Showing posts with label മനുഷ്യാവകാശം. Show all posts
Showing posts with label മനുഷ്യാവകാശം. Show all posts

Monday, December 17, 2012

മനുഷ്യാവകാശം ചവിട്ടിമെതിക്കുന്നു

മനുഷ്യാവകാശം നിഷേധിക്കുന്നതില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ മാതൃകയാണോ നമ്മുടെ രാജ്യം സ്വീകരിക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് അടുത്തകാലത്ത് ഉണ്ടാകുന്നത്. നമ്മുടെ ഭരണഘടനയില്‍ മനുഷ്യാവകാശത്തിന്റെ മഹത്വം ഊന്നിപ്പറയുന്നുണ്ട്. എന്നാല്‍, അതേ അവകാശം നിഷേധിക്കാനുള്ള പഴുതുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതാണ് ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥ. ജയപ്രകാശ് നാരായണനെ ഉള്‍പ്പെടെ അറസ്റ്റ്ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ചത് അടിയന്തരാവസ്ഥയിലാണ്. ഉപപ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് നേതാക്കളെ അന്യായമായി ജയിലിലടച്ചു. സിപിഐ എം നേതാക്കളെ കൂട്ടത്തോടെ മിസ ഉപയോഗിച്ച് അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. ആറുമാസം കൂടുമ്പോള്‍ മിസ തടവുകാരെപ്പറ്റി ഒരു പരിശോധനയെന്ന പ്രഹസനമുണ്ട്. ഒരാളെ അറസ്റ്റ്ചെയ്ത് ജയിലില്‍ തുടര്‍ന്നു പാര്‍പ്പിക്കേണ്ടത് രാജ്യരക്ഷയ്ക്കാവശ്യമാണെന്ന് കാണുന്നതുകൊണ്ട് തടവുകാലം ആറുമാസത്തേക്കുകൂടി നീട്ടുന്നുവെന്നൊരറിയിപ്പ് മാത്രം തടവുകാരന് നല്‍കിയാല്‍ മതി. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കല്‍പ്പനയനുസരിച്ചാണല്ലോ പരമാധികാര രാഷ്ട്രമായ ഇറാഖിന്റെ ഭരണാധികാരി സദ്ദാംഹുസൈനെ പട്ടാളശക്തി ഉപയോഗിച്ച് അറസ്റ്റ്ചെയ്ത് തടവില്‍ പാര്‍പ്പിച്ച് തൂക്കിക്കൊന്നത്. നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരെ അതിക്രൂരമായി കൊലപ്പെടുത്തിയ ചരിത്രമാണ് അമേരിക്കയുടെത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ സര്‍ക്കാര്‍ എന്ന് ജനാധിപത്യ ഭരണക്രമത്തിന് ഓമനപ്പേരിട്ട എബ്രഹാം ലിങ്കന് ജന്മംനല്‍കിയതും അതേ അമേരിക്കതന്നെ. പക്ഷേ, ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണമല്ല, സമ്പന്നര്‍ക്കായുള്ള ഭരണമാണ് അവിടെ നാം കാണുന്നത്.
 
ഇന്ത്യയില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം പലപ്പോഴും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കിവരുന്നത്. 2001 സെപ്തംബര്‍ 11ന്റെ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരെയുള്ള ആഗോളയുദ്ധം പ്രഖ്യാപിച്ചത് അമേരിക്കയാണ്. അതിന്റെ മറവിലാണ് അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനികാക്രമണം സംഘടിപ്പിച്ചത്. ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയെ കൊന്നതും ജനാധിപത്യം സംരക്ഷിക്കാനാണെന്നാണ് വിശദീകരണം. കാപട്യം കൈമുതലാക്കിയ ഭരണാധികാരികളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ കാണൂ. ഇന്ത്യയിലും തീവ്രവാദികള്‍ക്കെതിരായ നടപടി തുടര്‍ന്നുവരികയാണ്. എന്നാല്‍, യഥാര്‍ഥ തീവ്രവാദികള്‍ക്കെതിരായല്ല പലപ്പോഴും നടപടി സ്വീകരിക്കുന്നത്. തീവ്രവാദികള്‍ ആരാണെന്ന് സങ്കല്‍പ്പിച്ചുള്ള നടപടിയാണ് സ്വീകരിക്കുന്നത്. എല്ലാം മുസ്ലിങ്ങളും തീവ്രവാദികളല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണെന്നാണ് ബുഷ് പരസ്യമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനമനുസരിച്ചാണ് ലോക പ്രശസ്തരായ പ്രമുഖ വ്യക്തികളെ പേരുനോക്കി അമേരിക്കയിലെ വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തി അപമാനിച്ചത്. അമേരിക്കന്‍ മാതൃക സ്വീകരിച്ച ഇന്ത്യയിലും മലെഗാവ് സ്ഫോടനം, മെക്കാമസ്ജിദ് സ്ഫോടനം എന്നീ സംഭവങ്ങളുണ്ടായപ്പോള്‍ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടച്ചു. ആര്‍എസ്എസ്, ബജ്രംഗ്ദള്‍, ബിജെപി തീവ്രവാദികളാണ് ബോംബ്സ്ഫോടനം നടത്തിയതെന്ന് പിന്നീട് തെളിഞ്ഞു. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലടച്ചതെന്നും തടവില്‍ കഴിയുന്നവര്‍ നിരപരാധികളാണെന്നും ബോധ്യപ്പെട്ടിട്ടും അവരെ ജയില്‍മോചിതരാക്കിയില്ല. ഒന്നോ രണ്ടോ സംഭവങ്ങളിലല്ല, നിരവധി സംഭവങ്ങളില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി മനസിലാക്കാം. ജാമിയാമിലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ 16 കേസുകള്‍ ഗവേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി. നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റി ഇത് പരിശോധിക്കുകയും മതന്യൂനപക്ഷത്തില്‍പ്പെട്ട യുവാക്കളെ അന്യായമായി തടവില്‍വയ്ക്കുന്ന മനുഷ്യാവകാശ ലംഘനപ്രശ്നം ഗൗരവമായിത്തന്നെ കണക്കിലെടുത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കണമെന്നും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം ജനറല്‍സെക്രട്ടറി രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ കണ്ട് വിവരം ധരിപ്പിച്ചത്. 14 വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവന്ന മുസ്ലിം ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള പീഡിതര്‍ പ്രകാശിനൊപ്പമുണ്ടായിരുന്നു. ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനംപോലും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്നത് യാദൃച്ഛികമായി കാണാന്‍ കഴിയുന്നതല്ല.

കേരളത്തില്‍ അറിയപ്പെടുന്ന ഒരു മതനേതാവാണല്ലോ അബ്ദുള്‍നാസര്‍ മഅ്ദനി. ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരില്‍ പ്രസംഗമണ്ഡപത്തിനടുത്ത് ബോംബ്വച്ച സംഭവമുണ്ടായി. അമ്പത്തൊമ്പതോളം പേര്‍ മരിക്കാനിടയായ സംഭവം അത്യന്തം അപലപനീയമാണെന്നതില്‍ സംശയമില്ല. മഅ്ദനിയെ ഇതുമായി ബന്ധപ്പെടുത്തി സംശയത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. ഏഴുവര്‍ഷത്തിനുശേഷം മഅ്ദനി നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചു. താന്‍ പഴയ വ്യക്തിയല്ല, പുതിയ ആളാണെന്ന് പുറത്തുവന്നശേഷം മഅ്ദനി പരസ്യമായി പറഞ്ഞു. തീവ്രവാദം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, മറ്റുചില സംഭവങ്ങളില്‍ പങ്കുണ്ടെന്ന് പറഞ്ഞ് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ്ചെയ്തു. മഅ്ദനി മുസ്ലിം തീവ്രവാദപരമായ പ്രസംഗം നടത്തിയിരുന്നുവെന്നത് ശരിയാണ്. എന്നാല്‍, തെറ്റുതിരുത്തിയ ഒരാളെ വീണ്ടും അറസ്റ്റ്ചെയ്ത് ജയിലിലടച്ചത് ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ പൊലീസാണ്. ജാമ്യം നല്‍കാതെ മഅ്ദനിയെ വീണ്ടും അനിശ്ചിതമായി തടവില്‍ പീഡിപ്പിക്കുകയാണ്. ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനി നിരവധി രോഗത്താല്‍ വിഷമിക്കുകയാണ്. ചികിത്സാസൗകര്യം അനുവദിക്കുന്നില്ല. ഒരിക്കല്‍ തീവ്രവാദിയായി മുദ്രകുത്തിയാല്‍ പിന്നീടൊരിക്കലും മോചനമില്ല എന്ന നിലവന്നാല്‍ അത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കലാണ്; നഗ്നമായ മനുഷ്യാവകാശലംഘനമാണ്. ഇതനുവദിച്ചുകൂടാ. മഅ്ദനിയുടെ മനുഷ്യാവകാശം സംരക്ഷിക്കുകതന്നെ വേണം. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കാം. എന്നാല്‍, മനുഷ്യാവകാശം മഅ്ദനിക്ക് നിഷേധിച്ചുകൂടാ. ഈ വിഷയത്തില്‍ മനുഷ്യസ്നേഹികളായ മുഴുവന്‍പേരും പ്രതിഷേധസ്വരം ഉയര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നീതിന്യായ കോടതിയുടെ സമീപനത്തിലും മാറ്റം വരേണ്ടതുണ്ട്. പീഡിതരായ വ്യക്തികള്‍ക്ക് ആശ്രയിക്കാനുള്ളത് കോടതികളെയാണെന്നത് ഓര്‍ക്കേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 17 ഡിസംബര്‍ 2012

Monday, December 10, 2012

സ്ത്രീകളും മനുഷ്യാവകാശവും

1948 ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി സാര്‍വത്രിക മനുഷ്യാവകാശം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 10 ലോക മനുഷ്യാവകാശദിനമായി ആചരിക്കണമെന്ന് 1950ല്‍ ഔദ്യോഗിക തീരുമാനമായി. മനുഷ്യസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ഓരോ മനുഷ്യാവകാശദിനത്തിലും പ്രത്യേക ഊന്നല്‍ നല്‍കി പ്രചരിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭക്ഷ്യസുരക്ഷാദിനമായാണ് ഡിസംബര്‍ 10 ആചരിച്ചത്. സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണം പെരുകിവരുന്ന പശ്ചാത്തലത്തില്‍ ഇത്തവണ അതിക്രമവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടമാടുന്ന അതിക്രമങ്ങള്‍ ചെറുക്കാന്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10വരെ വിവിധങ്ങളായ പരിപാടികളാണ് സംസ്ഥാനത്തുടനീളം നടത്തിയത്.

മനുഷ്യാവകാശം എന്ന നിലയില്‍ ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്നത് ലിംഗഭേദമില്ലാത്ത മാനുഷികമൂല്യങ്ങളിലുള്ള അവകാശമാണ്. ആശയപ്രകടനത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും സംഘടനാ സ്വാതന്ത്ര്യത്തിനും സര്‍ക്കാരുകളില്‍ പങ്കാളികളാകുന്നതിനും സ്ത്രീക്കും പുരുഷനും ഒരേ അവകാശം ഐക്യരാഷ്ട്രസഭ വെളിവാക്കുന്നു. എല്ലാ പൗരന്മാര്‍ക്കും സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കഴിയണമെന്നാണ് അവകാശ പ്രഖ്യാപന പ്രമേയം അനുശാസിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ അവകാശ പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍പ്പറത്തി ലോകത്തിന്റെ പല ഭാഗത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ധിക്കുകയാണ്. മുതലാളിത്തത്തിന്റെ അക്രമാസക്തമായ മൂലധന സമാഹരണ നീക്കത്തിന്റെ ഭാഗമായാണ് കടുത്ത അതിക്രമങ്ങള്‍ക്ക് സ്ത്രീകള്‍ പാത്രമാകുന്നത്. കമ്പോളവല്‍ക്കരണം ധനിക- ദരിദ്ര അന്തരം പെരുപ്പിക്കുമ്പോള്‍ ദാരിദ്ര്യത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത് കൂടുതലും സ്ത്രീകളാണ്. ഏറ്റവും കുറഞ്ഞ കൂലിക്ക് കഠിനമായ ജോലി ചെയ്യേണ്ടിവരുന്നതും തൊഴിലില്‍നിന്ന് ഏറ്റവും ആദ്യം പുറത്താക്കപ്പെടുന്നതും സ്ത്രീകളാണ്. കോണ്‍ട്രാക്ടര്‍മാരുടെ കരുതല്‍ തൊഴില്‍സേനയായി സ്ത്രീസമൂഹം മാറുന്നു.

സമ്പത്ത് വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയില്‍ മുതലാളിത്തലോകം രാജ്യങ്ങളുടെ പരമാധികാരം ചവിട്ടിമെതിക്കുന്നു. യുദ്ധവും ഭീകരവാദവും വംശീയ സംഘട്ടനങ്ങളും സൃഷ്ടിക്കുന്നു. അത്തരം അസ്ഥിര സമൂഹത്തില്‍ സ്ത്രീകളുടെ ജീവിതം നരകതുല്യമായി മാറുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പലസ്തീനിലും കശ്മീര്‍ താഴ്വരകളിലുമെല്ലാം ഭീകരവാദികളും പട്ടാളക്കാരും സ്ത്രീകള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ വിവരണാതീതമാണ്. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരുടെ വീടുകളില്‍ അച്ഛന്‍ അപൂര്‍വ വസ്തുവാണെന്ന് ഖാലിദ് ഹൊസ്സേനിയുടെ കൈറ്റ് റണ്ണര്‍ എന്ന നോവലില്‍ പരാമര്‍ശമുണ്ട്. താലിബാന്‍ തീവ്രവാദികള്‍ പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ അവരുടെ ഇംഗിതത്തിന് പാത്രമാക്കുകയുംചെയ്യുന്നു. നിരാലംബരായ സ്ത്രീകള്‍ അച്ഛനാരെന്ന് അവകാശപ്പെടാനില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടിവരുന്നു. അനാഥരായ കുഞ്ഞുങ്ങള്‍ തെരുവില്‍ ഭീകരരുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇതേ തീവ്രവാദികളാണ് പാകിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്സായി എന്ന പെണ്‍കുട്ടിയെ കൊല്ലാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യയിലും മത-വര്‍ഗീയവാദികളും ഭീകരവാദികളും സ്ത്രീകള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്നുണ്ട്. കേരളത്തിലടക്കം ഡ്രസ് കോഡും പെരുമാറ്റച്ചട്ടവുമായി സദാചാരവിരുദ്ധ ഗുണ്ടാവിളയാട്ടം നടക്കുന്നു. മലപ്പുറത്തെ അരീക്കോട് സ്കൂളില്‍ അധ്യാപിക പച്ചക്കോട്ട് ധരിച്ച് എത്തണമെന്ന് പറഞ്ഞതും കടുത്ത അവകാശലംഘനം തന്നെ.

മാവോയിസ്റ്റുകളും തൃണമൂല്‍ ഗുണ്ടകളും അതിക്രമങ്ങള്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമായി ബംഗാള്‍ മാറി. മുമ്പ് അതിക്രമങ്ങള്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു പശ്ചിമ ബംഗാള്‍. മണിപ്പുരിലും അസമിന്റെ അതിര്‍ത്തികളിലും കലാപകാരികളും പട്ടാളക്കാരുമെല്ലാം സ്ത്രീകളെ നിരന്തരം വേട്ടയാടുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം ഏറ്റവും കൂടുതല്‍ നടക്കുന്നത് ന്യൂഡല്‍ഹിയിലാണ്. ന്യൂഡല്‍ഹിക്ക് തൊട്ടു പിന്നിലാണ് മുംബൈയും ജയ്പുരും. 1995നുശേഷം സ്ത്രീ പീഡനങ്ങള്‍ 75 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബലാത്സംഗങ്ങളും സ്ത്രീധന കൊലപാതകങ്ങളും ആസിഡ് അക്രമങ്ങളുമെല്ലാം അരങ്ങുതകര്‍ക്കുമ്പോള്‍ പൊലീസും പട്ടാളവും നിയമങ്ങളും കോടതികളുമെല്ലാം നോക്കുകുത്തികളായി മാറുന്നു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കടുത്ത ജാതിവിവേചനവും സവര്‍ണാധിപത്യത്തിന്റെ ഭാഗമായ സ്ത്രീപീഡനങ്ങളും നിത്യസംഭവങ്ങളാണ്. കേരളീയ സമൂഹവും ഉപഭോഗാര്‍ത്തിയുടെ ഇരയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പണക്കൊഴുപ്പിന്റെയും സുഖലോലുപതയുടെയും മുതലാളിത്ത ജീര്‍ണത കേരളത്തെ വല്ലാതെ ബാധിച്ചുതുടങ്ങി. മദ്യവും മയക്കുമരുന്നും അതിവേഗം വ്യാപിക്കുകയാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, സിനിമ, സീരിയല്‍ തുടങ്ങിയ സങ്കേതങ്ങള്‍ ലൈംഗിക അരാജകത്വ പ്രചാരണത്തിനുള്ള ഉപാധികളായി മാറി. മഞ്ഞപ്രസിദ്ധീകരണങ്ങളും നിര്‍ബാധം വിറ്റഴിക്കുന്നു. ലൈംഗികതയെക്കുറിച്ചുള്ള പഠനമെന്ന വ്യാജേന ചില മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍പ്പോലും ലൈംഗിക വൈകൃതങ്ങള്‍ നിറയുമ്പോള്‍ സെന്‍സര്‍ ബോര്‍ഡും നിയമങ്ങളും നോക്കിനില്‍ക്കുന്നു. മൊബൈല്‍ ഫോണില്‍ രതിവൈകൃതങ്ങള്‍ കാണുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തപ്പോഴാണ് തലശേരിക്കടുത്ത ധര്‍മടത്ത് 15 വയസ്സുള്ള ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അച്ഛനെന്നു പറയുന്ന നരാധമനും അതിന് കൂട്ടുനിന്നു. പെണ്‍കുട്ടി ഭയന്ന് മഹിളാമന്ദിരത്തില്‍ അഭയം തേടി. അവളുടെ ജ്യേഷ്ഠത്തി തീകൊളുത്തി ആത്മഹത്യചെയ്തത് ഇവരുടെ പീഡനം സഹിക്കാതെയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. വീടാണ് ഏറ്റവും സുരക്ഷിത സങ്കേതം എന്ന നമ്മുടെ സങ്കല്‍പ്പവും തകര്‍ന്നുവീഴുകയാണ്. ഐടി നിയമവും അശ്ലീല പ്രദര്‍ശനത്തിനെതിരായ നിയമങ്ങളും ധാരാളമുണ്ടായിട്ടും അതൊന്നും പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത നിലവാരവും കേരളത്തിലെ സ്ത്രീകള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും സാമൂഹ്യ പദവിയില്‍ പുരുഷനോടൊപ്പം എത്താത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണം.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപദവി ഉയര്‍ത്തുന്നതിന് ബോധപൂര്‍വമായ പ്രവര്‍ത്തനം നടത്തി. 50 ശതമാനം സീറ്റ് സംവരണം, ജന്‍ഡര്‍ ബജറ്റ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍, ബജറ്റിലെ സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ ഉപേക്ഷിച്ചും, കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിച്ചും, ദേവസ്വം ബില്ലിലെ വനിതാ സംവരണം എടുത്തുകളഞ്ഞും യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ സ്ത്രീവിരുദ്ധത പ്രകടമാക്കി. മാത്രമല്ല, യുഡിഎഫിന്റെ രണ്ടുവര്‍ഷം കൊണ്ട് സ്ത്രീപീഡനങ്ങള്‍ പതിന്മടങ്ങ് പെരുകി. പറവൂര്‍, കോതമംഗലം, വൈപ്പിന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പെണ്‍വാണിഭ സംഭവങ്ങള്‍ ഉണ്ടായി. കുറ്റവാളികളെ മുഴുവന്‍ പിടികൂടാനോ കുറ്റപത്രം സമര്‍പ്പിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നു. 2011ല്‍ മാത്രം 14,445 സ്ത്രീപീഡനക്കേസുകള്‍ ഉണ്ടായി. 1132 ബലാത്സംഗങ്ങളും 5377 ഗാര്‍ഹിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ സ്ത്രീകളില്‍ 60 ശതമാനം പേരും ഗാര്‍ഹിക പീഡനത്തിന് വിധേയരാകുന്നുണ്ടത്രെ. മദ്യാസക്തിയാണ് ഇത്തരം സംഭവങ്ങളില്‍ പ്രധാന വില്ലന്‍.

നാം വളരെ കരുതലോടെ പ്രശ്നങ്ങളില്‍ ഇടപെടേണ്ടിയിരിക്കുന്നു. അസംഘടിതമേഖലയിലും ആദിവാസി കേന്ദ്രങ്ങളിലുമെല്ലാം നടക്കുന്ന സ്ത്രീപീഡനങ്ങളെ ചെറുക്കണം. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍, പരമ്പരാഗത തൊഴിലുകള്‍ തുടങ്ങിയ മേഖലകളിലെ സ്ത്രീത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീടിനുള്ളിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. മദ്യാസക്തിയും ലൈംഗിക അരാജകത്വവും തടയാന്‍ സമൂഹം ഒന്നടങ്കം പരിശ്രമിക്കണം. സ്ത്രീകളോടും കുട്ടികളോടും അന്തസ്സ് പുലര്‍ത്താന്‍ കഴിയാത്ത സമൂഹത്തില്‍ ഒരു മനുഷ്യാവകാശവും പുലരുകയില്ല. ഡിസംബര്‍ 10ന് മഹിളാ അസോസിയേഷന്‍ ജില്ലാകേന്ദ്രങ്ങളില്‍ അതിക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീനീതിക്കുവേണ്ടിയുള്ള തുടര്‍ച്ചയായ ഇടപെടലുകള്‍ക്കുള്ള പ്രഖ്യാപനമാണ് ഈ കൂട്ടായ്മയില്‍ ഉയരുക.

*
കെ കെ ശൈലജ ദേശാഭിമാനി 10 ഡിസംബര്‍ 2012

Wednesday, October 24, 2012

അതെ, ഞങ്ങള്‍ മലാലയാണ്

ഞങ്ങള്‍ മലാലയാണ്, ഞങ്ങള്‍ പഠിക്കും... ഈ യുദ്ധത്തില്‍ ഞങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല, വിജയിക്കുകതന്നെ ചെയ്യും... അതെ, ഞങ്ങള്‍ മലാലയാണ്- പെണ്‍കുട്ടികള്‍ പ്രഖ്യാപിക്കുന്നു. ജാതി- മത- വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ ലോകം അതേറ്റുചൊല്ലുന്നു; അവളുടെ തിരിച്ചുവരവിനായി കാത്തിരുന്നു. ഇന്ന് ലോകം മലാല യൂസുഫ്സായ്ക്കൊപ്പമാണ്. പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ മിംഗോറ പ്രദേശത്ത് ജീവിക്കുന്ന 14 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി- മലാല യൂസുഫ്സായ്. ബ്രിട്ടനിലെ ബിര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെമാത്രം അവശേഷിക്കുന്ന ഒരു ജീവന്‍, കഴുത്തിലും തലയോട്ടിയിലും തറച്ച വെടിയുണ്ടകളെ അതിജീവിക്കാന്‍ മല്ലിടുന്ന ഒരു ശരീരം, മരണത്തിനു മുന്നില്‍പോലും കീഴടങ്ങാത്ത മനസ്സ്....

ആകാശത്തിന്റെ അനന്തതയോളം സ്വപ്നങ്ങളും ആഴിയുടെ അഗാധതയോളം ആഗ്രഹങ്ങളുമുള്ളവള്‍. 2009 വരെ താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്നു സ്വാത് താഴ്വര. ഗ്രാമവീഥികളില്‍ നിരനിരയായി തൂക്കിയിട്ട പൊലീസുകാരുടെ കഴുത്തറ്റ ശിരസ്സുകള്‍ കണികണ്ടുണര്‍ന്നിരുന്ന ആ നാട്ടില്‍, മനുഷ്യര്‍ക്ക,് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സ്വപ്നം കാണാനുള്ള അവകാശംപോലും നിഷേധിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ടിവി, സംഗീതം തുടങ്ങിയ വിനോദങ്ങളും നിരോധിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ ദിനംപ്രതി ബോംബുവച്ച് തകര്‍ത്തു. അസ്വാതന്ത്ര്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തങ്ങളെ തളച്ചിടുന്നവര്‍ക്കെതിരെ, അറിയുവാനുള്ള തന്റെയും കൂട്ടുകാരുടെയും അവകാശം നിഷേധിക്കുന്നവര്‍ക്കെതിരെ മലാലയുടെ കുഞ്ഞുമനസ്സില്‍ പ്രതിഷേധം ഉയര്‍ന്നു. സ്വന്തമായി ബ്ലോഗ് നിര്‍മിച്ച് ഗുല്‍മക്കായി എന്ന തൂലികാനാമത്തില്‍, ഉറുദുഭഭാഷയില്‍ സ്വാത്തിലെ സ്ഥിതി ഡയറിയുടെ രൂപത്തില്‍ എഴുതി തുടങ്ങ- പോകാന്‍ കഴിയാത്ത ഉല്ലാസയാത്രകളെക്കുറിച്ച്, കൂട്ടുകാരികള്‍ വരാതെയാകുന്ന തന്റെ വിദ്യാലയത്തെയും അതിന്റെ അടച്ചുപൂട്ടലിനെയും കുറിച്ച്, വെടിയൊച്ചകള്‍ നിലയ്ക്കാത്ത ഇരുണ്ട രാത്രികളെക്കുറിച്ച്, താലിബാന്റെ കാടത്ത ഭരണത്തെക്കുറിച്ച്, ഒപ്പം സ്വാതന്ത്ര്യത്തിന്റെ പൊന്‍പ്രഭ വീഴുന്ന താഴ്വരയെയും കൂട്ടുകാരോടൊപ്പം പഠിക്കാന്‍ പോകുന്ന നല്ല ദിനങ്ങളെന്ന പ്രതീക്ഷയെയും കുറിച്ച്. തീവ്രവാദികള്‍ വിദ്യാഭ്യാസം നിഷേധിച്ച ഈ പതിനൊന്നുകാരിയുടെ അനുഭവങ്ങള്‍ 2009 മുതല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡയറിയുടെ ഇംഗ്ലീഷ് പരിഭാഷയും ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ക്ലാസ് ഡിസ്മിസ്ഡ് എന്ന പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് മലാലയുടെ അനുഭവം ഡോക്യുമെന്ററികളാക്കി ലോകത്തിനു മുന്നിലവതരിപ്പിച്ചു. ഇതോടെ രാജ്യാന്തരസമൂഹം സ്വാത്തിലെ മതഭീകരതയ്ക്കെതിരെ രംഗത്തുവന്നു.

പാക് ജനതയെ, ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന്, പാകിസ്ഥാന്‍സര്‍ക്കാര്‍ താലിബാന്‍ശക്തികളെ കീഴടക്കി സ്വാത് പ്രദേശം പിടിച്ചെടുത്തു. മലാലയും കൂട്ടുകാരികളും വീണ്ടും സ്കൂളില്‍ പോയിത്തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച്, തീവ്രവാദത്തെക്കുറിച്ച് ലോകമാകെ ഒരു പതിനൊന്നുവയസ്സുകാരിയിലൂടെ ചര്‍ച്ചചെയ്തു. തന്റെ ജനതയെ, സഹജീവികളെ സേവിക്കാന്‍, സഹായിക്കാന്‍ മലാല രംഗത്തിറങ്ങി. മലാലയെ അന്താരാഷ്ട്ര ബാലസമാധാന പുരസ്കാരത്തിനായി നാമനിര്‍ദേശംചെയ്തു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ സമാധാന പുരസ്കാരം നല്‍കി അവളെ ആദരിച്ചു. മലാലയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയില്‍, രാജ്യമാകെ സ്ത്രീകളുടെ/ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെല്ലാം താലിബാന്‍ അസ്വസ്ഥരായിരുന്നു. ഗുല്‍മക്കായി ആരെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്റെ ഹിറ്റ്ലിസ്റ്റിലേക്ക് അവള്‍ എത്തി. ഒടുവില്‍ 2012 ഒക്ടോബര്‍ 9 ന് പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് തിരിച്ചുവരികയായിരുന്ന മലാലയ്ക്കും കൂട്ടുകാര്‍ക്കും നേരെ താലിബാന്‍ വെടിയുതിര്‍ത്തു. തലയോട്ടി തകര്‍ത്തതും കഴുത്തില്‍ തുളച്ചുകയറിയതുമായ രണ്ടു വെടിയുണ്ട ശരീരത്തില്‍നിന്ന് നീക്കംചെയ്തെങ്കിലും, അവള്‍ ഇനിയും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.

അശ്ലീലതയുടെ- എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരധ്യായം എന്ന് അവളെ താലിബാന്‍ വിശേഷിപ്പിക്കുന്നു, ഇതുകൊണ്ട് മരിച്ചില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ കൊന്നൊടുക്കുമെന്ന ഭീഷണിയും മുഴക്കി. പക്ഷേ, ഞങ്ങളുടെ മക്കളെ തിരിച്ചു തരൂ എന്ന് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുകയാണ് പാകിസ്ഥാന്‍ ജനത. അധികാരവര്‍ഗവും, ജാതി- മതക്കോമരങ്ങളും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നെന്ന വസ്തുതയ്ക്ക് വിദ്യാഭ്യാസചരിത്രത്തോളംതന്നെ പഴക്കമുണ്ട്. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളില്‍ ശ്രദ്ധേയമായ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലത്ത്, സകല മേഖലകളിലും അറിവ് നേടിയ ഉച്ചിലയെ പണ്ഡിതസഭ പരീക്ഷിച്ചു. ഏറ്റവും വലിയ വേദനയേത് എന്ന ചോദ്യത്തിന് പ്രസവവേദനയെന്ന് ഉച്ചില ഉത്തരം നല്‍കിയപ്പോള്‍ കല്യാണം കഴിയാത്ത നീയെങ്ങനെ ആ വേദനയറിഞ്ഞു എന്നായി ജാതിക്കോമരങ്ങള്‍. അഭിസാരികയായി മുദ്രകുത്തപ്പെട്ട ഉച്ചില ആത്മഹത്യ ചെയ്തു എന്ന് ഐതിഹ്യം. സ്ഥലവും കാലവും പശ്ചാത്തലവും മാറിയെങ്കിലും ആവര്‍ത്തിക്കുന്നത് ഒന്നുതന്നെ. അന്ന് വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിച്ചില്ല, ഇന്ന് വിദ്യാഭ്യാസം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് വധശിക്ഷ വിധിക്കപ്പെടുന്നു. ഉച്ചിലയുടെ ജീവിതമെടുത്തവരുടെ പിന്‍മുറക്കാര്‍, മലാലയ്ക്ക് മരണശിക്ഷ വിധിച്ചവരുടെ ഇന്ത്യന്‍ പതിപ്പുകള്‍ നവോത്ഥാനം ഉഴുതുമറിച്ച ഇന്നത്തെ നമ്മുടെ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നത് നാം ജാഗ്രതയോടെ കാണണം. പുരോഗമന ചിന്താഗതിക്കാരിയായി, കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്ന പേരില്‍ താലിബാന്‍ മോഡല്‍ അക്രമത്തിനിരകളായ ഖദീജത്ത് സുഹൈലയെപ്പോലുള്ള ഇരകള്‍ നമ്മുടെ നാട്ടിലുണ്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹികാവകാശങ്ങള്‍ നിഷേധിക്കുന്ന ശക്തികള്‍ മലാലയുടെ ഈ വാക്കുകള്‍ ഓര്‍ക്കുക. കെട്ടിത്തൂക്കിയ ശവശരീരങ്ങള്‍ ഞാന്‍ കാണുന്നുണ്ട്, അവര്‍ എന്നെയും കൊല്ലാന്‍ വന്നേക്കും... പക്ഷേ ഞാനവരോടു പറയും, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്... വിദ്യാഭ്യാസം ഞങ്ങളുടെ അടിസ്ഥാന അവകാശമാണ്... വിദ്യാലയത്തിന്റെ പടി ചവിട്ടുന്നത് സ്വപ്നം കാണാന്‍പോലും കഴിയാത്ത കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് മലാല ആ ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയത്. ലോകത്തിലെ കുഞ്ഞുങ്ങളുടെ കലര്‍പ്പില്ലാത്ത സ്വപ്നം, സ്നേഹം, അവള്‍ക്ക് കൂട്ടായി എന്നുമുണ്ടാകും. ലോകത്തോടൊപ്പം കേരളവും പ്രഖ്യാപിക്കുന്നു. "അതെ, ഞങ്ങള്‍ മലാലയാണ്."

*****

പി ജെ അഭിജിത്

Wednesday, July 20, 2011

‘Never let school interfere with your education'

“Freedom from fear” and “Punishment-free zone” read the slogans on the school walls. These signify the end of corporal punishment. They take on a different meaning, though, when schools are occupied by the police, as they are around Dhinkia and Govindpur, the villages resisting the State's takeover of their farmland for Posco's mega power and steel project ( The Hindu , July 13-14).
Children here grabbed national attention when they joined their parents in the protests against the forcible land acquisition. And still more when the fall in school attendance drew the wrath of Orissa's Women and Child Development Minister Anjali Behera. Her concern that children remain in school is unexceptionable. Her belief that they were not there only because they had joined the protests is misplaced.

In this State, millions remaining in the classrooms are unlikely to get an education. Besides, Orissa has “not served midday meals in most schools since mid-June,” says Biraj Patnaik, Adviser to the Supreme Court's Food Commissioners. “And they are sitting on over Rs.146 crore of last year's disbursement for the scheme from the Central government.”

Reactions

But back to the villages. “Four of our six rooms are occupied by the police who are here to deal with the agitation,” says a teacher at the Balia nodal Upper Primary School. This school runs till to Class 7. “Every morning, all the children assemble, we take attendance — and then dismiss Classes 1-5. How to teach them?” The police occupy space in several schools. They have vacated one in Balituth but remain in at least four others including Balia.

“In school,” says angry 10-year-old Rakesh Bardhan in Govindpur, “they teach us the story of Baji Rout.” A 13-year-old boatman and legendary Oriya hero shot dead by the British when he refused to ferry them across a river in pursuit of freedom fighters. “They tell us, ‘you should emulate Baji Rout and the way he stood up for his homeland.' But when we stand up for ours, they react badly.”

How do their teachers feel about this? Bishwambar Mohanty, aged 14, scoffs: “What can they say? They know that if we lose our land and village — there will be no school either.” One teacher says: “They have seen police fire rubber bullets on their parents. They've seen their betel vineyards and their homes destroyed. And said that all this is good for Orissa's development. How else can they react?” Another student asks: “They are turning their guns on our parents and they want us to remain in school?”

NCPCR visit

A team of the National Commission for Protection of Child Rights came here, concerned by the “misuse” of the children in the protests. At the end of their visit, while asking the protestors to keep children out, the team also called on the government “to withdraw police forces sheltered in schools meant for the education of children.”

“If the government orders us, obviously we will find other shelters,” Jagatsinghpur District Superintendent of Police S. Devdutt Singh told The Hindu .

Meanwhile, teachers have been given the additional task of talking to the parents of “absentees.” “The BDO demands a daily report on attendance and how many parents we have met,” a teacher grumbles. “As if we don't have enough paperwork already, ‘with 74 records to keep updated'.”

Govindpur Upper Primary School has 240 students and four teachers. Of these, only one is a regular teacher. The others are shiksha sahayaks (“assistant teachers”) and gana sikhyak (“mass educator”). Last month the State recruited 20,000 shiksha sahayaks to fill vacancies amongst regular teachers. Many sahayaks are poorly-trained and ill-equipped to teach. In the panchayat of the Posco area, there are only “acting headmasters.” In many schools across the State, the headmaster's post remains vacant for years. There are also 29,000 vacancies for primary school teachers in Orissa. “They'd have to pay more if they filled those up properly,” grins one teacher. In Tirlochanpur village, 400 students go to a school without a single regular teacher.

Shorn of the jargon offered under the Sarva Siksha Abhiyan, this amounts to recruiting “teachers” at pathetic salaries. Shiksha sahayaks get a consolidated Rs.4,000. If they last six years, they might be absorbed as zilla parishad teachers. The “ gana sikhyak ” (“volunteer teachers” under the Education Guarantee Scheme) is worse off. “They are least qualified and shouldn't be teaching, but they are,” says an official. They earn Rs.2,250 to Rs.2,500 a month. Less than what a landless labourer earns in 30 days of Mahatma Gandhi National Rural Employment Guarantee Scheme (MNREGS) work. Spending less by paying “teachers” a pittance has helped gut the system. “Why will qualified people join this profession now?” asks one.

The poor quality breeds, as across the country, a huge private tuition industry. Some teachers earn more from tuitions. Others are not qualified to do even that. Some don't teach at all. And there's a welter of other problems. A spirited effort, within these limitations, to clear the mess and discipline the system by a committed Education Secretary has resulted in a backlash. Aparajita Sarangi now faces 85 cases filed against her in the courts by disgruntled school management committees and teachers.

Back in Dhinkia and Govindpur, students are less visible in the protests, but are still there. “Now,” says one, “a different small group goes each day.” These children seem to be up on Mark Twain's dictum: “Never let school interfere with your education.”

With the police occupying space in several schools in the Posco project area in Orissa, teachers wonder how to hold classes.

*
P.Sainath The Hindu Daily

Monday, April 25, 2011

കോടതികള്‍ പോലീസിന്റെ കേട്ടെഴുത്തുകാരാകുമ്പോള്‍

ഡോ. ബിനായക് സെന്നിന് ലഭിച്ച ജാമ്യം, അന്യഥാ ഭരണകൂടതാത്പര്യങ്ങളുടെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ലഭിച്ച ജാമ്യമാണ്. ത്വരിതവിചാരണയില്‍ വിമുക്തമാക്കപ്പെടേണ്ടതായ ദോഷങ്ങള്‍ കീഴ്ക്കോടതികളെ ബാധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് ഛത്തിസ്ഗഢ് കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിനായക് സെന്‍. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ നാല് മാസത്തോളം റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നതിനു ശേഷമാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍ ഇപ്പോള്‍ മോചിതനായത്.

സെഷന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും നിലപാടുകള്‍ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശിക്കപ്പെട്ടു. മാവോയിസ്റ്റുകളോടുള്ള അനുഭാവമല്ല ആ വിമര്‍ശത്തിലുണ്ടായത്. പകരം, രാജ്യദ്രോഹമെന്ന പഴഞ്ചന്‍ കുറ്റം ആരോപിച്ച് ആദരണീയനായ മനുഷ്യാവകാശ പ്രവര്‍ത്തകനെ തുറുങ്കിലടയ്ക്കാമോ എന്ന ചോദ്യമാണ് പൊതുസമൂഹം ഉന്നയിച്ചത്. ഭരണകൂടത്തോട് കലഹിക്കുന്നതിനുള്ള അവകാശം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷേ ഭരണകൂടത്തിെന്‍റ ദൃഷ്ടിയില്‍ അത്തരം കലഹം രാജ്യദ്രോഹമാണ്. രാജ്യം തന്നെ അസ്ഥിരമാണെന്നിരിക്കേ രാജ്യദ്രോഹമെന്നത് ചരിത്രത്തില്‍നിന്ന് നിഷ്കാസനം ചെയ്യേണ്ടതായ കുറ്റമാണ്. യേശുക്രിസ്തു മുതല്‍ രാമകൃഷ്ണ പിള്ള വരെ ശിക്ഷിക്കപ്പെട്ട രാജ്യദ്രോഹികള്‍ ചരിത്രത്തെ സ്വന്തമാക്കിയപ്പോള്‍ അവരെ ശിക്ഷിച്ച രാജ്യങ്ങള്‍ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാവുകയാണുണ്ടായത്.

നൂറു വര്‍ഷം മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ലോകമാന്യ തിലകനെ നാടു കടത്തിയത്. നടപടികളെ വിമര്‍ശിച്ച ഗാന്ധിജി കോടതിയലക്ഷ്യക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ടു. കൊളോണിയല്‍ ഭരണകൂടം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരുന്ന നിയമങ്ങള്‍ ജനാധിപത്യസംവിധാനത്തിലും തുടരുന്നത് അപലപനീയമാണ്. ഇക്കാര്യത്തിലെ അസ്വീകാര്യതയാണ് കുറ്റാന്വേഷകരെയും കുറ്റവിചാരകരെയും സുപ്രീം കോടതി അര്‍ത്ഥശങ്കയില്ലാതെ അനുസ്മരിപ്പിച്ചത്.

കരുണാകരെന്‍റ ദുര്‍ഭരണം അറബിക്കടലില്‍ എന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു നടപടി സ്വീകരിച്ച കേരള പൊലീസിനെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റീസ് ചന്ദ്രശേഖര മേനോന്‍ എഴുതിയ വിധിന്യായം യഥായോഗ്യം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കില്‍, അവശ്യം വേണ്ടതായ പരിഷ്കാരം നേരത്തെ ഉണ്ടാകുമായിരുന്നു. ബിനായക് സെന്നിന് ജാമ്യം അനുവദിച്ച ഉത്തരവില്‍ സുപ്രീം കോടതി ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടില്ല. പക്ഷേ ഹ്രസ്വമായ പരാമര്‍ശം ദീര്‍ഘമായ നടപടികള്‍ക്കു തുടക്കമിട്ടു. രാജ്യദ്രോഹക്കുറ്റം പുനര്‍വിചിന്തനത്തിനു വിധേയമാക്കാന്‍ ലോ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് നിയമമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞതുതന്നെ നല്ല തുടക്കമായി.

മനുഷ്യാവകാശങ്ങളോടുള്ള ബിജെപിയുടെ പ്രതിബദ്ധത കേവലമായ വാചാടോപം മാത്രമാണെന്ന് ബിനായക് സെന്‍ സംഭവം തെളിയിക്കുന്നു. ഛത്തിസ്ഗഢിലെ രമണ്‍ സിങ്ങും കര്‍ണാടകയിലെ യദിയൂരപ്പയും ബിജെപിയുടെ ഭീകരമുഖത്തിന്റെ പ്രതീകങ്ങളാണ്. ഛത്തിസ്ഗഢില്‍ ബിനായക് സെന്നും കര്‍ണാടകയില്‍ അബ്ദുന്നാസര്‍ മദനിയും പ്രാകൃതമായ നിയമങ്ങളുടെ ഇരകളാണ്. പ്രശസ്തര്‍ ശ്രദ്ധിക്കപ്പെടുന്നു; അപ്രശസ്തരായ ആയിരങ്ങള്‍ തടവറയിലെ ഇരുട്ടില്‍ കഴിയുന്നു. എഡ്ഗര്‍ സ്നോയുടെ"റെഡ് സ്റ്റാര്‍ ഓവര്‍ ചൈന"" എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത പൊലീസ് അടിയന്തരാവസ്ഥയില്‍ മാത്രം കാണപ്പെട്ട ഫലിതമല്ല.

സവിശേഷമായ ബുദ്ധി പ്രയോഗിക്കാത്ത വിഭാഗമാണ് പൊലീസ്. മേലധികാരിയുടെ മുന്നിലെ സല്യൂട്ട് പോലെ യാന്ത്രികമാണ് അവരുടെ പ്രവൃത്തികള്‍. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പുസ്തകം കൈവശം വച്ചതിന് മദ്രാസ് പ്രസിഡന്‍സിയില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവമുണ്ട്. ജില്ലാ മജിസ്ട്രേറ്റ് അതു ശരിവയ്ക്കുകയും ചെയ്തു. അന്ന് നെഹ്റു പ്രധാനമന്ത്രിയായിരുന്നു; മദ്രാസ് പ്രസിഡന്‍സിയില്‍ കോണ്‍ഗ്രസ് അധികാരത്തിലായിരുന്നു. അസംബന്ധം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഗവണ്‍മെന്റിന് ഇടപെടേണ്ടിവന്നു. ബിജെപി മുഖ്യമന്ത്രിമാരില്‍നിന്ന് ഇത്തരം ഇടപെടലുകള്‍ പ്രതീക്ഷിക്കാനാവില്ല. പ്രജ്ഞാ സിങ്ങിനെയും സ്വാമി അസീമാനന്ദയെയും ലഫ്ടനന്റ് കേണല്‍ പുരോഹിതിനെയും സംരക്ഷിക്കുന്ന ബിജെപി, ദേശസുരക്ഷയുടെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഹിംസിക്കുന്നു. ഛത്തിസ്ഗഢില്‍നിന്നു കേള്‍ക്കുന്ന കഥകള്‍ സംഭ്രമം ജനിപ്പിക്കുന്നവയാണ്. ആദിവാസികള്‍ നിര്‍ദ്ദയം വേട്ടയാടപ്പെടുന്നു. ദന്തേവാഡയില്‍ നിന്നുള്ള കഥകള്‍ വിയറ്റ്നാമിലെ മൈലായിയെ അനുസ്മരിപ്പിക്കുന്നു.

ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായി സമഗ്രമായ നിയമപരിഷ്കരണം അടിയന്തരമായ ആവശ്യമാണ്. ഇക്കാര്യത്തിലേക്കാണ് ബിനായക് സെന്‍ കേസ് വിരല്‍ ചൂണ്ടുന്നത്. കൊളോണിയല്‍ പാരമ്പര്യത്തിലുള്ള കരിനിയമങ്ങള്‍ റദ്ദാക്കപ്പെടുകയോ നവീകരിക്കപ്പെടുകയോ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ പുതുതായി നിയമനിര്‍മാണം നടക്കുമ്പോഴും കാണപ്പെടുന്ന പ്രവണത കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. തെറ്റായ നിയമങ്ങള്‍ തെറ്റായ നടപടികള്‍ക്കു കാരണമാകും. പൊലീസിന്റെ കാര്യം നില്‍ക്കട്ടെ. അവര്‍ പഠിച്ചതേ ചെയ്യൂ. നീതിയേക്കാള്‍ സൗകര്യമാണ് അവര്‍ക്കു പ്രധാനം. പക്ഷേ നമ്മുടെ ജുഡീഷ്യറിയും അതേ ട്രാക്കില്‍ സഞ്ചരിക്കുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്ന കാര്യമാണ്.

ലോകം മുഴുവന്‍ അംഗീകരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിനായക് സെന്‍ എന്ന കാര്യം എന്തുകൊണ്ട് ഛത്തിസ്ഗഢിലെ സെഷന്‍സ് കോടതിയും ഹൈക്കോടതിയും കണക്കിലെടുത്തില്ല? അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വിചാരണ അര്‍ഹിക്കാത്തവയാണെന്ന തിരിച്ചറിവ് എന്തുകൊണ്ട് ആ കോടതികള്‍ക്കുണ്ടായില്ല? മാവോയിസ്റ്റുകളുടെ ഭീകരത ഒരു പക്ഷേ കോടതികളെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ അത്തരം സ്വാധീനങ്ങള്‍ക്ക് കീഴ്പെടാതെ നിഷ്പക്ഷമായി നീതി നിര്‍വഹിക്കുകയെന്നതാണ് കോടതികളുടെ ചുമതല. ഭീകരര്‍ക്കിടയിലും മനുഷ്യത്വത്തിെന്‍റ സന്ദേശം പ്രചരിപ്പിക്കുന്നവരെ ശ്ളാഘിക്കുകയാണു വേണ്ടത്. അഴിമതിക്കൊപ്പം ബുദ്ധിയില്ലായ്മയും ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ വികലമാക്കുന്നുണ്ട്.

ഡോ. ബിനായക് സെന്നിനെതിരെയുള്ള പ്രോസിക്യൂഷന്‍ വാദത്തിന്റെ അസ്തിവാരം ഇളക്കുന്ന ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്. ഒന്ന്, മാവോയിസ്റ്റ് പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വച്ചാല്‍ ഒരാള്‍ മാവോയിസ്റ്റാകുന്നില്ല. രണ്ട്, ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് നേതാവ് നാരായണ്‍ സന്ന്യാലിനെ ബിനായക് സെന്‍ സന്ദര്‍ശിച്ചത് ജയിലര്‍മാരുടെ സാന്നിധ്യത്തിലാകയാല്‍ നിയമവിരുദ്ധമായ കൈമാറ്റങ്ങള്‍ നടന്നിരിക്കാനിടയില്ല. ജസ്റ്റീസുമാരായ എച്ച് എസ് ബേദിയും സി കെ പ്രസാദും ശരിയായ സമീപനമാണ് ബിലാസ്പൂര്‍ ഹൈക്കോടതിക്ക് കാണിച്ചുകൊടുത്തിരിക്കുന്നത്. ബിനായക് സെന്നിന്റെ അപ്പീലില്‍ വിധി പറയുമ്പോള്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് ഹൈക്കോടതി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ബിനായക് സെന്‍ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അബ്ദുന്നാസര്‍ മദനിയുടെ കേസിലും ബാധകമാണ്. മദനിക്കെതിരെ കര്‍ണാടക പൊലീസ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ഒരു ന്യായാധിപെന്‍റ ശരിയായ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിര്‍വീര്യമാകും. മദനിയുടെ ജാമ്യഹര്‍ജി വാദം കേള്‍ക്കവേ ജസ്റ്റീസ് മാര്‍ക്കണ്ഠേയ കാട്ജു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഏപ്രില്‍ 29ന് കര്‍ണാടക സര്‍ക്കാര്‍ എന്തു മറുപടി നല്‍കുമെന്ന് നമുക്ക് ശ്രദ്ധിക്കാം. പൊലീസിന്റെ ദയയ്ക്കും നീതിബോധത്തിനും വിധേയമായി അനുഭവിക്കാനുള്ളതല്ല പൗരസ്വാതന്ത്ര്യം. പൊലീസിന്റെ കേട്ടെഴുത്തുകാരായ മജിസ്ട്രേട്ടുമാരെ ആരാണ് ഇക്കാര്യം പഠിപ്പിക്കുക?


*****


ഡോ. സെബാസ്റ്റ്യന്‍ പോള്‍, കടപ്പാട് :ചിന്ത വാരിക