Showing posts with label ആൾദൈവങ്ങൾ. Show all posts
Showing posts with label ആൾദൈവങ്ങൾ. Show all posts

Thursday, April 24, 2014

അമൃതാനന്ദമയിയുടെ ജാതി രാഷ്ട്രീയം

അമൃതാനന്ദമയിക്കും അവരുടെ മഠത്തിനുമെതിരായി ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന മുന്‍ അന്തേവാസിനി നടത്തിയ വെളിപ്പെടുത്തലുകള്‍ അഭിമുഖത്തിന്റെ രൂപത്തില്‍ കൈരളിയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു. ദേശാഭിമാനിയോ ചിന്തയോ പോലെ സിപിഐ എമ്മിെന്‍റ ഒരു ഔദ്യോഗിക മാധ്യമമല്ല കൈരളി. എന്നിട്ടും ഈ അഭിമുഖം സംപ്രേഷണം ചെയ്തതിനെ ഹിന്ദു മതവിശ്വാസികള്‍ക്കെതിരായി കമ്യൂണിസ്റ്റുകാര്‍ നടത്തിയ ആക്രമണമായി പരിവര്‍ത്തിപ്പിക്കാന്‍ സംഘടിതമായ ശ്രമമാണ് സംഘപരിവാര്‍ ശക്തികളുടെയും ധീവരസഭയുടെയും ഭാഗത്തുനിന്നുണ്ടായത്. ""മാതാ അമൃതാനന്ദമയി ഗംഗാനദി പോലെയാണ്. കുംഭമേളക്കെത്തുന്ന 11 കോടി ജനങ്ങള്‍ തങ്ങളുടെ പാപം ഗംഗയില്‍ കഴുകി കളഞ്ഞാലും ഗംഗ മലിനമാകുന്നില്ല. അമൃതാനന്ദമയി അപമാനിക്കപ്പെട്ടപ്പോള്‍ അപമാനിതരായത് 100 കോടി ഹിന്ദുക്കളാണ്"" എന്നാണ് വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാള്‍ കൊച്ചിയില്‍ നടന്ന ഹിന്ദു ധര്‍മ്മ സംരക്ഷണ സംഗമത്തില്‍ പ്രഖ്യാപിച്ചത്.

അമൃതാനന്ദമയി ഒരു ഹിന്ദു സന്യാസിനിയാണെന്നും അമൃതാനന്ദമയി മഠം ഒരു ഹിന്ദു സ്ഥാപനമാണെന്നും അതിനെതിരായി വരുന്ന ഏതാക്രമണത്തെയും നേരിടാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരുങ്ങിയിരിക്കണമെന്നും അതിന്റെ സമുന്നത നേതാവ് ആവശ്യപ്പെട്ടിരുന്നു. ലോകജനതയ്ക്കാകെ ജാതി - മത - വര്‍ഗ - വര്‍ണ - ലിംഗ വ്യത്യാസമെന്യേ സ്നേഹം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന അമൃതാനന്ദമയിയില്‍നിന്ന് ഈ ഹിന്ദുത്വവല്‍കരണത്തിനെതിരെ യാതൊരു പ്രതികരണവുമുണ്ടായില്ല. അമൃതാനന്ദമയി ജനിച്ചത് അരയസമുദായത്തിലാണെന്നതിനാല്‍ അവരെ ധീവര മഹാസഭക്കാരിയാക്കാനുള്ള ശ്രമമാണ് ധീവരസഭാ നേതാവ് ദിനകരെന്‍റ ഭാഗത്തുനിന്നുണ്ടായത്. അവര്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്‍എസ്എസ് നേതാവ് കെ പി ശശികല ടീച്ചര്‍ ഹര്‍ത്താലുകാരെ അഭിവാദ്യം ചെയ്യാന്‍ പോയി. അരയസമുദായത്തിന്റെ വോട്ടാകെ ബിജെപിക്ക് കിട്ടും എന്ന് പ്രതീക്ഷിച്ചാണ് ടീച്ചര്‍ പോയത്. പക്ഷേ ദിനകരന്‍ വോട്ട് ഐക്യ ജനാധിപത്യമുന്നണിക്ക് കൊടുക്കാനാണ് തീരുമാനിച്ചത്. ഈ ജാതിവല്‍ക്കരണ നടപടിയേയും എതിര്‍ക്കാന്‍ വിശ്വമാതാവോ മഠമോ തയ്യാറായില്ല. ഒരു ഭാഗത്ത് പരാശക്തിയുടെ ദിവ്യാവതാരമാകയും ലോക മാതാവായുമൊക്കെ വാഴ്ത്തപ്പെടുന്ന അമൃതാനന്ദമയി എന്തുകൊണ്ടാണ് ഈ ജാതിവല്‍കരണത്തിനും വര്‍ഗീയവല്‍കരണത്തിനും നിന്നുകൊടുക്കുന്നത്?

ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയും അമൃതാനന്ദമയിയുടെ നിലനില്‍പും പരസ്പര പൂരകമാണെന്നതാണിതിന് കാരണം. ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമാണ് വിചാരധാര. അതില്‍ ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയുമൊക്കെ ന്യായീകരിക്കപ്പെടുകയും ശരിവെക്കപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. അതായത് ബ്രാഹ്മണ മേധാവിത്വത്തില്‍ അടിയുറച്ച ചാതുര്‍വര്‍ണ്യവ്യവസ്ഥയും ജാതിവ്യവസ്ഥയും ഒരു കോട്ടവും കൂടാതെ നിലനിര്‍ത്താനാഗ്രഹിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അവര്‍ സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അടിത്തറ ചാതുര്‍വര്‍ണ്യമാണ്. എന്നാല്‍ ആ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഇന്ന് ഹിന്ദുവെന്നറിയപ്പെടുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഏകീകരണം നടക്കണം. അതിന് വിഘാതമായി നില്‍ക്കുന്നത് ജാതിവ്യവസ്ഥയും അതിലെ മേല്‍ കീഴ് ബന്ധങ്ങളുമാണ്. അതിനെ മറികടക്കാന്‍ പറ്റിയ ഏറ്റവും നല്ല പ്രതീകമാണ് പിന്നോക്കജാതിക്കാരിയും സ്ത്രീയുമായ ഒരു ആള്‍ ദൈവ പരിവേഷം. മറുഭാഗത്ത് പിന്നോക്കജാതിക്കാരിയായ തെന്‍റ ദൈവീകതയെ മേല്‍ജാതിക്കാര്‍ അംഗീകരിക്കണമെങ്കില്‍ ബ്രാഹ്മണ്യത്തിന്റെ സഹായം ആവശ്യമാണെന്ന് കണ്ട് സ്വന്തം ഔദ്യോഗിക ജീവചരിത്രത്തില്‍ തന്നെ അരയനായ തെന്‍റ പിതാവില്‍ ബ്രാഹ്മണ്യം ആരോപിച്ച വ്യക്തിയാണ് അമൃതാനന്ദമയി. ചുരുക്കിപ്പറഞ്ഞാല്‍ വിശാല ഹിന്ദുഐക്യം എന്നത് തെന്‍റ ജനപ്രിയതയ്ക്ക് ഗുണം ചെയ്യുമെന്ന ബോധ്യം അമൃതാനന്ദമയിക്കുണ്ട്. ഇത് രണ്ടും ഒന്നു ചേരുന്ന കാഴ്ചയാണിന്ന് നാം കാണുന്നത്. ഒപ്പം തന്നെ ധീവരസഭയുടെ പിന്തുണയെന്നാല്‍ ഇന്നത്തെ ഭരണകക്ഷിയുടെ പിന്തുണയാണ് എന്ന് അറിയാത്തയാളല്ല അവര്‍.

ചുരുക്കത്തില്‍ ബിജെപി - കോണ്‍ഗ്രസ് താല്‍പര്യങ്ങളെ പ്രീണിപ്പിച്ച് തന്റെ സാമ്പത്തിക സാമ്രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തുക എന്ന അടവാണ് അമൃതാനന്ദമയിയില്‍നിന്നും അവരുടെ മഠത്തില്‍നിന്നും ഉണ്ടായത്. ""ഭാരതം നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സവിശേഷ സന്ദര്‍ഭത്തില്‍ അടിത്തട്ടുകാര്‍ മുതല്‍ മേല്‍ത്തട്ടുകാര്‍ വരെയുള്ള കേരളീയ സമൂഹത്തെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന പ്രമുഖമായ ഒരു ആത്മീയ കേന്ദ്രമെന്ന നിലയില്‍ അമൃതാനന്ദമയി മഠത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ യാദൃച്ഛികമാകാനിടയില്ല"" എന്ന കേസരിയുടെ വിലയിരുത്തല്‍ ഈ അവിശുദ്ധ സഖ്യത്തെയാണ് തുറന്നുകാണിക്കുന്നത്. അമൃതാനന്ദമയി മഠത്തെ രാഷ്ട്രീയമായി എങ്ങനെയാണ് ആര്‍എസ്എസ് കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ആത്മീയത അത് കപടമായാലും അല്ലാത്തതായാലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമ്പോഴാണത് വര്‍ഗീയതയായി മാറുന്നത്. അമൃതാനന്ദമയി മഠത്തെ സംബന്ധിച്ചിടത്തോളവും അത് വ്യക്തമായിരിക്കുന്നു.

*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക

Wednesday, April 23, 2014

ആള്‍ദൈവങ്ങള്‍ അക്രമാസക്തരായാല്‍

രാഷ്ട്രീയ പ്രവര്‍ത്തകരും ആത്മീയ പ്രവര്‍ത്തകരും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്. ദൈവവിശ്വാസികളാണെങ്കിലും അല്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനതലം ഭൗതികമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിച്ചാല്‍ തിരിച്ചു വിമര്‍ശിക്കാനുള്ള അവകാശം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാറുമുണ്ട്. തെരഞ്ഞെടുപ്പുകള്‍ പ്രത്യേകിച്ച് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും പ്രതിവിമര്‍ശനങ്ങള്‍ക്കുമുള്ള കളങ്ങളാണ്. ആത്മീയ നേതാക്കള്‍ അങ്ങനെയല്ല. അവര്‍ ആത്മീയ നേതാക്കളായതുകൊണ്ട് തന്നെ അവരെ വിമര്‍ശിക്കാന്‍ മറ്റ് ആത്മീയ നേതാക്കള്‍ക്ക്പോലും അധികാരമില്ല. നമ്മുടെ ശിക്ഷാനിയമങ്ങള്‍പോലും ആത്മീയ നേതാക്കളെ സംബന്ധിച്ചിടത്തോളം തലകുത്തനെയായി മാറാറുണ്ട്.

ആത്മീയ മേഖലകളില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുകയോ ഒരു കൊലപാതകം നടക്കുകയോ ചെയ്താല്‍ അത് സംശയലേശമെന്യേ തെളിയിക്കപ്പെടുന്നതുവരെ ആരും ഒരു ചെറുവിരല്‍ പോലുമനക്കില്ല. ആരോപണമുന്നയിക്കുന്നവര്‍ വിഡ്ഢികളും പരിഹാസപാത്രങ്ങളുമാകുകയാണ് പതിവ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെതിരെ ആര്‍ക്കും എന്താരോപണവും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. ആരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള മുഴുവന്‍ ബാധ്യതയും ആരോപിക്കപ്പെടുന്നയാള്‍ക്കാണ്. ആത്മീയ നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാല്‍ അതു തെളിയിക്കേണ്ട ബാധ്യത ആരോപണമുന്നയിച്ചയാള്‍ക്കുമാണ്. മാതാ അമൃതാനന്ദമയി മിഷനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോഴൊക്കെ ഈ വസ്തുത പകല്‍പോലെ വ്യക്തമായിരുന്നു.

മിഷനെതിരെ ഗെയ്ല്‍ ട്രെഡ്വെല്‍ പുസ്തകമെഴുതി സ്വന്തം അനുഭവസാക്ഷ്യത്തിലൂടെ ആരോപണമുയര്‍ത്തിയപ്പോള്‍ അത് ചെവിക്കൊള്ളാന്‍ ഭരണകൂടവും നീതിപാലകരും സാംസ്കാരിക നായകര്‍ പോലും വിസമ്മതിച്ചു. മാതാ അമൃതാനന്ദമയി മിഷന്‍ ചെയ്യുന്ന സാമൂഹ്യസേവനത്തെ പ്രകീര്‍ത്തിക്കുക മാത്രമാണ് ഭരണകര്‍ത്താക്കള്‍ ചെയ്തത്. മാതാ അമൃതാനന്ദമയി മഠത്തിലെ പ്രമുഖന്‍ തന്നെ മാനഭംഗപ്പെടുത്തിയതായി ഗെയ്ല്‍ ട്രെഡ്വെല്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയപ്പോള്‍, അതിനെച്ചൊല്ലി ദീപക് പ്രകാശ് എന്ന വക്കീല്‍ കൊടുത്ത പരാതിയിന്‍മേല്‍ നേരിട്ടു വന്നു തെളിവു ഹാജരാക്കാന്‍ കരുനാഗപ്പള്ളി പൊലീസ് ട്രെഡ്വെല്ലിന് ഇ - മെയില്‍ സന്ദേശമയയ്ക്കുകയാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ബലാല്‍സംഗത്തിന് എങ്ങനെ തെളിവ് ഹാജരാക്കാന്‍ കഴിയും എന്ന സാമാന്യയുക്തിപോലും പൊലീസിനുണ്ടായില്ല. തുടര്‍ന്ന് കൈരളി ടി വി നടത്തിയ അഭിമുഖത്തില്‍ ഗെയ്ല്‍ ട്രെഡ്വെല്‍ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിച്ചു. പരിപാടി സംപ്രേഷണം ചെയ്താല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അമൃതാനന്ദമയി മിഷന്‍ കൈരളി ടി വിയെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതായത് ആരോപണങ്ങള്‍ പോലും അസഹനീയമാണെന്നര്‍ത്ഥം.

എങ്കിലും ട്രെഡ്വെല്ലിെന്‍റ ഇംഗ്ലീഷ് പുസ്തകം നിരവധി പേര്‍ വായിച്ചു. കൈരളി ടി വിയുടെ അഭിമുഖം നിരവധി പേര്‍ കേട്ടു. മാതാ അമൃതാനന്ദമയി മിഷനെ സംബന്ധിച്ച പരസ്യസംവാദങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. അപ്പോഴും ഭരണകര്‍ത്താക്കളും നീതിപാലകരും അനങ്ങിയില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മിണ്ടാട്ടമില്ലാതായി. ഇതിനെല്ലാം ശേഷമാണ് കൈരളി ടിവി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് ട്രെഡ്വെല്ലുമായി നടത്തിയ അഭിമുഖം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സ് തീരുമാനിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയെപ്പോലുള്ള ആത്മീയ പ്രവര്‍ത്തകര്‍തന്നെ അമൃതാനന്ദമയി മിഷനെ വിമര്‍ശിക്കാനും തുനിഞ്ഞു. ഇവയ്ക്കെതിരെ പ്രത്യാക്രമണങ്ങളുമായി ചിലര്‍ രംഗത്തുവന്നിരിക്കുന്നു. ഡിസി ബുക്സിനും രവി ഡിസിയ്ക്കുമെതിരെ അതിക്രമമുണ്ടായി. സന്ദീപാനന്ദ ഗിരി ആക്രമിക്കപ്പെട്ടു. ആരോപണങ്ങള്‍ അസഹനീയമാണെന്നു മാത്രമല്ല, അത്തരം പരാമര്‍ശങ്ങള്‍ വരുന്നതുപോലും വേണ്ടയെന്ന് ചിലര്‍ തീരുമാനിച്ചുവെന്ന് വ്യക്തം. മിഷന്‍ ഏതാണ്ട് പൂര്‍ണമായി ഹിന്ദുത്വവാദികളുടെ സംരക്ഷണത്തിലായി എന്നാണ് അതു കാണിക്കുന്നത്. അപ്പോഴും ഭരണകര്‍ത്താക്കള്‍ അനങ്ങുന്നില്ല. ഹിന്ദുത്വവാദികള്‍ ഇത്രയധികം ഭയപ്പെടാന്‍ ആ പുസ്തകത്തില്‍ എന്താണുള്ളത്?

ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന സ്വാമിനി അമൃതപ്രാണ തീര്‍ച്ചയായും ഒരു ഭൗതികവാദിയല്ല. അവര്‍ ഈ പുസ്തകമെഴുതുമ്പോഴും ഒരു ആത്മീയവാദിയാണ്. താന്‍ ഒരു പാപിനിയാണെന്നും പാപത്തില്‍നിന്നുള്ള മോചനം അമൃതാനന്ദമയിയിലൂടെ ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്ത ഒരു പാവം സ്ത്രീ. അവര്‍ക്കെതിരെ ""അമ്മ""യും പാര്‍ശ്വവര്‍ത്തികളും അടിച്ചേല്‍പിച്ച നിരന്തര പീഡനങ്ങളും വിവിധ പാര്‍ശ്വവര്‍ത്തികളുടെ കാമക്രീഡകള്‍പോലും സഹിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ആത്മീയതയാണ്. അമൃതാനന്ദമയി എന്ന സുധാമണിയുടെ പ്രവര്‍ത്തനങ്ങള്‍ വെറും പ്രകടനം മാത്രമാണെന്നും അതില്‍ ആത്മീയതയല്ല, വെറും കച്ചവട താല്‍പര്യങ്ങളും ഭൗതികമായ ആര്‍ത്തിയും മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നതെന്നുമുള്ള തിരിച്ചറിവാണ് അവരെ ആശ്രമം വിട്ടോടാന്‍ പ്രേരിപ്പിച്ചത്. അമൃതാനന്ദമയി മിഷനെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്ന കാര്യങ്ങള്‍ പുറത്തു പറയുന്നതില്‍നിന്ന് പതിനഞ്ചുവര്‍ഷക്കാലം അവരെ തടഞ്ഞതും ഇതേ ആത്മീയതയാണ്. ചുരുക്കത്തില്‍ ഗെയ്ല്‍ ട്രെഡ്വെല്ലിെന്‍റ വെളിപ്പെടുത്തല്‍ ഒരു ഭൗതികവാദിയുടെ വിമര്‍ശനമല്ല, ആത്മീയവാദത്തില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ച, അതിനുവേണ്ടി എന്തു വേദനയും സഹിക്കാന്‍ തയ്യാറായ ഒരു സ്ത്രീയുടെ നിരാശാബോധത്തിന്റെ ആവിഷ്കാരമാണ്. അത് ചെവിക്കൊള്ളാന്‍ ആരും തയ്യാറാവാത്ത വിധത്തില്‍ തികച്ചും ഭൗതികമായ വടവൃക്ഷമായി സുധാമണി മാറിക്കഴിഞ്ഞുവെന്നാണ് ഇതു കാണിക്കുന്നത്.

ഗെയ്ല്‍ ട്രെഡ്വെല്‍ വലിയ എഴുത്തുകാരിയല്ല. നമ്മുടെ ബുദ്ധിജീവികളുടെ ഭാഷാചാതുര്യവും പ്രകടനപരതയും അവര്‍ക്കില്ല. അവരുടെ എഴുത്ത് വളരെ ലളിതമാണ്. കഥാകഥനത്തിന്റെ രീതിയിലുള്ളതാണ്, കുറിക്കുകൊള്ളുന്നതുമാണ്. അവര്‍ പറയുന്ന കഥകള്‍ ഏതെങ്കിലും സങ്കല്‍പിത കഥാപാത്രങ്ങളെക്കുറിച്ചുള്ളതല്ല. ബാലു, റാവു, രാമകൃഷ്ണന്‍, ചന്ദ്രു, നീലു തുടങ്ങിയ പാര്‍ശ്വവര്‍ത്തികളും സ്ത്രീകളുമെല്ലാം ജീവിക്കുന്നവരാണ്. അവരാരും, സുധാമണി പോലും ഇതില്‍ പറയുന്ന കാര്യങ്ങളെയൊന്നിനെയും നിഷേധിച്ചിട്ടില്ല. നിഷേധിക്കാത്തത് രണ്ട് കാര്യങ്ങള്‍കൊണ്ടാകാം. ഒന്ന് ഇവരെല്ലാം ഭൗതികമായ ആശകളെല്ലാം വെടിഞ്ഞ് സച്ചിദാനന്ദത്തില്‍ വിലയം പ്രാപിക്കാനാഗ്രഹിക്കുന്ന മുമുക്ഷുക്കളായതുകൊണ്ടാകാം. അവര്‍ കൈരളി ടി വി, രവി ഡിസി, സന്ദീപാനന്ദ ഗിരി മുതലായ "ക്ഷുദ്രജീവി"കളെക്കുറിച്ചാലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ല. നശ്വരമായ ഭൗതികപ്രപഞ്ചത്തില്‍ അവരുടെ ഭക്തന്മാര്‍ക്കുമെന്തു കാര്യം? അല്ലെങ്കില്‍ ട്രെഡ്വെല്‍ പറയുന്നതത്രയും വസ്തുതകളാണ്. അപ്പോള്‍ ഈ വസ്തുതകള്‍ പുറത്തുവരരുതെന്നും ചര്‍ച്ച ചെയ്യപ്പെടരുതെന്നും ആഗ്രഹമുണ്ടാകും. ഇത്രയും കാലം ഈ ചീഞ്ഞു നാറുന്ന വസ്തുതകള്‍ കാത്തുസൂക്ഷിച്ച് ഒരു വലിയ സാമ്രാജ്യമുണ്ടാക്കിയ ആളുകളാണല്ലോ. അതുകൊണ്ട് അവര്‍ ""തെറിക്കുത്തരം മുറിപ്പത്തല്"" എന്ന മട്ടില്‍ തിരിച്ചടിക്കുന്നു. അതായത് അവര്‍ യഥാര്‍ത്ഥത്തില്‍ ആത്മീയവാദികളല്ലെന്നും ആത്മീയതയും ആള്‍ദൈവവും ""കൃഷ്ണെന്‍റ""യും ""ദേവി""യുടെയും പ്രകടനങ്ങളുമെല്ലാം ആളുകളെ പറ്റിക്കാനെടുത്ത പുറംപൂച്ചാണെന്നും വെളിപ്പെടുന്നു.

ആക്രമണം ഒരു ഭൗതിക പ്രസാധക ശക്തിയായ രവി ഡിസിയ്ക്കെതിരെയായതുകൊണ്ട് ഒരു സംഘം സാംസ്കാരികനായകന്മാര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്നു. അത്രയും നല്ലത്. ട്രെഡ്വെല്‍ പറഞ്ഞ കാര്യങ്ങളോടൊന്നും അവരില്‍ നല്ലൊരു ഭാഗം പ്രതികരിച്ചില്ലെങ്കിലും ആത്മീയവാദികളുടെ രോഷം കേരളത്തിലെ മുഖ്യപ്രസാധകനോടായതില്‍ മനംനൊന്തല്ലോ. സന്ദീപാനന്ദഗിരി വലിയൊരു ഭൗതികശക്തിയൊന്നുമല്ലാത്തതുകൊണ്ട് അത്രയും പ്രതികരണമുണ്ടായില്ല. ഏതായാലും, പലയിടങ്ങളിലും ആക്രമണങ്ങള്‍ക്കെതിരെ സാധാരണക്കാരുടെ പ്രതിഷേധ പ്രകടനങ്ങളും നടന്നു. അപ്പോഴും ഭരണകൂടവും നീതിന്യായവ്യവസ്ഥയും അനങ്ങിയിട്ടില്ല. ഇടുക്കിയില്‍ ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് ഒരു പ്രസംഗത്തിലുണ്ടായ പരാമര്‍ശം മുന്‍നിര്‍ത്തി സ്വമേധയാ കേസെടുത്ത് മിടുക്കുകാണിച്ച ഭരണാധികാരികളാണ് നമ്മുടെ സംസ്ഥാനത്തിലുള്ളത്. സ്വന്തം രാഷ്ട്രീയ പ്രതിയോഗികള്‍, പ്രത്യേകിച്ച് സിപിഐ എം നടത്തിയതായി ആരോപിക്കപ്പെടുന്ന എല്ലാ കേസുകളിലും ""മുഖം നോക്കാതെ നടപടിയെടുക്കു""മെന്ന് പ്രഖ്യാപിക്കുകയും കോടതിവിധി വന്ന കേസുകള്‍പോലും സിബിഐക്കു വിടുന്നതിനെക്കുറിച്ചാലോചിക്കുകയും ചെയ്യുന്ന, പ്രതിയോഗികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതില്‍ സദാ ജാഗരൂകരായ ഭരണാധികാരികളാണ് നമുക്കുള്ളത്. അത്തരക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടുകയാണെങ്കില്‍ അവരെ തൂക്കിലേറ്റണം. തൂക്കിലേറ്റാന്‍ വിധിച്ചാല്‍ പണ്ടു ക്രിസ്ത്യന്‍ പള്ളിമുറ്റങ്ങളില്‍ ചെയ്തതുപോലെ ജീവനോടെ ചുട്ടുകരിക്കാം. അങ്ങനെ വിധിയുണ്ടായാല്‍, ""അതുകൊണ്ടരിശം തീരാതപ്പുരയുടെ ചുറ്റും മണ്ടി"" നടക്കാം.

പക്ഷേ ഇതൊന്നും ആള്‍ദൈവമിഷനുകള്‍ക്ക് ബാധകമല്ല. അവിടെ ആളെ നോക്കിയേ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂ. അവര്‍ നടത്തുന്ന സേവനങ്ങളെ സ്മരിക്കണം. സേവനത്തിന്റെ ഇടയില്‍ സത്നാംസിങ് എന്ന അല്‍പം ഉറക്കെ വര്‍ത്തമാനം പറയുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്ന ഭക്തന്‍ 107 വെട്ടുകൊണ്ടു മരിച്ചാല്‍ അവിടെയും കുറ്റം മരിച്ചയാള്‍ക്കാണ്. കാരണം അയാള്‍ ""മനോരോഗി""യായിരുന്നെന്നു വ്യക്തമാക്കിയാല്‍ മതി. അമൃതാനന്ദന്മാരെയെല്ലാം വെറുതെവിട്ടാല്‍ അവര്‍ സ്വന്തം പ്രതിയോഗികളെല്ലാം മനോരോഗികളാണെന്നു നിയമമുണ്ടാക്കും. ജീവപര്യന്തം തടവും തൂക്കിക്കൊല്ലലുംപോലെ മനോരോഗവും ഒരു ""അച്ചടക്ക"" പ്രക്രിയയാണല്ലോ. അതുകൊണ്ട് സത്നാംസിങ്ങിനെ വധിച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണമില്ല, സിബിഐ അന്വേഷണമില്ല, ആ കൊലപാതകത്തിലേക്കു നയിച്ച ""നിഗൂഢ രഹസ്യ""ങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്ല, ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി പകര്‍ത്തലില്ല. സര്‍വം ബ്രഹ്മമയം!

ഗെയ്ല്‍ ട്രെഡ്വെലിനെപ്പോലുള്ള ഒരു പാവം സ്ത്രീ വസ്തുതകള്‍ വെളിപ്പെടുത്തിയാലും അത് പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തേന്‍റടം കാണിച്ചാലും മുഖം നോക്കി മാത്രമേ നടപടിയെടുക്കാന്‍ പാടുള്ളൂ എന്ന് ഭരണാധികാരികള്‍ക്ക് തീര്‍ച്ചയാണ്. ഇപ്പോള്‍ പുറത്തുവന്ന സൂര്യനെല്ലിക്കേസിലെ വിധിയില്‍പോലും ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കാണ് കോടതി അംഗീകരിച്ചത്. ലൈംഗിക പീഡനങ്ങളെ സംബന്ധിച്ചിടത്തോളം ഇരയായ സ്ത്രീയുടെ വാക്ക് വിശ്വസനീയമാണോ എന്നതു മാത്രമാണ് കോടതിയുടെ പരിഗണനാ വിഷയം. ഇങ്ങനെയൊരു നിയമമുണ്ടായിരിക്കെയാണ് കരുനാഗപ്പള്ളിയിലെ കേരള പൊലീസ് "തെളിവ്" ഹാജരാക്കാന്‍ ട്രെഡ്വെല്ലിന് സന്ദേശമയച്ചത്. അതായത് ഇര പരസ്യമായി പ്രഖ്യാപിക്കുന്ന വാക്കില്‍ കേരള പൊലീസിന് വിശ്വാസമില്ല. അതു നുണയാണെങ്കില്‍ സുധാമണിക്ക് മാനനഷ്ടത്തിന് ട്രെഡ്വെല്ലിന് മേല്‍ കേസു കൊടുക്കാം. അതു ചെയ്തിട്ടില്ല. അല്ലെങ്കില്‍ കേരള പൊലീസിന് നേരിട്ട് കേസെടുക്കാം. നേരിട്ട് കേസെടുക്കുന്നതില്‍ സ്വന്തം വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളവരാണ് കേരള പൊലീസ്. പ്രതി സിപിഐ എം അല്ലാത്തതുകൊണ്ട് അതും ചെയ്തില്ല.

ആത്മ സ്വരൂപാനന്ദെന്‍റയും മറ്റും ലൈംഗിക ക്രിയകള്‍ ""ഭഗവാെന്‍റ ലീല""യും ട്രെഡ്വെല്‍ അനുഭവിച്ചത് ""മായാവിലാസ""വുമാണെന്നും പൊലീസും കരുതിയിരിക്കാം. രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥ മേധാവികളും ബിസിനസുകാരും ഭക്തരായ മധ്യവര്‍ഗവുമെല്ലാം പുറമെ നിന്നാണെങ്കിലും ""അമ്മ""യുടെ സാമീപ്യത്തിന്റെ ആനന്ദം അനുഭവിക്കുന്നവരാണല്ലോ. ""അമ്മ""യ്ക്കെതിരെ നീങ്ങിയാല്‍ ദൈവത്തിന്റെ മുഖം മാത്രമല്ല, നിരവധി ""വേണ്ടപ്പെട്ട"" ഭക്തന്മാരുടെയും ഭക്തകളുടെയും മുഖങ്ങളും നോക്കേണ്ടിവരും. പക്ഷെ, ആശ്രമത്തിലെ അന്തേവാസികളായി പീഡനങ്ങളനുഭവിക്കുന്നു എന്ന് ട്രെഡ്വെല്‍ പറയുന്ന ഇരുന്നൂറോളം സ്ത്രീകളുടെ (""സ്വാമിനി""മാരുടെ) മുഖത്ത് ആരു നോക്കും?

ഹിന്ദുത്വത്തിന്റെ കപട ആത്മീയമുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്. മാതാ അമൃതാനന്ദമയി മിഷന്‍ പോലെ ""സാമൂഹ്യസേവനം"" നടത്തുന്ന ഒരു പൊതുസ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളും വെളിപ്പെടുത്തലുമുണ്ടായാല്‍, ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും വരെ ആത്മീയതയുടെ മറവില്‍ നടക്കുന്നുവെന്ന ആരോപണമുണ്ടായാല്‍, അതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കും നീതിന്യായ ക്രമത്തിനുമുണ്ട്. നിയമവും നീതിന്യായവും രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം മാത്രമല്ല, സാമൂഹ്യനീതി പ്രത്യേകിച്ച് ലിംഗനീതി ഉറപ്പുവരുത്തേണ്ട ബാധ്യതയും ഭരണാധികാരികള്‍ക്കുണ്ട്. കപട ആത്മീയതയുടെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെയും വര്‍ഗീയവും അല്ലാത്തതുമായ അക്രമങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ അനുദിനം പുറത്തുവരികയാണ്.

ആശാറാം ബാപ്പുവും അസീമാനന്ദയും പ്രമോദ് മുത്തലിക്കുമെല്ലാം ഇതിന്റെ പല മുഖങ്ങളുമാണ്. അവരെക്കാള്‍ പതിന്മടങ്ങു ആസ്തികളുള്ള, വിദേശ ഫണ്ടിംഗ് ധാരാളമായുള്ള, കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളിലും വമ്പിച്ച സംഘം ഭക്തന്മാരുള്ള ഒരു സംഘടനയ്ക്കെതിരെ ആരോപണങ്ങളുയരുമ്പോള്‍, അത് സമഗ്രമായി അന്വേഷിക്കുക എന്നത് ശരിയായാലും തെറ്റായാലും ഇവരെ വിശ്വസിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ജനങ്ങളോട്, അവിടത്തെ അന്തേവാസികളായ സ്ത്രീകളോട് കാണിക്കേണ്ട നീതിയുടെ പ്രശ്നമാണ്. ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍ പ്രതിബദ്ധമായ ഗവണ്‍മെന്‍റിന് മറ്റൊരു ബാധ്യത കൂടിയുണ്ട്, ജനങ്ങളുടെ വിശ്വാസത്തെ ക്രൂരമായി ദുരുപയോഗപ്പെടുത്തി പണം കൊയ്യാനും ലൈംഗികവും വിശ്വാസപരവുമായ പീഡനങ്ങള്‍ക്കടിമപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികളായ ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത. ഈ രണ്ടാമത്തെ ബാധ്യതയെക്കുറിച്ച് ശക്തമായി ഓര്‍മപ്പെടുത്തുകയാണ് ഗെയ്ല്‍ ട്രെഡ്വെല്ലിെന്‍റ പുസ്തകം ചെയ്തത്. അതിനെതിരായി നടക്കുന്ന ആക്രമണങ്ങള്‍ ഹിന്ദുത്വത്തിന്റെ ആത്മീയ നാട്യങ്ങളുടെ കാപട്യം ഒന്നുകൂടി വെളിപ്പെടുത്തുന്നു. ഗെയ്ല്‍ ട്രെഡ്വെല്ലിെന്‍റ വെളിപ്പെടുത്തലുകളോടുള്ള മാതാ അമൃതാനന്ദമയി മിഷെന്‍റ പ്രതികരണം പ്രകടിപ്പിക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രൂപങ്ങളെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന മതസാമുദായികതയുടെ സ്വാധീനമാണത്. സുധാമണിയുടെ സംവിധാനത്തിന് ലഭിച്ചിട്ടുള്ള ഹിന്ദുത്വ ആത്മീയ ചട്ടക്കൂട്, മതസാമുദായികതയ്ക്ക് അധീശത്വവും കപട ആത്മീയതയും നിലനില്‍ക്കുന്ന സമൂഹത്തില്‍ ശക്തമായ കോട്ട മതിലായി മാറുകയാണ്.

ദൈവവിശ്വാസത്തെ ആരും എതിര്‍ക്കാത്തതുകൊണ്ട് ആത്മീയ സംഘങ്ങള്‍ക്കുള്ളിലെ കൊള്ളരുതായ്മകളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അത് ദൈവവിശ്വാസത്തിനെതിരാണെന്നു വരുത്തുക വളരെ എളുപ്പമാണ്. മതസാമുദായികതയുടെ പ്രീണനത്തെ ആധാരമാക്കി മാത്രം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇത്തരം കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാന്‍ സാധ്യവുമല്ല. കേരളത്തിലെ ഇന്നത്തെ സര്‍ക്കാരിനു മുട്ടുവിറച്ചതിന്റെയും വിറയ്ക്കുന്നതിന്റെയും കാരണവും വേറെയൊന്നുമല്ല. ഇടതുപക്ഷത്തിനെതിരെ അന്വേഷണവും സിബിഐ അന്വേഷണവും ആരോപണവും മറ്റും നടത്താന്‍ "ചോര്‍ത്തല്‍" വിദഗ്ദ്ധരായ കുറച്ചു മുന്‍ ഇടതുപക്ഷക്കാരുടെയും സര്‍വപുച്ഛം മുഖമുദ്രയാക്കിയ ബുദ്ധിജീവികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹായം മാത്രം മതി. പക്ഷെ, ആള്‍ദൈവ സംഘങ്ങള്‍ക്കെതിരെ അതു മാത്രം പോര. ഇവിടെ ശത്രു ഇടതുപക്ഷമല്ല. അവനവന്‍ തന്നെയാണ്. തന്നിലുള്ളിലെ കാപട്യമാണ്. ഭരണക്കാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും സാംസ്കാരിക നായകന്മാരുടെയും ലിബറല്‍ സെക്കുലര്‍ ജനാധിപത്യ മുഖംമൂടിയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആചാരത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും വര്‍ഗീയതയുടെയും സാമുദായികതയുടെയും സത്തയുമായുമാണ് പോരാടേണ്ടി വരുന്നത്. ഈ സത്തയാണ് എല്ലാ മത സാമുദായിക നേതാക്കളെയും ശരണം പ്രാപിക്കാന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

ആള്‍ദൈവങ്ങളെ വളര്‍ത്തുന്നതും ഇതേ സത്തയാണ്. സോഷ്യലിസ്റ്റും സെക്കുലറും ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സര്‍വോപരി ഒരു പത്രമുടമയുമായ ഒരു ബുദ്ധിജീവി ഇത്തരം ആള്‍ദൈവങ്ങളുടെ മാത്രമല്ല, അടുത്തിടെ കോഴിക്കോട്ട് നടന്ന സോമയാഗത്തിന്റെ വരെ പ്രയോക്താവായി മാറുന്നത് ഇത്തരം കാപട്യത്തിന്റെ ഉദാഹരണമാണ്. നമ്മുടെ ബ്യൂറോക്രാറ്റുകളിലും സാംസ്കാരിക പ്രവര്‍ത്തകരിലും ബുദ്ധിജീവികളിലുമെല്ലാം ഇത്തരം സങ്കര രൂപങ്ങള്‍ കാണാം. ഇവരുടെ ഇരട്ടത്താപ്പാണ് കേരളത്തിലെ മതസാമുദായികശക്തികളുടെ വളര്‍ച്ചയ്ക്ക് പ്രധാന താങ്ങാകുന്നത്, ആള്‍ദൈവസംഘങ്ങളെ കൊടികുത്തിവാഴാന്‍ അനുവദിക്കുന്നത്.

രവി ഡിസിക്കും സന്ദീപാനന്ദ ഗിരിക്കും എതിരായി നടന്ന ആക്രമണത്തിനെതിരായി ഒരു പ്രകടനം നടത്തിയതുകൊണ്ടു മാത്രം അവസാനിക്കുന്ന കാര്യമല്ല ഇത്. ആക്രമണം നടത്തിയവര്‍ക്ക് എളുപ്പത്തില്‍ മറയാന്‍ കഴിയുന്ന ആള്‍ക്കൂട്ടം ഇവിടെയുണ്ട്. വിവാദങ്ങള്‍ക്കു വേരോട്ടമുള്ള നമ്മുടെ ഇടയില്‍ രവി ഡിസി ട്രെഡ്വെല്ലിെന്‍റ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കും. അതിന്റെ സാംസ്കാരികവും വാണിജ്യപരവുമായ സാധ്യതകള്‍ അദ്ദേഹത്തിനു നല്ലവണ്ണമറിയാം. പുസ്തകം വായിക്കുന്നവര്‍ തീര്‍ച്ചയായും മാതാ അമൃതാനന്ദമയി ആശ്രമത്തിലെ വിക്രിയകളെ ചോദ്യം ചെയ്യും. അതിനോടെങ്കിലും പ്രതികരിക്കാന്‍ ഇന്നു വാമൂടിക്കെട്ടി മുഖം നോക്കി മാത്രം നിയമം നടത്തുന്ന നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കോടതികളും തയ്യാറാകുമോ? സാമൂഹ്യനീതി ഭൗതികവാദികള്‍ക്കും ആത്മീയവാദികള്‍ക്കും ഗര്‍ഭപാത്രത്തില്‍ ജനിച്ച ആള്‍ദൈവങ്ങള്‍ക്കുമെല്ലാം ഒരുപോലെയാണെന്ന് തുറന്നു പറയാന്‍ നാം തയ്യാറാകുമോ?

*
കെ എന്‍ ഗണേശ് ചിന്ത വാരിക

Tuesday, March 18, 2014

കൃഷ്ണനും ഓഷോയും അമേരിക്കയും പിന്നെ മോഡിയും

ഓര്‍ക്കുക, ഒരു യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്ത സമൂഹമാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ സമൂഹം! തന്റെ "കൃഷ്ണനും കൃഷ്ണധര്‍മ്മവും" എന്ന പുസ്തകത്തില്‍ ഓഷോ അടയാളപ്പെടുത്തുന്ന സത്യവാങ്മൂലമാണിത്. മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിച്ചത് അമേരിക്കയാണെന്ന് ചരിത്രം. അമേരിക്ക ജയിച്ച യുദ്ധമാണ് ലോകാനുഭവം രേഖപ്പെടുത്തിയ ഏറ്റവും വലിയ കൊടുംപാതകമെന്നതും ചരിത്രം. ഈ വിജയയുദ്ധത്തിലാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുശക്തിയുടെ അന്തികലശങ്ങളെറിഞ്ഞതും ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഉരുകിമരിച്ചതും. എന്നാല്‍ ഓഷോ തന്റെ കൃഷ്ണധര്‍മ്മത്തിന്റെ ആരൂഢം കണ്ടെത്തുന്നത് ഈ യുദ്ധവിജയത്തിലാണ്.

ഓഷോ ധാര്‍മികരോഷം കൊള്ളുന്നു. "എന്നാല്‍ നമുക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. യുദ്ധവിരോധികള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ല" തിരിച്ചറിയുക. ഓഷോയുടേത് വിഷം നിറഞ്ഞ പാനമാണ്. യുദ്ധനീതികരണത്തിന്റെ ദുഷ്ടജലമാണ് അതില്‍ നിറച്ചിരിക്കുന്നത്. അടുത്തകാലത്ത് മലയാളി ധിഷണയില്‍ ഓഷോയ്ക്കുണ്ടായികൊണ്ടിരിക്കുന്ന വലിയ വേരുപടര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു താക്കീത് നല്‍കേണ്ടിവരുന്നത്. ഓഷോ മാത്രമല്ല അമേരിക്കയും മലയാളിയുടെ പ്രിയ പദമായിരിക്കുന്നു. മലയാള സിനിമയില്‍ നന്മയുടെ തിരുരൂപങ്ങളായി അമേരിക്കയില്‍ നിന്നെത്തുന്ന "മോളിയാന്റി"മാര്‍ സ്ഥിരം കാഴ്ചയാണ്. ഒന്നുകില്‍ അമേരിക്കയില്‍ നിന്നുവരുന്നവര്‍. അല്ലെങ്കില്‍ അമേരിക്കയിലേക്ക് മടങ്ങുന്നവര്‍. ഇത്തരം സീനുകളില്‍ അമേരിക്ക എന്ന പേരുദ്ധരിക്കുന്നത് ഒരു വിശുദ്ധ ശാദ്വലത്തിന്റെ നാമമന്ത്രം പോലെയാണ്. ഒപ്പം മറ്റൊരു പേര്‍കൂടി ചേരാന്‍ തുടങ്ങിയിരിക്കുന്നു. നരേന്ദ്രമോഡി. ഗോധ്രയില്‍ ചത്തൊടുങ്ങിയ പതിനായിരങ്ങള്‍ എത്ര വേഗമാണ് മറക്കപ്പെട്ടത്!

നോക്കൂ. ഓഷോയുടെ കൃഷ്ണദര്‍ശനം ജോര്‍ജ് ബുഷിനേയും നരേന്ദ്രമോഡിയെയും എത്ര നിഷ്പ്രയാസമാണ് നീതികരിക്കുന്നത് എന്ന്. ഓഷോ ഉദ്ധരിക്കുന്ന കൃഷ്ണവചനം നോക്കുക. "അര്‍ജുനാ ഒരാള്‍ക്ക് മറ്റൊരാളെ കൊല്ലാന്‍ കഴിയുമെന്ന് നീ കരുതുന്നുവെങ്കില്‍ നീ വിഡ്ഢികളുടെ മാര്‍ഗത്തിലാണ്". ഇതാകട്ടെ കൃഷ്ണന്റെ ചിരവിഖ്യാതമായ ഗീതാവാക്യവും. ഈ വാക്യം തുടരുന്നതിങ്ങനെയാണ്. "ശരീരത്തിനു മാത്രമേ നാശമുള്ളു. ആത്മാവ് അനശ്വരമാണ്". ഈ അര്‍ഥത്തില്‍ ആരും ആരേയും കൊല്ലുന്നില്ല. ശരീരമെന്ന ജീര്‍ണവസ്ത്രത്തെ നശിപ്പിച്ച് പുതുജന്മത്തിന്റെ വസ്ത്രം മാറ്റിയുടുക്കാന്‍ സഹായിക്കുക മാത്രമാണ്. ഇനി ഈ കണക്കുകള്‍ നോക്കുക. 1945 ആഗസ്ത് 6ന് രാവിലെ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ബോയ് എന്ന അണുബോംബിട്ട് അമേരിക്ക കൊന്നത് 140 ലക്ഷം പേരെ! നാഗസാക്കിയില്‍ ഫാറ്റ്മാന്‍ എന്ന അണുബോംബില്‍ വെന്തെരിഞ്ഞത് ഒരു ലക്ഷം പേര്‍. വിയറ്റ്നാമില്‍ 75 ദശലക്ഷം ടണ്‍ ഏജന്റ് ഓറഞ്ച് രാസായുധം വര്‍ഷിച്ച് തുടച്ചുനീക്കിയത് ദശലക്ഷങ്ങളെ.

ഇറാഖില്‍ 1,100,600 പേരെ കൊന്നൊടുക്കിയത് വെറും കള്ളക്കഥയുടെ മറവില്‍. അഫ്ഗാനിസ്ഥാനിലും സമാനം. ഈ കൂട്ടക്കൊലകളൊന്നും ഓഷോയുടെ നീതികരണത്തില്‍ ക്രൂരഹത്യകളേയല്ല. ജീര്‍ണവസ്ത്രം മാറ്റാന്‍ സഹായിക്കല്‍ മാത്രമാണ്. ഇത്തരമൊരു സങ്കല്‍പ്പത്തിന് ദാര്‍ശനികമായ ഉള്ളടക്കം ചമയ്ക്കുകയാണ് ഓഷോ "കൃഷ്ണനും കൃഷ്ണദര്‍ശനവും" എന്ന കൃതിയില്‍. മാനവപുരോഗതിയുടെ മുഖ്യചാലകശക്തിയായി യുദ്ധത്തെ നിര്‍വചിക്കുകയും അതിന്റെ വിരാട് രൂപമായി അമേരിക്കയെ വാഴ്ത്തുകയും ചെയ്യുന്ന ഓഷോ തന്റെ കാവ്യഭംഗിയുള്ള വാങ്മയത്താല്‍ കമ്യൂണിസത്തെ പരമാവധി ഇകഴ്ത്തുന്നുമുണ്ട്. ഓഷോയുടെ ലിഖിതങ്ങളില്‍ തന്നെ വായിക്കുക. "ഹിംസ സാധ്യമാകുമെന്ന് കരുതുന്ന അതേ നിമിഷത്തില്‍ അഹിംസയും പ്രസക്തമായിത്തീരുന്നു. വാസ്തവത്തില്‍ ഹിംസയും അഹിംസയും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളാണ്. അതാണെങ്കില്‍ ഒരു ഭൗതിക നാണയവുമാണ്. ഒരാള്‍ ഹിംസാത്മകനോ അഹിംസാത്മകനോ എന്നു ചിന്തിക്കുന്നത് ഭൗതികതയാണ്. ആരെയെങ്കിലും കൊല്ലാനാകുമെന്ന് ചിന്തിക്കുന്നവന്‍ ഭൗതികവാദിയാണ്. താന്‍ ആരേയും കൊല്ലാന്‍ പോകുന്നില്ലെന്ന് ചിന്തിക്കുന്നവനും ഭൗതികവാദിയാണ്. ഒരു കാര്യം അവരില്‍ പൊതുവായിട്ടുണ്ട്. ഒരാളെ യഥാര്‍ഥത്തില്‍ കൊല്ലാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആധ്യാത്മികത ഹിംസയേയും അഹിംസയേയും ഒരുപോലെ തിരസ്കരിക്കുന്നു! അത് ആത്മാവിന്റെ അമൃതത്വത്തെ അംഗീകരിക്കുന്നു! മാത്രമല്ല അത്തരത്തിലുള്ള അദ്ധ്യാത്മികത യുദ്ധത്തെ തന്നെയും ലീലയാക്കി മാറ്റുന്നു". ഈ അര്‍ഥത്തില്‍ അമേരിക്ക ജപ്പാനിലും വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും കൊളംബിയയിലും നിക്കരാഗ്വയിലും പനാമയിലും ഹോണ്ടുറാസിലും ഹെയ്തിയിലും ഡൊമനിക്കന്‍ റിപ്പബ്ലിക്കിലും മെക്സിക്കോയിലുമൊക്കെ നടത്തിയ നടുക്കുന്ന മനുഷ്യക്കുരുതികള്‍ വെറും ലീലകള്‍ മാത്രം. ഹാ എത്ര മഹോന്നതമാണ് ആത്മീയത! "സാമ്രാജ്യത്വവും ഭീകരതയും ഒരു തിരിഞ്ഞുനോട്ടം" എന്ന കൃതിയില്‍ സി പി നാരായണന്‍ എഴുതുന്നു. "ലോകത്തിലെ മറ്റുപല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമാണ് അമേരിക്ക. ഒരു ജനത എന്ന നിലയില്‍ ഏറെ നൂറ്റാണ്ടിന്റെ ചരിത്രം അവര്‍ക്കില്ല. അങ്ങനെയൊരു ചരിത്രമുള്ളവര്‍ -അമേരിക്കന്‍ റെഡ് ഇന്ത്യന്‍സ്- കൊളംബസ്സും കൂട്ടരും അവിടെ എത്തിയശേഷം കൂട്ടത്തോടെ വധിക്കപ്പെട്ടു!"

മഹരാജ് കെ കൗള്‍ "ആംനസ്റ്റി ഇന്റര്‍നാഷണല്‍ നവ കൊളോണിയല്‍ ദൗത്യത്തിന്റെ മറ്റൊരു മുഖം" എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു. "അമേരിക്ക വിയറ്റ്നാമിനോട് ചെയ്തത് ഹിറ്റ്ലര്‍ യഹൂദരോട് ചെയ്തതിനേക്കാള്‍ കൊടിയ ക്രൂരതകളായിരുന്നു!" സി പി നാരായണനും കെ കൗളുമൊക്കെ ഇത്തരം "വിഡ്ഢിത്ത"ങ്ങള്‍ എഴുതുന്നത് അവര്‍ ഭൗതികവാദികളായതുകൊണ്ടാണ്. യുദ്ധത്തെ ഈശ്വരന്റെ ലീലകളായികാണുന്ന ഓഷോയുടെ മഹനീയമായ ആത്മീയ ദര്‍ശനത്തിന്റെ ഔന്നത്യമൊന്നും അവര്‍ക്കില്ലല്ലോ! ഓഷോ, നീഷേയുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്. "സ്വര്‍ഗത്തിന്റെ ഔന്നത്യങ്ങളില്‍ എത്താന്‍ കൊതിക്കുന്ന ഒരു വൃക്ഷം ഭൂമിയുടെ ആഴങ്ങളിലേക്ക് അതിന്റെ വേരുകള്‍ ആഴ്ത്തേണ്ടതുണ്ട്". ഓഷോയുടെ പ്രശ്നവിചാര പശ്ചാത്തലത്തില്‍ പുരോഗതി ആഗ്രഹിക്കുന്ന ഓരോ സമൂഹവും യുദ്ധത്തിന്റെ അഗാധതയിലേക്ക് വേരുകള്‍ ആഴ്ത്തേണ്ടതുണ്ട്. നോക്കൂ ഓഷോ വിടര്‍ത്തിക്കാട്ടുന്ന യുദ്ധത്തിന്റെ ഉല്‍കൃഷ്ട ദലങ്ങള്‍! ഓഷോ എഴുതുന്നു. "മനുഷ്യന്റെ സര്‍വ ആധുനിക സമ്പല്‍സമൃദ്ധികളുടെയും സയന്‍സിന്റെ കണ്ടുപിടുത്തങ്ങളുടെയും ഉയര്‍ന്ന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള എല്ലാ സമ്പദ്സമൃദ്ധികളുടെയും അസ്തിത്വം യുദ്ധത്തോട് കടപ്പെട്ടിരിക്കുന്നു. വാസ്തവം പറഞ്ഞാല്‍ യുദ്ധം മനുഷ്യമനസ്സില്‍ അത്തരത്തിലുള്ള ഒരു പിരിമുറുക്കം സൃഷ്ടിക്കുകയും അത്തരം വെല്ലുവിളികളെ അവതരിപ്പിക്കുകയും ചെയ്യുന്നു. അതുവഴി നമ്മിലെ നിദ്ര കൊള്ളുന്ന ഊര്‍ജങ്ങള്‍ വേരോടെ പിടിച്ചുകുലുക്കപ്പെടുകയും അതിന്റെ ഫലമായി അവ ഉയര്‍ത്തെഴുന്നേല്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു". യുദ്ധത്തെ ന്യായീകരിക്കാന്‍ മനഃശാസ്ത്രത്തേയും കവിതയേയും വിശകലനോപാധിയാക്കുന്ന ഓഷോ യുദ്ധത്തെ ന്യായീകരിക്കുന്ന കൃഷ്ണധര്‍മ്മത്തെ വാനോളം പുകഴ്ത്തുകയും യുദ്ധവിരോധികള്‍ എന്ന നിലയില്‍ ബുദ്ധനേയും റസ്സലിനേയും ഗാന്ധിയെയുമൊക്കെ പുലഭ്യം പറയുകയും ചെയ്യുന്നു. മഹാഭാരതയുദ്ധമാണ് ഭാരതത്തെ പുരോഗതിയുടെ കാര്യത്തില്‍ യുഗങ്ങളോളം പിന്നോട്ട് വലിച്ചതെന്ന് ദയാനന്ദസരസ്വതി പറയുന്നുണ്ട് (പുസ്തകം -സത്യാര്‍ത്ഥ പ്രകാശം).

എന്നാല്‍ ഓഷോ മറുപുറത്താണ്. ഓഷോ പറയുന്നു. "കൃഷ്ണന്‍ മഹാഭാരതയുദ്ധം ഒഴിവാക്കിയിരുന്നെങ്കില്‍ ഇന്ത്യ മഹത്തായ ഒരു സമ്പദ്സമൃദ്ധി കൈവരിക്കുമായിരുന്നെന്ന് ധാരാളമാളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ സത്യം നേരെ മറിച്ചാണ്. കൃഷ്ണനെപ്പോലുള്ള കുറച്ചാളുകള്‍കൂടി നമുക്കുണ്ടായിരുന്നെങ്കില്‍ ഭാരതം ഇന്ന് വളര്‍ച്ചയുടെ പരമകാഷ്ഠയില്‍ എത്തുമായിരുന്നു." ഭഗവത്ഗീതയെ മുന്‍നിര്‍ത്തിയാണ് ഓഷോ കൃഷ്ണനെ ഒരു യുദ്ധോത്സുകനായി ന്യായീകരിക്കുന്നത്. വ്യാസ വിരചിതം എന്ന് നമ്മള്‍ വിശ്വസിക്കുന്ന മഹാഭാരതത്തെ മുന്‍നിര്‍ത്തിയാണ് ഗീത മഹത്വവല്‍ക്കരിക്കപ്പെടുന്നത്. എന്നാല്‍ മഹാഭാരതത്തിന്റെ ആദ്യനാമം "ജെയ്" എന്നായിരുന്നുവെന്നും ഇന്നുള്ളതിന്റെ മൂന്നിലൊന്ന് ശ്ലോകങ്ങളേ അതില്‍ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീടുള്ളതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട, അല്ലെങ്കില്‍ കുത്തിത്തിരുകപ്പെട്ടതാണ് ഭഗവത്ഗീതയെന്നും. അര്‍ജുനന്റെ തേരാളി എന്നതിലുപരി യുദ്ധതാത്വികനായ ഒരാളായിരുന്നു കൃഷ്ണന്‍ എന്നു വിചാരിക്കാന്‍ ഈ പശ്ചാത്തലത്തില്‍ ന്യായമൊന്നും കാണുന്നില്ല. എന്നാല്‍ ഭഗവത്ഗീതയെ ഉദാഹരണമാക്കി ഓഷോ കൃഷ്ണനെ യുദ്ധത്തെ മാനവ പുരോഗതിയുടെ അനിവാര്യ ഘടകമായി വ്യാഖ്യാനിക്കുകയാണ്. ഓഷോ എഴുതുന്നു:

"യുദ്ധവും സമാധാനവും ജീവിതത്തിന്റെ രണ്ട്ചിറകുകളാണ്. അവയില്‍ ഒന്നുമാത്രമായി നമുക്ക് മുന്നോട്ടുപോകാനാകില്ല." ഓഷോ ഇത്രകൂടി പറയുന്നു: "മറ്റൊരു മഹാഭാരതയുദ്ധം നടത്താനുള്ള ധൈര്യമില്ലായ്മയാണ് നമ്മുടെ ദൗര്‍ഭാഗ്യങ്ങളുടെയെല്ലാം വേര്". ചന്ദ്രനെക്കൂടി യുദ്ധവേദിയാക്കേണ്ടത് മനുഷ്യവളര്‍ച്ചക്ക് അത്യാവശ്യമാണെന്നും ഓഷോ ആവേശപ്പെടുന്നു. "ഭൂമിയില്‍നിന്ന് വിദൂരസ്ഥമായി നിലകൊണ്ടുള്ള ഒരു പോരാട്ടം ആരംഭിച്ചിരിക്കുന്നു. മനുഷ്യന്‍ അവന്റെ ദൃഷ്ടികള്‍ വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങളിലേക്ക്, ചന്ദ്രനിലേക്ക്, ചൊവ്വയിലേക്കുപോലും ഉയര്‍ത്തിയിരിക്കുന്നു. ഇനി ശൂന്യാകാശത്തിന്റെ വിശാലതയില്‍ യുദ്ധങ്ങള്‍ നടത്തപ്പെടും". ഓഷോ തുടരുന്നു. "ഈ പശ്ചാത്തലത്തിലും കൃഷ്ണന്റെ സന്ദേശം പ്രത്യേകം സ്വാര്‍ഥകത്വം വഹിക്കുന്നുണ്ട്". ഒരുപക്ഷേ ഈ ലോകം ഒരിക്കല്‍ക്കൂടി വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരിക്കാം. നിര്‍ണായകമായ ഒരു നിമിഷം വന്നുചേരുമ്പോഴും യുദ്ധം അനിവാര്യമായിത്തീരുമ്പോഴും സാധാരണയായി ഇത് സംഭവിക്കുന്നു. ഈ സംഭവ്യാവസ്ഥയില്‍ ഗാന്ധിയേയും റസ്സലിനേയും പോലുള്ള ആളുകള്‍ നിഷ്പ്രയോജനമായിരിക്കും.

ഒരര്‍ഥത്തില്‍ അവരെല്ലാം അര്‍ജുനന്‍മാരാണ്. അവര്‍ പറയും യുദ്ധം എന്തു വിലകൊടുത്തും ഒഴിവാക്കണമെന്ന്. മറ്റുള്ളവരെ കൊല്ലുന്നതിനേക്കാള്‍ നല്ലത് സ്വയം കൊല്ലുന്നതാണ്. ഒരു കൃഷ്ണന്‍ വീണ്ടുമവിടെ ആവശ്യമായിവരും. നന്മയുടെ ശക്തികള്‍ യുദ്ധം ചെയ്യണമെന്ന് വ്യക്തമായും പറയാനാകുന്ന ഒരു കൃഷ്ണന്‍! ഇതാ - ഓഷോയുടെ പൂച്ച ചാക്കിനുള്ളില്‍നിന്ന് പുറത്തു ചാടിക്കഴിഞ്ഞു. ലോകം രണ്ട് ചേരിയായി മാറിയിരിക്കുന്നുവെന്നും അവര്‍ തമ്മില്‍ ഒരു യുദ്ധം അനിവാര്യമാണെന്നും അതില്‍ ഒരു ചേരി നന്മയുടേതാണെന്നും തിന്മയുടെ മറുചേരിയെ അത് കീഴടക്കുമെന്നും ഓഷോ പ്രവചിക്കുന്നു. അദ്ദേഹം ഈ കൃതി എഴുതുന്ന കാലത്ത് ലോകം വ്യക്തമായും രണ്ടു ചേരിയായിരുന്നു. ഒന്ന് റഷ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും മറ്റൊന്ന് അമേരിക്കയുടെ മേധാശക്തിയിലമര്‍ന്ന മുതലാളിത്ത ചേരിയും. ഇതില്‍ ഏതാണ് ജയിക്കേണ്ട ശക്തി എന്ന് ഓഷോ സ്വപ്നം കാണുന്നുണ്ട്. ഓഷോ നയം വ്യക്തമാക്കുന്നു.

"സ്വാതന്ത്ര്യമാണ് ഏറ്റവും ഉന്നതമായത്. അതാണ് ഇന്നത്തെ ഏറ്റവും നിര്‍ണായകമായ ചിന്താവിഷയം. മനുഷ്യന്റെ സ്വാതന്ത്ര്യം വളരുകയും പൂവിടുകയും ചെയ്യാനിടയുള്ള ഒരു സമൂഹത്തെ, ലോകത്തെ നമുക്ക് ആവശ്യമുണ്ട്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുകയും ചങ്ങലയ്ക്കിടുകയും ചെയ്യുന്ന ഒരു സമൂഹത്തെ, ഒരു ലോകത്തെ നമ്മള്‍ ആഗ്രഹിക്കുന്നില്ല". കമ്യൂണിസത്തെക്കുറിച്ച് മുതലാളിത്തലോകം എക്കാലത്തും പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒന്നാണിത്. അത് മനുഷ്യസ്വാതന്ത്ര്യത്തിനെതിരാണെന്ന്! ഒടുവില്‍ ഓഷോ എല്ലാ മൂടുപടങ്ങളും വലിച്ചെറിഞ്ഞ് പ്രഖ്യാപിക്കുന്നു. "സമൂഹത്തില്‍ സമത്വം കൈവരിക്കുന്നതിനുവേണ്ടി ഒന്നാമതായി രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അമര്‍ത്തിവയ്ക്കണമെന്നും വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കുകയും ഒരു സ്വേച്ഛാധിപത്യം സ്ഥാപിക്കണമെന്നും ഉള്ള വീക്ഷണം മാര്‍ക്സ് പുലര്‍ത്തിയിരുന്നു!" ഇത്രമാത്രമല്ല മാര്‍ക്സിസത്തിന്റെ അടിത്തറയായ സമത്വചിന്തയെ തന്നെ ഓഷോ ആക്രമിക്കുന്നു. "സമത്വം പ്രകൃത്യാനുസാരിയല്ല, സാധ്യവുമായ കാര്യവുമല്ല. സമത്വമെന്ന സങ്കല്‍പ്പം മനഃശാസ്ത്രവിരുദ്ധവുമാണ്. എന്റെ കാഴ്ചപ്പാടില്‍ കൃഷ്ണന്‍ സ്വാതന്ത്ര്യത്തിന്റെ പക്ഷത്തായിരിക്കും നിലകൊള്ളുക. സമത്വത്തിന്റെ പക്ഷത്തായിരിക്കുകയില്ല". രതിയുടെ സര്‍വസ്വാതന്ത്ര്യത്തിന്റെ പ്രവാചകന്‍ എന്ന നിലയില്‍ ഭഗവാന്‍ രജനീഷ് അഥവാ ഓഷോ നമ്മുടെ മേല്‍ത്തട്ട് സമൂഹത്തെയാണ് ആദ്യം ആകര്‍ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷ വായനയില്‍പ്പോലും ഓഷോ വലിയൊരു ഫാഷനായി തീര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഓഷോയുടെ പാനപാത്രത്തില്‍ എന്തായിരുന്നു. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ലഹരി നുരയുന്ന അമേരിക്കന്‍ പ്രചാരണം. അമേരിക്കയാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസയെന്നാണല്ലോ വെപ്പ്. തീര്‍ച്ചയായും ഓഷോയുടെ കൃഷ്ണന്‍ അമേരിക്കയോടൊപ്പമാണ്. ഓഷോ അടിവരയിടുന്നു.

"തിന്മയുടെ ശക്തികള്‍ വ്യക്തിക്ക് എതിരും, സംഘത്തിന് അനുകൂലവുമായിരിക്കും." "സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍" എന്നുപറഞ്ഞ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം "തിന്മ"യുടെ ശക്തിയാണെന്ന് ഓഷോ ഇതില്‍പ്പരം വ്യക്തമായി എങ്ങനെയാണ് പറയുക? ഈ അര്‍ഥത്തില്‍ ഓഷോ നല്‍കുന്ന ആത്മീയതയുടെ കനി സാമ്രാജ്യത്വത്തിനും അത് സൃഷ്ടിക്കുന്ന യുദ്ധക്രൂരതകള്‍ക്കും അനുകൂലമായ ധൈഷണിക കൂട്ടിക്കൊടുപ്പ് മാത്രമാണ്. പാനപാത്രത്തിന്റെ മനോഹാരിതയില്‍ ഓഷോ നമ്മെ കുടിപ്പിക്കുന്നത് വിഷമാണ്. നരേന്ദ്രമോഡിയുടെ കാര്യം തന്നെയെടുക്കുക. മോഡി ഇപ്പോള്‍ കേരളീയ മനസ്സിനും ആത്മനിന്ദയില്ലാതെ സ്വീകരിക്കാവുന്ന ഒരു സാന്നിധ്യമായിരിക്കുന്നു. ഗുജറാത്ത് കലാപത്തിന്റെ സ്മരണയൊന്നും ഇപ്പോള്‍ നമുക്കത്ര കാര്യമല്ല. അല്ലെങ്കില്‍ തന്നെ മോഡി ആരെയാണ് കൊന്നിട്ടുള്ളത്? ആത്മാവിനെ വസ്ത്രം മാറാന്‍ സഹായിക്കുക മാത്രമല്ലേ? ഹിംസയെ ജീവിതത്തിന്റെ സമഗ്രതയില്‍ സ്വീകരിക്കുന്ന കൃഷ്ണസങ്കല്‍പ്പം മോഡിക്കുകൂടി യോജിച്ചുവരും. മോഡിയുടെ ഈ സ്വീകാര്യതയ്ക്കു പുറകില്‍ വിശാലമായ ഓഷോ വായനകൂടി നിലപാടുതറയൊരുക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

*
ശ്രീപ്രതാപ് ദേശാഭിമാനി വാരിക

ആശ്രമ മൃഗങ്ങളുടെ തേറ്റകള്‍ നീളുമ്പോള്‍

സത്യമായും ഞാന്‍ ഭയപ്പെടുന്നു, ധാബോല്‍ക്കര്‍ മരണാനന്തര വിചാരണക്ക് വിധേയനാക്കപ്പെട്ടേക്കും, അതും ഇക്കണക്കിന് പോയാല്‍ ഏറെയൊന്നും കഴിയാതെ! അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് മഹാരാഷ്ട്ര അസംബ്ലിയില്‍ നിയമം കൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയ അദ്ദേഹം നിഷ്ഠുരമായി വധിക്കപ്പെട്ടശേഷം അത്തരമൊരു ബില്ല് അവതരിപ്പിക്കപ്പെട്ടു എന്നത് നേര്. പക്ഷേ അതുംകൂടി ചേര്‍ത്തു നിര്‍ത്തിയാവും ധാബോല്‍ക്കര്‍ വിചാരണ ചെയ്യപ്പെടുക - നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍! ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് കോഴിക്കോട്ട് പബ്ലിക് ലൈബ്രറിക്കു സമീപം അമൃതാനന്ദമയി എന്നറിയപ്പെടുന്ന സ്ത്രീയുടെ വലിയൊരു ഫോട്ടോയില്‍ മാലചാര്‍ത്തി ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് റോഡില്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ അതൊരു വിലാപയാത്രയുടെ തുടക്കമാണെന്നാണ് ആദ്യം തോന്നിയത്. കുറച്ചുദിവസം യാത്രയിലായതുകൊണ്ടും ചരമക്കോളം നോക്കി ശീലമില്ലാത്തതുകൊണ്ടും അറിയാതെ പോയതാവുമെന്നും തോന്നി. പെട്ടെന്ന് ഓര്‍മയിലെത്തിയത് അമൃതാനന്ദമയി സ്കൂളിലെ അധ്യാപക സമരമാണ്. ശമ്പളരജിസ്റ്ററില്‍ ഒപ്പിട്ടുകൊടുക്കുന്ന സംഖ്യ കിട്ടാത്തതിനെക്കുറിച്ച് നേരിട്ട് അവരോട് പരാതി പറഞ്ഞ ഒരധ്യാപിക പറഞ്ഞ അനുഭവമാണ്. വളരെ ശാന്തചിത്തയായി, അക്ഷോഭ്യയായി അവര്‍ പറഞ്ഞത്രെ, എങ്കില്‍ പിന്നെ സ്കൂളുകള്‍ പൂട്ടി അവിടെ ആശുപത്രികള്‍ സ്ഥാപിക്കാമെന്ന്!

കുറച്ചുകൂടി നടന്നടുത്തെത്തിയപ്പോഴാണ് നിരനിരയായി കസേരയിട്ടിരിക്കുന്ന ആണ്‍പെണ്‍ സിംഹങ്ങളെയും അവരെ ആവേശത്തിലാഴ്ത്തി ഉച്ചസ്ഥായിയില്‍ ആര്‍ത്താര്‍ത്ത് പോര്‍വിളി നടത്തുന്ന ഒരു സിംഹിണിയെയും കണ്ടത്. അപ്പോഴാണ് അതൊരു മാര്‍ക്സിസ്റ്റ് വിരുദ്ധ-യുക്തിവിരുദ്ധ പൊതുയോഗമാണെന്ന് മനസ്സിലായത്! ഭക്തിക്കെന്ത് യുക്തി എന്നു ചോദിച്ച് യുക്തിരാഹിത്യത്തെ ന്യായീകരിച്ച പഴയ ഒരു സുഹൃത്തിനെയും കൂട്ടത്തില്‍ കണ്ടു. അയാളുടെ നേതൃത്വത്തിലാണ്, മുമ്പ് പൂട്ടിക്കിടന്ന കുന്നത്തറ ടെക്സ്റ്റയില്‍സ് തുറപ്പിക്കാനായി ഒരു ഹോമം നടന്നത്! ഇപ്പോള്‍ കക്ഷിക്ക് കാര്യവാഹകായി സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടത്രെ! എന്തുകൊണ്ടാണെന്നറിയില്ല, പെട്ടെന്ന് ഓര്‍മയില്‍ വന്നത് ചങ്ങമ്പുഴയുടെ രണ്ടു വരികളാണ്. ആശ്രമവിശുദ്ധിക്കൊത്ത സങ്കീര്‍ത്തനങ്ങള്‍ക്കുപകരം തെറിവിളി മുഴങ്ങുന്ന അട്ടഹാസങ്ങള്‍ കേട്ടതുകൊണ്ടോ, അതോ ഫെയ്സ് ബുക്ക് വഴി ആരോ അയച്ചുതന്ന പുസ്തകഭാഗങ്ങള്‍ തലേന്ന് വായിച്ചതുകൊണ്ടോ എന്നറിയില്ല. ചങ്ങമ്പുഴയുടെ ആ പഴയ സംശയം എന്റെ ഓര്‍മയില്‍ വന്നുനിറഞ്ഞത്. ""പെണ്ണിനെക്കെട്ടലും സ്വാമിയും നാണവും തമ്മിലെന്താണൊരു ബന്ധമാവോ?"" എന്ന സംശയം.

ആശ്രമത്തില്‍ ചേര്‍ത്ത മകന്‍ ഒരുനാള്‍ രാത്രി അവിടെനിന്നും ഒളിച്ചോടി ഓടിക്കിതച്ചെത്തി അച്ഛനോട് പറയുകയാണ്, താന്‍ ഇനി ആശ്രമത്തിലേക്കില്ല; ഇവിടെത്തന്നെ കഴിയുകയാണ് എന്ന്! എന്നിട്ടൊരു ചോദ്യം അച്ഛനോട്. ആ സ്വാമിക്ക് ഒരു പെണ്ണിനെ കെട്ടിയാല്‍ പോരെ എന്ന്! പെണ്ണിനെ കെട്ടുന്നതിനു പകരം ആശാറാം ബാപ്പു ചെയ്തു എന്ന് പൊലീസ് പറയുന്നത്, തന്റെ മകളാവാന്‍ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആവേശിച്ച ഭൂതത്തെ പിടിച്ചുകെട്ടാം എന്നുംപറഞ്ഞ് സ്വാമിക്കരുതാത്തതൊക്കെ ചെയ്ത് (പീഡിപ്പിച്ചു എന്നപദം സ്വാമിമാരുടെ കാര്യമാവുമ്പോള്‍ പ്രയോഗിച്ചുകൂടല്ലോ) അവളെ കൊന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ്! നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ പങ്ക് വഹിക്കുമായിരുന്ന കക്ഷി ഇപ്പോള്‍ ജയിലഴികള്‍ എണ്ണുകയാണല്ലോ! വ്യാജമരുന്ന് വില്‍പ്പന നടത്തുന്നു എന്ന് ആരോപിക്കപ്പെട്ട മറ്റൊരു ആശ്രമമൃഗം കേരളത്തില്‍ വന്ന് സര്‍വലോകൈശ്വര്യത്തിനായി ഹോമയാഗാദികളില്‍ പങ്കെടുക്കുന്നതിനു മുമ്പ് ചെയ്തത് സാക്ഷാല്‍ ബിജെപിക്കും മോഡിക്കും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നല്ലോ! ആശ്രമങ്ങളെക്കുറിച്ചും ഭക്തിവ്യവസായത്തെക്കുറിച്ചും എതിരായെന്തെങ്കിലും ഒന്നുരിയാടിപ്പോയാല്‍ വികാരവിജൃംഭിതരാവുന്നവര്‍ ഇങ്ങനെ ഇളകിയാടുന്നതു കണ്ടപ്പോള്‍ സി വി ശ്രീരാമേട്ടന്‍ നേരത്തേ രക്ഷപ്പെട്ടല്ലോ എന്നാണ് തോന്നിയത് -ഈ ആശ്രമസംരക്ഷണപ്പടയുടെ ചാട്ടവാറടിയേല്‍ക്കാതെ! ക്ഷുരസ്യധാര എന്ന ആ ഒരൊറ്റക്കഥയെ മുന്‍നിര്‍ത്തി അല്ലെങ്കില്‍ സൂനിമാ എന്ന ഒറ്റക്കഥാപാത്രത്തിന്റെ പേരില്‍, സി വി ശ്രീരാമന്‍ എന്തെന്തു വിചാരണകള്‍ നേരിടേണ്ടി വന്നിരിക്കും!

"ക്ഷുരസ്യധാര"യില്‍ മനശ്ശാന്തി തേടി ആശ്രമത്തിലെത്തുന്ന ദുര്‍വൃത്തനായ കഥാനായകന്‍. അയാള്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കുന്ന ബ്രഹ്മചാരിയുടെ മുറിയില്‍ രാത്രി കഴിച്ചുകൊള്ളാന്‍ സ്വാമിജി കല്‍പ്പിക്കുന്നു. ലൗകികേതരമായ അല്ലറച്ചില്ലറ ലീഗല്‍ഡൗട്ട്സും മഠാധിപസ്വാമി ഉന്നയിക്കുന്നുണ്ട്. ആശ്രമത്തില്‍ തന്റെ പേരില്‍ ഒരു ബ്ലോക്കുണ്ടാക്കാന്‍ വരുന്ന ചെലവിനുള്ള കാശ് കണ്ടെത്തണം. നാട്ടില്‍ തന്റെ പേരിലുള്ള സ്വത്തുണ്ട്. വന്‍വിലക്ക് അത് വാങ്ങാന്‍ ആളുമുണ്ട്. പക്ഷേ അതിലെ കുടികിടപ്പുകാരനെ ഒഴിപ്പിച്ചു കാട്ടിയാലേ നല്ല വില തരപ്പെടൂ. അതിനുള്ള സൂത്രവിദ്യകളാണ് സ്വാമിജിക്കറിയേണ്ടത്. ബ്രഹ്മചാരിക്കുമുണ്ട് ലീഗല്‍ ഡൗട്ട്. ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെട്ട് ഒളിച്ചോടിപ്പോയ ഭാര്യയെ തിരികെ കിട്ടാന്‍ ഒരാള്‍ കേസ് കൊടുത്താല്‍ അത് നിലനില്‍ക്കുമോ എന്ന്! ഇനി സി വി ശ്രീരാമന്റെ കഥയില്‍നിന്ന് ഒരുദ്ധരണിയാവാം. ""ഇതിനുമുമ്പ് എന്തുകൊണ്ട് ഇവിടെ വരാന്‍ തോന്നിയില്ല? അയാളോര്‍ത്തു. ഉറക്കമല്ല വന്നത്. എന്തിന്റെയോ ആലസ്യം. ആലസ്യത്തില്‍ ഒന്നു മയങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ സുഖകരമായ കുളിര് തോന്നി... അപ്പോഴാണ് ശരീരത്തില്‍ എന്തോ ഒന്നമര്‍ന്നത്. ഒപ്പം അടക്കിപ്പിടിച്ച സംസാരത്തിന്റെ ചൂടും."" ""എന്താ ഇന്നു വന്ന ആ മനുഷ്യനോട് എന്റെ മുഖവും കണ്ണുമൊക്കെ ഇത്ര വര്‍ണിച്ചത്? നാണല്ല്യെ ഇങ്ങനെയൊക്കെ പറയാന്‍. എണീക്കൂന്നേ..."" അയാളെ കുലുക്കിവിളിച്ചു ""

ഏയ് അതല്ല, എന്തിനാ ഇന്നു വന്ന മനുഷ്യനോട് നിയമം ചോദിച്ചത്. ഇവിട്ന്നു ആരെങ്കിലും എന്നെ കൊണ്ടുപോവൂംന്ന് ഭയാണോ? ഞാന്‍ പോയിട്ടുവേണ്ടേ? ഇത്രയൊക്കെ ആയിട്ടും എന്നെ മനസ്സിലായില്യെ?"" ""ഇടതിങ്ങിയ സ്തനങ്ങള്‍ വിരിപ്പിനുമേലെ അമര്‍ന്നപ്പോള്‍ അയാള്‍ക്ക് അറപ്പു തോന്നി. നീളന്‍ വിരലുകള്‍ വിരിപ്പിനകത്തുകൂടി കടന്നുവന്ന് അയാളുടെ കവിളില്‍ തിരുപ്പിടിപ്പിച്ചുകൊണ്ട് മുടിയിലേക്ക് കയറി. ഒരു ക്ഷണം അതവിടെ മരവിച്ചിരുന്നു. പിന്നെ സര്‍പ്പദംശം ഏറ്റതുപോലെ പിടഞ്ഞെണീറ്റോടി"". ചാടിയോടിയത് ആശ്രമത്തിലെ അമ്മ! ഏതാണ്ട് ഇതേ മട്ടില്‍ സ്വന്തം അനുഭവകഥ വിവരിച്ച പുസ്തകം ഫെയ്സ് ബുക്കില്‍ വായിച്ച് ""നന്നായി"" എന്ന് കമന്റ് ചെയ്തവരില്‍ പലരും പൊലീസ് വലയിലാണിപ്പോള്‍. വക്കീലായിരുന്ന സി വി ശ്രീരാമന്‍ ഇന്നാണെങ്കില്‍ ഇക്കഥയെ മുന്‍നിര്‍ത്തി എത്ര കോടതിത്തിണ്ണകളില്‍ കാത്തുകെട്ടി കിടക്കേണ്ടി വന്നേനേ, പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍!

ഇത്തരം ആശ്രമങ്ങള്‍ നടത്തിപ്പോരുന്ന ആശാറാം ബാപ്പുവിനും രാംദേവിനുമൊക്കെ പതിച്ചുകിട്ടുന്ന സര്‍ക്കാര്‍സഹായങ്ങളുടെയും കോര്‍പറേറ്റ് സൗജന്യങ്ങളുടെയും കണക്കുകള്‍ കൂടി കേട്ടാല്‍ "ആശ്രമ-കോര്‍പറേറ്റ്-ഭരണകൂട കോംപ്ലക്സ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവിശുദ്ധ സഖ്യത്തിന്റെ നിജസ്ഥിതി ബോധ്യമാവും. വിശ്വാസവും പണവും രാഷ്ട്രീയവും തമ്മില്‍ ലയിച്ചൊന്നാവുന്നതിന്റെ കഥകള്‍ മീരാനന്ദ നേരത്തേ വെളിപ്പെടുത്തിയതാണ്. ""ആശാറാമിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ആശ്രമങ്ങള്‍, ഗുരുകുലങ്ങള്‍, സ്കൂളുകളടക്കമുള്ള ആ മുഴുവന്‍ സാമ്രാജ്യവും പടുത്തുയര്‍ത്തിയത് സര്‍ക്കാര്‍ ഗ്രാന്റായി അനുവദിച്ച വിശാലഭൂപ്രദേശത്താണ്; (അത് പിന്നീട് കയ്യേറ്റം വഴി അയാള്‍ വീണ്ടും വികസിപ്പിച്ചു) അതല്ലെങ്കില്‍ ധനാഢ്യരായ സിന്ധി - മാര്‍വാഡി സമുദായങ്ങളുടെ സംഭാവനകള്‍ വഴിയാണ്"" മീരാനന്ദ തുടരുന്നു - ""ഇന്ത്യയിലെ വിജയം കണ്ട എല്ലാ ആള്‍ദൈവങ്ങള്‍ക്ക് പിറകിലും ഭരണകൂട ഉപകരണങ്ങളും പൊതുമുതലും നിര്‍ബാധം കൈകാര്യം ചെയ്യാനാവുന്ന ഒരുപറ്റം ശക്തരായ രാഷ്ട്രീയക്കാര്‍ നിലയുറപ്പിച്ചതായി കാണാം. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ വിജയികളായ ഈ ഗുരുക്കള്‍ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കും. അതാകട്ടെ, മറ്റ് കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെ ആകര്‍ഷിക്കും. വിശേഷിച്ചും വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെയും ടൂറിസത്തിന്റെയും കമ്പോളങ്ങളുമായി ബന്ധപ്പെട്ടവരെ."" സമീപകാലം വരെ, ബിജെപി സര്‍ക്കാരുകള്‍ സ്വാമി രാംദേവിന് തന്റെ പതഞ്ജലീയോഗ പീഠത്തിന്റെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ആശ്രമ-ആശുപത്രി സമുച്ചയത്തിന്റെ ഉപസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ പൊതുസ്ഥലം സൗജന്യമായി നല്‍കിയ കാര്യം മീരാനന്ദ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രാംദേവിന്റെ ആശ്രമത്തിന് സര്‍വകലാശാലാ പദവി നല്‍കി. ഹരിയാനയാകട്ടെ, ബാബയുടെ ഗുരുകുല സംവിധാനത്തിന് അംഗീകാരം നല്‍കി.

വന്‍ ഫീസ് ചുമത്തുന്ന ഈ സ്വാശ്രയ സ്ഥാപനങ്ങള്‍ ധര്‍മസ്ഥാപനങ്ങളായാണ് പരിഗണിക്കപ്പെട്ടത്. സര്‍ക്കാര്‍ സഹായത്തോടെ പ്രചാരത്തിലിറക്കിയ രാംദേവിന്റെ ഔഷധക്കൂട്ടുകള്‍ ഔഷധ ഫലത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ സംശയാസ്പദ മാണ്! ഇസ്രത്ത് ജഹാന്റെയും മറ്റു മൂന്നുപേരുടെയും ജീവനൊടുക്കിയ വ്യാജ ഏറ്റുമുട്ടലുകള്‍ സംവിധാനം ചെയ്ത പൊലീസ് ഓഫീസര്‍ ഡിജി വന്‍സാര സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ നരേന്ദ്രമോഡി തന്റെ ദൈവമാണെന്നും ആശാറാം ബാപ്പു തന്റെ ഗുരുവാണെന്നും പ്രഖ്യാപിച്ചത് ഓര്‍മിക്കുക. ഈ ആശാറാം ബാപ്പുമാരെയും രാംദേവുമാരെയും സംരക്ഷിച്ചുനിര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വം ഏത് എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. ടെമ്പിള്‍-കോര്‍പറേറ്റ് - സ്റ്റെയ്റ്റ് കോംപ്ലക്സ് തന്നെയാണ് സംരക്ഷണ വലയം ഒരുക്കുന്നത്! വ്യാജ ഏറ്റുമുട്ടലുകള്‍ സംവിധാനം ചെയ്ത പൊലീസ് ഓഫീസറുടെ ആ ദൈവവും ദൈവത്തിന്റെ കൂട്ടാളികളുമാണ് ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് വിശുദ്ധി കല്‍പ്പിച്ചുകൊടുക്കുന്നത്. അത്തരമൊരു വിശുദ്ധ ആള്‍ദൈവം വഴി കേരളത്തില്‍ പുതിയ അക്കൗണ്ട് തുടങ്ങാനാവുമോ എന്നുനോക്കിയാണ് അമൃതാനന്ദമയീ മഠത്തിലേക്ക് ചോരക്കറകളുമായി നരേന്ദ്രമോഡി കടന്നുവരുന്നത്!

അതേ നരേന്ദ്രമോഡിയെ സ്വീകരിച്ചാനയിച്ച അമൃതാനന്ദമയിയെ ദൈവമായിത്തന്നെ നിലനിര്‍ത്തേണ്ടതുള്ളതുകൊണ്ടാണ് സകലമാന ആര്‍എസ്എസ് - ബിജെപി പരിവാരങ്ങള്‍ ചില്ലിട്ട ഫോട്ടോക്ക് മാലയും ചാര്‍ത്തി തെരുവില്‍ പോര്‍വിളി നടത്തുന്നത്! തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എന്തെല്ലാം വേഷങ്ങള്‍, എങ്ങനെയെല്ലാം കടന്നുവരും! പക്ഷേ ഇപ്പോള്‍ തെരുവിലേക്ക് ആള്‍ദൈവ ഫോട്ടോയുമായി കടന്നുവരുന്നവര്‍ ആശ്രമ-ഭരണകൂട- കോര്‍പറേറ്റ് കോംപ്ലക്സിന്റെ കരാള ദംഷ്ട്രകള്‍ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍, വലിയ വിലയാണ് നല്‍കേണ്ടി വരിക!

*
എ കെ രമേശ് ദേശാഭിമാനി വാരിക

Monday, March 17, 2014

ഭരണകൂടവും ബ്രാന്റ് ഗുരുജിമാരും

ഒരുതലത്തില്‍, ആശാറാം ബാപ്പുവിന്റെ അറസ്റ്റ് വിരസമായ ഒരു പഴങ്കഥയുടെ ആവര്‍ത്തനമാണ്. മറ്റൊരു മനുഷ്യദൈവം സര്‍വൈശ്വര്യങ്ങളില്‍നിന്നും നേരെ നിലംപൊത്തിയിരിക്കുന്നു. അപ്പോള്‍ സൂര്യനുകീഴില്‍ പുതുതായെന്തുണ്ട്? നമ്മുടെ സന്യാസിവര്യന്മാരുടെ കളിമണ്‍കാലുകള്‍ പുറത്തായിക്കൊണ്ടിരിക്കുന്നത് ഒരു പതിവു സംഭവമല്ലേ? ""നിരപരാധികളാണ് എന്ന് തെളിയിക്കപ്പെടുന്നതുവരെ പുണ്യവാളന്മാര്‍ കുറ്റവാളികളായി വിലയിരുത്തപ്പെടേണ്ടവരാണ്"" എന്നു പറയുമ്പോള്‍ ജോര്‍ജ് ഓര്‍വല്‍ പലതും അര്‍ഥമാക്കിയിരിക്കും. ഒരാള്‍ദൈവത്തിനും ദൈവികമായ ഗുണഗണങ്ങളോടെ ഒരിക്കലും ജീവിക്കാനാവില്ലല്ലോ. ഒരുപക്ഷേ വിവേകമാവുക, നിലംപറ്റിയ ഈ ഗുരുജിമാരുടെ ധാര്‍ഷ്ട്യപൂര്‍വമായ അതിമോഹത്തിന്റെ പ്രതിഫലനമാണ് അതെന്ന് കരുതി നീങ്ങുന്നതാണ്. എങ്കിലും ഒരാള്‍ അതേപ്പറ്റി ചിന്തിക്കാനായി അല്‍പനേരം ചെലവഴിക്കുകയാണെങ്കില്‍, ആശാറാമിന്റെ അറസ്റ്റ് മറ്റൊരു ആള്‍ദൈവത്തിന്റെ വ്യക്തിപരമായ പരാജയത്തിന്റെ മാത്രം കഥയല്ലെന്ന് കാണാനാവും. മറിച്ച്, ഈ സംഭവം വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേര്‍ത്ത വരയെ നാടകീയമായി വരച്ചുകാട്ടുകയാണ്. സമകാലീന ഇന്ത്യയില്‍ വിശ്വാസവും രാഷ്ട്രീയവും പണവും തമ്മിലുള്ള സമ്പൂര്‍ണ സംയോജനത്തെ ഇത് തുറന്നുകാട്ടുന്നു.

16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആശാറാം ബാപ്പുവിനെതിരെയുള്ള ആരോപണം, നരേന്ദ്ര ധാബോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കും അതിന്റെ ആചാരപരമായ പ്രയോഗങ്ങള്‍ക്കുമെതിരെ നടത്തിക്കൊണ്ടിരുന്ന പോരാട്ടം എത്രമാത്രം പ്രസക്തമാണ് എന്നതിനുള്ള തെളിവാണ്; ഇനിയും അതിന് കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍! ആ ചെറിയ പെണ്‍കുട്ടിയെ സ്വാമിക്ക് സമീപത്തെത്തിച്ചത് ഭൂതബാധയില്‍ നിന്ന് ഒഴിവാക്കാനാണ് - എല്ലാത്തരം ബാധകളില്‍ നിന്നും! അരിച്ചരിച്ചെത്തുന്ന വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാവുന്നത് ആശാറാമിന്റെ സഹായികള്‍, അച്ഛനെയും മകളെയും ധരിപ്പിച്ചത് അവള്‍ക്ക് എന്തോ തരത്തിലുള്ള ഭൂതബാധയുണ്ടെന്നും അതിനെ തുരത്താനുള്ള സിദ്ധി ഗുരുവിനുണ്ടെന്നുമാണ്! ഇത്തരത്തിലുള്ള അന്ധശ്രാദ്ധ അഥവാ അന്ധവിശ്വാസം നമ്മുടെ എല്ലാ ആള്‍ദൈവങ്ങളും പതിവായി പ്രോത്സാഹിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണ്. അതിനെതിരായാണ് ധാബോല്‍ക്കറും അദ്ദേഹത്തിന്റെ മഹാരാഷ്ട്രാ അന്ധശ്രാദ്ധ നിര്‍മൂലന്‍ സമിതിയും പോരാടിക്കൊണ്ടിരുന്നത് - ആ പോരാട്ടത്തിനുള്ള വിലയായി അദ്ദേഹത്തിന് നല്‍കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നുവെങ്കിലും!

ഇന്ത്യയില്‍ എല്ലായിടത്തും എല്ലായ്പ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഭരണകൂട-ദേവാലയ- കോര്‍പറേറ്റ് കോംപ്ലക്സ് എന്ന കാര്യത്തിനുള്ള ഒരു തെളിവ് കൂടിയാണ് - ഇനിയും തെളിവുകള്‍ വേണ്ടതുണ്ടെങ്കില്‍ - ആശാറാമിന്റെ കേസ്. മിക്കപ്പോഴും, അത് നേരിട്ടുള്ള കാഴ്ചയില്‍ നിന്നുമറഞ്ഞാണ് നില്‍പ്പ് എന്നുമാത്രം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നമ്മുടെ പൗരസമൂഹത്തിന്റെ നെടുംതൂണുകളും - വിഖ്യാത ശാസ്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ വരെ - ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും മുമ്പില്‍ ദണ്ഡനമസ്കാരം ചെയ്യുന്നത് ഒരു പതിവുകാഴ്ചയാണല്ലോ. അതുകൊണ്ട് എത്ര അനായാസമാണ് വിശ്വാസവും രാഷ്ട്രീയവും പണവും തമ്മില്‍ ലയിക്കുന്നത് എന്ന കാര്യം, നമുക്ക് തിരിച്ചറിയാനാവാതായിരിക്കുന്നു. ആള്‍ദൈവങ്ങള്‍ ആശാറാമിന്റെ കാര്യത്തിലുണ്ടായപോലെ വൃത്തികെട്ട രീതിയില്‍ പെരുമാറുകയോ അതല്ലെങ്കില്‍ അധികാരവൃത്തങ്ങളുടെ അപ്രീതിക്ക് പാത്രമാവുകയോ (അതാണല്ലോ കഴിഞ്ഞ വര്‍ഷം ബാബാ രാം ദേവിന്റെ അഴിമതി വിരുദ്ധ റാലിക്കുശേഷം സംഭവിച്ചത്) ചെയ്യുമ്പോള്‍ മാത്രമാണ്, ആ മൂടുപടം എടുത്തുമാറ്റപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇക്കാലമത്രയും നമ്മുടെ മൂക്കിനു താഴെ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്ന കാര്യം - എന്നുവച്ചാല്‍, ഭരണകൂട - ആരാധനാലയ - കോര്‍പറേറ്റ് കോംപ്ലക്സ് നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം നാം തിരിച്ചറിയുന്നുള്ളൂ. ഇപ്പോള്‍ നരേന്ദ്രമോഡിയും മറ്റു രാഷ്ട്രീയ നേതാക്കളും നിലംപറ്റിയ ആള്‍ദൈവത്തോട് അകലം പാലിക്കാന്‍ തന്ത്രപരമായ കാരണങ്ങളാല്‍ നിര്‍ബന്ധിതരാവുന്നുണ്ടാവാം. പക്ഷേ ഗുജറാത്തിലെ ബിജെപി ഗവണ്‍മെന്റായാലും മുന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റായാലും ആശാറാമിനെ രാജഗുരുവിനെപ്പോലെയാണ് പരിഗണിച്ചിരുന്നത് എന്നത് ഒരു രഹസ്യമല്ല. രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാനാവും, ആശാറാമിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ആശ്രമങ്ങള്‍, ഗുരുകുലങ്ങള്‍, സ്കൂളുകളടക്കമുള്ള ആ മുഴുവന്‍ സാമ്രാജ്യവും പടുത്തുയര്‍ത്തിയത് സര്‍ക്കാര്‍ ഗ്രാന്റായി അനുവദിച്ച വിശാലഭൂപ്രദേശത്താണ് (അത്, പിന്നീട് കൈയ്യേറ്റം വഴി അയാള്‍ വീണ്ടും വികസിപ്പിച്ചു);

അതല്ലെങ്കില്‍ ധനാഢ്യരായ സിന്ധി-മാര്‍വാഡി സമുദായങ്ങളുടെ സ്വകാര്യ സംഭാവനകള്‍ വഴിയാണ്. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അയാള്‍ക്ക് ചുറ്റും ഒരു സുരക്ഷിതകവചം ചമച്ചു. അത് ശിശുഹത്യയടക്കമുള്ള ഒട്ടനവധി പാതകങ്ങളില്‍നിന്ന് അയാളെ സംരക്ഷിച്ചുനിര്‍ത്തി. കൊല നടത്തി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ അക്ഷരാര്‍ഥത്തില്‍ ആള്‍ദൈവത്തിന് കഴിഞ്ഞു. സൗഭാഗ്യങ്ങളാകെ വാരിക്കൂട്ടുന്ന കാര്യത്തില്‍ തന്റെ രാഷ്ട്രീയമായ വന്‍ സ്വാധീനം ഉപയോഗപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ആശാറാം ഒറ്റക്കല്ല. ഇന്ത്യയിലെ വിജയം കണ്ട എല്ലാ ആള്‍ദൈവങ്ങള്‍ക്ക് പിറകിലും ഭരണകൂട ഉപകരണങ്ങളും പൊതുമുതലും നിര്‍ബാധം കൈകാര്യം ചെയ്യാനാവുന്ന ഒരു പറ്റം ശക്തരായ രാഷ്ട്രീയക്കാര്‍ നിലയുറപ്പിച്ചതായി കാണാം. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍, വിജയികളായ ഈ ഗുരുക്കള്‍ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കും. അതാകട്ടെ, മറ്റ് കോര്‍പറേറ്റ് താല്‍പര്യങ്ങളെ ആകര്‍ഷിക്കും. വിശേഷിച്ചും, വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെയും ടൂറിസത്തിന്റെയും കമ്പോളങ്ങളുമായി ബന്ധപ്പെട്ടവരെ. നാടനും മറുനാടനുമായ സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കാനായി ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോലിബറല്‍ ഭരണക്രമത്തിനു കീഴില്‍, മറ്റേതു കാലത്തേക്കാളും എളുപ്പമായിത്തീര്‍ന്നിരിക്കുകയാണ്, പൊതുസമ്പത്തും പൊതുധനവും മത-ബിസിനസ്സ്-സാമ്രാജ്യങ്ങള്‍ക്കായി കുത്തിച്ചോര്‍ത്താന്‍. മിക്കപ്പോഴും ഇത്തരം കേസുകളില്‍, ആകെ നടത്തേണ്ട ഒരു കാര്യം, ഭൂവിനിയോഗത്തില്‍ മാറ്റം വരുത്താനുള്ള അനുമതിയാണ്; (കൃഷിഭൂമി വാണിജ്യാവശ്യത്തിനോ, സ്ഥാപനത്തിന്റെ ആവശ്യത്തിനോ ഉപയോഗിക്കാവുന്ന രീതിയിലുള്ള മാറ്റം) അതല്ലെങ്കില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തരപ്പെടുത്താന്‍ എന്ന പേരില്‍, ഗുരുജിമാര്‍ തുടങ്ങുന്ന അധ്യാപനപ്പുരകള്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ(UGC), സംസ്ഥാന നിയമസഭകളോ സര്‍വകലാശാലാപദവി അനുവദിക്കലാണ്. പൊതു-സ്വകാര്യ പങ്കാളിത്തം (PPP) എന്ന നിയോലിബറല്‍ മന്ത്രം, മറ്റേതൊരു കോര്‍പറേറ്റ് താല്‍പര്യത്തെയും പോലെ, മതാധിഷ്ഠിത വ്യവസായ സംരംഭകരെയും ഏറെ സഹായിച്ചിട്ടുണ്ട്. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തേതിന് ഒറ്റ വ്യത്യാസമേയുള്ളൂ. അവരുടെ വിശുദ്ധപരിവേഷവും അവരെപ്പറ്റിയുള്ള വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അടരുകളും ഏതുതരത്തിലുള്ള ഗുരുതരമായ അന്വേഷണത്തില്‍നിന്നും - വെല്ലുവിളിയുടെ കാര്യം പിന്നെയല്ലേ? -അവരെ സംരക്ഷിച്ചുനിര്‍ത്തും എന്നതാണത്.

സമീപകാലം വരെ സര്‍ക്കാരുകള്‍, വിശേഷിച്ചും ബിജെപി നേതൃത്വത്തിലുള്ളവ, സ്വാമി രാംദേവിന് തന്റെ പതഞ്ജലീയോഗ പീഠത്തിന്റെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ആശ്രമ-ആശുപത്രി സമുച്ചയത്തിന്റെ ഉപസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പൊതുസ്ഥലം സൗജന്യമായി നല്‍കുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രാംദേവിന്റെ ആശ്രമത്തിന് സര്‍വകലാശാലാ പദവി നല്‍കി. ഹരിയാനയാകട്ടെ, ബാബയുടെ ഗുരുകുല സംവിധാനത്തിന് അംഗീകാരം നല്‍കി. ഇവ ധര്‍മസ്ഥാപനങ്ങളല്ല. ഫീസ് ചുമത്തുന്ന ലാഭം നോക്കിപഠനപ്പുരകളാണ്; ധര്‍മസ്ഥാപനങ്ങള്‍ എന്ന പേരില്‍ അവയ്ക്ക് നികുതിയിളവുകള്‍ ലഭിക്കുന്നുണ്ടാവാമെങ്കിലും സര്‍ക്കാര്‍ പിന്തുണയുള്ള രാംദേവിന്റെ ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ദശലക്ഷങ്ങളാണ് വാരിക്കൂട്ടിയത് - ഔഷധഫലത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ ഏറെ സംശയാസ്പദമാണ് അവയെങ്കിലും! തന്റെ പ്രതിപുരുഷന്മാര്‍ വഴി നടത്തപ്പെടുന്ന ടിവി ചാനലായ ആസ്ത വന്‍ലാഭമാണ് അയാള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. ആരംഭകാലത്ത് ഈ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലും പുറത്തുമുള്ള സമ്പന്നര്‍ ഉദാരമായാണ് സഹായമെത്തിച്ചത്. ഒരിക്കല്‍ ഭൗതിക ആസ്തികള്‍ ആയിക്കഴിഞ്ഞാല്‍, സര്‍ക്കാര്‍ ഏജന്‍സികളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അവയ്ക്ക് വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനായി രംഗപ്രവേശം ചെയ്യും. റോഡുകള്‍ക്കും ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും വഴിയൊരുക്കും. ഭരണകൂടവും ഹിന്ദുസംസ്കാരത്തിന്റെ പ്രാചീനമൂല്യങ്ങളുടെ വഴിവാണിഭക്കാരും സ്വകാര്യമൂലധനവും തമ്മിലുള്ള ഈ ത്രികക്ഷി ബന്ധമാണ് മിക്കവാറും എല്ലാ ബ്രാന്റ് ഗുരുജിമാരും പ്രവര്‍ത്തന മാതൃകയാക്കുന്നത്. ഭരണകൂടം മതനിരപേക്ഷമാണോ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ളതാണോ അതല്ല വിവിധ പ്രാദേശിക പാര്‍ടികളുടേതാണോ ഹിന്ദുത്വ ദേശീയതാവാദികളുമായി ഐക്യപ്പെടുന്നവരുടേതാണോ എന്നത് ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമുണ്ടാക്കുന്നതേയില്ല.

പാട്ടഭൂമിയില്‍ ആശ്രമം കര്‍ണാടക സംസ്ഥാനം 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയ ഭൂമിയില്‍ തന്റെ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ ആസ്ഥാനം പണിഞ്ഞ ശ്രീ ശ്രീ രവിശങ്കറിന്റെ കഥ നോക്കാം. ആ ആശ്രമത്തിന് ഇന്‍ഫോസിസ് പോലുള്ള ബംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയര്‍ കമ്പനികളില്‍നിന്നും കിട്ടിയ പിന്തുണ ഏവര്‍ക്കുമറിയാം. പക്ഷേ തീര്‍ന്നില്ല കഥ. ഇത്രയും കൂടിയുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ്ങിന് ഗ്രാന്റായി ഒഡിഷ സംസ്ഥാനത്തുനിന്ന് 200 ഏക്കര്‍ ഭൂമിയാണ് കിട്ടിയത്. അവിടെ കഴിഞ്ഞ വര്‍ഷം ഒരു പുതിയ യൂണിവേഴ്സിറ്റി ആരംഭിച്ചുകഴിഞ്ഞു. ""പൗരാണിക മൂല്യങ്ങളോടെ ആധുനിക അധ്യാപനം"" ആണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്! ഇതേ ബിസിനസ്സ് മോഡലാണ് തങ്ങളുടെ പ്രാദേശിക പുത്രനായ മഹര്‍ഷി മഹേഷ് യോഗിയുടെ കാര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും നടപ്പാക്കിയത് - ഗ്രാന്റായി ഭൂമി കിട്ടിയ സര്‍വകലാശാല! ദൈവക്കമ്പോളം (the God Market) എന്ന എന്റെ പുസ്തകത്തില്‍ ബാബാ രാംദേവിന്റേതടക്കമുള്ള ഇത്തരം കേസുകളിലെ ഭരണകൂട ഇടപെടലിന്റെ വിശദമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. പരസ്യമായി ലഭ്യമായ തെളിവുകള്‍ സമാഹരിച്ചുകൊണ്ട് അതില്‍ ഉള്‍പ്പെട്ട പാര്‍ട്ട്ണര്‍മാരുടെ വിട്ടുപോയ കണ്ണികള്‍ പൂരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ; ഗുരുജിമാരും അവരുടെ രാഷ്ട്രീയ-കോര്‍പറേറ്റ് സഹായികളും തമ്മിലുള്ള ബന്ധം അനാവൃതമാക്കുകയേ ചെയ്തിട്ടുള്ളൂ).

സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പൂജാരികള്‍ക്ക് നല്‍കുന്ന ശമ്പളം, ക്ഷേത്ര പുനരുദ്ധാരണത്തിന് വേണ്ടി ചെലവാക്കുന്ന സംഖ്യകള്‍, പൂജകള്‍ നടത്താനുള്ള സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്കായി അത് നടത്തിക്കൊടുക്കുന്നതിനുള്ള തുക, കുട്ടികളെ കര്‍മകാണ്ഡം (എന്നുവച്ചാല്‍ പൂജാ വിധികള്‍) പഠിപ്പിക്കുന്ന വേദപാഠശാലകള്‍ സ്ഥാപിക്കാനുള്ള ചെലവ് എന്നിങ്ങനെ നേരിട്ട് നല്‍കുന്ന സബ്സിഡികള്‍ക്ക് പുറമെയാണ് ഈ ആശ്രമത്തലവന്മാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നു കിട്ടുന്ന ഏറ്റവും വലിയ പരോക്ഷ സബ്സിഡി ടൂറിസം വഴിയാണ്. കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങള്‍ പുതിയ തീര്‍ഥാടന യാത്രാപദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റിയുമായി കൂട്ടുചേര്‍ന്നുകൊണ്ട് തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അമ്പലങ്ങള്‍ക്കായി പ്രാചീന ഇതിഹാസം (പൗരാണിക ചരിത്രം) കണ്ടെത്താന്‍ സ്റ്റേറ്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റുകള്‍ പരിശ്രമിക്കുന്നത് അപൂര്‍വ സംഭവമല്ലാതായിത്തീര്‍ന്നിരിക്കുന്നു. പലപ്പോഴും മതാധിഷ്ഠിത ഉത്സവങ്ങളുമായി ബന്ധപ്പെട്ട സാംസ്കാരികാചാരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ (ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത നവരാത്രി, മകരസംക്രാന്തി ആഘോഷങ്ങള്‍ ഉദാഹരണം) മുന്നോട്ടു വരുന്നു. അതുമല്ലെങ്കില്‍ പുതുപുത്തന്‍ ആചാരാനുഷ്ഠാനങ്ങള്‍ തന്നെ അവതരിപ്പിക്കുന്നു (മധുരമീനാക്ഷി ക്ഷേത്രത്തിലെ സ്വര്‍ണരഥ പ്രദക്ഷിണം, കേരളത്തിലെ ശബരിമലയിലെ "ദിവ്യപ്രഭ"യുടെ അവതരണം എന്നിവ ഉദാഹരണം). പൊതുമുതല്‍ പരസ്യമായി ഹിന്ദുക്കളുടെ മതസ്ഥാപനങ്ങളിലേക്ക് കുത്തിച്ചോര്‍ത്തുന്നത് (രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ ന്യൂനപക്ഷ വിശ്വാസത്തിനും ഇത് ലഭിക്കാറുണ്ട്) മോശം തന്നെ. പക്ഷേ ഭരണകൂടവും മതങ്ങളും തമ്മിലുള്ള ഗൂഢാലോചന പൊതുസമൂഹത്തിന്റെ സാംസ്കാരിക ആവാസവ്യവസ്ഥക്ക് മേല്‍ ഉണ്ടാക്കുന്ന പരിക്കുകള്‍ ഉറുപ്പിക അടിസ്ഥാനത്തില്‍ കണക്കാക്കാനേ കഴിയില്ല.

ഭരണകൂട-ആരാധനാലയ-കോര്‍പറേറ്റ് കോംപ്ലക്സ് വേരോടുന്നത് ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം ദൈവത്തിന്റെ ഭൂമിയിലെ വ്യാപാര പ്രതിനിധികളിലുള്ള അന്ധവിശ്വാസം കൂടിച്ചേര്‍ന്ന ഒരു മണ്ണിലാണ്. വിശ്വാസാധിഷ്ഠിതമായ അവിശുദ്ധ ബന്ധങ്ങള്‍ ഒരു മതനിരപേക്ഷ ഭരണസംവിധാനത്തില്‍ മതനിരപേക്ഷമായ ഒരു പൊതുസംസ്കാരം രൂപപ്പെടുത്തിയെടുക്കാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ എന്ന നിലക്കല്ലാതെ, നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നയരൂപീകരണ കര്‍ത്താക്കളായ മേലാളന്മാരും ഭരണയന്ത്ര നടത്തിപ്പുകാരും ഭക്തന്മാര്‍ എന്ന നിലയില്‍ മതസ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ നമുക്ക് ലഭ്യമാവുക, നിയമവാഴ്ചയോട് ഒട്ടും ആദരവില്ലാത്ത ഒരു സംസ്കാരമാണ്. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശന വിധേയമാക്കുന്നതില്‍നിന്ന് അവയെ രക്ഷിക്കുന്ന ഒരു സംസ്കാരമായിരിക്കും അത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സംവിധാനം ചെയ്ത സീനിയര്‍ പൊലീസ് ഓഫീസര്‍ ഡി ജി വന്‍സാരയുടെ കാര്യമെടുക്കുക. അത്തരമൊരു വ്യാജ ഏറ്റുമുട്ടലിലാണ് 19 വയസ്സുള്ള ഇസ്രത്ത്ജഹാന്റെയും മറ്റു മൂന്നുപേരുടെയും ജീവനൊടുങ്ങിയത്. സബര്‍മതിയിലെ സെന്‍ട്രല്‍ ജയിലില്‍നിന്നും അദ്ദേഹം എഴുതിയ രാജിക്കത്തില്‍ നരേന്ദ്രമോഡി തന്റെ ദൈവമാണെന്നും ആശാറാമല്ലാതെ മറ്റാരുമായിരുന്നില്ല തന്റെ ഗുരു എന്നും പ്രഖ്യാപിക്കുന്നുണ്ട്. ""ദൈവ""ത്തിന് തന്റെ ""ഗുരു""വിനെ രക്ഷിക്കാനാവാത്തതായിരിക്കണം അദ്ദേഹം രാജിവെക്കാനിടയാക്കിയ പ്രകോപനം എന്നുതോന്നുന്നു. നീതി നിര്‍വഹണ ഓഫീസറും മോഡിയുടെ ഹിന്ദുത്വ ദേശീയതാ അജണ്ടയുമായുള്ള സുദൃഢബന്ധം ഒരുഭാഗത്ത്; ആള്‍ദൈവവുമായുള്ള അടുപ്പം മറുഭാഗത്തും - ചിത്രം വ്യക്തമാണ്. തന്റെ ഗുരുവില്‍നിന്ന് പകര്‍ന്നുകിട്ടിയ ""ആത്മീയത"" വ്യാജ ഏറ്റുമുട്ടല്‍ വഴിയുള്ള നിരപരാധികളുടെ കൊലക്കെതിരെയുള്ള ധാര്‍മിക പരിഗണനകള്‍ കൊണ്ട് ഒട്ടും ""കളങ്കിത""മാവാത്ത ഒന്നാണ് എന്നതാണ് വിരോധാഭാസം! തങ്ങളുടെ ഭക്തകള്‍ക്കു നേരെ പരസ്യമായി ചാടിവീഴുന്ന ആശാറാം ബാപ്പുവിനെപ്പോലുള്ള ഗുരുക്കന്മാരെ ആരാധിക്കുന്ന വന്‍സാര മോഡല്‍ നിയമപാലകര്‍ എത്രയുണ്ട് എന്ന കാര്യം സമചിത്തതയോടെ മനസ്സിലാക്കാവുന്ന ഒന്നാണ്. വിശ്വാസം അടിസ്ഥാനപ്പെടുത്തിയുള്ള ഈ കറക്കുകമ്പനി ഉള്ളേടത്തോളം കാലം, ചുരുങ്ങിയപക്ഷം ആള്‍ദൈവങ്ങള്‍ തന്നെ ഉള്‍പ്പെട്ട കേസുകളില്‍ നിയമലംഘകര്‍ ശിക്ഷിക്കപ്പെടുമെന്നും നീതി നടപ്പാക്കപ്പെടുമെന്നും പ്രതീക്ഷിക്കാന്‍ എന്ത് ന്യായമാണുള്ളത്? യുക്തിരഹിത വിശ്വാസങ്ങള്‍ക്കും മതപരമായ ആചാരങ്ങള്‍ക്കും കിട്ടുന്ന ഭരണകൂട പരിരക്ഷ കൂടുതല്‍ ഹാനികരമാണ്. ഉത്തര്‍പ്രദേശിലെ മിസാപൂര്‍ ജില്ലയിലെ താന്ത്രികനായ വിഭൂതിനാരായണ്‍ പഗ്ലാ ബാബയുടെ ആശ്രമത്തിലേക്ക് ലാലുപ്രസാദ് യാദവ് നടത്തിയ സമീപകാല സന്ദര്‍ശനം ഇതിനുദാഹരണമാണ്.

താന്ത്രിക വിശ്വാസങ്ങള്‍ സാധാരണേതരവും ഗൂഢവിശ്വാസപരവുമാണ് എന്ന കാര്യം എല്ലവര്‍ക്കുമറിയാവുന്നതാണ്. അതിനാകട്ടെ, ഒരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ലെങ്കിലും ആശാറാം ബാപ്പു പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്നും ഭൂതപ്രേതാദികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് താന്ത്രികവിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ട് ഈ ചോദ്യം സ്വയം ചോദിക്കുക. ലാലു പ്രസാദ് തന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സ്വന്തം ""ദൈവ""ത്തിന് സ്ഥാനോന്നതി നല്‍കാന്‍ ശ്രമിക്കുമോ, അതല്ല ഭൂതപ്രേതങ്ങളുടെ നിലനില്‍പിനെത്തന്നെ ചോദ്യം ചെയ്യുന്ന വിമര്‍ശനാത്മക ചിന്തയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമോ? ഉത്തരം നമുക്കെല്ലാമറിയാമല്ലോ. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നിയമം? എന്താണ് ചെയ്യേണ്ടത്? ധാബോല്‍ക്കറും സുഹൃത്തുക്കളും ദീര്‍ഘകാലമായി തീവ്രമായി പോരാടിപ്പോന്ന ഒരു കാര്യമുണ്ടല്ലോ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നിയമം എന്നത് അതുകൊണ്ട് എന്തെങ്കിലും ആവുമോ? ആശാറാമിന്റെ ആശ്രമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഏറ്റവുമൊടുക്കത്തെ ബീഭത്സകഥ തടയാന്‍ അത്തരമൊരു നിയമത്തിന് കഴിയുമായിരുന്നോ? ബലാത്സംഗവും കൊലപാതകവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തീര്‍ച്ചയായും പുതിയൊരു നിയമവും കൊണ്ടുവരേണ്ടതില്ല. അതിനാകെ വേണ്ടത് കുറ്റാരോപിതരായവരെ, അവരുടെയോ അവരുടെ രാഷ്ട്രീയ തലതൊട്ടപ്പന്മാരുടെയോ ദൈവസമാനമായ കഴിവുകളില്‍ ഭയന്നുപോവാതെ കുറ്റവാളികളെ കൂടുതല്‍ കര്‍ശനവും ശക്തവുമായ വിചാരണ നടപടികള്‍ക്ക് വിധേയരാക്കുക മാത്രമാണ്. പക്ഷേ ഒരുവന്‍/ഒരുവള്‍ ഏതു വിശ്വാസത്തിലോ പാരമ്പര്യത്തിലോ പെട്ട ആളാവട്ടെ, ഭൂതപ്രേതാദികളെ ഒഴിവാക്കാനോ ഭൗതിക ശാസ്ത്രത്തിലെയും ജീവശാസ്ത്രത്തിലെയും അറിയപ്പെടുന്ന എല്ലാ നിയമങ്ങളെയും മറികടന്നുകൊണ്ടുള്ള അത്ഭുതകാര്യങ്ങള്‍ കാട്ടുവാനോ, അതല്ലെങ്കില്‍ ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങള്‍ക്കുള്ള ശമനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനോ ഉള്ള ഏതൊരു പ്രതിപാദനത്തെയും പരസ്യത്തെയും പ്രചാരണത്തെയും തടയുന്ന തരത്തില്‍ ഓരോ സംസ്ഥാനത്തും നടപ്പാക്കാന്‍ ബാധ്യതപ്പെട്ട വിധം ഒരു നിയമമുണ്ടായിരുന്നെങ്കിലോ? അത്തരമൊരു നിയമം ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെട്ടിരുന്നു എന്നു കരുതുക. എത്രക്ക് അസാധ്യമാണെങ്കിലും ഈ നിയമം നിര്‍ഭയം, കര്‍ശനമായി പക്ഷഭേദമെന്യേ നടപ്പാക്കി എന്നും വിചാരിക്കുക. (വര്‍ഷങ്ങളായി മഹാരാഷ്ട്ര അസംബ്ലിയില്‍ കെട്ടിക്കിടക്കുന്നതും എന്നാല്‍ ധാബോല്‍ക്കറുടെ കൊലക്കുശേഷം ഓര്‍ഡിനന്‍സ് വഴി നടപ്പാക്കപ്പെട്ടതുമായ ആ നിയമത്തിന്റെ മാതൃകയിലുള്ള ഒന്നാണ് നാം വിഭാവനം ചെയ്യുന്ന നിയമം). ആശാറാമിന്റെ ആശ്രമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ബലാത്സംഗം ഒഴിവാക്കാന്‍ ഈ നിയമം വഴി കഴിയുമായിരുന്നോ? അസന്ദിഗ്ധമായും "അതെ" എന്നതായിരിക്കണം മറുപടി. ദൈവതുല്യമായ കഴിവുകള്‍ അവകാശപ്പെടാന്‍ അത്തരമൊരു നിയമം നടപ്പായിരുന്നെങ്കില്‍ ആശാറാമിന് കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍ അപ്പടി അപ്രത്യക്ഷമാക്കാന്‍ അത്തരമൊരു നിയമത്തിന് കഴിയില്ല എന്നത് ശരിതന്നെ. കാരണം, മിക്ക കൊലപാതകങ്ങളും ബലാത്സംഗങ്ങളും വിശ്വാസത്തിന്റെ മറവിലല്ല നടക്കുന്നത്. പക്ഷേ അത്തരമൊരു നിയമം വഴി കുറ്റകൃത്യങ്ങള്‍ക്കും ദുര്‍നടപടികള്‍ക്കും വിശ്വാസത്തെ മറയാക്കുന്നത് വിഷമകരമാക്കാനാവുമായിരുന്നു.

അതിലും പ്രധാനം, ആള്‍ദൈവങ്ങളായി മാറിത്തീര്‍ന്നവര്‍, പ്രകൃതിയിലെ വസ്തുതകളുമായി യാതൊരടിസ്ഥാനവും ഇല്ലാത്ത വിധം, നിഗൂഢശക്തികളിലും പ്രതിഭാസങ്ങളിലും അന്ധമായ വിശ്വാസം ഉളവാക്കാനായി നടത്തുന്ന പൊതുസംവാദങ്ങള്‍ വഴിയുള്ള അപഭ്രംശത്തെ തടയാന്‍ അതിന് കഴിയുമായിരുന്നു എന്നുള്ളതാണ്. പൗരസ്വാതന്ത്ര്യത്തിന്റെ ചില വക്താക്കള്‍ ഭയപ്പെടുന്നതുപോലെ, അത്തരമൊരു നിയമം തങ്ങളുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസങ്ങള്‍ സ്വതന്ത്രമായി ആചരിക്കാനുള്ള ഭരണഘടനാദത്തമായ ജനങ്ങളുടെ അവകാശത്തിന്റെ നിഷേധമായിത്തീരുമോ? ധാബോല്‍ക്കറുടെ മുന്‍കൈക്കെതിരെ അണിനിരന്ന യാഥാസ്ഥിതിക ശക്തികള്‍ പ്രചരിപ്പിച്ചു പോന്നതുപോലെ, അന്ധവിശ്വാസത്തിനെതിരായ ഒരു നിയമം യഥാര്‍ഥത്തില്‍ മതത്തിനുതന്നെ എതിരായുള്ള ഒന്നാണോ? തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കാനും ആചരിക്കാനുമുള്ള അവകാശമെന്നത് ഒരു തരത്തിലും കടന്നാക്രമിക്കപ്പെടാന്‍ പാടില്ലാത്ത അമൂല്യമായ ഒരവകാശമാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും സ്ഥാനമില്ല. പക്ഷേ ചോദ്യം യഥാര്‍ഥത്തില്‍ ഇതാണ്: മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തില്‍, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനും അതുവഴി ലാഭം കൊയ്യാനുമുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുമോ? എവിടെയാണ് മതവിശ്വാസം അവസാനിക്കുന്നതും അന്ധവിശ്വാസം ആരംഭിക്കുന്നതും? അതല്ലെങ്കില്‍, അന്ധവിശ്വാസവിരുദ്ധ ബില്ലിന്റെ യാഥാസ്ഥിതിക വിമര്‍ശകര്‍ കരുതുന്നതുപോലെ, മതത്തിന് അന്ധവിശ്വാസമില്ലാതെ നിലനില്‍പ്പില്ല എന്നതാണോ ശരി? അത്തരമൊരു നിയമം ഇഷ്ടപ്പെട്ട ഏതു മതവും സ്വീകരിക്കാനും ആചരിക്കാനുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് എതിരായി ബാധിക്കുമെന്ന് ഭയപ്പെടുന്നവര്‍ ഇന്ത്യന്‍ ഭരണഘടന ശ്രദ്ധാപൂര്‍വം വായിക്കട്ടെ. ഭരണഘടനയില്‍ മതസ്വാതന്ത്യമെന്നത് പൗരന്മാരുടെ മൗലികാവകാശത്തിന് കീഴ്പ്പെടുന്ന ഒന്നാണ്. എന്നുവെച്ചാല്‍ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികവും ധനപരവും രാഷ്ട്രീയവും മറ്റ് മതനിരപേക്ഷ നടപടികളും നിയന്ത്രിക്കാനും തടയാനും ഉള്ള അവകാശം ഭരണകൂടത്തിനുണ്ട്. പ്രസ്തുത നടപടികള്‍ പൊതുക്രമപാലനം, ധാര്‍മികത, ആരോഗ്യം എന്നിവയെ സംബന്ധിച്ച് ഈ ഭാഗത്തുപറയുന്ന മാനദണ്ഡങ്ങളുമായി വൈരുധ്യമുള്ളതാണെങ്കില്‍ (""ഈ ഭാഗം"" ഭരണഘടനയുടെ പാര്‍ട്ട് 3 -മായി ബന്ധപ്പെട്ടതാണ്. അവിടെയാണ് പൗരന്റെ മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്നത്).

ദുഷ്പ്രേതങ്ങള്‍ കൂടിയതാണ് എന്നുംപറഞ്ഞ് ആരുടെയെങ്കിലും മാനസിക സമ്മര്‍ദം ചികിത്സാ വിധേയമാക്കുന്നത് ആശാറാം അവകാശപ്പെട്ടതുപോലെ, ന്യായമായും ""മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട മതനിരപേക്ഷ പ്രവര്‍ത്തന""മായി കണക്കാക്കുന്നത് ശരിയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ജീവിക്കാനും സ്വതന്ത്രരായിരിക്കാനുമുള്ള ജനങ്ങളുടെ മൗലിക താല്‍പര്യം മുന്‍നിര്‍ത്തി ഭരണകൂടം ഇതിനെ നിയന്ത്രിക്കരുത് എന്നുപറയുന്നതില്‍ ഒരു ന്യായവുമില്ല. പൗരന്മാരുടെ മറ്റു മൗലികാവകാശങ്ങള്‍ക്ക് എതിരായി മാറുന്ന മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട മതനിരപേക്ഷ നടപടികളെ തടയാന്‍ ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്അവകാശമുണ്ട് എന്നു മാത്രമല്ല, അങ്ങനെ ചെയ്യാന്‍ അത് പ്രതിജ്ഞാബദ്ധവുമാണ്. ഭരണഘടനയുടെ അനുഛേദം ടകഅ(വ) വിഭാവനം ചെയ്യുന്നത്. ""ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുന്നത്"" ഓരോ പൗരന്റെയും മൗലിക കടമകളില്‍ പെട്ടതാണ് എന്നാണ്. ചില കേസുകളില്‍ സുപ്രീംകോടതി ഇക്കാര്യങ്ങള്‍ പൗരന്റെ നിയമബദ്ധമായ കടമകളാണെന്നും ഭരണകൂടം അക്കാര്യത്തില്‍ ജാഗരൂകമാകണമെന്നും വിധിച്ചിട്ടുണ്ട്.

ഇത്തരം നിയന്ത്രണങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ മേലുള്ള അസഹനീയമായ പ്രതിബന്ധങ്ങളായി കരുതുന്നവര്‍ ചില ആത്മപരിശോധനകള്‍ നടത്തേണ്ടതുണ്ട്. അയുക്തികവും അന്ധവിശ്വാസജഡിലവും ദ്രോഹകരവുമായ ഇത്തരം ആചാരങ്ങള്‍ ഇല്ലെങ്കില്‍ പൊളിഞ്ഞുപോകാവുന്ന അത്രയ്ക്ക് ദുര്‍ബലമാണോ അവരുടെ വിശ്വാസം? തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ കടമയില്‍പ്പെട്ടതല്ലേ, അതിന്റെ കാലഹരണപ്പെട്ട വിശ്വാസങ്ങളെയും അയുക്തികമായ ധാരണകളെയും ശുദ്ധീകരിച്ചെടുക്കുക എന്നതും? ഇങ്ങനെയൊക്കെയാണെങ്കിലും ധാബോല്‍ക്കര്‍ തന്റെ ജീവിതം തന്നെ നല്‍കിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുക എന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല. ശാസ്ത്രീയമായ കാഴ്ചപ്പാടിനോടും വിമര്‍ശനാത്മകമായ ചിന്തയോടുമുള്ള പ്രതിബദ്ധത ഒന്നു മാത്രമാണ് അന്ധവിശ്വാസത്തിന്റെ വഴിവാണിഭക്കാര്‍ക്കും അവരുടെ രാഷ്ട്രീയ സഹായികള്‍ക്കുമെതിരായുള്ള ഏക ആയുധം.

*
മീരാ നന്ദ, ഫ്രണ്ട്ലൈനിനോട് കടപ്പാട്
മൊഴിമാറ്റം: എ കെ രമേശ് 
ദേശാഭിമാനി വാരിക

Monday, March 10, 2014

ആള്‍ദൈവങ്ങളുടെ അധോലോകങ്ങള്‍

ഇന്ത്യക്ക് മറ്റൊരിടത്തും ഇല്ലാത്ത ഒരു ആത്മീയ പാരമ്പര്യം ഉണ്ടെന്നും ആ പാരമ്പര്യം ഹിന്ദുത്വവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതെന്നുമുള്ള പൊതുബോധത്തെ സൃഷ്ടിച്ചതിനുപിന്നില്‍ കൊളോണിയലിസത്തിന് പ്രധാനപങ്കുണ്ട്. ഇന്ത്യന്‍ ബഹുസ്വരതയുടെ പിന്നണിയില്‍ ഒതുങ്ങിനിന്നിരുന്ന ആഭ്യന്തര കൊളോണിയലിസത്തിന് ആടിത്തിമിര്‍ക്കാനുള്ള അരങ്ങൊരുക്കിയതും കൊളോണിയലിസമായിരുന്നു. ബ്രാഹ്മണിസവുമായി സന്ധിചെയ്തുകൊണ്ട് ഇന്ത്യയില്‍ അധികാരമുറപ്പിച്ച കൊളോണിയല്‍ ശക്തികള്‍ ഇവിടത്തെ സാംസ്കാരിക സാമൂഹിക ചൂഷണങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. ഇത് സ്വതന്ത്ര ഇന്ത്യയില്‍ ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കിയത്. മതനിരപേക്ഷത, നാത്വത്തില്‍ ഏകത്വം തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ഔദ്യോഗിക ആദര്‍ശം മാത്രമായി മാറി.

അങ്ങനെ വിഭജനത്തിന്റെയും വര്‍ഗീയ ധ്രുവീകരണ ങ്ങളുടെയും മുറിവുകള്‍ ഇന്നും ഇന്ത്യന്‍ സാമൂഹിക ശരീരത്തില്‍ ഉണങ്ങിയിട്ടില്ല. നവോത്ഥാനം പകര്‍ന്നുനല്‍കിയ മാനവിക മൂല്യങ്ങളെയും മതനിരപേക്ഷ കാഴ്ചപ്പാടുകളെയും മറക്കാന്‍ പ്രേരിപ്പിക്കുന്നവിധം സാമ്രാജ്യത്വവും ഇന്ത്യന്‍ ഫാസിസവും സമൂഹത്തിനുമേല്‍ ഇടപെടുന്ന ഒരു സമകാലിക സന്ദര്‍ഭമാണിത്. മൂലധനത്തിന്റെ വ്യാപനവും കേന്ദ്രീകരണവും നിയന്ത്രിക്കുന്ന സാമ്രാജ്യത്വം ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ തങ്ങളുടെ പൊതുസമ്മിതി നിര്‍മിച്ചെടുക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നായി കപട ആത്മീയനേതാക്കളെയും ആള്‍ദൈവങ്ങളെയും ഉപയോഗിക്കുന്നു. ആള്‍ദൈവം എന്ന സങ്കല്‍പ്പനം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നില്‍ സാമ്രാജ്യത്വത്തി ന്റെ കൈകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നത് ഒരതിശയോക്തിയാവില്ല.

ഇന്ത്യയിലെ ആള്‍ദൈവങ്ങളെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഏതെങ്കിലും തരത്തിലുള്ള ധൈഷണിക നിലവാരമോ ആത്മീ യ ഔന്നത്യമോ ഇല്ലാത്തവരാണ് ആള്‍ദൈവങ്ങളായി മാറിയിട്ടുള്ളതെന്ന് കാണാന്‍ കഴിയും. ഉത്തരേന്ത്യയില്‍ ഏറെ പ്രശസ്തനായ ആശാറാം ബാപ്പു എന്ന ആള്‍ ദൈവം ബലാത്സംഗം ഉള്‍പ്പെടെ യുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അടുത്തകാലത്താണ്. സത്യസായി ബാബയ്ക്കെ തിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ക്രിസ്ത്യന്‍ ആത്മീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും നിരവധി വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദിന്റേതെന്ന് അവകാശവാദമുന്നയിച്ച് മുടിയും പാനപാത്രവുമായി പ്രചാരണം നടത്തുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെയും മുസ്ലിം സമുദായത്തില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ആഗോളീകരണ കാലത്ത് മനുഷ്യസമൂഹം നിരവധി പ്രതിസന്ധികളെ അഭിമൂഖീകരിക്കുന്നുണ്ട്. ഈ പ്രതിസന്ധി മനുഷ്യരെ നിസ്സഹായാവസ്ഥയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുന്നു. ഇത്തരം അവസ്ഥ ജനങ്ങളെ വ്യവസ്ഥിതിക്കെതിരായ പ്രക്ഷോഭങ്ങളിലേക്കും പ്രതിരോധങ്ങളിലേക്കും നയിക്കും. ഇത് സാമ്രാജ്യത്വം ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യം ഉണ്ടാവാതെ നോക്കണ്ടത് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ അതിന്റെ ആഭ്യന്തര ജീര്‍ണതകളെയും അന്ധവിശ്വാസങ്ങളെയും സജീവമായി നിലനിര്‍ത്താന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത്. മതവും ആത്മീയതയും അങ്ങനെ അപരനോടുള്ള വിദ്വേഷമായി അവതരിപ്പിക്കപ്പെടുന്നു. ഭരണകൂടം അതിന്റെ മതനിരപേക്ഷസ്വഭാവം കൈവെടിയുകയും ഇന്ത്യയിലും മറ്റും അത് ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് അവസ്ഥയെ പുല്‍കുകയും ചെയ്യുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് വംശഹത്യയും മുസഫര്‍നഗര്‍ കലാപവും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ഇത്തരം സാമൂഹികാവസ്ഥയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് ആള്‍ദൈവങ്ങളുടെ സാന്നിധ്യവും വളര്‍ച്ചയും സംഭവിക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായി കരുതപ്പെടുന്ന മോഡിയെ "നരേന്ദ്രമോഡി പ്രിയപ്പെട്ട മകന്‍" എന്ന് മാതാ അമൃതാനന്ദമയി വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. നവോത്ഥാനായകരും അവരുടെ പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിയ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പരിസരത്തെ അപ്രസക്തമാക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളുമായാണ് ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. താന്‍ ദൈവത്തിന്റെ സ്വന്തം അവതാരമാണെന്ന് പ്രഖ്യാപിക്കുന്നവരാണ് ആള്‍ദൈവങ്ങള്‍. അവര്‍ സമൂഹത്തിലേക്കിറങ്ങി ചില അത്ഭുത പ്രവൃത്തികള്‍ കാട്ടി ജനങ്ങളെ കൈയിലെടുക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങളുള്ളതും സമ്പന്നയുമായ ഒരു ആള്‍ ദൈവമാണ് മാതാ അമൃതാനന്ദമയി. ഭക്തര്‍ "അമ്മ"യെന്ന് വിളിക്കുന്ന ഈ മനുഷ്യദൈവത്തിന്റെ ആശ്രമത്തിലെ ചൂഷണത്തെയും ലൈംഗികാതിക്രമങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. 1981-ല്‍ പ്രവര്‍ത്തനം തുടങ്ങിയ അമൃതാനന്ദമയീ മഠത്തിലെ ഉള്ളറ രഹസ്യങ്ങള്‍ 1985-ല്‍ ശ്രീനി പട്ടത്താനം എഴുതിയ "അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും" എന്ന പുസ്തകത്തിലൂടെയാണ് ആദ്യമായി പുറത്തുവന്നത്. മഠം തുടങ്ങി ചുരുങ്ങിയ നാലുകൊല്ലത്തിനുശേഷം അവിടത്തെ അധോലോകങ്ങളെക്കുറിച്ച് ഒരു പുസ്തകം ഇറങ്ങുന്നു എന്നതുതന്നെ മഠത്തില്‍ നടക്കുന്ന ഗൂഢപ്രവൃത്തനങ്ങളുടെ ബാഹുല്യത്തെയാണ് സൂചിപ്പിക്കുന്നത്.

"വിശുദ്ധനരക"വും ചില വെളിപ്പെടുത്തലുകളും

ആശ്രമത്തിലെ ചൂഷണത്തെയും ലൈംഗിക കുറ്റകൃത്യങ്ങളെയും തുറന്നുകാട്ടുന്ന ഒടുവിലത്തെ സംഭവമാണ് ഓസ്ട്രേലിയന്‍ സ്വദേശിനിയായ ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ഗായത്രി എഴുതിയ "വിശുദ്ധനരകം" (ഹോളി ഹെല്‍, എ മെമ്മയര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്നെസ്) എന്ന പുസ്തകം. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ടെലിവിഷന്‍ അഭിമുഖത്തില്‍ ഗെയില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇരുപത് വര്‍ഷം അമൃതാനന്ദമയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഗെയ്ല്‍ എന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം. പുസ്തകം പുറത്തുവന്നതോടെ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വീണ്ടും സജീവമായി. മഠത്തില്‍ ഗെയ്ലിന് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അവിടെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും തുറന്നെഴുതുകയാണ് അവര്‍ ഈ പുസ്തകത്തില്‍.

ഭക്തി വ്യവസായത്തിന്റെ പിന്നരങ്ങിലെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ കേരളത്തിലെ "അമ്മ" ഭക്തന്മാരെയും അവര്‍ക്ക് പിന്തുണനല്‍കുന്ന സംഘപരിവാര്‍ ശക്തികളെയും വര്‍ഗീയഫാസിസ്റ്റുകളെയും വിറളിപ്പിടിപ്പിച്ചിരിക്കുകയാണ്. ഈ പുസ്തകത്തിലെ വെളിപ്പെടുത്തലിനുശേഷം അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നുണ്ട്. അമൃതാനന്ദമയിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ശബ്ദ അനുമതി കൊടുത്തിരിക്കുകയാണെന്നതിന്റെ തെളിവാണ് പ്രതിഷേധക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭരണകൂട നിലപാട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അമൃതാനന്ദമയിയുടെ സേവന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഈ നിലപാട് പൊതുബോധത്തില്‍ നിലനില്‍ക്കുന്ന കേവലയുക്തി മാത്രമാണ്. സേവനത്തെ നിയമത്തിനുമുകളില്‍ പ്രതിഷ്ഠിക്കുന്ന ഈ നിലപാട് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളികൂടിയാണ്.

സേവനത്തിന്റെ പിന്നിലെ മൂലധനതാല്‍പ്പര്യം

അമൃതാനന്ദമയിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അതിനുപിന്നിലുള്ള മൂലധനതാല്‍പ്പര്യങ്ങള്‍ വ്യക്തമാകും. മൂലധനത്തിന്റെ സമാഹരണത്തിനു വേണ്ടിയുള്ള ഒരു സേഫ്റ്റി വാല്‍വ് മാത്രമാണ് അവരുടെ സേവനങ്ങളെന്ന് കാണാന്‍ കഴിയും. യഥാര്‍ഥത്തില്‍, സേവനമെന്നാല്‍ ത്യാഗത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റെയും ഒരനുഭവ മാണ് നല്‍കുന്നത്. മദര്‍ തെരേസ, ദയാബായി തുടങ്ങിയ മഹതികളുടെ സേവനപ്രവര്‍ത്തനങ്ങള്‍ നമുക്ക് മാതൃകയാണ്. ഇവരുടെ സേവനങ്ങളൊന്നുംതന്നെ അവര്‍ സ്വയം പ്രചരിപ്പിച്ചിരുന്നില്ല. മൂലധനസമാഹരണം ഇവരുടെ ആരുടെയും ലക്ഷ്യവുമായിരുന്നില്ല. എന്നാല്‍ അമൃതാനന്ദമയിയുടെ സേവനങ്ങള്‍ ഇത്തരത്തിലുള്ള ത്യാഗത്തിന്റെ അനുഭവത്തിലൂടെയല്ല കടന്നുപോകുന്നത്. അമൃതാനന്ദമയി സമ്പാദിച്ച സ്വത്തുവിവരങ്ങള്‍ ഗെയ്ലിന്റെ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. അത് നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തുള്ള തുകയാണ്.

അമൃതാനന്ദമയി മഠത്തിന് ലഭിക്കുന്ന വിദേശ സഹായത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്. 1997-98 ല്‍ മാത്രം ലഭിച്ചത് 3431 കോടി രൂപയാണെന്ന് കാണുന്നു. 2000-2001 വര്‍ഷത്തില്‍ പക്ഷേ 150 കോടിയേ മഠം വക കണക്കില്‍ കാണുന്നുള്ളൂ. സേവന പ്രവര്‍ത്തനത്തിനുവേണ്ടി എന്ന വ്യാജേന സമാഹരിച്ച കോടിക്കണക്കിനുവരുന്ന ഈ സ്വത്തുക്കളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് 2008-ല്‍ സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം എഴുതുന്നു: "അമൃതാ ആശുപത്രി ആര്‍ക്കുവേണ്ടിയാണ് സ്ഥാപിക്കപ്പെട്ടത്? പാവങ്ങള്‍ക്കുവേണ്ടിയാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ? പാവങ്ങള്‍ക്ക് അവിടത്തേക്കാള്‍ പ്രാപ്യമായ ആശുപത്രികള്‍ എറണാകുളത്തും തൃശൂരും പലേടങ്ങളിലും ഉണ്ട്...

ഇതൊക്കെ കേരളത്തില്‍ വാരിവിതറുന്ന ഒരു പുതിയ സാമ്പത്തിക വ്യവസ്ഥയുടെ തേരോട്ടത്തില്‍ കൂടെച്ചേര്‍ന്ന് കാശുണ്ടാക്കുന്നവരുടെ ക്യൂവില്‍ മാതാ അമൃതാനന്ദമയിയെ കാണുമ്പോള്‍ വളരെ വല്ലായ്മയുണ്ട്. ഇവിടെ സ്വകാര്യാധീനമായ അനവധി മള്‍ട്ടി സ്പെഷ്യാലിറ്റികള്‍ നമുക്കുണ്ട്. ഇല്ലാത്തത് ആത്മാവിന്റെ ശുദ്ധീകരണത്തിനും ഉന്നതീകരണത്തിനും ഉതകുന്ന നിര്‍മലമായ ആത്മീയപ്രയത്നങ്ങളാണ്. ഇതിന്റെ ക്യൂവില്‍ അമൃതാനന്ദമയിയെ കാണുന്നില്ല. സ്വകാര്യ താല്‍പ്പര്യങ്ങള്‍ ഇടിച്ചുകയറുന്ന ക്യൂവില്‍ അവര്‍ നില്‍ക്കുന്നു. അവരെ നിര്‍ത്തുകയാണ്. തന്നെ അങ്ങനെ നിര്‍ത്തുന്നവരോട് ഞാന്‍ അവിടെ നില്‍ക്കില്ല എന്ന് മാതാവ് എന്തുകൊണ്ടാണ് പറയാത്തത്?" (സുകുമാര്‍ അഴീക്കോട്, അമൃതാനന്ദമയിയുടെ രാഷ്ട്രീയം, എഡി. കെ ഇ എന്‍ 2005) ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞ അഴീക്കോടിനെ സംഘപരിവാര്‍ ശക്തികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

മഠത്തിലെ ദുരൂഹമരണങ്ങള്‍

മഠത്തിനെതിരെയും അമൃതാനന്ദമയിക്കെതിരെയും ഏതുകോണില്‍നിന്ന് പ്രതിഷേധമുയര്‍ ന്നാലും അതിനെ അടിച്ചമര്‍ത്തുകയോ ഉന്മൂലനം ചെയ്യുകയോ എന്ന രീതിയാണ് പണ്ടുമുതലേ മഠം അനുവര്‍ത്തിച്ച് വന്നത്. അമൃതാനന്ദമയിയുടെ മൂത്ത സഹോദരനായിരുന്ന സുഭഗന്റെ (സുനില്‍കുമാര്‍) മരണം മുതല്‍ ആത്മീയാന്വേഷണത്തിന്റെ ഭാഗമായി മഠത്തിലെത്തി പിന്നീട് മനോരോഗാശുപത്രിയില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ട സത്നം സിങ്ങിന്റെ മരണത്തില്‍ വരെ മഠം സംശയത്തിന്റെ നിഴലിലാണ്.

സുഭഗന്റെ മരണം അമൃതാനന്ദമയി പ്രവചിച്ചതാണത്രേ. കാരണം സുധാമണി എന്ന തന്റെ സഹോദരിക്ക് ഒരുവിധ ദൈവിക ശക്തിയുമില്ലെന്നും മനോരോഗത്തിന്റേതായ ചില വൈകല്യങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും സുഭഗന്‍ തിരിച്ചറിഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രൊഫസര്‍ എം രാമകൃഷ്ണന്‍നായരുടെ "മാതാ അമൃതാനന്ദമയി ജീവചരിത്രം" എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: "മൂത്ത സഹോദരന്‍ സുനില്‍കുമാര്‍ (സുഭഗന്‍) സുധാമണിയുടെ "ഭാവം" നിര്‍ത്തിക്കാനും അച്ചടക്കത്തില്‍ കൊണ്ടുവരാനും വിവാഹം കഴിപ്പിച്ചയയ്ക്കാനും പല അടവുകളും നോക്കി. ഒരിക്കല്‍ അയാളും ചില ബന്ധുസഹോദരന്മാരും കൂടി സുധാമണിയെ ഒരു ബന്ധുവീട്ടില്‍ വിളിപ്പിച്ചു. മുറിയില്‍ കയറ്റി കതകടച്ചിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞു: നീ ഞങ്ങളുടെ കുടുംബത്തിന് പേരുദോഷമുണ്ടാക്കി. ഞങ്ങള്‍ മാന്യമായി ജീവിച്ചവരാണ്. ഒന്നുകില്‍ നീ തുള്ളല്‍ നിര്‍ത്തണം. അല്ലെങ്കില്‍ നിന്നെ കൊല്ലും.

"ഭാവ"ത്തിന് സ്വന്തം സഹോദരി പലരേയും തൊടുന്നതും അനുഗ്രഹിക്കുന്നതുമെല്ലാം സുഭഗനെ കൂടുതല്‍ കൂടുതല്‍ കോപിഷ്ഠനാക്കി. പല രീതിയില്‍ ഭാവത്തിന് തടസ്സം സൃഷ്ടിക്കാന്‍ അയാള്‍ ശ്രമിച്ചു. ഒരു ദിവസം കളരിയില്‍ കത്തിച്ചു വെച്ചിരുന്ന ഒരേയൊരു വിളക്ക് സുഭഗന്‍ തല്ലിപ്പൊട്ടിച്ചു." അമൃതാനന്ദമയിയുടെ ഈ ജീവചരിത്രത്തില്‍ പറയുന്നത് ശരിയാണെങ്കില്‍ ആദ്യകാലങ്ങളില്‍ ഒരു തരം ചിത്തഭ്രമത്താല്‍ അവര്‍ സാധാരണമനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി പല സന്ദര്‍ഭങ്ങളിലും പെരുമാറിയിരുന്നതായി മനസ്സിലാക്കാം. പക്ഷേ നിരക്ഷരരും അന്ധവിശ്വാസികളുമായ അവരുടെ രക്ഷിതാക്കളും മറ്റും ഇതില്‍ ദിവ്യത്വം കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് സുധാമണി അമൃതാനന്ദമയി ആവുന്നത്.

ഭക്തരുടെ വരവ് വര്‍ധിച്ചതോടെ സാമ്പത്തികമായി ആ കുടുംബം അഭിവൃദ്ധിപ്രാപിക്കാനും തുടങ്ങി. എന്നാല്‍ സഹോദരന്റെ എതിര്‍പ്പ് ഇതിനെല്ലാം വിഘാതമായി നിന്നു. അങ്ങനെയാണ് സുധാമണി സഹോദരന്റെ മരണം "പ്രവചിക്കുന്നത്". അധികം താമസിയാതെ അത് സംഭവിക്കുകയും ചെയ്തു. 1978 ജൂണ്‍ 2ന് സുഭഗന്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. ഇനിയും ഉത്തരം കിട്ടാത്ത ചില നിഗൂഢതകള്‍ ഈ മരണത്തിനുപിന്നിലുള്ളതായി പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇതുപോലെ വിവിധകാരണങ്ങളാല്‍ ആശ്രമം വിട്ടുപോയ നാരായണന്‍കുട്ടി, ഭാസ്കരദാസ്, പ്രദീപ്കുമാര്‍, ധുരംധര്‍ എന്നിവരുടെ ദുരൂഹമരണങ്ങളും മഠത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടുണ്ട്. (ശ്രീനി പട്ടത്താനം, "അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും")

ആള്‍ദൈവം എന്ന പെര്‍ഫോമര്‍

സുധാമണി എന്ന സാധാരണ പെണ്‍കുട്ടി മാതാ അമൃതാനന്ദമയി ആയതെങ്ങനെയാണെന്ന അന്വേഷണം പല സന്ദര്‍ഭങ്ങളിലും നടന്നിട്ടുണ്ട്. സ്വയം അവതാരമാണെ ന്ന് പ്രഖ്യാപിച്ച ഇവര്‍ എങ്ങനെയാണ് ബഹുജനപ്രീതി പിടിച്ചുപറ്റിയതെന്ന അന്വേഷണം പ്രസക്തമാണ്. നിലനില്‍ക്കുന്ന സമൂഹത്തില്‍ സാധാരണജനങ്ങളും മധ്യവര്‍ഗസമൂഹവും എക്കാലത്തും നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥയാണ് അതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. അത്ഭുതങ്ങളെയും അടയാളങ്ങളെയും തിരയുക എന്നത് ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യരുടെ സ്വഭാവമാണ്. ആധുനികയുഗത്തില്‍ ഇത്തരം സ്വഭാവം അവരുടെ അബോധത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടാവും. അപ്പോഴാണ് തന്റെ ചെപ്പടിവിദ്യകളുമായി ആള്‍ദൈവങ്ങള്‍ രംഗത്തെത്തുന്നത്.

അവരുടെ ദിവ്യാത്ഭുതങ്ങളില്‍ ആള്‍ക്കൂട്ടം അനുസരണയുള്ള കുഞ്ഞാടുകളായി മാറുന്നു. സാധാരണ മനുഷ്യരില്‍നിന്ന് വ്യത്യസ്തമായ അവരുടെ ശരീരഭാഷയും ശരീരപ്രകൃതിയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒരു നടന്റെ പെര്‍ ഫോമന്‍സുമായാണ് ഇതിന് ബന്ധം. ഒരു നടന്റെ പ്രകടനം കാണുന്ന ജനങ്ങള്‍ക്ക് അത് അയാളുടെ കലാപ്രകടനം മാത്രമാണെന്ന് മനസ്സിലാകും. പക്ഷേ നടന്‍ പെര്‍ഫോം ചെയ്യുന്ന അവസരത്തില്‍ അത് കാണുന്ന ജനങ്ങള്‍ക്ക് അയാളോട് ആരാധന തോന്നുന്നു. പക്ഷേ അത് താല്‍ക്കാലികമാണ്. തന്റെ കലാപ്രകടനത്തിനുശേഷം നടന്‍ സാധാരണ മനുഷ്യനായി മാറുകയും ചെയ്യുന്നു. എന്നാല്‍ ആള്‍ദൈവങ്ങള്‍ അങ്ങനെയല്ല. അവര്‍ എപ്പോഴും ജനങ്ങളുടെ മുമ്പില്‍ പെര്‍ഫോമറാണ്. അതുകൊണ്ട് തങ്ങളില്‍നിന്ന് വ്യത്യസ്തമായ ഈ പെര്‍ഫോമറെ ജനങ്ങള്‍ ആരാധിക്കുന്നു.

അമൃതാനന്ദമയിയുടെ ചുംബനാലിംഗനങ്ങള്‍ ഇത്തരം പെര്‍ഫോമന്‍സിനു ഉദാഹരണമാണ്. ഇത് മനുഷ്യരെ വൈകാരികമായ അനുഭൂതിയിലേക്ക് എത്തിക്കുന്നു. ആള്‍ദൈവങ്ങളുടെ ഭാഷണങ്ങളില്‍ ധൈഷണിക വാക്കുകളേക്കാള്‍ വൈകാരിക പദങ്ങള്‍ക്കാണ് (Emotional words)പ്രാധാന്യം. വികാരങ്ങള്‍ മനുഷ്യനെ പെട്ടെന്ന് സ്വാധീനിക്കുന്നു എന്നതാണ് ഇതിന് കാരണം. അമൃതാനന്ദമയി ഭക്തരെ "മക്കളേ" എന്നു വിളിക്കുമ്പോള്‍ ഉളവാകുന്ന മാതൃഭാവത്തെ ജനങ്ങള്‍ യുക്തിവിരുദ്ധമായി സ്വീകരിക്കുകയാണ്. വികാരങ്ങളെ സൃഷ്ടിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആള്‍ദൈവങ്ങള്‍ ചെയ്യുന്നതുകാണാം.

സ്വയം പ്രദര്‍ശനത്തിലൂടെ ജനമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. ഇതിനായി ആധുനിക സാങ്കേതിക വിദ്യയെയും അവര്‍ പ്രയോജനപ്പെടുത്തുന്നു. വ്യത്യസ്തഭാവങ്ങളിലുള്ള സ്വന്തം ഇമേജുകളുടെ കൂറ്റന്‍ ഫ്ളകസ്ബോര്‍ഡുകളും ബഹുവര്‍ണ പോസ്റ്ററുകളും അവര്‍ പ്രദര്‍ശിപ്പിക്കുന്നു. സമൂഹത്തിലെ ഉന്നതന്മാരുടെ സാമീപ്യത്തിനായി അവര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. ജനങ്ങളെ ആകര്‍ഷിക്കുവാന്‍ ജനമനസ്സുകളില്‍ സ്ഥാനംപിടിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും അവര്‍ ഉപയോഗിക്കുന്നു. എല്ലാ ആള്‍ ദൈവങ്ങള്‍ക്കും അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പബ്ലിക് റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് കാണാം. ആള്‍ദൈവങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും മനുഷ്യമനസ്സില്‍ ചിരപ്രതിഷ്ഠ നേടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകകയും ചെയ്യുന്നത് ഈ സംവിധാനമാണ്. അമൃതാനന്ദമയിക്ക് ഉണ്ടെന്ന് പറയപ്പെടുന്ന ദിവ്യപരിവേഷത്തെ പൊതുസമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിന് പിന്നില്‍ ഇത്തരം പബ്ലിക് റിലേഷന്‍ സംവിധാനത്തിന്റെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളുണ്ട്.

ആത്മീയത എന്ന വ്യവസായം

ആത്മത്യാഗത്തിന്റെയും അസ്തിത്വാന്വേഷണങ്ങളുടെയും ദാര്‍ശനിക മാനങ്ങളുള്ള ആത്മീയതയുടെ വ്യവസായ സാധ്യതകളെ തിരിച്ചറിഞ്ഞത് ആള്‍ദൈവങ്ങളായിരുന്നു. ആത്മീയതയുടെ മൊത്തക്കച്ചവടക്കാരായി അവര്‍ മാറി. മുതലാളിത്തം പറയാന്‍ മടിക്കുന്നത് ആള്‍ദൈവങ്ങളുടെ നാവിലൂടെ പുറത്തുവന്നു. "മക്കളേ എന്തിനാണ് രാഷ്ട്രീയം" എന്ന അമൃതാനന്ദമയിയുടെ ചോദ്യം മുതലാളിത്തത്തിന്റേതാണ്. അതില്‍ ഫാസിസത്തിന്റെ മറഞ്ഞിരിക്കുന്ന ദംഷ്ട്രകള്‍ കൂടി പുറത്തുവരുന്നുണ്ട്. ആള്‍ദൈവങ്ങളെ ആരാധിക്കുന്നവര്‍ ഉപഭോഗസംസ്കാര ത്തെയാണ് ആരാധിക്കുന്നത്. സ്വകാര്യമായ ഫലസിദ്ധിക്കുവേണ്ടിയാണ് അവര്‍ ആള്‍ദൈവങ്ങളെ സമീപിക്കുന്നത്.

കച്ചവടത്തില്‍ അമിതലാഭം ഉണ്ടാകുവാനോ, വലിയ സമ്പന്നരാകുവാനോ, തന്റെ മക്കളുടെ വിവാഹം, ജോലി, അഡ്മിഷന്‍ എന്നിവയ്ക്കോ ആണ് മലയാളി മധ്യവര്‍ഗം ആള്‍ദൈവങ്ങളിലേക്കടുക്കുന്നത്. തീര്‍ത്തും ഭൗതികമായ ഇത്തരം കാര്യങ്ങള്‍ക്ക് ആത്മീയമായ പരിഹാരമുണ്ടെന്ന യുക്തിവിരുദ്ധമായ മധ്യവര്‍ഗബോധത്തെ ചൂഷണം ചെയ്യുകയാണ് ആള്‍ദൈവങ്ങള്‍.

ആള്‍ദൈവങ്ങളും ലൈംഗികതയും

ആള്‍ദൈവങ്ങളും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ ഭക്തിയും കാമവുമായുള്ള ബന്ധവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. അമൃതാനന്ദമയിയുടെ "ഭാവപ്രദര്‍ശ"ത്തില്‍ അനാരോഗ്യകരമായ ലൈംഗികതയുടെ പ്രകടനങ്ങളാണെന്ന് മുമ്പേ പലരും വിലയിരുത്തിയിട്ടുണ്ട്. അവരുടെ ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു: ("ഭാവസമയത്ത്") "നമസ്കരിച്ചെഴുന്നേല്‍ക്കുന്ന വ്യക്തിയുടെ ഭ്രൂമധ്യത്തില്‍ ഇടത്തേ ചൂണ്ടുവിരല്‍ അമര്‍ത്തും. ഭക്തരുടെ മുഖം തോളില്‍ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും" (പ്രൊഫ. എം രാമകൃഷ്ണന്‍ നായര്‍, മാതാ അമൃതാനന്ദമയി ജീവിത ചരിത്രം).

അമൃതാനന്ദമയിയുടെ ഈ ഭാവദര്‍ശനത്തെക്കുറിച്ച് ശ്രീനി പട്ടത്താനം എഴുതുന്നു: "ചെറ്റക്കുടിലില്‍ ആയിരുന്നപ്പോള്‍ അമൃതാനന്ദമയി ഒരു സ്റ്റൂളിന് മുകളില്‍ ഇരുന്നുകൊണ്ട് ഭക്തനെ രണ്ട് തുടകള്‍ക്കിടയില്‍ കമഴ്ത്തികിടത്തിയിട്ട് ഇടതു ചെവിയില്‍ ചുണ്ടമര്‍ത്തി മന്ത്രിക്കുമായിരുന്നു എന്ന് ഭക്തന്മാര്‍ പറയുന്നു. അതിനുശേഷം ആലിംഗനമായി മാറിയെന്ന് അനുഭവസ്ഥര്‍ പറയുന്നുണ്ട്." (അമൃതാനന്ദമയി ദിവ്യമാതാവോ?) ആശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന ലൈംഗികചൂഷണങ്ങളുടെയും പീഡനങ്ങളുടെയും കഥകള്‍ പലഘട്ടങ്ങളിലും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഗെയ്ല്‍ എഴുതിയ പുസ്തകത്തിലും മഠത്തിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ട്. അമൃതാനന്ദമയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അവര്‍ പോലും പലതവണ ബലാത്സംഗം ചെയ്യപ്പെട്ടതായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മതവികാരം ഇളക്കിവിട്ട് പരസ്പരം ഗുസ്തിപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗെയ്ലിന്റെ ഈ പുസ്തകം പുറത്തുവന്നിരിക്കുന്നതെന്നാണ് അമൃതാനന്ദമയി പറയുന്നത്. പക്ഷേ ഗെയ്ല്‍ തനിക്കുണ്ടായ ലൈംഗിക പീഡനത്തെക്കുറിച്ചും ആശ്രമത്തിന്റെ സാമ്പത്തികശ്രോതസ്സ് സംബന്ധിച്ച സംശയവുമാണ് പുസ്കത്തില്‍ ഉന്നയിക്കുന്നത്. ഇതില്‍ ഏതെങ്കിലും മതത്തെക്കുറിച്ചോ മതവികാരം വൃണപ്പെടുത്തുന്ന പരമാര്‍ശങ്ങളോ ഇല്ല. അമൃതാനന്ദമയി മതവികാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ഏത് മതത്തിന്റെ വികാരമാണെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇവര്‍ ഏതെങ്കിലും മതം സ്ഥാപിച്ചതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല "അമ്മ"യ്ക്ക് പ്രത്യേക ജാതിയോ മതമോ ഇല്ലെന്ന് അവര്‍ പലവട്ടം പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അമൃതാനന്ദമയിക്കോ മഠത്തിനോ എതിരേ ഉയരുന്ന ആക്ഷേപങ്ങള്‍ ഏതെങ്കിലും മതത്തിനെതിരായ നീക്കമാണെന്ന് പറഞ്ഞ് ഈ പ്രശ്നത്തില്‍നിന്ന് അവര്‍ക്ക് തടിയൂരാന്‍ കഴിയില്ല.

യഥാര്‍ഥത്തില്‍ ഹിന്ദുത്വപ്രത്യയശാസ്ത്രവും അതിന്റെ ഫാസിസ്റ്റ് പ്രയോഗത്തിലുമാണ് അമൃതാനന്ദമയിയും മഠവും പ്രവൃത്തിക്കുന്നതെന്ന് കാണാനാവും.സത്നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മഠത്തിന് കാവല്‍നിന്നത് സംഘപരിവാറായിരുന്നു. പ്രത്യക്ഷത്തില്‍ ജാതിമത ചിന്തകളില്ലെന്ന് പറയുമ്പോഴും അമൃതാനന്ദമയിയും അവരുടെ പ്രസ്ഥാനവും വഹിക്കുന്ന ഹിന്ദുത്വ ചിഹ്നങ്ങളെ ആര്‍ക്കാണ് മനസ്സിലാകാതെ പോവുന്നത്.

മനുഷ്യദൈവങ്ങളും മാധ്യമങ്ങളും

മനുഷ്യദൈവങ്ങളുടെ പ്രചാരകരായി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍മാറുന്നത് എന്തുകൊണ്ടാണെന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. കാരണം മാധ്യമങ്ങള്‍ നമ്മുടെ പൊതുബോധ ത്തെ നിര്‍ണയിക്കുന്നതിലും നിര്‍മിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തേണ്ട മാധ്യമങ്ങള്‍ അവരുടെ പ്രചാരവേല ഏറ്റെടുക്കുകയാണിപ്പോള്‍. സമീപകാലത്തെ സംഭവങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. ഗെയ്ലിന്റെ പുസ്തകം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വാര്‍ത്തയായി നിലനില്‍ക്കുമ്പോള്‍ അതിനെ തമസ്കരിക്കുന്ന നിലപാടാണ് ആദ്യഘട്ടങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത്.

പിന്നീട് അമൃതാനന്ദമയിയെ അനുകൂലിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും ആവര്‍ത്തിച്ച് കൊടുത്തുകൊണ്ട് സമൂഹമധ്യത്തില്‍ ഉയര്‍ന്നുവന്ന വലിയൊരു വെളിപ്പെടുത്തലിനെ മറച്ചുവയ്ക്കുവാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പത്രങ്ങളുടെ കുറ്റകരമായ ഈ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഇടതുപക്ഷത്തിനെതിരായി നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാനലുകള്‍ ഗെയ്ലിന്റെ വെളിപ്പെടുത്തലിനുശേഷം ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കാണാം.

മഠത്തിനെതിരായി പല സന്ദര്‍ഭങ്ങളിലും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇതുസംബന്ധിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നില്ല. ഇതൊക്കെ കാണിക്കുന്നത്, ആള്‍ദൈവങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്കുമേല്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും എന്നതുതന്നെയാണ്. അമൃതാനന്ദമയിയുടെ പിറന്നാള്‍ പ്രത്യേക പതിപ്പുകള്‍ ഇറക്കിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഇവിടെ ആഘോഷിക്കുന്നത്. ഇത്തരം സാമൂഹികാവസ്ഥയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് ആള്‍ദൈവങ്ങളുടെ സാന്നിധ്യവും വളര്‍ച്ചയും സംഭവിക്കുന്നത്.ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായി കരുതപ്പെടുന്ന മോഡിയെ "നരേന്ദ്രമോഡി പ്രിയപ്പെട്ട മകന്‍" എന്ന് മാതാ അമൃതാനന്ദമയി വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.

ആള്‍ദൈവങ്ങളെ എങ്ങനെ ചെറുക്കാം?

ആള്‍ദൈവങ്ങളുടെ മറവില്‍ വളര്‍ന്നുവികസിക്കുന്ന മാഫിയാ സംസ്കാരത്തെ പ്രതിരോധിക്കാന്‍ ശക്തമായ ജനാധിപത്യകൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്. മതരഹിതരും മതസഹിതരും ഒരേപോലെ സംഘടിക്കുന്ന ഇടമാവണം അത്.

കേരളത്തെ മാറ്റിയെഴുതിയ നവോത്ഥാനത്തിന്റെയും ഇടതുപക്ഷബോധത്തിന്റെയും ചരിത്രപരത യെ സജീവമാക്കുകയാണ് ജനാ ധിപത്യവാദികളുടെ അടിയന്തര കടമ. കെ ഇ എന്‍ എഴുതുന്നു: "മതവുമായുള്ള സൈദ്ധാന്തിക സംവാദം തുടരുമ്പോള്‍ തന്നെ "ആള്‍ദൈവങ്ങള്‍"ക്കൊന്നും മതവുമായോ "ദൈവശാസത്ര"വുമായോ ഒരു ബന്ധവുമില്ലെന്നും, അത് ആത്യന്തികമായും ആത്മവഞ്ചനയുടെയും പരവഞ്ചനയുടെയും അക്രമാസക്തമായ ഒരു പ്രയോഗം മാത്രമാണന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്." അമൃതാനന്ദമയിക്കും മഠത്തിനും നേരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണമാണ് ഇന്ന് ആവശ്യം. ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ കടമയാണത്. ജനങ്ങളെ മയക്കിക്കിടത്തുന്ന ഇത്തരം ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളില്‍ നിന്ന് പൗരന്മാരെ രക്ഷിക്കേണ്ട കടമയും അവര്‍ക്കുള്ളതാണ്.

*
രാജേഷ് എരുമേലി, രാജേഷ് ചിറപ്പാട് deshabhimani

Friday, March 7, 2014

ഡോണിജറും വിശുദ്ധനരകവും പിന്നെ നമ്മളും

ഹിന്ദുക്കളും ഹിന്ദുമതവും വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. തീവ്ര ഹിന്ദുത്വത്തിന്റെയും കോര്‍പ്പറേറ്റ് കുത്തകകളുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള നരേന്ദ്രമോഡിയുടെ വളര്‍ച്ച മാത്രമല്ല അതിനു കാരണം. ഹിന്ദുത്വത്തിന്റെ വിവിധ രൂപങ്ങള്‍ നടത്തുന്ന മറ്റു വിക്രിയകളും ഇതിനുകാരണമാണ്. ചില ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദപ്രകാരം പെന്‍ഗ്വിന്‍ ബുക്സ് പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞയായ വെന്‍ഡി ഡോണിജര്‍ ഹിന്ദുമതത്തെക്കുറിച്ചെഴുതിയ പുസ്തകം പിന്‍വലിക്കുകയും അതിന്റെ എല്ലാ പ്രതികളും നശിപ്പിക്കുകയും ചെയ്യുന്നു. മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് അതിലെ മുന്‍ അന്തേവാസിയായ ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ ""വിശുദ്ധനരകം"" എന്ന പുസ്തകം വിവാദ വിഷയമാകുന്നു. അതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാന പൊലീസ് കേസെടുക്കുന്നു. കേരളത്തില്‍ പലയിടങ്ങളിലും യാഗങ്ങള്‍ അരങ്ങേറുന്നുവെന്നു മാത്രമല്ല യാഗസ്ഥലത്ത് ഒരുക്കിയ ""വൈദിക"" പുസ്തകശാലയില്‍ നരേന്ദ്രമോഡിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നു. പുതിയ ഹിന്ദുത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ആശയസംഹിതകളുടെ സ്വഭാവമെന്തെന്നും തെളിയിക്കുന്നവയാണ് ഈ ഓരോ സംഭവങ്ങളും.

കഴിഞ്ഞ മൂന്നു ദശകക്കാലത്തിലേറെയായി ഹിന്ദുമതത്തെക്കുറിച്ച് ഗവേഷണം നടത്തുകയും നിരവധി ആധികാരിക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത സാമൂഹ്യശാസ്ത്രജ്ഞയാണ് വെന്‍ഡി ഡോണിജര്‍. ഹിന്ദുമതത്തിന്റെ പ്രയോഗത്തില്‍, പ്രത്യേകിച്ച് പ്രതിമാശില്‍പകലയിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗിക ചിഹ്നങ്ങളെയും മാതൃകകളെയുമാണ് അവര്‍ പഠനത്തിന് വിധേയമാക്കിയത്. ശിവലിംഗങ്ങള്‍, ശിവാരാധനയിലുള്ള അര്‍ദ്ധനാരീശ്വരസങ്കല്‍പം, നപുംസകങ്ങളും ലിംഗാതീതവുമായ ദേവതകള്‍, പ്രതിമാശില്‍പങ്ങളിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗികരൂപങ്ങള്‍ മുതല്‍ ഇന്ത്യന്‍ മതരൂപങ്ങളില്‍ കാമസങ്കല്‍പത്തിന്റെയും ആരാധനയുടെയും അതിപ്രസരംവരെ അവരുടെ പഠനത്തിനു വിധേയമായി. ഇത്തരം ലൈംഗിക ചിഹ്നങ്ങളെ മറ്റു സമൂഹങ്ങളിലെ ലൈംഗിക ചിഹ്നങ്ങളുമായി താരതമ്യപ്പെടുത്തിയ അവര്‍ പുരുഷാധിപത്യസമൂഹത്തിന്റെ ലൈംഗികനിര്‍വചനങ്ങള്‍ എങ്ങനെ മതാരാധനാ രൂപങ്ങളെ ക്രമപ്പെടുത്തിയെന്ന് വിശദീകരിച്ചു. അതേസമയം ഉര്‍വരതാപൂജയുടെയും ലൈംഗികാടിസ്ഥാനത്തിലുള്ള ദേവതാ രൂപങ്ങളുടെയും സ്വാധീനം ജനപ്രിയ ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ വേദങ്ങളിലും ഉപനിഷത്തുകളിലും കാണുന്ന പ്രപഞ്ച വീക്ഷണത്തിനപ്പുറമുള്ള ദേവതാരാധനാ രൂപങ്ങളാണ് പൗരാണിക ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചതെന്ന് അവര്‍ വാദിച്ചു. ശിവലിംഗം, താമര, സര്‍പ്പം മുതലായ പ്രകടമായ ലൈംഗികചിഹ്നങ്ങളും ലിംഗത്തിന്റെയും യോനിയുടെയും പൂജയും ഇതിനുദാഹരണങ്ങളാണ്.

പൗരാണിക ഹിന്ദുമതത്തേയും താന്ത്രിക മതം എന്ന് പൊതുവില്‍ അറിയപ്പെടുന്നതും വ്യത്യസ്ത ആഗമങ്ങളനുസരിച്ചുള്ളതുമായ പൂജകളെയും അനുഷ്ഠാനരൂപങ്ങളെയും സംബന്ധിച്ച നിരവധി പഠനങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. മദ്ധ്യകാലത്ത് ഹിന്ദുമതത്തെ വന്‍തോതില്‍ സ്വാധീനിച്ച താന്ത്രിക വിധികളില്‍ ഉര്‍വരതാ പൂജയുടെയും ലൈംഗികതയുടെയും അംശങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. കര്‍ണാടകത്തില്‍ വീരശൈവരുടെ ലിംഗാരാധനയിലും വടക്കേ ഇന്ത്യയില്‍ ഹോളി അടക്കമുള്ള ഉത്സവങ്ങളിലും പ്രകടമായ ലൈംഗികാംശങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വെന്‍ഡി ഡോണിജറിന്റെ പ്രധാന പഠനവിഷയമായ ജനപ്രിയ ഹിന്ദുമതത്തെ സംബന്ധിച്ച് എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ വെളിച്ചത്തില്‍ ഹിന്ദുമതത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന് വിശദീകരിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളു. എറിക് ഹോബ്സ്ബോമും ടെറന്‍സ് റേഞ്ചറും ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്തം"" എന്ന പദപ്രയോഗം നടത്തുന്നുണ്ട്. ഓരോ കാലഘട്ടത്തിലും ഒരു സമൂഹം അതിനാവശ്യമായ പാരമ്പര്യത്തെ ഉല്‍പാദിപ്പിക്കും. സമൂഹത്തിന്റെ താല്‍ക്കാലികാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പാരമ്പര്യം. അതിന് സ്ഥായിയും ചരിത്രപരവുമായ പ്രസക്തി ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇന്ത്യയില്‍ അധീശത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയുമൊക്കെയുള്ള ""ഹിന്ദു"" പാരമ്പര്യത്തിലാണ് താല്‍പര്യം. ഈ പാരമ്പര്യം ഉന്നതരായ ബ്രാഹ്മണ, ക്ഷത്രിയന്മാര്‍ സൃഷ്ടിച്ചതാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഉയര്‍ത്തുന്ന ധാര്‍മ്മിക പാരമ്പര്യത്തോട് കിടപിടിക്കാവുന്നതുമാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഇതേരീതിയിലുള്ള ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ങ്ങളാണെന്ന് അവര്‍ ആലോചിക്കുന്നില്ല. ഉര്‍വരതാപൂജയുടെയും നരബലിയടക്കമുള്ള ആചാരങ്ങളുടെയും സൂചനകള്‍ ബൈബിളിന്റെ പഴയനിയമത്തില്‍ കാണാവുന്നതാണ്. ജനങ്ങള്‍ കുടിപാര്‍ക്കുകയും വ്യാപിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ അവരുടെ ജീവിത സാഹചര്യങ്ങളനുസരിച്ചാണ് ദേവതകളെ സങ്കല്‍പിക്കുന്നത്. കൃഷിയും വാണിജ്യവുംപോലെ ഉര്‍വരതയും ലൈംഗികതയും അവരുടെ ജീവിത സാഹചര്യങ്ങളുടെ ഭാഗവുമാണ്.

സ്ത്രീയുടെ ലൈംഗികതയെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്ന നാടുവാഴിത്ത-പുരുഷാധിപത്യ സമൂഹങ്ങളില്‍ അതേ സങ്കല്‍പത്തെ ആധാരമാക്കിയുള്ളതും ചിലപ്പോള്‍ പുരുഷാധിപത്യത്തെ ചോദ്യംചെയ്യുന്നതുമായ ദേവതാ സങ്കല്‍പങ്ങള്‍ വളര്‍ന്നുവരാം. ധര്‍മ്മവും അര്‍ത്ഥവുംപോലെ കാമവും പുരുഷാര്‍ത്ഥമായി കാണുന്ന സമൂഹങ്ങളില്‍ ഇതിന് കൂടുതല്‍ സാധ്യതയുണ്ട്. ജനപ്രിയ ഹിന്ദുമതത്തില്‍ അതാണ് സംഭവിച്ചതും. അത് ചൂണ്ടിക്കാണിക്കുകയാണ് വെന്‍ഡി ഡോണിജര്‍ ചെയ്തത്. ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും അശ്ലീലമായി ചിത്രീകരിക്കുന്നുവെന്നുമുള്ള ഹിന്ദുത്വവാദികളുടെ പ്രലപനങ്ങള്‍ ഒരുതരം കണ്ണടച്ചിരുട്ടാക്കലാണ്. ജനപ്രിയ ഹിന്ദുമതത്തില്‍ ആധ്യാത്മിക ദൈവ സങ്കല്‍പമല്ല ഉണ്ടായിരുന്നതെന്നും ജീവിതവൃത്തിയുടെ ഭാഗമായി അഭീഷ്ടങ്ങള്‍ നിര്‍വഹിച്ചു തരുന്ന ദേവതാ സങ്കല്‍പമാണ് ശബരിമല അയ്യപ്പനും ആറ്റുകാലും ഗുരുവായൂരും കൊല്ലൂര്‍ മൂകാംബികയുമടക്കം എല്ലാ ദേവ ദേവീ ക്ഷേത്രങ്ങളെയും നിലനിര്‍ത്തുന്നതെന്നുമുള്ള വസ്തുതയെ ബോധപൂര്‍വം വിസ്മരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ഇത്തരം ആചാരങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്ര പുനഃസ്ഥാപനങ്ങള്‍ നടത്തുന്നതിനും ഹിന്ദുത്വവാദികള്‍ക്ക് ഒരു മടിയുമില്ല. പ്രായോഗികതലത്തിലുള്ള ഇരട്ടത്താപ്പിനെയാണ് ഇതു കാണിക്കുന്നത്.

ഇത്തരം ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ത്തിന് വേറൊരുദ്ദേശ്യംകൂടിയുണ്ട്. ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ക്ഷേത്ര കേന്ദ്രിതമായ "ആധ്യാത്മിക" ഹിന്ദുമതത്തെക്കാള്‍ സാമൂഹ്യ സംഘര്‍ഷങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് പഴയകാലത്തെ ജനപ്രിയ ഹിന്ദുമതത്തിനുണ്ട്. ശിവനും വിഷ്ണുവുമെല്ലാം ബ്രാഹ്മണ സംസ്കൃത പാരമ്പര്യം വളര്‍ത്തിയെടുത്ത ദേവതകളാണ്. പ്രാദേശികതലത്തില്‍ നിലനിന്ന ആരാധനാ രൂപങ്ങളെ ഉള്‍ക്കൊണ്ടാണ് ഇവ പ്രചരിച്ചത്. പ്രാദേശികാരാധനാ രൂപങ്ങള്‍ ഗോത്രസമൂഹങ്ങളുടെ വീരാരാധനയാണ്. സാമൂഹ്യ സംഘര്‍ഷങ്ങളിലും പോരാട്ടങ്ങളിലും മരിക്കുന്നവരാണ് വീരന്മാരായി ആരാധിക്കപ്പെടുന്നത്. നമ്മുടെ നാട്ടിലെ വീരക്കല്ലുകളും മാഡതിക്കല്ലുകളും ഉദാഹരണങ്ങളാണ്. പലപ്പോഴും ജന്മി നാടുവാഴിത്തത്തിനെതിരായി കലഹിച്ചവരെയും ചോദ്യംചെയ്തവരെയും ഇത്തരത്തില്‍ ആരാധിച്ചതായി കാണാം. വടക്കേ മലബാറിലെ മുച്ചിലോട്ടു ഭഗവതി തെയ്യവും പൂമാതൈ തോറ്റവും ഉദാഹരണങ്ങളാണ്. ഇത്തരം പാരമ്പര്യങ്ങളില്‍ പലതിലും മനുഷ്യരുടെ വൈകാരികമായ അംശങ്ങളെ പ്രകീര്‍ത്തിക്കുക സാധാരണയാണ്. കൃഷ്ണന്റെ രാസക്രീഡ ഭക്തര്‍ക്ക് അംഗീകരിക്കാന്‍ ഒരു പ്രയാസവുമില്ലല്ലോ. ഇത്തരം ജനകീയാംശങ്ങളെ പൂര്‍ണമായും തമസ്കരിക്കുകയും തികച്ചും ""ആര്‍ഷ""വും ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതവുമായ മറ്റൊരു ഹിന്ദുമതവും ക്ഷേത്ര സംസ്കാരവും അടിച്ചേല്‍പിക്കുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഇന്നത്തെ ഹിന്ദുത്വത്തിന്റെ മുഖ്യ വക്താക്കളായ മദ്ധ്യവര്‍ഗത്തിന്റെ കപട ധാര്‍മ്മികതയെ അതുവഴി താലോലിക്കുകയും ചെയ്യാം.

കപട ധാര്‍മികതയെ താലോലിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നതിന് ഉദാഹരണമാണ് മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ വിശുദ്ധനരകം എന്ന ഗ്രന്ഥം. മാതാഅമൃതാനന്ദമയി മഠം ഇതിനുമുമ്പും ചര്‍ച്ചാവിഷയമായതാണ്. തൃശൂരെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന വി നാരായണന്‍കുട്ടിയുടെ മരണത്തോടനുബന്ധിച്ച്, പിന്നീട് സത്നാംസിംഗ് എന്ന ഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മഠം വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഒരു ആസ്ട്രേലിയക്കാരിയുടെ രചന നമ്മുടെ ഒരു വിശുദ്ധ സങ്കേതത്തില്‍ എന്തൊക്കെയാണ് നടക്കാവുന്നത് എന്നതിന്റെ സൂചന നല്‍കുന്നു. ഒരു സന്യാസിമഠവും ആശ്രമവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കും എന്ന് ആരും പ്രതീക്ഷിക്കില്ല. പരസ്യമായി പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്നേഹവും വാത്സല്യവും കരുണയുമെല്ലാം മഠത്തിലെ അന്തേവാസികളോടും കാണിക്കും എന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഗെയ്ല്‍ ട്രെഡ്വെല്‍ പറയുന്നത് "കാരുണ്യമയി"യായ അമൃതാനന്ദമയി മഠത്തിനകത്ത് തികഞ്ഞ ഏകാധിപതിയാണെന്നാണ്. "അമ്മ"യുടെ അടുത്ത ആളുകളായ സ്വാമിമാര്‍ അതിനുപറ്റിയ മന്ത്രിമാരും. ലൈംഗികതയും ബലാത്സംഗംപോലും ഏകാധിപത്യത്തിന്റെ രൂപങ്ങളാണ്. സര്‍വസാധാരണമായ ഭൗതിക തൃഷ്ണകള്‍പോലും "ഭക്തി"യുടെ മറവില്‍ അമ്മയും അവരുടെ ആത്മീയ സന്തതികളും സ്വലാഭത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍. എതിര്‍ക്കുന്നവരെ ഏതെങ്കിലും രൂപത്തില്‍ വകവരുത്തുക ആശ്രമത്തിന്റെ പൊതു സ്വഭാവമാണത്രെ. അതായത് പുറമെയുള്ള ധാര്‍മ്മികത കപടമാണെന്നും മഠത്തിനകത്ത് തികഞ്ഞ കേന്ദ്രീകരണവും ഏകാധിപത്യവുമാണെന്നും വരുന്നു. കേരളത്തില്‍ ഏറ്റവുമധികം വരുമാനമുള്ള, ഏറ്റവുമധികം വിദേശപ്പണം കൈപ്പറ്റുന്നവരില്‍പെടുന്ന സംഘടനയാണ് മാതാ അമൃതാനന്ദമയിമഠം എന്നുകൂടി അറിയുമ്പോള്‍ മഠത്തിന്റെ സ്വഭാവം ഒന്നുകൂടി വ്യക്തമാവുകയാണ്. സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് ഇടംനല്‍കുന്ന ജനപ്രിയ ആരാധനാ രൂപങ്ങളില്‍നിന്ന് ഇത്തരം ""പുതിയ തലമുറ"" സന്യാസിമഠങ്ങള്‍ക്കുള്ള അകല്‍ച്ചയും പ്രകടമാകുകയാണ്.

മാതാ അമൃതാനന്ദമയിമഠത്തോളം വലിപ്പമില്ലെങ്കിലും അവരുടെകൂടി പിന്തുണയോടെയാണ് കോഴിക്കോട്ടെ കാശ്യപവേദാശ്രമം ഒരു സോമയാഗം നടത്തിയത്. പുതിയ മഠങ്ങളും ഹിന്ദുത്വം മൊത്തത്തിലും പ്രചരിപ്പിക്കുന്ന ""ആധ്യാത്മിക"" ഹിന്ദുമതത്തിനും അതിനുള്ള പ്രകടമായ ചാതുര്‍വര്‍ണ്യ സ്വഭാവത്തിനും നല്ലൊരുദാഹരണമാണ് സോമയാഗം. പാലക്കാട്ട് തഥാതന്‍ എന്ന മറ്റൊരു സന്യാസിയും ""ധര്‍മ്മസൂയം"" എന്നപേരില്‍ യാഗം നടത്തിയതിനുശേഷമാണ് കോഴിക്കോട്ടെ യാഗം നടത്തിയത്. കോഴിക്കോട്ടെ യാഗത്തിന് മൂന്നുകോടിയോളം രൂപയുടെ പിരിവാണ് നടത്താന്‍ തീരുമാനിച്ചത്. അതിനുള്ള വസ്തുവകകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഘടിപ്പിച്ചു. ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാദിവസവും അന്നദാനവും നടത്തി. യാഗച്ചടങ്ങുകളിലും അന്നദാനത്തിലുമായി 13 ലക്ഷംപേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകരുടെ കണക്ക്. ചിലര്‍ എല്ലാ ദിവസവും പങ്കെടുത്തിട്ടുണ്ടാകാം. യാഗചടങ്ങുകളോടൊപ്പം വൈദിക പാരമ്പര്യത്തിനുവേണ്ടിയുള്ള ജനങ്ങളുടെ സംഘാടനം യാഗത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

യാഗങ്ങളും സന്യാസവും ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളും മറ്റുമായി പുതിയ ധാര്‍മ്മിക പ്രസ്ഥാനം സൃഷ്ടിക്കാനുള്ള ഹിന്ദുത്വത്തിന്റെ പ്രവര്‍ത്തനങ്ങളും വെന്‍ഡി ഡോണിജറിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞരുടെ പഠനങ്ങളുടെമേല്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകളും കൂട്ടിവായിക്കേണ്ടതാണ്. വേദോപനിഷത്തുകളും പൗരാണികമതവും കൂടിച്ചേര്‍ന്ന ഒരു ബ്രാഹ്മണ-സംസ്കൃത പാരമ്പര്യവും നിരവധി പ്രാദേശിക വഴക്കങ്ങളും തമ്മില്‍ നടന്ന കൊള്ളക്കൊടുക്കകളുടെ ഫലമായാണ് നമ്മുടെ ദേവാലയങ്ങളും ആരാധനാരൂപങ്ങളും കലാ സാംസ്കാരികാവിഷ്കാരങ്ങളും വളര്‍ന്നുവന്നത്. വൈവിധ്യമാണ്, ഏകീകൃത രൂപമല്ല അതിനുണ്ടായത്. നമുക്ക് ശൈവാരാധനയും വൈഷ്ണവാരാധനയും ശാക്തേയരൂപങ്ങളും പലതരത്തിലുള്ള പൂര്‍വികാരാധനകളും ഉര്‍വരതാ കാമദേവപൂജകളും ഒക്കെ കലര്‍ന്ന രീതികളാണുള്ളത്. നമ്മുടെ പ്രാദേശിക വൈവിധ്യത്തില്‍ ഇത്തരം രീതികള്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ പാരമ്പര്യങ്ങള്‍ എന്തെന്നു തിരിച്ചറിയാന്‍ ഇത്തരം വൈവിധ്യങ്ങളുടെ മൂര്‍ത്തമായ പഠനം ആവശ്യമാണ്. ഡോണിജറെയും ലോറന്‍സനെയും ഫ്രൈഡംഹെം ഹാര്‍ഡിയെയും സൂസന്‍വാഡ്ലിയെയുംപോലുള്ള നിരവധി നരവംശ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ചരിത്രകാരന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ പഠനങ്ങളില്‍ വൈകല്യങ്ങള്‍ കടന്നുകൂടാം. അതിനെ വിമര്‍ശിക്കാനുള്ള ബാധ്യത അതുകണ്ടെത്തുന്നവര്‍ക്കുണ്ട്. പക്ഷേ അത്തരം പഠനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെടാനും അത് നടപ്പിലാക്കണമെന്ന് ശഠിക്കാനുമുള്ള താല്‍പര്യം വിജ്ഞാനനിഷേധമാണ്.

ഹാരപ്പന്‍ സംസ്കാരത്തെയും പ്രാചീന ഇന്ത്യാചരിത്രത്തെയുംകുറിച്ച് ശുദ്ധ വങ്കത്തങ്ങള്‍ എഴുതി നിറച്ച പുസ്തകങ്ങള്‍ ""ഹൈന്ദവ""മായതുകൊണ്ട് യഥേഷ്ടം അച്ചടിച്ചു വില്‍ക്കുന്നുണ്ടെന്ന വസ്തുതയും നാം ഓര്‍ക്കണം. ഇത്തരം ""ഹൈന്ദവ"" വാദങ്ങളെ പിന്തുണയ്ക്കുന്ന ഡേവിഡ് ഫ്രൌലിയെയും മിഷെല്‍ ദാനിനോയെയും ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. അപ്പോള്‍ വിദേശികളുടെ വിവരമില്ലായ്മയും മുന്‍വിധികളുമല്ല പ്രശ്നം.സ്വന്തം മുന്‍വിധികളനുസരിച്ച് എഴുതാന്‍ വെന്‍ഡിഡോണിജറിനെപ്പോലുള്ളവര്‍ തയ്യാറില്ല എന്നതുതന്നെയാണ്.

ഡോണിജറിന്റെ പുസ്തകം പിന്‍വലിപ്പിച്ചതുകൊണ്ട് ഹിന്ദുത്വവാദികള്‍ എന്താണ് നേടുന്നത്? സല്‍മാന്‍ റുഷ്ദിയുടെ ""സാത്താനിക് വേഴ്സസ്"" നിരോധിപ്പിച്ചതുകൊണ്ട് മുസ്ലീം തീവ്രവാദികള്‍ക്കുണ്ടായ അതേ നേട്ടംതന്നെ. വിശുദ്ധ ഇസ്ലാമിലേക്കുള്ള സാത്താന്റെ കടന്നുകയറ്റം തടഞ്ഞതോടെ യഥാര്‍ത്ഥ ഇസ്ലാമിക പാരമ്പര്യം ""കണ്ടുപിടിക്കാന്‍"" ഇസ്ലാമിന്റെ വക്താക്കള്‍ക്കായി. അതുപോലെ ജനപ്രിയ ഹിന്ദുമതത്തില്‍ ""കടന്നുകൂടിയ"" ലൈംഗികതയെയും "അശ്ലീല"ത്തെയും മറ്റ് "ജീര്‍ണ"മായ ആചാരരൂപങ്ങളെയും അവയെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നുവെന്ന് തെളിയിക്കാനുള്ള ഒരു ഗവേഷകയുടെ ശ്രമത്തെ തകര്‍ത്ത് യഥാര്‍ത്ഥ ഹിന്ദുത്വത്തിന്റെ ""ആധ്യാത്മിക"" പാരമ്പര്യം "കണ്ടുപിടിക്കാന്‍" ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നു. ഇത്തരം വ്യത്യസ്തരൂപങ്ങള്‍ കുറിച്ചിട്ട സമൂഹസംഘര്‍ഷങ്ങളെയും അവര്‍ തമസ്കരിക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ""ആധ്യാത്മിക""മായ ധാര്‍മ്മിക ഹിന്ദുമതത്തിന്റെ തേര്‍വാഴ്ചയാണ് "വിശുദ്ധ നരക"ത്തിലൂടെ വരച്ചുകാണിക്കുന്നത്. അത് സൃഷ്ടിക്കുന്ന പുതിയ ജനപ്രിയ മതമാണ് യാഗങ്ങള്‍ മുതല്‍ പൊങ്കാലവരെ പുതിയ ഭക്തജനങ്ങള്‍ കഞ്ഞിവെച്ചും ഭക്ഷണംകഴിച്ചും പായസമുണ്ടുമൊക്കെ ആഘോഷിക്കുന്നത്. പുതിയ ഭക്തി ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെടുന്നത് സ്ത്രീകളിലുമാണ്.

പുതിയ ഹിന്ദുമതവും മൂലധനാധിപത്യവും തമ്മിലുള്ള ബന്ധവും മറന്നുകൂട. മാതാ അമൃതാനന്ദമയിമഠം വിദേശ ഫണ്ടുവാങ്ങുന്നുവെന്നു മാത്രമല്ല, അതു നടത്തുന്ന നിരവധി സ്ഥാപനങ്ങളിലൂടെ ഇന്നത്തെ മൂലധനാധിപത്യത്തിന് കീഴടങ്ങുന്ന ഭൗതികതതന്നെയാണ് പ്രചരിപ്പിക്കുന്നത്. മറ്റു നിരവധി "ഹിന്ദു" സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും വ്യത്യസ്തമല്ല. "ഹിന്ദുത്വം" പ്രചരിപ്പിക്കുകയും ""പാശ്ചാത്യഭൗതിക ""സംസ്കാരത്തെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന നവലിബറല്‍ പരിഷ്കാരങ്ങളെ വിമര്‍ശിക്കാന്‍ തയ്യാറില്ല. ഹിന്ദുത്വത്തിന്റെ ""വികസനനായക""നായ മോഡിയുടെ പരിഷ്കാരങ്ങള്‍ പൂര്‍ണമായും തികഞ്ഞ കോര്‍പറേറ്റ്വല്‍ക്കരണമാണ്. ഇതിനെക്കുറിച്ചുനടന്ന വിവാദങ്ങളിലൊരിടത്തുപോലും നമുക്ക് ഹിന്ദുത്വവാദികളെയോ സന്യാസികളെയോ കാണാനാവില്ല. ""ആധ്യാത്മിക"" ഹിന്ദുമതത്തിന് ഭൗതികമായ മൂലധനാധിപത്യവുമായി ഒരുവിധത്തിലുള്ള പിണക്കവുമില്ല. നേരെതിരിച്ചും അങ്ങനെതന്നെയാണെന്നും വ്യക്തമാണ്. പെന്‍ഗ്വിന്‍ബുക്സ് ഒരുകാലത്ത് (1934ല്‍) സോഷ്യലിസ്റ്റ് പക്ഷപാതികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സഹായത്തോടെ അല്ലെന്‍ ലെയിന്‍ എന്ന തൊഴില്‍രഹിതനായ ചെറുപ്പക്കാരന്‍ തുടങ്ങിയ സ്ഥാപനമാണ്. പുരോഗമന സാഹിത്യമടക്കം നിരവധി ലോകോത്തര സാഹിത്യ-വൈജ്ഞാനിക ഗ്രന്ഥങ്ങളെ ചുരുങ്ങിയ വിലയ്ക്ക് ജനസമക്ഷമെത്തിച്ചവരാണവര്‍.

ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ ചെലവായത് പെന്‍ഗ്വിന്‍ ബുക്സ് വഴിയായിരുന്നു. പിന്നീട് സ്ഥിതി മാറി. പെന്‍ഗ്വിന്‍ ബുക്സ് അടച്ചുപൂട്ടുന്ന സ്ഥിതിയായി. അമേരിക്കന്‍ പുസ്തകശാലയായ പിയേഴ്സന്‍ കോര്‍പറേഷന്‍ പെന്‍ഗ്വിന്‍ ഏറ്റെടുത്തു. അവരുടെ നിലപാടുകള്‍ക്കും മാറ്റംവന്നു. ഈ മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണ് വെന്‍ഡി ഡോണിജറുടെ പുസ്തകം കണ്ടുകെട്ടി നശിപ്പിക്കാനുള്ള അവരുടെ നീക്കം. മതത്തിന്റെ സമ്മര്‍ദ്ദത്തിന് മൂലധനം കീഴടങ്ങുന്നതിന്റെ പ്രത്യക്ഷമായ തെളിവാണിത്. ശിവാജിയെക്കുറിച്ച് ഒരു വിദേശ ചരിത്രകാരന്‍ എഴുതിയ പുസ്തകം ഇതുപോലെ പിന്‍വലിക്കപ്പെട്ടിട്ട് അധികകാലമായില്ല എന്നും ഓര്‍ക്കണം. നമ്മുടെ നാട്ടിലെ മതപ്പെരുമാക്കന്മാരുടെ തീട്ടൂരങ്ങളനുസരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും പിന്‍വലിക്കുകയും ചെയ്തതുകൊണ്ട് പുസ്തകക്കുത്തകകള്‍ക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ ജ്ഞാനസമ്പാദനത്തിനുള്ള സാധാരണക്കാരുടെ അവകാശമാണ് ഇല്ലാതാക്കുന്നത്. അറിവിനെ മതവും മൂലധനവും ഒരുപോലെ ഭയപ്പെടുന്നു എന്നാണിതിന്റെ അര്‍ത്ഥം.

*
കെ എന്‍ ഗണേശ് ചിന്ത വാരിക

Monday, February 24, 2014

സത്യം അറിയാന്‍ ആഗ്രഹിക്കാത്ത വിശ്വാസം

മോഡിവല്‍ക്കരണത്തിന്റെ ഇന്ധനമായി ആള്‍ദൈവങ്ങള്‍കൂടി മാറുന്നതിനും കേരളം സാക്ഷിയാണ്. ഇവര്‍ രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധം അരക്കിട്ടുറപ്പിച്ചതിന്റെ അടിത്തറയും മൂലധനമാണ്. വൈരുധ്യങ്ങള്‍ തലകീഴായി തൂക്കിയിടുന്ന അവരുടേത് കുട്ടിക്കളിയല്ലെന്ന് പറയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. മൂലധനാരാധന, ശാസ്ത്ര വിരുദ്ധത, യുക്തിരാഹിത്യം, അധോലോക പിന്തുണ, മാഫിയ രാഷ്ട്രീയം - എന്നിങ്ങനെ ഒരേതരം അടുപ്പിലാണ് രണ്ടിന്റെയും സമീപനങ്ങള്‍ വേവുന്നതും. സാമൂഹ്യ ചിന്തകര്‍ അനൗപചാരിക സമ്പദ്വ്യവസ്ഥ എന്ന് വിശേഷിപ്പിക്കാന്‍ ശ്രമിച്ച സമാന്തര ധാരയുടെ ചരിത്രത്തിന് ഇന്ത്യയില്‍ ഏറെ പഴക്കമുണ്ട്. ക്രിമിനല്‍ മൂലധനവും വാണിജ്യ ഭക്തിയും രാഷ്ട്രീയ പിന്തുണയുമെല്ലാം ചേര്‍ന്നതാണ് അത്. ഭരണത്തിന്റെ ഇടനാഴികളിലും നേതൃത്വങ്ങളുടെ കിടപ്പറകളിലും ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ അടുക്കളയിലും ആ അശ്ലീലബന്ധം തുടര്‍ന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും നേടിയെടുത്ത വിജയങ്ങള്‍ സമര്‍പ്പിക്കുന്നത് ദൈവങ്ങള്‍ക്കാവുന്നത് ന്യായീകരിക്കാന്‍ യുക്തിയുടെ പിന്‍ബലമില്ലെങ്കിലും വിശ്വാസത്തിന്റെ മറവുകളുണ്ട്. രാമജന്മഭൂമി തകര്‍ത്ത് അസഹിഷ്ണുതയുടെ കാവിക്കൊടി ഉയര്‍ത്തിയ സംഘപരിവാരം ആവര്‍ത്തിച്ചതാകട്ടെ, രാമജന്മ ഭൂമി പ്രശ്നം തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നായിരുന്നു. ഒരാളുടെ ജന്മസ്ഥലം ഏതെന്നത് വിശ്വാസംകൊണ്ട് സാധൂകരിക്കാവുന്നതല്ല. മറിച്ച് അതിന് വസ്തുതകളുടെ പിന്‍ബലം വേണം. ജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും പതഞ്ഞൊഴുകുന്ന യുക്തിരാഹിത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടക്കുന്ന മേഖലകളിലൊന്നാണ് നവമാധ്യമങ്ങള്‍. അവയെ ഉജ്വലങ്ങളായ സമരമുഖങ്ങളാക്കുന്ന ആക്ടിവിസ്റ്റുകള്‍ മോഡിവല്‍ക്കരണം, അതോട് ഐക്യം പ്രഖ്യാപിക്കുന്ന "നവോത്ഥാന"ത്തിന്റെ അവകാവശവാദങ്ങള്‍, ജാതി-മത രാഷ്ട്രീയത്തിന്റെ സാമ്പത്തികാടിത്തറ, അന്ധവിശ്വാസങ്ങളുടെ വേലിയേറ്റം, ആള്‍ദൈവങ്ങളുടെയും ആത്മീയ വ്യാപാരത്തിന്റെയും അറവുശാലകള്‍- തുടങ്ങി ജനാധിപത്യ സംസ്കാരത്തെ കുത്തിമലര്‍ത്തുന്ന പ്രവണതകള്‍ ചൂണ്ടിക്കാട്ടി ഗൗരവാവഹങ്ങളായ ഇടപെടല്‍തന്നെ നടത്തുന്നുണ്ട്. വര്‍ഗീയതയുടെയും വംശീയതയുടെയും അവകാശവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമെതിരെ മതനിരപേക്ഷതയുടെ നിലപാടെടുക്കുന്നവരും ഏറെയാണ്.

വലതുപക്ഷ സര്‍ക്കാരുകളോടും രാഷ്ട്രീയത്തോടും വിലപേശി നേതൃത്വത്തിന്റെ കച്ചവട താല്‍പര്യങ്ങള്‍ ഉറപ്പിക്കുന്നതിനെതിരെ ഫെയ്സ്ബുക്കില്‍ സമീപകാലത്ത് നിറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ക്ക് വല്ലാത്ത തീവ്രതയുണ്ടായിരുന്നു. ""ജാതിക്കും മതത്തിനും മന്ത്രിവേണം എന്നുപറയുന്ന ജാതി-മത നേതാക്കള്‍ അവരുടെ സമുദായത്തിലെ എത്രപേര്‍ക്ക് സ്വന്തമായി വീടില്ല, കക്കൂസില്ല, തൊഴിലില്ല, ആഹാരമില്ല എന്ന് അന്വേഷിക്കാറുണ്ടോ? ആര്‍ക്കുവേണ്ടിയാണ് മന്ത്രിക്കസേര?...."" എന്ന തുറന്നപറച്ചിലിന് ഏറെ സ്വാധീനമുണ്ടാക്കാനായി. ഭരണസംവിധാനത്തിലെ താക്കോല്‍ സ്ഥാനങ്ങളില്‍ മന്ത്രിമാരായും സെക്രട്ടറിമാരായും ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്മാരായും എംപി-എംഎല്‍എമാരുമായി സ്വന്തം സമുദായത്തിലെയും മതത്തിലെയും അംഗങ്ങളെ നിയമിക്കണമെന്ന എന്‍എസ്എസ് - എസ്എന്‍ഡിപി - മത നേതൃത്വങ്ങളുടെ ശാഠ്യത്തിനെതിരെയായിരുന്നു ആ ഫെയ്സ്ബുക്ക് വിമര്‍ശനം.

വാണിജ്യ ജാതി - മത നേതൃത്വങ്ങള്‍ ജനങ്ങളുടെ യഥാര്‍ഥ പ്രതിനിധികളെന്ന സൂചനയുണ്ടാക്കുന്നു എന്നതാണ് പുതിയ വാദങ്ങളുടെ പ്രധാന അപകടം. ഏതെങ്കിലും വരേണ്യ പദവിയില്‍ തങ്ങളുടെ ജാതി-മതത്തിലെ കൈവിരലിലെണ്ണാവുന്നവരെ കുടിയിരുത്തിയാല്‍ മുഴുവന്‍ ആളുകളുടെയും പ്രാതിനിധ്യമായി എന്ന ധാരണയുണ്ടാക്കുന്നതാണ് രണ്ടാമത്തെ ദുരന്തം. പഞ്ചാബിലെ വര്‍ഗീയതയുടെ കയറ്റിറക്കങ്ങള്‍ പരിശോധിച്ച ചില പഠനങ്ങള്‍ അത് വികൃതമാക്കപ്പെട്ട വര്‍ഗസമരമാണെന്ന് നിരീക്ഷിച്ചത് കേരളത്തെയും ഉണര്‍ത്തേണ്ടതാണ്. അമേരിക്കന്‍ എഴുത്തുകാരനും സംഗീതജ്ഞനും ഹാസ്യകാരനുമായ ഗാരിസ്സണ്‍ കെയ്ല്ലോര്‍ പറഞ്ഞത് ഇവിടെ ചേര്‍ത്തുവയ്ക്കാം. പള്ളിയില്‍ ഇരുന്നാല്‍ ക്രിസ്ത്യാനിയായെന്ന് കരുതുന്നവര്‍ ഗാരേജിലിരുന്നാല്‍ കാര്‍ ആയെന്നും വിചാരിക്കും. സ്വന്തം ചിന്ത, കാഴ്ച, പ്രചാരണം, നിഗമനം -തുടങ്ങിയവ സ്വയം നിര്‍വചിക്കുകയെന്ന ഫലമാണ് ജാതി-മത നേതൃത്വത്തിന്റെ അവകാശവാദങ്ങള്‍ ഉണ്ടാക്കുന്നത്. ഹിറ്റ്ലറുടെ പോപ്പ് എന്ന കൃതിയിലൂടെ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ജോണ്‍ കോണ്‍വെല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഹിറ്റ്ലര്‍ ബന്ധം നന്നായി തുറന്നുകാട്ടിയിട്ടുണ്ട്. യുജെനിയോ പാസെല്ലി പിയൂസിലേക്ക് വളര്‍ന്നപ്പോള്‍ നാസി ജര്‍മനിയെ പാടിപ്പുകഴ്ത്തുകയായിരുന്നു.

രണ്ടാംലോക യുദ്ധവേളയിലെ കൂട്ടക്കുരുതികളോട് പിയൂസിന്റെ നിലപാട് മാര്‍ദവമേറിയതായിരുന്നതായും കോണ്‍വെല്‍ കണ്ടെത്തി. ജര്‍മനിയിലെ കാത്തലിക് ജനാധിപത്യ രാഷ്ട്രീയത്തെ പോപ്പ് വഞ്ചിച്ചതായും ആ കൃതി സ്ഥാപിച്ചു. പാസെല്ലിയുടെ സഹോദരന്‍ ഫ്രാന്‍സെസ്കോ, ബെനിറ്റോ മുസോളിനിയുമായി വിജയകരങ്ങളായ കൂടിയാലോചനകള്‍ നടത്തി കരാറുകളിലെത്തുകയും ഉണ്ടായെന്ന് കോണ്‍വെല്‍ തുടര്‍ന്ന് കൂട്ടിച്ചേര്‍ത്തു. വലതുപക്ഷ സ്വേഛാധിപത്യ ഭരണങ്ങളുമായി ഉറ്റചങ്ങാത്തം പുലര്‍ത്തിയ ഈ സഹോദരതാല്‍പര്യങ്ങളുടെ മാതൃകയിലാണ് കേരളത്തിലെ പല ജാതി - മത സംഘടനകളുടെയും നേതൃത്വങ്ങള്‍ പെരുമാറി വരുന്നത്. സൗഹാര്‍ദം, സാഹോദര്യം, അനുകമ്പ - തുടങ്ങിയ സന്ദേശങ്ങളുടെ പ്രവാചകരും പ്രചാരകരുമെന്ന് സ്വയം പരസ്യപ്പെടുത്തുന്നവര്‍ നരേന്ദ്രമോഡിയുമായിപ്പോലും കൈകോര്‍ത്തുനിന്നു. ഗുജറാത്തിലെ വംശഹത്യാ പരമ്പരകളെ ന്യൂട്ടന്റെ ചലനനിയമം കൂട്ടിപ്പിടിച്ച് ന്യായീകരിച്ച ആ ഇന്ത്യന്‍ ഹിറ്റ്ലര്‍ക്ക് പരവതാനി വിരിക്കാനും ചില ആത്മീയ കച്ചവടക്കാര്‍ തയ്യാറായി. ഏറ്റവും ഹീനവും പ്രാകൃത വുമായ അതിക്രമങ്ങളിലൂടെ ഗുജറാത്തില്‍ ചോരപ്പുഴ ഒഴുക്കിയ മോഡിയെയും ദൈവിക - സാംസ്കാരിക കേന്ദ്രങ്ങളെയും ഒന്നിച്ചു നിര്‍ത്തുന്നത് മൂലധന രാഷ്ട്രീയമാണ്. ശിവഗിരിയായാലും മന്നം സമാധിയായാലും പള്ളിമേടകളായാലും ഇത് ബാധകമാവുന്നു.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും പല മത സാരം ഏകം എന്നുമാണ് ഗുരു പറഞ്ഞത്. എന്നാല്‍, മതം താനാണെന്നും മതം തന്റേതുതന്നെ ആയിക്കൊള്ളണമെന്നും ശഠിക്കുന്നവരെ വിളിച്ചുവരുത്തി ആദരിക്കുന്നത് ശരിയോ എന്ന് ഗുരുവിന്റെ ശിഷ്യന്മാരായ സന്യാസിവര്യന്മാര്‍ ചിന്തിക്കണം. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ഗുരു ഉപദേശിച്ചത്. അല്ലാതെ മറ്റ് മതങ്ങള്‍ക്കോ ജാതികള്‍ക്കോ എതിരായി നില്‍ക്കണമെന്നല്ല. ഗുരു ഉയര്‍ത്തിയ മാനവികതയുടെ മഹാസന്ദേശം കൂടുതല്‍ കരുത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടമാണിത്. ഒരു പ്രത്യേക ജാതിയോ പ്രത്യേക മതമോ മാത്രം മതിയെന്നല്ല അദ്ദേഹം ഉദ്ബോധിപ്പിച്ചത്. അദ്ദേഹം രൂപംനല്‍കിയ സംഘടനയുടെ പേര് ഒരു ജാതിയുമായും ബന്ധപ്പെട്ടതല്ല. ശ്രീനാരായണധര്‍മത്തിന്റെ പേരാണ് അതിന് നല്‍കിയത്. സംഘടനയില്‍ പ്രത്യേക സമുദായക്കാര്‍ മാത്രമായി ചുരുങ്ങരുതെന്നും മനുഷ്യരെയെല്ലാം ഒന്നായി ചേര്‍ക്കുന്നതാകണമെന്നുമായിരുന്നു സന്ദേശം. തന്റെ ശിഷ്യര്‍ ഒരേ സമുദായത്തില്‍ പെട്ടവരാകരുതെന്നായിരുന്നു കാഴ്ചപ്പാട്. മുസ്ലിങ്ങള്‍ക്ക് സംഘടന രൂപീകരിക്കുമോ എന്ന ചോദ്യത്തിന് അവര്‍ക്ക് ആവശ്യമെങ്കില്‍ തയ്യാറാണ് എന്നാണ് ഗുരു പ്രതികരിച്ചത്. സന്ദേശത്തിനൊപ്പം പ്രവര്‍ത്തനത്തിലൂടെയേ സാമൂഹ്യമാറ്റം കൈവരിക്കാനാകൂ എന്ന് ഗുരു തെളിയിച്ചു. അരുവിപ്പുറം ശിവപ്രതിഷ്ഠ നല്‍കുന്ന സന്ദേശം അതാണ്.

ചാതുര്‍വര്‍ണ്യ തേര്‍വാഴ്ചയില്‍ ചതഞ്ഞരഞ്ഞ സമൂഹത്തെ മോചിപ്പിക്കാനും ആത്മാഭിമാനവും വെളിച്ചവും പകരാനും ഗുരുവിന് കഴിഞ്ഞു. സാമൂഹ്യമാറ്റത്തിന്റെ ചിന്തയുടെ പ്രതിഷ്ഠയാണ് അരുവിപ്പുറത്തേത്. നിലവിലെ സാമൂഹ്യവ്യവസ്ഥയോടുള്ള കലാപമായിരുന്നു ഇത്. നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയണമെന്ന സന്ദേശവുമായി കണ്ണാടിപ്രതിഷ്ഠയും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദീപപ്രതിഷ്ഠയും വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ അക്ഷരപ്രതിഷ്ഠയും നടത്തി. ഇതെല്ലാം മറന്ന് വിഗ്രഹത്തില്‍മാത്രം കേന്ദ്രീകരിക്കുന്നത് ഗുരുനിന്ദയാകും. സാധാരണ സന്യാസികള്‍ മോക്ഷപ്രാപ്തിക്കായി ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതപ്രാപ്തിക്ക് ഉതകുന്ന വഴികള്‍ തേടുകയായിരുന്നു ഗുരു. സമൂഹത്തെ മാറ്റുന്നതിനുള്ള സമരോത്സുക പാതയായിരുന്നു അത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹ്യവ്യവസ്ഥയില്‍ മനുഷ്യത്വത്തിന്റെ സന്ദേശവുമായി ഗുരു ഇടപെട്ടു. ഒരുപാട് അനാചാരങ്ങളും ജീര്‍ണതകളും പീഡനങ്ങളും അടിമത്ത മനോഭാവവുമെല്ലാം നിറഞ്ഞുനിന്നിരുന്ന അവസ്ഥ. ഗുരുവിന്റെ സന്ദേശങ്ങളും ഇടപെടലുകളും ഒരു സമുദായത്തില്‍ മാത്രമല്ല കേരളത്തിലെമ്പാടും മാറ്റത്തിന്റെ കാഹളം മുഴക്കി. കേരളത്തെ ഭ്രാന്താലയമാണെന്ന വിശേഷണത്തില്‍നിന്ന് മാറ്റുന്നതിനുള്ള തീവ്രമായ ശ്രമമാണ് ഗുരു നടത്തിയത്. ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്റെ പേരുപോലും അനുകരിച്ച് മുസ്ലിം സംഘടനകള്‍ ഉണ്ടായത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തെയും ഗുരുചിന്തകള്‍ ആഴത്തില്‍ പിടിച്ചുകുലുക്കി. അധ്വാനവര്‍ഗത്തിന്റെ പോരാട്ടങ്ങളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം കേരളത്തിലുണ്ടായത്. അധ്വാനവര്‍ഗത്തിന്റെ ആ ഐക്യം ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വ്യക്തിപരവും സാമ്പത്തികവുമായ ഇടുങ്ങിയ കാഴ്ചയിലൂടെ മാത്രം നോക്കി ഇത്തരം പുതിയ ബാന്ധവങ്ങളെ ന്യായീകരിക്കുകയുമാണ് വരേണ്യവാദികള്‍. ശ്രീനാരായണ ഗുരു ഏതൊക്കെ പ്രവണതകള്‍ക്കെതിരെ നിലയുറപ്പിച്ചുവോ അവയെയെല്ലാം മാന്യമായി തിരിച്ചെത്തിക്കുകയാണ് ജാതി പ്രമാണിമാര്‍. അങ്ങനെ നോക്കുമ്പോള്‍ ഗുരുവിനെപ്പോലെ ഇത്രയും അനാഥനായ ആചാര്യന്‍ വേറെയുണ്ടാവില്ല ലോകത്ത്. താന്‍ തച്ചുടച്ച കെട്ട പ്രവണതകളെല്ലാം സ്വന്തം പേരില്‍ മടങ്ങി വരുന്നത് ജീവിച്ചിരുന്നപ്പോള്‍ തന്നെ കാണാനുള്ള അവസരവും അദ്ദേഹത്തിനുണ്ടായി. എസ്എന്‍ഡിപി യോഗവുമായുള്ള ബന്ധം വിഛേദിച്ച് ഡോ. പല്‍പുവിനെഴുതിയ കത്ത് ചരിത്രത്തിലെ തുടിക്കുന്ന നിലപാടാണ്.

കെട്ടുപിണഞ്ഞ അന്ധവിശ്വാസങ്ങളുടെയും ചീഞ്ഞളിഞ്ഞ അനാചാരങ്ങളുടെയും അംഗവൈകല്യമുണ്ടായ സമൂഹത്തിലാണ് ഗുരു ചിന്താ സ്ഫോടനങ്ങളുണ്ടാക്കിയത്. സമുദായ നേതാക്കളുടെ നടുവില്‍നിന്നുതന്നെ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വ്യത്യസ്തമായ ദര്‍ശനം കരുപ്പിടിപ്പിക്കുകയായിരുന്നു അദ്ദേഹം. ശങ്കരാചാര്യര്‍ക്കുശേഷം പത്ത് നൂറ്റാണ്ട് കഴിഞ്ഞാണ് ഈ വഴിമാറ്റമെ ന്നോര്‍ക്കണം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സങ്കല്‍പം അത്രവേഗം വ്യാഖ്യാനിച്ചെടുക്കാനാവില്ല. എന്നിട്ടും അത് സാമാന്യ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം വിപുലമായിരുന്നു. മതം ഒന്നാകുമ്പോള്‍ ദൈവവും ഒന്നുമാത്രം. ദൈവ സൃഷ്ടിയായ മനുഷ്യര്‍ അപ്പോള്‍ പലതാകാന്‍ വഴിയില്ല. അങ്ങനെയായാല്‍ മനുഷ്യര്‍ പല ജാതിയാകാന്‍ തരമില്ല. ജാതിയും ഒന്ന് - മനുഷ്യന്‍ മാത്രം.

എവിടെയും തുറന്ന സ്വാഗതവും നിറഞ്ഞ സ്വീകാര്യതയും ലഭിച്ച ചന്ദ്രസ്വാമി കുംഭകോണങ്ങളിലും ഹൈന്ദവ പ്രതീക പ്രചാരണത്തിലും ലോല ജീവിതാനന്ദങ്ങളിലും തിളങ്ങി. ഹിന്ദുത്വവും ദേശീയതയും മാറിമാറി പരീക്ഷിച്ച കോണ്‍ഗ്രസിന്റെ കാവി - ദൈവിക - ജനാധിപത്യ പ്രഛന്ന വേഷമത്സരത്തില്‍ അയാള്‍ പലപ്പോഴും ഒന്നാമനുമായി. നെമി ചന്ദ് ബിഹാര്‍ വനാന്തരങ്ങളില്‍ നാലുവര്‍ഷം കഴിഞ്ഞശേഷം "സിദ്ധി" സ്വായത്തമാക്കുകയും ചന്ദ്രസ്വാമി എന്ന ആള്‍ദൈവമായി അറിയപ്പെടുകയുമായിരുന്നു. ജ്യോതിഷിയെന്ന നിലയിലായിരുന്നു ആദ്യം പ്രാമുഖ്യം നേടിയത്. കോണ്‍ഗ്രസ് നേതാവ് നരസിംഹറാവുമായുള്ള ബന്ധം അയാളെ ദേശീയ ശ്രദ്ധയിലെത്തിച്ചു. റാവുവിന്റെ ആത്മീയ ഉപദേശകനായും ചന്ദ്രസ്വാമി പരിഗണിക്കപ്പെട്ടു. ഈ സാധ്യത ദുരുപയോഗംചെയ്ത് പല നേട്ടങ്ങളും കൊയ്യാന്‍ ആധ്യാത്മിക വ്യാപാരിക്ക് കഴിഞ്ഞു. 1991ല്‍ റാവു പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ഡല്‍ഹിയുടെ കണ്ണായ സ്ഥലത്ത് കൂറ്റന്‍ ആശ്രമം പണിതു. പൊന്നിന്‍വിലയുള്ള ആ സ്ഥലം ഇന്ദിരാഗാന്ധിയുടെ കാലത്ത് അനുവദിച്ചതായിരുന്നു. ബ്രൂണേ സുല്‍ത്താന്‍, ബഹറിന്‍ ഷെയ്ക്ക്, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയ രാജ്യ നേതാക്കള്‍ക്കൊപ്പം ആ സ്വാധീന വലയത്തില്‍ എലിസബത്ത് ടെയ്ലറുള്‍പ്പെടെയുള്ളവരും ഉണ്ടായി. ആയുധ വ്യാപാരി അഡ്നന്‍ ഖഷോഗി വരെ നീണ്ടതായിരുന്നു ആ സാമ്രാജ്യം. ചന്ദ്രസ്വാമിക്ക് ലോക ഭരണവൃത്തങ്ങളില്‍നിന്നും വ്യാവസായിക ഭീമന്മാരില്‍നിന്നും ചലച്ചിത്ര - കായിക താരങ്ങളില്‍നിന്നും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സഹായങ്ങളാണ് ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയിലൂടെയായിരുന്നു സ്വാമിയുടെ നടത്തം. ഫെറ നിയമലംഘനത്തിന്റെ ഒട്ടേറെ കേസുകള്‍ അയാളുടെ കണക്ക് പുസ്തകത്തിലുണ്ടായി. ഖഷോഗിയുമായുള്ള ഒരുകോടി ഡോളറിന്റെ ഇടപാടടക്കം വിവാദമാവുകയും ചെയ്തു. രാജീവ് ഗാന്ധി വധം അന്വേഷിച്ച ജയിന്‍ കമീഷന്‍ സ്വാമിയുടെ പങ്കാളിത്തം മുന്‍നിര്‍ത്തി ഒരു വാല്യംതന്നെ എഴുതിച്ചേര്‍ക്കുകയുണ്ടായി. ചില സന്യാസിവര്യന്മാരുടെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലും ആ കൈയായിരുന്നു.
""ഞാന്‍ ബിസിനസ്സുകാരന്‍ എന്ന നിലയ്ക്ക് മായം ചേര്‍ക്കുന്നു. കൈക്കൂലികൊടുക്കുന്നു. നീ തെറ്റ് എന്നു പറയുന്നതൊക്കെ ചെയ്യുന്നു. പക്ഷേ, മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ പുണ്യം ചെയ്യുന്നു. പത്ത് ശതമാനം ആദായനികുതി കൊടുക്കുന്നു. അത് ദാനമല്ലേ? ഞാന്‍ ശ്രീരാമകൃഷ്ണമിഷന് എത്ര രൂപ കൊടുക്കുന്നുണ്ടെന്ന് നിനക്കറിയാമോ...."" ബിമല്‍ മിത്രയുടെ പ്രശസ്തമായ "യുധിഷ്ഠിരജന്മം" നോവലിലെ ജീവന്മയ് ബാബുവിന്റെ സാമൂഹ്യ വേദാന്തമാണിത്. മകന്‍ പ്രതുല്‍റായുടെ മുന്നിലേക്ക് അയാള്‍ വലിച്ചിടുന്ന മനുഷ്യവിരുദ്ധമായ ചിന്തയുടെ രൂപങ്ങള്‍ ഭയാനകമായിരുന്നു. ഇവിടെ ജീവിക്കണമെങ്കില്‍ എന്തായിത്തീരണമെന്നും ആ അച്ഛന്‍ വളച്ചുകെട്ടില്ലാതെ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. തുറന്ന അനീതിയെന്ന് ജീവന്മയ് ബാബുവിന്റെ വിശദീകരണങ്ങളില്‍ ധര്‍മസങ്കടം അനുഭവിക്കുകയാണ് പ്രതുല്‍. നോവലിലെ ജീവന്മയ് ഇപ്പോഴുമൊരു സര്‍വനാമമാണ്. കേരളത്തിന്റെ സമകാലീന വിശദീകരണവുമായിരിക്കുന്നു അയാളുടെ രൂപീകരണം. എന്നാല്‍ സംഘര്‍ഷമനുഭവിക്കുന്ന പ്രതുല്‍മാരുടെ അഭാവം ഈ പ്രതിസന്ധി ആഴമേറിയതാക്കുന്നു.

മൂലധന പ്രേമത്തിന്റെയും കച്ചവട ഭക്തിയുടെയും കൃത്രിമ ആത്മീയതയുടെയും രക്ഷക പ്രതീകങ്ങളുടെയും യജ്ഞ-യാഗ സംസ്കാര ത്തിന്റെയും റിബേറ്റ് ചന്തയാണ് ഇപ്പോള്‍ കേരളം. ചന്ദ്രസ്വാമിയെന്ന വമ്പന്‍ സ്രാവിനെ ഓര്‍മിപ്പിച്ച പരല്‍ മീനുകളായിരുന്നു കേരളത്തില്‍ സന്തോഷ് മാധവനും ഹിമവല്‍ ഭദ്രാനന്ദനും മറ്റ് അസംഖ്യം കള്ളസ്വാമിമാരും. സാമ്പത്തിക - ലൈംഗിക കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലിലായ സന്തോഷ് മാധവന്റെ അവസ്ഥ ഒരു സന്ന്യാസിക്ക് തെമ്മാടിയാവാം, എന്നാല്‍ തെമ്മാടിക്ക് സന്ന്യാസിയാവാന്‍ കഴിയില്ലെന്ന വസ്തുത തെളിയിക്കുന്നു. എല്ലാ ആടയാഭരണങ്ങളും അഴിഞ്ഞുവീണ് സാധാരണ ക്രിമിനലിനെയോ തെരുവു ഗുണ്ടയെയോപോലെ പൊലീസ് മധ്യത്തിലും കോടതി സമുച്ചയങ്ങളിലും ജയിലഴികള്‍ക്കുള്ളിലും വരണ്ടുണങ്ങി നില്‍ക്കുന്നത് സഹതാപാര്‍ഹമാണ്. മനോരോഗത്തേക്കള്‍ വളര്‍ന്ന അസ്വാഭാവികതയുടെ മുഖമായിരുന്നു ഹിമവല്‍ ഭദ്രാനന്ദന്റേത്.

ബംഗലൂരു ആസ്ഥാനമായ നിത്യാനന്ദ ധ്യാനപീഠം സ്ഥാപകന്‍ സ്വാമി നിത്യാനന്ദ അദൈ്വത വേദാന്തത്തിന്റെ പ്രചാരകനായിരുന്നുവെന്നത് നിറഞ്ഞ ഫലിതമാണ്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ ജനിച്ച അയാളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത് മൂന്നാം വയസ്സില്‍ രഘുപതിയോഗിയെന്ന ആചാര്യന്‍ വീട്ടിലെത്തിയതോടെയാണത്രെ! അത്ഭുതം വീണ്ടും വളര്‍ന്നു. ഒമ്പത് വയസ്സുമുതല്‍ അരുണഗിരിയോഗീശ്വരയുമായി സംസാരിച്ചുവെന്നും അവകാശപ്പെട്ടു. ഭഗവാന്‍ ശിവന്റെ അവതാരമായ അരുണഗിരി ഒരുദിവസം വലിയ സത്യം വെളിപ്പെടുത്തി: ""പ്രിയപ്പെട്ടവനേ, നമ്മള്‍ രണ്ടും ഒന്നാണ്. നമുക്ക് ഒരിക്ക ലും പിരിയാനാവില്ല. നാടകത്തിന്് തിരശീല വീണിരിക്കുന്നു. ഇനിയൊരിക്കലും നിനക്ക് ഞാന്‍ നഷ്ടമാവില്ല. നാം ഒന്നാണ്"" എന്ന് പറഞ്ഞ് അരുണഗിരി തന്റെ ശരീരത്തില്‍ ലയിച്ച് അപ്രത്യക്ഷമാവുകയായിരുന്നു എന്നായിരുന്നു നിത്യാനന്ദന്റെ അവകാശവാദം. അത്ഭുത കഥകള്‍ പിന്നെയും തുടര്‍ന്നു. രാജശേഖര്‍ എന്ന പഴയപേര് ഉപേക്ഷിച്ച് നിത്യാനന്ദനായതിന് പിന്നിലും ദൈവിക പ്രചോദനമുണ്ടായി. ഈ അസംബന്ധങ്ങളെല്ലാം ചെലവായത് വന്‍ സാമ്പത്തിക പിന്തുണ യില്‍ കൂടിയായിരുന്നു. തമിഴ്നാട്ടലും കര്‍ണാടകത്തിലുമായി രണ്ടരക്കോടി ഡോളര്‍ ആസ്തിയുണ്ട് അയാള്‍ക്ക്. കയറ്റുമതി - ഇറക്കുമതി വ്യാപാരവും മഠത്തിന്റെ മറവില്‍. ഇരുപത് വിദേശ ട്രസ്റ്റുകളടക്കം നിരവധി സ്ഥാപനങ്ങളും അയാളുടെ കൈപ്പിടിയിലുണ്ട്. 2012 മാര്‍ച്ച് രണ്ടിന് ്ചലച്ചിത്രനടി രഞ്ജിതയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തായിട്ടും ഭക്തര്‍ ആ സിദ്ധിയില്‍ പുളകംകൊള്ളുകയുണ്ടായി. ആരതി റാവു എന്ന ആശ്രമ കന്യകയ്ക്ക് അഞ്ചുവര്‍ഷം നീണ്ട ലൈംഗിക പീഡനമായിരുന്നു.

ചൂടന്‍ രംഗ ങ്ങളിലൂടെ നിത്യാനന്ദക്കൊപ്പം കുപ്രസിദ്ധയായ രഞ്ജിത എല്ലാ പെരുംകള്ളന്മാരെയുംപോലെ ആത്മീയ ശീര്‍ഷകത്തില്‍ അഭയംതേടി വീണ്ടും സ്വയം രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുകയുമുണ്ടായി. മാ ആന്ദനമയി എന്ന പേരിന് പിറകിലേക്കായിരുന്നു മറഞ്ഞുനിന്നത്. നിത്യാനന്ദന്റെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ രഞ്ജിതയും എഴുപത് അനുയായികളുമാണ് സന്ന്യാസം സ്വീകരിച്ചത്. മാ ആനന്ദമയി ജീവിതകാലം മുഴുവന്‍ നിത്യാനന്ദാശ്രമത്തില്‍ കഴിയുമെന്ന പ്രതിജ്ഞയുമെടുത്തു. ഗര്‍ഭപാത്രം എപ്പോഴും തുറന്നുവയ്ക്കുകയും വായമൂടുകയും ചെയ്യുന്ന സ്ത്രീകളുടെ പ്രധാന അഭയകേന്ദ്രമാണ് ഇത്തരം ആത്മീയ അറവുശാലകള്‍. ഇംഗര്‍സോള്‍, പ്രതികരിച്ചതുപോലെ യഥാര്‍ഥ ചിന്തകള്‍ തുറന്നുപറയാനും എഴുതാനും ധീരതകാട്ടുന്ന മനുഷ്യരെയാണാ വശ്യം. മരണം മുന്നില്‍കണ്ടാലും തങ്ങളുടെ ബോധ്യമനുസരിച്ച് ജീവിക്കുന്നവരാണ് അവര്‍. അത് ചെയ്യാത്തവര്‍ അടിമകളാണ്. അവര്‍ സ്വയവും സഹമനുഷ്യരെയും വഞ്ചിക്കുന്നു. അങ്ങനെ കൊടിയ വഞ്ചനകളുടെയും ന്യായീകരണമില്ലാത്ത ആത്മവഞ്ചനയുടെയും നടുവിലാണ് അസംബന്ധ മനുഷ്യര്‍ അഭയങ്ങളാകുന്നത്.

പ്രേതങ്ങളുടെ ചിത്രങ്ങള്‍ കണ്ട് ഭയപ്പെടുകയും അവ അജ്ഞതയുടെ ഗ്യാലറിയില്‍ തൂക്കിയിടുകയുമാണ് മനുഷ്യര്‍. റിച്ചാര്‍ഡ് ലെഡെറെര്‍ പലപ്പാഴും ആവര്‍ത്തിക്കാറുള്ളതുപോലെ എല്ലാ മനുഷ്യരും ദൈവത്തില്‍ വിശ്വസിക്കുകയും പള്ളി ഭരിക്കുകയുംചെയ്ത കാലമുണ്ടായിരുന്നു. അക്കാലമാണ് ഇരുണ്ടയുഗം എന്നറിയപ്പെട്ടത്. നിര്‍ഭയമായ ചോദ്യങ്ങളും യുക്തിയുടെ പിന്‍ബലമുള്ള സന്ദേഹങ്ങളും ശാസ്ത്രീയ സമീപനവും തന്നെയാവണം ഇരുട്ടിന്‍ നടുവിലേക്ക് പതുക്കെ പതുക്കെ വെളിച്ചം കടത്തിവിട്ടിട്ടുണ്ടാകുക. എന്നാല്‍ വീണ്ടുമിതാ തിരിച്ചുപോക്കിനായുള്ള ബലപ്രയോഗങ്ങള്‍. ഇംഗ്ലീഷ് ഭാഷയില്‍ ഇന്ദ്രജാലം കാട്ടിയ ലെഡെറെര്‍ വിരോധാഭാസാലങ്കാരത്തിന്റെ പ്രയോഗത്താലും ശ്രദ്ധേയ നായിരുന്നു. ദി വേര്‍ഡ് സര്‍ക്കസ്, ദി മിറക്കിള്‍ ഓഫ് ലാംഗ്വേജ്, എ മാന്‍ ഓഫ് മൈ വേര്‍ഡ്സ് തുടങ്ങിയ കൃതികളിലൂടെ പുതിയ വാക്കുകള്‍ തന്നെ മുന്നോട്ടുവച്ചു. അതിനൊപ്പം തുറന്ന ചിന്തകളും പടര്‍ത്തി.

ബോക്സിങ് റിങ്ങുകള്‍ ചതുരാകൃതിയിലാണ്, ഗിനിപ്പന്നി ഗിനിയില്‍ നിന്നല്ലെന്ന് മാത്രമല്ല അതൊരു പന്നിയുമല്ല. പല്ലിന്റെ ബഹുവചനം ടീത്ത് ആണെങ്കില്‍ ബൂത്തിന്റേത് ബീത്ത് ആവുന്നില്ല- തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് മധ്യകാലം ചങ്ങലക്കിട്ട ചിന്തകള്‍ അന്വേഷിച്ച് പോയത്. ഫ്രെഡറിക് നീഷ്ചെ വിശ്വാസ ത്തെയും സത്യത്തെയും തുലനംചെയ്തത് അസാധാരണമായ ഉള്‍ക്കാഴ്ചയോടെയായിരുന്നു. എന്താണ് സത്യമെന്ന് അറിയാന്‍ ആഗ്രഹിക്കാത്തതാണ് വിശ്വാസം എന്ന മട്ടിലായിരുന്നു ആ ആശയം. തെളിയിക്കേണ്ടതില്ലാത്ത വിശ്വാസത്തിന്റെ പ്രചാരത്തിലൂടെയാണ് ആള്‍ദൈവങ്ങള്‍ എന്ന അസംബന്ധമനുഷ്യര്‍ സമ്മതി നേടുന്നത്. മാതാ അമൃതാനന്ദമയി എന്ന അധികാര പട്ടത്തിന് കിട്ടിയ സ്വീകാര്യത തന്നെയാവണം രഞ്ജിതയെ പുതിയ പേരിലേക്ക് എത്തിച്ചിട്ടുണ്ടാവുക.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക