Friday, September 28, 2007

സാരി - അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ

'ദി ലാന്‍ഡ് ഓഫ് സാരി, സാധൂസ് ആന്‍ഡ് ഹിജഡാസ്'.

ഭാരതത്തിന്റെ ഉള്ളും ഉടലും അറിയാന്‍ മോഹിക്കുന്ന സഞ്ചാരികള്‍ക്കായ് വിദേശത്ത് തയാറാക്കപ്പെട്ട ട്രാവലോഗുകളിലൊന്നിന്റെ പുറംചട്ടയില്‍ ഇന്ത്യയെ പരിചയപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സന്ന്യാസിമാര്‍ക്കും ഹിജഡകള്‍ക്കുമൊപ്പം ഈ നാടിന്റെ ആത്മരഹസ്യമായി സാരിയെ പ്രതിഷ്ഠിക്കുന്നതിലൂടെ യാത്രാനുഭൂതിയുടെ കച്ചവടക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഈ തലക്കെട്ടിലെന്നപോലെ ഉള്ളിലുള്ളതെല്ലാം വായിച്ചറിയാന്‍ ക്ഷണിക്കുന്ന ഒരു പരസ്യമുഖമുണ്ട് സാരിക്കും.

പുരുഷവസ്ത്രങ്ങള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കുമ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും പാകിസ്ഥാനും ബംഗ്ളാദേശുംപോലെയുള്ള അയല്‍രാജ്യങ്ങളിലും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സാരിയുടുക്കുന്നവരുണ്ട്. പൈജാമയും ജുബ്ബയും, മുണ്ടും ഷര്‍ടും, പാന്റും കോട്ടും ഒരേ തരത്തില്‍ പരിഗണിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ ദേശീയവസ്ത്രമായി സാരി അവരോധിക്കപ്പെടുന്നു. എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍, സ്ത്രീയുടെ താല്പര്യം തന്നെയാണോ അവളെ സാരിയുടുപ്പിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. കണ്‍മുമ്പില്‍ മൂന്നു തരക്കാരെ കാണാം. ഇഷ്ടംകൊണ്ടും ശീലംകൊണ്ടും സാരിയുടുക്കുന്നവര്‍, സാമൂഹിക നിബന്ധനകള്‍ സാരിയുടുപ്പിക്കുന്നവര്‍, ഇഷ്ടത്തിനും വസ്ത്രത്തിനുമിടയില്‍നിന്ന് സാരിയെ മാറ്റി നിര്‍ത്തിയവര്‍.

സാരിയെന്നല്ല, ഏതൊരു വസ്ത്രവും സാമൂഹ്യബോധത്തിന്റെ ഉല്പന്നമാണ്. സമൂഹം നിഷ്കര്‍ഷിക്കുന്ന അതിര്‍വരമ്പുകള്‍ അവ സ്വീകരിക്കുന്നു. എന്നാല്‍ വ്യക്ത്യധിഷ്ഠിതമായ തെരഞ്ഞെടുപ്പുകള്‍ക്കും സ്വയം പാകപ്പെടുത്തലിനും ഇടംനല്‍കുന്നില്ലെങ്കില്‍ ഇത്തരം നിഷ്കര്‍ഷകള്‍ പരിപോഷിക്കപ്പെടില്ലെന്നുറപ്പ്. ഉടയാടകളില്‍ കാലങ്ങള്‍കൊണ്ട് വന്നുചേര്‍ന്നിരിക്കുന്ന പരിഷ്കാരങ്ങള്‍ മനുഷ്യന്‍സംസ്കരിക്കപ്പെടുന്നു എന്നതിനോട് ഒത്തുനീങ്ങുന്നവതന്നെയാണ്.

മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന കീഴാള സ്ത്രീകള്‍ക്ക് അതിനാവുംവിധം മേലാളബോധത്തെ പരുവപ്പെടുത്താന്‍ സമരംചെയ്ത നാടാണ് കേരളം. കാര്‍ഷികവൃത്തിക്ക് സൌകര്യപ്രദമായവിധം മുണ്ടും മേല്‍വസ്ത്രവും മാത്രം ധരിച്ചിരുന്ന ഇവിടുത്തെ ആണും പെണ്ണും ആധുനിക കേരളത്തിലെ ഔദ്യോഗിക, സാംസ്കാരിക മേഖലകളിലേക്ക് പരിഷ്കൃത വേഷങ്ങളില്‍ കടന്നുവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. അവരുടെ വേഷങ്ങള്‍ കേരളത്തനിമയെയല്ല, പുത്തന്‍ സാമൂഹിക ബോധത്തെയായിരുന്നു പ്രതിനിധീകരിച്ചത്. അന്നും ഇന്നും എന്നും അതിലെ ശ്ളീലാശ്ളീലങ്ങള്‍ നിര്‍ണയിച്ചിരുന്നത് പുരുഷന്റെ കണ്ണുകളാണ്.

മറയ്ക്കാത്ത മാറിന്റെ സൌന്ദര്യം അധികാരലഹരിയോടൊപ്പം ആസ്വദിച്ചിരുന്നവര്‍ക്കായിരുന്നു മാറ് മറയ്ക്കാത്ത വസ്ത്രരീതി നിലനില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നത്. അതിലെ അശ്ളീലവും അവഹേളനവും തിരിച്ചറിഞ്ഞവരുടെ പോരാട്ടമാണ് മാറ്റത്തിന് വഴിവെച്ചത്. ശരീരം മുഴുവന്‍ മറയ്ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന, പരിഷ്കൃത സമൂഹത്തിന്റെ അംഗീകാരം നേടിയ, പാവനതയും കുലീനതയും അവകാശപ്പെടുന്ന സാരി കേരളീയ പുരുഷന്‍ സ്ത്രീയുടെ ഏറ്റവും സ്വീകാര്യമായ വസ്ത്രമായി കാണുന്നുവെങ്കില്‍ അതിന് പിന്നില്‍ ആ പഴയ കണ്ണുകള്‍ തന്നെയാണ്.

സാരി നിര്‍ബന്ധിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ മറികടക്കാന്‍ , ആ വസ്ത്രം അഭിലഷണീയമായി തോന്നാത്തവര്‍ വഴി കണ്ടെത്തുന്നുണ്ട്. എന്നാല്‍ സാരിയില്‍നിന്ന് ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ശാഠ്യംപിടിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമൂഹത്തിന് ഏറ്റവും എളുപ്പത്തില്‍ ആധിപത്യം പുലര്‍ത്താവുന്നത് സ്ത്രൈണതാല്പര്യങ്ങള്‍ക്ക് മുകളിലാണെന്നതിന് ഗുരുക്കന്മാര്‍ തന്നെ കുട്ടികളുടെ മുമ്പില്‍ തെളിവുകളാവുന്നു. ഒപ്പം, താന്‍ കാണുന്ന ഏതൊരു മുതിര്‍ന്ന സ്ത്രീയും അത് അമ്മയോ, സഹോദരിയോ, സുഹൃത്തോ , സഹപ്രവര്‍ത്തകയോ ആരുമാവട്ടെ- അണിയേണ്ടുന്ന ഏറ്റവും മാന്യമായ വസ്ത്രം സാരിയാവണമെന്ന ചിന്ത വിദ്യാര്‍ഥികളുടെ അബോധമനസ്സിലേക്ക്പോലും കടത്തിവിടുന്നു.

ക്ളാസ് മുറികള്‍ കളിപ്പാട്ടംപോലെ കിലുങ്ങുന്ന കാലമാണിത്. അധ്യാപകരുടെ സജീവ ഇടപെടലുകള്‍ അത്യാവശ്യം. ക്ളാസില്‍ ഇരുന്നും എഴുന്നേറ്റും ചൂരല്‍ വീശിയിരുന്ന 'മാഷ്' മറവിയിലേക്ക് വിരമിച്ചു. പുത്തന്‍ പാഠ്യക്രമത്തിലെ അധ്യാപകന്‍ നല്ല ചങ്ങാതിയും സഹപാഠിയുമാണ്. ചാടിയും ഓടിയും വരെ വിദ്യാര്‍ഥികളോടൊത്തുചേരേണ്ട അധ്യാപികമാരില്‍ എത്രപേര്‍ തങ്ങളുടെ ശിഷ്യരുടെ കൂടെയാവുമ്പോള്‍ ഏറ്റവും ഉത്തമമായ വസ്ത്രം സാരിയാണെന്ന് കരുതുന്നുണ്ടാവും? അധികം പേരുണ്ടാവില്ലെന്ന് മാത്രമല്ല, സാരിയുടെ അസൌകര്യത്തെക്കുറിച്ച് ഉള്ളിലെങ്കിലും പരാതിപ്പെടുന്നവരാണ് ഭൂരിപക്ഷവും. പുതിയ രീതിയില്‍ പഠിപ്പിച്ച് വിദ്യാര്‍ഥികളിലേക്ക് ഇറങ്ങിച്ചെല്ലുന്നതില്‍ അധ്യാപികമാര്‍ പുറകിലായിപ്പോകുന്നു എന്ന പരാതിക്ക് പിന്നിലെ പ്രതി ചിലപ്പോഴെങ്കിലും സാരിയാണ്. ബ്ളാക്ക്ബോര്‍ഡും ചോക്കും അധ്യാപന ഉപാധികളായിരുന്ന കാലത്തുപോലും സാരി സൃഷ്ടിച്ചിരുന്ന അസൌകര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. 'ആണ്‍കുട്ടി'യില്‍നിന്ന് 'ആണി'ലേക്ക് മുതിരുന്ന ഉയര്‍ന്ന ക്ളാസുകാര്‍ക്ക് മുന്നില്‍ ബോര്‍ഡിലേക്ക് കൈയുയര്‍ത്തുമ്പോള്‍ സാരി അനാവൃതമാക്കുന്ന ശരീരഭാഗങ്ങളെ സാരിത്തലപ്പുകൊണ്ട് എങ്ങനെ പൊതിഞ്ഞു പിടിക്കണമെന്നതിലായിരിക്കും മിക്ക അധ്യാപികമാരുടെയും ശ്രദ്ധ. ഗുരു സ്വയം പരിമിതപ്പെടുന്ന അവസ്ഥ.

ചുരിദാറും ജീന്‍സും ടോപ്പും മിഡിയും മറ്റ് വസ്ത്ര ആഘോഷങ്ങളും സ്വന്തമാക്കുന്ന പെണ്‍കൌമാരങ്ങളെ സാരി ശീലിപ്പിച്ചെടുക്കാന്‍ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളുകള്‍ ഡ്രസ് കോഡിന്റെ തടവറ പണിയുന്നു. സമൂഹം ആഗ്രഹിക്കുന്ന ലിംഗവിവേചനത്തിന് ഇതിലൂടെ കൂട്ടുനില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പുരുഷാഭിരുചികളുടെ ശരി ശീലമാക്കിയവര്‍ പ്രതിഷേധിക്കാതിരിക്കുമ്പോഴും തിരിച്ചറിവിലൂടെ തിരുത്തി, സൌകര്യവും അന്തസ്സുമുള്ള മറ്റു വേഷങ്ങളണിഞ്ഞ് സ്വന്തം ശരീരത്തെ ശകാരിക്കേണ്ടി വരാതെ ശിഷ്യര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ പലരും തയാറാകുന്നുണ്ട്. കൂടുതല്‍ ആര്‍ജവത്തോടെ മുന്നിലെത്തുന്ന അധ്യാപികമാരെ കുട്ടികള്‍ ഗുരുവായിത്തന്നെ കാണും.

അധ്യാപികമാര്‍ മാത്രമല്ല, വീട്ടുകാരിയായും ജോലിക്കാരിയായും രൂപാന്തരം പ്രാപിക്കേണ്ടിവരുന്ന ഏതൊരു സ്ത്രീയും പറയും സാരി അപഹരിക്കുന്ന തീവിലയുള്ള സമയത്തെക്കുറിച്ച്. കാഴ്ചക്കാരന്റെ കണ്ണില്‍ തോറ്റുപോകാത്തവിധം സാരിയുടുക്കാന്‍ അല്പം സമയം മാറ്റിവെച്ചേ പറ്റൂ.

അടുക്കളയില്‍നിന്ന് വൈകിമാത്രം മോചനം നേടി കിടക്കയിലെത്തി അതിരാവിലെ എഴുന്നേറ്റ് വീണ്ടും ജോലിത്തിരക്കും ഓഫീസിലേക്കുള്ള യാത്രയും ക്രമീകരിക്കേണ്ടിവരുമ്പോള്‍ നിമിഷങ്ങള്‍ക്ക് ആയിരം കാലാണ്. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും യോജിക്കുന്ന കോട്ടണ്‍സാരികള്‍ ഇസ്തിരിയിട്ട് ഭംഗിയായി ഉടുത്തൊരുങ്ങുമ്പോഴേക്കും നഷ്ടപ്പെട്ട ഒരു ബസ്സോ ഓഫീസിലെ വൈകിയെത്തലോ ഓര്‍മയിലുണ്ടാകും പലര്‍ക്കും. സാരിയാണ് ഉടുത്തിരിക്കുന്നത് എന്ന് മറന്ന് നടന്നാലുള്ള അബദ്ധങ്ങള്‍ വേറെയും. ബസ്സിലേക്കുള്ള ചവിട്ടുപടികള്‍ സ്ത്രീകളുടെ സൌകര്യത്തിനനുസരിച്ച് ക്രമീകരിച്ചിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ കാല്‍ ഉയര്‍ത്തിവെച്ച് കയറുമ്പോള്‍ സാരിയില്‍ ചവിട്ടിവീഴുന്നത് അത്ര അപൂര്‍വമല്ല. ഇറങ്ങുമ്പോള്‍ സാരിത്തലപ്പില്‍ മറ്റുള്ളവര്‍ ചവിട്ടി വലിഞ്ഞും അപകടങ്ങള്‍ ഉണ്ടായേക്കാം. മോട്ടോര്‍ സൈക്കിളുകളില്‍ യാത്രചെയ്യുന്നവരും പലപ്പോഴും സാരിക്കിരയാവാറുണ്ട്. സാരി ചക്രത്തിനിടയില്‍ കുടുങ്ങി വാഹനമപ്പാടെ മറിഞ്ഞും, സഞ്ചരിക്കുന്ന ആള്‍ തെറിച്ചുവീണും ഉണ്ടായ അപകടങ്ങള്‍ ഏറെയെന്ന് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ധൂര്‍ത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിക്കുന്ന നമ്മുടെ വിവാഹക്കമ്പോളങ്ങളില്‍ സാരിയും വില്ലനാണ്. ജീവിതത്തിലൊരിക്കല്‍പോലും സാരിയുടുത്തിട്ടില്ലാത്തവരും വിവാഹദിനത്തിലും അനുബന്ധച്ചടങ്ങളുകളിലും അതിന് നിര്‍ബന്ധിതരാകുന്നു. വിവാഹത്തിനുവേണ്ടിമാത്രം വാങ്ങുന്ന രണ്ടോ മൂന്നോ സാരികള്‍ക്കുവേണ്ടി ഒരു മലയാളി ചെലവഴിക്കുന്നത് ഏറ്റവും കുറഞ്ഞത് 25,000 രൂപയോളമാണ്. ഒരുപക്ഷേ പിന്നീടൊരു ആവശ്യത്തിനും എടുക്കാത്ത ഒരു വസ്തുവിനുവേണ്ടിയാണ് ഇത്രയും സംഖ്യ നീക്കിവെക്കുന്നത്. സാധാരണയായി സാരിയുടുക്കുന്നവര്‍പോലും പിന്നീട് അമിതാലങ്കാരങ്ങളുള്ള വിവാഹസാരിയുടുക്കുക പതിവില്ല. സ്ത്രീയെ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ച് കാണാനിഷ്ടപ്പെടുന്ന കണ്ണാണ് രക്ഷിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹം സ്വര്‍ണത്തിലെന്നപോലെ സാരിയിലും കുടുക്കിയിടുന്നത്.

നിത്യപരിചയംകൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ സാരിയുടുക്കുന്നവരുണ്ടാവാം. എന്നാല്‍ കെട്ടോ കുടുക്കോ ഇല്ലാത്ത ഈ തുണി ശരീരത്തിലുറപ്പിച്ചുനിര്‍ത്താന്‍ പ്രയാസം. ഭംഗിയായി ഞൊറിയിട്ടുടുത്താല്‍ കാണുന്നവന് പ്രിയംതന്നെ. എന്നാല്‍ സാരി ഉറപ്പിച്ചുനിര്‍ത്താനായി ആവശ്യത്തിലധികം മുറുക്കിയുടുക്കുന്ന അടിപ്പാവാട ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. അമിതമുറുക്കമുള്ള അടിവസ്ത്രങ്ങള്‍ രക്തഓട്ടംപോലും തടസ്സപ്പെടുത്തുന്നുവെന്ന് വിദഗ്ദര്‍ പറയുമ്പോഴും സാരിക്ക് അടിത്തറ പണിയാന്‍ വയറിന് കുറുകെ ഒരു കയര്‍പോലെ പാവാട കെട്ടിമുറുക്കുന്നു ഇവിടുത്തെ സ്ത്രീകള്‍. ഗര്‍ഭകാലത്ത് നിറവയറിന് മുകളിലാണ് സാരി മുറുകുന്നത്. ഇതിനെല്ലാം പുറമെ, എന്തുചെയ്യുമ്പോഴും പകുതി ശ്രദ്ധ സാരിക്ക് കൊടുക്കാതെ വയ്യെന്ന അവസ്ഥ. ശരീരവടിവുകള്‍ അതേപോലെ പ്രദര്‍ശിപ്പിക്കുന്ന ബ്ളൌസ് സാരിയണിയുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല.

എന്നാല്‍ സന്തോഷത്തോട സാരി തെരഞ്ഞെടുക്കുന്നവരെ ഒരുതരത്തിലും നിരുത്സാഹപ്പെടുത്തേണ്ടതില്ല. കാരണം അത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്.

ഭൂരിപക്ഷംപേര്‍ ഈ വസ്ത്രമാണ് തങ്ങള്‍ക്ക് ഏറ്റവും ചേരുന്നതെന്ന് മനസ്സുകൊണ്ട് ഉറപ്പിക്കുമ്പോള്‍, അതിന്റെ സാധ്യതകളും സൌകര്യങ്ങളും തിരിച്ചറിയുമ്പോള്‍ സാരി സ്വന്തം മികവ് തെളിയിക്കുകതന്നെയാണ്. എങ്കിലും നമ്മുടെ വസ്ത്ര സംസ്കാരം പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ഏറ്റവും വിപ്ളവകരമായ ഒരു മുന്നേറ്റമാകുന്നത് ഈ സാഹചര്യത്തിലാണ്. ചുരിദാര്‍ മാത്രം ധരിക്കുന്നവര്‍ക്കെല്ലാം അമ്പലത്തില്‍ പോകാന്‍ അനുവാദമില്ലാതിരുന്നതാണ് ഇവിടെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. ചുരിദാര്‍ എന്ന വസ്ത്രം സ്വന്തം ഇഷ്ടത്തിന് തെരഞ്ഞെടുത്ത ചിലര്‍ക്കെങ്കിലും അവര്‍ ആഗ്രഹിക്കുന്നവിധം ആരാധന നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു ഇതുവരെ. ഇതിന് മാറ്റംവരികയാണ് ഈ നടപടിയിലൂടെ.

സമൂഹത്തിന്റെ മറ്റേതു മേഖലയിലും പുരുഷവസ്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമാകാതിരിക്കുമ്പോള്‍ ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തില്‍ മുണ്ടുമാത്രമുടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഷര്‍ട്ട് പോലും അനുവദനീയമല്ല. അര്‍ധനഗ്നനായി വേണം ക്ഷേത്രദര്‍ശനം. ഉത്തരേന്ത്യയിലും മറ്റും പൈജാമയും ജുബ്ബയും ധരിച്ച് ക്ഷേത്രത്തില്‍ കടക്കുന്നതിന് വിരോധമില്ല. പാന്റിനും പൈജാമക്കും ആരാധനയുടെ കാര്യത്തില്‍ ഇത്ര വലിയ പ്രാദേശിക വിലക്കിന്റെ ആവശ്യമുണ്ടോ? പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ളൌസും, മിഡി, ചുരിദാര്‍ പാന്റിന് മുകളില്‍ മുണ്ട് ചുറ്റിയത് (സൌകര്യബുദ്ധിയായി കേരളീയര്‍ കണ്ടുപിടിച്ച പ്രത്യേക വേഷം) തുടങ്ങിയവയും അമ്പലവസ്ത്രങ്ങളായി അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാലും സാരിയിലൊതുങ്ങിയ അച്ചടക്കത്തിന് തന്നെയാണ് മുന്‍ഗണന. മിക്ക അമ്പലങ്ങളിലും ഇപ്പോഴും ചുരിദാറിന് പ്രവേശനമില്ല.

പുറംലോകത്തിന് മുന്നില്‍ സ്ത്രീയുടെ പേരിന് പുറകെ തൂങ്ങുന്ന വാനിറ്റിബാഗിന്റെ ഭാരം സാരിയുടെ സംഭാവനയാണ്. സാരി ഉണ്ടാക്കുന്ന സ്വാഭാവികമായ അസ്വാതന്ത്ര്യത്തെ മറികടക്കാനാണ് വാനിറ്റിബാഗ്.

പുരുഷവസ്ത്രങ്ങള്‍ക്കും സ്ത്രീകളുടെ തന്നെ മറ്റ് പല വസ്ത്രങ്ങള്‍ക്കും സ്വന്തമായ കീശയുടെ സൌകര്യം സാരി അനുവദിക്കുന്നില്ല. അടിച്ചേല്‍പ്പിക്കപ്പെട്ട സ്ത്രൈണതയെ മറികടന്ന് സാരിക്ക് അങ്ങനെയൊന്ന് ആലോചിക്കാനേ വയ്യ! ബസ് ചാര്‍ജിനുള്ള പണം മാത്രം കൈയില്‍കരുതി യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ ഒരു ചെറിയ മണിപ്പേഴ്സ് ബ്ളൌസിനുള്ളില്‍ തിരുകിവെക്കുന്നു. എല്ലാ അര്‍ഥത്തിലും അനാരോഗ്യകരമായ ഈ ശീലത്തിന് അവരെ പ്രേരിപ്പിക്കുന്നത് സാരിയാണ്. പ്ളാസ്റ്റിക്കോ റെക്സിനോ കൊണ്ടുണ്ടാക്കിയ പേഴ്സ്, ദീര്‍ഘകാല ഉപയോഗത്തിന്റെ അഴുക്കോടുകൂടി ഏറ്റവും ലോലമായ ചര്‍മത്തില്‍ വെക്കേണ്ടിവരുന്നത് ഹാനികരം തന്നെയാണ്. സമൂഹത്തിന്റെ അശ്ളീലക്കണ്ണുകള്‍ക്ക് മുമ്പില്‍വേണം പേഴ്സ് അവിടെ വെക്കാനും എടുക്കാനും. തിരക്കേറിയ ബസ്സില്‍ തൂങ്ങി സാരിയൊതുക്കിപ്പിടിച്ച് നില്‍ക്കേണ്ടിവരുന്ന വാനിറ്റി ബാഗില്ലാത്തവര്‍ക്ക് വേറെന്ത് വഴി?

ശരീരവടിവുകള്‍ ഏറ്റവും പ്രകടമാക്കുന്ന വസ്ത്രമാണ് സാരി. അതുകൊണ്ടുതന്നെ ഫാഷന്‍ഭ്രമക്കാര്‍ക്ക് സാരി ഇന്നും പഥ്യമാണ്. എന്നാല്‍ നിത്യ വസ്ത്രധാരണ സംസ്കാരത്തിന്റെ ഭാഗമായി ഈ ഭ്രമത്തെ കാണാനാവില്ല. വിലയേറിയ തുണിയില്‍ ചെലവേറിയ അലങ്കാരങ്ങള്‍ തുന്നിപ്പിടിപ്പിച്ച് അതിലും മുന്തിയ ആഭരണങ്ങളുമണിഞ്ഞ് സ്വയം ഒരു പ്രദര്‍ശനവസ്തുവാകുന്നവര്‍ സാരിയിലൂടെ സൃഷ്ടിക്കാവുന്ന ഉപഭോഗസംസ്കൃതിയുടെ മോഡലുകള്‍ ആവുകയാണ്. ഫാഷന്‍ ഡിസൈനിങ് രംഗം പുതിയ പുതിയ വസ്ത്രമാതൃകകള്‍ അവതരിപ്പിക്കുമ്പോഴും സാരിയെ കൈവിടാതിരിക്കുന്നതിന് പിന്നിലെ കാരണം ഈ അഞ്ചരമീറ്റര്‍ തുണിയില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആഡംബരസാധ്യതകള്‍ തന്നെ. റാംപില്‍ സാരിയണിഞ്ഞെത്തുന്ന മോഡലുകള്‍ക്ക് തന്നെയാണ് പുരുഷകാഴ്ചക്കാര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയെന്ന് ഫാഷന്‍ലോകം സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റവും കുറഞ്ഞ വിലയ്ക്കും ലഭ്യമാകുമെന്ന ഒരു കാരണത്തില്‍ വസ്ത്രമെന്ന പ്രാഥമികാവശ്യത്തിന്റെ കണക്കില്‍ സാരിയെ അംഗീകരിക്കാമെങ്കില്‍ അതിനോട് വിയോജിക്കാവുന്ന ഘടകങ്ങളില്‍ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ പലതുമുണ്ട്. സാരി ഒരു കുറ്റവാളി ആണെന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. സാരിയുടെ കലാത്മകത തിരിച്ചറിഞ്ഞ് അത് ഭംഗിയായി അണിയുന്നവര്‍ വസ്ത്രസൌന്ദര്യത്തിന്റെ മാന്യമായ മാതൃകകളാവുന്നുവെന്നതിനെ നിഷേധിക്കുന്നതിലര്‍ഥമില്ല. വസ്ത്രധാരണത്തില്‍ സമൂഹം സ്വയം അഭിരമിക്കുന്നുണ്ട്. പാരസ്പര്യമുള്ള സൌന്ദര്യാസ്വാദനത്തില്‍ സാരിയുടെ ഒളിവുംതെളിവും നിര്‍ദോഷമായ പങ്ക് വഹിക്കുന്നുമുണ്ട്.

പുരുഷവസ്ത്രങ്ങളുടെ കാര്യത്തില്‍ സ്ത്രീകള്‍ നടത്തുന്ന ആസ്വാദനങ്ങളും അഭിപ്രായപ്രകടനങ്ങളും ഇതേ രീതിയില്‍ത്തന്നെ സ്വീകാര്യമാണ്. എന്നാല്‍ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നതിനെക്കുറിച്ച് ഒരു വ്യക്തിയുടെ താല്പര്യങ്ങള്‍ക്കപ്പുറത്ത് പുറമെനിന്നു നിബന്ധനകള്‍ വെക്കുമ്പോഴാണ് ഈ ആസ്വാദനം അശ്ളീലമാകുന്നതും സാരിയുടെ സൌന്ദര്യംപോലും അസ്വാതന്ത്ര്യവും അസൌകര്യവുമാകുന്നതും. അടക്കവുമൊതുക്കവുമുള്ള സ്ത്രീ എന്ന സങ്കല്പത്തെയാണ് സാരിചുറ്റിച്ച് പുരുഷന്‍ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. വില്‍ക്കല്‍ വാങ്ങലുകളുടെ ഇന്നത്തെ സമൂഹം അതിനുപകരിക്കുന്ന വിധത്തില്‍ ആഡംബരസാരിയണിയിച്ച് സേവന-സാധന വിപണനവേദിയില്‍ അവളെ സെയില്‍സ് ഗേളാക്കുന്നു. കേരളീയത കച്ചവടച്ചരക്കാവുന്ന സാംസ്കാരിക മണ്ഡലത്തിലും സാരിക്ക് പഴമയുടെ ഗന്ധവും പുതുമയുടെ പ്രൌഢിയും ചാര്‍ത്തിക്കിട്ടുന്നു.

സ്ത്രീമനസ്സിന്റെ സ്വാതന്ത്ര്യത്തെ തുറന്നിടാനുള്ള ആകാശം അന്യവത്കരിക്കുന്ന ഒരു വസ്ത്രമായി സാരിയെ മാറ്റിയെടുക്കാന്‍ ഉപഭോഗസംസ്കൃതിക്കായിട്ടുണ്ട്. അടയാളപ്പെടുത്തപ്പെട്ട അസ്വാതന്ത്ര്യങ്ങളുണ്ടാവുമ്പോഴും അതില്‍ ആഹ്ളാദിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമൂഹത്തിനും സദുദ്ദേശ്യങ്ങളുണ്ടായിരിക്കില്ലെന്നുറപ്പ്.

(രജി ആര്‍ നായര്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം)

Thursday, September 27, 2007

ജോര്‍ജ് ബുഷിന്റെ കലണ്ടര്‍

അമേരിക്കയുമായുള്ള ആണവ സഹകരണം ഇന്ത്യയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴി വച്ചിരിക്കയാണ്. എന്നാല്‍, ഈ പ്രതിസന്ധി മൂര്‍ഛിക്കുന്നതിനുമുമ്പുതന്നെ കരാര്‍ യാഥാര്‍ഥ്യമാക്കണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് അമേരിക്ക. കരാറില്‍ എപ്പോള്‍ ഒപ്പിടണമെന്നും അതിനുമുമ്പുള്ള നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കണമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കയാണ്.

ബുഷ് തയ്യാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സാരം.

ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇടതുപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയസമിതിക്ക് രൂപംനല്‍കിയശേഷമാണ് അമേരിക്കന്‍സമ്മര്‍ദം ഏറിയത്. പ്രത്യേകിച്ചും വിയന്നയില്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ യോഗം തുടങ്ങിയതോടെയാണ് ഈ സമ്മര്‍ദം വളര്‍ന്നത്. അമേരിക്കന്‍ കലണ്ടര്‍ അനുസരിച്ച് ഈ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍തന്നെ ഇന്ത്യ പ്രത്യേക സുരക്ഷാസംവിധാന കരാറിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കേണ്ടതായിരുന്നു. എന്നാല്‍, മേല്‍പ്പറഞ്ഞ രാഷ്ട്രീയസമിതി രൂപംകൊണ്ടതുകൊണ്ട് സുരക്ഷാസംവിധാന കരാറിനായുള്ള ചര്‍ച്ചയിലേര്‍പ്പെടാന്‍ ഇന്ത്യന്‍ പ്രതിനിധിയായ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതേ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാമുവല്‍ ബോര്‍ഡ്‌മാനാണ് ഐഎഇഎയുമായി ഇന്ത്യ ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്നാവശ്യപ്പെട്ടത്. കരാര്‍ യാഥാര്‍ഥ്യമാകാന്‍ ഇത് പരമപ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കുപ്രസിദ്ധനായ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് കരാര്‍ പൂര്‍ത്തിയാക്കാനുള്ള അവസാന നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്. (ഇതേ അംബാസഡറാണ് നേരത്തെ ഇറാനുമായുള്ള വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.)

ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ-അമേരിക്ക സാമ്പത്തിക ഉച്ചകോടിയിലാണ് മുള്‍ഫോര്‍ഡ് വീണ്ടും ഉപദേശകവേഷം കെട്ടിയത്. കരാറിനെ ഒറ്റതിരിച്ച് കാണാനാവില്ലെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാണെന്ന് മുള്‍ഫോര്‍ഡിന്റെ തുടര്‍ന്നുള്ള പ്രസംഗം വ്യക്തമാക്കി. 123 ല്‍നിന്ന് 456 ആറിലേക്ക് മാറണമെന്നും സമഗ്രമായൊരു ബന്ധം ഇന്ത്യയുമായി സ്ഥാപിക്കണമെന്നുമാണ് മുള്‍ഫോര്‍ഡ് പറഞ്ഞത്. സമഗ്രമായ ബന്ധമെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും മുള്‍ഫോര്‍ഡ് വിശദീകരിച്ചു. ആണവസഹകരണമാണ് പ്രധാനമെങ്കിലും പ്രതിരോധം, ബഹിരാകാശം, ഭീകരവാദത്തെ എതിര്‍ക്കല്‍, ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ മാറ്റം എന്നിവയിലെല്ലാം ഇന്ത്യയുമായി അടുത്ത ബന്ധമാണ് അദ്ദേഹം വിഭാവനം ചെയ്തത്. മൊത്തത്തിലുള്ള ഈ ബന്ധത്തിന്റെ ഭാഗം മാത്രമാണ് ആണവസഹകരണമെന്ന് മുള്‍ഫോര്‍ഡ് തന്നെ വ്യക്തമാക്കി.

സാമ്പത്തികമേഖലയില്‍ വര്‍ധിച്ച സഹകരണത്തെക്കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. സാമ്പത്തിക ഉദാരവല്‍ക്കരണനയം ശക്തമായി തുടരണമെന്ന് പറഞ്ഞ അദ്ദേഹം വ്യാപാരം, ബാങ്കിങ്, ധനകമ്പോളം എന്നീ മേഖലകളിലെല്ലാം നയമാറ്റം വേണമെന്നും ആവശ്യപ്പെടുകയുണ്ടായി. അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ ഒരു കരടുരൂപംതന്നെയാണ് മുള്‍ഫോര്‍ഡ് മുന്നോട്ടുവച്ചത്. വെള്ളത്തിന്റെ ഉപയോഗംപോലും വാണിജ്യവല്‍ക്കരിക്കണമെന്നും വെള്ളത്തിന് സര്‍വീസ്‌ചാര്‍‍ജ് ഈടാക്കണമെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.

മുള്‍ഫോര്‍ഡിന്റെ പ്രസ്താവനയോടൊപ്പംതന്നെയാണ് അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റിച്ചാര്‍ഡ് ബൌച്ചറുടെ പ്രസ്താവനയും വന്നത്. എത്രയുംപെട്ടെന്ന് കരാറിലെത്തേണ്ടതിന്റെ ആവശ്യകതയിലാണ് അദ്ദേഹവും ഊന്നിയത്.

"എത്രയും പെട്ടെന്ന് കരാറിലെത്തുന്നുവോ അത്രയും പെട്ടെന്ന് ബള്‍ബുകള്‍ കത്താന്‍ തുടങ്ങും. അതുവഴി കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ചെയ്യാനും കഴിയും''-ബൌച്ചര്‍ പറഞ്ഞു.

ആണവകരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ ഇന്ത്യന്‍ ‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയില്ലെന്നു പറയുമ്പോള്‍ കരാറില്ലെങ്കില്‍ അന്ധകാരമെന്ന സമവാക്യമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇതോടൊപ്പം ഹൈഡ് ആക്ട് അന്തിമകരാറിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടതുപക്ഷത്തിനുള്ള സംശയം ശരിയാണെന്ന് ബൌച്ചര്‍ പറഞ്ഞുവയ്ക്കുകയും ചെയ്തു. അമേരിക്ക അന്തിമകരാറിനെ അതേപടി അംഗീകരിക്കുന്നത് ഹൈഡ് ആക്ടിലെ ഇന്ത്യാവിരുദ്ധമായ കാര്യങ്ങളെല്ലാം അന്തിമകരാറിലുമുണ്ട് എന്നതുകൊണ്ടാണെന്ന യാഥാര്‍ഥ്യമാണ് ബൌച്ചര്‍ വെളിപ്പെടുത്തിയത്. "ഹൈഡ് ആക്ടിന് അനുയോജ്യമായ നിയമമാണ് 123'' എന്ന് ബൌച്ചര്‍ വാഷിങ്ടണില്‍ പറഞ്ഞു.

ഇവിടെയാണ് ഇടതുപക്ഷത്തിന്റെ വാദഗതികള്‍ക്ക് ബലംവയ്ക്കുന്നത്. തുടര്‍ച്ചയായി ഇന്ധനവിതരണം ഇന്ത്യക്ക് തടയണമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്. 123 യിലും ഇത് ഇന്ധനവിതരണം ഉറപ്പാക്കുന്നില്ല. സാങ്കേതികവിദ്യ ഇന്ത്യക്ക് നല്‍കരുതെന്ന് ഹൈഡ് ആക്ട് പറയുന്നു. അന്തിമകരാറിലും അതാവര്‍ത്തിക്കുന്നു. ഇതോടൊപ്പം ഇന്ത്യന്‍ വിദേശനയം അമേരിക്കയ്ക്ക് അനുരൂപമായിരിക്കണമെന്ന് ഹൈഡ് ആക്ട് നിഷ്കര്‍ഷിക്കുന്നു. ബൌച്ചര്‍ പറയുന്നു ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം വ്യക്തമാക്കണമെന്ന്. നേരത്തെതന്നെ രണ്ടുതവണ ഐഎഇഎയില്‍ ഇറാനെതിരെ വോട്ടുചെയ്ത ഇന്ത്യയോടാണ് വീണ്ടും ആ രാജ്യവുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ബൌച്ചര്‍ പറയുന്നത്. അതായത്, ഇറാനുമായുള്ള എല്ലാ ബന്ധവും വിഛേദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്. സമാധാനത്തിന്റെ വാതകക്കുഴല്‍പദ്ധതി എന്ന് നേരത്തെ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ച ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി യാഥാര്‍ഥ്യമാകില്ലെന്ന്. പ്രധാനമന്ത്രി ഊര്‍ജസുരക്ഷ നടപ്പാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം.

ഐഎഇഎ ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ എന്‍എസ്‌ജി സമ്മേളനം വിളിച്ചുചേര്‍ത്ത് മാര്‍ഗരേഖയില്‍ മാറ്റം വരുത്താന്‍ അമേരിക്ക ആവശ്യപ്പെട്ടത് കരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ അമേരിക്കയ്ക്കുള്ള തിടുക്കം ഒന്നുകൂടി വ്യക്തമാക്കി. ഡിസംബറിനകം തുടര്‍നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ആണവോര്‍ജ വിഭാഗം ഡയറക്ടര്‍ റിച്ചാര്‍ഡ് സ്റ്റാഫോര്‍ഡ് ആവശ്യപ്പെട്ടത്. അടുത്തവര്‍ഷത്തോടെ അമേരിക്ക മറ്റൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാകും. അതിനാല്‍ അതിനുമുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് അമേരിക്ക ചോദിക്കുന്നത്.

അമേരിക്കയുടെ ഈ കടുത്ത സമ്മര്‍ദതന്ത്രത്തില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്കാണ് ഈ കരാര്‍ ‍കൊണ്ട് ആവശ്യമെന്നാണ്. ആഗോളതാപം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണവോര്‍ജത്തിന് ആവശ്യം വര്‍ധിക്കുമെന്നാണ് അമേരിക്കന്‍ ബിസിനസ് ലോബിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, അതിനാവശ്യമായ ആണവവിദഗ്ദര്‍ അവര്‍ക്കില്ല. അതിന് ഇന്ത്യയുടെ സഹായം അനിവാര്യമാണ്. മാത്രമല്ല, ഇന്ത്യ ഒന്നാം ഘട്ടം പിന്നിട്ട് രണ്ടാം ഘട്ടമായ ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതികവിദ്യ സ്വായത്തമാക്കിയിരിക്കയാണ്. തോറിയം ഉപയോഗിച്ചുള്ള മൂന്നാം ഘട്ടം ഇന്ത്യ നേടുന്ന പക്ഷം അമേരിക്കയ്ക്ക് അത് തിരിച്ചടിയാകും. ഇത് തടയേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. അതിന് ഇന്ത്യന്‍ ആണവമേഖലയിലേക്ക് കടന്നുകയറാന്‍ അവര്‍ക്കൊരു പാത വെട്ടിത്തുറക്കണം.

അതാണ് ആണവസഹകരണ കരാര്‍.

(കടപ്പാട്‌ : ശ്രീ. വി.ബി.പരമേശ്വരന്‍, ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ കുറിപ്പ്)

Wednesday, September 26, 2007

കത്തുകള്‍ കഥ പറയുന്നു

ബഹുമാനപ്പെട്ട മനഃശാസ്ത്രജ്ഞന്‍ സാറെ,

എന്റെ പേര് സുഗുണന്‍. ഭാര്യ സുജാത. ഇടത്തരം ഫാമിലിയാണ്. ദൈവം സഹായിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ, പരസ്പരസ്നേഹത്തോടെ കഴിഞ്ഞുപോകുന്നു. പക്ഷെ സാറെ, ഞങ്ങള്‍ക്ക് സ്വസ്ഥത തരാതിരിക്കാനായിട്ട് ഒരു കുടുംബം ലോകത്ത് അവതരിച്ചിട്ടുണ്ട് സാറെ. ഞങ്ങളുടെ മതിലിനപ്പുറത്തു താമസിക്കുന്ന രാഘവനും കുടുംബവും. എങ്ങനെയാണ് ഞങ്ങളുടെ സ്വസ്ഥത അവര്‍ നശിപ്പിക്കുന്നതെന്നുവച്ചാല്‍, അവര്‍ കഴിഞ്ഞയാഴ്ച ഒരു കാറെടുത്തു. അതോടെ ഞങ്ങളുടെ സന്തോഷം പോയി സാറെ. സത്യം പറഞ്ഞാല്‍ അന്നുരാത്രി ഞാനും സുജാതയും ജലപാനം കഴിച്ചിട്ടില്ല. രാഘവനും ഭാര്യ രമണിയുംകൂടി കാറില്‍പോകുന്ന ആ പോക്കുകണ്ടപ്പോള്‍ 'ഈശ്വരാ ഭൂമി പിളര്‍ന്ന് അങ്ങ് താഴോട്ട് പോയെങ്കില്‍' എന്നാണ് സുജാത പറഞ്ഞത്. അവര്‍ എന്തിനാണ് സാറെ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്. സത്യം പറഞ്ഞാല്‍ ആത്മഹത്യചെയ്താല്‍ കൊള്ളാമെന്നുണ്ട്. എത്രയും പെട്ടെന്ന് സാര്‍ ഒരു മറുപടി തന്ന് ഈ സഹോദരനെയും കുടുംബത്തെയും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

സുഗുണനും സുജാതയും


പ്രിയ സുഗുണന്‍ സുജാതമാര്‍ക്ക്,

നിങ്ങളുടെ കത്തിന്റെ തുടക്കംമാത്രമേ ഞാന്‍ വായിച്ചുള്ളൂ. ബാക്കി താഴേക്ക് എഴുതിയിരിക്കുന്നത് എന്താണെന്ന് എനിക്ക് ബൈഹാര്‍ട്ടാണ്. ഇതേ മാതൃകയിലുള്ള ആയിരക്കണക്കിന് കത്തുകളാണ് എനിക്ക് നിത്യേന കിട്ടുന്നത്. സഹോദരാ, മനസ്സ് വിശാലമാക്കുക എന്നുള്ളതാണ് ഇതിനുള്ള ചികിത്സ. ഒരു പൂന്തോട്ടത്തില്‍ ഒരു ചെടി മാത്രമേ ഉള്ളൂവെങ്കില്‍ ആ പൂന്തോട്ടത്തിന് ഭംഗിയുണ്ടാകുമോ? പൂന്തോട്ടം പൂന്തോട്ടമാകുമോ? ഭൂമിയില്‍ നമ്മള്‍ മാത്രം നന്നായി ജീവിച്ചാല്‍ പോരാ എന്ന് ചിന്തിക്കുക.

സ്നേഹത്തോടെ,

മനഃശാസ്ത്രജ്ഞന്‍


ബഹുമാനപ്പെട്ട സാറെ,

സാറിന്റെ മറുപടി കിട്ടി. സാറ് പറഞ്ഞതുപോലെ മനസ്സ് വിശാലമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. രാഘവനും രമണിയും കാറില്‍പോകുന്നതു കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കുകയും അവരെ നോക്കി ചിരിച്ചുകാണിക്കുകയും ചെയ്തു. പക്ഷെ സാറെ, ചിരി മുഖത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഞ്ച് കരയുകയായിരുന്നു. അവര്‍ ഞങ്ങളുടെ സമീപത്തെത്തിയപ്പോള്‍ മനഃപൂര്‍വം കാറ് ഒന്ന് സ്ളോചെയ്യുകയും "വരുന്നോ, ഒന്നു കറങ്ങീട്ടുവരാം'' എന്നുപറഞ്ഞ് ക്ഷണിക്കുകയും ചെയ്തു. അതു സഹിക്കാന്‍ പറ്റിയില്ല സാറെ. പോട്ടെ. സാറ് പറഞ്ഞതുപോലെ തോട്ടത്തില്‍ ഒരു ചെടി മാത്രം പോരല്ലോ. നിയന്ത്രിച്ചു. പക്ഷെ സാറെ, ഇന്നു രാവിലെ ഒരു ന്യൂസറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ടുപോയി. അതാണ് കത്തെഴുതി സാറിനെ വീണ്ടും ശല്യപ്പെടുത്തുന്നത്. സാറെ, രാഘവന്റേം രമണീടേം മൂത്തമകള്‍ക്ക് കല്യാണം. ഒരു ഗംഭീര പ്രൊപ്പോസല്‍ സാറെ. വരന്‍ ബാങ്ക് ഓഫീസര്‍.
വരന്റെ ഫാമിലിക്ക് കോടികളുടെ ആസ്തി. സഹിക്കണില്ല സാറെ. സുജാത ചോദിച്ചതുപോലെ ഇതൊക്കെ കാണാനും കേള്‍ക്കാനും ഇട്ടേയ്ക്കാതെ ഞങ്ങളെ അങ്ങോട്ട് കെട്ടിയെടുക്കാത്തതെന്ത്? മനസ്സില്‍ ആകെ ഒരു വേവലാതി. രാഘവന്റെ മകളെ കല്യാണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഊമക്കത്തെഴുതുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നു. സാറെ ഉടന്‍ മറുപടിതരണം. ഈശ്വരാ മനസ്സില്‍ ആകെ ഒരു എരിച്ചില്‍. ഭക്ഷണത്തോട് വിരക്തി. ഉറക്കമില്ല. ആകെ മന്ദത.

വിശ്വസ്തതയോടെ,

സുഗുണന്‍ കൂടെ സുജാതയും


പ്രിയ സുഗുണന്‍ സുജാതമാരെ,

ഇനിയിപ്പോള്‍ ഞാന്‍ നോക്കിയിട്ട് ഒരു മാര്‍ഗമേ കാണുന്നുള്ളൂ. നിങ്ങള്‍ കാശു കടം വാങ്ങിയോ ലോണെടുത്തോ കുറച്ച് വസ്തുവോ മറ്റോ വാങ്ങുക. വസ്തുവിന്റെ പ്രമാണം അയല്‍വക്കത്തെ രാഘവനെയും രമണിയെയും കാണിക്കുക. ഇതൊരു ചികിത്സാരീതിയാണ്. ഉപേക്ഷ വിചാരിക്കരുത്.

വിശ്വസ്തതയോടെ,

മനഃശാസ്ത്രജ്ഞന്‍


മനഃശാസ്ത്രജ്ഞന്‍ സാറെ,

സാറ് പറഞ്ഞതുപോലെ വസ്തു വാങ്ങി. ബാങ്കില്‍നിന്ന് ലോണ്‍ എടുത്തു. അഞ്ചേക്കര്‍ റബര്‍. കയ്യേറ്റഭൂമിയാണോ എന്തോ. എന്തായാലും സാരമില്ല, സാറ് നിര്‍ദേശിച്ച ചികിത്സാവിധിയല്ലേ. ഇന്നുരാവിലെയായിരുന്നു രജിസ്ട്രേഷന്‍. അതുകഴിഞ്ഞുവന്ന് ഉടനെ സാറിന് കത്തെഴുതുകയാണ്. ഇതു പോസ്റ്റുചെയ്തിട്ടുവേണം സാറ് പറഞ്ഞതുപോലെ പ്രമാണം രാഘവനേം രമണിയേം കൊണ്ടുകാണിയ്ക്കാന്‍. പക്ഷെ സാറെ അതുകൊണ്ട് എന്റെ മനസ്സിന് ആനന്ദമുണ്ടാകുമോ? സ്വസ്ഥതകിട്ടുമോ. സാറിനെ വിശ്വസിച്ചാണ് ഞങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുന്നത്.

വിശ്വസ്തതയോടെ,

സുഗുണന്‍, സുജാത


പ്രിയ സുഗുണന്‍ സുജാതമാര്‍ക്ക്,

ഞാന്‍‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചതില്‍ സന്തോഷം. ഇന്നുമുതല്‍ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടിത്തുടങ്ങും. കാരണമെന്താണെന്നല്ലേ. ഇതോടൊപ്പം അടക്കംചെയ്ത മറ്റൊരു കത്ത് നിങ്ങള്‍ വായിക്കുക. നിങ്ങളുടെ അയല്‍ക്കാരായ രാഘവന്‍ രമണിമാര്‍ എനിക്കെഴുതിയത്.

പ്രിയപ്പെട്ട മനഃശാസ്ത്രജ്ഞന്‍ സാറെ,

എന്റെ പേര് രാഘവന്‍. ഭാര്യ രമണി. വളരെ സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബമാണ് ഞങ്ങളുടേത്. പക്ഷെ സാറെ, സ്വസ്ഥതയും സമാധാനവും പോയി. ഉറക്കമില്ല. ആകെ അസ്വസ്ഥത. എന്റെ അയല്‍ക്കാരായ സുഗുണനും സുജാതയുമാണ് ഞങ്ങളുടെ സ്വസ്ഥതകെടുത്തിയത്. അവര്‍ അഞ്ചേക്കര്‍ റബര്‍ എസ്റ്റേറ്റ് വാങ്ങി സാറെ. അതറിഞ്ഞതുമുതല്‍ ഉണ്ണണമെന്നോ ഉറങ്ങണമെന്നോ ഇല്ല. ഈശ്വരാ. പ്രമാണംകൊണ്ട് എന്നെ കാണിച്ചു. ഭൂമി പിളര്‍ന്ന് താഴേക്കുപോയെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോയി. എത്രയുംപെട്ടെന്ന് ഞങ്ങള്‍ക്ക് ഒരു ആശ്വാസമറുപടി തരണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

രാഘവന്‍, രമണി

(കഥാന്ത്യം: ഈ കത്ത് വായിച്ചതോടെ സുഗുണന്‍ സുജാതമാര്‍ക്ക് മനസ്സില്‍ ആഹ്ളാദത്തിന്റെ വേലിയേറ്റമുണ്ടാവുകയും അന്നു വൈകുന്നേരം പിള്ളേരുമൊത്ത് സിനിമയ്ക്കുപോവുകയും പുറത്തുനിന്ന് ആഹാരം കഴിക്കുകയുംചെയ്തു. ചുറ്റുമുള്ള വൃക്ഷലതാദികള്‍ക്ക് പതിവിലും കൂടുതല്‍ സൌന്ദര്യം വര്‍ധിച്ചതായി അവര്‍ക്ക് തോന്നി. നമ്മുടെ നേട്ടം കാരണം അയല്‍ക്കാരന് മനസ്താപം വരുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥ സന്തോഷമെന്ന് സുഗുണന്‍ സുജാതമാര്‍ തിരിച്ചറിഞ്ഞു. പക്ഷെ തിരിച്ചറിവ് താല്‍ക്കാലികമായിരിക്കാനാണ് സാധ്യത. രാഘവന്‍ രമണിമാര്‍ പുതിയ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്)

(കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റില്‍ (സെപ്റ്റംബര്‍ 25) പ്രസിദ്ധീകരിച്ച ശ്രീ. കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന)

Sunday, September 23, 2007

മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടില്‍

പ്രൊഫസര്‍ മുഹമ്മദ് യൂനസ് നോബല്‍ സമ്മാനത്തിനര്‍ഹനായ ശേഷം മൈക്രോഫിനാന്‍സിനെപ്പറ്റി നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പഞ്ചായത്ത് സമിതികളില്‍ അയല്‍ക്കൂട്ടങ്ങളിലെ മഹിളാപ്രവര്‍ത്തകര്‍ അംഗങ്ങളാകുകയും ഗവണ്‍മെന്റുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്കായി പല പല പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്.

ആന്ധ്രയിലെ ‘വെലൂഗു', കേരളത്തിലെ 'കുടുംബശ്രീ' , തമിഴ്‌നാട്ടില്‍, 'മകളിര്‍തിട്ടം' തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരവരുടേതായ പദ്ധതികള്‍ ഉണ്ട്. പശ്ചിമ ബംഗാളിലാകട്ടെ അയല്‍ക്കൂട്ടങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി ഒരു മന്ത്രിതന്നെയുണ്ട്. ഭാരത സര്‍ക്കാര്‍ ഒരു നിയമം വഴി സ്വയംസഹായസംഘങ്ങളുടെയും അയല്‍ക്കൂട്ടങ്ങളുടെയും മേല്‍നോട്ടവും നിയന്ത്രണവും നബാര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് ഒരു ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വളരെയധികം എതിര്‍പ്പുകള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

പലിശനിരക്ക് കമ്പോളത്താല്‍ നിര്‍ണ്ണയിക്കപ്പെടാന്‍ അനുവദിക്കരുത് , നിക്ഷേപങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എന്‍ ജി ഓ കളെ അനുവദിക്കരുത് , പ്രസ്തുത നിയമത്തിന്റെ കീഴില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളേയും കമ്പനി ആക്ടിന്റെ സെക്ഷന്‍ 25 ല്‍ വര്‍ണ്ണിച്ചിരിക്കുന്ന കമ്പനികളേയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ . ഒരു വിശദമായ ചര്‍ച്ചയ്ക്കുശേഷം മാത്രമേ പാര്‍ലമെന്റില്‍ ബില്‍ പാസാക്കാവൂ എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ ബില്‍ ഇപ്പോള്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍പാകെയാണ്.

ആന്ധ്രാ സര്‍ക്കാരിന് അവിടത്തെ ചില വലിയ എന്‍ ജി ഓ കളെ വായ്പകള്‍ തിരിച്ചുപിടിക്കുന്നതില്‍ അവര്‍ കാണിച്ച അക്രമങ്ങളും വരുത്തിയ ക്രമക്കേടുകളും കാരണം നിരോധിക്കേണ്ടിവന്നു. ആന്ധ്രയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ സ്വയംസഹായ സംഘങ്ങള്‍ ഉള്ളത്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൊണ്ടല്ല മറിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ് ആന്ധ്രയില്‍ ഇത്രയധികം സംഘങ്ങളുണ്ടായത്.

നബാര്‍ഡിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയിലാകെ 2006, സെപ്തംബര്‍ 30 വരെ ഏകദേശം 26 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഈ സംഘങ്ങളില്‍ മഹാഭൂരിപക്ഷവും തെക്കേ ഇന്‍ഡ്യയിലാണ്. ഏറ്റവും കുറഞ്ഞത് 4000 ഓളം സന്നദ്ധസംഘടനകള്‍ ഇവയുടെ മേല്‍നോട്ടം വഹിക്കുന്നു.

ഈ സംഘങ്ങള്‍ സ്ത്രീകളുടെ ഒത്തൊരുമയ്ക്കും അവരുടെ ചെറു വായ്പാ ആവശ്യങ്ങള്‍ക്കും വളരെയേറെ ഉപകരിക്കുന്നു എന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീ ശാക്തീകരണം അത്രയ്ക്കൊന്നും നടക്കുന്നില്ലെന്നും പലപ്പോഴും സ്ത്രീകള്‍ വായ്പാ കെണിയില്‍ അകപ്പെടുന്നുവെന്നും , അതവര്‍ക്ക് ഇരട്ടി ഭാരമായി മാറുന്നുവെന്നുമാണ് പല പഠനങ്ങളും പറയുന്നത്. ആഗോളവല്‍ക്കരണം ചെറുകിട സംരംഭങ്ങളുടെ വിജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുന്നതായും പഠനങ്ങള്‍ തെളിയിയിക്കുന്നു.

വിദേശത്തുനിന്ന് വലിയതോതില്‍ ധനസഹായം ലഭിക്കുന്ന BRAC, ഗ്രാമീണ്‍, പ്രോഷിത , ASA തുടങ്ങിയ സര്‍ക്കാരിതര സംഘടനകള്‍ കഴിഞ്ഞ 30 വര്‍ഷമായി സമാന്തര സര്‍ക്കാരുകള്‍ പോലെ പ്രവര്‍ത്തിച്ചിട്ടും ബംഗ്ളാദേശില്‍ ഇന്നും ദാരിദ്ര്യം വലിയ അളവില്‍ അവശേഷിക്കുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആകട്ടെ സാമ്പത്തിക ശാക്തീകരണം നടപ്പിലാക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ ഉത്പന്നങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി വില്‍ക്കുവാന്‍ ശ്രമിക്കുന്നതും നമുക്ക് കാണാം. റിലയന്‍സും, വാല്‍മാര്‍ട്ടിനെ പുറംവാതില്‍ വഴി ഇന്ത്യയിലേക്കു കൊണ്ടുവരുന്ന ഭാരതിയും ചെറുകിട വായ്പാ മേഖലയിലേക്ക് കാല്‍ വയ്ക്കുകയാണ് എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

കഴിഞ്ഞ 12 വര്‍ഷമായി ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ ഈ രംഗത്തുണ്ട്. 22000-ഓളം അയല്‍ക്കൂട്ടങ്ങള്‍ 15 സംസ്ഥാനങ്ങളിലായി ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ഗ്രൂപ്പുകള്‍ മററുള്ളവയില്‍ നിന്നും വേറിട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.

മേല്‍ വിവരിച്ചതില്‍ നിന്നും ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അതിനുളള പോംവഴികള്‍, സര്‍ക്കാരിന്റെ പദ്ധതികള്‍ , സര്‍ക്കാരിതര സംഘടനകളുടെ പങ്ക്, ഇത്തരം ഗ്രൂപ്പുകളോട് ലോകബാങ്കിനും മറ്റു ഡോണര്‍ ഏജന്‍സികള്‍ക്കുമുള്ള സമീപനം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പഠിക്കേണ്ടതാണ് എന്ന് വ്യക്തമാവും.

സ്വയംസഹായ സംഘങ്ങള്‍ -വ്യത്യസ്ത മാതൃകകള്‍

ഔദ്യോഗിക രേഖകളനുസരിച്ച് സ്വയംസഹായ സംഘങ്ങളുടെ താഴെപറയുന്ന 6 വ്യത്യസ്ത മാതൃകകളാണുള്ളത്.

1) ഗ്രാമീണ്‍ മോഡല്‍ - ഇവ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വായ്പകളിലാണ്. നിക്ഷേപങ്ങള്‍ക്കും ശാക്തീകരണത്തിനും ഇവ ഊന്നല്‍ നല്‍കുന്നില്ല.

2) സ്വയംസഹായ സംഘം - ബാങ്ക് സംയോജിത മോഡല്‍ - ഇവയില്‍ എന്‍.ജി.ഒ സ്വയംസഹായ സംഘത്തിനേയും ബാങ്കിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു.

3) എന്‍.ജി.ഓ - ബാങ്ക് മോഡല്‍ - ഇവിടെ ബാങ്ക് വായ്പകള്‍ എന്‍.ജി.ഒ കൈപ്പറ്റി സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ട് സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.

4) മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ - പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുക എന്ന മുന്‍ഗണന ഉപേക്ഷിച്ച് ലാഭം കൊയ്യാനായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങളാണ് ഇവ. മൈക്രോഫിനാന്‍സിനെ ഒരു വ്യവസായമായി മാത്രം കാണുന്ന ഇവര്‍ സേവനത്തെക്കാളുപരി ലാഭേച്ഛയോടുകൂടി പ്രവര്‍ത്തിക്കുന്നു. ലോകബാങ്ക് മുന്നോട്ടുവെക്കുന്നത് ഈ മോഡലാണ്.

5) സഹകരണ ഫെഡറേഷന്‍ മോഡല്‍ ഈ മാതൃകയുടെ ഉപജ്ഞാതാക്കള്‍ ആന്ധ്രയിലെ CDF എന്ന NGO ആണ്.

6) ഫെഡറേഷന്‍ മോഡല്‍ - തെരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മിററിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഇവയെ നമുക്ക് വിദേശ ഫണ്ട് ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വയംസഹായ സംഘങ്ങള്‍ , സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ നിയന്ത്രണത്തിലുള്ള സ്വയംസഹായ സംഘങ്ങള്‍, മത, സമുദായ, വര്‍ഗീയ സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വയംസഹായ സംഘങ്ങള്‍ , വിവിധ മനുഷ്യാവകാശ സംഘടനകളാലും ജനകീയപ്രസ്ഥാനങ്ങളാലും നയിക്കപ്പെടുന്നവ എന്നിങ്ങനെ നാലായി തരം തിരിക്കാം എന്നു തോന്നുന്നു.

നേട്ടങ്ങളും കോട്ടങ്ങളും - തുടരുന്ന വാഗ്വാദം

പല റാഡിക്കല്‍ സാമ്പത്തിക വിദഗ്ദ്ധരുടെയും വിമര്‍ശനം സ്വയംസഹായ സംഘങ്ങള്‍ ലോകബാങ്കിന്റെ ഒരു ചെപ്പടിവിദ്യ മാത്രമാണ് എന്നാണ്. അവരുടെ അഭിപ്രായത്തില്‍ ഇവ സ്ത്രീ ശാക്തീകരണത്തിനോ, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനോ, സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനോ ഉപകരിക്കപ്പെടുന്നില്ല . ഇത്തരം സംഘങ്ങള്‍ കൂടുതല്‍ അധീശത്വവും ചൂഷണവുമാണ് ലക്ഷ്യമിടുന്നത് . ഇത്തരം സംഘങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന പലിശയും, ഗ്രാമീണ-കാര്‍ഷിക വായ്പകളില്‍ വന്ന കുറവും, ബാങ്കുകള്‍ ലാഭം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കുന്നതും മറ്റും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വായ്പയായി ലഭിക്കുന്ന തുക വളരെ ചെറുതായതിനാല്‍ യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം നടക്കുന്നില്ല എന്നും അവര്‍ പറയുന്നു. മറ്റൊരു വിമര്‍ശനം കുറച്ചുകൂടി ഉയര്‍ന്ന തലത്തിലാണ്. സ്ത്രീകള്‍ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകവഴി അവര്‍ മറ്റും സാമൂഹിക നേട്ടങ്ങള്‍ക്കായുള്ള സംഘടിത പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നുപോകുന്നു, അല്ലെങ്കില്‍ അവര്‍ പലപ്പോഴും അകറ്റി നിര്‍ത്തപ്പെടുന്നു.

ഈ വിമര്‍ശനങ്ങള്‍ ഒന്നുംതന്നെ സ്വയംസഹായ സംഘങ്ങളോ, അവരെ സംയോജിപ്പിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളോ നിഷേധിക്കുന്നില്ല. പക്ഷേ കടുത്ത വിമര്‍ശകരെപോലും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം സ്വയംസഹായ സംഘങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ്. ആദ്യമൊക്കെ ഇവയെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന പ്രസ്ഥാനങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. വാസ്തവത്തില്‍ മൈക്രോ ക്രെഡിറ്റ് എന്നത് ലോകബാങ്കിന്റെ കണ്ടുപിടുത്തമൊന്നും അല്ല, ബൊളീവിയ, ഇന്തോനേഷ്യ പിന്നെ ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ വിവിധ ഏജന്‍സികളാണത് തുടങ്ങിയത്..കാലക്രമേണ ലോകബാങ്ക് അതിനെ ഏറ്റെടുക്കാനും അതിന്റെ നയങ്ങളെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്.

പുരോഗമന സ്വഭാവം വച്ചു പുലര്‍ത്തുന്ന സര്‍ക്കാരിതര സംഘടനകളോ ജനാധിപത്യ പ്രസ്ഥാനങ്ങളോ മേല്‍പ്പറഞ്ഞ എല്ലാ റാഡിക്കല്‍ വിമര്‍ശനങ്ങളോടും വിയോജിക്കുന്നു എന്നു പറയാനാവില്ല. സ്വയംസഹായ സംഘങ്ങള്‍ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് കഴിയില്ല എന്നു തന്നെ അവരും കരുതുന്നു. പക്ഷെ സ്വയംസഹായ സംഘങ്ങളെ ശാക്തീകരണത്തിനും സമൂഹത്തില്‍ മാന്യമായ സ്ഥാനം പിടിച്ചുപറ്റാനും ഉള്ള ഉപകരണമായി മാറ്റാമെന്നു അവര്‍ കരുതുന്നു. ഒപ്പം, അവയെ സമൂഹത്തിലെ അധീശവര്‍ഗ്ഗം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണമായി മാറ്റിയേക്കും എന്ന അപായ സാദ്ധ്യതയും അവര്‍ കാണുന്നു.എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ ഈ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായ പല നേട്ടങ്ങളും കാഴ്ച വക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ എന്നവര്‍ വിശ്വസിക്കുന്നു.

ഇനി നമുക്ക് ജനകീയ ശാസ്ത്രസംഘടനകള്‍ എന്തുകൊണ്ട് സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. അതിനു ശേഷം മറ്റു സംഘടനകള്‍ക്ക് സ്വയംസഹായ സംഘങ്ങളെക്കുറിച്ചുള്ള പരിപ്രേക്ഷ്യം, സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തെയും വളര്‍ച്ചയെയും അവര്‍ എങ്ങനെയാണ് കാണുന്നത് എന്നിവ പരിശോധിക്കാം. ഒപ്പം ഇവയുടെ ഭാവിപ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ കൂടി തയ്യാറാക്കി നമുക്കീ ചര്‍ച്ച അവസാനിപ്പിക്കാം.

സ്വയംസഹായസംഘങ്ങള്‍ സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തം ഉറപ്പിക്കുന്നു

സ്വയംസാഹയസംഘങ്ങള്‍ സ്ത്രീകള്‍ വീടിനു പുറത്തേയ്ക്കു വരുവാനും സാമൂഹ്യ പ്രശ്നങ്ങളില്‍ ഭാഗഭാക്കാകുവാനും അവസരം ഒരുക്കുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും സ്ത്രീകളെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ തേടുവാന്‍ അവരെ പ്രാപ്തരാക്കുന്നു.. പക്ഷേ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി ഒരു കരുത്താര്‍ന്ന ജനാധിപത്യ നേതൃത്വം ആവശ്യമാണ്. തക്കതായ നേതൃത്വത്തിന്റെ കരുത്തില്‍ സാമ്പത്തിക ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുപരി, സാമൂഹിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുവാനും സാധിക്കും.

രാജ്യത്താകമാനമുള്ള സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം അവയുടെ നിയന്ത്രണം വഹിക്കുന്ന സന്നദ്ധ സംഘടനകളുടെ സ്വഭാവം ഇവയുടെ പ്രവര്‍ത്തനത്തെ വളരെയധികം സ്വാധീനിക്കുന്നു എന്നുള്ളതാണ്. സന്നദ്ധ സംഘടനകള്‍ സ്വയംസഹായ സംഘങ്ങളുടെ, സ്ത്രീകളെ ഏകോപിപ്പിക്കുവാനുള്ള കഴിവിനെ മനസ്സിലാക്കിയിട്ടുണ്ട്.

വായ്പ മുഖ്യം തന്നെ, പക്ഷെ....

സ്വയംസഹായ സംഘങ്ങളുടെ രൂപകല്‍പ്പന പലപ്പോഴും ചെറിയ തോതിലുള്ള വായ്പാ-നിക്ഷേപ പദ്ധതിയില്‍ മാത്രമായി ഒതുങ്ങുന്നു. ഇവയ്ക്ക് പലപ്പോഴും സ്ത്രീകള്‍ക്കെതിരായ അക്രമം, ലൈംഗിക പീഢനം തുടങ്ങിയ പൊതുവായ പ്രശ്നങ്ങളില്‍ പോലും അഭിപ്രായ സമന്വയം ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സ്വയംസഹായ സംഘങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ക്കായി അല്ലാതെ കൂട്ടായ സാമൂഹ്യ പരിഷ്ക്കരണങ്ങള്‍ക്കായോ നീതിലഭ്യതയ്ക്കായോ ശ്രമിച്ചുകാണുന്നില്ല.

ജനകീയ ശാസ്ത്രസംഘടനകള്‍ ആ‍വട്ടെ , ബോധപൂര്‍വ്വം തങ്ങളുടെ പ്രവര്‍ത്തനം സാമ്പത്തിക പ്രവര്‍ത്തങ്ങള്‍ക്കപ്പുറം മറ്റു മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതായത് സാമ്പത്തിക ഉന്നമനത്തിന് നല്‍കേണ്ട ഊന്നലില്‍ കുറവുവരാതെ തന്നെ സ്ത്രീ ശാക്തീകരണവും സാമൂഹിക ഉന്നമനവും ജനകീയ ശാസ്ത്രസംഘടനകള്‍ ലക്ഷ്യമാക്കുന്നു.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളോട് സംസാരിച്ചാല്‍ അവര്‍ക്ക് വായ്പകള്‍ ആവശ്യമാണെന്നു നമുക്ക് ബോദ്ധ്യമാകും. സ്വയംസഹായസംഘങ്ങള്‍വഴി വായ്പ ലഭിക്കുന്നതുമൂലം അവര്‍ ഹുണ്ടികക്കാരന്റെ 60 മുതല്‍ 100 ശതമാനം വരെയുള്ള കൊള്ള പലിശയില്‍ നിന്നും രക്ഷപ്പെടുന്നു. വിമര്‍ശകരുടെ നോട്ടത്തില്‍ സംഘങ്ങള്‍ ഈടാക്കുന്ന 20% പലിശ ബാങ്കുകളേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. പക്ഷേ ഒരു സാധാരണ സ്ത്രീയ്ക്കും എളുപ്പത്തില്‍ ബാങ്ക് വായ്പകള്‍ പലപ്പോഴും ലഭ്യമല്ല എന്നുള്ളതാണ് സത്യം. സ്ത്രീകള്‍ക്ക് വായ്പകള്‍ ലഭിക്കാനും മറ്റും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ അവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ അംഗീകാരം കൈവരുന്നു.

നമ്മുടെ രാഷ്ട്രം ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള ദീര്‍ഘവീഷണത്തോടുകൂടിയ പദ്ധതികള്‍ വിഭാവന ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പരാജയപ്പെട്ടതിനാല്‍ സ്ത്രീകള്‍ക്ക് പലപ്പോഴും സാമ്പത്തിക ഭദ്രതയ്ക്കായി പോരാടേണ്ടി വരുന്നു. ഈ ഘട്ടത്തിലാണ് സ്വയംസഹായ സംഘങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇത്തരം പരിപാടികളില്‍ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്നത് തന്നെ ദാരിദ്ര്യത്തോട് പോരാടാന്‍ ( ദാരിദ്ര്യത്തെ മറികടക്കാനല്ല) അവര്‍ക്ക് മുന്നില്‍ മറ്റു മര്‍ഗ്ഗങ്ങള്‍ അവശേഷിക്കുന്നില്ല എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിന് അവരെ സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ധനസഹായം. ബാങ്കുകളും മറ്റു രാജ്യാന്തര സംഘടനകളും പലപ്പോഴും നല്‍കുന്നത് ചെറുകിട വായ്പയുടെ ഊതിപ്പെരുപ്പിച്ച, വര്‍ണ്ണശബളമായ ഒരു ചിത്രം മാത്രമാണ്. അത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുതകുന്ന ഒറ്റമൂലിയായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മൈക്രോക്രെഡിറ്റ് സ്ത്രീകളുടെ ലിംഗപരവും സാമ്പത്തികവുമായ അധീനസ്ഥതയുടെ മൌലിക കാരണങ്ങള്‍ പരിശോധിക്കുന്നില്ല .അത്തരം പരിശോധന നടത്താനോ പുരുഷമേധാവിത്വ സമൂഹത്തിലെ സാമ്പ്രദായികരീതികളോട് ഏറ്റുമുട്ടാനോ വിഭവങ്ങളുടെ നീതിപൂര്‍ണ്ണമായ വിതരണം ആ‍വശ്യപ്പെടാനോ കഴിയുമാറ് സ്വയംസഹായ സംഘങ്ങളെ സംഘടിപ്പിക്കുക അത്ര എളുപ്പമല്ല.


സ്വയംസഹായ സംഘങ്ങള്‍ക്ക് സാമ്പത്തിക ഉന്നമനം നല്‍കാന്‍ കഴിയാത്തതിനു മുഖ്യ കാരണം വായ്പയുടെ അളവ് വളരെ ചെറുതാണ് എന്നതാണ്. ഒരു ജീവിതമാര്‍ഗ്ഗത്തിനുള്ള ആവശ്യത്തിന് ഇത് തികയില്ല. ഭൂമി സംബന്ധമായ കാര്‍ഷികാവശ്യങ്ങള്‍ക്ക് സംഘങ്ങള്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിയുന്നുമില്ല. ജീവിക്കുന്ന ചുറ്റുപാടുകള്‍ മനസ്സിലാക്കാതെയും ബാക്ക് വേഡ് - ഫോര്‍ വേഡ് ലിങ്കേജുകള്‍ ഇല്ലാതെയുമാണ് പലപ്പോഴും പുതിയ ഉദ്യമങ്ങള്‍ തുടങ്ങാന്‍ ഇവര്‍ പ്രേരിപ്പിക്കപ്പെടുന്നത്. ഗ്രാമച്ചന്തകള്‍ പോലും കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളാല്‍ നിറയുമ്പോള്‍ കമ്പോളശക്തികളെ കൈകാര്യം ചെയ്യാനറിയാത്ത ഈ പാവങ്ങളുടെ സ്ഥിതി പഴയതിനേക്കാള്‍ മോശമാവുന്നു.

മിച്ചംപിടിക്കാനും നിക്ഷേപം സ്വരൂപിക്കാനും സാധിക്കാത്തതു കൊണ്ടുതന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ പലപ്പോഴും സ്വയംസഹായ സംഘങ്ങളാല്‍ അവഗണിക്കപ്പെടുന്നു. ആദിവാസികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും സംഘാംഗങ്ങളാകാന്‍ കഴിയുന്നില്ല. അതു പോലെ തന്നെ വിവിധ ജാതികളില്‍ പെട്ട അംഗങ്ങളുള്ള സ്വയംസഹായ സംഘങ്ങളില്‍ പലപ്പോഴും ദളിത് സ്ത്രീകള്‍ അവഗണിക്കപ്പെടുന്നതാണ് അനുഭവം.

പലപ്പോഴും മറക്കപ്പെടുന്ന ഒരു കാര്യം, ശരിയായ ഭൂപരിഷ്ക്കരണം, നല്ല വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ അഭാവത്തില്‍ സാമൂഹ്യപരിവര്‍ത്തനം സാദ്ധ്യമല്ല എന്നുള്ളതാണ്.

മൈക്രോ ക്രെഡിറ്റും സ്ത്രീകളെ ആദര്‍ശവല്‍ക്കരിക്കലും

“മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ സ്ത്രീകളെ അച്ചടക്കമുള്ള, വിധേയത്വമുള്ള, എളുപ്പത്തില്‍ പഠിപ്പിക്കാവുന്ന, എളുപ്പത്തില്‍ കണ്ടുകിട്ടുന്ന, നാണക്കേട് ഇല്ലാതാക്കുന്നതിനു പ്രാധാന്യം കൊടുക്കുന്ന, തങ്ങള്‍ക്കിടയില്‍ അന്യോന്യം അച്ചടക്കം നടപ്പിലാക്കുന്നവരുമായ ഉപഭോക്താക്കളായാണ് കാണുന്നത്. ” ഇങ്ങനെയൊരു വാദം മുന്നോട്ട് വെക്കപ്പെടാറുണ്ട്. കൂടുതല്‍ ജോലി ചെയ്യുകയും സ്ഥിരമായി മിച്ചം വെക്കുകയും, മറ്റുള്ളവ സ്ത്രീകളും മിച്ചം വെക്കുന്നു എന്ന് ഉറപ്പു വരുത്തുകയും, മുടക്കം വരുത്താതെ കടം തിരിച്ചടക്കുകയും ചെയ്യുന്ന ഒരു ‘നല്ല സ്ത്രീ’ ഇമേജ് മൈക്രോ ക്രെഡിറ്റ് പ്രചരിപ്പിക്കുന്നുണ്ട്. തങ്ങള്‍ക്കായി പ്രത്യേകിച്ചൊന്നും നല്‍കാത്ത ഒരു വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ മൈക്രോ ക്രെഡിറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. എങ്കിലും മൈക്രോ ക്രെഡിറ്റ് അവര്‍ക്കായി നല്‍കുന്നതിനെ “അംഗത്വം“ എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി..പൌരത്വം എന്ന പദം ശരിയാവുകയില്ല. സങ്കീര്‍ണ്ണവും ആഴത്തില്‍ വേരൂന്നിയിട്ടുള്ളതുമായ അസമത്വത്തിന് മൈക്രോക്രെഡിറ്റ് എന്ന ഒറ്റമൂലിയിലൂടെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സങ്കുചിതവും ഏകമാനവുമായ തന്ത്രങ്ങളാണ് സ്ത്രീകള്‍ക്ക് പൌരാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വരുന്ന പരാജയത്തിനു കാരണം.

ലോകത്തിലെവിടെയായാലും മൈക്രോ ക്രെഡിറ്റ് നല്‍കിയിട്ടുള്ളവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കാണാം. അതൊരു യാദൃച്ഛികതയല്ല , മറിച്ച് അങ്ങിനെത്തന്നെയാണ് മൈക്രോ ക്രെഡിറ്റിന്റെ തന്ത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ മുതലാളിത്ത സ്ഥാപനങ്ങളും ചിന്തകരും ഒരുക്കിയിട്ടുള്ള സുന്ദരന്‍ വാചകമടികള്‍ക്കും തന്ത്രങ്ങള്‍ക്കുമെതിരെ തങ്ങളുടേതായ വാദമുഖങ്ങള്‍ ഒരുക്കുന്നതിനു പലപ്പോഴും സ്വയം സഹായ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അവര്‍ പലപ്പോഴും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ അന്ധാളിപ്പിലാകുന്നു. സ്ത്രീകളെ കാര്യങ്ങളുടെ കിടപ്പ് പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്നു.

സ്ത്രീകളെ വിധേയത്വമുള്ള ഉപഭോക്താക്കളുടെ ഒരു കൂട്ടമാക്കുവാന്‍ മുതലാളിത്ത സാമ്പത്തിക സ്ഥാ‍പനങ്ങള്‍ ശ്രമിക്കുന്നത് -ഒരു ഗൂഡാലോചനയുടെ ഭാഗമല്ലെങ്കില്‍കൂടി- ആ സ്ഥാപനങ്ങളും അത്തരത്തിലാണ് നിലനില്‍ക്കുന്നത് എന്നത് കൊണ്ട് തന്നെയാണ്. എങ്കിലും ഈ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും എന്നതിനു തെളിവൊന്നുമില്ല. എന്തായാലും സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് വീട്ടില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളേക്കാള്‍ യഥാര്‍ത്ഥ ‘പൌര ബോധമുള്ളവരാകുവാന്‍’ അവസരം ലഭിക്കുന്നു - മുതലാളിത്ത തന്ത്രങ്ങളുടെ ഉദ്ദേശം എന്തുതന്നെയായാലും.

നയങ്ങള്‍ രൂപീകരിക്കുന്നവരും കോര്‍പ്പറേറ്റ് ഫൈനാന്‍സും സാധാരണ കുടുംബനാഥന്മാരായ പുരുഷന്മാരുമായി മാത്രം ഇടപാടുകള്‍ നടത്തുകയും സ്ത്രീകളെ അവഗണിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടുള്ളവരായിരുന്നു. സ്ത്രീകള്‍ കുടുംബത്തിലേക്ക് ചെയ്യുന്ന സംഭാവനകള്‍ ചെറിയതോതില്‍ മാത്രമേ അംഗീകരിക്കപ്പെട്ടിരുന്നുള്ളൂ. ലോകബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ട് വെച്ചിരുന്ന ഇത്തരം വാര്‍പ്പുമാതൃകകളെ ചോദ്യംചെയ്യുവാനും, സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്താനും മിച്ചംവെക്കാനും സ്ത്രീകള്‍ കഴിവുള്ളവരാണെന്ന് സ്ഥാപിക്കാനും സ്വതന്ത്രരായ എന്‍.ജി.ഓകള്‍ക്കും പൌരസംഘങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇത് അനുകരിക്കുവാനും വലിയ രീതിയില്‍ തങ്ങളുടേതാക്കി നടപ്പിലാക്കാനും ധനകാര്യ സ്ഥാപനങ്ങള്‍ ശ്രമിക്കും എന്നതും കാണേണ്ടതുണ്ട്.

എങ്കിലും ആത്യന്തികമായി ഇതിന്റെയൊക്കെ കേന്ദ്രസ്ഥാനത്ത് സജീവമായിരിക്കുന്ന, തങ്ങളുടേതായ താല്പര്യങ്ങളുള്ള, അതിനു രൂപം കൊടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ശരിയായ രീതിയിലുള്ളതും സ്ത്രീകള്‍ക്ക് പൊതുവെ ഗുണകരമായതും ആയിരിക്കും. അതിനെ അംഗീകരിക്കുവാനും കൂടുതല്‍ മുന്നേറുന്നതിനു സഹായിക്കുന്നതിനും നമുക്ക് ചുമതലയുണ്ട്.

ചെറുകിട വായ്പാ നയരൂപീകരണം - വിഭാഗീയ താത്പര്യങ്ങള്‍

മൈക്രോ ക്രെഡിറ്റ് എന്ന ഗോദയിലെ പ്രബലരായ കളിക്കാര്‍ അവരവരുടേതായ വിഭാഗീയ താത്പര്യങ്ങള്‍ അനുസരിച്ച് വിവിധങ്ങളായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. പക്ഷെ ഒട്ടെല്ലാവരും ഒരു കാര്യത്തില്‍ യോജിക്കുന്നു-മൈക്രോ ക്രെഡിറ്റ് സ്ത്രീകള്‍ക്ക് വളരെ ഏറെ ഉപകാരപ്രദമാണ്.

ഭരണകൂടം

എന്തുകൊണ്ടാണ് സ്വയംസഹായ സംഘങ്ങളെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നത്?

സ്വയംസഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകവഴി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ നിന്നും ഗവണ്‍മെന്റിന് പിന്മാറുവാന്‍ സാധിക്കുന്നു.മാത്രമല്ല സ്ത്രീ ശാക്തീകരണം നേടിയെടുത്തു എന്ന അവകാശവാദം ഉന്നയിക്കുകയുമാവാം. കൂടാതെ , സ്വയംസഹായ സംഘങ്ങള്‍ പലപ്പോഴും വികസന സന്ദേശങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ഉപകരണമായി വര്‍ത്തിക്കുന്നു. അവസാനത്തേതും എന്നാല്‍ ഏറ്റവും ശ്രദ്ധേയവുമായ കാരണം, സ്വയംസഹായസംഘങ്ങളെ വളരെ എളുപ്പത്തില്‍ ആള്‍ക്കൂട്ടം സംഘടിപ്പിക്കുവാനുള്ള ഉപാധിയായി ഉപയോഗിക്കാം എന്നുള്ളതാണ്. പലപ്പോഴും രാഷ്ട്രീയ കക്ഷികളുടെ ഘോഷയാത്രകള്‍ക്കും സമ്മേളനങ്ങള്‍ക്കും ചിലവില്ലാതെ കിട്ടുന്ന ഒരു സദസ്സായി അയല്‍ക്കൂട്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. രാഷ്ട്രീയ കക്ഷികള്‍ അയല്‍ക്കൂട്ടങ്ങളെ പ്രധാന വോട്ടുബാങ്കുകളായി കരുതുന്നതോടൊപ്പം എതിര്‍കക്ഷികള്‍ അവയെ ചാക്കിട്ടു കൊണ്ടുപോകാതെ സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളുമാണ്.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും

അയല്‍ക്കൂട്ടങ്ങള്‍ പാവങ്ങളുടെ മിച്ചം ബാങ്കുകളിലെത്താനുള്ള ഉപാധിയായി വര്‍ത്തിക്കുന്നു. ഉയര്‍ന്ന നിരക്കില്‍ അധിക അപകട സാധ്യതയില്ലാതെ തന്നെ ഗ്രാമപ്രദേശങ്ങളില്‍ വായ്പാവിതരണത്തിനു സഹായിക്കുന്നു. ഉയര്‍ന്ന തോതിലുള്ള തിരിച്ചടവുവഴി കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്യപ്പെടുന്നു എന്ന് വനിതാ സ്വയംസംഘങ്ങള്‍ ഉറപ്പിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളായ സിഡ്‌ബി, രാഷ്ട്രീയ മഹിളാകോഷ് എന്നിവ ഉള്‍ക്കാഴ്ചയും ശരിയായ ആസൂത്രണവും ഇല്ലാതെ വായ്പാ വിതരണം നടത്തുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് പോലുള്ള ധനകാര്യസ്ഥാപനങ്ങള്‍ മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവവഴി ഉയര്‍ന്ന നിരക്കില്‍ സന്നദ്ധ സംഘടനകള്‍ക്ക് വായ്പാ വിതരണം നടത്തുകയും ചെയ്യുന്നു.

കോര്‍പ്പറേറ്റ് ബിസിനസ്സ്

ഹിന്ദുസ്ഥാന്‍ ലിവര്‍, ആംവേ തുടങ്ങിയ കോര്‍പ്പറേഷനുകള്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനായി സ്വയംസഹായ സംഘങ്ങളെ ഉപയോഗിക്കുന്നു. വന്‍കിട കമ്പനികള്‍ അവര്‍ക്കപ്രാപ്യമായ ഗ്രാമീണമാര്‍ക്കറ്റുകളില്‍ വലിയ മുതല്‍ മുടക്കില്ലാതെ പ്രവേശനം ലഭിക്കുന്നു. ടെലിവിഷനും മറ്റും സൃഷ്ടിക്കുന്ന പുതിയ ആവശ്യങ്ങളും മിഥ്യാമോഹങ്ങളും (ബേബി ഫുഡും സൌന്ദര്യ സംവര്‍ദ്ധക വസ്തുക്കളും മറ്റും) സാക്ഷാത്ക്കരിക്കപ്പെടുന്നതു വഴി ഗ്രാമീണദാരിദ്ര്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.

അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍

അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയവ അയല്‍ക്കൂട്ടങ്ങളെ ലാഭോത്പാദക സംഘടനകളായി കണക്കാക്കുന്നതോടൊപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ / ബാങ്ക് പങ്കാളിത്തം അനാവശ്യമാണെന്നും പ്രചരിപ്പിക്കുന്നു. ഈ രംഗമാകെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കണമെന്ന്‍ അവര്‍ വാദിക്കുന്നു.

സാമൂഹ്യ നീതിയും വികസനവും ഉറപ്പാക്കുന്നതില്‍ അയല്‍ക്കൂട്ടങ്ങളുടെ പങ്ക്

സ്വയംസഹായസംഘങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹികമായ നേട്ടം പല തലങ്ങളില്‍ അവ ഉണ്ടാക്കുന്ന വിവിധ നേട്ടങ്ങളുടെ ആകെത്തുകയായി കണക്കാക്കാന്‍ പറ്റില്ല. ഇവ ഉയര്‍ത്തുന്ന സാമൂഹികമായ പല മാറ്റങ്ങളും ഒരു പുനര്‍ചിന്തനത്തിനു വഴിതെളിക്കുന്നു. പല കോണുകളില്‍ നിന്നും അത് വിലയിരുത്തപ്പെടുന്നുണ്ട്. സമൂഹത്തിലെ പ്രാമുഖ്യമുള്ള ഒരു വാദം ഇങ്ങനെയാണ്, ദാരിദ്ര്യത്തില്‍ നിന്നും പുറത്തു കടക്കേണ്ടത് ദരിദ്രന്റെ ഉത്തരവാദിത്വമാണ്. ഇവരുടെ കാഴ്ചപ്പാടില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ഡോസ് ധനസഹായം കൊടുത്താല്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുവരുവാന്‍ ദരിദ്രര്‍ക്ക് സാധിക്കും . സ്ത്രീകളുടെ യഥാര്‍ത്ഥ താല്പര്യങ്ങള്‍ക്കു കടകവിരുദ്ധമായി അവര്‍ ധനസഹായത്തിലൂടെ സംരംഭകര്‍ ആയിത്തീരുകയും അതുവഴി ദാരിദ്ര്യമേഖലയ്ക്കു മുകളിലേക്ക് എത്തിച്ചേരും എന്നതാണ് വിവക്ഷ. ഇത് മൌഢ്യവും ഇടുങ്ങിയ ചിന്താഗതിയോടും കൂടിയ ഒരു വികസന വീക്ഷണവുമായിത്തീരുന്നു. സാമൂഹ്യനീതി അയല്‍ക്കൂട്ടങ്ങള്‍വഴി മാത്രം ഉറപ്പാക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

മറ്റൊന്നു തിരസ്ക്കാരത്തിന്റെ വഴിയാണ്. സ്വയംസഹായസംഘങ്ങള്‍ ആഗോളവല്‍ക്കരണത്തെ ന്യായീകരിക്കുന്നതായി ആരോപിക്കപ്പെടുന്നു. ആഗോളവല്‍ക്കരണ ശ്രമങ്ങളെ തുറന്നു കാട്ടുക മാത്രമാണ് പരമപ്രധാനമെന്ന് സ്വയംസഹായസംഘങ്ങളെ തിരസ്ക്കരിക്കണമെന്നു ആ‍വശ്യപ്പെടുന്നന്നവര്‍ വിശ്വസിക്കുന്നു.

മൂന്നാമത്തേത് സ്വയംസഹായസംഘങ്ങളെ കൂട്ടായ്മയുടേയും വിലപേശലിന്റേയും ഏറ്റുമുട്ടലിന്റെയും വേദിയായി കണക്കാക്കുന്നു. റാഡിക്കല്‍ വിമര്‍ശകര്‍ ചെയ്യുന്ന പോലെ തന്നെ ഇതിന്റെ പരിമിതികള്‍ തുറന്നുകാട്ടുന്നതിനോടൊപ്പം വര്‍ത്തമാന പരിതസ്ഥിതിയില്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ സ്ത്രീകള്‍ക്ക് അല്പമെങ്കില്‍ അല്പം ആ‍ശ്വാസം എത്തിക്കണമെന്ന് അവര്‍ കരുതുന്നു.

മൈക്രോ ക്രെഡിറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ എല്ലാ ശ്രമവും നടത്തുന്നത് ഈ വായ്പ നല്‍കുന്നതിനു പിന്നിലുള്ള ശക്തികള്‍ (Donor Agencies) തന്നെയാണ് എന്ന് പൂര്‍ണ്ണബോദ്ധ്യമുണെങ്കിലും ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വായ്പ ആ‍വശ്യമാണ് എന്ന് നാം അംഗീകരിച്ചേ മതിയാവൂ.എന്നു മാത്രമല്ല ഏതു രീതിയിലുള്ള വായ്പയാണ് വാങ്ങേണ്ടത് എന്ന് തീരുമാനിക്കുന്നതിനു മുമ്പ് നാം ഈ പാവം സ്ത്രീകളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചേ മതിയാവൂ.

എന്താണ് പോംവഴികള്‍?

ഗവണ്‍മെന്റ് സ്വയംസഹായസംഘങ്ങള്‍ വഴി സ്ത്രീകളുടെ ജീവിത നിലവാരത്തല്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ വ്യക്തമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കേണ്ടതാണ്. ഈ കണക്കുകളുടെ അടിസ്ഥാന സൂചികകള്‍ വ്യക്തമായി നിര്‍വചിച്ചിരിക്കണം.

‘നല്‍കപ്പെടുന്ന' നേട്ടങ്ങളേക്കാള്‍ ‘നേടിയെടുക്കുന്ന' നേട്ടങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തുക. ആരോഗ്യ, വിദ്യാഭ്യാസ, ലൈംഗീക മേഖലകളിലെ അറിവും സാമൂഹിക നീതി, രാഷ്ട്രീയ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള അറിവ് വളര്‍ത്തിയെടുക്കാന്‍ സഹായകമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുക.

ഗവണ്‍മെന്റിന്റെ ചുമതല അയല്‍ക്കൂട്ട രൂപീകരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. തൊഴില്‍പരമായും പ്രകൃതി വിഭവസഹാഹരണത്തിലും സ്ത്രീകള്‍ കൂടി ഭാഗഭാക്കാകുന്നരീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.
സ്ത്രീ ശാക്തീകരണ സംഘടനകള്‍ ആസൂത്രണം ആവിഷ്ക്കാരം, മേല്‍നോട്ടം, എന്നിവയില്‍ പങ്കെടുക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.പൊതു വിഭവങ്ങളായ കുളങ്ങള്‍, വൃക്ഷങ്ങള്‍, ക്വാറികള്‍, മേച്ചില്‍പ്പുറങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം അയല്‍ക്കൂട്ടങ്ങള്‍ക്കായിരിക്കണമെന്ന ആവശ്യം നമുക്ക് മുന്നോട്ടുവയ്ക്കാവുന്നതാണ്.

ഗവണ്‍മെന്റിന്റെ വിവിധ സാമൂഹ്യ ക്ഷേമപദ്ധതികളുടെ വിതരണക്കാരായി അയല്‍ക്കൂട്ടങ്ങളെ നോക്കിക്കാണേണ്ടതാണ്.
സ്ത്രീവിമോചന പ്രസ്ഥനങ്ങളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും വികസന അജന്‍ഡകളെ വിമര്‍ശനാത്മികമായി വീക്ഷിച്ചു വരുന്നു. ഇപ്പോള്‍ നമ്മുടെ മുന്നില്‍ സ്ത്രീശാക്തീകരണം എന്നാല്‍ സാമ്പത്തിക ശാക്തീകരണം അതായത് വെറും വായ്പാ - നിക്ഷേപ സമാഹരണം മാത്രമായി ഒതുങ്ങുന്നു. ഗവണ്‍മെന്റിന്റെഭാഗത്തുനിന്നും ഇത്തരം നീക്കങ്ങള്‍ നടക്കുന്ന സമയത്തുതന്നെ നമുക്ക് ശരിയായ വീക്ഷണത്തോടുകൂടിയ സംഘങ്ങളുമായി സഹകരിച്ച് അവയെ ശരിയായ ദിശയിലേയ്ക്ക് നയിക്കാം. അതിനായി താഴെപ്പറയുന്ന രീതികള്‍ അവലംബിക്കാം.

സാമ്പത്തിക സഹായത്തിനുമപ്പുറം ജീവിതോപാധികള്‍ കണ്ടെത്താനും നടപ്പിലാക്കാനുമുള്ള സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുക.

അയല്‍കൂട്ടങ്ങളുടെ ചിട്ടപ്പെടുത്തിയ രീതികള്‍ക്കുമപ്പുറും സ്ത്രീകളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക, ശിശുസംരക്ഷണ, ശാരീരിക താല്‍പര്യങ്ങള്‍ കൂട്ടായ്മയില്‍ക്കൂടി നടപ്പില്‍വരുത്തുവാന്‍ സഹായിക്കുക.

ഖേദകരമെന്നു പറയട്ടെ ഈ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

(ലേഖകന്‍: ശ്രീ. തോമസ് ഫ്രാങ്കോ, തമിഴ്‌നാട്‌ സയന്‍സ് ഫോറം)

(ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണ്ണ രൂപം ഇവിടെ)

മൈക്രോഫിനാന്‍സ് പരമ്പരയിലെ മറ്റു ലേഖനങ്ങള്‍

മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍- പ്രൊ.പ്രഭാത് പട്നായിക്

മൈക്രോക്രെഡിറ്റ് ഒരു കെണിയോ?-ശ്രീ.ജോസ് റ്റി.എബ്രഹാം

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില്ലും - ശ്രീ.സജി വര്‍ഗീസ്

Wednesday, September 19, 2007

മന്‍മോഹന്‍ ‌സിങ്ങും ആണവ ബസ്സും

ലോകത്തെമ്പാടും ആണവ നവോത്ഥാനം നടക്കുമ്പോള്‍ ആ ബസില്‍ കയറാതിരിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. എന്നാല്‍, ഇന്ന് ആവേശത്തോടെ ആണവ ബസിനെക്കുറിച്ചു പറയുന്ന മന്‍മോഹന്‍സിങ് അത് ഇത്രയും കാലം നമുക്ക് നഷ്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്ന കാര്യം മറക്കാറായിട്ടില്ല. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്ന് ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്നു പരിമിതമായെങ്കിലും നിലവിലുള്ള ആണവസംരഭങ്ങളെ പിന്നോട്ടടിപ്പിക്കുന്നതില്‍ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഉപദേശകരും വഹിച്ച പങ്കെന്താണെന്ന് പരിശോധിക്കാം. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പതാക ഇന്ത്യയിലേക്ക് കൊണ്ടുവന്ന മന്‍മോഹന്‍സിങ് പൊതുമേഖലയ്ക്കു പകരം സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയെന്ന സങ്കല്‍പ്പംതന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചത് മന്‍മോഹന്‍സിങ്ങായിരുന്നു. സ്വകാര്യമേഖലയോടുള്ള മന്‍മോഹന്‍സിങ്ങിന്റെ ഈ പ്രേമം പൊതുമേഖലയിലുള്ള ആണവ മേഖലയെയും ബാധിച്ചെന്നതാണ് യാഥാര്‍ഥ്യം.

നരസിംഹറാവുവിന്റെ കാലത്താണ് മന്‍‌മോഹന്‍സിങ് അദ്ദേഹത്തിന്റെ കീഴില്‍ ധനമന്ത്രിയായത്. മന്‍മോഹന്‍സിങ്ങിന്റെ എല്‍പിജി(ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ളോബലൈസേഷന്‍) സംഘത്തില്‍പ്പെട്ട മൊണ്ടേക്ക് സിങ് അഹ്‌ലുവാലിയ, 1993 മുതല്‍ '98 വരെ ധനകാര്യ സെക്രട്ടറിയുമായിരുന്നു. (ഇപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനാണ്). ഇക്കാലത്ത് ഇന്ത്യന്‍ ആണവോര്‍ജമേഖല ഏറെ അവഗണിക്കപ്പെടുകയായിരുന്നു. 1999ല്‍ പുറത്തിറക്കിയ സിഎജി റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്നു നേടുകയെന്നതായിരുന്നു ആണവോര്‍ജ വകുപ്പിന്റെ (ഡിഎഇ) ലക്ഷ്യം. 1980കളിലാണ് ഈ ലക്ഷ്യമിട്ടത്. എന്നാല്‍, നേടിയതാകട്ടെ 2280 മെഗാവാട്ടും. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഡിഎഇ ക്ക് കഴിയാതിരുന്നത് സര്‍ക്കാര്‍ ആവശ്യത്തിനു പണം നല്‍കാത്തതു കൊണ്ടാണത്രേ. ഇതു ശരിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മന്‍മോഹന്‍സിങ് ധനമന്ത്രിയായി ചാര്‍ജെടുത്ത ആദ്യവര്‍ഷം ഡിഎഇ ക്ക് ആവശ്യമായിരുന്നതും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായ തുക 1476 കോടി രൂപയായിരുന്നു. എന്നാല്‍, സിങ് അനുവദിച്ചതാകട്ടെ വെറും 130.57 കോടി രൂപയും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെട്ടു. അതായത് മന്‍മോഹന്‍സിങ് ധനമന്ത്രിയായിരുന്ന 1991-92 സാമ്പത്തികവര്‍ഷം മുതല്‍ 1995-96 സാമ്പത്തികവര്‍ഷംവരെ ഡിഎഇ മൊത്തം ആവശ്യപ്പെട്ടത് 9,488 കോടി രൂപയായിരുന്നു. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് എന്ന ലക്ഷ്യംനേടാനാണ് ഡിഎഇ ഈ തുക ആവശ്യപ്പെട്ടതെന്ന് പറയാനില്ലല്ലൊ. എന്നാല്‍, മന്‍മോഹന്‍സിങ് എന്ന ധനമന്ത്രി നല്‍കിയതാകട്ടെ വെറും 1097.30 കോടി രൂപ മാത്രം. ആവശ്യപ്പെട്ടതിന്റെ പത്തു ശതമാനം. 1987-88 മുതല്‍ 2000-01 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഈ അവഗണനയുടെ ചിത്രം കൂടുതല്‍ വ്യക്തമാകും. ഈ 14 വര്‍ഷത്തിനിടയില്‍ ഡിഎഇ ആവശ്യപ്പെട്ടത് 16661.50 കോടി രൂപയായിരുന്നു. നല്‍കിയതാകട്ടെ 2617.41 കോടി രൂപയും.

ദീര്‍ഘകാലം ഇന്ത്യന്‍ ആണവ മേഖലയെ പട്ടിണിക്കിട്ട മന്‍മോഹന്‍സിങ്ങും കൂട്ടരുമാണ് ഇപ്പോള്‍ പറയുന്നത് അമേരിക്കയില്‍നിന്ന് മറ്റും ഇറക്കുമതിയിലൂടെ ആണവശേഷി വര്‍ധിപ്പിക്കണമെന്ന്. വേണ്ട സമയത്ത് പണം നല്‍കാതെ പൊതുമേഖലയെ ബോധപൂര്‍വം തകര്‍ക്കുക. അതിനു ശേഷം നല്ല പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ കുറ്റം മുഴുവന്‍ ആ പൊതുമേഖലയില്‍ ചുമത്തുക. എന്നിട്ട് സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക. ബഹുരാഷ്ട്രകുത്തകകളെ ക്ഷണിച്ചുകൊണ്ടു വന്ന് അവര്‍ക്ക് സൌജന്യങ്ങള്‍ വാരിക്കോരി നല്‍കി പ്രോല്‍സാഹിപ്പിക്കുക. മന്‍മോഹന്‍സിങ്- അഹ്‌ലുവാലിയ കൂട്ടുകെട്ടിന്റെ പൊതുമിനിമം പരിപാടിയാണ് ഇത്. അമേരിക്കയുമായുള്ള ആണവസഹകരണത്തിന്റെ പിറകിലും ഈ താല്‍പ്പര്യങ്ങള്‍ കാണാം.

ബ്രെട്ടന്‍ വൂഡ് സഹോദരികളുടെ സ്ഥാപനങ്ങളില്‍ പ്രവൃത്തിയെടുത്ത ഇരുവര്‍ക്കും അവരോടുള്ള കൂറു മറക്കാന്‍ കഴിയുന്നില്ലെന്നു വേണം കരുതാന്‍. കാരണം മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ത്തന്നെ അദ്ദേഹം ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനായി അഹ്‌ലുവാലിയയെ നിയമിച്ചു. തുടര്‍ന്നാണ് ഊര്‍ജമേഖലയിലെ ക്ഷാമം ഉയര്‍ത്തിക്കാട്ടി അമേരിക്കയുമായുള്ള സഹകരണത്തിന് ഇവര്‍ വഴിയൊരുക്കുന്നത്. അമേരിക്കയുടെ പല പ്രസിദ്ധീകരണങ്ങളിലും ഇന്ത്യയുമായുള്ള സഹകരണം ഊര്‍ജമേഖലയിലൂടെ ആയിരിക്കണമെന്ന് കാണാവുന്നതാണ്.

അതെന്തോ ആയിക്കോട്ടെ... ഇന്നിപ്പോള്‍ ആണവോര്‍ജത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇത്രയും വീറോടെ നമ്മുടെ പ്രധാനമന്ത്രിയും കൂട്ടുകാരും പ്രസംഗിക്കുമ്പോള്‍ അതിന്റെ അകവും പുറവും നമ്മളൊന്നു പരിശോധിക്കണ്ടേ?

ശ്രീ പ്രബിര്‍ പുര്‍കായസ്തയുടെ ലേഖനം അത്തരത്തിലൊന്നാണ്.

ആണവോര്‍ജ മാഹാത്മ്യം തെറ്റായ കരാറിനെ ന്യായീകരിക്കാന്‍?

ഇന്ത്യ-യുഎസ് ആണവകരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യമെമ്പാടും സംവാദങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ മാത്രമാണ് രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്കായി ആണവവൈദ്യുതി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഗൌരവമായി ചര്‍ച്ചചെയ്യുന്നത്. ആണവകരാറിനെ ന്യായീകരിക്കാന്‍ ഗവണ്‍മെന്റും പ്രധാനമന്ത്രിയും ഇന്ത്യയുടെ ഊര്‍ജസുരക്ഷയെക്കുറിച്ച് കണക്കിലേറെ സംസാരിക്കുന്നു. ഇന്ത്യയുടെ ഭാവിക്ക് ആണവോര്‍ജം ഇത്രയും പ്രധാനമാണെങ്കില്‍ ഇതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്താന്‍ ഇതുസംബന്ധിച്ച് ഗൌരവതരമായ സാങ്കേതിക-സാമ്പത്തിക പഠനങ്ങള്‍ ഇതുവരെ എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യം ന്യായമായും ഉയര്‍ന്നു വരുന്നു.

ഇപ്പോള്‍ നാം 4120 മെഗാവാട്ട് ആണവവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് നമ്മുടെ മൊത്തം സ്ഥാപിതശേഷിയുടെ കേവലം മൂന്നുശതമാനമാണ്. ആണവമേഖലയില്‍ ഇന്ത്യ നേരിട്ട ഒറ്റപ്പെടലാണ് ഈ മേഖലയില്‍ വളര്‍ച്ച മന്ദീഭവിക്കാനുള്ള ഒരു കാരണം. ഇത് ഒരു ഘടകംമാത്രം. രണ്ടാമത്തെ കാരണം ആണവവൈദ്യുതിയുടെ സാങ്കേതികവും സാമ്പത്തികവുമായ ഘടകങ്ങളാണ്; ആണവോര്‍ജം താരതമ്യേന വിലകൂടിയതാണ്.

ആണവസാങ്കേതികവിദ്യയിലൂടെ എത്രമാത്രം വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, ഇതിന് എന്തു ചെലവുവേണ്ടിവരും. ഇതാണ് മുഖ്യ പ്രശ്നം. ആണവവൈദ്യുതിയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാം. എത്രത്തോളം ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആദ്യം പരിശോധിക്കാം.

ആണവ ഊര്‍ജത്തിന്റെ അളവും വിലയും

ഊര്‍ജമന്ത്രാലയം കണക്കാക്കുന്നതുപോലെ അടുത്ത പത്തുവര്‍ഷത്തിനകം 1,00,000 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ അതില്‍ ആണവവൈദ്യുതിയുടെ പങ്ക് എത്രയായിരിക്കും? ആസൂത്രണകമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2015 ഓടെ 15,000 മെഗാവാട്ടും 2021 ഓടെ 29,000 മെഗാവാട്ടും. ഇറക്കുമതി ചെയ്യാന്‍ പോകുന്ന റിയാക്ടറുകളില്‍നിന്നുള്ള 8000 മെഗാവാട്ട് ഉള്‍പ്പെടെയാണ് ഇത്. ഏറ്റവും ഉയര്‍ന്ന ശുഭപ്രതീക്ഷയനുസരിച്ചാണ് ഈ കണക്കുകളെന്ന് ആസൂത്രണകമീഷന്‍ത്തന്നെ പറയുന്നു. എന്നാല്‍പ്പോലും ആണവവൈദ്യുതി സ്ഥാപിതശേഷിയുടെ ഏഴുശതമാനം മാത്രമേ ആകുന്നുള്ളൂ. ഇപ്പോള്‍ ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്ന, കൂടുതല്‍ ഊതിവീര്‍പ്പിച്ച കണക്കുകള്‍ എടുത്താല്‍- 2020 ഓടെ 40,000 മെഗാവാട്ട്- ഇത് മൊത്തം സ്ഥാപിതശേഷിയുടെ ഒമ്പതുശതമാനമേ വരൂ. 2020 ഓടെ 40,000 മെഗാവാട്ട് എന്ന കണക്കുകൂട്ടലിനു യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. ഇത്തരമൊരു രീതിയിലുള്ള ആണവവൈദ്യുതോല്‍പ്പാദനത്തിന് വന്‍തോതില്‍ പണം മുടക്കണം. ഏറ്റവും ശുഭപ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ചാലും ആണവവൈദ്യുതി മൊത്തം സ്ഥാപിതശേഷിയുടെ ചെറിയൊരു ശതമാനമേ ആയിരിക്കൂ. ആണവോര്‍ജമേഖലയില്‍ ഇത്രയും വിപുലമായി പണം മുടക്കിയാല്‍ മറ്റുമേഖലകള്‍ മുരടിച്ചുപോകുകയുംചെയ്യും.

1960കളിലും '70കളിലും ആണവവൈദ്യുതിയെക്കുറിച്ച് ഒട്ടേറെ മതിപ്പുണ്ടായിരുന്നു. '80കളുടെ അവസാനത്തോടെ, ആണവവൈദ്യുതി ചെലവേറിയതാണെന്നു ബോധ്യപ്പെട്ടു. പാശ്ചാത്യനാടുകളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് പ്രതീക്ഷിച്ചതിലും വര്‍ധിച്ചു; ഇവ നിര്‍മിക്കാനുള്ള സമയവും ദീര്‍ഘിച്ചു. വന്‍തോതില്‍ പ്രകൃതിവാതകം കണ്ടെത്തിയതും താപനിലയങ്ങളുടെ കാര്യക്ഷമത ഉയര്‍ന്നതും ആണവനിലയങ്ങളെ അനാകര്‍ഷകമാക്കി. ആണവനിലയത്തിന്റെ അപകടസാധ്യതകള്‍, അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന പ്രശ്നം എന്നിവ വേറെ.

ഇക്കാര്യത്തില്‍ ഇന്ത്യയുടെ അനുഭവവും വ്യത്യസ്തമല്ല. ആഭ്യന്തര സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാല്‍ത്തന്നെ ആണവവൈദ്യുതി 50 ശതമാനം കൂടുതല്‍ ചെലവുവരുന്നതാണ്. നിര്‍മാണകാലഘട്ടം ദൈര്‍ഘ്യമേറിയതായതിനാല്‍ ഇക്കാലമത്രയും മൂലധനം വന്‍തോതില്‍ കെട്ടിക്കിടക്കും. ഓഹരികള്‍ വഴിയും കടം വാങ്ങിയും പണം സ്വരൂപിച്ചാണ് നിലയം സ്ഥാപിക്കുന്നതെങ്കില്‍, ഇങ്ങനെ കെട്ടിക്കിടക്കുന്ന പണത്തിന്റെ മൂല്യത്തിന് നിര്‍മാണഘട്ടത്തിലെ പലിശ (Interest During Construction -ഐഡിസി) എന്നുപറയും; ഐഡിസി പരിഗണിക്കാതെയുള്ള നിര്‍മാണച്ചെലവിന് 'ഓവര്‍നൈറ്റ്'(overnight) മൂലധനം എന്നാണ് പറയുന്നത്. എല്ലാ പരമ്പരാഗത ആണവനിലയങ്ങളും ഓഹരി-വായ്പ മിശ്രിതം(mixture of debt and equity) വഴിയാണ് നിര്‍മിക്കുന്നത്, ഭാവിയിലും ഇങ്ങനെ പണം കണ്ടെത്താനാണ് ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ തീരുമാനം. ഐഡിസികൂടി കൂട്ടുമ്പോള്‍ കല്‍ക്കരി നിലയങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഇരട്ടിച്ചെലവാണ് ആണവനിലയങ്ങള്‍ക്കായി വേണ്ടിവരുന്നത്. ആണവനിലയത്തില്‍നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 7.4 കോടിരൂപ വേണം. കല്‍ക്കരിനിലയങ്ങളില്‍ ഇത് 3.73 കോടിമാത്രം. അതായത്, 10,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചെലവിടുന്ന പണം ഉപയോഗിച്ച് കല്‍ക്കരി നിലയങ്ങളില്‍നിന്ന് 20,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.

ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകള്‍ പ്രശ്നം വഷളാക്കുന്നു

ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളില്‍നിന്നാണ് ആണവവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകും. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള 'ഓവര്‍നൈറ്റ്' ചെലവ് ഒമ്പതുകോടി രൂപയാകും. റിയാക്ടറുകളുടെ വിതരണക്കാര്‍ കുറഞ്ഞ തോതിലുള്ള കണക്കുകളാണ് പറയുന്നതെങ്കിലും നിലവിലുള്ള റിയാക്ടറുകള്‍ കിലോവാട്ടിന് 2000 ഡോളര്‍ ചെലവുവരുന്നതാണ്. ഇതനുസരിച്ച് മേല്‍പ്പറഞ്ഞ കണക്കുകള്‍ ശരിയാണ്. ഐഡിസികൂടി പരിഗണിക്കുമ്പോള്‍ ഒരു മെഗാവാട്ടിന് ഉല്‍പ്പാദനച്ചെലവ് 11.1 കോടി രൂപയാകും. കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി ചെലവ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇറക്കുമതിചെയ്യുന്ന റിയാക്ടര്‍ ഉപയോഗിച്ച് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചെലവിടുന്ന പണമുണ്ടെങ്കില്‍ കല്‍ക്കരി നിലയങ്ങളില്‍നിന്ന് 34,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. 40,000 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്ക്, ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ വഴി 20,000 മെഗാവാട്ടും ആഭ്യന്തര റിയാക്ടറുകള്‍ ഉപയോഗിച്ച് 20,000 മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കണം. ഇതിനായി വേണ്ടത് 3,75,000 കോടിരൂപ. അടുത്ത പത്തുവര്‍ഷം 1,00,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആകെ നീക്കിവച്ചിട്ടുള്ളത് ഇത്രയും പണമാണ്. കഴിഞ്ഞ പത്തുവര്‍ഷം ഇന്ത്യക്ക് വൈദ്യുതോല്‍പ്പാദനത്തില്‍ ഉണ്ടായ വര്‍ധന 40,000 മെഗാവാട്ട് മാത്രമാണ് എന്നോര്‍ക്കണം. ആണവവൈദ്യുതിമേഖലയിലെ ലക്ഷത്തിനു തുല്യമായ ഉല്‍പ്പാദനവര്‍ധന മാത്രം.

കല്‍ക്കരിനിലയങ്ങളില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ് 2.50 രൂപ മാത്രമാണ്. ആഭ്യന്തര ആണവറിയാക്ടറുകളില്‍ യൂണിറ്റിന് 3.60 രൂപയും ഇറക്കുമതിചെയ്യുന്ന റിയാക്ടറുകളില്‍ 5.10 രൂപയും ചെലവുവരും. ഇറക്കുമതിചെയ്യുന്ന നിലയം സ്ഥാപിക്കാന്‍ ആറിനുപകരം എട്ടുവര്‍ഷം എടുത്താല്‍ ഒരുയൂണിറ്റ് വൈദ്യുതിയുടെ ഉല്‍പ്പാദനച്ചെലവ് 5.50 രൂപയാകും.

സാങ്കേതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ആണവനിലയങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്നത് വൈദ്യുതിമേഖലയിലാകെ വിപരീതഫലങ്ങള്‍ ഉളവാക്കും. സമ്പദ്ഘടനയുടെ മറ്റു മേഖലകളില്‍ നിക്ഷേപ മുരടിപ്പുണ്ടാകും. ആണവവൈദ്യുത മേഖലയില്‍ ഇത്രയും നിക്ഷേപം നടത്തുന്നത് ഇതര അടിസ്ഥാനസൌകര്യമേഖലകളില്‍ മാന്ദ്യം സൃഷ്ടിക്കും.

ആണവനിലയങ്ങള്‍ക്കായി ഇന്ത്യ കുറച്ചു മുതല്‍മുടക്കണമെന്നതിനോട് യോജിക്കുന്നു. നാം ഉപരോധം അനുഭവിച്ചുവരികയായിരുന്നു. ആണവോര്‍ജനിലയങ്ങള്‍ സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ ലോകത്ത് ഒരിടത്തുനിന്നും നമുക്ക് കിട്ടിയിട്ടില്ല. നമ്മുടെ തദ്ദേശീയ ആണവസാങ്കേതികവിദ്യ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ദരുടെയും കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. ഇതിനായി 20 വര്‍ഷം എടുത്തു; 1974ല്‍ ഒന്നാം പൊഖ്റാന്‍ ആണവസ്ഫോടനത്തെത്തുടര്‍ന്ന് നാം ഉപരോധത്തിലായി. അതുകൊണ്ട് ഈ സാങ്കേതികവിദ്യയില്‍ നാം മുന്നേറേണ്ടതായുണ്ട്. ഇപ്പോള്‍ ആണവവൈദ്യുതി ചെലവേറിയതാണെങ്കിലും കാലക്രമത്തില്‍ കല്‍ക്കരി-എണ്ണ നിക്ഷേപങ്ങള്‍ അപ്രത്യക്ഷമാകും, ആണവോര്‍ജം വളരെയധികം പ്രധാനമാകും. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സമ്പത്തിന്റെ ഏറിയ പങ്കും ആണവോര്‍ജമേഖലയില്‍ നിക്ഷേപിക്കുന്നത് ശരിയല്ല, അതും ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളെ ആശ്രയിക്കുന്നത് ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്ത ഏര്‍പ്പാടാണ്.

അമേരിക്കയില്‍ ആണവനിലയങ്ങള്‍ അപ്രധാനമാകാന്‍ കാരണം അതിന്റെ അപകടസാധ്യതയോ മാലിന്യനിര്‍മാര്‍ജനപ്രശ്നമോ അല്ല. സാമ്പത്തികവശങ്ങള്‍തന്നെയാണ്. അവസാനമായി അമേരിക്കയില്‍ ആണവനിലയം കമീഷന്‍ ചെയ്തത് 1996ലാണ്, ഇതു നിര്‍മിച്ചത് 23 വര്‍ഷംകൊണ്ടാണ്. വിദേശത്തുനിന്നുള്ള ആവശ്യക്കാരെ ആശ്രയിച്ചാണ് അമേരിക്കന്‍ ആണവവ്യവസായം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയില്‍നിന്ന് ശതകോടികളുടെ ഓര്‍ഡറിനായി അവര്‍ ശ്രമിക്കുന്നത്. അവരുടെ മൃതപ്രായമായ ആണവവ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ഇത് ആവശ്യമാണ്.

അമേരിക്കന്‍ വിധേയത്വത്തില്‍ ആഹ്ളാദമോ?

എന്‍റോണ്‍ അനുഭവം മനസ്സിലുള്ളവര്‍ക്ക് ചരിത്രം അതേപടി ആവര്‍ത്തിക്കുകയാണെന്ന് ബോധ്യമാകും. ആദ്യം 2000 മെഗാവാട്ട് പദ്ധതി സ്ഥാപിക്കാന്‍ എന്‍റോണിന് അനുമതി നല്‍കാന്‍ രാഷ്ട്രീയ തീരുമാനമെടുത്തു; തുടര്‍ന്ന് ഇന്ധനനയത്തിലും ഊര്‍ജനയത്തിലും എന്‍റോണിന് അനുകൂലമായ ഭേദഗതികള്‍ വരുത്തി. വൈദ്യുതിനിലയങ്ങളില്‍ ഇന്ധനമായി നാഫ് ത ഉപയോഗിക്കാനുള്ള ദ്രാവകഇന്ധനനയം എന്‍റോണിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ആവിഷ്കരിച്ചത്. ഇത്തരമൊരു തീരുമാനം ഊര്‍ജമേഖലയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പഠിക്കാതെ ചിന്താശൂന്യമായി എടുത്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു, മഹാരാഷ്ട്ര സ്റേറ്റ് വൈദ്യുതിബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായി, നാഫ്‌ത ഉപയോഗിക്കുന്ന പ്ലാന്റുകള്‍ നിശ്ചലമായി.

ദൌര്‍ഭാഗ്യവശാല്‍ ആണവോര്‍ജമേഖലയിലും സമാനമായ പ്രക്രിയയാണ് നടക്കുന്നത്. ഇന്ത്യ-യുഎസ് ആണവകരാറിനെ ന്യായീകരിക്കാനായി 40,000 മെഗാവാട്ട് ആണവ വൈദ്യുതിയെക്കുറിച്ച് പറയുന്നു, ഇത്തരം നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ മൂലധനച്ചെലവിന്റെ കാര്യം ആലോചിക്കുന്നില്ല. 2000 മെഗാവാട്ടിന്റെ എന്‍റോണ്‍ നിലയമാണ് മഹാരാഷ്ട്ര വൈദ്യുതിബോര്‍ഡിനെ പ്രതിസന്ധിയില്‍ എത്തിച്ചതെങ്കില്‍ 40,000 മൊഗാവാട്ടിന്റെ ആണവവൈദ്യുതി നിലയങ്ങള്‍ കൊണ്ടുവരുന്ന ആഘാതം എത്ര കനത്തതായിരിക്കും?

ഊര്‍ജ സുരക്ഷയ്ക്കായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള വാദങ്ങളും തെറ്റിദ്ധാരണാജനകമാണ്. മൂന്നു ഘട്ടങ്ങളുള്ള ആണവോര്‍ജ ഉല്‍പ്പാദനരീതിയില്‍നിന്ന് വ്യത്യസ്തമാണ് ഇറക്കുമതിചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍. ആദ്യത്തേതില്‍ സമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കുന്നു; തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ് റ്റ് ബ്രീഡര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കും; അന്തിമമായി പ്ലൂട്ടോണിയം - തോറിയം മിശ്രിതം അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു. എന്നാല്‍, ഇറക്കുമതിചെയ്യുന്നവയില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനം. ഇത്തരം റിയാക്ടറുകളില്‍ ധാരാളമായി യുറേനിയം വേണ്ടിവരും. വന്‍തോതില്‍ തുടര്‍ച്ചയായി യുറേനിയം ഇറക്കുമതി അനിവാര്യമാകും. എന്നാല്‍, ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകളിലും അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളിലും നാം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ നല്‍കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ഊര്‍ജസുരക്ഷ ഇതിലൂടെ ഉറപ്പാകും.

ആണവ വൈദ്യുതിക്കായി ഇന്ത്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനു പകരം, ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പെട്ടെന്നുള്ള ലഭ്യത ഉറപ്പാക്കുകയാണ് ആണവകരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്ന കാര്യങ്ങളില്‍ ഒന്ന്. ആണവോര്‍ജ വകുപ്പില്‍(Department of Atomic Energy ) അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനും 540 മെഗാവാട്ടുവരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിഞ്ഞപ്പോഴാണ് റിയാക്ടറുകളുടെയും ഇന്ധനങ്ങളുടെയും കാര്യത്തിലുള്ള ഉപരോധം നീക്കാമെന്ന വാഗ്ദാനം അമേരിക്ക മുന്നോട്ടുവച്ചതെന്നത് ശ്രദ്ധേയമാണ്. നാം ഒരിക്കല്‍ എളുപ്പവഴി സ്വീകരിച്ചാല്‍, ഇന്ധനങ്ങളുടെയും സാങ്കേതികവിദ്യയുടെയുംമേലുള്ള നിയന്ത്രണംവഴി അവര്‍ക്ക് നമ്മെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെയും ആഭ്യന്തര റിയാക്ടര്‍ സാങ്കേതികവിദ്യയുടെയും വികസനം ഉറപ്പാക്കുകയാണ് ഊര്‍ജസുരക്ഷ നേടാനുള്ള ഭദ്രമായ മാര്‍ഗം.

നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍

നമ്മുടെ ഊര്‍ജാവശ്യങ്ങളില്‍ ഒന്നുമാത്രമാണ് വൈദ്യുതി. ഗതാഗതമേഖലയിലും വളം-പെട്രോകെമിക്കല്‍ ഉല്‍പ്പാദനമേഖലകളിലും ഊര്‍ജം അത്യാവശ്യമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി നാം ഏതുതരം ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രാഥമിക ഇന്ധനങ്ങളുടെ ആവശ്യകത. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഏതു സാഹചര്യത്തിലും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 91 മുതല്‍ 95 ശതമാനംവരെ ആണവേതര മേഖലയില്‍നിന്നായിരിക്കും. മറ്റ് ഊര്‍ജസ്രോതസ്സുകളുടെ ആവശ്യകതയുമായി നോക്കുമ്പോള്‍ ആണവവൈദ്യുതി നിസ്സാരമാണെന്ന് അര്‍ഥം.

എണ്ണ ഇന്ത്യയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഗതാഗത-വ്യാവസായിക മേഖലകളിലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലുള്ള വര്‍ധനയെക്കുറിച്ച് പത്താംപദ്ധതിയില്‍ ഇങ്ങനെ പറയുന്നു: “രാജ്യത്തെ പ്രാഥമിക വാണിജ്യ ഊര്‍ജ ഉപഭോഗമേഖലയില്‍ ഹൈഡ്രോകാര്‍ബണുകളുടെ പങ്ക് ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്, ഇപ്പോള്‍ ഇത് 44.9 ശതമാനമായി (36 ശതമാനം എണ്ണയും 8.9 ശതമാനം പ്രകൃതി വാതകവും). എണ്ണയുടെ ഉപഭോഗം അടുത്ത രണ്ടു ദശകങ്ങളില്‍ വന്‍തോതില്‍ ഉയരും. ഗതാഗതമേഖലയിലാണ് എണ്ണ ഉപഭോഗത്തില്‍ വന്‍തോതിലുള്ള മുന്നേറ്റമുണ്ടാവുക. തല്‍ഫലമായി എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നതില്‍ വീണ്ടും വര്‍ധനയുണ്ടാകും. ഇപ്പോള്‍ത്തന്നെ രാജ്യത്ത് ഉപയോഗിക്കുന്ന എണ്ണയില്‍ 70 ശതമാനവും ഇറക്കുമതിചെയ്യുന്നതാണ്."

2015ഓടെ ഇന്ത്യയുടെ ക്രൂഡോയില്‍ ആവശ്യകത പ്രതിദിനം 42.5-45 ലക്ഷം ബാരല്‍ വരെയാകും, ഇതില്‍ 80 ശതമാനവും ഇറക്കുമതിയായിരിക്കും, ഏതാണ്ട് പൂര്‍ണമായും പശ്ചിമേഷ്യയില്‍നിന്നുതന്നെ. നാം ഇവിടെ വൈദ്യുതിമേഖലയിലെ ആവശ്യങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ചചെയ്യുന്നത്; എണ്ണയുടെ കാര്യമല്ല. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ആണവോര്‍ജം ഒരു സാഹചര്യത്തിലും എണ്ണയ്ക്ക് ബദലല്ല. ലോകത്തെ ആകെ ഊര്‍ജ ഉപഭോഗത്തില്‍ ഇന്ത്യയുടെ പങ്ക് രണ്ടുശതമാനം മാത്രമാണെങ്കിലും ലോകത്ത് എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതിചെയ്യുന്ന 10 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എണ്ണ ഉപഭോഗം കൂടുന്നതോടെ ഈ പ്രവണത വര്‍ധിക്കുകയും ഇന്ത്യയും ചൈനയും ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 15 ശതമാനമെങ്കിലും പങ്കിടുകയുംചെയ്യും. ആണവോര്‍ജത്തിന് കാറും ബസും ലോറിയും ഓടിക്കാന്‍ കഴിയില്ലെന്നിരിക്കെ ഗതാഗതമേഖല വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന ഹൈഡ്രോകാര്‍ബണുകളെ ആശ്രയിക്കേണ്ടിവരും.

രാജ്യത്തെ മൊത്തം ഊര്‍ജാവശ്യങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുവരെ ശതമാനം മാത്രമാണ് ആണവവൈദ്യുതി നിറവേറ്റുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യം പരിശോധിച്ചാല്‍ ഇവ യഥാക്രമം 30ഉം 10ഉം ശതമാനം വീതം. ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങളില്‍ 40 ശതമാനത്തിലേറെ എണ്ണയും പ്രകൃതിവാതകവുമായിരിക്കും.

അതുകൊണ്ട്, ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ആണവസഹകരണകരാര്‍ നമ്മുടെ പ്രാഥമിക ഊര്‍ജആവശ്യങ്ങള്‍ വളരെ കുറച്ചുമാത്രമേ പരിഹരിക്കുകയുള്ളൂ. ആണവോര്‍ജമാണ് ഭാവിയിലെ ഊര്‍ജം എന്ന വാദം നമ്മുടെ ഊര്‍ജാവശ്യങ്ങളുമായി യോജിക്കുന്നതല്ല, ആണവവൈദ്യുതിയെ ആശ്രയിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങളുടെ എണ്ണം തുച്ഛമാണ്. നാം തീര്‍ച്ചയായും ആണവവൈദ്യുതിമേഖലയില്‍ ശ്രദ്ധവയ്ക്കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഇത്; ഇപ്പോഴത്തെ നമ്മുടെ എല്ലാ ഊര്‍ജാവശ്യങ്ങള്‍ക്കുമുള്ള പ്രതിവിധി ആണവോര്‍ജമാണെന്ന നിഗമനം ഒട്ടും ശരിയല്ല. ഇതു സത്യത്തിന്റെ മുഖത്ത് കരിതേയ്ക്കുന്നതിനു തുല്യമാണ്. ഊര്‍ജസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ കരുതല്‍ എടുക്കുന്നുണ്ടെങ്കില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യത്തിലാണ് ആശങ്ക പുലര്‍ത്തേണ്ടത്. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകേണ്ടത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. രാജ്യാന്തരവേദികളില്‍ അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്നതില്‍ ഇന്ത്യ ആഹ്ളാദം കണ്ടെത്തുന്നത് രാജ്യത്തിന്റെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ്.

(കടപ്പാട്: ശ്രീ. വി.ബി.പരമേശ്വരന്‍ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം - മന്‍‌മോഹന്റെ ആണവ ബസ്സ്

ശ്രീ. പ്രബീര്‍ പുര്‍കായസ്തയുടെ ലേഖനം - “Discovering Nuclear Energy For Justifying A Bad Deal“- പീപ്പിള്‍സ് ഡെമോക്രസി, സെപ്തംബര്‍ 2 ലക്കം)

Monday, September 17, 2007

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില്ലും

സ്വയംസഹായസംഘങ്ങള്‍ അല്ലെങ്കില്‍ അയല്‍ക്കൂട്ടങ്ങള്‍ കേരളീയ സമൂഹത്തില്‍
വേരുപിടിച്ചുകഴിഞ്ഞു. നയനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായാണ് ഇവിടെ അയല്‍ക്കൂട്ടങ്ങള്‍ വന്‍തോതില്‍ ആരംഭിച്ചത്. നേരത്തെ ചില ജില്ലകളില്‍ നടപ്പിലാക്കിവന്നിരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളും, ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായികൊണ്ടുവന്ന വനിതാഘടക പദ്ധതിയും, കൂടുതല്‍ നന്നായി നടത്തുവാനാണ് കേരളസര്‍ക്കാര്‍ “കുടുംബശ്രീ'' എന്ന പേരില്‍ ഒരു പ്രത്യേക "മിഷന്‍'' സംവിധാനമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം കൊടുത്തത്.

ഉദ്ദേശലക്ഷ്യങ്ങള്‍

പ്രാദേശികാസൂത്രണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുക, സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാവണം സര്‍ക്കാര്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്. ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിക്കുകയും വായ്പകള്‍ നല്‍കുകയും ചെയ്യുക എന്നത് ഇവയുടെ നിരവധി ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുമുമ്പുതന്നെ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇന്ന് കേരളത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.

അയല്‍ക്കൂട്ടങ്ങളും ബാങ്കു വായ്പയും

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എല്ലാംതന്നെ ഏതെങ്കിലും വാണിജ്യ ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്. അവ ബാങ്കുകളില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. ബാങ്കുകള്‍ ഈ അയല്‍ക്കൂട്ടങ്ങള്‍ക്ക് പൊതുവായും അംഗങ്ങള്‍ക്ക് വ്യക്തിഗതമായിട്ടും വായ്പകള്‍ നല്‍കിവരുന്നു. 7% മുതല്‍ 12% വരെയാണ് ഈ വായ്പയ്ക്ക് ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. വട്ടിപ്പലിശക്കാരില്‍ നിന്നും ഉയര്‍ന്ന പലിശക്ക് കടംവാങ്ങിയിരുന്ന ഗ്രാമീണര്‍ക്ക് ഈ സംവിധാനം ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്.

കൃത്യമായി അയല്‍ക്കൂട്ടം യോഗങ്ങള്‍ ചേരുന്നതുകാരണം ഈ വായ്പകളില്‍ തിരിച്ചടവും കൃത്യമാണ്. അതിനാല്‍ ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കാന്‍ താല്പര്യം കാണിക്കുന്നു. 10 മുതല്‍ 20 പേര്‍ വരെ ഒരു അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാണ് എന്നതിനാല്‍ വായ്പയുടെ വലിപ്പം ചെറുതല്ല എന്നതും ബാങ്കുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. മാത്രവുമല്ല, അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ മുന്‍ഗണനാവായ്പയുടെയും, കാര്‍ഷിക വായ്പയുടെയും പരിധിയില്‍ വരുമെന്നതിനാല്‍ നവസ്വകാര്യബാങ്കുകള്‍ (New Generation Banks) പോലും കോടിക്കണക്കിനു രൂപ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പനല്‍കാന്‍ തയ്യാറാകുന്നു.

പലിശനിരക്ക് - ഒരു താരതമ്യം

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ നിരക്കിനോടൊപ്പം അവരുടെ നിര്‍വഹണ ചാര്‍ജു കൂടി അംഗങ്ങളില്‍ നിന്നും ഈടാക്കുന്നു. അതായത് പലിശനിരക്ക് മിക്കവാറും 12% മുതല്‍ 15% വരെ ആയിരിക്കും. സംഘാംഗങ്ങള്‍ തന്നെയാണ് അത് എത്രയായിരിക്കണം എന്നു തീരുമാനിക്കുന്നത്.

മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന വായ്പക്ക് പലിശ ഇതിനേക്കാള്‍ കൂടുതലാണ്. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ, ശാലോം ട്രസ്റ്റ്, ഈസാഫ് തുടങ്ങിയ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവരെക്കുറിച്ച് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാകമ്മിററി നടത്തിയിട്ടുള്ള പഠനത്തില്‍ വലിയ ചൂഷണമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. 21% മുതല്‍ 48% വരെയാണ് ഈ സ്ഥാപനങ്ങള്‍ പലിശ ഈടാക്കുന്നത്.

ഇവയില്‍ തന്നെ കുറഞ്ഞപലിശ ഈടാക്കുന്ന ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പ എടുത്ത ആളിന്റെയും കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്ത ഒരാളിന്റെയും പലിശ തമ്മില്‍ താരതമ്യം ചെയ്തു നോക്കുമ്പോഴാണ് ഇതിലെ കൊള്ള വ്യക്തമാകുന്നത്.

ഒരു ഇടപാടുകാരി ഒരു മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടത്തില്‍ നിന്നും 10,000 രൂപ വായ്പ എടുത്തിട്ടുള്ളത് 275 രൂപാവീതം 50 ആഴ്ചകളായി തിരിച്ചടയ്ക്കാമെന്ന ഉറപ്പിന്മേലാണ്. ആ ഇടപാടുകാരി ആകെ അടയ്ക്കേണ്ടിവരുന്ന തുക 13,750 രൂപ. മറെറാരു സ്ത്രീ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും ഇതേ തുക ഇതേ കാലയളവിലേക്ക് വായ്പയെടുത്തപ്പോള്‍ തിരിച്ചടയ്ക്കേണ്ടിവന്ന തുക 220 രൂപാ വീതമാണ്. അവര്‍ ആകെ അടയ്ക്കേണ്ടിവന്നത് 11,000 രൂപ. 50 ആഴ്ചകൊണ്ട് മൈക്രോ ഫൈനാന്‍സ് സ്ഥാപനം അധികമായി ഈടാക്കിയ പലിശ 2,750 രൂപ വരും. 10,000 രൂപയ്ക്ക് ഒരുകൊല്ലം കൊണ്ട് 3,750 രൂപ പലിശ കിട്ടുകയെന്നാല്‍ നല്ല ലാഭമുള്ള ഏര്‍പ്പാടല്ലേ!

ഈ ലാഭമാവണം വിദേശ ബാങ്കുകളെയും നവസ്വകാര്യബാങ്കുകളെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ആന്ധ്രയിലെ ആത്മഹത്യചെയ്ത കര്‍ഷകരെ സംബന്ധിച്ച് നടത്തിയിട്ടുള്ള ഒരു പഠനത്തില്‍ പുത്തന്‍ തലമുറ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ 60% വരെ പലിശ ഈടാക്കിയിരുന്നു എന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്.

ദാരിദ്ര്യനിര്‍മ്മാര്‍ജനമോ ദാരിദ്ര്യവല്‍ക്കരണമോ?

അയല്‍ക്കൂട്ടങ്ങള്‍ പ്രധാനമായും consumption വായ്പകളാണ് നല്‍കുന്നത്. ഇതുമിക്കവാറും കണ്‍സ്യൂമര്‍ വസ്തുക്കള്‍ വാങ്ങുന്നതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. ചില ബഹുരാഷ്ട്ര കുത്തകകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍വഴി വിതരണം തുടങ്ങിയിട്ടുണ്ട് എന്ന കാര്യം നാം ഓര്‍ക്കണം. ഇത്തരത്തില്‍ വായ്പയായി നല്‍കുന്ന പണമാകെ ബഹുരാഷ്ട്ര കുത്തകകളുടെ കീശയിലേക്കാണ് ഒഴുകുന്നത്. മാത്രവുമല്ല, വരവിനേക്കാള്‍ അധികം ചിലവഴിക്കാനുള്ള ഒരു സ്വഭാവവും ഇവ വളര്‍ത്തുന്നു.

മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുള്ളവര്‍ക്ക് വാണിജ്യബാങ്കുകള്‍ വായ്പ നല്‍കാറില്ല. അതുകൊണ്ട് ഇവര്‍ക്ക് ഈ സ്ഥാപനങ്ങളെ തന്നെ വീണ്ടും വീണ്ടും ആശ്രയിക്കേണ്ടിവരുന്നു. ഗുണ്ടകളെ വച്ച് പണപ്പിരിവുനടത്തുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളും ഉണ്ട്. യഥാര്‍ത്ഥത്തില്‍ പലപ്പോഴും ഇവ ദാരിദ്ര്യ നിര്‍മ്മാര്‍ജനമല്ല ദാരിദ്ര്യവല്‍ക്കരണമാണ് നടത്തുന്നത്.

വാണിജ്യബാങ്കുകള്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടുന്നതും ബാങ്കുജോലികള്‍ ഔട്ട്സോഴ്സ് ചെയ്തു മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതും നാം ഇതിനോട് ചേര്‍ത്തുവെച്ചുകാണേണ്ട കാര്യങ്ങളാണ്. ബാങ്കുകളില്‍ നിന്ന് 7% മുതല്‍ 12% വരെ പലിശയ്ക്ക് വായ്പ ലഭ്യമായിരുന്നതിനു പകരംവയ്ക്കപ്പെടുന്നത് കൊള്ളപ്പലിശ ഈടാക്കുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളെയാണ്.

മൈക്രോ ഫൈനാന്‍സ് ബില്‍ - മാറ്റങ്ങള്‍ അനിവാര്യം

പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സ്റ്റാന്‍ഡിംഗ് കമ്മിററിക്ക് വിട്ടിട്ടുള്ള മൈക്രോ ഫൈനാന്‍സ് ബില്‍ മാററങ്ങള്‍ കൂടാതെ പാസ്സാക്കപ്പെട്ടാല്‍, വലിയ താമസമില്ലാതെ ബാങ്കുകള്‍ നേരിട്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വായ്പകള്‍(പരിമിതമായ Bank-SHG linkage) പോലും ഇല്ലാതാകുകയും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ ഇവയുടെ ഇടനിലക്കാരായി വരുകയും ചെയ്യും. കേരളത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ രൂപീകരിക്കുകയോ, നിലവിലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരും.

ബാങ്കുകള്‍ ചെറുകിട വായ്പകള്‍ കുറയ്ക്കുകയും മുന്‍ഗണനാ വായ്പകള്‍ നിര്‍ത്തുകയും ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ബില്ല് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അതിനാല്‍ത്തന്നെ ബില്ലിലെ പല വ്യവസ്ഥകളും മാററപ്പെടേണ്ടതായിട്ടുണ്ട്.

(ലേഖകന്‍: സജി വര്‍ഗീസ്)

മൈക്രോഫിനാന്‍സ് പരമ്പരയിലെ മറ്റു ലേഖനങ്ങള്‍

മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍ - പ്രൊ.പ്രഭാത് പട്നായിക്

മൈക്രോക്രെഡിറ്റ് ഒരു കെണിയോ? - ജോസ് റ്റി എബ്രഹാം

മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാടില്‍ - ശ്രീ. തോമസ് ഫ്രാങ്കോ

Friday, September 14, 2007

ആരോഗ്യവും മാലിന്യ സംസ്കരണവും കേരളീയ പരിസരത്തില്‍

കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യം എന്ന 'കേരള ആരോഗ്യ മാതൃക' ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അംഗീകൃത ആരോഗ്യ സൂചകങ്ങളായ പൊതു മരണനിരക്ക്, പൊതു ജനന നിരക്ക്, ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സ്ഥാനം. ഈ നേട്ടത്തിന്റെ കാരണങ്ങള്‍ ഉയര്‍ന്ന സാക്ഷരത, ഭൂപരിഷ്കരണം, ശക്തമായ പൊതുവിതരണ സമ്പ്രദായം, ജനങ്ങളുടെ അവകാശബോധം, സാര്‍വത്രികവും സൌജന്യവുമായ പൊതുജനാരോഗ്യ സമ്പ്രദായം തുടങ്ങിയ ഘടകങ്ങളാണെന്ന് കാണാം.

സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളുടെ ഫലം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ഥത്തില്‍ പ്രതിഫലിക്കുന്നത്. അതായത് 1950 കളിലും 1960 കളിലും കേരളത്തില്‍ തുടക്കമിട്ട ഇടപെടലുകളാണ് കേരള ആരോഗ്യ മാതൃകക്ക് കാരണമെന്ന് വ്യക്തം. എങ്കില്‍ 1980 കളിലും 1990 കളിലും മേല്‍പ്പറഞ്ഞ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ നയങ്ങളിലും ഇടപെടലുകളിലും വന്ന മാറ്റം കേരളത്തിലെ ആരോഗ്യ മേഖലയെ മറ്റൊരു രീതിയില്‍ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ടാകും.

പുത്തന്‍ സാമ്പത്തിക നയത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായി തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതുവിതരണ സമ്പ്രദായം, മുരടിച്ച പൊതുജനാരോഗ്യ രംഗം, കച്ചവട മാതൃകകളായ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാലയങ്ങള്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്ര-ധനിക അന്തരം എന്നിവയെല്ലാം കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്.

കേരള സംസ്ഥാന രൂപീകരണത്തിന്റെ 50 ആണ്ട് പിന്നിടുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. അവയില്‍ പ്രധാനപ്പെട്ടവ പകര്‍ച്ചവ്യാധികളുടെ മടങ്ങിവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആക്രമണവും ആണ്.

മഴക്കാലമാരംഭിക്കുന്നതോടെ വര്‍ഷംതോറും വര്‍ധിച്ച തോതിലുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ പുനരാവിര്‍ഭാവവും പുതിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതും ഏറെ ജാഗ്രതയോടെ കാണേണ്ടതാണ്. മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ തുടങ്ങി ഏതാണ്ട് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തതായി കരുതിയ പല രോഗങ്ങളും കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ക്ഷയരോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ നമുക്കായിട്ടില്ല. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി മുന്‍കാലങ്ങളില്‍ നമുക്ക് അപരിചിതമായിരുന്ന സാംക്രമിക രോഗങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ജനസംഖ്യാ വര്‍ധനവിനും നഗരവല്‍ക്കരണത്തിനും അനുസൃതമായി പരിസര-ശുചിത-മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ശുദ്ധജലവിതരണം മെച്ചപ്പെടുത്തുന്നതിലും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലാത്തതും സാമൂഹ്യ ശുചിത്വത്തിന് കാണിക്കുന്ന അലംഭാവവും പകര്‍ച്ചവ്യാധികളുടെ കടന്നുവരവിനുള്ള മുഖ്യ കാരണങ്ങളായി കാണാം.

പരിസ്ഥിതി ജന്യ രോഗങ്ങള്‍

മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകര്‍ച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നാണ്. പലരും ഇത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എലിപ്പനി, ഡെങ്കിപ്പനി പകര്‍ച്ചകള്‍ക്ക്ശേഷം ഇപ്പോഴുണ്ടായിട്ടുള്ള ചിക്കുന്‍ ഗുനിയ ഇക്കാര്യങ്ങള്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാറുന്ന പരിസ്ഥിതിയും മലയാളികളുടെ വലിച്ചെറിയല്‍ സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

മാറുന്ന പരിസ്ഥിതി

ശക്തമായ മഴക്കുശേഷം കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൃഗമൂത്രം കലര്‍ന്ന് ലെപ്റ്റോസ്പൈര എന്ന അണു വളരുന്നു. ഇതിലൂടെ നടക്കുന്ന മനുഷ്യരെയാണ് എലിപ്പനി ബാധിക്കുന്നത്. നാം വലിച്ചെറിയുന്ന പാത്രങ്ങളിലും പ്ളാസ്റ്റിക്ക് ബാഗുകളിലുമൊക്കെയായി ഏഡിസ് കൊതുകുകള്‍ പെരുകുന്നു. ഇവയാണ് ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയക്കും കാരണമാകുന്നത്.

രോഗം പരത്തുന്ന രണ്ടുതരം കൊതുകുകള്‍ -ഏഡിസ് ഈജിപ്റ്റി, ഏഡിസ് ആല്‍ബോപിക്റ്റ്സ് എന്നിവ -കേരളത്തില്‍ അതിവ്യാപകമായിരിക്കുന്നു. ഡെങ്കിപ്പനി വന്ന സമയം മുതല്‍ തന്നെ ഇവയുടെ നിയന്ത്രണം അടിയന്തരമായും ആസൂത്രിതമായും നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രചാരണം നടത്തിവരുന്നുണ്ട്. പണ്ട് മലേറിയ വഹിക്കുന്ന അനോഫിലിസ് കൊതുകിനെതിരെ പ്രയോഗിച്ചപോലെ കീടനാശിനി കൊണ്ട് ഇതു സാധ്യമാകുകയില്ല. ഈ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളില്‍ മനുഷ്യന് ഹാനികരമല്ലാത്ത വിധത്തില്‍ കീടനാശിനികള്‍ എത്തിക്കാന്‍ കഴിയില്ല. പകരം കീടനാശിനിയിലൂടെയും വ്യാപകമായ ഫോഗിങ് വഴിയും നാം നശിപ്പിക്കുന്നത് ഈ കൊതുകുകളുടെ സ്വാഭാവിക ശത്രുക്കളായ തുമ്പികളെയും തവളകളെയുമൊക്കെയായിരിക്കും.
തുമ്പിയുടെ ലാര്‍വ രണ്ടിനം കൊതുകുകളുടെയും ലാര്‍വകളെ തിന്നൊടുക്കുന്നു. കൂടാതെ തുമ്പികള്‍ പറക്കുന്ന കൊതുകുകളെ നശിപ്പിക്കുന്നു. മിയാന്‍മാറില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ തുമ്പികളുടെ ലാര്‍വകളെ ഉപയോഗിച്ച് ഏഡിസ് കൊതുകുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

ഡെങ്കിയും ചിക്കുന്‍ഗുനിയയും സ്ഥിരമായി ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ നാം ചെയ്യേണ്ടത് തുമ്പികള്‍ക്കും തവളകള്‍ക്കും തിരിച്ചു വരാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കീടനാശിനികളുടെ പ്രയോഗം പരമാവധി കുറയ്ക്കുകയാണ് ഇതില്‍ പ്രധാനം. കാര്‍ഷിക രീതികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ശക്തമായ നിയന്ത്രണനിയമങ്ങള്‍ കൊണ്ടുവരികയും വേണം.

ഏഡിസ് കൊതുകുകള്‍ക്കെതിരെയുള്ള ഹ്രസ്വകാല നിയന്ത്രണം ചെറിയ പ്രാദേശിക കൂട്ടായ്മകളിലൂടെ മാത്രമേ സാധ്യമാകൂ. മുതിര്‍ന്നവരെയും കുട്ടികളെയുമൊക്കെ പങ്കെടുപ്പിച്ച്, അവര്‍ക്ക് കൊതുകുകളെയും അവയുടെ പ്രജനനരീതികളെയുംപറ്റിയുള്ള വിവരങ്ങള്‍ നല്‍കി, കൊതുകു പെരുകുന്ന ഇടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കലാണ് ചെയ്യേണ്ട പ്രവര്‍ത്തനം. ഇതിന് ജനകീയാസൂത്രണത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന പങ്കാളിത്ത 'സ്പിരിറ്റ്' വീണ്ടെടുക്കേണ്ടതുണ്ട്.

വലിച്ചെറിയല്‍ സംസ്കാരം

ചപ്പുചവറുകള്‍ വലിച്ചെറിയുന്ന 'വലിച്ചെറിയല്‍ സംസ്കാരം' നമ്മുടെ മുഖമുദ്രയായിരിക്കുന്നു. ഒരു കാലത്ത് ആഫ്രിക്കന്‍ മഴക്കാടുകളില്‍ ജീവിച്ചിരുന്ന ഏഡിസ് കൊതുകുകള്‍ വനനശീകരണത്തോടെ നാട്ടിലേക്ക് ഇറങ്ങിയിരിക്കയാണ്. ഇന്ന് അവക്കിഷ്ടം നമ്മുടെ നഗരീകൃത സംസ്കൃതിയാണ്. നാം വലിച്ചെറിയുന്ന പ്ളാസ്റ്റിക് ബാഗുകളില്‍ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാല്‍ ബാഷ്പീകരണം നടക്കാതെ ഏറെ നാള്‍ നില്‍ക്കുന്നു.കൊതുകിനു മുട്ടയിട്ടു പെരുകാന്‍ വേണ്ടത്ര സമയം.

ബോധവല്‍ക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയല്‍ സംസ്കാരം നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശക്തമായ നിയമങ്ങള്‍ ഈ മേഖലയിലും ആവശ്യമാണ്. ഇറച്ചി മാലിന്യങ്ങള്‍ ചാക്കിലാക്കി പാതിരാത്രികളില്‍ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകര്‍ത്തുന്നു. എല്ലാം സഹിച്ച് നിശ്ശബ്ദരായിരിക്കുന്ന ജനങ്ങളും വേറെ എവിടെയുണ്ട്? എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്നത്തിന്റെ ഗൌരവം നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നോ?

ആരോഗ്യ വകുപ്പുതലത്തിലും ദീര്‍ഘകാല നടപടികള്‍ ആവശ്യമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവം വിലയിരുത്തുമ്പോള്‍ ശ്രദ്ധയില്‍പ്പെടുന്ന ഒരു പ്രധാന പരിമിതി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ അഭാവമാണ്. ആരോഗ്യവകുപ്പ് അധികാര വികേന്ദ്രീകരണംവഴി ലഭ്യമായ പുതിയ സാധ്യതകള്‍ പരിഗണിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാതെ മുന്‍ കാലങ്ങളിലെപ്പോലെത്തന്നെ പരമ്പരാഗത ആരോഗ്യ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. ആരോഗ്യവകുപ്പിന്റെ പിന്തുണ വേണ്ടത്ര ലഭിക്കാത്തതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നവീന ആരോഗ്യ പദ്ധതികള്‍ തയാറാക്കാനോ ഏറ്റെടുത്ത പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകാനോ കഴിയുന്നുമില്ല.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആതുരസേവനം ഉറപ്പാക്കുന്നതിനു പുറമെ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ജീവിത ശൈലീ രോഗങ്ങള്‍ കാലേക്കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രാഥമിക ദ്വിതീയ തലത്തിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേര്‍ന്നാല്‍ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ട് വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ ഒരു പുതിയ കേരള ആരോഗ്യ മാതൃക സൃഷ്ടിക്കാന്‍ കഴിയും.

മാലിന്യ നിര്‍മാര്‍ജനവും പൌരബോധവും

ആളെണ്ണം പെരുകി, വീടുകളും നഗരങ്ങളും കൂടി, സമ്പത്തും സൌകര്യങ്ങളും വര്‍ധിച്ചു. എന്നാല്‍ പൊതുസൌകര്യങ്ങളുടെയും പൊതുവായി പാലിക്കേണ്ട മര്യാദകളുടെയും കാര്യത്തില്‍ കേരളീയരുടെ നില പരിതാപകരമാണ്. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ പൌരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉല്‍പ്പന്നങ്ങളാണ്. വയറിളക്ക രോഗങ്ങളില്‍ നിന്ന് നാം രക്ഷനേടിയത് വ്യക്തിതല ശുചിത്വത്തിലൂടെയാണ്. വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണന കാണിക്കുന്നു. ഈ അവഗണനയുടെ ഫലമാണ് ഇന്ന് ജനങ്ങളെ മൊത്തം ബാധിക്കുന്ന മഹാമാരികളായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

വീടിന്റെ അകം വൃത്തിയാക്കുന്നതില്‍ എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ ചുറ്റുമുള്ള പരിസരവും പൊതുസ്ഥലങ്ങളുമെടുത്താലോ? ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുള്ള സാഹചര്യം നാം ഒരുക്കുന്നു. നഗരങ്ങളിലാകട്ടെ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതിലല്ലാതെ അത് കുറയ്ക്കുന്നതിന് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ചുമതലയും ഇല്ലെന്നതാണ് സ്ഥിതി.

കേരളത്തിലെ നിലവിലുള്ള ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളെ താഴെ പറയുന്ന രീതിയില്‍ ക്രോഡീകരിക്കാം.

1. മാലിന്യങ്ങള്‍ ഉത്ഭവ സ്ഥാനത്ത് തന്നെ ശേഖരിക്കപ്പെടുന്നില്ല

വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, കെട്ടിടനിര്‍മാണ സ്ഥലങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഉണ്ടാകുന്ന മാലിന്യങ്ങള്‍ നിറയ്ക്കുന്ന കേന്ദ്രങ്ങളായി പൊതുവഴികള്‍ മാറുന്നു. ഇതുമൂലം തെരുവുകള്‍ എപ്പോഴും വൃത്തിയില്ലാത്തതായി മാറുന്നു. ഓടകള്‍ അടയുന്നു. ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും നമ്മുടെ പരിസരത്തെയും ആരോഗ്യത്തെയും ഇവ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.

2. പുനഃചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങളുടെ അപൂര്‍ണമായ തരംതിരിക്കല്‍

ഉപയോഗ ശൂന്യമായ കടലാസുകള്‍, കുപ്പികള്‍, പ്ളാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ മുതലായവ ഇനം തിരിച്ച് വില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല. പ്ളാസ്റ്റിക്ക്, ചില്ല്, റബര്‍, ലോഹക്കഷണങ്ങള്‍ എന്നിവയും ഗൃഹമാലിന്യങ്ങളും ഒരുമിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നു.

3. മാലിന്യത്തെ റോഡില്‍ നിന്നോ മാലിന്യം നിറഞ്ഞ
ബിന്നുകളില്‍ നിന്നോ ശേഖരിക്കല്‍

മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥലങ്ങളില്‍നിന്ന് നേരിട്ട് ശേഖരിക്കപ്പെടുന്നില്ല. റോഡ് അടിച്ചുവാരലാണ് മാലിന്യ ശേഖരണത്തിന്റെ പ്രധാന രീതി. ഇത് സ്ഥിരമായി എല്ലാ സ്ഥലങ്ങളിലും എല്ലാ ദിവസങ്ങളിലും നടത്തുന്നില്ല. ജൈവവും അജൈവവും അപകടകാരികളുമായ എല്ലാ മാലിന്യങ്ങളും കൂടിക്കലര്‍ന്ന് അടുത്ത ശേഖരണ സ്ഥലത്തേക്ക് നീങ്ങുന്നു. ഇതും ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നു.

4. അശാസ്ത്രീയവും കാര്യക്ഷമമല്ലാത്തതുമായ ഉപകരണങ്ങളുടെ ഉപയോഗം

മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്ന ചൂല്, കൈവണ്ടി എന്നിവ തീര്‍ത്തും അശാസ്ത്രീയവും ജോലിക്കാരുടെ കാര്യക്ഷമത കുറയ്ക്കുന്നവയുമാണ്.

5. സ്ഥിരവും കാര്യക്ഷമവുമായ രീതിയില്‍ മാലിന്യങ്ങള്‍
നിര്‍മാര്‍ജനം ചെയ്യുന്ന രീതിയുടെ അഭാവം

മാലിന്യങ്ങള്‍ കുന്നുകൂടി അവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്ന രീതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

6. ശാസ്ത്രീയ മലിനജല നിര്‍മാര്‍ജനത്തിന്റെ അഭാവം

കേരളത്തിലെ ചെറിയ നഗരങ്ങള്‍ മുതല്‍ കോര്‍പറേഷന്‍ വരെ ഈ പ്രശ്നം രൂക്ഷമാണ്. പലപ്പോഴും കടകളില്‍നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പൊതു സ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടാറുണ്ട്. തുറന്ന ഓടകളിലൂടെ റോഡിനിരുവശവും മലിനജലം ഒഴുകുന്നത് അപൂര്‍വമായ കാഴ്ചയല്ല.

ഖരമാലിന്യങ്ങള്‍ ഇത്തരം ഓടകളില്‍ അടിഞ്ഞുകൂടുന്നത് ജലം കെട്ടിനില്‍ക്കുന്നതിനും രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നു. കൂടാതെ കൊതുക്, ഈച്ച തുടങ്ങിയ ജീവികളുടെ പ്രജനനം സുഗമമാക്കുവാനും ഇത് കാരണമാകും. പൊതുനിരത്തുകളിലേക്ക് മലിനജലം ഒഴുക്കുന്നത് ഒരുകാരണവശാലും പരിഷ്കൃത സമൂഹത്തില്‍ അനുവദിക്കാനാവില്ല.

മാലിന്യനിര്‍മാര്‍ജന പരിപാടികളെ ജനപങ്കാളിത്തത്തോടുകൂടി പുനഃക്രമീകരിക്കുകയും, ശാസ്ത്രീയ മാലിന്യ പരിപാലന പരിപാടിക്ക് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തരമായി രൂപം നല്‍കുകയും വേണം. പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, മാലിന്യ പരിപാലനത്തിന് അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കണം.

മാലിന്യ സംസ്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും രണ്ട് തലത്തില്‍ ക്രോഡീകരിക്കാം.

1. സാങ്കേതിക തലം

വിവിധ മാലിന്യ പ്രശ്നങ്ങള്‍ക്ക് വെവ്വേറെ സാങ്കേതിക സമീപനങ്ങള്‍ ആവശ്യമാണ്. മാലിന്യത്തിന്റെ സ്വഭാവം, അളവ്, ചെലവ്, പരിസ്ഥിതി തുടങ്ങിയവയെ അടിസ്ഥാനമാക്കി സാങ്കേതിക വിദ്യ സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ ഇനി പറയുന്ന തരത്തില്‍ ചുരുക്കാം.

മ) സംസ്കരിക്കപ്പെടാത്ത മാലിന്യം

അപകടകാരികളായതും അജൈവമായതുമായ മാലിന്യങ്ങള്‍ മാറ്റിയാല്‍ പൂര്‍ണമായും ജൈവമാലിന്യങ്ങളാണ് ലഭിക്കുക. ഇത് നേരിട്ട് വളമായി തെങ്ങ്, റബര്‍ തുടങ്ങിയവയുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാം. കുറച്ചെങ്കിലും ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് ജൈവമാലിന്യങ്ങള്‍ സ്വന്തം പറമ്പില്‍ തന്നെ വളമായി ഉപയോഗിക്കാം. വീടുകളുടെ സാന്ദ്രത കൂടിയ നഗരപ്രദേശങ്ങളില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എങ്കില്‍ കേന്ദ്രീകൃതമായ ശേഖരണവും സംസ്കരണവും ആവശ്യമായി വരും. ജൈവമാലിന്യം ശേഖരിച്ചുകഴിഞ്ഞാല്‍ നേരിട്ട് കൃഷിയിടങ്ങളിലേക്ക് കൊടുക്കുകയോ സംസ്കരണശാലകളിലെത്തിക്കുകയോ ആവാം.

യ) കമ്പോസ്റ്റ്

കാലം തെളിയിച്ച ജൈവ മാലിന്യ സംസ്കരണ പ്രക്രിയയാണ് കമ്പോസ്റ്റ്. വളരെ ലളിതമായ വളക്കുഴി മുതല്‍ പരിഷ്കൃതമായ വിന്‍ഡ്രോ കമ്പോസ്റ്റിങ് വരെയുള്ള വിവിധ മാര്‍ഗങ്ങള്‍ ഇവിടെ സ്വീകരിക്കാം. മണ്ണിര കമ്പോസ്റ്റിങ് ഈ മേഖലകളില്‍ ഒട്ടേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. വീടുകളില്‍ തന്നെ ചെയ്യാവുന്നതാണ്. ഗുണമേന്മയുള്ള വളം ലഭ്യമാക്കുന്ന മണ്ണിര കമ്പോസ്റ്റ് നിര്‍മാണം.

ര) ബയോഗ്യാസ്

ജൈവ മാലിന്യം സംസ്കരിച്ച് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളും സംരംഭങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. മാലിന്യത്തില്‍ നിന്ന് ഇന്ധനമോ വൈദ്യുതിയോ ലഭിക്കുവാന്‍ ഇത്തരം യൂണിറ്റുകള്‍ സഹായിക്കുന്നു. ബയോഗ്യാസ് പ്ളാന്റില്‍ നിന്നും പുറംതള്ളുന്ന മിശ്രിതം വളമായി ഉപയോഗിക്കാം. വളരെ ശ്രദ്ധയോടെ ഉള്ള പരിചരണം ഇവയ്ക്കാവശ്യമാണ്.

ല) അജൈവ വസ്തുക്കള്‍

പ്ളാസ്റ്റിക്ക്, കുപ്പി, ടിന്‍ തുടങ്ങിയവയെല്ലാം തന്നെ പുനഃചംക്രമണത്തിന് വിധേയമാക്കാം. അടുത്ത കാലംവരെ കട്ടികുറഞ്ഞ പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ ആരും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അതിനുള്ള ഏജന്‍സികള്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. ഇതിനായി ഈ വസ്തുക്കള്‍ സംഭരിക്കുവാന്‍ ഉള്ള സ്ഥലം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്ളാസ്റ്റിക്കിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുവാനായി യന്ത്രങ്ങളുടെ സഹായം തേടാവുന്നതാണ്. കുപ്പികളും ടിന്നുകളും അതേപടി തന്നെ പുനഃചംക്രമണത്തിന് അയക്കാവുന്നതാണ്.

വ) അപകടകാരിയായ മാലിന്യം

ഉപയോഗം കഴിഞ്ഞ ബാറ്ററികള്‍, ബള്‍ബുകള്‍, ഇലക്ട്രിക് ട്യൂബുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, കീടനാശിനികള്‍ തുടങ്ങി വിവിധ വിഷവസ്തുക്കള്‍ മാലിന്യമായി അടിയാറുണ്ട്. ഇവയുടെ അളവ് താരതമ്യേന വളരെ കുറവാണ്. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ആഴ്ച ഉല്‍പാദിപ്പിക്കുന്ന മാലിന്യം ഒന്നിച്ച് ശേഖരിച്ചാല്‍ മതിയാകും. വ്യക്തിഗതമായി സംസ്കരിക്കുക പലപ്പോഴും പ്രയാസമായിരിക്കും. എങ്കിലും പരിസരത്തിനും അതുവഴി നമുക്കും അപകടകാരിയായതിനാല്‍ ഇവയെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഏറ്റവും നല്ല മാര്‍ഗം ഉല്‍പാദകര്‍ തന്നെ ഉപയോഗ ശൂന്യമായ ഈ വസ്തുക്കള്‍ തിരിച്ചെടുക്കുകയും കേന്ദ്രീകൃതമായ ഒരു സംസ്കരണ ശാലയിലേക്ക് കൊണ്ടുപോവുകയും ചെയ്യുക എന്നതാണ്. അത് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ Sanitary Land Fill ആലോചിക്കാവുന്നതാണ്. എന്തായാലും വിവേചനമില്ലാതെ ചുറ്റുപാടും ഇത്തരം വിഷവസ്തുക്കള്‍ വലിച്ചെറിയുകയോ പൊതു മാലിന്യത്തില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നത് പരിതാപകരമാണ്.

2. സാമൂഹ്യതലം

മാലിന്യ സംസ്കരണത്തിന് സാങ്കേതിക ഇടപെടലുകളേക്കാള്‍ പ്രാധാന്യം സാമൂഹ്യ ഇടപെടലുകള്‍ തന്നെയാണ്. കാരണം മുന്‍ വിവരിച്ച പല സങ്കേതങ്ങള്‍ക്കും സാങ്കേതികത താരതമ്യേന കുറവാണ്. എന്നാല്‍ മാലിന്യം വേര്‍തിരിച്ച് സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുക ദുഷ്കരമാണ്. എങ്കിലും ഇതല്ലാതെ നമുക്ക് മറ്റു മാര്‍ഗങ്ങളൊന്നുംതന്നെ ഇന്ന് ലഭ്യമല്ല. ഇത്തരത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മനോഭാവം വളര്‍ത്തുന്നതിനും ആവശ്യമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ ഓരോ തദ്ദേശ ഭരണ പ്രദേശത്തും വികസിപ്പിക്കേണ്ടിയിരിക്കുന്നു.

ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും ജനങ്ങളൂടെ പൌരബോധത്തിന്റെ ഭാഗമാണ്; സര്‍ക്കാരിന് ഉണ്ടാക്കാവുന്നതല്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രധാനം. കൊതുകും ഈച്ചയും ഇല്ലാത്ത ഒരു ചൈന മാവോവിന്റെ സ്വപ്നമായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരം 'ക്രിയാത്മകമായ' സ്വപ്നം കാണാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണം. ഇതൊക്കെ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണെന്നതും തിരിച്ചറിയണം.

മാലിന്യ സംസ്കരണത്തിനായി ജനങ്ങളുടെ വന്‍പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ രാഷ്ട്രീയ പാര്‍ടികള്‍ തയാറാക്കണം. ഇതിലേക്ക് എല്ലാ ഔദ്യോഗിക -അനൌദ്യോഗിക സംവിധാനങ്ങളെയും പങ്കാളികളാക്കണം. കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ടികള്‍ ഇപ്പോള്‍ ഈ രംഗത്തേക്ക് മുന്നിട്ടിറങ്ങിയത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. മറ്റ് പാര്‍ടികളും ഈവഴി ചിന്തിക്കേണ്ടിയിരിക്കുന്നു.

(ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിക്കുന്ന"പനി പിടിക്കുന്ന കേരളം'' എന്ന ലഘുലേഖയെ അടിസ്ഥാനമാക്കി ദേശാഭിമാനി വാരിക തയ്യാറാക്കിയ ലേഖനം. ചിത്രവും ദേശാഭിമാനിയില്‍ നിന്ന്‌)

(ലേഖകന്‍: ശ്രീ. ടി പി കുഞ്ഞിക്കണ്ണന്‍, ‍പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)

Thursday, September 13, 2007

മൈക്രോക്രെഡിറ്റ് ഒരു കെണിയോ?

മൈക്രോക്രെഡിറ്റ് അല്ലെങ്കില്‍ മൈക്രോഫിനാന്‍സ് എന്നതു സാധാരണ ജനങ്ങള്‍ക്കും ദരിദ്രര്‍ക്കും ചെറുവായ്പകള്‍ നല്‍കുന്ന ഒരു സംവിധാനമാണെന്ന് ചുരുക്കിപ്പറയാം. ഇതിനായി നാനാതരത്തിലുള്ള സംവിധാനങ്ങള്‍ ഇന്ന് വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വയംസഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടുള്ള സംഘങ്ങള്‍, സൊസൈററികള്‍, ബാങ്കിങ്ങേതര ഫൈനാന്‍ഷ്യല്‍ കമ്പനികള്‍(NBFC) എന്നിവ ഇവയില്‍ ചിലതാണ്. പ്രൊഫ: മുഹമ്മദ് യൂനസ് സ്ഥാപിച്ച ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്ക് ഈ രംഗത്ത് ലോകപ്രശസ്തമായ ഒരു മോഡലാണ്.

മുഹമ്മദ് യൂനസും ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കും

പാവപ്പെട്ട സ്ത്രീകളുടെ ചെറുസംഘങ്ങള്‍ അംഗങ്ങളില്‍ നിന്നും തന്നെ ശേഖരിക്കുന്ന നിക്ഷേപം ഉപയോഗിച്ച് അവരുടെതന്നെ സംഘത്തിലുള്ളവര്‍ക്ക് വായ്പ കൊടുക്കുന്ന രീതിയാണിത്. ഗ്രാമീണ ബാങ്ക് മോഡല്‍ വികസിപ്പിച്ചതിന് ഡോ. യൂനസിന് 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഗ്രാമീണ ബാങ്ക് മോഡല്‍ വാശിയോടെ പ്രചരിപ്പിക്കുന്ന ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ധനകാര്യസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും മാത്രമല്ല മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളും ഇത് ഒരു വന്‍സംഭവമായി കൊണ്ടാടുകയുണ്ടായി. ഡോ. യൂനസിന് 1994 ലെ ലോകഭക്ഷ്യ പുരസ്കാരവും (World Food Prize) ലഭിക്കുകയുണ്ടായി എന്നത് ഇത്തരുണത്തില്‍ പ്രത്യേകം സ്മരണീയമാണ് . ലോകഭക്ഷ്യപുരസ്കാരം സ്പോണ്‍സര്‍ ചെയ്യുന്നത് മൊണ്‍സാന്റോ, കാര്‍ഗില്‍, കൊക്കോകോള തുടങ്ങിയ കാര്‍ഷികരംഗത്തെ 74 ഓളം വന്‍ കുത്തകകളും സ്ഥാപനങ്ങളുമാണ് എന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ജനിതകവിത്തുകളുടെ ഉല്പാദനത്തിനും വിതരണത്തിനും കുപ്രസിദ്ധമായ മൊണ്‍സാന്റോയുമായി ചേര്‍ന്ന് Grameen Monsanto Centre for Environment Friendly Technologies എന്ന പ്രസ്ഥാനം സ്ഥാപിക്കാന്‍ ഡോ. യൂനസ് മൊണ്‍സാന്റോയില്‍ നിന്നും 150,000 ഡോളര്‍ സ്വീകരിക്കുകയുമുണ്ടായിട്ടുണ്ട്. ഏകദേശം 70 ഓളം അവാര്‍ഡുകളും 28 ഓളം ഓണറ്റി ഡിഗ്രികളും മറ്റനേകം ബഹുമതികളും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഡോ. യൂനസിനെ തേടിയെത്തിയിട്ടുണ്ട്. വിമര്‍ശകര്‍ പറയുന്നത് ഈ അവാര്‍ഡുകളും ബഹുമതികളുമെല്ലാം യൂനസിനെത്തേടിയെത്തിയത് പാവപ്പെട്ട ജനവിഭാഗങ്ങളെ തല്‍ക്കാലം സമാധാനിപ്പിച്ച് ഒരു സാമൂഹ്യമാറ്റത്തിനുള്ള പ്രക്രിയയില്‍ നിന്നും അവരെ ഒഴിച്ചുനിര്‍ത്തുന്നതിനും ധനമൂലധനത്തിന് 20-24% വരെ ലാഭം കിട്ടുന്ന ഒരു നിക്ഷേപമാര്‍ഗ്ഗം കണ്ടെത്തികൊടുത്തതിനുമുള്ള പാരിതോഷികമായിട്ടാണെന്നാണ്. വസ്തുതകള്‍ തെളിയിക്കുന്നത് ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട് എന്നാണ്.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും

ബാങ്കിംഗ് മുതലായ ഔദ്യോഗിക വായ്പാ സംവിധാനങ്ങള്‍ക്കു പുറമെ എന്‍.ജി.ഒ കളുടേയും മറ്റും നേതൃത്വത്തില്‍ അനൌദ്യോഗിക ചെറുവായ്പാ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗോളവല്‍ക്കരണ -ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളോടൊപ്പം 1980-കള്‍ മുതല്‍ തന്നെ ആരഭിച്ചിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പിന്‍തുണ നല്‍കിവരുന്നത് വികസിത രാജ്യങ്ങളാണ്, പ്രത്യേകിച്ചും ജര്‍മ്മനി, ഇംഗ്ളണ്ട്, യു.എസ്സ്.എ എന്നീ രാജ്യങ്ങള്‍. ഇതുകൂടാതെ ഫോര്‍ഡ് ഫൌണ്ടേഷന്‍, ഗ്രാമീണ്‍ഫൌണ്ടേഷന്‍ (USA) തുടങ്ങിയ അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളും, ലോകബാങ്കുപോലുള്ള സാമ്പത്തിക സ്ഥാപനങ്ങളും ഈ പരിപാടിക്ക് സര്‍വ്വ ഒത്താശയും നല്‍കിവരുന്നു. ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഫിനാന്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് (GTZ) മൈക്രോഫിനാന്‍സ് പ്രചാരണത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കിയ ഒരു പ്രധാന ഏജന്‍സി.

വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന മൈക്രോഫിനാന്‍സ് സംരംഭങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ അവയില്‍ ചില സമാനതകള്‍ ഉണ്ടന്നു നമുക്കു കാണാന്‍ കഴിയും.

1. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രചരിപ്പിക്കുന്ന അതേ ഏജന്‍സികള്‍ തന്നെയാണ് മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പ്രചാരണം നല്‍കുന്നത്.

2. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായാലും ഇന്ത്യയിലായാലും ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലാണ് മൈക്രോ ക്രെഡിറ്റും, അനുബന്ധസ്ഥാപനങ്ങളായ സ്വയംസഹായ സംഘങ്ങളും മറ്റും പ്രചാരത്തില്‍വന്നത്.

3.ആഗോളവല്‍ക്കരണത്തിന്റെയും മൈക്രോഫിനാന്‍സ് പരിപാടിയുടേയും തത്വശാസ്ത്രം ഒന്നുതന്നെയാണ്. ജനങ്ങള്‍ സബ്‌സിഡിയേയുംസര്‍ക്കാര്‍ സഹായത്തേയും നോക്കിയിരിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം. സ്വയംസഹായസംഘം എന്ന (Self Help Groups) പേരില്‍തന്നെ ഈ തത്വം അന്തര്‍ലീനമാണ്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തവന്‍ നിലനില്‍ക്കണ്ട എന്ന ധ്വനിയും ഇതിനുണ്ട്.

LPG നയങ്ങളും മൈക്രോക്രെഡിറ്റും

ഇന്ത്യയില്‍ ആഗോളവല്ക്കരണ പ്രക്രിയ തുടങ്ങിയ 1990 കളുടെ തുടക്കത്തിലാണ് നബാര്‍ഡിന്റെ നേതൃത്വത്തില്‍ സ്വയംസഹായസംഘങ്ങള്‍ (എന്‍.ജി.ഒ.കളുടെ സഹായത്തോടെ) പ്രചരിപ്പിച്ചു തുടങ്ങിയത് . ഇതേ സമയം തന്നെയാണ് ഘടനാപരമായ പരിഷ്ക്കാരങ്ങളുടെ(Structural Reforms) പേരില്‍ സര്‍ക്കാര്‍ ഗ്രാമീണവികസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്നു പിന്‍വാങ്ങുന്നതും, എല്ലാം കമ്പോളത്തിനടിയറ വച്ചുതുടങ്ങുന്നതും. സര്‍ക്കാര്‍ നടത്തിവന്നിരുന്ന സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സ്വയംസഹായ സംഘങ്ങള്‍ ഏറ്റെടുക്കണം എന്ന തത്വം പതുക്കെ പതുക്കെ പ്രചാരത്തില്‍വന്നു. ബാങ്കുകള്‍ ഗ്രാമീണ മേഖലയ്ക്കും കൃഷിക്കും വായ്പകള്‍ നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങിത്തുടങ്ങി. All-India Debt and Investment Survey (NSS Fifty Ninth Round) കണക്കുകള്‍ കാണിക്കുന്നത് ഗ്രാമീണ കുടുംബങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ 1991 ല്‍ നല്‍കിവന്ന വായ്പയുടെ (institutional credit) പങ്ക് 64 ശതമാനമായിരുന്നത് 2002 ആയപ്പോള്‍ 57.1 ശതമാനമായി കുറഞ്ഞു എന്നാണ്. എന്നാല്‍ ഹുണ്ടികക്കാരുടെ പങ്ക് 1991 ല്‍ 17.5 ശതമാനമായിരുന്നത് 2002 എത്തിയപ്പോള്‍ 29.6 ശതമാനമായി കുതിച്ചുയര്‍ന്നു.

മൈക്രോഫിനാന്‍സ് സംരംഭങ്ങളും അരാഷ്ട്രീയവാദവും

അരാഷ്ട്രീയവല്‍ക്കരണം മൈക്രോഫിനാന്‍സ് സംരംഭങ്ങളുടെ കൂടപ്പിറപ്പാണ്. സ്വയംസഹായ സംഘങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായിട്ടായിരിക്കണം സംഘടിപ്പിക്കുന്നത് എന്നത് പരിപാടിയുടെ ഒരു പ്രധാന ഘടകമാണ്. ബ്രസീലിലും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പരിപാടികളെക്കുറിച്ച് വളരെ ആഴത്തില്‍ പഠിച്ച "മൈക്കിള്‍ ചൌഷോദവസ്കി'' അദ്ദേഹത്തിന്റെ Globalisation of Poverty എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇത്തരം ചെറുചെറു ക്രെഡിറ്റ് ഗ്രൂപ്പുകള്‍ അടിച്ചമര്‍ത്തപ്പെട്ട ചൂഷിതരായ ജനങ്ങളുടെ വ്യവസ്ഥിതിക്കെതിരെയുള്ള ഒറ്റക്കെട്ടായുള്ള സംഘടിത പ്രതിരോധത്തിനുതന്നെ ഒരു തടസ്സമായി നിന്നു എന്നാണ്.

ഐക്യരാഷ്ട്രസഭ മൂലധനതാല്‍പ്പര്യങ്ങളുടെ സംരക്ഷകനോ?

2005 മൈക്രോ ക്രെഡിറ്റ് വര്‍ഷമായി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ തീരുമാനിച്ച പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്ന് ഓഹരിവിപണികളിലെ ഒരു ദിവസത്തെ വ്യാപാരം തുടങ്ങുന്ന ആരംഭമണിയോ, വ്യാപാരം അവസാനിപ്പിക്കുന്ന മണിയോ മൈക്രോസംരംഭകര്‍ മുഴക്കണം എന്നതാണ്. ഈ ആശയം മുന്നോട്ടുവച്ചത് ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലെ കുറെ വിദ്യാര്‍ത്ഥികളാണ് . അവരുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത് സാമ്പത്തിക ഉദാരവല്‍ക്കരണം ധനവാനും ദരിദ്രനും ഒരുപോലെ ബാധകമാണ് എന്ന് സൂചിപ്പിക്കാനാണ്. മറ്റൊരുകാര്യം നമുക്കുകാണാന്‍ കഴിയുന്നത് ഇത് സാധാരണ ജനങ്ങളുടെ സമ്പത്തും ലോകധനമൂലധനക്കമ്പോളത്തിലേക്ക് ചൂതാട്ടത്തിന് ഒഴുക്കുവാനുള്ള ഒരാഹ്വാനം തന്നെയാണ് എന്നതാണ്. അന്തരാഷ്ട്ര ഓഹരിക്കമ്പോളങ്ങളിലെ കുമിള-സമ്പദ്‌വ്യവസ്ഥയെ (Bubble Economy) ശക്തമാക്കാന്‍ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ വിലയും ഉപയോഗിക്കാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലിത്. സ്വയംസഹായ സംഘങ്ങള്‍ ഗ്രാമീണമേഖലയിലെ സമ്പത്ത് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിയിണക്കാനുള്ള ഒരു മാദ്ധ്യമമാണെന്ന് സ്വയംസഹായ സംഘങ്ങളുടെ പ്രധാന പ്രചാരകരായ ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

സ്വയം സഹായസംഘങ്ങള്‍ നിര്‍ബന്ധമായും ഒരു ബാങ്ക് അക്കൌണ്ട് തുറക്കുകയും അവരുടെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുകയും വേണം അല്ലെങ്കില്‍ ഒരു MFI യോ, NBFC യോ, NGO യോ ആയി ബന്ധപ്പെടണം. അങ്ങനെ ഗ്രാമീണ മേഖലയിലെ ചെറുചെറു സമ്പാദ്യങ്ങളും അന്താരാഷ്ട്ര ധനമൂലധന ചങ്ങലയിലെ കണ്ണിയാകുന്നു. ഗ്രാമപ്രദേശങ്ങളും ധനമൂലധനത്തിന് നിക്ഷേപത്തിനും ലാഭം കൊയ്യാനുമുള്ള ഒരു കളമായി മാറുന്നു.

ഇന്ത്യയില്‍ 2004 ലെ നവംബര്‍ 18 ന് , ബോംബെ ഓഹരിക്കമ്പോളത്തിലെ ആരംഭമണി മുഴക്കുന്ന പരിപാടി സംഘടിപ്പിച്ചത് ബോംബെ സ്റ്റോക്ക് എക്സേഞ്ച്, സിറ്റിഗ്രൂപ്പ്, പ്ളാനറ്റ് ഫിനാന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ്. ഈ സംരംഭത്തിന്റെ ലക്ഷ്യം അതിന് നേതൃത്വം നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളെ നോക്കിയാല്‍ മനസ്സിലാകും. പ്ളാനറ്റ് ഫിനാന്‍സിന്റെ പ്രധാന രക്ഷാധികാരികള്‍ സനോഫി- അവന്റിസ് എന്ന ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ മള്‍ട്ടിനാഷണലാണ്. ക്യാന്‍സറിനും മറ്റും വളരെ വിലകൂടിയ മരുന്നുകള്‍ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്ന ഒരു കമ്പനിയാണ് സനോഫി അവന്റിസ്. ഡോ. യൂനസ് പ്ളാനറ്റ് ഫിനാന്‍സിന്റെ കോ-പ്രസിഡന്റും, അഡ്വൈസറി ബോര്‍ഡംഗവുമാണ്.

ഇതുവരെ പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാം. മുതലാളിത്തം അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും എന്തും ഉപകരണമാക്കും, ഏതാശയവും അത് സ്വന്തം ലാഭത്തിനും കൊള്ളക്കും ഉള്ള മാര്‍ഗ്ഗമാക്കും. സന്നദ്ധസംഘടനകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഒക്കെ പ്രവര്‍ത്തിക്കാന്‍ ധാരാളം പണം ആവശ്യമാണ്. ഇവയുടെ പ്രവര്‍ത്തനത്തിന് ഫണ്ടിംഗ് ഒരുക്കിക്കൊടുക്കാന്‍ ആഗോളതലത്തില്‍ തന്നെ മൊണ്‍സാന്റോ, മൈക്രോസോഫ്റ്റ്, സിററിബാങ്ക് തുടങ്ങിയ മള്‍ട്ടിനാഷണല്‍ കുത്തകകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫൌണ്ടേഷനുകളും, എന്‍ഡോവ്മെന്റുകളും നിലവിലുണ്ട്. സ്വാഭാവികമായും ഈ ഫൌണ്ടേഷനുകളെ സ്പോണ്‍സര്‍ ചെയ്യുന്ന കുത്തകകള്‍ അവരുടെ സഹായങ്ങള്‍ സ്വീകരിക്കുന്നവരെ ക്കുന്നവരെ അവരുടെ താല്പര്യത്തിനായി ഉപയോഗിക്കും. നിതാന്തജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍ ഏതു പുരോഗമന പ്രസ്ഥാനത്തേയും അത് വഴി തെറ്റിക്കും തീര്‍ച്ച.

(ലേഖകന്‍ : ജോസ്.ററി.ഏബ്രഹാം)

മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍ - പ്രൊ. പ്രഭാത് പട്നായിക്. മൈക്രോ ക്രെഡിറ്റ് പരമ്പരയിലെ ആദ്യ ലേഖനം ഇവിടെ

കുടുംബശ്രീ അയല്‍കൂട്ടങ്ങളും മൈക്രോഫൈനാന്‍സ് ബില്ലും - സജി വര്‍ഗീസ്. ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം ഇവിടെ

മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാടില്‍ - ശ്രീ. തോമസ് ഫ്രാങ്കോ, ഈ പരമ്പരയിലെ നാലാമത്തെ ലേഖനം ഇവിടെ