Friday, July 4, 2008

ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?

ആണവകരാര്‍ വിവാദം വീണ്ടും സജീവവും സങ്കീര്‍ണ്ണവുമാവുകയാണ്. ജൂണ്‍ 18ന് ചേരേണ്ടിയിരുന്ന യുപിഎ - ഇടതുപക്ഷ രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. 25ന് ചേര്‍ന്ന യോഗം സമവായമുണ്ടാക്കാനാവാതെ പിരിഞ്ഞു. ഇനിയും കരാറുമായി മുന്നോട്ടുപോയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഇടതുപക്ഷം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരിക്കയാണ്. കുതിച്ചുയരുന്ന വിലക്കയറ്റം, ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രതികൂലമായ രാഷ്ട്രീയ സാഹചര്യം, ഇടതുപക്ഷത്തെ പിണക്കരുതെന്ന് ആവശ്യപ്പെടുന്ന ഘടകകക്ഷികള്‍ എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും ആണവ കരാറുമായി മുന്നോട്ടുപോയേ തീരൂ എന്ന നിലപാടിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും.

ആണവകരാര്‍ നടപ്പിലാക്കുന്നതിനായി ഇനി മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കിയുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഇന്ത്യ ഒരു സുരക്ഷാ മാനദണ്ഡക്കരാറില്‍ ഒപ്പുവെക്കണം. പിന്നീട് 45 അംഗ ആണവവിതരണ രാജ്യങ്ങളുടെ അനുമതി വാങ്ങണം. ഇതിനുശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ചതിനുശേഷം മാത്രമേ ഇന്ത്യക്ക് കരാര്‍ പ്രകാരം ആണവോര്‍ജ്ജം ലഭ്യമാവൂ. തങ്ങള്‍ 2009 ജനുവരി 20 വരെ, അഥവാ പ്രസിഡണ്ട് ജോര്‍ജ് ഡബ്ള്യു ബുഷിന്റെ കാലാവധി അവസാനിക്കുന്നതുവരെ, കാത്തിരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജൂലൈ 7ന് ജപ്പാനില്‍ ജി 8 രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയോട് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ള്യു ബുഷ് 'എന്തായി കരാര്‍?' എന്ന് ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയുമെന്ന് ആലോചിച്ച് പ്രധാനമന്ത്രി വിഷമിക്കുകയാണത്രെ. വിലക്കയറ്റം ഉള്‍പ്പെടെയുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ മൂലം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നട്ടം തിരിയുകയാണ്. ഇതൊന്നുമല്ല നമ്മുടെ പ്രധാനമന്ത്രിയുടെ മുന്നിലെ മുഖ്യ പ്രശ്നം. ജപ്പാനില്‍ വെച്ച് ജോര്‍ജ് ബുഷ് ഉന്നയിക്കുന്ന ചോദ്യങ്ങളായിരിക്കും മുഖ്യ പ്രശ്നം.

ഇനിയും ആണവക്കരാറുമായി മുന്നോട്ടുപോയാല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുമെന്ന് സര്‍ക്കാരിന് നന്നായറിയാം. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവും. ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ എങ്ങനെയാണ് ഇത്ര വിവാദമായ ഒരു കരാറില്‍ ഒപ്പുവെക്കുക? ഈ ചോദ്യം യുപിഎ നേതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. 39 എംപിമാരുള്ള സമാജ് വാദി പാര്‍ടിയെയും ചെറു പാര്‍ട്ടികളെയുമെല്ലാം ഒപ്പം നിര്‍ത്തി ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ്ങ് യാദവ് ആവട്ടെ, ജൂലൈ 3ന് ദില്ലിയില്‍ ചേരുന്ന യുഎന്‍പിഎ നേതൃയോഗം അന്തിമ തീരുമാനമെടുക്കുമെന്ന നിലപാടിലാണ്.

ഊര്‍ജ്ജ പ്രതിസന്ധി

'പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുന്നു. ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാവുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആണവകരാര്‍ അത്യാവശ്യമാണ്'.

ഒരു പൊതുപരിപാടിയില്‍വെച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നടത്തിയ അഭിപ്രായ പ്രകടനമാണിത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ഏത് ദൌത്യമാണ് ആണവോര്‍ജ്ജം കൊണ്ട് നിറവേറ്റാനാവുക? കാറും ബസ്സും ലോറിയുമെല്ലാം ആണവോര്‍ജ്ജം ഉപയോഗിച്ച് ഓടിക്കാനാവില്ലെന്ന് സോണിയാഗാന്ധിക്ക് നന്നായറിയാം. എന്നിട്ടും കോണ്‍ഗ്രസുകാരും മുഖ്യധാരാ മാധ്യമങ്ങളും കള്ള പ്രചാരണം നടത്തുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആണവ റിയാക്ടറുകളും ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി 4120 മെഗാവാട്ടാണ്. ഇതാവട്ടെ ഇന്ത്യയില്‍ ആകെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3 ശതമാനത്തില്‍ താഴെയും. ആസൂത്രണ കമ്മീഷന്റെ കണക്കുകള്‍ തന്നെ നോക്കാം. 2016 ഓടെ ആണവ ഇന്ധനത്തില്‍നിന്ന് പരമാവധി 15,000 മെഗാവാട്ട് വൈദ്യുതിയും 2021ഓടെ പരമാവധി 29,000 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് കമ്മീഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആണവകരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ലഭ്യമാവുന്ന വൈദ്യുതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇനി പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതുപോലെ 2020 ഓടെ 40,000 മെഗാവാട്ട് വൈദ്യുതി ആണവ നിലയങ്ങളിലൂടെ ഉല്‍പാദിപ്പിക്കാനായാല്‍ ഇത് ആകെയുള്ള വൈദ്യുതിയുടെ 9% മാത്രമേ വരികയുള്ളൂ.

ആണവോര്‍ജ്ജ വികസനം -കേന്ദ്ര ആസൂത്രണ കമ്മീഷന്റെ പ്രതീക്ഷകള്‍
മേല്‍ പട്ടികയില്‍നിന്നും ഒരു വസ്തുത വ്യക്തമാവും. 2020 ഓടെ 40000 മെഗാവാട്ട് (എന്ന അപ്രാപ്യമായ) ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടാലും ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കപ്പെടില്ല. ഇത് ഇന്ത്യയുടെ മാത്രം അവസ്ഥയല്ല. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇപ്പോള്‍ സഹായഹസ്തവുമായി വന്നിരിക്കുന്ന അമേരിക്കയില്‍ 1994ന് ശേഷം ഒരൊറ്റ ആണവ റിയാക്ടര്‍ പോലും സ്ഥാപിച്ചിട്ടില്ല.

ചെലവ്

ഏറ്റവും ചെലവേറിയ ഊര്‍ജ്ജ സ്രോതസ്സാണ് ആണവോര്‍ജ്ജം. ഇക്കാരണത്താലാണ് സമ്പന്ന രാജ്യങ്ങളൊന്നും തന്നെ ഈ മേഖലയില്‍ താല്‍പര്യം കാണിക്കാത്തത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 8.1 കോടി രൂപ ചെലവ് വരും. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഒരു റിയാക്ടറില്‍ 1 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വരുന്ന ചെലവ് 12.1 കോടി രൂപയാണ്. ഇനി താപനിലയങ്ങളുടെ കാര്യമെടുക്കാം. കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 3.73 കോടി രൂപ മാത്രമേ ചെലവ് വരൂ. ചുരുക്കിപ്പറഞ്ഞാല്‍ നിശ്ചിത വൈദ്യുതി ഉല്‍പാദനശേഷിയുള്ള താപനിലയം നിര്‍മിക്കുന്നതിന്റെ മൂന്നിരട്ടി തുക ചെലവഴിച്ചാല്‍ മാത്രമേ ഇത്രയും വൈദ്യുതി ഉല്‍പാദന ശേഷിയുള്ള ഇറക്കുമതി ചെയ്ത ഒരു ആണവ നിലയം ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ. 2020ല്‍ 40,000 മെഗാവാട്ട് എന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് ആവശ്യമായ തുകകൊണ്ട് 2020ല്‍ താപനിലയങ്ങളിലൂടെ 1,20,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഒരു താപനിലയം (കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നത്) നിര്‍മ്മിക്കണമെങ്കില്‍ 4 വര്‍ഷമാണ് ശരാശരി കാലാവധി. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഒരു ആണവ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് 8 വര്‍ഷത്തെ സമയമെടുക്കും. ധനനഷ്ടത്തിന് പുറമെ സമയനഷ്ടവും നമ്മള്‍ സഹിക്കണമെന്ന് ചുരുക്കം.

ഇന്ന് ഗ്രാമീണ മേഖലയിലെ വൈദ്യുതി വിതരണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇന്നേവരെ വൈദ്യുതി എത്താത്ത ആയിരക്കണക്കിന് ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. പല സംസ്ഥാനങ്ങളിലും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി സൌജന്യമാണ്. വേനല്‍ക്കാലങ്ങളില്‍ വൈദ്യുതിക്ഷാമം മൂലം പല നഗരങ്ങളിലും വ്യവസായശാലകള്‍ പൂട്ടിയിടാറുണ്ട്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് ഇന്ന് ചെലവു കുറഞ്ഞ വൈദ്യുതിയാണ് ആവശ്യം.

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില ഒരു യൂണിറ്റിന് 2.50 രൂപയാണ്. താപനിലയങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും ശരാശരി വില 2.50 രൂപയാണ്. ഇന്ത്യന്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടറിലെ വൈദ്യുതിയുടെ വില ഒരു യൂണിറ്റിന് 3.90 രൂപയാണ്. ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയാവട്ടെ ഒരു യൂണിറ്റിന് 5.50 രൂപയും.

അമേരിക്കയില്‍നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാന്‍ പോവുന്നത് സമ്പുഷ്ട യുറേനിയം ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍ ആയിരിക്കും. സമ്പുഷ്ട യുറേനിയത്തിന്റെ വില ഉയര്‍ന്നാല്‍ ഇറക്കുമതിചെയ്ത ആണവ നിലയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും ഉയരും. ഉയര്‍ന്ന വിലകൊടുത്ത് ഈ വൈദ്യുതി വാങ്ങാന്‍ രാജ്യം നിര്‍ബന്ധിതമാവും.

ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍?

ഈ സ്വപ്നപദ്ധതി ഇപ്പോഴും ത്രിശങ്കുവില്‍തന്നെ. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജം താപവൈദ്യുതിയോ, ജലവൈദ്യുതിയോ ആണവോര്‍ജ്ജമോ അല്ല, ഹൈഡ്രോ കാര്‍ബണാണ് . ലോകം ഹൈഡ്രോ കാര്‍ബണിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വാഹനമോടിക്കാനും പാചകം ചെയ്യാനുമെല്ലാം എണ്ണയും പാചകവാതകവും വേണം. ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന ആണവോര്‍ജ്ജം വെറും 3% മാത്രമാണെങ്കില്‍ ഹൈഡ്രോ കാര്‍ബണ്‍ 44.9% ആണ്. (36.0% എണ്ണയും 8.9% പ്രകൃതിവാതകവും). 2015 ഓടെ അസംസ്കൃത എണ്ണയുടെ പ്രതിദിന ഉപയോഗം 45 ലക്ഷം ബാരല്‍വരെ ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് ഹൈഡ്രോ കാര്‍ബണ്‍ നല്‍കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. ഇറാനിലെ പരാസ് വാതകമേഖലയില്‍നിന്നും പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍ പദ്ധതിക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഒരു പതിറ്റാണ്ടോളമായി. പാക്കിസ്ഥാന്‍ ഇറാനുമായി ധാരണയിലെത്തിയിട്ടും ഇന്ത്യ മടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ സമ്മര്‍ദ്ദംതന്നെയാണ് യഥാര്‍ഥകാരണം. 123 കരാറിന്റെ ഭാഗമായുള്ള അമേരിക്കന്‍ ഹൈഡ് ആക്ടില്‍ ഇറാന്‍ പ്രശ്നത്തില്‍ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇറാന്‍ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കയോടൊപ്പമാവണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഇന്ത്യയുടെ വിദേശനയം ഇനി അമേരിക്കക്കാരന്റെ കൈകളിലായിരിക്കുമെന്ന് ഹൈഡ് ആക്ടിലെ 104 ജി (2), ഇ) (1) എന്നീ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയുടെ വിദേശനയം ശരിയായ ദിശയിലാണോ പോവുന്നത് എന്നതു സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡണ്ട് കോണ്‍ഗ്രസിന് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കണം. ഈ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇറാന്‍ - പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍ പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്ന പരാമര്‍ശം ഉണ്ടാവാതെ നോക്കേണ്ടത് അമേരിക്കന്‍ സര്‍ക്കാരിന്റെ മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാരിന്റെയും കടമയാണ്.

വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍നിന്നും പിന്‍മാറിയെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മന്‍മോഹന്‍സിംഗ് ബുദ്ധിമുട്ടുണ്ട്. അനന്തമായ ചര്‍ച്ചകള്‍ നടത്തി ഈ വിഷയം നീട്ടിക്കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ തന്ത്രം.

സുതാര്യത?

ആണവ കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. 123 കരാറിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കരാറിന്റെ കരട് വിതരണംചെയ്ത ഘട്ടത്തില്‍പോലും ഇന്ത്യയില്‍ കരട് രഹസ്യരേഖയായിരുന്നു. ഒരു വിദേശ കരാറിന്റെ പകര്‍പ്പ് പരസ്യപ്പെടുത്തുന്നത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നായിരുന്നു വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഭാഷ്യം. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാന്‍ പോവുന്ന ഇന്ത്യാ കേന്ദ്രീകൃത സുരക്ഷാ മാനദണ്ഡകരാറിന്റെ അവസ്ഥയും ഇതുതന്നെ. കരാറിന്റെ കരട് യുപിഎ-ഇടതുപക്ഷ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വെയ്ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, ഐഎഇഎയുടെ അംഗീകാരം ലഭിക്കണമെങ്കില്‍ മുന്‍കൂട്ടി ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലെ അംഗങ്ങള്‍ക്ക് കരട് വിതരണംചെയ്യണം. അങ്ങനെ വിദേശിയുടെ കയ്യില്‍ കരാറിന്റെ കരട് എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വദേശികളില്‍നിന്നും കരട് മറച്ചുപിടിക്കുന്നു. ഇത്തരം ഒളിച്ചുകളിയിലൂടെ ആരുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?

ആണവ കരാറിന്റെ ഗുണഭോക്താക്കള്‍

അമേരിക്കയിലെയും ഇന്ത്യയിലെയും കുത്തക കമ്പനികളായിരിക്കും ആണവ കരാറിന്റെ ഗുണഭോക്താക്കള്‍. ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്ന വന്‍കിട കമ്പനികളെല്ലാം ആഗോളതലത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. 1994നുശേഷം അമേരിക്കയില്‍ ഒരു ആണവ റിയാക്ടര്‍പോലും നിര്‍മ്മിച്ചിട്ടില്ല. ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നത് വന്‍ നഷ്ട കച്ചവടമാണെന്ന് മുതലാളിത്ത രാജ്യങ്ങള്‍ക്ക് നന്നായി അറിയാം. അമേരിക്കയിലെ പൂട്ടിക്കിടക്കുന്നതും നഷ്ടത്തിലോടുന്നതുമായ കമ്പനികള്‍ക്ക് പുനരുജ്ജീവിക്കണമെങ്കില്‍ ഈ ആണവകരാര്‍ നടപ്പിലാവണം. ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളെ കൊള്ളയടിച്ചാല്‍ മാത്രമേ ഇവര്‍ക്ക് നിലനില്‍ക്കാനാവൂ. നേരത്തെ പലതവണ കരാര്‍ നടപ്പിലാക്കുന്നതിനായി സമയപരിധി നിശ്ചയിച്ചിരുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ജനുവരി 20വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പറയുന്നു. റിപ്പബ്ളിക്കന്മാര്‍ ഭരിച്ചാലും ഡെമോക്രാറ്റുകള്‍ ഭരിച്ചാലും അമേരിക്കന്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് വന്‍കിട കുത്തകകളുടെ താല്‍പര്യങ്ങള്‍ തന്നെയാണ്. ഇന്ത്യയെ കൊള്ളയടിക്കുന്നതിനായുള്ള സുവര്‍ണ്ണാവസരം പാഴാക്കാതിരിക്കുന്നതിനായി എത്രകാലം കാത്തിരിക്കാനും ഇവര്‍ തയ്യാറാണ്.

കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങളെ നിയന്ത്രിക്കുന്നതും വ്യവസായ ഭീമന്‍മാരാണ്. പെട്രോളിയം മേഖലയിലും പ്രകൃതിവാതക മേഖലയിലും ഇതിനകംതന്നെ ആധിപത്യം ഉറപ്പിച്ച റിലയന്‍സിന്റെ അടുത്തലക്ഷ്യം ആണവോര്‍ജ്ജമേഖലയാണ്. ആണവകരാറിന് പിറകിലെ അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് റിലയന്‍സ് ഉള്‍പ്പെടെയുള്ള ഭീമന്‍മാരാണ്. സര്‍ക്കാര്‍ താഴെ വീണാലുംശരി, ആണവകരാര്‍ നടപ്പിലാക്കിയേതീരൂ എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വാശിപിടിക്കാനുള്ള ഒരു കാരണവും ഇതുതന്നെയാണ്.

*

ശ്രീ. കെ രാജേന്ദ്രന്‍

10 comments:

  1. ആണവകരാര്‍ വിവാദം വീണ്ടും സജീവവും സങ്കീര്‍ണ്ണവുമാവുകയാണ്. ജൂണ്‍ 18ന് ചേരേണ്ടിയിരുന്ന യുപിഎ - ഇടതുപക്ഷ രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. 25ന് ചേര്‍ന്ന യോഗം സമവായമുണ്ടാക്കാനാവാതെ പിരിഞ്ഞു. ഇനിയും കരാറുമായി മുന്നോട്ടുപോയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഇടതുപക്ഷം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരിക്കയാണ്. കുതിച്ചുയരുന്ന വിലക്കയറ്റം, ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രതികൂലമായ രാഷ്ട്രീയ സാഹചര്യം, ഇടതുപക്ഷത്തെ പിണക്കരുതെന്ന് ആവശ്യപ്പെടുന്ന ഘടകകക്ഷികള്‍ എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും ആണവ കരാറുമായി മുന്നോട്ടുപോയേ തീരൂ എന്ന നിലപാടിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും.

    ആണവകരാര്‍ നടപ്പിലാക്കുന്നതിനായി ഇനി മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കിയുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഇന്ത്യ ഒരു സുരക്ഷാ മാനദണ്ഡക്കരാറില്‍ ഒപ്പുവെക്കണം. പിന്നീട് 45 അംഗ ആണവവിതരണ രാജ്യങ്ങളുടെ അനുമതി വാങ്ങണം. ഇതിനുശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ചതിനുശേഷം മാത്രമേ ഇന്ത്യക്ക് കരാര്‍ പ്രകാരം ആണവോര്‍ജ്ജം ലഭ്യമാവൂ.

    ശ്രീ. കെ രാജേന്ദ്രന്‍ എഴുതിയ ലേഖനം.

    ReplyDelete
  2. ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെ
    ആണവകരാര്‍ വിഷയത്തില്‍ സമാജ്‌ വാദി പാര്‍ടി യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് ഉപാധികളോടെ പിന്തുണയ്ക്കും. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും സന്ദര്‍ശിച്ച് എസ് പി നേതാക്കളായ മുലായം സിങ് യാദവും അമര്‍സിങ്ങും പിന്തുണ അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ പുറമെനിന്ന് പിന്തുണച്ച് പിന്നീട് മന്ത്രിസഭയില്‍ ചേരുന്ന കാര്യവും എസ് പി പരിഗണിക്കുന്നുണ്ട്. എസ്‌പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുമുമ്പായി സോണിയാഗാന്ധി കോണ്‍ഗ്രസ് കോര്‍ സമിതി അംഗങ്ങളുമായി പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. എസ്‌പി മുന്നോട്ടുവയ്ക്കുന്ന കടുത്ത ഉപാധികളെസംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം തുടരുന്നതായാണ് സൂചന. ധനമന്ത്രി ചിദംബരം, പെട്രോളിയംമന്ത്രി ദേവ്റ എന്നിവരെ നീക്കണമെന്ന എസ്‌പിയുടെ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല. ആണവകരാര്‍ രാജ്യതാല്‍പ്പര്യത്തിന് എതിരുനില്‍ക്കുന്നതല്ലെന്നും രാഷ്ട്രീയത്തേക്കാള്‍ രാജ്യതാല്‍പ്പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും മുലായം സിങ്ങും അമര്‍സിങ്ങും പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടെങ്കിലും പിന്തുണസംബന്ധിച്ച് തങ്ങള്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ReplyDelete
  3. നല്ല പോസ്റ്റ്

    ReplyDelete
  4. പിന്‍ വലിക്കും വലിക്കും എന്നു പരായുന്നതല്ലാതെ വലിക്കുന്നില്ല വന്നു വന്നു കേന്ര ഭരണം പണ്ടു കരുണാകരന്‍ കാസ്റ്റിംഗ്‌ വോട്ട്‌ വച്ചു ഭരിക്കാന്‍ ശ്രമിച്ചപോലെ ആയി, ഈ അനിശിചിതത്വം കാരണം അവസാന കൊല്ലം നടക്കേണ്ട വികസനം പോളിസി തീരുമാനം ഒന്നും നടത്താന്‍ വയ്യാതെ ആക്കി സ്റ്റോക്‌ എക്സ്ചേഞ്ചു ഇനി ഉയരണമെങ്കില്‍ അടുത്ത സ്റ്റേബിള്‍ ഗവണ്‍മണ്റ്റ്‌ വരണം ബര്‍ദന്‍ ഒന്നു പറയുന്നു കാരാട്ട്‌ വേറൊന്നു പറയുന്നു മന്‍മോഹന്‍ സിംഗ്‌ ഗട്സുള്ള ആളാണെങ്കില്‍ ഈ കരാര്‍ ഒപ്പിടണം അപ്പോള്‍ അറിയാം പിന്തുണ പിന്‍ വലിക്കുമോ എന്നു അപ്പോള്‍ പറയും ബീ ജേ പി വരുന്നതു തടയാന്‍ പിന്തുണ പിന്‍ വലിച്ചു പക്ഷെ വോട്ടിങ്ങില്‍ പങ്കെടുക്കില്ല ഈ സര്‍ക്കാര്‍ അടുത്ത കൊല്ലം വരെ പോകുമെന്നു ഉറപ്പാണൂ

    കരാര്‍ ഒപ്പിട്ടാല്‍ മുസ്ളീങ്ങള്‍ എതിര്‍ക്കും പോലും മുസ്ളീങ്ങള്‍ എന്താ അവര്‍ ഇന്ത്യന്‍ സിറ്റിസണ്‍സ്‌ അല്ലേ അവരാരും ഇതുവരെ എതിര്‍ക്കുമെന്നു പറഞ്ഞിട്ടില്ല മലപ്പുറത്തെ അഞ്ചാറു വോട്ടിനെ പറ്റി ആണൊ ബോദറേഷന്‍

    നന്ദിഗ്രാം നടന്നപ്പോള്‍ കേന്ദ്രം ഇടപെടുമോ എന്നു പേടിച്ചു പത്തി താഴ്തി ഇരുന്നപ്പോള്‍ കരാര്‍ ഒപ്പിടാത്തതാണു മാന്‍ മൊഹന്‍ സിംഗിനു പറ്റിയ ചരിത്ര പരമായ വിഢ്ഢിത്തം.

    ReplyDelete
  5. "പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ഏത് ദൌത്യമാണ് ആണവോര്‍ജ്ജം കൊണ്ട് നിറവേറ്റാനാവുക? കാറും ബസ്സും ലോറിയുമെല്ലാം ആണവോര്‍ജ്ജം ഉപയോഗിച്ച് ഓടിക്കാനാവില്ലെന്ന് സോണിയാഗാന്ധിക്ക് നന്നായറിയാം"


    മണ്ടത്തരങ്ങള്‍ അവതരിപ്പിക്കാതിരീക്കൂ സുഹൃത്തേ.ആണവ വൈദ്യുതു ഉപയോഗിച്ചു ഗവണ്മെന്റു എന്തൊക്കെയാണു പ്ലന്‍ ഇടുന്നതെന്നു അറീയില്ലെങ്കില്‍ ഈ മണ്ടത്തരങ്ങള്‍ എഴുതുന്നതിനേക്കാള്‍ നല്ലതു എഴുതാതിരിക്കുന്നതാണു

    റെയില്‍‌വേയുടെ വൈദ്യുതീകരണം മാത്രമെടുക്കൂ. ഇന്ത്യയില്‍ ചരക്കു മാറ്റത്തിനായി പ്രത്യേക റെയില്‍പ്പാതാ പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പാക്കന്‍ പദ്ധതിയിടുന്നു. റെയില്‍‌വേയെ പൂര്‍ണ്ണമായും വൈദ്യുതീകരിച്ചാല്‍ ഭാവിയില്‍ പെട്രൊളീയം ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം മൂലം ചരക്കു ഗതാഗതത്തിനു സംഭവിക്കാവുന്ന സ്തംഭനം പൂ‍ര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും.

    പിന്നെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യതിയുടെ കാര്യം. ഇപ്പോള്‍ തന്നെ നോര്‍ത്തിന്ത്യയില്‍ പലയിടത്തും 18 മണിക്കൂര്‍ ആണ് പവര്‍ കട്ടു. ഒന്നുകില്‍ ജലവൈദ്യുത പദ്ധത്കള്‍ തുടങ്ങണം,അല്ലെങ്കില്‍ പെട്രൊളിയം ഉത്പന്നങ്ങള്‍ ഉപയോച്ചുള്ള വൈദ്യുത പദ്ധതി തുടങ്ങണം, അല്ലെങ്കില്‍ പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിക്കണം, അതുമല്ലെങ്കില്‍ ആണവോര്‍ജ്ജമാണു ഒരു പരിഹാരം.
    ഇതില്‍ ഒന്നിന്റെ ദൌര്‍ലഭ്യം മറ്റൊന്നീനെ കൂടുതലായ്യി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും.

    പെട്രൊളിയം ഉത്പന്നങ്ങള്‍ക്കു വില കൂടൂന്നതിനാല്‍ ആണവ ഇന്ധനം ഉപയോഗിക്കാം എന്നു കോണ്‍ഗ്രസ്സു പറഞ്ഞപ്പോള്‍ അതു കാറും ലോറിയും ഓടിക്കുന്നതുമായി ചേര്‍ത്തു ചിന്തിക്കുന്നവരെ എന്തു ചെയ്യണം?.

    ReplyDelete
  6. വിഡ്ഡിത്തങ്ങള്‍ ഇങ്ങനെ ആധികാരികമായി എഴുതി വയ്ക്കാന്‍ നല്ല ധൈര്യം വേണം. ആണവോര്‍ജ്ജം നന്നായി ഉപയോഗിക്കുന്ന ഫ്രാന്‍സ് സമ്പന്ന രാജ്യമല്ലേ? അമേരിക്കയെ അക്കാര്യത്തില്‍ പിന്നിലാക്കാന്‍ കാരണം Sierra Club പോലെയുള്ള പരിസ്ഥിതി വാദികളുടെ ലോബിയിംഗാണ്.

    ഇന്ത്യയെപ്പോലെ ഓയില്‍ പുറത്തുനിന്നു വാങ്ങാന്‍ കാ‍ശില്ലാത്തതും എന്നാല്‍ ആണവോര്‍ജ്ജരംഗത്ത് മുന്നില്‍ നില്‍ക്കുന്നതുമായ രാജ്യത്തിന് ആണവോര്‍ജ്ജം ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു പ്രധാന മാര്‍ഗ്ഗമാണ്. പക്ഷേ, അത്തരമൊരു സ്വയം പര്യാപ്തത അമേരിക്കയുടെ സഹായത്തോടെ ഇന്ത്യ നേടുന്നത് ചൈനക്ക് ഇഷ്ടമല്ല. ഊര്‍ജ്ജരംഗത്തുള്ള സഹകരണം സൈനികരംഗത്തേക്ക് വ്യാപിക്കുമോയെന്നാണ് അവരുടെ ഭയം. അവരുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ അത് ന്യായവുമാണ്. ചൈനയുടെ സൈനികശക്തിക്ക് തടയാവാന്‍ ഇന്ത്യക്കു മാത്രമേ കഴിയൂ.

    ആണവകരാരിനെ ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് ചാരന്മാരെ വച്ച് ചൈന തടയാന്‍ ശ്രമിക്കുന്നതാണ് ഈ ലേഖനത്തിലടക്കം നാം കാണുന്നത്. പ്രകാശ് കാരാട്ട് മുതല്‍ താഴേയുള്ളവര്‍ അടങ്ങുന്ന ഈ ഫിഫ്ത് കോളത്തിനെ തിരിച്ചറിയേണ്ടതും ഒറ്റപ്പെടുത്തേണ്ടതും രാജ്യരക്ഷയ്ക്കും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.

    ReplyDelete
  7. ഉര്‍ജ്ജവശ്യത്തിനു വേണ്ടി ഏര്‍പ്പെടുന്ന കരാറില്‍ രാജ്യരക്ഷക്കും പരമാധികാരത്തിനും മേല്‍ പതിയിരിക്കുന്ന ഭീഷണിയെപ്പറ്റി ആരും വേവലാതിപ്പെടുന്നില്ല.....! നാളിതുവരെയുള്ള ആണവ സാങ്കേതിക വിദ്യ അര്‍ജ്ജിക്കുന്നതില്‍ അമേരിക്കയുടെ സഹായമൊന്നു വേണ്ടി വന്നില്ലല്ലോ. പിന്നെ എന്തിനിപ്പോള്‍ ഒരു കരാര്‍? നാല്‍പതു വര്‍ഷങ്ങളിലധികം പാക്കിസ്ഥാന് അമേരിക്കയുമായി സഹകരണമുണ്ടു. എന്നിട്ട് സാമ്പത്തീകമായോ രാഷ്ട്റീയമായോ ആ രാജ്യത്തിന്‌ എന്ത് നേട്ടമുണ്ടായി. ജനതിപത്യത്തെ എന്നെങ്കിലും അമേരിക്ക പാക്കിസ്ഥാനില്‍ പ്രോത്സതിപ്പിച്ചിട്ടുണ്ടോ? മറിച്ചു, എന്നും ഏകാധിപതികളെ ആ രാജ്യത്ത് വാഴിച്ചു സ്വന്തം താത്പര്യം സംരക്ഷിക്കനേ അമേരിക്കന്‍ ശ്രമിച്ചിട്ടുള്ളൂ! അതുകൊണ്ടല്ലേ 80% ആള്‍ക്കാരും പാക്കിസ്ഥാനില്‍ അമേരിക്കയേ വെറുക്കുന്നത്. ചൈന ഇന്ത്യയുടെ ഊര്‍ജ്ജ സ്വയം പര്യപ്തതെയെ എതിര്‍ക്കുന്നുണ്ടാകാം. എന്നാല്‍, അതിനേക്കാളുപരി അമേരിക്ക ഈ കരാറിലൂടെ ഇന്ത്യയെ ഉപയോഗിച്ചു ചൈനയെ ഒതുക്കാനുള്ള ശ്രമമല്ല എന്ന് എങ്ങിനെ ചിന്തിക്കതിരിക്കാന്‍ കഴിയും. ഇതുവരെയുള്ള അമേരിക്കന്‍ വിദേശ നയം അങ്ങിനെയുള്ളതാണ്. ആണവ കരാറിനെ നിയന്ത്റിക്കുന്ന Hide Act-ലെ പല വകുപ്പുകളും ഇന്ത്യയുടെ അഭ്യന്ദ്രസുരക്ഷ കാരിയങ്ങളില്‍ കൈകടത്തതക്കവിധത്തില്‍ ആണെന്നു പറയപ്പെടുന്നത്‌. ഭാവിയില്‍ ഇന്ത്യയിലെ ജനാതിപത്യ സംവിധാനത്തെ അട്ടിമറിച്ചു പാകിസ്ഥാനിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ചെയ്തതുപോലെ സൈന്ന്യധിപതൃത്തെ വേണ്ടിവന്നാല്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ ഒരുമ്പെടുകയില്ല എന്ന് ഉറപ്പെന്താണ്? അമേരിക്കയുടെ ലക്ഷ്യം ചൈനയുടെ സാമ്പത്തികമായും സൈനീകംയുമുള്ള വളര്‍ച്ചയെ തടയുക എന്നാണ്. അതിന് അവര്‍ നക്കാപ്പിച്ച ഊര്‍ജ്ജത്തിന്റെ കാരിയം പറഞ്ഞു ഈ കരാറിലൂടെ ഇന്ത്യയെ കരുവക്കനാണ് ശ്രമിക്കുന്നത്. അല്ലെങ്കിലും, ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിനു അമേരിക്ക പാര വയക്കനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. കരിയങ്ങള്‍ വേണ്ട വിധം മനസ്സിലാക്കി മുന്നോട്ടു പോയാല്‍ ഇന്ത്യയുടെ ഭാവിക്ക് നല്ലത്. പണ്ടും കാഴ്ചദ്രവ്യങ്ങള്‍ മുന്നിലിരുന്നു വെട്ടിതിലങ്ങിയപോള്‍ കണ്ണ് മഞ്ഞളിച്ചു പോയതിന്റെ പരിണിത ഭാലംയിരുന്നില്ലേ 400 വര്‍ഷത്തെ വിദേശാധിപതൃം. ഒന്നും മറക്കാന്‍ സമയമയിട്ടില്ലല്ലോ! ഊര്‍ജ്ജവശ്യത്തിനായി ഏര്‍പ്പെടുന്ന കരാര്‍ നാളെ രാജ്യത്തിന്റെ സ്വതന്ത്രിയത്തെയും പരമാധികാരത്തെയും വരിഞ്ഞു മുറുക്കിയെക്കാവുന്ന കയര്‍ ആവുകയില്ല എന്നത് bush -ന്റെ ഭക്തനായ മന്‍മോഹന്‍ സിംഗിനു അറിയേണ്ടതില്ല എന്ന് തോന്നുന്നു. വില കൊടുക്കേണ്ടി വരുന്നതു വരുന്ന തലമുറകള്‍ ആയിരിക്കും. സ്വയം ഇത്രയൊക്കെ ചെയ്യമെന്കില്‍ ഇനിയം മോന്നോട്ടു പോകാന്‍ ഒരു താങ്ങ് ആവശ്യമുണ്ടോ?

    ReplyDelete
  8. പ്രിയ പച്ചമുളക്,

    ആണവ വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള നിരവധി പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. പോസ്റ്റിലെ കണക്കുകളിലെ ഊന്നല്‍ ആണവ വൈദ്യുതിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന മട്ടിലുള്ള പ്രചരണത്തിലെ വസ്തുതാരാഹിത്യം തുറന്ന് കാണിക്കുക എന്നതിലാണ്. 9% മാത്രമാണ് ഏറ്റവും നല്ലരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാലും ആണവ വൈദ്യുതിയായി ലഭിക്കുക. സ്വന്തം പരമാധികാരം അടിയവെക്കത്തക്ക രീതിയിലുള്ള വകുപ്പുകളുള്ള ഒരു കരാര്‍ ഒപ്പിടുവാനുള്ള ന്യായീകരണങ്ങളിലൊന്നായി ഈ 9% വൈദ്യുതിയെ ചൂണ്ടിക്കാണിക്കുന്നതിലെ അപാകം ചൂണ്ടിക്കാണിക്കുന്നത് തെറ്റല്ലല്ലോ. ആണവ വൈദ്യുതിയേ വേണ്ട എന്ന നിലപാട് ഇല്ല എന്നു മനസ്സിലാക്കുമല്ലോ.

    പ്രിയ തൊമ്മന്‍,

    അമേരിക്കയുടെ സഹായത്തോടെ ഇന്ത്യ സ്വയം പര്യാപ്തത നേടുന്ന ഒരു സിനാറിയോ മനസ്സില്‍ കാണുന്നതില്‍ തെറ്റില്ല. അത് തന്നെയാണോ അമേരിക്കയുടെ ഉദ്ദേശം എന്നതുകൂടി പരിശോധിക്കുക. പച്ചമുളകിനു നല്‍കിയ മറുപടിയും, ബിജുവിന്റെ കമന്റും ഇതിനുത്തരം കൂടിയാണ്. ചൈനക്കിഷ്ടമില്ലാത്തതുകൊണ്ട് ഈ കരാര്‍ വേണ്ടെന്നു പറയുന്നു എന്നതൊക്കെ ഓരോരോ രാഷ്ട്രീയ നിലപാടുകളില്‍ നിന്നുണ്ടാകുന്ന അഭിപ്രായം മാത്രമാണ്. വസ്തുതകളുടെയോ രേഖകളുടേയോ പിന്‍‌ബലം അതിനില്ല.

    പ്രിയ അനോണീ, ബിജും നന്ദി വായനക്കും അഭിപ്രായങ്ങള്‍ക്കും.

    ReplyDelete
  9. who the fuck is rajendran? what is his qualification? How can he authoritatively give numbers and figures without giving their source? If he has ever studied in school, he should give his educational qualifications.

    ReplyDelete
  10. അനോണി, അപക്വമായ തെരുവ് ഭാഷ പുലമ്പാനുളള വേദിയാണോ ഇതു? വിഷയത്തിന്റെ ഗൌരവത്തെക്കാളധികം സ്വന്തം ധാഷ്ഠൃത്തിനാണു താങ്കള്‍ പ്രാധാനൃം കൊടുക്കുന്നത്! തെമ്മാടിത്തം സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടിത്തം അല്ലാതാകുന്നില്ല! അനോണി എന്ന Illegitimate Identity-യില്‍ മറഞ്ഞിരിക്കുന്ന ഒരു ഭീരുവിന് രാജേന്ദ്രന്റെ അസ്തിത്വം ചോദിയം ചെയ്യാന്‍ എന്തവകാശം! "Source : Policy Paper 2006 August Central Atomic Commission." എന്ന് വ്യക്തമായി എഴുതിയിരിക്കുന്നത് താങ്കളുടെ വിദഗ്ദമായ വായനക്കു് വഴങ്ങാഞ്ഞിട്ടോ അതോ വെറുതെ ഒന്നു കണ്ണടച്ച് ഇരുട്ടാക്കി എല്ലാവരെയും വിഡ്ഢികളാക്കിക്കളയാമെന്നു കരുതിയോ. ഏതായാലും ഊരും, പേരും, നാളുമില്ലാത്ത താങ്കള്‍ ഇപ്പോള്‍ പരിഹസ്യനായി നില്ക്കുന്നു! അനോണി അന്ന ഒരു മറയുള്ളത് ഭാഗൃം!! മുന്‍വിധിയോടെ അഭിപ്രായപ്രകടനം നടത്താതിരിക്കാന്‍ ശീലിക്കുക.

    ReplyDelete