Wednesday, March 31, 2010

മധു പകര്‍ന്ന് സംഗീതപൌര്‍ണ്ണമി

ഒരൊറ്റ ഗാനം മതിയായിരുന്നു അവര്‍ക്ക് കേരളീയ ഗാനചരിത്രത്തില്‍ ഇടംനേടാന്‍. 40 വര്‍ഷത്തിനുശേഷവും അത് മലയാളി മനസ്സില്‍ മലര്‍ ചൊരിഞ്ഞു നില്‍ക്കുകയാണ്, നീലനിലാവൊളി പോലെ. അതേ, പറഞ്ഞുവരുന്നത് 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയേ' എന്ന നിത്യഹരിതഗാനത്തെക്കുറിച്ചാണ്. 1969ല്‍ ഇറങ്ങിയ 'മൂടല്‍മഞ്ഞ്' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്‍ രചിച്ച് യേശുദാസ് പാടിയ ഗാനം. അതിന് ഈണംപകര്‍ന്ന ഉഷാഖന്നയെപ്പറ്റി പുതിയ തലമുറയിലെ എത്ര പേര്‍ക്കറിയാം? വൈകിയെങ്കിലും മലയാളക്കര അവര്‍ക്കു നല്‍കിയ ആദരമായി സ്വരലയ പുരസ്ക്കാരം. പ്രശസ്ത സംഗീതസംവിധായകന്‍ ജി ദേവരാജന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡാണ് ഉഷാഖന്നയ്ക്ക് ലഭിച്ചത്. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

'മൂടല്‍ മഞ്ഞി'ല്‍ 'നീ മധു പകരൂ' എന്ന ഗാനത്തിനു പുറമെ 'മാനസ മണി വേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍', ഉണരൂ വേഗം നീ സുമറാണി, വന്നു നായകന്‍', 'മുകിലേ വിണ്ണിലായാലും കണ്ണീരു തൂകും നീ' എന്നീ മനോഹര ഗാനങ്ങള്‍ പാടിയത് എസ് ജാനകിയാണ്. 'കവിളിലെന്തേ കുങ്കുമം, കണ്ണിലെന്തേ സംഭ്രമം' എന്ന ഗാനംആലപിച്ചത് ബി വസന്തയും. ഗ്വാളിയോറില്‍ ജനിച്ച ഉഷാഖന്ന മലയാളത്തനിമയുള്ള ഈ പാട്ടുകളിലൂടെയാണ് കേരളത്തിനു സ്വന്തമായത്. 19 വര്‍ഷത്തിനുശേഷം 'ആദ്യപാപം' എന്ന ചിത്രത്തിനുവേണ്ടി രണ്ടു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു. 1991ല്‍ 'അഗ്നിനിലാവി'നു വേണ്ടി യേശുദാസും ചിത്രയും പാടിയ ആറു പാട്ടുകള്‍. വയലാര്‍ മാധവന്‍കുട്ടിയായിരുന്നു രചയിതാവ്. 2002ല്‍ യൂസഫലികേച്ചേരിക്കൊപ്പം 'പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച'ക്കായി 11 പാട്ടുകള്‍. ഇതില്‍ 'ആറ്റും മണിമേലെ ഉണ്ണിയാര്‍ച്ച'എന്ന ചിത്ര യുടെ പാട്ട് ഏറെ ശ്രദ്ധേയമായി. മൂടല്‍മഞ്ഞിനു ശേഷം അവര്‍ സംഗീതം നല്‍കിയ മലയാള ഗാനങ്ങള്‍ മോശമായതുകൊണ്ടല്ല അവ ശ്രദ്ധിക്കപ്പെടാതെ പോയത്. പല ഗാനങ്ങളും മനോഹരമായിരുന്നു താനും.ചില പാട്ടുകളുടെ ഗതി അങ്ങനെയാണ് എന്നു മാത്രമേ അതേക്കുറിച്ച് പറയാനാകൂ.

യേശുദാസിനൊപ്പം ബോളിവുഡില്‍

യേശുദാസിന്റെ ബോളിവുഡ് അങ്കത്തിനൊപ്പം നില്‍ക്കാന്‍ രവീന്ദ്ര ജയിനിനും, സലില്‍ ചൌധരിക്കും നൌഷാദിനും, ജയദേവിനും, ബാപ്പി ലഹരിക്കുമൊപ്പം ഉഷയും ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ നിരവധി മനോഹരഗാനങ്ങള്‍ പിറന്നു. 'ദാദാ'യിലെ 'ദില്‍ കെ ടുക്ടെ ടുക്ടെ കര്‍ക്കെ' എന്ന ഗാനത്തിന് 1979ലെ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ പുരസ്കാരം യേശുദാസിന് നേടിക്കൊടുത്തു. സാജന്‍ ബിനാ സുഹാഗനിലെ'മധുബന്‍ ഖുശ്ബു ദേതാ ഹൈ','മസ്ദൂര്‍ സിദാബാദി'ലെ 'മേരി മുന്നി റാണി സോജാ, 'കാരണി'ലെ 'സാവന്‍ ആജ് ലഗായാ രേ', സോനേ കി ദില്‍ ലോഹേ കാ ഹാഥ് എന്ന സിനിമയിലെ അതേ പേരിലുള്ള ഗാനം എന്നിവ ദാസിന്റെ ഹിന്ദി ഗാനരത്നങ്ങളില്‍ അമൂല്യങ്ങളാണ്.

റഹ്മാന്റെ ആദരം

പൂര്‍ണമായ അര്‍ഥത്തില്‍ ഇന്ത്യയിലെ ഏക സംഗീത സംവിധായികയാണ് ഉഷാഖന്ന. അവരോടുള്ള ആദരം പ്രകടിപ്പിക്കാനാണ്് 1964 ല്‍ പുറത്തിറങ്ങിയ 'ശബ്നം' എന്ന ചിത്രത്തിലെ 'ഹര്‍ നസര്‍ കെ സൌ അഫ്സാനെ' എന്ന ഗാനം എ ആര്‍ റഹ്മാന്‍ 'ഹിന്ദുസ്ഥാനി' എന്ന കമലഹാസന്‍ ചിത്രത്തില്‍ 'ലട്കാ ദിഖാ ദിയാ' എന്ന പാട്ടായി വീണ്ടും കമ്പോസ് ചെയ്തത്. ശങ്കര്‍ സംവിധാനം ചെയ്ത, കേരളത്തില്‍ ഹിറ്റായ 'ഇന്ത്യന്‍' എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് 'ഹിന്ദുസ്ഥാനി'.

പങ്കജ് ഉദാസിന്റെ അരങ്ങേറ്റം

പുതിയ ഗായകരെ അവതരിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു ഉഷയ്ക്ക്. അനുപമ ദേശ്പാണ്ഡെ, ഹേമലത, മുഹമ്മദ് അസീസ്, രൂപ്കുമാര്‍ റാത്തോഡ്, ഷബീര്‍ കുമാര്‍ തുടങ്ങിയവര്‍ വരവറിയിച്ചത് അവരുടെ പാട്ടുകളിലൂടെ.

പങ്കജ് ഉദാസെന്ന ഗസല്‍ മാന്ത്രികന്‍ ആദ്യമായി പാടുന്നത് ഉഷാഖന്നക്കുവേണ്ടി. 1972ല്‍ 'കാംമ്ന' എന്ന ചിത്രത്തിനുവേണ്ടി. 'തും കഭീ സാംനേ ആജാവോ തോ പൂഛേ തും സേ' എന്ന ഗാനം. നക്ഷ് ലയ്പുരിയുടെ മനോഹരമായ വരികളില്‍ പിറന്ന ഈ പാട്ട് ചിത്രം പുറത്തിറങ്ങാത്തതുമൂലം ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനുശേഷം 1980ലാണ് ഉദാസിന്റെ ആദ്യ ഗസല്‍ ആല്‍ബം 'ആഹത്ത്' പുറത്തിറങ്ങിയതും. വീണ്ടും ആറു വര്‍ഷത്തിനുശേഷമാണ് സിനിമക്കുവേണ്ടി അദ്ദേഹം പാടിയത്. 1986ല്‍' 'നാം' എന്ന സിനിമയിലെ'ചിട്ടി ആയി ഹെ ആയി ഹെ ചിട്ടി ആയി ഹെ'എന്ന സൂപ്പര്‍ ഹിറ്റു ഗാനം.

മനോഹര ഗാനങ്ങള്‍

സ്ത്രീയായതിന്റെ ഒരു ആനുകൂല്യവും ഉഷാഖന്ന പിടിച്ചുപറ്റിയിട്ടില്ല. മനോഹരമായ ഗാനങ്ങള്‍ തന്നെയായിരുന്നു അവരുടെ മുഖമുദ്ര. മുഹമ്മദ് റാഫി അലിഞ്ഞു പാടിയ 'ഹം തും സെ ജുദാ ഹോ കേ മര്‍ ജായോം ഗേ രോ രോ കേ' ,തേരേ ഗലിയോം മേ രഖേം ഗേ സനം'എന്നീ ഗാനങ്ങള്‍ ആര്‍ക്ക് മറക്കാനാവും? 'ഹം ഹിന്ദുസ്ഥാനിയിലെ മുകേഷ് പാടിയ 'ഛോടോ കല്‍ കി ബാത്തേം കല്‍ കി ബാത്ത് പുരാനി', മന്നാഡേ പാടിയ 'ബാദലി'ലെ 'അപ്നേ ലിയേ ജീയേ തോ ക്യാ ജിയേ' ആപ്തോ ഐസേ ന ഥേയിലെ 'തു ഇസ് തര്ഹാ മേരേ സിന്ദഗി മേ ശാമില്‍ ഹെ', സോത്തേണില്‍ കിഷോര്‍-ലതാ ടീമിന്റെ 'ചാന്ദ് കേ പാസ് ജോ സിത്താരാ ഹെ', 'ഷായദ് മേരി ഷാദി കാ ഖയാല്‍','സിന്ദഗി പ്യാര്‍ കാ ഗീത് ഹൈ' തുടങ്ങിയവ ചിലതു മാത്രം. മുഹമ്മദ് റഫി- ആശാ ഭോസ്ളെ-ഉഷാ ഖന്ന കൂട്ടുകെട്ട് ഒരു കാലഘട്ടത്തിലെ വിജയ ത്രയമായിരുന്നു.

എത്തിയത് പാട്ടുകാരിയാവാന്‍

ഔപചാരികമായി സംഗീതം അഭ്യസിക്കാത്ത ഉഷാഖന്നയുടെ അച്ഛന്‍ മനോഹര്‍ ഖന്ന പാട്ടുകാരനും പാട്ടെഴുത്തുകാരനുമായിരുന്നു. പാട്ടുകാരിയാവാനായിരുന്നു ഉഷയുടെയും മോഹം. അങ്ങനെ അച്ഛന്റെ കൂട്ടുകാരനായിരുന്ന പ്രശസ്ത സംഗീതസംവിധായകന്‍ ഒ പി നയ്യാര്‍, ഉഷയെ അക്കാലത്തെ പ്രമുഖ സിനിമാക്കാരനായ ശശ്ധര്‍ മുക്കര്‍ജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് ഉഷ അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ച പാട്ടില്‍ ഒന്ന് മുമ്പൊന്നും കേട്ടിരുന്നില്ലെന്ന് മുക്കര്‍ജി പറഞ്ഞപ്പോള്‍ അതു ഞാന്‍ തന്നെ ഈണം പകര്‍ന്നതാണെന്ന് ഉഷ വെളിപ്പെടുത്തി. ദിവസം രണ്ടുപാട്ട്വീതം താന്‍ കമ്പോസ് ചെയ്യാറുണ്ടെന്നും പതിനാറുകാരി വെളിപ്പെടുത്തി. അപ്പോള്‍ മുക്കര്‍ജി പറഞ്ഞു 'മകളേ, ഗായികയെന്ന നിലയില്‍ നിനക്ക് ലതയെയും ആശയെയും കവച്ചുവെയ്ക്കാനാവില്ല. നിന്റെ രംഗം സംഗീതസംവിധാനത്തിന്റേതാണ്-അതായിരുന്നു തുടക്കം.

ഹിറ്റായ ദില്‍ ദേഖേ ദേഖോ'

ഏതാനും മാസങ്ങള്‍ക്കകം മുഖര്‍ജിയുടെ 'ദില്‍ ദേഖേ ദേഖോ'യെന്ന സിനിമയുടെ സംഗീതസംവിധാനം ഉഷയെ ഏല്‍പ്പിച്ചു. 1959ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായി. ആശാപരേഖ് എന്ന അഭിനയപ്രതിഭയുടെയും ആദ്യ ചിത്രമായിരുന്നു 'ദില്‍ ദേഖേ ദേഖോ'.തുടര്‍ന്ന് 1961ല്‍ മുക്കര്‍ജിയുടെ തന്നെ 'ഹം ഹിന്ദുസ്ഥാനി'യിലെ ഗാനങ്ങളും ഉഷ കമ്പോസു ചെയ്തു. പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഏക് സപേരാ ഏക് ലുടേരാ,ലാല്‍ബംഗ്ളാ,ഏക്രാത്, ആവോ പ്യാര്‍ കരേ', സാജന്‍ബിനാ സുഹാഗന്‍, സുല്‍ത്താന്‍, നിഷാന്‍, ബാദല്‍, ഹം ഹിന്ദുസ്ഥാനി, മുനീംജി, ഷബ്നം തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അവര്‍ ഈണം പകര്‍ന്നത്.

പലപ്പോഴും മികച്ച ബാനറുകളുടെ ചിത്രങ്ങള്‍ ഉഷയ്ക്ക് ലഭിച്ചിരുന്നില്ല. ബി, സി ഗ്രേഡ് ചിത്രങ്ങള്‍ക്ക് സംഗീതം പകരുമ്പോഴും ഉള്ളിലെ അഗ്നികെടാതെ അവര്‍ സൂക്ഷിച്ചിരുന്നു. ഉദാ. പ്യാസി ആംഖേ, ഖോജ്, ലൈല, പ്രീതി.... 1959 തുടങ്ങിയ സംഗീത സപര്യ 2003ല്‍ 'ദില്‍ പരദേശി ഹോ ഗയ'യില്‍ എത്തിനില്‍ക്കുന്നു. തുടര്‍ന്ന് സ്വയം പ്രഖ്യാപിതമായ ഒരു നിശ്ശബ്ദതയായിരുന്നു.അതിനെപ്പറ്റി അവര്‍ പറയുന്നു.

'പണ്ട് സംഗീതത്തില്‍ സംഗീതസംവിധായകന്‍ സ്വതന്ത്രനായിരുന്നു. ഇന്ന് നിര്‍മാതാവും സംവിധായകനും വിപണി താല്‍പ്പര്യങ്ങളുമെല്ലാം കടന്നുവന്നിരിക്കുന്നു. പലപ്പോഴും അവര്‍ പറയുന്നു അവര്‍ക്കാണ് സംഗീതമറിയാവുന്നതെന്ന്.' ഇന്ന് ടെലിവിഷന്‍ സീരിയലുകളിലാണ് ഉഷയ്ക്ക് കൂടുതല്‍ താല്‍പ്പര്യം.

പ്രശസ്ത സംഗീതസംവിധായകന്‍ സാവന്‍ കുമാറിനെയാണ് ഉഷാഖന്ന വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യം രണ്ടുകൊല്ലമേ നീണ്ടൂള്ളൂ. പക്ഷേ വിവാഹമോചനത്തിനുശേഷവും സാവന്‍ കുമാര്‍ ചിത്രങ്ങള്‍ക്ക് ഉഷ സംഗീതം പകര്‍ന്നു. 'ദില്‍ പര്‍ദേശി ഹോഗയ' ഉദാഹരണം.സംഗീതത്തിനു കാല-ദേശ ഭേദങ്ങളില്ല എന്നുതുപോലെ പ്രതിഭയ്ക്ക് സ്ത്രീ-പുരുഷ വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ് ഉഷാഖന്നയുടെ സംഗീത ജീവിതം .

*
എസ് അജോയ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

Tuesday, March 30, 2010

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

അറിവ്, ചരിത്രപരമായി, സ്വതന്ത്രമായിരുന്നു. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതോടെയാണ്, അറിവിന്റെ കുത്തകവല്‍ക്കരണത്തിനും വളച്ചുകെട്ടലിനുമുള്ള ശ്രമം ആരംഭിച്ചത്. അതോടൊപ്പംതന്നെ അറിവിന്റെ സ്വാതന്ത്യ്രത്തിനുള്ള, ജനകീയവല്‍ക്കരണത്തിനുള്ള സമരവും തുടങ്ങിയിരുന്നു. ജനാധിപത്യ വികാസത്തിനൊപ്പം അറിവിന്റെ ജനകീയവല്‍ക്കരണവും നടക്കുന്നു. എന്നാല്‍, ജനാധിപത്യം ആണയിടുന്ന ഇന്നത്തെ മുതലാളിത്ത സമൂഹത്തിലും ജനാധിപത്യം ആഴത്തില്‍ വേരോടാത്തതുകൊണ്ടുതന്നെ, അറിവിന്റെ വ്യാപനവും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കഴിഞ്ഞിട്ടില്ല. ആ പരിമിതിയോടെയെങ്കിലും പരമ്പരാഗത വിജ്ഞാനത്തിന്റെ സങ്കേതങ്ങള്‍ ഒട്ടേറെ വ്യാപിച്ചുവരുന്നതും അതിലൂടെ ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പ്രാപ്തരാകുന്നതും ചൂഷകവര്‍ഗങ്ങളെ ഒട്ടൊന്നുമല്ല അലട്ടിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പുതിയ കമ്പോളങ്ങള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുതിയ ചരക്കുകളിലേക്കും എത്തി. സേവനങ്ങള്‍ ചരക്കുകളാക്കപ്പെട്ടു. അവയില്‍ കുത്തകാവകാശം സ്ഥാപിക്കാന്‍ പുതിയ സ്വത്തുടമസ്ഥതാ നിയമങ്ങള്‍ ആവശ്യമായി വന്നു. അതാണ്, ബൌദ്ധിക സ്വത്തവകാശ നിയമങ്ങളിലേക്കും സോഫ്റ്റ്‌വെയറിന്റെ അടക്കം കുത്തകവല്‍ക്കരണത്തിലേക്കും നയിച്ചത്. അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്നു നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദനകേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവര ശൃംഖലവഴി സമന്വയിപ്പിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനനിക്ഷേപം കുറച്ചും ക്ളാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദനകേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിതശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍ സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ പ്രാപ്തമാക്കി.

സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ്‌വെയറിന് ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാകുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണം, പക്ഷേ, നേരിട്ട് ബാധിച്ചത് അത് നാളിതുവരെ കൈകാര്യം ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളെയാണ്. തങ്ങളുടെ കണ്‍മുന്നില്‍ തങ്ങളുപയോഗിച്ചിരുന്ന പണിയായുധങ്ങള്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ സാങ്കേതിക വൈദഗ്ധ്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടെ പ്രതികരണം തീക്ഷ്ണമായത് സ്വാഭാവികം. അവര്‍ സ്വകാര്യസ്വത്തിന്റെ പുതിയ രൂപത്തിനെതിരെ പൊതുസ്വത്തിന്റെ പുതിയ രൂപം സൃഷ്ടിച്ചു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍.

ജയില്‍ സമാനമായ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ കൂലിക്കെടുത്ത പരിമിതമായ തലച്ചോറുകള്‍ സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളാണ് കുത്തകകളുടേത്. ആഗോള വിവര വിനിമയ ശൃംഖലയില്‍ കോര്‍ത്തിണക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ സ്വതന്ത്രമായ ചുറ്റുപാടില്‍ സ്വന്തം താല്‍പ്പര്യത്തില്‍ സ്വന്തം ജീവിതമാര്‍ഗത്തിനായി ഉണ്ടാക്കുന്നവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‍. അവര്‍ അതിന്റെ ഉടമസ്ഥത സമൂഹത്തിന് വിട്ടുകൊടുക്കുന്നു. ബൌദ്ധിക സ്വത്തവകാശമല്ല, തങ്ങളുടെ ബൌദ്ധിക സ്വത്താണ്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരുടെ വരുമാനമാര്‍ഗം. സമൂഹത്തില്‍നിന്ന് അവര്‍ വിജ്ഞാനം എടുക്കുന്നു. അതുപയോഗിച്ച്, അതിനോട് പുതിയ മൂല്യം കൂട്ടിച്ചേര്‍ത്ത് പുതിയവ ഉല്‍പ്പാദിപ്പിക്കുന്നു. അവര്‍ ഉല്‍പ്പാദിപ്പിച്ച പുതിയ സമ്പത്ത്, കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ മൂല്യം, അവര്‍ക്ക് വരുമാനം ഉറപ്പാക്കുന്നു. അവര്‍ പുതിയ ഉല്‍പ്പന്നത്തിന്റെ നിര്‍മാണരീതി സമൂഹവുമായി പങ്കുവയ്ക്കുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ഉടമകളെപ്പോലെ അവരത് രഹസ്യമായി സൂക്ഷിച്ച് സമൂഹത്തെ തുടര്‍ച്ചയായി കൊള്ളയടിക്കുന്നില്ല. അതുകൊണ്ട് സമൂഹത്തിന്റെ സഹായം അവര്‍ക്കും കിട്ടുന്നു. കുറവുകള്‍ ആദ്യം കാണുന്നതോ, ആദ്യം അറിയുന്നതോ, ആദ്യം കഴിയുന്നതോ ആയ ആള്‍ തന്നെ പരിഹരിക്കുന്നു. അങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേഗത്തില്‍ മെച്ചപ്പെടുന്നു. വൈറസ് ബാധയില്ല. ഉയര്‍ന്ന വിവരസുരക്ഷ. തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പ്, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചതായതില്‍‍, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ നാളുകള്‍ എണ്ണപ്പെട്ടതില്‍ അതിശയമില്ല. ഒരു പഠനമനുസരിച്ച് ഇന്നത്തെ നിരക്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വര്‍ധിക്കുകയും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം കുറയുകയും ചെയ്താല്‍ ഈ വര്‍ഷം അവ ഒപ്പമെത്തുകയും 2017 ആവുമ്പോഴേക്കും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ രംഗം ഒഴിയുകയുംചെയ്യും.

സാമൂഹ്യോടമസ്ഥതയുടെ മേന്മ വെളിപ്പെടുത്തുന്ന മാതൃകയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും അതിന്റെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ളിക് ലൈസന്‍സും. ഈ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും അതിന്റെ നിയമാവലി രൂപപ്പെടുത്തുകയും ചെയ്തു എന്നത് (1985) റിച്ചാര്‍ഡ് എം സ്‌റ്റാള്‍മാനും സഹപ്രവര്‍ത്തകരും സമൂഹത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ്. യൂണിക്സിന് സമാനമായ ലിനക്സിന്റെ മൂലരൂപം സൃഷ്ടിച്ചുകൊണ്ടും (1991) അത് സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടും ഫിന്‍ലന്‍ഡുകാരനായ തൊഴിലാളിയുടെ മകന്‍ ലിനസ് ടോര്‍വാള്‍ഡ് ഈ പ്രസ്ഥാനത്തിന്റെ പ്രായോഗികസാധ്യത തെളിയിച്ചു. വിജയം ഉറപ്പാക്കി. അറിവിന്റെ ഇതര മേഖലകളിലേക്ക് ഈ കാഴ്ചപ്പാട് വ്യാപിച്ചുവരുന്നു. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍‍, ഓപ്പണ്‍ സ്റാന്‍ഡേര്‍ഡ്സ്, ഓപ്പണ്‍ അക്സസ് ജേര്‍ണല്‍സ്, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ട് വികാസത്തിന്റെ പല ഘട്ടങ്ങളിലാണിന്നുള്ളത്. പൊതുസ്വത്തായിരുന്ന ഭൂമി വളച്ചുകെട്ടി സ്വകാര്യസ്വത്താക്കിയതുപോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴിലുകാരുടെ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഫാക്ടറി മുതലാളിമാര്‍ കൈയടക്കിയതുപോലെ, സോഫ്റ്റ്‌വെയര്‍ കൈയടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത്.

ഈ തിരിച്ചടി മുതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നുകൂടിയാണ്. ലോക മുതലാളിത്ത സാമ്പത്തികക്രമം അതിഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഒരു തകര്‍ച്ചയുടെ വക്കിലാണത്. ഇത് ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യോടമസ്ഥതയിലൂന്നിയുള്ള എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന സാമ്പത്തിക ക്രമം സാധ്യമാണെന്നും അത് കൂടുതല്‍ കൂടുതല്‍ അടിയന്തരവും അനിവാര്യവുമായിക്കൊണ്ടിരിക്കുന്നു എന്നും വെളിപ്പെടുത്തുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയാല്‍ ഇന്ത്യയില്‍നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ചെറുകിട സംരംഭകരുടെ ബിസിനസ് സാധ്യതകളും വരുമാന സാധ്യതകളും വര്‍ധിക്കും. ഇന്ത്യന്‍ സേവനദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോള കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയില്‍നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവരവിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മാനേജ്മെന്റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവുമൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ്‌വെയറില്‍ യഥാര്‍ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപകരിക്കും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അലകള്‍ ഇന്ത്യയിലും ആഞ്ഞടിച്ചു. 1990കളുടെ അവസാനപാദത്തില്‍ തന്നെ ചെറുചെറു ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും എറണാകുളത്ത് ജനകീയാസൂത്രണ പ്രോജക്ടുമായി ബന്ധപ്പെട്ടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടന്നു. എറണാകുളത്ത് 2000 ജൂലൈയില്‍ ഒഎസ്എസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്ന പ്രൊഫഷണലുകളുടെ വ്യവസായ സഹകരണസംഘം സ്ഥാപിതമായി. 2001ല്‍ തിരുവനന്തപുരത്ത് റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പങ്കെടുത്ത യോഗത്തില്‍വച്ച് എഫ്എസ്എഫ് ഇന്ത്യ സ്ഥാപിതമായി. കേരള സര്‍വകലാശാലയില്‍ ആദ്യത്തെ ഇ എം എസ് അനുസ്‌മരണ പ്രഭാഷണം നടത്തിയത് സ്‌റ്റാള്‍മാന്‍ ആയിരുന്നു.

ആന്ധ്രയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തെലുങ്ക് പ്രാദേശികവല്‍ക്കരണ രംഗത്ത് സ്വേച്ഛ എന്ന സ്ഥാപനം നിലവില്‍വന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്ന കൂട്ടായ്‌മ കേരളത്തിലും നിലവില്‍വന്നു. കര്‍ണാടകത്തില്‍ കര്‍ണാടക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് സ്ഥാപിതമായി. ബംഗാളിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രാജസ്ഥാനിലും മറ്റ് പല സംസ്ഥാനങ്ങളിലും കൂട്ടായ്‌മകള്‍ രൂപപ്പെട്ടു. ലിനക്സ് യൂസര്‍ ഗ്രൂപ്പുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം സജീവമായി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇത്തരത്തില്‍ വികേന്ദ്രീകൃതമായി മുന്നേറുകതന്നെയാണ്. അവയ്ക്ക് ഒരധികാരകേന്ദ്രത്തിന്റെ ആവശ്യമില്ല. പരസ്പരബന്ധം ഇന്റര്‍നെറ്റിലൂടെ നിലനില്‍ക്കുന്നുണ്ട്. പല ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും വിവിധ ചെറു ഗ്രൂപ്പുകളുടെ വിപുലമായ കൂട്ടായ്മ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, ഇവ ഏറെയും പ്രാദേശിക ചെറുകൂട്ടായ്മകളായോ സൈബര്‍ രംഗത്ത് മാത്രമായോ ഒതുങ്ങുകയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രായോഗിക സാധ്യതകള്‍ അതുപയോഗിച്ച് തുടങ്ങാത്ത വലിയൊരു ജനവിഭാഗത്തിലേക്കെത്തിക്കാന്‍ ആവശ്യമായത്ര ഇടപെടല്‍ശേഷി അവയ്ക്കില്ല.

ഇന്നും നമ്മുടെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വളരെ പിറകിലാണ്. കേരളം മാത്രമാണ് ഐടി @ സ്കൂള്‍‍, വൈദ്യുതി വകുപ്പിലെ ഒരുമ, സ്പേസിന്റെ ഇന്‍സൈറ്റ്, മലയാളം കംപ്യൂട്ടിങ്, സി-ഡിറ്റിന്റെ മലയാളം പ്രോജക്ടുകള്‍‍, കാറ്റ്ഫോസ് തുടങ്ങിയവയിലൂടെ മുന്നേറ്റം കുറിച്ചിട്ടുള്ളത്. ഐടി @ സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറ്റപ്പെട്ടത് സ്കൂള്‍ അധ്യാപകരുടെ സമരസംഘടനയായ കെഎസ്‌ടിഎ നടത്തിയ സമരത്തിന്റെ ഫലമായാണ്. വൈദ്യുതിവകുപ്പില്‍ തൊഴിലാളി സംഘടനകളുടെ മുന്‍കൈയിലാണ് ഒരുമ രൂപപ്പെട്ടത്. പ്രാദേശിക പദ്ധതികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുത്തക പ്രീണനത്തിന്റെ ഭാഗമായ ഭീഷണി നിലനില്‍ക്കുകയാണ്. അത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജൿടുകള്‍ക്ക് മാത്രമല്ല, ഐകെഎം അടക്കമുള്ളവയ്ക്കും ബാധകമാണ്. ജെഎന്‍യുആര്‍എം തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ കോര്‍പറേഷനുകളുടെ ഇ-ഭരണ പദ്ധതികള്‍, പ്രൊപ്രൈറ്ററി പ്ളാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും സേവനങ്ങളുടെ രഹസ്യം സൂക്ഷിച്ച് കുത്തകലാഭം എടുക്കുകയും ചെയ്യുന്ന ബഹുരാഷ്‌ട്ര കമ്പനികളിലേക്ക് കൈമാറപ്പെടുകയാണ്. പ്രാദേശിക ശാക്തീകരണം ഉറപ്പാക്കാന്‍ ഐകെഎം അടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുകയും കേന്ദ്ര ഏജന്‍സികളുടെ കുത്തകാനുകൂല പദ്ധതികള്‍ക്ക് ജനകീയ-പ്രാദേശിക ബദലുകള്‍ ഉയര്‍ത്തപ്പെടുകയുമാണ് വേണ്ടത്. അതിനാകട്ടെ, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ കഴിയുകയുള്ളൂ.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്നതു് പ്രാദേശിക-ദേശീയ ശാക്തീകരണത്തിനുള്ള അവസരമാണു്. അതുപയോഗപ്പെടുത്താതെ പോയാല്‍ കുത്തകകളുടെ പിടി മുറുകും. ആഗോളമായി ഇന്നു് ഗൂഗിളും ആമസോണും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടു്. പക്ഷെ, അവ ആഗോള കുത്തകകള്‍ തന്നെയാണു്. കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ വിവരാവശ്യങ്ങള്‍ നിറവേറ്റാന്‍ മൈക്രോസോഫ്റ്റുമായി അപലപനീയമായ കരാറിലേര്‍പ്പെട്ട നോവലിനേക്കാള്‍ അപകടകരമായ പാതയിലാണവര്‍ മുന്നേറുന്നതു്. അവ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ ഹാര്‍ഡ് വെയറും നെറ്റ്‌വര്‍ക്കും മറ്റിതര പശ്ചാത്തല സൌകര്യങ്ങളോടുമടക്കം സോഫ്റ്റ്‌വെയറും കൂടി ചേര്‍ത്തു് സേവനം നല്‍കുന്ന മാതൃകകള്‍ സൃഷ്ടിക്കുകയാണു്. ക്ലൌഡ് കമ്പ്യൂട്ടിങ്ങു് എന്ന ഓമനപ്പേരിലാണതറിയപ്പെടുന്നതു്. സോഫ്റ്റ്‌വെയര്‍ ഒരു സേവനമായി (SaaS), പ്ലാറ്റ്ഫോം ഒരു സേവനമായി (PaaS), പശ്ചാത്തലം ഒരു സേവനമായി (IaaS) എന്നൊക്കെയാണവ അറിയപ്പെടുന്നതു്. ഇവ നിലവിലുള്ള സൌകര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയാണു് എന്നാണു് പറയുന്നതു്. സഹകരണത്തിന്റെ ഉദാത്ത മാതൃകകളായി അവ വിശേഷിപ്പിക്കപ്പെടുന്നു. ചെലവു് കുറയ്ക്കാനാണീ സഹകരണവും പങ്കുവെയ്പും. ചരക്കുകളുടെ കുറഞ്ഞ വില എക്കാലത്തും ആധിപത്യത്തിന്റെ ഉപകരണമായിരുന്നു. ഇവിടെ ഈ സേവനങ്ങളുടെ കുറഞ്ഞ ചെലവു് കമ്പോളം പിടിച്ചെടുക്കാന്‍ ഉപകരിക്കും. പക്ഷെ, ഫലം സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കപ്പെടുന്നു എന്നതാണു്. ഇതാണു്, ഇന്നു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനവും അതു കൊണ്ടു് തന്നെ പൊതു സമൂഹവും നേരിടുന്ന കുത്തകവല്കരണ ഭീഷണി.

ഈ ഭീഷണി മറികടക്കാന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കാണിച്ചു തന്ന മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. എന്നാല്‍, അതു് ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ചെറു ഗ്രൂപ്പുകള്‍ക്കോ മാത്രമായി ചെയ്യാവുന്നതല്ല. പൊതു സമൂഹത്തിന്റെ ഇടപെടലുകള്‍ തന്നെ ആവശ്യമാണു്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെന്ന പോലെ സ്വകാര്യ 'ക്ലൌഡുകള്‍ക്കു്' പകരം പൊതു 'ക്ലൌഡുകള്‍' (സാമൂഹ്യ ഉടമസ്ഥതയിലുള്ളവ) നിലവില്‍ വരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്കു് വഹിക്കാന്‍ കഴിയും. അതു് ജനാധിപത്യ വികാസത്തിനു്, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനു്, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനു്, പൊതു സമൂഹത്തിന്റെ ക്രമാനുഗതവും ചടുലവുമായ പുരോഗതിക്കു് വഴിയൊരുക്കും.

ഇതാണു്, കേരളത്തില്‍ വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും (Democratic Alliance for Knowledge Freedom) അതടക്കം ചേര്‍ന്നു് രൂപം നല്‍കിയ അഖിലേന്ത്യാ വേദിയായ ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും (Free Software Movement of India) മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ഇവ രണ്ടും കൂട്ടായ്മകളുടെ കൂട്ടായ്മകളാണു്. ഈ വലിയ കൂട്ടായ്മയില്‍ ചേരുന്ന ചെറു കൂട്ടായ്മകള്‍ക്കു് അവയുടെ തനതു് വ്യക്തിത്വം നിലനിര്‍ത്താമെന്നതാണു് വസ്തുത. യാതൊരു വിധ മേധാവിത്വവും കേന്ദ്ര സംഘടന ചെലുത്തുന്നില്ല. വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ട ലക്ഷ്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണു് കൂട്ടായ്മയുടെ ലക്ഷ്യം. അവ മറ്റൊരു ജനകീയ കൂട്ടായ്മക്കും എതിരല്ല. സജീവമായ മറ്റൊരു ജനകീയ കൂട്ടായ്മയേയും അതു് അപ്രസക്തമാക്കില്ല. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം, വിജ്ഞാന സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആരുമായും കൂട്ടായ പ്രവര്‍ത്തനത്തിനു് DAKF ഉം FSMI യും എപ്പോഴും തയ്യാറായിരിക്കും.

*****

ജോസഫ് തോമസ് പ്രസിഡന്റ്, എഫ്എസ്എംഐ

സൈബര്‍ യുഗത്തിലെ രതിഭീകരത

കോഴിക്കോട് മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലിലെ ടോയ്‌ലറ്റില്‍നിന്നും മൊബൈല്‍ ക്യാമറ കണ്ടെടുത്ത സംഭവം നമ്മുടെ മാധ്യമങ്ങളിലും രാഷ്‌ട്രീയ സാമൂഹ്യമണ്ഡലങ്ങളിലും സൈബര്‍/ മൊബൈല്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ഉത്കണ്ഠാ ഭരിതമായ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരിക്കുകയഭൌതിക പുരോഗതിയുടെയും വിജ്ഞാനത്തിന്റെയും വികാസവും വ്യാപനവും സമൂഹത്തില്‍ നിരവധി പുതിയ വൈരുധ്യങ്ങള്‍ സൃഷ്ടിക്കുമെന്ന് മനുഷ്യന്റെ സാമൂഹ്യവികാസ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണിന്റെയും വ്യാപനം നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും മണ്ഡലത്തില്‍ വിസ്‌മയകരമായ പരിവര്‍ത്തനങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈലും ഇ മെയിലും ചാറ്റിങ്ങും എസ് എം എസും എടിഎമ്മും പഴയ തലമുറക്ക് സ്വപ്നം കാണാന്‍പോലുമാവാത്ത പുതിയ ലോകമാണ് സൃഷ്ടിച്ചത്.

വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും വിനോദത്തിന്റെയും മഹാപ്രവാഹത്തിനാണ് ഈ സൈബര്‍ യുഗം സാക്ഷിയാവുന്നത്. ഇത് തീര്‍ച്ചയായും മനുഷ്യസമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കും ജനാധിപത്യവല്‍ക്കരണത്തിനും സഹായകമാവേണ്ടതായിരുന്നു. എന്നാലിന്ന് ഈ വിവരവിപ്ളവ സാധ്യതകളെ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ഫൈനാന്‍സ് മൂലധനതാല്‍പ്പര്യങ്ങള്‍ക്കായാണ്. വയര്‍ലസ് ഇന്റര്‍നെറ്റും ഇ-ബിസിനസ്സിന്റെ മൂന്നാം തലമുറയും വികസിച്ചുവരുന്നതോടെ ഈ ഭൂലോകം നെറ്റ്വര്‍ക്ക് ചെയ്യപ്പെട്ട ലോക (net worked world) മാവുമെന്ന് കരുതുന്നവരാണ് ഐ ടി കുത്തകകള്‍. 'ഇന്‍ഫോര്‍മാറ്റിക്സി'ന്റെ പ്രചാരകരായ പല ബുദ്ധിജീവികളും, ഇന്നത്തെ വ്യാവസായിക സമ്പദ്ഘടന 'വിജ്ഞാനാധിഷ്ഠിത സമ്പദ്‌രൂപ'മോ 'ഡിജിറ്റല്‍ സമ്പദ്ക്രമ'മോ ആയി ത്വരിതഗതിയില്‍ പരിണമിക്കുമെന്ന് കരുതുന്നവരാണ്.

നവ ലിബറല്‍ മൂലധനത്തിന്റെ ഊഹക്കച്ചവടപരമോ ചൂതാട്ടപരമോ ആയ വികാസത്തെ ലക്ഷ്യംവയ്ക്കുന്നവര്‍ വിവരസാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ വ്യാപൃതരാണ്. 'ഡോട്ട് കോം' ഭ്രാന്തും അവയുടെ 'ന്യൂ ഇക്കോണമി സ്റ്റോക് ' എന്നറിയപ്പെടുന്ന ഓഹരികള്‍ കൈക്കലാക്കാന്‍വേണ്ടി കാണിക്കുന്ന അത്യാവേശവും ഐ ടി കാളക്കൂറ്റന്മാര്‍ നേടുന്ന വന്‍ ലാഭവും അതിര് കടന്നിരിക്കുന്നു. പഴയ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും പോലുള്ള കമ്പനികളെ പുറന്തള്ളിക്കൊണ്ട് മൈക്രോ സോഫ്റ്റും അല്‍ക്കാടെല്ലുംപോലുള്ള ഐ ടി കുത്തകകള്‍ പ്രകീര്‍ത്തിക്കപ്പെടുകയാണ്.

ശുഭാപ്തിവിശ്വാസം നിറഞ്ഞ ഇത്തരം പ്രവചനങ്ങള്‍ക്കും പ്രശംസാവചനങ്ങള്‍ക്കുമിടയില്‍ ഇന്നത്തെ സമ്പദ്ക്രമത്തെയും ആഗോളപ്രവണതകളെയും പരിശോധിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന യാഥാര്‍ഥ്യം മറ്റൊന്നാണ്. ഇ-ഭ്രാന്തന്മാരും ഐ ടി മാനിയാക്കുകളും പറയുന്നപോലെയല്ല കൊട്ടിഘോഷിക്കപ്പെട്ട ഐ ടി വിപ്ളവം. ആഗോളസമ്പദ്‌വ്യവസ്ഥയില്‍ ഐടിക്കുള്ള സ്ഥാനത്തെയും സാധ്യതയെയും സംബന്ധിച്ച് വ്യത്യസ്താഭിപ്രായമുള്ളവര്‍പോലും സമ്മതിക്കുന്ന വസ്തുത ഐ ടി മേഖലയിലെ നിക്ഷേപങ്ങള്‍ ഉല്‍പ്പാദനവര്‍ധനവിന് ഇടയായിട്ടില്ലെന്നതാണ് .അതൊരു ദുര്‍വ്യയവും സാമൂഹ്യജീവിതത്തെ അപചയപ്പെടുത്തുന്നതുമായി കലാശിച്ചോയെന്ന് സംശയിക്കുന്നവരുമുണ്ട്. ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The economist' ന്റെ നീരീക്ഷണം ശ്രദ്ധേയമാണ്.

മുതലാളിത്തരാജ്യങ്ങളിലെ കംപ്യൂട്ടര്‍ നിയന്ത്രിത ഉല്‍പ്പാദനവ്യവസ്ഥക്ക് തെളിവുകളന്വേഷിച്ചുകൊണ്ട് ബൂര്‍ഷ്വാസാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും വൃഥാശ്രമം തുടരുകയാണ്. ഐ ടി മേഖലയിലുണ്ടായിട്ടുള്ള മൂലധനനിക്ഷേപങ്ങള്‍ ഏറെയും ഉല്‍പ്പാദനവര്‍ധനവിന് സഹായകരമായിട്ടില്ലെന്ന് മാത്രമല്ല അതൊരു ദുര്‍വ്യയമായി അവശേഷിക്കുകയും ചെയ്യുന്നു. ഇ-മെയിലിന്റെ പരിശോധനക്കും നെറ്റ് സര്‍ഫിങ്ങിനും സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനും പലതരം കംപ്യൂട്ടര്‍ കളികള്‍ക്കും ലൈംഗിക- അശ്ളീല പ്രചാരണങ്ങള്‍ക്കുമായി ചെലവിടുന്ന പണവും സമയവും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, അതിനെ ശോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങേയറ്റത്തെ സാമ്പത്തിക-സാമൂഹ്യ ജീര്‍ണതയ്ക്കാണ് അത് വഴിവച്ചിരിക്കുന്നത്.

ഉല്‍പ്പാദനപരമായ ധര്‍മങ്ങളില്‍നിന്നു പിന്തിരിഞ്ഞ നവമുതലാളിത്തം നല്ല വിറ്റുവരവുള്ള ബിസിനസ്സായി അശ്ളീല വ്യവസായത്തെ വളത്തുകയാണ്. ലോകജനതയെയാകെ ജീര്‍ണകൌതുകങ്ങളിലേക്കും അശ്ളീലച്ചുവയുള്ള ഇക്കിളികളിലേക്കും കുരുക്കിയിടുന്ന ഒരു വന്‍ ബിസിനസായി പോര്‍ണോഗ്രാഫിയെ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്രാജ്യത്വം വളര്‍ത്തിയിരിക്കുകയാണ്. ലോക മുതലാളിത്തത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എങ്ങനെയും പിടിച്ചുനില്‍ക്കാനായി എന്തിനെയും വിറ്റഴിക്കുന്ന വികസന തന്ത്രമാണ് അത് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ഭ്രാന്തമായ മത്സരം പ്രകൃതിയുടെയും മനുഷ്യന്റെയും നൈസര്‍ഗികാടിസ്ഥാനങ്ങളെയും ചോദനകളെയും തകര്‍ക്കുന്നതിലും കമ്പോളവല്‍ക്കരിക്കുന്നതിലുമാണ് എത്തിനില്‍ക്കുന്നത്. മനുഷ്യത്വവും മനുഷ്യാവകാശങ്ങളും മൂലധനത്തിന്റെ ആഭാസകരമായ ഈ മത്സരത്തിനിടയില്‍ എത്രത്തോളം നീചമായി ആക്രമിക്കപ്പെടാമെന്നതിന്റെ പ്രത്യക്ഷമായ വിവരങ്ങളാണ് സൈബര്‍/മൊബൈല്‍ കുറ്റകൃത്യങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇരുപത്തിനാൽ മണിക്കൂറും ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുന്ന ഭീകരതയാണ് വെബ് സൈറ്റുകളിലെ സെക്സ്ഷോകളിലൂടെ കാണുന്നത്. ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും, നഗ്നചിത്രങ്ങളും ലൈംഗികതയുടെ വര്‍ണനകളും കിടപ്പറദൃശ്യങ്ങളും കൊണ്ടാണ് യുവമനസ്സുകളെ രതി ഭീകരതയിലേക്ക് ആവാഹിച്ചെടുക്കുന്നത്.

പോര്‍ണോ അടിമകളും സൈബര്‍ രതിയില്‍ അഭിരമിക്കുന്നവരുമായ ഒരു തലമുറയുടെ അതിജീര്‍ണമായ മനസ്സാണ് ടോയ്‌ലറ്റ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ക്യാമറ ഒളിപ്പിക്കുന്നതിലേക്ക് എത്തുന്നത്. മൊബൈലില്‍ പകര്‍ത്തുന്ന പെണ്‍കുട്ടികളുടെ പല പോസിലുള്ള ഫോട്ടോകള്‍ വെട്ടിയും മുറിച്ചും ആഭാസമായി ഫോര്‍വേഡ് ചെയ്യുന്നവര്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട രതിയുടെ, അക്രമവല്‍ക്കരിക്കപ്പെട്ട ലൈംഗികതയുടെ സൃഷ്ടികളാണ്. ഇത്തരം ദൃശ്യങ്ങളുപയോഗിച്ചു പെണ്‍കുട്ടികളെ ബ്ളാക്ക്മെയില്‍ ചെയ്യുന്നവരും പെണ്‍വാണിഭ സംഘങ്ങള്‍ നടത്തുന്നവരും കേരളത്തിലും സജീവമായിരിക്കുന്നുവെന്നാണ് തളിപ്പറമ്പിലെയും എറണാകുളത്തെയും സമീപകാലസംഭവങ്ങള്‍ വെളിവാക്കുന്നത്.

സ്‌ത്രീകളെ വെറും ഭോഗവസ്തുവായി ചിത്രീകരിക്കുന്നതും ഭ്രാന്തമായ ആക്രമണങ്ങള്‍ക്കിരയാക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വിവരങ്ങളാണ് അശ്ളീലത- പോര്‍ണോഗ്രാഫിയുടെ അടിസ്ഥാനം. റോബിന്‍ മോര്‍ഗന്‍ നിരീക്ഷിക്കുന്നത് പോര്‍ണോ ഗ്രാഫിയുടെ വ്യാപനവും ജനങ്ങള്‍ക്കിടയില്‍ അവയുണ്ടാക്കുന്ന വികലമായ അവബോധവും യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നാണ്. 'ലൈംഗിക ഫാസിസ'ത്തിന്റേതായ ഒരു സംസ്കാരത്തിന്റെ വളര്‍ച്ചയുടെ ഭാഗമായിട്ടാണ് അശ്ളീലസാഹിത്യത്തിന് അഭൂതപൂര്‍വമായ സ്വീകാര്യത കൈവരുന്നത്. സ്‌ത്രീശരീരത്തിനുമേല്‍ ആധിപത്യം ഉറപ്പിക്കാനുള്ള പുരുഷവര്‍ഗത്തിന്റെ തുറന്ന പ്രഖ്യാപനമാണ് അശ്ളീല സാഹിത്യമെന്നാണ് ചില ഫെമിനിസ്റ്റ് എഴുത്തുകാര്‍ നിരീക്ഷിക്കുന്നത്. സ്‌ത്രീകളെ നിശ്ശബ്ദമാക്കുകയും അപമാനിക്കുകയും ചെയ്യുന്ന പദാവലികളും ബിംബങ്ങളും നഗ്നദൃശ്യങ്ങളും വഴി പോര്‍ണോഗ്രാഫി സ്‌ത്രീകള്‍ക്കിടയില്‍ ലൈംഗികാധിനിവേശമാണ് നടത്തുന്നത്. പുരുഷാധിപത്യ ലൈംഗികതയുടെ 'ശവാസക്തി' (necrophilia) എന്നാണ് അശ്ളീലാധിനിവേശത്തെ മേരിദാലി എന്ന സ്‌ത്രീവാദ എഴുത്തുകാരി വിശേഷിപ്പിച്ചത്. യഥാര്‍ഥ ശവത്തോടുള്ള ആസക്തിയല്ല; ചത്തുജീവിക്കുന്ന ഒരവസ്ഥയിലേക്ക് തള്ളിവിടപ്പെട്ട സ്‌ത്രീകളോടുള്ള പുരുഷന്മാരുടെ പ്രത്യേകമായ ആസക്തിയെ ദ്യോതിപ്പിക്കാനാണ് മേരിദാലി "ശവാസക്തി'' എന്ന പ്രയോഗം നടത്തുന്നത്.

1970കളുടെ പകുതിയില്‍ അമേരിക്കയില്‍ അശ്ളീലസാഹിത്യത്തിനും മാധ്യമങ്ങളിലെ കടന്നാമ്രകണങ്ങള്‍ക്കുമെതിരെ സ്‌ത്രീകള്‍ രംഗത്തിറങ്ങി 'women against violence in pornography and the media' എന്ന സംഘടന തന്നെ രൂപീകരിച്ചു. അവരുടെ സമ്മേളന ചര്‍ച്ചകളിലും പ്രമേയങ്ങളിലും അമേരിക്കന്‍ യുവത്വത്തെയും ക്യാംപസ്സുകളെയും യുദ്ധവിരുദ്ധ വികാരങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ് അശ്ളീലത-പോര്‍ണോഗ്രാഫി എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വിയത്‌നാം യുദ്ധത്തില്‍ അലയടിച്ചുയര്‍ന്ന അമേരിക്കന്‍വിരുദ്ധ വികാരവും പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യവും അതിജീവിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളിലാണ് ഹിപ്പിയിസവും അവിഹിത ലൈംഗികവല്‍ക്കരണവും പ്രോത്സാഹിപ്പിക്കപ്പെട്ടത്.

എതിര്‍ലിംഗത്തിന് നേരെയുള്ള സ്വാഭാവികമായ ലൈംഗിക ദാരിദ്ര്യം എങ്ങനെയാണ് ശൈശവം മുതല്‍ ഒരാളില്‍ വികലമാര്‍ഗങ്ങളിലൂടെ സാക്ഷാല്‍ക്കാരം നേടുന്നതെന്ന് നിരീക്ഷിക്കുന്ന വില്‍ഹംറീഹ് ശിഥിലമാക്കപ്പെട്ട ലൈംഗികവാസനകളെ സാമ്രാജ്യത്വം അതിന്റെ ആധിപത്യലക്ഷ്യങ്ങള്‍ക്കായി എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശകലനംചെയ്യുന്നുണ്ട്. ലൈംഗികതയെ സംബന്ധിച്ച നിഗൂഢ സങ്കല്‍പ്പത്തിലും അച്ചടക്കത്തിലും മുങ്ങിക്കിടക്കുന്ന ജനതയെ ഫാസിസ്റ്റുകള്‍ക്ക് എളുപ്പം സ്വാധീനിക്കാന്‍ കഴിയും. അതേപോലെ അമിതലൈംഗികതയിലും ആസക്തികളിലും അഭിരമിക്കുന്ന ജനങ്ങളെയും തങ്ങളുടെ ആധിപത്യത്തിനും അടിച്ചമര്‍ത്തലിനും ഭീഷണി ഉയര്‍ത്താത്തവരായി ഭരണവര്‍ഗങ്ങള്‍ക്ക് എന്നും അടക്കിനിര്‍ത്തുവാന്‍ കഴിയും. മുതലാളിത്തമാധ്യമങ്ങളും സംസ്കാരവും സൃഷ്ടിക്കുന്ന ആസക്തികളും അമിത ലൈംഗികവല്‍ക്കരണവും സാമൂഹ്യവിമുഖമായ ആനന്ദാന്വേഷണങ്ങളിലാണ് മനുഷ്യനെ തളച്ചിടുന്നത്. പ്രണയത്തിന്റെയും ലൈംഗികതയുടെയും നൈസര്‍ഗികതയും സാമൂഹ്യപരതയും നിഷേധിക്കുന്ന നവലിബറല്‍ ശക്തികള്‍ ഭോഗാസക്തിയിലേക്കും രതിഭീകരതയിലേക്കുമാണ് ലോകത്തെ എത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയെ ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നാം വായിക്കുന്നത്.

ഇലക്ട്രോണിക്സും കംപ്യൂട്ടറും ഉപഗ്രഹ സാങ്കേതികവിദ്യയും ചേര്‍ന്നൊരുക്കുന്ന 'ഇന്‍ഫോര്‍മാറ്റിക്സി'ന്റേതായ ഈ പുതുകാലത്തെ ലൈംഗിക വിപണിക്ക് സ്വീകാര്യതയേറിയ കാലമെന്നാണ് പല സ്‌ത്രീവാദ ബുദ്ധിജീവികളും വിശേഷിപ്പിച്ചിട്ടുള്ളത്. നമ്മുടെ സംസ്കാരത്തിലും ജീവിതത്തിലും സംഭവിക്കുന്ന സ്ഫോടനാത്മകമായ മാറ്റങ്ങള്‍ക്കാണ് ഈ വിവരയുഗം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വിവരവിപ്ളവത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റും ടെലിവിഷനും പലതരം തുണിയഴിക്കല്‍~ പരിപാടിയും കിടപ്പറദൃശ്യങ്ങളും മാത്രമല്ല അവതരിപ്പിക്കുന്നത്. സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായി സ്വതന്ത്രരതിയെയും ലൈംഗികതയെയും സ്വീകാര്യതയുള്ളതാക്കി മാറ്റുന്ന ചര്‍ച്ചകളും മുഖാമുഖങ്ങളും തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ്. പുരുഷാധിപത്യപരമായ നവലൈംഗികതാവാദം വേശ്യാവൃത്തിയെപ്പോലും സ്‌ത്രീശാക്തീകരണമായി വിശേഷിപ്പിക്കുകയാണ്! പ്രത്യുല്‍പ്പാദന ബന്ധങ്ങള്‍ക്കപ്പുറത്തുള്ള ലൈംഗികബന്ധങ്ങളെ ആദര്‍ശവല്‍ക്കരിക്കുന്ന നവലൈംഗികതാപ്രസ്ഥാനങ്ങള്‍ സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ വഴിയും ലക്ഷ്യവുമായി വേശ്യാവൃത്തിയെ സിദ്ധാന്തീകരിക്കുകയാണ്. കാശ് കൊടുത്ത് സെക്സ് വാങ്ങിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് വിശ്വസിപ്പിക്കുന്നതില്‍ ഇന്റര്‍നെറ്റ് ഉപകാരപ്രദമാണെന്നാണ് വേശ്യാവൃത്തിയുടെ നിയമവല്‍ക്കരണത്തിനുവേണ്ടി വാദിക്കുന്ന ഫ്രീ സെക്സ് ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത്.

എയ്‌ഡ്‌സ് വ്യാപനത്തിനെതിരായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് മൈക്രോസോഫ്റ്റ് മുതലാളി ബില്‍ഗേറ്റ്സ് ലൈംഗികതയെ ഒരു തൊഴിലും വ്യവസായവുമായി വികസിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടത്തുന്നത്. മുതലാളിത്ത വ്യവസ്ഥയില്‍ ശരീരം വിറ്റു ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യകളായ സ്‌ത്രീകളെയാണ് വേശ്യകളായി വിവക്ഷിക്കുന്നത്. ആഗോള മാധ്യമശൃംഖലകള്‍ ലൈംഗികതയെ, ലഭ്യമാവുന്ന ആരുമായും സാധ്യമാവുന്ന കാമപൂരണമാക്കി അധഃപതിപ്പിച്ചിരിക്കുകയാണ്. സ്‌ത്രീ ശരീരത്തെ അങ്ങേയറ്റം വസ്തുവല്‍ക്കരിക്കുന്ന മോഡലിങ്ങും ശരീരവിപണിയും പോര്‍ണോഗ്രാഫിയുമായിട്ടാണ് ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും മാറ്റിയിരിക്കുന്നത്. സ്‌ത്രീയുടെ വ്യക്തിസത്തയെ നിഷേധിക്കുകയും വെറുമൊരു ശരീരമായി, പുരുഷകാമനയെ തൃപ്തിപ്പെടുത്തുന്ന ഉപകരണമായി മാത്രമാണ് ഇന്റര്‍നെറ്റിലെ സെക്സ് ഷോകളില്‍ സംപ്രേഷണം ചെയ്യുന്നത്. കാമാസക്തിയുടെയും രതിവൈകൃതങ്ങളുടേതുമായ അത്യാപല്‍ക്കരമായ നീലസംസ്കാരമാണ് സൈബര്‍/മൊബൈല്‍ കുറ്റകൃത്യങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. വില്യംറീഹ് നിരീക്ഷിക്കുന്നതുപോലെ, ഇതിന്റെ പിന്നിലുള്ള പ്രേരണാശക്തി മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന മൃഗീയതയെ കെട്ടഴിച്ചുവിടുന്ന സാമ്രാജ്യത്വ ലക്ഷ്യങ്ങളാണ്.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഏത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗവും അതിന്റെ പുരോഗമനാത്മകതയോടൊപ്പം അതിന്റേതായ നിഷേധാത്മകമായ പ്രവണതകളും സൃഷ്ടിക്കും. യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനം ഉയര്‍ത്തുന്ന സങ്കീര്‍ണപ്രശ്നങ്ങളെയും ഒരു ബഹുജനമാധ്യമമെന്ന നിലയില്‍ ഇന്റര്‍നെറ്റിന്റെ അത്ഭുതകരമായ സാധ്യതകളെയും വൈരുധ്യാത്മകമായി മനസ്സിലാക്കുകയും ഇടപെടുകയുമാണ് മാര്‍ക്സിസ്റ്റുകള്‍ ചെയ്യേണ്ടത്. ഗുണദോഷങ്ങളെ സംബന്ധിച്ച് ഏകപക്ഷീയതകള്‍ക്കപ്പുറം വിപ്ളവകരമായി ഈ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇന്റര്‍നെറ്റ് വഴി ആര്‍ക്കും എന്തും പ്രചരിപ്പിക്കാമെന്നും അത് നിയമത്തിന്റെ പിടിയില്‍പെടാതെ സാധ്യമാവും എന്ന അവസ്ഥയാണ് ഇതിന്റെ ദുരുപയോഗം കൂട്ടിയതെന്ന് വാദിക്കുന്നവരുണ്ട്. അതില്‍ ഭാഗികമായ ശരിയുണ്ടുതാനും. അതുകൊണ്ട് പുതിയ സൈബര്‍ ഭേദഗതിയും നിയമം ശക്തമാക്കിയും ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയാമെന്ന വാദവും ശക്തമായിട്ടുണ്ട്. പൊലീസിന് വമ്പിച്ച അധികാരം നല്‍കുന്ന ഏത് ഭേദഗതിയും മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണിയാകാമെന്ന സാധ്യതകൂടി പണിഗണിച്ചുകൊണ്ടേ ഇക്കാര്യത്തില്‍ ഒരു അന്തിമ അഭിപ്രായം രൂപീകരിക്കാവൂ. ഒരമിതാധികാര(അടിയന്തരാവസ്ഥപോലെ)കാലത്ത് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടും.

പുരോഗമനശക്തികള്‍, ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ക്രിമിനല്‍ ശക്തികള്‍ക്കും മൂലധനശക്തികള്‍ക്കുമെതിരെ രംഗത്ത് വരികയാണ് വേണ്ടത്. അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇത്തരം കൂട്ടായ്മകള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ചാറ്റിങ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുന്ന കേരളത്തില്‍ ഇത്തരമൊരു ഇടപെടല്‍ അടിയന്തര പ്രധാനമാണ്.

വിവരത്തിന്റെയും വിജ്ഞാനത്തിന്റെയും സാധ്യതകളിലല്ല കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും ആഗോളവ്യാപകമാവുന്നത്. കൃത്യമായ രതിവ്യവസായത്തിന്റെ പ്രക്ഷേപണ-വിന്യാസശൃംഖലകളായി ഇന്റര്‍നെറ്റും മൊബൈല്‍ഫോണുകളും മാറ്റപ്പെടുന്നു. അമേരിക്കയിലെ ഒരു സര്‍വെ റിപ്പോര്‍ട് വിദ്യാഭ്യാസ-വിജ്ഞാന ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വെറും 3% മാത്രമാണെന്നാണ് വെളിപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 92% പേരും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഞെട്ടിപ്പിക്കുന്ന വസ്തുത അമേരിക്കയിലെ 63% പേരും സെക്സ് സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുപോലും!

ലൈംഗികതയെ വ്യവസായവും സംസ്കാരവുമായി മാറ്റുന്നതില്‍ സൈബര്‍ യുഗം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ലോകത്തിലെ ഏറ്റുവും വിറ്റുവരവുള്ള വ്യവസായമായി ലൈംഗികതയെ വളര്‍ത്തുകയാണ് ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും. പ്രണയോന്മുഖമായ സ്‌ത്രീപുരുഷബന്ധത്തെ നിഷേധിക്കുന്ന ഫ്രീ സെക്സും രതിവൈകൃതങ്ങളും പ്രചരിപ്പിക്കുന്ന വിവരവിപ്ളവം മനുഷ്യനെ ജന്മചോദനകളുടെ മൃഗീയതയില്‍ തളച്ചിടുകയാണ്. രതിയെ അശ്ളീലവും ഭീകരതയുമാക്കി മാറ്റുന്ന സ്‌ത്രീവിരുദ്ധമായ ഒരു സംസ്കാരത്തെ, മനുഷ്യത്വരഹിതമായ അരാജകവാസനകളെ പ്രോത്സാഹിപ്പിക്കുകയാണ് മര്‍ഡോക്കും ബില്‍ഗേറ്റ്സും. രതിയുടെ കമ്പോളവല്‍ക്കരണവും കോര്‍പറേറ്റ്വല്‍ക്കരണവുമാണ് മുതലാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്.

സൈബര്‍ നിയമങ്ങള്‍

കംപ്യൂട്ടറിനെ ഉപയോഗിച്ച് നടത്തുന്ന ഭരണപരവും വ്യവസായ, വിനോദ, വിദ്യാഭ്യാസപരവുമായ കുറ്റകൃത്യങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമങ്ങളാണ് cyber law.

സൈബര്‍ കുറ്റകൃത്യനിയമം - Law of cyber crimes 2000- ലാണ് നിലവില്‍ വന്നത്. 2008-ല്‍ ഭേദഗതിയിലൂടെ 13 ചാപ്റ്ററുകളും 94 സെക്ഷനുകളും ഉള്ളതാണ് ഇന്ത്യന്‍ ഐ ടി നിയമം (I.T Act).

ഇതില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏതൊക്കെയാണെന്നും അവയ്ക്കുള്ള ശിക്ഷാനടപടികള്‍ എന്തൊക്കെയാണെന്നും പ്രതിപാദിക്കുന്നു. ഈ ആക്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍കോഡിലും ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലും ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ടിലും ആര്‍ ബി ഐ ആക്ടിലും ആവശ്യമായ ഭേദഗതിയും വരുത്തിയിട്ടുണ്ട്.

******

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Sunday, March 28, 2010

ഇനി പിറക്കാനിരിക്കുന്നവര്‍ക്കും ഈ ഭൂമി അവകാശപ്പെട്ടതല്ലേ?

കാര്യക്ഷമമായ ഭൂഭരണ വ്യവസ്ഥയാണ് ആദ്യം വേണ്ടത്

ഭൂമിയെയും ഉടമസ്ഥതയെയും സംബന്ധിച്ച വ്യക്തതയും കൃത്യതയുമുളള രേഖകളും സ്ഥിതിവിവരകണക്കുകളുമാണ് ആദ്യം വേണ്ടത്. തികഞ്ഞ അരാജകത്വമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഇടുക്കി ജില്ലയിലെ ഒരു വില്ലേജ് ഓഫീസിന്റെ അതിര്‍ത്തിയില്‍ മൂന്നിലൊന്നോളം വ്യാജപട്ടയങ്ങളാണ് എന്ന് അടുത്തകാലത്ത് അധികാരികള്‍ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സ്ഥിതിയല്ല. സ്വകാര്യ ഭൂവുടമസ്ഥതയുടെ രേഖകളില്‍ മാത്രമല്ല. പുറമ്പോക്കു സംബന്ധിച്ചും റവന്യൂ ഭൂമി സംബന്ധിച്ചും കൈയും കണക്കുമില്ലാത്ത സ്ഥിതിയാണ് ഭൂവുടമസ്ഥത സംബന്ധിച്ച റെക്കോര്‍ഡുകള്‍ ക്രമീകരിക്കുന്നതിലും റവന്യൂഭരണം കാര്യക്ഷമമാക്കുന്നതിലും ഇനിയും കാലതാമസം പാടില്ല.

ഭൂമിയുടെമേല്‍ പൊതു ഉടമസ്ഥത ആവശ്യമുണ്ട്


ഭൂഭരണവ്യവസ്ഥയെ പുനക്രമീകരിക്കാന്‍ വേണ്ട രണ്ടാമത്തെ കാര്യം ഭൂമിയുടെ മേലുളള ഭരണകൂടത്തിന്റെ അധീശത്വവും അധികാരവും ഉറപ്പിക്കുകയാണ്. പല മൂന്നാംലോകരാജ്യങ്ങളിലും ഈ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടത്തിന് കഴിയാത്തത് അവയുടെ വികസനശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട് . ചരിത്രപരമായ കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ കേരളം ഭേദമാണ്. വലിയ സാമൂഹികഎതിര്‍പ്പുകളെ അതിജീവിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ഈ അധികാരങ്ങള്‍ ഒന്നും നഷ്ടപ്പെടാനിടയാവരുത്. കാടും കായലും പുഴകളും ചതുപ്പുകളും കടല്‍ത്തീരവുമൊക്കെയായി സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ മൂന്നിലൊന്നോളം വരുന്ന പൊതുവിഭവസ്രോതസ്സുകളെ സംരക്ഷിക്കാനുളള എല്ലാ അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ അധികാരത്തെ സ്വകാര്യ താല്‍പര്യത്തിനു വഴങ്ങി ഉദാരമായി വ്യാഖ്യാനിക്കുന്നത് നിര്‍ത്തി പൊതുതാല്‍പര്യം കര്‍ശനമായി പാലിക്കുന്ന സംസ്കാരം പുന:സൃഷ്ടിക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വമ്പിച്ച വികസന സാധ്യതയുളള പതിനായിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ട്. അവയുടെ അതിര്‍ത്തിയും സുരക്ഷയും ഉറപ്പിച്ച് വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനുപുറമേ ആവശ്യമെങ്കില്‍ സ്വകാര്യഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിനു വേണ്ടത്ര അധികാരമുണ്ട്. രാജഭരണകാലത്ത് ലീസായും ഗ്രാന്റായും നല്‍കിയ വിശാല ഭൂപ്രദേശങ്ങളുടെമേലുളള കേരള സര്‍ക്കാരിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും പൊതുനന്മയെ ലാക്കാക്കി ഉപയോഗിക്കാവുന്നതാണ്. ഈ ഭൂമി കേരളത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണ്. ലീസിന്റെയും ഗ്രാന്റിന്റെയും ബലത്തില്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അനുകൂലമായി നിയമത്തെ വ്യാഖ്യാനിച്ച് അവര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ശരിയല്ല. മൂന്നാര്‍പോലുളള ഇത്തരം മേഖലകളില്‍ പൊതുസൌകര്യങ്ങളുടെ വികസനത്തിനുപോലും ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ല എന്നത് അപമാനകരമണ്. കരവും പാട്ടവും കാലോചിതമായി പുതുക്കിയും ഭൂമി മുറിച്ചുവില്‍ക്കന്നത് തടഞ്ഞും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വേണ്ടുവോളം ഭൂമി തിരിച്ചെടുത്തുപയോഗിച്ചും ഇവിടങ്ങളിലെ ഭൂഭരണം കാര്യക്ഷമമാക്കണം. അതിനാവശ്യമായ മാസ്റര്‍ പ്ളാനുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാക്രമമനുസരിച്ച് ഇത്തരം ഭൂമി ഉപയോഗിക്കാന്‍ തയാറാവുന്ന ലീസുടമകളെ അഥവാ ഗ്രാന്റുടമകളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല. ഇത് പൊതുസ്വത്താണെന്നും അതിന്റെ ഉപയോഗത്തിനുമേല്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അംഗീകരിച്ചുളള സമീപനമാണ് ആവശ്യം.

ഉടമസ്ഥതയ്ക്ക് പരിധി നിശ്ചയിക്കണം

കേരളത്തിലെ ഭൂമിയുടെമേല്‍ പൊതുസമൂഹത്തിനുളള അധികാരത്തിന്റെ മറ്റൊരു വശമാണ് ഭൂപരിധിവ്യവസ്ഥകള്‍. ചെറുകിടഉടമസ്ഥരില്‍ നിന്നും ഭൂമി വാങ്ങിക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കാനുളള അധികാരം ഇപ്പോള്‍ സര്‍ക്കാറിനു മാത്രമേയുളളൂ. സ്വകാര്യസംരംഭകര്‍ക്കും കമ്പനികള്‍ക്കും കൂടി ഭൂമിവാങ്ങി സ്വരുക്കൂട്ടാനുളള ഈ അധികാരം നല്‍കണം എന്ന മുറവിളിയാണ് ഇപ്പോള്‍ ഉയരുന്നത്. രഹസ്യമായി കുറഞ്ഞ വിലക്ക് ഭൂമി വാങ്ങിക്കൂട്ടിയ പല സംഘങ്ങളും തങ്ങളുടെ നടപടി നിയമവിധേയമാക്കാനും ഈ ആവശ്യം ഉയര്‍ത്തുന്നുണ്ട്. വികസന ആവശ്യങ്ങള്‍ക്കുവേണ്ടി ചെറുകിടക്കാരില്‍ നിന്നും ഭൂമി കേന്ദ്രീകരിച്ചടുക്കേണ്ട സന്ദര്‍ഭങ്ങള്‍ എപ്പോഴും ഉണ്ടാവാം. ഏറെ പ്രാധാന്യമുളള ഈ സാമ്പത്തിക ധര്‍മം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ നേരിട്ടോ, സര്‍ക്കാറിന്റെ നിയന്ത്രണത്തിലുളള മറ്റ് ഏജന്‍സികളോ മുന്നോട്ടുവരണം. ഇക്കാര്യത്തിൽ നിഷ്‌ക്രിയത്വം അസ്വീകാര്യമാണ്. വികസനകാര്യങ്ങള്‍ക്ക് ഭൂമി സ്വരുക്കൂട്ടി ധര്‍മം നിര്‍വഹിക്കാനാവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഭൂമി സ്വരുക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കേണ്ട സംരംഭങ്ങള്‍ ആര്‍ക്കും ആരംഭിക്കാന്‍ കഴിയാതെ വരും. ലാന്‍ഡ്‌ബാങ്ക് പോലുളള സംവിധാനങ്ങള്‍ സൃഷ്ടിച്ച് വികസനാവശ്യങ്ങള്‍ക്ക് ഭൂമി കേന്ദ്രീകരിച്ചു നല്‍കുന്ന സമ്പ്രദായം ഉണ്ടാവണം. പ്ളാന്റേഷനുകളെ പ്ളാന്റേഷന്‍ ആവശ്യം വിട്ടുളള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലും ഭൂപരിധി വ്യവസ്ഥ ബാധകമാക്കരുത് എന്ന തോട്ടം ഉടമസ്ഥരുടെ വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സമതലങ്ങളില്‍ (പ്ളാന്റേഷന്‍ ഇതര മേഖലയില്‍ ) പതിനഞ്ചേക്കറില്‍ കൂടുതലുളള ഭൂമി മിച്ചഭൂമിയായി കണ്ടുപിടിച്ചെടുത്ത ഭരണകൂടമാണ് കേരളത്തിലേത് എന്ന് ഓര്‍ക്കണം. സമതലങ്ങളില്‍ തോട്ടത്തിനാണെങ്കിലും അല്ലെങ്കിലും ഭൂപരിധിയുണ്ട്. എന്നാല്‍ അവയ്ക്ക് ഭൂപരിധി ബാധകമല്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തോട്ടം നടത്തുന്നിടത്തോളം തോട്ട ഉടമകള്‍ക്ക് ഭൂപരിധി വ്യവസ്ഥയില്‍ നിന്ന് ഒഴിവു കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. തോട്ടം നിര്‍ത്തിയാല്‍ മിച്ചഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാവണം. അത്തരം മിച്ചഭൂമി പുതിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, ഒരുപക്ഷേ, പഴയ ഉടമകള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണ്. പക്ഷേ, അത് മിച്ചഭൂമിയാണെന്നും അതിന്റെമേല്‍ ഭൂരഹിതര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനാണ് അവകാശമെന്നുമുളള അടിസ്ഥാനതത്ത്വം അംഗീകരിക്കപ്പെടണം. വന്‍കിടതോട്ടങ്ങളില്‍ ഏറിയകൂറും കേരളത്തിന്റെ വിലപ്പെട്ട സമ്പത്തും സാമൂഹികമിച്ചവും ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാകാതെ ഊറ്റിയെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു എന്നത് സ്‌മരണീയമാണ്.


പാര്‍പ്പിടം, കൃഷി,വ്യവസായം - ഭൂവിനിയോഗം എങ്ങനെ വേണം...?

ഭൂമിയുടെ മേലുളള അധികാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ തികച്ചും സമ്പന്നമാണ്. അധികാരം പൊതുനന്മ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നുമാത്രം. ഭൂഭരണ വ്യവസ്ഥയുടെ പ്രധാനലക്ഷ്യങ്ങളില്‍ പ്രഥമം സാമൂഹികനീതി തന്നെ. എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം ഉടമസ്ഥതയിലുളള വീടുകള്‍ ഉണ്ടാവുക എന്നത് ഒരു ഉപലക്ഷ്യമാകാവുന്നതാണ്. പാര്‍പ്പിടനിര്‍മ്മിതിയില്‍ ഇപ്പോള്‍ ആസൂത്രണമേ ഇല്ല. പശ്ചാത്തലസൌകര്യങ്ങളും പൊതുസേവനങ്ങളും വിശ്രമസ്ഥലങ്ങളും ഒത്തിണങ്ങിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഭരണകൂടം മുന്‍കൈയെടുക്കണം. ഭൂദരിദ്രമായ കേരളത്തില്‍ ഒറ്റതിരിഞ്ഞ വീടുകളുടെ സ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ബഹുനില കെട്ടിങ്ങള്‍ക്കും പ്രാധാന്യം നല്‍കി സ്ഥലം ലാഭിക്കാം. നഗരപ്രാന്തങ്ങളിലും മറ്റും ചിതറിക്കിടക്കുന്ന വീടുകളെയും അവയുടെ വസ്തുവകകളേയും ഒന്നിച്ചുചേര്‍ത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കുകയും മിച്ചംവരുന്ന ഭൂമി അവരുടെ തന്നെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം പാര്‍പ്പിടകേന്ദ്രങ്ങളും ടൌണ്‍ഷിപ്പുകളും വികസിപ്പിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു തന്നെ മുന്‍കൈയെടുക്കാം.

ഭൂഭരണവ്യവസ്ഥയുടെ മറ്റൊരു ലക്ഷ്യം ചെറുകിടഉല്‍പാദകരുടെ സംരക്ഷണമായിരിക്കണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ഉല്‍പ്പാദനോപാധിയും ജീവനോപാധിയുമാണ്. അര്‍ഹമായ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റു ചെറുകിട ഉല്‍പാദകര്‍ക്കും സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിതരണം ചെയ്യാന്‍ നടപടി ഉണ്ടാവണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതോടൊപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും ഭരണകൂടം ഇടപെടണം. അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വായ്പയുടെയും കമ്പോളത്തില്‍ അവര്‍ മത്സരിക്കേണ്ടിവരിക കുത്തകകളോടാണ് . ചെറുകിടഉല്‍പാദകര്‍ക്കിടയിലെ കൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ചും ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കിയും അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഭൂവിനിയോഗക്രമത്തിന്മേലുളള നിയന്ത്രണവും ചെറുകിടഉല്‍പാദകരെ അവരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ചെറുകിടഉല്‍പാദകര്‍ക്ക് അവരുടെ ജീവനോപാധി നഷ്ടമാവാതിരിക്കാന്‍ ഭൂപരിഷ്‌കരണനിയമത്തിലെ ഭൂപരിധിവ്യവസ്ഥയെ അതീവജാഗ്രതയോടെ സംരക്ഷിക്കേണ്ടതുമുണ്ട്. ഒപ്പം തരിശിടുന്ന ഭൂമിയില്‍ കൃഷി നടത്താന്‍ സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മധ്യസ്ഥതയില്‍ കൃഷിക്കാരുടെ കൂട്ടായ്‌മകളെയോ സ്വയം സഹായസംഘങ്ങളെയോ ഏല്‍പ്പിക്കുന്ന സമ്പ്രദായം കൂടുതല്‍ വ്യാപകമാക്കാവുന്നതാണ്.

ഭൂഭരണത്തിന്റെ മറ്റൊരു അടിസ്ഥാനലക്ഷ്യം കൃഷിക്കും വ്യവസായത്തിനും മറ്റു ഉല്‍പാദനമേഖലകള്‍ക്കും ആവശ്യമായ ഭൂമിയും ഭൂവിഭവങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുകയാണ്. ആഗോളീകരണ കാലത്ത് ആഭ്യന്തര വിപണിയിലും പുറം വിപണിയിലും അരങ്ങേറുന്ന മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് അനിവാര്യമാണ്. ഭൂവിലകള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇത് സാക്ഷാത്കരിക്കുക ഏറെ പ്രയാസകരമാണ് അതുകൊണ്ടു തന്നെ ഇത് സാമ്പത്തികരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഊഹക്കച്ചവടക്കാരെ ഭൂവിപണിയില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ ഈ ലക്ഷ്യം നിറവേറ്റാനാകൂ. മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുകയും അവയില്‍ മുതല്‍മുടക്കാന്‍ തയാറാവുന്ന കേന്ദ്ര,സംസ്ഥാന- പൊതുമേഖലാ സ്ഥാപനങ്ങള്‍, സംയുക്തസംരംഭങ്ങള്‍, തദ്ദേശീയരായ സംരംഭകര്‍ എന്നുവേണ്ട വിദേശ കമ്പനികള്‍ക്കു പോലും വ്യക്തമായ വ്യവസ്ഥകളുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കമ്പോളവിലയിലും കുറഞ്ഞ നിരക്കില്‍ ഭൂമിയോ നിര്‍മാണസ്ഥലമോ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എന്നുമാത്രമല്ല ഇങ്ങനെ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ തെരഞ്ഞെടുക്കുന്ന വികസന മേഖലകള്‍ക്ക് ആവശ്യമായിവരുന്ന എല്ലാ പശ്ചാത്തല പൊതുസേവന സൌകര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ ഭൂബന്ധങ്ങളുടെയും ഭൂവിപണിയുടെയും സവിശേഷതകള്‍ കാരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭൂവിലകളുടെ ശാപത്തില്‍ നിന്നും ഉല്‍പാദനത്തുറകളെ രക്ഷിക്കുന്നതിനുളള ആസൂത്രിത നീക്കമാണ് ഉണ്ടാവേണ്ടത്.

മറ്റൊരു പ്രധാന ലക്ഷ്യം പാരിസ്ഥിതിക നീതി ഉറപ്പുവരുത്തുന്ന ഭൂവിനിയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് . ഭൂവിനിയോഗത്തില്‍ പഴയ കാലത്തേക്കുളള തിരിച്ചുപോക്ക് അസാധ്യമാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ ഭൂവിനിയോഗത്തില്‍ വരുന്ന മാറ്റത്തെ കേന്ദ്രീകരിച്ചുകൊണ്ടാവുന്നതാണ് പ്രായോഗികം. അസ്വീകാര്യമായ മാറ്റങ്ങളെ നിയമം മൂലം നിരോധിക്കുകയും ഏറ്റവും കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്‌തുകൊണ്ട് തടയുകയും ചെയ്യണം. ഏറ്റവും സാമൂഹിക നേട്ടമുളള ഭൂവിനിയോഗം നിലനിര്‍ത്തുന്നവര്‍ക്ക് ഉദാരമായ നഷ്ടപരിഹാരം നല്‍കണം. നെല്‍വയലും, ചതുപ്പും, മറ്റു തണ്ണീര്‍തടങ്ങളും കുളങ്ങളും ചിറകളും കാവുകളും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഭൂനികുതിയില്‍ നിന്നും ഒഴിവുനല്‍കുകയും പണം അങ്ങോട്ട് നല്‍കുകയും വേണം. വയല്‍, ചതുപ്പു തണ്ണീര്‍തടങ്ങള്‍, കുളം, ചിറ, കാവ് തുടങ്ങിയ വിലപ്പെട്ട 'സാമൂഹികആസ്തി'കള്‍ നശിപ്പിച്ചുണ്ടാക്കിയ വസ്തുവകകള്‍ക്ക് ഉയര്‍ന്ന കരം ഏര്‍പ്പെടുത്തണം. സമൂഹത്തിന് അനഭികാമ്യമായ ഭൂവിനിയോഗം നടത്തുന്നവരില്‍ നിന്ന് ശേഖരിക്കുന്ന കരം സമൂഹത്തിന് അഭികാമ്യമായ ഭൂവിനിയോഗം നിലനിര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കണം. ഭൂബന്ധങ്ങളിലും ഭൂവിപണിയിലും അടിസ്ഥാന സ്വഭാവമുളള അഴിച്ചുപണികള്‍ നടത്തിക്കൊണ്ടുമാത്രമേ കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറാനാവൂ. പക്ഷേ ഇത് കേവലം സര്‍ക്കാര്‍ നടപടികളിലൂടെ സാധിക്കാവുന്ന കാര്യമല്ല. കേരള സമൂഹം വിശേഷിച്ചും കേരളത്തിന്റെ നേതൃത്വം ഒന്നടങ്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സംസ്ഥാനത്തിന്റെ ഉല്‍പാദനമേഖലകളെ ഭൂബന്ധത്തിന്റെ കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കാനാവൂ.


*****

(കടപ്പാട് : പി എ ജി ബുള്ളറ്റിൻ, തയ്യാറാക്കിയത്: അജയ്ഘോഷ് )

Friday, March 26, 2010

കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍

സി പി ഐ എമ്മിന്റെ കേന്ദ്ര നേതൃത്വം തക്കസമയത്ത് ഇടപെട്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഗുരുതരമായ ഒരപമാനഭാരം കൊണ്ട് കേരളത്തിന്റെയും കേരളീയരുടെയും അവസ്ഥ അങ്ങേയറ്റം പരിതാപകരമാകുമായിരുന്നു. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു കഴിഞ്ഞ ദിവസം പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്.

ഹിന്ദിയിലെ പ്രസിദ്ധ കവിയായിരുന്ന ഡോക്ടര്‍ ഹരിവംശറായ് ബച്ചനായിരുന്നു അമിതാബ് ബച്ചന്റെ പിതാവ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന പ്രസിദ്ധമായ മുദ്രാവാക്യത്തിന്റെ കാവ്യാത്മകതയിലും ധ്വന്യാത്മകതയിലും ആകൃഷ്ടനായി ഇങ്ക്വിലാബ് എന്നായിരുന്നു ഹരിവംശറായ് ബച്ചന്‍ തന്റെ സീമന്തപുത്രന് പേരിട്ടത്. പിന്നീടതാണ് അണയാത്ത വെളിച്ചം എന്നര്‍ത്ഥം വരുന്ന അമിതാബ് എന്നാക്കി മാറ്റിയത്. നടന്‍, സൂപ്പര്‍ സ്റ്റാര്‍, റോള്‍ മോഡല്‍, പരസ്യ മോഡല്‍, ലൈംഗികാകര്‍ഷണം നഷ്ടപ്പെടാത്ത പിതൃരൂപം, സ്നേഹമയിയായ മുത്തഛന്‍ എന്നീ രൂപങ്ങളില്‍ സിനിമക്കകത്തും പുറത്തുമായി പ്രത്യക്ഷപ്പെടുകയും നിലനില്‍ക്കുകയും ചെയ്ത അമിതാബ് ബച്ചന്‍ തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുകയും വിരുദ്ധ സംസ്ക്കാരങ്ങളെ സംയോജിപ്പിക്കുകയും ചെയ്ത ബോളിവുഡിലെ ഏക വ്യക്തിത്വമായി വിലയിരുത്തപ്പെട്ടു. നൂറ്റിയമ്പതിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മാര്‍ക്സിസ്റ്റ് എഴുത്തുകാരനും സംവിധായകനുമായിരുന്ന കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്ഥാനിയിലെ ഏഴിലൊരാളായും ഇന്ത്യന്‍ സിനിമയുടെ ശക്തി ചൈതന്യങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന മൃണാള്‍ സെന്നിന്റെ വിഖ്യാത ചിത്രം ഭുവന്‍ഷോമില്‍ ശബ്ദാവതാരകനായും ആണ് അമിതാബ് സിനിമാരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് സത്യജിത് റായിയുടെ ഹിന്ദി സിനിമ ഛത്രംഗ് കി ഖിലാഡിയിലും ശബ്ദാവതാരകന്റെ ജോലി ബച്ചന്‍ ചെയ്തിരുന്നു. എന്നാല്‍ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നൊന്നുമല്ല. കവിയും ഗാനരചയിതാവും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പുരോഗമനചിന്തയുടെയും വക്താവായി അറിയപ്പെടുന്നയാളുമായ ജാവേദ് അഖ്തര്‍ (ശബാനാ ആസ്മിയുടെ ഭര്‍ത്താവു കൂടിയാണദ്ദേഹം) സലിം ഖാനോ(പ്രമുഖ നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ്)ടൊത്തു ചേര്‍ന്നെഴുതിയ ത്രസിപ്പിക്കുന്ന തിരക്കഥകളുടെ (സലിം ജാവേദ്) ബലത്തില്‍ എഴുപതുകളില്‍ പുറത്തു വന്ന ഹിറ്റുകള്‍ - സഞ്ജീര്‍, ദീവാര്‍, ഷോലെ, ത്രിശൂല്‍ - അമിതാബ് ബച്ചന്‍ എന്ന സൂപ്പര്‍ സ്റ്റാറിനെ നിര്‍മിച്ചെടുത്തു. ചോക്കളേറ്റ് നായകന്മാര്‍ പാടി നടന്നിരുന്ന വഴുവഴുക്കന്‍ പ്രതലത്തില്‍ നിന്ന് ഹിന്ദി സിനിമയെ മാറ്റിയെടുത്ത രോഷാകുലനായ യുവ നായകനായി (ആംഗ്രി യങ് ഹീറോ) അമിതാബ് ബച്ചന്‍ സ്ഥിരബിംബമാകുന്നത് ഈ സിനിമകളിലൂടെയാണ്.

1970കളിലെ ഇന്ത്യന്‍ രാഷ്ട്രീയം ഓര്‍മ്മിച്ചെടുക്കുക. ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുക്കുകയായിരുന്നു എന്ന് സാമൂഹ്യ-മനശ്ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. മുഖന്തര്‍ കാ സിക്കന്തര്‍, ഡോണ്‍, കസ്മേ വാദേ, കാലാ പത്തര്‍, മിസ്റ്റര്‍ നറ്റ്‌വര്‍ലാല്‍, രാം ബല്‍റാം, ഷാന്‍, ലാവാറിസ്, ശക്തി തുടങ്ങി 1980കളുടെ തുടക്കം വരെ അദ്ദേഹത്തിന്റെ നിരവധി ഹിറ്റുകള്‍ പുറത്തു വന്നു. ഈ വിജയങ്ങള്‍ കണ്ടു കണ്ണു മഞ്ഞളിച്ചിട്ടാകണം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരനായ ഫ്രാങ്കോ ത്രൂഫോ അമിതാബ് ബച്ചനെ വണ്‍ മാന്‍ വ്യവസായം എന്നു വിശേഷിപ്പിച്ചത്. പിന്നീട് കൂലിയിലെ അഭിനയത്തിനിടെ അദ്ദേഹത്തിന് ഗുരുതരമായ പരിക്കു പറ്റുകയും നീണ്ടു നിന്ന ചികിത്സയുടെ ഭാഗമായി ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. ഇതിനിടയില്‍ രാജീവ് ഗാന്ധിയുടെ സൌഹൃദത്തിന് വഴങ്ങി അലഹാബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുകയും രാഷ്ട്രീയ പ്രമുഖനായ എച്ച് ആര്‍ ബഹുഗുണയെ റെക്കോഡ് ഭൂരിപക്ഷത്തിന് തോല്‍പ്പിക്കുകയും ചെയ്തു. രോഷാകുലനായ യുവനായകന് പക്ഷെ ലോകസഭയുടെ ചതുരവടിവുകള്‍ക്കകത്ത് തിളങ്ങാനായില്ല. ബോഫോഴ്സ് കുംഭകോണത്തില്‍ അദ്ദേഹവും കുറ്റക്കാരനാണെന്ന് ഏതോ പത്രത്തില്‍ വാര്‍ത്ത വന്നുവെന്ന പേരില്‍ അദ്ദേഹം ലോകസഭാംഗത്വം രാജിവെക്കുകയും കോണ്‍ഗ്രസിനോട് അകലുകയും ചെയ്തു.

പിന്നീട് എബിസിഎല്ലി ന്റെ പേരില്‍ അദ്ദേഹത്തിനുണ്ടായ കോടികളുടെ ധനനഷ്ടം തീര്‍ത്തു കൊടുത്ത വിവാദ രാഷ്ട്രീയ നേതാവ് അമര്‍സിംഗിനോടൊപ്പം സമാജ് വാദി പാര്‍ടിയിലാണ് അദ്ദേഹം ചേക്കേറിയത്. ബച്ചന്റെ പത്നി ജയാബച്ചന്‍ ഇപ്പോഴും സമാജ് വാദി ടിക്കറ്റില്‍ രാജ്യസഭാംഗമാണ്. അമര്‍സിംഗ് സമാജ് വാദി പാര്‍ടി വിട്ടതിനെ തുടര്‍ന്ന് നാഥനില്ലാതെ അലയുന്ന ബച്ചനെയാണ് നരേന്ദ്രമോഡി കൈപിടിച്ച് ഗുജറാത്തിലേക്ക് കര കയറ്റിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന് അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ? (മറ്റൊരു പാലം വരുണ്‍ഗാന്ധിയാണ്)

സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, 2002 ഫെബ്രുവരി 27നു തുടങ്ങി മാര്‍ച്ച് മധ്യം വരെ നീണ്ട വംശഹത്യയില്‍ നരേന്ദ്രമോഡിയുടെ പങ്കെന്തെന്ന് അന്വേഷിക്കാന്‍ മോഡിക്കു തന്നെ സമന്‍സ് അയച്ചിരിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ നാടകം അരങ്ങേറിയതെന്നതാണ് ശ്രദ്ധേയമായ സംഗതി. കോണ്‍ഗ്രസുകാരനായ മുന്‍ എം പി ഇഹ്സാന്‍ ജാഫ്രിയുടെ പത്നി സക്കിയ ജാഫ്രി നല്‍കിയ പെറ്റീഷനിലാണ് എസ് ഐ ടി മോഡിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ഗുല്‍ബര്‍ഗ് ഹൌസിംഗ് സൊസൈറ്റിയിലെ ജാഫ്രിയുടെ അപ്പാര്‍ട്മെന്റില്‍ അഭയം തേടിയ അറുപത്തിയെട്ട് നിരപരാധികളെയാണ് വി എച്ച് പിയുടെ കൊലയാളി സംഘം അരിഞ്ഞു തള്ളിയത്. അക്കൂട്ടത്തില്‍ ഇഹ്സാന്‍ ജാഫ്രിയും കൊല്ലപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ പ്രസിഡണ്ടു മുതല്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി വരെ അനേകരെ സഹായത്തിനായി വിളിച്ചിരുന്നു. അക്കൂട്ടത്തില്‍ മോഡി പറഞ്ഞ മറുപടിയെന്തായിരിക്കും എന്നൂഹിക്കുന്നതു പോലും ഞടുക്കമുണ്ടാക്കും. കാരണം, ഫെബ്രുവരി 27നു വൈകീട്ട് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ യോഗം മോഡി വിളിച്ചു കൂട്ടിയിരുന്നു. ഹിന്ദുക്കള്‍ അവരുടെ ദേഷ്യം പ്രകടിപ്പിക്കട്ടെ; അതിലിടപെടണ്ട എന്നാണ് മോഡി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതെന്ന് അന്നവിടെ ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അസ്ഹര്‍ എന്ന പത്തു വയസ്സുകാരനായ പാഴ്സി കുട്ടിയും അന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്ന് 'കാണാതായ'വരില്‍ ഉള്‍പ്പെടും. ആ കുട്ടിയുടെ കഥയാണ് പിന്നീട് ദേശീയ പുരസ്കാരമടക്കം ലഭിച്ച പര്‍സാനിയ എന്ന പ്രസിദ്ധ സിനിമയായി മാറിയത്.

ഇത്തരത്തിലുള്ള നരേന്ദ്രമോഡിയുടെ പ്രതിപുരുഷനായിരിക്കുന്നതില്‍ ആശങ്ക തോന്നാത്ത അമിതാബ് ബച്ചനെ കേരളത്തിന്റെയും പ്രതീകമാക്കിയിരുന്നുവെങ്കില്‍ ആ അപമാനം കൊണ്ട്, ഉന്നതമായ പ്രബുദ്ധത അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനം തല കുനിച്ച് അറബിക്കടലില്‍ മുങ്ങി മരിച്ചേനെ. കേരളം ഗുജറാത്തല്ലെന്നു മാത്രമല്ല, ഗുജറാത്തിനു പോലുമുള്ള മറുപടിയാണെന്നുമാണ് ഈ തിരസ്കാരത്തിലൂടെ പാര്‍ടി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

ബച്ചനെ ക്ഷണിച്ചു വരുത്തിയതിനു ശേഷം വേണ്ടെന്നു പറയുന്നതിലൂടെ കേരളം അദ്ദേഹത്തെ അപമാനിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുതല്‍ മുസ്ളിം ലീഗ് നേതാവ് മുനീര്‍ വരെ ആരോപിക്കുന്നത്. എം എഫ് ഹുസൈനെ കേരളം അപമാനിച്ചു എന്ന് എന്താണിവര്‍ ആരോപിക്കാത്തത്? പ്രഥമ രാജാരവിവര്‍മ്മ പുരസ്കാരത്തിന് കേരള സര്‍ക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തെങ്കിലും അത് ഇതു വരെ സമര്‍പ്പിക്കാനായിട്ടില്ല. കാരണം ഹുസൈനെ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ എവിടെയും കാലു കുത്താന്‍ അനുവദിക്കില്ല എന്നാണ് സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ ആജ്ഞാപിക്കുന്നത്. ഈ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ പൌരത്വം തന്നെ ഉപേക്ഷിച്ച് ഖത്തറില്‍ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം.

സി പി ഐ എമ്മിനെതിരെ എന്തു കിട്ടിയാലും ആഞ്ഞടിക്കാമെന്നു കരുതിയിട്ടാവണം, കോണ്‍ഗ്രസും മുസ്ളിംലീഗും മനോരമ, ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ ചാനലുകളും ബച്ചന്‍ വിവാദത്തില്‍ ഇത്തരം അഭിപ്രായം തട്ടിവിടുന്നതെന്ന് കരുതി സമാധാനിക്കുമ്പോഴും ഒരു കാര്യം തെളിഞ്ഞു വരുന്നുണ്ട്. അത് മറ്റൊന്നുമല്ല. കമ്യൂണിസ്റ്റ് വിരോധം എന്ന ഇക്കൂട്ടരുടെ മഹാഖ്യാനത്തിന്റെ ഉള്ളടക്കം ഹിന്ദുത്വ ഫാസിസത്തിന് പൊതുസമ്മതി ഉണ്ടാക്കി ക്കൊടുക്കുക എന്നതാണെന്നതാണത്.

*
ജി. പി. രാമചന്ദ്രന്‍

സമരോത്സുകമായ സര്‍ഗാത്മകത

ഉപചാരങ്ങള്‍ക്കപ്പുറത്ത്, മനസ്സുകൊണ്ട് മൌനങ്ങളെ വകഞ്ഞുമാറ്റി, ശ്രീരേഖയെത്തൊട്ട കുംഭപ്പകല്‍. കനല്‍ കത്തുന്ന ഫെബ്രുവരി മധ്യം. ഒരു പകല്‍ മുഴുക്കനെ മധ്യകേരളം ആ കമ്യൂണിസ്റ്റ് കവിക്കുവേണ്ടി സമര്‍പ്പിതമായി.

കോട്ടയത്തെ മുനിസിപ്പല്‍ ശ്‌മശാനത്തില്‍ ശ്രീരേഖ എരിഞ്ഞുതാഴുന്നതിന് സാക്ഷിയാകാന്‍ ഒത്തിരിപ്പേര്‍. എഴുത്തുകാരും കലാകാരന്മാരും മാത്രമല്ല; കമ്യൂണിസ്റ്റുകാര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, പരമ സാത്വികരായ മതവിശ്വാസികള്‍, ദിവസക്കൂലിക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ - ജീവിതത്തിന്റെ ഭിന്നമേഖലകളില്‍നിന്നെത്തിയവര്‍. അവര്‍ക്കൊക്കെ വേണ്ടപ്പെട്ടവനായിരുന്നു മഹാ സ്നേഹത്തിന്റെ തിരുശേഷിപ്പുകള്‍ ബാക്കിവച്ച് പടിയിറങ്ങിയത്.

'സ്നേഹസുന്ദര പാതയിലൂടെ വേഗമാകട്ടെ' എന്ന് ധീരമൃദുസ്വരത്തില്‍ നമ്മെയോര്‍മിപ്പിച്ച്, ഒരു പുരുഷായുസ്സ് മുഴുക്കെ പാടിനിറഞ്ഞ മലയാള കവിതയുടെ അര്‍ധനാരീശ്വര സ്വരൂപം സാക്ഷാല്‍ വൈലോപ്പിള്ളിയുടെ, ശവസംസ്‌ക്കാരച്ചടങ്ങുകളെപ്പറ്റി കുറ്റബോധത്തോടെ എഴുത്തുകാര്‍ കൈമാറുന്ന ഒരു സ്വകാര്യമുണ്ട് - ജനം തീരെ കുറവായിരുന്നു.

എങ്കില്‍ ശ്രീരേഖയുടെ വിടവാങ്ങല്‍ ചടങ്ങുകളെപ്പറ്റി ആരും അങ്ങനെ പറയുകയില്ല. ഐസിട്ട ചില്ലുപെട്ടിയില്‍ ചെങ്കൊടി പുതച്ചുകൊണ്ട് നിത്യനിദ്രയിലായിരിക്കുമ്പോഴും ആ മുഖത്ത് കൃതാര്‍ഥതയുടെ ഒരു നേര്‍ത്ത ചിരി ഉണ്ടായിരുന്നില്ലേ? ഒരു വ്യാഴവട്ടത്തോളം കാലമായി കട്ടില്‍ക്കുഴിയില്‍ ഒരേ കിടപ്പുകിടന്ന ഒരാള്‍ക്ക്, പ്രസക്തിയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് തീരെയും ദൂരെയായിരുന്ന ഒരെഴുത്തുകാരന്, കിട്ടാവുന്നതിലപ്പുറം സ്നേഹസാമീപ്യങ്ങള്‍ ശ്രീരേഖക്ക് കിട്ടി.

കാരണം ഇക്കാലമത്രയും അദ്ദേഹം തന്റെ വിശ്വാസപ്രമാണങ്ങളെ വിരല്‍ത്തുമ്പില്‍ തഴുകിത്തന്നെയായിരുന്നല്ലോ സഞ്ചാരം. സമരോത്സുകമായ സര്‍ഗാത്മകതയെ തന്നാലാവുംവിധം താണനിലങ്ങളിലെ ദുരിതമര്‍ത്യതയുടെ നേരിടങ്ങളിലേക്ക് ചാലുകീറിയെത്തിക്കാനുള്ള തത്രപ്പാടായിരുന്നു ശ്രീരേഖക്ക് ജീവിതം.

എപ്പോഴാണ് ശ്രീരേഖയെ ഒന്നാമതായി കാണുന്നത്? പാലായ്ക്കടുത്ത് ഇടനാട് എന്ന സ്ഥലത്ത് ശക്തി വിലാസം എന്‍ എസ് എസ് ഹൈസ്കൂളിന്റെ വാര്‍ഷിക വേള. വയലാര്‍ രാമവര്‍മ പ്രസംഗിക്കുന്ന വേദി. നീലനിറമുള്ള മുറിക്കൈയന്‍ കുപ്പായവുമിട്ട് കറുത്ത് കുറുകിയ കരുത്തനായ ഒരാള്‍ പ്രസംഗിക്കുന്നു - ശ്രീരേഖ. ഉള്ളില്‍ നിറയെ വയലാര്‍ നിറഞ്ഞുകവിഞ്ഞു നില്‍ക്കുകയാല്‍ മറ്റാരുടെയും പ്രസംഗം വേണ്ടുംവിധം ശ്രദ്ധിച്ചില്ല.

ജനയുഗം വാരികയുടെ സുവര്‍ണ കാലം. ശ്രീരേഖയുടെ കവിതകള്‍ അതില്‍ തുടരെ വന്നിരുന്നു. 'എനിക്ക് ദാഹിക്കുന്നു' എന്ന കവിത അന്ന് ഈണത്തില്‍ ചൊല്ലി നടന്നു. കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ വി സാംബശിവന്റെ കഥാപ്രസംഗം. കഥ താര. ശ്രീരേഖയുടെ വരികള്‍ സാംബശിവന്‍ പാടുന്നു.

എനിക്ക് ദാഹിക്കുന്നു പിതാവേ,
എനിക്ക് ദാഹിക്കുന്നു.
ഒലിച്ചുപോയീ ജോര്‍ദാനില്‍ കുറെ-
യൊഴുക്കു നീരല വീണ്ടും

പുളിച്ച വീഞ്ഞു പഴന്തുണി മുക്കി-
ക്കൊടുത്തുകൊണ്ടവരാര്‍ത്തൂ
അവര്‍ക്ക് നേരമ്പോക്കാണാളുകള്‍
പിടഞ്ഞുചാകും കാഴ്ച.

ആണ്ടുകള്‍ മുന്നമേ ഹൃദയത്തിലേക്ക് കയറിയ ഈ വരികള്‍ ഇപ്പോഴും നവശോഭയോടെ. അറ്റം കൂര്‍പ്പിച്ച് അരയന്നത്തൂവല്‍ കെട്ടിയ അമ്പുകള്‍ കണക്കെ കൊള്ളേണ്ടിടങ്ങളില്‍ച്ചെന്ന് തറയ്ക്കുന്ന പാര്‍ഥസാമര്‍ഥ്യം. കുരിശുമരണം ആഘോഷിക്കുന്ന പരീശപ്പടയുടെ കാളികൂളിത്തരങ്ങള്‍ വിവരിക്കുക വഴി സമകാല മലയാള സങ്കടസമസ്യകളിലേക്ക് മിഴിപായിക്കുന്ന ഉശിരന്‍കവിത. ജനയുഗം വാരിക തപ്പിയെടുത്ത് ആ കവിത കാണാതെ പഠിച്ചു.

എണ്ണിപ്പറയാന്‍ മാത്രം ഒത്തിരിക്കവിതകളൊന്നും ശ്രീരേഖ എഴുതിയില്ല. അധ്യാപകവൃത്തിയും സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തനവും സാമൂഹ്യവേലകളും ഒപ്പം കമ്യൂണിസ്റ്റുകാരനായിരിക്കലും - തിരക്കുകള്‍ക്കിടയില്‍ ഇത്രയൊക്കെയേ കഴിഞ്ഞുള്ളൂ. അഷ്ടമുടി, കടുന്തുടി, തീച്ചെടികള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങള്‍, നിശാഗന്ധി എന്ന നാടകം, ഏകാങ്ക സമാഹാരമായ അള്‍ത്താര -ഇത്രയേയുള്ളൂ എന്നതേക്കാള്‍ ഇത്രയും ഉണ്ട് എന്ന് പറയുന്നതാകും ശരി.

ഇതെല്ലാം ഒരുമിച്ചുകൂട്ടി ഒരു പുസ്തകമാക്കാന്‍ ഒരു കൊല്ലമായി ശ്രമിക്കുന്നു. പുരോഗമന കലാ-സാഹിത്യസംഘം കോട്ടയം ജില്ലാ സെക്രട്ടറി ശശികുമാര്‍ ഈ വഴിക്ക് സഞ്ചരിക്കെ രംഗബോധമില്ലാത്ത കോമാളിയായ മരണം ശ്രീരേഖയെ തിരിയെ വാങ്ങി. അദ്ദേഹത്തിന്റെ കവിതകളിലുടനീളം ക്രൂശിതമായ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഇത്തരം ബൈബിള്‍ച്ചിത്രങ്ങള്‍ ധാരാളമായിക്കാണാം.

കോട്ടയത്ത്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വക എന്‍ ബി എസ് ഹെഡ്ഡാപ്പീസില്‍ തീരെ ചെറിയ ശമ്പളത്തിന് ഇതെഴുതുന്നയാള്‍ ഗുമസ്തപ്പണി നോക്കുന്ന കാലം. അന്നാണ് ശ്രീരേഖയെ അടുത്ത് കാണുന്നതും അടുക്കുന്നതും. എം എ പാസായശേഷം ഒരു പണിയുമില്ലാതെ തെണ്ടിത്തിരിയുന്ന വേനല്‍പ്പകലുകള്‍; അങ്ങോട്ട് കവിതയുമായി ശ്രീരേഖ കടന്നുവന്നു.

കേരളത്തില്‍ അങ്ങിങ്ങ് ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ യൂണിറ്റുകള്‍ കുരുത്തു തുടങ്ങി. കോട്ടയത്തും ഒരു ശാഖ; ദേശാഭിമാനി ജില്ലാ ലേഖകന്‍ കെ എ പണിക്കരുടെ ഓഫീസില്‍ രൂപീകരണയോഗം. മുഖ്യ സംഘാടകന്‍ ശ്രീരേഖ തന്നെ. എഴുത്തുകാര്‍ എന്ന് പറയാവുന്നവര്‍ നന്നേ ചുരുങ്ങും. ഉള്ളവരില്‍ മുമ്പന്‍ കൊടുപ്പുന്ന.

കമ്പിത്തപാല്‍ ജീവനക്കാരുടെ നേതാവായ ഇ എന്‍ നായര്‍, സുരേഷ് കുറുപ്പിന്റെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ ( ഇപ്പോള്‍ വക്കീലാണ്), അയ്‌മനം നളിനാക്ഷന്‍, ആര്‍ വി ഹരിപ്പാട് എന്നിങ്ങനെ വിരലിലെണ്ണാവുന്നവര്‍. അവര്‍ കാത്തിരിക്കെ എം എന്‍ കുറുപ്പ് വന്നു, മരിച്ചുമരവിച്ച കൃഷ്ണമൃഗസഞ്ചയത്തെ ഉയിര്‍പ്പിച്ച് പറപ്പിക്കുന്ന വര്‍ത്തമാനകുശലത; അതിരും എതിരുമില്ലാത്ത സംഘടനാ പാടവം.

ഏറെ വൈകാതെ ഏലങ്കുളത്തേക്ക് തീര്‍ഥയാത്ര. പലയിടങ്ങളില്‍ പരുവപ്പെട്ട യൂണിറ്റുകളെ കൂട്ടിച്ചേര്‍ത്ത് സംസ്ഥാനതലത്തില്‍ സംഘടനയുണ്ടാക്കാനുള്ള ഒന്നാം സമ്മേളനം.ഇ എം എസ്സിനെ കണ്ടു; തൂതപ്പുഴയില്‍ മുഴുകി; ചെറുകാടിനെ തൊട്ടു. രണ്ടോ മൂന്നോ കവിതകള്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ തിണ്ണമിടുക്കിനാല്‍ ഒരിത്തിരി ഞെളിഞ്ഞ് ശ്രീരേഖയുടെ ഓരം ചേര്‍ന്ന് യാത്ര.

ഏലങ്കുളം സംഗമം ത്രസിപ്പിക്കുന്ന ഒരു യൌവനാനുഭവം. പിന്നെയും കവിതകള്‍ തുടരെ. ഒക്കെയും ശ്രീരേഖയെക്കാണിച്ച് പിഴ തീര്‍ത്തവ. നോക്കിനില്‍ക്കെ രണ്ടാം ഇ എം എസ് സര്‍ക്കാര്‍ വീണു; അച്യുതമേനോന്‍ ഗവണ്‍മെന്റ് വന്നു. നാടാകെ ഭൂസമരക്കൊടുങ്കാറ്റ്. ഉഷ്ണക്കാറ്റിന് ചിറകുവച്ചകണക്കെ എ കെ ജി.

കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് കൊടിയ ആക്രമണം. അക്കൊല്ലത്തെ റിപ്പബ്ളിക് ദിനത്തില്‍ ചെറുകാലിക്കായലില്‍ സഹദേവന്‍ വെടിയേറ്റു മരിച്ചു. "നാടന്തപ്രഹരങ്ങളേറ്റു കിടിലം''കൊണ്ടു. ഒരു സംഘം എഴുത്തുകാര്‍ അനുഭവങ്ങള്‍ തേടി കുട്ടനാട്ടിലേക്ക്.

അമരക്കാരന്‍ എം എന്‍ കുറുപ്പ്; സേനാധിപന്‍ ശ്രീരേഖ. ആലപ്പുഴ ജട്ടിയില്‍നിന്ന് ബോട്ടിലേക്ക് കയറുന്നത് വിഎസ്. അന്നാണ് വി എസിനെ ആദ്യം കാണുന്നത്. ചോരകിനിയുന്ന കാഴ്ചകള്‍. തിരിയെ വന്ന് 'അരിവാളിന്‍ ചുണ്ടിലെ ചിരിചുവക്കും' എന്ന കവിത. ദേശാഭിമാനി വാരികയില്‍ വരും മുന്നമേ ശ്രീരേഖ വായിച്ചു.

നേരുപറഞ്ഞാല്‍ കവിതയില്‍ ഖണ്ഡിക തിരിക്കാന്‍പോലും നേരാംവണ്ണം അറിഞ്ഞുകൂടായിരുന്നു. ഒക്കെയും ഉപദേശിച്ചത് ശ്രീരേഖ. കെ എ പണിക്കരുടെ ഓഫീസിലെ അന്തിക്കൂട്ടായ്മയില്‍ കവിത അവതരിപ്പിച്ചു. ഏറെ കേമമെന്ന് ടി എസ് ശ്രീധരന്‍നായരുടെ പ്രശംസ. ഇദ്ദേഹം അന്ന് കോട്ടയത്തെ എന്‍ എസ് എസ് ഹൈസ്കൂളിന്റെ ഹെഡ്‌മാസ്റ്ററായിരുന്നു (ഇപ്പോഴത്തെ പ്രസിദ്ധ നിരൂപക ശാരദക്കുട്ടിയുടെ പിതാവ്). ആദ്യത്തെ പ്രശംസ.

സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തനം മുറുകിയപ്പോള്‍ എന്‍ ബി എസ്സിലെ പണി പോയി. നാട്ടിലേക്ക് മടങ്ങിച്ചെല്ലാന്‍ മിഥ്യാഭിമാനം സമ്മതിച്ചില്ല. അത്യാവശ്യം കാശും ചോറും തന്ന് അന്ന് കോട്ടയത്ത് നിലനിര്‍ത്തിയത് ശ്രീരേഖയും കെ എ പണിക്കരും. "പ്രമാണിമാര്‍ ഒരു സിനിമ കാണുന്ന പണംകൊണ്ട് നമുക്ക് മൂന്ന് സിനിമ കാണാം; കാഴ്ചയൊക്കെ ഒരേപോലെ.'' ഈ തത്വം പ്രായോഗികമാക്കിക്കാട്ടിയതും ശ്രീരേഖ. കോട്ടയത്തെ ഒരുവിധപ്പെട്ട തിയേറ്ററുകളിലൊക്കെ കയറും. ഏറ്റവും താഴത്തേതിന് മുകളിലത്തെ ക്ളാസില്‍ ഇരിപ്പ്.

എത്രയെത്ര അനുഭവങ്ങള്‍. ശ്രീരേഖ ഒത്തിരി സ്വകാര്യങ്ങള്‍ പറഞ്ഞ് ഉടനീളം നര്‍മം വിതറി; എയും ബിയും ഒക്കെ നിറഞ്ഞ കൊച്ചുവര്‍ത്തമാനങ്ങള്‍. അവയ്ക്കിടയിലൂടെ താന്‍ അനുഭവിച്ചുതീര്‍ത്ത, അഭിനയിച്ചുവച്ച, വൃഥാപൂരിതമായ ഒരു ജന്മത്തിന്റെ തീമലരുകള്‍ തിരിനീട്ടി. പ്രമുഖമായ നാടകസംഘത്തിലെ ഗായികയായ നടിയെ കല്യാണം ആലോചിച്ച് ചിലര്‍ വന്നു. അന്ന് തന്നെക്കാള്‍ ഏറെ ഉയരത്തില്‍ നില്‍ക്കുന്ന നടി. ആ ദാമ്പത്യം ശരിയാവില്ലെന്ന തോന്നല്‍; ശ്രീരേഖ കൈയൊഴിഞ്ഞു.

പ്രഗത്ഭനായ നാടകകൃത്ത് വില്‍പ്പനനാടകരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കാലം. തിരക്കോട് തിരക്ക്. ഒരു നാടകമെഴുതാന്‍ ശ്രീരേഖയോട് പറഞ്ഞു. വന്‍തുക കിട്ടും. അന്നത്തെ മാര്‍ക്കറ്റില്‍ പ്രതീക്ഷിക്കാവുന്നതിലും വലിയ തുക. നേര്‍പകുതി ശ്രീരേഖക്ക്. ഒരു വ്യവസ്ഥ മാത്രം. നാടകം പ്രമുഖ നാടകകൃത്തിന്റെ പേരിലായിരിക്കും; മറ്റാരും അറിയരുത്.

സാമ്പത്തികമായി നന്നേ ഞെരുങ്ങുന്ന കാലം. എന്നിട്ടും ശ്രീരേഖ വഴങ്ങിയില്ല. ചെങ്ങന്നൂരില്‍ അക്കാലത്ത് ഒരു നാടകസമിതി. പി കെ കുഞ്ഞച്ചനും (എക്സ് എംപി) മുഴങ്ങത്തില്‍ ശ്രീധരനും മറ്റുമാണ് ചുമതലക്കാര്‍. അവര്‍ക്കുവേണ്ടി നിശാഗന്ധി എന്ന നാടകം എഴുതി. ഇതിന് തൊട്ടുപിന്നാലെയാണ് മുകളില്‍ പറഞ്ഞ ഓഫര്‍.

കവിതയിലും ജീവിതത്തിലും ഒന്നുപോലെ മര്‍ത്യതയായായിരുന്നു ശ്രീരേഖയുടെ കൊടിയടയാളം. ആലപ്പുഴയിലെ നെഹ്റു ട്രോഫി വാര്‍ഡില്‍ കര്‍ഷകത്തൊഴിലാളി സ്ത്രീകളെ പൊലീസുകാര്‍ ആക്രമിച്ച സംഭവത്തെത്തുടര്‍ന്ന് ശ്രീരേഖയുടെ കവിത.

"കമ്പനിച്ചിറ കത്തിനില്‍ക്കുന്ന
നൊമ്പരത്തിന്‍ കനല്‍ച്ചിറ
തോക്കുകൊണ്ടാണഹിംസയെങ്കില്‍ ശരി
നോക്കിനില്‍ക്കാതൊരുങ്ങിന്‍ സഖാക്കളെ''

ബംഗ്ളാദേശ് പിറവികൊള്ളാനുള്ള ഈറ്റുനോവിന്നിടയ്ക്ക് "മഴപെയ്യും മെയ്‌മാസത്തിലെ രാജാഷാനിത്തെരു''വിനെപ്പറ്റി ശ്രീരേഖ പാടി.

"മാറില്‍നിന്നും മുലപ്പടം മാറവേ
മാടിമാടി വിളിച്ച മാംസങ്ങളില്‍
താളമേളങ്ങളോടൊത്തു പട്ടുപൂ-
വാട നീങ്ങിത്തുറന്ന തുടകളില്‍

താണുതാണുപോയ്‌സച്ചിദാനന്ദവും
തേടി മേലോട്ടുപോകേണ്ട കണ്ണുകള്‍.''

വിശ്വാമിത്രന്റെ തപസ്സിളക്കുന്ന മേനകയെ വര്‍ണിക്കുന്ന ഈ കവിതയും അച്ചടിച്ചുവന്നുവെങ്കിലും സാംബശിവനിലൂടെയാണ് ജനകീയാംഗീകാരം നേടിയത്.

അറുപതുകളുടെ ഒടുക്കത്തില്‍ മുതലേ മലയാള കവിതയിലേക്ക് ചാഴിശല്യംകണക്കെ അത്യന്താധുനികത കടന്നുവന്നപ്പോള്‍ അത് അധിനിവേശ സംസ്‌കൃതിയുടെ കേളികൊട്ടലാണെന്ന തിരിച്ചറിവ് അന്നത്തെ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. അതിനാല്‍തന്നെ പുരോഗാമികളായ എഴുത്തുകാരുടെ സുസംഘടിതമായ ചെറുത്തുനില്‍പ്പ് അന്നുണ്ടായി. ആ പടനിരയിലും കവിതയും കടമയുമായി ശ്രീരേഖ മുന്നിലുണ്ടായിരുന്നു. ഇറുകിപ്പിടിച്ച പാന്റും കുരുവിത്തലയുമായി നഗരംചുറ്റുന്ന ചെറുക്കന്റെ ചുണ്ടിലെ വികൃതിപ്പാട്ടിനെച്ചൂണ്ടി

"തൊണ്ടയിലിട്ടു ഞെരിച്ചുകൊല്ലുന്നയാള്‍
തുണ്ടുതുണ്ടായ് യേശുദാസിനെ, ലീലയെ''

എന്നിങ്ങനെ ശ്രീരേഖ പരിഹസിച്ചു.

ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പിന്നീട് പുരോഗമന കലാ-സാഹിത്യസംഘത്തിന്റെയും കരുത്തനായ സംഘാടകനായി കേരളമാകെ സഞ്ചരിച്ച ശ്രീരേഖ ഒരു കാലഘട്ടത്തിന്റെ സര്‍ഗസാന്നിധ്യമായിരുന്നു; എം എന്‍ കുറുപ്പിന്റെ വലംകൈയായിരുന്നു. കിടപ്പിലായ ഒരു വ്യാഴവട്ടംകൊണ്ട് നാടിന്റെ മുഖച്ഛായ നന്നേ മാറി. അദ്ദേഹത്തിന്റെ മരണവാര്‍ത്ത വായിക്കെ ആരാണ് ശ്രീരേഖയെന്ന് വിസ്‌മയം കൂറുന്ന പുതുതലമുറയെ തീവണ്ടിയില്‍ കണ്ടു.

കമ്യൂണിസ്റ്റായി പുലരുക നന്നേ ശ്രമകരം. കമ്യൂണിസ്റ്റായ കവിയായിരിക്കുക അതിലും ഗുരുതരം. അന്ത്യശ്വാസംവരെ ഒരിടത്തും കാലിടറാതെ, ചെങ്കൊടി പുതച്ചുതന്നെ ശ്രീരേഖ യാത്രയായി.


******

ഏഴാച്ചേരി രാമചന്ദ്രന്‍

Thursday, March 25, 2010

ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി

"സംശയലേശമെന്യെ എപ്പോഴും നീതിയുടെപക്ഷത്തു നില്‍ക്കുക എന്നതാണ് ഇസ്ളാമിക രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ അന്തര്‍ധാര. വിട്ടുവീഴ്ചയില്ലാത്ത നൈതികതയും അനീതിക്കെതിരായ നിരന്തര സമരവും അതിന്റെ ജനിതക സ്വഭാവമാണ്.'' ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ വക്താക്കളില്‍ പ്രമുഖനായ സി ദാവൂദ് മാധ്യമം ദിനപത്രത്തില്‍ എഴുതിയതാണ് ഈ വരികള്‍. ഇതൊരു തരത്തിലുള്ള സ്വത്വബോധനിര്‍മിതിതന്നെയാണ്. നീതിയുടെപക്ഷത്ത് എപ്പോഴും നില്‍ക്കുന്നവരും വിട്ടുവീഴ്ചയില്ലാത്ത നൈതികത പ്രകടിപ്പിക്കുന്നവരും അനീതിക്കെതിരായി നിരന്തരമായി പോരാടുന്നവരുമാണ് ഇസ്ളാമിക ജനത എന്നുപറയുമ്പോള്‍ മറ്റു മതരാഷ്ട്രീയക്കാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇസ്ളാമിക രാഷ്ട്രീയത്തിന് ചാര്‍ത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. മതത്തെ ആസ്പദമാക്കിയുള്ള ഏത് രാഷ്ട്രീയത്തിന്റെയും നീതി മതപരമായ നീതിയാണ്. അവരെ നയിക്കുന്ന നീതിബോധം മതത്തിന്റെ നീതിബോധമാണ്. അവരുടെ അനീതിയെന്നത് മതത്തിനാല്‍ നിശ്ചയിക്കപ്പെടുന്ന അനീതിയാണ്. ഹിന്ദുത്വരാഷ്ട്രീയവും ഇസ്ളാമിക രാഷ്ട്രീയവും ക്രൈസ്തവ രാഷ്ട്രീയവും ഇതില്‍നിന്ന് മുക്തമല്ല.

ഇസ്ളാമികരാഷ്ട്രീയത്തെക്കുറിച്ചുള്ള ജമാഅത്തെ ഇസ്ളാമിയുടെ ഈ അവകാശവാദത്തെ കൂടുതല്‍ വികസിപ്പിച്ച് മുസ്ളീങ്ങള്‍ സ്വതവേ സാമ്രാജ്യത്വവിരോധികളാണ് എന്നുവരെ പ്രചിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. ഇസ്ളാമിക രാഷ്ട്രീയം പൊതുവില്‍ പറഞ്ഞാല്‍ ഇപ്പോള്‍ സാമ്രാജ്യത്വത്തിനെതിരാണ്. എന്നാല്‍ ഇസ്ളാമിക ഭരണം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന സൌദി അറേബ്യ അമേരിക്കന്‍പക്ഷത്താണ്. ഇന്നിപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടെടുക്കുന്നുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സാമ്രാജ്യത്വവുമായി ചേര്‍ന്നുനിന്നുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്കും മതനിരപേക്ഷവാദികളായ മുസ്ളിം ഭരണാധികാരികള്‍ക്കുമെതിരെ പടനയിച്ചവരായിരുന്നു ഈ ഇസ്ളാമിക രാഷ്ട്രീയക്കാര്‍.

1978ലാണ് അഫ്‌ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നത്. അന്ന് അഫ്‌ഗാനിസ്ഥാനിലെ സാക്ഷരതാനിരക്ക് ഒമ്പത് ശതമാനവും അതില്‍തന്നെ സ്ത്രീകളുടേത് വെറും ഒരു ശതമാനവും മാത്രമായിരുന്നു. ഗോത്ര മേധാവികളുടെ കീഴിലായിരുന്നു അന്നത്തെ അഫ്‌ഗാന്‍ ജനത. കമ്യൂണിസ്റ്റുകാര്‍ ഭരണമേറ്റതോടെ അവിടത്തെ സമ്പന്നരും അവരുടെ ആശ്രിതരുമൊക്കെ പാകിസ്ഥാനിലേക്ക് കുടിയേറി. ഈ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കമ്യൂണിസ്റ്റുവിരുദ്ധ ജിഹാദി പ്രസ്ഥാനത്തിന് അമേരിക്ക വിത്തുപാകിയത്.

ആധുനിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരും ഫ്യൂഡല്‍ മേധാവിത്വത്തെ തലവിധിപോലെ അംഗീകരിക്കുന്നവരുമായ അഫ്‌ഗാന്‍ അഭയാര്‍ത്ഥികള്‍ "ദൈവവിരുദ്ധ കമ്യൂണിസ്റ്റ്'' ഭരണത്തിനെതിരായി അമേരിക്കന്‍ ചാരസംഘടനയുടെ ഒത്താശയോടെ ഇസ്ളാമികജിഹാദിനുള്ള പ്രസ്ഥാനമായി മാറ്റപ്പെടുകയായിരുന്നു. പാകിസ്ഥാനിലെ ഇസ്ളാമിക രാഷ്ട്രീയക്കാരുടെ പിന്തുണയോടെയും അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയും പ്രവര്‍ത്തിച്ച ഇക്കൂട്ടരാണ് അഫ്ഘാനിസ്ഥാനിലെ പ്രതിവിപ്ളവത്തിന് നേതൃത്വംകൊടുക്കുകയും അഫ്ഘാനിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യത്തെ ഇസ്ളാമിസ്റ്റ് ഗവണ്‍മെന്റിന് മുജാഹിദീന്‍ ഭരണത്തിന് തുടക്കംകുറിക്കുകയും ചെയ്തത്.

ഇസ്ളാമിക രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ വരുന്ന ഒന്നാണ് താലിബാന്‍. വിദ്യാര്‍ത്ഥി എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അമേരിക്കക്കാരും സൌദി-ഗള്‍ഫ് ഭരണാധികാരികളുമൊക്കെ സാമ്പത്തിക സഹായംനല്‍കി വന്നിരുന്ന മുസ്ളിം മത പാഠശാലകളില്‍ പഠിച്ചുവന്നിരുന്ന അഭയാര്‍ത്ഥികളുടെ മക്കളായ വിദ്യാര്‍ത്ഥികളാണ് പാകിസ്ഥാനില്‍ താലിബാന്‍ രൂപീകരണത്തിന് ഉപയോഗപ്പെടുത്തപ്പെട്ടത്. അമേരിക്കന്‍ പിന്തുണയോടെ അഫ്ഘാനില്‍ രൂപപ്പെടുത്തിയെടുത്ത മുജാഹിദീന്‍ ഭരണം അഴിമതിയിലും മറ്റുകൊള്ളരുതായ്മകളിലുംപെട്ട് തകര്‍ന്നപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെയാണ് അമേരിക്കന്‍ പിന്തുണയോടെ പാകിസ്ഥാന്‍ ഒരു ഇടപെടല്‍ ശക്തിയായി വളര്‍ത്തിക്കൊണ്ടുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യപങ്കാളിത്തത്തോടെ താലിബാന്‍ നടത്തിയ ഈ കടന്നുകയറ്റത്തില്‍ അഫ്ഘാന്‍ ഭരണം അവരുടെ ചൊല്‍പ്പടിയിലായി മാറി. സ്ത്രീയായി ജനിച്ചവരൊക്കെ തടവറയില്‍ കഴിയുന്ന പ്രതീതിയാണ് താലിബാന്‍ ഭരണത്തിന്‍കീഴില്‍ ഉണ്ടായത്.

അഫ്‌ഗാനിസ്ഥാനില്‍ രൂപീകൃതമായ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ തകര്‍ക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ഇതാണെങ്കില്‍ മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന മതനിരപേക്ഷ ഗവണ്‍മെന്റുകള്‍ അട്ടിമറിക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ചെറുതല്ലെന്ന് രണ്ടാം ലോക യുദ്ധാനന്തരകാലഘട്ടത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റു സാമ്രാജ്യത്വശക്തികളും ഇസ്ളാമിക രാഷ്ട്രീയത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തന്മൂലം ഇസ്ളാമിക രാഷ്ട്രീയത്തിന് കമ്യൂണിസത്തോടുള്ള ശത്രുത മയപ്പെടുത്തേണ്ടിവന്നിരിക്കുന്നു എന്നു മാത്രമല്ല ഏറ്റവുമുറച്ച സാമ്രാജ്യത്വവിരുദ്ധപ്പോരാളികള്‍ തങ്ങളാണെന്ന് വരുത്താനുള്ള ശ്രമവും ഇസ്ളാമിക രാഷ്ട്രീയക്കാര്‍ നടത്തുന്നുണ്ട്. സാമ്രാജ്യത്വത്തെക്കുറിച്ച് തികച്ചും ഉപരിപ്ളവമായ സമീപനമാണ് ഇവര്‍ക്കുള്ളത്. സാമ്രാജ്യത്വമെന്നത് മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുതലാളിത്തത്തിനെതിരല്ല. സാമ്പത്തികമായ അസമത്വമെന്നത്, മുതലാളിത്തമെന്നത്, ദൈവനിശ്ചയമാണെന്നും അതില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നുമാണ് അവരുടെ നിലപാട്.

അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ ആദിരൂപമായ മുതലാളിത്ത വ്യവസ്ഥ തകര്‍ക്കാനല്ല മറിച്ച് ആ വ്യവസ്ഥയുടെ അനന്തരഫലമായി പാര്‍ശവല്‍ക്കരിക്കപ്പെടുന്നവരെ സംഘടിപ്പിച്ച് അവരുടെ താല്‍ക്കാലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന പരിമിത മുദ്രാവാക്യമാണ് ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. മറുഭാഗത്ത് മുസ്ളീംലീഗിനെപ്പോലുള്ള ഇസ്ളാമിക രാഷ്ട്രീയക്കാരാവട്ടെ പരസ്യമായ സാമ്രാജ്യത്വ പ്രീണന നിലപാട് നടത്തുകയുമാണ്.

ജമാഅത്തെ ഇസ്ളാമിതന്നെ ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ (എം)നെ പിന്തുണയ്ക്കുന്നതല്ല മറിച്ച് അതിനെ ശിഥിലീകരിക്കാനുതകുംവിധം വളര്‍ന്നുവരുന്ന സ്വത്വരാഷ്ട്രീയവാദികളെ പിന്തുണയ്ക്കാനും അവരെ ശാക്തീകരിക്കുകവഴി തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഇസ്ളാമിക-ദളിത്-ആദിവാസി പ്രസ്ഥാനത്തെ രൂപപ്പെടുത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ എടുക്കുന്ന സാമ്രാജ്യത്വവിരുദ്ധ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പംതന്നെ വര്‍ഗരാഷ്ട്രീയം രൂപപ്പെടുന്നതിലും വളര്‍ന്നുവരുന്നതിലും അവര്‍ കാണിക്കുന്ന അസഹിഷ്ണുതയേയും വിദ്വേഷത്തെയും കമ്യൂണിസ്റ്റുകാര്‍ തുറന്നെതിര്‍ക്കാതിരിക്കാനാവില്ല.

*****

കെ എ വേണുഗോപാലന്‍, കടപ്പാട് : ചിന്ത

ഇന്ത്യക്ക് നഷ്ടം മാത്രം

അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധവും സിവില്‍ ആണവകരാറും വഴി ഇന്ത്യക്ക് വന്‍ശക്തിയാകാന്‍ കഴിയുമെന്നായിരുന്നു പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. അമേരിക്കയെന്ന ഭീമന്റെ ചുമലിലേറി ലോകത്തിന്റെ നെറുകയില്‍ കയറിയിരിക്കാമെന്ന മോഹമായിരുന്നു എന്നും മന്‍മോഹന്‍സിങ്ങിനെ ഭരിച്ചിരുന്നത്. എന്നാല്‍, അഫ്ഗാന്റെ മണ്ണില്‍ മന്‍മോഹന്‍സിങ്ങിന്റെ സുരഭിലസുന്ദരമായ സ്വപ്നം തകര്‍ന്നടിയുകയാണ്. അമേരിക്കയുമായി ചേര്‍ന്ന് ഭീകരവാദത്തിനെതിരെ യുദ്ധംചെയ്യാന്‍ ഇന്ത്യ തയ്യാറായതിന്റെ പിന്നിലും പാകിസ്ഥാനിലെ തീവ്രവാദത്തെയും താലിബാനെയും തകര്‍ക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അതിനാല്‍ ഹൈഡ് ആക്ടില്‍ പറഞ്ഞതുപോലെ അമേരിക്കയുടെ വിദേശനയത്തിന് അനുരൂപമായി ഇന്ത്യന്‍ വിദേശനയത്തെയും മന്‍മോഹന്‍സിങ് മാറ്റിപ്പണിതു.

എന്നാല്‍, കുറച്ചുദിവസമായി വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അഫ്ഗാനില്‍ ഇന്ത്യന്‍ കേന്ദ്രങ്ങള്‍ക്കുനേരെ തുടര്‍ച്ചയായി ഭീകരവാദാക്രമണമുണ്ടാവുകയാണ്. കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേരെ മാത്രമല്ല കാബൂളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന മെഡിക്കല്‍ മിഷനെതിരെ വരെ ഫെബ്രുവരി 26ന് ആക്രമണമുണ്ടായി. ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റും വസിക്കുന്ന നൂര്‍ ഗസ്റ്റ് ഹൌസിനുനേരേയാണ് ആക്രമണമുണ്ടായത്. അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി നല്‍കിയ വിവരമനുസരിച്ച് ലഷ്കര്‍ ഇ തോയ്ബയാണ് ഈ ആക്രമണം നടത്തിയത്. പാകിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍, ഇന്ത്യയേക്കാളും പാകിസ്ഥാനുമായുള്ള ബന്ധത്തിന് എന്നും പ്രാധാന്യം നല്‍കിയ അമേരിക്കയാകട്ടെ മിഷനുനേരെ നടന്ന ആക്രമണം ഇന്ത്യയെ ലക്ഷ്യംവച്ചല്ലെന്ന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്റെ പ്രത്യേക പ്രതിനിധിയായ റിച്ചാര്‍ഡ് ഹോര്‍ബ്രൂക്കാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. ഏറ്റവും ദുര്‍ബലമായ കണ്ണിയായതിനാലാണ് ഇന്ത്യന്‍ മിഷന്‍ ആക്രമിക്കപ്പെട്ടതെന്നും പെട്ടെന്ന് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും പറഞ്ഞ ഹോള്‍ബ്രൂക്ക്, ഇന്ത്യക്കാര്‍ പാകിസ്ഥാനെയും മറിച്ചും കുറ്റപ്പെടുത്തുന്ന രീതി ഭൂഷണമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

വിയറ്റ്നാം, ബോസ്നിയ എന്നിവിടങ്ങളിലെ അധിനിവേശങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹോള്‍ബ്രൂക്കിന്റെ പ്രസ്താവനയെ അപലപിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇന്ത്യക്കായില്ല. ഇന്ത്യയില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന 'ഇന്ത്യന്‍ എക്സ്പ്രസിന് ' പോലും ധാര്‍മികരോഷം കൊള്ളാതിരിക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് ആറിന്റെ മുഖപ്രസംഗത്തില്‍ 'ഒരു നയതന്ത്രപ്രതിനിധി എന്തുചെയ്യരുതെന്നതിന്റെ തെളിവാണ് ഹോള്‍ബ്രൂക്കിന്റെ പ്രസ്താവനയെന്ന്' പരിതപിച്ചു.

ഇന്ത്യന്‍ ആരോഗ്യ സംഘത്തിനുനേരെയുള്ള ആക്രമണം ഇന്ത്യയുടെ മനസ്സിനെ ഉലച്ച സംഭവമായിരുന്നു. നേരത്തെ ഇന്ത്യന്‍ സൈനികര്‍ക്കും വിദഗ്ധതൊഴിലാളികള്‍ക്കുമെതിരെ മാത്രമായിരുന്നു ആക്രമണമുണ്ടായത്. എന്നാല്‍, ഇന്ത്യന്‍ സാന്നിധ്യത്തെ അതെത്ര മനുഷ്യകാരുണ്യപരമായിരുന്നാല്‍പോലും ആക്രമിക്കപ്പെടുമെന്ന സ്ഥിതി ഇതോടെ വന്നു. ഇന്ത്യന്‍ സംഘത്തിന്റെ അംഗസംഖ്യ കുറയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായാണ് വാര്‍ത്ത. കാരണം അഫ്ഗാനിന്റെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായി, സ്ഥലം സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ അറിയിക്കുകയുണ്ടായി. ഇതില്‍ തൃപ്തിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി അര്‍ധസൈനിക സേനയെ നിയോഗിക്കണമെന്നും കര്‍സായി പറഞ്ഞു.

അമേരിക്കന്‍ സേന പിന്‍വാങ്ങുന്ന പക്ഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയച്ച് അഫ്ഗാനില്‍ ഭീകരവാദവിരുദ്ധ പോരാട്ടം തുടരണമെന്ന അമേരിക്കയുടെ അജന്‍ഡയാണ് കര്‍സായി മുന്നോട്ടു വച്ചിട്ടുള്ളത്. അമേരിക്കയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ താലിബാനും അല്‍ ഖായ്ദയും യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇത് പ്രായോഗികമല്ലതാനും.

ഇന്ത്യന്‍ ഡോക്ടര്‍മാരും തൊഴിലാളികളും ഏറെ ഉല്‍ക്കണ്ഠയോടെയാണ് അഫ്ഗാനില്‍ കഴിയുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ കാബൂളിലേക്ക് വിമാനം പറത്താന്‍ വിസമ്മതിക്കുകയുമാണ്. വരും മാസങ്ങളില്‍ അഫ്ഗാനിലെ ഇന്ത്യന്‍ സാന്നിധ്യം കുറയ്ക്കാന്‍ ന്യൂഡല്‍ഹി തയ്യാറാകേണ്ടി വരുമെന്നുറപ്പ്. ഇന്ത്യ ഒരിക്കലും ആഗ്രഹിക്കാത്തതും പാകിസ്ഥാന്‍ ഏറെ ആഗ്രഹിക്കുന്നതുമാണിത്. ഇന്ത്യയെക്കുറിച്ച് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ അമേരിക്കക്കോ വേവലാതിയൊന്നുമില്ല എന്നര്‍ഥം.

അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച നയതന്ത്ര നീക്കങ്ങളും ഇന്ത്യന്‍ സാന്നിധ്യത്തെ പരിമിതപ്പെടുത്തുന്നതാണ്. താലിബാനുമായി ചര്‍ച്ച നടത്തി അവരുംകൂടി ചേര്‍ന്ന ഒരു സര്‍ക്കാരിനെ കാബൂളില്‍ അധികാരത്തിലിരുത്താനുള്ള നീക്കങ്ങളാണ് കര്‍സായിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. 2011 ആവുമ്പോഴേക്കുംഅഫ്ഗാനില്‍ സേനയെ പിന്‍വലിപ്പിക്കുമെന്ന് പറഞ്ഞ ഒബാമ ഭരണകൂടത്തിനും മുഖം രക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ കാബൂളില്‍ അധികാരത്തില്‍ വരണം. എട്ടു വര്‍ഷം നീണ്ട യുദ്ധത്തിനുശേഷവും താലിബാനെ തോല്‍പ്പിക്കാന്‍ കഴിയാത്ത അമേരിക്കയ്ക്ക് അവിടെനിന്ന് തടിയൂരണമെങ്കില്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ അമേരിക്കയും ബ്രിട്ടനും നാറ്റോയും മറ്റും ഈ പദ്ധതിക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജനുവരി 29ന് ലണ്ടന്‍ സമ്മേളനം വിളിച്ചു ചേര്‍ത്തത്. അമേരിക്കയും മറ്റും പിന്തുണയ്ക്കുന്ന അഫ്ഗാന്‍ നീക്കം വിജയിക്കണമെങ്കില്‍ പാകിസ്ഥാന്റെ സഹായം അനിവാര്യമാണ്. താലിബാനുമായി നേരിട്ട് ബന്ധമുള്ള രാജ്യമാണ് പാകിസ്ഥാന്‍. അതുകൊണ്ടുതന്നെ പാകിസ്ഥാന്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കര്‍സായി സര്‍ക്കാര്‍ തയ്യാറാകും. പ്രധാനമായും രണ്ട് ആവശ്യമാണ് പാകിസ്ഥാന്‍ മുന്നോട്ടു വയ്ക്കുന്നത്. അഫ്ഗാന്‍ ഭരണസംവിധാനത്തില്‍ പഷ്തൂൺ വിഭാഗത്തിന് തുടര്‍ന്നും മേല്‍കൈ ഉണ്ടായിരിക്കണമെന്നതും അഫ്ഗാനിലെ ഇന്ത്യന്‍ പങ്ക് പരിമിതപ്പെടുത്തണമെന്നതുമാണ് ഈ ആവശ്യങ്ങള്‍. ഇത് അംഗീകരിക്കുമെന്ന സൂചന കര്‍സായി നല്‍കുകയുംചെയ്തു. അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കുന്ന ചുമതലയും ഇന്ത്യക്ക് നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പാകിസ്ഥാന്‍ അതിനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായി മാറിയതിന്റെ ഫലമായി അഫ്ഗാനില്‍ ഉള്ള സ്വാധീനംകൂടി ഇന്ത്യക്ക് നഷ്ടമാകുകയാണ് എന്നര്‍ഥം.

****

വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി

Wednesday, March 24, 2010

കൊല്‍ക്കത്ത - സ്നേഹത്തിന്റെ ചോപ്പ്

കാളിഘട്ട് ക്ഷേത്രത്തിനു മുന്നിലൂടെ നടന്ന് രാഷ്ബിഹാരി അവന്യുവിലെത്തുമ്പോള്‍ കൊല്‍ക്കത്ത നഗരത്തിലെ നടപ്പാതകളില്‍പ്പോലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചകള്‍.അവിടെ വഴിയാത്രക്കാര്‍ക്കായി നടുവില്‍ ഒരടി വീതിയില്‍ സ്ഥലമൊഴിച്ചിട്ട് ഇരുവശവും തമ്പടിച്ച കുടുംബങ്ങള്‍. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കലും ഒക്കെയായി അവിടെ ജീവിതം ഇരമ്പുമ്പോള്‍ അവര്‍ക്ക് ഒട്ടും ശല്യമുണ്ടാക്കാതെ നടന്നുനീങ്ങുന്ന വഴിയാത്രക്കാര്‍. പരസ്പരമുള്ള സ്നേഹം അവര്‍ നിശ്ശബ്ദം പങ്കുവയ്ക്കുന്നതുപോലെ. ഭിക്ഷാടകരും കൂലിപ്പണിക്കാരുംമുതല്‍ കോടീശ്വരന്മാര്‍വരെ നഗരത്തില്‍ സാഹോദര്യത്തോടെ കഴിയുന്നു. അതെ, കൊല്‍ക്കത്ത എല്ലാവരെയും സ്നേഹിക്കുന്നു.

കൊല്‍ക്കത്തയില്‍ അധോലോകമില്ല. ഈ ബാഹ്യലോകം മാത്രമേയുള്ളൂ. എല്ലാ സത്യവും ഇവിടെ തെളിയുന്നു. നഗരത്തിനാകെ ഒരു സമഭാവനയുണ്ട്. ദരിദ്രരും സമ്പന്നരും അവിടെ തുല്യരാണ്. ഏതു സാമ്പത്തികശ്രേണിയിലുള്ളവരും ഇവിടെ ജീവിക്കുന്നു. ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാകാമെങ്കിലും അവര്‍ നഗരത്തിനുമുന്നില്‍ തുല്യരാണ്.

1978 ഡിസംബറില്‍ തൊഴിലന്വേഷിച്ചെത്തിയ ഞാന്‍ കൊല്‍ക്കത്തയിലെ ചക്രബേരിയാ ലെയ്നിലെ 12-എ നമ്പര്‍ വീട്ടിലാണ് താമസിച്ചിരുന്നത്. തൊഴിലന്വേഷകരായ നിരവധി പേര്‍ക്ക് അഭയസ്ഥാനമായിരുന്നു മലയാളിയും സിപിഐ എം പ്രവര്‍ത്തകനുമായ സഖാവ് കെ കേശവന്‍. ഭാര്യ സരോജിനി നിരവധി മലയാളികള്‍ക്ക് വച്ചുവിളമ്പി. ആരുടെയും മുന്നില്‍ വീടിന്റെ വാതിലുകള്‍ അടഞ്ഞില്ല; കൊല്‍ക്കത്ത നഗരത്തെപ്പോലെ. ദേശാഭിമാനിക്കുവേണ്ടി കല്‍ക്കത്ത കത്ത് തയ്യാറാക്കി അയച്ചിരുന്ന കേശവന്‍ ബംഗാളിലെ സിപിഐ എം നേതാക്കളുമായി അടുത്ത സ്നേഹബന്ധമുള്ള ആളായിരുന്നു. നഗരത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആ മനസ്സുമായി താരതമ്യം ചെയ്യാന്‍ തോന്നും. ആരെയും തിരസ്കരിക്കാത്ത മനസ്സ്.

ചക്രബേരിയാ ലെയ്നില്‍നിന്ന് നഗരത്തിന്റെ പഴമ നിലനില്‍ക്കുന്ന ഭാഗങ്ങളിലൂടെ മൂന്നുമണിക്കൂറോളം കാല്‍നടയാത്ര നടത്തിയപ്പോള്‍ അത്ഭുതം തോന്നി. കാര്യമായ മാറ്റമൊന്നും നഗരത്തിനില്ല. ശരത്ബോസ് റോഡിലെ പൊദ്ദപുക്കൂര്‍ ജങ്ഷനും അങ്ങനെത്തന്നെ. പൊദ്ദ എന്നാല്‍ പത്മം. പുക്കൂര്‍ എന്നാല്‍ കുളം. താമരക്കുളം എന്നു പറയാം. നിരവധി പേര്‍ കുളിക്കുന്ന അത് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്.

ഭവാനിപ്പൂരിലെ ജഗുബാജാര്‍ കാണണമെന്ന് ഉല്‍ക്കടമായ ആഗ്രഹം. അതും പഴയതുപോലെ. കടകള്‍ക്കൊന്നും കാര്യമായ മാറ്റമില്ല. ഭവാനിപ്പൂരിലെ മെട്രോ റെയില്‍വേ സ്റ്റേഷനു മുകളിലൂടെ റോഡ് മുറിച്ചുകടന്ന് ഹരീഷ് മുഖര്‍ജി റോഡിന്റെ ഭാഗത്തേക്കുനടന്നു. കെട്ടിടങ്ങള്‍ പലതും പഴയതുപോലെ. അടര്‍ന്ന ചുവരുകളും മങ്ങിയ നിറവുമായി അവ വര്‍ഷങ്ങളെ വരവേല്‍ക്കുന്നു. സരസ്വതിപൂജ നടക്കുന്നതിനാല്‍ തെരുവില്‍ പലയിടത്തും വിഗ്രഹങ്ങള്‍ അലങ്കരിച്ചുവച്ചിട്ടുണ്ട്. വഴിയോരത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ പതിച്ച 'ഗണശക്തി' പത്രം വായിക്കുന്ന നിരവധി പേരെ കണ്ടു. കൊല്‍ക്കത്തയില്‍ മാത്രമേയുള്ളൂ ഈ കാഴ്ച.

മനുഷ്യന്‍ വലിച്ചുകൊണ്ടുപോകുന്ന റിക്ഷകള്‍ കൊല്‍ക്കത്തയുടെ മുഖമുദ്രയാണ്. പ്രാകൃതമെന്ന് വ്യാഖ്യാനിക്കാന്‍ എളുപ്പമാണെങ്കിലും ആയിരക്കണക്കിന് ബിഹാറികളുടെയും ഒറീസക്കാരുടെയും ജീവിതമാര്‍ഗമാണത്. അവ നിരോധിക്കുന്നതിനെക്കുറിച്ച് പലവട്ടം ആലോചിച്ചെങ്കിലും നടപ്പാക്കാതിരുന്നത് അതുകൊണ്ടാണ്. ഹുഗ്ളി നദിയിലെ വേലിയേറ്റം ഉണ്ടാക്കുന്ന മര്‍ദംമൂലം കുഴലുകളിലൂടെ തെരുവുകളിലെത്തുന്ന വെള്ളം പലര്‍ക്കും കുളിക്കാനും വസ്ത്രം അലക്കാനും സഹായകമാണ്. മുമ്പ് ഈ വെള്ളം ഉപയോഗിച്ച് നഗരത്തിലെ റോഡുകള്‍ മുഴുവന്‍ കഴുകിയിരുന്നത്രെ.

നഗരത്തിലെ റോഡുകള്‍ക്കും നടപ്പാതകള്‍ക്കും ന്യൂഡല്‍ഹി നഗരത്തിലെ റോഡുകളുടെയത്ര വെടിപ്പില്ല. പക്ഷേ, ജീവിതം തുടിച്ചുനില്‍ക്കുന്നവയാണ് കൊല്‍ക്കത്ത തെരുവുകള്‍. ന്യൂഡല്‍ഹിയിലെ നടപ്പാതകളില്‍ പതിച്ച ചുവന്ന കല്ലുകള്‍ ആറു മാസം കൂടുമ്പോള്‍ ഇളക്കി പുതിയത് മാറ്റിസ്ഥാപിക്കുന്നതിന് കോടികള്‍ പൊടിക്കുന്ന കേന്ദ്രസര്‍ക്കാര്‍, ഒരുകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയുടെ മുഖംമിനുക്കാന്‍ ഒരു സഹായവും ചെയ്യുന്നില്ല. മാത്രമല്ല, രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ബംഗാളിന്റെ വ്യവസായവല്‍ക്കരണത്തെ പിന്നോട്ടുവലിച്ച് സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യുന്നു.

ഓരോ ഇഞ്ചിലും ജീവിതം സ്പന്ദിക്കുന്ന ഈ മഹാനഗരം വലിയൊരു മ്യൂസിയമായി മാറിക്കൊണ്ടിരിക്കുന്നു; പഴമയുടെ സൂക്ഷിപ്പുശാലപോലെ. കൊല്‍ക്കത്ത വികസിക്കുന്നില്ലെന്നു പറയുന്നവര്‍ അതിനോട് ഇന്ത്യന്‍ ഭരണകൂടം കാട്ടുന്ന ക്രൂരതയും അവഗണനയും വിസ്മരിക്കുന്നു.

ഒരു ഡിസംബറില്‍ ആദ്യമായി കൊല്‍ക്കത്ത നഗരത്തില്‍ വന്നിറങ്ങുമ്പോള്‍ അതിന്റെ ഇടതുപക്ഷ പൈതൃകമായിരുന്നു ഏറ്റവും ആവേശംതന്ന കാര്യം. ഇന്ത്യയുടെ സാംസ്കാരികനഗരം 20-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സംസ്കാരത്തിന് മാര്‍ഗദര്‍ശനം നല്‍കിയതുംകൂടിയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യം ബംഗാള്‍ വിഭജനത്തെത്തുടര്‍ന്നുണ്ടായ ജനരോഷവും അതില്‍നിന്നു പിറന്ന വിപ്ളവസംഘടനകളും ഭാവിയിലെ ബംഗാളിനെയും ഇന്ത്യയുടെ ഇടതുപക്ഷരാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചതാണ്. 1943ല്‍ ബംഗാള്‍ ക്ഷാമകാലത്ത് നഗരത്തിന്റെ തെരുവുകളില്‍ പതിനായിരങ്ങള്‍ പട്ടിണിമൂലം മരിച്ചുവീണു. രാജ്യംതന്നെ വിഭജിച്ചപ്പോള്‍ കൊല്‍ക്കത്തയിലും ചോരപ്പുഴ. സ്വാതന്ത്യ്രത്തിന്റെ നാളില്‍ ഈ നഗരത്തിലിരുന്നാണ് മഹാത്മാഗാന്ധി ദുഃഖം കടിച്ചമര്‍ത്തിയത്. അറുപതുകളുടെ അവസാനം ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തിന്റെ ദുരിതമനുഭവിച്ച നഗരം. 1971 മുതല്‍ 77 വരെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച. ഇതിനെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി പേരെ ബലിനല്‍കി ചെറുത്തുനിന്നതും കൊല്‍ക്കത്തയുടെ തണലിലാണ്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കൊല്‍ക്കത്തയുടെ പ്രാധാന്യം അനുദിനം കുറഞ്ഞു. എണ്‍പതുകള്‍വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലന്വേഷിച്ചെത്തിയ നഗരം. പിന്നെപ്പിന്നെ വ്യവസായങ്ങള്‍ പൂട്ടുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തതോടെ തൊഴിലവസരങ്ങള്‍ കുറഞ്ഞു.

ജീവിതച്ചെലവ് ഏറ്റവും കുറവുള്ള മഹാനഗരമാണ് കൊല്‍ക്കത്ത. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട പ്രബീര്‍ സെന്‍ഗുപ്ത പറഞ്ഞു: അവശ്യസാധനവില ഏറ്റവും കുറവ് ബംഗാളില്‍. തൊട്ടടുത്തുണ്ടായ എയര്‍ഹോസ്റ്റസ് കോഴ്സിന് പഠിക്കുന്ന ഡല്‍ഹിക്കാരി പെണ്‍കുട്ടി പ്രതികരിച്ചത്, കൊല്‍ക്കത്ത സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമാണെന്ന്.

സിയാല്‍ദ സ്റ്റേഷനില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ ബംഗ്ളാദേശ് അതിര്‍ത്തിയായ പെട്രാ പോളിലേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍ ട്രെയിനിലെ വില്‍പ്പന ശ്രദ്ധിച്ചു. 2, 5, 10 രൂപ വിലയ്ക്കുള്ള സാധനങ്ങള്‍ മാത്രം. പെട്രാ പോള്‍ സ്ഥിതിചെയ്യുന്ന ബൊന്‍ഗാവ് (വനഗ്രാമം) ഇന്ന് ധാരാളം മാറിയിരിക്കുന്നു. കൊല്‍ക്കത്തയിലേക്കുള്ള പഴങ്ങള്‍, പച്ചക്കറി എന്നിവ ഇവിടെനിന്ന് ധാരാളം പോകുന്നുണ്ട്. പെട്രാ പോള്‍ വഴി ബംഗ്ളാദേശിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കുമുള്ള നിരവധി യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നു. അങ്ങനെ പട്ടണം വികസിച്ചു.

1996ലാണ് ഇവിടെ ആദ്യം വന്നത്. മോഹഞ്ചൊദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ പുരാതന സംസ്കാരങ്ങളുണ്ടെന്ന് ആദ്യമായി കണ്ടെത്തിയ രാഖല്‍ദാസ് ബന്ദ്യോപാധ്യായയുടെ വീട് ബൊന്‍ഗാവിലാണ്. അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ ഇപ്പോഴും അവിടുത്തെ പഴയ ജമീന്ദാരി വീട്ടില്‍. പഥേര്‍ പാഞ്ചലിയും അപരാജിതയും ആരണ്യകും എഴുതിയ വിഭൂതിഭൂഷന്റെ ജന്മഗ്രാമം ഇവിടെനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ്. അവിടെയും അന്ന് പോയിരുന്നു. ബംഗാള്‍ ഗ്രാമങ്ങളില്‍ ചെറിയ വളര്‍ച്ചയുണ്ട്; കാര്‍ഷികമേഖലയിലെ വികാസത്താലുണ്ടായത്. കൊല്‍ക്കത്ത നഗരത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതിന് വ്യവസായരംഗത്ത് വിലങ്ങുതടി സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ഒറ്റക്കെട്ടാണ്. പക്ഷേ കൊല്‍ക്കത്തയുടെ സ്നേഹവും സാഹോദര്യവും സംസ്കാരവും തകര്‍ക്കാന്‍ ഈ ശക്തികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് യാത്ര ബോധ്യപ്പെടുത്തി.

*
വി ജയിന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Tuesday, March 23, 2010

വാര്‍ത്തകള്‍ വായിക്കുന്നത് കല്‍പന

ഒരു ചെറിയ കാര്യമാണ്. കഴിഞ്ഞ വനിതാദിനത്തിന് മനോരമ ചാനല്‍ 'പുലര്‍വേള' എന്ന പ്രഭാത വാര്‍ത്താ പരിപാടിയില്‍ സിനിമാനടി കല്‍പനയെ അതിഥിയാക്കി.

പിന്നെകണ്ടത്, കല്‍പന വാര്‍ത്ത അവതരിപ്പിക്കുന്നത്.

തത്സമയ വാര്‍ത്താ ബുള്ളറ്റിനില്‍ അവതാരകര്‍ ചെയ്യുന്നതെല്ലാം തലക്കെട്ടു വായിക്കുക, അവതരണക്കുറിപ്പ് വായിക്കുക, ലൈവിലെത്തുന്ന റിപ്പോര്‍ട്ടറുമായി സംസാരിക്കുക എന്നിവയൊക്കെ കല്‍പന ചെയ്യുന്നു.

ടി വി ന്യൂസ് സ്റ്റുഡിയോകളില്‍ ടെലി പ്രോംപ്റ്റർ‍ എന്ന ഒരു ഉപകരണമുണ്ട്. നാടകത്തില്‍ സ്റ്റേജിനരികില്‍നിന്ന് നടീനടന്മാര്‍ക്ക് സംഭാഷണങ്ങള്‍ പറഞ്ഞുകൊടുക്കുന്നവരാണ് പ്രോംപ്റ്റര്‍മാർ. ന്യൂസ് സ്റ്റുഡിയോവില്‍ വായിക്കുന്നവര്‍ക്ക് വാര്‍ത്ത 'പറഞ്ഞുകൊടുക്കു'ന്ന ഉപകരണമാണ് ടെലിപ്രോംപ്റ്റർ. വായിക്കേണ്ടത് ടെലിപ്രോംപ്റ്ററില്‍ എഴുതിവരും. നോക്കി വായിക്കണം. മനസ്സില്‍നിന്നു പറയുന്നു എന്നേ കാണുന്നവര്‍ക്ക് തോന്നൂ. എഴുതിക്കിട്ടിയ ഒന്ന് വായിക്കുന്നതുപോലെയാകരുത് ഈ വായന. സ്വന്തം വാക്യങ്ങള്‍ പറയുന്നതുപോലെ വേണം. നോക്കി വായിക്കുകയല്ല എന്ന് തോന്നിക്കുംവിധം ഇതു ചെയ്യുന്നതിലാണ് മിടുക്ക്.

പാവം കല്‍പന. രണ്ടോ മൂന്നോ നിമിഷം പരുങ്ങിയതിനുശേഷമാണ് എല്ലാ വാര്‍ത്തയും അവര്‍ വായിച്ചു തുടങ്ങിയത്. വായനയ്ക്ക് വാര്‍ത്താ അവതരണത്തിന്റെ ഒഴുക്കോ താളമോ ചടുതലയോ അനായാസതയോ ഉണ്ടായിരുന്നില്ല. പലയിടത്തും പരുങ്ങൽ. വായനയുടെ ഏറ്റിറക്കങ്ങള്‍ അസ്വാഭാവികം.

ടിവി വാര്‍ത്തകളില്‍ തലക്കെട്ടുകള്‍ വായിക്കുമ്പോഴും ചിലതു ശ്രദ്ധിക്കാനുണ്ട്. തലക്കെട്ടുകളുടെ ഗ്രാഫിക്സ് കാണിക്കും. അവതാരകര്‍ക്ക് മുന്നിലുള്ള ടിവിയില്‍ അതു കാണാം. അതു നോക്കിവേണം തലക്കെട്ടു വായിക്കാൻ. ഒപ്പം, പ്രൊഡ്യൂസര്‍ ഇയര്‍ ഫോണിലൂടെ നിര്‍ദ്ദേശം തരും. ക്യൂ, പോസ്, ഹോള്‍ഡ് എന്നിങ്ങനെ. ക്യൂ പറയുമ്പോള്‍ തുടങ്ങണം. പോസ് പറയുമ്പോള്‍ നിര്‍ത്തണം. ഹോള്‍ഡ് കേട്ടാല്‍ വായിച്ചവസാനിപ്പിക്കണം. ഇതെല്ലാം ചേരുമ്പോഴാണ് ഓരോ തലക്കെട്ടിന്റെയും ദൃശ്യം വന്നുപോകുമ്പോള്‍ കൃത്യമായി തലക്കെട്ടു വന്നുപോകുന്നത്. തെറ്റിച്ചാല്‍ ദൃശ്യവും തലക്കെട്ടും ഒത്തുപോകില്ല.

കല്‍പനയ്ക്ക് ഒരു തലക്കെട്ടും സമയത്തിനു വായിച്ചു തുടങ്ങാനും തീര്‍ക്കാനുമായില്ല. യുഡിഎഫ് രാജ്യസഭാ സീറ്റ് ചര്‍ച്ചയുടെ തലക്കെട്ട് വായനയായിരുന്നു ഏറ്റവും ദയനീയം. തലക്കെട്ടിന്റെ അവസാന വാക്യം- "എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരമായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി'' എന്നത് - കല്‍പന വായിച്ചപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞത് മമ്മൂട്ടിയും സിദ്ദിക്കും' ജഗദീഷും! ഉമ്മന്‍ചാണ്ടി നേരത്തെ വന്നുപോയിരുന്നു. അമ്മ അച്ചടക്ക സമിതി ചേരുന്നതായിരുന്നു അടുത്ത വാര്‍ത്ത. അതിന്റെ തലക്കെട്ടിലെ ദൃശ്യങ്ങള്‍ എത്തുംവരെ വായന നീണ്ടുപോവുകയാണുണ്ടായത്.

കല്‍പന തകര്‍ന്നുപോയത് ന്യൂസ് ഡെസ്കില്‍നിന്നുള്ള ഒരു ലൈവ് റിപ്പോര്‍ട്ടിന് അവതാരകയാകേണ്ടി വന്നപ്പോഴാണ്.

ലൈവ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി കല്‍പനയുടെ ക്ളോസ് അപ്പ് ഷോട്ട്. മൂന്ന് സെക്കന്‍ഡോളം കല്‍പന തരിച്ചിരിക്കുന്നു. അപ്പോഴേയ്ക്കും ഇയര്‍ ഫോണിലൂടെയോ ആംഗ്യത്തിലൂടെയോ പ്രൊഡ്യൂസര്‍ ക്യു പറഞ്ഞിരിക്കണം. കല്‍പന തുടങ്ങുന്നു:

"ഓസ്കർ... വിശേഷങ്ങളുമായി... ന്യൂ ഡെസ്കില്‍നിന്ന്... ആ... ആര്‍ അനീഷ് ഇപ്പോള്‍ നമ്മളോടൊപ്പം ചേരുന്നു''.

വാക്യത്തിനിടയ്ക്കുള്ള കുത്തുകള്‍ വെറുതേ ചേര്‍ത്തതല്ല. അവിടെയൊക്ക കല്‍പനയുടെ വായനയില്‍ നിര്‍ത്തുണ്ടായി. 'ന്യൂസ് ഡെസ്കാ'ണ് പരിഭ്രമത്തിനിടെ 'ന്യൂ ഡെസ്കാ'യത് !

കല്‍പന പെടുന്ന ഈ പാടു കണ്ട ആരും 'അഴകിയ രാവണ'നില്‍ ഇന്നസെന്റ് അവിസ്മരണീയമാക്കിയ ആ രംഗം-ആദ്യമായി സിനിമ അഭിനയിക്കാനെത്തിയ പഞ്ചായത്തു പ്രസിഡന്റിനു പറ്റിയ പറ്റ് ഓര്‍ത്തുപോകും.

ഇതില്‍ കല്‍പനയല്ല, മനോരമയാണ് പ്രതി. ആദ്യമായി വാര്‍ത്ത അവതരിപ്പിക്കാനിറങ്ങുന്ന ആര്‍ക്കും-സഭാകമ്പമില്ലാത്ത, മനോബലമുള്ള ഒരാള്‍ക്കുപോലും-അബദ്ധങ്ങള്‍ പറ്റും. ഒരുപാടു പരിശീലനം നടത്തിയാണ് വാര്‍ത്ത വായിക്കുന്നവര്‍ അതു ചെയ്യുന്നത്. ഒരു പരിശീലനവുമില്ലാതെ കല്‍പനയെ ഇങ്ങനെ ഒരവസ്ഥയിലേക്ക് തള്ളിവിട്ടു മനോരമ.

സിനിമാ താരമായാലും ഒരു പരിശീലനവുമില്ലാതെ നേരെ കയറി വാര്‍ത്ത അവതരിപ്പിക്കാനിരുന്നാല്‍ കല്‍പനയ്ക്ക് 'പുലര്‍വേള'യില്‍ പറ്റിയതു പറ്റുമെന്ന് ഏത് എളിയ ടെലിവിഷന്‍ പ്രവര്‍ത്തകനും ഊഹിക്കാം. എന്നിട്ടും മനോരമ അതു ചെയ്തെങ്കില്‍ അത് മന:പൂര്‍വമാണ്. കല്‍പനയ്ക്ക് ലൈവില്‍ അബദ്ധങ്ങള്‍ സംഭവിക്കട്ടെ എന്ന് മനോരമ കരുതിയിരിക്കണം. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയാണ് കല്‍പന. നമ്മുടെയൊക്ക മനസ്സില്‍ കല്‍പനയ്ക്കൊരു കൊമേഡിയന്‍ പ്രതിച്ഛായയുണ്ട്. കൊമേഡിയന്‍ ബുദ്ധിയും മികവും കാട്ടുന്നതിലല്ല നമുക്ക് കമ്പം. കൊമേഡിയന് അബദ്ധം പറ്റുന്നതിലാണ്. കല്‍പനയ്ക്കു ലൈവില്‍ അബദ്ധംപറ്റിയാലാണ് കാണികള്‍ക്ക് കൂടുതല്‍ രസിക്കുക എന്ന് മനോരമ കരുതിയിരിക്കണം. അതുവഴി, കഴിവുറ്റ ആ നടിയോടു തെറ്റുചെയ്തു മനോരമ.

തെരഞ്ഞെടുത്ത ചില സന്ദര്‍ഭങ്ങളില്‍ പ്രമുഖരെ വിളിച്ചുവരുത്തി അതിഥി ലേഖകരും അതിഥി പത്രാധിപര്‍മാരുമൊക്കെയാക്കുന്ന രീതി മാധ്യമപ്രവര്‍ത്തനത്തിലുണ്ട്. അതിഥികളുടെ അറിവും കഴിവും കാഴ്ചപ്പാടും സ്വന്തം ഉള്ളടക്കത്തില്‍ കലര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം.
പക്ഷേ, മനോരമ കല്‍പനയെക്കൊണ്ടു ചെയ്യിച്ചത് റിപ്പോര്‍ട്ടിംഗല്ല, വാര്‍ത്ത തയ്യാറാക്കലല്ല; എഴുതിക്കൊടുത്ത അവതരണക്കുറിപ്പുകള്‍ വായിപ്പിക്കലാണ്. മനോരമ കല്‍പനയില്‍ നിന്നെടുത്തത് പ്രതിഭയല്ല, പ്രതിച്ഛായയാണ്; മനസ്സും മനോഗതങ്ങളുമല്ല, രൂപവും ശബ്ദവുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കല്‍പനയെ, അവരിലെ താരത്തെ, കാഴ്ചവസ്തുവാക്കുകയാണ് മനോരമ ചെയ്തത്. അതിന് വനിതാദിനംതന്നെ തെരഞ്ഞെടുത്തപ്പോള്‍ മനോരമ ആ ദിനത്തോടുതന്നെ തെറ്റുചെയ്തു.

സ്വന്തം ജോലിയായ വാര്‍ത്താ പ്രവര്‍ത്തനത്തെയും മനോരമ ഇതുവഴി അവഹേളിച്ചു. ഒരു ടെലിവിഷന്‍ സ്ഥാപനത്തിലെ പ്രതീകാത്മകമായ ഇടമാണ് വാര്‍ത്ത വായനക്കാരുടെ കസേര. അവിടെയിരുന്നു വാര്‍ത്ത വായിക്കേണ്ടത് വാര്‍ത്താ പ്രവര്‍ത്തകരാണ്. അവിടെ തെരഞ്ഞെടുത്ത വേളകളില്‍ പ്രതീകാത്മകമായി ആദരണീയരായ അതിഥികളെ ഇരുത്താം. ആ സമയത്തേക്കെങ്കിലും അവരെ വാര്‍ത്താ പ്രവര്‍ത്തകരാക്കണം. പകരം സ്വന്തം സ്ഥാപനത്തിലെ വാര്‍ത്ത വായനക്കാരുടെ കസേര ഒരു സിനിമാതാരത്തിനു മാറ്റിവച്ചപ്പോള്‍ മനോരമ ഒന്നല്ല ഒരുപാടു തെറ്റുകള്‍ ഒരുമിച്ചു ചെയ്തു.

ഇതൊക്കെ ചെയ്യുമ്പോള്‍ മനോരമയെ നയിച്ചത് മാധ്യമത്തിന്റെ മന:ശാസ്ത്രമല്ല, കച്ചവടത്തിന്റെ മന:ശാസ്ത്രമാണ്. സ്വന്തം എയര്‍ടൈം ഹരം പിടിപ്പിക്കുന്നതായി മാറ്റാന്‍ എന്തും ചെയ്യും ഒരു കച്ചവടമാധ്യമം എന്നാണ് മനോരമ തെളിയിച്ചത്. ടെലിവിഷന്‍ മുതലാളിത്തത്തിന്റെ കെടുകാഴ്ചപ്പാടിന്റെ തെളിവാണ് മനോരമ ചാനല്‍ ലോക വനിതാദിനമായ മാര്‍ച്ച് 8ന് രാവിലെ കാട്ടിക്കൂട്ടിയത്.

അവസാനമായി, മനോരമ ചാനലിന്റെ ഈ ചെയ്തി ഒരു കൈത്തെറ്റോ പ്രവൃത്തിക്കുറ്റമോ ആയിക്കണ്ടാല്‍പ്പോരാ. 'പെണ്ണുങ്ങളുടെ മെയ് ദിന'മാണ് വനിതാദിനം. ഐതിഹാസികമായ ഷിക്കാഗോ സംഭവത്തിന് മൂന്നു പതിറ്റാണ്ടുമുമ്പ് 1857ല്‍ ന്യൂയോര്‍ക്കില്‍ തുണിമില്ലില്‍ പ്രകടനം നടത്തിയ തൊഴിലാളി സ്ത്രീകളുടെ ധീരതയില്‍നിന്നാണ് വനിതാ ദിനത്തിന്റെ തുടക്കം. 1911ല്‍ ന്യൂയോര്‍ക്കില്‍തന്നെ ലാഭക്കൊതിപൂണ്ട മുതലാളിത്തത്തിന്റെ ഇരകളായി തുണിമില്ലില്‍ വെന്തുമരിച്ച 146 സ്ത്രീ തൊഴിലാളികളുടെ ഓര്‍മ്മ പേറുന്ന ദിവസമാണത്. ലോക തൊഴിലാളിദിനം പ്രഖ്യാപിച്ച രണ്ടാം ഇന്റര്‍നാഷണല്‍ തന്നെയാണ് ലോക വനിതാദിനവും നിശ്ചയിച്ചത്. 1917-ല്‍ റഷ്യന്‍ സ്ത്രീകളുടെ വനിതാ ദിനാചരണമാണ് ഒക്ടോബര്‍ വിപ്ളവത്തിനു മുന്നോടിയായ ചരിത്രസംഭവങ്ങളില്‍ ഒന്നായി മാറിയത്. 1917-ല്‍ മാര്‍ച്ച് 8 സോവിയറ്റ് യൂണിയനില്‍ വനിതാദിനമായി ലെനിന്‍ പ്രഖ്യാപിച്ചതാണ് വനിതാ ദിനത്തിന് ആദ്യമായി കിട്ടിയ ഔദ്യോഗികാംഗീകാരം. വനിതാ ദിനത്തിന്റെ ആ രാഷ്ട്രീയം ചോര്‍ത്തിക്കളഞ്ഞ്, അതിനെ ഒരു കമ്പോള ഉത്സവമാക്കുകയാണ് ലോക മുതലാളിത്തം. മനോരമ ചാനലിന്റെ ചെയ്തി അതിനോടു ചേര്‍ത്തുവച്ചു കാണണം.

വാല്‍ക്കഷണം

സിപിഐ എമ്മിന്റെ വയനാട് ഭൂസമരം മലപ്പുറത്തേയ്ക്കും വ്യാപിപ്പിക്കുന്നു എന്നൊരു വാര്‍ത്ത ഇതേ പരിപാടിയില്‍ കാണിച്ചു. ഒപ്പം, കല്‍പനയോട് ഒരു ചോദ്യം ചോദിച്ചു മനോരമയുടെ ന്യൂസ് കാസ്റ്റര്‍: "സര്‍ക്കാര്‍ തന്നില്ലെങ്കില്‍ കൈയേറി ഭൂമിയെടുക്കും എന്ന സമരരീതി ശരിയാണോ?''

"അവര്‍ ആവശ്യക്കാരാണല്ലോ?'' എന്ന മറുചോദ്യമാണ് കല്‍പന ഉയര്‍ത്തിയത്. "ഭൂമി കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് എന്തുചെയ്യാന്‍ പറ്റും?'' എന്നും കല്‍പന ചോദിച്ചു.

"വയനാട് ഭൂസമരത്തെ കല്‍പന ന്യായീകരിച്ചു'' എന്ന ഒരു വാര്‍ത്ത ദിവസം മുഴുവന്‍ കൊടുക്കാന്‍ ബാധ്യസ്ഥമായിരുന്നു മനോരമ. എന്നാല്‍, ആ വാര്‍ത്ത മനോരമ തമസ്കരിച്ചു. കല്‍പനയുടെ ആ നിരീക്ഷണം 'പുലര്‍വേള' എന്ന ആ ഒറ്റപ്പരിപാടിയില്‍ മറവുചെയ്യപ്പെട്ടു.

ഒന്നാലോചിക്കുക - വയനാട് ഭൂസമരത്തെ കല്‍പനയെങ്ങാനും തള്ളിപ്പറഞ്ഞിരുന്നെങ്കിലോ? എങ്കിൽ, എന്തായേനെ പുകിൽ!

*****

എന്‍ പി ചന്ദ്രശേഖരൻ , കടപ്പാട് : ചിന്ത വാരിക

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത സംഘടന

രാജ്യത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ ബംഗളൂരുവിൽ ചേര്‍ന്ന് ഏകീകൃത സംഘടനയ്ക്ക് രൂപംനല്‍കി. ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ(എഫ്എസ്എംഐ) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികളായ 275 പേര്‍ പ്രത്യേകം യോഗം ചേര്‍ന്ന് ദേശീയതല സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനതല സംഘടനകളായ സ്വേഛ (ആന്ധ്രപ്രദേശ്), ഫ്രീസോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് കര്‍ണാടക, ഡെമോക്രാറ്റിക് അലയന്‍സ് നോളേജ് ഫോറം, ഫ്രീസോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ ഓഫ് തമിഴ്നാട്, ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് വെസ്റ് ബംഗാള്‍, പ്രാദേശികസംഘടനകളായ നോളേജ് കോമസ്, അക്കാദമിക് ഇനിഷ്യേറ്റീവ്, നാഷണല്‍ കസള്‍ട്ടേറ്റീവ് കമ്മിറ്റി ഓഫ് കംപ്യൂട്ടര്‍ ടീച്ചേഴ്സ് എന്നിവ എഫ്എസ്എംഐയുടെ ഭാഗമായി മാറി.

സമൂഹത്തിന്റെ എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും സ്വതന്ത്ര സോഫ്റ്റ്വെയറും അതിന്റെ ആശയധാരയും പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് മുഖ്യലക്ഷ്യമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ശാസ്ത്ര- ഗവേഷണ രംഗങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനത്തിനായി പ്രവര്‍ത്തിക്കും. സ്കൂള്‍- ഉന്നതവിദ്യാഭ്യാസ മേഖയിലും അക്കാദമിക് രംഗത്തും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ഫലപ്രദമായി ഇടപെടും. സാധാരണക്കാരെയുള്‍പ്പെടെ കംപ്യൂട്ടര്‍സാക്ഷരരാക്കി ഈ രംഗത്തെ വിവേചനം അവസാനിപ്പിക്കാന്‍ പരിശ്രമിക്കും. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകും. എല്ലാതലത്തിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള നയപരമായ മാറ്റത്തിനായി പ്രവര്‍ത്തിക്കും. വിവരസാങ്കേതികവിദ്യയുടെ സ്വതന്ത്രമായ വളര്‍ച്ചയും വ്യാപനവും തടയുന്നതിനെതിരെ നിരന്തരം പൊരുതും- സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ജോസഫ് തോമസ് പ്രസിഡന്റ്, കിരൺ ചന്ദ്ര ജനറല്‍ സെക്രട്ടറി

പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലയാളിയായ ജോസഫ് തോമസിനെയും ജനറല്‍ സെക്രട്ടറിയായി കിരൺചന്ദ്രയെയും(ആന്ധ്രപ്രദേശ്) തെരഞ്ഞെടുത്തു. പ്രൊഫ. ഗോപിനാഥ്, പ്രൊഫ. ദേബേഷ് ദാസ്, പ്രബീര്‍ പുര്‍കായസ്ത (വൈസ് പ്രസിഡന്റുമാര്‍), ജയകുമാര്‍, ഡോ. നന്ദിനി മുഖര്‍ജി, സിദ്ധാര്‍ഥ (സെക്രട്ടറിമാര്‍), പ്രതാപ് റെഡ്ഡി (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇവരടക്കം 28 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 69 പേരുള്ള ജനറല്‍ കൌൺസിലിനെയും സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംഘടനയുടെ ഭരണഘടനയ്ക്ക് രൂപംനല്‍കാന്‍ ഈ സമിതിയെ ചുമതലപ്പെടുത്തി.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഉയരങ്ങളിലേക്ക്

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം എതാനും പ്രൊഫഷണലുകളും അക്കാദമിക് പണ്ഡിതന്മാരും മാത്രമടങ്ങിയ പരിമിത വൃത്തത്തില്‍നിന്ന് സാമൂഹ്യജീവിതത്തിന്റെ സമസ്ത തലങ്ങളിലും വേരോട്ടമുള്ള കരുത്തുറ്റ ബഹുജനപ്രസ്ഥാനമായി മാറുന്നു. രണ്ടുദിവസങ്ങളിലായി ബംഗളൂരുവില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ ദേശീയ സമ്മേളന ഇക്കാര്യത്തിന് അടിവരയിടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഐടി പ്രൊഫഷണലുകള്‍, അക്കാദമിക് പണ്ഡിതന്മാര്‍ എന്നിങ്ങനെ 1200ല്‍പരം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ പ്രതിനിധികള്‍ അണിനിരക്കുന്നത് ഇതാദ്യം.

സമ്മേളനത്തെക്കുറിച്ച് തിങ്കളാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത അസംബന്ധം.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം എന്താണെന്ന് അറിയാത്തവരാണ് സമ്മേളനത്തിനും പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യക്കുമെതിരെ രംഗത്തുവന്നത്. മാതൃഭൂമി ആരോപിക്കുന്നതുപോലെ ഏതെങ്കിലും സംഘടനയെ പിളര്‍ത്തുന്നതിന്റെയോ ഹൈജാക്ക് ചെയ്യുന്നതിന്റെയോ പ്രശ്നം ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയുമായി ബന്ധമുള്ളവര്‍ മാത്രമായിരുന്നില്ല പ്രതിനിധികളെന്ന് എഫ്എസ്എംഐ പ്രസിഡന്റ് ജോസഫ് തോമസ് പറഞ്ഞു. എല്ലാ കക്ഷികളുമായി ബന്ധമുള്ളവരും പ്രത്യേക രാഷ്ടീയ വിശ്വാസമില്ലാത്തവരും സമ്മേളനത്തില്‍ പങ്കെടുത്തു.

എഫ്എസ്എഫിനെ പിളര്‍ത്തിയാണ് പുതിയ സംഘടന രൂപംകൊണ്ടതെന്ന ആരോപണത്തില്‍ കഴമ്പില്ല. എഫ്എസ്എഫ് ഇപ്പോഴുമുണ്ട്. പൊതു ഉടമസ്ഥതയിലുള്ള ലൈസന്‍സ് സമ്പ്രദായം(ജിപിഎല്‍) ആവിഷ്കരിച്ച് അതിനായി നിയമപരമായ ചട്ടക്കൂട് രൂപപ്പെടുത്തിയത് എഫ്എസ്എഫാണ്. ആ നിലയില്‍ ഈ സംഘടന എക്കാലത്തും എഫ്എസ്എംഐയുടെ സഹോദരപ്രസ്ഥാനമായിരിക്കും. കുത്തക കമ്പനികളാണ് സമ്മേളനം സ്പോൺസര്‍ ചെയ്തതെന്ന ആക്ഷേപവും വസ്തുതാവിരുദ്ധമാണ്. കര്‍ണാടക ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റാണ് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്. യാഹൂ, നോവല്‍ തുടങ്ങിയ ചില സ്ഥാപനങ്ങള്‍ സമ്മേളനത്തെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ സ്വതന്ത്ര സോഫറ്റ്വെയര്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളാണിവ. മൈക്രോസോഫ്റ്റ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പൂര്‍ണമായും ലൈസന്‍സ് രഹിത സേവനരംഗത്തേക്ക് വരണമെന്നാണ് അവരോട് സംഘടന ആവശ്യപ്പെടുന്നത്- ജോസഫ് തോമസ് വിശദീകരിച്ചു.

സ്വാഗതസംഘം ചെയര്‍മാനെന്ന നിലയില്‍ സമ്മേളന നടത്തിപ്പിന്റെ മുഖ്യചുമതല വഹിച്ച ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫ. കെ ഗോപിനാഥ് മാര്‍ക്സിസ്റുകാരനല്ല. തമിഴ്നാട്ടില്‍ സ്വതന്ത്രസോഫ്റ്റ്വെയറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ മുന്‍ എംഡിയുമായ ഉമാശങ്കര്‍, ബംഗളൂരു സര്‍വകലാശാല വൈസ് ചാന്‍സലറും വിഖ്യാത ഹൃദ്രോഗവിദഗ്ധനുമായ ഡോ. പ്രഭുദേവ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ബംഗളൂരു മഹാനഗരപാലിക(ബിബിഎംപി) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്. ഉദ്ഘാടകനായി നിശ്ചയിച്ച കര്‍ണാടക ഐടി മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി എന്നിവര്‍ക്കും വിട്ടു നില്‍ക്കേണ്ടി വന്നു. പശ്ചിമബംഗാള്‍ ഐടി മന്ത്രി ഡോ. ദേബേഷ് ദാസ് നഗരത്തില്‍ എത്തിയെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല.

നിയമ നടപടി ആലോചിക്കും: എഫ്എസ്എംഐ

ബംഗളൂരു: പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(എഫ്എസ്എംഐ) ജനറല്‍ സെക്രട്ടറി കിരൺ ചന്ദ്രയെ ബഹുരാഷ്ട്ര ഐടി കമ്പനിയായ 'നോവലി'ന്റെ പ്രതിനിധിയായി ചിത്രീകരിച്ച മാതൃഭൂമിക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രസിഡന്റ് ജോസഫ് തോമസ് അറിയിച്ചു. കിരൺ ചന്ദ്രയ്ക്ക് നോവലുമായി ഒരു ബന്ധവുമില്ല. സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആന്ധ്രപ്രദേശിലെ സ്വേച്ഛയുടെ പ്രതിനിധിയാണ് കിരൺ. ആ നിലയില്‍ തന്നെയാണ് നേരത്തെ ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്റെ(എഫ്്എസ്എഫ്) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും- അദ്ദേഹം പറഞ്ഞു.

Monday, March 22, 2010

എ കെ ജി ജനങ്ങള്‍ക്കൊപ്പം നിന്ന പോരാളി


പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയാണ് എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്നു. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി വിട്ടുപിരിഞ്ഞിട്ട് 33 വര്‍ഷം പൂര്‍ത്തിയാകുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ്പാര്‍ടിയിലും നേതൃപരമായ പങ്കാണ് എ കെ ജി വഹിച്ചത്.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിലുണ്ടായ ഭീകരമായ മര്‍ദനവും. സ. എ കെ ജി ഈ സമരത്തിന്റെയും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണെന്ന വിശേഷണത്തിന് ഇടയാക്കിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്ത മാതൃകാ കമ്യൂണിസ്റ്റായിരുന്നു സഖാവ്. ഇന്ത്യന്‍ പാര്‍ലമെന്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ കെ ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടപ്പാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്.

ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളില്‍ നേതൃനിരയില്‍ തന്നെ എ കെ ജി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി നൽകിയത്. കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മകുള്‍ മിച്ചഭൂമി സമരം ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്നു പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് എ കെ ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.

കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിനു മുന്‍നിരയില്‍നിന്ന് എ കെ ജി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈ സമീപനത്തിന്റെ ഭാഗമായിട്ടാണ് ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും നിയമനിര്‍മാണത്തിലൂടെയും സമരത്തിലൂടെയും പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. അതുകൊണ്ടാണ് 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കുടികിടപ്പുകാരന് കൈവശാധികാരം ഉറപ്പാക്കുന്ന വകുപ്പുകള്‍ അതിലുണ്ടായിരുന്നു. ഇതിലൂടെ 26.05 ലക്ഷം കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം ലഭിച്ചു. എന്നാല്‍, ആ സര്‍ക്കാരിനെ തന്നെ അട്ടിമറിക്കുന്നതിനാണ് വലതുപക്ഷ ശക്തികള്‍ തയ്യാറായത്. മാത്രമല്ല, നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടികളും സ്വീകരിച്ചു. നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ചുതാമസിപ്പിക്കുക, കോടതികളിലൂടെ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുക, ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കുക എന്നിവയായിരുന്നു അക്കാലത്ത് വലതുപക്ഷശക്തികള്‍ ചെയ്തത്. ഇതിലൂടെ മിച്ചഭൂമിയുടെ അളവും ഗണ്യമായ തോതില്‍ കുറയുകയും ചെയ്തു. നേരത്തെ പ്രഖ്യാപിച്ച മിച്ചഭൂമിയുടെ 30 ശതമാനം മാത്രമാണ് ഇതിന്റെ പരിധിയില്‍ പിന്നീടു വന്നത്. ഇത്തരത്തില്‍ മിച്ചഭൂമി ഭൂരഹിതര്‍ക്കും ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള പാര്‍ടിയുടെ കാഴ്ചപ്പാട് വലതുപക്ഷ ഇടപെടല്‍ കാരണം പ്രായോഗികമായില്ല. ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കിയത് വലതുപക്ഷത്തിന്റെ ഈ ഇടപെടലാണെന്നര്‍ഥം.

1967ലെ മന്ത്രിസഭ പാസാക്കിയ നിയമം കുടികിടപ്പുകാരന് കൈവശാവകാശം ഉറപ്പുവരുത്തി. ഈ നിയമം പ്രാവര്‍ത്തികമാക്കുന്നതിന് പിന്നീട് വലിയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ഇത്തരം ഇടപെടലിലൂടെ 3,21,093 പേര്‍ക്ക് കൈവശാവകാശം ലഭിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള പോരാട്ടം കമ്യൂണിസ്റ്റുകാര്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. കേരളത്തില്‍ ആരംഭകാലം തൊട്ടുതന്നെ ഇതിനായുള്ള പ്രവര്‍ത്തനം പാര്‍ടി നടത്തിയിരുന്നു. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിലും മറ്റും നടക്കുന്ന ഭൂസമരത്തെ പാര്‍ടി പിന്തുണയ്ക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന ഈ സമരം ഏതെങ്കിലും ജനവിഭാഗത്തിനെതിരായുള്ള പോരാട്ടമല്ല. മറിച്ച് ഈ മണ്ണില്‍ പിറന്നവര്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉറപ്പിക്കാനുള്ള സമരമാണ്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നു വരുത്തി തീര്‍ക്കാനാണ് യുഡിഎഫിന്റെ പരിശ്രമം. എന്നാല്‍, ഇത് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്.

വയനാട്ടില്‍ ആദിവാസികള്‍ സമരം നടത്തുന്ന ഭൂമി സര്‍ക്കാരില്‍നിന്നു തട്ടിയെടുത്തതാണെന്ന് ഭരണാധികാരി ആയിരിക്കെ ഉമ്മന്‍ചാണ്ടി തന്നെയാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. വന്‍കിട ഭൂഉടമകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതിയുടെ വിധി ഉണ്ട്. വസ്തുത ഇതായിരിക്കെ ഇപ്പോള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമം മാത്രമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആദിവാസികളുടെയും ഭൂരഹിതരുടെയും പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളത്.

ചെങ്ങറയില്‍ സമരം നടന്നപ്പോള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള നിലപാടാണ് ഇവിടെ ഭൂരിപക്ഷം മാധ്യമങ്ങളും ഇടതു തീവ്രവാദികളും വലതുപക്ഷ ശക്തികളും ചേര്‍ന്ന് നടത്തിയത്. ആ സമരത്തിന്റെ പിന്നിലുള്ള രാഷ്ട്രീയത്തോടു തികഞ്ഞ വിയോജിപ്പായിരുന്നു പാര്‍ടിക്കുണ്ടായിരുന്നത്. എങ്കിലും ഭൂപ്രശ്നം എന്ന നിലയില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂമിക്കുവേണ്ടിയുള്ള സമരത്തെ എങ്ങനെയാണ് യുഡിഎഫ് നേരിട്ടതെന്നത് ഓര്‍ക്കേണ്ടതുണ്ട്. ആദിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തു; ഒരു ആദിവാസി കൊല്ലപ്പെട്ടു. ക്രൂരമായ മര്‍ദനവും കള്ളക്കേസുകളും അവര്‍ക്കു നേരെ ചുമത്തപ്പെട്ടു. പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ ആശ്രിതയ്ക്ക് തൊഴില്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യവും എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ തമ്മിലുള്ള നയവ്യത്യാസത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും സര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. 12,000 ഏക്കര്‍ ഭൂമി മൂന്നാര്‍ കൈയേറ്റക്കാരില്‍നിന്നു തിരിച്ചുപിടിച്ച് ഭൂബാങ്കില്‍ നിക്ഷേപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിന്റെ ഭൂപ്രശ്നത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരായുള്ള സമീപനമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എക്കാലവും സ്വീകരിച്ചതെന്ന് വ്യക്തമാകും.

കാര്‍ഷികമേഖലയെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുതകുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ നയത്തിന്റെ ഫലമായി കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞു. കാര്‍ഷികോല്‍പ്പാദനം 2.8 ശതമാനം വര്‍ധിച്ചു. ഉല്‍പ്പാദനക്ഷമതയും വലിയതോതില്‍ വര്‍ധിക്കുകയുണ്ടായി. ഈ മേഖലയെ ഇനിയും മുന്നോട്ടു കൊണ്ടുപോകുക എന്ന സമീപനമാണ് സംസ്ഥാന ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. കാര്‍ഷികമേഖലയ്ക്കു വേണ്ടിയുള്ള നീക്കിവയ്പില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് നടത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ തകിടംമറിക്കുന്ന തരത്തിലാണ് ആസിയന്‍ കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനെതിരായുള്ള പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ വിവിധ തരങ്ങളായ പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായി സ. എ കെ ജി പ്രവര്‍ത്തിച്ചിരുന്നു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എ കെ ജിയുടെ ഓര്‍മകള്‍ നമുക്ക് കരുത്താകും. ഈ നാട്ടിലെ ഭൂരഹിതരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കൂടുതല്‍ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുപോകുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്.


*****

പിണറായി വിജയന്‍