Thursday, May 22, 2014

കേരളത്തില്‍ ജനിച്ച് തമിഴക നേതാവായി

അത്യുത്തരകേരളത്തില്‍ പിറന്ന്, മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച് തമിഴകത്തിന്റെ പ്രിയങ്കരനും രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ഉന്നത നേതാവുമായി വളര്‍ന്ന പോരാളിയാണ് ആര്‍ ഉമാനാഥ്. അദ്ദേഹം വിടപറയുമ്പോള്‍ കോഴിക്കോടിനും മലയാളനാടിനും ഓര്‍ത്തെടുക്കാനുള്ളത് വേരറുക്കാനാവാത്ത ഹൃദയബന്ധം. അയല്‍സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും ജന്മനാടിനെ, പ്രസ്ഥാനത്തെ, നാട്ടുകാരെ സ്വതസിദ്ധമായ ശൈലിയില്‍ സൗമ്യാഭിവാദ്യം ചെയ്തു. മനസില്‍ മായാത്ത ബാല്യ- കൗമാരസ്മരണകളും വിപ്ലവചിന്തകളും മുളപ്പിച്ച നാട് എന്നും സഖാവിന് പ്രിയങ്കരമായിരുന്നു. ഉമാനാഥിന്റെ സ്മരണകളുമായി, ആത്മബന്ധാനുഭവങ്ങളുമായി ജ്യേഷ്ഠന്‍ പരേതനായ കേശവറാവുവിന്റെ കുടുംബം കോഴിക്കോടുണ്ട്.

രോഗക്കിടക്കയില്‍ ചെന്നെയില്‍ ചെറിയച്ഛനെ കണ്ട് കഴിഞ്ഞ ദിവസമാണ് കേശവറാവുവിന്റെ മകന്‍ അനില്‍ദത്ത് തിരിച്ചെത്തിയത്. നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞ സങ്കടഭരിതമായ വാര്‍ത്തയില്‍ ദു:ഖിച്ചിരിക്കയാണ് ചേവായൂരിലെ വീട്ടില്‍ അനിലും ഭാര്യ അനിതയും. 2012-ല്‍ കോഴിക്കോട് പാര്‍ടികോണ്‍ഗ്രസ് വേളയില്‍ ചെറിയച്ഛനെ കണ്ട് സംസാരിച്ചതായി അനില്‍ പറഞ്ഞു. കോഴിക്കോട് വരുമ്പോഴെല്ലാം തൊണ്ടയാട്ട് അച്ഛന്‍ താമസിച്ച വീട്ടില്‍ വരുമായിരുന്നു. കോഴിക്കോട് കമ്മത്ത്ലൈയിനിലായിരുന്നു അച്ഛനും ചെറിയച്ഛനും താമസിച്ചതും പഠിച്ചതുമെന്നും അദ്ദേഹം ഓര്‍മിക്കുന്നു. അവസാന കോഴിക്കോടന്‍ സന്ദര്‍ശനം വികാരഭരിതമായ ഓര്‍മയും അനുഭവവുമാണ് ഉമാനാഥിന് സമ്മാനിച്ചത്.രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി എത്തിയത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍. അദ്ദേഹമാണ് പാര്‍ടികോണ്‍ഗ്രസിന് തുടക്കം കുറിച്ച് ടാഗോര്‍ഹാളില്‍ ചെങ്കൊടി ഉയര്‍ത്തിയത്. കളിച്ചും പഠിച്ചും വളര്‍ന്ന നാടിനെക്കുറിച്ച്, ചാലപ്പുറത്തെ സ്കൂള്‍, ക്രിസത്യന്‍കോളേജ് പഠനകാലമെല്ലാം അന്ന് ഗൃഹാതുരമായി ഓര്‍മിച്ചിരുന്നു. പ്രായത്തിന്റെ അവശതകളിലായിരുന്നു അന്ന് സഖാവ്. ജീവിതത്തിന്റെ അവസാനകാലയളവില്‍ ജന്മനാട്ടിലെത്താനായതിലും പ്രസ്ഥാനത്തിന്റെ രക്തപതാക ഉയര്‍ത്തനായതിലും ഏറെ ആവേശഭരിതനായിരുന്നു.

കോഴിക്കോട് മേയറും കമ്യുണിസ്റ്റുകാരനുമായിരുന്ന മഞ്ജുനാഥറാവുവിന്റെ ബന്ധുവായിരുന്നു ഉമാനാഥ്. ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച ഉമാറാവുവാണ് പിന്നീട് ഉമാനാഥ് ആയത്. കര്‍ണാടകത്തോട് ചേര്‍ന്ന കാസര്‍കോട് അതിര്‍ത്തിയിലായിരുന്നു ജനം. ദരിദ്രമായിരുന്നു കുടുംബ പശ്ചാത്തലം. മക്കളെ പോറ്റാന്‍ അമ്മ ഭജനപാട്ടുകാരിയായി ചുറ്റുവട്ടങ്ങളില്‍ പോയി. അതിനൊരു സഹായം എന്ന നിലയില്‍ ഉമാറാവു ഹാര്‍മോണിയം പഠിച്ചു. കാഞ്ഞങ്ങാടും തലശേരിയിലും താമസിച്ച ജീവിതാനുഭാവങ്ങള്‍ തൊഴിലാളികളോട് ആഭിമുഖ്യംസൃഷ്ടിച്ചു. എല്‍ഐസി ഏജന്റായ ജ്യേഷ്ഠന്‍കേശവറാവു കോഴിക്കോടെത്തിയപ്പോഴാണ് ഉമാനാഥും മലബാറിന്റെ ആസ്ഥാനഗരത്തിലെത്തുന്നത്. ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂളില്‍ പഠിക്കവെ സഹപാഠിയായ ഇ കെ ഇമ്പിച്ചിബാവയുമായുള്ള ചങ്ങാത്തമാണ് പാര്‍ടിയിലേക്ക് ആകര്‍ഷിച്ചത്. തേര്‍ഡ് ഫോറം പൂര്‍ത്തിയാക്കി ക്രിസ്ത്യന്‍കോളേജില്‍ ഇന്ററര്‍മിഡിയറ്റിന് പഠിക്കുമ്പോഴും പ്രതിബദ്ധത കാത്തുസൂക്ഷിച്ചു. അകാലത്ത് കോഴിക്കോട് കടപ്പുറത്തിരുന്ന് ഇമ്പിച്ചിബാവയോടൊപ്പം നടത്തിയ ചര്‍ച്ചയും ചങ്ങാത്തവും അടിയുറച്ച കമ്യുണിസ്റ്റാക്കിയതായി ഉമാനാഥ് പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് അഖില കേരള വിദ്യാര്‍ഥി സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കുന്നതിന് ശ്രമങ്ങളാരംഭിച്ചത്. കോണ്‍ഗ്രസെന്നോ കോണ്‍ഗ്രസിതരരെന്നോ ഉള്ള വ്യത്യാസം കൂടാതെ സ്വാഗതസംഘം രൂപീകൃതമായി. അതിനിടെ ഇമ്പിച്ചിബാവയെക്കുറിച്ചറിഞ്ഞ പി കൃഷ്ണപിള്ള അദ്ദേഹവുമായി ബന്ധപ്പെടുകയും സമ്മേളന പ്രവര്‍ത്തനങ്ങളിലേക്കിറക്കുകയും ചെയ്തു.

സാമൂതിരി കോളേജില്‍ നടന്ന സമ്മേളനം അഖില കേരള വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിച്ചു. കല്ലാട്ട് കൃഷ്ണന്‍, ഇ കെ നായനാര്‍, ആര്‍ ഉമാനാഥ് എന്നിവരോടൊപ്പം ഇമ്പിച്ചിബാവ അതിന്റെ നേതാവായി. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷം ഉന്നത പഠനത്തിന് ് അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ബിഎ ഓണേഴ്സിന് ചേര്‍ന്നു. ക്യാമ്പസിലെ സൗഹൃദങ്ങള്‍ ഉമാനാഥിലെ കമ്യൂണിസ്റ്റുകാരനെ വീണ്ടുമുണര്‍ത്തി. പാര്‍ടി നിരോധിച്ച കാലം. പി രാമമൂര്‍ത്തിയും മോഹന്‍ കുമരമംഗലവും ഉള്‍പ്പെടെ ഒളിവില്‍. ഈ ഗ്രൂപ്പിലേക്ക് ഉമാനാഥിനെയും നിയോഗിച്ചു. മുംബെയില്‍നിന്നും മറ്റും അതീവ രഹസ്യമായി എത്തിക്കുന്ന പാര്‍ടി പ്രസിദ്ധീകരണങ്ങളും ലഘുലേഖകളും ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്ന ജോലി ഉള്‍പ്പെടെയാണ് ഏറ്റെടുത്തത്. സിപിഐ എം നേതാവ്, കുടംബബന്ധങ്ങള്‍ എന്നിവക്കൊപ്പം തൊളിലാളിയൂണിയന്‍ നേതാവ് എന്ന നിലയിലും കോഴിക്കോട് ഉമാാനാഥിന് മറക്കാനാവാത്ത നാടാണ്. എല്‍ഐസി ജീവനക്കാരുടെ സംഘടനാനേതാവായി നരവധി തവണ കോഴിക്കോടെത്തിയിട്ടുണ്ട്. ദീര്‍ഘകാലം സൗത്ത് സോണ്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ സോണല്‍ വൈസ്പ്രസിഡന്റായിരുന്നു . ഉത്തരവാദിത്തം വര്‍ധിച്ചപ്പോള്‍ സംഘടനാഭാരവാഹിത്വം ഒഴിഞ്ഞത് 1988ലെ കോഴിക്കോട് സമ്മേളനത്തില്‍.

പി വി ജീജോ

ഒളിവിലെ ദേവരാജന്‍

രണ്ടാം പാര്‍ടി കോണ്‍ഗ്രസിെന്‍റ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി തമിഴ്നാട്ടിലാകെ സംഘടിപ്പിച്ചു. ഒട്ടേറെ ഉശിരന്‍ സമരങ്ങള്‍ നടന്നു. നൂറു കണക്കിനു സഖാക്കളുടെ പേരില്‍ കേസായി. അനേകം ഗൂഢാലോചക്കേസുകളും ചാര്‍ജ് ചെയ്യപ്പെട്ടു. തിരുച്ചി ഗൂഢാലോചന കേസിലെ 150ല്‍ പരം പ്രതികളില്‍ രാമമൂര്‍ത്തി, അനന്തന്‍ നമ്പ്യാര്‍, കല്യാണസുന്ദരം എന്നിവര്‍ക്കൊപ്പം ഉമാനാഥും ഉണ്ടായി. ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചാണ് അദ്ദേഹം പോരട്ടങ്ങള്‍ക്കിറങ്ങിയത്. പല ആത്മകഥകളിലും ഒട്ടേറെ നേതാക്കളുടെ ഓര്‍മക്കുറിപ്പുകളിലും ആ ഏടുകള്‍ ഒളിമങ്ങാതെയുണ്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന പി രാമചന്ദ്രന്‍ എഴുതി:

എന്നെ പറങ്കിമല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചെകിട്ടത്ത് ആഞ്ഞടിച്ച്എന്താടാ രാജേന്ദ്രാ....ഇതാണോ നിന്റെ ഒളിവിലെ പേര്...എന്ന് പരിഹസിച്ചു. (രാജേന്ദ്രന്‍ എന്ന പേരിലാണ് ഞാന്‍ പാര്‍ടി യോഗത്തിലേക്ക് റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നത്. അവ പൊലീസിനു കിട്ടിയിട്ടുണ്ട് എന്നു മനസ്സിലാക്കി. ശേഷം ഒരു കെട്ട് ഫോട്ടോകള്‍ എടുത്തിട്ടു. ഓരോന്നായി എന്നെ കാണിച്ച് അറിയാമോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഉമാനാഥിന്റെ ഫോട്ടോ കാണിച്ച് അറിയുമോ എന്നു ചോദിച്ചു. അറിയാം എന്നു പറഞ്ഞു. പേരെന്താണ് എന്നു ചോദിച്ചപ്പോള്‍ പെട്ടെന്ന് ഉമാനാഥ് എന്നു പറഞ്ഞു. ദേവരാജനാണെന്ന് അറിയില്ലേ?. കള്ളച്ചിരിയോടെ ചോദിച്ചു. അദ്ദേഹം ഉമാനാഥാണ് എന്നു ഞാന്‍ തറപ്പിച്ചപ്പോള്‍ ചിരിച്ചു. ഉമാനാഥിന്റെ ഒളിവിലെ പേര് ദേവരാജന്‍ എന്നാണ്. അത് അറിയാമായിരുന്നെങ്കിലും ആ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെക്കൊണ്ട് ദേവരാജ് ആണെന്ന് പറയിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചോദിച്ചത്. യുവതിയുടെയും വയസായ സ്ത്രീയുടെയുംഫോട്ടോയായിരുന്നു പിന്നെ. ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് എനിക്കറിയില്ല എന്നു പറഞ്ഞു. ജയിലില്‍ ചെന്നപ്പോഴാണ് ആ ഫോട്ടോയില്‍ പാപ്പാ ഉമാനാഥും അവരുടെ അമ്മ ലക്ഷമിയും ആയിരുന്നുവെന്ന് അറിഞ്ഞത്.

1940ന്റെ രണ്ടാം പകുതിയില്‍ ഒളിപ്രവര്‍ത്തന കേന്ദ്രം കണ്ടുപിടിക്കപെട്ടു. എല്ലാ സഖാക്കളും അറസ്റ്റിലായി. മദിരാശി കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചു. പി ആറിനു പുറമെ മോഹന്‍ കുമാരമംഗലം, സി എസ് സുബ്രഹ്മണ്യം, ആര്‍ ഉമാനാഥ്, കെ എ കേരളീയന്‍, ഹനുമന്തറാവു, സുബ്രഹ്മണ്യ ശര്‍മ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രധാന ചാര്‍ജ്. കൊലക്കുറ്റത്തിനുള്ള ശിക്ഷപോലും നല്‍കാന്‍ കഴിയത്തക്കവിധത്തിലുള്ള ഗുരുതരമായ കുറ്റങ്ങളും ആരോപിച്ചു. ഒന്നര വര്‍ഷം നീണ്ട കേസ് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പാര്‍ടി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് 1939-40ല്‍ എ കെ ഗോപാലെന്‍റ നേതൃത്തില്‍ കേരളത്തില്‍നിന്ന് ഉന്നത സംഘാടകരുടെ സംഘം എത്തി. ഭാഷയുടെ പ്രയാസമുണ്ടായിരുന്നിട്ടും ഒളിവില്‍ പ്രവര്‍ത്തിച്ച് പല ജില്ലകളിലും അവര്‍ ഘടകങ്ങള്‍ രൂപീകരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ സ്റ്റെയിന്‍സ്മില്‍ വര്‍കേഴ്സ് പണിമുടക്കിനോടനുബന്ധിച്ച് പൊലീസ് വെടിവെപ്പ്. ഉമാനാഥിനെ പൊലീസ് കൊലക്കേസില്‍പ്പെടുത്തി. റിമാന്‍ഡില്‍ കഴിയവെ 1946ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 1950 വരെ ഒളിവില്‍ പ്രവര്‍ത്തിച്ചു.

*
deshabhimani

No comments: