Wednesday, November 21, 2012

ദുരിതമൊഴിയാതെ കേരകര്‍ഷകന്‍

കേരം തിങ്ങിനിറഞ്ഞ നാടാണ് കേരളം. കേരളത്തിലെ ആകെ കൃഷിഭൂമിയുടെ 37 ശതമാനംവരുന്ന 7.7 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കേരകൃഷി വ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്താകെയുള്ള 75 ലക്ഷം കുടുംബങ്ങളില്‍ 45 ലക്ഷവും കേരകര്‍ഷകരാണന്നുപറയാം. എന്നാല്‍, കേരളത്തിന്റെ നാളികേര ഉല്‍പ്പാദനവും കൃഷിഭൂമിയുടെ വിസ്തൃതിയും ക്രമാനുഗതമായി കുറയുകയാണ്. 2004-05ല്‍ 8.99 ലക്ഷം ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന കേരകൃഷി ഇപ്പോള്‍ 7.7 ലക്ഷം ഹെക്ടറിലായി ചുരുങ്ങി. അന്ന് ഹെക്ടറിന് 6673 നാളികേരം എന്ന നിലയില്‍ ആകെ 6001 ദശലക്ഷം നാളികേരം ഉല്‍പ്പാദിപ്പിച്ചിരുന്നു. 2011ല്‍ ഹെക്ടറിന് 6862 നാളികേരം എന്ന നിലയില്‍ ഉല്‍പ്പാദന വര്‍ധന രേഖപ്പെടുത്തിയെങ്കിലും ആകെ ഉല്‍പ്പാദനം 5287 ദശലക്ഷമായി കുറയുകയാണുണ്ടായത്. തേങ്ങയുടെ വില കുത്തനെ കുറയുന്ന സാഹചര്യം കേരകര്‍ഷകനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2012 ജനുവരിയില്‍ തേങ്ങയ്ക്ക് ആറു രൂപയും വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 7650 രൂപയും വിലയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ തേങ്ങയ്ക്ക് മൂന്നുരൂപപോലും ലഭിക്കുന്നില്ല.

വിപണിയില്‍ ഏറ്റവും നല്ല വില ലഭിക്കുന്ന ഓണക്കാലത്ത് 6250 രൂപയായിരുന്നു ഒരു ക്വിന്റല്‍ വെളിച്ചെണ്ണയുടെ വില. അഖിലേന്ത്യാ തലത്തില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ദീപാവലിസമയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 6000 രൂപയായി ഇടിഞ്ഞു. ഈ വര്‍ഷം കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5100 രൂപയായി കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. എന്നാല്‍, താങ്ങുവിലയേക്കാള്‍ താഴ്ന്ന് 4200 രൂപയാണ് ഇപ്പോള്‍ കൊപ്രയുടെ വിപണിവില. ദേശീയതലത്തിലെ കൊപ്രസംഭരണ ഏജന്‍സിയായ നാഫെഡിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ കേരഫെഡും മാര്‍ക്കറ്റ് ഫെഡും കൊപ്ര സംഭരിക്കുന്നുണ്ടെങ്കിലും അത് നാമമാത്രമാണ്. കേരകര്‍ഷകനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഭരണം നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

രണ്ടര രൂപയ്ക്കും മൂന്നു രൂപയ്ക്കും കര്‍ഷകരില്‍നിന്ന് തേങ്ങവാങ്ങി നാഫെഡിന് മറിച്ചുവില്‍ക്കുന്ന ഇടത്തട്ടുകാര്‍ കര്‍ഷകരെ ചൂഷണംചെയ്യുന്നു. പ്രാഥമിക സഹകരണസംഘങ്ങള്‍ സംഭരിക്കുന്ന കൊപ്രയ്ക്ക് ക്വിന്റലിന് 500 രൂപയുടെ പ്രോത്സാഹനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ ചെയ്യുന്നതുപോലെ കര്‍ഷകന്റെ പക്കല്‍നിന്ന് നേരിട്ട് സംഭരിക്കാനോ കര്‍ഷകന് പ്രോത്സാഹന തുക നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ണാടകത്തില്‍ നാഫെഡിന്റെ സംഭരണവിലയോടൊപ്പം ക്വിന്റലിന് 700 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കുന്നുണ്ട്. പച്ചത്തേങ്ങ സംഭരിക്കുമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊപ്രസംഭരണത്തിന്റെ പ്രയോജനം കിട്ടുന്ന തമിഴ്നാട് വ്യാപാരികള്‍ക്കുതന്നെയാവും ഇതിന്റെയും പ്രയോജനം ലഭിക്കുക. നടപടികള്‍ കടലാസിലൊതുങ്ങുമ്പോള്‍ കേരകര്‍ഷകന്റെ കണ്ണീര്‍ തോരുന്നുമില്ല; ക്ലേശങ്ങള്‍ക്ക് അറുതിയുമില്ല.

നാളികേരത്തിന്റെ വിലത്തകര്‍ച്ച കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 600 കോടി നാളികേരമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 10-15 രൂപ നിരക്കില്‍ വിറ്റ നാളികേരം 3- 5 രൂപ നിരക്കിലായപ്പോള്‍ 6000 കോടി രൂപയുടെ വ്യാപാരനഷ്ടമാണ് സംഭവിച്ചത്. നാമമാത്ര- ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള വരുമാനത്തിലാണ് ഈ നഷ്ടം സംഭവിച്ചത്. ഇത് അവരുടെ സാമ്പത്തിക ക്രയശേഷിയിലും നിത്യജീവിതത്തിലും വന്‍ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്നു. കേരളീയ സമൂഹത്തിലാകെ വ്യാപാര- സാമ്പത്തിക രംഗങ്ങളില്‍ 6000 കോടിരൂപയുടെ ക്രയവിക്രയം നഷ്ടപ്പെടാന്‍ ഇടയാക്കിയിരിക്കുന്നു. ഓരോ മലയാളിയും വേദനയോടെ കാണേണ്ട യാഥാര്‍ഥ്യമാണിത്.

പാമോയില്‍ ഇറക്കുമതിയുടെ അളവു വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണ് കര്‍ഷകനെ എത്തിച്ചത്. 2011 നവംബര്‍ മുതല്‍ 2012 മെയ്വരെ രാജ്യത്ത് 10,84,933 മെട്രിക് ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. 2010-11 നേക്കാള്‍ 97 ശതമാനം കൂടുതലാണിത്. ഇതേ കാലയളവില്‍, വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതും വളരെ വിലകുറഞ്ഞതുമായ 64,692 മെട്രിക് ടണ്‍ പാംകെര്‍ണല്‍ ഓയിലും ഇറക്കുമതിചെയ്തു. തമിഴ്നാട്ടില്‍നിന്ന് വരുന്ന വെളിച്ചെണ്ണയില്‍ വന്‍തോതില്‍ പാം കെര്‍ണല്‍ ഓയില്‍ ചേര്‍ക്കുന്നുണ്ട്. ഇതുകൂടാതെയാണ് രാജ്യത്തുനിന്നുള്ള ഭക്ഷ്യ എണ്ണ കയറ്റുമതി നിരോധനപ്പട്ടികയില്‍ വെളിച്ചെണ്ണയുംകൂടി ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പരമാവധി അഞ്ചു കിലോഗ്രാംവീതമുള്ള പാക്കറ്റുകളില്‍ 10,000 ടണ്‍വരെ ഭക്ഷ്യ എണ്ണ കയറ്റുമതിചെയ്യാനുള്ള അനുമതിയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ ഉത്തരവിലൂടെ റദ്ദാക്കിയത്.

കേരളത്തിലെ 45 ലക്ഷം വരുന്ന കേരകര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ചെറുകിടക്കാരാണ്. അവരില്‍ അധികവും തേങ്ങ സൂക്ഷിക്കാനോ കൊപ്രയാക്കാനോ സൗകര്യം ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ പച്ചത്തേങ്ങ സംഭരണത്തിനുള്ള സൗകര്യം എല്ലാ പഞ്ചായത്തിലും ലഭ്യമാക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍, തൊണ്ടുകളഞ്ഞ പച്ചത്തേങ്ങ 14 രൂപയ്ക്ക് സംഭരിച്ചിരുന്നു. അതുകൊണ്ടുതന്നെ പൊതുവിപണിയിലും അന്നു തേങ്ങയ്ക്ക് നല്ല വില ലഭിച്ചു. കൊപ്രസംഭരണ രംഗത്ത് ഇപ്പോള്‍ സജീവമായി ഇടപെടുന്നത് 50ല്‍ താഴെ സഹകരണസംഘങ്ങള്‍മാത്രമാണ്. സംഭരണത്തിനു തയ്യാറുള്ള എല്ലാ സംഘങ്ങള്‍ക്കും കൊപ്രാഡ്രയര്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്ത് വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണ വിലത്തകര്‍ച്ച നേരിടുകയും കര്‍ഷകര്‍ ആത്മഹത്യയുടെ മുനമ്പിലെത്തി നില്‍ക്കുകയും ചെയ്യുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്നത്. ഈ വര്‍ഷംമാത്രം 103 ലക്ഷം ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുമെന്നാണ് കണക്കാക്കുന്നത്. അതില്‍ 81 ലക്ഷം ടണ്‍ പാമോയില്‍ ആയിരിക്കും. ഭക്ഷ്യ എണ്ണയുടെ ആവശ്യം വര്‍ധിക്കുകയും ഇന്ത്യയിലെ ഭക്ഷ്യഎണ്ണയ്ക്ക് വില ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മലേഷ്യയിലെയും ഇന്തോനേഷ്യയിലേയും പാമോയില്‍ വ്യാപാരികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അപ്പോഴും കേരളത്തില്‍നിന്നുള്ള രണ്ടു ക്യാബിനറ്റ് മന്ത്രിമാരടക്കം എട്ടുമന്ത്രിമാരും കേരളത്തിലെ കര്‍ഷകര്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് റാന്‍ മൂളി നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്.

കേരകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരക്ഷാ പാക്കേജുകള്‍ നടപ്പാക്കാന്‍ തയ്യാറാകണം. പാമോയില്‍ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കാനും ഭക്ഷ്യഎണ്ണ ഇറക്കുമതിക്കു നല്‍കുന്ന ഇളവുകളും ആനുകൂല്യങ്ങളും ഒഴിവാക്കാനും നടപടി ഉണ്ടാകണം. ഭക്ഷ്യ എണ്ണ കയറ്റുമതിപ്പട്ടികയില്‍നിന്ന് വെളിച്ചെണ്ണയെ ഒഴിവാക്കിയ നടപടി റദ്ദുചെയ്യാനും കേരകര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാനും തയ്യാറാകണം. കൊപ്രയുടെ താങ്ങുവില കാലാനുസൃതമായി ഉയര്‍ത്തുകയും കൊപ്രസംഭരണവും പച്ചത്തേങ്ങാ സംഭരണവും ഊര്‍ജിതപ്പെടുത്തുകയും വേണം.

ഒരു തേങ്ങയ്ക്ക് ഏറ്റവും കുറഞ്ഞത് 10 രൂപ ഉറപ്പുവരുത്തണം. സംസ്ഥാനത്ത് നാലുവര്‍ഷംമുതല്‍ പ്രായമുള്ള തെങ്ങുകള്‍ കോക്കനട്ട് പ്ലാന്‍ ഇന്‍ഷുറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തണം. ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കേണ്ട കര്‍ഷകര്‍ക്ക് എത്രയും വേഗം ആനുകൂല്യം ലഭിക്കാന്‍ കൃഷിവകുപ്പ് മുഖേന സംവിധാനമുണ്ടാക്കണം. നാളികേരളത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ നിര്‍മിക്കാന്‍ ധനസഹായവും പരിശീലനവും നല്‍കാനും വിപണി ശക്തിപ്പെടുത്താനും ആവശ്യമായ സഹായം സംസ്ഥാനസര്‍ക്കാര്‍ ചെയ്യണം. കേരളത്തിന്റെ നാളികേര സമൃദ്ധി സംരക്ഷിക്കാനും നാളികേര കൃഷിയെ സമുദ്ധരിക്കാനും കേരകര്‍ഷകന് കൈത്താങ്ങാവാനും കഴിയുന്ന പദ്ധതികളാണ് വേണ്ടത്. അരക്കോടി കേരകര്‍ഷകരെയും 15 കോടി കേരവൃക്ഷങ്ങളെയും സംരക്ഷിക്കാനുള്ള സുസ്ഥിര പദ്ധതി ഇല്ലെങ്കില്‍ കേരകര്‍ഷകന്റെ കണ്ണീര്‍ച്ചാലിന്റെ തീവ്രതയില്‍പ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അടിത്തറ ഇളകും എന്നത് അവിതര്‍ക്കിതമാണ്.

ഇ പി ജയരാജന്‍

No comments: