Saturday, November 24, 2012

ലാല്‍സലാം

രാഷ്ട്രീയദര്‍ശനത്തിന്റെ വഴിത്താരയില്‍ സക്രിയസാന്നിധ്യമായിരുന്ന പി ഗോവിന്ദപ്പിള്ള എന്ന മലയാളിയുടെ പ്രിയപ്പെട്ട "പി ജി" ഓര്‍മയായി. സാമൂഹ്യ, സാഹിത്യ, വൈജ്ഞാനികമണ്ഡലങ്ങളിലെ നിറവെളിച്ചമായ പി ജി എന്ന വലിയ വായനക്കാരന് സാംസ്കാരികകേരളത്തിന്റെ അന്ത്യാഞ്ജലി. എഴുത്തിന്റെയും വായനയുടെയും ലോകത്തോട് വിടചൊല്ലിയ അദ്ദേഹത്തിന്റെ ശരീരം തൈക്കാട് ശാന്തികവാടത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അറിവിന്റെ ജാലകം തുറന്നുവയ്ക്കാന്‍ ഇനി പി ജിയുടെ മരിക്കാത്ത സ്മരണമാത്രമായി. വ്യാഴാഴ്ച രാത്രി 11ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പി ഗോവിന്ദപ്പിള്ളയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.

പെരുന്താന്നി സുഭാഷ്നഗറിലെ വസതിയിലും എ കെ ജി സെന്ററിലും വിജെടി ഹാളിലും പൊതുദര്‍ശനത്തിന് കിടത്തിയ മൃതദേഹത്തില്‍ വിവിധ തുറകളില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സുഭാഷ്നഗറിലെ വീട്ടില്‍നിന്ന് പകല്‍ 11.30ന് വിലാപയാത്രയായി മൃതദേഹം എ കെ ജി സെന്ററില്‍ എത്തിച്ചു. പതിറ്റാണ്ടുകളോളം പി ജിയുടെ മുഖ്യ കര്‍മരംഗമായിരുന്ന എ കെ ജി സെന്ററിന്റെ മുന്നിലെ ഹാളില്‍ കിടത്തിയ മൃതദേഹത്തില്‍ സിപിഐ എം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് രക്തപതാക പുതപ്പിച്ചു. തുടര്‍ന്ന്, വന്‍ ജനാവലി തങ്ങളുടെ പ്രിയങ്കരന് രക്തപുഷ്പങ്ങളും റീത്തുകളും അര്‍പ്പിച്ചു.
 (കെ ശ്രീകണ്ഠന്‍)

ജനഹൃദയങ്ങളിലേക്ക് സംക്രമിച്ച പ്രഭാഷണകല

"അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല; കൈവച്ച മേഖലകളിലൊന്നും സ്വന്തം മുദ്ര പതിപ്പിക്കാതെ അദ്ദേഹം വിട്ടിരുന്നുമില്ല"- ഇംഗ്ലീഷ് സാഹിത്യത്തിന്റെ സകലമേഖലകളും അടക്കിവാണ ഡോ.സാമുവല്‍ ജോണ്‍സണെക്കുറിച്ച് ജീവചരിത്രകാരന്‍ ജെയിംസ് ബോസ്വെല്‍ നടത്തിയ നിരീക്ഷണമാണിത്. കവി, ഉപന്യാസകാരന്‍, ജീവചരിത്രകാരന്‍,നിഘണ്ടൂകാരന്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വിജയകരമായി വ്യാപരിച്ച ഡോ. ജോണ്‍സന്റെ ധൈഷണികവ്യാപ്തി ചൂണ്ടിക്കാട്ടാനാണ് ബോസ്വെല്‍ ഈ നിരീക്ഷണം നടത്തിയത്. പി ജിയുടെ ധൈഷണികജീവിതത്തിനും ബാധകമായ പരാമര്‍ശമാണിത്. എന്നാല്‍, സാഹിത്യത്തിലെ ധൈഷണികജീവിതം മാത്രമായിരുന്നില്ല പി ജിയുടേത്. സാഹിത്യവും കലയും തത്വചിന്തയും പുരാണവും രാഷ്ട്രീയവും എന്നുവേണ്ട, മനുഷ്യജീവിതവും മാനവികതയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പി ജിയില്‍ സംഗമിച്ചു; "മനുഷ്യത്വമായതൊന്നും തനിക്ക് അന്യമല്ലെ"ന്ന മാര്‍ക്സിന്റെ വാക്കുകള്‍ സാക്ഷാല്‍ക്കരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

സാധാരണഗതിയില്‍ പെട്ടെന്നാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഈ ധൈഷണികജീവിതത്തില്‍ നിന്ന് പ്രസരിച്ച പ്രകാശം ജനങ്ങളിലെത്തിക്കാന്‍ എഴുത്തിനൊപ്പം പി ജി തെരഞ്ഞെടുത്ത മേഖല പ്രഭാഷണത്തിന്റേതായിരുന്നു. ഏഴു പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ-സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് വേദികളിലാണ് പിജിയുടെ പ്രസംഗകല ജനങ്ങളെ ഉണര്‍ത്തുകയും ഉന്മേഷം കൊള്ളിക്കുകയും ചെയ്തത്. ഗ്രാമ-നഗര ഭേദമില്ലാതെ കേരളത്തിനകത്തും പുറത്തും അദ്ദേഹം ഓടിനടന്നു പ്രസംഗിച്ചു. പണ്ഡിത-പാമര വേര്‍തിരിവില്ലാതെ ഏതു സദസ്സിനോടും അദ്ദേഹം അര്‍ഥപൂര്‍ണമായി സംവദിച്ചു. കൈയിലൊരു സഞ്ചിയും അതില്‍ നിറയെ പുസ്തകങ്ങളുമായി ബസില്‍ കയറിയും ഓട്ടോ പിടിച്ചും നടന്നും പ്രസംഗവേദികളില്‍ നിന്ന് പ്രസംഗവേദികളിലേക്ക് അദ്ദേഹം സഞ്ചരിച്ചു. രാഷ്ട്രീയമോ സാഹിത്യമോ ദര്‍ശനമോ എന്തുമാകട്ടെ, ആര്‍ക്കും മനസിലാകുന്ന മട്ടില്‍ ലളിതസുന്ദരമായി അദ്ദേഹം അവതരിപ്പിച്ചു. പ്രഭാഷണകലയിലെ അഗ്രഗണ്യന്‍ എന്ന് പി ജിയെപ്പറ്റി ആരും പറഞ്ഞിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഏതൊരാള്‍ക്കും അയത്നലളിതമായി ഗ്രഹിക്കാവുന്നവയായിരുന്നു. ശരാശരിയില്‍ കുറഞ്ഞ പൊക്കത്തെ ശബ്ദത്തിന്റെ ഗരിമ കൊണ്ട് അദ്ദേഹം കീഴടക്കി. ഏതൊരു നല്ല പ്രഭാഷകനെയുംപോലെ വിഷയത്തിന്റെ ഉള്ളടക്കത്തോടൊപ്പം അവതരണത്തിലും പി ജിയുടെ പ്രഭാഷണം വേറിട്ടു നിന്നു. അക്ഷരശുദ്ധിയും സ്വരഭേദക്രമത്തോടെയുള്ള താളാത്മക അവതരണവും ആ പ്രഭാഷണങ്ങള്‍ക്ക് ആടയാഭരണങ്ങളൊരുക്കി. ഊന്നിപ്പറയേണ്ട കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുറപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. സംസാരിക്കുമ്പോഴൊന്നും വിക്ക് പ്രകടിപ്പിക്കാത്ത പി ജി പ്രസംഗിക്കുമ്പോള്‍ പലപ്പോഴും വിക്കുന്നതു കാണാമായിരുന്നു. പക്ഷേ, അത് സംസാരത്തിലെ ദൗര്‍ബല്യമായിരുന്നില്ല. മറിച്ച് തന്റെ ആശയം ഫലപ്രദമായി ശ്രോതാക്കളിലേക്ക് സംക്രമിപ്പിക്കാന്‍ ഇണങ്ങിയ വാക്കിനുവേണ്ടിയുള്ള അന്വേഷണമായിരുന്നു. വിക്കിത്തുടങ്ങുന്ന അക്ഷരംകൊണ്ടു തുടങ്ങുന്നതായിരിക്കുകയില്ല അതവസാനിക്കുമ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്ന വാക്കെന്നത് ഇതിന് തെളിവാണ്. വാക്കുകളിലെ താളാത്മകതയും അംഗവിക്ഷേപങ്ങളുടെ ആരോഹണാവരോഹണങ്ങളും കണ്ണുകളിലെയും മുഖത്തെയും പേശീചലനങ്ങളുമൊക്കെ സമഞ്ജസമായി അദ്ദേഹത്തിന്റെ പ്രഭാഷണത്തിലുടനീളം സമ്മേളിച്ചു. എത്ര വലിയ സദസ്സായാലും വേദിയിലും സദസ്സിലുമുള്ള ഓരോരുത്തര്‍ക്കും തങ്ങളോടുതന്നെയാണ് പി ജി സംസാരിക്കുന്നതെന്ന തോന്നലും ആ പ്രഭാഷണങ്ങള്‍ ഉളവാക്കി. അതുതന്നെയായിരുന്നു ആ പ്രഭാഷണങ്ങളുടെ ഏറ്റവും വലിയ വിജയവും.
(കെ വി സുധാകരന്‍)

പി ജിയും ദേശാഭിമാനിയും

പി ജി എന്ന ബഹുമുഖപ്രതിഭയ്ക്ക് ദേശാഭിമാനിയുമായുള്ള ബന്ധം നിര്‍വചനങ്ങള്‍ക്കതീതം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായിരുന്ന ദേശാഭിമാനി 1964ല്‍ സിപിഐ എം രൂപീകരണംമുതല്‍ പാര്‍ടി മുഖപത്രമായി. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ദേശാഭിമാനിയുടെ ബൗദ്ധിക ഉറവിടങ്ങളിലൊന്നായി. പത്രാധിപരായി ദേശാഭിമാനിയെ നയിച്ചു. ആധുനിക കാലത്തെ കമ്യൂണിസ്റ്റ് ജിഹ്വയായി ദേശാഭിമാനിയെ വളര്‍ത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചു. ഒരിക്കല്‍ പ്രസംഗത്തില്‍ പി ജി പറഞ്ഞു: ""ലോകത്തിലെ ലക്ഷണമൊത്ത ഒരു ഡസന്‍ ഇടതുപക്ഷ-കമ്യൂണിസ്റ്റ് പത്രങ്ങളെ പരിഗണിച്ചാല്‍ അതിലൊന്ന് ദേശാഭിമാനിയാണ്."" കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണമുള്ള ചൈനയിലെ പീപ്പിള്‍സ് ഡെയ്ലി, ചൈനാ ഡെയ്ലി, ക്യൂബയിലെ ഗ്രാന്‍മ, മുതലാളിത്ത ലോകത്തിലെ കമ്യൂണിസ്റ്റ് പത്രങ്ങളായ ഫ്രാന്‍സിലെ ലാ ഹുമാനിത്തെ , ഇംഗ്ലണ്ടിലെ മോണിങ് സ്റ്റാര്‍, ജപ്പാനിലെ അക്കഹാത്ത തുടങ്ങിയ പത്രങ്ങളുടെ പേരുകള്‍ നിരത്തി. ഈ ഗണത്തിലാണ് മലയാളത്തിലെയും ഇന്ത്യയിലെയും വന്‍കിട പത്രങ്ങളിലൊന്നായി മാറിയ ദേശാഭിമാനിയും ഉള്‍പ്പെടുന്നതെന്ന് ആവേശത്തോടെ പി ജി പറഞ്ഞു.

1973ല്‍ പ്ലമാഗ് റോട്ടറി പ്രസില്‍ അച്ചടിച്ച് കേരളത്തില്‍ ഇറങ്ങുന്ന ആദ്യത്തെ പത്രമായി ദേശാഭിമാനി. വളര്‍ച്ചയുടെ ഈ ഘട്ടങ്ങളിലടക്കം ഏതാനും പതിറ്റാണ്ടുകളില്‍ പത്രാധിപര്‍ എന്ന നിലയില്‍ പി ജി നിര്‍വഹിച്ച പങ്ക് മറക്കാനാകാത്ത ചരിത്രം. പത്രാധിപസമിതിയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ദേശാഭിമാനിയുമായുള്ള ആത്മബന്ധം പി ജിക്ക് ജീവശ്വാസമായിരുന്നു. ബൂര്‍ഷ്വാ പത്രങ്ങളുമായി മത്സരിക്കുന്ന ദേശാഭിമാനി ഒരു സമ്പൂര്‍ണ വാര്‍ത്താപത്രമാകണമെന്ന കാഴ്ചപ്പാട് ഇ എം എസിനോടൊപ്പം അവതരിപ്പിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹം ജാഗരൂകനായിരുന്നു. മറ്റ് പാര്‍ടികളുടെ വാര്‍ത്തകളും കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങളും കൊടുത്തുതുടങ്ങിയത് പി ജി പത്രാധിപരായ കാലത്താണ്. സിപിഐ എമ്മിന്റെ മുഖ്യ എതിരാളിയായി എ കെ ആന്റണി നില്‍ക്കുന്ന ഘട്ടത്തില്‍ ആന്റണിയുടെ ഫോട്ടോ ദേശാഭിമാനിയില്‍ വന്നത് പത്രലോകത്ത് വലിയ സംഭാഷണവിഷയമായിരുന്നു.

പത്രാധിപസമിതിയിലെ ഭിന്നാഭിപ്രായങ്ങള്‍ക്കിടെ പി ജിയുടെ തീര്‍പ്പിനെത്തുടര്‍ന്ന് പത്രത്തില്‍ ഇടംനേടിയ ആന്റണിചിത്രമായിരുന്നു. വിവിധ പാര്‍ടികളുടെ വാര്‍ത്ത മാത്രമല്ല, ഏത് പൗരനും അറിഞ്ഞിരിക്കേണ്ടതും അറിയാന്‍ ആഗ്രഹിക്കുന്നതുമായ എല്ലാ വാര്‍ത്തയും നല്‍കണം എന്ന കാഴ്ചപ്പാടായിരുന്നു. സിനിമ, നാടകം, കായികരംഗം, അങ്ങാടി നിലവാരം, തൊഴില്‍, കമ്പോളം, ശാസ്ത്രം എന്നുവേണ്ട വാര്‍ത്താ പ്രാധാന്യമുള്ള ഒന്നും അന്യമാകാന്‍ പാടില്ല എന്ന് പി ജി നിഷ്കര്‍ഷിച്ചിരുന്നു. ദേശാഭിമാനി സിപിഐ എം മുഖപത്രമായശേഷം പ്രസിദ്ധീകരിച്ച രണ്ട് പതിറ്റാണ്ടിലെ മുഖപ്രസംഗങ്ങളില്‍ നല്ലൊരു പങ്ക് പി ജിയുടേതായിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ പടച്ചട്ടയണിഞ്ഞ പത്രാധിപരുടെ മുഖപ്രസംഗങ്ങള്‍ നാടിനും കമ്യൂണിസ്റ്റുകാര്‍ക്കും വഴികാട്ടിയായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉരുക്കുകോട്ടകള്‍ ഇടിച്ചുതകര്‍ക്കാനുള്ള ആവേശവും ആശയബലവും നല്‍കുന്നതായിരുന്നു നല്ല ഉള്ളടക്കവും തീക്ഷ്ണമായ ഭാഷയുമുള്ള ആ മുഖപ്രസംഗങ്ങള്‍. പുരോഗമന പ്രസ്ഥാനങ്ങളോട് തോള്‍ചേര്‍ന്നുനിന്ന ലോകപ്രതിഭകള്‍ അന്തരിക്കുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവിന്റെ ചെമ്പനിനീര്‍പ്പൂക്കളായി പി ജിയുടെ എഡിറ്റോറിയലുകള്‍ മാറി. കറുത്തവന്റെ പാട്ടുകാരനായിരുന്ന പോള്‍ റോബ്സന്‍ മരിച്ചതടക്കമുള്ള സന്ദര്‍ഭങ്ങളില്‍ മുഖപ്രസംഗങ്ങളിലെ വ്യത്യസ്തത കാണാം. വിവിധ ഭാഷകളിലെ മഹാകവികളുടെ കാവ്യശകലങ്ങളായിരിക്കും പലപ്പോഴും എഡിറ്റോറിയലുകളുടെ തലക്കെട്ടുകള്‍. വൈലോപ്പിള്ളി എഴുതിയ "ചോരതുടിക്കും ചെറുകൈയുകളേ പേറുക വന്നീ പന്തങ്ങള്‍" പോലുള്ള വരികള്‍ തലക്കെട്ടുകളായി. അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയപ്പോള്‍ "ഇത്തിരിപ്പൂക്കളും കണ്ണീരുമര്‍പ്പിച്ചു നിര്‍ത്തുകയില്ലിവര്‍ സത്യം" എന്ന ഏഴാച്ചേരിയുടെ കവിതയിലെ വരികളാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ടാക്കിയത്.
മഷിയുണങ്ങാത്ത പേനയും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായാണ് പി ജിയെ ആ കാലങ്ങളില്‍ കണ്ടിട്ടുള്ളത്. ആദ്യകാലത്ത് അന്നത്തെ പേരുകേട്ട സിഗാര്‍ ബ്രാന്‍ഡായിരുന്നു കൈയില്‍. പലപ്പോഴും കൈവിരലുകള്‍ക്കിടയില്‍ എരിയുന്ന ചുരുട്ടുമുണ്ടാകും. ക്യൂബ സന്ദര്‍ശിച്ച മടങ്ങിയ ഇ കെ നായനാര്‍ പി ജിക്ക് സമ്മാനിച്ചത് ഒരു പെട്ടി ഹവാന ചുരുട്ടായിരുന്നു. മലയാള ചലച്ചിത്രത്തിന്റെ ഗുണപരമായ പരിണാമത്തിന് ഗതിവേഗം നല്‍കിയ പത്രാധിപശ്രേഷ്ഠനായിരുന്നു പി ജി. ജി അരവിന്ദന്റെ ഉത്തരായനം സിനിമയ്ക്ക് "അഭ്രപാളിയിലെ മകരസംക്രമം" എന്ന തലക്കെട്ടോടെ എഴുതിയ നിരൂപണം പുതിയൊരു ആസ്വാദനലോകത്തെ സൃഷ്ടിച്ചു. വയലാര്‍ രാമവര്‍മയുമായി നല്ല ഹൃദയബന്ധമായിരുന്നു എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍, "വാളല്ലെന്‍ സമരായുധം ഝണഝണ ധ്വാനം മുഴക്കീടുവാ- നാളല്ലെന്‍ കരവാളുവിറ്റൊരു മണിപ്പൊന്‍വീണ വാങ്ങിച്ചു ഞാന്‍" എന്ന് സര്‍ഗസംഗീതത്തില്‍ എഴുതിയപ്പോള്‍ വാള്‍ വിറ്റ് മണിവീണ വാങ്ങിയ ദന്തഗോപുരവാസിയെപ്പറ്റി വിമര്‍ശനാത്മകമായ നിരൂപണം ദേശാഭിമാനിയില്‍ വന്നു. അതിന് മറുപടിയായി പിന്നീട് വയലാര്‍ ഒരു കവിത തന്നെ എഴുതി. "എന്റെ ദന്തഗോപുരത്തിലേക്കൊരു ക്ഷണക്കത്ത്" എന്ന കവിതയിലൂടെ "ഉടവാളുരുക്കി ഞാന്‍ വീണതീര്‍ത്തത് നാട്ടി- ലുറക്കുപാട്ടുംപാടി സഞ്ചരിക്കുവാനല്ല" എന്നായിരുന്നു. കമ്യൂണിസ്റ്റ് പത്രഭാഷ ഏറ്റവും സാധാരണക്കാര്‍ക്ക് മനസിലാകുന്നതാകണമെന്ന നിര്‍ബന്ധബുദ്ധി ഇ എം എസിനെപ്പോലെ പി ജിയും പുലര്‍ത്തി. അതിന് ഇണങ്ങുംമട്ടിലാണ് ഇംഗ്ലീഷ് പദങ്ങള്‍ക്ക് പരിഭാഷ നല്‍കിയത്. ആദ്യകാലത്ത് ഫ്യുവല്‍ എന്നതിന് ദേശാഭിമാനിയില്‍ വിറക് എന്നാണ് പരിഭാഷപ്പെടുത്തിയത്. കാരണം സാധാരണക്കാര്‍ക്ക് അക്കാലത്ത് ഇന്ധനം എന്നുപറഞ്ഞാല്‍ മനസിലാകില്ലായിരുന്നു. കരിങ്കാലി, കരിങ്കള്ളന്‍, കരിഞ്ചന്ത തുടങ്ങിയ നിരവധി മലയാളപദങ്ങള്‍ കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനത്തിന്റെ സംഭാവനയാണ്. ഈ കാര്യങ്ങളിലെല്ലാം സമുന്നതമായ സംഭാവനയാണ് പത്രാധിപരായിരുന്ന പി ജിയുടേത്.
(ആര്‍ എസ് ബാബു)

ചരിത്രം മുമ്പേ കണ്ട പത്രാധിപ പ്രതിഭ

""1971 നവംബറിലെ ഒരു ദിവസം. കൊച്ചി ദേശാഭിമാനി ഓഫീസ് രവിപുരത്തായിരുന്നു. തിരുവനന്തപുരത്തു നിന്നു പി ജി എന്നെ ഫോണില്‍ വിളിച്ചു. പതിവില്ലാത്തവിധം സ്വരത്തിനു ഗൗരവം. പത്രം ബംഗ്ലാദേശ് വിമോചന സമരം കൈകാര്യംചെയ്യുതിനെക്കുറിച്ചാണ് പി ജി സംസാരിച്ചത്. വിമോചനസമരത്തിന്റെ ഗതി അതിവേഗം മാറാന്‍ പോകുകയാണെന്നും ഒരു ലോകയുദ്ധത്തിന്റെ മണം വരുന്നുണ്ടെന്നും പി ജി മുറിയിപ്പ് നല്‍കി. പത്രം ഈ പോരാട്ടത്തിെന്‍റ മാനവും ആഴവും പൂര്‍ണമായി പ്രതിഫലിപ്പിക്കണമെന്നും ഉപദേശിച്ചു."" പത്രാധിപര്‍ എന്ന നിലയില്‍ പി ജിക്കൊപ്പമുണ്ടായിരുന്ന ആവേശകരമായ നാളുകള്‍ ഓര്‍ക്കുകയായിരുന്നു ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ടി വി പത്മനാഭന്‍.

പത്രത്തിനു വീറും ഉള്‍ക്കാഴ്ചയും പകരാന്‍ പി ജി നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്. അവയില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന ഒന്നാണ് ബംഗ്ലാദേശ് വിമോചന സമരം. ഈ പോരാട്ടത്തിന്റെ കാണാച്ചരടുകളും മറ്റും പി ജി എഡിറ്റോറിയല്‍ യോഗങ്ങളില്‍ വിശദീകരിച്ചു. കാലം കഴിഞ്ഞശേഷം വെളിച്ചം കണ്ട അമേരിക്കയുടേയും റഷ്യയുടെയും രഹസ്യരേഖകള്‍ സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍കൂടി കഴിഞ്ഞപ്പോള്‍ പി ജിയെന്ന അസാധാരണ പ്രതിഭയെക്കുറിച്ച് ഓര്‍ത്ത് ഏറെ അത്ഭുതപ്പെട്ടുപോയെന്ന് പത്മനാഭന്‍ പറഞ്ഞു. അമേരിക്കയുടെ രഹസ്യരേഖകളില്‍ പറഞ്ഞ പല കാര്യങ്ങളും ഇന്നും അധികം പേര്‍ക്കും അറിയില്ല. അതുകൂടി അറിഞ്ഞാലേ പി ജിയിലെ ക്രാന്തദര്‍ശിയായ പത്രാധിപരെയും ആഴമുള്ള മാര്‍ക്സിസ്റ്റ് മനസ്സിനെയും പൂര്‍ണമായി കണ്ടെത്താനാകൂ. പി ജി പത്രാധിപജീവിതം തുടങ്ങിയത് കോഴിക്കോട് ദേശാഭിമാനിയിലാണ്. അതിനു മുമ്പു പത്രപ്രവര്‍ത്തനവുമായി പരിചയമില്ല. പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. മുഖപ്രസംഗവും ലേഖനങ്ങളും വാര്‍ത്താ വിശകലനങ്ങളും മാത്രമെഴുതി പുതിയ മേഖലയിലെ പ്രവര്‍ത്തനം ഒതുക്കിനിര്‍ത്താന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. വാര്‍ത്താ ഡെസ്കിലെ എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായാണ് വരവ്. പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചത് സീനിയര്‍ കമ്പോസിറ്റര്‍മാരില്‍നിന്നാണെന്ന് പി ജി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

കോഴിക്കോട്ട് 1966 ല്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ചേര്‍ന്നു. യോഗതീരുമാനം അറിയിക്കാന്‍ ജനറല്‍ സെക്രട്ടറി പി സുന്ദരയ്യ പത്രസമ്മേളനം വിളിച്ചു. മുഖ്യപത്രാധിപരായിരുന്നിട്ടും പി ജി തന്നെ റിപ്പോര്‍ട്ടിങ് ജോലി ഏറ്റെടുത്തു. അന്നത്തെ പതിവനുസരിച്ച് ഒരാഹ്വാനത്തോടെയാണ് വാര്‍ത്തയ്ക്ക് പി ജി തുടക്കമിട്ടത്. ജനറല്‍ സെക്രട്ടറി പറഞ്ഞ കാര്യങ്ങളുടെ സത്ത പ്രതിഫലിപ്പിക്കുന്ന തുടക്കമല്ലേ കൂടുതല്‍ നല്ലതെന്നു ചോദിക്കണമെന്നുണ്ട്. ഒരു മടി. എങ്ങനെ പറയും. പി ജിയുമായി പരിചയപ്പെട്ടിട്ട് അല്‍പ്പനാളേ ആയുള്ളൂ. പിടിഐ അടിച്ചത് എന്താണെന്ന് പ്രിന്ററില്‍ നോക്കി. പിടിഐ യുടെ സുബ്രഹ്മണ്യമാണ് പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാംതരം വാര്‍ത്തയാണ് അദ്ദേഹം എഴുതിയത്. രാഷ്ട്രീയമായി ഉള്‍ക്കാമ്പുള്ള ഇന്‍ട്രോ. പിടിഐയുടെ ആദ്യ ടേക്കുകള്‍ പി ജിയുടെ മേശപ്പുറത്ത് വച്ചു. ബാക്കി ടേക്കുകള്‍ പ്രതീക്ഷിച്ച് പ്രിന്ററിനു മുന്നില്‍ നിന്നപ്പോള്‍, "ഫഷ്ട്" എന്നുറക്കെ പറഞ്ഞുകൊണ്ട് പി ജി ചാടി വന്നു. സുബ്രഹ്മണ്യത്തിനുള്ള അഭിനന്ദനമായിരുന്നു അത്. എഴുതിത്തന്ന പേജുകള്‍ തിരിച്ചു വാങ്ങി. പിടിഐയുടെ ഇന്‍ട്രോ സ്വീകരിച്ച് വാര്‍ത്ത മാറ്റി എഴുതി. 46 കൊല്ലം മുമ്പു നടന്ന ആ സംഭവം പത്മനാഭന്റെ മങ്ങാത്ത ഓര്‍മയാണ്. ആരില്‍നിന്നും പഠിക്കാനുള്ള പി ജിയുടെ സന്നദ്ധതയാണ് കണ്ടത്.
(ഷഫീഖ് അമരാവതി)

വിടവാങ്ങിയത് ആത്മകഥയും സുന്ദരയ്യയുടെ ജീവചരിത്രവും പൂര്‍ത്തിയാക്കാതെ

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളും സിപിഐ എം സ്ഥാപക സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജീവചരിത്രവും സ്വന്തം ജീവിതകഥയും പൂര്‍ത്തിയാക്കാതെയാണ് പി ജി വിടവാങ്ങിയത്. ഈ രണ്ടു കൃതികളും പൂര്‍ണമാകുംമുമ്പ് അദ്ദേഹം യാത്രയായപ്പോള്‍ മലയാള ജീവചരിത്രസാഹിത്യത്തിനും രാഷ്ട്രീയചരിത്രത്തിനും അത് തീരാനഷ്ടമായി.

സുന്ദരയ്യയെ ഗുരുതുല്യനായിട്ടാണ് പി ജി കണക്കായിരുന്നത്. ബോംബെ ജീവിതകാലത്ത് അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ ജീവിതകഥ എഴുതണമെന്നത് പി ജിയുടെ വലിയ ആഗ്രഹമായിരുന്നു. എഴുപതുകള്‍വരെയുള്ള സുന്ദരയ്യയുടെ ജീവിതവഴികള്‍ പി ജിക്ക് മനഃപാഠമായിരുന്നു. എന്നാല്‍, അതിനുശേഷമുള്ള ജീവിതത്തിന്റെ സൂക്ഷ്മവിശകലനത്തിന് ആവശ്യമായ രേഖകളുണ്ടായിരുന്നില്ല. പുസ്തകം എഴുതാന്‍ തുടങ്ങിയപ്പോള്‍ സഹായിയായ വിപിന്‍ചന്ദിനെ പി ജി ഹൈദരാബാദിലേക്കയച്ചു. അവിടത്തെ ഇടവഴികള്‍പോലും ഓര്‍മയിലുണ്ടായിരുന്ന പി ജി കാണേണ്ടുന്ന സഖാക്കളുടെ ലിസ്റ്റും കിട്ടേണ്ടുന്ന രേഖകളുടെ വിവരങ്ങളും നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ രണ്ടാംവാരം ഹൈദരാബാദിലെത്തിയ വിപിന്‍ ഒരാഴ്ച അവിടെ താമസിച്ചപ്പോഴേക്കും പി ജി ആവശ്യപ്പെട്ട രേഖകളെല്ലാം സഖാക്കള്‍ കണ്ടെത്തി നല്‍കി. എന്നാല്‍, ചരിത്രരേഖകളുമായി വിപിന്‍ തിരികെയെത്തിയപ്പോഴേക്കും പി ജി കൂടുതല്‍ ക്ഷീണിതനായിരുന്നു. രേഖകളെല്ലാം കിട്ടിയെന്ന് വിപിന്‍ പറഞ്ഞപ്പോള്‍ നമുക്ക് ഉടനെ എഴുതാം എന്ന് പറയാനേ പി ജിക്ക് കഴിഞ്ഞുള്ളൂ.

എന്നാല്‍, ആത്മകഥയെഴുതാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ദേശാഭിമാനി വാരിക പത്രാധിപര്‍ കെ പി മോഹനന്റെ നിര്‍ബന്ധത്തെതുടര്‍ന്നാണ് പുല്ലുവഴിയില്‍ ആരംഭിക്കുകയും കമ്യൂണിസ്റ്റ് മുന്നേറ്റചരിത്രത്തിന്റെ ഭാഗമാകുകയുംചെയ്ത ജീവിതത്തിന് അക്ഷരരൂപം നല്‍കാന്‍ പി ജി തീരുമാനിച്ചത്. 52 വരെയുള്ള ജീവിതകഥ 11 അധ്യായങ്ങളിലായി പൂര്‍ത്തിയാക്കി. അടുത്ത അധ്യായത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോഴാണ് ആശുപത്രിയിലായത്. ആത്മകഥയില്‍ പി കൃഷ്ണപിള്ള തന്നെ കമ്യൂണിസ്റ്റാക്കിയ കഥ പ്രചോദനമേകുന്ന രീതിയില്‍ വിവരിച്ചിട്ടുണ്ട്. കൃഷ്ണപിള്ള അന്വേഷിച്ചെത്തുന്ന വഴിത്തിരിവായ ജീവിതമുഹൂര്‍ത്തം വിവരിക്കുന്ന ആത്മകഥാധ്യായത്തിന് നല്‍കിയിരിക്കുന്ന പേര് "വന്നു കണ്ടു കീഴടക്കി" എന്നാണ്.

അവസാനകൃതികള്‍ എത്തിയത് അന്ത്യയാത്രയുടെ നാളില്‍


ദീര്‍ഘകാലമായി താന്‍ ആഗ്രഹിച്ച രണ്ടു പുസ്തകം അച്ചടിച്ചുവന്നത് കാണാന്‍ കഴിയാതെയാണ് പി ജി വിടവാങ്ങിയത്. എന്നാല്‍, ഈ രണ്ടു പുസ്തകവും പി ജിയുടെ അന്ത്യയാത്രയുടെ നാളില്‍ത്തന്നെ അച്ചടി കഴിഞ്ഞെത്തിയത് തികഞ്ഞ യാദൃച്ഛികതയായി. ഡല്‍ഹി ആകാര്‍ ബുക്സ് പ്രസിദ്ധീകരിച്ച "ഭക്തി മൂവ്മെന്റ് ഇന്‍ ഇന്ത്യ: റിനൈസന്‍സ് ഓര്‍ റിവൈവലിസം" എന്ന ഇംഗ്ലീഷ് കൃതി, ചിന്ത പബ്ലിഷേഴ്സിന്റെ കേരള നവോത്ഥാനം(നാലാം സഞ്ചിക): മാധ്യമപര്‍വം എന്നിവയാണ് ഈ ഗ്രന്ഥങ്ങള്‍. അനാരോഗ്യം വളരെയധികം അലട്ടിയ സന്ദര്‍ഭത്തിലാണ് പി ജി ഇവ രണ്ടും തയ്യാറാക്കിയത്.

കേരള നവോത്ഥാനം എന്ന സഞ്ചികയുടെ നാലാം ഭാഗമാണ് മാധ്യമപര്‍വം. നവോത്ഥാനകാലഘട്ടത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ വികാസഗതിയും കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനം മലയാളിയുടെ സംസ്കാരത്തിലും സംവേദനത്തിലും വരുത്തിയ മാറ്റങ്ങളും വിശദീകരിക്കുന്ന കൃതി. ഒപ്പം മലയാളമനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമവികാസ ചരിത്രത്തില്‍ നേടിയ സ്ഥാനവും കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ നാള്‍വഴിയും ഇതില്‍ അവതരിപ്പിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാധ്യമങ്ങള്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലേക്കും ഈ കൃതി വിരല്‍ചൂണ്ടുന്നു. വര്‍ത്തമാനപത്രങ്ങള്‍ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന കടമയാണ് നിര്‍വഹിക്കേണ്ടതെന്ന ആഹ്വാനവും പി ജി മുഴക്കുന്നു. ഈ കൃതിയില്‍ കണ്ടേക്കാവുന്ന പോരായ്മകള്‍ ചൂണ്ടിക്കാണിക്കണമെന്നും അടുത്ത പതിപ്പില്‍ അവ പരിഹരിക്കാമെന്നും പറഞ്ഞിട്ടുമുണ്ട്. വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചും പകര്‍ത്തി എഴുതിയും പുസ്തകം തയ്യാറാക്കാന്‍ പി ജിയെ സഹായിച്ചത് വിപിന്‍ ചന്ദാണ്. പുസ്തകം എത്രയും വേഗം പുറത്തിറക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ചിന്ത പബ്ലിഷേഴ്സ്. എന്നാല്‍, സമയവുമായുള്ള മല്‍പ്പിടിത്തത്തില്‍ പി ജി ആദ്യം കടന്നുപോയി.

"ഭക്തി മൂവ്മെന്റ് ഇന്‍ ഇന്ത്യ: റിനൈസന്‍സ് ഓര്‍ റിവൈവലിസം" എന്ന പുസ്തകവും പി ജിയുടെ ചിരകാലാഭിലാഷമായിരുന്നു. അച്ചടി പൂര്‍ത്തിയായി വെള്ളിയാഴ്ച രാവിലെയാണ് ഇതിന്റെ കോപ്പികള്‍ തിരുവനന്തപുരത്ത് എത്തിയത്. നിരവധി മറുഭാഷാ കൃതികള്‍ പരിഭാഷപ്പെടുത്തി മലയാളത്തിന് സമ്മാനിച്ച പി ജിക്ക് തന്റെ ആദ്യ ഇംഗ്ലീഷ് പുസ്തകം അച്ചടിച്ചെത്തിയത് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍, പുസ്തകലോകത്തിന് കനപ്പെട്ട സംഭാവനയായി ഇവ നിലകൊള്ളും.
(സാജന്‍ എവുജിന്‍)

മുകുന്ദപുരത്തിന്റെ സ്മരണയില്‍ ഇന്നും ആ തെരഞ്ഞെടുപ്പ്

1998-ലെ ലോകസഭാ തെരഞ്ഞെടുപ്പ് മുകുന്ദപുരം മണ്ഡലത്തിലുള്ളവര്‍ക്ക് ഇന്നും ധന്യമായ ഓര്‍മ. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി ഗോവിന്ദപിള്ളയുടെ സ്ഥാനാര്‍ഥിത്വവും പ്രചാരണരീതികളും മണ്ഡലത്തിലുള്ളവരുടെ ഓര്‍മയില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. മറ്റൊരു മണ്ഡലത്തിലും ഇല്ലാത്തവിധം കേരളത്തിലെ സാംസ്കാരികലോകം ഒന്നടങ്കമെത്തിയ മണ്ഡലമായിരുന്നു മുകുന്ദപുരം. സ്ഥാനാര്‍ഥികളുടെ പതിവ് പ്രചാരണരിതിയില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു പി ജിയുടെ പ്രചാരണം. രാവിലെ അഞ്ചിന് നടക്കാനിറങ്ങും. പള്ളിയിലും അമ്പലത്തിലും പോകുന്നവരോടെല്ലാം കുശലാന്വേഷണംം. പൊതുയോഗങ്ങളിലെ പ്രസംഗമാണെങ്കില്‍ ആരേയും ആകര്‍ഷിക്കുന്നവിധത്തിലാണ്. മണ്ഡലത്തിെന്‍റ ചരിത്രം അറിഞ്ഞുകൊണ്ടുള്ള പ്രസംഗം ആരുടെയും മനസ്സില്‍ തട്ടുന്നതായിരുന്നെന്ന് അന്ന് ചാലക്കുടി മണ്ഡലത്തിെന്‍റ ചുമതലയുണ്ടായിരുന്ന ബിഡി ദേവസി എംഎല്‍എ അനുസ്മരിച്ചു. മുകുന്ദപുരം മണ്ഡലത്തിന്റെ കേന്ദ്രമായിരുന്ന ചാലക്കുടി ഹില്‍വേ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. പി ജി സ്ഥാനാര്‍ഥിയായതോടെ ദേശീയമാധ്യമങ്ങള്‍ ചാലക്കുടിയില്‍ തമ്പടിച്ചു. മണ്ഡലത്തില്‍ കാര്യമായ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല. ആദിവാസികളുടെ ഇടയിലും പി ജിക്ക് വലിയ സ്വീകാര്യതയായിരുന്നു. ഒരു ആദിവാസി മൂപ്പന്‍ പി ജിയുടെ വിജയത്തിനായി പ്രത്യേകം പൂജതന്നെ നടത്തിയ കാര്യം നാട്ടുകാര്‍ ഓര്‍ക്കുന്നു. 35 വര്‍ഷത്തിന് ശേഷമുള്ള മത്സരമായതിനാല്‍ പി ജിക്കും നല്ല ആവേശമായിരുന്നു. പ്രചാരണം കഴിഞ്ഞെത്തിയാല്‍ വായനയില്‍ വീണ്ടും സജീവമാവുക പി ജിയുടെ സ്വഭാവമായിരുന്നെന്ന് ഒപ്പം പ്രചാരണത്തിനുണ്ടായിരുന്നവര്‍ ഓര്‍ക്കുന്നു. പി ജിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞു.

പുല്ലുവഴി ലൈബ്രറി പി ജിയുടെ പുസ്തകത്തറവാട്

പുസ്തകലോകവും ഗ്രന്ഥപ്പുരകളുമായി പി ജിക്കുള്ള ബന്ധം മുറിച്ചുമാറ്റാനാവാത്തതാണ്. പുല്ലുവഴി പബ്ലിക് ലൈബ്രറിയും പി ജിയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്. 1937ല്‍ പി ജി മുന്‍കൈ എടുത്ത് സ്ഥാപിച്ച ഈ അക്ഷരപ്പുര ഇന്ന് പുല്ലുവഴിയുടെ വെളിച്ചമാണ്. ഈ വായനശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷമാണ് പി ജി ഒടുവില്‍ പങ്കെടുത്ത പുല്ലുവഴിയിലെ പൊതുപരിപാടി; 2011 ഡിസംബര്‍ 26ന്. അന്ന് ഏറെ വികാരാധീനായി സംസാരിച്ച പി ജി തന്റെ പുസ്തകശേഖരത്തിലെ 300 വിലപ്പെട്ട പുസ്തകങ്ങള്‍ ലൈബ്രറിക്ക് സമ്മാനിക്കുകയുംചെയ്തു. പുസ്തകങ്ങള്‍ നിധിപോലെ കാക്കുന്ന പി ജി മറ്റെന്തു നല്‍കിയാലും പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കാറില്ലായിരുന്നു. പി ജിയുടെ വീടായ കാപ്പിള്ളില്‍ തറവാടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസിലാണ് പുല്ലുവഴി പബ്ലിക് ലൈബ്രറി ആദ്യം പ്രവര്‍ത്തിച്ചത്. പി ജിയുടെ സഹോദരീഭര്‍ത്താവുകൂടിയായ മുന്‍ മുഖ്യമന്ത്രി പി കെ വി, എഴുത്തുകാരായ എം പി നാരായണപിള്ള, കാലടി ഗോപി എന്നിവര്‍ ഈ വായനശാലയുടെ ഗുണഭോക്താക്കളായിരുന്നു. മുന്‍ എംഎല്‍എ പി ആര്‍ ശിവന്‍ ദീര്‍ഘകാലം ഇതിന്റെ പ്രസിഡന്റായിരുന്നു. പ്രായാധിക്യത്താല്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി "സായന്തനം" എന്ന പദ്ധതി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലൈബ്രറി തുടങ്ങിയിരുന്നു. പി ജിയുടെ ഉപദേശപ്രകാരമായിരുന്നു ഇത്. ഗ്രന്ഥാലോകം മാസികയില്‍ വിവിധ വായനശാലകളെക്കുറിച്ച് പി ജി എഴുതിയ ലേഖനത്തില്‍ പുല്ലുവഴി ലൈബ്രറിയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടം: വി എസ്

പി ഗോവിന്ദപ്പിള്ളയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അമ്പതുകളില്‍ ദേശാഭിമാനിയിലെ പ്രവര്‍ത്തനത്തിലൂടെയാണ് പി ജിയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അതെന്നും നല്ല നിലയില്‍ തുടര്‍ന്നു. വ്യക്തിപരമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും വി എസ് പറഞ്ഞു.

ആദ്യകാല കമ്യൂണിസ്റ്റ് സൈദ്ധാന്തികരിലെ അവസാനകണ്ണി: സിപിഐ

കെ ദാമോദരന്‍, ഇ എം എസ്, എന്‍ ഇ ബാലറാം, സി ഉണ്ണിരാജ എന്നീ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ നിരയിലെ അവസാനകണ്ണിയാണ്് പി ജിയുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന്സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ് ചിന്തകന്‍, ഗ്രന്ഥകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, നിയമസഭാ സാമാജികന്‍, പത്രാധിപര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം സജീവമായിരുന്നു. പാവപ്പെട്ടവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച പോരാളിയും അനീതിക്കെതിരെ നിരന്തരം കലഹിക്കുന്ന വിപ്ലവകാരിയുമായിരുന്നു പി ജി-പന്ന്യന്‍ പറഞ്ഞു.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രീയദര്‍ശനത്തിന്റെ വഴിത്താരയില്‍ സക്രിയസാന്നിധ്യമായിരുന്ന പി ഗോവിന്ദപ്പിള്ള എന്ന മലയാളിയുടെ പ്രിയപ്പെട്ട "പി ജി" ഓര്‍മയായി. സാമൂഹ്യ, സാഹിത്യ, വൈജ്ഞാനികമണ്ഡലങ്ങളിലെ നിറവെളിച്ചമായ പി ജി എന്ന വലിയ വായനക്കാരന് സാംസ്കാരികകേരളത്തിന്റെ അന്ത്യാഞ്ജലി. എഴുത്തിന്റെയും വായനയുടെയും ലോകത്തോട് വിടചൊല്ലിയ അദ്ദേഹത്തിന്റെ ശരീരം തൈക്കാട് ശാന്തികവാടത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അറിവിന്റെ ജാലകം തുറന്നുവയ്ക്കാന്‍ ഇനി പി ജിയുടെ മരിക്കാത്ത സ്മരണമാത്രമായി. വ്യാഴാഴ്ച രാത്രി 11ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പി ഗോവിന്ദപ്പിള്ളയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.