Friday, December 31, 2010

ഭാവിയുടെ സൂചനകള്‍

ഒരു പുതുവത്സരപ്പിറവിയില്‍ പിന്നോട്ട് തിരിഞ്ഞുനോക്കാനുള്ള പ്രവണത സ്വാഭാവികമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ ശക്തി ദൌര്‍ബല്യങ്ങളില്‍നിന്നാണല്ലോ ഭാവിയെ വിഭാവനംചെയ്യുന്നത്? പക്ഷേ, ഭൂതകാല കോട്ടങ്ങളും നേട്ടങ്ങളും കണക്കെടുപ്പുമാത്രമായി അവശേഷിച്ചുകൂടാ. കണക്കുകള്‍ക്കുപിന്നിലെ സൂചനകളാണ് കൂടുതല്‍ പ്രധാനം. സൂചനകള്‍ സമൂഹത്തിന്റെ പുരോഗതിയുടെ സ്വഭാവവും ദിശാബോധവും ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞുപോയ ഒരു വര്‍ഷം ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തില്‍ സുപ്രധാനങ്ങളായ ചില സൂചനകള്‍ തെളിഞ്ഞുവന്നതായി കാണാം.

സ്വാതന്ത്ര്യാനന്തര ഇന്ത്യ മൂന്നാം ലോകത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്നത് വളരെ വലിയ നേട്ടമായിരുന്നു. കൊളോണിയസത്തില്‍നിന്ന് മുക്തിനേടിയ മറ്റ് രാജ്യങ്ങളുമായി കൂട്ടുചേര്‍ന്ന് ഒരു പുതിയ സംഘടിതശക്തി ഉദയംകൊണ്ടു. മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തമ്മിലുള്ള ശീതയുദ്ധത്തില്‍ സമദൂരം പാലിച്ചെങ്കിലും ധാര്‍മികതയുടെ പക്ഷത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം എന്നതിനെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനത്തിനുശേഷം ആഗോളവല്‍ക്കരണം ലോകവ്യാപകമാകുകയും ഇന്ത്യ മുതലാളിത്ത ചേരിയിലേക്ക് നീങ്ങുകയുംചെയ്തു. ഇത് രാഷ്ട്രീയമായ ചുവടുമാറ്റം മാത്രമായിരുന്നില്ല. ആന്തരികമായ നയവ്യതിയാനത്തിന്റെ പരിണതഫലം കൂടിയായിരുന്നു. മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ഒരു വികസന പരിപ്രേക്ഷ്യവും പ്രത്യയശാസ്ത്രവും സംസ്കാരവും പ്രാവര്‍ത്തികമാക്കാനുള്ള നയം ഭരണകൂടം ഏറ്റെടുത്തു. ഇന്ത്യന്‍ ഭരണഘടനയില്‍നിന്ന് സോഷ്യലിസം എന്ന വാക്ക് തിരുത്തി എഴുതിയിട്ടില്ലെങ്കിലും ഭരണകൂടത്തിന്റെ എല്ലാ നയങ്ങളും സമ്പന്നരെ ഉദ്ദേശിച്ചുകൊണ്ടാണെന്നത് വ്യക്തമായി. സര്‍ക്കാര്‍ കണക്കുപ്രകാരം 66 ശതമാനവും സ്വകാര്യ അനുമാനത്തില്‍ 80ല്‍ ഏറെയും വരുന്ന 20 രൂപയില്‍ താഴെ ദിവസവരുമാനമുള്ളവര്‍ സമ്പന്ന സമൂഹത്തിന്റെ അവഗണിക്കപ്പെട്ട പുറംപോക്ക് ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി. കഴിഞ്ഞവര്‍ഷം ഈ പ്രവണത കൂടുതല്‍ ശക്തി ആര്‍ജിച്ചു.

ഇന്ത്യന്‍ സമൂഹത്തിലെ അന്യോന്യബന്ധിതമായ രണ്ട് പ്രവണതകളാണ് ദരിദ്രവല്‍ക്കരണവും സമ്പന്നവല്‍ക്കരണവും. ദരിദ്രരുടെയും സമ്പന്നരുടെയും അംഗസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിമ്ന മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ദരിദ്രരുടെ പട്ടികയിലേക്ക് അനുദിനം തരംതാഴ്ന്നുകൊണ്ടിരിക്കുന്നു. അതായത് ദരിദ്രരുടെ സംഖ്യ വര്‍ധിക്കുകയാണ് എന്നര്‍ഥം. അതേസമയം, സമ്പന്നരുടെ എണ്ണം കൂടുക മാത്രമല്ല, അവരുടെ ഇടയില്‍നിന്ന് അതിസമ്പന്നരുടെ ഒരു ചെറിയ വിഭാഗം കൂടുതല്‍ കൂടുതല്‍ സമ്പത്ത് പിടിച്ചടക്കുകയും ചെയ്യുന്നു. 'ഇന്ത്യ എന്ന ആശയം' ഇവരുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നല്ല പരവതാനികള്‍ വിരിച്ച വിമാനത്താവളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ രാത്രിയില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല. വിദേശ വസ്തുക്കള്‍ നിറഞ്ഞൊഴുകുന്ന മാളുകള്‍ ഒരുവശത്ത്, രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരുടെ കുടിലുകള്‍ മറുവശത്ത് എന്ന വിരോധാഭാസം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഭൌതികജീവിതത്തില്‍ സാധ്യമായ മാറ്റങ്ങള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു മധ്യവര്‍ഗത്തെ സൃഷ്ടിച്ചിരിക്കുന്നു. ഈ മധ്യവര്‍ഗത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും. നേരായ വഴിയിലൂടെ സമ്പാദിക്കുന്ന ധനംകൊണ്ട് അവര്‍ നയിക്കുന്ന ആഡംബരജീവിതം സാധ്യമല്ല. അവിഹിതമായ വഴികള്‍ സ്വീകരിച്ചാല്‍ മാത്രമേ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയുള്ളൂ എന്നു വന്നിരിക്കുന്നു. വമ്പിച്ച കോഴകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണ്. കോമണ്‍വെല്‍ത്ത് കളിയും സ്പെക്ട്രവും ആദര്‍ശ് കോളനികളുമൊക്കെ സമൂഹത്തിലാകെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണ്. അവ ഒറ്റപ്പെട്ട സംഭവങ്ങളെല്ലന്നര്‍ഥം. മുമ്പൊക്കെ പത്തും പതിനഞ്ചും രൂപ ശമ്പളമുണ്ടായിരുന്ന ഗുമസ്തന്മാര്‍ മാമൂല്‍ വാങ്ങുമായിരുന്നു. അതിനെ ആരും കൈക്കൂലിയായി കണക്കാക്കിയിരുന്നില്ല. ഇന്ന് കോഴ സര്‍വസാധാരണമായതുകൊണ്ട് - കേന്ദ്രമന്ത്രിമാര്‍ മുതല്‍ ശിപായിമാര്‍വരെ - അതില്‍ അപകാതയില്ലാതായിരിക്കുന്നു. കോഴ നാലഞ്ചുനാള്‍മാത്രം നീണ്ടുനില്‍ക്കുന്ന പത്രവാര്‍ത്തയായി അവശേഷിക്കുകയാണ് പതിവ്. കഴിഞ്ഞവര്‍ഷം സംഭവിച്ച ഏറ്റവും വലിയ ധാര്‍മികച്യുതി കോഴ ഒരു 'ദേശീയ സ്വഭാവ'മായി തീര്‍ന്നിരിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ അപരാധത്തില്‍ പങ്കാളികളായവര്‍ക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് തീര്‍ച്ചയാണ്. ഹിമാചല്‍പ്രദേശിലെ സുഖ്റാമിനെപ്പോലെ, ജാര്‍ഖണ്ഡിലെ ഷിബുസോറനെപ്പോലെ, അവരൊക്കെ അധികാരസ്ഥാനങ്ങളിലേക്ക് തിരിച്ചുവരികയുംചെയ്തു.

ഭരണവര്‍ഗവും അവരുടെ അനുചരന്മാരായ സമ്പന്ന മധ്യവര്‍ഗവും വിഹിതവും അവിഹിതവുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച ധനംകൊണ്ട് പട്ടാളത്തിന്റെയും പൊലീസിന്റെയും അകമ്പടിയോടെ സുഖലോലുപരായി ജീവിക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും അടിച്ചമര്‍ത്തപ്പെട്ട അരിശവും അമര്‍ഷവും നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും വര്‍ഷങ്ങളായി പ്രത്യേക പട്ടാളനിയമമാണ്. ഇറോം ഷര്‍മിള എന്ന പെണ്‍കുട്ടി കഴിഞ്ഞ പത്തുകൊല്ലമായി ഈ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യഗ്രഹം നടത്തുകയാണ്. ഞാന്‍ ഈയിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സ്വാതന്ത്ര്യം ലഭിച്ച് അറുപതില്‍ കൂടുതല്‍ കൊല്ലങ്ങള്‍ പിന്നിട്ടിട്ടും അവിടെ ഇന്ത്യക്കാരല്ലെന്ന് തുറന്നുപറയുന്നവരെ ധാരാളം കാണാം. കശ്മീരില്‍ ഇന്ത്യയോട് ശത്രുതാഭാവമില്ലാത്ത യുവാക്കള്‍ വിരളമാണ്.

പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു. അവര്‍ക്ക് ലഭിക്കുന്ന പിന്തുണ പ്രധാനമായും ദരിദ്രരായ ആദിവാസികളില്‍നിന്നാണെന്നതിന് സംശയമില്ല. മാവോയിസ്റ്റുകളുടെ ആശയങ്ങളും പ്രവര്‍ത്തനരീതിയും ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ല എന്നതിന് സംശയത്തിനിടയില്ല. പക്ഷേ, ആദിവാസിമേഖലയിലെ ദരിദ്രരും നിസ്സഹായരുമായവരുടെ ദയനീയാവസ്ഥയാണ് അവരുടെ സാമൂഹ്യാടിത്തറ എന്ന യാഥാര്‍ഥ്യം മറന്നുകൂടാ.

ഡല്‍ഹിയും മുംബൈയും പ്രതിനിധാനംചെയ്യുന്ന നഗരജീവിതം ഇന്ത്യയുടെ യഥാര്‍ഥമുഖമല്ല. യഥാര്‍ഥമുഖം ഭരണാധികാരികള്‍ കണ്ടിട്ടില്ല. വിരളമായ നാട്ടിന്‍പുറയാത്രകള്‍ക്കിടയിലല്ലാതെ. അതുകൊണ്ട് ജനങ്ങളുടെ പ്രതിരോധത്തോട് സഹാനുഭൂതിയോടെ പ്രതികരിക്കാന്‍പോലും ഇവര്‍ക്ക് കഴിയുന്നില്ല. ഭരണകൂടത്തിന്റെ പ്രതികരണം ബലപ്രയോഗമാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നതാണ് ഔദ്യോഗികനയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പട്ടാളഭരണമാണ്. ശബ്ദമുയര്‍ത്തുന്നവരെ വെടിവച്ചുകൊല്ലാമെന്ന നിയമവുമുണ്ട്. മാവോയിസ്റ്റുകളെ ഒതുക്കാന്‍ പട്ടാളത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. സമാധാനം സ്ഥാപിക്കാന്‍ മറ്റെന്തുവേണം? ഈ പ്രവണതകള്‍ക്കെതിരായി പ്രതിഷേധിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ശിക്ഷിച്ചുകൊണ്ട് ജനങ്ങളെ നല്ലനടത്തത്തിന് താക്കീതുചെയ്യുന്നു. ബിനായക് സെന്‍ ജയിലിലടയ്ക്കപ്പെട്ടതിന്റെയും അരുന്ധതി റോയിക്ക് എതിരായി കേസ് നടന്നുകൊണ്ടിരിക്കുന്നതിന്റെയും പാഠം അവരെ ശിക്ഷിക്കുകമാത്രമല്ല.

തൊണ്ണൂറുകള്‍മുതല്‍ ഇന്ത്യ പിന്തുടരുന്ന ഇറക്കുമതി സ്വാതന്ത്ര്യത്തിന്റെ ഫലം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിത്യോപയോഗത്തിനാവശ്യമായ ഭക്ഷണവസ്തുക്കള്‍ക്കും പച്ചക്കറിക്കുമൊക്കെ തീപിടിച്ച വിലയായി. സാധാരണക്കാരന്റെ ഭക്ഷണം പോഷകാംശങ്ങള്‍ ഒട്ടുമില്ലാത്തതായി മാറി. ഏകദേശം 80 ശതമാനം കുട്ടികള്‍ക്ക് വേണ്ടത്ര ഗുണമുള്ള ഭക്ഷണം കിട്ടുന്നില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതിയേക്കാള്‍ മോശമാണ്. വൃത്തിയായി വസ്ത്രം ധരിച്ച് മോടിയില്‍ നടക്കുന്ന മലയാളിയുടെ മുഖത്തും പോഷകാഹാരത്തിന്റെ കുറവ് പ്രതിഫലിക്കുന്നതായി കാണാം.

അതേസമയം, കമ്പോളത്തിന്റെ സ്വഭാവം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിദേശ പഴവര്‍ഗങ്ങളും പച്ചക്കറികളും മാംസവും മത്സ്യവും കമ്പോളത്തില്‍ ധാരാളമാണ്. അതോടൊപ്പം ഇന്ത്യന്‍ വിഭവങ്ങള്‍ അപ്രത്യക്ഷമാകുകയുംചെയ്യുന്നു. സിംലയില്‍ ഉണ്ടാകുന്ന ആപ്പിള്‍ കേരളത്തില്‍ കിട്ടാനില്ല. വാഷിങ്ടണ്‍ ആപ്പിളും ചൈനയില്‍നിന്ന് വരുന്ന ആപ്പിളും സുലഭമാണുതാനും. അലഹബാദിലെ പ്രസിദ്ധമായ കിലോവിന് പത്തുരൂപ വിലയുള്ള പേരയ്ക്ക കേരളത്തില്‍ കിട്ടുകയില്ല. പക്ഷേ, തായ്ലന്‍ഡിലെ പേരയ്ക്ക ഒരു കിലോക്ക് നാനൂറ് രൂപ വിലയ്ക്ക് എത്രവേണമെങ്കിലും വാങ്ങാം. കഴിഞ്ഞവര്‍ഷം കൂടുതല്‍ ഉദാരമാക്കിയ ഇറക്കുമതിനയം ഇന്ത്യയെ ഒരു നവകൊളോണിയല്‍ രാഷ്ട്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഈ നയം പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ അധികാരകേന്ദ്രീകരണവും സമാന്തരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ പുനഃസംവിധാനം ഉദാഹരണമായെടുക്കാം. നിലവിലുള്ള ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രീകൃതമായ വിദ്യാഭ്യാസ സംവിധാനമാണ് ഇപ്പോള്‍ വിഭാവനം ചെയ്തുവരുന്നത്. വിദേശ സര്‍വകലാശാലകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എതിര്‍പ്പിനെ മറികടക്കാന്‍ ഇത് സഹായകമാകുകയും ചെയ്യും. വിദേശവിദ്യാഭ്യാസം എത്ര ഗുണമേന്മയുള്ളതായാലും ഏതൊരു രാഷ്ട്രത്തിന്റെ സാംസ്കാരികത്തനിമയെയും സ്വത്വബോധത്തെയും സ്വാധീനിക്കുമെന്നത് സംശയാതീതമാണ്. ഒരു സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ വിദ്യാഭ്യാസത്തേക്കാള്‍ സ്വാധീനമുള്ള മേഖലകളില്ല. ധൈഷണിക സ്വാധീനം അടിമത്തത്തിന്റെ മുന്നോടിയാണ്.

ഈ പ്രവണതകളോട് ബന്ധപ്പെട്ടുകൊണ്ടാണ് ഭരണകൂട സ്ഥാപനങ്ങളുടെ ഉദാരസ്വഭാവം മാറിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്തുണ്ടായ കോടതിവിധികള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ബാബറി മസ്ജിദിനെക്കുറിച്ച് പുറപ്പെടുവിച്ച വിധി ഉദാരസ്വഭാവത്തില്‍നിന്നുള്ള വ്യതിയാനമാണ്. നിയമവും തെളിവുമല്ല, വിശ്വാസമാണ് കണക്കിലെടുക്കേണ്ടതെന്ന് പ്രഖ്യാപിച്ചതിലൂടെ ന്യായവ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങള്‍തന്നെ നിഷേധിക്കപ്പെട്ടു. കൂടാതെ, ഇന്ത്യന്‍ ഭരണകൂടസ്ഥാപനങ്ങള്‍ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവുകൂടിയാണത്. ബിനായക് സെന്നിന്റെ കാര്യത്തില്‍ കോടതി സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ് എന്നാണ് പ്രഖ്യാപിക്കുന്നത്. ഭോപാല്‍ ദുരന്തത്തിന് വഴിയൊരുക്കിയവര്‍ക്ക് എളിയശിക്ഷയും ബിനായക് സെന്നിന് ജീവപര്യന്തം തടവും വിധിച്ച ന്യായപീഠം ആരുടെ ഭാഗത്തു നിലകൊള്ളുമെന്നതിന് സംശയത്തിനിടയില്ല.

സാമ്രാജ്യത്വത്തിന്റെ സ്വാധീനവും ആഗോളമുതലാളിത്തത്തിന്റെ ചൂഷണവും കോടീശ്വരന്മാരുടെ അംഗസംഖ്യയിലുള്ള വൃദ്ധിയും മധ്യവര്‍ഗത്തിന്റെ മേനിയും അടുത്തവര്‍ഷത്തില്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ ഡല്‍ഹിയിലെ പുനരധിവാസ കോളനികളുടെ എണ്ണം കൂടുകയും മുംബൈയിലെ ചേരികള്‍ നഗരത്തിലാകെ പടരുകയും ചെയ്യും. ഇതിന് വികസനമെന്ന ഓമനപ്പേര്‍ നല്‍കി ആസൂത്രണവിദഗ്ദര്‍ക്ക് സംതൃപ്തിപ്പെടുകയുമാകാം. ഈ സ്ഥിതിവിശേഷത്തെ ക്രിയാത്മകമായി നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്ത്യന്‍ സമൂഹത്തിനുണ്ടോ?

*
ഡോ. കെ എന്‍ പണിക്കര്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

ചരിത്രം സൃഷ്ടിച്ച ചരിത്രവിരുദ്ധത

ഹിന്ദുഫാസിസ്റുകള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ മിനാരങ്ങള്‍ തകര്‍ത്ത 1992 ഡിസംബര്‍ ആറിനെന്നപോലെ 2010 സപ്തംബര്‍ 30നും ഇന്ത്യന്‍ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. അയോധ്യയിലെ ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ മിത്തുകളും കെട്ടുകഥകളും വിശ്വാസവുമാണ് സംഘപരിവാറിന് ആയുധമായതെങ്കില്‍ ഇതേ കെട്ടുകഥകള്‍ക്ക് ഇന്ത്യന്‍ ജുഡീഷ്യറി നിയമപരമായ സാധൂകരണം നല്‍കിയ ദിനമാണത്. അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ലഖ്നൌ ബെഞ്ച് ബാബറിമസ്ജിദ് നിലനിന്ന സ്ഥലത്തെ ഉടമസ്ഥാവകാശ തര്‍ക്കത്തിന് തീര്‍പ്പുകല്‍പ്പിച്ച ദിവസം. സംഘപരിവാറിന്റെ നിയമനിഷേധത്തിന് നിയമപരമായ സാധൂകരണമാണ് ഇതുവഴി ലഭിച്ചത്. ചരിത്രമോ യുക്തിയോ മതനിരപേക്ഷ മൂല്യങ്ങളോ പരിഗണിക്കാതെയുള്ള ഈ വിധി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ ഉല്‍ഖനനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ പരിഗണിക്കാതെയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കോടതി തെളിവുകള്‍ക്കുപകരം വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുകയായിരുന്നു.

2.7 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വീതിക്കാന്‍ രണ്ട് ജഡ്ജിമാര്‍ വിധിച്ചപ്പോള്‍ തര്‍ക്കസ്ഥലം പൂര്‍ണമായി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഒരു ജഡ്ജി വിധിച്ചു. മൂന്നായി തിരിക്കുന്ന ഭൂമിയില്‍ ഒരു ഭാഗം വഖഫ്ബോര്‍ഡിനും മറ്റു രണ്ടുഭാഗങ്ങള്‍ നിര്‍മോഹി അഖാഡയ്ക്കും രാമന്റെ ബാലരൂപത്തെ ആരാധിക്കുന്ന കക്ഷികള്‍ക്കുമായി നല്‍കാനാണ് രണ്ടു ജഡ്ജിമാര്‍ ഉത്തരവിട്ടത്. എഎസ്ഐ നടത്തിയ ഉത്ഖനനത്തില്‍ സ്ഥലത്ത് മൃഗാസ്ഥിയും സുര്‍ക്കി മിശ്രിതം ഉപയോഗിച്ചുള്ള നിര്‍മാണവും കണ്ടെത്തിയിരുന്നു. ഇതെല്ലാം മുസ്ളീം ജീവിതരീതിയുടെ ഭാഗമാണ്. മസ്ജിദ് നിലനിന്നിടം ഹിന്ദുക്ഷേത്രമായിരുന്നുവെന്ന വാദത്തിന് നിരക്കാത്ത ഈ കണ്ടെത്തല്‍ കോടതി ലഖ്നൌ ബഞ്ച് പരിഗണിച്ചതേയില്ല.

രാമന്‍ ജനിച്ചതായി കരുതപ്പെടുന്നത് ഒമ്പതുലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ 1500 ബിസിക്ക് മുമ്പ് അയോധ്യയിലും സമീപപ്രദേശങ്ങളിലും മനുഷ്യവാസമുള്ളതായി ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുമില്ല. 1949 ന് മുമ്പ് ഹിന്ദുക്കള്‍ ആരാധന നടത്തിയതിന് തെളിവില്ല. മസ്ജിദിന്റെ മിനാരത്തിനു കീഴില്‍ 1949ല്‍ ബലപ്രയോഗത്തിലൂടെയാണ് രാമവിഗ്രഹം സ്ഥാപിച്ചതെന്ന് വിധിയില്‍ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍, രാമന്‍ ജനിച്ചത് അവിടെയാണെന്ന് സമ്മതിച്ചതിലൂടെ വിഗ്രഹം ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചത് അവകാശപ്പെട്ട സ്ഥലത്തു തന്നെയാണെന്ന അയുക്തിയെയാണ് ഈ സപ്തംബര്‍ 30ന്റെ വിധി ന്യായീകരിക്കുന്നത്.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

അഴിമതി വര്‍ഷം

ഇരുന്നൂറിലേറെ കോണ്‍ഗ്രസ് എംപിമാരുമായി 'കൂടുതല്‍ ഭദ്രതയോടെ' അധികാരത്തില്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ 2ജി അഴിമതിയില്‍ ഉലയുന്നതാണ് വര്‍ഷാന്ത്യ കാഴ്ച. അഴിമതിയില്‍ തട്ടിയും മുട്ടിയും മന്‍മോഹന്‍സര്‍ക്കാര്‍ അധികകാലം മുന്നോട്ടുനീങ്ങില്ലെന്ന് തീര്‍ച്ച. പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിക്കുമുന്നില്‍ താനും ഹാജരുണ്ടെന്ന് പറയുന്ന ദയനീയസ്ഥിതിയിലേക്ക് രാജ്യത്തെ പ്രധാനമന്ത്രിക്ക് താഴേണ്ടി വന്നിരിക്കയാണ്.
2010 അഴിമതികളുടെ വര്‍ഷമാണ്. 2ജി, കോമണ്‍വെല്‍ത്ത്, ഐപിഎല്‍, ആദര്‍ശ് ഫ്ളാറ്റ്, അരികയറ്റുമതി തുടങ്ങി കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും കോര്‍പ്പറേറ്റുകളും ബ്യൂറോക്രാറ്റുകളുമൊക്കെ ഉള്‍പ്പെട്ട അഴിമതികള്‍ നിരവധി. മന്‍മോഹന്‍സിങ് തുടക്കമിട്ട സാമ്പത്തികപരിഷ്ക്കാരങ്ങളുടെ ഫലംനുകര്‍ന്ന കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് കേന്ദ്രഭരണവും കോണ്‍ഗ്രസ്സും. സര്‍ക്കാര്‍ നയം നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റുകള്‍. രാജ്യം ഭരിക്കുന്നത് അംബാനിമാരും ടാറ്റയും. 2ജി ഇടപാടില്‍ ടെലികോം മന്ത്രി എ രാജ രാജി വെച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംശയത്തിന്റെ കരിനിഴലിലായി. കോമണ്‍വെല്‍ത്ത് അഴിമതിവീരന്‍ സുരേഷ്കല്‍മാഡിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനം പോയി. പക്ഷേ ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന്‍ അധ്യക്ഷന്റെ കസേരയില്‍ കല്‍മാഡിതന്നെ. കൊച്ചി ഐപിഎല്‍ ടീമില്‍ കാമുകിക്ക് വിയര്‍പ്പ്ഓഹരി വാങ്ങികൊടുത്ത ശശി തരൂരിന് നഷ്ടമായത് വിദേശസഹമന്ത്രി സ്ഥാനം. ഫ്ളാറ്റ് അഴിമതിയില്‍പ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കസേരപോയി. കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളില്‍ വട്ടംകറങ്ങുകയാണ്. 2ജി ഇടപാടുകള്‍ക്ക് ചരടുവലിച്ച കോര്‍പ്പറേറ്റ് ഇടനിലക്കാരി നിരറാഡിയയുടെ ഫോണ്‍സംഭാഷണങ്ങള്‍ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങളെ വട്ടംകറക്കുകയാണ്.
2ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ വെളിപ്പെടുത്തലോടെ ലോകത്തിലെ ഒന്നാംനമ്പര്‍ അഴിമതിയാണ് മറനീക്കിയത്. എല്ലാ ഉത്തരവാദിത്തവും രാജയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. എന്നാല്‍ അഴിമതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യമാണ് പ്രധാനമന്ത്രി നേരിടുന്നത്. മന്‍മോഹന്റെ മൌനം ആര്‍ക്കുവേണ്ടിയായിരുന്നെന്ന് കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് സാധിച്ചേക്കും. ഇതൊഴിവാക്കാനാണ് ജെപിസി പറ്റില്ലെന്നും പിഎസിക്ക് മുമ്പാകെ ഹാജരാകാമെന്നും മന്‍മോഹന്‍ ആവര്‍ത്തിക്കുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഡിഎംകെയെ ദുര്‍ബലപ്പെടുത്താന്‍ ചിദംബരം ബോധപൂര്‍വ്വം ടേപ്പുകള്‍ ചോര്‍ത്തിയെന്ന ആക്ഷേപവും ശക്തം. റാഡിയക്ക് ചാരപ്പണിയും നികുതിവെട്ടിപ്പുമുണ്ടെന്ന് 2007 നവംബറില്‍ നികുതിവകുപ്പിന് പരാതി ലഭിക്കുമ്പോള്‍ ചിദംബരമായിരുന്നു ധനമന്ത്രി. 2008 ആഗസ്തില്‍ ഫോണ്‍ചോര്‍ത്തലിന് തീരുമാനമെടുക്കുമ്പോഴും ചിദംബരം തന്നെ ധനമന്ത്രി. 2008-09 കാലയളവില്‍ വീണ്ടും ചോര്‍ത്തുമ്പോള്‍ ആഭ്യന്തരമന്ത്രി പദത്തില്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഡിഎംകെ ദുര്‍ബലപ്പെട്ടാല്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ചിദംബരത്തിന്. തമിഴ്നാട്ടില്‍ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോണ്‍ഗ്രസില്‍ പിടിമുറുക്കി കഴിഞ്ഞു. തമിഴ്നാട്ടില്‍ മകന്റെ ഭാവി ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി നടത്തിയ എടുത്തുചാട്ടം ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നാണ് ചിദംബരംവിരുദ്ധ ക്യാമ്പിന്റെ പ്രചാരണം. ഒന്നൊന്നായി പുറത്തുവരുന്ന അഴിമതികള്‍ രണ്ടാംയുപിഎ സര്‍ക്കാരിന്റെ അടിത്തറയിളക്കി കഴിഞ്ഞു. ഇനി കൌണ്ട്ഡൌണ്‍ തുടങ്ങാം.

*
എം പ്രശാന്ത് കടപ്പാട് : ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

തെന്നിന്ത്യന്‍ കവാടം അഴിമതി ഖനി

ബിജെപിക്ക് തെക്കേ ഇന്ത്യയില്‍ കടക്കാനുള്ള കവാടമായാണ് കര്‍ണാടകത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഹ്രസ്വകാലത്തെ ഭരണം ആ പാര്‍ടിയെ കോണ്‍ഗ്രസിനെപ്പോലെ ദുഷിപ്പിച്ചുവെന്ന് സമീപകാലസംഭവങ്ങള്‍ തെളിയിച്ചു. ഭരണത്തെ ഗ്രസിച്ച ഖനിമാഫിയുടെയും ഭൂമികുംഭകോണത്തിന്റെയും ലൈംഗികാപവാദത്തിന്റെയും കരിനിഴല്‍ സമീപകാലത്തൊന്നും മാറാനിടയില്ല. 224 അംഗ നിയമസഭയില്‍ 10 അംഗങ്ങളുടെ കുറവു തീര്‍ക്കാന്‍കോടികള്‍ വാരിയെറിഞ്ഞ് 2009ല്‍ അധികാരമേറുമ്പോള്‍ പ്രതിസന്ധി കൂടപ്പിറപ്പായിരുന്നു. വര്‍ഷം തികയുംമുമ്പ് മന്ത്രിസഭയിലെ കരുത്തരായ റെഡ്ഡി സഹോദരങ്ങള്‍ വിമതനീക്കം തുടങ്ങി. ഒടുവില്‍ കേന്ദ്രനേതൃത്വത്തിന് വഴങ്ങി റെഡ്ഡിമാര്‍ സര്‍ക്കാരിനെ പിന്തുണച്ചു. ഖനിപ്പണത്തിനുമേല്‍ ബിജെപിയും പറക്കില്ലെന്ന് കേന്ദ്രനേതൃത്വത്തിനും മനസ്സിലായി. കേന്ദ്രനേതൃത്വത്തെ വരച്ചവരയില്‍ നിര്‍ത്തിയ റെഡ്ഡിമാര്‍ക്കെതിരെ യെദ്യൂരപ്പ രഹസ്യനീക്കം തുടങ്ങിയപ്പോഴാണ് ഖനനവിവാദം ഉയര്‍ന്നത്. അനധികൃത ഖനനത്തിലൂടെ 23,000 കോടിയിലേറെ രൂപയുടെ ഇരുമ്പയിര് റെഡ്ഡിമാര്‍ കടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. സംഭവം അന്വേഷിച്ച ലോകായുക്തക്ക് സര്‍ക്കാര്‍ തന്നെ കടിഞ്ഞാണിട്ടു. ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡേയുടെ രാജിയിലാണിത് കലാശിച്ചത്. എല്‍ കെ അദ്വാനിയടക്കമുള്ളവര്‍ ക്ഷമാപണം നടത്തിയപ്പോഴാണ് രാജിയില്‍ നിന്ന് ജസ്റ്റിസ് ഹെഗ്ഡേ പിന്‍മാറിയത്.

ഖനി കോലാഹലം കെട്ടടങ്ങിയപ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയുടെ രൂപത്തില്‍ വീണ്ടും പ്രതിസന്ധി. 'ഓപ്പറേഷന്‍ കമലയില്‍' കൂടെ നിന്ന അഞ്ച് സ്വതന്ത്രര്‍ അടക്കമുള്ളവരെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ യെദ്യൂരപ്പ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. 16 വിമത എംഎല്‍എമാര്‍ യെദ്യൂരപ്പയില്‍ അവിശ്വാസം രേഖപ്പെടുത്തി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. റെഡ്ഡി സഹോദരങ്ങള്‍ മുതിര്‍ന്ന നേതാവ് അനന്തകുമാറിന്റെ പിന്തുണയോടെ വീണ്ടും റിസോര്‍ട് രാഷ്ട്രീയം അരങ്ങുതകര്‍ത്തു. വിശ്വാസ വോട്ടെടുപ്പിന്റെ പേരില്‍ വീണ്ടും കോലാഹലം. കോടികള്‍ ചെലവിട്ട് സര്‍ക്കാരിനെ നിലനിര്‍ത്തി. എന്നാല്‍ തൊട്ടുപിറകെ ഭൂമിവെട്ടിപ്പ് യെദ്യൂരപ്പയെ വീണ്ടും വെട്ടിലാക്കി. സര്‍ക്കാര്‍ഭൂമി ചുളുവിലയ്ക്ക് സ്വന്തക്കാര്‍ക്ക് വീതംവെച്ച യെദ്യൂരപ്പ മക്കളുടെ പേരില്‍ കോടികളുടെ ഭൂമി തട്ടിയെടുത്തിനും തെളിവ് പുറത്തുവന്നു. ബംഗളൂരുവിലെ കണ്ണായ സ്ഥലങ്ങളാണ് കൈക്കലാക്കാന്‍ ഭൂനിയമങ്ങള്‍ തടസ്സമായില്ല. യെദ്യൂരപ്പയുടെ വിശ്വസ്തനും ഐടി-ബിടി മന്ത്രിയുമായ കട്ട സുബ്രഹ്മണ്യനായിഡു, മകന്‍ കട്ട ജഗദീഷ് എന്നിവരും ഭൂമി കുംഭകോണകേസുകളില്‍ പ്രതികളായി. മുഖ്യമന്ത്രിയുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന ദേവലഗിരി പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സ്, ഭഗത് ഹോം, സഹ്യാദ്രി ഹെല്‍ത്ത് കെയര്‍, ക്യാന്‍സര്‍ സൊല്യൂഷന്‍സ്, ഫ്ളൂയിഡ് പവര്‍ ടെക്നോളജീസ് തുടങ്ങിയവയുടെ ലാഭവും ബിസിനസും മൂന്നിരിട്ടിയിലേറെയായി. മന്ത്രിസഭയിലെ ആറുപേര്‍ വിവിധ അഴിമതിക്കേസുകളില്‍ പ്രതികളാണ്.

*
പി വി മനോജ്കുമാര്‍ കടപ്പാട് : ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

സംവിധാനം ഒബാമ രംഗത്ത് മന്‍മോഹന്‍

അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ഇന്ത്യ വിദേശനയവും നയതന്ത്രവും രൂപീകരിക്കപ്പെടുന്നതെന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തെ സാധൂകരിക്കുന്ന വിക്കിലീക്സിന്റെ ടേപ്പുകള്‍ 2010ലെ പ്രധാനസവിശേഷതയായിരുന്നു. ഇന്ത്യന്‍ വിദേശനയം അമേരിക്കക്ക് അനുരൂപമായിരിക്കണമെന്ന ഹൈഡ് ആക്ടിലെ നിര്‍ദേശം അതേപടി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖകള്‍ പറയുന്നത്. അമേരിക്കന്‍ അധികൃതരുമായി യോജിച്ചാണ് ഇന്ത്യന്‍ നയതന്ത്രം രൂപംകൊള്ളുന്നതെന്ന് അമേരിക്കന്‍ സ്ഥാനപതികള്‍ വൈറ്റ്ഹൌസിലേക്ക് അയച്ച കേബിളുകളിലൂടെ പരസ്യമായി. ഇറാന്‍-ഇന്ത്യയുടെ ബന്ധം എങ്ങിനെയാവണെമെന്ന് അമേരിക്ക നിശ്ചയിക്കുന്നതും അതിന് വിദേശസെക്രട്ടറിയായിരുന്ന ശിവശങ്കര്‍ മേനോന്‍ വഴങ്ങുന്നതും ഈ രേഖകളിലൂടെ 2010ല്‍ നാമറിഞ്ഞു.

ഭോപ്പാല്‍ ദുരന്തത്തില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിളംബരമാണ് ലോകസഭ പാസ്സാക്കിയ സിവില്‍ ആണവദുരന്ത ബാധ്യതാ ബില്‍. ആണവദുരന്തത്തിന്റെ ഇരകള്‍ക്ക് പരമാവധി സഹായം എത്തിക്കുന്നതിന് പകരം ആണവറിയാക്ടറുകളും മറ്റ് ഉപകരണങ്ങളും നല്‍കുന്ന വിദേശ കമ്പനികളെ ദുരന്ത ബാധ്യതയില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതിലാണ് സര്‍ക്കാരിന് ശ്രദ്ധ. അതുകൊണ്ടാണ് നടത്തിപ്പുകാരുടെ ബാധ്യത 1500 കോടി രൂപമാത്രമായി നിശ്ചയിക്കുന്ന ബില്‍,ബിജെപി പിന്തുണയോടെ പാസ്സാക്കിയത്. നടത്തിപ്പുകാരുടെ ബാധ്യത കുറഞ്ഞത് 10,000 കോടി രൂപയായി ഉയര്‍ത്തണമെന്ന സിപിഐ എമ്മിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസ്സാക്കിയത്. കമ്പനികളുടെയും സര്‍ക്കാരിന്റെയും മൊത്തം ബാധ്യത ക്ക് 2100 കോടിയുടെ പരിധി എന്ന വ്യവസ്ഥ എടുത്തുകളയണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പാര്‍ലമെന്ററി സംവിധാനത്തെ പരിഹസിച്ചുകൊണ്ടാണ് അമേരിക്കന്‍ താല്‍പര്യത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങി ആണവബാധ്യതാബില്‍ പാസ്സാക്കിയത്.

അമേരിക്കന്‍ താല്‍പര്യ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാന്‍ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും മടിയുണ്ടാകില്ലെന്നും തെളിയിക്കപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആദ്യമായി സംസാരിച്ചതും ആണവബാധ്യതാ ബില്ലിനുവേണ്ടിയായിരുന്നു. 17(ബി) വകുപ്പനുസരിച്ച് വിതരണക്കാര്‍ നല്‍കുന്ന സാധനത്തിന്റെയോ സര്‍വീസിന്റെയോ ഉപകരണങ്ങങളുടെയോ നോട്ടക്കുറവുകെണ്ടോ കേടുപാടുകൊണ്ടോ അപകടമുണ്ടായാല്‍ നടത്തിപ്പുകാര്‍ക്ക് വിതരണക്കാര്‍ക്കെതിരെ കേസ് നല്‍കാം. ആണവകമ്പനികളെ പൂര്‍ണമായും ബാധ്യതയില്‍ നിന്ന് ഒഴിവാക്കാന്‍ ഈ വകുപ്പില്‍ മാറ്റംവേണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ആവശ്യപ്പെട്ടിരുന്നു.

ഒബാമയുടെ സന്ദര്‍ശനം കൊണ്ട് ഇന്ത്യയേക്കാള്‍ നേട്ടം അമേരിക്കക്കാണെന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പോലും ഇക്കുറി റിപ്പോര്‍ട് ചെയ്തു. അമേരിക്കക്കാര്‍ക്ക് 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയുമായി ഒപ്പിട്ട കരാറുകള്‍ സഹായിക്കുമെന്ന് ഒബാമ തന്നെ പറഞ്ഞു. ചില്ലറ വില്‍പന മേഖല കുത്തകള്‍ക്കായി തുറന്നിടുമെന്ന വാഗ്ദാനവും ഇന്ത്യ നല്‍കിക്കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ നിയന്ത്രണം പാടില്ലെന്ന സമ്മര്‍ദ്ദവും അമേരിക്ക ശക്തമാക്കി. ചൈനക്കെതിരെയുള്ള പ്രബല ശക്തിയായി ഇന്ത്യയെ മാറ്റാന്‍ ആ രാജ്യവുമായി അടുത്തസൈനിക ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ബറാക്ക് ഒബാമ വ്യക്തമാക്കുകയും ചെയ്തു.

*
വി ബി പരമേശ്വരന്‍ കടപ്പാട് : ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

Thursday, December 30, 2010

പെരമ്പലൂരിന് പറയാനുള്ളത്

ടാറ്റയും റിലയന്‍സും മാത്രമല്ല ഇന്ത്യയിലെ ഓരോ കോര്‍പറേറ്റുകളും കാര്യസാധ്യത്തിന് ബൂര്‍ഷ്വാ രാഷ്‌ട്രീയക്കാരെയും അവരുടെ തണലിലുള്ള കമ്പനികളെയും ആശ്രയിക്കുന്നു എന്ന സത്യമാണ് തമിഴ്‌നാട്ടിലെ പെരമ്പലൂര്‍ കാട്ടിത്തരുന്നത്. എംആര്‍എഫ് എന്ന ടയര്‍ കമ്പനിക്കു വേണ്ടി കര്‍ഷകരുടെയും ദളിതരുടെയും ഭൂമി ചുളുവിലയ്‌ക്ക് തട്ടിയെടുത്തതിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് പെരമ്പലൂരിന് പറയാനുള്ളത്.

എംആര്‍എഫ് കമ്പനിയെക്കുറിച്ച് അറിയാത്ത മലയാളിയുണ്ടാവില്ല. എംആര്‍എഫും തമിഴ്‌നാടും തമ്മിലുള്ള ബന്ധവും പ്രസിദ്ധം. മലയാളമനോരമ കുടുംബത്തിലെ കെ എം മാമ്മന്‍ മാപ്പിള 1946ല്‍ ചെന്നൈയിലെ തിരുവൊട്ടിയൂരില്‍ ആരംഭിച്ച ബലൂൺ ഫാക്‌ടറിയാണ് ഇന്ന് 5000 കോടി ടേൺഓവറുള്ള രാജ്യത്തെ ഏറ്റവും വലിയ ടയര്‍ കമ്പനിയായി മാറിയത്. ആദ്യ ബലൂൺ ഫാക്‌ടറി തുടങ്ങിയത് ചെന്നൈയില്‍, ഇതേ നഗരത്തിലാണ് എംആര്‍എഫിന്റെ ആദ്യത്തെ ഓഫീസ് 1949ല്‍ തമ്പുചെട്ടിതെരുവിലെ 334-ാം നമ്പര്‍ മുറിയില്‍ തുറന്നതും. ചെന്നൈക്കു പുറമെ ആര്‍ക്കോണത്തും ഫാക്‌ടറി തുറന്നു. ഇപ്പോള്‍ പെരമ്പലൂരിലും ഫാക്‌ടറി തുറക്കാനാണ് എംആര്‍എഫിന്റെ ശ്രമം. 900 കോടി രൂപ ചെലവഴിച്ചാണ് ഫാക്‌ടറി സ്ഥാപിക്കുന്നത്. ചെന്നൈക്കടുത്തുള്ള തിരുച്ചിയില്‍ ടയര്‍ കമ്പനി തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത് പെരമ്പലൂരിലായിരുന്നു. ഈ ജില്ലയിലെ നാറാണമംഗലം, വിജയഗോപാലപുരം എന്നീ പഞ്ചായത്തുകളിലായി 600 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

2007ല്‍ സ്ഥലം ലഭിച്ച ഉടന്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എംആര്‍എഫ് കമ്പനി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അര ഏക്കറും ഒരു ഏക്കറും മാത്രം ഭൂമിയുള്ള കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൃഷിക്ക് പറ്റിയ മണ്ണായ ഇവിടെ നാരങ്ങയും നിലക്കടലയും ഉള്ളിയും നെല്ലും മറ്റും വിളഞ്ഞിരുന്നു. എംആര്‍എഫ് കമ്പനിക്കുവേണ്ടി ജില്ലയിലെ റവന്യൂ ഓഫീസര്‍മാര്‍തന്നെ രംഗത്തെത്തി ഭൂവടമകള്‍ക്ക് മുമ്പില്‍ പ്രലോഭനങ്ങള്‍ വാരിവിതറിയെങ്കിലും ഫലമുണ്ടായില്ല. കമ്പോളവിലയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്‌തെങ്കിലും അതില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചില്ല.

ഈ ഘട്ടത്തിലാണ് ഇടനിലക്കാരെ ഉപയോഗിച്ച് പാവങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങുന്നത്. ഇതിനായി ടയര്‍ കമ്പനി ഉപയോഗിച്ചത് സ്പെക്‌ട്രം വിവാദ നായകന്‍ എ രാജയുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിയെയാണ്. കേന്ദ്രമന്ത്രി രാജയുമായുള്ള ബന്ധം അറിഞ്ഞുതന്നെയായിരുന്നു ഈ നീക്കം. സംസ്ഥാനം ഭരിക്കുന്നത് ഡിഎംകെയാണെന്നും രാജയുടെ കമ്പനി ഇടപെട്ടാല്‍ സര്‍ക്കാരിന്റെ സഹകരണം ശക്തമാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. അത് ശരിയാണെന്ന് തെളിയുകയും ചെയ്‌തു.

റാഡിയ ടേപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് സിബിഐ തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തിയ ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എംആര്‍എഫിനുവേണ്ടി ഈ ഭൂമി ഏറ്റെടുത്തു നല്‍കിയത്. എ രാജയുടെ ഭാര്യ പരമേശ്വരി, രാജയുടെ സഹോദരന്‍ കലിയ പെരുമാള്‍, മൂത്ത സഹോദരന്‍ രാമചന്ദ്രന്റെ മകന്‍ രാംഗണേഷ്, അഡ്വ. മലര്‍മിഴി, സഹോദരിയുടെ മകന്‍ പരമേശ്വരകുമാര്‍ എന്നിവരെല്ലാം ഈ കമ്പനിയുടെ പ്രൊമോട്ടര്‍മാരാണ്. എ എം എസ് സാദിഖ് ബാഷയും ഈ കമ്പനിയുടെ പാര്‍ട്ണറായിരുന്നു. രാജയുടെ ജ്യേഷ്ഠന്‍ കലിയ പെരുമാളാണ് മാനേജിങ് ഡയറക്‌ടര്‍. ആര്‍ഡിഒയും എസ്‌പിയും മറ്റും ഇടപെട്ട് നേടാന്‍ കഴിയാത്തത് ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സിന് കഴിഞ്ഞു. ഏതാണ്ട് മുഴുവന്‍ ഭൂമിയും അവര്‍ ഒഴിപ്പിച്ചു. ഒഴിപ്പിക്കാനാകാത്ത 16 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുംചെയ്‌തു. 2008 ഫെബ്രുവരിയോടെ ഈ സ്ഥലം മുഴുവന്‍ എംആര്‍എഫ് കമ്പനിക്ക് കൈമാറി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സ്ഥലം നഷ്‌ടപ്പെട്ട ഒരാള്‍ നല്‍കിയ കേസ് ഹൈക്കോടതി കഴിഞ്ഞാഴ്ച തള്ളുകയുംചെയ്‌തു.

40,000 രൂപ മുതല്‍ നാലുലക്ഷം രൂപവരെ അഡ്വാന്‍സായി നല്‍കിയാണ് പവര്‍ ഓഫ് അറ്റോര്‍ണി ഏഴുതിവാങ്ങിയത്. മൊത്തം 160 കുടുംബമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ 60 ദളിത് കുടുംബങ്ങളാണ്. ദളിതര്‍ക്ക് ഇത്ര തുകപോലും നല്‍കിയില്ല. ഏക്കറിന് 700 രൂപ നല്‍കിയാണ് തന്റെ 1.90 ഏക്കര്‍ ഭൂമി എജന്റുമാര്‍ തട്ടിയെടുത്തതെന്ന് മരുതമുത്തുവെന്ന ദളിതന്‍ വെളിപ്പെടുത്തുന്നു. 40,000 രൂപമുതല്‍ 90,000 രൂപവരെ മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. സ്ഥലം നല്‍കാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ച് കള്ളക്കേസും ചുമത്തി. തങ്കരാജു എന്ന കര്‍ഷകന്റെ മകന്‍ ആര്‍ ശെന്തില്‍കുമാര്‍ ഇങ്ങനെ ജയിലിലടയ്‌ക്കപ്പെട്ട യുവാവാണ്. ഭൂമി വില്‍ക്കാന്‍ സമ്മതിച്ചാല്‍മാത്രമേ കേസില്‍നിന്ന് രക്ഷപെടാന്‍ കഴിയൂ എന്നതായിരുന്നു ഭീഷണി. അമ്മയെയും സഹോദരിയെപോലും ഇവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മൂന്നര ഏക്കര്‍ ഭൂമി നല്‍കാന്‍ ശെന്തില്‍കുമാര്‍ നിര്‍ബന്ധിതനായി. ജയിലില്‍നിന്ന് ശെന്തില്‍ കുമാറിനെ നേരേ കൊണ്ടുപോയത് ചെട്ടിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍. അതും രാത്രി ഒമ്പതു മണിക്ക്. ഭൂമി എഴുതിക്കൊടുത്തശേഷംമാത്രമേ ശെന്തിലിനെ പുറത്തുവിട്ടുള്ളൂ. പരമശിവത്തിനും കുടുംബത്തിനും പറയാനുള്ളത് മറ്റൊരു പിടിച്ചുപറിയുടെ അനുഭവം. രണ്ട് ഏക്കര്‍ ഭൂമിക്ക് അഞ്ചുലക്ഷം രൂപ കിട്ടിയപ്പോള്‍ ഇവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍, പണം ലഭിച്ച ദിവസം രാത്രി പത്തോളം പേര്‍ വീട്ടിലെത്തി ഒന്നര ലക്ഷം രൂപ കൈക്കലാക്കി മടങ്ങി.

രാജയുടെ വലംകൈയായി അറിയപ്പെടുന്ന സാദിഖ് ബാഷയായിരുന്നു ഈ ഭൂമി ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നിട്ടിറങ്ങിയത്. ശെന്തില്‍ മുരുകന്‍, ശെല്‍വരാജ്, സുബ്ബഡു എന്ന സുബ്രഹ്മണ്യന്‍ തുടങ്ങിയ ഏജന്റുമാരും ഇവരെ സഹായിച്ചു. സര്‍ക്കാര്‍ ആദ്യം ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ജനങ്ങളെ സംഘടിപ്പിച്ച് അതിനെ എതിര്‍ത്ത സ്ഥലവാസിയാണ് ശെന്തില്‍ മുരുകന്‍. പിന്നീട് ഡിഎംകെ പത്രമായ മുരശൊലിയുടെ ലേഖകനായി മാറിയ ഇയാള്‍ ഗ്രീന്‍ഹൌസ് പ്രൊമോട്ടോഴ്സിന്റെ ഏജന്റായി മാറിയത് സ്വാഭാവികം (രാജയുമായി ബന്ധമുള്ള ഇവരെയും സിബിഐ ചോദ്യം ചെയ്‌തിരുന്നു). 450 ഏക്കര്‍ ഭൂമിയാണ് സാദിഖ് ബാഷയും ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സും കൂടി എംആര്‍എഫിന് കൈമാറിയത്. 161 ഏക്കര്‍ സ്ഥലം ഇവരുടെ കൈവശംതന്നെയാണ് ഇപ്പോഴും. ഈയിനത്തില്‍ വന്‍ തുകയാണ് ഈ കമ്പനികള്‍ അടിച്ചെടുത്തത്. ഒരു ഏക്കറിന് 15 ലക്ഷം രൂപ നല്‍കിയെന്നാണ് എംആര്‍എഫ് അവകാശപ്പെടുന്നത്.

പെരമ്പലൂരിലെ ദളിതരുടെയടക്കം ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തപ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. അവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. സിംഗൂരിലും ചെങ്ങന്നൂരിലും പ്രതിഷേധത്തിന്റെ പതാക ഉയര്‍ത്തിയ മനുഷ്യാവകാശ സ്നേഹികളും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. പത്രമുത്തശ്ശിയുടെ കാര്യം പറയാനുമില്ല.


****


വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി

ലോകം 2010 - തിരിഞ്ഞു നോക്കുമ്പോള്‍

അമേരിക്ക വിക്കി വലയില്‍

രാജാവ് നഗ്നന്‍ മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന്‍ അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്‍ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും അമേരിക്കയ്ക്ക് ഏല്‍പ്പിച്ച പ്രഹരം സാര്‍വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില്‍ തെളിഞ്ഞുകാണാം.

സൈബര്‍ലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ ജൂലിയന്‍ അസാഞ്ചെ ലോകത്തെ സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ചെയ്തുകൂട്ടിയ കൊടുംപാതകങ്ങളുടെ പട്ടിക അനിഷ്യേധമായ വിധത്തില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ തന്നെ വിക്കിലീക്സ് ശ്രദ്ധേയമായി. പിന്നീട് അമേരിക്കയുടെ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത ഇന്റര്‍നെറ്റ് ശൃംഖലയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രേഖകള്‍കൂടി വിക്കിലീക്സ് വഴി പുറത്തുവന്നതോടെ ജൂലിയന്‍ അസാഞ്ചെയെ ലോകം നമിച്ചു. ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ബുദ്ധിശക്തിക്കും സൈനികക്കരുത്തിനും മുന്നില്‍ നിസ്സാരന്മാരാണെന്ന ഭാവത്തില്‍ പ്രവര്‍ത്തിച്ച അമേരിക്കയുടെ ഹുങ്കാണ് തകര്‍ന്നടിഞ്ഞത്. എല്ലാവരെയും കബളിപ്പിച്ച്, മാന്യതയുടെ മുഖംമൂടി ധരിച്ച്, നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ചാരപ്പണിയും അട്ടിമറികളുമാണ് അമേരിക്ക നടത്തിവരുന്നതെന്ന് ലോകത്തിന് ബോധ്യമായി. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ ചാരപ്രവര്‍ത്തനത്തിനുള്ള പ്രച്ഛന്നകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സ്ഥാനപതിമാര്‍ വാഷിങ്ടണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ വ്യക്തമാക്കി. ലോകനേതാക്കളെ തരംതാണ ഭാഷയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധികള്‍പോലും ചാരപ്പണിയില്‍ മുഴുകിയിരിക്കുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഇതിന് നേരിട്ട് ഉത്തരവ് നല്‍കി.

ഇത്തരം രഹസ്യങ്ങള്‍ പുറത്തവന്നതോടെ വെപ്രാളത്തിലായ അമേരിക്ക തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാന്‍ വെമ്പല്‍കൊള്ളുകയാണ്. അസാഞ്ചെയെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നു. വിക്കിലീക്സിനെ സാങ്കേതികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാര്‍ ചിന്തിക്കാന്‍പോലും പാടില്ലാത്ത കാര്യങ്ങളാണ് അമേരിക്ക ഇതിനായി ചെയ്തുകൂട്ടിയത്. വിക്കിലീക്സിന് സാങ്കേതികസഹായം നല്‍കിവന്ന അമേരിക്കന്‍ കമ്പനികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുംചെയ്തു. വിക്കിലീക്സ് അക്കൌണ്ടിലേക്ക് ആളുകള്‍ പണം കൈമാറുന്നത് തടയണമെന്ന് വിസ, മാസ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉത്തരവ് നല്‍കി. എന്നാല്‍, ലോകമെമ്പാടുമുള്ള വിക്കിലീക്സ് അനുഭാവികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അവര്‍ വിക്കിലീക്സിനുവേണ്ടി സൈബര്‍യുദ്ധം പ്രഖ്യാപിച്ചു. വിക്കിലീക്സിന് സേവനം നിഷേധിച്ച സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ആക്രമണവിധേയമായി.

സ്വീഡനില്‍ കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ബ്രിട്ടനില്‍ അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖവ്യക്തികള്‍ അസാഞ്ചെയെ ജാമ്യം നേടാന്‍ നിയമപരമായും സാമ്പത്തികമായും സഹായിച്ചു. തന്നെ വേട്ടയാടുന്നവരോട് അസാഞ്ചെയ്ക്ക് പറയാനുള്ളത് ഇതാണ്: " എന്റെ വിശ്വാസങ്ങള്‍ ദൃഢമാണ്. ഞാന്‍ പ്രകടിപ്പിച്ച ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ നിശ്ചയദാര്‍ഢ്യം ശരിയും കൃത്യവുമാണെന്ന ധാരണ ശക്തമാക്കാനേ ഈ പ്രക്രിയ(കേസും ജയില്‍വാസവും) ഇടയാക്കിയുള്ളൂ.

ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെ 2006 ഡിസംബറിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. ഈയിടെ വിക്കിലീക്സ് സന്നദ്ധസംഘടനയായി രജിസ്റര്‍ചെയ്തു.
(സാ‍ജന്‍ എവുജിന്‍)

ഒറ്റപ്പെടുന്ന ഒബാമ

സാമ്പത്തികമാന്ദ്യം അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തെയും കുഴച്ചുമറിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയില്‍ റിപ്പബ്ളിക്കന്മാര്‍ ആധിപത്യം നേടി. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും പ്രസിഡന്റ് ബറാക് ഒബാമ പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലായി. കാരണം നിര്‍ണായക നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ സ്വന്തംപക്ഷത്തുനിന്നു വോട്ട് ചോരുന്നു. ആരോഗ്യപരിരക്ഷ ബില്ലിന്റെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.

നവംബറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടും ഒബാമയ്ക്ക് മുഖം രക്ഷിക്കാനായില്ല. സാമ്പത്തികമാന്ദ്യം തരണംചെയ്യാന്‍ ഒബാമ സ്വീകരിച്ച നടപടികളെ റിപ്പബ്ളിക്കന്മാരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം തീരെ മോശമായാണ് സ്വാഗതം ചെയ്തത്. രണ്ടുകക്ഷികളും അമേരിക്കന്‍ കോര്‍പറേറ്റുകളുടെ വക്താക്കളാണെങ്കിലും ബിസിനസ് നേതൃത്വത്തിന് ഒബാമയുടെ പല പ്രഖ്യാപനങ്ങളും രുചിച്ചില്ല. തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തിനുപുറത്തേയ്ക്ക് ജോലി നല്‍കുന്നതിനെ ഒബാമ ശക്തിപൂര്‍വം തടയാന്‍ ശ്രമിച്ചു. പക്ഷേ, അമേരിക്കന്‍ വ്യവസായികള്‍ ഇതിനെ പിന്‍താങ്ങുന്നില്ല. ലാഭമാണ് അവര്‍ക്ക് പ്രധാനം.

അമേരിക്കക്കാരുടെ തകര്‍ന്ന വാങ്ങല്‍ കഴിവ് തിരികെ കൊണ്ടുവരാന്‍ കഴിയുന്നില്ല. 149 ലക്ഷംപേര്‍ തൊഴിലന്വേഷകരാണ്. 10 ലക്ഷത്തിലധികംപേര്‍ മാസങ്ങളായി സര്‍ക്കാര്‍ സഹായം പറ്റിയാണ് ജീവിതം തള്ളിനീക്കുന്നത്. സഹായത്തിനുള്ള കാലപരിധി 99 മാസംമാത്രമാണ്. ഈ സാഹചര്യത്തിലും വ്യവസായമേധാവികളുടെ ശമ്പളവും ബോണസും മറ്റു സുഖസൌകര്യ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. അതിനെതിരെ ഒബാമ പുറപ്പെടുവിക്കുന്ന ദുര്‍ബലശബ്ദം ആരും കാര്യമായെടുക്കുന്നില്ല. മാത്രമല്ല, വലതുപക്ഷമാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് നടത്തിയ പ്രചാരണത്തില്‍ ഒബാമയുടെ ജനപിന്തുണ ഒലിച്ചുപോയി. ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയുംചെയ്യുന്നു. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയം.

യൂറോപ്പില്‍ പ്രക്ഷോഭ കൊടുങ്കാറ്റ്

തൊഴിലാളിപ്രക്ഷോഭങ്ങള്‍ യൂറോപ്പിലാകെ അലയടിച്ച വര്‍ഷമാണ് കടന്നുപോയത്. സുദീര്‍ഘപോരാട്ടങ്ങളിലൂടെ തൊഴിലെടുക്കുന്നവര്‍ നേടിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ സമരങ്ങള്‍ വ്യാപകമായി. 'സോഷ്യലിസമാണ് ബദല്‍' എന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം വീണ്ടും ട്രേഡ് യൂണിയനുകള്‍ പ്രകടിപ്പിച്ചു. ഫ്രാന്‍സിലും ഗ്രീസിലും പൊതുപണിമുടക്കുകള്‍ പതിവായി. ഫ്രാന്‍സില്‍ എണ്ണശുദ്ധീകരണശാലകളും ഗതാഗത തൊഴിലാളികളും പണിമുടക്കി. എയര്‍പോര്‍ട്ട്, റെയില്‍, ട്രാന്‍സ്പോര്‍ട്ട്, പോസ്റല്‍ സര്‍വീസ്, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പലയിടത്തും വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ക്കൊപ്പം ഉപരോധത്തില്‍ പങ്കുചേര്‍ന്നു. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.

പൊളിഞ്ഞുകൊണ്ടിരിക്കുന്ന ബാങ്കുകളെ താങ്ങിനിര്‍ത്താന്‍ 5000 കോടി പവന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മുടക്കാന്‍ അയര്‍ലന്‍ഡില്‍ ബില്‍ കൊണ്ടുവന്നു. രാജ്യത്തിന്റെ ഒട്ടാകെയുള്ള സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 57.7 ശതമാനം വരും ഇത്. ബ്രിട്ടണില്‍ പൊതുചെലവ് 8300 കോടി പൌണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സ്പെയിനില്‍ തൊഴിലില്ലായ്മനിരക്ക് 20 ശതമാനത്തിന് മുകളിലായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സെപ്തംബറില്‍ ഏറ്റവും വലിയ പൊതുപണിമുടക്ക് അവിടെ നടന്നത്.

ജര്‍മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കേലിന്റെ സര്‍ക്കാര്‍ ബജറ്റില്‍ 8000 കോടി മാര്‍ക്കിന്റെ വെട്ടിക്കുറവ് വരുത്തി. ജര്‍മനിയിയും ഇറ്റലിയിലും പൊതുചെലവില്‍ വന്‍വെട്ടിക്കുറവ് വരുത്തുന്നതിനെതിരായ പ്രസ്ഥാനം ശക്തിയാര്‍ജിക്കുകയാണ്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കാനും തൊഴില്‍നിയമങ്ങളില്‍ തൊഴിലാളിവിരുദ്ധമായ അയവുകള്‍ വരുത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അഞ്ച് പൊതുപണിമുടക്കുകള്‍ ഗ്രീസില്‍ നടന്നു. 10 ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇറ്റലിയിലെ നഗരവീഥികളില്‍ പ്രകടനം നടത്തിയത്.

യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഒരു ലക്ഷം തൊഴിലാളികള്‍ അണിനിരന്ന പ്രകടനം നടന്നു. തൊഴിലാളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം,'ചെലവ് ചുരുക്കല്‍ ഉപേക്ഷിക്കുക, തൊഴിലിനും വളര്‍ച്ചയ്ക്കും മുന്‍ഗണന നല്‍കുക' തുടങ്ങിയവയായിരുന്നു. ഗ്രീസ് നേരിട്ടതുപോലെയുള്ള കടക്കെണി ഒഴിവാക്കാനാണ് ചെലവ് ചുരുക്കല്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍, വന്‍കിട ബിസിനസുകാരുടെമേല്‍ ഒരുവിധ സമ്മര്‍ദവും ഇല്ല. അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായ ഐക്യത്തില്‍ എത്തിയിട്ടില്ല. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചു. ബ്രിട്ടീഷ് ആര്‍ട്സ് കൌണ്‍സിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കി. ആരോഗ്യമേഖലയില്‍നിന്ന് കാമറോ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍.

രാജ്യത്തെയും ജനങ്ങളെയും സ്വത്തുടമ വര്‍ഗത്തിന് അടിയറവച്ച് ഭരണംനടത്തുന്ന എല്ലാ രാജ്യങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും ഏറിവരികയാണ്. അതിന്റെ പ്രതിഫലനമാണ് യൂറോപ്പില്‍ ശക്തിപ്രാപിക്കുന്ന തൊഴിലാളി പോരാട്ടങ്ങള്‍. മുതലാളിത്തത്തിന് ഈ സ്ഥിതി ഒരിക്കലും തരണംചെയ്യാന്‍ സാധ്യമല്ല എന്നത് അമേരിക്കയില്‍ ഉടലെടുത്തതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ബോധ്യമായി. എങ്കിലും മുതലാളിത്ത സാമ്പത്തികവിദഗ്ധരും രാഷ്ട്രീയനേതാക്കളും മുതലാളിത്തത്തെ താങ്ങിനിര്‍ത്താന്‍ പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ അവരെയും രാജ്യങ്ങളെയും കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്.

ചൈന കുതിപ്പ് തുടരുന്നു

മാന്ദ്യം സ്പര്‍ശിക്കാതെ ചൈനയുടെ സമഗ്രവളര്‍ച്ച ഇക്കൊല്ലവും തുടര്‍ന്നു. ആഭ്യന്തരമൊത്ത ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായി. അമേരിക്കയെ മാത്രമാണ് ഇനി ചൈനയ്ക്ക് മറികടക്കാനുള്ളത്. സൂത്രവിദ്യകളും കൃത്രിമങ്ങളും വഴിയാണ് ചൈനയുടെ മുന്നേറ്റമെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് കറന്‍സിയുടെ വില കൃത്രിമമായി ഇടിച്ചുകാണിക്കുന്നുവെന്നാണ് അമേരിക്കയുടെ പരാതി. എന്നാല്‍, മറ്റു പല കാര്യങ്ങളിലും അമേരിക്കന്‍പക്ഷത്തുനില്‍ക്കുന്ന യൂറോപ്യന്‍രാജ്യങ്ങള്‍പോലും ഈ പരാതി അംഗീകരിക്കുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായി ചൈന കൈവരിച്ച നേട്ടമായി മാത്രമേ അവരുടെ മുന്നേറ്റത്തെ കാണാന്‍ കഴിയൂ.

അറുപത്തിഒന്നുവര്‍ഷംമുമ്പ് സ്ഥാപിതമായ പീപ്പിള്‍സ് റിപ്പബ്ളിക്ക് ഓഫ് ചൈന രാഷ്ട്രീയസ്ഥിരത കൈവരിച്ചശേഷം 1978 മുതല്‍ സാമ്പത്തികരംഗത്ത് കൈക്കൊണ്ട നടപടികളാണ് അവരുടെ പുരോഗതിക്ക് അടിസ്ഥാനം. മത്സരശേഷിയുടെ കാര്യത്തില്‍ 1990ല്‍ ചൈനീസ് സ്ഥാപനങ്ങള്‍ ലോകറാങ്കിങ്ങില്‍ 73-ാം സ്ഥാനത്തായിരുന്നു. 2008ല്‍ 17-ാം സ്ഥാനത്തായി. 2030ല്‍ മൂന്നാം റാങ്കില്‍ എത്തുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ലക്ഷ്യം പ്രഖ്യാപിച്ചശേഷമാണ് ചൈന സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നത്. ദാരിദ്ര്യനിര്‍മാജനംമുതല്‍ ഒളിമ്പിക്സുവരെയുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകം. സഹവര്‍ത്തിത്വത്തോടെ വളരാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചുവളരാന്‍ ലോകത്ത് ഇടമുണ്ടെന്ന ചൈനീസ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഉദാഹരണം.

ഗാസയില്‍ നിലവിളി ഒടുങ്ങുന്നില്ല

ദുരിതങ്ങളുടെ മണ്ണായ ഗാസ പിന്നിടുന്ന വര്‍ഷത്തിലും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായിപ്പോയ കപ്പലുകള്‍ ആക്രമിച്ച് ഒന്‍പതുപേരെ വധിച്ച ഇസ്രയേല്‍ നിഷ്ഠുരത ലോകത്തെ നടുക്കി. തുര്‍ക്കി ആസ്ഥാനമായ സംഘടനയുടെ നേതൃത്വത്തിലാണ് ആറു കപ്പലുകളിലായി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകര്‍ ഗാസയിലേക്ക് തിരിച്ചത്. എന്നാല്‍, തങ്ങള്‍ വളഞ്ഞുവച്ചിരിക്കുന്ന ഗാസയില്‍ ആശ്വാസം എത്തിക്കാനുള്ള നീക്കം ഇസ്രയേലിനെ രോഷം കൊള്ളിച്ചു. മെയ് മാസം അവസാനരാത്രി ഇസ്രയേല്‍ കമാന്‍ഡോകള്‍ കപ്പലുകളിലേക്ക് ഇരച്ചുകയറുകയും സന്നദ്ധപ്രവര്‍ത്തകരെ ആക്രമിക്കുകയുംചെയ്തു. തുര്‍ക്കിയില്‍നിന്നുള്ള ഒന്‍പതു യുവാക്കള്‍കൊല്ലപ്പെട്ടു. കപ്പലുകള്‍ ഇസ്രയേല്‍ പിടിച്ചു. രാജ്യാന്തരസമൂഹം ഒന്നടങ്കം ഇസ്രയേല്‍ അതിക്രമത്തെ അപലപിച്ചു. തുര്‍ക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. എന്നാല്‍, ഇസ്രയേല്‍ കടുംപിടിത്തം ഉപേക്ഷിച്ചില്ല. വീണ്ടും ദുരിതാശ്വാസയാനങ്ങള്‍ എത്തിയെങ്കിലും ആരെയും ഗാസയിലേക്ക് കടത്തിവിട്ടില്ല. സ്വതന്ത്രപലസ്തീന്‍ രാജ്യമെന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ച് ഇസ്രയേല്‍ നിലകൊള്ളുന്നു. സമാധാനചര്‍ച്ചകള്‍ പ്രഹസനം.

*
കടപ്പാട് : ദേശാഭിമാനി ദിനപത്രം 30 ഡിസംബര്‍ 2010

കര്‍ഷക ആത്മഹത്യകളുടെ പിന്നാമ്പുറം

പിന്നോക്കം നില്‍ക്കുന്ന മറാത്ത്‌വാഡയിലെ ഒറംഗബാദില്‍ നിന്നുള്ള ബിസിനസ്സുകാര്‍ ഒക്‌ടോബറില്‍ 65 കോടി രൂപ വിലവരുന്ന 150 മെര്‍സിഡസ് ബെന്‍സ് കാറുകള്‍ വാങ്ങിയപ്പോള്‍ അത് മാധ്യമ ശ്രദ്ധപിടിച്ചുപറ്റി. മുന്‍നിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 40 കോടിയിലധികം രൂപ കാറുകള്‍ വാങ്ങിയവര്‍ക്ക് വായ്പ നല്‍കി. ഏഴുശതമാനം പലിശയ്ക്കാണ് എസ് ബി ഐ വായ്പ നല്‍കിയതെന്നാണ് ഔറംഗബാദ് ജില്ലാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റ് ദേവിദാസ് തുള്‍സാപുകാര്‍ പറഞ്ഞത്. ''ഈ ഇടപാടില്‍ ഭാഗഭാക്കായതില്‍ ബാങ്കിന് അഭിമാനമുണ്ടെ''ന്ന് എസ് ബി ഐയുടെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ''ഭാവിയിലും ഇത്തരം ഇടപാടുകളില്‍'' ബാങ്ക് പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മറാത്ത്‌വാഡയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ആയിരക്കണക്കിനു കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തിനു തുല്യമാണ് മെര്‍സിഡസ്‌കാര്‍ ഇടപാടിന്റെ തുക. മഹാരാഷ്ട്രയിലെ എണ്ണമറ്റ കര്‍ഷകര്‍ ഔപചാരിക സ്രോതസ്സുകളില്‍നിന്നും വായ്പ ലഭിക്കാന്‍ പ്രയാസപ്പെടുകയുമാണ്. ആയിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും കര്‍ഷകര്‍ ഒരു ദശാബ്ദത്തിലേറെക്കാലം സമരം ചെയ്യുകയും ചെയ്തശേഷമാണ് 7 ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ അനുവദിച്ചത്. അതുതന്നെ മിക്കപ്പോഴും പ്രയോഗത്തില്‍ വരുന്നുമില്ല. 2005 നു മുമ്പ് ബാങ്ക് വായ്പ ലഭിക്കാന്‍ 9 ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍ പലിശ നല്‍കേണ്ടിവന്നിരുന്നു. പലരും അതില്‍ കൂടിയ പലിശയ്ക്ക് കാര്‍ഷികേതര വായ്പ എടുക്കാന്‍ നിര്‍ബന്ധിതരായി. 7 ശതമാനം പലിശ നല്‍കി ഒരു മെര്‍സിഡസ് വാങ്ങുക. ഒരു ട്രാക്ടര്‍ വാങ്ങാന്‍ 12 ശതമാനം പലിശ നല്‍കുക! മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്കാണെങ്കില്‍ 24 മുതല്‍ 30 ശതമാനം വരെയാണ്.

വായ്പ ലഭിക്കാന്‍ വഴികാണാത്ത കര്‍ഷകര്‍ കൊള്ളപലിശക്കാരെയും മറ്റ് അനൗപചാരിക സ്രോതസ്സുകളെയും ശരണം പ്രാപിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കടബാദ്ധ്യതയില്‍ കുടുങ്ങിയ ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങളുടെ എണ്ണം 1991 നു ശേഷമുള്ള പത്തുവര്‍ഷങ്ങള്‍ക്കകം 26 ശതമാനത്തില്‍ നിന്നും 48.6 ശതമാനമായി ഉയര്‍ന്നു. ഇത് ഔദ്യോഗിക കണക്കാണ്. ഇതോടൊപ്പം സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായുള്ള ഒട്ടനവധി ദുരന്തങ്ങളും കര്‍ഷകര്‍ നേരിട്ടു. ''കമ്പോളത്തെ അടിസ്ഥാനമാക്കിയ വിലയുടെ പേരില്‍ കൃഷിക്കാവശ്യമായവയുടെയെല്ലാം വില കുതിച്ചുയര്‍ന്നു. വിളകളുടെ വില ഇടിഞ്ഞു. ശക്തരായ വ്യാപാരികളും കോര്‍പ്പറേഷനുകളും കൃത്രിമമായാണ് മിക്കപ്പോഴും വില ഇടിച്ചത്. കൃഷിയിലുള്ള നിക്ഷേപം വെട്ടിക്കുറച്ചു. ബാങ്കുകള്‍ കാര്‍ഷികവായ്പകളില്‍ നിന്നും മാറി, ഇടത്തരക്കാരിലെ മേലേതട്ടിലുള്ളവരുടെ ജീവിതശൈലിക്കൊത്ത ആവശ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കിയതിന്റെ ഫലമായി വായ്പയില്‍ ഇടിവുവന്നു. ഇത്തരത്തിലുള്ള പല ഘടകങ്ങള്‍ 13 വര്‍ഷത്തിനകം രണ്ടുലക്ഷത്തിലധികം കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടു.

മഹാരാഷ്ട്രയില്‍ 2008 ല്‍ ''കാര്‍ഷിക വായ്പ''യുടെ പകുതിയിലധികവും ഗ്രാമീണ ബാങ്കുകളല്ല മറിച്ച് നഗരപ്രദേശങ്ങളിലെ ബാങ്ക് ശാഖകള്‍ വഴിയാണ് നല്‍കിയത്. 42 ശതമാനത്തിലധികവും മുംബൈ നഗരത്തില്‍ മാത്രമാണ്. വന്‍കിട കോര്‍പറേഷനുകളാണ് ''കാര്‍ഷികവായ്പ'' കൈക്കലാക്കിയത്.
''ഗ്രാമീണ പുനര്‍ജീവന''മായാണ് മെര്‍സിഡസ് കാര്‍ ഇടപാടിനെ മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഇതെകുറിച്ചു ഒട്ടേറെ കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യയില്‍ 2009 ല്‍ വന്‍വര്‍ധനവുണ്ടായതായാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ''ഗ്രാമീണ പുനരുജ്ജീവന''ത്തിന്റെ വര്‍ഷമായി ചിത്രീകരിക്കപ്പെട്ട 2009 ല്‍ 17368 കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. 2008 ലേതിനെക്കാള്‍ 7 ശതമാനത്തിന്റെ വര്‍ധനവാണ് കര്‍ഷക ആത്മഹത്യയിലുണ്ടായത്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത 2004 നുശേഷം കര്‍ഷക ആത്മഹത്യയില്‍ വന്‍വര്‍ധനവുണ്ടായത് 2009 ലാണ്. 1997 നുശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മൊത്തം എണ്ണം ഇതോടെ 216500 ആയി ഉയര്‍ന്നു. ആത്മഹത്യക്ക് പല ഘടകങ്ങളുണ്ടെങ്കിലും ചില മേഖലകളിലും വാണിജ്യവിളകള്‍ കൃഷിചെയ്യുന്നവര്‍ക്കിടയിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതെന്നത് ഉല്‍കണ്ഠജനകമായ പ്രവണതയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ 1995 മുതല്‍ കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കുന്നുണ്ട്. എങ്കിലും 1997 മുതലുള്ള കണക്കുകളാണ് ഗവേഷകര്‍ മുഖ്യമായും ഉപയോഗിക്കുന്നത്. 1995 ലെയും 1996 ലെയും കണക്കുകള്‍ അപൂര്‍ണമാണെന്നതാണ് ഇതിന്റെ കാരണം. തമിഴ് നാടിനെയും രാജസ്ഥാനെയും പോലുള്ള ചില വലിയ സംസ്ഥാനങ്ങള്‍ ആ വര്‍ഷങ്ങളിലെ കണക്കുകള്‍ നല്‍കിയിരുന്നില്ല. 2009 ല്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ 1900 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 1997 മുതല്‍ എല്ലാ സംസ്ഥാനങ്ങളും കണക്കുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് കണക്കുകള്‍ ഏറെകുറെ പൂര്‍ണമാണ്.

2009 അവസാനമുള്ള കണക്കുകളാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2010 ല്‍ ചുരുങ്ങിയത് 16000 കര്‍ഷക ആത്മഹത്യ നടന്നതായി ഉറപ്പിച്ചു പറയാനാവും. (കഴിഞ്ഞ ആറുവര്‍ഷങ്ങളിലെ ശരാശരരി കര്‍ഷക ആത്മഹത്യ 17104 ആണ്) 2009 അവസാനം വരെയുള്ള കണക്കിന്റെ കൂടെ 2010 ലെ 16000 വും കൂടിചേര്‍ത്താല്‍ 216500 ആകും. 1995 ലും 1996 ലും 24449 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. ഇവയെല്ലാം ഒന്നിച്ചു എടുത്താല്‍ 1995-2010 കാലയളവില്‍ 256949 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കണക്കാക്കാം.

1995 നുശേഷം രണ്ടരലക്ഷത്തിലധികം കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. മാനവ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആത്മഹത്യകളുടെ വന്‍വേലിയേറ്റമാണ് കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഇന്ത്യയിലുണ്ടായത്. ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളായ പതിനഞ്ചു ലക്ഷത്തിലധികം പേര്‍ ഈ ദുരന്തത്തിന്റെ വേദന തിന്നു കഴിയുകയാണ്. പലരെയും ആത്മഹത്യയിലേയ്ക്ക് നയിച്ച അതെ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് ദശലക്ഷക്കണക്കിനു കര്‍ഷകര്‍. ആയിരക്കണക്കിനു ഗ്രാമങ്ങളിലെ കര്‍ഷകര്‍, തങ്ങളുടെ അയല്‍ക്കാര്‍ ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കുന്നതിനു സാക്ഷികളായി. നയങ്ങളില്‍ മാറ്റം വരാത്തതുമൂലം നൈരാശ്യത്തിന്റെ പടുകുഴിയില്‍ വീഴുന്ന കൂടുതല്‍ കൂടുതല്‍പേര്‍ ഈ പാതപിന്‍പറ്റുകയും ചെയ്യും. ഇന്ത്യയിലെ വരേണ്യ വിഭാഗത്തിന്റെ ഹൃദയശൂന്യത സങ്കല്‍പിക്കാന്‍ കഴിയാത്തതാണെന്നതാണ് ഇതിന്റെ അര്‍ഥം.
ആത്മഹത്യ ചെയ്തവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ യഥാര്‍ഥത്തിലുള്ളതിലും വളരെ കുറവാണ്. കര്‍ഷകരില്‍ വലിയൊരു വിഭാഗത്തെ പ്രാദേശികമായ കണക്കെടുപ്പുകളില്‍ നിന്നും ഒഴിവാക്കുകയാണ്. ഉദാഹരണത്തിന് സ്ത്രീകള്‍. കര്‍ഷക സ്ത്രീ ആത്മഹത്യ ചെയ്താല്‍ അതുവെറും ആത്മഹത്യയായാണ് കണക്കാക്കുക. അല്ലാതെ കര്‍ഷക ആത്മഹത്യയില്‍ പെടില്ല. ഭൂമിയുടെ ഉടമാവകാശി മിക്കപ്പോഴും സ്ത്രീകളല്ലാത്തതാണിതിന്റെ കാരണം.

ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറച്ചു കാണിക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്ര ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. മഹാരാഷ്ട്ര ഗവണ്‍മെന്റ് കണക്കുകളില്‍ അടിക്കടി തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഒരാഴ്ചയ്ക്കകം മൂന്നു തവണ സര്‍ക്കാര്‍ കണക്ക് മാറ്റി പറഞ്ഞു. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന വിദര്‍ഭ മേഖലയിലെ ആത്മഹത്യകളെ കുറിച്ചു കഴിഞ്ഞ മെയ് മാസത്തില്‍ വ്യത്യസ്തമായ മൂന്നു കണക്കുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ കണക്കുകള്‍ തമ്മിലുള്ള അന്തരം 5500 ശതമാനം വരെ ആകും. ഒരു കണക്കില്‍ പറഞ്ഞത് നാലു മാസത്തിനുള്ളില്‍ ആറ് കര്‍ഷക ആത്മഹത്യകള്‍ മാത്രമാണ് നടന്നതെന്നാണ്.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് 2009 ല്‍ മഹാരാഷ്ട്രയില്‍ 2872 കര്‍ഷക ആത്മഹത്യ നടന്നുവെന്നാണ്. തുടര്‍ച്ചയായി പത്താം വര്‍ഷവും ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

ജനസംഖ്യയില്‍ മഹാരാഷ്ട്രയുമായി താരതമ്യപ്പെടുത്താവുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്. ബംഗാളില്‍ ജനസംഖ്യ മഹാരാഷ്ട്രയിലേതിലും ഏതാനും ദശലക്ഷം കുറവാണെങ്കിലും കൂടുതല്‍ കര്‍ഷകരുള്ള സംസ്ഥാനമാണ് ബംഗാള്‍. കര്‍ഷക ആത്മഹത്യ നിരക്ക് മഹാരാഷ്ട്രയില്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ ബംഗാളില്‍ കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1999 ല്‍ അവസാനിച്ച അഞ്ചു വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യയുടെ ശരാശരി വാര്‍ഷിക നിരക്ക് 1963 ആയിരുന്നത് 2004 ല്‍ അവസാനിച്ച അഞ്ച് വര്‍ഷങ്ങളില്‍ 3647 ആയും 2009 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 3858 ആയും ഉയര്‍ന്നു. അതേസമയം ബംഗാളില്‍ 1999 ല്‍ അവസാനിച്ച അഞ്ചുവര്‍ഷത്തെ വാര്‍ഷിക ശരാശരി 1459 ആയിരുന്നത് 2004 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 1200 ആയും 2009 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 1014 ആയും കുറഞ്ഞു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളാണ് കര്‍ഷക ആത്മഹത്യ മേഖലയായി അറിയപ്പെടുന്നത്. മൊത്തം കര്‍ഷക ആത്മഹത്യയില്‍ മൂന്നില്‍ രണ്ടുഭാഗവും ഈ സംസ്ഥാനങ്ങളിലാണ്. 28 സംസ്ഥാനങ്ങളില്‍ 18 എണ്ണത്തിലും 2009 ല്‍ ആത്മഹത്യ നിരക്കില്‍ വര്‍ധനവുണ്ടായതായി കാണാം. ചില സംസ്ഥാനങ്ങളില്‍ നേരിയ വര്‍ധനവുമാത്രമാണുണ്ടായത്. ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത് തമിഴ്‌നാട്ടിലാണ്. അവിടെ 2008 ല്‍ 512 ആത്മഹത്യകളായിരുന്നെങ്കില്‍ 2009 ല്‍ 1060 ആയി ഉയര്‍ന്നു. കര്‍ണാടകയാണ് വര്‍ധനവിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഒരു വര്‍ഷത്തിനകം കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യയില്‍ 545 ന്റെ വര്‍ധനവാണുണ്ടായത്. ആന്ധ്രയാണ് മൂന്നാം സ്ഥാനത്തുള്ളത്. 2008 ലേതിലും 309 ന്റെ വര്‍ധനവ് 2009 ല്‍ ഉണ്ടായി.

കര്‍ഷകരുടെ ആത്മഹത്യാനിരക്കില്‍ ഗണ്യമായ കുറവുണ്ടായ സംസ്ഥാനമാണ് കേരളം. 1997 നും 2003 നും ഇടയില്‍ കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യ വര്‍ഷത്തില്‍ ശരാശരി 1371 ആയിരുന്നു. 2004-09 ല്‍ ഇത് 1016 ആയി കുറഞ്ഞു. 355 ന്റെ കുറവ്. എന്നാല്‍ കേരളത്തിലെ സ്ഥിതി സമീപഭാവിയില്‍ അപകടകരമാകാനിടയുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ്ഘടനയാണ് കേരളത്തിന്റേത്. മിക്ക വിളകളും നാണ്യവിളകളാണ്. കാപ്പി, കുരുമുളക്, തേയില, ഏലം, റബ്ബര്‍ തുടങ്ങിയവയുടെ ആഗോളവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംസ്ഥാനത്തെ ബാധിക്കും. ആഗോളതലത്തില്‍ ഏതാനും കോര്‍പ്പറേഷനുകളാണ് ഇവയുടെ വില നിയന്ത്രിക്കുന്നത്.

ദക്ഷിണ ഏഷ്യന്‍ സ്വതന്ത്ര വ്യാപാര കരാറിനു പുറമേ ആസിയാനുമായുണ്ടാക്കിയ കരാറും കേരളത്തെ പ്രതികൂലമായി ബാധിക്കും. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രവ്യാപാര കരാറുകള്‍ ഒപ്പുവെയ്ക്കാന്‍ പോവുകയാണ്. ഇതിന് വില നല്‍കേണ്ടിവരിക കേരളമായിരിക്കും. 2004 ന് മുമ്പുതന്നെ ശ്രീലങ്കന്‍ കുരുമുളക് (മറ്റു രാജ്യങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് കൊണ്ടുവന്നതാണ് കുരുമുളകില്‍ സിംഹഭാഗം) സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പിച്ചിരുന്നു. ഇപ്പോള്‍ ചരക്കുകള്‍ കൊണ്ടുതള്ളുന്നത് വ്യവസ്ഥാപിതമാക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ പഠനം നടത്തിയ പ്രൊഫ. നാഗരാജ് പറയുന്നത് ''ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നത് കാര്‍ഷിക പ്രതിസന്ധിയില്‍ കുറവു വന്നിട്ടി''ല്ലെന്നാണ്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങളും അപ്രത്യക്ഷമായിട്ടില്ല.

*
പി സായിനാഥ് ദി ഹിന്ദുവില്‍ എഴുതിയ Of luxury cars and lowly tractors എന്ന ലേഖനത്തിന്റെ പരിഭാഷ.
കടപ്പാട്: ജനയുഗം ദിനപത്രം 30 ഡിസംബര്‍ 2010

പാപ്പ എന്ന പാഠപുസ്തകം

തമിഴിന്റെ വീരപുത്രി പാപ്പാ ഉമാനാഥ് യാത്രയായി. ഏഴു പതിറ്റാണ്ടോളം നീണ്ട വിപ്ളവ ജീവിതമാണ് ഡിസംബര്‍ 17ന് വിടചൊല്ലിയത്. തമിഴ്നാടിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തോടൊപ്പം ചേര്‍ത്തുവച്ചുമാത്രം വായിക്കാനാകുന്നതാണ് പാപ്പയുടെ ജീവിതം.

1931 ആഗസ്റ്റ് 5ന് തമിഴ്നാട്ടിലെ കോവില്‍പട്ടിയില്‍ ജനിച്ച പാപ്പയുടെ യഥാര്‍ത്ഥ നാമം ധനലക്ഷ്മി എന്നായിരുന്നു. ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതോടെ ധനലക്ഷ്മിയും രണ്ടു സഹോദരങ്ങളും അമ്മ അലമേലുവും അമ്മാവന്റെ ജോലിസ്ഥലമായ തിരുച്ചിറപ്പള്ളിയിലേക്ക് താമസംമാറ്റി. ധനലക്ഷ്മി പാപ്പയായി മാറുന്നത് തിരുച്ചിറപ്പള്ളിയിലെ പുതിയ ജീവിതത്തോടെയാണ്. തിരുച്ചിറപ്പള്ളിക്കടുത്തുള്ള പൊന്മലയില്‍ ഗോള്‍ഡന്‍റോക്ക് റെയില്‍വെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു അമ്മാവന്‍.

മക്കളെ സംരക്ഷിക്കുന്നതിനായി അമ്മ റെയില്‍വെ തൊഴിലാളികള്‍ക്കായി നടത്തിയ ഭക്ഷണശാലയില്‍ അമ്മയെ സഹായിച്ചിരുന്ന ധനലക്ഷ്മിയെ പാപ്പ (കൊച്ചുകുട്ടി എന്ന അര്‍ത്ഥത്തില്‍) എന്ന് തൊഴിലാളികള്‍ ഓമനിച്ചുവിളിച്ചു. എന്നാല്‍ ക്രമേണ ധനലക്ഷ്മി എന്ന പേരുതന്നെ അപ്രസക്തമാകുന്നതരത്തില്‍ അവര്‍ എല്ലാവര്‍ക്കും പാപ്പയായി.

ഗോള്‍ഡന്‍റോക്ക് വര്‍ക്ക്ഷോപ്പും അവിടത്തെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളുമാണ് പാപ്പയുടെ ആദ്യത്തെ രാഷ്ട്രീയ ഗുരു. യൂണിയന്‍ പ്രവര്‍ത്തനത്തിനായെത്തിയ നേതാക്കളില്‍നിന്ന് രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിഗതികള്‍ക്ക് പിന്നിലെ രാഷ്ട്രീയം പാപ്പ മനസ്സിലാക്കി. രണ്ടാംലോക മഹായുദ്ധകാലത്ത് ഫാസിസത്തിനെതിരെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിരോധം ലോകമാകെയുള്ള യുവാക്കളെ ആവേശംകൊള്ളിക്കുന്ന ഒന്നായിരുന്നു. ശക്തിപ്രാപിക്കുന്ന ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ഉയര്‍ത്തിയ സാമ്രാജ്യത്വാധിപത്യത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി കൌമാരക്കാരിയായിരുന്ന പാപ്പ താദാത്മ്യം പ്രാപിച്ചു. പൊന്മലയിലെ റെയില്‍വെ യൂണിയന്‍ ആദ്യമായി ബാലസംഘം രൂപീകരിച്ചപ്പോള്‍ പാപ്പ അതിലെ അംഗമായി. ദേശീയ-അന്തര്‍ദേശീയ സ്ഥിതിഗതികളെക്കുറിച്ചുള്ള ക്ളാസുകള്‍ നേതാക്കള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചപ്പോള്‍ പാപ്പ ആവേശത്തോടെ പങ്കെടുക്കുക മാത്രമല്ല, സ്വയം കുട്ടികള്‍ക്ക് ക്ളാസുകളെടുക്കുകയും ചെയ്തു. നാടിനെ നടുക്കിയ 1942ലെ ബംഗാള്‍ ക്ഷാമകാലത്തെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പാപ്പയുടെ നേതൃത്വത്തില്‍ ബാലസംഘം പണവും വസ്ത്രങ്ങളും മരുന്നും സമാഹരിച്ചു നല്‍കി.

പാപ്പയുടെ ജീവിതത്തിലെ നിര്‍ണായക സ്വാധീനമായിത്തീര്‍ന്ന കെപി ജാനകി അമ്മാളിനെ കണ്ടുമുട്ടുന്നത് ഈ ഘട്ടത്തിലാണ്. മധുരയില്‍നിന്ന് കെ പി ജാനകിഅമ്മാള്‍ 1939ല്‍ യുദ്ധവിരുദ്ധ റാലി നടത്തിയതിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന ധീരയാണ്. മധുരയിലെ തൂവരി മം ഗ്രാമത്തില്‍ കുടിയൊഴിപ്പിക്കുന്നതിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് ഈ സമരത്തിന് നേതൃത്വംകൊടുത്ത ജാനകി അമ്മാളിനെ ബ്രിട്ടീഷുകാര്‍ മധുരയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്നാണ് അവര്‍ തിരുച്ചിറപ്പള്ളിയിലെത്തിയത്. ബാലസംഘത്തിലെ കുട്ടികളെ സുബ്രഹ്മണ്യഭാരതിയുടെയും ഭാരതീദാസന്റെയും ദേശഭക്തിഗാനങ്ങള്‍ പഠിപ്പിച്ച ജാനകിഅമ്മാളും പാപ്പയുമായി തീവ്രമായ ആത്മബന്ധം ഉടലെടുത്തു.

തൊഴിലാളികളുടെ അവകാശസമരങ്ങള്‍ ദേശീയ സ്വാതന്ത്യ്രവുമായി ഇഴചേര്‍ക്കുന്നതില്‍ അന്നത്തെ തൊഴിലാളി യൂണിയനുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 1943ല്‍ പൊന്മലയിലെ തൊഴിലാളികള്‍ നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചു. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ബ്രിട്ടീഷ്വിരുദ്ധ മുദ്രാവാക്യങ്ങളുമായി തൊഴിലാളികള്‍ തെരുവിലിറങ്ങി. പന്ത്രണ്ടുവയസ്സുമാത്രം പ്രായമുള്ള പാപ്പയോട് റാലിയില്‍ പങ്കെടുക്കേണ്ട എന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞെങ്കിലും അതുകൂട്ടാക്കാതെ അവര്‍ ജാഥയില്‍ പങ്കെടുത്തു; അറസ്റ്റുചെയ്യപ്പെട്ടു. എന്നാല്‍ തീരെ ചെറുപ്പമായതുകൊണ്ട് മജിസ്ട്രേട്ട് പാപ്പയെ വെറുതെവിട്ടു. ജയിലില്‍ പോകാന്‍ പറ്റാത്തതില്‍ പാപ്പ വല്ലാതെ സങ്കടപ്പെട്ടുവത്രെ.

1945ല്‍ ഉശിരനായ കമ്യൂണിസ്റ്റ്നേതാവ് ശിങ്കാരവേലുവിന്റെ കൊലപാതകം തൊഴിലാളികള്‍ക്കിടയില്‍ സൃഷ്ടിച്ച കടുത്ത പ്രതിഷേധം പൊന്മലയില്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജിലാണ് അവസാനിച്ചത്. പാപ്പയുടെ അമ്മയ്ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. തുടര്‍ന്നുള്ള നാളുകളില്‍ കടുത്ത പീഡനങ്ങളും പിരിച്ചുവിടലുമൊക്കെയാണ് മാനേജുമെന്റിന്റെ ഭാഗത്തുനിന്നും തൊഴിലാളികള്‍ക്ക് നേരിടേണ്ടിവന്നത്. ദക്ഷിണേന്ത്യ ആകെ പടര്‍ന്നുപിടിച്ച റെയില്‍വെ തൊഴിലാളികളുടെ പണിമുടക്കും മാനേജുമെന്റിന്റെ ധാര്‍ഷ്ട്യത്തിനെതിരെയുള്ള ചെറുത്തുനില്‍പും ഇന്നലെയിലെ തൊഴിലാളി സമരത്തിലെയും, ദേശീയ സ്വാതന്ത്യ്രസമരത്തിലേയും അവിസ്മരണീയമായ കാലഘട്ടമാണ്. ജോലിയും കൂലിയും വെള്ളവും വെളിച്ചവും ഒക്കെ നിഷേധിച്ചുകൊണ്ട് തൊഴിലാളികളെയും കുടുംബങ്ങളെയും പട്ടിണിക്കിട്ടുകൊല്ലാനുള്ള മാനേജുമെന്റിന്റെ ശ്രമത്തെ അസാധാരണമായ ധീരതയോടെയാണ് സ്ത്രീകളും കഞ്ഞുങ്ങളുമടക്കം നേരിട്ടത്. ഒരു കയ്യില്‍ ചുവന്ന കൊടിയും തലയില്‍ കുടവുമായി അമ്പലക്കിണറ്റില്‍ വെള്ളമെടുക്കാനായി ജാഥയായി പോയി സ്ത്രീകള്‍ ഒരേസമയം അതിജീവനത്തിന്റേയും സമരത്തിന്റേയും പ്രതീകങ്ങളായി. പാപ്പയും ജാനകിഅമ്മാളും ഈ പ്രതിരോധ സമരങ്ങളുടെ മുന്നണിപ്പോരാളികളായി. സ്വയം ഒരു തൊഴിലാളി സമരപ്പോരാളിയായി പാപ്പമാറിയത് ഇത്തരം ധീരോജ്ജ്വല സമരങ്ങളിലൂടെയാണ്.

1945ല്‍ പതിനാലാം വയസ്സില്‍ പാപ്പ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. സഖാക്കള്‍ ജീവാനന്ദം, മോഹന്‍കുമരമംഗലം, എം കല്യാണസുന്ദരം, പി രാമമൂര്‍ത്തി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളെ പാപ്പ ഇക്കാലത്ത് പരിചയപ്പെട്ടു. തനിക്കേറ്റെടുക്കാനാകുന്ന ഏതു പ്രവര്‍ത്തനവും പാര്‍ടിക്കുവേണ്ടി ചെയ്യുക എന്നതായിരുന്നു പതിനാലുവയസ്സുകാരി പാപ്പയുടെ ആഗ്രഹം. എല്ലാദിവസവും വെളുപ്പാന്‍കാലത്ത് മറ്റ് പാര്‍ടി മെമ്പര്‍മാര്‍ക്കൊപ്പം പാര്‍ടി ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും വിതരണംചെയ്യാനും താളവാദ്യം മുഴക്കി ആളുകളെ സംഘടിപ്പിച്ച് മെഗാഫോണില്‍ അവരോട് സംസാരിക്കാനും പാപ്പ മുന്നിട്ടിറങ്ങി.

പാപ്പയുടെ ജീവിതത്തിലുടനീളം കാണുന്നത് ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഈ പ്രതിബദ്ധതയാണ്. ഒരു ചെറുപ്പക്കാരിയെന്ന നിലയില്‍ ചുറ്റുപാടുകളില്‍നിന്ന് കേള്‍ക്കേണ്ടിവന്ന എതിര്‍പ്പുകളും ആരോപണങ്ങളുമൊന്നും പാപ്പയെ സ്പര്‍ശിച്ചതേയില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പാപ്പയുടെ ഏറ്റവും വലിയ പിന്തുണ അമ്മ അലമേലു ആയിരുന്നു. മദ്രാസില്‍ അണ്ടര്‍ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ടി ഹെഡ്ക്വാര്‍ട്ടേഴ്സിലെ സഖാക്കളെ സഹായിക്കാനായി പാപ്പയേയും അമ്മ അലമേലുവിനെയുമാണ് പാര്‍ടി ചുമതലപ്പെടുത്തിയത്. അലമേലു അന്നുമുതല്‍ ലക്ഷ്മിയെന്നപേരില്‍ത്തന്നെയാണ് അറിയപ്പെട്ടത്. ലക്ഷ്മിയമ്മ മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരമ്മ മാത്രമായിരുന്നില്ല; തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്ത് തടവും കടുത്ത പീഡനങ്ങളും മാനസിക പ്രയാസങ്ങളും ഏറ്റുവാങ്ങിയ ഒരു ധീരയായ പോരാളികൂടിയായിരുന്നു. പാപ്പയും അലമേലുവുമായുണ്ടായിരുന്ന ആത്മബന്ധം അമ്മയും മകളും എന്നതിലേറെ ഒരേ രാഷ്ട്രീയാദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സഖാക്കള്‍ എന്നതരത്തില്‍ ദൃഢമായതായിരുന്നു.

പാര്‍ട്ടി തീരുമാനപ്രകാരം ചെന്നൈയിലേക്കു താമസംമാറിയ ലക്ഷ്മിയമ്മയും പാപ്പയും പാര്‍ടി ഓഫീസില്‍തന്നെയാണ് താമസിച്ചത്. അന്ന് പാര്‍ടി നിരോധിക്കപ്പെട്ട സമയമായതിനാല്‍ കടുത്ത രഹസ്യ സ്വഭാവത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടിവന്നത്. ലക്ഷ്മിയെന്ന പേരുതന്നെ അങ്ങനെ സ്വീകരിച്ചതാണ്. അമ്മയ്ക്കൊപ്പം നടത്തേണ്ടിയിരുന്ന വീട്ടുജോലികള്‍ക്കും അതിനോടനുബന്ധിച്ച ജോലികള്‍ക്കുമപ്പുറം, പാര്‍ടി ഓഫീസുമായി ബന്ധപ്പെട്ട് സര്‍ക്കുലറിന്റെ കോപ്പി തയ്യാറാക്കി വിവിധ ജില്ലാകമ്മിറ്റികളിലെത്തിക്കുന്ന ചുമതലയും പാപ്പയ്ക്കായിരുന്നു.

1949ല്‍ ചെന്നൈയില്‍വച്ചാണ് പാപ്പ തന്റെ ജീവിത സഖാവായ ഉമാനാഥിനെ കണ്ടുമുട്ടിയത്. കാസര്‍ഗോഡുനിന്നുള്ള കൊങ്കണ ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു ഉമാനാഥ്. പഠനത്തിനായിട്ടാണ് ചെന്നൈയിലെത്തിയത്. സാമ്പത്തിക ക്ളേശങ്ങള്‍ വകവയ്ക്കാതെ, പഠിക്കാന്‍ മിടുക്കനായിരുന്ന ഉമാനാഥ് എല്ലാ തടസ്സങ്ങളേയും നേരിട്ട് അണ്ണാമല യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. അവിടെവച്ച് ആള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ അംഗമായി ചേര്‍ന്ന ഉമാനാഥ് കമ്യൂണിസ്റ്റുപാര്‍ടി പ്രവര്‍ത്തകനാകുകയും അതോടെ പഠനം ഉപേക്ഷിക്കുകയും ചെയ്തു. പാര്‍ടി പ്രവര്‍ത്തനത്തിനിടയില്‍ പരിചയപ്പെട്ട പാപ്പയും ഉമാനാഥും വിവാഹിതരാകാന്‍ തീരുമാനിച്ചെങ്കിലും വീണ്ടും മൂന്നുവര്‍ഷംകൂടി കഴിഞ്ഞാണ് വിവാഹം നടന്നത്.

1950ല്‍ പാപ്പയും അമ്മയും താമസിച്ചിരുന്ന വീട് പൊലീസ് റെയ്ഡുചെയ്ത് പാപ്പയേയും ലക്ഷ്മിയമ്മയേയും ഉമാനാഥിനേയും മറ്റുചില സഖാക്കളേയും അറസ്റ്റുചെയ്തു ജയിലിലാക്കി. എന്നാല്‍ കടുത്ത മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചിട്ടും പതിനേഴുകാരിയായ പാപ്പയില്‍നിന്നോ രോഗംമൂലം അവശയായ ലക്ഷ്മിയമ്മയില്‍നിന്നോ മറ്റു സഖാക്കളെക്കുറിച്ചുള്ള ഒരു വിവരവും ചോര്‍ത്തിയെടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. സെയ്ദാപ്പെട്ട് സബ്ജയിലിലെ കടുത്ത പീഡനങ്ങളെത്തുടര്‍ന്ന് പാപ്പയും ലക്ഷ്മിയമ്മയും ഉമാനാഥും ചില സഖാക്കളും നിരാഹാരസമരം ആരംഭിച്ചു. ലക്ഷ്മിയമ്മയെയും പാപ്പയേയും വെവ്വേറെ മുറികളിലാണ് അടച്ചിട്ടിരുന്നത്. ഇരുപത്തിരണ്ടുദിവസത്തെ നിരാഹാര സമരത്തെതുടര്‍ന്ന് അവശയായിക്കിടന്ന പാപ്പയോട് ജയിലധികൃതര്‍ ലക്ഷ്മിയമ്മയുടെ മരണവാര്‍ത്ത അറിയിച്ചു. അമ്മയുടെ മുഖം അവസാനമായൊന്ന് കാണണമെന്ന് അഭ്യര്‍ത്ഥിച്ച പാപ്പയോട് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടത് പാര്‍ടിമെമ്പര്‍ഷിപ്പില്‍നിന്ന് രാജിവയ്ക്കുന്നതായി കത്തെഴുതിയാല്‍ അമ്മയുടെ മൃതദേഹം കാണിക്കാമെന്നാണ്. ഇതിന് വഴങ്ങാതിരുന്ന പാപ്പയ്ക്ക് അമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ല. തന്റെ മൃതദേഹം ചുവപ്പുകൊടി പുതപ്പിക്കണമെന്ന ലക്ഷ്മിയമ്മയുടെ ആഗ്രഹവും നടന്നില്ല.

1950കളില്‍ കമ്യൂണിസ്റ്റുപാര്‍ടിയൂടെമേലുള്ള നിരോധനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് പാപ്പ തിരുച്ചിറപ്പള്ളിയിലേക്ക് തിരിച്ചുപോയി. റെയില്‍വെ തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനം തുടര്‍ന്നു. 'തൊഴിലരശു' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രഗത്ഭയായ അസിസ്റ്റന്റ് എഡിറ്ററായിരുന്നു പാപ്പ. റെയില്‍വെ മാനേജുമെന്റിന്റെ അഴിമതിക്കെതിരെയും തൊഴിലാളിദ്രോഹങ്ങള്‍ക്കെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിക്കാന്‍ ഒരു മടിയും പാപ്പ കാണിച്ചിട്ടില്ല. തനിക്കു തോന്നുന്ന വിമര്‍ശനങ്ങള്‍ ആരുടെ മുഖത്തുനോക്കിയും തുറന്നുപറയുക എന്നതായിരുന്നു പാപ്പയുടെ രീതി. 1952ല്‍ വിവാഹിതരായ പാപ്പയും ഉമാനാഥും രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കൊപ്പം കുടുംബത്തിനകത്തുള്ള ഉത്തരവാദിത്തങ്ങളും ഒരുപോലെ പങ്കുവയ്ക്കുന്ന മാതൃകാ ദമ്പതികളായിരുന്നു. മക്കള്‍ ലക്ഷ്മി നേത്രാവതിയും, വാസുകിയും, നിര്‍മ്മലയുമടങ്ങുന്ന ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റു കുടുംബത്തെ നയിക്കാന്‍ പാപ്പയ്ക്കും ഉമാനാഥിനും കഴിഞ്ഞു.

1962ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തിലെ കമ്യൂണിസ്റ്റുപാര്‍ടി നിലപാടിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ട നിരവധി സഖാക്കള്‍ക്കൊപ്പം പാപ്പയും ഉമാനാഥും ഉണ്ടായിരുന്നു. കൊച്ചുമക്കളെ പിരിഞ്ഞ് ഒരു വര്‍ഷം പാപ്പയ്ക്ക് തടവില്‍ കഴിയേണ്ടിവന്നു. 1964ല്‍ കമ്യൂണിസ്റ്റുപാര്‍ടി വിഭജിക്കപ്പെട്ടപ്പോള്‍ പാപ്പയും ഉമാനാഥും കമ്യൂണിസ്റ്റുപാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അംഗങ്ങളായി. 1964ല്‍ വീണ്ടും പാപ്പയും ഉമാനാഥും അറസ്റ്റുചെയ്യപ്പെട്ടു.

1975ലെ അടിയന്തിരാവസ്ഥയുടെ നാളുകളില്‍ അതിധീരമായ പ്രവര്‍ത്തനമാണ് പാപ്പ നടത്തിയത്. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും പാപ്പ സഞ്ചരിച്ച് സഖാക്കളെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തു. 1970ല്‍ രൂപംകൊണ്ട തമിഴ്നാട്ടിലെ ഇടതുപക്ഷ വനിതാ പ്രസ്ഥാനത്തിന്റെ സംഘാടനത്തില്‍ പാപ്പയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. പൊന്മലയില്‍ 1940കളില്‍തന്നെ സ്ത്രീകളുടെ ഒരു സംഘടന രൂപംകൊണ്ടിരുന്നു. മറ്റുചില പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളുടെ യൂണിറ്റുകള്‍ വിലക്കയറ്റത്തിനെതിരെയും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. സംസ്ഥാനതലത്തില്‍ 1973ലാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ തമിഴ്നാട്ടില്‍ രൂപംകൊള്ളുന്നത്. 1974ല്‍ തിരുവാരൂരില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ പാപ്പ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1981ല്‍ മദ്രാസില്‍വച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ പാപ്പ അതിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു.

മഹിളാ അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ കൂടുതലും തൊഴിലാളി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് തമിഴ്നാട്ടില്‍ പ്രവര്‍ത്തകരായി വന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റെല്ലാ വിഭാഗം സ്ത്രീകളുടെയും അവകാശപോരാട്ടങ്ങള്‍ ഏറ്റെടുക്കുന്ന നിലയിലേക്ക് തമിഴ്നാട്ടില്‍ മഹിളാ അസോസിയേഷന്‍ വളര്‍ന്നു. പ്രസ്ഥാനത്തിന്റെ ഈ വളര്‍ച്ചയില്‍ അതിപ്രധാനമായ പങ്കുവഹിച്ചുകൊണ്ട് ഇരുപതുവര്‍ഷം സംസ്ഥാന സെക്രട്ടറിയായി പാപ്പ പ്രവര്‍ത്തിച്ചു. അഖിലേന്ത്യാതലത്തിലും പാപ്പ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1998ല്‍ പാപ്പ സംഘടനയുടെ രക്ഷാധികാരിയായി മാറി.

1989ല്‍ തിരുവെരുമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് എംഎല്‍എ ആയും പാപ്പ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പെണ്‍ ഭ്രൂണഹത്യ തടയുന്നതടക്കമുള്ള ശക്തമായ ആവശ്യങ്ങളുയര്‍ത്തിക്കൊണ്ട് നിയമസഭയില്‍ പാപ്പ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ശാരീരിക അവശതകള്‍ തടസമുണ്ടാക്കിത്തുടങ്ങിയ നാള്‍വരെ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കുമിടയിലുള്ള തന്റെ പ്രവര്‍ത്തനം സജീവമാക്കിത്തന്നെ നിര്‍ത്തിയ പാപ്പ ഉമാനാഥ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ന്റെ കേന്ദകമ്മിറ്റി അംഗമെന്ന നിലയിലും നേതൃത്വപരമായ പങ്കാണ് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിര്‍വഹിച്ചത്. അമ്മയും അഛനും മകളും-ഉമാനാഥും മകള്‍ വാസുകിയും കേന്ദ്രക്കമ്മിറ്റി അംഗങ്ങളായിരുന്നു-ഒരേപോലെ കേന്ദ്രകമ്മിറ്റി അംഗങ്ങളായിരിക്കുക എന്ന അപൂര്‍വ്വതയും ചരിത്രമാണ്.

തമിഴ്നാട്ടിലെ തൊഴിലാളിപ്പോരാട്ടത്തിന്റെയും ദേശീയ സ്വാതന്ത്യ്രസമരത്തിന്റേയും വനിതാ വിമോചന പ്രസ്ഥാനത്തിന്റെയും ചരിത്രരചനകൂടിയായി മാറുന്ന അടയാളപ്പെടുത്തലാണ് പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഏതു പ്രസ്താവനയും. പാപ്പതന്നെ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതുപോലെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെട്ടൊരു വ്യക്തിജീവിതം അവരൊരിക്കലും ആഗ്രഹിച്ചില്ല. കമ്യൂണിസം ബാഹ്യമായണിയാവുന്ന കുപ്പായമല്ലെന്നും അത് ജീവിതംതന്നെയാണെന്നുമുള്ള പാഠമാണ് പാപ്പയുടെ ജീവിതം.

*
ഡോ. ടി എന്‍ സീമ കടപ്പാട്: ചിന്ത വാ‍രിക 02 ജനുവരി 2011

Wednesday, December 29, 2010

ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷത്തേക്കോ?

ചരിത്രസംഭവങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളുടെ ബാഹുല്യംകൊണ്ടാണ് പല വര്‍ഷങ്ങളും ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങളുടെ താഴെ ഉറഞ്ഞുകൂടുന്ന നിരവധി ചെറുകിട സംഭവപരമ്പരകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. 2010 അത്തരം ഒരു വര്‍ഷമാണ്. ഏവരും ശ്രദ്ധിക്കുന്ന ഒരൊറ്റ സംഭവം നമുക്ക് പറയാനില്ല. അതേസമയം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളെയും പലവിധത്തില്‍ ബാധിച്ച നിരവധി സംഭവങ്ങളുടെ പരമ്പരയാണ് ഇന്ത്യയില്‍ 2010ല്‍ നടന്നത്.

മാവോയിസ്റ്റുകളും കാശ്മീരും

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ വാര്‍ത്തകളില്‍ നിരന്തരമായി ഇടം തേടി. സിആര്‍പിഎഫ് ഭടന്മാരും മറ്റ് ഭരണകൂട അനുകൂലികളുമായിരുന്നു മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഇരയായത്; പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകരും മാവോയിസ്റ്റ് അക്രമങ്ങളെ അമര്‍ച്ചചെയ്യുന്നതിനോ അക്രമങ്ങളുടെ അടിത്തറയായ സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ വേണ്ടത്ര ശ്രദ്ധ കേന്ദ്ര ഭരണകൂടം കാണിച്ചിട്ടില്ല. അതേസമയം, ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടങ്ങളില്‍ ആരോപിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മാവോയിസ്റ്റുകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാത്രമല്ല, കേന്ദ്രഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ വിമര്‍ശനത്തിനും പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് പാത്രമായി. മാവോയിസ്റ്റുകള്‍ക്ക് ജനപിന്തുണ നേടിക്കൊടുത്തത് കേന്ദ്ര സാമ്പത്തിക നയങ്ങളാണെന്നും അതിന്റെ ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുക മാത്രമേ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളുവെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ആക്രമണമുണ്ടായത്. ഇരകളെ പഴിചാരുന്ന ഈ വിദ്യയ്ക്ക് നിരവധി ബുദ്ധീജീവികളും കൂട്ടുനിന്നു.

കാശ്മീരും കലാപത്തിന്റെ നിഴലിലായിരുന്നു. ഒരു കുട്ടിയുടെ മരണത്തെച്ചൊല്ലിയുള്ള സംഘര്‍ഷം പട്ടാളവും ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തിക്കുകയും ജനക്കൂട്ടത്തിനെതിരെ പട്ടാളം നടത്തിയ വെടിവെയ്പ് നിരവധിപേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഏതെങ്കിലും തീവ്രവാദി സംഘടന ഇതിനുപിന്നില്‍നിന്നുവെന്നാരും പറയുന്നില്ല. ദീര്‍ഘകാലത്തെ പട്ടാള-പൊലീസ് രാജിനോടുള്ള ചെറുത്തുനില്‍പായിരുന്നു അവിടെ കണ്ടത്. യുപിഎ സര്‍ക്കാര്‍ താങ്ങിനിര്‍ത്തുന്നു ഒമര്‍ അബ്ദുള്ള ഗവണ്‍മെന്റിന്റെ പിടിപ്പുകേടും അവിടെ പ്രത്യക്ഷമായിരുന്നു. കാശ്മീരിലെ ഏകപക്ഷീയമായ പട്ടാളനടപടികള്‍ അവസാനിപ്പിക്കണമെന്നും വിവിധ കാശ്മീരി സംഘടനകളുമായി ചര്‍ച്ചനടത്തണമെന്നും സിപിഐ (എം) അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ സിപിഐ (എം) തന്നെ മുന്നോട്ടിറങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍തന്നെ മുന്നോട്ടുവന്നത്. പട്ടാള നടപടികള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ഏറെ പുരോഗമിച്ച മട്ടില്ല.

നവലിബറല്‍ നയങ്ങളുടെ ദുരന്തഫലങ്ങള്‍

നവലിബറല്‍ നയങ്ങളുമായി കേന്ദ്ര ഭരണകൂടം ഏറെ മുന്നോട്ടുപോയ വര്‍ഷവുമായിരുന്നു. പൊതുമേഖലാ വ്യവസായങ്ങളടക്കം എല്ലാ മേഖലകളും വിദേശ പ്രത്യക്ഷ നിക്ഷേപത്തിനായി തുറന്നുകൊടുക്കപ്പെട്ടു. വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയില്‍ അനുവദിക്കുന്ന നിയമവും ഗവേഷണ സ്ഥാപനങ്ങളോടൊപ്പം സര്‍വ്വകലാശാലകളെയും പേറ്റന്റ് വ്യവസ്ഥകള്‍ക്കുള്ളില്‍ കൊണ്ടുവരുന്ന നിയമവും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസംപോലുള്ള മേഖലകളില്‍ പൂര്‍ണ്ണമായ കേന്ദ്രീകരണം നടപ്പിലാക്കുകയും അതുവഴി കമ്പോള വ്യവസ്ഥ അടിച്ചേല്‍പിക്കുകയുമാണ് കേന്ദ്രഭരണകൂടം ചെയ്തുവരുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തുള്ള വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും സിബിഎസ്ഇ അംഗീകൃത സ്കൂളുകളുടെ വ്യാപനവും ഈ കേന്ദ്രീകരണത്തെയും വാണിജ്യവല്‍ക്കരണത്തെയും ശക്തിപ്പെടുത്തുകയാണ്. സേവനമേഖലയില്‍പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു.

ഇത് രണ്ടുതരത്തിലുള്ള ഫലങ്ങളാണ് ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന്, കേന്ദ്രഭരണകൂടത്തിന്റെ അമിത കേന്ദ്രീകരണം വിഭവങ്ങളുടെയും ഫൈനാന്‍സിങ്ങിന്റെയും കേന്ദ്രീകരണത്തിനിടയാക്കുന്നു. അതിനോടൊപ്പം ഉദാരവല്‍ക്കരണനയങ്ങള്‍വഴിയായി സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സൌകര്യങ്ങളും സൃഷ്ടിക്കുന്നു. വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിത്തന്നെ നിരവധി കേന്ദ്രസര്‍വ്വകലാശാലകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നിലവില്‍വരുകയാണ്. സര്‍വ്വകലാശാലകള്‍ക്കുള്ള കേന്ദ്ര മുതല്‍മുടക്കിന്റെ 85 ശതമാനവും കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കാണ് ലഭിക്കുന്നത്. സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ല. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍പോലും നക്കാപ്പിച്ച ഫണ്ടിങ്കൊണ്ട് കഴിഞ്ഞുകൂടേണ്ടിവരുന്നു. അതേസമയം കേന്ദ്രത്തിന്റെ ഒത്താശയോടെ നിലവില്‍വരുന്ന സര്‍വ്വീസ് മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ധാരാളം പണം കൈവശമുണ്ട്. ഇതിന്റെ ഫലമായി തകര്‍ന്നടിയുന്നത് സാധാരണ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതും വളരെ ചെലവുകുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദ്യാലയങ്ങളും ആതുരാലയങ്ങളുമാണ്. ഒരുകാലത്ത് ഗവണ്‍മെണ്ടുതന്നെ കെട്ടിയുയര്‍ത്തിയ സൌജന്യ സേവനരൂപങ്ങള്‍ ഫലത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗവണ്‍മെണ്ടിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം നിലനില്‍ക്കുന്നവയൊഴിച്ചാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പൊതുസേവന രൂപങ്ങള്‍ ഇല്ലാതാകുന്നു.

കേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് പൊതുവിതരണ രൂപങ്ങളിലാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെകാലത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലുറപ്പു പദ്ധതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ശരിയാണ്. അതുപോലെ നിലനില്‍ക്കുന്ന മറ്റൊരു പദ്ധതിയാണ് ദേശീയ ഗ്രാമീണാരോഗ്യമിഷനും. പക്ഷേ, ബഹുഭൂരിപക്ഷം സംസ്ഥാനങങ്ങിലും ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കേരളംപോലെ പഞ്ചായത്തുകള്‍ക്ക് ജനകീയാടിത്തറയുള്ള സംസ്ഥാനങ്ങളിലാണ് ഇവ വിജയിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ട നൂറു തൊഴില്‍ദിനങ്ങള്‍ എല്ലായിടത്തും ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും 65 രൂപയിലേറെ കൂലിയില്ല. 'ആശ' പോലുള്ള ഗ്രാമീണാരോഗ്യ പ്രവര്‍ത്തകരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികളെ പ്രവര്‍ത്തിപ്പിക്കാന്‍ ഗവണ്‍മെന്റിതര സംഘടനകളെ (അല്ലെങ്കില്‍ സിവില്‍ സമൂഹ സംഘടനകളെ) യാണ് മുഖ്യമായി ആശ്രയിക്കുന്നത്. ഇവയ്ക്ക് ഒരു പൊതുസ്വഭാവവും ലക്ഷ്യബോധവും ഇല്ലാത്തതുകൊണ്ട് പല വിധത്തിലാണ് പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കപ്പെട്ടത്. ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം സാധ്യമാവുകയും തൊഴിലവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തത് ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ്.

ഈ അവസ്ഥയെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റവുമായി കൂട്ടിച്ചേര്‍ത്തു വായിക്കണം. വിലക്കയറ്റത്തിന്റെ കാരണം പലതാണ്. പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ച, പ്രാദേശിക വാണിജ്യരൂപങ്ങളുടെ തകര്‍ച്ചയും റീട്ടെയില്‍രംഗത്ത് കുത്തകകളുടെ വ്യാപകമായ ഇടപെടലും, ഉല്‍പാദകരുടെയും കമ്പോളത്തിന്റെയും ഇടയില്‍ മദ്ധ്യവര്‍ത്തി കമ്മീഷന്‍ ഏജന്റുമാരുടെ വളര്‍ച്ച, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം, കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ച മുതലായവയെല്ലാം ചേര്‍ന്നാണ് വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ചയും വിലക്കയറ്റവും ചേര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ലഭ്യത പ്രശ്നമാക്കിയിരിക്കുന്നു. നിലനില്‍പിനുവേണ്ടിത്തന്നെ കടംവാങ്ങുന്ന അവസ്ഥയിലെത്തുന്നു. കടം തീര്‍ക്കാനായി അവര്‍ക്ക് നാടുവിട്ട് മറ്റു പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ ആത്മഹത്യചെയ്യുന്നു. പുറം സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് സാധിക്കുന്നുമില്ല.

പുതിയ രാഷ്ട്രീയ രൂപങ്ങള്‍

ഇന്ത്യയിലെ ഭൂരിപക്ഷം നേരിടുന്ന ജീവിത പ്രതിസന്ധിക്ക് ഒരു മറുവശവുമുണ്ട്. മുമ്പു സൂചിപ്പിച്ച വിലക്കയറ്റം, ഇടനിലക്കാരുടെ വളര്‍ച്ച, സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും തുടങ്ങിയവ നവലിബറല്‍ കമ്പോളവ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ മദ്ധ്യവര്‍ഗ്ഗം എണ്ണത്തില്‍ ന്യൂനപക്ഷമെങ്കിലും ശക്തമാണ്. ഇവരുടെ മൂല്യസംഹിതകളും ആശയങ്ങളുമാണ് ഇന്ത്യയുടെ കാഴ്ചപ്പാടുകളായി അവതരിപ്പിക്കപ്പെടുന്നതും. ഉദാരവല്‍ക്കരണനയങ്ങള്‍മുതല്‍ വര്‍ഗ്ഗീയ - സാമുദായിക രാഷ്ട്രീയംവരെ എല്ലാ മേഖലകളിലും ഇവരുടെ സ്വാധീനം കാണാം. കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭയെയും ഗുജറാത്തില്‍ നരേന്ദ്രമോഡിയെയും കര്‍ണാടകത്തില്‍ യെദ്യൂരപ്പയെയും നിലനിര്‍ത്തുന്നതും ഇതേ മദ്ധ്യവര്‍ഗ്ഗമാണ്. മദ്ധ്യവര്‍ഗ്ഗം ആഗ്രഹിക്കുന്ന ജനപ്രിയരാഷ്ട്രീയ നയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ് ബീഹാര്‍ രാഷ്ട്രീയത്തെ സാധാരണയായി നിര്‍ണയിക്കുന്ന ജാതീയതയെ മറികടന്ന് ജെഡി(യു)- ബിജെപി സഖ്യത്തിന് ബിഹാറില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും.

പുതിയ മദ്ധ്യവര്‍ഗ്ഗം ചെലുത്തുന്ന സ്വാധീനം നവലിബറല്‍ സാമ്പത്തികനയങ്ങളുടെ അംഗീകാരമായി കരുതുന്നവരുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍, നവലിബറല്‍ രാഷ്ട്രീയം വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നത് ശക്തമായ മത രാഷ്ട്രീയവും ഭരണകൂടത്തെ ഉപയോഗിച്ചുള്ള ഭീഷണിയുടെ തന്ത്രങ്ങളും ഉപയോഗിച്ചാണ്. ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും ശക്തമായ കേസുകളിലൊന്നായ ബെസ്റ്റ് ബേക്കറികേസില്‍ സാഹിറാഷെയ്ഖിനെക്കൊണ്ട് മൊഴിമാറ്റി പറയിച്ചതും ബള്‍ക്കീസ് ബാനു വധംപോലുള്ള കൊലപാതകങ്ങളുടെ കുന്തമുന നരേന്ദ്രമോഡിയുടെനേരെ തിരിഞ്ഞപ്പോള്‍ അവയില്‍നിന്ന് മോഡി രക്ഷപ്പെടുന്നതും ഭരണകൂടത്തിന്റെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും ഉപയോഗത്തെ കാണിക്കുന്നു. മോഡിയുടെ പിണിയാളായ അമിത്ഷാ അറസ്റ്റ്ചെയ്യപ്പെട്ടെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്. ഇതിനുസമാനമായ വിധത്തിലാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ സ്വന്തം മക്കളുടെ ഭൂവിനിയോഗ അഴിമതിക്കേസില്‍നിന്ന് തടിയൂരുന്നത്. ബീഹാറില്‍ നിതീഷ്കുമാറിന്റെ വിജയത്തിന്റെപിന്നിലും ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം ദൃശ്യമാണ്. ഈ സംസ്ഥാനങ്ങളെല്ലാം നവലിബറല്‍ നയങ്ങളുമായി പൂര്‍ണമായി സഹകരിക്കുന്നവയും മത്സരാധിഷ്ഠിതമായിത്തന്നെ നടപ്പാക്കുകയും ചെയ്യുന്നവയാണെന്നും ഓര്‍ക്കേണ്ടതാണ്.

നവലിബറലിസവുമായും സാമുദായികതയുമായും അനുരഞ്ജനം ചെയ്യുന്ന മദ്ധ്യവര്‍ഗ്ഗത്തിന് സ്വന്തമായ വേവലാതികള്‍ ഇല്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. വിലക്കയറ്റംമുതല്‍ തൊഴില്‍ ലഭ്യതയുടെ അനിശ്ചിതത്വംവരെയുള്ള നിരവധി പ്രശ്നങ്ങള്‍ അവരെ പൊറുതിമുട്ടിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളോടുള്ള സമീപനത്തെമാറ്റി മറിക്കാന്‍ സ്വത്വരാഷ്ട്രീയത്തിനും സാധിക്കുന്നു. അതിനോടൊപ്പം ഇന്ത്യ 'ഒരു വന്‍ ശക്തി'യായി മാറുകയാണെന്ന നിരന്തരമായ പ്രചാരണം ഇവരുടെ ഇടയില്‍ പുതിയ സാധ്യതകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സൃഷ്ടിക്കുന്നു. ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം, മന്‍മോഹന്‍സിങ്ങിന്റെ ജി-20 ഉച്ചകോടിയിലെ പങ്കാളിത്തം. ഇന്ത്യ സെക്യൂരിറ്റി കൌണ്‍സിലിലെ സ്ഥിരാംഗമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍, ഇപ്പോള്‍ ചൈനീസ് പ്രധാനമന്ത്രിയുടെയും റഷ്യന്‍ പ്രസിഡണ്ട് മെഡ്വെ ഡേവിന്റെയും സന്ദര്‍ശനം, ഫോര്‍ബ്സ് മാഗസിനിലെ സമ്പന്നരുടെ പട്ടികയില്‍ അംബാനിമാരുടെയും ലക്ഷ്മിമിത്തലിന്റെയും സ്ഥാനം. ലോകസുന്ദരിമാരില്‍ ഐശ്വര്യാറായിയുടെയും ലോകസ്പോര്‍ട്സ്മാന്‍മാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും സംഗീതവിദഗ്ധരില്‍ എ ആര്‍ റഹ്മാന്റെയും സ്ഥാനം തുടങ്ങി നിരവധി ചെറുതും വലുതുമായ സംഭവങ്ങള്‍ ഒന്നു ചേര്‍ത്താണ് ഈ 'വന്‍ശക്തി' ഇമേജ് സൃഷ്ടിക്കുന്നത്. വന്‍ ശക്തിയാകാനുള്ള യോഗ്യത ഇപ്പോള്‍ മാത്രമാണ് കൈവന്നിരിക്കുന്നത് എന്ന പ്രചാരണം നവലിബറല്‍ നയങ്ങള്‍ക്കുള്ള അംഗീകാരവുമായി മാറുന്നു.

അഴിമതിയുടെ വളര്‍ച്ച

നവലിബറല്‍ നയങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയില്‍തന്നെ, അവയുടെ ദൌര്‍ബല്യവും പ്രകടമാവുകയാണ്. വിവിധതരത്തിലുള്ള അഴിമതി ആരോപണങ്ങളും ഭരണകൂടത്തില്‍ കോര്‍പറേറ്റ് മുതലാളിമാരുടെയും വിവിധ വാണിജ്യ ലോബികളുടെയും നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച വേറൊരുകാലം ഉണ്ടായിട്ടില്ല, ഇന്ത്യ ആരവത്തോടെ സംഘടിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിനെയും അതിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെയും ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളായിരുന്നു. ഗെയിംസിന്റെ നടത്തിപ്പിനുവേണ്ടി നല്‍കിയ കോണ്‍ട്രാക്ടുകളെ ചൊല്ലിയായിരുന്നു ആരോപണം. ഗെയിംസ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് അതിനുവേണ്ടി കെട്ടിയ തൂക്കുപാലം തകര്‍ന്നത് ആരോപണങ്ങളുടെ ശക്തി വര്‍ദ്ധിപ്പിച്ചു. ഗെയിംസ് നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച വിദേശ ഉദ്യോഗസ്ഥരും നടത്തിപ്പിനെപ്പറ്റി സംശയങ്ങള്‍ ഉന്നയിച്ചു. നിരവധി രാജ്യങ്ങളില്‍നിന്ന് ഏറ്റവും മികച്ച അത്ലറ്റുകള്‍ ഗെയിംസില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റുകളുടെ മികച്ച പ്രകടനം ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാനാണ് അന്നു കഴിഞ്ഞത്. അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ഇതിനെതുടര്‍ന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്ചവാനെതിരെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി ആരോപണം ഉയര്‍ന്നത്. ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തില്‍ പെയ്ഡ് ന്യൂസ് സംസ്കാരം തുടങ്ങിവെച്ച രാഷ്ട്രീയ നേതാവാണ് അശോക്ചവാന്‍. മുംബൈയില്‍ ശക്തമായ ബില്‍ഡിങ് ലോബിയും രാഷ്ട്രീയ നേതാക്കന്മാരും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. അശോക്ചവാനോടൊപ്പമുണ്ടായിരുന്ന എന്‍സിപിക്കാരന്‍ ഉപ മുഖ്യമന്ത്രി ഛഗന്‍ഭുജ്ബല്‍ ഇതിനുമുമ്പ് അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ ആളുമാണ്. എന്നാല്‍ ആദര്‍ശ് ഫ്ളാറ്റ് പണിയാന്‍ അവിഹിതമായി ഭൂമി നല്‍കി പണം സമ്പാദിച്ചു എന്ന കേസില്‍ ചവാന് രാജിവെയ്ക്കേണ്ടി വന്നപ്പോള്‍ പുറത്തുവന്നത് ദീര്‍ഘകാലത്തെ ഭൂമാഫിയാ പ്രവര്‍ത്തനങ്ങളുടെ കഥയാണ്. അശോക് ചവാനുപകരം ഒരാളെ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച് കോണ്‍ഗ്രസിന് അവസാനം സ്വന്തം ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെത്തന്നെ മഹാരാഷ്ട്രയിലേക്ക് പറഞ്ഞയക്കേണ്ടിവന്നു.

ഭൂമാഫിയയുമായുള്ള ബന്ധംതന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സ്ഥാനം തെറിക്കുന്നതിനടുത്തുവരെ എത്തിച്ചത്. പക്ഷേ, വേറെയും തല്‍പരകക്ഷികളുണ്ടായിരുന്നു. മുഖ്യമന്ത്രിയാകാന്‍ തരംകാത്തു കഴിയുന്ന എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസിന്റെ ഒരു കാലത്തെ ശക്തികേന്ദ്രത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ഗവര്‍ണറും കോണ്‍ഗ്രസുകാരനുമായ എച്ച്ഡി ഭരദ്വാജും. കുമാരസ്വാമി കുറെ ബിജെപിക്കാരെ വിലയ്ക്കെടുത്തു പയറ്റാന്‍ ശ്രമിച്ചതും യെദ്യൂരപ്പയെ പുറത്താക്കാന്‍ ഭരദ്വാജ് കാണിച്ച ധൃതിയും ഒരര്‍ത്ഥത്തില്‍ ബിജെപി മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഈ ബഹളത്തിനിടയില്‍ യെദിയൂരപ്പയ്ക്കെതിരായ അഴിമതി ആരോപണം മുങ്ങിപ്പോവുകയും ചെയ്തു.

ഇതിനിടയിലാണ് കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെകാലത്തുതന്നെ ഉയര്‍ന്നുവന്ന സ്പെക്ട്രം 2 ജി അഴിമതിക്കേസ് സുപ്രീംകോടതിയുടെ ശക്തമായ പരാമര്‍ശത്തിലൂടെ വീണ്ടും ഉയര്‍ന്നുവരുന്നത്. കേന്ദ്ര ഗവണ്‍മെന്റും വന്‍കിട കുത്തകകളും തമ്മിലുള്ള ബന്ധത്തെയും നവലിബറല്‍ നയങ്ങളുടെ ഭാഗമായി പുറത്തുവരുന്ന പുതിയ വാണിജ്യ സാധ്യതകളെയും വ്യക്തമായി വെളിവാക്കിയ മറ്റൊരു വിവാദം അടുത്തുണ്ടായിട്ടില്ല. മൊബൈല്‍ ഫോണ്‍ വ്യവസായികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ "ആദ്യംവരുന്ന ആള്‍ക്ക് ആദ്യം'' എന്ന മട്ടില്‍ ലൈസന്‍സുകള്‍ നല്‍കി എന്നതു മാത്രമല്ല പ്രശ്നം. ആദ്യം വരുന്ന ആള്‍ ആരായിരിക്കണമെന്നതിനെ സംബന്ധിച്ച് വിപുലമായ ലോബിയിംഗും പണമിടപാടുകളും നടന്നു എന്നതിനെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. അംബാനിമാരടക്കമുള്ള പല കോര്‍പ്പറേറ്റുകളുടെയും കമ്മീഷന്‍ ഏജന്റായ നീരാറാഡിയയുടെ ടേപ്പുകളില്‍ ആദ്യം പുറത്തുവന്ന പേരുകള്‍ പത്രപ്രവര്‍ത്തകരായ വീര്‍സാംഘ്വിയും ബര്‍ഖാദത്തുമായിരുന്നു. പിന്നീട് പ്രഫുല്‍പട്ടേല്‍, കമല്‍നാഥ് തുടങ്ങി നിരവധി മന്ത്രിമാരുടെ പേരും പുറത്തുവന്നു. ഇതിനെതുടര്‍ന്ന് നടക്കുന്ന വിജിലന്‍സ് അന്വേഷണം തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളായ കനിമൊഴി ഡയറക്ടറായി നടക്കുന്ന തമിഴ്മൈയ്യം എന്ന ഗവണ്‍മെണ്ടിതര സ്ഥാപനംവരെ നീണ്ടിരിക്കുകയാണ്. കരുണാനിധിയും അദ്ദേഹത്തിന്റെ സന്തതി പരമ്പരയും ചേര്‍ന്ന് തമിഴ്നാടിലെ സിനിമാ-ടെലിവിഷന്‍ ശൃംഖലകള്‍ മുഴുവന്‍ കയ്യടക്കാന്‍ നടത്തുന്ന നീക്കങ്ങളും ഈ അഴിമതിയും തമ്മില്‍ കൂട്ടി വായിക്കാവുന്നതാണ്. എ രാജ എന്ന ഡിഎംകെക്കാരന്‍ മന്ത്രി വന്‍ കുത്തകകളും രാഷ്ട്രീയനേതാക്കളും നടത്തുന്ന നാടകത്തില്‍ കെട്ടുന്ന വേഷത്തിന്റെ സ്വഭാവവും പരിഗണിക്കാം.

ഇതിനിടെ സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷകക്ഷികള്‍ നടത്തുന്ന പാര്‍ലമെന്റ് സ്തംഭനം മൂന്നാഴ്ചകള്‍ പിന്നിട്ടു. ഇപ്പോള്‍ നടന്നുവരുന്ന വിജിലന്‍സ് അന്വേഷണം കൂടാതെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനുമാത്രമാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. ഇപ്പോള്‍ ആ അന്വേഷണത്തെ മോണിട്ടര്‍ ചെയ്യുമെന്ന് സുപ്രീംകോടതിയും പ്രഖ്യാപിച്ചിരിക്കുന്നു. ജെപിസിയുടെ അന്വേഷണം വന്നാല്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനിടയുണ്ടെന്ന് കണ്ടാകണം, കോണ്‍ഗ്രസുകാര്‍ ജെപിസി അന്വേഷണത്തിന് മടിക്കുന്നത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് ഈ നിലപാടിലെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തെയോ സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് ഈ അഴിമതിയിലുള്ള പങ്കിനെയോ കുറിച്ച് ഒരു പരാതിയുമില്ല. ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സ്തംഭനം ഒരു 'നാണക്കേടാ'യാണ് അവര്‍ വിലയിരുത്തുന്നത്'. ഒരു മന്ത്രി നടത്തുന്ന കുംഭകോണത്തിന്റെ തോതും വ്യാപ്തിയും കണ്ട് അവര്‍ അഭിമാനപുളകിതരാകുന്നുണ്ടാകും.

അതേസമയം, പാര്‍ലമെന്റ് ഒരു നോക്കുകുത്തിയാകുന്ന അവസ്ഥ തുടരുന്നു. ഒബാമയടക്കമുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെങ്കിലും അവരുമായുള്ള ചര്‍ച്ചകളോ അവര്‍ ഒപ്പിടുന്ന കരാറുകളോ പാര്‍ലമെന്റില്‍ ചര്‍ച്ചാവിഷയമല്ല. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പിട്ട സാമ്പത്തിക കരാറില്‍ ഇന്ത്യന്‍ ജനതയെ നേരിട്ടുബാധിക്കുന്ന ഘടകങ്ങളുണ്ടെങ്കിലും അതും പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്ചെയ്യുകയോ അംഗീകാരം തേടുകയോ ചെയ്തിട്ടില്ല. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ദരിദ്രരാഷ്ട്രങ്ങളും ഇന്ത്യയിലെ സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരും ആഗോള താപനത്തിന്റെ ഉത്തരവാദിത്വം ധനികരാഷ്ട്രങ്ങളേറ്റെടുക്കണമെന്ന വികാരമാണ് പ്രകടിപ്പിച്ചത്. അതിനെതിരായി എല്ലാ രാഷ്ട്രങ്ങളെയും കാര്‍ബണ്‍ വികിരണം വെട്ടിക്കുറയ്ക്കണമെന്ന നിലപാടാണ് കാണ്‍പൂര്‍ സമ്മേളനത്തില്‍ പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് സ്വീകരിച്ചത്. ഇതും പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് അംഗീകരിച്ചതല്ല. സ്പെക്ട്രം അഴിമതിയെ സംബന്ധിച്ച ജെപിസി അന്വേഷണം എന്ന ആവശ്യവും തിരസ്കരിക്കപ്പെടുകയാണ്. പാര്‍ലമെന്റിന്റെ അംഗീകാരം നിര്‍ബന്ധമായും വേണ്ട നിയമനിര്‍മ്മാണമൊഴിച്ച് മറ്റൊന്നും പാര്‍ലമെന്റിന് ബാധകമല്ല. അതുകൊണ്ടുതന്നെയാകണം, ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിച്ചാലും ഒട്ടും കുലുങ്ങാതെ ഭരണം നടത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നത്. ഒരുപക്ഷേ, പാര്‍ലമെന്റിനെ സ്തംഭിപ്പിക്കുന്നതിനു കാരണമായ അഴിമതിവലയവും ഭരണാധികാരികള്‍ക്ക് ഒരു വിഷയമല്ല.

നമ്മുടെ ഭരണകൂടത്തിന് വന്നുചേരുന്ന ഗൌരവമേറിയ മാറ്റമാണ് ഇവിടെ ചര്‍ച്ചചെയ്യേണ്ടത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സ്വയം ധനാഢ്യരോ വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ളവരോ ആയി മാറുകയാണ്. മറ്റൊരു വിഭാഗം വിദേശത്തുനിന്നും അല്ലാതെയും മാനേജ്മെന്റ് ഡിഗ്രിയും സ്വന്തം കുടുംബത്തില്‍നിന്നുതന്നെ രാഷ്ട്രീയ പാരമ്പര്യവുമുള്ളവരാണ്. ഇവരും കോര്‍പറേറ്റ് മുതലാളിമാരും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പല രൂപങ്ങളില്‍ ഭാവങ്ങളിലും പുറത്തുവരുന്നതുമാണ്. അത്തരത്തിലുള്ള ബന്ധങ്ങളെയെല്ലാം ന്യായീകരിക്കുകയും അതിനെതിരായുള്ള വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും തമസ്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരമാണ് വളര്‍ന്നുവരുന്നത്.

ഇടതുപക്ഷത്തോടുള്ള നിലപാട്

ഇതിന് ഏറ്റവും നല്ല ഉദാഹരണം ഇടതുപക്ഷ പാര്‍ടികളോട് പൊതുവില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന അന്ധമായ വിരോധമാണ്. ഇന്ത്യയിലെ സാമ്രാജ്യത്വ അധിനിവേശ രൂപങ്ങളോടും വര്‍ഗീയതയോടും ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നത് ഇടതുപക്ഷ പാര്‍ടികളാണ്. അമേരിക്കന്‍ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒപ്പിട്ട ആണവക്കരാറിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധം വൈറ്റ്ഹൌസിനെ അമ്പരപ്പിച്ചുവെന്നതിന് പ്രകാശ് കാരാട്ടിനെതിരായ അമേരിക്കന്‍ അംബാസഡറിന്റെ 'പിടിച്ചുപറിയന്‍' എന്ന പരാമര്‍ശത്തില്‍നിന്നുതന്നെ വ്യക്തമാണ്. യുപിഎ ഗവണ്‍മെന്റിനോട് ഇടതുപക്ഷം സ്വീകരിച്ച നയത്തെ ഭയത്തോടെയാണ് അമേരിക്ക കണ്ടിരുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ യുപിഎക്ക് സാധിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും അമേരിക്കയായിരിക്കും.

ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും ബുദ്ധിജീവികളും ചേര്‍ന്ന് നടത്തുന്ന ആക്രമണം പുറത്തുകൊണ്ടുവരുന്ന വേറൊരു വസ്തുതയുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ഇടതുപക്ഷം സ്വീകരിച്ചുപോന്ന ക്രീയാത്മകമായ നിലപാടുകളുടെ അസ്തമയം ആഗ്രഹിക്കുന്ന ശക്തികള്‍ ആരൊക്കെയാണെന്നത് വ്യക്തമാണ്. വലതുപക്ഷ രാഷ്ട്രീയപാര്‍ടികളും വര്‍ഗീയവാദികളും ബുദ്ധിജീവികളില്‍ നല്ലൊരു വിഭാഗവും ഇന്ന് ആധിപത്യം നേടിയിരിക്കുന്ന കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറല്ല. മാവോയിസ്റ്റുകളെയും കാശ്മീര്‍ "ആസാദി'' പ്രസ്ഥാനത്തെയും ന്യായീകരിക്കുന്നവര്‍പോലും ഇപ്പോള്‍ പ്രകടമായ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ തയ്യാറല്ല. ആഗോള സാമ്രാജ്യത്വത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറാകാത്ത മമതാബാനര്‍ജിയും കേവലമായ മത രാഷ്ട്രീയത്തിനപ്പുറം സമൂഹത്തെക്കുറിച്ച് ഒരു സങ്കല്‍പവും പറയാനില്ലാത്ത 'ആസാദി' പ്രസ്ഥാനത്തെയും ന്യായീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതും അതുകൊണ്ടാകും. മുതലാളിത്ത നയങ്ങള്‍ക്കെതിരെ പ്രതിരോധം സംഘടിപ്പിക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയും ഇപ്പോള്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രൂപങ്ങളായി മാറ്റുകയും ചെയ്യുന്ന ഇടതുപക്ഷ പാര്‍ടികളെ 'ജനശത്രു'ക്കളുടെ പരിവേഷം നല്‍കാനുള്ള ഇക്കൂട്ടരുടെ നീക്കങ്ങള്‍ ആത്യന്തികമായി സഹായിക്കുന്നത് വലതുപക്ഷത്തെയാണ്. കേരളത്തിലും പശ്ചിമബംഗാളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ സൂചനയാണ്. അത്രയും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബീഹാറില്‍ സിപിഐ (എംഎല്‍) അടക്കമുള്ള ഇടതുപക്ഷത്തിനേറ്റ പരാജയം ചൂണ്ടിക്കാണിക്കുന്നതും വേറൊന്നല്ല.

ഉദാരവല്‍ക്കരണവും സ്വത്വരാഷ്ട്രീയവും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന അഴിമതി പരമ്പരയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും മാത്രമല്ല, നമ്മുടെ ഭരണസംവിധാനംപോലും വലതുപക്ഷ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കപ്പെടുന്നതിന്റെ രൂപങ്ങളാണ് വളര്‍ന്നുവരുന്നത്. ഇതിനെതിരെ സെക്കുലര്‍ ജനാധിപത്യ പുരോഗമനശക്തികളുടെ ഐക്യം എത്രമാത്രം ദൃഢമായി വളര്‍ന്നുവരുമെന്നത് വരും നാളുകളിലെ പ്രധാന പ്രശ്നങ്ങളിലൊന്നാകും.

*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക 02 January 2011

Tuesday, December 28, 2010

ജനതക്കെതിരായ കടന്നാക്രമണം

ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയ്‌ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് റെയില്‍വേ ചരക്കുകൂലി വര്‍ധന. അതിരൂക്ഷവും ദുസ്സഹവുമായ വിലക്കയറ്റത്തില്‍ പൊള്ളിപ്പിടയുന്ന സാധാരണ ജനങ്ങളുടെ ജീവിതദൈന്യം കണ്ട് സന്തോഷിക്കുന്ന ക്രൂരമായ മനസ്സാണോ യുപിഎ സര്‍ക്കാരിനെ നയിക്കുന്നത് എന്ന് ആരും സംശയിച്ചുപോകും. ഒരു വശത്ത് ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്‌ക്കുക, മറുവശത്ത് പെട്രോള്‍-ഡീസല്‍ വില മാസംതോറുമെന്നോണം കുത്തനെ വര്‍ധിപ്പിക്കാനുള്ള സ്വതന്ത്രാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുക, ഇനിയുമൊരു വശത്ത് റെയില്‍വേ ചരക്കുകൂലി കൂട്ടുക എന്നിങ്ങനെ ജനങ്ങളെ പീഡിപ്പിക്കുന്ന നടപടികള്‍ അവസാനമില്ലാതെ തുടരുകയാണ്. റെയില്‍വേ ചരക്കുകൂലിയിലെ വര്‍ധന, ക്രമാതീതമായി കത്തിക്കയറുന്ന വിലക്കയറ്റത്തിന്റെ തീയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമാണ്.

അവശ്യനിത്യോപയോഗ വസ്തുക്കളുടെയാകെ വില നിയന്ത്രണരഹിതമായി ഇനിയും ഉയരും. ഇതിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനമാണ് തെക്കേയറ്റത്തു കിടക്കുന്ന കേരളം. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സംസ്ഥാനമാണിത്. ദൈനംദിന ഭക്ഷണത്തിനുള്ള അരിയും ഗോതമ്പുംവരെ ആന്ധയില്‍നിന്നും പഞ്ചാബില്‍ നിന്നുമൊക്കെയായി നമ്മള്‍ വരുത്തുന്നു. ഇത്രയേറെ ദൂരത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്ന മറ്റൊരു സംസ്ഥാനമില്ല. ചരക്കുകൂലി കൂടുമ്പോള്‍ അതിനനുസൃതമായി ഈ ഇനങ്ങളുടെയാകെ വിലയില്‍ വര്‍ധനയുണ്ടാവും. അതാകട്ടെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് പൊതുവിലും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും താങ്ങാനാവാത്തതാവും.

പഞ്ചസാര, ഉപ്പ് എന്നിവയടക്കമുള്ള ഭക്ഷ്യവസ്തുക്കളെപ്പോലും ചരക്കുകൂലി വര്‍ധനയില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ലെന്നത്, അതിനെ നയിക്കുന്നവര്‍ക്ക് ജനങ്ങളെക്കുറിച്ച് ഒരു കരുതലുമില്ല എന്നതിന്റെ ദൃഷ്ടാന്തമാവുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ കടത്തുകൂലി നാലു ശതമാനംകണ്ടാണ് വര്‍ധിപ്പിച്ചത്. വാഹനയാത്രക്കൂലി മുതല്‍ കെട്ടിടനിര്‍മാണച്ചെലവുവരെ വര്‍ധിപ്പിക്കുന്ന നടപടിയാണ് ഇത്. ധനപണപ്പെരുപ്പവും ഭക്ഷ്യപണപ്പെരുപ്പവും ഇത് രൂക്ഷമാക്കും. കല്‍ക്കരിവില വര്‍ധിപ്പിക്കുന്നത് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്ന നടപടിയാണെങ്കില്‍ കാലിത്തീറ്റ ഉല്‍പ്പാദനത്തിനുള്ള അവശ്യസാധനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച നടപടി മഹാഭൂരിപക്ഷംവരുന്ന പാവപ്പെട്ടവര്‍ക്ക് പാലടക്കമുള്ള പോഷകവസ്തുക്കള്‍ കൂടുതല്‍ അപ്രാപ്യമാക്കും. ജനതയെ പോഷകാഹാരക്കുറവിലേക്കും അതുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കും അകാലത്തില്‍ തള്ളിവിടും ആ നടപടി.

ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം യുപിഎ സര്‍ക്കാര്‍ ഒളിച്ചുകടത്തുകയായിരുന്നു ഈ വിലക്കയറ്റം എന്നതാണ്. വാര്‍ഷിക റെയില്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ രണ്ടുമാസംപോലും ശേഷിച്ചില്ല. ആ ബജറ്റിനായി കാത്തിരിക്കുകപോലും ചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ചരക്കുകൂലി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ബജറ്റിനെ മറികടന്നുള്ള വിലക്കയറ്റമേര്‍പ്പെടുത്തലാണിത്. ബജറ്റ് ജനദ്രോഹപരമല്ല എന്ന് വരുത്തിതീര്‍ക്കാന്‍ ബജറ്റിനു മുമ്പേ ചരക്കുകൂലി വര്‍ധിപ്പിക്കുന്നു. അതല്ലെങ്കില്‍ ബജറ്റില്‍ വേറെ വര്‍ധന ഏര്‍പ്പെടുത്താനുള്ള അവസരം ബാക്കിവച്ച് ഇടക്കാലത്ത് ചരക്ക് കടത്തുകൂലി വര്‍ധിപ്പിക്കുന്നു.

ഇത് ബജറ്റിന് പാര്‍ലമെന്ററി സംവിധാനത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പവിത്രതയില്‍ കളങ്കംചേര്‍ക്കല്‍കൂടിയാകുന്നു. പാര്‍ലമെന്റിനെത്തന്നെ മറികടന്നുള്ള നിരക്കുവര്‍ധനയാണിത്. ജനജീവിതത്തെ നേരിട്ടുബാധിക്കുന്നതും നയപരവുമായ കാര്യങ്ങളില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കുന്ന രീതി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ്. പ്രത്യേകിച്ചും പാര്‍ലമെന്റ് സമ്മേളിക്കുന്ന കാലയളവില്‍. എന്നാല്‍, ഇവിടെ യുപിഎ സര്‍ക്കാരാകട്ടെ പാര്‍ലമെന്റ്സമ്മേളനം തീരാന്‍ കാത്തിരുന്നു. രണ്ട് സമ്മേളനങ്ങള്‍ക്കിടയിലുള്ള ഘട്ടത്തില്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയാല്‍ പാര്‍ലമെന്റിലുണ്ടാകുന്ന ജനപ്രതിനിധികളുടെ രോഷത്തില്‍നിന്ന് രക്ഷപ്പെടാമല്ലോ എന്ന തന്ത്രമാണ് ഇവിടെ നടപ്പായത്.

വാര്‍ഷിക ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഭവം സമാഹരിക്കാനുള്ള ഉപകരണമാണ്. ആ ബജറ്റിലൂടെ ഏറെ ഭാരം ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചശേഷം അടുത്ത ബജറ്റിനു മുമ്പുള്ള ഘട്ടത്തില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാമെന്നു വന്നാല്‍ ബജറ്റിന് എന്ത് പ്രസക്തിയാണുള്ളത് ? ഇതൊക്കെ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍പോലുമുള്ള അവസരം നിഷേധിക്കുന്ന തരത്തിലാണെന്നു വന്നാല്‍ പാര്‍ലമെന്റിന് എന്ത് പ്രസക്തിയാണുള്ളത്.

ഡിസംബര്‍ 27നാണ് പുതിയ റെയില്‍വേ ചരക്കുകടത്തുകൂലി നിലവില്‍ വന്നത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. റെയില്‍വേമന്ത്രിയും അവരുടെ പാര്‍ടിയും വിലക്കയറ്റത്തിനെതിരെ കൊല്‍ക്കത്തയില്‍ റാലി നടത്തിയ ദിവസമാണ്. ഒരു വശത്ത് വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന ജനവിരുദ്ധ നടപടി; മറുവശത്ത് വിലക്കയറ്റത്തിനെതിരായ പ്രതിഷേധ റാലി! ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ വാര്‍ഷിക പൊതുബജറ്റിനുശേഷം 1,30,000 കോടി രൂപ അധികമായി സമാഹരിക്കാന്‍ പാകത്തിലുള്ള എക്സിക്യൂട്ടീവ് ഉത്തരവുകള്‍ ഇറങ്ങിക്കഴിഞ്ഞു. എല്ലാം വിലക്കയറ്റം ആളിപ്പടര്‍ത്തുന്ന തരത്തിലുള്ള ഉത്തരവുകള്‍.

ഒരുവശത്ത് സാമ്പത്തികനേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദം, മറുവശത്ത് തുടര്‍ച്ചയായ ജനദ്രോഹനടപടികള്‍. ഇവ രണ്ടും എങ്ങനെ ഒരേപോലെ ചേര്‍ന്നുപോകുന്നു എന്നത് യുപിഎ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. 2010-11ല്‍ രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനനിരക്ക് വര്‍ധന ഒമ്പത് ശതമാനമായിരിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഭക്ഷ്യഉല്‍പ്പാദനരംഗംമുതല്‍ വിദേശവ്യാപാര രംഗംവരെ ഗംഭീരമായിരിക്കുന്നുവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. മന്ത്രി പറയുന്ന തരത്തിലുള്ള പുരോഗതിയാണ് എല്ലാ രംഗത്തും നിലവിലുള്ളതെങ്കില്‍ ഭക്ഷ്യപണപ്പെരുപ്പം ഡിസംബറില്‍ 12.13 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നതെങ്ങനെ? വളരെ ശോഭനമാണ് സാമ്പത്തികരംഗമെങ്കില്‍ വിലക്കയറ്റം വര്‍ധിപ്പിക്കുന്ന തുടര്‍നടപടികള്‍ യുപിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്തിന് ? ഒരുവശത്ത് പരിമിതമായുള്ള പൊതുവിതരണ സമ്പ്രദായത്തെ പാടേ തകര്‍ക്കുകയും മറുവശത്ത് ജനങ്ങളെ കമ്പോളത്തിന്റെ കൊള്ളലാഭത്തിനായുള്ള കൊടിയ ചൂഷണത്തിനു മുന്നിലേക്ക് വലിച്ചെറിയുന്നതുമെന്തിന്? അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ വില താഴ്ന്നിരിക്കുന്ന സമയത്ത് പെട്രോള്‍വിലയില്‍ ആറുമാസത്തിനിടയില്‍ 13 ശതമാനം വിലവര്‍ധന ഏര്‍പ്പെടുത്താന്‍ അനുവദിച്ചതെന്തിന് ? ഡീസല്‍ വില രണ്ട് രൂപ കണ്ട് ഇനിയും വര്‍ധിപ്പിക്കാന്‍ പോകുന്നതെന്തിന് ?

ഈ ചോദ്യങ്ങള്‍ക്കൊന്നും യുപിഎ സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. പക്ഷേ, ജനങ്ങളുടെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ട്. ലോക മുതലാളിത്തത്തിന്റെയും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും ദല്ലാള്‍പണി നടത്തുന്ന സര്‍ക്കാരിന് ജനങ്ങളെയും അവരുടെ ജീവിതദുരിതങ്ങളെയുംകുറിച്ച് ഒരു കരുതലുമുണ്ടാവില്ല എന്നതാണ് ആ ഉത്തരം. എന്തായാലും ഒരു കാര്യം വ്യക്തം. അതിരൂക്ഷമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നല്ലാതെ യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ നേരിടാനാകില്ല എന്നതാണത്
.

*****


കടപ്പാട് : ദേശാഭിമാനി

ന്യായീകരിക്കാനാകാത്ത എണ്ണവില

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നുംപോലെ വില കൂട്ടുകയാണ്. ഏറ്റവുമൊടുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.18 രൂപ കൂട്ടി. 2008 ഡിസംബറില്‍ 34.43 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 58.98 രൂപയാണ്. രണ്ടു വര്‍ഷത്തിനിടെ 71 ശതമാനം വര്‍ധന. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതു തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയത്.

മൂന്നു പ്രാവശ്യം സര്‍ക്കാര്‍ നേരിട്ടും ഒരു തവണ ബജറ്റിലൂടെയുമായിരുന്നു വര്‍ധന. ഇത്തരമൊരു നടപടി രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിനൊപ്പമായിരുന്നു അടുത്ത വര്‍ധന. ഡീസലിനും മണ്ണെണ്ണയ്‌ക്കും പാചകവാതകത്തിനും വില അപ്പോള്‍ ഉയര്‍ത്തി. ഡീസല്‍ വില നിയന്ത്രണാധികാരം ഇപ്പോഴും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എങ്കിലും വില പിടിച്ചുനിര്‍ത്താന്‍ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

പ്രതിമാസം ശരാശരി 200 രൂപയെങ്കിലും അധികം ചെലവാക്കിയാലേ ഇനി സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ കഴിയൂ. കാര്‍ യാത്രക്കാരന്റെ കീശയില്‍ നിന്ന് ശരാശരി 450-500 രൂപ ചോരും. എണ്ണവില വര്‍ധന, സര്‍വ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്നതിനാല്‍ ഒരു കുടുംബത്തിന് ശരാശരി 300 രൂപ അധികം ചെലവിടേണ്ടി വരും. ജനങ്ങളുടെ ഈ അധികഭാരത്തെക്കുറിച്ച് കോണ്‍ഗ്രസോ യുപിഎ സര്‍ക്കാരോ അജ്ഞരല്ല. പിന്നീടെന്തുകൊണ്ട് അവര്‍ വില വര്‍ധിപ്പിക്കുന്നു, വില നിയന്ത്രണാധികാരം എടുത്തുകളയുന്നു എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ താല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും രണ്ടാണെന്നതാണ് ഇതിനുള്ള ഉത്തരം. വര്‍ഗ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ജനതാല്‍പ്പര്യം പിന്നോട്ടുതള്ളപ്പെടുന്നു.

രാജ്യത്തെ രണ്ടു പ്രധാന സ്വകാര്യ എണ്ണക്കമ്പനികളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് പെട്രോളിയവും ശശി റൂയ-രവി റൂയ സഹോദരന്മാരുടെ എസ്സാര്‍ ഓയിലും. റിലയന്‍സും എസ്സാറും ഏകപക്ഷീയമായി എണ്ണവില ഉയര്‍ത്തിയാല്‍ എന്താകും സംഭവിക്കുക? ഉപയോക്താക്കള്‍ അവരെ കൈയൊഴിയും. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കിയാലോ? അതിന്റെ ചുവടൊപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍ക്കും വില കൂട്ടാം. വില നിര്‍ണയാവകാശം കൈയൊഴിഞ്ഞതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതും മറ്റൊന്നല്ല. വില നിയന്ത്രണത്തെക്കുറിച്ചു പഠിക്കാന്‍ കിരീത് പരീഖ് കമ്മിറ്റിയെ നിയമിച്ചതും വില നിയന്ത്രണം ഒഴിവാക്കിയതുമെല്ലാം സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനായിരുന്നു. വെറും മൂന്നുമാസം കൊണ്ടാണ് പരീഖ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നതില്‍ തന്നെ ഉദ്ദേശ്യം വ്യക്തമാണ്.

1976ലാണ് സര്‍ക്കാര്‍ നേരിട്ട് എണ്ണവില നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. അന്ന് ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം തുച്ഛമായിരുന്നു. 2008നു ശേഷമാണ് സ്വകാര്യ കമ്പനികള്‍ ചുവടുറപ്പിക്കുന്നത്. ഇന്ന് റിലയന്‍സും എസ്സാറും വന്‍ എണ്ണക്കമ്പനികളായി മാറിയിരിക്കുന്നു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ എണ്ണ പര്യവേക്ഷണത്തിന് റിഗ്ഗുകള്‍ വാടകയ്‌ക്കെടുക്കുന്നത് റിലയന്‍സില്‍ നിന്നാണെന്നറിയുമ്പോള്‍ ഈ കമ്പനികളുടെ വലുപ്പത്തിന്റെ ഏകദേശ രൂപം കിട്ടും. എണ്ണ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നത് സ്വകാര്യ കമ്പനികളുടെ ആവശ്യമായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. ഇപ്പോള്‍ അവര്‍ തോന്നുമ്പോള്‍ വില ഉയര്‍ത്തുന്നു. സര്‍ക്കാര്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നു, പാവപ്പെട്ടവന്റെ ജീവിതം ദുരിതത്തിലാഴുന്നു.

അന്താരാഷ്‌ട്രതലത്തില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധനയാണ് ഇവിടെയും പ്രതിഫലിക്കുന്നതെന്നത് തൊടുന്യായം മാത്രമാണ്. ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോഴും ഇന്ത്യയില്‍ കുറഞ്ഞ വിലയ്‌ക്ക് എണ്ണ കിട്ടിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില താഴുമ്പോള്‍ എണ്ണവില ഉയരുന്ന അപൂര്‍വ പ്രതിഭാസം ഇവിടെ കാണാം. മുമ്പൊക്കെ 20ഉം 30ഉം പൈസയായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇന്ന് മൂന്നും നാലും രൂപയാണ് ഒറ്റയടിക്ക് കൂട്ടുന്നത്. സ്വകാര്യ കമ്പനികളുടെ അമിത ലാഭമോഹമാണ് ഇതിനു പിന്നില്‍. അതിനു ചൂട്ടുപിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍.

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നീര റാഡിയ ടേപ്പില്‍ മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും പേരു മാത്രമല്ല ഉള്ളത്. നാല് കേന്ദ്രമന്ത്രിമാരുമുണ്ട്. അവരില്‍ ഒരാളാണ് പെട്രോളിയം മന്ത്രി മുരളി ദിയോറ. കോര്‍പറേറ്റ് ലോബി-രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ വികൃതമുഖമാണ് ഇവിടെ തെളിയുന്നത്. കമ്പനികള്‍ നഷ്‌ടത്തിലാണെന്നാണ് വില വര്‍ധനയ്‌ക്ക് ന്യായം പറയുന്നത്. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാം. 'അണ്ടര്‍ റിക്കവറീസ് ' ആണ് കമ്പനികളുടെ നഷ്‌ടമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍, ഇതൊരു സാങ്കേതിക സംജ്ഞ മാത്രമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനയ്‌ക്ക് ആനുപാതികമായി ചില്ലറ വില്‍പ്പനവില ഉയര്‍ത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന അധികലാഭംഉണ്ടാകുന്നില്ലെന്നാണ് അണ്ടര്‍ റിക്കവറീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സാങ്കല്‍പ്പിക നഷ്‌ടം രണ്ടു തരത്തില്‍ സര്‍ക്കാര്‍ നികത്തുന്നുണ്ട്- ബോണ്ടുകള്‍ കൈമാറിയും എണ്ണ ശുദ്ധീകരണശാലകളുടെ (ഒഎന്‍ജിസി, ഒഐഎല്‍) ലാഭം പങ്കിട്ടുനല്‍കിയും. ഒഎന്‍ജിസി 2009-10ല്‍ കൈവരിച്ച മൊത്തം ലാഭം 24983.84 കോടി രൂപയാണ്. സര്‍ക്കാരിനു നല്‍കിയ നികുതി 8210.29 കോടി രൂപയും. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. നഷ്‌ടം പേറുന്ന കമ്പനികളുടെ ഓഹരികള്‍ ആരെങ്കിലും വാങ്ങുമോ? പത്തു രൂപ മുഖവിലയുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരി വില ഡിസംബര്‍ 15നു 417.15 രൂപയും ഭാരത് പെട്രോളിയത്തിന്റേത് 703 രൂപയും ഇന്ത്യന്‍ ഓയിലിന്റേത് 380.60 രൂപയുമാണ്. (ബിസിനസ് ലൈന്‍ ഡിസം. 16, 2010)

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ എണ്ണവില വളരെ കൂടുതലാണ്. എന്താണിതിനു കാരണം. ഇന്ത്യയിലെ പെട്രോളിന്റെ വിലഘടന നോക്കിയാല്‍ ഉത്തരമാകും. ഇറക്കുമതി ചെലവും ശുദ്ധീകരണച്ചെലവും ചേര്‍ന്നതാണ് അടിസ്ഥാന വില. അടിസ്ഥാന വിലയും ഡീലര്‍ഷിപ് കമീഷനും ട്രാന്‍സ്പോര്‍ട്ടിങ് ചെലവും ഒഴിവാക്കിയാല്‍ 21.92 രൂപയും നികുതിയാണ്. അടിസ്ഥാന വിലയുടെ അത്രയും നികുതിയാണെന്നര്‍ഥം. നികുതി കുറച്ചാല്‍ വില കുറയ്‌ക്കാം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതിനു തയ്യാറല്ല. വില കുറയ്‌ക്കാനുള്ള മറ്റൊരു വഴി എണ്ണവില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ തിരിച്ചുകൊണ്ടുവരികയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറയാനുള്ള സാധ്യത വിരളമാണ്.

എണ്ണവില അതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആവശ്യം സാമ്പത്തിക വളര്‍ച്ചയുമായും. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ 2008ല്‍ ഒരു ലിറ്റര്‍ ക്രൂഡിന്റെ വില 35.83 ഡോളറായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങിയതോടെ വില ഉയര്‍ന്ന് 90 ഡോളറായി. ക്രൂഡിന്റെ വില 150 ഡോളറായി വര്‍ധിച്ചാല്‍ എന്താകും സ്ഥിതിയെന്ന് പരീഖ് കമ്മിറ്റി കണക്കുകൂട്ടിയിട്ടുണ്ട്. പെട്രോളിന് 79.32 രൂപയും ഡീസലിന് 66.92 രൂപയും മണ്ണെണ്ണയ്‌ക്ക് 55.06 രൂപയും പാചകവാതകത്തിന് 815.42 രൂപയും. ഇതൊരു ഏകദേശ കണക്കാണ്. വില നിര്‍ണയ സ്വാതന്ത്ര്യം കിട്ടിയ കമ്പനികള്‍ ദയാപൂര്‍വം പെരുമാറുമെന്ന് കരുതാനാകില്ല. വെറുതെയിരുന്നാല്‍ ചവയ്‌ക്കുന്ന അമ്മൂമ്മ അവല്‍ കണ്ടാല്‍ വേണ്ടെന്നു വയ്‌ക്കുമോ?


*****


പ്രൊഫ. കെ എന്‍ ഗംഗാധരന്‍, കടപ്പാട് :ദേശാഭിമാനി

ഒരു കണ്ണീര്‍സന്ധ്യയുടെ ഓര്‍മ

കോണ്‍ഗ്രസില്‍ എന്നും അചഞ്ചലവിശ്വാസമുണ്ടായിരുന്ന കെ കരുണാകരന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിരുപാധികമായി വിശ്വസിക്കാന്‍ കഴിയുന്നതും ഹൃദയം തുറന്നുപറയാന്‍ കഴിയുന്നതുമായ എത്രപേരുണ്ടായിരുന്നു? ഈ ചോദ്യം എനിക്ക് എന്നോടുതന്നെ ചോദിക്കേണ്ടിവന്നത് 1993 മാര്‍ച്ച് 23ന്റെ സന്ധ്യയിലാണ്.

പ്രിയപത്നി കല്യാണിക്കുട്ടിയമ്മയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഡല്‍ഹി കേരള ഹൌസിന്റെ 104-ാം നമ്പര്‍ മുറിയില്‍ മരവിച്ചെന്നപോലെ ഇരിക്കുകയായിരുന്നു കരുണാകരന്‍. ആ മുറിക്കുമുമ്പിലെ ഇടനാഴിയിലും കേരള ഹൌസിന്റെ പൂമുഖത്തും മുറ്റത്തുമൊക്കെയായി കേരളത്തിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ധാരാളം. കരുണാകരന്റെ വാത്സല്യം ഒന്നുകൊണ്ടുമാത്രം നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരുണ്ട്; അദ്ദേഹത്തിന്റെ മമത ഒന്നുകൊണ്ടുമാത്രം ഉദ്യോഗസ്ഥ സ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് എത്തിപ്പെട്ടവരുണ്ട്. അങ്ങനെ പലരും. പക്ഷേ, കെ കരുണാകരന്‍ ആരെയും കാണാന്‍ കൂട്ടാക്കാതെ ഒറ്റയ്ക്കിരുപ്പാണ്.

ഡല്‍ഹിയിലെ മലയാള പത്രപ്രവര്‍ത്തകരൊക്കെ പകല്‍ തന്നെ കൂട്ടായി ചെന്ന് കെ കരുണാകരനെ കണ്ടു. ചില തിരക്കുകള്‍കൊണ്ട് ആ കൂട്ടത്തില്‍പ്പെടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സന്ധ്യക്കാണ് ഞാന്‍ കേരള ഹൌസില്‍ എത്തിയത്. അപ്പോഴത്തെ അവസ്ഥയാണ് ഈ വിവരിച്ചത്. ഇടയ്ക്ക് സുശീല ഗോപാലന്‍ വന്നെന്ന് അറിഞ്ഞപ്പോള്‍ കെ കരുണാകരന്‍ കാണാമെന്നു സമ്മതിച്ചു. അവര്‍ സംസാരിച്ചിറങ്ങിയപ്പോള്‍ വാതില്‍പ്പാളിയിലൂടെ അദ്ദേഹം എന്നെ കണ്ടു; അകത്തേക്ക് വിളിച്ചു. നിറഞ്ഞ കണ്ണുകളുമായിരിക്കുന്ന കരുണാകരനെയാണ് ഞാന്‍ അവിടെ കണ്ടത്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്ന നില. നീണ്ട മൌനങ്ങള്‍; ഇടയ്ക്കിടയ്ക്ക് ഓരോ വാക്ക്. ആ സന്ദര്‍ഭത്തില്‍ രണ്ടുമിനിറ്റിലേറെ അവിടെ തങ്ങുന്നത് ആലോചിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. അതുകൊണ്ടുതന്നെ, ഔപചാരികതയില്‍ഒതുങ്ങിനിന്ന് ചില വാക്കുകള്‍ മാത്രം പറഞ്ഞ് ഞാന്‍ യാത്രചോദിച്ചു. അപ്പോള്‍, തടഞ്ഞുകൊണ്ട് അദ്ദേഹം എന്റെ കൈ പിടിച്ചു. അടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇരുന്നു.

പിന്നീടങ്ങോട്ട് കരുണാകരന്റെ ഭാഗത്ത് മൌനമുണ്ടായില്ല. കണ്ണീരോടെ തുടര്‍ച്ചയായി പല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓര്‍മകള്‍. എത്രമേല്‍ ആത്മബന്ധത്തിലുറച്ച ദാമ്പത്യമാണ് ഇതെന്നു വിസ്മയം കൂറിക്കൊണ്ടാണ് ഞാനതെല്ലാം കേട്ടിരുന്നത്. അണപൊട്ടിയൊഴുകുംപോലെ ഓര്‍മകളുടെ പരമ്പരകള്‍... തന്നെ ക്ഷേത്രവിശ്വാസിയാക്കിയത് കല്യാണിക്കുട്ടിയമ്മയായിരുന്നെന്ന് കരുണാകരന്‍ പറഞ്ഞു. ദൈവവിശ്വാസിപോലുമായിരുന്നില്ല കരുണാകരന്‍. "അവര്‍ക്ക് ക്ഷേത്രത്തില്‍ തൊഴാന്‍ പോകണമെന്നു പറഞ്ഞു. ഞാന്‍ കൊണ്ടുപോയി. അവര്‍ ക്ഷേത്രത്തില്‍ കയറി തൊഴുമ്പോള്‍, ഞാന്‍ പുറത്ത് വെറുതെ നടക്കും. ക്ഷേത്രത്തില്‍ കയറുമായിരുന്നേയില്ല. ഒരിക്കല്‍ നിര്‍ബന്ധിച്ച് അവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാന്‍ വെറുതെ ഒന്നു തൊഴുതു. പക്ഷേ, അത് എനിക്കൊരു അനുഭവമായി. പിന്നീട് ഗുരുവായൂരമ്പലത്തിലെ നിത്യസന്ദര്‍ശകനായത് ഞാനാണ്; അവര്‍ കൂടെ വരുന്ന ആളും!

അമേരിക്കയില്‍ അവര്‍ക്ക് ശസ്ത്രക്രിയ നടക്കുന്ന ദിവസം രാത്രി ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. സ്വപ്നത്തില്‍ കണ്ടത് ഗുരുവായൂര്‍ ശ്രീകോവിലാണ്. പെട്ടെന്ന് നടതുറക്കുന്നു; പക്ഷേ, വിഗ്രഹം അവിടെ കാണാനില്ല. എന്തോ അശുഭം സംഭവിക്കാന്‍ പോകുന്നെന്ന് ഞാന്‍ കരുതി. ആ ദിവസമാണ് അവര്‍ പോയത്! കല്യാണിക്കുട്ടിയമ്മ രക്ഷപ്പെടുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ മിത്രന്‍ നമ്പൂതിരിപ്പാടിനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത്, തിങ്കളാഴ്ച കഴിഞ്ഞാല്‍ രക്ഷപ്പെടുമെന്നാണ്; തിങ്കളാഴ്ച വരെയുള്ള കാര്യത്തില്‍ ഉറപ്പില്ലെന്നും പറഞ്ഞു. പക്ഷേ, തിങ്കളാഴ്ചയ്ക്ക് കാത്തിരിക്കാതെ അവര്‍ പോയി!''

ഇങ്ങനെ, ദാമ്പത്യത്തിന്റെ ആദ്യനാളുകള്‍ തൊട്ടുള്ള ഓര്‍മകള്‍ ഈറന്‍ കണ്ണുകളോടെ കരുണാകരന്‍ വിവരിച്ചുകൊണ്ടേയിരുന്നു. പുറത്ത് ധാരാളമാളുകള്‍ കാത്തുനില്‍ക്കുകയല്ലേ, ഞാന്‍ ഇറങ്ങട്ടെ എന്ന് ഇടയ്ക്കുകയറി പറഞ്ഞുനോക്കി. നിര്‍ബന്ധപൂര്‍വം തടഞ്ഞുകൊണ്ട് അദ്ദേഹം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു. കെ മുരളീധരനോ പത്മജയോ അതുപോലെ അദ്ദേഹത്തിന്റെ മനസ്സിനോടു ചേര്‍ന്നുനിന്ന മറ്റാരെങ്കിലുമോ അപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. ഉള്ളത് കുറെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം; അതും മുറിക്കുപുറത്ത്. അദ്ദേഹം എന്തുകൊണ്ടാകാം എന്നോട് ഇതൊക്കെ പറയുന്നതെന്നു ഞാന്‍ ആലോചിച്ചു. അദ്ദേഹത്തെ പുകഴ്ത്തി ഒരുവാക്ക് എഴുതിയിട്ടുള്ള ആളല്ല ഞാന്‍. പത്രസമ്മേളനങ്ങളില്‍ അദ്ദേഹത്തിനു സുഖപ്രദമാകുന്ന ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുള്ള ആളുമല്ല. വിമര്‍ശിച്ച് എഴുതിയിട്ടുള്ളതാകട്ടെ ധാരാളം. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും ധാരാളം! എന്നിട്ടും സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് നേതാക്കളെയാകെ പുറത്തുനിര്‍ത്തി അദ്ദേഹം കണ്ണീരോടെ എന്നോടു മനസ്സു തുറക്കുന്നു! മനസ്സിലെ സങ്കടങ്ങളെല്ലാം ആരോടെങ്കിലും തുറന്നുപറഞ്ഞാല്‍ അല്‍പ്പമൊരു ആശ്വാസമാകുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിയിരുന്നിരിക്കാം.

അത്തരമൊരു സന്ദര്‍ഭത്തില്‍ മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റുന്ന ഒരു കോണ്‍ഗ്രസ് നേതാവുമില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. തന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി നേതൃത്വത്തിന്റെ പടികള്‍ ചവിട്ടി മുന്നോട്ടുപോയവര്‍, പള്ളിപ്പുറത്ത് വാഹനാപകടത്തില്‍പ്പെട്ട് നാലുനാള്‍ തികയുംമുമ്പേ തന്നെ തള്ളിപ്പറഞ്ഞവരാണെന്ന ചിന്ത ആ മനസ്സില്‍ വന്നിരിക്കാം. കാര്യസാധ്യത്തിനായി മാത്രം തന്നെ കാണുന്നവര്‍ക്ക് മനസ്സ് എന്നൊന്നില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. സ്തുതിപാഠകരുമായല്ല, മനസ്സിനെ മനസ്സിലാക്കുന്നവരുമായാണ് ഈ വിഷമചിന്തകള്‍ പങ്കിടേണ്ടതെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഇതൊക്കെയല്ലാതെ, ആ നിമിഷങ്ങള്‍ക്ക് വേറെ വിശദീകരണമൊന്നുമില്ല.

ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരുണാകരന്‍ അന്ന് ഏറെ പറഞ്ഞത്. ഞാനാകട്ടെ, ദൈവവിശ്വാസിയേ അല്ല. കോണ്‍ഗ്രസ് നേതാക്കളെ കല്യാണിക്കുട്ടിയമ്മ കുടുംബാംഗങ്ങളെപ്പോലെ കണ്ട് സ്നേഹിച്ചു വീട്ടില്‍ സല്‍ക്കരിച്ചിരുന്നതിനെക്കുറിച്ചു പറഞ്ഞു. ഞാനാകട്ടെ, കോണ്‍ഗ്രസിന്റെ മിത്രമേ അല്ല. എന്നിട്ടും ഇങ്ങനെയുള്ള എന്നോട് അത്രയേറെ ഹൃദയംതുറന്നു സംസാരിക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് ഞാന്‍ ഒരു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള വസതിയില്‍ വച്ച് അദ്ദേഹത്തോടു തുറന്നുചോദിച്ചു. കൈരളി ടിവിക്കുവേണ്ടിയുള്ള ഒരഭിമുഖത്തിന് ചെന്നതായിരുന്നു ഞാന്‍. കണ്ണിറുക്കി ചിരിച്ചതല്ലാതെ അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, ആ ചിരി വാചാലമായിരുന്നു.

'കൊട്ടാരത്തില്‍ ശാസ്താ' എന്ന ആ വസതിയില്‍ വച്ചു നടന്ന ആ അഭിമുഖത്തിലാണ് കരുണാകരന്‍ സോണിയാ ഗാന്ധിയെ ആദ്യമായി 'മദാമ്മ' എന്നു വിശേഷിപ്പിച്ചത്. ഈ രാജ്യത്തിന്റെയോ ജനതയുടെയോ വികാരം അറിയാത്ത സ്ത്രീ എന്നു പറഞ്ഞത്. ഡിസംബര്‍ തണുപ്പില്‍ ദില്ലിയില്‍ ചെന്ന് കാത്തുകിടന്നിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അനുമതിപോലും നിഷേധിച്ച് തന്നെ അപമാനിച്ചതിനെക്കുറിച്ച് വേദനയോടെ സംസാരിച്ചത്. കോണ്‍ഗ്രസിന്റെ ചരിത്രം ആ മദാമ്മയ്ക്ക് മനസ്സിലാകില്ലെന്ന് കലാപസ്വരത്തില്‍ തുറന്നടിച്ചത്.

ഏതുതരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലാണ് കെ കരുണാകരന്‍ ജീവിച്ചത്? തന്റെ വാത്സല്യംകൊണ്ടുമാത്രം നേതാക്കളാകുകയും താന്‍ വീണെന്നറിഞ്ഞ നിമിഷം തന്നെ തള്ളിപ്പറയുകയും ചെയ്തവര്‍! തന്റെ കാരുണ്യംകൊണ്ടുമാത്രം കോണ്‍ഗ്രസില്‍ തിരിച്ചുവരികയും വന്നശേഷം തനിക്ക് കോണ്‍ഗ്രസില്‍ നിന്നിറങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടാക്കുകയും ചെയ്തവര്‍! തന്റെ സഹായംകൊണ്ട് പ്രധാനമന്ത്രിയാകുകയും ആയശേഷം തന്നെ തിരിഞ്ഞുകുത്തുകയും ചെയ്ത ഒരു മുന്‍ പ്രധാനമന്ത്രി! പിന്‍മുറക്കാരി എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ പേര് നിര്‍ദേശിക്കുകയും പ്രസിഡന്റായശേഷം തന്നെ അപമാനിക്കുകയും ചെയ്ത ഒരു കോണ്‍ഗ്രസ് പ്രസിഡന്റ്! പ്രതിച്ഛായചര്‍ച്ചയുടെയും മറ്റും മറവില്‍ ലീഗുമായി ചേര്‍ന്ന് തന്ത്രം മെനഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഇറക്കിവിടുകയും ആ കസേരയിലേക്ക് അടുത്തനാള്‍ കയറിയിരിക്കുകയും ചെയ്ത സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആസ്ഥാന പ്രതിയോഗി! ഇങ്ങനെയുള്ള സഹപ്രവര്‍ത്തകനിരയിലെ ആരോടാണ് കരുണാകരന് തന്റെ പ്രിയപത്നി മരിച്ചതിലുള്ള സങ്കടം വിങ്ങുന്ന മനസ്സ് തുറക്കാനാകുക? ആ ചോദ്യം ഉള്ളില്‍ നിറഞ്ഞതുകൊണ്ടാകണം, കാര്യസാധ്യത്തിനായി സ്തുതിവചനവുമായി എത്തുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുനിര്‍ത്തിയിട്ട്, രാഷ്ട്രീയകാരണങ്ങളാല്‍മാത്രം നിത്യവും എതിര്‍ത്തിട്ടുള്ള ഒരു പത്രപ്രവര്‍ത്തകന്റെമുമ്പില്‍ മനസ്സ് തുറക്കാമെന്ന് കരുണാകരന് തോന്നിയത്.

വിശ്വസിക്കാവുന്നവര്‍ കൂടെയുള്ളവരല്ല എന്ന ഇതേ ബോധ്യം കൊണ്ടുതന്നെയാകണം, രാഷ്ട്രീയത്തിലെ നിത്യശത്രു എന്ന നിലയില്‍ ഒരിക്കല്‍ കണ്ടിരുന്ന ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ജീവിതസായാഹ്നത്തിന്റെ ഒരുഘട്ടത്തില്‍ കരുണാകരന്‍ ആഗ്രഹിച്ചതും. കൊട്ടാരത്തില്‍ ശാസ്തായിലെ ആ കൂടിക്കാഴ്ചയില്‍ കരുണാകരന്‍ മറ്റൊന്നുകൂടി പറഞ്ഞു: "അടിയന്തരാവസ്ഥയില്‍ രാജന്‍ കൊല്ലപ്പെട്ട കാര്യം ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു'' എന്നതാണത്. കൈരളി ടിവി അത് സംപ്രേഷണം ചെയ്തപ്പോള്‍ കരുണാകരന്റെ വാക്കുകളെ വിശ്വസിച്ചവരും അവിശ്വസിച്ചവരും നിരവധി. പക്ഷേ, ആ അഭിമുഖത്തിലൂടെയാണ് അടിയന്തരാവസ്ഥയില്‍ രാജന്‍ കൊല്ലപ്പെട്ടതു തന്നെയായിരുന്നെന്ന് കരുണാകരന്‍ സ്ഥിരീകരിച്ചത്. കോടതിയില്‍പോലും പറയാതിരുന്ന സത്യം!

തനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ തോന്നാതിരുന്ന ഒരു സംഘത്തിനു മേധാവിത്വമുള്ള ഒരു നേതൃസംവിധാനത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്കായി മകനെയും മകളെയും നീക്കിനിര്‍ത്തിയിട്ടുവേണ്ടിവന്നു, കെ കരുണാകരന് ഈ ജീവിതത്തില്‍നിന്ന് വിടവാങ്ങേണ്ടിവന്നത് എന്നതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തം.


*****

പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി