Saturday, August 11, 2007

തകരുന്ന ഡോളറും കേരളവും

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രവാസി മലയാളികള്‍ അയക്കുന്ന പണവും, ഇവിടെ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനവും വഹിക്കുന്ന പങ്ക് പ്രത്യേകിച്ച് പറയാതെ തന്നെ വ്യക്തമാണല്ലോ. രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന ഏത് വ്യത്യാസവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അനുകൂലമായോ പ്രതികൂലമായോ പ്രതിഫലിക്കും. ഇപ്പോള്‍ ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കില്‍ ഡോളറിനുണ്ടായിട്ടുള്ള മൂല്യത്തകര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ എങ്ങിനെയൊക്കെ ബാധിക്കും എന്ന ഒരു പരിശോധന തികച്ചും പ്രസക്തമാണെന്ന് തോന്നുന്നു.

ഡോളറിന്റെ മൂല്യത്തകര്‍ച്ച

1991ല്‍ ഒരു ഡോളറിന് 17 രൂപ ലഭിക്കുമായിരുന്നത് മെയ് 2002 ആയപ്പോള്‍ 49.08 രൂപയായി മാറിയിരുന്നു. എന്നാല്‍ അവിടെനിന്നും ഡോളറിന്റെ വില കുത്തനെയിടിഞ്ഞ് ഇന്നിപ്പോള്‍ 40.40 (ആ‍ഗസ്റ്റ് 9, 2007 ലെ നിരക്ക് )രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഇനിയും ഡോളറിന്റെ പോക്ക് താഴേക്കുതന്നെയൊയിരിക്കും എന്നാണ് ആഗോള-ദേശീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആഗോളതലത്തില്‍ മറ്റുപല കറന്‍സികളുമായുള്ള വിനിമയത്തിലും ഡോളറിന് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു പ്രധാനകാരണം അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ്. അമേരിക്കയുടെ വ്യാപാരകമ്മിയും ബഡ്‌ജറ്റ് കമ്മിയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവരുടെ കറന്റ് അക്കൌണ്ട് കമ്മി (Current Account Deficit) മൊത്തം ദേശീയ ഉത്പാദനത്തിന്റെ (Gross Domestic Product) 7 ശതമാനത്തിനും മുകളിലാണ്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസം ഇന്ത്യയുടേയും കേരളത്തിന്റെയും സാമ്പത്തികരംഗത്ത് നാനാതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

വിദേശനാണ്യശേഖരം (Foreign Exchange Reserve)

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനാണയനീക്കിയിരിപ്പ് 215 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. ഡോളറിന്റെ വിലയിടിവ് ഈവര്‍ഷം (2007) ജനുവരി മുതല്‍ നോക്കിയാല്‍ത്തന്നെ 10% വരും. അപ്പോള്‍ നമ്മുടെ വിദേശനാണ്യ നീക്കിയിരിപ്പിന്റെ മൂല്യം 10% കുറഞ്ഞു എന്നര്‍ത്ഥം. ഏകദേശം 21.5 ബില്യ ഡോളര്‍ അങ്ങനെ വിദേശനാണ്യ നീക്കിയിരിപ്പില്‍ കുറവു വന്നു എന്നു ചുരുക്കം. ഇന്ത്യന്‍ കറന്‍സിയിയില്‍ കണക്കാക്കിയാല്‍ ഏകദേശം 90,000 കോടി രൂപയുടെ കുറവാണ് റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ നീക്കിയിരിപ്പിന് സംഭവിച്ചിരിക്കുന്നത് എന്നര്‍ത്ഥം. റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ഇത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കൂട്ടത്തില്‍ പറയട്ടെ, ഭാരതസര്‍ക്കാരിന്റെ വിദേശകടത്തിന്റെ കാര്യത്തിലും, പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതിയുടെ കാര്യത്തിലും രൂപയുടെ വിലവര്‍ദ്ധനവ് ഇന്ത്യയ്ക്ക് ആ‍ശ്വാസകരമാണ്.

ഒരു രാജ്യത്തിന്റെ കറന്‍സി ശക്തിപ്പെടുന്നത് ആ രാജ്യത്തിന്റെ സാമ്പത്തികരംഗമാകെ ശക്തിപ്പെടുന്നതിന്റെ സൂചനയായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയില്‍ ഇത് ഒരു അനുകൂലഘടകമായി കാണാന്‍ കഴിയില്ല. പതിനഞ്ചിലധികം വര്‍ഷമായി നടപ്പാക്കിവരുന്ന നവലിബറല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കുശേഷവും ഇന്ത്യയുടെ കയറ്റുമതിയില്‍ ഒരു കുതിച്ചുചാട്ടം സംഭവിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍, ഡോളറിന്റെ വിലിയിടിവ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല ഇറക്കുമതി കൂടാന്‍ കാരണമാകുകയും ചെയ്യും. ഇത് ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വീണ്ടും വര്‍ദ്ധിപ്പിക്കും. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളില്‍ കയറ്റുമതിയില്‍ 20.37 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ഇറക്കുമതിയില്‍ 33.05 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്. വ്യാപാരകമ്മി 8.2 ബില്യണ്‍ ഡോളറില്‍ നിന്നും 13.2 ബില്യണ്‍‍ ഡോളറായി ഉയര്‍ന്നു.

ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിദേശനാണ്യ ശേഖരവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന രൂപയും മോശമായിക്കൊണ്ടിരിക്കുന്ന വ്യാപാരക്കമ്മിയും ഒത്തു ചേര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തതും ദോഷകരവുമായ അളവില്‍ ഇന്ത്യയിലേക്ക് വിദേശനാണ്യം പ്രവഹിക്കുന്നതിന് ഇടവരുത്തും. ഷെയര്‍ മാര്‍ക്കറ്റിലേക്കോ, ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുന്നതിനോ ഒക്കെയാവാം വിദേശനാണ്യത്തിന്റെ ഈ ഒഴുക്ക്. ഇപ്പോഴുള്ള വിദേശനാണ്യ ശേഖരം തന്നെ റിസര്‍വ് ബാങ്കിന് വന്‍നഷ്ടമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. കൂടിയ പലിശക്കു നിക്ഷേപം വാങ്ങി കുറഞ്ഞ പലിശക്കു വായ്പ കൊടുക്കുന്ന ഒരവസ്ഥയിലാണ് റിസര്‍വ് ബാങ്കിപ്പോള്‍. ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തിന് ആറ്-ഏഴു ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഇത് അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളിലും സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിക്കുന്നത് ഒന്നു മുതല്‍ നാലു ശതമാനം വരെ പലിശക്കാണ്.

ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കറന്‍സിയുള്ള ഒരു രാജ്യത്തേയ്ക്ക് കറന്‍സി കച്ചവടം തൊഴിലാക്കിയിട്ടുള്ള ലോകകറന്‍സി കമ്പോളത്തിലെ വന്‍ സ്രാവുകള്‍ കൊള്ള ലാഭത്തിനായി കൂടുതല്‍ കൂടുതല്‍ ധനംകൊണ്ടു പോയി തള്ളുന്നത് സ്വാഭാവികം മാത്രമാണ് . വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (Foreign Institutional Investors) 2007 ജൂലൈ മദ്ധ്യമായപ്പോള്‍ ഇന്ത്യയിലേക്കു ഒഴുക്കിയ പണം 2006ല്‍ മൊത്തം ഒഴുക്കിയ പണത്തേക്കാളധികമാണ്. 2006 ല്‍ മൊത്തം 8 ബില്യണ്‍ ഡോളറാണ് FIIകള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ മുടക്കിയത്. എന്നാല്‍ 2007 ജൂലൈ 13 ആയപ്പോള്‍ത്തന്നെ ഇത് 8.5 ബില്യണ്‍ ആയിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 13 ദിവസംകൊണ്ട് 4 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കമ്പോളത്തിലെത്തിയത്. ഇത് വളരെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ധനകാര്യമന്ത്രി ശ്രീ ചിദംബരമാണെങ്കില്‍ ഓരോ ബഡ്‌ജറ്റ് കഴിയുമ്പോഴും ഇന്ത്യയുടെ മൂലധന വിപണി കൂടുതല്‍ കൂടുതല്‍ ഉദാരമാക്കിക്കൊണ്ടിരിക്കുകയാണ്. ധനം ഇന്ത്യയിലേക്കുവരുന്നതും പുറത്തേക്കുപോകുന്നതും ഈ 'ഉദാരത' കൂടുതല്‍ എളുപ്പമാക്കുന്നു. സൌത്ത്-ഈസ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികത്തകര്‍ച്ചയ്ക്കു തൊട്ടുമുന്‍പുള്ള ഏകദേശം സമാനമായ ഒരവസ്ഥയാണ് ഇത്.

വിനിമയനിരക്കിലെ വ്യത്യാസവും വിദേശവ്യാപാരവും

ഡോളറിന്റെ വിലിയിടിവ് മേല്‍ സൂചിപ്പിച്ചതുപോലെ കയറ്റുമതിയെ പ്രതികൂലമായും ഇറക്കുമതിയെ അനുകൂലമായും ബാധിക്കും. സാധനങ്ങള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും കൂടുതല്‍ ലാഭം ഇറക്കുമതി ചെയ്യുന്നതിലായാല്‍ ഒരു സംഘം വ്യവസായികള്‍ ആ വഴിക്കു തിരിയും. കയറ്റുമതി നഷ്ടമായി വരുമ്പോള്‍ പല വ്യവസായികളും വ്യവസായത്തില്‍ നിന്നും മുതല്‍മുടക്കുമാറ്റി റിയല്‍ എസ്റ്റേറ്റിലേക്കും അടിസ്ഥാന സൌകര്യവികസന (Infrastructure) നിക്ഷേപങ്ങളിലേക്കും തിരിയും. ഇത് ക്രമേണ ഇന്ത്യയിലെ പല വ്യവസായങ്ങളെയും തകര്‍ക്കും.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട്സ് ഓര്‍ഗനൈസേഷന്റെ (FIEO) കണക്കുപ്രകാരം രൂപയുടെ വിലവര്‍ദ്ധനവുമൂലം ഏകദേശം എണ്‍പതുലക്ഷം തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് . ഈ വര്‍ഷംതന്നെ 12.5 ബില്യന്‍ ഡോളറിന്റെ കയറ്റുമതി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് അവര്‍ പറയുന്നത്. ഇതിനകം കെമിക്കല്‍ വ്യവസായങ്ങളുടെ കയറ്റുമതിയില്‍ 12 ശതമാനവും, തുണിത്തരങ്ങളുടേതില്‍ 6.5 ശതമാനവും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടേതില്‍ 20-25 ശതമാനം വരെയും കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ - ചൈനീസ് കറന്‍സികളും വിനിമയ നിരക്കും

കയറ്റുമതിയില്‍ ഇന്ത്യയുമായി മത്സരത്തിലേര്‍പ്പെട്ടിട്ടുള്ള ചൈന, തൈവാന്‍, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിലവര്‍ദ്ധന രണ്ടാം സ്ഥാനത്താണ്. ബ്രസീല്‍ മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ജനുവരി 2007 മുതല്‍ ജൂണ്‍ 2007 വരെയുള്ള സ്ഥിതി നോക്കിയാല്‍ ഇന്ത്യന്‍ രൂപയുടെ വില ഡോളറുമായുള്ള വിനിമയത്തില്‍ 8.35% കൂടിയപ്പോള്‍ ചൈനയുടേത് 1.82% മാത്രമാണ് കൂടിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സൌത്ത് കൊറിയ എന്നിവയുടേത് ഒരുശതമാനത്തിലും താഴെയാണ്. ജനുവരി 2007 മുതല്‍ ജൂണ്‍ 2007 വരെ ചില കറന്‍സികള്‍ക്കുണ്ടായ വിലവര്‍ദ്ധന താഴെക്കൊടുക്കുന്നു.

കേരളത്തിന്റെ അനുഭവം

ഡോളറിന്റെ വിലയിടിവ് കേരളത്തിലെ പല വ്യവസായങ്ങളെയും പ്രത്യേകിച്ച് കയര്‍, ടെക്സ്റ്റൈല്‍, മത്സ്യം, കശുവണ്ടി, സുഗന്ധവ്യജ്ഞനങ്ങള്‍, കൈത്തറി തുടങ്ങിയ കാര്‍ഷിക പരമ്പരാഗത വ്യവസായങ്ങളെയാകെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നത് കയര്‍വ്യവസായ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പ്രധാന കയര്‍ കമ്പനികളെല്ലാം 1 ഡോളര്‍= 44 രൂപ എന്ന നിരക്കിലാണ് വന്‍ കരാറുകളിലേര്‍പ്പെട്ടിരിക്കുന്നത്. ഈ രംഗത്ത് മത്സരം കടുത്തതായതിനാല്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ ലാഭം എടുത്തുകൊണ്ടാണ് പലരും ഓര്‍ഡര്‍ സ്വീകരിച്ചത്. പക്ഷെ,ഈ വര്‍ഷം ജനുവരി മുതലുള്ള കാലയളവില്‍ മാത്രം രൂപയുടെ മൂല്യം പത്തുശതമാനത്തോളം വര്‍ദ്ധിച്ചു. ഇത് നിരവധി ചെറുകിട, ഇടത്തരം കയറ്റുമതി സ്ഥാപനങ്ങളെ പൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

ടെക്സ്റ്റൈല്‍ വ്യവസായം

ഡോളറിന്റെ വിലയിടിവും പലിശനിരക്കിലുള്ള വര്‍ദ്ധനവും ചേര്‍ന്ന് ടെക്സ്റ്റൈല്‍ വ്യവസായത്തെ വന്‍പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടെക്സ്റ്റൈല്‍ കയറ്റുമതിക്കാരുടെ വരുമാനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവാണ് കഴിഞ്ഞ ആറുമാസംകൊണ്ട് സംഭവിച്ചത്. തുണിവ്യവസായത്തിലെ കയറ്റുമതിയുടെ 60 ശതമാനവും യു.എസ്സിലേയ്ക്കാണ്. രൂപയുടെ മൂല്യവര്‍ദ്ധനക്കുശേഷം ടെക്സ്റ്റൈല്‍ കയറ്റുമതിയുടെ അളവു ചെറിയ തോതില്‍ വര്‍ദ്ധിച്ചുവെങ്കിലും വരുമാനത്തില്‍ കുറവുവന്നിരിക്കുകയാണ്. എന്നാല്‍ ചൈനയില്‍ നിന്നുള്ള തുണിക്കയറ്റുമതി ആകട്ടെ അളവിലുംമൂല്യത്തിലും ഈ കാലയളവില്‍ വന്‍ വര്‍ദ്ധനവു രേഖപ്പെടുത്തി. ചൈനയില്‍ നിന്നുമുള്ള തുണികയറ്റുമതിയി മൂല്യത്തില്‍ 46.47 ശതമാനവും അളവില്‍ 24.80 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ തുണി വ്യവസായവുമായി മത്സരത്തിലുള്ള മറ്റു രാജ്യങ്ങളായ പാകിസ്ഥാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയവയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ദ്ധിച്ചു.

കശുവണ്ടി

കശുവണ്ടി വ്യവസായത്തേയും രൂപയുടെ മൂല്യവര്‍ദ്ധന പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എന്നാല്‍ തുണി, മത്സ്യം തുടങ്ങിയ മേഖലകളുമായി തട്ടിച്ചു നോക്കിയാല്‍ കശുവണ്ടിക്ക് ഒരു അനുകൂല ഘടകമായുള്ളത് അസംസ്കൃത വസ്തുവായ തോട്ടണ്ടി കൂടുതലും ടാന്‍സാനിയയില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ് എന്നതാണ്. ഇറക്കുമതിയില്‍ നിന്നും കിട്ടുന്ന ലാഭം കയറ്റുമതിയിലെ നഷ്ടത്തെ കുറെയൊക്കെ പരിഹരിക്കും. എന്നാല്‍ രൂപയുടെ മൂല്യം വര്‍ദ്ധിച്ച ആദ്യ നാളുകളില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ തോട്ടണ്ടി സംസ്ക്കരിച്ച് കുറഞ്ഞ വിലയ്ക്കു പിന്നീട് വില്‍ക്കേണ്ടി വന്നത് കശുവണ്ടി വ്യവസായത്തിന് തിരിച്ചടിയായി.കശുവണ്ടി കയറ്റുമതിയ്ക്ക് ഇപ്പോള്‍ തന്നെ ഏകദേശം 200 കോടിയോളം രൂപയുടെ നഷ്ടം ഈയിനത്തില്‍ സംഭവിച്ചിട്ടുണ്ട്.

റബ്ബര്‍

തോട്ടകൃഷിമേഖലയെ, പ്രത്യേകിച്ച് റബറിനെ രൂപയുടെ മൂല്യ വര്‍ധന ദോഷകരമായി ബാധിച്ചിരിക്കുകയാണ്. റബര്‍ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യു സ്ഥിതി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ടയര്‍ കമ്പനികള്‍ സന്തുഷ്ടരാണ് എന്നത് മറ്റൊരു വശം). 2006 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 48000 ടണ്‍ റബര്‍ കയറ്റുമതിചെയ്തപ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അത് 8000 ടണ്‍ ആയി കുറഞ്ഞു.

തേയില

ഡോളറിന്റെ വിലയിടിവു മൂലം തേയിലയുടെ കയറ്റുമതിയിലും കുറവുവുകൊണ്ടിരിക്കുകയാണ്. 2006 മേയില്‍ 14.07 മില്യണ്‍ കി.ഗ്രാം(mkg) ഉണ്ടായിരുന്ന കയറ്റുമതി മേയ് 2007 ആയപ്പോള്‍ 9.29 mkg ആയിക്കുറഞ്ഞു. ഇന്ത്യന്‍ തേയിലയുമായി ആഗോളതലത്തില്‍ മത്സരത്തിലുള്ളത് കെനിയയും ശ്രീലങ്കയുമാണ്. ഇതില്‍ കെനിയയില്‍ ഈ വര്‍ഷം ഉല്‍പാദനം വളരെയധികം വര്‍ദ്ധിച്ചതും തെക്കേ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായി. ഡോളറിന്റെ തുടര്‍ച്ചയായ വിലയിടിവു മൂലം കയറ്റുമതിക്കാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നുമില്ല.

മത്സ്യ വ്യവസായ മേഖല

ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും പലിശയിലെ വര്‍ദ്ധനവും മത്സ്യവ്യവസായമേഖലയെയാകെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകര്‍ച്ച മൂലം കയറ്റുമതിക്കാര്‍ക്ക് 500 കോടി രൂപയോളം നഷ്ടം വന്നിട്ടുണ്ടെന്നാണ് മത്സ്യക്കയറ്റുമതിക്കാരുടെ സംഘടന കണക്കാക്കുന്നത്. കൊഞ്ച് സീസണ്‍ ആരംഭിച്ചെങ്കിലും കയറ്റുമതിക്കാര്‍ക്ക് കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. രൂപയുടെ മൂല്യവര്‍ദ്ധനവ് മാത്രമല്ല ഇതിനു കാരണം. 2004 മുതല്‍ തന്നെ സൌത്ത് - ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സൌത്ത് അമേരിക്കയില്‍ നിന്നും കുറഞ്ഞവിലയ്ക്കുള്ള സംസ്ക്കരിച്ച കൊഞ്ചിന്റെ തള്ളിക്കയറ്റം മൂലം ഇന്ത്യന്‍ കൊഞ്ചിന്റെ ആവശ്യം വളരെയധികം ഇടിഞ്ഞിരുന്നു. കൂടാതെ, ഇന്ത്യന്‍ കൊഞ്ചിനുമേല്‍ അമേരിക്കന്‍ വാണിജ്യവകുപ്പ് ആന്റി-ഡമ്പിങ്ങ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കി. 2001ല്‍ 258 കൊഞ്ച് കയറ്റുമതിക്കാരുണ്ടായിരുന്നത് കുറഞ്ഞുകുറഞ്ഞ് ഇപ്പോള്‍ 80ല്‍ എത്തിയിരിക്കുകയാണ്.

ഏകദേശം 16,200 ഓളം മത്സ്യബന്ധനബോട്ടുകളും 1,20,000 നാടന്‍ വള്ളങ്ങളും 50 ലക്ഷത്തോളം തൊഴിലാളികളും മത്സ്യവ്യവസായ മേഖലയിലുണ്ട്. ഡോളറിന്റെ വിലയിടിവ് ഈ മേഖലയെ വന്‍പ്രതിസന്ധിയിലാക്കിയിരിക്ക ുകയാണ്. പല മത്സ്യ ഇനങ്ങളും കയറ്റുമതിയെ മാത്രം ആശ്രയിച്ചാണ് നില്‍ക്കുന്നത്. കൊഞ്ച് തുടങ്ങിയ മത്സ്യഇനങ്ങളുടെ ആഭ്യന്തരക്കമ്പോളം തുലോം തുച്ചമാണ്. ഇത് പ്രതിസന്ധിയെ കൂടുതല്‍ ആഴമുള്ളതാക്കുന്നു.

സുഗന്ധവ്യഞ്ജനങ്ങള്‍

രൂപയുടെ മൂല്യം ഉയര്‍ന്ന‍തോടെ സുഗന്ധവ്യജ്ഞനങ്ങളുടെ ഇറക്കുമതി കൂടിക്കൊണ്ടിരിക്കുകയാണ്. ചുക്ക്, മഞ്ഞള്‍, ഏലം, കുരുമുളക് എന്നിവയുടെ ഇറക്കുമതി ഏപ്രില്‍ 2007 മുതല്‍ കൂടുന്നതായാണ് കാണുന്നത്. രൂപയുടെ മൂല്യം 40.40 വരെ എത്തിയിരിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തരകമ്പോളത്തില്‍ നിന്നും വാങ്ങുന്നതിലും ലാഭകരമായിരിക്കുകയാണ്. ഏത്യോപ്യ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നാണ് ചുക്ക് ഇറക്കുമതി ചെയ്യുന്നത്. മഞ്ഞള്‍ വിയറ്റ്നാം, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നു. കുരുമുളക് വന്‍തോതില്‍ ശ്രീലങ്കയില്‍ നിന്നും വരുന്നു. അങ്ങനെ ഈ മേഖലയില്‍ കേരളത്തിലെ സുഗന്ധവ്യജ്ഞന കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.

പഴം, പച്ചക്കറി

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നും 60 ടണ്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളുമാണ് ദിവസവും കയറ്റുമതി ചെയ്തിരുന്നത്. ഡോളറിന്റെ വില ഇടിഞ്ഞതോടെ ഇത് മൂന്നിലാന്നായി കുറഞ്ഞുകഴിഞ്ഞു. രൂപയുടെ മൂല്യം ഡോളറുമായി 40.40 ആയതോടെ കയറ്റുമതി വേണ്ടെന്നു തന്നെ വയ്ക്കാന്‍ പഴം-പച്ചക്കറി കയറ്റുമതിക്കാര്‍ ആലോചിക്കുകയാണ്. എന്നാല്‍ ഒന്നും രണ്ടും വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കയറ്റുമതിനിര്‍ത്താനും പറ്റാത്ത അവസ്ഥയാണ്. 45 രൂപയില്‍ താഴെ വിനിമയ നിരക്കെത്തിയത് തീരെ അപ്രതീക്ഷിതമായതിനാല്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ വ്യവസായികളുമായി ധാരണയിലെത്താനും കയറ്റുമതിക്കാര്‍ക്ക് കഴിഞ്ഞില്ല. ഏത്തപ്പഴം, കൈതച്ചക്ക തുടങ്ങിയവയാണ് കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചില പഴവര്‍ഗങ്ങള്‍. കയറ്റുമതിയിലെ ഇടിവ് ഈ കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

2002 മെയ് മുതല്‍ രൂപയുടെ മൂല്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ റിസര്‍വ്ബാങ്കിന്റെ ഇടപെടലുകളൊന്നും ഈ പ്രവണതയെ പിന്നോട്ടടിക്കാന്‍ പര്യാപ്തമായില്ല. റിസര്‍വ് ബാങ്കിന് ഇന്ത്യന്‍ നാണയ കമ്പോളത്തിലെ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തമാറ്റിയതിന്റെ ഫലമാണിത്. റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നാണയക്കമ്പോളത്തിലും ധനകാര്യമേഖലയിലും ഉള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതിന്റെ പ്രതിഫലനമാണ് കമ്പോളത്തിലെ പലിശയുടെ കാര്യത്തിലും, വിലക്കയറ്റത്തിന്റെ കാര്യത്തിലും നാം കണ്ടത്. എല്ലാം കമ്പോളത്തിന് അടിയറവയ്ക്കുന്ന നയം തുടര്‍ന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗമാകെ പ്രതിസന്ധിയിലാകും എന്നു വ്യക്തം. അതോടൊപ്പം കര്‍ഷകരുടേയും തൊഴിലാളികളുടേയും ജീവിതവും കൂടുതല്‍ ദുരിതമയമാകും.

(ലേഖകന്‍: ശ്രീ. ജോസ്.ടി.അബ്രഹാം)

8 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രവാസി മലയാളികള്‍ അയക്കുന്ന പണവും, ഇവിടെ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനവും വഹിക്കുന്ന പങ്ക് പ്രത്യേകിച്ച് പറയാതെ തന്നെ വ്യക്തമാണല്ലോ. രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന ഏത് വ്യത്യാസവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അനുകൂലമായോ പ്രതികൂലമായോ പ്രതിഫലിക്കും. ഇപ്പോള്‍ ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കില്‍ ഡോളറിനുണ്ടായിട്ടുള്ള മൂല്യത്തകര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ എങ്ങിനെയൊക്കെ ബാധിക്കും എന്ന ഒരു പരിശോധന തികച്ചും പ്രസക്തമാണെന്ന് തോന്നുന്നു.

Anonymous said...

new gulf video
plese visit my blog
http://shanalpyblogspotcom.blogspot.com/

Anonymous said...

കാലികപ്രസക്തിയുള്ള നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍...റിസര്‍വ് ബാങ്ക് നമ്മുടെ ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വ് യൂറോയിലേക്ക് ഫോക്കസ് ചെയ്യാന്‍ കാലമായോ?

keralafarmer said...

തോട്ടകൃഷിമേഖലയെ, പ്രത്യേകിച്ച് റബറിനെ രൂപയുടെ മൂല്യ വര്‍ധന ദോഷകരമായി ബാധിച്ചിരിക്കുകയാണ്. റബര്‍ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യു സ്ഥിതി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ടയര്‍ കമ്പനികള്‍ സന്തുഷ്ടരാണ് എന്നത് മറ്റൊരു വശം). 2006 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 48000 ടണ്‍ റബര്‍ കയറ്റുമതിചെയ്തപ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അത് 8000 ടണ്‍ ആയി കുറഞ്ഞു.
ശരിയായ കണക്കുകളും കാര്യങ്ങളും മനസിലാക്കുവാന്‍ ഈ പേജ്‌ സന്ദര്‍ശിക്കുക.

Unknown said...

രൂപയുടെ വില ഇടിച്ചപ്പോഴും ഇവിടെ പ്രശ്നമായിരുന്നു.ഇപ്പോ രൂപ നല്ല ഗുണ്ട് പയ്യനാവുമ്പോഴും(അതോ ഡോളര്‍ ഏപ്പരാശി ആകുന്നതോ?) പ്രശ്നം.എത്ര സങ്കീര്‍ണ്ണമാണ് സമ്പദ് വ്യവസ്ഥയിലെ ഓരോ ചലനവും. ആലോചിച്ചാല്‍ വട്ട് പിടിക്കും. വല്ല കാട്ടിലോ മറ്റൊ പോയി ജീവിച്ചാലോ എന്ന് തോന്നിപ്പോയാല്‍ കുറ്റം പറയാനില്ല.

നല്ല പോസ്റ്റ് ഫോറമേ..:)

Unknown said...

മെല്ലെ മെല്ലെ രൂപയുടെ മൂല്യം വിപണി നിശ്ചയിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഫ്ലോട്ടിങ് ആക്കാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം എന്ന് വായിച്ചിരുന്നു. ഇന്ത്യന്‍ ആഭ്യന്തരവിപണി അതിന് മാത്രം പക്വത ആര്‍ജ്ജിച്ചിട്ടില്ല എന്ന് തന്നെ ഞാന്‍ കരുതുന്നു. ആഭ്യന്തരവിപണി താങ്ങില്ലാതെ സ്വന്തം നിലയില്‍ വളരാനും നിലനില്‍ക്കാനും സാധിയ്ക്കണം ആദ്യം. അപ്പോള്‍ വീണ്ടും ഇന്‍ഫ്രാസ്ട്രക്ഛറിന്റെയും ക്യാപിറ്റല്‍ അവൈലബിലിറ്റിയുടേയും ചോദ്യങ്ങള്‍ വരുന്നു. ഒരു മൂലയില്‍ നിന്ന് മാറ്റങ്ങള്‍ തുടങ്ങി ഒടുവില്‍ മാത്രമേ രൂപയുടെ വില നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ കഴിയൂ. ആദ്യമേ അത് ചെയ്താല്‍ തിരിച്ചടികള്‍ ഉണ്ടാവുകയും അതിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ ഇല്ലാതെ വരികയും ചെയ്യാന്‍ സാധ്യതയുണ്ട്.

Anonymous said...

താങ്കള്‍ പറഞ്ഞു ` ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 13 ദിവസംകൊണ്ട് 4 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കമ്പോളത്തിലെത്തിയത്. ഇത് വളരെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്’.തെറ്റല്ല, പക്ഷെ
ഇക്കഴിഞ്ഞ ആഴ്ച ഒരൊറ്റ ദിവസം ഏകദേശം 4 ബില്യന്‍ അമേരിക്കന്‍ ഡോളറാണ് വിദേശ ധനകാര്യസ്ഥാപനങ്ങളുടെ വകയായി ഇന്ത്യയിലേക്ക് വന്നതത്രെ!
ഈ വരുന്ന വിദേശ നാണ്യം മുഴുവന്‍ ആര്‍ ബി ഐ മറ്റു ബാങ്കുകളില്‍ നിന്നു absorb ചെയ്യുകയും പകരം ഇന്ത്യന്‍ രൂപ pump ചെയ്യുകയും ചെയ്യുന്നതിന്റെ ഫലമല്ലേ ഇവിടുത്തെ excess liquidity യും inflation ഉം.
FII ലാഭം കൊയ്യട്ടെ..സാധാരണക്കാരന്റെ നടുവ് ഒടിയട്ടെ...
ആര്‍.ബി.ഐ നടത്തുന്ന സ്റ്റെറിലൈസേഷന്റെ ഫലം അനുഭവിക്കുന്നത് സാധാരണക്കാര്‍. മൂലധനത്തെ രണ്ട്‌ കയ്യും നീട്ടി സ്വീകരിക്കുന്നത് സര്‍ക്കാരും കുത്തകകളും.
ഡോളറിന്റെ വിലയിടിവു മൂലം
ഇന്ത്യന്‍ കറന്‍സിയിയില്‍ കണക്കാക്കിയാല്‍ ഏകദേശം 90,000 കോടി രൂപയുടെ കുറവാണ് റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ നീക്കിയിരിപ്പിന് സംഭവിച്ചിരിക്കുന്നത് .
എന്റമ്മോ..കേള്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു.

keralafarmer said...

റബ്ബര്‍ മേഖലയിലെ കളികള്‍ ഒരു പോസ്റ്റായി തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോക വിപണിയിലെ ഏറ്റവും താണവില തായലന്റിലെ ബാങ്കോക്ക്‌ വിലയാണ്. അതിനെക്കാള്‍ താണവിലയ്ക്കുള്ള കയറ്റുമതി ഇറ്ക്കുമതികലാണ് ഇന്ത്യയില്‍ നടക്കുന്നത്‌. ഉദ്‌പാദക രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അവിടെനിന്നും തിരികെ ഇറക്കുമതി എല്ലാം വളരെ താണ വിലയ്ക്ക്‌. കമല്‍നാഥ്‌ ജി പറയുന്നു ഇന്ത്യയില്‍ രബ്ബര്‍ തികയുന്നില്ല എന്ന്‌. റബ്ബര്‍ ബോര്‍ഡ്‌ പറയുന്നു ഇവിടെ സര്‍പ്ലസാണെന്ന്‌. കൂടെ കള്ളക്കണക്കുകള്‍ വേറെയും മിസ്സിംഗ്‌ എന്നൊരക്കമില്ലാതെ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ പൂര്‍ണമാകുന്നില്ല. 2005-06 ല്‍ ജര്‍മനിയിലേയ്ക്ക്‌ 45 രൂപ നിരക്കില്‍ കയറ്റി അയച്ചത് എന്തു ലാഭമാണ് കേരളത്തിനുണ്ടാക്കുക?