Sunday, August 30, 2009

ആരാണ് മൂഢവിശ്വാസി?


അറുപതുകള്‍ താണ്ടിയ എന്നെ
ഒരു ചെറുപ്പക്കാരി പെണ്‍കുട്ടി കളിയാക്കി...
എപ്പോഴും വിപ്ളവം സ്വപ്നം കാണുന്ന
നിങ്ങളൊരു മൂഢവിശ്വാസിയാണ്...!

ഓ... 'ഉറപ്പുകളുടെ' നിസ്വാര്‍ത്ഥ പ്രതീകമായ കുഞ്ഞേ...
വാള്‍സ്ട്രീറ്റ് ഒരു മിഥ്യയായി തീരുമെന്ന്....
ഓഹരിപ്രമാണങ്ങള്‍ കീറത്തുണികളാവുമെന്ന്...
നീ എന്നെങ്കിലും സങ്കല്‍പ്പിച്ചിരുന്നോ?

കച്ചവടത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെടാതിരിക്കാന്‍
ഭിക്ഷാപാത്രവുമായി നികുതിദായകരുടെ മുമ്പില്‍
ജനറല്‍ മോട്ടോര്‍സ് ഇരക്കാനിറങ്ങുമെന്ന്...
നീ സങ്കല്‍പ്പിച്ചിരുന്നുവോ?

ഒരു പെരും നുണയുടെ പിന്‍ബലത്തില്‍
ഒരു രാഷ്ട്രം നിരന്തരം യുദ്ധം ചെയ്യുമെന്ന്...
ഒരു പ്രസിഡണ്ട്, എട്ടു വര്‍ഷം ലോകത്തെ
പിടിച്ചുവെച്ച് സംഭോഗിക്കുമെന്ന്...
ഒരു കറുത്തവനെ നമ്മള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്ന്...
എന്നെങ്കിലും നീ വിശ്വസിച്ചിരുന്നുവോ?

സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് വിവാഹിതരാകാന്‍
നിയമം സൃഷ്ടിക്കപ്പെടുമെന്ന്...
അത്യാര്‍ത്തിയും കാപട്യവും സാര്‍വ്വലൌകികസത്യങ്ങളായി
വാഴ്ത്തപ്പെടുമെന്ന്...
നീ മുമ്പെപ്പോഴാണ് സങ്കല്‍പ്പിച്ചിരുന്നത്?

കുഞ്ഞേ, അതികഠിനമായ ജീവിതാനുഭവങ്ങള്‍
എന്നെ പഠിപ്പിച്ചത്...
ലോകം നിര്‍മ്മിക്കുവാനും, നിരന്തരം
മാറ്റിതീര്‍ക്കുവാനും വേണ്ടിയുള്ള....
പ്രതിസന്ധികളും അവസരങ്ങളും അഭിനിവേശവുമൊഴികെ
യാതൊന്നും സ്ഥായിയായി നിലനില്‍ക്കില്ലെന്നാണ്....

അതുകൊണ്ട് തന്നെ
വിപ്ളവം ഉണ്ടാകുമെന്ന്
ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.

*
മാര്‍ഗ്ഗ് പിയേഴ്സിയുടെ Who’s Naïve? എന്ന കവിതയുടെ സ്വതന്ത്ര മലയാള ആവിഷ്കാരം സുമിത്ര
(‘Sex Wars’ അടക്കം നിരവധി വിഖ്യാത കൃതികളുടെ കര്‍ത്താവാണ് മാര്‍ഗ്ഗ് പിയേഴ്സി)

പരിഭാഷ:സുമിത്ര കടപ്പാട്: പി।എ।ജി ബുള്ളറ്റിന്‍ 73

Saturday, August 29, 2009

സാമ്രാജ്യവും യന്ത്രമനുഷ്യരും

കുറച്ച് നാള്‍ മുന്‍പ്, അമേരിക്ക തങ്ങളുടെ വ്യോമസേനയുടെ മേൽക്കോയ്‌മയെ ലോകത്തിനു മേല്‍ ആധിപത്യം ചെലുത്താനുള്ള ഉപകരണമായി ഉപയോഗിക്കുവാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വിമാനങ്ങള്‍ ഉള്ള അവരുടെ വ്യോമവ്യൂഹത്തില്‍ അത്യന്താധുനികങ്ങളായ ആയിരത്തിലധികം എഫ്.22, എഫ് 35 ബോംബറുകളും മറ്റു പോർ വിമാനങ്ങളും ഉണ്ട്. ഇനിയൊരു 20 വര്‍ഷം കഴിയുമ്പോഴേക്കും അവരുടെ എല്ലാ യുദ്ധവിമാനങ്ങളും റോബോട്ടുകളാല്‍ നിയന്ത്രിക്കപ്പെടുന്നവയായിരിക്കും.

സൈനിക ബജറ്റുകള്‍ക്ക് എപ്പോഴും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുടെ ഭൂരിപക്ഷാംഗീകാരം ലഭിക്കാറുണ്ട്. തൊഴിൽ അവസരങ്ങൾക്കായി അല്പമെങ്കിലും പ്രതിരോധവ്യവസായത്തെ ആശ്രയിക്കാത്ത വളരെ ചുരുക്കം രാഷ്ട്രങ്ങളേ ഉള്ളൂ.

ആഗോള തലത്തില്‍ തന്നെ സൈനികച്ചിലവുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഒരു (സാമ്പത്തിക) പ്രതിസന്ധിയും ഇല്ല എന്ന മട്ടില്‍. ഇന്നിപ്പോൾ ഭൂഗോളത്തിലെ തന്നെ ഏറ്റവും വികസിക്കുന്ന വ്യവസായമാണത്.

2008ല്‍ ഏതാണ്ട് 1.5 ട്രില്യൺ ഡോളറാണ് പ്രതിരോധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടത് . പ്രതിരോധാവശ്യങ്ങൾക്കായി ലോകത്താകെ ചിലവഴിക്കപ്പെടുന്ന തുകയുടെ 42 ശതമാനം അതായത് 607 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത് അമേരിക്കയാണ്. യുദ്ധത്തിനായി ചിലവഴിക്കുന്ന തുക ഇതിലുൾപ്പെടുന്നില്ല. ലോകത്തിലെ പട്ടിണിക്കാരായ ജനതയുടെ എണ്ണം 100 കോടി എത്തിയിരിക്കുന്ന അവസ്ഥയിലാണിത്.

രണ്ട് ദിവസം മുന്‍പ് ഒരു പാശ്ചാത്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആഗസ്റ്റ് മദ്ധ്യത്തില്‍ അമേരിക്കന്‍ സൈന്യം വിദൂരനിയന്ത്രിതമായ ഹെലിക്കോപ്‌ടറുകളുടെയും മൈനുകള്‍ നീക്കം ചെയ്യുന്ന റോബോട്ടുകളുടെയും പ്രദര്‍ശനം നടത്തിയിരുന്നു. അത്തരം 2500 റോബോട്ടുകളെ യുദ്ധമേഖലകളിൽ വിന്യസിച്ചിട്ടുമുണ്ടത്രെ.

പുത്തന്‍ സാങ്കേതിക വിദ്യകള്‍ യുദ്ധം നടത്തുന്ന രീതികളെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇത്തരം യന്ത്രമനുഷ്യരെ നിര്‍മ്മിക്കുന്ന കമ്പനി അവകാശപ്പെടുന്നത്. 2003ല്‍ തങ്ങളുടെ ആയുധപ്പുരയില്‍ ഒരു റോബോട്ട് പോലും ഇല്ലാതിരുന്ന അമേരിക്കക്ക്, ഇന്ന് (വിദൂരനിയന്ത്രിതമായ)10000 ഭൌമ വാഹനങ്ങളും, 7000 വ്യോമയാനങ്ങളും (അസോസിയേറ്റഡ് ഫ്രീ പ്രസിന്റെ കണക്കുപ്രകാരം) ഉണ്ടത്രെ. ഇതിൽ ഒരു കൈ കൊണ്ട് ലോഞ്ച് ചെയ്യാവുന്ന Raven മുതല്‍ 13 മീറ്റര്‍ നീളവും ചിറകുകള്‍ തമ്മില്‍ 35 മീറ്റര്‍ അകലവുമുള്ള, 35 മണിക്കൂറുകള്‍ തുടര്‍ച്ചയായി വലിയ ഉയരത്തില്‍ പറക്കാന്‍ കഴിയുന്നതുമായ ഭീമന്‍ Global Hawk ചാരവിമാനം വരെ ഉള്‍പ്പെടുന്നു. മറ്റു ആയുധങ്ങളെക്കുറിച്ചും അതില്‍ സൂചനയുണ്ട്.

ഇത്തരത്തില്‍ ജനങ്ങളെ കൊല്ലാനുള്ള സാങ്കേതികവിദ്യക്കായി അതിഭീമമായ തുക ചെലവഴിക്കുവാൻ അമേരിക്കയ്ക്ക് മടിയില്ലാത്തപ്പോൾ തന്നെ, വൈദ്യസേവനം ലഭ്യമല്ലാത്ത 5 കോടി അമേരിക്കന്‍ പൌരന്മാര്‍ക്ക് അതെത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ചോര വിയര്‍പ്പാക്കുകയാണ്. ഇക്കാര്യത്തിൽ സര്‍വത്ര ആശയക്കുഴപ്പമാണ്. അതിനാലാവും വൈദ്യമേഖലാ പരിഷ്കാരങ്ങള്‍ മുന്‍പെന്നത്തേക്കാളും അടുത്താണെന്ന് ഉറപ്പു പറയുമ്പോഴും “പോരാട്ടം വൃത്തികെട്ടതായിക്കൊണ്ടിരിക്കുകയാണ് ” എന്ന് അമേരിക്കന്‍ പ്രസിഡന്റിന് പറയേണ്ടി വരുന്നത്.

“ഇനിയാണ് കഠിനമായ ഭാഗം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ എന്തുകൊണ്ടെന്നാൽ ചരിത്രം വളരെ വ്യക്തതയാര്‍ന്നതാണ് - ഓരോ തവണ നാം ആരോഗ്യ ഇൻഷുറൻസ് പരിഷ്കരണങ്ങള്‍ പാസ്സാക്കുന്നതിന് അടുത്തെത്തുമ്പോഴും, നിലവിലെ സ്ഥിതി തുടരാനാഗ്രഹിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർ തങ്ങളുടെ സ്വാധീനവും രാഷ്ട്രീയ സഖ്യകക്ഷികളെയും ഉപയോഗിച്ച് അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും വഴിതെറ്റിക്കുകയും ചെയ്യും.”

മൂന്നാം ലോകരാജ്യങ്ങളില്‍ വൈദ്യസേവനങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ സൌജന്യ സേവനത്തിനായി 8000ല്‍ പരം ആളുകള്‍-ഇവരിലേറെയും തൊഴില്‍ രഹിതരാണെന്ന് പത്രങ്ങള്‍ പറയുന്നു- ലോസ് ഏഞ്ചൽ‌സിലെ ഒരു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയെന്ന വാര്‍ത്ത സത്യം തന്നെയാണ്. അവരില്‍ ഭൂരിഭാഗവും തലേന്ന് രാത്രി മുതല്‍ തന്നെ അവിടെ കാത്തിരിപ്പായിരുന്നു. ചിലരാകട്ടെ നൂറുകണക്കിനു കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വന്നവരാണു താനും.

“ഇത് സോഷ്യലിസ്റ്റ് രാജ്യമോ അല്ലയോ എന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്ക് ഒന്നും ലഭ്യമല്ലാത്ത ലോകത്തിലെ ഏക രാഷ്ട്രം നമ്മുടേതായിരിക്കും.” ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച, കറുത്ത വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശത്തു നിന്നും വന്ന ഒരു വനിത പറഞ്ഞു.

രക്തപരിശോധനയ്ക്ക് 500 ഡോളറും സാധാരണ ദന്ത പരിശോധനയ്ക് 1000 ഡോളറും ആകുമത്രെ.

ഇത്തരമൊരു സമൂഹത്തിന് ലോകത്തിനെന്ത് പ്രതീക്ഷയാണ് നല്‍കാന്‍ കഴിയുക?

ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് - അതില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാരും ലാറ്റിനമേരിക്കക്കാരുമാണ് - വൈദ്യപരിപാലനം നല്‍കുന്നതിനായുള്ള ലളിതമായൊരു ബില്ലിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഉപജാപകര്‍ (ലോബിയിസ്റ്റുകൾ) തങ്ങളുടെ ആഗസ്റ്റ് മാ‍സത്തെ പ്രയത്നം മുഴുവന്‍ വിനിയോഗിക്കുകയാണ്. ഉപരോധത്തില്‍ കഴിയുന്ന ക്യൂബ പോലൊരു രാജ്യത്തിനു പോലും അത് (വൈദ്യ പരിപാലനം) നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല അവര്‍ ഡസന്‍ കണക്കിനു മൂന്നാം ലോകരാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

രാഷ്‌ട്രാന്തരക്കുത്തകളുടെ കൈവശമുള്ള യന്ത്രമനുഷ്യർക്ക് യുദ്ധരംഗത്തെ സാമ്രാജ്യത്വപ്പടയാളികൾക്ക് പകരം നിൽക്കാനാവുമെങ്കില്‍, തങ്ങൾ നിര്‍മ്മിക്കുന്ന വസ്തുക്കക്കളുടെ മാര്‍ക്കറ്റിനായി അവര്‍ നടത്തുന്ന ശ്രമങ്ങളെ തടയുവാന്‍ ആര്‍ക്കാണ് കഴിയുക? പാരമ്പര്യ ഊര്‍ജ്ജം (non-renewable energy) ഉപയോഗിക്കുന്ന കാര്യത്തിലും, ഇന്ധനമായി മാറുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും മനുഷ്യരുമായി മത്സരിക്കുന്ന വാഹനങ്ങളെക്കൊണ്ട് ഈ ലോകം നിറച്ചതുപോലെ അവര്‍ക്ക് ദശലക്ഷക്കണക്കിന് തൊഴിലാളികളെ തങ്ങളുടെ തൊഴിലിടങ്ങളില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യിക്കുന്ന യന്ത്രമനുഷ്യരാല്‍ ലോകത്തെ നിറയ്ക്കാനാകും.

അതിനേക്കാള്‍ നല്ലത്, ഭരണം നടത്താൻ കഴിവുള്ള, അമേരിക്കന്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും തങ്ങളുടെ ദുരിതം പിടിച്ചതും, വൈരുദ്ധ്യപൂര്‍ണ്ണവും, ആശയക്കുഴപ്പം നിറഞ്ഞതുമായ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുവാൻ ശേഷിയുള്ള, റോബോട്ടുകളെ ഡിസൈന്‍ ചെയ്യാന്‍ ശാസ്തജ്ഞര്‍ ശ്രമിക്കുന്നതാണ്.

അവ ഇപ്പണി ഇതിലും മെച്ചപ്പെട്ട രീതിയിലും ചിലവു കുറഞ്ഞ രീതിയിലും ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

*
ഫിഡല്‍ കാസ്ട്രോ എഴുതിയ The Empire and the Robots എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Friday, August 28, 2009

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും തൊഴിലാളികളും

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ആധുനിക വിവരസാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയായാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്നു സോഫ്റ്റ്വെയര്‍. അതവരുടെ പണിയായുധമായിരുന്നു. വന്‍കിട സോഫ്റ്റ് വെയര്‍ കമ്പനികള്‍ രംഗത്ത് വന്നപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ടത് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തമായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യമായിരുന്നു. മധ്യകാലത്തിലെ കൈത്തൊഴിലുകാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചുപറിച്ച് ആധുനിക മുതലാളിത്തം ഉരുത്തിരിഞ്ഞതുപോലെ മൂലധന രൂപീകരണത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു സവിശേഷ ഘട്ടത്തെയാണിത് സൂചിപ്പിക്കുന്നത്. ചിതറിക്കിടന്നിരുന്ന കൈത്തൊഴിലുകാരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആധുനിക വിവര സാങ്കേതികരംഗത്തെ തൊഴിലാളികളുടെ സ്ഥിതി. അവര്‍ തങ്ങള്‍ കൈ കാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ സമയദൂര പരിമിതികളില്ലാതെ സ്വാഭാവികമായിത്തന്നെ സംഘടിതരായിരുന്നു. തങ്ങളുടെ സ്വന്തമായിരുന്ന സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ തങ്ങളുടെ കണ്‍മുന്നില്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ അവരുടെ പ്രതികരണവും ഉടനുണ്ടായി. ചെറുത്തുനില്‍പ്പിന്റെ ഉപകരണമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം രൂപപ്പെട്ടു. കോര്‍പ്പറേറ്റ് മൂലധന ശേഷിയെ അവരുടെ തന്നെ സൃഷ്ടിയായ വിവരവിനിമയ ശൃംഖല ഒരുക്കിത്തരുന്ന തങ്ങളുടെ സംഘടിത ശേഷി കൊണ്ട് വെല്ലുവിളിക്കാന്‍ വിവര സാങ്കേതിക തൊഴിലാളികള്‍ക്ക് കഴിഞ്ഞു. അതിലവര്‍ വിജയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിവിനെ കുത്തകയാക്കി കൊള്ളലാഭം തട്ടാനുള്ള കുത്തക മൂലധനത്തിന്റെ ശ്രമത്തിനെതിരായ പ്രസ്ഥാനമായി അത് വളരുകയാണ്. അറിവ് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അതുതന്നെ സ്ഥിതി. പക്ഷേ, പലതും രഹസ്യമാക്കി കയ്യടക്കിവച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ്വെയര്‍ അത്തരമൊന്നാണ്. കമ്പ്യൂട്ടര്‍ മെഷീന്‍ ഭാഷയായ ബൈനറിയോ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം ഭാഷകളോ ഒന്നും പ്രൊപ്രൈറ്ററി ആയിരുന്നില്ല. പൊതുസ്വത്തായാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ അതായിരുന്നു സ്ഥിതി. തുടര്‍ന്നാണ് സോഫ്റ്റ്വെയര്‍ പേറ്റന്റിങ് ആരംഭിച്ചത്. സ്വത്തുടമസ്ഥതയുടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത പ്രക്രിയയുടെ ഭാഗമായാണ് അതുണ്ടായത്.

വിവര വിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗം സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹത്തില്‍ വിവരത്തിന്റെ ഉപയോഗം സാര്‍വത്രികമാണ്. വിവരം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകളുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വികാസം നടന്നുകൊണ്ടിരിക്കുന്നു. ഉപകരണങ്ങളുടെ ഓര്‍മശക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സോഫ്റ്റ്വെയറുകളുടെ കഴിവ് കൂടുന്നു. അവയുടെ പ്രവര്‍ത്തനമേഖല വ്യാപിക്കുന്നു. ഉപകരണങ്ങള്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധമാനമായ തോതില്‍ സോഫ്റ്റ്വെയറുകള്‍ ഏറ്റെടുക്കുന്നു.

വിവരസാങ്കേതിക വിദ്യയുടെ പ്രയോഗം വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും ഉല്ലാസ-വര്‍ത്താ മാധ്യമങ്ങളും സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം മാറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും വിവര വിനിമയ ശൃംഖലകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന വകുപ്പുകളുടെ ഏകീകരണ - ഉല്‍ഗ്രഥന സാധ്യതകള്‍ അവയെ ഘടനാപരമായി മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതര സാങ്കേതിക വിദ്യകളിലും വിവര സാങ്കേതികവിദ്യയുടെ പങ്ക് വര്‍ധിച്ചുവരുന്നു. യന്ത്രങ്ങളുടെയെല്ലാം നിയന്ത്രണ സംവിധാനങ്ങളില്‍ വിവര സാങ്കേതിക വിദ്യക്ക് സ്ഥാനമുണ്ട്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദന-വിപണന-വിതരണ - വിനിമയ - ആസൂത്രണ - നിര്‍വഹണങ്ങള്‍ അടക്കം ഒട്ടെല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മക്കും പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാരരംഗം തന്നെ, ഇന്റര്‍നെറ്റ് അടക്കം, കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാനായി വിവിധ ജനസമൂഹങ്ങളുടെ കൂട്ടായ്മ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള സാധ്യത ഒരുക്കിയിട്ടുണ്ട്.

പക്ഷെ, ഇന്ന് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് മൂലധനശക്തികള്‍ മാത്രമാണ്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ധിപ്പിച്ചിരിക്കുന്നു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചിരിക്കുന്നു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തക മൂലധനത്തെ സഹായിക്കുന്നു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദന കേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവരശൃംഖല വഴി ഉല്‍ഗ്രഥിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനാവശ്യം കുറയ്ക്കുക, ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും, പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും ടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘടനാ സാധ്യതയും സംഘടിത ശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ അത് പ്രാപ്തമാക്കി. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും മൊത്തം കൂലി കുറയ്ക്കാനും സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തെയും കരാര്‍ തൊഴിലാളികളാക്കി ട്രേഡ് തലത്തിലുള്ള സംഘടനകളെ അംഗസംഖ്യയിലും സംഘടിത ശേഷിയിലും വിലപേശല്‍ കഴിവിലും ക്ഷീണിപ്പിക്കാനും കഴിയുന്നു. ചുരുക്കത്തില്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അവയുടെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന മേധാവിത്വം തിരിച്ചുപിടിക്കാനും തൊഴിലാളിവര്‍ഗത്തേയും തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളെയും പിന്നോട്ടടിപ്പിക്കാനും വിവര വിനിമയശൃംഖലയുടെ വ്യാപാര സാധ്യതകള്‍ കൊണ്ടും അതുമൂലം സാധ്യമാകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സമഗ്രവും ചടുലവും വ്യാപകവുമായ പുനഃസംഘടനാ ശേഷി കൊണ്ടും, താല്‍ക്കാലികമായെങ്കിലും കഴിഞ്ഞിരിക്കുന്നു.

മേല്‍ സ്ഥിതിവിശേഷം, നാളിതു വരെ ബന്ധപ്പെട്ട സ്ഥാപന മുതലാളിയേയും പ്രാദേശിക മൂലധനത്തെയും പരമാവധി ദേശീയ മൂലധനത്തേയും മാത്രം നേരിട്ടുകൊണ്ടിരുന്ന സ്ഥിതി മാറി ആഗോള മൂലധന ശക്തികളെക്കൂടി നേര്‍ക്കുനേര്‍ നേരിടേണ്ട സ്ഥിതിയിലേക്ക് തൊഴിലാളിവര്‍ഗത്തെ എത്തിച്ചിരിക്കുന്നു. ഈ സ്ഥിതി സൃഷ്ടിക്കുന്നതിന് മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതും അതിനായി മുതലാളിത്തം തന്നെ നിലവില്‍ വരുത്തിയതുമായ ആഗോള വിവര വിനിമയ ശൃംഖല ആ വ്യവസ്ഥിതി മാറ്റി പുതിയൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരുത്താന്‍ തൊഴിലാളിവര്‍ഗത്തിനും ആയുധമാക്കാന്‍ കഴിയും. മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാശേഷി ഉയര്‍ത്താനും ഇതേ വിവരവിനിമയ ശൃംഖല ഉപയോഗപ്പെടുത്താവുന്നതാണ്.

ചിതറിക്കിടക്കുന്നതിനാല്‍ കര്‍ഷക തൊഴിലാളികളും കൈത്തൊഴിലെടുക്കുന്നവരും അടക്കം പരമ്പരാഗതമായി അസംഘടിതരായി മാറ്റപ്പെടുന്ന ആധുനിക കരാര്‍ തൊഴിലാളികളുടെയും മാത്രമല്ല, ഈ സാങ്കേതികവിദ്യ കൈ കാര്യം ചെയ്യുന്ന വിവര സാങ്കേതിക തൊഴിലാളികളുടെയും അടക്കം മുഴുവന്‍ തൊഴിലാളികളുടെയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതുകൂട്ടായ്മകളെ ട്രേഡ് അടിസ്ഥാനത്തിലും പ്രാദേശികമായും ദേശീയമായും സാര്‍വദേശീയമായും കേന്ദ്രീകരിച്ച് ശക്തവും ഫലപ്രദവുമായ സംഘടനാരൂപം സൃഷ്ടിക്കാന്‍ വിവര സാങ്കേതിക ശൃംഖല ഉപകരിക്കും. സംഘടനയുടെ പ്രവര്‍ത്തനശേഷിയും ചലനാത്മകതയും വര്‍ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും. സാങ്കേതിക പ്രധാനമായ ഈ ആയുധമാകട്ടെ, മുതലാളിത്തത്തേക്കാള്‍ തൊഴിലാളി വര്‍ഗത്തിന് വഴങ്ങും. കാരണം, വര്‍ഗപരമായിട്ടല്ലെങ്കിലും സാങ്കേതികമായി തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ ഏറ്റവും സുസംഘടിതരായ വിവര സാങ്കേതിക തൊഴിലാളികള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമാണെന്നത് തന്നെ.

പക്ഷെ, ഇന്ന് വിവര സാങ്കേതികവിദ്യ, അതിന്റെ ഘടകങ്ങളായ ഹാര്‍ഡ്‌വെയറും സോഫ്റ്റ്വെയറും, ബഹുരാഷ്ട്ര കുത്തകകളുടെ കയ്യിലെ ഏറ്റവും കരുത്തുറ്റ ചൂഷണോപാധിയായാണ് നിലനില്‍ക്കുന്നത്. അവര്‍ക്കത് ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ള ഉപകരണവുമാണ്. വിവര വിനിമയ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ചെലവ് ഉയര്‍ന്നിരിക്കുന്നതിനാല്‍ കുത്തകകള്‍ക്ക് മാത്രമേ അത് താങ്ങാനാവൂ. പിന്നോക്ക നാടുകളിലെ പൊതുമേഖലയ്ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവ അപ്രാപ്യമാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുന്നു. അവയിലെ തൊഴിലാളികളും ദുരിതം പേറേണ്ടിവരുന്നു.

ആഗോള കുത്തകകള്‍ക്ക് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടുമിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്വെയര്‍ മേഖലയിലേക്കും അവികസിത-വികസ്വര നാടുകളില്‍ നിന്നും വികസിത നാടുകളിലേക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇത് മാറിയിരിക്കുന്നു. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും വിവര സാങ്കേതിക രംഗത്തെ കുത്തകാധിപത്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവയാണിന്ന്. വിവര സാങ്കേതിക വിദ്യയുടെ വിവിധ ഘടകങ്ങളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ശൃംഖല എന്നിവകളില്‍, അറിവ് മാത്രമാണെന്നതുകൊണ്ട് കുറഞ്ഞ മൂലധനമുടക്കില്‍ സാധാരണക്കാര്‍ക്ക് അടക്കം കൂടുതല്‍ ഇടപെടാനും സ്വാധീനിക്കാനും സ്വായത്തമാക്കാനും അതിലൂടെ ഇതര ഘടകങ്ങളിലും ഇടപെടാനുള്ള കഴിവാര്‍ജിക്കാനും പശ്ചാത്തലമൊരുക്കുന്ന ഒന്നാണ് സോഫ്റ്റ്വെയര്‍ രംഗം. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും വിവര സാങ്കേതികവിദ്യക്കും സോഫ്റ്റ് വെയറിനും ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ അവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ വിവരസാങ്കേതിക വിദ്യ പഠിക്കുകയും അവരുടെ സംഘടനകളും അത് പ്രയോഗിക്കുകയും മാത്രമല്ല, കുറേക്കൂടി ഗൌരവപൂര്‍വം ഈ മേഖലയുടെ പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യുകയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. തൊഴിലാളികളെയും അവരുടെ സംഘടിത പ്രസ്ഥാനങ്ങളെയും ഇതിന് സഹായിക്കുക എന്നത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയും ദൌത്യവുമാണ്.

പക്ഷേ ഇന്ന് സോഫ്റ്റ് വെയറും വിവരസാങ്കേതിക വിദ്യയും വിദഗ്ധര്‍ക്കുള്ള സംരക്ഷിത മേഖലയായി വിട്ടുകൊടുത്ത് ഉത്തരവാദിത്തത്തില്‍ നിന്നൊഴിവാകുകയാണ് തൊഴിലാളികളും സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിലൂടെ തൊഴിലാളികള്‍ക്കും സംഘടനകള്‍ക്കും വിവരസാങ്കേതിക വിദ്യ സ്വായത്തമാക്കാനും തങ്ങളുടെ വിവര വിനിമയാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലവും കാര്യക്ഷമവുമാക്കാനും വര്‍ഗപരമായ കടമകള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള അവസരം സൃഷ്ടിക്കപ്പെടും.

*
ജോസഫ് തോമസ് കടപ്പാട് സി.ഐ.ടി.യു സന്ദേശം

Thursday, August 27, 2009

ഇനി സ്ത്രീകള്‍ പാതി സീറ്റിനുമുടമകള്‍

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. സെപ്തംബര്‍ 8ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം ഇതിനായുള്ള ഭേദഗതി അംഗീകരിക്കലായിരിക്കും. ചരിത്ര പ്രാധാന്യമുള്ള രാഷ്ട്രീയ തീരുമാനം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. രണ്ടു തരത്തിലാണ് ഇതിന് പ്രാധാന്യമുള്ളത്. ഒന്ന്, 1992ല്‍ പാര്‍ലമെന്റ് അംഗീകരിച്ച 73, 74 ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ഇന്നു രാജ്യത്തു നിലവിലിരിക്കുന്ന തദ്ദേശ ഭരണരംഗത്തെ മൂന്നിലൊന്നു സ്ത്രീ സംവരണത്തിന്റെ അടുത്ത ഘട്ടം കുറിക്കുകയെന്ന ചരിത്ര പ്രാധാന്യം ഈ തീരുമാനത്തിനുണ്ട്. ഇന്ത്യയിലാദ്യമായി വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ സ്ത്രീ സംവരണം ഉറപ്പാക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ഒപ്പം പാര്‍ലമെന്റിലും അസംബ്ളിയിലും മൂന്നിലൊന്ന് വനിതാസംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന്റെ പ്രസക്തിയെ ഇതു വര്‍ദ്ധിപ്പിച്ചിരിക്കുന്നു. രണ്ട്, സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും കഴിവുകളും തിരിച്ചറിഞ്ഞുകൊണ്ട് ലിംഗപദവി തുല്യതയിലേക്കുള്ള സാമൂഹ്യമാറ്റത്തിന് ചാലകശക്തിയാകുന്ന ഇടതുപക്ഷ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കരുത്തും പ്രസക്തിയുമാണ് ഈ തീരുമാനം വിളിച്ചറിയിക്കുന്നത്.

1957ല്‍ ബല്‍വന്ത്റായി മെഹ്ത്ത കമ്മിറ്റിയാണ്, പഞ്ചായത്തിരാജ് സംവിധാനത്തില്‍ പുരുഷന്മാര്‍ തെരഞ്ഞെടുക്കപ്പെട്ട് ജനപ്രതിനിധികളാകുമ്പോള്‍, ഒന്നോ രണ്ടോ സ്ത്രീകളെ നാമനിര്‍ദ്ദേശം ചെയ്ത് പഞ്ചായത്ത് സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ ആദ്യം ചെയ്തത്. എന്നാല്‍ വളരെ കുറച്ചു സംസ്ഥാനങ്ങള്‍ മാത്രമേ ഈ മാര്‍ഗ്ഗം പിന്തുടരാന്‍ തയ്യാറായുള്ളൂ. അതുകൊണ്ട് 1959ല്‍ പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഇത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം വളരെ കുറവായിരുന്നു. 73, 74 ഭരണഘടനാ ഭേദഗതി അംഗീകരിക്കപ്പെടുന്നതുവരെ രാജ്യത്തു പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭരണരംഗത്തെ സ്ത്രീ സാന്നിദ്ധ്യം നാമനിര്‍ദ്ദേശത്തിന്റെ ആനുകൂല്യത്തിലാണ് സൃഷ്ടിക്കപ്പെട്ടത്.

73, 74 ഭരണഘടനാ ഭേദഗതിയോടെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണത്തില്‍ മൂന്നിലൊന്ന് സ്ഥാനത്തേക്ക് സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നത് ഭരണത്തിലും പൊതുസമൂഹത്തിലും - വിശേഷിച്ച് സ്ത്രീകള്‍ക്കിടയില്‍ - നാടകീയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. കര്‍ണാടകം, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 2005ലെ തെരഞ്ഞെടുപ്പോടെ 40 ശതമാനത്തിലധികമായി സ്ത്രീപങ്കാളിത്തം പ്രാദേശിക ഭരണത്തില്‍ വളര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രാദേശിക ഭരണരംഗത്തെ സ്ത്രീസാന്നിദ്ധ്യവും സ്ത്രീ നേതൃത്വവും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുഗമമായി സ്വീകരിക്കപ്പെടുകയും പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. നൂറ്റാണ്ടുകളുടെ പുരുഷാധിപത്യമൂല്യബോധം നിയന്ത്രിക്കുന്ന അധികാരഘടന നിലനില്‍ക്കുന്ന മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജാതി-ലിംഗ-വര്‍ഗാടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെ അധികാരവും പദവിയും നിര്‍ണയിക്കപ്പെടുന്നത്. വനിതയായ ദളിത് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തു പ്രസിഡന്റിന്റെ മുറിയുടെ പുറത്ത് തറയിലും സവര്‍ണനായ വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ കസേരയിലും ഇരുന്ന് ഭരണം നടത്തുന്ന അനുഭവം കര്‍ണാടകത്തില്‍നിന്നും (ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീപങ്കാളിത്തം തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ള സംസ്ഥാനം!) തമിഴ്നാട്ടില്‍നിന്നുമുള്ള വനിതാ പ്രസിഡന്റുമാര്‍ 2007ല്‍ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച സ്ത്രീകളും പഞ്ചായത്തിരാജും എന്ന ദേശീയ സെമിനാറില്‍ പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാക്കിയതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം ചെലവഴിച്ചതും ഭൂവുടമ, അപ്പോള്‍ പിന്നെ ഭരിക്കാനുള്ള അവകാശവും അയാള്‍ക്കാണ് എന്നാണ് യുപിയില്‍നിന്നുള്ള കര്‍ഷകത്തൊഴിലാളിയായ ഒരു പ്രസിഡന്റ് പറഞ്ഞ അനുഭവം. പെണ്ണുങ്ങള്‍ക്ക് ഭരിക്കാന്‍ കഴിവില്ല, അതുകൊണ്ട് ഭര്‍ത്താക്കന്മാര്‍ വേണം ബ്ളോക്കുമീറ്റിംഗില്‍ പങ്കെടുക്കാന്‍ എന്ന് നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥ മനോഭാവത്തെക്കുറിച്ചാണ് രാജസ്ഥാനില്‍ നിന്നുള്ള വനിതാ ജനപ്രതിനിധികള്‍ പറഞ്ഞത്. ഈ അനുഭവങ്ങള്‍ ജാതി-ലിംഗ-വര്‍ഗമേധാവിത്വം എങ്ങനെ ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനാമൂല്യങ്ങളെപ്പോലും ഭൂരിപക്ഷത്തിന് ഇന്ത്യയില്‍ നിഷേധിക്കുന്നുവെന്നതിന്റെ ഒന്നാന്തരം തെളിവുകളാണ്.

എന്നാല്‍ ഈ ജനവിരുദ്ധ - സ്ത്രീവിരുദ്ധ മേധാവിത്വസംസ്കാരത്തെ ചോദ്യം ചെയ്തുകൊണ്ടും ജാതി-ലിംഗ-വര്‍ഗ അധികാരഘടനയില്‍ തകര്‍ത്തുകൊണ്ടും മാത്രമേ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങള്‍ നേടാനാകൂ എന്നതാണ് കഴിഞ്ഞ ഒന്നര ദശകത്തിലെ പ്രാദേശിക ഭരണരംഗത്തെ അനുഭവം. പക്ഷേ സ്ത്രീകളുടെയും ദളിതരുടെയും ദരിദ്രരുടെയും ജനാധിപത്യ അവകാശപ്പോരാട്ടങ്ങളുടെ വേദിയാക്കി ഇന്ത്യയെ മാറ്റാന്‍ വിവിധ സംസ്ഥാനങ്ങളിലെ അധികാര വികേന്ദ്രീകരണ പ്രക്രിയ ഇനിയും ശക്തമാക്കേണ്ടതുണ്ട്. ഇതിനുള്ള ഒറ്റമൂലിയല്ല വനിതാ സംവരണമെന്നും ഭൂപരിഷ്കരണവും വിദ്യാഭ്യാസവും ഭൌതിക സാഹചര്യങ്ങളുടെ വികസനവും ഉറപ്പാക്കാതെ അധികാരഘടനയില്‍ മാറ്റം വരുത്താനാവില്ലെന്നുമുള്ള പാഠം കോണ്‍ഗ്രസ് ഇനിയും പഠിക്കാന്‍ തയ്യാറായിട്ടില്ല. തദ്ദേശഭരണ രംഗത്ത് 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ് എന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം ഇതാണ്. അധികാരം കിട്ടുന്ന സ്ത്രീക്കോ ദളിതനോ കര്‍ഷകത്തൊഴിലാളിക്കോ സവര്‍ണനും ജന്മിക്കുമൊപ്പം പദവി നല്‍കാന്‍ കഴിയാത്ത സാമൂഹ്യ സാഹചര്യം തിരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസിനുണ്ടോ എന്ന ചോദ്യത്തിനാണ് അവര്‍ ആദ്യം മറുപടി പറയേണ്ടത്.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വനിതാസംവരണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യാദൃച്ഛികമല്ല. ജാതി-ലിംഗ-വര്‍ഗ മേധാവിത്വ സാമൂഹ്യ സാമ്പത്തികഘടനയെ ചോദ്യംചെയ്ത് ജനാധിപത്യ അവകാശങ്ങള്‍ ഭൂരിപക്ഷത്തിന് നേടിക്കൊടുക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏഴു പതിറ്റാണ്ടോളമായി കേരള സമൂഹത്തില്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളുടെ തുടര്‍ച്ചയാണിത്. 1957ല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തില്‍വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ സമൂഹത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ക്ക് കാരണമായ നിരവധി പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അതിലൊന്നാണ് അധികാര വികേന്ദ്രീകരണം. ഭൂരിപക്ഷത്തിന് ജനാധിപത്യ അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള പോരാട്ടത്തില്‍ അധികാര വികേന്ദ്രീകരണത്തെ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് അരനൂറ്റാണ്ടിനുമുമ്പ് ഇ എം എസ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി 1958ല്‍ ഇ എം എസ് മന്ത്രിസഭ രൂപംകൊടുത്ത പഞ്ചായത്ത് നിയമം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലാദ്യമായി, സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് ജനപ്രതിനിധിയാകുന്നതിനുള്ള സംവരണം ആ നിയമത്തിലാണ് ഉള്‍പ്പെടുത്തപ്പെട്ടത്. ആ നിയമത്തില്‍ ഒരു സീറ്റ് പഞ്ചായത്ത് സമിതിയില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടു. ബല്‍വന്ത്റായി മെഹ്ത്ത കമ്മിറ്റിയുടെ ശുപാര്‍ശയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെടലും ഇ എം എസ് സര്‍ക്കാരിന്റെ പഞ്ചായത്ത് നിയമത്തിലെ തെരഞ്ഞെടുക്കപ്പെടാനുള്ള സംവരണവും കാഴ്ചപ്പാടില്‍ വലിയ അന്തരമുള്ളതാണ്. ആദ്യത്തേത് ഔദാര്യവും രണ്ടാമത്തേത് പൊതുരാഷ്ട്രീയ പ്രക്രിയയില്‍ ഇടപെട്ടുകിട്ടുന്ന സമൂഹത്തിന്റെ അംഗീകാരവുമാണ്. എന്നാല്‍ 1959ല്‍ ഇ എം എസ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ ഈ പഞ്ചായത്ത് നിയമം അട്ടിമറിക്കപ്പെട്ടു. 1960-61ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത് നിയമത്തില്‍ വീണ്ടും കേന്ദ്രത്തിന്റെ ചുവടുപിടിച്ച് ഒരു പഞ്ചായത്തില്‍ ഒരു സ്ത്രീയെ നോമിനേറ്റ് ചെയ്യുന്ന രീതിയാണ് ഉള്‍പ്പെടുത്തിയത്. 1958ല്‍ ഇ എം എസ് സര്‍ക്കാര്‍ ജില്ലാ കൌണ്‍സില്‍ നിയമം കൊണ്ടുവന്നെങ്കിലും അത് നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 1990ല്‍ ഇടതുപക്ഷസര്‍ക്കാര്‍ ജില്ലാ കൌണ്‍സില്‍ നിയമം പാസാക്കിയപ്പോള്‍ ഇന്ത്യയില്‍ പ്രാദേശിക ഭരണരംഗത്ത് സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

73, 74 ഭരണഘടനാ ഭേദഗതി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായതു തന്നെയാണ്. കേരളത്തില്‍ ഇതിന്റെ ഭാഗമായിട്ടാണ് 1995 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മൂന്നിലൊന്നു സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുണപരമായ വലിയ വളര്‍ച്ചയാണ് തദ്ദേശഭരണ രംഗത്തെ വനിതാ നേതൃത്വത്തിന് കേരളത്തില്‍ നേടാനായിട്ടുള്ളത്. ഇതിന്റെ സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങള്‍ പഠിക്കാന്‍ വനിതാ സംവരണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് വെറുതെ വിളിച്ചുപറയുന്ന കോണ്‍ഗ്രസ് ഉത്തരവാദിത്വം കാണിക്കണം. 1995ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികളില്‍ 85 ശതമാനവും തെരഞ്ഞെടുപ്പിലൂടെ ആദ്യമായി പൊതുരംഗത്തേക്ക് കടന്നുവന്നവരായിരുന്നു. പ്രസംഗിക്കാനറിയില്ല, ചട്ടങ്ങളറിയില്ല, ഉദ്യോഗസ്ഥരുമായി ഇടപഴകി ശീലമില്ല, പൊതു സമൂഹത്തിന് തന്നെ പുതിയ സ്ത്രീ ഭരണ നേതൃത്വത്തില്‍ വേണ്ടത്ര വിശ്വാസമില്ല.... ഇങ്ങനെ നീളുന്ന പരാതികളുടെയും വിമര്‍ശനങ്ങളുടെയും സ്വയം വിലയിരുത്തലുകളുടെയും ഘട്ടമായിരുന്നു ആദ്യ ഒന്നു രണ്ടു വര്‍ഷങ്ങള്‍. എന്നാല്‍ ഈ പരിമിതികളും ദൌര്‍ബല്യങ്ങളും വനിതാ ജനപ്രതിനിധികള്‍ ക്രമമായി മറികടക്കുന്നതും പൊതുസമൂഹം അവരെ അംഗീകരിക്കുന്നതുമായ അനുഭവമാണ് പിന്നീട് നാം കാണുന്നത്.

ഈ മാറ്റം കേവലം വനിതാ സംവരണം നല്‍കുന്ന സ്ത്രീസാന്നിദ്ധ്യം കൊണ്ടുമാത്രം സംഭവിച്ചതല്ല.കേരളത്തില്‍ 1996ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനം സമൂഹത്തെയാകെ പ്രാദേശിക വികസനാസൂത്രണ പ്രക്രിയയില്‍ പങ്കാളിയാക്കുന്ന പ്രക്രിയയായിരുന്നു. ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമബംഗാളും ത്രിപുരയും കേരളവുമൊഴിച്ച് മറ്റ് ഭൂരിപക്ഷ സംസ്ഥാനങ്ങളും അധികാര വികേന്ദ്രീകരണം കടലാസിലൊതുക്കിയപ്പോള്‍ അധികാരം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഭരണഘടനാ ഉത്തരവാദിത്വവും രാഷ്ട്രീയ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ചെയ്തത്. ഇത് ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം അവരുടെ കഴിവുകളെയും അറിവുകളെയും അനുഭവങ്ങളെയും വിപുലപ്പെടുത്തുന്ന ഒരു പഠനപ്രക്രിയ കൂടിയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരമുള്ള, കേരളത്തിലെ വനിതാ ജനപ്രതിനിധികളുടെ വളര്‍ച്ചയില്‍ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും അതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടികളും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രാദേശിക പദ്ധതികളില്‍ 10 ശതമാനം ഫണ്ട് മാറ്റിവയ്ക്കുന്ന വനിതാ ഘടക പദ്ധതിയും അതിന്റെ നിര്‍വഹണത്തിനായി രൂപംകൊണ്ട സ്ത്രീ കൂട്ടായ്മകളും വനിതാ ജനപ്രതിനിധികള്‍ക്ക് പിന്തുണയായി. രണ്ടുലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി 37 ലക്ഷം സ്ത്രീകള്‍ അണിനിരന്നിട്ടുള്ള കുടുംബശ്രീയും 1996ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ, സ്ത്രീ വികസനരംഗത്തെ ശ്രദ്ധേയമായ ഇടപെടലിന്റെ സൃഷ്ടിയാണ്.

സമൂഹത്തിന്റെ പുരോഗതിക്കും സ്ത്രീ മുന്നേറ്റത്തിനും ഒരിക്കല്‍കൂടി കേരളം മാതൃക തീര്‍ക്കുകയാണ്. ഈ മാതൃകയില്‍ 50 ശതമാനം സംവരണം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തദ്ദേശഭരണരംഗത്ത് നടപ്പാക്കണം. വീടിന്റെ തടവില്‍നിന്ന് തിരിച്ചറിവിന്റെ സാമൂഹ്യ രാഷ്ട്രീയ ബോധത്തിലേക്ക് സ്ത്രീ സമൂഹം വളരുന്നതിന്റെ ചരിത്ര ഘട്ടങ്ങള്‍ക്ക് തിരികൊളുത്തുന്ന, സമൂഹത്തിന്റെ പുരോഗതിക്ക് ചാലകശക്തിയാകുന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് കേരളം അടിവരയിടുന്ന പാഠം. ഈ പാഠം മുഴുവന്‍ ഇന്ത്യയ്ക്കുമുള്ളതാണ്.

*
ഡോ. ടി എന്‍ സീമ കടപ്പാട്: ചിന്ത വാരിക

Wednesday, August 26, 2009

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

പ്രവാസികള്‍ ഏറുന്നു, പുതിയ ലക്ഷ്യസ്ഥാനങ്ങളും

അഹമ്മദാബാദ്-പുരി എക്സ്പ്രസ് ഇല്ലാത്ത ദിവസങ്ങളില്‍ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആളൊഴിഞ്ഞ അവസ്ഥയിലായിരിക്കും. ഈ സ്റ്റേഷനില്‍ നിന്ന് മറ്റേത് ട്രെയിനില്‍ പോകുന്നവരേക്കാള്‍ അധികം യാത്രക്കാരുള്ളത് ഈ ട്രെയിനിലാണ് (അതും സൂറത്ത് വരെ).
"ഒറീസയിലെ ഏറ്റവും തിരക്കുള്ള 'തൊഴിലാളി-യാത്ര' റെയില്‍വേ സ്റ്റേഷനാണ് ഇത്'' ആര്‍ സി ബെഹ്റ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ ബെര്‍ഹാംപൂരിലെ സ്റ്റേഷന്‍ മാനേജരാണ്. ശരാശരി പ്രതിദിനം ഇവിടെനിന്ന് ഏഴായിരത്തോളം യാത്രക്കാരുണ്ടാകും. അതില്‍ ഏകദേശം 5500 പേരും റിസര്‍വ് ചെയ്യാത്ത യാത്രക്കാരാണ് - മഹാഭൂരിപക്ഷവും സൂറത്തിലും മുംബൈയിലും പണിക്ക് പോകുന്ന പ്രവാസി തൊഴിലാളികള്‍.

അഹമ്മദാബാദ് - പുരി എക്സ്പ്രസിലെ യാത്രക്കാരില്‍ ഏറെപ്പേരും സാധാരണയായി സൂറത്ത് വരെയുള്ളവരാണ്. ചുരുങ്ങിയത് ഓരോ മാസവും ആ നഗരത്തിലേക്ക് 25,000 ആളുകളെങ്കിലും പോകുന്നുണ്ട്. അതിനര്‍ഥം 'സാധാരണ' സമയങ്ങളില്‍ ഓരോ വര്‍ഷവും അവിടേക്ക് ഈ സ്റ്റേഷനില്‍ നിന്ന് മൂന്നുലക്ഷം യാത്രക്കാര്‍ പോകുന്നുണ്ടെന്നാണ്. അതാകട്ടെ സൂറത്തിലേക്ക് ആഴ്ചയില്‍ അഞ്ച് ട്രെയിനുകള്‍ മാത്രം ഉള്ളപ്പോഴുമാണ്. പ്രതിദിന സര്‍വീസ് തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ എന്തായാലും അത് സംഭവിക്കാന്‍ സാധ്യതയില്ല. പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം സൂറത്തില്‍ യന്ത്രത്തറി ഓപ്പറേറ്റര്‍മാരായി അവര്‍ പണിയെടുത്തിരുന്ന പല ടെക്സ്റ്റൈല്‍ മില്ലുകളെയും പ്രതികൂലമായി ബാധിച്ചു. വജ്രവ്യവസായത്തെയും അത് തകര്‍ത്തും. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളില്‍ ഒരു ചെറിയ ശതമാനം പണിയെടുത്തിരുന്നത് ആ മേഖലയിലാണ്. അസംഖ്യം ആളുകള്‍ മടങ്ങിപ്പോരുന്നു. ഗഞ്ചാമിലെ പ്രധാന സ്റ്റേഷനായ ബെര്‍ഹാംപൂരില്‍ എത്തുമ്പോള്‍ തന്നെ അഹമ്മദാബാദ്-പുരി എക്സ്പ്രസ് കാലിയാകുന്നു.

"ഗഞ്ചാമില്‍ നിന്നുള്ള പ്രവാസികളെയും അവരുടെ വീടുകളെയും തമ്മില്‍ കൂട്ടിയിണക്കുന്നതിന്'' പ്രവര്‍ത്തിക്കുന്ന അരുണ എന്ന എന്‍ജിഒയുടെ "സേതു'' പ്രോജക്ട് കണ്ടെത്തിയത് "സൂറത്ത് ഷോക്'' കടുത്ത തിക്തഫലങ്ങള്‍ക്കിടയാക്കിയതായാണ്. "ഏതു സമയത്തും ഒട്ടേറെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ട്'' അരുണയിലെ ലോക് നാഥ് മിശ്ര പറയുന്നു; "എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ളവരുടെ എണ്ണം സാധാരണഗതിയിലുള്ളതിനേക്കാള്‍ ഏറെയാണ്. അമ്പതിനായിരത്തോളം പേര്‍ മടങ്ങിയെത്തിയതായാണ് ഞങ്ങളുടെ കണക്ക്. പഴയ തൊഴിലിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് വലിയ പ്രയാസവുമാണ്.''

സൂറത്തിലെ ഒറിയ തൊഴിലാളികള്‍ക്കിടയില്‍ സര്‍വെ നടത്തിയ ഇതേ പ്രോജക്ട് കണ്ടെത്തിയത് "അവരില്‍ ആറു ലക്ഷത്തിലധികം പേര്‍ ആ നഗരത്തിലെ 92 ചേരികളിലായി കഴിയുന്നതായാണ്. അതില്‍ നാലു ലക്ഷത്തിലധികം പേര്‍ ഗഞ്ചാമില്‍ നിന്നുള്ളവരാണ്.'' മറ്റെവിടെയും എന്ന പോലെ നാട്ടിലെത്തുന്ന പ്രവാസികളെ പിന്തുടരുന്ന പ്രശ്നങ്ങളിലൊന്ന് എച്ച്ഐവി എയ്ഡ്സാണ്; അരുണ എന്ന എന്‍ജിഒ കേന്ദ്രീകരിച്ചിട്ടുള്ളത് ഇക്കാര്യത്തിലാണ്.

ബ്രിട്ടീഷ് കാലഘട്ടം മുതല്‍, പ്രത്യേകിച്ചും 1860-കളിലെ മഹാക്ഷാമത്തിനുശേഷം, വളരെയധികം ആളുകള്‍ പ്രവാസികളാകുന്ന ജില്ലയാണ് അത്. ഗഞ്ചാമിലെ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലെ ഏതു പട്ടണത്തിലും കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടുത്തെ തൊഴില്‍ സേനയില്‍ ഭൂരിപക്ഷം പേരും സൂറത്തിലേക്കാണ് പോകുന്നത്. "ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടി അത് പണിയെടുത്തു.'' ആസ്ക ബ്ളോക്കിലെ കാമാഗഡ ഗ്രാമത്തിലെ സിമാചല്‍ ഗൌഡ ഇത് പറഞ്ഞ് ചിരിക്കുന്നു. ആ ഗ്രാമത്തില്‍ ഏകദേശം 500 കുടുംബങ്ങളുണ്ട്. 650 പ്രവാസികള്‍ ഉള്ളതായും കണക്കാക്കിയിരിക്കുന്നു.

"ദക്ഷിണ ഭാഗത്തേക്ക് പോകുന്നതില്‍ നിന്ന് വ്യത്യസ്തമായി സൂറത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. സൂറത്തില്‍ ഞങ്ങള്‍ക്ക് പ്രതിദിനം 250 രൂപ ലഭിക്കുകയും ചെയ്യും.'' ഗുജറാത്തിലെ തങ്ങളുടെ വരുമാനത്തെ അല്‍പ്പം പെരുപ്പിച്ചു പറയുന്ന ഒരു പ്രവണത പല തൊഴിലാളികളിലുമുണ്ട്. "ഞങ്ങളുടെ മുന്നില്‍ മേനി നടിക്കാനല്ല അത്'' ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു - "അവരുടെ സ്ത്രീധന നിരക്ക് ഉയരാന്‍ വേണ്ടിയാണത്. അങ്ങനെയാകുമ്പോള്‍ 250 രൂപയെന്ന് അവര്‍ പറയുന്നതിന് അര്‍ഥം 200 രൂപ കിട്ടുമെന്നാണ്.'' എന്നിട്ടും, അവര്‍ക്കിടയിലെ നിരക്ഷരര്‍ക്ക് പോലും പ്രതിദിനം 170-180 രൂപ കിട്ടുന്നുണ്ട്. ഗഞ്ചാമില്‍ ഞങ്ങള്‍ അത്രയും തുക എവിടെ നിന്നു കിട്ടാനാണ്?'' അവര്‍ ചോദിക്കുന്നു.

ഈ വേവലാതിയാണ് ഇപ്പോള്‍ ഈ ജില്ലയെ പിടികൂടിയിരിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ ഒറ്റയടിക്ക് സൂറത്ത് വിട്ടുപോന്നാല്‍ അവരെയെല്ലാം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എങ്ങനെ? ജില്ല കളക്ടര്‍ വി കാര്‍ത്തികേയ പാണ്ഡ്യന്‍ പ്രശ്നത്തിന്റെ ഗൌരവസ്വഭാവം തിരിച്ചറിയുന്ന ആളാണ്. ഒറീസയില്‍ എന്‍ആര്‍ഇജി സ്കീം നന്നായി നടപ്പാക്കിയ ജില്ലയെന്ന ഖ്യാതി ഗഞ്ചാം നേടിയത് കാര്‍ത്തികേയ പാണ്ഡ്യന്റെ നേതൃത്വത്തിലാണ്. "വിദഗ്ധ തൊഴിലാളികളെ ഇവിടെ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസമാണ്'' അദ്ദേഹം 'ദി ഹിന്ദു' വിനോട് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ് - ആ ജില്ലയിലെ 5 ലക്ഷം കുടുംബങ്ങളിലെ 1.5 ലക്ഷം പേരെ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും.ഗ്രാമങ്ങളിലുള്ളവരും കളക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നു - "തിരികെ വരുന്ന പത്തോ പതിനഞ്ചോ ശതമാനത്തിലധികം പേര്‍ക്ക് കൃഷിയിലേക്ക് മടങ്ങാനാകുന്നില്ല'' സിമാചല്‍ ഗൌഡിന്റെ വാക്കുകളാണിത്, "നിരവധി വര്‍ഷങ്ങളോളം തുണിമില്ലുകളിലോ വജ്ര വ്യവസായത്തിലോ പണിയെടുത്ത ശേഷം, അങ്ങനെ എന്തെങ്കിലും പണി (കൃഷി) ചെയ്യാന്‍ അത്ര എളുപ്പം പറ്റില്ല.''

ആസന്നമായ തുറമുഖ വികസനവും ഇന്ത്യ-റഷ്യ ടൈറ്റാനിയം പ്രോജക്ടും നിരവധി വിദഗ്ധ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സഹായകമാകും എന്നാണ് കളക്ടര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, എണ്ണത്തിലും തോതിലുമുള്ള പൊരുത്തക്കേടും അദ്ദേഹം കാണുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ അനവധിയാണ്. എന്നിരുന്നാലും മടങ്ങിവരുന്നവരുടെ കയ്യില്‍ കുറെയെങ്കിലും പണം ഉണ്ടാകുമെന്നതിനാല്‍ അതുപയോഗിച്ച് ഭൂമി വാങ്ങുകയും കൃഷിയില്‍ നിക്ഷേപം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു.

വലിയ തോതില്‍ ആളുകള്‍ മടങ്ങിവരുന്നത് മറ്റു ചില പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. വളരെക്കാലമായി അടങ്ങിക്കിടന്നിരുന്ന പഴയ കുടിപ്പകകള്‍ കാരണമുള്ള ഏറ്റുമുട്ടലുകളാണ് ഇവയിലൊന്ന്. ചിലതരം കുറ്റകൃത്യങ്ങളിലെ വര്‍ധനവാണ് മറ്റൊന്ന്. കുടുംബ വഴക്കുകള്‍, മദ്യപാനാസക്തി, മറ്റു സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ തൊഴില്‍ രംഗത്തേക്ക് നാമമാത്രമായാണ് മടങ്ങുന്നത്. 'ഹിന്ദു' പ്രതിനിധി ഷിബുകുമാര്‍ ദാസ് ചൂണ്ടിക്കാണിച്ചതു പോലെ, "ഇവയെല്ലാം ഇപ്പോഴും ചെറിയ തോതിലേ ആയിട്ടുള്ളു. തെരഞ്ഞെടുപ്പ് വന്നത് നന്നായി. എല്ലാവര്‍ക്കും രണ്ടു മാസത്തോളം അങ്ങനെ തൊഴിലായി. അത് കഴിഞ്ഞതോടെ, ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്.''

നിശ്ചയമായും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ടാവും. "മറ്റു സംസ്ഥാനങ്ങളിലെ മറ്റു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഞങ്ങളില്‍ ഏറെപ്പേരും പോകുന്നത് ഇനി നിങ്ങള്‍ക്ക് കാണാനാവും.'' ലത്തിപാഡ ഗ്രാമത്തിലെ അച്യുതാനന്ദ ഗൌഡ പറയുന്നു. "പലരും ഇതിനകം തന്നെ പോയിക്കഴിഞ്ഞു. ഈ പ്രവണത ഇനിയും കൂടും.'' അവരുടെ ഗ്രാമത്തില്‍ നിന്നും ഇതിനകം തന്നെ ആളുകള്‍ പോയിട്ടുള്ള ഗുജറാത്തിന് പുറത്തുള്ള ചുരുങ്ങിയത് 20 നഗരങ്ങളുടെയെങ്കിലും പേരുകള്‍ അയാളും അയാളുടെ കൂട്ടുകാരും ഉരുവിട്ടുകൊണ്ടിരിക്കുന്നു. സൂറത്തിനെ സംബന്ധിച്ച് ഗൌഡ പറയുന്നു, "അത് അങ്ങനെ അവസാനിക്കില്ല. ആളുകള്‍ ഇനിയും അവിടെ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തും; പക്ഷേ അത് തകരും.'' ഏതെങ്കിലും വിധത്തില്‍ കര കയറുമെന്ന് കരുതുന്ന ചിലരുണ്ട്. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായാല്‍ അപ്പോള്‍ ആണെന്നു മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശ്ചര്യകരമായ ഒരു ലക്ഷ്യ സ്ഥാനം കേരളമാണ്. എന്നാല്‍ എന്തുകൊണ്ട് കേരളം? 'കാരണം', അവിടെ പോയിട്ടുള്ള ചിലര്‍ പറയുന്നു, "അവിടുത്തുകാര്‍ ചെയ്യാത്ത തൊഴിലവസരങ്ങള്‍ അവിടെയുണ്ട്; കുറഞ്ഞത് ഒരു ദിവസം 150 രൂപയെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കും. അവിടെ എട്ടുമണിക്കൂര്‍ പണിയെടുത്താല്‍ മതി; അതിനുപുറമെ ഉച്ചഭക്ഷണത്തിന് ഒഴിവും ലഭിക്കും. സൂറത്തിലാണെങ്കില്‍ ഇടവേളകളില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം. ഏകദേശം അതേ തുക തന്നെ (അതായത് 170-200 രൂപ) ഇവിടെ നിന്നും ഉണ്ടാക്കാം. കാരണം ഇവിടെ നിശ്ചയമായും രണ്ടുമണിക്കൂര്‍ ഓവര്‍ടൈം ലഭിക്കും. സൂറത്തിലാണെങ്കില്‍ അങ്ങനെയൊന്നും കിട്ടില്ല. കേരളത്തില്‍, കൃത്യമായ സമയനിഷ്ഠയുണ്ട്; ശമ്പളത്തോടെയുള്ള അവധിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. (കാരണം, ഇവിടെ യൂണിയനുകള്‍ ശക്തമാണ്). സൂറത്തില്‍ ഞങ്ങളെ വെറും മലിനവസ്തുക്കളെ പോലെയാണ് കരുതിയിരുന്നത്.''

പണത്തിലുള്ള വ്യത്യാസം അതിവേഗം ചുരുങ്ങുകയാണ്. 14 വര്‍ഷം സൂറത്തില്‍ യന്ത്രത്തറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ലാത്തിപ്പാഡയിലെ ദുമി ശ്യാം പറയുന്നു, "ഇപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും ആറ് തറികളാണ് കൈകാര്യം ചെയ്യേണ്ടത്; മുമ്പ് അത് നാലെണ്ണം മാത്രമായിരുന്നു. അതും ഞങ്ങളുടെ കൂലി കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണ്.''

'മടങ്ങിയെത്തിയ' പലരും നാട്ടില്‍ തന്നെ പറ്റിക്കൂടാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. അങ്ങനെ സംഭവിച്ചുപോകുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്. "ചില മാസങ്ങള്‍ക്കകം'' സൂറത്തിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ചും പലരും പറയുന്നുണ്ട്. മറ്റു ചിലരാകട്ടെ മറ്റെവിടെയെങ്കിലും ഭാഗ്യപരീക്ഷണം നടത്താനാണ് നോക്കുന്നത്.

ലാത്തിപ്പാഡയിലെ പഴയ ഒരു ദോഷൈകദൃക്ക് പറഞ്ഞതു പോലെ, "അവിടെത്തന്നെ തങ്ങാന്‍ എന്താണുള്ളത്? മുലകുടി മാറിയപ്പോള്‍ തന്നെ ഈ നാട്ടിലേക്ക് കുടിയേറിയതാണ്. ഇനി, തലയില്‍ അവശേഷിക്കുന്ന മുടിയും നരക്കുന്നതുവരെ ഇവിടെ തന്നെ.''

*
പി സായ്നാഥ് എഴുതിയ More migrations, new destinations ലേഖനത്തിന്റെ പരിഭാഷ.

കടപ്പാട്: സി.ഐ.ടി.യു സന്ദേശം


അധിക വായനയ്ക്ക്

How the World Depression Hits Orissa

Put your money down, boys

Tuesday, August 25, 2009

ദലമര്‍മരങ്ങളില്‍ ഷെഹനായ്

ഗംഗയുടെ ഓളങ്ങള്‍ക്ക് ഇപ്പോള്‍ ഷെഹനായിയുടെ സംഗീതമില്ല. ദൈവത്തിലേക്കുള്ള വഴി സംഗീതമാണെന്ന് എപ്പോഴും പറയാറുള്ള നാദരൂപവും ഇന്ന് നമ്മോടൊപ്പമില്ല. എന്നാലും നീം വൃക്ഷത്തിന്റെ ദലമര്‍മരങ്ങളില്‍ ഷെഹനായിയുടെ സംഗീതം കേള്‍ക്കാം... ഇവിടെയാണ് ഒരു മഹാസംഗീതജ്ഞന്‍ ഷെഹനായ് മാറോടുചേര്‍ത്ത് ഉറങ്ങുന്നത്. ഉസ്താദ് ബിസ്മില്ലാഖാനെന്ന ആ സംഗീതചക്രവര്‍ത്തി ഓര്‍മയായിട്ട് ആഗസ്ത് 21ന് മൂന്നുവര്‍ഷം പിന്നിട്ടു.

ഷെഹനായിയെ ലോകത്തെ കേള്‍പ്പിച്ച ബിസ്മില്ലാഖാന് ജാതിയും മതവും ഈ മണ്ണില്‍ ചോര വീഴ്ത്തരുതെന്ന് ആഗ്രഹിക്കുന്നൊരു മനസ്സുണ്ടായിരുന്നു. സംഗീതത്തിന് എന്നപോലെ മനുഷ്യനും ജാതിയില്ലെന്നു വിശ്വസിച്ച സംഗീതജ്ഞനായിരുന്നു ഖാന്‍.

1916ല്‍ മാര്‍ച്ച് 21ന് ബിഹാറിലെ ഗ്രാമത്തില്‍ പൈഗംബര്‍-മിത്തന്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായിട്ടായിരുന്നു ഖാന്റെ ജനനം. ജനനസമയത്ത് കുടുംബത്തിലെ മുതിര്‍ന്ന അംഗം ഉച്ചരിച്ച ബിസ്മില്ല എന്ന പദമാണ് പിന്നീട് ബിസ്മില്ലാഖാന് പേരായി നല്‍കിയത്. ആറാം വയസ്സില്‍ ഖാന്‍ അമ്മാവന്റെ വീടായ വാരാണസിയിലേക്കു പോയി. മാമു എന്ന് വിളിപ്പേരുള്ള അമ്മാവന്‍ അലി ബക്ഷ് വിലായത്താണ് ഖാനെ ചെറുപ്പത്തില്‍ ഷെഹനായി പഠിപ്പിച്ചത്. ഗംഗയുടെ തീരത്ത് വിശ്വനാഥക്ഷേത്രത്തില്‍ മാമുവിന് സംഗീതോപാസനയ്ക്ക് പ്രത്യേകമുറി ഉണ്ടായിരുന്നു.

വാരാണസിയിലെ ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങളില്‍ ഷെഹനായി വായിച്ചായിരുന്നു ഖാന്റെ കുട്ടിക്കാലം. മാസത്തില്‍ നാലു രൂപയാണ് ഇതിന് ഖാനു ലഭിച്ച പ്രതിഫലം. വീടുകളിലും ഇടവഴികളിലും തെരുവിലിരുന്നും ഷെഹനായി വായിച്ചിരുന്ന അന്നത്തെ കുട്ടിയാണ് പിന്നീട് 1947ല്‍ സ്വതന്ത്ര ഇന്ത്യയില്‍ റെഡ്ഫോര്‍ട്ടില്‍ ഗാന്ധിജിക്കും നെഹ്റുവിനും മുന്നില്‍ ഷെഹനായി വായിച്ചത്. ഗംഗാനദിയില്‍ തോണിക്കാര്‍ പാടുന്ന പാട്ടാണ് കാപ്പി രാഗത്തില്‍ ഖാന്‍ ആലപിച്ചത്.

വാരാണസിലൂടെയായിരുന്നില്ല ബിസ്മില്ലാഖാന്റെ മനസ്സിലൂടെയായിരുന്നു ഗംഗ ഒഴുകിയിരുന്നത്. ഗംഗയുടെ മാനസപുത്രനായിരുന്ന ഖാന്‍ അതിന്റെ തീരത്തിരുന്നാണ് ഷെഹനായി അഭ്യസിച്ചിരുന്നത്. ഒരിക്കല്‍ അമേരിക്കയില്‍ സംഗീതപരിപാടിക്ക് എല്ലാ ചെലവും വഹിക്കാമെന്നു പറഞ്ഞ് അവിടത്തെ സര്‍വകലാശാല ഖാനെ യുഎസിലേക്കു ക്ഷണിച്ചപ്പോള്‍ എന്റെ ഗംഗയെയും കൂടെ കൊണ്ടുവരാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ ഞാന്‍ വരാമെന്നായിരുന്നു ബിസ്മില്ലാഖാന്റെ മറുപടി.

സംഗീതം ഹറാമാണെന്നു കരുതിയ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും ഷിയാ മുസ്ളിം കുടുംബത്തില്‍ ജനിച്ച ഖാന് നേരിടേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു ഷിയാ മൌലവി സംഗീതത്തിനെതിരായി സംസാരിച്ചപ്പോള്‍ ഖാന്‍ ഒന്നും മിണ്ടാതെ യാ..അള്ളാഹി...എന്ന് ഭൈരവി രാഗത്തില്‍ വ്യത്യസ്ത സ്വരങ്ങളില്‍ പാടി. എന്നിട്ട് മൌലവിയോടു പറഞ്ഞു: ഞാന്‍ ദൈവത്തെയാണ് വിളിച്ചത്.. ദൈവത്തെയാണ് ചിന്തിച്ചത്..ദൈവത്തെയാണ് തേടിയത്... ഇത് എങ്ങനെയാണ് ഹറാമാകുന്നത്? സംഗീതം ഹറാമാണെങ്കില്‍ ഈ കുറുങ്കുഴല്‍ എങ്ങനെ ലോകത്തിന്റെ നെറുകയിലെത്തിയെന്നും ഖാന്‍ ചോദിച്ചു. മൌലവി നിശ്ശബ്ദനായി.

രാജ്യത്ത് നടമാടുന്ന വര്‍ഗീയതക്കെതിരെ ചോദ്യമുയര്‍ന്നപ്പോള്‍ അത്തരക്കാരെ എന്റെ അരികിലേക്കു കൊണ്ടുവരൂ, അവര്‍ക്കെല്ലാം ഒരോ ഷെഹനായി നല്‍കി ആ മതഭ്രാന്തന്മാരെ ഞാന്‍ മനുഷ്യരാക്കാം എന്നായിരുന്നു ഖാന്റെ മറുപടി.

ഠുമ്രി ഖയാല്‍ തുടങ്ങിയ ആലാപനശൈലികളില്‍ സൃഷ്ടിച്ച വിസ്മയങ്ങളാണ് ഖാനെ പ്രശസ്തനാക്കിയത്. ഷെഹനായിയിലൂടെ നിരവധി രാഗങ്ങള്‍ക്കും ഖാന്‍ ജന്മംനല്‍കി. അഫ്ഗാനിസ്ഥാനിലേക്കുള്ള ആദ്യ വിദേശയാത്രയോടെ ഖാന്‍ ഷെഹനായിയുടെ സ്വരം ലോകസംഗീതത്തിലും അടയാളപ്പെടുത്തി. പിന്നീട് അമേരിക്ക, കനഡ, റഷ്യ, ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഹോങ്കോങ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖാനിലൂടെ ഷെഹനായിസംഗീതം അലയടിച്ചപ്പോള്‍ അംഗീകരിക്കപ്പെട്ടത് ഭാരതീയ സംഗീതമാണ്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കിയാണ് 2001ല്‍ രാഷ്ട്രം ഈ സംഗീതപ്രതിഭയെ ആദരിച്ചത്.

ഇന്ന് ഭാരതീയസംഗീതം പാശ്ചാത്യസംഗീതത്തില്‍ ലയിപ്പിച്ച് വിവിധ ബ്രാന്‍ഡുകളില്‍ ലോകകമ്പോളത്തില്‍ വില്‍പ്പനച്ചരക്കാക്കി പലരും ആഡംബരജീവിതം നയിക്കുമ്പോള്‍ സ്വന്തമായി ഒരു വാഹനംപോലും ഇല്ലാതെ വാരാണസിയിലെ തെരുവിലൂടെ സൈക്കിള്‍റിക്ഷയിലായിരുന്നു ബിസ്മില്ലാഖാന്റെ സഞ്ചാരം. സംഗീതത്തില്‍ അംഗീകാരത്തിന്റെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴും ഋഷിതുല്യമായ ജീവിതമാണ് ഖാന്‍ നയിച്ചത്.

മുംബൈയിലെ ഇന്ത്യാഗേറ്റിനു മുന്നിലിരുന്ന് ഷെഹനായി വായിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ഖാന്‍ അവസാനശ്വാസം വലിച്ചത്. വാരാണസിയിലെ ഹെറിറ്റേജ് ആശുപത്രിയിലാണ് ഖാനെ പ്രവേശിപ്പിച്ചിരുന്നത്. കൂടുതല്‍ സൌകര്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്കു പോകാന്‍ നിര്‍ബന്ധിച്ചിട്ടും വാരാണസി വിട്ട് എങ്ങോട്ടുമില്ലെന്നും എല്ലാവരും മോക്ഷംതേടി ഈ പുണ്യഭൂമിയിലേക്കു വരുമ്പോള്‍ ഞാനെന്തിന് ഇവിടംവിട്ടു പോകണമെന്നായിരുന്നു ഖാന്റെ ചോദ്യം.

*
വി കെ സുധീര്‍കുമാര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

Monday, August 24, 2009

5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും

കാപ്പി, കുരുമുളക്, തേയില, നാളികേരം എന്നീ 'നാലുല്‍പ്പന്നങ്ങളു'ടെ കാര്യം ഊതിവീര്‍പ്പിച്ചാണ് ഇടതുപക്ഷം 'നാടാകെ വിവാദം' സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഞാന്‍ ഒരു ഉല്‍പ്പന്നവുംകൂടി ഉള്‍പ്പെടുത്തുകയാണ്- റബര്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോടുള്ള എന്റെ ചോദ്യം ഇതാണ്. ഈ അഞ്ച് ഉല്‍പ്പന്നത്തെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ബാക്കി എന്തുണ്ട്? എന്തിന് 12,169 ഉല്‍പ്പന്നം? ഈ അഞ്ച് ഉല്‍പ്പന്നം മതിയല്ലോ കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍. റബര്‍ നെഗറ്റീവ് ലിസ്റ്റിലാണ്. ആസിയന്‍ കരാറില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ട് നാലിനോടൊപ്പം റബറുംകൂടെ ചേര്‍ക്കുന്നത് ശരിയല്ലെന്നായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പ്രഥമപ്രതികരണം. നെഗറ്റീവ് ലിസ്റ്റില്‍ 489 ഉല്‍പ്പന്നം ഉണ്ടെന്നതും അവയില്‍ 303 എണ്ണം കാര്‍ഷികോല്‍പ്പന്നംആണെന്നതും ശരിയാണ്. പയറുവര്‍ഗങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മുളകുകള്‍, വെളുത്തുള്ളി, നിലക്കടല, ബീന്‍സ്, ഉള്ളി, കോളിഫ്ളവര്‍, മാമ്പഴം, നാരങ്ങ, മുന്തിരി, മുളകുപൊടി എന്നിങ്ങനെ നീളുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുടെ ഒട്ടെല്ലാ വിളകളുംപെടും. പക്ഷേ, കേരളത്തിനു മര്‍മപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ എന്നിവയെ ഉള്‍പ്പെടുത്താനായില്ലെന്നതു തന്നെയാണ് വിമര്‍ശം. നെഗറ്റീവ് ലിസ്റ്റില്‍ കാര്‍ഷിക സംസ്കരണ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വൈന്‍, വിസ്കി, ബ്രാണ്ടി, റം, ജിന്‍, വോഡ്ക തുടങ്ങിയവയെപ്പോലും ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ കൃഷിക്കാരെ അവഗണിച്ചതിനെക്കുറിച്ചാണ് പ്രതിഷേധം.

നെഗറ്റീവ് ലിസ്റ്റില്‍ റബര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം കേരളത്തിലെ റബര്‍കൃഷിക്കാരെ സംരക്ഷിക്കാന്‍ എന്തു നടപടിയും സ്വീകരിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നല്ല. 2007ലെ ചുങ്കനിരക്ക് കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമല്ലെന്നു മാത്രമാണ്. അത് ഉയര്‍ത്താന്‍ അവകാശമില്ല. റബര്‍ഷീറ്റിന് 20 ശതമാനമായിരുന്നു 2007ലെ ചുങ്കനിരക്ക്. അത് ഇനി ഉയര്‍ത്താനാകില്ല. കേരളത്തിന്റെ ഇതുവരെയുള്ള യോജിച്ചുള്ള ഡിമാന്‍ഡ് എന്തായിരുന്നെന്ന് ഉമ്മന്‍ചാണ്ടിക്ക് ഓര്‍മയുണ്ടോ? കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സ്വാമിനാഥന്‍കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു അത്. കെ എം മാണി ലോകവ്യാപാര കരാറിനെക്കുറിച്ച് വായതുറന്നാല്‍ ആദ്യം പറയുന്ന വാചകമാണ് ഇത്. 'റബറിനെ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍നിന്നു കാര്‍ഷികോല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. വ്യവസായ ഉല്‍പ്പന്നമാണെന്നു കണക്കാക്കുന്നതുകൊണ്ടാണ് പരമാവധി ചുമത്താവുന്ന നികുതി 40 ശതമാനമായി ലോകവ്യാപാര കരാറില്‍ നിജപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ നികുതി ചുമത്താം. ദോഹവട്ട ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വ്യത്യാസമില്ലാതെ കേന്ദ്രസര്‍ക്കാരിനോട് റബറിനു പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് 20 ശതമാനമായി ആസിയന്‍ കരാറിലൂടെ നിജപ്പെടുത്തുന്നത് ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു ഉളുപ്പുമില്ല.

എന്തിനാണ് പരമാവധി ചുമത്താവുന്ന നികുതി (സാങ്കേതികഭാഷയില്‍ ഇതിനെ വിളിക്കുക ബൌണ്ട് റേറ്റെന്നാണ്), കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ ഉയര്‍ത്തി നിശ്ചയിക്കുന്നത്. പ്രായോഗികമായി മിക്കപ്പോഴും ഇതിനേക്കാള്‍ താഴെയായിരിക്കും യഥാര്‍ഥത്തില്‍ ചുമത്തുന്ന ചുങ്കനിരക്ക് (ഇതിനെയാണ് സാങ്കേതികഭാഷയില്‍ അപ്ളൈഡ് റേറ്റെന്നു പറയുന്നത്). പിന്നെയെന്താണ് ഉയര്‍ന്ന ബൌണ്ട്റേറ്റിന്റെ പ്രസക്തി? ഈ തിരിച്ചറിവ് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനില്ല.

സ്വതന്ത്ര വ്യാപാരവിപണിയില്‍ വിദേശവിനിമയ നിരക്കില്‍ വലിയതോതിലുള്ള ചാഞ്ചാട്ടം സ്വാഭാവികമായി ഉണ്ടാകാറുണ്ട്. 10 വര്‍ഷംമുമ്പ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് ഡോളറിന് 25 രൂപയായിരുന്നു. ഇന്ന് അത് ഡോളറിന് 50 രൂപയാണ്. രൂപയുടെ വിലയിടിയുമ്പോള്‍ നമ്മുടെ നാട്ടില്‍നിന്നുള്ള കയറ്റുമതി കൂടും. നേരത്തെ ഒരു ഡോളറുകൊണ്ട് 25 രൂപയുടെ ഇന്ത്യന്‍ ഉല്‍പ്പന്നംവാങ്ങാനേ വിദേശിക്ക് കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഒരു ഡോളര്‍കൊണ്ട് 50 രൂപയുടെ ഉല്‍പ്പന്നം വാങ്ങാം. നമ്മുടെ കയറ്റുമതികൂടും. വിദേശവിനിമയ നിരക്കില്‍ ഏറ്റവും രൂക്ഷമായ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങള്‍. 1990കളിലെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇവിടെ നാണയങ്ങളുടെ വിദേശവിനിമയനിരക്ക് പത്തിലൊന്നായി പൊടുന്നനെ താഴ്ന്നതോര്‍ക്കുക. വേണ്ട, കേവലം 20 ശതമാനം ഇടിവുണ്ടായാല്‍ മതി റബര്‍ ഷീറ്റിനുള്ള 20 ശതമാനം ചുങ്കസംരക്ഷണം മരീചികയാകും. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തീരുവ ഉയര്‍ത്തി കാര്‍ഷികമേഖലയ്ക്ക് സംരക്ഷണം നല്‍കാനാണ് പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് പരമാവധി ഉയര്‍ത്തി നിശ്ചയിക്കണമെന്നു പറയുന്നത്. എന്നാല്‍, ഇവിടെ റബറിന്റെ ചുങ്കസംരക്ഷണം പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് റബര്‍ കാര്‍ഷികമേഖലയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തീര്‍ന്നില്ല റബറിന്റെ പുരാണം.

ഒട്ടനവധി റബര്‍ ഉല്‍പ്പന്നം അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും ചുങ്കവിമുക്തമാക്കേണ്ടിവരും. ഈ പട്ടികയില്‍ വിവിധയിനം ലാറ്റെക്സുകള്‍ റീക്ളെയിംസ് റബര്‍, കോമ്പൌണ്ടഡ് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബെല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായി കുറയ്ക്കണം. ഇവയുടെ ഇറക്കുമതി ഉദാരവല്‍ക്കരണം കേരളത്തിലെ സ്വാഭാവിക റബറിന്റെ വിലയെ പ്രതികൂലമായി ബാധിക്കും.

പ്രതിപക്ഷനേതാവിന്റെ ഏറ്റവും പരിഹാസ്യമായ പരാമര്‍ശം കൂടുതല്‍ ഉല്‍പ്പന്നം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത സംബന്ധിച്ചാണ്. 'ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രകടനം വിലയിരുത്തി നെഗറ്റീവ് ലിസ്റ്റ് വര്‍ഷംതോറും പുതുക്കാം'. എന്തിനാണ് വര്‍ഷംതോറും പുതുക്കുന്നത്? പ്രതിപക്ഷനേതാവ് പറയുംപോലെ നമ്മുടെ വിളകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനല്ല. നേര്‍വിപരീതമാണ് കരാറിലെ വ്യവസ്ഥ. നെഗറ്റീവ് ലിസ്റ്റിലെ ഉല്‍പ്പന്നങ്ങളെ പടിപടിയായി ഇതില്‍നിന്ന് ഒഴിവാക്കാന്‍വേണ്ടിയാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരാറിലെ വാചകത്തിന്റെ കൃത്യമായ തര്‍ജമ ഇതാണ്. 'കമ്പോളപ്രവേശം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നെഗറ്റീവ് ലിസ്റ്റിനെ വാര്‍ഷിക താരിഫ് അവലോകനത്തിനു വിധേയമാക്കേണ്ടതാണ്.' കമ്പോളപ്രവേശം അഥവാ മാര്‍ക്കറ്റ് ആക്സസ് എന്നാല്‍ ഇറക്കുമതി ഉദാരവല്‍ക്കരണത്തിനുള്ള സാങ്കേതിക സംജ്ഞയാണ്. പ്രതിപക്ഷനേതാവിന്റെ ദുര്‍വ്യാഖ്യാനങ്ങളുടെ ഒന്നാംതരം ഉദാഹരണമാണ് ഇത്.

അടുത്തതായി നാളികേരമെടുക്കാം

നാളികേര ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലാണ്. പക്ഷേ, പാമോയില്‍ ഇതിനു പുറത്താണ്. പാമോയിലിനുമേല്‍ 2007ല്‍ ചുമത്തിയിരുന്ന ചുങ്കം 90 ശതമാനമായിരുന്നു. ഇത് 2019 ആകുമ്പോഴേക്കും 45 ശതമാനമായി താഴ്ത്തിയാല്‍ മതിയാകും. ഇതു നാളികേരത്തിനു സംരക്ഷണമാകുമെന്നാണ് വാദം. എന്നാല്‍, കരാര്‍പ്രകാരം പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യാഥാര്‍ഥ്യവും തമ്മിലുള്ള അകലം ഏറ്റവും വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പാമോയിലിന്റേത്. 90 ശതമാനം ചുങ്കം ചുമത്താന്‍ അനുവാദം ഇപ്പോഴുണ്ടെങ്കിലും ഇന്ത്യ പാമോയിലിന്റെ മേലുള്ള ചുങ്കമേ വേണ്ടെന്നു വച്ചിരിക്കുകയാണ്. തീര്‍ന്നില്ല, ഇറക്കുമതി ചെയ്യുന്ന പാമോയിലിന് കിലോക്ക് 15 രൂപ റേഷന്‍ സബ്സിഡിയായി അനുവദിച്ചിരിക്കുന്നു. നാട്ടിലുണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഈ ആനുകൂല്യം ഇല്ലെന്നു മാത്രമല്ല മറ്റു ഭക്ഷ്യ എണ്ണകള്‍ക്കൊന്നിനും ഇല്ലാത്ത എക്സൈസ് തീരുവ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മലേഷ്യന്‍ പാമോയില്‍ ലോബിക്കുള്ള നിര്‍ലജ്ജമായ വിടുപണിയല്ലേ ഇത്? വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സബ്സിഡി എങ്കില്‍ ഇത് വെളിച്ചെണ്ണയ്ക്കും ബാധകമല്ലേ? പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതി കേരകൃഷിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

മത്തി, അയല, ചെമ്മീന്‍ തുടങ്ങിയവയെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, ആവോലി, ചൂര തുടങ്ങിയ ഒട്ടേറെ മത്സ്യങ്ങള്‍ ചുങ്ക തീരുവ വെട്ടിക്കുറയ്ക്കലിനു വിധേയമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം സംസ്കരിച്ച മത്സ്യം ചുങ്ക തീരുവ പൂര്‍ണമായും ഒഴിവാക്കേണ്ട ലിസ്റ്റിലാണ് എന്നതാണ്. ഇതില്‍ മത്തിയും അയലയും ചെമ്മീനും എല്ലാം ഉള്‍പ്പെടും. സംസ്കരിച്ച (വെട്ടിവൃത്തിയാക്കി പായ്ക്കറ്റിലാക്കിയാലും മതി) രൂപത്തിലായിരിക്കും ഈ രംഗത്തെ ഇറക്കുമതി.

ആസിയന്‍ രാജ്യങ്ങളുമായാണ് കരാറെങ്കിലും മറ്റു രാജ്യങ്ങളില്‍നിന്ന് ആസിയന്‍ രാജ്യങ്ങള്‍വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ഇത് ഒഴിവാക്കാന്‍ സാധാരണ, ഇന്ത്യ സ്വീകരിച്ചുവരാറുള്ള രണ്ടു മാര്‍ഗമുണ്ട്. ഒന്ന് പുറത്തുനിന്നുകൊണ്ടു വരുന്ന ചരക്കുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുംമുമ്പ് 40 ശതമാനമെങ്കിലും മൂല്യവര്‍ധന കൈവരിച്ചിരിക്കണം. രണ്ട്, ഇതിന്റെ ഫലമായി ചരക്കിന്റെ സ്വഭാവത്തില്‍ മാറ്റംവരണം. അതായത് പുറത്തുനിന്ന് കൊണ്ടുവന്നപ്പോള്‍ ചരക്കിനുണ്ടായിരുന്ന കോഡ് പുതിയ ഒന്നായി മാറത്തക്ക മാറ്റങ്ങളുണ്ടായിരിക്കണം. ആസിയന്‍ കരാറിലെ രണ്ടമത്തെ നിബന്ധന ഉപേക്ഷിച്ചു. ആദ്യത്തേത് 35 ശതമാനമായി പരിമിതപ്പെടുത്തി. കയറ്റിറക്കുകൂലിയും അല്ലറചില്ലറ മാറ്റവും ലാഭവും കണക്കിലെടുത്താല്‍ മാത്രം മതി 35 ശതമാനം മൂല്യവര്‍ധനയുടെ പരിധികടക്കാന്‍. ശ്രീലങ്കവഴി ഏലവും കുരുമുളകും മറ്റും കേരളത്തിലേക്ക് വരുംപോലെ ആസിയന്‍ രാജ്യങ്ങള്‍വഴി പുറത്തുനിന്ന് ഉല്‍പ്പന്നം ഇറക്കുമതി ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്.

ഒരുകാര്യംകൂടി പറയട്ടെ: ആസിയന്‍ കരാറിലെ നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും കേവലം താല്‍ക്കാലികമാണ്. ലോകവ്യാപാര കരാറനുസരിച്ച് (ഗാട്ട് 1994ന്റെ 24-ാം വകുപ്പ്) സ്വതന്ത്രവ്യാപാരമേഖലയ്ക്ക് നിശ്ചിത കാലയളവിനുള്ളില്‍ എതാണ്ട് എല്ലാ ഉല്‍പ്പന്നത്തിലും സമ്പൂര്‍ണ സ്വതന്ത്രവ്യാപാരം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കണമെന്ന് സാരം. ഒരു ഉല്‍പ്പന്നവും ഇനി ഈ ലിസ്റ്റുകളിലേക്ക് കയറ്റാനാകില്ല. മറിച്ച് ഇവയിലിപ്പോഴുള്ള തീരുവയില്ലാതെ സാധാരണ ലിസ്റ്റിലേക്ക് പടിപടിയായി മാറ്റും. ഇന്ത്യ സര്‍ക്കാര്‍ ഇതിനൊക്കെ കൂട്ടുനില്‍ക്കുമോ? പരമാവധി ചുങ്കനിരക്കിനേക്കാള്‍ തീരുവ താഴ്ത്തുമോ? നെഗറ്റീവ് ലിസ്റ്റില്‍നിന്നു നാളെ കേരളത്തിന്റെ ഉല്‍പ്പന്നങ്ങളെ മറ്റു ലിസ്റ്റിലേക്ക് നീക്കുമോ? കേന്ദ്രസര്‍ക്കാര്‍ ഇത്തരം ദുഷ്ടത്തരം കാണിക്കുമോ? ഇവയൊക്കെ ന്യായമായ സംശയമാണ്.

കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള ഇഷ്ടാനിഷ്ടമല്ല പ്രശ്നം. കരാറിന്റെ അടിസ്ഥാന സ്വഭാവംതന്നെയാണ് പ്രശ്നം. ഈ കരാര്‍ ഇന്ത്യയുടെ മേലോ ആസിയന്‍ രാജ്യങ്ങളുടെ മേലോ ആരും അടിച്ചേല്‍പ്പിക്കുന്നതല്ല. ഇരുവരും സ്വമേധയാ ഏര്‍പ്പെടുന്നതാണ്. എന്നുവച്ചാല്‍ ഇരുവര്‍ക്കും ഈ കരാറുകൊണ്ട് നേട്ടങ്ങളുണ്ട്. ഇന്ത്യയുടെ നേട്ടമെന്താണ്? നമ്മുടെ നാണ്യവിളകള്‍ ആസിയന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യപ്പെടുമെന്ന് സ്വപ്നംപോലും കാണാനാവില്ല. പ്രതിപക്ഷനേതാവ് എഴുതിയതുപോലെ സേവന-നിക്ഷേപ മേഖലകളിലും ചില വ്യവസായ ഉല്‍പ്പന്നത്തിലുമാണ് ഇന്ത്യ നേട്ടം കൊയ്യാന്‍പോകുന്നത്. ഇത് ശരിയാണുതാനും. പക്ഷേ, ആസിയന്‍ രാജ്യങ്ങള്‍ക്ക് ഏതു മേഖലയിലാണ് നേട്ടം ഉണ്ടാകുക? അവരുടെ ലക്ഷ്യം ഇന്ത്യയിലേക്ക് കൂടുതല്‍ നാണ്യവിള കയറ്റുമതി ചെയ്യലാണ്. ഇതിനു കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ കരാറുകൊണ്ട് നേട്ടമില്ല. അതിനവര്‍ തയ്യാറാകുകയുമില്ല. പ്രതിപക്ഷനേതാവ് എന്തൊക്കെ സംരക്ഷണ ഉപാധികളെക്കുറിച്ച് വാചകമടിച്ചാലും ഈ അടിസ്ഥാന യാഥാര്‍ഥ്യം മാറാന്‍പോകുന്നില്ല.

ഇപ്പോള്‍ ചരക്കുകളുടെ വ്യാപാരകരാറേ ആയിട്ടുള്ളൂ. ഇനി സേവനവ്യാപാരവും നിക്ഷേപവും സംബന്ധിച്ച കരാറുകളിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടിവരും. പാമോയിലിന്റെ ഇപ്പോഴത്തെ നില ചൂണ്ടുപലകയാണ്. ഇന്ത്യയിലെ സേവന-നിക്ഷേപരംഗങ്ങളിലെ കുത്തകകള്‍ക്കുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കായ കൃഷിക്കാരെ കേന്ദ്രസര്‍ക്കാര്‍ ബലിയാടാക്കിയിരിക്കുകയാണ്. രാജ്യം എന്നുപറഞ്ഞാല്‍ കൃഷിക്കാരും കച്ചവടക്കാരുമുണ്ട്; മുതലാളിയും തൊഴിലാളിയുമുണ്ട്; വിവിധ സംസ്ഥാനങ്ങളുമുണ്ട്. ഈ കരാര്‍ മൊത്തത്തില്‍ എന്ത് നേട്ടമുണ്ടാക്കിയാലും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും കേരള സംസ്ഥാനത്തിനും ദോഷമാണ്.

*
ഡോ. തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി

Saturday, August 22, 2009

ജിന്നയും ജസ്വന്തും പാകിസ്ഥാനും

പാകിസ്ഥാന്‍ രാഷ്ട്രപിതാവായ ഖ്വയ്ദി അസം മുഹമ്മദാലി ജിന്നയെ സ്വാതന്ത്ര്യത്തിന് എതിരായി ബ്രിട്ടീഷുകാരുടെ കരുവായി വര്‍ത്തിച്ച വര്‍ഗീയവാദിയും വിഭജനകാലത്തെ ഭീകരമായ രക്തച്ചൊരിച്ചിലുകളുടെ കാരണക്കാരനായും കരുതി വെറുത്ത ഒരു തലമുറയില്‍പ്പെട്ട സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ഈ ലേഖകന്‍. 61 വര്‍ഷംമുമ്പ് നീണ്ടകാലം രോഗമൊന്നുമില്ലാതെ ആകസ്മികമായി ഭരണഭാരമേറ്റ് 12 മാസംപോലും തികയുന്നതിനുമുമ്പ് ജിന്ന നിര്യാതനായപ്പോള്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാന്‍ കഴിയുമായിരുന്നില്ല. അഞ്ചുവര്‍ഷംമുമ്പ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അയോധ്യയിലെ ബാബറി മസ്ജിദ് ധ്വംസനകേസില്‍ പ്രതിയും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ട ആളുമായ ലാല്‍ കിഷന്‍ അദ്വാനി പാകിസ്ഥാനും തന്റെ മൂലകുടുംബം സ്ഥിതിചെയ്തിരുന്ന സിന്ധും സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന അനേകരെ അമ്പരപ്പിക്കുകയും ബിജെപിയില്‍ ആഭ്യന്തരക്കുഴപ്പത്തിന് വഴിവയ്ക്കുകയും ചെയ്തു. ജിന്ന ഒരു വര്‍ഗീയവാദി എന്നതിനേക്കാള്‍ ഒരു മതനിരപേക്ഷവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു എന്നാണ് അതുവരെ വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തിയിരുന്ന അദ്വാനിയുടെ പുതിയ വെളിപാട്. അന്ന് ചില സ്ഥാനമാറ്റങ്ങളിലൂടെ അദ്വാനിക്ക് ചെറിയ ശിക്ഷ നല്‍കുകയും പിന്നീട് പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വമെന്ന ഉയര്‍ന്ന പദവി നല്‍കുകയും അദ്വാനി സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് പദവിയിലേക്ക് യുപി നേതാവ് രാജ്നാഥ് സിങ്ങിനെ നിയോഗിക്കുകയുംചെയ്തു. എന്നാല്‍, ജസ്വന്ത് സിങ്ങിനെ അങ്ങനെ മൃദുവായി ശിക്ഷിച്ചെന്നുവരുത്തി പ്രശ്നം തീര്‍ക്കാന്‍ ബിജെപി തയ്യാറാകാത്തതിന്റെ പുറകില്‍ തത്വദീക്ഷയേക്കാള്‍ അവസരവാദവും ഗ്രൂപ്പ് മത്സരവും ആണെന്നു വ്യക്തം.

ജസ്വന്ത് സിങ്ങിന്റെ 'ജിന്ന- ഇന്ത്യ പാര്‍ട്ടീഷന്‍, ഇന്‍ഡിപെന്‍ഡന്‍സ്' (ജിന്ന- ഇന്ത്യാവിഭജനം, സ്വാതന്ത്ര്യം) എന്ന പുസ്തകം കഴിഞ്ഞ പതിനേഴിന് വൈകിട്ട് ഔപചാരികമായി പ്രകാശിപ്പിക്കുകയും 36 മണിക്കൂറിനകം പത്തൊമ്പതിന് രാവിലെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയുംചെയ്തു. അതിവേഗം പുസ്തകം വായിച്ചുതീര്‍ക്കുന്നതില്‍ അതിവിദഗ്ധന്മാരാണ് ബിജെപി നേതാക്കളെന്ന് ഇതേക്കുറിച്ച് ജസ്വന്ത് സിങ് പരിഹസിക്കുകയുണ്ടായി. തനിക്ക് കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് സമാധാനം പറയാന്‍ ആവശ്യപ്പെടുകപോലും ചെയ്യാതുള്ള ഈ നടപടിക്രമം ജനാധിപത്യകക്ഷികളില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ജസ്വന്ത്സിങ് പരാതിപ്പെട്ടു. പാര്‍ലമെന്റിലെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി എന്ന ഉന്നതാധികാരസമിതിയുടെ അധ്യക്ഷന്‍കൂടിയായ ഈ മുന്‍ വിദേശമന്ത്രി ഇപ്രകാരം കൈക്കില കൂടാതെയുള്ള ഈ എടുത്തെറിയല്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആര്‍എസ്എസ് പശ്ചാത്തലമോ പാര്‍ടിയിലെ ഗ്രൂപ്പ് വടംവലികളില്‍ വലിയ പിടിപാടോ ഇല്ലാതിരുന്നതിനാല്‍ ജസ്വന്ത്സിങ്ങിനെ പന്തുതട്ടുംപോലെ തട്ടിക്കളിക്കാന്‍ ബിജെപി നേതൃത്വത്തിന് വിഷമമുണ്ടായില്ല.

ജസ്വന്ത്സിങ്ങിന്റെ ബൌദ്ധികവും ഭരണപരവുമായ കഴിവ് കണക്കിലെടുത്ത് ബിജെപിയിലെ അധികാര കച്ചവടക്കാരുടെ തലയ്ക്കുമീതെ അടല്‍ ബിഹാരി വാജ്പേയി അദ്ദേഹത്തെ മന്ത്രിസഭയില്‍ ചേര്‍ക്കുകയാണ് ചെയ്തത്. മുന്‍ ബിജെപി പ്രസിഡന്റും മുഖ്യവക്താവുമായ വെങ്കയ്യ നായിഡുപോലും ഈ പുസ്തകത്തെച്ചൊല്ലി ജസ്വന്ത് സിങ്ങിനെ പുറത്താക്കാനിടയില്ലെന്നു പറഞ്ഞിരുന്നത് ശ്രദ്ധേയമാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി 'കേട്ടതുപാതി കേള്‍ക്കാത്തതുപാതി' എന്ന മട്ടില്‍ മണിക്കൂറുകള്‍ക്കകം തന്റെ സംസ്ഥാനത്ത് പുസ്തകം നിരോധിച്ച് പ്രശ്നം ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം രൂക്ഷമാക്കി.

ആര്‍എസ്എസ് പാരമ്പര്യമില്ലാത്ത ജസ്വന്ത്സിങ്ങിന് പാര്‍ടിയില്‍ വേരുകളൊന്നുമില്ല. മറ്റൊരു പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന സാധാരണ ഒരു ബൂര്‍ഷ്വാ ലിബറല്‍ രാഷ്ട്രീയപ്രവര്‍ത്തകനായ ജസ്വന്ത്സിങ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സംബന്ധിച്ച് ചില ഉന്നതനേതാക്കളെ മനസ്സില്‍ കണ്ടുകൊണ്ട് നടത്തിയ പരാമര്‍ശങ്ങളിലും അദ്വാനിയുള്‍പ്പെടയുള്ളവര്‍ക്ക് പരിഭവമുണ്ടായിരുന്നു. ജസ്വന്തിന്റെ സ്വന്തം സംസ്ഥാനമായ രാജസ്ഥാനില്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് എതിരെ വസുന്ധര രാജെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒതുക്കുന്നത് ആവശ്യമായി നേതൃത്വം കരുതിയിരിക്കാം.

ഇന്ത്യാ വിഭജനത്തിനു കാരണക്കാരന്‍ ജിന്ന മാത്രമല്ലെന്നും എങ്ങനെയെങ്കിലും അധികാരത്തില്‍ പിടിച്ചുകയറാനുള്ള ധൃതിമൂലം മഹാത്മാഗാന്ധിയുടെ ഹിതങ്ങളെപ്പോലും അവഗണിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവാഹര്‍ലാല്‍ നെഹ്റുവും വിഭജനത്തിന്റെ ഉത്തരവാദികളില്‍പ്പെടുമെന്നും ജസ്വന്ത് എഴുതിയിട്ടുണ്ട്. ഇതില്‍ സര്‍ദാര്‍ പട്ടേലിനെക്കുറിച്ചുള്ള വിമര്‍ശനവും ജിന്നയെ സംബന്ധിച്ച ന്യായീകരണവും പാര്‍ടിയുടെ 'അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍'ക്ക് എതിരാണെന്നും പാര്‍ടി വക്താവ് അരു ജെയ്റ്റ്ലി പറയുകയുണ്ടായി. അനുകൂലികളും പ്രതികൂലികളും ആയ വ്യക്തികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എങ്ങനെയാണ് പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന വിശ്വാസപ്രമാണത്തിന്റെയും രേഖകളില്‍ കടന്നുകൂടുക എന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയില്ല. മുമ്പ് അദ്വാനി പാകിസ്ഥാനില്‍ ജിന്നയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജിന്നയെ പ്രകീര്‍ത്തിച്ചത് വിവാദമുയര്‍ത്തിയപ്പോള്‍ 2005 ജൂണ്‍ പത്തിന് അദ്വാനിയുടെ നിലപാടിനെ നിരാകരിച്ചുകൊണ്ടുള്ള പ്രമേയമാണ് 'അടിസ്ഥാനപ്രമാണം' എന്നായിരുന്നു ജെയ്റ്റ്ലിയുടെ ന്യായീകരണം. അത് ഒരു പ്രമേയംപോലുമായിരുന്നില്ലെന്നും ഒരു പ്രസ്താവന മാത്രമായിരുന്നെന്നും ജസ്വന്ത് തിരിച്ചടിച്ചു. സര്‍ദാര്‍ പട്ടേലാണ് ഗാന്ധിജിയുടെ വധത്തിനുശേഷം ആര്‍എസ്എസിനെ നിരോധിച്ചത് എന്ന വസ്തുതയും പട്ടേല്‍ആരാധകരെ ജസ്വന്ത് ഓര്‍മിപ്പിച്ചു. എന്നാല്‍, ഗാന്ധിജിയുടെ വധത്തിനുശേഷം ഗത്യന്തരമില്ലാതെ ആര്‍എസ്എസിനെ പട്ടേല്‍ നിരോധിച്ചെങ്കിലും കേസ് വിചാരണ അവസാനിക്കുന്നതിനുമുമ്പുതന്നെ ചില നിസ്സാര വ്യവസ്ഥകളോടെ നിരോധനം നീക്കാന്‍ നെഹ്റുവിനെ പ്രേരിപ്പിച്ചതും പട്ടേലായിരുന്നു എന്നത് ജസ്വന്ത് വിസ്മരിച്ചെങ്കിലും അദ്വാനിയും കൂട്ടരും ഇപ്പോഴും അത് കൃതാര്‍ഥതയോടെ ഓര്‍ക്കുന്നു. ഇതിനുപുറമെ ഗുജറാത്തിലെ മോഡിസര്‍ക്കാരിന് പിന്തുണ നല്‍കുന്നവരില്‍ ഒരു വലിയവിഭാഗം വല്ലഭായ് പട്ടേലിന്റെ സമുദായക്കാരാണെന്നതും ജസ്വന്തിന്റെ ബഹിര്‍ഗമനത്തിനു കാരണമായി.

മുഹമ്മദാലി ജിന്ന വൈരുധ്യങ്ങളുടെ ഒരു മൂര്‍ത്തീകരണമായിരുന്നു. 1930കള്‍ വരെ കോണ്‍ഗ്രസിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തിനോടും അനുഭാവം പുലര്‍ത്തുകയും മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുന്നതിനുമുമ്പ് മുസ്ളിംലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തുതീര്‍പ്പ് ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തയാളാണ് ജിന്ന. മുസ്ളിങ്ങള്‍ക്ക് വലിയ സാന്നിധ്യമുള്ള യുപിയിലും ബിഹാറിലും മറ്റും ലീഗിന്റെ സഹകരണഹസ്തം 1937ല്‍ കോണ്‍ഗ്രസ് നിരസിച്ചതിനെത്തുടര്‍ന്നാണ് ജിന്ന മാറാന്‍ തുടങ്ങിയതും 1940ല്‍ ഇരുരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ച് ഇന്ത്യാവിഭജനത്തിന് പച്ചക്കൊടി കാട്ടിയതും. വ്യക്തിപരമായി ജിന്ന സാധാരണ കടുത്ത വിശ്വാസികളെപ്പോലെയുള്ള ഒരു മുസ്ളിമായിരുന്നില്ല. ഇസ്ളാംമത വിരുദ്ധമായ വീഞ്ഞും പന്നിയിറച്ചിയും (പ്രത്യേകിച്ചും പ്രാതലിന്റെ കൂടെയുള്ള ബേക്ക) അദ്ദേഹം നിഷിദ്ധമായി കരുതിയില്ല. അദ്ദേഹം വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെയാണ്. അവര്‍ നേരത്തെ മരിച്ചുപോയതുകൊണ്ട് സഹോദരി ഫാത്തിമയ്ക്കായിരുന്നു ആതിഥേയത്വത്തിന്റെയും ഗൃഹഭരണത്തിന്റെയും ചുമതല. ആഹാരരീതിയിലും ജീവിതശൈലിയിലും വസ്ത്രധാരണത്തിലും എല്ലാം പടിഞ്ഞാറന്‍ സമ്പ്രദായങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന അതിപ്രഗത്ഭനായ ഈ അഭിഭാഷകന്‍ പാകിസ്ഥാന്‍ പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ മാത്രമാണ് ചിലപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി തുര്‍ക്കി തൊപ്പിയും ഷെര്‍വാണിയും ധരിച്ചിരുന്നത്. പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടശേഷം അവിടത്തെ പാര്‍ലമെന്റില്‍ ജിന്ന നടത്തിയ ഉദ്ഘാടനപ്രസംഗം മതനിരപേക്ഷതയുടെയും അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും എല്ലാ പൌരാവകാശങ്ങളോടുംകൂടി സുരക്ഷിതരായി കഴിയാന്‍ വ്യവസ്ഥയുണ്ടെന്നും കഴിഞ്ഞുപോയ കലഹകാലങ്ങള്‍ വിസ്മരിക്കണമെന്നുമുള്ളതായിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് അദ്വാനിയും അദ്ദേഹത്തിന് മതനിരപേക്ഷ ഭരണാധികാരി എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി

Friday, August 21, 2009

ഉള്‍പ്പാര്‍ട്ടി പോരാട്ടത്തിന്റെ യാന്ത്രികവും അതിരുകടന്നതുമായ പ്രകടനങ്ങള്‍

സഖാക്കളേ !

ഉള്‍പ്പാര്‍ട്ടിസമരത്തിലെ മൂന്നു പാളിച്ചകളില്‍ ഒന്നാമത്തേതായ മിതവാദപ്പാളിച്ചയെപ്പറ്റി ഞാനിന്നു സംസാരിക്കാന്‍ പോകുന്നില്ല. പാര്‍ട്ടിക്കകത്ത് ഇന്ന് മിതവാദപ്പാളിച്ച കാര്യമായിട്ടില്ലെന്നോ, മിതവാദത്തിനെതിരായ സമരം അപ്രധാനമാണെന്നോ ഞാന്‍ കരുതുന്നില്ല. മിതവാദചിന്താഗതിയെപ്പറ്റിയും വിവിധ പ്രായോഗികപ്രശ്നങ്ങളില്‍ അതിന്റെ പ്രത്യക്ഷരൂപങ്ങളെപ്പറ്റിയും നമ്മുടെ സഖാക്കള്‍ക്ക് പരിപൂര്‍ണമായും വ്യക്തമായ ധാരണയുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. നേരെമറിച്ച്, എത്രയോ സഖാക്കള്‍ക്കിപ്പോഴും അതു വ്യക്തമായിട്ടില്ലെന്നാണെന്റെ ബോധ്യം. എങ്കിലും ഇന്ന് ആ വിഷയത്തെപ്പറ്റിയല്ല ഞാന്‍ പറയാന്‍ പോകുന്നത്. സന്ദര്‍ഭം കിട്ടിയാല്‍ മറ്റൊരു സമയത്ത് ഞാനതിനെപ്പറ്റി പ്രതിപാദിക്കാം.

അടുത്തകാലത്ത് മിതവാദചിന്താഗതി പാര്‍ട്ടിക്കകത്ത് കുറെ വളര്‍ന്നിട്ടുണ്ടെന്നും പല സംഗതിയിലും അത് ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിലെ പ്രധാന ചിന്താഗതിയായിട്ടുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിക്കകത്ത് ആശയസമരം വേണ്ടത്ര വളര്‍ന്നിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുകമാത്രമേ ഞാനിവിടെ ചെയ്യുന്നുള്ളൂ. ഈ കാരണത്താല്‍ തെറ്റായ ചിന്താഗതികളും അനാശാസ്യമായ സംഭവങ്ങളും തക്കസമയത്ത് തിരുത്തപ്പെട്ടിട്ടില്ല, പാര്‍ട്ടിഅച്ചടക്കം ക്രമേണ കുറഞ്ഞിട്ടുണ്ട്. ഇത് വളരെ മോശമാകുന്നു.

ഇതിനു കാരണമെന്തെന്നാല്‍, അടുത്ത കാലത്ത് നമ്മുടെ പാര്‍ട്ടി വളരെയധികം ബുദ്ധിജീവികളെയും പുതിയ മെമ്പര്‍മാരെയും പാര്‍ട്ടിയിലേക്കെടുത്തിട്ടുണ്ട്. ഇവര്‍ക്കാണെങ്കില്‍ ബൂര്‍ഷ്വാമിതവാദത്തിന്റെ ആശയഗതി ശക്തിയായുണ്ടുതാനും. തൊഴിലാളിവര്‍ഗത്തിന്റെ ഉരുക്കുപോലത്തെ അച്ചടക്കത്തില്‍ ആശയപപരമായോ, രാഷ്ട്രീയമായോ, സംഘടനാപരമായോ ഇവര്‍ ഉറച്ചിട്ടുമില്ല.

അതോടൊപ്പം, പണ്ടുകാലത്ത് 'ഇടതുപക്ഷ' തെറ്റുകള്‍ ചെയ്യുകയും ആവശ്യത്തിലധികമായ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിനായി നിലകൊള്ളുകയും ചെയ്ത പല സഖാക്കളും ഇപ്പോള്‍ നേരെ എതിര്‍വശം തിരിഞ്ഞ് മിതവാദത്തിന്റെ വലതുപക്ഷതെറ്റ് ചെയ്തിട്ടുണ്ട്. ഐക്യമുന്നണിയുടെ നീണ്ടകാലത്തെ പരിത:സ്ഥിതിയില്‍ ബൂര്‍ഷ്വാസി പാര്‍ട്ടിക്കകത്ത് അതിന്റെ സ്വാധീനശക്തി ചെലുത്താനുള്ള സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് ഒളിഞ്ഞിരിക്കുന്ന എതിര്‍വിപ്ലവകാരികള്‍ പാര്‍ട്ടിയില്‍ മിതവാദത്തെ വളര്‍ത്താനും പിന്താങ്ങാനും എല്ലാവഴിക്കും ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിബോധത്തെ ഉരുക്കുപോലെ ഉറപ്പിക്കാനുള്ള നമ്മുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഈ ചിന്താഗതിയെ നാം ബലമായി എതിര്‍ക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ എല്ലാം ഫലമായി മിതവാദചിന്താഗതി പാര്‍ട്ടിയില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ചില സഖാക്കള്‍ തിരിച്ചടിപേടിച്ച്, മറ്റു സഖാക്കളുടെ തെറ്റുകളെപ്പറ്റി മൌനം അവലംബിക്കുന്നുണ്ട്. അന്യോന്യം മറ്റുള്ളവരുടെ തെറ്റുകള്‍ മറച്ചുവെക്കാനായി അവര്‍ തങ്ങളുടെ ഏറ്റവും അടുത്ത ചങ്ങാതികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയില്ല. അവര്‍ ആരുടെയും മുഖത്തുനോക്കി കാര്യം പറയില്ല. പക്ഷെ, ആളില്ലാത്തപ്പോള്‍ നിരുത്തരവാദപരമായി ധാരാളം കുറ്റം പറയുകയുംചെയ്യും. അവര്‍ ഉത്തരവാദബോധം കൂടാതെ വിമര്‍ശനം നടത്തും, തങ്ങളുടെ ആവലാതികള്‍ പറയും, സൊള്ളും- ഇത്തരം കാര്യങ്ങള്‍ ഇന്ന് പാര്‍ട്ടിയില്‍ ധാരാളം പരന്നിട്ടുണ്ട്.

അതിനുപുറമെ, പാര്‍ട്ടിക്കകത്ത് അടുത്തകാലത്ത് വിശേഷിച്ചും ഗൌരവമേറിയ ഒരു ഏര്‍പ്പാട് വളര്‍ന്നുവന്നിരിക്കുന്നു. മറ്റുള്ളവര്‍ സ്വന്തം കുറ്റങ്ങളും കുറവുകളും പാര്‍ട്ടിക്കോ, മേല്‍ഘടകത്തിലുള്ളവര്‍ക്കോ റിപ്പോര്‍ട്ടുചെയ്യുമെന്ന് ഒരു വിഭാഗം ആളുകള്‍ ഭയപ്പെടുന്നു. മറ്റുള്ളവര്‍ തങ്ങളെപ്പറ്റി ആരോപണങ്ങള്‍ കൊണ്ടുവന്നേക്കുമോ എന്ന് അവര്‍ക്ക് വല്ലാത്ത പേടിയാണ്. ഒരു ഭാഗത്ത്, അവര്‍ക്ക് തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ തെറ്റു ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല; തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാമെങ്കിലും അവര്‍ കരുതിക്കൂട്ടി തെറ്റു ചെയ്യുന്നു. മറുഭാഗത്ത്, മറ്റു പാര്‍ടിമെമ്പര്‍മാര്‍ തങ്ങളുടെ തെറ്റുകള്‍ പാര്‍ട്ടിക്കോ മേല്‍ഘടകങ്ങള്‍ക്കോ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ തടയുകയും വേണം. അവര്‍ ശരിയും ന്യായവുമല്ലാത്ത ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തെറ്റുകള്‍ ചെയ്തിട്ടുണ്ട്, തുറന്നു കാണിക്കപ്പെടുന്നതിനിഷ്ടപ്പെടുന്നില്ല. തങ്ങളുടെ രോഗം അവര്‍ മറയ്ക്കുന്നു; തങ്ങളുടെ സുഖക്കേട് മാറ്റാന്‍ അവര്‍ക്കിഷ്ടമില്ല. സ്വന്തം തെറ്റുകള്‍ തുറന്നുകാണിക്കുക മാത്രമാണ് അവയെ തിരുത്താനുള്ള വഴിയെന്ന വാസ്തവം അവര്‍ ആദരിക്കുന്നില്ല. തങ്ങളുടെ തെറ്റുകള്‍ ഈ ലോകത്തിനുള്ള എല്ലാ നിധികളെക്കാളും വിലയേറിയതാണെന്ന മട്ടില്‍ അവയെ മൂടാനും മറയ്ക്കാനും അവരാഗ്രഹിക്കുന്നു. അതുകൊണ്ട് അവര്‍ ആ തെറ്റുകളെ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതില്‍നിന്ന് മറ്റുള്ളവരെ തടയാന്‍ ശ്രമിക്കുന്നുവെന്നു തന്നെയല്ല, മറ്റുള്ളവരുടെ വായ്മൂടാനും മറ്റുള്ളവര്‍ ആ തെറ്റുകളെ പാര്‍ട്ടിക്കും മേല്‍ഘടകങ്ങള്‍ക്കും റിപ്പോര്‍ട്ടു ചെയ്യുന്നതിനെ തടയാനും നോക്കുന്നു. അങ്ങനെ, തികച്ചും ശരിയായ പാര്‍ട്ടിവഴിയിലൂടെ പാര്‍ട്ടിക്കകത്തു വിമര്‍ശിക്കാനും കാര്യം പറയാനുമുളള മറ്റുള്ളവരുടെ അവകാശത്തെ അവര്‍ നിഷേധിക്കുന്നു. അവര്‍ മറ്റു സഖാക്കളെ ഭീഷണിപ്പെടുത്തുന്നു: ' നിങ്ങള്‍ മേല്‍ഘടകങ്ങള്‍ക്കു റിപ്പോര്‍ട്ടു ചെയ്യാന്‍ ധൈര്യപ്പെട്ടാല്‍ നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവരും, ഞാന്‍ നിന്നെ തല്ലിത്തകര്‍ക്കും- മുതലാളി,'' സ്വന്തം തെററുകളെപ്പറ്റി മേല്‍ഘടകങ്ങള്‍ക്കു റിപ്പോര്‍ട്ടുചെയ്യുകയും സംസാരിക്കുകയും ചെയ്ത സഖാക്കളെ അവര്‍ അങ്ങേയറ്റം വെറുക്കുന്നു. അവര്‍ അത് പകയോടെയെടുത്ത് പ്രതികാരത്തിനൊരുങ്ങുന്നു. ഒരു പാര്‍ട്ടിമെമ്പറുടെ ബോധം തീരെ നശിച്ചതിന്റെ ഏറ്റവും ദുഷിച്ച സൂചനകളാണ് ഈ സംഭവങ്ങള്‍, പാര്‍ട്ടിക്കകത്ത് തകരാറും ദോഷവും ചെയ്യുന്നതിനുള്ള അവസരം കിട്ടാനായി അവര്‍ പാര്‍ട്ടിയിലെ സാധാരണമെമ്പര്‍മാരും പാര്‍ട്ടിയുടെ ഉപരിഘടകവും തമ്മിലുള്ള ബന്ധം മുറിക്കുന്നു. ഇത്തരം ചീത്ത ഏര്‍പ്പാടുകളെ നിര്‍ഭയം നിരോധിക്കണം.

മറ്റു പാര്‍ട്ടിമെമ്പര്‍മാര്‍ തെറ്റുകളോ, പാര്‍ട്ടിക്കു ഗുണരമല്ലാത്ത മറ്റു കാര്യങ്ങളോ ചെയ്യുന്നത് ഏതെങ്കിലും പാര്‍ട്ടിമെമ്പറുടെ ദൃഷ്ടിയില്‍ പെടുകയാണെങ്കില്‍, അതിനെപ്പറ്റി പാര്‍ട്ടിക്കും ഉപരിഘടകങ്ങള്‍ക്കും അയാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അങ്ങനെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ല. റിപ്പോര്‍ട്ട് ചെയ്യുന്നതു തികച്ചും ശരിയാണ്. സ്വന്തം തെറ്റിനെപ്പറ്റി പാര്‍ട്ടിക്കും ഉപരിഘടകങ്ങള്‍ക്കും റിപ്പോര്‍ട്ടുചെയ്യുന്നതിനെ തടയുന്നത് നൂറുശതമാനം നിയമവിരുദ്ധമാവുന്നു. അത്തരം നടപടി പാര്‍ട്ടിയില്‍ ഒരിക്കലും അനുവദിക്കപ്പെടുന്നതല്ല. തീര്‍ച്ചയായും പാര്‍ട്ടിയിലെ നേതൃത്വഘടകം അത്തരം റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ അവയുടെ വാസ്തവാവസ്ഥകളെപ്പറ്റി കൂലകങ്കഷമായ പരിശോധന നടത്തണം. ഓരോ കേസും സശ്രദ്ധം അന്വേഷിക്കണം. കാര്യത്തിന്റെ ഒരു ഭാഗം മാത്രം കേട്ടതിന്റെ അടിസ്ഥാനത്തില്‍ തിരക്കിട്ടു യാതൊരു വിധിയും പറയുവാന്‍ പാടില്ല.
ഇന്നു പാര്‍ട്ടിക്കകത്തെ ആശയസമരം ശരിയായ രീതിയില്‍ നടത്തണമെന്ന് നാം തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് മിതവാദത്തെയും നാം എതിര്‍ക്കണം. പ്രത്യേകിച്ചും കാര്യമായ മിതവാദതെറ്റുകള്‍ ചെയ്തിട്ടുള്ള അത്തരം പാര്‍ട്ടിസംഘടനകളില്‍ അവയെ തിരുത്താനായി, വാസ്തവങ്ങളുടെ അടിസ്ഥാനത്തില്‍ മിതവാദത്തിനെതിരായി പ്രത്യക്ഷസമരം നടത്തേണ്ടതായിട്ടുണ്ട്.

കുറെ കൊല്ലങ്ങള്‍ക്കുമുമ്പ് സഖാവ് മൌസെദോങ് മിതവാദത്തിനെതിരായി ഒരു ലേഖനം എഴുതിയിരുന്നു. ആ ലേഖനത്തില്‍ സഖാവ് മൌ പാര്‍ട്ടിക്കകത്ത് മിതവാദത്തിന്റെ പതിനൊന്നു പ്രത്യക്ഷരൂപങ്ങളെ എടുത്തുപറയുകയുണ്ടായി. ആ ലേഖനം ഇന്നും ശരിയാണ്. നിങ്ങളതു സശ്രദ്ധം പഠിക്കണം. അതനുസരിച്ച് മിതവാദത്തിനെതിരായി പോരാടുകയും, തെറ്റുകള്‍ തിരുത്തുകയും വേണം. അതേസമയത്ത് പാര്‍ട്ടിസംഘടനയെപ്പറ്റിയുള്ള വിവാദത്തില്‍ മിതവാദത്തെപ്പറ്റി സവിസ്തരമായി പര്യാലോചിക്കുന്നതായിരിക്കും. അതുകൊണ്ടാണ് ആ വിഷയത്തെപ്പറ്റി ഇന്നു ഞാന്‍ പ്രതിപാദിക്കാതിരിക്കുന്നത്. ഇന്നു ഞാന്‍ പറയാന്‍ പോകുന്നത് രണ്ടാമത്തെയും, മൂന്നാമത്തെയും പാളിച്ചകളെപ്പറ്റിയാണ്. കാരണം, പാര്‍ട്ടിക്കകത്ത് ഈ രണ്ടു പാളിച്ചകളെപ്പറ്റിയും ഇതുവരെ ഒരാളും ക്രമമായി വിവാദിച്ചിട്ടില്ല.

യാന്ത്രികവും ആവശ്യത്തിലധികവുമായ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ പ്രത്യക്ഷരൂപങ്ങളെന്തെല്ലാമാണ്? അവ താഴെ പറയുന്നവയാകുന്നു.

ഒന്നാമത്, പ്രാദേശിക പാര്‍ട്ടിസംഘടനകളിലും പട്ടാളത്തിലെ പാര്‍ട്ടിസംഘടനകളിലും 'പോരാട്ടയോഗങ്ങള്‍'എന്നു പറയുന്നത് കൃത്യമായി നടത്താറുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, ബഹു ജനസംഘടനകള്‍ മുതലായ പാര്‍ട്ടിക്കുപുറമേയുള്ള സംഘടനകളിലും ഇത്തരം 'പോരാട്ടയോഗങ്ങള്‍' കൃത്യമായി നടക്കുന്നുണ്ട്. ഇത്തരം 'പോരാട്ടയോഗങ്ങള്‍' മുന്‍കൂട്ടി ഏര്‍പ്പാടുചെയ്തുനടത്തുന്നവയാണ്. പ്രവര്‍ത്തനത്തെ പരിശോധിച്ച് വിമര്‍ശിക്കുക എന്ന പ്രധാനമായ ഉദേശ്യത്തിനുവേണ്ടിയല്ല ഈ യോഗങ്ങള്‍ നടത്തുന്നത്. 'വിവാദത്തിലുള്ള പ്രശ്ന'ത്തെപ്പറ്റി ഒന്നാമതായിത്തന്നെ പോരാട്ടം നടത്തുന്നതിനുപകരം 'വ്യക്തിയുടെ നേര്‍ക്കാ'ണു പോരാട്ടം തിരിച്ചുവിടുന്നത്. മറ്റു വാക്കുകളില്‍, ചില തെറ്റായ ആശയഗതികള്‍ക്കും അടിസ്ഥാനതത്വങ്ങള്‍ക്കും എതിരായിട്ടല്ല പ്രധാനമായി സമരം ചെയ്യുന്നത്; നേരെമറിച്ച്, ചില ആളുകള്‍ക്കെതിരായിട്ടാണ്. ഏതെങ്കിലുമൊരു ലീയ്ക്കോ ജ്യാങിനോ എതിരായ പോരാട്ടമെന്നു പറയുന്നത് തെറ്റുചെയ്ത സഖാക്കള്‍ക്കെതിരായി ഒരടിയടിക്കാന്‍ വേണ്ടിയാണ്. സാരാംശത്തിലപ്പോള്‍ ഈ 'പോരാട്ടയോഗങ്ങള്‍' ഏതെങ്കിലുമൊരു സഖാവിനെതിരായ കുറ്റവിചാരണയോഗമായി മാറുന്നു. ആശയപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല, സംഘടനാപരമായി പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് മുഖ്യമായും ഈ യോഗങ്ങള്‍ ഉന്നംവെക്കുന്നത്. ഏതെങ്കിലും ചില കുഴപ്പക്കാരെ , അല്ലെങ്കില്‍ തങ്ങളുടെ വ്യത്യസ്താഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന സഖാക്കളെ- അവരുടെ അഭിപ്രായങ്ങള്‍ എപ്പോഴും പിശകായിരിക്കണമെന്നില്ല- നിര്‍ബന്ധിച്ചു കീഴടക്കുകയാണ് ഈ യോഗങ്ങളുടെ ഉദ്ദേശ്യം. എന്നുതന്നെയല്ല, ഈ 'പോരാട്ടയോഗ'ങ്ങളിലോരോന്നിലും, ആര്‍ക്കെല്ലാമെതിരായിട്ടാണോ പോരാട്ടം നടത്തുന്നത് അവരില്‍ ഭൂരിപക്ഷം സഖാക്കള്‍ക്കുമെതിരായി സംഘടനാപരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ഈയൊരു പോരാട്ടരീതി തെറ്റാണെന്നു പറയേണ്ടതില്ലല്ലോ.

എന്തുകൊണ്ട് ഇതു ശരിയല്ല?

ആദ്യമായി, 'പോരാട്ടയോഗം' എന്നവാക്കുതന്നെ പിശകാണ്. ആ വാക്കിനു യാതൊരര്‍ഥവുമില്ല. അപ്പോള്‍ 'പോരാട്ടയോഗ'ങ്ങളെന്നു പറയപ്പെടുന്നതിനു പുറമെ, 'പോരാട്ടത്തിന്നല്ലാത്തയോഗ'ങ്ങളുമുണ്ടോ? പോരാട്ടം നടത്താനായി പ്രത്യേകം വിളിച്ചുകൂട്ടുന്ന ചില യോഗങ്ങളും യാതൊരു പോരാട്ടവും ഇല്ലാത്ത വേറെ ചില യോഗങ്ങളും ഉണ്ടെന്നും നാം കണക്കാക്കുകയാണെങ്കില്‍, അത് ആശയപരമായ കുഴപ്പമായിരിക്കും, ഇത് ഒന്നുമാത്രമേ തെളിയിക്കുന്നുള്ളൂ; പോരാട്ടത്തിന്റെ കേവലവും സാര്‍വത്രികവുമായ സ്വഭാവത്തെ എത്രയോ സഖാക്കള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. അവര്‍ യാന്ത്രികമായി പോരാട്ടത്തെ വിദ്യാഭ്യാസത്തില്‍നിന്നും വേര്‍തിരിക്കുന്നു.

ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ഉദ്ദേശ്യം പാര്‍ട്ടിയെയും തെറ്റുചെയ്ത സഖാക്കളെയും പഠിപ്പിക്കുകയാണ്. അതുകൊണ്ട് ഉള്‍പ്പാര്‍ട്ടിസമരം തന്നെ പാര്‍ട്ടിക്കകത്തെ അനുപേക്ഷണീയമായ വിദ്യാഭ്യാസത്തിന്റെ ഒരു രൂപമാണ്. പാര്‍ട്ടിക്കകത്ത് വിദ്യാഭ്യാസം എന്നു പറഞ്ഞാല്‍ അത് ഒരു തരം താരതമ്യേന തീവ്രത കുറഞ്ഞ ഉള്‍പ്പാര്‍ട്ടിപോരാട്ടമാണ്. അതുകൊണ്ട് വിദ്യാഭ്യാസത്തെയും പോരാട്ടത്തെയും വേര്‍തിരിച്ചു കാണാന്‍ പാടില്ല. പോരാട്ടം ഒരുതരം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം ഒരുതരം പോരാട്ടമാണ്. ഈ രണ്ടിനെയും യാന്ത്രികമായി വേര്‍തിരിക്കാന്‍ നോക്കുന്നത് തെറ്റായിരിക്കും.

കൂടാതെ, ഇത്തരം 'പോരാട്ടയോഗ'ങ്ങള്‍ പാര്‍ട്ടിക്കകത്ത് സെക്ടേറിയനിസത്തിന്റെ സഖാക്കളെയും പ്രവര്‍ത്തകന്‍മാരെയും എതിര്‍ക്കുകയെന്ന തെറ്റായ നയത്തിന്റെ ഒരു പ്രത്യക്ഷമായ പ്രകടനമാണ്. തെറ്റുചെയ്ത സഖാക്കളെ സഹാക്കുകയും പഠിപ്പിക്കുകയും, രക്ഷിക്കുകയും ചെയ്യുന്നതിലധികം അവരുടെ നേരെ തട്ടിക്കയറുകയാണ് ഈ യോഗങ്ങളില്‍ ചെയ്യുന്നത്. ഈ യോഗങ്ങള്‍ മിക്കപ്പോഴും വ്യക്തിക്കെതിരായ പോരാട്ടത്തിനുള്ളതായിത്തീരുന്നു; അതേസമയത്ത് ആശയഗതിയിലുള്ള വ്യത്യാസങ്ങളെയും വൈരുധ്യങ്ങളെയും അവഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം ''പോരാട്ടയോഗങ്ങള്‍' മിക്കപ്പോഴും പാര്‍ട്ടിയില്‍ ആശയഗതിയിലും രാഷ്ട്രീയനയത്തിലും സംഘടനയിലും പ്രവര്‍ത്തനത്തിലും ഐക്യം ശക്തിപ്പെടുത്താന്‍ യഥാര്‍ഥത്തില്‍ സഹായിക്കുന്നില്ല. നേരെമറിച്ച്, അവര്‍ പാര്‍ട്ടിയില്‍ അനൈക്യത്തെയും താത്വികാടിസ്ഥാനമില്ലാത്ത തര്‍ക്കങ്ങളെയും വളര്‍ത്തുന്നു. അവ പാര്‍ട്ടിക്കകത്ത് സെക്രട്ടറിയനിസത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. പാര്‍ട്ടിക്കു പുറത്തുള്ള സംഘടനകളില്‍ ഇത്തരം 'പോരാട്ടയോഗങ്ങള്‍' നടക്കുന്നത് കൂടുതല്‍ തെറ്റാണ്.

രണ്ടാമത്, യാന്ത്രികവും ആവശ്യത്തിലധികവുമായ ഉള്‍പ്പാര്‍ട്ടി പോരാട്ടം താഴെപ്പറയുന്ന രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ചില സഖാക്കളുടെ അഭിപ്രായത്തില്‍, പാര്‍ട്ടിക്കകത്തെ പോരാട്ടം എത്ര കണ്ടു കൂടുതല്‍ തീവ്രമാണോ, അത്രയും കൂടുതല്‍ നല്ലതാണ്, അവരെ സംബന്ധിച്ചിടത്തോളം, പ്രശ്നം എത്രകണ്ട് കൂടുതല്‍ കാര്യഗൌരവത്തോടെ ഉന്നയിക്കപ്പെടുന്നുവോ, അത്രയും കൂടുതല്‍ നല്ലതാണ്; എത്രകണ്ട് കൂടുതല്‍ കുറ്റം കാണുന്നുവോ അത്രയും കൂടുതല്‍ നല്ലതാണ്; എത്രകണ്ട് കൂടുതല്‍ തീക്ഷ്ണമാകുന്നുവോ അത്രയും നല്ലതാണ്; എത്രകണ്ട് വിമര്‍ശനം തീക്ഷ്ണമാകുന്നുവോ അത്രയും നല്ലതാണ്; എത്രകണ്ട് കൂടുതല്‍ ആളെപ്പറയുന്നുവോ അത്രം നല്ലതാണ്; സമ്പ്രദായവും പെരുമാറ്റവും എത്രകണ്ട് കൂടുതല്‍ ക്രൂരവും മര്യാദയില്ലാത്തതുമാകുന്നുവോ അത്രയും നല്ലതാണ്; എത്രകണ്ട് ഉച്ചത്തില്‍ സംസാരിക്കുന്നുവോ, അത്രയും നല്ലതാണ്; എത്രകണ്ട് മുഖം കറുപ്പിക്കുന്നുവോ; എത്രകണ്ട് പല്ലിറുമ്മുന്നുവോ, അത്രയും നല്ലതാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആവുന്നത്ര വിപ്ലവകാരിയായിത്തീരുകയാണ് തങ്ങളെന്ന് അവര്‍ കണക്കാക്കുന്നു. പാര്‍ട്ടിക്കകത്തെ സമരത്തിലും സ്വയംവിമര്‍ശനത്തിലും ഔചിത്യവും മിതഭാഷയും ആവശ്യമാണെന്നവര്‍ക്ക് വിചാരമില്ല; വേണ്ടസമയത്തും സ്ഥലത്തും അവര്‍ നിര്‍ത്തുകയില്ല, അവര്‍ യാതൊരു കടിഞ്ഞാണും കൂടാതെയാണ് പോരാട്ടം നടത്തുക, ഇത് തീരെ തെറ്റാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

മൂന്നാമത്, പാര്‍ട്ടിക്കകത്തെ സമരം സാംരാംശത്തില്‍ ഒരു ആശയസമരമാണെന്ന് എത്രയോ സഖാക്കള്‍ ഇനിയും ധരിച്ചിട്ടില്ല. ആശയപരമായ ഐക്യം ഉണ്ടാക്കിയിട്ടുമാത്രമേ പാര്‍ട്ടിക്കകത്ത് രാഷ്ട്രീയമായും സംഘടനാപരമായും പ്രവര്‍ത്തനത്തിലും ഐക്യം നിലനിര്‍ത്താനും ബലപ്പെടുത്താനും കഴിയുകയുള്ളൂ എന്നും, സംഘടനയുടെയും പ്രായോഗികപ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമുമ്പായി, ആശയഗതിയുടെയും അടിസ്ഥാനതത്വത്തിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല എങ്കിലും ഐക്യമുണ്ടാക്കുക എളുപ്പമല്ല; ആശയപരമായും അടിസ്ഥാനതത്വങ്ങളെ ആസ്പദമാക്കിയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍, മറ്റുള്ളവരുടെ ആശയഗതിയെ പരിഷ്ക്കരിക്കാന്‍, മറ്റുള്ളവര്‍ ദീര്‍ഘകാലമായി വച്ചുപുലര്‍ത്തിപ്പോരുന്ന തത്വങ്ങളെയും അഭിപ്രായങ്ങളെയും പക്ഷപാതങ്ങളെയും തിരുത്താന്‍ എളുപ്പമല്ല. കുറച്ചുവാക്കുകള്‍കൊണ്ടോ ഒരു 'പോരാട്ടയോഗം' നടത്തിയിട്ടോ മാത്രം കാര്യം നടക്കുകയില്ല. താന്തോന്നിത്തരീതികള്‍കൊണ്ടോ നിര്‍ബന്ധനടപടികള്‍കൊണ്ടോ മാത്രവും ഇത് സാധിക്കുകയില്ല. മിനക്കെട്ടുകൊണ്ടുള്ള പ്രേരണയും പഠിപ്പും കൊണ്ടുമാത്രമേ, പലതലത്തിലുള്ള കെട്ടുപിണഞ്ഞ പോരാട്ടത്തിലൂടെ മാത്രമേ, ഗണ്യമായകാലം വിപ്ലവത്തില്‍ പഠിക്കുകയും പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ, ഗണ്യമായകാലം വിപ്ലവത്തില്‍ പഠിക്കുകയും പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ. ഈ വെളിച്ചത്തില്‍ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ സത്തയെ പല സഖാക്കളും കാണുന്നില്ല. പക്ഷെ, നേരെവിപരീതമായി, അവര്‍ ഉള്‍പാര്‍ട്ടി സമരത്തെ ലളിതമാക്കുന്നു, യാന്ത്രികമാക്കുന്നു, പരസ്യപ്പെടുത്തുന്നു. സംഘടനയിലോ രൂപത്തിലോ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്പരവൈരുധ്യമായിട്ടാണ് അവര്‍ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തെ കണക്കാക്കുന്നത്; അല്ലെങ്കില്‍ ഏറ്റുമുട്ടലും ശപിക്കലും കടിപിടികൂട്ടലും ഗുസ്തിപിടിക്കലും ആയിട്ടവര്‍ അതിനെ കരുതുന്നു. യഥാര്‍ത്ഥമായ ഐക്യത്തിനുവേണ്ടി അവര്‍ ശ്രമിക്കുന്നില്ല; ആശയഗതിയുടെയും അടിസ്ഥാനതത്വത്തിന്റെയും വെളിച്ചത്തില്‍ അവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല. പാര്‍ട്ടിക്കകത്ത് ആശയഗതികളെയും അടിസ്ഥാനതത്വങ്ങളെയും സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഇത്തരം ലളിതവും യാന്ത്രികവും ആഭാസവുമായ രീതികള്‍കൊണ്ട് തീര്‍ക്കണമെന്ന് അവര്‍ വിചാരിക്കുന്നു. ഇതു തീരെ തെറ്റാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

അടിസ്ഥാനതത്വങ്ങളെയും ആശയഗതികളെയും സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ത്തും തെറ്റായ ചിന്താഗതികളെയും നടപടികളെയും തിരുത്തിയും പാര്‍ട്ടിക്കകത്ത് ഈ സഖാക്കള്‍ ഐക്യം നിലനിര്‍ത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച്, വെറും സംഘടനാപരമായ ഉപായങ്ങളെക്കൊണ്ടോ, താന്തോന്നിത്ത നടപടികളെക്കൊണ്ടോ, പാര്‍ട്ടിസഖാക്കളോടുള്ള പെരുമാറ്റത്തില്‍ വല്യേട്ടന്‍മനോഭാവം സ്#വീകരിച്ചിട്ടോ ശിക്ഷാസമ്പ്രദായം വേര്‍പ്പെടുത്തിയിട്ടോ പാര്‍ട്ടിക്കകത്ത് ഐക്യം പുലര്‍ത്താനും ഉണ്ടാക്കാനും അവര്‍ പരിശ്രമിക്കുന്നു. ഇതിന്റെ ഫലമായി ഇവര്‍ പാര്‍ട്ടിയിലേക്കു പലതരം തെറ്റായ അനാവശ്യമായ ഉള്‍പ്പാര്‍ട്ടിപോരാട്ടങ്ങള്‍ കൊണ്ടുവരുന്നു. അതുകൊണ്ട് അടിസ്ഥാനതത്വങ്ങളെ ആശയഗതിയേയും ആസ്പദമാക്കി സഖാക്കളെ സശ്രദ്ധമായും കരുതലോടുകൂടിയും പറഞ്ഞുബോധ്യപ്പെടുത്തുന്നതിനുപകരം അവര്‍ വെറും സംഘടനാനടപടികള്‍കൊണ്ടും എതിര്‍പ്പുരീതികള്‍ ഉപയോഗിച്ചും ഗവണ്‍മെന്റുനടപടികളെടുത്തുപോലും സഖാക്കളെ അടിച്ചമര്‍ത്തുന്നു, ഭീഷണിപ്പെടുത്തുന്നു. അവര്‍ സഖാക്കള്‍ക്ക് കണ്ടമാനം സംഘടനാപരമായ ശിക്ഷകൊടുക്കുകയും ചെയ്യുന്നു. മാത്രമല്ല, നിയമത്തിന്റെ മുമ്പില്‍ സമത്വം എന്ന ബൂര്‍ഷ്വാ വീക്ഷണഗതിയോടുകൂടി പാര്‍ട്ടിക്കകത്ത് അവര്‍ സഖാക്കളെ നിര്‍ദയം ശിക്ഷിക്കുന്നു. അതായത്, കുറ്റക്കാര്‍ എങ്ങനെയുള്ള പാര്‍ട്ടിമെമ്പര്‍മാരാണ്, അവര്‍ തങ്ങളുടെ തെറ്റുകള്‍ സമ്മതിച്ചിട്ടുണ്ടോ, തിരുത്തിയിട്ടുണ്ടോ, ഇല്ലയോ എന്നൊന്നും കണക്കാക്കാതെ പാര്‍ട്ടി ഭരണഘടനയില്‍ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കഠിനമായ ശിക്ഷകൊടുക്കുന്നു. ഇങ്ങനെയാണ് പാര്‍ട്ടികകത്ത് ശിക്ഷാസമ്പ്രദായം നടപ്പിലാക്കപ്പെടുന്നത്.

ഈ സഖാക്കള്‍ പലപ്പോഴും പ്രവര്‍ത്തനം ആരംഭിക്കാനും മുന്നോട്ടുനീക്കാനും വേണ്ടി പോരാട്ടങ്ങള്‍ നടത്തുക എന്ന ഉപായം എടുക്കാറുണ്ട്. അവര്‍ കരുതിക്കൂട്ടി പാര്‍ട്ടിസഖാക്കളെ പോരാട്ടത്തിനിരയാക്കുന്നു; അവസരവാദത്തിന്റെ പ്രതിനിധികളെന്ന നിലക്ക് അവര്‍ക്കെതിരായി സമരം നടത്തുന്നു. മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ നിഷ്കര്‍ഷിച്ച് പണിയെടുപ്പിക്കാനും, കടകള്‍ നിറവേറ്റിപ്പിക്കാനുംവേണ്ടി അവര്‍ ഒന്നോ, കൂടുതലോ സഖാക്കളുടെ നേരെ തട്ടിക്കയറുന്നു, അവരെ ബലികൊടുക്കുന്നു. ചൈനീസ് പഴഞ്ചോല്ലുപോലെ " പട്ടിയെ ഭയപ്പെടുത്താന്‍ കോഴിയെകൊല്ലുന്നു''. തങ്ങളുടെ പോരാട്ടത്തിന്നിരയായ സഖാക്കളുടെ പോരായ്മകളെയും തെറ്റുകളെയും പറ്റി അവര്‍ കരുതിക്കൂട്ടി വിവരം ശേഖരിക്കുന്നു. അവരുടെ വേണ്ടത്ര ശരിയല്ലാത്ത വാക്കുകളും പ്രവര്‍ത്തനങ്ങളും യാന്ത്രികമായും അന്യോന്യബന്ധമില്ലാതെയും കുറിച്ചുവെക്കുന്നു. എന്നിട്ടവര്‍ ഇത്തരം കുറ്റങ്ങളെയും കുറവുകളെയും വേണ്ടത്ര ശരിയല്ലാത്ത വാക്കുകളെയും പ്രവൃത്തികളെയും ഒറ്റതിരിച്ചു നോക്കിക്കാണുകയും ഇവയെല്ലാമാണ് ആ സഖാവിന്റെ വ്യക്തിപരമായകുറ്റങ്ങളെയും കുറവുകളെയും അവര്‍ വലുതാക്കുകയും ഒരു അവസരവാദവ്യവസ്ഥയാക്കി വളര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ പാര്‍ട്ടി സഖാക്കളുടെ ഇടയില്‍ ആ സഖാവിനെപ്പറ്റി അങ്ങേയറ്റം പ്രതികൂലമായ അഭിപ്രായം സൃഷ്ടിക്കുന്നു; അയാള്‍ക്കെതിരായ പോരാടാന്‍ സഖാക്കളുടെ അവസരവാദത്തോടുള്ള വെറുപ്പിനെ കുത്തിയിളക്കുന്നു. അതിനുശേഷം "ആര്‍ക്കുവേണമെങ്കിലും ചത്തപുലിയെ ചെന്നുതല്ലാം''. ഇതിന്റെയെല്ലാം ഫലമായി ചിലരുടെയിടയില്‍ പകപോക്കല്‍മനോഭാവം ബലപ്പെടുകയും അവര്‍ ആ സഖാവിന്റെ എല്ലാ കുറ്റങ്ങളെയും കുറവുകളെയും യാതൊരു ആധാരവുമില്ലാതെ ഒരു അടിസ്ഥാനതത്വത്തിന്റെ നിലവാരത്തിലേക്കുയര്‍ത്തുകയും ചെയ്യുന്നു. അവര്‍ ഏതെങ്കിലും കഥകള്‍ കെട്ടിയുണ്ടാക്കുകകൂടി ചെയ്യുന്നു. തങ്ങളുടെ മനസ്സില്‍ മാത്രമുള്ള സംശയങ്ങളുടെയും തീരെ അടിസ്ഥാനരഹിതമായ ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ ആ സഖാവിന്റെ പേരില്‍ പലേ കുറ്റാരോപണങ്ങള്‍ കൊണ്ടുവരുന്നു- ആ സഖാവിനെ മാനസികമായ കുഴപ്പത്തിലേക്കു തള്ളുംവരെ ഇതെല്ലാം ചെയ്തതിനുശേഷവും ഇങ്ങനെ ആക്രമിക്കപ്പെട്ട സഖാവിനെ തന്റെ ഭാഗം പറയാന്‍ അവര്‍ അനുവദിക്കുകയില്ല. അയാള്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍, കരുതിക്കൂട്ടി സ്വന്തം കുറ്റങ്ങള്‍ ശരിവെക്കുകയാണെന്നോ, എല്ലാം തുറന്നുപറയാതെയാണ് തെറ്റുകള്‍ സമ്മതിക്കുന്നതെന്നോ, അവര്‍ അയാളെ വീണ്ടും കുറ്റപ്പെടുത്തും. തുടര്‍ന്ന് അവര്‍ അയാളുടെ നേരെ വീണ്ടും ആക്രമിക്കും. പാര്‍ട്ടിസംഘടനയ്ക്ക് കീഴ്പ്പെടാമെന്ന വ്യവസ്ഥയില്‍ മേല്‍ സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കാനോ, മേല്‍ഘടകങ്ങള്‍ക്കു അപ്പീല്‍ചെയ്യാനോ, ഇങ്ങനെ ആക്രമിക്കപ്പെട്ട സഖാവിനെ അവര്‍ സമ്മതിക്കുകയില്ല; ഉടന്‍തന്നെ എല്ലാകുറ്റവും സമ്മതിക്കണമെന്ന് അവര്‍ ആവശ്യപ്പെടും. ആക്രമിക്കപ്പെട്ട സഖാവ് എല്ലാതെറ്റുകളും സമ്മതിച്ചാല്‍, അടിസ്ഥാനതത്വത്തെയോ ആശയഗതിയെയോ സ്പര്‍ശിക്കുന്ന പ്രശ്നത്തിനു പരിഹാരം കണ്ടുവോ ഇല്ലയോ എന്ന് പിന്നെ അവര്‍ നോക്കുകയില്ല. അതുകൊണ്ട് പാര്‍ട്ടിയില്‍ പലപ്പോഴും സമരത്തിനിടക്ക് സഖാക്കള്‍ തങ്ങള്‍ ചെയ്തതിലധികം തെറ്റുകള്‍ സമ്മതിക്കാറുണ്ട്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി എല്ലാ ആരോപണങ്ങളും സമ്മതിക്കുകയാണ് നല്ലതെന്ന് പലരും കരുതുന്നു. എല്ലാ തെറ്റുകളും സമ്മതിച്ചാലും വാസ്തവത്തില്‍ അവ എന്തെല്ലാമാണെന്ന് അപ്പോഴും അവര്‍ക്കറിയില്ല. സത്യത്തിലുറച്ചുനില്‍ക്കുകയെന്ന ഒരു കമ്യൂണിസ്റ്റുകാരനൊഴിച്ചുകൂടാന്‍ വയ്യാത്ത ദൃഢതയെ ഇത്തരം സമരങ്ങളും വളര്‍ത്തുകയില്ലെന്ന് ഇതില്‍നിന്നു തെളിയുന്നുണ്ട്.

നാലാമത്, പാര്‍ട്ടിക്കകത്തു നടക്കുന്ന പോരാട്ടത്തിന്റെ രീതികളെ, പാര്‍ട്ടിക്കു പുറത്തു നടക്കുന്ന പോരാട്ടത്തിന്റെ രീതികളുമായി കൂട്ടിക്കുഴയ്ക്കുന്നുണ്ട്. ചില സഖാക്കള്‍ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ രീതികളെ പാര്‍ട്ടിയല്ലാത്ത ബഹുജനസംഘടനകളില്‍ യാന്ത്രികമായി പ്രയോഗിക്കുന്നു; പാര്‍ട്ടിയില്‍ പെടാത്ത പ്രവര്‍ത്തനകന്‍മാരും ബഹുജനങ്ങള്‍ക്കുമെതിരായി ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ രീതികളുപയോഗിക്കുന്നു. നേരെമറിച്ച്, ശത്രുവിനും എതിര്‍ശക്തികള്‍ക്കുമെതിരായി പോരാട്ടം നടത്തുന്നതിന്റെ രീതികള്‍ ചില സഖാക്കള്‍, പാര്‍ട്ടിക്കകത്ത് സഖാക്കള്‍ക്കെതിരായ സമരത്തിലുപയോഗിക്കുന്നു. ശത്രുവിനോടും, എതിര്‍ശക്തികളോടും പെരുമാറുമ്പോഴുപയോഗിക്കുന്ന നടപടികള്‍, പാര്‍ട്ടിക്കകത്തു സഖാക്കളോടു പെരുമാറുന്നതില്‍ അവരംഗീകരിക്കുന്നു. പാര്‍ട്ടിക്കകത്ത് എല്ലാത്തരത്തിലുള്ള ശുണ്ഠിയെടുപ്പിക്കലുകളിലും അകല്‍ച്ചകളിലും ഗൂഢാലോചനകളിലും അവര്‍ ഏര്‍പ്പെടുന്നു. ഉള്‍പ്പാര്‍ട്ടി പോരാട്ടത്തില്‍ ചാരവേല, അറസ്റ്റ്, വിചാരണ, ശിക്ഷ മുതലായ എല്ലാ ഗവണ്‍മെന്റുനടപടികളും അവര്‍ പ്രയോഗിക്കുന്നു. ഉദാഹരണത്തിന് രാജ്യദ്രോഹികളെ കണ്ടുപിടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ചില സഖാക്കള്‍ക്കു പറ്റിയ ഇടതുപക്ഷതെറ്റുകള്‍ക്ക് അധികവും കാരണം, പാര്‍ട്ടിക്കകത്തു നടക്കുന്ന പോരാട്ടവും പാര്‍ട്ടിയുടെ പുറത്തുനടക്കുന്ന പോരാട്ടവും അടുത്തുബന്ധപ്പെട്ടതാണ്. പക്ഷെ അവയോരോന്നിന്റെയും പ്രത്യേകരൂപങ്ങളും രീതികളും വെവ്വേറെയായിരിക്കണം.

ഉള്‍പ്പാര്‍ട്ടിപോരാട്ടം നടത്താനും പാര്‍ട്ടിയെ കണ്ണും പിടിയും കാട്ടി ഭീഷണിപ്പെടുത്താനും പാര്‍ട്ടിക്കു പുറമേയുള്ള ശക്തികളെ പരസ്യമായി ആശ്രയിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ചില സഖാക്കള്‍- വാസ്തവത്തില്‍ അവരെ ഇനി സഖാക്കളെന്നുവിളിക്കാന്‍ വയ്യ- ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ ഭാഗികമായ നേട്ടങ്ങളെയും അവരുടെ കയ്യിലുള്ള പട്ടാളങ്ങളെയും പടക്കോപ്പുകളെയും ബഹുജനങ്ങള്‍ക്കിടയിലുള്ള അവരുടെ പ്രശസ്തിയെയും ഐക്യമുന്നണിയിലൊരു വിഭാഗവുമായി അവരുടെ ബന്ധങ്ങളെയും ആസ്പദമാക്കിക്കൊണ്ട് ചിലര്‍ പാര്‍ട്ടിയ്ക്കും പാര്‍ട്ടിയിലെ ഉന്നതകമ്മിറ്റികള്‍ക്കുമെതിരായി സമരം നടത്തുന്നു. പാര്‍ട്ടിയെയും പാര്‍ട്ടിയിലെ ഉന്നതകമ്മിറ്റികളെയും തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുന്നു. പാര്‍ട്ടിയുടെ നേരെ ഒരു സ്വതന്ത്രനിലപാടാണ് അവര്‍ക്കുള്ളത്. പാര്‍ട്ടിയില്‍നിന്ന് സ്വതന്ത്രരാണ് തങ്ങളെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. അല്ലെങ്കില്‍ പാര്‍ക്കു പുറത്തുള്ള- ബൂര്‍ഷ്വാസിയുടെയും ശത്രുവിന്റെ കൂടിയും -പത്രങ്ങളെയും മാസികകളേയും വിവിധ സമ്മേളനങ്ങളെയും ഉപയോഗപ്പെടുത്തി ഉപരിപാര്‍ട്ടിഘടനകങ്ങള്‍ക്കും ചില സഖാക്കള്‍ക്കും പ്രവര്‍ത്തകന്‍മാര്‍ക്കും എതിരായി അവര്‍ സമരത്തിനൊരുങ്ങുന്നു. വ്യക്തമായും ഇത് ഗൌരവമേറിയ ഒരു കുറ്റമാണ്. ഇത്രതന്നെ ഗൌരമേറിയതാണ് മറ്റൊരു വിഭാഗം ആളുകള്‍ ചെയ്യുന്ന തെറ്റും. ഈ കൂട്ടര്‍ പാര്‍ട്ടിയുടെ സ്വാധീനശക്തിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബഹുജനങ്ങളെ നിര്‍ബന്ധിക്കുകയും, കല്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. പാര്‍ട്ടിപുറത്തുള്ള ആളുകളെ ഭീഷണിപ്പെടുത്തി സ്വന്തം കാര്യങ്ങള്‍ നേടാനായി പ്രവര്‍ത്തിപ്പിക്കുന്നു. ഇവരെല്ലാംതന്നെ പാര്‍ട്ടിയുടേതല്ലാത്ത ഒരു നിലപാടില്‍ നിന്നുകൊണ്ട് പാര്‍ക്കെതിരായി സമരം നടത്തുന്നവരാണ്. അതുകൊണ്ട് ഇവര്‍ പേരിന് കമ്യൂണിസ്റ്റുകാരാണെങ്കിലും പാര്‍ട്ടിയുടെ നിലപാടില്‍നിന്ന് തീരെ വിട്ടുപോയിരിക്കുന്നു; പാര്‍ട്ടിയുടെ ശത്രുക്കളായി മാറിയിരിക്കുന്നു.

അഞ്ചാമത്, നമ്മുടെ പാര്‍ട്ടിയില്‍വളരെ പ്രശ്നങ്ങള്‍ പൊതുയോഗങ്ങളിലോ, പൊതുയോഗങ്ങള്‍വഴിക്കോ തീര്‍ക്കാറുണ്ട്. അത് നല്ലത്. പക്ഷെ, പാര്‍ട്ടിസംഘനകളില്‍ പലതും യാതൊരു ഒരുക്കവും കൂടാതെയോ അല്ലെങ്കില്‍ മുന്‍കൂട്ടി പരിശോധനയും പഠനവും നടത്താനെയോ ആണ് മിക്കയോഗങ്ങളും കൂടുക പതിവ്. അങ്ങനെ യോഗത്തിന്നിടക്ക് വളരെ വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്നു. തര്‍ക്കങ്ങളുണ്ടാക്കുന്നു. എല്ലാ യോഗങ്ങളിലും പ്രായേണ അനുമാനങ്ങളില്‍ എത്തുന്നത് അവയില്‍ നേതൃത്വം വഹിക്കുന്ന സഖാക്കളായതുകൊണ്ടും ഈ അനുമാനങ്ങള്‍ തീരുമാനങ്ങള്‍ക്കു സമമായതുകൊണ്ടും പല പോരായ്മകളും സംഭവിക്കാറുണ്ട്. ചില യോഗങ്ങളില്‍ വാദപ്രതിവാദം നടക്കുമ്പോള്‍ അവസാന തീരുമാനമെടുക്കാനായി യോഗത്തില്‍ പങ്കെടുക്കുന്ന അധ്യാപകന്റെയോ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടേയോ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ട സഖാവിന്റെയോ നേര്‍ക്ക് എല്ലാവരും നോക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ, ആ ഉത്തരവാദപ്പെട്ട സാഖവിനുതന്നെ എന്തുചെയ്യണമെന്നു തീര്‍ച്ചയുണ്ടാവില്ല. പ്രശ്നത്തെപ്പറ്റി തീരെ തെളിവുണ്ടാവില്ല. എങ്കിലും പ്രശ്നം അത്രയ്ക്കും അടിയന്തരമായതുകൊണ്ട് എന്തെങ്കിലും തീരുമാനം അയാള്‍ക്കെടുക്കാതെയും നിവൃത്തിയില്ല; അല്ലെങ്കില്‍ അയാള്‍ക്കെങ്ങനെ ഉത്തരവാദപ്പെട്ട സഖാവായി തുടരാന്‍ കഴിയും! ഈ ഉത്തരവാദപ്പെട്ട സഖാവിന് ഒരു തീരുമാനം കൊടുക്കണം. ചിലപ്പോള്‍ അയാള്‍ വല്ലാതെ ബേജാറാകും, ശരീരമാകെ വിയര്‍ത്തൊലിക്കും, അയാള്‍ പെട്ടെന്ന് എന്തെങ്കിലും അനുമാനത്തിലെത്തും, ആ അനുമാനത്തിന് ഒരു തീരുമാനത്തിന്റെ വിലയുണ്ടുതാനും, ഈ അനുമാനമനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക, തീര്‍ച്ചയായും ചില തെറ്റുകളും പറ്റാതിരിക്കുകയില്ല. ഒരു പ്രശ്നത്തെപ്പറ്റി തീരുമാനമെടുക്കാന്‍ ആവശ്യമായത്ര തീര്‍ച്ചയില്ലെങ്കിലും ചില സഖാക്കള്‍ ആ വാസ്തവം പറയാന്‍ തയ്യാറില്ല, തങ്ങള്‍ക്കു പ്രശ്നം പഠിക്കാനും ആലോചിക്കാനും കൂടുതല്‍ സമയം വേണമെന്നോ, അല്ലെങ്കില്‍ ഉപരിഘടകത്തിന്റെ നിര്‍ദ്ദേശം നമുക്കാവശ്യപ്പെടാമെന്നോ പറയാന്‍ അവര്‍ക്കിഷ്ടമില്ല. അതുകൊണ്ട് തന്റെ മാനം കാക്കാനായി, സ്ഥാനം രക്ഷിക്കാനായി, പ്രശ്നത്തെപ്പറ്റി തീര്‍ച്ചയുണ്ടെന്ന് അവര്‍ നടിക്കും. കാര്യഗൌരവമില്ലാതെ അവര്‍ ഏതെങ്കിലും തീരുമാനം കൊടുക്കുന്നു, പലപ്പോഴും അതു പിശകായിത്തീരും. ഇത്തരം സമ്പ്രദായങ്ങളും തിരുത്തേണ്ടതായിട്ടുണ്ട്.

എല്ലാ പ്രശ്നങ്ങളെയും സമീപിക്കുന്ന കാര്യത്തില്‍ നമ്മുടെ സഖാക്കളെല്ലാമെടുക്കേണ്ട നിലയിതാണ്: "നിങ്ങള്‍ക്ക് ഒരു കാര്യം അറിയുമെങ്കില്‍, അറിയുമെന്നു പറയുക; അറിയില്ലെങ്കില്‍, അങ്ങനെയും''; "അറിയാത്തകാര്യം അറിയുമെന്ന് ഒരിക്കലും അവകാശപ്പെടരുത്.'' പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും കണ്ടമാനം പരിഹാരം കാണാന്‍ സാധ്യമല്ല. എല്ലായോഗങ്ങളും ചില തീരുമാനങ്ങളിലെത്തണം. പക്ഷെ, തീരുമാനിക്കാന്‍ വയ്യാത്ത കാര്യങ്ങള്‍, അല്ലെങ്കില്‍ അപ്പോഴും സംശയത്തിലിരിക്കുന്നതോ, ഇനിയും തെളിയിക്കേണ്ടതായിട്ടുള്ളതോ ആയ പ്രശ്നങ്ങള്‍, നിസ്സാരരീതിയില്‍ തീരുമാനിക്കാന്‍ പാടില്ല. തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ കൂടുതല്‍ ആലോചനക്കായി നീട്ടിവെക്കാം. അല്ലെങ്കില്‍ ഉപരിഘടകങ്ങളുടെ നിര്‍ദേശത്തിന്നയക്കാം. നല്ല തീര്‍ച്ചയുള്ള കാര്യങ്ങളില്‍മാത്രമേ തീരുമാനങ്ങളെടുക്കുവാന്‍ പാടുള്ളൂ. യോഗത്തില്‍ പങ്കെടുക്കുന്ന ഏറ്റവും ഉത്തരവാദപ്പെട്ട സഖാവായിരിക്കണമെന്നില്ല എപ്പോഴും അനുമാനങ്ങളിലെത്തുന്നത്. റിപ്പോര്‍ട്ടു ചെയ്യുന്നതാരോ ആ സഖാവ് തന്നെ വാദപ്രതിവാദത്തിനുശേഷം ഉപസംഹരിക്കുകയും ചെയ്യാം. പക്ഷെ, ഈ സഖാവിന്റെ അനുമാനങ്ങള്‍ എല്ലായ്പോഴും ഒരു തീരുമാനത്തിനു സമമായിരിക്കണമെന്നില്ല. യോഗമെടുക്കുന്ന തീരുമാനം ഈ സഖാവിന്റെ അനുമാനങ്ങളില്‍നിന്ന് വ്യത്യസ്തമായെന്നുംവരാം. സോവിയറ്റുയൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയും ഇതുപോലെതന്നെയാണ്.

യാന്ത്രികവും ആവശ്യത്തിലധികവുമായ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ ചില പ്രധാനമായ പ്രത്യക്ഷപ്രകടനങ്ങളാണ് മേല്‍ക്കൊടുത്തത്.
ഞാന്‍ മുകളില്‍ എടുത്തുകാണിച്ചത് തീര്‍ച്ചയായും ഏറ്റവും ഭുഷിച്ചതരം ഉദാഹരണങ്ങളാണ്. നമ്മുടെ ഇപ്പോഴത്തെയും ഇതുവരത്തേയും ഉള്‍പ്പാര്‍ട്ടിപോരാട്ടം സാര്‍വത്രികമായും ഇത്തരത്തിലായിരുന്നുവെന്ന് ഇതിന്നര്‍ഥമില്ല. പക്ഷെ, ഇത്തരം ഉള്‍പ്പാര്‍ട്ടിപോരാട്ടരൂപങ്ങളും വാസ്തവത്തില്‍ നിലവിലുണ്ട്. ഒരു കാലഘട്ടത്തില്‍ അവര്‍ക്കു സര്‍വപ്രധാനമായ ഒരു സ്ഥാനം കിട്ടുകയുണ്ടായി. അവ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ പ്രധാനരൂപമായിത്തീര്‍ന്നിരുന്നു.

ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ തെറ്റായ, അനുചിതമായ ഈ രൂപങ്ങള്‍ പാര്‍ട്ടിക്കകത്ത് എന്തു ഫലങ്ങളാണുണ്ടാക്കിയത്? അവ താഴെ പറയുന്ന ദുഷിച്ച ഫലങ്ങളുണ്ടാക്കിയിരിക്കുന്നു.

ഒന്ന്, ഇവ പാര്‍ട്ടിക്കകത്ത് കുടുംബത്തലവമേധാവിത്വത്തിന് പ്രോത്സഹാനം നല്കിയിരിക്കുന്നു. ഉള്‍പ്പാര്‍ട്ടിക്കുഴപ്പത്തിന്റെ ഇത്തരം രൂപങ്ങള്‍ക്കു കീഴില്‍, വ്യക്തികളായ പാര്‍ട്ടിനേതാക്കന്‍മാരും നേതൃത്വഘടകങ്ങളും, അനേകം പാര്‍ട്ടിഅംഗങ്ങള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാമോ വിമര്‍ശിക്കാനോ ധൈര്യമുണ്ടാകാത്തവിധം അവരെ അടിച്ചമര്‍ത്തുന്നു. അങ്ങനെ പാര്‍ട്ടിക്കകത്ത് കുറച്ചു വ്യക്തികള്‍ സ്വേച്ഛാധിപത്യരീതിയില്‍ പെരുമാറുന്നതിനിടയാകുന്നു.

രണ്ട്, മറുവശത്താണെങ്കില്‍, പാര്‍ട്ടിക്കകത്ത് ഇത് അതീവ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയും മിതവാദം വളരുന്നതിനിടയാക്കുകയും ചെയ്തിരിക്കുന്നു. സാധാരണകാലത്ത് വളരെയധികം പാര്‍ട്ടിയംഗങ്ങള്‍ തുറന്നുറയാനോ വിമര്‍ശിക്കാനോ ധൈര്യപ്പെടുന്നില്ല; പാര്‍ട്ടിക്കകത്ത് പുറമേക്കു സമാധാനവും ഐക്യവും ഉണ്ട്. പക്ഷെ, പരസ്പരവൈരുധ്യങ്ങള്‍ ഇനിയും മറച്ചുവെക്കാന്‍ സാധിക്കില്ലെന്ന നിലവരുമ്പോള്‍ സ്ഥിതി ഗുരുതരമായിത്തീരുകയും തെറ്റുകള്‍ പുറത്തുവരുകയും ചെയ്യുമ്പോള്‍, അതേ സഖാക്കള്‍ കടിഞ്ഞാണില്ലാത്ത വിമര്‍ശനത്തിലും പോരാട്ടത്തിലും ഏര്‍പ്പെടാന്‍ തുടങ്ങുന്നു. ഇതിന്റെ ഫലം പാര്‍ട്ടിയില്‍ മത്സരവും പിളര്‍പ്പും സംഘടനാപരമായ കുഴപ്പവും ആണ് അവയെ ഒട്ടുമുക്കാലും പരിഹരിക്കാന്‍ വയ്യെന്ന സ്ഥിതികൂടിയുണ്ടാകുന്നു. പാര്‍ട്ടിക്കുള്ളില്‍ കുടുംബത്തലമേധാവിത്വത്തിന്റെ എതിര്‍വശമാണിത്.

മൂന്ന്, ജനാധിപത്യകേന്ദ്രീകരണത്തെ അടിസ്ഥാനപ്പെടുത്തിയ പാര്‍ട്ടി ജീവിതം ശരിയായി സ്ഥാപിക്കുന്നതിന് ഇതു തടസ്സമായിത്തീരുന്നു. അതുകൊണ്ട് പാര്‍ട്ടിയില്‍ ജനാധിപത്യപരമായ ജിവിതം അസാധാരണവും ഇടയ്ക്കിടക്കും മാത്രമായിത്തീരുന്നു; അല്ലെങ്കില്‍ തീരെ ഇല്ലാതായിത്തീരുന്നു.

നാല്, ഇത് പാര്‍ട്ടിഅംഗങ്ങളുടെ ഉത്സാഹത്തെയും മുന്‍കയ്യിനെയും നിര്‍മാണാത്മകമായ കഴിവിനെയും വളര്‍ത്തുന്നത് തടയുന്നു. പാര്‍ട്ടിയോടും തങ്ങളുടെ കടമകളോടുമുള്ള അവരുടെ ചുമതലാബോധത്തെ ബലഹീനപ്പെടുത്തുന്നു. ഇതിന്റെ ഫലമായി,ചില സഖാക്കള്‍ ഉത്സാഹത്തോടെ യാതൊരു ചുമതലയും ഏറ്റെടുക്കുന്നില്ല. ക്രിയാത്മകവേലകള്‍ എടുക്കില്ല. ശ്രദ്ധയോടുകൂടി പ്രശ്നങ്ങളെയും സ്ഥിതികളെയും അവലോകനം ചെയ്യുന്നതിനും പഠിക്കുന്നതിനും മിനക്കെടാതിരിക്കുന്നതിലേക്ക് ഇത് പാര്‍ട്ടി സഖാക്കളെ എത്തിക്കുന്നു; പകരം, തങ്ങളുടെ ജോലി മനസ്സില്ലാമനസ്സോടെ ചെയ്തുതീര്‍ക്കാനും മറ്റുള്ളവരുടെ വാക്കുകളെ ഏറ്റുപാടുകമാത്രം ചെയ്യാനും തുടങ്ങുകയെന്ന പ്രവര്‍ത്തശൈലി വളര്‍ന്നുവരുന്നു.

അഞ്ച്, പാര്‍ട്ടിക്കകത്ത് ഇതു സെക്രട്ടറിയസത്തെയും താത്വികാടിസ്ഥാനമില്ലാത്ത കക്ഷിവഴക്കിനെയും വളര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് വിമര്‍ശനവും പോരാട്ടവും മയപ്പെടുത്തുക എന്ന മനോഭാവത്തിന് ഇത് ഇടംകൊടുത്തിരിക്കുന്നു. ചില സഖാക്കളുടെ ഇടയില്‍ "സ്വന്തം കാര്യം സിന്ദാബാദ്'' എന്ന യാഥാസ്ഥിതികമനോഭാവം, " ജോലി കുറഞ്ഞാല്‍ അത്രയും നല്ലതെ'' എന്ന മനോഭാവം ഉണ്ടായിരിക്കുന്നു.

ആറ്, ട്രോട്സ്കിയൈറ്റ് ചാരന്‍മാര്‍ക്കും എതിര്‍വിപ്ലവകാരികള്‍ക്കും പാര്‍ട്ടിയെ തുരങ്കംവെക്കാനിതു കൂടുതല്‍ പഴുതുകള്‍ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. എതിര്‍വിപ്ലവത്തിന് നമ്മുടെ പാര്‍ട്ടിയെ ആക്രമിക്കാന്‍ കുടുതല്‍ ഒഴിവുകഴിവുകള്‍ നല്‍കിയിരിക്കുന്നു. ട്രോട്സ്കിയൈറ്റ് ചാരന്‍മാര്‍ പാര്‍ട്ടിയെ തുരങ്കംവെക്കാനുള്ള തങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നുനടത്താനും പാര്‍ട്ടിയില്‍ എതിര്‍ക്കപ്പെടുന്നവരും അസംതൃപ്തരുമായ സഖാക്കളെ പാട്ടില്‍പിടിക്കാനും, പാര്‍ട്ടിക്കകത്തെ പരസ്പരവൈരുധ്യങ്ങളെയും തികച്ചും ശരിയല്ലാത്ത ഉള്‍പ്പാര്‍ട്ടിപോരാട്ടങ്ങളെയും ഉപയോഗപ്പെടുത്തുന്നു. അവസരവാദിത്തിനെതിരായ പോരാട്ടത്തില്‍നിന്നും മുതലെടുത്തുകൊണ്ട് എതിര്‍വിപ്ലവകാരികള്‍ പ്രചാരവേലയും പ്രകോപനവും നടത്തുന്നു, പാര്‍ട്ടിക്കുപുറത്തുള്ള അനുഭാവികളെയും പാര്‍ട്ടിക്കകത്തുള്ള ആടിക്കളിക്കുന്ന ആളുകളെയും സ്വാധീനത്തിലാക്കി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുകയെന്ന നയം തുടരുകയും പാര്‍ട്ടിയുടെ ഐക്യത്തെയും ദൌര്‍ഢ്യത്തെയും തകര്‍ക്കാന്‍ നോക്കുകയും ചെയ്യുന്നു.

മേല്‍പറഞ്ഞ ദൂഷ്യങ്ങളെല്ലാം പാര്‍ട്ടിക്കകത്ത് ആവിര്‍ഭവിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഇനിയും തീര്‍ക്കേണ്ടതായിരിക്കുന്നു.
ഇത്തരം ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ യാന്ത്രികവും ആവശ്യത്തിലധികവുമായ രീതികള്‍ പാര്‍ട്ടിജീവിതത്തില്‍ ഗണ്യമായ കാലത്തേക്ക് ഒരു അസ്വാഭാവികനിലയുളവാക്കി. പാര്‍ട്ടിക്കു വലിയ നാശനഷ്ടങ്ങളുണ്ടാക്കി. നമ്മുടെ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതൃത്വഘടകങ്ങളില്‍ ഇവയെ തിരുത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയെയാകെ എടുത്താല്‍ അവയിന്നു പ്രധാന സമരരൂപങ്ങളല്ലാതായിട്ടുണ്ടെങ്കിലും, ചില ഘടകങ്ങളിലും ചില പ്രത്യേക പാര്‍ട്ടിസ്ഥാപനങ്ങളിലും ഇനിയും അവയെ ശരിപ്പെടുത്തിയിട്ടില്ല; പല തോതില്‍ ഇപ്പോഴും അവ ധാരാളം നിലനില്‍ക്കുന്നു. അതുകൊണ്ട്, ഈ സംഘടനകളിലെ ജീവിതെ ഇപ്പോഴും അസ്വാഭാവികമാണ്. അതുകൊണ്ട് നമ്മുടെ സംഘടനയില്‍നിന്ന് ഇവയെ തികച്ചും തുടര്‍ച്ചുനീക്കുന്നതിനും, നമ്മുടെ സഖാക്കള്‍ ഇവ ആവര്‍ത്തിക്കാതിരിക്കുന്നതിനും പാര്‍ട്ടിക്കകത്ത് ശരിയായും സ്ഥിരമായും ആശയസമരം നടത്തി പാര്‍ട്ടിയെ മുന്നോട്ടുനീക്കുന്നതിനും ഈ പാളിച്ചയിലേക്കു നാം സഖാക്കളുടെ ഗൌരവമേറിയ ശ്രദ്ധയെ ക്ഷണിക്കേണ്ടിയിരിക്കുന്നു.

*
ലു ഷാവ് ചി കടപ്പാട്: യുവധാര

Thursday, August 20, 2009

ഇ.എം.എസ്.1946ല്‍ മാതൃഭൂമിയോട് ചോദിച്ചത്

ഇന്നത്തെ (30.08.46) മാതൃഭൂമിയില്‍ 'അവരെ തൊട്ടുകളിക്കേണ്ട' എന്ന തലവാചകത്തിലൊരു മുഖ്യപ്രസംഗമുണ്ട്; വിദ്യാര്‍ത്ഥികളെ തെമ്മാടികള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു. നഗരശുദ്ധീകരണം നടത്തുമ്പോള്‍ ഉണ്ടായ കൈയേറ്റം' എന്ന തലവാചകത്തില്‍ ഒരു വര്‍ത്താനവുമുണ്ട്.

മുനിസിപ്പല്‍ തൊഴിലാളികളുടെ പണിമുടക്കം പൊളിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച കോണ്‍ഗ്രസ്സ് നയം ശരിയാണോ; അങ്ങനെ തങ്ങളുടെ വായില്‍ മണ്ണിടീക്കുന്ന വിദ്യാര്‍ത്ഥികളെ തടയാന്‍ ശ്രമിച്ച മുനിസിപ്പല്‍ തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളെ അടിച്ചുവെങ്കില്‍ അതു ന്യായമാണോ? ഇങ്ങോട്ടടി കിട്ടുന്നതിനുമുമ്പുതന്നെ വിദ്യാര്‍ഥികള്‍ തൊഴിലാളികളെ അടിച്ചുവെന്നത് പരമാര്‍ഥമാണോ? എന്നൊന്നും ഞാനിവിടെ പരിശോധിക്കുന്നില്ല. അതെല്ലാം ഇന്നത്തെ മാതൃഭൂമിയും ദേശാഭിമാനിയും പത്രങ്ങള്‍ വായിച്ച് വായനക്കാര്‍ നിശ്ചയിച്ചാല്‍ മതി.

എന്നാലെനിക്ക് മാതൃഭൂമിയോടു ചോദിക്കാനുണ്ട്; "വിദ്യാര്‍ഥികളെ തൊട്ടുകളിക്കേണ്ട'' എന്ന ഗൌരവമായ താക്കീത് മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നല്‍കുന്ന മാതൃഭൂമി ഇതേ താക്കീത് പോലീസിനു നല്‍കാത്തതെന്താണ്?

ഏതാണ്ടൊരുമാസം മുമ്പാണ് കോഴിക്കോട് പട്ടണത്തില്‍ കളിസ്ഥലത്തുവെച്ച് വിദ്യാര്‍ത്ഥികളെ പോലീസടിച്ചത്. അന്ന് അതിനെപ്പറ്റി മാതൃഭൂമിയിങ്ങനെ എഴുതി; "ഭാവി പൌരന്മാരായ വിദ്യാര്‍ഥികള്‍ പോലീസുകാരുടെ പേക്കൂത്തിന് ഇരയാകുന്നത് ദുസ്സഹമായ ഒരു സ്ഥിതിവിശേഷത്തെയാണ് കുറിക്കുന്നത്'' (മുഖപ്രസംഗം) അന്ന് 'അവരെ തൊട്ടുകളിക്കേണ്ട' എന്ന തലവാചകത്തിലൊരു താക്കീതൊന്നും മാതൃഭൂമി പോലീസിനു നല്‍കിയില്ല. നേരെമറിച്ച്, "നിരപരാധിയായ കോളേജ് വിദ്യാര്‍ത്ഥിയെ കളിസ്ഥലത്തുവെച്ചടിച്ച പോലീസുകാരനെ അധികൃതന്മാര്‍ കര്‍ശനമായി ശിക്ഷിക്കുമെന്നു'' പ്രത്യാശിക്കുകമാത്രമാണന്ന് മാതൃഭൂമി ചെയ്തത്.

മാതൃഭൂമിയുടെ അന്നത്തെ "പ്രത്യാശ'' ഫലിച്ചുവോ? അന്ന് വിദ്യാര്‍ത്ഥിയെ "തൊട്ടുകളിച്ച'' പൊലീസുകാരന്‍ ഇന്നെവിടെ? അയാളെ കര്‍ശനമായി ശിക്ഷിച്ചുവോ? ഇല്ലെങ്കില്‍ അതിനെപ്പറ്റി മാതൃഭൂമി എന്തുചെയ്തു? മാത്രമല്ല, അതേ മുഖപ്രസംഗത്തില്‍ "'42 ലെ ആഗസ്റ് വിപ്ളവത്തെത്തുടര്‍ന്ന് നഗ്നമായ പോലീസ് രാജ് നാടെങ്ങും നടമാടി'' യെന്നും മാതൃഭൂമി പറയുന്നുണ്ട്. അന്നത്തെ പോലീസ് രാജിന്റെ കാഠിന്യമനുഭവിച്ചവര്‍ വിദ്യാര്‍ത്ഥികളാണ്. " അവരെ തൊട്ടുകളിക്കേണ്ട'' എന്ന മാതൃഭൂമിയുടെ പുതിയ സിദ്ധാന്തം പോലീസിനെ പഠിപ്പിക്കാന്‍ 1942 ലെ പോലീസ്രാജിനുത്തരവാദികളായവരെ ശിക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ചെയ്യണമെന്ന് മാതൃഭൂമി ആവശ്യപ്പെട്ടിട്ടുണ്ടോ?

നിരപരാധികളും ദേശാഭിമാനമുള്ളവരുമാണെന്ന് മാതൃഭൂമി തന്നെ സമ്മതിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ച പോലീസിനെ പഠിപ്പിക്കാന്‍ 1942 ലെ പോലീസ്രാജിനുത്തരവാദികളായവരെ ശിക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ചെയ്യണമെന്ന് മാതൃഭൂമി ആവശ്യപ്പെട്ടിട്ടുണ്ടോ?

നിരപരാധികളും ദേശാഭിമാനമുള്ളവരുമാണെന്ന് മാതൃഭൂമി തന്നെ സമ്മതിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ച പോലീസിനെ നന്നാക്കിയിട്ടല്ലേ മുനിസിപ്പല്‍ തൊഴിലാളികളുടെ "അക്രമ''ത്തെ എതിര്‍ക്കാന്‍ പുറപ്പെടേണ്ടത്?

പൊലീസിന്റെ മുമ്പില്‍ ചൂളുന്ന മാതൃഭൂമിയാണോ സാധുമുനിസിപ്പല്‍ തൊഴിലാളികളുടെ, അതും സ്ത്രീകളുടെ, നേരേ ശൌര്യം കാണിക്കേണ്ടത്?

മുനിസിപ്പല്‍ തൊഴിലാളികളുടെ നേരേ മാതൃഭൂമിയെപ്പോലെതന്നെ ശൌര്യം കാണിക്കുന്ന ഒരു കോണ്‍ഗ്രസ്സ്നേതാവാണ് കോഴിപ്പുറത്ത് മാധവമേനോന്‍, മന്ത്രിയായിരുന്നതുകൊണ്ട് തൊഴിലാളികളുടെ നേരേമീശ മുറുക്കാമെന്ന തന്റെ ആഗ്രഹം വെറും സ്വപ്നമായി കലാശിച്ചപ്പോള്‍ കോഴിക്കോട്ടെ പൌരമുഖ്യന്മാരിലൊരാളായിട്ടെങ്കിലും തൊഴിലാളികളെ മര്‍ദിക്കാമെന്നാണദ്ദേഹത്തിന്റെ വിചാരം.

പക്ഷേ മാധവമേനോന്‍ എല്ലാ പണിമുടക്കങ്ങള്‍ക്കും എതിരല്ല.

ഈയിടെ നോണ്‍ഗസ്റഡ് ഗവണ്‍മെന്റുദ്യോഗസ്ഥന്മാരുടെ പണിമുടക്കത്തെ സംബന്ധിച്ചാലോചിക്കാന്‍ കോഴിക്കോട് ടൌണ്‍ഹാളിലൊരുയോഗം കൂടിയപ്പോള്‍ പണിമുടക്കത്തെ അനുകൂലിച്ചുകൊണ്ടു പ്രസംഗിക്കുകയും സദസ്സിന്റെ ആനുകൂല്യം നേടുകയും ചെയ്യാന്‍ മോനോനുകഴിഞ്ഞു.
അങ്ങനെതന്നെ ഒന്നുരണ്ട് അധ്യാപകയോഗങ്ങളില്‍ അധ്യാപകന്മാരുടെ പണിമുടക്കു നയിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല.

പക്ഷേ മുനിസിപ്പല്‍ തൊഴിലാളികളുടെ സമരത്തില്‍ അദ്ദേഹം തൊഴിലാളിക്കെതിരാണ്; പണിമുടക്കം പൊളിക്കാന്‍ തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാന്‍ അങ്ങേയറ്റം ശ്രമിക്കുന്നുണ്ട്. വെളുത്ത കുപ്പായമിട്ടു വൃത്തിയായി നടക്കുന്ന ഗവണ്‍മെന്റുദ്യോഗസ്ഥന്മാരുടെയും അവരെപ്പോലെ നടക്കാന്‍ ശ്രമിക്കുന്ന അധ്യാപകന്മാരുടെയും പണിമുടക്കങ്ങളെ അനുകൂലിക്കുക; അവരെയെല്ലാം വൃത്തിയായി നടക്കാന്‍ സഹായിച്ചു സ്വയം വൃത്തിക്കെട്ടു നടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന മുനിസിപ്പല്‍ തൊഴിലാളികളുടെ പണിമുടക്കിനെയെതിര്‍ക്കുക ഇതാണ് മേനോന്റെ പൊതുജനസേവനം!
ഇതെന്തുകൊണ്ടാണെന്നു മേനോന്‍ വ്യക്തമാക്കാമോ? ഗവണ്‍മെന്റുദ്യോഗസ്ഥന്മാരിലും അധ്യാപകന്മാരിലും തന്റെ സ്വന്തക്കാരുള്ളതുകൊണ്ടും മുനിസിപ്പല്‍ തൊഴിലാളികള്‍ അങ്ങനെയല്ലാത്തതുകൊണ്ടുമാണോ? അതോ, തനിക്കു സ്ഥാനം കിട്ടാന്‍ കഴിയാത്ത മന്ത്രിസഭയ്ക്കെതിരായി ഗവണ്‍മെന്റുദ്യോഗസ്ഥന്മാരും അധ്യാപകന്മാരും പണിമുടക്കുന്നത് നല്ലതാണെന്നും അടുത്ത അവസരത്തില്‍ തനിക്കു ചെയര്‍മാന്‍ സ്ഥാനം കിട്ടാനിടയുള്ള മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള തൊഴിലാളികള്‍ പണിമുടക്കുന്നത് ചീത്തയാണെന്നുമുള്ള വിചാരം കൊണ്ടോ? ഭരണയന്ത്രം തിരിക്കുന്ന മന്ത്രിമാരുടെയും അവരുടെ ഉദ്യോഗസ്ഥന്മാരുടെയും ശമ്പളം കൂട്ടിയാലും വീടും കക്കൂസും വൃത്തിയാക്കുന്ന മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിക്കരുതെന്ന വാശികൊണ്ടാണോ?

എല്ലാവര്‍ക്കും "തന്‍കുഞ്ഞു പൊന്‍കുഞ്ഞാ''ണ് നോണ്‍ഗസറ്റഡ് ഉദ്യോഗസ്ഥന്മാരുടെയിടയില്‍ ധാരാളം ബന്ധുക്കളുള്ള മാധവമേനോന് അവരോടു സഹതാപമുണ്ടാവുക സ്വാഭാവികമാണ്. "നാട്ടില്‍ ഭേദപ്പെട്ടവരുടെ '' പത്രമായ മാതൃഭൂമിക്ക് ആ ഭേദപ്പെട്ടവരുടെ മക്കള്‍ക്ക് തോട്ടി സ്ത്രീകളില്‍ നിന്നടികൊള്ളുമ്പോള്‍ അരിശമുണ്ടാവുന്നതും "അവരെ തൊട്ടു കളിക്കേണ്ട'' എന്നു പറയാന്‍ തോന്നുന്നതും അത്രതന്നെ സ്വാഭാവികമാണ്. പക്ഷേ മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും മറ്റു തൊഴിലാളികള്‍ക്കും അവരുടെ കാര്യവും അത്രതന്നെ പ്രധാനമാണെന്നും അവരുടെ ശമ്പളത്തിലും ജീവിതാവശ്യങ്ങളിലും കൈവയ്ക്കുന്ന 'തമ്പുരാക്കന്മാ'രോട്'മുനിസിപ്പല്‍ തൊഴിലാളികളും പറയുന്നത് "ഞങ്ങളെ തൊട്ടുകളിക്കേണ്ട'' എന്നാണെന്നും മാധവമേനോനും മാതൃഭൂമിയും മനസ്സിലാക്കിയാല്‍ നന്ന്.

കോണ്‍ഗ്രസ്സ് തൊഴിലാളി ശ്രദ്ധിക്കണം. മാതൃഭൂമിയുടെയും മാധവമേനോന്റെയും മാത്രമല്ല കേളപ്പന്റെയും "ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരുടെയുമെല്ലാം മാറ്റുരച്ചു നോക്കുന്ന ഉരകല്ലാ''യിട്ടാണ് ഇന്നത്തെ പണിമുടക്കുസമരം തീര്‍ന്നിട്ടുള്ളത്. കേളപ്പന്‍ ഒരു പ്രഖ്യാതനായ ഹരിജന ബന്ധുവാണ്; അവര്‍ക്കുവേണ്ടി പട്ടിണികിടന്നിട്ടുമുണ്ട്. പക്ഷേ ഹരിജന്‍ തൊഴിലാളികളായ മുനിസിപ്പല്‍ തൊഴിലാളികളോടന്വേഷിക്കാതെ, മുനിസിപ്പല്‍ ചെയര്‍മാനോടുമാത്രമേന്വേഷിച്ച് മുന്‍സിപ്പല്‍ തൊഴിലാളികള്‍ക്ക് 100 ഉറുപ്പിക ശമ്പളം കിട്ടുന്നുണ്ടെന്നും മറ്റും നാട്ടുകാരെ തെറ്റദ്ധരിപ്പിക്കാനദ്ദേഹത്തിനു മടിയുണ്ടായില്ല.

ഇടതുപക്ഷക്കാര്‍ 'സോഷ്യലിസ'ത്തില്‍ വിശ്വസിക്കുന്നവരാണ്. തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുന്നവരാണ്. പക്ഷേ ബ്രിട്ടീഷ് മുതലാളിയുടെ റെയില്‍നോള്‍ഡ്സ് സായ്പിന്റെ ഭാഗത്തുനിന്ന് തൊഴിലാളികളെ എതിര്‍ക്കുന്നതിനാണ് അവരുടെ നേതാവായ അരുണാ ആസഫ് അലി തന്റെ അനുയായികളെ ഉപദേശിച്ചത്.

ഇത്ര ലജ്ജാവഹമായ വിധം ബ്രിട്ടീഷ് മുതലാളിയെ സഹായിക്കുകയും തൊഴിലാളികളെ മര്‍ദിക്കാനനുവദിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നേതാക്കന്മാരും സോഷ്യലിസ്റ്റുകാരുമാണ് വിപ്ളവകാരികളെന്നു തെറ്റിദ്ധരിച്ചിരുന്ന കോണ്‍ഗ്രസ്സ് തൊഴിലാളികളുടെ കണ്ണുതുറപ്പിക്കാന്‍ ഇതുപ്രയോജനപ്പെടുമെന്ന് ഞാനാശിക്കുന്നു.

*
ഇ എം എസ് കടപ്പാട്: യുവധാര

Wednesday, August 19, 2009

നീതിയുടെ വരള്‍ച്ച; ഫണ്ടുകളുടെ പ്രളയം

തീര്‍ച്ചയായും, ആഗസ്ത് അസാധാരണ മാസമാണെന്ന് തെളിയിക്കുകയാണ്. പക്ഷേ, ജൂലൈ എത്ര അത്യസാധാരണമായിരുന്നു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ വിപണിയിലിറക്കിയതും മികച്ചയിനം പരിപ്പിന് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതും ഒരേ മാസം നാം ആഘോഷിച്ചു. ഇവിടെയെത്താന്‍ കുറച്ച് അധ്വാനം വേണ്ടിവന്നു. തൂര്‍ ദാലിന് (തുവര പരിപ്പ്) 2004ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിലോഗ്രാമിന് 34 രൂപയോളമായിരുന്നു വില. 2009ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇതിന്റെ വില 54 രൂപയായി. തെരഞ്ഞെടുപ്പിനുശേഷം 62 രൂപയായി. ഇപ്പോള്‍ 90 കഴിഞ്ഞു, മൂന്നക്കത്തിലെത്താനുള്ള ശ്രമത്തിലുമാണ്.

ജൂലൈയിലെ അത്യാഹ്ളാദത്തിനിടെ "ഏറ്റവും മോശമായത് നമുക്ക് പിന്നാലെയുണ്ട്'' എന്ന് മൊണ്ടേഗ് സിങ് അലുവാലിയ പ്രഖ്യാപിച്ചതിനും നാം സാക്ഷിയായി (ജൂണിലും അതിനുമുമ്പും അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ചുകൊടുക്കാമെങ്കിലും). അത് നല്ലത്. ഏറ്റവും മോശം അവസ്ഥ എപ്പോഴാണ് ഉണ്ടാവുകയെന്ന് അദ്ദേഹം പറയണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. അത് അറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. അല്ലാത്തപക്ഷം, മെച്ചപ്പെട്ടത് സംഭവിക്കുമ്പോള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാകും.

വസ്തുതാപരമായി പറഞ്ഞാല്‍, ഏറ്റവും മോശമായത് നമുക്ക് മുന്നിലുണ്ടാകാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കൃഷിമന്ത്രി ശരദ്പവാറും സൂചിപ്പിച്ചിട്ടുണ്ട്. അവര്‍ ഉദ്ദേശിച്ചത് പന്നിപ്പനിയെയല്ല. ഖാരിഫ് വിളയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ഇരുവരും സമ്മതിച്ചു. ഇപ്പോള്‍ 177 ജില്ലയെ ബാധിച്ചതായി അവര്‍ മനസ്സിലാക്കിയ വരള്‍ച്ച കാരണം ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ വീണ്ടും ഉണ്ടാകാന്‍ പോകുന്ന വര്‍ധന നേരിടാന്‍ അരപ്പട്ട മുറുക്കാന്‍ ഇരുവരും നമ്മോട് ഉപദേശിക്കുന്നു. റാബി സീസണിലേക്കായി കൂടുതല്‍ കാര്യക്ഷമമായ ആസൂത്രണം നടത്താന്‍ അവര്‍ ആഹ്വാനം ചെയ്തതില്‍നിന്ന് ഖാരിഫിന്റെ കാര്യത്തില്‍ പ്രതീക്ഷ കൈവെടിഞ്ഞുവെന്ന് വ്യക്തമാകുന്നു. എന്നാല്‍, കുറവ് നികത്താന്‍ ഉതകുന്ന രീതിയിലുള്ള ഭക്ഷ്യധാന്യഉല്‍പ്പാദനം താരതമ്യേന മെച്ചപ്പെട്ട മഴ ലഭിച്ച മേഖലകളില്‍ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഇനിയും രണ്ടുമാസമുണ്ട്. പക്ഷേ, മസൂ കൈകാര്യം ചെയ്യുന്നതിന് ശ്രമമൊന്നും നടക്കുന്നില്ല.

നമ്മുടെ മുന്നിലുള്ള മോശം കാലം നേരിടാന്‍ പ്രയോജനംചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരം ഗ്രാമവികസനമന്ത്രാലയം സ്വീകരിച്ച ചെറുതെങ്കിലും പ്രധാനപ്പെട്ട നടപടിയിലൂടെ കര്‍ഷകരുടെ ഭൂമികളില്‍ കൃഷിയാവശ്യത്തിനുള്ള കുളങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നു. ഓരോ കൃഷിയിടത്തിലും ഓരോ കുളം എന്നത് എല്ലാ സര്‍ക്കാരുകളുടെയും ലക്ഷ്യമായി മാറണം.(സാന്ദര്‍ഭികമായി പറയട്ടെ, ഇത് റാബി സീസണില്‍ വന്‍തോതില്‍ ഗുണംചെയ്യും. ചില കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയോടുള്ള അകല്‍ച്ച നീക്കാനും വഴിതെളിക്കും). തൊഴിലില്ലാതെയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം നിമിത്തവും ദുരിതമനുഭവിക്കുന്ന ദശലക്ഷങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിപുലമാക്കുന്നതിലൂടെ സാധിക്കും. പക്ഷേ, വീടൊന്നിന് പ്രതിവര്‍ഷം നൂറ് ജോലി എന്ന വിനാശകരമായ പരിധി ഇതിനായി എടുത്തുകളയേണ്ടതുണ്ട്. വരള്‍ച്ച നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ ഒട്ടും അമാന്തം പാടില്ല.

വരള്‍ച്ച കാരണം വിലക്കയറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പ് തട്ടിപ്പാണ്. വരള്‍ച്ചയും വന്‍തോതില്‍ വിള ഉല്‍പ്പാദനം കുറയുന്നതും തീര്‍ച്ചയായും കൂടുതല്‍ വിലക്കയറ്റത്തിന് കാരണമാകും. എന്നാല്‍,വരള്‍ച്ചയ്ക്ക് വളരെക്കാലം മുമ്പേ, 2004ലെ തെരഞ്ഞെടുപ്പിനുശേഷം വിലകള്‍ അടിക്കടി ഉയരുകയാണ്. നല്ലതോതില്‍ മസൂ മഴ ലഭിച്ച 2004നും 2008നും ഇടയ്ക്കുള്ള കാലം പരിശോധിക്കുക. ഭക്ഷ്യധാന്യങ്ങളുടെ 'റെക്കോഡ് ഉല്‍പ്പാദനം' കൈവരിച്ചെന്ന് ഒന്നില്‍കൂടുതല്‍ പ്രാവശ്യം നാം അവകാശപ്പെട്ടു. അരിയുടെ വില 46 ശതമാനം വര്‍ധിച്ചു, ഗോതമ്പുവില 62 ശതമാനം ഉയര്‍ന്നു, ആട്ടയുടെ വില 55 ശതമാനവും, ഉപ്പിന്റേത് 42 ശതമാനവും ഉയര്‍ന്നു, ഇങ്ങനെ പോകുന്നു കണക്ക്. 2008 മാര്‍ച്ചോടെ ഇത്തരം ഇനങ്ങളുടെ വിലയിലുണ്ടായ ശരാശരി വര്‍ധന 42 ശതമാനം കടന്നു. 2009 തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെ വിലകള്‍ വീണ്ടും ഉയര്‍ന്നു.കഴിഞ്ഞ മൂന്നുമാസം വിലകളില്‍ കടുത്ത വര്‍ധനയാണ് ഉണ്ടായത്.

പലവ്യഞ്ജനങ്ങളുടെ വിലയിലുണ്ടായ പൊള്ളുന്ന വിലവര്‍ധനയ്ക്ക് വരള്‍ച്ചയുമായി കാര്യമായ ബന്ധമില്ലെന്ന് കൃഷിമന്ത്രി തന്നെ പറഞ്ഞതായി കാണുന്നു. "കാരണം ഒന്നുമില്ല,'' അദ്ദേഹം നിരീക്ഷിക്കുന്നു, "ഇത്തരത്തിലുള്ള വിലക്കയറ്റം വിതരണവും ചോദനയും തമ്മിലുള്ള വിടവില്‍നിന്നാണ് ഉണ്ടാകുന്നത്''. അദ്ദേഹം വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണത്തിലേക്കുകൂടി കടക്കുന്നു: "കരിഞ്ചന്തയും പൂഴ്ത്തിവയ്പും''. പക്ഷേ, ഭക്ഷ്യവസ്തുക്കളുടെ മുന്‍കൂര്‍വ്യാപാരത്തിന്റെ കാര്യത്തില്‍ അദ്ദേഹം മൌനം പാലിക്കുന്നു. മുന്‍കൂര്‍ വ്യാപാരവുമായി ബന്ധപ്പെട്ട ഊഹക്കച്ചവടം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് പറയാന്‍ മതിയായ 'തെളിവൊന്നുമില്ലെന്ന്' പല മുതിര്‍ന്ന മന്ത്രിമാരും അഭിപ്രായപ്പെടുന്നു. (ഗോതമ്പിന്റെ മുന്‍കൂര്‍ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മെയ് മാസത്തില്‍ തെരഞ്ഞെടുപ്പുഫലം വരുന്നതിനു തൊട്ടുമുമ്പ് പിന്‍വലിച്ചു. മറ്റു പല സാധനങ്ങളുടെയും അവധിവ്യാപാരത്തിനുള്ള നിരോധനം വെല്ലുവിളി നേരിടുകയാണ്).

അടിയന്തരാവസ്ഥപൂര്‍വകാലഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍, 2004ന്ശേഷമുള്ള വിലക്കയറ്റം ഒരുപക്ഷേ, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായതാണ്. മാധ്യമങ്ങള്‍ക്ക് ജൂലൈ ഏറ്റവും ആകര്‍ഷകമായത് അംബാനി സഹോദരന്മാര്‍ തമ്മിലുള്ള 'വാതകയുദ്ധത്തിന്' പാര്‍ലമെന്റ് നല്‍കേണ്ടിവന്ന രാഷ്ട്രീയവില കാരണമാണ്. ഈ രണ്ട് സഹോദരന്മാര്‍ കലഹിച്ചാല്‍ സര്‍ക്കാരുകള്‍ തന്നെ വീണേക്കാം. ആട്ടയ്ക്ക് എങ്ങനെയാണ് വിമാനടിക്കറ്റുകളേക്കാള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുക(എയര്‍ടിക്കറ്റുകളുടെ വില വര്‍ഷങ്ങളായി ഇടിയുകയാണെങ്കിലും). ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും വിമാനടിക്കറ്റുകള്‍ വില കുറഞ്ഞതായി മാറുകയും ചെയ്യുന്നു.

പക്ഷേ, വിമാനയാത്രാനിരക്കാണ് മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊതുഖജനാവില്‍നിന്ന് പണം ചെലവഴിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യഎയര്‍ലൈന്‍സ് കമ്പനികള്‍ സമരഭീഷണി മുഴക്കിയതോടെ വ്യോമയാന ഇന്ധനവില കൂടുതല്‍ മാധ്യമശ്രദ്ധ നേടി. ഇപ്പോള്‍ സ്വകാര്യവിമാനക്കമ്പനികള്‍ക്ക് കുറഞ്ഞവിലയില്‍ ഇന്ധനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. കഴിഞ്ഞവര്‍ഷം കോടിക്കണക്കിന് രൂപയുടെ നികുതിയിളവ് ലഭിച്ച ഐപിഎല്ലുമായി ബന്ധപ്പെട്ടതാണ് ഈ സ്വകാര്യവിമാന കമ്പനികളുടെ ഉടമകള്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ ഐപിഎല്ലിന് വിനോദനികുതി ഒഴിവാക്കിക്കൊടുത്തു. മുംബൈയില്‍ സംഘടിപ്പിച്ച പല കളികളുടെയും നേട്ടം കോടീശ്വരന്മാര്‍ക്കാണ് ലഭിച്ചത്, പണം പോയത് സാധാരണക്കാര്‍ക്കും.

വന്‍കിടക്കാര്‍ക്ക് എപ്പോഴും പണം ലഭിക്കും. ഇക്കൊല്ലത്തെ ബജറ്റും 2008-09ലെ കേന്ദ്രനികുതി രേഖകളും പരിശോധിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് ഒഴിവാക്കിക്കൊടുത്തത് 68,914 കോടി രൂപയാണെന്ന് ബോധ്യമാകും. എന്നാല്‍, ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് പ്രയോജനകരമായ ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 2009-10 ലെ ബജറ്റില്‍ നീക്കിവച്ചത് 39,100 കോടി രൂപ മാത്രം.

കടക്കെണിയില്‍ വീണ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച 2008ലെ മഹത്തായ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയെക്കുറിച്ച് ഓര്‍ക്കുക. 'സാമ്പത്തിക അച്ചടക്കരാഹിത്യത്തെക്കുറിച്ച്' പ്രത്യക്ഷപ്പെട്ട മുഖപ്രസംഗങ്ങള്‍ ഓര്‍ക്കുക. അത് ഒറ്റത്തവണ പദ്ധതിയായിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്കായി നടപ്പാക്കിയ ഒറ്റത്തവണ പദ്ധതിക്കുവേണ്ടി ചെലവിട്ടത് 70,000 കോടി രൂപ. പക്ഷേ, കഴിഞ്ഞ രണ്ട് ബജറ്റുകള്‍ വഴിമാത്രം രാജ്യത്തെ ഒരുപിടി സമ്പന്നര്‍ക്ക് പ്രത്യക്ഷനികുതിയിനത്തില്‍ മാത്രം 1,30,000 കോടി രൂപയുടെ ഇളവാണ് നല്‍കിയത്. ഇതില്‍ മാധ്യമങ്ങള്‍ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല. 1991 മുതലുള്ള ബജറ്റുകള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ ഇളവുകളുടെ കണക്ക് എടുക്കുക. ലക്ഷക്കണക്കിനു കോടി രൂപയുടെ കണക്ക് പറയേണ്ടിവരും.

പരോക്ഷനികുതികളിലെ ഇളവുകള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടം കണക്കാക്കാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കുക. ഇതുവഴിയുള്ള ആനുകൂല്യം ഉല്‍പ്പാദകര്‍ ഉപഭോക്താക്കള്‍ക്ക് ചുരുക്കമായി മാത്രമാണ് കൈമാറുന്നത്. ഇതുകാരണം കുത്തകകള്‍ക്ക് ഉണ്ടാകുന്ന നേട്ടം വന്‍തോതിലാണ്. ബജറ്റ് കണക്കുകള്‍ മാത്രം നോക്കാം. 2007-08ല്‍ പ്രത്യക്ഷനികുതി ഇളവുകള്‍ വഴിമാത്രം ഉണ്ടായ വരുമാനനഷ്ടം 62,199 കോടി രൂപയായിരുന്നു. എക്സൈസ് തീരുവയിനത്തില്‍ 87,468 കോടി രൂപയും കസ്റ്റംസ് തീരുവയിനത്തില്‍ 1,53,593 കോടി രൂപയും ഇളവുചെയ്തു. എല്ലാംകൂടി 3, 03,260 കോടി രൂപ. ഇതില്‍നിന്ന് നാം കയറ്റുമതി കടം കുറവ് വരുത്തിയാല്‍ തന്നെ 200,000 കോടി രൂപ വരും. 2008-09ല്‍ ഈ തുക 3,00,000 കോടി കവിഞ്ഞു. ഇതു വെറും ചുരുങ്ങിയ തോതിലുള്ള കണക്കുകൂട്ടലാണ്. കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയ സബ്സിഡികളും നിരക്ക് ഇളവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ കൂടി ചേര്‍ത്താല്‍ തുക ഇനിയും കുതിച്ചുയരും.

ലളിതമായി പറഞ്ഞാല്‍, കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷം ലഭിച്ച ഇളവുകളുടെ മൊത്തം തുക കാര്‍ഷികകടാശ്വാസമായി 'സാമ്പത്തിക അച്ചടക്കം ഇല്ലാതെ' എഴുതിത്തള്ളിയ തുകയുടെ ഏഴിരട്ടി വരും. ഇതിന്റെ അര്‍ഥം, രണ്ടുവര്‍ഷത്തില്‍ ഓരോദിവസവും നാം കോര്‍പറേറ്റുകള്‍ക്ക് 700 കോടി രൂപ വീതം നല്‍കിയെന്നാണ്. 1991നുശേഷമുള്ള കണക്കെടുത്താല്‍ തുക എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക(ലക്ഷം കോടികള്‍ക്ക് അപ്പുറത്തുള്ള തുക പറയാന്‍ ഏതു പദമാണ് ഉപയോഗിക്കേണ്ടത്). ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണത്തിനോ പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കാനോ പൊതുജനാരോഗ്യമേഖലയിലോ വിദ്യാഭ്യാസരംഗത്തോ മുടക്കാനോ പണം ചോദിക്കുക-കിട്ടില്ല. എന്നാല്‍ കോര്‍പറേറ്റ് ലോകത്തിനുള്ള സൌജന്യമായി മണിക്കൂറില്‍ 30 കോടി രൂപവീതം നല്‍കാന്‍ പണമുണ്ട്.

മാന്ദ്യത്തിന്റെ സമയത്തും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഇക്കൊല്ലം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ലാഭം നേടിയെങ്കില്‍ അതിന് കാരണമുണ്ട്. ഇത് നേടിയത് പൊതുജനങ്ങളുടെ ചെലവിലാണ്. തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുപ്രകാരംതന്നെ ഇതേ കാലയളവില്‍ രാജ്യത്തെ സംഘടിതമേഖലയില്‍ 1.7 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കയറ്റുമതി മേഖലയില്‍മാത്രം 2008 സെപ്തംബര്‍ മുതല്‍ 2009 ഏപ്രില്‍വരെ 15 ലക്ഷം പേര്‍ തൊഴില്‍രഹിതരായെന്ന് വാണിജ്യസെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.

അപ്പോഴാണ് വരള്‍ച്ചയുടെ വരവ്. മനുഷ്യന്‍ വിതച്ച എല്ലാ കെടുതികളും മറച്ചുവയ്ക്കാന്‍ സൌകര്യം നല്‍കുന്ന വില്ലന്‍-വരള്‍ച്ച സ്ഥിതിഗതി രൂക്ഷമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ഷികവരുമാനത്തില്‍ വന്‍ ഇടിവുണ്ടാകും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദേശീശ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് തുടങ്ങണം. മറ്റു കാര്യങ്ങള്‍ക്കൊപ്പം ഓരോ കൃഷിയിടത്തിലും കുളം നിര്‍മിക്കണം. കാര്‍ഷികകടങ്ങള്‍ പുനഃസംവിധാനം ചെയ്യണം. വരള്‍ച്ചയ്ക്കു മുമ്പുതന്നെ വിനാശകരമായ വിലക്കയറ്റം സൃഷ്ടിച്ച ഊഹക്കച്ചവടം അവസാനിപ്പിക്കണം. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കണം. കോര്‍പറേറ്റുകള്‍ക്കുള്ള അന്തമില്ലാത്ത സൌജന്യസദ്യയില്‍നിന്ന് വിശിഷ്ടവിഭവങ്ങള്‍ എടുത്തുകളയണം.

*
പി സായിനാഥ് ഹിന്ദുവില്‍ എഴുതിയ Drought of justice, flood of funds എന്ന ലേഖനത്തിന്റെ പരിഭാഷ.
കടപ്പാട് : ദേശാഭിമാനി 20 ആഗസ്റ്റ് 2009