Saturday, November 24, 2012

പരിയാരം : ജനകീയ സ്ഥാപനത്തെ തകര്‍ക്കരുത്

പരിയാരം മെഡിക്കല്‍ കോളേജ് ആര്‍ക്കുവേണ്ടി എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. 1995ല്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുമ്പോള്‍ ലക്ഷ്യമിട്ടത് സര്‍ക്കാരിന്റെ ഭൂമിയും സഹകരണമേഖലയിലെ പണവും ഉപയോഗിച്ച് ഉത്തരകേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്നായിരുന്നു. അന്ന് ബജറ്റ് പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിതന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. എം വി രാഘവന്റെ സ്വകാര്യസ്ഥാപനമാക്കാനായിരുന്നെങ്കില്‍ ബജറ്റിലൂടെ സര്‍ക്കാര്‍ തുക അനുവദിക്കുകയോ, ധനസ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുക്കുമ്പോള്‍ സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുകയോ ചെയ്യുമായിരുന്നില്ല. ഇത് വ്യക്തമാക്കുന്നത് പരിയാരം സ്വകാര്യ സ്വത്തല്ല; ജനകീയസ്ഥാപനമാണ് എന്നതാണ്.

2011 ജനുവരി ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നവര്‍ പരിയാരം പഴയതുപോലെ സ്വകാര്യസ്വത്താക്കി മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരക്കാരുടെ അജന്‍ഡ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ 1995 മുതല്‍ 2007 വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തെ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. സ്വജനപക്ഷപാതം, അഴിമതി, കെടുകാര്യസ്ഥത, നിയമവും ചട്ടവും തുടര്‍ച്ചയായി ലംഘിക്കല്‍ എന്നിവയായിരുന്നു അന്നത്തെ ഭരണനടപടികള്‍. കുറഞ്ഞ ചെലവില്‍ വിദഗ്ധചികിത്സ ലഭ്യമാക്കി ലാഭകരമായി നടത്താന്‍ കഴിയുമെന്ന് ഇതിനോടകം എല്‍ഡിഎഫ് ഭരണസമിതി തെളിയിച്ചിട്ടുണ്ട്. എല്ലാം സുതാര്യമായിചെയ്യുന്ന ഭരണസമിതി പരിയാരത്ത് മികവിന്റെ വളര്‍ച്ച സാധ്യമാക്കുകയും ഒരുജനകീയ സ്ഥാപനമാക്കി അതിനെ മാറ്റുകയുമാണ് ചെയ്തത്. സര്‍ക്കാര്‍ നേരിട്ട് നടത്തുമ്പോള്‍ പ്രതിവര്‍ഷം ഗ്രാന്റും ലഭിക്കും. ഇതിനേക്കാള്‍ മെച്ചപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നിലവിലുള്ള ഭരണസമിതിക്ക് ഒരേ അഭിപ്രായമാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് യുഡിഎഫിലാണ് ഭിന്നത. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ട് ഭരണം സിഎംപിയെ ഏല്‍പ്പിക്കണമെന്ന അഭിപ്രായം എം വി രാഘവന്‍ പ്രകടിപ്പിച്ചപ്പോള്‍, കോണ്‍ഗ്രസില്‍ ഒരുവിഭാഗവും ലീഗടക്കമുള്ള ഘടകകക്ഷികളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു പറയുന്നു. ആദ്യം യുഡിഎഫ് ഏകീകരിച്ച അഭിപ്രായമുണ്ടാക്കട്ടെ; എന്നിട്ടുവേണം ഈ മഹത്തായ സ്ഥാപനത്തിനുമേല്‍ കൈവയ്ക്കാന്‍. യുഡിഎഫ് യോഗമാകട്ടെ തര്‍ക്കംമൂലം പ്രശ്നം പഠിക്കാന്‍ ഒരു ഉപസമിതിയെ നിയോഗിച്ചിരിക്കയാണ്. ജനകീയ സ്ഥാപനമാക്കി പരിയാരത്തെ മാറ്റണമെന്ന ആഗ്രഹമാണ് യുഡിഎഫിനുള്ളതെങ്കില്‍ എന്തുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജുപോലെ 100 ശതമാനം ഗ്രാന്റോടെ സര്‍ക്കാരിന് നടത്തികൂടാ? മെമ്പര്‍ഷിപ് ചേര്‍ത്തതുമായി ബന്ധപ്പെട്ടാണത്രേ യുഡിഎഫ് സമിതി അന്വേഷിക്കുന്നത്.

2007 സെപ്തംബറിലും 2011 ജനുവരിയിലും നടന്ന തെരഞ്ഞെടുപ്പില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ജനാധിപത്യരീതിയില്‍ ഭരണസമിതിയെ തെരഞ്ഞെടുത്തശേഷം, ഭരണസമിതിക്കെതിരെ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു കേസുകളെല്ലാം കോടതിയുള്‍പ്പെടെ തള്ളിയിട്ടും മെമ്പര്‍ഷിപ് ചട്ടവിരുദ്ധമാണെന്ന ബാലിശമായ വാദമുയര്‍ത്തുകയാണ് ചിലര്‍. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, അല്ല പിരിച്ചുവിടുമെന്നുമുള്ള ഭീഷണി ഉയരാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷമായി. സഹകരണമന്ത്രിക്കെതിരായിപ്പോലും ചിലര്‍ പരസ്യമായി രംഗത്തിറങ്ങി. പിരിച്ചുവിടാനുള്ള വിഭവങ്ങള്‍ എന്ന മട്ടില്‍ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി പരിയാരംവിരുദ്ധ വാര്‍ത്തകള്‍ നല്‍കി. അതില്‍ ചിലതാകട്ടെ, എം വി രാഘവന്റെ കാലത്തുണ്ടായ ക്രമവിരുദ്ധ നിയമനങ്ങളും മെറിറ്റ് അട്ടിമറിച്ചുള്ള വിദ്യാര്‍ഥിപ്രവേശനവുമാണുതാനും. ഈ വാര്‍ത്തകളും രേഖകളുമെല്ലാം വന്നിട്ടും എന്തേ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടാത്തത്? യുഡിഎഫ് സര്‍ക്കാരിന്റെ കൈയില്‍ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ. അതിലെല്ലാം മുന്‍കാലത്തെ ക്രമക്കേടുകളെക്കുറിച്ചാണ് വിവരിക്കുന്നത്. കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ എം വി രാഘവനെയാണ് പിരിച്ചുവിടേണ്ടിവരിക. അക്കാലത്താണ് അഴിമതിയും ധൂര്‍ത്തും നടന്നത്. അതുകൊണ്ടാണ് നഷ്ടത്തിലായത്. യുഡിഎഫ് നേതാക്കളായ സണ്ണിജോസഫിന്റെ മകള്‍ക്കും കെ സുധാകരന്റെ അടുത്തബന്ധുവിനും എംബിബിഎസിന് പ്രവേശനം ലഭിച്ചത് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നോ?

എം വി രാഘവന്റെ ബന്ധുക്കള്‍ 14 പേരാണ് പരിയാരത്ത് ജോലിചെയ്യുന്നത്. നിലവിലെ ഭരണസമിതിയിലെ ആരുടെയെങ്കിലും അകന്ന ഒരുബന്ധുവിനെയെങ്കിലും ജോലിലഭിച്ചവരില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? സിഎംപിയുടെയും കോണ്‍ഗ്രസിന്റെയും നിരവധി നേതാക്കളുടെ ബന്ധുക്കള്‍ പരിയാരത്ത് ജോലിചെയ്യുന്നുണ്ട്. നിയമനകാര്യത്തില്‍ 2002ല്‍ കോണ്‍ഗ്രസും സിഎംപിയും തമ്മില്‍ രൂക്ഷമായ തര്‍ക്കവുമുണ്ടായി. കെ സുധാകരനടക്കമുള്ള ചിലര്‍ ഭരണസമിതിയില്‍നിന്ന് രാജിവച്ചു. ചില തസ്തികകളില്‍ കോണ്‍ഗ്രസുകാരെ നിയമിക്കാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്. നിയമനത്തിലും വിദ്യാര്‍ഥിപ്രവേശനത്തിലും കോഴവാങ്ങിയതുള്‍പ്പടെയുള്ള പരാതികളും അന്ന് ഉയര്‍ന്നിരുന്നു. ചുരുക്കത്തില്‍ മുന്‍ ഭരണസമിതിചെയ്ത തെറ്റിന് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ഇത്തരക്കാരുടെ വിചിത്രന്യായം!

പരിയാരത്തേത് കേവലം മെഡിക്കല്‍ കോളേജ് മാത്രമല്ല, അനുബന്ധമായി ഏഴു സ്ഥാപനങ്ങളുണ്ട്. ഇതിലെല്ലാമായി 2011 ഒക്ടോബര്‍ 31 വരെ 1933 ജീവനക്കാര്‍ ജോലിചെയ്തുവരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1142ഉം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഓഫീസില്‍ 337ഉം ഡെന്റല്‍ കോളേജില്‍ 69ഉം സഹകരണഹൃദയാലയയില്‍ 288ഉം നേഴ്സിങ് കോളേജില്‍ 32ഉം നേഴ്സിങ് സ്കൂളില്‍ 12ഉം ഫാര്‍മസി കോളേജില്‍ 29ഉം പബ്ലിക് സ്കൂളില്‍ 24ഉം ജീവനക്കാരാണുള്ളത്. സഹകരണവകുപ്പും മെഡിക്കല്‍ കൗണ്‍സിലും ഡെന്റല്‍ കൗണ്‍സിലും നേഴ്സിങ്-ഫാര്‍മസി കൗണ്‍സിലുമെല്ലാം അംഗീകരിച്ച മാനദണ്ഡമനുസരിച്ച തസ്തികകളിലേക്ക് മാത്രമാണ് നിയമനം നടത്തിയിരുന്നത്. നിലവിലുള്ള ഭരണസമിതി നിയമിച്ചതാകട്ടെ കേവലം 348 പേരെയാണ്. അതില്‍ 60 ഡോക്ടര്‍മാരും 141 നേഴ്സുമാരും ഉള്‍പ്പെടും. ഏറെ വര്‍ഷങ്ങളായി ജോലിചെയ്തുവരുന്നവരെ രാഷ്ട്രീയഭേദമെന്യേ സ്ഥിരപ്പെടുത്തിയതാണ് മറ്റൊന്ന്. വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്ന അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴില്‍ ഒരു പിആര്‍ഒ, ഇന്ത്യയിലെതന്നെ മികച്ച ഹൃദയചികിത്സാകേന്ദ്രമായ സഹകരണ ഹൃദയാലയയില്‍ മറ്റൊരു പിആര്‍ഒ, രാത്രി-പകല്‍ ഭേദമെന്യേ 24 മണിക്കൂര്‍ സേവനം അനിവാര്യമായ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടുപേര്‍ എന്നിങ്ങനെ നാല് പിആര്‍ഒമാരെ നിയമിച്ചതിനെക്കുറിച്ച് വാര്‍ത്തകൊടുക്കുന്നവര്‍ എറണാകുളം അമൃത ഹോസ്പിറ്റലില്‍ 18 പിആര്‍ഒമാരും 30 സഹായികളുമാണ് ഉള്ളതെന്ന കാര്യം ബോധപൂര്‍വം വിസ്മരിക്കുന്നു.

എല്‍ഡിഎഫിന്റെ കാലത്തെ എല്ലാ നിയമനങ്ങളും അപേക്ഷ ക്ഷണിച്ചും ഇന്റര്‍വ്യൂ നടത്തിയുമാണ്. പ്രവേശനത്തിനും നിയമനങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡവും വ്യവസ്ഥയുമുണ്ടാക്കി. ഇടതുഭരണകാലത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ പരിയാരത്ത് എടുത്തുപറയാവുന്ന നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. കുറഞ്ഞചെലവില്‍ വിദഗ്ധചികിത്സയും, സാമൂഹ്യനീതിയും മെറിറ്റും അടിസ്ഥാനമാക്കിയ വിദ്യാര്‍ഥി പ്രവേശനമെന്ന നയത്തെ മുറുകെപ്പിടിച്ചും പരിയാരം ഇന്ന് സാമൂഹ്യ പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയാണ്. ആവശ്യമായ സജ്ജീകരണ സൗകര്യങ്ങളുടെ വളര്‍ച്ചയും ഡോക്ടര്‍മാരുടെ അര്‍പ്പണബോധവും അന്താരാഷ്ട്ര അംഗീകാരംവരെ പരിയാരത്തെ ചികിത്സയ്ക്കും ഡോക്ടര്‍മാര്‍ക്കും ലഭിക്കുന്നതിനിടയാക്കി. നിലവിലെ ഭരണസമിതിക്കാലത്ത് ലോകോത്തര നിലവാരമുള്ള അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും ഗ്യാസ്ട്രോ, ന്യൂറോ, കാര്‍ഡിയോ, റേഡിയേഷന്‍ വിഭാഗങ്ങളില്‍ സജ്ജമാക്കിയത് ഉത്തരകേരളത്തിലെ രോഗികള്‍ക്ക് ഏറെ പ്രയോജനമായിരുന്നുവെന്നതിന് ചികിത്സതേടിയെത്തുന്നവരുടെ വന്‍നിരതന്നെയാണ് സാക്ഷ്യപത്രം.

വിദ്യാഭ്യാസമേഖലയിലാകട്ടെ സംസ്ഥാനത്തെതന്നെ മികച്ചവിജയം പരിയാരത്തിനു സ്വന്തമായി. ലോകത്തുതന്നെ അപൂര്‍വമായിമാത്രംചെയ്ത കത്തീറ്റര്‍ ചികിത്സയുള്‍പ്പടെയുള്ള അതിവിദഗ്ധ ചികിത്സ പരിയാരത്ത് വിജയകരമായി നടത്തുകയും മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച രോഗികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയുംചെയ്തു. ജനങ്ങള്‍ ഇക്കാര്യം അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്. ഈ വര്‍ഷം പിജിക്ക് പഠിക്കാന്‍ മാനേജ്മെന്റ് ക്വോട്ടയില്‍ മെറിറ്റുപ്രകാരം യോഗ്യതനേടിയ കുട്ടിയുടെ രക്ഷിതാവ് ചെയര്‍മാന്റെ ചേംബറില്‍ വന്നുപറഞ്ഞത്- "എന്റെ ബന്ധു തൃശൂരിലെ ഒരു സ്വാശ്രയ കോളേജില്‍ പ്രവേശനം കിട്ടിയപ്പോള്‍ കൊടുക്കേണ്ടിവന്ന ഫീസ് 1.2 കോടിരൂപയാണ്. ഇവിടെ മൂന്നു വര്‍ഷത്തേക്ക് 33 ലക്ഷം മാത്രമാണ്. സ്ഥാപനത്തിനുവേണ്ടി എന്തെങ്കിലും സംഭാവന നല്‍കണമോ" എന്നായിരുന്നു. അത്തരമൊരു ശീലം പരിയാരത്തില്ലെന്ന് മറുപടി പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു. എന്നാല്‍, രാഘവന്റെ കാലത്ത് കോഴപ്പണംപോലും വാങ്ങിയിരുന്നു. ഇപ്പോള്‍ പ്രവേശനവും നിയമനവും വിദഗ്ധചികിത്സയും എല്ലാം ഒരു ജനകീയ സ്ഥാപനത്തില്‍നിന്ന് ലഭിക്കുംവിധത്തിലായി. അതൊരു വലിയ മാറ്റംതന്നെയാണെന്ന് ജനങ്ങള്‍ അംഗീകരിക്കുന്നു. ചികിത്സതേടിയെത്തുന്നവരുടെയും വിദ്യാര്‍ഥി പ്രവേശനത്തിനായുള്ള അപേക്ഷകളുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്നത് പരിയാരത്തിന്റെ സവിശേഷതതന്നെയാണ്. മികവിന്റെ കേന്ദ്രമായി ജനങ്ങള്‍ പരിയാരത്തെ കാണുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ അംഗീകാരം.

*
എം വി ജയരാജന്‍ ദേശാഭിമാനി

No comments: