Showing posts with label ചങ്ങമ്പുഴ. Show all posts
Showing posts with label ചങ്ങമ്പുഴ. Show all posts

Sunday, October 23, 2011

കാനത്തൂരെ കുട്ടികളും മഹാകവി ചങ്ങമ്പുഴയും

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് നൂറുവയസ്. അദ്ദേഹത്തിന്റെ കവിതയ്ക്ക് എന്നും കുന്നും പതിനാറ് വയസ്. ഇതാണ് മഹാപ്രതിഭയുടെ അത്ഭുതകരമായ അടയാളപ്പെടുത്തല്‍.

ലോകത്തുള്ള എല്ലാ മലയാളികളും നൂറാം പിറവി വര്‍ഷം പ്രമാണിച്ച് അവരുടെ പ്രിയകവിയെ ഓര്‍മിച്ചു. എന്നാല്‍ കാസര്‍കോട് ജില്ലയിലെ കാനത്തൂര്‍ എന്ന ഗ്രാമത്തിലെ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ ഒരുപടി കൂടിക്കടന്ന് മഹാകവി ചങ്ങമ്പുഴയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചെറുചലച്ചിത്രം തന്നെ നിര്‍മിച്ചു.

അതിമനോഹരമായ ഒരു ഗ്രാമമാണ് കാനത്തൂര്‍. ചെര്‍ക്കളയും ഇരിയണ്ണിയും ബോവിക്കാനവും കടന്ന് കുറ്റിക്കോലിനുപോകുന്ന വഴിക്കുള്ള നാട്ടിന്‍പുറം. നട്ടുച്ചയ്ക്കുപോലും ഉടുമ്പിനും കീരിക്കും നിര്‍ഭയം മുറിച്ചുകടക്കാവുന്ന കരിമ്പാതകളും കാടുമുള്ള പ്രദേശം. ചുറ്റുമതിലില്ലെങ്കിലും ദേവദാസിന്റെ ചിത്രങ്ങളാല്‍ സുന്ദരമാക്കപ്പെട്ട സ്‌കൂള്‍ കെട്ടിടം. ഈ സ്‌കൂളിലെ കുട്ടികളാണ് ചങ്ങമ്പുഴയെക്കുറിച്ച് സിനിമപിടിച്ച് ചരിത്രം സൃഷ്ടിച്ചത്.

കാവ്യമോഹിതമെന്നാണ് ഈ ഓര്‍മച്ചിത്രത്തിന്റെ പേര്. അഭിനേതാക്കളെല്ലാം കുട്ടികള്‍. അതിനാല്‍ ചങ്ങമ്പുഴയുടെ കുട്ടിക്കാലത്തിനു പരമപ്രാധാന്യം.
ചങ്ങമ്പുഴയും അച്ഛനമ്മമാരടക്കമുള്ള കുടുംബാംഗങ്ങളും ഇടപ്പള്ളി രാഘവന്‍പിള്ളയും ഇടപ്പള്ളി കരുണാകരമേനോനും ഗേഹലക്ഷ്മിയായ് മിന്നുമൊരോമല്‍ സ്‌നേഹമൂര്‍ത്തിയായ ദേവിയും അടക്കം നൂറോളം കഥാപാത്രങ്ങള്‍ കാവ്യമോഹിതത്തിലുണ്ട്.

ഇടപ്പള്ളിയിലെ ബാലസമാജത്തില്‍ റിപ്പോര്‍ട്ടവതരിപ്പിക്കാന്‍ പോയ കഥ ചങ്ങമ്പുഴ രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. ഉടുപ്പും മുണ്ടും ലഭിക്കാത്തതിനാല്‍, കൗപീനധാരിയായാണ് ബാലനായ ചങ്ങമ്പുഴ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ രംഗം രസാവഹമായിത്തന്നെ കാവ്യമോഹിതത്തിലുണ്ട്. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണത്തെ സര്‍ഗാത്മകമായ ഔന്നത്യത്തോടെയും സൗന്ദര്യപരമായ ബിംബവല്‍ക്കരണത്തിലൂടെയുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഇണങ്ങിയും പിണങ്ങിയുമുള്ള ചങ്ങാത്തം വസ്തുനിഷ്ഠമായും സുന്ദരമായും ചിത്രപ്പെടുത്തിയിട്ടുണ്ട്.

ചങ്ങമ്പുഴക്കവിതകളിലെ ഹരിതലാവണ്യവും അദ്ദേഹം ജീവിച്ച ഇടപ്പള്ളിയിലെ ഇന്നത്തെ ഗ്രീഷ്മ കാഠിന്യവും തീരെ പൊരുത്തപ്പെടുന്നതല്ല. എന്നാല്‍ ചങ്ങമ്പുഴക്കവിതയിലെ അഴക് അതേപടി, കാനത്തൂരില്‍ കാണാവുന്നതാണ്. പച്ചപ്പും ആമ്പല്‍പ്പൊയ്കയും ശുദ്ധജലവുമെല്ലാം കാനത്തൂരുണ്ട്. അതിനാല്‍ കാനത്തൂരെ കുട്ടികള്‍ക്ക് ചങ്ങമ്പുഴ ചലച്ചിത്രം സാക്ഷാല്‍ക്കരിക്കുവാന്‍ കൊച്ചി നഗരത്തിലേയ്ക്കു വണ്ടി കയറേണ്ടിവന്നില്ല. മൊബൈല്‍ ടവറിന്റെയോ വൈദ്യുതക്കമ്പികളുടെയോ നിഴല്‍ വീഴാത്ത പച്ചമണ്ണാണ് കാവ്യമോഹിതത്തിന്റെ പശ്ചാത്തലം. ചങ്ങമ്പുഴയുടെ അക്ഷരജീവിതവും പ്രണയവും കലഹവുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ അഴകുള്ള മണ്ണില്‍ത്തന്നെയായി.

മഹാകവി ചങ്ങമ്പുഴയായി സേതു കൃഷ്ണനും ശ്രീദേവിയായി രഹിനയും ഇടപ്പള്ളി രാഘവന്‍പിള്ളയായി ഹരികൃഷ്ണനും ദേവിയായി അഖിലയുമാണ് വേഷമിട്ടത്. പിന്നെ കാനത്തൂര്‍ സ്‌കൂളിലെ കളിക്കൂട്ടുകാരും.

വടക്കന്‍പാട്ട് സിനിമയാക്കുമ്പോള്‍ പുറത്തു നിന്നാരെയെങ്കിലും കൊണ്ട് പാട്ടെഴുതിപ്പിക്കുന്നത് പരമ വിഡ്ഢിത്തമാണ്. ആ വിഡ്ഢിത്തരം കാവ്യമോഹിതത്തിന്റെ അണിയറ ശില്‍പികള്‍ ചെയ്തില്ല. ചങ്ങമ്പുഴക്കവിതകള്‍ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിട്ടുള്ളത്.

അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും നാട്ടുകാരുടെയും സഹായവും സഹകരണവും ഈ സംരംഭത്തിനു ലഭിച്ചിട്ടുണ്ട്. അഭിനയിച്ചതെല്ലാം കുട്ടികളായിരുന്നെങ്കിലും അവരെ നയിച്ചത് സര്‍ഗധനരായ മുതിര്‍ന്നവര്‍ തന്നെയായിരുന്നു.

കാവ്യമോഹിതത്തിന്റെ രചന പത്മനാഭന്‍ ബ്ലാത്തൂരും സംവിധാനം നാടന്‍ കലാഗവേഷകനും നാടക പ്രവര്‍ത്തകനുമായ ഉദയന്‍ കുണ്ടും കുഴിയും പശ്ചാത്തല വിവരണം പ്രഫ. അലിയാരും ക്യാമറ ബാലകൃഷ്ണന്‍ പാലക്കിയുമാണ് നിര്‍വഹിച്ചിട്ടുള്ളത്.

നാല്‍പതു മിനിട്ടാണ് കാവ്യമോഹിതത്തിന്റെ ദൈര്‍ഘ്യം. കണ്ടിരിക്കുമ്പോള്‍ ഈ സമയദൂരം കടന്നുപോകുന്നത് അറിയുകയേയില്ല. മഹാകവി ചങ്ങമ്പുഴയ്ക്ക് ഉചിതമായ ഒരു ഓര്‍മ്മോപഹാരം കാഴ്ചവച്ച കാനത്തൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ കുട്ടികള്‍ക്ക് അഭിനന്ദനം.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 22 ഒക്ടോബര്‍ 2011

Thursday, February 3, 2011

ചങ്ങമ്പുഴപ്പേടി

ചങ്ങമ്പുഴയെ എങ്ങനെ വിശേഷിപ്പിക്കാം? വൈലോപ്പിള്ളി മാഷ് വിശേഷിപ്പിച്ചതിനേക്കാള്‍ നന്നായി ആര്‍ക്കെങ്കിലും വിശേഷിപ്പിക്കാന്‍ കഴിയും എന്നു തോന്നുന്നില്ല.

'...താരുണ്യോദാര
സൌരഭം പകര്‍ന്നോനെ.
പിച്ചകപ്പൂപോലശ്രു
കവിളില്‍ തോരാത്തോനെ;
സ്വച്ഛമാം പൂന്തേന്‍ നീണ്ട
കഴുത്തില്‍ നിറഞ്ഞോനെ;
അനുരാഗത്തിന്‍ കിനാ-
വാണ്ട തൂമിഴിയാലേ-
തജപാലബാലയും
മുകരാന്‍ കൊതിച്ചോനെ;
സൌമ്യനെ, കൃശാംഗനെ,
പേലവ നിലാവിന്റെ
സൌഹൃദം ശീലിച്ചോനെ;...''

ചങ്ങമ്പുഴയുടെ നേര്‍ വ്യക്തിത്വവും കാവ്യവ്യക്തിത്വവും ഇതേക്കാള്‍ നന്നായി എങ്ങനെ വാക്കുകളിലേക്ക് പകര്‍ത്തിയെടുക്കാനാകും. ലേഖനത്തിന്റെ തുടക്കത്തില്‍ത്തന്നെ വൈലോപ്പിള്ളി മാഷിന്റെ കവിത ഉദ്ധരിച്ചുചേര്‍ത്തത് കൃത്യമായ ഉദ്ദേശ്യത്തോടെതന്നെയാണ്.

ചങ്ങമ്പുഴയെയും അദ്ദേഹത്തിന്റെ കാല്‍പ്പനികതയെയും യഥാക്രമം അപരാധിയും അപരാധവും ആയി കരുതുന്നവര്‍ ഇന്ന് സാഹിത്യരംഗത്തുണ്ട്. ചങ്ങമ്പുഴച്ചെളി കഴുകിക്കളയുകയാണ് തങ്ങള്‍ എന്ന് അവരിലൊരാള്‍ പറഞ്ഞിട്ടുമുണ്ട്. പല പതിറ്റാണ്ടുകളായി കഴുകിക്കൊണ്ടിരിക്കുന്നെങ്കിലും ആ ചെളി പോകുന്നില്ല. ചെളി എന്നത് ആവാസവ്യവസ്ഥയിലെ ജീവസഹായകമായ ഒരു ഘടകമാണ്. അതു പോയാല്‍ ആവാസവ്യവസ്ഥതന്നെ തകരും. കവിതയിലെ ചങ്ങമ്പുഴച്ചെളിയും അങ്ങനെതന്നെ!

സാഹിത്യത്തിലെ ഇപ്പറഞ്ഞ പരിഷ്കാരികള്‍ ചങ്ങമ്പുഴയെ തള്ളിക്കളഞ്ഞുകൊണ്ട് വൈലോപ്പിള്ളിയെ സ്വീകരിച്ചവരാണ്. കവിതയെ അതികാല്‍പ്പനികതയില്‍നിന്നു മോചിപ്പിച്ച് ശാസ്ത്രീയബോധത്തിന്റെ മണ്ണുറപ്പുള്ള സ്ഥലികളിലൂടെ നടത്തിച്ചത് വൈലോപ്പിള്ളിയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, ആ വൈലോപ്പിള്ളിക്ക് ചങ്ങമ്പുഴ ആരായിരുന്നു എന്നറിയുമ്പോള്‍ കഴുകിക്കളയേണ്ടതാണോ ഈ ചെളി എന്ന കാര്യത്തില്‍ അവര്‍ക്കൊരു വീണ്ടുവിചാരമുണ്ടായേക്കാം എന്ന ചിന്തയാണ്, തുടക്കത്തിലേതന്നെ ഈ കാവ്യഭാഗം ഉദ്ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. വൈലോപ്പിള്ളിയേക്കാള്‍ കേമരാണു തങ്ങള്‍ എന്ന് ചങ്ങമ്പുഴയെ ആക്ഷേപിക്കുന്നവര്‍ കരുതുകയില്ലായിരിക്കും എന്നാണ് എന്റെ ചിന്ത. ഇനി മറിച്ചാണു കരുതുന്നതെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ലതാനും.

ഗൃഹാതുരത, വൈകാരികത തുടങ്ങിയവയൊക്കെ വളരെ സ്വാഭാവികങ്ങളായ മാനസികഭാവങ്ങളാണ്. മനസ്സുണ്ടെങ്കില്‍ ഇത് ഉണ്ടാകാതെ വയ്യ. പുതുഭാവുകത്വത്തെക്കുറിച്ചുള്ള നവചിന്തകള്‍ക്കുപോലും അവയെ മനസ്സില്‍നിന്ന് കുടിയിറക്കാന്‍ കഴിയുകയില്ല. കൃത്രിമമായുണ്ടാക്കുന്ന യുക്തിയുടെ കാവ്യസംരംഭങ്ങള്‍ക്ക് അതിനെ പകരംവയ്ക്കാനുമാകുകയില്ല. അതുകൊണ്ടാണ് ചങ്ങമ്പുഴ ഇന്നും പ്രസക്തിയോടെ തുടരുന്നത്. ബുദ്ധിജീവി ഗൌരവങ്ങള്‍ പലതും ചങ്ങമ്പുഴയെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കിലും ആ കവിയെ അതിശയിക്കാന്‍ പിന്നീടുവന്ന ഒരു കവിക്കും സാധിച്ചിട്ടില്ല എന്ന വസ്തുതയും ബാക്കിനില്‍ക്കുന്നു. അനിയന്ത്രിതമായ സ്വാഭാവിക ജലപാതം എവിടെ? പൈപ്പില്‍നിന്ന് കൃത്യമായ ഇടവേളകളില്‍ ഇറ്റിവീഴുന്ന ജലബിന്ദുക്കളെവിടെ? ഇവ തമ്മിലുള്ള വ്യത്യാസമാണ് ചങ്ങമ്പുഴക്കവിതയും അതിനെ തിരുത്താനിറങ്ങിയ ആധുനിക കവിതയും തമ്മിലുള്ളത്!

മഹാകവി വൈലോപ്പിള്ളിക്കുപോലും ആ ഭൂതബാധയില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞുനില്‍ക്കാനായില്ല എന്നതാണ് സത്യം.

'ധന്യനാമിടപ്പള്ളിലെ ഗാന-
കിന്നരന്റെ കവിതകള്‍ പാടി,
കന്യകമാരുമൊത്തയല്‍വക്കില്‍
കൈയുകൊട്ടി കളിച്ചതിന്‍ശേഷം
എന്നുടെയൊച്ച കേട്ടുവോ വേറി-
ട്ടെന്നു പിറ്റേന്നു ചോദിക്കുവോളെ..'' എന്ന്

അതല്ലെങ്കില്‍ വൈലോപ്പിള്ളി ചോദിക്കുമായിരുന്നില്ലല്ലോ. തന്നുടെയൊച്ച വേറിട്ടുകേള്‍പ്പിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു വൈലോപ്പിള്ളി. ആ ശ്രമത്തില്‍ സഫലമാംവിധം വിജയിക്കുകയുംചെയ്തു. എങ്കിലും ആ ഭൂതബാധയെ സ്നേഹിക്കാനും ആദരിക്കാനുമേ വൈലോപ്പിള്ളിക്ക് കഴിഞ്ഞുള്ളൂ. വൈലോപ്പിള്ളിക്ക് അതിന് കഴിഞ്ഞത് സ്വന്തം കാവ്യപ്രതിഭയില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ്. ആരെയും നിന്ദിക്കാതെതന്നെ തനിക്ക് കാവ്യലോകത്ത് സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ചങ്ങമ്പുഴയെ അംഗീകരിക്കാനും ആദരിക്കാനും കഴിഞ്ഞു. ആ നിലയ്ക്കുള്ള ആത്മവിശ്വാസമില്ലാതെ അല്‍പ്പപ്രതിഭരായ കവികള്‍ അസൂയാകലുഷമായ ശാപവചസ്സുമായി നടന്നു. ഇംഗ്ളീഷില്‍ മംല എന്നൊരു വാക്കുണ്ട്. ഭയംകലര്‍ന്ന ബഹുമാനത്തോടെ മാത്രം ഒന്നിനെ കാണാന്‍ കഴിയുന്നതിനെയാണത് സൂചിപ്പിക്കുന്നത്. മംല എന്ന ആ വാക്ക് സൂചിപ്പിക്കുന്ന മാനസികാവസ്ഥയായിരുന്നു പ്രസ്ഥാനനായകരാവാന്‍ വ്യഗ്രതപൂണ്ടുനടന്ന മലയാളത്തിലെ ചില ആധുനിക കവികള്‍ക്ക്.

ചങ്ങമ്പുഴ സൂര്യനെപ്പോലെ ജ്വലിച്ചുനില്‍ക്കുകയായിരുന്നു എന്നത് സത്യമാണ്. ആ സൂര്യനുമുമ്പില്‍ പലരും മെഴുകുതിരികള്‍പോലുമാവാതെ പോവുമായിരുന്നുവെന്നതും സത്യം. വൈലോപ്പിള്ളിക്കുതന്നെയും, തന്റെ ശബ്ദം വേറിട്ടുകേള്‍ക്കുമോ എന്ന ഉല്‍ക്കണ്ഠയുണ്ടായിരുന്നുവെന്നതും സത്യം. കുടിയൊഴിക്കലിന്റെ ഒരു ഈരടിയില്‍ ഭംഗ്യന്തരേണ വൈലോപ്പിള്ളി ഇതുതന്നെയാണ് സൂചിപ്പിച്ചത്.

രാത്രിയില്‍ അയല്‍വീട്ടില്‍പോയി തിരുവാതിര കളിച്ചിട്ട് തന്റെ പ്രിയപ്പെട്ടവനോട് പിറ്റേന്നു ചോദിക്കുകയാണ്; എന്റെ ഒച്ച വേറിട്ടുകേട്ടുവോ എന്ന്. ഇതില്‍ അനുരാഗത്തിന്റെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ അതിലോലമായ അനുഭവസാന്നിധ്യമുണ്ട്. അത് ചിത്രീകരിക്കേണ്ടതാണ് ആ കാവ്യസന്ദര്‍ഭം. അതുമാത്രമായിരുന്നു വൈലോപ്പിള്ളിയുടെ ഉദ്ദേശമെങ്കില്‍ തിരുവാതിരപ്പാട്ട് എന്നു പൊതുവില്‍ പറഞ്ഞുവച്ചാല്‍ മതിയായിരുന്നു. എന്നാല്‍, വൈലോപ്പിള്ളി അങ്ങനെ പറയുകയല്ല ചെയ്തത്. പിന്നെയോ? ധന്യനാമിടപ്പള്ളിലെ ഗാനകിന്നരന്റെ കവിതകള്‍ പാടിയാണ് തിരുവാതിര കളിച്ചത് എന്നുകൂടി പറഞ്ഞുവച്ചു. ഇടപ്പള്ളിലെ ആ ഗാനകിന്നരന്‍ ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയുടെ സംഗീതാത്മകമായ ആ ശബ്ദവിശേഷത്തില്‍നിന്ന് വേറിട്ട് തന്റെ ഒച്ച കേട്ടുവോ എന്നുതന്നെയാണ് വൈലോപ്പിള്ളി ചോദിച്ചത്. അങ്ങനെ ചോദിക്കുന്നിടത്ത് അവസാനിപ്പിച്ചു അദ്ദേഹം ആ ചിന്തകള്‍. തന്റെ ഒച്ച വേറിട്ടുകേള്‍പ്പിക്കാന്‍, ചങ്ങമ്പുഴയുടെ ഒച്ച അടപ്പിക്കണമെന്ന് ചിന്തിച്ചില്ല. സ്നേഹാര്‍ദ്രമായ, അനസൂയവിശുദ്ധമായ ഒരു മനസ്സ് വൈലോപ്പിള്ളിക്കുണ്ടായിരുന്നതുകൊണ്ടാണത്. അത് ഇല്ലാത്ത കുല്‍സിതത്വത്തിന്റെ മനസ്സുകള്‍ക്ക് ചങ്ങമ്പുഴയെ നിന്ദിക്കുകയേ തരമുണ്ടായിരുന്നുള്ളൂ. അവരത് ചെയ്തു; ചെയ്തുകൊണ്ടേയിരിക്കുന്നു.

ആധുനികതയുടെ പേരില്‍ ചങ്ങമ്പുഴയെ അധിക്ഷേപിച്ച ആധുനികര്‍ കാണാത്ത മറ്റൊരു കാര്യമുണ്ട്. അവര്‍ക്കുപോലും വഴികാട്ടിയായിനിന്നുകൊണ്ട് ലോകകവിതയെ പരിഭാഷപ്പെടുത്തി മലയാളത്തിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണെന്നതാണ് അത്. ഏതെങ്കിലും ഒരു പ്രദേശത്തെ കവിതകള്‍മാത്രം നിരന്തരമായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയല്ല ചങ്ങമ്പുഴ ചെയ്തത്. ചൈനീസ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, പേര്‍ഷ്യന്‍ കവിതകള്‍ പരിഭാഷപ്പെടുത്തി. ലോകകവിതയെ മലയാളിക്കുമുമ്പില്‍ സമഗ്രതയോടെ ആദ്യം അവതരിപ്പിച്ച കവിയാണ് ചങ്ങമ്പുഴ. ആധുനികര്‍ക്ക് വഴിതുറന്നുകൊടുത്തയാളാണ്. കീറ്റ്സ്, സ്വിന്‍ബേണ്‍, ടെന്നിസണ്‍, ഓസ്കാര്‍വൈല്‍ഡ്, ഹൈനെ, ഒമര്‍ഖയാം, ചെഖോവ് എന്നിങ്ങനെ എത്രയോ പേരുടെ കൃതികള്‍ പരിഭാഷപ്പെടുത്തി മലയാളവും വിശ്വസാഹിത്യവുമായുള്ള ബന്ധം സ്ഥാപിച്ചു. ഇങ്ങനെ നോക്കിയാല്‍ ലോകകവിതയെ വിപുലമായനിലയില്‍ മലയാളികള്‍ക്കുമുമ്പിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണ്. ഇക്കാര്യത്തില്‍ ആകെ ഒരു ദോഷമേ പറയാനുള്ളൂ. ആരുടെ കവിത ചങ്ങമ്പുഴ പരിഭാഷപ്പെടുത്തിയാലും അത് ചങ്ങമ്പുഴക്കവിതയാവുമായിരുന്നു.

പാംഗ്രോവ്സ് ഗോള്‍ഡന്‍ ട്രഷറി എന്ന കൃതി അഞ്ച് വാള്യമായുള്ളതാണ്. ഇത് ജിയുടെ കൈയില്‍നിന്ന് ചങ്ങമ്പുഴ കടം വാങ്ങിക്കൊണ്ടുപോയിട്ട് ആറുവര്‍ഷം കഴിഞ്ഞാണ് തിരിച്ചുകൊടുത്തത് എന്ന് ജി പറഞ്ഞിട്ടുണ്ട്. ഈ ആറുവര്‍ഷംകൊണ്ട് അതിലെ നിരവധി കവിതകള്‍ ചങ്ങമ്പുഴ പരിഭാഷപ്പെടുത്തി.

പിന്നീടുവന്ന കവികളും നിരൂപകരുമൊക്കെ ചങ്ങമ്പുഴക്കവിതയ്ക്കുമുന്നില്‍ തോറ്റുപോകുകയായിരുന്നു എന്നതാണ് സത്യം. ആ കവിതയെ പൂര്‍ണമായി അളക്കാനുള്ള അളവുകോല്‍ അവരുടെ ആരുടെയും പക്കലില്ലാതെപോയി.

ചങ്ങമ്പുഴക്കവിതയുടെ ജനപ്രിയതയെ, അതേ വഴിക്കുതന്നെ പിന്തുടര്‍ന്നോ,വേറെ വഴിയിലൂടെ മറികടന്നോ ചെന്ന് ആര്‍ക്കെങ്കിലും അസ്തപ്രഭമാക്കാമായിരുന്നല്ലോ. ഇന്ന് ചങ്ങമ്പുഴച്ചെളി കഴുകിക്കളയാന്‍ ശ്രമിക്കുന്നവര്‍ക്കടക്കം ആര്‍ക്കും അതിനു കഴിഞ്ഞില്ലെന്നതാണ് സത്യം. ആ സത്യം തിരിച്ചറിയുന്നതുകൊണ്ടുതന്നെ, അതിനെ ആക്ഷേപിച്ച് സ്വത്വം സ്ഥാപിച്ചെടുക്കാനായി പിന്നീട് ശ്രമം.

നിരൂപകരുടെ കാര്യവും ഇങ്ങനെതന്നെ. തങ്ങളുടെ പക്കലുള്ള എല്ലാ മുഴക്കോലുകളും ആ കാവ്യമഹാവൃക്ഷത്തിനുമുന്നില്‍ പരാജയപ്പെടുന്നത് അവര്‍ തിരിച്ചറിഞ്ഞു. ആ കാവ്യാനുഭവം തങ്ങളുടെ നിരൂപണപദ്ധതികള്‍ക്കോ തങ്ങളുടെ പക്കലുള്ള നിരൂപണായുധങ്ങള്‍ക്കോ വഴങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞ് അവരും ഭയന്ന് വഴിമാറി നടന്നു. ചങ്ങമ്പുഴക്കവിതയെക്കുറിച്ചുള്ള ഈ വിധത്തിലുള്ള അസൂയയും ഭയവുമാണ് മലയാളത്തില്‍ കാല്‍പ്പനികതയെത്തന്നെ അധിക്ഷേപിക്കുന്ന ഒരു മാനസികാവസ്ഥയുടെ വാതില്‍ തുറന്നിട്ടത്.

കവികള്‍ ഭയന്നു; നിരൂപകര്‍ ഭയന്നു; ക്ളാസ് മുറിയിലെ അധ്യാപകര്‍ ഭയന്നു. എങ്ങനെ ഈ നവ്യകാവ്യാനുഭൂതികളെ, സൌന്ദര്യാനുഭവത്തെ കുട്ടികള്‍ക്ക് അതിന്റെ ഭാവസമഗ്രതയോടെ പകര്‍ന്നുകൊടുക്കുമെന്നറിയാതെ അധ്യാപകര്‍ വിഷമിച്ചു. ഈ സൂര്യന്റെ മുമ്പില്‍ തങ്ങളുടെ മണ്‍ചെരാതുകള്‍ക്കെന്തു പ്രസക്തി എന്ന് കവികള്‍ വിഷമിച്ചു. ഏതുവിധത്തില്‍ ഈ കവിതയെ അളന്നുകുറിക്കുമെന്ന് നിരൂപകര്‍ വിഷമിച്ചു. ഇങ്ങനെ എല്ലാവരും ഒരുപോലെ ഭയന്നത് മലയാള കാവ്യചരിത്രത്തില്‍ ഈ ഒരു കവിയെമാത്രം! അനുവാചകരാകട്ടെ, ഇതൊന്നുമല്ല തങ്ങളുടെ പരിഗണനകള്‍ എന്നതുകൊണ്ടുതന്നെ ചങ്ങമ്പുഴക്കവിതയെ ഭയക്കാതെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു. അവര്‍ അതിനെ അനുഭവിച്ചു. കണ്ണുകൊണ്ടോ കാതുകൊണ്ടോ മാത്രമല്ല, സമസ്ത ഇന്ദ്രിയങ്ങള്‍കൊണ്ടും ആത്മാവുകൊണ്ടും ആസ്വാദകര്‍ അനുഭവിക്കുകയാണ് അന്നും ഇന്നും ചങ്ങമ്പുഴയെ. ക്ളാസ് മുറിയിലും അക്കാദമിക് ലൈബ്രറിയിലും ഒതുങ്ങാത്ത ഈ കവി ആസ്വാദകരുടെ മനസ്സില്‍മാത്രം ഒതുങ്ങിനിന്നു.

ചങ്ങമ്പുഴയ്ക്ക് ഇതറിയാമായിരുന്നു എന്നു തോന്നുന്നു. നിരൂപകരെയും കവികളെയും ഒക്കെ അദ്ദേഹം അവരുടെ പരിമിതികളോടെ തന്നെ തിരിച്ചറിഞ്ഞിരുന്നു. തന്റെ കവിതയെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിക്കുമെന്നും അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇങ്ങനെ പാടിയത്:

"സാഹിത്യകാരന്മാര്‍; സാഹിത്യകാരന്മാര്‍
സാഹസികന്മാര്‍, ഭയങ്കരന്മാര്‍!
ഇല്ലവര്‍ക്കാര്‍ക്കും മനഃസാക്ഷിയെന്നൊന്നൊ-
രെള്ളോളമെങ്കിലും; എന്തുചെയ്യും?''
"ക്ഷുദ്രജന്തുക്കള്‍ തന്‍ കാഴ്ചബംഗ്ളാവതില്‍
എത്തിനോക്കുമ്പോള്‍ അറപ്പുതോന്നും''

ഇതു തന്റെയൊരു ജീവിതപരിതസ്ഥിതിയുടെ പ്രതിഫലനംകൂടിയാണ്; എന്നു ചങ്ങമ്പുഴ കണ്ടിരുന്നു.

ചങ്ങമ്പുഴയ്ക്ക് കവിത നൈസര്‍ഗികമായ ഒരു പ്രവാഹമായിരുന്നു. അന്നന്നു കാണുന്നതിനെക്കുറിച്ച്; അപ്പോഴപ്പോള്‍ തോന്നുന്നതിനെക്കുറിച്ച് അദ്ദേഹം പാടി. അന്നന്ന്അനുഭവിച്ചതിനെ അദ്ദേഹം പകര്‍ത്തി. ഏതു പകര്‍ത്തിയാല്‍ ലാഭം, ഏതു പകര്‍ത്തിയാല്‍ നഷ്ടം എന്നൊന്നും ചിന്തിച്ചില്ല. എന്തിനെക്കുറിച്ചെഴുതിയാല്‍ ഗൌരവമുള്ള കവിയാകും, എന്തിനെക്കുറിച്ചെഴുതിയാല്‍ ലാഘവത്വമുള്ള കവിയാകും എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെയാണ് ചിന്തയുടെ കല്ലിപ്പ് ഇല്ലാത്ത അകൃത്രിമസുന്ദരമായ ഒരു മസൃണത ആ കവിതയ്ക്ക് ജന്മസിദ്ധിയായിത്തന്നെ കിട്ടിയത്. ചങ്ങമ്പുഴ കാല്‍പ്പനിക കവി എന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍, കാല്‍പ്പനികതയ്ക്ക് രണ്ട് ധാരകളുണ്ട്. ജീവിതത്തെ ഒരുപാട് സ്നേഹിക്കുകയും സമൂഹത്തോടുള്ള പ്രതിജ്ഞഞാബദ്ധത നിലനിര്‍ത്തുകയും ചെയ്യുന്ന കാല്‍പ്പനികരീതിയുണ്ട്. കാളിദാസനും വള്ളത്തോളും വൈലോപ്പിള്ളിയുമൊക്കെ ആ ധാരയില്‍പെടും. രണ്ടാമത്തേത് ജീവിതത്തെ ചിലപ്പോള്‍ സ്നേഹിക്കും; ചിലപ്പോള്‍ നിരാകരിക്കും. യൂറോപ്യന്‍ ലേറ്റര്‍ റൊമാന്റിസിസത്തിന്റെ ട്രെന്‍ഡാണിത്. ഇതില്‍ ഭാവസ്ഥിരത (Consistency) ഉണ്ടാവില്ല. കീറ്റ്സ്, സ്വിസ്ബേണ്‍ എന്നിവരൊക്കെ ഇതില്‍പെട്ടവരാണ്. ഇത് കൂടുതല്‍ സൌന്ദര്യാത്മകമാണ്; വികാരപരവുമാണ്. ഈ ദ്വന്ദസാന്നിധ്യത്തിന്റെ (bipolarity) കവിയായിരുന്നു ചങ്ങമ്പുഴ. അതുകൊണ്ടുതന്നെയാണ്, ആ കവിതകളില്‍ പ്രത്യയസ്ഥൈര്യം അസാധ്യമാകുംവിധം വൈരുധ്യം പ്രകടമായി കാണുന്നതും. ഒരേ കാഴ്ച രണ്ടുദിവസങ്ങളില്‍ രണ്ട് അനുഭവങ്ങള്‍ പ്രദാനംചെയ്താല്‍ രണ്ടും അതേപോലെ പകര്‍ത്തിവയ്ക്കും. അവയിലെ വൈരുധ്യം അദ്ദേഹത്തിന് പ്രശ്നമാകില്ല.

"സുപ്രഭാതമേ, നീയെനിക്കിന്നൊ-
രപ്സരസ്സിനെ കാണിച്ചുതന്നു''- എന്ന് എഴുതിയ ചങ്ങമ്പുഴ അടുത്ത ദിവസം

"നാരികള്‍; നാരികള്‍; വിശ്വവിപത്തിന്റെ
നാരായവേരുകള്‍; നാരകീയാഗ്നികള്‍'' എന്ന് എഴുതും.

ഒരുദിവസം മന്നത്തു പത്മനാഭനെക്കുറിച്ച് എഴുതും. അടുത്ത ദിവസം കാള്‍മാര്‍ക്സിനെക്കുറിച്ചുമെഴുതും. അപ്പോള്‍ തോന്നുന്നത് അപ്പോള്‍ പാടും. അപ്പപ്പോള്‍ അനുഭവിക്കുന്നത് അപ്പപ്പോള്‍ പകര്‍ത്തും. ഏതു പകര്‍ത്തിയാല്‍ ലാഭം ഏതു പകര്‍ത്തിയാല്‍ നഷ്ടം എന്നൊന്നും നോക്കാറില്ല. എന്തിനെക്കുറിച്ചെഴുതിയാല്‍ ഗൌരവമുള്ള കവിതയായി കണക്കാക്കപ്പെടും; എന്തിനെക്കുറിച്ചെഴുതിയാല്‍ ലാഘവത്വമുള്ള കവിയായി കണക്കാക്കപ്പെടും - ആ വിഷയമേ ചിന്തിക്കുന്നില്ല. അതാണ് കവിയുടെ അകൃത്രിമത്വം; അതാണ് ആത്മാര്‍ഥത. ഒരേകാഴ്ചതന്നെ രണ്ടുദിവസം രണ്ട് അനുഭവങ്ങളാണെങ്കില്‍ അത് രണ്ടും പകര്‍ത്തിവയ്ക്കും. ഇതില്‍ വൈരുധ്യമുണ്ടോ എന്നുപോലും ചിന്തിക്കില്ല.

'ഇന്നലെ രാത്രിയില്‍ ഞാനൊരു പൂവിന്റെ
മന്ദസ്മിതത്തില്‍ കിടന്നുറങ്ങി' എന്ന് ഒരുദിവസം.
'അത്യനഘമാമീ നിമിഷത്തിലുത്തമേ നീ മരിക്കണം
മാമകാശയം ക്രൂരമാണെങ്കിലോമനേ നീ പൊറുക്കണം' എന്ന് അടുത്തദിവസം. ഇത് ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ്. അത് മറച്ചുവച്ചില്ല ചങ്ങമ്പുഴ ഒരിക്കലും.

അനുഭൂതികളായി മനസ്സില്‍ ഉണരുന്നതിനെ ചിന്തയില്‍ സ്ഫുടം ചെയ്തെടുക്കാനോ ഗൌരവപൂര്‍ണമായ ജീവിതവീക്ഷണത്തിലേക്ക് ഉയര്‍ത്തിയെടുക്കാനോ ഒന്നും അദ്ദേഹം തുനിഞ്ഞില്ല. അസാമാന്യ പ്രതിഭയുള്ള ഒരു കവിക്കും അതിന്റെ ആവശ്യവുമില്ല. കവിത മനസ്സില്‍ എങ്ങനെയുണ്ടാകുന്നുവോ, അങ്ങനെതന്നെ അകൃത്രിമസുന്ദരമായി അദ്ദേഹം അത് അവതരിപ്പിച്ചു.

അതിവൈകാരികനാകുമ്പോഴൊക്കെ താന്‍ ചങ്ങമ്പുഴയായിപ്പോകുന്നു എന്ന് വൈലോപ്പിള്ളി മാഷ് ഒരിക്കല്‍ പറഞ്ഞു. അതിവൈകാരികനായിരിക്കുന്ന സന്ദര്‍ഭം എന്നത് കവിയായിരിക്കുന്ന സന്ദര്‍ഭം എന്ന് മനസിലാക്കാം. കവിയായിരിക്കുമ്പോഴൊക്കെ ചങ്ങമ്പുഴയായിപ്പോകുന്നു എന്നര്‍ഥം. ആ പുഴയെ ബോധപൂര്‍വം മറികടക്കേണ്ടിയിരിക്കുന്നു എന്നര്‍ഥം. ആ പുഴയെ മറികടക്കാന്‍ ബോധപൂര്‍വം ശ്രമിച്ചപ്പോഴാണ് അയ്യപ്പപ്പണിക്കരും മറ്റും ടി എസ് എലിയറ്റിലും മറ്റും ചെന്നെത്തിയത് എന്നതും ഓര്‍ക്കണം. വൈലോപ്പിള്ളിക്ക് പുഴ കടന്ന് വൈലോപ്പിള്ളിയില്‍ത്തന്നെ ചെന്നെത്താന്‍ പറ്റി!

സ്വന്തം ജീവിതകാലത്താകെ ഇതുപോലെ നിറഞ്ഞുതുടിച്ചുനിന്ന മറ്റൊരു കവിയില്ല. ജീവിതകാലത്തു മാത്രമല്ല, വരും കാലങ്ങളിലും ആ പ്രഭാവം പ്രസരിച്ചുനില്‍ക്കും.

താന്‍ പടര്‍ത്തിവിട്ട വൈകാരികതയില്‍നിന്ന് ചിന്താപരതയിലേക്കും കാല്‍പ്പനികതയില്‍നിന്ന് ആധുനികതയിലേക്കുമുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു കേരളത്തെ ചങ്ങമ്പുഴ സൃഷ്ടിച്ചു. ഇന്നും കേരളത്തിനുമുന്നില്‍ ആ അവസ്ഥ തുടരുന്നു.

ആ വൈകാരികതയില്‍നിന്ന് കേരളത്തെ എന്‍ വി കൃഷ്ണവാര്യര്‍ രക്ഷിച്ചു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അത് അതേപടി അംഗീകരിച്ചാലും ഒരു ചോദ്യം ബാക്കിനില്‍ക്കും. കേരളത്തിന് ചങ്ങമ്പുഴ ആരായിരുന്നുവോ, അതാകാന്‍ എന്‍ വിക്കു കഴിഞ്ഞുവോ? ഈ ചോദ്യത്തിനുമുന്നില്‍ ആ വാദത്തിലെ യുക്തിയുടെ മുന ഒടിയുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം തിരയുമ്പോള്‍ ചങ്ങമ്പുഴയെ നമുക്ക് കൂടുതല്‍ മനസിലാകും.

നിരൂപണരംഗത്ത് നിലവിലുള്ള ഒരു കാപട്യമാണ് ചങ്ങമ്പുഴയെയും അദ്ദേഹത്തിന്റെ കാല്‍പ്പനികതയെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. സാധാരണ ആസ്വാദകന്റെ നിലവാരം പണ്ഡിതനായ ആസ്വാദകന്റെ നിലവാരത്തിനു താഴെയാണ് എന്ന് വാദിക്കുന്നതാണ് ആ കാപട്യം.

'Is there a majority literature?' എന്ന ഗ്രന്ഥത്തിലൂടെ ലെസ്ലി ഫൈഡ്ലര്‍ പൊളിച്ചതാണ് ഈ കാപട്യം. ഭൂരിപക്ഷസാഹിത്യം എന്നൊന്നുണ്ടോ എന്ന കൃതിയില്‍ അദ്ദേഹം ചോദിക്കുന്നു: സാങ്കേതിക പരിജ്ഞാനം ലഭിക്കാത്ത ആസ്വാദകന്റെ ഭാവുകത്വം അതു ലഭിച്ച ആസ്വാദകന്റേതിനു താഴെയാണോ? അല്ല എന്ന് ഫൈഡ്ലര്‍ വാദിക്കുന്നു. ഇതില്‍ ആദ്യത്തെ കൂട്ടരുടെ കവിയായിരുന്നു ചങ്ങമ്പുഴ. സത്യം. എന്നാല്‍, രണ്ടാമത്തെ കൂട്ടര്‍ക്ക് വിസ്മയത്തോടെയല്ലാതെ ആ പദപ്രവാഹത്തെ നോക്കിക്കാണാനാകുമോ? ഇല്ല എന്നതും സത്യം. അപ്പോള്‍ എല്ലാവരുടെയും കവിയായിരുന്നു ചങ്ങമ്പുഴ എന്ന അര്‍ഥം മെല്ലെ ഉണര്‍ന്നുവരുന്നു.

നിരൂപകര്‍ക്ക് ചങ്ങമ്പുഴക്കവിത ഒരിക്കലും വഴങ്ങിക്കൊടുത്തിട്ടില്ല എന്നതാണ് സത്യം. അതല്ലെങ്കില്‍ ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകളെ ചേര്‍ത്തുവച്ച് ഇടപ്പള്ളിപ്രസ്ഥാനം എന്ന് അവര്‍ പറയുകയില്ലായിരുന്നല്ലോ. ജീവിതാസക്തിയുടെ ചങ്ങമ്പുഴക്കവിതയെവിടെ? ജീവിതവിരക്തിയുടെ ഇടപ്പള്ളിക്കവിതയെവിടെ? ഒന്നില്‍ ശുഭവിശ്വാസവും ജീവിതരതിയും. മറ്റൊന്നില്‍ അശുഭചിന്തകളും മൃത്യുവാസനയും. ഇവയെ രണ്ടും എങ്ങനെ ചേര്‍ത്തുവയ്ക്കും? പാരാവാരംപോലുള്ള ചങ്ങമ്പുഴയുടെ സാഹിത്യ സംഭാവനകളെവിടെ? പരിമിതമായ ഇടപ്പള്ളിയുടെ കാവ്യങ്ങളെവിടെ. ഇരുവര്‍ക്കുമിടയില്‍ താരതമ്യമില്ല എന്നതാണ് സത്യം. ചങ്ങമ്പുഴക്കവിത വളരെ സ്വാഭാവികമായുണ്ടാവുന്ന ഒരു ജലപാതംപോലെയായിരുന്നു. അനിയന്ത്രിതമായ ജലപാതത്തിന്റെ ശക്തിസൌന്ദര്യങ്ങളെവിടെ, കൃത്യമായ വ്യാസത്തില്‍, കൃത്യമായ ഇടവേളകളില്‍, കൃത്യമായ അളവില്‍ വരുന്ന പൈപ്പുവെള്ളമെവിടെ? വെള്ളച്ചാട്ടവും പൈപ്പുവെള്ളവുംപോലുള്ള വ്യത്യാസമായിരുന്നു ചങ്ങമ്പുഴയുടെ കാല്‍പ്പനികതയും അതിനെ തിരുത്താന്‍ വന്ന ആധുനികരുടെ ആധുനികതയും തമ്മില്‍ ഉണ്ടായിരുന്നത്.

ചങ്ങമ്പുഴയുടെതന്നെ രണ്ടു വരികള്‍ ആ കവിക്കും കവിതയ്ക്കുമുള്ള വിശേഷണമാകുന്നുണ്ട്. ആ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഈ പ്രബന്ധം ഉപസംഹരിക്കട്ടെ.

"എത്രലോകം തപസ്സുചെയ്താലാ
ണെത്തിടുന്നതൊരിക്കലീ ശബ്ദം
ഉത്തമകവേ, നന്നായറിവൂ
ഹൃത്തിലായതിന്‍ ദിവ്യമഹത്വം.

*
പ്രഭാവര്‍മ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 30 ജനുവരി 2011

Saturday, September 11, 2010

കലിയും കലയും

'പാടുന്ന പിശാച് 'മുന്‍നിറുത്തി ഒരന്വേഷണം

"ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനഃക്ളേശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാരൂപമായ ഈ കൃതി എഴുതിയത്... ഈ കൃതിയില്‍ അക്കാലത്തെ എന്റെ മനോവ്യാപാരങ്ങള്‍ അതേപടി കാണാവുന്നതാണ്.''

'പാടുന്ന പിശാച്' എന്ന കാവ്യത്തിന്റെ മുഖക്കുറിയായിക്കാണുന്ന കവിവാക്യങ്ങളില്‍ ചിലതാണിവ. മനഃക്ളേശത്തിനു കാരണം അസാധാരണമായ ഒരു പ്രണയബന്ധത്തിന്റെ തകര്‍ച്ചയും ഉറ്റവരാല്‍ വെറുക്കപ്പെട്ട അവസ്ഥയുമാണെന്ന് ചങ്ങമ്പുഴയുടെ ജീവചരിത്രഗ്രന്ഥങ്ങളില്‍നിന്നറിയാം. ഭര്‍ത്തൃമതിയും ആറു മക്കളുടെ അമ്മയുമായ ഒരു സ്‌ത്രീയുമായി അപകടത്തിന്റെ വക്കിലൂടെ ആനന്ദകരമായി തുടര്‍ന്നുപോന്ന അനുരാഗത്തിന്റെ പരിസമാപ്‌തിയായിരുന്നു അത്.

അങ്ങേയറ്റം അസ്വാസ്ഥ്യജനകമായ അനുഭവങ്ങളുടെ ആത്മകഥയായി ഈ കവിത വായിക്കാന്‍ കവിയുടെ ആമുഖവാക്യങ്ങള്‍ നമ്മെ ക്ഷണിക്കുന്നു. ഉല്‍ക്കടവും സൂക്ഷ്‌മവുമായ അനുഭവങ്ങളുടെ ആത്മകഥ തന്നെയല്ലേ എല്ലാ മികച്ച കലാസൃഷ്‌ടികളും? വ്യക്തിതലത്തിലെ അനുഭവത്തിന്റെ ഉല്‍ക്കടാവസ്ഥകള്‍ ഏതോ അനുപാതത്തില്‍ ഒരു സമയത്തിന്റെ അനുഭവങ്ങളുടെ പരോക്ഷവിതാനങ്ങളെ കടാക്ഷിച്ചുനില്‍ക്കും. ഈ കടാക്ഷം നേര്‍ക്കുനേരെയുള്ള നോട്ടമാവില്ല; സങ്കീര്‍ണമായിരിക്കും. സങ്കീര്‍ണതകള്‍ക്കിടയിലൂടെ അവയുടെ ഒത്തിരിപ്പ് ഫലിക്കുന്ന കൃതികളായിരിക്കില്ലേ മികച്ച കലാസൃഷ്‌ടികള്‍? വ്യക്ത്യനുഭവത്തിന്റെ ഉല്‍ക്കടാവസ്ഥകള്‍ അസ്ഥിയില്‍ക്കൊള്ളുമാറ് ആവിഷ്‌ക്കരിക്കുമ്പോഴായിരിക്കും അവ ആ സമയത്തിന്റെ സൂക്ഷ്‌മാനുഭവങ്ങളുമായി സഫലമായി ബന്ധം പുലര്‍ത്തുന്നതെന്നും പറയാന്‍ കഴിഞ്ഞേക്കും. എന്തായാലും വ്യക്തിജീവിതത്തിലെ ഒരു സവിശേഷസന്ദര്‍ഭം മുന്‍നിറുത്തി അനുഭവങ്ങളെ അസ്ഥിയില്‍ക്കൊള്ളുമാറ് ആവിഷ്‌ക്കരിക്കുകയാണ് 'പാടുന്ന പിശാച്'. അനുഭവങ്ങളെ അസാധാരണമാംവിധം ഉല്‍ക്കടമായി അനുഭവിക്കുകയും അസാധാരണമായി അനുഭവിക്കത്തക്കതരത്തില്‍ പുതുതായി സൃഷ്‌ടിക്കുകയുമാണ് കവി ചെയ്യുന്നതെന്നു പറയാം. ഈ സൃഷ്‌ടിയിലൂടെ ചില കലാരഹസ്യങ്ങളും അനാവരണം ചെയ്യപ്പെടുന്നുണ്ട്. സ്ഥൂലമായ ആത്മകഥാംശങ്ങളെക്കാള്‍ പ്രാധാന്യം അവയ്‌ക്കാണെന്നും വരാം.

II

ചങ്ങമ്പുഴയ്‌ക്ക് പല നിലയിലും അഭിമതനായിരുന്ന ബോദ്‌ലെയറുടെ ഭാഷയില്‍ കവി നരകത്തിന്റെ ഓമനയാണ് (hell's own pet). ചങ്ങമ്പുഴയും ഇവിടെ അങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്. പതിനാറു ഖണ്ഡങ്ങളുള്ള ഈ ദീര്‍ഘകാവ്യത്തിന്റെ ഒന്നാംഖണ്ഡം ഒരേസമയം പേടിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന പാപമയൂരത്തിന്റെ അസാധാരണചിത്രത്തോടെയാണല്ലോ തുടങ്ങുന്നത്. കവി തന്റെ ഉള്ളിലുള്ള പാപം പുറത്തെടുത്ത് വ്യക്തിത്വം കൊടുത്ത് ആവിഷ്‌ക്കരിക്കുകയാണിവിടെ. കവിയിലെ പാപം ആവിഷ്‌കൃതരൂപത്തില്‍ സുന്ദരമായിത്തീരുന്നു. ലോകം തനിക്കു നരകമായും ലോകത്തിന് താന്‍ ചതുര്‍ഥിയായും തീരുന്ന ഭീകരമായ പൊരുത്തക്കേടില്‍ ഈ പാപമയൂരമല്ലാതെ ആരുമില്ല തനിക്കുറ്റവരായി എന്നാണു കവി പറയുന്നത്. ആ ഉറ്റമിത്രം തന്റെ മനസ്സ് കൊത്തിക്കുടിച്ചുകൊള്ളട്ടെ.

ആമുഖമെന്നോണം വരുന്ന ഈ വരികള്‍, പാപവുമായുള്ള ഒരു സംവാദമായി, മയൂരാകൃതി പൂണ്ടു സുന്ദരമായ പാപവുമായുള്ള സംവാദമായിക്കൂടി തുടര്‍ന്നുള്ള ഖണ്ഡങ്ങള്‍ വായിക്കാന്‍ സാധ്യത നല്‍കുന്നുണ്ട്. അവസാനഖണ്ഡത്തിന് ഏതാണ്ടൊരുപസംഹാരത്തിന്റെ സ്വരമാണ്. താനീ പ്രചണ്ഡപ്രലപനം നിറുത്തുകയാണെന്നും തനിക്കു മാപ്പു നല്‍കണമെന്നും മറ്റും.

ഇവയ്‌ക്കിടയിലുള്ള പതിനാലു ഖണ്ഡങ്ങളില്‍ മൂന്നുനാലു പ്രമേയങ്ങളാണ് പ്രധാനമായി ആവിഷ്‌ക്കരിക്കുന്നത്. ആദര്‍ശരശ്‌മികള്‍ മനസ്സില്‍ കുടിവച്ച നവയൌവനത്തില്‍ ദാരിദ്ര്യമായിരുന്നുവെങ്കിലും മനസ്സ് സൂര്യപ്രഭ നിറഞ്ഞതായിരുന്നു. ഈ ആദര്‍ശപരത വെടിഞ്ഞ്, പ്രായോഗികത്വത്തിന്റെ പാതയിലൂടെ ഭൌതികോല്‍ക്കര്‍ഷത്തിലേക്കു കുതിക്കാനാണ് സുഹൃത്ത് ഉപദേശിക്കുന്നത്. ഇത് സാഹചര്യത്തിന്റെ ഉപദേശമാവാം. ഈ ഉപദേശംകേട്ട് പട്ടാട മാറ്റി പടച്ചട്ടയണിഞ്ഞ് ഭൌതികോല്‍ക്കര്‍ഷത്തിലേക്കു കുതിക്കുന്ന കവിയെയാണ് പിന്നെ കാണുന്നത്. പ്രകൃതിശക്തികള്‍പോലും പിന്മാറത്തക്കവിധം ഉഗ്രവേഗത്തിലായിരുന്നു കുതിപ്പ്. അങ്ങനെ ക്രമേണ കാപട്യക്കാരനായി, മിത്രങ്ങളുടെ അസൂയാകലുഷിതമായ പ്രവൃത്തികളെ അതിജീവിച്ചു മുന്നേറിയപ്പോള്‍ ഉല്‍ക്കര്‍ഷലക്ഷ്‌മി വന്നു ചുംബിക്കുകയും താന്‍ അഹങ്കരിക്കുകയും ചെയ്‌തു. രണ്ടും മൂന്നും ഖണ്ഡങ്ങളിലെ പ്രതിപാദ്യം ഇതാണ്. അഹങ്കാരം തലയ്‌ക്കുപിടിച്ച കവി പിശാചായി മാറുന്നതാണ് അടുത്ത ഖണ്ഡത്തില്‍ കാണുന്നത്. പക്ഷേ അത് വെറും പിശാചല്ല, വൈരുധ്യങ്ങളുടെ കൂടാരമാണ് ; നല്ലതും ചീത്തയും കൂട്ടിക്കുഴച്ച വിചിത്രസൃഷ്‌ടിയാണ്:

"ഓടക്കുഴലൊരു കൈയില്‍, കൊടുന്തല-
യോടു മറ്റൊന്നി, ലൊന്നില്‍ക്കഠാരം,
വേറൊന്നില്‍ മദ്യചഷകം, സ്‌ഫുലിംഗങ്ങള്‍
പാറും ഗരളമൊരു കരത്തില്‍,
രക്തമിറ്റിറ്റു വീഴും കുടര്‍മാലകള്‍
തത്തിക്കളിക്കുന്ന ഹസ്‌തമേകം
ശ്രീലസൌരഭ്യമെഴും മലര്‍മാലകള്‍
ചേലഞ്ചി മിന്നുന്ന ഹസ്‌തമന്യം,
ഹസ്‌തമൊന്നില്‍ ഗീത; മറ്റൊന്നില്‍ കാമാഗ്നി
കത്തുന്ന പൂരപ്രബന്ധകാവ്യം.''

കിന്നരത്വത്തില്‍നിന്ന് പൈശാചികത്വത്തിലേക്കുള്ള ഈ പരിണാമമാണ് ഒരു പ്രമേയം. ഈ മാറ്റംമൂലം അനുഭവിക്കുന്ന ആത്മനിന്ദയാണ് അഞ്ചാംഖണ്ഡത്തില്‍ വര്‍ണിക്കുന്നത്.

മറ്റൊരു പ്രധാനപ്രമേയം പാപിയും പിശാചുമായ കവിയും സ്‌ത്രീയുമായുള്ള ബന്ധത്തിന്റേതാണ്. ആറ്, എട്ട്, ഒന്‍പത്, പത്ത് എന്നീ ഖണ്ഡങ്ങളില്‍ ഏറെക്കുറെ അതാണു ചിത്രീകരിക്കുന്നത്. ഇതില്‍ ചിത്രീകരിക്കപ്പെടുന്ന സ്‌ത്രീ ദേവതയെപ്പോലെ പരിശുദ്ധയാണ്. അത് കവിയുടെ പ്രേമഭാജനമായിരുന്ന ദേവിയാവാം. സ്‌ത്രീയെ സംബന്ധിക്കുന്ന തന്റെ വിശുദ്ധസങ്കല്‍പങ്ങളെല്ലാം അവളില്‍ സാക്ഷാല്‍ക്കരിക്കുകയാവാം. താന്‍ മുള്ളുമുരിക്കും അവള്‍ മുല്ലവള്ളിയും; താന്‍ നിര്‍ദയചിത്തവും അവള്‍ തപോവനവും. പിശാചായ തന്നോട് അടുക്കേണ്ടെന്ന ആഹ്വാനമാണ് പിന്നീട്. അടുത്താല്‍ കൊന്നു കുടര്‍മാല ചാര്‍ത്തും. പക്ഷേ സ്‌ത്രീ തന്നെ വീണ്ടും ഗന്ധര്‍വനാക്കി മാറ്റുന്നുവെന്നാണ് അനുഭവം. ബാഹ്യലോകത്തിന്റെ നടപടിക്രമങ്ങളോടുള്ള തുറന്ന പരിഹാസവും വിമര്‍ശനവുമാണ് ഇനിയൊരു പ്രമേയം. രാഷ്‌ട്രീയക്കാരെയും സാഹിത്യമെഴുത്തുകാരെയുമാണ് തുറന്നു വിമര്‍ശിക്കുന്നത്. രാഷ്‌ട്രീയക്കാരില്‍ കമ്യൂണിസ്‌റ്റുകാരും സാഹിത്യകാരില്‍ കവികളുമാണ് രൂക്ഷപരിഹാസത്തിനിരയാവുന്നത്.

'കമ്യൂണിസത്തിനാണിപ്പോള്‍ വിലക്കേറ്റം
ചുമ്മാ പറഞ്ഞു നടന്നാല്‍ മതി'

എന്നും

'സ്റാലിന്റെ മീശതാന്‍ മീശ-യാമീശപോ
ലീലോകത്തിന്നൊരു മീശയില്ല'

എന്നും

'സാഹിത്യകാരന്മാര്‍ സാഹിത്യകാരന്മാര്
സാഹസികന്മാര്‍ ഭയങ്കരന്മാര്‍'

എന്നും മറ്റുമുള്ള വരികള്‍ ഓര്‍ക്കുക. പന്ത്രണ്ടു മുതല്‍ പതിനഞ്ചുവരെയുള്ള ഖണ്ഡങ്ങളില്‍ ഇവ വ്യാപിച്ചുകിടക്കുന്നു.

മിത്രങ്ങളുടെ പെരുമാറ്റമാണ് മറ്റൊരു പ്രമേയം. അനുരാഗം തന്നെ വഞ്ചിച്ചു; അതുകൊണ്ട് സൌഹൃദത്തില്‍ അഭയം തേടി. അതും തനിക്കു വിനയായി എന്നാണ് കവി പറയുന്നത്. മിത്രങ്ങളെയാണ് ശത്രുക്കളെക്കാള്‍ ഭയപ്പെടേണ്ടതെന്നും അവര്‍ സര്‍പ്പങ്ങളെക്കാള്‍ ഭയങ്കരന്മാരാണെന്നും കാലില്‍ ചുറ്റിപ്പിണഞ്ഞു കടിച്ചുകീറുകയും ചത്താലും പട്ടടച്ചാരം കൂടി ചികഞ്ഞുകൊത്തുന്നവരാണെന്നും കടുവാക്കുകള്‍ തന്നെ മിത്രങ്ങളെക്കുറിച്ചു പറയുന്നു. അതിവാദങ്ങളോടെയാണെങ്കിലും സൌഹാര്‍ദത്തെ പ്രശ്‌നവല്‍ക്കരിക്കാനുള്ള ശ്രമം ഇവിടെയുണ്ട്. ലോകത്തെ കൊലക്കളമാക്കുന്ന മനുഷ്യന്റെ യുദ്ധക്കൊതി വിമര്‍ശിക്കപ്പെടുന്നുണ്ട്.

III

ഈ പ്രമേയങ്ങളെ ഒന്നടുക്കിവച്ചു നോക്കിയാല്‍ ആത്മവിമര്‍ശനവും ബാഹ്യലോകവിമര്‍ശനവുമാണ് അവയില്‍ പ്രധാനമായുള്ളതെന്നു കാണാം. അവ പലപ്പോഴും വേറിട്ടു നില്‍ക്കുകയല്ല, കൂടിക്കലര്‍ന്നു വരികയാണ്. അല്ലെങ്കില്‍ അവയെ അങ്ങനെ വേര്‍തിരിക്കുന്നതിലും അര്‍ഥമില്ല. പരപരിഹാസങ്ങളില്‍ പലതും ആത്മപരിഹാസവും ആകാവുന്നതാണ്. എന്തായാലും ഇവയ്‌ക്കിടയില്‍ കാന്തിമത്തായ ഒരു ഖണ്ഡമുള്ളത് സ്‌ത്രീയുമായുള്ള ബന്ധം ചിത്രീകരിക്കുന്ന ചില ഇടങ്ങളാണ്. പാപത്തിലേക്കും പൈശാചികത്വത്തിലേക്കും ആണ്ടാണ്ടുപോകുമ്പോഴും തന്നിലെ ഗന്ധര്‍വനെ തിരിച്ചറിയാന്‍ ഇടനല്‍കുന്നത് അവളുടെ സാന്നിധ്യമാണ്. ഈ വരികള്‍ ശ്രദ്ധിക്കുക:

"രാഗപരവേശേ, മജ്ജീവിതത്തില്‍ നീ-
യാഗമിച്ചില്ലായിരുന്നുവെങ്കില്‍,
കാണാതെയെന്‍ കണ്ണടഞ്ഞേനെയെന്നിലീ
വീണവായിക്കും പിശാചിനെ ഞാന്‍!
എന്നെ നീ കാണിച്ചുതന്നു, നിന്‍ പ്രേമത്തിന്‍
മിന്നിജ്വലിക്കുമപ്പൊന്നൊളിയില്‍.
ഇന്നോളം വഞ്ചിച്ചു ലോകത്തെയൊന്നായ് ഞാന്‍;
മുന്നില്‍ നീയെത്തി, ഞാനാളുമാറി.
താനേ കുനിഞ്ഞുപോകുന്നു നിന്‍മുന്നിലെ-
ന്നാനനം - ശക്തിസ്വരൂപിണി നീ!
ഇത്രയും നാളെന്‍ വിജയം പരാജയ;-
മിത്തോല്‍വിയാണെന്‍ ജയാഭിഷേകം.
നീയടുക്കുംതോറുമെന്നില്‍ നിന്നങ്ങനെ
പായുകയാണാപ്പിശാചു ദൂരേ.
വീണവായിക്കുമഗന്ധര്‍വനെത്തന്നെ
കാണും നീയെന്നില്‍ മരിക്കുവോളം!''

ഈ ഗന്ധര്‍വത്വം കലയുടെ ഇടംതന്നെയല്ലേ? അങ്ങനെയാണെങ്കില്‍ കല സാക്ഷാല്‍കൃതമാകുന്നത് ഇവിടെ സ്‌ത്രീയുമായുള്ള ബന്ധത്തിലൂടെയാണെന്നും പറയാന്‍ കഴിയും. അഭികാമ്യമായ ഒരാസ്വാദകസത്തയാണ് ഈ സ്‌ത്രീരൂപത്തിന്റെ ചൈതന്യമായി വര്‍ത്തിക്കുന്നതെന്നു വന്നേക്കാം. അതിന്റെ മുന്‍പിലാണ് കല സാക്ഷാല്‍കരിക്കപ്പെടുന്നതെന്നതിനു സംശയമില്ലല്ലോ. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച, കവിയുടെ ആത്മകഥാഭാഗത്തിലെ നായികയെപ്പറ്റി 'ചങ്ങമ്പുഴ കൃഷ്‌ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രത്തില്‍ എം.കെ. സാനു പറയുന്നു: "ഒന്നാന്തരം ആസ്വാദനശേഷിയാല്‍ അനുഗൃഹീതയായിരുന്നു അവര്‍. ആ അഭിരുചി വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ കവനകലയുടെ ദേവദൂതനായ ഒരാളെ കണ്ടുമുട്ടിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുക സ്വാഭാവികം മാത്രം'' (പുറം 122). വ്യക്തിതലത്തിലുള്ള ആസ്വാദനവൈഭവത്തെ ഇവിടെ ആസ്വാദനത്തിന്റെ വിധ്യാത്മകോര്‍ജമായി മനസ്സിലാക്കത്തക്ക തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സൃഷ്‌ടിയും ആസ്വാദനവും തമ്മിലുള്ള ഈ ബന്ധവും സ്‌ത്രീപുരുഷന്മാര്‍ തമ്മിലുള്ള ആകര്‍ഷണവും ഏതോ അനുപാതത്തില്‍ കൂടിക്കലര്‍ന്ന് പരസ്‌പരം ഉജ്ജീവനം നല്‍കുകയാവണം ഇവിടെ. കലയുടെ സാക്ഷാല്‍ക്കാരത്തെ സംബന്ധിക്കുന്ന ഒരു തത്വം ഇവിടെ അടങ്ങിയിട്ടുണ്ടെന്നുതന്നെ തോന്നുന്നു.

കലയുടെ ഇടത്തെപ്പറ്റിയെന്നപോലെ സ്വഭാവത്തെപ്പറ്റിയും ഈ കവിതയില്‍ ചിന്തകളുണ്ട്. പതിനാലാം ഖണ്ഡത്തിലാണ് അതു വരുന്നത്. എഴുത്തും ജീവിതവും തമ്മില്‍ പൊരുത്തമുണ്ടെങ്കിലേ സല്‍കാവ്യമുണ്ടാകൂ. അതാണാദര്‍ശം. പക്ഷേ ആ ആദര്‍ശത്തിലെത്തിച്ചേരുന്നത് ദുസ്സാധ്യംതന്നെ. എങ്കിലും കലാസൃഷ്‌ടികള്‍ ഉണ്ടാകുന്നുണ്ട്. അവയുടെ നന്മകള്‍ ആസ്വദിക്കുകയാണ് കരണീയം. ചേറ്റില്‍ വിരിയുന്നതുകൊണ്ടു താമരപ്പൂവോ മുള്ളുള്ളതുകൊണ്ട് പനിനീര്‍പ്പുവോ ആസ്വദിക്കാതിരിക്കേണ്ട കാര്യമില്ല. കുഷ്‌ഠരോഗിയായ ചിത്രകാരന്റെ ചിത്രം ആസ്വദിച്ചാല്‍ രോഗം പകരില്ല. അന്ധന്റെ സംഗീതം ആസ്വദിച്ചാല്‍ ആന്ധ്യവും വരില്ല. ഇത്തരം ബാഹ്യാവസ്ഥകളല്ല കലാസൌന്ദര്യത്തെ നിര്‍ണയിക്കുന്നത്. പിന്നെയോ?

"ഉല്‍പാദ്യസത്തയിലുല്‍പാദകസത്ത-
യുള്‍പ്പുക്കവിഭാജ്യമായിടുമ്പോള്‍
തജ്ജന്യശക്തിയാല്‍ താനേ ജനിപ്പതാ-
ണുല്‍കൃഷ്‌ടമാം കലോല്‍പാദനങ്ങള്‍.''

സ്രഷ്‌ടാവിനെ പരിഗണിക്കേണ്ട; സൃഷ്‌ടിയുടെ ഗുണദോഷങ്ങള്‍ കണ്ടറിഞ്ഞാല്‍ മതി എന്നു പറയുമ്പോഴും, കലാസൃഷ്‌ടിയിലൂടെ ആവിഷ്‌കൃതമാകുന്ന വ്യക്തിത്വമാണ് യഥാര്‍ഥ വ്യക്തിത്വമെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ലോകദൃഷ്‌ടിയില്‍ നിന്ദ്യമോ പരിഹാസ്യമോ ആയ നടപടികളൊന്നും അപ്പോള്‍ യഥാര്‍ഥ വ്യക്തിസത്തയില്‍ പുഴുക്കുത്തുണ്ടാക്കുന്നില്ല. അഥവാ ബാഹ്യദൃഷ്‌ടിയിലെ പാപങ്ങളും തിന്മകളും ആന്തരവല്‍ക്കരിച്ച് കലാസൃഷ്‌ടിയാക്കുന്നതിലൂടെ ആ കലാവ്യക്തിത്വം തന്റെയും വ്യക്തിത്വമായിത്തീരുകയാണ് ചെയ്യുന്നത്.

സ്രഷ്‌ടാവും ആസ്വാദകസത്തയും തമ്മിലുള്ള ലയം, സ്രഷ്‌ടാവിന്റെ സത്തയും കലാവസ്‌തുവും തമ്മിലുള്ള ലയനം - കലാസൃഷ്‌ടിയെ സംബന്ധിക്കുന്ന ഈ ആദര്‍ശങ്ങള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ്, ഈ നീണ്ട കാവ്യത്തില്‍, വിധിരൂപത്തിലുള്ള സ്വരം മേല്‍ക്കൈ നേടുന്നതെന്ന് ഇക്കാലത്ത് ശ്രദ്ധിക്കാം. ബാക്കിയെല്ലായിടത്തും നിഷേധങ്ങളും നിന്ദനങ്ങളും ആത്മാനുതാപവും മറ്റുമാണ്.

കലയെ സംബന്ധിക്കുന്ന ഈ തത്വങ്ങള്‍, കലയെ ജീവിതത്തിനും മേലെയായി കാണുന്ന സിംബലിസ്‌റ്റ് സൌന്ദര്യസങ്കല്‍പത്തോടു ചാഞ്ഞുനില്‍ക്കുന്നു. സിംബലിസ്‌റ്റ് കവികളെപ്പോലെ സമൂഹത്തില്‍നിന്നു ഭ്രഷ്‌ടരായവര്‍ക്കേ മഹത്തായ കല സൃഷ്‌ടിക്കാന്‍ കഴിയൂ എന്ന ഭാവവും ചങ്ങമ്പുഴ ഇതില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് തന്നിലെ പാപത്തോടുള്ള സംവാദത്തിനും പൈശാചികത്വത്തിന്റെ വെളിപ്പെടുത്തലിനും അത്രയേറെ ഈരടികള്‍ ഉപയോഗിക്കുന്നത്. എന്തായാലും കത്തിവേഷത്തിന്റെ സൌന്ദര്യംപോലെ എന്തോ ഒന്ന് നമ്മെ അങ്ങോട്ടാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കുമ്പസാരമോ പാപത്തിലേക്കുള്ള അനിയന്ത്രിതമായ ആകര്‍ഷണമോ സാമൂഹിക വിമര്‍ശനമോ മാത്രമല്ല 'പാടുന്ന പിശാച് '. അതിലുപരി ഒരു കലാദര്‍ശനമാണ്.

IV

ആഖ്യാനസ്വഭാവം ചിലേടത്തുണ്ടെങ്കിലും രേഖീയമായ പുരോഗതിയോടുകൂടി കഥാഖ്യാനം നിര്‍വഹിക്കുന്ന കാവ്യമല്ല 'പാടുന്ന പിശാച് '. പല ചിത്രങ്ങള്‍ കൂടിച്ചേര്‍ന്ന അവസ്ഥയുടെ വലിയൊരു ചിത്രമാകുന്നതുപോലെയുണ്ടിത്. ചങ്ങമ്പുഴക്കവിതയ്‌ക്ക് പൊതുവില്‍ സംഗീതത്തോടുള്ള ആഭിമുഖ്യം ഒട്ടൊക്കെ കുറയുകയും സ്ഥലത്തില്‍ നിര്‍മിച്ച ചിത്രങ്ങളുടെ പരമ്പരപോലെ നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കവിത. ആദ്യത്തെ പാപമയൂരവും നാനൂറുകൈകളുള്ള കൊലപ്പിശാചായി തന്നെ ചിത്രീകരിക്കുന്ന രംഗവും പാതിരയോളം പണിത്തിരക്കില്‍പെട്ട് തളര്‍ന്നുറങ്ങുന്ന നഗരവും മറ്റും ചിത്രങ്ങള്‍പോലെ തോന്നും. അതുപോലെ ചില സൂക്ഷ്‌മസ്വഭാവവര്‍ണനകളും ചിത്രത്തോടോ ചലിക്കുന്ന ചിത്രത്തോടോ സാമ്യം വഹിക്കുന്നവയാണ്.

"എന്‍മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിടു-
കെന്നെക്കുറിച്ചു നീയെന്തറിഞ്ഞു?
കണ്ടോ വളഞ്ഞുകൂര്‍ത്തുള്ളൊരിദംഷ്‌ട്രകള്‍
കണ്ടോ നീ കണ്ണിലെത്തീപ്പൊരികള്‍!
രക്തം കുടിച്ചു മദിച്ചു പുളയ്‌ക്കുമീ-
യത്യന്തരൂക്ഷമാം നാക്കുനോക്കൂ!''

എന്ന വര്‍ണന ഒരുദാഹരണം. ഹോട്ടലിലും ബാര്‍ബര്‍ഷാപ്പിലും കാണുന്ന 'ഇസ്‌റ്റു'കളുടെ വര്‍ണനയും 'എന്താ ഹേ നിങ്ങള്‍ക്ക് തര്‍ക്കമുണ്ടോ!' എന്നു സ്‌റ്റാലിന്റെ മീശയുടെ മേന്മ പറയുന്ന നേതാവും കാരിക്കേച്ചറുകള്‍പോലെ. മഹാകവിപ്പട്ടത്തിനു ചുറ്റും കൂടുന്ന കവികളും അങ്ങനെതന്നെ. മൃഗലോകത്തിന്റെ മേന്മ വിപരീതലക്ഷണയാ സ്ഥാപിക്കുന്നിടത്ത് മനുഷ്യര്‍ക്കിടയിലെ പരിഷ്‌കാരങ്ങള്‍ പരിഹസിക്കപ്പെടുന്നുണ്ട്. അതില്‍ വരുന്ന പരിഷ്‌കാരിണികളായ സ്‌ത്രീകളുടെ ചിത്രത്തിനും ഈ സ്വഭാവമുണ്ട്.

"കാതില്‍ ഗുളോപ്പിട്ടിടതുഭാഗം തല
കോതി മുഖത്തു ചുണ്ണാമ്പുപൂശി'' മറ്റും മറ്റും.

ഈ ചിത്രസ്വഭാവത്തോടു പൊരുത്തപ്പെടുന്ന മട്ടില്‍ ഗദ്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന വാക്യഘടനയും ഈ കവിതയില്‍ ശ്രദ്ധാര്‍ഹമാംവിധമുണ്ട്. "പുതിയ കവിതയിലെ സാമ്പ്രദായിക വൃത്തനിരാസത്തിലേക്ക് പ്രവേശിക്കാനുള്ള കല്‍പടവായത് കേകയാണോ എന്നു തോന്നിപ്പോവുന്നു'' എന്ന് 'കവിതയും ഭാഷയും' എന്ന ഗ്രന്ഥത്തില്‍ കെ.എം. പ്രഭാകരവാരിയര്‍ സംശയിക്കുന്നുണ്ട് (പു. 95). ഈ കവിതയുടെ വൃത്തം മഞ്ജരിയാണെങ്കിലും പല ഈരടികളും ഗദ്യത്തിന്റെ വടിവിനു പാകത്തിലാണ്.

'കാട്ടുമൃഗങ്ങളെ, നിങ്ങള്‍ക്ക് കാറില്ല
കോട്ടില്ല ഷര്‍ട്ടില്ല സഞ്ചിയില്ല'

എന്നു തുടങ്ങുന്ന ഭാഗംപോലെ പലതുണ്ട്. പുതിയ കവിതാഭാഷയിലേക്കുള്ള പരിണാമത്തിന്റെ സൂചനകള്‍ എന്തായാലും ഇതില്‍ കാണാം.

V

ആഖ്യാനസ്വഭാവത്തിന്റെ കുറവ്, അവസ്ഥാചിത്രങ്ങള്‍ എന്ന നിലയ്‌ക്കുള്ള ആവിഷ്‌ക്കരണം, ഗദ്യത്തോടടുത്തുനില്‍ക്കുന്ന ഭാഷാഘടന, രൂപകാത്മകമോ ചിത്രാത്മകമോ ആയ അവതരണരീതി മുതലായവ മലയാളത്തിലെ ആധുനികതാവാദകവിതകളില്‍ സാമാന്യേന കാണാവുന്ന സവിശേഷതകളാണ്. അവയില്‍ പലതിലേക്കുമുള്ള പരിണാമത്തിന്റെ ലക്ഷണങ്ങള്‍ 'പാടുന്ന പിശാചി'ല്‍ കാണാം. പരുക്കത്തം നിറഞ്ഞ ഭാഷ, കാവ്യോചിതമെന്നു കരുതപ്പെടാത്ത പദപ്രയോഗങ്ങള്‍, ആംഗലഭാഷാപദങ്ങള്‍ മുതലായവകൊണ്ട് സാധാരണ ഭാഷാസ്വഭാവങ്ങളിലേക്ക് കാവ്യഭാഷ മാറിപ്പോകുന്നതും ആധുനികതാവാദകവിതയുടെ സ്വഭാവമാണ്. ആ സവിശേഷതകളും 'പാടുന്ന പിശാചി'ല്‍ ശ്രദ്ധാര്‍ഹമാംവിധമുണ്ട്:

"നിങ്ങള്‍ 'താങ്ക്സ് ' 'സ്‌ക്യൂസ്' 'നോമെന്‍ഷനി'ത്യാദി
ഭംഗിവാക്കൊന്നും പറയാറില്ല.''

എന്നതുപോലെ പലതും. ഈ കവിതയുടെ സത്തായ കലാദര്‍ശനവും ആധുനികതാവാദകവിതയില്‍ തീരെ കൈയൊഴിക്കപ്പെട്ടില്ല, വാസ്‌തവത്തില്‍. ഈ കവിതയില്‍ 'ഇസ്‌റ്റു'കളെ അവതരിപ്പിക്കുന്നിടത്തും പരിഷ്‌കാരികളെ അവതരിപ്പിക്കുന്നിടത്തും കാണുന്ന പദപ്രയോഗങ്ങള്‍ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം', 'കുരുക്ഷേത്രം' മുതലായ കവിതകളില്‍ തുടരുന്നില്ലേ? ആ ആശയസമീപനരീതിയും തുടരുന്നില്ലേ? അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലെ ആധുനികതാവാദകവിതയുടെ ചില സ്വഭാവങ്ങളിലേക്ക് 'പാടുന്ന പിശാച് ' കടാക്ഷിച്ചുനില്‍ക്കുന്നുണ്ടെന്നു പറയാന്‍ കഴിയും.

*****

എന്‍. അജയകുമാര്‍, റീഡര്‍, മലയാളവിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല, കാലടി

കടപ്പാട് :ഗ്രന്ഥാലോകം മെയ് 2010

അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍
4.ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം
5.ചങ്ങമ്പുഴക്കവിതയിലെ വൃത്തമഞ്‌ജരികള്‍
6.ചങ്ങമ്പുഴയും കളിയരങ്ങും

Tuesday, September 7, 2010

ചങ്ങമ്പുഴയും കളിയരങ്ങും

മലയാള കവിതയിലെ നിത്യവസന്തമായ ചങ്ങമ്പുഴയുടെ നൂറാം പിറന്നാളിന് ഏതാനും മാസങ്ങള്‍കൂടിയേയുള്ളൂ. ഏതാണ്ട് 36 വര്‍ഷക്കാലത്തെ ജീവിതം. നൂറുകണക്കിന് മധുനിഷ്യന്ദികളായ കവിതകള്‍. തര്‍ജമകളടക്കം നാടകം, നോവല്‍, ചെറുകഥ തുടങ്ങി വിവിധ സാഹിത്യശാഖകളിലായി അന്‍പതിലധികം കൃതികള്‍. ഓരോന്നും ഓരോ അര്‍ഥത്തില്‍ പുതുമയുള്ളവ. നമ്മുടെ കാവ്യരംഗത്ത് പുതിയൊരു സംവേദനത്തിനും സംസ്‌കാരത്തിനും അടിത്തറയിട്ട ആ അനശ്വര പ്രതിഭാശാലിയുടെ സമഗ്രമായ ഒരു വിലയിരുത്തലിന് ഏറ്റവും ഉചിതമായ ഘട്ടം ഇതുതന്നെയാണ്. അതിരില്ലാത്ത ആരാധനയ്‌ക്കും അന്ധമായ എതിര്‍പ്പിനും ഏകസമയത്ത് വിധേയനായ ആ കാവ്യഗന്ധര്‍വന്‍ അദ്ദേഹത്തിന്റെ എല്ലാ ദൌര്‍ബല്യങ്ങളോടെ, മലയാള കാല്‍പനികതയുടെ പൂക്കാലമായി എക്കാലത്തും നമ്മോടൊപ്പമുണ്ടാവും. പ്രണയവും സംഗീതവും യൌവനവും നഷ്‌ടപ്പെടാത്ത സുമനസ്സുകളില്‍ നിത്യവസന്തസുഗന്ധിയായി അതു തലമുറകളില്‍നിന്ന് തലമുറകളിലേയ്‌ക്ക് പ്രവഹിക്കും.

ചങ്ങമ്പുഴയിലെ നാടകക്കാരനെയും അരങ്ങിലെ ചങ്ങമ്പുഴയെയും സഹൃദയര്‍ക്കു പരിചയപ്പെടുത്താനാണ് ഇവിടെ എന്റെ എളിയശ്രമം. ഒരര്‍ഥത്തില്‍ ചങ്ങമ്പുഴയുടെ ജീവിതംതന്നെ നാനാരസാകുലമായ ഒരു ദുരന്തനാടകമായിരുന്നു. ചങ്ങമ്പുഴയോട് ഏറ്റവും അടുപ്പമുള്ള മലയാളത്തിലെ മഹാരഥന്മാരായ ചില സാഹിത്യകാരന്മാരില്‍ നിന്ന് - ഭാഗ്യവശാല്‍ അവരില്‍ പലരും എന്റെ ഗുരുനാഥന്മാരായിരുന്നു - ഞാന്‍ മനസ്സിലാക്കിയ വസ്‌തുതകള്‍ വച്ചു നോക്കുമ്പോള്‍, ആരെയും കബളിപ്പിക്കാനല്ലാതെ, ചില്ലറ മധുരപ്രതികാരങ്ങള്‍ക്കുപോലും അദ്ദേഹം ജീവിതത്തില്‍ തന്നെ പല വേഷങ്ങളും കെട്ടിയിരുന്നു. ചില സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വിഷയത്തിലേയ്‌ക്കു കടക്കാം.

ചങ്ങമ്പുഴ തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളെജില്‍ മലയാളം എം.എ.യ്‌ക്ക് പഠിക്കുന്ന കാലം (1939-41). അദ്ദേഹത്തിന്റെ ഗുരുനാഥനായ ഡോ. ഗോദവര്‍മ 'വാസവദത്ത' എന്നൊരു നാടകമെഴുതി. അതില്‍ ഉപഗുപ്‌തന്റെ വേഷം ചെയ്യാന്‍ തെരെഞ്ഞെടുക്കപ്പെട്ടത് ചങ്ങമ്പുഴയായിരുന്നു. ചങ്ങമ്പുഴ അതു സമ്മതിച്ചു. നാടകപരിശീലനത്തിന് ചങ്ങമ്പുഴ സഹകരിക്കുകയും ചെയ്‌തു. എന്നാല്‍ നാടകത്തിനു മുന്‍പുള്ള പരീക്ഷണ അവതരണത്തിന് അദ്ദേഹം എത്തിയില്ല. നാടകാവതരണത്തിനും ഉണ്ടായില്ല. പിന്നെ ആ വേഷം ഡോ. ഗോദവര്‍മയുടെ നിര്‍ദേശപ്രകാരം ഗുപ്‌തന്‍നായര്‍ സാര്‍ (അന്നദ്ദേഹവും അവിടെ വിദ്യാര്‍ഥിയായിരുന്നു) ആണ് ചെയ്‌തത്. അതേത്തുടര്‍ന്ന് ഗോദവര്‍മയും ചങ്ങമ്പുഴയും തമ്മിലുണ്ടായ അകല്‍ച്ചയും ചങ്ങമ്പുഴയ്‌ക്ക് എം.എ.യ്‌ക്ക് തേര്‍ഡ് ക്ളാസ് കിട്ടിയതും. ആ മനഃപ്രയാസം തീര്‍ക്കാന്‍ ചങ്ങമ്പുഴ ഗോദവര്‍മയ്‌ക്ക് എഴുതിയകത്തും,

"ചാവുന്ന ഫൈലോളജി ക്ളാസുകള്‍,
ബാര്‍ബര്‍സലൂണ്‍ ഷേവുകള്‍,
ഹാര്‍മോണിയപ്പാട്ടുകള്‍, പേപ്പട്ടികള്‍
പിംഗള - ഗൊണേറിയ, ബജ്രയെന്നിവയേക്കാള്‍
മംഗളപത്രങ്ങളേ നിങ്ങളെ പേടിപ്പൂ ഞാന്‍''

എന്ന കവിതയും സാഹിത്യവിദ്യാര്‍ഥികള്‍ വിസ്‌മരിക്കാനിടയാവില്ല. ചങ്ങമ്പുഴയെ എം.എ.യ്‌ക്ക് ഫിലോളജി പഠിപ്പിച്ചത് ഡോ. ഗോദവര്‍മയായിരുന്നുവെന്നും മലയാളം ബോര്‍ഡിലെ പരീക്ഷകരില്‍ ഒരാളായിരുന്ന മഹാകവി ഉള്ളൂരിന്റെ ഖണ്ഡകാവ്യമാണ് 'പിംഗള' യെന്നും കൂടി ഓര്‍ക്കുക. ഇത്രയും വിശദമായിപ്പറഞ്ഞത് നാടകാഭിനയത്തിലും നാടകങ്ങളിലും വിദ്യാര്‍ഥിയായിരുന്ന കാലത്തേ ചങ്ങമ്പുഴയ്‌ക്കുണ്ടായിരുന്ന താല്‍പര്യം വ്യക്തമാക്കാനാണ്.

മറ്റൊരു സംഭവം. സ്വന്തം നാടായ ഇടപ്പള്ളി മിഡില്‍ സ്‌ക്കൂളിലെ സാഹിത്യസമാജത്തില്‍ ഒന്നര മണിക്കൂറോളം ഇംഗ്ളീഷില്‍ നടത്തിയ പ്രസംഗമാണ്. സ്വര്‍ണക്കസവുള്ള മുണ്ടും സില്‍ക്കുജൂബയും തോളില്‍ നേര്യതും അഞ്ചുവിരലിലും സ്വര്‍ണമോതിരവും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും ധരിച്ച് തമിഴ് നാടകത്തിലെ രാജാപ്പാര്‍ട്ട് പോലെ ഇടപ്പള്ളിയില്‍ ചെന്നിറങ്ങിയതും, മലയാളത്തില്‍ ഒരുവാക്കുപോലും പറയാതെ ഇംഗ്ളീഷില്‍ അനര്‍ഗളമായി നടത്തിയ 'പേച്ചും' സഹപ്രസംഗകനായി അന്ന് കൂടെയുണ്ടായിരുന്ന പ്രൊഫ.എന്‍. കൃഷ്ണപിള്ള സാര്‍ പില്‍ക്കാലത്ത് എഴുതുകയും പലയോഗങ്ങളിലും പ്രസംഗിക്കുകയും ചെയ്‌തത് ഞാനോര്‍മിക്കുന്നു. പ്രശസ്‌തനായ ഒരു കവിയായിരുന്നിട്ടും ദരിദ്രനായ തന്നെ അംഗീകരിക്കാത്ത സ്വന്തം നാട്ടുകാരെ 'ഒന്നു ഞെട്ടിക്കാന്‍' വേണ്ടിയുള്ള ചങ്ങമ്പുഴയുടെ 'വേഷം കെട്ടലായിരുന്നു' ഈ പരിപാടിയെന്നും കൃഷ്ണപിള്ള സാര്‍ അനുസ്‌മരിച്ചിട്ടുണ്ട്.

ഇനിയൊരു സംഭവം. ഇ.എം. കോവൂരും ചങ്ങമ്പുഴയും കൂടി വടക്കന്‍ പറവൂരില്‍ കേസരി ബാലകൃഷ്‌ണപിള്ളയെ കാണാന്‍ പോയതാണ്. ഇടപ്പള്ളിയില്‍ നിന്ന് ഒരു പ്രൈവറ്റ് ബസില്‍ കേറി, പറവൂരേയ്‌ക്ക് പോവുകയാണ്. ബസില്‍ സാമാന്യം തിരക്കുണ്ട്. കോവൂരും ചങ്ങമ്പുഴയും കമ്പിയില്‍ തൂങ്ങിപ്പിടിച്ചു നില്‍പാണ്. തൊട്ടുമുന്‍പിലെ മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു പൊണ്ണത്തടിയന്‍ - കഴുത്തില്‍ സ്വര്‍ണചെയിനും പോക്കറ്റില്‍ നിന്നു പുറംതള്ളിനില്‍ക്കുന്ന പേഴ്‌സും സ്വര്‍ണം കെട്ടിയ പല്ലുമുള്ള ഒരു പ്രമാണി - ആരെയും കൂസാതെ കാലും വിതര്‍ത്ത് തുടയും തുള്ളിച്ചിരിക്കുകയാണ്. ഇത് ചങ്ങമ്പുഴയ്‌ക്ക് അശേഷം രുചിച്ചില്ല. കോവൂരിന്റെ കാതില്‍ ചങ്ങമ്പുഴയെന്തോ പറഞ്ഞു. അല്‍പം കഴിഞ്ഞ് ചങ്ങമ്പുഴ ചില അപശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുകയും, കണ്ണും മിഴിച്ച് ഗോഷ്‌ടികള്‍ കാണിക്കുകയും ചെയ്‌തു. പ്രമാണി തിരിഞ്ഞുനോക്കിയപ്പോള്‍ ചങ്ങമ്പുഴ കൈയും ചുരുട്ടി അലറിക്കൊണ്ടെന്തോ പറഞ്ഞു. പ്രമാണി യഥാര്‍ഥത്തില്‍ ഭയന്നു. കോവൂരിനോടു കാര്യമെന്താണെന്നന്വേഷിച്ചു. "തന്റെ അനുജനാണ്. നല്ല സുഖമില്ല. ഭ്രാന്തിന്റെ ലക്ഷണമാണ്. വടക്കന്‍ പറവൂരിലെ വലിയ വൈദ്യന്റെ അടുത്തു ചികില്‍സയ്‌ക്ക് കൊണ്ടുപോവുകയാണ്'' ഇത്രയും പറഞ്ഞ ഉടനെ പ്രമാണി എഴുന്നേറ്റ് അവര്‍ക്കു സീറ്റു കൊടുത്തു. പ്രമാണി എഴുന്നേല്‍ക്കാത്ത താമസം ചങ്ങമ്പുഴയും കോവൂരും സീറ്റിലിരുന്നു.

ഇരുപ്പ് കിട്ടിയതോടെ ചങ്ങമ്പുഴ സാഹിത്യചര്‍ച്ച ആരംഭിച്ചു. കമ്പിയില്‍ തൂങ്ങിനിന്ന പ്രമാണിക്ക് അപ്പോഴാണ് ആള് മനസ്സിലായത്. വളരെ വിനയത്തോടെ പ്രമാണി പറഞ്ഞത്രേ "നിങ്ങള്‍ ആരാണെന്നു പറഞ്ഞാല്‍ മതിയായിരുന്നു, ഞാന്‍ സീറ്റൊഴിഞ്ഞു തന്നേനെ. വെറുതെ നാടകം കളിക്കേണ്ടിയിരുന്നില്ല.'' കരയാനും ചിരിക്കാനും കഴിയാത്തമട്ടില്‍ കോവൂരും ഒന്നും അറിയാത്തമട്ടില്‍ ചങ്ങമ്പുഴയും ഇരുന്നു. അങ്ങനെ ആ രംഗത്തിനു തിരശ്ശീലയിട്ടു എന്നാണ് കോവൂര്‍ എഴുതിയിട്ടുള്ളത്. ഇത്തരത്തില്‍ ഒരു നൂറു വേഷംകെട്ടലുകള്‍ ചങ്ങമ്പുഴ നടത്തിയിട്ടുണ്ട്.

രമണന്‍

വിശ്വനാടകവേദിയോടും നാടകസാഹിത്യത്തോടും ചങ്ങമ്പുഴയ്‌ക്കുള്ള അടുപ്പമാണ് മലയാളത്തിലെ ആദ്യത്തെ ആരണ്യക പ്രേമനാടകമായ 'രമണ'ന്റെ രചനയ്‌ക്ക് പ്രേരിപ്പിച്ചത്. മലയാളിയുടെ ഗ്രാമീണപ്രണയത്തെ വിശ്വസാഹിത്യത്തിലെ ഒരു നാടകീയ സങ്കേതത്തിലൂടെ മലയാളിക്കു പരിചയപ്പെടുത്തിയതും ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയെ ചങ്ങമ്പുഴയാക്കിയത് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സിലെ 'രമണന് ‍' എന്ന കാവ്യനാടകമാണ്.

സുഹൃദ്കവിയായിരുന്ന ഇടപ്പള്ളിയുടെ പ്രണയനൈരാശ്യവും അതിന്റെ പരിണിതഫലമായ ആത്മഹത്യയുമാണ് രമണന്റെ രചനയ്‌ക്കുള്ള ആത്യന്തിക പ്രചോദനം. ചങ്ങമ്പുഴയും ഇടപ്പള്ളിയും തമ്മില്‍ അത്രയ്‌ക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും, ഇടപ്പള്ളിയുടെ ആത്മഹത്യ ചങ്ങമ്പുഴയില്‍ പറയത്തക്ക പ്രതികരണമൊന്നും ഉളവാക്കാന്‍ ഇടയില്ലെന്നും, ഒരു സാഹിത്യപരീക്ഷണത്തിനുവേണ്ടിയായിരുന്നു ചങ്ങമ്പുഴ രമണന്‍ എഴുതിയതെന്നും പില്‍ക്കാലത്ത് എഴുതി സ്വയം സാഫല്യമടഞ്ഞ പ്രൊഫസറന്മാരും നിഷ്‌പക്ഷ സാഹിത്യപണ്ഡിറ്റുകളും സഹൃദയരെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വം നടത്തിയിട്ടുള്ള ശ്രമങ്ങളും വിസ്‌മരിക്കാനാവില്ല.

എന്നാല്‍ ചങ്ങമ്പുഴ രമണനെഴുതിയ 'സ്‌മാരകമുദ്ര' വസ്‌തുതകള്‍ വ്യക്തമാക്കുന്നു. "ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള - ഒരു ഗദ്ഗദസ്വരത്തിലല്ലാതെ കൈരളിക്ക് ഒരിക്കലും ഉച്ചരിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ആ നാമധേയം. അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവില്‍പെട്ട് ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു അത്.

ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ട് മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്‌മികമായ ആ 'മണിനാദം' ദയനീയമാംവിധം അവസാനിച്ചു.

അന്ധമായ സമുദായം - നിഷ്‌ഠൂരമായ സമുദായം - അദ്ദേഹത്തിന്റെ ചിതാഭസ്‌മത്തെപ്പോലും ഇതാ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. പക്ഷേ ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൌതികാക്രമങ്ങള്‍ക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചു കഴിഞ്ഞു.

ആ ഓമനച്ചങ്ങാതിയുടെ പാവനസ്‌മരണയ്‌ക്കായി അദ്ദേഹത്തിന്റെ ശവകുടീരത്തിനുമുന്‍പില്‍ ഈ സൌഹൃദോപഹാരം ഞാനിതാ കണ്ണീരോടു കൂടി സമര്‍പ്പിച്ചുകൊള്ളുന്നു.''

രമണനെക്കുറിച്ച് ആധികാരിക പഠനം നടത്തിയ പ്രൊഫ. മുണ്ടശ്ശേരി രമണന്റെ സവിശേഷതകളെക്കുറിച്ച് ഇങ്ങനെ പറയുന്നു: "ഗ്രാമീണ സൌന്ദര്യപുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക, അതില്‍ ഗ്രാമീണാനുരാഗ കഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ സ്വരൂപിച്ച് യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കര്‍മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ് ' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ച് കഥയെ സുഘടിതാവയവമാക്കുക -ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്. യൂറോപ്യന്‍ സാഹിത്യത്തില്‍നിന്ന് ആരണ്യകകാവ്യങ്ങളുടെ കമനീയ ശില്‍പത്തെ നമ്മുടെ ഭാഷയിലേയ്‌ക്കൊന്നാമതായി അവതരിപ്പിച്ചതും രമണന്റെ കര്‍ത്താവാണ്.''

ആടു മേയ്‌ക്കുന്ന ആരണ്യകങ്ങളും ആട്ടിടയന്മാരും നമുക്കന്യമാണ്. എന്നാല്‍ രമണനിലെ മലരണിക്കാടുകളും കളകളം പെയ്‌തൊഴുകുന്ന അരുവികളും ഇളകിപ്പറക്കുന്ന പറവകളും മലയാളിക്കന്യമല്ല. ഉച്ചവെയിലില്‍ മരച്ചുവട്ടിലിരുന്നു പുല്ലാംകുഴലൂതുന്ന രമണന്‍ എന്ന ഇടയനെ ഒരു ഗ്രാമീണകാമുകനായി ക്കാണാന്‍ നമുക്കു യാതൊരു വൈമനസ്യവും ഉണ്ടാവുകയില്ല. സുന്ദരിയും കന്യകയുമായ ചന്ദ്രികയുടെ മുഗ്ധപ്രണയവും അതിനു നിറംപകരുന്ന ഭാനുമതിയെന്ന കൂട്ടുകാരിയും നമ്മുടെ ഗ്രാമങ്ങള്‍ക്കു സ്വന്തം. ഉല്‍ക്കടപ്രണയവും മനസ്സിലൊളിപ്പിച്ച് കൌമാരത്തില്‍നിന്ന് യൌവനത്തിലേക്കുകടക്കുന്ന മലയാള ഗ്രാമീണതയുടെ തീക്ഷ്‌ണവികാരമായി രമണന്‍ ഇന്നും നമുക്കൊരു നൊസ്‌റ്റാള്‍ജിയയാണ്. പടിഞ്ഞാറുനിന്നു കടന്നുവന്ന ഒരുകാവ്യസങ്കേതമായല്ല, അവ്യക്തമധുരമായ, ഒരു പ്രണയാനുഭവമായിട്ടാണ് രമണന്‍ നമ്മുടെ മനസ്സുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഒരു കാവ്യനാടകമെന്ന നിലയ്‌ക്ക് അതിലെ യാത്രാവിഷ്‌ക്കാരത്തെയോ അങ്കരംഗവിഭജനത്തെയോ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകൃത്രിമ ലയത്തെയോ സ്ഥലപരിമിതിയാല്‍ ഈ ലേഖനത്തില്‍ പരിശോധനാവിധേയമാക്കുന്നില്ല.

ജനസംസ്‌കൃതിയുടെ 'രമണന്‍'

ചങ്ങമ്പുഴയുടെ നൂറാം ജന്മവര്‍ഷത്തില്‍ ഹൃദയംകൊണ്ട് അദ്ദേഹത്തോടടുപ്പമുള്ള ഒരു നാടകപ്രവര്‍ത്തകനും ആരാധകനും സഹൃദയനും എന്ന നിലയില്‍, പുതിയ കാലത്തിന്റെ സംവേദനക്ഷമത കൂടി കണക്കിലെടുത്ത് ചങ്ങമ്പുഴയുടെ 'മാസ്‌റ്റര്‍പീസ് ' പുതിയ നാടകസങ്കേതങ്ങള്‍ ഉപയോഗിച്ച് രംഗശില്‍പമാക്കി ആ സ്‌മരണയ്‌ക്കു മുന്‍പില്‍ സമര്‍പ്പിക്കാനാണ് എന്റെ പുതിയ ശ്രമം. ഗ്രാമീണപശ്ചാത്തലത്തില്‍ പൊട്ടിമുളയ്‌ക്കയും വീര്‍പ്പുമുട്ടുകയും ചെയ്യുന്ന പവിത്രപ്രണയബന്ധങ്ങളും, നിഷ്‌ക്കളങ്കതയും പ്രണയനൈരാശ്യങ്ങളും കൊണ്ട് ദുരന്തപൂര്‍ണമാക്കിയ ഇടപ്പള്ളിയുടെ ജീവിതപശ്ചാത്തലത്തില്‍ 'രമണ'ന് പുതിയ ഒരു നാടകരൂപം നല്‍കുകയാണ്. മലയാളിക്കു നഷ്‌ടപ്പെട്ട അരൂപമധുരമായ ആ ഗ്രാമീണപ്രണയം 'രമണ'നിലൂടെ വീണ്ടെടുക്കാനാണ് ജനസംസ്‌കൃതിയുടെ മോഹം (എന്റെയും).

രമണന്‍പോലെ ബോധപൂര്‍വമല്ലെങ്കിലും, നാടകസങ്കേതങ്ങള്‍ ഉപയോഗിച്ച് ഒന്നിലേറെ കാവ്യനാടകങ്ങള്‍ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'വസന്തോല്‍സവം'.

കൃഷ്‌ണനും കാമുകിയായ രാധയും ഭാര്യമാരായ സത്യഭാമയും രുഗ്‌മിണിയും തമ്മിലുള്ള സൌന്ദര്യപ്പിണക്കമാണ് നാലുരംഗങ്ങള്‍ മാത്രമുള്ള ഈ അപൂര്‍ണകൃതി. സ്വന്തം ജീവിതത്തിലെ ഒരു സൌന്ദര്യപ്പിണക്കം - തന്റെ ആരാധികയുടെ കത്ത് ഭാര്യ പൊട്ടിച്ചുവായിച്ചതിനെത്തുടര്‍ന്നുള്ള സംഭവങ്ങളും അതിന്റെ പേരിലുണ്ടായ പിണക്കങ്ങളും - അതേത്തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് എഴുതിയ കാവ്യനാടകമാണ് 'വസന്തോല്‍സവം.'

നാടകീയരൂപത്തില്‍ എഴുതിയ മറ്റൊരുകൃതിയാണ്. 'ദേവയാനി'. പുരാണപ്രസിദ്ധമായ 'കചദേവയാനി' പ്രണയമാണ് വിഷയം. ചങ്ങമ്പുഴയുടെ ഖണ്ഡകാവ്യങ്ങളില്‍ പലതും നാടകീയമായ ആഖ്യാനത്തിന് വഴങ്ങുന്നവയാണ്. വല്‍സല, ദേവത, മോഹിനി, ആരാധകന്‍, പാടുന്ന പിശാച് തുടങ്ങി എത്രയെണ്ണം. അദ്ദേഹത്തിന്റെ പല കവിതകളും നാടകാവിഷ്‌ക്കാരത്തിന് ഏറെ അനുയോജ്യമാണ്. നീറുന്ന തീച്ചൂളയിലെ 'പാടാനും പാടില്ലേ'. രക്തപുഷ്‌പങ്ങളിലെ 'വാഴക്കുല', 'മാഞ്ചുവട്ടില്‍'; 'സ്വരരാഗസുധ'യിലെ 'രാക്കിളികള്‍', 'മയക്ക'ത്തില്‍, 'കാവ്യനര്‍ത്തകി'; ഉദ്യാനലക്‌ഷ്‌മിയിലെ 'ഉദ്യാനലക്‌ഷ്‌മി' അപരാധികളിലെ 'വേതാളകേളി' തുടങ്ങി എത്ര കവിതകള്‍.

വിശ്വനാടകസാഹിത്യവുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം പലവിശിഷ്‌ട നാടകങ്ങളും വിവര്‍ത്തനം ചെയ്യുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. അവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ പഠിക്കുന്ന കാലത്ത് പബ്ളിക് ലൈബ്രറിയിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്ന ചങ്ങമ്പുഴ, അവിടെയുണ്ടായിരുന്ന ഒട്ടുമിക്ക ഇംഗ്ളീഷ് കവിതകളും നാടകങ്ങളും വായിക്കുകയും, വായിച്ചുകഴിഞ്ഞാല്‍ അതിനടിയില്‍ ഒപ്പിടുകയും അതില്‍ തര്‍ജമചെയ്‌ത കൃതികള്‍ക്ക് താഴെ 'ട്രാന്‍സിലേറ്റഡ് ബൈ സി.കെ.പി.' എന്ന് എഴുതുകയും ചെയ്യുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.

പലപ്പോഴും ചില ആനുകാലികങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് വിശ്വസാഹിത്യത്തിലെ പ്രസിദ്ധങ്ങളായ ചില ലഘുനാടകങ്ങള്‍ തര്‍ജമചെയ്‌ത് അയയ്‌ക്കുക ചങ്ങമ്പുഴയുടെ പതിവായിരുന്നു.

പ്രശസ്‌ത ബെല്‍ജിയന്‍ നാടകകൃത്തായ മോറീസ് മേറ്റര്‍ലിങ്കിന്റെ 'പെല്ലീസും മെലിസാന്റയും' വിവര്‍ത്തനം ചെയ്‌ത് 1940-ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നവജീവന്‍' വാരികയില്‍ പ്രസിദ്ധീകരിച്ചു. ആന്റണ്‍ ചെക്കോവിന്റെ 'കരടി' എന്ന ലഘുനാടകവും 'വിവാഹാലോചന' എന്ന നാടകവും വിവര്‍ത്തനം ചെയ്‌ത് മാതൃഭൂമിക്ക് പ്രസിദ്ധീകരണത്തിനു നല്‍കിയിരുന്നു. ഈ മൂന്നു കൃതികളും പില്‍ക്കാലത്ത് മംഗളോദയം പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാര്‍ക് ആൺസ്‌റ്റീന്റെ നാടകമായ 'അനശ്വരഗാനം', ജപ്പാന്‍കവി താകിയോ ആരിഷിമയുടെ 'മൃതി' എന്നീ നാടകങ്ങളും തര്‍ജമചെയ്‌തു പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തെ പല ആനുകാലികങ്ങളിലായി ഇനിയും ചങ്ങമ്പുഴ വിവര്‍ത്തനം ചെയ്‌ത ഒട്ടേറെ നാടകങ്ങളുണ്ട്. അവ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള പരിശ്രമം ഇനി തുടരേണ്ടിയിരിക്കുന്നു.

സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍

ഞാനിതേവരെ സൂചിപ്പിച്ചത് ചങ്ങമ്പുഴയെന്ന നാടകകൃത്തിനെക്കുറിച്ചായിരുന്നല്ലോ. എന്നാല്‍ ചങ്ങമ്പുഴയെയും ചങ്ങമ്പുഴയുടെ കുടുംബജീവിതത്തെയും ചങ്ങമ്പുഴ ജീവിച്ചിരുന്ന കാലത്തെ സാമൂഹ്യ സാംസ്‌ക്കാരിക അവസ്ഥകളെയും ആവിഷ്‌ക്കരിച്ചുകൊണ്ട് 1991 ജൂലൈ മാസത്തില്‍ ഞാനൊരു നാടകമെഴുതി. 'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍' എന്നായിരുന്നു നാടകത്തിന്റെ പേര്. തിരുവനന്തപുരത്ത് എന്റെ നേതൃത്വത്തിലുണ്ടായിരുന്ന 'സംഘചേതന' എന്ന നാടകസംഘം അത് കേരളത്തിലുടനീളം അവതരിപ്പിക്കുകയും ചെയ്‌തു. കവിയുടെ എണ്‍പതാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ചങ്ങമ്പുഴയുടെ ജീവിതം മലയാളത്തിലാദ്യമായി ഒരു നാടകമായി അവതരിപ്പിച്ചത്.

എടുത്തുപറയേണ്ട ഒരു കാര്യം, നാടകത്തിന്റെ ഉള്ളടക്കം ചങ്ങമ്പുഴയുടെ ജീവിതമായിരുന്നെങ്കിലും നേരിട്ട് ചങ്ങമ്പുഴയെ കഥാപാത്രമാക്കാതെ, മറ്റൊരു പേരിലാണ് ആ ജീവിതം ഞാനാവിഷ്‌ക്കരിച്ചത്.

'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍' ചങ്ങമ്പുഴയല്ലാതെ മറ്റൊരുമല്ലെന്ന് നാടകം വായിക്കുകയും കാണുകയും ചെയ്‌ത ആര്‍ക്കും മനസ്സിലാകും. ചങ്ങമ്പുഴയുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന പലര്‍ക്കും മനഃപ്രയാസം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് ചങ്ങമ്പുഴയടക്കം ജീവിച്ചിരുന്ന പല വ്യക്തികളെയും മറ്റു പേരുകള്‍ നല്‍കി നാടകത്തിനു രൂപംനല്‍കിയത്. നാടകത്തിന്റെ ആമുഖത്തില്‍ ഞാനിങ്ങിനെ കുറിച്ചു: "ഗന്ധര്‍വനെപ്പോലെ പാടിയിട്ടും പിശാചിന്റെ അനുഭവങ്ങളിലേയ്‌ക്ക് വലിച്ചെറിയപ്പെട്ട അപൂര്‍വ ജീനിയസായ ഒരു കവിയുടെ സംഘര്‍ഷബഹുലമായ ജീവിതം മലയാള സാഹിത്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പശ്ചാത്തലത്തില്‍ ഇതള്‍വിടര്‍ത്തുന്നതാണ് ഈ നാടകത്തിലെ ഇതിവൃത്തം. യഥാതഥവും ഭ്രമകല്‍പനാപരവുമായ രംഗങ്ങള്‍ കോര്‍ത്തിണക്കി മുഖ്യകഥാപാത്രങ്ങളുടെ ബോധമനസ്സും ഉപബോധമനസ്സും രംഗത്താവിഷ്‌ക്കരിക്കുന്നു.

നമ്മുടെ സാഹിത്യരംഗത്തെ അനശ്വരരില്‍ പലരുടെയും മുഖഛായകള്‍ ഇതിലെ കഥാപാത്രങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കൊണ്ടുവന്നേക്കാം. മണ്‍മറഞ്ഞവരോ ജീവിച്ചിരിക്കുന്നവരോ ആയ ഒരു സാഹിത്യകാരന്റെയും തനിപ്പകര്‍പ്പല്ല ഇതിലെ ഒരു കഥാപാത്രവും എന്ന് വിനയപുരസ്സരം ഓര്‍മിപ്പിക്കട്ടെ!

മലയാളകവിതയുടെ നിത്യവസന്തമായ ചങ്ങമ്പുഴയുടെ എണ്‍പതാം ജന്മവാര്‍ഷികസ്‌മരണയ്‌ക്കു മുന്നില്‍ തിരുവനന്തപുരം സംഘചേതനയ്‌ക്കുവേണ്ടി ഞാനീ നാടകശില്‍പം സാദരം സമര്‍പ്പിക്കുന്നു.''

'ജയദേവന്‍' എന്ന പേരിലാണ് ചങ്ങമ്പുഴയെ ഞാന്‍ നാടകത്തില്‍ അവതരിപ്പിച്ചത്. ഗീതഗോവിന്ദത്തിന്റെ കര്‍ത്താവും ചങ്ങമ്പുഴയെപ്പോലെ സംഗീതസുന്ദരമായ കാവ്യസംസ്‌ക്കാരത്തിനുടമയുമായ 'ജയദേവന്‍' ചങ്ങമ്പുഴയ്‌ക്കും ഇഷ്‌ടപ്പെട്ട പേരായിരുന്നല്ലോ. അമ്മയായ പാറുക്കുട്ടി അമ്മയ്‌ക്ക്, ലക്ഷ്മിക്കുട്ടിയെന്നും ഭാര്യയായ ശ്രീദേവിക്ക് അമ്മുക്കുട്ടിയെന്നും പേരിട്ടാണ് ഞാനവതരിപ്പിച്ചത്.

ചങ്ങമ്പുഴയുടെ ബാല്യകാലസഖിയായ കൊച്ചമ്മു നാടകത്തില്‍ കൊച്ചമ്മിണിയായി. സാഹിത്യത്തിന്റെയും അധികാരത്തിന്റെയും വരേണ്യവര്‍ഗ പ്രതിനിധിയായാണ് ദിവാന്‍പേഷ്‌ക്കാര്‍ സൂര്യനാരായണയ്യര്‍ എന്ന കല്‍പിതകഥാപാത്രത്തെ പ്രയോജനപ്പെടുത്തിയത്. ചങ്ങമ്പുഴയെ പലരൂപത്തില്‍ സഹായിച്ച ടി.എന്‍. ഗോപിനാഥന്‍നായര്‍, ഇ.വി. കൃഷ്‌ണപിള്ള എന്നീ രണ്ടു വ്യക്തിത്വങ്ങളെ അഡ്വ. ശങ്കരദാസന്‍ തമ്പിയിലൊതുക്കി. ചങ്ങമ്പുഴയുടെ അലൌകികവും അസാധാരണവുമായ ആദര്‍ശപ്രണയത്തിനു പാത്രമായ ദേവിയെയും അവരുടെ ഭര്‍ത്താവിനെയും ഡോ. സുകുമാര മേനോന്‍, പാര്‍വതീദേവി തങ്കച്ചി എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ചു. ബെല്‍ഹെവനിലെ ഉദാരമതിയായ ക്യാപ്റ്റന്‍ വി.പി. തമ്പിയെ പാര്‍വതീദേവിയുടെ പിതാവും സാഹിത്യരസികനുമായ ആദിനാരായണന്‍ തമ്പിയായി ചിത്രീകരിച്ചു. അന്നത്തെ പ്രതിലോമസാഹിത്യനായകന്മാരെയും സാഹിത്യപഞ്ചാനന്‍ അടക്കമുള്ള വലതുപക്ഷസാഹിത്യനായകരെയും സാഹിത്യവ്യാഘ്രം സനാതന്‍പിള്ള എന്ന ഒറ്റ കഥാപാത്രത്തിലൂടെ നാടകത്തിലെ ക്രിയാംശങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ജീവന്‍ നല്‍കാന്‍ ഉപയോഗിച്ചു.

കേസരി ബാലകൃഷ്‌ണപിള്ള, പൊന്‍കുന്നംവര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുമായി ചങ്ങമ്പുഴയ്‌ക്കുള്ള അടുപ്പവും അന്നത്തെ പുരോഗമനസാഹിത്യത്തിന്റെ ഗതിവിഗതികളും രാജ്യാഭിമാനി ഗോവിന്ദപ്പിള്ള, തോമസ് വര്‍ക്കി, അബ്‌ദുല്‍ ഖാദര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ചു. കേസരിയും കമ്യൂണിസ്റുകാരും തമ്മിലുള്ള ബന്ധം ശങ്കരപ്പിള്ള എന്ന കഥാപാത്രത്തിലൂടെ നാടകത്തില്‍ ഉറപ്പുവരുത്തി. യഥാര്‍ഥത്തില്‍ ഈ ശങ്കരപ്പിള്ള, സഖാവ് പി. കൃഷ്‌ണപിള്ളയാണെന്ന് അന്നത്തെ കാലവും ചരിത്രവും അറിയാവുന്നവര്‍ക്ക് മനസ്സിലാകും. ഇങ്ങനെ വേഷംമാറ്റിയ രൂപത്തിലാണ് ചങ്ങമ്പുഴയുടെ സംഭവബഹുലമായ ജീവിതം 'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വനില്‍' ഞാനവതരിപ്പിച്ചത്.

'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍' എന്ന നാടകം ഉല്‍ഘാടനം ചെയ്‌തുകൊണ്ട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍ കൂടിയായ സഖാവ് ഇ.എം.എസ് നടത്തിയ പ്രസംഗം ഈ നാടകത്തിന്റെ ഉള്ളറകളിലേയ്‌ക്ക് കൂടുതല്‍ വെളിച്ചംവീശും. ഇ.എം.എസ് പറഞ്ഞു: "ഈ നാടകം ഞാന്‍ അഭിനയിച്ചുകണ്ടിട്ടില്ല. എഴുതിയത് ഞാന്‍ വായിച്ചു. അതു വായിച്ചതില്‍നിന്ന് എനിക്കു തോന്നിയ അഭിപ്രായം ഇവിടെപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു അരനൂറ്റാണ്ടിനുമുന്‍പ് ഈ കേരളത്തിന്റെ സാംസ്‌ക്കാരികജീവിതത്തില്‍ വന്ന ഒരു പ്രധാന സംഭവം. അതായത് സാഹിത്യമെന്നു പറഞ്ഞാല്‍ സമൂഹത്തിന്റെ ഉപരിതലത്തിലിരിക്കുന്ന ഏതാനും ആളുകളുടെ വ്യാപാരമല്ല. സാഹിത്യത്തില്‍ ഈ രാജ്യത്തെ തൊഴിലാളികളും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും മറ്റുമായ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു പ്രസ്ഥാനം അരനൂറ്റാണ്ടിനുമുന്‍പ് ഇവിടെ ഉടലെടുക്കുകയുണ്ടായി. അതിന്റെ ആദ്യത്തെ പേര് ജീവല്‍സാഹിത്യം എന്നായിരുന്നു. പിന്നീടു പുരോഗമനസാഹിത്യം എന്നായിത്തീര്‍ന്നു. ആ പ്രസ്ഥാനം എങ്ങനെ രൂപപ്പെട്ടു വളര്‍ന്നുവന്നു എന്നതിന്റെ പൊതുചിത്രീകരണമാണ് ഇവിടെ കലാപരമായി അവതരിപ്പിക്കുന്നത്. അതിലെ നായികാനായകന്മാരില്‍ ചിലര്‍ യഥാര്‍ഥത്തില്‍ ജീവിച്ചിട്ടുള്ളവരാണ്. ചിലര്‍ കല്‍പിതകഥാപാത്രങ്ങളാണ്. അതില്‍ത്തന്നെ ചിലര് ഞാന്‍ മനസ്സിലാക്കുന്നത്, ഒന്നിലധികം ജീവിച്ചിരുന്ന വ്യക്തികളെ എടുത്തു യോജിപ്പിച്ച് ഒരു പുതിയ കഥാപാത്രത്തെ സൃഷ്‌ടിച്ചിട്ടുമുണ്ട്. ഈ നിലയ്‌ക്ക് യഥാര്‍ഥ ജീവിതത്തെ ആസ്‌പദമാക്കിക്കൊണ്ടാണെങ്കിലും യഥാര്‍ഥ ജീവിതത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന കലാമൂല്യമുള്ള ഒരു കൃതിയായി ഈ നാടകം രചിക്കാനാണ് മുരളി ശ്രമിച്ചിട്ടുള്ളത്. അത് അഭിനയിച്ചു കാണുമ്പോഴല്ലാതെ ആധികാരികമായി പറയാന്‍ കഴിയില്ലെങ്കിലും, വായിച്ചുനോക്കിയപ്പോള്‍ എനിക്കു തോന്നുന്നത് ഒരു നല്ല കൃതിയായിട്ടുണ്ടെന്നാണ്. അത് അഭിനയിച്ചുകാണുമ്പോള്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമെന്നാണ് എന്റെ വിശ്വാസം.''

സഖാവ് ഇ.എം.എസിന്റെ അനുഗ്രഹംപോലെ വിജയകരമായിത്തന്നെ 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍' കേരളത്തിലെ നിരവധി വേദികളില്‍ അരങ്ങേറി.

ചങ്ങമ്പുഴയുടെ ജീവിതവും കവിതയും തമ്മിലുള്ള ബന്ധം സ്വയം വെളിപ്പെടുത്തുന്നവയാണ് നാടകത്തിലെ രംഗങ്ങള്‍. ചില ഉദാഹരണങ്ങള്‍:

ചങ്ങമ്പുഴയുടെ ബാഷ്‌പാഞ്ജലി പ്രസിദ്ധീകരിച്ച കാലം. അതിലെ പല കവിതകളും അദ്ദേഹത്തിന്റെ നിത്യജീവിതത്തിലെ ഊഷ്‌മളമായ അനുഭവങ്ങളുടെ ആവിഷ്‌ക്കരണങ്ങളായിരുന്നു. ചങ്ങമ്പുഴ തന്റെ കളിക്കൂട്ടുകാരി കൊച്ചമ്മുവിനെഴുതിയ പ്രേമലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ള സംഭവങ്ങള്‍ അതിനു സാക്ഷ്യംവഹിക്കുന്നു. നാടകത്തില്‍ ജയദേവന്റെ പുതിയ കൃതിയായ 'വസന്തകാകളി'യെക്കുറിച്ച് കൊച്ചമ്മണി ജയദേവനോടു പറയുന്നു.

കൊച്ചമ്മിണി: ഞാനേ, കഴിഞ്ഞ രാത്രിയില്‍ ആ വസന്തകാകളി മുഴുവന്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്തു. ദേവേട്ടന്‍ അതില്‍ എന്തൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്. അന്നൊരിക്കല്‍ ഒരു രാത്രി അച്ഛനറിയാതെ, ഉരല്‍പ്പുരയിലെ ഉരലിന്മേല്‍ ദേവേട്ടന്‍ ഇരുന്നതും ഞാനിറങ്ങി വന്നതും എന്നെപ്പിടിച്ച് മടിയിലിരുത്തിയതും... അയ്യേ.... ബാക്കി പറയാന്‍തന്നെ എനിക്കു നാണമാവുന്നു. അസത്ത്. അതൊക്കെ അപ്പടി എഴുതിവച്ചിരിക്കുകയല്ലേ? അതെല്ലാവരും വായിക്കുകയില്ലേ.

ജയദേവന്‍: (പൊട്ടിച്ചിരിച്ചുകൊണ്ട്) എടീ പൊട്ടിപ്പെണ്ണേ, ആ വൃന്ദാവനത്തിലെ വള്ളിക്കുടിലില്‍ വസന്തപൌര്‍ണമിയില്‍ ഒരു നീലശിലാതലത്തില്‍ കൃഷ്‌ണന്റെ മടിയിലിരുന്നു പ്രേമഗാനങ്ങള്‍ മൂളിയ രാധയെക്കുറിച്ചു പാടിയാല്‍ നിന്റെ ഉരല്‍പ്പുരയും ഉരലുമാണെന്നും, ഉരലില്‍ ഞാനും എന്റെ മടിയില്‍ കൊച്ചമ്മണിയുമാണെന്ന് ആരറിയാനാ പൊന്നുമോളെ. പെണ്ണല്ലേ, പറഞ്ഞിട്ടെന്തു കാര്യം. തലയ്‌ക്കകം നിറയെ നിലാവല്ലേ?

മറ്റൊരു സന്ദര്‍ഭം:

ജയദേവനു പഠിക്കാന്‍ സഹായംതേടി ശങ്കര ദാസന്‍ തമ്പി ജയദേവനെയുംകൂട്ടി ആദിനാരായണന്‍ തമ്പിയുടെ അടുത്തേയ്‌ക്ക് പോകുന്നു. ശങ്കരദാസന്‍ തമ്പിയുടെ നിര്‍ബന്ധപ്രകാരം ജയദേവന്‍ ആദിനാരായണന്‍ തമ്പിയുടെ ഔദാര്യത്തെക്കുറിച്ച് എഴുതിയ കവിതയാണെന്ന പേരില്‍ ഹിമാലയത്തെക്കുറിച്ചെഴുതിയ ഒരു കവിത ആദിനാരായണന്‍ തമ്പിക്ക് സമര്‍പ്പിക്കുന്നു.

യഥാര്‍ഥ ജീവിതത്തില്‍ ചങ്ങമ്പുഴയ്‌ക്ക് ഉപരിപഠനസഹായം അഭ്യര്‍ഥിച്ച് ക്യാപ്റ്റന്‍ വി.പി. തമ്പിയുടെ അടുത്തേയ്‌ക്ക് ചങ്ങമ്പുഴയെകൂട്ടി പോയത് ടി.എന്‍. ഗോപിനാഥന്‍നായരാണ്. മറ്റൊരുസന്ദര്‍ഭത്തില്‍ സാമ്പത്തികബുദ്ധിമുട്ടില്‍നിന്ന് രക്ഷനേടാന്‍ ചങ്ങമ്പുഴയെയും കൊണ്ട് മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിളയെ കാണാന്‍പോയത് ഇ.വി. കൃഷ്‌ണപിള്ളയും. ഈവിയുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് ചങ്ങമ്പുഴ 'ഹിമാലയം' എന്ന കവിത മാമ്മന്‍മാപ്പിളയെക്കുറിച്ച് പ്രതീകാത്മകമായി എഴുതിയതാണെന്ന് പറഞ്ഞു സമര്‍പ്പിച്ചത്.

ചങ്ങമ്പുഴയുടെ കുടുംബജീവിതത്തെയും സാമൂഹ്യപ്രശസ്‌തിയെയും തകര്‍ത്ത ഒരു അസാധാരണ ബന്ധമാണ് ഭര്‍ത്തൃമതിയായ 'ദേവി'യുമായി ചങ്ങമ്പുഴയ്‌ക്കുണ്ടായിരുന്നത്. ഒരു ശാരീരികബന്ധവും പുലര്‍ത്താതെ അന്യന്റെ ഭാര്യയെ പ്രണയിക്കുന്നതിനും സാമൂഹ്യവ്യാകരണത്തില്‍ സദാചാരഭ്രംശം എന്നാണ് രേഖപ്പെടുത്തുക. ഇതിനെ വിശകലനം ചെയ്‌തുകൊണ്ട് ഈ നാടകത്തില്‍ പുതിയ ഒരു തിയേറ്റര്‍ ഡിവൈസ് ഉപയോഗിച്ചു. മനസ്സാക്ഷിയുടെ ഒരു കോടതിമുറിയും വിസ്‌താരവും ഞാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമൂഹത്തിന് ജഡ്‌ജിയുടെയും സദാചാരത്തിന് മത പുരോഹിതന്റെയും അധികാരത്തിന് പോലീസിന്റെയും രൂപമാണ് നല്‍കിയിട്ടുള്ളത്. പ്രതിക്കൂട്ടില്‍ ജയദേവനും സാക്ഷിക്കൂട്ടില്‍ ദേവിയും. വിസ്‌താരത്തിനിടയില്‍ സാക്ഷിയായ ദേവി സമൂഹമെന്ന കോടതിയോട് ഒരു ചോദ്യം ചോദിക്കുന്നു.

ഇന്ദ്രിയസുഖദാഹിയായ ഒരു ഭര്‍ത്താവ് ഒരു അന്യസ്‌ത്രീയെ സ്വപ്‌നം കാണുന്നതും സ്വപ്‌നത്തില്‍ കിടക്കപങ്കിടുന്നതും കലാജന്യമായ ഒരനുഭൂതിയാല്‍ ഭര്‍ത്തൃമതിയായ ഒരു സ്‌ത്രീ ഗന്ധര്‍വതുല്യനായ ഒരു കലാകാരനെ ആരാധിക്കുന്നതും ഒരേ ഗൌരവത്തിലാണോ ഈ കോടതി കാണുന്നത്. ഇതില്‍ എവിടെയാണു സദാചാരലംഘനം. എന്റെ സ്‌ത്രീത്വത്തിന്റെ പവിത്രത മുഴുവന്‍ ത്രസിക്കുന്ന വാക്കുകളില്‍ ഞാനീകോടതിയോടാവശ്യപ്പെടുന്നു. ഇതിനുത്തരം പറയണം. കപടസദാചാരത്തിന്റെ തുറിച്ച കണ്ണുകളുമായി ഞങ്ങളെ നോക്കാന്‍ ആരെയും അനുവദിക്കരുത്. ദയവായി ജയദേവനെന്ന നിരപരാധിയെ വെറുതെ വിടണം.

ഉല്‍ക്കടപ്രണയത്തിന്റെ അഗ്നിയാല്‍ സ്‌നാനം ചെയ്‌ത ദേവിയെ കോടതി വെറുതെ വിടുന്നതോടെ നാടകത്തിലെ ഫാന്റസി അവസാനിക്കുന്നു. ഇത്തരത്തില്‍ കാമുകഹൃദയങ്ങളുടെ ബോധോപബോധമനസ്സുകളെ വിശകലനം ചെയ്‌തുകൊണ്ടാണ് 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍' എന്ന നാടകം ആ ഗന്ധര്‍വകവിയുടെ ഹൃദയംപൊട്ടിയുള്ള മരണത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് അവസാനിപ്പിക്കുന്നത്. ചങ്ങമ്പുഴയുടെ അതിമനോഹരമായ കാവ്യജീവിതവും വ്യക്തിപരമായ ദുരന്തസംഭവങ്ങളും കോര്‍ത്തുകൊണ്ടുള്ള ഒരു നാടകശില്‍പമാണ് 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍'.

മലയപ്പുലയനും ഇ.എം.എസും

ചങ്ങമ്പുഴയുടെ രക്തപുഷ്‌പങ്ങളിലെ പ്രശസ്‌തമായ 'വാഴക്കുല' എന്ന കഥാകവിതയിലെ മലയപ്പുലയനെയും അയാളുടെ ചങ്ങാതിമാരെയും മുന്‍നിറുത്തികേരളത്തിലെ കറുത്ത മനുഷ്യര്‍ നടത്തിയ മണ്ണിനുവേണ്ടിയുള്ള പോരാട്ടങ്ങളും അതിന്റെ ആത്യന്തികഫലമായ 1957ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്‌റ്റു ഗവണ്‍മെന്റിന്റെ വരവും ആവിഷ്‌ക്കരിക്കുന്ന നാടകമാണ് 'മലയപ്പുലനും ഇ.എം.എസും'.

ഇതില്‍ ഒരു ഘട്ടത്തില്‍, നിസ്സഹായനായ മലയന്‍, താന്‍ നട്ട വാഴക്കുലയ്‌ക്ക് താനല്ല അവകാശി എന്ന നിസ്സഹായത മനസ്സിലാക്കുമ്പോള്‍, അവനെ ഉത്തേജിപ്പിക്കാന്‍ ചങ്ങമ്പുഴതന്നെ രംഗത്തുവരുന്നു എന്നതാണ് നാടകത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്.

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?''

എന്ന് യാഥാര്‍ഥ്യബോധത്തോടെ കടന്നുവരുന്ന ചങ്ങമ്പുഴ ചോദിക്കുന്നു.

കവി: ഇതെന്ത് അനീതിയാണ് ? വാഴനട്ടവനല്ലേ, അതിന്റെ കുലയുടെ അവകാശി. അതുപറയാനും പാടില്ലപോലും.

എതിരേ കടന്നുവരുന്ന യാഥാസ്ഥിതികനായ സാഹിത്യകുശലന്‍ ഭീഷണിയുടെ സ്വരത്തില്‍ കവിയോടു കയര്‍ക്കുന്നു.

സാഹിത്യകുശലന്‍: ഹേ കവേ, താനതിരുകടക്കുന്നു. നിങ്ങടെ ആ വാഴക്കുലയുണ്ടല്ലോ, അതു സാഹിത്യത്തിനുപറ്റിയ വിഷയമല്ല. തനിക്ക് ഒരു മലയന്റെ കഥ പറയണമെങ്കില്‍ പറഞ്ഞുകൊള്ളൂ; പക്ഷേ അതും പോരാഞ്ഞ് അയാളെ നിയമനിഷേധത്തിനു പ്രേരിപ്പിക്കുന്ന പ്രസംഗവും വേണോ? യഥാര്‍ഥത്തില്‍ നിങ്ങള്‍ കവിയല്ല.

കവി: ഞാന്‍ കവിയാണോ അല്ലയോ എന്നു നിശ്ചയിക്കേണ്ടത് നിങ്ങളല്ല, കാലമാണ്. കവിയാകാന്‍ എനിക്ക് നിങ്ങളുടെ കൈയൊപ്പു വേണ്ട.

തുടര്‍ന്ന് ചങ്ങമ്പുഴയുടെ കഥാപാത്രങ്ങളായ മലയനും ഭാര്യ അഴകിയും മക്കളും പുതിയ സാമൂഹ്യമാറ്റത്തിനുവേണ്ടി സംഘടിക്കുകയും, സാമൂഹ്യമാറ്റം സൃഷ്‌ടിക്കുയും ചെയ്യുന്ന ആവേശകരമായ ഒരന്തരീക്ഷത്തില്‍ അധ്വാനിക്കുന്നവരുടെ പ്രതിനിധിയായ മലയനെ അവരുടെ നേതാവ് ഇ.എം.എസ്. കേരളത്തിന്റെ ആദ്യത്തെ കമ്യൂണിസ്‌റ്റു മുഖ്യമന്ത്രിയായി സ്വീകരിക്കാനെത്തുന്നതോടെയാണ് ഈ നാടകം അവസാനിക്കുന്നത്.

ഈ നാടകം ഉല്‍ഘാടനം ചെയ്‌തത് കേരളരാഷ്‌ട്രീയ ചരിത്രത്തില്‍ തൊഴിലാളിയായ ആദ്യത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു എന്നതും ഒരുപക്ഷേ യാദൃച്ഛികമാകാം.

ഈ ജന്മശതാബ്‌ദിവര്‍ഷത്തില്‍ രംഗവേദിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ചങ്ങമ്പുഴയുടെ രമണനിലൂടെ കേരള ഗ്രാമസൌകുമാര്യവും നിഷ്‌ക്കളങ്ക പ്രണയവും വീണ്ടെടുക്കാനാവും എന്റെ അടുത്ത ഉദ്യമം. അതിന് സൌഹൃദയരുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ആ ഗന്ധര്‍വകവിയുടെ സ്‌മരണയ്‌ക്കുമുന്‍പില്‍ ഞാനെന്റെ ശിരസ്സു കുനിക്കുന്നു.

*****

പിരപ്പന്‍കോട് മുരളി, കടപ്പാട് : ഗ്രന്ഥാലോകം മെയ് 2010

അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍
4.ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം
5.ചങ്ങമ്പുഴക്കവിതയിലെ വൃത്തമഞ്‌ജരികള്‍

Saturday, August 28, 2010

ചങ്ങമ്പുഴക്കവിതയിലെ വൃത്തമഞ്‌ജരികള്‍

1904 സെപ്‌തംബറിലാണ് 'വൃത്തമഞ്‌ജരി' യുടെ പ്രഥമ പതിപ്പ് പുറത്തുവരുന്നത്. സമവൃത്തങ്ങളും അര്‍ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും മാത്രാവൃത്തങ്ങളുമായി സംസ്‌കൃതം അതില്‍ ആധിപത്യം പുലര്‍ത്തി. എണ്ണം 321. ഭാഷാവൃത്തങ്ങള്‍ ആകെ 28 മാത്രം. എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ചെറുശ്ശേരി, പൂന്താനം, രാമപുരത്തു വാര്യര്‍ എന്നിവരുടെ കവിതകള്‍ക്കു മാത്രമാണ് വൃത്തമഞ്‌ജരിയില്‍ ഇടം നേടാനായത്. നമ്പ്യാര്‍ക്കവിതയിലെ വൃത്തവൈവിധ്യത്തിലേക്ക് അധികം കടക്കാനൊന്നും എ.ആര്‍. തുനിഞ്ഞതുമില്ല.

"ഏണനയനേ ദേവി
വാണീടു ഗുണാലയേ''

എന്ന ഉദാഹരണം നല്‍കി അദ്ദേഹം ശീര്‍ഷകം ചെയ്‌ത 'അര്‍ധകേക' അമ്പലപ്പുഴ വസിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ക്ക് പടയണിയില്‍ നിന്ന് ലഭിച്ചതായിരിക്കണം (ഇതിന്റെ ഉച്ചസ്ഥായിയിലുള്ള ആലാപനസാധ്യത ഉപയോഗിച്ചാണ് ഡി. വിനയചന്ദ്രന്‍ പില്‍ക്കാലത്ത് 'കോലങ്ങള്‍' എന്ന കവിത രചിച്ചത്). 'വൃത്തരത്നാകര'ത്തെയും 'വൃത്തരത്നാവലി'യെയും 'വൃത്തമഞ്‌ജരി' അവലംബിച്ചിട്ടുണ്ട്.

എ. ആറിനു മുന്‍പ് പുതുപ്പള്ളി പി.കെ. പണിക്കരും (വൃത്തരത്നാകരം) കൊച്ചുണ്ണിത്തമ്പുരാനും (കാന്തവൃത്തം) വൃത്തശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. രണ്ടും വിവര്‍ത്തിതകൃതികളായിരുന്നു. കുറെയെങ്കിലും ഭാഷാവൃത്തങ്ങള്‍ക്ക് ലക്ഷണം ചമച്ചു എന്നിടത്ത് വൃത്തമഞ്‌ജരിയുടെ ചരിത്രപ്രാധാന്യം വര്‍ധിക്കുന്നു. കുമ്മി, കുറത്തി, താലോലം, താരാട്ട്, മാവേലി, മധുമൊഴി, ഓമനക്കുട്ടന്‍, ഒന്നാനാം മതിലകം, കല്യാണികളവാണി, ഗുണമേറും ഭര്‍ത്താവേ തുടങ്ങിയ മലയാളമട്ടുകളുടെ അഭാവം കൊണ്ടാണ് ഇന്ന് 'വൃത്തമഞ്‌ജരി'ക്ക് അപൂര്‍ണത അനുഭവപ്പെടുന്നത്. അതിന് നിമിത്തമായത് ചങ്ങുമ്പഴക്കവിതയും.

കവിത്രയം ഭാഷാശീലുകളില്‍ ഏറെ അഭിരമിച്ചു എന്നു പറഞ്ഞുകൂടാ. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ, മഗ്ദലനമറിയം, ഭക്തിദീപിക തുടങ്ങി ചില കൃതികളില്‍ ഭാഷാവൃത്തങ്ങള്‍ ഉപയോഗിച്ചുകാണുന്നു. സംസ്‌കൃതപ്രിയനായിരുന്ന ഉള്ളൂര്‍ 'പ്രേമസംഗീത'ത്തില്‍ ഉപയോഗിച്ച ശീല്‍ അക്ഷരാര്‍ഥത്തില്‍ 'ക്ളിക് ' ചെയ്‌തു. വള്ളത്തോള്‍ സാഹിത്യമഞ്‌ജരികളില്‍ ഉപയോഗിച്ച ചില വൃത്തങ്ങള്‍ ഈ മേഖലയില്‍ ഒരു മുന്നേറ്റം സൃഷ്‌ടിക്കുകയുണ്ടായി. 1917-ല്‍ സാഹിത്യമഞ്‌ജരി ഒന്നാംഭാഗം പുറത്തുവരുമ്പോള്‍ ചങ്ങമ്പുഴയ്‌ക്ക് ആറുവയസ്സാണ് പ്രായം. ചങ്ങമ്പുഴയുടെ കൌമാരകവിതയ്‌ക്ക് സാഹിത്യമഞ്‌ജരികള്‍ വളം നല്‍കിയിരിക്കണം. ജീവിതത്തിലാദ്യമായി ചങ്ങമ്പുഴ - സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് - എഴുതിയ കവിത,

"തൃക്കണ്‍പുര'മെന്നു പേരുള്ളൊരമ്പലം
ബാലകൃഷ്ണന്‍ തന്റെ വാസദേശം
'കുറ്റിച്ചക്കാല'യും വീടിന്റെ മുന്‍പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം''

എന്നിങ്ങനെ മഞ്‌ജരിയില്‍ തന്നെയായത് അതുകൊണ്ടാകാം. എന്നാല്‍ വള്ളത്തോളിനെക്കാള്‍ വളരെ മുന്നോട്ടുപോകാന്‍ ചങ്ങമ്പുഴയ്‌ക്ക് പില്‍ക്കാലത്തു കഴിഞ്ഞു.

1934ലാണ് 'ബാഷ്പാഞ്‌ജലി'യുമായി ചങ്ങമ്പുഴ അരങ്ങേറ്റം കുറിക്കുന്നത്. അവതാരികാകാരനായ ഇ.വി. കൃഷ്ണപിള്ള അനാഗതശ്‌മശ്രുവായ കവിയുടെ മൃത്യുബോധത്തെ ശ്രദ്ധിച്ചെങ്കിലും അതിലുപയോഗിച്ചിരിക്കുന്ന മലനാട്ടുശീലുകളുടെ കാര്യത്തില്‍ മൌനം പാലിച്ചു. കവിയാകട്ടെ, തുടക്കത്തില്‍ കവിതകളുടെ പേരുകള്‍ക്കൊപ്പം മട്ടും സൂചിപ്പിച്ചിരുന്നു. ഓമനക്കുട്ടന്‍ (3 കവിതകള്‍) മാവേലി (ഏഴ് ) തിരുവാതിര (മൂന്ന് ) ഗുണമേറും (മൂന്ന്) ഉപസര്‍പ്പിണി (ഒന്‍പത്) മാങ്കന്ദമഞ്‌ജരി (അഞ്ച്) കാകളി (മൂന്ന്) മലര്‍മാതിന്‍ കാന്തന്‍(രണ്ട്) കേക (എട്ട്) അന്നനട (രണ്ട്), 'കുറത്തി'യിലും 'കല്യാണികളവാണി'യിലും 'മധുരമൊഴി'യിലും 'പാന'യിലും 'കല്യാണരൂപി'യിലും ഒന്നുവീതം - ഇങ്ങനെയാണ് 'ബാഷ്പാഞ്‌ജലി'യിലെ കവിതകളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ശീലുകളുടെ കണക്ക്. ഇവയെല്ലാം പതിനേഴ് മുതല്‍ ഇരുപത്തിയൊന്നു വരെയുള്ള പ്രായത്തിനിടയില്‍ എഴുതിയതാണ് എന്ന വസ്‌തുത ശ്രദ്ധിക്കേണ്ടതാണ്.
ദാര്‍ശനികതയുടെ ഉദാത്ത തലത്തിലേക്കുയരുക എന്നതിനെക്കാള്‍ ഒരു ഗാനരചയിതാവിന്റെ സാന്നിധ്യമാണ് ഈ കവിതകള്‍ അനുഭവപ്പെടുത്തുന്നത്. മരണാനന്തര പ്രസിദ്ധീകരണമായ 'രാഗപരാഗ' (1949)ത്തില്‍ ഒരു ഗാനം തന്നെ കാണാം. പില്‍ക്കാലത്ത് വയലാര്‍ എഴുതിയ ചില പാട്ടുകളുടെ മുന്‍ഗാമിയെപ്പോലുണ്ട് ഈ രചന:

"കാമുകി:
വെള്ളിനിലാക്കതിര്‍പ്പൂനിഴല്‍ക്കാട്ടിലെ
പുള്ളിമാന്‍ പേടയീ രാത്രി
കാമുകന്‍:
ചെല്ലമേ നിന്നെപ്പോല്‍ സ്വര്‍ഗം രചിക്കുമുല്‍-
ഫുല്ലോല്ലസല്‍സ്വപ്‌നദാത്രി
കാമുകി:
വാനിന്റെ വക്കില്‍ നിന്നാടിയൂര്‍ന്നെത്തിയ
വാര്‍മയില്‍പ്പേടയീരാത്രി
കാമുകന്‍:
അപ്രതിമോജ്വലേ, മല്‍പ്രിയേ നിന്നെപ്പോ-
ലല്‍ഭുതോത്തേജകഗാത്രി!
കാമുകി:
ഇക്കിളികൂട്ടുന്നു രാക്കിളിപ്പാട്ടുക-
ളുള്‍ക്കുളിര്‍പ്പൂവിനെപ്പുല്‍കി
കാമുകന്‍:
ലജ്ജ ചാലിച്ച നിന്‍ നര്‍മോക്തിയുന്‍മുക്തി
മജ്ജീവനെന്ന പോല്‍ നല്‍കി''

കാമുകി പാടുന്ന ഈരടികളില്‍ ഗാനാത്മകത കൂടുതലുണ്ട്. കവിത്വത്തില്‍ ഇണങ്ങിനിന്ന ഈ ഗാനാത്മകതയും കൊണ്ടാണ് ചങ്ങമ്പുഴ അഭിജ്ഞാനശാകുന്തളത്തെ സമീപിച്ചത്. അതിനെ ഭാഷയിലാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നു തോന്നുന്നു. ഒന്നാമങ്കത്തിലെ 16,17 മൂന്നാമങ്കത്തിലെ 18 എന്നിങ്ങനെ മൂന്ന് ശ്ളോകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്‌തു (കല്ലോലമാല എന്ന സമാഹാരം കാണുക). മാവേലിനാട് / കൈകൊട്ടിക്കളിപ്പാട്ട് എന്ന ശീലിലാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അക്കാലത്ത് പ്രചരിച്ചിരുന്ന അഭിജ്ഞാനശാകുന്തള തര്‍ജമകളെയൊന്നും ഇക്കാര്യത്തില്‍ ചങ്ങമ്പുഴ അനുസരിച്ചില്ല. പൂര്‍ണമായും മൊഴിമാറ്റം ചെയ്‌തിരുന്നെങ്കില്‍ അഭിജ്ഞാനശാകുന്തളം ഭാഷാവൃത്തങ്ങളില്‍ പരിഭാഷപ്പെടുത്തിയ ആദ്യത്തെ ആള്‍ എന്ന സ്ഥാനം ചങ്ങുമ്പഴയ്‌ക്കു ലഭിക്കുമായിരുന്നു. ഇന്ന് ആ സ്ഥാനം തിരുനല്ലൂര്‍ കരുണാകരനുള്ളതാണ്. ഇക്കാര്യത്തില്‍ തിരുനല്ലൂരിനു പ്രേരണയായത് ചങ്ങമ്പുഴ പൂര്‍ത്തിയാക്കാത്ത ഈ ഉദ്യമമായിരിക്കണം.

"ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെക്കൂടെ കൂടാതെ
കാമിനീമണി അമ്മ തന്നങ്ക-
സീമനി ചെന്നു കേറിനാന്‍''

എന്ന നടുവം കൃതിയിലൂടെയാണ് 'ഓമനക്കുട്ടന്‍' എന്ന ശീല്‍ നാം പരിചയപ്പെടുന്നത്. അത് നടുവത്തിന്റെ സ്വന്തമോ നാടോടി കാവ്യസംസ്‌കൃതിയില്‍നിന്നു ലഭിച്ചതോ? അറിയില്ല. അന്ന് വെണ്‍മണികവനശീലം രമിച്ചിരുന്നത് സംസ്‌കൃതവൃത്തങ്ങളിലാണ്. ഈവക കൃതികളെയൊക്കെ കുസൃതികളായിട്ടാവും അവര്‍ കരുതിയിരുന്നത്. അതെങ്ങനെയായാലും സംസ്‌കൃതത്തിലെ മല്ലികവൃത്തവുമായി 'ഓമനക്കുട്ട'ന് ചൊല്‍വടില്‍ സാമ്യമുണ്ട്.

"രം സജം ജഭരേഫമിഗ്ഗണ-
യോഗമത്ര ഹി മല്ലികാ''

എന്ന് ലക്ഷണവും

"പഞ്ചബാണനു നിന്നെ ഞാനിഹ
സഞ്ചിതാദരമേകിനേന്‍''

എന്ന് ലക്ഷ്യവും മുറിച്ചു ചൊല്ലിയാല്‍ ഇക്കാര്യം ബോധ്യമാകും.

"സ്വര്‍ണച്ചാമരം വീശിയാദരാല്‍
വന്നെതിരേല്‍ക്കുമങ്ങയെ''

എന്ന ചങ്ങമ്പുഴശൈലി പിന്തുടര്‍ന്ന് വയലാര്‍,

"സ്വര്‍ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍''

എന്നിങ്ങനെ ചലച്ചിത്രഗാനരചനയ്‌ക്കും 'ഓമനക്കുട്ടന്‍' ശീല്‍ ഉപയോഗിച്ചു. യവനസുന്ദരീ, അകലെയാകാശപ്പനിനീര്‍പൂന്തോപ്പില്‍, ആരെയും ഭാവഗായകനാക്കും എന്നിങ്ങനെ ധാരാളം പാട്ടുകള്‍ ഇതേ ശീലില്‍ പിന്നീട് മലയാളത്തിന്റെ വെള്ളിത്തിരയിലുണ്ടായി. ഗാനരചയിതാക്കള്‍ ചങ്ങുമ്പുഴയോട് കടപ്പെട്ടിരിക്കുന്നു. ഗുരു ലഘു വ്യത്യസ്‌തതകള്‍ കൊണ്ട് ഓരോരുത്തര്‍ക്കും ഓരോ ഓമനക്കുട്ടന്‍ ഉണ്ടാക്കാന്‍ കഴിയുന്നുവെന്നത് ശരിതന്നെ.

'പച്ചമലൈ പവിഴമലൈ എങ്കള്‍ മലൈനാട് ' എന്ന കുറത്തിശീല്‍ ഭാഷാഭഗവദ്ഗീതാകാരന്‍ പോലും ഉപയോഗിച്ചിട്ടുണ്ട്.

"പുകഴ്‌മികുമയിന്ദ്രിയൊടു പിന്നെയുമുരൈത്താന്‍
പുണ്യപുരുഷന്‍ മുനികള്‍ നണ്ണു മുകില്‍വര്‍ണന്‍''

എന്നിങ്ങനെ ആറാമധ്യായത്തിലെ മിക്ക പാട്ടുകളും ഈ ശീലിലാണ്. സംസ്‌കൃതത്തിലെ ഇന്ദുവദന എന്ന വൃത്തവുമായി ചൊല്‍വടിവില്‍ ഇതിനു സാമ്യമുണ്ട്.

"പണ്ടുമുത/ലിങ്ങനെ വെ/ളിച്ചവുമിരുട്ടും
രണ്ടുമിട/യുന്നിതു സു/രാസുരര്‍ കണക്കേ''

'ഇന്ദുവദന'യിലുള്ള ഈരടി മേല്‍ക്കാണിച്ച പ്രകാരം ഇടയിട്ട് ചൊല്ലിയാല്‍ അത് 'കുറത്തി'യിലൊതുങ്ങും.

"കരുണരസം കരകവിയും കഥ പറയാം - പക്ഷെ
കരളുരുകിക്കരളുരുകിക്കരയരുതിന്നാരും

* * ** **

ഒരു ദിവസം പുലരൊളിയില്‍
കുരുവികള്‍ നിന്‍ ജനലരികില്‍

** ** **

പ്രണയലോലനാ, യമലേ നിന്നടു-
ത്തിരവിലിന്നു ഞാനെത്തും''

എന്നിങ്ങനെ 'കുറത്തി'യുടെ വ്യത്യസ്‌ത ചൊല്‍വടിവുകള്‍ ചങ്ങമ്പുഴ പരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ ആദ്യം ഉദ്ധരിച്ചിരിക്കുന്ന ഈരടികളുടെ വടിവിലാണ്,

"അവള്‍ കുളിക്കും പുഴക്കടവില്‍
അവള്‍ക്കുടുക്കാന്‍ പുടവയുമായ് ''

എന്ന് വയലാര്‍ ചലച്ചിത്രഗാനം എഴുതിയത്.

"പച്ചമലയില്‍ പവിഴമലയില്‍
പട്ടുടുത്ത താഴ്വരയില്‍''

എന്നിങ്ങനെ വേറെയും ഉദാഹരണങ്ങളുണ്ട്.

"ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ''

എന്നു തുടങ്ങുന്ന 'ആത്മരഹസ്യം' എന്ന ചങ്ങമ്പുഴക്കവിതയ്‌ക്കാണ് താന്‍ ആദ്യമായി ഈണം പകര്‍ന്നതെന്ന് ജി. ദേവരാജന്‍ ഒരു അഭിമുഖസംഭാഷണത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇത് ആ ശീലിന്റെ ഗാനാത്മകത തൊട്ടറിഞ്ഞതുകൊണ്ടാണ്. രണ്ടാമത്തെ വരിയില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കേകയുടെ ചൊല്‍വടിവിനും ഇണക്കാം. മാതൃക:

"ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ/യെന്‍ സഖീ''

ഗുരു-ലഘുക്കണക്കല്ല, ചൊല്‍വടിവിനെ മാത്രമാണ് ഇവിടെ അവലംബിക്കുന്നത്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ 'മഞ്ഞണിപ്പൂനിലാവ് ' പോലെ അനേകം ഗാനങ്ങള്‍ ലഘുവായ വ്യത്യാസങ്ങളോടെ പിന്നീട് ഇതേ ശീലില്‍ പ്രത്യക്ഷപ്പെട്ടു.

ചങ്ങമ്പുഴയ്‌ക്ക് വൃത്തങ്ങളോടുണ്ടായിരുന്ന സമീപനമെന്തെന്ന് 'പാടാനും പാടില്ലേ' എന്ന കവിതയെ മുന്‍നിറുത്തി ഒ.എന്‍.വി. കുറുപ്പ് വിശദീകരിച്ചിട്ടുണ്ട്. മഞ്‌ജരിയിലെ ഓരോ വരിയിലെയും ആദ്യം നില്‍ക്കുന്ന ഓരോ ഗുരുവിനും പകരം ഈരണ്ട് ലഘുക്കളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ചങ്ങമ്പുഴ 'വാഴക്കുല' എഴുതിത്തുടങ്ങിയത്. അതിന്റെ പരിണാമരമണീയമായ അവസ്ഥയായി അദ്ദേഹം 'പാടനും പാടില്ലേ' എന്ന രചനയെ കാണുന്നു. രാത്രിയില്‍ പാടുകയും ആടുകയും ചെയ്യുന്ന ചെറുമക്കളെ തമ്പ്രാന്‍ വന്ന് വിലക്കുന്നതാണ് ആ കവിതയിലെ പ്രമേയം. നാടന്‍ശീലുകള്‍ പാടിയ ആ ചെറുമക്കളില്‍ ചങ്ങമ്പുഴയുടെ സ്വത്വമുണ്ട്, 'യവനിക'യിലെ ശേഖരനിലെന്നപോലെ. സംസ്‌കൃതവൃത്തനിയമങ്ങളുടെ ഉദ്ദണ്ഡത്വം തന്നെയാണ് ആ തമ്പുരാന്‍. ലാറ്റിന്റെ പിടിയില്‍നിന്ന് ഇംഗ്ളീഷിനെ മോചിപ്പിക്കാന്‍ വേര്‍ഡ്‌സ് വര്‍ത്ത് എന്നപോലെ സംസ്‌കൃതത്തിന്റെ പിടിയില്‍ നിന്ന് മലയാളത്തെ മോചിപ്പിക്കാന്‍ ചങ്ങമ്പുഴയും ആഗ്രഹിച്ചിരുന്നു. വൃത്തത്തിന്റെ മേഖലയും അതില്‍പ്പെടും. ബാഷ്‌പാഞ്‌ജലികളൊഴുക്കാന്‍ ശാര്‍ദൂലവിക്രീഡിതവും സ്രഗ്ധരയുമല്ല, നാടന്‍ ഈണങ്ങളാണിണങ്ങുക എന്ന് അദ്ദേഹത്തിന്റെ കവിസ്വത്വം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ശുദ്ധകാല്‍പനികന്‍ എന്ന വിശേഷണത്തിന് ചങ്ങമ്പുഴയെ കൂടുതല്‍ അര്‍ഹനാക്കുന്നു.


****

ഡോ. ബി.വി. ശശികുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം : മെയ് 2010


അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍
4.ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം

ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം

അന്ധമായ സ്‌തുതിയോ നിന്ദയോ കൊണ്ടുമാത്രം മലയാളവിമര്‍ശനം കൈകാര്യംചെയ്‌ത ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ പ്രത്യയശാസ്‌ത്രമെന്തെന്ന് ഗൌരവപൂര്‍ണമായ സമീപനം മലയാളത്തിലെ ഭൌതികവാദവിമര്‍ശനം മാത്രമാണ് കൈക്കൊണ്ടത്. ജീവിതത്തെ നേരിടാനായി ഒരാള്‍ കൈവശംവയ്‌ക്കുന്ന ആത്മനിഷ്‌ഠധാരണകളാണ് പ്രത്യശാസ്‌ത്രം. പൂര്‍ണമായും ശരിയെന്നു കരുതിയാണ് അയാള്‍ അതിനെ ആധാരമാക്കി ജീവിതം കരുപ്പിടിപ്പിക്കുക. എന്നാല്‍ പലപ്പോഴുള്ളത് ഒരു കപടവിശ്വാസവ്യവസ്ഥയായിരിക്കാം. യാഥാര്‍ഥ്യങ്ങളുടെമേലുള്ള മനോഹരമായൊരു മായാതിരസ്‌ക്കരിണിയായേക്കാമത്. ഈ വീക്ഷണത്തോടെ കേസരി ബാലകൃഷ്‌ണപിള്ള മുതല്‍
ബി. രാജീവന്‍ വരെയുള്ളവര്‍ ചങ്ങമ്പുഴക്കവിതയെ സമീപിച്ചിട്ടുണ്ട്. ചങ്ങമ്പുഴയെ ഒരു മഹാനായ കവിയാക്കിമാറ്റിയത് എന്താണ് എന്നന്വേഷിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്രത്തിന്റെ പരിമിതിയെന്തെന്ന് അവിടെ അന്വേഷിക്കപ്പെടുന്നു.

"സമൂഹത്തിന്റെ ഇരുളടഞ്ഞ അടിത്തട്ടുകളിലേക്ക് ആധുനിക ജനാധിപത്യമൂല്യങ്ങള്‍ ശക്തമായി കടന്നുചെന്നതോടെ ഉപരിതലത്തില്‍ പരിലാളിക്കപ്പെട്ടുപോന്ന പുത്തന്‍ ജീവിതമൂല്യങ്ങള്‍ക്കുതന്നെ അര്‍ഥപരിവര്‍ത്തനം വന്നു. ഓരോ ജാതിയിലെയും ഉന്നതന്മാര്‍ അവര്‍ക്കിടയിലെ പൌരസമത്വത്തിനുവേണ്ടി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ദരിദ്രരുമായുള്ള സമത്വത്തിന്റെ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ഏത് അസമത്വത്തെയും മറച്ചുവയ്‌ക്കാന്‍ പോന്ന ശാശ്വതകേവലമൂല്യങ്ങളായി തരംമാറി. ദേശീയ നവോത്ഥാനകാലത്തു രൂപപ്പെട്ട പുതിയ ജീവിത - സൌന്ദര്യമൂല്യങ്ങള്‍ക്കെല്ലാം സംഭവിച്ച ഈ വൈപരീത്യം സ്വാതന്ത്ര്യലബ്‌ധിക്കുശേഷമാണ് ഏറ്റവും രൂക്ഷമായിത്തീര്‍ന്നത്. എന്നാല്‍ ആധുനിക ജനാധിപത്യജീവിതമൂല്യങ്ങള്‍ കേരളീയ സമൂഹത്തിന്റെ തട്ടുകളിലേക്കു വ്യാപിക്കാന്‍ തുടങ്ങിയ സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ ഈ വൈപരീത്യം മലയാളകവിതയില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ തുടങ്ങിയിരുന്നു. ചങ്ങമ്പുഴക്കവിതയിലൂടെയാണ് മലയാളികള്‍ ഈ മാറ്റം അനുഭവിച്ചറിഞ്ഞത്. നവോത്ഥാനകവിതയില്‍ പൊരുതുന്ന ശക്തികളായി ഉയര്‍ന്നുവന്ന ജീവിതസൌന്ദര്യമൂല്യങ്ങളെല്ലാം പിന്നീട് കപടമൂല്യങ്ങളായി തലകീഴ്‌മറിഞ്ഞതിനെക്കുറിച്ചാണ് ചങ്ങമ്പുഴ പാടിയത്. പാടുന്ന ദൈവങ്ങള്‍ക്കെതിരെ പാടുന്ന പിശാചായി മാറി ചങ്ങമ്പുഴ. അതുകൊണ്ടുതന്നെ ആ പിശാചിനെ വളരെ വേഗം നമ്മള്‍ കൊന്നുകളയുകയും ചെയ്‌തു.''1 കടമ്മനിട്ടക്കവിതയെക്കുറിച്ച് ബി. രാജീവന്‍ നടത്തുന്ന ഗൌരവപൂര്‍ണമായ പഠനത്തില്‍ അദ്ദേഹത്തിന്റെ പൂര്‍വഗാമിയായ വിപ്ളവകവിയായി ചങ്ങമ്പുഴയെ വിലയിരുത്തുന്ന ഭാഗമാണിത്. ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്ന ഈ സമീപനം യാദൃച്‌ഛികമല്ല. കേസരി ബാലകൃഷ്‌ണപിള്ളയുടെയും സി.ജെ. തോമസിന്റെയും വിമര്‍ശനസമീപനങ്ങളുടെ സമകാലിക വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുകയാണീ വരികള്‍.

ചങ്ങമ്പുഴയുടെ സമകാലികനായിരുന്ന കേസരി ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിലെ തമഃപ്രകാശശബളശ്രീ കൃത്യമായി ശ്രദ്ധിച്ചിരുന്നു. സ്‌പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ മുഖവുര അദ്ദേഹം അവസാനിപ്പിക്കുന്നതിങ്ങനെയാണ്. 'ശ്രീ ചങ്ങമ്പുഴ അനന്യസദൃശങ്ങളായ തന്റെ ഗാനങ്ങള്‍ മുഖേന കേരളീയരെ കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ട് നീണാള്‍ വാഴുമാറാകട്ടെ.' ഇത് കേവലമൊരാശംസയല്ല. ചങ്ങമ്പുഴയെക്കുറിച്ച് കേസരിക്കുണ്ടായിരുന്ന ആപല്‍ഭീതി ഈ വരികളില്‍ നിഴലിക്കുന്നുണ്ട്. സൂക്‌ഷ്‌മഗ്രഹണശക്തി അധികമുള്ളതുകൊണ്ട് കാലഘട്ടത്തിനും മുന്‍പേ ചിന്തിച്ച് സ്വന്തം ജീവിതം നരകതുല്യമാകുന്ന പ്രതിഭാശാലികളായ കലാകാരന്മാരെക്കുറിച്ച് റൊമെയ്ന്‍ റൊളാങിന്റെ വാക്കുകളുദ്ധരിച്ചുകൊണ്ട്, 'സൃഷ്‌ടിക്കുന്നതായാല്‍ മരണത്തെ ജയിക്കാം' എന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഈ ആശംസ എന്നതു ശ്രദ്ധിക്കണം. എന്നാല്‍ അധികം വൈകാതെ ചങ്ങമ്പുഴ അന്തരിച്ചു.

കേസരിയുടെ മുഖവുരയോടുകൂടിയ 'സ്‌പന്ദിക്കുന്ന അസ്ഥിമാട'ത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 'യവനിക' എന്ന കാവ്യമാണ് ചങ്ങമ്പുഴ പൂര്‍ത്തിയാക്കിയത്. ഒരു മാറ്റൊലിക്കവിയുടെ പാണ്ഡിത്യഡംഭില്‍ മയങ്ങി ഒരു രാജാവ് വരകവിയായ ശേഖരനെ അദ്ദേഹം പരാജയപ്പെടുത്തിയതായി വിധിക്കുന്നതും ശേഖരന്‍ ആത്മഹത്യ ചെയ്യുന്നതും രാജപുത്രി പിതൃവിധി തെറ്റാണെന്നും ശേഖരനാണ് യഥാര്‍ഥകവിയെന്നും പ്രസ്‌താവിക്കുന്നതുമാണ് 'യവനിക'യിലെ കഥാതന്തു. അതിലെ ശേഖരന്റെ മരണമൊഴിയിലെ 'വൈകി' എന്ന ഒറ്റപ്പദത്തില്‍ തനിക്കുള്ള മറുപടിയാണെന്ന് കേസരി എഴുതുന്നു. "അഭ്യസ്‌തവിദ്യരായ സഹൃദയലോകത്തിന്റെ ഭൂരിഭാഗവും തന്റെ കാവ്യങ്ങളെ പ്രശംസിക്കാതെയിരിക്കുന്നതുകണ്ട് നൈരാശ്യപ്പെട്ട താന്‍ മരണത്തിലേക്കു നയിക്കുന്ന ഉഗ്രമായ ഒഴുക്കില്‍ മനഃപൂര്‍വം എടുത്തുചാടിക്കളഞ്ഞതു നിമിത്തം അഭ്യസ്‌തവിദ്യസഹൃദയലോകത്തിലെ അല്‍പപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ ചെയ്‌ത പ്രശംസയും അപേക്ഷയും വൈകിപ്പോയി എന്നാണ് ഇതിലെ ധ്വനി.''2 തുടര്‍ന്ന് ചങ്ങമ്പുഴയുടെ തത്വശാസ്‌ത്രമെന്തെ ന്ന അന്വേഷണത്തിലേക്കു കടക്കുകയാണ് കേസരി. തത്വശാസ്‌ത്രമെന്ന പദമാണുപയോഗിക്കുന്നതെങ്കിലും പ്രത്യശാസ്‌ത്രമെന്ന അര്‍ഥത്തിലാണദ്ദേഹം അതുപയോഗിച്ചിരിക്കുന്നതെന്ന് സൂക്‌ഷ്‌മവിശകലനത്തില്‍ വെളിവാകും.

ജീവിതാനുഭവങ്ങള്‍ നല്‍കുന്ന വിജ്ഞാനം (Knowledge) കലാകാരന്മാരിലുണ്ടാക്കുന്ന ജ്ഞാനം (Illumination) വൈരാഗ്യ (Self-renunciation)ത്തിലെത്തിച്ചേര്‍ന്നാല്‍ അത്തരം കവികള്‍ റൊമാന്റിക് ഹ്യൂമനിസ്റുകളോ പുരോഗമന സാഹിത്യകാരന്മാരോ ആയിത്തീരുമെന്നും അത് വൈരാഗ്യത്തിലെത്തിയില്ലെങ്കില്‍ പരാജയ (Realist) പ്രസ്ഥാനക്കാരാവുമെന്നും കേസരി പറയുന്നു. ചങ്ങമ്പുഴ ഏറിയപങ്കും റിയലിസ്‌റ്റും അപൂര്‍വമായി മാത്രം ആദ്യവിഭാഗത്തില്‍പ്പെടുന്നയാളുമായിരുന്നു എന്നാണ് കേസരിയുടെ കണ്ടെത്തല്‍, "ഓരോരുത്തനും അവന്റെ കഴിവനുസരിച്ച് വികസിക്കാന്‍ ഇന്നത്തെ സമുദായം അനുവദിക്കുന്നില്ല എന്നതാണ് ഈ തത്വശാസ്‌ത്രം. ഇതിനെപ്പറ്റിയുള്ള വിലാപങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിഭാഗത്തിലും അടങ്ങിയിട്ടുള്ളത് ''3 എന്നാണ് ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ഇതു പരിഹാരിക്കാനുള്ള മാര്‍ഗമായി സാര്‍വത്രികമായ സ്‌നേഹത്തെയും സഹിഷ്‌ണുതയെയും അദ്ദേഹം കണ്ടു. സ്‌ത്രീയെ ഈ സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും പ്രതീകമാക്കി അദ്ദേഹമെഴുതിയ കവിതകള്‍ സിംബലിസ്‌റ്റ് സാങ്കേതികമാര്‍ഗത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ നിമിത്തം പച്ച ശൃംഗാരകവിതകളായി പരിഗണിച്ച് അദ്ദേഹത്തെ ആളുകള്‍ പഴിച്ചു എന്ന് കേസരി എഴുതുന്നു.

സ്‌ത്രീപുരുഷബന്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചങ്ങമ്പുഴ സ്വീകരിച്ചിരുന്ന നിലപാടിനെപ്പറ്റി സി.ജെ. തോമസും ബി. രാജീവനും എഴുതുന്നുണ്ട്. കേരളത്തിലെ യാന്ത്രികമായിത്തീര്‍ന്ന പുരോഗമനവിമര്‍ശനം എം.എസ്. ദേവദാസിലൂടെ പ്രണയചിത്രീകരണത്തിന്റെ പേരില്‍ ചങ്ങമ്പുഴയെ ചിത്രവധം ചെയ്‌ത പശ്ചാത്തലത്തിലാണ് സി.ജെ. തോമസ് 'എന്റെ ചങ്ങമ്പുഴ' എന്ന ലേഖനമെഴുതുന്നത്. തിര്യഗ്‌സാധാരണമായ ഒരു വികാരത്തെ വൃത്തത്തിലാക്കി വിതറി വിറ്റുപണമുണ്ടാക്കിയ ഒരാളായി ദേവദാസ് ചങ്ങമ്പുഴയെ ചിത്രീകരിച്ചിരുന്നു. പ്രേമം പുരോഗമനസാഹിത്യത്തിന് വിഷയമാകാമോ എന്ന അസംബന്ധപ്രശ്‌നത്തെ സി.ജെ. നേരിടുന്നത് പ്രേമം സമ്പത്തും ജാതിയും കൊണ്ട് വിലക്കപ്പെട്ട ഒരു സമൂഹത്തില്‍ പ്രേമത്തെക്കുറിച്ചെഴുതിയതുകൊണ്ട് മഹാനായിത്തീര്‍ന്ന ഒരു കവിയാണ് ചങ്ങമ്പുഴ എന്നു പറഞ്ഞുകൊണ്ടാണ്. ഇടതുപക്ഷത്താലും വലതുപക്ഷത്താലും ദ്രോഹിക്കപ്പെട്ട ആ മനുഷ്യനെഴുതിയ സമത്വവാദപരമായ കവിതകളില്‍ തന്നെപ്പോലൊരു സമത്വവാദിക്കു തോന്നുന്ന ആത്മൈക്യമല്ല തന്റെ ചങ്ങമ്പുഴപക്ഷപാതത്തിനടിസ്ഥാനമെന്ന് സി.ജെ.വ്യക്തമാക്കുന്നു. "ചങ്ങമ്പുഴയെ ഞാന്‍ സ്‌നേഹിക്കുന്നത് അദ്ദേഹം ഒരു പ്രേമഗായകനായതുകൊണ്ടാണ്. അതുമായി യോജിക്കാത്തതാണ് എന്റെ മാർക്‌സിസമെങ്കില്‍ ഞാന്‍ ആ മാർക്‌സിസം താഴത്തിറക്കിവയ്‌ക്കും.''4 എന്ന് സി.ജെ. പ്രഖ്യാപിക്കുന്നു.

സോവിയറ്റ് യൂണിയനിലെ ഇന്നത്തെ സാഹിത്യത്തിന്റെ ഗതിനോക്കി വ്യത്യസ്‌ത ചരിത്ര - ദേശീയസാഹചര്യമുള്ള കേരളത്തില്‍ പുരോഗമനസാഹിത്യമുണ്ടാക്കാന്‍ നടത്തുന്ന യത്നത്തിന്റെ അപാകത സി.ജെ. എടുത്തു പറയുന്നു. കേസരിയുടെ വീക്ഷണത്തെ പിന്തുടര്‍ന്നുകൊണ്ടാണിതെന്നു വ്യക്തം. "ഒരു കാര്യം മനസ്സിലാക്കാനുള്ളത് റിയലിസവും സോഷ്യലിസ്‌റ്റ് റിയലിസവും രണ്ടാണെന്നതാണ്. റിയലിസം പരാജയപ്രസ്ഥാനമാണ്, വിപ്ളവത്തിനുമുന്‍പ് സമുദായത്തിന്റെ അധഃപതിച്ച അവസ്ഥയെയാണത് ചിത്രീകരിക്കുന്നത്. അവിടെ മര്‍ദനം കാണും, നിരാശകാണും, ആത്മഹത്യയും.''5 കൃതഘ്നതയുടെ അങ്ങേത്തലയോളമെത്തിക്കൊണ്ട് സഞ്ജയന്റെ ജനകീയത എന്തുകൊണ്ട് ചങ്ങമ്പുഴയ്‌ക്ക് മനസ്സിലാകുന്നില്ല എന്ന് ഏതോ പുരോഗമനസാഹിത്യകാരന്‍ ചോദ്യമുയര്‍ത്തിയത്രേ. കേരളത്തിലെ പുരോഗമനസാഹിത്യസംഘടനയെയും സ്‌ത്രീവാദസമീപനങ്ങളെയും തുറന്നെതിര്‍ത്തിരുന്ന, ആ സമീപനത്തിന് സമ്മതിനേടാനായി ഫലിതസാഹിത്യത്തെ ഉപയോഗിച്ചിരുന്ന സഞ്ജയന്റെ പ്രത്യയശാസ്‌ത്രധര്‍മം വ്യക്തമായറിയുന്ന സി.ജെ. വികാരഭരിതനായി എഴുതുന്നതിങ്ങനെയാണ്. "മാന്യരെ, പുരോഗതിക്കുവേണ്ടി രക്തംചൊരിഞ്ഞ സാധാരണജനങ്ങളെയോര്‍ത്ത് ദയവായി നിങ്ങളുടെ മുഷിഞ്ഞ വസ്‌ത്രങ്ങള്‍ മാർക്‌സിസത്തിന്റെ കൊമ്പില്‍ തൂക്കിയിടാതിരിക്കുക.''6

ചങ്ങമ്പുഴക്കവിതയിലെ സ്‌ത്രീപുരുഷബന്ധത്തെക്കുറിച്ച് ബി. രാജീവന്‍ നടത്തുന്ന ഗൌരവപൂര്‍ണമായ പഠനത്തില്‍ കേസരിയുടെയും സി.ജെ.യുടെയും ഭൌതികവാദപരവും പ്രത്യയശാസ്‌ത്രാധിഷ്‌ഠിതവുമായ വിമര്‍ശനരീതിയുടെ വികാസം കാണാം. "സ്‌ത്രീപുരുഷബന്ധം ചങ്ങമ്പുഴക്കവിതയില്‍ ഒരു രോഗപ്രകൃതമായി നാം കാണുന്നു. അതിനാല്‍ ഇത് കവി തന്റെ ചരിത്രഘട്ടത്തോടു പുലര്‍ത്തിയിരുന്ന രോഗബാധിതമായ പ്രതികരണത്തിന്റെ ഏറ്റവും ആത്മാര്‍ഥമായ പ്രതിഫലനമാണ്. സാഫല്യത്തെ വെറുക്കുന്ന പ്രേമത്തിനുവേണ്ടിയുള്ള പ്രേമം, ജീവിതത്തിന്റെ ലക്ഷ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളെ വെറുക്കുന്ന, പ്രവര്‍ത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന അരാജകമനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാല്‍ ചങ്ങമ്പുഴയുടെ കാവ്യലോകത്തെ നിര്‍ണയിച്ചിരിക്കുന്ന അടിസ്ഥാനശക്തി അരാജകബോധമാണെന്നു തെളിയുന്നു. ചങ്ങമ്പുഴയുടെ ആത്മനിഷേധവും മനുഷ്യനിഷേധവും വിപ്ളവാവേശവുമെല്ലാം ഈ അരാജകബോധത്തിന്റെ പ്രകാശനമാണ്.''7

അരാജകവിപ്ളവത്തിന്റെ പ്രതീകമായ ചങ്ങമ്പുഴ മഹാനായ കവിയാകുന്നത് തന്റെ കവിതയിലൂടെ കാലഘട്ടത്തിന്റെ വൈരുധ്യത്തെ അദ്ദേഹം ഉള്‍ക്കൊണ്ടു എന്നതിനാലാണെന്ന് തുടര്‍ന്ന് ബി. രാജീവന്‍ എഴുതുന്നുണ്ട്. ചങ്ങമ്പുഴ ജീവിച്ച കാലഘട്ടത്തിലെ ഭൌതികജീവിതയാഥാര്‍ഥ്യത്തിന്റെ തലത്തില്‍ നിലനിന്ന അരാജകത്വമാണ് ആ കവിതയില്‍ ആത്മനിഷ്‌ഠാനുഭൂതികളായി രൂപംപ്രാപിച്ചിരിക്കുന്നത്. യാഥാര്‍ഥ്യം അതിന്റെ എല്ലാ വൈരുധ്യങ്ങളോടും കൂടി അനുഭൂതിയായി ചങ്ങമ്പുഴക്കവിതയില്‍ ഗുണപരിണാമം നേടിയിരിക്കുന്നതാണ് ചങ്ങമ്പുഴക്കവിതയുടെ മഹത്വമെന്നും അങ്ങനെയാണ് കവിതയെന്ന കലാരൂപം ചങ്ങമ്പുഴയിലൂടെ ജനകീയമായിത്തീര്‍ന്നതെന്നും അദ്ദേഹം എഴുതുന്നു.

ഓരോരുത്തനും സ്വന്തം കഴിവനുസരിച്ച് വികസിക്കാന്‍ സമൂഹം അനുവദിക്കുന്നില്ല എന്ന പ്രത്യയശാസ്‌ത്രവീക്ഷണവും അതിനനുബന്ധമായി പരാജയ - അരാജകവീക്ഷണഗതികളും സ്വീകരിച്ച ചങ്ങമ്പുഴയ്‌ക്ക് സാമ്പത്തികവും മാനസികവുമായ തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു എന്ന് കേസരി എഴുതുന്നുണ്ട്. അഭ്യസ്‌തവിദ്യരല്ലാത്ത ജനസാമാന്യം അദ്ദേഹത്തിന്റെ അനന്യസദൃശമായ പ്രതിഭ ജന്മവാസനകൊണ്ടറിഞ്ഞ് അദ്ദേഹത്തെ സഹായിച്ചതു നിമിത്തം സാമ്പത്തിക തടസ്സങ്ങള്‍ ഏറെക്കുറെ അകന്നുപോയെന്നും എന്നാലും ഇടതും വലതും പക്ഷക്കാരുള്‍പ്പെട്ട അഭ്യസ്‌തവിദ്യരുടെ അഭിനന്ദനവൈമുഖ്യമായിരുന്നു അദ്ദേഹം നേരിട്ട മാനസികതടസ്സമെന്നും കേസരി പറയുന്നു. സാഹിത്യശാസ്‌ത്രപരമായ വിസ്‌തൃത വിജ്ഞാനത്തിന്റെ കുറവായിരുന്നു ഇതിനുകാരണം. എന്നാല്‍ ചങ്ങമ്പുഴയുടെ ധാരണ തന്നോടുള്ള വ്യക്തിപരമായ വൈരമാണെന്നായിരുന്നു. അതു ശരിയല്ലെന്ന് കേസരി പ്രസ്‌താവിക്കുന്നു. സംഗീതത്തിനു പ്രാധാന്യം കൊടുത്ത് ദൈനംദിന ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്ന 'ഇശൈ' പ്രസ്ഥാനം തമിഴില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നതൊന്നും നമ്മുടെ അഭ്യസ്‌തവിദ്യര്‍ അറിഞ്ഞിട്ടില്ല എന്ന് കേസരി പറയുന്നു. മാത്രമല്ല, മതത്തിലോ രാഷ്‌ട്രീയവിപ്ളവത്തിലോ ചെന്നവസാനിക്കുന്ന വൈരാഗ്യപന്ഥാവില്‍ ചങ്ങമ്പുഴ ഉറച്ചുനില്‍ക്കാത്തതും നമ്മുടെ അഭ്യസ്‌തവിദ്യര്‍ക്ക് രുചിച്ചില്ല. ചങ്ങമ്പുഴ ഉള്‍പ്പെടുന്ന സ്‌ത്രീചിത്തരായ കവികള്‍ക്ക് അഭിനന്ദനമായിരുന്നു ആവശ്യം. അതു ലഭിക്കാത്തതിനാലാണ് അദ്ദേഹം സ്വയം അകാലമരണം വരിച്ചത്. ഇത്തരത്തില്‍ ഇഞ്ചിഞ്ചായി മരിക്കാനുള്ള നിശ്ചയം ഒരു ധീരനു മാത്രമേ ഉണ്ടാകൂ എന്നു കേസരി പറയുന്നു. തന്നെപ്പോലുള്ള പ്രതിഭാശാലികളും ധീരരുമായ ആളുകളുടെ ആത്മഹത്യകൊണ്ടു മാത്രമേ സമൂഹത്തിന്റെ അസഹിഷ്‌ണുത മാറുകയുള്ളൂ എന്ന് ചങ്ങമ്പുഴ വിശ്വസിച്ചു.

സമൂഹത്തിന് പ്രതിഭാശാലികളെ നശിപ്പിക്കാനാകുമെങ്കിലും അതിന് പ്രതിഭയെ നശിപ്പിക്കാന്‍ സാധ്യമല്ലെന്ന് കേസരി എഴുതുന്നു. മലയാളഭാഷ നിലനില്‍ക്കുന്നിടത്തോളം നിലനില്‍ക്കാവുന്ന രണ്ടേ രണ്ടു കവികളേ നമുക്കുള്ളു എന്നു കേസരി അഭിപ്രായപ്പെടുന്നു. കുഞ്ചന്‍ നമ്പ്യാരും ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുമാണ് അവര്‍. മലയാളിയുടെ മനോഭാവത്തില്‍ അഞ്ച് അടിസ്ഥാനഘടകങ്ങളുണ്ടെന്ന് കേസരി പറയുന്നു. നടനനൃത്തഭ്രമം, സംഗീതഭ്രമം, ഹാസ്യഭ്രമം, നേരിയ വിഷാദാത്മകത്വം, ക്ഷണികമായ വികാരപാരമ്യം എന്നിവയാണവ. ഇതില്‍ ഭൂരിപക്ഷത്തിനെയും തൃപ്തിപ്പെടുത്തുന്നവരാണ് മലയാളികളുടെ മഹാകവികളായി മാറുക. കുഞ്ചന്‍നമ്പ്യാര്‍ നടനനൃത്തഭ്രമം, സംഗീതഭ്രമം, ഹാസ്യഭ്രമം എന്നിവയെ തൃപ്തിപ്പെടുത്തി, ചങ്ങമ്പുഴയാകട്ടെ സംഗീതഭ്രമം, നേരിയ വിഷാദാത്മകത്വം, ക്ഷണികമായ വികാരപാരമ്യം എന്നിവയെയും.

ഒരു നരവംശവിഭാഗമെന്ന നിലയില്‍ മലയാളികളുടെ അടിസ്ഥാനമനോഭാവങ്ങള്‍ വ്യക്തമാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചങ്ങമ്പുഴക്കവിതയുടെ അനശ്വരത സ്ഥാപിക്കുകയും ചെയ്യുന്നു കേസരിയുടെ നിലപാട്. പുതിയ വായനാസമൂഹം ചങ്ങമ്പുഴയെ എങ്ങനെ സ്വീകരിക്കുമെന്ന് പ്രവചിക്കാനാവുകയില്ല. എന്നാല്‍ ഒരു കാലഘട്ടത്തില്‍ ചങ്ങമ്പുഴ എന്തു ചെയ്‌തുവെന്നത് വളരെ വ്യക്തമാണ്. ആലങ്കാരിക ഭാഷയുടെ അകമ്പടിയോടെയാണെങ്കിലും എം.എന്‍. വിജയന്‍ എഴുതുന്നു. "ചങ്ങമ്പുഴയ്‌ക്ക് വളരെക്കുറച്ചു മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അദ്ദേഹം മലയാളത്തിനു നേടിക്കൊടുത്ത മാര്‍ക്ക് കണക്കാക്കാന്‍ ഒരു മലയാള അധ്യാപകനും കഴിയില്ല. മാര്‍ക്കിടാന്‍ കഴിയുന്നതില്‍ കൂടുതല്‍ മാര്‍ക്ക്, കൂടുതല്‍ നേട്ടം ഒരൊറ്റ മനുഷ്യന്‍ നാട്ടിനുണ്ടാക്കിക്കൊടുത്തു. അദ്ദേഹം കാലഘട്ടം സൃഷ്‌ടിക്കുകയും, എല്ലാവരെയും പാടാന്‍ പ്രേരിപ്പിക്കുകയും പാട്ടുകേള്‍ക്കാന്‍ പ്രേരിപ്പിക്കുകയും കവിത എന്നൊന്നുണ്ടെന്ന് ആസാമിലെയും കാശ്‌മീരിലെയും ബാരക്കുകളിലെ പട്ടാളക്കാരനെക്കൂടി അറിയിക്കുകയും ചെയ്‌തു.''8

ഒരു കാലഘട്ടത്തെ അദ്ദേഹം എങ്ങനെ സൃഷ്‌ടിച്ചുവെന്ന് കൃത്യമായി ബി. രാജീവന്‍ രേഖപ്പെടുത്തുന്നു. "1930കളിലെയും നാല്‍പതുകളിലെയും മലയാളി ജീവിതത്തിലാണ് ചങ്ങമ്പുഴക്കവിത പ്രവര്‍ത്തിച്ചത്. ഇരുപതുകളുടെ അന്ത്യത്തിലെ ലോകസാമ്പത്തികത്തകര്‍ച്ചയും അതിനുശേഷം വന്ന ലോകയുദ്ധവും കൊളോണിയല്‍ വിരുദ്ധസമരങ്ങളുമെല്ലാം ചേര്‍ന്ന് മുതലാളിത്തത്തെ അതിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവികതയുടെയും മറ്റും മുഖംമൂടികള്‍ മാറ്റി തനിരൂപത്തില്‍ പുറത്തുവരാന്‍ നിര്‍ബന്ധിക്കുന്ന കാലമായിരുന്നു അത്. തന്റെ ആത്മാവിനും ആത്മാര്‍ഥതയ്‌ക്കും ഇടംകണ്ടെത്താനാവാത്ത കപടലോകത്തെ ശപിക്കുകയും ഇനിയും നിലവില്‍വന്നിട്ടില്ലാത്ത ഇടത്തിനായി ദാഹിക്കുകയും ചെയ്യുന്ന ചങ്ങമ്പുഴയുടെ കവിത ആഢ്യഭാവുകത്വത്തിന്റെ ആധികാരികതയ്‌ക്കെതിരായ കലാപത്തിലൂടെയാണ് മലയാളിയുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചത്. അങ്ങനെയാണ് ചങ്ങമ്പുഴക്കവിത സമൂഹത്തിലെ ഏറ്റവും താഴ്ന്നതട്ടുകളിലേക്കിറങ്ങിച്ചെന്ന് പുതിയൊരു ജീവിതഭാവനയ്‌ക്ക് ഭാഷകൊണ്ട് ഇടം നിര്‍മിക്കാന്‍ ശ്രമിച്ചത്.''

അടിക്കുറിപ്പുകള്‍

1. ബി. രാജീവന്‍, വാക്കുകളും വസ്‌തുക്കളും, പുറം 99-100
2. എ. ബാലകൃഷ്‌ണപിള്ള, കേസരിയുടെ സാഹിത്യവിമര്‍ശനങ്ങള്‍, പുറം 244-245
3. അവിടെത്തന്നെ പുറം 245
4. സി.ജെ. തോമസ്, ഇവന്‍ എന്റെ പ്രിയപുത്രന്‍, പുറം 111
5. അവിടെത്തന്നെ പുറം 114
6. അവിടെത്തന്നെ പുറം 117
7. ബി. രാജീവന്‍, വാക്കുകളും വസ്‌തുക്കളും, പുറം 534
8. എം.എന്‍. വിജയന്‍, സമ്പൂര്‍ണകൃതികള്‍, വാല്യം ആറ്, പുറം 443
9. ബി. രാജീവന്‍, വാക്കുകളും വസ്‌തുക്കളും, പുറം 409-410


*****

ഡോ. എസ്.എസ്. ശ്രീകുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം : മെയ് 2010


അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍

Friday, August 27, 2010

രണ്ട് കത്തുകള്‍

Changampuzha Krishna Pillai B.A. (Hons)
Edappally, (N. Travancore))

Edappally
4-11-17 Thursday, 6.30 pm

ശ്രീ

പ്രിയ ഗുരോ,

കോളെജിലെ മേല്‍വിലാസത്തില്‍ ഞാന്‍ തിരുമേനിക്ക് ഒരു കത്തയച്ചിട്ടുണ്ട്. അതു തിങ്കളാഴ്ചയേ തിരുമേനിയുടെ കൈവശം കിട്ടുകയുള്ളൂ എന്നു പിന്നീടാണ് ഓര്‍മവന്നത്. അതുകൊണ്ട് വീണ്ടും എഴുതുന്നു.

'മലയാളത്തിലെ ഭാവാത്മക കാവ്യങ്ങള്‍' (Lyric Poetry in Malayalam Literature) എന്ന വിഷയത്തെ ആധാരമാക്കി അവിടത്തെ കീഴില്‍ ഗവേഷണം നടത്തുവാന്‍ ഞാന്‍ ആശിക്കുന്നു. ഈ വിഷയം പോരാ എന്നു തോന്നുന്നപക്ഷം തിരുമേനി നിര്‍ദേശിക്കുന്ന ഏതു വിഷയവും സന്തോഷപൂര്‍വം സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. തിരുമേനിയുടെ ഉപദേശങ്ങളും ഹൃദയപൂര്‍വമുള്ള സഹായവും ലഭിച്ചാല്‍ വിഷയത്തെക്കുറിച്ച് എനിക്കു ഭയപ്പെടേണ്ടതായിട്ടില്ലല്ലോ.

പ്രിയപ്പെട്ട തിരുമേനീ, ഞാന്‍ ഒരു പാവമാണ്, പട്ടിണിക്കാരനാണ്, ഒരു കുടുംബത്തിന്റെ ഭാരം കരുത്തറ്റ ചുമലുകളില്‍ താങ്ങിക്കൊണ്ടു ജീവിതവുമായി മല്ലടിക്കുന്ന ഒരു ഹതഭാഗ്യനാണ്. ശ്രമിച്ചാല്‍ എനിക്കിവിടെ, ആലുവായില്‍, അലൂമിനിയം ഫാക്‌ടറിയിലോ മറ്റോ പത്തു മുപ്പതു രൂപാ ശമ്പളത്തില്‍ ഒരു ഗുമസ്ഥന്റെ പണി കരസ്ഥമാക്കാന്‍ സാധിക്കും. പക്ഷേ, തിരുമേനിതന്നെ ദയവുചെയ്‌ത് ഒന്നാലോചിച്ചുനോക്കൂ ! എനിക്കെന്തു മേല്‍ഗതിയാണ് അതില്‍ നിന്നും ഉണ്ടാവുക? നിത്യദാരിദ്ര്യത്തില്‍ നീറിനീറി ജീവിതം നശിപ്പിക്കയല്ലാതെ എനിക്കെന്തു പോംവഴിയാണുണ്ടാവുക? ഈ ചിന്തയാണ്, ഗവേഷണവിദ്യാര്‍ഥിയാകുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

പ്രിയപ്പെട്ട തിരുമേനീ, തിരുമേനിക്കുതന്നെ എന്റെ സ്ഥിതിഗതികള്‍ അറിയാമല്ലോ. മഹാമതികളും ഉദാരമനസ്‌ക്കരുമായ പലരുടെയും സഹായസഹകരണങ്ങള്‍കൊണ്ട് മാത്രമാണ് എനിക്ക് എന്റെ കലാശാലാവിദ്യാഭ്യാസം ഈ നിലയിലെങ്കിലും പരിപൂര്‍ണമാക്കാന്‍ സാധിച്ചത്. ക്ളാസ്സുകിട്ടാഞ്ഞതില്‍ എനിക്ക് ലേശംപോലും കുണ്ഠിതമില്ല. കാരണം, കലാശാലാവിദ്യാഭ്യാസംപോലും ഞാന്‍ സ്വപ്‌നം കണ്ടിരുന്ന ഒന്നല്ല എന്നതാണ്. ഈശ്വരന്റെ അനുഗ്രഹവും, ഭവാദൃശ്യന്മാരായ ഗുരുജനങ്ങളില്‍നിന്നും സിദ്ധിച്ചിട്ടുള്ള ആ 'ഗുരുത്വ'വും മാത്രമാണ് എനിക്ക് താങ്ങും തണലുമായിത്തീര്‍ന്നിട്ടുള്ളത്. 'കിട്ടുന്നതുകൊണ്ടു സന്തോഷിക്കുക, കിട്ടാത്തതിനെക്കുറിച്ച് കുണ്ഠിതപ്പെടാതിരിക്കുക' ഈ മുദ്രാവാക്യത്തോടുകൂടിയാണ് ഞാന്‍ എന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എത്ര കനത്ത വിഷാദാത്മകത്വവും എന്നെ അടിപെടുത്തുകയില്ല; എത്ര കറുത്തിരുണ്ട കാര്‍മേഘത്തിലും ഒരു നേരിയ രതജരേഖയെങ്കിലും കണ്ടേയ്‌ക്കുമെന്ന വിശ്വാസം എനിക്കുണ്ട്. അതില്ലായിരുന്നെങ്കില്‍ മി. രാഘവന്‍പിള്ളയ്‌ക്ക് മുന്‍പുതന്നെ ഞാന്‍ ആത്മഹത്യചെയ്യുമായിരുന്നു. ഈ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ ഞാന്‍ അനുഭവിക്കാത്ത സങ്കടമില്ല. ഞാന്‍ ഏകാന്തമായി കൂരിരുട്ടത്തിരുന്ന് എത്രയെത്ര രാത്രികളില്‍ ഉള്ളുപൊട്ടിത്തേങ്ങിക്കരഞ്ഞിട്ടുണ്ടെന്നു തിരുമേനിക്കറിയാമോ? സര്‍വേശ്വരന്റെ പാദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ആ ബാഷ്‌പബിന്ദുക്കള്‍ ഒന്നുംതന്നെ വിഫലമായിട്ടില്ല. മനുഷ്യനെ എനിക്ക് ഭയമില്ല; പക്ഷേ ഈശ്വരനെ ഞാന്‍ ഭയപ്പെടുന്നു. ആ മഹാപരീക്ഷകന്റെ മുന്‍പില്‍ ഈ ലോകത്തിലുള്ള സകലരും ഒന്നുപോലെ പീക്ഷ്യന്മാര്‍ മാത്രമായിരിക്കുമെന്നും എനിക്കറിയാം. അവിടെ എനിക്കു തലകുനിക്കേണ്ടി വരികയില്ല.

പ്രിയപ്പെട്ട തിരുമേനീ, നാം എല്ലാവരും വെറും പുഴുക്കള്‍ മാത്രമാണ് ! കാലത്തിന്റെ നേര്‍ത്ത ഊത്തുമതി, ബലിഷ്‌ഠരെന്നഹങ്കരിച്ചു തലപൊക്കിനില്‍ക്കുന്ന നമ്മെ ദയനീയമാംവിധം നിലം പതിപ്പിക്കാന്‍! വ്യക്തികളുടെ കഥയെടുക്കുന്നതെന്തിന് ? മഹാസാമ്രാജ്യങ്ങളെത്തന്നെ നോക്കൂ! ചരിത്രാധ്യായങ്ങളില്‍ക്കൂടി കണ്ണോടിക്കുമ്പോള്‍ ലോകൈകവീരന്മാരെന്നഭിമാനിച്ചഹങ്കരിച്ചിരുന്ന മഹാരഥന്മാരായ എത്രയെത്ര ഏകച്‌ഛത്രാധിപതികളുടെ തലയോടുകളാണ് 'വിധി' കാല്‍കൊണ്ടു തട്ടി കന്ദുകക്രീഡ നടത്തുന്നതായി നാം കാണുന്നത്! അവര്‍ ജീവിച്ചിരുന്ന കാലത്ത്, അവരുടെ സൌഭാഗ്യം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയകാലത്ത്, അവരുടെ പരിസരം കിടുകിടുത്തിരിക്കാം. എന്നാല്‍ ഇന്നോ?

പ്രിയപ്പെട്ട തിരുമേനീ, ഒന്നാലോചിച്ചു നോക്കൂ! നാം എല്ലാവരും ഒന്നുപോലെ വെറും മിഥ്യാഭിമാനത്തിനധീനരായി ജീവിക്കുന്നവരല്ലേ? നാം വലിയ പണ്ഡിതന്മാരെന്ന്, സമര്‍ഥന്മാരെന്ന്, അഭിമാനിക്കുന്നു! എന്നാല്‍ നമ്മുടെ പാണ്ഡിത്യത്തെ, നമ്മുടെ സാമര്‍ഥ്യത്തെ, യഥാര്‍ഥമായി നാംതന്നെ ഒന്നളന്നുനോക്കുവാന്‍ തുനിഞ്ഞാല്‍, മനസ്സാക്ഷിയുടെ കഴുത്തു ഞെക്കുവാന്‍ നമ്മുടെ കൈ വിറയ്‌ക്കാതിരിക്കുകയാണെങ്കില്‍, നമുക്കു വല്ല അഭിമാനത്തിനും വഴിയുണ്ടോ? ഇല്ല. ഒരിക്കലുമില്ല. എല്ലാം തികഞ്ഞവരായി ലോകത്തില്‍ ആരുമില്ല. എന്നേക്കാള്‍ പഠിപ്പു കുറഞ്ഞ ഒരുവന്റെ മുന്‍പില്‍ ഞാന്‍ പണ്ഡിതനാണ്. എന്നേക്കാള്‍ പണ്ഡിതനായ ഒരുവനെ സമീപിക്കുമ്പോള്‍ എനിക്കു തലകുനിക്കേണ്ടിവരുന്നു. അതേ പണ്ഡിതന്‍തന്നെ അതിനേക്കാള്‍ വലിയ ഒരു പണ്ഡിതന്റെ മുന്‍പില്‍ ബദ്ധാഞ്ജലിയായി നിലകൊള്ളുന്നു. എനിക്കൊരു പ്രത്യേകമണ്ഡലത്തില്‍ വിജയപതാക പാറിക്കാന്‍ സാധിച്ചേക്കാം; മറ്റൊരാള്‍ക്ക് മറ്റൊരു മണ്ഡലത്തിലായിരിക്കാം. ഞാന്‍ അതി വിദഗ്ധനെന്ന പ്രശംസയ്‌ക്ക് പാത്രീഭൂതനായിച്ചമയുന്ന ഒരു മേഖലയില്‍, മറ്റൊരാള്‍ മങ്ങിപ്പോകുന്നു; അയാളുടെ പ്രവര്‍ത്തനമേഖലയെ സമീപിക്കുമ്പോള്‍ ഞാന്‍ മങ്ങിപ്പോകുന്നു. അത്രമാത്രം.

മലയാളം ഓണേഴ്‌സിന് ക്ളാസ്സ് കിട്ടിയില്ല എന്നുള്ളതു പോകട്ടെ; ഞാന്‍ അതില്‍ തോറ്റുപോയി എന്നുതന്നെ വിചാരിക്കുക. എന്നാലും എനിക്ക് മലയാളം അറിഞ്ഞുകൂടായിരുന്നുവെന്നു 'കേരളം' പറയുകയില്ലെന്നെനിക്കുറപ്പുണ്ട്; ഒരുപക്ഷേ, ഇന്നത്തെ കേരളം പറഞ്ഞാലും, എന്റെ ശവകുടീരം ചൂണ്ടിക്കാണിച്ച് നാളത്തെ കേരളം അങ്ങനെ പറയുകയില്ലെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ പിന്നെ എന്തിനു കുണ്ഠിതപ്പെടുന്നു? മനുഷ്യനു പരമാവധി നൂറ്റിരുപതു സംവല്‍സരക്കാലത്തെ ആയുസ്സല്ലേ ഉള്ളൂ?

ഒരുപക്ഷേ എനിക്കു ചിരട്ടയെടുത്തു പിച്ചതെണ്ടുവാനായിരിക്കും ഈശ്വരന്‍ വിധിച്ചിട്ടുള്ളത്. അങ്ങനെവന്നാലും ഞാന്‍ ഈശ്വരനെ നിന്ദിക്കയില്ല. പക്ഷേ മനുഷ്യന്റെ അഹങ്കാരത്തിനു മുന്‍പില്‍ ഞാന്‍ അന്നും വഴങ്ങിക്കൊടുക്കുകയില്ല. കഷ്ടം! മനുഷ്യന്‍! മൂക്കൊന്നു വിയര്‍ത്താല്‍ മലര്‍ന്നടിയുന്ന മനുഷ്യന്‍! അവന്റെ സൌഭാഗ്യസോപാനം എത്രകാലത്തേയ്‌ക്ക്! അവന്റെ അധികാരഗര്‍വം എത്ര കാലത്തേയ്‌ക്ക്!

പ്രിയപ്പെട്ട തിരുമേനീ, അങ്ങ് ഉദാരമതിയും മഹാമനസ്‌ക്കനുമാണെന്ന് എനിക്കു നിശ്ചയമുണ്ട്. അതുകൊണ്ടാണ് ഞാന്‍ അങ്ങേയ്‌ക്കിങ്ങനെ തുറന്നു കത്തെഴുതുന്നത്. അങ്ങ് ഈ കത്ത് നശിപ്പിക്കരുത്. ഈ കത്തിന്റെ ഒരു പ്രതി ഞാനും സൂക്ഷിക്കുന്നുണ്ട്. അങ്ങയുടെ ഔദാര്യസാഗരത്തില്‍നിന്നും ഒരു ചെറുബിന്ദുവിനുവേണ്ടിയുള്ള വിനീതമായ ഒരഭ്യര്‍ഥനയാണീ കത്തെന്ന് അവിടുന്നറിഞ്ഞാല്‍കൊള്ളാം. അങ്ങ് ഒരു സാഹിത്യകാരനാണ്. എന്റെ എളിയ നിലയില്‍ ഞാനും ആ വര്‍ഗത്തില്‍പ്പെട്ട ഒരാള്‍തന്നെ. ഈ ബന്ധത്തിനു പുറമേ പരമപാവനമായ ഗുരുശിഷ്യബന്ധവും നാം തമ്മിലുണ്ട്. ആ പവിത്രവും സുദൃഢവുമായ ബന്ധത്തെ ആധാരമാക്കിയാണ് ഞാന്‍ ഈ അഭ്യര്‍ഥനയുമായി അങ്ങയെ സമീപിക്കുന്നത്. അങ്ങ് എന്നെ സഹായിക്കണം. സര്‍വപ്രകാരത്തിലും സാധുവായ എന്നെ അങ്ങ് സഹായിക്കണം!

എന്റെ പേരില്‍ തിരുമേനിക്ക് അല്‍പം ഒരസുഖമുണ്ടെന്ന് എനിക്കറിയാം. എന്നോടു ചിലര്‍ അതു പറഞ്ഞിട്ടുണ്ട്; ഞാന്‍ അവരോടെല്ലാം പറഞ്ഞിട്ടുള്ളതും അതുതന്നെയാണ്. 'വാസവദത്ത'യെന്ന അങ്ങയുടെ നാടകത്തിലെ 'ഉപഗുപ്‌ത'ന്റെ ഭാഗം ഞാന്‍ അഭിനയിക്കണമെന്ന് തിരുമേനി എന്നോടാവശ്യപ്പെടുകയുണ്ടായി. ഞാന്‍ അങ്ങനെ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ എനിക്ക് ഉടന്‍ തന്നെ ഇടപ്പള്ളിയിലേയ്‌ക്ക് പോരേണ്ടിവന്നു. അക്കാര്യം ഓര്‍ക്കാതെയാണ് ഞാന്‍ അന്ന് എടുത്തു കൊള്ളാമെന്നേറ്റത്. എന്റെ അമ്മൂമ്മ മരിച്ചിട്ട് ആദ്യം വരുന്ന ശ്രാദ്ധമായിരുന്നു. ആ കര്‍മനിര്‍വഹണത്തിന് ഞാനില്ലാതെ തരമില്ല. ആ പ്രിയപ്പെട്ട മാതാമഹി ഇല്ലായിരുന്നു എങ്കില്‍ 'ചങ്ങമ്പുഴ കൃഷ്‌ണപിള്ള' എന്ന പേര്‍ ഇന്നു ലോകം അറികയില്ലായിരുന്നു. അവരുടെ സാമര്‍ഥ്യവും പ്രയത്നവും മാത്രമാണ് മൂന്നുപ്രാവശ്യം ലേലത്തിനിട്ട 'ചങ്ങമ്പുഴ'ത്തറവാടിനെ വീണ്ടെടുത്തത്. ആ വന്ദ്യമാതാമഹിയുടെ ശ്രാദ്ധകര്‍മം മരണംവരെ ഞാന്‍ അനുഷ്‌ഠിക്കാതിരിക്കയില്ല. അതുകൊണ്ടുമാത്രമാണ് ഞാന്‍ അന്നതില്‍ പങ്കെടുക്കാതിരുന്നത്. നാടകം നടന്ന ദിവസം ഞാന്‍ ഇവിടെയായിരുന്നു. അല്ലാതെ അതൊട്ടും മനഃപൂര്‍വമായിരുന്നില്ല. അങ്ങനെയാണെന്നു തിരുമേനി തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. കുറച്ചു നാളിനുമുന്‍പാണ് എനിക്കതു മനസ്സിലായത്, എന്നാല്‍ അന്ന് ഞാന്‍ തെറ്റിദ്ധാരണ തീര്‍ക്കുവാന്‍ തിരുമേനിയെ സമീപിച്ചാല്‍ 'അവസരസേവനസ്വഭാവം' എന്റെ പേരില്‍ ശങ്കിക്കുവാന്‍ ഇടയുണ്ട്. അതാണ് അന്നു ഞാന്‍ ആ തെറ്റിദ്ധാരണ തീര്‍ക്കാത്തത്. ഇന്നിപ്പോള്‍ അതിന്റെ ആവശ്യമില്ല. ഒരുപക്ഷേ ഗവേഷണത്തിന് എനിക്ക് സൌകര്യം ലഭിച്ചില്ലെങ്കില്‍തന്നെ എനിക്ക് നിരാശപ്പെടേണ്ടതായിട്ടില്ല. എങ്കിലും അങ്ങനെയൊരു തെറ്റിദ്ധാരണ തിരുമേനി ഇനിയും എന്റെ പേരില്‍ വച്ചുപുലര്‍ത്തരുതെന്നു കരുതിയാണ് ഇപ്പോള്‍ അതു തുറന്നു പറയുന്നത്. അവസരസേവനസ്വഭാവം എനിക്കില്ലെന്ന് തിരുമേനി മുന്‍പുതന്നെ അറിഞ്ഞിരിക്കുമെന്നാണെന്റെ വിശ്വാസം. അതുണ്ടായിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണ നീക്കി തിരുമേനിയെ പ്രീണിപ്പിക്കേണ്ടതു പരീക്ഷയ്‌ക്കു മുന്‍പോ, അതുകഴിഞ്ഞ ഉടനെയോ ആയിരുന്നു. അന്നൊന്നും ഞാന്‍ അതു സൂചിപ്പിക്കപോലും ചെയ്‌തിട്ടില്ലല്ലോ. 'വിധിച്ചതേ കിട്ടൂ' എന്ന ദൃഢമായ വിശ്വാസം എനിക്കുണ്ട്. പിന്നെ ഞാന്‍ അവസരസേവനത്തിന് ഒരുങ്ങുന്നതെന്തിന് ? എന്റെ ഞരമ്പുകളില്‍ പ്രവഹിക്കുന്നതു കലര്‍പ്പറ്റ രക്തമാണ്. ഇന്ന് ഏറ്റവും ദരിദ്രന്മാരാണ് ഞങ്ങളെങ്കിലും, ചരിത്രപ്രഖ്യാതമായ ഒരു കുടുംബത്തിലാണ് എന്റെ ജനനം. പക്ഷേ തിരുമേനി അതൊന്നും അറിഞ്ഞിരിക്കയില്ല. അല്‍പം പറയാം.

'ചങ്ങമ്പുഴ'ത്തറവാട് ഒരു പ്രഭുകുടുംബമായിരുന്നു. ഏതാണ്ടിരുപതു കൊല്ലത്തിനു മുന്‍പുവരെ വന്‍പിച്ച സമ്പത്തു ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പിടിപ്പില്ലാത്ത കാരണവന്മാര്‍, കാമഭ്രാന്തുമൂലം അവരുടെ പ്രഗല്‍ഭകളായ താല്‍ക്കാലിക പ്രണയിനിമാരുടെ മുന്‍പില്‍ കാണിക്കയര്‍പ്പിച്ച് സര്‍വവും നശിപ്പിക്കയാണുണ്ടായത്. കൊച്ചിയും കോഴിക്കോടും തമ്മില്‍ തുടര്‍ച്ചയായി ഏറെക്കാലം നീണ്ടുനിന്ന യുദ്ധത്തില്‍ 'ഇടപ്പള്ളി'രാജാവ് സാമൂതിരിയുടെ സഹായിയായിരുന്നു എന്നു തിരുമേനിക്കറിയാമല്ലോ. എന്റെ പൂര്‍വികരായ മാതുലന്മാരില്‍ ഒരാളായ 'മാര്‍ത്താണ്ഡപ്പണിക്ക'രായിരുന്നു ഇടപ്പള്ളി രാജാവിന്റെ പടനായകന്‍. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും മറ്റുമായി നേടിടേണ്ടിവന്ന യുദ്ധങ്ങളില്‍ അദ്ദേഹം സധീരം പോരാടി വിജയം നേടിയിട്ടുണ്ട്. സംപ്രീതനായ തമ്പുരാന്‍ അദ്ദേഹത്തിന്റെ യുദ്ധവൈദഗ്ധ്യത്തിനു സമ്മാനമായി അനേകം പുരയിടങ്ങളും നിലങ്ങളും കരം ഒഴിവായി അദ്ദേഹത്തിനു വിട്ടുകൊടുത്തു. ആ സ്വത്താണ് തലമുറകളായി ഞങ്ങള്‍ അനുഭവിച്ചുപോന്നത്. ഒടുവില്‍ തമ്പുരാനുമായി സ്വരച്ചേര്‍ച്ചയില്ലാതെ വരികയാല്‍ ആ പടനായകനമ്മാവന്‍ പതിനെട്ടായുധങ്ങളും ശരീരത്തില്‍ വച്ചുകെട്ടി, ഇടപ്പള്ളി ഗണപതിയുടെ മുന്‍പില്‍ കെട്ടിഞാന്ന് ആത്മഹത്യചെയ്‌തു. അദ്ദേഹത്തെ ഇന്നും ഇവിടെ ഒരു ഭദ്രകാളിക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ച് നാട്ടുകാരും രാജകുടുംബവും പൂജിച്ചുപോരുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു വാള്‍ ഇന്നും എന്റെ വീട്ടിലെ അറയില്‍ ഇരിപ്പുണ്ട്. ഞങ്ങള്‍ രാജഭക്തന്മാരാണ് ! പൊന്നുതിരുമേനിമാര്‍ക്കുവേണ്ടി ഉയിരും ഉടലും അര്‍പ്പിക്കുവാന്‍ സന്നദ്ധരാണ് ! അവരുടെ രക്തം ഉള്‍ക്കൊള്ളുന്ന ഞാന്‍ എങ്ങനെ മറ്റൊരു വിധത്തിലായിത്തീരും? തിരുമേനിയുടെ നിയോഗത്തെ ഞാന്‍ നിരസിച്ചതായിരുന്നില്ല. എനിക്കതു സാധിക്കാതെപോയി എന്നേയുള്ളൂ. തിരുമേനി മഹത്തായ എന്തെങ്കിലും ഈ ശിഷ്യനോട് ഒന്നു പറഞ്ഞുനോക്കൂ! എന്റെ ഗുരുഭക്തി അപ്പോള്‍ വെളിവാകും.

പ്രിയഗുരോ, പൊന്നുതിരുമേനി, ഞാന്‍ അവിടത്തെ ധിക്കരിച്ചു എന്നു ധരിക്കരുത്. ഞാന്‍ ഇന്നിതുവരെ എന്റെ ഗുരുക്കന്മാരില്‍ ആരെയും ധിക്കരിച്ചിട്ടില്ല. പാശ്ചാത്യപരിഷ്കാരം എന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചിട്ടില്ല. അവരുടെ അനുഗ്രഹംകൊണ്ട് മാത്രമേ ജീവിതത്തില്‍ ഗതികിട്ടുകയുള്ളൂവെന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.

ഞാനും മരിക്കും, തിരുമേനിയും മരിക്കും, നാം ആരും ചിരഞ്ജീവികളല്ല. എന്നും അവിടന്നു കലാശാല പ്രഫസറും ഞാന്‍ ഗവേഷണാനുവാദാഭ്യര്‍ഥിയുമായി നിലനില്‍ക്കുന്നതുമല്ല. ഈ സ്ഥിതിയെല്ലാം മാറിപ്പോകും. ഈ ചുരുങ്ങിയ ജീവിതകാലം നാം എന്തിനു തെറ്റിദ്ധാരണകളെക്കൊണ്ടും പരിഭവങ്ങളെക്കൊണ്ടും കരിപിടിപ്പിക്കുന്നു? തിരുമേനിയെ ആരാധിക്കുന്ന ഒരുവനാണു ഞാന്‍. തിരുമേനിയും ഉള്ളൂരും തമ്മില്‍ 'മലയാളരാജ്യ'ത്തില്‍ നടന്ന വാദപ്രതിവാദകോലാഹലങ്ങളാണ് ആദ്യമായി എന്നെ തിരുമേനിയുടെ ആരാധകനാക്കിയത്. അന്നു ഞാന്‍ ഒരു കലാശാലാ വിദ്യാര്‍ഥിയായിരുന്നില്ല. ഇവിടെ വായനശാലയില്‍ ഞാന്‍ തിരുമേനിയുടെ ഭാഗം പിടിച്ച് എത്ര പടവെട്ടിയിട്ടുണ്ടെന്നു തിരുമേനിക്കറിയാമോ? ആ ആരാധന മാത്രമാണ് 1110 കന്നിമാസം 24-ാം തീയതി ആര്‍ട്സ് കോളെജില്‍വന്ന് എന്റെ ആദ്യത്തെ കൃതിയായ ബാഷ്‌പാഞ്ജലി അവിടേയ്‌ക്ക് സംഭാവന തരുവാന്‍ എന്നെ പ്രേരിപ്പിച്ചത്. തിരുമേനി ഒന്നു തിരക്കിനോക്കൂ. എന്റെ കൃതികള്‍ പാരിതോഷികമായി എത്രപേര്‍ക്ക് ഞാന്‍ കൊടുത്തിട്ടുണ്ടെന്ന് ! ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികള്‍ക്കുപോലും 'ചങ്ങമ്പുഴ' പാരിതോഷികം കൊടുക്കാറില്ല. എന്റെ 'സങ്കല്‍പകാന്തി'ക്ക് ഉള്ളൂരിനെക്കൊണ്ട് അവതാരിക എഴുതിച്ചതുതന്നെ മറ്റു ചില സുഹൃത്തുക്കളുടെ നിര്‍ബന്ധംകൊണ്ട് മാത്രമാണ്. പിന്നെ ഞാന്‍ സ്‌നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും എന്റെ കൃതികള്‍ കൊടുക്കും. അവരുടെ അഭിപ്രായങ്ങളെ ഞാന്‍ സ്വീകരിക്കും. ആ നിലയില്‍ പരസ്‌പരം കാണാതെതന്നെ, അങ്ങയെ സ്‌നേഹിച്ചു തുടങ്ങിയ ഒരാളാണ് ഞാന് ‍! അന്നൊന്നും അങ്ങയുടെ ശിഷ്യനായിത്തീരുവാനുള്ള ഭാഗ്യം എനിക്കുണ്ടാകുമെന്നും ഞാന്‍ കരുതിയിരുന്നില്ല. ഏതായാലും ഞാന്‍ അങ്ങയുടെ ശിഷ്യനും അങ്ങ് എന്റെ വന്ദ്യഗുരുഭൂതനുമായി. ആ ബന്ധത്തിനു ബാഹ്യങ്ങളായ പരിണാമഭേദങ്ങള്‍ ഒന്നും ബാധകമാവുകയില്ല. അങ്ങെന്നെ വെറുത്താലും ഞാന്‍ അങ്ങയെ സ്നേഹിക്കും, ആരാധിക്കും. എന്തുകൊണ്ടെന്നാല്‍ വളരെക്കൊല്ലങ്ങള്‍ക്ക് മുന്‍പുതന്നെ ഞാന്‍ അങ്ങയെ സ്നേഹിച്ചുതുടങ്ങി, ആരാധിച്ചുതുടങ്ങി.

സാമാന്യത്തിലധികം ദീര്‍ഘിച്ചുപോയ ഈ കത്ത് ഇനിയെങ്കിലും അവസാനിപ്പിക്കട്ടെ. അങ്ങേയ്‌ക്ക് എന്റെ പേരില്‍ കനിവുള്ളപക്ഷം എനിക്കു കഴിവുള്ള സഹായങ്ങള്‍ ചെയ്‌തുതന്നാല്‍ കൊള്ളാം. മറുപടി ഏതായാലും അയച്ചുതരണമെന്നപേക്ഷ.

തിരുമേനിക്കു സമര്‍പ്പിച്ചിട്ടുള്ള പുസ്‌തകം 'മംഗളോദയ'ക്കാര്‍ അച്ചടിച്ചു തുടങ്ങി. കടലാസിന്റെ വിലയും കിട്ടാനുള്ള വിഷമവുംകൊണ്ട് കാലതാമസം നേരിടുന്നു. ഈയിടെ പ്രസിദ്ധീകരിച്ച മറ്റൊരു പുസ്‌തകം 'പാരിതോഷിക'മായി അയയ്‌ക്കുന്നു. സദയം സ്വീകരിക്കണേ! അറിവില്ലായ്‌മയാല്‍ എന്തെങ്കിലും ഞാന്‍ പരുഷമായി പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ മാപ്പുതരണേ! ഞാന്‍ തിരുമേനിയുടെ ശിഷ്യനല്ലേ? ഗുരുദേവനോട്, അതും രാജവംശത്തില്‍പ്പെട്ട സംസ്‌ക്കാരസമ്പന്നനായ വിശാലഹൃദയനോട്, രാജഭക്തനായ ഒരു വിനീതശിഷ്യന് എന്തും തുറന്നുപറയാമെന്ന വിശ്വാസത്തോടെയാണിതെഴുതുന്നത്. ഈ കത്ത് നശിപ്പിക്കരുതെന്ന് ഒരിക്കല്‍കൂടി അപേക്ഷിച്ചുകൊണ്ട്,

ഭക്തിസ്നേഹബഹുമാനപൂര്‍വം,

വിനീതശിഷ്യന്‍,
ചങ്ങമ്പുഴ (ഒപ്പ്)

(ചങ്ങമ്പുഴ അദ്ദേഹത്തിന്റെ ഗുരുനാഥനായ ഡോക്ടര്‍ ഗോദവര്‍മയ്ക്കയച്ച സുദീര്‍ഘമായ ഒരു കത്ത്. അദ്ദേഹത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിലെ ചിന്താഗതികളെ ഈ കത്ത് വ്യക്തമാക്കുന്നു.)

II


30-3-114
ചൊവ്വ

പ്രിയപ്പെട്ട കൊച്ചമ്മു

ഇന്നലെ രാത്രി രഹസ്യമായി ഞാന്‍ നിന്റെ ഭവനത്തില്‍വന്നു. ജനല്‍ പഴുതിലൂടെ അകത്തുകടന്നു. നാലുമണിക്കൂറിലധികം നീയുമായി വിവിധ നര്‍മസല്ലാപങ്ങളില്‍ മുഴുകി കഴിച്ചുകൂട്ടി. നിന്റെ ഓരോ വാക്കും മാധുര്യം വിതുമ്പി തുളുമ്പുന്നവയായിരുന്നു. എന്റെ ഹൃദയത്തെ സംഗീതത്തില്‍ പൊതിയുന്ന ഏതോ ഒരല്‍ഭുതശക്തി നിന്റെ കൈവശമുണ്ടെന്നാണ് എന്റെ ദൃഢമായ വിശ്വാസം. നീയുമായിട്ടുള്ള സാഹചര്യം ക്ളേശഭൂയിഷ്‌ഠമായ എന്റെ ജീവിതത്തെ ഇടവിടാതിങ്ങനെ തളിര്‍ ചൂടിക്കാറുണ്ട്. നാം ഇങ്ങനെ അടുത്തു പെരുമാറിത്തുടങ്ങിയിട്ടിപ്പോള്‍ ആറുസംവല്‍സരത്തിലധികമായി. ഇതിനിടയില്‍ പലേ പരിവര്‍ത്തനങ്ങളും എന്റെ ജീവിതഗതിക്കുണ്ടായിട്ടുണ്ടെങ്കിലും നിന്നെ നിശേഷം വിസ്‌മരിക്കുവാന്‍ മാത്രം എനിക്കു കഴിഞ്ഞിട്ടില്ല. ഞാന്‍ അതിനു മന:പൂര്‍വം പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം മുരടിച്ച പരാജയം മാത്രമാണെനിക്കനുഭവം. നിന്റെ ഭാവിജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കത്യന്തം പരിതാപമുണ്ട്. ഞാന്‍ അധികനാള്‍ താമസിയാതെ ഒരു വിവാഹിതനായിത്തീരും. ആ വസ്‌തുത പലപ്പോഴും ഞാന്‍ നിന്നെ ധരിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം നീയതിന് ഹൃദയപൂര്‍വകം സമ്മതംമൂളുകയാണ് ചെയ്‌തിട്ടുള്ളതെങ്കിലും നീ ആ അവസരങ്ങളില്‍ പ്രകടിപ്പിക്കുന്ന പുഞ്ചിരികളുടെ പിന്നില്‍ ലോകത്തെ നടുങ്ങിപ്പിക്കുന്ന ഓരോ നെടുവീര്‍പ്പുകള്‍ എന്റെ ദൃഷ്‌ടികളില്‍പെടാതിരുന്നിട്ടില്ല.

ഞാന്‍ നിന്നെ വേര്‍പിരിഞ്ഞുപോകുമെന്ന ചിന്ത നിന്റെ ആത്മാവിനെ വല്ലാതെ വേദനിപ്പിക്കും എന്നെനിക്കറിയാം. പക്ഷേ എന്തുചെയ്യട്ടെ. നിന്നെ കൈക്കൊള്ളുന്നതില്‍ ഇന്നും എനിക്ക് പരിപൂര്‍ണസമ്മതംതന്നെയാണ്. പക്ഷേ എന്റെ പ്രിയപ്പെട്ട മാതാവിനോടുള്ള ശപഥം എനിക്ക് പരിപാലിക്കാതെ നിവൃത്തിയില്ല. നിന്നെ ഞാന്‍ എന്റെ ജീവനേക്കാള്‍ സ്‌നേഹിക്കുന്നു. പക്ഷേ ആ സാധുമാതാവിനെ ഞാന്‍ ആരാധിക്കുന്നു. അവര്‍ക്കുവേണ്ടി ഏതൊരു മഹാത്യാഗവും ചെയ്യുന്നതില്‍ എന്റെ ഹൃദയം ഒരിക്കലും ചൂളുകയില്ല. നീ ആജീവനാന്തം അവിവാഹിതയായിത്തന്നെ കഴിച്ചുകൂട്ടുമെന്നു പറയുന്നു. അതു വാസ്‌തവമായി പരിണമിക്കുമെങ്കില്‍ എനിക്കത്യന്തം സഹതാപമാണ് നിന്നോടുള്ളത്. നിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് നീയറിയുന്നില്ല. ഇന്നുതന്നെ നിനക്കു പലേ ജീവിതക്ളേശങ്ങളും അനുഭവിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഏറെക്കുറെ നീയതനുഭവിച്ചുതുടങ്ങിയിട്ടുമുണ്ട്. നിന്റെ പിതാവിന് വാര്‍ധക്യമായി. ആ ചിത്രംകൂടി മാഞ്ഞുപോയാല്‍ പിന്നെത്തെ സ്ഥിതി എന്താണ് ? നിനക്കു താഴെ നിരാശ്രയരായ രണ്ടു സഹോദരികളും ഒരു സഹോദരനും... നിന്റെ മാതാവിനെപ്പറ്റി എനിക്കു യാതൊരാശങ്കയുമില്ല. ഭക്ഷണമാണവരുടെ ലക്ഷ്യം. അവര്‍ വീട്ടുമൃഗങ്ങളെപ്പോലെ എങ്ങനെയും ജീവിച്ചുകൊള്ളും. ഇന്ന് നിന്റെ ജ്യേഷ്ഠസഹോദരിയുടെ നില സാമാന്യം ഭേദപ്പെട്ടതുതന്നെയാണെന്നു പറയാം. പക്ഷേ അതു സ്ഥിരസ്ഥായിയാണോ എന്നു ഞാന്‍ ദൃഢമായി സംശയിക്കുന്നു. അഥവാ അങ്ങനെയാണെന്നുതന്നെ സങ്കല്‍പിക്കുക. എങ്കില്‍ കൂടി നിന്റെ ദുരന്തപരിണാമട്ടത്തില്‍ ആ സഹോദരി ഒരു സഹായഹസ്‌തം നിന്റെ നേര്‍ക്ക് നീട്ടിത്തരുമെന്ന് എനിക്ക് വിശ്വാസമില്ല. യഥാര്‍ഥമാലോചിച്ചാല്‍ നിന്റെ നാളത്തെ സ്ഥിതി പരിതാപകരംതന്നെയാണ്. എനിക്കതില്‍ വലിയ കുണ്ഠിതം തോന്നുന്നുണ്ട്. എനിക്ക് ചെലുത്താവുന്ന സ്വാധീനശക്തി മുഴുവന്‍ ഉപയോഗിച്ച് ഞാന്‍ പലപ്പോഴും നിന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലോചനയിലിരിക്കുന്ന ആ വിവാഹത്തിനനുകൂലിക്കുവാന്‍ ഇതാ ഇപ്പോഴും ഞാന്‍ നിന്നെ അതിനു നിര്‍ബന്ധിക്കുന്നു. ഏതുകാലത്തും എന്നില്‍നിന്ന് കഴിവുള്ള സഹായം നിനക്കു പ്രതീക്ഷിക്കാം... പക്ഷേ ഓമനേ എന്റെ ജീവിതസരണിക്കുതന്നെ ഇനിയും എന്തെല്ലാം വ്യതിയാനങ്ങളാണ് സംഭവിക്കുകയെന്നാര്‍ക്കറിയാം.

** ** **

നിന്റെ ഭവനത്തില്‍നിന്ന് മടങ്ങിയെത്തി ഏതാണ്ട് രണ്ടുമണിക്കൂറോളം ഉറങ്ങുകയുണ്ടായി. അതിനുശേഷം ശ്രീദേവിമന്ദിരത്തില്‍പോയി അപ്പുക്കുട്ടനെ പഠിപ്പിച്ചു. 9 മണിക്ക് ട്യൂട്ടോറിയല്‍ കോളെജില്‍ വന്നു. ഇംഗ്ളീഷും ചരിത്രവും പഠിപ്പിച്ചു. അനന്തരം വീട്ടിലേയ്‌ക്കു പോന്നു. വഴിക്കുവച്ച് നിന്നെ കണ്ടു. നീ പൂമുഖത്തു മന്ദഹാസംതൂകിക്കൊണ്ട് നില്‍ക്കുകയായിരുന്നു. ഞാന്‍ നിനക്കൊരു ചുംബനം വലിച്ചെറിഞ്ഞുതന്നു. കുണുങ്ങി കുണുങ്ങി നീ അകത്തേയ്‌ക്കോടിപ്പോയി.
കുളികഴിഞ്ഞ് ചേലക്കുളത്തു മനയ്‌ക്കല്‍ വന്നു. നമ്പ്യാര്‍സാറും ഒരുമിച്ചു സദ്യ ഉണ്ടു. അതിനുശേഷം കിടന്നുറങ്ങി. മൂന്നുമണിക്ക് നമ്പ്യാര്‍സാര്‍ വന്നുവിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് എറണാകുളത്തേയ്‌ക്കു നടന്നുപോയി. പലേ വിഷയങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു. ടാറ്റാക്കമ്പനിയുടെ മുന്‍പില്‍വച്ച് സി. ചന്ദ്രശേഖരമേനോന്‍ ബി.എസ്.സിയെ കണ്ടുമുട്ടി. തന്നെ അവിടെ നിയമിച്ചിരിക്കുന്ന വിവരം ആ സുഹൃത്ത് ഞങ്ങളെ ധരിപ്പിച്ചു. റെയില്‍വേസ്റേഷനില്‍ വന്നു ഞങ്ങള്‍ രണ്ടു വഴിയായി പിരിഞ്ഞു. ഞങ്ങള്‍ ബീച്ച് റോഡില്‍ കൂടിയാണ് പോയത്. വടക്കേപ്പാട്ടു മാധവന്‍നമ്പ്യാരെ കാണേണ്ടതായിരുന്നു ഉദ്ദേശ്യം. മലബാര്‍ സെന്‍ട്രല്‍ ബാങ്കില്‍ ചെന്നന്വേഷിച്ചതില്‍ വടക്കോട്ടുപോയിട്ട് തിരിച്ചെത്തിയിട്ടില്ലെന്നറിഞ്ഞു. വാസുദേവന്‍നമ്പൂതിരിയുടെ വൈദ്യശാലയില്‍ ഒരുമണിക്കൂറോളം കഴിച്ചുകൂട്ടി. അവിടെ ഇരിക്കുമ്പോള്‍ വടക്കേകോശേരിലെ രവിവര്‍മന്‍ വന്നുകൂടി. തൃപ്പൂണിത്തുറ ഉല്‍സവത്തിനു വരണമെന്നദ്ദേഹം ക്ഷണിച്ചു. ഏഴരമണിക്ക് എറണാകുളത്തുനിന്നു മടങ്ങി. ഇടപ്പള്ളിയില്‍ വന്നു രാമകൃഷ്‌ണന്റെ പീടികയില്‍ കയറി കാപ്പികുടിച്ചു. നമ്പിയാര്‍സാര്‍ കോശേരിയിലേക്കു പോയി. ഞാന്‍ കുളിയും ഊണും കഴിഞ്ഞപ്പോള്‍ അദ്ദേഹം മടങ്ങിവന്നു. മാധവന്‍നമ്പ്യാര്‍ വന്നിട്ടുണ്ടെന്നും, വെളുപ്പിനുള്ള വണ്ടിക്കു കാസര്‍കോട്ടയ്‌ക്കു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃഷ്‌ണന്‍കുട്ടിമേനോന്‍ എഫ്.എല്‍. പരീക്ഷയ്‌ക്ക് വിജയം നേടിയ സന്തോഷവാര്‍ത്തയും സാര്‍ എന്നെ ധരിപ്പിച്ചു. ഞങ്ങള്‍ താന്നിപ്പറമ്പിലേക്കു പോന്നു. അവിടെ വന്നപ്പോള്‍ ശങ്കരനാരായണനും ദാമോദരനും 'കോമളവല്ലി' എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുമുന്‍പ് അവര്‍ സിനിമ കാണുവാന്‍ പോയതും എന്നിട്ടു തൃപ്പൂണിത്തുറയ്‌ക്ക് ഉദ്യോഗം അന്വേഷിച്ച് പോയതാണെന്ന കളവുപറഞ്ഞതും മറ്റും സൂചിപ്പിച്ചു. മൂന്നു മണിക്കൂറിലധികം ശങ്കരനാരായണനെ ഗുണദോഷിച്ചു. ഞങ്ങളുടെ പ്രസംഗം ശങ്കരനാരായണന്റെ ഹൃദയത്തില്‍ തട്ടി. അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. 6-ാം തീയതി തിങ്കളാഴ്ച commercial institute ല്‍ ചേരണമെന്നും അതിനുവേണ്ട പണം ഞാന്‍ തന്നുകൊള്ളാമെന്നും പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചു. ഞാന്‍ അനന്തരം ഒരുമണിക്കൂര്‍നേരം വായിച്ചു. പിന്നീട് ഡയറി എഴുതി. മൂന്നുമണിക്ക് ഉറങ്ങാന്‍ കിടന്നു.

(ചങ്ങമ്പുഴ തന്റെ ബാല്യകാലസഖിയായ കൊച്ചമ്മുവിന്, വയലറ്റു മഷികൊണ്ട് കുനുകുനുന്നനെയുള്ള ചെറിയ അക്ഷരത്തില്‍ എഴുതിയ കത്ത്. ആത്മകഥയായ 'തുടിക്കുന്നതാളി'ലും, 'ബാഷ്‌പാഞ്ജലി'യിലെ 'പ്രതിജ്ഞ' എന്ന കവിതയിലും ചങ്ങമ്പുഴയുടെ ഏകനോവലായ 'കളിത്തോഴി'യിലെ നായികാസങ്കല്‍പത്തിലും കൊച്ചമ്മുവിന്റെ സാന്നിധ്യം ഉണ്ട്. സാധാരണബുക്കിന്റെ രണ്ടു കടലാസ്സില്‍ - നാലു പുറങ്ങളിലുള്ള കത്തില്‍, ഓരോ വശത്തെയും മാര്‍ജിനില്‍ ഒപ്പിട്ടിട്ടുണ്ട്. കത്തിനടിയില്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല.)

******

ചങ്ങമ്പുഴ കൃഷ്‌ണപിള്ള, കടപ്പാട് : ഗ്രന്ഥാലോകം, മെയ് 2010

അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം