Thursday, October 11, 2007

സി.വി.ശ്രീരാമന്‍...‍മലയാള കഥയുടെ വര്‍ണരാജി

മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിതി അംഗവുമായ സി.വി. ശ്രീരാമന്‍ കഥാവശേഷനായി. അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് എഴുപത്തിആറു വയസായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ 2007 ഒക്ടോബര്‍ 10ന് വൈകുന്നേരം 5.40-നായിരുന്നു അന്ത്യം.

മുള്ളും മലരും നിറഞ്ഞ ജീവിതങ്ങളുടെ കഥ പറഞ്ഞ ശ്രീരാമന്‍ എഴുത്തിന്റെ ജനപക്ഷത്തിനുവേണ്ടിയാണ് എന്നും നിലകൊണ്ടത്. എഴുത്തുകാരന് രാഷ്ട്രീയം വേണമെന്ന് പറഞ്ഞ ശ്രീരാമന്‍ സാഹിത്യത്തിനൊപ്പം രാഷ്ട്രീയത്തിലും അഭിഭാഷകവൃത്തിയിലും ഭരണത്തിലും മികവ് തെളിയിച്ചു. എഴുത്തുകാര്‍ക്കിടയിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാര്‍ക്കിടയിലെ എഴുത്തുകാരനുമായി അദ്ദേഹം അറിയപ്പെട്ടു.

കുന്നംകുളം കൊങ്ങന്നൂര്‍ ചെറുതുരുത്തി വേലപ്പന്റെയും കല്ലായില്‍ ദേവകിയുടെയും മകനായി 1931 ഫെബ്രുവരി ഏഴിനാണ് ജനനം. പിതാവ് സിലോണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ കുട്ടിക്കാലം സിലോണിലായിരുന്നു. സിലോണിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുന്നംകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, പെരുമ്പിലാവ് ടി.എം.എച്ച്.എസ്, തൃശൂര്‍ സെന്റ് തോമസ് കോളജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളില്‍ തുടര്‍വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് ലോകോളജില്‍ നിന്ന് നിയമബിരുദമെടുത്തു.

ഏഴുവര്‍ഷത്തോളം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ കിഴക്കന്‍ ബംഗാള്‍ അഭയാര്‍ഥികളെ കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പില്‍ ജോലി ചെയ്തതിനുശേഷം നാട്ടില്‍ തിരിച്ചെത്തി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന ശ്രീരാമന്‍ രാഷ്ട്രീയ-സാംസ്കാരികരംഗങ്ങളില്‍ ഒരുപോലെ സജീവമായിരുന്നു. സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായിരിക്കെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 45 വര്‍ഷംമുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ശ്രീരാമന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലും പിന്നീട് സിപിഐ എമ്മിലും സജീവമായി പ്രവര്‍ത്തിച്ചു. പാര്‍ടി നിരോധിക്കപ്പെട്ട സമയത്ത് ഒളിവിലുള്ള സഖാക്കള്‍ക്കിടയില്‍ മെസഞ്ചറായും ഒളിത്താവളങ്ങളൊരുക്കിയും ശ്രീരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1979 മുതല്‍ രണ്ടു തവണയായി 12 വര്‍ഷം കുന്നംകുളത്തിനടുത്ത പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. 1995 മുതല്‍ മൂന്നുവര്‍ഷം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ മുന്‍നിരക്കാരനായിരുന്ന ശ്രീരാമന്‍ 1988-91 കാലഘട്ടത്തില്‍ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായിരുന്നു. മരിയ്ക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്നംകുളം, ചാവക്കാട് ബാര്‍ അസോസിയേഷനുകളുടെ പ്രസിഡന്റായിരുന്നു.

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ എഴുതിയ 'ഒരു പുതിയ സമരരൂപ'മാണ് ആദ്യ കഥ. വാസ്തുഹാര, ക്ഷുരസ്യധാര, പുറംകാഴ്ചകള്‍, ചിദംബരം, ദുഃഖിതരുടെ ദുഃഖം, എന്റോസി വലിയമ്മ, ഇരിക്കപ്പിണ്ഡം, പൊന്തന്‍‌മാട, പുതുമയില്ലാത്തവരുടെ നഗരം, ഉര്‍ളോസ്, തീര്‍ത്ഥക്കാവടി, ചക്ഷുഃശ്രവണഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, സൂനിമാ, ശ്രീരാമന്റെ കഥകള്‍, ഇഷ്ടദാനം, പാമ്പന്‍പാലത്തിനും മുമ്പ് എന്നിവയാണ് പ്രശസ്തരചനകള്‍.

ആധുനികകഥയുടെ അതിപ്രസരത്തില്‍ മലയാളകഥ നിലയുറയ്ക്കാത്ത ആകാശവിസ്മയങ്ങളായിമാത്രം പരിലസിച്ചകാലത്ത് ഉള്ളുറപ്പുള്ള, ജീവത്തായ കഥകളെഴുതിയതും മലയാളകഥയുടെ നഷ്ടപ്പെട്ട വായനാസമൂഹത്തെ തിരിച്ചുപിടിച്ചതും സാഹിത്യചരിത്രത്തില്‍ സി.വി.ശ്രീരാമന്റെ ശ്രേഷ്ഠതയാണ്. മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥക്കെതിരെ ശ്രീരാമന്‍ തന്റെ കഥകളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.

വാസ്തുഹാര എന്ന ആദ്യ ചെറുകഥാസമാഹാരത്തിനു ശക്തിഅവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഇഷ്ടദാനം എന്ന കഥയ്ക്ക് വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും ലഭിച്ചു. 1999 ല്‍ അദ്ദേഹത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

തെളിമയുള്ളതും, മനുഷ്യജീവിതത്തിന്റെ ദൈന്യത പ്രമേയമായുള്ളതുമായ രചനകളിലൂടെ മലയാളിയുടെ മനസില്‍ തന്റേതായ ഒരു കഥാലോകം സൃഷ്ടിച്ച ശ്രീരാമന്റെ കഥകള്‍ അഭ്രപാളിയിലും വിസ്മയങ്ങളായിരുന്നു. ചിദംബരം, പുരുഷാര്‍ഥം, വാസ്തുഹാര, പൊന്തന്‍മാട, ശീമത്തമ്പുരാന്‍ എന്നീ അഞ്ചു കഥകള്‍ സിനിമയാക്കിയിട്ടുണ്ട്. ചിദംബരത്തിന് രാഷ്ട്രപതിയുടെ സുവര്‍ണകമലവും, മറ്റു സിനിമകള്‍ക്ക് ദേശീയ -അന്തര്‍ദേശീയ ബഹുമതികളും ലഭിച്ചു. പുരുഷാര്‍ഥത്തിനു കഥയ്ക്കും സിനിമയ്ക്കുമുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു. സിനിമയായപ്പോള്‍ പൊന്തന്‍‌മാടക്ക് കഥയ്ക്കുള്ള ഫിലിം അവാര്‍ഡ് ലഭിച്ചു.

മറ്റിന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലും ശ്രീരാമന്‍കഥകള്‍ ശ്രദ്ധ നേടി. ബംഗാളി, തമിഴ്, കന്നഡ, തെലുങ്ക്, മറാഠി, ഒറിയ, ഹിന്ദി, ഇംഗ്ളീഷ് ,ജര്‍മന്‍ തുടങ്ങി വിവിധ ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കന്നഡയില്‍ ചിദംബരം എന്നപേരില്‍ 14 കഥകള്‍ ചേര്‍ത്ത സമാഹാരം പുറത്തുവന്നിട്ടുണ്ട്.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'പിറവി' എന്ന ചലച്ചിത്രത്തില്‍ ശ്രീരാമന്‍ അഭിനയിച്ചിട്ടുണ്ട്. കടത്തുകാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്.

ശ്രീ. സി.വി.ശ്രീരാമനുമായുള്ള അവസാനത്തെ അഭിമുഖത്തില്‍ നിന്ന് (കേരള കൌമുദി)

* എന്തുകൊണ്ടാണ് കഥയുടെ മേഖലയില്‍ മാത്രം വ്യാപരിക്കുന്നത്?

കഥ ധ്വന്യാത്മകമാണെന്ന്. വളരെ നൂറ്റാണ്ടുകള്‍ക്കുമുമ്പ് അന്നത്തെ പണ്ഡിതന്മാര്‍ പറഞ്ഞിരുന്നു. വായനക്കാരന് ഒരു കഥാബീജം മാത്രമേ കൊടുക്കാവൂ. അതു വളര്‍ന്ന് പുഷ്പിച്ച് ഫലസമൃദ്ധിയാക്കേണ്ടത് വായനക്കാരനാണ്. അവന്റെ അറിവിനും കഴിവിനുമൊത്ത്.

* രാഷ്ട്രീയവും കഥയും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുന്നു?

ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സാഹിത്യം എന്നിലേക്ക് കടന്നുവന്നത്. അതുകൊണ്ട് ഒരിക്കലും വേറിട്ട് കാണാന്‍ കഴിയുന്നില്ല.

* കഥകളില്‍ നിറയെ ദൃശ്യബിംബങ്ങളുണ്ട്- കാരണം?

ലോകപ്രശസ്ത സിനിമകള്‍ കാണാറുണ്ടായിരുന്നു. അതുകൊണ്ട് ദൃശ്യബിംബങ്ങള്‍ മനസ്സില്‍ തറഞ്ഞു നിന്നു.

* പുരോഗമനകലാസാഹിത്യസംഘത്തിന് ലക്ഷ്യബോധം നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ?

മറ്റു പലതിലും ലക്ഷ്യബോധം അപഹരിക്കപ്പെട്ട ഒരു കാലഘട്ടമായതുകൊണ്ട് അത് പുകസയ്ക്കും ബാധകമാണ്.

* കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ പുകസ നേതൃത്വത്തിലുള്ളവരില്‍നിന്ന് ഒരു മികച്ച കൃതി ഉണ്ടായിട്ടുണ്ടോ?

പുകസയില്‍ വരുന്നതിനുമുമ്പേ മികച്ച കൃതികള്‍ എഴുതിയവരാണ് പലരും.

* ഹൃദയം നിറഞ്ഞുനില്‍ക്കുന്ന താങ്കളുടെ ഇഷ്ടരചനയേത്?

കേരളത്തില്‍ ഉള്‍നാടന്‍ ഗ്രാമഭംഗിക്ക് ഒട്ടും ചോര്‍ച്ചവരാതെ എഴുതിയ ഒരു കഥയുണ്ട്. "കുരുതി."

* സാംസ്കാരികനായകന്മാര്‍ക്ക് എത്രത്തോളം രാഷ്ട്രീയപ്രവര്‍ത്തനമാകാം?

അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തില്‍ വിശ്വാസമുള്ളിടത്തോളം കാലം.

* എഴുത്തുരീതി?

അനുവാചകന് മനസ്സിലാകണമെന്ന ആഗ്രഹമുണ്ട്. എഴുതുന്നതിന് പ്രത്യേക സമയമില്ല.

* പ്രിയങ്കരരായ നവോത്ഥാനനായകര്‍?

എക്കാലത്തും എന്നെ സ്വാധീനിച്ചിട്ടുള്ളത് ശ്രീനാരായണഗുരുവാണ്. അദ്ദേഹത്തിന്റെ ദര്‍ശനവും.

* ലോകസാഹിത്യകൃതികള്‍ വായിക്കാറില്ലേ?

ലാറ്റിനമേരിക്കന്‍ കൃതികള്‍ ധാരാളം വായിക്കാറുണ്ട്.

ശ്രീ. സി.വി.ശ്രീരാമന്റെ നിര്യാണത്തില്‍ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. അവരുടെ ഓര്‍മ്മക്കുറിപ്പുകളും സന്ദേശങ്ങളും.

മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍

മികച്ച ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അഭിഭാഷകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ഭരണാധികാരി എന്നിങ്ങനെയെല്ലാമുള്ള നിലകളില്‍ ശ്രീരാമന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തില്‍ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശ്രീരാമന്‍ വഹിച്ച നേതൃപരമായ പങ്ക് അവിസ്മരണീയമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശ്രീരാമന്‍ മാതൃകാപരമായ പൊതുപ്രവര്‍ത്തനത്തിനും ഉടമയായിരുന്നു. സാഹിത്യ അക്കാദമി ഭാരവാഹിയായും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു.

കേരളത്തിന്റെ സാഹിത്യ- സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളില്‍ ശ്രീരാമന്റെ നിര്യാണം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഡോ.സുകുമാര്‍ അഴീക്കോട്

വായനക്കാരനെ ഒരിക്കലും പീഡിപ്പിക്കാത്ത എഴുത്തകാരനായിരുന്നു ശ്രീരാമന്‍. ശ്രീരാമന്റെ കഥകള്‍ ഒരെണ്ണമെങ്കിലും വായിച്ചിട്ടുള്ളവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കഥകളെയും എന്നും ഓര്‍ത്തിരിക്കും. കരകളറിയാതെ ഒഴുകുന്ന ജലപ്രവാഹമായിരുന്നു ആ കഥകള്‍. ഇത്രയും ശാന്തനും നല്ലവനുമായ ആളുകളെ അധികം കാണില്ല. നാട്യങ്ങളില്ലാത്ത കഥാകാരനായിരുന്നു ശ്രീരാമന്‍. ശൈലിയുടെ സാമര്‍ത്ഥ്യ പ്രകടനത്തിന്റെ പകിട്ട് കാണിക്കാതെയാണ് അദ്ദേഹം കഥകള്‍ എഴുതിയത്.

കേരളത്തിലായാലും മറുനാട്ടിലായാലും പുറംരാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോഴായാലും സാധാരണക്കാരന്റെ സങ്കടങ്ങള്‍ അദ്ദേഹം കൂടെ കൊണ്ടുപോയിരുന്നു. കേരളീയരുടെ, മലയാളിയുടെ സങ്കടങ്ങളുടെ ലാവാപ്രവാഹം അദ്ദേഹത്തിന്റെ കഥകളില്‍ കാണാം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോഴും ഒരിക്കലും അദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചതല്ല. കഥയല്ല, കഥാകാരനാണ് എന്റെ ഓര്‍മകളില്‍ നിറയുന്നത്. സൂക്ഷ്മഭാവങ്ങളുടെ കഥാകാരനായിരുന്ന സി.വി ശ്രീരാമന്റെ മരണം മലയാളത്തിനു തീരാനഷ്ടമാണ്.

ശ്രീമതി സാറാ ജോസഫ്

എന്റെ ജ്യേഷ്ഠ സഹോദരനെയാണു നഷ്ടമായത്. ശ്രീരാമേട്ടന്‍ വിളിച്ചാല്‍ അവിടേക്കു ഞാന്‍ ഓടിയെത്തുമായിരുന്നു. ആലാഹയുടെ പെണ്‍മക്കള്‍ എഴുതിയ കാലത്ത് അതേക്കുറിച്ചു ശ്രീരാമേട്ടന്‍ എത്രയെത്ര സംസാരിച്ചിരിക്കുന്നു. കഥാ രചനയിലെ വൈവിധ്യത്തെയും അദ്ദേഹം പ്രശംസിച്ചതു വലിയൊരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു.

അര്‍ഹതപ്പെട്ട ബഹുമതി ലഭിക്കാത്ത മഹാനായൊരു സാഹിത്യകാരനാണ് അദ്ദേഹം. പല പുരസ്കാരങ്ങളും അദ്ദേഹത്തിനു നേരത്തേ ലഭിക്കേണ്ടതായിരുന്നു. പക്ഷേ എന്തുകൊണ്ടോ മലയാള സാഹിത്യം വേണ്ട രീതിയില്‍ അദ്ദേഹത്തെ ഗൌനിച്ചില്ലെന്നൊരു പരിഭവം എനിക്കുണ്ട്. അദ്ദേഹത്തിന്റെ ഓരോ കഥയും വ്യത്യസ്തമായ ആശയമായിരുന്നു. വലിയൊരു കഥാപ്രപഞ്ചത്തെ ഉള്ളിലിട്ട് അമ്മാനമാടിയ ശുദ്ധനായൊരു മനുഷ്യനാണദ്ദേഹം. മലയാള സാഹിത്യത്തില്‍ ഗുരുതുല്യരായ മഹത്തുക്കള്‍ അടിക്കടി വിടപറയുന്നതു ദു:ഖം വര്‍ധിപ്പിക്കുന്നു.

വൈശാഖന്‍

1980 ജൂണ്‍ മാസത്തിലെ ഒരു ദിവസം. ഞാന്‍ കഞ്ചിക്കോടു റയില്‍വേ സ്റ്റേഷനില്‍ ജോലിചെയ്യുകയായിരുന്നു. ഒലവക്കോടു സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ വന്നു.

'ഞാന്‍ സി.വി.ശ്രീരാമന്‍. നമുക്കു നേരിട്ടു കാണണം. ഞാന്‍ ഇവിടെ ഒലവക്കോടു സ്റ്റേഷനിലുണ്ട്.‘

ഞാന്‍ ഒരുപാടു നാളായി കാണാന്‍ കൊതിക്കുന്ന ജ്യേഷ്ഠസഹോദരന്റെ ശബ്ദം. അല്‍പം ചിലമ്പിച്ച ആ ശബ്ദം എന്നെ ഉന്മേഷവാനാക്കി. ഡ്യൂട്ടിയുടെ ക്ഷീണമൊക്കെ മറന്നു.

'ഞാന്‍ അടുത്ത പാസഞ്ചറില്‍ അവിടെ എത്തും.‘

ഒലവക്കോടു സ്റ്റേഷനിലേക്കു യാത്രചെയ്യുമ്പോള്‍ ഞാന്‍ ചിന്തിച്ചു. എങ്ങനെയാണ് ശ്രീരാമനെ തിരിച്ചറിയുക. അക്കാലത്തു കഥയോടൊപ്പം ഫോട്ടോ ഒന്നും പ്രസിദ്ധീകരിക്കുന്ന പതിവില്ല. എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാകൃത്താണ്. കണ്ടാല്‍ അറിയാതിരിക്കില്ല. ഒലവക്കോടു സ്റ്റേഷനിലിറങ്ങി. പഴയ ഒലവക്കോടു സ്റ്റേഷന്റെ വിശാലമായ മുറ്റത്തിനു നടുവില്‍ സോഡാഗ്ലാസും വച്ചു സ്റ്റേഷനെ തുറിച്ചു നോക്കിനില്‍ക്കുന്ന ഒരാള്‍...

ഇതുതന്നെ, ഇതുതന്നെ ശ്രീരാമന്‍. ഞാന്‍ നേരേ ചെന്നു. ശ്രീരാമന്‍ ചോദിച്ചു.

'വൈശാഖനല്ലേ?

പിന്നെ വലിഞ്ഞുമുറുകിയ ഒരു കെട്ടിപ്പിടിത്തം. കുശലാന്വേഷണം. ഞങ്ങള്‍ നടന്നു തുടങ്ങിയിരുന്നു. ഒരുപാടു നാള്‍ വിശന്നുവലഞ്ഞവര്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നതുപോലെ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു. ഒലവക്കോടു റോഡ് ജംക്ഷനിലെത്തുന്നതിനുള്ളില്‍ ഒരു കഥയെങ്കിലും ശ്രീരാമന്‍ പറഞ്ഞുതീര്‍ത്തു. അങ്ങനെയാണു ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്.

പിന്നെ ഒരുപാടു യാത്രകള്‍. ഒരുമിച്ചു പല ദിവസങ്ങളിലും താമസം. ശ്രീരാമന്‍ ആയിടെ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചായിരിക്കും പറയുക. മാര്‍ക്കേസിന്റെ 'ലൌവ് ഇന്‍ ദ് ടൈം ഓഫ് കോളറ‘ മുഴുവന്‍ ശ്രീരാമന്‍ എന്ന പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. ശ്രീരാമന്‍ ഒരു സഞ്ചാരിയായിരുന്നു. സംവാദത്തിനിടയില്‍ തമിഴ്‌നാടും ബംഗാളും സിലോണും ആന്‍ഡമാനും ഒക്കെ വരും.

അനുഭവങ്ങളുടെ അനന്തമായ കലവറയായിരുന്നു എന്റെ ജ്യേഷ്ഠസഹോദരന്‍. മനുഷ്യബന്ധങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വര്‍ണരാജികള്‍, വര്‍ണങ്ങളില്ലാത്ത ഇരുട്ട്, സന്ധ്യ, നിലാവെളിച്ചം... എല്ലാം ശ്രീരാമന്റെ സംസാരത്തിലും കഥകളിലും ഉണ്ട്. ലാളിത്യത്തിന്റെ ഗാംഭീര്യമാണ് ആ ശൈലിയുടെ ലാവണ്യം. അദ്ഭുതകരമായ ഓര്‍മശക്തിയാണു ശ്രീരാമന്. ആന്‍ഡമാനിലെ തെരുവുകളിലും ഊടുവഴികളിലും കൂടി അദ്ദേഹം അനായാസമായി നടന്നുപോകും. 'വാസ്തുഹാരയിലെപ്പോലെ പ്രിയപ്പെട്ടതെല്ലാം അപഹരിക്കപ്പെട്ടവര്‍ ശ്രീരാമന്റെ കഥാഭൂമികയില്‍ നിറഞ്ഞു.

അതിഭാവുകത്വമോ ദുരൂഹതയോ ലേശം പോലുമില്ലാതെ ശ്രീരാമന്‍ മനുഷ്യജീവിതം പകര്‍ത്തി. മനുഷ്യന്റെ വിവിധ ഭാവങ്ങള്‍, രൌദ്രം, കരുണം, എല്ലാം ആ കഥകളില്‍ വായിക്കാം. ശ്രീരാമന്‍ ഒരു മാസ്റ്റര്‍ സ്റ്റോറി ടെല്ലര്‍ ആണ്. ഭാവി തലമുറയ്ക്കു ശ്രീരാമന്റെ കഥകള്‍ വായിച്ചു ജീവിതം പഠിക്കാം. എന്റെ പ്രിയസുഹൃത്ത്, ജ്യേഷ്ഠന്‍ ഇന്നു സന്ധ്യയ്ക്കു തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിശബ്ദനായി കിടക്കുന്ന കാഴ്ച കണ്ടിട്ട് ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ. പക്ഷേ, ശ്രീരാമന്‍ എന്റെയുള്ളില്‍ ഇപ്പോഴും കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ശ്രീരാമേട്ടാ, കഥ നിര്‍ത്തരുത്.

ശ്രീ. വി.കെ.ശ്രീരാമന്‍

അമ്മവീടു വഴി ഞങ്ങള്‍ ബന്ധുക്കളാണ്. ഒരേ പേരായതുകൊണ്ട് പലപ്പോഴും രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇനീഷ്യല്‍ മാത്രമായിരുന്നല്ലോ മാറ്റം.

അവസാന നിമിഷംവരെ വല്ലാത്ത ഓര്‍മശക്തിയായിരുന്നു അദ്ദേഹത്തിന്. രോഗം ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഓര്‍മശക്തി നശിച്ചിരുന്നില്ല.
ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ എന്നെ മനസിലായോ എന്ന് ചോദിച്ചപ്പോള്‍ 'ശ്രീരാമനല്ലേ?' എന്ന് മറുചോദ്യം. സത്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ആരോഗ്യത്തെക്കുറിച്ചൊന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. 75 വയസു വരെയൊക്കെ ജീവിച്ചില്ലേ, എന്നാണ് എന്നോട് പറയാറുള്ളത്.

വക്കീലായിരുന്നുവെങ്കിലും വാദിച്ചു ജയിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. കാരണം വാദിച്ചു തോല്‍പിച്ച് ആരെയും വേദനിപ്പിക്കാന്‍ അദ്ദേഹത്തിനാവില്ലായിരുന്നു. അങ്ങിനെയൊരു ഘട്ടം വന്നാല്‍ ഒഴിഞ്ഞുമാറുകയാണ് പതിവ്. ഒരു ചീത്തവാക്കുപോലും പറഞ്ഞിട്ടില്ല. അങ്ങിനെ പറയാന്‍ അറിയുമോ എന്നുപോലും സംശയമാണ്.

മദ്യപിച്ചിരിക്കുന്ന വേളയില്‍പോലും അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. ആ സമയത്ത് കേട്ട കാര്യങ്ങള്‍ പിന്നീടെപ്പോള്‍ വേണമെങ്കിലും ഓര്‍ത്തുപറയാന്‍ മിടുക്കനായിരുന്നു അദ്ദേഹം. സിനിമയില്‍ നല്ല താല്പര്യമുണ്ടായിരുന്നു. കഥ സിനിമയാക്കണമെന്നാരെങ്കിലും പറയുന്നത് വലിയ കാര്യമായിരുന്നു.

വിശ്വസിക്കുന്ന ആശയ പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും. നമ്മള്‍ എത്ര യുക്തിഭദ്രമായി അദ്ദേഹത്തിന്റെ ആശയങ്ങളെ ഖണ്ഡിച്ചാലും അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. ഒരിക്കലും ഒരു ദുഃഖവും അദ്ദേഹം പുറത്തുകാണിച്ചില്ല. എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞയാളായിരുന്നു അദ്ദേഹം.

ശ്രീ.ഐ.വി. ദാസ്

ദേശാഭിമാനി വാരികയില്‍ എഡിറ്ററായിരുന്ന കാലംമുതല്‍ എനിക്കു ശ്രീരാമനോട് ആത്മബന്ധമാണുള്ളത്. കഥയിലും ജീവിതത്തിലും ഈ ബന്ധം പിന്തുടരാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. നിരവധി തവണ കേരള സാഹിത്യ അക്കാദമിക്കു വഴി കാട്ടിയായിരുന്ന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പലപ്പോഴും അക്കാദമിക്കു പ്രയോജനപ്പെട്ടിട്ടുണ്ട്. വിയോഗം വ്യക്തിപരമായി എന്നെയും അക്കാദമിയെയും ഏറെ വേദനിപ്പിക്കുന്നു.

ശ്രീ. അശോകന്‍ ചരുവില്‍

ആധുനികതയുടെ പ്രചാരകനായി വന്ന സി വി ശ്രീരാമന്റെ വിയോഗത്തിലൂടെ കഥാ സാഹിത്യത്തിലെ വലിയൊരു ജീനിയസ്സിനെയാണ് നഷ്ടമായത്. തീവ്രമായ മനുഷ്യാനുഭവങ്ങളെ കഥയിലേക്കു കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചു. വലിയ നോവലുകളില്‍ സാധ്യമാവാത്ത ആത്മസംഘര്‍ഷങ്ങളെ അദ്ദേഹം ചെറുകഥകളില്‍ കൊണ്ടുവന്നു. വ്യത്യസ്തമായ രചനാ രീതിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഞങ്ങളുടെ മുന്നില്‍ നടന്ന വലിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. വ്യക്തിജീവിതത്തിലും എഴുത്തിലും അദ്ദേഹം തനതായ വഴികള്‍ കാത്തുസൂക്ഷിച്ചു. മലയാളികള്‍ക്കു ദീപസ്തംഭമായി അദ്ദേഹത്തിന്റെ കഥകള്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ബാലചന്ദ്രന്‍ വടക്കേടത്ത് - മലയാളിയുടെ ഭാരതീയ കഥകള്‍

പുതുമയില്ലാത്തവരുടെ നഗരമെന്ന കഥയിലെ വഴിപോക്കനെ കുറച്ചു നേരത്തേക്ക് നമുക്കോര്‍ക്കാം. വഴിപോക്കന്‍ കഥ മുഴുമിപ്പിക്കാത്തതില്‍ തടഞ്ഞുനിര്‍ത്തി ഒരു വൃദ്ധന്‍ പരിഭവിക്കുന്നു. ഒരു പുതുമയും സ്വീകരിക്കാത്ത ഈ നഗരത്തില്‍വെച്ച് ഞാന്‍ എന്തു കഥ പറയാനാണെന്ന് വഴിപോക്കന്‍ പിറുപിറുക്കുന്നു.

എന്തു പറഞ്ഞാലും ഒരു പുതുമയുമില്ലാത്തത് സ്വീകരിക്കില്ലെന്ന് ശഠിച്ച ഒരു കാലം മലയാളകഥയില്‍ ഉണ്ടായിരുന്നു. രൂപവൈചിത്ര്യങ്ങളും കഥയില്ലായ്മയും കൌതുകമുളവാക്കുന്ന ഭാഷാവിന്യാസവുംകൊണ്ട് ചെറുകഥ നിറഞ്ഞുനിന്ന കാലം. അക്കാലത്തെ പരീക്ഷണങ്ങള്‍ ഒരു സാധാരണ എഴുത്തുകാരനെ സ്വീകരിക്കാന്‍ മടി കാണിച്ചിരുന്നു. ആ കാലത്തെ വെല്ലുവിളിച്ചുകൊണ്ടാണ് സി.വി. ശ്രീരാമനെന്ന കഥാകാരന്‍ മലയാളത്തിലേക്ക് കടന്നുവന്നത്.

കൃത്രിമത്വമില്ലാതെ ലളിതമായി, അനാര്‍ഭാടമായി കഥ പറഞ്ഞുകൊണ്ടുള്ള ശ്രീരാമന്റെ വരവ് അസാധാരണത്വമായി എന്നതാണ് ചരിത്രസത്യം. ആധുനികത വായനക്കാരെ അകറ്റിക്കളഞ്ഞപ്പോള്‍ ആ വായനക്കാര്‍ക്ക് കുളിരു നല്‍കിയത് സി.വി. ശ്രീരാമന്റെ കഥകളാണ്. ലളിതമായിരുന്നെങ്കിലും ഗഹനമായിരുന്നു ആ കഥകള്‍. അനുഭവപരിസരങ്ങള്‍ പൂര്‍ണമായും കേരളീയമായിരുന്നില്ല. ബംഗാളിലെയും തമിഴ് നാട്ടിലെയും ഒറീസയിലെയും മറ്റും മനുഷ്യജീവിതം കഥയിലേക്ക് വന്നപ്പോള്‍ ഒരു പുതുമയുമുണ്ടായി.

'വാസ്തുഹാര', 'ചിദംബരം', 'ഇരിക്കപ്പിണ്ഡം' തുടങ്ങിയ കഥകളുടെ പ്രമേയപശ്ചാത്തലം വൈവിധ്യങ്ങള്‍ പുലര്‍ത്തിയിരുന്നു. ചുരുക്കത്തില്‍ മലയാള ഭാവുകത്വത്തെ അഭിസംബോധന ചെയ്ത ഈ കഥകള്‍ ഭാരതീയമനസ്സിന്റെ വിഷമതകളും സംഘര്‍ഷങ്ങളും നിറച്ചുവെച്ചു. ആ അര്‍ഥത്തില്‍ ശ്രീരാമനെ ഒരു ഭാരതീയ കഥാകാരനായേ വിശദീകരിക്കാന്‍ കഴിയൂ.

പ്രധാനപ്പെട്ട മൂന്നു സാഹിത്യാവസ്ഥകളെ അദ്ദേഹം അഭിസംബോധന ചെയ്യുകയുണ്ടായി. റിയലിസം, ആധുനികത, ആധുനികോത്തരത എന്നീ പ്രസ്ഥാനങ്ങളെ അഭിമുഖീകരിച്ചെങ്കിലും അവയുടെ ഒരു പ്രവണതകളും ശ്രീരാമന്റെ കഥകളില്‍ നാം കണ്ടെത്തുന്നില്ല. ഒരു കഥ ഭംഗിയായി പറയുക; അതിലപ്പുറം ഒരു ലക്ഷ്യവും ശ്രീരാമനില്ലായിരുന്നു. എല്ലാ പ്രവണതകളെയും മറികടന്ന് എഴുത്തിനെ കഥാത്മകമാക്കിയെന്നതാണ് ആ കഥകളുടെ പ്രത്യേകതയായി തോന്നുന്നത്.

മനുഷ്യന്റെ നിസ്സഹായാവസ്ഥയും ജീവിത നിരര്‍ഥകതയും വിഷാദവും മനുഷ്യ ബന്ധങ്ങളുടെ ശൈഥില്യവും അദ്ദേഹം കഥാവിഷയമാക്കി. ആധുനിക നാഗരികത തന്നെയാണ് അതിന് പശ്ചാത്തലമായത്; എന്നുവെച്ച് ആധുനികനായില്ല. മനുഷ്യനെ കേന്ദ്രമാക്കി ശ്രീരാമന്‍ എഴുതിയ കഥകള്‍ പുതിയൊരു അവബോധമായി. ആ അവബോധമാണ് കഥയുടെ ആത്മാവിനെ ആധുനികമാക്കിയത്. അതായത്, കഥയുടെ ഭാവം ആധുനികവും ആഖ്യാനരീതി പഴയ കഥ പറയുന്നതിന്റേയും ആയത് ശ്രീരാമനെ മറ്റു കഥാകാരന്മാരില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തി. ഒരര്‍ഥത്തില്‍ മലയാളത്തിന്റെ നവോത്ഥാനപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ശ്രീരാമന്റെ കഥകള്‍. ജീര്‍ണമായ അവസ്ഥാന്തരങ്ങള്‍ക്കിടയില്‍ മാറ്റങ്ങള്‍ തേടുന്ന മനുഷ്യാവബോധം ഗൃഹാതുരതയുമായി ചേര്‍ന്ന് അനുഭൂതി ഉണര്‍ത്തുന്നു.

'വാസ്തുഹാര'യിലെ വേണു തന്റെ കാഴ്ചപ്പാടിലുള്ള എല്ലാ പാലങ്ങളും പുതുക്കിപ്പണിയാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ്. അതുപോലെ നിരാശനായി നടക്കുന്ന ഒരു കഥാപാത്രത്തെ നാം 'ഇരിക്കപ്പിണ്ഡ'ത്തില്‍ കണ്ടുമുട്ടുന്നുണ്ട്. ആടിയുലയുന്ന മനുഷ്യബന്ധങ്ങളെ ഒരു പ്രഹേളിക പോലെ അവതരിപ്പിക്കുന്നതില്‍ ശ്രീരാമന്‍ കാണിക്കുന്ന കരുത്ത് ശ്രീരാമനു മാത്രം സ്വന്തമാണ്. ആധുനികരേയും ആധുനികോത്തരരേയും തന്റെ ലളിതമായ ആഖ്യാനസമ്പ്രദായം കൊണ്ടാണ് സി.വി മറികടന്നത്.

ഈ കഥകളിലെല്ലാം ഒരു രാഷ്ട്രീയമനസ്സുണ്ടോ? ശ്രീരാമന്റെ രാഷ്ട്രീയ ജീവിതമറിയുന്ന വായനക്കാര്‍ അന്വേഷിക്കാറുള്ള പ്രധാന കാര്യമതാണ്. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം സഞ്ചരിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്ത ഈ എഴുത്തുകാരന്റെ കഥകള്‍ എന്തുകൊണ്ട് രാഷ്ട്രീയച്ചുവ കലര്‍ന്നില്ല? ജീവിതമാണ് കഥയുടെ വിഷയം, മനുഷ്യബന്ധങ്ങളാണ് ആഖ്യാനത്തിന്റെ ഇണക്കം...എന്നിങ്ങനെ അദ്ദേഹം വിശ്വസിച്ചിരിക്കാം.

തന്നോടൊപ്പം രാഷ്ട്രീയവേദികള്‍ പങ്കിടുകയും രാഷ്ട്രീയം പറയുകയും ചെയ്തുപോന്ന കഥാകാരന്മാര്‍ ധാരാളം പ്രചാരണാത്മക കഥകള്‍ എഴുതിയിരുന്നു. എന്നാല്‍ ശ്രീരാമന്റെ കഥകളില്‍ പ്രചാരണാത്മകത തീരെയില്ല. അദ്ദേഹം ജീവിതത്തെ അഭിസംബോധന ചെയ്യുന്നതിലാണ് ഊന്നിയത്. ജീവിതമില്ലാതെ കഥയില്ലെന്ന് ശ്രീരാമന്‍ തിരിച്ചറിഞ്ഞു. ജീവിതം സമൂഹവും പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണ്. ഇതിനിടയില്‍ കാലം ഇടപെടുന്നതായി കഥാകാരന്‍ തിരിച്ചറിയുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍, രേഖീയമായ ഒരു കാല നിര്‍മിതിയല്ല ശ്രീരാമന്റേത്. മനുഷ്യാവബോധമാണ് ശ്രീരാമന്‍ കഥകളിലെ കാലബോധത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവും കൂട്ടിച്ചേര്‍ത്ത് പുതിയ ഒരു അനുഭവലോകം ചില കഥകളില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം.

'പൊന്തന്‍മാട', 'പുതുമയില്ലാത്തവരുടെ നഗരം' എന്ന കഥാസമാഹാരത്തിലെ ചില കഥകള്‍ എന്നിവ ഇവിടെ ഉദാഹരിക്കാം. ഈ കഥകളെ മുന്‍നിര്‍ത്തി ചിലര്‍ക്കെങ്കിലും ശ്രീരാമന്റെ ആഖ്യാനഘടനയെ ഹൈന്ദവ താല്‍പര്യങ്ങളുമായി ബന്ധപ്പെടുത്തി ആലോചിക്കാന്‍ അനവധി വക നല്‍കുന്നുണ്ട്. പക്ഷേ, അത് ശരിയായ കാഴ്ചപ്പാടായിരിക്കില്ല. ജീവിതത്തെ സമഗ്രതയില്‍ കാണുന്ന ഒരെഴുത്തുകാരന്, സമൂഹത്തെ മനുഷ്യബന്ധങ്ങളിലൂടെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന് കണ്‍മുന്നിലുള്ളതെല്ലാം കഥാവിഷയമാണ്. ഈ കാഴ്ചയാണ് ശ്രീരാമന്റെ ആഖ്യാനസമ്പ്രദായത്തെ ഭാരതീയവത്കരിക്കുന്നത്. മലയാളിയുടെ ചെറുകഥാ പാരമ്പര്യത്തോടല്ല, ഭാരതീയ കഥാപാരമ്പര്യത്തോടാണ് ശ്രീരാമന്റെ കഥാസമ്പ്രദായത്തിന് അടുപ്പം.

ശ്രീ.എന്‍.രാജന്‍

കഥ വായിച്ചുകൊണ്ടല്ല സി.വി.ശ്രീരാമനിലേക്ക് ഞാനടുത്തത്. എഴുത്താദ്യം, പിന്നെ എഴുത്തുകാരന്‍ എന്ന സാഹിത്യബന്ധങ്ങളിലെ സര്‍വസാധാരണത്വമാണ് ഇവിടെ തലതിരിഞ്ഞത്. എന്റെ സാഹിത്യബന്ധങ്ങളില്‍ അഛന്‍ (മുന്‍ എംഎല്‍എ ഇ.കെ.മേനോന്‍) വഴി കിട്ടിയ ഒരേയൊരു എഴുത്തുകാരനാണ് ബാലേട്ടനെന്ന് വിളിക്കുന്ന സി വി ശ്രീരാമന്‍.

സിവിയുടെ കഥകളിലൊന്നുപോലും വായിച്ചിട്ടായിരുന്നില്ല ആ ബന്ധം. എന്നാല്‍ അദ്ദേഹം വലിയൊരു എഴുത്തുകാരനാണെന്ന് അഛനെപ്പോലുള്ള 'സാദാ രാഷ്ട്രീയ'ക്കാര്‍ക്കറിയാം. ചിട്ടയായ രാഷ്ട്രീയ പ്രവര്‍ത്തനം എഴുത്തിനോ എഴുത്തുകാരനോ വിനയാവില്ലെന്നൊരു അനുഭവസത്യം കൂടിയാണ് സി.വി.ശ്രീരാമന്‍. തൊഴിലില്‍ കോടതിയും വ്യവഹാരവും രാഷ്ട്രീയംകൊണ്ട് സമരവും ജാഥയും പാര്‍ടി യോഗവും പഞ്ചായത്തും സാഹിത്യത്തില്‍ എഴുത്തും വായനയും പ്രസംഗവും എല്ലാം ഇഴകലര്‍ന്ന ആ ത്രിമാന ജീവിതത്തില്‍ മലയാള കഥയുടെ വര്‍ണരാജി തെളിഞ്ഞു.

അങ്ങനെ എഴുത്തുകാര്‍ക്കിടയില്‍ രാഷ്ട്രീയക്കാരനായും രാഷ്ട്രീയക്കാര്‍ക്കിടയില്‍ എഴുത്തുകാരനായും ശ്രീരാമന്‍ വിശേഷിപ്പിക്കപ്പെട്ടു. 'ആധികാരിക' നിരൂപകരെല്ലാം അതുകൊണ്ടുതന്നെ സി.വി.ശ്രീരാമനെന്ന കഥാകാരനെ ഒരുപാടുകാലം കണ്ടില്ലെന്ന് നടിച്ചു. സി.വിയുടെ കഥ - ചിദംബരം അരവിന്ദന്‍ സിനിമയാക്കിയപ്പോഴാണ് ആസ്ഥാന നിരൂപകര്‍ ഇങ്ങനെയൊരു കഥാകൃത്ത് മലയാളത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. സി.വി. തന്നെ പലവട്ടം പറഞ്ഞതാണ്. പത്തിരുപത്തഞ്ചു കൊല്ലം മുമ്പത്തെ കാര്യമാണ്. തിരുവനന്തപുരത്ത് നിന്നിറങ്ങുന്ന മലയാളത്തിലെ പ്രമുഖ വാരിക ശ്രീരാമന്‍ കഥകളുടെ പഠനം ആരെഴുതണം എന്ന് സിവിയോടാരാഞ്ഞു. അക്കാലത്തെ (ഇന്നത്തെയും) ഒന്നാംകിടക്കാരെ മാറ്റിനിര്‍ത്തി സിവി പറഞ്ഞ പേര് - ഡോ. കെ.രാഘവന്‍പിള്ള എന്നായിരുന്നു. മലയാള നിരൂപണത്തില്‍ തുടര്‍ച്ചയും പിന്തുടര്‍ച്ചയുമില്ലാത്ത ഒറ്റയാന്‍.

എഴുത്തുകാരനെന്ന താരപരിവേഷത്തോടെ അല്‍പം മാറിനിന്ന് അകന്നും അടുത്തും, തട്ടിയും തടവിയും, ഇടയ്ക്ക് വഴിപിരിഞ്ഞുമുള്ള പാര്‍ടി ബന്ധമായിരുന്നില്ല ശ്രീരാമന്. പ്രസ്താവനകളില്‍ ഒപ്പിട്ടുകൊണ്ടുള്ള ജനകീയ ഇടപെടലുകളുമായിരുന്നില്ല. ആദ്യാവസാനം രാഷ്ട്രീയക്കാരന്‍. അടിയുറച്ച കമ്യൂണിസ്റ്റ്. എന്നാല്‍ പ്രത്യക്ഷ രാഷ്ട്രീയ സൂചനകള്‍ കഥയില്‍ നിന്നൊഴിവാക്കാന്‍ അദ്ദേഹം നിര്‍ബന്ധം കാട്ടി. പ്രമേയ സ്വീകാര്യതയിലും രാഷ്ട്രീയ പ്രകടനപരതയെ അതിവര്‍ത്തിച്ചു. സൂക്ഷ്മവായനയില്‍ മാത്രം കണ്ടെത്താവുന്ന ധ്വനിസാന്ദ്രമായ അടിയൊഴുക്കായി രാഷ്ട്രീയബോധം ആ കഥകളില്‍ ദര്‍ശനതലങ്ങളില്‍ വര്‍ത്തിച്ചു. പലപ്പോഴും ആക്ഷേപഹാസ്യത്തിന്റെ പ്രഛന്നവേഷം ധരിച്ചും അവ ആള്‍മാറാട്ടം നടത്തി.

ശ്രീരാമന്‍കഥകളുടെ യഥാര്‍ഥ ഊര്‍ജപ്രവാഹം നിലയ്ക്കാത്ത ഓര്‍മകളും അത്രതന്നെ യാത്രകളുമായിരുന്നു. യഥാര്‍ഥത്തില്‍ ആ കഥകളെല്ലാം എന്നോ ഭൂതകാലത്തില്‍ എഴുതപ്പെട്ടതാണ്. യാത്രകളുടെ ഒരു നദിയൊഴുക്കാണത്. ഒറ്റപ്പെട്ട യാത്രികന്റെ ഏകാകിതയും വൈവശ്യവും നിരാലംബതയും ആ കഥകളുടെ ശ്വാസതാളമായി.

ബന്ധങ്ങളിലെ ആകസ്മികതയും അതുളവാക്കുന്ന വിസ്മയങ്ങളുമാണ് ശ്രീരാമനെ എക്കാലത്തും വിഭ്രമിപ്പിച്ചിട്ടുള്ളത്. ഒന്നും മനഃപൂര്‍വമല്ലാതെ; അത്രമാത്രം സ്വാഭാവികതയോടെ കടന്നുവരുന്ന പൂര്‍വനിശ്ചിത നിയോഗങ്ങളെ ശ്രീരാമന്‍ അപ്പാടെ സ്വീകരിച്ചു. ചവര്‍പ്പം കയ്പും നിറഞ്ഞ അതേ കലര്‍പ്പോടെ. പ്രത്യേകിച്ച് സ്ത്രീ-പുരുഷബന്ധങ്ങളിലെ അനൌപചാരികവും അസാധാരണവും അത്രതന്നെ നിഷ്കളങ്കവുമായ ഇഴയടുപ്പങ്ങളും അകല്‍ച്ചകളും. ആന്‍ഡമാനിലും കൊല്‍ക്കത്തയിലും രാമേശ്വരത്തും ശ്രീലങ്കയിലുമായി അതിന്റെ സ്ഥലകാലങ്ങള്‍ വ്യാപരിക്കുമ്പോഴും ഒതുക്കിപ്പിടിച്ച ഉദ്വേഗങ്ങളും പ്രകടമാവാത്ത പ്രതിഷേധങ്ങളും കൊടിയ കുറ്റബോധവും മുക്തിയില്ലാത്ത പാപചിന്തയും നിസ്സഹായതയും പൊട്ടിയ ബന്ധങ്ങളുടെ ഏങ്കോണിപ്പുകളും നമുക്കുള്ളില്‍ നീറി.

ചമല്‍ക്കാരങ്ങളൊഴിവാക്കി സ്ത്രീമനസ്സുകളെ ഇത്രമേല്‍ മിഴിവോടെ-അകൃത്രിമമായ ഔന്നിത്യവും പക്വതയും പുലര്‍ത്തി മലയാളത്തില്‍ രേഖപ്പെടുത്തിയ കഥാകൃത്തുക്കള്‍ വിരളം.

കഥയിലെ ഈ ആത്മീയത, കാവിപുതച്ച ശുദ്ധസന്യാസത്തിന്റെ നിര്‍മമത്വമല്ല. ഭക്തിയുടെ കച്ചവടവും വ്യാപാരതന്ത്രങ്ങളും വഞ്ചനയും പൊള്ളത്തരവും വേണ്ടുവോളം ശ്രീരാമന്‍ കാട്ടിത്തന്നിട്ടുണ്ട്.

കഥയില്‍ എന്ത് അധികമാവരുത്, എവിടെ ഒതുക്കണം, എന്ത് ധ്വനിപ്പിക്കണം, എന്ത് പറയാതെ ഫലിപ്പിക്കാന്‍ കഴിയണം എന്നെല്ലാമുള്ള രാസവിദ്യ ഞാനദ്ദേഹത്തില്‍നിന്ന് കൈപ്പറ്റിയിട്ടുണ്ട്. കുറച്ചുമാത്രം നേരില്‍ പറഞ്ഞും അതിലേറെ ആ കഥകളിലൂടെ ആവര്‍ത്തിച്ച് സഞ്ചരിച്ചും. എഴുതുന്നത് മറ്റൊരാള്‍ക്ക് വായിക്കാമെന്ന രൂപത്തിലായാല്‍ നേരെ കുന്നംകുളത്തേക്ക് ബസ് കയറിയിരുന്നൊരു കാലം. അവിടെ വക്കീലാപ്പീസിലോ ചാവക്കാട്ട് കോടതിവരാന്തയിലോ സിവിയുണ്ടാകും.

വക്കീല്‍പണിയില്‍ വേണ്ടത്ര ശുഷ്കാന്തി പുലര്‍ത്താന്‍ ശ്രീരാമനിലെ എഴുത്തുകാരന്‍ സമ്മതിച്ചില്ല. കഥകണ്ടാല്‍ ഫയല്‍ മാറ്റിവെച്ച് അദ്ദേഹമത് വായിക്കും. സിവിയുടെ അക്കാലത്തെ ഗുമസ്തന്‍ വിശ്വംഭരന്‍ അസ്വസ്ഥനാകും. അങ്ങനെയൊരുനാള്‍ ഒരു കഥ വായിച്ച് ഒന്നും പറയാതെ അദ്ദേഹം മേശവലിപ്പുകളില്‍ എന്തോ തിരഞ്ഞു. പലതും വാരിവലിച്ചിട്ട് (ഓര്‍മകളെന്നപോലെ അടുക്കും ചിട്ടയുമില്ലാതെ) ഒടുവില്‍ ഒരു ലെറ്റര്‍പാഡ് കണ്ടെടുത്ത് എഴുതി - കലാകൌമുദിയിലായിരുന്ന ജയചന്ദ്രന്‍നായര്‍ക്ക്. സിവിയുടെ രണ്ടുവരി ശ്രദ്ധ ക്ഷണിക്കലോടെ എന്റെ കഥ പറന്നു. സിവി ഉപയോഗിച്ചിരുന്ന ആ ലെറ്റര്‍പാഡിനുമുണ്ടായിരുന്നു മേന്മ. അരവിന്ദന്റെ ലിഖിതങ്ങളാണ്. സി.വി.ശ്രീരാമനെന്ന പേരുമാത്രം ഇംഗ്ലീഷ് അക്ഷരങ്ങളില്‍ വല്ലാത്തൊരു ഒഴുക്കില്‍ - വിലാസമോ ഫോണ്‍ നമ്പറോ ഒന്നുമില്ലാതെ.

അത്യപൂര്‍വമായൊരു ആത്മബന്ധത്തിന്റെ ചില ശകലങ്ങള്‍ മാത്രം സി.വി. പറഞ്ഞു. അരവിന്ദന്റെ അഛന്‍ എം.എന്‍.ഗോവിന്ദന്‍നായരെ ഏതോ കേസിന്റെ കാര്യത്തിന് കാണാന്‍ ചെന്നത് മുതല്‍ക്കാണ് അരവിന്ദന്‍ ശ്രീരാമനില്‍ പ്രവേശിക്കുന്നത്. അഛന്‍ അപ്രസക്തനാവുകയും മകനുമായി സൌഹൃദവേഴ്ചയിലകപ്പെട്ടതുമായ കഥ. അഛന്റെ പ്രായക്കാരനായ എന്റെ ഒരേയൊരു ചങ്ങാതിയും സി.വി.ശ്രീരാമനാണ്. ചങ്ങാതിക്കൂട്ടങ്ങള്‍ക്കിടയില്‍ അഛനോടെന്നപോലെ അകമേ സ്നേഹവും ആദരവും സൂക്ഷിച്ച ഒരടുപ്പം.

ഏത് പാതിരായ്ക്കും സി.വിയെ ചെന്ന് വിളിച്ചുണര്‍ത്താമെന്നുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. കേരളവര്‍മയില്‍ യൂണിയന്‍ ഭാരവാഹിയെന്ന നിലയ്ക്ക് കലോത്സവ ഉദ്ഘാടനത്തിന് ആദ്യം പറഞ്ഞുറപ്പിച്ച വി.കെ.എന്‍. പെട്ടെന്ന് കാലുമാറി. ഞങ്ങളെ അന്ധാളിപ്പിച്ച ആ രാത്രി ഇന്നലെയാണ് കടന്നുപോയത്. നാളെ ഉദ്ഘാടനത്തിന് ആരു വരും? തിരുവില്വാമലയില്‍നിന്ന് നേരെ അഗതിയൂരിലേക്ക്. രാത്രി രണ്ടരയോടെ ചെന്ന് കയറുമ്പോള്‍ അത്ഭുതപ്പെടുത്തികൊണ്ട് മുകളിലെ മുറിയില്‍ വെളിച്ചം. തലയില്‍ മഫ്ലര്‍‍ ചുറ്റി സ്വെറ്ററിട്ട് സി.വിയുടെ മുഖം ജനല്‍വെളിച്ചത്തില്‍. മകരമാസമാണ്. മഞ്ഞിന്റെ മണവും തണുപ്പും വേണ്ടുവോളം. മിനുട്ടുകള്‍ക്കകം വാതില്‍ തുറന്ന് സി.വി മുന്നില്‍- ഞാനൊരു ജാപ്പനീസ് നോവല്‍ വായിക്കുകയായിരുന്നു.

വായനയും എഴുത്തും എങ്ങനെയാണ് സി.വി. കൊണ്ടുപോകുന്നതെന്ന് ബോധ്യപ്പെട്ടു. പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്തിന് ശ്രീരാമന്‍ കോളേജിലെത്തി.

സി.വിയുടെ കഥകളിലേതുപോലെ ഓര്‍മകളുടെ ഒരു പ്രവാഹം എനിക്ക് അദ്ദേഹത്തിലേക്കുണ്ട്. പിതൃസവിശേഷമായൊരു സ്നേഹസ്പര്‍ശം. മറ്റൊരു നിയോഗംപോലെ മിനിഞ്ഞാന്ന് സി.വിയുടെ അയല്‍ക്കാരനായ ഡോ. ഷണ്‍മുഖദാസിന്റെ ഫോണ്‍ വന്നു. തന്നെ ശ്രീരാമന് കാണണം, വരാന്‍ പറഞ്ഞു.

ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും സി.വിയുടെ അഗതിയൂരിലുള്ള വീട്ടിലെത്തി. ആ വീടിനും പരിസരത്തിനും കാര്യമായ മാറ്റങ്ങളില്ല. ചെത്തിത്തേയ്ക്കാത്ത കല്‍ച്ചുമരുകള്‍. മുമ്പൊരു പാതിരായ്ക്ക് സി.വിയുടെ മുഖം പ്രത്യക്ഷപ്പെട്ട ജനല്‍ അടഞ്ഞുകിടന്നിരുന്നു. തെല്ലിട കഴിഞ്ഞ് സി.വി. പൂമുഖത്ത് വന്നു. വല്ലാത്ത വൈവശ്യമുണ്ട്‌. വര്‍ത്തമാനത്തിന് വയ്യ. എന്നിട്ടും പലതും പറയാന്‍ ആഗ്രഹിക്കുന്നപോലെ തോന്നി. വിജയന്‍മാഷ്, പാര്‍ടി, അഛന്‍, നമ്പീശന്‍ മാഷ്. മാഷെക്കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന അക്കാദമിയുടെ പുസ്തകം. അതിലെ ലേഖനം. അമ്മയെക്കുറിച്ചുള്ള ഓര്‍മകളുള്ള മാതൃഭൂമിക്ക് കൊടുത്ത ലേഖനം.

അധികം വര്‍ത്തമാനം വേണ്ടന്ന് ഞാന്‍ വിലക്കി. താനൊരു ദിവസം വാ. വിശദമായി സംസാരിക്കണം. ശരിയെന്ന് പറഞ്ഞ് ഞാന്‍ മടങ്ങുന്നു. കണ്ട് മടങ്ങാനായ പുണ്യത്തെ മനസ്സാ നമസ്കരിക്കുന്നു.

മാനവികതയില്‍ ഊന്നിനിന്ന് മനുഷ്യന്റെ ദൈന്യങ്ങളും ജീവിതസങ്കടങ്ങളും ഹൃദ്യമായി അവതരിപ്പിക്കുകയും കഥാസാഹിത്യത്തിന് എക്കാലവും ഓര്‍മിക്കാന്‍ നല്ല കഥകളുടെ വലിയൊരു സഞ്ചയത്തെ സമ്മാനിക്കുകയും ചെയ്ത പുരോഗമന സാഹിത്യനായകനായ ശ്രീരാമന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.

(കടപ്പാട്: ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ, മംഗളം, മാധ്യമം, കേരളകൌമുദി, തേജസ്)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി, സിനിമാ ഓഫ് മലയാളം)

6 comments:

വര്‍ക്കേഴ്സ് ഫോറം said...

മാനവികതയില്‍ ഊന്നിനിന്ന് മനുഷ്യന്റെ ദൈന്യങ്ങളും ജീവിതസങ്കടങ്ങളും ഹൃദ്യമായി അവതരിപ്പിക്കുകയും കഥാസാഹിത്യത്തിന് എക്കാലവും ഓര്‍മിക്കാന്‍ നല്ല കഥകളുടെ വലിയൊരു സഞ്ചയത്തെ സമ്മാനിക്കുകയും ചെയ്ത പുരോഗമന സാഹിത്യനായകനായ സി.വി.ശ്രീരാമന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.
അദ്ദേഹത്തിന്റെ ജീവിതം, രാഷ്ട്രീയം, സാഹിത്യം, അദ്ദേഹത്തെക്കുറിച്ചുള്ള പ്രമുഖവ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍, സന്ദേശങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്ത ഈ പോസ്റ്റ് അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു.

ഫസല്‍ ബിനാലി.. said...

sree raman communist aayi jeevichu communist aayi marichathu nannayi
allenkil addehathinte prethathine poalum azheekodum koottarum vidillayirunnu

ഏ.ആര്‍. നജീം said...

ആദ്ദേഹത്തെ കുറിച്ചു കുറെ വിവരങ്ങള്‍ കൂടി അറിയാനായി....നന്ദി,

Unknown said...

സി.വി. ശ്രീരാമന്‍ - പുനലൂര്‍ ബാലന്‍, തിരുനെല്ലൂര്‍ കരുണാകരന്‍ എന്നിവരെപ്പോലെ ഒരു പക്ഷെ രാഷ്ട്രീയമുണ്ടായിരുന്നതു കൊണ്ട് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ എഴുത്തുകാരില്‍ ഒരാള്‍‍...

നന്ദി ഈ ഓര്‍മ്മക്കുറിപ്പിന്..എല്ലാം ഒരിടത്ത് വായിക്കാനായല്ലോ..

അമല്‍ | Amal (വാവക്കാടന്‍) said...

valare nalla anusmaranam...

nandi.

Rajeeve Chelanat said...

എഴുത്തിലെ ശക്തമായ ഒരു ഇടതുപക്ഷ സാന്നിധ്യം തന്നെയായിരുന്നു ശ്രീരാമന്റേത്.വേണ്ടുംവണ്ണം മനസ്സിലാക്കപ്പെടാത്ത ഒരു എഴുത്തുകാരന്‍. എങ്കീലും ആ കഥകള്‍ കാലാതിവര്‍ത്തിയാകുമെന്ന് ഉറപ്പ്. അനുസ്മരണം ഉചിതമായി.എങ്കിലും അനുസ്മരണക്കുറിപ്പുകള്‍ വേണ്ടിയിരുന്നില്ല.പത്രങ്ങളിലും മറ്റും ഉണ്ടായിരുന്നുവല്ലൊ അതൊക്കെ. ലിങ്ക് കൊടുത്താലും മതിയായിരുന്നില്ലേ?