Tuesday, November 27, 2012

ആസിയന്‍ കരാറും വിലത്തകര്‍ച്ചയും

ആസിയന്‍ കരാറിന്റെ അപകടം ചൂണ്ടിക്കാണിച്ചാണ് സിപിഐ എം സമരം നടത്തിയതും ജനങ്ങളെ അണിനിരത്തി 2009 ഒക്ടോബര്‍ രണ്ടിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചതും. ലക്ഷക്കണക്കിനാളുകള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു. ഇറക്കുമതിച്ചുങ്കം ഒഴിവാക്കുന്നതുമൂലം ആസിയന്‍ രാജ്യങ്ങളില്‍നിന്ന് വാണിജ്യവിളകളുടെ കുത്തൊഴുക്കുതന്നെ ഉണ്ടാകുമെന്നും, അത് കേരളത്തിന്റെ കാര്‍ഷികസമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നുമായിരുന്നു കരാറിനെതിരായ മുഖ്യവിമര്‍ശം. കോണ്‍ഗ്രസും യുഡിഎഫ് ഘടകകക്ഷികളും വിമര്‍ശത്തെ ഗൗരവമായി കണ്ടില്ല. കേന്ദ്രസര്‍ക്കാരാകട്ടെ, ഒക്ടോബര്‍ രണ്ടിനുമുമ്പ് മൂന്നുദിവസം തുടര്‍ച്ചയായി പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കി സമരത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ജനങ്ങള്‍ സര്‍ക്കാര്‍ പ്രചാരണത്തെ അവഗണിച്ചുതള്ളി. ആസിയന്‍ കരാര്‍ കേരളത്തിന് പ്രയോജനംചെയ്യുമെന്നായിരുന്നു പരസ്യത്തിലെ മുഖ്യവാദം.

കരാറിനെതിരെ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ ശരിയായിരുന്നു എന്ന് അനുഭവം തെളിയിക്കുന്നു. കേരളത്തിന്റെ രണ്ടു പ്രധാന വിളകളായ റബറിന്റെയും നാളികേരത്തിന്റെയും വില തുടര്‍ച്ചയായി ഇടിയുകയാണ്. തന്മൂലം വന്‍ നഷ്ടമാണ് കൃഷിക്കാര്‍ക്ക് ഉണ്ടാകുന്നത്. 2011 മേയില്‍ ഒരു കിലോ നാലാം ഗ്രേഡ് റബര്‍ (ആര്‍എസ്എസ് ഫോര്‍) വിറ്റാല്‍ കൃഷിക്കാരന് 234.50 രൂപ കിട്ടുമായിരുന്നു. 2012 നവംബര്‍ എട്ടിന് കിട്ടുക 175.50 രൂപ മാത്രം. ഒരു കിലോ റബറിന്മേല്‍ 59 രൂപ നഷ്ടം. 2011-12ല്‍ ഇന്ത്യയില്‍ ആകെ ഉല്‍പ്പാദിപ്പിച്ചത് 903700 ടണ്‍ റബറാണ്. ഇന്ത്യയില്‍ എന്നത് കേരളത്തില്‍ എന്നും വായിക്കാം. കാരണം, രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 5241 കോടി രൂപ. താരതമ്യത്തിനു വേണ്ടി 2011 നവംബറിലെ വില പരിഗണിക്കാം. അതായത് 209.50 രൂപ. ആ നിലയ്ക്ക് നഷ്ടം കിലോഗ്രാമിന് 34 രൂപയാണ്. ആകെ നഷ്ടം 3073 കോടി രൂപ.

തൊണ്ടോടുകൂടിയ ഒരു നാളികേരം വിറ്റാല്‍ കൃഷിക്കാരന് 2011 മേയില്‍ 9.27 രൂപ കിട്ടുമായിരുന്നു. 2012 നവംബര്‍ എട്ടിന് കിട്ടുക വെറും ആറു രൂപ. നഷ്ടം 3.27 രൂപ. 2010-11ല്‍ 5287 ദശലക്ഷം നാളികേരം ഉല്‍പ്പാദിപ്പിച്ചു എന്നാണ് കണക്ക്. വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 1729 കോടി രൂപയാണ്. ആസിയന്‍ കരാര്‍ ഒപ്പിട്ട ഉടനെ കാര്‍ഷിക വിലത്തകര്‍ച്ച ഉണ്ടായില്ല. റബറിന്റെ വില ഉയര്‍ന്നു. 2009 ഒക്ടോബറില്‍ ഒരു കിലോഗ്രാം റബറിന്റെ ശരാശരി വില 108 രൂപയായിരുന്നു. 2010ല്‍ 171 രൂപയായും 2011ല്‍ 208.50 രൂപയായും വര്‍ധിച്ചു. ആസിയന്‍ കരാറിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നില്ല എന്നുമാത്രമേ അതിനര്‍ഥമുള്ളു.

കാര്‍ഷികവിളകളുടെ വില ഉല്‍പ്പാദനത്തിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണെന്നും, വാണിജ്യവിളകളുടെ വില വിദേശ ഡിമാന്‍ഡിനുസരിച്ച് മാറും എന്നും മനസിലാക്കേണ്ടതുണ്ട്. 2008-09ലാണല്ലോ അത്യധികം രൂക്ഷമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് സമ്പദ്വ്യവസ്ഥകള്‍ മെല്ലെ തല പൊക്കാന്‍ തുടങ്ങി. (വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്കു മുതലക്കൂപ്പ് കുത്തി എന്നതു മറ്റൊരു കാര്യം). സാമ്പത്തികമായ ഉണര്‍വ് ഓട്ടോമൊബൈല്‍ വ്യവസായത്തിന് കരുത്തുപകര്‍ന്നു; കൂടുതല്‍ റബറും റബറുല്‍പ്പന്നങ്ങളും ആവശ്യമായി വന്നു. റബര്‍വിലയും ഉയര്‍ന്നു. ആസിയന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ആണ് കരാറിലെ മുഖ്യവ്യവസ്ഥ. ഒറ്റയടിക്ക് നിബന്ധന നടപ്പില്‍ വരുത്തണമെന്നല്ല വ്യവസ്ഥ. മിക്ക ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കം 2013 ഡിസംബറോടെ കുറയ്ക്കണം. മറ്റു ചിലതിന്റേത് 2016 ആവുമ്പോഴേക്കും ഇനിയും ചിലതിന്റേത് 2019 ആവുമ്പോഴേക്കും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. മറ്റൊരു കൂട്ടം ഉല്‍പ്പന്നങ്ങളുടേത് പ്രതിവര്‍ഷം നാലുശതമാനം വീതം കുറവുചെയ്ത് നിശ്ചിതനിരക്കില്‍ എത്തിക്കണം. ഇറക്കുമതിച്ചുങ്കം "പ്രതിബദ്ധതയോടെ" കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. സ്വാഭാവികറബറിന്റെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായിരുന്നു. അത് ഏഴ് ശതമാനമായി ചുരുക്കി. 2011 മാര്‍ച്ച് 31 വരെ 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യാനും അനുവാദം നല്‍കി. റബറിന്റെ അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാള്‍ കുറഞ്ഞിരിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു തന്ത്രവും പ്രയോഗിക്കുന്നു. മാര്‍ച്ച് 31നു ശേഷമുള്ള ഇറക്കുമതിയിന്മേല്‍ 20 ശതമാനം ചുങ്കം അല്ലെങ്കില്‍ 20 രൂപ എന്ന് വ്യവസ്ഥചെയ്തു. ഇവയില്‍ ഏതാണോ കുറച്ച് അതാകും ചുങ്കനിരക്ക്. ഇറക്കുമതിച്ചുങ്കം ഇളവുചെയ്തതിനെത്തുടര്‍ന്ന് റബര്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ഒപ്പം ആഭ്യന്തരവിപണിയില്‍ വിലത്തകര്‍ച്ചയും.

രാജ്യത്തെ നാളികേര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തമിഴ്നാടും കര്‍ണാടകവുമുണ്ട്. ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതിചെയ്യുന്ന പാമോയിലുമായി വേണം കേരളത്തിന്റെ വെളിച്ചെണ്ണ മത്സരിക്കാന്‍. സണ്‍ഫ്ളവര്‍ ഓയിലും സോയാബീന്‍ ഓയിലും ഇറക്കുമതിചെയ്യുന്നുണ്ട്. എല്ലാംകൂടിച്ചേര്‍ന്ന് കേരകര്‍ഷകന്റെ നടുവൊടിക്കുന്നു.

2008 മാര്‍ച്ച് 21ന് അസംസ്കൃത പാമോയിലിന്മേല്‍ 20 ശതമാനവും ശുദ്ധീകരിച്ച പാമോയിലിന്മേല്‍ 27.5 ശതമാനവും ഇറക്കുമതിച്ചുങ്കം ഉണ്ടായിരുന്നു. 2008 ഏപ്രില്‍ ഒന്നുമുതല്‍ അസംസ്കൃത പാമോയില്‍ പൂര്‍ണമായും ചുങ്കവിമുക്തമാക്കി. ശുദ്ധീകരിച്ച പാമോയിലിന്മേലുണ്ടായിരുന്ന ചുങ്കം 7.5 ശതമാനമായി വെട്ടിക്കുറച്ചു. ശുദ്ധീകരിച്ച പാമോയിലിന്റെ അഞ്ചിരട്ടിയാണ് അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി. അഥവാ അസംസ്കൃത പാമോയില്‍ എത്ര വേണമെങ്കിലും ചുങ്കം കൂടാതെ ഇറക്കുമതിചെയ്യാം. ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് 15 ശതമാനം സബ്സിഡിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചുങ്കം 7.5 ശതമാനംമാത്രം. അതായത് ശുദ്ധീകരിച്ച പാമോയില്‍ വിലയില്‍ 7.5 ശതമാനത്തിന്റെ കുറവ്. ഇത് ഇറക്കുമതിക്കു മതിയായ പ്രോത്സാഹനമാണ്. 2012 നവംബര്‍ 10 ന് രാജ്യത്തെ പ്രമുഖ വിപണികളില്‍ ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് 60 രൂപയുള്ളപ്പോള്‍ പാമോയിലിന്റെ വില 51 രൂപ 20 പൈസയാണ്. 2010-11ല്‍ ഇറക്കുമതിചെയ്തത് 83.5 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ആയിരുന്നു. പാമോയിലും സണ്‍ഫ്ളവര്‍ ഓയിലും സോയാബീന്‍ ഓയിലുമാണ് പ്രധാന ഭക്ഷ്യ എണ്ണകള്‍. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും പാമോയില്‍ ഇറക്കുമതിയാണ്.

2011 നവംബര്‍ മുതല്‍ 2012 സെപ്തംബര്‍വരെ 68.29 ലക്ഷം ടണ്‍ പാമോയിലാണ് ഇറക്കുമതിചെയ്തത്. സോപ്പ് നിര്‍മാണത്തിനും മരുന്നുകള്‍ക്കും പാചകത്തിനുമാണ് മുഖ്യമായും വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. പാമോയിലും സോപ്പ് നിര്‍മാണത്തിനുപയോഗിക്കുന്നുണ്ട്. കര്‍ഷകരുടെ താല്‍പ്പര്യം പരിഗണിക്കാതെ, കേരളം ഉല്‍പ്പാദിപ്പിക്കുന്ന അതേ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്നതെന്തിനെന്ന ചോദ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ആസിയന്‍ രാജ്യങ്ങളിലെ വ്യവസായ-സേവന വിപണി തുറന്നുകിട്ടുന്നതിന് ഇവിടത്തെ കര്‍ഷകരെ ബലികൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ആസിയന്‍ കരാറിന് ചൂട്ടുപിടിച്ച യുഡിഎഫിന്, റബര്‍-നാളികേര കൃഷിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍, വിലത്തകര്‍ച്ച കണ്ടതായി കേരളസര്‍ക്കാര്‍ ഭാവിക്കുന്നതേയില്ല.

*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

1 comment:

Stockblog said...

After ASEAN contract what happened to Rubber price in last three years?
It moved from 100 to 230? now it is in a corrective mode. In this globalized world commodity prices are moving in line with international prices. Rubber price is Falling globally Why? because of demand and supply imbalance. Production is increasing world wide. Because of financial crisis consumption is decreasing so price is moving south ward ......