Saturday, November 10, 2012

സൂരജ്കുണ്ഡിലെ പാഴ്വേല

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാത്ത അങ്കലാപ്പില്‍ അകപ്പെടുത്തിയിരിക്കുകയാണ്. 2014 ആദ്യപാദത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. തെരഞ്ഞെടുപ്പ് ചൂട് തുടങ്ങാന്‍ ഒരുവര്‍ഷമേ ബാക്കിയുള്ളൂ. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേട്ടം അഴിമതിയിലെ ഒന്നാംസ്ഥാനംമാത്രമാണ്. ജനങ്ങളെ ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്കൊന്നിനും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അതിനുള്ള ആത്മാര്‍ഥമായ എന്തെങ്കിലും ശ്രമംപോലും നടന്നതായി ചൂണ്ടിക്കാണിക്കാനില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ യുവരാജാവായ രാഹുല്‍ഗാന്ധിയുടെ മാസ്മരികശക്തി കാണിച്ച് കരപറ്റാന്‍ കഴിയുമെന്ന പ്രതീക്ഷ പൊലിഞ്ഞുപോയതാണ്.

നാനൂറ്റിമൂന്നില്‍ നൂറ് സീറ്റ് പ്രതീക്ഷിച്ച് പതിനെട്ടടവും പയറ്റിയിട്ടും 30 പോലും ലഭിച്ചില്ലെന്നതാണനുഭവം. തുറുപ്പുഗുലാനിറക്കിയിട്ടും ഗതിയിതാണെങ്കില്‍ ഭാവിയെപ്പറ്റി ഭയപ്പെടാതിരിക്കാനാവില്ല. പാര്‍ലമെന്റിനകത്തും പുറത്തും പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസപ്പെടേണ്ട നിലയാണ്. 2014ലെ തെരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ നവംബര്‍ നാലിന് മഹാറാലി സംഘടിപ്പിച്ചത്. അതിനെത്തുടര്‍ന്നാണ് ഹരിയാനയിലെ സൂരജ്കുണ്ഡില്‍ കോണ്‍ഗ്രസ് നേതൃയോഗം ചേരാന്‍ തീരുമാനിച്ചത്. യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ 35 പേരും മന്ത്രിപ്രവരന്മാരായ 35 പേരും ഉള്‍പ്പെടെ 70 പേരാണ് പങ്കെടുത്തത്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുമ്പില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കിയെന്നാണ് പ്രസിഡന്റ് സോണിയയുടെ ഒന്നാമത്തെ ചോദ്യം. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം, സാമ്പത്തികസ്ഥിതി, മാനിഫെസ്റ്റോ നടപ്പാക്കിയ കാര്യം എന്നീ മൂന്ന് വിഷയങ്ങളാണ് സൂരജ്കുണ്ഡ് ഉന്നതതലയോഗം ചര്‍ച്ചചെയ്തത്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ നടപ്പാക്കിയ ചരിത്രം കോണ്‍ഗ്രസിനില്ല. ഗരീബി ഹഠാവോ (ദാരിദ്ര്യം അകറ്റുക) ബേക്കാരീ ഹഠാവോ (തൊഴിലില്ലായ്മ അകറ്റുക) വീട്ടിലൊരാള്‍ക്ക് തൊഴില്‍, വില പഴയ നിലവാരത്തിലേക്ക് കുറച്ചുകൊണ്ടുവരും തുടങ്ങിയ വാഗ്ദാനങ്ങളുടെ അനുഭവം സമ്മതിദായകര്‍ മറന്നുകാണാനിടയില്ല. ആവഡി സോഷ്യലിസവും സാമ്പത്തിക ഉച്ചനീചത്വം ഇല്ലാതാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമൊക്കെ പഴകി തുരുമ്പിച്ചതായതുകൊണ്ട് ഓര്‍ക്കേണ്ട കാര്യമില്ല. നെഹ്റുവിന്റെ കാഴ്ചപ്പാട് നെഹ്റുവിനൊപ്പം മണ്‍മറഞ്ഞുപോയതായതുകൊണ്ട് അത് പരാമര്‍ശവിഷയമേ അല്ല.

മുന്നണിസമ്മര്‍ദം കാരണം 2009ലെ മാനിഫെസ്റ്റോ നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് സൂരജ്കുണ്ഡില്‍ സമ്മേളിക്കുന്നതിനുമുമ്പുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. പാര്‍ടി പരിപാടി നടപ്പാക്കുന്നതിനുള്ള പരിമിതികളും മുന്നണി മര്യാദ പാലിക്കാന്‍ ബാധ്യതയുള്ളതുകൊണ്ടുള്ള പ്രയാസങ്ങളും പ്രധാനമന്ത്രി പലവുരു ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാകയാല്‍ അതേപ്പറ്റി സൂരജ്കുണ്ഡില്‍ തലപുകഞ്ഞ് ആലോചിക്കേണ്ടതായ കാര്യവുമില്ല.

സൂരജ്കുണ്ഡില്‍ നേതാക്കളുടെ യോഗം ചേരുമ്പോള്‍ പ്രസക്തമായ ചോദ്യം നമ്മുടെ രാജ്യം ഭരിക്കുന്നതാരാണ് എന്നതുതന്നെയാണ്. കോണ്‍ഗ്രസാണെങ്കില്‍ അതേ പാര്‍ടിക്കാരനായ മണിശങ്കര്‍ അയ്യര്‍ക്ക് പെട്രോളിയം വകുപ്പില്‍ തുടരാന്‍ കഴിയാതെവന്നതെന്തുകൊണ്ടാണ്? മണിശങ്കര്‍ അയ്യരെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ജയ്പാല്‍ റെഡ്ഡിക്ക് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ പെട്രോളിയം വകുപ്പ് നഷ്ടപ്പെട്ടത് ആരുടെ തീരുമാനമനുസരിച്ചാണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സൂരജ്കുണ്ഡ് യോഗത്തിനാവില്ല.

കോണ്‍ഗ്രസിനെ കൈമെയ് മറന്ന് പിന്താങ്ങിയ പാരമ്പര്യമുള്ള മാധ്യമങ്ങള്‍പോലും ഒരു സത്യം തുറന്നെഴുതാന്‍ നിര്‍ബന്ധിതരായി. ജയ്പാല്‍ റെഡ്ഡിക്ക് പെട്രോളിയം വകുപ്പ് നഷ്ടമായത് മുകേഷ് അംബാനിയുടെ ഇടപെടല്‍മൂലമാണ്. കേന്ദ്രത്തില്‍ പ്രധാനമന്ത്രി ആരാകണം, മന്ത്രിമാര്‍ ആരൊക്കയായിരിക്കണം, അവരുടെ വകുപ്പുകള്‍ ഏതൊക്കെയായിരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റോ, പ്രവര്‍ത്തകസമിതിയോ ഒക്കെ ആയിരിക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്. എന്നാല്‍, വസ്തുത അതല്ല. എല്ലാം നിശ്ചയിക്കുന്നത് ശതകോടീശ്വരന്മാരാണ്. അവരുടെ പിറകില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സജീവമാണ് താനും.

നയപരിപാടികള്‍ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളല്ലെന്ന പകല്‍വെളിച്ചംപോലെയുള്ള പരമാര്‍ഥം തിരിച്ചറിയാന്‍ സമീപകാല സംഭവങ്ങള്‍ സഹായിക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ സമ്മതം മൂളിയില്ലെങ്കില്‍ വകുപ്പ് തെറിച്ചുപോകും. ചിലപ്പോള്‍ മന്ത്രിസ്ഥാനവും നഷ്ടപ്പെടും. വാള്‍മാര്‍ട്ടും കൂട്ടരും ചെറുകിട വ്യാപാരമേഖലയില്‍ ആധിപത്യം ചെലുത്താന്‍ വരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഉത്തരവനുസരിച്ചാണ്. ഇന്‍ഷുറന്‍സ് മേഖലയിലും ബാങ്കിങ് മേഖലയിലും വിദേശനിക്ഷേപം കടന്നുവരുന്നതും അവരുടെ തീരുമാനപ്രകാരംതന്നെ. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി വര്‍ധിപ്പിക്കുന്നതെന്തിനാണെന്നറിയില്ല എന്നാണ് വകുപ്പ് കൈകാര്യംചെയ്ത ജയ്പാല്‍ റെഡ്ഡി ചോദിക്കുന്നത്. ഇതിനുത്തരം പറയാന്‍ സോണിയക്കോ രാഹുലിനോ ഉത്തരവാദിത്തമില്ല. മുകേഷ് അംബാനി ഉത്തരം പറയും.

ഇത്തരം ഒരു സാഹചര്യത്തിലാണ് സൂരജ്കുണ്ഡില്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നേതൃയോഗം ചേര്‍ന്നത്. പുതിയ തീരുമാനമൊന്നും ചിന്തന്‍ ബൈഠക്കിലോ, സംവാദ് ബൈഠക്കിലോ ഉണ്ടാകില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. സോണിയയും മകന്‍ രാഹുലും യാത്രചെയ്തത് ബസിലാണ്. അഹമ്മദ് പട്ടേല്‍, അംബികാസോണി, എ കെ ആന്റണി, പി ചിദംബരം, കപില്‍ സിബല്‍, ഗുലാംനബി ആസാദ്, സി പി ജോഷി എന്നിവരെല്ലാം ഒരേ ബസില്‍ സഞ്ചരിച്ച് ഉത്തമ മാതൃക കാണിച്ചു. ചെലവുചുരുക്കലിന്റെ ഉത്തമ മാതൃക. മോക്ഷപ്രാപ്തിക്ക് ഇതിനപ്പുറം എന്താണ് വേണ്ടത്? കോണ്‍ഗ്രസിന്റെ ജനവഞ്ചനയുടെ പൊറാട്ടുനാടകം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വീണ്ടും വീണ്ടും അരങ്ങേറും. അതിലപ്പുറം സൂരജ്കുണ്ഡിന് പ്രാധാന്യമൊന്നുമില്ല. 2004ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതായിരുന്നത് ഇപ്പോള്‍ 55 ആയി വര്‍ധിച്ചിരിക്കുന്നു. ലോകത്തിലെ വമ്പന്‍ ധനികരില്‍ വലിയ പങ്ക് ഇന്ത്യക്കാണ്. രണ്ടുലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യചെയ്തതും അതേ ഇന്ത്യയിലാണ്. ശരാശരി ഒരു ദിവസം 20 രൂപമാത്രം ചെലവഴിക്കാന്‍ കഴിവുള്ള 77 ശതമാനം ജനങ്ങള്‍ നിവസിക്കുന്നതും ഇന്ത്യയിലാണ്. തിളങ്ങുന്ന ഇന്ത്യയും ഇരുണ്ട ഇന്ത്യയും. ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ ഉണര്‍ന്നാലേ മതിയാകൂ.


*******

ദേശാഭിമാനി മുഖപ്രസംഗം

 
 


 

No comments: