Tuesday, November 6, 2012

കോണ്‍ഗ്രസിന്റെ സ്വന്തം മണല്‍മാഫിയ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ രാമകൃഷ്ണന്‍ അന്തരിച്ചപ്പോള്‍ കണ്ണൂരില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന കെ സുധാകരന്‍ മണല്‍കടത്തുകാരെ വിടുവിക്കാന്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിയത് നിമിഷങ്ങള്‍ക്കകമാണ്. കണ്ണൂര്‍ജില്ലയില്‍ അനുമതിയുള്ള 78 മണല്‍സംഭരണ കടവുകളാണുള്ളത്. എന്നാല്‍, 200ല്‍ അധികം കേന്ദ്രങ്ങളില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്ന മാഫിയാസംഘങ്ങളുണ്ട്. അംഗീകൃത കടവുകളില്‍നിന്ന് പാസില്ലാതെ കടത്തുന്നതും ഈ സംഘംതന്നെയാണ്. ഇ-മണല്‍ സംവിധാനമുണ്ടായിട്ടും യഥേഷ്ടം മണല്‍കള്ളക്കടത്ത് നടക്കുന്നു. ഇത്തരത്തില്‍ കടത്തുന്ന മണലിനാകട്ടെ, വന്‍ തുകയാണ് ഈടാക്കുന്നത്. രൂക്ഷമായ മണല്‍ക്ഷാമമാണ് മാഫിയാസംഘത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഘടകം. പൊലീസിന്റെയും ഭരണക്കാരുടെയും ഒത്താശയോടെ മാത്രമേ മണല്‍കടത്ത് സാധ്യമാകൂ. പൊലീസ് പിടികൂടിയാല്‍ വന്‍ തുകപിഴ ഈടാക്കും എന്നുമാത്രമല്ല, വാഹനം തിരിച്ചുകിട്ടാനും എളുപ്പമല്ല.

പുഴയില്‍നിന്ന് മണല്‍ ശേഖരിച്ച് ഏതെങ്കിലും വ്യക്തിയുടെ സ്ഥലത്ത് സംഭരിച്ചാല്‍ ആ സ്ഥലമുടമയും കേസില്‍ പ്രതിയാകും. ഇപ്പോള്‍ പൊലീസ് പിടികൂടിയ രണ്ടുപേര്‍ മണല്‍ കള്ളക്കടത്തിന് നേതൃത്വം കൊടുത്തത് സുധാകരനെപ്പോലുള്ള ഭരണകക്ഷിക്കാരുടെ ശക്തമായ പിന്‍ബലംകൊണ്ടുമാത്രമാണ്. 2012 ആഗസ്ത് അഞ്ചിനാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് മണല്‍ കള്ളക്കടത്തുകാരായ ലീഗ് ക്രിമിനലുകള്‍ സിപിഐ എം അനുഭാവി രാജുവിനെ കൊലപ്പെടുത്തിയത്. മണല്‍ കള്ളക്കടത്തുകാര്‍ സമാന്തരമായി ഒരു അധോലോകംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. വളപട്ടണം സംഭവത്തിന്റെ തുടക്കം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. പാപ്പിനിശേരിയില്‍നിന്നുള്ള മണല്‍ കള്ളക്കടത്ത് പിടികൂടാനാണ് എസ്ഐ രാജന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന ആരംഭിച്ചത്. പാസില്ലാതെ എത്തിയ ഒരു ലോറി എസ്ഐയെ ഇടിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. ലോറിയിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാള്‍ യൂത്ത് കോണ്‍ഗ്രസ്് അഴീക്കോട് മണ്ഡലം പ്രസിഡന്റ് കല്ലിക്കാടന്‍ രാഗേഷിനെ സമീപിച്ചു. ഭരണകക്ഷി നേതാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ മാഫിയാസംഘത്തെ വിട്ടയക്കുമെന്നായിരുന്നു പ്രതീക്ഷ. അത് നടക്കാതെ വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ എസ്ഐയെ കൈയേറ്റംചെയ്യാന്‍ തുടങ്ങി. അങ്ങനെ, പ്രിന്‍സിപ്പല്‍ എസ്ഐയെ കൈയേറ്റംചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് രാഗേഷിനെ ലോക്കപ്പിലടച്ചത്. തന്നെ പൊലീസ് മര്‍ദിച്ചെന്ന് ലോക്കപ്പില്‍നിന്ന് രാഗേഷ് സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചറിയിച്ചു. ക്ഷുഭിതനായെത്തിയ എംപിയുടെ ഡയലോഗുകള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കേരളം കേട്ടതാണ്. മണല്‍മാഫിയക്കാരെ സംരക്ഷിക്കാനാണ് സുധാകരനായാലും രാഗേഷായാലും സ്റ്റേഷനിലെത്തിയത്. അല്ലാതെ, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനല്ല.

അതുകൊണ്ടുതന്നെ, വളപട്ടണം സംഭവം മറ്റൊന്നിനോട് താരതമ്യപ്പെടുത്താനാകില്ല. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുകമാത്രമല്ല, ഗ്രൂപ്പുവല്‍ക്കരിക്കുകയും ചെയ്തെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒമ്പതു മാസമായി കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഗ്രൂപ്പുതര്‍ക്കമാണ് കാരണം. നിലവിലുണ്ടായിരുന്ന എ ഗ്രൂപ്പുകാരനായ പ്രസിഡന്റിനെ പുകച്ച് പുറത്തുചാടിച്ചു. പകരം വന്നയാള്‍ തന്റെ വിശ്വസ്തനായിരിക്കണമെന്ന നിര്‍ബന്ധം സുധാകരാദികള്‍ക്കുണ്ട്. തിരുവഞ്ചൂരാകട്ടെ, സുധാകരന്റെ ഈ മോഹം അനുവദിക്കില്ലെന്ന പിടിവാശിയിലുമാണ്. അതാണ് വളപട്ടണം സംഭവത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തെരുവുയുദ്ധത്തിലേക്ക് എത്തിച്ചത്. പരസ്പരം പഴിചാരുന്ന പോസ്റ്റര്‍യുദ്ധം ആരംഭിച്ചു. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വിരട്ടി കാര്യങ്ങള്‍ നേടാമെന്ന് നോക്കേണ്ട എന്ന ചുട്ടമറുപടി തിരുവഞ്ചൂരില്‍നിന്ന് വന്നു. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് കാട്ടുനീതിയെന്നു പറയുന്നത് മറ്റാരുമല്ല സ്വന്തം അനുയായികളാണ്. ഇതേ അനുയായികളാണ് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പടമുള്ള ബോര്‍ഡുകള്‍ നശിപ്പിച്ചത്. ധിക്കാരവും അധികാരത്തിന്റെ മത്തും തലയ്ക്കുപിടിച്ച്, മണല്‍ മാഫിയകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും മാനസപുത്രന്മാരായി വിലസുന്ന സുധാകരാദികളെ ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് ഗാന്ധിയന്‍ പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. എംപിയുടെ പേരില്‍ 117-ാം വകുപ്പുപ്രകാരമാണ് കേസെടുത്തത്. 5000 രൂപവരെ പിഴവിധിക്കാവുന്ന കുറ്റംമാത്രമാണത്.

എന്നാല്‍, സ്റ്റേഷനില്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വീക്ഷിച്ച ഏതൊരാള്‍ക്കും അത് ഗൗരവമായ കുറ്റകൃത്യങ്ങളായി മാത്രമേ കാണാനാകൂ. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക (ഐപിസി 332), പൊതുസ്ഥലത്തുവച്ച് പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുക (ഐപിസി 294 ബി), ഭീഷണിപ്പെടുത്തുക (ഐപിസി 506(2), അതിക്രമിച്ച് പൊലീസ് സ്റ്റേഷനില്‍ കടന്നുകയറുക (ഐപിസി 452) തുടങ്ങിയ കുറ്റകൃത്യങ്ങളാണ് വളപട്ടണത്ത് അരങ്ങേറിയത്. എംപി മാത്രമല്ല, രണ്ട് യുഡിഎഫ് എംഎല്‍എമാരും വളപട്ടണം സ്റ്റേഷനിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളാണ്. ഹരിത എംഎല്‍എ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രചരിപ്പിച്ചയാളുടെ മുഖംമൂടി അഴിഞ്ഞുവീണതിനും ഈ സംഭവത്തിലൂടെ ജനം സാക്ഷിയായി. കണ്ണൂരില്‍ ക്രിമിനല്‍രാഷ്ട്രീയം വളര്‍ത്തിയത് സുധാകരന്‍തന്നെയാണ്. മുമ്പ് ഡിസിസി ഓഫീസിലായിരുന്നു ബോംബ് നിര്‍മാണം.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ മലയാളികളെ ഞെട്ടിച്ചതാണ്. അതുകൊണ്ടുതന്നെ വളപട്ടണം സംഭവത്തിന്റെ പശ്ചാത്തലത്തില്‍, മണല്‍ മാഫിയാസംഘത്തെയും മണല്‍ മാഫിയകളില്‍ നിന്ന് മാസപ്പടി പറ്റുന്ന സംരക്ഷകരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഐജിയുടെ അന്വേഷണം മണല്‍മാഫിയകളുടെ രക്ഷകനെ സംരക്ഷിക്കാനാകരുത്. മണല്‍മാഫിയയുടെ സംരക്ഷകരായി അവിടെയെത്തിയ ഭരണകക്ഷി ജനപ്രതിനിധികളെ രാഷ്ട്രീയ കാരണത്താല്‍ കുറ്റവിമുക്തമാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൊലീസ് നിയമവിരുദ്ധമായി ബലപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. കമ്പിപ്രയോഗവും ലാത്തിപ്രയോഗവും നടത്തി മൂന്നാംമുറയില്‍ വൈദഗ്ധ്യം തെളിയിച്ചതും കസ്റ്റഡിയിലിരിക്കെ കൊലപാതകം നടത്താന്‍ മികവ് കാട്ടിയവരുമായ പൊലീസുകാരുടെമേല്‍പോലും നടപടിയെടുക്കാന്‍ മുതിരാതിരുന്ന ഭരണമാണ് യുഡിഎഫിന്റേതെന്ന് ഓര്‍ക്കുക.


*****

എം വി ജയരാജന്‍ , കടപ്പാട് : ദേശാഭിമാനി

No comments: