Showing posts with label കള്ളപ്പണം. Show all posts
Showing posts with label കള്ളപ്പണം. Show all posts

Saturday, April 6, 2013

കളളപ്പണവും സ്വകാര്യബാങ്കുകളും

കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപായങ്ങള്‍ അറിയണമെങ്കില്‍ ഐസിഐസിഐ, അക്സിസ്, എച്ച്ഡിഎഫ്സി എന്നീ പുത്തന്‍തലമുറ സ്വകാര്യബാങ്കുകളോട് ചോദിച്ചാല്‍ മതിയാകും. കോബ്രാപോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററായ സെയ്ദ് മന്‍സൂര്‍ ഹസന്‍ പേരു മാറ്റി ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലുമുള്ള ഈ ബാങ്കുകളിലെ ഡസന്‍ കണക്കിനു മാനേജര്‍മാരെ സമീപിച്ചു. താന്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഏജന്റാണ്, ഏതാനും കോടി രൂപയുടെ കള്ളപ്പണം ഉണ്ട്, അതു വെളുപ്പിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു അന്വേഷണം. ബാങ്കുകളുമായി ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടുപോലും എല്ലായിടത്തും ചുവപ്പു പരവതാനി സ്വീകരണമാണ് ഹസനു ലഭിച്ചത്.

കോബ്രാ പോസ്റ്റ് ചില്ലറക്കാരല്ല. കഴിഞ്ഞ വര്‍ഷം പത്ത് ലോക്സഭാ അംഗങ്ങളുടെ ജോലി കളഞ്ഞവരാണവര്‍. ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ പണം വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. ഇതുപോലെ പുത്തന്‍ തലമുറ ബാങ്കുകളെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അവര്‍ തീരുമാനിച്ചു. സംഭാഷണങ്ങള്‍ മുഴുവന്‍ ടേപ്പുചെയ്യുന്നുവെന്ന് ബാങ്കുദ്യോഗസ്ഥന്‍മാര്‍ അറിഞ്ഞില്ല. നൂറുകണക്കിന് മണിക്കൂര്‍ വരുന്ന സംഭാഷണങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പുത്തന്‍തലമുറ സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന വിദഗ്ധ സേവനങ്ങളുടെ ഒരു നഖചിത്രം നമുക്കു ലഭിക്കും. കള്ളപ്പണം പലതരമുണ്ട്. മാഫിയകളുടെ കൈയിലുള്ള, കളവും കൊള്ളയും വഴി തട്ടിയെടുക്കുന്ന കൊള്ള മുതല്‍ കള്ളപ്പണമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമാണിമാരും വാങ്ങുന്ന കൈക്കൂലിയും കള്ളപ്പണമാണ്. പൊതുമുതല്‍ ചുളുവിലയ്ക്കു തട്ടിയെടുത്തു കോര്‍പറേറ്റുകള്‍ സ്വന്തം ഖജാനയില്‍ നിറച്ചിരിക്കുന്നതും കള്ളപ്പണമാണ്. ഇതിനൊക്കെ പുറമെയാണ്, നികുതി കൊടുക്കാതെ ഒളിപ്പിച്ചിരിക്കുന്ന പണം.

നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സമാഹരിച്ച പണമായതുകൊണ്ടാണ് കള്ളപ്പണം എന്നു വിളിക്കുന്നത്. ഈ പണം നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ലഭിച്ചുവെന്ന് രേഖയുണ്ടാക്കിയാലേ പരസ്യമായ ധനഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്താനാവൂ. ഇപ്രകാരം കള്ളപ്പണത്തെ നിയമവിധേയമാക്കുന്നതിനെയാണ് വെളുപ്പിക്കുക (ഹമൗിറലൃശിഴ) എന്നു പറയുന്നത്. സ്വകാര്യബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപായങ്ങളെല്ലാം കോബ്രാ ടേപ്പുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സ്ഥലപരിമിതി മൂലം അവയെല്ലാം വിവരിക്കുന്നില്ല. പ്രധാനപ്പെട്ട ഉപായങ്ങള്‍ താഴെ പറയുന്നു; ം കള്ളപ്പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക. പക്ഷേ, അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഇടപാടുകാരനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബാങ്ക് അറിഞ്ഞിരിക്കണം എന്നാണ് ചട്ടം. ബാങ്കുകള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുള്ളതാണ് സിീം ്യീൗൃ രൗെേീാലൃ ുീഹശര്യ (ഇടപാടുകാരനെ അറിയല്‍ നയം) എന്ന മാര്‍ഗനിര്‍ദ്ദേശം. അക്കൗണ്ട് എടുക്കുന്ന ആളിന്റെ തൊഴില്‍, വരുമാനമാര്‍ഗം തുടങ്ങിയ കാര്യങ്ങള്‍ ബാങ്ക് അധികൃതര്‍ ചോദിച്ചറിയണം. ഇടപാടുകാരന്‍ പാന്‍കാര്‍ഡ് ഹാജരാക്കണം. എന്നാല്‍ ഇവയൊന്നും വേണ്ടതില്ല എന്നാണ് പല ബാങ്ക് മാനേജര്‍മാരും ഹസനോട് പറഞ്ഞത്. അക്കൗണ്ട് തുറക്കാം, വലിയ തുക ഒറ്റയടിക്കു നിക്ഷേപിക്കുന്നത് ശ്രദ്ധ ക്ഷണിക്കും എന്നു തോന്നുന്നുവെങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കാം എന്ന ഉദാരമായ നിലപാടും അവര്‍ സ്വീകരിച്ചു.

കള്ള അക്കൗണ്ടുകള്‍ തുറക്കുന്നതിന് വ്യാജ തൊഴിലും മേല്‍വിലാസവും സൃഷ്ടിക്കാന്‍ ബാങ്കുകള്‍ തന്നെ കൂട്ടുനില്‍ക്കുന്നു. ബലാത്സംഗ കുറ്റവാളി ബിട്ടയ്ക്കു മാത്രമല്ല, ബാങ്കുകളുടെ സഹായത്തോടെ കള്ളപ്പണക്കാരനും അപരനായി മാറാമെന്ന് കോബ്രാ ടേപ്പുകള്‍ തെളിയിക്കുന്നു. ം ഇതിനേക്കാളേറെ അപകടകരമായ നീക്കം ബാങ്കുകളുടെ നിലവിലുള്ള ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കള്ളപ്പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഉപയോഗപ്പെടുത്തുന്നതാണ്. ഇതു രണ്ടു രീതിയിലാവാം. റദ്ദാക്കാത്ത, എന്നാല്‍ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഏറെയുണ്ട്. ഭഡോര്‍മന്റ് അക്കൗണ്ട്&ൃെൂൗീ; എന്ന ഈ അക്കൗണ്ടുകളില്‍ ഉടമസ്ഥര്‍ അറിയാതെ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. കള്ളയൊപ്പ് വേണമെന്നു മാത്രം. നിലവിലുള്ള അക്കൗണ്ടുകാരെ ബിനാമിയായി ഉപയോഗപ്പെടുത്തുകയാണ് മറ്റൊരു രീതി. ഈ അക്കൗണ്ടുകാരന്‍ ഒരു ഏജന്റു മാത്രമായിരിക്കും. ഒപ്പിട്ട ചെക്കുകളും എടിഎം ക്രെഡിറ്റ് കാര്‍ഡും കള്ളപ്പണക്കാരന് മുന്‍കൂറായി നല്‍കിയിരിക്കണം. അക്കൗണ്ടിലെത്ര പണമുണ്ടെന്ന് യഥാര്‍ത്ഥ നിക്ഷേപകനോട് ബാങ്ക് അധികൃതര്‍ പറയുകയുമില്ല. ം സ്വന്തം ബാങ്കില്‍ നിന്നോ മറ്റു ബാങ്കുകളില്‍ നിന്നോ ഇടപാടുകാരന്റെ പേരില്‍ ബാങ്ക് ഡ്രാഫ്റ്റ് ഏര്‍പ്പാടാക്കുക. ഇടപാടുകാരന്റെ അക്കൗണ്ടില്‍ കാണിക്കാതെ നിക്ഷേപം തരപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

രഹസ്യമായി ലോക്കറുകളില്‍ നേരിട്ടു പണമോ അല്ലെങ്കില്‍ സ്വര്‍ണമോ സൂക്ഷിക്കാന്‍ അനുവദിക്കുക. ഇതിന്റെ ഈടില്‍ ബാങ്കില്‍ നിന്ന് വായ്പ അനുവദിക്കുമ്പോള്‍ നിയമവിധേയമായ പണം ഇടപാടുകാരനു ലഭിക്കും. ം വിദേശ ഇന്ത്യക്കാര്‍ക്കു പ്രത്യേക അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാതെ പണം ഈ അക്കൗണ്ടുകളിലേയ്ക്കു ട്രാന്‍സ്ഫര്‍ ചെയ്യുക. പിന്നീട് നിയമവിധേയമായി വിദേശത്തേയ്ക്കു കടത്താനോ നാട്ടില്‍ ഉപയോഗിക്കാനോ സഹായിക്കുക. ം ഇന്‍ഷ്വറന്‍സ് വാങ്ങണമെങ്കില്‍ 50,000 രൂപയില്‍ കൂടുതലുള്ള ചെക്കു വഴി വേണമെന്നാണ് നിബന്ധന. പക്ഷേ, കള്ളപ്പണക്കാര്‍ക്കു വേണ്ടി ഈ നിബന്ധന വേണ്ടെന്നു വെയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാണ്. പോളിസിയെടുത്തു കഴിഞ്ഞാല്‍ ലോക്ക് ഇന്‍ പീരിയഡ് കഴിയുന്നതിനു മുമ്പ് തന്നെ പോളിസി റദ്ദാക്കാനും സഹായിക്കും. ഇങ്ങനെ പലതരം ഉപായങ്ങള്‍ ഇന്‍ഷ്വറന്‍സ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു. ം ഇന്‍ഷ്വറന്‍സ് പോളിസികള്‍ മാത്രമല്ല, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, സ്വര്‍ണം എന്നിവയില്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്കു സഹായിക്കാനാവും. ഏതെങ്കിലും ഒരു ഇനത്തില്‍ മാത്രമായി കള്ളപ്പണം നിക്ഷേപിക്കാതെ വ്യത്യസ്ത ഉപാധികളെ ഉപയോഗപ്പെടുത്താനാണ് കള്ളപ്പണക്കാര്‍ക്കു താല്‍പര്യം. ഒരു കാര്യം തീര്‍ച്ച. ഇന്ത്യയിലെ സ്വര്‍ണത്തിനായുള്ള ആര്‍ത്തിയ്ക്കും സ്വര്‍ണ വിലക്കയറ്റത്തിനും ഒരു സുപ്രധാന കാരണം കള്ളപ്പണമാണ്. ം ബിനാമിയായോ അല്ലാതെയോ ആരംഭിക്കുന്ന അക്കൗണ്ടുകളിലെ പണം വേറെ അക്കൗണ്ടുകളിലേയ്ക്കോ ആസ്തികള്‍ വാങ്ങുന്നതിനോ തുടര്‍ച്ചയായി വിനിയോഗിക്കുന്നതിന്റെ ഫലമായി കുറെ കഴിയുമ്പോള്‍ ഒരു ഓഡിറ്റിനും സോഴ്സ് ഏതെന്ന് തിരിച്ചറിയാതെ വരും. ഇങ്ങനെ യഥാര്‍ത്ഥ സ്രോതസും നിലവിലുള്ള ധനവിന്യാസവും തമ്മിലുള്ള ബന്ധം മറച്ചുവെയ്ക്കുന്നതിന് ധനകാര്യ അടുക്കുകള്‍ ഉയര്‍ത്തുന്ന പ്രക്രിയയായതു കൊണ്ട് മറയിടുക (ഹമ്യലൃശിഴ) എന്നാണ് ഇതിനെ പറയുന്നത്. കള്ളപ്പണം കൈകാര്യം ചെയ്യുന്നതില്‍ തെല്ലൊരു അഹങ്കാരത്തോടെയാണ് ബാങ്ക് അധികൃതര്‍ വീഡിയോ ടേപ്പുകളില്‍ പ്രസംഗിക്കുന്നത്. ചില മൊഴിമുത്തുകള്‍ ഇതാ: ഡല്‍ഹിയിലെ എച്ച്ഡിഎഫ്സി മാനേജര്‍; എച്ച്ഡിഎഫ്സി കള്ളപ്പണം വിഴുങ്ങാന്‍ മാത്രമാണ് നിലനില്‍ക്കുന്നത്. മറ്റൊരു വനിതാ മാനേജര്‍, ഈ മേശമേല്‍ ഇരുന്ന് ഞാന്‍ തന്നെ 90 ലക്ഷം രൂപയാണ് എണ്ണിയത്. അതിനെന്താ! എല്ലാം രഹസ്യമായിരിക്കും. വീട്ടില്‍ വരാമല്ലോ. നോട്ടെണ്ണല്‍ യന്ത്രവും കൊണ്ടുവരാം. ബാങ്ക് ഇടപാടു സമയം കഴിഞ്ഞ് ലോക്കറുകള്‍ തുറക്കാന്‍ അവസരം തരാം. ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ മൂന്ന് ബാങ്കുകളാണ് സ്വകാര്യബാങ്കുകളുടെ വിജയമാതൃകകളായി പ്രകീര്‍ത്തിക്കപ്പെടുന്നത്. എങ്ങനെയും ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ബാങ്ക് നിയമം മാത്രമല്ല ആദായ നികുതി, വിദേശ നാണയ നിയമം തുടങ്ങിയവ മാത്രമല്ല ക്രിമിനല്‍ നിയമം പോലും ലംഘിക്കുന്നതിന് ഒരു മടിയുമില്ല.

അപരിചിതനായ ഒരു അന്വേഷകനോട് ഇത്ര തുറന്നു പറയുന്നവര്‍ സുപരിചിതരായ കള്ളപ്പണക്കാര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കില്ല? ഇന്ത്യ മുഴുവനുമുള്ള സാമ്പിള്‍ ബാങ്കു ബ്രാഞ്ചുകളിലുണ്ടായ ഒരേ രീതിയിലുള്ള പ്രതികരണം സൂചിപ്പിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ പുത്തന്‍തലമുറ ബാങ്കുകളില്‍ വ്യവസ്ഥാപിതമായിത്തീര്‍ന്നു എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ വ്യവസ്ഥാപിതമോ സംഘടിതമോ ആയ കള്ളത്തരത്തെ പാടേ നിഷേധിക്കുന്ന പ്രതികരണമാണ് കുറ്റവാളികളായ ബാങ്കുകളുടേത്. ബാങ്ക് മേധാവികള്‍ക്കോ നയങ്ങള്‍ക്കോ വെട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്നും കീഴ്ത്തട്ടിലെ ചില മാനേജര്‍മാരുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആര്‍ത്തിയുടെ ഫലമാണിതെന്നും വാദിച്ച് അവര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.

എല്ലാ ബാങ്കുകളും അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി 20ഉം ഐസിഐസിഐ 18ഉം ആക്സിസ് 16 ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കീഴ്ത്തട്ടിലെ ഏതാനും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് കരകയറാമെന്നാണ് അവര്‍ കരുതുന്നത്. ബാങ്കുകള്‍ ഇത്തരത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നിര്‍ബാധം നടത്തുന്നതിന് സഹായകരമായത് ബാങ്ക് കാഷ് ഇടപാടു നികുതി 2009ലെ തെരഞ്ഞെടുപ്പിനു മുമ്പ് പി ചിദംബരം പിന്‍വലിച്ചതാണ്. 50,000 രൂപയ്ക്കു മുകളില്‍ ക്യാഷായി പണം ഇടപാടു നടത്തുമ്പോള്‍ 0.01 ശതമാനം നികുതി നല്‍കണമായിരുന്നു. വരുമാനത്തേക്കാള്‍ ഉപരി ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു ഈ നികുതിയുടെ ലക്ഷ്യം. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ചിദംബരം പറഞ്ഞത് ഇതായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷം രൂപം നല്‍കിയ പുതിയ നടപടിക്രമങ്ങള്‍ മൂലം സുഗമമായി വിവരശേഖരണം നടത്താനാവുമെന്നതുകൊണ്ട് 2009 ഏപ്രില്‍ 1 മുതല്‍ ഈ നികുതി പിന്‍വലിക്കുകയാണ് ഈ നികുതി ഉണ്ടായിരുന്നെങ്കില്‍ കള്ളപ്പണം കൊണ്ടുള്ള കുതന്ത്രങ്ങളില്‍ ഏര്‍പ്പെടാന്‍ ബാങ്കുകള്‍ക്കു ഇത്ര സുഗമമായി കഴിയുമായിരുന്നില്ല. കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ചിദംബരം ഈ തട്ടിപ്പിനെക്കുറിച്ച് ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. നിഗമനങ്ങളിലെത്തുന്നതിനു മുമ്പ് തെളിവുകള്‍ പഠിക്കണം എന്നു മാത്രമേ അദ്ദേഹം ഇതുവരെ പ്രതികരിച്ചുള്ളൂ.

പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച ഗാര്‍ നിയമം മുതലാളിമാരെ പ്രീതിപ്പെടുത്താന്‍ മൂന്നു വര്‍ഷത്തേയ്ക്കു മാറ്റിവെച്ച ധനമന്ത്രിയില്‍ നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും മറുപടി പറയേണ്ട രണ്ടു ചോദ്യങ്ങളുണ്ട്. ഒന്ന് നിയമലംഘനം നടത്തിയ ബാങ്കുകള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കും? ക്രിമിനല്‍ നിയമലംഘനത്തിനെതിരെ പോലീസ് നടപടി ഉണ്ടാകുമോ? രണ്ട്, പുതിയ സ്വകാര്യ ബാങ്കുകള്‍ ആരംഭിക്കുന്നതിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുമോ? നിലവിലുള്ള സ്വകാര്യ ബാങ്കുകളെപ്പോലും നിയന്ത്രിക്കാനുള്ള കഴിവില്ലാത്ത റിസര്‍വ് ബാങ്കിന്, കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള പുതിയ ബാങ്കുകളെ ഫലപ്രദമായി നിയന്ത്രിക്കാനാവമോ? പുതിയ ബാങ്ക് നിയമഭേദഗതിയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന ചോദ്യങ്ങളാണ് കോബ്രാ പോസ്റ്റ് ഉയര്‍ത്തുന്നത്. അതുകൊണ്ട് അഴിമതി മൂടിവെയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നു.

കുറ്റക്കാരായ ബാങ്കുകളെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കു തന്നെ ഇറങ്ങിക്കഴിഞ്ഞു. ആരോപണങ്ങളെത്തുടര്‍ന്ന് ഈ ബാങ്കുകളുടെ ഷെയര്‍ വിലകള്‍ ഇടിഞ്ഞു. പുതിയ സ്വകാര്യ ബാങ്കുകള്‍ അനുവദിക്കാനുള്ള നയം ചോദ്യം ചെയ്യപ്പെട്ടു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച അന്വേഷണം തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാം ഭദ്രമാണെന്നു പ്രഖ്യാപിക്കപ്പെട്ടു. നൂറുകണക്കിനു മണിക്കൂര്‍ നീളുന്ന ടേപ്പുകള്‍ നിയമനടപടികളിലൂടെ വാങ്ങുന്നതിനു മുമ്പുതന്നെ വിധി പ്രഖ്യാപിക്കപ്പെട്ടു. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തിയായിരുന്നു പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. ഒരു സ്കാമും നടന്നിട്ടില്ല. കാരണം ഒരു ഇടപാടും പൂര്‍ത്തിയായതായി അറിയില്ല. അനാവശ്യമായി നമ്മള്‍ സ്വയം അപമാനിതരാവരുത്. കളളപ്പണം വെളുപ്പിക്കാനുളള നീക്കം തടയാനുള്ള നമ്മുടെ സംവിധാനം പരിപൂര്‍ണമാണ്. അതിന് യാതൊരുവിധ കോട്ടവുമില്ല. യാതൊരു അഴിമതിയും ബാങ്കുകള്‍ നടത്തിയിട്ടില്ല എന്നതിന്റെ തെളിവെന്താണ്?

കള്ളപ്പണം വെളുപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ കോബ്രാ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ എങ്ങും അക്കൗണ്ട് തുറക്കുകയോ കള്ളപ്പണം വെളുപ്പിക്കുകയോ ചെയ്തിട്ടില്ല. ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയ ലോക്സഭാ അംഗങ്ങളുടെ കാര്യത്തിലെന്നപോലെ പണം അക്കൗണ്ടിലിട്ടു നേരിട്ടു തെളിവുണ്ടാക്കണമായിരുന്നുവത്രേ. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്. പക്ഷേ, കോബ്രാ പോസ്റ്റിന്റെ സംഭാഷണ ടേപ്പുകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ വന്ന ചോദ്യമിതാണ്: ഇന്ത്യയിലെ പുത്തന്‍ തലമുറ ബാങ്കുകള്‍ എന്തിനും റെഡിയായി നില്‍ക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കാനും സൂക്ഷിക്കാനും എന്തിന് സ്വിസ് ബാങ്കില്‍ പോകണം?

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

Monday, March 18, 2013

കള്ളപ്പണം വെളിപ്പിക്കല്‍ രാഷ്ട്രസമ്പദ്ഘടനയെ തകര്‍ക്കും

ഇന്ത്യയിലെ മൂന്ന് സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ രാജ്യത്തും ആഗോളതലത്തില്‍ തന്നെയും നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിച്ച് കള്ളപ്പണം വെളിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു. കോബ്രാ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുകൊണ്ടുവന്ന വാര്‍ത്തയെപ്പോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് സംഭവത്തെപ്പറ്റി കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെയും ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കിന്റെയും നിസംഗപ്രതികരണം. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുന്ന കള്ളപ്പണത്തെപ്പറ്റിയോ അത് വെളുപ്പിക്കാന്‍ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ തുടര്‍ന്നുവരുന്ന ഇടപാടുകളെപ്പറ്റിയോ സമഗ്രമായ അന്വേഷണത്തിനോ തുടര്‍നടപടികള്‍ക്കോ അവര്‍ തെല്ലും സന്നധമല്ലെന്നാണ് ആ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആരോപണവിധേയമായ ബാങ്കുകള്‍ മധ്യനിരയിലും താഴ്ന്ന തലത്തിലുമുള്ള ഏതാനും ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന് അവര്‍ സ്വമേധയാ നിയമിച്ചിട്ടുള്ള ഏജന്‍സികള്‍ രാജ്യ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്നതിന് യാതൊരുഉറപ്പോ നിയമപരമായ ബാധ്യതയോ ഇല്ലാത്ത സ്വകാര്യസ്ഥാപനങ്ങളാണ്. കള്ളപ്പണം കണ്ടെത്താനും സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനുമുള്ള സര്‍ക്കാര്‍ ഏജന്‍സികളോ കുറ്റാന്വേഷണ വിഭാഗങ്ങളോ ഗുരുതരമായ ഈ അട്ടിമറിയെപ്പറ്റി അന്വേഷിക്കാന്‍ നിയോഗക്കപ്പെട്ടില്ല എന്നത് വിചിത്രമാണ്. കോബ്രാ പോസ്റ്റിന്റെ രഹസ്യ ഓപ്പറേഷന് നേതൃത്വം നല്‍കിയ അസോസിയേറ്റ് എഡിറ്റര്‍ ഒരു കേന്ദ്രമന്ത്രിയുടെ ഉറ്റചങ്ങാതിയായി സ്വയം പരിചയപ്പെടുത്തിയാണ് തെളിവുകള്‍ സമാഹരിച്ചതെന്നത് ശ്രദ്ധേയമാണ്. സ്വകാര്യ ബാങ്ക് കോര്‍പ്പറേറ്റുകളും യു പി എ സര്‍ക്കാരിലെ ഉന്നതരും തമ്മിലുള്ള ഉറ്റബന്ധം സുവിധിതമാണ്. കൂടുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കാനും നിലവിലുള്ളതും പുതുതുമായ ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലകൂടി തുറന്നു നല്‍കാനും യു പി എ സര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് കോബ്രാ പോസ്റ്റിന്റെ ഉല്‍കക്കണ്ഠാജനകമായ വെളിപ്പെടുത്തല്‍.

രാജ്യത്തെ ബാങ്കിംഗ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും അതിലെ ഉന്നത, മധ്യതല ഉദ്യോഗസ്ഥരെയും പ്രയോജനപ്പെടുത്തി അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ആര്‍ജിച്ച 'വൃത്തികെട്ട പണം ' വെളുപ്പിക്കുന്നത് മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്നു. എന്നാല്‍ അത്തരം നിയമവിരുദ്ധ ഇടപാടുകളെ നേരിടാന്‍ ആഭ്യന്തരമായും ആഗോളതലത്തിലും നിരവധി നിയമങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് വ്യാപകമായി നടക്കണമെങ്കില്‍ ഉന്നത ബാങ്ക് മേധാവികളുടെ അറിവോടും അനുമതിയോടും കൂടിയെ കഴിയു. സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്ന് ഉയര്‍ത്തി കാട്ടാന്‍ അത്തരം നിയമ വിരുധ ഏര്‍പ്പാടുകള്‍ക്ക് തയ്യാറാവില്ലെന്ന് കരുതാന്‍ ന്യായമില്ല. കള്ളപ്പണം വെളുപ്പിക്കാന്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഒറ്റത്തവണയായി അടച്ച് കറുത്തപണം വെളുപ്പിക്കാന്‍ ഐ സി ഐ സി ഐ ബാങ്ക് തങ്ങളുടെ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ വഴി കുറ്റവാളികളെ സംരക്ഷിച്ചതിന് തെളിവുകള്‍ നിരവധിയാണ്. തങ്ങളുടെ അധികാര പദവി ദുരുപയോഗം ചെയ്ത് അഴിമതിയിലൂടെ കോടികള്‍ സമാഹരിച്ച മധ്യപ്രദേശ് കേഡറിലെ ഐ എ എസ് ദമ്പതികള്‍ ടിനു ജോഷി, അരവിന്ദ് ജോഷി ദമ്പതികളുടെ കേസ് ഇത്തരം ഇടപാടുകളാണ് തുറന്നു കാട്ടുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ഐ എ എസ് ദമ്പതികളുടെ സ്വകാര്യ സമ്പാദ്യം 6.62 കോടി രൂപയായിരുന്നു. ഇതില്‍ 3.24 കോടി രൂപ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യലിലൂടെ വെളിപ്പിച്ചെടുത്തതാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ നിരവധി നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിംഗ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെ 'അകത്തെ ആളുകള്‍' തന്നെ ഈ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുമ്പോള്‍ നിയമങ്ങളും നിബന്ധനകളും യഥേഷ്ടം അട്ടിമറിക്കപ്പെടുന്നത് തികച്ചും സ്വാഭാവികം മാത്രം.

അഴിമതി, മയക്കുമരുന്നു കടത്ത്, നിയമ വിരുദ്ധ രാഷ്ട്രാന്തര വാണിജ്യ ഇടപാടുകള്‍, നികുതി വെട്ടിപ്പ് തുടങ്ങിയ സ്രോതസുകളിലൂടെ അര്‍ജിക്കുന്നതാണ് കള്ളപ്പണം. ലോകത്ത് ഏറ്റവും അധികം കള്ളപ്പണം കുന്നുകൂട്ടിയിട്ടുള്ളവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെയും വമ്പന്‍ വ്യവസായികളുടെയും വലിയൊരു നിര ഇത്തരക്കാരുടെ പട്ടികയിലുണ്ട്. അവരെ കുറിച്ചുള്ള വസ്തുതകള്‍ വെളിപ്പെടുത്താനോ അനേക ദശലക്ഷം കോടി വരുന്ന തുകകള്‍ രാജ്യത്ത് തിരിച്ചു കൊണ്ടുവരാനോ ഗവണ്‍മെന്റ് സന്നദ്ധമല്ല. മാത്രമല്ല, അത്തരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നയമാണ് യു പി എ സര്‍ക്കാര്‍ നിര്‍ലജ്ജം അനുവര്‍ത്തിച്ചു വരുന്നത്. ആ നയത്തിന്റെ ബഹിര്‍സ്ഫുരണമാണല്ലൊ ധനമന്ത്രിയുടെ പുതിയ സാമ്പത്തിക ബജറ്റില്‍ അതിസമ്പന്നരുടെ മേല്‍ നികുതി ചുമത്താന്‍ കാണിച്ച വൈമനസ്യത്തിലും കോര്‍പ്പറേറ്റുകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച നികുതി ഇളവുകളിലും പ്രതിഫലിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ അനുവദിക്കാനുള്ള നീക്കവും ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവരാന്‍ അനുമതി നല്‍കലും കള്ളപ്പണം വെളുപ്പിക്കലെന്ന ഈ രാഷ്ട്ര വിരുദ്ധ, ജനവിരുദ്ധ നടപടിക്ക് കൂടുതല്‍ വിപുലമായ പ്രോത്സാഹനമായി മാറും. കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക അട്ടിമറികളെ തടയാന്‍ കൊണ്ടുവന്ന ബാങ്കിംഗ്  ദേശസാല്‍ക്കരണവും ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലകളെ വേര്‍പെടുത്തലും ലക്ഷ്യം വച്ച രാഷ്ട്രീയ സാമ്പത്തിക മുന്‍കരുതലുകളാണ് ഈ നവഉദാരീകരണ നയം തകര്‍ക്കുക. അതിനെതിരെ നിതാന്ത ജാഗ്രതയും വിപുലമായ ജനകീയ ചെറുത്തു നില്‍പും അനിവാര്യമായിരിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം

കള്ളപ്പണത്തിന്റെ വിളയാട്ടം

ശതകോടികളുടെ അഴിമതി ഉന്നതതലത്തില്‍തന്നെയാണ് നടക്കുന്നത്. അത്തരം കൂറ്റന്‍ അഴിമതികളുടെ താവളമാണിന്ന് യുപിഎ സര്‍ക്കാര്‍. ഭരണം നിയന്ത്രിക്കുന്ന ഉന്നതരും കോര്‍പറേറ്റുകളും ഇടനിലക്കാരും ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുന്ന പണമാണ്, തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കപ്പെടുന്നത്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി നടത്തിയ പഠനത്തില്‍ കണക്കാക്കിയത്, 2008 വരെ ഇന്ത്യയില്‍നിന്ന് പുറത്തേക്കൊഴുകിയ അവിശുദ്ധ മൂലധനം ഏറ്റവും കുറഞ്ഞത് 46,200 കോടി ഡോളര്‍&ാറമവെ;(23 ലക്ഷം കോടിയിലേറെ രൂപ) എങ്കിലും വരുമെന്നാണ്. കൈക്കൂലി, അഴിമതി, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, നികുതിവെട്ടിപ്പ് എന്നിവയുടെ ഉല്‍പ്പന്നമാണ് ഈ അവിഹിത പണമൊഴുക്ക്. 1991 മുതല്‍ 2008 വരെയുള്ള പരിഷ്കരണാനന്തരകാലത്ത് നടന്ന, നിയമങ്ങളിലെ ഇളവുവരുത്തലും ഉദാരവല്‍ക്കരണവുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍നിന്ന് കള്ളപ്പണം പുറത്തേക്കൊഴുകുന്നതിനെ ത്വരിതപ്പെടുത്തിയത്. വിദേശത്ത് അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന ഈ പണം പിടിച്ചെടുത്ത് വികസനച്ചെലവുകള്‍ക്കായി വിനിയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഐ എം പലവട്ടം ആവശ്യപ്പെട്ടതാണ്. സ്വിസ് ബാങ്കുകളിലും നികുതിയിളവുള്ള മറ്റു രാജ്യങ്ങളിലും നിക്ഷേപിച്ച കള്ളപ്പണവും മറ്റും കണ്ടെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്നും സ്വകാര്യ അക്കൗണ്ട് സൂക്ഷിക്കുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതിനുപോലും വിസമ്മതിക്കുകയാണെന്നും സിപിഐ എം 20-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ അമ്പരപ്പിക്കുന്ന ഒഴുക്കിനുള്ള സ്രോതസ്സ് വമ്പന്‍ അഴിമതികളാണ്. കേരളത്തില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഡല്‍ഹിയില്‍നിന്ന് എത്തിയ പണപ്പെട്ടികള്‍ സംബന്ധിച്ച് വന്ന വാര്‍ത്തകളും അതില്‍ ഒരുപങ്ക് ചിലര്‍ തട്ടിയെടുത്തിട്ടും നിയമ നടപടികളിലേക്ക് പോകാതിരുന്നതും കള്ളപ്പണം ഭരണകക്ഷിതന്നെ പരസ്യമായി ഉപയോഗിക്കുന്നതിനുള്ള അനിഷേധ്യതെളിവുകളാണ്. വോട്ടര്‍മാരെയും മാധ്യമങ്ങളെയും വിലയ്ക്കെടുക്കാന്‍ പണം ഒഴുക്കുന്നത് ജനാധിപത്യസമ്പ്രദായത്തിനുതന്നെ ഗുരുതരമായ ക്ഷതമേല്‍പ്പിക്കും.

കള്ളപ്പണം നാട്ടില്‍ എത്തിക്കുന്നതും വിതരണംചെയ്യുന്നതും വെള്ളപ്പണമാക്കി കൈകാര്യംചെയ്യുന്നതും ഏതാനും പുതുതലമുറ ബാങ്കുകളാണെന്നാണ് ഏറ്റവുമൊടുവില്‍ വരുന്ന വാര്‍ത്ത. ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി എന്നീ പുതുതലമുറ ബാങ്കുകളുടെ പണികളിലൊന്ന് കള്ളപ്പണം കൈകാര്യം ചെയ്യലാണത്രേ. "കോബ്ര പോസ്റ്റ്" എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത തെളിവുസഹിതം പുറത്തുകൊണ്ടുവന്നത്. രാജ്യത്തിന്റെ നട്ടെല്ലുതകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യം ഒളിക്യാമറവച്ചാണ് "കോബ്ര പോസ്റ്റ്" കണ്ടെത്തിയത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെയും ബാങ്കിങ് മര്യാദകളെയുമാകെ കാറ്റില്‍പ്പറത്തി കള്ളപ്പണക്കാരെ പരവതാനി വിരിച്ച് സ്വീകരിക്കുന്ന ഈ ബാങ്കുകളുടെ പ്രവര്‍ത്തനരീതി അക്കമിട്ട് തെളിവുസഹിതം പുറത്തുവന്നപ്പോള്‍ സാധാരണനിലയില്‍ ധനമന്ത്രാലയം ശക്തമായി പ്രതികരിക്കേണ്ടതാണ്. ഈ കുറ്റകൃത്യം രാജ്യദ്രോഹമായി കണക്കാക്കി അടുത്ത നടപടിയിലേക്ക് നീങ്ങേണ്ടതുമാണ്. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരും അതിന്റെ ധനമന്ത്രാലയവും തീര്‍ത്തും നിസ്സംഗമായാണ് ഇതിനെ കാണുന്നത്.

ഐസിഐസിഐ ബാങ്കിന് 18 ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. എച്ച്ഡിഎഫ്സി ബാങ്ക് ചില പരിശോധനകള്‍ നടത്തുമെന്ന് പറയാന്‍ നിര്‍ബന്ധിതരായി. ആക്സിസ് ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു. ഗത്യന്തരമില്ലാതെ ചെയ്യേണ്ടിവന്ന കാര്യങ്ങളാണിവ. ഇതെല്ലാമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ധനമന്ത്രി ചിദംബരത്തിനും മന്ത്രാലയത്തിനും ശക്തമായി പ്രതികരിക്കാനോ പുറത്തുവന്ന തെളിവുകള്‍വച്ച് ഈ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനോ കഴിയുന്നില്ല. ബാങ്കിങ് നിയന്ത്രിക്കുന്ന നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ആദായനികുതിനിയമവും റിസര്‍വ് ബാങ്ക് ചട്ടങ്ങളും വിദേശപ്പണനിയന്ത്രണനിയമവും നിലവിലുണ്ട്. ഇവയൊക്കെ നഗ്നമായി ലംഘിച്ച് കള്ളപ്പണക്കാര്‍ക്ക് വിടുവേലചെയ്യാന്‍ പുതുതലമുറ ബാങ്കുകള്‍ക്ക് എങ്ങനെ കഴിയുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് യുപിഎ നേതൃത്വംതന്നെയാണ്. ഒരു കേന്ദ്രമന്ത്രിയുടെ പണം വെളുപ്പിക്കാനാണെന്ന വ്യാജേനയാണ് ഒളിക്യാമറയുമായി "കോബ്ര പോസ്റ്റ്" പ്രവര്‍ത്തകര്‍ ബാങ്കിലെത്തിയത് എന്നതുതന്നെ ഒരു സൂചനയാണ്. യുപിഎ ഭരണത്തിലെ മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും കള്ളപ്പണത്തിന്റെ കൈകാര്യകര്‍ത്താക്കളാണെന്നത് അംഗീകൃത യാഥാര്‍ഥ്യമായിരിക്കുന്നു എന്നതാണ് ആ സൂചന. അതല്ലെങ്കില്‍ ബാങ്കുകാര്‍ക്ക് നേരിയ സംശയമെങ്കിലും വരേണ്ടതായിരുന്നു.

പുതുതലമുറ ബാങ്കുകള്‍ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയത്തിന്റെ സന്തതികളാണ്. അവയുടെ ജന്മദൗത്യമാണ് ഇത്തരം അവിശുദ്ധപ്രവര്‍ത്തനം. തലപ്പത്തിരിക്കുന്നവര്‍മുതല്‍ താഴെക്കിടയിലുള്ളവര്‍വരെ അതില്‍ പങ്കാളികളാണെന്ന് വരുമ്പോള്‍, അത്തരം ബാങ്കുകളുടെ നയമാണ് നടപ്പാക്കുന്നതെന്നേ മനസ്സിലാക്കാനാകൂ. ഏതാനും ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തതുകൊണ്ട് തീര്‍ക്കാവുന്നതല്ല പ്രശ്നം; അത് യുപിഎ സര്‍ക്കാരിന്റെ നയത്തിന്റേതുതന്നെയാണ്. കള്ളപ്പണകൈകാര്യകര്‍ത്താക്കളായ ബാങ്കുകളെ ശിക്ഷിക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തകര്‍ക്കാനും ഇന്ത്യക്കകത്തും വിദേശങ്ങളിലും കുമിഞ്ഞുകിടക്കുന്ന കള്ളപ്പണനിക്ഷേപങ്ങള്‍ കണ്ടുകെട്ടി ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനും തയ്യാറാവുകയാണ് വേണ്ടത്. അതിന് യുപിഎ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന ജനകീയപ്രക്ഷോഭമാണ് ഉയരേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 18 മാര്‍ച്ച് 2013

Wednesday, May 23, 2012

ധവളപത്രം എന്ന കറുത്ത കടലാസ്

വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപം 50,000 കോടി ഡോളറിലേറെ (ഏകദേശം 24.5 ലക്ഷം കോടിരൂപ) വരുമെന്ന് സിബിഐ ഡയറക്ടര്‍ വെളിപ്പെടുത്തിയതാണ്. 2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച അഴിമതിക്കേസുകളില്‍ ദുബായ്, സിംഗപ്പുര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് പണം പോയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സ്വിറ്റ്സര്‍ലന്‍ഡിലും അതുപോലെ നികുതിയില്ലാത്ത മറ്റു സ്ഥലങ്ങളിലും എത്തിച്ചേരുകയാണെന്നും ഔദ്യോഗികമായിത്തന്നെ സിബിഐ തലവന്‍ പറഞ്ഞു. സ്വിസ് ബാങ്കുകളില്‍ നിക്ഷേപം നടത്തിയവരില്‍ ഏറെയും ഇന്ത്യക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്റര്‍പോളിന്റെ ആഗോള അഴിമതിവിരുദ്ധ പരിപാടി ഡല്‍ഹിയില്‍ ഉദ്ഘാടനംചെയ്താണ് സിബിഐ ഡയറക്ടര്‍ എ പി സിങ് ഞെട്ടിക്കുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവിട്ടത്. കള്ളപ്പണ നിക്ഷേപം കണ്ടെത്താനും മരവിപ്പിക്കാനും പിടിച്ചെടുക്കാനും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനും വൈദഗ്ധ്യംമാത്രം പോരാ, രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സിബിഐക്ക് അറിയാവുന്ന ഈ കാര്യങ്ങള്‍ യുപിഎ സര്‍ക്കാരിന് "അറിയില്ല" എന്നാണ് തിങ്കളാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ധവളപത്രം തെളിയിക്കുന്നത്. 97 പേജുള്ള ധവളപത്രത്തില്‍ വിദേശബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരും പണത്തിന്റെ അളവും ഇല്ല. കള്ളപ്പണക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനും രാജ്യത്തിന്റെ കൊള്ളയടിക്കപ്പെട്ട പണം തിരിച്ചുപിടിക്കാനുമുള്ള യുപിഎ സര്‍ക്കാരിന്റെ അശക്തിയാണ് ഈ ധവളപത്രത്തിലൂടെ ആവര്‍ത്തിച്ചു വെളിപ്പെടുന്നത്.

കള്ളപ്പണം വെറുതെ ഉണ്ടാകുന്നതല്ല; നികുതിവെട്ടിപ്പിന്റെമാത്രം പ്രശ്നവുമല്ല. ഉന്നതതല അഴിമതികളില്‍നിന്നാണ് കണക്കില്‍പെടുത്താനാകാത്ത പണം പ്രധാനമായും ഉണ്ടാകുന്നത്. 2 ജി ലൈസന്‍സുകളും സ്പെക്ട്രവും 2008ല്‍ ടെലികോം കമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് നല്‍കിയതുമൂലം 57,000 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപവരെ ഖജനാവിന് നഷ്ടമുണ്ടായി എന്നാണ് സിഎജി വിലയിരുത്തിയത്. ക്യാബിനറ്റ് മന്ത്രിയും ഭരണ- രാഷ്ട്രീയ തലത്തിലെ ഉന്നതരുമാണ് ഈ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടത്. മുന്‍ ധനമന്ത്രിയും പ്രധാനമന്ത്രിയും ഇതില്‍ പങ്കാളികളാണ് എന്നതിന് തെളിവുകള്‍ വന്നിരിക്കുന്നു. വന്‍ ബിസിനസുകാരും ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്ന അവിശുദ്ധസഖ്യം എങ്ങനെ രാജ്യത്തെ കൊള്ളയടിക്കുന്നു എന്നതിന്റെ സംശയരഹിതമായ ഉദാഹരണമാണ് 2 ജി സ്പെക്ട്രം കേസ്. പ്രതിരോധ രംഗത്തെ വമ്പന്‍ ഇടപാടുകള്‍ അഴിമതിയുടെയും വമ്പന്‍ ഉദാഹരണങ്ങളാണ്. ലക്ഷക്കണക്കിന് കോടി രൂപ കോഴയായി കൈപ്പറ്റി രാജ്യത്തെ വഞ്ചിക്കുന്ന ഭരണരാഷ്ട്രീയ നേതൃത്വമാണ് കള്ളപ്പണത്തിന്റെ ഏറ്റവും വലിയ കൈകാര്യകര്‍ത്താക്കള്‍. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു ഔദ്യോഗിക ഏജന്‍സിക്കും കള്ളപ്പണക്കാരെ പുറത്തുകൊണ്ടുവരാന്‍ കഴിയില്ല- അതിന് ഭരണ നേതൃത്വം അനുവദിക്കില്ല. വികസ്വര രാജ്യങ്ങളിലെ കള്ളപ്പണത്തെക്കുറിച്ച് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്ഐ) നടത്തിയ പഠനം ശ്രദ്ധേയമാണ്. 2008 വരെ ഇന്ത്യയില്‍നിന്ന് പുറത്തേക്കൊഴുകിയ അവിശുദ്ധപണം കുറഞ്ഞത് 46,200 കോടി ഡോളര്‍ (23 ലക്ഷം കോടിയിലേറെ രൂപ) എങ്കിലും വരുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 1991ല്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് നിയമങ്ങള്‍ ഇളവുചെയ്തതും ഉദാരവല്‍ക്കരണവുമാണ് ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണമൊഴുക്ക് റെക്കോഡിലെത്തിച്ചതെന്ന് ജിഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.

സ്വിസ്ബാങ്കുകളിലെയും നികുതിയിളവുള്ള മറ്റു രാജ്യങ്ങളിലെയും കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം നിരന്തരമായി ആവശ്യപ്പെടുകയാണ്. സ്വകാര്യ അക്കൗണ്ട് സൂക്ഷിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ കൈയിലുണ്ട്. അത് പുറത്തുവന്നാല്‍ സര്‍ക്കാരിനെ നയിക്കുന്നവരുടെ മുഖമാണ് വികൃതമാവുക എന്നതുകൊണ്ട് ഇപ്പോള്‍ പാര്‍ലമെന്റിനെയും കബളിപ്പിച്ചിരിക്കുന്നു. സര്‍ക്കാര്‍ ധവളപത്രം പ്രസിദ്ധീകരിക്കുക എന്നാല്‍, ബന്ധപ്പെട്ട വിഷയത്തില്‍ സമഗ്രതയോടെ വസ്തുതകള്‍ പുറത്തുപറയുക എന്നാണര്‍ഥം. കള്ളപ്പണം സംബന്ധിച്ച് പ്രണബ് മുഖര്‍ജി വച്ച ധവളപത്രത്തില്‍ സമഗ്രതയുമില്ല; വസ്തുതയുമില്ല; സത്യസന്ധതയുമില്ല. വെളുത്ത പത്രമല്ല, കറുത്ത കടലാസാണത്. നിരാശാജനകം എന്നാണ് അതിനെക്കുറിച്ച് പ്രതിപക്ഷം പ്രതികരിച്ചത്. തങ്ങള്‍ കള്ളപ്പണത്തെക്കുറിച്ച് ചിന്തിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള അഭ്യാസത്തിനപ്പുറം ഒരു പ്രസക്തിയും ധവളപത്രത്തിനില്ല. കള്ളപ്പണത്തിന്റെ ഉത്ഭവത്തെയും വ്യാപനത്തെയും കുറിച്ച് വിശദീകരിക്കാന്‍ ധവളപത്രം വേണ്ടതില്ല- ധനവകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് മതിയാകും.

നിലവിലുള്ള നിയമ സംവിധാനത്തിനുള്ളില്‍നിന്ന്, വിദേശത്ത് അനധികൃതമായി നിക്ഷേപിച്ച പണം പിടിച്ചെടുക്കാന്‍ ശ്രമം സര്‍ക്കാര്‍ നടത്തിയതായി അറിവില്ല. അത്തരം ശ്രമങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ധവളപത്രത്തിലെ സാരോപദേശ കഥകളെങ്കില്‍ നേരിയ വിശ്വാസ്യതയെങ്കിലും ലഭിച്ചേനേ. കള്ളപ്പണം പിടിച്ചെടുത്ത് വികസനച്ചെലവുകള്‍ക്കായി വിനിയോഗിക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ച് നികുതിരഹിത ലാഭമാക്കി ഇന്ത്യയിലേക്ക് കടത്തുന്നതിനുള്ള ഏറ്റവും വലിയ മാര്‍ഗമാണ് മൗറീഷ്യസ് റൂട്ട്. ഇന്ത്യയിലേക്ക് വരുന്ന വിദേശ പ്രത്യക്ഷനിക്ഷേപത്തിന്റെ 41 ശതമാനവും മൗറീഷ്യസ് വഴിയാണ്. മൗറീഷ്യസുമായി ഉണ്ടാക്കിയിട്ടുള്ള രണ്ടുവട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ദുരുപയോഗിക്കപ്പെടുന്നു. ആ കരാര്‍ റദ്ദാക്കേണ്ടതാണ് എന്നും പാര്‍ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഉള്ളത് പിടിച്ചെടുക്കുന്നതിനൊപ്പം ഇനി കള്ളപ്പണം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ കൂടിവേണം. അതൊന്നും ചെയ്യാതെ ധവളപത്രത്തിന്റെ പേരില്‍ കബളിപ്പിക്കലിലൂടെ മുഖം രക്ഷിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം അക്ഷരാര്‍ഥത്തില്‍ കാപട്യമാണ്. കള്ളപ്പണം ഇല്ലാതാക്കണമെങ്കില്‍ നവലിബറല്‍ നയങ്ങള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്. അതിന്റെ വക്താക്കളായ യുപിഎ സര്‍ക്കാരില്‍നിന്ന് നയപരമായ തെറ്റുതിരുത്തല്‍ പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട്, കള്ളപ്പണക്കാരോടെന്നപോലെ കഠിനമായ വെറുപ്പോടെയും രോഷത്തോടെയുമുള്ള പ്രതികരണമാണ് ഈ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങളില്‍ നിന്നുയരേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 23 മേയ് 2012

Thursday, February 16, 2012

രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക

കള്ളപ്പണം എന്നത് കേവലം നികുതിവെട്ടിപ്പ് നടത്തി ആര്‍ജിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സമ്പത്തുമാത്രമല്ല. ഇന്ന് ലോകത്ത് ഏറ്റവുമധികം കള്ളപ്പണനിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. സ്വിറ്റ്സര്‍ലന്‍ഡിലും മൗറീഷ്യസിലും മറ്റുമുള്ള നികുതിവെട്ടിപ്പ് നിക്ഷേപസങ്കേതങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം കുമിഞ്ഞുകൂടുന്നു. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 24.5 ലക്ഷം കോടിയുടെ രഹസ്യനിക്ഷേപമുണ്ടെന്ന് സിബിഐ ഡയറക്ടര്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. കള്ളപ്പണം വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലനപരിപാടി ഉദ്ഘാടനംചെയ്തുകൊണ്ടാണ് സിബിഐ ഡയറക്ടര്‍ എ പി സിങ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് വെളിപ്പെടുത്തിയത്. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നും സിങ് പറയുന്നു. ഈ അവസ്ഥ എങ്ങനെ ഉണ്ടായി എന്നത് "യഥാ രാജ, തഥാ പ്രജ" എന്ന ചൊല്ലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. ഭരണം കൈയാളുന്നവര്‍തന്നെയാണ് യഥാര്‍ഥ പ്രതികള്‍ എന്നര്‍ഥം. അത് പറയുന്നത്, രാജ്യത്തിന്റെ സമുന്നത അന്വേഷണ ഏജന്‍സിയുടെ തലവനാകുമ്പോള്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ല.

ഇരുപത്തിനാലര ലക്ഷം കോടി രൂപ എന്നത് ചെറിയ സംഖ്യയല്ല. രാജ്യത്തെ പുറത്തുവന്ന ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം കുംഭകോണം ഒന്നേമുക്കാല്‍ ലക്ഷം കോടിയുടേതാണെന്നോര്‍ക്കണം. വന്‍ അഴിമതികളിലൂടെ തട്ടിയെടുത്ത തുകയിലേറെയും വിദേശബാങ്കുകളിലാണെത്തുന്നത്്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അടുത്തകാലത്ത് വന്‍ വിവാദം സൃഷ്ടിച്ച കൂറ്റന്‍ അഴിമതികളില്‍ കൊള്ളയടിക്കപ്പെട്ട പണം കൂടുതലും ഇത്തരം നിക്ഷേപങ്ങളായി മാറി. അതിലെ കുറ്റവാളികള്‍ കേന്ദ്ര ഭരണാധികാരം കൈയാളുന്ന ഉന്നതരാണ്; മുന്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവരാണ്്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തിയും കള്ളപ്പണനിക്ഷേപകരിലുണ്ടെന്ന വെളിപ്പെടുത്തലും ഈയിടെ വന്നു. കള്ളപ്പണനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ തുക അറിയില്ലെന്നു പറഞ്ഞ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഒഴിഞ്ഞുമാറുകയായിരുന്നു. സിബിഐ ഡയറക്ടറുടെ വെളിപ്പെടുത്തലോടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആ ഒളിച്ചുകളി പൊളിഞ്ഞു.

കള്ളപ്പണം വീണ്ടെടുക്കല്‍ അസാധ്യമാണെണന്നാണ് കേന്ദ്രമന്ത്രി നാരായണസ്വാമി പറയുന്നത്. കള്ളപ്പണം നിയമവിധേയമാക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷവും സര്‍ക്കാര്‍ പിടിച്ചെടുക്കാനുള്ള നടപടികളെടുത്തില്ല. നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടില്ല എന്ന കാരണത്താലാണ് സ്വിറ്റ്സര്‍ലന്‍ഡ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കള്ളപ്പണം ഒഴുകുന്നത്.

ഇന്ത്യക്കാരായ കള്ളപ്പണനിക്ഷേപകരെക്കുറിച്ച് വിക്കിലീക്സ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. കലാനിധി മാരന്‍ , എ രാജ, കേന്ദ്രമന്ത്രി ശരദ് പവാര്‍ തുടങ്ങിയവര്‍ക്ക് വിദേശത്ത് നിക്ഷേപമുള്ളതായി ആ രേഖ ചൂണ്ടിക്കാട്ടി. പിന്നീട് ഒരു പ്രമുഖ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഒരു എംപിക്ക് ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ളതായി വിവരമുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് 780 പേര്‍ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. കള്ളപ്പണനിക്ഷേപം തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. രാജ്യത്തുനിന്ന് കള്ളപ്പണം പുറത്തേക്ക് പോകുന്ന വഴി, ഏത് രീതിയില്‍ ഇത് തടയാം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ബി പി ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പരമോന്നതകോടതി നിയോഗിച്ചു. കള്ളപ്പണനിക്ഷേപങ്ങള്‍ രാജ്യദ്രോഹക്കുറ്റംതന്നെയെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതെല്ലാമായിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുകയാണ്. കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയും രാജ്യത്ത് വന്‍ പ്രക്ഷോഭമുയര്‍ന്നപ്പോഴും പാര്‍ലമെന്റ് പ്രക്ഷുബ്ധമായപ്പോഴും പ്രധാനമന്ത്രിയും ധനമന്ത്രിയും വിശ്വസനീയമായ ന്യായവാദങ്ങളൊന്നും നിരത്തിയില്ല.

സബ്സിഡികള്‍ ഇല്ലാതാക്കിയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കാതെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചും ദരിദ്രനെ പരമദരിദ്രനാക്കുന്ന നവലിബറല്‍ നയങ്ങളുമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും അക്ഷരാര്‍ഥത്തില്‍ കുടപിടിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും മാറ്റാനുള്ള പണമാണ്; രാജ്യത്തിന്റെ വികസനത്തിനുപയോഗിക്കേണ്ട നികുതിപ്പണമാണ്; പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് കുന്നുകൂട്ടുന്ന സമ്പത്താണ് വിദേശരാജ്യങ്ങളിലെ രഹസ്യ അക്കൗണ്ടുകളില്‍ സുഖസുഷുപ്തിയില്‍ കഴിയുന്നത്.

രാജ്യമാകെ കള്ളപ്പണത്തിനെതിരെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ 2011 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 2012 ജനുവരി 30ന് ആ കമ്മിറ്റി കരട് റിപ്പോര്‍ട്ട് തയ്യാറാക്കി. രാജ്യത്തെ രണ്ട് പ്രധാന പാര്‍ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തനിനിറം തുറന്നുകാട്ടുന്നതാണ് ആ റിപ്പോര്‍ട്ടിലെ ചില വെളിപ്പെടുത്തലുകള്‍ . കോണ്‍ഗ്രസിന് 500 കോടിയും ബിജെപിക്ക് 200 കോടിയും മാത്രമാണ് വരുമാനമെന്നാണ് അവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ , ഇത് അവര്‍ ചെലവഴിക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ. 10,000 മുതല്‍ 15,000 കോടി രൂപവരെയാണ് ഓരോ തെരഞ്ഞെടുപ്പിലും രണ്ട് പാര്‍ടികളും വാരിയെറിയുന്നത്. ഇത് കള്ളപ്പണമാണ്. ഏറ്റവും വലിയ കള്ളപ്പണക്കാര്‍ എങ്ങനെ കള്ളപ്പണനിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കും?

കള്ളപ്പണക്കാരെ തുറുങ്കിലടയ്ക്കുക എന്നതിനര്‍ഥം രാജ്യദ്രോഹികളെ ശിക്ഷിക്കുക എന്നുതന്നെയാണ്. അങ്ങനെ പ്രതിപ്പട്ടികയിലെത്തുന്നത് രാജ്യം ഭരിക്കുന്നവര്‍തന്നെയെങ്കില്‍ ഈ ഭരണത്തെ രാജ്യദ്രോഹികളുടെ ഭരണമെന്നുതന്നെ വിളിക്കണം. അങ്ങനെ വിളിക്കാം എന്നാണ്, "യഥാ രാജ, തഥാ പ്രജ" പ്രയോഗത്തിലൂടെ സിബിഐ മേധാവി ഉറപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 15 ഫെബ്രുവരി 2012

Wednesday, August 17, 2011

സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണത്തിന്റെ കഥ

കള്ളപ്പണത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിയ്ക്കുന്നു; സ്വിറ്റ്സര്‍ലണ്ടിലെ രഹസ്യ ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേക്ക് അത് ഒഴുകിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുനിന്ന് സമ്പത്ത് ഒലിച്ചുപോവുകയാണ്. ഇന്ത്യയിലെ സമ്പന്നരും അധികാരസ്ഥാനത്തിരിക്കുന്നവരും സ്വിറ്റ്സര്‍ലണ്ടിലെ നമ്പര്‍ അക്കൗണ്ടുകളില്‍ കൊണ്ടുചെന്ന് തള്ളിയിട്ടുള്ള അളവറ്റ സമ്പത്തിന്റെ പ്രശ്നം ഇടയ്ക്കിടെ പൊങ്ങിവരുന്നതും വിവാദം ഉയര്‍ത്തിവിടുന്നതും പിന്നെ വിസ്മരിക്കപ്പെടുന്നതും ഒട്ടും ആശ്ചര്യകരമല്ല. ഇടയ്ക്കിടെ ഈ പ്രശ്നം ഉയര്‍ന്നുവരുന്നത് പല കാരണങ്ങളാലും മനസ്സിലാക്കാവുന്നതേയുള്ളൂ. നികുതി വെട്ടിച്ചും വിദേശ നാണ്യ വിനിമയ നിയമങ്ങള്‍ ലംഘിച്ചും രാജ്യത്ത് നിലവിലുള്ള മറ്റ് നിയമങ്ങള്‍ ലംഘിച്ചും ആണ്, മിക്കപ്പോഴും സ്വിസ്സ് ബാങ്കുകളിലേക്ക് ഇങ്ങനെ പണം ഒഴുക്കുന്നത്. അതുകൊണ്ടുതന്നെ അത് നിയമവിരുദ്ധവും ധാര്‍മികമായി ജുഗുപ്സാവഹവുമാണ്.

ഇതില്‍ ഉള്‍പ്പെട്ട സംഖ്യ അത്ര ചെറുതൊന്നുമല്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായി ഉപയോഗിയ്ക്കാന്‍ ഉതകുന്ന ഈ സമ്പത്ത്, ധനികരുടെ കയ്യിലുള്ള മിച്ചധനമാണ്. എന്നാല്‍ അതിപ്പോള്‍ വിദേശത്ത് ഉപയോഗശൂന്യമായിക്കിടക്കുകയാണ്. അതവിടെ നിയമവിരുദ്ധമായി കുന്നുകൂടിക്കൊണ്ടിരിക്കുന്നു. രാജ്യത്തേക്കാള്‍ പ്രധാനം തങ്ങളുടെ സ്വന്തം കാര്യമാണെന്ന് കരുതുന്ന സമ്പന്നവര്‍ഗത്തിന്റെ പ്രതീകമാണ് ഈ കള്ളപ്പണത്തിന്റെ അസ്തിത്വം. രാജ്യരക്ഷാ സാമഗ്രികളുടെ കരാറുകള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന നിയമവിരുദ്ധമായ കൈക്കൂലികളുടെ കാര്യത്തിലും ഇത് ശരിയാണ്. വിദേശങ്ങളില്‍ ഇങ്ങനെ സമ്പത്ത് കുന്നുകൂട്ടിവെയ്ക്കുന്നതിന് സഹായകമായ നിയമലംഘനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുകയും കള്ളപ്പണം തിരികെ കൊണ്ടുവരികയും വളര്‍ച്ചയ്ക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അത് പ്രയോജനപ്പെടുത്തുകയും വേണം എന്ന ശരിയായ ആവശ്യത്തിലേക്കാണ്, ധാര്‍മികവും ദേശസ്നേഹപരവുമായ നമ്മുടെ ധാര്‍മികരോഷം നമ്മെ നയിക്കുന്നത്. ധാര്‍മിക വികാരം മാറ്റിവെച്ചാല്‍ത്തന്നെ, നിയമവാഴ്ച എല്ലാവര്‍ക്കും ബാധകമായിരിക്കണം എന്ന് സമത്വബോധം ആവശ്യപ്പെടുന്നു. \

ഇന്ത്യയില്‍ ഇന്നത്തെ വിവാദം ഉയര്‍ന്നുവരുന്നതിന് മൂന്ന് ഘടകങ്ങളാണ് സംയുക്തമായി കാരണമായിത്തീര്‍ന്നത്. ഒന്നാമത്, വിദേശബാങ്കുകളില്‍ 30 കോടി ഡോളര്‍ സൂക്ഷിച്ചിട്ടുള്ള 250 അമേരിക്കക്കാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സ്വിറ്റ്സര്‍ലണ്ടിലെ വന്‍കിട ബാങ്കായ യുബിഎസ് നിര്‍ബന്ധിതമായിത്തീര്‍ന്നു. അമേരിക്കന്‍ പൗരന്മാര്‍ നടത്തിയിട്ടുള്ള നികുതി വെട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന ആഭ്യന്തര റവന്യൂ സര്‍വീസ് അന്വേഷകരാണ് നികുതി വെട്ടിപ്പ് നടത്തിയതായി സംശയിക്കപ്പെടുന്ന ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ 2009 ആദ്യത്തില്‍ യുബിഎസ്സിനെ നിര്‍ബന്ധിതമാക്കിയത്. ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കുന്നതിനായി അമേരിക്കന്‍ ഗവണ്‍മെന്റിന് 78 കോടി ഡോളര്‍ നല്‍കാമെന്നും ഈ ബാങ്ക് സമ്മതിച്ചു. ഈ തുകകള്‍ ചെറിയതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്വന്തം രാജ്യത്തെ സ്വകാര്യത സംബന്ധിച്ച നിയമങ്ങളുടെ പിന്‍ബലത്തില്‍ സമ്പത്താര്‍ജിക്കുന്ന ഒരു ബാങ്കിങ് വ്യവസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനം, വളരെ വലിയ ഒരു സൗജന്യം തന്നെയാണ്. വളരെയേറെ പ്രയോജന സാധ്യതകളുള്ള ഒരു സൗജന്യം. അമേരിക്കയുടെ കാര്യത്തില്‍പോലും മേല്‍പ്പറഞ്ഞ 250 പേരുടെ പട്ടിക, വളരെ ചെറുതാണ് - സ്വിസ്സ് ബാങ്കില്‍ നിയമവിരുദ്ധമായ അക്കൗണ്ടുള്ളതായി ആരോപിയ്ക്കപ്പെടുന്ന 19,000 അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ ഒരു ശതമാനം മാത്രം.

2002നും 2007നും ഇടയില്‍ അമേരിക്കയില്‍നിന്ന് കടത്തിക്കൊണ്ടുപോയിയെന്ന് ആഭ്യന്തര റവന്യൂ സര്‍വീസ് സംശയിക്കുന്ന 2000 കോടി ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേല്‍പ്പറഞ്ഞ 250 പേര്‍ സൂക്ഷിച്ചിട്ടുള്ള തുകയും വളരെ ചെറിയതാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുവേണ്ടി സ്വിസ് ബാങ്കിങ്ങ് വ്യവസായത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. മാത്രമല്ല, ഇത്തരത്തിലുള്ള ഒരു രാജ്യം മാത്രമാണ് അമേരിക്ക. സാമ്പത്തികരംഗത്തെ ഒരു വലിയ ഇടപാടുകാരനാണ് അമേരിക്ക എന്നതിനാല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വിറ്റ്സര്‍ലണ്ടിലെ സ്വകാര്യതാ നിയമങ്ങളില്‍ അയവ് വരുത്തുകയാണെങ്കില്‍ , ഇന്ത്യയെപ്പോലെയുള്ള വികസ്വര രാഷ്ട്രങ്ങളടക്കമുള്ള മറ്റ് രാജ്യങ്ങളിലെ അക്കൗണ്ടുടമകളെ സംബന്ധിച്ച വിശദവിവരങ്ങളും പേരുകളും വെളിപ്പെടുത്താനുള്ള സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ ആ ബാങ്കിങ് വ്യവസ്ഥയ്ക്ക് വിഷമം തന്നെയായിരിക്കും. ഇന്ത്യയിലെ കുറഞ്ഞ അളവിലുള്ള പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുവാനും ദാരിദ്ര്യം കുറയ്ക്കുവാനും ഈ രാജ്യത്തിന് ആ പണം ആവശ്യമാണ്. മറുവശത്താണെങ്കില്‍ അത്തരം വിവരങ്ങള്‍ തേടാനും നേടാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മുന്‍കയ്യെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമ്മര്‍ദ്ദം ഈ ഗവണ്‍മമെന്റുകള്‍ക്കുമേല്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതായത് സ്വിസ്സ് ബാങ്കില്‍ നിക്ഷേപിയ്ക്കപ്പെട്ട തുകയെപ്പറ്റി അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാധ്യതയുണ്ടെന്നുവന്നാല്‍ അത്, ഇന്ത്യയുടെ പ്രശ്നത്തെയും വീണ്ടും സജീവമാക്കുക തന്നെ ചെയ്യും.

വികസ്വര രാജ്യങ്ങളില്‍നിന്ന് പൊതുവിലും ഇന്ത്യയില്‍നിന്ന് പ്രത്യേകിച്ചും വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് ഇങ്ങനെ നിയമവിരുദ്ധമായി എത്ര മാത്രം പണം ഒഴുകുന്നുണ്ട് എന്നതു സംബന്ധിച്ച കണക്കുകള്‍ വെളിയ്ക്കുവന്നത്, ചര്‍ച്ച വീണ്ടും സജീവമാകുന്നതിനു കാരണമായിത്തീര്‍ന്ന രണ്ടാമത്തെ ഘടകമാണ്. അന്തര്‍ദേശീയ നയരൂപീകരണത്തിന് സഹായകമായ പര്യാലോചനാ കേന്ദ്രമായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റി നല്‍കുന്ന ഈ കണക്കുകള്‍ അംഗീകൃത രീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതനുസരിച്ച്, 2006ല്‍ വികസ്വരരാഷ്ട്രങ്ങളില്‍നിന്ന് പുറത്തേയ്ക്ക് നിയമവിരുദ്ധമായി ഒഴുകിപ്പോയ പണം, 85,860 കോടി ഡോളറിനും 1.06 ലക്ഷം കോടി ഡോളറിനും ഇടയിലാണ്. വികസ്വരരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. 2002നും 2006നും ഇടയില്‍ ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം 2000 കോടി ഡോളറിനും 2700 കോടി ഡോളറിനും ഇടയിലുള്ള തുക നിയമവിരുദ്ധമായി വിദേശബാങ്കുകളിലേക്ക് ഒഴുകിപ്പോയി എന്നാണ് കണക്ക്. ചൈനയില്‍നിന്ന് 23,300 കോടി ഡോളറിനും 28,900 കോടി ഡോളറിന്നും ഇടയിലുള്ള തുകയും സൗദി അറേബ്യയില്‍നിന്ന് 5400 കോടി ഡോളറിനും 5500 കോടി ഡോളറിനും ഇടയിലുള്ള തുകയും മെക്സിക്കോയില്‍നിന്ന് 4100 കോടി ഡോളറിനും 4600 കോടി ഡോളറിനും ഇടയിലുള്ള തുകയും റഷ്യയില്‍നിന്ന് 3200 കോടി ഡോളറിനും 3800 കോടി ഡോളറിനും ഇടയിലുള്ള തുകയും ഈ കാലയളവില്‍ പ്രതിവര്‍ഷം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഇപ്പോഴത്തെ വിനിമയ നിരക്ക് വെച്ചു കണക്കാക്കുമ്പോള്‍ , ഇന്ത്യയില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് 1,10,000 കോടി രൂപയിലധികം പ്രതിവര്‍ഷം പുറത്തേക്ക് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്നു. ഈ സംഖ്യയില്‍ നാലിലൊന്ന് നികുതിയായി ലഭിക്കുകയാണെങ്കില്‍ , ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയ്ക്ക് വേണ്ടത്ര ഫണ്ട് ഓരോ വര്‍ഷവും നല്‍കുന്നതിന്, അത് വളരെയേറെ പ്രയോജനപ്പെടുന്നതാണ്. മേല്‍പ്പറഞ്ഞ മുഴുവന്‍ തുകയും ഇന്ത്യയില്‍ത്തന്നെ ചെലവഴിയ്ക്കപ്പെടുകയാണെങ്കില്‍ ജിഡിപി മൂന്നരശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയും; ഇന്നത്തെ വളര്‍ച്ചാമാന്ദ്യം ഇല്ലാതാക്കുന്നതിനും വളര്‍ച്ചാ വര്‍ധന നേടുന്നതിനും ആ സംഖ്യകൊണ്ടു കഴിയും. അത്രയും വലിയ സംഖ്യ രാജ്യത്തിനുള്ളില്‍ത്തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ , (ആ തുക ഒരു അനുമാനക്കണക്കാണെങ്കില്‍തന്നെയും) പ്രശ്നം വിവാദത്തിന്നിടയാക്കുകയും ചെയ്യും.

മൂന്നാമത്, ഇതൊക്കെ സംഭവിച്ചത്, ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ്. ദേശീയ വികാരം ആളിക്കത്തിക്കുന്നതിനും ധാര്‍മികമായി ആരോപണം ഉന്നയിക്കുന്നതിനും സഹായകമായ ഒരു പ്രശ്നം കരഗതമാകുമ്പോള്‍ , പ്രതിപക്ഷം അത് ഉപയോഗപ്പെടുത്തുകയില്ല എന്ന് പ്രതീക്ഷിയ്ക്കാന്‍ കഴിയുകയില്ലല്ലോ - മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോഴും ഇത്തരം ഒഴുക്ക് സംഭവിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയെ അവഗണിച്ചുകൊണ്ടുതന്നെ. പ്രശ്നം വീണ്ടും സജീവമായി രംഗത്തേക്ക് വന്നത് ഏത് സന്ദര്‍ഭത്തിലാണെങ്കിലും ശരി, അതിനെ ചൂഷണം ചെയ്യാനുള്ള സാധ്യത വളരെ ശക്തമാണ്. ആഭ്യന്തരമായി നികുതി നിയമങ്ങളും വിദേശ വിനിമയ നിയമങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പാക്കപ്പെടണം. അന്താരാഷ്ട്ര രംഗത്താകട്ടെ, ഈ ദ്രോഹം അവസാനിപ്പിയ്ക്കാന്‍ കഴിയില്ലെങ്കില്‍ത്തന്നെ, അത് കുറയ്ക്കാനെങ്കിലും ഉതകുന്ന വിവരങ്ങള്‍ ലഭ്യമാകുന്നതിനുവേണ്ട സമ്മര്‍ദ്ദം ഗവണ്‍മന്റെ് ചെലുത്തണം.

അമേരിക്കയിലെ നിയമനിര്‍മാതാക്കള്‍ ഈയിടെ നേടിയ പരിമിതമായ വിജയത്തിലൂടെ ഉണ്ടാക്കപ്പെട്ട സ്വിസ് ബാങ്കിങ്ങ് വ്യവസ്ഥയിലെ വിള്ളല്‍ നല്‍കുന്ന അവസരം പ്രയോജനപ്പെടുത്തുക എന്നതാണ് നമുക്ക് അവലംബിയ്ക്കാവുന്ന ഒരു മാര്‍ഗം. അതുപയോഗിച്ച് ഇന്ത്യയിലെ കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കണം. ഈ വിധത്തില്‍ കള്ളപ്പണം കുന്നുകൂടുന്നത് കുറയ്ക്കാന്‍ ഉതകുന്ന വിവരങ്ങള്‍ ലഭ്യമാകുന്നതിന് അനുകൂലമായ കൂടുതല്‍ മെച്ചപ്പെട്ട ആഗോള അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍റഗ്രിറ്റിയുടെ ഡയറക്ടര്‍ ആയ റെയ്മണ്ട് ബേക്കര്‍ ("ക്യാപിറ്റലിസംസ് അക്കിലസ് ഹീല്‍ : ഡര്‍ട്ടി മണി ആന്‍റ് ഹൗ ടു റെന്യൂ ദി ഫ്രീ മാര്‍ക്കറ്റ് സിസ്റ്റം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്) ഫിനാന്‍ഷ്യല്‍ ടൈംസില്‍ (2009 ഏപ്രില്‍ 24) ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: "വ്യക്തിഗത അക്കൗണ്ടുകളെയും ബിസിനസ്സ് അക്കൗണ്ടുകളെയും സംബന്ധിച്ച നികുതി വിവരങ്ങള്‍ സ്വാഭാവികമായും രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുകയും ബഹുരാഷ്ട്ര കുത്തകകളുടെ വില്‍പ്പനകളെയും ലാഭത്തേയും നികുതികളേയും സംബന്ധിച്ച വിവരങ്ങള്‍ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൈമാറുകയും ആണ്, വികസ്വര രാജ്യങ്ങളില്‍നിന്ന് നിയമവിരുദ്ധമായി വമ്പിച്ച അളവില്‍ പണം ഒഴുകിപ്പോകുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം".

നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും പ്രോല്‍സാഹനം നല്‍കുന്ന കാര്യത്തില്‍ നികുതിവിമുക്ത താവളങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ ആശങ്ക ഉയര്‍ന്നുവന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ , ഇപ്പോള്‍ ഇതിനൊരു അവസരം കൈവന്നിരിക്കുകയാണ്.

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്, മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഏതാനും വാക്കുകള്‍ പറയുന്നതും ഉചിതമായിരിക്കും. ഒന്നാമത്, നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുകുന്ന പണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠമൂലം, ഇന്ത്യയെപ്പോലെയുള്ള വികസ്വരരാഷ്ട്രങ്ങളെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നമായ നികുതിവെട്ടിപ്പില്‍നിന്നും ഒഴിഞ്ഞുമാറലില്‍നിന്നും ശ്രദ്ധ വഴിതെറ്റിപ്പോകരുത്. സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം മാത്രമാണ്, സ്വിസ് ബാങ്കുകളിലേക്കും മറ്റ് വിദേശ ബാങ്കുകളിലേക്കും നിയമവിരുദ്ധമായി ഒഴുകിപ്പോകുന്ന പണം. കള്ളപ്പണത്തില്‍ അധികഭാഗവും ഈ രാജ്യത്തുതന്നെ നിലനില്‍ക്കുന്നു. ഇങ്ങനെ ആഭ്യന്തരമായി പിടിച്ചുനിര്‍ത്തപ്പെടുന്ന നിയമവിരുദ്ധമായ സമ്പത്ത് കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും; അതില്‍നിന്ന് നികുതി ഈടാക്കാന്‍ കഴിയും; പുതിയതായി നിയമവിരുദ്ധമായ സമ്പത്ത് ഉണ്ടാക്കപ്പെടുന്നത് (അത് വിദേശത്തേക്ക് ഒഴുകിയെന്നും വരാം; ഒഴികിയില്ലെന്നും വരാം) കൂടുതല്‍ എളുപ്പത്തില്‍ തടയാനും കഴിയും. കള്ളപ്പണ സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തെക്കുറിച്ചുള്ള കണക്ക്, നികുതിവെട്ടിപ്പിന്റെ അളവ്, തര്‍ക്കത്തില്‍ക്കിടക്കുന്നതും തീരുമാനമാകാത്തതുമായ അവകാശവാദങ്ങളെ സംബന്ധിച്ച (നികുതിവകുപ്പുമായിട്ടുള്ളത്) കണക്ക് - നിയമവിരുദ്ധമായി പുറത്തേയ്ക്കൊഴുകുന്ന സമ്പത്തിന്റെ കണക്കുപോലെത്തന്നെ ഇവയും ഞെട്ടിപ്പിക്കുന്നതാണ്. എന്നുതന്നെയല്ല, പ്രശ്നം നികുതിവെട്ടിപ്പിന്റേതു മാത്രമല്ല; നികുതിനിയമങ്ങളില്‍ ഉള്ള പഴുതുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടും നികുതിയില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ പ്രശ്നവുമുണ്ട്. "വിഭവങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ നടപ്പാക്കപ്പെടാതെ" കിടക്കുന്ന എത്രയോ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്തുന്നത് എങ്ങനെയെന്നതിനുള്ള, ഏറ്റവും ലളിതമായ ഉത്തരമാണ്, നികുതി ആനുകൂല്യങ്ങള്‍ വഴി നഷ്ടപ്പെടുന്ന വമ്പിച്ച റവന്യൂ വരുമാനം.

രണ്ടാമത്, നിയമവിരുദ്ധമായി വിദേശങ്ങളിലേക്ക് ഒഴുകുന്ന പണത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയ്ക്കിടയില്‍ , സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഫലമായി വിദേശത്തേക്ക് നിയമവിധേയമായി ഒഴുകിപ്പോകുന്ന സമ്പത്തില്‍നിന്ന് (അത് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്) ശ്രദ്ധ വഴിതെറ്റിപ്പോകരുത്. 1990കളുടെ തുടക്കംവരെ, ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്ന അക്കൗണ്ടുകള്‍ , അവര്‍ തെറ്റായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച സമ്പത്തിന്റെ മാത്രം ഫലമായിട്ടുള്ളതായിട്ടല്ല വീക്ഷിയ്ക്കപ്പെട്ടത്. വിദേശനാണയം നേടുന്നതിനുമേല്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്ന പരിധിയുടെ കൂടി ഫലമായിട്ടായിരുന്നു അത് എന്നാണ് വാദിയ്ക്കപ്പെട്ടിരുന്നത്. വിദേശങ്ങളില്‍ ആസ്തി സമ്പാദിക്കുന്നതിനുവേണ്ടി രൂപയെ മറ്റേതെങ്കിലും നാണയമാക്കി മാറ്റുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ മൂലധനച്ചെലവിന്റെ കാര്യത്തില്‍ മറ്റേതെങ്കിലും നാണയമായി (ഉദാഹരണത്തിന് ഡോളര്‍) രൂപയെ മാറ്റാന്‍ കഴിയുമായിരുന്നില്ല എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. സാധനങ്ങള്‍ ഇറക്കുമതി ചെയ്യല്‍, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ കറന്‍റ് അക്കൗണ്ട് ആവശ്യങ്ങള്‍ക്ക് വേണ്ട വിദേശനാണയത്തിനുപോലും റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു; ദൗര്‍ലഭ്യം ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ ചെലവ് വഹിയ്ക്കാന്‍ കഴിയുന്നവര്‍ക്കും അതിനുള്ള വഴി കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കും വിദേശത്തേയ്ക്ക് പണം മാറ്റുന്നതിനും അവിടെ പണം സൂക്ഷിക്കുന്നതിനും പ്രേരണ നല്‍കി എന്നാണ് ഒരു വാദം.

സ്വിസ് ബാങ്കിങ് വ്യവസ്ഥയിലെ രഹസ്യ സ്വഭാവത്തെ ചൂഷണം ചെയ്യുന്നതിനും രാജ്യത്തുള്ള നിയമം ലംഘിക്കുന്നതിനും ആളുകളെ നിര്‍ബന്ധിതരാക്കുന്നത് സാമ്പത്തിക നയമാണ് എന്നാണ് വാദം. എന്നാല്‍ ഈ വാദം ഒട്ടും ശരിയല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ കാണിക്കുന്നത്. വിദേശനാണയം നേടുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമങ്ങള്‍ വേണ്ടത്ര ഉദാരമാക്കപ്പെട്ടിട്ടും വിദേശത്തേക്ക് പണം മാറ്റുകയും അവിടെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ ഇന്ന് യഥാര്‍ത്ഥത്തിലുണ്ടായ മാറ്റം; വിദേശത്തേക്ക് പണം കൊണ്ടുപോകുന്നത് നിയമവിരുദ്ധമായ രീതിയിലും നിയമവിധേയമായ രീതിയിലും (രണ്ടു രീതികളിലും) നടക്കുന്നു എന്നതാണ്. ഉദാഹരണത്തിന് വ്യാപാര - വിനിമയ നിരക്ക് ഉദാരവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും, നികുതി വെട്ടിക്കുന്നതിനുവേണ്ടി വില കൂട്ടി കാണിച്ചുള്ള (ഓവര്‍ ഇന്‍വോയ്സിങ്ങ്) ഇറക്കുമതിയും വില കുറച്ചു കാണിച്ചുള്ള (അണ്ടര്‍ ഇന്‍വോയ്സിങ്ങ്) കയറ്റുമതിയും ഇപ്പോഴും തുടരുന്നുണ്ട്. അതോടൊപ്പം തന്നെ, ആസ്തികള്‍ സമ്പാദിക്കുന്നതിനും അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നതിനുമായി വിദേശങ്ങളിലേക്ക് പണം കൈമാറുന്നുമുണ്ട്.

2008-09 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസക്കാലത്ത് (ഏപ്രില്‍ - ഡിസംബര്‍) വിദേശ പ്രത്യക്ഷ നിക്ഷേപം എന്ന നിലയില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് ഒഴുകിയ മൂലധനം 1200 കോടിയോളം ഡോളറിന്റേതാണ്. രാജ്യത്തിലേക്ക് ഇങ്ങോട്ട് ഒഴുകിയെത്തിയ വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ (2700 കോടി ഡോളര്‍) അഞ്ചില്‍ രണ്ട് ഭാഗത്തിലധികം വരും ഇത്. ഇത്രയും പണമൊന്നും വിദേശത്തേക്ക് ഒഴുകിപ്പോകേണ്ട ആവശ്യമില്ല. ഇവിടെ താമസിക്കുന്ന വ്യക്തികള്‍ ഉദാരവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിദേശത്തേക്ക് അയയ്ക്കുന്ന വിദേശ വിനിമയത്തിന്റെ ഒഴുക്കിന്റെ കാര്യത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2004-05 വര്‍ഷത്തില്‍ ഇങ്ങനെ അയച്ച തുക 96 ലക്ഷം ഡോളര്‍ ആയിരുന്നുവെങ്കില്‍ 2005-06ല്‍ അത് 250 ലക്ഷം ഡോളറായും 2006-07ല്‍ 728 ലക്ഷംഡോളറായും വര്‍ദ്ധിക്കുകയുണ്ടായി. എന്നാല്‍ , 2007-08ല്‍ അത് 4405 ലക്ഷം ഡോളറായി കുതിച്ചുയര്‍ന്നു. ഇങ്ങനെ വിദേശത്തേക്കുള്ള വിദേശ നാണയക്കൈമാറ്റം, അത്തരം വിദേശനാണയം ഇങ്ങോട്ടു നേടുന്നതുമായി ബന്ധപ്പെട്ടല്ല കിടക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നുതന്നെയല്ല, ചരക്ക് വ്യാപാരത്തിലൂടെയും സേവനവ്യാപാരത്തിലൂടെയും വിദേശത്തുള്ള നിക്ഷേപങ്ങളില്‍നിന്ന് സ്വരൂപിയ്ക്കപ്പെടുന്ന വരുമാനത്തിലൂടെയും വിദേശ വിനിമയ മിച്ചം ഉണ്ടാക്കാനുള്ള ഇന്ത്യയുടെ കഴിവ് അതോടൊപ്പം വര്‍ദ്ധിക്കുന്നുമില്ല. കറന്‍റ് അക്കൗണ്ടില്‍ ഇന്ത്യ രേഖപ്പെടുത്തുന്നത് കമ്മിയാണ്. അതായത് ഏതെങ്കിലും വിധത്തില്‍ ഇന്ത്യ വിദേശവിനിമയശേഖരം കൂടുതല്‍ കൈവശംവെയ്ക്കുന്നുണ്ടെങ്കില്‍ അത് "സമ്പാദിച്ചതല്ല" മറിച്ച് "കടം വാങ്ങി"വെച്ചതാണ്. ഇങ്ങനെ കടം വാങ്ങിയ വിദേശ നാണയമാണ് തിരികെ വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അത് തിരിച്ചുവരാനുള്ള സാധ്യതയൊന്നുമില്ല താനും.

പഴയ കടങ്ങള്‍ തിരിച്ചടയ്ക്കാനുള്ള ബാധ്യത നിറവേറ്റുന്നതിനാവശ്യമായ തുക, നടപ്പ് വിദേശനാണയ സമ്പാദ്യത്തേയും ഇന്ത്യയിലേക്കുള്ള വിദേശ നാണയ ഒഴുക്കിനേയുംകാളൊക്കെ എത്രയോ അധികമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിത്തീരാവുന്നതാണ്. അതുമൂലം അസ്ഥിരതയും പ്രതിസന്ധികളും ഉണ്ടാകാവുന്നതാണ്. വികസ്വര ലോകത്ത് അത്തരം പ്രതിസന്ധികള്‍ ഇന്ന് സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അതിന്റെ ഭാരം വന്നു പതിക്കുന്നത് എല്ലാവരുടെയും കൂടി തലയിലാണ്; മുമ്പ് വിദേശത്തേക്ക് പണം കടത്തിക്കൊണ്ടു പോയവരുടെ മാത്രം തലയിലല്ല. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

ആഗോളവ്യാപാരത്തില്‍നിന്നും മൂലധന ഒഴുക്കില്‍നിന്നും ഉണ്ടാകുന്ന വിദേശ നാണയത്തെ വിലപ്പെട്ട വിഭവമായി കാണുന്ന രാജ്യങ്ങളില്‍ , ആവശ്യമില്ലാതെ വിദേശങ്ങളിലേക്ക് പണം ഒഴുകിപ്പോകുന്നതിനെയും അനാവശ്യമായി വിദേശങ്ങളില്‍നിന്ന് ഇങ്ങോട്ട് പണം ഒഴുകിവരുന്നതിനെയും നിയന്ത്രിക്കേണ്ടത്, അത്തരം ഒരു സ്ഥിതിവിശേഷം സംജാതമാകുന്നത് തടയുന്നതിന് ആവശ്യമാണ്. നിയമവിരുദ്ധമായി പണം പുറത്തേക്ക് ഒഴുകിപ്പോകുന്നതിലുള്ള ധാര്‍മികരോഷം പ്രകടിപ്പിക്കുന്ന അവസരത്തില്‍ , ഭരണകക്ഷിയും പ്രധാന പ്രതിപക്ഷകക്ഷികളും ഇക്കാര്യം വിസ്മരിക്കരുത്. ഖേദകരമെന്നു പറയട്ടെ, അതാണ് അവര്‍ ചെയ്യുന്നതെന്ന് തോന്നുന്നു.


*****


പ്രൊഫ. സി പി ചന്ദ്രശേഖര്‍, കടപ്പാട്: ചിന്ത വാരിക