Thursday, October 3, 2013

പുതിയ കാലത്തിന്റെ സംസ്കാരം

മാറുന്ന ലോകത്തിന്റെ ചിത്രം ചരിത്രത്തിന്റെ ശാസ്ത്രീയമായ കണ്ണിലൂടെ അവതരിപ്പിച്ച മഹാനായ ചിന്തകന്‍ എറിക് ഹോബ്സ്ബോമിന്റെ അവസാനത്തെ പുസ്തകമായ 'fractured times' ഇരുപതാം നൂറ്റാണ്ടിന്റെ സംസ്കാരത്തെയും സമൂഹത്തെയുമാണ് വിലയിരുത്തുന്നത്. "എങ്ങനെ ലോകത്തെ മാറ്റിമറിക്കാം" എന്ന വിഖ്യാതമായ പുസ്തകമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ സന്ദര്‍ഭത്തില്‍ അവസാനത്തെ കൃതിയായി കരുതിയിരുന്നത്. മുതലാളിത്തത്തിന്റെ യും സാമ്രാജ്യത്വത്തിന്റെയും വിപ്ലവത്തിന്റെയും ഘട്ടങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന പുസ്തകപരമ്പരയിലൂടെയാണ് എറിക് ഹോബ്സ്ബോം ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. ജീവിതത്തില്‍നിന്നും വിടവാങ്ങിയ സന്ദര്‍ഭത്തില്‍ ഈ കോളത്തിലെ ഓര്‍മക്കുറിപ്പില്‍ ഹോബ്സ്ബോമിന്റെ ധൈഷണിക ജീവിതത്തെ അനുസ്മരിച്ചിരുന്നു. ആന്തരിക വിമര്‍ശകന്‍ എന്ന നിലയില്‍ കമ്യുണിസ്റ്റ് പാര്‍ടിയെ പലപ്പോഴും നേരിട്ടിരുന്നെങ്കിലും ജീവിതാവസാനം വരെ പാര്‍ടി അംഗമായി തുടരാന്‍ അതൊന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല.

കലയെ സംബന്ധിച്ച് പലപ്പോഴായി നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ മഹാഭൂരിപക്ഷം ലേഖനങ്ങളും ആദ്യമായാണ് അച്ചടിമഷി പുരളുന്നത്. സാല്‍സ്ബര്‍ഗ് ഫെസ്റ്റിവലില്‍ ഇന്നലത്തെ ലോകം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് ഇവയില്‍ നല്ലൊരുപങ്കും. 1964-നും 2012-നും ഇടയില്‍ നടത്തിയ പ്രഭാഷണങ്ങളായതുകൊണ്ട് വ്യത്യസ്ത ഘട്ടങ്ങളില്‍ എങ്ങനെയാണ് കല മാറിക്കൊണ്ടിരിക്കുന്നത് എന്ന് ഇവ എടുത്തുകാണിക്കുന്നു. മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തിലെയും ഫാസിസത്തിലെയും ആഗോളവല്‍ക്കരണകാലത്തിലെയും കല എങ്ങനെ അതിന്റെ നിര്‍വചനത്തിലും പ്രയോഗത്തിലും മാറിമറിയുന്നതെന്ന് ഹോബ്സ്ബോം പരിശോധിക്കുന്നുണ്ട്. എകാധിപത്യകാലത്തിലെ കലയുടെ ഘട്ടത്തിലാണ് സ്റ്റാലിന്റെ കാലത്തെ ഹോബ്സ്ബോം ഉള്‍പ്പെടുത്തുന്നത്. ഒരു കാലത്ത് സ്റ്റാലിന്റെ വലിയ ആരാധകനും പിന്നീട് ശക്തനായ വിമര്‍ശകനുമായിരുന്നു ഹോബ്സ്ബോം. 1920 വരെ പുഷ്കലമായ സോവിയറ്റ് യൂണിയനിലെ കലയെ പ്രകീര്‍ത്തിക്കുന്ന ഹോബ്സ്ബോം അത് പുരോഗമനപരവും ആധുനികവുമാണെന്ന് വിലയിരുത്തുന്നുണ്ട്. 22 അധ്യായങ്ങളെ നാലു ഭാഗങ്ങളിലായി വര്‍ഗീകരിച്ചിട്ടുണ്ട്. അതില്‍ ഒരു ഭാഗം പൂര്‍ണമായും മുതലാളിത്ത കാലത്തെ കലയെയും സംസ്കാരത്തെയുമാണ് പരിശോധിക്കുന്നത്. മതത്തിന്റെ ഇന്നത്തെ അവസ്ഥ യെയും ശാസ്ത്രത്തിന്റെ പുതിയ മാനങ്ങളെയും ഹോബ്സ്ബോം അന്വേഷിക്കുന്നു.

ഇന്നത്തെ കാലത്ത് സംസ്കാരവും ഒരു ഉല്‍പ്പന്നമാണ്. മൂന്നു ഘടകങ്ങള്‍ ഇതിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ആദ്യത്തേത് കമ്പോളമാണ്. സംഗീതവും ചിത്രകലയും നൃത്തവും സിനിമയുമെല്ലാം പണമുണ്ടാക്കാന്‍ കഴിയുംവിധം വിജയിക്കുന്നതാണോ എന്ന് നിര്‍ണയിക്കുന്നത് കമ്പോളമാണ്. എന്നാല്‍, രാഷ്ട്രീയാധികാരം എന്തു തരത്തിലുള്ള കലയും സംസ്കാരവുമാണ് സൃഷ്ടിക്കേണ്ടതെന്ന് നിശ്ചയിക്കുന്നു. മൂന്നാമത്തേത് ധാര്‍മികമൂല്യങ്ങള്‍ എന്ന് സ്വയം വിളിക്കപ്പെടുന്ന തലമാണ്. ഒരു കാലത്ത് ഈ ദൗത്യം നിര്‍വഹിച്ചിരുന്നത് പള്ളിയാണ്. ഇപ്പോഴും പലയിടങ്ങളിലും അവര്‍ ഈ ദൗത്യം തുടരുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ അത് താലിബാനാണ്. മറ്റു ചിലയിടങ്ങളില്‍ അത് അല്‍ഖ്വയ്ദയാണ്. ശാസ്ത്രത്തിന് ഇത്തരം കടമ്പകളെ ആധുനികകാലഘട്ടത്തില്‍ അധികം അഭിമുഖീകരിക്കേണ്ടിവരുന്നില്ലെന്നും ഹോബ്സ്ബോം മറ്റൊരിടത്ത് പറയുന്നുണ്ട്. ഇന്നത്തെ കാലത്തെ ഭരണകുട സെന്‍സര്‍ഷിപ്പുകള്‍ ശാസ്ത്രത്തിനു ബാധകമല്ല. ശാസ്ത്രീയമായ കാര്യങ്ങളോട് പിന്തിരിഞ്ഞുനില്‍ക്കുന്ന പിന്തിരിപ്പന്‍ ഭരണകുടങ്ങളും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ച് തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനായി ശ്രമിക്കുന്നു. സാങ്കേതികവിദ്യ എല്ലാ കലാരൂപങ്ങളെ യും മാറ്റിമറിച്ചിരിക്കുന്നു. പലതും ഇന്ന് കലാരൂപമെന്ന മട്ടില്‍ നിലനില്‍ക്കുന്നൂണ്ടോയെന്ന സംശയവും ഹോബ്സ്ബോം പ്രകടിപ്പിക്കുന്നുണ്ട്. ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഒരു മേഖല ചിത്രകലയാണ്. ചിത്രകല ആര്‍ഭാടത്തിന്റെതാണെന്നും വാസ്തുനിര്‍മാണം ആവശ്യത്തിന്റെതാണെന്നും അദ്ദേഹം സ്ഥാപിക്കുന്നു.

ബിനാലെയുടെ കാലത്തെ ചിത്രകല പഴയകാലത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. ഇന്നു ചിത്രകലാകാരന്മാര്‍ ഇന്‍സ്റ്റലേഷനുകളിലും വീഡിയോകളിലുമാണ് അഭിരമിക്കുന്നത്. കൊച്ചി ബിനാലെയില്‍ വിവാന്‍സുന്ദരത്തിന്റെ സമാനമായ സൃഷ്ടി കണ്ടത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോയി. വിവാന്‍സുന്ദരത്തിന്റെ ചിത്രങ്ങളിലുണ്ടായിരുന്ന സര്‍ഗാത്മകതയേക്കാള്‍ സാങ്കേതികവിദ്യയുടെ പ്രകാശനമാണ് പുതിയരൂപത്തില്‍ പ്രതിഫലിച്ചിരുന്നത്. ഇന്‍സ്റ്റലേഷനെയും വീഡിയോ സങ്കേതങ്ങളും ചിത്രകാരന്മാര്‍ ഉപയോഗിക്കുന്നതിനെ സ്റ്റേജ് ഡിസൈനര്‍മാരുടെയും പരസ്യകലാകാരന്മാരുടെയും പ്രവര്‍ത്തന ങ്ങളുമായാണ് ഹോബ്സ്ബോം താരതമ്യം ചെയ്യുന്നത്്. ഇന്നത്തെ ചിത്രകല സര്‍ഗാത്മകതയൂടെ പ്രകാശനമല്ലെന്നും ചിന്താപരമായ ആശയങ്ങളുടെ പ്രകടനമാണെന്നും നിരീക്ഷിക്കുന്നു. ആര്‍ക്കിടെക്ച്ചര്‍ എങ്ങനെയാണ് വ്യത്യസ്ത കാലങ്ങളെ അടയാളപ്പെടുത്തുന്നതെന്നും അന്വേഷിക്കുന്നു.

എന്നാല്‍, ഇന്റര്‍നാഷണല്‍ ഹോട്ടലുകളുടെയും മാളുകളുടെയും വാണിജ്യരൂപകല്‍പ്പനകള്‍ എത്രകാലം നിലനില്‍ക്കുമെന്ന ആശങ്കയും മറ്റൊരിടത്ത് പങ്കുവയ്ക്കുന്നു. സംഗീതത്തില്‍ ഇന്ന് പ്രാധാന്യം സാങ്കേതികവിദ്യക്കാണ്. ഇപ്പോഴത്തെ കാലത്ത് നാം കേള്‍ക്കുന്ന സംഗീതത്തില്‍ മനുഷ്യ ന്റെ സംഭാവന വളരെ പരിമിതമാണെന്ന് ഹോബ്സ്ബോം പറയുന്നു. അടുത്തകാലത്ത് റോക്ക്സംഗീതാസ്വാദകരില്‍ നടത്തിയ സര്‍വേയില്‍ തെരഞ്ഞെടുത്ത മികച്ച നൂറുഗാനങ്ങളില്‍ ഭൂരിപക്ഷവും 1960-കളിലേതായിരുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലെ ഒരു ഗാനവും ഈ ഗണത്തില്‍പ്പെടില്ല. ഇതുതന്നെയായിരിക്കും മറ്റു സംഗീതശാഖകളിലെയും സ്ഥിതിയെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യ വിപണനസാധ്യതകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മൂവിക്യാമറയും റെക്കാര്‍ഡിങ് സൗകര്യങ്ങളും ഇതിന്റെ ഉദാഹരണമാണ്.

എന്നാല്‍, ഇന്റര്‍നെറ്റ് രണ്ടുതരത്തിലുള്ള സാധ്യതകളും തുറന്നിടുന്നു. എല്ലാവര്‍ക്കും സംഗീതം സൗജന്യമായി ആസ്വദിക്കാവുന്ന സാധ്യതയുണ്ട്. എന്നാല്‍, പുതിയ കോപ്പിറൈറ്റ് നിയമങ്ങളിലൂടെ അതിനെ മറികടക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. കല വിപണനത്തിനുള്ള ആവശ്യങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ചരക്കിനെ മാത്രമല്ല അതിനുള്ള ആവശ്യത്തെയും മുുതലാളിത്തം നിര്‍മിക്കുമെന്ന് മാര്‍ക്സ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പ്രധാനവ്യവസായം ചരക്കുകള്‍ക്ക് തൃപ്തിപ്പെടുത്താനുള്ള ആഗ്രഹങ്ങളുടെ നിര്‍മാണമാണെന്ന ജോണ്‍ കെന്നത്ത് ഗാല്‍ബ്രിയാത്തിന്റെ വാക്കുകളും പ്രസക്തം. പ്രാദേശിക ഭാഷക ളെയും തനതുസംസ്കാരങ്ങളെയും തകര്‍ക്കുകയും ആഗോളസംസ്കാരത്തെയും ആഗോളഭാഷയെയും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കലയും അധികാരവും കലയും വിപ്ലവവും തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഈ പുസ്തകത്തില്‍ ഹോബ്സ്ബോം പരിശോധിക്കുന്നു. ചരിത്രകാരന്റെ നിലപാടുകളില്‍നിന്നുള്ള ആഴത്തിലുള്ള വിലയിരുത്തലുകളാണ് ഇവയെല്ലാം. ഇതിഹാസമായി മാറിയ ചരിത്രകാരന്റെ അവസാനത്തെ പുസ്തകവും വായിക്കേണ്ടതാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

No comments:

Post a Comment