Thursday, May 29, 2014

തൃണമൂല്‍ അക്രമത്തിനെതിരെ ഒറ്റക്കെട്ടായി

പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും സിപിഐ എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയുമുള്ള ക്രൂരമായ ആക്രമണം തുടരുകയാണ്. മെയ് 12ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷമുള്ള 15 ദിവസത്തിനകം വിവിധ ജില്ലകളില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെ ലക്ഷ്യംവച്ചുള്ള നിരവധി ആക്രമണങ്ങള്‍ നടന്നു. മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ക്ക് സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിനെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഈ ആഴ്ചത്തെ "പീപ്പിള്‍സ് ഡെമോക്രസി" പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുശേഷം പെട്ടെന്നുണ്ടായതല്ല ഇത്. ആസൂത്രിതമായ ആക്രമണമാണ്. ഗ്രാമീണതലത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പിടിക്കുകയുംചെയ്ത പാര്‍ടി പ്രവര്‍ത്തകരെയും അനുയായികളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണങ്ങള്‍. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ട് ചെയ്ത സാധാരണക്കാരെ പോലും വെറുതെവിട്ടില്ല.

സിപിഐ എം എന്ന സംഘടനയെത്തന്നെ ഇല്ലാതാക്കുക ലക്ഷ്യത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രിതവും പൈശാചികവുമായ ഈ ആക്രമണങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. അക്രമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇടതുപക്ഷമുന്നണിയെത്തന്നെ ഇല്ലാതാക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന ഭരണവിഭാഗത്തെയും പൊലീസിനെയും പക്ഷപാതപരമായി ഉപയോഗിക്കുന്നു.ആക്രമണത്തിന് വിധേയരായവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണ്. അക്രമികളാകട്ടെ സ്വതന്ത്രരായി വിലസുകയുംചെയ്യുന്നു.

ഈ ആക്രമണപരമ്പരകള്‍ക്ക് തുടക്കമാകുന്നത് 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യാപകമായി. ഇതിന് ശേഷം 2011 മെയ് മാസത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 388 പേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ വധിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം എവിടെയാണോ സിപിഐ എമ്മും ഇടതുപക്ഷമുന്നണിയും ജനപിന്തുണ തിരിച്ചുപിടിക്കുകയും അതിനായി പാര്‍ടി കേഡര്‍മാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് കണ്ടെത്തി അവിടങ്ങളിലാണ് തൃണമൂല്‍ ആക്രമണം നടന്നത്. ഇവിടങ്ങളിലെ സംഘടനയെത്തന്നെ ഇല്ലാതാക്കാനായി വീണ്ടും വീണ്ടും ആക്രമിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സംഘടിതമായ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.

നിയമസഭാതെരഞ്ഞെടുപ്പ് നടന്ന 2011 മെയ് മാസത്തിന് ശേഷമുള്ള ആഴ്ചകളില്‍ 30 ഇടതുപക്ഷപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 28 പേര്‍ സിപിഐ എം പ്രവര്‍ത്തകരായിരുന്നു. രണ്ടുപേര്‍ ആര്‍എസ്പിക്കാരും. 23 വനിതകളെ ബലാല്‍സംഗം ചെയ്തു. 508 പേരെ മാനഭംഗപ്പെടുത്തി. 3785 പേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. 40,000 പേര്‍ക്ക് അവരുടെ വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി 758 പാര്‍ടി- ട്രേഡ് യൂണിയന്‍- ബഹുജനസംഘടനാ ഓഫീസുകള്‍ തകര്‍ത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന 2013 ജൂലൈയ്ക്ക്് ശേഷവും ഈ ആക്രമണപരമ്പര തുടര്‍ന്നു. ജൂണ്‍ രണ്ടിനും ജൂലൈ 25നും ഇടയില്‍ 24 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയെ അവഗണിച്ച് ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ മര്‍ദിക്കുകയും വധിക്കുകയുംചെയ്യുന്നു.

ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ വധിക്കപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ 65 വയസ്സുകാരിയായ ബേല ഡേയാണ്. നദിയ ജില്ലയില്‍ സിപിഐ എം വളന്റിയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച രണ്ട് മക്കളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് ബേലയ്ക്ക്് ഗുരുതരമായി പരിക്കേറ്റത്. ബര്‍ദ്വാന്‍ ജില്ലയിലെ മാന്റേശ്വറില്‍ സിപിഐ എം പ്രവര്‍ത്തകനായ കാജള്‍ മല്ലിക്കിനെ അടിച്ചുകൊന്നു. കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തി അഷിമീറ ബീഗമായിരുന്നു. സിപിഐ എമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗമാണ് അഷിമീറ ബീഗം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങാതെ ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ ജനങ്ങളെ സംഘടിപ്പിച്ചതിനാണ് അഷിമീറ ബീഗത്തെ വധിച്ചത്. തൃണമൂല്‍ ഗുണ്ടകള്‍ ബീഗത്തിന്റെ വീട് ആക്രമിച്ച് അവരെ കുത്തിക്കൊല്ലുകയായിരുന്നു. ഇതോടെ 2011ലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 157 ആയി.

അഷിമീറ ബീഗത്തെ പോലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംവേണ്ടി ധീരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ധീരരായ ഈ സഖാക്കളെയാണ് ഇപ്പോള്‍ തൃണമൂല്‍ഗുണ്ടകള്‍ ആക്രമിക്കുന്നതും അവരുടെ ജീവിതംതന്നെ തകര്‍ക്കുന്നതും. സിപിഐ എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും പ്രവര്‍ത്തകരുടെ ജീവനോപാധികള്‍ തകര്‍ക്കുക എന്നത് തൃണമൂല്‍ ആക്രമണത്തിന്റെ മറ്റൊരു മുഖമാണ്. ചില മേഖലകളില്‍, പ്രത്യേകിച്ചും അസംഘടിതമേഖലയില്‍ ജോലിക്ക് പോകാന്‍ ഇവരെ അനുവദിക്കുന്നില്ല. പലയിടത്തും വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ബലപ്രയോഗത്തിലൂടെ തടയുന്നു. മറ്റ് ചിലയിടങ്ങളില്‍ അവരുടെ കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കുന്നു.

പശ്ചിമബംഗാളില്‍ ഇപ്പോള്‍ ജനാധിപത്യത്തിനെതിരെയുള്ള ശക്തമായ ആക്രമണം മാത്രമല്ല, മറിച്ച് സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയും ഭീകരതയിലൂടെയും അടിച്ചമര്‍ത്തുകയെന്ന ഫാസിസ്റ്റ് ശ്രമമാണ് നടക്കുന്നത്. പാര്‍ടിയുടെയും ചെങ്കൊടിയുടെയും കൂടെനില്‍ക്കുന്ന ഗ്രാമീണദരിദ്രരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും വനിതകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമാണ് ഈ ആക്രമണത്തിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത്.

ഇപ്പോഴത്തെ പരമപ്രധാനമായ കടമ പാര്‍ടിയെ പ്രതിരോധിക്കുകയും കേഡര്‍മാരെ സംരക്ഷിക്കുകയുമാണ്. ജനാധിപത്യത്തിന് നേരെ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ പോരാട്ടം പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷമുന്നണിയും മാത്രമല്ല മറിച്ച് രാജ്യത്തെ മൊത്തം പാര്‍ടിയുടെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും കടമയാണ്. ഫാസിസ്റ്റ് ആക്രമണത്തിനെതിരെ നടക്കുന്ന ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യശക്തികളുടെയും കടമയാണ്.

*
പ്രകാശ് കാരാട്ട്

1 comment:

Siya said...

സഖാവേ നൂറു ചുവപ്പൻ വിപ്ലവാഭിവാദനങ്ങൾ.
" അഷിമീറ ബീഗത്തെ പോലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംവേണ്ടി ധീരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്."

സഖാവ് എഴുതിയ മേൽ വാചകം എന്നെ ശരിക്കും കൊൾമൈർ കൊള്ളിച്ചു. ഞാൻ കേരളത്തിലുള്ള ഒരു എളിയ പാര്ടി അനുഭാവി ആണ്. തൃണമുൽ പര നാറികളുടെ അതിക്രമത്തിനെതിരെ സഖാവ് അതി ശക്തമായി ആഞ്ഞടിക്കണം. ഇന്ത്യ മുഴുവൻ അതിന്റെ അത് പ്രകമ്പനം കൊള്ളട്ടെ. മാത്രമല്ല, സഖാവ് ഇത് ആഗോള തലത്തിൽ വളരെ ശക്തമായി ഉന്നയിക്കണം.