Thursday, November 1, 2012

രാഷ്ട്രപതിയുടെ പ്രസംഗം

കേരള സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞ മൂന്നുകാര്യങ്ങള്‍ ചിന്തോദ്ദീപകമായിരിക്കുന്നു. നിയമസഭ സമ്മേളിക്കുന്ന ദിനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും നൂറെങ്കിലുമായി വര്‍ധിപ്പിക്കണമെന്നതാണ് ഒന്ന്. മലയാളഭാഷയ്ക്ക് എഡി നാലാം നൂറ്റാണ്ടുമുതല്‍ക്കുള്ള പഴക്കമുണ്ട് എന്നതാണ് മറ്റൊന്ന്. കേരള മാതൃകയ്ക്ക് രണ്ടാംപതിപ്പു വേണമെന്നതാണ് മൂന്നാമത്തേത്.

പാര്‍ലമെന്ററി ജനാധിപത്യത്തെ കൂടുതല്‍ ശക്തവും അര്‍ഥപൂര്‍ണവുമാക്കാന്‍ നിയമസഭ സമ്മേളിക്കുന്ന ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രയോജനപ്പെടും. അതിനുമപ്പുറം മന്ത്രിസഭയ്ക്ക് നിയമസഭയോടുള്ള ഉത്തരവാദിത്തം കൂടുതല്‍ ഫലപ്രദമാക്കാനും അതുപകരിക്കും. നിയമസഭയില്‍നിന്നും അവിടെയുണ്ടാകുന്ന കുറ്റവിചാരണാ രൂപത്തിലുള്ള ചര്‍ച്ചകളില്‍നിന്നും കഴിയുന്നത്ര ഒഴിഞ്ഞുനില്‍ക്കാനാണിപ്പോള്‍ മന്ത്രിസഭയ്ക്ക് താല്‍പ്പര്യം. നിയമസഭയിലെ ചര്‍ച്ച ഒഴിവാക്കി നിയമനിര്‍മാണങ്ങള്‍പോലും പിന്‍വാതിലിലൂടെയാക്കാനാണ് മന്ത്രിസഭ പലപ്പോഴും വ്യഗ്രതപ്പെടുന്നത്. നിയമസഭാസമ്മേളനങ്ങള്‍തന്നെ കഴിയുന്നത്ര ചുരുക്കാനും സഭയില്‍ ബില്ലായി കൊണ്ടുവരാവുന്നവപോലും സഭ തീരാന്‍ കാത്തിരുന്ന് ഓര്‍ഡിനന്‍സായി ഇറക്കാനും ബില്ലുകൊണ്ട് പകരംവച്ച് നിയമമാക്കാതെ ഓര്‍ഡിനന്‍സുകള്‍ പലയാവര്‍ത്തി പുതുക്കിയിറക്കാനും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തികകാര്യങ്ങള്‍പോലും ബജറ്റിനെയും സഭയെയും മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളായി ഇറക്കാനുമൊക്കെയാണ് സര്‍ക്കാര്‍ ശ്രമിച്ചുപോരുന്നത്. ഇതെല്ലാം ജനാധിപത്യത്തെ മറികടക്കാനുള്ള കുറുക്കുവഴികളാണ്; ജനാധിപത്യവിരുദ്ധ നടപടികളാണ്. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാരിനുള്ള സൗകര്യം കുറയ്ക്കുന്നതാണ് രാഷ്ട്രപതിയുടെ നിര്‍ദേശം.

കൂടുതല്‍നാള്‍ സഭ സമ്മേളിച്ചാല്‍ സഭയെ മറികടക്കാന്‍ സര്‍ക്കാരിന് കിട്ടുന്ന സന്ദര്‍ഭങ്ങള്‍ കുറയും. ആ നിലയ്ക്കാണ് സഭ കൂടുതല്‍ ദിവസം സമ്മേളിക്കണമെന്ന നിര്‍ദേശം ജനാധിപത്യത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാവുന്നത്. മുന്നൂറ്ററുപത്തഞ്ച് ദിവസങ്ങളുള്ള വര്‍ഷത്തില്‍ വെറും അമ്പത്തിമൂന്നോ അമ്പത്തിനാലോ ദിവസം മാത്രമാണ് കേരള നിയമസഭ ഇപ്പോള്‍ സമ്മേളിക്കുന്നത്. 1957നുശേഷമിങ്ങോട്ട് മൂവായിരം ദിവസങ്ങളേ സഭ സമ്മേളിച്ചിട്ടുള്ളൂ. ഓരോ വര്‍ഷവും നൂറുദിവസമെങ്കിലും സഭ സമ്മേളിക്കണമെന്ന് നിയമനിര്‍മാണസഭകളുടെ അധ്യക്ഷന്മാരുടെ യോഗങ്ങള്‍ ഇടയ്ക്കിടെ നിശ്ചയിക്കാറുണ്ട്. നിശ്ചയം പ്രാബല്യത്തില്‍ വരുന്നില്ല എന്നുമാത്രം. സര്‍ക്കാരിന് സഭയെ നേരിടുക ബുദ്ധിമുട്ടാകയാല്‍, ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മന്ത്രിസഭ ശ്രമിക്കുന്നത്. അസൗകര്യകരങ്ങളായ ചോദ്യങ്ങളില്‍നിന്നും നിശിതങ്ങളായ വിമര്‍ശനങ്ങളില്‍നിന്നും സൂക്ഷ്മങ്ങളായ വിചാരണകളില്‍നിന്നും ഭരണാധികാരികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയാണ് സഭാസമ്മേളനകാലയളവ് ചുരുക്കുക എന്നതിലൂടെ സര്‍ക്കാരിന് തുറന്നുകിട്ടുന്നത്. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല എന്നാണ് രാഷ്ട്രപതി ഇപ്പോള്‍ ഓര്‍മിപ്പിച്ചിട്ടുള്ളത്.

നിയമസഭ ചേരുന്ന ഘട്ടങ്ങളില്‍തന്നെ നിയമനിര്‍മാണത്തിനായി നീക്കിവയ്ക്കപ്പെടുന്ന സമയത്തിന്റെ പരിമിതിയിലും രാഷ്ട്രപതി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. അവസാനഘട്ടങ്ങളില്‍ ഒരുപാട് ബില്ലുകള്‍ ചര്‍ച്ചപോലും വെട്ടിച്ചുരുക്കി ധൃതിപിടിച്ച് പാസാക്കുന്ന കാഴ്ച നാം മിക്ക സമ്മേളനങ്ങളിലും കാണുന്നു. ചര്‍ച്ചകളെ ഗില്ലറ്റിന്‍ ചെയ്യലാണിത്. നിയമനിര്‍മാണ സഭ അംഗീകരിക്കാത്ത ഒരു ചെലവും ചെയ്യാന്‍ എക്സിക്യൂട്ടീവിന് അധികാരമില്ല. അതേപോലെ സഭയുടെ അംഗീകാരമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്ന് ഒരുപൈസപോലും എടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സഭയില്‍ പാസാക്കിയ നിയമപ്രകാരമല്ലാതെ ഒരു നികുതിയും ചുമത്താന്‍ സര്‍ക്കാരിന് അധികാരമില്ല. ഇതെല്ലാമാണ് ഭരണഘടനാനില എന്നതുകൊണ്ടുതന്നെ, ബില്ലുകള്‍ സമഗ്രമായ ചര്‍ച്ചകൂടാതെ പാസാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഓരോ ബില്ലും പ്രത്യേകിച്ച്, ധനകാര്യ സംബന്ധിയായ ബില്ലുകള്‍ ജനങ്ങളെ ഏതുവിധത്തില്‍ ബാധിക്കുമെന്നത് സൂക്ഷ്മമായ ചര്‍ച്ചയിലൂടെ സഭാതലത്തില്‍ വെളിവാകേണ്ടതുണ്ട്; ആ ചര്‍ച്ചകളിലൂടെ പൊതുസമൂഹം അതറിയേണ്ടതുണ്ട്. സംസ്ഥാനഖജനാവിനുമേല്‍ നിയന്ത്രണാധികാരമുള്ള സഭയിലാണ് തങ്ങള്‍ ഇരിക്കുന്നത് എന്ന ഉത്തരവാദിത്തബോധത്തോടെ ഇത്തരം ബില്ലുകള്‍ ഇഴകീറി ചര്‍ച്ചചെയ്യാന്‍ സഭയ്ക്ക് അവസരമുണ്ടാകണം. ഇതിനും സഭ കൂടുതല്‍ ദിവസങ്ങള്‍ സമ്മേളിക്കുന്നത് പ്രയോജനകരമാവും. ഇതുപോലുള്ള ഒരുപാട് ചിന്തകള്‍ ഉണര്‍ത്തുന്നതാണ് ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ വാക്കുകള്‍.

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ മലയാളഭാഷയ്ക്ക് എഡി നാലാംനൂറ്റാണ്ടുമുതല്‍ക്കെങ്കിലുമുള്ള പഴക്കമുണ്ട് എന്ന് രാഷ്ട്രപതി പറഞ്ഞുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെയര്‍ഥം നമ്മുടെ ഭാഷയ്ക്ക് 1500 വര്‍ഷത്തിലധികം പഴക്കമുണ്ട് എന്ന് രാഷ്ട്രപതി അംഗീകരിക്കുന്നുവെന്നതാണ്. ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് 1500 വര്‍ഷത്തെ പഴക്കമുണ്ടായിരിക്കണമെന്നതാണ്. അക്കാര്യം രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നു. രാഷ്ട്രപതിക്ക് ഇത് ബോധ്യപ്പെടുന്ന വിധത്തില്‍ ചരിത്രരേഖകള്‍ ഗവേഷണംചെയ്ത് കണ്ടുപിടിച്ച് കേന്ദ്രത്തിന് സമര്‍പ്പിച്ചത് കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരാണ്. അന്നത്തെ സാംസ്കാരികമന്ത്രി എം എ ബേബിയുടെ നേതൃത്വത്തില്‍ ഒ എന്‍ വി, പുതുശ്ശേരി, സുഗതകുമാരി തുടങ്ങിയ സാംസ്കാരികനായകര്‍ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയുംകണ്ട് നിവേദനം നല്‍കിയിരുന്നു. വെറും നിവേദനമല്ല, ചരിത്രരേഖകളുടെ പിന്‍ബലമുള്ള നിവേദനം. അന്ന് ആ നിവേദനം അത്രമേല്‍ സമഗ്രമാക്കി നല്‍കിയതുകൊണ്ടാണ് ഭാഷയ്ക്ക് എഡി നാലാം നൂറ്റാണ്ടുമുതലുള്ള ചരിത്രമുണ്ടെന്ന സത്യം രാഷ്ട്രപതി അംഗീകരിച്ചത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിനും സാംസ്കാരിക നായകര്‍ക്കും അഭിമാനിക്കാം. രാഷ്ട്രപതിയുടെ അഭിപ്രായം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഭാഷാ സമിതി തള്ളിക്കളയില്ലായിരിക്കുമെന്ന് പ്രത്യാശിക്കുക. ആ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് ക്ലാസിക്കല്‍ പദവി അനുവദിക്കേണ്ടത്. ആയിരം വര്‍ഷത്തെ പഴക്കമുള്ള ഭാഷകള്‍ക്ക് ക്ലാസിക്കല്‍ പദവി അനുവദിക്കാം എന്നതായിരുന്നു ഭാഷാസമിതിക്കുമുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ വച്ച മാനദണ്ഡം. തമിഴ് അടക്കമുള്ളതും മലയാളമൊഴിച്ചുള്ളതുമായ ദ്രാവിഡഭാഷകള്‍ക്കാകെ അങ്ങനെ ക്ലാസിക്കല്‍ പദവി കിട്ടി. മലയാളത്തിന്റെ കാര്യം വന്നപ്പോള്‍ കേന്ദ്രം 1500 വര്‍ഷത്തെ പഴക്കം വേണമെന്ന് മാനദണ്ഡം പുതുക്കി നിശ്ചയിക്കുകയായിരുന്നു. അത് മാനദണ്ഡമാക്കിയാലും മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന സത്യമാണ് രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും തടസ്സങ്ങള്‍ നീങ്ങി ക്ലാസിക്കല്‍ പദവി ലഭ്യമാവുമെന്ന് നമുക്ക് പ്രത്യാശിക്കുക.

കേരളമാതൃകയ്ക്ക് രണ്ടാം പതിപ്പു വേണമെന്നതാണ് രാഷ്ട്രപതി പറഞ്ഞ മൂന്നാമത്തെ കാര്യം. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട കേരള മോഡല്‍ വികസനം കേരളത്തിലെ സാമൂഹ്യ-മാനവിക മേഖലകളില്‍ ഉണ്ടാക്കിയ മികവാര്‍ന്ന നേട്ടങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. അതിന് ലഭിച്ച അംഗീകാരമായി രാഷ്ട്രപതിയുടെ വാക്കുകളെ കരുതുന്നതാവും ഉചിതം. അതോടൊപ്പം കേരള മോഡല്‍ ഉണ്ടാക്കിത്തന്ന സാമൂഹിക നേട്ടങ്ങളെ തിരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന് മാത്രമുതകുന്ന ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒന്നായി രണ്ടാം പതിപ്പ് നിര്‍ദേശം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാതിരിക്കാനുള്ള ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ടുതാനും.


*****

ദേശാഭിമാനി മുഖപ്രസംഗം നവംബർ 1, 2012

No comments: