Wednesday, December 31, 2008

പാലസ്തീന്‍, നിനക്കില്ല 9/11

2001 സെപ്തംബര്‍ മാസത്തില്‍ അല്‍ ക്വയ്ദയിലെപ്പെട്ട ഒരു കൂട്ടം ഭീകരര്‍ ന്യൂയോര്‍ക്കില്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ കൊലചെയ്തു. അമേരിക്കയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരു പോലെ ആ അക്രമണത്തെയും അക്രമണകാരികളെയും അപലപിച്ചു. സംവാദങ്ങള്‍ എല്ലാം തന്നെ ഊന്നിയത് അമേരിക്ക പ്രതികാരം നിര്‍വഹിക്കുന്നതിലും, നീതി തേടുന്നതിലും എത്രമാത്രം വിവേചനബുദ്ധി കാണിക്കണം എന്നതിലായിരുന്നു. അമേരിക്കയുടെ ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ അധിനിവേശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന അവസരത്തിലെല്ലാം തന്നെ 9/11ന്റെ ഭയാനകതകള്‍ ഉയര്‍ന്നുവന്നിരുന്നു. തങ്ങള്‍ അതുവരെ ചെയ്തുകൂട്ടിയതിനെയെല്ലാം ന്യായീകരിക്കുവാനായി തങ്ങളുടെ ജനത അനുഭവിച്ച കഷ്ടപ്പാടുകളും മരണവും ഉപയോഗിക്കുവാന്‍ അമേരിക്ക അനുവദിക്കപ്പെട്ടിരുന്നു.

2008 നവംബര്‍ മാസത്തില്‍ ഒരു കൂട്ടം ഭീകരര്‍ മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയും ഏതാണ്ട് 200 സാധാരണക്കാരായ ജനങ്ങളെ വധിക്കുകയും ചെയ്തു. അവരുടെ ചെയ്തിക്കുപിന്നിലെ ഉദ്ദേശം എന്തായിരുന്നുവെന്നോ അവര്‍ ആരായിരുന്നുവെന്നോ എന്നതിനെക്കുറിച്ച് നമുക്ക് അത്ര ഉറപ്പൊന്നും ഇതുവരെയും ഇല്ല. അവരുടെ ആസൂത്രണം രഹസ്യമായാണ് നടന്നത്. എല്ലാ ആക്രമണകാരികളും കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ ചെയ്തു. ഈ കൂട്ടക്കൊലക്ക് “ഇന്ത്യയുടെ 9/11” എന്ന അപരനാമവും നല്‍കി. ഇന്ത്യയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരേപോലെ ഈ ആക്രമണത്തെ അപലപിച്ചു.

ഇപ്പോള്‍ ഈ സമയത്ത്, ഇസ്രായേല്‍ ഗാസയിലെ വിവിധ സ്ഥലങ്ങളെ ആക്രമിക്കുകയും മുന്നൂറില്‍പ്പരം(മരണം ഇനിയും ഉണ്ടാകും) സാധാരണക്കാരെ കൊല്ലുകയും ചെയ്തിരിക്കുന്നു അവരുടെ ആസൂത്രണം വളരെ അവധാനതയോടെയും, വ്യക്തമായ ഉദ്ദേശ്യത്തോടെയും, പരസ്യമായിട്ടുമായിരുന്നു. ആ കൊലപാതകികളാകട്ടെ ആഘോഷിക്കപ്പെടുകയുമാണ്, തുടരുവാന്‍ പ്രോത്സാഹിപ്പിക്കപ്പെടുകയുമാണ്. പാശ്ചാത്യരാജ്യങ്ങളാകട്ടെ ഈ ആക്രമണങ്ങളെ തിരിച്ചടി എന്നു വിശേഷിപ്പിക്കുവാന്‍ മത്സരിക്കുന്നു, അപൂര്‍വമായി കൊലകളില്‍ ഇസ്രായേല്‍ നീതിപൂര്‍വകമായി പെരുമാറണം എന്നു പറയാറുള്ളതൊഴിച്ചാല്‍.

ആരും പാലസ്തീനിന്റെ 9/11നെക്കുറിച്ച് സംസാരിക്കുന്നില്ല - പാലസ്തീനിനു 9/11നു അവകാശമില്ല തന്നെ.

ഈ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പ് (പാലസ്തീനികളുടെ വധം വോട്ടര്‍മാര്‍ക്കിടയില്‍ മുന്‍തൂക്കം നല്‍കുന്നു), അവധിക്കാലം ‍(അന്താരാഷ്ട്ര നിരീക്ഷകര്‍ അവധിയിലാകുന്ന സമയം‍), അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം (ഇസ്രായേലിനാല്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സാഹചര്യം ഒബാമയെ ഓര്‍മ്മപ്പെടുത്താന്‍) എന്നിവയൊക്കെ ഉള്‍പ്പെടുന്ന താല്‍കാലികമായ ചില കണക്കുകൂട്ടലുകള്‍ ഇസ്രായേലിനു ഉണ്ടായിരുന്നു. എങ്കിലും ഈ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ കാരണങ്ങള്‍ അതിന്റെ ദീര്‍ഘകാല ആവശ്യത്തില്‍ നിന്നും നേരിട്ടുതന്നെയാണ് ഉയരുന്നത്, അവ അടിസ്ഥാനപരമായി വംശീയോന്മൂലനത്തില്‍ ഊന്നുന്നവയുമാണ്. ഇസ്രായേലിന്റെ വിഭവങ്ങളധികവും പാലസ്തീനികളെ തടവിലാക്കുന്നതിനും പട്ടിണിക്കിടുന്നതിനും അധിനിവേശത്തിനും കൊലയ്ക്കും ഉന്മൂലനത്തിനുമായിട്ടാണ് ഉഴിഞ്ഞുവെച്ചിരിക്കുന്നത്. അവരുടെ നയതന്ത്രജ്ഞതയൊക്കെയും പാലസ്തീനികള്‍ക്ക് പോകാനൊരിടമില്ലെന്നുറപ്പുവരുത്തുന്നതിനും, അവര്‍ക്ക് സമൂഹം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവയ്ക്കൊക്കെ അവകാശമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഉപയോഗിക്കപ്പെടുന്നത്.

ശാരീരികമായ ഇല്ലായ്മ ചെയ്യല്‍ ഇതിന്റെ ഭാ‍ഗമാണ്, അത് തുടരുകയുമാണ്. കുറെക്കാലമായി ഇസ്രായേല്‍ 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗാസയിലെ 15 ലക്ഷം വരുന്ന പാലസ്തീനികളെ ലക്ഷ്യമിടുന്നു. വര്‍ഷങ്ങളായി ഇസ്രായേല്‍ അവര്‍ക്കുള്ള മരുന്ന്, ഭക്ഷണം, ഊര്‍ജ്ജം എന്നിവയുടെ മാത്രമല്ല കടലാസ്, മഷി, പുസ്തകങ്ങള്‍ തുടങ്ങി അവശ്യസാധനങ്ങളുടെ പോലും പ്രവേശനം തടയുകയായിരുന്നു. പുറംലോകത്തു നിന്നൊരു സഹായമില്ലാതെയും, വൈദ്യസഹായമോ മരുന്നോ ഇല്ലാതെയും വേണമായിരുന്നു പാലസ്തീനികള്‍ക്ക് തങ്ങളെ കൊല്ലാനായി പാഞ്ഞുവരുന്ന മിസൈലുകളെ നേരിടേണ്ടിയിരുന്നത്. ഗാസയില്‍ ഇപ്പോള്‍ മരുന്നേ ഇല്ല. ഇസ്രായേലികളാകട്ടെ സ്കൂളുകളെയും, പള്ളികളെയും, ആശുപത്രികളെയും ആക്രമിക്കുകയുമാണ്. അഞ്ച് ആംബുലന്‍സുകളും മൂന്ന് അഗ്നിശമന യന്ത്രങ്ങളും മാത്രമാണ് മൊത്തം ഗാസയിലെ സേവനത്തിനായി ഉള്ളത് - അതും ഇസ്രയേല്‍ തകര്‍ക്കും വരെ മാത്രം...

ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധക്കുറ്റമല്ല. അവിടെ യുദ്ധമേയില്ല. ഇത് മാനവികതക്കെതിരായ കുറ്റകൃത്യമാണ്; തങ്ങള്‍ തന്നെ തടവിലാക്കുകയും, പട്ടിണിക്കിടുകയും ചെയ്യുന്ന ജനതക്കു നേരെ, ലോകത്തിന്റെ മുഴുവന്‍ മുന്‍പില്‍ അവരുടെ പിന്തുണയോടെയും നടക്കുന്ന കുറ്റകൃത്യം. ഇസ്രായേലിനു ഒറ്റക്ക് പാലസ്തീനിനെ തടവിലിടുവാനാവുകയില്ല, ഒരു കൊച്ചുരാജ്യത്തെ പട്ടിണിക്കിടുന്നതിനായി ഇസ്രായേല്‍ മൊത്തം ലോകത്തെയും കൂടെക്കൂട്ടുകയാണ്. അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യങ്ങള്‍ ഇസ്രായേലിന്റെതുമാത്രമല്ല. അതിക്രമവും തിരിച്ചടിയും തമ്മിലുള്ള വ്യത്യാസമെന്തെന്നും, രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള യുദ്ധവും നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നും മനസ്സിലാക്കിക്കുവാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് കഴിയാത്തിടത്തോളം അവരും ഈ കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതികളായി തുടരും. ഇസ്രായേലിന്റെ അജണ്ട എന്തെന്നത് കണ്ണു തുറന്നിരിക്കുന്നവര്‍ക്കൊക്കെയും വളരെ വ്യക്തമാണ്. ആരെങ്കിലും തടയുന്നതുവരെ ഇസ്രായേല്‍ ഇത് തുടരുകയും ചെയ്യും. അത് അവസാനിപ്പിക്കാന്‍ അവരുടെ ഇരകള്‍ക്കാവുകയുമില്ല. ആയതിനാല്‍ ലോകമേ, നീ എത്രകാലം ഈ പീഡനത്തെ പിന്താങ്ങും ?

*

Justin Podur എഴുതിയ Palestine Doesn't Get to Have a 9/11 എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ചിത്രത്തിനു കടപ്പാട് : ടൈംസ്

തുളസിയുടെ ഈ പോസ്റ്റ് കൂടി കാണുക

ഒരിറ്റു സങ്കടം

കമ്പോളമല്ല... കമ്പോളദര്‍ശനമാണ് തകരുന്നത്..!

10 വര്‍ഷം മുമ്പ് അമേരിക്കയുടെ ധനകാര്യവിദഗ്ധനും 'തീപ്പന്തവു' മായിരുന്ന തിമോത്തി ഗെയ്റ്റ്നര്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് ഒരാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഏഷ്യന്‍ സാമ്പത്തികതകര്‍ച്ച നേരിടാനുള്ള അമേരിക്കന്‍ ട്രഷറിയുടെ ഉപദേശങ്ങളായിരുന്നു ഈ 'പത്തുകല്‍പ്പന'കള്‍.

1. കറന്‍സികളെ രക്ഷിക്കാന്‍ പലിശനിരക്കുയര്‍ത്തണം.
2. ചൂതാട്ടക്കാരെയും ഓഹരി ദല്ലാള്‍മാരെയും പരിഹസിക്കരുത്.
3. സര്‍ക്കാര്‍ ചെലവും കടവും വെട്ടിക്കുറക്കണം.
4. വസ്‌തുവകകളുടെ വില കുറയട്ടെ, അതൊരു തകര്‍ച്ചയല്ല, തിരുത്തലാണ്.
5. തെറ്റായ തീരുമാനങ്ങളെടുത്തവരെ രക്ഷിക്കരുത്... 'ധാര്‍മ്മികത' മോശമാണ്!
6. കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കണം..
7. എല്ലാതരം സബ്‌സിഡികളും അപകടകാരികളാണ്.
8.കിട്ടാക്കടങ്ങള്‍ അപ്പഴപ്പോള്‍ എഴുതിത്തള്ളണം.
9. നിങ്ങളുടെ പിശകുകള്‍ക്ക് മാധ്യമങ്ങളെ പഴിക്കരുത്.
10.അമേരിക്കയെ ഐശ്വര്യത്തിലേക്ക് നയിച്ച സ്വതന്ത്രകമ്പോളവ്യവസ്ഥ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം.

ഹായ്, എത്ര കര്‍ശനവും സുതാര്യവുമായ കല്‍പ്പനകള്‍...ഈ കല്‍പ്പനകള്‍ തന്നെയാണ് അല്‍പ്പം ചില ചേരുവകളോടെ ലോകരാഷ്‌ട്രങ്ങള്‍ക്ക്മേല്‍ ഐ എം എഫും ലോകബാങ്കും എ ഡി ബി യും അടിച്ചേല്‍പ്പിച്ചത്. സ്വകാര്യവല്‍ക്കരിച്ചും, കയറ്റുമതിയധിഷ്‌ഠിത വികസനനയങ്ങള്‍ നടപ്പാക്കിയും ഐശ്വര്യപൂര്‍ണ്ണമായ ആഗോളസമൂഹം സൃഷ്‌ടിക്കാമെന്നാണ് ഇവര്‍ പറഞ്ഞുപഠിപ്പിച്ചത്. സമ്പദ് വ്യവസ്ഥ മൂലധനഉടമകള്‍ക്ക് മുമ്പില്‍ ഉദാരമായി കാഴ്‌ചവെച്ചാല്‍ 'വളര്‍ച്ച' താനെ വരുമെന്നും, സ്വന്തം നാട്ടിലെ മനുഷ്യരുടെ ക്ഷേമം, വിദേശികള്‍ക്ക് വേണ്ടുന്ന വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ച് കയറ്റി അയച്ചാല്‍, കൈവരിക്കാമെന്നും അമേരിക്ക പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സോവിയറ്റ് തകര്‍ച്ചയും, സോഷ്യലിസ്‌റ്റ് രാഷ്ട്രങ്ങളുടെ തിരോധാനവും, മുതലാളിത്തത്തെ ലോകമേധാവിത്വത്തിന്റെ കിരീടം ധരിപ്പിച്ചു! അതങ്ങനെ, എക്കാലവും തുടരുമെന്നും ചരിത്രം കമ്പോളവ്യവസ്ഥയില്‍ ചെന്ന് നിന്ന് പ്രയാണം അവസാനിപ്പിക്കുമെന്നും കൊട്ടിപ്പാടിയവരാണ് ഇന്ന് ചരിത്രത്തില്‍ നിന്ന് തന്നെ തിരോധാനം ചെയ്യുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.

ഒരു ദശാബ്‌ദം മുമ്പ്, അമേരിക്കന്‍ ട്രഷറിയുടെ മേധാവി പുറപ്പെടുവിച്ച കല്‍പ്പനകള്‍ അവര്‍ തന്നെ ധിക്കരിക്കുന്ന ദയനീയ കാഴ്‌ചയാണ് നാം കാണുന്നത് ! കമ്പോളം മുന്നോട്ടു വെച്ച 'വളര്‍ച്ചാപരിഹാര'ങ്ങളെല്ലാം സമ്പൂര്‍ണ്ണമായി വലിച്ചെറിയാന്‍ (താല്‍ക്കാലികമായി) അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു... കമ്പോളവ്യവസ്ഥ സ്വയം തകരുന്നതിന്റെ ലക്ഷണങ്ങള്‍, കമ്പോളത്തിന്റെ അതിനായകരായ അമേരിക്കയില്‍ നിന്നുതന്നെയാണ് ആരംഭിച്ചിരിക്കുന്നത്. പത്ത് കല്‍പ്പനകളും പത്ത് കൊല്ലത്തെ പ്രവൃത്തിയും സൂൿഷ്‌മമായി വിശകലനം ചെയ്യാന്‍ ഇവിടെ സാധ്യത ഇല്ലാത്തതിനാല്‍ ചില പ്രധാന സംഭവങ്ങളിലേക്ക് മാത്രം തിരിഞ്ഞുനോക്കാം.

'കാംകോ' എന്നാല്‍ കൊറിയന്‍ സര്‍ക്കാറിന്റെ കീഴിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്. 1997-99ലെ ഏഷ്യന്‍ സാമ്പത്തികതകര്‍ച്ചയുടെ കാലത്ത്, അകാലമൃത്യുവരിച്ച സ്വകാര്യ ആസ്‌തികള്‍ക്ക് ജീവന്‍ നല്‍കിയത് ഈ സര്‍ക്കാര്‍ നിക്ഷേപസ്ഥാപനമായിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ 100 ബില്യന്‍ ഡോളറിന്റെ കിട്ടാക്കടം 'ഏറ്റെടുത്തത് ' ഇതേസ്ഥാപനമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയന്‍ കമ്പനിക്ക് മുമ്പില്‍ പണത്തിനുവേണ്ടി ക്യൂ നില്‍ക്കുകയാണ് അമേരിക്കന്‍ മൂലധന ദല്ലാള്‍മാര്‍! കഷ്‌ടം, സ്വതന്ത്രകമ്പോളം, മൂന്നാം ലോകസമൂഹം പടുത്തുയര്‍ത്തിയ ധനസ്രോതസ്സിനായി ഇരക്കുന്നു! എ ഡി ബി യുടെ മാനേജിംഗ് ഡയറൿടര്‍ ജനറല്‍ പറയുന്നത് "ഇനി നാം കൂടുതല്‍ നിയന്ത്രണങ്ങളുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണ''മെന്നാണ് ! ആലോചിക്കുക മാത്രമല്ല, അത് നടപ്പാക്കുകയാണ് അമേരിക്ക ചെയ്‌തുകൊണ്ടിരിക്കുന്നത്.

ലോകമേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ ലോകമാകെ സൈനിക ആക്രമണം നടത്തുന്നതില്‍ ലജ്ജിക്കാത്ത അമേരിക്ക ദക്ഷിണേഷ്യയിലും (ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ) അതിന് ചെലവഴിക്കുന്ന പണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ഐ.ടി. രംഗത്തെ തകര്‍ച്ചയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ തന്നെയായിരുന്നു - ഇറാക്ക് ആക്രമണം എന്നോര്‍ക്കുക...തകര്‍ച്ച നേരിടാന്‍ ഭരണകൂടം കണ്ടെത്തിയ വഴിയായിരുന്നു, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ (ഭവന നിര്‍മ്മാണം) ഇടപെടല്‍ ! നിര്‍മ്മാണ മേഖലയിലെ ഉത്തേജനം സമ്പദ്ഘടനയില്‍ വളര്‍ച്ചാപ്രവര്‍ത്തനങ്ങളുണ്ടാക്കി.. വായ്‌പകളും, വായ്‌പാഉടമ്പടികളുടെ മേല്‍ വായ്‌പയും; അവ സമാഹരിച്ചുകൊണ്ടുള്ള ചൂതാട്ടവും കൊടുമ്പിരിക്കൊണ്ടു... 2008 ആദ്യമായപ്പോള്‍ 17 ലക്ഷം കോടി ഡോളറിന്റെ കടബാധ്യതകള്‍ വിപണിയില്‍ 'സാമ്പത്തിക ഉല്‍പ്പന്നങ്ങ'ളായി മാറ്റപ്പെട്ടുവെന്നാണ് ധനകാര്യഏജന്‍സികളുടെ കണക്കുപറയുന്നത് ! അടിത്തറയില്ലാതെ സൃഷ്‌ടിക്കപ്പെട്ട 'ഡോളര്‍ ഉത്സവത്തില്‍' അമേരിക്കയില്‍ പണിതുയര്‍ത്തപ്പെട്ട വീടുകളും കെട്ടിടങ്ങളും, വായ്‌പകളും, ബാങ്കുകളും തകര്‍ന്നുവീണു തുടങ്ങി. കിട്ടാക്കടങ്ങള്‍പോലും കമ്പോളത്തില്‍ വിറ്റുകൊണ്ടുള്ള ഈ വ്യാപാരത്തിന്റെ ഇരകളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി തകര്‍ന്നുകൊണ്ടിരിക്കുന്ന നിക്ഷേപകമ്പനികളും, ബാങ്കുകളും, എ ഐ ജി പോലുള്ള വമ്പന്‍ ഇന്‍ഷൂറൻസ് കമ്പനികളുമെന്ന് ഓര്‍ക്കുക...

കണ്‍ട്രിവൈഡ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ത്രോണ്‍ബര്‍ഗ്ഗ്, ലീമാന്‍ ബ്രദേഴ്‌സ്, നാഷണല്‍ സിറ്റി കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ ഊഹവ്യാപാര ചങ്ങലയില്‍പ്പെട്ട് തകര്‍ന്നു. അമേരിക്കന്‍ ബാങ്കായ ബിയര്‍ സ്‌റ്റേണ്‍സ് ഓഹരിയൊന്നിന് 2 ഡോളര്‍വെച്ച് കണക്കാക്കി ജെ.പി.മോര്‍ഗനെക്കൊണ്ട് ഏറ്റെടുപ്പിച്ചത് ഫെഡറല്‍ റിസർവ് തന്നെ! 2004 മുതല്‍ 2007 വരെയുള്ള കാലത്ത് കോര്‍പ്പറേറ്റ് തകര്‍ച്ച തടയാന്‍ മാത്രം അമേരിക്കന്‍ ഖജനാവ് ചിലവിട്ട പണം1ലക്ഷം കോടി ഡോളര്‍ വരും! (2002 മുതല്‍ 2008 വരെ ഇറാക്കില്‍ അവര്‍ ചിലവിട്ടത് 540 ബില്യനാണ്) കമ്പോളകാര്യക്ഷമതയും, കോര്‍പ്പറേറ്റ് സുതാര്യതയും, സ്വതന്ത്ര വ്യാപാരവും പ്രകീര്‍ത്തിക്കുന്നവര്‍ ലജ്ജിക്കട്ടെ!

ഇത് 2007 വരെയുള്ള കാര്യം... 2008 ലെ കണക്ക് എത്രയെന്ന് മുമ്പ് വിശദീകരിക്കപ്പെട്ടതാണ്. ഇനി അതിനുവേണ്ടി 700 ബില്യന്‍കൂടി കണ്ടെത്തണമെന്ന് പറയുമ്പോള്‍ - ഒരു ദശാബ്‌ദകാലത്തെ അമേരിക്കയുടെ കോര്‍പ്പറേറ്റ് സബ്‌സിഡി 2.20 ട്രില്യന്‍ ഡോളര്‍ എന്ന ഭീമാകാരമായ സംഖ്യയാവും ! അതുകൊണ്ടാവും ചിലര്‍ അമേരിക്കയെ "യുണൈറ്റ്ഡ് സ്റേറ്റ്സ് ഓഫ് സോഷ്യലിസ്റ് അമേരിക്ക'' യെന്നു ഇപ്പോള്‍ കളിയാക്കുന്നത് ! ( പൂട്ടുന്ന കമ്പനികള്‍ക്ക് ഖജനാവില്‍ നിന്ന് പണം കൊടുക്കുന്ന ഏര്‍പ്പാടാണ് സോഷ്യലിസം എന്നു കരുതുന്ന വിഡ്ഡികളോട് ക്ഷമിക്കുക.) അതെന്തായാലും കമ്പോളമുതലാളിത്തം സ്‌റ്റേറ്റ് മുതലാളിത്തത്തിലേക്ക് തിരിച്ചുനടക്കുകയാണ്...ആഗോളവത്ക്കരണം എന്ന ഓമനപേരില്‍ അറിയപ്പെടുന്ന മൂലധനവാഴ്‌ചയുടെ ദര്‍ശനവും പരിപാടിയും പാപ്പര്‍ ഹര്‍ജി കൊടുത്തിരിക്കുന്നു എന്നാണ് വ്യക്തമാക്കപ്പെടുന്നത്. പക്ഷേ ഇവിടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്...

അമേരിക്കന്‍ ട്രഷറി ഇപ്പോള്‍ 200 ബില്യന്‍ ഡോളര്‍ നല്‍കി രക്ഷപ്പെടുത്തിയിരിക്കുന്ന ഫാനി ആന്റ് ഫ്രെഡി കമ്പനികള്‍, ഗ്യാരണ്ടി നിന്നിരിക്കുന്നത് ചില്ലറ പണത്തിനല്ല.. 5.3 ട്രില്യന്‍ ഡോളറിന്റെ വായ്‌പാ ഗ്യാരണ്ടിയാണവര്‍ നല്‍കിയത്. അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിന്റെ 50% ഇവരാണ് നടത്തിയത്... 80% ഓഹരി വാങ്ങി 85 ബില്യന്‍ ഡോളര്‍ നല്‍കി രക്ഷപ്പെടുത്തിയ എ ഐ ജി യുടെ ബാധ്യത മാത്രം 26 ലക്ഷം കോടി ഡോളറാണ്. അവര്‍ റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റിക്ക് ഗ്യാരണ്ടി നിന്നത് മാത്രം 800 ബില്യന്‍ ഡോളര്‍ വരും... എങ്ങനെയാണ് ഈ ഭീമന്‍ ബാധ്യതകള്‍ അമേരിക്കന്‍ സമൂഹം ഏറ്റെടുക്കുക...? ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമവും ദാരിദ്ര്യവും അമേരിക്ക തന്നെ അനുഭവിക്കുമെന്നാണോ കാലം കണക്കാക്കിയിരിക്കുന്നത് ? എന്തിന് ഇത്രയും കടത്തിപ്പറയുന്നുവെന്ന് നിങ്ങള്‍ വിചാരിക്കുക സ്വാഭാവികമാണ്.. പക്ഷേ അതിനുള്ള സാധ്യത വളരെ കൂടുതലുണ്ടെന്ന് അമേരിക്കന്‍ ട്രഷറിയിലേക്ക് ഒരു എത്തിനോട്ടം കൊണ്ട് മനസ്സിലാക്കാം...


അമേരിക്കന്‍ ട്രഷറി... കടം കൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം

ആണോ? ഉത്തരം അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ കണക്കുപുസ്തകത്തില്‍ തന്നെയുണ്ട്. 2008 ജനുവരി ഒന്നിന് രാജ്യത്തിന്റെ മൊത്തം കടബാധ്യത 52,915 ബില്യന്‍ ഡോളറായിരുന്നുവത്രെ! അതായത് 53 ലക്ഷം കോടി ഡോളര്‍! ഓരോ അമേരിക്കന്‍ പൌരനുമായി ഇത് വീതിച്ചാല്‍ 1,75,154 ഡോളര്‍ വരും! ഒരു കൌതുകത്തിന് വേണ്ടി ഈ സംഖ്യ രൂപയിലാക്കിയാല്‍ 78,81,930 രൂപയെന്ന് വായിക്കാം!! ഒരു ഇന്ത്യക്കാരന്റെ പേരില്‍ നമ്മുടെ ദേശീയ സര്‍ക്കാര്‍ വാങ്ങിയ കടം 30,000 രൂപയെ വരികയുള്ളൂവെന്നതാണ് അത്ഭുതം.

ലോകത്തെ സാമ്പത്തികമായും സൈനികമായും കീഴടക്കുമെന്ന് ഹുങ്ക് പറയുന്നവരുടെ വിദേശ കടം 12.5ട്രില്ല്യനാണ്. ഇതിന്റെ 46 ശതമാനവും വിദേശ രാഷ്‌ട്രങ്ങളും കേന്ദ്ര ബാങ്കുകളും ചേര്‍ന്ന് സംഭാവന ചെയ്യുന്നതാണ്. 2008ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന കമ്മി (current account deficit) 704 ബില്ല്യന്‍ ഡോളറാണ്. കമ്മി നികത്തുന്നതിന് ചൈനയുടെ മാത്രം സംഭാവന 447.5 ബില്യന്‍ ഡോളറാണ്. ഇതൊക്കെ കൂടാതെ ഇപ്പോഴത്തെ തകര്‍ച്ചയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ട്രഷറി ഒഴുക്കിക്കൊടുത്തത് ഒരു ട്രില്യന്‍ ഡോളര്‍വരും! അമേരിക്കന്‍ ട്രഷറി പുറത്തിറക്കിയ സെക്യൂരിറ്റികളില്‍ 2.7 ട്രില്യന്‍ ഡോളറിന്റെ വിഹിതം വിദേശിയരുടേതാണ്. ദേശീയവരുമാനത്തിന്റെ 5 മടങ്ങ് കടം വാങ്ങുന്ന രാജ്യം ലോകത്തിലെ കേന്ദ്രബാങ്കുകളില്‍ നിന്ന് നിക്ഷേപമായി ഒഴുകിവരുന്ന പണം എടുത്ത് ചൂതാട്ടത്തിനും കമ്പോളഭീമന്‍മാര്‍ക്കും യഥേഷ്‌ടം വെട്ടിയറുത്ത് നല്‍കുകയാണ് ചെയ്യുന്നത്. എന്തൊരു ജനാധിപത്യം.

ചുരുക്കമിതാണ്, ലോകരാഷ്‌ട്രങ്ങളില്‍ നിന്നും സമാഹരിക്കുന്ന കടത്തിന്മേലാണ് അമേരിക്കന്‍ സമ്പദ്ഘടന കെട്ടിതൂക്കിയിരിക്കുന്നത്. ഏതുനിമിഷവും പൊട്ടിപൊളിയാവുന്ന ധനമൂലധനത്തിന്റെ നെടുംതൂണുകള്‍ നിര്‍മ്മിക്കാനാണ് ഈ കടം പ്രധാനമായും അവരുപയോഗിക്കുന്നത് . ഒരു കോര്‍പ്പറേറ്റ് കോണ്‍ഫെഡറേഷനാണ് അമേരിക്ക. ട്രില്യന്‍ കണക്കിന് കിട്ടാകടങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ എഴുതിതള്ളുന്നതുപോലെ, അമേരിക്കയുടെ ട്രഷറി നിക്ഷേപങ്ങളും കിട്ടാകടമായി തീരുന്ന നാളുകളിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഡോളര്‍ മേധാവിത്വവും ആകാശംമുട്ടെ ഉയരുന്ന കടബാധ്യതയും ധനമൂലധനത്തിന്റെ ചൂതാട്ടവും എല്ലാം വെറും സൈനിക ശേഷികൊണ്ട് അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടാമെന്ന് കോര്‍പ്പറേറ്റ് അമേരിക്ക കരുതുന്നുണ്ടാകും... എന്നാല്‍ ഒരാഗോളഫാസിസത്തിലേക്ക് നീങ്ങാനുളള മൂലധനത്തിന്റെ ശ്രമങ്ങള്‍ക്ക് സെപ്‌തംബര്‍ തകര്‍ച്ച വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. മൂലധനത്തിന്റെ കടുത്തചൂഷണവും ധനമൂലധനത്തിന്റെ ലാഭകൊതിയും സൃഷ്‌ടിച്ച സംഘര്‍ഷത്തില്‍ പെട്ട് സ്വയം തകരുകയാണവര്‍. നിക്ഷേപ ഒഴുക്ക് തടയാനും; ഡോളര്‍നിക്ഷേപത്തിന്റെ സ്ഥാനത്ത് വേറൊന്ന് തിരഞ്ഞെടുക്കാനും ഒരുപിടി രാഷ്‌ട്രങ്ങള്‍ മനസ്സുവെച്ചാല്‍ ഈ തകര്‍ച്ച കൂടുതല്‍ ആഴത്തിലുളള പരിക്കിന് വഴിവെക്കും. അതിനുളള രാഷ്‌ട്രീയ ഇച്‌ഛാശക്തി വളര്‍ന്നുവരികയാണെങ്കില്‍, എന്‍റോണ്‍ കമ്പനിയോ, ഭീമന്‍ ധനകാര്യ കോര്‍പ്പറേഷനുകളോ, നേരിട്ടതിന് സമാനമായ തകര്‍ച്ചയിലേക്ക് ഈ 'കമ്പോളരാജ്യം' നിലംപൊത്താം. അത്തരം പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ടുളള നടപടികളാണ് അമേരിക്ക ഇപ്പോള്‍ എടുക്കുന്നത്. കമ്പോളവാഴ്‌ച അരക്കിട്ടുറപ്പിക്കാനും, ആഗോളമായി വ്യാപിപ്പിക്കുവാനും അവര്‍ കൊണ്ടാടിനടന്ന മുദ്രാവാക്യങ്ങള്‍ തല്‍ക്കാലം ചവറ്റുകുട്ടയിലേക്ക് മാറ്റിവെച്ചിട്ട്, സാമൂഹ്യമൂലധനത്തെയും, ഭരണകൂടത്തെയും ഉപയോഗിച്ച്, കമ്പോളവ്യവസ്ഥ പുതുക്കിപ്പണിഞ്ഞ് ബലപ്പെടുത്താമെന്നവര്‍ കരുതുന്നു. എന്നാല്‍ അതത്ര എളുപ്പമാണോ?

ഭരണകൂട ഇടപെടല്‍ പരമാവധി ഒഴിവാക്കി പൊതുമേഖല മുഴുവന്‍ സ്വകാര്യവല്‍ക്കരിച്ച് നടത്തിയ സാമ്പത്തിക അധിനിവേശത്തിന്റെ പരിണാമമാണ് അമേരിക്കന്‍ ധനമേഖലയില്‍ പ്രതിഫലിച്ചത്. വെല്‍ഫെയര്‍ എക്കോണോമിൿസ്'കോര്‍പ്പറേറ്റ് വെല്‍ഫയ'റിന് വഴിമാറ്റി. സമ്പദ്ഘടന ഉദാരവല്‍ക്കരിച്ച് ധനമൂലധനത്തിന്റെ അടങ്ങാത്ത ദുരാഗ്രഹങ്ങള്‍ക്കും ചൂതാട്ടത്തിനും കാഴ്ചവെച്ചു. സാങ്കേതിക വിദ്യയുടെ ഉടമസ്ഥത കരസ്ഥമാക്കി കൊണ്ട് മൂലധനശക്തികള്‍, ലാഭത്തിന്റെ ഹിമാലയങ്ങള്‍ പണിതുയര്‍ത്തികൊണ്ടിരിക്കുമ്പോള്‍, 'വീണുകിട്ടിയ' ചില പുതിയ സൌകര്യങ്ങള്‍ കണ്ട് മതിമറന്ന മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. 'മത്സരമാണ് ഐശ്വര്യം കൊണ്ടുവരുന്നതെന്നാണ് ' അവര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യം. സ്വകാര്യവല്‍ക്കരണമാണ് വളര്‍ച്ച സൃഷ്‌ടിക്കുകയെന്നും ഭരണകൂട ഇടപെടല്‍ അവസാനിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തണമെന്നും അവര്‍ ലോകത്തെ പഠിപ്പിച്ചു. 'സബ്‌സിഡി' എന്ന പ്രതിഭാസമാണ് സമസ്‌ത വളര്‍ച്ചാപ്രതിസന്ധിയും സൃഷ്‌ടിക്കുന്നതെന്നായിരുന്നു കമ്പോളദാര്‍ശനികര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാഷ്‌ട്രങ്ങളെ ഐ.എം.എഫും ലോകബാങ്കും, എഡിബിയും, അമേരിക്കയും ചേര്‍ന്ന് കമ്പോളത്തിന്റെ ഭാഗമാക്കിയത് ഇതൊക്കെ പറഞ്ഞിട്ടാണ്.ഓഹരി കമ്പോളവും ഊഹവ്യാപാരവും ഡെറിവേറ്റീവുകളുടെ ആധിപത്യവും ലോകത്തില്‍ ആകെ വ്യാപിച്ച് ശക്തിപ്പെട്ടു. പൊതുഫണ്ടും, പൊതുഇടവും അവര്‍ കവര്‍ന്നുകൊണ്ടുപോയി. അവധിവ്യാപാരവും'കട ഉല്‍പ്പന്ന' വ്യാപാരവും വ്യാപകമായി. ധനം കുത്തകകളുടെ പേരില്‍ കുന്നുകൂടിയതല്ലാതെ ആഗോളവല്‍ക്കരണം മാലോകര്‍ക്ക് കടുത്തപ്രതിസന്ധികളായിരുന്നു സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണത്തിന് വഴിവെച്ചുകൊണ്ട് തൊഴില്‍രംഗം കരാര്‍വല്‍ക്കരിച്ചു. തൊഴില്‍ സുരക്ഷിതത്വമില്ലായമ വളര്‍ന്നു.. പരമ്പരാഗത വ്യവസായങ്ങളും, കൃഷിയും, സംസ്‌ക്കാരങ്ങളും വരെ ചവിട്ടിയരക്കപ്പെട്ടു.!

ഉയര്‍ന്നുവന്ന ഇത്തരം വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് നേരെ കമ്പോളം കണ്ണടക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ നേരിടാന്‍ കമ്പോളം വെച്ച നിര്‍ദേശമോ പരിപാടിയോ ആയിരുന്നു അമേരിക്കയിലെ ഭവന വായ്‌പയുടെ പേരില്‍ നടമാടിയ ചൂതാട്ടം... ചൂതാട്ടംകൊണ്ട് സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹാരിക്കാമെന്ന കമ്പോളത്തിന്റെ ധാരണ ധനമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് വഴിവെക്കുകയാണ് ഉണ്ടായത്... കമ്പോള വ്യവസ്ഥ ദയനീയമായ വിധം, സ്വന്തം പരിമിതികള്‍ക്കുളളില്‍ കീഴടങ്ങുന്ന കാഴ്‌ചക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ചരിത്രം തങ്ങളില്‍ വന്നു തട്ടിനില്‍ക്കുമെന്ന് വീമ്പുപറഞ്ഞവര്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ 'വീണുരുളുന്ന' കാഴ്‌ച ഗംഭീരം തന്നെ. ഭരണകൂടങ്ങളും, ദേശീയബാങ്കുകളും വേണ്ടെന്ന് പ്രഖ്യാപിച്ചവര്‍ രണ്ടിന്റെയും വേരുകളില്‍ തന്നെ പറ്റിച്ചേരുന്നു. സബ്‌സിഡികളെ പരിഹസിച്ചവര്‍ ദേശീയ ഖജനാവില്‍ തന്നെ വിലയംപ്രാപിക്കുന്നു. നിയന്ത്രണങ്ങള്‍ വളര്‍ച്ച തടയുമെന്ന് ഉത്ഘോഷിച്ചവര്‍ വളര്‍ത്തു നായ്‌ക്കളെപ്പോലെ ചുരുണ്ടുകൂടുന്നു.. 'നിയന്ത്രിക്കപ്പെടുന്ന'തില്‍ അഭിമാനിച്ച് പരസ്യം കൊടുക്കുന്നു. തീര്‍ച്ചയായും കമ്പോളവ്യവസ്ഥയുടെ ഈ ദാര്‍ശിനിക ദാരിദ്ര്യം ലോകത്ത് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കുവാനുളള പ്രേരണയും ഊര്‍ജ്ജവും പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അതുപയോഗപ്പെടുത്തി മുതലാളിത്വത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുകയും ബദല്‍വ്യവസ്ഥക്കായുളള അന്വേഷണങ്ങള്‍ തീവ്രമാക്കുകയും ചെയ്യുകയാണ് മൂലധനശക്തികള്‍ ഒഴികെയുളളവരുടെ കടമ

*****

കടപ്പാട് : പി എ ജി ബുള്ളറ്റിൻ

Tuesday, December 30, 2008

അകാലചരമം അടയുന്ന ഒരമേരിക്കന്‍ നൂറ്റാണ്ട്

അമേരിക്കയുടെ വന്‍ശക്തിയുഗം അവസാനിക്കാന്‍ തുടങ്ങുകയാണ്. ഇറാക്ക് അധിനിവേശത്തിനും അന്താരാഷ്‌ട്ര ഉടമ്പടികള്‍ക്കും ശേഷം എല്ലാ പ്രതീക്ഷകളും പൊലിഞ്ഞുപോവുകയാണ്. വേണ്ടത്ര ഈടില്ലാതെ നല്‍കിയ വായ്‌പകള്‍ സമ്പദ് വ്യവസ്ഥയെ മലിനപ്പെടുത്തുക മാത്രമല്ല 600 കോടി ജനതയെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്തു. ഈ പാതകം എളുപ്പം പൊറുക്കാന്‍ കഴിയാത്തതാണ്.

അമേരിക്കയും കടന്നു വളരെവേഗം പ്രതിസന്ധി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല ലോകനേതാക്കളും അമേരിക്കന്‍ പ്രതിസന്ധിയെ അപലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഷാവോസും പുടിനും ഫ്രഞ്ച് ഭരണാധികാരികളും അവരില്‍ ചിലര്‍ മാത്രം.

"താമസിയാതെ അമേരിക്കന്‍ സര്‍വാധിപത്യം തകരും. ഈ തകര്‍ച്ച മാനവരാശിക്ക് ആശ്വാസകരമായിരിക്കും. ഏകധ്രുവലോകത്തില്‍നിന്നും ബഹുധ്രുവ ലോകത്തിലേക്കുള്ള പ്രയാണമാണിപ്പോള്‍ നടന്നുവരുന്നത്. ഇത് ലോകസമാധാനം ഉറപ്പാക്കും. ബഹുധ്രുവലോകത്തിന് വേണ്ടിയുള്ള എളിയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്'' - വെനിസ്വലയുടെ പ്രസിഡന്റിന്റെ പ്രതികരണങ്ങളാണിവ.

ആഗോളതാപനം മുതല്‍ ആണവവ്യാപനം വരെയുള്ള സുപ്രധാന കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്ന വാഷിംഗ്‌ടണ്‍ രീതിയേയാണ് ഷാവോസ് വിമര്‍ശിക്കുന്നത്. ഒരു രാജ്യവും മറ്റാരുടെയും കല്‍പ്പനകള്‍ അതേപടി അനുസരിക്കാന്‍ ഇന്നും സന്നദ്ധമാവുകയില്ല.

പല പ്രമുഖരും അമേരിക്കന്‍ പ്രതിസന്ധി ഒരു വലിയ മാറ്റത്തിന് അവസരമൊരുക്കുമെന്ന് കരുതുന്നു. പലരും ഒരു മാറ്റം ആഗ്രഹിക്കുന്നുമുണ്ട്. ഷാവോസിന്റെ പ്രത്യാശ പല ലോകനേതാക്കളും ആവര്‍ത്തിക്കുന്നതിന്റെ സൂചനയും മറ്റൊന്നുമല്ല. ഏകധ്രുവ ചട്ടക്കൂട് പൊളിച്ച് ഭാവി സ്വയം രൂപപ്പെടുത്താന്‍ തങ്ങള്‍ക്കാവുമെന്നുതന്നെ പല ഭരണാധികാരികളും കരുതുന്നു. യുദ്ധങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും സാമ്പത്തിക അസമത്വങ്ങളില്‍ നിന്നുമുള്ള മോചനം തന്നെയാണ് പലരും ആഗ്രഹിക്കുന്നത്. അമേരിക്കന്‍ ഉദാരവല്‍ക്കരണവും സാമ്പത്തിക നയങ്ങളും വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യകലാപങ്ങളുമാണ് ലോകത്തിന് സമ്മാനിച്ചത്. ഇന്നത്തെ പ്രതിസന്ധി ലോകജനതയുടെ ആവശ്യങ്ങളെ നീതിപൂര്‍വം പരിഗണിക്കുവാന്‍ അമേരിക്കയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് കരുതാനാവുമോ?

'ദി ഒബ്‌സര്‍വര്‍' എന്ന പ്രസിദ്ധീകരണത്തില്‍ ജോണ്‍ ഗ്രേ എന്ന പത്രപ്രവര്‍ത്തകന്റെ നിരീക്ഷണങ്ങള്‍ ഒന്നു ശ്രദ്ധിക്കാം. "അധികാര അധീശത്വത്തിന്റെ പതനം തുടങ്ങുന്ന നിമിഷങ്ങളാണിവ. സംഭവഗതികളുടെ നിയന്ത്രണങ്ങള്‍ അമേരിക്കയ്‌ക്ക് കൈവിട്ടുപോവുകയാണ്. ഊതിവീര്‍പ്പിച്ച് നിര്‍മിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ കുമിളകള്‍ പൊട്ടിത്തകരുമ്പോള്‍ പോലും ഭരണാധികാരികള്‍ക്ക് തങ്ങളുടെ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാകുന്നില്ല. അമേരിക്കന്‍ നേതൃത്വം ലോകം നിരാകരിക്കാന്‍ പോവുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാതെ പുതിയ ലോകം രൂപപ്പെടുകയാണ്. ഭാവിയില്‍ പല വന്‍ശക്തികളില്‍ ഒരു വന്‍ശക്തി മാത്രമായിരിക്കും ഒരുപക്ഷെ അമേരിക്ക. അമേരിക്ക ആഗ്രഹിച്ചാലും ഇല്ലെങ്കിലും അയല്‍രാജ്യങ്ങളുമായി സഹകരിച്ചും അവിടെനിന്നും പാഠങ്ങള്‍ പഠിച്ചും മാത്രമേ അവര്‍ക്കിനി മുന്നേറാനാവൂ. കാരണം ഡോളര്‍ തകരുകയാണ്; കമ്മി പെരുകുകയാണ്; ധനമേഖല ഉലയുകയാണ്. സഹകരണത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചാല്‍ അമേരിക്ക ലോകത്ത് ഒറ്റപ്പെടും.

സി.ഐ.എ.യുടെ കുതന്ത്രങ്ങള്‍ കൊണ്ടും കണക്കില്ലാത്ത പണമൊഴുക്കിയും ഇന്നത്തെ ദുരന്തം മറികടന്നു തങ്ങള്‍ക്ക് പഴയ പ്രതാപം നിലനിര്‍ത്താനാവുമെന്ന് കരുതാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തകര്‍ന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വപ്‌നം കാണുന്നതുപോലെ മാത്രമായിരിക്കുമത്. വെറുമൊരു നിരുപദ്രവകരമായ സ്വപ്‌നം... ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ അവശേഷിക്കുന്നത് ഒരുപിടി ചാരം മാത്രമായിരിക്കും. അമേരിക്ക വിതച്ചത് കൊയ്യുകയാണോ...?

ഗ്ലോബല്‍ മോണിറ്ററി അതോറിറ്റി സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് കിസിംഗര്‍ പറയുന്നു. അങ്ങനെ പരിഹരിക്കാന്‍ കഴിഞ്ഞാലും അതു താല്‍ക്കാലികമാണെന്നും ദൂരവ്യാപകമായ ദുരന്തങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും ലേമന്‍ ബ്രദേഴ്‌സിന്റെ മുന്‍ എം.ഡി. പറയുന്നു.

ആഗോള സമ്പദ് ഘടനയുടെ കേന്ദ്രമാണല്ലോ ഫെഡറല്‍ റിസര്‍വ് (അമേരിക്കന്‍ കേന്ദ്രബാങ്ക്). ഐ.എം.എഫും ലോകബാങ്കും ജി-7-ഉം ലോകത്താകമാനം ഡോളര്‍ വിനിമയ സമ്പ്രദായം ഉറപ്പിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി എന്‍.ജി.ഒ.കളും ഈ കേന്ദ്രബാങ്കിന് കൂട്ടുണ്ടായിരുന്നുവല്ലോ. എന്നിട്ടും നിയോ ലിബറല്‍ പദ്ധതികള്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. മരുന്നുകൊണ്ട് ഇതുപോലൊരു രോഗിയെ പൂര്‍ണ ആരോഗ്യവാനാക്കുവാന്‍ ഇന്നത്തെ വൈദ്യന്മാര്‍ക്കാവില്ല. "അമേരിക്കന്‍ പ്രശ്‌നങ്ങള്‍ ഞങ്ങളും അനുഭവിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ യുക്തമായ തീരുമാനമെടുക്കാന്‍ യു.എസിന് ആവുന്നില്ല. ലോകനേതാവ് ചമയുന്നവരുടെ നിരുത്തരവാദിത്വം തന്നെയാണിത് '' - റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വാക്കുകളാണിവ.

"ജര്‍മനിയോ യൂറോപ്പോ ആരുമല്ല ഇതിനുത്തരവാദി. മറിച്ച് അമേരിക്ക മാത്രമാണ്. ഇതിന്റെ ഊഹാതീതമായ ദുരന്തഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. പക്ഷെ ഒന്നുറപ്പിച്ചുപറയാം. അമേരിക്കന്‍ ആധിപത്യം അവസാനിച്ചിരിക്കുന്നു. ലോകം ബഹുധ്രുവമാവുകയാണ് '' - ജര്‍മന്‍ ധനമന്ത്രി പീര്‍ സ്‌റ്റെല്‍ബക്കിന്റെ പ്രതികരണമാണിത്.

ഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണങ്ങളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നാണ് ജർമ്മൻ ചാന്‍സലര്‍ മെര്‍ക്കലിന്റെ അഭിപ്രായം.

എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിക്കൊണ്ട് യൂറോപ്പ് അമേരിക്കയെ അന്ധമായി പിന്തുടരുകയായിരുന്നു. മിഡില്‍ ഈസ്‌റ്റിൽ സാമ്പത്തികത്തകര്‍ച്ചക്ക് ഉത്തരവാദികളായ ഉന്നതന്മാരായ സി.ഇ.ഒ-മാരെ പോലും ജയിലിലടച്ചു. എന്നാല്‍ അമേരിക്കയില്‍ കുറ്റം ചെയ്‌ത ഒരു സാമ്പത്തിക കുറ്റവാളി പോലും ഒരു വിചാരണ പോലും നേരിടേണ്ടി വന്നില്ല. അത്രമാത്രം സ്വതന്ത്രവും ഉദാരവുമായിരുന്നു അവിടുത്തെ ധനമേഖല.

വലിയ വിലയാണ് അമേരിക്ക ഇതിന് നല്‍കേണ്ടിവരുന്നത്. അമേരിക്കന്‍ ട്രഷറി തളരുകയാണ്; അവരുടെ വിശ്വാസ്യതയും. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ മോഹങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്തത് അവര്‍ക്ക് പലതും നേടാനും കവരാനും അവസരമൊരുക്കി. നഷ്‌ടവും നൊമ്പരങ്ങളും അമേരിക്കയിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരനും ടെര്‍ബോ ക്യാപിറ്റലിസത്തിന്റെയോ സായുധശക്തിയുടെയോ കാലം കഴിഞ്ഞിരിക്കുന്നുവെന്ന സൂചനയാണീ അനുഭവങ്ങള്‍. ദുര മൂത്ത സാമ്രാജ്യത്വത്തിന്റെ നിലവിളിയാണിന്ന് അമേരിക്കയില്‍ നിന്നുയരുന്നത്.

****


മൈക് വിറ്റ്നി

മൈക് വിറ്റ്നി എഴുതിയ The New American Century: Cut Short By 92 Years എന്ന ലേഖനത്തിന്റെ സ്വതന്ത്രവും സംക്ഷിപ്‌തവുമായ പരിഭാഷ

Monday, December 29, 2008

നിനത്തതൈ മുടിപ്പവന്‍

ശബരിമല തിരുവനന്തപുരത്തേക്ക് മാറ്റിയോ എന്ന് കൊണ്ടേരന്‍ ന്യായമായും സംശയിച്ചു.

തമ്പാനൂരില്‍ അയ്യപ്പഭക്തന്മാരുടെ തിരക്ക് !

ഇടക്കിടക്ക് ശരണം വിളികളുമുണ്ട്. ഭാഷ വ്യക്തമല്ലെങ്കിലും വികാരം ശരണമാണെന്ന് ഉച്ചാരണം വ്യക്തമാക്കുന്നു.

നോമ്പ് നോറ്റ് മാലയിട്ട് ഔദ്യോഗിക വേഷത്തില്‍തന്നെ എല്ലാം. ഇരുമുടിക്കെട്ട്, ക്ഷൌരാദികള്‍ മുടക്കി സൃഷ്‌ടിച്ച ദീക്ഷ എന്നിവ എടുത്തിട്ടുണ്ട്. തദ്വാരാ സര്‍വെപ്രകാരം ഭിക്ഷാംദേഹി എന്ന ഗണത്തില്‍ വരും. സേവ കടുകട്ടിയായതിനാല്‍ ചിലര്‍ സ്‌നാനവും ഉപേക്ഷിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ അന്തിമവിധി വരട്ടെ എന്നിട്ടാവാം എന്നാണ് മട്ട്. അതുവരെ കുടി മതി, കുളി വേണ്ട.

ഒരു നാട്ടുമ്പുറത്തുകാരന്റെ എല്ലാ നിഷ്‌ക്കളങ്കതയും വെളിക്കെടുത്ത് കൊണ്ടേരന്‍ അത്ഭുതപരതന്ത്രം പരമതന്ത്രമാക്കി അവരെ നോക്കി സായൂജ്യമടഞ്ഞു. 'സ്വാമിയേ..' എന്ന് ശരണവും വിളിച്ചു.

മലയില്‍ തിരക്കായതുകൊണ്ട് തിരുവനന്തപുരത്ത് ഒരു എൿസ്‌റ്റന്‍ഷന്‍ കൌണ്ടര്‍ തുറന്നതാകും എന്ന് തുടര്‍ന്ന് ചിന്തിച്ചു.

എന്നാല്‍ ചിന്തയില്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് 'എൿസ്‌റ്റന്‍ഷനരരു കൌണ്ടരരു' എന്ന് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. കൊണ്ടേരന്‍ വഴങ്ങിയരരു ചിന്തിച്ചരരു.

കൂട്ടത്തില്‍ വനിതകളുടെ വേഷം ധരിച്ചെത്തിയവരെ കണ്ടപ്പോള്‍ കൊണ്ടേരനൊരു സംശയരരു.

ടി കക്ഷികള്‍ അയ്യപ്പന് നിഷിദ്ധം. ഇതുവരെ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ല. സമത്വമെന്നൊക്കെ പമ്പക്കപ്പുറത്തുനിന്ന് പറഞ്ഞാ മതി.

ഭക്തിവിലാസത്ത് അയ്യപ്പാസ്-അയ്യപ്പണീസുമാരെ കണ്ടപ്പോള്‍ കൊണ്ടേരന് ആകാംക്ഷ. അറിയാനുള്ള അവകാശം പൌരനുണ്ട്. അടുത്തു കണ്ട തട്ടുകടയില്‍ മുറുക്കാനുള്ള പണമടച്ച് കൊണ്ടേരന്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചു.

'ഇതെന്താ..?'

അത്ഭുത ജീവിയെപ്പോലെ അയാള്‍ കൊണ്ടേരനെ നോക്കി. ഈ ചോദ്യം ചോദിക്കുന്ന ആദ്യ ഇന്ത്യാക്കാരനെന്ന മട്ടില്‍.

'എന്തെരണ്ണാ...സില്‍മാക്കളികള്..ഇന്റര്‍നാഷനലുകളല്ലെയണ്ണാ..ഇന്റര്‍നാഷനലുകള്...'

കൊണ്ടേരന്റെ മനസ്സില്‍ വിജ്ഞാനത്തിന്റെ തിരക്കഥ നിവര്‍ന്നു. അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് തിരിതെളിഞ്ഞു.

സില്‍മാക്കളി.

കൊണ്ടേരന്റെ മനസ്സ് പതിറ്റാണ്ടുകള്‍ക്ക് പുറകിലേക്ക്.

ആദ്യം ഒരു ഗാനം.

'കാന്താ നീ തൂകുന്നു തൂമണം..

പണ്ടിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല

കാന്താ നീ തൂകുന്നു തൂമണം'

പിന്നെ ഒരു സില്‍മാക്കളിയുടെ കഷണം.

കുതിരപ്പുറത്ത് അണ്ണന്‍ എഐഎഡിഎംകെയെയും വാരിയിട്ട് കുതിക്കുന്നു. കുതിരയുടെ കാലില്‍ വില്ലന്റെ അമ്പേറ്റപ്പോള്‍ കാണികള്‍ കൊട്ടകക്ക് തീയിടുന്നു. കെട്ടിവച്ച കാശ്‌പോയ ഡിഎംകെ ടിക്കറ്റെടുക്കാന്‍ കാശില്ലാതെ കൊട്ടകക്ക് പുറത്ത് പുരനിറഞ്ഞു നില്‍ക്കുന്നു.

നിനത്തതൈ മുടിപ്പവന്‍.

ഹാ..ഹാ..

കൊണ്ടേരന്‍ കൊട്ടകയില്‍ ഒന്നാം നമ്പ്രയായിരുന്ന് കൈയടിച്ചു.

അതിനുശേഷം ടോഡിഷോപ്പ് നമ്പര്‍ 32ല്‍ വിളമ്പുകാരന്‍ നാണുക്കുട്ടനോട് സില്‍മയുടെ നിരൂപണം മലയാളത്തില്‍ നടത്തുന്നു.

നാണുക്കുട്ടന് ഒറ്റക്കാര്യം അറിഞ്ഞാ മതി.

'അണ്ണനവസാനം ജയലളിതന കെട്ട്യാ..?'

അതിനുവേണ്ടി താനനുഭവിച്ച സസ്‌പെന്‍സു മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് മുഖത്ത് വരുത്തി കൊണ്ടേരന്‍ പറഞ്ഞു.

'കെട്ടി നാണുക്കുട്ടാ കെട്ടി..'

നിര്‍വൃതിയടഞ്ഞ നാണുക്കുട്ടന്‍ മുട്ടുകൈയിന്റെ വലിപ്പമുള്ള അയില പൊരിച്ചത് കൊണ്ടേരന് ഫ്രീയായി നല്‍കി.

ഫ്ലാഷ് ബാക്ക് തീര്‍ന്നു; ഇനി ഫ്ലാഷ് ഫ്രണ്ട്.

കൊണ്ടേരന്‍ മടിയില്‍ തപ്പി.

സാമ്പത്തീകനില ഭദ്രം. അഭിമാനം പണയം വെക്കേണ്ടിവരില്ല.

വെച്ചകാല്‍ പുറകിലേക്കെടുത്തില്ല. ദൂരെ നിന്നുതന്നെ ആരവം കേള്‍ക്കാം.

ബാറില്‍ വാറാണ്. യുദ്ധകാര്യലേഖകനെപ്പോലെ കൊണ്ടേരന്‍ മുന്നോട്ടു കുതിച്ചു.

നാനാജാതി മതസ്ഥരുടെ സംഗമഭൂമി. വര്‍ണ-വര്‍ഗ വ്യത്യാസമില്ല. കക്ഷി രാഷ്ട്രീയ ഭേദമില്ല. സങ്കുചിത ചിന്തകളില്ല.

എല്ലാം ഒരമ്മപെറ്റ മക്കള്‍.

ഒറ്റച്ചരടില്‍ കോര്‍ത്ത മക്കള്‍.

ഇതാണ് ഏകോദര സാഹോദര്യം.

'ടാജ് പിടിച്ച ഭീകരാ..ധൈര്യമുണ്ടെങ്കി ഈ ബാറു പിടിക്കാന്‍ വാടാ..'

കൊണ്ടേരനിലെ ദേശീയബോധം പത്തിവിടര്‍ത്തി ആടി. അധികം ആട്ടാതെ അകത്തു കടന്നു.

എന്നത്തേയുംപോലെ അരണ്ട വെളിച്ചം. വൈദ്യുതി അമൂല്യമാണെന്ന് അറിയാവുന്നവര്‍ ഇവിടെയാണ്. പശ്ചാത്തലത്തില്‍ വെളിച്ചം ദുഖമാണുണ്ണീ എന്ന കവിത.

നിറഞ്ഞു തുളുമ്പുന്ന ജനക്കൂട്ടം.

ഭാരതത്തിന്റെ ഭാവി ശോഭനമാണ്. കൊണ്ടേരന്റെ കണ്ണുനിറഞ്ഞു.

കുപ്പിവള കിലുങ്ങുന്നപോലെ ഗ്ലാസിലേക്കൊഴുകുന്ന കൊച്ചു സുന്ദരി... അച്ചാറിന്റെ സിന്ദൂരമണിഞ്ഞ്... കവിളോടുരുമ്മി...

വയ്യ...!

കൊണ്ടേരന്‍ ദൈവത്തെ ശപിച്ചു.

'എന്തിനാണ് ഈ നിമിഷം എന്നെ കവിയാക്കിയത്...!'

കൊണ്ടേരന്‍ സാധാരണ നില പുനഃസ്ഥാപിച്ചു.

രണ്ടെണ്ണം വീഴ്ത്തി. കാമക്രോധമദലോഭങ്ങളില്ലാതെ അവന്‍ സസുഖം ആമാശയം പൂകി. മൂന്നാമത്തവന്‍കൂടി ചെന്നതോടെ ചില രാസപരിണാമങ്ങള്‍ നടക്കുന്നത് കൊണ്ടേരന്‍ അറിഞ്ഞു.

ഒരെണ്ണം കൂടി.

ഇനി തുടങ്ങാം.

കൊണ്ടേരന്‍ അടുത്ത ടേബിളിലേക്ക് നോക്കി. കാഴ്ച്ചയില്‍ സായിപ്പും മദാമ്മയും എന്ന് തോന്നിക്കുന്ന രണ്ടെണ്ണം ധൂമപാനത്തോടുകൂടി ചര്‍ച്ചയിലാണ്.

വിഷയം ഗൌരവമുള്ളതായതിനാല്‍ ചര്‍ച്ച തര്‍ക്കശാസ്‌ത്രമായി.

കൊണ്ടേരന്‍ അടുത്തുചെന്നു.

'വാട്ടീസ് പ്രോബ്ളം'

(എന്താണ് പ്രശ്നം? കൊണ്ടേരന് ആകെ അറിയാവുന്ന ഇംഗ്ളീഷും ഇത് മാത്രമാണ്)

ഭയന്നുപോയ സായിപ്പ് മലയാളത്തിലേക്ക് മൊഴി മാറ്റി.

'ഇല്ല. ഒരു പ്രശ്‌നവുമില്ല..'

'നോ..പ്രോബ്ളം..പ്രോബ്ളം..വാട്ടീസ് പ്രോബ്ളം..'

ബാക്കിയുള്ള ജീവനുംകൊണ്ട് അവര്‍ എഴുന്നേറ്റു പോയി. കൊണ്ടേരന്‍ അടുത്ത ടേബിളിലെ താടിയുടെ അടുത്തേക്ക് ചെന്നു.

കൊണ്ടേരന്‍ ആവര്‍ത്തിച്ചു.

'വാട്ടീസ് പ്രോബ്ളം..?'

പക്ഷെ അതൊരു ചുവന്ന താടിയായിരുന്നു.

കാത്തിരുന്ന ചുവന്ന താടി ആധുനിക നിരൂപണവുമായി ചാടി വീണു. അന്തര്‍ധാര, സമാന്തര പരിപ്രേക്ഷ്യം, കാഴ്ച്ചയുടെ ഉള്‍വെളിച്ചം..

കൊണ്ടേരന് നിലതെറ്റി. അലറി.

'കട്ട്'

ചുവന്ന താടി നിര്‍ത്തി.

കൊണ്ടേരന്‍ പറഞ്ഞു.

'ആക്ഷന്‍..'

ചുവന്ന താടി നിര്‍ത്ത്യേടത്ത് നിന്നു തുടങ്ങി.

ഇത് പലവട്ടം ആവര്‍ത്തിച്ചു.

സംഭവം കൊഴുത്തതോടെ ഇരതേടി നടന്ന ചാനല്‍ സുന്ദരി പറന്നെത്തി. അത്യാഹ്ളാദവതി. ആര്‍ക്കും കിട്ടാത്ത ഐറ്റം.

ശ്വാസം ഹാഫ് ഹാഫായി ശ്വസിച്ച് ചാനല്‍ സുന്ദരി കൊണ്ടേരനോട് ചോദിച്ചു.

'ആര്‍ യു ഫ്രം മെൿസിക്കോ..?'

'യെസ്..ഐ..മെൿസിക്കോ..ഇന്ത്യ..ആഫ്രിക്ക..അന്റാര്‍ട്ടിക്ക..കേരളം..കൊയിലാണ്ടി..'

ചാനല്‍ സുന്ദരി തിരിഞ്ഞു നിന്ന് പ്രേക്ഷകരെ വെല്ലുവിളിച്ചു.

'ഇതാ..യഥാര്‍ഥ സിനിമക്കു മുന്നില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ മായുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു...യഥാര്‍ഥ സിനിമാപ്രവര്‍ത്തകന് ലോകം ഒന്നാണ്..കലക്ക് വരമ്പില്ല..'

സുന്ദരി 90 ഡിഗ്രി തിരിഞ്ഞ് കൊണ്ടേരനോട്.

'ആര്‍ യു എ ഡിറക്റ്റര്‍..'

'നോ..ഐ അണ്‍ ഡിറക്റ്റര്‍.'

(അല്ല. ഞാന്‍ സംവിധായകനല്ല.)

ചാനല്‍ സുന്ദരി വീണ്ടും 90 ഡിഗ്രി തിരിഞ്ഞ് പ്രേക്ഷകരിലെത്തി.

'ഈ മെക്സിക്കന്‍ ഡിറക്റ്ററുടെ ആദ്യ ചിത്രമാണ്..ഐ അണ്‍ ഡിറക്റ്റര്‍..'

സുന്ദരി കൊണ്ടേരനോട്.

'വാട്ടീസ് ദ സ്റ്റോറി..?'

'സ്റ്റോറി..വാട്ടീസ് പ്രോബ്ളം..'

സുന്ദരി ഇത്തവണ തിരിയല്‍ 70 ഡിഗ്രിയിലാക്കി ചുരുക്കി.

'പ്രശ്‌നങ്ങളുടെ കഥയാണ് ഈ മെൿസിക്കന്‍ സംവിധായകന്‍ പറയുന്നത്. പ്രശ്‌നസങ്കീര്‍ണമായ സമകാലീന സമൂഹത്തില്‍ പ്രശ്‌നങ്ങളുടെ ഇഴ പിരിച്ച് പ്രശ്‌നങ്ങളിലേക്ക് ചെല്ലുന്ന കഥയാണ് ഐ അണ്‍ ഡിറക്റ്റര്‍. അവസാനം കഥ തന്നെ ഒരു പ്രശ്‌നമായി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് കൃതഹസ്‌തനായ ഈ സംവിധായകന്‍.'

സുന്ദരി കൊണ്ടേരനോട് കൊഞ്ചി.

'വാട്ടീസ് യുവര്‍ ന്യൂ വെഞ്ച്വര്‍..?'

പുതിയ സംരംഭം എന്താണെന്നാണ് സുന്ദരി ഉദ്ദേശിച്ചതെങ്കിലും എത്രയെണ്ണം കഴിച്ചു എന്നാണ് കൊണ്ടേരന്‍ പരിഭാഷപ്പെടുത്തിയത്.

നാല് വിരല് ഉയര്‍ത്തി കൊണ്ടേരന്‍ പറഞ്ഞു

'..പെഗ് '

സുന്ദരി ആവേശഭരിതയായി.

'ഇദ്ദേഹത്തിന്റെ പുതിയ സിനിമയാണ് - പെഗ് ഓഫ് ഫോര്‍ ഫിങ്കേഴ്‌സ്. ലോക സിനിമയില്‍ തന്നെ ഒരു വഴിത്തിരിവാകും ഇതെന്ന് കരുതാം..അഭ്രപാളിയില്‍ ഈ സംവിധായകന്‍ ഒരുക്കുന്ന അത്യുജ്വല സൃഷ്‌ടിയാകും ഇത്. ആ അസുലഭ മുഹൂര്‍ത്തത്തിനായി പ്രേക്ഷകലോകം കാത്തിരിക്കുകയാണ്.'

ചാനല്‍ സുന്ദരി ഇളകിമറിഞ്ഞ് ടി വിയില്‍ നിന്നിറങ്ങിപ്പോയി.

കൊണ്ടേരന്‍ ഉടുമുണ്ടുരിഞ്ഞ് റോഡില്‍നിന്ന് നീട്ടിപ്പാടി.

' പോനാല്‍ പോകട്ടും പോടാ..'

*****

എം എം പൌലോസ്

Sunday, December 28, 2008

കാര്യങ്ങൾ ഇപ്പോൾ പഴയ പടി അല്ല

ഇക്കഴിഞ്ഞ സെപ്‌റ്റംബർ 1 നു ശേഷം അമേരിക്കയിൽ 14,000 പേർക്കാണ് പ്രതിദിനം തൊഴിലില്ലാതാവുന്നത്. തൊണ്ണൂറു ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് 1.3 ദശലക്ഷം അമേരിക്കക്കാർക്ക് തങ്ങളുടെ ജോലി നഷ്‌ടപ്പെട്ടു. ആഴ്‌ചകളോളം തലക്കെട്ടുകൾ ആകർഷിച്ചുകൊണ്ടിരുന്ന വാൾസ്‌ട്രീറ്റ് വിശേഷങ്ങൾ തൽക്കാലം തിരശ്ശീലയ്‌ക്ക് പിറകിലേയ്‌ക്ക് പിൻ‌വലിയുകയാണ്. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് നംബറിൽ മാത്രം അഞ്ച് ലക്ഷത്തോളം ആളുകൾക്ക് തങ്ങളുടെ ജോലി നഷ്‌ടപ്പെട്ടു എന്നാണ്. 1974 ഡിസംബറിനു ശേഷം ഇത്രയധികം ആളുകൾക്ക് തൊഴിൽ ഇല്ലാതാവുന്നത് ഇപ്പോഴാണ്.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുറമേ കാണുന്നപോലെയല്ല കാര്യങ്ങളുടെ കിടപ്പ്. സ്ഥിതി അതിനേക്കാൾ വളരെ മോശമാണ്. കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് മുൻ‌മാസങ്ങളിലെ സ്ഥിതിവിവരകണക്കുകൾ മാറുകയാണ്. രണ്ട് മാസം മുമ്പ് പുറത്തുവന്ന കണക്കുകളനുസരിച്ച് സെപ്‌റ്റംബറിലെ തൊഴിൽ നഷ്‌ടം 159,000 ആയിരുന്നു. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്‌റ്റിൿസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം സെപ്‌റ്റംബറിൽ 403,000 പേർക്ക് തൊഴിൽ നഷ്‌ടമായിട്ടുണ്ട്. അതുപോലെ തന്നെ, ഒൿടോബറിലെ ആദ്യ കണക്ക് 240,000 പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടു എന്നായിരുന്നത് ഇപ്പോൾ 320,000 ആയി മാറിയിട്ടുണ്ട്. കൌമാരപ്രായക്കാരുടെ തൊഴില്ലായ്‌മാ നിരക്കാവട്ടെ ദേശീയ തൊഴിലില്ലായ്‌മാ നിരക്കായ 6.7 ശതമാനത്തിന്റെ ഏതാണ്ട് മൂന്ന് മടങ്ങ് (20.4 ശതമാനം) ആയിട്ടുണ്ട്. ( ഈ കണക്കുകളിൽ നിരാശമൂലം ജോലി അന്വേഷിക്കുന്നത് തന്നെ ഉപേക്ഷിച്ചവർ ഉൾപ്പെടുന്നില്ല. തങ്ങൾ ആഗ്രഹിക്കുന്നത്ര മണിക്കൂറുകൾ ജോലി ലഭിക്കാത്തവരെയും ഈ കണക്കുകളിൽ പെടുത്തിയിട്ടില്ല.) ഈ ഘടകങ്ങൾ എല്ലാം ഉൾക്കൊള്ളിക്കുകയാണെങ്കിൽ ദേശീയ തൊഴിലില്ലായ്‌മാ നിരക്ക് ഒരു പക്ഷെ 12.5 ശതമാനം ആയി ഉയർന്നേക്കും. കണക്കുകൾ പൂർണ്ണമായി ശരിയല്ലാത്ത ഈയവസ്ഥയിലും തൊഴിലില്ലായ്‌മ കഴിഞ്ഞ 15 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ മാസം 10.3 ദശലക്ഷം ആളുകൾക്കാണ് തൊഴിലില്ലാത്തത്. ഒരു വർഷം കൊണ്ട് ഏകദേശം 3.1 ദശലക്ഷം പേർക്കാണ് പുതിയതായി തൊഴിലില്ലാതായത്. വമ്പൻ കമ്പനികളുടെ ലേ ഓഫും അടച്ചുപൂട്ടലുകളും തുടരുകയാണ്, കാര്യങ്ങൾ കൂടുതൽ മോശമാവുക തന്നെയാണ്. ഇൻ‌ഫോർമേഷൻ ടെൿനോളജിയുടെ രംഗത്തും ആയിരക്കണക്കിന് തൊഴിലുകൾ നഷ്‌ടമായിട്ടുണ്ട്.

മുന്നോട്ടുള്ള യാത്ര ദുഷ്‌ക്കരമാണ്. ഒട്ടേറെ മഞ്ഞുമലകൾ മുന്നിലുണ്ട്. ഇതിപ്പോൾ മഞ്ഞുകാലമാണ്- രണ്ട് പ്രധാനമേഖലകളിൽ - കൃഷിയിലും നിർമ്മാണമേഖലയിലും- ഈ സമയത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടാറില്ല. വസന്തം വരുമ്പോൾ തൊഴിലില്ലായ്‌മയെ സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകളുടെ ആധികാരികത ഉരച്ചുനോക്കാനാവും. രണ്ടു പ്രധാന അവധി ദിവസങ്ങൾ ( ക്രിസ്‌തുമസ്സും ന്യൂ ഇയറും ) കഴിഞ്ഞാൽ പുതിയ ചില മേഖലകളിൽ ( ഉദാ: റീട്ടയിൽ മേഖല) ഒരു പക്ഷെ ലേ ഓഫ് വന്നു കൂടായ്‌കയില്ല. പുതിയ ഭരണം ദശലക്ഷക്കണക്കിന് ആൾക്കാരെ ജോലിസ്ഥലങ്ങളിൽ തിരിച്ചെത്തിക്കാനുതകുന്ന വമ്പൻ കർമ്മപരിപാടി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടാനും ഇടയുണ്ട്. ‘ലെഫ്‌റ്റിസ്‌റ്റ് ’എന്ന ലേബൽ ചാർത്തിക്കിട്ടാൻ ഇട വരുത്തിയേക്കാവുന്ന ചില നടപടികൾ എടുക്കണമോ വേണ്ടയോ എന്ന് പുതിയ ഭരണത്തിന് തീരുമാനിക്കേണ്ടി വരും. അതത്ര അത്ര അസാദ്ധ്യമായ കാര്യമൊന്നുമല്ല, പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനമെടുക്കുക ദുഷ്‌ക്കരമാവും. വൻ‌തോതിൽ തൊഴിൽ സൃഷ്‌ടിക്കുന്ന, അവയ്‌ക്ക് ഉത്തേജനം നൽകുന്ന നടപടികൾ എടുത്താലും അവയ്ക്ക് ഫലസിദ്ധിയുണ്ടാകാൻ കുറച്ചുസമയമെടുക്കും. അടുത്ത രണ്ടു വർഷങ്ങൾകൊണ്ട് മൂന്ന് ദശലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ബരാക്ക് ഒബാമയുടെ പദ്ധതി വിജയിച്ചു എന്നു തന്നെ ഇരിക്കട്ടെ, ഇക്കഴിഞ്ഞ രണ്ട് വർഷം കൊണ്ട് തൊഴിലില്ലാതായവർക്ക് പോലും തൊഴിൽ തിരിച്ചു നൽകാൻ അത് പര്യാപ്‌തമല്ല.

ഫെഡറൽ റിസർവ് പൂജ്യത്തിനും 0.25 ശതമാനത്തിനും ഇടയിലായി പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. ( ഇസ്ലാമിക് ബാങ്കിംഗ് അതിന്റെ യഥാർത്ഥ സ്‌പിരിറ്റിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ലോകത്തിലെ ഏക സ്ഥപനം ഫെഡറൽ റിസർവ് ആണെന്നാണ് ഇതിനെക്കുറിച്ച് ഒരാൾ തമാശയായി പറഞ്ഞത്). ഈ നടപടിയുടെ സദ്‌ഫലങ്ങൾ കാല തെളിയിക്കും എന്നാണ് ഫെഡറൽ റിസർവ് വിശ്വസിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും, വായ്‌പാ ദാരിദ്ര്യം(credit crunch) എന്ന പ്രശ്‌നം പരിഹരിക്കാൻ, വായ്‌പകൾ ആവശ്യമായവർക്ക് അവ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്ന അല്ലെങ്കിൽ തയ്യാറല്ലാത്ത ഇന്നത്തെ അവസ്ഥയെ മറികടക്കാൻ ഇതുകൊണ്ടാവില്ല. ഭൂപണയവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങൾക്കും (mortgage and other crises) പരിഹാരമേതുമായിട്ടില്ല. ഇപ്പോൾ ബുഷിന്റേയും പിന്നീട് ഒബാമയുടേയും ഭരണകൂടങ്ങൾ എടുക്കുന്ന എല്ലാ നടപടികളും ഫലവത്തായാലും കാര്യങ്ങളൊക്കെ പഴയ പടി ആകുമെന്ന് ഏറ്റവും വലിയ ശുഭാപ്‌തി വിശ്വാസി പോലും കരുതുന്നുണ്ടാവില്ല. ദശലക്ഷ്ക്കണക്കിന് മനുഷ്യർക്ക് ജീവിതം പഴയ പടി ആവില്ല, തീർച്ച.

ഭൂപണയ പ്രതിസന്ധി (housing mortgage crisis) ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു. അടുത്ത രണ്ടു വർഷത്തിനകം ഏകദേശം 60 ലക്ഷം ആൾക്കാർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെടും. ഇതിനകം രംഗപ്രവേശം ചെയ്‌തുകഴിഞ്ഞ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി (credit card crisis) ഏതു നിമിഷവും പൊട്ടിത്തെറിക്കാം. മോർട്ട്ഗേജ് ലോണുകളെ അപേക്ഷിച്ച് ഇതിൽ ഉൾപ്പെട്ടിട്ടുള്ള തുക ചെറുതാണെന്നതിനാൽ ധനകമ്പോളങ്ങൾക്കുമേൽ അവ ഏ‌ൽ‌പ്പിക്കുന്ന ആഘാതം താരതമ്യേനെ ചെറുതായിരിക്കും. എങ്കിലും ക്രെഡിറ്റ് കാർഡ് പ്രതിസന്ധി കൂടുതലാളുകളെ ബാധിക്കാൻ ഇടയുണ്ട്. ബിസ്സിനസ്സ് വീക്ക് ഇപ്രകാരം പറയുന്നു: “കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുമാറ്‌, ക്രെഡിറ്റ് കാർഡിന്റെ കാര്യത്തിൽ സബ്‌‌പ്രൈം ഭീഷണി വളരെ കൂടുതലാണ്. തിരിച്ചട‌യ്‌ക്കാത്ത ക്രെഡിറ്റ് കാർഡ് വായ്‌പയുടെ 30 ശതമാനം എടുത്തിരിക്കുന്നത് വളരെ കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് മാത്രമുള്ള ആളുകളാണ്. ഭൂപണയത്തിന്റെ കാര്യത്തിൽ സബ് പ്രൈം ആയ വായ്‌പക്കാരുടെ എണ്ണം 11 ശതമാനം മാത്രമായിരുന്നു. ”അമേരിക്ക എന്നത് ഏതാണ്ട് മുഴുവൻ ആളുകളും ക്രെഡിറ്റ് കാർഡുപയോഗിക്കുന്ന ( പലരും ഒട്ടനവധി) രാജ്യമാണെന്നത് ഇതിനോടൊപ്പം ചേർത്ത് വായിക്കുക.

തൊഴിൽ നഷ്‌ടമാവുന്ന പ്രക്രിയ ഇപ്പോഴത്തെ നിരക്കിൽ തുടരുകയണെങ്കിൽ ക്രെഡിറ്റ് കാർഡ് പ്രതിസന്ധി വളരെ വേഗം മൂർച്‌ഛിക്കും. പണിയില്ലാതാകുന്നവർക്ക് യഥാസമയം തങ്ങളുടെ വിഹിതം അടയ്‌ക്കാനാവുകയില്ലല്ലോ. എന്നു മത്രമല്ല, അവർക്കവാശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാനാവാതെ കൂടുതൽ കടത്തിൽ ചെന്ന് ചാടാനുമിടയുണ്ട്. കുറച്ച് കാലമായി പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ചില കണക്കുകളനുസരിച്ച് യു എസിലെ ക്രെഡിറ്റ് കാർഡ് വായ്‌പ 2002 ൽ 211 ബില്യൺ യു എസ് ഡോളർ ആയിരുന്നത് 2007 അന്ത്യമായപ്പോഴേക്കും 915 ബില്യൺ യു എസ് ഡോളർ ആയിട്ടുണ്ട്. ഈ ചീട്ടുകൊട്ടാരം തകർന്നു വീഴുമ്പോൾ അത് ഇപ്പോൾ നിലവിലുള്ള ഭൂപണയ പ്രതിസന്ധിയെയും സാമ്പത്തിക മാന്ദ്യത്തെയും കൂടുതൽ രൂക്ഷമാക്കും. തങ്ങളുടെ ഭവന വായ്പയുടെ മാസ ഗഡു ഉയർന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാർഡിലൂടെ അടയ്‌ക്കുന്ന ഒട്ടേറെ ആളുകളുണ്ട്.

ഇതിനിടെ, നഷ്‌ടത്തിലായ വമ്പൻ ധനകാര്യ സ്ഥാപനങ്ങളെ ജാമ്യത്തിലെടുക്കുന്നതിനാണ് ഈ പ്രതിസന്ധിയിലുടനീളം ഊന്നൽ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ( ഇൻ‌സ്‌റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം അമേരിക്കയും യൂറോപ്യൻ സർക്കാരുകളും ചേർന്ന് ഇതിനായി ചെലവഴിക്കുന്ന തുക വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യ നിർമ്മാജനത്തിനും കാലാവസ്ഥാ സംബന്ധിയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചെലവാക്കുന്ന തുകയുടെ ഏതാണ്ട് 40 ഇരട്ടി വരും. എന്നിട്ടു, ഓരോ ദിവസവും വാൾ‌സ്‌ട്രീറ്റിൽ നിന്ന് പുതിയ പുതിയ കുംഭകോണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ബാങ്കുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും പുതിയ കഥകൾ പുറത്തുവരികയാണ്. വ്യാജ ലാഭത്തിന്റെ പേരിൽ ബില്യണുകൾ ബോണസ്സായി അടിച്ചുമാറ്റിയ എൿസിക്യൂട്ടീവുമാരിൽ നിന്നും പ്രസ്‌തുത തുക ഇനിയും തിരിച്ചു പിടിച്ചിട്ടില്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് 2006 ൽ മെറിൽ ലിഞ്ച് ബോണസ്സായി നൽകിയ തുക 5 ബില്യണും 6 ബില്യണും ഇടയ്‌ക്ക് വരും. എന്നാൽ 2006 ൽ മെറിൽ ലിഞ്ച് നേടിയതെന്നവകാശപ്പെട്ട 7.5 ബില്യൺ യു എസ് ഡോളറിന്റെ റിക്കാർഡ് ലാഭം വെറും മരീചിക ആയിരുന്നുവത്രെ.

സി‌ഇഓ മാർക്കും ഉയർന്ന എൿസിക്യൂട്ടെവുമാർക്കും നൽകിവന്നിരുന്ന അനർഹമായ പ്രതിഫലം ഇപ്പോൾ മാത്രമാണ്, പരിമിതമായതെങ്കിലും, പൊതു ചർച്ചയുടെ വിഷയമാകുന്നത്. ബാങ്കുകളെയും മറ്റും കരകയറ്റുന്നതിനായി നൂറുകണക്കിന് ബില്യൺ ഡോളറുകൾ പൊതുഖജനാവിൽ നിന്നും ഒഴുക്കുന്നുണ്ട് എങ്കിലും സാധാരണ ജനങ്ങളുടെ വായ്‌പാ പ്രതിസന്ധിയെയോ ഭൂപണയ പ്രതിസന്ധിയെയോ പരിഹരിക്കുന്നതിനായി അവയിലൊരു ചില്ലിക്കാശെങ്കിലും ചെലവഴിച്ചതായി തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല. പൊതുജനങ്ങളുടെ പൈസയെടുത്താണിവരെ രക്ഷപെടുത്തിയിട്ടുള്ളതെങ്കിലും എങ്ങനെയാണ് പ്രസ്‌തുത ഫണ്ടുകൾ ചെലവഴിക്കപ്പെടുന്നതെന്ന് പൊതുജനസമക്ഷം വെളിവാക്കേണ്ടതാണ് എന്ന നിർദ്ദേശം അവർക്ക് നൽകിയിട്ടില്ല.

ഇതിനിടെ, ഏറ്റവും അവസാനമായി പുറത്തുവന്ന വാൾസ്‌ട്രീറ്റ് കുംഭകോണം ബെർണർഡ് എൽ മഡോഫ് ഇൻ‌വെസ്‌റ്റ്മെന്റ് സെക്യൂരിറ്റീസുമായി ബന്ധപ്പെട്ടതാണ്. വാൾ‌സ്‌ട്രീറ്റിന്റെ കഠിനാദ്ധ്വാനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും മഹനീയ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മഡോഫ് ഇന്നിപ്പോൾ അറിയപ്പെടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പോൺസി സ്‌കീമിന്റെ ഉപജ്ഞാതാവായാണ്. ഏകദേശം 50 ബില്യണിന്റെ അഴിമതി നടത്തിയതായാണ് മഡോഫ് തന്നെ സമ്മതിക്കുന്നത് . ഇന്ത്യയിലെ കടക്കെണിയിലകപ്പെട്ട കൃഷിക്കാരുടെ വായ്‌പകൾ എഴുതിത്തള്ളിയ വകയിൽ ചെലവഴിച്ച തുകയുടെ മൂന്നു മടങ്ങ് വരും ഇത്. വമ്പൻ മാദ്ധ്യമശൃംഖലകളുടെ കണ്ണിൽ പെടാതെ അവരുടെ മൂക്കിനു താഴെ വാൾ‌സ്‌ട്രീറ്റിൽ എങ്ങനെ ഇത്തരം റാക്കറ്റുകൾക്ക് തഴച്ചു വളാരാനായി എന്നതാണ് ഇവിടെ ഉയരുന്ന രസകരമായ ചോദ്യം. മഡോഫ് കുംഭകോണം ചുരുളഴിയുന്ന അനേകം കാര്യങ്ങൾക്കിടയിൽ ഒന്നു മാത്രമാണ്.

ഒബാമ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവായ സെനറ്റ് സീറ്റ് വ്യക്തിപരമായ നേട്ടങ്ങൾക്കായി വിൽക്കാൻ ശ്രമിച്ച ഇല്ലിനോയിസ് ഗവർണ്ണർക്കെതിരെ പൊതുജനാഭിപ്രായം ഉയർന്നിട്ടുണ്ട്. ഗവർണർ ബ്ലാഗോജെവിക്കിന്റെ നടപടി ചിക്കാഗോ യെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതോ വമ്പിച്ച തോതിലുള്ളതോ അല്ല തന്നെ. ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു പീറ രാഷ്‌ട്രീയക്കാരൻ നടത്തിയ അത്ര ഗുരുതരമല്ലാത്ത ഒരു അഴിമതി മാത്രമാണത്. തൊട്ടയൽ‌പ്പക്കത്ത് നടക്കുന്ന ഭവന ഭേദനവും കവർച്ചയും ശ്രദ്ധിക്കാതെ ചെറുകിട പോക്കറ്റടിക്കാരന്റെ പിറകേ പായുന്നവരെപ്പോലെയാണ് പൊതുജനങ്ങളുടെ പ്രതികരണം. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിചാരണ ചെയ്യുന്ന അതേ മാനദണ്ഡങ്ങൾ ബിസ്സിനസ്സുകാരെ വിലയിരുത്തുമ്പോഴും പിന്തുടരേണ്ടതിന്റെ ആവശ്യമില്ലേ എന്ന സംശയവുമുണ്ട്, പ്രത്യേകിച്ചും പൊതു ജനങ്ങളുടെ അളവറ്റ ധനം കൈകാര്യം ചെയ്യുന്നവരുടെ കാര്യത്തിലെങ്കിലും.

ഈ ഇരുണ്ട പശ്ചാത്തലത്തിലാണ് ചിക്കാഗോയിലെ ഒരു ഫാൿടറിയിൽ നിന്നും ഒരു അത്ഭുത വാർത്ത കേൾക്കാൻ ഇടയായത്. റിപ്പബ്ലിക് വിൻ‌ഡോസ് ആൻഡ് ഡോർസ് ഫാൿടറി എന്ന സ്ഥാപനത്തിനു മുമ്പിൽ കുത്തിയിരുന്ന തൊഴിലാളികൾ പിടിച്ച ബാനറിൽ ഇപ്രകാരം എഴുതിയിരുന്നു “നിങ്ങളെ അവർ ജാമ്യത്തിലെടുത്തു. ഞങ്ങൾ വിറ്റു തീർന്നു” (“You got bailed out. We got sold out.”) ആരെയും അറിയിക്കാതെ പെട്ടെന്ന് രഹസ്യമായി പ്രവർത്തനം അവസാനിപ്പിച്ചതിന്റെ ഫലമായി തൊഴിൽ നഷ്‌ടപ്പെട്ട, യൂണിയനിലംഗങ്ങളായ ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും അവധിക്കാല വേതനത്തിനും പിരിച്ചുവിടൽ നഷ്‌ടപരിഹാരത്തിനുമായി കമ്പനിക്കു മുമ്പിൽ കുത്തിയിരുന്നു.അവർക്കത് ലഭിക്കുകയും ചെയ്‌തു. ഈ പ്രക്ഷോഭം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, മാറുന്ന കാലത്തിന്റെ പ്രതീകമെന്നോണം രാഷ്‌ട്രീയക്കാരും, വിശിഷ്‌ട വ്യൿതിത്വങ്ങളും പൊതു പ്രവർത്തകരും ഫാൿടറിക്ക് മുമ്പിലെത്തി പ്രക്ഷോഭത്തോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്തിനേറെ, ഒബാമ പോലും താൻ പ്രക്ഷോഭകാരികളുടെ ഡിമാൻഡുമായി യോജിക്കുന്നു എന്നു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് ഭരണ കൂടത്തോടൊപ്പം നിൽക്കുമായിരുന്ന മാദ്ധ്യമങ്ങൾ അത്രയേറെ വാശി ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല . ബ്ലാക്ക് കമന്റേറ്റർ എന്ന പംൿതിയിൽ കാൾ ബ്ലോയിസ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, “സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പായിരുന്നുവെങ്കിൽ പോലീസ് ഫാക്ടറിയിൽ കടന്നുചെന്ന് അതിക്രമിച്ചുകയറിയവരെന്ന (trespassers)രീതിയിൽ പ്രക്ഷോഭകാരികളെ മർദ്ദിച്ചൊതുക്കുകയോ പുറത്താക്കുകയോ ചെയ്യുമായിരുന്നു. ”സാമ്പത്തിക തകർച്ചയെത്തുടർന്ന് കഥയാകെ മാറിയിരിക്കുന്നു. സാധാരണ ജനങ്ങൾ പ്രക്ഷോഭകാരികളെ സഹായിക്കാൻ ഭക്ഷണപ്പൊതികളുമായി സമരപന്തലിലേക്കെത്തി എന്നത് വളരെ ശ്രദ്ധേയമാണ്. അമേരിക്ക, ദശകങ്ങൾക്കു ശേഷം, കൂടുതൽ കൂടുതൽ മിലിറ്റന്റായ ട്രേഡ് യൂണിയൻ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണോ? കൂടുതൽ കൂടുതൽ ആളുകൾക്ക് തൊഴിൽ നഷ്‌ടമാവുന്ന ഈ ദശാസന്ധിയിൽ ഇത്തരം പ്രക്ഷോഭങ്ങൾക്ക് , ദശകങ്ങൾക്കു ശേഷം, ആ രാജ്യത്ത് കൂടുതൽ കൂടുതൽ പിന്തുണ കിട്ടാൻ പോവുകയാണോ?


*****

ശ്രീ പി സായിനാഥ് ഹിന്ദുവിലെഴുതിയ U.S. economy — it’s business as unusual എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Saturday, December 27, 2008

ഏഴ് കുറവുകള്‍ അവശേഷിക്കുമ്പോൾ

ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ, തിരിമറി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓര്‍ത്ത് ഖിന്നരായവരൊക്കെയും ഇങ്ങനെയാണ് സ്വയം സമാശ്വസിച്ചത് : “വാഷിങ്ങ്ടണിലെ കാര്യങ്ങളൊക്കെ സ്‌തംഭനാവസ്ഥയിലാണല്ല്ല്ലോ? തെറ്റുകളിലേക്ക് നീങ്ങുന്നതിൽ നിന്നും തടയുന്ന ധാരാളം വ്യവസ്ഥകൾ സ്വന്തമായുള്ളതിനാൽ, അട്ടിമറിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് കൊണ്ട് വലിയ അപകടമൊന്നും വരാനിടയില്ലല്ലോ.” പക്ഷെ ഇപ്പോള്‍ നമുക്കറിയാം: ഏറ്റവും വലിയ അശുഭാപ്‌തിവിശ്വാസി സങ്കല്‍പ്പിച്ചതിലുമൊക്കെ അപ്പുറത്താണ് ദുരന്തഫലങ്ങൾ. ഇറാഖിലെ യുദ്ധം മുതല്‍ ക്രെഡിറ്റ് മാര്‍ക്കറ്റുകളുടെ തകര്‍ച്ച വരെ, സാമ്പത്തിക നഷ്‌ടങ്ങളുടെ ആഴം അളക്കുവാന്‍ വളരെ പ്രയാസമാണ്. ഈ നഷ്‌ടങ്ങളുടെ കാര്യം നമുക്ക് തൽക്കാലം മറക്കാം, കാരണം ഇതിലുമൊക്കെ എത്രയോ വലുതാണ് നാം നഷ്‌ടപ്പെടുത്തിയ അവസരങ്ങൾ.

യുദ്ധത്തില്‍ ദീവാളി കുളിച്ച പണം, രാജ്യത്തെ കുട്ടിച്ചോറാക്കുകയും വളരെ കുറച്ച് പേരെ ധനികരാക്കുകയും ചെയ്‌ത ഹൌസിങ്ങ് പിരമിഡ് പദ്ധതിയില്‍ തുലച്ച പണം, സാമ്പത്തിക മാന്ദ്യം മൂലം നഷ്‌ടമായ പണം - ഇതെല്ലാം ചേര്‍ത്താല്‍ നമുക്ക് ഉല്പാദിപ്പിക്കാമായിരുന്നതും നാം യഥാര്‍ത്ഥത്തില്‍ ഉല്പാദിപ്പിച്ചതും തമ്മിലുള്ള വ്യത്യാസം 1.5 ട്രില്യൺ ഡോളറിനും അധികമാകും. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥക്ക്, ഇൻഷുറൻസ് സുരക്ഷ ഇല്ലാത്തവരുടെ ആരോഗ്യ പരിരക്ഷക്ക്, ഹരിത സാങ്കേതികവിദ്യയുടെ നിര്‍മ്മാണത്തിന് ഒക്കെ ഈ പണം ഉതകുമായിരുന്നു . ഇതു മാത്രമല്ല നമുക്ക് ചെയ്യുവാനാകുമായിരുന്നത്, പട്ടിക നീളുക തന്നെയാണ്.

നാം നഷ്‌ടപ്പെടുത്തിയ അവസരങ്ങളുടെ യഥാര്‍ത്ഥമൂല്യമാകട്ടെ ഇതിലും എത്രയോ അധികമാണ്. യുദ്ധത്തിന്റെ കാര്യമെടുക്കുക: ഗവര്‍മ്മെണ്ട് യുദ്ധത്തിനായി നേരിട്ട് വകയിരുത്തിയ തുക ബുഷ് ഭരണകൂടത്തിന്റെ തെറ്റിദ്ധാരണാജനകമായ എസ്റ്റിമേറ്റ് അനുസരിച്ച് തന്നെ ഒരു മാ‍സം 12 ബില്യണ്‍ ഡോളർ ആണ് .‍ കെന്നഡി സ്‌കൂളിലെ ലിന്‍ഡ ബില്‍മ്സും ഞാനും ചേര്‍ന്ന് എഴുതിയ The Three Trillion Dollar War എന്ന പുസ്‌തകത്തില്‍ രേഖപ്പെടുത്തിയ തരത്തിലുള്ള പരോക്ഷ ചെലവുകള്‍ യഥാർത്ഥത്തിൽ വളരെ ഉയര്‍ന്നതാണ്: പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌ത സൈനികർ സമ്പാദിക്കാതെ പോകുന്ന ശമ്പളം, അമേരിക്കൻ ആശുപത്രികളിൽ ചെലവഴിക്കപ്പെടുന്ന തുക, നേപ്പാളി കരാർ പടയാളികൾക്കായി ചെലവഴിക്കുന്ന തുക തുടങ്ങിയ പുന: ക്രമീകരിക്കപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും പരോക്ഷ ചെലവുകളിൽ പെടും. ഇത്തരം സാമൂഹ്യവും സ്‌ഥൂല സാമ്പത്തിക(macroeconomic factors) സ്വഭാവവുമുള്ളതുമായ ഘടകങ്ങളെല്ലാംകൂടി ചേർത്താൽ അത് യുദ്ധത്തിനായി ചെലവഴിച്ച മൊത്തം തുകയായ 2 ട്രില്യണ്‍ ഡോളറിനേക്കാള്‍ വളരെ ഉയർന്നതായിരിക്കും.

ഈ കാര്‍മേഘങ്ങള്‍ക്കിടയിലും ഒരു രജത രേഖ തെളിയുന്നുണ്ട്. ഈയൊരു വിഷമാവസ്ഥയില്‍ നിന്നും നമുക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞാല്‍, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ ശക്തമാക്കാം, നമ്മുടെ സമൂഹത്തെ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെപ്പറ്റി കൂടുതല്‍ ശ്രദ്ധയോടെയും അധികം പ്രത്യയശാസ്‌ത്രശാഠ്യങ്ങളില്ലാതെയും നമുക്ക് ചിന്തിക്കാന്‍ കഴിഞ്ഞാല്‍, ഒരു പക്ഷെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നമുക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞേക്കും. എവിടെ നിന്ന് തുടങ്ങണം എന്നതിനെക്കുറിച്ചൊരു രൂപരേഖ എന്ന നിലക്ക് ബുഷ് ഭരണകൂടം അവശേഷിപ്പിച്ചു പോകുന്ന ഏഴ് പ്രധാന കുറവുകളെപ്പറ്റി നമുക്കാലോചിക്കാം.

മൂല്യങ്ങളിൽ വന്ന ശോഷണം (The values deficit):

അമേരിക്കയുടെ ശക്തി എന്നു പറയുന്നതില്‍ പ്രധാനമായ ഒന്ന് അതിന്റെ നാനാത്വം ആണ്. നമ്മുടെ മൌലിക തത്വങ്ങളെ സംബന്ധിച്ചു പോലും (ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിൾസ്‍) - കുറ്റക്കാരനെന്നു തെളിയുന്നതുവരെ ഒരാൾ നിരപരാധി ആണ്, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി, നിയമവാഴ്ച തുടങ്ങിവയുടെ കാര്യത്തിൽ പോലും- പണ്ടു മുതലേ വിവിധങ്ങളായ കാഴ്‌ചപ്പാടുകള്‍ പുലർത്തുന്നവരുണ്ടായിട്ടുണ്ട് . എങ്കിലും അംഗീകൃത മൂല്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ തന്നെ അവരെ അവഗണിക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. ഇപ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, വളരെ കുറച്ച് എന്നത് അത്ര ചെറുതല്ലെന്നും അതില്‍ പ്രസിഡന്റും, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാക്കളും ഉള്‍പ്പെടുന്നു എന്നതുമാണ്. നാമിത്ര കാലവും ഉയർത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം പ്രത്യക്ഷപ്പെടുവാന്‍ ഇതിലും മോശമായൊരു സമയമുണ്ടാവില്ല എന്നു തന്നെ തോന്നുന്നു . നമുക്ക് പൊതുവായി ഉള്ളവ എന്ന് നാം കരുതിയിരുന്നവയേക്കാള്‍ കുറച്ചു മാത്രമേ പൊതുവായി ഉള്ളൂ എന്ന തിരിച്ചറിവ് നമ്മള്‍ ഒരുമിച്ച് അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നത് വിഷമകരമാക്കുന്നു.

കാലാവസ്ഥാ അപചയം (The climate deficit) :

എൿസോണ്‍ മൊബില്‍ പോലുള്ള കോര്‍പ്പറേറ്റ് പങ്കാളികളുടെ സഹായത്തോടെ ബുഷ് ശ്രമിച്ചത് ആഗോള താ‍പനം എന്നത് കെട്ടുകഥയാണെന്ന് അമേരിക്കക്കാരെ വിശ്വസിപ്പിക്കാനാണ്. അതല്ല വാസ്തവം, എന്ന് ഭരണകൂടം പോലും അവസാനം സമ്മതിച്ചിരിക്കുകയാണ്. എങ്കിലും കഴിഞ്ഞ എട്ട് വര്‍ഷം നാം ഒന്നും ചെയ്‌തില്ല, അമേരിക്കയാകട്ടെ എക്കാലത്തേയുംകാള്‍ കൂടുതലായി മലിനീകരണം ഉണ്ടാക്കുകയുമാണ്. ഈ വിളംബത്തിന് നാം വലിയ വില കൊടുക്കേണ്ടി വരും.

സമത്വ സങ്കൽ‌പ്പങ്ങളുടെ തകർച്ച (The equality deficit):

കഴിഞ്ഞ കാലത്ത്, സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തികവികാസത്തില്‍ നിന്ന് വലിയ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ജീവിതം തുല്യാവസരമുള്ള ഭാഗ്യക്കുറിയായി കരുതപ്പെട്ടിരുന്നു. സ്വപ്രയത്നത്താല്‍ ഉന്നതി പ്രാപിക്കുന്ന കഥകള്‍ അമേരിക്കന്‍ സ്വത്വത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന്, ഹൊറാഷ്യൊ അല്‍ജര്‍(Horatio Alger-United States author of inspirational adventure stories for boys; virtue and hard work overcome poverty (1832-1899)) ഐതിഹ്യങ്ങള്‍ നൽകുന്ന വാഗ്‌ദാനങ്ങൾ തെറ്റുകയാണ്. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുക എന്നത് കൂടുതല്‍ കൂടുതല്‍ വിഷമകരമാവുകയാണ്. വരുമാനത്തിലും സമ്പത്തിലും വളര്‍ന്നുവരുന്ന അസമത്വം ആകട്ടെ ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ മറ്റുള്ളവരുടെ ചിലവില്‍ കൊയ്‌ത(globalization sweepstakes)വരെ മാത്രം തുണയ്‌ക്കുന്ന നികുതിനിര്‍ദ്ദേശങ്ങളാല്‍ ഒന്നു കൂടി ബലപ്പെടുകയുമാണ്. ആ തിരിച്ചറിവ് രൂഢമൂലമാകുമ്പോൾ പൊതുതാല്പര്യമുള്ള വിഷയങ്ങള്‍ എന്നത് ഇല്ലാതാകുന്നു.

കുറയുന്ന ഉത്തരവാദിത്വം (The accountability deficit):

അമേരിക്കന്‍ ധനകാര്യരംഗത്തെ മുടിചൂടാമന്നന്മാർ അവര്‍ക്ക് ലഭിക്കുന്ന ആകാശം മുട്ടുന്ന വേതനത്തെ ന്യായീകരിച്ചിരുന്നത് അവരുടെ മൌലികതയെയും, അത് രാജ്യത്തിനു ഉണ്ടാക്കിക്കൊടുക്കുന്ന നേട്ടങ്ങളെയും ചൂണ്ടിക്കാട്ടിയാണ്. ചക്രവര്‍ത്തിമാര്‍ക്ക് ഉടുവസ്‌ത്രമില്ലെന്നുള്ളത് ഇപ്പോള്‍ വെളിവായിരിക്കുന്നു. അവര്‍ക്ക് അപകടസാദ്ധ്യതയെ(risk) എങ്ങിനെ മെരുക്കണം(manage) എന്നറിയില്ലെന്നുമാത്രമല്ല, അവരുടെ പ്രവൃത്തികള്‍ അതിനെ വലുതാക്കുകയുമാണ്. മൂലധനം ശരിയായല്ല വിനിയോഗിക്കപ്പെട്ടത്, നൂറു കണക്കിനു ബില്യണുകള്‍ തെറ്റായി ചെലവഴിക്കപ്പെടുകയായിരുന്നു. സാധാരണയായി ജനങ്ങള്‍ ഗവര്‍മ്മെണ്ടില്‍ ആരോപിക്കുന്ന കാര്യക്ഷമതയില്ലായ്‌മയേക്കാള്‍ എത്രയോ ഭീകരമാണിവരുടേത്. എന്നിട്ടും ഈ പ്രഭുക്കൾ നികുതിദായകരും, തൊഴിലാളികളും, സമ്പദ്‌വ്യവസ്ഥ ആകെയും മുന്നോട്ടുള്ള വഴികാണാതെ ഉലയവേ നൂറുകണക്കിനു മില്യണ്‍ ഡോളറുകളുമായി കടന്നു കളഞ്ഞു,

വ്യാപാര കമ്മി (The trade deficit):

കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യം വിദേശത്തുനിന്നും വന്‍‌തോതില്‍ കടമെടുക്കുകയാണ് - 2007ല്‍ മാത്രം 739 ബില്യണ്‍ ഡോളറോളം കടമെടുത്തു. അതെന്തുകൊണ്ടെന്ന് മനസ്സിലാക്കുക വളരെ എളുപ്പമാണ്: സര്‍ക്കാരിന്റെ കടം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ, അമേരിക്കൻ കുടുംബങ്ങളുടെ സമ്പാദ്യം പൂജ്യത്തോടടുക്കെ, കടം വാങ്ങുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? അമേരിക്ക കഴിഞ്ഞ കുറെ കാലമായി കടം വാങ്ങിയ പണത്തിലും, കടം വാങ്ങിയ സമയത്തിലുമാണ് ജീവിച്ചുപോരുന്നന്നത്. കണക്കെടുപ്പിന്റെ നാൾ വന്നേ മതിയാവൂ. മെച്ചപ്പെട്ട സാമ്പത്തിക നയം എന്ത് എന്നതിനെപ്പറ്റി മറ്റുള്ളവരെ പഠിപ്പിക്കുകയായിരുന്നു നമ്മുടെ ഒരു രീതി. അവരിപ്പോള്‍ നമ്മുടെ പുറകില്‍ നിന്ന് ചിരിക്കുകയാണ്, ചിലപ്പോഴൊക്കെ നമുക്ക് പാഠം പറഞ്ഞുതരികയുമാണ്. മറ്റു രാജ്യങ്ങളിലെ ഗവര്‍മ്മെണ്ടുകള്‍ സ്വരൂപിച്ചിട്ടുള്ള, അവരുടെ രാജ്യാതിര്‍ത്തിക്കപ്പുറത്ത് നിക്ഷേപിക്കാവുന്ന അധിക സമ്പത്തിനായി സോവറിൻ വെൽത്ത് ഫണ്ടുകളുടെ പിറകേ നടന്ന് യാചിക്കേണ്ട സ്ഥിതിയിലാണ് നാം. സര്‍ക്കാര്‍ ബാങ്ക് നടത്തുക എന്ന ആശയത്തോട് നാം എതിര്‍പ്പുള്ളവരാണ്. പക്ഷെ, നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് വളരെ അത്യന്താപേക്ഷിതമെന്ന് നാം കരുതുന്ന, അമേരിക്കയിലെ പല ഐക്കോണിക്ക് ബാങ്കുകളിലും സ്ഥാപനങ്ങളിലും (അവരെ രക്ഷിച്ചെടുക്കാനായി ട്രഷറി വകുപ്പിനൊരു ബ്ലാങ്ക് ചെക്ക് കൊടുക്കുന്നിടത്തോളം എത്തി കാര്യങ്ങൾ) വിദേശ സര്‍ക്കാരുകള്‍ ഭൂരിഭാഗം ഷെയറും സ്വന്തമാക്കുന്നത് നാം അംഗീകരിക്കുന്നതു പോലെ തോന്നുന്നു.

ബജറ്റ് കമ്മി (The budget deficit):

നിയന്ത്രണമില്ലാതുള്ള സൈനിക ചെലവഴിക്കല്‍ കാരണം വെറും എട്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ദേശീയ കടം മൂന്നില്‍ രണ്ട് ഭാഗം കണ്ട് വര്‍ദ്ധിച്ചിരിക്കുകയാണ്, 5.7 ട്രില്യണ്‍ ഡോളറില്‍ നിന്നും 9.5 ബില്യണ്‍ ഡോളറിലും അധികമായി. ഈ യുദ്ധത്തിലെ നാടകീയത പോലെ തന്നെ ഈ സംഖ്യകളും പ്രശ്‌നത്തെ ലഘുവല്‍ക്കരിക്കുകയാണ്. ഇറാഖ് യുദ്ധത്തിലെ പല ബില്ലുകളും, മുറിവേറ്റ വെറ്ററന്‍സിനു നല്‍കാനുള്ള തുകയുള്‍പ്പെടെ, പാസ്സാക്കേണ്ട ദിവസം ഇതുവരെയും ആയിട്ടില്ല. അതെല്ലാം കൂടി ഏതാണ്ട് 600 ബില്യണ്‍ ഡോളര്‍ വരും. ഈ വര്‍ഷത്തെ ഫെഡറല്‍ കമ്മിയാകട്ടെ നമ്മുടെ രാജ്യത്തിന്റെ കടബാദ്ധ്യതയിലേക്ക് അര ട്രില്യണ്‍ ഡോളര്‍ കൂടി കൂട്ടിയേക്കും. ഇതാകട്ടെ ബേബി ബൂമര്‍മാരുടെ (A member of the baby boom generation in the 1950s) സാമൂഹ്യസുരക്ഷാ, മെഡികെയര്‍ ബില്ലുകള്‍ വരുന്നതിനു മുന്‍പേ ചിലവഴിക്കേണ്ടവയുമാണ്.

നിക്ഷേപ കമ്മി (The investment deficit):

സർക്കാരിന്റെ കണക്കെഴുത്തുരീതികൾ സ്വകാര്യ മേഖലയുടേതിൽ നിന്നും തീർത്തും വിഭിന്നമാണ്. ഒരു നല്ല നിക്ഷേപം നടത്തുന്നതിനായി കടം വാങ്ങുന്നതിലൂടെ കമ്പനിയുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുകയും അതിന് നേതൃത്വം കൊടുക്കുന്നവർ നമ്മുടെ അഭിനന്ദനത്തിന് പാത്രമാകുകയും ചെയ്യും. പൊതുമേഖലയിൽ ബാലൻസ് ഷീറ്റില്ലാത്തതിനാൽ നമ്മളിലധികം പേരും ഇത്തരം കമ്മിയെ വളരെ ഇടുങ്ങിയ ദൃഷ്‌ടിയിലൂടെയാണ് നോക്കിക്കാണുന്നത്. എന്നാൽ വാസ്‌തവമെന്താണ് ? സർക്കാർ നിക്ഷേപം ബുദ്ധിപൂർവം നടത്തുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ അവയിൽ നിന്നുള്ള വരുമാനം, ഇത്തരം കടങ്ങൾക്ക് സര്‍ക്കാര്‍ നൽകേണ്ടി വരുന്ന പലിശയേക്കാൾ വളരെ അധികമായിരിക്കും. ചുരുക്കത്തിൽ ഇത്തരം നിക്ഷേപങ്ങൾ കമ്മി കുറച്ചുകൊണ്ടുവരാൻ സർക്കാരിനെ സഹായിക്കും. അത്തരം നിക്ഷേപങ്ങളെ വെട്ടിച്ചുരുക്കുന്നത് താൽക്കാലികമായി ലാഭകരമായേക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വമ്പിച്ച നഷ്‌ടം വരുത്തി വയ്‌ക്കുമെന്ന് ന്യൂ ഓർലിയൻസിലെ ലെവീസും മിനിയാപോളീസിലെ പാലവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വർദ്ധിച്ചുവരുന്ന ബജറ്റ് കമ്മിയെക്കുറിച്ച് എന്തു കൊണ്ടാണ് റിപ്പബ്ലിക്കന്മാർ ബേജാറാവാത്തത് എന്നതിനെക്കുറിച്ച് രണ്ട് (അവരുടെ ശുദ്ധ കാര്യശേഷിയില്ലായ്‌മ കൂടാതെ ) സിദ്ധാന്തങ്ങളാണ് നിലവിലുള്ളത്. സപ്ലൈ സൈഡ് എക്കണോമിൿസിൽ വിശ്വസിക്കുന്ന ആ ശുദ്ധാത്മാക്കൾ കുറഞ്ഞ നികുതി നിരക്കുകൾ തുടരാൻ കഴിഞ്ഞാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ നല്ല വള‌ർച്ച നേടും എന്നും കമ്മി വെറും താൽക്കാലികം മാത്രമായിരിക്കുമെന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നു. ആ തോന്നൽ വെറും ഫാന്റസിയായിരുന്നെന്ന് കാലം തെളിയിയിച്ചു.

രണ്ടാമത്തെ സിദ്ധാന്തം ഇതാണ്, ബജറ്റ് കമ്മി വീണ്ടും വീണ്ടും വലുതാകുവാൻ ബോധപൂർവം അനുവദിച്ചുകൊണ്ട് ബുഷും കൂട്ടരും ചെയ്യാൻ ആഗ്രഹിച്ചത് സർക്കാരിന്റെ വലിപ്പം കുറച്ചു കൊണ്ടു വരിക എന്നതായിരുന്നു. ഇന്നിപ്പോൾ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഭയാനകമാംവണ്ണം രൂക്ഷമായിക്കഴിഞ്ഞിരിക്കുന്നു. പല ഉത്തരവാദിത്വപ്പെട്ട ഡെമോക്രാറ്റുകളും ഇന്നിപ്പോൾ ‘മൃഗത്തെ പട്ടിണിക്കിടൂ’ ("starve the beast" )എന്നാക്രോശിക്കുന്ന റിപ്പബ്ലിക്കന്മാരുടെ കയ്യിലെ കളിപ്പാവകളായി മാറിയിട്ടുണ്ട്. അവരും സർ‌ക്കാരിന്റെ ചെലവുകൾ കുറയ്‌ക്കണമെന്ന ആവശ്യം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളിൽ തങ്ങൾ മൃദു സമീപനമാണ് സ്വീകരിക്കുന്നത് എന്നു ചിത്രീകരിക്കപ്പെടാൻ ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നില്ല, അതിൽ തന്നെ, സൈനിക ബജറ്റിൽ കൈ വയ്‌ക്കാൻ അവർ ധൈര്യപ്പെട്ടേക്കില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ അവശ്യം ചെയ്യേണ്ട ചില നിക്ഷേപങ്ങളിൽ വെട്ടിക്കുറവ് വരുത്തുക എന്നത് മാത്രമാണ് അവർക്കാകെ ചെയ്യാനാകുക.

പുതിയ പ്രസിഡന്റ് വളരെ അടിയന്തിരമായി ചെയ്യേണ്ടത് സമ്പ്ദ്‌വ്യവ്സ്ഥയുടെ ശൿതി പുന:സ്ഥാപിക്കുക എന്നതാണ്. നമ്മുടെ രാഷ്‌ട്രം വാങ്ങിക്കൂട്ടിയിട്ടുള്ള പൊതുകടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ നാണ്യത്തിനായുള്ള (ഡോളർ)ഡിമാൻഡ് പരമാവധി വർദ്ധിപ്പിക്കുവാനും തദ്വാര മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഒരു കമ്മിയുടെയെങ്കിലും പ്രശ്‌നത്തെ അല്പമെങ്കിലും അഭിസംബോധന ചെയ്യുവാനും ഉതകുന്ന നയസമീപനങ്ങൾ കൈക്കൊള്ളുക എന്നത് അത്യന്താപേക്ഷിതമാണ്. നികുതി നിരക്കുകൾ കുറച്ചാൽ ,തീർച്ചയായും, ഉപഭോഗം വർദ്ധിക്കും. എന്നാൽ അമേരിക്കയുടെ പ്രശ്‌നം ഉപഭോഗം കുറവാണ് എന്നതല്ല, നമ്മുടെ പ്രശ്‌നം നാം ഉപഭോഗം ചെയ്യാവുന്നതിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുന്നു എന്നതാണ്. ഇനിയും കൂടുതൽ ഉപഭോഗം നടത്തുവാന്‍ ഉത്തേജനം ന‌ൽകുക എന്നാൽ, കൂടുതൽ ആഴമേറിയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നത് പിന്നീടൊരു സമയത്തേയ്‌ക്ക് നീട്ടി വയ്‌ക്കുക എന്നു മാത്രമാണർത്ഥം. നികുതി വരുമാനം കുറയുന്നതിനാൽ സംസ്ഥാനങ്ങളും പ്രാദേശികഭരണകൂടങ്ങളും തങ്ങളുടെ ബജറ്റിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപ്പാട് പെടുകയാണ്. എന്തെങ്കിലും ഉടനെ ചെയ്‌തില്ലെങ്കിൽ അവർക്ക് തങ്ങളുടെ ചെലവുകൾ വെട്ടിച്ചുരുക്കേണ്ടി വരും. അതാകട്ടെ, ഇപ്പോഴത്തെ താഴോട്ടുള്ള പോക്കിനെ കൂടുതൽ മൂർച്ഛിപ്പിക്കും. ഫെഡറൽ ഗവർൺ‌മെന്റിന്റെ നിലവാരത്തിൽ ചെലവു ചുരുക്കലല്ല, കൂടുതൽ കൂടുതൽ ചെലവു ചെയ്യലാണ് വേണ്ടത്. ആഗോള താപനം ഉൾപ്പെടെയുള്ള പുതിയ യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുമാറ് സമ്പദ്‌വ്യവസ്ഥയെ പുന:സംഘാടനം ചെയ്യേണ്ടതുണ്ട്. വേഗതയേറിയ കൂടുതൽ തീവണ്ടികളും ഊർജ്ജക്ഷമതയേറിയ പവർ പ്ലാന്റുകളും നമുക്ക് ആവശ്യമായി വരും. ഇത്തരം ചെലവുകൾ ദീർഘകാലം നിലനിൽക്കുന്ന സാമ്പത്തിക വളർച്ചക്ക് അറിത്തറയിടുക മാത്രമല്ല സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക കൂടി ചെയ്യും.

ഇത്തരം നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ രണ്ടു മാർഗങ്ങൾ മാത്രമേ ഉള്ളൂ : ഒന്നുകിൽ നികുതികൾ വർദ്ധിപ്പിക്കുക, അല്ലെങ്കിൽ മറ്റു ചെലവുകൾ കുറയ്‌ക്കുക. ഉയർന്ന വരുമാനക്കാരായ അമേരിക്കക്കാർക്ക് ഉയർന്ന നികുതി നിരക്ക് തീർച്ചയായും താങ്ങാനാകും. യൂറോപ്പിലെ മിക്ക രാജ്യങ്ങൾക്കും തങ്ങളുടെ നികുതി നിരക്കുകൾ താരതമ്യേനെ ഉയർന്നതാണെങ്കിലും ആഗോളവൽകൃത ലോകത്ത് വേണ്ടത്ര നിക്ഷേപം നടത്താനും മത്സരിക്കാനും കഴിയുന്നതു കൊണ്ടാണ് വിജയിക്കാനാവുന്നത്

നികുതി വർദ്ധിപ്പിക്കാൻ നടത്തുന്ന ഏതു ശ്രമത്തിനു നേരെയും എതിർപ്പുകൾ ഉയർന്നു വരും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ? അതിനാൽ തന്നെ ചെലവു ചുരുക്കലിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധ തിരിയാനാണ് സാദ്ധ്യത. എന്നാൽ നമ്മുടെ സാമൂഹ്യ ചെലവുകൾ ഇപ്പോൾ തന്നെ വെറും എല്ലും കൂടം മാത്രമാണ്, അതിൽ എന്ത് വെട്ടിക്കുറവാണിനി വരുത്താനാവുക? വികസിത വ്യവസായവത്‌കൃത രാജ്യങ്ങളുടെ ഇടയിൽ സാമൂഹ്യ സംരക്ഷണത്തിന്റെ അപര്യാപ്‌തതയുടെ കാര്യത്തിൽ നമ്മൾ വേറിട്ടു തന്നെ നിൽക്കുകയാണ്. ഉദാഹരണത്തിന് അമേരിക്കൻ ആരോഗ്യ ശുശ്രൂഷാ രംഗത്തിന്റെ കുഴപ്പങ്ങൾ നമുക്കെല്ലാം അറിവുള്ളതാണ്. അവയെ പരിഹരിക്കുന്നതിലൂടെ മെച്ചപ്പെട്ട സാമൂഹ്യ നീതി മാത്രമല്ല , കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക കാര്യക്ഷമതയും നമുക്ക് ഉറപ്പാക്കാനാവും.( കൂടുതൽ ആരോഗ്യമുള്ള തൊഴിലാളികൾ കൂ‍ടുതൽ മെച്ചപ്പെട്ട ഉൽ‌പ്പാദനം ഉറപ്പു വരുത്തും.) അങ്ങനെ വരുമ്പോൾ ചെലവുകൾ കുറയ്‌ക്കാനാവുന്ന ഒരു മേഖല മാത്രമേ അവശേഷിക്കുന്നുള്ളൂ- അത് പ്രതിരോധ മേഖലയാണ്. ആഗോള സൈനിക ചെലവിന്റെ പകുതിയോളം നമ്മുടെ സംഭാവനയാണ്. നമ്മുടെ നികുതിപ്പണത്തിന്റെ 42 ശതമാനം നേരിട്ടോ അല്ലാതെയോ പ്രതിരോധത്തിനായാണ് മാറ്റി വയ്‌ക്കപ്പെടുന്നത്. യുദ്ധേതര സൈനിക ചെലവുകൾ പോലും നാൾക്കുനാൾ വർദ്ധിക്കുകയാണ്. നിലവിലില്ലാത്ത ശത്രുക്കള്‍ക്കെതിരെ പ്രയോജനപ്രദമല്ലാത്ത ആയുധങ്ങൾക്കുവേണ്ടി ഇത്രയേറെ പണം ചെലവഴിക്കുന്നതിനാൽ പ്രതിരോധ ചെലവ് കുറച്ചുകൊണ്ടു പോലും സുരക്ഷ വർദ്ധിപ്പിക്കാൻ ധാരാളം സാദ്ധ്യതകൾ ഉണ്ട്.

നാം നമ്മുടെ ഭൌതികമായ ഉപഭോഗം നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വേദനാജനകമായ വാർത്തകൾക്കിടയിലും കടന്നുവരുന്ന നല്ല വാർത്ത. നാമിത് ശരിയായ അർത്ഥത്തിൽ തുടരുകയാണെങ്കിൽ, നമുക്ക് ആഗോളതാപനത്തെ നിയന്ത്രിച്ചു നിർത്താനായേക്കുമെന്നു മാത്രമല്ല ഉയർന്ന ജീവിത നിലവാരമെന്നതിന്റെ യഥാർത്ഥ അർത്ഥം കൂടുതൽ കൂടുതൽ ഭൌതിക വസ്‌തുക്കളുടെ ഉപഭോഗം എന്നതല്ല, മറിച്ച് കൂടുതൽ വിശ്രമവും ആഹ്ലാദവുമൊക്കെയാണെന്ന തിരിച്ചറിവിലേക്കും ഒരു പക്ഷെ നാം എത്തിച്ചേർന്നേക്കും.

പ്രകൃതിയുടേയും സമ്പദ്‌വ്യവസ്ഥയുടേയും നിയമങ്ങൾ ദയാരഹിതമാണ്. നമുക്ക് നമ്മുടെ പരിസ്ഥിതിയോട് പരുഷമായി പെരുമാറാം, പക്ഷെ അൽ‌പ്പനേരത്തേക്ക് മാത്രം. വരവിനെക്കൾ കൂടുതൽ നമുക്ക് ചെലവ് ചെയ്യാം, അൽ‌പ്പനേരത്തേക്ക് മാത്രം. പണ്ടെപ്പോഴോ നടത്തിയ നിക്ഷേപങ്ങളുടെ പേരിൽ നമുക്കാഘോഷിക്കാം, അൽ‌പ്പനേരത്തേക്ക് മാത്രം. ലോകത്തിലെ ഏറ്റവും ധനിക രാഷ്‌ട്രം പോലും പ്രകൃതിയുടേയും സമ്പദ്‌വ്യവസ്ഥയുടേയും നിയമങ്ങൾ ലംഘിക്കുമ്പോൾ അത് പ്രതിസന്ധിയിലാവുന്നതിന്റെ ദൃക്‌‌സാക്ഷികളാണ് നമ്മൾ.

*
ജോസഫ് സ്റ്റിഗ്ലിറ്റ്സ് എഴുതിയ The Seven Deadly Deficits: What the Bush Years Really Cost Us എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Thursday, December 25, 2008

രോഷത്തിന്റെ പാദുകത്തിന് പാകമായ മുഖം

ദൈവത്തിനും ജനാധിപത്യത്തിനുംവേണ്ടി ലോകം വെട്ടിപ്പിടിക്കാനിറങ്ങിപ്പുറപ്പെട്ട ജോര്‍ജ് ബുഷ് വൈറ്റ് ഹൌസില്‍നിന്ന് പടിയിറങ്ങാന്‍ 37 ദിനരാത്രങ്ങള്‍ മാത്രം ശേഷിക്കവെയാണ് ഇറാഖില്‍ തന്റെ വിടവാങ്ങല്‍ പര്യടനത്തിനെത്തിയത്. സാമ്രാജ്യത്വഭീകരതയുടെ മൂര്‍ത്തിമദ് രൂപമായ ബുഷ് ബാഗ്ദാദില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങവേയാണ് ഒരു ജോഡി ഷൂ അദ്ദേഹത്തിനുനേരെ വലിച്ചെറിഞ്ഞുകൊണ്ട് 'ഇതാടാ പട്ടീ, നിനക്ക് അന്ത്യചുംബന'മെന്ന് മുന്‍തദര്‍ അല്‍ സെയിദി പൊട്ടിത്തെറിച്ചത്. ഇറാഖി ടെലിവിഷന്‍ ചാനലായ അല്‍ബാഗ്ദാദിയയുടെ പ്രതിനിധിയാണ് മുന്‍തധര്‍.

അധിനിവേശസേനയുടെ നിഷ്ഠുരതകളില്‍ മരിച്ചവരെയും ജീവിതം ചുമക്കുന്നവരെയും ഓര്‍ത്തുകൊണ്ടുമാത്രമല്ല, ഇറാഖില്‍ ഇനി പിറക്കാനിരിക്കുന്നവരെയും ഓര്‍ത്തുകൊണ്ടാണ് മുന്‍തദര്‍ അല്‍ സെയിദി ഇങ്ങനെ വിളിച്ചുപറഞ്ഞത്: "വിധവകള്‍ക്കും അനാഥ ബാല്യങ്ങള്‍ക്കും ഇറാഖില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി ഇതാടാ പട്ടീ, നിനക്കുള്ള അന്ത്യ ചുംബനം''. അടിമകളാക്കപ്പെട്ട തന്റെ രാജ്യത്തിലെ ജനതയുടെ അമര്‍ഷം അത്യന്തം ഭീകരമായ സുരക്ഷാസംവിധാനത്തിനും ചാരവലയങ്ങള്‍ക്കിടയിലും ബുഷിനുനേരെ ചെരിപ്പെറിഞ്ഞുകൊണ്ട് അന്താ രാഷ്ട്രസമൂഹത്തെ അറിയിച്ച ഈ മാധ്യപ്രവര്‍ത്തകന്‍ ഒരു രക്തക്കൊതിയന്‍ യാങ്കിത്തലവന് ഏറ്റവും അര്‍ഹമായതുതന്നെ നല്‍കുകയായിരുന്നു. സേനാവ്യൂഹങ്ങള്‍ക്കും ചാരവലയത്തിനിടയില്‍പ്പോലും സാമ്രാജ്യത്വഭീകരര്‍ സുരക്ഷിതരല്ലെന്ന ഒരു മുന്നറിയിപ്പുതന്നെയാണ് ഈ രക്തരഹിതമായ പ്രതിഷേധ പ്രകടനം.

രക്തപങ്കിലമായ ക്രൂരതീര്‍ഥാടനങ്ങളുടെ ചരിത്രം മാത്രമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നവഅധിനിവേശ ഭീകരതയുടെ ഭയം ജനിപ്പിക്കുന്ന ശരീരഭാഷയുള്ള ബുഷ് താന്‍ നടത്തിയ നരഹത്യകളുടെ യുദ്ധമുഖത്ത് വിജയഭാവത്തോടെ വിടവാങ്ങല്‍ പ്രസംഗത്തിനൊരുങ്ങവേയാണ് ഒരു പട്ടിയെപ്പോലെ ബുഷിനെ ഇറാഖികള്‍ വെറുക്കുന്നുവെന്ന്, ലോകത്തെ അറിയിച്ചുകൊണ്ട് ചെരിപ്പേറുണ്ടായത്. ഷാവേസ് പ്രതികരിച്ചതുപോലെ ആ യുവാവിന്റെ അസാമാന്യമായ ധീരതയെ വാഴ്ത്തുകതന്നെ വേണം. കണ്ണീരിലും ചോരയിലും കുതിര്‍ന്ന അടിമത്തത്തിന്റെ ദിനങ്ങള്‍ ഇറാഖികള്‍ക്ക് സമ്മാനിച്ച ബുഷിന് നല്‍കുന്ന അന്ത്യചുംബനമായിട്ടാണ് ഈ ചെരിപ്പേറിനെ മുന്‍തദര്‍ അല്‍ സെയിദി സ്വയം വിശേഷിപ്പിച്ചത്. ലോകത്തിലെ സാമ്രാജ്യത്വവിരുദ്ധ ശക്തികളും മനുഷ്യസ്നേഹികളും ബുഷിനെപ്പോലൊരു നരാധമന് ഏറ്റവും അര്‍ഹതപ്പെട്ടതായിട്ടാണ് ഈ ചെരിപ്പേറിനെയും പട്ടിവിളിയെയും അഭിമാനപൂര്‍വം കാണുന്നത്. മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ ബാഗ്ദാദില്‍നിന്നും ഉയര്‍ന്ന മനുഷ്യത്വത്തിനും സംസ്കാരത്തിനുംവേണ്ടി അലമുറയിടുന്ന ഒരു ജനതയുടെ ആത്മരോഷത്തിന്റെ സര്‍ഗാത്മകമായൊരു പ്രകാശനമായിട്ടാണ് അല്‍സെയ്ദിന്റെ ഈ പ്രതിഷേധപ്രകടനത്തെ പലരും കലവറയില്ലാതെ അഭിവാദനം ചെയ്യുന്നത്. ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചോരപ്പുഴകള്‍ സൃഷ്ടിച്ച ബുഷ് ഇപ്പോള്‍ അഹമ്മദ് നജാദിനെ നിഗ്രഹിക്കാനും തനിക്ക് ദൈവകല്‍പ്പയുണ്ടെന്നാണല്ലോ പുലമ്പിക്കൊണ്ടിരിക്കുന്നത്. ബുഷിനെതിരെയുള്ള ചെരിപ്പേറിനെ പല അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരും ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ ഇങ്ങനെയും ചിലതൊക്കെ നടന്നേക്കാമെന്ന് ബുഷ് മനസ്സിലാക്കട്ടെയെന്നാണ് ഫലിതരൂപേണ പറയുന്നത്.

തീര്‍ച്ചയായും സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ഇറാഖികളുടെ, അടിമകളാക്കപ്പെട്ട ഒരു ജനതയുടെ അതിമനോഹരമായ പ്രതിഷേധ പ്രകാശനം തന്നെയാണിത്. ബുഷിനെയും അമേരിക്കന്‍ ദല്ലാളന്മാരെയും ഇറാഖികള്‍ എന്തുമാത്രം വെറുക്കുന്നുവെന്നാണ് ഈ സംഭവം ലോകത്തെ അറിയിക്കുന്നത്. സ്വാതന്ത്യം നഷ്ടപ്പെട്ട ഒരു ജനതയുടെ അശാന്തിയുടെയും ആത്മരോഷത്തിന്റെയും ആഴങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത മാധ്യമവിശാരദന്മാരും ബൂര്‍ഷ്വാമാന്യന്മാരും ഇതൊരു "ചട്ടലംഘനത്തിന്റെയും അന്താരാഷ്ട്ര മര്യാദയുടെയും പ്രശ്ന''മായി ചര്‍ച്ചകളാരംഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഒരുക്കേണ്ട സുരക്ഷയുടെയും പത്രസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ധാര്‍മികതയുടെയും വിഷയമായി സംഭവത്തെ ചര്‍ച്ചചെയ്ത് അല്‍സെയിദിനെ ഒരു മര്യാദകെട്ടവനായി ചിത്രീകരിക്കുന്ന "മര്‍ഡോക് സാമ്രാജ്യത്വ''ത്തിലെ സുന്ദരവിഡ്ഢികളായ മാധ്യമബുദ്ധിജീവികള്‍ അവരുടെ അവാര്‍ഡുകളും കാത്തിരിക്കുന്നവരാണ്- മുപ്പത് വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുത്തവരുടെ വംശം ചരിത്രത്തില്‍ അവസാനിച്ചിട്ടില്ലല്ലോ. പക്ഷേ, ഇത്തരക്കാര്‍ ചരിത്രത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും പാഠങ്ങളും പാഠഭേദങ്ങളും തിരിച്ചറിയാന്‍ വയ്യാത്തത്ര ധൈഷണികദാരിദ്ര്യം ബാധിച്ച പണ്ഡിതമൂഢന്മാരാണെന്ന യാഥാര്‍ഥ്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നുണ്ട്.

ഇത്തരം ബൂര്‍ഷ്വാപണ്ഡിതമൂഢന്മാര്‍ക്ക് ഒരിക്കലും, സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു ജനതയുടെ ഹൃദയവികാരങ്ങള്‍ വായിച്ചറിയാനാവില്ല. ഡോളറുകളും മിസൈലുകളും വിധിനിര്‍ണയിക്കുന്ന അധിനിവേശത്തിന്റെ ഭീകരതയും മനുഷ്യത്വരാഹിത്യവും ഇറാഖിന്റെ വര്‍ത്തമാനജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു. അധിനിവേശം സൃഷ്ടിച്ച ജീവിത യാതനകളില്‍ ചവിട്ടിത്തേഞ്ഞ ചെരിപ്പുകള്‍തന്നെ പ്രതിഷേധത്തിന്റെ സൂചകമായി മാറുന്ന ഇറാഖിരോഷത്തിന്റെ സര്‍ഗാത്മകത ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ക്ക് ഇന്ന് ബാഗ്ദാദിന്റ ആഹ്വാനമായിത്തീര്‍ന്നിരിക്കുകയാണ്. അധിനിവേശസേനയുടെ ആക്രമണങ്ങളില്‍ അനാഥരാവുന്നവരെയും അഭയാര്‍ഥികളായി മാറുന്നവരെയും കുറിച്ച് ചിന്തിക്കുന്നവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധത്തിന്റെ ജ്വാലകളെ സുരക്ഷാ സംവിധാനങ്ങള്‍ക്കോ ചാരവലയങ്ങള്‍ക്കോ തടഞ്ഞുനിര്‍ത്താനാവില്ലന്നാണ് ബാഗ്ദാദിലെ ഈ ചെരിപ്പേറ് സംഭവം വ്യക്തമാക്കുന്നത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞതുപോലെ ബുഷിന് ഈ ചെരിപ്പേറ് നേരത്തെ കിട്ടേണ്ടിയിരുന്നു. ബുഷിനെ ഇന്ത്യന്‍ ജനത അഗാധമായി സ്നേഹിക്കുന്നുവെന്ന് ലജ്ജയില്ലാതെ പറഞ്ഞുനടക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെപ്പോലുള്ളവര്‍ ഈ സംഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് മൂലധനപ്രവാഹത്തെ പുരോഗതിയും വളര്‍ച്ചയുമായും അതിനായുള്ള അമേരിക്കന്‍ ബാന്ധവത്തെ മഹത്തായ രാജ്യതാല്പര്യമായും പാടിനടക്കുന്ന എല്ലാ സാമ്രാജ്യത്വ ദല്ലാളന്മാര്‍ക്കും ഇറാഖിലെ സംഭവങ്ങള്‍ പാഠമാക്കേണ്ടതാണ്.

അടിമത്തത്തെ സ്വാതന്ത്ര്യമായി വ്യവഹരിക്കുന്നവര്‍ക്ക് തുര്‍ക്കി കവി നാസിം ഹിക്മത് നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്.

"നീ സ്വതന്ത്രനാണ് അറസ്റ്റ് ചെയ്യപ്പെടാന്‍
തടവറയില്‍ തള്ളപ്പെടാന്‍
തൂക്കിക്കൊല്ലപ്പെടാന്‍പോലും
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകപോലും
വേണ്ടാത്തവിധം നീ സ്വതന്ത്രനാണ്
എങ്കിലും നക്ഷത്രങ്ങള്‍ക്കു കീഴില്‍
ഇത്തരം സ്വാതന്ത്ര്യം ഒരു ദുരിതം
തന്നെയാണ്.''

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി

Wednesday, December 24, 2008

ശബരി സമം പോൺസി സമം മേഡോഫ്

ശബരിയുടെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിന്റെ പുകില് കേരളത്തില്‍ കെട്ടടങ്ങിത്തുടങ്ങിയിട്ടേയുള്ളൂ. ശബരിയുടെ തട്ടിപ്പിന്റെ ഏതാണ്ട് 5000 മടങ്ങു വലുപ്പമുള്ള മേഡോഫ് തട്ടിപ്പ് അമേരിക്കയെ മാത്രമല്ല യൂറോപ്പിനെയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ശബരിയുടെ തട്ടിപ്പിന്റെ ആഗോളപതിപ്പാണ് മേഡോഫിന്റെ തട്ടിപ്പ്.

ശബരിയുടെ സ്‌കീം വളരെ ലളിതമാണ്. ടോട്ടല്‍ ഫോര്‍ യുവില്‍ പണം നിക്ഷേപിച്ചാല്‍ മൂന്നുമാസംകൊണ്ട് ഇരട്ടിത്തുക തിരിച്ചുനല്‍കും. അത് പിന്നെയും പുനര്‍നിക്ഷേപിച്ചാല്‍ മറ്റൊരു മൂന്നുമാസംകൊണ്ട് വീണ്ടും ഇരട്ടി നല്‍കും. അങ്ങനെ മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിപ്പിക്കുന്ന സൂത്രവിദ്യയെന്താണ്? മറ്റൊന്നുമല്ല പുതിയ നിക്ഷേപകരുടെ മുതല്‍ എടുത്ത് മുന്‍ നിക്ഷേപകരുടെ പലിശയായി കൊടുക്കും. അത്രതന്നെ. ആദ്യ ഇടപാടുകാര്‍ക്കെല്ലാം ഇങ്ങനെ കൃത്യമായി പണം കിട്ടിയതോടെ ഇതിനു വലിയ പ്രചാരമായി. ഇതോടെ കൂടുതല്‍ കൂടുതല്‍ പേര്‍ നിക്ഷേപിക്കാന്‍ തുടങ്ങി. മുന്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിനുപകരം വീണ്ടും വീണ്ടും നിക്ഷേപിച്ചുകൊണ്ടിരുന്നു. ഇനി ആരെങ്കിലും പണം പിന്‍വലിച്ചാല്‍ കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന പുതു നിക്ഷേപത്തുകയില്‍നിന്ന് അതു കൊടുക്കുന്നതിനും ബുദ്ധിമുട്ടില്ലല്ലോ.

ചുരുക്കത്തില്‍ തലകുത്തിനില്‍ക്കുന്ന ഒരു പിരമിഡ് ആണ് ശബരിയുടെ നിക്ഷേപപദ്ധതി. വളരെ ഇടുങ്ങിയ ഒരു അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഒരു മഹാസൌധം. സാധാരണഗതിയില്‍ ഇതങ്ങനെ വാനോളം പൊങ്ങുന്നതിന് തടസ്സമൊന്നുമില്ല. പക്ഷേ, എങ്ങനെയെങ്കിലും ഒരു ആട്ടമുണ്ടായാല്‍ പിരമിഡാകെ താഴോട്ടുപതിക്കും. ശബരിയുടെ കൂട്ടുകാരെല്ലാം കൈയിട്ടുവാരാനും ശബരി കിട്ടുന്ന പണം ലക്കും ലഗാനുമില്ലാതെ ധൂര്‍ത്തടിക്കാനും തുടങ്ങിയതോടെ നിക്ഷേപം ഏതാണ്ട് 50 കോടി (?) രൂപയിലെത്തിയപ്പോഴേക്കും പിരമിഡ് തകര്‍ന്നുവീണു. നിക്ഷേപകരെല്ലാം പണം തിരിച്ചുവാങ്ങിക്കാന്‍ തിരക്കുകൂട്ടിയതോടെ ശബരി പാപ്പരായി. ശബരിയുടെ ആഡംബര കാറും പാതിതീര്‍ന്ന റിസോര്‍ട്ടും എല്ലാം വിറ്റാലും ഏതാനും കോടിയേ വരൂ. ബാക്കി പണം എവിടെപ്പോയി എന്നാര്‍ക്കും അറിയില്ല. ഏതായാലും ഒരുകാര്യം തീര്‍ച്ച. 50 കോടിയില്‍ നല്ലപങ്കും മനക്കണക്കു മാത്രമാണ്. മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ.

ഏതായാലും ശബരിയുടെ സൂത്രവിദ്യക്ക് ആഗോളമായിത്തന്നെ ഒരു ചരിത്രപാരമ്പര്യമുണ്ട്. ധനകാര്യചരിത്രത്തില്‍ ഇത്തരം ഇടപാടുകളെ പോൺസി സ്‌കീമുകളെന്നാണ് പൊതുവെ വിളിക്കാറുള്ളത്. പോൺസി 1920കളില്‍ അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു ഇറ്റലിക്കാരനായിരുന്നു. ഇന്നത്തെപ്പോലെ അന്ന് അമേരിക്കന്‍ ധനമേഖലയില്‍ അനിയന്ത്രിതമായ ഊഹക്കച്ചവടവും ഞൊടിനേരംകൊണ്ട് പണക്കാരനാകുന്ന മന്ത്രവാദങ്ങളും പെരുത്തുകൊണ്ടിരിക്കുന്ന ഒരു കാലംകൂടിയായിരുന്നു. വളരെ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനംചെയ്‌ത് പോൺസി വ്യാപകമായി നിക്ഷേപം സ്വീകരിച്ചു. ഇങ്ങനെ സമാഹരിച്ച പണംകൊണ്ട് പോസ്‌റ്റല്‍ കൂപ്പൺ വിപണിയില്‍ ചൂതാട്ടം നടത്തി. ഓഹരി വിപണിയിലെ ലാഭത്തോതിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശനിരക്കാണ് പോൺസി വാഗ്ദാനം ചെയ്‌തിരുന്നത്. പെട്ടെന്ന് പണക്കാരനാകാനുള്ള ആര്‍ത്തിമൂലം പണം നിക്ഷേപിച്ചുകൊണ്ടിരുന്ന പുതിയ ഇടപാടുകാരുടെ മുതലില്‍നിന്ന് പഴയ ഇടപാടുകാരുടെ ലാഭം കൊടുത്തുകൊണ്ടിരുന്നു. അവസാനം പോൺസിയും പൊട്ടി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ധനതട്ടിപ്പുകളിലൊന്നായി ഇതറിയപ്പെടുന്നു. ഇന്ന് ഏത് ഇംഗ്ലീഷ് ഡിൿഷ്‌ണറിയിലും ഉള്‍പ്പെടുന്ന തട്ടിപ്പിന്റെ പ്രയോഗമായി പോൺസി മാറി.

1930കളിലെ മാന്ദ്യം പോൺസിയെ സൃഷ്‌ടിച്ചെങ്കില്‍ ഇന്നത്തെ മാന്ദ്യം മേഡോഫിന് രൂപം നല്‍കിയിരിക്കുകയാണ്. പോൺസിയെപ്പോലെ മേഡോഫും ഇംഗ്ലീഷ് ഭാഷയില്‍ ഒരു പ്രയോഗമായിത്തീരുമോ എന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നു. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി പാശ്ചാത്യ കമ്പോളവാര്‍ത്തകളുടെ തലക്കെട്ട് മേഡോഫ് തട്ടിപ്പിനെക്കുറിച്ചുള്ളതായിരുന്നു. മേഡോഫ് ചില്ലറക്കാരനല്ല. ബര്‍ണാഡ് എല്‍ മേഡോഫ് ഇന്‍വെസ്‌റ്റ്‌മെന്റ് കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഏതാണ്ട് മൂന്നുപതിറ്റാണ്ടായി ഒരിക്കല്‍പ്പോലും നഷ്‌ടത്തിന്റെ കണക്കുപറഞ്ഞിട്ടില്ല. തന്റെ നിക്ഷേപകര്‍ക്ക് ശരാശരിയുടെ രണ്ടും മൂന്നും മടങ്ങ് ലാഭവിഹിതം കൊടുക്കുന്ന വിശ്വസ്‌ത കമ്പനി എന്ന ഖ്യാതിയും നേടി. അമേരിക്കന്‍ ഓഹരി വിലസൂചികയായ ഡൌജോൺസ് കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധമായ നാസ്‌ഡാക് സൂചികയുടെ ചെയര്‍മാന്‍ (1990-93) പദവിയാണ് മേഡോഫിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍. പലപ്പോഴും അമേരിക്കന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമീഷന് സൌജന്യ ഉപദേശം നല്‍കാനും മേഡോഫിനു ക്ഷണമുണ്ടായിരുന്നു.

ഇദ്ദേഹമാണ് കഴിഞ്ഞയാഴ്ച മാലോകരോട് ഒരു സത്യം വെളിപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ടായി താന്‍ ഇടപാടുകാരെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാണ്ട് 5000 കോടി ഡോളറിന്റെ (രണ്ടരലക്ഷം കോടി രൂപ) നിക്ഷേപമാണ് കമ്പനിയിലുള്ളത്. എന്നാല്‍, ഇടപാടുകാര്‍ക്ക് കൊടുക്കാന്‍ തന്റെ കൈയില്‍ ഒന്നും ബാക്കിയില്ല. താന്‍ പാപ്പരായിരിക്കുന്നു. "ഇത് വലിയൊരു നുണയാണ്. ഒരു ഭീമന്‍ പോൺസി സ്‌കീം''- മേഡോഫ് കോടതിയില്‍ സമ്മതിച്ചു.

ലോകധനകമ്പോളത്തെ ആകെ പിടിച്ചുകുലുക്കിയ ഒരു വെളിപ്പെടുത്തലായി മേഡോഫിന്റെ കുമ്പസാരം. 5000 കോടി ഡോളറിന്റെ തട്ടിപ്പ് എക്കാലത്തെയും ഏറ്റവും വലിയതാണ്. കുപ്രസിദ്ധമായ എന്‍റോൺ ഇടപാട് 100 കോടി ഡോളറിന്റേതും വേൾഡ്‌കോം കുംഭകോണം 220 കോടി ഡോളറിന്റേതും മാത്രമായിരുന്നു എന്നോര്‍ക്കുക. പോൺസിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തില്‍ സമാനമായ ഏതാണ്ട് മൂന്നു ഡസന്‍ തട്ടിപ്പിന്റെ ചുരുക്കവിവരണം നല്‍കിയിട്ടുണ്ട്. പോൺസിയുടെ ദശലക്ഷഡോളര്‍ കണക്കിന്റെ തട്ടിപ്പില്‍നിന്ന് മേഡോഫിന്റെ ശതകോടി ഡോളറിലേക്കുള്ള വളര്‍ച്ച ഒരുകാര്യം അടിവരയിടുന്നു. അഴിമതിയും വെട്ടിപ്പും മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ്.

യഥാര്‍ഥത്തില്‍ വാൾ‌സ്‌ട്രീറ്റിലെ ലേമെന്‍സ്, ഗോൾ‌ഡ്‌മാന്‍ സാച്ചസ്, മെരില്‍ലിഞ്ച്, ബെയര്‍ സ്റ്റേൺസ്, സ്റ്റാന്‍ലി മോര്‍ഗൻ തുടങ്ങിയ നിക്ഷേപ ബാങ്കുകളും കഴിഞ്ഞൊരു ദശാബ്‌ദമായി ചെയ്‌തുകൊണ്ടിരുന്ന തിരിമറികള്‍ പോൺസി സ്‌കീമുകള്‍തന്നെയായിരുന്നില്ലേ എന്നു ചോദിക്കുന്നത് മാറ്റരുമല്ല. നോബല്‍സമ്മാന ജേതാവ് പോള്‍ ക്രുഗ്‌മാന്‍ ആണ്. ന്യൂയോര്‍ക്ക് ടൈംസില്‍ ഏറ്റവും പുതിയ ലേഖനത്തില്‍ അദ്ദേഹം എഴുതി:

"ഉദാഹരണമായി ഒരു ഫണ്ട് മാനേജരെ എടുക്കാം. ഇടപാടുകാരുടെ നിക്ഷേപത്തിന്റെ പലമടങ്ങ് വായ്‌പ അദ്ദേഹം സംഘടിപ്പിക്കുന്നു. വീടുപണയാധാരങ്ങളെ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതമല്ലാത്ത എന്നാല്‍ വലിയ നേട്ടം തരുന്ന സെക്യൂരിറ്റികളില്‍ ഈ പണം നിക്ഷേപിക്കുന്നു. ഭവനനിര്‍മാണ കുമിള നിലനില്‍ക്കുന്നിടത്തോളംകാലം ഫണ്ട് മാനേജ്‌മെന്റ് കമ്പനിക്ക് വലിയ ലാഭം ഉറപ്പാണ്. മാനേജര്‍ ആരെയും അസൂയപ്പെടുത്തുംവിധം ഉയര്‍ന്ന വാര്‍ഷിക ബോണസും എഴുതിയെടുക്കുന്നു. പക്ഷേ, ഭവനനിര്‍മാണ കുമിള പൊട്ടുന്നു. സെക്യൂരിറ്റികളുടെ വില തകരുന്നു. നഷ്‌ടം മുഴുവന്‍ ഫണ്ടിലെ നിക്ഷേപകര്‍ക്കുമാത്രം. മാനേജര്‍ക്കു കിട്ടാനുള്ള അഡ്വാന്‍സ് ബോണസായി എഴുതിയെടുത്തുകഴിഞ്ഞുവല്ലോ''.

"വാള്‍സ്ട്രീറ്റിലെ മുകളില്‍ വിവരിച്ച സര്‍വസാധാരണമായ ഇടപാട് എങ്ങനെയാണ് മേഡോഫ് തട്ടിപ്പില്‍നിന്നു വ്യത്യസ്‌തമാകുന്നത്? മേഡോഫ് ചില കടമ്പകള്‍ ഒഴിഞ്ഞുമാറി എന്നുമാത്രം. നിക്ഷേപകരുടെ അറിവില്ലായ്‌മ മുതലെടുത്തുകൊണ്ട് വലിയ ഫീസ് കൈക്കലാക്കി അവരെ ചൂതാട്ടത്തിലേക്ക് തള്ളിവിടുകയാണ്ഫണ്ട് മാനേജര്‍ ചെയ്‌തത്. മേഡോഫാകട്ടെ നിക്ഷേപകരുടെ പണം ആദ്യംതന്നെ മോഷ്ടിക്കുന്നു. പുതിയ നിക്ഷേപകരുടെ പണമെടുത്ത് പഴയവര്‍ക്കു നല്‍കുന്നു. മേഡോഫ് സ്വയം തിരിച്ചറിഞ്ഞ തട്ടിപ്പുകാരനാണ്. വാൾ‌സ്‌ട്രീറ്റ് മാനേജര്‍മാര്‍ സ്വന്തം വാചകമടിയില്‍ മതിമറന്നു നടക്കുന്നവരാണ്. പക്ഷേ, അന്ത്യഫലം ഒന്നുതന്നെ. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്നു. മാനേജര്‍മാര്‍ സമ്പത്തു കൊയ്യുന്നു. (മേഡോഫിനു അനിവാര്യമായ ജയില്‍വാസം. പക്ഷേ, തകര്‍ന്ന ബാങ്കുകളുടെ മാനേജര്‍മാര്‍ ഇപ്പോഴും വിലസുന്നു)''.

ധനകാര്യമേഖലയുടെ വിശ്വാസ്യതയ്‌ക്കാണ് മേഡോഫ് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. ഇനി എത്രമേഡോഫുമാര്‍ ഒളിഞ്ഞിരിപ്പുണ്ടാകും? വേലിതന്നെ വിളവു തിന്നുന്ന അമേരിക്കയെ എങ്ങനെ വിശ്വസിക്കാം എന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്. നിയോലിബറല്‍ ഉദാരവല്‍ക്കരണ ദുരന്തനാടകത്തിലെ അന്ത്യരംഗങ്ങളിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. മേഡോഫിന്റെ തട്ടിപ്പിനിരയായവരില്‍ പ്രസിദ്ധ സിനിമാ സംവിധായകന്‍ സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗുമുതല്‍ അബുദാബിയിലെ ഷെയ്‌ഖുവരെ ഉള്‍പ്പെടും. അമേരിക്കന്‍ ചാരിറ്റി ട്രസ്‌റ്റുകൾ മുതല്‍ യൂറോപ്പിലെ ഭീമന്‍ നിക്ഷേപബാങ്കുകള്‍വരെ ഉള്‍പ്പെടും. അതുകൊണ്ട് മേഡോഫ് തട്ടിപ്പ് ദീര്‍ഘനാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കും. എന്നുവച്ചാല്‍ അത്രയും നാള്‍ നിയോലിബറല്‍ ധനലോകത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കും. ബാങ്കുകളുടെ നിലനില്‍പ്പുതന്നെ വിശ്വാസത്തിന്റെ അടിത്തറയിലാണ്. അതുകൊണ്ടുതന്നെ മേഡോഫ് തട്ടിപ്പ് സാമ്പത്തിക വീണ്ടെടുപ്പിനെ കൂടുതല്‍ ദുഷ്‌ക്കരമാക്കും.

*****

ഡോ. ടി എം തോമസ് ഐസക്

Tuesday, December 23, 2008

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ ആക്രമണാത്മകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത് . യുദ്ധം, അധിനിവേശം, ദേശീയ സുരക്ഷാ പ്രത്യയശാസ്‌ത്രങ്ങൾ, എതിരഭിപ്രായങ്ങളെ - നാട്ടിലും വിദേശത്തും- മർദ്ദിച്ചൊതുക്കൽ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെ അനന്തസാദ്ധ്യതകളാണ് സൃഷ്‌ടിക്കുന്നത്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ തോമസ് ഫ്രീഡ്‌മാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ അതിനെ കൃത്യമായി ഇങ്ങനെ വിലയിരുത്തുന്നു:“കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ക്ക് അദൃശ്യമായൊരു മുഷ്‌ടി ഇല്ലാതെ ഒരിക്കലും പ്രവര്‍ത്തിക്കാനാകുകയില്ല. മക്‍ഡോണാള്‍ഡ് ഡഗ്ലസ് എന്ന എഫ്-15 വിമാനങ്ങളുടെ നിര്‍മ്മാതാവില്ലാതെ മക്‍ഡോണാള്‍ഡിനു പ്രവര്‍ത്തിക്കാനാകുകയില്ല. അതുപോലെ, സിലിക്കന്‍ വാലിയിലെ സാങ്കേതികവിദ്യകളെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ആ അദൃശ്യമുഷ്‌ടിയാണ് യു എസ് ആര്‍മി, വ്യോമസേന, മറൈന്‍ കോര്‍പ്പ്സ് എന്നിവ.“

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം:സൈനിക വ്യാവസായിക സമുച്ചയം 2008ൽ

2008ൽ സൈനിക വ്യാവസായിക സമുച്ചയം എന്നാല്‍ എന്താണ് മനസ്സിലാവുക? അതെവിടെയാണ് ? അതിന്റെ രൂപമെന്താണ്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍‌ഹോവര്‍ 1961ല്‍ ഉപയോഗിച്ച സൈനിക വ്യാവസായിക സമുച്ചയം എന്ന പദപ്രയോഗത്തിന് യുദ്ധത്തിന്റെയും സുരക്ഷാവ്യവസായത്തിന്റെയും വിവിധ മുഖങ്ങളേയോ, അതിന്റെ വിവിധ നീരാളിക്കൈകളെയുമോ, അതുപോലെ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയസഖ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയോ കൃത്യമായി വിശദീകരിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 'പ്രതിരോധവ്യവസായം’, ആയുധക്കച്ചവടം’ തുടങ്ങിയ വാക്കുകള്‍ ഇന്ന് യുദ്ധങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഇവരുടെ വിനാശകരമായ സ്വാധീനം ആയുധനിര്‍മ്മാണത്തിലും അവയുടെ കയറ്റുമതിയിലും എന്നപോലെ തന്നെ വെസ്റ്റ് ബാങ്കിനെയും ഗാസയെയും വേര്‍തിരിക്കുവാന്‍ ഇസ്രായേല്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഹൈടെക്ക് വംശീയമതിലിലും, അതിന്റെ പശ്ചിമാര്‍ദ്ധഗോളത്തിലെ പതിപ്പായി അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിൽ ഉയരുന്ന മതിലിലും, കാനഡയുടെ സി എ ഇ (CAE) എന്ന കമ്പനി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാമുകളിലും, ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും മറ്റിടങ്ങളിലും വിന്യസിച്ചിട്ടുള്ള Blackwater, DynCorp, Aegis7 തുടങ്ങിയ സ്വകാര്യ സൈനിക സംഘങ്ങളിലും, പുറംകരാർ നൽകപ്പെട്ട ഇന്റലിജന്‍സിലും, L-3 / Titan തുടങ്ങിയ സിവിലിയന്‍ കോണ്‍‌ട്രാൿറ്റ് കമ്പനികള്‍ ചെയ്യുന്ന വിവര്‍ത്തനം, ചോദ്യം ചെയ്യല്‍ എന്നീ കൃത്യങ്ങളിലും, ഇസ്രായേലിനും, പാക്കിസ്ഥാനും ഈജിപ്‌തിനും കൊളംബിയക്കുമൊക്കെ അമേരിക്ക നല്‍കുന്ന ഭീമമായ സൈനിക സാമ്പത്തിക സഹായങ്ങളിലും, ഫിലിപ്പൈന്‍സിൽ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം മിന്‍ഡനാവോയിലും മറ്റും നടത്തുന്ന 'hearts and minds' എന്ന -വൈദ്യ, ദന്ത, സാമൂഹ്യസഹായങ്ങൾ ഉൾപ്പെടെ- മനുഷ്യത്വപരമായ സേവനങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്ക് പാശ്ചാത്തലസൌകര്യം ഒരുക്കുന്ന പദ്ധതികളിലും തെളിഞ്ഞുകാണാം. ഇതില്‍ പലതും സര്‍ക്കാരുകള്‍ ചെയ്യേണ്ടതായ കാര്യങ്ങളുമാണ്.

മറ്റെല്ലാ രാജ്യാന്തര കോര്‍പ്പറേഷനുകളെയും പോലെ ഈ കമ്പനികളും ഗവര്‍മ്മെണ്ടുകളിലെയും, അവയുടെ സായുധ സേനകളിലെയും ഉന്നതാധികാരികളുടെ രക്ഷാകര്‍തൃത്വവും, അവരുമായി അന്യോന്യാശ്രയ ബന്ധങ്ങളും ഉള്ളവയാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് അവയുടെ ലാഭത്തിന്റെ കാര്യമാണ്. നികുതി ഒഴിവുകൾ, കയറ്റുമതിക്കുള്ള സഹായം, മറ്റു തരം സഹായങ്ങള്‍ എന്നിവ അവരെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു‍. അമേരിക്കയിലെ ഭരണസംവിധാനങ്ങളെല്ലാം തന്നെ, അത് ഏത് രാഷ്‌ട്രീയ കക്ഷിയുടേതാണെങ്കിലും, പ്രതിരോധവ്യവസായത്തില്‍ നിക്ഷേപങ്ങളും കച്ചവടതാല്പര്യങ്ങളും ഉള്ള രാഷ്‌ട്രീയക്കാരാലും യുദ്ധത്തില്‍ നിന്നും ലാഭമൂറ്റുന്നവരാലും നിറയ്‌ക്കപ്പെട്ടവയാണ്. ഡിക്‍ചെനിക്ക് ഹാലിബര്‍ട്ടനുമായുള്ള ബന്ധവും, 2003ലെ ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കന്‍ സൈന്യത്തിന് വേണ്ട സേവനങ്ങളും മറ്റും എത്തിച്ചുകൊടുക്കാനായി പ്രസ്‌തുത കമ്പനിക്ക് ലഭിച്ച സഹസ്രകോടി ഡോളർ വരുന്ന കരാറുകളും ഇതിന്റെ കൃത്യമായ സൂചനയാണ്. എങ്കിലും, അമേരിക്കയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവു ബിസിനസ് മാത്രമാണ്. സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിൿസിന്റെ 2008 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സൈന്യത്തിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി നൂറുകണക്കിനു മില്യണ്‍ ഡോളറുകള്‍ ദിവസേന ലഭിക്കുന്ന കരാറുകള്‍ പെന്റഗണില്‍ നിന്ന് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഏകദേശം196 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ മുതല്‍ മരുന്നുകളും, ലഘുപാനീയങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ വരെ ഇതില്‍പ്പെടും. ഇത്തരത്തിലുള്ള പരസ്‌പരസഹായത്തിന്റെ ചില ഉദാഹരണങ്ങളാണ് ജനറല്‍ ഡൈനാമിൿസിന്റെ ഡയറൿടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അമേരിക്കയുടെ ഒരു മുന്‍ വൈസ് ചീഫ് ഓഫ് ആര്‍മിയും, ഒരു മുന്‍ നാവികസേനാ ജനറലും, നാവികസേനയുടെ ഒരു മുന്‍ നാവല്‍ ചീഫ് ഓഫ് ഓപ്പറേഷനും, ബ്രിട്ടന്റെ ഒരു മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്റും ഉള്‍പ്പെടുന്നുണ്ട് എന്നത്. അതുപോലെ തന്നെ കാനഡയിലെ CAEയുടെ ഇപ്പോഴത്തെ (മുന്‍പത്തെയും) എക്സിക്യൂട്ടീവുകളില്‍ കനഡയുടെ അന്താരാഷ്‌ട്ര വ്യാപാരങ്ങളുടെ ചുമതല വഹിച്ചിരുന്ന ഒരു മുന്‍മന്ത്രിയും, മുൻ പ്രധാനമന്ത്രിയായിരുന്ന മുള്‍‌റോണിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ തലവനും ഉണ്ട്.

വാടക ഗുണ്ടകൾ‍‍, പൂത്ത പണം, നിയമരാഹിത്യം

സര്‍ക്കാരുകളാലും കമ്പനികളാലും വാടകക്കെടുക്കപ്പെട്ട സ്വകാര്യസേനകള്‍ പുതിയ കാര്യമൊന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങള്‍ക്കു വേണ്ടി യുദ്ധങ്ങള്‍ ചെയ്യുവാനും ഇന്ത്യയുടെ മേല്‍ ആധിപത്യം നേടുവാനും സ്വകാര്യസേനകളെ വാടകയ്‌ക്കെടുത്തിരുന്നു. എങ്കിലും തങ്ങളുടെ ബിസിനസ്സിന്റെ 90 ശതമാനവും അമേരിക്കയുടെ സര്‍ക്കാര്‍ കോണ്‍‌ട്രാ‌‌ടുകളില്‍ നിന്ന് നേടുന്ന ബ്ല്ലാക്ക് വാട്ടര്‍, ഡിന്‍‌കോര്‍പ്പ് എന്നിവയിലൂടെ സ്വകാര്യ സുരക്ഷാവ്യവസായ കോണ്‍‌ട്രാൿടര്‍മാര്‍ക്കുണ്ടായ ഊഹിക്കാൻ പോലുമാവാത്ത വളർച്ചയും, അത്തരം സ്വകാര്യ സേനകളുടെ ആധുനികവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഔദ്യോഗിക സൈനികര്‍ക്കു പോലും പലപ്പോഴും കൊലപാതകത്തിനു ഉത്തരം പറയേണ്ടി വരാറില്ല എന്നിരിക്കെ, സര്‍ക്കാരുകൾ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നവരും പൊതുഖജനാവില്‍ നിന്ന് പണം പറ്റുന്നവരുമാണെങ്കിലും, ഇത്തരം കരാർ സൈനികരെ നിരീക്ഷിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനോ ഉള്ള സംവിധാനം ഇല്ലാത്തതിനാൽ ഈ സ്വകാര്യ സേനകള്‍ എന്തില്‍ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ടാവില്ല? ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും അവർക്കില്ല എന്നു മാത്രമല്ല, തങ്ങളിൽ കുറ്റങ്ങൾ ആരോപിക്കാൻ ആർക്കും ആവില്ല എന്നും അവർ ഉറച്ച് വിശ്വസിക്കുകയാണ്. ലോകത്തിലെല്ലായിടത്തു നിന്നും ഇത്തരം സേനകൾ വിമുക്ത സൈനികരെയും, പോലീസുകാരെയും റിക്രൂട്ട് ചെയ്യുകയാണ്. ഇവരിൽ പലരും ലോകത്തിലെത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ മർദ്ദക/കൊലയാളി സ്വഭാവമുള്ള സേനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ബാഗ്‌ദാദിലെ നിസൌര്‍ ചത്വരത്തില്‍ വെച്ച് 17 ഇറാഖികളെ വെടിവെച്ച് കൊന്നതില്‍ ജനരോഷം ഇരമ്പിയിട്ടും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പുതുക്കിക്കൊടുത്ത ബ്ലാക്ക് വാട്ടര്‍ അവരുടെ വെബ് ‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്.

ഞങ്ങള്‍ മറ്റുള്ളവരോട് അങ്ങേയറ്റം മാന്യമായും സമഭാവനയോടും വിശ്വസ്‌തതയോടുമാണ് പെരുമാറുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും വിലമതിക്കുന്നു.“

എന്നാല്‍ വസ്‌തുതയെന്താണ് ?

ബ്ലാക്ക് വാട്ടറിന് ഇറാഖി ജനങ്ങളെ യാതൊരു വിലയുമില്ല” ഇറാഖി ആഭ്യന്തിര വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ 2007ല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞു. “അവര്‍ ഇറാഖികളെ മൃഗതുല്യരായാണ് കാണുന്നത്, ഒരു പക്ഷെ മൃഗങ്ങളോട് അവർ കൂടുതല്‍ ആദരവ് കാട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെരുവുകളില്‍ അവര്‍ കാണിക്കുന്നത് ഞങ്ങള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. വെടിവെയ്‌ക്കാത്ത അവസരങ്ങളിൽ അവര്‍ ജനങ്ങള്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിയുകയും അസഭ്യം പറയുകയുമാണ്. ഒരാൾ ഒരു കുഞ്ഞിനെയോ പ്രായം ചെന്ന സ്‌ത്രീയെയോ ഭീതിയിലാഴ്ത്തുകയോ സ്വയം കാറോടിച്ച് പോകുന്ന നിരപരാധിയെ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നുവെങ്കില്‍, അത് ഭീകരപ്രവര്‍ത്തനം തന്നെയല്ലേ?

ഡോളര്‍ ഡോളര്‍ സർവ്വത്ര, ബോധം തെല്ലും ഇല്ലത്രെ

ആയുധ നിയന്ത്രണ നിർവ്യാപന കേന്ദ്രത്തിന്റെ (Center for Arms Control and Non-proliferation) 2008 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പെന്റഗണിന്റെ 2009 സാമ്പത്തികവര്‍ഷത്തെ ബജറ്റ് , പണപ്പെരുപ്പം കണക്കിലെടുത്തിട്ടു പോലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ ബജറ്റാണ്. 515.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമിത്‍. വിയറ്റ്നാം, കൊറിയന്‍ യുദ്ധ കാലഘട്ടത്തിലെയോ, റീഗന്റെ ശീതയുദ്ധം മുറുകിയിരുന്ന സമയത്തെയോ ബജറ്റിനേക്കാള്‍ അധികമാണിത്. തൊട്ടു താഴെയുള്ളാ 45 രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയേക്കാള്‍ അധികം തുക അമേരിക്ക ചിലവഴിക്കുന്നുണ്ട്. ചൈനയുടെ 5.8 മടങ്ങും, റഷ്യയുടെ 10.2 മടങ്ങും ഇറാന്റെ 98.6 മടങ്ങും വരും ഈ തുക. ലോകത്തിലെ ആകെ സൈനിക ചിലവിന്റെ 48%. US Office of Management and Budget ന്റെ ഒരു എസ്റ്റിമേറ്റിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് 2013 ഓടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിനു മാത്രമായുള്ള വാര്‍ഷിക ഫണ്ടിങ്ങ് 546 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും. ഇത് വളരെ മിതമായ രീതിയിലുള്ള അനുമാനമാണ്. ഊര്‍ജ്ജവകുപ്പിനുള്ള തുകയോ, 2009 മുതല്‍ 2013 വരെ സൈനിക മുന്നേറ്റങ്ങള്‍ക്കു വേണ്ടി വരുന്ന യഥാര്‍ത്ഥ ചിലവോ കണക്കിലെടുക്കാതെ തന്നെ പെന്റഗണിന്റെ മൊത്തം ചിലവ് 2.6 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാകും. (പരിഭാഷകന്റെ കുറിപ്പ്: ട്രില്യണില്‍ 12 പൂജ്യം ഉണ്ടാകും) കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്‍ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) കണക്കാക്കിയത് പ്രകാരം 2006ലെ ആഗോള സൈനിക ചിലവ് 1204 ബില്യണില്‍ എത്തിയിരുന്നു. 2005നേക്കാള്‍ 3.5% അധികം, 1997 മുതലുള്ള 10 വര്‍ഷത്തെ കണക്കിൽ 37% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതൽ തുക സൈനികാവശ്യങ്ങൾക്കായി ചിലവിടുന്നആദ്യത്തെ 15 രാജ്യങ്ങളുടെ സൈനിക ചിലവ് ലോകത്തിലെ മൊത്തം സൈനിക ചിലവിന്റെ 83 ശതമാനം ആയിരുന്നു.

അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയവും(US military-industrial complex) സൈനിക ചിലവുകളും ലോകത്തിലെ മറ്റെല്ലാ രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്നിരിക്കെ, അതും അവരുടെ സൈനിക സഹായ പാക്കേജുകളും, ആഗോള സുരക്ഷയെക്കുറിച്ച് അവരുയർത്തുന്ന ഹിസ്റ്റീരിയയും ഒക്കെ ചേരുമ്പോൾ മറ്റു രാഷ്‌ട്രങ്ങളുടെ സൈനിക ചിലവുകളും വലിയ തോതില്‍ ഉയരുകയാണ് . ജപ്പാന്‍ ഈയിടെ വന്‍ തോതിലുള്ള സൈനിക നവീകരണ പരിപാടി (military upgrades) പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നിവരൊക്കെയും സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലാകട്ടെ 2008 ൽ റെക്കോര്‍ഡ് വർദ്ധനവാണ് പ്രതിരോധ ചിലവിൽ ഉണ്ടായിട്ടുള്ളത് . 2006ല്‍ ലോകത്തിലെ നൂറ് പ്രമുഖ ആയുധ ഉല്പാദക സ്ഥാപനങ്ങളില്‍ 4 എണ്ണം ഇസ്രായേലിന്റെതായിരുന്നു: ഇസ്രായേലി എയര്‍ക്രാഫ്‌ട് ഇന്‍ഡസ്‌ട്രീസ്, ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്‌ട്രീസ്, എല്‍ബിറ്റ് സിസ്റ്റംസ്, റഫായേല്‍ എന്നിവയാണവ. സൈനിക പ്രധാനമായ കയറ്റുമതിയെ സംബന്ധിച്ച കസ്റ്റംസ് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2007 ഒൿടോബറിലെ സി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ആയുധവിതരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ആറാം സ്ഥാനക്കാരായ കാനഡയുടെ ആയുധകയറ്റുമതി 2000 നും 2006 നും ഇടക്ക് 3.5 മടങ്ങ് വര്‍ദ്ധിച്ചു. അവര്‍ 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സൈനിക ചരക്കുകള്‍ കയറ്റുമതി ചെയ്‌തു. 2002 മുതലുള്ള ആയുധക്കയറ്റുമതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഫെഡറല്‍ ഗവര്‍മ്മെണ്ട് ഇനിയും പാര്‍ലിമെന്റിന് സമര്‍പ്പിച്ചിട്ടില്ല എന്നതിനാലും, ആയുധ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അത്ര സുതാര്യതയില്ലാത്തതിനാലും, കനഡയുടെ സൈനിക കയറ്റുമതിയെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ലഭിക്കുക എന്നത് വിഷമകരമാണ്. ഉദാഹരണത്തിന് മോൺ‌ട്രിയോൾ ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ്‌ലിന്റെ സബ്‌സിഡറി ആയ എസ്.എന്‍.സി.ടെക് അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നുണ്ട്. (ഇറാഖിലെ അമേരിക്കന്‍ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് കനേഡിയന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധമുണ്ടെന്ന കാര്യം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് എസ്.എന്‍.സി.ടെക്കിനെ 2006ല്‍ ജനറല്‍ ഡൈനാമിൿസിനു വില്‍ക്കുകയുണ്ടായി.)

കൊല്ലാനുള്ള ലൈസന്‍സ് : ആയുധ നിയന്ത്രണത്തിന്റെ മുഖം‌മൂടി

സര്‍വവിനാശായുധങ്ങളുടെ വിവിധ നീരാളിക്കൈകളേയും, അവയുടെ ഏജന്റുമാരെയും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുക എന്നത് അത്യധികം വിഷമമേറിയതാണ്. പ്രതിരോധചിലവിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകതയെയും സുതാര്യതയില്ലായ്‌മയെയും സംബന്ധിച്ച ഒട്ടേറെ വിമര്‍ശനങ്ങൾ ഉയർത്തുന്ന ഒന്നാം ലോകരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവയിലും ആയുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ധാരാളം പഴുതുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലേക്കുള്ള കനഡയില്‍ നിന്നുള്ള സൈനിക ഷിപ്പ്മെന്റുകള്‍ ട്രാക്ക് ചെയ്യപ്പെടാറില്ല. ഒട്ടാവയും വാഷിങ്ങ്ടണും തമ്മില്‍ 1940ല്‍ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി അനുസരിച്ച് അവയ്‌ക്ക് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. കയറ്റുമതി ലൈസന്‍സിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ വളരെ അയവേറിയവയായതിനാൽ യുദ്ധോപകരണങ്ങള്‍ മൂന്നാം കക്ഷിയുടെ പക്കല്‍ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ചില യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ ദേശീയ കയറ്റുമതി മാനദണ്ഡങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ ആയുധക്കയറ്റുമതിയെ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുകയും, ഒഴിവാക്കുകയും, അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌പെയിനും മറ്റു ചില രാജ്യങ്ങളും(അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ) കൊളംബിയയിലേക്ക്, തദ്വാരാ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ അവിടുത്തെ സുരക്ഷാസേനക്കും അര്‍ദ്ധ സൈനികവിഭാഗത്തിനും, ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറ്റം ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അള്‍ജീരിയ, കൊളംബിയ, എരിത്രിയ, ഇന്‍ഡോനേഷ്യ, ഇന്ത്യ, ഇസ്രായേൽ, കസാക്കിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, സിയറ ലിയോണ്‍ തുടങ്ങി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതോ മനുഷ്യാവകാ‍ശലംഘനം നടക്കുന്നതോ ആയ രാജ്യങ്ങളിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമായ ചെറുകിട ആയുധങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മാര്‍ക്ക് തോമസ് ബ്രിട്ടീഷ് ഹൈ-ടെക് കമ്പനിയായ റാഡ്‌സ്‌ട്രോണിന് ‘പ്രെഡേറ്റര്‍ ഡോണ്‍ ’ എന്ന പൈലറ്റില്ലാത്ത വ്യോമ വാഹനത്തിന്റെ തലച്ചോര്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ജനറല്‍ ഏറോനോട്ടിക്കല്‍ സിസ്റ്റംസ് നിര്‍മ്മിക്കുന്ന ഈ വാഹനം യെമനിലെ അല്‍ ക്വയ്‌ദക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് 2002ലും, പാക്കിസ്ഥാനിലെ Federally Administered Tribal Area യില്‍ 2006ലും സി.ഐ.എ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞ ആക്രമണത്തില്‍ 5 സ്‌ത്രീകളും 5 കുട്ടികളും ഉള്‍പ്പെടെ ഇരുപത്തിഅഞ്ചോളം പേര്‍ മരണമടഞ്ഞിരുന്നു.

ബ്രിട്ടീഷ് ഗവേഷകയായ അന്ന സ്റ്റാവ്രി അനകിസ് പറയുന്നു, “ആയുധക്കയറ്റുമതി നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് താൽ‌പ്പര്യമില്ല. ഇത്തരം കയറ്റുമതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ അവ്യക്തമാണെന്ന് മാത്രമല്ല അവയൊക്കെ കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയുമാണ്. മാറി മാറി വരുന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള കയറ്റുമതി അനുകൂല നിലപാടുകൾ, ആയുധവ്യവസായവുമായി അവര്‍ക്കുള്ള അടുത്ത ബന്ധം, ആഗോള തലത്തില്‍ തങ്ങളുടെ പ്രെസ്റ്റീജിന്റെ സൂചകമായി സൈനികശക്തിയെ കാണുന്നത്, ഇവയെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവയൊക്കെയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറുന്നത്.”

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2006ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 200ല്‍പ്പരം ചൈനീസ് ട്രക്കുകള്‍ 2005 ആഗസ്റ്റില്‍ സുഡാനിലേക്ക് കയറ്റി അയക്കപ്പടുകയുണ്ടായി. അമേരിക്കന്‍ നിര്‍മ്മിതമായ കുമ്മിന്‍സ് എഞ്ചിന്‍ ആണ് ഇവയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ ആയുധ ഉപരോധം ബാധകമായിരിക്കുകയും, ഇത്തരം വാഹനങ്ങള്‍ ദാഫറില്‍ സാധാരണക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഈ കയറ്റുമതി നടന്നത്. ചൈനയില്‍ നിന്നും സ്ഥിരമായി ബര്‍മ്മയിലേക്ക് സൈനികസാമഗ്രികള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. മ്യാൻ‌മര്‍ ആര്‍മിക്ക് 2005ല്‍ നല്‍കിയ 400 സൈനികട്രക്കുകളും ഇതില്‍പ്പെടും. ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നേപ്പാളി സുരക്ഷാ സേനക്കായി 2005ലും 2006ലും ചൈനയില്‍ നിന്ന് റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. ആസ്‌ട്രേലിയ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ദക്ഷിണ ആഫ്രിക്കയില്‍ പ്രത്യേകിച്ചും ചൈനീസ് നിര്‍മ്മിത നോരിന്‍‌കോ തോക്കുകളുടെ വ്യാജവില്‍പ്പന നടക്കുന്നതില്‍ ചൈനക്കും പങ്കുണ്ട്. ഈ ആയുധങ്ങള്‍ കൊള്ളയും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

പ്രതിഷേധങ്ങളെ സൈനികമായി മർദ്ദിച്ചൊതുക്കലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും

പല സര്‍ക്കാരുകളും, ഫിലിപ്പൈന്‍സ് മുതല്‍ ഇന്ത്യയും കൊളംബിയയും വരെ, പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധര്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലാണ്. ആഭ്യന്തിരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും, സുരക്ഷാപരമായ അടിച്ചമര്‍ത്തലുകള്‍ക്കും, ‘രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ ’ - ദരിദ്രർ‍, സ്‌ത്രീ കൂട്ടായ്‌മ, ആദിവാസികൾ, ഭൂരഹിതർ‍, കര്‍ഷകർ തൊഴിലാളികള്‍ എന്നിവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളെയും, നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും- ഒതുക്കുന്നതിനും ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. മൈനിങ്ങ്, എണ്ണ, ഗ്യാസ്, വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി, വനം വ്യവസായം തുടങ്ങി മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളുടെ സൈനികവല്‍ക്കരണം ഭൂമി, പ്രകൃതിസമ്പത്തിന്മേലുള്ള തുല്യാവകാശം എന്നിവയ്‌ക്കായുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഷെവ്‌റോണ്‍ (എണ്ണ കുത്തക) തങ്ങളുടെ നൈജര്‍ ഡെല്‍റ്റ മേഖലയിലെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധ സമരക്കാരെ വെടിവെക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി നൈജീരിയന്‍ സൈന്യത്തിനും പോലീസിനും പണവും ഉപകരണങ്ങളും നല്‍കിയിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കയിലെ ഒരു ജില്ലാ ജഡ്‌ജി (US District court judge) തന്നെ സമ്മതിക്കുന്നുണ്ട്. ഫ്രീപോര്‍ട്ട് മക്‍മോറന്‍ എന്ന സ്ഥാപനം അവരുടെ ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ, ചെമ്പ് ഖനികള്‍ക്ക് ചുറ്റുമുള്ള തദ്ദേശവാസികളെ ആക്രമിക്കുന്നതിന് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിനും, പോലീസിനും, സ്വകാര്യ സുരക്ഷാ സേനകള്‍ക്കും പണം നല്‍കിയിരുന്നു. അതുപോലെ ഏജീസ്(Aegis)ന്റെ സ്ഥാപകനും ചീഫ് എൿസിക്യൂട്ടീവും ആയ ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് കേണല്‍ ടിം സ്‌പൈസർ സ്ഥാപിച്ച സാൻഡ്‌ലൈൻ എന്ന കൂലിപ്പട്ടാള കമ്പനിയെ പാപ്പുവ ന്യൂ ഗിനിയയിലെ സർക്കാർ ഏകദേശം പത്തു വർഷം മുമ്പ് 36 മില്യൺ യു എസ് ഡോളർ നൽകി തദ്ദേശവാസികളുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അടിച്ചമർത്താനായി ഉപയോഗിച്ചിരുന്നു. ഈ പ്രക്ഷോഭം മൂലം റിയോ ടിന്റോ എന്ന ബഹുരാഷ്‌ട്ര ഭീമന്റെ ഒരു സബ്‌സിഡിയറിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെമ്പു ഖനിയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതിന്റെ പ്രതികാരമായിരുന്നുവത്രെ പ്രസ്‌തുത നടപടി. ശരിക്കും പണം പട്ടാളമായി മാറുകയായിരുന്നു.

ഉറുഗ്വേയിലെ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ റൌള്‍ സിബേച്ചി (Raul Zibechi) എഴുതുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ നഗരാതിര്‍ത്തികള്‍ യുദ്ധമേഖലകള്‍ ആയിട്ടുണ്ടെന്നും അവിടെ ഭരണകൂടങ്ങള്‍ ദരിദ്രരെ ‘സാധാരണ’ സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന തരത്തില്‍ ഒരു തരം “ശുചിത്വ നാട ‍”('sanitary cordon') വലിച്ചുകെട്ടി ഒരു പ്രത്യേകക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ ദരിദ്രരെ സൈനികശക്തി ഉപയോഗിച്ച് ഒതുക്കുന്നതില്‍ പ്രതിഫലിക്കുന്നത് ഭരണകൂടശക്തിക്കെതിരെ ദരിദ്രരായ നഗരവാസികളുടെ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിലെ ഉന്നതര്‍ക്ക് ഉള്ള ഭീതിയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭരണകൂടങ്ങള്‍ക്കുള്ള കഴിവിനെ ക്രമാനുഗതമായി തകര്‍ക്കുന്നതും, ദേശീയ ബജറ്റ് വിഹിതത്തില്‍ നിന്നും ചെലവഴിക്കാവുന്നതിലും കൂടുതല്‍ പങ്ക് സൈന്യത്തെ സൈനികവല്‍ക്കരിക്കുന്നതിനായി (military militarization) ചിലവഴിക്കുന്നതും ചേര്‍ന്ന് ദാരിദ്ര്യവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ്.

അധിനിവേശിത പാലസ്‌തീനിലെ വംശവിദ്വേഷ മതിലിന്റെ നിര്‍മ്മാതാക്കളായ Elbit എന്ന ഇസ്രായേലി കമ്പനിയുടെ സബ്‌സിഡറി കോൾസ്‌മാന്‍ ഇന്‍‌കോര്‍പ്പറേറ്റഡ് എന്ന ന്യൂ ഹാം‌പ്‌ഷയര്‍ ആസ്ഥാനമായ സ്ഥാ‍പനവും ബോയിങ്ങ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ബോയിങ്ങിന്റെ സബ്‌സിഡറിയും ചേർന്ന കണ്‍സോര്‍ഷ്യത്തിന് Secure Border Initiative എന്ന പദ്ധതിയുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്കും യു.എസ്.-കാനഡ അതിര്‍ത്തിയിലേക്കും വേണ്ടതായ SBInet എന്ന ഹൈടെക്ക് സുരക്ഷാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി കരാര്‍ നല്‍കിയത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്‍ഡ് സെക്യൂരിറ്റി ആയിരുന്നു. ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളായ Ad Hoc Coalition for Justice in the Middle East ഉം Desis Rising Up & Moving (DRUM) ഉം ഇതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “എല്‍ബിറ്റ്(Elbit) പാ‍ലസ്തീനികളില്‍ പരീക്ഷിച്ച ഇസ്രായേലി സൈനിക സാങ്കേതിക വിദ്യ ഇവിടുത്തെ പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നേരെ പ്രയോഗിക്കാനായി ഇറക്കുമതി ചെയ്യും.”

തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കി രാജ്യങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് ‘സുരക്ഷിത’മായ ഒന്നാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ് സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കവും സൈനികവല്‍ക്കരണവും. WTO കരാറുകള്‍ സാമൂഹ്യവും പാരിസ്ഥിതികവുമായ പരിഗണനകൾ മൂലം ചില പ്രത്യേക സന്ദർഭങ്ങളിൽ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കനുകൂലമയ നയസമീപനങ്ങൾ കൈക്കൊള്ളുവാനുള്ള അനുവാദം പോലും നിരാകരിക്കുന്നു. എന്നാല്‍ അത് യുദ്ധവ്യവസായത്തെ ഗാട്ട് കരാറിലെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ചുള്ള “സുരക്ഷാ ഒഴിവുകൾ” (security exception) വഴി സംരക്ഷിക്കുന്നു. ഈ security exception പറയുന്നത് ഇങ്ങനെയാണ്.

‘a country cannot be stopped from taking any action it considers necessary to protect its essential security interests; actions 'relating to the traffic in arms, ammunition and implements of war and such traffic in other goods and materials as is carried on directly for the purpose of supplying a military establishment (or) taken in time of war or other emergency in international relations'

ഘടനാപരമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ, നിക്ഷേപ മേഖലകളിലെ ഉദാരവല്‍ക്കരണവും ഏഷ്യാ പസഫിക് മേഖലകളിലും അതിനപ്പുറമുള്ള മേഖലകളിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ബജറ്റുകള്‍ വെട്ടിച്ചുരുക്കപ്പെടുകയും, തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കുമുള്ള സഹായം നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ക്ഷേമവും, പ്രതിരോധവ്യവസായത്തിനുള്ള സബ്‌സിഡിയും, ഉന്നതതല സൈനിക ചിലവുകളും ഒക്കെ തുടരുക തന്നെയാണ്.

മുതലാളിത്തത്തിന്റെ കൊലപാതകയന്ത്രങ്ങൾ‍ക്ക് ലിംഗപരമായ പക്ഷപാതമോ?

യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ‍, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്. സിന്തിയ എന്‍ലോ (Cynthia Enloe) എഴുതുന്നത് വീട്ടിനകത്തെ ആക്രമങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ " സൈന്യത്തിലെ ജോലി മറ്റേത് ജോലിയേക്കാളും അധികം വീട്ടിനകത്തെ ആക്രമത്തിന് ഇട നല്‍കുന്നു എന്ന് അംഗീകരിക്കുന്നു" എന്നാണ്. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പ്രാഥമിക ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ വിമോചിതരാക്കുക എന്നതാണെന്ന അവകാശവാദം നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള പ്രതികരണമായി സുനേറ തൊബാനി (Sunera Thobani) ഇങ്ങനെ എഴുതുന്നു;

ലിംഗപരമായ ബന്ധങ്ങളുടെ തലത്തിൽ ആശയപരമായ ഒരു യുദ്ധം നടത്തുക വളരെ അത്യന്താപേക്ഷിതമായിരുന്നു, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സ്രോതസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അഫ്‌ഗാനിസ്ഥാനിലെ മുസ്ലീം സ്‌‌ത്രീകളെ വിമോചിപ്പിക്കുന്നതിനു വേണ്ടി പാശ്ചാത്യ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്നത്.”

മാനുഷികമായ പരിഗണനകള്‍ എന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സാമ്രാജ്യത്വ യുദ്ധത്തിനുള്ള ദുര്‍ബലമായ ന്യായീകരണമായി മാറുന്നതുപോലെത്തന്നെ, സൈനിക കോണ്‍‌ട്രാൿടര്‍മാരും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരും തങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും (inclusive), സാമൂഹികമായി പുരോഗമനേച്ഛുക്കളും, ലിംഗസമത്വത്തില്‍ ഊന്നുന്നവരും ആയി സ്വയം ചിത്രീകരിക്കാറുണ്ട്. അവരുടെ കോര്‍പ്പറേറ്റ് വെബ് സൈറ്റുകളില്‍ തങ്ങളുടെ മുഖ്യ ബിസിനസ്സിനെ 'സൌന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ പൂശി' അവതരിപ്പിക്കുന്നത് ഇതൊക്കെ യുദ്ധത്തിനായാണെന്നും ജനങ്ങളെ കൊല്ലുന്നതിനായുള്ളതാണെന്നുമുള്ള വസ്‌തുത മറന്നുപോകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ഉദാഹരണമായി പെന്റഗണിന്റെ കോണ്‍‌ട്രാൿടര്‍മാരിലൊന്നായ നോര്‍ത്ത് റോപ്പ് ഗ്രുമ്മന് (Northrop Grumman) തങ്ങളുടെ സ്ഥാപനത്തിലെ‍ " തൊഴില്‍ശക്തിയിലെ വൈവിധ്യ"ത്തെക്കുറിച്ച് ഗീര്‍വാണമടിക്കുകയും തങ്ങളുടെ വനിതാ എൿസിക്യൂട്ടീവുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കനഡയിലേയും അമേരിക്കയിലെയും പ്രതിരോധ വ്യവസായസ്ഥാപനങ്ങള്‍ Women in Defence and Security (WiDS) പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും, കനഡയുടെ ദേശീയ പ്രതിരോധ വകുപ്പുമായി ചില ധാരണാ പത്രങ്ങൾ (memoranda of understanding) ഒപ്പിടുകയും ചെയ്യുന്നു. ഇവരൊക്കെത്തന്നെ "കനഡയില്‍ പ്രതിരോധത്തിലും സുരക്ഷാ പ്രൊഫഷനിലും ഒക്കെ നേതൃസ്ഥാനത്തുള്ള വനിതകളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി" 550 ഓളം പ്രതിരോധ സുരക്ഷാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള Canadian Association of Defence and Security Industries (CADSI)ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളവരുമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നിരവധിപേരുടെ മരണത്തിനിടയാക്കിയ "ബങ്കര്‍ ബസ്റ്റർ‍" ബോംബുകളുടെയും ടോം ഹാക്ക്, പാട്രിയറ്റ് മിസൈലുകളുടെയും നിര്‍മ്മാതാക്കളായ റേതിയോണ്‍ (Raytheon) പ്രഖ്യാപിക്കുന്നത്

"Diversity at Raytheon is about inclusiveness — providing an atmosphere where everyone feels valued and empowered to perform at a peak level, regardless of the many ways people are different" എന്നാണ്.

റേതിയോണില്‍ വൈവിധ്യം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലാണ് - പല രീതികളിലും ആളുകള്‍ വ്യത്യസ്തരാണെങ്കിലും, ഓരോരുത്തര്‍ക്കും തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന് തോന്നുന്ന, ഓരോരുത്തരെയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തരാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍.”

സി.ഐ.എ, എൻ‍.എസ്.എ, Defence Intelligence Agency (DIA), US Department of Defence, Department of Homeland Security എന്നിവയ്‌ക്കൊക്കെ സാങ്കേതികവിദ്യയും ആളുകളെയും നല്‍കുന്നതില്‍ ഏറ്റവും മുന്നിലുള്ള Booz Allen Hamilton എന്ന വെര്‍ജീനിയ ആസ്ഥാനമായ കമ്പനിയും (സി.ഐ.എയുടെ മുന്‍ ഡയറക്ടര്‍ ആയിരുന്ന R. James Woolsey ഇപ്പോള്‍ Booz Allen ന്റെ വൈസ് പ്രസിഡന്റ് ആണ്.) തൊഴില്‍ശക്തി വൈവിധ്യത്തെക്കുറിച്ച് മേന്മ നടിക്കുന്നവരാണ്. അവര്‍ പറയുന്നത്

"because we believe that diversity of backgrounds contributes to different ideas, which in turn drives better results for clients. To us, diversity means all the ways individuals differ from one another—race, gender, ethnicity, physical abilities, educational background, country of origin, age, sexual orientation, skills, income, marital status, parental status, religion, work experience, and military service" എന്നാണ്.

Aegis Defence Services എന്ന കമ്പനിയും മോശമല്ല. ഇവരുടെ ജീവനക്കാര്‍ ബാഗ്ദാദിലെ എയര്‍‌പോര്‍ട്ട് റോഡില്‍ വെച്ച് സാധാരണക്കാര്‍ക്ക് നേരെ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നിറയൊഴിക്കുന്നത് വീഡിയോ ക്യാമറയില്‍ പെട്ടിരുന്നു. ഈ കമ്പനി പറയുന്നത് "Our equal-opportunity policy emphasizes our aim to create a work environment that is inclusive and non-discriminatory, where all employees are empowered by their individuality and encouraged to use it in order to achieve success" എന്നത്രെ. പാരിസ്ഥിതിക്ക് നാശം വരുത്തുന്ന കോര്‍പ്പറേഷനുകളെ "ഗ്രീന്‍ വാഷ് " ചെയ്യുന്നത് തന്നെ അധാര്‍മ്മികമാണ്. എന്നിരിക്കെ ഇത്തരം കോര്‍പ്പറേഷനുകള്‍ മുകളില്‍ പറഞ്ഞതുപോലുള്ള mission and values statements നൽകുന്നതിന്റെയും വൈവിധ്യത്തിനോട് തങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെയും ഒക്കെ പിറകില്‍ തികഞ്ഞ അശ്ലീലത ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ സൈന്യങ്ങള്‍ തങ്ങള്‍ അഫ്‌ഗാന്‍ വനിതകളെ വിമോചിതരാക്കുകയാണ് എന്നു അവകാശപ്പെടുന്നത് ഇതിന്റെ പൂരകമാണ്.

ഉപസംഹാരം

ആഗോള ആയുധവ്യാപാര ഉടമ്പടി (Global Arms Trade Treaty) പോലുള്ള ചില ഉടമ്പടികള്‍ക്കായി പല എൻ‍.ജി.ഒകളും പ്രചരണം നടത്തുന്നുണ്ട്. എങ്കിലും സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വ്യവസായങ്ങളുടേയും രാഷ്‌ട്രീയക്കാരുടേയും(political actors) കൂട്ടുകെട്ടും, അമേരിക്കയും ഇസ്രായേലും അതുപോലെ ക്ലസ്റ്റര്‍ ആയുധങ്ങളുടെ (cluster munitions) മറ്റു പ്രധാന ഉല്പാദകരും ഉപയോക്താക്കളും കഴിഞ്ഞ മാസം നടന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്‌ട്ര ഉടമ്പടി പാസാക്കിയതുമായ ഡബ്ലിന്‍ ഡിപ്ലോമാറ്റിക് കോണ്‍ഫെറെന്‍സ് ഓണ്‍ ക്ലസ്റ്റര്‍ മ്യൂനിഷനില്‍ നിന്ന് വിട്ടു നിന്ന രീതിയും കാണുന്ന നമുക്ക് സൈനിക കരാറുകളിലൂടെയും യുദ്ധാനുബന്ധലാഭത്തിലൂടെയും വലിയൊരു വിഭാഗത്തിന്റെ ചിലവില്‍ കുറച്ചുപേര്‍ അശ്ലീലമായ ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥക്കെതിരെ ഇത്തരം തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നാം പോകേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വ്യവസ്ഥയുടെ പേര്‍ മുതലാളിത്തം എന്നാണ്. നമ്മെപ്പോലെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുതലാളിത്തത്തിന്റെ സൈനികവല്‍ക്കരണത്തെയും ആക്രമണാത്മകതയെയും, അതിന്റെ എല്ലാ രൂപങ്ങളെയും, നമ്മുടെ സമൂഹങ്ങളിൽ‍, രാജ്യത്തിനകത്തും പുറത്തും, എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ‍, യുദ്ധങ്ങളുടെ പരസ്‌പരബന്ധം, നവലിബറല്‍ ആഗോളവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ ലാഭം, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതികൾ, "സമാധാനപാലനം", "പുനര്‍ നിര്‍മ്മാണം", കുടിയേറ്റത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും സൈനികവല്‍ക്കരണവും(criminalization and militarization of immigration) സ്‌ത്രീകള്‍ക്കെതിരായ ആക്രമം, കോളനിവല്‍ക്കരണം എന്നിവയെ മനസ്സിലാക്കാന്‍ കഴിവുള്ള ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും, രൂപീകരിക്കുകയും, നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യത ആയി മാറുന്നു.

*

പ്രൊഫസർ അസീസ് ചൌധരി എഴുതിയ The Military-Industrial Complex: Impacts on the Third World എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ലേഖനത്തോടനുബന്ധിച്ചുള്ള കുറിപ്പുകള്‍ക്കും ലിങ്കുകള്‍ക്കും ദയവായി ഇംഗ്ലീഷിലുള്ള ലേഖനം നോക്കുക.

അധിക വായനക്ക്

അധിനിവേശത്തിന്റെ താവളങ്ങള്‍

ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍