Showing posts with label വലതുപക്ഷ സര്‍ക്കാര്‍. Show all posts
Showing posts with label വലതുപക്ഷ സര്‍ക്കാര്‍. Show all posts

Saturday, May 31, 2014

അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം

ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഘട്ടം. ഉന്നതവിദ്യാഭ്യാസം ഏതു ദിശയിലേക്കായിരിക്കണമെന്ന് തീരുമാനിക്കുന്നതും ഹയര്‍സെക്കന്‍ഡറി ഘട്ടത്തിലാണ്. പത്താംക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിച്ചുവരുന്ന വിദ്യാര്‍ഥി സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഐച്ഛിക വിഷയഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് ഭാവിവിദ്യാഭ്യാസത്തിന്റെ ഗതി മാറ്റുന്നത് ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശിക്കുന്നതോടുകൂടിയാണ്.

ഇത്രയും പ്രാധാന്യമേറിയതാണ് ഹയര്‍ സെക്കന്‍ഡറി ഘട്ടമെന്നതുകൊണ്ടാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഏകജാലക പ്രവേശനം നടത്താന്‍ തീരുമാനിച്ചത്. 2007-08 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഏകജാലക പ്രവേശനപ്രക്രിയ അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയായിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കേരളസമൂഹവും പൊതുവേ സ്വാഗതംചെയ്ത ഒരു പരിഷ്കാരമായിരുന്നു അത്. പഠിതാവിന് അര്‍ഹതപ്പെട്ട വിഷയം പഠിക്കാനും അര്‍ഹതപ്പെട്ട സ്കൂളില്‍ പ്രവേശനം നേടാനും ഇതുവഴി സാധിച്ചു. സീറ്റുകച്ചവടം മാനേജ്മെന്റ് സീറ്റുകളില്‍ മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് സ്കൂളിലും സംവരണതത്വം പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പ്രവേശനം ലഭിക്കാന്‍ ഇത് വഴിയൊരുക്കി. ജില്ലയിലെ ഏതെങ്കിലുമൊരു സ്കൂളില്‍ അപേക്ഷ നല്‍കിയാല്‍ വിവിധ സ്കൂളുകളിലായി അറുപതോളം ബാച്ചിലേക്ക് അപേക്ഷിക്കാന്‍ ഒരു കുട്ടിക്ക് സൗകര്യം ലഭിച്ചു. പ്രവേശന പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ പ്രമാണങ്ങള്‍ ഹാജരാക്കി സ്കൂളില്‍ ചേരാം. അത്തരത്തില്‍ നാല് അലോട്ട്മെന്റുവരെ നടത്തിയിട്ടും പ്രവേശനം ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ മുമ്പ് അപേക്ഷിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ടായിരുന്നു. ചുരുക്കത്തില്‍ സീറ്റുകച്ചവടത്തിലൂടെ പണം സമ്പാദിക്കാനുള്ള ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെയും അണ്‍ എയ്ഡഡ് സ്കൂള്‍ അധികൃതരുടെയും ആഗ്രഹത്തിന് വിഘാതമായിരുന്നു ഏകജാലക പ്രവേശന നടപടി.

എന്നാല്‍, 2011ല്‍ ഭരണമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പ്രവേശനം അട്ടിമറിക്കാന്‍ ശ്രമംതുടങ്ങി. നാല് അലോട്ട്മെന്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുക്കി. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകളുമായി ഇരച്ചുകയറിയവരുടെ തിക്കും തിരക്കും ധനസമ്പാദനത്തിനുള്ള അവസരമാക്കി ചിലര്‍ മാറ്റി. അതിന്റെ വിഹിതം പറ്റുന്നവര്‍ തലപ്പത്തുമുണ്ടായി. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുണ്ട് എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയകാലംമുതല്‍ ഉള്ളതാണ്. എന്നാല്‍, മാനേജര്‍മാര്‍ പിരിച്ചെടുക്കുന്ന ആ കോഴപ്പണത്തിന്റെ വിഹിതം ഉന്നതര്‍ ചോദിച്ചുവാങ്ങുന്നത് അടുത്തകാലംമുതലാണ്. കൊടുക്കുന്നവരും വാങ്ങുന്നവരും പുറത്തുപറയാത്തതുകൊണ്ട് കേസില്ല. സര്‍ക്കാര്‍ സ്കൂളധ്യാപകരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. അത് അവസാനിപ്പിച്ചത് ഇടതുമുന്നണി ഭരണകാലത്താണ്. അത് വീണ്ടും നടപ്പാക്കുന്നു എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം.

പുതിയ സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വീതംവയ്ക്കലിലുള്ള തര്‍ക്കമാണ്. അധികബാച്ചുകള്‍ അനുവദിക്കുന്നതിന്റെയും മാനദണ്ഡം വിദ്യാര്‍ഥികളുടെ ആവശ്യത്തിനുസരിച്ചല്ല, മറിച്ച് മാനേജര്‍മാരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏപ്രില്‍ പതിനാറിനാണ് ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഒരുമാസം കഴിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി തുടങ്ങിയില്ല. പത്താംതരം പാസാകുന്നവരുടെ എണ്ണവും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐഎച്ച്ആര്‍ഡി സ്കൂളുകള്‍, ടിടിഐ, പോളിടെക്നിക്കുകള്‍ എന്നീ സ്ഥാപനങ്ങളിലുള്ള സീറ്റുകളുടെ എണ്ണവും തുല്യമാണ്. ഇത് സംസ്ഥാനമൊട്ടാകെ എടുത്താലുള്ള സ്ഥിതിയാണ്. എന്നാല്‍, ജില്ലാടിസ്ഥാത്തിലെത്തുമ്പോള്‍ ചിത്രം മാറും.

വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവും പ്രവേശിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലുമാണ്. ഈ പ്രശ്നം മറ്റൊരു തരത്തില്‍ സയന്‍സ് സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആകെയുള്ള സീറ്റുകളില്‍ പകുതിയിലേറെയും സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ജില്ലകള്‍ തമ്മിലും ഓരോ ജില്ലയിലെയും നഗര-ഗ്രാമ മേഖലകള്‍ തമ്മിലും സീറ്റുകളുടെ ലഭ്യതയില്‍ അന്തരമുണ്ട്. ഈ പ്രശ്നത്തെ കച്ചവടമാക്കി മാറ്റി പണമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. അതിനുള്ള ന്യായംമാത്രമാണ് "സെര്‍വര്‍" എന്ന ഉപകരണം തകരാറായി എന്നു പറയുന്ന മുടന്തന്‍ മറുപടി. ഏതാനും ലക്ഷങ്ങള്‍ മുടക്കി സെര്‍വര്‍ വാങ്ങാന്‍ ഒരു കൊല്ലത്തോളം സമയമുണ്ടായിരുന്നല്ലോ. 2013 ജൂണില്‍ത്തന്നെ സര്‍വറിന് അപര്യാപ്തത ഉണ്ടെങ്കില്‍ അതു മനസ്സിലാക്കാം. കഴിഞ്ഞ ഏപ്രില്‍ 16നുശേഷം വിചാരിച്ചാലും സര്‍വര്‍ വാങ്ങാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെന്തുകൊണ്ട് ഏകജാലക പ്രവേശനത്തെ അട്ടിമറിച്ചു? കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അണ്‍എയ്ഡഡ് സ്കൂളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലെയും പ്രവേശനം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. സീറ്റു വില്‍പ്പനയിലൂടെ അവര്‍ക്ക് നേടാനുള്ളത് സമ്പാദിച്ചുകഴിഞ്ഞു. പ്രവേശനം ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടുനിന്നവരുടെ ആശങ്കയെ പണമാക്കി മാറ്റാനുള്ള അവസരമാണ് ഏകജാലക പ്രക്രിയ ഒരുമാസത്തിലേറെ താമസിപ്പിച്ചതിലൂടെ കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. പ്രവേശനം പൂര്‍ത്തിയാക്കിയ അണ്‍ എയ്ഡഡ് സ്കൂളില്‍ ജൂണില്‍ത്തന്നെ ക്ലാസ് തുടങ്ങാനാകും. മെഡിസിന്‍, എന്‍ജിനിയറിങ് പരീക്ഷ 2016ല്‍ എഴുതാനുദ്ദേശിക്കുന്നവര്‍ക്കുള്ള ട്യൂഷനും കോച്ചിങ്ങും ഇതിന്റെയടിസ്ഥാനത്തില്‍ തുടങ്ങാനാകും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജൂലൈയിലേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. അത്തരം സ്കൂളുകളില്‍ പ്രവേശനം നേടിയതിനുശേഷം ട്യൂഷന്‍ സെന്ററുകളില്‍ ചെല്ലുന്നവര്‍ക്ക് സീറ്റുണ്ടാകില്ല. അതിനാല്‍, അത്തരം ആശങ്ക വച്ചുപുലര്‍ത്തുന്നവരും അണ്‍ എയ്ഡഡ് സ്കൂളിലോ എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിലോ സീറ്റുകള്‍ വിലയ്ക്കു വാങ്ങും. ഈ കച്ചവടത്തിന് സഹായംചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ചെയ്യുന്നത്.

വളരെ ക്ലേശം സഹിച്ചാണ് എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 16നുതന്നെ പ്രസിദ്ധീകരിക്കാന്‍ പരീക്ഷാഭവന് കഴിഞ്ഞത്. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, അതിന്റെ ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. രണ്ടുമാസം കഴിഞ്ഞാലും ഒരു കുട്ടിക്കുപോലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം നേടാന്‍ കഴിയില്ല. ഉപരിവിദ്യാഭ്യാസത്തിന് സമയബന്ധിതമായി പ്രവേശനം നല്‍കാനല്ലെങ്കില്‍ പിന്നെന്തിനാണ് എസ്എസ്എല്‍സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ വിലയേറിയ സമയം മൂന്നുമാസത്തോളം നഷ്ടപ്പെടുത്തി. അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാരെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചു. അതിലേക്കായി സര്‍ക്കാര്‍സംവിധാനത്തെ പരാജയപ്പെടുത്തി. വിദ്യാഭ്യാസവകുപ്പിനും ഹയര്‍സെക്കന്‍ഡറിവകുപ്പിനും ഏകജാലക പ്രവേശന പ്രക്രിയക്ക് സാങ്കേതികമായി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസി (നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍)ക്കും നാണക്കേടുണ്ടാക്കി. കച്ചവടക്കാരെ വിദ്യാഭ്യാസവകുപ്പ് ഏല്‍പ്പിച്ചാല്‍ അതും വില്‍പ്പനച്ചരക്കാകും.

ഏകജാലക പ്രവേശന പ്രക്രിയ അട്ടിറിച്ചതിലൂടെ വിദ്യാര്‍ഥികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അവകാശം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏകജാലക പ്രവേശനം നടപ്പാക്കിയത്. അവകാശസംരക്ഷണമല്ല കച്ചവടതാല്‍പ്പര്യമാണ് മുഖ്യം എന്നതാണ് ഭരണത്തിലിരിക്കുന്നവരുടെ നയം. അത് അംഗീകരിക്കാന്‍ കേരളസമൂഹം തയ്യാറല്ലായെന്ന് കാട്ടിക്കൊടുക്കാന്‍ സമയമായി

*
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍

Wednesday, May 21, 2014

മന്‍മോഹന്റെ അനുഭവം ഉമ്മന്‍ചാണ്ടിക്കും ബാധകം

നവലിബറല്‍ നയങ്ങള്‍ പത്തുകൊല്ലം ആവേശത്തോടെ നടപ്പാക്കിയതിന്റെ ഫലമാണ് യുപിഎ ഭരണത്തിന്റെ താരതമ്യമില്ലാത്ത തകര്‍ച്ച. അതേയുപിഎയുടെ കേരളപ്പതിപ്പായ യുഡിഎഫ് സര്‍ക്കാര്‍ ആ തകര്‍ച്ചയുടെ കാരണങ്ങള്‍ കാണുന്നതേയില്ല. രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ പിടിച്ചുനില്‍ക്കാനായത് ഉമ്മന്‍ചാണ്ടിയില്‍ ആശ്വാസമല്ല, ജനവിരുദ്ധനയങ്ങളില്‍ മുറുകെപ്പിടിക്കാനുള്ള ആക്രാന്തമാണ് സൃഷ്ടിക്കുന്നത്. നയങ്ങളുടെ മാഹാത്മ്യംകൊണ്ടല്ല, നെറികെട്ട രാഷ്ട്രീയദുരാചാരങ്ങളുടെ ബലത്തിലാണ് തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് പിടിച്ചുനില്‍ക്കാനായത് എന്ന യാഥാര്‍ഥ്യം മറന്ന്, ജനങ്ങളെ വെല്ലുവിളിക്കാനാണ് ഉമ്മന്‍ചാണ്ടി മുതിരുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും കുടിവെള്ളവും ഉള്‍പ്പെടെ സര്‍ക്കാര്‍സേവനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അതിന് തെളിവാണ്.

പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ബാധ്യസ്ഥമായ 22 വകുപ്പുകളുടെ പ്രവര്‍ത്തനം സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും വില ഈടാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബസ്ചാര്‍ജ് വര്‍ധനയും വൈദ്യുതി താരിഫ് വര്‍ധനയുമെല്ലാം ജനങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കെയാണ്, സര്‍ക്കാരിനെത്തന്നെ കച്ചവടസ്ഥാപനമാക്കി മാറ്റുന്ന പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നത്. കുടിവെള്ളത്തിന് വില കുതിച്ചുയരുന്നതും നാടാകെ ടോള്‍ പിരിവുബൂത്തുകള്‍ സ്ഥാപിക്കുന്നതുമാണ് ഈ നയം. വിഷന്‍ 676ന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പുതിയ പ്രഖ്യാപനങ്ങളാകെ ഇതിന്റെ ചുവടുപിടിച്ചാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനും നദികളും പുഴകളും കുത്തകകള്‍ക്ക് തീറെഴുതാനും കേരളത്തിലും നീക്കം തുടങ്ങിയത് ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രി ആയപ്പോഴാണ്. ആ നീക്കം വിജയിച്ചില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അക്കാര്യവും ഉറപ്പിക്കുകയാണ്. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അകമ്പടിയോടെയാണ് എമെര്‍ജിങ് കേരള- 2012 അവസാനിച്ചത്്. കുടിവെള്ളം വില്‍ക്കാന്‍ കമ്പനി രൂപീകരിച്ച് 26 ശതമാനം ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയശേഷം ബാക്കി സ്വകാര്യവ്യക്തികള്‍ക്കോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ രണ്ടിനുംകൂടിയോ നല്‍കുന്ന മാതൃകയാണിത്. ഇപ്പോള്‍ കുടിവെള്ളവിതരണത്തിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. സ്വകാര്യകമ്പനി വന്നാല്‍ നഷ്ടംസഹിച്ച് താഴ്ന്നവിലയ്ക്ക് കുടിവെള്ളം നല്‍കാനാകില്ല. കുടിവെള്ളചാര്‍ജ് കുത്തനെ ഉയര്‍ത്തും. ""വെള്ളത്തിന്റെ വില താഴ്ന്നതുകൊണ്ടാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്; വില ഗണ്യമായി ഉയര്‍ത്തിയാല്‍ ആവശ്യത്തിനേ ചെലവാക്കൂ; പാവപ്പെട്ടവര്‍ ആവശ്യം ചുരുക്കി വരുമാനത്തിനുള്ളില്‍നിന്ന് ജീവിക്കാന്‍ പഠിക്കും."" എന്ന മന്‍മോഹന്‍ നയമാണ് നടപ്പാക്കുന്നത്.

സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ട്രെയിന്‍യാത്രയും ബസ്യാത്രയുമൊന്നും ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്നതല്ല. നിത്യജീവിതത്തിന്റെ ഭാഗമാണ്. ബസില്‍ സഞ്ചരിക്കുന്ന ഭൂരിപക്ഷം യാത്രക്കാരും സാധാരണക്കാരാണ്. അവരുടെ യാത്രാസൗകര്യം നിഷേധിക്കുന്നതും വെട്ടിച്ചുരുക്കുന്നതും ജനദ്രോഹമാണ്. കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്സിഡി നിഷേധിച്ച് മന്‍മോഹന്‍സര്‍ക്കാര്‍ കടുത്ത ജനദ്രോഹമാണ് ചെയ്തത്. ആ സ്ഥാപനത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ചെറുവിരലനക്കംപോലും നടത്താതെ, യാത്രക്കാരില്‍ ഭാരം കയറ്റിവച്ച് സ്വന്തം കടമയില്‍നിന്ന് മാറിനില്‍ക്കുകയാണ് സര്‍ക്കാര്‍.

വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണവും സൗജന്യകണക്ഷനുകളും നിര്‍ത്തി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ആ ലക്ഷ്യം കൈവരിച്ചത്. ഉപയോക്താക്കളുടെ വര്‍ധനയ്ക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. വിരമിക്കുന്നവര്‍ക്കുപകരം നിയമനവും നടക്കുന്നില്ല. ജീവനക്കാരുടെ കുറവും സാധനസാമഗ്രികളുടെ ലഭ്യതയില്ലായ്മയും എല്ലാംചേര്‍ന്ന് ഉപഭോക്തൃസേവനം താറുമാറാക്കി. അങ്ങനെ കഴിവുകേട് തെളിയിച്ച് നില്‍ക്കുമ്പോഴാണ് അമിതമായ ചാര്‍ജ്വര്‍ധന കൊണ്ടുവരുന്നത്. ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചിന്‍- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി തുടങ്ങി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു പദ്ധതിയും മുന്നോട്ടുനീങ്ങിയിട്ടില്ല. ഇടയ്ക്കിടെ മന്ത്രിപ്പട ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട് പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍, ഒന്നും പ്രാവര്‍ത്തികമായില്ല.

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ഉണ്ടായില്ല. കേരളത്തില്‍ കേന്ദ്രത്തിന്റെ വികസനപദ്ധതികള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ എ കെ ആന്റണിതന്നെ പരസ്യമായി പ്രഖ്യാപിച്ച അനുഭവമുണ്ട്. ഇനി കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തില്‍നിന്ന് പോയ എട്ട് കേന്ദ്രമന്ത്രിമാര്‍ അധികാരമൊഴിഞ്ഞ് തിരിച്ചെത്തി. കോണ്‍ഗ്രസ് രാജ്യവ്യാപകമായി തകര്‍ന്നു. എന്നിട്ടും ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങള്‍ കാണാതെ ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഉമ്മന്‍ചാണ്ടിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത് എന്നത് ആശ്ചര്യംതന്നെ. എക്കാലത്തും വോട്ടുബാങ്കുകളുടെ ബലത്തില്‍ രക്ഷപ്പെടാമെന്ന അഹങ്കാരമെന്നല്ലാതെ ഇതിനെ മറ്റൊരു പേര് വിളിക്കാനാകില്ല. കേരളത്തിലെ ജനങ്ങള്‍ എന്തും സഹിക്കുന്നവരാണെന്ന തെറ്റായ ബോധമാണ് ഇതിനുപിന്നില്‍. യുപിഎ സര്‍ക്കാരിന് അത്തരം തെറ്റുകള്‍ ബോധ്യപ്പെടാന്‍ സഹതാപാര്‍ഹമായ അനുഭവം ഏറ്റുവാങ്ങേണ്ടിവന്നുവെങ്കില്‍, അതേവിധിതന്നെയാണ് യുഡിഎഫിനെയും കാത്തിരിക്കുന്നത് എന്നതില്‍ തെല്ലും സംശയം വേണ്ട. ജനവിരുദ്ധനയങ്ങളില്‍നിന്ന് പിന്മാറുക; അല്ലെങ്കില്‍ ജനരോഷം ഏറ്റുവാങ്ങുക എന്ന മാര്‍ഗമേ ഉമ്മന്‍ചാണ്ടിക്കുമുന്നിലുള്ളൂ.
*
ദേശാഭിമാനി മുഖപ്രസംഗം 21-05-2014

Friday, May 16, 2014

ഉമ്മന്‍ചാണ്ടിയുടെ രാജഭക്തി

""ഇത്ര നാളും നല്ല രീതിയിലാണ് രാജകുടുംബം ക്ഷേത്രഭരണം നടത്തിയത്. അവരെ അവഹേളിക്കുന്ന നടപടി ശരിയല്ല. അതിനോട് തീരെ യോജിപ്പില്ല"". (ഏപ്രില്‍ 25 മലയാള മനോരമ) എന്നാണ് സുപ്രീംകോടതി വിധിയോടും അതിനോട് ഉയര്‍ന്നുവന്ന പ്രതികരണങ്ങളോടുമായി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണമുണ്ടായത്. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടേതിനോട് നേര്‍വിപരീതമായ സമീപനമെടുക്കുന്ന ആദര്‍ശകുട്ടപ്പന്‍ വി എം സുധീരന്‍ ഇതിനെതിരായിട്ടൊന്നും പ്രതികരിച്ചതായി കണ്ടില്ല. ഹിന്ദു പാര്‍ലമെന്‍റ് വക്താവും ഹിന്ദുമുന്നണിയുമൊക്കെ മുഖ്യമന്ത്രിയോട് യോജിച്ചു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുകള്‍ കൈകാര്യം ചെയ്തുവന്നിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബമായിരുന്നു. അത് സ്വകാര്യ സ്വത്തുപോലെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തിയത് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ്. സുപ്രീംകോടതി ആ കണ്ടെത്തലിനോട് യോജിച്ചു. അതിനെ തുടര്‍ന്നാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ഭരണസമിതിയെ നിയോഗിച്ചത്. എന്തായാലും അമ്പത് വര്‍ഷം മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വകാര്യ അറകളില്‍ സൂക്ഷിച്ചിരുന്നയത്രയും സ്വര്‍ണ്ണം ഇന്നവിടെ ഇല്ലെന്നതാണ് വസ്തുത. അതിനര്‍ത്ഥം ഇത്രയും നാളും നല്ല രീതിയിലാണ് രാജകുടുംബം ക്ഷേത്രഭരണം നടത്തിയത് എന്ന് പറയാനാവില്ല എന്ന് തന്നെയാണ്. അതുകൊണ്ടാണ് സുപ്രീംകോടതി ഭരണസമിതിയെ മാറ്റിയത്. എന്നിട്ടും മുഖ്യമന്ത്രി രാജകുടുംബത്തെ, ശരിയായി പറഞ്ഞാല്‍ മുന്‍ രാജകുടുംബത്തെ, വെള്ളപൂശാന്‍ വ്യഗ്രത കാണിക്കുകയും സുധീരന്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തെയും അതിെന്‍റ രാഷ്ട്രീയപാര്‍ടിയായ കോണ്‍ഗ്രസിനെയുംകുറിച്ചുള്ള സിപിഐ എം വിലയിരുത്തല്‍ ശരിവെക്കയ്പ്പെടുന്നത്.

""മുതലാളിത്ത വികസന പാത പിന്തുടരുന്നതിനായി വിദേശ ഫൈനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ - ഭൂപ്രഭു വര്‍ഗഭരണത്തിെന്‍റ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം"" എന്നതാണ് ഇന്ത്യന്‍ ഭരണകൂടഘടനയെക്കുറിച്ചുള്ള സിപിഐ എം വിലയിരുത്തല്‍. ഇന്ത്യന്‍ ഭൂപ്രഭുത്വത്തെ ജാതി - ജന്മി - നാടുവാഴി മേധാവിത്വമെന്ന് ഇ എം എസ് ശരിയായി വിശകലനം ചെയ്തിട്ടുണ്ട്. ഈ ജാതി - ജന്മി - നാടുവാഴി മേധാവിത്വവുമായി സന്ധി ചെയ്തുകൊണ്ടാണ് ഇന്ത്യയില്‍ മുതലാളിത്തം വളര്‍ന്നുവന്നത്. ലോകത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലൊക്കെ ഈ നാടുവാഴിത്തത്തെയും രാജവാഴ്ചയേയുമൊക്കെ ഇല്ലാതാക്കിക്കൊണ്ടാണ് മുതലാളിത്തം വളര്‍ന്നതെങ്കില്‍ ഇവിടെ അവരുമായി സന്ധി ചെയ്യുകയായിരുന്നു.

നാട്ടുരാജ്യങ്ങള്‍ക്കെതിരായി സ്വാതന്ത്ര്യസമര പ്രസ്ഥാനം തിരിയാതിരിക്കുന്നതിന് കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നത് ചരിത്രം. അതില്‍നിന്ന് കോണ്‍ഗ്രസ് കടുകിട മാറിയിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ രാജഭക്തിയില്‍നിന്ന് മനസ്സിലാക്കേണ്ടത്. സംഘപരിവാര്‍ ശക്തികള്‍ രാജഭക്തി കാണിക്കുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തേക്കാള്‍ താല്‍പര്യം ഹിന്ദു രാജവാഴ്ചയോടാണ്. ആര്‍എസ്എസ് രൂപം കൊള്ളുന്നതുതന്നെ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിന്‍ കീഴില്‍ കഴിയേണ്ടിവന്ന ഹിന്ദു രാജാക്കന്മാരുടെ താല്‍പര്യ സംരക്ഷണത്തിനായാണ്. കുമ്മനവും ശ്രീധരന്‍പിള്ളയുമൊക്കെ രാജകുടുംബത്തെ പിന്താങ്ങുന്നതിെന്‍റ യുക്തി അതാണ്. കോണ്‍ഗ്രസ് വാഴ്ചക്കുകീഴിലെ മൃദുഹിന്ദുത്വമാണ് ഹിന്ദുത്വശക്തികള്‍ക്കുള്ള വളക്കൂറുള്ള മണ്ണൊരുക്കി കൊടുക്കുന്നത്. മതനിരപേക്ഷശക്തികള്‍ ഈ ആപത്തിനെ തുറന്നു കാണിക്കേണ്ടതിെന്‍റ പ്രാധാന്യമാണിത് വ്യക്തമാക്കുന്നത്.

*
കെ എ വേണുഗോപാലന്‍

Thursday, April 24, 2014

ട്രഷറി സ്തംഭനം തുടരും

കേരളം നേരിടുന്നത് ധനപ്രതിസന്ധിയല്ല, ധന വൈഷമ്യം മാത്രമാണെന്നാണ് മന്ത്രി കെ എം മാണിയുടെ നിലപാട്. "ചെലവ് കൂടി, പക്ഷേ അപ്രതീക്ഷിതമായി വരുമാനം കുറഞ്ഞു. ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. പുതിയ ധനകാര്യ വര്‍ഷത്തില്‍ ആവശ്യമായ വായ്പയെടുക്കുന്നതിന് തടസ്സമില്ല. ഇതോടെ ധന വൈഷമ്യം നീങ്ങും". ഇതാണ് അദ്ദേഹത്തിന്റെ ലളിത യുക്തി. മാര്‍ച്ച് മാസത്തെ ട്രഷറി സ്തംഭനം ആകസ്മികമായി ഉണ്ടായ ഒന്നല്ല. 2012-13ല്‍ ഈ അധോഗതി ആരംഭിച്ചതാണ്.

2013-14 ആരംഭിച്ചപ്പോള്‍ തന്നെ ഇത് അനിവാര്യമായ ട്രഷറി സ്തംഭനത്തില്‍ എത്തിക്കുമെന്ന് ഞാനടക്കമുള്ളവര്‍ പ്രവചിച്ചതാണ്. ഏഴു വര്‍ഷത്തിനു ശേഷം കേരള ട്രഷറി വീണ്ടും പൂട്ടി. ഒരു സംശയവും വേണ്ട, വരും മാസങ്ങളിലും ധന പ്രതിസന്ധി തുടരും. ആദ്യം 2012-13ല്‍ എന്തു സംഭവിച്ചുവെന്ന് നോക്കാം. 2013-14 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ റവന്യൂ കമ്മി മുന്‍ വര്‍ഷത്തെ 8034 കോടി രൂപയില്‍ നിന്ന് 2012-13ല്‍ 3403 കോടി രൂപയായി കുറയുമെന്നാണ് ധനമന്ത്രി മാണി അവകാശപ്പെട്ടത്. പക്ഷേ, ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഓഡിറ്റര്‍ ജനറലിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ മന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു. പ്രതീക്ഷിച്ച റവന്യൂ വരുമാനത്തില്‍ 4132 കോടി രൂപയുടെ കുറവുണ്ടായി.

അതേ സമയം, റവന്യൂ ചെലവ് 1813 കോടി രൂപ അധികരിച്ചു. ഇതിന്റെ ഫലമായി യഥാര്‍ഥ കമ്മി 9351 കോടി രൂപയായി ഉയര്‍ന്നു. റവന്യൂ കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 0.9 ശതമാനമായി കുറയേണ്ടതിനു പകരം 2.5 ശതമാനമായി ഉയര്‍ന്നു. കേരളം പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയായിരുന്നെന്ന് വ്യക്തമായിരുന്നു. യഥാര്‍ഥം പറഞ്ഞാല്‍ 2013-14 ബജറ്റ് അവതരണ വേളയില്‍തന്നെ കമ്മി കൂടാന്‍ പോകുകയാണെന്ന് ധനമന്ത്രിക്ക് അറിയാമായിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വരാന്‍ പോകുന്ന വരവ് - ചെലവ് കണക്കുകളെക്കുറിച്ച് തീര്‍ച്ച പറയാനാകില്ലെങ്കിലും ഡിസംബര്‍ വരെയെുള്ള കണക്ക് അദ്ദേഹത്തിന്റെ കൈവശമുണ്ടാകും. 2012-13ലെ വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നില്ലെന്നും ചിലവ് അധികരിച്ചുവെന്നും ഡിസംബര്‍ വരെയുള്ള കണക്കുകളില്‍നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ സത്യം തുറന്നു പറയുന്നതിന് പകരം വസ്തുതകള്‍ മറച്ചുവെച്ച് പ്രതിസന്ധിയൊന്നുമില്ലെന്ന് സ്ഥാപിക്കാനായിരുന്നു മന്ത്രി കെ എം മാണി ശ്രമിച്ചത്. ഇതേ അടവ് തന്നെയാണ് 2014-15ന്റെ ബജറ്റ് അവതരിപ്പിച്ചപ്പോഴും അദ്ദേഹം പയറ്റിയത്. 2013-14ലെ ഡിസംബര്‍മാസം വരെയുള്ള കണക്കുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. അവ പ്രകാരം റവന്യൂ വരുമാനം 22 ശതമാനം വളരുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാണെങ്കില്‍ 20 ശതമാനം ഉയര്‍ന്നു. 12,000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം തന്നതില്‍ സിംഹഭാഗവും വായ്പയെടുത്തിരുന്നു. എന്നാല്‍ പദ്ധതിയുടെ മൂന്നില്‍ ഒന്നുപോലും ചെലവായി കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് ആകുമ്പോഴേക്കും ധനസ്ഥിതി രൂക്ഷമായ പ്രതിസന്ധിയിലാകുമെന്ന് വ്യക്തമായിരുന്നു.

പക്ഷേ, മുന്‍ വര്‍ഷത്തെപ്പോലെ തന്നെ സത്യം മറച്ച് കൈയടി നേടാനാണ് മാണി ശ്രമിച്ചത്. 2014-15ലെ ബജറ്റ് അവതരണ വേളയില്‍ തലേ വര്‍ഷത്തെ പുതുക്കിയ കണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ റവന്യൂ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവുകള്‍ 14 ശതമാനം മാത്രമേ ഉയരൂവെന്നുമാണ് മാണി വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-14ലെ റവന്യൂ കമ്മി 6,208 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 1.5 ശതമാനം മാത്രമേ വരൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന വിവാദം ഈ കണക്കുകളുടെ നിജസ്ഥിതി സംബന്ധിച്ചായിരുന്നു. 2012-13ല്‍ എന്നപോലെ ധനമന്ത്രി പൊള്ളക്കണക്ക് അവതരിപ്പിക്കുകയാണെന്നായിരുന്നു എന്റെ വിമര്‍ശനം. 2012-13ല്‍ റവന്യൂ കമ്മി 3,406 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 0.9 ശതമാനമായി കുറയുമെന്നായിരുന്നു ധനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ ഓഡിറ്റര്‍ ജനറലിന്റെ കണക്കുവന്നപ്പോള്‍ കമ്മി 9,351 കോടി രൂപ അഥവാ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.5 ശതമാനമാണെന്ന് തെളിഞ്ഞു. കണക്കുകളുടെ കസര്‍ത്തിലൂടെ യാഥാര്‍ഥ്യം അധിക നാള്‍ മറച്ചുവെക്കാനാകില്ല. മാര്‍ച്ച് 31 കഴിഞ്ഞപ്പോള്‍ 2013-14 ധനകാര്യ വര്‍ഷത്തിലെ വരവും ചെലവും ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ധനകാര്യ വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തെ പ്രവണതകള്‍ പിന്നീടുള്ള മാസങ്ങളിലും തുടര്‍ന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മൊത്തം റവന്യൂ ചെലവ് 19 ശതമാനം ഉയര്‍ന്നു. അതേസമയം റവന്യൂ വരുമാനം 12 ശതമാനമേ ഉയര്‍ന്നുള്ളൂ. വാറ്റ്/വില്പന നികുതിയില്‍ 3,718 കോടി രൂപ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവു വന്നു. എക്സൈസ് നികുതിയില്‍ 800 കോടി രൂപയാണ് കുറവ്. മോട്ടോര്‍ വാഹന നികുതിയില്‍ ഏതാണ്ട് 500 കോടി രൂപയും കുറഞ്ഞു. അതിന്റെ ഫലമെന്താണ്?

1. റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുള്ള വിടവ് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. റവന്യൂ കമ്മി ഏതാണ്ട് 11,000 കോടിരൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. 2014-15ല്‍ റവന്യൂ കമ്മിയില്ലാതാക്കണമെന്ന് ധന ഉത്തരവാദിത്വ നിയമം പാസാക്കിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ലക്ഷ്യം പാടേ തെറ്റി.

2. ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകളെയാണല്ലൊ റവന്യൂചെലവ് എന്നു വിളിക്കുന്നത്. ഈ ചെലവിനുള്ള പണം നികുതി- നികുതിയിതര റവന്യൂ വരുമാനത്തില്‍നിന്ന് കണ്ടെത്തണമെന്നാണ് ബജറ്റ് തത്ത്വം. ഇതാണ് നിയമവും. അഥവാ വായ്പാവരുമാനം റോഡ്, പാലം, കെട്ടിടം, ഫാക്ടറി, ഡാം തുടങ്ങിയ ആസ്്തികള്‍ സൃഷ്ടിക്കാന്‍ വേണ്ടി വേണം ഉപയോഗിക്കാന്‍. റവന്യൂ കമ്മി ഉയരുകയെന്ന് പറഞ്ഞാല്‍ വായ്പാവരുമാനം നിത്യനിദാന ചെലവുകള്‍ക്കായി ഉപയോഗിക്കേണ്ടിവന്നു എന്നാണര്‍ഥം. 2013-14ല്‍ ആകെ എടുത്ത 12,500 കോടി രൂപയുടെ വായ്പയില്‍ ഏതാണ്ട് 9,000 കോടി രൂപയും ഇത്തരം ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. ഇതുമൂലം കരാരുകാരുടെ ബില്ലുകള്‍ 2,500 കോടി രൂപയോളം കുടിശ്ശികയായി. മരാമത്ത് പണികള്‍ നിലച്ചു.

3. മരാമത്ത് പണികള്‍ മാത്രമല്ല, പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി. കാരണം, ബജറ്റില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ക്കുവേണ്ടിയല്ല അധിക ചെലവ് നടത്തിയത്. ആഴ്ചതോറും കൂടുന്ന കാബിനറ്റ് യോഗങ്ങളില്‍ അന്നന്നത്തെ ആവശ്യപ്രകാരം എടുക്കുന്ന തീരുമാനങ്ങളനുസരിച്ച് ചെലവുകള്‍ നടത്തുക പതിവായി. ഇതിനാല്‍ അംഗീകൃത പദ്ധതികള്‍ ചെലവാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈയില്‍ ഇല്ലാതായി. ഇപ്പോള്‍ മാര്‍ച്ച് 31വരെയുള്ള പദ്ധതി ചെലവുകളുടെ കണക്കുകളുണ്ട്. പദ്ധതിയുടെ 66 ശതമാനമേ നടപ്പായുള്ളൂ. ഇതില്‍ ഗണ്യമായൊരു പങ്ക് യഥാര്‍ഥത്തില്‍ ചെലവാക്കാതെ ട്രഷറിയില്‍ത്തന്നെ ഡിപ്പാര്‍ട്ടുമെന്റുകളുടെ അക്കൗണ്ടുകളിലേക്ക് വകമാറ്റി ഇട്ടതേയുള്ളൂ. ഇതുകൂടി കണക്കിലെടുക്കുകയാണെങ്കില്‍ പദ്ധതിചെലവ് 50 ശതമാനത്തില്‍ താഴെയായിരിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 46 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. നിര്‍ദിഷ്ട പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍തന്നെ പണത്തില്‍ ഗണ്യമായ ഭാഗവും വകമാറ്റി ചെലവിട്ടു എന്നുവേണം കരുതാന്‍. 4. മാര്‍ച്ച് മാസത്തില്‍ ട്രഷറി സ്തംഭനത്തിലായി. പദ്ധതി ചെലവുകള്‍ക്കായി മാര്‍ച്ചില്‍ ആകെ ചെലവഴിച്ചത് കേവലം 65 കോടി രൂപമാത്രമാണെന്നാണ് ലഭ്യമായ കണക്ക്.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ 500 കോടി രൂപ അധിക വായ്പയെടുത്തു. എന്നിട്ടും മാര്‍ച്ച് 31 ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം പുതിയ ബില്ലുകള്‍, ചെലാനുകള്‍, ചെക്കുകള്‍ എന്നിവ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. 5. ഒന്നാം തിയ്യതി ശമ്പളവും പെന്‍ഷനും മുടങ്ങി. ശമ്പളം വാങ്ങുന്നതിന് പുതിയ ബില്‍ബുക്ക് വേണം. ഇവ കിട്ടണമെങ്കില്‍ കഴിഞ്ഞ നാലു വര്‍ഷത്തെ ഓരോ ഉദ്യോഗസ്ഥന്റെയും ആദായ നികുതി കണക്ക് പരിശോധിച്ച് സ്റ്റേറ്റ്മെന്റ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ നല്‍കണമെന്ന പുതിയ നിബന്ധനവെച്ചു. ഇത്തരം ഒരു പരിശോധന നടത്തി തീര്‍ക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് വ്യക്തമായിരുന്നു. ബില്‍ബുക്ക് ലഭിക്കാത്തതിനാല്‍ ബില്ല് എഴുതാനായില്ല. ശമ്പളവും കൊടുക്കേണ്ട. ഇങ്ങനെ ഒരാഴ്ച കഴിച്ചുകൂട്ടി. ഏപ്രില്‍ എട്ടിന് ബില്ലുകളൊക്കെ ശരിയായപ്പോള്‍ കമ്പ്യൂട്ടറിനെകൊണ്ട് പണിമുടക്കിപ്പിച്ചു. സര്‍വറുകള്‍ തകരാറായതിനാല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായില്ല. ബാങ്ക് അടച്ചപ്പോഴേ സര്‍വര്‍ ശരിയായുള്ളൂ. ഏപ്രില്‍ 9,10 തെരഞ്ഞെടുപ്പു ഡ്യൂട്ടിയായി. 11ന് ഡ്യൂട്ടി ഓഫും നല്‍കി. അംബേദ്കര്‍ ദിനവും വിഷുവും കഴിഞ്ഞ് ഈസ്റ്റര്‍ അവധിക്കുമുമ്പ് ഒരു പ്രവൃത്തി ദിനമേയുള്ളു. ഇവയൊക്കെ ശമ്പളം, പെന്‍ഷന്‍ ആര്‍ക്കൊക്കെ കിട്ടി എന്ന് ഇപ്പോഴും പറയാനായിട്ടില്ല. ഇതുപോലൊരു സാമ്പത്തിക അരാജകത്വം മുമ്പ് കേരളത്തിലുണ്ടായിട്ടില്ല.

മൂന്നു വര്‍ഷം മുമ്പുള്ള മാര്‍ച്ച് 31 ഞാന്‍ ഓര്‍ത്തുപോകുകയാണ്. മാര്‍ച്ച് 31ന് എല്ലാ ട്രഷറികള്‍ക്കുമുമ്പിലും ഇടപാടുകാര്‍ക്ക് പന്തലിട്ടുകൊടുത്തു. സര്‍ക്കാര്‍ വക ചായയും കാപ്പിയും നല്‍കി. അവസാനത്തെ ഇടപാടുകാരന്റെ പണവും നല്‍കി തീരുംവരെ ട്രഷറികള്‍ തുറന്നുവെച്ചു. ചില ട്രഷറികള്‍ പിറ്റേ ദിവസം നേരം വെളുപ്പിനാണ് അടച്ചത്. ആ മാര്‍ച്ച് മാസത്തിന്റെ അവസാനത്തെ മൂന്നു ദിവസം മാത്രം ഏതാണ്ട് 7,500 കോടി രൂപയാണ് പുറത്തേക്ക് പോയത്. എന്നിട്ടും ഏപ്രില്‍ ഒന്നിന് ട്രഷറിയില്‍ 3,880 കോടിരൂപ കാഷ് ബാലന്‍സുണ്ടായിരുന്നു. ശമ്പളത്തിനോ പെന്‍ഷനോ യാതൊരു തടസ്സവുമുണ്ടായില്ല. എന്നാല്‍ 2014 ഏപ്രില്‍ ഒന്നിന് ഖജനാവ് ഏതാണ്ട് കാലിയായിരുന്നു. ശമ്പളവും പെന്‍ഷനും മുടങ്ങി. 1980-കള്‍ മുതല്‍ കേരളത്തിന്റെ ധനകാര്യസ്ഥിതി അടിക്കടി മോശമായി വരികയായിരുന്നു.

1990കളുടെ അവസാനം അതു രൂക്ഷമായ പ്രതിസന്ധിയിലെത്തി. ട്രഷറി അടച്ചുപൂട്ടല്‍ പതിവായി. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശക്തമായ ധനകാര്യ സുസ്ഥിരതയിലേക്ക് നാം നീങ്ങി. 2001-06 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ റവന്യൂ കമ്മി കുറയ്ക്കാന്‍ ചെലവുകള്‍ കര്‍ശനമായി ഞെരുക്കുക എന്ന നയമാണ് സ്വീകരിച്ചത്. 2006-11 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാറാകട്ടെ റവന്യൂ കമ്മി ഗണ്യമായി കുറയ്ക്കാന്‍ വരുമാനം ഗണ്യമായി ഉയര്‍ത്തുക എന്ന നയമാണ് സ്വീകരിച്ചത്. റവന്യൂ വരുമാന വളര്‍ച്ച 11 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ ഇതു രണ്ടും ഉപേക്ഷിച്ചിരിക്കുകയാണ്. റവന്യൂ ചെലവ് കടിഞ്ഞാണില്ലാതെ ഉയര്‍ന്നു. നികുതി നിരക്കുകള്‍ ഉയര്‍ന്നിട്ടും റവന്യൂ വരുമാനം മുരടിക്കുന്നു. ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും പൊതുവില്‍ 10 വര്‍ഷമായി കുറഞ്ഞുവന്ന റവന്യൂ കമ്മിയുടെ ഗതി ഈ സക്കാരിന്റെ കാലത്ത് വിപരീത ദിശയിലായി. റവന്യൂ കമ്മി 2011-12ല്‍ 2.55 ശതമാനവും 2012-13ല്‍ 2.57 ശതമാനവുമായിരുന്നു. 2013-14ല്‍ ഇത് വീണ്ടും ഉയരുമെന്ന് തീര്‍ച്ചയായി. സാമ്പത്തിക സുസ്ഥിരതയുടെ പാതയില്‍നിന്ന് കേരളം അകലുകയാണ്. സാധാരണ ഗതിയില്‍ ഓണക്കാലത്തേ ആദ്യ ഗഡു വായ്പയെടുക്കാറുള്ളൂ. എന്നാല്‍ പുതു ധനകാര്യവര്‍ഷം ആരംഭിച്ച വര്‍ഷംതന്നെ 2000 കോടി രൂപ വായ്പയ്ക്ക് കേരളം അപേക്ഷിച്ചു. 1000 കോടി രൂപയ്ക്ക് റിസര്‍വ് ബാങ്ക് അനുവാദം നല്‍കി. ഈ തുകയാകട്ടെ ശമ്പളത്തിനും പെന്‍ഷനും തികയില്ല. മരാമത്ത് പണിയുടെ കുടിശ്ശിക തുടരും.

ഈ വര്‍ഷം ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അനുവദിച്ച പണത്തില്‍ ഗണ്യമായ പങ്ക് വകമാറ്റി ട്രഷറിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണെന്ന് സൂചിപ്പിച്ചുവല്ലൊ. ഇവ, ഇനിയുള്ള ദിവസങ്ങളില്‍ പിന്‍വലിക്കപ്പെടും. ട്രഷറിയിന്‍മേലുള്ള ശക്തമായ സമ്മര്‍ദം തുടരുമെന്നര്‍ഥം. നമ്മുടെ കടപ്പത്രങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന പലിശ ഉയര്‍ന്നത് കേരളത്തിന്റെ ധനസ്ഥിതി ഉയര്‍ന്നതിന്റെ തെളിവാണ്. നിശ്ചിതശതമാനം പലിശയ്ക്ക് കേന്ദ്രം വായ്പയെടുത്തുതരുന്ന പതിവ് ഇന്നില്ല. നമ്മള്‍ ഇറക്കുന്ന കടപ്പത്രം ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ലേലത്തില്‍ വാങ്ങുകയാണ് ഇപ്പോഴത്തെ പതിവ്. നമുക്ക് 7-7.5 ശതമാനം പലിശയ്ക്ക് കടപ്പത്രങ്ങളിലൂടെ വായ്പ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും അവസാനം ഇറക്കിയ കടപ്പത്രത്തിന് 9 ശതമാനം പലിശ നല്‍കേണ്ടി വന്നു. കേരളത്തിന് വായ്പ നല്‍കുന്നത് അത്ര സുരക്ഷിതമായ ഇടപാടായി കമ്പോളം കരുതുന്നില്ല. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ കാഷ് മാനേജ്മെന്റിന് നമുക്ക് ആശ്രയിക്കാവുന്ന ഒരു സംവിധാനമാണ് ട്രഷറി സേവിംഗ്സ് ബാങ്ക്. അതുകൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ശക്തിപ്പെടുത്താന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ , എന്തുകൊണ്ടോ യുഡിഎഫ് സര്‍ക്കാരിന് ഇവ ചതുര്‍ഥിയാണ്.

സര്‍ക്കാര്‍വകുപ്പുകള്‍ പോലും പണം വാണിജ്യബാങ്കുകളില്‍ നിക്ഷേപിക്കുന്നു. ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുകള്‍ വഴി നല്‍കുന്നതിന് പകരം വാണിജ്യ ബാങ്കുകളിലേക്ക് മാറ്റി. ഇത് കൊടുംപാതകമാണ്. ഇപ്പോള്‍ 1000 കോടി രൂപകൂടി വായ്പയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അല്ലാതെ അത്യാവശ്യ ചെലവ്പോലും നടത്തിക്കൊണ്ടുപോകാനാവില്ല. വിഷു, ഈസ്റ്റര്‍ ചന്തകള്‍പോലും വേണ്ടെന്നുവെച്ചു. ഈസ്റ്റര്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടാല്‍ അടുത്ത ശമ്പളദിനമാകും. അതിനാല്‍ ഇനിയെങ്കിലും സത്യം തുറന്നുപറയാന്‍ ധനമന്ത്രി കെ എം മാണി തയ്യാറാകണം. പണമില്ലാത്തതുകൊണ്ട് പദ്ധതികള്‍ പകുതിയും വേണ്ടെന്നു വെയ്ക്കേണ്ടി വന്നിട്ടും പ്രതിസന്ധിയില്ലെന്ന് പറയുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? നികുതി വരുമാനം നടപ്പുവര്‍ഷം 20 ശതമാനത്തിനുമേല്‍ ഉയര്‍ന്നില്ലെങ്കില്‍ ഈ വര്‍ഷം അവസാനിക്കുംമുമ്പ് ട്രഷറി വീണ്ടും അടച്ചുപൂട്ടേണ്ടിവരും.

*
ഡോ. ടി എം തോമസ് ഐസക്

Wednesday, April 23, 2014

സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്ക്

സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നു. പ്രതിസന്ധിയില്ലെന്ന് ഭരണനേതൃത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും പ്രതിസന്ധി ഉമ്മറപ്പടിയും കടന്ന് അകത്തളങ്ങളിലെത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം കേരളത്തില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2001-06 കാലയളവില്‍ ട്രഷറി നിയന്ത്രണം നിത്യസംഭവമായിരുന്നു. 2001 ല്‍ അധികാരമേറ്റയുടന്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കുകയും തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനും നിഷേധിക്കാനുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. നവലിബറല്‍ നയങ്ങള്‍ക്കനുസൃതമായി സിവില്‍സര്‍വീസിനെ വെട്ടിച്ചുരുക്കുന്നതിനും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനും ക്ഷേമപദ്ധതികള്‍ മരവിപ്പിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറയാക്കി മാറ്റി.

റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും അതിന്റെ മറവില്‍ ആനുകൂല്യങ്ങള്‍ കവരാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പുതുതായി സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ക്ഷാമബത്തയും ഇന്‍ക്രിമെന്റും നിഷേധിച്ചതിനൊപ്പം പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. 32 ദിവസക്കാലത്തെ തീക്ഷ്ണമായ പോരാട്ടത്തിലൂടെയാണ് ഈ തീരുമാനങ്ങള്‍ തിരുത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷക്കാലവും ഒരിക്കല്‍ പോലും ട്രഷറി നിയന്ത്രണം ഉണ്ടായിരുന്നില്ല. 2008 ല്‍ ലോകസാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുത്തും പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഇല്ലാതാക്കിയും സബ്സിഡികള്‍ വെട്ടിക്കുറച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയും പ്രതിസന്ധി മറികടക്കാനാകുമെന്നാണ് മുതലാളിത്ത അര്‍ത്ഥശാസ്ത്രകാരന്മാര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ക്കു പകരമായി വികസനപ്രവര്‍ത്തനങ്ങള്‍ കെട്ടഴിച്ചുവിട്ടും ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയും ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുതകുന്ന മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പിലാക്കി. 5000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. വിഭവസമാഹരണത്തിലും നികുതിപിരിവിലും കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി റവന്യുവരുമാനം ഇക്കാലയളവില്‍ ഗണ്യമായി വര്‍ദ്ധിച്ചു. ജീവനക്കാരെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്ത് നടപ്പിലാക്കിയ അഴിമതിവിരുദ്ധ വാളയാര്‍ പോലുള്ള പദ്ധതികളിലൂടെ നികുതിവെട്ടിപ്പുകള്‍ക്ക് തടയിടുന്നതിനും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കഴിഞ്ഞു. ചെക്ക്പോസ്റ്റുകളെ അഴിമതി വിമുക്തമാക്കിയെന്ന് മാത്രമല്ല, അഴിമതി കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമടക്കം പ്രഖ്യാപിച്ചു. ഭാവനാപൂര്‍ണ്ണമായ ഇത്തരം ഇടപെടലിലൂടെ നികുതി വരുമാനത്തില്‍ 24 ശതമാനം വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷക്കാലവും പുതുതായി യാതൊരുവിധ നികുതിയും ഏര്‍പ്പെടുത്താതെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വേതനപരിഷ്കരണത്തിന്റെ ബാധ്യതയടക്കം ഏറ്റെടുത്ത സര്‍ക്കാര്‍, ക്ഷാമബത്തയടക്കമുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കുന്നതിനും യാതൊരു വൈമനസ്യവും പ്രകടിപ്പിച്ചിരുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യഥേഷ്ടം പണം അനുവദിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകളും കുടിശ്ശികയില്ലാതെ മുന്‍കൂര്‍ നല്‍കി. സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും ലോകമാകെ പടര്‍ന്ന പശ്ചാത്തലത്തിലാണ് ധനകാര്യമേഖലയില്‍ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞത്. പിശുക്കില്ലാതെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചിട്ടും ബോധപൂര്‍വമായ ധനമാനേജ്മെന്റിന്റെ ഫലമായി അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്ത് ട്രഷറി മിച്ചം സൃഷ്ടിക്കാന്‍ കഴിഞ്ഞു. 2011 ഏപ്രില്‍ 1 ന് 3881 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നുവെന്ന് 2011 ജൂലൈ 19 ന് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മികച്ച സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. വിഭവസമാഹരണ പ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ധനകാര്യമേഖല സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. സംസ്ഥാനത്തെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫ് ഭരണകാലത്ത് നികുതി സമാഹരണത്തില്‍ 22 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത് യുഡിഎഫ് ഭരണത്തില്‍ 11 ശതമാനമായി കുറഞ്ഞു. സംസ്ഥാന താല്‍പര്യങ്ങള്‍ അവഗണിച്ച് നികുതി കുടിശ്ശികയ്ക്ക് നിര്‍ബാധം സ്റ്റേ അനുവദിച്ചു. നികുതി വെട്ടിപ്പ് തടയുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളാകെ തകര്‍ത്തു. ചെക്ക്പോസ്റ്റുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുത്തി നിറച്ചു. കാര്യക്ഷമമായും സത്യസന്ധമായും ജോലിചെയ്തിരുന്ന ജീവനക്കാരെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി. നികുതിവെട്ടിപ്പ് കണ്ടെത്തി നടപടിയെടുക്കാന്‍ തയ്യാറായ ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി. ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വകുപ്പിന്റെ കടിഞ്ഞാണ്‍ ലഭിച്ചു.

2500 കോടിയിലധികം രൂപയുടെ പുതിയ നികുതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടും നികുതി വരുമാനം ഗണ്യമായി കുറഞ്ഞതിനു പിന്നില്‍ ഭരണനേതൃത്വത്തിന്റെ വമ്പന്‍ അഴിമതിയുടെ ചിത്രമാണ് തെളിയുന്നത്. ഭരണരംഗത്തെ പിടിപ്പുകേടും കാര്യക്ഷമതാരാഹിത്യവും അഴിമതിയും ധൂര്‍ത്തുമാണ് സാമ്പത്തികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനുപകരം യഥാര്‍ത്ഥ ചിത്രം മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന ഖജനാവ് കാലിയായിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികള്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ 2500 കോടി രൂപ കടമെടുക്കാന്‍ ശ്രമിച്ചതിലൂടെ പ്രതിസന്ധിയുടെ ആഴം വ്യക്തമായി.

വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശയുടെ പേരില്‍ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിനുവേണ്ടി കെഞ്ചുന്ന കാഴ്ചയും കേരളം കണ്ടു. ട്രഷറി സേവിംഗ്സ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന കോടിക്കണക്കിന് തുക പുതുതലമുറ ബാങ്കുകള്‍ക്കടക്കം കൈക്കലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസരമൊരുക്കി. നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ നടപടികളും തകര്‍ത്ത് ട്രഷറി നിക്ഷേപം അനാകര്‍ഷകമാക്കി മാറ്റി. പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും നിര്‍ബ്ബന്ധപൂര്‍വം പെന്‍ഷന്‍ഫണ്ടിലേക്ക് പിടിച്ചെടുത്ത തുക ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ ആക്സിസ് ബാങ്കില്‍ ഈ തുക നിക്ഷേപിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്രഷറി സംവിധാനത്തെ ദുര്‍ബലപ്പെടുത്തി പുതുതലമുറ ബാങ്കുകളെ പ്രീണിപ്പിക്കുന്ന ഇത്തരം നടപടികളാണ് ട്രഷറി പ്രതിസന്ധിക്കടിസ്ഥാനം. ഭരണരംഗത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെയും ജീവനക്കാരുടേയും മേല്‍ അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടാമെന്ന വ്യാമോഹത്തിലാണ് സര്‍ക്കാര്‍. ഏപ്രില്‍ ആദ്യവാരം ലഭിക്കേണ്ട ശമ്പളം വൈകിപ്പിക്കുന്നതിന് അപ്രായോഗിക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പിഎഫ് വായ്പ, ലീവ് സറണ്ടര്‍, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് തുടങ്ങിയവ മരവിപ്പിച്ചു. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍, പി.എഫ്, ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ തടഞ്ഞു. ഏപ്രില്‍ 11 മുതല്‍ ട്രഷറി ഇടപാടുകള്‍ സുഗമമായി നടക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അന്നേ ദിവസം തെരഞ്ഞെടുപ്പ് ജോലികളുടെ ഭാഗമായി അനുവദിച്ച ഡ്യൂട്ടി ഓഫിന്റെ മറവില്‍ ട്രഷറികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണ്.

സാമ്പത്തിക സഹായം നിഷേധിച്ചതുമൂലം വിഷു, ഈസ്റ്റര്‍ കാലയളവില്‍ നടത്തിവന്നിരുന്ന ഉത്സവച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളില്‍ പോലും ജനങ്ങള്‍ക്ക് സഹായകരമായ നിലപാട് കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കരാറുകാരുടെ കുടിശ്ശിക 2000 കോടി കവിഞ്ഞതിനെ തുടര്‍ന്ന് അവര്‍ പണികള്‍ നിര്‍ത്തിയിരിക്കുകയാണ്. സാമ്പത്തികമേഖലയിലെ പ്രതിസന്ധി വികസനപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലെത്തി നില്‍ക്കുകയാണ്. ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്നതിന് സാമ്പത്തികപ്രതിസന്ധിയെ ആയുധമാക്കിയ 2002 ലെ നടപടി വീണ്ടും ആവര്‍ത്തിക്കാനുള്ള കുത്സിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കൂടുതല്‍ പ്രതിസന്ധി ക്ഷണിച്ചുവരുത്താന്‍ ഇടയാക്കും. വികസന പ്രതിസന്ധിയും ഭരണത്തകര്‍ച്ചയും ദൈവത്തിന്റെ സ്വന്തം നാടിനെ ഇരുളടഞ്ഞ ലോകത്തേക്ക് നയിക്കുകയാണ്. ജനങ്ങളോടും നാടിനോടുമുള്ള ഉത്തരവാദിത്വം മറന്ന് കുത്തക മാധ്യമങ്ങളുടെ പിന്തുണയില്‍ മാത്രം അഭിരമിക്കുന്ന ഭരണാധികാരികള്‍ക്ക് ഒരു നാള്‍ ജനങ്ങളോട് കണക്ക് പറയേണ്ടിവരുമെന്നത് അവിതര്‍ക്കിതമാണ്.

*
എ. ശ്രീകുമാര്‍

Tuesday, April 22, 2014

കടഭാരത്തില്‍ തകരുന്ന കേരളം

സംസ്ഥാനം ആയിരം കോടി രൂപകൂടി കടമെടുക്കുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതുതന്നെയാണ്. ഓണകാലത്തല്ലാതെ ഇത്തരം കടമെടുക്കല്‍ പതിവില്ല. നിത്യച്ചെലവിനടക്കം പലിശയ്ക്ക് പണം വാങ്ങേണ്ടിവരുന്നത്, കടംകൊണ്ട് മുടിയുന്ന നാടിനെ സൃഷ്ടിക്കലാണ്. ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ എത്തിച്ചത് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. വരുത്തിവച്ച പ്രതിസന്ധിയാണിത്. നികുതിപിരിവ് പാവങ്ങളില്‍നിന്നേയുള്ളൂ. കള്ളക്കടത്തുകാര്‍, നികുതിവെട്ടിപ്പുകാര്‍, വന്‍കിടവ്യാപാരികള്‍, ബാര്‍ ഹോട്ടലുകാര്‍, വിലകുറച്ച് പ്രമാണം രജിസ്റ്റര്‍ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍- ഇങ്ങനെ നികുതിവെട്ടിച്ച് കൊഴുക്കുന്നവര്‍ അനേകം. ഖജനാവിലേക്ക് എത്തിച്ചേരേണ്ട നികുതിപ്പണം വഴിമാറ്റുന്നതിന്റെ വിഹിതം ഭരണ രാഷ്ട്രീയ നേതൃത്വത്തിനും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നു. ഈ തട്ടിപ്പും കൊള്ളയും കൊടുക്കല്‍വാങ്ങലുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അരാജകത്വത്തിലേക്കും തള്ളിയിടുന്നതിന്റെ ഒരു കാരണം.

എല്ലാ മേഖലയിലും സ്തംഭനമാണ്. റവന്യൂവരുമാനം റവന്യൂ ചെലവിന് തികയുന്നില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കടംവാങ്ങിയാണ്. കടത്തിന്റെ ഗണ്യഭാഗം റവന്യൂ കമ്മി നികത്താന്‍ ഉപയോഗിക്കുന്നു. ആ തുക കൂടുന്നതിനുസരിച്ച് വികസനച്ചെലവുകള്‍ കുറയ്ക്കുന്നു. വികസനപ്രവര്‍ത്തനംപോയിട്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും കഴിയാതെ ട്രഷറിതന്നെ അടച്ചുപൂട്ടുന്നത് ഭരണമില്ലായ്മയുടെ ലക്ഷണമാണ്. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് അടങ്കലിന്റെ പകുതിക്കു താഴെമാത്രം.

നിയമസഭ അംഗീകാരം നല്‍കുന്ന ചെലവുപരിധിക്കകത്ത് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനാകെ ബാധ്യതയുണ്ട്. 2010-11 നെ അപേക്ഷിച്ച് 2013-14 ല്‍ റവന്യൂച്ചെലവ് 76.47 ശതമാനം വര്‍ധിച്ചു. അതാകട്ടെ എന്തെങ്കിലും ജനോപകാരം ചെയ്തിട്ടല്ല. ചെലവുവര്‍ധിപ്പിക്കുന്ന സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും കഴിയണം. ട്രഷറി കാലിയാക്കിയ സര്‍ക്കാര്‍ പ്രാദേശിക വികസനത്തിന് ഫലത്തില്‍ നിരോധനം അടിച്ചേല്‍പ്പിച്ചു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നു പറയാം. ഗുരുതരമായ ഈ സ്ഥിതി എങ്ങനെ ഉണ്ടായി എന്ന് പറയാതെ "ബുദ്ധിമുട്ടേയുള്ളൂ" എന്ന് നടിക്കുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും.

നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥയും കേന്ദ്രത്തില്‍നിന്ന് ന്യായവിഹിതം വാങ്ങാന്‍ കഴിയാതിരുന്നതും അധിക വിഭവ സമാഹരണം ഇല്ലാതിരുന്നതും ഭരണധൂര്‍ത്തും അഴിമതിയും ചേര്‍ന്നുണ്ടാക്കിയ പ്രതിസന്ധിക്ക് ഒന്നാമത്തെ ഉത്തരവാദിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരുതന്നെയാണ് വരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് സമ്പന്നമായ ട്രഷറിയോടെയാണ്. എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളമായി റവന്യൂ കമ്മി വര്‍ധിച്ചു എന്നതാണ് ഈ സര്‍ക്കാരിന്റെ "നേട്ടം".

ഏപ്രില്‍ മാസമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇതാണവസ്ഥയെങ്കില്‍ വരും മാസങ്ങളിലേത് അചിന്തിതമാകും. സംസ്ഥാനം കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ട്രഷറി നിയന്ത്രണംമൂലം തടസ്സപ്പെടുന്ന അവസ്ഥയുണ്ട്. വേനല്‍ക്കെടുതിക്ക് പരിഹാരമുണ്ടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മുന്‍കൈക്കുപോലും കൂച്ചുവിലങ്ങിട്ടു.

9.62 ശതമാനം പലിശയിലാണ് കടപ്പത്രം ഇറക്കുന്നത്. കഴിഞ്ഞ ഒമ്പതിന് 1000 കോടി രൂപ കടമെടുത്തതാണ്. ഇങ്ങനെ കടംവാങ്ങിയിട്ടും ചെലവിന് തികയുന്നില്ല എന്നത് മറ്റൊരു വശം. ജീവനക്കാരുടെയും അധ്യാപകരുടെയും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാസഹായവും ഭവനവായ്പയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഭീഷണിയിലാണ്. മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും പൂര്‍ണമായി വിതരണംചെയ്തിട്ടില്ല. ഏപ്രിലിലെ ശമ്പളവും പെന്‍ഷനും വിതരണംചെയ്യാന്‍ വഴി തെളിഞ്ഞിട്ടില്ല. ഈ കുരുക്കില്‍നിന്ന് തലയൂരാനാണ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസംതന്നെ രണ്ടാമതും കടമെടുക്കുന്നത്. ശമ്പളത്തിനും പെന്‍ഷനും മാത്രമായി 2800 മുതല്‍ 3000 കോടിവരെ രൂപ വേണം. ക്ഷാമബത്ത വേറെ നല്‍കണം. പലിശബാധ്യത വേറെ. എല്ലാം ചേര്‍ത്ത് അടുത്ത പതിറ്റാണ്ടില്‍ ജനിക്കുന്ന മലയാളിയെപ്പോലും കടക്കാരനാക്കിയിരിക്കുന്നു. കടമെടുത്ത് മുടിക്കാന്‍ ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിന് എന്ന വലിയ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയെക്കൊണ്ട് മറുപടി പറയിപ്പിക്കേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, April 21, 2014

കെ എം മാണി മറുപടി പറയണം

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ചർച്ചയായെങ്കിലും അത്‌ കത്തിപടർന്നില്ല. ശമ്പളം, പെൻഷൻ, സറണ്ടർ, കരാർകാരുടെ കുടിശിക, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള വിഹിതം ഇവ മുടങ്ങുകയാണെന്ന വാർത്ത വന്നപ്പോഴൊക്കെ സർക്കാർ അത്‌ നിഷേധിച്ചു. ട്രഷറി നിയന്ത്രണ നിർദ്ദേശങ്ങൾ പുറത്തു പറയുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നു കാട്ടി ട്രഷറി ഡയറക്‌ടർ സർക്കുലർ വരെ പുറപ്പെടുവിച്ചു. എങ്കിലും വാർത്ത പുറത്തു വന്നു. അതിൽ പലതും ശരിയാണെന്ന്‌ തെളിയുകയും ചെയ്‌തു. സർക്കാരിനെതിരെ ഒരു വാർത്തയും വരാതിരിക്കാൻ മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വലിയ ജാഗ്രത കാട്ടിയതിനാലാണ്‌ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മുഖ്യ ചർച്ചാവിഷയമാകാതിരുന്നത്‌. സർക്കാരിനെതിരെ ഉയരുന്ന പൊതു വിമർശനങ്ങളിൽ പലപ്പോഴും കക്ഷിയാകാതെ മാറി നിൽക്കുന്ന മന്ത്രി കെ എം മാണി, സാമ്പത്തിക കാര്യങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ്‌ പതിവ്‌. എന്നാൽ ഇക്കുറി അത്‌ ഉണ്ടായില്ല. ഈ വിഷയത്തിൽ ഒരു പരസ്യ ചർച്ചയ്‌ക്ക്‌ തയാറുണ്ടോ എന്ന്‌ മുൻമന്ത്രി ഡോ. തോമസ്‌ ഐസക്‌ വെല്ലുവിളി ഉയർത്തിയപ്പോൾ, വെല്ലുവിളി സ്വീകരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞെങ്കിലും വലിയ ന്യായീകരണത്തിനൊന്നും മുതിർന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ദീർഘനാൾ മൂടി വയ്‌ക്കാനാകില്ലെന്ന്‌ ധനമന്ത്രിക്ക്‌ നന്നായി അറിയാമെന്ന്‌ വ്യക്തം.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണ്‌. അതിന്റെ അലകൾ വരും നാളുകളിൽ എല്ലാവർക്കും ബോധ്യമാകും. 2014-2015 ൽ കേരളത്തിന്റെ ആകെ വരവ്‌ 68,482 കോടിയും ചെലവ്‌ 71,974 കോടിയുമാണ്‌. വരവിൽ 75.15 % സെയിൽസ്‌ ടാക്‌സിൽ നിന്നും 8.79 % സ്റ്റാമ്പ്‌ ഡ്യൂട്ടിയിൽ നിന്നും7.55 % എക്‌സൈസ്‌ നികുതിയിൽ നിന്നും 6.59 % മോട്ടോർ വാഹന നികുതിയിൽ നിന്നും(ആകെ 98.08 %) ലഭിക്കുന്നു. മറ്റുള്ളവയിൽ നിന്നും ലഭിക്കുന്നത്‌ 1.92 % മാത്രമാണ്‌. ശമ്പളം,പെൻഷൻ,പലിശ എന്നിവയ്‌ക്കുവേണ്ടിയാണ്‌ ഏറ്റവും കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത്‌. ആകെ വരുമാനത്തിന്റെ 70.81 % ഇങ്ങനെ ചെലവഴിക്കുന്നു. ഓരോ വർഷവും ചെലവിൽ 19% വരെ വർധനവുണ്ടാകും. അപ്പോൾ 20% എങ്കിലും വരവിൽ വർധനവ്‌ ഇല്ലെങ്കിൽ കാര്യങ്ങൾ പാളം തെറ്റും. അതാണിവിടെ സംഭവിച്ചിരിക്കുന്നത്‌. വരവ്‌ കുറയുകയും ചെലവ്‌ കൂടുകയും ചെയ്‌തു.

അസാധാരണമായ രീതിയിലാണ്‌ കേരളത്തിന്റെ കടം ഉയർന്നുകൊണ്ടിരിക്കുന്നത്‌. ആഭ്യന്തരകടം തന്നെ 90,023 കോടിയാണ്‌. കേന്ദ്രലോൺ 7793 കോടി, ദേശീയ സമ്പാദ്യം-12,374 കോടി, പിഎഫ്‌ വിഹിതമായുള്ളത്‌ -17,461 കോടി, മറ്റുള്ളവ-3927 കോടി എന്നിങ്ങനെ 1,31,578 കോടിയാണ്‌ പലിശ നൽകേണ്ട ആകെ കടം. 2015 മാർച്ച്‌ ആകുമ്പോൾ ഈ കടം 1,40,000 കോടി രൂപയാകാനാണ്‌ സാധ്യത. ജനസംഖ്യയിലും വിസ്‌തൃതിയിലും കേരളത്തേക്കാൾ വലിയ സംസ്ഥാനങ്ങളായ കർണാടകം, ബീഹാർ, മദ്ധ്യപ്രദേശ്‌, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കടം കേരളത്തിനുണ്ട്‌. ഇന്ത്യൻ സംസ്ഥാനങ്ങൾ പലിശ അടയ്‌ക്കുന്നതിന്‌ വേണ്ടി മൊത്തം ഒരു വർഷം വരുമാനത്തിന്റെ 10.21% ശരാശരി ചെലവഴിക്കുമ്പോൾ കേരളം ചെലവഴിക്കുന്നത്‌ 14.80% ആണെന്ന്‌ പറയുമ്പോൾ പ്രതിസന്ധിയുടെ ആഴം ആർക്കും മനസ്സിലാകും. അർഹതപ്പെട്ട വിധം കേന്ദ്രവിഹിതം കിട്ടാത്തതും പ്രതിസന്ധിക്ക്‌ കാരണമാണ്‌. 7104 കോടി രൂപ കേരളത്തിന്‌ കേന്ദ്രവിഹിതം കിട്ടുമ്പോൾ കർണാടകത്തിന്‌ 13,090 കോടിയും തമിഴ്‌നാടിന്‌ 15030 കോടിയും ആന്ധ്രപ്രദേശിന്‌ 21,970 കോടിയുമാണ്‌ ലഭിക്കുന്നത്‌. ഗ്രാന്റ്‌-ഇൻ-എയ്‌ഡിന്റെ കാര്യത്തിലും കേരളം അവഗണിക്കപ്പെട്ടു. ധനകാര്യ കമ്മിഷനിൽ നിന്നും സംസ്ഥാനങ്ങൾക്ക്‌ കിട്ടുന്ന വിഹിതം വളരെ പ്രധാനപ്പെട്ടതാണ്‌. കേന്ദ്രത്തിലെ മൂന്നാം ധനകാര്യകമ്മിഷൻ 5.23 % തുക കേരളത്തിന്‌ വിഹിതം നിശ്ചയിച്ചപ്പോൾ, 4-​‍ാം കമ്മിഷൻ 6.51 % വിഹിതം നിശ്ചയിച്ചു തുടർന്ന്‌ വിഹിതത്തിൽ കുറവുണ്ടായി. ഏറ്റവും ഒടുവിൽ 13-​‍ാം ധനകാര്യ കമ്മിഷൻ അനുവദിച്ചത്‌ 2.34 % മാത്രമാണ്‌. നാലാം കമ്മിഷൻ അനുവദിച്ചതിന്റെ മൂന്നിലൊന്ന്‌. തമിഴ്‌നാട്‌, കർണാടകം, ആന്ധ്രപ്രദേശ്‌ ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു വെട്ടിക്കുറയ്‌ക്കൽ നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തിന്‌ കേന്ദ്രം അനുവദിക്കുന്ന വായ്‌പയിലും വലിയ കുറവാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. 2000-01 ൽ വായ്‌പ അനുവദിക്കുന്നതിൽ 4 % ന്റെ വർധനവ്‌ ഉണ്ടായപ്പോൾ 2010-11 ൽ അത്‌ വെറും 0.9% ആയി കുറഞ്ഞു. 2014-2015 ലെ ബജറ്റ്‌ രേഖയിൽ ധനമന്ത്രി തന്നെ പറയുന്നത്‌, 2000-01 ൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 21.27 % കേന്ദ്രവിഹിതമായി കിട്ടിയിരുന്നത്‌, 2014-2015 ൽ 18.07 % ആയി കുറഞ്ഞു എന്നാണ്‌. 3.20 % എന്നത്‌ വലിയ കുറവാണ്‌. കേന്ദ്രത്തിൽ എ കെ ആന്റണിയും വയലാർ രവിയും ഉൾപ്പെടെ എട്ട്‌ മന്ത്രിമാരുണ്ടായിട്ടും കേരളത്തിനുള്ള കേന്ദ്രവിഹിതവും ഗ്രാന്റ്‌-ഇൻ-എയിഡും ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

സാമ്പത്തികതകർച്ചക്ക്‌ കാരണമെന്ത്‌ ?

കേരളത്തിൽ പെട്ടന്ന്‌ സാമ്പത്തിക തകർച്ച ഉണ്ടാകേണ്ട ഒരു കാരണവുമില്ല. എൽഡിഎഫ്‌ സർക്കാരിന്റെ സമയത്ത്‌, 2011 മാർച്ച്‌ 31 ന്‌ 3880 കോടി രൂപ ട്രഷറിയിൽ മിച്ചമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന്‌ വർഷത്തിനുള്ളിൽ ഗുരുതരമായ വരൾച്ചയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാവുന്ന മറ്റ്‌ ദുരന്തങ്ങളോ ഉണ്ടായില്ല. ശമ്പള പരിഷ്‌ക്കരണത്തിനോ കേന്ദ്രപാരിറ്റിക്കോ വേണ്ടി ഒരു രൂപ ചെലവഴിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സർക്കാർ അടക്കേണ്ടിയിരുന്ന 32 കോടി രൂപയിൽ ഒരു രൂപ പോലും അടച്ചിട്ടില്ല. (ശമ്പള കമ്മിഷനെ നിയമിച്ചുവെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇനി ഒന്നര വർഷം കഴിഞ്ഞ്‌ റിപ്പോർട്ട്‌ നൽകും. പിന്നെ ചർച്ച ചെയ്‌ത്‌ ഉത്തരവിറങ്ങുമ്പോഴേക്കും തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം എത്തും. ഫലത്തിൽ കഴിഞ്ഞ യുഡിഎഫ്‌ സർക്കരിന്റേതുപോലെ ഈ സർക്കാരിനും ഈ ആവശ്യത്തിന്‌ തുകയൊന്നും ചെലവഴിക്കേണ്ടി വരില്ല). വിദേശ മലയാളികൾ അയക്കുന്ന തുകയിൽ കുറവുണ്ടായിട്ടില്ല. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവിലും കുറവില്ല. മിക്ക കാർഷിക വിഭവങ്ങൾക്കും ഭേദപ്പെട്ട വിലയുണ്ട്‌. മെച്ചപ്പെട്ട വേതനം മിക്ക മേഖലയിലും ലഭിക്കുന്നുണ്ട്‌. വാഹന നികുതിയിലും മദ്യനികുതിയിലും കുറവുവരേണ്ട കാര്യമില്ല. ഭൂമി കൈമാറ്റത്തിൽ കുറവുണ്ടായെങ്കിലും അതിനാനുപാതികമായി സ്വർണ്ണവിൽപ്പന വർധിച്ചിട്ടുണ്ട്‌. കരുതലോടെ പ്രവർത്തിച്ചാൽ നോൺ-ടാക്‌സ്‌ ഇനത്തിലും നല്ലതോതിൽ വരുമാനം കണ്ടെത്താനാകും. പകുതിയോളം കുടുംബങ്ങളുടെ കൈവശം ആവശ്യത്തിന്‌ പണമുണ്ട്‌. 10 % ൽ അധികം പേരിൽ ആവശ്യത്തിലധികം പണമുണ്ട്‌. അവർ ആ പണം ചെലവഴിക്കുന്നുമുണ്ട്‌. റെഡിമേഡ്‌ തുണികൾ, ഇലക്‌ട്രോണിക്‌ ഉൽപ്പന്നങ്ങൾ, നിർമാണസാമഗ്രികൾ ഇവയുടെ എല്ലാം ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ ബാങ്ക്‌ നിക്ഷേപമാണ്‌ മലയാളിക്കുള്ളത്‌. റബറിന്റെ വിലയിടിവും കേന്ദ്രവിഹിതം കുറയുന്നതും മാത്രമാണ്‌ ഒരു നെഗറ്റീവ്‌ ആകുന്നത്‌. അതിനെ മറികടക്കാനാവുന്ന പോസിറ്റീവുകൾ ധാരാളമാണ്‌. ഒരു സമൂഹത്തിൽ ആവശ്യത്തിന്‌ പണമുണ്ടെന്ന അവസ്ഥ നിലനിൽക്കുമ്പോൾ അവിടത്തെ സർക്കാർഖജനാവിൽ അതിന്റെ പ്രതിഫലനം ഉണ്ടാകേണ്ടതാണ്‌. ലോകത്തെവിടെയും അങ്ങനെയാണ്‌ സംഭവിക്കുന്നത്‌. പക്ഷെ ഇവിടെ മാത്രം മറിച്ച്‌ സംഭവിച്ചിരിക്കുന്നു.

II

ചെലവ്‌ എങ്ങനെ കൂടി?

റവന്യൂ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 22% വർധനവുണ്ടാകുമെന്നാണ്‌ കെ എം മാണി അവകാശപ്പെട്ടിരുന്നത്‌. എന്നാൽ 12 % വർധനവ്‌ മാത്രമേ ഉണ്ടായുള്ളു. അതേ സമയം ചെലവിൽ 19 % വർധനവ്‌ ഉണ്ടാകുകയും ചെയ്‌തു. ഇതിന്റെ ഫലമായി 2013-14 ൽ മാത്രം 12500 കോടി രൂപയാണ്‌ വീണ്ടും വൻ പലിശയ്‌ക്ക്‌ (9%) വായ്‌പ എടുത്തത്‌. എന്നിട്ടും പദ്ധതിയുടെ 62 % മാത്രമേ നടപ്പിലായുള്ളൂ. കരാറുകാർക്കുള്ള കുടിശ്ശികയായ 2400 കോടി കൊടുത്തതുമില്ല. വരവിലും ചെലവിലും ഇത്രയും വലിയ അന്തരം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടി കമ്മിയിലാണ്‌ കാര്യങ്ങൾ എത്തിയത്‌. ഫലത്തിൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്‌ യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു.

എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു ? നികുതിപിരിവിൽ ഒരു ആസൂത്രണവും ഇല്ലാതെ പോയി. പ്രധാന തസ്‌തികകളിലൊക്കെയും അഴിമതിക്കാരെത്തി. വൻകിടക്കാർക്ക്‌ നികുതിയിളവ്‌ കിട്ടുന്ന വിധത്തിലുള്ള ഇടപെടലുകൾ തുടർച്ചയായുണ്ടായി. ചെക്ക്‌ പോസ്റ്റുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ശക്തമായി തുടരുന്നു. റവന്യൂ റിക്കവറി ഒട്ടും കാര്യക്ഷമമല്ലാതായി. സർക്കാരിന്റെ അഴിമതിയും കഴിവുകേടും കാണണമെങ്കിൽ സ്വർണമേഖല മാത്രം ശ്രദ്ധിച്ചാൽ മതി. ഭൂമിയെപ്പോലെ സ്വർണ്ണവും ഒരു നിക്ഷേപവസ്‌തുവായാണ്‌ മലയാളികൾ കാണുന്നത്‌. കേരളത്തിൽ ഒരു വർഷം 34,000 കോടി രൂപയുടെ സ്വർണക്കച്ചവടം നടക്കുന്നുണ്ട്‌. ഇതിന്‌ 4 % നികുതി ഈടാക്കിയാൽ ഒരു വർഷം 1360 കോടി രൂപ ഖജനാവിൽ എത്തണം. എന്നാൽ ഇതിന്റെ നാലിലൊന്നുപോലും എത്തിയിട്ടില്ലെന്നതാണ്‌ വസ്‌തുത. ഈ രംഗത്ത്‌ നടക്കുന്ന അഴിമതിയുടെ തീവ്രത മാധ്യമങ്ങൾ പോലും പുറത്ത്‌ കൊണ്ടുവരില്ല. കാരണം മാധ്യമങ്ങൾക്ക്‌ നൂറുകണക്കിന്‌ കോടി രൂപയാണ്‌ ഈ മേഖലയിൽ നിന്നും പരസ്യ ഇനത്തിൽ ലഭിക്കുന്നത്‌. സ്വർണമേഖലയ്‌ക്ക്‌ സമാനമായ അഴിമതി രജിസ്‌ട്രേഷൻ, എക്‌സൈസ്‌, റവന്യൂ തുടങ്ങി നിരവധി വകുപ്പുകളിലുമുണ്ട്‌.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ട്രഷറി നിക്ഷേപത്തിന്‌ വലിയ പ്രാധാന്യം നൽകിയിരുന്നു. ഈ സർക്കാർ നയം മാറ്റി. സർക്കാർ വകുപ്പുകളോടു തന്നെ പണം വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു. ശമ്പളം, പെൻഷൻ ഇവയുടെയെല്ലാം വിതരണം ബാങ്കുവഴിയാക്കി. സ്വാർത്ഥതാൽപ്പര്യങ്ങൾ ഭരണത്തെ ചുരുട്ടിപ്പിടിച്ചപ്പോൾ വരുമാനത്തിൽ വൻ കുറവുണ്ടായി എന്നു മാത്രമല്ല, ചെലവിന്റെ കടിഞ്ഞാൺ തകരുകയും ചെയ്‌തു. സ്വകാര്യ വ്യക്തികൾക്ക്‌ ലക്ഷങ്ങൾ കൈക്കൂലി വാങ്ങാൻ വേണ്ടി യാതൊരു പഠനവും ചർച്ചയും നടത്താതെ ധാരാളം എയിഡഡ്‌ സ്‌കൂളുകൾ ആരംഭിക്കുകയും എയ്‌ഡഡ്‌ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ വൻതോതിൽ പ്ളസ്‌ടു സീറ്റ്‌ അനുവദിക്കുകയും ചെയ്‌തു. തുടർന്ന്‌ പലസ്ഥലങ്ങളിലായി നൂറ്‌ കണക്കിന്‌ തസ്‌തികകൾ സൃഷ്‌ടിക്കപ്പെട്ടു. അതേ സമയം ആയിരക്കണക്കിന്‌ പ്ളസ്‌ടു സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുകയും ചെയ്യുന്നു. പുതിയ തസ്‌തികകൾ ധാരാളം സൃഷ്‌ടിച്ചുവെന്ന്‌ സർക്കാർ ഊറ്റം കൊള്ളുമ്പോൾ സംഭവിച്ചത്‌, സർക്കാരിന്റെ ചെലവ്‌ വർധിക്കുകയും സ്വകാര്യ മാനേജ്‌മെന്റ്‌ കോടികൾ കൊയ്‌തെടുക്കുകയും ചെയ്‌തു എന്നതാണ്‌. കെ എം മാണി ഒരിക്കലും ആവേശം കാട്ടിയില്ലെങ്കിലും മുഖ്യമന്ത്രി നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ കോടികണക്കിന്‌ രൂപയാണ്‌ അർഹതയില്ലാത്തവരുടെ കൈകളിൽ എത്തിയത്‌. `സുരക്ഷായനം`, `ആഗോളനിക്ഷേപസംഗമം` പോലെയുള്ള കെട്ടുകാഴ്‌ച്ചകൾക്കും കോടികൾ ചെലവഴിച്ചു. പരസ്യം നൽകുന്നതിൽ സർക്കാർ സർവ്വകാല റിക്കോർഡാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. കെടുകാര്യസ്ഥതയും അഴിമതിയും മൂലം പൊതുമേഖലാസ്ഥാപനങ്ങൾ ഭൂരിപക്ഷവും സർക്കാരിന്‌ വലിയ ബാധ്യതയാണ്‌ വരുത്തിക്കൊണ്ടിരിക്കുന്നത്‌.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ്‌ ഉണ്ടായിരുന്നത്‌. അതോടൊപ്പം തുടക്കത്തിൽ തന്നെ ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ കൊടുത്തു തുടങ്ങേണ്ടിയും വന്നു. എന്നിട്ടും രണ്ട്‌ വർഷം കൊണ്ട്‌ കാര്യങ്ങൾ നിയന്ത്രണത്തിലായി. കരാറുകാരുടെ കുടിശ്ശിക കൊടുത്തു തീർത്തു. പൊതു വിതരണത്തിന്‌ കൂടുതൽ തുക അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും അല്ലാതെയും ധാരാളം വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തു. പൊതുമേഖലാസ്ഥാപനങ്ങളുടെ സംരക്ഷണത്തിന്‌ ധാരാളം തുക ചെലവഴിച്ചു. ആവശ്യമായ മേഖലകളിൽ പഠനം നടത്തി പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കോടികളാണ്‌ ചെലവഴിച്ചത്‌. സർക്കാർ ഭൂമിയുടെയും വനഭൂമിയുടെയും സംരക്ഷണത്തിനും വൻ തുക ചെലവഴിച്ചു. ഭരണമൊഴിയുന്നതിന്‌ മുൻപു തന്നെ അടുത്ത ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കി. ഇതൊക്കെയായിട്ടും ട്രഷറി പൂട്ടുന്ന സ്ഥിതിയുണ്ടായില്ല എന്നു മാത്രമല്ല, ട്രഷറിയിൽ വലിയ തുക മിച്ചം വയ്‌ക്കുകയും ചെയ്‌തു. ഓരോ വർഷവും 19 % വരെ വരവ്‌ വർധിപ്പിച്ചും ചെലവ്‌ അതിന്‌ താഴെ നിയന്ത്രിച്ചുനിർത്തിയുമാണ്‌ ഇത്‌ സാധ്യമാക്കിയത്‌ എന്ന്‌ രേഖകൾ വൃക്തമാക്കുന്നു.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ധനകാര്യ മന്ത്രി കെ എം മാണി ഇനി കേരള സമൂഹത്തോട്‌ കാര്യങ്ങൾ തുറന്ന്‌ പറഞ്ഞേ മതിയാകൂ. എവിടെയാണ്‌ പാളിച്ച പറ്റിയതെന്ന്‌ പറയണം. കരാറുകാർക്ക്‌ അടക്കം ഇനി എത്രകോടി രൂപ കൊടുത്തു തീർക്കാനുണ്ടെന്നും അതെന്ന്‌ കൊടുത്തു തീർക്കുമെന്നും പറയണം. ഏതു സാഹചര്യത്തിലാണ്‌ വരുമാനം കുറഞ്ഞതെന്നും ചെലവ്‌ കൂടിയതെന്നും ജനങ്ങൾക്ക്‌ അറിയേണ്ടതുണ്ട്‌. 2013-14 ലെ ബജറ്റിൽ 22 % വരുമാനം പ്രതീക്ഷിച്ചത്‌ 12 % ആയി കുറഞ്ഞതെങ്ങനെയെന്ന്‌ കേരളമാകെ ചർച്ചചെയ്യേണ്ട കാര്യമാണ്‌. കേന്ദ്രവിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ കാരണവും ചർച്ച ചെയ്യപ്പെടണം. കേന്ദ്രത്തിലുള്ള എട്ട്‌ മന്ത്രിമാരുടെ ഇക്കാര്യത്തിലുള്ള പങ്ക്‌ എന്തെന്നറിയണം. സാമ്പത്തിക തകർച്ച ബാധിക്കുന്നത്‌ ഒരു മന്ത്രിയേയോ സർക്കാരിനെയോ മാത്രമല്ല, കേരളത്തെയാകെയാണ്‌. 3.40 കോടി ജനങ്ങളെയാണ്‌. ജനങ്ങൾ ഭരണം നടത്തുന്നവരോട്‌ ചോദ്യങ്ങൾ ചോദിക്കും. അതിന്‌ വസ്‌തുതാപരമായ മറുപടി പറയാൻ ഭരണക്കാർ ബാധ്യതപ്പെട്ടിരിക്കുന്നു. ജനാധിപത്യം വികസിക്കുന്നത്‌ അങ്ങനെയാണ്‌. ധനമന്ത്രി കെ എം മാണി കേരളത്തിന്‌ മുന്നിൽ എഴുന്നേറ്റ്‌ നിന്ന്‌ മറുപടി പറയാൻ സമയമായിരിക്കുന്നു.

*
സി ആർ ജോസ്പ്രകാശ്‌ Janayugom

Saturday, April 5, 2014

കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടി ചാവേറാക്രമണം

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളടങ്ങിയ വന്‍ ഭൂമിതട്ടിപ്പാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജും ബന്ധുക്കളും ചേര്‍ന്ന് നടത്തിയത്. കടകംപള്ളിയിലും തൃക്കാക്കരയിലുമായി 250 കോടിയിലധികം വിലമതിക്കുന്ന ഭൂമിതട്ടിപ്പ് നടത്തി. തട്ടിപ്പിനിരയായ ഷെറീഫയും ബാലുസ്വാമിയും മറ്റും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സലിംരാജിനെതിരെ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. റവന്യൂ, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് അന്വേഷണം ഒരുവര്‍ഷത്തിലധികമായിട്ടും എവിടെയും എത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇരകള്‍ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്്. കേസ് പരിഗണിച്ച ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ഉത്തരവനുസരിച്ച് വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഒരു സാദാ പൊലീസുകാരന് ഉന്നത സ്വാധീനമില്ലാതെ ഇത്തരമൊരു തട്ടിപ്പുനടത്താനാകില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കളങ്കിത വ്യക്തികളുടെ സാന്നിധ്യമുണ്ടെന്ന വസ്തുതകളും കോടതി പരിഗണിച്ച സ്റ്റേറ്റുമെന്റുകളിലും മൊഴികളിലും പ്രതിഫലിക്കുകയും ചെയ്തിരുന്നു. സോളാര്‍തട്ടിപ്പില്‍ ഉള്‍പ്പെട്ട ടെന്നി ജോപ്പന്റെയും മറ്റും വിവരങ്ങള്‍ ഈ കേസിലും വന്നിരുന്നതാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടത്.

സിബിഐ അന്വേഷണത്തിനിടയാക്കിയ സാഹചര്യം കുറ്റവാളികളുടെ ഉന്നതബന്ധമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം, ഇക്കാര്യത്തില്‍ സലിംരാജിന് തുണയായി എന്നത് പകല്‍പോലെ വ്യക്തം. ഇതു ബോധ്യമായതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനല്‍ സാന്നിധ്യത്തെകുറിച്ച് ജസ്റ്റിസിന് പറയേണ്ടിവന്നത്. വിധി പുറത്തായതുമുതല്‍ മന്ത്രി കെ സി ജോസഫ്, ഒരു കോണ്‍ഗ്രസ് വക്താവ് തുടങ്ങിയവര്‍ ന്യായാധിപനെ പരസ്യമായി ആക്ഷേപിക്കാന്‍ തുടങ്ങി. അത് വ്യക്തിപരമായ ആരോപണങ്ങള്‍വരെയായി. അവര്‍ ഉന്നയിക്കുന്ന പ്രധാന വാദം മുഖ്യമന്ത്രിയെ കേട്ടില്ലെന്നാണ്. സംസ്ഥാനസര്‍ക്കാരിന് വേണ്ടിയാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായത്. മാത്രമല്ല, ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതും വാദിക്കുന്നതും എജിയാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയെ കേട്ടില്ല എന്ന വാദത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസുകാര്‍മാത്രമല്ല ഈ വാദമുന്നയിച്ചത്. മലയാള മനോരമ പത്രത്തില്‍ (മാര്‍ച്ച് 30) കാളീശ്വരം രാജ് എഴുതിയ ലേഖനത്തിലും മുഖ്യമന്ത്രിക്ക് നീതി നിഷേധിച്ചതായി പറയുന്നു. ജഡ്ജ്മെന്റ് വായിക്കാതെ ജഡ്ജിയെ വിമര്‍ശിക്കുന്ന പ്രവണത ഖേദകരമാണ്. വിധിയുടെ ഉള്ളടക്കം മനസിലാക്കിയശേഷം വിമര്‍ശിക്കാം. അത് വ്യക്തിപരമാകരുത്. എന്നാല്‍, ഇവിടെ രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കുന്ന രീതിയാണ് മന്ത്രിയും അനുയായികളും അവലംബിക്കുന്നത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിനുള്ള ഫാസിസ്റ്റ് രീതിയാണ് ഇത്. ജസ്റ്റിസ് റഷീദിന്റെ വിധിയുടെ അന്തഃസത്ത നിലനിര്‍ത്തുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നതും ശ്രദ്ധേയമാണ്.

അടിയന്തരാവസ്ഥയില്‍ ഉന്നയിക്കപ്പെട്ട കമ്മിറ്റഡ് ജുഡീഷ്യറിക്കുവേണ്ടിയുള്ള വാദം ഇപ്പോഴും ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ സംഭവവും തെളിയിക്കുന്നത്. കമ്മിറ്റഡ് ജുഡീഷ്യറി എന്നാല്‍ ഭരണകൂടത്തിന് വിധേയരായ ജഡ്ജിമാര്‍ അടങ്ങുന്ന ജുഡീഷ്യല്‍ സംവിധാനം എന്നാണ്. അതായത് തങ്ങള്‍ക്ക് അനുകൂലമായിമാത്രമേ ഉത്തരവുകള്‍ നല്‍കാവൂ. അല്ലെങ്കില്‍ ജഡ്ജിയെത്തന്നെ മാറ്റിക്കളയും. ഈ വാദം തികച്ചും ജനാധിപത്യവിരുദ്ധവും ജനങ്ങള്‍ തിരിച്ചറിയേണ്ടതുമാണ്.

*
അഡ്വ. ആര്‍ പത്മകുമാര്‍ ദേശാഭിമാനി

Wednesday, April 2, 2014

സലിംരാജ് കേസും ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തവും

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജിനെതിരായി ഉയര്‍ന്ന ഭൂമിതട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധിയില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംബന്ധിച്ച് ഗുരുതരമായ പരാമര്‍ശങ്ങളാണ് നടത്തിയത്. പേഴ്സണല്‍ സ്റ്റാഫിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

യഥാര്‍ഥത്തില്‍ നിയമത്തിന്റെ ഒരു അടിസ്ഥാനതത്വം ഓര്‍മിപ്പിക്കുകമാത്രമാണ് കോടതി ചെയ്തത്. യജമാനന്റെ പേരില്‍ ജീവനക്കാരന്‍ നടത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും യജമാനന്‍ ഉത്തരവാദിയാകുകയെന്നുള്ളത് ലോകം മുഴുവന്‍ പിന്തുടര്‍ന്നു പോരുന്ന ടോര്‍ട്ട് നിയമത്തിലെ ഒരു പ്രാഥമിക തത്വമാണ്. വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏത് അപകടത്തിനും ആ വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമസ്ഥന്‍ ഉത്തരവാദിയാണെന്ന മോട്ടോര്‍വെഹിക്കിള്‍സ് ആക്ടിലെ വകുപ്പ് നിയമതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. "ഝൗശ എമരശേ ുലൃമഹശൗാ എമരശേ ുലൃലെ" (ഒല ംവീ മരേെ വേൃീൗഴവ മിീവേലൃ, മരേെ യ്യ ീൃ ളീൃ വശാലെഹള - ഒരാളുടെ ഏജന്റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയാണ്) എന്ന നിയമതത്വമാണ് ഇതിന്റെ അടിത്തറ.

ഈ പ്രാഥമികമായ നിയമതത്വം ഓര്‍മിപ്പിച്ചതിനാണ് മുഖ്യമന്ത്രിയെ കേള്‍ക്കാതെയാണ് ഈ പരാമര്‍ശം നടത്തിയതെന്നും, ജഡ്ജി പക്ഷപാതപരമായാണ് പെരുമാറിയതെന്നും, ജഡ്ജിയുടെ പൂര്‍വ ചരിത്രമറിയാമെന്നുമൊക്കെയുള്ള ആക്രോശങ്ങള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയെ കേള്‍ക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു നടത്തിയ തട്ടിപ്പുകള്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ, അദ്ദേഹം അതില്‍ ഉള്‍പ്പെട്ടിരുന്നോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്.

മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായി ഉണ്ടായിരുന്ന ഒരാളാണ് മുഖ്യമന്ത്രിയുമായുണ്ടായിരുന്ന അടുപ്പം ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥരെ വരുതിയിലാക്കിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി യഥാര്‍ഥ ഉടമസ്ഥന്റെ പേരില്‍നിന്ന് മാറ്റാന്‍ ശ്രമം നടത്തിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഈ അതിക്രമത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം പൂര്‍ണമായും ഏറ്റെടുത്തേ തീരു. അതിന് തന്നെ കേട്ടില്ല എന്ന വാദമുയര്‍ത്തി രക്ഷപ്പെടാമെന്ന് കരുതുന്നത് നിയമവാഴ്ചക്കെതിരാണ്. ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും ക്യാബിനറ്റ് ഗവണ്‍മെന്റിനെയും കുറിച്ച് വ്യക്തമായ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ രചിച്ചയാളാണ് ബ്രിട്ടീഷ് ഭരണഘടനാ വിദഗ്ധനായ സര്‍ ഐവര്‍ ജന്നിങ്സ്. അദ്ദേഹത്തിന്റെ "ക്യാബിനറ്റ് ഗവണ്‍മെന്റ്" എന്ന പുസ്തകം ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. സര്‍ ഐവര്‍ ജന്നിങ്്സ് ഒരു മന്ത്രിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് പറയുന്നത് നോക്കൂ.

Within a department there must be substantial delegation of power, but the most essential characteristic of the civil service is the responsibility of the minister for every act close in his department". In practice, the minister can hardly avoid saying that the mistake was that of a subordinate, but parliament censures the minister not the subordinate (page 463 - Cabinet Government - Sir Iver Jennings)

ജനാധിപത്യത്തിന്റെയും ക്യാബിനറ്റ് ഗവണ്‍മെന്റിന്റെയും ഈ അടിസ്ഥാന തത്വം ഓര്‍മിപ്പിക്കുകമാത്രമാണ് ഇപ്പോള്‍ കോടതിയും കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിപക്ഷവും ചെയ്യുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവച്ചത് അദ്ദേഹത്തിന്റെ അനന്തരവന്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ്. കെ കരുണാകരന്‍ രാജിവച്ചതും രാമചന്ദ്രന്‍മാസ്റ്റര്‍ രാജിവച്ചതും കെ പി വിശ്വനാഥന്‍ രാജിവച്ചതും എല്ലാം കോടതി പരാമര്‍ശങ്ങളുടെ പേരിലാണ്്. ചാരക്കേസില്‍ കെ കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍മിക്കുന്നുണ്ടോ? ചാരക്കേസ് സംബന്ധിച്ചും കേരള ഹൈക്കോടതിയിലെ ഒരു ഹര്‍ജിയില്‍ കോടതി സിബിഐ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. കെ കരുണാകരനെക്കുറിച്ച് ഒരു പരാമര്‍ശവും കോടതി നടത്തിയില്ല. എന്നിട്ടും ആ വിധി പൊക്കിപ്പിടിച്ചാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കെ കരുണാകരനെ ഇറക്കിവിട്ടത്. ധാര്‍മികമായും നിയമപരമായും ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ അനുസരിച്ചും ഉമ്മന്‍ചാണ്ടി രാജിവച്ചേ മതിയാകൂ.
*
അഡ്വ. കെ സുരേഷ്കുറുപ്പ്

Tuesday, April 1, 2014

കാലി ഖജനാവും സര്‍ക്കാരും

ട്രഷറി സ്തംഭനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചോദ്യം ഉയരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ? ഇപ്പോഴെന്താണ് ഇങ്ങനെ? ട്രഷറിയില്‍ 3882 കോടി രൂപ അവശേഷിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ട്രഷറിമിച്ചം മഹാപരാധമെന്നും ചിത്രീകരിച്ചു. 2011 ജൂലൈയിലെ ധവള പത്രത്തിലെ മുഖ്യവിമര്‍ശവും അതായിരുന്നു. ട്രഷറി സമ്പാദ്യത്തിന്മേല്‍ പലിശ നല്‍കുന്നത് സര്‍ക്കാരിന് ബാധ്യതയാണെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ട്രഷറി സമ്പാദ്യത്തിന്മേലുള്ള അധികപലിശ എടുത്തുമാറ്റി തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചാണ് നിക്ഷേപകര്‍ പ്രതികരിച്ചത്. ഇപ്പോള്‍ നിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്ത് സഹകരണസ്ഥാപനങ്ങള്‍ക്കും ക്ഷേമനിധി ബോര്‍ഡുകള്‍ക്കുംമുന്നില്‍ സര്‍ക്കാര്‍ കാവല്‍ കിടക്കുന്നു!

വലിയ മാന്ത്രികവിദ്യയൊന്നും എല്‍ഡിഎഫ് സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും കാണിച്ചില്ല. കിട്ടാനുള്ള നികുതി പിരിച്ചു, അത്രതന്നെ. ചെക് പോസ്റ്റുകളിലൂടെ കടന്നുവരുന്ന സാധനങ്ങള്‍ ഏതെന്നും എത്രയെന്നും കൃത്യമായി പരിശോധിക്കപ്പെട്ടു. അതനുസരിച്ച് വില്‍പ്പനികുതി ഉദ്യോഗസ്ഥര്‍ നികുതി ചുമത്തി. ചുമത്തിയ നികുതി പിരിച്ചു. ധനപ്രതിസന്ധി ഉണ്ടായില്ല. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയതുമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ നികുതിപിരിവില്‍ വീഴ്ചവരുത്തി. ധനപ്രതിസന്ധിയുമുണ്ടായി.

ഒരു ഉദാഹരണം: എല്‍ഡിഎഫ് അവസാനവര്‍ഷം (2010-11) വില്‍പ്പനികുതി ലക്ഷ്യം 15126 കോടി രൂപയായിരുന്നു. പക്ഷേ അതില്‍ കൂടുതല്‍ പിരിച്ചു. 15838 കോടി രൂപ പിരിച്ചെടുത്തു. 4.67 ശതമാനം അധികം. യുഡിഎഫ് സര്‍ക്കാര്‍ ഈ വര്‍ഷം (2013-14) ലക്ഷ്യമിട്ടത് 28457 കോടി. പിരിച്ചത് അതിലും കുറവ്. 6.30 ശതമാനം കുറച്ച് 26664 കോടി രൂപ. സാധനങ്ങളുടെ വില്‍പ്പന ഇടിഞ്ഞതല്ല കാരണം. വില്‍പ്പനവില കുറഞ്ഞതുമല്ല. രണ്ടും ഉയരത്തില്‍ത്തന്നെ. പക്ഷേ, വില്‍പ്പന നികുതി വരുമാനം ഇടിഞ്ഞു. മോട്ടോര്‍ വാഹന നികുതി ഇനത്തില്‍ 2010-11ല്‍ 1302 കോടി രൂപ പിരിക്കാന്‍ ലക്ഷ്യമിട്ടു. 1331 കോടി പിരിച്ചു. 2012-13ല്‍ ലക്ഷ്യം 2571 കോടിയായിരുന്നു. സമാഹരിച്ചത്് 2271 കോടിയും. അഥവാ, 11.66 ശതമാനം കുറച്ച.് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം കൂടി, വിലയും കൂടി. പക്ഷേ, നികുതിവരുമാനം ഇടിഞ്ഞു. സ്റ്റാമ്പുകളും രജിസ്ട്രേഷനും ഇനത്തില്‍ 2010-11ല്‍ ലക്ഷ്യത്തേക്കാള്‍ 16.63 ശതമാനം അധികം പിരിച്ചു. 2013-14 ലാകട്ടെ, 24.57 ശതമാനം കുറച്ചും.

ഭൂമിയുടെ ക്രയവിക്രയവും വിലയും കൂടിയശേഷവും. മദ്യനികുതിയില്‍നിന്ന് യഥാക്രമം 7.40 ശതമാനവും 2.92 ശതമാനവും കുറച്ചാണ് പിരിച്ചത്. മേല്‍പ്പറഞ്ഞ നാലുനികുതികളും ചേര്‍ത്താല്‍ മൊത്തം തനതുനികുതിവരുമാനത്തിന്റെ 97.95 ശതമാനമായി. വില്‍പന നികുതിമാത്രം 75 ശതമാനമാണ്്. നികുതിസമാഹരണത്തില്‍, വിശേഷിച്ചും വില്‍പ്പനികുതി സമാഹരണത്തിലെ, ഏതുവീഴ്ചയും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനമിടിക്കും. റവന്യൂ ചെലവ് നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ റവന്യൂ കമ്മികൂടും. എത്രത്തോളം നികുതിപിരിവ് കുറയുന്നുവോ അത്രത്തോളം കമ്മി ഉയരും. കമ്മി നികത്താനും വികസനചെലവിനും കടം വാങ്ങേണ്ടിവരും. തനതു നികുതി-നികുതിയിതരവരുമാനത്തിനുപുറമെ കമ്മിയും കടവും ഉയര്‍ത്തുന്ന മറ്റൊരു ഘടകവുമുണ്ട്. ആകെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം കേന്ദ്രനികുതിവിഹിതവും ഗ്രാന്റുകളുമാണ്. അവരണ്ടും കുറയുകയാണ്.

2013-14ല്‍ പ്രതീക്ഷിച്ചത് 14365 കോടി രൂപ. കേന്ദ്രം തന്നത് 13810 കോടി. 3.86 ശതമാനം കുറച്ച്.് വിവേചനപരമാണ് കേന്ദ്രസമീപനം. കണക്കുപറഞ്ഞ് വാങ്ങിയെടുക്കാന്‍ കഴിയുന്നുമില്ല. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിക്കുമ്പോഴും ഫലം തഥൈവ. ഇപ്പോഴത്തെ ധനപ്രതിസന്ധി സര്‍ക്കാര്‍ വരുത്തിവച്ചതാണ്. നികുതിപിരിവില്‍ വീഴ്ച വരുത്തിയതുതന്നെ കാരണം. കേന്ദ്രത്തിന്റെ വിവേചനയം എരിതീയില്‍ എണ്ണയൊഴിച്ചു. നികുതിപിരിവിലെ വീഴ്ചകൊണ്ട് ഗുണം ലഭിക്കുന്ന ഒരുവിഭാഗമുണ്ട്. കള്ളക്കടത്തുകാര്‍, നികുതിവെട്ടിപ്പുകാര്‍, വന്‍കിടവ്യാപാരികള്‍, ബാര്‍ ഹോട്ടലുകാര്‍, വിലകുറച്ചും പ്രമാണം രജിസ്റ്റര്‍ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. അവര്‍ക്കുവേണ്ടി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയക്കാരും ഗുണഭോക്താക്കളാണ്. നികുതിവെട്ടിപ്പിനുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. നികുതിപിരിവിന് യഥേഷ്ടം സ്റ്റേ നല്‍കുന്നു. പകരം രാഷ്ട്രീയകക്ഷികളെ സാമ്പത്തികമായും ഗവണ്‍മെന്റിനെ രാഷ്ട്രീയമായും അവര്‍ സഹായിക്കുന്നു. ഇതൊരു കൊടുക്കല്‍-വാങ്ങലാണ്. മോശപ്പെട്ട കച്ചവടമാണ്. ഇത്തരം സങ്കുചിത രാഷ്ട്രീയനേട്ടങ്ങള്‍ക്ക് കേരളസംസ്ഥാനവും ജനങ്ങളും വമ്പിച്ച വിലനല്‍കേണ്ടിവരുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കടംവാങ്ങിയാണ്. റവന്യൂവരുമാനം റവന്യൂ ചെലവിന് തികയാത്തതാണുകാരണം. കടത്തിന്റെ ഗണ്യമായ ഭാഗം റവന്യൂ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. കമ്മി നികത്താനുപയോഗിക്കുന്ന തുക കൂടുന്നതനുസരിച്ച്, വികസനചെലവുകള്‍ക്ക് അവശേഷിക്കുന്ന തുക കുറയും. വികസനപ്രവര്‍ത്തനങ്ങളാകെ സ്തംഭിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അതിലും ഭയാനകമാണ്. വികസനപ്രവര്‍ത്തനംപോയിട്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും കഴിയാതെവരുന്നു. ട്രഷറിതന്നെ അടച്ചുപൂട്ടുന്നു. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് അടങ്കലിന്റെ 34 ശതമാനം മാത്രം. ഇനിയും കടം വാങ്ങി ചെലവിടാമെന്ന പ്രതീക്ഷ വേണ്ടാ. കടത്തിന്റെ പരിധി എത്തിയിരിക്കുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് ധനമന്ത്രി മാത്രമല്ല ഉത്തരവാദി. മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. നിയമസഭ അംഗീകാരം നല്‍കുന്ന ചെലവുപരിധിക്കകത്ത് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ആ ബാധ്യത അദ്ദേഹം നിറവേറ്റുന്നില്ല. വകുപ്പുമന്ത്രിമാര്‍ മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയ്ക്കുവെളിയിലുള്ള ഇനങ്ങളായി അധികചെലവു നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചുപാസാക്കുന്നരീതി കീഴ്വഴക്കമായിരിക്കുന്നു. സ്വന്തം കക്ഷിയുടെയും ഘടക കക്ഷികളുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അധികാരത്തില്‍ തുടരുന്നതുകൊണ്ട് എതിരുനില്‍ക്കാന്‍ മുഖ്യമന്ത്രിക്കാകുന്നില്ല. 2010-11 നെ അപേക്ഷിച്ച് 2013-14 ല്‍ റവന്യൂചെലവ് 76.47 ശതമാനം വര്‍ധിച്ചു എന്നുപറഞ്ഞാല്‍ പ്രശ്നത്തിന്റെ ഏകദേശരൂപം കിട്ടും. ചെലവുവര്‍ധിപ്പിക്കുന്ന സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും കഴിയണം. ഇത്രയെല്ലാമായിട്ടും പ്രതിസന്ധിയില്ല; ഉള്ളത് ബുദ്ധിമുട്ടുമാത്രം എന്ന് ആവര്‍ത്തിക്കാന്‍ പന്ത്രണ്ട് ബജറ്റുകളുടെ ഖ്യാതിപറയുന്ന ധനമന്ത്രിക്ക് എങ്ങനെകഴിയുന്നു!

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

Friday, March 28, 2014

ധനകാര്യം: എന്തൊരു തിരിച്ചുപോക്ക്

ട്രഷറി നിയന്ത്രണം, ക്ഷേമപെന്‍ഷന്‍ കുടിശ്ശിക, പണം കിട്ടാതെ കരാര്‍പണികളുടെ ബില്ലുകള്‍, സ്ഥിരം ഓവര്‍ഡ്രാഫ്റ്റ്, ട്രഷറി സ്തംഭനം.... മുന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭരണ സവിശേഷതകള്‍ ജനങ്ങള്‍ മറന്നുകാണില്ല. എന്നാല്‍, തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുകാരുടെ ബില്ലെല്ലാം പാസാക്കി. 2300 കോടി രൂപ ഇതിനുമാത്രം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ക്ക് രണ്ടു വര്‍ഷംവരെ കുടിശ്ശികയുണ്ടായിരുന്നു. അതും നല്‍കി. അവസാന നാലുവര്‍ഷം ഒരു ദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റായില്ല. അവസാന രണ്ട് വര്‍ഷം റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ പോലും എടുത്തില്ല.

2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ 3853 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നു. എന്നാല്‍, ഈ ധനകാര്യവര്‍ഷം അവസാനിക്കാന്‍ ഇനിയും അഞ്ചു ദിവസം ബാക്കിയുണ്ട്. ട്രഷറിയില്‍ മിച്ചത്തിന് പകരം കമ്മിയായി. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാണ്. ട്രഷറിയാകട്ടെ കടുത്ത നിയന്ത്രണത്തിലും. മാര്‍ച്ച് 22ന് ശേഷം തദ്ദേശസ്ഥാപനങ്ങളുടെ ഒരു പുതിയ അലോട്ട്മെന്റും സ്വീകരിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുടെ പണമിടപാടുകള്‍ നിര്‍ത്തിവച്ചുള്ള ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍, മാണി പറയുന്നത് ഒരു ധനപ്രതിസന്ധിയും ഇല്ലെന്നാണ്. കഴിഞ്ഞ വര്‍ഷം സാമ്പത്തികവര്‍ഷത്തിന്റെ അവസാനം മൂന്നു ദിവസം ട്രഷറിയില്‍നിന്ന് ചെലവായത് 5000 കോടി രൂപയിലേറെയാണ്. 2011ല്‍ 7000 കോടി രൂപയും. ഇതിന് പണമില്ലാത്തതിനാലാണ്് കടുത്ത നിയന്ത്രണം. ധനസ്ഥിതി സംബന്ധിച്ച് അദ്ദേഹം കള്ളം ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

2012-13ല്‍ റവന്യുകമ്മി 3406 കോടി രൂപയായി (0.9 ശതമാനം) കുറയുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പക്ഷേ, കംപട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് വന്നപ്പോള്‍ കമ്മി 9351 കോടി രൂപയാണെന്നു തെളിഞ്ഞു. അതായത് സംസ്ഥാന വരുമാനത്തിന്റെ 2.5 ശതമാനം. ഇതേ അടവ് തന്നെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ച്് കെ എം മാണി പയറ്റിയത്. ഡിസംബര്‍വരെയുള്ള യഥാര്‍ഥ കണക്ക് അദ്ദേഹത്തിന്റെ കൈയിലുണ്ടായിട്ടും 2013-14ല്‍ റവന്യൂ വരുമാനം 24 ശതമാനം ഉയരുമെന്നും ചെലവ് 14 ശതമാനമായി കുറയുമെന്നുമുള്ള അനുമാനത്തിലാണ് കണക്കുകള്‍ അദ്ദേഹം തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013-14 റവന്യൂകമ്മി 6208 കോടി രൂപ അഥവാ സംസ്ഥാന വരുമാനത്തിന്റെ 1.5 ശതമാനമേ വരൂ എന്നാണ് അദ്ദേഹം വാദിച്ചത്. പക്ഷേ, റവന്യൂവരുമാനം 12 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാകട്ടെ 20 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ എല്ലാ ചെലവുകള്‍ക്കും മാര്‍ച്ചില്‍ പണം അനുവദിച്ചാല്‍ റവന്യൂ കമ്മി 15,263 കോടി രൂപയാകും.

പക്ഷേ, കേരള സര്‍ക്കാരിന് 12,000 കോടിയേ വായ്പയെടുക്കാന്‍ അനുവാദമുള്ളൂ. തെരഞ്ഞെടുപ്പ് പ്രമാണിച്ച് 600 കോടി കൂടി അനുവദിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ ട്രഷറി പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പണം അനുവദിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നത്. അവരുടെ പദ്ധതിച്ചെലവ് 50 ശതമാനത്തില്‍ താഴെയായിരിക്കും. സംസ്ഥാന പദ്ധതി മൂന്നിലൊന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. അത് പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രം. പദ്ധതിച്ചെലവ് വര്‍ധിപ്പിച്ച് കാണിക്കാന്‍ ഡിപ്പാര്‍ട്മെന്റുകളോട് പദ്ധതിപ്പണം പിന്‍വലിച്ച് അവരുടെ ട്രഷറി അക്കൗണ്ടില്‍തന്നെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. കരാറുകാരുടെ കുടിശ്ശിക ഏതാണ്ട് 2500 കോടിയായി. ഏഴുമാസമായി ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണം അവയ്ക്കായി ചെലവഴിക്കാതെ വകമാറ്റുകയാണ്. എന്നിട്ടും കെ എം മാണി പറയുന്നത് ധനപ്രതിസന്ധിയില്ലെന്നാണ്. ഈ അപാരമായ തൊലിക്കട്ടിയെ നമിക്കാതെ നിര്‍വാഹമില്ല.
*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി

Sunday, March 16, 2014

വസ്തുതകള്‍ക്ക് നിരക്കാത്ത സര്‍ക്കാര്‍ പരസ്യം

മാര്‍ച്ച് 2 ഞായറാഴ്ചത്തെ പത്രങ്ങളില്‍ കേരള സര്‍ക്കാരിന്റെ മുഴുപേജ് പരസ്യം, ""50,414 കോടി കേന്ദ്രം നമുക്ക് നല്‍കിയത്"" എന്ന തലക്കെട്ടോടെ. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍ക്കാര്‍ പരസ്യം ""50,414 + 18,994 = 69408 കോടി കേന്ദ്രം നമുക്ക് നല്‍കിയത്"" എന്ന തലക്കെട്ടില്‍. ഇനിയും ദിവസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള പരസ്യം വരുമോ എന്നറിയില്ല. എല്ലാ പരസ്യങ്ങളുടെയും തലപ്പത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പടമുണ്ട്. ആദ്യത്തേതില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും ചെറിയ പടങ്ങളും. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരസ്യങ്ങള്‍ ആണിവ. സാധാരണഗതിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കാറുള്ളത് സര്‍ക്കാരിന്റെ ആണ്ടറുതികളിലോ ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയുടെ ശിലാസ്ഥാപനത്തിന്റെയോ ഉദ്ഘാടനത്തിന്റെയോ വേളയിലാണ്. ഇപ്പോള്‍ അത്തരം സന്ദര്‍ഭമൊന്നുമില്ല. അതിനാല്‍ പരസ്യം നല്‍കിയതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

സുപ്രീംകോടതിയില്‍ ഇതേക്കുറിച്ച് ഒരു പൊതുതാല്‍പര്യ ഹര്‍ജി വന്നപ്പോള്‍ ഇങ്ങനെ ചെയ്യാതിരിക്കാന്‍ ഗവണ്‍മെന്‍റിനെ കോടതി ഉപദേശിക്കുകയുണ്ടായി. മാര്‍ച്ച് 2െന്‍റ പരസ്യത്തില്‍ ഒരിനം, കൊച്ചിയിലെ ബിപിസിഎല്‍ റിഫൈനറിയുടെ വിപുലീകരണമാണ്. 24000 കോടി രൂപ ചെലവിലാണത് ചെയ്യുന്നത്. ഭാരത് പെട്രോളിയം കമ്പനി ഒരു കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ്. അതിന്റെ വിപുലീകരണം നടത്തുന്നത് അതിന്റെ സ്വന്തം പണം ഉപയോഗിച്ചാണ്.കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍ണ്ടറിന്റെ കാലത്തുതന്നെ ആ കമ്പനിയും കേന്ദ്ര സര്‍ക്കാരുമായി വിപുലീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിക്കപ്പെട്ടിരുന്നതാണത്. ആ നിലയ്ക്ക് ആ പദ്ധതിക്ക് ബിപിസിഎല്‍ ചെലവഴിച്ചത് യുഡിഎഫ് സര്‍ക്കാര്‍ യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണെന്നുള്ള അവകാശവാദം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിന്റെ "അത് ഞമ്മളാണ് അത് ഞമ്മളാണ്" എന്ന വാദത്തെ ഓര്‍മ്മിപ്പിക്കുന്നു.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്നതല്ല. അതിന്റെ ഉദ്ഘാടനം ഈയിടെ നടന്നു എന്നു മാത്രം. അത് ദുബായ് പോര്‍ട്ട് വേള്‍ഡ് എന്ന സ്ഥാപനമാണ് നടത്തുന്നത്. അത് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് വലിയ ബാധ്യതയാണിപ്പോള്‍. എല്‍എന്‍ജി പദ്ധതിയും നേരത്തെ പണിതുയര്‍ത്തിയതാണ്. അവയ്ക്കു രണ്ടിനും കൂടിയുള്ള 7000 കോടി രൂപ പരസ്യത്തിലെ കണക്കില്‍പെടുത്തിയത് അങ്ങേയറ്റം പരിഹാസ്യമാണ്. ഹ എഫ്എസിടിക്കും എച്ച്എംടിക്കും അനുവദിച്ച പണം അവയുടെ ബാധ്യതകള്‍ തീര്‍ക്കാനാണ്. കേരള വികസനത്തിന് കേന്ദ്രം അനുവദിച്ച തുകയായി അവയ്ക്ക് അനുവദിച്ച 280 കോടി രൂപയെ കണക്കാക്കാനാകൂ. ഹ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. ആദ്യത്തെ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞത് ഈയിടെയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 11-ാം പദ്ധതിയുടെ ഭാഗമായി അത് നിലവില്‍വന്നത്. അവിടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ ഘടകം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത് ആ സര്‍ക്കാരിന്റെ കാലത്തുതന്നെ. അതിനാല്‍ അവയ്ക്കു രണ്ടിനും കൂടി വകയിരുത്തിയ 437 കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി കണക്കാക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

കണ്ണൂരില്‍ ഏഴിമല നാവിക അക്കാദമി അനുവദിക്കപ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങളായി. അതിന്റെ നിര്‍മാണ പ്രവര്‍ത്തനവും വര്‍ഷങ്ങളായി നടക്കുകയായിരുന്നു. അതിനെ യുപിഎ സര്‍ക്കാരിന്റെ സമ്മാനമായോ അതിനു വകയിരുത്തിയ 1120 കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായോ കണക്കാക്കുന്നത് ശരിയല്ല. ഹ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥിതിയും അതുതന്നെ. ഹ വയനാടിനു പിന്നോക്ക മേഖലാ സഹായനിധി അനുവദിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അങ്ങനെതന്നെ. ഹ മലപ്പുറത്തെ അലിഗഡ് സര്‍വകലാശാലയുടെ കാമ്പസ് സെന്‍റര്‍ അനുവദിക്കപ്പെട്ടതും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നതുമൊക്കെ എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു. അതിന്റെ 140 കോടി രൂപയുടെ നേട്ടം യുഡിഎഫ് സര്‍ക്കാരിന് അവകാശപ്പെടാനാവില്ല.

പാലക്കാട്ടെ കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിയുടെ തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആണെങ്കിലും കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവുമായി ധാരണ ഉണ്ടാക്കിയതും അതിനു സ്ഥലം കൊടുത്തതും 2009 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. തറക്കല്ലിട്ടത് ഒഴിച്ചാല്‍ അന്നത്തെ സ്ഥിതിയില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല. അവിടത്തെ ബിഇഎംഎല്‍ ഫാക്ടറിയില്‍ പ്രതിരോധ - റെയില്‍ സ്ഥാപനങ്ങള്‍ക്കായി പുതിയ നിര്‍മാണ യൂണിറ്റ് അനുവദിക്കപ്പെട്ടതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേ പ്രതിരോധ വകുപ്പ് കേരളത്തിന് പണം അനുവദിച്ചിട്ടുള്ളൂ എന്ന് എ കെ ആന്‍റണി പോലും തുറന്നു പറഞ്ഞ കാര്യമാണ്. അതിനു 100 കോടി രൂപ വകയിരുത്തിയതിന്റെ നേട്ടം യുഡിഎഫ് സര്‍ക്കാരിനു അവകാശപ്പെടാനാവില്ല.

കുട്ടനാട് പാക്കേജും ഇടുക്കി പാക്കേജും പ്രഖ്യാപിക്കപ്പെട്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അവ രണ്ടിെന്‍റയും പ്രവര്‍ത്തനം സാവധാനമാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓരോ ബജറ്റിലായി കുറെശ്ശെ പണം അനുവദിച്ചുവരികയാണ്. അതിനാല്‍ അവ രണ്ടിനും കൂടി അനുവദിച്ച 2591 കോടി രൂപ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കണക്കില്‍പെടുത്തിക്കൂട. ആ തുക മുഴുവന്‍ ലഭിച്ചുകഴിഞ്ഞിട്ടില്ല താനും. ഹ കൊല്ലം - പുനലൂര്‍ ബ്രോഡ്ഗേജ് പാതയുടെ നിര്‍മാണം ഇപ്പോഴാണ് പൂര്‍ത്തിയാകുന്നത്. എങ്കിലും അത് അനുവദിക്കപ്പെട്ടതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഹ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയിസ് ടെക്നോളജിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനങ്ങളാണ്. അവയുടെ സ്ഥിരം കാമ്പസുകളുടെ നിര്‍മാണം ഇപ്പോഴും നടന്നുവരികയാണ്. അതിനാല്‍ അവയ്ക്കായി വകയിരുത്തിയ 400 കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ കണക്കില്‍ എഴുതേണ്ടതല്ല. ഹ ഭക്ഷ്യസബ്സിഡിയും ഭക്ഷ്യസുരക്ഷയും ഇടതുപക്ഷവും മറ്റും ഏറെ നിര്‍ബന്ധിച്ചതുകൊണ്ട് നടപ്പാക്കപ്പെട്ട കാര്യങ്ങളാണ്.

ഭക്ഷ്യസബ്സിഡിയും മറ്റും ഇല്ലായ്മ ചെയ്യാനാണ് യുപിഎ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ശ്രമിച്ചത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാബില്‍ പാസാക്കപ്പെട്ടത്. അതിനാല്‍ ആ ഇനത്തില്‍ വകയിരുത്തിയ 2897 കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെട്ടുകൂട. ഹ അതായത് പ്രഥമവീക്ഷണത്തില്‍ തന്നെ 50414 കോടി രൂപയില്‍ 35000 കോടി രൂപയോളം യുഡിഎഫ് സര്‍ക്കാരിന് അവകാശപ്പെടാനാവില്ല. അതായത് 15,000 കോടി രൂപയില്‍ കുറവേ അവരുടെ കണക്കില്‍ വരാവൂ. അതില്‍ തന്നെ, കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തിയാല്‍ പലതും വെട്ടിമാറ്റേണ്ടിവരും. ഹ ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, എസ്എസ്എ, എന്‍ആര്‍എച്ച്എം തുടങ്ങിയ 13 കേന്ദ്ര ഫ്ളാഗ്ഷിപ്പ് പദ്ധതികള്‍ എല്ലാ സംസ്ഥാനത്തും പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നവയാണ്. പരസ്യത്തിലെ കണക്കനുസരിച്ച് 4048 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അതും മേല്‍പറഞ്ഞ 50,414 കോടി രൂപയില്‍നിന്ന് കുറയ്ക്കണം. അപ്പോള്‍ അവശേഷിക്കുന്നത് ഏതാണ്ട് 11,000 കോടി രൂപ മാത്രമാണ്.  യുപിഎ സര്‍ക്കാരില്‍നിന്ന് അത്രയും തുക നേടിയെടുത്തത് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപാപ്പരത്തത്തിന്റെ അനിഷേധ്യമായ തെളിവാണ്.

രണ്ടാമത്തെ പരസ്യത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് 18,994 കോടി രൂപയുടെ പദ്ധതികളാണ്. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന സംഖ്യകള്‍ കൂട്ടിയാല്‍ ഈ തുകയിലെത്തില്ല. അവയില്‍ നാലക്ക സംഖ്യ വരുന്ന ഏക പദ്ധതി അങ്കമാലി - ശബരി പാത മാത്രമാണ്. അതാണെങ്കില്‍ ഇപ്പോഴൊന്നും അനുവദിച്ചതല്ല. മാത്രമല്ല, പാതയുടെ അലൈന്‍മെന്‍റ്പോലും അന്തിമമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ആ പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്ന പല പദ്ധതികളുടെയും കാര്യത്തില്‍ സ്ഥിതി ഇത്തരത്തിലാണ് എന്ന് ഓരോ പ്രദേശത്തുകാര്‍ക്കും അറിയാം. ലോക്സഭാ തിരഞ്ഞെടുപ്പായതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ യുഡിഎഫ് ഭരിക്കുന്ന കേരളത്തെ സഹായിച്ചിരിക്കുന്നു എന്ന പ്രതീതി പരത്താനാണ് ഈ വന്‍ പരസ്യങ്ങള്‍ രണ്ടും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അവയാകട്ടെ, വസ്തുതകളില്‍നിന്ന് ഏറെ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

*
സി പി നാരായണന്‍ ചിന്ത വാരിക

Friday, February 14, 2014

ആയിരം ദിവസം ആഘോഷിക്കുമ്പോള്‍

കേരള രക്ഷാമാര്‍ച്ചിന്റെ പതിനൊന്നാം ദിവസത്തെ ആദ്യപരിപാടി ഏറ്റുമാനൂരിലായിരുന്നു. രാവിലെ പത്രങ്ങളില്‍ കണ്ടത്, യുഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിവസത്തെ വാഴ്ത്തുന്ന കൂറ്റന്‍ പരസ്യമാണ്. പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ സ്വാഭാവികമായും അതുതന്നെയാണ് പറയേണ്ടിവന്നത്. കേരളം ഒന്നാമത് എന്നാണ് ആ പരസ്യത്തിന്റെ തലക്കെട്ട്. ഏതിനത്തിലാണ് ഒന്നാമതെത്തിയത്, യുഡിഎഫ് സര്‍ക്കാര്‍ എത്തിച്ചത് എന്നതിനെക്കുറിച്ച് പക്ഷേ, മിണ്ടാട്ടമില്ല. രാജ്യത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാമതെത്തിയിട്ടുണ്ട്- ആ ഒന്നാംസ്ഥാനം തല്ലിത്തകര്‍ക്കുന്നവരാണ്, 4837 മന്ത്രിസഭാ തീരുമാനങ്ങളാണ് തങ്ങളുടെ നേട്ടമെന്നും അങ്ങനെയാണ് തങ്ങള്‍ "ഒന്നാമത്" എത്തിയതെന്നും ലക്ഷങ്ങള്‍ മുടക്കി പരസ്യംചെയ്യുന്നത്.

സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിന്റെയും വി എം സുധീരന്റെ സ്ഥാനാരോഹണത്തിന്റെയും വാര്‍ത്തയ്ക്കൊപ്പം നിലമ്പൂരിലെ കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതകത്തിന്റെ വാര്‍ത്തയും പത്രങ്ങളിലുണ്ട്. കോണ്‍ഗ്രസ് ഓഫീസില്‍ ഒരു സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി കുളത്തില്‍ തള്ളിയ സംഭവമാണത്. സംസ്ഥാനത്തെ ക്രമസമാധാനം എവിടെയെത്തി നില്‍ക്കുന്നു, സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിലമ്പൂര്‍ സംഭവത്തിലുണ്ട്.

ആയിരം ദിവസംകൊണ്ട് അഴിമതിയിലും തട്ടിപ്പിലും വിലക്കയറ്റത്തിലും കെടുകാര്യസ്ഥതയിലും ക്രമസമാധാനത്തകര്‍ച്ചയിലുമാണ് കേരളം ഒന്നാമതെത്തിയത്. വികസനമില്ല; വളര്‍ച്ചയില്ല. തൊഴിലില്ല; തൊഴിലാളി ക്ഷേമമില്ല. പരമ്പരാഗത വ്യവസായങ്ങളെ പട്ടിണി വ്യവസായങ്ങളാക്കി. കൃഷിഭൂമി മാഫിയകള്‍ക്ക് തീറെഴുതുന്നു. കര്‍ഷകര്‍ക്ക് കടഭാരത്തിന്റെ മരണക്കയറാണ്. കേന്ദ്രം വിലക്കയറ്റംകൊണ്ട് ഞെക്കിഞെരുക്കുമ്പോള്‍ കേരളഭരണം അമിത നികുതിഭാരം ജനങ്ങളുടെ മുതുകില്‍വയ്ക്കുന്നു. കള്ളക്കടത്തുകാരും തട്ടിപ്പുകാരും ദല്ലാള്‍മാരും ഭരണത്തിന്റെ ഇടനാഴികളില്‍ അഴിഞ്ഞാടുന്നു.

സംസ്ഥാനത്ത് ഒരു കോണ്‍സ്റ്റബിളിനെ ഭയന്ന് ജനങ്ങള്‍ ജീവിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ചോദിച്ചത് പ്രതിപക്ഷമല്ല- ഹൈക്കോടതിയാണ്. ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജോ മുഖ്യമന്ത്രി എന്നു ചോദിച്ചതും ഹൈക്കോടതി തന്നെ. എല്ലാ പാപവും മൂടാന്‍ ജനസമ്പര്‍ക്ക പരിപാടി എന്ന ധൂര്‍ത്ത് മതി എന്ന് ധരിക്കുകയാണ് മുഖ്യമന്ത്രി. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ നശിപ്പിക്കുകയാണ്, നേട്ടങ്ങള്‍ തകര്‍ക്കുകയാണ്. ജാതി-മത സങ്കുചിത താല്‍പ്പര്യങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. ഇങ്ങനെയൊരു ഭരണം ഇതുവരെ ഉണ്ടായിട്ടില്ല. ഈ വസ്തുത സ്വന്തം ജീവിതത്തില്‍ അനുഭവിക്കുന്ന ജനങ്ങളോടാണ്, മന്ത്രിസഭാ തീരുമാനങ്ങളുടെ എണ്ണം കാണിച്ച് ഞങ്ങള്‍ കേമന്മാരാണ് എന്ന് സര്‍ക്കാര്‍ പറയുന്നത്. തീരുമാനമെടുക്കാന്‍ ആര്‍ക്കും കഴിയും- അത് നടപ്പാക്കുന്നതിലാണ് കാര്യം. എടുത്ത തീരുമാനങ്ങള്‍ എത്രയെണ്ണം പ്രാവര്‍ത്തികമാക്കി എന്നാണ് ഉമ്മന്‍ചാണ്ടി പറയേണ്ടത്.

"വികസിത കേരളം" എന്നത് കേരള രക്ഷാമാര്‍ച്ചിന്റെ പ്രധാന മുദ്രാവാക്യമാണ്. അത് വിശദീകരിക്കുമ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ കേരളത്തോടുചെയ്യുന്ന പാതകങ്ങള്‍ അക്കമിട്ട് നിരത്തേണ്ടിവരും. വാര്‍ത്താസമ്മേളനത്തിലും ജാഥാംഗങ്ങളുടെ പ്രസംഗത്തിലും അക്കാര്യം ദീര്‍ഘമായിത്തന്നെ പരാമര്‍ശിക്കപ്പെട്ടു. ഏറ്റുമാനൂരില്‍ തുടങ്ങി കടുത്തുരുത്തിക്കുശേഷം വൈക്കവും പിന്നിട്ട് കോട്ടയം ജില്ലയില്‍നിന്ന് എറണാകുളത്തേക്കാണ് മാര്‍ച്ച് ചൊവ്വാഴ്ച കടന്നത്. എറണാകുളം ജില്ലയിലെ പിറവവും തൃപ്പൂണിത്തുറയുമായിരുന്നു വൈകിട്ടത്തെ സ്വീകരണകേന്ദ്രങ്ങള്‍. എല്ലായിടത്തും ആവേശകരമായ വരവേല്‍പ്പ്; വന്‍ ജനക്കൂട്ടം. അപ്പര്‍കുട്ടനാടിന്റെ ഭാഗങ്ങള്‍ അടങ്ങുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരുമടക്കമുള്ളവരാണ് മാര്‍ച്ചിനെ സ്വീകരിക്കാനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ പര്യടനങ്ങള്‍ ഏറെയും മലയോരമേഖലയിലായിരുന്നുവെങ്കില്‍, ചൊവ്വാഴ്ച മലയോരവും തീരദേശവും ഒരുപോലെ താണ്ടി. സഖാവ് കൃഷ്ണപിള്ളയുടെ ജന്മനാടാണ് വൈക്കം. അത്യുജ്വല സ്വീകരണമാണ് അവിടെ ലഭിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ഓര്‍മകള്‍ ഉണര്‍ന്നിരിക്കുന്ന ക്ഷേത്രത്തിനടുത്ത സ്വീകരണപ്പന്തലിലേക്ക് കയറുമ്പോള്‍, ജാതിക്കോയ്മയുടെയും ജാതീയമായ വിവേചനങ്ങളുടെയും പുതിയ രൂപങ്ങളെയാണ് ഓര്‍മ വന്നത്. രണ്ട് മന്ത്രിമാരുടെ മണ്ഡലങ്ങളാണ് പിറവവും തൃപ്പൂണിത്തുറയും. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിച്ച പിറവത്തിന്റെ മനസ്സ് പാടേ മാറിയതിന്റെ പ്രതിഫലനമായിരുന്നു ആ പട്ടണം തിങ്ങിനിറഞ്ഞ ജനാവലിയില്‍ കണ്ട ആവേശം. സമാപന കേന്ദ്രമായ തൃപ്പൂണിത്തുറയിലും സമാനമായ അനുഭവമാണുണ്ടായത്.

വാര്‍ത്താസമ്മേളനത്തില്‍ വന്ന ഒരു ചോദ്യം, മാര്‍ച്ചിന്റെ "ഫോക്കസ്" മാറിപ്പോകുന്നുണ്ടോ എന്നായിരുന്നു. ജാഥാംഗങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാതെ, സ്വീകരണത്തിനെത്തുന്ന ജനക്കൂട്ടങ്ങളെ "കാണാതെ" ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നവരോട്, അവരുടെ കണ്ണും കാതും തുറന്നുവയ്ക്കൂ എന്നേ പറയാനാവൂ. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലേക്ക് കടക്കുമ്പോള്‍ കാവിക്കൊടിവച്ച നിരവധി വാഹനങ്ങള്‍ നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ പോവുന്നത് കണ്ടു. സംസ്ഥാനാടിസ്ഥാനത്തില്‍ ആളുകളെ സംഘടിപ്പിച്ചാണ് മോഡിയെ സ്വീകരിച്ചത്. ഇവിടെ സിപിഐ എം നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ജാഥാ സ്വീകരണങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ സ്ഥലത്തും എത്തുന്ന ജനക്കൂട്ടം തലസ്ഥാനത്ത് മോഡിയെ സ്വീകരിക്കാനെത്തിയവരുടെ എണ്ണത്തോട് മത്സരിക്കുന്നതുതന്നെയാണ്. ആ ജനക്കൂട്ടം കാണിക്കുന്ന ആവേശവും അര്‍പ്പിക്കുന്ന വിശ്വാസവുമാണ് സിപിഐ എമ്മിന്റെ കരുത്ത്. അതാണ് പാര്‍ടിയുടെ "ഫോക്കസ്".

*
പിണറായി വിജയന്‍

Friday, January 3, 2014

മുഖം മിനുക്കാന്‍ പൊറാട്ടു നാടകം

യുപിഎ സര്‍ക്കാരിന്റെ അവസാനനാളുകളായി. ജനങ്ങള്‍ അതിനെ എങ്ങനെ കാണുന്നുവെന്ന് നാലു നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിഞ്ഞു. ഇന്നത്തെ രൂപത്തില്‍ യുപിഎ വോട്ടുതേടി ചെന്നാല്‍ ജനം ചൂലെടുക്കുമെന്നതാണ് രാജ്യത്താകെയുള്ള ചിത്രം. കോണ്‍ഗ്രസിനെ തൂത്തുവാരാനുള്ള ചൂല്‍ ഡല്‍ഹിയില്‍ ആം ആദ്മിയാണ് കൈയിലെടുത്തത് എന്നതുകൊണ്ട് അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് വോട്ടുവാങ്ങിയ ആം ആദ്മി പാര്‍ടിയെ പുറത്തുനിന്ന് പിന്തുണയ്ക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ വെപ്രാളമാണ് ആ പാര്‍ടിയുടെ ഓരോ നീക്കത്തിലും. രണ്ടുവട്ടം പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിനെ കാലാവധി തീരുംമുമ്പ് മാറ്റി രാഹുല്‍ ഗാന്ധിയെ വാഴിക്കാനുള്ള നീക്കമുണ്ടെന്ന് വാര്‍ത്ത വന്നു. മന്‍മോഹന്റെ ഒന്‍പതുവര്‍ഷത്തെ നേതൃത്വം വരുത്തിയ ദോഷംതീര്‍ക്കാന്‍ ഏതാനും നാളത്തെ രാഹുല്‍ ഭരണമെന്ന ആശയം വെപ്രാളത്തിന്റെ സൃഷ്ടിയാണ്. ജീവിതത്തിന്റെ എല്ലാ തലത്തിലും കൊടിയ ആക്രമണംനടത്തി ജനങ്ങളെ പൊറുതിമുട്ടിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങളും ദുര്‍മുഖവും വെറുക്കപ്പെട്ടതാണ്. പുറത്തു ചായം പൂശിയതുകൊണ്ടോ മുഖംമിനുക്കല്‍ നാടകംകൊണ്ടോ അലിയിച്ചെടുക്കാനാവുന്നതല്ല ജനരോഷം.

കേന്ദ്രത്തില്‍ മന്‍മോഹനെ മാറ്റി രാഹുലിനെ കൊണ്ടുവന്നാല്‍ മഹാത്ഭുതം സംഭവിക്കുമെന്ന് വ്യാമോഹിക്കുന്നവര്‍ക്ക് കേരളത്തിലും അത്തരം മോഹങ്ങളില്‍ പിശുക്കു കാണിക്കേണ്ടതില്ല. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്ത മന്ത്രിയെ മാറ്റി മറ്റൊരാളെ വച്ചതിലൂടെ സര്‍ക്കാരിന്റെ മുഖച്ഛായ മെച്ചപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇവിടത്തെ ശ്രമം. യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് നടത്തുന്ന യുദ്ധത്തിന്റെ ഒരു പ്രധാന പങ്കാളിത്തം ആഭ്യന്തര വകുപ്പിനുണ്ട്; അതിന്റെ മന്ത്രിക്കുമുണ്ട്. തട്ടിപ്പുകാര്‍ ഭരണത്തിന് പുറത്തുനിന്ന് നിയമത്തിന് വഴങ്ങണം എന്നാവശ്യപ്പെട്ട് സമരംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചുടച്ച പൊലീസിനെ നയിച്ച മന്ത്രി അപമാനത്താല്‍ തലകുനിച്ച് ഇറങ്ങിപ്പോകാന്‍ അര്‍ഹന്‍തന്നെ. തട്ടിപ്പുകാരെ നിയമത്തിന്റെ കണ്ണില്‍നിന്ന് മാറ്റിനിര്‍ത്താനാണ് പൊലീസ് ദുരുപയോഗിക്കപ്പെട്ടത്. നീതിപാലകരെ നീതിനിഷേധികളും നിയമവിരോധികളുമാക്കിയ ആഭ്യന്തരമന്ത്രി സ്വന്തം പാളയത്തില്‍തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതില്‍ ഒരിറ്റു കണ്ണീര്‍ എവിടെയുമുണ്ടായില്ല എന്നത് ശ്രദ്ധിക്കേണ്ടതുമാണ്. എന്നാല്‍, ആ ഒരു മാറ്റംകൊണ്ട് യുഡിഎഫ് സംവിധാനവും ഉമ്മന്‍ചാണ്ടി ഭരണവും പാപമുക്തി നേടി എന്ന ആശ്വാസംകൊള്ളല്‍ കണ്ണടച്ചിരുട്ടാക്കല്‍മാത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ത ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പില്‍ മന്ത്രിമാര്‍വരെ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന ഗൗരവമേറിയ നിരീക്ഷണമാണ് ഏറ്റവുമൊടുവില്‍ ഹൈക്കോടതിയില്‍നിന്ന് വന്നത്. അതൊന്നും പൊലീസ് അന്വേഷിച്ചാല്‍ പോരാ എന്ന് കോടതി പറയുമ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ച സമീപനമാണ് അസാധുവായത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടു എന്ന് തെളിവുകള്‍ പുറത്തുവന്ന സോളാര്‍ തട്ടിപ്പുപരമ്പര പൊലീസ് അന്വേഷിച്ചാല്‍ മതി എന്നാണ് സര്‍ക്കാര്‍ ശഠിച്ചത്. ഇപ്പോള്‍ ഹൈക്കോടതി പറയുന്നത്, മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കാവുന്ന കേസ് പൊലീസിനെ ഏല്‍പ്പിക്കരുതെന്നാണ്; ഏല്‍പ്പിച്ചതുകൊണ്ട് ഫലമില്ല എന്നാണ്. അതിനര്‍ഥം, സര്‍ക്കാരിന്റെ നിലപാട് നീതിനടത്തിപ്പിന് ചേര്‍ന്നതല്ല എന്നുതന്നെ. ഇതുപോലെ കോടതിയില്‍ അപഹാസ്യമായ മറ്റൊരു സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ല. തട്ടിപ്പുകേസുകളിലെ നായിക സരിത നായര്‍ വീണ്ടും പറയുന്നത്, അവസരംവന്നാല്‍ യുഡിഎഫിലെ ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്നാണ്. ഇങ്ങനെ ഓരോ ഭീഷണി വരുമ്പോഴും സരിതയുടെ തട്ടിപ്പുകേസുകള്‍ ഒന്നൊന്നായി ഒത്തുതീര്‍പ്പാക്കപ്പെടുന്നു. തട്ടിപ്പിലൂടെ സരിത ഉണ്ടാക്കിയ പണമെല്ലാം എവിടെപ്പോയി എന്ന കോടതിയുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിന് ഉത്തരമില്ല. ഒരു തട്ടിപ്പുകാരിയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ ഞെട്ടിത്തരിക്കാനും തലകുമ്പിട്ട് ഇറങ്ങിപ്പോകാനും കാത്തിരിക്കുന്ന ഭരണനേതൃത്വത്തിന് മന്ത്രിസഭയിലെ വച്ചുമാറല്‍കളികൊണ്ട് എങ്ങനെയാണ് രക്ഷപ്പെടാനാവുക?

ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരൂപമാണിന്ന് യുഡിഎഫ് സര്‍ക്കാര്‍. അതിനെ നയിക്കുന്ന മുഖ്യമന്ത്രിയാകട്ടെ, ജനങ്ങളാല്‍ അങ്ങേയറ്റം വെറുക്കപ്പെട്ട നേതാവും. ആ മുഖ്യമന്ത്രിയെ ഇറക്കിവിടാനാണ് കേരളം കണ്ട ഏറ്റവും വലിയ ബഹുജനമുന്നേറ്റമുണ്ടായത്. ആ മുഖ്യമന്ത്രിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ സംസ്ഥാനത്തുടനീളം പ്രക്ഷോഭരംഗത്തിറങ്ങിയത്; അടിച്ചമര്‍ത്തലുകളെയും കള്ളക്കേസുകളെയും നേരിടുന്നത്. സമരത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായ ആവേശത്തെയും പ്രകടമായ ജനരോഷത്തെയും തല്ലിക്കെടുത്താന്‍ വ്യാജപ്രചാരണങ്ങളിലേര്‍പ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ക്കുപോലും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തെറ്റുകളെ ന്യായീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; ഉയര്‍ന്ന ആരോപണങ്ങളും പുറത്തുവന്ന തെളിവുകളും നിഷേധിക്കാനായിട്ടില്ല.

ഭരണസ്തംഭനവും സാമ്പത്തിക പ്രതിസന്ധിയും സേവന മേഖലകളുടെ തകര്‍ച്ചയും ഇതര സംസ്ഥാനങ്ങളേക്കാള്‍ ദയനീയാവസ്ഥയിലാണ് കേരളത്തിന്റെ ജനജീവിതത്തെ എത്തിക്കുന്നത്. അതിനുത്തരവാദിത്തം ഈ സര്‍ക്കാരിനാണ്. വരുമാനത്തിന്റെയും ചെലവിന്റെയും അന്തരത്തില്‍ അമ്പരന്നു നില്‍ക്കുന്ന ജനങ്ങളോട്, "ഞങ്ങള്‍ ആഭ്യന്തര മന്ത്രിയെ മാറ്റി, പ്രതിസന്ധി തീര്‍ന്നു" എന്ന് പറയാനുള്ള വിവേകശൂന്യത യുഡിഎഫ് നേതൃത്വത്തിനാകാം- അത് ജനങ്ങളെ വിശ്വസിപ്പിക്കാം എന്ന് കരുതരുത്. ഒരു പൊറാട്ടുനാടകംകൊണ്ടും വിദഗ്ധ ചികിത്സകൊണ്ടും രക്ഷപ്പെടാന്‍ കഴിയാത്തത്ര ഗുരുതരരോഗമാണ് ആ മുന്നണിയെയും സര്‍ക്കാരിനെയും ബാധിച്ചിട്ടുള്ളത്.

*
ദേശാഭിമാനി മുഖപ്രസംഗം

Thursday, January 2, 2014

തിരുവഞ്ചൂര്‍ എന്ന "കാര്‍മേഘം"

പുതുവര്‍ഷത്തില്‍ യുഡിഎഫിലെ കാര്‍മേഘം നീങ്ങുമെന്നാണ് എ കെ ആന്റണി പറഞ്ഞത്. നീങ്ങിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന്. മാറിയ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് പുതിയ നയപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അതു പാര്‍ടിക്കും സര്‍ക്കാരിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാറുന്നതോടെ രാഷ്ട്രീയ സാഹചര്യവും മാറി എന്ന പ്രഖ്യാപനം. ""യുഡിഎഫിനും കോണ്‍ഗ്രസിനും ശക്തിപകരുന്ന നടപടി എന്നതു കണക്കിലെടുത്താണ്"" മന്ത്രിസഭയിലെ മാറ്റമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണയിടുന്നു. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഏക പ്രശ്നമെന്നും ആഭ്യന്തര വകുപ്പില്‍നിന്ന് അദ്ദേഹത്തെ മാറ്റിയപ്പോള്‍ "കാര്‍മേഘം നീങ്ങി" എന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു എന്നാണ് മനസിലാക്കാനാവുക.

മന്ത്രിസഭാ യോഗത്തിന് വൈകിയെത്തിയും വകുപ്പുമാറ്റത്തെക്കുറിച്ച് താന്‍ അജ്ഞനായിരുന്നുവെന്ന് പരിഭവിച്ചും ചില പ്രതിഷേധ സൂചനകള്‍ നല്‍കിയെങ്കിലും കിട്ടിയ വനംവകുപ്പ് തിരുവഞ്ചൂര്‍ ഏറ്റെടുക്കാതിരുന്നിട്ടില്ല. അതിനര്‍ഥം, താന്‍ തന്നെയായിരുന്നു "കാര്‍മേഘം" എന്ന് അദ്ദേഹം സമ്മതിക്കുന്നു എന്നാണോ? അതല്ല, എന്തു പഴികേട്ടാലും നാണംകെട്ടാലും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ തയ്യാറാണ് എന്ന പ്രഖ്യാപനമാണോ അത്? തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്നും ആ നീക്കം തടയാന്‍ ഇടപെടണമെന്നും എ കെ ആന്റണിയെ കണ്ട് തിരുവഞ്ചൂര്‍ അപേക്ഷിച്ചതാണ്. ആ അപേക്ഷ നിഷ്കരുണം തള്ളി, "എ"ഗ്രൂപ്പിന്റെ സ്ഥിരം പോരാളിയെ ആന്റണിയും അപമാനിച്ചിരിക്കുന്നു. എന്നിട്ടും തിരുവഞ്ചൂരിന് നട്ടെല്ലു നിവര്‍ത്താന്‍ തോന്നുന്നില്ല. "ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്ക് ഞാനില്ല" എന്ന് രമേശ് ചെന്നിത്തല ഉഗ്രപ്രഖ്യാപനം നടത്തിയിട്ട് ഏറെ നാള്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിലേക്കില്ല എന്നല്ല, ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിയാകാന്‍ തന്നെക്കിട്ടില്ല എന്നായിരുന്നു ആ നിലപാട്. അത് മാറിമറിയാന്‍ തടസ്സം തിരുവഞ്ചൂരിന്റെ ആഭ്യന്തരമന്ത്രിസ്ഥാനം മാത്രമായിരുന്നോ? ഹൈക്കമാന്‍ഡില്‍നിന്ന് പൊലീസ് ഭരണത്തിന്റെ അധികാരം പിടിച്ചുവാങ്ങാനുള്ള നാടകംമാത്രമായിരുന്നു ചെന്നിത്തല ആടിയത് എന്നതില്‍ കവിഞ്ഞ ഒരു സന്ദേശവും അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശത്തില്‍ തെളിയുന്നില്ല. കാലിലെ മന്ത് ഒന്നില്‍നിന്ന് മറ്റേതിലേക്ക് മാറിയതുകൊണ്ട് കേരളത്തില്‍ എന്തുമാറ്റമാണുണ്ടാവുക എന്ന് തെളിച്ചുപറയാന്‍ ഉമ്മന്‍ചാണ്ടിയാണ് തയ്യാറാകേണ്ടത്.

രമേശ് ചെന്നിത്തലയ്ക്ക് കൊടിവച്ച കാറുകിട്ടിയാല്‍ തീരുന്നതാണോ സര്‍ക്കാരിനെതിരായ ജനവികാരം എന്ന്, "യുഡിഎഫ് രക്ഷപ്പെട്ടു" എന്ന് ആഹ്ലാദചിത്തരായി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും വ്യക്തമാക്കേണ്ടതുണ്ട്. ചെന്നിത്തല കേരളത്തോട് പറഞ്ഞ കുറെ വിഷയങ്ങളുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും പാര്‍ടിയുമായി ആലോചിക്കുന്നതേയില്ല എന്ന് രേഖാമൂലം പരാതി നല്‍കിയ കെപിസിസി പ്രസിഡന്റാണ് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചതും അദ്ദേഹം തന്നെയാണ്. ഘടകകക്ഷികളില്‍ സര്‍ക്കാരിനെ തള്ളിപ്പറയാത്തവരായി ആരുമില്ല. ചീഫ് വിപ്പ് പി സി ജോര്‍ജ് മുതല്‍ മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷന്‍ ബാലകൃഷ്ണപിള്ളവരെ. കെ മുരളീധരന്‍മുതല്‍ വിഡി സതീശനും ബല്‍റാമും വരെയുള്ള എംഎല്‍എമാര്‍. ഇവരെല്ലാം ഉയര്‍ത്തിയ ആക്ഷേപം ആഭ്യന്തരവകുപ്പിനെക്കുറിച്ച് മാത്രമായിരുന്നുവോ? തിരുവഞ്ചൂരിനെ പടിയിറക്കി ഉമ്മന്‍ചാണ്ടിയുടെ സിംഹാസനം കാത്തുസൂക്ഷിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ പറയാന്‍ ഒട്ടേറെ കണക്കുകളുണ്ട്. ജനങ്ങളെ നരകജീവിതത്തിലേക്കും കടുത്ത യാതനകളിലേക്കും വലിച്ചിഴയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രതികരണവും പ്രതിഷേധവും ഏതെങ്കിലും സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യംവച്ച് സൃഷ്ടിക്കപ്പെട്ടതല്ല. വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ പൊലീസിനാല്‍ ചോദ്യംചെയ്യപ്പെട്ട ആദ്യത്തെ കേരള മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. തട്ടിപ്പുകേസില്‍ മൂന്നു തവണ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൈകെട്ടി നില്‍ക്കേണ്ടിവന്ന ഭരണത്തലവന്‍ കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. പാമോയില്‍ കേസിലും 256 കോടിയുടെ ടൈറ്റാനിയം അഴിമതിയിലും സോളാര്‍ തട്ടിപ്പുകേസിലും ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടാതെ നില്‍ക്കുന്നത് ഭരണത്തിന്റെ അമ്പരപ്പിക്കുന്ന ദുര്‍വിനിയോഗത്തിലൂടെയാണ്; പൊലീസിനെയും ഇതര അന്വേഷണ സംവിധാനങ്ങളെയും ദുരുപയോഗിച്ചാണ്.

നീതിന്യായ സംവിധാനത്തെപ്പോലും വിവാദത്തിലകപ്പെടുത്തിയും ന്യായാധിപരെ അധിക്ഷേപിച്ചും ഉമ്മന്‍ചാണ്ടിക്ക് "ക്ലീന്‍ ചിറ്റ്" നേടിക്കൊടുക്കാന്‍ ശ്രമിച്ചവരുടെ മുന്‍പന്തിയില്‍തന്നെ കണ്ട ഒരു മുഖം ഇന്ന് അപമാനഭാരം പേറി ഇറങ്ങിപ്പോയ ആഭ്യന്തരമന്ത്രിയുടേതാണ് എന്നത് വിരോധാഭാസം. തനിക്കെതിരെ തെളിവുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ചോദിക്കുന്നു. ഏത് തെളിവു വന്നാലും അത് നശിപ്പിക്കാന്‍ അധികാരത്തിന്റെ അപരിമിതമായ സാധ്യത ലോപമില്ലാതെ ഉപയോഗിക്കുന്നു. പാചകവാതക വില റെക്കോഡ് തലത്തില്‍ വര്‍ധിപ്പിച്ച വാര്‍ത്ത സമൂഹത്തില്‍ ഞെട്ടലുളവാക്കിയപ്പോള്‍, "അങ്ങനെ വില വര്‍ധിപ്പിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്ന" പച്ചക്കള്ളം തട്ടിവിടാന്‍ ലജ്ജ കാണിക്കാതിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഏതുതലത്തിലേക്കും താഴാം. താന്‍ നിരപരാധിയാണ് എന്നു പറയുമ്പോള്‍, സ്വന്തം ഓഫീസിലെ ഏതാണ്ടെല്ലാ ഉദ്യോഗസ്ഥരും തട്ടിപ്പുകളുടെ പേരില്‍ പ്രതിക്കൂട്ടിലായതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? പിഎമാരായ ടെന്നി ജോപ്പനും ജിക്കുമോന്‍ ജോസഫും സലിംരാജടക്കമുള്ള ഗണ്‍മാന്മാരും അനൗദ്യോഗിക പിഎ തോമസ് കുരുവിളയും തട്ടിപ്പുകാരിയായ സരിതാ നായരുമായി നിരന്തരസമ്പര്‍ക്കത്തില്‍. വിശ്വസ്ത ഗണ്‍മാന്‍ സലിംരാജിന് കള്ളക്കടത്തും ഭൂമിതട്ടിപ്പും തീവ്രവാദബന്ധവും. സരിതയുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രത്തെളിവ്. ജയിലില്‍ കിടക്കുമ്പോള്‍ സരിതയ്ക്ക് പഞ്ചനക്ഷത്ര ഭക്ഷണവും പട്ടുസാരിക്കൂമ്പാരവും. പുറത്ത് ലക്ഷങ്ങള്‍ കൈമാറി ഒത്തുതീര്‍പ്പാകുന്ന തട്ടിപ്പുകേസുകള്‍. ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകുന്ന മൊഴിയും പരാതിയും-എന്നിട്ടും ഉമ്മന്‍ചാണ്ടി പറയുന്നു താന്‍ നിരപരാധിയെന്ന്.

ഉമ്മന്‍ചാണ്ടി ഇരിക്കുന്ന കസേരയ്ക്ക് സംരക്ഷണം; തിരുവഞ്ചൂരിന് പുറത്തേക്കുള്ള വഴി. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കാകെ വിവേകബുദ്ധി നഷ്ടപ്പെട്ടുപോയോ എന്നാണ് തിരക്കേണ്ടത്. ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ കെ സുധാകരനെ ആത്മീയ ഗുരുവായി വാഴിച്ച് തിരുവഞ്ചൂരിന്റെ ചോര കുടിക്കുന്ന "എ"ഗ്രൂപ്പുകാരെയാണ് നമിക്കേണ്ടത്. ക്രമസമാധാനത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യാ പരമ്പരയും വിദ്യാഭ്യാസ വാണിജ്യവും ദുസ്സഹ വിലക്കയറ്റവും വര്‍ഗീയ കലാപങ്ങളും വൈദ്യുതി-ബസ്ചാര്‍ജ്-കുടിവെള്ള നിരക്കുകളുടെ അമിത വര്‍ധനയും ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടും പരമ്പരാഗത മേഖലകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തളര്‍ച്ചയും വനം-ഭഭൂമാഫിയകളുടെ അഴിഞ്ഞാട്ടവും കുടിശ്ശിക കയറി മുട്ടിപ്പോയ ക്ഷേമപെന്‍ഷനുകളും നിയമന നിരോധനവും അഴിമതിയും എല്ലാം ചേര്‍ന്ന് കേരളം കണ്ട നശിച്ച സര്‍ക്കാരെന്ന ബിരുദം ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് പ്രാപ്തമാക്കിയിട്ടുണ്ട്. ഒരുനിമിഷമെങ്കില്‍ അത്രയുംമുമ്പ് ഈ ഭഭരണത്തില്‍നിന്ന് മോചനം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്.

തട്ടിപ്പുകാരി സരിതാ നായരെ കണ്ടതും കൊലയാളി ബിജു രാധാകൃഷ്ണനുമായി സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ ചര്‍ച്ച നടത്തിയതും ഉമ്മന്‍ചാണ്ടിയാണ്. ശ്രീധരന്‍നായരെയും കൂട്ടി സരിത കയറിച്ചെന്നത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലേക്കാണ്. സോളാര്‍ തട്ടിപ്പില്‍ സ്വയം പങ്കാളിയാവുകയും ബിജു രാധാകൃഷ്ണനെ നാടുകടക്കാന്‍ സഹായിക്കുകയുംചെയ്ത ശാലുമേനോനുമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബന്ധം. തട്ടിപ്പുകേസുകള്‍ അന്വേഷിച്ച് നശിപ്പിച്ച് സംരക്ഷിക്കാന്‍ മുന്നില്‍നിന്നത് ആഭ്യന്തര വകുപ്പിനെ നയിച്ച തിരുവഞ്ചൂരാണ്. ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയെങ്കില്‍ സരിതയെപ്പോലെയും ജോപ്പനെപ്പോലെയും കൂട്ടുപ്രതിസ്ഥാനമാണ് തിരുവഞ്ചൂരിനുണ്ടാകേണ്ടത്. ആ കൂട്ടുപ്രതിയുടെ പൊലീസ് തൊപ്പി മാറ്റി ഒന്നാം പ്രതിയെ രക്ഷിക്കുന്നത് ഏതു നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന്, എന്തിനും ഏതിനും ആദര്‍ശ പ്രസ്താവനയുടെ സ്റ്റോക്ക് വിറ്റഴിക്കാറുള്ള വി എം സുധീരനെങ്കിലും പറയാനാവുമോ?

കാര്‍മേഘത്തിന്റെ ഒരു ചെറിയ ഭാഗത്തെമാത്രം സ്ഥാനം മാറ്റിയതുകൊണ്ട് കേരളീയരെയാകെ കബളിപ്പിച്ചുകളഞ്ഞു എന്ന് മിടുക്ക് നടിക്കുന്ന യുഡിഎഫ് നേതൃത്വവും മാധ്യമപ്പടയും ""എന്തുകൊണ്ട് തിരുവഞ്ചൂര്‍മാത്രം"" എന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. കുറ്റവാളിക്കൂട്ടത്തില്‍ ഒരാളെ താഡിച്ചതുകൊണ്ട് കേസ് അവസാനിപ്പിക്കാനാവില്ല. അരനിമിഷം പാഴാക്കാതെ ഇറങ്ങിപ്പോകേണ്ട വലിയ കൂട്ടവും അതിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയും ജനങ്ങളുടെ രോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒറ്റമൂലിയല്ല തിരുവഞ്ചൂരിന്റെ സ്ഥാനമാറ്റം. താന്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പപേക്ഷിക്കാനും ഉമ്മന്‍ചാണ്ടി എല്ലാ തെറ്റുകള്‍ക്കും അതീതനെന്ന് തലയില്‍ കൈവച്ച് പറയാനുംവരെ തിരുവഞ്ചൂര്‍ തയ്യാറായേക്കും-മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍. ആ അഭിനയമികവ് ജനങ്ങള്‍ക്ക് മനസിലാകില്ല എന്ന മൂഢവിശ്വാസം അദ്ദേഹത്തെ രക്ഷിക്കുമെന്ന് അദ്ദേഹംതന്നെ കരുതുന്നതിനെ ആരുവിചാരിച്ചാലും തടയാനുമാവില്ല. ഞാനാണ് "കാര്‍മേഘം" എന്ന് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.

*
പി എം മനോജ്

Monday, December 23, 2013

ശരിയാണ്, ജീവിത സമരത്തെക്കാള്‍ വലിയ സമരമില്ല

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം സമാപിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ രാഷ്ട്രീയ കൗശലത്തിന്റെ ഒരധ്യായം കൂടി പൂര്‍ത്തിയാക്കുകയായിരുന്നു. കണ്ണടച്ചു പാല്‍ കുടിക്കുമ്പോള്‍ പൂച്ച ചുറ്റുമുള്ളതൊന്നും കാണുകയില്ല. നക്കി നക്കി കുടിക്കുന്ന പാലിന്റെ രുചി മാത്രമേ പൂച്ച അപ്പോള്‍ അറിയുന്നുള്ളു. ആ സ്ഥിതിയിലെത്തിയിരിക്കുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. അടിമുടി അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന ഒരു ഭരണത്തിന്റെ തലവനാണ് താന്‍ എന്ന സത്യത്തിന്റെ നേര്‍ക്ക് അദ്ദേഹം കണ്ണിറുക്കി അടച്ചിരിക്കുകയാണ്. താന്‍ നയിക്കുന്ന ഗവണ്‍മെന്റിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന വസ്തുത അദ്ദേഹത്തെ അലട്ടുന്നില്ല. ഭരണം നയിക്കുന്ന പാര്‍ട്ടികളുടെ 'കൂട്ടുകെട്ടി' ല്‍ കൂട്ടും കെട്ടും പൊട്ടിത്തകര്‍ന്നിട്ട് കാലമേറെയായി എന്ന വസ്തുതയ്ക്കു മുമ്പിലും അറിയാത്ത ഭാവത്തിലാണ് ഈ ഖദറിട്ട കൗശലക്കാരന്‍ നില്‍ക്കുന്നത്. താന്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ആയിരങ്ങള്‍ ഓടിക്കൂടിയതിനെക്കുറിച്ചാണ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനായി തയ്യാറാക്കിയ ലേഖനത്തില്‍ മുഖ്യമന്ത്രി വാചാലനാകുന്നത്. ആ നിസഹായരായ ജനതയാകെ മുഖ്യമന്ത്രിയുടെയും ഗവണ്‍മെന്റിന്റെയും മാസ്മരികമായ ജനകീയതയില്‍ മയങ്ങിപ്പോയവരാണെന്ന് അദ്ദേഹം സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്കുചുറ്റും തിടം വച്ചു വളരുന്ന യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു ഭരണാധികാരിയുടെ മനോഗതം മനസിലാക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ 'പ്രകാശം ചൊരിഞ്ഞ ജനകീയ കൂട്ടായ്മ' എന്ന ലേഖനം വായിച്ചാല്‍ മതിയാകും.

ജനസമ്പര്‍ക്ക പരിപാടിക്കെത്തിയതുമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറു പേര്‍ക്കു കൈവന്ന ഭാഗ്യത്തെക്കുറിച്ച് മുഖ്യമന്ത്രി ലേഖനത്തില്‍ വിവരിച്ചു. ആ ഭാഗ്യം കൈവരുന്നതിനായി അവര്‍ ആറുപേര്‍ക്കും അനുഷ്ഠിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നുണ്ട്. അവര്‍ ആറുപേരും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍ തന്നെയാണ്. അവരെപ്പോലെ തന്നെ ഭാഗ്യത്തിന്റെ കടാക്ഷത്തിന് അര്‍ഹരായ എത്രയോ പേര്‍ക്ക് മുഖ്യമന്ത്രിയെ മുഖം കാണിക്കാനാകാതെ തിരിച്ചുപോകേണ്ടിവന്നു! മുഖ്യമന്ത്രി സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ചോദിക്കാതിരിക്കുന്നേടത്തു നിന്നാണ് ജനസമ്പര്‍ക്ക പരിപാടിയുടെ നൈതികത ചോദ്യം ചെയ്യപ്പെടുന്നത്: തികച്ചും അര്‍ഹമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നു ലഭ്യമാകണമെങ്കില്‍ അവര്‍ പുലര്‍ച്ച മുതല്‍ പാതിരാവരെ കാത്തുകെട്ടി കിടന്ന് മുഖ്യമന്ത്രിയെ മുഖം കാണിച്ചാല്‍ മാത്രമേ നടക്കുകയുള്ളോ? പത്തുമുപ്പതാളുകള്‍ അവരെ ചുമന്നു കൊണ്ടുവരുന്ന സ്ഥിതി പത്രങ്ങള്‍ക്കു നല്ല ഫോട്ടോ വിഷയവും മുഖ്യമന്ത്രിക്കു നല്ല ലേഖനവിഷയവുമായിരിക്കാം. അതുപക്ഷേ എങ്ങനെയാണ് കരുതലുള്ള ഭരണത്തിന്റെ കാര്യക്ഷമതയ്ക്കു തെളിവാകുന്നത്? ഏറ്റവും ന്യായമാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്ന ഇത്തരം ജനകീയ വിഷയങ്ങളില്‍ ഏക പരിഹാരം മുഖ്യമന്ത്രിയെ കാണിക്കുക മാത്രമാണെന്ന സിദ്ധാന്തമാണോ ഉമ്മന്‍ചാണ്ടി മുന്നോട്ടു വയ്ക്കുന്നത്?

വില്ലേജ് ഓഫീസുകള്‍ വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖേന പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആണ്ടിലൊരിക്കല്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്കായി കാത്തിരിക്കണമെന്ന സന്ദേശമാണ് ഉമ്മന്‍ചാണ്ടി കൈമാറുന്നത്. രാജവാഴ്ചക്കാലത്തെ അനുസ്മരിപ്പിക്കുന്ന ഈ ഭരണശൈലി വ്യവസ്ഥാപിതമായ ഭരണസംവിധാനത്തെ മുഴുവന്‍ അവഹേളിക്കുകയും അപ്രസക്തമാക്കുകയുമാണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് പ്രകാശം എത്തിക്കേണ്ട ഭരണവ്യവസ്ഥയെ ഉറക്കിക്കിടത്തുന്ന മുഖ്യമന്ത്രി ആണ്ടിലൊരിക്കല്‍ 'ജനകീയ കൂട്ടായ്മയില്‍ അവതരിച്ച് പ്രകാശം ചൊരിയു' മെന്നാണ് അദ്ദേഹത്തിന്റെ ലേഖനം സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിന് അംഗബലമുള്ള സര്‍ക്കാര്‍ ഭരണയന്ത്രം ഇത്രയേറെ ജനവിരുദ്ധമായതിനു പിറകില്‍ ഉമ്മന്‍ചാണ്ടിമാരുടെ ഇത്തരം സമീപനങ്ങളും പങ്കുവഹിച്ചിട്ടുണ്ടെന്നുറപ്പാണ്.

കുറേ പേര്‍ക്ക് സാമ്പത്തികാനുകൂല്യം കുറേപ്പേര്‍ക്ക് ചികിത്സാ സഹായം, കുറേപേര്‍ക്ക് മുച്ചക്രവാഹനം, കുറേപേര്‍ക്ക് ബി പി എല്‍ കാര്‍ഡ് - ജനസമ്പര്‍ക്ക പരിപാടിയില്‍ ഇതാണ് പൊതുവില്‍ സംഭവിച്ചത്! സര്‍ക്കാരിന്റെ ഭരണയന്ത്രം സുതാര്യമായി നേരാംവണ്ണം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജില്ലാ കേന്ദ്രങ്ങളിലെ മാമാങ്കങ്ങളിലേയ്ക്കു മുപ്പതുപേര്‍ ചേര്‍ന്ന് ചുമന്ന് എത്തിക്കാതെ പാവങ്ങള്‍ക്ക് ഇത് ലഭിക്കുമായിരുന്നു. അതു നടക്കാത്തത് പാവങ്ങളുടെ കുറ്റം കൊണ്ടല്ല, ഭരണം നടത്തുന്നവരുടെ അക്ഷന്തവ്യമായ കുറ്റം കൊണ്ടാണ്.

ഇത്തരം ദുരിതങ്ങളുടെ കയത്തിലാണ് നാട്ടിലെ ഗണ്യമായ ഒരു ഭാഗം പാവങ്ങള്‍ ജീവിക്കുന്നതെന്നു മുഖ്യമന്ത്രിക്ക് ഇപ്പോഴാണത്രെ മനസിലായത്! അഞ്ചു ദശാബ്ദത്തിലേറെ നീണ്ട പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോള്‍ അത്ഭുതം തോന്നാതിരിക്കുന്നതെങ്ങനെ? ഖജനാവില്‍ നിന്ന് എത്ര കോടികള്‍ വാരിയെറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിക്ക് ഈ 'ബോധോദയം' ഉണ്ടായത്? അതിന്റെ 'സുതാര്യമായ' കണക്കുകള്‍ എന്നാണ് ജനങ്ങളെ അറിയിക്കുന്നത്?

കണ്ണൂര്‍ നഗരത്തിലെ ഗതാഗതം ദുഷ്‌ക്കരമായിട്ട് മാസങ്ങളായത്രെ! അതുനന്നാക്കാന്‍ അഞ്ച് കോടി അനുവദിക്കാന്‍ ജനസമ്പര്‍ക്കത്തിന്റെ പിറ്റേന്നുകൂടിയ മന്ത്രിസഭാ യോഗംവരെ കാത്തിരിക്കേണ്ടിവന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഒരു ജില്ലാ ആസ്ഥാനത്തെ റോഡുകള്‍ താറുമാറായിക്കിടന്നപ്പോള്‍ അവിടത്തെ എം എല്‍ എ യും എം പി യും മുനിസിപ്പാലിറ്റിയും എന്തുചെയ്യുകയായിരുന്നു? ജനസമ്പര്‍ക്ക വേദിയില്‍ ഒരു നിവേദനം കൊടുത്തപ്പോള്‍ കാര്യം ശരിയായിയെങ്കില്‍ ആ നിവേദനം പോലും കൊടുക്കാത്ത എം പിയേയും എം എല്‍ എ യേയും ജനപ്രതിനിധികളായി കാണാനാകുന്നതെങ്ങനെ? അവരുടെ പാര്‍ട്ടിയും ഗ്രൂപ്പും ഏതുമാകട്ടെ. അവര്‍ക്കെതിരായ കുറ്റപത്രമായി മാറുകയാണ് മുഖ്യമന്ത്രിയുടെ ലേഖനം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭാ രേഖകള്‍ പരിശോധിച്ചുനോക്കട്ടെ. ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും വാര്‍ധക്യകാല/വിധവാ പെന്‍ഷന്‍ ബാധകമാക്കണമെന്നും വികലാംഗ പെന്‍ഷന്‍ വരുമാനപരിധി വര്‍ധിപ്പിക്കണമെന്നും ക്ഷേമപെന്‍ഷനുകള്‍ ശുപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ അധികാരപ്പെടുത്തണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും സഭാവേദിയിലും വിവിധ കമ്മിറ്റികളിലും എത്രയോ തവണ ആവശ്യമുയര്‍ന്നതാണ്. എന്നിട്ടും ജനസമ്പര്‍ക്ക പരിപാടിയിലാണ് ഇത്തരം കാര്യങ്ങള്‍ ആദ്യമായി കേള്‍ക്കുന്നതെന്ന രീതിയില്‍ ഉമ്മന്‍ചാണ്ടി എഴുതുമ്പോള്‍ 'അഹോ, ഭയങ്കരം' എന്ന് ഭരണപക്ഷ-പ്രതിപക്ഷ എം എല്‍ എമാര്‍ ഒന്നിച്ചുപറഞ്ഞേക്കും. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ ഭരണകൂടത്തെ വിശ്വസിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. അദ്ദേഹം വ്യക്തമാക്കേണ്ടത് ജനസമ്പര്‍ക്കത്തിന്റെ ആ ഒറ്റ ദിവസം മാത്രം ഈ ദൂരം കുറഞ്ഞാല്‍ മതിയോ എന്നാണ്.

തന്റെ ലേഖനത്തില്‍ ഉമ്മന്‍ചാണ്ടി എഴുതി: ''ജനസമ്പര്‍ക്ക പരിപാടികൊണ്ട് ഒരുപാട് പേര്‍ക്ക് കിട്ടിയതിനെക്കാള്‍ കൂടുതല്‍ പ്രയോജനം എനിക്കാണു കിട്ടിയത്. നമ്മുടെ നാടിന്റെ അടിത്തട്ടിലുള്ളവരെ എനിക്കു വീണ്ടും മുഖാമുഖം കാണാന്‍ സാധിച്ചു. ഇങ്ങനെയൊരു പരിപാടി ഇല്ലായിരുന്നെങ്കില്‍ എനിക്കവരെയോ അവര്‍ക്ക് എന്നെയോ കാണാന്‍ സാധിക്കുമായിരുന്നില്ല...'' അങ്ങനെ ഒരാവശ്യത്തിനുവേണ്ടി ഇത്രയേറെ പണം വാരിയെറിഞ്ഞത് എന്തിനാണെന്നു ഇടതുപക്ഷം മുഖ്യമന്ത്രിയോട് ചോദിക്കുന്നു. അതു ജനങ്ങളുടെയാകെ ചോദ്യമാണ്. അഴിമതി ഇല്ലാത്ത ജീവിതം കൊതിക്കുന്ന മനുഷ്യരുടെ ജീവിതസമരത്തിന്റെ ഭാഗമാണ് ആ ചോദ്യം.

*
ജനയുഗം മുഖപ്രസംഗം

Friday, December 20, 2013

അനുഭവ മലിനീകരണം

ഫുട്ബോള്‍ പ്രേമികളില്‍ ചിലര്‍ക്കെങ്കിലും ഈ കഥ ഓര്‍മയുണ്ടാവും. ജുര്‍ഗന്‍ ക്ലിന്‍സ്മന്‍ എന്ന പഴയ ജര്‍മന്‍ ഫോര്‍വേഡ് കളം നിറഞ്ഞു വാഴുന്ന കാലം. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ മുന്നില്‍നിന്നു ഈ സെന്റര്‍ ഫോര്‍വേഡ്. ഫോമിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഫിഫ ലോകകപ്പിലും യൂറോപ്യന്‍ കപ്പിലും ജര്‍മന്‍ പടയുടെ ആക്രമണത്തിന്റെ കുന്തമുന. ജര്‍മന്‍ ദേശീയ ടീമിനുവേണ്ടി മാത്രമല്ല, ജര്‍മനിയിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും ഫ്രാന്‍സിലും വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി ഗോളടിച്ചു കൂട്ടി ഈ കളിക്കാരന്‍. ഒരു കളിയില്‍ സ്ഥാനം തെറ്റിനിന്ന ഗോളിയെ കബളിപ്പിച്ച് പന്ത് നെറ്റിലേക്ക് പ്ലെയ്സ് ചെയ്ത ക്ലിന്‍സ്മന്‍ ഗ്യാലറിയിലെ ആര്‍പ്പുവിളിക്കൊപ്പം മൈതാന മധ്യത്തിലേക്കോടി, സഹകളിക്കാര്‍ക്കൊപ്പം ഗോളിന്റെ ആഹ്ലാദം പങ്കിടാന്‍. ഓട്ടത്തിനിടയില്‍ തിരിഞ്ഞുനോക്കിയ ക്ലിന്‍സ്മന് തന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. അപ്പോള്‍ ആരവം നിലച്ച് ഗ്യാലറി നിശ്ശബ്ദമായിരുന്നു. പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക്.

ലോകത്തിനു മുന്നില്‍ താന്‍ നാണംകെട്ടുവെന്ന തോന്നല്‍ ക്ലിന്‍സ്മനെ ഉലച്ചു. ടച്ച് ലൈനിന്റെ ഓരത്തുള്ള പരസ്യബോര്‍ഡിന് ഒരു തൊഴി. ബാറ്ററിയുടെ പരസ്യമുള്ള ആ ബോര്‍ഡ് കഷണങ്ങളായി ചിതറി. ഏറെ ഗോളുകള്‍ നേടിയ ആ ബൂട്ട് പരസ്യബോര്‍ഡില്‍ തുളച്ചുകയറുന്നത് അന്ന് ലോകം മുഴുവനുമുള്ള ഫുട്ബോള്‍ പ്രേമികള്‍ തത്സമയം ടെലിവിഷനില്‍ കണ്ടു. ആ ഫോര്‍വേഡിന്റെ നിരാശയിലും രോഷത്തിലും സന്തോഷിച്ചത് ജപ്പാനിലെ ബാറ്ററി ഉല്‍പ്പാദകരായിരുന്നു. അവര്‍ ക്ലിന്‍സ്മനെ സമീപിച്ചു. തങ്ങളുടെ പരസ്യബോഡ് ചവിട്ടിപ്പൊട്ടിക്കുന്ന ദൃശ്യം പരസ്യമാക്കാന്‍ ക്ലിന്‍സ്മന്റെ അനുമതി വേണം. പാതി അവസരങ്ങളില്‍ നിന്നുപോലും ഗോളുകള്‍ നേടി അമ്പരപ്പിക്കുന്ന ഈ ജര്‍മന്‍കാരന്‍ അന്ന് തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് ആരാധകരുടെ ഹൃദയത്തില്‍ ഒരു സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചു. കോടികളുടെ ആ ഓഫര്‍ തട്ടിമാറ്റി അദ്ദേഹം പറഞ്ഞു: ""എന്റെ രോഷപ്രകടനം വിറ്റു കാശാക്കാന്‍ ഉദ്ദേശിക്കുന്നില്ല.""

ഇന്ന് അമേരിക്കന്‍ ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുന്ന ക്ലിന്‍സ്മന്‍ ഈ ഓഫര്‍ നിരസിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മദ്യക്കമ്പനിയുടെയും ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദ് കൊക്കകോളയുടെയും പരസ്യത്തില്‍നിന്ന് കിട്ടുമായിരുന്ന കോടികള്‍ നിരാകരിക്കുന്നതിന് ഏറെ മുമ്പ്. തന്റെ വൈയക്തികാനുഭവങ്ങളും ആവിഷ്കാരങ്ങളും മൂലധന താല്‍പ്പര്യങ്ങള്‍ക്ക് അടിയറവയ്ക്കില്ല എന്നുകൂടിയാണ് ആ ഫുട്ബോളര്‍ അന്നത്തെ നിഷേധത്തിലൂടെ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒരു സമരമുഖത്ത് ഈയിടെയുണ്ടായ രോഷപ്രകടനത്തിന് തൊഴിലാളിദ്രോഹത്തിന് കുപ്രസിദ്ധനായ ഒരു മുതലാളി അഞ്ചുലക്ഷം രൂപ വിലയിടുമ്പോഴാണ് കോടികളുടെ പരസ്യപ്പണം വേണ്ടെന്ന ക്ലിന്‍സ്മന്റെ നിലപാടിന് വിലമതിക്കാന്‍ കഴിയാതെ പോകുന്നത്. ക്ലിഫ് ഹൗസിനു മുന്നിലെ ഇടതുപക്ഷ ഉപരോധ സമരവേദിയിലെ ബാരിക്കേഡുകള്‍ക്കും ക്യാമറകള്‍ക്കും ഇടയില്‍നിന്ന് ആക്രോശിച്ച സ്ത്രീയുടെ പ്രകടനത്തിന് ലഭിച്ച പാരിതോഷികമായിരിക്കും ചരിത്രത്തിലാദ്യമായി ഒരു രോഷപ്രകടനത്തിന് ലഭിക്കുന്ന പ്രതിഫലം. സ്റ്റുട്ഗര്‍ട്ടിലെ ഒരു ബേക്കറി ഉടമയുടെ മകനായ ക്ലിന്‍സ്മന്‍ ജപ്പാന്‍ കമ്പനിയുടെ കോടികളുടെ പ്രലോഭനത്തില്‍ വീഴാതിരുന്നപ്പോഴാണ് കേരളംപോലെ, ഉജ്വലമായ സമരങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തപ്പെട്ട സാമൂഹ്യപരിസരമുള്ള നാട്ടിലെ ഒരു മധ്യവര്‍ഗ സ്ത്രീ അഞ്ചുലക്ഷം രൂപ ജാള്യലേശമില്ലാതെ കൈനീട്ടി വാങ്ങുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വച്ചുനീട്ടിയ അഞ്ചു ലക്ഷവും കോണ്‍ഗ്രസുകാരുടെ സ്വീകരണങ്ങളും നിഷേധിക്കാന്‍ അവര്‍ തന്റേടം കാട്ടിയിരുന്നുവെങ്കില്‍ ഒറ്റപ്പെട്ട ഇത്തരം പ്രതിഷേധങ്ങള്‍ കൂടുതല്‍ ആദര്‍ശവല്‍ക്കരിക്കപ്പെടുമായിരുന്നു. മനുഷ്യന്റെ അനുഭവങ്ങളും അനുഭൂതികളും മുമ്പും മൂലധനതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്, വാത്സല്യവും പ്രണയവുമെല്ലാം, കരുണയും സ്നേഹവുമെല്ലാം. അയര്‍ലന്‍ഡിലെ ക്ലോഡിയസ് രാജാവിന്റെ കല്‍പ്പനകള്‍ക്ക് വിരുദ്ധമായി സൈനികരുടെ വിവാഹത്തിനും പ്രണയത്തിനും വേണ്ടി നിലകൊണ്ട ഫാദര്‍ വലന്റൈന്റെ രക്തസാക്ഷിത്വം കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കലിനുള്ള ദിനമാണിന്ന്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലുള്ള ആഗോള കുത്തകകള്‍ കുഞ്ഞുങ്ങളോടുള്ള മനുഷ്യന്റെ വാത്സല്യത്തെ വിറ്റു കാശാക്കിയാണ് തടിച്ചു കൊഴുക്കുന്നത്.

സ്ത്രീകളുടെ വിമോചനബോധത്തെ പരസ്യക്കാര്‍ റാഞ്ചുന്നതിനും സമീപകാലത്ത് കേരളം സാക്ഷിയായി. സ്ത്രീപക്ഷത്താണ് തങ്ങളെന്ന് വ്യാജബോധം സൃഷ്ടിച്ചാണ് "മുടി വളരാനുള്ള" തൈലം ഒരു കമ്പനി വിറ്റഴിച്ചത്. അഞ്ചുലക്ഷം രൂപ രോഷപ്രകടനത്തിന് മുതലാളി പാരിതോഷികം കൊടുത്തെങ്കില്‍ അത് അഞ്ചുകോടിയുടെ പരസ്യം മാധ്യമങ്ങളിലൂടെ ലഭിക്കുമെന്നും ഓഹരിക്കമ്പോളത്തില്‍ അതിലേറെ ലാഭം കിട്ടുമെന്നുമുള്ള മുന്നറിവോടെതന്നെയാണ്. തൊഴിലാളിസമരങ്ങളെ നേരിടാന്‍ മുമ്പ് പൊലീസിനെയും ഗുണ്ടകളെയും നിയോഗിച്ച മുതലാളിമാര്‍ക്ക് സമരം പൊളിക്കാന്‍ കൂട്ട് ഇത്തരം വ്യാജ പോരാളികളും മാധ്യമചാവേറുകളുമാണ്. മാധ്യമാധിപത്യമുള്ള സമൂഹത്തില്‍ ഇത്തരം അരാഷ്ട്രീയ സമരരൂപങ്ങള്‍ "ആദര്‍ശവല്‍ക്കരിക്കപ്പെടു"മെന്നും ഒന്നോ രണ്ടോ ദിവസത്തേക്ക് ഒറ്റയാന്‍ സമരവും അതിനുള്ള പാരിതോഷികവും ചര്‍ച്ച ചെയ്യപ്പെടുമെന്നും ആരെക്കാളും നന്നായി അറിയാം മുതലാളിക്ക്.

*
എന്‍ എസ് സജിത്