Wednesday, February 29, 2012

ഏറനാടിന്റെ പോരാട്ട വീര്യം

"എട്ട് കൊല്ലമേ ഒപ്പമുണ്ടായിരുന്നുള്ളൂ... പക്ഷേങ്കില് ഞങ്ങളിന്നും ഒരുമിച്ചാ... ജൂലൈയിലെ മഴനിറഞ്ഞുപെയ്ത ഒരു ശനിയാഴ്ച എന്റെ കൈയീന്ന് ചായയും വാങ്ങിക്കുടിച്ച് പോയതാ... പിന്നെ..." കുടുംബത്തേക്കാളുപരി തൊഴിലാളികള്‍ക്കും പ്രസ്ഥാനത്തിനും നാടിനുംവേണ്ടി ജീവിച്ച കുഞ്ഞാലിയുടെ സഹധര്‍മിണി സൈനബയുടെതാണ് ഈ വാക്കുകള്‍ . "രാത്രിയോ പകലോ ഇല്ലാതെ ജനങ്ങള്‍ക്കൊപ്പം നടക്കും. എന്ത് കേസുണ്ടായാലും ഇടപെടും"- ഇടവപ്പാതിപോലെ ഓര്‍മകളുടെ കുത്തൊഴുക്ക്. ജീവിച്ച് കൊതിതീരുംമുമ്പേ രാഷ്ട്രീയ ശത്രുക്കള്‍ വെടിവെച്ചുകൊന്ന പ്രിയതമനെപ്പറ്റി...

നാടിന്റെ പ്രിയങ്കരനായ കുഞ്ഞാലിയെക്കുറിച്ച് കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടിലിരുന്ന് അവര്‍ ഓര്‍ത്തെടുത്തു. "ഇളയ കുട്ടിക്ക് ഒരു വയസ് മാത്രം. മൂത്തവള്‍ക്കേ ബാപ്പയുടെ മുഖം ഓര്‍മയുണ്ടായിരുന്നുള്ളൂ. അന്നിറങ്ങിപ്പോയ ആ വഴികളിലേക്ക് ഞാന്‍ നോക്കിനില്‍ക്കാറുണ്ട്. വെറുതേ... മക്കള്‍ക്ക് മധുരവുമായി ഇനി കടന്നുവരില്ലെന്നറിഞ്ഞിട്ടും..." സൈനബയുടെ വാക്കുകള്‍ ഇടറി. അനുഭവങ്ങളുടെ നെരിപ്പോടുമായി നാല് പതിറ്റാണ്ടിലേറെ പിന്നിട്ട അവര്‍ കോഴിക്കോട് ആഴ്ചവട്ടത്ത് മക്കള്‍ക്കൊപ്പമാണ് താമസം.

ജീവിതംതന്നെ പോരാട്ടമാക്കിയ ധീര വിപ്ലവകാരിയുടെ അണയാത്ത ഓര്‍മകളാണ് ഏറനാടിന്റെ സിരകളെ ഇന്നും ചൂടുപിടിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി കൊലചെയ്യപ്പെട്ട നിയമസഭാസാമാജികന്‍ . അതും അഹിംസയുടെ അവതാരങ്ങളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുകാരുടെ കൈകളാല്‍ . "ചോറ് കൊടുത്തിട്ടുണ്ട്. എന്റെ മോന് ഞാനല്ലാതെ പിന്നെ ആരാ ചോറ് വിളമ്പാന്‍ . പിന്നെ ഒളിവില്‍ പാര്‍പ്പിച്ചെന്നാണ് കുറ്റമെങ്കില്‍ ഞാനവനെ പത്തുമാസം എന്റെ വയറ്റില്‍ ഒളിവില്‍ താമസിപ്പിച്ചിട്ടുണ്ട്. അതിനുള്ള ശിക്ഷകൂടി അറിയിക്കണം". കുഞ്ഞാലിയുടെ മാതാവ് ആയിഷുമ്മയുടെ വാക്കുകളാണിത്. പിടികിട്ടാപ്പുള്ളിയായ മകനെ താമസിപ്പിച്ചിരുന്നോ എന്ന കോടതിയുടെ ചോദ്യം. ധീരനായ മകന്റെ അതിധീരയായ മാതാവ് ചാട്ടുളിപോലെ നല്‍കിയ മറുപടിയില്‍ കോടതി നടുങ്ങി.

കല്‍ക്കത്ത തീസിസിന്റെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലം- 1948. ഒളിവില്‍ കഴിഞ്ഞ കുഞ്ഞാലിയെ അറസ്റ്റ്ചെയ്ത പൊലീസ് കൂടെ ഉമ്മയെയും കോടതിയില്‍ ഹാജരാക്കി. അവിടത്തെ ചോദ്യത്തിനാണ് ആ ഗ്രാമീണ സ്ത്രീ ഈ മറുപടി നല്‍കിയത്. കൊണ്ടോട്ടിയില്‍ കരിക്കാടന്‍ കുഞ്ഞിക്കമ്മദിന്റെയും അമ്പലവന്‍ ആയിഷയുടെയും മകനായി 1924ലാണ് കുഞ്ഞാലിയുടെ ജനനം. ഹൈസ്കൂള്‍ പഠനത്തിനുശേഷം വായുസേനയില്‍ചേര്‍ന്നു. യുദ്ധം അവസാനിച്ചതോടെ തിരിച്ചെത്തി. വിമുക്തഭടന്മാരെ സംഘടിപ്പിച്ച് സാമൂഹ്യബന്ധം തുടങ്ങിയ അദ്ദേഹം പിന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.

തൊഴിലാളികളെ അടിമകളെപ്പോലെ കണക്കാക്കി, ഗുണ്ടകളെക്കൊണ്ട് അടിച്ചമര്‍ത്തിയ തോട്ടം മുതലാളിമാരോട് ചെറുത്തുനില്‍ക്കാന്‍ മനക്കരുത്ത് പകര്‍ന്ന കുഞ്ഞാലിയുടെ പ്രവര്‍ത്തനശൈലി അനുപമമായിരുന്നു. കേരളമാകെ അലയടിച്ച തരിശ് പ്രക്ഷോഭവും അറുപതുകളിലെ ഭൂസമരവും ഏറനാട്ടിലും ശക്തമായിരുന്നു. കുടിയിറക്കലിനെതിരായ ചെറുത്തുനില്‍പ്പിലും നിലമ്പൂരിലും പരിസരങ്ങളിലും കര്‍ഷകര്‍ക്ക് മനക്കരുത്ത് പകര്‍ന്നത് കുഞ്ഞാലി. പാര്‍ടി നിര്‍ദേശപ്രകാരം കാളികാവിലേക്ക് താമസം മാറ്റിയ അദ്ദേഹം അനീതിക്കും അരുതായ്മകള്‍ക്കുമെതിരെ ഇഞ്ചോടിഞ്ച് പൊരുതി 1969 ജൂലൈ 28ന് രക്തസാക്ഷിത്വം വരിക്കുംവരെ കാട്ടിയ പോരാട്ടവീര്യം സമാനതകളില്ലാത്തത്. 1952ല്‍ കിഴക്കനേറനാട്ടില്‍ നടന്ന തരിശുഭൂമി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് ജയിലിലടച്ച കുഞ്ഞാലിയെ അതേ കേസിന് 54ല്‍ വീണ്ടും തടവിലിട്ടു. ശിക്ഷ കഴിഞ്ഞിറങ്ങിയ അദ്ദേഹം ഇരട്ടി ആവേശത്തില്‍ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു. തങ്ങളുടെ സൈ്വരവിഹാരത്തിന് കുഞ്ഞാലി തടസമാവുകയാണെന്ന് തിരിച്ചറിഞ്ഞ വന്‍കിട ഭൂവുടമകളും ജന്മിമാരും അദ്ദേഹത്തെ വകവരുത്താന്‍ സമയം പാര്‍ത്തിരിക്കുകയായിരുന്നു. കോണ്‍ഗ്രസുകാരുടെ സഹായത്തോടെയാണ് അവര്‍ വെടിവെച്ചുകൊന്നത്. മരിക്കുമ്പോള്‍ നിലമ്പൂരിനെ രണ്ടാം തവണ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുകയായിരുന്നു കുഞ്ഞാലി. 1965ലെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്നാണ് ജയിച്ചതെന്നതും ചരിത്രം.

*
ദേശാഭിമാനി 28 ഫെബ്രുവരി 2012

ത്യാഗത്തിന്റെ പര്യായം; സമരോത്സുകതയുടെയും

പുസ്തകങ്ങളില്‍നിന്ന് ആദര്‍ശം പഠിച്ചല്ല പഴയ കുറുമ്പ്രനാട്ടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കമ്യൂണിസ്റ്റുകാരായത്. അവര്‍ക്ക് കമ്യൂണിസം കേളുഏട്ടനെപ്പോലുള്ള നേതാക്കളുടെ നിസ്വാര്‍ഥതയാണ്. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നഗാന്ധിജിയുടെ വാക്കുകള്‍ക്ക് തുല്യം ശ്രേഷ്ഠവും ധന്യവുമായ സ്നേഹസാമീപ്യം. കേളുഏട്ടന്റെ നില്‍പ്പിലും നടപ്പിലും നോക്കിലുമെല്ലാമുണ്ടായിരുന്നു മനുഷ്യപ്പറ്റിന്റെ ആര്‍ദ്രത. കോഴിക്കോട് ജില്ലയിലും മയ്യഴി, വയനാട്, ഏറനാട് മേഖലകളിലും പുരോഗമന ശക്തികള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യം.

ജന്മി-നാടുവാഴിത്തത്തോടും ജാതിമേധാവിത്വത്തോടും ചെറുപ്പത്തിലേ കയര്‍ത്ത് സമരോത്സുകതയുടെ പര്യായമായി വളര്‍ന്ന എം കെ കേളു അടിമുടി കമ്യൂണിസ്റ്റായിരുന്നു. അതിരും എതിരുമില്ലാത്ത ജനപ്രീതി നേടിക്കൊടുത്തതും ആ വലിയ മനുഷ്യന്റെ ജീവിതവിശുദ്ധി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുള്‍പരത്തിയ നാട്ടിന്‍പുറങ്ങളില്‍ എഴുത്തും വായനയുമറിയാത്ത ആളുകളെവരെ പ്രസ്ഥാനവുമായി അടുപ്പിക്കാന്‍ ആ ശൈലി സഹായിച്ചു. ഗതാഗത സൗകര്യം പരിമിതമായ കുഗ്രാമങ്ങളില്‍ നടന്നുതന്നെ വേണ്ടിയിരുന്നു അക്കാലത്ത് ആളുകളെ സംഘടിപ്പിക്കാന്‍ . ഉച്ചഭാഷിണിപോലും ഇല്ലാത്ത ചുറ്റുപാടില്‍ മെഗഫോണായിരുന്നു ആശ്രയം. ഓരോ പ്രദേശത്തുമെത്തി ആളുകളെ കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് പൊതുപ്രശ്നങ്ങളില്‍ ഇടപെടുവിച്ചിരുന്നത്. ജന്മി-ഭൂവുടമമാരുടെ മാടമ്പിത്തരത്തിലും കൊടിയ ചൂഷണത്തിലും പേടിച്ച് ജീവിച്ച സാധാരണക്കാരെ ആത്മവിശ്വാസം പകര്‍ന്ന് ഒരുമിച്ചുനിര്‍ത്തുക എളുപ്പമായിരുന്നില്ല. ജനവാസം കുറഞ്ഞ മലമ്പ്രദേശങ്ങളിലും മറ്റുമുള്ള ആളുകളെ വിളിച്ചുകൂട്ടി യോഗം നടത്തുകപോലും അന്ന് പ്രയാസമായിരുന്നു. രാത്രിയില്‍ വലിയ കുന്നുകള്‍ കയറി മെഗഫോണില്‍ പ്രസംഗിക്കുക, പിറ്റേന്ന് കവലകളിലും പീടികകളിലുമൊക്കെ ഉയരുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക, അക്കൂട്ടത്തില്‍നിന്ന് അനുഭാവികളെ തിരിച്ചറിഞ്ഞ് അവരുമായി അടുക്കുക, അത്തരക്കാരെ ബോധവല്‍ക്കരിച്ച് കര്‍ഷകസംഘം അംഗങ്ങളാക്കുക- ഇതായിരുന്നു രീതി.

ജന്മിത്തത്തിന്റെ പ്രതാപകാലത്തെ ക്രൂരതകള്‍ വിവരണാതീതം. തങ്ങളുടെ "പറമ്പില്‍ പാര്‍ക്കുന്ന"വരോട് എന്തുംകാട്ടാനുള്ള അധികാരം ഉണ്ടെന്നായിരുന്നു അവരുടെ ഹുങ്ക്. ഒന്നിനും മടിക്കാത്ത ചോറ്റുപട്ടാളത്തെയും ഭൂവുടമകള്‍ തീറ്റിപ്പോറ്റിയിരുന്നു. പെറ്റുകിടക്കുന്ന സ്ത്രീയും കൈക്കുഞ്ഞുമുള്ള കുടുംബത്തെവരെ, അര്‍ധരാത്രി കുടിലുകള്‍ തീയിട്ട് കുടിയൊഴിപ്പിച്ചു. നീതിയും നെറിയുംകെട്ട കുടിയൊഴിപ്പിക്കലിനും വാശി, നുരി, വെച്ചുകാണല്‍ തുടങ്ങി അന്യായ പിരിവുകള്‍ക്കുമെതിരെ കൃഷിക്കാരെ സംഘടിപ്പിച്ചാണ് കേളുഏട്ടന്‍ സജീവമായത്. ദേശീയ പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന് സാമൂഹ്യപരിഷ്കരണത്തില്‍ പങ്കാളിയായി. പിന്നീട് ഖാദിവസ്ത്ര-ഹിന്ദി പ്രചാരണത്തില്‍ . കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ ഇടതുപക്ഷത്തെത്തി. തുടര്‍ന്ന് കര്‍ഷകസംഘം നേതൃനിരയിലേക്കും. പാറപ്രത്ത് ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടക രൂപീകരണ പ്രഖ്യാപനത്തിലും പങ്കെടുത്തു.

സ്വന്തം വീടിനെക്കാള്‍ പാര്‍ടി ഓഫീസിലും അന്യരുടെ വസതികളിലും ജയിലിലുമായി കഴിയേണ്ടിവന്ന പഴയ കമ്യൂണിസ്റ്റ് നേതാക്കളില്‍ മുന്‍നിരക്കാരനാണ് കേളുഏട്ടന്‍ . വിശ്രമരഹിതമായ പ്രവര്‍ത്തനത്തിനിടെ വിവാഹംപോലും ഉപേക്ഷിച്ചു. സ്വദേശമായ വടകര പഴങ്കാവില്‍ താന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൈരളി വായനശാലക്ക് നല്‍കിയ പുസ്തകങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആയുഷ്കാല സമ്പാദ്യം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന കേളുഏട്ടന്‍ സിപിഐ എം നേതൃത്വത്തിലും ദീര്‍ഘകാലമുണ്ടായി. 1973മുതല്‍ 1988വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. വടകര, മേപ്പയ്യൂര്‍ നിയോജക മണ്ഡലങ്ങളില്‍നിന്നായി മൂന്നു പ്രാവശ്യം (1957, 65, 67) നിയമസഭയില്‍ . 1965ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് മത്സരിച്ചത്. 1968 മുതല്‍ 71വരെ വടകര മുനിസിപ്പല്‍ ചെയര്‍മാനുമായി.

കൂത്താളി സമരം, കുടികിടപ്പു വളച്ചുകെട്ടല്‍ , മിച്ചഭൂമി പിടിച്ചെടുക്കല്‍ , മാവൂര്‍ തൊഴിലാളി സമരം, ഭക്ഷ്യപ്രക്ഷോഭം, അടിയന്തരാവസ്ഥയിലെ ചെറുത്തുനില്‍പ്പുകള്‍ തുടങ്ങി കേളുഏട്ടന്റെ പോര്‍വീര്യവും ത്യാഗസന്നദ്ധതയും വെളിപ്പെട്ട ചരിത്രമുഹൂര്‍ത്തങ്ങള്‍ അനേകം. സംഭവബഹുലമായ സമരമുഖങ്ങളില്‍ ഏഴു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന അദ്ദേഹം 1991 മെയ് 20നാണ് വിടപറഞ്ഞത്. അതും ഒരു പൊതു തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ.

*
കെ വി കുഞ്ഞിരാമന്‍ ദേശാഭിമാനി 29 ഫെബ്രുവരി 2012

ഞെട്ടറ്റ് വീഴാത്ത പഴം

ഏതാനും മൈല്‍ അകലെമാത്രം സ്ഥിതിചെയ്യുന്ന സാമ്രാജ്യത്വശക്തിയുടെ അധിനിവേശശ്രമങ്ങള്‍ ചെറുക്കാന്‍ നിരന്തരമായ പോരാട്ടത്തിന് നിര്‍ബന്ധിക്കപ്പെടുകയാണ് ക്യൂബ. വിളഞ്ഞ ഒരു പഴംപോലെ അവരുടെ മടിത്തട്ടില്‍ ഞങ്ങള്‍ പതിക്കുമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വിശ്വാസം. ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള അവകാശമില്ലെന്ന് അവര്‍ കരുതുന്നു. മുന്നൂറ് വര്‍ഷത്തോളം സ്പാനിഷ് സാമ്രാജ്യത്വം ഞങ്ങളുടെ മാതൃഭൂമി കൈയടക്കിവച്ചതിനെതിരെ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പൊരുതിയ മഹാന്മാരായ ദേശാഭിമാനികളില്‍ പ്രമുഖനായിരുന്നു ജോസ് മാര്‍ട്ടി. സ്പെയിന്റെ കരുത്തുറ്റ സൈന്യത്തിനെതിരെ പോരാട്ടത്തിനിറങ്ങുംമുമ്പ് മാര്‍ട്ടി നാടകീയമായ വിധി മുന്‍കൂട്ടി കണ്ടിരുന്നു; അദ്ദേഹം തന്റെ അവസാനവരികളില്‍ അത് വ്യക്തമാക്കുകയുംചെയ്തു. താന്‍ ഇപ്പോള്‍ നടത്തുന്ന പോരാട്ടം ഭാവിയില്‍ ആവര്‍ത്തിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രവചിച്ചു. അമേരിക്ക വര്‍ധിതശക്തിയോടെ ക്യൂബ പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നതുതന്നെയാണ് അദ്ദേഹം അര്‍ഥമാക്കിയത്.

സമ്പൂര്‍ണമായ ഈ സത്യം മനസ്സിലാക്കാതെ ഇക്കാലത്ത് ആര്‍ക്കും ദേശാഭിമാനിയോ വിപ്ലവകാരിയോ ആകാന്‍ കഴിയില്ല. മാധ്യമങ്ങളും സാങ്കേതികവിദ്യാരംഗത്തെ കുത്തകകളും കുപ്രചാരണം നടത്താനായി വന്‍തോതില്‍ ചെലവിടുന്ന ഫണ്ടുകളും ചേര്‍ന്ന് ജനങ്ങളെ ചിന്താശൂന്യരാക്കി മാറ്റുന്നു. എന്നാല്‍ , കടുത്ത നിരക്ഷരതയും ദാരിദ്ര്യവും നിറഞ്ഞ്, യാങ്കി കോളനിയുടെ നിര്‍മാണശാല ആയിരുന്ന ക്യൂബയ്ക്ക് രാഷ്ട്രമെന്ന നിലയില്‍ ഉയിര്‍പ്പിന് സാധിച്ചു. അക്കാലത്തെ ക്യൂബന്‍ ദേശീയ ബൂര്‍ഷ്വാസിക്ക് സാമ്രാജ്യത്വവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. വിപ്ലവവിജയത്തിനുശേഷം ക്യൂബയില്‍ മാതാപിതാക്കളുടെ രക്ഷാകര്‍തൃത്വത്തിനുള്ള അവകാശം നിഷേധിക്കുമെന്ന ഹീനമായ കുപ്രചാരണം ഉണ്ടായി. ഇത് വിശ്വസിച്ച് 14,000 കുട്ടികളെയാണ് അവര്‍ അമേരിക്കയിലേക്ക് അയച്ചത്. എന്നാല്‍ , രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി കുട്ടികളെ ദുരുപയോഗിച്ചതിന്റെ ഏറ്റവും മോശമായ ഉദാഹരണങ്ങള്‍ പാശ്ചാത്യര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചരിത്രം തെളിയിക്കുന്നു.

വിപ്ലവം വിജയിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങളുടെ ദേശീയ അതിര്‍ത്തിക്കുള്ളില്‍ സായുധ ആക്രമണം നടന്നു-മുന്‍ ഏകാധിപതി ബാത്തിസ്റ്റയുടെ സൈനികരും ഭൂവുടമകളുടെയും ദേശീയ ബൂര്‍ഷ്വാസിയുടെയും കൂലിപ്പടയാളികളും ചേര്‍ന്ന് അമേരിക്കയുടെ സഹായത്തോടെ നടത്തിയ ആക്രമണം. അമേരിക്കന്‍ നാവികപ്പടയുടെ വിമാനവാഹിനി കപ്പലുകള്‍ ഇവര്‍ക്ക് അകമ്പടി സേവിച്ചു. എന്നാല്‍ , 72 മണിക്കൂറിനുള്ളില്‍ ഇവരെ പലായനം ചെയ്യിച്ച് സാമ്രാജ്യത്വത്തിനും ലാറ്റിനമേരിക്കയിലെ അവരുടെ കൂട്ടാളികള്‍ക്കും ക്യൂബന്‍ജനതയുടെ പോര്‍വീര്യം ബോധ്യമാക്കിക്കൊടുത്തു. അമേരിക്കയില്‍നിന്ന് ഞങ്ങള്‍ക്ക് എണ്ണ നല്‍കുന്നതും ഇവിടെനിന്ന് അവര്‍ പഞ്ചസാര ഇറക്കുമതിചെയ്യുന്നതും നിര്‍ത്തിവച്ചു. 100 വര്‍ഷത്തിലേറെയായി തുടര്‍ന്നുവന്ന സമ്പ്രദായമാണ് അമേരിക്ക അവസാനിപ്പിച്ചത്. ഇതിനോടുള്ള പ്രതികരണമായി സോവിയറ്റ് യൂണിയന്‍ ഇവിടെനിന്ന് പഞ്ചസാര വാങ്ങുകയും പകരം എണ്ണ നല്‍കുകയുംചെയ്തു. മറ്റ് രാജ്യങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിക്കാത്ത ആയുധങ്ങളും സോവിയറ്റ് യൂണിയന്‍ നല്‍കി. തുടര്‍ന്ന്, സിഐഎ ആസൂത്രണംചെയ്ത അട്ടിമറിശ്രമങ്ങളും ആക്രമണങ്ങളും ഞങ്ങളുടെ മണ്ണില്‍ നിരന്തരമായി നടന്നു. മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന വിധത്തില്‍ ആണവയുദ്ധത്തിനുള്ള സാധ്യതയില്‍വരെ സംഭവഗതികള്‍ എത്തി. ആ ഘട്ടത്തില്‍ നികിത ക്രൂഷ്ചേവ് ഞങ്ങള്‍ക്ക് നല്‍കിയ സഹായം മറക്കാനാകില്ല.

അതേസമയം, അന്ന് ക്യൂബയ്ക്കുണ്ടായ ധാര്‍മികവിജയത്തിന് സോവിയറ്റ് യൂണിയന്‍ രാഷ്ട്രീയമായി കനത്തവില നല്‍കേണ്ടി വന്നു. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഒരു നിമിഷംപോലും പാഴാക്കാതെയാണ് ക്യൂബയില്‍നിന്ന് മിസൈലുകള്‍ തിരിച്ചുകൊണ്ടുപോകാനുള്ള തീരുമാനം ക്രൂഷ്ചേവ് കൈക്കൊണ്ടത്. ഞങ്ങളെ കടന്നാക്രമിക്കില്ലെന്ന ഉറപ്പ് യാങ്കികള്‍ രഹസ്യമായി അദ്ദേഹത്തിന് നല്‍കിയിരുന്നു. ദുര്‍ഘടമായ പ്രതിസന്ധിയില്‍ ഞങ്ങള്‍ക്ക് അനിതരസാധാരണമായ പിന്തുണ നല്‍കിയ ക്രൂഷ്ചേവിനെ വിസ്മരിക്കുന്നത് നന്ദികേടാണ്. ഇതിനുശേഷവും അമേരിക്ക ക്യൂബയ്ക്കെതിരെ കുറ്റകൃത്യങ്ങളും ശിക്ഷാര്‍ഹമായ ഉപരോധവും തുടര്‍ന്നു. എന്നിട്ടും യാങ്കികളുടെ മടിത്തട്ടിലേക്ക് ക്യൂബയെന്ന പഴം അടര്‍ന്നു വീണില്ല.

ഇപ്പോള്‍ സ്പെയിന്‍ , ഫ്രാന്‍സ്, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ , പാകിസ്ഥാന്‍ , ഇറാന്‍ , സിറിയ, ഇംഗ്ലണ്ട് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിഡ്ഢിത്തങ്ങളുടെ ഫലമായ രാഷ്ട്രീയ-സാമ്പത്തികദുരന്തങ്ങള്‍ ഈ വാര്‍ത്തകളിലൂടെ വെളിപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇപ്പോള്‍ നടക്കുന്ന പ്രക്രിയ ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളില്‍ വച്ചേറ്റവും വലിയ വിഡ്ഢിത്തത്തിന്റെയും അജ്ഞതയുടെയും പ്രകടനമാണ്.

മറ്റൊരു പ്രധാന വിഷയം. ക്യൂബന്‍ ജയിലില്‍ 50 ദിവസം നിരാഹാരം നടത്തിയ "രാഷ്ട്രീയത്തടവുകാരന്‍" മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. തടവുകാരന്‍ മരിച്ചുവെന്നത് ശരിയാണ്. എന്നാല്‍ , ഭാര്യയുടെ മുഖം അടിച്ചുപൊളിച്ചതിന് നാലുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് മരിച്ചത്. ഭാര്യാമാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. എല്ലാ നിയമനടപടികളും സ്വീകരിച്ചാണ് ഇയാളുടെ വിചാരണ നടത്തിയതും ശിക്ഷിച്ചതും. ശിക്ഷ അനുഭവിക്കവെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായി. മികച്ച ചികിത്സാ സൗകര്യം നിലവിലുള്ള ക്യൂബയില്‍ സാധ്യമായ എല്ലാ പരിചരണവും ഇയാള്‍ക്ക് നല്‍കി. കിഴക്കന്‍ ക്യൂബയില്‍ എറ്റവും മികച്ച ആശുപത്രിയിലാണ് ചികിത്സിച്ചത്. പക്ഷേ, ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കുകയായിരുന്നു. ഇതെല്ലാം തടവുകാരന്റെ ബന്ധുക്കള്‍ക്ക് ബോധ്യമുള്ളതാണ്.

അന്‍പത് വര്‍ഷമായി സാമ്രാജ്യത്വത്തിന്റെ ഉപരോധം നേരിടുന്ന ക്യൂബ ലോകത്ത് ഏറ്റവും മികച്ച ആതുരസേവന സൗകര്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ക്യൂബയില്‍ എല്ലാവിധ ചികിത്സയും പൂര്‍ണമായും സൗജന്യവുമാണ്. അതേസമയം, അമേരിക്കന്‍ ജയിലുകളില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ദശലക്ഷക്കണക്കിന് തടവുകാരാണ് അമേരിക്കന്‍ ജയിലുകളില്‍ യാതന അനുഭവിക്കുന്നത്. ക്യൂബയ്ക്കെതിരെ പരമ്പരാഗതമായിത്തന്നെ കുത്തിത്തിരിപ്പ് നടത്തിവരുന്ന ചില പാശ്ചാത്യസര്‍ക്കാരുകളുടെ കുപ്രചാരണം ലജ്ജാകരമാണ്. വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തുണ്ടായിരുന്ന ജീവിതനിലവാരവും ഇപ്പോള്‍ കൈവരിച്ച നേട്ടങ്ങളും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനോ പ്രലോഭിപ്പിക്കാനോ കഴിയില്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്.

ഒരു കാര്യം വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്. സ്പെയിന്‍ സര്‍ക്കാരും യൂറോപ്യന്‍ യൂണിയന്‍ പൊതുവിലും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ ആദ്യം തിരിച്ചറിയണം. ക്യൂബയ്ക്കുനേരെ ഇവര്‍ നടത്തുന്ന ആക്രമണം ലജ്ജാകരമാണ്. ഇവര്‍ ആദ്യം യൂറോയെ രക്ഷിക്കട്ടെ; തൊഴിലില്ലായ്മയില്‍നിന്ന് യുവജനങ്ങളെ രക്ഷിക്കട്ടെ; പൊലീസ് അതിക്രമങ്ങളില്‍നിന്ന് സ്വന്തം ജനതയെ രക്ഷിക്കട്ടെ. സോവിയറ്റ് യൂണിയനെ ആക്രമിക്കാന്‍ നാസികള്‍ക്കൊപ്പം ബ്ലൂ ഡിവിഷന്‍ സൈന്യത്തെ വിട്ട ഫ്രാങ്കോയുടെ ആരാധകരാണ് ഇപ്പോള്‍ സ്പെയിന്‍ ഭരിക്കുന്നതെന്ന വസ്തുത ഞങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല. അരലക്ഷത്തോളം സ്പാനിഷ് സൈനികരാണ് അന്നത്തെ രക്തരൂഷിത ആക്രമണങ്ങളില്‍ പങ്കെടുത്തത്. അന്ന് ഇവരുടെ ആക്രമണത്തില്‍നിന്ന് ലെനിന്‍ഗ്രാഡിനെ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ പത്ത് ലക്ഷം റഷ്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ കുറ്റകൃത്യം റഷ്യന്‍ജനത ഒരിക്കലും പൊറുക്കില്ല.

ലോകത്ത് ആധിപത്യം പുലര്‍ത്താനും വിഭവങ്ങള്‍ കൊള്ളയടിക്കാനുമായി സാമ്രാജ്യത്വം മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലാറ്റിനമേരിക്കന്‍ -കരീബിയന്‍ മേഖലയില്‍ കഴിയുന്ന ഏഴ് കോടിയോളം വരുന്ന ജനത അമേരിക്കയുടെ നോട്ടപ്പുള്ളികളാണ്. ഞങ്ങളുടെ സഹോദരരാജ്യമായ വെനസ്വേല അമേരിക്കയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്. കാരണം വ്യക്തമാണ്. വെനസ്വേലയെ ദുര്‍ബലപ്പെടുത്തിയാല്‍ യാങ്കികള്‍ക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുമേല്‍ സ്വതന്ത്രവ്യാപാര കരാര്‍ അടിച്ചേല്‍പ്പിക്കാം. ഭൂമി, ശുദ്ധജലം, ധാതുസമ്പത്ത് എന്നിവയടക്കമുള്ള വിഭവങ്ങള്‍ സ്വന്തമാക്കാം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ക്യൂബ അധികകാലം നിലനില്‍ക്കില്ലെന്ന് അമേരിക്ക കരുതി. ക്യൂബയ്ക്കുവേണ്ടി പ്രതിവിപ്ലവ സര്‍ക്കാരിനെത്തന്നെ ജോര്‍ജ് ബുഷ് ഒരുക്കി. ബുഷും അദ്ദേഹത്തിന്റെ വിഡ്ഢിത്തങ്ങളും എട്ടുവര്‍ഷം മാത്രമേ നിലനിന്നുള്ളൂ. എന്നാല്‍ , വിപ്ലവക്യൂബ അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുന്നു. വിളഞ്ഞ പഴം ഒരിക്കലും സാമ്രാജ്യത്വത്തിന്റെ മടിത്തട്ടില്‍ പതിച്ചില്ല. മാര്‍ട്ടി ചൊരിഞ്ഞ രക്തം പാഴായില്ല.

*
ഫിദല്‍ കാസ്ട്രോ ദേശാഭിമാനി 29 ഫെബ്രുവരി 2012

ജനതയുടെ താക്കീത്

യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ ട്രേഡ്യൂണിയനുകളെല്ലാം ചേര്‍ന്ന് നടത്തിയ പണിമുടക്ക് തൊഴില്‍മേഖലകളെയാകെ സ്തംഭിപ്പിച്ചു. പത്തുകോടിയിലേറെ തൊഴിലാളികളും ജീവനക്കാരും പങ്കാളികളായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വന്‍ മുന്നേറ്റമായ പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് താക്കീതായി. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുംവിധം പണിമുടക്ക് വന്‍വിജയമാക്കിയ തൊഴിലാളികളെയും ജീവനക്കാരെയും ട്രേഡ്യൂണിയനുകളും സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളും അഭിനന്ദിച്ചു.

മുംബൈ, ചെന്നെ, ജയ്പുര്‍ , ബംഗളൂരു, കൊല്‍ക്കത്ത, ഗുവാഹത്തി, ഹൈദരാബാദ്, പട്ന, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ വന്‍പ്രകടനവും നടന്നു. ബാങ്കിങ്-ഇന്‍ഷുറന്‍സ്-തപാല്‍ മേഖലകളില്‍ പണിമുടക്ക് 100 ശതമാനം വിജയമായി. റിസര്‍വ് ബാങ്കടക്കം സ്തംഭിച്ചു. പ്രമുഖ സ്വകാര്യ വ്യവസായശാലകളും പണിമുടക്കില്‍ സ്തംഭിച്ചു. ചെന്നൈയില്‍ അശോക് ലെയ്ലാന്‍ഡ്, ടിവിഎസ്, എംആര്‍എഫ്, കാര്‍ബോറാണ്ടം തുടങ്ങിയവയിലെല്ലാം തൊഴിലാളികള്‍ പണിമുടക്കി. ബംഗളൂരുവിലും സമീപത്തെ അഞ്ച് വ്യവസായകേന്ദ്രങ്ങളിലും സ്വകാര്യ തൊഴില്‍ശാലകള്‍ സ്തംഭിച്ചു. ഹൈദരാബാദില്‍ മഡോക്ക്, രംഗറെഡ്ഡി തുടങ്ങിയ വ്യവസായകേന്ദ്രങ്ങളും പ്രത്യേക സാമ്പത്തികമേഖലകളും നിശ്ചലമായി. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും സ്വകാര്യ വ്യവസായശാലകള്‍ പ്രവര്‍ത്തിച്ചില്ല. ഗുഡ്ഗാവ്, ഫരീദാബാദ്, നരൈയ്ന തുടങ്ങി ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും വ്യവസായശാലകളിലെ തൊഴിലാളികളും പങ്കാളികളായി. രാജ്യത്തിന്റെ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു.

മുംബൈ പോര്‍ട് ട്രസ്റ്റ്, ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട് ട്രസ്റ്റ് എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് തുടങ്ങിയവയുടെ പല ശാഖകളും അടഞ്ഞുകിടന്നു. എല്ലാ തുറമുഖങ്ങളിലും തൊഴിലാളികള്‍ പണിമുടക്കി പ്രകടനവും യോഗവും സംഘടിപ്പിച്ചു. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, ഹാല്‍ദിയ, തൂത്തുകുടി തുറമുഖങ്ങളും സ്തംഭിച്ചു. ഇതാദ്യമായി തുറമുഖങ്ങളിലെ കരാര്‍തൊഴിലാളികളും ട്രക്ക് ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കാളികളായി. രാജസ്ഥാനില്‍ ബാങ്കിങ്, ഗതാഗത മേഖലകളിലാണ് പണിമുടക്ക് കൂടുതല്‍ ശക്തമായത്. ജയ്പുരിലെ റോഡുകളില്‍ ബസുകളും ടാക്സികളും ഇറങ്ങിയില്ല. പെട്രോളിയം രംഗത്തും തൊഴിലാളികള്‍ പണിമുടക്കി. മഹാരാഷ്ട്രയില്‍ ഒഎന്‍ജിസി പൂര്‍ണമായി സ്തംഭിച്ചു. ഭാരത്പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ , അസമിലെ എണ്ണ ശുദ്ധീകരണശാലകള്‍ എന്നിവിടങ്ങളില്ലെല്ലാം തൊഴിലാളികള്‍ ദേശീയപ്രതിഷേധത്തില്‍ പങ്കാളികളായി. രാജ്യത്തെ പ്രധാന ഖനികളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ഊര്‍ജമേഖലയിലെ തൊഴിലാളികളും ഒരേ മനസ്സോടെ പണി നിര്‍ത്തി പ്രതിഷേധിച്ചു. പവര്‍ഗ്രിഡു പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ എല്ലാ തൊഴിലാളികളും ജീവനക്കാരും പങ്കാളികളായി. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരും പണിമുടക്കി. ടെലികോം മേഖലയില്‍ രാജ്യമെമ്പാടുമുള്ള ബിഎസ്എന്‍എല്‍ , എംടിഎന്‍എല്‍ ജീവനക്കാര്‍ പണിമുടക്കില്‍ അണിനിരന്നു. പ്രതിരോധമേഖലയിലെ എല്ലാ ഉല്‍പ്പാദനശാലകളും സ്തംഭിച്ചു. പ്രതിരോധമേഖലയിലെ സിവിലിയന്‍ ജീവനക്കാരും പണിമുടക്കി. പണിമുടക്കിയ ജീവനക്കാര്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിയില്ലെങ്കിലും പ്രകടനങ്ങളും മറ്റും സംഘടിപ്പിച്ച് ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ചു. വ്യോമയാന മേഖലയെയും സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

എല്ലാ തൊഴിലാളികളുടെയും യോജിച്ച ഐക്യവും പ്രതിഷേധവുമാണ് പണിമുടക്കിലെങ്ങും ദൃശ്യമായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഇതാദ്യമായി ഗതാഗതം സ്തംഭിച്ചു. ജമ്മു-കശ്മീരില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ , ചണ്ഡീഗഢ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അസം, ബംഗാള്‍ എന്നിവിടങ്ങളിലും ബസുകളും ട്രക്കുകളും നിരത്തുകളില്‍നിന്ന് വിട്ടുനിന്നു. അസമില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ജമ്മു-കശ്മീര്‍ , അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്രീനഗറില്‍ സിഐടിയു റാലിക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഡല്‍ഹിയിലും ബംഗളൂരുവിലും ഓട്ടോ-ടാക്സി തൊഴിലാളികള്‍ പണിമുടക്കി. ബംഗളൂരുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പൊലീസ് കൈയേറ്റംചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് യുപിയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. അസം, ബംഗാള്‍ , കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തോട്ടംതൊഴിലാളികള്‍ പൂര്‍ണമായി പണിമുടക്കി. ഒന്നര ലക്ഷത്തോളം മെഡിക്കല്‍ റെപ്രസന്ററ്റീവുകളും സമരത്തില്‍ അണിനിരന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളും പ്രക്ഷോഭത്തില്‍ അണിനിരന്നു. വിവിധ സംസ്ഥാനങ്ങളില്‍ അങ്കണവാടി ജീവനക്കാര്‍ , കെട്ടിടനിര്‍മാണ തൊഴിലാളികള്‍ , മത്സ്യതൊഴിലാളികള്‍ , ചുമട്ട് തൊഴിലാളികള്‍ എന്നിവരും പണിമുടക്കി.
(എം പ്രശാന്ത്)

സംസ്ഥാനം നിശ്ചലമായി

ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് നാടും നഗരവും പൂര്‍ണമായും നിശ്ചലമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഭരണാനുകൂല തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ അണിനിരന്ന പണിമുടക്ക് സംസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായമായി. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ 80 ശതമാനത്തിലേറെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കരിനിയമമായ ഡൈസ് നോണ്‍ ജീവനക്കാര്‍ തള്ളി. പൊതുമേഖലാ സ്ഥാപനങ്ങളും ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളും തുറന്നില്ല. റിസവ് ബാങ്ക് പ്രവര്‍ത്തനവും നിലച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ജീവനക്കാരും ഇതര മോട്ടോര്‍ തൊഴിലാളികളും പണിമുടക്കി. നെടുമ്പാശേരി, കരിപ്പൂര്‍ , തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകളെയും പണിമുടക്ക് ബാധിച്ചു. എയര്‍ ഇന്ത്യ അടക്കം നിരവധി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കാഷ്വല്‍ , കോണ്‍ട്രാക്ട് തൊഴിലാളികള്‍ പണിമുടക്കി.

തപാല്‍മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. നാലായിരത്തോളം പോസ്റ്റ് ഓഫീസും 35 ആര്‍എംഎസ് ഓഫീസും അടഞ്ഞുകിടന്നു. ഏജീസ്, ഇന്‍കംടാക്സ് ഓഫീസുകളും തുറന്നില്ല. ബിഎസ്എന്‍എല്‍ മേഖലയിലെ എല്ലാ നോണ്‍എക്സിക്യൂട്ടീവ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. എക്സിക്യൂട്ടീവ് സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നില്ലെങ്കിലും ജോലിക്ക് ഹാജരാകാതെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. വ്യവസായ തലസ്ഥാനമായ എറണാകുളത്ത് പണിമുടക്ക് പൂര്‍ണമായിരുന്നു. കൊച്ചി കപ്പല്‍ശാലയില്‍ സ്ഥിരംതൊഴിലാളികളും കരാര്‍ത്തൊഴിലാളികളും പണിമുടക്കി. തുറമുഖത്ത് എല്ലാ തൊഴിലാളിസംഘടനകളും പണിമുടക്കി. തൊഴിലാളി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തി. പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായ വലിയങ്ങാടി, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ കടകളെല്ലാം അടഞ്ഞുകിടന്നു. പതിമൂന്ന് തൊഴിലാളി സംഘടനകളുടെ ആഹ്വാനമനുസരിച്ച് പണിമുടക്കിയ തൊഴിലാളികള്‍ അതത് സംഘടനകളുടെ പതാകയേന്തി ഒരേ ബാനറിനു കീഴില്‍ നാടെങ്ങും പ്രതിഷേധ റാലി നടത്തി. സംസ്ഥാനത്താകെ ലക്ഷക്കണക്കിനു തൊഴിലാളികളും ജീവനക്കാരും ബഹുജനങ്ങളുമാണ് പ്രതിഷേധറാലികളില്‍ പങ്കെടുത്തത്. പണിമുടക്കിയവരെ ട്രേഡ്യൂണിയന്‍ സംയുക്ത സമരസമിതി ഭാരവാഹികള്‍ അഭിവാദ്യം ചെയ്തു.

ബംഗാളില്‍ ബന്ദായി

കൊല്‍ക്കത്ത: വ്യാപകമായ അക്രമവും സര്‍ക്കാരിന്റെ ഭീഷണിയും ചെറുത്ത് ബംഗാള്‍ ജനതയൊന്നാകെ പണിമുടക്കില്‍ പങ്കാളികളായി. പൊതു പണിമുടക്ക് ബംഗാളില്‍ പൂര്‍ണ ബന്ദായി. പണിമുടക്കിന്റെ ആവശ്യങ്ങള്‍ക്കുപുറമെ സംസ്ഥാനത്ത് നടമാടുന്ന അക്രമത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പ്രതിഷേധം കൂടിയാണ് ചൊവ്വാഴ്ച പ്രകടമായത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കുകള്‍ വിജയിക്കുന്നത് ഗവണ്‍മെന്റ് പിന്തുണയ്ക്കുന്നതിനാലാണെന്ന് ആക്ഷേപം ഉന്നയിച്ചവര്‍ക്ക് മറുപടി കൂടിയായി പണിമുടക്കിലെ ജനപങ്കാളിത്തം. ദുര്‍ഗാപുര്‍ , അസണ്‍സോള്‍ , ഹാള്‍ദിയ ,ബാരക്പൂര്‍ , ഹൗറ, റായഗല്ല് തുടങ്ങിയ വ്യവസായമേഖലകളില്‍ ബഹുരിപക്ഷം തൊഴിലാളികളും ജോലിയില്‍നിന്ന് വിട്ടുനിന്നു. ഉത്തര ബംഗാളിലെ ചായത്തോട്ടങ്ങളെല്ലാം സ്തംഭിച്ചു. ചണമില്ലുകളും പ്രവര്‍ത്തിച്ചില്ല. കൊല്‍ക്കത്ത തുറമുഖം, വിമാനത്താവളം എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും സമരം ബാധിച്ചു. ട്രെയിന്‍ സര്‍വീസും എറെക്കുറെ നിശ്ചലമായി. വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു.

സെക്രട്ടറിയറ്റായ റൈറ്റേഴ്സ് ബില്‍ഡിങ്ങിലും മറ്റു ചില ഓഫീസുകളിലും ഭരണകക്ഷി അനുകൂലികളെ തലേദിവസം ക്യാമ്പ് ചെയ്യിപ്പിച്ച് ഹാജര്‍നില കൂട്ടാന്‍ നടത്തിയ ശ്രമവും പാളി. ഓഫീസിലെത്തിയ ചുരുക്കംപേര്‍ തന്നെ സൗജന്യഭക്ഷണവും കഴിച്ച് ഉച്ചയ്ക്കുമുമ്പ് സ്ഥലംവിട്ടു. ഐടി മേഖലയെയും സമരം കാര്യമായി ബാധിച്ചു. സമരക്കാര്‍ക്കുനേരെ സംസ്ഥാനത്തൊട്ടാകെ വ്യാപകമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസും പൊലീസും അഴിച്ചുവിട്ടത്. പല സ്ഥലങ്ങളിലും ആക്രമണത്തില്‍ മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. സമരത്തിന് നേതൃത്വം നല്‍കിയ 2000ത്തിലധികം പേരെ സംസ്ഥാനത്തൊട്ടാകെ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊല്‍ക്കത്തയിലെ സിപിഐ എം ജാദവപുര്‍സോണല്‍(ഏരിയ) കമ്മറ്റി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. ആറ് സോണല്‍ കമ്മറ്റിയംഗങ്ങള്‍ക്ക് പരിക്കുപറ്റി. അക്രമത്തില്‍&ലവേ;പ്രതിഷേധിച്ച് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രകടനം നടത്തും.
(ഗോപി)

Tuesday, February 28, 2012

Massive Response to Strike Call

The Polit Bureau of the Communist Party of India (Marxist) has issued the following statement: 28 February 2012

The Polit Bureau of the Communist Party of India (Marxist) congratulates the millions of workers and employees throughout the country who have struck work and registered a strong protest against the neo-liberal economic policies being pursued by the UPA government.

The call for the strike was given by the united platform of all Central trade unions. This is the first joint strike call by all the Central trade unions and the all India Federations of employees in various sectors. Reports indicate that over ten crore workers and employees participated in the strike.

The general strike was a huge success in the banking, telecom, defence, insurance, mining, transport, insurance, various public sector units, central and state government offices and departments. Shops and markets remained closed in various places. In many places in West Bengal, Jammu and Kashmir and Assam, the striking workers had to brave brutal attacks by the police and also large scale arrests. Besides police attacks, the striking workers in West Bengal had to face severe physical attacks by hoodlums let loose by the ruling TMC.

The strike call was given to demand among other things concrete measures to contain price rise; strict enforcement of labour laws; universal social security cover for the unorganized sector workers; against disinvestment of PSUs etc.

The massive response to the strike should serve as a warning to the government that the working people and their unions would not accept such indifference and neglect lying down and they will further intensify their struggle if their basic demands are not addressed. The unity and militancy displayed during this strike should be carried forward for bringing in alternative policies.

Monday, February 27, 2012

തൊഴിലാളിവര്‍ഗത്തിന്റെ മുന്നറിയിപ്പ്

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ചവിട്ടടിയില്‍ ഞെരിഞ്ഞമരാന്‍ മനസില്ലെന്ന പ്രഖ്യാപനവുമായി 50 കോടി ഇന്ത്യക്കാര്‍ ഇന്ന് പണിമുടക്കുന്നു.

മഹാഭൂരിപക്ഷം ജനങ്ങളേയും പട്ടിണിയുടേയും ദുരിതങ്ങളുടേയും തടവുകാരാക്കി മൂലധന ശക്തികള്‍ക്ക് രാജ്യത്തെ പണയപ്പെടുത്തുന്ന ഭരണനയങ്ങള്‍ തിരുത്തിയേ തീരുവെന്നാണ് ദേശീയ പണിമുടക്കിലൂടെ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ബി എം എസ്, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, ടി യു സി ഐ, എന്‍ എല്‍ ഒ, എ ഐ യു ടി യു സി, യു ടി യു സി, സി ഐ ടി യു എന്നീ സംഘടനകള്‍ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 11 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കു പുറമെ അയ്യായിരം അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ട്രേഡ് യൂണിയന്‍ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ പണിമുടക്കിന്റെ മുദ്രാവാക്യങ്ങള്‍ നാടിന്റെ പൊതുവികാരമായി മാറുകയായിരുന്നു.
ആരേയും ഒഴിവാക്കാതെ അടിസ്ഥാനപരമായ എല്ലാ തൊഴില്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരു പരിമിതിയും കൂടാതെ സാര്‍വത്രികമായ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുക, ദേശീയ സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ സംയുക്ത സമരസമിതി മുമ്പോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

''ഞങ്ങള്‍ 99 ശതമാനം. നിങ്ങള്‍ ഒരു ശതമാനം'' മാത്രം എന്ന സമരകാഹളവുമായി ലോകത്തെമ്പാടും ജനങ്ങള്‍ പോരാട്ട ഭൂമികളിലേക്ക് ഇറങ്ങിവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദേശീയ പണിമുടക്കിന് അതീവ പ്രാധാന്യമുണ്ടെന്ന് ലോക തൊഴിലാളി ഫെഡറേഷന്റെ (ഡബ്ല്യു എഫ് ടി യു) സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഐക്യത്തിന്റെയും സമരത്തിന്റെയും പാതയില്‍ അണിനിരക്കുന്ന ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ ഡബ്ല്യു എഫ് ടി യു അഭിവാദ്യം ചെയ്തു.

റയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചുകൊണ്ടാണ് തൊഴിലാളികള്‍ യു പി എ സര്‍ക്കാരിന് മറുപടി നല്‍കുന്നത്. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ ബാങ്കിംഗ് മേഖലയില്‍നിന്നുമാത്രം എട്ട് ലക്ഷം ജീവനക്കാര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും.

രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തൊഴിലാളിപ്രക്ഷോഭമാണ് ഇതെന്ന് എ ഐ ടി യു സി നേതാവ് കൂടിയായ സി പി ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. റിസര്‍വ് ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗതാഗത മേഖല, ടെലികോം മേഖല, എണ്ണ കമ്പനികള്‍, എന്നിവിടങ്ങളിലെ തൊഴിലാളികള്‍ ഒന്നടങ്കം പ്രക്ഷോഭത്തില്‍ അണിചേരുമെന്നും ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിന് നന്നായി അറായമെന്നും തങ്ങളുടെ സമരം നേരത്തെ പ്രഖ്യാപിച്ചതാണെന്നും ദാസ്ഗുപ്ത പറഞ്ഞു. അതത് സമയങ്ങളില്‍ പ്രധാനമന്ത്രിയെക്കണ്ട് പ്രശ്‌നങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുമുണ്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത കഴിഞ്ഞ യോഗത്തില്‍ കേന്ദ്ര തൊഴില്‍മന്ത്രി സന്നിഹിതനുമായിരുന്നു. എന്നാല്‍ സമരത്തിന് തൊട്ടുമുമ്പ് ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്ന ഇരട്ടത്താപ്പ് നയം അര്‍ഥമില്ലാത്തതാണെന്നും ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. എന്തായാലും ചര്‍ച്ച അനിവാര്യമാണ്. പക്ഷേ അത് സമരം കഴിഞ്ഞശേഷമേ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ ആവശ്യങ്ങളെല്ലാം ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ടെന്നും അതിനാല്‍ പണിമുടക്കില്‍ നിന്ന് പിന്‍വാങ്ങണമെന്നുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ആവശ്യം തൊഴിലാളി കേന്ദ്രങ്ങളിലെവിടേയും ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. സമ്പന്നന്മാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കുകയും പാവങ്ങളെ ദുരിതക്കയങ്ങളില്‍ ആഴ്ത്തുകയും ചെയ്യുന്ന സര്‍ക്കാരിന് ഇങ്ങനെയൊരു ആവശ്യമുന്നയിക്കാന്‍ എങ്ങനെ ധൈര്യമുണ്ടായിയെന്ന് ഐ എന്‍ ടി യു സി ജംഷഡ്പൂര്‍ ഘടകത്തിന്റെ ഒരു നേതാവ് ചോദിച്ചു.

ദേശീയ പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണ വിജയമായിരിക്കുമെന്ന് സമരസമിതി നേതാക്കളായ കാനം രാജേന്ദ്രന്‍ (എ ഐ ടി യു സി), എം എം ലോറന്‍സ് (സി ഐ ടി യു), ആര്‍
ചന്ദ്രശേഖര്‍ (ഐ എന്‍ ടി യു സി), ടോംതോമസ് (എച്ച് എം എസ്), അഡ്വ. ഫിലിപ്പ് കെ തോമസ് (യു ടി യു സി), ചാള്‍സ് ജോര്‍ജ് (ടി യു സി ഐ), വിജയകുമാര്‍ (ബി എം എസ്), വി കെ സദാനന്ദന്‍ (എ ഐ യു ടി യു സി), അനില്‍കുമാര്‍ (ടി യു സി സി), സോണിയാ ജോര്‍ജ് (സേവ), അഹമ്മദ് കുട്ടി ഉണ്ണിക്കുളം (എസ് ടി യു), അബ്രഹാം (കെ ടി യു സി), ഉഴവൂര്‍ വിജയന്‍ (എന്‍ എല്‍ സി) എന്നിവര്‍ പ്രസ്താവിച്ചു.

ദേശീയ പണിമുടക്ക് എന്തിന്?

വിലക്കയറ്റം തടയണം

രാജ്യത്തിന്റെ ചരിത്രത്തിലിന്നേവരെയില്ലാത്ത രീതിയില്‍ അവശ്യവസ്തുക്കളുടെയും ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും വില കുതിച്ചുയരുന്നു. നാണയപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിക്കുന്നു. 2008 സെപ്തംബര്‍മുതല്‍ 2011 ഒക്ടോബര്‍വരെയുള്ള 38 മാസം ഭക്ഷ്യവിലക്കയറ്റ നിരക്ക് പത്തുശതമാനത്തിനു മുകളിലായിരുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളിലടക്കം അവധിവ്യാപാരം അനുവദിച്ചതിന്റെ ഫലമായി, ഭാവിയിലും വിലക്കയറ്റം കുറയില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ . കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഊഹക്കച്ചവടത്തിന്റെ തുക ഒന്നരലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതിനുപുറമെയാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. ഡീസലിന്റെ വിലനിയന്ത്രണം അടുത്തുതന്നെ നീക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തൊഴില്‍ സംരക്ഷണം

ആഗോള സാമ്പത്തികമാന്ദ്യം ബാധിക്കാതിരിക്കാനെന്ന പേരില്‍ വന്‍ സാമ്പത്തിക പാക്കേജുകളാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. എന്നാല്‍ , തൊഴില്‍ സംരക്ഷിക്കുന്നതിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലും ഈ പാക്കേജുകള്‍ പരാജയപ്പെടുകയാണ്. തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2008 ഒക്ടോബര്‍മുതല്‍ ഡിസംബര്‍ വരെ അഞ്ചുലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ നടത്താതായിട്ട് രണ്ടു ദശകത്തിലേറെയായി. ചെറുകിട- ഇടത്തരം വ്യവസായങ്ങളാകട്ടെ കടുത്ത പ്രതിസന്ധിയിലും. മൂലധന താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമ്പോഴും തൊഴിലും കൂലിയും സംരക്ഷിക്കാന്‍ ഇടപെടുന്നില്ല. ലാഭത്തിനും കോര്‍പറേറ്റ് ധൂര്‍ത്തിനും ഉയര്‍ന്ന വേതനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന, തൊഴിലും കൂലിയും സംരക്ഷിക്കുന്ന തരത്തില്‍ വ്യവസായ സംരംഭകര്‍ക്കുള്ള സഹായങ്ങള്‍ മാറ്റിയെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

തൊഴില്‍ നിയമങ്ങള്‍

നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന മറ്റൊരാവശ്യം. തൊഴിലെടുക്കുന്നവരുടെ സംരക്ഷണം ലക്ഷ്യമിട്ട് നിരവധി നിയമങ്ങള്‍ രാജ്യത്ത് നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ , അവ ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ല. തൊഴിലാളികള്‍ വഞ്ചിതരാകുകയും വലിയ അളവില്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണിതിന്റെ അനന്തര ഫലം. വേതനം കൃത്യമായി നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമമാണ് പേമെന്റ് ഓഫ് വേജസ് ആക്ട് 1936. എല്ലാ മാസത്തിന്റെയും ഏഴാം ദിവസത്തിനുമുമ്പ് ശമ്പളം നല്‍കണമെന്ന് ഈ നിയമം അനുശാസിക്കുന്നു. അസംഘടിതമേഖലയില്‍ , നിരവധിയിടങ്ങളില്‍ ഇത് നടപ്പാക്കപ്പെടാതെ പോകുന്നുണ്ട്. അതുപോലെ, മിനിമം കൂലി നിയമവും തുല്യവേതന നിയമവും ഇപ്പോഴും നടപ്പാക്കപ്പെടുന്നില്ല. അസംഘടിതമേഖലയില്‍ ഇപ്പോഴും പുരുഷനും സ്ത്രീക്കും രണ്ടുതരം കൂലിവ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. കൂലിച്ചെലവ് കുറയ്ക്കുന്നതിനും ലാഭം വര്‍ധിപ്പിക്കുന്നതിനുമാണ് തൊഴില്‍നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത്്. അതിന് അറുതി വരുത്തണമെന്നാണ് പണിമുടക്കിലൂടെ ആവശ്യപ്പെടുന്നത്.

മിനിമം കൂലി

കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ പണിയെടുപ്പിച്ച് കടുത്ത ചൂഷണത്തിന് ഇരയാക്കുകയാണ്. കുറഞ്ഞകൂലി നിശ്ചയിച്ച് അത് കര്‍ശനമായി നടപ്പാക്കുകയാണ് തൊഴില്‍ചൂഷണം തടയാനുള്ള ഉപാധി. വിലക്കയറ്റത്തിനും രൂപയുടെ മൂല്യശോഷണത്തിനുമനുസരിച്ച് കാലാകാലം കൂലി പരിഷ്കരിക്കേണ്ടതുണ്ട്. മിനിമം കൂലി നിലവിലുണ്ടെങ്കിലും അത് നടപ്പാക്കപ്പെടുന്നില്ല. അസംഘടിത തൊഴിലാളികളുടെയും ദരിദ്ര കൃഷിക്കാരുടെയും ചെലവില്‍ മൂലധനവും ലാഭവും കുന്നുകൂട്ടുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. പണിയെടുക്കുന്ന മനുഷ്യരെ കടുത്ത ചൂഷണത്തിനു വിധേയരാക്കി മൂലധന സഞ്ചയത്തിനു വഴിയൊരുക്കുന്ന പ്രക്രിയക്ക് അറുതി വരുത്താന്‍ മിനിമംകൂലി 10,000 രൂപയാക്കി ഉയര്‍ത്തണം.

പൊതുമേഖല

1991ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സ്വന്തമാക്കാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്, രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ജനങ്ങളുടെ കൈകളിലിരിക്കണം എന്നീ ന്യായങ്ങളാണ് ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ , ഈ ന്യായത്തിന്റെ മറവില്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ കുത്തകകള്‍ക്ക് കൈമാറുകയാണ്. ജനസംഖ്യയുടെ 0.65 ശതമാനം പേര്‍ മാത്രമാണ് ഓഹരിക്കമ്പോളത്തില്‍ വാങ്ങല്‍ -വില്‍പ്പന നടത്തുന്നവര്‍ . രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുകയും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന തെറ്റായ നടപടിക്കെതിരെ കൂടിയാണ് ഈ പോരാട്ടം.

തൊഴിലിന്റെ കരാര്‍വല്‍ക്കരണം

കരാര്‍തൊഴില്‍ സമ്പ്രദായം വ്യാപകമാവുകയും സ്ഥിരംതൊഴില്‍ മിഥ്യയായി മാറുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന്. തൊഴില്‍സ്ഥിരത നിലവില്‍വന്നതോടെ, തൊഴിലാളികളുടെ ജീവിതനിലവാരം ഉയരുകയും പെന്‍ഷന്‍ , ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും ആരോഗ്യസംരക്ഷണവും കുട്ടികളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ , പുതിയ നയങ്ങള്‍ ഇവയൊക്കെ കവര്‍ന്നെടുക്കുന്നു. സ്ഥിരംതൊഴിലാളികളുടെ എണ്ണം കുറച്ച് കരാര്‍തൊഴിലാളികളുടെ എണ്ണം കൂട്ടുക എന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. സ്ഥാപനങ്ങളില്‍ ആറുമാസത്തില്‍ കൂടുതല്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്ഥിരംതൊഴിലിന്റെ വ്യവസ്ഥകള്‍ ബാധകമാക്കുക, 240 ദിവസം ജോലി പൂര്‍ത്തിയാക്കുന്നവരെ സ്ഥിരപ്പെടുത്തുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതൊഴിവാക്കാനായി ഇടവേള നല്‍കുന്ന നടപടി അവസാനിപ്പിക്കുക, സ്ഥിരംതൊഴിലാളികളുമായി ആനുപാതികമായ നിരക്കില്‍ തുല്യത ഉറപ്പാക്കുക, അപകടപരിരക്ഷ, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസാനുകൂല്യം എന്നിവ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് തൊഴിലാളിവര്‍ഗം മുന്നോട്ടുവയ്ക്കുന്നത്.

സാമൂഹ്യസുരക്ഷ

ഇന്ത്യയിലെ തൊഴില്‍ശേഷിയുടെ 93 ശതമാനം വരുന്ന അസംഘടിത തൊഴിലാളികള്‍ , ഒരുവിധ സാമൂഹ്യസുരക്ഷയും ഇല്ലാത്തവരാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി പുറത്തുകൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 834 ദശലക്ഷം ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ "അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാനിയമം 2008" പാസാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം, പത്ത് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ , ഈ പദ്ധതികള്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്കുവേണ്ടിയുള്ളതാണ്. ഒട്ടുമിക്ക തൊഴിലാളികളും ഈ മാനദണ്ഡംകൊണ്ടുതന്നെ പദ്ധതിയില്‍നിന്ന് ഒഴിവാക്കപ്പെടും. ജീവിതം അത്യന്തം അരക്ഷിതമായിക്കൊണ്ടിരിക്കുന്ന പുതിയകാലത്ത്, സാമൂഹ്യസുരക്ഷയുടെ ചെറിയ ആശ്വാസമെങ്കിലും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണാവശ്യപ്പെടുന്നത്.

എല്ലാവര്‍ക്കും ബോണസ്

ബോണസ് മാറ്റിവയ്ക്കപ്പെട്ട ശമ്പളമാണ്. അത് തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്. പക്ഷേ, അതിപ്പോള്‍ നിയമംമൂലം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. തൊഴിലുടമകള്‍ക്ക് പരിധിയില്ലാതെ ലാഭം കുന്നുകൂട്ടാനനുവാദമുള്ളപ്പോള്‍ തൊഴിലാളികളുടെ ബോണസ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയവയ്ക്ക് പരിധി നിശ്ചയിക്കുന്നത് കടുത്ത അനീതിയാണ്. ഇത് തൊഴിലുടമകളുടെ ലാഭം വര്‍ധിപ്പിക്കാനുള്ള ഉപാധിമാത്രമാണ്. പരിധിയില്ലാതെ എല്ലാവര്‍ക്കും ബോണസും ഗ്രാറ്റുവിറ്റിയും അനുവദിക്കണമെന്നാണ് തൊഴിലാളിവര്‍ഗം മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

എല്ലാവര്‍ക്കും പെന്‍ഷന്‍

ഇന്ത്യയില്‍ , സംഘടിതമേഖലയിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും അര്‍ഹമായ പെന്‍ഷന്‍ ലഭിക്കുന്നില്ല. എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് തുച്ഛമായ പെന്‍ഷനാണ് ലഭിക്കുന്നത്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ നിയമം തൊഴിലാളികളുടെ സമ്പാദ്യം കൊള്ളചെയ്യാനുള്ള നിയമമാണ്. തൊഴിലാളികളുടെ സമ്പാദ്യമെടുത്ത് നിര്‍ബന്ധപൂര്‍വം ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിന് വിടുന്നു. തൊഴിലെടുക്കുന്ന എല്ലാ ജനങ്ങളെയും തട്ടിപ്പിനിരയാക്കുന്ന പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കണം. ജീവിതകാലം മുഴുവന്‍ സ്ഥാപനത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും പണിയെടുത്തവരെ പ്രായമാകുമ്പോള്‍ , ചണ്ടിപോലെ വലിച്ചെറിയാതെ, എല്ലാ തൊഴിലാളികള്‍ക്കും മാന്യമായി ജീവിക്കാനുള്ള പെന്‍ഷന്‍ നല്‍കണം.

ട്രേഡ്യൂണിയന്‍ അവകാശവും കൂട്ടായ വിലപേശലും

1948ല്‍ അന്താരാഷ്ട്ര തൊഴില്‍സംഘടന അംഗീകരിച്ച കണ്‍വന്‍ഷന്‍ 87- സംഘടിക്കാനുള്ള അവകാശം, കൂട്ടായി വിലപേശാനുള്ള അവകാശം നല്‍കുന്ന കണ്‍വന്‍ഷന്‍ 98, എന്നിവ തൊഴിലാളികളെ സംബന്ധിച്ച് പരമപ്രധാനമാണ്. ഈ രണ്ട് അവകാശവും ഇന്ത്യാഗവണ്‍മെന്റ് അംഗീകരിക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ സംഘടിക്കാനും കൂട്ടായി വിലപേശാനും ഉള്ള അവകാശങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല. ട്രേഡ്യൂണിയന്‍ രജിസ്ട്രേഷനുവേണ്ടി നല്‍കുന്ന അപേക്ഷകള്‍ , നിരസിക്കപ്പെടുകയോ രജിസ്ട്രാര്‍ ഓഫീസില്‍ പൊടിപിടിച്ചുകിടക്കുന്ന അവസ്ഥയോ ഇന്നും നിലനില്‍ക്കുന്നു. ഇതിനെ സഹായിക്കുന്നതരത്തിലാണ് പലപ്പോഴും തൊഴില്‍വകുപ്പും സര്‍ക്കാരും നിലപാടെടുക്കുന്നത്. തൊഴിലുടമയ്ക്ക് അനുകൂലമായ സ്ഥിതി സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുന്നതിന് ഐഎല്‍ഒ കണ്‍വന്‍ഷനുകള്‍ 87, 98 എന്നിവ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.

*
ദേശാഭിമാനി/ജനയുഗം 28 ഫെബ്രുവരി 2012

നീതി ഇനിയുമകലെ

ഗുജറാത്തില്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത ന്യൂനപക്ഷ വംശഹത്യ അരങ്ങേറി പത്തുവര്‍ഷം പിന്നിടുമ്പോഴും യഥാര്‍ഥ കൊലയാളികള്‍ നിയമത്തിന് പുറത്തുതന്നെ. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പൂര്‍ണമായ അറിവോടെയും പിന്തുണയോടെയുമാണ് വംശഹത്യ അരങ്ങേറിയതെന്നതിന് അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം തെളിവുകളുമായി മുന്നോട്ടുവന്നിട്ടും നിയമനടപടികള്‍ ഇഴയുകയാണ്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഏറെ പ്രതീക്ഷകളുണര്‍ത്തിയെങ്കിലും രണ്ടാഴ്ചമുമ്പ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി മുമ്പാകെ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മോഡിയെ സംരക്ഷിക്കുന്നവിധത്തിലെന്നാണ് സൂചനകള്‍ . ഇത് ശരിയെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ നരനായാട്ടിന്റെ മുഖ്യആസൂത്രകന്‍ ഒരിക്കല്‍ക്കൂടി നിയമത്തിന്റെ കരങ്ങളില്‍നിന്ന് വഴുതിമാറും.

2002 ഫെബ്രുവരി 27-28 തീയതികളിലാണ് ഗുജറാത്തിലെ പല നഗരങ്ങളിലും ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടത്. ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദപാട്യ, ബെസ്റ്റ്ബേക്കറി തുടങ്ങി മനസ്സാക്ഷിയെ നടുക്കുന്ന കൂട്ടക്കൊലകളുടെ കാര്യത്തില്‍പ്പോലും തീര്‍ത്തും ദുര്‍ബലമായിരുന്നു സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍പ്പോലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളോ തെളിവോ ഉണ്ടായില്ല. ഇരകള്‍ നല്‍കിയ മൊഴികളില്‍ കൃത്രിമം നടത്തി. ഇതോടൊപ്പം അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പല കേസുകളില്‍ സാക്ഷികളെ കൂറുമാറ്റുന്നതിലും സംഘപരിവാര്‍ വിജയിച്ചു. കേസെടുക്കലും വിചാരണയുമെല്ലാം പ്രതികളെ സഹായിക്കുന്നവിധത്തിലായിരുന്നു. ആയിരക്കണക്കിന് കേസുകള്‍ തെളിവില്ലാതെ അവസാനിപ്പിച്ചു. വംശഹത്യക്ക് നേതൃത്വം നല്‍കിയവരാരും നിയമത്തിനുമുന്നില്‍ എത്തില്ലെന്ന പ്രതീതി ഒരു ഘട്ടത്തില്‍ ശക്തമായിരുന്നു. ഇതോടൊപ്പം തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകകൂടി ചെയ്തതോടെ പ്രതിരോധശ്രമങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. പ്രതികൂല സാഹചര്യങ്ങളിലും ഏതാനും വ്യക്തികള്‍ നടത്തിയ ധീരമായ ശ്രമഫലങ്ങളാണ് ഇപ്പോഴും വംശഹത്യാകേസുകളെ നീതിപീഠങ്ങള്‍ മുമ്പാകെ നിലനിര്‍ത്തുന്നത്.

ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ ഇരയായ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, തീസ്ത സെത്തല്‍വാദ്, ജാവേദ് അക്തറും സെഡ്രിക്ക് പ്രകാശും മറ്റും ഉള്‍പ്പെട്ട സിറ്റിസണ്‍സ് ഫോര്‍ പീസ് എന്നീ വ്യക്തികളും സംഘടനകളുമാണ് ഇപ്പോഴും നിയമപോരാട്ടം തുടരുന്നത്. കാമിനി ജെയ്സ്വാള്‍പോലുള്ള അഭിഭാഷകരുടെ ആത്മാര്‍ഥമായ സമീപനവും കുറ്റക്കാര്‍ എപ്പോഴെങ്കിലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നു.

മോഡിക്കും സംഘപരിവാറിനും പലപ്പോഴും തിരിച്ചടിയായത് രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടലുകളാണ്. ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് എ കെ ഗാംഗുലി, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ എന്നിവര്‍ നേതൃത്വം നല്‍കിയ ബെഞ്ചുകള്‍ പലപ്പോഴും നിശിതമായ ഭാഷയില്‍തന്നെ മുഖ്യമന്ത്രി മോഡിയെയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിച്ചു. അധികാരത്തിന്റെ പിന്‍ബലത്തില്‍ കേസുകള്‍ ഒന്നൊന്നായി അട്ടിമറിക്കുന്നതില്‍ രോഷംകൊണ്ട് "ഒന്നുകില്‍ രാഷ്ട്രീയനീതി പാലിക്കുക, അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവുക" എന്ന ജസ്റ്റിസ് വി എന്‍ ഘരെയുടെ പരാമര്‍ശം നരേന്ദ്രമോഡിക്കുമേല്‍ അശനിപാതംപോലെയാണ് പതിച്ചത്.

ബെസ്റ്റ്ബേക്കറി, നരോദപാട്യ തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നിരപരാധികളെ ക്രൂരമായി ഉന്മൂലനംചെയ്ത കൂട്ടക്കൊല കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് ബെസ്റ്റ്ബേക്കറി കേസിലെ ഒമ്പത് പ്രതികളെയും കീഴ്കോടതി വെറുതെ വിട്ടിരുന്നു. തീസ്തയുടെയും മറ്റും സഹായത്തോടെ സഹീറ ഷെയ്ക്ക് എന്ന സാക്ഷി സുപ്രീംകോടതിയെ സമീപിക്കുകയും കേസിന്റെ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. 2008 ജനുവരിയില്‍ ഈ കേസിലെ ഒമ്പത് പ്രതികളെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലും സമാനമായ വിധത്തില്‍ സുപ്രീംകോടതി ഇടപെട്ട് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി. ഈ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു. തെളിവില്ലെന്ന കാരണത്താല്‍ ഗുജറാത്ത് സര്‍ക്കാര്‍ അവസാനിപ്പിച്ച രണ്ടായിരത്തോളം കേസ് സുപ്രീംകോടതി ഇടപെട്ട് പുനരാരംഭിച്ചു. ഗുല്‍ബര്‍ഗ സൊസൈറ്റിയടക്കം ഒമ്പത് പ്രധാന കൂട്ടക്കൊലപാതക കേസുകള്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് വിട്ടു. ചില കേസുകള്‍ സിബിഐയെ ഏല്‍പ്പിച്ചു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി പ്രത്യേക സംവിധാനമൊരുക്കി.

ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ സാക്കിയ ജാഫ്രി സമര്‍പ്പിച്ച പരാതിയാണ് ഏറ്റവും സജീവശ്രദ്ധയാകര്‍ഷിച്ച വംശഹത്യാ കേസുകളിലൊന്ന്. സാക്കിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്തു. സഞ്ജീവ് ഭട്ട് എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മോഡിക്കെതിരെ എസ്ഐടിക്ക് മൊഴി നല്‍കി. ഇതൊക്കെയാണെങ്കിലും എസ്ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി പരാതി ഉയര്‍ന്നു. തുടര്‍ന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ്ക്യൂറിയായി നിയമിക്കുകയും എസ്ഐടി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാജു രാമചന്ദ്രനും എസ്ഐടിയും സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മോഡിക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്.

ഫെബ്രുവരി 27ന് വൈകിട്ട് സ്വന്തം ബംഗ്ലാവില്‍ മോഡി മുതിര്‍ന്ന സര്‍ക്കാര്‍ - പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഹിന്ദുക്കളുടെ രോഷപ്രകടനത്തെ അടിച്ചമര്‍ത്തേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്ന് സഞ്ജീവ് ഭട്ടിന്റെയും മറ്റും മൊഴിയെ അടിസ്ഥാനമാക്കി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. എന്നാല്‍ , എസ്ഐടി റിപ്പോര്‍ട്ട് വ്യത്യസ്തമാണ്. സഞ്ജീവ് ഭട്ടിന്റെ മൊഴി തെളിവായി എടുക്കാന്‍ എസ്ഐടി തയ്യാറായിട്ടില്ല. മോഡി ബോധപൂര്‍വം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നല്‍കിയെന്ന് കരുതാനാകില്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്. രണ്ടു റിപ്പോര്‍ട്ടും ഇപ്പോള്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയുടെ മുമ്പാകെയാണ്. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രധാന കേസിന്റെ ഭാവി. എസ്ഐടി നിലപാടിനെതിരെ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ശ്രീകുമാറും മറ്റും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എസ്ഐടി അതിന് തയ്യാറായില്ലെന്നും അവര്‍ മോഡിയെ സഹായിക്കുകയാണെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു.

*
എം പ്രശാന്ത് ദേശാഭിമാനി 27 ഫെബ്രുവരി 2012

തളരാത്ത പോരാട്ടവീര്യവുമായി

ഗുജറാത്ത് മുന്‍ പൊലീസ് മേധാവി ആര്‍ ബി ശ്രീകുമാര്‍ , ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട്, പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്, നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ്... രാജ്യം കണ്ട ഏറ്റവും പൈശാചികമായ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെയും സംഘപരിവാറിനെയും തുറന്നുകാട്ടാന്‍ ധീരമായി പോരാടിയവര്‍ . ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ ഉന്മൂലനംചെയ്യാനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള പ്രയത്നത്തിനിടെ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് തുടര്‍ച്ചയായ പീഡനങ്ങള്‍ . മോഡി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വകവയ്ക്കാതെ ഇവര്‍ പോരാട്ടം തുടരുകയാണ്.

തിരുവനന്തപുരം സ്വദേശിയായ ആര്‍ ബി ശ്രീകുമാര്‍ 1972ലാണ് ഗുജറാത്ത് പൊലീസില്‍ ചേരുന്നത്. 2002ല്‍ ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ എഡിജിപിയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ പിന്നീടുള്ള വെളിപ്പെടുത്തലുകളാണ് വംശഹത്യയുടെ കാലത്ത് മോഡി പൊലീസിനെ എത്രമാത്രം നിഷ്ക്രിയമാക്കിയെന്ന് പുറംലോകത്തെ അറിയിച്ചത്. 2004ല്‍ നാനാവതി കമീഷന്‍മുമ്പാകെ ശ്രീകുമാര്‍ നല്‍കിയ മൊഴി മോഡിസര്‍ക്കാരിനെ പിടിച്ചുകുലുക്കി. ഇതിന്റെ പ്രതികാരം മോഡിസര്‍ക്കാര്‍ തീര്‍ത്തത് ശ്രീകുമാറിന് അര്‍ഹമായ സ്ഥാനക്കയറ്റം റദ്ദാക്കിയാണ്. 1987ല്‍ കച്ച് എസ്പി ആയിരുന്ന കാലത്തെ ഒരു സംഭവം കുത്തിപ്പൊക്കി കള്ളക്കേസ് ചമച്ചാണ് സ്ഥാനക്കയറ്റം തടഞ്ഞത്. പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ട്രിബ്യൂണ്‍ ശ്രീകുമാറിനെ കുറ്റവിമുക്തനാക്കി. 2007ലാണ് ശ്രീകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. പിന്നീട് നീണ്ട നിയമയുദ്ധത്തിനുശേഷം 2008ല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. മോഡിസര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ ഇപ്പോഴും പോരാട്ടം തുടരുകയാണ് ഇദ്ദേഹം.

ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തിയതിനാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് സര്‍വീസില്‍നിന്ന് സസ്പെന്‍ഷനും പിന്നീട് ജയില്‍വാസവും നല്‍കിയത്. ഒരു കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന കാരണം പറഞ്ഞായിരുന്നു ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ്ചെയ്തത്. മുംബൈയില്‍ ജനിച്ച് ഗുജറാത്തില്‍ പഠിച്ച് അവിടത്തെ കേഡറില്‍ ഐപിഎസുകാരനായ ഭട്ട് വംശഹത്യ നടക്കുമ്പോള്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമീഷണറായിരുന്നു. മോഡിക്കെതിരായ ശക്തമായ തെളിവുകള്‍ കൈവശമുണ്ടായിരുന്ന ഭട്ട് ഇവ സുപ്രീംകോടതി മുമ്പാകെ വെളിപ്പെടുത്തി. വംശഹത്യ നടക്കുന്ന സമയത്ത് പ്രതികാരത്തിന് ഇറങ്ങിയ സംഘപരിവാറുകാരെ തടയരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നുവെന്ന് അന്നത്തെ യോഗത്തില്‍ പങ്കെടുത്ത സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ അറിയിച്ചു. വംര്‍ഗീയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയുള്ള തന്റെ ഫാക്സ് സന്ദേശവും മോഡി അവഗണിച്ചതായി ഭട്ട് മൊഴി നല്‍കി. ഇതോടെ പ്രതിക്കൂട്ടിലായ മോഡി, ഭട്ടിനോട് പ്രതികാരം ചെയ്യുകയായിരുന്നു. സത്യവാങ്മൂലം നല്‍കി രണ്ടാം ദിവസം ഭട്ടിനെ പൊലീസ് അറസ്റ്റ്ചെയ്തു. പിന്നീട് 18 ദിവസം തടവറയില്‍ കഴിയേണ്ടിവന്നു. ജയിലിന്റെ പൊലീസിന്റെ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായി. വ്യാജകേസുകള്‍ ചമച്ചും മറ്റും മോഡി സര്‍ക്കാര്‍ ഇപ്പോഴും ഭട്ടിനെതിരെ പ്രതികാര നടപടി തുടരുകയാണ്.

ഗുജറാത്ത് വംശഹത്യയിലെ ഇരകളായവര്‍ക്ക് ധൈര്യവും ഊര്‍ജവും പകരുകയായിരുന്നു പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്. എല്ലാം നഷ്ടപ്പെട്ട് ചകിതരായി കഴിയുകയായിരുന്നവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും നിയമനടപടിയായി മുന്നോട്ടുപോകാന്‍ കരുത്തുനല്‍കുകയും ചെയ്തത് ടീസ്റ്റയാണ്. വംശഹത്യയുടെ ഭാഗമായിരുന്ന ബെസ്റ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മൊഴിനല്‍കിയത് ടീസ്റ്റയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. പക്ഷേ, പിന്നീട് ഇവര്‍ മൊഴിമാറ്റി. ഇതിനു പിന്നില്‍ മോഡി സര്‍ക്കാരിന്റെ ഇടപെടലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇടപെടലുകള്‍ നടത്തിയ തീസ്തയ്ക്ക് ഗുജറാത്തില്‍ കായികപരായ ആക്രമണങ്ങള്‍ പലതവണ നേരിടേണ്ടിവന്നു. ഗുജറാത്ത് സര്‍ക്കാര്‍ നിരവധി കള്ളക്കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഗുജറാത്തില്‍ വംശഹത്യക്ക് ഇരയായവരുടെ മറവുചെയ്ത ശരീരങ്ങള്‍ നിയമവിരുദ്ധമായി പുറത്തെടുത്തെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ എടുത്ത കേസ് വ്യാജമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വംശഹത്യാ കേസുകളുമായി ശക്തമായി മുന്നോട്ടുപോയ ടീസ്തയെ വേട്ടയാടാന്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വംശഹത്യയുമായി ബന്ധപ്പെട്ട് ടീസ്തയ്ക്കെതിരെ ഗുജറാത്തില്‍ മറ്റു നിരവധി കേസ് നിലവിലുണ്ട്.

ഗുജറാത്ത് വംശഹത്യയില്‍ ഇരയായവരെ സംഘടിപ്പിക്കുന്നതിലും മോഡി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് മല്ലിക സാരാഭായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സദ്ഭാവനാ ഉപവാസത്തിനെതിരെ ഇവര്‍ മാര്‍ച്ച് നടത്തിയ ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ 90 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യയില്‍നിന്നുള്ള 25 പേരെയും കൂട്ടിയാണ് മല്ലിക പ്രകടനം നടത്തിയത്. അര്‍ഹമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വംശഹത്യയ്ക്കുശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരാജയപ്പെടുത്താന്‍ മോഡി തന്റെ അഭിഭാഷകര്‍ക്ക് കൈക്കൂലി വാഗ്ദാനംചെയ്തുവെന്ന് മല്ലിക വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു.

*
സി അജിത് ദേശാഭിമാനി 27 ഫെബ്രുവരി 2012

"അവിടെ ഭയമാണ് ഭരിക്കുന്നത് "

ആ രണ്ടു യാത്രകള്‍ തമ്മിലുള്ള അകലം കേവലം ഒരു വര്‍ഷം പോലുമില്ലായിരുന്നു. ആദ്യയാത്രയുടെ ഓര്‍മകള്‍ അത്രയേറെ ഭയപ്പെടുത്തുന്നതായതുകൊണ്ടുതന്നെ രണ്ടാംയാത്രയില്‍ ഭീതിയുടെ തീവ്രത അല്‍പ്പമെങ്കിലും കുറയുമെന്ന പ്രതീക്ഷ തെറ്റി. 2002 മാര്‍ച്ചില്‍ കണ്ടത് വാള്‍മുനയില്‍ നിന്നുയരുന്ന ആക്രോശങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള അഹമ്മദാബാദുകാരുടെ വെമ്പലായിരുന്നു. വംശഹത്യയുടെ തിരത്തള്ളലുകള്‍ക്കുശേഷം ഭയത്തിന് അല്‍പ്പം ശമനമുണ്ടാവുമെന്ന അവരുടെ മോഹം പൂര്‍ണമായും അസ്ഥാനത്തായിരുന്നവെന്ന് പിറ്റേവര്‍ഷം തെരഞ്ഞെടുപ്പ് കാലത്ത് ബോധ്യമായി.

ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് തീപിടിച്ചുണ്ടായ ദുരന്തം മറയാക്കി മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമം നാലുദിവസംകൊണ്ട് അടിച്ചമര്‍ത്തിയെന്നായിരുന്നു മോഡിയുടെ അവകാശവാദം. മാര്‍ച്ച് ആദ്യപകുതിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനുമടക്കമുള്ള ഇടതുപക്ഷനേതാക്കള്‍ക്കൊപ്പം അഹമ്മദാബാദിലെത്തിയ മാധ്യമസംഘത്തിന് മോഡിയുടെ വാദം തെറ്റാണെന്ന് മനസിലാക്കാന്‍ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്ര മാത്രംമതി. എങ്ങും വിഹ്വലമായ മുഖങ്ങള്‍ . വിഭജനകാലത്തെ പലായനത്തെക്കുറിച്ചുള്ള കഥകളെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ . ഡല്‍ഹിയില്‍നിന്നുള്ള നേതാക്കളുടെ സംഘത്തിന് വിശ്രമമൊരുക്കിയ നഗരപ്രാന്തത്തിലെ സര്‍ക്കീട്ട് ഹൗസിനുമുന്നിലെ കാഴ്ചയായിരുന്നു അതിഭയാനകം. സംഘപരിവാറുകാര്‍ കൊന്ന പന്ത്രണ്ടുപേരുടെ ജഡം കൂട്ടത്തോടെ കത്തിച്ചതിന്റെ ദുര്‍ഗന്ധം അവിടെ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മയ്യത്തു നമസ്കാരത്തിനുപോലും ഉറ്റവര്‍ക്ക് ഇടകൊടുക്കാതെയുള്ള സംസ്കാരം.

ഇടതു നേതാക്കളെ കാണാന്‍ തിങ്ങിക്കൂടിയ ഇരകളെ പുലഭ്യം പറഞ്ഞ് ഓടിക്കുന്ന പൊലീസ്. ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയെക്കുറിച്ച് "അവിടെ ഭയമാണ് ഭരിക്കുന്നതെ"ന്ന് ബെര്‍തോള്‍ട് ബ്രെഹ്ത് പറഞ്ഞതുപോലെയാണ് ഗുജറാത്തും. ക്രമസമാധാന പ്രശ്നമുള്ളതിനാല്‍ നേതാക്കള്‍ സര്‍ക്കീട്ട് ഹൗസിലേക്ക് പ്രവേശിക്കരുതെന്ന് പൊടുന്നനെ പൊലീസ് ഓഫീസറുടെ കല്‍പ്പന. ശല്യക്കാരായ ഇടതുനേതാക്കളോട് ജനങ്ങള്‍ വല്ലതും പറഞ്ഞുകൊടുത്താലോ എന്ന ആശങ്കയില്‍നിന്നുള്ള വിരട്ടല്‍ .

ആള്‍ക്കൂട്ടത്തില്‍ പെട്ടെന്ന് വെടിപൊട്ടുംപോലെ ഉച്ചത്തിലൊരു ശബ്ദം. കുപ്പായക്കൈ തെറുത്തു കയറ്റി ഓഫീസറുടെ നേര്‍ക്ക് ഇരച്ചു കയറുന്നത് എ ബി ബര്‍ദന്‍ . എഴുപതു കഴിഞ്ഞ അദ്ദേഹം പെട്ടെന്ന് രോഷാകുലനായ യുവാവായി. സര്‍ക്കീട്ട് ഹൗസിന്റെ വാതിലുകള്‍ താനേ തുറന്നു. നേതാക്കള്‍ മുസ്ലിം സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അവര്‍ ദുരനുഭവങ്ങള്‍ വിവരിച്ചു. സുര്‍ജിതും ബര്‍ദനുമൊക്കെ വന്ന് സംസാരിച്ചതോടെ ഇരകള്‍ക്ക് ആത്മവിശ്വാസം കൈവന്നപോലെ. നിരവധി കൃസ്ത്യന്‍ നേതാക്കളും അന്ന് സര്‍ക്കീട്ട് ഹൗസിലെത്തി നേതാക്കളെ കണ്ടു. ഗുജറാത്താണ് ഇനി ഇടതുപക്ഷത്തിന്റെ പ്രഥമ അജന്‍ഡയെന്ന് അവിടെവച്ച് സുര്‍ജിത്തിന്റെ പ്രഖ്യാപനം. നരോദ പാട്യ അടക്കമുള്ള ക്യാമ്പുകള്‍ , കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാംഗവുമായ ഇഹ്സാന്‍ ജാഫ്രിയെ കൊലപ്പെടുത്തിയ ഗുല്‍ബര്‍ഗ അപ്പാര്‍ട്മെന്റ്. പഴയ നഗരത്തില്‍ കത്തിച്ചാമ്പലായ കടകള്‍ . സൂഫിവര്യന്മാരുടെ അസംഖ്യം ദര്‍ഗകള്‍ , ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനങ്ങള്‍ തീകൊളുത്തി ഉരുട്ടിവിട്ട് തകര്‍ത്ത എത്രയോ പള്ളികള്‍ . എല്ലായിടത്തും മനുഷ്യര്‍ക്ക് ഒരേ മുഖം. ഇനിയൊരിക്കലും ഇങ്ങനെയൊരു കാഴ്ച കാണാന്‍ ഇടയാവരുതെന്ന് കൊതിച്ച നിമിഷങ്ങള്‍ .

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ ഉറുദു കലര്‍ന്ന ഗുജറാത്തിയില്‍ പറയുന്നതിന്റെ അര്‍ഥം മനസിലായില്ലെങ്കിലും അവരുടെ വാക്കുകളിലെ വികാരം നമ്മിലേക്ക് പ്രസരിക്കും. കുട്ടികളെ സാന്ത്വനിപ്പിച്ച നേതാക്കളുടെ വെള്ളക്കുപ്പായങ്ങള്‍ കണ്ണീരിലും ചേറിലും മുങ്ങി. നേതാക്കള്‍ തങ്ങളെ അനുഗമിച്ച ചുരുക്കം ഉദ്യോഗസ്ഥരെക്കൂടാതെ അറിയാവുന്ന സിവില്‍ സര്‍വീസ്, റവന്യു ഉദ്യോഗസ്ഥരെയും പൊലീസുദ്യോഗസ്ഥരെയുംഫോണില്‍ വിളിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കി. ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാനും വൈദ്യുതിയും വെള്ളവുമെത്തിക്കാനും നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യാനും മറ്റും.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു രണ്ടാമത്തെ യാത്ര. അപരിചിതരെ ശത്രുക്കളെപ്പോലെ നോക്കുന്ന നാട്ടുകാര്‍ . വഡോദര ബെസ്റ്റ് ബേക്കറിയായിരുന്നു ലക്ഷ്യം. സാഹിറ ഷെയ്ക്കിന്റെ ബന്ധുക്കളെ ചുട്ടുകൊന്ന സ്ഥലം. വഡോദര നഗരത്തിന്റെ പരിസരത്തെവിടെയോ ആണത്. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ബേക്കറി. താഴെയുള്ള വീടുകളില്‍ സാഹിറയുടെ ബന്ധുക്കള്‍ . കേസിലെ ഏക സാക്ഷി സാഹിറയുടെ വാക്കുകള്‍ക്ക് വിലയുള്ള കാലം. കേസ് നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡിനൊപ്പം അന്നവള്‍ മുംബൈയില്‍ . ബന്ധുക്കളോട് സാഹിറയെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു. അവള്‍ , തേവടിശ്ശി, ഗുജറാത്തിന്റെ അഭിമാനം കളഞ്ഞു കുളിച്ചവള്‍ . അഞ്ചുകോടി ഗുജറാത്തികളെ നാണംകെടുത്തിയവള്‍ . അങ്ങനെ നീണ്ടു പ്രതികരണങ്ങള്‍ . ആരൊക്കെയോ പറഞ്ഞു കൊടുത്തത് കാണാപ്പാഠം പഠിച്ചതുപോലെ. സാഹിറയും കേസില്‍ കൂറുമാറുമെന്ന് അവിടെ വച്ചുതന്നെ മനസിലായി. തിരിഞ്ഞുനോക്കിയപ്പോള്‍ കാവിവേഷക്കാര്‍ , കൊമ്പന്‍ മീശക്കാര്‍ . ബെസ്റ്റ് ബേക്കറി പരിസരത്ത് ആരെല്ലാം വരുന്നു എന്നറിയാന്‍ നിയോഗിക്കപ്പെട്ടവര്‍ .

അഹമ്മദാബാദില്‍ ഇരകളാക്കപ്പെട്ട മുസ്ലിങ്ങളുടെ വീടുകള്‍ വന്‍കിട ഭൂമാഫിയ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും അന്ന് കണ്ടു. ഇവിടെനിന്നാല്‍ പ്രശ്നമാണെന്നും കിട്ടുന്ന വിലയ്ക്ക് വിറ്റ് ഗ്രാമങ്ങളിലേക്ക് പോകാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചാണ് കൈയേറ്റം. ഗോധ്ര സ്റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തത്തിന് ഇടയാക്കിയ രാസവസ്തു ഗുജറാത്തില്‍ വംശഹത്യക്ക് വേണ്ടി പലയിടത്തും ഉപയോഗിച്ചിരുന്നുവെന്ന് സൂചനയുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് സത്യമാണെന്നും അന്ന് മനസിലായി. അത് പറഞ്ഞുതന്നത് മുല്ലാജി. കണ്ടാല്‍ അസ്സല്‍ ഗുജറാത്തി മുസ്ലിം. നീളന്‍ പഠാനിക്കുപ്പായം. നെഞ്ചോളമെത്തുന്ന താടി. പറഞ്ഞു തുടങ്ങിയപ്പോള്‍ ഐക്കരിപ്പടിക്കാരന്‍ . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ളയാള്‍ . ടി വി ചന്ദ്രന്റെ ഡാനി സിനിമയിലെ ഡാനിയെപ്പോലെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെയും ചരിത്രസംഭവങ്ങളുമായി കൂട്ടിയിണക്കുന്ന മനുഷ്യന്‍ . അഹമ്മദാബാദ്-ഗാന്ധിനഗര്‍ അതിര്‍ത്തിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരന്‍ . അയാളുടെ ഹോട്ടല്‍ വംശഹത്യക്കാലത്ത് ഭാഗികമായി കത്തിച്ചതാണ്. ഒരു മഞ്ഞ ദ്രാവകം ചുമരില്‍ തേച്ചായിരുന്നത്രെ തീകൊളുത്തിയത്. അതീവ ജ്വലനശേഷിയുള്ള ഇതേ വസ്തു ഗോധ്രയിലെ കത്തിയ തീവണ്ടി ബോഗിയില്‍ കണ്ടെത്തിയെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസുകാരെ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു മുല്ലാജി.

മുല്ലാജിക്ക് വോട്ടെവിടെയാണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടിയില്‍ ഞങ്ങള്‍ അന്തിച്ചുനിന്നു: എനിക്ക് വോട്ടോ. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തുപോലും ഈ മാപ്പിളയ്ക്ക് വോട്ടില്ല. എന്നിട്ടാണോ ഇപ്പോള്‍ മോഡി ഭരിക്കുമ്പോള്‍ ?"

*
എന്‍ എസ് സജിത് ദേശാഭിമാനി 27 ഫെബ്രുവരി 2012

ചരിത്രസംഭവമാകട്ടെ ഫെബ്രുവരി 28

നൂറ്റിയിരുപത് രാജ്യങ്ങളിലെ തൊഴിലാളിസംഘടനകളുടെ കൂട്ടായ്മയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്ത് ഇന്ത്യയിലെ തൊഴിലാളിമുന്നേറ്റത്തിനുള്ള ആഗോള പിന്തുണ തെളിയിക്കുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ഡബ്ല്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ് മവ്റിക്കോസ് അയച്ച കത്തിലെ മുഖ്യ ആവശ്യം. ഫെബ്രുവരി 28ന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന പണിമുടക്കിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്ന പിന്തുണ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളിമുന്നേറ്റമായി അത് മാറും എന്നതിന്റെ സൂചനയാണ്. എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും പ്രധാന ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനംചെയ്ത പണിമുടക്കിന് അതിലൊന്നുംപെടാത്ത ജനവിഭാഗങ്ങളും അസംഘടിത മേഖലയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികളും പിന്തുണയുമായി രംഗത്തുവരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ , പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ്, തുറമുഖം, കേന്ദ്ര-സംസ്ഥാനജീവനക്കാര്‍ എന്നിവരുടെ സംഘടനകളും പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഐക്യത്തോടൊപ്പം നവ-ലിബറല്‍ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ രോഷപ്രകടനവുമാണ് അഭൂതപൂര്‍വമായ ഈ പിന്തുണയിലൂടെ പ്രകടമാകുന്നത്.

1991 മുതല്‍ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഉയര്‍ന്ന ഘട്ടമാണ് ഈ പണിമുടക്ക്. പണിമുടക്കിനാധാരമായി സംയുക്ത സമരസമിതി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ രാജ്യത്തിന്റെയും ജനതയുടെയും നിലനില്‍പ്പിനുതന്നെയുള്ള ഉപാധികളാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മൂര്‍ത്ത നടപടികള്‍ , തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും സംരക്ഷിക്കലും, അടിസ്ഥാന തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കലും തൊഴില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷയും, എല്ലാ അസംഘടിത മേഖലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷയും ദേശീയ സാമൂഹ്യസുരക്ഷാനിധി രൂപീകരിക്കലും, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപന ഓഹരി വില്‍പ്പന അവസാനിപ്പിക്കല്‍ , സ്ഥിര സ്വഭാവജോലികളില്‍ കരാര്‍വല്‍ക്കരണം ഒഴിവാക്കലും കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ സേവന-വേതന വ്യവസ്ഥ ഉറപ്പാക്കലും, പ്രതിമാസം 10,000 രൂപയില്‍ കുറയാത്ത മിനിമം വേതനം നിശ്ചയിച്ച് എല്ലാ പട്ടികയിലുംപെട്ടവര്‍ക്കും ബാധകമാക്കുംവിധം മിനിമം വേജസ് ആക്ട് ഭേദഗതി, ബോണസ്-പിഎഫ് അര്‍ഹതയ്ക്കും ലഭിക്കുന്ന തുകയ്ക്കുമുള്ള പരിധികള്‍ നീക്കംചെയ്യുകയും ഗ്രാറ്റുവിറ്റി തുക വര്‍ധിപ്പിക്കുകയും, എല്ലാപേര്‍ക്കും നിശ്ചിതതുക ഉറപ്പാക്കുന്ന പെന്‍ഷന്‍ , 45 ദിവസത്തിനകം നിര്‍ബന്ധമായും ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ ; 87/98 ഐഎല്‍എ കണ്‍വന്‍ഷനുകള്‍ക്ക് അംഗീകാരം നല്‍കല്‍ എന്നിവയാണവ.

പെട്ടെന്നൊരുദിവസം ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്കിലേക്കെത്തുകയല്ല. ജയില്‍നിറയ്ക്കലടക്കം നിരന്തരമായി നടന്ന പ്രക്ഷോഭപരിപാടികളിലൂടെ ജീവല്‍പ്രശ്നങ്ങളിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധക്ഷണിച്ചതിന്റെ തുടര്‍ച്ചയായുള്ള സമരരൂപമാണിത്.

നവ ഉദാരവല്‍ക്കരണനയങ്ങള്‍ അധ്വാനിക്കുന്നവരെ കൊടുംദുരിതത്തിലേക്കും വന്‍കിട ബിസിനസുകാരെയും കോര്‍പറേറ്റുകളെയും സമൃദ്ധിയിലേക്കുമാണ് നയിക്കുന്നത്. ആഗോളധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോര്‍പറേറ്റുകളെ സഹായിക്കാന്‍ അമേരിക്കയിലെന്നപോലെ ഇന്ത്യയിലും നടപ്പാക്കിയ ഉത്തേജക പാക്കേജിന് 1,86,000 കോടി രൂപയാണ് ചെലവഴിച്ചത്. 4 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ക്ക് പുറമെയാണിത്. എല്ലാറ്റിന്റെയും ഗുണം കോര്‍പറേറ്റുകള്‍ അനുഭവിച്ചപ്പോള്‍ തൊഴിലാളികള്‍ പറഞ്ഞയക്കപ്പെട്ടു. കയറ്റുമതി അധിഷ്ഠിതസ്ഥാപനങ്ങളില്‍ മാത്രം 50 ലക്ഷത്തിലധികം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

തൊഴിലാളികളെമാത്രം ബാധിക്കുന്ന പ്രശ്നങ്ങളല്ല സംയുക്ത സമരസമിതി ഉന്നയിക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ വഴങ്ങുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ അതിവേഗം നടപ്പാക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ ജനകോടികളുടെ ജീവിതദുരിതം അതിന്റെ പാരമ്യത്തിലെത്തുകയാണ്. തൊഴില്‍ വളര്‍ച്ച കുറയുന്നു. വളര്‍ച്ച ശതകോടീശ്വരന്മാരുടെ എണ്ണത്തിലും കുത്തകകളുടെ ലാഭത്തിലുമാണ്. കര്‍ഷക ആത്മഹത്യകള്‍ അനുദിനം വര്‍ധിക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം സര്‍ക്കാരിന്റെ തെറ്റായ നയത്തിന്റെ ഫലമായാണ് ജീവിതദുരിതത്തിന്റെ നിലയില്ലാക്കയങ്ങളിലെത്തുന്നത്.

ഈ അവസ്ഥ മാറ്റിയേ തീരൂ എന്ന പ്രഖ്യാപനവുമായാണ് കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍തൊഴിലാളികള്‍ പണിമുടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണിമുടക്കായി അത് മാറും എന്ന് ഉറപ്പായിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക അധ്യായമായി മാറുന്ന ഈ സമരവേലിയേറ്റത്തില്‍ രാജ്യത്തെയും മാനവികതയെയും സ്നേഹിക്കുന്നവരെല്ലാം അണിചേരേണ്ടതുണ്ട്. കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തിട്ടും കേന്ദ്രമന്ത്രിതന്നെ പിന്മാറാനാവശ്യപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ എല്ലാ യൂണിയനുകളിലുംപെട്ട തൊഴിലാളികള്‍ പണിമുടക്കിന്റെ പ്രചാരണരംഗത്തുണ്ട്. ആഗോളവല്‍ക്കരണത്തെ വാരിപ്പുണരുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ തൊഴിലാളിവര്‍ഗം നട്ടെല്ലുനിവര്‍ത്തി ചോദ്യംചെയ്യുകയാണിവിടെ. ഈ പണലിമുടക്കിന്റെ ശോഭ വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരന്റേതുമാണെന്ന് മനസിലാക്കി, അതിനായി രംഗത്തിറങ്ങേണ്ടതുണ്ട്. അതിനായി അഭ്യര്‍ഥന പുറപ്പെടുവിച്ച് പണിമുടക്കിന് ഞങ്ങള്‍ ഉറച്ച പിന്തുണ രേഖപ്പെടുത്തുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 27 ഫെബ്രുവരി 2012

ഗുജറാത്ത്: പത്ത് വര്‍ഷങ്ങള്‍ക്കുശേഷം

2002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായിരുന്ന ഒരു പ്രദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ . ഗാന്ധിയുടെ നാടിനെ അടുത്തറിയുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോര്‍ബന്തറിലെത്തിയ ഈ ലേഖകന്‍ പക്ഷേ കണ്ടത് വ്യത്യസ്തമായ കാഴ്ചകളാണ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നീട്ടിയ ലഡ്ജറിലെ കോളങ്ങള്‍ കണ്ട് ഞെട്ടി. പേര്, വയസ്സ്, എവിടെനിന്ന് വന്നു? എന്തിന് വന്നു? തുടങ്ങിയ തലക്കെട്ടോടെയുള്ള കോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി. "നിങ്ങളുടെ മതം എന്ത്?" ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. രാഷ്ട്രീയത്തോടൊപ്പം വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു ഈ ആശ്രമം. സബര്‍മതി ആശ്രമത്തിലെ വായനശാലയിലേക്ക് പോകാം. ആഗതന്‍ ആദ്യം കാണുന്നവിധത്തില്‍ കണ്ണായസ്ഥാനത്ത് വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം വംശവെറി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ജിഹ്വകളാണ്. ഗാന്ധിയുടെ നാട്ടിലെ മാനവികതയ്ക്ക് 2002ലെ വംശഹത്യ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയെല്ലാമാണ്.

ഗോധ്ര തീവയ്പ് നടന്ന ദിവസം രാത്രിയിലാണ് നരേന്ദ്രമോഡിയുടെ സാന്നിധ്യത്തില്‍ വംശഹത്യ ആസൂത്രണംചെയ്യുന്നത്. വംശഹത്യാ കേസുകളിലെ പ്രതികള്‍ ഒരിക്കലും കുടുങ്ങാതിരിക്കാനുള്ള ആസൂത്രണവും അന്നുതന്നെ തുടങ്ങി. പതിറ്റാണ്ട് കഴിഞ്ഞിട്ടും കാലപക്കേസുകള്‍ എങ്ങും എത്തിയിട്ടില്ല. സുപ്രീംകോടതിയുടെ കര്‍ശനമായ മേല്‍നോട്ടമുണ്ട്. അതുകൊണ്ടുതന്നെ ഒന്നും എളുപ്പത്തില്‍ തേച്ചുമാച്ചുകളയാനാകുന്നില്ല. വംശഹത്യയുമായി ബന്ധപ്പെട്ട നരോദപാട്ടിയ, ഗുല്‍ബര്‍ഗ് സൊസൈറ്റി, ഔദ്, ഔദ് (2), നരോദഗാം, സദാര്‍പുര കേസുകളില്‍ അവസാനത്തേതില്‍മാത്രമാണ് വിധി പ്രസ്താവിച്ചത്. 2011 നവംബര്‍ ഒമ്പതിന് കോടതി 31 പേരെ ശിക്ഷിച്ചു. പക്ഷേ, പ്രധാന ആസൂത്രകരും സംഘപരിവാര്‍ നേതാക്കളുമെല്ലാം രക്ഷപ്പെട്ടു. ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി. ഇനി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അപ്പീല്‍പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരെങ്കിലും ശാശ്വതമായി ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ ഇരകള്‍ക്കില്ല. മറ്റു കേസുകളിലെയെല്ലാം പ്രധാനപ്രതികള്‍ സംസ്ഥാനത്ത് സൈ്വരവിഹാരം നടത്തുന്നു.

നരേന്ദ്രമോഡി അടുത്തിടെ ഗുജറാത്ത് പൊലീസില്‍ കരാര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു. തൊഴില്‍ ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും വംശഹത്യയില്‍ സജീവ പങ്കാളികളായിരുന്ന സംഘപരിവാറുകാരായിരുന്നു. ഹിന്ദുത്വയുടെ പരീക്ഷണശാലയിലെ ഉപകാരസ്മരണകള്‍ ഇങ്ങനെയെല്ലാമാണ്. ഒരു സര്‍ക്കാര്‍ എങ്ങനെയായിരിക്കരുതെന്നതിന്റെ പ്രതീകമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ . ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇങ്ങനെതന്നെ. വംശഹത്യക്കുശേഷം ഒരിക്കല്‍പ്പോലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് തല ഉയര്‍ത്താനായിട്ടില്ല. മോഡിയെ നേരിടാനായി കറകളഞ്ഞ സംഘപരിവാറുകാരന്‍ ശങ്കര്‍സിങ് വഗേലെയെ ഗുജറാത്ത് പിസിസിയുടെ അധ്യക്ഷനാക്കിയതും ഗുജറാത്ത് രാഷ്ട്രീയത്തില്‍നിന്ന് അഹമ്മദ്പട്ടേലിനെ പൂര്‍ണമായും അകറ്റിനിര്‍ത്തിയതുമെല്ലാം കോണ്‍ഗ്രസിന് എന്ത് നേട്ടമുണ്ടാക്കി? ഹിന്ദു വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബിജെപി ഇതര പാര്‍ടികള്‍ക്ക് മാത്രമേ ശക്തമായ പ്രതിപക്ഷമാകാനാവൂ. പലതവണ തെളിയിക്കപ്പെട്ട ഈ യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഗുജറാത്തില്‍ വിസ്മരിച്ചു. ഇടതുപക്ഷവും ടീസ്റ്റ സെതള്‍വാദിന്റെ നേതൃത്വത്തിലുള്ള പൗരാവകാശ പ്രവര്‍ത്തകരും ആര്‍ ബി ശ്രീകുമാര്‍ , സഞ്ജീവ് ഭട്ട് തുടങ്ങിയ ധീരരായ പൊലീസ് ഉദ്യോഗസ്ഥരും രാജുരാമചന്ദ്രനെപ്പോലുള്ള അഭിഭാഷകരുമെല്ലാമാണ് ഗുജറാത്തിലെ യഥാര്‍ഥ പ്രതിപക്ഷം. ഇവരെയെല്ലാം ഇല്ലായ്മചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോഴും ഗുജറാത്തില്‍ നടക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഭാവ്നഗര്‍ മണ്ഡലത്തില്‍ മൂന്നുദിവസം തങ്ങി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രസംഗിച്ചു. സ്വന്തം മണ്ഡലത്തില്‍ കാണിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം മോഡി എന്തിന് ഭാവ്നഗറില്‍ കാണിക്കുന്നു? മാധ്യമ പ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് മോഡി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: "ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ ഗുജറാത്ത് നിയമസഭയിലെത്തരുത്. ഇത്തവണ അരുണ്‍മേത്ത ജയിച്ചാല്‍ ഗുജറാത്തിന്റെ ചരിത്രത്തില്‍ കറുത്ത അധ്യായമാകും". സിപിഐ എം സംസ്ഥാനസെക്രട്ടറി അരുണ്‍മേത്തയായിരുന്നു ഭാവ്നഗറിലെ സിപിഐ എം സ്ഥാനാര്‍ഥി. ചിലയിടങ്ങളിലെ പ്രസംഗങ്ങള്‍ ഒഴിവാക്കി എല്‍ കെ അദ്വാനി ഭാവ്നഗറില്‍ പ്രചാരണത്തിനെത്തി. ഗുജറാത്തിലെ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ വംശഹത്യാസമയത്ത് ആദ്യത്തെ ദുരിതാശ്വാസക്യാമ്പിന് നേതൃത്വംനല്‍കിയ അരുണ്‍മേത്ത പരാജയപ്പെട്ടു.

ഒറ്റയാന്‍പട്ടാളമായിരുന്ന ആര്‍ ബി ശ്രീകുമാറിന് അപ്രഖ്യാപിത ഊരുവിലക്കായിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ശ്രീകുമാറിനു വേണ്ടി ഹാജരാകാന്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ ആരും തയ്യാറായില്ല. അവസാനം മുംബൈ ഹൈക്കോടതിയില്‍നിന്ന് അഭിഭാഷകനെ ഇറക്കുമതിചെയ്യേണ്ടിവന്നു. ടീസ്റ്റസെതള്‍വാദിനെയും സഞ്ജീവ്ഭട്ടിനെയും കള്ളക്കേസുകളില്‍ കുടുക്കി. ഇരുവരെയും ജയിലിടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കാതെപോയത് സുപ്രീംകോടതിയുടെ അവസരോചിതമായ ഇടപെടലുകളെത്തുടര്‍ന്നാണ്.

ജസ്റ്റിസ് നാനാവതി കമീഷനും സുപ്രീംകോടതി നിയോഗിച്ച ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും മോഡിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു. പക്ഷേ, പാപക്കറ തേച്ചുമാച്ചുകളയാനാകുന്നില്ല. അഴിക്കാന്‍ ശ്രമിക്കുന്തോറും മോഡിക്കുമേല്‍ കുരുക്ക് മുറുകുകയാണ്. ഭീകര സംഘടനകളുടെ ഒന്നാംനമ്പര്‍ ശത്രു നരേന്ദ്രമോഡിയാണെന്ന് സ്ഥാപിക്കുന്നതിനായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി സൊറാബുദീന്‍ ഷെയ്ക്കിനെയും പ്രാണേഷ്കുമാറിനെയുമെല്ലാം കൊലപ്പെടുത്തിയത്. പ്രാണേഷ്കുമാറിന്റെ കേരളബന്ധംവരെ അക്കാലത്ത് സംഘപരിവാര്‍ ചര്‍ച്ചാവിഷയമാക്കി. സൊറാബുദീന്‍ ഷെയ്ക്കും പ്രാണേഷ്കുമാറും നിരപരാധികളാണെന്ന് കാലം സാക്ഷ്യപ്പെടുത്തി.

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ പരീക്ഷണശാലയില്‍ നടന്ന ഗവേഷണങ്ങളുടെ ഉപോല്‍പ്പന്നമാണ് കാവി ഭീകരത. സംഝോതാ എക്സ്പ്രസ്, മലെഗാവ്, അജ്മീര്‍ , മെക്കാമസ്ജിദ് സ്ഫോടനങ്ങള്‍ക്ക് പിറകില്‍ സംഘപരിവാര്‍ ഭീകരരാണെന്ന് തെളിഞ്ഞു. മൗലാന മസൂദ് അസ്ഹറിനോടൊപ്പം ശരാശരി ഭാരതീയന്‍ ഇന്ന് പ്രജ്ഞാസിങ് ടാക്കൂറിനെയും കാണുന്നു. "എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ , എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍മാത്രം ഭീകരരാവുന്നത്?" എന്ന് ചോദിച്ചിരുന്ന എല്‍ കെ അദ്വാനിക്ക് ഹിന്ദുത്വ ഭീകരതയ്ക്കുമുന്നില്‍ ഉത്തരംമുട്ടി. "ഭീകരവാദത്തിന് മതം ഇല്ല" എന്ന് ഗത്യന്തരമില്ലാതെ അദ്വാനി തിരുത്തി.

നരേന്ദ്രമോഡിക്കുമേല്‍ വംശഹത്യയുടെ കുരുക്ക് മുറുകിയിരുന്ന ഓരോ ഘട്ടത്തിലും രക്ഷകരായെത്തിയത് കോര്‍പറേറ്റുകളും കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളുമാണ്. ഇരുവര്‍ക്കും മോഡി വികസനനായകനാണ്. സ്വത്തിനുവേണ്ടി തമ്മിലടിച്ചിരുന്ന അംബാനി സഹോദരന്മാര്‍ ഒരിക്കല്‍ ഒരുമിച്ച് പറഞ്ഞു; "മോഡിയായിരിക്കണം അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി." ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍ക്കെല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായമാണ്. കാരണം കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ അവരുടെപോലും പ്രതീക്ഷകള്‍ക്കപ്പുറത്ത് നിറവേറ്റുന്ന മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. തുച്ഛമായ തുകയ്ക്ക് ഭൂമി ലഭിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറെക്കുറെ സൗജന്യനിരക്കില്‍ വെള്ളവും വൈദ്യുതിയും കിട്ടുന്നു. ദീര്‍ഘകാലം നികുതി നല്‍കേണ്ട. സര്‍ക്കാരിന് കൊടുക്കേണ്ടത് നക്കാപ്പിച്ചകാശ്. മുക്കിലും മൂലയിലും പ്രത്യേക സാമ്പത്തികമേഖലകള്‍ .

ഇതുകൊണ്ടെല്ലാം പാവപ്പെട്ടവര്‍ക്ക് എന്തുനേട്ടം?

ഇന്നും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മാനുഷിക വികസനത്തിലും സംസ്ഥാനം ഏറെ പിറകിലാണ്. ലോകത്ത് ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. സംസ്ഥാനം ഗുജറാത്തും. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഈ സ്ഥാനലബ്ധിക്കുള്ള മൂലകാരണം ആഗോളവല്‍ക്കരണ നയങ്ങള്‍തന്നെ. കൃഷിയുടെ കാര്യമെടുക്കാം. കാര്‍ഷികോല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചെന്നതാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. കര്‍ഷകന് എന്തുലഭിച്ചു? പോയവര്‍ഷത്തില്‍ ഒരുചാക്ക് (20 കിലോ) സവാളയ്ക്ക് കര്‍ഷകന് ലഭിച്ചിരുന്നത് 500 മുതല്‍ 600 രൂപവരെയായിരുന്നു. ഇത്തവണ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു. പക്ഷേ, വില പത്തിലൊന്നായി കുറഞ്ഞു. രാജ്ഘോട്ട് ഉള്ളിമാര്‍ക്കറ്റില്‍ കഴിഞ്ഞമാസം ഒരുചാക്ക് ഉള്ളിക്ക് കര്‍ഷകന് ലഭിച്ചത് 50 രൂപ മുതല്‍ 60 വരെയാണ്. കര്‍ഷകര്‍ കൂട്ടത്തോടെ ഉള്ളിച്ചാക്കുകള്‍ റോഡിലെറിഞ്ഞ് ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്.

നരേന്ദ്രമോഡിയിപ്പോള്‍ തികഞ്ഞ മതേതരവാദിയാകാനുള്ള ശ്രമത്തിലാണ്. ഗാന്ധിയന്‍ രീതിയിലുള്ള ഉപവാസങ്ങളും സര്‍വമത പ്രാര്‍ഥനകളും സംഘടിപ്പിക്കുന്നു. വംശവെറിപൂണ്ട മുസ്ലിംവിദ്വേഷ പ്രസംഗങ്ങള്‍ ഇല്ല. സാഹോദര്യത്തിന്റെ മുഴുവന്‍പേജ് സന്ദേശ പരസ്യങ്ങള്‍ നല്‍കുന്നു. ലക്ഷ്യം പ്രധാനമന്ത്രിക്കസേരയാണ്. മതേതരവാദിയെന്ന പ്രതിച്ഛായയില്ലാതെ ഇന്ത്യയില്‍ ഉന്നതസ്ഥാനങ്ങള്‍ അപ്രാപ്യമാണെന്ന യാഥാര്‍ഥ്യം വളരെ വൈകിയാണെങ്കിലും മോഡി തിരിച്ചറിയുന്നു. എ ബി വാജ്പേയിയും എല്‍ കെ അദ്വാനിയും തിരിച്ചറിഞ്ഞതുപോലെ.

*
കെ രാജേന്ദ്രന്‍ ദേശാഭിമാനി 27 ഫെബ്രുവരി 2012

അധികവായനയ്ക്കും ഓര്‍മ്മ പുതുക്കാനും

വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ച പഴയ പോസ്റ്റുകള്‍

മോഡിഭീതിയില്‍ ഒരു ജനത

ഗുജറാത്ത് കൂട്ടക്കുരുതിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് പത്ത് വയസ്സാകുമ്പോഴും ഭീതിയില്‍നിന്ന് ആ ജനത മോചിതരായിട്ടില്ല. 2002ലെ വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോഡിഭരണം അവിശ്വസനീയമായ ക്രൂരതയുടെയും ഉപജാപത്തിന്റെയും വിളനിലമായി ഇന്നും തുടരുന്നു. "ഇന്ന് ഗുജറാത്ത് പുറമെ ശാന്തമാണ്; ഉള്ളില്‍ അഗ്നിപര്‍വതം പുകയുന്നുണ്ടെങ്കിലും" പറയുന്നത് ഗുജറാത്തിലെ മുന്‍ ഡിജിപി മലയാളിയായ ആര്‍ ബി ശ്രീകുമാര്‍ . കൂട്ടക്കൊലയ്ക്കു പിന്നിലെ മോഡിയുടെ കരങ്ങളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുകയും വംശഹത്യയുടെ ഇരകള്‍ക്കായി ഇപ്പോഴും പോരാട്ടം തുടരുകയും ചെയ്യുന്ന അദ്ദേഹം കലാപത്തിന് 10 വര്‍ഷം പിന്നിടുന്ന വേളയില്‍ ദേശാഭിമാനിയോട് സംസാരിക്കുന്നു.

ഇന്ന് ഗുജറാത്തിലെ സ്ഥിതി? ഇരകളുടെ അവസ്ഥ? 10 വര്‍ഷം കഴിയുമ്പോള്‍ ജനങ്ങളില്‍ സുരക്ഷിത ബോധമുണ്ടോ?

ഗുജറാത്ത് പുറമെ നിന്നുനോക്കുമ്പോള്‍ ശാന്തമാണ്. ഈ ശാന്തതയ്ക്ക് പിന്നില്‍ പുകയുന്ന അഗ്നിപര്‍വതമുണ്ട്. ജീവനില്‍ കൊതിയുള്ളതുകൊണ്ടുമാത്രമാണ് ഈ ശാന്തത. രണ്ടാംകിട പൗരന്മാരാണ് തങ്ങളെന്ന് മുസ്ലിങ്ങള്‍ മാനസികമായി അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് എതിര്‍ക്കാനോ സംഘടിക്കാനോ ശേഷിയില്ല. ഗുജറാത്തിലെ ഹിന്ദുവര്‍ഗീയ വാദികള്‍ ആഗ്രഹിച്ചതും ഇതാണ്. മുസ്ലിങ്ങള്‍ക്ക് ജീവഭയം ഇല്ലാതെ കഴിയാം- പക്ഷേ, രണ്ടാംകിട പൗരന്മാരാണ് തങ്ങളെന്ന് അവര്‍ അംഗീകരിക്കണം. അത് പുറമേക്ക് അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറായി എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഹിന്ദുവര്‍ഗീയ വാദികളുടെ വല്യേട്ടന്‍ നയം അവര്‍ അംഗീകരിച്ചുകഴിഞ്ഞു. കലാപത്തിന്റെ ഇരകള്‍ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. മുസ്ലിങ്ങള്‍ക്ക് "മോഡി ഭീതിരോഗം" ബാധിച്ചു കഴിഞ്ഞു.

ഒരു വിഭാഗത്തിന് എത്രനാള്‍ ഇങ്ങനെ രണ്ടാംകിട പൗരന്മാര്‍ എന്ന വാദം അംഗീകരിച്ച് ജീവിക്കാന്‍ കഴിയും?

തങ്ങള്‍ രണ്ടാംകിട പൗരന്മാരാണെന്ന് മുസ്ലിങ്ങള്‍ പൊതുവെ അംഗീകരിക്കാന്‍ തയ്യാറാകുന്നത് ജീവഭയം ഒന്നുകൊണ്ട് മാത്രമാണ്. ഇങ്ങനെ പോയാല്‍ ഭാവിയില്‍ തീവ്രവാദ റിക്രൂട്ടിങ് സെന്ററായി ഗുജറാത്ത് മാറും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഭൂരിപക്ഷ വര്‍ഗീയതയുടെ അത്രത്തോളം വരില്ല. ഇന്ത്യയില്‍ ആദ്യം തുടച്ചു നീക്കേണ്ടത് ഹിന്ദു വര്‍ഗീയവാദമാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിലെ തീവ്രവാദമാണ് രാജ്യത്തിന് ഏറെ ആപത്ത്. രാജ്യംതന്നെ ശിഥിലമാകാന്‍ ഭൂരിപക്ഷ വര്‍ഗീയത കാരണമാകും.

നരേന്ദ്ര മോഡിക്കെതിരായി പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നത് കാണുന്നുണ്ടല്ലോ?

വളരെ ചെറിയ പ്രതിഷേധമാണ് ഗുജറാത്തില്‍ കാണാന്‍ കഴിയുന്നത്. മല്ലികാ സാരാഭായ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ വളരെ ചെറിയ ശതമാനം ആള്‍ക്കാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. പണ്ട് കേരളത്തില്‍ ഉണ്ടായിരുന്നു പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങള്‍ക്ക് തുല്യമാണ് ഇന്ന് ഇവിടത്തെ മുസ്ലിങ്ങളുടെ അവസ്ഥ. അതിനും കാരണമുണ്ട്. അത്രത്തോളം വിദ്വേഷവും ഭീകരതയുമാണ് ഹിന്ദുവര്‍ഗീയ വാദികളുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നത്. മുസ്ലിങ്ങളെ കലാപകാരികള്‍ ചുട്ടുകൊല്ലുകയായിരുന്നു എന്നത് കാണണം. വെറുപ്പിന്റെ അംശം അത്രത്തോളം വലുതായിരുന്നു. ഈ കൊടുംക്രൂരത ഉണ്ടായിട്ടും രാജ്യത്തെ മുസ്ലിം സംഘടനകളുടെ നേതൃത്വംപോലും വേണ്ട രീതിയില്‍ അവരെ സഹായിക്കാനോ അംഗീകരിക്കാനോ മുന്നോട്ടുവന്നിട്ടില്ല എന്നതാണ് സത്യം.

സുപ്രീംകോടതിയുടെ നിരന്തര ഇടപെടല്‍മൂലമാണെങ്കിലും വംശഹത്യയില്‍ മോഡിയുടെ പങ്ക് കൂടുതല്‍ വെളിച്ചത്താവുകയും നിയമനടപടി നേരിടേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂട്ടക്കുരുതിയില്‍ മോഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ച വിശ്വസ്തന്‍ അമിത് ഷാ ജയിലിലായി. വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഈ കേസുകളുടെയും അന്വേഷണങ്ങളുടെയും ഭാവി?

മോഡി അധികാരത്തില്‍ ഇരിക്കുന്നിടത്തോളം ഈ അന്വേഷണങ്ങള്‍ പ്രഹസനമാകും എന്നതില്‍ സംശയമില്ല. കേസന്വേഷിക്കുന്നവരെ മോഡി വാടകയ്ക്ക് എടുക്കുന്നു. പ്രത്യേക അന്വേഷക സംഘംപോലും മോഡിയുടെ ബി ടീമാണ്. 2000 കലാപക്കേസുകള്‍ പുനരന്വേഷിക്കാന്‍ തീരുമാനിച്ചു. ഈ രണ്ടായിരം കേസുകളും തെളിവില്ല എന്ന കാരണത്താല്‍ തള്ളുകയായിരുന്നു. അന്വേഷകസംഘത്തിന്റെ തലവനായി മുസ്ലിം വിഭാഗത്തിലുള്ളവരെ നിയമിച്ച് പുറംലോകത്തിനുമുന്നില്‍ വിശ്വസം ജനിപ്പിക്കുകയും അവരെ വാടകയ്ക്ക് എടുത്ത് അന്വേഷണം പ്രഹസനമാക്കുകയും ചെയ്യുക എന്നതാണ് മോഡിയുടെ രീതി. എന്നാലും വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. വംശഹത്യയില്‍ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടുവന്നു. ഇതെല്ലാം സ്വാഗതാര്‍ഹമാണ്. പുറം ലോകമറിയാതെ മൂടിവച്ച ഓരോ കേസുകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഞങ്ങളടക്കമുള്ളവര്‍ സ്വന്തം ചെലവിലും മറ്റുമാണ് ഇപ്പോഴും കേസിന്റെ പിന്നാലെ നടക്കുന്നത്, ഇരകള്‍ക്ക് നീതി ലഭിക്കാന്‍ . സത്യത്തില്‍ ഗുജറാത്തിലെ ഓരോ കലാപക്കേസും വംശഹത്യക്കേസുകളും പുനരന്വേഷിക്കേണ്ടതുണ്ട്. കേസുകളുടെ നടത്തിപ്പ് ഗുജറാത്ത് കലാപത്തെ അപലപിക്കുന്ന ഓരോ വ്യക്തികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകണം. വാക്കുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലല്ല പ്രധാനം. ഓരോ കേസിന്റെ നടത്തിപ്പും സ്പോണ്‍സര്‍ ചെയ്യാന്‍ ആളുകള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

ഗുജറാത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ ആശാവഹമാണോ?

സത്യത്തില്‍ അധികാര രാഷ്ട്രീയം ലക്ഷ്യംവച്ച് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ കോണ്‍ഗ്രസ് പിണക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ മുസ്ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കാനോ ഇരകളുടെ ഭാഗത്ത് നില്‍ക്കാനോ അവര്‍ക്ക് കഴിയുന്നില്ല.

മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ വന്‍വികസനമാണ് നടക്കുന്നത് എന്നത് കോണ്‍ഗ്രസു പോലും രഹസ്യമായി സമ്മതിക്കുന്ന വസ്തുതയാണല്ലോ. "ഗുജറാത്ത് വികസന മോഡല്‍" എന്താണ്?

വികസനം ആര്‍ക്കുവേണ്ടി എന്നതാണ് പ്രധാനം. കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത്. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും നില പരിതാപകരമാണ്. അവരുടെ അവസ്ഥ നാള്‍ക്കുനാള്‍ മോശമാകുന്നു. മോഡിയുടെ വികസനത്തെ പ്രശംസിച്ച കേരളത്തിലെ എ പി അബ്ദുള്ളക്കുട്ടി എന്ന നേതാവ് രാജ്യത്തിന് തന്നെ അപമാനമാണ്. കോര്‍പറേറ്റുകളും ഭരണാധികാരികളും ചേര്‍ന്ന കൂട്ടുകെട്ട് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. അടുത്തിടെ നടന്ന ഭൂമി ഇടപാടുകളില്‍ 1,20,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഡി ഭരണത്തിന്റെ ഗുണഫലം അനുഭവിക്കുന്ന വിരലിലെണ്ണാവുന്ന കുത്തകകളാണ് ഗുജറാത്ത് വികസന മോഡല്‍ എന്ന് പുറംലോകത്തെ അറിയിക്കുന്നതും ഭാവി പ്രധാനമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതും. അങ്ങനെ വന്നാല്‍ ഇന്ന് ഗുജറാത്തില്‍ നടക്കുന്ന കൊള്ളയടി രാജ്യം മുഴുവന്‍ നടത്താന്‍ കഴിയുമല്ലോ. എന്ത് വികസനം പറഞ്ഞാലും ഗുജറാത്തില്‍ നടന്ന വംശീയ കൂട്ടക്കുരുതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും അത് ന്യായീകരണമാകില്ല എന്നതും ഓര്‍ക്കണം.

*
തയ്യാറാക്കിയത്: മില്‍ജിത് രവീന്ദ്രന്‍ ദേശാഭിമാനി 27 ഫെബ്രുവരി 2012

Sunday, February 26, 2012

ക്യാപ്റ്റന്‍ ലക്ഷ്മി: തൊണ്ണൂറ്റിയേഴിന്റെ ചെറുപ്പം

ഇത് ക്യാപ്റ്റന്‍ ലക്ഷ്മി. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ധീര വനിത. രാജ്യസ്വാതന്ത്ര്യത്തിനായി സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തുടങ്ങിയ പോരാട്ടം. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ അകറ്റുന്നതിനെതിരെ ഇന്നും തിളയ്ക്കുന്ന രോഷം. പാവങ്ങളെയും അശരണരെയും ഫീസ് വാങ്ങാതെ ചികിത്സിക്കുകയെന്ന ജീവിതയത്നം എപ്പോഴും മുറുകെപ്പിടിച്ച ജനകീയ ഡോക്ടര്‍ . വയസ് തൊണ്ണൂറ്റിയേഴ്. കാണ്‍പൂരിലെ തന്റെ ക്ലിനിക്കില്‍ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒരു മണിവരെ രോഗികളെ സൗജന്യമായി പരിചരിക്കുന്നു. ഉച്ചഭക്ഷണശേഷം അല്‍പ്പം വിശ്രമം. തുടര്‍ന്ന് വായനയും ടി വി കാണലും. സന്ധ്യക്ക് പതിവായി ചിലരെങ്കിലുമെത്തും തങ്ങളുടെ "മാതാ"യെ കാണാന്‍ . കണ്ണില്‍ ഇപ്പോഴും ആ നിശ്ചയദാര്‍ഢ്യമുണ്ട്.

ഭര്‍ത്താവ് പ്രേംകുമാര്‍ സൈഗാളിന്റെ നാടായ കാണ്‍പൂരില്‍ താമസം തുടങ്ങുമ്പോള്‍ അതൊരു വ്യവസായ നഗരമായിരുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ശക്തം. സുഭാഷ്ചന്ദ്രബോസിന്റെ പോര്‍സംഘടനയായ ഐഎന്‍എയില്‍ പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യവും മനുഷ്യരെല്ലാം തുല്യരാണെന്ന ബോധവും പാവങ്ങളുടെ മോചന സ്വപ്നവും ക്യാപ്റ്റന്‍ ലക്ഷ്മിയെ കമ്യൂണിസ്റ്റ് പാര്‍ടിയിലേയ്ക്കടുപ്പിച്ചു. 1970 മുതല്‍ സിപിഐ എമ്മില്‍ സജീവ പ്രവര്‍ത്തകയും നേതാവുമായി. തൊഴിലാളികള്‍ക്ക് അമ്മയായും സഹോദരിയായും സാന്ത്വനഹസ്തമായി. പകര്‍ച്ചവ്യാധി പടര്‍ന്ന ചേരികളില്‍ , ബംഗ്ലാദേശ് യുദ്ധകാലത്ത് കാണ്‍പൂരിലേക്ക് ഒഴുകിയെത്തിയ അഭയാര്‍ഥികളില്‍ സിറിഞ്ചും മരുന്നുമായി ഓടിനടന്ന് ചികിത്സിച്ചു. പാര്‍ടി പ്രവര്‍ത്തനം തന്നെയായിരുന്നു ലക്ഷ്മിക്ക് അതെല്ലാം. സിങ്കപ്പൂരില്‍ അവര്‍ തുടങ്ങിയ ക്ലിനിക്കില്‍ പ്രധാനമായും എത്തിയത് പാവപ്പെട്ട ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ . അക്കാലത്ത് അവിടെ പ്രസംഗിക്കാനെത്തിയ സുഭാഷ് ചന്ദ്രബോസിന്റെ വാക്കുകള്‍ ലക്ഷ്മിയെ ഏറെ ആവേശം കൊള്ളിച്ചു.

പാര്‍ടി സമ്മേളനങ്ങളുടെ ഓര്‍മകള്‍ ലക്ഷ്മിക്ക് എന്നും ആവേശമാണ്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 18-ാം കോണ്‍ഗ്രസില്‍വരെ പങ്കെടുത്ത അവര്‍ക്ക് കോഴിക്കോട്ട് എത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. അനാരോഗ്യം കാരണം ഇരുപതാം കോണ്‍ഗ്രസില്‍ അമ്മ പങ്കെടുക്കുന്നില്ലെന്നാണ് മുന്‍ കാണ്‍പൂര്‍ എംപിയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ മകള്‍ സുഭാഷിണി അലി പറഞ്ഞത്. ഇത് കേട്ടയുടന്‍ ക്യാപ്റ്റന്‍ ലക്ഷ്മി തിരുത്തി: "ഇതുവരെ തീരുമാനിച്ചിട്ടില്ല. നോക്കട്ടെ".

കച്ചേരി ജങ്ഷനടുത്തുള്ള വീട്ടിലേക്ക് സരേഷ്ഗഢില്‍നിന്ന് ഞങ്ങളെയെത്തിച്ച യുവജനസംഘടനാ നേതാക്കള്‍ മടങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്മി പറഞ്ഞു: "എന്തെങ്കിലും ചെയ്യൂ നിങ്ങള്‍ . യുവാക്കളല്ലേ സമൂഹത്തെ നയിക്കേണ്ടത്. ഇങ്ങനെയിരുന്നാല്‍ പോര. കടുത്ത ജാതി-മത വേര്‍തിരിവാണിവിടെ. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നാം മുന്നേറാന്‍ ശ്രമിക്കണം. പോരാട്ടം മാത്രമാണ് ഇന്ത്യയുടെ വഴി". പഴയ ഉശിരിനും വീര്യത്തിനും തീരെ ക്ഷീണമില്ല. വാര്‍ധക്യത്തിന്റെ അസ്വസ്ഥതകളൊന്നും വകവയ്ക്കാതെ വിപ്ലവാത്മക മനസ്സ് കാത്തുസൂക്ഷിക്കുന്ന അവര്‍ തന്റെ പൂര്‍വകാല ജീവിതത്തെ ലോകചരിത്രവുമായി കൂട്ടിവായിക്കുന്നു.



പഴയ മലയയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ആയുധമെടുത്ത് പോരാടുകയും യുദ്ധകാല അന്തേവാസികള്‍ക്ക് രാപ്പകലില്ലാതെ ആതുരാശ്രയം നല്‍കുകയും ചെയ്തത് യൗവ്വനത്തില്‍ ലക്ഷ്മിയെടുത്ത തീരുമാനത്തിന്റെ ഭാഗം. സുഭാഷ് ചന്ദ്രബോസുമൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സിരകളില്‍ തീ പടര്‍ത്തും. ഐന്‍എയിലെ ഝാന്‍സി റാണി റജിമെന്റിന് നേതൃത്വം നല്‍കിയതോടെയാണ് പേരിനൊപ്പം ക്യാപ്റ്റന്‍ എന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഏഷ്യയിലെ ആദ്യ വനിതായൂണിറ്റ്. രണ്ടാം ലോക മഹായുദ്ധ കാലയളവിലായിരുന്നു ഇത് എന്നതും ശ്രദ്ധേയം. സിംഗപ്പൂരിലും ബര്‍മയിലും ഏറ്റുവാങ്ങിയ മര്‍ദനവും ജയില്‍ജീവിതവും ചരിത്രത്തിന്റെ ഭാഗം. മദ്രാസില്‍ കുട്ടിക്കാലം, അച്ഛന്‍ തമിഴ്നാട്ടുകാരന്‍ . മുതിര്‍ന്നപ്പോള്‍ സിംഗപ്പൂരിലെയും ബര്‍മയിലെയും തെരുവുകളിലും ജയിലുകളിലും. ഇവര്‍ എങ്ങനെ മലയാളം പഠിച്ചു. "അച്ഛന്റെ മാതൃഭാഷ തമിഴാണെങ്കിലും സംസാരിക്കാറുള്ളത് മലയാളം. എന്നെ മലയാളം പഠിപ്പിച്ചത് അച്ഛനാണ്. മലയാള പുസ്തകങ്ങള്‍ ധാരാളം വായിച്ചിരുന്നു"-തണുപ്പ് വിടാത്ത കാണ്‍പൂരിലെ വീട്ടില്‍ ഷാള്‍ പുതച്ചിരുന്ന് ലക്ഷ്മി പറഞ്ഞു.

പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്ത് തറവാട്ടിലെ എ വി അമ്മുക്കുട്ടിയുടെയും മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഡോ. സ്വാമിനാഥന്റെയും മകളായി പിറന്ന് മദ്രാസിലായിരുന്നു ലക്ഷ്മിയുടെ ബാല്യം. 1938ല്‍ മാദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. ആനക്കരയിലേക്കുള്ള യാത്രകളുടെ ഓര്‍മയും അവര്‍ പങ്കുവച്ചു. പച്ചപ്പും പുളിമാങ്ങകളുടെ ചവര്‍പ്പും മാത്രമായി ഒതുങ്ങില്ല ആ സ്മരണ. അനീതികള്‍ക്കെതിരായപൊരുതലും കൂടി ചേര്‍ന്നതായിരുന്നു അത്. "ആനക്കര വീട്ടില്‍ ധാരാളം ജോലിക്കാരുണ്ടായിരുന്നു. പുറംപണിക്കും അകത്തും മറ്റും. അവരൊക്കെ ഏറെ പാവപ്പെട്ടവരും വീട്ടുകാരുടെ കാഴ്ചപ്പാടില്‍ താഴ്ന്ന ജാതിക്കാരുമാണ്. അവരെ തൊട്ടാല്‍ അശുദ്ധമാകുമെന്നതിനാല്‍ അടുത്ത് പോകുന്നതു വിലക്കും. കുട്ടിക്കാലത്തൊക്കെ അറിയാതെ തൊട്ടാല്‍പോലും താക്കീതു നല്‍കും. എന്നെപ്പോലെതന്നെ മനുഷ്യരല്ലേ അവര്‍ എന്ന സംശയം അക്കാലം മുതലേ ശക്തമായിരുന്നു."-ക്യാപ്റ്റന്‍ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ലക്ഷ്മി ഒരുവട്ടം രാജ്യസഭയിലുമെത്തി. 2002ല്‍ സംയുക്ത ഇടതുപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി.

*
ദിനേശ്വര്‍മ ദേശാഭിമാനി 24 ഫെബ്രുവരി 2012

വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണം നാടിനാപത്ത്

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദ്യാഭ്യാസരംഗത്തെ പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിന് മുന്നോടിയായാണ് ആറ് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദി ഫോറിന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (റെഗുലേഷന്‍സ് ഓഫ് എന്‍ട്രി ആന്‍ഡ് ഓപ്പറേഷന്‍സ്) ബില്‍ 2010(എഫ്ഇഐ), ദി നാഷണല്‍ കമീഷന്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്‍ 2010, ദി പ്രൊഹിബിഷന്‍ ഓഫ് അണ്‍ഫെയര്‍ പ്രാക്ടീസസ് ഇന്‍ ടെക്നിക്കല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, മെഡിക്കല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് യൂണിവേഴ്സിറ്റീസ് ബില്‍ 2010, ദി എജ്യുക്കേഷണല്‍ ട്രിബ്യൂണല്‍സ് ബില്‍ 2010, ദി നാഷണല്‍ അക്രഡിറ്റേഷന്‍ റെഗുലേറ്ററി അതോറിറ്റി ഫോര്‍ ഹയര്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍ 2010. ഇതില്‍ ആദ്യ മൂന്നു ബില്ലും ഇതുവരെയും നിയമമായിട്ടില്ല.

ഉന്നതവിദ്യാഭ്യാസരംഗത്ത് മുമ്പ് യുജിസി, എഐസിടിഇ, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവ ഉള്‍പ്പെടെ 13 നിയന്ത്രണ ഏജന്‍സികളാണ് ഉണ്ടായിരുന്നത്. പല ഏജന്‍സികളും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിയിരുന്നു. അഴിമതി തടയുന്നതിനുള്ള ഒരു നിര്‍ദേശവുമില്ലാതെയാണ് മൊത്തം അഴിമതിയും ഒരു ഏജന്‍സിയില്‍ കേന്ദ്രീകരിക്കുന്ന രീതിയില്‍ എന്‍സിഎച്ച്ഇആര്‍ (നാഷണല്‍ കമീഷന്‍ ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) വിഭാവനം ചെയ്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശസര്‍വകലാശാലകള്‍ക്ക് കടന്നുവന്ന് വിദ്യാഭ്യാസക്കച്ചവടം നടത്തുന്നതിനുള്ള എഫ്ഇഐ 2010 ബില്ലിലെ ചില വ്യവസ്ഥകള്‍ അമേരിക്കന്‍ -ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ക്ക് തൃപ്തികരമായി തോന്നാത്തതുകൊണ്ടാണ് യൂണിവേഴ്സിറ്റീസ് ഫോര്‍ ഇന്നോവേഷന്‍സ് ബില്‍ കൊണ്ടുവന്നത്. പുതിയ ബില്ലില്‍ വിദേശസര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ സര്‍വകലാശാല സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള വ്യവസ്ഥയുണ്ട്. കേന്ദ്രസര്‍ക്കാര്‍തന്നെ ഇവയ്ക്ക് ഭൗതികസഹായം നല്‍കുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുകയും ചെയ്യും.

പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ നടമാടുന്ന അഴിമതി നിയന്ത്രിക്കാനെന്ന വ്യാജേന കൊണ്ടുവന്ന നാലാമത്തെ ബില്‍ അഴിമതിയെ ന്യായീകരിക്കുന്നതായി മാറി. ഉന്നതവിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ , കണ്‍കറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുവേണ്ടിയുള്ളതാണ്. സര്‍വകലാശാലകളുടെയും കോളേജുകളുടെയും അക്രഡിറ്റേഷന്‍ നടത്തിയിരുന്നത് യുജിസി രൂപീകരിച്ച നാക് (നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) ആയിരുന്നു. ഇനി അത് കമ്പനി ആക്ട് വഴി രജിസ്റ്റര്‍ചെയ്യുന്ന ഏതു സംഘടനയ്ക്കും നിര്‍വഹിക്കാന്‍ സാധിക്കും.

പതിനൊന്നാം പദ്ധതിയിലും പന്ത്രണ്ടാം പദ്ധതിയിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുളള സാഹചര്യമൊരുക്കുക എന്നുള്ളതാണ്. ഇതിനായി നൂറുകണക്കിന് സര്‍വകലാശാലകളും ആയിരക്കണക്കിന് കോളേജുകളും പുതുതായി സ്ഥാപിക്കണം. സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ - സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടത്തുക. ചുരുക്കിപ്പറഞ്ഞാല്‍ , കേന്ദ്രസര്‍ക്കാര്‍ ഫണ്ടോടെ സ്വകാര്യമുതലാളിമാര്‍ക്ക്, പൂര്‍ണസ്വാതന്ത്ര്യത്തോടെ വിദ്യാഭ്യാസക്കച്ചവടം നടത്താന്‍ കഴിയും.

കഴിഞ്ഞ മൂന്നുകൊല്ലക്കാലയളവില്‍ കുത്തകകള്‍ക്ക് പ്രത്യക്ഷനികുതിയിനത്തില്‍മാത്രം 13 ലക്ഷം കോടി രൂപയുടെ ഇളവനുവദിക്കുകയും നൂറുകണക്കിന് ലക്ഷംകോടിരൂപയുടെ ദേശീയസമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിക്കുകയും ചെയ്ത സര്‍ക്കാരാണ് ഭാവിതലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് പണമില്ല എന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്. ആറാം യുജിസി ശമ്പളപരിഷ്കരണ ഉത്തരവനുസരിച്ച് സര്‍വകലാശാല- കോളേജ് അധ്യാപകര്‍ക്ക് 2006 ജനുവരി ഒന്നുമുതല്‍ 2010 മാര്‍ച്ച് 31വരെ ലഭ്യമാകേണ്ട ശമ്പളകുടിശ്ശികയുടെ 80 ശതമാനം ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടില്ല.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസക്കച്ചവടനയം നടപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഇംഗിതമനുസരിച്ച് ഉന്നതവിദ്യാഭ്യാസനയങ്ങള്‍ ആവിഷ്കരിക്കുന്നതിന് ജനാധിപത്യവിരുദ്ധ ഓര്‍ഡിനന്‍സ് ഇറക്കി എല്ലാ സര്‍വകലാശാല ഭരണസമിതികളും കൈപ്പിടിയിലൊതുക്കി. കുട്ടികള്‍ പഠിക്കാനില്ലാത്ത അവസരത്തില്‍പോലും നാനൂറോളം സിബിഎസ്ഇ സ്കൂളുകള്‍ അണ്‍എയ്ഡഡ് മേഖലയില്‍ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ അണ്‍ എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളും പ്രൊഫഷണല്‍ കോളേജുകളും അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനുപോലും വഴിയൊരുക്കും. സംസ്ഥാനസര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സാം പിട്രോഡ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കേരളത്തില്‍ നോളജ്സിറ്റി സ്ഥാപിക്കുമെന്നും അവിടെ വിദേശസര്‍വകലാശാലകളും കുത്തകകളും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചുകഴിഞ്ഞു. എന്ത് വിലകൊടുത്തും വിദ്യാഭ്യാസം നേടുക എന്ന കേരളീയന്റെ മോഹത്തെ ചൂഷണംചെയ്ത് ഇന്ത്യയിലാദ്യമായി കേരളത്തില്‍ വിദേശസര്‍വകലാശാലകള്‍ കച്ചവടം ആരംഭിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി സാധാരണക്കാരും തൊഴിലെടുക്കുന്നവരും കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം നടപ്പാകുമ്പോള്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മുന്നില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ എന്നന്നേയ്ക്കുമായി കൊട്ടിയടയ്ക്കപ്പെടും. ആഗോളവല്‍ക്കരണനയത്തിനെതിരെ ഇന്ത്യയിലാകമാനം തൊഴിലാളികളും ജീവനക്കാരും സാധാരണജനങ്ങളും പ്രക്ഷോഭമുയര്‍ത്തുകയാണ്. ഇത്തരം പ്രക്ഷോഭങ്ങളിലൂടെമാത്രമേ ദേശീയതലത്തില്‍ വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തെ തടഞ്ഞുനിര്‍ത്താനാവുകയുള്ളൂ; മതേതരശക്തികളും തൊഴിലാളികളും ജീവനക്കാരും വിദ്യാര്‍ഥികളും യുവജനങ്ങളും അടങ്ങുന്ന സംഘടിതശക്തിക്കു മാത്രമേ ഭാവിതലമുറയെ ദോഷകരമായി ബാധിക്കുന്ന പ്രസ്തുത നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂ. എകെജിസിടിയുടെ 54-ാം സംസ്ഥാനസമ്മേളനം വിശദമായി ചര്‍ച്ചനടത്തി മേല്‍പ്പറഞ്ഞ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുക്കും.

*
പ്രൊഫ. കെ ജയകുമാര്‍ (എകെജിസിടി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

അവര്‍ ഉടമകളായി; പിറന്നത് പുതു ചരിതം

അവകാശ സമരത്തിന്റെ സുപ്രധാന ഘട്ടത്തില്‍ ഉടമകളാകാനായിരുന്നു തൊഴിലാളികളുടെ ചരിത്ര നിയോഗം. കമ്പനിയുടെ ഓഹരി വാങ്ങാന്‍ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ അനുസരിച്ചു. അങ്ങനെ, അന്നുവരെ അടിമസമാനമായ സാഹചര്യങ്ങളില്‍ തൊഴിലെടുത്തവര്‍ പുതു പുലരിയില്‍ കമ്പനി ഉടമകളായി. ഇല്ലായ്മകളുടെ കറുത്ത മേഘപാളികള്‍ കീറിമുറിച്ച് പ്രതീക്ഷയുടെ പുതിയ സൈറണ്‍ മുഴക്കി. ടൈല്‍ വര്‍ക്കേഴ്സ് യൂണിയനും ഫറോക്കിലെ ഓട്ടുകമ്പനി തൊഴിലാളികളുമാണ് ഈ ചരിത്ര നിയോഗത്തിലെ കണ്ണികള്‍. കാലത്തിന്റെ ഒളിമങ്ങാത്ത ഏടുകളില്‍ അന്നത്തെ സമര ചരിത്രവും തീരുമാനങ്ങളും ഇന്നും ജ്വലിക്കുന്ന ഏടുകളാണ്.അന്നത്തെ തീരുമാനത്തില്‍ തൊഴിലാളി കൂട്ടായ്മയില്‍ മുന്നോട്ടുപോയ സ്റ്റാര്‍ , സ്റ്റാന്‍ഡേഡ് ടൈല്‍കമ്പനികള്‍ ഇന്നും വിജയസൈറണ്‍ ഉയര്‍ത്തി പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റുകളുടെ പിടിപ്പുകേടു മൂലം ആസ്തിയേക്കാളേറെ കടബാധ്യതയുണ്ടായതിനെ തുടര്‍ന്ന് 1978 ലാണ് ചെറുവണ്ണൂര്‍ സ്റ്റാന്‍ഡേര്‍ഡ്, കല്ലായി സ്റ്റാര്‍ എന്നീ കമ്പനികള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. നൂറുകണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകുന്ന നടപടി എന്തുവിലകൊടുത്തും ചെറുക്കണമെന്ന് ടൈല്‍വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) തീരുമാനിച്ചു. ബാധ്യതയും ഭവിഷ്യത്തും എന്തായാലും പരീക്ഷണാര്‍ഥം സ്ഥാപനം തൊഴിലാളികള്‍ ഏറ്റെടുത്തു നടത്തണമെന്ന് യൂണിയന്‍ ജനറല്‍ബോഡിയില്‍ പ്രസിഡന്റ് കെ പത്മനാഭന്‍ പ്രഖ്യാപിച്ചു. കമ്പനി ഉടമകളായ ലോകനാഥന്‍ മുതലിയാര്‍ , ഷണ്‍മുഖം മുതലിയാര്‍ എന്നിവരില്‍ നിന്നും മൊത്തം ഓഹരികള്‍ തൊഴിലാളികള്‍ വാങ്ങി. കമ്പനി ഏറ്റെടുക്കുന്നത് മുതലാളിയെ രക്ഷിക്കാനാണെന്നും ഓഹരിയെടുത്താല്‍ തൊഴിലാളികളുടെ പണം നഷ്ടമാകുമെന്നും പ്രചാരണമുണ്ടായി. എന്നാല്‍ , തൊഴിലാളികള്‍ യൂണിയന്‍ തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്നു. ഇന്ന് സംസ്ഥാനത്തിനാകെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സ്. എല്ലാ കടബാധ്യതയും വീട്ടിയ കമ്പനി ഇപ്പോള്‍ ലാഭത്തിലാണ്. 40 ശതമാനം ബോണസും സ്വകാര്യ ഓട്ടുകമ്പനികള്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു. ഡിസംബറില്‍ ചരിത്രത്തില്‍ ആദ്യമായി 2,000 രൂപയുടെ ശമ്പള വര്‍ധന നടപ്പാക്കി. ഇത് പിന്നീട് സ്വകാര്യ ഓട്ടുകമ്പനികള്‍ക്കും നടപ്പാക്കേണ്ടി വന്നു. ഓട്ടുകമ്പനി തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പള വ്യവസ്ഥ ആദ്യം പ്രഖ്യാപിച്ചത് ഇവിടെയാണ്.

ഓട്, ഹോളോബ്രിക്സ്, റൂഫിങ് ബ്രിക്സ്, ഹുരുഡീസ് എന്നിവ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ 95 ശതമാനം ഓഹരിയും തൊഴിലാളികളുടേതാണ്. തൊഴിലാളികള്‍ക്ക് കാന്റീനില്‍ ഭക്ഷണം സൗജന്യമാണെന്ന പ്രത്യേകതയുമുണ്ട്. കമ്പനി ഏറ്റെടുത്ത അന്നുമുതല്‍ പി സുബ്രഹ്മണ്യന്‍ നായരാണ് എംഡി. 1979ലാണ് കടബാധ്യതയെ തുടര്‍ന്ന് സ്റ്റാര്‍ ടൈല്‍ വര്‍ക്സില്‍ ഉടമയുടെ ഓഹരി ഉള്‍പ്പെടെ തൊഴിലാളികള്‍ ഏറ്റെടുത്തത്. കെ ചാത്തുണ്ണി മാസ്റ്റര്‍ ചെയര്‍മാനും ഒ കെ അപ്പുണ്ണി ഡയറക്ടറുമായാണ് കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിച്ചത്. എല്ലാ കടബാധ്യതയും വീട്ടിയ ഈ കമ്പനിയും ഇപ്പോള്‍ ലാഭത്തിലാണ്. 40 ശതമാനം ബോണസാണിവിടെ. തൊഴിലാളികളുടെ ഹാജര്‍ വര്‍ധിപ്പിക്കാന്‍ ഒരു ദിവസത്തെ അറ്റന്‍ഡന്‍സിന് 30 രൂപ അധികം നല്‍കുന്നു. 185 സ്ഥിരം തൊഴിലാളികളുണ്ട്. ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളിക്കു പോലും 10,000 രൂപയ്ക്കു മുകളില്‍ ശമ്പളം. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ് നിലവില്‍ കമ്പനി ചെയര്‍മാന്‍ . വി വി ശിവനാണ് എം ഡി.

തൊഴിലാളികളുടെ അവകാശ സമരമുഖങ്ങളില്‍ താങ്ങും തണലുമായി എക്കാലവും ടൈല്‍ വര്‍ക്കേഴ്സ് യൂണിയനെന്ന പ്രസ്ഥാനമുണ്ടായിരുന്നു. നാലണ കൂലിയില്‍ നിന്നും തൊഴിലാളിയെ കമ്പനി ഉടമകളാക്കിയതിനു പിന്നില്‍ യൂണിയന്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുണ്ട്. അച്യുതമേനോക്കി, ചമ്മിനി വാസു, കെ പത്മനാഭന്‍ തുടങ്ങിയ നിരവധി നേതാക്കളുടെ പോരാട്ടവീറുണ്ട്. പി സുബ്രഹ്മണ്യന്‍ നായര്‍ പ്രസിഡന്റും ടി കരുണാകരന്‍ ജനറല്‍ സെക്രട്ടറിയുമായ തൊഴിലാളി യൂണിയന്‍ ഈ മേഖലയിലെ 75 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ്.

*
സി പ്രജോഷ്കുമാര്‍ ദേശാഭിമാനി 24 ഫെബ്രുവരി 2012

അണയാത്ത സൂര്യതേജസ്

ഹോഷിയാര്‍പൂര്‍ കോടതിവളപ്പില്‍ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് ആദ്യ അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ പേര് ലണ്ടന്‍ തോഡ്സിങ് (ലണ്ടനെ തകര്‍ക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച ചെറുപ്പക്കാരന്‍ . സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ തീച്ചൂളയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നായകരിലൊരാളായി സിപിഐ എമ്മിന്റെ അമരക്കാരനായി വളര്‍ന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു അത്.

ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയില്‍ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്റെ കാഴ്ച മങ്ങി. തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്ന ഐറിഷ് ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തെ ഇരുട്ടുമുറിയില്‍നിന്ന് മാറ്റിയില്ലായിരുന്നെങ്കില്‍ അന്ധതബാധിക്കുമായിരുന്നു.

പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ബുണ്ടാല ഗ്രാമത്തില്‍ 1916ല്‍ ജനിച്ച സുര്‍ജിത് രണ്ടാംലോകയുദ്ധ കാലത്ത് ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞു. തലമുടി മൊട്ടയടിച്ചും ഹാര്‍മോണിയം തൂക്കി പാട്ടുകാരനായും കരിമ്പ് ശര്‍ക്കരയുണ്ടാക്കുന്നയാളായും അഭിനയിച്ച് അറസ്റ്റില്‍ നിന്ന് പലപ്പോഴും രക്ഷപ്പെട്ടു. ചില ഘട്ടങ്ങളില്‍ പിടിക്കപ്പെടുകയും ചെയ്തു. മോസ്കോയിലെ ടോയ്ലേഴ്സ് ഓഫ് ഈസ്റ്റില്‍നിന്ന് പഠനം കഴിഞ്ഞ് വന്ന ബന്ധു ഹര്‍ബന്‍സ് സിങ് ബാസ്സിയില്‍നിന്നാണ് സുര്‍ജിത് കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. 1934ല്‍ പാര്‍ടി അംഗമായി. പാര്‍ടി ജില്ലാ കേന്ദ്രം അന്ന് ലാഹോറില്‍ . യോഗങ്ങള്‍ക്കും മറ്റുമായി ബുണ്ടാലയില്‍നിന്ന് സൈക്കിളിലാണത്രെ സുര്‍ജിത് പോയിരുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ അതികായനായിരുന്ന സുര്‍ജിത്തിനെ അകാലി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒരുപോലെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ഹര്‍ണാംസിങ് ബാസ്സി അകാലി പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പഞ്ചാബിലെ എല്ലാ വിപ്ലവകാരികളുമായും സുര്‍ജിത്തിന് ആത്മബന്ധമുണ്ടായി. ഗദ്ദര്‍ വിപ്ലവകാരികളായ സന്തോക്ക് സിങ്, ബാബ കരം സിംഗ് ചീമ, ബാബാഗ്സിങ് എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലെ സന്ദര്‍ശകരായിരുന്നു.

സുര്‍ജിത്തിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൊണ്ടാണ്. പഞ്ചാബില്‍ പല ഘട്ടങ്ങളിലായി നടന്ന ഹിന്ദു-സിഖ് സംഘര്‍ഷങ്ങളും ഇന്ത്യാ വിഭജനം തീര്‍ത്ത മുറിവുമാണ് അദ്ദേഹത്തെ ശക്തനായ വര്‍ഗീയ വിരുദ്ധ ചിന്താഗതിക്കാരനാക്കിയത്. ഹൈന്ദവ വര്‍ഗീയത തലയുയര്‍ത്തുകയും കോണ്‍ഗ്രസിന്റെ ഏകക്ഷി ഭരണത്തിന് അന്ത്യമാവുകയും ചെയ്ത വേളയിലാണ് സുര്‍ജിത് സിപിഐ എമ്മിന്റെ അമരക്കാരനാകുന്നത്. പതിനാലാം പാര്‍ടി കോണ്‍ഗ്രസിലാണ് ഇഎംഎസില്‍നിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. നാലുവട്ടം തുടര്‍ന്നു. ബിജെപിയുടെ വളര്‍ച്ച തടയാന്‍ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ സുര്‍ജിത് ഏറെ പരിശ്രമിച്ചു. അതിന്റെ ആദ്യ സ്ഫുലിംഗം 1989ലായിരുന്നു. വി പി സിങ് സര്‍ക്കാരില്‍ ബിജെപിയും കയറിക്കൂടാന്‍ ശ്രമിച്ചിരുന്നു. അപകടം മനസ്സിലാക്കിയ സുര്‍ജിത് അങ്ങനെയൊരു മന്ത്രിസഭയെ പിന്തുണയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് ബിജെപിയും പുറത്തുനിന്ന് പിന്തുണക്കാന്‍ നിര്‍ബന്ധിതമായത്.

ഐക്യമുന്നണി-ഐക്യ പുരോഗമനസഖ്യം സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് സുര്‍ജിത്. "ഹിന്ദുത്വ ശക്തികളുടെ കടന്നാക്രമങ്ങള്‍ക്കിടയിലും മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തിപ്പിടിച്ചതിന് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന്" സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിലയലിരുത്തുന്നു. തൊഴിലാളിവര്‍ഗ സാര്‍വദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതിലും സുര്‍ജിത് പ്രധാന പങ്കുവഹിച്ചു. ലോകത്തെങ്ങുമുള്ള പുരോഗമന ശക്തികളുമായും കമ്യൂണിസ്റ്റ് പാര്‍ടികളുമായി ഇത്രയധികം ബന്ധം പുലര്‍ത്തിയ മറ്റൊരു നേതാവും ഇല്ല. ക്യൂബന്‍ ഐക്യദാര്‍ഢ്യ പ്രസ്ഥാനം വിപുലമാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. സുര്‍ജിത്തിന്റെ അഭാവത്തിലാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കുന്നത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 26 ഫെബ്രുവരി 2012

ശബ്ദിക്കരുത്

തിന്മയുടെ വിഷം പാനംചെയ്യുന്നവര്‍ തങ്ങള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കുന്നവരെ നിഷ്കാസനം ചെയ്യുന്നു. ഇന്ത്യയില്‍ ഇന്ന് അതിക്രൂരമാം വിധം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. പതിറ്റാണ്ടിനിടെ രാജ്യത്ത് കോളിളക്കമുണ്ടാക്കിയ വമ്പന്‍ അഴിമതിക്കൊള്ളകള്‍ പുറത്തുകൊണ്ടുവന്ന, അധികാര രാഷ്ട്രീയവും മാഫിയാ സംഘങ്ങളും നിയമപാലകരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകള്‍ നിരന്തരമായി വിളിച്ചുപറയുന്ന പത്രപ്രവര്‍ത്തകര്‍ . ഒരു തുണ്ടു കടലാസില്‍ കുറിച്ചിട്ട കവര്‍ നഗരത്തിലേക്കുള്ള ബസില്‍ കൊടുത്തുവിട്ട് ലോകത്തോട് സത്യം വിളിച്ചു പറയുന്ന പ്രാദേശിക ലേഖകര്‍ മുതല്‍ അധികാരത്തിന്റെ മൂക്കിനു താഴെനിന്ന് "നിങ്ങള്‍ നഗ്നനാണ്" എന്ന് രാജാവിനോട് പറയുന്ന മുതിര്‍ന്ന ലേഖകര്‍വരെ ഈ ശൃംഖലയിലുണ്ട്.

സത്യം പറയുന്നവരെ, നിങ്ങള്‍ സൂക്ഷിക്കുക. ഇന്ത്യയില്‍ പടര്‍ന്നു പന്തലിച്ച മാഫിയകള്‍ അധികാരികളുടെ ഒത്താശയോടെ ഉറക്കെ പറയുന്നുണ്ട്: "ശബ്ദിക്കരുത്." ഏറ്റവും ഒടുവില്‍ നിലച്ച ശബ്ദം ഭോപാലില്‍ ഉമറിയയിലാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രികറായിയുടേത്. നാല്‍പ്പത്തിരണ്ടുകാരനായ ചന്ദ്രികറായിയെ മാത്രമല്ല അവര്‍ ഇല്ലാതാക്കിയത്. ഭാര്യ നാല്‍പ്പതുകാരി ദുര്‍ഗ, കൗമാരത്തിലേക്ക് കടന്ന രണ്ട് കുട്ടികള്‍ ജലജ്, നിഷ എന്നിവരെ കൂടിയാണ്. നിരപരാധികളായ കുടുംബാംഗങ്ങളെക്കൂടി വകവരുത്തിയതിലൂടെ റായിയെ ഒതുക്കല്‍ മാത്രമല്ല ഭോപാലിലെ മാഫിയ-പൊലീസ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. പത്രപ്രവര്‍ത്തകരോട് ആകെയുള്ള മുന്നറിയിപ്പാണ്. "ആവശ്യമില്ലാത്തിടത്ത"് കയറിവന്നാല്‍ ചന്ദ്രികറായിയുടെ അനുഭവമാകും എന്ന മുന്നറിയിപ്പ്. ഫെബ്രുവരി 18ന് രാത്രി ചന്ദ്രികറായിയുടെ ഉമറിയയിലെ വീട്ടില്‍ വച്ചാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് നാലു പേരെയും നിശബ്ദമായി ഇല്ലാതാക്കിയത്. സഹോദരന്‍ മിഥിലേഷ് റായിയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച് നാലു മുറിയിലായി പിറ്റേന്ന് കണ്ടത്. വീട് പുറമെനിന്ന് പൂട്ടിയിരുന്നു. "ഒരു പത്രപ്രവര്‍ത്തകനായ ചന്ദ്രികയോട് കല്‍ക്കരി മാഫിയക്ക് വിരോധമുണ്ട്, പക്ഷേ, എന്തിനാണ് നിരപരാധികളായ ഭാര്യയെയും കുട്ടികളെയും...."മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കമ്പോള്‍ മിഥിലേഷിന് വാക്കുകള്‍ മുഴുമിക്കാനായില്ല.

ഒരു കാര്യംകൂടി മിഥിലേഷ് പറഞ്ഞു: "മധ്യപ്രദേശ് പൊലീസ് ഇതന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. സിബിഐ അന്വേഷിക്കണം. ഘാതകരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കാന്‍ ഞങ്ങളുടെ കുടുംബം തയ്യാറാണ്." എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന മധ്യപ്രദേശിലെ പത്രപ്രവര്‍ത്തക സമൂഹത്തിന്റെയാകെ ആവശ്യത്തോട് ബിജെപിയുടെ മുഖ്യമന്ത്രി അശോക്സിങ് ചൗഹാന്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഭോപാലിലെ കല്‍ക്കരിമാഫിയ മാത്രമല്ല, പല ബിജെപി നേതാക്കളും സര്‍ക്കാര്‍തന്നെയും കണ്ണിലെ കരടായാണ് ചന്ദ്രികറായ് എന്ന പത്രപ്രവര്‍ത്തകനെ കണ്ടിരുന്നത്. ന്യൂഡല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന നവഭാരത് ടൈംസ്, നാഗ്പുരില്‍ നിന്ന് ഇറക്കുന്ന ദി ഹിതവാദ എന്നീ പത്രങ്ങള്‍ക്കു വേണ്ടിയാണ് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭരണാധികാരികളുടെ ഒത്താശയോടെ കല്‍ക്കരി ഖനികളില്‍ നടക്കുന്ന കൊള്ളകളുടെ അനവധി കഥകളാണ് ഈ രണ്ടു പത്രങ്ങളിലൂടെ ചന്ദ്രിക പുറത്തുകൊണ്ടുവന്നത്. "സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ്" എന്ന സ്ഥാപനത്തിനു കീഴിലാണ് മധ്യപ്രദേശിലെ കല്‍ക്കരിഖനികള്‍ . ഇന്ത്യയിലെ കല്‍ക്കരിഖനികളുടെ കേന്ദ്രമായാണ് ഭോപാല്‍ അറിയപ്പെടുന്നത്. ഒന്നര കോടി ടണ്‍ കല്‍ക്കരിശേഖരമാണ് ഇനിയും ഈ പ്രദേശത്തുള്ളത്. ശരിയാംവിധം ടെന്‍ഡറില്‍ പങ്കെടുത്ത് അനുവദിച്ച സ്ഥലത്ത് ഖനനം നടത്തുകയെന്ന നിയമപരമായ രീതി കാറ്റില്‍ പറത്തി അനധികൃത ഖനനത്തിലൂടെ കൊള്ള നടത്തുകയാണ് കല്‍ക്കരി മാഫിയ. ഇതിന് പൊലീസും മന്ത്രിമാരും ഒത്താശചെയ്യുന്നു. അന്താരാഷ്ട്രതലത്തിലുള്ള മാഫിയയുമായി ബന്ധപ്പെട്ട് കാല്‍ നൂറ്റാണ്ടിലേറെയായി ഖനനമേഖല കൊള്ളയടിക്കുകയാണെന്ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തു. അത് തടയേണ്ട ഭരണാധികാരികള്‍ വീതംപറ്റി നിശബ്ദരായി. ദി ഹിതവാദ പത്രത്തില്‍ ഏറ്റവും അവസാനം എഴുതിയ പരമ്പരയില്‍ കല്‍ക്കരി മാഫിയക്ക് കൂട്ടുനിന്ന ബിജെപി നേതാക്കളുടെ പേരടക്കം പല തെളിവുകളും നിരത്തിയിരുന്നു. തൊട്ടുപിന്നാലെതന്നെ "അധികംനാള്‍ എഴുതേണ്ടിവരില്ല" എന്ന ഭീഷണിയും ചന്ദ്രികയ്ക്ക് കിട്ടി. കൊല്ലപ്പെട്ട ദിവസം ചന്ദ്രിക മറ്റൊരു സംഭവത്തിലെ യാഥാര്‍ഥ്യവും വെളിപ്പെടുത്തി. മധ്യപ്രദേശ് പിഡബ്ല്യുഡി എന്‍ജിനിയറുടെ ഏഴുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട കേസില്‍ പൊലീസ് പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ല എന്ന്. ഇതും ചന്ദ്രികയോടുള്ള പക ഇരട്ടിപ്പിച്ചു. പൊലീസ്-മാഫിയ ബന്ധം എത്ര ശക്തമാണെന്ന് തെളിയിക്കുന്ന അനവധി റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുള്ള ചന്ദ്രികയില്‍നിന്ന് അതിന്റെ പതിന്മടങ്ങ് ഇനി പുറത്തു വരാനുണ്ടായിരുന്നു എന്നാണ് ഈ അരുംകൊല തെളിയിച്ചത്.

ചന്ദ്രികയുടെ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ രേഖകളും കൊലയാളികള്‍ കടത്തിക്കൊണ്ടുപോയി. "അനധികൃത ഖനനത്തിനെതിരെ റായി വര്‍ഷങ്ങളായി നടത്തിയ അന്വേഷണമാണ് പല സത്യങ്ങളും പുറത്തുവരാന്‍ ഇടയാക്കിയത്. ഇനിയും പല റിപ്പോര്‍ട്ടുകളും പ്രതീക്ഷിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് പറയുന്ന കഥകളില്‍ വിശ്വസനീയതയില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം"- പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശലഭ് ബഡോരിയ പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ മരണവുമായി ബന്ധപ്പെട്ട് സത്യം പുറത്തുവന്ന അന്വേഷണങ്ങള്‍ കുറവാണ്. ന്യൂയോര്‍ക്കിലെ പത്രപ്രവര്‍ത്തക സംരക്ഷണ സംഘടന (സിപിജെ) നടത്തിയ പഠനം തെളിയിക്കുന്നത് ഇന്ത്യയില്‍ 92 നു ശേഷം ഒമ്പത് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല എന്നാണ്. 2011ല്‍ ലോകത്ത് കൊല്ലപ്പെട്ടത് 46 പത്രപ്രവര്‍ത്തകര്‍ . ഇതില്‍ ഭൂരിപക്ഷം കേസുകളുടെയും വഴി അതുതന്നെ. മധ്യപ്രദേശില്‍മാത്രം മാസത്തില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നുവെന്നതും ഇവിടെ കൂട്ടിവായിക്കാം. ദുഷ്കരമായ ജീവിത സാഹചര്യങ്ങളെയെല്ലാം മറികടന്നാണ് എണ്ണപ്പാടങ്ങളിലെ കൊള്ള വെളിച്ചത്തുകൊണ്ടുവന്ന ജെ ഡെയും ചന്ദ്രികറായിയെയും പോലുള്ളവര്‍ വസ്തുതകള്‍ വിളിച്ചു പറയുന്നതും വിരോധം സമ്പാദിച്ച് കൊലക്കത്തിക്കിരയായതും. "ജനാധിപത്യത്തിന്റെ ക്രിമിനല്‍വല്‍കരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചന്ദ്രികറായിയുടെയും കുടുംബത്തിന്റെയും ദാരുണമായ അന്ത്യം."-2 ജി സ്പെക്ട്രം അഴിമതി ആദ്യമായി പാര്‍ലമെന്റില്‍ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ഉയര്‍ത്തിയശേഷം ഇതിന്റെ ഉള്ളുകള്ളികള്‍ സമഗ്രമായി റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍ ദി പയനിയറിലെ ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. "ഇന്ത്യയിലെ മെട്രോനഗരങ്ങള്‍ ഒഴികെയുള്ള മേഖലകളിലെ പത്രപ്രവര്‍ത്തകരുടെ ജീവന് ഒരു സംരക്ഷണവുമില്ല.

അധികാരകേന്ദ്രങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ ആ ശബ്ദം ഇല്ലാതാക്കുന്ന പ്രവണത കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വര്‍ധിച്ചു. പ്രത്യേകിച്ചും ഖനനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരുമാണ് മാഫിയകളുടെ കത്തിക്ക് ഇരയാകുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കൊടുംക്രിമിനലുകള്‍ എംപിമാരും എംഎല്‍എമാരുമായി രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇക്കാലത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനം വലിയ വെല്ലുവിളിയാണ്"-ഗോപീകൃഷ്ണന്‍ പറഞ്ഞു. 2 ജി സ്പെക്ട്രം അഴിമതി, കൃഷ്ണാ ഗോദാവരി എണ്ണ ഖനനത്തിലെ കൊള്ള, വാര്‍ത്തയ്ക്ക് പണം, അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളന്മാരായി വാഴുന്ന മാധ്യമപ്രവര്‍ത്തരുടെ മുഖം തുടങ്ങി പത്രങ്ങള്‍ അടുത്തകാലത്തായി പുറത്തുകൊണ്ടുവന്ന തിന്മകളുടെ നിര അനവധിയാണ്. ജനാധിപത്യത്തിന്റെ കാതലാണ് "ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം". ഭരണ-മാഫിയാ കൂട്ടുകെട്ട് അത് അടിച്ചമര്‍ത്തുമ്പോള്‍ കൂടുതല്‍ കരുത്തോടെ ശബ്ദിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് കഴിയണം. ഒരുപക്ഷേ, വഴിയില്‍ വീണുപോയേക്കാം, എങ്കിലും. ചന്ദ്രികറായിയും കുടുംബവും നല്‍കുന്ന സന്ദേശവും അതുതന്നെ.

പ്രതിമാസ നഷ്ടം 12 കോടി

മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കല്‍ക്കരിഖനികള്‍ വ്യാപിച്ചുകിടക്കുന്നത്. ലോകത്ത് കല്‍ക്കരി ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഈ ധാതുസമ്പത്തില്‍ ഭൂരിപക്ഷവും കൊള്ളയടിക്കുകയാണ്. പ്രതിമാസം 12 കോടി രൂപ അനധികൃത ഖനനത്തിലൂടെ സര്‍ക്കാരിന് നഷ്ടമാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസം ശരാശരി 40,000 ടണ്‍ കല്‍ക്കരി അനധികൃതമായി മാഫിയകള്‍ കടത്തുന്നു. രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തെപ്പോലും ദോഷകരമായി ബാധിക്കുന്നവിധം കല്‍ക്കരി മാഫിയ പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അനധികൃത ഖനനക്കാരോടൊപ്പം നിന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുന്നത്. ഖനന മേഖലയില്‍മാത്രം 10,000 മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസിന്റെ കണക്ക്. ഈ മാഫിയകളുടെ ബന്ധം ഇന്ത്യയില്‍ ഒതുങ്ങുന്നില്ല. 2011ല്‍ മാത്രം 60 ലക്ഷം ടണ്‍ കല്‍ക്കരി ഈ മാഫിയകള്‍ അനധികൃതമായി കടത്തി. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്-ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ടികള്‍ക്ക് കൊടുക്കുന്ന കോടികള്‍ക്ക് പുറമെ പ്രാദേശിക കക്ഷിനേതാക്കള്‍ സമ്പാദിക്കുന്ന വിഹിതം വേറെ. കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് മധ്യപ്രദേശില്‍മാത്രം പ്രതിമാസം 12 കേസുകള്‍ കല്‍ക്കരി മാഫിയക്കെതിരെ പൊലീസ് എടുക്കുന്നുണ്ട്. ഒരു കേസില്‍പ്പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലയെന്നത് ഖനന മാഫിയകളുടെ സ്വാധീനം വ്യക്തമാക്കുന്നു. ഗ്വാളിയോറില്‍ അനധികൃത കല്‍ക്കരി ഖനിയിലേക്ക് അനധികൃതമായി 600 മീറ്റര്‍ നാലുവരിപ്പാത വെട്ടിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. റോഡ് തുറന്നുകൊടുക്കാന്‍ ഒരു മന്ത്രിതന്നെയാണ് എത്തിയതും.

*
ദിനേശ് വര്‍മ ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ഫെബ്രുവരി 2012