Wednesday, April 30, 2008

മെയ്‌ദിന ആശംസകള്‍

"ഉല്‍പന്നങ്ങള്‍ക്ക് അനസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം
കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയേ ഓടിക്കുന്നു.
അതിനെല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാര്‍പ്പുറപ്പിക്കണം.''


- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ 1848

"ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയില്‍ കത്തിയമരും...... അതിന്റെ ചാരത്തില്‍ നിന്നും ഒരു പുതിയ സമൂഹം ഉയര്‍ന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള , അനുദിനം പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന പുത്തന്‍ സാമൂഹ്യ വ്യവസ്ഥ.....''

"വിശപ്പടക്കുവാന്‍ ഭിക്ഷയാചിക്കുന്ന മക്കളും, ശരീരംകൊണ്ട് വിശപ്പടക്കേണ്ടിവരുന്ന സഹോദരിമാരും, മക്കളെ തെരുവിലുപേക്ഷിക്കുന്ന പിതാക്കന്മാരും ഇല്ലാത്ത ഒരു ലോകം.... ആയിരം മഴവില്ലുകളാല്‍ വര്‍ണ്ണാഭമായ ചക്രവാളവും ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങളും, അദ്ധ്വാനത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പുരുഷന്മാരും, പ്രഭാതത്തിലെ ഈറനണിഞ്ഞ റോസാദളത്തിന്റെ ഹൃദ്യത പകരുന്ന കുടുംബിനികളും ഉള്ള ഒരു ലോകം.... നമ്മുടെ പോരാട്ടങ്ങളുടെ അവസാനം അങ്ങനെയൊരു ലോകമുണ്ടാവുമെന്ന് വിശ്വസിക്കുന്നു.''


എല്ലാവര്‍ക്കും വര്‍ക്കേഴ്സ് ഫോറത്തിന്റെ മെയ്‌ദിന ആശംസകള്‍


ചിത്രങ്ങള്‍ക്ക് കടപ്പാട്: പി.എ.ജി.ബുള്ളറ്റിന്‍, the painting activist

Tuesday, April 29, 2008

ചെകുത്താനും കടലിനും നടുവില്‍

സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടങ്ങള്‍ ഇടപെടുന്നത് ദൈവനിന്ദയാണെന്നു നമ്മെ പഠിപ്പിച്ചവര്‍ ഇന്നിപ്പോള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുകയാണ്, കുറ്റവാളികളെ ജാമ്യത്തിലിറക്കുകയാണ്, ഫാക്ടറികള്‍ അടച്ചുപൂട്ടാതിരിക്കാനായി കോടികള്‍ ചിലവഴിക്കുകയാണ്.

ഏകദേശം 30 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് യു എസ് ഫെഡറല്‍ റിസര്‍വ് Bear Stearns നെ കരകയറ്റിയത്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള കടാശ്വാസത്തിന്റെ ഇരട്ടിയോളം വരുമിത്. നവലിബറല്‍ നയങ്ങളുടെയും സ്വതന്ത്ര കമ്പോളത്തിന്റെയും പ്രത്യയശാസ്ത്ര വിശാരദന്മാര്‍ കടാശ്വാസ പദ്ധതിയെ വിശേഷിപ്പിച്ചത് സാമ്പത്തിക ഭ്രാന്ത് അല്ലെങ്കില്‍ തിരുത്താനാവാത്ത തെറ്റ് എന്നാണ്. Bear Stearns നെ രക്ഷപെടുത്തിയതിനെ ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരു വിധം മയത്തിലാണ് വിമര്‍ശിച്ചത്. Bear Stearns എന്നത് ലോകത്തിലെ ഏറ്റവും വലിയ ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകളിലൊന്നും കടപ്പത്രങ്ങളുടെ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന ദല്ലാള്‍ കമ്പനിയുമാണല്ലോ.

ഒന്നോര്‍ത്തു നോക്കൂ..

തകരുന്നതിന് ഒന്നു രണ്ടു ആഴ്ചകള്‍ക്ക് മുമ്പ് നൂറുകണക്കിന് കോടി ഡോളറുകള്‍ ബോണസ്സായി വിതരണം ചെയ്ത വാള്‍സ്ട്രീറ്റിലെ ഒരു ചെറിയ കമ്പനിയെയാണ് 1,19,520 കോടി രൂപ മുടക്കി കര കയറ്റിയിരിക്കുന്നത്. ഈ രാജ്യത്തിലെ ദശലക്ഷക്കണക്കിന് ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നല്‍കിയ (നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള) 60,000 കോടി രൂപയുടെ കടാശ്വാസത്തിന്റെ ഇരട്ടി വരുമിത്. ഓരോ മുപ്പത് മിനിട്ടിലും ഓരോ കര്‍ഷകന്‍ കൃഷിനാശവും നിരാശയും മൂലം സ്വയം ജീവനൊടുക്കുന്ന ഒരു രാജ്യമാണല്ലോ നമ്മുടേത്. ഈ എഴുതിത്തളളല്‍ മൂലം കൃഷിക്കാരുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നത് ആരംഭിക്കുന്നതു പോലുമില്ല.

മറുവശത്ത് , തങ്ങള്‍ക്ക് തോന്നിയതെല്ലാം ചെയ്തു കൂട്ടിയ, ലോകം മുഴുവന്‍ വിസ്ഫോടകമായ മൈനുകള്‍ വിതറിയ കോട്ടും സ്യൂട്ടുമണിഞ്ഞ ഒരു പറ്റം തെമ്മാടികള്‍ക്ക് ഒരു ജീവിതത്തില്‍ ( പല ജീവിതങ്ങളിലെയോ?) ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വായ്പാ ഇളവ് ലഭിച്ചിരിക്കുന്നു. ഈ വമ്പന്‍ സഹായം ലഭിക്കുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് ഈ കമ്പനി വിതരണം ചെയ്ത ബോണസ്സ് തിരിച്ചടക്കേണ്ടതില്ലത്രെ. അതുകൊണ്ടാവാം സ്വതന്ത്രവിപണിയുടെ ശക്തനായ വക്താവും റോജര്‍ ഹോള്‍ഡിഗ്‌സ് എന്ന കമ്പനിയുടെ സി‌ഇ‌ഓ യുമായ ജിം റോജേര്‍സ് പറഞ്ഞത്, “ഇത് ധനികര്‍ക്കയുള്ള സോഷ്യലിസം” (It is Socialism for the rich) ആണെന്ന് അദ്ദേഹം പറയുന്നത് ഫെഡറല്‍ റിസര്‍വ് ചെയ്യുന്നത് നികുതി ദായകന്റെ പണമെടുത്ത് ഒരു പറ്റം Bear Stearns വ്യാപാരികളുടെ Maseratis(ആഡംബര കാര്‍) വാങ്ങാനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നാണ്. നൂറു കണക്കിന് ബില്യന്‍ ഡോളറുകളാണ് ഈ കുഴപ്പത്തില്‍ നിന്നും വാള്‍സ്ട്രീറ്റിനെ ഒട്ടാകെ കര കയറ്റാനായി ചിലവഴിക്കുന്നത് എന്നദ്ദേഹം സൂചിപ്പിക്കുന്നു. ആഗോള കമ്പോളത്തിന്റെ അപ്പസ്തോലന്മാര്‍ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ്. കപട അവകാശവാദങ്ങള്‍ മാറ്റി വച്ച് അവര്‍ക്ക് യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കേണ്ടി വരുന്നു.

ആസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്‍സാസില്‍ അദ്ധ്യാപകനായ പ്രൊഫസര്‍ ജെയിംസ് ഗാല്‍ബ്രെയിത്ത് ജൂണിയര്‍ കുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോളവല്‍ക്കരണത്തില്‍ വിശ്വസിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂന്നു അടിസ്ഥാനപ്രമാണങ്ങള്‍ വളരെ നന്നായി സംഗ്രഹിച്ചിട്ടുണ്ട്. ഒന്ന്: സാര്‍വദേശീയമാണ് എല്ലാ വിജയങ്ങളും . രണ്ട്: എല്ലാ പരാജയങ്ങളും ദേശീയമാണ്. മൂന്ന്: കമ്പോളം വിമര്‍ശനങ്ങള്‍ക്കതീതമാണ്.(One: all successes are global. Two: all failures are national. Three: the market is beyond reproach.)

കഴിഞ്ഞ ഒരു ദശകത്തിലധികമായി നമ്മെ ആവര്‍ത്തിച്ച് വിശ്വസിപ്പിച്ചുകൊണ്ടിരുന്നത് ഇവിടെ നാം നേടിയ എല്ലാ നേട്ടങ്ങളും ഉണ്ടായത് കുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോളവല്‍ക്കരണത്തെ നാം രണ്ട് കൈയും നീട്ടി സ്വീകരിച്ചതു കൊണ്ടാണെന്നാണ്. ഇവിടെ ദൃശ്യമായ എല്ലാ കുഴപ്പങ്ങക്കും കാരണമാകട്ടെ നമ്മുടെ ദേശീയമായ ജഡത്വവും (national inertia and corruption) അഴിമതിയും മൂലവും. തീര്‍ച്ചയായും കമ്പോളം അത്തരം എല്ലാ മുറിവുകളെയും ഉണക്കും ! സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് ദൈവനിന്ദയായി കരുതപ്പെട്ടു. എന്നാല്‍ നമ്മുടെ രാജ്യത്തില്‍ ഈ കുഴപ്പങ്ങളെല്ലാം വിതച്ച രാഷ്ട്രങ്ങളാവട്ടെ, ബാങ്കുകളെ ദേശസാല്‍ക്കരിക്കുകയാണ്, കള്ളനെയും കൊള്ളക്കാരനെയും ജാമ്യത്തിലിറക്കുകയാണ്, ഫാക്ടറികള്‍ അടച്ചുപൂട്ടപ്പെടാതിരിക്കാനായി കോടികള്‍ നിര്‍ബാധം ഒഴുക്കുകയാണ്.

ഇന്നിപ്പോള്‍ ആഭ്യന്തരമായ വിലക്കയറ്റത്തിന്റെ കാരണം ആഗോള ഘടകങ്ങള്‍ ആണ് എന്നു ആരോപിക്കേണ്ടി വരുന്നത് എന്തായാലും അത്ര സുഖകരമല്ല. ആഭ്യന്തരമായ പരാജയം? നോക്കൂ..നമ്മള്‍ ഇപ്പോള്‍ അവിടേക്ക് പോകണ്ട..ഇത് തെരെഞ്ഞെടുപ്പ് വര്‍ഷമാണ് . ഒന്നിനു പിറകെ ഒന്നായി മന്ത്രിമാര്‍ , കപില്‍ സിബലാണ് ഏറ്റവും ഒടുവിലത്തെ ആള്‍, ആഗോള ഘടകങ്ങള്‍ ആണ് വിലക്കയറ്റത്തിന്റെയും ഭക്ഷ്യദൌര്‍ലഭ്യത്തിന്റേയും കാരണമെന്ന് നമ്മോട് പറയുന്നു. ഞങ്ങള്‍ക്കതില്‍ ഒരു പങ്കുമില്ല. ഇതിനേക്കാള്‍ ഒക്കെ രസകരം ലോകബാങ്കും ഐ‌എം‌എഫും ഭക്ഷ്യക്ഷാമത്തെയും അത് സൃഷ്ടിച്ചേക്കാവുന്ന ലഹളകളേയും കുറിച്ച് നല്‍ക്കുന്ന മുന്നറിയിപ്പാണ്. സംഗതികള്‍ ഇത്രത്തോളമെത്തിച്ചതില്‍ അവര്‍ക്കുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ലല്ലോ. ഇപ്പോള്‍ ധനകാര്യമന്ത്രി പി ചിദംബരം ആഹ്വാനം ചെയ്യുന്നത് വിലക്കയറ്റത്തെക്കുറിച്ച് ഒരു ആഗോള അഭിപ്രായസമന്വയം ഉണ്ടാകണം എന്നാണ്. അങ്ങനെയൊന്നുണ്ടായില്ലെങ്കില്‍ സാമൂഹ്യസംഘര്‍ഷങ്ങള്‍ ഒരു ആഗോള പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിക്കും, അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്ര ഭക്ഷ്യമന്ത്രി മാത്രമാണ് ഈ പ്രശ്നങ്ങള്‍ക്ക് (മുഖമില്ലാത്ത) ആഗോള ഘടകങ്ങളെ കുറ്റപ്പെടുത്താതിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ശരദ് പവാര്‍ പ്രശ്നങ്ങളുടെ അടിവേര് കണ്ടെത്തിയിരിക്കുന്നത് നമ്മുടെ ഇടയില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ ചപ്പാത്തി കഴിക്കുന്നതു കൊണ്ടാണ് ഗോതമ്പിനു ദൌര്‍ലഭ്യം അനുഭവപ്പെടുന്നതത്രെ(DNA page 1, April 2, 2008).വളരെ രസകരമായ വിശദീകരണം, പക്ഷെ അതിനൊരു കുഴപ്പമുണ്ട്. ഡയറ്റില്‍ വരുത്തുന്ന മാറ്റം(dietary change) ഉപഭോഗ സ്വഭാവത്തെ (consumption pattern) സ്വാധീനിക്കും എന്നത് ഒരു വസ്തുതയാണ് എങ്കിലും അത് സംഭവിക്കുക ദശകങ്ങള്‍ കഴിയുമ്പോഴാണ്. അല്ലാതെ ഒരു സുപ്രഭാതത്തിലല്ല.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഗോതമ്പിനോട് അത്യാര്‍ത്തി രൂപപ്പെട്ടു എന്നതിന് തെളിവുകള്‍ ഒന്നും തന്നെയില്ല.( ദക്ഷിണെന്ത്യക്കാര്‍ ഗോതമ്പിനോടുള്ള അഭിനിവേശം മൂത്ത് തങ്ങളുടെ ഭാവി ഉപയോഗത്തിനായി വന്‍‌തോതില്‍ ശേഖരിച്ച് വച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ശരദ് പവാര്‍ പറയുന്നത് ശരിയാകൂ.)

ആരൊക്കെയോ പൂഴ്ത്തിവക്കുന്നുണ്ട്, അതു തീര്‍ച്ചയാണ്. പക്ഷെ അതു വടക്കും തെക്കുമുള്ള പൊതു ജനമല്ല. കുറച്ചു കാലമായി കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ ഉള്‍പ്പെടെയുള്ള വന്‍‌കിട വ്യാപാരികള്‍ രംഗത്തുണ്ട്. നമ്മുടെ പഴയ കാര്‍ഷികോല്പാദന വിപണന സമിതി നിയമത്തെ (Agricultural Produce Marketing Committees’ Act) ശ്വാസം മുട്ടിച്ച് കൊന്നാണ് നാം ഇതിന് വഴിയൊരുക്കിയത്. കരാര്‍ കൃഷിക്കും കുത്തക കൃഷിക്കും വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് നാം. അതിനിടെ ഇപ്പോള്‍ ഉയര്‍ന്ന മിനിമം സംഭരണ വില( Minimum Support Prices (MSP) ലഭ്യമാണ് എന്നും മറ്റുമുള്ള അധരവ്യായമങ്ങള്‍ വെറും നാട്യമാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു. വാസ്തവത്തില്‍, ഉല്പാദകര്‍ സ്വകാര്യ വ്യാപാരികളുടെ അടുത്തേക്ക് നിര്‍ബ്ബന്ധപൂര്‍വം നയിക്കപ്പെടുകയാണ്. ഇന്നിപ്പോള്‍ പഴയതിലും കുറവ് സംഭരണ കേന്ദ്രങ്ങളേ ഉള്ളൂ. വളരെ വൈകി മാത്രം നടക്കുന്ന സംഭരണവും സംഭരണ വില നല്‍കുന്നത് വച്ചു താമസിപ്പിക്കുന്നതും സര്‍ക്കാര്‍ സംഭരണത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. അങ്ങനെ സംഭരണം ദുര്‍ബലമാവുന്നതിന് ന്യായീകരണമായി നാം പറയുന്നത് കമ്പോളം നമ്മുടെ കര്‍ഷകരുടെ കാര്യം ഭംഗിയായി ശ്രദ്ധിക്കുന്നതുകൊണ്ട് അവരുടെ സ്ഥിതിയിപ്പോള്‍ മെച്ചമാണെന്നും അവര്‍ സര്‍ക്കാരിന് തങ്ങളുടെ ഉല്പന്നങ്ങള്‍ നല്‍കാന്‍ തല്പരരല്ല എന്നുമാണ്.

കര്‍ഷകന് അവന്റെ ഉല്പന്നങ്ങള്‍ അവനിഷ്ടമുള്ളപ്പോള്‍, അവനിഷ്ടപ്പെട്ട വിലയ്ക്ക്, അവനിഷ്ടപ്പെട്ട ആളുകള്‍ക്ക് വില്‍ക്കുവാനുള്ള അവകാശം ലഭിച്ചിരിക്കുന്നു എന്നു കൊട്ടിഘോഷിച്ചുകൊണ്ടാണ് നാം വളരെ ആഘോഷപൂര്‍വമാണ് ഇന്നത്തെ ഈ കൂട്ടക്കുഴപ്പത്തില്‍ എത്തിച്ചേര്‍ന്നത്. വാസ്തവത്തില്‍, ദുരിതക്കയത്തിലകപ്പെട്ട ദശലക്ഷക്കണക്കിന് കര്‍ഷകര്‍, കഴിഞ്ഞ കുറെ സീസണുകളിലായി തങ്ങളുടെ ഉല്പന്നങ്ങള്‍ പൊട്ടവിലക്ക് വിറ്റു വരുകയാണ്. ഓരോ കര്‍ഷകന്റെയും വിലപേശല്‍ശേഷി എന്നൊക്കെ പറയുന്നത് ഒരു വലിയ മിഥ്യയല്ലാതെ മറ്റെന്താണ്?

മൊത്തം സംഭരണം കുറഞ്ഞിരിക്കുന്നു. മിനിമം സംഭരണ വില(MSP) യേക്കാള്‍ കമ്പോളവില ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ ഇതു പ്രതീക്ഷിക്കാവുന്നതാണ്. മിനിമം സംഭരണ വില(MSP) ഉയര്‍ത്തിയ ശേഷവും ഈ സ്ഥിതി തുടരുകയാണ്. കടക്കെണിയിലായ ചില കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത ഉല്പന്നങ്ങള്‍ക്ക് ചില വ്യാപാരികള്‍ ഉയര്‍ന്ന മിനിമം സംഭരണ വില(MSP) അവകാശപ്പെട്ട ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ചെറുകിട വ്യാപാരികളും വലിയ കുഴപ്പത്തിലാണ്. വന്‍സ്രാവുകള്‍ (big boys) ഇവിടെ എത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് മതിയായ ഭക്ഷ്യധാന്യം രാജ്യത്തുണ്ടെങ്കിലും അത്ര സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് അവ ലഭ്യമല്ലാത്തത്.

കേന്ദ്രം സംസ്ഥാനങ്ങളോട് പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കണമെന്നു ആവശ്യപ്പെടുന്നത് തന്നെ ആഭ്യന്തരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുകയാണ്. എന്നാല്‍ നാളിതുവരെ ഏതെങ്കിലും വന്‍‌കിട പൂഴ്ത്തി വയ്പ്പുകാരനോ ഊഹക്കച്ചവടക്കാരനോ എതിരെ നടപടി എടുത്തു കണുന്നില്ല. ഇവയില്‍ അനേകായിരം ദല്ലാളുകളിലൂടെ രാജ്യമാകെ വ്യാപിച്ചിരിക്കുന്ന വന്‍‌കിട കോര്‍പ്പറേഷനുകളും ഉള്‍പ്പെടും. ചെറുകിട വ്യാപാരികളില്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചില്ലറ റെയിഡുകള്‍ കാര്യമായ ഫലം ചെയ്യില്ല.

ഇതിനിടെ, ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നു വരുന്നതും ആഴത്തില്‍ വേരൂന്നുന്നതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. ( ഓര്‍ക്കുക, അവരുടെ കടന്നു വരവ് കുറഞ്ഞ വിലകള്‍ ഉറപ്പാക്കുമെന്നാണല്ലോ ഒട്ടേറെപ്പേര്‍ വിശ്വസിച്ചിരുന്നത്. ഇന്നിപ്പോള്‍ മൊത്ത വിലയും ചില്ലറ വിലയും തമ്മിലുള്ള അന്തരം നോക്കിയാല്‍ ആരും അന്തം വിടും.)

ഊഹക്കച്ചവടത്തിനും വിലക്കയറ്റത്തിനും വഴി വയ്ക്കുമെന്നറിഞ്ഞു കൊണ്ടു തന്നെ നാം ചരക്കുകളുടെ അവധി വ്യാപാരത്തെ (commodities futures market ) ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടു വന്നു. ഒരോ ചെറുകിട വ്യാപാരിക്കും ഇതിനെക്കുറിച്ച് പറയാന്‍ ഒട്ടേറെയുണ്ടെന്നുള്ളത് വളരെ രസകരമായി തോന്നാം-പക്ഷെ നമ്മുടെ മാദ്ധ്യമങ്ങളില്‍ അവയൊന്നും പ്രത്യക്ഷപ്പെടുകയില്ലല്ലോ? വാസ്തവത്തില്‍, ലോകമാകമാനം മാര്‍ക്കറ്റുകള്‍ തകരുമ്പോള്‍, കൂടുതല്‍ കൂടുതല്‍ ഊഹക്കച്ചവടക്കാര്‍ തങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നത് ധാന്യങ്ങളിലാണ്. അവരുടെ കണക്കു കൂട്ടലുകള്‍ ശരിയാണ് താനും.

പരിഷ്ക്കാരത്തിന്റെ നാളുകളില്‍ നാം ദശലക്ഷക്കണക്കിന് ചെറുകിട കര്‍ഷകരെ ഭക്ഷ്യവിളകളുടെ കൃഷിയില്‍ നിന്നും നാണ്യവിളകളുടെ കൃഷിയിലേക്ക് തള്ളിവിട്ടു. ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ഇക്കാലയളവില്‍ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. എന്നു മാത്രവുമല്ല, 2002 ലും 2003 ലും നാം ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യം കയറ്റി അയയ്ക്കുകയും ചെയ്തു. രസകരമായ വസ്തുത, ഇവിടുത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളില്‍ നിന്നും വസൂലാക്കിയതിലും വില കുറച്ചാണ് നാം അതേ ധാന്യങ്ങള്‍ കയറ്റി അയച്ചത് എന്നതാണ്. കയറ്റി അയക്കാന്‍ കഴിയുമാറ് നമ്മുടെ ധാന്യ ശേഖരം അത്രയേറെ വലുതാണ് എന്നായിരുന്നു അവകാശവാദം . നമ്മുടെ ധാന്യശേഖരം അനുദിനം വളര്‍ന്നത് ധാന്യങ്ങള്‍ കുമിഞ്ഞു കൂടിയതുകൊണ്ടായിരുന്നില്ല , വാസ്തവത്തില്‍ ദരിദ്രനാരായണന്മാരുടെ പൂര്‍ത്തീകരിക്കപ്പെടാത്ത വിശപ്പാണവിടെ ധാന്യശേഖരമായി കുമിഞ്ഞു കൂടിയത്. ദരിദ്രരുടെ വാങ്ങല്‍ശേഷി തകര്‍ന്നു തരിപ്പണമായിരുന്നു.

ഭരണാധികാരികള്‍ധാന്യശേഖരത്തിലെ മിച്ചത്തെക്കുറിച്ചുള്ള വ്യാജ കഥകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. അങ്ങനെ ഭാരിച്ച സബ്‌സിഡി നല്‍കി കയറ്റി അയയ്ക്കപ്പെട്ട നമ്മുടെ ധാന്യ ശേഖരം യൂറോപ്പിലെ കന്നുകാലികള്‍ക്ക് തീറ്റയായി മാറുകയായിരുന്നു.

ഇപ്പോഴത്തെ കുഴമറിച്ചിലില്‍ ഒട്ടും ആശ്ചര്യമില്ല. നമ്മള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ എത്തുമെന്ന് ഉത്സാ പട്നായിക്കിനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ വര്‍ഷങ്ങളായി ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ. അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സൂചിപ്പിച്ചപോലെ, നാം കുറച്ചു കാലമായി സ്വീകരിച്ചു വരുന്ന നടപടികളുടെ ആഘാതങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ‘പ്രതിശീര്‍ഷ ധാന്യ ലഭ്യത’ (plummeting net per capita availability of foodgrain) യില്‍ കാണാം. 1991ല്‍ 510 ഗ്രാം ആയിരുന്ന ‘പ്രതിശീര്‍ഷ ധാന്യ ലഭ്യത’ 2005ല്‍ 422 ഗ്രാം ആയി. നമ്മുടെ സമൂഹത്തിലെ മുകള്‍തട്ടിലുള്ള 20 ശതമാനം പേര്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച അവസ്ഥയിലാണെന്നതുകൊണ്ട് താഴെത്തട്ടിലുള്ളവര്‍ അവര്‍ കുറച്ച് വര്‍ഷം മുന്‍പ് കഴിച്ചിരുന്നതിലും വളരെ കുറച്ച് മാത്രമാണ് ഭക്ഷിക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം.

ദരിദ്രവിഭാഗങ്ങളുടെ ഭക്ഷ്യ ഉപഭോഗത്തിലെ കുത്തനെയുള്ള കുറവ് പൊതുവിതരണ സമ്പ്രദായം പടിപടിയായി ഇല്ലാതാക്കുന്നതുമായി ചേര്‍ത്ത് വായിക്കണം. ഒരു വശത്ത് പൊതുവിതരണ സമ്പ്രദായം വെട്ടിച്ചെറുതാക്കപ്പെടുന്നു. മറുവശത്ത്, ബി.പി.എല്‍ കാര്‍ഡ് ആവശ്യമുള്ള ദശലക്ഷങ്ങള്‍ക്ക് അത് നിഷേധിക്കുന്നു. മുംബൈയില്‍ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 0.28 ശതമാനം പേര്‍ക്ക് മാത്രമാണ് ബി.പി.എല്‍ കാര്‍ഡ് ഉള്ളത്. ഇപ്പോഴാകട്ടെ കാര്‍ഡ് ഉള്ളവര്‍ക്ക് തന്നെ വിതരണം നിലച്ചതിനാല്‍ ധാന്യങ്ങള്‍ വാങ്ങാനുമാകുന്നില്ല.

മറ്റൊന്നു കൂടി, നമ്മുടെ കൃഷിമേഖലയെ വിരലിലെണ്ണാവുന്ന കോര്‍പ്പറേഷനുകള്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിലകള്‍ നിയന്ത്രിക്കുന്ന അസ്ഥിരമായ ആഗോള വിപണിയുമായി ബന്ധപ്പെടുത്തുവാനുള്ള ഒരു അവസരവും നാം പാഴാക്കിയിട്ടില്ല. ഇന്ത്യക്കകത്തും അവരുടെ സ്വാധീനം അതിവേഗം വര്‍ദ്ധിച്ചുവരികയുമാണ്. അവരുടെ നിയന്ത്രണം വയലും തോട്ടവാതിലും മുതല്‍ അന്തിമ ഉല്പന്നത്തിന്റെ വിലയും വില്പനയുംവരെയുള്ള കാര്യങ്ങളിലേക്ക് അനുദിനം നീളുകയുമാണ്.

അതിനിടയില്‍ ഓരോ ബജറ്റും ധനികരുടെ ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന “വളര്‍ച്ച”യെന്ന പ്രക്രിയയെ മുന്നോട്ട് കൊണ്ടു പോകുകയാണ്. ഉന്നതര്‍ക്കുള്ള നികുതി ഒഴിവുകള്‍, ഗവര്‍മ്മെണ്ട് ചിലവിലെ വെട്ടിക്കുറയ്ക്കല്‍ ഇവയെല്ലാം താഴെത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

കെട്ടിപ്പൊക്കിയവയൊക്കെ തകര്‍ന്നുവീണുകൊണ്ടിരിക്കുമ്പോഴും ചില യഥാര്‍ത്ഥവിശ്വാസികള്‍ ഒരു രണ്ടാം വരവിനായി കാത്തിരിക്കുകയാണ്. “വിലവര്‍ദ്ധന ദൌര്‍ലഭ്യത്തെ പ്രതിഫലിപ്പിക്കുന്നു, എന്നാല്‍ എവിടെയാണോ ആവശ്യമുള്ളത് അവിടെക്ക് സാധനങ്ങള്‍ വേഗത്തില്‍ എത്തിച്ചുകൊണ്ട് ദൌര്‍ലഭ്യത്തെ നേരിടുകവഴിയാണ് സ്വതന്ത്രവിപണി മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ക്ഷേമ പദ്ധതി എന്ന നിലക്ക് കാര്യക്ഷമമായിരിക്കുക. പക്ഷെ സര്‍ക്കാരുകള്‍ സ്വതന്ത്രവിപണിയെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയുകയാണ്.”എന്നാണൊരു മുഖപ്രസംഗം വിലപിക്കുന്നത്.

അതെ , ഒരു ആഗോള പകര്‍ച്ചവ്യാധിക്കായി നമുക്ക് തയ്യാറാകാം.

*

-ശ്രീ. പി. സായ്‌നാഥ് എഴുതിയ Between a rock and a hard place എന്ന ലേഖനത്തിന്റെ പരിഭാഷ. കടപ്പാട്: ഹിന്ദു ദിനപ്പത്രം.

അധികവായനയ്ക്ക്

ഉത്സ പട്നായിക്കിന്റെ ചില പഠനങ്ങള്‍

Sunday, April 27, 2008

തമിഴകം വാഴും ജാതിപ്പിശാച്

ഇപ്പവും ചെരട്ടയിലെ താന്‍ ചായ

“അന്ത കാലത്തിലെ ചെരട്ടയിലെ താന്‍ ചായ കുടുപ്പാങ്ക, ഇന്നേയ്ക്ക് എനക്ക് വയസ്സ് 75 ആച്ച്, അന്ത കൊടുമൈ ഇപ്പവും മാറവില്ലൈ”
(പഴയ കാലത്ത് ചിരട്ടയിലാണ് ചായ തന്നിരുന്നത്. ഇന്ന് എനിക്ക് വയസ്സ് 75 ആയി, ആ അക്രമം ഇപ്പോഴും മാറിയിട്ടില്ല.)

ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നു വന്ന ഈ വാക്കുകള്‍ ഉത്തപുരം ഗ്രാമത്തിലെ ശങ്കരന്റേതാണ്.

സവര്‍ണജാതിപ്പിശാചുക്കള്‍ താണ്ഡവമാടുന്ന തമിഴകത്തെ കഥകള്‍ കേട്ടാല്‍ ഇത് സ്വതന്ത്ര ഇന്ത്യയുടെ ഭാഗംതന്നെയോ എന്നു തോന്നിപ്പോകും. ഈയിടെ തമിഴ്‌നാ‍ട്ടില്‍ നടന്ന ഒരു സര്‍വെയില്‍ പതിനായിരത്തിലധികം ഗ്രാമങ്ങളില്‍ തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും നിലനില്‍ക്കുണ്ടെന്നു കണ്ടെത്തി. നെല്‍വയലില്‍ പണിയെടുക്കുന്ന ദളിതന് 1990 വരെ കഞ്ഞി കൊടുത്തിരുന്നത് കൈക്കുമ്പിളിലായിരുന്നു. ഇന്ന് അത് അലുമിനിയംപാത്രത്തിലായി. കറിയായി അച്ചാര്‍ കൊടുത്തിരുന്നത് കാലിന്റെ തള്ളവിരലിലായിരുന്നു. അതിന് ഇന്നും മാറ്റമില്ല.

ഷര്‍ട്ട് ഇടുന്നതും ചെരിപ്പു ധരിക്കുന്നതും മഹാപരാധം. ചില ഗ്രാമത്തില്‍ ഷര്‍ട്ടിടാം, പക്ഷേ ഇസ്തിരിയിട്ടതാകരുത്. നിയമം തെറ്റിച്ചാല്‍ ഗ്രാമത്തിലെ അരയാല്‍ത്തറയില്‍ കൂടുന്ന കട്ടപഞ്ചായത്തില്‍ (ഗ്രാമപഞ്ചായത്ത്) ചാട്ടവാര്‍അടി.

ചായക്കടകളില്‍ ഗ്ലാസ് സവര്‍ണനുമാത്രം. അവര്‍ണന് മുടി വെട്ടാനും അലക്കാനും പത്തും പന്ത്രണ്ടും കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. ചെരിപ്പിട്ടു നടന്നാല്‍ അടി ഉറപ്പ്. ദളിത് കോളനികളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നത് നിത്യസംഭവം. സവര്‍ണന്റെ മാളികയിലും അവര്‍ണന്റെ കുടിയിലും ജനനമോ മരണമോ നടന്നാല്‍ തപ്പട്ടയുമായി പാടുന്നത് ‘ചക്കിലിയര്‍ ’ എന്നറിയപ്പെടുന്ന അവര്‍ണ സമൂഹം. ചടങ്ങ് കഴിഞ്ഞാല്‍ പാട്ടുകാര്‍ക്ക് ഭക്ഷണം പടിക്കു പുറത്ത്.

ഒരേ ഗ്രാമത്തില്‍ സര്‍ക്കാര്‍ വക സ്കൂള്‍, വാട്ടര്‍ ടാങ്ക്, റേഷന്‍കട എല്ലാം രണ്ടു വീതം. ഉശിലംപട്ടി, കീരിപ്പട്ടി, ചെമ്പട്ടി തുടങ്ങിയ പ്രദേശങ്ങളിലെ ദളിത് ഗ്രാമങ്ങളില്‍ ഇതു കാണാം.

സവര്‍ണന്റെ മക്കളെ പഠിപ്പിക്കുന്ന അധ്യാപകര്‍ അവര്‍ണന്റെ മക്കളെ പഠിപ്പിക്കരുത്. സവര്‍ണരുടെ സ്കൂളില്‍ അവര്‍ണരായ അധ്യാപകരോ ജീവനക്കാരോ ഉണ്ടാകില്ല. ടാങ്ക് ജാതി തിരിച്ചാണെങ്കിലും വെള്ളം എത്തുന്നത് ഒരേ കിണറ്റില്‍നിന്ന്. റേഷന്‍കടയില്‍ പ്രവേശനം സവര്‍ണര്‍ക്കു മാത്രം. അവര്‍ണര്‍ക്ക് ഗ്രാമത്തില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് അരിയും പഞ്ചസാരയും മണ്ണെണ്ണയും എത്തിച്ചുകൊടുക്കും. “ജാതികള്‍ ഇല്ലയടി പാപ്പാ”എന്നു പാടിയ മഹാകവി സുബ്രഹ്മണ്യഭാരതിയുടെ നാട്ടില്‍ 1964 മുതല്‍ അധികാരത്തിലിരുന്ന ദ്രാവിഡപാര്‍ടികളുടെ സര്‍ക്കാരുകളാണ് ഇതെല്ലാം ചെയ്തുകൊടുത്തത്.

പലയിടത്തും ബസ് സ്റ്റോപ്പും രണ്ടാണ്. സവര്‍ണരുടെ ബസ് സ്റ്റോപ്പില്‍ അവര്‍ണന്‍ കയറരുത്. കയറാന്‍ അനുവാദമുള്ളിടത്ത് ഇരിക്കാന്‍ പാടില്ല. ഉത്തപുരത്ത് ദളിതുകളെ വഴിനടക്കാന്‍ അനുവദിക്കാതെ കോട്ടമതില്‍ പണിതിട്ട് 19 വര്‍ഷമായി. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ ഇന്ന് മാറുകയാണ്. ദളിത് വംശജരില്‍ പഠിച്ച യുവതീയുവാക്കള്‍ തീണ്ടായ്‌മാ നിര്‍മാര്‍ജന സമിതിയില്‍ അംഗങ്ങളായി പോരാട്ടത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നു. ദളിതുകള്‍ക്കെതിരായ പീഡനത്തിനെതിരെ ഉജ്വല സമരങ്ങളാണ് സമിതി ആസൂത്രണംചെയ്തിട്ടുള്ളത്. ഈ പോരാട്ടങ്ങളിലൂടെയാണ് ഉത്തപുരം പോലുള്ള ഗ്രാമങ്ങള്‍ മാധ്യമശ്രദ്ധ നേടുന്നത്.

ആണ്‍പട്ടിയെ വളര്‍ത്തിയ അവര്‍ണന് ചാട്ടവാറടി; പട്ടിക്ക് വധശിക്ഷ

തൂത്തുക്കുടി ജില്ലയിലെ ടി ഷണ്‍മുഖപുരം ഗ്രാമത്തിലെ കട്ടപഞ്ചായത്ത് (ആല്‍മരച്ചുവട്ടില്‍ ചേരുന്ന ഗ്രാമപഞ്ചായത്ത്). പെരിയകറുപ്പന്‍ എന്ന അവര്‍ണന്‍ വിചാരണ ചെയ്യപ്പെടുകയാണ് ഇവിടെ. ആണ്‍പട്ടിയെ വളര്‍ത്തിയതാണ് ഇയാളുടെപേരിലുള്ള കുറ്റം. നെറ്റിചുളിക്കാന്‍ വരട്ടെ. അവര്‍ണരും സവര്‍ണരുമായ നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ടി ഷണ്‍മുഖപുരം കൊടിയ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനില്‍ക്കുന്ന ഗ്രാമമാണ്. അവണര്‍ ആണ്‍പട്ടികളെ വളര്‍ത്തരുതെന്നാണ് ഇവിടത്തെ സവര്‍ണനിയമം. അവര്‍ണ ആണ്‍പട്ടി സവര്‍ണ പെണ്‍പട്ടിയില്‍ വംശവര്‍ധന നടത്തിയാലോയെന്ന ആശങ്കയാണ് വിചിത്രമായ നിയമത്തിനുപിന്നില്‍. പെരിയകറുപ്പന്‍ ആണ്‍പട്ടിയെ വളര്‍ത്തിയത് സവര്‍ണസമുദായത്തെ അപമാനിക്കാനാണെന്ന് പഞ്ചായത്ത് കണ്ടെത്തി. കുറ്റവാളിക്ക് 101 ചാട്ടവാറടിയും ആണ്‍പട്ടിയെ കൊല്ലാനും ശിക്ഷ വിധിച്ചു. ഭയന്ന കണ്ണുകളോടെ നോക്കിനിന്ന അവര്‍ണര്‍ക്കു മുമ്പില്‍ ശിക്ഷ നടപ്പായി. ജാതിക്കെതിരെ പോരാടിയ ഇ വി രാമസ്വാമിനായ്ക്കര്‍ ജീവിച്ച മണ്ണില്‍ ഇന്നും തുടരുന്ന പാതകങ്ങള്‍ക്ക് കണക്കില്ല.

വിരുദുനഗര്‍ ജില്ലയിലെ നരിക്കുടി ഇരുഞ്ചിറ ദളിത് ഗ്രാമത്തിലെ ഗുരുസ്വാമി(38)ക്ക് തേച്ചുമിനുക്കിയ, തുമ്പപ്പൂപോലെ വെളുത്ത ഷര്‍ട്ടിടാന്‍ മോഹം. തപാല്‍ വകുപ്പില്‍ താല്‍ക്കാലിക ഇഡി ജീവനക്കാരനാണ് ഗുരുസ്വാമി. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ യുടെ യൂണിറ്റ് സെക്രട്ടറി സുബ്ബുരാജിന്റെ മകന്‍. ഗ്രാമത്തിലെ അലക്കുകാരനായ പെരിയസ്വാമിയെ കണ്ട് ഗുരുസ്വാമി ഷര്‍ട്ട് ഇസ്തിരിയിടാന്‍ ആവശ്യപ്പെട്ടു. സവര്‍ണര്‍ മാത്രമേ അലക്കിത്തേച്ച ഷര്‍ട്ടിടാവൂവെന്നാണ് ഗ്രാമത്തിലെ നിയമം. അലക്കുകാരന്‍ ഗുരുസ്വാമിയെ ഉപദേശിച്ചു:

“ ഇതെല്ലാം ചെയ്യ ഉനക്ക് അധികാരമില്ലൈ, വീണാ പ്രച്ചനയെ കിളപ്പാതെ, സമാധാനമാ പോറ ഗ്രാമത്തിലെ ചട്ടമിരിക്ക്, അത് പടി നടന്തുക്കോ”
(ഇസ്തിരിയിടാന്‍ നിനക്ക് അവകാശമില്ല. വെറുതെ പ്രശ്നം ഉണ്ടാക്കരുത്. സമാധാനത്തില്‍ കഴിയുന്ന ഗ്രാമത്തിലെ നിയമം അനുസരിച്ച് നടക്ക് ) എന്ന് പറഞ്ഞു.

ഗുരുസ്വാമി അലക്കുകാരനുമായി തര്‍ക്കിച്ചു. അടുത്തദിവസം ഗുരുസ്വാമി ഗ്രാമപഞ്ചായത്തിലേക്ക് വിളിപ്പിക്കപ്പെട്ടു. ഗ്രാമപ്രമുഖര്‍ കൂടിയ പഞ്ചായത്ത് ഗുരുസ്വാമി തെറ്റ് ചെയ്തതായി അറിയിച്ചു. ഞങ്ങളുടെ ജാതിക്കാര്‍ക്ക് അലക്കാനും ഇസ്തിരിയിടാനും വേണ്ടി നിയമിച്ച അലക്കുകാരനോട് നീ എങ്ങനെ ഇസ്തിരിയിടാന്‍ പറയുമെന്ന് ചോദിച്ച് വീരപാണ്ടി എന്ന സവര്‍ണന്‍ ഗുരുസ്വാമിയെ തലങ്ങും വിലങ്ങും തല്ലി. ബോധം വരുമ്പോള്‍ ശീര്‍കാഴിയിലെ ആശുപത്രിയിലാണ് ഗുരുസ്വാമി. ആശുപതിയില്‍ നിന്നിറങ്ങിയപ്പോള്‍ ശിവഗംഗയിലേക്ക് തട്ടിക്കൊണ്ടുപോയി വധഭീഷണി മുഴക്കി.

മധുരയ്ക്കടുത്ത ആണ്ടാര്‍കൊട്ടാരം, തനിയാര്‍മംഗലം ഗ്രാമങ്ങളില്‍ പോസ്‌റ്റ്മാന്‍ പോകാറില്ല. രണ്ടും അവര്‍ണര്‍ തിങ്ങിപ്പാര്‍ക്കുന്നവയാണ്. അവര്‍ണന് കത്ത് വന്നാല്‍ കൂട്ടത്തിലാരോടെങ്കിലും പോസ്റ്റ്മാന്‍ വിവരം പറയും. സമയത്ത് ചെന്നില്ലങ്കില്‍ കത്തു കിട്ടില്ല. സ്കൂളുകളില്‍ ബെഞ്ചിലിരിക്കുന്ന സവര്‍ണ കുട്ടികളുടെ കാല്‍ച്ചുവട്ടില്‍ തറയിലാണ് അവര്‍ണ കുട്ടികള്‍ക്ക് സ്ഥാനം. ചോദ്യങ്ങള്‍ക്ക് അവര്‍ണന്റെ കുട്ടി ഉത്തരം പറഞ്ഞില്ലെങ്കില്‍ അധ്യാപകന്‍ തല്ലില്ല. മറ്റൊരു അവര്‍ണക്കുട്ടിയെക്കൊണ്ട് തല്ലിക്കും. ക്ഷേത്രത്തില്‍ അവര്‍ണന് പ്രവേശനം ഇല്ല. സവര്‍ണഗ്രാമങ്ങളുടെ തെരുവില്‍പോലും അവര്‍ണന്‍ കടക്കരുത്.

അവര്‍ണര്‍ക്കെതിരായ ഇത്തരം പീഡനങ്ങള്‍ക്കെതിരെ ഉജ്വലസമരങ്ങളാണ് തീണ്ടായ്മ നിര്‍മാര്‍ജനസമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഉദുമല്‍പേട്ട സാളരപ്പെട്ടിയില്‍ ഇരട്ട ഗ്ലാസ് സമ്പ്രദായത്തിനെതിരെ കഴിഞ്ഞ മാസമാണ് ഉജ്വലസമരം നടന്നത്.

അവര്‍ണന്‍ പ്രസിഡന്റായാലും ഗ്രാമം സവര്‍ണന്‍ ഭരിക്കും

നീ തീരുമാനം എടുക്കണ്ട, ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ മതി. യോഗത്തില്‍ ഒന്നും മിണ്ടരുത്

ഉത്തപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പുഷ്പത്തിന് സവര്‍ണരായ വെള്ളാളപ്പിള്ളമാര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ താക്കീത് നല്‍കി. സവര്‍ണ ഭൂരിപക്ഷമുള്ള ഗ്രാമമാണ് ഉത്തപുരം. സംവരണമുള്ളതിനാല്‍ പ്രസിഡന്റായത് അവര്‍ണയായ പുഷ്പം. താഴ്ന്നജാതിക്കാരിയുടെ ഭരണം ഉയര്‍ന്നജാതിക്കാര്‍ സഹിക്കുന്നതെങ്ങനെ? സവര്‍ണന്റെ നിര്‍ദേശാനുസരണം ഭരിക്കാന്‍ വിധിക്കപ്പെട്ട അവര്‍ണരായ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ഒരാള്‍മാത്രമാണ് പുഷ്പം. ഒന്നുംചെയ്യാനാകാത്ത അവസ്ഥ ഇവര്‍ വിവരിച്ചത് നിര്‍വികാരമായാണ്. സവര്‍ണരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന തെരുവില്‍ പോകാന്‍പോലും പ്രസിഡന്റിന് അനുവാദമില്ല. അഥവാ പോയാല്‍ കൊടിയ മര്‍ദനമായിരിക്കും ഫലം.

പ്രസിഡന്റുസ്ഥാനം അവര്‍ണന് സംവരണംചെയ്തതിനാല്‍ ഒന്നരപ്പതിറ്റാണ്ടോളം പഞ്ചായത്ത് ഭരണമില്ലാതെ പോയ ഗ്രാമപഞ്ചായത്തുകളുമുണ്ട്. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കുക സവര്‍ണന്റെ കാല്‍ച്ചുവട്ടില്‍ കഴിയുന്ന അവര്‍ണരായ അടിമകള്‍ മാത്രമാകും. തെരഞ്ഞെടുക്കപ്പെടുന്ന ഇവരെ പിറ്റേ ദിവസംതന്നെ രാജിവയ്പിക്കും. മത്സരിക്കാന്‍ മറ്റാരെങ്കിലും മുന്നോട്ടുവന്നാല്‍ സവര്‍ണന്റെ കൈക്കരുത്തറിയും. കീരിപ്പട്ടി, നാട്ടാര്‍മംഗലം, കൊട്ടക്കുറിശി, പാപ്പാപട്ടി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ ഈ ദുര്യോഗത്തിന് അവസാനമായത് സിപിഐ എം പോലുള്ള ഇടത് കക്ഷികള്‍ രംഗത്തുവന്നതോടെയാണ്. ഇപ്പോള്‍ നാലിടത്തും അവര്‍ണരായ പ്രസിഡന്റുമാര്‍ ഭരണം നടത്തുന്നു. ഇടതു സഹയാത്രികരായ അവര്‍ മാത്രമേ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാതെ തുടരുന്നുള്ളൂ.

സവര്‍ണരുടെ കുടിലതകള്‍ കാരണം ഉറക്കം നഷ്ടപ്പെട്ട ഗ്രാമമാണ് ഉത്തപുരം. 1964മുതല്‍ അവര്‍ണര്‍ വേട്ടയാടപ്പെടുകയാണ്. 1989ല്‍ കോട്ടയെ വെല്ലുന്ന മതില്‍കെട്ടി അവര്‍ണരുടെ നടവഴി അടച്ചു. ഇത് ചോദ്യംചെയ്തതില്‍ കുപിതരായ സവര്‍ണ്ണര്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് അവര്‍ണര്‍ കൊലപ്പെട്ടു. അഞ്ച് സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായി. രണ്ടുപേരെ കാണാതായി. ജീവച്ഛവങ്ങളായവരും നിരവധി. വീടും സ്വത്തുക്കളും കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.

മതിലിലെ വിള്ളലിലൂടെ അവര്‍ണരുടെ ആടുമാടുകള്‍ കയറാതിരിക്കാന്‍ അടുത്തകാലത്ത് മതിലിനുമുകളില്‍ വൈദ്യുതിക്കമ്പിയിട്ടു. രണ്ട് പശുക്കളും നാല് കോഴികളും ചത്തതോടെയാണ് അവര്‍ണര്‍ അപകടം അറിഞ്ഞത്. തുടര്‍ന്ന് സമിതി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അവര്‍ണരെയും വെള്ളാളപ്പിള്ളമാരെയും കണ്ട് സംസാരിച്ചു. വൈദ്യുതിക്കമ്പി മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കലക്ടറെ സമീപിച്ചു. പത്രങ്ങളിലൂടെ പുറംലോകമറിഞ്ഞതോടെ വൈദ്യുതിക്കമ്പി മാറ്റാന്‍ സവര്‍ണര്‍ നിര്‍ബന്ധിതരായി.

1989ലെ പ്രശ്നത്തിനുശേഷം ഉണ്ടാക്കിയ കരാറനുസരിച്ച് വേണം അവര്‍ണര്‍ ജീവിക്കാനെന്നാണ് വെള്ളാളപ്പിള്ളമാരുടെ നേതാവ് പാല്‍സ്വാമിപ്പിള്ള തറപ്പിച്ചു പറയുന്നത്. റോഡിന്റെ ഇടതുവശത്ത് സവര്‍ണരുടെയും വലതുവശത്ത് അവര്‍ണരുടെയും വീടുകളാണ്. അവര്‍ണന്റെ ജഡംപോലും റോഡിന്റെ സവര്‍ണന്റെ വീടുള്ള വശത്തുകൂടി കൊണ്ടുപോകാന്‍ പാടില്ലെന്നതടക്കമുള്ള പ്രാകൃതമായ വ്യവസ്ഥകളാണ് അടിച്ചേല്‍പ്പിച്ച കരാറിലുള്ളത്.

ആരെങ്കിലും ദളിതരെ വീടിനകത്തു കടത്തുമോ? എന്ത് യോഗ്യതയാണവര്‍ക്കുള്ളത്?”

തീണ്ടായ്‌മയില്ലെന്നു പറയുന്ന പാല്‍സ്വാമി സംഭാഷണത്തിനിടെ ചോദിച്ചു.

സക്കിലിയന്‍ വരുകിറേന്‍ വഴി വിടുങ്കള്‍

'സാവുക്ക് കുഴി വെട്ടി, സാക്കടക്ക് വഴി വെട്ടി, തലമുറ തലമുറയായ്, തലച്ചുമടായ് തമിഴരിന്‍ പീ ചുമന്ത, സക്കിലിയന്‍ വരുകിറേന്‍ വഴി വിടുങ്കള്‍'
(ശവത്തിന് കുഴി വെട്ടി, അഴുക്കുചാലിനു വഴി വെട്ടി, തലമുറ തലമുറയായി, തലച്ചുമടായ് തമിഴരുടെ മലം ചുമന്ന ചക്കിലിയന്‍ വരുന്നു, വഴി മാറുക)

ഇതൊരു ഗാനത്തിന്റെ തുടക്കമാണ്. തമിഴ്‌നാട്ടിലെ 'അരുന്ധതിയര്‍' എന്നറിയപ്പെടുന്ന മലം ചുമക്കുന്ന അവര്‍ണരുടെ ഉജ്വലമായ പ്രകടനത്തില്‍ മുഴങ്ങിയ ഉണര്‍ത്തുപാട്ട്. ചക്കിലിയന്റെ ജീവിതദുരിതവും ഉയിര്‍ത്തെഴുന്നേല്‍പ്പും വരച്ചുകാട്ടുന്നതാണ് തമിഴ്‌നാട്ടിലെ പുരോഗമനകവിയായ തമിഴ്‌ശെല്‍വന്‍ എഴുതിയ ഈ ഗാനം. തീണ്ടായ്‌മാ നിര്‍മാര്‍ജനസമിതി അരുന്ധതിയരുടെ അവകാശസമരത്തിലൂടെയാണ് ഏറ്റവും കൊടിയ അവഗണന അനുഭവിക്കുന്ന അവര്‍ണവിഭാഗത്തിന്റെ ദുരിതം സമൂഹമനഃസാക്ഷിക്കുമുമ്പില്‍ ഉയര്‍ന്നുവന്നത്. മലം ചുമക്കുന്ന അവര്‍ണരുടെ സമൂഹത്തിലെ ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും മാധ്യമ ശ്രദ്ധയിലെത്തി. മീന എന്ന പെണ്‍കുട്ടിയുടെ അഭിമുഖം അരുന്ധതിയരുടെ ദുരിതജീവിതത്തിന്റെ നേര്‍ക്കണ്ണാടിയായി.

ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. ഒമ്പതാം വയസ്സില്‍ ഞാന്‍ ആദ്യമായി മലം ചുമന്നു. തലയില്‍ മലവുമായി നടന്നുകൊണ്ടിരിക്കെ കാല്‍വഴുതി അഴുക്കുചാലില്‍ വീണു. തലയിലെ പാത്രത്തിലുണ്ടായിരുന്ന മലം മുഴുവന്‍ എന്റെ ശരീരത്തിലും തലയിലും ഒഴുകി. ആരും സഹായിച്ചില്ല. എല്ലാവരും മൂക്കുപൊത്തി കടന്നുപോയി. അവസാനം എന്നെപ്പോലെ മലം ചുമക്കുന്ന ഒരു പെണ്‍കുട്ടി വന്നാണ് എന്നെ അഴുക്കുചാലില്‍നിന്ന് കരകയറ്റിയത്.”

മീനയുടെ വാക്കുകള്‍ വെറും വാക്കുകളല്ല. മലംചുമക്കുന്നവരും കുഴിവെട്ടുന്നവരുമായ ലക്ഷക്കണക്കിന് അരുന്ധതിയരുടെ ജീവിതവേദനയാണത്.

തമിഴ്‌നാട്ടില്‍ നിരവധി ദളിത്‌സംഘടനകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടതു പാര്‍ട്ടികള്‍ മാത്രമാണ് അവര്‍ണരെ മനുഷ്യരാക്കാനുള്ള പോരാട്ടത്തില്‍ സജീവമായുള്ളത്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ഇല്ലാതാക്കാന്‍ 'അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്' (തൊട്ടുകൂടായ്മാ നിര്‍മാര്‍ജനസമിതി) രൂപീകരിക്കപ്പെട്ടിട്ടുണ്ട്. സമിതിയില്‍ അറുപതോളം ദളിത് സംഘടനകള്‍ അംഗങ്ങളാണ്. ആദിതമിഴര്‍ പേരവൈ, അരുന്ധതിയര്‍ സംഘം, അരുന്ധതിയര്‍ ജനനായക മുന്നണി, അരുന്ധതിയര്‍ മഹാസഭ, പുരച്ചിപുലികള്‍ ഇയക്കം, ദ്രാവിഡമക്കള്‍ വിടുതലൈ കക്ഷി എന്നിവയാണ് ഇതിലെ പ്രധാനസംഘടനകള്‍. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ പി സമ്പത്ത് ആണ് തീണ്ടായ്‌മാ നിര്‍മാര്‍ജന സമിതി ജനറല്‍സെക്രട്ടറി.

സമിതിയുടെ നേതൃത്വത്തില്‍ 2007 ജൂണ്‍ 12ന് ചെന്നൈയില്‍ അരുന്ധതിയര്‍ സമ്മേളനവും 20,000 പേര്‍ പങ്കെടുത്ത പ്രകടനവും നടന്നു. ഇതില്‍ 5000 പേര്‍ സ്ത്രീകളായിരുന്നു. അതിനു ശേഷം സമിതി നേതാക്കള്‍ മുഖ്യമന്ത്രി എം കരുണാനിധിയുമായി സംസാരിച്ചതിനെത്തുടര്‍ന്ന് അരുന്ധതിയരുടെ ഉന്നമനത്തിന് സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ നേടിയെടുക്കാനായി. അരുന്ധതിയര്‍ക്കായി ക്ഷേമനിധിയും ബോര്‍ഡും സ്ഥാപിച്ചതാണ് ഇതില്‍ പ്രധാനം. ചക്കിലിയരായ ശ്‌മശാനം കാവല്‍ക്കാരെ സഹായികളായി (അസിസ്‌റ്റന്റ്) അംഗീകരിച്ച് അവര്‍ക്ക് ശമ്പളം നിശ്ചയിച്ചു. 178 പേര്‍ക്ക് ആദ്യഘട്ടത്തില്‍ നിയമനം ലഭിച്ചു. എല്ലാ പഞ്ചായത്തിലും ഇത് നടപ്പാക്കണമെന്ന ആവശ്യമുയര്‍ന്നു കഴിഞ്ഞു. അടിമകളായ അരുന്ധതിയരുടെ ഉന്നമനത്തിന് വികസന പ്രവൃത്തികള്‍ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അരുന്ധതിയര്‍ സമുദായത്തിന്റെ മാത്രമല്ല, തമിഴ്‌നാട്ടിലെ മുഴുവന്‍ അവര്‍ണരുടെയും മോചനത്തിനുള്ള പോരാട്ടങ്ങള്‍ മുന്നേറുക തന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിരുപാധികപിന്തുണ ഇതിനു ലഭിക്കുന്നുമുണ്ട്. ഇന്ന് 60 ലക്ഷത്തിലധികം പേര്‍ തൊട്ടുകൂടായ്‌മാ നിര്‍മാര്‍ജനസമിതിയില്‍ അംഗങ്ങളാണ് എന്നത് ഭാവി പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും, തീര്‍ച്ച.

-ശ്രീ ഇ എന്‍ അജയകുമാര്‍ ദേശാഭിമാനിയില്‍ എഴുതിയ പരമ്പരയെ അധികരിച്ച് തയ്യാറാക്കിയത്.

ചിത്രങ്ങള്‍ക്ക് കടപ്പാട് ദേശാഭിമാനി,ഹിന്ദു

Saturday, April 26, 2008

വിധിയും വാര്‍ത്തയും

സുപ്രിംകോടതി 2008 ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച ഒരു വിധി അതീവ ശ്രദ്ധേയമായിരുന്നു. സ്ത്രീപീഡനങ്ങള്‍ക്ക് പുതിയ നിര്‍വചനം മുന്നോട്ടുവെച്ചുവെന്നതാണ് അതിന്റെ ആദ്യ പ്രാധാന്യം. ഭാര്യയുടെ കറുത്ത നിറത്തെ നിരന്തരം കളിയാക്കി അവരെ ആത്മഹത്യയിലേക്ക് നയിച്ച ഭര്‍ത്താവിന് രണ്ടുവര്‍ഷം തടവാണ് കോടതി വിധിച്ചത്. നിറവിവേചനം പ്രകടിപ്പിച്ച ഭര്‍ത്താവിനുള്ള ശിക്ഷയെന്നതുപോലെ ഇത് സമൂഹത്തിനുള്ള മുന്നറിയിപ്പുമാണ്.

വിധിന്യായത്തിനൊപ്പം ചില ശ്രദ്ധേയ നിരീക്ഷണങ്ങളും സുപ്രിംകോടതി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഭാര്യയായാല്‍പോലും കറുത്തനിറത്തിന്റെ പേരില്‍ അപഹസിക്കുന്നത് കടുത്ത മാനസികപീഡനമാണെന്നതാണ് അതിലൊന്ന്. സ്വന്തം ഭാര്യയുടെ നിറത്തെക്കുറിച്ചുള്ള പരാമര്‍ശം മാനസികപീഡനമാവില്ലെന്ന ഭര്‍ത്താവിന്റെ വാദം തിരസ്കരിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ അഭിപ്രായപ്രകടനങ്ങള്‍.

മാനസികമായ സമ്മര്‍ദങ്ങള്‍ ശാരീരിക പീഡനങ്ങളെക്കാള്‍ ഭീകരമാണെന്നും കോടതി കണ്ടെത്തി. ജാതിപരവും ലിംഗപരവുമായ വിവേചനങ്ങള്‍ക്കെതിരെ ശ്രദ്ധകാട്ടിയതുപോലെ ഇപ്പോള്‍ നിറപ്രശ്നത്തിലും കോടതി അഭിപ്രായം പറഞ്ഞിരിക്കയാണ്.

വെളുപ്പ് സൌന്ദര്യവും കറുപ്പ് വൈരൂപ്യവുമെന്ന പരിചിത സങ്കല്‍പമാണ് ഇന്ത്യന്‍ മനസ്സുകളെപ്പോലും ഭരിക്കുന്നത്. വര്‍ണവിവേചന (അപ്പാര്‍ത്തീഡ്)ത്തിനെതിരെ പ്രതിഷേധത്തിന്റെ കൊടിക്കൂറയുയര്‍ത്തുന്നിടത്താണ് ഇതെന്നോര്‍ക്കണം. നമ്മുടെ സിനിമകളില്‍പോലും വെളുപ്പിനെ പലമട്ടില്‍ പ്രകീര്‍ത്തിക്കുകയാണ്. ചലച്ചിത്രഗാനങ്ങളാകട്ടെ കറുപ്പിനെ എല്ലാ വരികളിലും കുരിശില്‍ക്കയറ്റുന്നു. ഇന്ത്യയിലെ സൌന്ദര്യവര്‍ധകോല്‍പന്ന കമ്പോളം 800 കോടിയുടേതാണെന്നുകൂടി ഓര്‍ക്കണം.

'നിറത്തിലെ തെറ്റുതിരുത്തല്‍' എന്ന് സാമൂഹ്യനിരീക്ഷകര്‍ വര്‍ഗീകരിച്ച ഉപാധികള്‍ ഇന്ത്യയിലാകെ പ്രചാരം നേടുകയാണ്. ലേപനങ്ങളും തെറാപ്പികളും ഇതിന്റെ ഭാഗവുമാണ്.

ഇതോട് ചേര്‍ത്തുവെക്കേണ്ടതാണ് ഗാര്‍ഹികപീഡനം മുന്‍നിര്‍ത്തിയുള്ള ഒരു പഠനം. ഗൃഹഭിത്തികള്‍ക്കകത്ത് നേരിടുന്ന ക്രൂരമായ പീഡനങ്ങള്‍ ഇന്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും ഏറെ പരിതാപകരമായ അവസ്ഥയിലാക്കിയിരിക്കുന്നുവെന്നാണ് ഒരു പഠനം അടിവരയിടുന്നത്. ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്ത് നടത്തിയ പഠനമാണ് ശ്രദ്ധേയങ്ങളായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്.15 നും 49നുമിടയില്‍ പ്രായമുള്ള 69072 സ്ത്രീകളിലും 12 മുതല്‍ 35വരെ മാസം പ്രായമുള്ള കുട്ടികളിലും നടത്തിയ അന്വേഷണമാണ് പുതിയ നിഗമനങ്ങള്‍ തുറന്നിട്ടുള്ളത്. ഗാര്‍ഹികപീഡനങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീകളില്‍ രോഗസാധ്യതകള്‍ ഏറെയാണെന്ന് പഠനം കണ്ടെത്തുന്നു. ഇത്തരം ക്രൂരതകള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ശരീരഭാരത്തില്‍ വലിയ കുറവ് വരുന്നതായും തെളിവു ലഭിച്ചു.

അമേരിക്കന്‍ ജേണല്‍ ഓഫ് എപിഡിമിയോളജിയില്‍ 2008 മാര്‍ച്ച് 26 ന് പ്രസിദ്ധീകരിച്ച പഠനം, പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ കുട്ടികളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഗാര്‍ഹികപീഡനവും പോഷകാഹാരക്കുറവും തമ്മിലും അഭേദ്യമായ ബന്ധമുണ്ടെന്നും പഠനം പറയുന്നു. ഇതിന് സാക്ഷ്യംവഹിക്കുന്ന കുട്ടികളാകട്ടെ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെവലിച്ചിഴക്കപ്പെടുകയുമാണ്. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ രക്തഘടനയില്‍പോലും വ്യത്യാസങ്ങള്‍ ഉണ്ടാക്കുമത്രേ! മാനസികപീഡനങ്ങള്‍ ഊര്‍ജത്തിന്റെ ചെലവിടലിലും സ്വാധീനം ചെലുത്തുകയാണ്.

സുപ്രിംകോടതിവിധിയും രണ്ടാമതുപറഞ്ഞ പഠനത്തെക്കുറിച്ച വാര്‍ത്തയും അതീവ പ്രാധാന്യമുള്ളവയാണ്. സ്ത്രീപീഡനത്തെയും വിവേചനത്തെയും സംബന്ധിക്കുന്ന ചില പുനര്‍നിര്‍വചനങ്ങള്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുകയാണവ.

2008 ഏപ്രില്‍ ആദ്യയാഴ്ച ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം ഇന്ത്യന്‍ സമൂഹത്തിന്റെയാകെ തലകുനിപ്പിക്കുന്നതാണ്. ബാര്‍വാഡാ പൊലീസ്സ്റ്റേഷന്‍ പരിധിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ചിക്കന്‍പോക്സ് പടരാന്‍ കാരണമായി എടുത്തുകാട്ടിയ രണ്ട് വിധവകളെ ഗ്രാമീണര്‍ മലം തീറ്റിക്കുകയായിരുന്നു. മനായിദിഹ് ഗ്രാമത്തിലെ രശ്മിദേവിയും സാംമ്രിയുമാണ് ക്രൂരതക്കിരയായത്. ധന്‍ബാദിന് പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് മനായിദിഹ്. സാംമ്രി ദേശസാല്‍കൃതബാങ്കിലെ തൂപ്പുകാരിയാണ്. ഇരുവരുമാണ് ചിക്കന്‍പോക്സ് പടരാന്‍ കാരണമെന്ന അന്ധവിശ്വാസം സംരക്ഷിക്കാനായിരുന്നു മലംതീറ്റിക്കല്‍ ശിക്ഷ. ഇതിനും മൂന്നുദിവസം മുമ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് മറ്റൊരു വിധവയെ സവര്‍ണര്‍ നഗ്നയാക്കി നടത്തിക്കുകയുമുണ്ടായി.

രശ്മിദേവിയും സാംമ്രിയും ഗ്രാമത്തിന്റെ ശാപമാണെന്നും അവരുടെ വൈധവ്യമാണ് ചിക്കന്‍പോക്സ് പടരാന്‍ കാരണമെന്നുമായിരുന്നു ശിക്ഷ നടപ്പിലാക്കിയവരുടെ വാദം. സംഭവത്തില്‍ പൊലീസ് കാര്യമായി ഇടപെടാതിരുന്നതിനാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

ശ്രീ. അനില്‍കുമാര്‍ എ വി. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്.

അധിക വായനയ്ക്ക്

A nation possessed

Friday, April 25, 2008

മതിഭ്രമങ്ങള്‍ അപസ്മാര ബാധകള്‍ മഹാസഖ്യങ്ങള്‍ - കമ്യൂണിസ്റ്റ് വിരുദ്ധരുടെ കേരളം

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ (രാഷ്ട്രീയ)അഭയാര്‍ത്ഥിയായി കഴിയുന്ന ദലായ് ലാമയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചുകൊണ്ട് യു എസ് എ ഹൌസ് (പാര്‍ലമെന്റ്) സ്പീക്കര്‍ നാന്‍സി പെലോസി ചൈനീസ് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ അപലപിക്കുകയുണ്ടായി. തിബത്തില്‍ അടുത്ത കാലത്ത് നടന്ന സംഘര്‍ഷത്തെ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം അവര്‍ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളും തകര്‍ന്നതോടെ ശീതസമര സാഹചര്യവും അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങളും അവസാനിച്ചു എന്നാണ് കേരളലടക്കമുള്ള ചിലരുടെ വാദം. അമേരിക്കയില്‍ നിന്ന് ഉന്നത പദവിയുള്ള ഒരു നേതാവ് തന്നെ ചൈനയെ ദുര്‍ബലപ്പെടുത്താന്‍ തുറന്ന ശ്രമങ്ങളോടെ ഇന്ത്യയിലെത്തി എന്നതും അതിനവര്‍ക്ക് നിര്‍ബാധം സാധിച്ചു എന്നതും ഇവിടെ ഒരു ചര്‍ച്ചയായതേ ഇല്ല. നാന്‍സി പെലോസി ഇസ്രായേലിനെയും ഫലസ്തീനെതിരായ അധിനിവേശത്തെയും ആവേശഭരിതയായി പിന്തുണക്കുന്ന ഒരു നേതാവ് കൂടിയാണ്. തിബത്തിനു വേണ്ടി നാം അണിചേര്‍ന്നില്ലെങ്കില്‍ നമ്മുടെ ധാര്‍മികാധികാരികത'(moral authority) നഷ്ടപ്പെട്ടുപോകും എന്നാണവര്‍ വ്യാഖ്യാനിച്ചത്. കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും ഇടതു പക്ഷ സര്‍ക്കാരുകള്‍ നവഉദാരവല്‍ക്കരണ നയങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് അവരെ അമേരിക്ക എതിര്‍ക്കില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്ന ഇടതു തീവ്രവാദ വ്യാഖ്യാതാക്കള്‍ ചൈനയില്‍ നടന്നു വരുന്ന സാമ്പത്തിക-വ്യാവസായിക പരിഷ്ക്കാരങ്ങളെ നവ ഉദാരവല്‍ക്കരണത്തിനും കമ്പോള വല്‍ക്കരണത്തിനുമുള്ള തുറന്ന സ്വാഗതമായാണ് വിശദീകരിക്കുന്നത്. എങ്കില്‍ പിന്നെ എന്തിനാണ് ചൈനയെ ബീജിങ് ഒളിമ്പിക്സിന് തൊട്ടുമുമ്പായി അപകീര്‍ത്തിപ്പെടുത്താനും കഴിയുമെങ്കില്‍ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങള്‍ തിബത്തിന്റെ പേരില്‍ ആരംഭിച്ചപ്പോള്‍ അമേരിക്ക പിന്തുണയുമായെത്തിയത്?

തിബത്തിലെയും ഫലസ്തീനിലെയും സാഹചര്യങ്ങള്‍ എപ്രകാരം വ്യത്യസ്തമായിരിക്കുന്നുവെന്ന് നോം ചോസ്കി വിശദീകരിക്കുന്നുണ്ട്. തിബത്ത് ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയും യു എസ് എ സര്‍ക്കാരും അടക്കമുള്ള അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചു കഴിഞ്ഞതാണ്. എന്നാല്‍ ഫലസ്തീന്‍ ഇസ്രായേലിന് പുറത്താണന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകൃത ധാരണ. അധിനിവേശ ഭൂപ്രദേശം (ഒക്യൂപൈഡ് ടെറിറ്ററി) ഇസ്രായേലിന്റെ ഭാഗമാണെന്ന് ആരും പറയുന്നില്ല. ജനീവ കണ്‍വന്‍ഷന്‍ തീരുമാനമനുസരിച്ച് ഇപ്പോഴുള്ള സ്ഥിതിയെ തകര്‍ക്കുന്ന കുടിയേറ്റങ്ങള്‍ അനുവദിക്കാന്‍ പാടുള്ളതല്ല. ചോംസ്കി ചോദിക്കുന്നു. “ഇപ്പോള്‍ തിബത്തില്‍ നടന്ന അക്രമാസക്തമായ കലാപത്തിനു സമാനമായി കിഴക്കന്‍ ജെറുസലേമില്‍ അനധികൃതമായി താമസിക്കുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ ബാങ്ക് കത്തിക്കുകയും ജൂതന്മാരുടെ കടകള്‍ കൊള്ളയടിക്കുകയും ജൂതവംശജരെ ആക്രമിക്കുകയും ചെയ്തു എന്നു കരുതുക. ഇസ്രായേലും സഖ്യശക്തിയായ അമേരിക്കയും എന്തുമാത്രം ഭീകരമായ യുദ്ധമായിരിക്കും കെട്ടഴിച്ചു വിടുക! ”(ലിങ്ക്).

അതായത്, കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യ ഇടതുപക്ഷ/കമ്യൂണിസ്റ്റ് പാര്‍ടിയായ സി പി ഐ(എം) റിവിഷണിസം ബാധിച്ച് തീര്‍ത്തും ഒരു വലതുപക്ഷ/മുതലാളിത്താനുകൂല പാര്‍ടിയായി പരിണമിച്ചിരിക്കുന്നുവെന്നും അതുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ആ പാര്‍ടിയോട് പഴയതുപോലെ വിരോധം ഉണ്ടായിരിക്കേണ്ട കാര്യമില്ലെന്നുമുള്ള ഇടതു തീവ്രവാദ യുക്തി അസ്ഥാനത്താണൊണ് തിബത്ത് സമരാനുകൂല നാട്യത്തോടെ നാന്‍സി പെലോസി അവതരിച്ചിരിക്കുന്നതില്‍ നിന്ന് ബോധ്യപ്പെടുന്നത്. വര്‍ത്തമാനകാല കേരളത്തില്‍ അമേരിക്ക ഇടപെടുതിനെ സംബന്ധിച്ചുള്ള മറ്റനവധി വസ്തുനിഷ്ഠമായ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്.

കമ്യൂണിസ്റ്റ് വിരുദ്ധരുടെ കേവല സമവാക്യങ്ങള്‍

1. സി പി ഐ (എം) ഒരു ഫാസിസ്റ്റ് പാര്‍ടിയാണ്. 2. ബുദ്ധദേവ് ഭട്ടാചാര്യ നരേന്ദ്രമോഡിക്കു സമാനനാണ് എന്നീ കേവല സമവാക്യങ്ങള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തില്‍പെട്ടവര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഈ സമവാക്യത്തെ അപനിര്‍മിച്ചുകൊണ്ടുള്ള പഠനം അതുകൊണ്ടു തന്നെ അനിവാര്യമായിരിക്കുന്നു.

സിപിഐ(എം)നും ബംഗാള്‍ സര്‍ക്കാരിനും മുഖ്യമന്ത്രി എന്ന നിലക്ക് തനിക്കും ചില ഗുരുതരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ബുദ്ധദേവ് തുറന്നു സമ്മതിച്ചു. പ്രകാശ് കാരാട്ട്, ജ്യോതിബാസു എന്നിവരും പല തവണ ഇതാവര്‍ത്തിച്ചു. എന്നാല്‍ നരേന്ദ്ര മോഡി ഒരിക്കലും തെറ്റു സമ്മതിച്ചിട്ടില്ല. ചില ഗുണ്ടായിസങ്ങള്‍ സിപിഐ(എം)ന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് തര്‍ക്കത്തിനു വേണ്ടി സമ്മതിച്ചാലും അത് രാഷ്ട്രീയ സംഘട്ടനം എന്ന നിലക്കേ കണക്കിലാക്കാനാവൂ. അതിനെ ഫാസിസം എന്നും മറ്റും വിളിക്കുന്നത് അത്യന്തം ചരിത്രവിരുദ്ധവും അസത്യാത്മകവും യാഥാര്‍ത്ഥ്യവിരുദ്ധവുമാണ്. മാത്രമല്ല, മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഫാസിസ്റ്റ് എന്നാക്ഷേപിക്കുന്നതിലൂടെ പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന താല്‍ക്കാലിക ലാഭമായിരിക്കും വിരുദ്ധര്‍ പ്രതീക്ഷിക്കുന്നുണ്ടാവുക. എന്നാല്‍ സംഭവിക്കുന്നത്, ഫാസിസം എന്നതെന്താണെന്ന് സൂക്ഷ്മമായി ബോധ്യപ്പെടാനുള്ള സാമാന്യജനതയുടെ അഭിമുഖീകരണങ്ങള്‍ വികലമാക്കപ്പെടുക എന്ന കാര്യമാണ്. ഇത് ഫലത്തില്‍, യഥാര്‍ത്ഥ ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ ഒരു ജനതയെ അപ്രാപ്തരാക്കിത്തീര്‍ക്കുകയും ചെയ്യും.

ഇതിന്റെ തുടര്‍ച്ചയെന്നോണം, കേരളത്തില്‍ സിപിഐ(എം)നെയോ വര്‍ഗ ബഹുജനസംഘടനകളിലൊന്നിനെയോ ഏതെങ്കിലും തരത്തില്‍ അംഗീകരിക്കുന്നവരെയും പാര്‍ടിയെയും ഫാസിസ്റ്റ് എന്നു വിളിക്കുന്നത് തുടര്‍ച്ചയായ പതിവായിരിക്കുകയാണ്.

സ്വതന്ത്ര-ജനാധിപത്യ-മതേതര-അരാജക കൂട്ടായ്‌മകള്‍ എന്നു കരുതപ്പെടുന്ന ഇ മെയില്‍ ചര്‍ച്ചാവേദികളില്‍- ഫോര്‍ത്ത് എസ്റേറ്റ്, ഗ്രീന്‍ യൂത്ത്, ഗ്രേ യൂത്ത് എന്നിവയില്‍ - ഈയടുത്ത ദിവസങ്ങളില്‍ നടന്ന ചര്‍ച്ചാ പ്രവാഹങ്ങളുടെ ദിശ ഇതേ മാര്‍ഗത്തിലാണ് സഞ്ചരിക്കുന്നത്. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ഡോക്കുമെന്ററിയെടുത്ത ശുഭ്രദീപ് ചക്രവര്‍ത്തി മധ്യപ്രദേശിലും രാജസ്ഥാനിലും ആക്രമിക്കപ്പെട്ടതിലും ഫലസ്തീന്‍ അനുകൂലിയും ഇസ്രായേല്‍ പൌരനുമായ മുഹമ്മദ് ബക്രി (നടനും സംവിധായകനുമായ ബക്രിയുടെ ജെനിന്‍ ജെനിന്‍ എന്ന ഡോക്കുമെന്ററി(2002) ഏറെ പ്രശസ്തമാണ്) ഇസ്രായേലില്‍ ആക്രമിക്കപ്പെട്ടതിലും പ്രതിഷേധിച്ചുകൊണ്ടുള്ള ചില മെയിലുകള്‍ ഞാന്‍ (മറ്റു ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ചത് ) ഈ ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്തിരുന്നു. ഉടനെ തന്നെ ചെങ്ങറാനുകൂല രാത്രി സമരനായകനായ ദിലീപ് രാജ് എനിക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തുവന്നു. സന്ദേശം എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ സഖാവ് കഥാപാത്രത്തെ സഹോദരനായ ജയറാമിന്റെ കോണ്‍ഗ്രസ് കഥാപാത്രം പരിഹസിക്കുന്ന അതേ തരത്തിലും രീതിയിലുമാണ് ഈ തത്വജ്ഞാനിയുടെ പ്രകടനങ്ങള്‍. ചെങ്ങറയെക്കുറിച്ചും രാത്രി സമരത്തെക്കുറിച്ചും അഭിപ്രായം പറയാതെ ഗുജറാത്തിനെക്കുറിച്ചും ഇസ്രായേലിനെക്കുറിച്ചും അഭിപ്രായം പറയുന്ന വിഡ്ഢി എന്ന നിലക്കാണ് അവഹേളനം തുടര്‍ന്നത്. എന്റെ മെയില്‍ ബോക്സ് തെറി കൊണ്ടു നിറക്കുമെന്നും ആവേശഭരിതനായ മറ്റൊരു തത്വജ്ഞാനി ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ -മിക്കവാറും പേര്‍ ഗവേഷകരും മാധ്യമപ്രവര്‍ത്തകരും അധ്യാപകരുമാണ് - സിപിഐ(എം)നെതിരെ രംഗത്തുവരികയും നിരന്തരം ഫാസിസ്റ്റ് എന്നധിക്ഷേപിക്കുകയും ചെയ്യുന്നു.

ഭക്ഷ്യ സുരക്ഷ, ജല സ്രോതസ്സുകളുടെ സംരക്ഷണവും ലഭ്യതയും എന്നീ അടിസ്ഥാനങ്ങള്‍ക്കു വേണ്ടി നെല്‍വയലുകള്‍ നിലനിര്‍ത്തിക്കൊണ്ടു പോകേണ്ടത് വിട്ടുവീഴ്ച കൂടാത്ത അത്യാവശ്യമാണ്. നെല്‍വയലുകളും നീര്‍ത്തടങ്ങളും കായലുകളും പുഴകളും കണ്ടല്‍ക്കാടുകളും വനങ്ങളും മലകളും കുന്നുകളും കടല്‍ത്തീരങ്ങളും പ്രാണികളും ജന്തുജാലങ്ങളും എന്നു വേണ്ട ഭൂപ്രകൃതിയുടെ ഏതു സവിശേഷതയെയും ദീര്‍ഘവീക്ഷണമില്ലാതെ ഇടിച്ചു നിരത്തുന്നതും തൂര്‍ക്കുന്നതും വാണിജ്യവല്‍ക്കരിക്കുന്നതും കൊന്നൊടുക്കുന്നതും ഭൂമിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഗുരുതരപ്രശ്നമെന്ന നിലയില്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന അഭിപ്രായത്തിലും ആ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലും മാര്‍ക്സിസ്റ്റുകാര്‍ അര്‍പ്പണബുദ്ധിയോടെ അണി ചേരേണ്ടതുമുണ്ട്. കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നെല്‍വയല്‍/ നീര്‍ത്തട സംരക്ഷണ ബില്‍ ഈ ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്. എന്തെങ്കിലും പോരായ്‌മകളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിച്ച് ആ ബില്‍ നടപ്പിലാക്കാന്‍ പിന്തുണ നല്‍കുകയാണ് പരിസ്ഥിതി സ്നേഹികള്‍ ചെയ്യേണ്ടത്.

അടിസ്ഥാന പ്രശ്നങ്ങള്‍ ഇപ്രകാരം അങ്ങേയറ്റം പ്രസക്തമായിരിക്കെ തന്നെ ഭൂപ്രകൃതി, തദ്ദേശീയ ജനത എന്നിവയുടെ അതിജീവനത്തിനായി നടത്തുന്ന സമരങ്ങളെയും പരിശ്രമങ്ങളെയും ദുഷ്ടലാക്കോടു കൂടിയും മുന്‍കൂട്ടി തയ്യാറാക്കുന്ന ഗൂഢ തിരക്കഥകള്‍ പ്രകാരവും റാഞ്ചിക്കൊണ്ടു പോകുന്ന പ്രവണതകള്‍ കേരളത്തില്‍ വ്യാപകമായിരിക്കുകയാണ് എന്ന കാര്യം പുരോഗമനവിശ്വാസികള്‍ കാണാതിരിക്കരുത്. ഈ റാഞ്ചലുകാരുടെ മുഖ്യ ഉദ്ദേശ്യം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഒരു മഹാഖ്യാനം രൂപീകരിച്ചെടുക്കുക എന്നതാണ്. തൃശ്ശൂര്‍-എറണാകുളം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എരയാംകുടി പ്രദേശത്ത് ഇപ്പോള്‍ നടന്നു വരുന്ന സമരത്തില്‍ ഇത്തരം ഒരു ഗതിവ്യതിയാനം സംഭവിച്ചതായി ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. ഫാസിസ്റ്റുകളായ ബി ജെ പി നേതാക്കളില്‍ നിന്ന് നെല്‍വിത്ത് സ്വീകരിച്ചു കൊണ്ടാണ് എരയാംകുടിയില്‍ നെല്‍കൃഷി പുനരാരംഭിച്ചിരിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നത് മലയാളിയുടെ പ്രിയഭക്ഷണമായ അരി മാത്രമായിരിക്കില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യ രൂപീകരണത്തിലൂടെ മാധ്യമങ്ങളെ ആവേശിച്ചു കഴിഞ്ഞ സംഘപരിവാര്‍ അജണ്ടയുടെ നീട്ടിപ്പിടിച്ച ആവര്‍ത്തനം തയൊണ് ഈ കൂട്ടായ്മയും. ബ്രിട്ടീഷ് ഭരണകാലത്ത് ആര്‍ എസ് എസ് രൂപീകരിക്കപ്പെട്ടതിനു ശേഷം ഏതെങ്കിലും അവസരത്തില്‍ ജനക്ഷേമകരവും സമാധാന പ്രേരിതവും പരിസ്ഥിതി സംരക്ഷണത്തിനുതകുന്നതും മാനവികതയുടെ പുരോഗതിക്കു വേണ്ടിയുള്ളതുമായ ഏതെങ്കിലും കൂട്ടായ്മകളില്‍ അവര്‍ ഏര്‍പ്പെട്ടതായോ കൂട്ടു ചേര്‍ന്നാതായോ അനുഭവമില്ല. അത്തരം ഒരു മനുഷ്യ വിരുദ്ധ സംഘടനയെയും ആശയതീവ്രതയെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിന്റെ പ്രിയപ്പെട്ട കവികളും കഥാകൃത്തുക്കളും സാഹിത്യകാരന്മാരും കൂട്ടു നിന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് മതേതരസംസ്ക്കാരത്തില്‍ വിശ്വസിക്കുന്നവര്‍ കേട്ടത്. ഈ ഗൂഢോദ്ദേശ്യത്തെ തുറന്നു കാട്ടിയില്ലെങ്കില്‍ എരയാംകുടിയില്‍ വിളയുന്ന നെല്ലു കുത്തി അരിയാക്കി കഞ്ഞി വെക്കുമ്പോള്‍ വയറും മനസ്സും നിറയാന്‍ പാവപ്പെട്ടവന്റെ ശരീരങ്ങള്‍ ബാക്കിയുണ്ടാവുമോ എന്നു സംശയമാണ്.

നാടുവാഴിത്തവും സവര്‍ണ- ബ്രാഹ്മണാധിപത്യവും ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് വംശഹത്യയും ഒറീസ്സയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ന്യൂന പക്ഷ വേട്ടയും തുടങ്ങിയുള്ള വിജയരഥയാത്രകള്‍ താണ്ടിയതിനു ശേഷം കേരളത്തിന്റെ പുരോഗമന-ജനാധിപത്യ-മതേതര പരിസരത്തെ മലീമസമാക്കാന്‍ സംഘപരിവാര്‍ അനേകം അജണ്ടകള്‍ തയ്യാറാക്കി പ്രയോഗിച്ചു നോക്കുന്നുണ്ടെന്നത് ഒരു രഹസ്യമല്ല. എന്നാല്‍ മാനവികതയിലും ലോകസമാധാനത്തിലും വിശ്വസിക്കുന്ന കവികളും കഥാകൃത്തുക്കളും സാംസ്കാരിക പ്രവര്‍ത്തകരും ഈ അജണ്ടക്കൊത്തു കോലം തുള്ളുന്നു എന്നത് ഏറ്റവും അപമാനകരമായ കാര്യമാണ്. ആര്‍ എസ് എസുകാര്‍ കൊന്നൊടുക്കിയ മഹാത്മാഗാന്ധിയോടും ലക്ഷക്കണക്കിന് ന്യൂനപക്ഷമതസ്ഥര്‍, ദളിതര്‍, സ്ത്രീകള്‍, കമ്യൂണിസ്റ്റുകാര്‍, കോഗ്രസുകാര്‍, സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരോടും മാര്‍ക്സിസ്റ്റു വിരുദ്ധ മഹാസഖ്യത്തിന്റെ പേരില്‍, ആര്‍ എസ് എസിന്റെ വിത്തു വിതക്കാന്‍ കൂട്ടു നിന്ന കവികള്‍ക്കും കലാകാരന്മാര്‍ക്കും വേണ്ടി ആരാണ് മാപ്പു ചോദിക്കുക?

യു എസ് സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം, വര്‍ഗീയ വല്‍ക്കരണം, ഫാസിസം എന്നിവക്കെതിരെ ഉയര്‍ന്നുവരുന്ന വിശാലമായ മുന്നണിയെ തകര്‍ക്കാനുള്ള ഒരു സന്ദര്‍ഭമായിട്ടാണ് പല ശക്തികളും നന്ദിഗ്രാം, ചെങ്ങറ, എരയാംകുടി പ്രശ്നങ്ങളെ വിദഗ്ദ്ധമായി ദുരുപയോഗം ചെയ്യുന്നത് എതാണ് വാസ്തവം. ഭൂപരിഷ്ക്കരണനിയമത്തെ പുറകോട്ടടിപ്പിച്ച വലതുപക്ഷത്തിന്റെ കുത്സിതശ്രമങ്ങളാണ് കാര്‍ഷികമേഖലയിലും തോട്ടം മേഖലയിലും ദളിതരുടെയും ആദിവാസികളുടെയും ഭൂമി വിതരണവുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ പ്രശ്നങ്ങളെ രൂക്ഷമാക്കിയത് എന്ന വാസ്തവത്തെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ മൂടിവെക്കുന്നു. 1959 ജൂണ്‍ അഞ്ചിന് കേരളനിയമസഭയില്‍ ഇപ്രകാരം നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. “നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. വരാനിരിക്കുന്ന സമരകൂട്ടുകെട്ടിന്റെ മുന്നോടിയെന്നോണം തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കാര്‍ഷികബന്ധ ബില്ലില്‍ തോമസ് ജോണ്‍ കൊണ്ടുവന്ന ഭേദഗതിക്കു വേണ്ടി കോണ്‍ഗ്രസ്, പിഎസ്പി, ലീഗ് അംഗങ്ങളും സ്വതന്ത്രന്‍ ഉമേശ് റാവുവും ഒന്നിച്ചു.”

(വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ - ഡോ. ടി എം തോമസ് ഐസക്ക്(ചിന്ത പബ്ലിഷേഴ്സ് /2008)- പേജ് 48)

“കേരളത്തിലെ ഭൂപ്രശ്നത്തെ ഒരു ഊരാക്കുടുക്കിലാക്കിക്കൊണ്ടാണ് വിമോചനസമരം പര്യവസാനിച്ചത്. 1957ല്‍ തുടങ്ങിയ ഭൂപരിഷ്ക്കരണനടപടികള്‍ 1971 ആയപ്പോഴേക്കും പൂര്‍ത്തീകരിക്കാനായി എന്നത് ശരി തന്നെയാണ്. കേരളത്തിലെ കുടിയായ്മ ഇല്ലാതായി. 25 ലക്ഷം കുടിയാന്മാര്‍ക്ക് കൃഷിഭൂമി സ്വന്തമായി. എന്നാല്‍ കര്‍ഷകതൊഴിലാളികള്‍ക്ക് കുടികിടപ്പേ ലഭിച്ചുള്ളൂ. 1959ല്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം ഏക്കര്‍ എങ്കിലും മിച്ചഭൂമി ഉണ്ടാവുമെന്നാണ് കണക്കാക്കിയത്. എന്നാല്‍ സമഗ്ര ഭൂപരിഷ്ക്കരണ നിയമം പാസാക്കുന്നതില്‍ വന്ന കാലതാമസവും നിയമത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വെള്ളം ചേര്‍ക്കലും ചേര്‍ന്നപ്പോള്‍ ഈ മിച്ച ഭൂമി ചോര്‍ന്നു പോയി. ഏറ്റെടുത്ത് ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് കേവലം 40000 ഏക്കറില്‍ താഴെയാണ്. തന്മൂലം കാര്‍ഷികമേഖലയില്‍ ഏതാണ്ട് പകുതിയോളം വരുന്നവര്‍ കിടപ്പാടം മാത്രം സ്വന്തമായുള്ള കര്‍ഷകതൊഴിലാളികളായി തുടര്‍ന്നു. അവര്‍ക്കെല്ലാം ഇനി കൃഷിഭൂമി നല്‍കുക എന്നുള്ളത് ഇന്ന് പ്രായോഗിക മുദ്രാവാക്യമല്ലാതായി മാറിയിരിക്കുന്നു.അതിനുള്ള മിച്ചഭൂമി ഇനി ബാക്കിയില്ല. അവരെ പണിക്കു നിര്‍ത്തുന്ന ഭൂവുടമകളാവട്ടെ ജന്മിമാരല്ല; ചെറുകിട ഭൂവുടമസ്ഥരാണ്. കാര്‍ഷികേതരമേഖലകളില്‍ ശമ്പളപ്പണിക്കോ സ്വയം തൊഴിലിനോ പോകുന്നതിനാല്‍ അവര്‍ കര്‍ഷകതൊഴിലാളികളെ കൂലി വേലക്കു നിര്‍ത്തി പണിയെടുപ്പിക്കുന്നു. ഈ ചെറുകിട ഭുഉടമസ്ഥന്മാരുടെ മുഖ്യ വരുമാനം കാര്‍ഷികേതര മേഖലയില്‍ നിന്നാണെതിനാല്‍ കാര്‍ഷിക ഉല്‍പാദനം പരമാവധി ആക്കുതിനുള്ള നിര്‍ബന്ധം അവരുടെ മേലില്ല. കര്‍ഷകതൊഴിലാളികള്‍ക്കു നല്‍കേണ്ടി വരുന്ന കൂലിയെക്കാള്‍ കാര്‍ഷികവരുമാനം അവരില്‍ നിന്നു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ ചെറുകിട ഭൂ ഉടമസ്ഥരുടെ ഭൂമിയില്‍ പോലും കൃഷിയിറക്കൂ. സ്വയം തൊഴിലെടുക്കുന്ന ചെറുകിട ഭൂഉടമസ്ഥരാണെങ്കില്‍ ഇതല്ല സ്ഥിതി. കൂലി പ്രശ്നമേ അല്ല. ഭൂമിയില്‍ നിന്ന് എന്തെങ്കിലും അധിക വരുമാനം കിട്ടിയാല്‍ മതി; സ്വയം തൊഴിലെടുക്കുന്ന കൃഷിക്കാരന്‍ കൃഷിപ്പണി നടത്തും. കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ കൂലി വര്‍ധനയുടെ തോതില്‍ ഉല്‍പ്പാദന ക്ഷമതയും ഉയര്‍ന്നു കൊണ്ടിരുന്നില്ലെങ്കില്‍ അത് കൃഷിപ്പണിയെ പ്രതികൂലമായി ബാധിക്കും. തൊഴില്‍ പ്രധാനമല്ലാത്ത വിളകളിലേക്ക് ചെറുകിട ഭൂ ഉടമ മാറും. അല്ലെങ്കില്‍ തൊഴില്‍ പ്രധാനമായ ഇടവിളകളും മറ്റും വേണ്ടെന്നു വെക്കും. അതുമല്ലെങ്കില്‍ പരമ്പരാഗത പ്രവൃത്തികളും വേണ്ടെന്നു വെക്കും. അങ്ങനെ കേരളത്തിലെ കാര്‍ഷിക ബന്ധങ്ങളുടെ സങ്കീര്‍ണത ഉല്‍പ്പാദനക്ഷമതയുടെ വര്‍ധനക്ക് തടസ്സമായിത്തീര്‍ും. ആഗോളവല്‍ക്കരണകാലത്ത വിലയിടിവും കൂടെയായപ്പോള്‍ കാര്‍ഷികത്തകര്‍ച്ച പൂര്‍ണമായി.”

(അതേ പുസ്തകം - പേജ് 233)

വയനാട്ടിലെയും മറ്റും കര്‍ഷക ആത്മഹത്യ, മുത്തങ്ങ, ചെങ്ങറ, എരയാംകുടി സമരങ്ങള്‍, വേനല്‍ മഴയെതുടര്‍ന്ന് കുട്ടനാട്ടിലുണ്ടായ തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെയൊക്കെ മൂലകാരണം സത്യത്തില്‍ വിമോചന സമരത്തെ തുടര്‍ന്ന് കേരളം അഭിമുഖീകരിച്ച വമ്പിച്ച പുറകോട്ടടിയാണെന്നാണിത് വ്യക്തമാക്കുന്നത്. എന്നാലീ പ്രശ്നങ്ങളുടെയൊക്കെയും ഉത്തരവാദിത്തം ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാര്‍ടിക്കും മേല്‍ കെട്ടിവെക്കാനാണ് കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ വക്താക്കള്‍ ശ്രമിച്ചു വരുന്നത്.

Practically the left remains the only force in India that has shown the courage and tenacity (സ്ഥിരമായി ഉറച്ചുനില്‍ക്കു) of raising issues that are of concern to the poor and the minorities and the marginalised section of society, even though it does not always have the strength or even the intention to carry the rhetoric through into direct action (Seema Musthafa). ഇടതുപക്ഷത്തിന്റെ പ്രസക്തിയും അനന്യതയും ഇപ്രകാരം സ്വതന്ത്ര നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും അംഗീകരിച്ചിട്ടുള്ളതാണ്. അപ്പോഴാണ്, കോണ്‍ഗ്രസിനും ബിജെപിക്കും തൃണമൂലിനും മാവോയിസ്റ്റുകള്‍ക്കും ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്കും ഒരുമിച്ചു നില്‍ക്കാനും സിപിഐ(എം)നെ മുഖ്യശത്രുവായി ചിത്രീകരിക്കാനും അക്രമങ്ങള്‍ അഴിച്ചുവിടാനും സാധിക്കുന്ന സ്ഥിതിവിശേഷം നന്ദിഗ്രാമിലും കൊല്‍ക്കത്തയിലുമുണ്ടായത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

യുപി, ബീഹാര്‍, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ദളിത് ഗ്രാമങ്ങളൊന്നാകെ തുടച്ചുനീക്കപ്പെടുകയും നിരപരാധികളായ മുസ്ലിങ്ങളെ പൊലീസ് തന്നെ വെടിവെച്ചുകൊല്ലുകയും ചെയ്യുന്ന രീതികള്‍ നിര്‍ബാധം തുടര്‍ന്നുവരുന്നു. സര്‍ക്കാരിനും കോടതിക്കും ഒന്നും ചെയ്യാനാവുന്നില്ല, അഥവാ ഒന്നും ചെയ്യാന്‍ ആ സംവിധാനങ്ങള്‍ ശ്രമിക്കുന്നില്ല. കമ്മീഷനുകള്‍ രൂപീകരിക്കപ്പെടുകയും റിപ്പോര്‍ടുകള്‍ വരുകയും ചെയ്യുന്നുണ്ടെങ്കിലും സിപിഐ(എം)നെ എതിര്‍ക്കുന്നതില്‍ സദാസമയവും ജാഗരൂകരായിരിക്കുന്നവര്‍ ഒരു പരാതിയും ഈ കാര്യങ്ങളില്‍ ഉന്നയിച്ചുകാണുന്നില്ല. ബുദ്ധദേവിനെ മോഡിയോട് തുലനപ്പെടുത്തുന്നത് ബുദ്ധദേവിനെ അങ്ങേയറ്റം ശക്തിയോടെ ഭര്‍ത്സിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രമല്ല നിര്‍വഹിക്കപ്പെടുന്നത്. മോഡിയെ രക്ഷിച്ചെടുക്കാനുള്ള ഒരു മാര്‍ഗം കൂടിയാണത്. നന്ദിഗ്രാം സംഭവം കത്തിയെരിയുമ്പോള്‍ ആണവകരാര്‍ മാത്രമായിരുന്നില്ല വിഷയമെന്നതോര്‍ക്കുക. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായിരുന്നു. ഗുജറാത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യം രൂപപ്പെടുന്നതിനെ തടസ്സപ്പെടുത്തുതിനു കൂടി വേണ്ടിയാണ് ബുദ്ധദേവ്=നരേന്ദ്രമോഡി എന്ന സമവാക്യം രൂപപ്പെടുത്തിയെടുത്തത്. യു എസ് ഡിപ്ലോമാറ്റുകള്‍ വിവിധ പ്രതിപക്ഷഗ്രൂപ്പുകളെ നിരന്തരമായി കാണുന്നതും നന്ദിഗ്രാം പ്രശ്നവും തസ്ലിമാ നസ്രിന്‍ പ്രശ്നവും കൂട്ടിക്കുഴച്ചതും കൊല്‍ക്കത്തയില്‍ നിയന്ത്രണാതീതമായ അക്രമം അഴിച്ചുവിട്ടതും യാദൃഛികമാണെന്നു കരുതാന്‍ വയ്യ.

നന്ദിഗ്രാം=ഗുജറാത്ത് ?

വികസനതന്ത്രത്തെക്കുറിച്ചും ആളുകള്‍ അവരുടെ താമസസ്ഥലത്തു നിന്ന് ആട്ടിയോടിക്കപ്പെടുമെന്ന ഭീതിയെക്കുറിച്ചുമുള്ള ഒരു തര്‍ക്കമാണ് നന്ദിഗ്രാം സംഭവത്തിനാധാരം. അത് തികച്ചും ഒരു മതേതര പ്രശ്നമാണ്. 1969 മുതല്‍ നരഹത്യയും വംശഹത്യയും പ്രാവര്‍ത്തികമാക്കിയ ഒരു സംസ്ഥാനത്ത് നടന്ന, മുന്‍കൂട്ടി പദ്ധതി തയ്യാറാക്കപ്പെട്ട ഒരു മുസ്ലിം കൂട്ടക്കൊലയാണ് ഗുജറാത്തിലേത്.

മതേതര വിപ്ലവകാരികളും തുല്യതയിലധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് സമൂഹം ലക്ഷ്യമിടുന്നവരുമാണ് സിപിഐ(എം)ലുള്ളത്. ഹിന്ദുത്വ സൈന്യത്തിലുള്ളവര്‍ക്ക് ഹിന്ദു രാഷ്ട്രമാണ് ലക്ഷ്യം. അഹിന്ദുക്കള്‍ അവിടെ തരംതാണ വിഭാഗക്കാരായിരിക്കും.

സിപിഐ(എം) നേതാവായ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് വിവാദപരമായ എസ് ഇസെഡ് അടക്കം ഉപയോഗിച്ചുകൊണ്ട് വ്യവസായവല്‍ക്കരണത്തിലൂടെ തൊഴിലില്ലായ്മ പരിഹാരവും സംസ്ഥാനത്തിന്റെ പുരോഗതിയും ലക്ഷ്യമിടുന്നു. സിംഗൂരില്‍ കഴിയുന്നത്ര നഷ്ടപരിഹാരം കൊടുത്തു. കര്‍ഷകരുടെയും ബര്‍ഗാദര്‍(പാട്ടക്കാര്‍)മാരുടെയും പ്രശ്നങ്ങളറിയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

പുനരധിവാസത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം റെക്കോര്‍ഡാണ് ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിനും നരേന്ദ്രമോഡിക്കുമുള്ളത്. നര്‍മദാ അണക്കെട്ടുപ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെയും വര്‍ഗീയ അക്രമങ്ങളില്‍ അനാഥരായവരെയും സര്‍ക്കാര്‍ സഹായിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത കോടികള്‍ പാഴാക്കി. ഭൂകമ്പത്തെ തുടര്‍ന്ന് ലഭിച്ച കോടികള്‍ വകമാറ്റി.

എല്ലാ സമുദായങ്ങളുടെയും ആരാധ്യനും ഇടതുപക്ഷക്കാരനും യാന്ത്രികവാദിയല്ലാത്ത ചിന്തകനും കവിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പാര്‍ടി സ്റേറ്റ് കമ്മിറ്റി, കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ, ഇടതുമുന്നണി എന്നീ ജനാധിപത്യ സംവിധാനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.ന്യൂനപക്ഷം ഭയക്കുന്ന മോഡി ഒരു ഹിന്ദു വര്‍ഗീയ നേതാവ് മാത്രമാണ്. സംസ്ഥാനത്തെ അദ്ദേഹം കൂടുതല്‍ കൂടുതല്‍ വര്‍ഗീയവല്‍ക്കരിച്ചു. ആരെയും കൂസാത്ത നേതാവായ മോഡി ബിജെപി നേതൃത്വത്തെ വരെ വിലവെക്കുന്നുണ്ടെന്ന് കരുതാനാവില്ല. കേശുഭായ് പട്ടേല്‍ മുതല്‍ ഗോര്‍ദാന്‍ സദാഫിയ വരെ അനേകം വിമതരെ മോഡി ഒതുക്കി.

ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് നന്ദിഗ്രാം=ഗുജറാത്ത്, ബുദ്ധദേബ്=മോഡി, സിപിഐ(എം)=ഫാസിസ്റ്റ് എന്നീ സമവാക്യങ്ങള്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ബിയുപിസി, മാവോയിസ്റ്റുകള്‍, മുസ്ലിം മതമൌലിക വാദികള്‍, അരാജകത്വവാദികള്‍, തീവ്ര ഇടതുപക്ഷവായാടികള്‍ എന്നിവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെ ഓര്‍മ്മകള്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ല, പൊതുജനം എപ്പോഴും ചരിത്രപരതയുടെ അടിസ്ഥാനത്തിലല്ല പ്രതികരിക്കുക എന്നീ യാഥാര്‍ത്ഥ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളും ഈ ദുഷ്പ്രചരണത്തിന് വ്യാപകമായ പിന്തുണ കൊടുത്തു. ഒറീസയിലെ പോസ്കോ പ്ലാന്റ്, കലിംഗ നഗര്‍ എസ് ഇ സെഡ് പ്രശ്നങ്ങളില്‍ മതിയായ നഷ്ടപരിഹാരം കൊടുത്തിട്ടില്ല. അവിടെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണു താനും. പക്ഷെ വാര്‍ത്തക്ക് രാജ്യത്തിനകത്തു മുഴുവന്‍ ഒരു പോലെ പ്രാധാന്യം ലഭിക്കുന്നില്ല. ഒരൊറ്റ കാരണമേ ഉള്ളൂ. സിപിഐ(എം) അല്ല ഒറീസയില്‍ അധികാരത്തിലിരിക്കുന്നത് എന്നതു തന്നെ. ഒരു രാഷ്ട്രീയ കൂട്ട അപസ്മാര ബാധ (പൊളിറ്റിക്കല്‍ ഹിസ്റ്റീരിയ) തന്നെ നന്ദിഗ്രാം പ്രശ്നത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സ്വരൂപിക്കാനായി എന്നത് വളരെ ഗൌരവത്തോടെ കാണണം.

മതേതരത്വത്തിന്റെ മുറിവിന് ആഴം കൂട്ടുന്നതാര്?

ഉന്നതമായ ജനാധിപത്യ-മതേതര സംസ്ക്കാരം നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമായ ബംഗാളിനെ കാലുഷ്യത്തിലേക്കും ലഹളയിലേക്കും സമാധാനലംഘനത്തിലേക്കും നയിക്കാനുള്ള ഗൂഢാലോചനകള്‍ പിന്നണിയിലും മുന്നണിയിലുമായി സജീവമായിരിക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് നവംബര്‍ 21ന് കൊല്‍ക്കത്ത നഗരത്തില്‍ നടന്ന കലാപം. മുസ്ലിം വര്‍ഗീയവാദികളുടെ നേതൃത്വത്തില്‍ നടന്ന അക്രമാസക്തമായ കലാപത്തില്‍ നന്ദിഗ്രാമും തസ്ലീമ നസ്റീനും വളരെ പെട്ടെന്ന് കൂട്ടിക്കുഴക്കപ്പെടുകയും കാര്യങ്ങള്‍ ആര്‍ക്കും നിയന്ത്രിക്കാനാവാത്ത വിധത്തിലേക്ക് വളര്‍ത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രശ്നത്തില്‍ ഏറ്റവും സന്തോഷത്തോടെ ചാടി വീണത് ബി ജെ പി നേതൃത്വവും നരേന്ദ്രമോഡിയടക്കമുള്ള ഹിന്ദു ഫാസിസ്റ്റുകളുമാണ്. തസ്ലീമക്ക് ഗുജറാത്തില്‍ അഭയം നല്‍കാമെന്നാണ് മോഡി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഭാവ് നഗര്‍ ജില്ലയിലെ ബോത്താഡില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നവംബര്‍ 27ന് പ്രഖ്യാപിച്ചത്. സ്ത്രീകളുടെ സ്വരക്ഷക്കും സ്വാഭിമാനത്തിനും പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത് എന്നും തങ്ങള്‍ എല്ലായ്പോഴും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നിലക്കൊള്ളുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും സാഹിത്യത്തിന്റെ മേന്മയുടെയും ജനാധിപത്യത്തിന്റെയും ഒക്കെ വക്താക്കളായി സംഘപരിവാര്‍ വളരെ പെട്ടെന്ന് വേഷം സ്വയം തയ്പ്പിച്ച് അണിഞ്ഞുകഴിഞ്ഞിരിക്കുന്നു.

അവര്‍ക്കതിനുള്ള മെയ്‌വഴക്കമുണ്ട്, തൊലിക്കട്ടിയുമുണ്ട്. എന്നാല്‍, ഇത്തരം ഉന്നത സാംസ്ക്കാരിക മൂല്യങ്ങളുടെ പ്രയോക്താക്കളായി ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുകള്‍ അരങ്ങു തകര്‍ക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കിയതാരൊക്കെയാണ്? അത്തരമൊരു വിരോധാഭാസ-പ്രഹസന നാടകം കണ്ടിട്ടും അതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടാതെ കമ്യൂണിസ്റ്റുകാരുടെ എതിര്‍പക്ഷത്ത് രൂപപ്പെടുന്ന മഹാസഖ്യത്തെ രഹസ്യമായും പരസ്യമായും പിന്തുണക്കുന്നതാരൊക്കെയാണ്? നന്ദിഗ്രാം, ഗുജറാത്ത് വംശഹത്യക്കു തുല്യമാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ നരേന്ദ്ര മോഡിക്കു സമാനനാണെന്നുമുള്ള വാദങ്ങള്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും എസ് യു സി ഐയും അധിനിവേശക്കാരും നക്സലൈറ്റുകളും മറ്റും മറ്റും ഉയര്‍ത്തിയപ്പോള്‍ മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ അതിനെ പിന്തുണച്ചു. ഗുജറാത്തില്‍ 2002ല്‍ നടന്നത് വംശഹത്യയാണെന്നും നരേന്ദ്രമോഡി നരാധമമോഡിയാണെന്നുമുള്ള വാദങ്ങള്‍ ഇത്തരക്കാര്‍ ഇതിനു മുമ്പൊരിക്കലും ഉയര്‍ത്തിയിരുന്നില്ല. കമ്യൂണിസ്റ്റുകാരും ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങളും സ്വതന്ത്ര സാംസ്ക്കാരിക പ്രവര്‍ത്തകരും ആണ് തങ്ങള്‍ക്കാവുന്നത്ര ഉച്ചത്തില്‍ ഈ സത്യം കഴിഞ്ഞ അഞ്ചു വര്‍ഷമായി പറഞ്ഞുകൊണ്ടിരുന്നത്. അന്ന് അവരെ പരിഹസിക്കാനും കുറ്റപ്പെടുത്താനുമായിരുന്നു വലതുപക്ഷത്തിനും ഇടതു തീവ്രവാദ വേഷധാരികള്‍ക്കും തിടുക്കം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് കാര്യകാരണസഹിതം തീവ്രമായ മാനസിക വ്യഥയോടെ സംസാരിക്കുകയും എഴുതുകയും ചെയ്ത കെ ഇ എന്നിനെ അദ്ദേഹം മുസ്ലിമായി ജനിച്ച ആളാണെന്നതുകൊണ്ട്, മുസ്ലിം മൌലികവാദിയും ഭീകരനും ബിന്‍ലാദനും ആയി വിവരിച്ച 'തരികിട'തന്ത്രശാലികളെ ഇടതു സാംസ്ക്കാരിക നായകരായി കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ പുകഴ്ത്തി വലുതാക്കിയതും ഇക്കാലത്തായിരുന്നു. എന്നാലവരൊക്കെയും ഇപ്പോഴിതാ നരേന്ദ്രമോഡിക്കെതിരെ സംസാരിക്കുന്നു, ഒപ്പം ബുദ്ധദേബിനെ നരേന്ദ്രമോഡിയായി തെറ്റിദ്ധരിപ്പിക്കുവാനും ശ്രമിക്കുന്നു.

ഗുജറാത്തില്‍ നടന്നത് ലോക ചരിത്രം തന്നെ കണ്ടതില്‍ വെച്ച് ബീഭത്സമായ കൂട്ടക്കുരുതിയായിരുന്നു. ജര്‍മനിയിലെ നാസികളുടെയും ഇറ്റലിയിലെ ഫാസിസ്റ്റുകളുടെയും വാഴ്ചയെ അനുസ്മരിപ്പിക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവും രാഷ്ട്രീയവും മതപരവും ലിംഗപരവുമായ വംശഹത്യ. അതിനെ ബംഗാള്‍ സംസ്ഥാനത്തിന്റെ ഒരു ബ്ലോക്കില്‍ നടന്ന പ്രശ്നങ്ങളോട് സമീകരിക്കുന്നത് ഗുജറാത്ത് പ്രശ്നത്തെ ലഘൂകരിക്കുന്നതിനു വേണ്ടിത്തന്നെയാണ്. നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കുന്നതിനു വേണ്ടിയാണ് അയാളെ ബുദ്ധദേബിനോട് ചേര്‍ത്തു വെക്കുന്നത്. അതുകൊണ്ടാണ്, നന്ദിഗ്രാം സന്ദര്‍ശിക്കാനെത്തിയ ഗുജറാത്തിലെ ഗാന്ധി നഗര്‍ എം പി യായ ലാല്‍കൃഷ്ണ അദ്വാനിക്ക് അരിവാളും ചുറ്റികയും അങ്കിതമായ ചുകന്ന കൊടി തീവ്രവാദിവേഷക്കാര്‍ വീശിക്കൊടുത്തത്. നുണ വിളിച്ചു പറയാന്‍ ചെങ്കൊടിയുടെ ധീര ചരിത്രത്തിന്റെ തണല്‍ അവര്‍ കൃത്രിമമായിട്ടാണെങ്കിലും നിര്‍മിച്ചുകൊടുത്തു എന്നത് കാലങ്ങള്‍ തോറും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. (അവരുടെ വഴികാട്ടികളും കേരളത്തില്‍ നിന്നു പോയവരായിരിക്കണം. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ത്ത വി ബി ചെറിയാന്‍, വിശ്വനാഥമേനോന്‍ എന്ന മുന്‍ കമ്യൂണിസ്റ്റുകളുടെ അനുയായികളും ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോനെ സ്വതന്ത്ര പത്രപ്രവര്‍ത്തകയായി എഴുന്നള്ളിക്കുന്നവരുമായ ചിലര്‍ നന്ദിഗ്രാം സന്ദര്‍ശിച്ചിരുന്നു എന്ന വാര്‍ത്ത പെട്ടെന്ന് മറക്കാനാവുമോ?)

എം എഫ് ഹുസൈന് കിട്ടാത്തതും തസ്ലീമാ നസ്രീന് ലഭിക്കുന്നതുമായ എന്തു സുരക്ഷിതത്വമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലുള്ളത് ? തസ്ലീമാ നസ്രീന്‍ പ്രകടിപ്പിച്ചിട്ടുള്ള സ്വാതന്ത്ര്യബോധത്തെയോ മത യാഥാസ്ഥിതികത്വത്തോടുള്ള പോരാട്ടവീറിനെയോ അംഗീകരിക്കുന്നതുകൊണ്ടല്ല, ഇന്ത്യയിലെ ഹിന്ദു ഫാസിസ്റ്റുകള്‍ അവരെ ആഘോഷിക്കുന്നത്. ഇസ്ലാം ഒരു യാഥാസ്ഥിതിക മതമാണെന്നും ഒട്ടും സഹിഷ്ണുത ഇല്ലാത്തവരാണെന്നും തെളിയിക്കുന്നതിനുള്ള ജീവനോടു കൂടിയ ഒരു ഉപാധി എന്ന നിലക്കാണ് ഏറെ സന്തോഷത്തോടെ തസ്ലീമയെ അവര്‍ കൊണ്ടാടുന്നത്. അതു കൊണ്ടു തന്നെയാണ്, 'വികസന'ത്തെക്കുറിച്ച് മാത്രം സംസാരിച്ച് ഗുജറാത്തില്‍ വോട്ടു തേടും എന്നു പ്രഖ്യാപിച്ചിരുന്ന നരേന്ദ്ര മോഡി വളരെ പെട്ടെന്ന് തസ്ലീമാ പ്രശ്നത്തെ മുതലെടുക്കാനുള്ള പ്രസംഗതന്ത്രങ്ങള്‍ മെനഞ്ഞെടുത്തത്.

എന്താണ് ബംഗാളിന്റെ ചരിത്രം? മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ബ്രിട്ടീഷിന്ത്യയില്‍ നിന്ന് അടര്‍ന്നുകിട്ടിയ പടിഞ്ഞാറന്‍ ഭാഗത്ത് നവഖാലിയുടെ മുറിവുകളിലൂടെ ഗാന്ധി നടന്നു പോയ സ്വാതന്ത്ര്യലബ്ധിയുടെ കാലവും കടന്ന് പുരോഗമനവിശ്വാസത്തിന്റെയും ഇടതുപക്ഷത്തോടും കമ്യൂണിസ്റ്റ് പാര്‍ടിയോടുമുള്ള അചഞ്ചലമായ കൂറിനാല്‍ പടുത്തുയര്‍ത്തപ്പെട്ട ബംഗാള്‍ എന്ന ചുകന്ന മണ്ണില്‍ അഭയം തേടാന്‍ തസ്ലീമ നസ്രീന് അവസരം ഉണ്ടായതു തന്നെ ആ മിന്നുന്ന ചരിത്രത്തിന്റെ ലക്ഷണമാണ്. കുത്ത്ബുദ്ദീന്‍ അന്‍സാരിക്കും അഭയം കൊടുത്തത് ബംഗാളാണ്. ഓര്‍മയില്ലേ കൂപ്പു കൈയുമായി എന്നെ വിട്ടേക്കൂ എന്നു കെഞ്ചി യാചിച്ച ആ ഗുജറാത്തി മുസ്ലിമായ തയ്യല്‍ക്കാരനെ. എന്‍ എസ് മാധവന്‍ അഹമ്മദാബാദ് നഗരചിഹ്നമായി കുത്ത്ബുദ്ദീന്‍ അന്‍സാരിയെ സങ്കല്‍പിച്ചുകൊണ്ടെഴുതിയ കഥ ഓര്‍ക്കുക. ഗുജറാത്തു കടന്ന് മഹാരാഷ്ട്രയിലെത്തിയ കുത്ത്ബുദ്ദീനെ അവിടെയും പിന്തുടര്‍ന്ന ഫാസിസ്റ്റുകളെ പേടിച്ച് അയാള്‍ ബംഗാളിലഭയം തേടുകയായിരുന്നു. പിന്നീട് അയാള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായതായി കഴിഞ്ഞ അഞ്ചുകൊല്ലവും കേട്ടിട്ടില്ല. ഇപ്പോള്‍ നന്ദിഗ്രാമില്‍ മുസ്ലിങ്ങളെ സി പി എം തെരഞ്ഞുപിടിച്ച് കൊല്ലുന്നു എന്നും, തസ്ലിമാ നസ്രീന് താമസിക്കാന്‍ അനുവാദം നല്‍കിയതിലൂടെ മുസ്ലിം വികാരത്തെ വ്രണപ്പെടുത്തി എന്നുമാരോപിക്കുന്ന മതമൌലികവാദികള്‍ക്ക് കുത്ത്ബുദ്ദീന്‍ അന്‍സാരിയോട് ബംഗാള്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ടിയും സ്വീകരിച്ച സമീപനത്തെക്കുറിച്ച് എന്തഭിപ്രായമാണ് പറയാനുള്ളത്? അയാള്‍ക്ക് അഭയം കൊടുത്തതിലൂടെ ഗുജറാത്തിന്റെ 'വികസന' മുഖംമൂടിയുടെ കരണക്കുറ്റിക്ക് കൊടുത്ത പ്രഹരം ഒട്ടും വിലമതിക്കാത്ത ഈ മതമൌലികവാദികള്‍ മുസ്ലിം മതസ്ഥര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത് എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. അവര്‍ സംസാരിക്കുന്നത് സംഘപരിവാറിന്റെ പ്രകോപന ഏജന്റുമാര്‍ (ഏജന്റ് പ്രൊവോക്കേറ്റേഴ്സ്) എന്ന നിലക്കാണ്. എങ്ങിനെ മുസ്ലിങ്ങള്‍ പെരുമാറിയാലാണ് അത് തങ്ങള്‍ക്ക് ഗുണകരമായിത്തീരുക എന്ന സംഘപരിവാര്‍ തിരക്കഥയനുസരിച്ച് കുഴപ്പങ്ങള്‍ വിതക്കുന്ന പാവകളായി അധ: പതിച്ച അവരെ ഓര്‍ത്ത് സമുദായം സഹതപിക്കട്ടെ!

നന്ദിഗ്രാം സംഭവത്തിനു ശേഷം ബുദ്ധദേബും നരേന്ദ്രമോഡിയും തുല്യരായി എന്നു വിധിച്ച കേരളത്തിലെ മുസ്ലീം ലീഗ്, എം എഫ് ഹുസൈന് രവിവര്‍മ പുരസ്കാരം നല്‍കിയതിനെയും എതിര്‍ത്തിരുന്നു എന്നത് ഈ അവസരത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്. ബി ജെ പിക്ക് ആവശ്യമുള്ള തരം ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയത്തെ മൊത്തമായും ചില്ലറയായും വില്‍പന നടത്തുന്ന കരാര്‍ സംഘങ്ങളായി മുസ്ലീം ലീഗും ബംഗാളിലെ മുസ്ലിം മൌലികവാദികളും മാറിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല, മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ മതേതരത്വത്തിന്റെ സ്വതന്ത്ര അന്തരീക്ഷം തുടര്‍ന്നും നിലനിര്‍ത്തുന്നതിനു വേണ്ടി ഇടതുപക്ഷത്തോടും വിശാല മതേതര ജനാധിപത്യ സഖ്യത്തോടും ഐക്യപ്പെടുകയാണ് വേണ്ടതെന്നുമാണ് കാലം തെളിയിക്കുന്നത്.

ഏതൊരു മുസ്ലിമിനെയും, വിശേഷിച്ച് ബംഗാളികളെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത അഭയാര്‍ത്ഥികള്‍ എന്നാരോപിച്ച് വേട്ടയാടുന്ന ബി ജെ പിയും ശിവസേനയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ എത്ര പെട്ടെന്നാണ് ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ തസ്ലീമാ നസ്രീന് ഏതു വിധത്തിലുള്ള അഭയവും വാഗ്ദാനം ചെയ്യുന്നത് ! കൊല്‍ക്കത്തയിലും ബംഗാളിലെമ്പാടും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു 21നു നടന്ന അക്രമങ്ങള്‍ എന്നു വേണം വിശ്വസിക്കാന്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലതുപക്ഷ-ഇടതു തീവ്രവാദ മഹാസഖ്യത്തിന്റെ പദ്ധതി നടന്നില്ല. എന്നാലിനിയും കുഴപ്പങ്ങള്‍ അവസാനിച്ചു എന്നു കരുതി ജാഗ്രത കൈവെടിയുന്നത് ആപല്‍ക്കരമായിരിക്കും.

ഇടതുപക്ഷത്തിന്റെ വിശേഷിച്ച് സി പി ഐ (എം)മ്മിന്റെ കാലാനുസൃതമായ രാഷ്ട്രീയ ഇടപെടലിനെ അസ്ഥിരീകരിക്കാനുള്ള ബഹുമുഖ നീക്കങ്ങളുടെ ഭാഗമായിട്ടാണ് നന്ദിഗ്രാം മുതല്‍ തസ്ലീമാ നസ്രീന്‍ പ്രശ്നം വരെ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയെടുക്കുന്നത് എന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ബോധ്യപ്പെടും. ആഗോള സാമ്രാജ്യത്വത്തിന് കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു കേന്ദ്ര ഭരണകൂടത്തിനു കീഴില്‍ പരിമിതമായ അധികാരങ്ങളോടെയും സാമ്പത്തിക സൌകര്യങ്ങളോടെയും പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നയിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അല്‍പമെങ്കില്‍ അല്‍പം സഹായമെത്തിക്കുക എന്ന പ്രവൃത്തിയാണ് 1957 മുതല്‍ വിവിധ കാലങ്ങളില്‍ അധികാരത്തിലെത്തിയിട്ടുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ചെയ്തു പോരുന്നത്. വിപ്ലവ വായ്ത്താരികള്‍ മുഴക്കിക്കൊണ്ടിരിക്കുന്ന ഇടതു തീവ്രവാദി നാട്യക്കാര്‍, ഇത്തരം ശ്രമങ്ങളെ അധിനിവേശ ശക്തികള്‍ക്കു വിധേയപ്പെടുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ടിയെ നയിക്കുന്നത് എന്ന ആരോപണമുയര്‍ത്താനുള്ള ഉദാഹരണമായി വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഇതു വഴി രണ്ടു കാര്യമാണ് ഒറ്റയടിക്ക് നടക്കുന്നത്. രാജ്യത്തെമ്പാടുമായി ഇടതുപക്ഷം അധികാരത്തിലില്ലാത്ത ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകളും ലോകബാങ്ക് /എ ഡി ബി വായ്പകളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയും അതിനു ന്യായീകരണമായി ഇടതുപക്ഷവും ഇതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പ്രചരിപ്പിക്കുവാനും കഴിയുന്നു. ശുദ്ധാത്മാക്കള്‍ പെട്ടെന്ന് വിശ്വസിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതോടൊപ്പം ഇടതുപക്ഷസര്‍ക്കാരുകള്‍ ഗത്യന്തരമില്ലാതെ ജനങ്ങളുടെ നിത്യജീവിതം എങ്ങിനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായി ലഭ്യമായ സൌകര്യങ്ങളുപയോഗിച്ച് ശ്രദ്ധയോടെ എന്തെങ്കിലും പദ്ധതി ഉപയോഗപ്പെടുത്തിയാല്‍ ഉടനെ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ എന്നാരോപിച്ച് ചാടി വീഴുകയും ചെയ്യുന്നു. കഴിയാവുന്നത്ര സ്ഥലങ്ങളില്‍ ഇതിനെ തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ വികസന നടപടികള്‍ മുടക്കുവാനോ വൈകിക്കുവാനോ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഈ ബഹുമുഖ തന്ത്രത്തെ മറികടക്കാനുള്ള പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ ശ്രമങ്ങള്‍ വരും നാളുകളില്‍ ഏറ്റെടുത്തുകൊണ്ടു മാത്രമേ ഇടതുപക്ഷത്തിന് തങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ജനോപകാരപ്രദമാക്കി തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പട്ടിണിയും ചൂഷണവും വിവേചനവും വര്‍ഗീയതയും ജാതീയതയും നടമാടുന്ന ഇന്ത്യന്‍ നഗര-ഗ്രാമങ്ങളില്‍ ജനങ്ങളുടെ വിമോചന സ്വപ്നങ്ങള്‍ക്ക് സമരരൂപം നല്‍കാന്‍ ഇടതുപക്ഷത്തിന്റെ കൊടികള്‍ ഉയര്‍ന്നു തന്നെ പറക്കണം.

നന്ദിഗ്രാം പ്രശ്നം ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്തതില്‍ തങ്ങള്‍ക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരും മുന്നണിയും പാര്‍ടിയും സമ്മതിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്കാവശ്യമില്ലാത്ത ഒരു വ്യവസായവും നടപ്പാക്കുന്ന പ്രശ്നമില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. എന്നിട്ടും കോണ്‍ഗ്രസിനും തൃണമൂലിനും ബി ജെ പിക്കും മാവോയിസ്റ്റുകള്‍ക്കും മുസ്ലിം മതമൌലികവാദികള്‍ക്കും ഒന്നിച്ചണിനിരക്കാനും വ്യാപകമായ പിന്തുണ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നേടിയെടുക്കാനുമായി എന്ന വസ്തുത കമ്യൂണിസ്റ്റുകാരെ ഒരു പാഠം പഠിപ്പിക്കണം എന്നും അവരെ എത്രയും വേഗം അവസാനിപ്പിക്കണമെന്നുമുള്ള അബോധമായ ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ്. തെറ്റു പറ്റിയത് തുറന്നു സമ്മതിക്കുകയും തിരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇടതുപക്ഷവും കൂട്ടക്കൊലകളില്‍ ഊറ്റം കൊള്ളുന്ന (തെഹല്‍ക്ക വെളിപ്പെടുത്തലുകള്‍ ശ്രദ്ധിക്കുക) സംഘപരിവാറും ഒരു പോലെയാണെന്ന് തിടുക്കത്തില്‍ വിധിയെഴുതുന്നത് ആരെ രക്ഷിക്കാനുള്ള ശ്രമമാണ് ? ഉത്തര്‍പ്രദേശിലും ബീഹാറിലും ഹരിയാനയിലും മധ്യപ്രദേശിലും ദളിതുകള്‍ താമസിക്കുന്ന ഗ്രാമങ്ങളൊന്നാകെ ചുട്ടുകരിച്ചപ്പോള്‍, ഇക്കഴിഞ്ഞ ദിവസം ആസാമില്‍ സമരജാഥയിലണി നിരന്ന ആദിവാസി യുവതിയെ പരസ്യമായി നഗ്നയാക്കി മര്‍ദിച്ചപമാനിച്ചപ്പോളോ ഉയരാത്ത രോഷം നന്ദിഗ്രാം പ്രശ്നത്തില്‍ ഉയര്‍ത്തപ്പെട്ടു എന്നത് കേവലം മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധത മാത്രമായി കണക്കിലെടുക്കാനാവില്ല.

കമ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങളും അതിനോടുള്ള പ്രതികരണങ്ങളും

കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യങ്ങള്‍ നിലവില്‍ വരുന്ന ഏതു സാഹചര്യത്തിലും - വിമോചന സമരകാലഘട്ടത്തിലെ കേരളം, നന്ദിഗ്രാം അനന്തര ബംഗാള്‍ ‍/ ഇന്ത്യ - ഈ സാഹചര്യത്തെ നേരിടാന്‍ സമചിത്തതയോടെയും പക്വതയോടെയും എന്നാല്‍ വീറോടെയുമുള്ള സമീപനം പാര്‍ടിയും പാര്‍ടി നിയന്ത്രണത്തിലുള്ള സര്‍ക്കാരും സ്വീകരിക്കേണ്ടതുണ്ട്. പാര്‍ടിക്കും സര്‍ക്കാരിനും പറ്റുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തുകള്‍ ക്ഷണിച്ചു വരുത്തിയേക്കാം. രണ്ടപകടങ്ങള്‍ ഇതുമൂലം പലപ്പോഴും സംഭവിക്കാറുണ്ട്. ഒന്ന്, പാര്‍ടിക്കും സര്‍ക്കാരിനും പറ്റുന്ന തെറ്റുകള്‍ വിരുദ്ധര്‍ക്ക് കൂടുതല്‍ ജനപിന്തുണ കിട്ടുന്നതിനും അവരുടെ നീക്കങ്ങള്‍ കൂടുതല്‍ മുന്നേറുന്നതിനും ഇടയാക്കുന്നു. രണ്ട്, പാര്‍ടിക്കും സര്‍ക്കാരിനും ജനങ്ങളുടെ ഇടയില്‍ വിശിഷ്യാ വിശാല ഇടതുപക്ഷ പരിസരത്തിനകത്തുള്ള സമ്മതിയും പിന്തുണയും ഇടിയുന്നതിന് വഴിവെക്കുന്നു. 1958ലെ കെഎസ് യു നേതൃത്വത്തിലുള്ള ഒരണ സമരത്തെ നേരിട്ടതിലെ അപാകതകള്‍ ഡോ. ടി എം തോമസ് ഐസക്ക് ഇപ്രകാരം രേഖപ്പെടുത്തുന്നു: “ ഈ സമരം കൈകാര്യം ചെയ്ത രീതി സമരം വ്യാപിപ്പിക്കുന്നതിനും വഷളാക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. പൊലീസ് ബലപ്രയോഗത്തിനോടൊപ്പം ആലപ്പുഴയടക്കം ചില കേന്ദ്രങ്ങളില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കമ്യൂണിസ്റ്റ് ഭരണകാലത്തു നടന്ന സമരങ്ങള്‍ ഒന്നും തന്നെ ആ മേഖലകളിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബഹുജന സ്വാധീനത്തില്‍ എന്തെങ്കിലും എടുത്തുപറയുന്ന ചോര്‍ച്ചയുണ്ടാക്കിയതായി തെളിവില്ല. എന്നാല്‍ ഒരണസമരം കെ എസ് യു എന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ സംസ്ഥാനവ്യാപക സംഘടനയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. ഈ സമരം കൈകാര്യം ചെയ്ത രീതി വിദ്യാര്‍ത്ഥി സമൂഹത്തില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന് തിരിച്ചടിയേല്‍പിച്ചു.”

(വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ -ചിന്ത പബ്ലിഷേഴ്സ് / 2008- പേജ് 29)

കമ്യൂണിസ്റ്റ് വിരുദ്ധരുടെ അപഹാസ്യമായ ധൈഷണിക മരണങ്ങള്‍

കമ്യൂണിസ്റ് പാര്‍ടിയെ പ്രത്യേകിച്ച് സി പി ഐ (എം) നെ അധിക്ഷേപിക്കാനും പരിഹസിക്കാനും പറ്റുമെങ്കില്‍ താല്‍ക്കാലികമായെങ്കിലും തോല്‍പിക്കാനും സാധിക്കുന്ന ഏതവസരവും വിട്ടുകളയാത്തവരാണ് ഇടതുപക്ഷ വായാടികളായ കമ്യൂണിസ്റ്റ് വിരുദ്ധര്‍. കമ്യൂണിസ്റ്റ് പാര്‍ടിയിലോ ബഹുജനസംഘടനകളിലോ പ്രവര്‍ത്തിച്ചവരും സഹയാത്രികരായിരുന്നവരും പല കാരണങ്ങളാല്‍ പിരിഞ്ഞു പോയതിനു ശേഷം നടത്തുന്ന അധിക്ഷേപങ്ങളാകട്ടെ മിക്കപ്പോഴും തങ്ങളുടെ തന്നെ മുന്‍കാല വാദങ്ങള്‍ക്ക് തീര്‍ത്തും എതിരു നില്‍ക്കുന്നതാണെന്നോ അയുക്തികമാണെന്നോ പലപ്പോഴും ആലോചിക്കാറില്ല. അന്നു ഞങ്ങള്‍ പാര്‍ടിയെ അനുകൂലിക്കുകയായിരുന്നു, അതു കൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന വാദവും നിലനില്‍ക്കാത്ത ചില സന്ദര്‍ഭങ്ങള്‍ അവരുടെ ധൈഷണിക സത്യസന്ധതക്കു നേരെ കൊഞ്ഞനം കുത്തുന്നത് സഹതാപത്തോടെ മാത്രമേ രേഖപ്പെടുത്താനാവൂ.

ഒരുദാഹരണം നോക്കുക. ബഷീര്‍ സാഹിത്യത്തെ ഫ്രോയിഡ്, വൈലോപ്പിള്ളി, കേസരി എന്നിവരോടൊപ്പം എക്കാലവും ഏറ്റിനടന്നിരുന്ന ഒരു സാംസ്കാരിക വ്യക്തിത്വമായിരുന്നു എം എന്‍ വിജയന്റേത്. ബഷീര്‍ സമ്പൂര്‍ണകൃതികളുടെ മുഖലേഖനമായ ബഷീര്‍ എന്ന ഒറ്റമരത്തില്‍ മാഷ് ഇപ്രകാരം നീരീക്ഷിക്കുന്നു. “എങ്കിലും നാളത്തെ ലോകം ശബ്ദങ്ങളുടെ സ്രഷ്ടാവ് എന്ന നിലയില്‍ ബഷീറിനെ ഓര്‍ക്കാതിരിക്കില്ല. ബാല്യകാലസഖിയുടെയോ പാത്തുമ്മയുടെ ആടിന്റെയോ ലോകങ്ങളിലേക്ക് മറ്റെഴുത്തുകാര്‍ക്ക് എത്തിനോക്കാന്‍ കഴിഞ്ഞു എന്നു വരാം. ജീവിതവ്യവസ്ഥയുടെ സകല മാനങ്ങളെയും ചോദ്യം ചെയ്യുന്ന ശബ്ദങ്ങളുടെ മിതത്വവും ശക്തിയും ആവര്‍ത്തിക്കാന്‍ കഴിയുന്നതല്ല. ആണ്‍ വേശ്യയുടെ അടക്കം ദൈന്യതയെ സഹതാപത്തോടെയും സമഭാവനയോടെയും നോക്കിക്കാണുന്ന ശബ്ദങ്ങള്‍ എഴുതപ്പെട്ട കാലത്ത് (1940കള്‍) നിരോധിക്കപ്പെടുകയും യാഥാസ്ഥിതിക ഭാവുകത്വത്തിനാല്‍ ആക്രമിക്കപ്പെടുകയുമുണ്ടായി.” പതിറ്റാണ്ടുകള്‍ക്കു ശേഷം വിജയന്‍ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിനോടും ദേശാഭിമാനിയോടും വിടപറഞ്ഞതിനു ശേഷം പ്രഫ. എസ് സുധീഷിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിന്‍ കീഴിലായിക്കഴിഞ്ഞ കാലം. ആസ്ത്രേലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണഘടനയില്‍ സ്വവര്‍ഗാനുരാഗികളടക്കമുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പച്ചക്കുതിരയിലെ ഒരു അഭിമുഖ സംഭാഷണത്തിനിടെ പറഞ്ഞ എം എ ബേബി ലൈംഗികാരാജകത്വം ഇറക്കുമതി ചെയ്യുന്ന ചാരനാണെന്ന് ആക്ഷേപിച്ച സങ്കുചിതാഭിപ്രായക്കാരനായ സുധീഷിനെ സമ്പൂര്‍ണമായി എടുത്തുയര്‍ത്തിയ വിജയന്‍ മാഷുടെ ധൈഷണിക മരണം അതോടെ സംഭവിച്ചു. പ്രസ് ക്ലബിലെ മരണം കേവലം ശാരീരികം മാത്രം. വിമോചനസമരകാലത്തെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ധിഷണാശാലിയായിരുന്ന സി ജെ തോമസിന്റെ വിഷവൃക്ഷത്തില്‍ ഒരു കഥാപാത്രം പറയുന്നത് സിജെയുടെ കാര്യത്തിലെന്നതു പോലെ വിജയന്‍ മാഷുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമായി വന്നു: വ്യക്തമായ ഒരു ഉത്കൃഷ്ട ലക്ഷ്യമില്ലെങ്കില്‍ പാര്‍ടി വിട്ടതു കൊണ്ട് യാതൊരു പ്രയോജനവുമില്ല!

രണ്ടാമതൊരിടപെടല്‍ ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഒരു വിഭാഗത്തെ കയ്യിലെടുക്കുക എന്നതാണ്. സ്വാഭാവികമായും മൂന്നാം ലോക രാജ്യങ്ങളില്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ പലപ്പോഴും ഇടതുപക്ഷാഭിമുഖ്യമാണുണ്ടാവുക. ഇവരില്‍ ഭിന്നിപ്പുണ്ടാക്കുകയും സംഘടിതമായ കമ്യൂണിസ്റ്റ് വിരുദ്ധ വിഭാഗത്തിന് രൂപം നല്‍കുകയുമാണ് പരിപാടി. ജനാധിപത്യ ധ്വംസനത്തിന്റെ പേരിലാണ് ഇത്തരമൊരു വിഭാഗം നല്ല പങ്ക് പ്രദേശത്തും രൂപം കൊള്ളുന്നത്. പ്രത്യക്ഷത്തിലുള്ള ഇടപെടലിനേക്കാള്‍ അണിയറയില്‍ നിന്നുള്ള കരുനീക്കങ്ങളാണ് ഈ രംഗത്ത് പലപ്പോഴുംനടക്കുന്നത്. ഇങ്ങനെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവിവിഭാഗത്തെ രൂപപ്പെടുത്തിയെടുത്താല്‍ മാത്രമേ ഫലപ്രദമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം സാധ്യമാകൂ. .... സാധാരണഗതിയില്‍ പ്രക്ഷോഭം ഇടതുപക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ അട്ടിമറി തന്ത്രത്തിന്റെ അഭേദ്യഭാഗമായി സി ഐ എ രൂപാന്തരപ്പെടുത്തിയെടുത്തു. ബ്രിട്ടീഷ് ഗയാനയിലെ അട്ടിമറി ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

(വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ -ചിന്ത പബ്ലിഷേഴ്സ് / 2008-ഡോ. ടി എം തോമസ് ഐസക്ക്- പേജ് 159)

ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യവും വ്യവസായവല്‍ക്കരണവും

ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ദേശരാഷ്ട്രങ്ങളുടെ അധികാരവും ഫെഡറലിസത്തെ പുറകില്‍ നിന്ന് കുത്തുന്നതുകൊണ്ട് സംസ്ഥാനങ്ങളുടെ അധികാരവും നിരന്തരമായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രത്യയശാസ്ത്ര ധാരണ കൃത്യവും ദൃഢീകരിക്കപ്പെട്ടതുമായിരിക്കണം എന്നു കൂടിയാണ് വ്യവസായ വല്‍ക്കരണവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഗുരുതരമായ പ്രശ്നങ്ങള്‍ തെളിയിക്കുന്നത്. സ്വന്തം നാട്ടില്‍ അധ്വാനിക്കാതിരിക്കുകയും വിശ്വസ്തത കാട്ടാതിരിക്കുകയും അനാവശ്യമായി സമരം ചെയ്യുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്ന വലതുപക്ഷ പ്രചാരണത്തെയാണ് മറ്റു നിരവധി സിനിമകളിലുമെന്നതുപോലെ ശ്രീനിവാസന്‍ കഥയും തിരക്കഥയുമെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരവേല്‍പ്പും(1989) പിന്തുടരുന്നത്. ഈ സിനിമയുടെ അഭൂതപൂര്‍വമായ വിജയം ഈ ആശയത്തെ നല്ലൊരു പങ്ക് ജനങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിട്ടുമെടുക്കാം. ഇതേ ആശയഗതി പിന്തുടരുന്ന നിരവധി സിനിമകള്‍ അതിനു മുമ്പും പിമ്പുമായി മലയാളത്തിലിറങ്ങുകയും വിജയം വരിക്കുകയും ചെയ്തിട്ടുമുണ്ട്. പില്‍ക്കാലത്ത്, കേരള സമൂഹത്തിന്റെ വികസനമുരടിപ്പിന്റെ കാരണം വരവേല്‍പ്പില്‍ ചിത്രീകരിച്ചതുപോലെ തന്നെയാണെന്ന് ചിത്രത്തിന്റെ പേരെടുത്തു പറഞ്ഞുകൊണ്ട് ഉന്നത ഭരണാധികാരികളടക്കമുള്ളവര്‍ പല തവണ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനു മേല്‍ പ്രതീതി യാഥാര്‍ത്ഥ്യം നേടുന്ന വിജയങ്ങള്‍ക്ക് മികച്ച ഉദാഹരണമായി വരവേല്‍പ്പും ചിത്രമിറങ്ങിയതിനു ശേഷമുള്ള ഇരുപതു വര്‍ഷത്തെ ചരിത്രവും പരിണമിച്ചിരിക്കുന്നു. ശ്രീനിവാസന്റെ തന്നെ തിരക്കഥയില്‍ പുറത്തു വന്ന മിഥുനം എന്ന സിനിമയില്‍ ചെറുകിട വ്യവസായം ആരംഭിക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ വൈദ്യുതി ആപ്പീസില്‍ നിന്ന് പഞ്ചായത്താപ്പീസിലേക്ക് അവിടെ നിന്ന് വ്യവസായ ആപ്പീസിലേക്ക് അവിടെ നിന്ന് വില്‍പന നികുതി ആപ്പീസിലേക്ക് അവിടെ നിന്ന് ബാങ്കിലേക്ക് എന്നിങ്ങനെ നൂറ്റെട്ട് ആപ്പീസിലൂടെ ചുറ്റിച്ച് വലക്കുന്നത് കാണാം. കേരളത്തിന്റെ വികസനമുരടിപ്പിന് കാരണം ചുകപ്പന്മാരുടെ കൊടിപിടുത്തവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ചുകപ്പു നാടകളുമാണെന്ന പ്രചാരണമാണ് വരവേല്‍പ്പ്, മിഥുനം അടക്കമുള്ള നിരവധി സിനിമകളുടെയും അക്കാലത്തെ വലതുപക്ഷ രാഷ്ട്രീയ/മാധ്യമ പ്രചാരണത്തിന്റെയും അന്തസ്സത്ത എന്ന് ഓടിച്ചുള്ള ഒരു അന്വേഷണത്തില്‍ നിന്നു പോലും ബോധ്യപ്പെടും. എന്നാലിന്നെന്താണ് സ്ഥിതി? ഇടതുപക്ഷം ഇതാ വേഗത്തില്‍ വികസനം കൊണ്ടുവരുന്നേ എന്നു നിലവിളിക്കുകയാണ് വലതുപക്ഷവും അവരുടെ താളത്തിനൊത്തു തുള്ളുന്ന ഇടതുപക്ഷ മായാവികളും. എച്ച് എം ടി / സൈബര്‍ സിറ്റി വിവാദത്തിന്റെയും മറ്റും അടിസ്ഥാനം മറ്റൊന്നല്ല.

ഓരോ ഫ്രെയിമിലും ഒരു ഹിന്ദുത്വ സിനിമ എന്ന വിശേഷണത്തിനര്‍ഹമായ ജയരാജിന്റെ സിനിമകളില്‍ ഏറ്റവുമവസാനത്തെ പടപ്പായ ഓഫ് ദ പീപ്പിള്‍ ഇത്തരമൊരു ഇടതുപക്ഷ മായാവിത്ത(വായാടിത്ത)ത്തിന്റെ ലക്ഷണമാണ്. ചെഗുവേരയുടെ അനുയായികള്‍ എന്ന നിലക്ക് പ്രവര്‍ത്തിക്കുന്ന ഒരു ക്രിമിനല്‍ സംഘത്തെ ഉദാത്തീകരിക്കുന്ന ഇതിവൃത്തവും ആഖ്യാനവുമാണ് സിനിമയിലുള്ളത്. മൂന്നാര്‍, പതിബെല്‍, ദേവസ്വം മന്ത്രി, ഫാരീസ് അബൂബക്കര്‍, റിയല്‍ എസ്‌റ്റേറ്റ് മാഫിയ, ഭൂ ബാങ്കുകള്‍, ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ജനാനുകൂലപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ദുഷിച്ച പാര്‍ടി, എന്നിങ്ങനെ വലതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കുത്തിനിറച്ചിരിക്കുന്ന ഘടകങ്ങളൊക്കെയും വര്‍ത്തമാനകാലത്തെ ആരോഗ്യകരമായി വിമര്‍ശിക്കുന്നതിനുള്ള നിലപാടുകളെ തകിടം മറിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു.

വലതുപക്ഷത്തോട് തിരിച്ചു ചോദിക്കാനുള്ളത് ഒരു കാര്യം മാത്രമാണ്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തിരുന്ന ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും ഇപ്പോള്‍ കമ്പ്യൂട്ടറിനെ കെട്ടിപ്പിടിക്കുന്നു എന്നു കളിയാക്കുന്നവരാണ്, ഒരു കാലത്ത് വികസനത്തെ തടസ്സപ്പെടുത്തിയിരുന്ന ചുകന്ന കൊടി പിടുത്തക്കാരും ചുകപ്പു നാടക്കാരും ഇപ്പോള്‍ അതിവേഗത്തില്‍ വികസനം കൊണ്ടു വരുന്നു എന്നും ആക്ഷേപിക്കുന്നത്. അപ്പോള്‍, അന്ന് കമ്പ്യൂട്ടര്‍, യന്ത്രവല്‍ക്കരണം, വ്യവസായം, വികസനം എന്നീ കാര്യങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ എടുത്തിരുന്നതായി വലതുപക്ഷം ആക്ഷേപിക്കുന്ന നിലപാടുകള്‍ (ആ ആക്ഷേപം യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാണോ എന്നതും പ്രസക്തമായ ഒരു പ്രശ്നമാണ്, പക്ഷെ അതിവിടെ പരിശോധിക്കുന്നില്ല, തര്‍ക്കത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കുന്നു) ശരിയായിരുന്നു എന്ന് ആദ്യമായി അവര്‍ സമ്മതിക്കേണ്ടി വരും. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തിയത് കമ്യൂണിസ്റ്റുകാരാണെങ്കില്‍ അത് ചരിത്ര പരമായി ശരിയായിരുന്നുവെന്ന് വലതു പക്ഷം ഒരു സാമൂഹിക ക്ഷമാപണത്തോടെ പ്രഖ്യാപിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നൂറ്റേഴ് അനുമതിയും ലഭിച്ചു കഴിഞ്ഞ സൈബര്‍ സിറ്റി പോലുള്ള പദ്ധതികള്‍ നൂറ്റെട്ടാമത്തെ അനുമതി ലഭിച്ചില്ലല്ലോ എന്ന് ഓര്‍മപ്പെടുത്തുന്നതായി നടിച്ചുകൊണ്ട് തടസ്സപ്പെടുത്തുന്ന, ഇടതുപക്ഷഭരണത്തെ രണ്ടു ഭാഗത്തു നിന്നും വരിഞ്ഞുമുറുക്കി നശിപ്പിക്കുന്ന, വെടക്കാക്കി തനിക്കാക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം.

വ്യവസായ അന്തരീക്ഷത്തിനു തിരിച്ചടി ഉണ്ടാകുന്നത് വിമോചനസമരത്തിന്റെയും തത്തുല്യമായ മഹാസഖ്യ ആശയപ്രചാരണത്തിന്റെയും പരിണതഫലമാണെന്നു വ്യക്തം. 1959ല്‍ നടന്ന വിമോചനസമരത്തിന്റെ ഏറ്റവും വലിയ ഒരു സവിശേഷത പ്രബലരായ വിവിധ വര്‍ഗീയ സാമുദായിക സംഘടനകളും നേതാക്കളും നേതൃത്വം കൊടുത്തു എന്നതും അവരുടെ വിശാലമായ കൂട്ടായ്മ സ്ഥാപിതമായി എന്നതുമാണ്. ഇന്ന് അത്തരത്തിലുള്ള ഒരു പ്രബലതയും വൈപുല്യവും ഒരു പക്ഷെ വര്‍ഗീയ-സാമുദായിക ശക്തികള്‍ക്ക് കൈവരിക്കാനായി എന്നു വരില്ല. കേരള സമൂഹത്തില്‍ യാഥാസ്ഥിതികത്വത്തിനും മതസാമുദായികതക്കുമെതിരായ വികാരവും ശക്തമാണെന്നതാണ് ഒരു കാരണം. എന്നാല്‍ ഈ കുറവ് നികത്തിക്കൊടുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതു തീവ്രവാദ വായാടികളുടെ മുഖംമൂടി ധരിച്ച നീക്കങ്ങള്‍ കുറെ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നതുറപ്പാണ്. മതമൌലികവാദികളും ഇടതുവായാടികളും തമ്മിലുള്ള ഒരു ബാന്ധവവും പരസ്യമായി നടപ്പിലായിട്ടുണ്ട്.

കമ്യൂണിസ്റ്റ് വിരുദ്ധത/വിരുദ്ധര്‍ സൃഷ്ടിക്കപ്പെടുന്നതെന്തുകൊണ്ട്?

കമ്യൂണിസ്റ്റ് വിരുദ്ധത/വിരുദ്ധര്‍ സൃഷ്ടിക്കപ്പെടുന്നത്, നരേന്ദ്രമോഡി ആഘോഷിച്ച ന്യൂട്ടണ്‍ സമവാക്യം കൊണ്ടല്ലെന്നു തീര്‍ച്ച. ഇതിനു മാത്രം വിരുദ്ധത സൃഷ്ടിക്കപ്പെടാന്‍ മാത്രം എന്തു പാതകമാണ് അഥവാ മുജ്ജന്മപാപങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടിയും കമ്യൂണിസ്റുകാരും ചെയ്തത്, ചെയ്യുന്നത് എന്നത് കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, കമ്യൂണിസ്റ്റ് വിരുദ്ധരും മറുപടി പറയേണ്ട ചോദ്യമാണ്. സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയ ഫാസിസ്റ്റുകളുടെയും വലതുപക്ഷ പിന്തിരിപ്പന്മാരുടെയും നിരന്തരമായ പ്രചാരണപ്രവര്‍ത്തനങ്ങളും പണവിതരണങ്ങളുമാണ് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഒരു സ്രോതസ്സ്. ഇടതു തീവ്രവാദികളും നാട്യക്കാരും അരാജകവാദികളുമടക്കമുള്ള ഒരു വിഭാഗം സമൂഹത്തിന്റെ ഇടതുപക്ഷാഭിമുഖ്യത്തെ വഴി തെറ്റിക്കാനായി സജീവമായി രംഗത്തുണ്ടെന്നതാണ് 1957-1959 കാലഘട്ടത്തില്‍ നിന്നു വ്യത്യസ്തമായി ഇന്നു കാണുന്ന സവിശേഷത. സ്വന്തം വീഴ്ചകള്‍, തിരിച്ചടികള്‍, മാനസിക സംഘര്‍ഷങ്ങള്‍, അപകര്‍ഷതാബോധങ്ങള്‍, മൃദു ഹിന്ദുത്വമടക്കമുള്ള ഒളിപ്പിച്ചു വെച്ച വര്‍ഗീയ ധാരണകള്‍, വ്യക്തി വിദ്വേഷങ്ങള്‍, യാഥാസ്ഥിതികബോധം, ഭാവുകത്വ പരിണാമത്തില്‍ വന്ന ഇടര്‍ച്ച അഥവാ പിന്നോട്ടടി എന്നിങ്ങനെ വിചിത്രമായ ചില കാരണങ്ങളും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ രൂപവത്ക്കരിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ട് എന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാവും. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രയോഗരീതികളെയും ആന്തരിക സന്ദിഗ്ദ്ധതകളെയും തുറന്നു കാട്ടുന്ന ഒരു സാമൂഹ്യ ആഭിചാര ക്രിയ തന്നെ കേരളത്തില്‍ അനിവാര്യമായിരിക്കുന്നു. ജനാധിപത്യബോധത്തോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും പ്രതികരിക്കുന്ന ആരോഗ്യമുള്ള കമ്യൂണിസ്റ്റേതര രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള പരിസരവും അതോടെ നിലവില്‍ വരും. അത്തരമൊരവസ്ഥ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തനത്തിനും വിഘാതമായിരിക്കില്ല.

-ശ്രീ. ജി പി രാമചന്ദ്രന്‍

Wednesday, April 23, 2008

നാണയപ്പെരുപ്പം എത്രത്തോളം എന്തുകൊണ്ട്?

വര്‍ത്തമാനകാല ഇന്ത്യയിലെ ഒന്നാമത്തെ സാമ്പത്തികപ്രശ്നമാണ് നാണയപ്പെരുപ്പം. നിലനില്‍പ്പിന്റെ അഗ്രഭാഗത്തു നില്‍ക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും ദരിദ്രകര്‍ഷകരെയും അത് കൂടുതല്‍ ഞെക്കിപ്പിഴിയുന്നു. എന്തെങ്കിലും സ്വത്തുക്കള്‍ ബാക്കിയുണ്ടെങ്കില്‍ അത് വില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. കൂടുതല്‍ കടത്തിലേക്കും പട്ടിണിയിലേക്കും അവര്‍ പതിക്കുന്നു. അടുത്തകാലത്തുണ്ടായ സാമ്പത്തികവളര്‍ച്ചയെ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നത് നിശ്ചിത വരുമാനക്കാരുടെയും ഇടത്തരക്കാരുടെയും ഭാഗത്തുനിന്നുണ്ടായ വര്‍ധിച്ച ആവശ്യമായിരുന്നു. ഈ വിഭാഗത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഇപ്പോള്‍ നാണയപ്പെരുപ്പം ചോര്‍ത്തിയെടുക്കുകയാണ്. അവസാനമായി, ആഗോളവിപണിയില്‍ ഇന്ത്യയുടെ വിജയത്തിലൂടെ നേട്ടം കൊയ്തിരുന്ന ഉല്‍പ്പാദകര്‍ക്ക് ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കാനും നാണയപ്പെരുപ്പം ഇടയാക്കി.

ചുരുക്കിപ്പറഞ്ഞാല്‍, നാണയപ്പെരുപ്പം ദരിദ്രരുടെ ജീവിതമാര്‍ഗത്തിനു മാത്രമല്ല ഭീഷണി ഉയര്‍ത്തുന്നത്; ഗവമെന്റ് നേട്ടമായി കൊട്ടിഘോഷിക്കുന്ന ഉയര്‍ന്ന വളര്‍ച്ചനിരക്കിനും അത് തടസ്സമാകുന്നു. നിരവധി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് വിശാലമായ മേഖലയില്‍ ഫലങ്ങളുണ്ടാക്കുന്ന നാണയപ്പെരുപ്പമാണ് ഇന്നുള്ളത്. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ജനവിഭാഗങ്ങളെ ബാധിക്കുന്ന ഒന്നായി അത് മാറിയത്. എല്ലാ ഉല്‍പ്പന്നത്തെയും കണക്കിലെടുത്തുള്ള മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2007 ഡിസംബര്‍ അവസാനം നാലു ശതമാനത്തില്‍ താഴെയായിരുന്നത് 2008 മാര്‍ച്ച് രണ്ടാം പകുതിയായപ്പോള്‍ ഏഴുശതമാനത്തിലധികമായി ഉയര്‍ന്നു. നാണയപ്പെരുപ്പത്തിന്റെ നാലിലൊന്നിലധികം ധാന്യങ്ങളടക്കമുള്ള അടിസ്ഥാന വസ്തുക്കളുടെ വിലവര്‍ധനമൂലമാണ്. നാണയപ്പെരുപ്പത്തിന്റെ എട്ടിലൊന്ന് സംഭാവന ചെയ്യുന്നത് അന്താരാഷ്ട്രവിപണിയില്‍ പെട്രോളിയത്തിന്റെ ഉയര്‍ന്ന വിലയാണ്. നാണയപ്പെരുപ്പത്തിന്റെ 60 ശതമാനവും ഭക്ഷ്യഎണ്ണ (7.5 ശതമാനം), ഇരുമ്പ്-ഉരുക്ക് (17 ശതമാനം) തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍മൂലമാണ്. മൊത്തത്തിലുള്ള നാണയപ്പെരുപ്പം ഏഴു ശതമാനമാകുന്നത് ഏറ്റവും ഉയര്‍ന്നതാണെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയില്ല. വളരെ വിപുലമായ വിധത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളെ ബാധിക്കുന്ന നാണയപ്പെരുപ്പം ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കുകയും ഗവമെന്റിനുതന്നെ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതുകൊണ്ടാണ് ഇത് വളരെ ഉയര്‍ന്നതായി അനുഭവപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ തൊട്ടാല്‍ പൊള്ളുന്ന വിലക്കയറ്റത്തിന്റെ ഭാഗമായുള്ള നാണയപ്പെരുപ്പമായതുകൊണ്ടാണ് ഇതിന് കാര്യമായ ശ്രദ്ധ ലഭിച്ചത്.

നമ്മള്‍ ഒരു വര്‍ഷം പിന്നോട്ടുപോയാല്‍ അടിസ്ഥാന ഉല്‍പ്പന്നങ്ങള്‍മൂലമുള്ള നാണയപ്പെരുപ്പനിരക്ക് ഇന്നുള്ളതിനേക്കാള്‍ കൂടുതലായിരുന്നെന്നു കാണാം. ഈ ഉല്‍പ്പന്നങ്ങളുടെ വാര്‍ഷിക നാണയപ്പെരുപ്പനിരക്ക് 2007ലെ ആദ്യത്തെ 15 ആഴ്ചയില്‍ 8.8 ശതമാനത്തില്‍നിന്ന് 12.2 ശതമാനമായി വര്‍ധിച്ചു. വര്‍ഷാവസാനമായപ്പോള്‍ നാലുശതമാനത്തിനു താഴേക്കു വരികയുംചെയ്തു. 2008ലെ ആദ്യത്തെ 14 ആഴ്ചയില്‍ അടിസ്ഥാനവസ്തുക്കളുടെ നാണയപ്പെരുപ്പനിരക്ക് 3.9 ശതമാനത്തില്‍നിന്ന് ഒമ്പതുശതമാനം വരെയെത്തി. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റംകൊണ്ടു മാത്രമുള്ള നാണയപ്പെരുപ്പമാണ് പ്രശ്നമെങ്കില്‍ ഒരു വര്‍ഷംമുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ഗവമെന്റ്.

ഭക്ഷ്യധാന്യവില വര്‍ധനമൂലമുള്ള നാണയപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ രണ്ടു സംഗതിയുണ്ട്. ചില്ലറവില്‍പ്പനമേഖലയില്‍ ഭക്ഷ്യ എണ്ണ, അരി പോലുള്ള വസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റമാണ് ഒരു പ്രശ്നം. ഏപ്രില്‍ ആദ്യം അരിയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21.7 ശതമാനമായി വര്‍ധിച്ചു. കിലോയ്ക്ക് 12.50 രൂപയില്‍നിന്ന് 15.20 രൂപയായി വര്‍ധിച്ചു. ഇത് 2006 ഏപ്രില്‍ മാസത്തിലുള്ളതിനേക്കാള്‍ 2007 ഏപ്രിലില്‍ 5.4 ശതമാനം വര്‍ധിച്ചതുമായി താരതമ്യംചെയ്യുമ്പോള്‍ വന്‍ വര്‍ധനയാണ്. കൂടുതല്‍ അടിസ്ഥാനവസ്തുക്കളുടെ വിലയിലും വലിയ വര്‍ധനയുണ്ടായെന്നു കാണാം. 2008 ഏപ്രില്‍ നാലിന് അവസാനിച്ച ഒരു വര്‍ഷത്തില്‍ അരി, ഗോതമ്പ്, ആട്ട, പയര്‍ എന്നിവയുടെ വിലയില്‍ 4.2 ശതമാനംമുതല്‍ 21.7 ശതമാനംവരെ വില വര്‍ധിച്ചെന്നുകാണാം. 2008 ഏപ്രില്‍ നാലുവരെയുള്ള രണ്ടു വര്‍ഷത്തെ കണക്കെടുത്താല്‍ 21.1 ശതമാനംമുതല്‍ 29 ശതമാനംവരെയാണ് വിലക്കയറ്റം. ഈ നാലു വസ്തുവിന്റെ ശരാശരി വാര്‍ഷിക വിലവര്‍ധന 10 ശതമാനമാണ്. ഒറ്റപ്പെട്ട വസ്തുവിന്റെ വിലക്കയറ്റം വ്യാപകമായുണ്ടാകുമ്പോഴും അക്കാര്യം ശ്രദ്ധിക്കപ്പെടും. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ കുറച്ചുകാലമായി നമ്മള്‍ നാണയപ്പെരുപ്പത്തിന്റെ അന്തരീഷത്തിലാണെന്ന് അനുഭവപ്പെടും.

ഈ ഗുരുതരമായ നാണയപ്പെരുപ്പപ്രവണതയ്ക്ക് എന്താണ് കാരണം?

അവഗണിക്കാനാകാത്ത രണ്ട് ഘടകമുണ്ട്. ഒന്ന്, വളരെ വ്യക്തമായിത്തന്നെ തിരിച്ചറിയാവുന്ന, കാര്‍ഷികമേഖലയോടുള്ള ദീര്‍ഘകാലമായുള്ള അവഗണനയാണ്. കാര്‍ഷികമേഖലയിലുള്ള നിക്ഷേപം വന്‍തോതില്‍ കുറച്ചതും ഉല്‍പ്പാദനച്ചെലവിലുണ്ടായ വന്‍ വര്‍ധനയും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതിരുന്നതും ഇതിനു കാരണമാണ്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് കാര്‍ഷികോല്‍പ്പാദനം ഉണ്ടാകാതായി. തൊണ്ണൂറുകള്‍മുതല്‍ പ്രതിശീര്‍ഷ ഭക്ഷ്യോല്‍പ്പാദനം കുറയാന്‍ തുടങ്ങി. മറ്റൊരു അടിസ്ഥാനപ്രശ്നം ഭക്ഷധാന്യം, പയറുവര്‍ഗം എന്നിവയുടെ വില പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്ന ഗവമെന്റിന്റെ സംഭരണ, വിതരണ സംവിധാനം പരാജയപ്പെട്ടതാണ്. ഈ ഉല്‍പ്പന്നങ്ങളുടെ വാണിജ്യം കൂടുതല്‍ ഉദാരവല്‍ക്കരിച്ചതോടെ ബഹുരാഷ്ട്ര കമ്പനികള്‍ ഈ രംഗത്തേക്കു വരികയും വന്‍തോതില്‍ സംഭരണം നടത്തി ഗവമെന്റ് മേഖലയിലുള്ള എഫ്സിഐയുടെ സംഭരണശ്രമത്തെ ദുര്‍ബലമാക്കുകയുംചെയ്തു.

2006-07ല്‍ സംഭരണം 111 ലക്ഷം ട ആയിരുന്നു. മുന്‍വര്‍ഷത്തെ 92 ലക്ഷം ടണ്ണിനേക്കാള്‍ കൂടുതലാണ് ഇതെന്നു പറയാം. എന്നാല്‍, 2003-04ല്‍ 168 ലക്ഷം ടണ്ണും 2004-05ല്‍ 148 ടണ്ണും സംഭരിച്ചിരുന്നു എന്നോര്‍ക്കുക. പൊതുവിതരണസംവിധാനത്തിനായി മൊത്തം ഭക്ഷ്യോല്‍പ്പാദനത്തിന്റെ 30 ശതമാനം 2001-02ല്‍ സംഭരിച്ച എഫ്സിഐ 2006-07ല്‍ 15 ശതമാനം മാത്രമേ സംഭരിച്ചുള്ളൂവെന്ന് എഫ്സിഐയുടെതന്നെ രേഖകളില്‍ കാണുന്നു.

വിദേശനാണയശേഖരം ഉപയോഗിച്ച് വിദേശത്തുനിന്ന് ഭക്ഷ്യധാന്യം ഇറക്കുമതിചെയ്ത് ഭക്ഷ്യശേഖരം സുരക്ഷിതമാക്കിയാല്‍ പോരേ എന്ന് ഉദാരവല്‍ക്കരണത്തിന്റെ വക്കാലത്തുകാര്‍ വാദിച്ചേക്കാം. ഇത്തരം നടപടി കര്‍ഷകരെ വീണ്ടും ബുദ്ധിമുട്ടിലാക്കുകയേ ഉള്ളൂവെന്ന് കേരളത്തിലെ അനുഭവം കാട്ടിത്തരുന്നുണ്ട്. കുറഞ്ഞ വിലയ്ക്കുള്ള പാമോയില്‍ ഇറക്കുമതി ചെയ്യുന്നതുമൂലം വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില ഇടിയുന്നത് കേരളത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്കും ചിലപ്പോള്‍ സബ്സിഡിയോടെയും ഇറക്കുമതിചെയ്ത് ആഭ്യന്തരശേഖരം വര്‍ധിപ്പിക്കുന്നത് ആഭ്യന്തര ഉല്‍പ്പാദനം വന്‍തോതില്‍ കുറയുന്നതിനും ഭക്ഷ്യസുരക്ഷയെ കൂടുതല്‍ ദോഷകരമായി ബാധിക്കാനും ഇടയാക്കും. ആഭ്യന്തര ഉല്‍പ്പാദനത്തെ നിരുത്സാഹപ്പെടുത്തിയല്ല, അതിനെ ശക്തിപ്പെടുത്തിയാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആഗോളവിപണിയുടെ ചാഞ്ചാട്ടത്തില്‍ ഗുരുതര പ്രത്യാഘാതം അനുഭവിക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറും. ഇപ്പോള്‍ ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇത്തരമൊരു ആഘാതമാണ്.

കഴിഞ്ഞ മാസങ്ങളില്‍ ആഗോളവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ധാന്യങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഇതെല്ലാം ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം കൊണ്ടുണ്ടാകുന്നതല്ല, എന്നാല്‍, ഭാഗികമായി ചരക്കുമേഖലയിലെ ഊഹക്കച്ചവടത്തിന്റെ ഫലമാണ്. ഇതുമൂലം, ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വില രാജ്യത്ത് കര്‍ഷകര്‍ക്കു നല്‍കുന്ന സംഭരണവിലയേക്കാള്‍ ഉയര്‍ന്നതായിരിക്കും. ഇറക്കുമതിവിലയും ആഭ്യന്തരവിപണിവിലയും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സബ്സിഡി നല്‍കേണ്ടിവരും. അന്താരാഷ്ട്രവിപണിയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഭക്ഷ്യധാന്യത്തിനും ആഭ്യന്തര ഉല്‍പ്പാദകര്‍ക്കും നല്‍കുന്ന വിലയിലെ വ്യത്യാസത്തെ ന്യായീകരിക്കാന്‍ ഗവമെന്റ് ബുദ്ധിമുട്ടും. ആഗോളവിലയെയും ആഭ്യന്തരവിലയെയും ബന്ധിപ്പിക്കാന്‍ ഗവമെന്റ് നടത്തുന്ന ശ്രമം രാജ്യത്തെ ഊഹക്കച്ചവടക്കാര്‍ക്ക് പ്രചോദനമാകും. ഇത് ഭക്ഷ്യവില ഉയരാനും നാണയപ്പെരുപ്പ നിരക്ക് വര്‍ധിക്കാനും ഭാഗികമായി കാരണമാകുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിയംവില കൂടുന്നതിന്റെ ഫലമായി ആഭ്യന്തര എണ്ണവില വര്‍ധിപ്പിക്കുന്നതും ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനയുടെ മറ്റൊരു കാരണമാണ്. എണ്ണവിലവര്‍ധന നിരവധി ഉല്‍പ്പന്നങ്ങളുടെ വിലയിലും സേവനങ്ങളുടെ നിരക്കിലും പ്രത്യക്ഷമായോ പരോക്ഷമായോ വര്‍ധനയുണ്ടാക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെയും വില വര്‍ധനയിലൂടെയും ഗവമെന്റിന് വന്‍തോതില്‍ നികുതിവരുമാനം ലഭിക്കുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച് എണ്ണക്കമ്പനികള്‍ക്ക് വില കൂട്ടാന്‍ അനുവാദം നല്‍കാവുന്നതാണ്.

ഉപയോക്താവിന് കൂടുതല്‍ ഭാരം ഉണ്ടാക്കാത്ത ഈ സംവിധാനം നടപ്പാക്കാന്‍ ഗവമെന്റ് തയ്യാറാകുന്നില്ല. ഭാഗികമായ ഇറക്കുമതിയിലൂടെമാത്രം ചില വസ്തുക്കളുടെ ആവശ്യം നിറവേറ്റാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തരവില ആഗോളവിലയുമായി ബന്ധപ്പെട്ടിരിക്കണമെന്ന് ഉദാരവല്‍ക്കരണം ലക്ഷ്യമിടുന്നുണ്ട്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതും ഭാഗികമായി കയറ്റുമതി ചെയ്യുന്നതുമായ വസ്തുക്കളുടെ വിലയിലും ഇടപെടാന്‍ കഴിയണമെന്നാണ് ഉദാരവല്‍ക്കരണത്തിന്റെ ന്യായം. ഇരുമ്പ്, ഉരുക്ക്, മറ്റു ലോഹങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വന്‍ വര്‍ധനയ്ക്കു കാരണം ചൈനയില്‍ ഇവയുടെ ആവശ്യം വന്‍തോതില്‍ വര്‍ധിച്ചതാണ്. ഈ അന്താരാഷ്ട്രസാഹചര്യത്തില്‍ ആവേശപൂര്‍വം ഇടപെടുന്ന ഇന്ത്യന്‍ കമ്പനികളുടെ കയറ്റുമതിയും ഇവയുടെ വിലവര്‍ധനയ്ക്ക് കാരണമാണ്. ഇതാണ് വിലയിലും കയറ്റുമതിയിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗവമെന്റിനെ പ്രേരിപ്പിച്ചത്. ആഭ്യന്തര, ആഗോള വിപണികളെ കൂട്ടിയിണക്കുന്നത് ഉല്‍പ്പാദകര്‍ക്കല്ല, ഉപയോക്താക്കള്‍ക്കാണ് മെച്ചമുണ്ടാക്കുകയെന്ന വാദം പൊളിഞ്ഞിരിക്കയാണ്.

ഇപ്പോഴത്തെ നാണയപെരുപ്പ നിരക്കിന്റെ വര്‍ധനയ്ക്ക് പല കാരണമുണ്ടെന്നതാണ് ചുരുക്കം. ജലസേചനമേഖലയിലെ പൊതുനിക്ഷേപം കുറയുന്നതിന്റെയും ഗ്രാമീണമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള വകയിരുത്തല്‍ കുറയുന്നതിന്റെയും ഫലമായി കാര്‍ഷികവളര്‍ച്ച കുറയുന്നതാണ് കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നാണയപ്പെരുപ്പത്തിനു കാരണം. കര്‍ഷകര്‍ക്ക് ന്യായവില നല്‍കി സംഭരിക്കുകയും ഉപയോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം വിതരണംചെയ്യുകയും ചെയ്തിരുന്ന സംവിധാനം ഇല്ലാതാക്കിയതിന്റെ ഫലമാണ് ഇത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത ഗവമെന്റ് നയമാണ് ആ മേഖലയുമായി ബന്ധപ്പെട്ട നാണയപ്പെരുപ്പത്തിനു കാരണം. ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെട്ട നാണയപ്പെരുപ്പത്തിനു കാരണം ആഗോളവിപണിയിലെ വ്യതിയാനങ്ങളില്‍നിന്ന് ഇന്ത്യയെ സംരക്ഷിക്കാനുള്ള കവചങ്ങള്‍ ഇല്ലാതാക്കിയതുമൂലമുള്ള വിലയിലെ മാറ്റമാണ്. ഇപ്പോഴത്തെ നാണയപ്പെരുപ്പത്തിനു കാരണമായ വിശാലമായ മേഖലകളെയും വൈവിധ്യമാര്‍ന്ന സ്രോതസ്സുകളെയും ലക്ഷ്യമാക്കിയുള്ള നയസമീപനങ്ങള്‍കൊണ്ടു മാത്രമേ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതിന് കഴിഞ്ഞ കുറെ വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെ പിന്‍വലിക്കേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങളെ കാണാന്‍ തയ്യാറാകാത്തതുകൊണ്ടാണ് നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇപ്പോഴത്തെ ഗവമെന്റ് ബുദ്ധിമുട്ടുന്നത്.

സി പി ചന്ദ്രശേഖര്‍, കടപ്പാട്: ദേശാഭിമാനി