Showing posts with label നവോത്ഥാനം. Show all posts
Showing posts with label നവോത്ഥാനം. Show all posts

Tuesday, January 21, 2014

കേരള നവോത്ഥാനവും യാഗ പുനരുത്ഥാനവും

""വിഷയം: ശൂദ്രന് യാഗാദികര്‍മങ്ങള്‍ ചെയ്യാന്‍ അര്‍ഹതയില്ല.

എതിരഭിപ്രായം: നാലുവര്‍ണങ്ങള്‍ക്കും യാതൊരു വിവേചനവും കൂടാതെ യാഗങ്ങള്‍ ചെയ്യാന്‍ അധികാരം ഉണ്ട്.

ശരിയായ വീക്ഷണഗതി:

യഥാര്‍ഥത്തില്‍ യാഗങ്ങള്‍ ചെയ്യാന്‍ മൂന്ന് (ഉയര്‍ന്ന) വര്‍ണങ്ങള്‍ക്കുമാത്രമേ അധികാരമുള്ളൂ. കാരണം (യാഗത്തിനുള്ള) അഗ്നി കൂട്ടാനുള്ള അവകാശം ഈ മൂന്നു വര്‍ണങ്ങള്‍ക്കുമാത്രമെ നല്‍കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് ശൂദ്രന് യാഗവുമായി ഒരു ബന്ധവുമുണ്ടാകാന്‍ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍ വേദങ്ങള്‍ ബ്രാഹ്മണനും മറ്റു രണ്ടു വര്‍ണങ്ങള്‍ക്കും മാത്രമേ ബാധകമാവുകയുള്ളൂ. ഇതാണ് ആത്രേയന്റെ അഭിപ്രായം. (ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ VII: 25-26. കെ ദാമോദരന്റെ "ഭാരതീയ ചിന്ത" കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 1992 എഡിഷന്‍-പേജ് 239).

ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന "ജൈമിനി"യുടെ മേല്‍ ഉദ്ധരിച്ച പൂര്‍വമീമാംസാ സൂത്രങ്ങള്‍, 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മലയാളിയുടെ ചുണ്ടില്‍ കൗതുക മേമ്പൊടിചേര്‍ത്തൊരു പരിഹാസച്ചിരിപടര്‍ത്തേണ്ടതാണ്. എന്നാല്‍ വ്യത്യസ്തമായ ചിലത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കാലഹരണപ്പെട്ട യജ്ഞസംസ്കാരത്തെ, ചൂഷണതാല്പര്യത്തോടെ ചിലര്‍ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, ആ "അമൃതത്വ" ലഹരിയുടെ "സോമരസം" നുണയാന്‍ കുറെപ്പേരെങ്കിലും തയ്യാറെടുപ്പു നടത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍, 1920-ഓടുകൂടിത്തന്നെ സവര്‍ണമേധാവിത്വത്തിനെതിരെയുള്ള നിശ്ശബ്ദവിപ്ലവത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നുവല്ലോ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഏതാണ്ട് പടിക്കുപുറത്താവുകയും ചെയ്തിരുന്നു. "ശൂദ്രവിഭാഗം" എന്ന പേരില്‍ അതിനീചമായി പിന്തള്ളപ്പെട്ടിരുന്നവരുടെ വിമോചനസമരങ്ങളും ശക്തിപ്പെട്ടു.

1940-കളോടെ പൂണൂല്‍-സവര്‍ണമേധാവിത്വത്തിന് ക്ഷേത്രങ്ങളുടെ അകത്തളങ്ങളിലും ശ്രീകോവിലിനുള്ളിലും ഒതുങ്ങിക്കൂടേണ്ടിവന്നു. ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്ത് അതിനു ഫണം വിടര്‍ത്താന്‍ കഴിയാതെയായി. ഈ പശ്ചാത്തലത്തില്‍ ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ക്കോ യാഗസംഘാടനത്തിനോ 1975 വരെ കേരളത്തില്‍ വലിയ സ്ഥാനമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ 75-നു ശേഷം ഈ അവസ്ഥക്ക് ചെറിയ മാറ്റമുണ്ടാവാന്‍ തുടങ്ങി. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് പഞ്ഞാളില്‍ 1975-ല്‍ കൊട്ടിഘോഷിച്ച് നടത്തിയ "അതിരാത്രം" എന്ന യാഗം വീണ്ടും പൊതുമണ്ഡലത്തില്‍ "ബ്രാഹ്മണ്യ"ത്തിനും സവര്‍ണതാല്പര്യത്തിനും "താക്കോല്‍സ്ഥാനസമ്മതി" നേടുന്നതിന് അവസരമൊരുക്കി. നമ്പൂതിരിയും മറ്റു സവര്‍ണരും കാര്‍മികരാവുന്ന വിവാഹാദി കുടുംബച്ചടങ്ങുകളെ "സ്റ്റാറ്റസ് സിംബല്‍" ആയി കാണുന്നിടത്തോളം, നവോത്ഥാനകേരളം നിലവാരത്തകര്‍ച്ച നേരിടുകതന്നെ ചെയ്യും. തങ്ങള്‍ക്കു വിലക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതിന് പകരം അതിനു കാരണമായവരെത്തന്നെ തങ്ങളുടെ തട്ടകത്തില്‍ സ്വീകരിച്ച് വരേണ്യവല്‍ക്കരിക്കുന്നത് തങ്ങളെക്കൂടി ബഹുമാന്യരാക്കുന്നു എന്ന ചിന്താപരമായ അടിമത്തത്തിന് കേരളത്തിലെ പ്രബല "പിന്നാക്കവിഭാഗങ്ങള്‍" പോലും വഴിപ്പെട്ടിരിക്കുന്നു.

1975നു ശേഷം കേരളത്തില്‍ യാഗങ്ങളുടെ പരമ്പരതന്നെ ഉണ്ടായി. 1984 ല്‍ തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന "സോമയാഗം", 1992 ല്‍ എറണാകുളത്തുനടന്ന "പുത്രകാമേഷ്ടി", തുടര്‍ന്ന് കോഴിക്കോട്ട് നടന്ന "സര്‍വകാമേഷ്ടി," 2002 ല്‍ വീണ്ടും പാഞ്ഞാളില്‍ നടന്ന "വിശ്വവേദസത്രം," തുടര്‍ന്ന് അംബായാഗം, മംഗളമയീയാഗം എന്നിങ്ങനെ യാഗങ്ങളുടെ ഘോഷയാത്രതന്നെയായിരുന്നു. പാഞ്ഞാള്‍ "അതിരാത്രത്തിലെ" രണ്ട് വിദേശികളുടെ സജീവ സാന്നിധ്യം അന്ന് പത്രമാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ഫ്രിറ്റ്സ് സ്റ്റാളും, ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫ. ആസ്കോപര്‍ക്കോളിയും മറ്റും നമ്മുടെ മഹത്തായ യാഗപാരമ്പര്യത്തില്‍ മതിമയങ്ങിപ്പോയി എന്നായിരുന്നു കേരളത്തിന്റെ ദേശീയപാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രത്തിന്റെ ഭാഷ്യം. പ്രാക്തന ഗോത്രാചാരങ്ങള്‍ ഇപ്പോഴും പുലര്‍ത്തിപ്പോരുന്ന ഒരു അപരിഷ്കൃത ജനവിഭാഗം കേരളത്തിലുണ്ടെന്നും അവരുടെ കൗതുകകരമായ യാഗക്കാഴ്ചകള്‍ക്ക് താന്‍ സാക്ഷ്യംവഹിച്ചു എന്നുമാണ് ഇത് സംബന്ധിച്ച് മേല്‍സൂചിപ്പിച്ച പ്രൊഫസര്‍മാര്‍ അവരുടെ നാട്ടിലെ പത്രങ്ങളില്‍ എഴുതിയതത്രേ! "

മലയാള മനോരമ" ഈ ലേഖനരഹസ്യം വെളിപ്പെടുത്തിയത് ഈ ലേഖകന്‍ ഓര്‍ക്കുന്നു. എന്തോ?.. നാണക്കോടോര്‍ത്ത് അന്ന് ആരും ഇത് വിവാദമാക്കിയില്ല എന്നുമാത്രം. പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന ഒരു ആചാരത്തെ, കൗതുകത്തിനുവേണ്ടി പുനരാവിഷ്കരിച്ച് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് യാഗലക്ഷ്യമെങ്കില്‍ അത് നമുക്കു മനസ്സിലാക്കാന്‍ കഴിയും. ദീര്‍ഘായുസ്സ്, സന്താനലബ്ധി, സ്വര്‍ഗപ്രാപ്തി, സമൂഹ പുരോഗതി എന്തിന് പരിസര ശുചീകരണംവരെ യാഗലക്ഷ്യങ്ങളില്‍ പെടുന്നു എന്നാണ് അതിന്റെ യജമാനന്മാരുടെയും പാര്‍ശ്വവര്‍ത്തികളുടെയും അവകാശവാദം. ലക്ഷക്കണക്കിനു രൂപ ചെലവുചെയ്ത് അനാചാരങ്ങള്‍ തിരികെക്കൊണ്ടുവന്ന് വലിയൊരു വിഭാഗം ജനങ്ങളുടെ സമയവും ഊര്‍ജവും പാഴാക്കിക്കളയുന്നതിനുമാത്രമേ ഈ യാഗങ്ങള്‍ ഉപകരിക്കുകയുള്ളു എന്ന കാര്യത്തില്‍ സംശയമേതുമില്ല.

1975 നുശേഷം കേരളത്തില്‍ നടന്ന യാഗങ്ങള്‍ സമൂഹത്തിനോ വ്യക്തികള്‍ക്കോ എന്തു ഗുണം ചെയ്തു എന്ന് വിശദീകരിക്കാനുള്ള ബാധ്യതപോലും യാഗസംഘാടകര്‍ ഏറ്റെടുക്കുന്നില്ല എന്നതാണ് ഏറെ വിചിത്രം.

II

""കാടന്മാരായിരുന്ന നമ്മുടെ പൂര്‍വികര്‍ക്ക് മാന്ത്രികവിദ്യ-അവമിഥ്യയായിരുന്നെങ്കില്‍ക്കൂടിയും- ആവശ്യമായിരുന്നു. അവരുടെ കാടത്തമായിരുന്നു കാരണം"" എന്ന് ദേവീപ്രസാദ് ചതോപാധ്യായ പറയുന്നു. ("ഇന്ത്യന്‍ നിരീശ്വരവാദം" പേജ് 279) "കാടന്മാര്‍" എന്ന് ദേവീപ്രസാദ് പറഞ്ഞതിനെ ഇന്നു നാം സാമാന്യേന ഉപയോഗിച്ചുപോരുന്ന അര്‍ഥത്തില്‍ വിലകുറച്ചുകാണേണ്ടതില്ല. ചരിത്രപരമായ വിശാലാര്‍ഥത്തില്‍ കണ്ടാല്‍മതി. വേദങ്ങള്‍ ആവിര്‍ഭവിച്ച കാലം മനുഷ്യരാശിയുടെ ശൈശവമായിരുന്നു. ഇന്നു മനുഷ്യന്‍ ബാഹ്യപ്രപഞ്ചത്തിനുമേല്‍ സ്ഥാപിച്ചെടുത്ത ആധിപത്യത്തോടുപമിക്കാവുന്ന യാതൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്തരം ഒരു ചുറ്റുപാടില്‍ പ്രകൃതിയില്‍ കാണുന്നതെല്ലാം - തീയും കാറ്റും മുകിലും മിന്നലും ഇടിമുഴക്കവും കൊടുങ്കാറ്റുമെല്ലാം - തങ്ങളെ ഭരിക്കുന്ന ദൈവികശക്തികളായിട്ടാണ് അവര്‍ക്കു തോന്നിയിരുന്നത്. ഈ നിസ്സഹായതയില്‍നിന്നുള്ള മോചനമാര്‍ഗം അവര്‍ കണ്ടെത്തിയത് മാന്ത്രികവിദ്യയിലൂടെയാണ്. ഈ മാന്ത്രികവിദ്യ പ്രകൃതിക്കുമുന്നിലുള്ള മനുഷ്യന്റെ ദൗര്‍ബല്യ പ്രകടനമാണെങ്കിലും പ്രകൃതിയോടേറ്റുമുട്ടാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. ""യാഥാര്‍ഥ്യത്തെ നിയന്ത്രിക്കുന്നു എന്ന മിഥ്യ സൃഷ്ടിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ നിയന്ത്രിക്കാം എന്ന തത്വത്തെയാണ് മാന്ത്രികവിദ്യ ആശ്രയിക്കുന്നത്"" എന്ന് ജോര്‍ജ് തോംസണ്‍ പറയുന്നു. (Religion;. London 1950) "നിയന്ത്രിക്കുന്നു" എന്ന മിഥ്യാപ്രതീതി താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതിനപ്പുറം യാഥാര്‍ഥ്യത്തെ നിയന്ത്രിക്കാന്‍ മാന്ത്രിക വിദ്യകള്‍ക്ക് (യാഗങ്ങള്‍ക്ക്) കഴിയുകയില്ല.

ദേവതകള്‍ക്ക് സോമരസം അര്‍പ്പിച്ച് "അമൃതത്വം" അഥവാ ദീര്‍ഘായുസ്സ് നേടലാണ് സോമയാഗങ്ങളുടെ ലക്ഷ്യം. ഇവയ്ക്ക് പൊതുവെ "ജ്യോതിഷ്ടോമം" എന്ന പേരുണ്ട്. അഗ്നിഷ്ടോമം, ഷോഡശി, വാജപേയം, അതിരാത്രം തുടങ്ങി സോമയാഗങ്ങള്‍ ഏഴാണ്. മരണത്തെ മറികടക്കാം എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തില്‍ മീമാംസാകാലത്ത് സോമയാഗം നടത്തിയിരുന്നതിനെ അന്നത്തെ സാമൂഹ്യജീവിത പശ്ചാത്തലം വിലയിരുത്തുമ്പോള്‍ ഗുരുതരമായ തെറ്റായി വിലയിരുത്താന്‍ കഴിയുകയില്ല.

എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. മാന്ത്രികവിദ്യയുടെ മായിക സാധ്യത എന്ന ഫലശൂന്യതയെ ആധുനികമനശ്ശാസ്ത്രം തെളിവുകളോടുകൂടി തള്ളിക്കളഞ്ഞിരിക്കുന്നു. വില്‍ഹംറൈഹ് (Wilherm Reich 1897-1957) എറിക് ഫ്രോം (Eric Fromum1900-1980) എന്നീ പ്രശസ്ത നവ ഫ്രോയിഡിയന്മാര്‍ "യാഗസംസ്കാരം" പോലുള്ള ദുരാചാരങ്ങള്‍ എങ്ങനെ സമൂഹത്തില്‍ രൂപപ്പെടുന്നു എന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഫാസിസത്തിന്റെ മാനസികോപാധികളായി വില്‍ഹം റൈഹ് തന്റെ Mass Psychology of Facism എന്ന പ്രശസ്ത കൃതിയില്‍ സിദ്ധാന്തിക്കുന്ന ആത്മീയതയും, വംശീയതയും, ദേശീയതയും "നവ"യാഗ സംസ്കാര" പ്രവണതകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം. ചരിത്രത്തിന് സമൂഹത്തെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന് വ്യക്തിയെ വാര്‍ത്തെടുക്കുന്നതിലും പങ്കുണ്ടെന്ന മാര്‍ക്സിയന്‍ സിദ്ധാന്തം അംഗീകരിച്ച പ്രശസ്ത മനശ്ശാസ്ത്രനായിരുന്നല്ലോ എറിക് ഫ്രോം. മുതലാളിത്തം കൊടികുത്തിവാഴുന്ന അരക്ഷിത സമൂഹത്തില്‍ സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അനുഭൂതികള്‍ ഉണ്ടായിക്കൊണ്ടിരിക്കാന്‍ വേണ്ടി മിഥ്യകളുടെ (Illusions)പരമ്പര സൃഷ്ടിക്കപ്പെടും എന്ന് ഫ്രോം പറഞ്ഞത് നവയാഗപരമ്പരയുടെ കാര്യത്തിലും പ്രസക്തമാണല്ലോ. കപടസ്വത്വത്തെ (pseudo-self)സൃഷ്ടിക്കുകയും കപടചിന്തകളില്‍ (pseudo-thoughts) വ്യാപരിക്കുകയും ഈ മിഥ്യകള്‍ നിലനില്‍ക്കാനായി കപട അനുഭൂതികള്‍ (pseudo feelings) അനുഭവിപ്പിക്കുകയും ചെയ്തുകൊണ്ട്, സ്വത്വത്തിന്റെ ആന്തരിക ജീവിത സമൃദ്ധിയില്‍നിന്ന് അന്യവല്‍ക്കരണം നടത്തുന്നു എന്ന എറിക് പ്രോമിന്റെ നിരീക്ഷണം "നവയാഗസംസ്കാര"വുമായി എങ്ങനെ നാഭീ-നാളബന്ധം പുലര്‍ത്തുന്നു എന്ന് നമുക്കിന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

""ശാസ്ത്രവും മതത്തെപോലെ മാന്ത്രികവിദ്യയില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. മതം അജ്ഞാതത്തിനുമുമ്പുള്ള മനുഷ്യന്റെ നിസ്സഹായത പ്രകടിപ്പിക്കുന്ന മാന്ത്രിക വിദ്യയുടെ നിഷേധാത്മക വശത്തെ വികസിപ്പിച്ചു. ശാസ്ത്രമാകട്ടെ അറിഞ്ഞതിന്മേലുള്ള അവന്റെ ശക്തി വിളംബരം ചെയ്തുകൊണ്ട് അതിന്റെ സ്വീകാര്യാത്മക വശത്തെ വളര്‍ത്തിയെടുത്തു"" എന്ന് ജോര്‍ജ് തോംസണ്‍ പറയുന്നു. (Religion;. London 1950) ശാസ്ത്രത്തിന്റെ ഈ സ്വീകാര്യാത്മകതയെ നിഷേധിക്കാനാവാത്തതിനാല്‍ മതം അതിന്റെ ""ചെമ്പു തെളിയാതിരിക്കാന്‍" ശാസ്ത്രീയയുക്തികള്‍ മോഷ്ടിച്ചെടുത്ത് ""പുറംപൂച്ച്"" നടത്തി സുരക്ഷിതരായിരിക്കാന്‍ വേവലാതിപ്പെടുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഈ പശ്ചാത്തലത്തില്‍ നിരന്തരം യാഗങ്ങള്‍ നടത്തി മേനി നടിക്കാനുള്ള ഭൗതിക ചുറ്റുപാട് രൂപപ്പെടുത്തിയെടുക്കാന്‍ സവര്‍ണമേധാവിത്വത്തിന് എങ്ങനെ സാധ്യമാകുന്നു എന്ന് മതേതരത്വത്തിന് ഏറെ മൂല്യം കല്‍പിക്കുന്ന മലയാളി ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

III

ഓരോ വേദത്തിനും മന്ത്രങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്ന് നാല് ഭാഗങ്ങളുണ്ട്. യാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ബ്രാഹ്മണമാണ് പൂര്‍വ മീമാംസ. ജൈമിനി എന്ന മഹര്‍ഷിയാണ് മീമാംസദര്‍ശനത്തിന്റെ ഉപജ്ഞാതാവ് എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. വേദങ്ങള്‍ക്ക് ജ്ഞാനപരം, കര്‍മപരം, ഉപാസനാപരം എന്നിങ്ങനെ മൂന്ന് വ്യാഖ്യാനഭേദങ്ങളുമുണ്ട്. കര്‍മ പരമായ വ്യാഖ്യാനമാണ് മീമാംസ നിര്‍വഹിക്കുന്നത്. കര്‍മമെന്നാല്‍ "യാഗം" എന്നാണ് മീമാംസയില്‍ അര്‍ഥം.

ഉപനിഷദ് മാഹാത്മ്യത്തെ തന്റെ ""തത്വമസി"" എന്ന വിഖ്യാതകൃതിയിലൂടെ പ്രഘോഷിക്കുന്ന സുകുമാര്‍ അഴീക്കോട് യാഗസംസ്കാരത്തെക്കുറിച്ച് പ്രസ്തുത കൃതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത് ശ്രദ്ധിക്കുക. ""വേദം ബ്രഹ്മകാണ്ഡം എന്നും ധര്‍മ കാണ്ഡം എന്നും രണ്ടു ഭാഗമാണെന്ന് ജൈമിനി പറയുന്നു. ധര്‍മകാണ്ഡം ദേവതാസ്തുതിപരമായ ഉപാസനാകാണ്ഡവും യജ്ഞവിധി രൂപമായ കര്‍മകാണ്ഡവുമായി വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മകാണ്ഡം എന്ന പവിത്രമായ ആത്മീയാനുഭൂതിയുടെ ഹിരണ്യഹൃദയം തുറന്നുവിടുകയാണ് യഥാര്‍ഥമായി വേദപഠനത്തിന്റെ ലക്ഷ്യം. യാജ്ഞികന്മാര്‍ക്ക് അതല്ല ലക്ഷ്യം, യാഗം ചെയ്തു നേടാവുന്ന സ്വര്‍ഗാദികളായ ഫലങ്ങളാണ്, ""ജ്യോതിഷ്ടോമേന സ്വര്‍ഗകാമോയജതേ"" എന്ന ജൈമിനിയുടെ പൂര്‍വമീമാംസാസൂത്രത്തിലെ വിധി നോക്കുക. പൊന്നുവേണ്ടെന്ന് വെച്ച് തുരുമ്പന്വേഷിച്ചുപോയ ഭാരതത്തിന്റെ ആത്മാവിന്റെ ദാരിദ്ര്യത്തെയാണ് നാം ബ്രാഹ്മണങ്ങളില്‍ കണ്ടെത്തുന്നത്."" (സുകുമാര്‍ അഴീക്കോട് -"തത്വമസി" 3-ാം പതിപ്പ് 1985 പേജ് 48)
ഭാരതത്തിന്റെ ആത്മാവിന്റെ ദാരിദ്ര്യത്തെയാണ് യജഞസംസ്കാരം വെളിപ്പെടുത്തുന്നതെന്നാണ് ""തത്വമസി"കാരന്‍ പറയുന്നതെങ്കില്‍ ആ ദാരിദ്ര്യത്തില്‍ നിന്ന് എങ്ങനെ മുതലെടുപ്പ് നടത്താം എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളത്തിലെ ചില "യുവ ആചാര്യ"ന്മാരിപ്പോള്‍. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിച്ച് ""ശൂദ്രവിമോചനം"" സാധ്യമാക്കിയ ശ്രീനാരായണനവോത്ഥാന ഭൂമികയിലേക്ക് ""യജ്ഞസംസ്കാര""ത്തിന്റെ "സവര്‍ണമേധാവിത്വ" മോഹവുമായി എത്തുന്ന മേല്‍പറഞ്ഞ "ആചാര്യ"ന്മാരെ നാം തിരിച്ചറിയേണ്ടതുണ്ട്.

വേദങ്ങള്‍ ഉപനിഷത്തുകള്‍ എന്നിവ എന്താണെന്ന് അറിയാതെ ആ പേരുകള്‍ കേള്‍ക്കുന്ന മാത്രയില്‍തന്നെ അപ്രാപ്യമായ ഏതോ അനുഭൂതിവിശേഷത്തിന് ജനസാമാന്യം അടിമപ്പെടുന്ന ഒരു അന്തരീക്ഷം ഇപ്പോഴും ഇന്ത്യയില്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്. ""ഏകശിലാബദ്ധവും കാലാതിശായിയും സനാതനവുമായ ഒരു പ്രാക്തന ദര്‍ശനം"" എന്നത് ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രപാഠം. പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. വൈരുധ്യപൂര്‍ണമായ നിരവധി ദര്‍ശനങ്ങളുടെ വിളനിലമായിരുന്നു പ്രാചീനഭാരതം. "പഴമയുടെ വിശുദ്ധിക്ക്" തൊട്ടുകൂടായ്മ കല്‍പ്പിക്കപ്പെട്ടുപോരുന്ന പാരമ്പര്യം ഇന്ത്യയില്‍ പൊതുവെ നിലനിന്നിരുന്നതിനാല്‍ മുമ്പത്തേതിന് വിരുദ്ധമായ ദാര്‍ശനിക ചിന്ത അവതരിപ്പിച്ചിരുന്ന പ്രതിഭാശാലികള്‍ പോലും "ഇരട്ടനാവുകൊണ്ട് "സംസാരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. "ഇന്ത്യന്‍ ഫിലോസഫി"എന്ന ഗ്രന്ഥത്തില്‍ ദേവീപ്രസാദ് ചതോപാധ്യായ ഇതുസംബന്ധിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്. ""ഒരു പഴയ വീക്ഷണഗതി വീണ്ടും വിശദീകരിക്കുന്നതിനിടയില്‍ ഒരു ദാര്‍ശനികന്‍ സ്പഷ്ടമായ ഒരു പുതുമ അവതരിപ്പിക്കുമ്പോള്‍ പോലും പ്രതിനിധാനം ചെയ്യുന്ന പഴയ വിജ്ഞാനത്തില്‍തന്നെ വിലീനനായിരിക്കുന്നതിന്റെ ഒരു വ്യാഖ്യാനം മാത്രമാണ് എന്ന് അയാള്‍ എപ്പോഴും വാദിച്ചിരുന്നു"".

യാഗസൂചകമായ നല്ലൊരു ദൃഷ്ടാന്തംതന്നെ നമുക്കുപരിശോധിക്കാം.108 ഉപനിഷത്തുകളില്‍ ഏറ്റവും ശ്രഷ്ഠമെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുള്ള 13 എണ്ണത്തില്‍പ്പെട്ടതാണ് മുണ്ഡകോപനിഷത്ത്. രണ്ടു ഖണ്ഡങ്ങള്‍ വീതമുള്ള 3 മുണ്ഡകങ്ങള്‍ അടങ്ങിയ ഈ ഉപനിഷത്തില്‍ ആകെ 65 മന്ത്രങ്ങളാണുള്ളത്. മുണ്ഡകം ഒന്നിലെ ഖണ്ഡം രണ്ടിലുള്ള ആദ്യ 6 മന്ത്രങ്ങളും യാഗമാഹാത്മ്യത്തെയാണ് പ്രകീര്‍ത്തിക്കുന്നത്. കാളി, കരാളി, മനോജവ, സുലോഹിത, സുധൂമ്രവര്‍ണ, സ്ഫുലിംഗിനി, വിശ്വരൂപി എന്നിങ്ങനെ ആഹുതി ഗ്രസനത്തിനായി ഇളകിക്കൊണ്ടിരിക്കുന്ന ഏഴ് അഗ്നി നാവുകളിലേയ്ക്ക് യഥാവിധി അഗ്നിഹോത്രാദി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു എങ്കില്‍, ഒരുവന്‍ അര്‍പ്പിക്കുന്ന ആ ആഹൂതികള്‍ തന്നെ സൂര്യന്റെ രശ്മികളായിത്തീര്‍ന്ന് അവനേയും എടുത്ത് ദേവന്മാരുടെ നാഥനായ ഇന്ദ്രന്‍ വാഴുന്ന ആ സ്വര്‍ഗത്തിലേയ്ക്ക് പോകുന്നു എന്നാണ് ഈ 6 മന്ത്രങ്ങളുടേയും സാര സംഗ്രഹം. ഏഴാമത്തെ മന്ത്രം ഇതിന് നേര്‍വിപരീതമായ ആശയത്തെയാണ് പ്രഖ്യാപനം ചെയ്യുന്നത്.

പ്ലവാഹ്യേതേ, അദൃഢം യജ്ഞരൂപാ അഷ്ടാ ദശോക്തമപരം യേഷ്ഠകര്‍മ്മ ഏതച്ഛ്റേയോയേങ്കഭിനന്ദന്തിമൂഢാ ജരാമൃത്യുംതേപുരരേവാപിയന്തി

16 ഋത്വിക്കുകളും യജമാനനും പത്നിയും ഉള്‍പ്പെടെ 18 പേര്‍ ചേര്‍ന്നു ചെയ്യുന്ന ഈ യജ്ഞങ്ങളെ ശ്രേയസ്സാധനമായി കരുതി അഭിനന്ദിക്കുന്ന മുഢന്മാര്‍ ജനനമരണചക്രത്തില്‍പ്പെട്ട് കറങ്ങിക്കൊണ്ടിരിക്കും എന്നും യജ്ഞസ്വരൂപങ്ങളെല്ലാം സംസാരസാഗരത്തിന്റെ തരണത്തിന് അപര്യാപ്തങ്ങളായ ഉറപ്പില്ലാത്തവഞ്ചികളെപ്പോലെ നശ്വരങ്ങളും ദോഷകരങ്ങളുമാകുന്നു എന്നും ആണ് ഈ മന്ത്രത്തിന്റെ താല്പര്യം. യാഗങ്ങളുടെ അര്‍ഥശൂന്യതയെ വളരെ സ്പഷ്ടമായിത്തന്നെ ഈ മന്ത്രം വിശകലനം ചെയ്യുന്നുണ്ട്. യാഗത്തെ ആറു കൈകള്‍ കൊണ്ട് തലോടുകയും ഏഴാമത്തെ കൈകൊണ്ട് ഊക്കോടെ പ്രഹരിക്കുകയും ചെയ്യുന്ന ഈ വൈരുധ്യത്തിനെ ശ്രീരാമകൃഷ്ണാശ്രമത്തിലെ മൃഡാനന്ദ സ്വാമികളെപ്പോലുള്ളവര്‍ വ്യാഖ്യാനം കൊണ്ട് മറയിടാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഈ വൈരുധ്യം മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുന്നുണ്ട്.

ഛാന്ദോഗ്യോപനിഷത്തിലെ "ശൗവഉദ്ഗീതം" (ശ്വാക്കളാല്‍ ഉപജ്ഞാതമായ ഉദ്ഗീതം) യാഗസംസ്കാരത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ബകദാത്ഭ്യന്‍, ഗ്ലാവമെത്രേയന്‍ എന്നീ രണ്ടു ബ്രാഹ്മണര്‍ നോക്കി നില്‍ക്കെ ഒരു വെള്ളനായയും അതിന്റെ കൂട്ടുകാരും മുന്നിലുള്ളതിന്റെ വാല് പിന്നിലുള്ളത് കടിച്ചുപിടിച്ചുകൊണ്ട് യാഗച്ചടങ്ങിലെന്നപോലെ വട്ടം ചുറ്റിമോങ്ങിക്കൊ ണ്ടിരുന്നു. മോങ്ങലിന്റെ അര്‍ഥം ഉപനിഷത്ത് ഇങ്ങനെ വ്യാഖ്യാനിക്കുന്നു.

ഓം അദാമോം പിബാമോംദേവോ വരുണ; പ്രജാപതി: സവിതാന്നമിതാഹരത്, അന്നപതേ! അന്നംഇഹാഹര, ആഹര, ഓമിതി (ചാന്ദോഗ്യം 1.12.5) (ഓം ഞങ്ങള്‍ അന്നം കഴിക്കുമാറാകട്ടെ! ഓം, വെള്ളം കുടിക്കുമാറാകട്ടെ. വരുണനും പ്രജാപതിയും സവിതാവും ഞങ്ങള്‍ക്ക് അന്നംതരട്ടെ! അന്നങ്ങള്‍ക്കെല്ലാം നാഥനായിട്ടുള്ളവനേ! ഞങ്ങള്‍ക്ക് അന്നം തന്നാലും...അന്നം തന്നാലും).

ഇപ്രകാരം യാഗകര്‍മങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമ്പോഴും ഛാന്ദോഗ്യവും യാഗങ്ങളെ പ്രമാണമാക്കുന്നുണ്ട്. സുകുമാര്‍ അഴീക്കോട് ഇതുസംബന്ധിച്ച് ആശ്വാസം കൊള്ളുന്നത് ഇങ്ങനെയാണ്. ""ആത്മവിദ്യയുടെ പരകാഷ്ഠയായ ഉപനിഷത്തിന്റെ ഔന്നിത്യംകാട്ടുന്നതോടൊപ്പം ഛാന്ദോഗ്യത്തില്‍ ബ്രാഹ്മണങ്ങളിലെ യജ്ഞക്രിയാപരതയുടെ പടുകുഴികളും കാണാം. ചന്ദ്രന്റെ കളങ്കം പോലെ എന്നു നമുക്ക് സമാശ്വസിക്കാം"".(തത്വമസി-ചആട 3-ാം പതിപ്പ്) പേജ് 277)

ചന്ദ്രനിലെ കളങ്കം കളങ്കമാണെന്നു തുറന്നു വിമര്‍ശിക്കാതെ ഒരു നിസ്സംഗതയാണ് അഴീക്കോട് ഇക്കാര്യത്തില്‍ പുലര്‍ത്തിയത്. ഈ നിസ്സംഗതയെപ്പോലും അതിവൈകാരികതയായി പെരുപ്പിച്ചുകാട്ടിയ മഹാകവി അക്കിത്തം "നമ്പൂതിരി"യെപ്പോലുള്ളവരാണ് (അക്കിത്തം: "ശ്രൗതശാസ്ത്രപാരമ്പര്യം കേരളത്തില്‍" ശുക്രപുരം 1990 പുറം 38) ആധുനികകാലത്തെ യാഗസംഘാടകരുടെ പ്രതിലോമശക്തിയെ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖേദപൂര്‍വം പറയട്ടെ.

ഭാരതത്തിലെ പ്രാക്തന ദര്‍ശനങ്ങളില്‍ ലോകായതം, സാംഖ്യം, ബൗദ്ധം, ജൈനം തുടങ്ങിയ ഭൗതികദര്‍ശനങ്ങളൊഴികെ മറ്റെല്ലാ ആത്മീയദാര്‍ശനികരും -ജൈമിനിയും ശ്രീശങ്കരനും ഉള്‍പ്പടെ-സ്വീകരിച്ചുപോന്ന ഗൃഹാതുരത്വ ദൗര്‍ബല്യ സമീപനമാണ് പുതിയകാലത്ത് യാഗത്തെയും "കമ്പോളവല്‍ക്കരിക്കാനുള്ള" പൂണൂല്‍ യജമാനന്മാരുടെ നീക്കങ്ങള്‍ക്ക് പ്രമാണമായിത്തീരുന്നത് "ഇന്ത്യയുടെ പൂര്‍വകാലത്തിന്റെ രാഷ്ട്രീയപ്രഭാവം എത്രതന്നെ മാറിക്കൊണ്ടിരുന്നതായി തോന്നിയാലും ഏറ്റവും പഴയകാലം മുതല്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകംവരെ അതിന്റെ സാമൂഹ്യസ്ഥിതി മാറ്റമില്ലാതെതന്നെ ഇരുന്നിട്ടുണ്ട്" എന്ന് മാര്‍ക്സ് പറഞ്ഞത് പ്രസക്തമാണ്. (മാര്‍ക്സ് ഏംഗല്‍സ് "ബ്രിട്ടനെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍"-മോസ്കോ 1954 പേജ് 380)

മരവിച്ചുനിന്ന ഇന്ത്യന്‍ തത്വചിന്താ രീതിക്ക് പൂതുജീവന്‍ നല്‍ കിയ രാജാറാംമോഹന്‍റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, വിവേകാനന്ദന്‍, ടാഗോര്‍, മഹാത്മാഗാന്ധി തുടങ്ങിയ ആധുനികപരിഷ്കര്‍ ത്താക്കള്‍പോലും മതവേഷവും മുന്‍വിധികളും എടുത്തണിഞ്ഞുകൊണ്ട് മാത്രമേ പരിഷ്കരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുള്ളു. പ്ലേറ്റോ തന്റെ ഏറ്റവും പരിപക്വമായ "നിയമങ്ങള്‍" എന്ന കൃതിയില്‍ ഇങ്ങനെ പറയുന്നു "സത്യം എന്നത് സ്ഥായിയായ ഒരു നല്ലകാര്യമാണ്. എങ്കിലും അത് ആളുകളെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ പ്രയാസമാണ്."- മാര്‍ക്സ് പറഞ്ഞതുപോലെ കാഴ്ചപ്പാടുകളില്‍ തലകീഴായിനില്‍ക്കുന്ന ഒരു ലോകത്ത് സത്യം അവിശ്വസനീയമാംവിധം തലനിവര്‍ത്തി നേരെത്തന്നെയാണല്ലോ നില്‍ക്കുക. നിവര്‍ന്നുനില്‍ക്കുന്ന സത്യത്തെ അസത്യമായും തലകീഴായി നില്‍ക്കുന്ന പ്രതിലോമ ആശയ അസത്യങ്ങളെ സത്യമായും ജനബോധം സാമാന്യവല്‍ക്കരിക്കുന്നു.

പരിഷ്കരണശ്രമങ്ങളിലെ ആശയവാദമുന്‍വിധികള്‍ താല്‍ക്കാലിക വിജയങ്ങള്‍ക്ക് കാരണമായേക്കാമെങ്കിലും ദീര്‍ഘകാല പുരോഗതി എന്ന ലക്ഷ്യപ്രാപ്തിക്ക് അത് വിലങ്ങുതടിയായിത്തീരുന്നു എന്ന് ശ്രീനാരായണഗുരുവിന്റെ "നിശ്ശബ്ദ വിപ്ലവം" തന്നെ തെളിവുനല്‍കുന്നുണ്ടല്ലോ. തികച്ചും സോദ്ദേശ പ്രേരകമായിരുന്നു എങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്താനും വിശ്വാസ്യത നേടിയെടുക്കാനും ഗുരു സ്വീകരിച്ച വിഗ്രഹപ്രതിഷ്ഠാരീതിതന്നെ ഉദാഹരമായി എടുക്കാവുന്നതാണ്. വിഗ്രഹാരാധകനല്ലാതിരുന്നിട്ടുകൂടി ഗുരുവിന് 28 വിഗ്രഹപ്രതിഷ്ഠകള്‍ നടത്തേണ്ടിവന്നു. അദൈ്വതിയും വിഗ്രഹപ്രതിഷ്ഠാവിരോധിയുമായിരുന്ന വാഗ്ഭടാനന്ദ ഗുരുവിനുമുന്നില്‍ ഉത്തരം മുട്ടിപ്പോയപ്പോള്‍ "ജനങ്ങള്‍ സൈ്വര്യം തരേണ്ടേ, എന്ന കേവല യുക്തിയില്‍ അദ്ദേഹത്തിന് അഭയം കണ്ടെത്തേണ്ടിയും വന്നു. ഈ വൈരുധ്യം ബഹുജനപിന്തുണയുടെ കാര്യത്തില്‍ ഗുരുവിന് രക്ഷാകവചമായിരുന്നു എങ്കിലും മരണശേഷം അദ്ദേഹവും വിഗ്രഹവല്‍ക്കരിക്കപ്പെടുകയും ചില്ലുകൂട്ടില്‍ അടക്കപ്പെടുകയുമാണല്ലോ ഉണ്ടായത്.

യുക്തിപരമായി ഔന്ന്യത്യം പുലര്‍ത്തുമ്പോഴും "യുക്തിരാഹിത്യത്തിന്" മൗനാനുവാദം നല്‍കുന്ന കീഴ്വഴക്കം നവോത്ഥാന കേരള സംസ്കൃതിയെ ഒരു ശാപംപോലെ പിന്തുടരുകയാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന് കേരളത്തില്‍ ഉറപ്പുള്ള ഒരു സൗധം പണിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സുസജ്ജമായ താല്‍ക്കാലിക ടെന്റുകള്‍ പെട്ടെന്ന് കെട്ടിയുയര്‍ത്താനുള്ള കോപ്പുകള്‍ കരഗതമാണുതാനും. ഇങ്ങനത്തെ ഒരു താല്‍ക്കാലിക ടെന്റിലേക്ക് ഇത്തിരി ഇടം തേടി "സോമയാഗം" എന്ന "ഒട്ടകം" എത്തിയിരിക്കുന്നു. തിരിച്ചറിവിന്റെ വലിയ ദണ്ഡുപയോഗിച്ച് അതിനെ ആട്ടിപ്പായിക്കേണ്ടത് കേരളത്തിന്റെ ഭൗതിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.

*
എ കെ പീതാംബരന്‍ ദേശാഭിമാനി വാരിക

അന്ധകാരയുഗം തിരിച്ചെത്തുമ്പോള്‍

Tuesday, October 29, 2013

ഇരുളിനെ കീറിയ വജ്രസൂചി

നവോത്ഥാന പ്രസ്ഥാനത്തെയും മതനവീകരണ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്ര്യസമരവുമായി സമന്വയിപ്പിച്ച പ്രതിഭാശാലിയായിരുന്നു വാഗ്ഭടാനന്ദഗുരു. കേരളീയരുടെ വിചാരവിപ്ലവത്തിന് തിരികൊളുത്തിയ വാഗ്ഭടാനന്ദന്റെ സ്മൃതിദിനമാണ് ഒക്ടോബര്‍ 29. 1939ലായിരുന്നു ആ പ്രകാശം പൊലിഞ്ഞത്.

പണ്ഡിതനും പ്രഭാഷകനും പത്രാധിപരുമായിരുന്ന വാഗ്ഭടാനന്ദന്‍ കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് വയലേരി തറവാട്ടില്‍ 1885ലാണ് ജനിച്ചത്. കീഴ്ജാതിക്കാര്‍ക്കും ദരിദ്രര്‍ക്കുമായി കോഴിക്കോട് കാരപ്പറമ്പില്‍ 1906ല്‍ തത്വപ്രകാശികയെന്ന വിദ്യാലയം സ്ഥാപിച്ചു. 1917ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ച് തന്റെ ആശയമണ്ഡലം വിപുലീകരിച്ചു. "അഭിനവ കേരളം", "ആത്മവിദ്യാ കാഹളം" "ശിവയോഗി വിലാസം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. മതാന്ധതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായി പ്രഭാഷണങ്ങളും സംവാദങ്ങളുമായി ആ കര്‍മയോഗി മംഗലാപുരം മുതല്‍ മദിരാശിവരെ സഞ്ചരിച്ചു.

പൂജാദികര്‍മങ്ങള്‍ അര്‍ഥശൂന്യമാണെന്ന് തന്റെ മാസികകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വാഗ്ഭടാനന്ദന്‍ ഉദ്ബോധിപ്പിച്ചിരുന്നു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ച സവര്‍ണ തമ്പ്രാക്കളോടും വാഗ്ഭടാനന്ദന്‍ പോരടിച്ചു. ഗുരുവായൂര്‍ ക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കാന്‍ ആരംഭിച്ച പ്രക്ഷോഭത്തെ സാമൂതിരി കണ്ടില്ലെന്ന് നടിച്ചാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന് തുറന്നടിക്കാനും അദ്ദേഹം തയ്യാറായി. ലോകം മുഴുവന്‍ വിറപ്പിച്ച തുര്‍ക്കി സുല്‍ത്താന്റെയും റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെയും ദുര്‍ഗതിയെക്കുറിച്ച് രാജാവ് ശാന്തമായി ഒന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം മുന്നിട്ടിറങ്ങി.

ഫറോക്കിലെ ഓട്ടുകമ്പനിയില്‍ ഒരു തൊഴിലാളിയെ തെങ്ങില്‍ വരിഞ്ഞുകെട്ടി അടിച്ചുകൊന്നു. ഇതിനെതിരെ കെ പി ഗോപാലന്‍ ആരംഭിച്ച നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി സമരം വിജയിച്ചശേഷം നാരാങ്ങാനീര് നല്‍കി അവസാനിപ്പിച്ചാണ് വാഗ്ഭടാനന്ദന്‍ മടങ്ങിയത്. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ 1934ല്‍ കരിവെള്ളൂരില്‍ രൂപീകൃതമായ അഭിനവ ഭാരത യുവസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അകമഴിഞ്ഞ് പിന്തുണച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പലപ്പോഴായി നിയമലംഘനം നടത്തിയതിന് അദ്ദേഹത്തെ കലക്ടര്‍ താക്കീത് ചെയ്യുകയുണ്ടായി.

മതനവീകരണ പ്രശ്നങ്ങളും ആത്മീയ കാര്യവിചാരവും കൈകാര്യംചെയ്യുമ്പോഴും കവിതയും സാഹിത്യ നിരൂപണവും അദ്ദേഹം നടത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. വാഗ്ഭടാനന്ദനും നവോത്ഥാന നായകരും രൂപപ്പെടുത്തിയ മലയാളിയുടെ ആത്മാഭിമാനത്തിന്റെ പതാക വലിച്ച് താഴ്ത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഫ്യൂഡല്‍ ജീര്‍ണതകള്‍ ആഗോള മൂലധനത്തിന്റെ പുത്തന്‍ അജന്‍ഡകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. ജാതി മത ചിന്തകളും അനാചാരങ്ങളും വീണ്ടും സമൂഹത്തിലേക്ക് അതിക്രമിച്ച് കയറുന്നു. നവോത്ഥാന കാലം കുഴിച്ചു മൂടിയ ജീര്‍ണതകള്‍ പൊതുജീവിതത്തിലേക്ക് വര്‍ണപ്പകിട്ടോടെ എഴുന്നള്ളിക്കപ്പെടുകയാണ്. ഈയൊരു സാഹചര്യത്തില്‍ വാഗ്ഭടാനന്ദ ദര്‍ശനങ്ങളുടെ പ്രസക്തിയേറുകയാണ്.

*
എം സുരേന്ദ്രന്‍ ദേശാഭിമാനി

Saturday, August 27, 2011

കേരളീയ നവോഥാനത്തിന്റെ സത്യവും മിഥ്യയും

ഈ വര്‍ഷത്തെ സി അച്യുതമേനോന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുവാന്‍ എനിക്കവസരമുണ്ടായി. 'കേരളീയ നവോഥാനം : സത്യവും മിഥ്യയും' എന്നതായിരുന്നു വിഷയം. വിഷയത്തിലേക്ക് കടക്കേണ്ടിവന്നപ്പോഴാണ് വല്ലാത്തൊരാത്മവിചാരണയ്ക്കു മുന്നില്‍ സ്വയം പ്രതിഷ്ഠിക്കേണ്ടിവന്നത്.

നാമൊക്കെ എത്രമാത്രം മാറിപ്പോയിരിക്കുന്നു. ആത്മവഞ്ചന കൂടാതെ പ്രഭാഷണ വേദിയില്‍പ്പോലും നില്‍ക്കാന്‍ കഴിയാതെ വന്നാലോ!

സി അച്യുതമേനോനെപ്പോലുള്ളവര്‍ക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു സാംസ്‌കാരിക പ്രതിസന്ധിക്കു മുന്നിലാണ് അകപ്പെട്ടുപോയിരിക്കുന്നത് എന്ന് ബോധ്യപ്പെടുകയായിരുന്നു.

കേരളീയ നവോഥാനം പരിപൂര്‍ണമായും തലതിരിച്ചിടപ്പെട്ട സാമൂഹിക-സാംസ്‌കാരിക സാഹചര്യമാണ് ഇന്നു കേരളത്തിലുള്ളത്. പല പകല്‍കൊണ്ട് നാം നേടിയ യുക്തിമാര്‍ഗങ്ങളൊക്കെ ഒറ്റരാത്രികൊണ്ട് പിന്നിലേയ്ക്കാക്കുവാന്‍ പുനരുത്ഥാന ശക്തികള്‍ക്കു കഴിഞ്ഞിരിക്കുന്നു. അതിനോടൊക്കെ കുറ്റകരമായ മൗനം പാലിക്കുകവഴി കേരളീയ നവോത്ഥാനത്തിന്റെ സത്യത്തോട് നീതിപുലര്‍ത്താന്‍ കഴിയാത്തവരായി എന്നെപ്പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാറിപ്പോവുകയും ചെയ്തിരിക്കുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയും നിധിനിക്ഷേപവും എത്രയെത്ര അസംബന്ധ ചര്‍ച്ചകള്‍ക്കും പ്രസ്താവങ്ങള്‍ക്കുമാണ് അടുത്തകാലത്ത് വഴിതുറന്നത്. പൊതു പൗരസമൂഹത്തില്‍ യുക്തിചിന്തയുടെ കണികപോലും ശേഷിക്കുന്നില്ലെന്നു തോന്നിക്കുന്ന വിധത്തില്‍ മാധ്യമങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞു. കോടതിവിധികള്‍ക്കും മീതെ ജ്യോതിഷികളുടെ വിധി പ്രസ്താവങ്ങള്‍ വന്നു. അന്ധകാരയുഗങ്ങളില്‍പ്പോലും കേട്ടിട്ടില്ലാത്ത വിധത്തില്‍ അസംബന്ധങ്ങള്‍ നിരത്തി ദൈവജ്ഞര്‍ പ്രശ്‌നചാര്‍ത്തുകള്‍ കുറിച്ചു.

അതിലൊക്കെ വലിയ തമാശയായി എനിക്കനുഭവപ്പെട്ടത് മറ്റൊരു കാര്യമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അഭൂതപൂര്‍വമായി വര്‍ധിച്ചു. കാരണം ഒന്നുമാത്രമാണ്. ശ്രീപത്മനാഭന് സ്വത്തു വര്‍ധിച്ചിരിക്കുന്നു!

ധനമില്ലെങ്കില്‍ ദൈവങ്ങള്‍ക്കുപോലും രക്ഷയില്ലാത്ത ഈ കാലം തീര്‍ച്ചയായും മുതലാളിത്തത്തിന്റെ വിജയകാലം തന്നെ!

ആലുവാപ്പുഴയ്ക്കക്കരെയുള്ള പൊന്നമ്പലത്തെയും ഇക്കരെയുള്ള കല്ലമ്പലത്തെയും കുറിച്ച് വിശ്വാസഭക്തിയെ പരിഹസിച്ച് പാട്ടെഴുതിയ വയലാര്‍ രാമവര്‍മ്മയെ ഓര്‍ക്കാതെ വയ്യ. കല്ലിനെ തൊഴുന്നവരേ, ഈ കല്‍പ്പണിക്കാരെ മറക്കരുതേ എന്നെഴുതിയതും വയലാറാണ്. ആ ചിന്തകള്‍ക്കൊക്കെ പിന്നിലുണ്ടായിരുന്നത് കേരളീയ നവോഥാനത്തിന്റെ സത്യമായിരുന്നു. യുക്തിചിന്തയായിരുന്നു ആ സത്യത്തിന്റെ അടിസ്ഥാനബലം.

കേരളീയ നവോഥാനത്തിന്റെ മുന്‍നിര നായകനായി നാം കണക്കാക്കിപ്പോരുന്ന ശ്രീനാരായണഗുരു സന്യാസികള്‍ക്കിടയിലെ യുക്തിവാദിയായിരുന്നു. ദൈവംപോലും തുണയില്ലാത്ത പതിത ജനകോടികള്‍ക്കുവേണ്ടി അരുവിപ്പുറത്ത് പുഴയില്‍ നിന്നൊരു വെറും കല്ലെടുത്തു പ്രതിഷ്ഠിച്ചുകൊണ്ട് 'ഇത് അധഃസ്ഥിതരുടെ ദൈവമാണ്' എന്ന് ഗുരു പ്രഖ്യാപിക്കുന്നിടത്ത് നവോഥാന യുക്തിചിന്തയുടെ ധീരതയും മനുഷ്യസ്‌നേഹവുമുണ്ട്. അടിസ്ഥാന മനുഷ്യന് പ്രയോജനപ്പെടുന്നില്ലെങ്കില്‍ ദൈവത്തെക്കൊണ്ട് ലോകത്തിന് യാതൊരു ആവശ്യവുമില്ല എന്നതാണ് ആ യുക്തിചിന്തയുടെ കാതല്‍. സമ്പന്ന സവര്‍ണക്കും രാജപ്രഭുക്കള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും മാത്രം ദര്‍ശനം നല്‍കുന്ന ഉപരിവര്‍ഗദൈവങ്ങള്‍ മഹാക്ഷേത്രങ്ങളില്‍ പാല്‍പ്പായസം കുടിച്ച് കൊഴുത്തപ്പോള്‍ അരുവിയിലെ വെറും ശിലയെ പ്രതീകാത്മകദൈവമാക്കുകയായിരുന്നു ഗുരു.

ആ യുക്തിചിന്തയില്‍ നിന്നാണ് നവോഥാനത്തിന്റെ സാംസ്‌കാരിക ശക്തികള്‍ മുഴുവന്‍ പിറവികൊണ്ടത്. പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ സ്വാതന്ത്ര്യമുള്ള പൊതുവഴിയില്‍ കൂടി അടിസ്ഥാന മനുഷ്യന് നടക്കാനവകാശമില്ലെന്നു പ്രഖ്യാപിച്ച അസംബന്ധ യുക്തിയെയാണ് പിന്നീട് അയ്യങ്കാളി ചോദ്യം ചെയ്തത്. സവര്‍ണപ്രമാണിമാര്‍ക്കു മാത്രം സഞ്ചരിക്കാനവകാശമുണ്ടായിരുന്ന വഴികളില്‍ സ്വന്തം വില്ലുവണ്ടിയില്‍ ധീരമായി സഞ്ചരിക്കുക മാത്രമല്ല, തടയാന്‍വന്ന മാടമ്പിമാരെയും സില്‍ബന്തികളെയും കയ്യൂക്കുകൊണ്ടും നെഞ്ചൂക്കുകൊണ്ടും നേരിടുകയും ചെയ്തു അയ്യങ്കാളി. അതിന്റെ തുടര്‍ച്ചയാണ് പൊതുപൗരസമൂഹം പിന്നീട് ഏറ്റെടുത്ത വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും.

'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് പ്രഖ്യാപിച്ച ഗുരുവിന്റെ യുക്തിയെ കുറെക്കൂടി വികസിപ്പിച്ചുകൊണ്ട്, 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് അസന്നിദ്ധമായി പ്രഖ്യാപിക്കുവാന്‍ ധൈര്യം കാട്ടി പിന്നീട് സഹോദരന്‍ അയ്യപ്പന്‍. (അയ്യങ്കാളിയുടെയും സഹോദരന്‍ അയ്യപ്പന്റെയും ജന്മദിനങ്ങള്‍ ഓഗസ്റ്റ് മാസത്തിലാണെന്നും സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു).

കേരളീയ പൊതുബോധമണ്ഡലത്തെയൊന്നാകെ ഉഴുതുമറിച്ച മനുഷ്യസ്‌നേഹാധിഷ്ഠിതമായ ഈ യുക്തിചിന്തയാണ് നവോത്ഥാനാനന്തര മലയാള സാഹിത്യ-സാംസ്‌കാരിക മണ്ഡലത്തെ പുരോഗമനോന്മുഖമാക്കി മാറ്റിപ്പണിഞ്ഞത്. ആ വഴിയിലാണ് പൊന്‍കുന്നം വര്‍ക്കി പള്ളിയെയും പട്ടക്കാരെയും നേരിട്ടത്. വൈക്കം മുഹമ്മദ് ബഷീര്‍ പൊന്‍കുരിശു തോമയെക്കൊണ്ട് പള്ളിയിലെ കുരിശു മോഷ്ടിച്ചത്. പള്ളിക്കെന്തിനാണ് പൊന്‍കുരിശ്? എന്ന് ഒരു ബഷീറിനും ഇന്ന് ചോദിക്കാനാവുകയില്ല.

'കാണ്ന്ന മനുസന്‍മാരെ വിശ്വസിക്കാത്തോരെങ്ങനാടോ കാണാത്ത പടച്ചോനെ വിശ്വസിക്കുന്നത്?' എന്ന് ഇടശ്ശേരിയുടെ അബൂബക്കര്‍ക്ക് ഇന്ന് ചോദിക്കാന്‍ കഴിയുകയില്ല. 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന് ഒരു നാടകത്തിന് ഇനിയാരും പേരിടുകയില്ല.

എന്തിന്, ജീവിതകാലം മുഴുവന്‍ തനിക്ക് യാതൊരു പ്രയോജനവും ചെയ്യാതിരുന്ന ഭഗവതിയുടെ മുഖത്ത് ഒരിക്കല്‍കൂടി വെളിച്ചപ്പാടിനെക്കൊണ്ട് കാര്‍ക്കിച്ച് തുപ്പിക്കുവാന്‍ എം ടി വാസുദേവന്‍ നായര്‍ക്കും ഇനി സാധ്യമാവുകയില്ല. ആത്മവിചാരണയുടെ ഭാഷയില്‍ എം ടി ഒരിക്കല്‍ അതു തുറന്നു പറയുകയും ചെയ്തുവല്ലോ.

ഇതാണ് കേരളീയ നവോത്ഥാനത്തിന്റെ മിഥ്യാകാലം. നവോത്ഥാനചിന്തയുടെ അപാരമായ മനുഷ്യസ്‌നേഹം കൊളുത്തിവെച്ച യുക്തിയുടെ വെളിച്ചങ്ങളെയെല്ലാം ഇരുട്ടിന്റെ ശക്തികള്‍ കെടുത്തിക്കളഞ്ഞിരിക്കുന്നു.

ജ്യോതിഷികളുടെ പ്രശ്‌നവിധി ഭയന്ന്, രാജദാസ്യം രുചിച്ച്, ധനമുള്ള ദൈവങ്ങള്‍ക്ക് പാല്‍പ്പായസം നേദിച്ച് പുനരുത്ഥാന മന്ത്രവാദികള്‍ നവോത്ഥാന ചരിത്രത്തെ പിന്നോട്ടുവലിക്കുകയാണ്.

ചരിത്രബോധമുള്ള മനുഷ്യസ്‌നേഹികള്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ മിണ്ടാതിരിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്.


*****


വൃത്താന്തം/ആലങ്കോട് ലീലാകൃഷ്ണന്‍, കടപ്പാട് : ജനയുഗം