Showing posts with label കോൺഗ്രസ് സംസ്ക്കാരം. Show all posts
Showing posts with label കോൺഗ്രസ് സംസ്ക്കാരം. Show all posts

Sunday, March 23, 2014

വഞ്ചനയുടെ നീണ്ടകഥ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയും ഭഭരണഘടനാ ശില്‍പ്പിയുമായ അംബേദ്കര്‍ മന്ത്രിസഭാംഗത്വം രാജിവച്ച് നെഹ്റുവിെന്‍റ മുഖത്തുനോക്കി പറഞ്ഞു: സ്വാതന്ത്ര്യംകൊണ്ട് അടിസ്ഥാനവര്‍ഗത്തിന് ഒരുമാറ്റവും കരഗതമായിട്ടില്ല. പഴയ അതേ മര്‍ദകഭരണവും അതേ അടിച്ചമര്‍ത്തലും അതേ വിവേചനങ്ങളും തുടരുകയാണ്. ആദര്‍ശത്തിലൂന്നിയ ഒരു ലക്ഷ്യത്തിന്റെ അഭാവത്തില്‍ വിഡ്ഢികള്‍ക്കും പോക്കിരികള്‍ക്കും ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും വര്‍ഗീയവാദികള്‍ക്കും മതേതരവാദികള്‍ക്കും പുരോഗമനവാദികള്‍ക്കും കൊടിയ യാഥാസ്ഥിതികര്‍ക്കും ഒത്തുകൂടാനുള്ള ധര്‍മശാലയായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. അംബേദ്ക്കറുടെ വിലയിരുത്തല്‍ എത്ര യാഥാര്‍ഥ്യബോധത്തോടെയായിരുന്നെന്ന് കോണ്‍ഗ്രസിന്റെ പില്‍ക്കാലചരിത്രം കാണിച്ചുതന്നു. സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ടിയിരുന്ന ജനാധിപത്യസ്ഥാപനങ്ങളെ വരേണ്യഫ്യൂഡല്‍വര്‍ഗത്തിന്റെ താല്‍പ്പര്യസംരക്ഷണത്തിനുള്ള ഉപാധികളായി കോണ്‍ഗ്രസ് ഭരണകൂടം വികൃതമാക്കി എന്ന് മാത്രമല്ല, പരിവര്‍ത്തനത്തിന്റെ ആശയത്തെ മുളയില്‍ത്തന്നെ ചവിട്ടിയരയ്ക്കുകയും ചെയ്തു.

അധഃസ്ഥിതരും ദുര്‍ബലവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ദലിതരുമൊക്കെയാണ് ഈ പിന്തിരിപ്പന്‍നയത്തിന്റെ ബലിയാടുകളായത്. കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ കെട്ടിപ്പൊക്കിയത് ഈ അടിസ്ഥാനവര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളുടെ മേലായിരുന്നു. എന്നിട്ടും ഈ ജനവിഭാഗങ്ങളെ സാമൂഹികമായി മേല്‍ഗതിയിലത്തെിക്കാനോ ജനാധിപത്യപരമായി കൈപിടിച്ചുയര്‍ത്താനോ അവരുടെ ജീവിതമനോഗതിയില്‍ പുരോഗമനചിന്ത സന്നിവേശിപ്പിക്കാനോ നെഹ്റുവടക്കമുള്ളവര്‍ ബാധ്യതയായി ഏറ്റെടുത്തില്ല.

സ്വാതന്ത്ര്യത്തിന്റെ പാരമ്പര്യവും പൈതൃകവും കുത്തകയാക്കിവയ്ക്കുകയും അതുവഴി 1952ലെ പ്രഥമ തെരഞ്ഞെടുപ്പുതൊട്ട് അധികാരം കൈക്കലാക്കുകയും ചെയ്ത കോണ്‍ഗ്രസ്, മതേതരത്വത്തെക്കുറിച്ചാണ് എന്നും ഗീര്‍വാണങ്ങള്‍ മുഴക്കിയിരുന്നത്. എന്നാല്‍, ഇന്ത്യ പോലൊരു ബഹുമതസമൂഹത്തിന് അനുഗുണമായ ഒരു ജനായത്തസംസ്കാരം സ്വന്തം പാര്‍ടിയില്‍പ്പോലും ഊട്ടിവളര്‍ത്താന്‍ മെനക്കെട്ടില്ല എന്നിടത്താണ് ആ പാര്‍ടിയുടെ മൂലപരാജയം. നെഹ്റു വിചാരിച്ചാല്‍പ്പോലും അത് സാധ്യമാകുമായിരുന്നില്ല. കാരണം, കോണ്‍ഗ്രസ് ഒരിക്കലും ഒരു പുരോഗമന, മതനിരപേക്ഷ കക്ഷിയായിരുന്നില്ല. അതിന് അടിയുറപ്പുള്ള ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നില്ല. അധികാരത്തിനപ്പുറം ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അംബേദ്കര്‍ സൂചിപ്പിച്ചതുപോലെ ആവിര്‍ഭാവകാലം തൊട്ട് വര്‍ഗീയവാദികളും യാഥാസ്ഥിതികരും അധീശത്വം സ്ഥാപിച്ചെടുത്ത ജീര്‍ണിച്ച വഴിയമ്പലമായിരുന്നു അത്. ഹിന്ദുപരിഷ്കരണവാദികളായ രാജാറാംമോഹന്‍ റായ്, എം ജി റണഡെ, പണ്ഡിത രമാഭായ് എന്നിവരുടെ പുരോഗമനാശയങ്ങളല്ല, പ്രത്യുത തീവ്ര വലതു വിചാരഗതിയുടെ വക്താക്കളായ മദന്‍മോഹന്‍ മാളവ്യ, ബാലഗംഗാധര തിലക്, ലാലാലജ്പത് റായ്, പുരുഷോത്തംദാസ് ടണ്ഠന്‍ തുടങ്ങിയവരുടെ പ്രതിലോമചിന്തകളുടെ സ്വാധീനവലയത്തിലായിരുന്നു കോണ്‍ഗ്രസ് എന്നും. ചരിത്രകാരനായ എസ് ഗോപാല്‍ ഈ ദുഃസ്വാധീനത്തിന്റെ പ്രത്യാഘാതം കോണ്‍ഗ്രസിനെ ഏതുവിധം അപഥസഞ്ചാരത്തിലേക്ക് നയിച്ചുവെന്ന് വിശദീകരിക്കുന്നത് കാണുക:

ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഹൈന്ദവസംസ്കാരം നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന പുരുഷോത്തംദാസ് ടണ്ഠന്‍ 1950ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റു ടണ്ഠനെ നിര്‍ബന്ധിച്ചു രാജിവയ്പ്പിക്കുകയും വിമുഖത കാട്ടിയ പാര്‍ടിയെക്കൊണ്ട് ഒരു മതേതര നിലപാട് എടുപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ശക്തമായി എതിര്‍ത്തിട്ടും അടുത്ത വര്‍ഷം, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്ലിം ആക്രമികള്‍ തകര്‍ത്ത സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. നെഹ്റുവിന്റെ വിയോഗത്തിന് നിരവധി വര്‍ഷങ്ങള്‍ക്കുശേഷം, 1992 ഡിസംബറില്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ മൗനാനുമതിയോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള പോക്കിരികള്‍ ബാബരി മസ്ജിദ് തകര്‍ത്തു. (ദി ഹിന്ദു , ഇന്ത്യ, സ്വാതന്ത്ര്യദിന 50-ാം വാര്‍ഷികപ്പതിപ്പ്). ഇന്ന് നരേന്ദ്രമോഡിയും ഹിന്ദുത്വരാഷ്ട്രീയവും രാജ്യത്തെ ദുരന്തഗര്‍ത്തത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ഗീയഫാസിസത്തിന് ഇന്ത്യന്‍മണ്ണില്‍ ഈവിധം വേരോട്ടമുണ്ടായത് കോണ്‍ഗ്രസിന്റെ പിഴച്ച നയനിലപാടുകളില്‍നിന്നാണെന്നും അതു മനസ്സിലാക്കിയാണ് മുസ്ലിംങ്ങളാദി ദുര്‍ബലവിഭാഗങ്ങള്‍ ആ പാര്‍ടിയുമായുള്ള നാഭീനാളബന്ധം രാജ്യത്തുടനീളം അറുത്തുമാറ്റിയതെന്നും സമ്മതിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സത്യസന്ധത കാണിക്കണമെന്നില്ല. 1967നുശേഷം ഇന്ദിര ഗാന്ധി അനുവര്‍ത്തിച്ച തെറ്റായ നയങ്ങളാണ് കോണ്‍ഗ്രസിന്റെ കുടത്തില്‍നിന്ന് വര്‍ഗീയതതുടെ ഭൂതത്തെ തുറന്നുവിട്ടതും ഒരു മഹാരാജ്യത്തിന്റെ ദേശീയപ്രയാണത്തെ ദുര്‍വിധിഗ്രസ്തമാക്കിയതും. പാര്‍ടിയിലെ പിളര്‍പ്പിനുശേഷം പ്രഗത്ഭരായ നേതാക്കള്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞതും സംസ്ഥാനങ്ങള്‍ ഓരോന്നായി പാര്‍ടിക്ക് നഷ്ടപ്പെട്ടതും തങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് കുതറിമാറിയ സംസ്ഥാനങ്ങളില്‍ അസ്വാസ്ഥ്യം വിതക്കാന്‍ ഇന്ദിരയ്ക്ക് പ്രചോദനമായി. തല്‍ഫലമായി ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ അരങ്ങേറി. വിഭജനത്തിന്റെ കാലുഷ്യങ്ങള്‍ക്കുശേഷം സാമുദായിക ധ്രുവീകരണത്തിന്റെ വിഷക്കാറ്റുകള്‍ അന്തരീക്ഷത്തില്‍ ആഞ്ഞടിച്ച ആ നിര്‍ണായക ഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിത്വബോധവും അഭയവും നല്‍കുന്നതിനു പകരം ഇന്ദിര വേട്ടക്കാരുടെ പക്ഷത്താണ് നിലകൊണ്ടത്. പ്രവിശ്യാപൊലീസ് സേനകളായ യുപിയിലെ പിഎസിയെയും ബിഹാറിലെ ബിഎംസിയെയും ഉപയോഗിച്ചായിരുന്നു കുത്സിത അജണ്ട നടപ്പാക്കിയത്. ഇന്ത്യാപാക് യുദ്ധവും ബംഗ്ലാദേശിന്റെ പിറവിയുമെല്ലാം ആഭ്യന്തര വൈദേശികചക്രവാളം പ്രക്ഷുബ്ധതിയില്‍ തളച്ചിട്ട ആ കാലഘട്ടത്തില്‍ ഇന്ദിര സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാട് ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം അസ്വസ്ഥമാക്കി എന്നുമാത്രമല്ല, ഇന്ത്യയില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട് എന്ന് നിഷ്പക്ഷപഠനങ്ങള്‍ അടിവരയിടുന്നു. ആര്‍എസ്എസുമായുള്ള രഹസ്യബാന്ധവമാകാം ഭൂരിപക്ഷവര്‍ഗീയതകൊണ്ട് കളിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. 1972ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റാഞ്ചിയിലും ഗയയിലും പറ്റ്നയിലും പ്രസംഗിച്ച നെഹ്റുപുത്രി ഞങ്ങള്‍ക്ക് മുസ്ലിംവോട്ട് ആവശ്യമില്ല എന്ന് തുറന്നുപറയാന്‍ ധാര്‍ഷ്ട്യം കാണിച്ചു. വര്‍ഗീയ കാര്‍ഡ് തുറുപ്പ്ശീട്ടാക്കിയത് ഫലം കണ്ടപ്പോള്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ബിഹാറില്‍ അധികാരത്തിലേറി. ഈ പരീക്ഷണത്തില്‍നിന്ന് ആവേശംകൊണ്ട ഇന്ദിര താമസിയാതെ അലിഗര്‍മുസ്ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷസ്വഭാവം എടുത്തുകളയാനുള്ള നിയമനിര്‍മാണം കൊണ്ടുവന്നു. ഹിന്ദുവോട്ട്ബാങ്ക് എന്ന ആശയം ദേശീയരാഷ്ട്രീയ സംവാദങ്ങളില്‍ ഇടം പിടിക്കുന്നത് ഒരുപതിറ്റാണ്ടിനുശേഷമാണെങ്കിലും ബഹുസ്വരതയുടെ രാഷ്ട്രീയത്തിന്റെ മറുദിശയിലൂടെയുള്ള വിചിന്തനങ്ങള്‍ക്ക് ആക്കം കൂട്ടിയ കാലസന്ധിയാണിത്. 1975ലെ അടിയന്തരാവസ്ഥ ജനാധിപത്യമൂല്യങ്ങളോട് കോണ്‍ഗ്രസിനുള്ള പ്രതിബദ്ധത എന്തുമാത്രം കപടമാണെന്ന് ലോകത്തിനുമുന്നില്‍ അനാവൃതമാക്കി. ഇന്ദിര എന്ന ഏകാധിപതിയുടെ പിറവി ഇന്ത്യ എന്ന ആശയത്തെത്തന്നെ വികലവും വികൃതവുമാക്കി. രാഷ്ട്രീയനേതൃത്വത്തെ തുറുങ്കിലടച്ചും പ്രതിപക്ഷസ്വരത്തെ അടിച്ചമര്‍ത്തിയും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഞെരിച്ചുകൊന്നും അടിയന്തരാവസ്ഥയുടെ രാപ്പകലുകളെ ഇന്ദിര സ്വേച്ഛാധിപത്യത്തിന്റെ ഉത്സവപ്പറമ്പാക്കി. ഭരണകൂടഭീകരത അതിെന്‍റ ബീഭത്സമുഖം പുറത്തെടുത്തപ്പോള്‍ പീഡനങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്നത് ന്യൂനപക്ഷങ്ങളായിരുന്നു. സഞ്ജയ്ദത്ത് അന്നത്തെ ലഫ. ഗവര്‍ണര്‍ ജഗ്മോഹെന്‍റ നേതൃത്വത്തില്‍ നടപ്പാക്കിയ നിര്‍ബന്ധ വന്ധ്യംകരണത്തിന്റെയും തുര്‍ക്കുമാന്‍ഗേറ്റ് അതിക്രമങ്ങളുടെയും നടുക്കുന്ന വര്‍ത്തമാനങ്ങള്‍ ദുര്‍ബലവിഭാഗങ്ങളെ ചകിതരാക്കി എന്നുമാത്രമല്ല രാജ്യമാസകലം കോണ്‍ഗ്രസിനെതിരെ തിരിയാന്‍ പ്രചോദനമായി.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത പ്രഹരങ്ങള്‍ക്ക് ന്യൂനപക്ഷദലിതരോഷം വലിയപങ്കുവഹിച്ചു. ജനാധിപത്യധ്വംസനത്തിനെതിരായ ജനരോഷത്തിന്റെ രാഷ്ട്രീയത്തെ വര്‍ഗീയവിഭജനം വഴി നിര്‍വീര്യമാക്കാനുള്ള കുതന്ത്രങ്ങളെ കുറിച്ചാണ് പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചത്. ഭൂരിപക്ഷ ന്യുനപക്ഷസമുദായങ്ങള്‍ എല്ലാംമറന്ന് കൈകോര്‍ത്തതാണ് തന്നെ അധികാരത്തില്‍നിന്ന് നിഷ്കാസിതയാക്കിയതെന്ന വിലയിരുത്തല്‍ ഇന്ദിരയില്‍ പ്രതികാരദാഹം വളര്‍ത്തി. 1980ല്‍ അധികാരത്തില്‍ തിരിച്ചുവന്നെങ്കിലും പാര്‍ടിയുടെ അടിത്തറ തകര്‍ന്നുകഴിഞ്ഞിരുന്നു. അതോടെ എല്ലാ അധികാരങ്ങളും ഹൈക്കമാന്‍ഡില്‍ കേന്ദ്രീകരിക്കുകയും ആഭ്യന്തരജനാധിപത്യഘടന ശിഥിലമാവുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ജനായത്തവിരുദ്ധ മാര്‍ഗങ്ങളിലൂടെ നിലനില്‍പ്പ് ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുമുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കാനും അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കുത്സിതപദ്ധതികളാവിഷ്കരിച്ചു നടപ്പാക്കാന്‍ തുടങ്ങി. എണ്‍പതുകളുടെ പ്രാരംഭത്തില്‍ യുപിയിലും ബിഹാറിലുമൊക്കെ അരങ്ങേറിയ വ്യാപകമായ വര്‍ഗീയകലാപങ്ങള്‍ ഇതിന്റെ പരിണതിയായിരുന്നു. യുപിയിലെ മുറാദാബാദില്‍ പതിനായിരത്തോളം വിശ്വാസികള്‍ ഒത്തുകൂടിയ ഈദ്ഗാഹിനുനേരെ പിഎസി സേന വെടിയുതിര്‍ത്തപ്പോള്‍ പിടിഞ്ഞുവീണത് നൂറുകണക്കിന് നിരപരാധികളായിരുന്നു. വി പി സിങ്ങായിരുന്നു യുപി മുഖ്യമന്ത്രി. അതിക്രമകാരികളായ പൊലിസ് സേനയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം അവരെ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചപ്പോള്‍ മുറാദാബാദിന് പിറകെ മീറത്തിലും അലിഗഢിലും ബിഹാര്‍ ശരീഫീലുമൊക്കെ കലാപങ്ങള്‍ ആളിക്കത്തി.

വര്‍ഗീയതകൊണ്ടുള്ള കളി അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. സിഖുസമുദായത്തിനകത്ത് ആഭ്യന്തരസംഘര്‍ഷം വളര്‍ത്തി അകാലിദളിലെ തീവ്രവിഭാഗത്തെ വിഘടനവാദികളാക്കി മാറ്റിയെടുത്തു. ജര്‍ണയില്‍സിങ് ഭിന്ദര്‍വാലയുടെ രംഗപ്രവേശവും ഖാലിസ്ഥാന്‍ വാദവുമൊക്കെ ഇന്ദിരയുടെ പിഴച്ച നയത്തിന്റെ സന്തതികളാണ്. സിഖ് ന്യൂനപക്ഷം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നു എന്ന മുറവിളിയിലൂടെ ഭഭൂരിപക്ഷസമൂഹത്തില്‍ ഭ്രാന്തമായ ദേശീയാവേശവും ജിന്‍ഗോയിസവും ആളിക്കത്തിക്കുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ എന്ന സൈനിക നടപടിയിലൂടെ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച ഭിന്ദര്‍വാലയെയും അനുയായികളെയും കൊന്നൊടുക്കി. അതിന് പ്രതികാരമായി സ്വന്തം അംഗരക്ഷകര്‍ 1984 ഒക്ടോബറില്‍ ഇന്ദിരയെ വെടിവച്ചുകൊന്നു. കോണ്‍ഗ്രസ് ദല്‍ഹി നേതൃത്വത്തിന്റെ ഒത്താശയോടെ തലസ്ഥാനഗരിയിലും പ്രാന്തപ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ കൂട്ടക്കൊല അരങ്ങേറി. നാലായിരത്തോളം നിരപരാധികള്‍ രോഷത്തിന് ഇരയായി. വന്‍മരം കഴപുഴകി വീഴുമ്പോള്‍ അതിനടിയിലെ മണ്ണിളകുക സ്വാഭാവികമാണെന്നു പറഞ്ഞ് രാജീവ്ഗാന്ധി ഒരു മഹാദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണാന്‍ ശ്രമിച്ചു. ദേശീയരാഷ്ട്രീയം കൂടുതല്‍ വിപല്‍ക്കരമായ പന്ഥാവിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത് ഇതോടെയാണ്.

*
കാസിം ഇരിക്കൂര്‍

Tuesday, December 17, 2013

കോണ്‍ഗ്രസിനും 'മോഡി ബാധ'!

യു ഡി എഫ് ചീഫ് വിപ്പ് നരേന്ദ്രമോഡിയുടെ വക്കീലായി വന്നപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളിലുണ്ടായ അമ്പരപ്പ് കെട്ടടങ്ങിയിട്ടില്ല. നരേന്ദ്രമോഡിക്കെതിരെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം യുദ്ധസന്നാഹങ്ങള്‍ മുറുക്കുമ്പോഴാണ് കോണ്‍ഗ്രസ് മുന്നണിയിലെ പ്രധാനി ബി ജെ പി സംഘടിപ്പിച്ച ചടങ്ങിലെത്തിയത്. മോഡിയുടെ കൂട്ടയോട്ടത്തിന്റെ കോട്ടയത്തെ ഉദ്ഘാടകനായിരുന്നു അദ്ദേഹം. ഉദ്ഘാടനാനന്തരം ചീഫ് വിപ്പിനു മറ്റൊരു ചടങ്ങുകൂടി നിര്‍വ്വഹിക്കാനുണ്ടായിരുന്നു. മോഡിയുടെ പ്രചാരണാര്‍ഥം സംഘപരിവാര്‍ പുറത്തിറക്കിയ ടീഷര്‍ട്ടിന്റെ വില്‍പ്പന ഉദ്ഘാടനമായിരുന്നു അത്. കാവി സ്‌കാര്‍ഫ് കഴുത്തില്‍ കെട്ടിയ യു ഡി എഫ് ചീഫ്‌വിപ്പ് മോഡിയുടെ ചിത്രം ഇരുപുറത്തും ആലേഖനം ചെയ്ത ടീഷര്‍ട്ട് അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടി. ആ ടീഷര്‍ട്ടില്‍ മോഡിയുടെ ചിത്രത്തോടൊപ്പം ആലേഖനം ചെയ്തിരിക്കുന്നത് 'ഒരു രാഷ്ട്രം, ഒരു നായകന്‍' എന്നാണ്. ഈ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ''യു ഡി എഫില്‍ നിന്നു ബി ജെ പിയിലേയ്ക്കു കൂട്ടയോട്ടമോ?'' എന്ന് ഇന്നലെ ഞങ്ങള്‍ ചോദിച്ചിരുന്നു.

സംഘപരിവാറിനെതിരായ ആശയ രാഷ്ട്രീയ സമരത്തില്‍ കോണ്‍ഗ്രസ് എന്നും അഴകൊഴമ്പന്‍ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് അതിന്റെ സഖ്യകക്ഷികള്‍ ബി ജെ പിയുമായി ചങ്ങാത്തം തേടിപ്പോയതാണെന്നാണ് നിരീക്ഷകരില്‍ പലരും ചിന്തിച്ചത്. യു ഡി എഫ് മന്ത്രിസഭയിലെ ഒരംഗം തന്നെ ഗുജറാത്തില്‍ ചെന്ന് നരേന്ദ്രമോഡിക്ക് ഉപഹാരങ്ങള്‍ കൈമാറിയതും അതുകൊണ്ടാണെന്ന് അവര്‍ ചിന്തിച്ചു.

എന്നാല്‍ യു ഡി എഫ് സഖ്യകക്ഷികള്‍ക്കും അതിലെ മന്ത്രിക്കും ചീഫ് വിപ്പിനും മാത്രമല്ല, 'മോഡി ബാധ'യേറ്റതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ നരേന്ദ്രമോഡി കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളുടെ ഭക്തജന സംഘത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ബി ജെ പി കോപ്പുകെട്ടിച്ചയയ്ക്കുന്നത് ഒന്നാന്തരം ആര്‍ എസ് എസ് സ്വയംസേവകനായ നരേന്ദ്രമോഡിയെ ആണ്. ഇന്ത്യന്‍ സാഹചര്യങ്ങളിലേയ്ക്ക് ഇന്ന് ഹിറ്റ്‌ലറെ പറിച്ചു നട്ടാല്‍ എങ്ങനെയുണ്ടാകുമോ അതാണ് നരേന്ദ്രമോഡി. ഗുജറാത്തിലെ വംശഹത്യയുടെ (പ്രതി) നായകന്‍! വ്യാജ ഏറ്റുമുട്ടല്‍ പരമ്പരയുടെ സംഘാടകന്‍! പാവങ്ങള്‍ ജീവിക്കുന്ന ഗ്രാമങ്ങള്‍ക്കു വെള്ളവും വെളിച്ചവും കൊടുക്കാതെ നഗരകേന്ദ്രീകൃതമായ കോര്‍പ്പറേറ്റ് വികസനത്തിന്റെ തത്ത്വചിന്തകന്‍! പ്രചാരണ കൗശലങ്ങളില്‍ ഗീബല്‍സിനെയും തോല്‍പ്പിക്കുന്ന സൂത്രശാലി! ആ നരേന്ദ്രമോഡിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ കേരളത്തിന്റെ കോണ്‍ഗ്രസ് നേതൃത്വം ഭയഭക്തിപൂര്‍വം നില്‍ക്കുന്ന സ്ഥിതിവിശേഷവും ഒരേസമയം ദയനീയവും പരിഹാസ്യവുമാണ്.

മോഡിയുടെ പ്രതിഛായാ നിര്‍മിതിക്കുവേണ്ടി അദ്ദേഹം തന്നെ തിരഞ്ഞുപിടിച്ച ദേശീയ നേതാവാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. പട്ടേലിന്റെ പ്രതിമാനിര്‍മാണത്തിന്റെ പേരില്‍ നരേന്ദ്രമോഡി ആവിഷ്‌ക്കരിച്ചിരിക്കുന്നത് ഹിറ്റ്‌ലര്‍ - ഗീബല്‍സ് മോഡലിലുള്ള പ്രചാരണ തന്ത്രങ്ങളാണ്. അമേരിക്കയിലെ 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി' യെക്കാള്‍ വലുതായിരിക്കുമത്രെ മോഡി കെട്ടിപ്പൊക്കാന്‍ പോകുന്ന പട്ടേല്‍ പ്രതിമ. അതിനാവശ്യമായ മണ്ണും ലോഹവും ഇന്ത്യയിലെ ജനങ്ങള്‍ സംഭാവനയായി നല്‍കണമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആഹ്വാനം. അതിനുള്ള അനുകൂല അന്തരീക്ഷമൊരുക്കാനായിരുന്നു കൂട്ടയോട്ടം. ടീഷര്‍ട്ടുകളും മറ്റു സുവനീറുകളുമെല്ലാം തുടക്കം മാത്രമേ ആകുന്നുള്ളു. അത്തരത്തില്‍ എന്തെല്ലാം ഇനി കാണാനിരിക്കുന്നു!

മോഡിയുടെ ബുദ്ധിയിലുദിച്ച പട്ടേല്‍ പ്രതിമയ്ക്കു ദേശീയതലത്തില്‍ അംഗീകാരം നേടാന്‍ ഗുജറാത്തിലെ ബി ജെ പി മന്ത്രിമാര്‍ സംസ്ഥാനങ്ങള്‍ തോറും പര്യടനത്തിലാണ്. അവിടത്തെ കൃഷിമന്ത്രി ബാബുഭായ് ബുക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. അവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് നിരുപാധികമായ ഐക്യപ്രകടനത്തോടെയാണ്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവരോടൊപ്പം വിരുന്നുണ്ടു. സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പെരുമാറ്റ മര്യാദയുടെ ചെലവില്‍ ഈ ബി ജെ പി പ്രണയത്തിന്റെ കണക്കെഴുതാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് പാഴ്‌വേലയാണ്. പട്ടേല്‍ പ്രതിമയ്ക്ക് പിന്തുണതേടി എത്തുന്ന ഒരു രാഷ്ട്രീയ ദൗത്യസംഘത്തോട് (അവരില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനുണ്ടായിരുന്നു) കോണ്‍ഗ്രസ് മുഖ്യമന്ത്രി രാഷ്ട്രീയമായിതന്നെയാണ് പ്രതികരിക്കേണ്ടത്. അവിടെ സര്‍ക്കാരുകളുടെ പെരുമാറ്റ മര്യാദയ്ക്ക് എന്തുകാര്യം? ആര്‍ എസ് എസ്-ബി ജെ പി സംഘം നടത്തുന്ന രാഷ്ട്രീയ പ്രതിമാനിര്‍മാണത്തിന്റെ രാഷ്ട്രീയത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് പറയാനുള്ള ഭാഷ വശമില്ലാത്തയാളാണോ മുഖ്യമന്ത്രി? അദ്ദേഹം ആ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്. ആഭ്യന്തരമന്ത്രി ആ പിന്തുണയ്ക്കു ഭക്ഷണമേശമേല്‍ വച്ച് അടിവരയിടുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം മുമ്പും തീവ്രഹിന്ദു ദേശീയവാദ ശക്തികളോട് സഖ്യം ചെയ്തവരാണ്. അതിനായി ഗാന്ധി-നെഹ്‌റു പാരമ്പര്യങ്ങളെ നിരാകരിച്ചവരാണ്. അന്ധമായ ഇടതുപക്ഷ വിരോധമാണ് അവരുടെ അടിസ്ഥാന രാഷ്ട്രീയം. ഗാന്ധിജിയെ പിടിച്ചാണയിടുന്ന കോണ്‍ഗ്രസ് ഗാന്ധിഘാതകരുടെ കൂടാരത്തിലേക്ക് പട്ടേല്‍ പ്രതിമയുടെ നിഴല്‍പറ്റി വീണ്ടും നീങ്ങുന്നത് ഗാന്ധി-നെഹ്‌റു പാരമ്പര്യം മറക്കാത്ത കോണ്‍ഗ്രസുകാരെ വേദനിപ്പിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
*
ജനയുഗം മുഖപ്രസംഗം

Friday, October 25, 2013

വീക്ഷണത്തിന്റെ ഫണം വിടര്‍ത്തിയ ഫാസിസം

കമ്യൂണിസ്റ്റുകാര്‍ക്ക് "ദേശാഭിമാനി" പോലെയാണ് കോണ്‍ഗ്രസുകാര്‍ക്ക് "വീക്ഷണം". "മനോരമ" എന്നു മാറ്റിയാലും തരക്കേടൊന്നുമില്ല. വീക്ഷണം കോണ്‍ഗ്രസുകാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് ചില ശ്രമങ്ങളൊക്കെ നടത്തിവരുന്നുണ്ട്. "ഫണം വിടര്‍ത്തിയ ഫാസിസം" എന്ന തലക്കെട്ടില്‍ നാലു ദിവസമാണ് എഡിറ്റോറിയല്‍ പേജില്‍ ഒരു പ്രൊഫസര്‍ ലേഖനമെഴുതിയത്. അത് വായിച്ചു നോക്കിയാല്‍ അദ്ദേഹത്തിേന്‍റത് വ്യാജബിരുദമോ എന്ന് സംശയം തോന്നും. അദ്ദേഹത്തിെന്‍റ പ്രധാന വാദമുഖങ്ങള്‍ താഴെ കൊടുക്കുന്നു.

1. ഫാസിസത്തെ എതിര്‍ക്കുവാനുള്ള ധാര്‍മികശക്തി മാര്‍ക്സിസത്തിനില്ല. കാരണം അടിസ്ഥാനപരമായി ഇത് രണ്ടും ഒരു നാണയത്തിെന്‍റ ഇരുവശങ്ങളാണ്.
2. ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ പ്രീണനം നടത്തിയാണ് ഇ എം എസ് നമ്പൂതിരിപ്പാടിെന്‍റ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയത്.
3. ഇന്ത്യയില്‍ സംഘപരിവാര്‍ വര്‍ഗീയത ശക്തി പ്രാപിച്ചത് സിപിഎം പിന്തുണയോടെയാണ്.
4. ഹിന്ദു ദേശീയത എന്നാല്‍ വംശീയത അല്ല മറിച്ച് "സാംസ്കാരികത" ആണ്. ഹിന്ദു ദേശീയത എന്ന ഇന്ത്യന്‍ ദേശീയതയെ തലമുറകളിലൂടെ കൈമാറി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഇന്ന് നിലനിര്‍ത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സല്ലാതെ മറ്റാരുമല്ല. ഇനി ഈ വാദമുഖങ്ങളെ നമുക്ക് ഒന്നൊന്നായി പരിശോധിക്കാം.

1. ഫാസിസം ലോകത്തെയാകെ വിഴുങ്ങാന്‍ ശ്രമം നടത്തിയത് രണ്ടാം ലോക യുദ്ധകാലത്താണ്. ജനാധിപത്യ രാജ്യങ്ങളെന്ന് പറയപ്പെടുന്ന അമേരിക്കയും ബ്രിട്ടനുമെല്ലാം അന്ന് ഹിറ്റ്ലറുടെ ജര്‍മനിക്കു മുമ്പിലേക്ക് സോവിയറ്റ് യൂണിയനെ പിടിച്ചിട്ടുകൊടുത്ത് സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ലക്ഷക്കണക്കിന് പടയാളികളെ ബലികൊടുത്തുകൊണ്ടാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി ഭരിച്ചിരുന്ന സോവിയറ്റ് യൂണിയനായിരുന്നു ജര്‍മനിയെ ഒറ്റയ്ക്കുനിന്നെതിരിട്ട് പരാജയപ്പെടുത്തിയത്. ജര്‍മന്‍ നിയമനിര്‍മാണ സഭക്കുമുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്ന ഐതിഹാസികമായ ചിത്രം അതാണ് വിളിച്ചോതുന്നത്. ഫാസിസത്തിന് മേല്‍ കമ്യൂണിസം അന്ന് നേടിയ വിജയമാണ് ലോകത്തില്‍ ജനാധിപത്യം നിലനില്‍ക്കാനിടയാക്കിയത്. ആ കമ്യൂണിസവും മാര്‍ക്സിസവുമൊക്കെ ഫാസിസത്തിെന്‍റ മറുവശമാണെന്ന് എഴുതി വിടുന്നവര്‍ക്ക് ഊളംപാറയിലാണ് സ്ഥലം കൊടുക്കേണ്ടത്. ഭരണകാലത്ത് സ്റ്റാലിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ആ വീഴ്ചകള്‍ തുറന്ന് പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടി തന്നെയായിരുന്നു എന്നതും മറക്കരുത്.

2. കേരള നിയമസഭയിലേക്ക് ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രീണനം നടത്തിയാണ് ഇ എം എസ് അധികാരത്തില്‍ വന്നത് എന്നാണ് രണ്ടാമത്തെ വാദം. തെക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായ ചിലരുടെ പേരിന് പിന്നില്‍ ജാതിപ്പേരുണ്ടായിരുന്നു എന്നതാണ് വര്‍ഗീയപ്രീണനത്തിന് തെളിവായി പ്രൊഫസര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പേരിന് പിന്നിലും ജാതിപ്പേരുണ്ടായിരുന്നു എന്ന കാര്യം പ്രൊഫസര്‍ മറന്നുപോയതാവും. അല്ലെങ്കില്‍ പിന്നെ വര്‍ഗീയപ്രീണനം കോണ്‍ഗ്രസും നടത്തി എന്ന് അംഗീകരിക്കേണ്ടതായി വരും. തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന ടി വി തോമസിനെ മുഖ്യമന്ത്രിയാക്കാതെ ഇ എം എസ്സിനെ മുഖ്യമന്ത്രിയാക്കിയത് ഹിന്ദു ലോബിയാണത്രെ! ഇ എം എസ് പാര്‍ടി കേന്ദ്ര കമ്മിറ്റിയംഗവും കേന്ദ്ര നേതാവുമൊക്കെയായിരുന്നു എന്നത് മറച്ചുവെക്കാന്‍ സെന്‍ട്രല്‍ കമ്മിറ്റി ആഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു പ്യൂണായിരുന്നു എന്നു തോന്നും വിധത്തിലാണ് അവതരണം.

3. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തിപ്രാപിച്ചത് സിപിഐ എം പിന്തുണയോടെയാണെങ്കില്‍ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലുമാണ് സംഘപരിവാറിന് ഏറെ ശക്തിയുണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ഏറ്റവും ദുര്‍ബലം ഈ മൂന്ന് സംസ്ഥാനങ്ങളിലുമാണ്. ബിജെപി വളര്‍ന്നത് കോണ്‍ഗ്രസിന്റെ ഹിന്ദുത്വ പ്രീണനനയം മുതലാക്കിയാണ്. അയോധ്യയിലെ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തതുമുതല്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കേരളത്തിലെ ബേപ്പൂരില്‍ അരങ്ങേറിയ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യവും പ്രൊഫസര്‍ മറന്നു കാണാനിടയില്ല.

4. ഹിന്ദു ദേശീയത എന്നാല്‍ വര്‍ഗീയത അല്ല സാംസ്കാരികതയാണെന്നാണ് പ്രൊഫസറുടെ മറ്റൊരു വാദം. ഇതുതന്നെയാണ് സംഘപരിവാറും പറയുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പു പത്രിക ഹിന്ദു ദേശീയതയെ നിര്‍വചിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ""ഭാരതത്തിെന്‍റ ഭൂമിശാസ്ത്രപരമോ, രാഷ്ട്രീയമോ മാത്രമായ സ്വത്വത്താല്‍ ബന്ധിതമല്ല നമ്മുടെ ദേശീയവീക്ഷണം. അതിന് അപ്പുറം ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യത്തിെന്‍റ അടിത്തറ അതിനുണ്ട്. നമ്മുടെ എല്ലാ ദേശങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും കേന്ദ്രമാണ് ആ പൈതൃകം. ആ സാംസ്കാരിക സ്വത്വമാണ് ഇന്ത്യയുടെ ദേശീയത നിര്‍ണയിക്കുന്നത്. അതിന്റെ ആന്തരസത്ത ഹിന്ദുത്വമാണ്"". ഇന്ത്യന്‍ സംസ്കാരത്തിന്റെ ആന്തരസത്ത ഹിന്ദുത്വമാണെന്നാണ് ബിജെപി പറയുന്നതെങ്കില്‍ അതുതന്നെ മറ്റു വാക്കുകളില്‍ പറയുകയാണ് വീക്ഷണവും ചെയ്യുന്നത്. മൃദുഹിന്ദുത്വത്തില്‍നിന്ന് വര്‍ഗീയതയിലേക്ക് അധികം ദൂരമില്ല എന്നാണിത് കാണിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങള്‍ ബിജെപി കയ്യടക്കുന്നത് വെറുതെയല്ല.

*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 25-10-13

Tuesday, November 6, 2012

കോണ്‍ഗ്രസിന്റെ സ്വന്തം മണല്‍മാഫിയ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ രാമകൃഷ്ണന്‍ അന്തരിച്ചപ്പോള്‍ കണ്ണൂരില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന കെ സുധാകരന്‍ മണല്‍കടത്തുകാരെ വിടുവിക്കാന്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിയത് നിമിഷങ്ങള്‍ക്കകമാണ്. കണ്ണൂര്‍ജില്ലയില്‍ അനുമതിയുള്ള 78 മണല്‍സംഭരണ കടവുകളാണുള്ളത്. എന്നാല്‍, 200ല്‍ അധികം കേന്ദ്രങ്ങളില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്ന മാഫിയാസംഘങ്ങളുണ്ട്. അംഗീകൃത കടവുകളില്‍നിന്ന് പാസില്ലാതെ കടത്തുന്നതും ഈ സംഘംതന്നെയാണ്. ഇ-മണല്‍ സംവിധാനമുണ്ടായിട്ടും യഥേഷ്ടം മണല്‍കള്ളക്കടത്ത് നടക്കുന്നു. ഇത്തരത്തില്‍ കടത്തുന്ന മണലിനാകട്ടെ, വന്‍ തുകയാണ് ഈടാക്കുന്നത്. രൂക്ഷമായ മണല്‍ക്ഷാമമാണ് മാഫിയാസംഘത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഘടകം. പൊലീസിന്റെയും ഭരണക്കാരുടെയും ഒത്താശയോടെ മാത്രമേ മണല്‍കടത്ത് സാധ്യമാകൂ. പൊലീസ് പിടികൂടിയാല്‍ വന്‍ തുകപിഴ ഈടാക്കും എന്നുമാത്രമല്ല, വാഹനം തിരിച്ചുകിട്ടാനും എളുപ്പമല്ല.

പുഴയില്‍നിന്ന് മണല്‍ ശേഖരിച്ച് ഏതെങ്കിലും വ്യക്തിയുടെ സ്ഥലത്ത് സംഭരിച്ചാല്‍ ആ സ്ഥലമുടമയും കേസില്‍ പ്രതിയാകും. ഇപ്പോള്‍ പൊലീസ് പിടികൂടിയ രണ്ടുപേര്‍ മണല്‍ കള്ളക്കടത്തിന് നേതൃത്വം കൊടുത്തത് സുധാകരനെപ്പോലുള്ള ഭരണകക്ഷിക്കാരുടെ ശക്തമായ പിന്‍ബലംകൊണ്ടുമാത്രമാണ്. 2012 ആഗസ്ത് അഞ്ചിനാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് മണല്‍ കള്ളക്കടത്തുകാരായ ലീഗ് ക്രിമിനലുകള്‍ സിപിഐ എം അനുഭാവി രാജുവിനെ കൊലപ്പെടുത്തിയത്. മണല്‍ കള്ളക്കടത്തുകാര്‍ സമാന്തരമായി ഒരു അധോലോകംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. വളപട്ടണം സംഭവത്തിന്റെ തുടക്കം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. പാപ്പിനിശേരിയില്‍നിന്നുള്ള മണല്‍ കള്ളക്കടത്ത് പിടികൂടാനാണ് എസ്ഐ രാജന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന ആരംഭിച്ചത്. പാസില്ലാതെ എത്തിയ ഒരു ലോറി എസ്ഐയെ ഇടിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. ലോറിയിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാള്‍ യൂത്ത് കോണ്‍ഗ്രസ്് അഴീക്കോട് മണ്ഡലം പ്രസിഡന്റ് കല്ലിക്കാടന്‍ രാഗേഷിനെ സമീപിച്ചു. ഭരണകക്ഷി നേതാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ മാഫിയാസംഘത്തെ വിട്ടയക്കുമെന്നായിരുന്നു പ്രതീക്ഷ. അത് നടക്കാതെ വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ എസ്ഐയെ കൈയേറ്റംചെയ്യാന്‍ തുടങ്ങി. അങ്ങനെ, പ്രിന്‍സിപ്പല്‍ എസ്ഐയെ കൈയേറ്റംചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് രാഗേഷിനെ ലോക്കപ്പിലടച്ചത്. തന്നെ പൊലീസ് മര്‍ദിച്ചെന്ന് ലോക്കപ്പില്‍നിന്ന് രാഗേഷ് സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചറിയിച്ചു. ക്ഷുഭിതനായെത്തിയ എംപിയുടെ ഡയലോഗുകള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കേരളം കേട്ടതാണ്. മണല്‍മാഫിയക്കാരെ സംരക്ഷിക്കാനാണ് സുധാകരനായാലും രാഗേഷായാലും സ്റ്റേഷനിലെത്തിയത്. അല്ലാതെ, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനല്ല.

അതുകൊണ്ടുതന്നെ, വളപട്ടണം സംഭവം മറ്റൊന്നിനോട് താരതമ്യപ്പെടുത്താനാകില്ല. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുകമാത്രമല്ല, ഗ്രൂപ്പുവല്‍ക്കരിക്കുകയും ചെയ്തെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒമ്പതു മാസമായി കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഗ്രൂപ്പുതര്‍ക്കമാണ് കാരണം. നിലവിലുണ്ടായിരുന്ന എ ഗ്രൂപ്പുകാരനായ പ്രസിഡന്റിനെ പുകച്ച് പുറത്തുചാടിച്ചു. പകരം വന്നയാള്‍ തന്റെ വിശ്വസ്തനായിരിക്കണമെന്ന നിര്‍ബന്ധം സുധാകരാദികള്‍ക്കുണ്ട്. തിരുവഞ്ചൂരാകട്ടെ, സുധാകരന്റെ ഈ മോഹം അനുവദിക്കില്ലെന്ന പിടിവാശിയിലുമാണ്. അതാണ് വളപട്ടണം സംഭവത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തെരുവുയുദ്ധത്തിലേക്ക് എത്തിച്ചത്. പരസ്പരം പഴിചാരുന്ന പോസ്റ്റര്‍യുദ്ധം ആരംഭിച്ചു. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വിരട്ടി കാര്യങ്ങള്‍ നേടാമെന്ന് നോക്കേണ്ട എന്ന ചുട്ടമറുപടി തിരുവഞ്ചൂരില്‍നിന്ന് വന്നു. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് കാട്ടുനീതിയെന്നു പറയുന്നത് മറ്റാരുമല്ല സ്വന്തം അനുയായികളാണ്. ഇതേ അനുയായികളാണ് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പടമുള്ള ബോര്‍ഡുകള്‍ നശിപ്പിച്ചത്. ധിക്കാരവും അധികാരത്തിന്റെ മത്തും തലയ്ക്കുപിടിച്ച്, മണല്‍ മാഫിയകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും മാനസപുത്രന്മാരായി വിലസുന്ന സുധാകരാദികളെ ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് ഗാന്ധിയന്‍ പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. എംപിയുടെ പേരില്‍ 117-ാം വകുപ്പുപ്രകാരമാണ് കേസെടുത്തത്. 5000 രൂപവരെ പിഴവിധിക്കാവുന്ന കുറ്റംമാത്രമാണത്.

എന്നാല്‍, സ്റ്റേഷനില്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വീക്ഷിച്ച ഏതൊരാള്‍ക്കും അത് ഗൗരവമായ കുറ്റകൃത്യങ്ങളായി മാത്രമേ കാണാനാകൂ. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക (ഐപിസി 332), പൊതുസ്ഥലത്തുവച്ച് പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുക (ഐപിസി 294 ബി), ഭീഷണിപ്പെടുത്തുക (ഐപിസി 506(2), അതിക്രമിച്ച് പൊലീസ് സ്റ്റേഷനില്‍ കടന്നുകയറുക (ഐപിസി 452) തുടങ്ങിയ കുറ്റകൃത്യങ്ങളാണ് വളപട്ടണത്ത് അരങ്ങേറിയത്. എംപി മാത്രമല്ല, രണ്ട് യുഡിഎഫ് എംഎല്‍എമാരും വളപട്ടണം സ്റ്റേഷനിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളാണ്. ഹരിത എംഎല്‍എ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രചരിപ്പിച്ചയാളുടെ മുഖംമൂടി അഴിഞ്ഞുവീണതിനും ഈ സംഭവത്തിലൂടെ ജനം സാക്ഷിയായി. കണ്ണൂരില്‍ ക്രിമിനല്‍രാഷ്ട്രീയം വളര്‍ത്തിയത് സുധാകരന്‍തന്നെയാണ്. മുമ്പ് ഡിസിസി ഓഫീസിലായിരുന്നു ബോംബ് നിര്‍മാണം.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ മലയാളികളെ ഞെട്ടിച്ചതാണ്. അതുകൊണ്ടുതന്നെ വളപട്ടണം സംഭവത്തിന്റെ പശ്ചാത്തലത്തില്‍, മണല്‍ മാഫിയാസംഘത്തെയും മണല്‍ മാഫിയകളില്‍ നിന്ന് മാസപ്പടി പറ്റുന്ന സംരക്ഷകരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഐജിയുടെ അന്വേഷണം മണല്‍മാഫിയകളുടെ രക്ഷകനെ സംരക്ഷിക്കാനാകരുത്. മണല്‍മാഫിയയുടെ സംരക്ഷകരായി അവിടെയെത്തിയ ഭരണകക്ഷി ജനപ്രതിനിധികളെ രാഷ്ട്രീയ കാരണത്താല്‍ കുറ്റവിമുക്തമാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൊലീസ് നിയമവിരുദ്ധമായി ബലപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. കമ്പിപ്രയോഗവും ലാത്തിപ്രയോഗവും നടത്തി മൂന്നാംമുറയില്‍ വൈദഗ്ധ്യം തെളിയിച്ചതും കസ്റ്റഡിയിലിരിക്കെ കൊലപാതകം നടത്താന്‍ മികവ് കാട്ടിയവരുമായ പൊലീസുകാരുടെമേല്‍പോലും നടപടിയെടുക്കാന്‍ മുതിരാതിരുന്ന ഭരണമാണ് യുഡിഎഫിന്റേതെന്ന് ഓര്‍ക്കുക.


*****

എം വി ജയരാജന്‍ , കടപ്പാട് : ദേശാഭിമാനി