Saturday, May 10, 2014

ഹിലാലും ബിജിയും പിന്നെ പ്രകൃതികൃഷിയും

കൊച്ചിയിലെ അരിമേളയിലാണ് ഹിലാലിനെ കണ്ടത്. താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുന്നു. തൊട്ടപ്പുറത്ത് തൊട്ടിലില്‍ കിടത്തിയ കുഞ്ഞിനെ നോക്കിക്കൊണ്ട് ബിജിയുമുണ്ട്. രണ്ടുപേരെയും കണ്ടിട്ട് നാളുകളേറെയായി. ഹിലാല്‍ കോട്ടയത്ത് എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായിരുന്നു. സംസ്ഥാന പോളിടെക്നിക് യൂണിയന്റെ ചെയര്‍ പേഴ്സണായിരുന്നു ബിജി. തൊട്ടിലില്‍ കിടക്കുന്നത് നാലാമത്തെ കുട്ടിയാണ്. ഇപ്പോള്‍ രണ്ടുപേരും പ്രകൃതികൃഷിയുടെ പ്രചാരകരാണ്.

ഹിലാല്‍ ഇരിക്കുന്നതിന്റെ അപ്പുറത്ത് മുടി നീട്ടുവളര്‍ത്തി പിന്നിട്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അരിയുടെ മേന്മയെയും പ്രകൃതി കൃഷിയുടെ നേട്ടത്തെയുംകുറിച്ച് ആരോടോ സംസാരിക്കുന്നുണ്ട്. ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് കൃഷി നടത്താന്‍ വന്നതാണ് ആ ചെറുപ്പക്കാരനെന്ന് ബിജി പറഞ്ഞു. ഹിലാലിന്റെ അരിമേളയില്‍ ഇങ്ങനെയുള്ള കുറേ ചെറുപ്പക്കാരുണ്ട്. ചെറുപ്പക്കാരാണ് തന്റെ കൃഷിയുടെ പ്രധാന പ്രചാരകരെന്ന് ഹിലാല്‍ പറഞ്ഞു. മണ്ണിന്റെ മണമുള്‍ക്കൊള്ളാനും വിഷമില്ലാത്ത ഭക്ഷണം സൃഷ്ടിക്കുന്നതിനുവേണ്ടിയും ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംബിഎക്കാരും ഐടി പ്രൊഫഷണല്‍സുമുള്‍പ്പെടെ നിരവധി പേര്‍ ഹിലാലിന്റെ ഈ ദൗത്യത്തില്‍ പങ്കുചേരുന്നുണ്ട്.

പൊയ്യയിലെ പ്രകൃതികൃഷിയുടെ വിളവെടുപ്പിന്റെ പരിപാടിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിലാല്‍ എന്നെ ക്ഷണിച്ചിരുന്നു. അന്ന് മറ്റു പല പരിപാടികളുടെ തിരക്കിലായിരുന്നതിനാല്‍ പോകാന്‍ പറ്റിയില്ല. ഹിലാലിന്റെ ജീവിത രീതികളെ മാറ്റിമറിച്ച പ്രകൃതികൃഷിയുടെ ഉപജ്ഞാതാവ് സുഭാഷ് പലേക്കറും ആ പരിപാടിക്കുണ്ടായിരുന്നു. ഓര്‍ഗാനിക് ഫാമിങ്ങില്‍നിന്നും വ്യത്യസ്തമാണ് പലേക്കറുടെ കൃഷിരീതി. ഓര്‍ഗാനിക്കും വിഷമാണെന്നതാണ് പലേക്കറുടെ വീക്ഷണം. ഹരിത വിപ്ലവത്തിന്റെ കടുത്ത വിമര്‍ശകനാണ് പലേക്കര്‍. മണ്ണിനെയും മനുഷ്യനെയും വിഷമയമാക്കിയെന്നതാണ് ഹരിതവിപ്ലവത്തിന്റെ ഏകനേട്ടമെന്ന് അദ്ദേഹം പറയുന്നു.

ഇന്നു കാണുന്ന പല ജീവിതശൈലി രോഗങ്ങളെയും സൃഷ്ടിച്ചതെന്ന അഭിപ്രായക്കാരനാണ് പലേക്കര്‍. സീറോ ബജറ്റിങ്ങാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ബദല്‍ കൃഷിരീതി. കുത്തകകള്‍ വിത്ത് കയ്യടക്കുകയും കര്‍ഷകന് വിത്തിന്‍മേലുള്ള അവകാശം കവര്‍ന്നെടുക്കുകയും ചെയ്യുന്ന കാലത്ത് വിത്ത് സൗജന്യമായി തന്നെ ഉപയോഗിക്കാമെന്നതാണ് ഇവര്‍ പിന്തുടരുന്ന രീതി. ഹിലാലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ചെറുപ്പ ക്കാരന്‍ കൃഷിരീതികളെക്കുറിച്ച് ചോദിച്ചറിയുന്നതിനായി വന്നു. വിത്ത് എവിടെനിന്ന് വാങ്ങിക്കാന്‍ കഴിയുമെന്ന് അയാള്‍ അന്വേഷിച്ചു. വിത്തിന് പൈസയൊന്നും വേണ്ടെന്നും വിളവെടുക്കുമ്പോള്‍ അതില്‍നിന്നും വാങ്ങിയ വിത്ത് തിരിച്ചുനല്‍കിയാല്‍ മതിയെന്നും ഹിലാല്‍ അയാളോട് പറഞ്ഞു. നമ്മുടെ നാട്ടിലെ കര്‍ഷകര്‍ പണ്ട് പിന്തുടര്‍ന്നുവന്ന രീതിയുടെ തുടര്‍ച്ച. പശു പ്രകൃതികൃഷിയില്‍ ഒഴിവാക്കാനാവാത്തതാണ്. ഈ കൃഷി രീതിയിലെ രണ്ടു പ്രധാന ഘടകങ്ങളായ ബീജാമൃതവും ജീവാമൃതവും തയ്യാറാക്കുന്നതിന് പശുവിന്‍ ചാണകവും മൂത്രവും ആവശ്യമാണ്. വളമോ കീടനാശിനികളോ ഇവര്‍ ഉപയോഗിക്കുന്നില്ല. എന്നിട്ടും നല്ല വിളവ് കിട്ടുമെന്ന് അനുഭവത്തിലൂടെ പലേക്കര്‍ തെളിയിക്കുന്നു. കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയതിനുശേഷമാണ് അദ്ദേഹം മറ്റു സംസ്ഥാനങ്ങളിലേക്കും തന്റെ രീതികള്‍ വ്യാപിപ്പിക്കാന്‍ തുടങ്ങിയത്. പലേക്കറുടെ രീതികളോട് വിയോജിക്കുന്നവരാണ് കാര്‍ഷിക സര്‍വകലാശാലകളിലെ നല്ലൊരു പങ്കും. തന്റെ വിമര്‍ശനത്തിന്റെ ഒരു ഭാഗം ഇത്തരം സര്‍വകലാശാലകള്‍ക്ക് എതിരെ ശക്തമായി തന്നെ അദ്ദേഹവും ഉന്നയിക്കുന്നുണ്ട്.

പ്രകൃതി കൃഷിയുടെ ശാസ്ത്രീയതയെക്കുറിച്ചല്ല ഇവിടെ സൂചിപ്പിക്കുന്നത്. പക്ഷേ, ഉല്‍പ്പന്നത്തില്‍ വിഷമില്ലെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അരിമേളയിലെ പല ഉല്‍പ്പന്നങ്ങള്‍ക്കും നല്ല വിലയുണ്ട്. വയനാട്ടില്‍നിന്നും കൊണ്ടുവന്നിട്ടുള്ള ഗന്ധമുള്ള അരിയുണ്ട്. സുഗന്ധം പരത്തുന്നതിനായി കൃത്രിമമായി ഒന്നും ചേര്‍ത്തിട്ടില്ല. പാരമ്പര്യമായുള്ള വിത്ത് ഉപയോഗിച്ച് അവിടത്തെ സവിശേഷതകള്‍ക്ക് അനുസൃതമായി കൃഷിചെയ്ത് എടുക്കുന്ന താണ്. ഒരു കിലോവിന് 350 രൂപയാണ് വില. ജീരകത്തിന്റെ മണവും സ്വാദുമുള്ള അരിക്കും കൊടുക്കണം ഈ വില.

കഞ്ഞികുടിക്കാന്‍ പറ്റുന്ന അരി മുതല്‍ പലതരത്തിലുള്ള അരി ലഭ്യമാണ്. വില കൂടുതല്‍ കൊടുത്ത് വാങ്ങുന്നതിന് ആളുകള്‍ തയ്യാറാകുന്നുണ്ട്. കര്‍ഷകന് വരുമാനം ഉണ്ടാകണമെന്ന കാര്യത്തില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മരുന്നിനും ചികിത്സക്കും വേണ്ടി പണം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ കുറച്ച് കൂടുതല്‍ പണം മുടക്കിയാലും തെറ്റില്ലെന്നതാണ് ഇവരുടെ വാദം. എന്നാല്‍, നാട്ടിലെ മഹാഭൂരിപക്ഷത്തിനും ഇതു പ്രാപ്യമാകില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ഉള്ള മണ്ണില്‍ കൃഷി നടത്തിയാല്‍ ഇവര്‍ക്കും മുടക്കില്ലാതെ തന്നെ ഇതെല്ലാം ലഭിക്കുമെന്ന മറുവാദവും ഇവര്‍ ഉന്നയിക്കുന്നു. തന്റെ കൃഷിഭൂമിയില്‍ പ്രകൃതി കൃഷി നടത്തിയ നടന്‍ മമ്മൂട്ടിയാണ് ഇതിനു നല്ല പ്രചാരം നല്‍കിയത്. മമ്മൂട്ടിയും ശ്രീനിവാസനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്ല ഇടപെടലുകള്‍ നടത്തുന്നുണ്ട്. ട്രാക്ടര്‍ ഓടിച്ച് പാടം ഉഴുന്ന മമ്മൂട്ടിയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നതാണ്. അരിമേളയുടെ കവാടത്തില്‍ അത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടി നല്ല കര്‍ഷകനാണെന്നാണ് ഹിലാലിന്റെ അഭിപ്രായം. പ്രകടനാത്മ കതയല്ല, ആത്മാര്‍ഥത നിറഞ്ഞ പ്രവൃത്തിയാണ് അദ്ദേഹത്തിന്റേതെന്ന് ഹിലാല്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിലാലിന്റെ കൈയില്‍ ഒരു ഊന്നുവടിയുണ്ട്. ബൈക്കപക ടത്തില്‍പ്പെട്ട കാല്‍ സുഖപ്പെട്ടുവരുന്നേയുള്ളൂ. ഉപ്പൂറ്റിയില്‍നിന്നും വലിയ ഒരു മാംസത്തുണ്ട് മുറിഞ്ഞുപോയി. ചികിത്സയും സ്വന്തമാണ്. ഉപവാസവും ഭക്ഷണ ക്രമീകരണവും കൊണ്ട് മുറിവ് ഉണക്കിയെടുത്തുവെന്നാണ് ബിജി പറയുന്നത്. സുഭാഷ് പലേക്കറും അലോപ്പതിയുടെ കടുത്ത വിമര്‍ശകനാണ്. ആന്റിബയോട്ടിക്കുകള്‍ മനുഷ്യന്റെ സ്വാഭാവികമായ പ്രതിരോധശേഷിയെ തകര്‍ത്തുകളയുന്നുവെന്ന പലേക്കറുടെ വാദം പകര്‍ത്തുകയാണ് ഹിലാലും.

തൊട്ടിലിലെ കുട്ടിയെ ബിജി എടുത്തുകൊണ്ടുവന്നു. ഇവനെ വീട്ടിലാണ് പ്രസവിച്ചതെന്ന് ബിജി പറഞ്ഞു. ഭക്ഷണം ക്രമീകരിച്ചും മറ്റും സ്വയം ശരീരത്തെ ശരിയാക്കിയെടുത്ത് പ്രസവിച്ചു. പണ്ട് കാലത്ത് വയറ്റാട്ടിമാര്‍ വീട്ടിലെ പ്രസവത്തിന് സഹായത്തിനുണ്ടായിരുന്നു. ഇന്ന് അങ്ങനെയൊരു വിഭാഗമേ ഇല്ല. ആരുടേയും സഹായമില്ലാതെ പ്രസവിച്ച് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടിയെന്നാണ് രണ്ടുപേരുടേയും അഭിപ്രായം. വര്‍ത്തമാനത്തിനിടയിലേക്ക് കളിച്ചുകൊണ്ടിരുന്ന മൂന്നുമക്കളും വിയര്‍ത്തുകുളിച്ച് ഓടിവന്നു. മൂത്തവന് പതിനൊന്ന് വയസ്സായി. ഇവരാരും സ്കൂളിലേക്കും പോകുന്നില്ല. പ്രകൃതിയില്‍നിന്നും സാമൂഹ്യഇടപെടലുകളില്‍നിന്നും മക്കള്‍ക്ക് അറിവ് ആര്‍ജിക്കാമെന്നതാണ് ഇവരുടെ ചിന്ത. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പരിസരം അവര്‍ തെരഞ്ഞെടുത്തിരിക്കുന്നു. പ്രകൃതികൃഷിയുടെ വിപണനസാധ്യതകള്‍ കൂടി സമര്‍ഥമായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നതാണ് ഹിലാലിനെയും ബിജിയെയും വ്യത്യസ്തരാക്കുന്നത്.

*
പി രാജീവ് ദേശാഭിമാനി വാരിക

1 comment:

Unknown said...

പ്രകൃതി കൃഷിയെ പട്ടി കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് അതിനു പറ്റിയ കുറച്ചു കോണ്ടക്ട്സ് തരുമോ