Friday, September 13, 2013

കേരളീയ നവോത്ഥാനത്തിന്റെ കീഴാളവായന

ദേശീയതയുടെയും നവോത്ഥാനത്തിന്റെയും ഏകശിലാത്മകവും അധീശത്വപരവുമായ വ്യവഹാരങ്ങള്‍ ബഹുമുഖമായ വിചാരമാതൃകകളാല്‍ പുനര്‍വായനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസന്ദര്‍ഭമാണിത്. ആധുനികതയുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍ പ്രാമാണിക സ്ഥാനം വഹിക്കുന്നത് ഒരുപക്ഷേ നവോത്ഥാനം തന്നെയാവും. "ഇന്ത്യന്‍ നവോത്ഥാന"മെന്ന പേരിലറിയപ്പെടുന്ന മത നവീകരണപ്രസ്ഥാനങ്ങള്‍ സാംസ്കാരിക ദേശീയതയുടെയും പുനരുത്ഥാനത്തിന്റെയും ഊര്‍ജകേന്ദ്രമായതെങ്ങനെയെന്നതുമുതല്‍ കീഴാള സംസ്കാരങ്ങളെയും മറ്റും ചവിട്ടിമെതിച്ച് അരികുവല്‍ക്കരിക്കുന്നതും സവര്‍ണ സംസ്കാരത്തിലേക്ക് ഉദ്ഗ്രഥിക്കുന്നതുമെങ്ങനെ എന്ന് സിദ്ധാന്തവല്‍ക്കരിക്കുന്ന പഠനങ്ങള്‍ വരെ ഇന്ന് സജീവമാണ്.

തദ്ദേശീയ പാരമ്പര്യങ്ങള്‍ "പഴഞ്ചനാ"യതുകൊണ്ടുമാത്രം ഉപേക്ഷിച്ച ആധുനിക ഇന്ത്യന്‍ ബുദ്ധിജീവികളെ അധിനിവേശാനന്തര സൈദ്ധാന്തികര്‍ വിമര്‍ശിച്ചിട്ടുണ്ട്. അക്കാലത്തെ ചൈനയിലെ ബുദ്ധിജീവികള്‍ അധിനിവേശത്തിനെതിരെ പ്രതിരോധമുയര്‍ത്തിയപ്പോള്‍ നമ്മുടെ ബൗദ്ധികകേന്ദ്രങ്ങള്‍ അധിനിവേശത്തെ ആശ്ലേഷിക്കുകയായിരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു (പാര്‍ത്ഥാ ചാറ്റര്‍ജി). ഇത്തരം വിമര്‍ശനങ്ങള്‍ നവോത്ഥാനം സാധ്യമാക്കിയ ഒരു പുതുലോകത്തിന്റെ വര്‍ണവിസ്മയങ്ങള്‍ക്കിടയിലെ തമോഗര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുന്നതിന് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ നവോത്ഥാനവും ഗൗരവമായ പുനരന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ ഭൂതകാല സ്തുതികള്‍ക്കു പകരം വര്‍ത്തമാനകാലത്തെ സമരോത്സുകമാക്കുന്നതിനുതകുന്ന വിമര്‍ശനാത്മക അപഗ്രഥനങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഈയൊരു തിരിച്ചറിവിന്റെ കനല്‍നിലങ്ങളിലാണ് കെ ഇ എന്‍ രചിച്ച "കേരളീയ നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും" എന്ന കൃതി പിറവികൊള്ളുന്നത്.

മൂന്നു ദശകത്തിലേറെക്കാലമായി ഗ്രന്ഥകാരന്‍ നടത്തിവരുന്ന സാംസ്കാരിക ഇടപെടലുകളുടെയും സാമൂഹ്യ വിമര്‍ശനത്തിന്റെയും തുടര്‍ച്ചയായി വേണം പുതിയ സംരംഭത്തെ കാണാന്‍. സുക്ഷ്മമായ നിരീക്ഷണ പാടവവും പ്രത്യയശാസ്ത്ര ദൃഢതയും വിശകലന രീതിയും പുസ്തകത്തെ വ്യതിരിക്തമാക്കുന്നു. ഒറ്റയിരിപ്പില്‍ത്തന്നെ വായിച്ചുതീര്‍ക്കാവുന്ന അപൂര്‍വം ഗദ്യസാഹിത്യകൃതികളിലൊന്നാണ് ഈ ഗ്രന്ഥം. കേരള നവോത്ഥാനത്തെ സംബന്ധിച്ച സാമാന്യബോധപരമായ ധാരണകളെ വെല്ലുവിളിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. നവോത്ഥാനമെന്ന വലിയ പേടകത്തിനകത്തെ ചെറുശബ്ദങ്ങളെയും അനക്കങ്ങളെയുമെല്ലാം രേഖപ്പെടുത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണ്. നവോത്ഥാനത്തിന്റെ ആശയപ്രചാരകരായി വര്‍ത്തിച്ച സവര്‍ണ-അവര്‍ണ ധാരകള്‍ പൊതുവില്‍ മാറ്റങ്ങളാഗ്രഹിച്ചവയായിരുന്നു. എന്നാല്‍ ഈ രണ്ടു ധാരകളെയും ഒരേ ഏകകംകൊണ്ടളക്കുന്നത് തീര്‍ച്ചയായും ചരിത്രവിരുദ്ധമായിരിക്കും.

നാടുവാഴിത്തത്തിന്റെ ജീര്‍ണതകള്‍ മാറ്റുകയെന്നതായിരുന്നു നവോത്ഥാനത്തിലൂടെ സവര്‍ണര്‍ ലക്ഷ്യമിട്ടത്. യോഗക്ഷേമ സഭയുടെ കാര്യപരിപാടികളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീസ്വാതന്ത്ര്യം, വ്യവസായം തുടങ്ങിയവയ്ക്കായിരുന്നു പ്രാധാന്യം. പുതിയ സാമ്പത്തിക ക്രമത്തിലേക്കുള്ള പ്രവേശം സാധ്യമാക്കുന്നതിനായി സവര്‍ണര്‍ക്ക് നാടുവാഴിത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ കീഴാളരെ സംബന്ധിച്ചിടത്തോളം നവോത്ഥാനം പ്രാഥമികമായും നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. പ്രാഥമിക അസ്തിത്വമായിരുന്നു അവരുടെ പ്രശ്നം. മുതലാളിത്തം തുറന്നുവെച്ച പുതിയ ആകാശങ്ങള്‍ പിടിച്ചടക്കുന്നതിനായി അധികാരവും വിഭവങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുകയായിരുന്നു സവര്‍ണരുടെ ലക്ഷ്യം. എന്നാല്‍ തങ്ങളില്‍നിന്നും അന്യമാക്കപ്പെട്ട അറിവധികാരങ്ങള്‍ തിരിച്ചുപിടിക്കുകയായിരുന്നു അവര്‍ണ നവോത്ഥാനത്തിന്റെ ലക്ഷ്യം. കൊളോണിയല്‍ ആധുനികത അധഃസ്ഥിതര്‍ക്ക് മറ്റൊരര്‍ഥത്തില്‍ "സംന്യാസം"ലഭിക്കുന്നതിന് സഹായമായി. എന്നാല്‍ കീഴാള നവോത്ഥാനവും മേലാള നവോത്ഥാനവും പങ്കിടുന്ന ഒരു പൊതു സ്വഭാവഗുണം, അവ രണ്ടും നാടുവാഴിത്തത്തിനെതിരാണ് എന്നതാണ്. ഈ രണ്ടു ധാരകളുടെയും വൈരുധ്യാത്മകമായ വ്യാകരണം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അധികമൊന്നും ഉണ്ടായിട്ടില്ല. സവര്‍ണ നവോത്ഥാനത്തിന്റെ മാതൃകയിലേക്ക് അവര്‍ണ നവോത്ഥാനത്തെ വെട്ടിച്ചുരുക്കുകയാണുണ്ടായത് എന്ന കാഴ്ചപ്പാടാണ് ഒരുപക്ഷേ ഈ പുസ്തകത്തിന്റെ കാതല്‍. നവോത്ഥാനത്തെ വര്‍ഗപരമായി വിശകലനം ചെയ്യുന്നതില്‍ കെ ഇ എന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.

അധ്വാനത്തെ കേന്ദ്രമാക്കി വളര്‍ന്നുവന്ന അധഃസ്ഥിത നവോത്ഥാനമാണ് കൂടുതലായും പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇന്നത്തെപ്പോലുള്ള സിദ്ധാന്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ലാത്തതുകൊണ്ടും സിദ്ധാന്തത്തിന്റെ ലോകത്തേക്ക് അധഃസ്ഥിതര്‍ക്ക് കടന്നുവരാന്‍ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ കഴിയാതെ പോയതുകൊണ്ടും കീഴാളനവോത്ഥാനത്തെ ഒരു സമ്പൂര്‍ണ സൈദ്ധാന്തികപദ്ധതിയായി ആവിഷ്ക്കരിക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ സിദ്ധാന്തം പ്രയോഗത്തിലൂടെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. നവോത്ഥാനം പ്രത്യക്ഷവല്‍ക്കരിക്കപ്പെട്ട കൊളോണിയല്‍ സാഹചര്യവും വിശകലനവിധേയമാക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ അടിമത്തനിരോധനവും തോട്ടവിളകളുടെ വ്യാപനവുമെല്ലാം നവോത്ഥാനത്തെ സാധ്യമാക്കുകയായിരുന്നു. പരിമിതമായ രീതിയിലാണെങ്കിലും കൊളോണിയല്‍ ശക്തികള്‍ക്ക് നാടുവാഴിത്ത ബന്ധങ്ങളുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുമുണ്ട്.

തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ ഒന്നാം ഭാഗത്ത് ചര്‍ച്ചചെയ്യപ്പെടുന്നത് നവോത്ഥാനത്തിന്റെ ചരിത്രപരമായ വായനയാണെങ്കില്‍ രണ്ടാം ഭാഗം നവോത്ഥാനത്തിന്റെ വര്‍ത്തമാനമാണ് അനാവരണം ചെയ്യപ്പെടുന്നത്. ദേശം, സംസ്കാരം, മതനിരപേക്ഷത, വിശ്വാസം, അന്ധവിശ്വാസം, ഉദാരീകരണം, ലൈംഗികവ്യവസായം, പ്രണയം, സൗന്ദര്യം, വിവാഹം തുടങ്ങി സമകാലിക സമൂഹത്തിന്റെ പ്രവണതകളും ആശങ്കകളും നടപ്പുകളുമെല്ലാം നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് അപഗ്രഥനവിധേയമാക്കുന്നത്. അറുപതുകള്‍ക്കുശേഷം നവോത്ഥാന പൈതൃകത്തോട് ഉദാസീനത കാട്ടുന്ന ഒരു സമൂഹത്തിന്റെ സ്വയം നിര്‍മിതമായ തടവറകളിലേക്ക് ഒരു കണ്ണാടി തിരിച്ചുപിടിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. സമരോത്സുകമായ ഒരു ജനാധിപത്യ മതനിരപേക്ഷ സമൂഹരൂപീകരണം ലക്ഷ്യം വച്ചുനടത്തുന്ന സാംസ്കാരിക പ്രതിരോധം സാമാന്യബോധത്തിന് അസ്വസ്ഥജനകമെങ്കിലും ആവേശഭരിതമാണ്.

*
ഡോ. എം പി മുജീബുറഹ്മാന്‍ ദേശാഭിമാനി വാരികദേശീയതയുടെയും നവോത്ഥാനത്തിന്റെയും ഏകശിലാത്മകവും അധീശത്വപരവുമായ വ്യവഹാരങ്ങള്‍ ബഹുമുഖമായ വിചാരമാതൃകകളാല്‍ പുനര്‍വായനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസന്ദര്‍ഭമാണിത്. ആധുനികതയുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍ പ്രാമാണിക സ്ഥാനം വഹിക്കുന്നത് ഒരുപക്ഷേ നവോത്ഥാനം തന്നെയാവും. "ഇന്ത്യന്‍ നവോത്ഥാന"മെന്ന പേരിലറിയപ്പെടുന്ന മത നവീകരണപ്രസ്ഥാനങ്ങള്‍ സാംസ്കാരിക ദേശീയതയുടെയും പുനരുത്ഥാനത്തിന്റെയും ഊര്‍ജകേന്ദ്രമായതെങ്ങനെയെന്നതുമുതല്‍ കീഴാള സംസ്കാരങ്ങളെയും മറ്റും ചവിട്ടിമെതിച്ച് അരികുവല്‍ക്കരിക്കുന്നതും സവര്‍ണ സംസ്കാരത്തിലേക്ക് ഉദ്ഗ്രഥിക്കുന്നതുമെങ്ങനെ എന്ന് സിദ്ധാന്തവല്‍ക്കരിക്കുന്ന പഠനങ്ങള്‍ വരെ ഇന്ന് സജീവമാണ്.

തദ്ദേശീയ പാരമ്പര്യങ്ങള്‍ "പഴഞ്ചനാ"യതുകൊണ്ടുമാത്രം ഉപേക്ഷിച്ച ആധുനിക ഇന്ത്യന്‍ ബുദ്ധിജീവികളെ അധിനിവേശാനന്തര സൈദ്ധാന്തികര്‍ വിമര്‍ശിച്ചിട്ടുണ്ട്. അക്കാലത്തെ ചൈനയിലെ ബുദ്ധിജീവികള്‍ അധിനിവേശത്തിനെതിരെ പ്രതിരോധമുയര്‍ത്തിയപ്പോള്‍ നമ്മുടെ ബൗദ്ധികകേന്ദ്രങ്ങള്‍ അധിനിവേശത്തെ ആശ്ലേഷിക്കുകയായിരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു (പാര്‍ത്ഥാ ചാറ്റര്‍ജി). ഇത്തരം വിമര്‍ശനങ്ങള്‍ നവോത്ഥാനം സാധ്യമാക്കിയ ഒരു പുതുലോകത്തിന്റെ വര്‍ണവിസ്മയങ്ങള്‍ക്കിടയിലെ തമോഗര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുന്നതിന് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ നവോത്ഥാനവും ഗൗരവമായ പുനരന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ ഭൂതകാല സ്തുതികള്‍ക്കു പകരം വര്‍ത്തമാനകാലത്തെ സമരോത്സുകമാക്കുന്നതിനുതകുന്ന വിമര്‍ശനാത്മക അപഗ്രഥനങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഈയൊരു തിരിച്ചറിവിന്റെ കനല്‍നിലങ്ങളിലാണ് കെ ഇ എന്‍ രചിച്ച "കേരളീയ നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും" എന്ന കൃതി പിറവികൊള്ളുന്നത്.

മൂന്നു ദശകത്തിലേറെക്കാലമായി ഗ്രന്ഥകാരന്‍ നടത്തിവരുന്ന സാംസ്കാരിക ഇടപെടലുകളുടെയും സാമൂഹ്യ വിമര്‍ശനത്തിന്റെയും തുടര്‍ച്ചയായി വേണം പുതിയ സംരംഭത്തെ കാണാന്‍. സുക്ഷ്മമായ നിരീക്ഷണ പാടവവും പ്രത്യയശാസ്ത്ര ദൃഢതയും വിശകലന രീതിയും പുസ്തകത്തെ വ്യതിരിക്തമാക്കുന്നു. ഒറ്റയിരിപ്പില്‍ത്തന്നെ വായിച്ചുതീര്‍ക്കാവുന്ന അപൂര്‍വം ഗദ്യസാഹിത്യകൃതികളിലൊന്നാണ് ഈ ഗ്രന്ഥം. കേരള നവോത്ഥാനത്തെ സംബന്ധിച്ച സാമാന്യബോധപരമായ ധാരണകളെ വെല്ലുവിളിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. നവോത്ഥാനമെന്ന വലിയ പേടകത്തിനകത്തെ ചെറുശബ്ദങ്ങളെയും അനക്കങ്ങളെയുമെല്ലാം രേഖപ്പെടുത്തുകയെന്നത് കാലത്തിന്റെ ആവശ്യമാണ്. നവോത്ഥാനത്തിന്റെ ആശയപ്രചാരകരായി വര്‍ത്തിച്ച സവര്‍ണ-അവര്‍ണ ധാരകള്‍ പൊതുവില്‍ മാറ്റങ്ങളാഗ്രഹിച്ചവയായിരുന്നു. എന്നാല്‍ ഈ രണ്ടു ധാരകളെയും ഒരേ ഏകകംകൊണ്ടളക്കുന്നത് തീര്‍ച്ചയായും ചരിത്രവിരുദ്ധമായിരിക്കും.

നാടുവാഴിത്തത്തിന്റെ ജീര്‍ണതകള്‍ മാറ്റുകയെന്നതായിരുന്നു നവോത്ഥാനത്തിലൂടെ സവര്‍ണര്‍ ലക്ഷ്യമിട്ടത്. യോഗക്ഷേമ സഭയുടെ കാര്യപരിപാടികളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീസ്വാതന്ത്ര്യം, വ്യവസായം തുടങ്ങിയവയ്ക്കായിരുന്നു പ്രാധാന്യം. പുതിയ സാമ്പത്തിക ക്രമത്തിലേക്കുള്ള പ്രവേശം സാധ്യമാക്കുന്നതിനായി സവര്‍ണര്‍ക്ക് നാടുവാഴിത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ കീഴാളരെ സംബന്ധിച്ചിടത്തോളം നവോത്ഥാനം പ്രാഥമികമായും നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. പ്രാഥമിക അസ്തിത്വമായിരുന്നു അവരുടെ പ്രശ്നം. മുതലാളിത്തം തുറന്നുവെച്ച പുതിയ ആകാശങ്ങള്‍ പിടിച്ചടക്കുന്നതിനായി അധികാരവും വിഭവങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുകയായിരുന്നു സവര്‍ണരുടെ ലക്ഷ്യം. എന്നാല്‍ തങ്ങളില്‍നിന്നും അന്യമാക്കപ്പെട്ട അറിവധികാരങ്ങള്‍ തിരിച്ചുപിടിക്കുകയായിരുന്നു അവര്‍ണ നവോത്ഥാനത്തിന്റെ ലക്ഷ്യം. കൊളോണിയല്‍ ആധുനികത അധഃസ്ഥിതര്‍ക്ക് മറ്റൊരര്‍ഥത്തില്‍ "സംന്യാസം"ലഭിക്കുന്നതിന് സഹായമായി. എന്നാല്‍ കീഴാള നവോത്ഥാനവും മേലാള നവോത്ഥാനവും പങ്കിടുന്ന ഒരു പൊതു സ്വഭാവഗുണം, അവ രണ്ടും നാടുവാഴിത്തത്തിനെതിരാണ് എന്നതാണ്. ഈ രണ്ടു ധാരകളുടെയും വൈരുധ്യാത്മകമായ വ്യാകരണം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അധികമൊന്നും ഉണ്ടായിട്ടില്ല. സവര്‍ണ നവോത്ഥാനത്തിന്റെ മാതൃകയിലേക്ക് അവര്‍ണ നവോത്ഥാനത്തെ വെട്ടിച്ചുരുക്കുകയാണുണ്ടായത് എന്ന കാഴ്ചപ്പാടാണ് ഒരുപക്ഷേ ഈ പുസ്തകത്തിന്റെ കാതല്‍. നവോത്ഥാനത്തെ വര്‍ഗപരമായി വിശകലനം ചെയ്യുന്നതില്‍ കെ ഇ എന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.

അധ്വാനത്തെ കേന്ദ്രമാക്കി വളര്‍ന്നുവന്ന അധഃസ്ഥിത നവോത്ഥാനമാണ് കൂടുതലായും പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇന്നത്തെപ്പോലുള്ള സിദ്ധാന്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ലാത്തതുകൊണ്ടും സിദ്ധാന്തത്തിന്റെ ലോകത്തേക്ക് അധഃസ്ഥിതര്‍ക്ക് കടന്നുവരാന്‍ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ കഴിയാതെ പോയതുകൊണ്ടും കീഴാളനവോത്ഥാനത്തെ ഒരു സമ്പൂര്‍ണ സൈദ്ധാന്തികപദ്ധതിയായി ആവിഷ്ക്കരിക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവരുടെ സിദ്ധാന്തം പ്രയോഗത്തിലൂടെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. നവോത്ഥാനം പ്രത്യക്ഷവല്‍ക്കരിക്കപ്പെട്ട കൊളോണിയല്‍ സാഹചര്യവും വിശകലനവിധേയമാക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ അടിമത്തനിരോധനവും തോട്ടവിളകളുടെ വ്യാപനവുമെല്ലാം നവോത്ഥാനത്തെ സാധ്യമാക്കുകയായിരുന്നു. പരിമിതമായ രീതിയിലാണെങ്കിലും കൊളോണിയല്‍ ശക്തികള്‍ക്ക് നാടുവാഴിത്ത ബന്ധങ്ങളുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുമുണ്ട്.

തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ ഒന്നാം ഭാഗത്ത് ചര്‍ച്ചചെയ്യപ്പെടുന്നത് നവോത്ഥാനത്തിന്റെ ചരിത്രപരമായ വായനയാണെങ്കില്‍ രണ്ടാം ഭാഗം നവോത്ഥാനത്തിന്റെ വര്‍ത്തമാനമാണ് അനാവരണം ചെയ്യപ്പെടുന്നത്. ദേശം, സംസ്കാരം, മതനിരപേക്ഷത, വിശ്വാസം, അന്ധവിശ്വാസം, ഉദാരീകരണം, ലൈംഗികവ്യവസായം, പ്രണയം, സൗന്ദര്യം, വിവാഹം തുടങ്ങി സമകാലിക സമൂഹത്തിന്റെ പ്രവണതകളും ആശങ്കകളും നടപ്പുകളുമെല്ലാം നവോത്ഥാനത്തിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് അപഗ്രഥനവിധേയമാക്കുന്നത്. അറുപതുകള്‍ക്കുശേഷം നവോത്ഥാന പൈതൃകത്തോട് ഉദാസീനത കാട്ടുന്ന ഒരു സമൂഹത്തിന്റെ സ്വയം നിര്‍മിതമായ തടവറകളിലേക്ക് ഒരു കണ്ണാടി തിരിച്ചുപിടിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. സമരോത്സുകമായ ഒരു ജനാധിപത്യ മതനിരപേക്ഷ സമൂഹരൂപീകരണം ലക്ഷ്യം വച്ചുനടത്തുന്ന സാംസ്കാരിക പ്രതിരോധം സാമാന്യബോധത്തിന് അസ്വസ്ഥജനകമെങ്കിലും ആവേശഭരിതമാണ്.

*
ഡോ. എം പി മുജീബുറഹ്മാന്‍ ദേശാഭിമാനി വാരിക

1 comment:

  1. വളരെ ലളിതമായി പറഞ്ഞാൽ "രണ്ടു ധാരകളുടെയും വൈരുധ്യാത്മകമായ വ്യാകരണം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അധികമൊന്നും ഉണ്ടായിട്ടില്ല."

    ReplyDelete