Wednesday, May 21, 2014

പോരായ്മകള്‍ മറികടക്കണം

പതിനാറാം ലോക്സഭയില്‍ ബിജെപി തനിച്ച് ഭൂരിപക്ഷം നേടി വിജയിച്ചിരിക്കയാണ്. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തിനുപിന്നാലെയുണ്ടായ സഹതാപതരംഗത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 542ല്‍ 404 സീറ്റ് നേടി വിജയിച്ച് 30 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു പാര്‍ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.

തങ്ങളുടെ ജീവിതത്തിനുനേരെയുള്ള തുടര്‍ച്ചയായ കടന്നാക്രമണങ്ങളില്‍നിന്ന് ആശ്വാസമേകുന്ന ഒരു സര്‍ക്കാരിനെയാണ് രാജ്യത്തെ എല്ലാ ജനങ്ങളും ഉറ്റുനോക്കിയിരുന്നത്. ഒരു വശത്ത് നിരന്തരമായ വിലക്കയറ്റം, സാമ്പത്തികമാന്ദ്യം, അതിനെത്തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മ. മറുവശത്ത് ജനങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലേക്ക് നയിച്ച വന്‍കിട കുംഭകോണം. ഇവയിലൂടെയെല്ലാം അഭൂതപൂര്‍വമായ സാമ്പത്തികഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ചരിത്രമായിരുന്നു കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിനുണ്ടായിരുന്നത്, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍. ജനങ്ങള്‍ക്ക് അതിനോടുള്ള അസംതൃപ്തി ഫലപ്രദമായി ചൂഷണംചെയ്താണ് ബിജെപി തെരഞ്ഞെടുപ്പു വിജയം നേടിയത്.

മുമ്പെങ്ങും കാണാനാകാത്തവിധം പണമെറിഞ്ഞും മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയും ബിജെപി ഫലപ്രദമായ പ്രചാരണം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഹിന്ദുത്വ അജന്‍ഡയും വികസന വാഗ്ദാനവും സദ്ഭരണവും ഒരുമിച്ച് അവതരിപ്പിച്ച് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചു. ഒന്നാമതായി, 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗ്യചിഹ്നമാണ് മോഡി. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതുതന്നെ ധാരാളമാണെന്നും അനാവശ്യമായ മറ്റൊരു പൊതുപ്രചാരണത്തില്‍ ആശ്രയിക്കേണ്ടതില്ലെന്നും ആര്‍എസ്എസും ബിജെപിയും മനസ്സിലാക്കി. ബിജെപി പ്രചാരണത്തിന്റെ ശക്തിമത്തായ അടിയൊഴുക്കായി ഇത് തുടര്‍ന്നു.

വിപുലമായ ഒരു ജനവിഭാഗത്തെ ലക്ഷ്യംവച്ച് നടത്തിയ രണ്ടാമത്തെ ശ്രമം മുന്‍ പരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിന്ദുത്വശക്തികളുടെ അഭ്യര്‍ഥന ഇതുവരെ ഫലം കണ്ടില്ലെന്ന പ്രചാരണമായിരുന്നു. ഗുജറാത്തിലെ വികസനമെന്ന മിഥ്യഉയര്‍ത്തിക്കൊണ്ടുവരാനും മോഡി പ്രധാനമന്ത്രിയായാല്‍ മാത്രമേ ആ മാതൃക ഇന്ത്യയിലാകെ നടപ്പാക്കാനാകൂ എന്നുമുള്ള ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപി വിജയിച്ചു. പാലും തേനുമൊഴുകുന്ന സ്വപ്നരാജ്യമായാണ് ഗുജറാത്തിനെ അവതരിപ്പിച്ചത്. വാഷിങ്ടണ്‍ പോസ്റ്റ് പ്രതിനിധി രമ ലക്ഷ്മി മേക്കിങ് ഓഫ് ദ മോഡി മിതോളജിയില്‍ പറയുന്നപോലെ മോഡിയുടെ പ്രചാരണ മാനേജര്‍മാര്‍ക്ക് ഒരു തുണ്ട് ഭൂമിക്കും അതിലെ ആരാധനാമൂര്‍ത്തിക്കും ചുറ്റും ജനങ്ങളെ അണിനിരത്താന്‍ ഫലപ്രദമായി കഴിഞ്ഞു. ആ ഭൂമിയും ആരാധനാമൂര്‍ത്തിയും അയോധ്യയും രാമനുമല്ല, മറിച്ച് ഗുജറാത്തും നരേന്ദ്രമോഡിയുമാണ്. നരേന്ദ്രമോഡി എന്ന അത്ഭുതകരവും അക്ഷീണവുമായ കാല്‍പ്പനിക മിത്തിനെ ഉയര്‍ത്തിക്കാട്ടി വോട്ടര്‍മാരുടെ മനസ്സില്‍ വൈദ്യുതി, റോഡ്, വെള്ളം എന്നിങ്ങനെയുള്ള ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടതായി ഇതിഹാസകഥയിലെന്നപോലെ പ്രചരിപ്പിച്ചു. ഭൂമിയിലെ സ്വര്‍ഗമായ ഗുജറാത്ത് തൊഴിലുകൊണ്ടും വൈദ്യുതികൊണ്ടും കര്‍ഷക സമൃദ്ധികൊണ്ടും ലോകത്തെ ഏത് റോഡുമായും കിടപിടിക്കാവുന്ന നല്ല റോഡുകള്‍കൊണ്ടും സമ്പന്നമാണ്. ഈ നാട്ടില്‍ പകര്‍ച്ചവ്യാധിയോ അഴിമതിയോ ഇല്ല- എന്നൊക്കെയാണ് പ്രചരിക്കപ്പെട്ടത്.

അതേസമയം, കോണ്‍ഗ്രസ് പ്രചാരണമാകട്ടെ, ഈ മിത്തിന്റെ നിര്‍മിതിയെ വെല്ലുവിളിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. സ്ഥിതിവിവരക്കണക്കുകൊണ്ട് കളിച്ച് ഗുജറാത്ത് വികസനമാതൃകയെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചരിത്രം ആ വാദങ്ങളുടെ വിശ്വാസ്യത പൊളിച്ചടുക്കി. മാത്രമല്ല, പ്രവര്‍ത്തകരെ ആവേശംകൊള്ളിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വമാകട്ടെ, ഭരണഘടനാദത്തമായ അവകാശങ്ങളുടെ തുടര്‍ച്ചയായ വിദ്യാഭ്യാസ അവകാശനിയമം, അറിയാനുള്ള അവകാശനിയമം, ഗ്രാമീണ തൊഴിലുറപ്പു നിയമം, ആദിവാസികളുടെ വനാവകാശനിയമം തുടങ്ങിയ വിഷയങ്ങളില്‍ ആശയവിനിമയം നടത്താനുമായില്ല. ഇടതുപക്ഷ പാര്‍ടികളുടെ സ്വാധീനത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരാണ് ഈ വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിച്ചത്. ഈ നിയമനിര്‍മാണങ്ങളുടെ നിര്‍വഹണച്ചുമതല രണ്ടാം യുപിഎ സര്‍ക്കാരിനുമുണ്ടായിരുന്നു. ഈ നടപടികളുടെ ഖ്യാതി&ാറമവെ;ഇടതുപക്ഷത്തിന് നല്‍കാന്‍ വൈമുഖ്യമുള്ള കോണ്‍ഗ്രസിന്  അതുപക്ഷേ സ്വന്തമായി അവകാശപ്പെടാമായിരുന്നു. ഇടതുപക്ഷ പാര്‍ടികളുടെ നിര്‍ബന്ധബുദ്ധി ഇല്ലായിരുന്നെങ്കില്‍ ഇത്തരം നിയമങ്ങള്‍ വെളിച്ചം കാണില്ലായിരുന്നുവെന്ന സത്യമാണ് ഇതില്‍നിന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയ്ക്കും&ാറമവെ;ഈ തെരഞ്ഞെടുപ്പ് വഴിവയ്ക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിന് ഒഴുക്കിയ പണം ഇന്ത്യന്‍ ചരിത്രത്തിലെങ്ങുമില്ലാത്തത്ര അളവിലായിരുന്നു. ബിജെപി പ്രചാരണത്തെ ഇവന്റ് മാനേജ്മെന്റ് പരിപാടികളുടെ തലത്തിലേക്ക് എത്തിച്ചതിനു പിന്നില്‍ ഈ പണമായിരുന്നു. ഇത്തരം ധനാഗമ മാര്‍ഗങ്ങള്‍ നൈതികതയില്ലാത്ത മറ്റു വഴികളിലും പ്രയോഗിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമെറിയുന്ന രീതി മറ്റു പാര്‍ടികളും അവലംബിച്ചു. ഇതുവരെയില്ലാത്തവിധം വന്‍ കറന്‍സിശേഖരവും മദ്യവും മറ്റുമാണ് തെരഞ്ഞെടുപ്പു കമീഷന്‍ തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് പിടിച്ചെടുത്തത്.

ഇതുകൂടാതെ, രാഷ്ട്രീയപ്രചാരണായുധമായി ഭീകരതയും ഭീഷണിയും വ്യാപകമായി പ്രയോഗിക്കപ്പെട്ടത് പശ്ചിമ ബംഗാള്‍പോലുള്ള സംസ്ഥാനങ്ങളില്‍ കണ്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ഇടതുപക്ഷ പാര്‍ടികളെ ലക്ഷ്യമിട്ടുള്ള അതിക്രമവും ബൂത്തുപിടിത്തവും മറ്റും നടന്നത്. തെരഞ്ഞെടുപ്പു കമീഷന് നിരവധി പരാതികള്‍ നല്‍കിയിട്ടും അക്രമങ്ങള്‍ക്കും മറ്റും ഒരറുതിയും ഉണ്ടായില്ല. വിലക്കയറ്റം സൃഷ്ടിച്ച സാമ്പത്തിക ദുരിതങ്ങള്‍ക്കും,&ാറമവെ;വന്‍കിട അഴിമതികള്‍ക്കുമെതിരെ വന്‍ ജനമുന്നേറ്റമുണ്ടായിട്ടും അതൊന്നും തെരഞ്ഞെടുപ്പു നേട്ടമായി മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇടതുപക്ഷം ത്രിപുരയില്‍ വന്‍ വിജയം നേടി സീറ്റുകള്‍ നിലനിര്‍ത്തുമ്പോഴും കേരളത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും,&ാറമവെ;ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും അവ മറികടക്കുകയും ചെയ്യേണ്ടതിലേക്കാണ് ഈ തെരഞ്ഞെടുപ്പ് വിരല്‍ചൂണ്ടുന്നത്.

*
സീതാറാം യെച്ചൂരി ദേശാഭിമാനി

No comments: