Thursday, May 15, 2014

അടയാളപ്പെടുത്തലുകള്‍ അറിയപ്പെടാതെ പോവില്ല

അരപ്പറ്റ സമരഭൂമിയിലെ മേരിയുടെ കുടില്‍. അവിടെനിന്ന് കഴിച്ച കപ്പ പുഴുങ്ങിയതിന്റെയും കാന്താരിച്ചമ്മന്തിയുടെയും രുചി ഇപ്പോഴും നാവിലുണ്ട്. സമരഭൂവില്‍ വിളഞ്ഞതാണ് ആ വിഭവങ്ങള്‍. ഭക്ഷണത്തോടൊപ്പം മേരി പങ്കുവച്ച സമരവീര്യവും ഞങ്ങളെ ആവേശഭരിതരാക്കി. മെയ് മൂന്നിന്, സമരഭൂമിയില്‍നിന്ന് ഈ ഏഴകളെ പിടിച്ചിറക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സര്‍വസന്നാഹങ്ങളുമായി പൊലീസ്സേന ഇരമ്പിവന്നപ്പോള്‍ മരണം അല്ലെങ്കില്‍ ജീവിതം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് ജീവത്യാഗത്തിന് തയ്യാറായ സ്ത്രീത്വമാണ് മേരി.

അരപ്പറ്റയിലേക്ക് ആക്രോശിച്ചെത്തിയ പൊലീസിന് ഭക്ഷണം ഹാരിസണ്‍സ് എസ്റ്റേറ്റിന്റെ വക. അരപ്പറ്റയിലെ 32 ഏക്കര്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന 140 കുടുംബങ്ങളെ ആട്ടിയിറക്കണം എന്ന് ഹാരിസണ്‍സിനുവേണ്ടി കല്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍. ഗാട്ടും കാണാച്ചരടും എന്ന പേരില്‍ മുതലാളിത്തത്തിന്റെ രീതിശാസ്ത്രങ്ങളെക്കുറിച്ച് പുസ്തകം രചിച്ച എം പി വീരേന്ദ്രകുമാറിന്റെയും മകന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെയും തട്ടകമാണ് വയനാടും കല്‍പ്പറ്റയും. പക്ഷേ, 99 വര്‍ഷത്തെ പാട്ടക്കരാറിനെയും അതവസാനിച്ചിട്ടും നീളുന്ന കാണാക്കരാറിനെയുംകുറിച്ച് ഇക്കൂട്ടര്‍ക്ക് മൗനം. വലതുപക്ഷമൊന്നാകെ ആ മൗനത്തെ പിന്തുടരുന്നു. ഒരുതുണ്ട് ഭൂമിയില്ലാത്ത, കയറിക്കിടക്കാന്‍ കൂരയില്ലാത്ത പാവപ്പെട്ട തൊഴിലാളികളുടെ ജീവല്‍പ്രശ്നങ്ങളെ ഹാരിസണ്‍ കമ്പനി മുതലാളിമാരുടെ കൂടെനിന്ന് യുഡിഎഫ് നേതൃത്വവും അവരുടെ സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുന്നു; പരിഹസിക്കുന്നു; ആക്രമിക്കുന്നു.

വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് അരപ്പറ്റ ഗ്രാമം. ഹാരിസണ്‍ കമ്പനിയുടെ എന്‍സി ഡിവിഷന്‍ പ്രദേശമാണ് താഴെ അരപ്പറ്റ. അവിടെ തൊഴിലാളികള്‍ കൈയേറി കുടില്‍കെട്ടിയത് കൃഷി നശിപ്പിച്ചല്ല. ചായത്തോട്ടമല്ലാത്ത 32 ഏക്കര്‍ ഭൂമിയിലാണ് കുടില്‍ കെട്ടിയത്. ആ ഭൂമിയില്‍ കര്‍പ്പൂരമരങ്ങളാണുള്ളത്. ഈ മരമുള്ള പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യമുണ്ടാവും. വേനല്‍ക്കാലത്ത് ഈ മരത്തിന് കീഴെ അടിക്കാടുപോലും കാണില്ല. കമ്പനി അധികൃതര്‍ ഈ മരം വച്ചുപിടിപ്പിച്ചതിനുപിന്നില്‍ പ്രകൃതിവിരുദ്ധ മനോഭാവമുണ്ടാവാം. ഇവിടത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കെഎസ്കെടിയു പൊതുകിണര്‍ കുഴിച്ചു. അതില്‍ മോട്ടോര്‍വച്ച് എല്ലാ കുടിലിലേക്കും വെള്ളം എത്തിക്കുന്നു. വലതുപക്ഷവും അവരുടെ സര്‍ക്കാരും പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാതെ ചവിട്ടിയരയ്ക്കാന്‍ ശ്രമിക്കുന്ന ഈ തൊഴിലാളികള്‍ക്ക് ദാഹജലം പകരുക എന്നത് കെഎസ്കെടിയുവിന്റെ കടമയാണ്. ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍, ജീവിതം നിലനിര്‍ത്താന്‍ ഏത് പോരാട്ടസീമവരെയും കര്‍ഷക തൊഴിലാളി പ്രസ്ഥാനം മുന്നോട്ടുപോവും.

കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘം, ആദിവാസിക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 2013 ജനുവരി ഒന്നിനാണ് താഴെ അരപ്പറ്റയില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്. അവിടേക്ക് കുടിയേറിയ ഭൂരഹിതരായ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഭൂമി അളന്ന് വീതംവച്ച് നല്‍കി. പിന്നീട് കേരളം അതിശക്തമായ ഭൂസമരത്തിന് സാക്ഷ്യംവഹിച്ചു. അവസാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും സമരസംഘടനകളുടെ നേതൃത്വത്തെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമി വീതം നല്‍കുമെന്ന ഉറപ്പിന്‍മേല്‍ ആ സമരം അവസാനിപ്പിച്ചു. പക്ഷേ, സമയബന്ധിതമായി ഭൂമി വിതരണംചെയ്യാന്‍ വലതുപക്ഷത്തിന്റെ തൊഴിലാളിവിരുദ്ധ മനോഭാവത്തിന് സാധിച്ചില്ല. ആലിക്കുട്ടിയും കുടുംബവും അരപ്പറ്റയിലെ സമരഭൂവില്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമി നിശ്ചയമായും നല്‍കുമെന്ന് പ്രഖ്യാപിച്ച് വളരെയേറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മൂപ്പൈനാട് വില്ലേജ് ഓഫീസര്‍ ആലിക്കുട്ടിയെപ്പോലുള്ള ഭൂരഹിതരോട് കാസര്‍കോട്ടേക്ക് പോകാന്‍ പറഞ്ഞു. അവിടെ കല്ലും പാറയും മാത്രമുള്ള മൂന്നുസെന്റ് ഭൂമിക്കുവേണ്ടി, വെറുതെ ഇട്ടിരിക്കുന്ന ഈ ഭൂമിയില്‍നിന്ന് ഇറങ്ങിപ്പോവാന്‍ ആലിക്കുട്ടിമാര്‍ തയ്യാറായില്ല. എവിടെയെങ്കിലും നട്ടാല്‍ കുരുക്കാത്ത കുറച്ച് ഭൂമി നല്‍കി ഈ മണ്ണ് കമ്പനിക്ക് തിരികെ കൊടുക്കാനുള്ള ത്വരയാണ് ഭരണകൂടത്തിന്.

പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായി ഉപരിപഠനത്തിനു സാധിക്കാതെ അറുപതുരൂപ ദിവസക്കൂലിക്ക് സ്റ്റേഷനറിക്കടയില്‍ ജോലി നോക്കുന്ന റൈഹാനത്ത്, പത്താം ക്ലാസ് കഴിഞ്ഞ് എനിക്ക് ഇനിയും പഠിക്കണം ഉമ്മാ, എന്ന് പറയുന്ന റംസീന. അസുഖങ്ങളാല്‍ വലയുന്ന അവരുടെ ഉമ്മ സുബൈദ. മുതിര്‍ന്ന പെണ്‍കുട്ടികളെയുംകൊണ്ട് ഭര്‍ത്താവ് മരിച്ച ഈ ഉമ്മ എവിടേക്ക് പോവും? ഇവിടെ തളിര്‍ത്തുനില്‍ക്കുന്ന സമരജീവിതങ്ങളെ പരിചയപ്പെടുത്താനുള്ള ധാര്‍മികത മാധ്യമലോകം കാണിച്ചിട്ടില്ല.

അരപ്പറ്റയില്‍ ഭൂസമരത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ നേര്‍ക്ക് മറ്റേതോ നാട്ടിലെ ആര്‍ക്കും വേണ്ടാത്ത മണ്ണുവച്ച് നീട്ടാനുള്ള കുടിലബുദ്ധിക്ക് പകരം ഹാരിസണ്‍സ് കമ്പനി കൈയടക്കിവച്ച ഈ ഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. സുബൈദയുടെ കുടിലിന്റെ ബ്ലേഡ് വച്ച് കീറാവുന്ന ഫ്ളക്സ് ചുവരിന്റെ അരക്ഷിതാവസ്ഥ കര്‍ഷക തൊഴിലാളി യൂണിയന് കണ്ടില്ലെന്നു നടിക്കാനാവില്ല. തോക്കും നീട്ടിപ്പിടിച്ച് സമരസഖാക്കളുടെ നേരെ പൊലീസ് പൊസിഷനെടുത്തപ്പോള്‍, കര്‍ഷക തൊഴിലാളി യൂണിയനും ക്ഷേമസമിതികളും സി കെ ശശീന്ദ്രന്റെയും സുരേഷ് താളൂരിന്റെയും മറ്റും നേതൃത്വത്തില്‍ ഒരു പരിചയായി മാറിയത് അങ്ങനെയാണ്.

മെയ് മൂന്നിന്റെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് കെഎസ്കെടിയു, എകെഎസ്, പികെഎസ് നേതാക്കളുടെയും കണ്ടാലറിയാവുന്ന 200 പേരുടെയും പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് സമരഭൂവില്‍നിന്ന് അസൈനാര്‍, ഷിഹാബ്, ഷാബു, റഹിം, അനീഷ്, ഇസ്മായില്‍, ബാബ്നു എന്നിവരെ അറസ്റ്റുചെയ്തു; പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നുപറഞ്ഞ്. ഇതില്‍ മൂന്നുപേര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനുള്ള വകുപ്പും ചുമത്തി. പൊലീസ് അതിക്രമിച്ച് കയറിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്കുള്ള ശ്രമം ഉണ്ടായത് തങ്ങളുടെ ജീവിതം ഇല്ലാതാവുമെന്ന ഭയപ്പാടില്‍നിന്നാണ്. ഭരണകൂട ഭീകരതയാണ് ഇത്തരമൊരു മനോഭാവത്തിലേക്ക് ഈ പാവങ്ങളെ തള്ളിയിട്ടത്. അവരെ ഇനിയും വേട്ടയാടുന്നത് പൈശാചികമാണ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

അരപ്പറ്റയില്‍ കുടില്‍കെട്ടി പാര്‍ക്കുന്ന ഭൂരഹിതരില്‍ പല കക്ഷി രാഷ്ട്രീയബോധമുള്ളവരുമുണ്ട്. ഇന്നവര്‍ തിരിച്ചറിയുന്നത്, ദുരിതസമയത്ത് അവരുടെ ജീവിതത്തിന് കൈത്താങ്ങാവുന്നത് ആരാണെന്നതാണ്. കാറ്റടിച്ചാല്‍ പറന്നുപോവുന്ന മേല്‍ക്കൂരയ്ക്കുകീഴില്‍ ഇഴജന്തുക്കളെ ഭയന്ന് കഴിയുന്ന കുറെയേറെ കുഞ്ഞുങ്ങള്‍ ഇവിടെയുണ്ട്. അവര്‍ക്ക് ഇത്തിരി വെളിച്ചം പകരാന്‍പോലും പാടില്ല എന്ന് കല്‍പ്പിക്കുന്ന വൈദ്യുതിമന്ത്രിയുള്ള നാടാണ് നമ്മുടേത്. കുത്തകകളുടെ വൈദ്യുതിമോഷണത്തിനുനേരെ കണ്ണടയ്ക്കുന്ന മന്ത്രി, പാവങ്ങളുടെ ജീവിതത്തില്‍ കരിന്തിരി കത്തിക്കാനാണ് ശ്രമിക്കുന്നത്. ഹാരിസണ്‍ കമ്പനി പറയുന്നതെല്ലാം വിഴുങ്ങുന്ന സര്‍ക്കാരിന്റെ മനോഭാവം മാറിയേ മതിയാവൂ. അതുവരെ ഈ സമരം തുടരും.

സംസ്ഥാനമാകെ വന്‍കിട മുതലാളിമാരുടെ കൈയില്‍ രണ്ടുലക്ഷത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഭൂപരിഷ്കരണ ബില്‍ തയ്യാറാക്കുന്ന വേളയില്‍ തോട്ടംഭൂമിക്കും പരിധി നിശ്ചയിക്കണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. തോട്ടങ്ങള്‍ വലിയ രീതിയില്‍ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നതും തോട്ടങ്ങളെ ആശ്രയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജീവിക്കുന്നു എന്നതുമാണ് പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് തടസ്സമായത്. ആ വാദമുഖത്തിനായിരുന്നു ഭൂരിപക്ഷം. പക്ഷേ, പിന്നീട് ഹാരിസണ്‍സ് പോലുള്ള കമ്പനികള്‍ തോട്ടത്തിന് പുറത്തും ഭൂമി കൈയേറി സ്വന്തമാക്കി. കേസ് വന്നപ്പോള്‍ പ്രമുഖ അഭിഭാഷകരെ ഭീമമായ തുക ഫീസ് നല്‍കി കൊണ്ടുവന്ന് അനുകൂല വിധികള്‍ സമ്പാദിച്ചു. ഇന്ന് ഹാരിസണ്‍സ് കമ്പനി പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുനല്‍കാതെ ജനങ്ങള്‍ക്കു നേരെ കോക്രി കാണിക്കുന്നു.

1921ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ചെയ്ത കമ്പനിയാണ് ഹാരിസണ്‍സ്. സംസ്ഥാനത്തെ എട്ട് ജില്ലയിലായി 70,000 ഏക്കറോളം ഭൂമി രേഖകള്‍ ഉള്ളതും ഇല്ലാത്തതുമായി ഹാരിസണ്‍സിന്റെ കൈയിലുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം, ബ്രിട്ടനില്‍ രജിസ്റ്റര്‍ചെയ്ത ഈ കമ്പനിക്ക് രാജ്യത്ത് അംഗീകാരമില്ല. ഇത്തരം തോട്ടങ്ങള്‍ക്ക് നിയമസാധുത വേണമെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണ്‍ട്രോളര്‍ ഓഫ് ക്യാപിറ്റല്‍ ഇഷ്യൂസിന്റെയും അനുമതി വേണം. ഈ രേഖകള്‍ ഇതുവരെ ഹാരിസണ്‍സിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ മിച്ചഭൂമിയായിമാത്രമേ ഇതിനെ കണക്കാക്കാന്‍ പറ്റൂ. ഹാരിസണ്‍സ് ഷെയര്‍ഹോള്‍ഡറായ ഇന്ത്യന്‍ കുത്തക ഗോയങ്കയെ ഏത് വിധേനയും സഹായിക്കുക എന്ന യുഡിഎഫ് സര്‍ക്കാരിന്റെ മനോഭാവമാണ് ഈ ദുര്‍വിധിക്കു പിന്നില്‍. ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഈ ഭൂമിയാകെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ എഴുപതിനായിരത്തോളം ഏക്കര്‍ഭൂമി ജനങ്ങളുടേതാവും. ഈ ഭൂമിയില്‍ ഭൂരിപക്ഷവും തേയിലത്തോട്ടങ്ങളാണ്. തോട്ടം സംരക്ഷിക്കണമെന്ന കാര്യത്തില്‍ കെഎസ്കെടിയുവിന് തര്‍ക്കമില്ല. അതിനായി പ്രത്യേകസംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തണം. തോട്ടങ്ങളല്ലാത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കാര്‍ഷിക ഭൂപരിഷ്കരണ നിയമമനുസരിച്ച് മിച്ചഭൂമിയാണ്. അതുള്‍പ്പെടെ വിറ്റ് ലാഭംകൊയ്യാനാണ് ഗോയങ്ക ശ്രമിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് അരപ്പറ്റയിലെ സമരഭൂവിലെ ചെറുത്തുനില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് ഭൂസംരക്ഷണ സമിതി പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ചത്. കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ പറഞ്ഞതുപോലെ ഈ മണ്ണ് തൊഴിലാളികളുടേതാണ്. വയനാട്ടില്‍ ഹാരിസണ്‍സ് കമ്പനിയാണ് അനധികൃതമായി ഭൂമി കൈയില്‍ വച്ചിരിക്കുന്നത്. നിയമപരമായി പാട്ടക്കാലാവധി തീര്‍ന്ന ഭൂമിയില്‍നിന്ന് ഹാരിസണ്‍സിനെ കുടിയിറക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെടേണ്ടത്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് അവകാശപ്പെട്ടതാണ്. അവിടെയാണ് അവര്‍ കുടില്‍കെട്ടി പാര്‍ക്കുന്നത്. അവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനും വീട്ടുനമ്പര്‍ നല്‍കാനും വൈദ്യുതി എത്തിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനുപകരം പൊലീസ് ഭീകരത അഴിച്ചുവിടാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരളമൊന്നാകെ അരപ്പറ്റയിലെ തൊഴിലാളികള്‍ക്കു മുന്നില്‍ പരിചയായി മാറും.

*
എം വി ഗോവിന്ദന്‍

No comments: