Monday, June 29, 2009

അരിയുടെ വില, അധികാരത്തിന്റെയും

ഏകദേശം 500 കോടി രൂപയുടെ ആസ്തിക്ക് ഉടമകളായവർ ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുടേയും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല. ഭാരതത്തിലങ്ങോളമിങ്ങോളമായി പ്രവര്‍ത്തിക്കുന്ന 1200 സിവില്‍ സൊസൈറ്റി സംഘടനകള്‍ അടങ്ങിയ “നാഷണല്‍ ഇലക്ഷന്‍ വാച്ച്“ വളരെ ബുദ്ധിമുട്ടി കണക്കു കൂട്ടിയെടുത്ത ആ അഞ്ഞൂറു കോടി രൂപ 79 മന്ത്രിമാരില്‍ 64 പേരുടെ കണക്കില്‍ പെട്ടതാണ്. രാജ്യസഭാംഗങ്ങളായ, ബാക്കിയുള്ള 15 മന്ത്രിമാരുടെ പുതിയ സ്വത്ത് വിവരങ്ങള്‍ ഇനിയും കണക്ക് കൂട്ടിയെടുക്കേണ്ടതുണ്ട്. ഇതിലെ 5 മന്ത്രിമാരുടെ ആസ്തി തന്നെ 200 കോടി വരുമെന്നിരിക്കെ, ഈ സംഖ്യകള്‍ അല്പം അയഥാർത്ഥമാണോ? നാഷണല്‍ ഇലക്ഷന്‍ വാച്ച് പറയുന്നത് മറ്റു മന്ത്രിമാര്‍ ദരിദ്രരൊന്നുമല്ല എന്നാണ്. 64ല്‍ 47 പേര്‍ കോടിപതികളാണ്. മറ്റു 15 പേരുടെ വിവരങ്ങൾ ലഭ്യമാകുമ്പോള്‍ അവയും മേൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകളെ വലിയ രീതിയിലൊന്നും ബാധിക്കാൻ പോകുന്നില്ല.

അങ്ങിനെ ഇവരെല്ലാം ചേര്‍ന്ന് 836 ദശലക്ഷം വരുന്ന ഇന്ത്യക്കാരുടെ,( National Commission for Enterprises in the Unorganised Sector ന്റെ ആഗസ്റ്റ് 2007ലെ റിപ്പോര്‍ട്ട് പ്രകാരം ദിവസേന 20 രൂപയില്‍ താഴെ മാത്രം ലഭിക്കുന്ന ഇന്ത്യക്കാരുടെ) ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍ പോവുകയാണ്. ശരാശരി 5.1 കോടി ആസ്തിയുള്ള എം.പിമാര്‍ നിറഞ്ഞ ഒരു പാര്‍ലമെന്റില്‍ ഈ വെല്ലുവിളി ഉയരാന്‍ പോവുകയാണ്. 543 എം.പിമാരില്‍ 60-70 പേര്‍ സാമാന്യേന വളരെ കുറഞ്ഞ ആസ്തിയുള്ളവരായതിനാല്‍, മുന്നെ പറഞ്ഞ ശരാശരി ആസ്തിക്കണക്ക് തന്നെ അത്ര കൃത്യമായി യഥാര്‍ഥനില പ്രതിഫലിപ്പിക്കുന്നതുമല്ല. പലരും എം.പി.എന്ന നിലയ്ക്കുള്ള തങ്ങളുടെ ആദ്യ അവസരത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരുമാണ് എന്നതാണിതിന്റെ മറുവശം.

വളരെ സങ്കീര്‍ണ്ണവും, പല മാനങ്ങളുള്ളതുമായ ഈ ജനവിധിക്കു പിന്നില്‍ അനവധി ഘടകങ്ങളുണ്ടെങ്കിലും അതിലൊരെണ്ണം വളരെ വ്യക്തമാണെന്ന് പറയാം: ജനക്ഷേമ നടപടികള്‍ക്ക് - പ്രത്യേകിച്ച് കുറഞ്ഞ വിലയ്ക്കുള്ള അരിക്കും തൊഴിലിനും- ഊന്നല്‍ നല്‍കിയ സര്‍ക്കാരുകളില്‍ മിക്കവയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഏത് പാര്‍ട്ടിയാണ് ആ സര്‍ക്കാരുകളെ നയിച്ചിരുന്നത് എന്നത് പ്രസക്തമായിരുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.ജെ.ഡി, ഡി.എം.കെ അല്ലെങ്കില്‍ മറ്റുള്ളവ ഒക്കെ ഇതില്‍ പെടുന്നു. ഈ ജനക്ഷേമ നടപടികളില്‍ ചിലത് തങ്ങളുടെ സര്‍ക്കാരിനു കൂട്ടത്തോടെ ചെന്ന് വോട്ട് ചെയ്യുവാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചുകാണുകയില്ല. എങ്കിലും, വിശന്നു പൊരിയുന്ന ഒരു രാജ്യത്ത് വോട്ടര്‍മാരില്‍ കാണുന്ന (സര്‍ക്കാരുകളോടുള്ള) ശത്രുതാ മനോഭാവത്തില്‍, ഇവ കുറവു വരുത്തിയിട്ടുണ്ട്. മധുര സ്വാമിനാഥന്‍ സൂചിപ്പിക്കുന്നതുപോലെ “ ലോകത്തില്‍ ഒരു രാജ്യവും സ്ഥിരമായി ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ ഭാരതത്തിനു അടുത്തെത്തുകയില്ല. എഫ്.എ. ഒയുടെ കണക്കുകള്‍ ഇത് ശരിവെക്കുന്നുമുണ്ട്.

പട്ടിണിക്കാരന്‍ ശരിക്കും ബുദ്ധിമുട്ടിക്കാണണം. ഭക്ഷ്യവസ്തുക്കളുടെ വില അഞ്ച് വര്‍ഷമായി കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദശകങ്ങളിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടം. 2004നും 2008നും ഇടക്ക് അരിയുടെ വില 45 ശതമാനത്തിലധികവും ഗോതമ്പിന്റെ വില 60 ശതമാനത്തിലധികവും വര്‍ദ്ധിച്ചു. ആട്ട, ഭക്ഷ്യ എണ്ണ, പാല്‍, എന്തിന് ഉപ്പിന്റെ പോലും വിലകളില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായി. താഴ്ന്ന അല്ലെങ്കില്‍ പൂജ്യത്തോടടുത്ത പണപ്പെരുപ്പ നിരക്ക് ഭക്ഷ്യവിലകളില്‍ ഒരു കുറവും ഉണ്ടാക്കിയില്ല. പട്ടിണിയും, കുറഞ്ഞ വിലക്കുള്ള ആഹാരവും തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി മാധ്യമങ്ങള്‍ കണ്ടില്ല. ഇത് ഈ വിഷയത്തിലുപരി അവരെത്തന്നെയാണ് തുറന്നു കാട്ടുന്നത്.

സൌജന്യമായി കളര്‍ ടെലിവിഷനുകള്‍ നല്‍കിയ ഡി.എം.കെയുടെ നടപടി - ഇതിനു പരിഹാസ്യമായ രീതിയില്‍ മാധ്യമശ്രദ്ധയും ലഭിച്ചു- 2008 സെപ്തംബര്‍ മുതല്‍ റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും, ദാരിദ്ര്യരേഖക്ക് താഴെയോ മുകളിലോ എന്ന വ്യത്യാസമില്ലാതെ, കിലോവിനു ഒരു രൂപ നിരക്കില്‍ 20 കിലോ അരി നല്‍കിവന്നിരുന്ന നടപടിയെ അപേക്ഷിച്ച് തീര്‍ത്തും അപ്രധാനമായിരുന്നു. കിലോവിനു രണ്ടു രൂപ നിരക്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ അരി വിതരണം നടക്കുന്നുമുണ്ടായിരുന്നു. അതുപോലെത്തന്നെ ദേശീയ തൊഴിലുറപ്പ് പദ്ധതി അവിടെ നല്ല രീതിയില്‍ നടപ്പിലാക്കുകയും ചെയ്തു. ഈ രണ്ട് രീതിയിലും സംസ്ഥാന സര്‍ക്കാര്‍ നേട്ടമുണ്ടാക്കി.

ആന്ധ്രപ്രദേശിലാകട്ടെ, തമിഴ്‌നാട്ടിലേതു പോലെ, വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം എന്ന കക്ഷിയുടെ സാന്നിദ്ധ്യത്തിന്റെ ഗുണം ലഭിച്ചവരാണ്. പ്രജാരാജ്യം കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ നേടുകയും അതുവഴി കോണ്‍ഗ്രസിന്റെ എതിരാളികളായ തെലുഗുദേശത്തെ ക്ഷീണിപ്പിക്കുകയും ചെയ്തു. പക്ഷെ ആറു ലക്ഷത്തോളം ബി പി എൽ റേഷന്‍ കാര്‍ഡുകള്‍ പുനസ്ഥാപിക്കുകയും ധാരാളം പുതിയവ വിതരണം ചെയ്യുകയും ചെയ്ത ഒരു സര്‍ക്കാരായിരുന്നു വൈ.എസ്.ആറിന്റെത്. (ഹിന്ദു സെപ്തംബര്‍ 29, 2005) ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാരാകട്ടെ ഒന്‍പതു വര്‍ഷ കാലയളവില്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ ഒരു കാര്‍ഡ് പോലും വിതരണം ചെയ്തിരുന്നില്ല. അതും, ദാരിദ്ര്യവും വിശപ്പും നഗരങ്ങളില്‍ പോലും ഒരു പ്രധാന വിഷയമായ സംസ്ഥാനത്തില്‍. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാപിതാവായ അന്നത്തെ മുഖ്യമന്ത്രി എന്‍.ടി.രാമറാവു രണ്ടു രൂപ നിരക്കില്‍ അരി വിതരണം തുടങ്ങി വെച്ച സംസ്ഥാനമായിരുന്നു ആന്ധപ്രദേശ്. എന്‍.ടി.ആറിന്റെ വ്യക്തിപ്രഭാവത്തിന്റെ കാര്യത്തില്‍ സംശയമൊന്നുമില്ല .എങ്കിലും കിലോക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കിയ അരി, മറ്റേത് ഘടകങ്ങളേക്കാളും അധികമായി വോട്ടായി മാറി.

ദേശീയ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മുന്‍പ് കിലോക്ക് രണ്ടു രൂപ നിരക്കില്‍ അരി എന്നത് പുനസ്ഥാപിച്ചപ്പോൾ രാജശേഖര റെഡ്ഡി തെലുഗുദേശത്തിന്റെ ഉടയാടകള്‍ തന്നെ കയ്യടക്കുകയായിരുന്നു. ഒരാള്‍ക്ക് നാലുകിലോ അല്ലെങ്കില്‍ അഞ്ചുപേരുള്ള കുടുംബത്തിനു 20 കിലോ എന്ന കണക്കിലായിരുന്നു ഈ നടപടി. മുന്‍ തലമുറയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ടി.ആറിന്റെ നടപടിയെ “പണച്ചിലവുള്ള തരികിട”യായി വിശേഷിപ്പിച്ചിരുന്നു. എങ്കിലും ഡോ. റെഡ്ഡി അല്പം വിവേകപൂര്‍വമായ നിലപാട് സ്വീകരിക്കുകയും അതില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ ഒരു മറയുമില്ലാതെ പ്രശംസിച്ച നായിഡുവിന്റെ ഭരണകാലയളവില്‍, ജനങ്ങൾ വെള്ളക്കരം, വൈദ്യുതിചാർജ്ജ്, ഭക്ഷ്യവസ്തുക്കൾ മറ്റു അവശ്യസാധനങ്ങൾ എന്നിവയുടെ വിലയിലുമുണ്ടായ വമ്പന്‍ വര്‍ദ്ധനവിന്റെ ആഘാതം ഏറ്റുവാങ്ങുകയായിരുന്നു. 2009ൽ പോലും മുന്‍‌കാല ചെയ്തികള്‍ തനിക്കുണ്ടാക്കിയ ദോഷം പരിഹരിക്കാനോ വിശ്വാസ്യത വീണ്ടെടുക്കാനോ നായിഡുവിനു കഴിഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ എതിരാളിയാകട്ടെ നല്ല രീതിയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി. മഹ്ബൂബ് നഗര്‍ എന്ന അവികസിത ജില്ലയിൽ നിന്ന് ദുരിതം മൂലം പാലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. പലര്‍ക്കും തങ്ങളുടെ ചുറ്റുവട്ടത്തിൽ തന്നെ പണികൾ കണ്ടെത്താനായി.( 2008 മെയ് 31 ലെ ഹിന്ദു റിപ്പോർട്ട് കാണുക). അക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു കയറുകയായിരുന്നു. പ്രതിമാസം ലഭിക്കുന്ന 200 രൂപായുടെ വാർദ്ധക്യ കാല പെൻഷൻ കൊണ്ട് തങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ 70 വയസ്സു കഴിഞ്ഞവർ പോലും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി തേടി എത്തിയിരുന്നു. പെൻഷനുകൾ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ പരിഷ്ക്കരിക്കുന്ന കാര്യത്തിലും ആന്ധ്ര സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്തത് കാണാതിരുന്നു കൂടാ. ആ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്കായിരുന്നു പ്രതിമാസം 75 രൂപ എന്ന നിരക്കിൽ വാർദ്ധക്യ കാല/ വിധവ/ വികലാംഗ പെൻഷനുകൾ ലഭിച്ചു വന്നിരുന്നത്. രാജശേഖര റെഡ്ഡി സർക്കാർ വികലാംഗ പെൻഷൻ പ്രതിമാസം 500 രൂപയായും മറ്റു പെൻഷനുകൾ 200 രൂപയായും വർദ്ധിപ്പിച്ചുവെന്നു മാത്രമല്ല ഏതാണ്ട് 4 ഇരട്ടി ആളുകൾക്ക്, അതായത് 7.2 ദശലക്ഷം ആളുകൾക്ക് അവ നൽകാൻ നടപടിയെടുക്കുകയുമുണ്ടായി.ആന്ധ്ര സർക്കാർ സ്‌ത്രീകൾക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പെൻഷൻ പദ്ധതികളും മറ്റു സംസ്ഥാനങ്ങൾ നടപ്പിലാക്കിയ പദ്ധതികളേക്കാൾ വളരെ മെച്ചമേറിയവയാണ്.

ഒറീസ്സയിൽ, നവീൻ പട്നായിക്ക് വളരെ സമർത്ഥമായാണ് തന്റെ ഓരോ നീക്കവും നടത്തിയത്. ബി ജെ പി യെ ഒഴിവാക്കുന്നതിലും കോൺഗ്രസ്സിനെ ഒറ്റപ്പെടുത്തന്നതിലും ആ സാമർത്ഥ്യം നാം ദർശിച്ചു. പക്ഷെ അദ്ദേഹവും കുറഞ്ഞ നിരക്കിൽ അരി നൽകുന്നതിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കലഹന്ദി-ബൊലാംഗീർ- കോറാപ്പുട്ട് തുടങ്ങിയ “കത്തുന്ന വിശപ്പിന്റെ പ്രദേങ്ങളിൽ” 2008 ന്റെ മദ്ധ്യം മുതൽ തന്നെ കിലോക്ക് 2 രൂപാ എന്ന നിരക്കിൽ ഓരോ കുടുംബത്തിനും 25 കിലോ അരി നൽകി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ ആനുകൂല്യം ബിപി‌എൽ കുടുബങ്ങൾക്കായി പരിമിതപ്പെടുത്തിയിരുന്നു. കെ ബി കെ ജില്ലകളിലെ ഏറ്റവും ദരിദ്രരായ പട്ടിണിപ്പാവങ്ങൾക്ക്, ഇതു കൂടാതെ 10 കിലോ അരി സൌജന്യമായും സർക്കാർ നൽകിയിരുന്നു. പട്ടിണി മരണങ്ങൾ ഉണ്ടാകാതെ തടയുന്നതിൽ ഇത് വളരെ ഏറെ സഹായിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ആളുകളെ വിവിധ പെൻഷൻ പദ്ധതികളുടെയും ദരിദ്ര ജനവിഭാഗങ്ങൾക്കായുള്ള ഗൃഹ നിർമ്മാണ പദ്ധതികളുടേയും ഗുണഭോക്താക്കളാക്കുന്നതിലും പട്നായിക്ക് വിജയിച്ചിട്ടുണ്ട്. ( മാത്രമല്ല, ഇലക്ഷനു തൊട്ടുമുമ്പ് ആറാം ശമ്പളക്കമീഷൻ ശുപർശകൾ നടപ്പിലാക്കിയതിലൂടെ മദ്ധ്യവർഗ്ഗക്കാരെ തന്നോടൊപ്പം നിർത്തുന്നതിലും നവീൻ പട്നായിക്ക് വിജയിച്ചു.)

തീർച്ചയായും, ഈ വിഷയങ്ങൾ മാത്രമായിരുന്നില്ല തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ ജനങ്ങൾക്ക് മുമ്പാകെ ഉണ്ടായിരുന്നത്, പക്ഷെ ഇവ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.( വൈ എസ് രാജശേഖര റെഡ്ഡിയുടേയും നവീൻ പട്നായിക്കിന്റേയും കാര്യത്തിൽ അവരെ സഹായിച്ച ഒരു ഘടകമുണ്ട്. രണ്ടു സംസ്ഥാനങ്ങളിലേയും നേട്ടങ്ങൾ വളരെ പ്രകടവും ദൃശ്യഗോചരവുമായിരുന്നു. എന്നാൽ കോട്ടങ്ങൾ-വലിയ തോതിലുള്ള മാനവ പറിച്ചു നടൽ (human displacement), സ്പെഷ്യൽ എക്കണോമിക് സോണുകൾ, അപായകരമായ ഖനന പദ്ധതികൾ തുടങ്ങി അത്യന്തം സ്ഫോടനാത്മകമായവ) - പൈപ്പ് ലൈനിലായിരുന്നതിനാൽ അത്ര ദൃശ്യഗോചരമല്ലായിരുന്നു. ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ... ഈ നയങ്ങൾ തിരുത്തിയില്ലെങ്കിൽ, അടുത്ത രണ്ടു മൂന്നു കൊല്ലത്തിനകം അവ സംഭവിക്കാം.

ഛത്തീസ്‌ഗഢിലാവട്ടെ, ചില മേഖലകളിലെ സർക്കാർ നയങ്ങൾ വളരെയേറെ പ്രതിലോമകരമാണ് എങ്കിൽ കൂടി, മുഖ്യമന്ത്രി രമൺ സിംഗ് വ്യക്തിപരമായ താൽ‌പ്പര്യമെടുത്ത് ഓരോ കുടുംബത്തിനും കിലോയ്ക്ക് 3 രൂപാ നിരക്കിൽ 35 കിലോഗ്രാം അരി നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നു മാത്രമല്ല, ഏകദേശം 20.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ( 2001 ലെ കാനേഷുമാരി അനുസരിച്ച്) സംസ്ഥാനത്തിലെ 15 ദശലക്ഷം വരുന്ന ജനവിഭാഗം ദാരിദ്ര്യ രേഖയ്ക്ക് കീഴെ വരുന്നവരാണെന്ന് അദ്ദേഹത്തിന്റെ സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അതായത് സംസ്ഥാനത്തെ ഏതാണ്ട് 70 ശതമാനം ജനങ്ങൾ ബി പി എൽ വിഭാഗത്തിൽ വരുമത്രെ. ഇപ്രകാരം ചെയ്തത് 2008 ലെ നിയസഭ തെരെഞ്ഞെടുപ്പിനും വളരെ മാസങ്ങൾക്ക് മുമ്പാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലും ലോൿസഭാ തെരെഞ്ഞെടുപ്പിലും ഇതു സർക്കാരിനെ വളരെ ഏറെ സഹായിച്ചു.

പശ്ചിമ ബംഗാളിലെ ഇടതു മുന്നണി രണ്ടു കാര്യത്തിലും പരാജയപ്പെട്ടു. കേന്ദ്ര പൂളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം വൻ‌തോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ കവർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. ഏറ്റവും കൂടുതൽ അരി ഉൽ‌പ്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടുപോലും പശ്ചിമ ബംഗാളിൽ കുറഞ്ഞ വിലയ്ക്കുള്ള അരിവിതരണം ആരംഭിച്ചത് ഈ വർഷമാദ്യം മാത്രമാണ്. അതും വളരെ വൈമനസ്യത്തോടെയും വളരെ ഏറെ താമസിച്ചും. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും പശ്ചിമ ബംഗാൾ സർക്കാർ വളരെ പിന്നോക്കം പോയി. ഇടതു മുന്നണിക്കേറ്റ തിരിച്ചടിയിൽ വിശപ്പ് ഒരു വലിയ ഘടകമായിരുന്നു.

ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഭരണത്തിലുള്ളവർക്ക് എന്ത് പാഠങ്ങളാണ് ഉൾക്കൊള്ളുവാനുള്ളത്? കൂടുതൽ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഉയർന്ന വിലകൾക്കും മറ്റു പരിഷ്ക്കാരങ്ങൾക്കുമെല്ലാം ജനങ്ങളുടെ മാൻഡേറ്റ് ലഭിച്ചുവെന്നാണോ അവർ കരുതേണ്ടത്? അതോ അരിയുടെ വിലയാണ് അധികാരത്തിന്റെ വില നിർണ്ണയിക്കുന്നതെന്നോ? ജോലിയും സുരക്ഷിതത്വവും വളരെ പ്രധാനപ്പെട്ടതാണെന്നല്ലേ അവർ മനസ്സിലാക്കേണ്ടത്? ഭക്ഷ്യധാന്യങ്ങളുടെ വിലയും കുറഞ്ഞ വിലയ്ക്കുള്ള അരിയും ഏകമാത്ര ഘടകമല്ലെങ്കിൽ കൂടി വളരെ പ്രധാനമാണ്. ഇതിനകം എടുത്തു കഴിഞ്ഞ നടപടികൾ കൊണ്ട് സർക്കാരുകൾക്ക് എല്ലാക്കാലത്തേക്കും നേട്ടങ്ങൾ കൈവരിക്കാനാകണമെന്നില്ല. എങ്കിലും ഈ പ്രക്രിയ ഒരു മുന്നോട്ടുള്ള പോക്കാണെന്ന് പറയാതെ വയ്യ. അത് ജനാഭിലാത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. ഇതിൽ നിന്നൊരു തിരിച്ചുപോക്ക് ആത്മഹത്യാപരമായിരിക്കും.

*
പി സായ്‌നാഥ് എഴുതിയPrice of rice, price of powerഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

22 comments:

  1. ഏകദേശം 500 കോടി രൂപയുടെ ആസ്തിക്ക് ഉടമകളായവർ ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുമായും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല. ഭാരതത്തിലങ്ങോളമിങ്ങോളമായി പ്രവര്‍ത്തിക്കുന്ന 1200 സിവില്‍ സൊസൈറ്റി സംഘടനകള്‍ അടങ്ങിയ “നാഷണല്‍ ഇലക്ഷന്‍ വാച്ച്“ വളരെ ബുദ്ധിമുട്ടി കണക്കു കൂട്ടിയെടുത്ത ആ അഞ്ഞൂറു കോടി രൂപ 79 മന്ത്രിമാരില്‍ 64 പേരുടെ കണക്കില്‍ പെട്ടതാണ്. രാജ്യസഭാംഗങ്ങളായ, ബാക്കിയുള്ള 15 മന്ത്രിമാരുടെ പുതിയ സ്വത്ത് വിവരങ്ങള്‍ ഇനിയും കണക്ക് കൂട്ടിയെടുക്കേണ്ടതുണ്ട്. ഇതിലെ 5 മന്ത്രിമാരുടെ ആസ്തി തന്നെ 200 കോടി വരുമെന്നിരിക്കെ, ഈ സംഖ്യകള്‍ അല്പം അയഥാർത്ഥമാണോ? നാഷണല്‍ ഇലക്ഷന്‍ വാച്ച് പറയുന്നത് മറ്റു മന്ത്രിമാര്‍ ദരിദ്രരൊന്നുമല്ല എന്നാണ്. 64ല്‍ 47 പേര്‍ കോടിപതികളാണ്. മറ്റു 15 പേരുടെ വിവരങ്ങൾ ലഭ്യമാകുമ്പോള്‍ അവയും മേൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകളെ വലിയ രീതിയിലൊന്നും ബാധിക്കാൻ പോകുന്നില്ല.

    അങ്ങിനെ ഇവരെല്ലാം ചേര്‍ന്ന് 836 ദശലക്ഷം വരുന്ന ഇന്ത്യക്കാരുടെ,( National Commission for Enterprises in the Unorganised Sector ന്റെ ആഗസ്റ്റ് 2007ലെ റിപ്പോര്‍ട്ട് പ്രകാരം ദിവസേന 20 രൂപയില്‍ താഴെ മാത്രം ലഭിക്കുന്ന ഇന്ത്യക്കാരുടെ) ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍ പോവുകയാണ്. ശരാശരി 5.1 കോടി ആസ്തിയുള്ള എം.പിമാര്‍ നിറഞ്ഞ ഒരു പാര്‍ലമെന്റില്‍ ഈ വെല്ലുവിളി ഉയരാന്‍ പോവുകയാണ്. 543 എം.പിമാരില്‍ 60-70 പേര്‍ സാമാന്യേന വളരെ കുറഞ്ഞ ആസ്തിയുള്ളവരായതിനാല്‍, മുന്നെ പറഞ്ഞ ശരാശരി ആസ്തിക്കണക്ക് തന്നെ അത്ര കൃത്യമായി യഥാര്‍ഥനില പ്രതിഫലിപ്പിക്കുന്നതുമല്ല. പലരും എം.പി.എന്ന നിലയ്ക്കുള്ള തങ്ങളുടെ ആദ്യ അവസരത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരുമാണ് എന്നതാണിതിന്റെ മറുവശം......

    പി സായ്‌നാഥ് എഴുതിയ “Price of rice, price of power“ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

    ReplyDelete
  2. പാവപ്പെട്ടവനുവേണ്ടി ചാരിറ്റി. എല്ലാ ധനികരും വളരെ ചാരിറ്റി ചെയ്യുന്നവരാണ്. അത് അവരുടെ മാര്‍ക്കറ്റിംഗ് കൂടിയാണ്. ഇന്ത്യയിലെ ധനികരായ ഭരണകര്‍ത്താക്കള്‍ തങ്ങളുടെ പാവപ്പെട്ട ജനതക്കായി ചാരിറ്റി ചെയ്യുന്നു. അവര്‍ക്കും ഇലക്റ്ററല്‍ മാര്‍ക്കറ്റില്‍ മൈലേജ് കിട്ടുന്നു

    ReplyDelete
  3. ഇടതു മുന്നണിക്കേറ്റ തിരിച്ചടിയിൽ വിശപ്പ് ഒരു വലിയ ഘടകമായിരുന്നു. -- Finally the truth!

    ReplyDelete
  4. "ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുമായും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല."

    Nonsense...

    ReplyDelete
  5. N.J ജോജൂ said...

    "ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുമായും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല."

    Nonsense...


    വിശദീകരിക്കാമോ ജോജു?

    ReplyDelete
  6. best compliments

    please visit
    http://trichurblogclub.blogspot.com/

    ReplyDelete
  7. "...ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും പശ്ചിമ ബംഗാൾ സർക്കാർ വളരെ പിന്നോക്കം പോയി..."


    സായ് നാഥ് ഇതിന്റെ റെഫറന്‍സ് എവിടുന്നെടുത്തു എന്ന് അറിയില്ല. ഇങ്ങനെ ഡിക്ലറേയ്റ്റിവ് സ്റ്റേറ്റ്മെന്റുകള്‍ കീച്ചുമ്പോള്‍ അതിന്റെ ആധികാരികതയെ പിന്താങ്ങാന്‍ ഒരു ഫുട് നോട്ട് കൊടുക്കുന്ന സായിപ്പിന്റെ ഡീസന്‍സി നമ്മള്‍ക്ക് ഒരുകാലത്തും ബാധകമല്ലല്ലോ !

    തൊഴിലുറപ്പ് പദ്ധതിപ്രകാരം സംസ്ഥാനങ്ങള്‍ക്കനുവദിച്ച ഫണ്ടും അതില്‍ പ്രയോജനപ്പെടുത്തിയ തുകയും തമ്മില്‍ കേന്ദ്രത്തിന്റെ വെബ്സൈറ്റ് ഒരു വിശദമായ താരതമ്യം നല്‍കുന്നുണ്ട്. (ഓരോ സംസ്ഥാനത്തിന്റെയും ലിങ്ക് ക്ലിക്കി വേണ്ടുന്ന സാമ്പത്തിക വര്‍ഷം കൊടുത്താല്‍ വിശദമായ ചാര്‍ട്ട് വരും)

    അതിന്റെ അടിസ്ഥാനത്തില്‍ റാന്‍ഡമായി എടുത്ത (പല സര്‍ക്കാരുകള്‍ ഭരിക്കുന്ന) ഏതാനും സംസ്ഥാനങ്ങളുടെ Expenditure as % of total Availability (കോളം 18) ഒന്ന് നോക്കാം -

    ആന്ധ്രാപ്രദേശ് : 79.96 %
    ഉത്തര്‍ പ്രദേശ് : 76.12%
    കേരളം : 75.42 %
    പശ്ചിമ ബംഗാള്‍ : 70.57 %
    മധ്യപ്രദേശ്: 70.05 %
    ഗുജറാത്ത് : 69.69 %
    പഞ്ചാബ്: 62.45
    തമിഴ്നാട്: 55.95 %
    ഒറീസ : 54.33 %
    കര്‍ണ്ണാടകം: 54.09 %

    സായ് നാഥിന്റെ സ്റ്റേറ്റ്മെന്റിന്റെ സാംഗത്യമെന്താണെന്ന് സായ്നാഥിനും പടച്ചോനും മാത്രേ അറിയൂ !

    ReplyDelete
  8. കേന്ദ്ര പൂളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം വൻ‌തോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ കവർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി.

    വിശപ്പിന്റെ കൂടെ ഇത് കൂടി ചേര്‍ത്ത് വായിക്കണം. കേരളവും ഇക്കാര്യത്തില്‍ റിസീവിങ്ങ് എന്‍ഡിലായിരുന്നു.

    അരി കൊടുത്തു മാത്രം എല്ലാ കാലത്തും ഭരണം നില നിര്‍ത്താനാവില്ല. ജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത് അരി വിതരണത്തേക്കാള്‍ പ്രാധാന്യമുള്ളതുമാണ്. അരി വിതരണം താല്‍ക്കാലികമായ പരിഹാ‍രമേ ആകൂ. എങ്കിലും ഒന്നും ഇല്ലാത്തയിടത്തു നിന്നും അത് മുന്നോട്ടുള്ള പോക്കാണ്. സായ്നാഥ് അത് സൂചിപ്പിക്കുന്നുമുണ്ട്. പൈപ്പ് ലൈനിലെ പ്രശ്നങ്ങള്‍, മാന്‍ഡേറ്റ് സ്വകാര്യവല്‍ക്കരണത്തിനും മറ്റുമുള്ളതാണോ എന്ന ചോദ്യം, നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ സ്ഥിതി സ്ഫോടനാത്മകമാകും എന്ന മുന്നറിയിപ്പ് ഇവയൊക്കെ ഭരിക്കുന്നവര്‍ കണക്കിലെടുക്കേണ്ടതുണ്ട്.

    സൂരജിന്റെ കണക്കുകള്‍ക്ക് നന്ദി. സായ്നാഥിന്റെത് ഒരു പക്ഷെ, ഏതെങ്കിലും കട്ട് ഓഫ് പോയിന്റ് വെച്ച് എടുത്തതായിരിക്കാം.

    ReplyDelete
  9. തൊഴിൽ സുരക്ഷാ പദ്ധതിയുടെ സി.എ.ജി ഓഡിറ്റിൽ പശ്ചിമ ബംഗാളിൽ ഫ്ണ്ടസ് ദുരുപയോഗപ്പെടുത്തി എന്നാണ്, അതുകൊണ്ട് ഫണ്ട്സിന്റെ റേഷ്യോ കാണിച്ചിട്ട് എന്തു പ്രയോജനം? ((CAG Audit Page 22)

    കേന്ദ്ര സർക്കാരിനു അതാത് സംസ്ഥാനങ്ങൾ നൽകുന്ന റിപ്പോർട്ടാണ് ആ വെബ് സൈറ്റിലുള്ളത്. അത് വെച്ച് സായ്നാഥ് പറയുന്നത് തെറ്റാണെന്ന് പറയുന്നതെങ്ങിനെ?

    ആ റിപ്പോർട്ടിൽ തന്നെ പശ്ചിമബംഗാളിലെ സർക്കാർ കണക്കുകളിൽ നിന്നു എത്ര ശതമാനം പേർക്ക് തൊഴിലുറപ്പ് പദ്ധതി ചെന്നു എന്ന് മനസ്സിലക്കാൻ അത്ര പ്രയാസമില്ല. പ്രത്യേകിച്ചും സ്ത്രീകൾക്കും ദളിതർക്കുമായിരുന്നു അത് പ്രയോജനപ്പെടേണ്ടി ഇരുന്നത്. ആവരേജ് നാൽ‌പ്പതു ശതമാനമാണ് തോന്നുന്നു സ്ത്രീകൾക്ക് തൊഴിൽ കിട്ടേണ്ടത്.
    Employment provided to households: 30.25854 Lakhs
    Persondays [in Lakh]:
    Total: 786.61
    SCs: 294.55 [37.45%]
    STs: 116.53 [14.81%]
    Women: 208.66 [26.53%]
    Others: 375.52 [47.74%]

    കോൺ‌ഗ്ഗ്രസ്സിന്റെ പ്രകടപത്രികയിൽ ഉണ്ടായിരുന്നത് തങ്ങളാണ് നടപ്പിലാക്കിയതെന്നുള്ള ഇടതുപക്ഷത്തിന്റെ അരി വേവാതെ പോയതും ഇതൊക്കെ കൊണ്ടു തന്നെയാവണം.

    ReplyDelete
  10. സായ്നാഥ് എന്തായാലും ദുരുപയോഗത്തെപ്പറ്റി അല്ല സംസാരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനവുമല്ല.

    ReplyDelete
  11. വര്‍ക്കേഴ്സ് ഫോറം ക്ഷമിക്കുക; മൊത്തം ഓഫ്:

    സി.ഏ.ജി ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ “ഗുണം” ലാവലിന്‍ റിപ്പോര്‍ട്ടിലെ മില്ലീമീറ്റര്‍ ഒഫ് മഴ-വേഴ്സസ് ഊര്‍ജ്ജോല്‍പ്പാദനം എന്ന കണക്കും പിന്നെ ഈയടുത്ത് അറ്റോമിക് എനര്‍ജി വകുപ്പ് 6000കോടി നഷ്ടപ്പെടുത്തി എന്നുപറഞ്ഞു വന്ന റിപ്പോര്‍ട്ടും വായിച്ചാല്‍ വ്യക്തമാവും ;)

    “സംസ്ഥാനം കേന്ദ്രത്തിനു കൊടുക്കുന്ന കണക്ക്” എന്ന് “പോരായ്മ” പറയുന്നവര്‍ തന്നെ അതേ കണക്കുദ്ധരിച്ച് ദളിതര്‍ക്കും സ്ത്രീകള്‍ക്കും തൊഴിലുറപ്പ് പദ്ധതി കൊണ്ട് ഗുണം ചെയ്യാത്തതിനെപ്പറ്റി പറയുന്നതിന്റെ തമാശ ആസ്വാദ്യം!

    തൊഴിലുറപ്പ് പദ്ധതി "പ്രത്യേകിച്ച് ദളിതര്‍ക്കും സ്ത്രീകള്‍ക്കുമാണ് പ്രയോജനപ്പെടേണ്ടത്" എങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ റിഫ്ലക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് ഇപ്പറയുന്ന “ദളിത്-സ്ത്രീജന” വോട്ടിംഗ് പാറ്റേണ്‍ കൂടി ചേര്‍ത്ത് വച്ച് വായിക്കേണ്ടി വരും. അത്തരം കണ്‍ക്ലൂഷനുകള്‍ക്ക് ടിപ്പണിയും കൊടുക്കേണ്ടിവരും.സാമൂഹിക/തെരഞ്ഞെടുപ്പ് അവലോകനം അങ്ങനെയാണ്. സായ്നാഥ് ചെയ്തത് അദ്ദേഹത്തിന്റെ അഭിപ്രായം പാസാക്കലാണ്.

    ReplyDelete
  12. "...ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും പശ്ചിമ ബംഗാൾ സർക്കാർ വളരെ പിന്നോക്കം പോയി..."

    ശരി, ഇതിന്റെ അർത്ഥം ‘ദുരൂഹമായ’ സി.എ.ജി റിപ്പോർട്ടിലുണ്ടാവണ്ട, പക്ഷെ സ്തീകൾക്കും മറ്റുമുള്ള പാർട്ടിസിപ്പേഷൻ സംസ്ഥാന സർക്കാർ നൽകിയ കണക്കിൽ നോക്കിയാൽ പോലും മതി, ഇനി സംസ്ഥാന സർക്കാരിനേയേ വിശ്വസമുള്ളൂവെങ്കിൽ. പശ്ചിമ ബംഗാൾ സർക്കാർ അതിനു ന്യായം പറഞ്ഞിരുന്നത്. ആരും ജോലിയ്ക്ക് വരുന്നില്ല എന്നായിരുന്നു. ബാംഗാളിൽ തൊഴില്ലില്ലായ്മ പാടെ തുടച്ചു നീക്കപ്പെട്ടതാവുമോ കാരണം? ആരും ജോലിക്ക് വരാതെ ഇരുന്നിട്ടും 70% ഫണ്ടുകൾ പോയിമറഞ്ഞുവെങ്കിൽ അതിനെ ദുരുപയോഗം എന്നു വിളിക്കുന്നതിലോ പദ്ധതി നടപ്പിലാക്കുന്നതിൽ വളരെയധികം പിന്നോക്കം പോയി എന്ന് പറയുന്നതിലോ എനിക്ക് പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. വാക്കുകളുടെ ഘടന ഇനി എങ്ങിനെയൊക്കെ എഴുതിവെച്ചാലേ ഫിറ്റാവൂ എന്നു അറിവില്ല.

    ആർക്കും അവിടെ തൊഴിൽ ‘വേണ്ടാതെ’ ഇരുന്നതുകൊണ്ട് പശ്ചിമ ബംഗാൾ സർക്കാർ അവേർനെസ്സ് ക്രിയേറ്റ് ചെയ്യാൻ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടായിരുന്നു എന്നും ഉണ്ടായിരുന്നു.

    സായ്നാഥ് എഴുതിയത് ഇങ്ങിനെയുള്ള ലളിതമായ ഏവർക്കും മനസ്സിലാവുന്ന സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണെന്ന് എനിക്ക് ലേഖനം ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെ വായിച്ചിട്ട് മനസ്സിലായത്. ഇനി അതിന്റെ അപ്പറം സായ്നാഥ് ഗഹനമായ അർത്ഥങ്ങൾ വല്ലതുമാണോ എഴുതിയത് എന്ന് വായിക്കാനുള്ള അറിവില്ല, വായിക്കുകയും വേണ്ട.

    സംസ്ഥാന ഗവണ്മെന്റ് ഞങ്ങൾ ഇത്ര ചിലവാക്കി ഇന്ന പദ്ധതിയിൽ നിന്നു പറയുമ്പോൾ അതവർ ശരിക്കും ചിലവാക്കിയോ? എന്നതായിരുന്നു ഇവിടെ സായ്നാഥ് എവിടെത്തുകാരൻ എന്ന മട്ടിൽ ഒരു പുച്ഛ കമന്റ് എഴുതിയപ്പോൾ അതിനു മറുപടി ഇട്ടത്. എക്സ് ഇത്ര ചിലവാക്കി ഒരു കേന്ദ്ര ഗവൺ‌മെന്റ് പൂളിൽ നിന്നു എടുത്തെഴുതിയാൽ അത് ഒരു പദ്ധതി നടപ്പാക്കിയതിന്റെ വല്ലോ സ്റ്റാറ്റിസ്റ്റിക്സ് ആവോ? അങ്ങിനെ ആവും എന്നു കണ്ണുമടച്ച് വിശ്വസിച്ചാൽ അത് തമാശയവും ആയിരിക്കും. എനിക്കാ തമാശ ഒന്നും അറിഞ്ഞൂടേ.

    അതേ സമയം വെറുതെ അതേ സംസ്ഥാന സർക്കാർ കൊടുത്ത കണക്കിൽ കണ്ണോടിച്ചാൽ പോലും (അത് ഊതിവീർപിച്ച കണക്കുകൾ ആണെന്നു വിശ്വസിച്ചാൽ പോലും) സ്ത്രീകൾക്കും ദളിതർക്കുമുള്ള പാർട്ടിസിപ്പേഷൻ റേഷ്യോ നോക്കാൻ പറയുന്നത് അതിലും വല്യ കോൺ‌ഡ്രടിക്ഷൻ ആവുമോ? വേണ്ട നോക്കണ്ട, ആ കണക്കുകളും സി.എ.ജി റിപ്പോർട്ടിൽ ഉണ്ട്.

    ഇനി സി.എ.ജി ഓഡിറ്റിന്റെ വിശ്വാസ്യത നമ്മൾ എവിടെ ചെന്ന് കണ്ട് പിടിക്കും? അതിനെതിരെ എന്തെങ്കിലും പഠനം നടക്കുകയോ ആരെങ്കിലും അഭിപ്രായം ഇതുപോലെ പാസ്സാക്കുകയോ ചെയ്തിട്ടുണ്ടോ എന്നുണ്ടെങ്കിൽ അത് കാണിച്ചാൽ ഉപകാരമായിരിക്കും, അല്ലാതെ വെറുതെ വാചകകസർത്ത് വിലപ്പോവില്ല.

    ഇനി വോട്ടിങ്ങ് പാറ്റേൺ വെച്ച് വായിക്കണമെങ്കിൽ എനിക്ക് യാതൊരു എതിർപ്പുമില്ല കേട്ടോ. ദളിത് വോട്ടുകൾ എത്ര മറിഞ്ഞു എത്ര തിരിഞ്ഞു എന്നൊക്കെ കൃത്യം കൃത്യം കണക്കുകളുണ്ട്. ഇനി അങ്ങിനയേ തിരഞ്ഞെടുപ്പുമായി കൂട്ടുചേർത്തു വായിക്കുകയെങ്കിൽ അങ്ങിനെ. എനിക്കൊരു പ്രശ്നവുമില്ല.

    ReplyDelete
  13. ഇന്നീപ്പൊ ഇടതുപക്ഷം കനത്ത പരാജയം ഏറ്റു വാങ്ങീലേ പോലും പശ്ചിമ ബംഗാളിൽ? അതിന്റെ കാരണങ്ങളൊന്നായി സായ്നാഥ് ചൂണ്ടിക്കാണിച്ചത് അതിഭയങ്കര തെറ്റാണെങ്കിൽ, എന്നാൽ പിന്നെ സംസ്ഥാന ഗവണ്മെന്റിന്റെ പിടിപ്പുകേടിനും ഗുണ്ടായിസത്തിനും എതിരെ ജനം ആഞ്ഞടിച്ചതാവാനും സാദ്ധ്യതയുണ്ട്. എന്തായാലും ഇനി തോറ്റില്ല എന്നു പറഞ്ഞാലും വിശ്വസിച്ചിക്കാമേ!

    ReplyDelete
  14. "ഇനി അതിന്റെ അപ്പറം സായ്നാഥ് ഗഹനമായ അർത്ഥങ്ങൾ വല്ലതുമാണോ എഴുതിയത് എന്ന് വായിക്കാനുള്ള അറിവില്ല, വായിക്കുകയും വേണ്ട."

    വായിക്കുകയും വേണ്ടെങ്കില്‍ എന്നേ തീര്‍ന്നില്ലേ വിഷയം ? പിന്നെ കഷ്ടപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്ക് കേന്ദ്രന്റെ വെബ്സൈറ്റില്‍ വന്നതിന്റെ പോരായ്കകളെയും സി.ഏ.ജി റിപ്പോര്‍ട്ടിന്റെ മഹിമയെപ്പറ്റിയുമൊന്നും അന്വേഷിക്കേണ്ട വിഷയമേ വരുന്നില്ലല്ലോ ;))

    പണ്ട് വേറൊരു സ്ഥലത്ത് ഇതുപോലെ idicus.netലെ കുറേ തലയും വാലുമില്ലാത്ത cherry picked stats എടുത്തുവച്ചുള്ള കളി കണ്ടു. അതുപോലെ സായ്നാഥും എഴുതിത്തുടങ്ങിയോന്ന് സംശയിച്ചു. അത് എന്റെ സൌകര്യം, എന്റെ സംശയം. പശ്ചിമബംഗാളില്‍ ആരു ഭരിച്ചാലെന്ത് ജയിച്ചാലെന്ത് !

    “അവിശ്വസനീയം” എന്ന് രണ്ട് വരി മുന്‍പേ സ്വയം അങ്ങ് പ്രഖ്യാപിച്ച കണക്ക് തന്നെ എടുത്ത് തിരിച്ച് വച്ച് ക്വോട്ടുന്ന മഹാബുദ്ധി മനസിലാവാത്തതു കൊണ്ട് ചിരിവന്നു. എന്തുചെയ്യാം ഇത്രയൊക്കേ ഉള്ളൂ ;)

    ReplyDelete
  15. എന്താണ് പറയുന്നതെന്നു ശരിയായി
    മനസ്സിലായില്ലാത്തതുകൊണ്ടാവും ചിരി വരുന്നത്. സംസ്ഥാന ഗവണമെന്റ് സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ള 70% എന്ന കണക്ക് തെറ്റല്ല, മറിച്ച് അത് എങ്ങിനെ ഉപയോഗിക്കപ്പെട്ടു എന്നതാണ് പദ്ധതി നടത്തിപ്പിന്റെ ഓഡിറ്റിലെ പ്രൂഫ്. 70% അവർ ഉപയോഗിച്ച പണം തന്നെയാണ്. അത് കൊണ്ട് പദ്ധതി ചെയ്യപ്പെട്ടു എന്നതിനുള്ള തെളിവിന്റെ ഒരു കണക്കാവില്ല ഒരിക്കലും.
    എത്ര ചിലവായി എന്നത് മാത്രം ഏതെങ്കിലും പദ്ധതി നടത്തിപ്പിന്റെ ഒരു അളുവുകോൽ ആവുന്നതിലെ ലോജിക്ക് കാണുമ്പോൾ എന്തോ ചിരിയും വരുന്നുമില്ല.

    ഇനി അതേ കണക്കിലെ മറ്റൊരു കണക്കിന്റെ വിശ്വസനീയത തെറ്റെന്ന് ആരെങ്കിലും പ്രൂഫ് തരുന്നതു വരെ വിശ്വസിക്കുകയേ എനിക്ക് നിവൃത്തിയുള്ളൂ. അല്ലാതെ മാജിക്ക് ഒന്നും വശമില്ല.

    ഇനിയും ഇത് വിശദീകരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. തീർച്ചയായും പശ്ചിമബംഗാളും ബീഹാറും കേരളവും ഒക്കെ ആരു ഭരിക്കുന്നു എന്നതിലൂടെ അവിടെ ജനങ്ങളിൽ എന്ത് നടക്കുന്നു എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്, അതുകൊണ്ടാണല്ലോ സമയം മെനക്കെടുത്തുന്നതും, അല്ലാതെ വെറുതെ ഒരു ബൌദ്ധികപരമായ വ്യായാമത്തിനല്ല.

    ReplyDelete
  16. ഒരു വാർത്ത കൂടിയുണ്ടല്ലോ. മുനിസിപ്പൽ സീറ്റിൽ നിന്നു ഒക്കെ തൂത്തുവാരുകയാണല്ലോ!

    സായ്നാഥ് പറഞ്ഞത് അപ്പോൾ ശരിയായിക്കൊണ്ടേയിരിക്കാണ്?
    -- ഇത് കമ്പ്ലീറ്റ് ഓഫ്.

    ReplyDelete
  17. പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ദ്ധിച്ചു.

    വണ്ടി ഓഫാക്കി ഇടേണ്ടി വരുമോ?

    ReplyDelete
  18. വേണ്ടി വന്നേക്കും (കട: ശ്രീനിവാസൻ) ;)

    ReplyDelete
  19. പൊതുമേഖല ഓഹരി വിറ്റഴിക്കലും, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ് പരിഷ്കരണങ്ങളും, സമ്പദ് വ്യവസ്ഥയുടെ തുറന്ന് കൊടുക്കലും ഒക്കെ കൂട്ടത്തോടെ വരുമ്പോള്‍ വണ്ടി താനെ ഓഫാകാതിരുന്നാല്‍ മതിയായിരുന്നു.

    ReplyDelete
  20. ശ്ശൊ! ഇതൊക്കെ തീരുമാനിക്കാൻ അവിടെ ആളിണ്ടായിരുന്നെങ്കിൽ? എന്തു ചെയ്യാം ജനങ്ങളു സമ്മ്യക്കണില്ലല്ലോ? നിലം തൊടിക്കണില്ലല്ലോ! എന്താ ഇപ്പാ ചെയ്യാ?

    ReplyDelete
  21. ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഭരണത്തിലുള്ളവർക്ക് എന്ത് പാഠങ്ങളാണ് ഉൾക്കൊള്ളുവാനുള്ളത്? കൂടുതൽ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഉയർന്ന വിലകൾക്കും മറ്റു പരിഷ്ക്കാരങ്ങൾക്കുമെല്ലാം ജനങ്ങളുടെ മാൻഡേറ്റ് ലഭിച്ചുവെന്നാണോ അവർ കരുതേണ്ടത്?....ജോലിയും സുരക്ഷിതത്വവും വളരെ പ്രധാനപ്പെട്ടതാണെന്നല്ലേ അവർ മനസ്സിലാക്കേണ്ടത്?

    ശ്ശെടാ..ഈ സായ്‌നാഥിന്റെ ഒരു കാര്യം. അങ്ങേരിതും പറഞ്ഞോ? ബംഗാളിനെക്കുറിച്ച് വായിച്ച് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞപ്പോള്‍ ഇത് കാണാന്‍ പറ്റീല്യാലോ..

    ReplyDelete
  22. അങ്ങിനെയങ്ങ് ഉദാരവൽക്കരണംകൊണ്ട് എന്തോ പുലി വരുന്നേ പുലി എന്ന് പറഞ്ഞ് വെച്ചിട്ട് എന്തു കാര്യം? ആ നയങ്ങൾക്ക് തന്നെയാണ് ജനങ്ങളുടെ മാൻ‌ഡേറ്റ്. അത് കണക്കിലെടുത്തും പാഠങ്ങൾ ഉൾകൊണ്ട് തന്നെയാവും പുതിയ സർക്കാർ ഭരിക്കുക എന്ന് ആശിക്കുന്നു. അല്ലാതെ കമ്മ്യൂണിസ്റ്റാർക്ക് മാത്രമേ ഭരിക്കാൻ അറിയുള്ളൂ എന്നങ്ങ് കരുതിയാൽ പിന്നെ ഇങ്ങിനെ നിരാശപ്പെടുക തന്നെ ഫലം. ജോലിയും സുരക്ഷിതത്വവും പ്രധാനപ്പെട്ടാതായതുകൊണ്ടാണ് പ്രകാശ കാരാട്ട് പോലെയുള്ളവരൊക്കെ ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. കൃഷിഭൂമി എടുത്ത് ടാറ്റക്കു കൊടുക്കുന്ന പാവപ്പെട്ടവരുടെ സർക്കാറിനെക്കാളും ഭേദമായതുകൊണ്ടാവുമല്ലോ! ബംഗാളിൽ പോയി നാണമില്ലാതെ അടിമക്കരാരിനെക്കുറിച്ച് പ്രസംഗിച്ചോണ്ടിരുന്നവരെ ജനങ്ങൾ ഓടിച്ചതും അതുകൊണ്ടൊക്കെ തന്നെ! സായ് നാഥ് അന്ന് ഇത് എഴുതിയാർന്നെങ്കിൽ രണ്ട് വോട്ടെങ്കിലും കൂടുതൽ കിട്ടിയേനെ.

    ശ്ശോ! സായ് നാഥ് എന്തോ കട്ടോഫിൽ പറഞ്ഞെന്നൊക്കെയുള്ള ഇല്ലോജിക്കൽ കണക്കെടുത്ത് കാണിച്ചത് അങ്ങട്ട് വിശ്വസിച്ചാരുന്നെങ്കിൽ എന്തൊരെളുപ്പായേനെ ഇവിടെ!

    ReplyDelete