Thursday, May 29, 2008

യോഗ - ആത്മീയതയുടെ ഒളിച്ചുകടത്ത്

ഒന്ന്

വംശീയത, ദേശീയത, ആത്മീയത എന്നീ ഉപാധികളാണ് വ്യക്തികളുടെ മനസ്സില്‍ സ്വയം പ്രതിഷ്ഠിക്കാനും സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനും ഫാഷിസം ഉപയോഗിക്കുന്നത്. വില്‍ഹെം റൈഹ് (Whelhem Reich) ഫാഷിസത്തിന്റെ മനഃശാസ്ത്രതലങ്ങള്‍ വിവരിക്കുന്ന Mass Psychology of Facism എന്ന ഗ്രന്ഥത്തില്‍ ആവിഷ്കരിച്ച ഈ സിദ്ധാന്തം സാമൂഹിക മനഃശാസ്ത്രം (Social Psychology) പൊതുവെ അംഗീകരിച്ചിട്ടുണ്ട്.

വംശീയതയും ദേശീയതയും ഫാഷിസത്തിന്റെ ഉപാധികളാണെന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ സംശയമുണ്ടാവില്ല. ആത്മീയത എങ്ങനെയാണ് ഫാഷിസത്തിന്റെ ഉപകരണമാകുക എന്ന് ചിലരെങ്കിലും സംശയിക്കാനിടയുണ്ട്. കാരണം ജര്‍മനിയിലെ നാസികള്‍ മുഖ്യ ഉപകരണമായി ഉപയോഗിച്ചത് ആത്മീയതയല്ല, വംശീയതയും ദേശീയതയുമാണ്. എന്നാല്‍ ഇറ്റാലിയന്‍ ഫാഷിസം വംശീയതയോടും ദേശീയതയോടും ഒപ്പം തുല്യപ്രാധാന്യത്തോടെ ആത്മീയതയും ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. തുടക്കത്തില്‍ കത്തോലിക്കാസഭയുമായി ഇടഞ്ഞുനിന്ന മുസ്സോളിനി പിന്നീട് സഭയുമായി രമ്യതയിലായി. കത്തോലിക്കാസഭ കത്തോലിക് ഇന്റഗ്രലിസത്തിന്റെ (Catholic lntegralism) ഭാഗമായി ഫാഷിസത്തെ ഉള്‍പ്പെടുത്തുകയും ക്ലെരിക്കല്‍ ഫാഷിസം എന്ന പുതിയ പ്രസ്ഥാനം തുടങ്ങുകയും ചെയ്തു. ചില ഇറ്റാലിയന്‍ ബിഷപ്പുമാര്‍ തങ്ങള്‍ ക്ലെരിക്കല്‍ ഫാഷിസ്റ്റുകളാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെട്ടിരുന്നു. ജര്‍മനിയിലെ നാസികള്‍ വളരെ വൈകിയാണ് ക്രിസ്തുമതവുമായി രമ്യതയിലായത്. നാസി പാര്‍ടി സ്ഥാപിച്ച് പത്തുവര്‍ഷത്തിനുശേഷം 1928-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വെറും 2 ശതമാനം വോട്ടാണ് അവര്‍ക്ക് കിട്ടിയത്. റോമന്‍ കത്തോലിക്കാസഭയുമായും പ്രൊട്ടസ്റ്റന്റുകളുമായും രമ്യതയിലാകാതെ മുന്നേറാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ഹിറ്റ്ലര്‍ രണ്ടു ക്രിസ്ത്യന്‍ വിഭാഗങ്ങളെയും കൂട്ടുപിടിക്കുകയും നിരീശ്വരവാദികളായ ബോള്‍ഷെവിക്കുകള്‍ക്കെതിരായി ആത്മീയവാദികളായ ക്രിസ്ത്യാനികളും നാസികളും യോജിക്കണമെന്ന് പ്രചാരണം നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും നാസിപാര്‍ടിയുടെ അര്‍ധസൈനിക വിഭാഗമായ storm troopers നെ അനുകരിച്ച് Storm troopers of Christ എന്നപേരില്‍ സംഘങ്ങളുണ്ടാക്കി. മാര്‍ട്ടിന്‍ നിമോളറെ പ്പോലെ ചില ബിഷപ്പുമാര്‍ നാസികളുമായി യോജിക്കാന്‍ വിസമ്മതിച്ചു. അങ്ങനെയുള്ളവര്‍ വളരെവേഗംതന്നെ അപ്രത്യക്ഷരാകുകയും ചെയ്തു. ഈ വസ്തുതകള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മീയതയും ഫാഷിസത്തിന്റെ ഉപാധിയാണെന്ന നിഗമനത്തില്‍ വില്‍ഹെം റൈഹ് എത്തിച്ചേര്‍ന്നത്.

ജോര്‍ജ് ഈറ്റ്വെലിനെപ്പോലുള്ള ആധുനിക നിരീക്ഷകര്‍ ഫാഷിസത്തിനു തനതായ ഒരു ആത്മീയതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഹിറ്റ്ലര്‍, മുസ്സോലിനി, ഫ്രാങ്കോ തുടങ്ങിയ ഫാഷിസ്റ്റ് ഭരണത്തലവന്മാരെല്ലാം സര്‍വശക്തനായ ദൈവത്തോട് സാദൃശ്യമുള്ളവരായിരുന്നു. അവരുടെ പാര്‍ടിയും ഭരണകൂടവും മതസംഘടനയുടെ പല സ്വഭാവങ്ങളുംവെച്ചുപുലര്‍ത്തിയിരുന്നു. നാസികള്‍ക്ക് നേതാവിനോടുള്ള വിധേയത്വം വെളിവാക്കുന്ന അനുഷ്ഠാനങ്ങളുണ്ട്. ഫാഷിസ്റ്റ് ഭരണകൂടംതന്നെ വൈദികവല്‍ക്കരിക്കപ്പെട്ടിരുന്നു (sacralised) എന്നാണ് ജോര്‍ജ് ഈറ്റ്വെലിന്റെ നിഗമനം. ജപ്പാനിലെ ഫാഷിസം യൂറോപ്യന്‍ ഫാഷിസത്തേക്കാള്‍ കൂടുതല്‍ ആത്മീയത പ്രകടിപ്പിച്ചു. ജപ്പാന്‍കാര്‍ ചക്രവര്‍ത്തിയെ ദൈവത്തിന്റെ അവതാരമായി ആരാധിച്ചു. അവസാനഘട്ടത്തില്‍ ഹിറ്റ്ലര്‍ ക്രിസ്തുമതത്തിനു പകരം നാസികളുടെ മതം എന്ന വ്യക്തമായ ആത്മീയതയില്‍ എത്തിച്ചേര്‍ന്നു. 1934-ലെ ന്യൂറംബര്‍ഗ് റാലിയില്‍ ലെനി റീഫെന്‍സ്റ്റാള്‍(Leni Riefenstahl) നിര്‍മിച്ച Triumph of the Will എന്ന സിനിമയില്‍ ഹിറ്റ്ലര്‍ ദൈവത്തെപ്പോലെ ആകാശത്തിലെ മേഘപാളികള്‍ക്കിടയില്‍നിന്നും ഇറങ്ങിവരുന്നതായും നാസികള്‍ ആരാധിക്കുന്നതായും ചിത്രീകരിച്ചു!

ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രത്യക്ഷരൂപമാണ് ഹിന്ദുത്വം. ഇന്ത്യയില്‍ പരമാധികാരത്തില്‍ വരാനാണ് ഹിന്ദുത്വം ശ്രമിക്കുന്നത്. രാഷ്ട്രീയ ഹിന്ദുത്വം പലരൂപങ്ങളിലും പ്രത്യക്ഷപ്പെടുമെന്ന് ജ്യോതിര്‍മയ ശര്‍മ Hindutva; Exploring The Idea of Hindu Nationalism എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നു. പലരൂപങ്ങളിലൊന്ന് മൃദുഹിന്ദുത്വമാണ്. പൊതുസമൂഹത്തിന്റെ സമ്മതി നേടാനും പൊതുബോധത്തില്‍ (Common Sense) അധീശത്വം (Hegemony) സ്ഥാപിക്കാനും ഇന്ത്യയിലെ ഫാഷിസ്റ്റുശക്തിയായ രാഷ്ട്രീയഹിന്ദുത്വം സ്വീകരിച്ചിട്ടുള്ള അടവുകളില്‍ ഒന്നാണ് മൃദുഹിന്ദുത്വം. സ്വാമി വിവേകാനന്ദന്‍, അരബിന്ദോ എന്നിവരുടെ ആശയങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയതാണ് മൃദുഹിന്ദുത്വം. ഹൈന്ദവ മുദ്രകളെയും ആചാരാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും മൃദുഹിന്ദുത്വം ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ തെളിവുകളിലൊന്നാണ് യോഗയെക്കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണം. ഇന്റര്‍നെറ്റ് എക്‍സ്‌പ്ലോററിന്റെ അഡ്രസ് ബാറില്‍ Yoga എന്ന് ടൈപ് ചെയ്താല്‍ കിട്ടുന്നത് 75,000,000 വെബ് സൈറ്റുകളാണ്. ഈ പ്രചാരണത്തില്‍ ചില ഇടതുപക്ഷ ബുദ്ധിജീവികളും അറിയാതെ പങ്കാളികളായിപ്പോകുന്നുണ്ട്. ഫാഷിസത്തിന്റെ ഉപാധികളിലൊന്നായ ആത്മീയതയെ ജീവിതത്തിന്റെ പല മണ്ഡലങ്ങളിലേക്കും ഒളിച്ചുകടത്താനുള്ള ശ്രമത്തില്‍ അവരും അറിയാതെ പങ്കെടുത്തുപോകാറുണ്ട്.

രണ്ട്

ആത്മീയതയുടെ ആടയാഭരണങ്ങളൊക്കെ അഴിച്ചുമാറ്റി പരിശോധിച്ചാല്‍ യോഗ ഒരു വ്യായാമമുറ മാത്രമാണെന്ന് മനസ്സിലാകും. കൂട്ടിയോജിപ്പിക്കുക എന്ന് അര്‍ഥമുള്ള യജ് ധാതുവില്‍നിന്നാണ് നിഷ്പാദനം. വൈദികസാഹിത്യത്തില്‍ യോഗ എന്ന പദം കൊണ്ട് മൌലികമായി ഉഴവ് മൃഗങ്ങള്‍ക്ക് നുകം വെയ്ക്കുക. കുതിരകള്‍ക്ക് ജീനികെട്ടുക എന്നൊക്കെയായിരുന്നു അര്‍ഥമെന്ന് തത്വചിന്തകനും ചരിത്രകാരനുമായ എസ് എന്‍ ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നു (A History lndian Philosophy Vol. ip 226). ഏറ്റവും 'ഉദാത്തവും' 'കേവലവു'മായ മാനസികാവസ്ഥ കൈവരിക്കുന്നതിനായി അനുഷ്ഠിക്കുന്ന ചില ചര്യകളെ സൂചിപ്പിക്കാന്‍ ഈ പദം അതിപുരാതനകാലം മുതലേ ഉപയോഗിച്ചിരുന്നു. ഇന്ത്യയുടെ ദാര്‍ശനികമണ്ഡലത്തിലെ ഒരു പ്രത്യേക വിഭാഗത്തെയാണ് 'യോഗദര്‍ശനം' എന്ന വിവക്ഷകൊണ്ടുദ്ദേശിക്കുന്നത്. പതഞ്ജലി എന്ന മഹര്‍ഷി രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന യോഗസൂത്രത്തിലാണ് യോഗദര്‍ശനത്തിന്റെ ആദ്യപ്രതിപാദനമുള്ളത്. പതഞ്ജലിയുടെ യോഗസൂത്രം രൂപപ്പെട്ടത് പൊതുവര്‍ഷം (Common Era) 540 കളിലാണെന്നും പൊതുവര്‍ഷത്തിനുമുമ്പ് (BCE) രണ്ടാം നൂറ്റാണ്ടിലാണെന്നും രണ്ടഭിപ്രായമുണ്ട്. അതിപ്രാചീനകാലം മുതലേ യോഗവും സാംഖ്യവും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പില്‍ക്കാലത്ത് അവ തമ്മിലുള്ള ബന്ധം ദൃഢീകരിച്ചതിന്റെ ഫലമായി തത്വചിന്തയില്‍ 'സാംഖ്യ-യോഗം' എന്നാണ് പലപ്പോഴും പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നതെന്നും ദേബീപ്രസാദ് ചതോപാധ്യായ ചൂണ്ടിക്കാണിക്കുന്നു(LOKAYATA- A Study in Ancient lndian Materialism- page 436).

അതുകൊണ്ട് യോഗയെക്കുറിച്ച് പറയുന്നതിനുമുമ്പ് സാംഖ്യത്തെക്കുറിച്ച് അല്പം പറയേണ്ടിയിരിക്കുന്നു. പ്രാചീന സാംഖ്യ നിരീശ്വരവാദമാണ്. സാംഖ്യത്തെക്കുറിച്ച് ദേബിപ്രസാദ് ചതോപാധ്യായ ഇങ്ങനെ എഴുതി: "ഈ ദര്‍ശനത്തിന്റെ മഹത്തായ പ്രാചീനത പരിഗണിക്കുമ്പോള്‍ പ്രകൃത്യതീത തത്വത്തിന്റെ അംഗീകാരം അനാവശ്യമാക്കിത്തീര്‍ത്തത് ശരിക്കും ബുദ്ധിപരമായ അതിസാഹസികതയുടെ തെളിവാണ്. കപിലന്റെ സമകാലീനര്‍ പ്രകൃതിയെയും പ്രകൃതിനിയമങ്ങളെയുംകുറിച്ചുള്ള തങ്ങളുടെ യഥാര്‍ത്ഥജ്ഞാനത്തിന്റെ പോരായ്മ പ്രകൃത്യതീതത്തോടുള്ള ആദരാതിശയംകൊണ്ട് നികത്താന്‍ വ്യാപൃതരായിരിക്കുകയും, ലോകത്തിന്റെ അന്ധാളിപ്പിക്കുന്ന സങ്കീര്‍ണതയെ നിര്‍ണയിക്കാന്‍ ഒരു ദിവ്യശില്‍പിയെ സ്വപ്നം കാണുകയും ചെയ്ത സമയത്ത്, പദാര്‍ഥത്തെയും ചലനത്തെയുംപറ്റി ലഭ്യമായ അറിവ് വളരെ പരിമിതമാണെങ്കിലും, കപിലന്‍ പദാര്‍ഥത്തിന്റെയും അതിന്റെ അസ്തിത്വരീതിയായ ചലനത്തിന്റെയും സ്വയംപര്യാപ്തതയില്‍ ഉറച്ചുനിന്നു. ലോകദാര്‍ശനിക ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ രൂപത്തെയാണ് സാംഖ്യം പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, അതിന്റെ നിരീശ്വരവാദം ശാസ്ത്രീയമോ ചുരുങ്ങിയത് അര്‍ദ്ധശാസ്ത്രീയമോ ആയ പരിഗണനകളാല്‍ പ്രേരിതം കൂടിയായിരുന്നു'' (ഇന്ത്യന്‍ നിരീശ്വരവാദം-പുറം 74,75). പ്രാചീനലോകത്തിന്റെ ധിഷണയുടെ നേട്ടങ്ങളുടെ മകുടോദാഹരണമാണ് സാംഖ്യം. പ്രപഞ്ചത്തിന്റെ ആദികാരണം പ്രാഥമിക പദാര്‍ഥമായിരുന്നുവെന്ന് യുക്തിയുടെ അടിസ്ഥാനത്തില്‍ അനുമാനിച്ച സാംഖ്യദാര്‍ശനികര്‍ ഈശ്വരന്റെ അസ്തിത്വം സ്ഥാപിക്കാനുള്ള ശ്രമം വ്യര്‍ഥമാണെന്ന് കണ്ടെത്തി. ഈ വ്യര്‍ഥത തെളിയിക്കാനും അവര്‍ ശ്രമിച്ചു. പ്രാചീനസാംഖ്യത്തിലില്ലാതിരുന്ന അനേകം അന്യമായ ആശയങ്ങളെ പ്രമാണഗ്രന്ഥങ്ങളായ സാംഖ്യസൂത്രത്തിലേക്കും സാംഖ്യകാരികകളിലേക്കും അന്നത്തെ ഋഷിമാര്‍, ഇന്നത്തെ ചില ബുദ്ധിജീവികളെപ്പോലെ, ഒളിച്ചു കടത്തിയതിന്റെ ഫലമായി സാംഖ്യം ആസ്തിക ദര്‍ശനങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി എണ്ണാന്‍ തുടങ്ങി.

പലരും കരുതുന്നതുപോലെ യോഗം പില്‍ക്കാലത്ത് സാംഖ്യദര്‍ശനത്തിന്റെ അടിത്തറയില്‍ പ്രതിഷ്ഠിക്കപ്പെട്ടതല്ലെന്ന് ദേബിപ്രസാദ് ചതോപാധ്യായ സമര്‍ഥിക്കുന്നു (LOKAYATA page 436). അതിപ്രാചീനകാലം മുതലേ സാംഖ്യദര്‍ശനത്തോടൊപ്പം യോഗചര്യകളും പരാമര്‍ശിക്കുന്ന പതിവുണ്ടായിരുന്നുവെന്നും പില്‍ക്കാല ധിഷണകള്‍ പ്രാചീനമായ ഈ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമേ ചെയ്തുള്ളുവെന്നും യുക്തിപൂര്‍വം അനുമാനിക്കാവുന്നതാണ്. ഈ ചരിത്രസിദ്ധാന്തമനുസരിച്ച് സാംഖ്യദര്‍ശനത്തിന്റെയും യോഗശാസ്ത്രത്തിന്റെയും വികാസത്തില്‍ മൂന്നു ഘട്ടങ്ങളുണ്ട്. പ്രാരംഭത്തില്‍ ആദിമ ജനസമൂഹങ്ങളില്‍ നിലനിന്നിരുന്ന ബീജഭൂതമായ സാംഖ്യയോഗമെന്ന സിദ്ധാന്തപ്രയോഗ സംയുക്തം. പില്‍ക്കാലത്ത് ഇവയുടെ വേറിടലും വേറിട്ട വഴികളിലുള്ള വികാസവും. ഒടുവില്‍ ബന്ധം പുനഃസ്ഥാപിക്കല്‍. ഇതിനിടയില്‍ മുമ്പ് സൂചിപ്പിച്ചവിധം സാംഖ്യദര്‍ശനത്തിന് രൂപാന്തരം ഭവിക്കുകയും ആത്മീയതയുടെ ആടയാഭരണങ്ങള്‍ അണിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പതഞ്ജലി യോഗചര്യയുടെ ലക്ഷ്യം കൈവല്യാവസ്ഥ കൈവരിക്കലാണെന്ന് പ്രഖ്യാപിച്ചതും യോഗസൂത്രം രചിച്ചതും.

ആദിമഗോത്രങ്ങളില്‍ നിലനിന്നിരുന്ന യോഗചര്യകളെ കണ്ടെടുത്ത് ക്രോഡീകരിക്കുക മാത്രമാണ് പതഞ്ജലി ചെയ്തതെന്ന് എസ് എന്‍ ദാസ്‌ഗുപ്ത പറയുന്നു. യോഗസൂത്രത്തിന് ഏറ്റവും ആദ്യമുണ്ടായ വ്യാസഭാഷ്യത്തെ നിരൂപണം ചെയ്ത വാചസ്പതിയും വിജ്ഞാനഭിക്ഷുവും പതഞ്ജലി യോഗസൂത്രങ്ങളുടെ രചയിതാവല്ല, സംശോധകനും പ്രസാധകനും മാത്രമാണെന്ന് പറഞ്ഞിട്ടുള്ള കാര്യം ഇതിനുപോല്‍ബലകമായി ദാസ്‌ഗുപ്ത ചൂണ്ടിക്കാട്ടുന്നു (History of lndian Philosophy- Vol. 1 page 238). പതഞ്ജലി 'പരോക്ഷശരീരം', 'അംഗമുക്തശരീരം' (Body Without Organs- BWD) എന്നൊക്കെപ്പറഞ്ഞ് ഈശ്വരനെ (പരാമാത്മാവിനെ) മനസ്സിലേക്ക്, മനഃശാസ്ത്രത്തിലേക്കും ഒളിച്ചു കടത്താനല്ല ശ്രമിച്ചത്. നേര്‍ക്കുനേരെ സത്യസന്ധമായിത്തന്നെ പറഞ്ഞു: "ചിത്തം നാനാവൃത്തികള്‍ കൈക്കൊള്ളുന്നതിനെ തടയുന്നതാകുന്നു യോഗം. അപ്പോള്‍ ദ്രഷ്ടാവ് (വ്യക്തി) കൈവല്യസ്വരുപത്തില്‍ (പരമാത്മാവിന്റെ അംശമായ ആത്മാവില്‍) സ്ഥിതിചെയ്യുന്നു'' (യോഗസൂത്രം- സമാധിപാദം-സൂത്രങ്ങള്‍ 2,3- സ്വാമി വിവേകാനന്ദന്റെ രാജയോഗം എന്ന ഗ്രന്ഥത്തില്‍നിന്ന്- പുറം 110,115). പതഞ്ജലി പറഞ്ഞത് വളരെ ലളിതമാണ്. മസ്തിഷ്കത്തിലേക്കെത്തുന്ന സംഞ്ജകള്‍ നിരോധിക്കുകയും മനസ്സ് ഏതെങ്കിലുമൊരു ബിന്ദുവില്‍ കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട് കുറേ നേരം കഴിച്ചുകൂട്ടിയാല്‍ വ്യതിരിക്ത ബോധാവസ്ഥയില്‍, തന്മയാവസ്ഥയില്‍, ആകുമെന്നുള്ളത് ലളിതമായ മനഃശാസ്ത്ര തത്വമാണ്. ഈ വ്യതിരിക്തബോധാവസ്ഥയാണ് 'കൈവല്യസ്വരൂപത്തില്‍ സ്ഥിതി ചെയ്യല്‍'. പതഞ്ജലി യോഗദര്‍ശനത്തില്‍ ഈശ്വരനെ മുന്‍വാതിലിലൂടെത്തന്നെയാണ് കടത്തിക്കൊണ്ടുവന്നത്. യോഗത്തില്‍ ഈശ്വരനെ പ്രതിഷ്ഠിച്ചിട്ടും അതിന്റെ ആദിമമായ ഭൌതികസ്വഭാവം പൂര്‍ണമായും തിരസ്കരിക്കാനായില്ല. അതുകൊണ്ട് ആദിമസമൂഹങ്ങളുടെ മാന്ത്രികചര്യകളില്‍ യോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പണ്ഡിതന്മാര്‍ക്ക് കഴിഞ്ഞു.

ആദിമജനതകളുടെ ജീവിതത്തില്‍ മാന്ത്രികചിന്തകള്‍ക്കും ചര്യകള്‍ക്കും പ്രധാനസ്ഥാനമാണുണ്ടായിരുന്നത്. ആധുനിക മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ പ്രാകൃതസമൂഹങ്ങളുടെ മാന്ത്രികചിന്തകളിലും ചര്യകളിലും നിന്നാണ് എല്ലാം മതങ്ങളും ഉത്ഭവിച്ചതെന്ന് കാണാന്‍ കഴിയും. മാന്ത്രികചിന്തകളുടെ അടിത്തറമേലാണ് മതങ്ങള്‍ നിലനില്‍ക്കുന്നതും. വൈദികപുരോഹിതന്മാരുടെ മന്ത്രോച്ചാരണങ്ങളും യാഗയജ്ഞാദികളും അനാര്യഗോത്രങ്ങളിലെ പൂജാരികളുടെയും വെളിച്ചപ്പാടുകളുടെയും പ്രകടനങ്ങളും ബലികളും മാന്ത്രിക നടപടികളായിരുന്നു. മാന്ത്രികമായ പ്രവൃത്തികള്‍ മനുഷ്യമനസ്സുകളില്‍ മിഥ്യകള്‍ സൃഷ്ടിക്കുന്നു. മാന്ത്രികവിദ്യകളിലൂടെ പ്രകൃതിയെ സ്വാധീനിക്കാനും ഈശ്വരനെക്കൊണ്ട് തങ്ങള്‍ക്കുവേണ്ടി പലതും ചെയ്യിക്കാനും കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. ഒരര്‍ഥത്തില്‍ പ്രാകൃതസമൂഹങ്ങളുടെ നിലനില്പുതന്നെ മാന്ത്രികകര്‍മങ്ങളുടെ'വിജയത്തില്‍' ആയിരുന്നു. മാന്ത്രികന് (പുരോഹിതന്‍, പൂജാരി, വെളിച്ചപ്പാട്) തന്മയാവസ്ഥ കൈവരിക്കേണ്ടത് ആവശ്യമായിരുന്നു. തന്നില്‍ കുടികൊള്ളുന്ന അസാധാരണശക്തിയെ അനുഭവിച്ചറിഞ്ഞെങ്കിലേ ആത്മവിശ്വാസത്തോടെ മാന്ത്രികചര്യകള്‍ ചെയ്ത് ഫലസിദ്ധി നേടാന്‍ കഴിയുകയുള്ളുവെന്ന് മാന്ത്രികന്‍ വിശ്വസിച്ചു. തന്നില്‍ കുടികൊള്ളുന്ന അസാധാരണ ശക്തിയുടെ സഹായത്താലാണ് തന്റെ മാന്ത്രികചര്യകളും മന്ത്രോച്ചാരണങ്ങളും ലോകത്തെയും പ്രകൃതിയെയും സ്വാധീനിക്കുന്നതെന്നും അയാള്‍ വിശ്വസിച്ചു. തന്നിലെ ഭ്രമാത്മകശക്തിയെ അനുഭവപ്പെടുത്തുന്ന തന്മയാവസ്ഥ (trance state) കൈവരിക്കാന്‍ ആദിമമാന്ത്രികന്‍ പല സങ്കേതങ്ങളും ഉപയോഗിച്ചിരുന്നു. ഈ സങ്കേതങ്ങളില്‍പ്പെട്ടവയാണ് ശ്വസനനിയന്ത്രണം, പലതരത്തിലുള്ള യോഗാസനങ്ങള്‍, ആത്മപീഡനങ്ങള്‍, ജിതേന്ദ്രിയത്വം, സംജ്ഞാനിരോധം, സോമരസമുള്‍പ്പെടെയുള്ള മദിരസേവ തുടങ്ങിയവയെല്ലാം. ഇവയില്‍ നിന്നുത്ഭൂതമാകുന്ന വ്യതിരിക്ത ബോധാവസ്ഥ മനഃശാസ്ത്രത്തില്‍ അജ്ഞാതമോ അഗമ്യമോ അല്ല. നാഡീവിജ്ഞാനീയത്തിന്റെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഇത്തരം മാനസികാവസ്ഥകളെക്കുറിച്ച് പഠിക്കാനാവില്ലെന്നും വ്യാഖ്യാനശാസ്ത്രത്തില്‍ (Hermeneutics) മാത്രം നിലനില്പുള്ള നിഗൂഢ മനഃശാസ്ത്രസിദ്ധാന്തങ്ങളുടെ ദിവ്യപ്രഭയില്‍ നോക്കിയാല്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും ശഠിക്കുന്നത് ഹിന്ദുത്വത്തിന്റെ ആത്മീയതയെ മനഃശാസ്ത്രത്തിലേക്കും മനോരോഗചികിത്സയിലേക്കും ഒളിച്ചു കടത്താന്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന ശ്രമമാണ്.

മൂന്ന്

ആത്മീയത ഒളിച്ചു കടത്തുവാന്‍ ഏറ്റവും എളുപ്പമുള്ള മണ്ഡലം മനഃശാസ്ത്രമാണ്. ഭൌതികവാദികളും ആത്മീയവാദികളും ഇന്നും തുടര്‍ന്നുപോരുന്ന തര്‍ക്കവിഷയമാണ് മനസ്സും ശരീരവും തമ്മിലുള്ള ബന്ധം. ഇക്കാര്യം 'ചിന്ത' പ്രസിദ്ധീകരിച്ച മനഃശാസ്ത്രം മനസ്സിന്റെ കാണാലോകം എന്ന പുസ്തകത്തില്‍ ഈ ലേഖകന്‍ വിശദീകരിച്ചിട്ടുണ്ട്. മസ്തിഷ്കത്തില്‍ (ശരീരത്തില്‍) നിന്നും വേറിട്ട് സ്വതന്ത്രമായി നിലനില്പുള്ള ഉണ്‍മയാണ് മനസ്സെന്ന് ആത്മീയവാദികള്‍ വിശ്വസിക്കുന്നു. ശരീരവും മനസ്സും വേറെ വേറെയാണെന്ന ദ്വൈതവാദം (bodymind dualism) തുടങ്ങിവെച്ചത് ആധുനിക തത്വശാസ്ത്രത്തിന്റെ സ്ഥാപകനെന്നു വിശേഷിപ്പിക്കപ്പെടുന്ന റെനെ ദെക്കാര്‍ത്തെ (Rene Descartes 1596-1650) ആണ്. മനസ്സ് വേറിട്ട ഒരു പദാര്‍ഥമാണെന്നായിരുന്നു ദെക്കാര്‍ത്തെയുടെ സിദ്ധാന്തം. പക്ഷേ ശരീരത്തിന്റെ പദാര്‍ഥത്തില്‍നിന്നും വ്യത്യസ്തമായ പദാര്‍ഥമാണ് മനസ്സിന്റേത്. യാഥാര്‍ഥ്യം (reality) ദ്വൈതമാണെന്ന് (dual) ദെക്കാര്‍ത്തെ വാദിച്ചു. ഭൌതികപദാര്‍ഥവും അതിന്റെ വ്യാപൃതാവസ്ഥയായ (extended form) ആത്മാവും (spirit) ചേര്‍ന്നതാണ് യാഥാര്‍ഥ്യം. സാധാരണ ഭൌതികപദാര്‍ഥം മനുഷ്യന് കാണാന്‍ കഴിയും. അതിന്റെ വ്യാപൃതാവസ്ഥയായ ആത്മാവ് എന്ന പദാര്‍ഥം അദൃശ്യമാണ്. ശരീരമെന്ന ഭൌതികപദാര്‍ഥത്തില്‍ ചിന്തിക്കുന്ന പദാര്‍ഥമായ ആത്മാവ് സ്ഥിതി ചെയ്യുന്നു. ചിന്തിക്കുന്ന പദാര്‍ഥമായ മനസ്സിന് ശരീരമെന്ന ഭൌതികപദാര്‍ഥം യാഥാര്‍ഥ്യമാണോ എന്ന സംശയം ചിപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. താന്‍ എന്ന വ്യക്തി യഥാര്‍ഥത്തില്‍ ഉള്ളതാണോ എന്ന രൂപത്തിലാണ് ഈ സംശയം വ്യക്തിയുടെ മനസ്സില്‍ തെളിയും. ഇതാണ് പ്രസിദ്ധമായ "കാര്‍ട്ടീസിയന്‍ സംശയം.'' ദെക്കാര്‍ത്തെക്കുണ്ടായ സംശയം അദ്ദേഹം ചിന്തയിലൂടെ സ്വയം നീക്കി. "ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ട് ഞാന്‍ ഉണ്ട്''എന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

മനസ്സെന്ന വ്യാപൃതരൂപത്തിലുള്ള പദാര്‍ഥവും ശരീരമെന്ന സാധാരണ ഭൌതികപദാര്‍ഥവും തമ്മില്‍ ബന്ധിപ്പിക്കുന്നത് തലയോട്ടിക്കകത്ത് മസ്തിഷ്കത്തിന്റെ അടിയിലായി സ്ഥിതിചെയ്യുന്ന പിനിയല്‍ ഗ്രന്ഥിയാണെന്ന് അദ്ദേഹം ഊഹിക്കുകയും മനുഷ്യനുമാത്രമേ ഈ ഗ്രന്ഥിയുള്ളുവെന്ന് വിശ്വസിക്കുകയും ചെയ്തു. മറ്റു ജന്തുക്കളെല്ലാം ആത്മാവില്ലാത്ത സ്വയം ചലദ് യന്ത്രങ്ങള്‍ (automata) ആണെന്നായിരുന്നു വാദം. ദെക്കാര്‍ത്തെക്ക് മനസ്സ് അഥവാ ആത്മാവ് പദാര്‍ഥത്തിന്റെ വികസിതവും ഉദാത്തവുമായ രൂപമാണ്. ദൈവത്തില്‍ ഈ ഉദാത്തരൂപത്തിലുള്ള പദാര്‍ഥം മാത്രമേയുള്ളുവെന്ന് ദെക്കാര്‍ത്തെ വിശ്വസിച്ചു. ദെക്കാര്‍ത്തെയുടെ ദ്വൈതവാദം പില്‍ക്കാലത്ത് ക്രിസ്തുമതം ഏറ്റെടുത്തു. മനസ്സ് അഥവാ ആത്മാവ് ശരീരത്തോട് ബന്ധിപ്പിക്കപ്പെട്ട ഉദാത്തരൂപത്തിലുള്ള പദാര്‍ഥമല്ല വേറിട്ട, സ്വതന്ത്രമായ ഉണ്‍മയാണെന്ന് വാദിച്ചു. അങ്ങനെ ദ്വൈതവാദികള്‍ ആസ്തികരും അതിന്റെ നിഷേധകര്‍ നാസ്തികരുമായി.

മനസ്സ് ശരീരത്തില്‍നിന്നും വ്യത്യസ്തമായ പദാര്‍ഥമാണെന്ന് ദെക്കാര്‍ത്തെ പറഞ്ഞതിനെ പൂര്‍ണമായും നിഷേധിക്കാനായിരുന്നു ആത്മീയവാദികളുടെ തുടര്‍ന്നുള്ള ശ്രമം. അവര്‍ ചെന്നെത്തിയത് പദാര്‍ഥത്തിന്റെ പൂര്‍ണമായ നിഷേധത്തിലായിരുന്നു. ബ്രിട്ടീഷ് തത്വചിന്തകനായ ബെല്‍ക്കെലെ (George Berkely 1680-1753) അഭൂതാത്മകവാദത്തില്‍ (immaterialism) ചെന്നെത്തി. പദാര്‍ഥത്തിന്റെ നിലനില്പ് ആത്മാവിലാണ്. ആത്മാവ് ഗ്രഹിക്കുമ്പോള്‍ മാത്രമേ പദാര്‍ഥത്തിന് നിലനില്പുള്ളുവെന്നാണ് ബെര്‍ക്കെലെ വാദിച്ചത്. ആത്മാവ് ഗ്രഹിച്ചില്ലെങ്കില്‍ ശരീരമില്ല. ശരീരത്തിന്റെ അസ്തിത്വം ആത്മാവിനെ ആശ്രയിച്ചാണ്. ഔപനിഷദ മായാവാദത്തോട് അടുത്തു നില്‍ക്കുന്നതാണ് ബെര്‍ക്കെലെയുടെ Immaterialism. ഇതിന്റെ നേരെ എതിര്‍വശത്ത് നില്‍ക്കുന്നതാണ് യാന്ത്രികഭൌതികവാദം. ഇതിന്റെ വേരുകള്‍ യഥാര്‍ഥത്തില്‍ ദെക്കാര്‍ത്തെയുടെ സിദ്ധാന്തങ്ങളിലാണുള്ളത്. ദെക്കാര്‍ത്തെക്ക് ഒരു നൂറ്റാണ്ടിനുശേഷം ജീവിച്ചിരുന്ന ജൂലിയന്‍ ഒഫ്റെ ദെ ലാ മത്രി (Julien Offray de la Mettrie 1709-1751) "മനുഷ്യയന്ത്രം'' (L homme machine) എന്ന ഗ്രന്ഥം രചിച്ചു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ച് യാന്ത്രികമായി മാത്രമാണ് മനസ്സ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.

ആധുനിക നാഡീവിജ്ഞാനീയം (Neuroscience) ശരീരവും മനസ്സും എന്ന ദ്വൈതവാദത്തിന് വിരാമമിട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകം മസ്തിഷ്കദശകം എന്നാണറിയപ്പെടുന്നത്. ഈ കാലയളവില്‍ നടന്ന മസ്തിഷ്കപരീക്ഷണങ്ങള്‍ ഒരു കാര്യം അസന്ദിഗ്ദ്ധമായി തെളിയിച്ചു. മസ്തിഷ്കത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമാണ് മനസ്സെന്ന പ്രതിഭാസം. മനുഷ്യന്റെ മസ്തിഷ്കത്തില്‍ പതിനായിരം കോടി നാഡീകോശങ്ങള്‍ (neurons) ഉണ്ട്. ഒരു നാഡീകോശം ശരാശരി പതിനായിരം മറ്റു നാഡീകോശങ്ങളുമായി സിനാപ്‌സുകളിലൂടെ സന്ധിക്കുന്നു. നാഡീകോശങ്ങള്‍ പരസ്പരം സന്ധിച്ച് അനേകശതകോടി കണ്ണികളുള്ള നാഡീവലകള്‍ (neural networks) രൂപപ്പെട്ടിരിക്കുന്നു. ഈ നാഡീവലകളില്‍ ചിലതിന്റെ പ്രവര്‍ത്തനഫലമാണ് മനസ്സ് എന്ന പ്രതിഭാസം. നാഡീവലകളില്‍ ചിലതിന്റെ പ്രവര്‍ത്തനം ഒന്നിനുപുറകേ ഒന്നായി അനേകം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ആന്തരികമായ മനോവ്യാപാരങ്ങളായും ബാഹ്യമായ വ്യവഹാരങ്ങളായും (behaviours) പ്രത്യക്ഷമാകുന്നു. ഇങ്ങനെ ആധുനിക നാഡീവിജ്ഞാനീയം മനസ്സ് മസ്തിഷ്കത്തിന്റെ പ്രാതിഭാസികം (Phenomenon) ആണെന്ന് അസന്ദിഗ്ദ്ധമായി തെളിയിച്ചതോടെ ആത്മീയ വാദികള്‍ ആത്മാവ് മനസ്സില്‍നിന്നും വേറിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന "അതിഭൌതിക ശക്തി'' (metaphysical force)ആണെന്ന് വാദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് കാലഹരണപ്പെട്ട മനസ്സ്-ശരീരം ദ്വൈതവാദത്തിനു (mind-body dualism) പകരം അവതരിപ്പിക്കപ്പെട്ട മനസ്സ്- ആത്മാവ് ദ്വൈതവാദമാണ് (mind-spirit dualism). മനുഷ്യനില്‍ മാത്രമേ മനസ്സും ആത്മാവും ഒരുമിച്ചു സ്ഥിതിചെയ്യുന്നുള്ളുവെന്നും ജന്തുക്കള്‍ക്ക് മനസ്സ് മാത്രമേയുള്ളു, ആത്മാവില്ല എന്നുമാണ് ആത്മീയവാദികളുടെ വിശ്വാസം.

നാഡീവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മനസ്സിനെക്കുറിച്ച് പഠിക്കാനാവില്ലെന്ന കാര്യം സുവിദിതമാണ്. ബോധത്തിന്റെ നിര്‍ണയനം ഭൌതികസാഹചര്യങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. പക്ഷേ ഏതെങ്കിലും തത്വചിന്തകന്റെ ഊഹാധിഷ്ഠിതമായ സങ്കല്പത്തിലൂടെ മാത്രമേ മനസ്സിനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനം സിദ്ധിക്കൂ എന്നു പറയുന്നത് അതിഭൌതിക ചിന്തനം (metaphysical thinking) മൂലമാണ്. തത്വചിന്തകന് സ്വന്തം ചിന്തകളോട് സിദ്ധാന്ത പക്ഷപാതം (hypothesis bias) ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിന്തകനേക്കാള്‍ സിദ്ധാന്ത ശാഠ്യം അനുഗാമികള്‍ കാണിക്കാറുണ്ട്. പ്രപഞ്ചത്തെ മുഴുവന്‍ താന്‍ ആരാധിക്കുന്ന ചിന്തകന്റെ സിദ്ധാന്തക്കുഴലില്‍ കടത്തണമെന്നായിരിക്കും അനുഗാമിയുടെ വാശി.

മനോവിശകലനത്തിന്റെ ഉപജ്ഞാതാവായ സിഗ്മണ്ട് ഫ്രോയിഡ് നിരീശ്വരനായിരുന്നെങ്കിലും മനസ്സിന്റെ പിന്നില്‍ അബോധമനസ്സെന്ന കാരണകര്‍ത്താവിനെ (ഈശ്വരനെ) പ്രതിഷ്ഠിച്ചു. അദ്ദേഹത്തിന്റെ അബോധനിയതിവാദം (Unconscious Determinism) മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ സാമൂഹ്യനിയതി സിദ്ധാന്തത്തില്‍ ((Social Determinism)റദ്ദായിപ്പോയി. ഫ്രോയിഡ് തുടങ്ങിവെച്ച മനോവിശകലനം (psychoanalysis) മാത്രമാണ് മനഃശാസ്ത്രം എന്ന് ധരിച്ചുവശായ ചിലരുണ്ട്. ഇവരാണ് അറിഞ്ഞും അറിയാതെയും മനുഷ്യമനസ്സിന്റെ പിന്നിലേക്ക് ആത്മാവിനെ (ഈശ്വരനെ) പലരൂപത്തിലും ഒളിച്ചു കടത്തി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. അവരുടേതാണ് ഫ്രോയിഡിന്റേതിനേക്കാള്‍ ഭൌതികവാദപരമായ സിദ്ധാന്തമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും.

നാല്

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈദരാബാദിലെ ഡെക്കാണ്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം ഒരു തുടര്‍ വൈദ്യവിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരു വനിതാ പ്രൊഫസര്‍ അവതരിപ്പിച്ച പ്രബന്ധം 'വിഷാദരോഗ ചികിത്സയില്‍ യോഗയുടെ സ്ഥാനം' എന്ന വിഷയത്തെക്കുറിച്ചുള്ളതായിരുന്നു. അവര്‍ മനോരോഗങ്ങളുടെ ചികിത്സയില്‍ യോഗയുടെ സ്ഥാനം നിര്‍ണയിക്കാനുള്ള ഒന്നിലധികം പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ ആദ്യത്തെ ഗവേഷണമാണ് വിഷാദരോഗ ചികിത്സയില്‍ യോഗയുടെ പങ്കിനെക്കുറിച്ചുള്ളതെന്നും പറഞ്ഞു. ഗവേഷണത്തിന്റെ ആദ്യഫലങ്ങളാണ് അവര്‍ അവതരിപ്പിച്ചത്. യോഗചികിത്സ (yogatherapy) നിശ്ചയമായും മനഃശാസ്ത്രചികിത്സയുടെ (psychotherapy)ഫലങ്ങളോടൊപ്പം നില്‍ക്കുന്ന ഗുണഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. സ്കിസോഫ്രീനിയ തുടങ്ങിയ മനോരോഗങ്ങള്‍ക്കും യോഗചികിത്സ ഫലപ്രദമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഇന്ത്യയില്‍ പല ഭാഗങ്ങളിലായി ഒരു ഡസനോളം പഠനങ്ങളാണ് ഈ വിഷയത്തെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവരറിയിച്ചു. യോഗചികിത്സ (yogatherapy) വ്യാപകമായി ഉപയോഗിച്ചാല്‍ മരുന്നുകളുടെ ഉപയോഗം കുറയ്ക്കാനാവുമെന്നായിരുന്നു അവരുടെ നിഗമനം. ഒരു കാര്യം ഇപ്പോള്‍തന്നെ പ്രവചിക്കാനാവും. പഠനങ്ങളുടെയെല്ലാം ഫലം യോഗചികിത്സ അത്യുത്തമമാണെന്ന് തെളിയിക്കപ്പെടല്‍തന്നെ ആയിരിക്കും.

വ്യക്തിത്വഘടനയിലെ വൈകല്യങ്ങള്‍ ദൂരീകരിക്കുന്നതില്‍ യോഗയുടെ പങ്കിനെക്കുറിച്ചാണ് മറ്റൊരു ഗവേഷണം. ബാംഗ്ളൂരിലെ NIMHANS (National lnstitute of Mental Health and Neurosciences) നടത്തിയ സെമിനാറിലെ ഒരു പ്രബന്ധം ഈ വിഷയത്തെക്കുറിച്ചുള്ളതായിരുന്നു. പ്രബന്ധത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: A randomized control trial of the effect of yoga on Gunas (personality) and Health in normal healthy volunteers. വ്യക്തിത്വഘടനയെക്കുറിച്ചുള്ള ആധുനിക മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനങ്ങളല്ല. യോഗശാസ്ത്രമനുസരിച്ചുള്ള സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങള്‍ നിര്‍ണയിക്കുന്ന വ്യക്തിത്വഘടനയുടെ അടിസ്ഥാനത്തിലാണത്രേ പഠനം നടത്തുന്നത്. ഒരു വ്യക്തിയിലെ ഈ മൂന്നു ഗുണങ്ങളും അളക്കാനുള്ള മാനദണ്ഡവും ഗവേഷകര്‍ തയാറാക്കിയിട്ടുണ്ട്. Vedic Personality lnventory (VPl) എന്നാണ് വിവരപട്ടികയുടെ പേര്. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുടെ അസന്തുലിതാവസ്ഥയാണ് വ്യക്തിത്വ വൈകല്യങ്ങള്‍ (Personality Disorders) ഉള്‍പ്പെടെയുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും പല ശാരീരികരോഗങ്ങള്‍ക്കും നിദാനമെന്നാണ് ഗവേഷകരായ എസ് ദേശ്‌പാണ്ഡേ, എച്ച് ആര്‍ നാഗേന്ദ്ര, രഘുരാം എന്നീ മനോരോഗ വിദഗ്ദ്ധരുടെ സിദ്ധാന്തം. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെയെല്ലാം പടിയിറക്കി പിണ്ഡംവെച്ച് വൈദികശാസ്ത്രത്തെ പുനരധിവസിപ്പിക്കാനുള്ള ശ്രമം ഇന്ന് വ്യാപകമായി നടക്കുന്നുണ്ട്.

മസ്തിഷ്കത്തില്‍ യോഗത്തിന്റെയും ധ്യാനത്തിന്റെയും സ്ഥാനങ്ങള്‍ നിര്‍ണയിക്കാനും അവയുടെ ശാസ്ത്രീയാടിത്തറ കണ്ടെത്താനുമായിരുന്നു മലയാളിയായ ഒരു മനോരോഗവിദഗ്ദ്ധന്റെ ശ്രമം. അതിനായി അദ്ദേഹം അത്യന്താധുനിക സങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തി. പൌരാണികമായ കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നല്ലതുതന്നെ. പക്ഷേ ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ പടിയിറക്കിവിട്ട് ശുദ്ധികര്‍മം നടത്തി വേദോപനിഷത്തുകളിലെ 'ശാസ്ത്രങ്ങളെ' കുടിയിരുത്താനാണുദ്ദേശമെങ്കിലോ? പ്രബന്ധം അവസാനിപ്പിക്കുന്നതങ്ങനെയാണ്:

Take Home Message: Meditative Practices have a positive impact on mental health. The neurobiological correlates during meditation partly explain the beneficial role.

Article: " Neurobiology of Spirituality" Year: 2008 Volume: 6 lssue: 1 Mens Sana Monographs (MSM)

അഞ്ച്

ചികിത്സ ഫലപ്രദമാകുന്നത് എല്ലായ്പ്പോഴും ചികിത്സയുടെ ഫലസിദ്ധികൊണ്ടു മാത്രമാകണമെന്നില്ല. അനേകം രോഗങ്ങള്‍ സ്വയം പരിഹാര്യങ്ങളാണ്. മറ്റൊരു ഘടകം പ്ലേസിബോ ഇഫക്റ്റാണ്. ബൈബിള്‍ക്കഥയിലെ രക്തസ്രാവമുള്ള സ്ത്രീ യേശുവിന്റെ തിരുവസ്ത്രത്തില്‍ സ്പര്‍ശിച്ചപ്പോള്‍ രോഗം ഭേദമായി. അപ്പോള്‍ യേശു അവളോട് പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു. വിശ്വാസം മൂലമുള്ള രോഗശമനം (faith healing) എങ്ങനെ സംഭവിക്കുന്നുവെന്ന് ഇന്ന് നാഡീവിജ്ഞാനീയത്തിനും മനഃശാസ്ത്രത്തിനും ഭൌതികമായ നിലപാടുതറയില്‍നിന്നുകൊണ്ട് തന്നെ വിശദീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലേസിബോ ഇഫക്റ്റിനെക്കുറിച്ച് (Placebo effect) ആധുനിക ശാസ്ത്രത്തിന് ഭൌതികയാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണങ്ങളുണ്ട്. ഭൌതികപ്രതിഭാസം മാത്രമായ പ്ലേസിബോ ഇഫക്റ്റിനെ ചൂഷണം ചെയ്തുകൊണ്ട് യോഗവും ധ്യാനവും മാത്രമല്ല 'സിദ്ധൌഷധങ്ങളും' വിറ്റഴിക്കുന്നുണ്ട്. ആത്മീയത കമ്പോളത്തിലെത്തിയതുകൊണ്ട് അപകടമൊന്നുമില്ല. ഉപയോഗമൂല്യമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ പണംമുടക്കി വാങ്ങും. വില്പന മൊത്തമായും ചില്ലറയായും നടക്കും. അതുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ വിലയിലെന്തെങ്കിലും വര്‍ധനയുണ്ടാകുമെന്നോ വ്യവസായരംഗത്ത് എന്തെങ്കിലും മാന്ദ്യമുണ്ടാകുമെന്നോ ഭയപ്പെടേണ്ടതില്ല. പക്ഷേ സമൂഹത്തിന്റെ പൊതുബോധത്തില്‍നിന്ന് (അന്റോണിയോ ഗ്രാംഷിയുടെ Common Sense എന്ന പരികല്പന) ഭൌതികതയെ പടിയിറക്കിവിട്ട് ആത്മീയതയെ കുടിയിരുത്തുന്നതിലെ ഹിഡന്‍ അജന്‍ഡ ബുദ്ധിജീവികള്‍ കാണാതെ പോകുന്നത് ബുദ്ധിമോശംതന്നെ. ഇന്ത്യന്‍ ഫാഷിസത്തിന് പരമാധികാരത്തിലേക്കുള്ള രഥമുരുട്ടാന്‍ ആത്മീയതയുടെ സ്നിഗ്ധതയുള്ള സമതലം ഒരുക്കുകയാണെന്ന കാര്യം ഓര്‍ക്കണം.

-ഡോ. എന്‍ എം മുഹമ്മദലി, കടപ്പാട്: ദേശാഭിമാനി

ചിത്രങ്ങള്‍ക്ക് കടപ്പാട്: ദി ഹിന്ദു

8 comments:

വര്‍ക്കേഴ്സ് ഫോറം said...

വംശീയത, ദേശീയത, ആത്മീയത എന്നീ ഉപാധികളാണ് വ്യക്തികളുടെ മനസ്സില്‍ സ്വയം പ്രതിഷ്ഠിക്കാനും സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനും ഫാഷിസം ഉപയോഗിക്കുന്നത്. വില്‍ഹെം റൈഹ് (Whelhem Reich) ഫാഷിസത്തിന്റെ മനഃശാസ്ത്രതലങ്ങള്‍ വിവരിക്കുന്ന Mass Psychology of Facism എന്ന ഗ്രന്ഥത്തില്‍ ആവിഷ്കരിച്ച ഈ സിദ്ധാന്തം സാമൂഹിക മനഃശാസ്ത്രം (Social Psychology) പൊതുവെ അംഗീകരിച്ചിട്ടുണ്ട്.

വംശീയതയും ദേശീയതയും ഫാഷിസത്തിന്റെ ഉപാധികളാണെന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ സംശയമുണ്ടാവില്ല. ആത്മീയത എങ്ങനെയാണ് ഫാഷിസത്തിന്റെ ഉപകരണമാകുക എന്ന് ചിലരെങ്കിലും സംശയിക്കാനിടയുണ്ട്. കാരണം ജര്‍മനിയിലെ നാസികള്‍ മുഖ്യ ഉപകരണമായി ഉപയോഗിച്ചത് ആത്മീയതയല്ല, വംശീയതയും ദേശീയതയുമാണ്. എന്നാല്‍ ഇറ്റാലിയന്‍ ഫാഷിസം വംശീയതയോടും ദേശീയതയോടും ഒപ്പം തുല്യപ്രാധാന്യത്തോടെ ആത്മീയതയും ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഡോ എന്‍ എം മുഹമ്മദലിയുടെ ലേഖനം..

Roby said...

ഈ ലേഖനം ബ്ലോഗിലിട്ടതിനു നന്ദി.
ഇന്ന് ഗവേഷണസ്ഥാപനങ്ങളിലെല്ലാം ഹിന്ദുത്വവാദികള്‍ ഭൂരിപക്ഷമാകുന്നു. അവരുടെ ഗവേഷണപദ്ധതികള്‍ക്ക് നല്ല ഫണ്ടും. നമ്മള്‍ പോകുന്നത് പുറകോട്ടു തന്നെ..!

Umesh::ഉമേഷ് said...

വളരെ നല്ല ലേഖനം. നന്ദി.

Rasheed Chalil said...

നല്ല ലേഖനം... നന്ദി.

Anonymous said...

Find time to do some yoga. It DOES make a difference to you. Kerala, the so called intelligent state (not), doen't have any exercise sense at all. Why do you you care, if yoga spreads 'any' hinduism message at all -- Hinduism is definitely good. So what is Mr.Ali trying to prove here?

Anonymous said...

M/s forrum,
There are a lot of factual errors in his article;
Would you mind if I send them as a comment; Or do you think that I should send it to the News paper as your post is only an export of it?
Or do you think that I must put them in my Blog, if I start one for such items? I don't have much interest in such debates.But factual errors- spread intentionally or otherwise irritate; that's all.
P.C.Madhuraj

വര്‍ക്കേഴ്സ് ഫോറം said...

Dear Anonymous Friend,

The post does not say that Yoga doesnot have any excercise value.

Dear Madhuraj

We would be very happy if you would point out the factual mistakes in the post so that we could get oueselves corrected. If pointed out, we will try to get a clarrification from the author.

Regards
Workersforum Team

D R K said...

you know nothing about yoga or you are trying to see it through the so called rational faculty. Yoga as excercise is called HATHA yoga its the physical part of yoga. And its not so intelligent to deny something which you cannot understand fully. The blind belief in science-scientism is exactly opposite to the unbaised attitude towards facts and hypotheses which is intrinsic to a true scientific mind.If i use the pragmatic terms, relying too much on the faculty of reason, which is nothing but interlinked thoughts,(trying to demystify all the existencial phenomena, the best possiblity is in ending up chaotic or even lunatic asylum, which kerala is the best example for. Humanity adores and survives on values which has nothing to do with rationlaism.And if you can disproof a thing in rajayoga - Go for vivekananda not any other ones- and still can honestly held your arguements for the sake of TRUTH not for the sake of ideology or cult you are part of, then i must admit that, you will be the ultimate being in mortal(correct me if you are not) form.