Wednesday, November 7, 2012

കരകവിയുന്ന കോണ്‍ഗ്രസ് കാപട്യം

കോണ്‍ഗ്രസ്, ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടലിന്റെ അവസ്ഥയിലാണിന്ന്. വരുന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആലോചന ആ പാര്‍ടിയെ കൊടിയ പ്രയാസത്തിലേക്കാണ് തള്ളിവിടുന്നത്. കേന്ദ്രനയങ്ങള്‍ക്കെതിരായ ജനരോഷം രാജ്യത്താകെ അലയടിക്കുന്നു. ആ രോഷം തണുപ്പിക്കാനും അഴിമതിയിലൂടെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനും ജനവഞ്ചനയുടെ ചരിത്രം ആവര്‍ത്തിക്കുക എന്ന മാര്‍ഗമാണ് പരീക്ഷിക്കുന്നത്. അതിന്റെ ഭാഗമാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലി. വിചിത്രമെന്നുപറയട്ടെ, ഏത് നയങ്ങളാണോ കോണ്‍ഗ്രസിനെതിരെ ജനങ്ങളുടെ രോഷം ആളിക്കത്തിക്കുന്നത്, ആ ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് റാലി സമാപിച്ചത്.

രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകമാണ് അവിടെ നടന്നത്. പണക്കൊഴുപ്പിന്റെ മകുടോദാഹരണമായ റാലിയുടെ വേദിയില്‍ കൂറ്റന്‍ ഹാരങ്ങള്‍ ചാര്‍ത്തിനിന്ന രാഹുല്‍ ഗാന്ധിയും സോണിയയും മന്‍മോഹന്‍സിങ്ങും, കോണ്‍ഗ്രസ് ഏതെങ്കിലും തരത്തില്‍ മാറും എന്ന സൂചനയല്ല നല്‍കിയത്. "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന തലക്കെട്ടോടെ ഒരു വലതുപക്ഷ പത്രം അവതരിപ്പിച്ച രാഹുലിന്റെ പ്രസംഗം, കോര്‍പറേറ്റുകള്‍ക്കനുകൂലമായതും മഹാഭൂരിപക്ഷം ജനതയെ തകര്‍ക്കുന്നതുമായ പരിഷ്കരണങ്ങള്‍ക്കുവേണ്ടി, കൂടുതല്‍ ജനവിരുദ്ധമായ ചട്ടങ്ങള്‍ രൂപപ്പെടുത്താനുള്ള ആഹ്വാനമായാണ് യഥാര്‍ഥത്തില്‍ ഭവിച്ചത്. ഇന്ധനവിലവര്‍ധനയും വിലക്കയറ്റവും തൊഴിലില്ലായ്മയും പിരിച്ചുവിടലുമാണ് രാജ്യത്തെ ജനങ്ങളെ മഥിക്കുന്ന സമകാല വാര്‍ത്തകളെങ്കില്‍, അത്തരം അനുഭവങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാനാണ് ഇനിയുള്ള നാളുകളില്‍ ശക്തമായ ശ്രമമുണ്ടാവുക എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാവുന്ന സൂചന.

രാജ്യത്തിന്റെ മാറ്റത്തിന് ആവശ്യമായ സാമ്പത്തികനയങ്ങള്‍ തീര്‍ച്ചയായും നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യക്കാരുടെ ഉപജീവന മാര്‍ഗമായ ചില്ലറ വ്യാപാരരംഗം പാടേ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് തെല്ലും പിന്നോട്ടില്ല എന്നും മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു; ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന വ്യാജ പ്രസ്താവനയുടെ ആവര്‍ത്തനത്തിലൂടെ. ഇന്ത്യയെ അഴിമതിരാജ് ആക്കിയ, യുപിഎ സര്‍ക്കാരിനെ വിഴുങ്ങിയ അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നും പറയാനുണ്ടായില്ല.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാന്‍ വിദേശനിക്ഷേപം സഹായിക്കും,;പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും എന്നെല്ലാമുള്ള പടുപല്ലവി ആവര്‍ത്തിക്കാന്‍ അദ്ദേഹം മടിച്ചുമില്ല. അതിനുമപ്പുറം, പെട്രോള്‍ വിലനിയന്ത്രണം ഇല്ലാതാക്കിയതിനെ ന്യായീകരിക്കാനും മുതിര്‍ന്ന്, സര്‍ക്കാരിനുമുന്നില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ പ്രശ്നമേയല്ല എന്നാണ് മന്‍മോഹന്‍സിങ് ഉറപ്പിച്ചത്. ലോകരാഷ്ട്രങ്ങളിലെതന്നെ ഏറ്റവും വലിയ അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. 2ജി സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി, കല്‍ക്കരി ബ്ലോക്കുകള്‍ ലേലംചെയ്യാതെ തന്നിഷ്ടക്കാര്‍ക്ക് നല്‍കല്‍, ടട്രാ ട്രക്ക് അഴിമതി, ഏറ്റവുമൊടുവില്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്രസ്റ്റ് നടത്തിയ അഴിമതികളും സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വധേര അനധികൃത മാര്‍ഗങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദിച്ചതും. ഒട്ടാകെ നാല് ലക്ഷം കോടി രൂപയുടെ അഴിമതിക്കാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കാര്‍മികത്വം വഹിച്ചത്. ഇതിനെതിരെ അതിശക്തമായ ജനരോഷമുയര്‍ന്നു. പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിച്ചു. പൊറുതിമുട്ടിക്കുന്ന അഴിമതിയുടെ അരികുതൊടാന്‍ തയ്യാറാകാതെ രാംലീല മൈതാനത്തില്‍ ഒരു മാമാങ്കമൊരുക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന വ്യാമോഹമാണ്, സോണിയയുടെയും മന്‍മോഹന്റെയും രാഹുലിന്റെയും വാക്കുകളില്‍ നിറഞ്ഞുനിന്നത്.

നെഹ്റു, ഇന്ദിര, രാജീവ്, സോണിയ, രാഹുല്‍ പരമ്പരയായി കോണ്‍ഗ്രസിന്റെ അധികാരസ്ഥാനം നീളുകയാണെന്ന് ഉറപ്പിക്കാന്‍ ഈ റാലിയിലൂടെ ശ്രമിച്ചു. പാരമ്പര്യാവകാശത്തിനപ്പുറം കോണ്‍ഗ്രസില്‍ ജനാധിപത്യത്തിന് സ്ഥാനമില്ലെന്ന് അതിലൂടെ തെളിയിച്ചു. പൊലിപ്പിച്ച വാര്‍ത്തകള്‍ക്കപ്പുറം രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ പ്രത്യേക ചലനമൊന്നുമുണ്ടാക്കാതെ രാംലീലാ റാലി കടന്നുപോയത്, കോണ്‍ഗ്രസിന്റെ പാപ്പരത്തത്തിന്റെ സൂചനതന്നെയാണ്. ഗരീബി ഹഠാവോ തുടങ്ങിയ തട്ടിപ്പു മുദ്രാവാക്യങ്ങള്‍കൊണ്ടോ ജനക്കൂട്ടത്തെ പ്രദര്‍ശിപ്പിച്ച് "ശക്തി" തെളിയിച്ചതുകൊണ്ടോ രക്ഷപ്പെടാനാവാത്തവിധം തകര്‍ന്നിരിക്കുകയാണ് ആ പാര്‍ടി. അതുകൊണ്ടുതന്നെയാണ്, രാംലീലയില്‍ കരകവിഞ്ഞൊഴുകിയ കോണ്‍ഗ്രസ് കാപട്യം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ തിരിച്ചറിയുന്നത്.


*****


ദേശാഭിമാനി മുഖപ്രസംഗം, 7-11-12

No comments: