Thursday, May 22, 2014

ഉമാനാഥ്: ത്യാഗത്തിന്റെ ഇതിഹാസം

സിപിഐ എമ്മിന്റെയും രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാക്കളില്‍ ഒരാളായിരുന്നു ഉമാനാഥ്. അണ്ണാമലൈ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ 1939ലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കാന്‍ തികഞ്ഞ പ്രതിബദ്ധതയോടെ ഏഴ് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. 1991 മുതല്‍ 2008 വരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. ഡല്‍ഹിയിലെ പാര്‍ടികേന്ദ്രത്തില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഉമാനാഥ്. സിഐടിയുവിന്റെ ദേശീയ വൈസ്പ്രസിഡന്റുമായിരുന്നു. മാര്‍ക്സിസത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്ന അദ്ദേഹം പാര്‍ടികേന്ദ്രത്തിനും പാര്‍ടിക്ക് മൊത്തത്തിലും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ഉമാനാഥ്. തമിഴ്നാട്ടില്‍നിന്ന് രണ്ടുതവണ ലോക്സഭയില്‍ എത്തിയ അദ്ദേഹം രണ്ടുതവണ അവിടെ എംഎല്‍എയുമായി. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളില്‍ വിവിധ വിഷയങ്ങളിലെ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഫലപ്രദമായി അവതരിപ്പിച്ചു. ഉമാനാഥിന്റെ ഭാര്യ പാപ്പയും അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റായിരുന്നു. ഇരുവരും നയിച്ച തികച്ചും ലളിതമായ ജീവിതം പാര്‍ടിയിലെ യുവതലമുറയ്ക്ക് പ്രചോദനമാണ്. ത്യാഗത്തിന്റെ ഇതിഹാസമാണ് ഉമാനാഥിന്റെ ജീവിതം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തരകാലത്തുമായി ഒന്‍പതരവര്‍ഷം ജയില്‍വാസം അനുഷ്ഠിച്ചു. ഏഴുവര്‍ഷം ഒളിവില്‍ കഴിഞ്ഞു. വളരെക്കാലത്തെ പ്രവര്‍ത്തനാനുഭവവും രാഷ്ട്രീയ ധിഷണയുമുള്ള ഉമാനാഥിന്റെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഞാന്‍ തേടിയിരുന്നു.

92-ാം വയസ്സിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. വിപ്ലവകരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിച്ച സുദീര്‍ഘ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

പ്രകാശ് കാരാട്ട്

സൗമ്യന്‍ ; ധീരന്‍

ഏഴു പതിറ്റാണ്ടുകാലത്തെ വിശ്രമരഹിതമായ ജനസേവനത്തിനുശേഷമാണ് സഖാവ് ആര്‍ ഉമാനാഥ് അന്ത്യയാത്രയായത്. സൗമ്യനും ധീരനുമായ നേതാവായിരുന്നു അദ്ദേഹം. സമര്‍ഥനായ ബഹുജനസമരനേതാവ്, തൊഴിലാളി-കര്‍ഷകാദി-ബഹുജനസംഘടനകളുടെയും കമ്യൂണിസ്റ്റ്പാര്‍ടിയുടെയും ഊര്‍ജസ്വലനായ നേതാവ്, പാര്‍ടിയുടെ മൗലികനിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റു ജനാധിപത്യസമൂഹത്തെ പ്രസ്ഥാനത്തോട് യോജിപ്പിക്കാന്‍ മാതൃക കാട്ടിയ പാര്‍ലമെന്റേറിയന്‍- ഈ നിലകളിലെല്ലാം ഉമാനാഥ് എന്നും ഓര്‍മിക്കപ്പെടും.

പാര്‍ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ജനകീയപ്രശ്നങ്ങളില്‍ ഇടപെടാനും രോഗാവസ്ഥ തടസ്സമായി കരുതിയിരുന്നില്ല. അതാണ് കോഴിക്കോട്ട് നടന്ന പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസില്‍ കണ്ടത്. ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ചാണ് സഖാവ് കോഴിക്കോട്ട് എത്തിയത്. സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയത് അദ്ദേഹമായിരുന്നു. മലബാറില്‍ ജനിച്ച്, കോഴിക്കോട്ട് സ്കൂള്‍ വിദ്യാഭ്യാസം നടത്തി, ഉപരിപഠനത്തിന് മദിരാശിയിലെത്തിയ ഉമാനാഥ് തമിഴകത്തെ ആദരിക്കപ്പെടുന്ന നേതാവായി വളര്‍ന്നു. അത് ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ചൂഷിതരുടെ ഭരണം അവസാനിപ്പിക്കാനുള്ള അടങ്ങാത്ത അഭിലാഷത്തിനുടമയായി രാഷ്ട്രീയപ്രക്ഷോഭകാരിയായതുകൊണ്ടു നേടിയതാണ്. തികച്ചും അസംഘടിതരായ തൊഴിലാളികളെ പ്രാഥമികമായി സംഘടിപ്പിക്കുന്നതിന് ട്രേഡ്യൂണിയന്‍ കെട്ടിപ്പടുക്കുകയും അതിനോടൊപ്പം അവരുടെയിടയില്‍ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആശയം വളര്‍ത്താനും യത്നിച്ചു. റെയില്‍വേ തൊഴിലാളികളുടെയും തുണിമില്‍ത്തൊഴിലാളികളുടെയുമെല്ലാം സമുന്നതനേതാവായി വളര്‍ന്ന ഉമാനാഥിനെ ലോക്സഭയിലും നിയമസഭയിലും പലതവണ ജനങ്ങള്‍ വിജയിപ്പിച്ചു. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടി അന്യസാധാരണമായ ത്യാഗോജ്വലജീവിതമാണ് അദ്ദേഹം നയിച്ചത്. തടവറയും ഒളിവുജീവിതവുമൊന്നും ആ വിപ്ലവകാരിയെ ക്ഷീണിപ്പിച്ചില്ല. ഒളിവുജീവിതത്തിനിടയില്‍ പരിചയപ്പെട്ട വിപ്ലവകാരിയായ പാപ്പയെ ജീവിതസഖിയാക്കിയ ഉമാനാഥിന്റേത് ഒരു കമ്യൂണിസ്റ്റ്കുടുംബമായിരുന്നു.

ഉള്‍പ്പാര്‍ടിസമരങ്ങളിലും സംഘടനാവിഷയങ്ങളിലും ഫലപ്രദമായ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചു. അത് അദ്ദേഹവുമായി പൊളിറ്റ്ബ്യൂറോയിലടക്കം സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ ബോധ്യമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം ഇവിടത്തെ രാഷ്ട്രീയസംഭവവികാസങ്ങളിലും സംഘടനാകാര്യങ്ങളിലും അതീവശ്രദ്ധാലുവായിരുന്നു. വ്യക്തിപരമായി സഖാവിനുണ്ടായിരുന്ന ഗുണങ്ങളും പാര്‍ടിക്കും പ്രസ്ഥാനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളും സിപിഐ എം കേരള സംസ്ഥാനകമ്മിറ്റി കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു. സഖാവിന്റെ സ്മരണയ്ക്കുമുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

പിണറായി വിജയന്‍

ഉത്തമനായ കമ്യൂണിസ്റ്റ്

അങ്ങേയറ്റം പ്രതിബദ്ധതയോടെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഉത്തമനായ കമ്യൂണിസ്റ്റാണ് ആര്‍ ഉമാനാഥ്. ദീര്‍ഘകാലം അദ്ദേഹത്തോടൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ഒരുഘട്ടത്തിലും താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനും അതിനുസരിച്ച ജീവിതമൂല്യങ്ങള്‍ക്കും മങ്ങലേല്‍ക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തോട് ആത്മാര്‍ഥമായ പ്രതിബദ്ധത പുലര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷമായ ഗുണം. എല്ലാ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക പ്രശ്നങ്ങളെയും തൊഴിലാളിവര്‍ഗ രാഷ്ട്രീയ സമീപനത്തോടെ നോക്കിക്കാണാനും നിലപാടെടുക്കാനും പ്രത്യേകമായ കഴിവുണ്ടായിരുന്നു. മാര്‍ക്സിസം- ലെനിനിസത്തിന്റെ നയസമീപനങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.

നിയമസഭയിലും പാര്‍ലമെന്റിലും പലവട്ടം പ്രവര്‍ത്തിച്ചെങ്കിലും ബൂര്‍ഷ്വാ പാര്‍ലമെന്ററിസത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഒട്ടും ബാധിച്ചില്ല. ബൂര്‍ഷ്വാ പാര്‍ലമെന്റ് സമ്പ്രദായത്തിന്റെ ദോഷങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയുംചെയ്തു. സംഘടനാപരമായ അച്ചടക്കം പാലിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയ നേതാവായിരുന്നു. സംഘടനാപരമായ വ്യതിചലനങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടി. മുഖംനോക്കാതെ വ്യക്തികളെ വിമര്‍ശിക്കുന്നതിനുള്ള കമ്യൂണിസ്റ്റ് ഗുണം അദ്ദേഹത്തില്‍ എക്കാലത്തും ഉണ്ടായിരുന്നു. അങ്ങേയറ്റം ലളിതമായ ജീവിതമാണ് നയിച്ചത്. വാക്കും പ്രവൃത്തിയും ഒരുപോലെയാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന അദ്ദേഹം അക്കാര്യത്തില്‍ മാതൃകയാണ്.

കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച് രാഷ്ട്രീയജീവിതം നയിച്ച ഉത്തമമായ മാതൃക; സമര്‍ഥനായ സംഘാടകനും. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും നയിക്കുന്നതിലും മികവ് തെളിയിച്ച ഉമാനാഥ് തമിഴ്നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നിരവധി പ്രതിബന്ധങ്ങളെ നേരിട്ട് അതിനെ വളര്‍ത്തിയെടുക്കുന്നതിലും വലിയ പങ്കുവഹിച്ചു. വലിയ മനുഷ്യസ്നേഹിയായിരുന്നു. ഡല്‍ഹിയില്‍ ഏറെക്കാലം അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. എല്ലാക്കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതം. വക്രതയില്ലാത്ത ഈ രീതി അദ്ദേഹത്തിന്റെ നിലപാടുകളിലും സംസാരത്തിലും പ്രകടമായിരുന്നു. പാര്‍ടിപ്രവര്‍ത്തകരോടെല്ലാം വ്യക്തിപരമായ അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു കമ്യൂണിസ്റ്റ് എങ്ങനെയാകണം എന്നതിനുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം. അനുപമമായ സവിശേഷതകളുള്ള തൊഴിലാളിനേതാവായിരുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ തടസ്സങ്ങള്‍ നേരിട്ട് മുന്നോട്ടുനയിക്കുന്നതില്‍ ഉമാനാഥിന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും നമുക്ക് എക്കാലവും പ്രചോദനമാകും.

എസ് രാമചന്ദ്രന്‍പിള്ള

ആദരണീയനായ കമ്യൂണിസ്റ്റ്: കോടിയേരി

തിരു: മികച്ച പൊതുപ്രവര്‍ത്തകനും ആദരണീയനായ കമ്യൂണിസ്റ്റുനേതാവുമായിരുന്നു ആര്‍ ഉമാനാഥെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മലബാറില്‍ ജനിച്ച അദ്ദേഹം, തമിഴകത്തെത്തി ജനങ്ങളുടെ നേതാവാകുകയും അറിയപ്പെടുന്ന വിപ്ലവകാരിയായി മാറുകയും ചെയ്തു. വിദ്യാര്‍ഥിനേതാവ്, ട്രേഡ്യൂണിയന്‍നേതാവ്, കമ്യൂണിസ്റ്റ്പാര്‍ടി നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്് അപരിചിതമായ പ്രദേശങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയന്‍ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ മാതൃകാപരമായ നേതൃശേഷിയാണ് ഉമാനാഥ് പ്രകടിപ്പിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പ്രതിബന്ധങ്ങളെ അതീജിവിക്കുന്നതിനും സംഘടനാപരമായ ശ്രദ്ധയും മാര്‍ഗനിര്‍ദേശവും എന്നും അദ്ദേഹത്തില്‍നിന്ന് ലഭിച്ചു. തികഞ്ഞ ലെനിനിസ്റ്റ് സംഘടനാരീതി മുറുകെപ്പിടിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് പുരോഗമനപ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കോടിയേരി പറഞ്ഞു.

സമരതീക്ഷ്ണമായ ജീവിതം: വി എസ്

തിരു: കമ്യൂണിസ്റ്റ് പാര്‍ടിക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനുംവേണ്ടി ഒരു പുരുഷായുസ്സു മുഴുവന്‍ സമര്‍പ്പിച്ച നേതാവായിരുന്നു അന്തരിച്ച ആര്‍ ഉമാനാഥ് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നന്നെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തില്‍നിന്ന് തമിഴ്നാട്ടിലെത്തി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മാറിയ അദ്ദേഹത്തിന് വൈവിധ്യമാര്‍ന്ന ജീവിതമണ്ഡലങ്ങളില്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച സംഘാടകന്‍, വാഗ്മി, ട്രേഡ് യൂണിയന്‍ നേതാവ്, പാര്‍ലമെന്റേറിയന്‍, കറകളഞ്ഞ രാജ്യസ്നേഹി എന്നീ നിലകളിലെല്ലാം ഉമാനാഥ് നല്‍കിയ സംഭാവനകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഈടുവയ്പാണ്. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്റെ സമരതീക്ഷ്ണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

തിരു: ഉമാനാഥിന്റെ വിയോഗം രാജ്യത്തെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട്ട് ജനിച്ച് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ഉമാനാഥ് തമിഴ്നാട്ടിലെ തൊഴിലാളി സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിലും കാര്യമായ പങ്ക് വഹിച്ചു. നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് ഉമാനാഥ് നേതൃത്വം നല്‍കി. പാര്‍ലമെന്ററി വേദികളും തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടവേദിയായി മാറ്റിയ നേതാവായിരുന്നു ഉമാനാഥെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം അനുശോചനസമ്മേളനത്തില്‍ പറഞ്ഞു.

*
deshabhimani

No comments: