Sunday, December 16, 2012

ഭക്ഷ്യസുരക്ഷ: അടിയന്തര പരിഹാരം ആവശ്യമായ പ്രശ്നം

എപിഎല്‍, ബിപിഎല്‍ ടാര്‍ജറ്റിങ് കൈവെടിഞ്ഞ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിനുവേണ്ടി ദേശവ്യാപക പ്രക്ഷോഭം നടത്തണമെന്ന ഇടതുപക്ഷ പാര്‍ടികളുടെ ആഹ്വാനം തികച്ചും അവസരോചിതമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി, ഭക്ഷ്യധാന്യ ഉല്‍പാദനത്തിലും സംഭരണത്തിലും വര്‍ദ്ധനവ് ഉണ്ടായതോടെ, വേണ്ടത്ര കരുതല്‍ശേഖരം നിലനിര്‍ത്തുന്നതിനൊപ്പം തന്നെ ടാര്‍ജറ്റിങ് ഇല്ലാത്ത പൊതുവിതരണ സമ്പ്രദായം ഉറപ്പാക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യശേഖരം രാജ്യത്തുണ്ട്. എന്നാല്‍, നവലിബറല്‍ നയം അനുസരിച്ച്, ഈ വര്‍ഷം ഉണ്ടായതുപോലെ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നത് പോഷണ ദാരിദ്ര്യ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള അവസരമായി കാണുകയല്ല ചെയ്യുന്നത്; മറിച്ച്, ""ഒരു പ്രശ്നം"" എന്ന നിലയിലും ""ഉല്‍പാദ""ത്തിലെയും ""സംഭരണ""ത്തിലെയും ശേഷിയിലുള്ള ""ഒരു പൊരുത്തക്കേട്"" എന്ന നിലയിലുമാണ് പരിഗണിക്കുന്നത്.

ധാരാളിത്തത്തിനിടയില്‍ പട്ടിണിയും പോഷണ ദാരിദ്ര്യവും എന്ന നാണംകെട്ട അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. എന്നാല്‍, അതേ സമയം തന്നെ, സംഭരണ സ്ഥലത്തിെന്‍റ അഭാവംമൂലം തുറസ്സായ സ്ഥലത്ത് കിടന്ന് ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞളിയുന്നത് എങ്ങനെ തടയാം എന്നാണ് നമ്മുടെ മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്. എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് ആസൂത്രണ കമ്മീഷന്‍ അധികാരികള്‍ക്കൊപ്പം കൃഷി, ധനകാര്യം, ഭക്ഷ്യം എന്നീ വകുപ്പു മന്ത്രിമാരുടെയും യോഗം പ്രധാനമന്ത്രി ഏപ്രില്‍ 30ന് വിളിച്ചു ചേര്‍ത്തിരുന്നു. ലോകത്ത് ഏറ്റവും അധികം ആളുകള്‍ പോഷണ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് ആളുകള്‍ക്ക് ഭക്ഷ്യധാന്യം ലഭ്യമാകുമെന്ന ഉറപ്പാക്കലാണ് ഏക ""പരിഹാരം"" എന്നറിയാന്‍ ഇത്രമേല്‍ ഉന്നതതലത്തിലുള്ള യോഗത്തിെന്‍റയൊന്നും ആവശ്യമേ ഉണ്ടായിരുന്നില്ല. എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള വകയിരുത്തല്‍ (മഹഹീരമശേീി) ഇരട്ടിയാക്കണമെന്നും എ പി എല്ലിന് നല്‍കുന്ന ധാന്യത്തിെന്‍റ വില കുറയ്ക്കണമെന്നും അടുത്ത വിളവെടുപ്പ് കാലത്ത് ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി അങ്ങനെ ""ഗോഡൗണുകള്‍ കാലിയാക്കാം"" എന്നും ഭക്ഷ്യമന്ത്രാലയം നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. ഇതിനായി 1.06 ലക്ഷം കോടി രൂപ വകയിരുത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായാണ് ഭക്ഷ്യവകുപ്പിെന്‍റ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഭക്ഷ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചത്. 2012-13ലെ ബജറ്റില്‍ വകയിരുത്തിയിരുന്നതിനേക്കാള്‍ ഏകദേശം 30,000 കോടി രൂപ മാത്രമാണ് ഇതിനായി അധികം ആവശ്യപ്പെട്ടത്. എന്നാല്‍, അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. നേരെമറിച്ച്, വന്‍കിട കാര്‍ഷിക മുതലാളിമാരും ഗവണ്‍മെന്‍റിലെ കാര്‍ഷിക വിപണനരംഗത്തിെന്‍റ പ്രതിനിധികളും വാദിക്കുന്നത്, കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കിക്കൊണ്ട് ഭക്ഷ്യധാന്യ കയറ്റുമതി പ്രോല്‍സാഹിപ്പിക്കണമെന്നും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ്. ഉപഭോക്താക്കള്‍ക്കെതിരെ കര്‍ഷകരുടെ താല്‍പര്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള ഈ ബോധപൂര്‍വമായ പരിശ്രമം വന്‍കിട കര്‍ഷകരെയും വന്‍കിട വ്യാപാരികളെയും മാത്രമേ സഹായിക്കുകയുള്ളൂ. സമീപകാലത്തെ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ഉദാഹരണത്തിന് 2008-09ല്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട പഞ്ചസാര ക്ഷാമം, പഞ്ചസാര കയറ്റുമതിയിലും ഇറക്കുമതിയിലും നിന്ന് കൊള്ള ലാഭമടിക്കാന്‍ വന്‍കിട പഞ്ചസാര മില്ലുകാരെയാണ് സഹായിച്ചത്. അന്ന് ഉപഭോക്താക്കള്‍ ഒരു കിലോ പഞ്ചസാരയ്ക്ക് 100 രൂപ വരെ കൊടുക്കേണ്ടതായി വന്നപ്പോള്‍ കയറ്റുമതിക്കും ഇറക്കുമതിക്കും ഒരേപോലെ സര്‍ക്കാര്‍ സബ്സിഡി നല്‍കുകയാണുണ്ടായത്.

അതേപോലെ 2006ലും 2007ലും ബോധപൂര്‍വം ഗോതമ്പ് സംഭരണം സര്‍ക്കാര്‍ നടത്താതെ മിനിമം താങ്ങുവിലയെക്കാള്‍ ചെറിയൊരു വര്‍ദ്ധന നല്‍കി സംഭരിക്കാന്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്തത് സര്‍ക്കാരിന് ഗണ്യമായ നഷ്ടമാണ് ഉണ്ടാക്കിയത്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നല്‍കിയതിനെക്കാള്‍ വളരെ ഉയര്‍ന്ന വില കൊടുത്ത് ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടതായി വന്നതായിരുന്നു ഖജനാവിന് വലിയ നഷ്ടത്തിന് ഇടയാക്കിയത്. ഇവിടെയും വന്‍കിട കര്‍ഷകരും വന്‍കിട വ്യാപാരികളുമാണ് കൊള്ളലാഭം ഉണ്ടാക്കിയത്. കയറ്റുമതി നിയന്ത്രണം നീക്കം ചെയ്യുന്നതുകൊണ്ട് ഇടത്തരം കര്‍ഷകര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഒരു നേട്ടവും ഉണ്ടാകുന്നില്ല. ഉല്‍പാദന ചെലവ് കണക്കാക്കി അതിനൊപ്പം 50 ശതമാനം ലാഭം കൂടി ചേര്‍ത്ത് തുക മിനിമം താങ്ങുവിലയായി നല്‍കണമെന്ന സ്വാമിനാഥന്‍ കമ്മീഷെന്‍റ ശുപാര്‍ശ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ കടത്തില്‍ മുങ്ങിനില്‍ക്കുന്ന മഹാഭൂരിപക്ഷം കര്‍ഷകര്‍ക്കും അടിയന്തിരാശ്വാസമാകുമായിരുന്നു. മുന്‍പ് നടപ്പാക്കിയിരുന്ന ജോലിക്ക് കൂലി, ഭക്ഷണം എന്ന പരിപാടിയുടെ കാര്യത്തിലെന്നപോലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൂലിയില്‍ ഒരു ഭാഗം ഭക്ഷ്യധാന്യമായി നല്‍കണമെന്നതാണ് മറ്റൊരു ശുപാര്‍ശ.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതാതിടത്തെ സാഹചര്യമനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനിക്കാമെന്ന ഒരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നത് നടപ്പാക്കണമെന്ന് ഞങ്ങള്‍ വാദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിെന്‍റ മറുപടി യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം കൈമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. അങ്ങനെ റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം ആളുകള്‍ക്ക് പണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം പണിസ്ഥലത്ത് പണത്തിനുപകരം ആളുകള്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങണമെന്നും വാശിപിടിക്കുന്നു. ഒരു വര്‍ഷത്തിലെ ഓരോ പാദത്തിലേക്കും വേണ്ട കരുതല്‍ ധാന്യശേഖരത്തെ സംബന്ധിച്ച് ഇന്ത്യയില്‍ വ്യക്തമായ മാനദണ്ഡമുണ്ട്. ഓരോ കാലത്തെയും ആവശ്യം കണക്കിലെടുത്താണ് അത് നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ കണക്ക് ചുവടെ ചേര്‍ക്കുന്നു: മാസം അരി ഗോതമ്പ് മൊത്തം ലക്ഷം ടണ്ണില്‍ ലക്ഷം ടണ്ണില്‍ ലക്ഷം ടണ്ണില്‍ ഏപ്രില്‍ 1 122 40 162 ജൂണ്‍ 1 98 171 269 ഒക്ടോബര്‍ 1 52 100 152 ജനുവരി 1 118 82 200 കഴിഞ്ഞ രണ്ട് വര്‍ഷമായി കരുതല്‍ശേഖരം ആവശ്യമുള്ളതിനേക്കാള്‍ വളരെ അധികമാണ്. ഉദാഹരണത്തിന്, 2010 ജനുവരിയില്‍ ഇത് 474.45 ലക്ഷം ടണ്ണുണ്ടായിരുന്നു - മാനദണ്ഡപ്രകാരം ആവശ്യമുള്ളതിനെക്കാള്‍ 137 ശതമാനം അധികം. 2012 ഏപ്രില്‍ മാസത്തില്‍ ഇത് 545 ലക്ഷം ടണ്ണുണ്ടായിരുന്നു - അതായത് 236 ശതമാനം കൂടുതല്‍. റാബി വിളവെടുപ്പ് വളരെ മികച്ചതായതിനാല്‍ സംഭരണം മെച്ചപ്പെട്ട തോതിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അരിയുടെയും ഗോതമ്പിെന്‍റയും മൊത്തം ശേഖരം 700 ലക്ഷം ടണ്ണില്‍ അധികം ആകും. ഭക്ഷ്യധാന്യങ്ങളുടെ ആഗോള വിപണിയില്‍ വില കുറവായിരുന്നതിനാല്‍ വന്‍കിട കര്‍ഷകരുടെയും വ്യാപാരികളുടെയും വക്താക്കള്‍ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കിയതേയില്ല. എന്നാല്‍, അന്താരാഷ്ട്ര വില ഉയരുമെന്ന് കരുതുന്നതായി എഫ്എഒ പറഞ്ഞതോടെ ഈ സംഘം വീണ്ടും സജീവമായി. സംഭരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം കുറവാണെന്ന പേരില്‍ ഭക്ഷ്യധാന്യസംഭരണം ഒഴിവാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കം ചെയ്താല്‍ കമ്പോളത്തില്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും മേല്‍ക്കൈ നേടും. 2002-03ല്‍ ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായി. ആ കാലത്ത് (ബിജെപി ഗവണ്‍മെന്‍റായിരുന്നു അന്ന് അധികാരത്തില്‍) അരിയുടെ കരുതല്‍ ശേഖരം 156 ലക്ഷം ടണ്ണായിരുന്നു - ആവശ്യമുള്ളതിനെക്കാള്‍ വളരെ അധികം. ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞു നശിക്കുന്നതായുള്ള മുറവിളി അന്നും ഉയരുകയുണ്ടായി. പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ധാന്യവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നില്ല, ഈ മുറവിളി; മറിച്ച് കയറ്റുമതിക്കായിരുന്നു. ബിജെപി ഗവണ്‍മെന്‍റ്, ബിപിഎല്‍ വിലയ്ക്കുള്ള കരുതല്‍ ശേഖരം കയറ്റുമതി ചെയ്യാന്‍ വ്യാപാരികളെ അനുവദിക്കുകയാണുണ്ടായത്. അങ്ങനെ വ്യാപാരികള്‍ക്ക് കൊള്ളലാഭമടിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍, കരുതല്‍ ശേഖരം വേണ്ടതിനെക്കാള്‍ ഗണ്യമായി കുറഞ്ഞു. ഇങ്ങനെ ആവശ്യത്തിന് ഭക്ഷ്യധാന്യശേഖരം ഇല്ലാതായതോടെ വില കുതിച്ചുയരാന്‍ തുടങ്ങി. ""സംഭരിച്ചുവെയ്ക്കാന്‍ സ്ഥലം ഇല്ലെന്"" ഇപ്പോഴത്തെ മുറവിളിയുടെയും ലക്ഷ്യം കയറ്റുമതി അനുവദിക്കണമെന്ന വന്‍കിട കര്‍ഷകരുടെയും കച്ചവടക്കാരുടെയും ആവശ്യം അംഗീകരിക്കലായിരിക്കെ, സര്‍ക്കാര്‍ ഏജന്‍സികളുടെ സംഭരണം മന്ദഗതിയിലാവുകയായിരിക്കും ഫലം. തങ്ങള്‍ ഉദ്ദേശിക്കുന്ന അളവില്‍ വില ഉയരുന്നതുവരെ ധാന്യങ്ങള്‍ പൂഴ്ത്തിവെയ്ക്കാന്‍ വന്‍കിട വ്യാപാരികള്‍ക്ക് ശേഷിയുമുണ്ട്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഭാവിയില്‍ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകുന്നതിനും അങ്ങനെ വില വര്‍ദ്ധനവിന് ഇടയാക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍, സംഭരണശേഷി ഇല്ലെന്ന വാദം തന്നെ ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയിട്ടും സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. ഭക്ഷ്യ വകുപ്പ് സെക്രട്ടറിയുടെ അഭിപ്രായത്തില്‍ അടുത്ത ഏതാനും മാസത്തെ സംഭരണത്തിന് സൗകര്യം കുറവാകുന്നത് 100 ലക്ഷം ടണ്ണിന് മാത്രമാണ്. വിവിധ പദ്ധതികളിലൂടെ സ്വകാര്യമേഖലയ്ക്ക് സബ്സിഡി നല്‍കലാണ് സര്‍ക്കാരിെന്‍റ നയം. പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ആശങ്കാജനകമായ ഒരു ചിത്രമാണ്. 2009 ജൂണിനും 2012 ഫെബ്രുവരിക്കുമിടയില്‍ എഫ്സിഐ സ്വന്തം ഗോഡൗണുകളുടെ സംഭരണശേഷിയില്‍ ഒരു ലക്ഷം ടണ്‍ മാത്രമാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, സ്വകാര്യ ഗോഡൗണുകളിലെ സംഭരണശേഷിയില്‍നിന്ന് 50 ലക്ഷം ടണ്ണിനുള്ളതാണ് എഫ്സിഐ വാടകയ്ക്കെടുത്തത്. ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണികിടന്ന് നരകിക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ചീഞ്ഞ് അഴുകി നശിക്കുന്നു എന്നത് ഒരു ധാര്‍മിക പ്രശ്നമാണ്. എന്നാല്‍, ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും അധികം യുക്തിസഹവും സാമൂഹ്യമായി അഭികാമ്യവുമായ മാര്‍ഗം എന്താണ് എന്നതാണ് പ്രധാന പ്രശ്നം. ചിലര്‍ ആവശ്യപ്പെടുന്നതുപോലെ കയറ്റുമതിക്ക് അനുമതി നല്‍കേണ്ടതുണ്ടോ? അതോ പൊതുവിതരണ സംവിധാനത്തിനുള്ള ഭക്ഷ്യധാന്യവിഹിതം അടിയന്തിരമായി വര്‍ദ്ധിപ്പിക്കുകയും പൊതുവിതരണ സംവിധാനത്തിെന്‍റ പരിധിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുകയും ചെയ്ത് സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പിലാക്കുകയാണോ അഭികാമ്യം?

ഉല്‍പാദനം, സംഭരണം, സൂക്ഷിപ്പ് എന്നീ പ്രശ്നങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന സംവാദം ഭക്ഷ്യസുരക്ഷാപ്രശ്നത്തിന്റെ അടിയന്തിര സ്വഭാവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തികച്ചും വികലവും അപര്യാപ്തവുമായ ഇപ്പോഴത്തെ ഭക്ഷ്യസുരക്ഷാബില്ലിനുപകരം രണ്ടു രൂപയ്ക്ക് ചുരുങ്ങിയത് 35 കിലോ ഗ്രാം ഭക്ഷ്യധാന്യം നല്‍കുമെന്ന് ഉറപ്പാക്കുന്ന സാര്‍വത്രിക ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരുന്നതിനുള്ള സമരം രൂക്ഷമാക്കുകയും വിപുലമാക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ ആവശ്യം നടപ്പിലാക്കാനാകുന്നതാണെന്നു മാത്രമല്ല, മറിച്ച് ഉപഭോക്താക്കളെയും കര്‍ഷകരെയും സംബന്ധിച്ചിടത്തോളം ഇത് അടിയന്തിരാവശ്യംകൂടിയാണ്.

*
ബൃന്ദാ കാരാട്ട് ചിന്ത വാരിക

No comments:

Post a Comment