Saturday, May 31, 2014

വേട്ടയാടപ്പെടുന്ന ദളിത് ജീവിതങ്ങള്‍

അടിസ്ഥാന സൗകര്യ നിഷേധത്തിന്റെയും നിര്‍ദയമായ സാമ്പത്തികപക്ഷപാതിത്വത്തിന്റെയും പാരമ്യമനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ദളിത് ജനസാമാന്യം. രൂക്ഷവും മനുഷ്യത്വരഹിതവുമായ സാമൂഹിക വിവേചനമാണ് ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ആ അവസ്ഥയുടെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ കത്ര ഗ്രാമത്തില്‍ കണ്ടത്. അവിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പതിനാലും പതിനഞ്ചും പ്രായമായ ആ കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നു കെട്ടിത്തൂക്കിയത് നിയമപാലകരടക്കമുള്ള ഹിംസ്ര ജന്തുക്കളാണ്. ഇതേ വാര്‍ത്തയോടൊപ്പം കേരളത്തില്‍ ഒരറസ്റ്റിന്റെ വിവരവും വന്നു. പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ ബലാത്സംഗംചെയ്ത് ശ്വാസംമുട്ടിച്ചു കൊന്ന പ്രമാണിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയാണത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമങ്ങള്‍ അവിരാമം അരങ്ങേറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിത്. അവസാനിക്കുന്നില്ല-യുപിയിലും പഞ്ചാബിലും ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപെട്ടതിന്റെ വാര്‍ത്ത ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നു.

മിര്‍ച്ച്പുര്‍, ധര്‍മപുരി, ഖൈന്‍ലാഞ്ചി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ഇന്ന് ദളിത് വേട്ടയുടെ പ്രതീകങ്ങളാണ്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളില്‍ ദളിത് ജനജീവിതം അചിന്തനീയമാംവിധം അരക്ഷിതമായ സാഹചര്യത്തിലാണ്. ഈയടുത്ത നാളുകളില്‍ അവിടങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴാം ദശകത്തിലെത്തി നില്‍ക്കുന്ന ഇന്ത്യ എത്ര മനുഷ്യത്വരഹിതമായാണ് ദളിതരെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. തലസ്ഥാനമായ ഡല്‍ഹിപോലും നിശിത വേട്ടയില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ഒരു ദളിത് വരനെ വിവാഹച്ചടങ്ങുകളുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് വിലക്കിയ അനുഭവം ഡല്‍ഹിയിലേതാണ്.

രാജ്യതലസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എഐഐഎംഎസില്‍ ദളിത് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുകയും വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അനുഭവമുണ്ടായി. ദളിത് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എഐഐഎംഎസില്‍ മാത്രമല്ല, നിരവധി ഐഐടികളിലും ഇതാണ് സ്ഥിതി. എഐഐഎംഎസില്‍ ജാതി വിവേചനം നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റി ഈ വസ്തുതകള്‍ അക്കമിട്ട് നിരത്തി. ആരും ഒരു നടപടിയും സ്വീകരിച്ചില്ല.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമാനുസരണം രജിസ്റ്റര്‍ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യമെമ്പാടും വര്‍ധനയാണുണ്ടാകുന്നത്. 2010ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 10513 കേസുകളാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തത്. 2011ല്‍ അത് 11342 ആയും 2012ല്‍ 12576 ആയും വര്‍ധിച്ചു. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാവുകയും ശിക്ഷ വിധിക്കുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നു. അതിക്രമവിരുദ്ധ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ വരുത്തിയിട്ടില്ല. അതിക്രമക്കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍പോലും ദളിത് വിഭാഗങ്ങള്‍ പ്രയാസമനുഭവിക്കുന്നു. ഫയല്‍ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ അതിക്രമക്കേസുകളില്‍ ശിക്ഷാനിരക്ക് 3 മുതല്‍ 8 ശതമാനംവരെയാണ്. കെട്ടിക്കിടക്കുന്ന കേസുകളാവട്ടെ 80 മുതല്‍ 90 ശതമാനം വരെയും. 21 ദളിതര്‍ കൊല്ലപ്പെടുകയും എന്നാല്‍, തെളിവില്ലെന്നതിന്റെ പേരില്‍ പ്രതികളെല്ലാം വിട്ടയക്കപ്പെടുകയുംചെയ്ത ബതാനി തോല കൂട്ടക്കൊലക്കേസിന്റെ 2012ലുണ്ടായ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞ വിവരമാണിത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ചെലവഴിക്കേണ്ട പണം ഈ വര്‍ഷത്തെ ബജറ്റില്‍ യുപിഎ ഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. യുപിഎ സര്‍ക്കാരില്‍നിന്ന് ദളിത് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഭരണത്തില്‍ ലഭ്യമാകും എന്ന് കരുതാനുള്ള സാഹചര്യവുമില്ല. മോഡി നാലുവട്ടം തുടരെ മുഖ്യമന്ത്രിയായ ഗുജറാത്തിലെ ദളിതരുടെ സ്ഥിതി കൂടുതല്‍ ഭയാനകമാണ്.

2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 2000ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ മറ്റൊരു കണക്കെടുപ്പ് വ്യക്തമാക്കുന്നത് ഗുജറാത്തില്‍ 12000 തോട്ടിപ്പണിക്കാരുണ്ടെന്നാണ്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്രയില്‍ 900ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നു. ബിജെപി "ശ്രേഷ്ഠ" ഭരണം നടത്തുന്ന "മാതൃകാ സംസ്ഥാ"ത്തില്‍ രൂക്ഷമായ ജാതിവിവേചനമാണ് നിലനില്‍ക്കുന്നത്.

സമൂഹത്തിലെ ദളിതരുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല, കൂടുതല്‍ അധോഗതിയിലേക്ക് തള്ളിവിടാനുള്ള മത്സരമാണ് യുപിഎയും എന്‍ഡിഎയും നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ്, മരത്തില്‍ തൂങ്ങിക്കിടക്കുന്ന ദളിത് പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍. ദളിതരുടെ ഈ ദുഃസ്ഥിതി മാറ്റിയെടുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭീകരമായ ജാതിവ്യവസ്ഥയ്ക്കെതിരായ ശക്തമായ സമരം നടത്തുന്നതിനും അതിശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടല്‍ അത്തരത്തിലുള്ളതായിരുന്നു. പശ്ചിമ ബംഗാള്‍ ഇന്ന് തിരിച്ചുപോക്കിന്റെ പാതയിലാണ്. തൃണമൂല്‍ ഭരണത്തില്‍ ദളിതര്‍ പരക്കെ ആക്രമിക്കപ്പെടുന്നു. ഭൂപരിഷ്കരണത്തിലൂടെ അവര്‍ക്കു ലഭിച്ച ഭൂമി തിരിച്ചെടുക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. എല്ലാ തരത്തിലുള്ള ജാതി വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടം രാജ്യത്താകെ വളര്‍ന്നുവരേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന സാഹചര്യമാണിത്.
*
deshabhimani editorial 31-05-2014

No comments: