Wednesday, May 28, 2014

ആര്‍എസ്എസിന്റെ അധികാരപര്‍വം

ആര്‍എസ്എസിന് സമ്പൂര്‍ണ നിയന്ത്രണമുള്ള രാഷ്ട്രീയ പാര്‍ടിയുടെ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് ആര്‍എസ്എസ് നിയോഗപ്രകാരം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ്. ദശകങ്ങളായി ബിജെപിയെ നയിച്ച അദ്വാനിയെ കടത്തിവെട്ടി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലും ആര്‍എസ്എസിന്റെ വിധി തീര്‍പ്പുണ്ടായിരുന്നു. നരേന്ദ്രമോഡിയാണ് ബിജെപിയിലെ അവസാന വാക്ക് എന്ന് ധരിച്ചാല്‍ തെറ്റി. അവസാന വാക്ക് ആര്‍എസ്എസ് തന്നെയാണ്. ആര്‍എസ്എസ് മാത്രമാണ്.

1920കളില്‍ ഇറ്റലിയില്‍ മുസോളിനി അധികാരത്തിലെത്തി. ഗുജറാത്ത് മാതൃകയെന്ന പ്രചാരണംപോലെ മുസോളിനിയുടെ അപദാനങ്ങള്‍ അക്കാലത്ത് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. സമയം തെറ്റിയോടിയിരുന്ന തീവണ്ടികള്‍ കൃത്യമായി ഓടാന്‍ തുടങ്ങിയതാണ് മുസോളിനിയെ വാഴ്ത്താന്‍ പറഞ്ഞിരുന്ന പല കാര്യങ്ങളില്‍ ഒന്ന്. തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കിയെന്നതായിരുന്നു ജര്‍മനിയില്‍ ഹിറ്റ്ലര്‍ പ്രചരിപ്പിച്ചിരുന്നത്. യുപിഎയുടെ കാലത്ത് അകലെനിന്ന് ആരോ ചരടുവലിക്കുന്ന യന്ത്രപ്പാവ പോലുള്ള പ്രധാനമന്ത്രിയായി ധരിക്കപ്പെട്ടിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണമില്ലായ്മയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അവതരിച്ച മിശിഹായായാണ് നരേന്ദ്രമോഡി വാഴ്ത്തപ്പെട്ടത്. 1929-30കളില്‍ ലോകത്തെ ഗ്രസിച്ച ആഗോളമാന്ദ്യകാലത്തെ അതിജീവിക്കാന്‍ മൂലധനശക്തികള്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയരൂപങ്ങളായിരുന്നു മുസോളിനിയും ഹിറ്റ്ലറും. 2008 മുതല്‍ ലോകത്തെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും വീണ്ടെടുപ്പ് സാധ്യമായിട്ടില്ലാത്തതുമായ മാന്ദ്യത്തിന് ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ പരിഹാരശ്രമത്തിന്റെ രാഷ്ട്രീയരൂപമാണ് നരേന്ദ്രമോഡി. മന്‍മോഹന്‍ സിങ് ഒരിക്കലും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ല. ഇന്ത്യന്‍ ജനഹിതത്തെ ഒട്ടും മാനിക്കാതെ, മൂലധനശക്തികളുടെ എന്തെല്ലാം ഇംഗിതങ്ങളാണ് മന്‍മോഹന്‍ സിങ് നടപ്പാക്കിയത്. പെട്രോള്‍-ഡീസല്‍-പഞ്ചസാര എന്നിവകളുടെ വിലനിയന്ത്രണം മൂലധനശക്തികള്‍ക്ക് കാഴ്ചവച്ചതും, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതും, പൊതുവിതരണം തകര്‍ത്തതും, പാചകവാതക വില ഉയര്‍ത്തിയതും സബ്സിഡി എടുത്തുകളഞ്ഞതും, ബാങ്ക്-പൊതുമേഖലാ വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും ഉള്‍പ്പെടെ മൂലധന ശക്തികളുടെ ഏതുകാര്യം നടത്താനും ഭരണമില്ലായ്മയെന്ന പ്രശ്നം യുപിഎയുടെ കാലത്ത് ഉണ്ടായിട്ടേയില്ല. മൂലധനശക്തികള്‍ എക്കാലത്തും മന്‍മോഹന്‍ സിങ്ങിനോടും കോണ്‍ഗ്രസിനോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, മൂലധനത്തിന് വികാരങ്ങളില്ല.

ലാഭം മൂന്നിരട്ടിയായാല്‍ യജമാനനെത്തന്നെ കഴുവേറ്റാന്‍ മൂലധനം മടികാട്ടുകയില്ല&ൃറൂൗീ;എന്ന് കാള്‍മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണമില്ലായ്മ എന്ന മിഥ്യയെ പ്രചാരണപരമായി ഉയര്‍ത്തിക്കാട്ടി ശക്തനായ ഭരണാധികാരിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന പ്രചാരണതന്ത്രങ്ങളാണ് കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. മന്‍മോഹന്‍ സിങ്ങിനെക്കൊണ്ട് മൂലധനശക്തികള്‍ ചെയ്യിച്ചുവന്ന ആഗോളവല്‍ക്കരണ നടപടികള്‍ ജനങ്ങളിലുണ്ടാക്കിയ വെറുപ്പിനെ, തീവ്ര വലതുപക്ഷത്തെ ഉപയോഗിച്ച് കൊയ്തെടുക്കുകയെന്ന മൂലധനശക്തികളുടെ അജന്‍ഡയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. തങ്ങളുടെ അരുമയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ദയം കൈയൊഴിയാനും തങ്ങളുടെ ഇപ്പോഴത്തെ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കായി ബലികൊടുക്കാനും ഒരു മടിയുമില്ലെന്ന് ഇന്ത്യന്‍ മുതലാളിത്തം തെളിയിച്ചു. അങ്ങനെ കഴുവേറ്റപ്പെട്ട പഴയ യജമാനന്റെ പ്രതിരൂപംമാത്രമാണ് രാഹുല്‍ഗാന്ധി. പുതിയ യജമാനന്റെ അപദാനങ്ങള്‍ വാഴ്ത്തികൊണ്ട് സാര്‍ഥവാഹകസംഘം മുന്നേറുന്നതാണ് മോഡിയെ സ്തുതിക്കുന്ന മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.

ബിജെപിയും മോഡിയും 31 ശതമാനം വോട്ടുമാത്രമാണ് നേടിയത്. അര്‍ഹതയ്ക്കപ്പുറം അനുമോദനങ്ങള്‍ ചൊരിയുമ്പോള്‍, പുതിയ ഭരണസംവിധാനത്തിലെ ആര്‍എസ്എസിന്റെ പങ്ക് വിസ്മരിക്കരുത്. ജനാധിപത്യങ്ങളിലെ ജനവിധിയെ അംഗീകരിച്ചുകൊടുക്കുകയെന്നത് രാഷ്ട്രീയമര്യാദയാണ്. അതിന്റെ പേരില്‍ ആര്‍എസ്എസിന്റെ പ്രഹരശേഷിയെ കുറച്ചുകാണുന്നതാണ് വലിയ അപകടം.

1925 സെപ്തംബറില്‍ നാഗ്പുരില്‍ ജന്മമെടുത്ത ആര്‍എസ്എസ് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ തല്‍പ്പരരായിരുന്നില്ല. വിദേശ ഭരണാധികാരികളെയല്ല വിദേശികളെന്ന് മുദ്രകുത്തുന്ന മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരെയാണ് നേരിടേണ്ടതെന്ന, ഗോള്‍വാള്‍ക്കറുടെ &ഹറൂൗീ;വിചാരധാരയാണ് അക്കാലത്ത് ആര്‍എസ്എസ് നടപ്പാക്കിയത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ എത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്ക് എതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്രമോഡി ആക്രോശിക്കുകയുണ്ടായി. ബംഗ്ലാദേശില്‍നിന്നു വരുന്ന ഹിന്ദുക്കള്‍ക്ക് സ്വാഗതമരുളുകയുംചെയ്തു. ഹെഗ്ഡേവാറിന്റെ പിന്‍ഗാമിയായ ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിനു ചേരുന്ന വാക്കുകളാണ് മോഡിയുടെ ഈ പ്രസംഗത്തില്‍ കാണാനാകുന്നത്.

ഗോള്‍വാള്‍ക്കറുടെ നിര്‍ദേശമനുസരിച്ച് 1951 ഒക്ടോബര്‍ 21നാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം എന്ന രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചത്. 1977ല്‍ ജനതാപാര്‍ടിയില്‍ ലയിച്ച ജനസംഘം, 1980 ഏപ്രില്‍ 5നാണ് ഭാരതീയ ജനതാ പാര്‍ടിയായി പുനര്‍ജനിച്ചത്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റും 7.4 ശതമാനം വോട്ടും ലഭിച്ച ബിജെപി 1989ല്‍ 89 സീറ്റും 11.4 ശതമാനം വോട്ടും നേടി. 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 120 സീറ്റും 20.11 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാഷ്ട്രീയമായി ഏറെ ഒറ്റപ്പെട്ടുവെങ്കിലും, 1996ല്‍ 161 സീറ്റും 21.24 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1998ല്‍ 180 സീറ്റായി നില ഉയര്‍ന്നു. 26.6 ശതമാനം വോട്ടാണ് എന്‍ഡിഎ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത്. 1999ല്‍ 182 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടിങ് ശതമാനം 23.7 ആയി കുറഞ്ഞു. 2004ല്‍ ബിജെപി മുന്നണി സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ പുറത്താക്കിയത് ബിജെപിയുടെ ഭരണമികവ്&ൃറൂൗീ;ബോധ്യപ്പെട്ടതിനാലാണ്. വാജ്പേയി-അദ്വാനി ദ്വന്ദ്വത്തിന്റെ ജനാധിപത്യപരമായ നാട്യങ്ങള്‍ കൊണ്ട് കിതച്ചുനിന്ന ബിജെപിയെ 31 ശതമാനം വോട്ടിലേക്കും അവരുടെ കാലത്തുനിന്ന് നൂറു സീറ്റുകള്‍ അധികം നേടി കേവല ഭൂരിപക്ഷത്തിലേക്കും നയിക്കാനായിയെന്നതിന് നരേന്ദ്രമോഡിക്ക് അഭിമാനിക്കാം. എന്നാല്‍, ഗുജറാത്ത് കലാപത്തിന്റെ ഫലമായി വര്‍ഗീയതയുടെ വിളവെടുപ്പിന് ചാലുകീറിയൊരുക്കപ്പെട്ട പുതിയ മണ്ണിലാണ് മോഡി ഭരണത്തെപ്പറ്റിയുള്ള കെട്ടുകഥകള്‍ക്കുമേല്‍, ശക്തനായ ഭരണാധികാരിയെന്ന ബിംബവല്‍ക്കരണം നടത്തപ്പെട്ടത്. ഹിന്ദു-മുസ്ലിം ദ്വന്ദ്വമെന്ന സാമ്പ്രദായിക രീതികള്‍ക്കു പകരം ഹിന്ദുമതത്തിലെതന്നെ ജാതിയെ അടിസ്ഥാനമാക്കി ജാട്ട് -മുസ്ലിം ഭിന്നതയെന്ന നിലയില്‍ വര്‍ഗീയ ലഹളയ്ക്ക് പുത്തനാവിഷ്കാരം നല്‍കുന്നതില്‍ മുസഫര്‍പുരില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ജാതിയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്ന ബൂര്‍ഷ്വാ രീതിക്ക് പുതിയ മാനം നല്‍കി, ജാതിശക്തിയെ ഏകീകരിച്ച് വര്‍ഗീയ കലാപത്തിനുപയോഗിക്കുക എന്നതിലേക്ക് ഉത്തരേന്ത്യയെ മാറ്റിയെടുത്തതാണ് ബിജെപിയുടെ വിജയത്തിന്റെ രസതന്ത്രമായി മാറിയത്. ബിജെപിക്കാരുടെ സ്തുതിഗീതങ്ങളില്‍ മോഡി ശ്രീരാമനാണെങ്കില്‍ അമിത്ഷാ ലക്ഷ്മണനാണ്. അമിത്ഷായുടെ യുപി ദൗത്യത്തില്‍ അവിടെ അവതരിപ്പിക്കപ്പെട്ടത് ഒരു ജനാധിപത്യ ബദലായിരുന്നില്ല. മുസഫര്‍ നഗര്‍ കലാപവും അതില്‍ സര്‍വസ്വവും നഷ്ടപ്പെട്ട് ഹതാശരായ മുസ്ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിതാവസ്ഥയിലുമാണ്, മോഡിമാജിക് (യഥാര്‍ഥത്തില്‍ അമിത്ഷാ) യുപിയില്‍ വിജയം കണ്ടത്. മതന്യൂനപക്ഷങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ് അതീവ ദുര്‍ബലമാക്കപ്പെട്ട ഈ ജനവിധി, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഗുണകരമായ ഉണര്‍വാണെന്ന് കടുത്ത ശുഭാപ്തിവിശ്വാസികള്‍പോലും തെറ്റിദ്ധരിക്കയില്ല. അസമിലെ 4 ജില്ലകളില്‍ നടന്ന തീവ്രമായ വര്‍ഗീയ സംഘര്‍ഷങ്ങളും ഈ ധ്രുവീകരണ പ്രക്രിയക്ക് ആക്കം കൂട്ടി. എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും വീണ വഴികളിലൂടെയാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതെന്ന് വിജയപീഠത്തിലേറുമ്പോള്‍ ഊറി വീണ മോഡിയുടെ സന്തോഷക്കണ്ണീരില്‍ നാം മറന്നുപോകരുത്.

മതനിരപേക്ഷതയും ഇടതുപക്ഷവുമൊക്കെ മോഡിതരംഗത്തില്‍ പരാജിതരായിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. നേതാക്കളെ വിചാരണചെയ്യാന്‍ പ്രതിക്കൂടുകള്‍ ഒരുക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആഗോളവല്‍ക്കരണ നയങ്ങളാണ്, പരാജയപ്പെട്ടത് എന്നതു മാത്രം സമര്‍ഥമായി മറച്ചുവയ്ക്കപ്പെടുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി പോരടിക്കുന്ന ഇടതുപക്ഷത്തിന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ മുതലെടുക്കാനായിട്ടില്ല എന്നത് വാസ്തവം. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകള്‍ ആഴത്തിലുള്ള വിശകലനം അര്‍ഹിക്കുന്നതുമാണ്. തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് ജനരോഷത്തിന്റെ ഗുണഫലങ്ങള്‍ റാഞ്ചാനായിയെന്നത് സത്യമാണെങ്കിലും, മന്‍മോഹനേക്കാള്‍ മെച്ചപ്പെട്ടതൊന്നും മോഡിയുടെ സാമ്പത്തിക നയങ്ങളില്‍ പ്രതീക്ഷിക്കരുത്. ജനങ്ങളെ വിഭജിക്കുന്നതിന്റെ രാഷ്ട്രീയകലയില്‍, പുതിയ അടവുകളുമായി ഫാസിസം നിലനില്‍ക്കാനോ മുന്നേറാനോ ശ്രമിക്കും. ആര്‍എസ്എസിന്റെ അധികാരപര്‍വം ആരംഭിക്കുന്നതേയുള്ളു. മോഡിയുടെ വ്യക്തിപ്രഭാവത്തേക്കാളും ഫാസിസത്തിന്റെ തന്ത്രങ്ങളെക്കാളുമെല്ലാമുപരി യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനും മറ്റ് ദുര്‍നയങ്ങള്‍ക്കുമെതിരായ ജനരോഷത്തിലാണ് ബിജെപിയുടെ വിജയത്തിന്റെ വഴിയൊരുക്കപ്പെട്ടത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മറ്റൊരു ഭരണവിരുദ്ധ വികാരത്തള്ളലില്‍ ബിജെപി ജനവിധിക്ക് കീഴ്പ്പെട്ടുകൊടുക്കുമെന്ന് ധരിക്കരുത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിലും വികാരങ്ങളുയര്‍ത്തി ഉന്മാദത്തിലേക്ക് നയിക്കുന്നതിനും ഫാസിസത്തിനുള്ള കഴിവുകള്‍ അപാരമാണ്. ഫാസിസത്തിനെതിരായ സമരത്തിലാണ് ഇനി ജനാധിപത്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. തൊഴിലാളി വര്‍ഗത്തിനും ഇടതുപക്ഷത്തിനും അതില്‍ വഹിക്കാനുള്ള പങ്ക് ചരിത്രപരമായിത്തന്നെ നിര്‍ണയിക്കപ്പെട്ടതാണ്. പ്രസക്തി നഷ്ടപ്പെട്ടുവെന്ന ശകാരങ്ങള്‍ കേട്ട് അരങ്ങൊഴിയാനല്ല, സമൂഹത്തിലെ വൈരുധ്യങ്ങളെ കണ്ടറിഞ്ഞ് ജനപക്ഷ രാഷ്ട്രീയത്തെ വികസിപ്പിക്കുകയെന്നതിലാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ദൗത്യം കുടികൊള്ളുന്നത്.

*
അഡ്വ. കെ അനില്‍കുമാര്‍

No comments: