Saturday, May 24, 2014

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി

സൈന്യം അധികാരം പിടിച്ചെടുത്തത് പട്ടാള അട്ടിമറിയാണോയെന്നതിനെപ്പറ്റി ഇപ്പോള്‍ സംവാദമുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മുര്‍സി സര്‍ക്കാരിനെ സൈന്യം അധികാരത്തില്‍നിന്ന് പുറത്താക്കിയപ്പോഴാണ് ഈ നിര്‍വചനപ്രശ്നം ഉയര്‍ന്നത്. പ്രശ്നം പ്രധാനമായും അമേരിക്കയ്ക്കായിരുന്നു. ഈജിപ്തില്‍ നടന്നത് പട്ടാള അട്ടിമറിയായിരുന്നെങ്കില്‍, അമേരിക്കയുടെ സൈനിക, സാമ്പത്തികസഹായം തുടരാന്‍ നിയമം അനുവദിക്കുകയില്ലായിരുന്നു. അതുകൊണ്ട് ഈജിപ്തില്‍ നടന്നത് "അട്ടിമറിയല്ലാത്ത അട്ടിമറി" (രീൗു വേമേ ശെ ിീേ മ രീൗു)യെന്ന് വിശേഷിപ്പിക്കപ്പെട്ടു. തായ്ലന്‍ഡില്‍ മെയ് 22ന് നടന്നത് പട്ടാള അട്ടിമറിയാണെന്നതില്‍ അഭിപ്രായഭിന്നതയില്ല. അമേരിക്ക അതിനെ നിശിതമായി വിമര്‍ശിച്ചു. പട്ടാളം അധികാരം പിടിച്ചെടുത്തതിന് ഒരു നീതീകരണവുമില്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പറഞ്ഞു. യുഎന്നും ബ്രിട്ടനും ജര്‍മനിയും യൂറോപ്യന്‍ യൂണിയനുമെല്ലാം വിമര്‍ശനവുമായി രംഗത്തെത്തി.

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി പുത്തരിയല്ല; പതിവാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. 1932ല്‍ രാജാധികാരം ഭരണഘടന വിധേയമാക്കിയശേഷം നടക്കുന്ന 12-ാമത്തെ വിജയകരമായ പട്ടാള അട്ടിമറിയാണ് ഇപ്പോഴത്തേത്. മെയ് 20ന് തായ്ലന്‍ഡില്‍ സൈനിക നിയമം നടപ്പാക്കി. ""ഇത് ഒരു പട്ടാള അട്ടിമറിയല്ല, സൈനിക നിയമം നടപ്പാക്കുകമാത്രമാണ്"", സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ആരെങ്കിലും ഈ പ്രസ്താവന വിശ്വസിക്കുമോയെന്നുള്ള സംശയമൊന്നും അവര്‍ക്കുണ്ടായിരുന്നതായി തോന്നുന്നില്ല. സൈനിക നിയമം നടപ്പാക്കുന്നത് ഭരണഘടനാനുസൃതമാണെന്നു വാദിക്കാം. സൈന്യം അധികാരം പിടിച്ചെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജാധികാരത്തെപ്പറ്റിയുള്ള വ്യവസ്ഥകള്‍ ഒഴിച്ചുള്ള എല്ലാ ഭരണഘടനാ വ്യവസ്ഥകളും "അവസാനിപ്പിച്ചിരിക്കുന്നു", എന്നാണ് പ്രഖ്യാപനം. സൈന്യം സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യഘടനകളില്‍ മാറ്റം വരുത്തുമെന്നും സൈനിക മേധാവി ജനറല്‍ പ്രയുത്ചാന്‍ ഓച പറഞ്ഞു. മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെയും അസ്ഥിരതയുടെയും ഒടുവിലാണ് സൈനിക നിയമവും തുടര്‍ന്ന് പട്ടാളഭരണവും ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ദുബായില്‍ പ്രവാസിയായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി താക്സിന്‍ ഷിനവത്രയെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴത്തെ അധികാര വടംവലി.

ഒരു ദശകം മുമ്പ് താക്സിന്‍ അധികാരത്തിലായിരുന്നപ്പോള്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കൂടുതലും ഗ്രാമീണമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തര തായ്ലന്‍ഡിലെ ജനങ്ങള്‍ക്കു കുറേയേറെ പ്രയോജനംചെയ്തു. ഈ പരിഷ്കാരങ്ങളെ എതിര്‍ത്ത ബാങ്കോക്ക് കേന്ദ്രീകൃതമായ നഗരവാസികളായ വരേണ്യവര്‍ഗമാണ് പ്രക്ഷോഭണത്തിന്റെ മുന്നിലും പിന്നിലും. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലം 2006ലെ സൈനിക അട്ടിമറിയാണ്. താക്സിന്റെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായി. തായ്ലന്‍ഡിലെ സമ്പദ്ക്രമത്തെ തന്നെ ഇത് അപകടത്തിലാക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. "സമാധാനപരമായി" താക്സിനെ അധികാരഭ്രഷ്ടനാക്കി, ഭരണം പിടിച്ചെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. ഭരണഘടന റദ്ദാക്കി. രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി. അന്ന് പട്ടാള വിപ്ലവത്തിന് നേതൃത്വം നല്‍കിയവര്‍ രാജകുടുംബവുമായി അടുപ്പമുള്ളവരായിരുന്നു, സൈന്യം അധികാരം പിടിച്ചെടുത്ത് രാജാവിന്റെ അറിവോടെ, സമ്മതത്തോടെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ താക്സിന്‍ ശിക്ഷിക്കപ്പെട്ടു. അതിനകം അദ്ദേഹം നാടുവിട്ടിരുന്നു. അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത് താക്സിന്റെ ഇളയ സഹോദരി യിങ്ലക്ക് ഷിനവത്ര ആയിരുന്നു. താക്സിന്റെ കക്ഷിയുടെയും ഷിനാവത്ര കുടുംബത്തിന്റെയും ജനപിന്തുണ പ്രകടമായിരുന്നു. യിങ്ഗ്ലിക്ക് അധികാരത്തില്‍ വരാനും തുടരാനും താക്സിന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പ്രശ്നമെന്നും സഹോദരന്‍ തുടങ്ങിയ അഴിമതി സഹോദരി തുടരുകയാണെന്നുമായിരുന്നു പ്രക്ഷോഭകാരികളുടെ ആരോപണം. താക്സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാനുള്ള നിയമനിര്‍മാണത്തിന് ശിക്ഷാകാലാവധി അവസാനിപ്പിച്ചുകൊണ്ട് വ്യവസ്ഥചെയ്യുന്ന- താക്സിന്റെ കക്ഷി നടപടികള്‍ തുടങ്ങിയതാണ് പ്രക്ഷോഭത്തെ രൂക്ഷമാക്കിയത്. അറുപതില്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. ഫെബ്രുവരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബോയ്ക്കോട്ടു ചെയ്തു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടതാണ് മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍. ഭരണഘടനാ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതൊരു "രാഷ്ട്രീയ വിധിന്യായ"മാണെന്ന് വിമര്‍ശിക്കപ്പെട്ടു. മെയ് ഏഴിന് പ്രധാനമന്ത്രി യിങ്ലക്കിനെ അധികാരദുര്‍വിനിയോഗത്തിന് ഭരണഘടനാ കോടതി പുറത്താക്കി. "രാഷ്ട്രീയ" വിധിന്യായങ്ങള്‍ തുടരുകയാണെന്ന് തോന്നി. ഒരു കാവല്‍ പ്രധാനമന്ത്രി അധികാരത്തില്‍ വന്നു. ഇത്തരം പ്രതിസന്ധികളില്‍ മുമ്പ് തായ്ലന്‍ഡിന്റെ രാജാവ് ഇടപെടുകയോ മധ്യസ്ഥത വഹിക്കുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയോ ചെയ്യുമായിരുന്നു. തായ് ജനത അത് അംഗീകരിക്കുകയും ചെയ്യുമായിരുന്നു. പ്രായാധിക്യത്തിലുള്ള ഭൂമിബോള്‍ രാജാവിന് ഇന്ന് അത്തരം ഇടപെടലിനുള്ള കഴിവില്ല. കാവല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള കൂടിയാലോചനകള്‍ തിങ്കളാഴ്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സൈനിക നിയമത്തിന്റെ പ്രഖ്യാപനം. സൈനികനിയമം ഏര്‍പ്പെടുത്തിയശേഷം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു. പ്രതിപക്ഷവും താക്സിന്റെ കക്ഷിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സൈന്യം പൂര്‍ണ അധികാരം ഏറ്റെടുത്തത്.

നേരത്തെ തായ് സൈന്യത്തിന്റെ "സംയമ"ത്തെയും "പ്രൊഫഷണലിസ"ത്തെയും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്മാര്‍ പ്രശംസിച്ചിരുന്നു. പട്ടാള അട്ടിമറിയുണ്ടാകില്ലെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വിലയിരുത്തല്‍. തായ് സൈന്യവുമായി അമേരിക്കയ്ക്കുള്ള സഖ്യം ഇന്തോ-ചൈന യുദ്ധകാലത്ത് തുടങ്ങിയതാണ്. തായ് സൈന്യത്തിന് അമേരിക്കന്‍ സൈനിക ഉപദേഷ്ടാക്കളുണ്ട്. ജനുവരിയില്‍ സൈനിക മേധാവി ചെയ്ത ഒരു പ്രസ്താവന പട്ടാളഭരണത്തിന്റെ സാധ്യത സൂചിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, "ഭാവിയില്‍ സൈന്യം അധികാരത്തില്‍ വരുന്നതിനുള്ള വാതില്‍ തുറക്കുമെന്നോ, അടയ്ക്കുമെന്നോ" തനിക്ക് പറയാന്‍ കഴിയുകയില്ലെന്നായിരുന്നു. പട്ടാള അട്ടിമറിയുടെ "ടെക്സ്റ്റ് ബുക്ക്" വിശദീകരണം ഇവിടെയുമുണ്ടായി. "രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാണ്". മറ്റു ചില രാജ്യങ്ങളിലെന്നപോലെ, തായ്ലന്‍ഡിന്റെയും സൈന്യത്തിന്റെ സ്വയം ധാരണ, രാഷ്ട്രീയസ്ഥിരത കാത്തുസൂക്ഷിക്കാനും അതുകൊണ്ട് സിവിലിയന്‍ സര്‍ക്കാര്‍ എത്രകാലം അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം സൈന്യത്തിന്റേതാണെന്നത്രേ.

തായ്ലന്‍ഡില്‍ വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെപ്പറി അടുത്തയിടെ യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ "വിശ്വസിക്കാവുന്ന ഒരു പങ്കാളിയെന്ന നിലയിലും ആ മേഖലയിലെ ഒരു നേതാവെന്ന നിലയിലും എത്രമാത്രം തായ്ലന്‍ഡിനെ ആശ്രയിക്കാന്‍ കഴിയുമെന്" സംശയം പ്രകടിപ്പിച്ചു. ആ സംശയം ബലപ്പെടുത്തുന്നതാണ് പട്ടാള അട്ടിമറി. തായ് ജനതയെ സംബന്ധിച്ചിടത്തോളം ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന, സ്വേച്ഛാധിപത്യ സൈനിക ഭരണകൂടമാണ് അധികാരത്തില്‍ വന്നിരിക്കുന്നത്.

*
നൈാന്‍ കോശി

1 comment:

ulekeepadron said...

Harrah's Casino & Hotel - MapyRO
Harrah's 대구광역 출장안마 Casino & 경상남도 출장안마 Hotel in Hanover, 청주 출장샵 Virginia. Address: 777 Harrahs 정읍 출장마사지 Blvd. South Hanover, VA, 28906. 광양 출장마사지 Phone: (877) 298-8100. Website: http://harrahscasino.com/harrahscasino.