Thursday, May 15, 2014

ജീര്‍ണിക്കാന്‍ ഇനിയെന്ത് ബാക്കി

കാണാന്‍ സമയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച സര്‍വകലാശാല വൈസ്ചാന്‍സലറോട്, വൈസ്ചാന്‍സലര്‍ മുഖ്യമന്ത്രിയെ ചെന്നുകാണുന്നതല്ല, മുഖ്യമന്ത്രി വൈസ്ചാന്‍സലറെ ചെന്നുകാണുന്നതാണ് ഉചിതമെന്ന് മറുപടി പറഞ്ഞ ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു നമുക്ക്. ഇ എം എസാണ് ആ മുഖ്യമന്ത്രി. ഡോ. ജോണ്‍ മത്തായിയായിരുന്നു ആ വൈസ്ചാന്‍സലര്‍. താന്‍ അങ്ങോട്ടുവന്ന് കണ്ടുകൊള്ളാമെന്ന് ഇ എം എസ് വൈസ്ചാന്‍സലറോട് പറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ പ്രതിഫലിച്ചത് സര്‍വകലാശാലയോടും അതിന്റെ അധിപനോടുമുള്ള ഭരണാധിപന്റെ ആദരവാണ്.

വൈസ്ചാന്‍സലര്‍മാരെ ഇങ്ങനെ ആദരവോടെ കണ്ട കാലം എങ്ങോ പോയ്മറഞ്ഞു. ആദരവര്‍ഹിക്കുന്ന വൈസ്ചാന്‍സലര്‍മാര്‍. അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കിയിരുന്ന ഭരണാധികാരികള്‍. അതൊക്കെ സങ്കല്‍പ്പം മാത്രമാവുകയാണോ? ആ നല്ല കാലത്തില്‍നിന്ന് നാം അപചയത്തിന്റെ അതിജീര്‍ണമായ ചെളിക്കുണ്ടിലേക്കാണോ വീണിരിക്കുന്നത്! കേരളീയരാകെ ഇക്കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു; ഈ ജീര്‍ണമായ അവസ്ഥ മാറ്റിയെടുക്കാന്‍ ഇടപെടേണ്ടിയിരിക്കുന്നു.

1937ല്‍ കേരള സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ (അന്ന് ട്രാവന്‍കൂര്‍ സര്‍വകലാശാല; പിന്നീടാണ് കേരള സര്‍വകലാശാലയായി അത് മാറിയത്) ഉണ്ടായിരുന്ന അക്കാദമിക് മികവിനെക്കുറിച്ചുള്ള സ്വപ്നവും സങ്കല്‍പ്പങ്ങളുമൊക്കെ എവിടെപ്പോയി മറഞ്ഞു. ഒരുകാലത്ത് ഈ സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിച്ച പേരുകളിലൊന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റേതായിരുന്നു. അതെ, e=mc2 എന്ന ശാസ്ത്രമഹാതത്വം കണ്ടെത്തിയ നൊബേല്‍ ജേതാവായ ആ മഹാശാസ്ത്രജ്ഞനെത്തന്നെ. ആ അപേക്ഷയെ തനിക്ക് ലഭിക്കുന്ന വലിയ ആദരവായി ഐന്‍സ്റ്റീന്‍ കണ്ടു. സാഹചര്യമനുവദിക്കായ്കയാല്‍ മാത്രം ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയാത്തതിലുള്ള ഖേദം അദ്ദേഹം കേരളത്തെ അറിയിക്കുകയുംചെയ്തു.

ഡോ. വി കെ നന്ദന്‍ മേനോന്‍, ഡോ. ജോണ്‍ മത്തായി, ഡോ. എസ് കൃഷ്ണന്‍, സര്‍ എച്ച് പോപ്പ് വര്‍ത്ത്, ഡോ. ബി ഇക്ബാല്‍ തുടങ്ങി പ്രഗത്ഭമതികളും പ്രതിഭാധനരുമായ എത്രയോ വിശിഷ്ടവ്യക്തിത്വങ്ങള്‍ അലങ്കരിച്ച പദമാണ് കേരള സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍സ്ഥാനം. ആ വിശിഷ്ടപദവിക്കും അതില്‍ നിയമനം നടത്തുന്നവര്‍ക്കും ഏതുതരത്തിലുള്ള അധഃപതനമാണ് ഇന്ന് വന്നുപെട്ടിട്ടുള്ളത് എന്നത് മറക്കപ്പെടേണ്ട കാര്യമല്ല.

വിഖ്യാത ചരിത്രകാരനായ ഡോ. എ ശ്രീധരന്‍നായര്‍, താന്‍ കേരള സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ മാത്രമായി വേദി പങ്കിടില്ല എന്ന് പ്രഖ്യാപിക്കുന്നിടത്തേക്കുവരെ ഒരിക്കല്‍ ജീര്‍ണതയുടെ പ്രക്രിയ എത്തി. സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ഘട്ടത്തില്‍ സര്‍വകലാശാലതന്നെ ആവശ്യപ്പെട്ടിട്ട് ഏറെ ബുദ്ധിമുട്ടി തയ്യാറാക്കിയ സര്‍വകലാശാലാചരിത്രം എന്ന പല വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് ഒരു വൈസ്ചാന്‍സലര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നായിരുന്നു ആ പ്രഖ്യാപനം. അനേകവര്‍ഷം പൊടിപിടിച്ച് ജീര്‍ണതയുടെ വക്കിലായ ആ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ ഒടുവില്‍ ഒരു ഡോ. ഇക്ബാല്‍ വൈസ്ചാന്‍സലര്‍ പദവിയിലെത്തേണ്ടിവന്നു. ഇങ്ങനെ ഇടയ്ക്കിടെ ചില വെള്ളിവെളിച്ചങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും സര്‍വകലാശാലയും അതിന്റെ വൈസ്ചാന്‍സലര്‍ പദവിയും അടിക്കടി വിവാദങ്ങളില്‍പ്പെടുന്ന ചരിത്രം കാണാതിരിക്കാനാകില്ല.

ഒരിക്കല്‍ വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍. മുമ്പൊരിക്കല്‍ അനുഭവപരിചയക്കുറവിന്റെ പേരില്‍. അഫിലിയേറ്റുചെയ്ത 150 കോളേജുകളും ഏതാണ്ട് ഒരുലക്ഷത്തോളം വിദ്യാര്‍ഥികളുമുള്ള ഈ മഹാസ്ഥാപനത്തിന്റെ വൈസ്ചാന്‍സലര്‍ സ്ഥാനത്ത് ഇന്ന് ആളെ നിശ്ചയിക്കുന്നതുപോലും കോഴ വാങ്ങിയാണെന്നത് അക്കാദമിക് സമൂഹത്തെയാകെ ഞെട്ടിക്കേണ്ട കാര്യമാണ്. ഭരണകക്ഷി രാഷ്ട്രീയത്തിന്റെ വടംവലികള്‍, വൈസ്ചാന്‍സലര്‍ പദവി ലേലത്തിനു വയ്ക്കല്‍, പരമോന്നതമായ സ്ഥാനംപോലും കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് ഇരയാക്കല്‍. എന്തെല്ലാമാണ് നടക്കുന്നത്! സി വി രാമന്റെയും എസ് ആര്‍ രംഗനാഥന്റെയും ഒക്കെ നേര്‍ശിഷ്യര്‍ മുതല്‍ അയ്യപ്പപ്പണിക്കരെയും ഒ എന്‍ വിയെയുംപോലെയുള്ളവര്‍ ഫാക്കല്‍റ്റികളിലുണ്ടായിട്ടുള്ള കോളേജുകളും യൂണിവേഴ്സിറ്റി സെന്ററുമൊക്കെ ഭരിക്കാനുള്ളയാളെ നിശ്ചയിക്കുന്നത് കോഴയുടെ അടിസ്ഥാനത്തില്‍. ജീര്‍ണിക്കാന്‍ ഇനിയെന്ത് ബാക്കിയുണ്ട്? ഈ ചോദ്യം കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ ഭരണാധികാരികള്‍ക്കുനേര്‍ക്ക് ആയിരം പത്തിവിടര്‍ത്തി ഉയരേണ്ടതുണ്ട്. വൈസ്ചാന്‍സിലറെ വച്ചത് രാഷ്ട്രീയപരിഗണനയില്‍. ഇപ്പോള്‍ പുറത്താക്കിയത് കോഴയുടെ പരിഗണനയില്‍!

വ്യക്തിവിവരരേഖയില്‍ കൃത്രിമം കാട്ടിയെന്നതാണ് പുറത്താക്കലിനു കാരണമെങ്കിലും, യഥാര്‍ഥ കാരണം 60 ലക്ഷം രൂപ ഭരണക്കാര്‍ക്ക് കോഴകൊടുക്കാന്‍ കഴിയാത്തതാണത്രേ. അത്രയും രൂപ കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ വ്യക്തിവിവരരേഖയിലെ കൃത്രിമം പ്രശ്നമാവുമായിരുന്നില്ലത്രേ. കോണ്‍ഗ്രസും അവരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുംകൂടി ഒത്തുകളിച്ച് എംജി സര്‍വകലാശാല വിസിയെ പുറത്താക്കി എന്നതാണ് കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ ആക്ഷേപം. കേരള കോണ്‍ഗ്രസ് ലോബീയിങ് നടത്തി വൈസ്ചാന്‍സലര്‍ പദവിയില്‍ എത്തിച്ചതാണത്രേ ഈ പുതിയ വ്യക്തിയെ. വിസി ആയി ചുമതലയേറ്റതിനെത്തുടര്‍ന്ന് ഇദ്ദേഹം കോണ്‍ഗ്രസ് പ്രതിനിധിയായി രജിസ്ട്രാര്‍ സ്ഥാനത്തുവന്നയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വകാര്യമാനേജ്മെന്റില്‍നിന്ന് വന്‍ തുക കോഴ വാങ്ങി അവിഹിതമായി ചിലത് ചെയ്തുകൊടുത്തുവത്രേ രജിസ്ട്രാര്‍. ചുരുക്കംപറഞ്ഞാല്‍ വിസിസ്ഥാനംമുതല്‍ രജിസ്ട്രാര്‍സ്ഥാനംവരെ നിയമനം രാഷ്ട്രീയപരിഗണനയില്‍! എല്ലാത്തിനും മാനദണ്ഡം കോഴ!

ഇന്ത്യയിലെ ആദ്യ 16 സര്‍വകലാശാലകളിലൊന്നാണ് ഇത്. ഒരിക്കല്‍ അക്കാദമിക് മികവിന് കേള്‍വികേട്ടിരുന്ന സ്ഥാപനം. ഭരണ രാഷ്ട്രീയ വടംവലികളിലും കോഴത്താല്‍പ്പര്യങ്ങളിലും പെട്ട് ഈ സ്ഥാപനം മുങ്ങിത്താഴുകയാണ്. ഇത് തടഞ്ഞേപറ്റൂ. സര്‍വകലാശാലയെയും അതിന്റെ അക്കാദമിക് സ്വയംഭരണത്തെയും മികവിനെയും രക്ഷിച്ചെടുത്തേപറ്റൂ. കേരളം ഒറ്റക്കെട്ടായി ഇതിനായി നിലകൊണ്ടേ പറ്റൂ.

deshabhimani editorial

No comments: