Sunday, November 18, 2012

സജീവമായി തുടരുന്ന ദൈവാസ്തിത്വ സംവാദം

ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചിന്തകള്‍ എല്ലാകാലത്തും മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരുന്ന സമസ്യകളാണ്. സര്‍വചരാചരങ്ങളെയും സൃഷ്ടിക്കുകയും രക്ഷാശിക്ഷകള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന സര്‍വശക്തമായ പ്രതിഭാസമായാണ് ദൈവത്തെ മതസംഹിതകളില്‍ കാണാന്‍ കഴിയുക. ദൈവമെന്ന സങ്കല്‍പനത്തെ യുക്തിവാദികള്‍ പൂര്‍ണമായും നിരാകരിക്കുന്നു. ലോകം സ്വയം ഭൂവാണെന്നും യുക്തിയുക്തം ദൈവാസ്തിത്വം തെളിയിക്കാനാവില്ലെന്നുമാണ് യുക്തിവാദികള്‍ സമര്‍ഥിക്കുന്നത്. ഉന്നത ജീവിതമൂല്യങ്ങളുടെ സമാഹാരം എന്ന നിലയില്‍ ദൈവത്തെകാണുന്നതടക്കം മത-യുക്തിവാദ സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമായ നിരവധി ദൈവ കാഴ്ചപ്പാടുകള്‍ വേറെയുമുണ്ട്.

ചാള്‍സ് ഡാര്‍വിന്‍ (1809-1882) തന്റെ പരിണാമസിദ്ധാന്തം ആവിഷ്കരിച്ചതോടെയാണ് തെളിയിക്കപ്പെടാവുന്ന ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവാസ്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയത്. ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം പ്രത്യേകം പ്രത്യേകം പരസ്പരം മാറ്റാന്‍ കഴിയാത്ത വംശങ്ങളിലായി ദൈവം സൃഷ്ടിച്ചുവെന്നാണ് ബൈബിളില്‍ പറയുന്നത്. എന്നാല്‍ സൂക്ഷ്മജീവികളില്‍നിന്നും പ്രകൃതി നിര്‍ധാരണത്തിലൂടെ (Natural Selection) മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃത്യാതീത ശക്തിയുടെ ഇടപെടലൊന്നുമില്ലാതെ പരിണമിച്ചുണ്ടായതാണെന്നാണ് ഡാര്‍വിന്‍ സിദ്ധാന്തിച്ചത്. ക്രിസ്തീയസഭയെ പ്രകോപിപ്പിക്കുമെന്നും വിശ്വാസിയായ തന്റെ ഭാര്യയെ വേദനിപ്പിക്കുമെന്നും കരുതി ഡാര്‍വിന്‍ തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ മടിച്ചിരുന്നു. പിന്നീട് ആല്‍ഫ്രഡ് റസല്‍ വാലസ് (1823-1913) സമാന ആശയങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോയപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' (1859) പ്രസിദ്ധീകരിച്ചത്. പ്രപഞ്ച സ്രഷ്ടാവ് എന്ന പദവിയില്‍നിന്നും ദൈവത്തെ പരിണാമ സിദ്ധാന്തം നിഷ്കാസനം ചെയ്തു എന്ന് കരുതപ്പെട്ടു.

പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു ഉപജ്ഞാതാവായി കരുതപ്പെടുന്ന ആല്‍ഫ്രഡ് റസല്‍ വാലസ് ദൈവാസ്തിത്വത്തില്‍ വിശ്വസിച്ചിരുന്നു. പരിണാമത്തിലൂടെ രൂപം കൊണ്ട മനുഷ്യനു ആത്മാവ് നല്‍കിയത് ദൈവമാണെന്നും അജൈവവസ്തുക്കളില്‍നിന്നും ജൈവവസ്തുക്കള്‍ രൂപപ്പെട്ടത് ദൈവത്തിന്റെ ഇടപെടലിലൂടെയാണെന്നും വാലസ് അഭിപ്രായപ്പെട്ടിരുന്നു. ദൈവാസ്തിത്വ സംവാദം സമീപകാലത്ത് പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും അമേരിക്കന്‍ സര്‍വകലാശാല കാമ്പസുകളില്‍ സജീവമായി അതിതീവ്രതയോടെ നടന്നുവരുന്നു. ഈശ്വര വിശ്വാസത്തെയും മതവിശ്വാസത്തെയും ആത്മീയതയെയും ന്യായീകരിച്ചുകൊണ്ടും തള്ളികളഞ്ഞുകൊണ്ടുള്ള നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്.

അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് 1990ലാരംഭിച്ച ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജൈവശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് കോളിന്‍സ് രചിച്ച ദൈവത്തിന്റെ ഭാഷയും (The Language of God: A Scientist Presents Evidence for Belief: Free Press: New York: 2006) ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രപ്രചാരകനുമായ റിച്ചാര്‍ഡ്സ് ഡാക്കിന്‍സിന്റെ ദൈവമിഥ്യ (The God Delusion Houghton Mifflin Company: New York: 2006) എന്നീ ഗ്രന്ഥങ്ങളാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

മറ്റ് മതവിശ്വാസികളില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് ഫ്രാന്‍സിസ് കോളിന്‍സ് ദൈവാസ്തിത്വത്തെയും മതചിന്തകളെയും ന്യായീകരിക്കുന്നത്. ഡാര്‍വിനിസത്തിനെതിരായും ഈശ്വരവിശ്വാസത്തെ ന്യായീകരിക്കാനുമായി മുന്നോട്ടുവയ്ക്കാറുള്ള സൃഷ്ടിശാസ്ത്രം, (Creation Science) അഭികല്‍പനാ വാദം Argument from Design) തുടങ്ങിയ സിദ്ധാന്തങ്ങളൊന്നും കോളിന്‍സ് അംഗീകരിക്കുന്നില്ല. ശാസ്ത്രവും മതവും തമ്മില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്നതാണ് കോളിന്‍സിന്റെ അടിസ്ഥാനസമീപനം. ലോകം നിലനില്‍ക്കുന്നത് പരിണാമ സിദ്ധാന്തമടക്കമുള്ള വസ്തുനിഷ്ഠനിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ദൈവസൃഷ്ടിയാണ്. ചില അപൂര്‍വ സാഹചര്യങ്ങളില്‍ ദൈവം മനുഷ്യനന്മ ലക്ഷ്യമാക്കി ഈ നിയമങ്ങള്‍ മാറ്റിമറിക്കും. അല്‍ഭുതകൃത്യങ്ങള്‍ സംഭവിക്കുന്നതിങ്ങനെയാണ്. ലാബറട്ടറിയിലും പള്ളിയിലും ഒരുപോലെ ദൈവത്തെ ആരാധിക്കാമെന്നും ബൈബിളിലേയും ജനിതകശാസ്ത്രത്തിലേയും ദൈവം ഒന്നുതന്നെയെന്നും കോളിന്‍സ് വാദിക്കുന്നു.

ദൈവാസ്തിത്വത്തിനനുകൂലമായി കോളിന്‍സടക്കമുള്ള മതവിശ്വാസികളും ആത്മീയചിന്തകരും മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങളെ ശക്തമായ ഭാഷയില്‍ നിരാകരിക്കുന്ന കൃതിയാണ് റിച്ചാര്‍ഡ് ഡാക്കിന്‍സിന്റെ ദൈവമിഥ്യ (The God Delusion: Richard Dawkins: Houghton Mifflin Company). കുരിശുയുദ്ധകാലം മുതല്‍ മതവിശ്വാസത്തിന്റെ പേരില്‍ നടന്നുവരുന്ന മനുഷ്യക്കുരുതികളെ ഡാക്കിന്‍സ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഏകാധിപതിയും ക്രൂരനുമായ പഴയനിയമത്തിലെ ദൈവം മുതല്‍ കോളിന്‍സും മറ്റും അവതരിപ്പിക്കുന്ന മൂല്യധിഷ്ഠിത ദൈവം വരെയുള്ള വ്യത്യസ്ത ഈശ്വരസങ്കല്‍പനങ്ങളുടെ അശാസ്ത്രീയവും പൊള്ളത്തരങ്ങളും ഡാക്കിന്‍സ് തുറന്നുകാട്ടുന്നുണ്ട്. മനുഷ്യരില്‍ നിലനില്‍ക്കുന്ന മൂല്യബോധം ദൈവത്തിന്റെ സംഭാവനയല്ലെന്നും ജീവപരിണാമ പ്രക്രിയയിലൂടെ സാമൂഹ്യജീവിയായ മനുഷ്യന്‍ സ്വയം ആര്‍ജിച്ച ഗുണസമുച്ചയമാണെന്നും ഡാക്കിന്‍സ് വ്യക്തമാക്കുന്നുണ്ട്. ദൈവമത വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായോ തത്വചിന്താപരമായോ ന്യായീകരണമില്ലെന്നു മാത്രമല്ല ചരിത്രപരമായും സമീപകാല ലോകസാഹചര്യം കണക്കിലെടുക്കുമ്പോഴും അത് മനുഷ്യരാശിയുടെ വിനാശത്തിനു കാരണമാവുമെന്നും ഡാക്കിന്‍സ് വിശദീകരിക്കുന്നു. ഡാക്കിന്‍സിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി സി. രവിചന്ദ്രന്‍ 'നാസ്തികനായ ദൈവം' (ഡി.സി. ബുക്സ് 2010) എന്ന പേരില്‍ ശ്രദ്ധേയമായ ഒരു കൃതി രചിച്ചിട്ടുണ്ട്.

ക്രിട്ടിക്ക് ഓഫ് ഇന്റലിജന്റ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ (Critique of Intelligent Design: Materialism versus Creationism From Antiquity to the Present: John Bellamy Foster, Brett Clark, Richard York: Aakar: Delhi: 2010) ദൈവാസ്തിത്വത്തെ ന്യായീകരിക്കാന്‍ പൊതുവില്‍ പലരും മുന്നോട്ടുവക്കാറുള്ള അഭികല്‍പനാ വാദത്തെ (Argument from Design) പ്രസിദ്ധ ശാസ്ത്രചിന്തകന്‍ ജോണ്‍ ബെല്ലാമി ഫോസ്റര്‍, ബ്രെറ്റ് ക്ളര്‍ക്ക്, റിച്ചാര്‍ഡ് യോര്‍ക്ക് എന്നിവര്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു. എപ്പിക്യൂറസ്, ഡാര്‍വിന്‍, കാറല്‍മാര്‍ക്സ്, ഫ്രോയിഡ് എന്നിവരുടെ ചിന്തകളുടെ അടിസ്ഥാനത്തില്‍ ദൈവാസ്തിത്വം ആത്മീയത തുടങ്ങിയ പരികല്‍പനകള്‍ പുസ്തകത്തില്‍ ശാസ്ത്രീയ സമീപനത്തോടെ വിശകലനം ചെയ്യപ്പെടുന്നു. മന്തിലി റവ്യൂപ്രസ് 2008ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇന്ത്യന്‍ പ്രസാധകരായ ആക്കാര്‍ പുനപ്രസിദ്ധീകരിച്ചിട്ടുള്ളത്.

പ്രസിദ്ധയുക്തിചിന്തകനും ന്യൂറോ സയന്റിസ്റും ദി എന്‍ഡ് ഓഫ് ഫെയിത്ത് The End of Faith: Religion, Terror and the Future of Reason: Sam Haris: WW Morton: London: 2004) എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ സാം ഹാരിസ് ദി മോറല്‍ ലാന്‍ഡ്സ്കേപ്പ് (The Moral Landscape: How Science can determine human values: Sam Harris: Bantam Press: London: 2010)  എന്ന തന്റെ ഗ്രന്ഥത്തിലൂടെ ധാര്‍മികതയുടേയും മൂല്യബോധങ്ങളുടേയും ഉറവിടം മസ്തിഷ്കത്തിന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ നിര്‍ധാരണം ചെയ്തുകൊണ്ട് ഹാരിസ് തെറ്റും ശരിയും നന്മയും തിന്മയും ധാര്‍മിക പരിസരത്തില്‍ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്ന് വാദിക്കുന്നു. ക്രിസ്ത്യന്‍ മുസ്ളീം ഗണിതശാസ്ത്രം ഇല്ലാത്തതുപോലെ ക്രിസ്ത്യന്‍ മുസ്ളീം ധാര്‍മികതയുമില്ലെന്ന് ഹാരിസ് അഭിപ്രായപ്പെടുന്നു.

മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടുവരുന്ന എന്തുകൊണ്ടാണ് മാര്‍ക്സ് ശരിയായിരിക്കുന്നത് Why Marx Was Right: Yale University Press: London: 2011)എന്ന പുസ്തകമെഴുതി പ്രസിദ്ധനായ ഇംഗ്ളണ്ടിലെ ലങ്കാസ്റര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് സാഹിത്യ പ്രൊഫസര്‍ ടെറീ ഈഗിള്‍ടണ്‍ ദൈവവിവാദത്തില്‍ പങ്കെടുത്തുകൊണ്ട് അത്യന്തം ചിന്തോദ്ദീപകമായ ഒരു കൃതി (Reason, Faith and Revolution: Reflections on the God Debate Yale University Press: London: 2009) രചിച്ചിട്ടുണ്ട്. നവനിരീശ്വരത്വത്തേയും ആദ്യകാല വിപ്ളവചിന്തകള്‍ ഉപേക്ഷിച്ച് പ്രതിലോമ ചിന്തകളിലേക്കും പ്രവര്‍ത്തിയിലേക്കും വഴിമാറി സഞ്ചരിക്കുന്ന ക്രിസ്തുമതത്തേയും ഒരുപോലെ വിമര്‍ശനവിധേയനാക്കുന്ന ഈഗിള്‍ടണ്‍ മതവിശ്വാസത്തിനുപകരമായി മറ്റ് മതേതരവാദികള്‍ മുന്നോട്ടുവക്കുന്ന ഉദാരമാനവികതയുടെ (Liberal Humanism) സ്ഥാനത്ത് ആര്‍ദ്രമാനവികതയെന്ന ആശയമാണ്(Tragic Humanism)മുന്നോട്ടുവക്കുന്നത്.

ദൈവാസ്തിത്വമല്ല ചര്‍ച്ച ചെയ്യുന്നതെങ്കിലും ദൈവത്തിന്റെ പേരില്‍ പ്രൊട്ടസ്റന്റ്, ജൂത, മുസ്ളീം മൌലികവാദികള്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യാനും മൌലികവാദ പ്രവണതകളുടെ സാമൂഹ്യവും ആത്മീയവും ഭൌതികവുമായ കാരണങ്ങളന്വേഷിക്കുവാനുമാണ് പ്രസിദ്ധ ആത്മീയ ചിന്തകയായ കാരണ്‍ ആം സ്ട്രോങ് ദി ബാറ്റില്‍ ഫോര്‍ ഗോഡ് (The Battle for God: A history of fundamentalism: Karen Armstrong: Random House: New York: 2000) എന്ന പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.

ഈശ്വരവിശ്വാസം, ആത്മീയത, യുക്തിചിന്ത, ശാസ്ത്രീയവീക്ഷണം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചു തുടര്‍ന്നും പ്രസിദ്ധീകരിച്ചുവരുന്ന പുസ്തകങ്ങളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ദൈവാസ്തിത്വ സംവാദം ഇനിയും ഏറെനാള്‍ തുടരുമെന്നു കരുതേണ്ടിയിരിക്കുന്നു.

****** 
ഡോ. ബി. ഇക്ബാല്‍,കടപ്പാട് :ഗ്രന്ഥാലോകം

No comments: