Showing posts with label സമൂഹം. Show all posts
Showing posts with label സമൂഹം. Show all posts

Saturday, May 31, 2014

പിന്‍നിലാവിന്റെ പൊന്‍വെളിച്ചം

കേരളത്തിന്റെ ജനപ്രിയനേതാവ് ഇ കെ നായനാരെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "പിന്‍നിലാവിന്റെ പൊന്‍വെളിച്ചം" എന്നാണ്. പ്രത്യാശാനിര്‍ഭരമായ ഒരു ഭാവിയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഒരിറ്റ് ചുവപ്പെടുത്ത് ഒരായിരം സൂര്യന്മാരെ ജ്വലിപ്പിക്കണം എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു യുഗം മായുകയും വേറൊരു യുഗം പിറക്കുകയുംചെയ്യുന്ന സംക്രമകാലഘട്ടത്തില്‍ തോമസ്മൂറിന്റെ ഉട്ടോപ്യന്‍ സങ്കല്‍പ്പത്തിനപ്പുറത്ത് മനുഷ്യവിമോചനത്തിന്റെ സൈദ്ധാന്തികരേഖ തെളിയിച്ചെടുക്കണമെന്നും നായനാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലസംഘത്തെ നയിച്ച ഇ കെ നായനാര്‍ വെളിച്ചത്തിന്റെ മഹാപ്രവാഹത്തെ വരവേല്‍ക്കണമെന്ന് ഉപദേശിക്കുകയാണ്. ഇരുട്ടിന്റെ കനത്ത അടരുകളെ വകഞ്ഞുമാറ്റിയാണ് ഭാവിയുടെ പ്രകാശസൂര്യന്‍ ഉദയംകൊള്ളുന്നത്. നമ്മുടെ കുട്ടികള്‍ നാളെയെക്കുറിച്ച് സ്വപ്നംകണ്ട് വളരേണ്ടവരാണ്. കുട്ടിക്കാലത്ത് ഞാന്‍ സ്വപ്നംകണ്ടത് ലാത്തിയും തോക്കും കഴുമരവുമായിരുന്നു. പുതിയകാലത്തെ കുട്ടികള്‍ നല്ല ജീവിതാവസ്ഥയെ സ്വപ്നം കാണണം. ടി പത്മനാഭന്റെ ഒരു കഥയുടെ പേര് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നാണ്.

ലോകമെങ്ങും ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കുന്നു. പുള്ളിക്കുത്തുകള്‍ പതിഞ്ഞ ഗ്രാമങ്ങളിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും ഭാരതത്തെ കണ്ടെത്തണമെന്ന് നെഹ്റു കുട്ടികളെ ഉപദേശിച്ചിട്ടുണ്ട്. അനസൂയവിശുദ്ധിയോടെ കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമാണ് സമൂഹം ഒരുക്കേണ്ടത്. അനീതിയോടും അക്രമങ്ങളോടും സന്ധിയില്ലാതെ ശിരസ്സുയര്‍ത്തി പോരാടാനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണം. സദാചാരനിഷ്ഠവും സാമൂഹ്യപ്രതിബദ്ധവുമായ ജീവിതത്തിലേക്കാണ് നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നുനീങ്ങേണ്ടത്. അതുകൊണ്ടുതന്നെ ബലദായകമായ അറിവ് കുട്ടികള്‍ക്ക് നല്‍കണം. മനോബലം കൂട്ടുന്നതും ബുദ്ധി വികസിപ്പിക്കുന്നതും സമഭാവന നിലനിര്‍ത്തുന്നതും സ്വാശ്രയത്വം വളര്‍ത്തുന്നതുമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ആദര്‍ശധീരരായി വാര്‍ത്തെടുക്കാന്‍ ഈ ദിനാചരണം ആഹ്വാനംചെയ്യുന്നു. സമൂഹത്തില്‍ സ്നേഹത്തിന്റെ സുവര്‍ണ കണ്ണികള്‍ വിളക്കിച്ചേര്‍ക്കേണ്ട കുട്ടികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഡനവും ആക്രമണവും ഏറ്റുവാങ്ങേണ്ടിവരുന്നു. നല്ലതെല്ലാം കുട്ടികള്‍ക്കാകണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്യുന്നത്.കുട്ടികളേ നിങ്ങള്‍ വളര്‍ന്ന് വലുതായി നാടിനുവേണ്ടി പെരുതുകയും മാനമായി വളരുകയും ചെയ്യണമെന്ന് സോവിയറ്റ് റഷ്യയിലെ പഴയ പോരാളികള്‍ ഓര്‍മിപ്പിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ ഈ സുവര്‍ണകണ്ണികളെ സദാകാലവും സമൂഹം ശ്രദ്ധയും പരിചരണവും നല്‍കി വളര്‍ത്തിയെടുക്കുന്നു. ലോക ശിശുദിനമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് "മാര്‍ഗരറ്റ് പാസ്ലാറോ" എന്ന വനിതയാണ്. കുഞ്ഞുങ്ങളുടെ പരിശുദ്ധി കാത്തുരക്ഷിക്കാന്‍ അവരുടെ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും പരിപോഷിപ്പിക്കാന്‍ സമൂഹം ഇടപെടണമെന്ന് മാര്‍ഗരറ്റ് നിര്‍ദേശിക്കുകയുണ്ടായി. 1925ല്‍ ജനീവയില്‍ ചേര്‍ന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനം ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കണമെന്ന് ആഹ്വാനംചെയ്യുകയുണ്ടായി. നാടിന്റെ ശക്തിയും സമ്പത്തുമാണ് കുഞ്ഞുങ്ങള്‍. അവര്‍ നിഷ്കളങ്കഹൃദയരും നിറംപിടിപ്പിക്കാത്ത മിഴികളുള്ളവരുമാണ്. അവരുടെ ഭാവനകള്‍ക്ക് ഏഴഴകാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ദാരിദ്ര്യമനുഭവിക്കരുതെന്ന്, തൊഴിലിന് നിര്‍ബന്ധിക്കപ്പെടരുതെന്ന,് ക്രൂരമായി പീഡിപ്പിക്കപ്പെടരുതെന്നും ജനീവാസമ്മേളനം ഓര്‍മിപ്പിക്കുന്നു.

ചങ്ങമ്പുഴയുടെ ദേവത എന്ന കവിതയില്‍ ഒരമ്മയുടെ ദയനീയചിത്രമുണ്ട്. സ്നേഹിച്ച് വശപ്പെടുത്തിയശേഷം കാര്യം കഴിഞ്ഞ് ആട്ടിയോടിക്കപ്പെട്ടവളാണ് ആ അമ്മ. സ്വന്തം മകളെങ്കിലും ഇത്തരമൊരു ചതിക്കുഴിയില്‍പ്പെടരുതെന്ന് ചിന്തിച്ച അമ്മ പെറ്റ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. കൃത്യത്തിനുമുമ്പ് അമ്മ പറയുന്നത്, "പൈതലേ പാവപ്പെട്ടോര്‍ക്കുള്ളതല്ലീലോകം" എന്നാണ്. ക്രൂരപീഡനത്തിനിരയായി ജീവച്ഛവങ്ങളായിമാറുന്ന ബാല്യങ്ങളുടെ കഥകള്‍ പത്രത്താളുകളില്‍ നിറയുന്ന കാലമാണ് ഇത്. ഓരോ ചവിട്ടടിയിലും മൂടിക്കിടക്കുന്നത് ചതിക്കുഴികളാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ നോക്കുക. പിഞ്ചുകുഞ്ഞിനെ പാരച്യൂട്ടില്‍ കെട്ടിയിട്ട് പറത്തി. സാഹസിക പ്രകടനക്കാരും മാതാപിതാക്കളുംചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് ഉയരത്തിലേക്ക് പറത്തിവിടുകയായിരുന്നു. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള നിലവിളി മാതാപിതാക്കളുടെ കരളലിയിച്ചില്ല. മനുഷ്യാവകാശകമ്മീഷന്‍ ഏറ്റവും ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കുകയാണ്. മറ്റൊരു വാര്‍ത്ത മാതാപിതാക്കള്‍ സ്വന്തം മക്കളെ വിറ്റതാണ്. ആറും എട്ടും വയസ്സുള്ള മക്കളെ ഇടനിലക്കാര്‍വഴിയാണ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയത്. കുട്ടികളെ വിലയ്ക്കുവാങ്ങി ആവശ്യക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്ന ശിശുവില്‍പ്പന റാക്കറ്റിനു മാതാപിതാക്കള്‍ ഇരയാവുകയായിരുന്നു. അനധികൃതമായി കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നതാണ് മറ്റൊരു വാര്‍ത്ത. കാമുകനോടൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയുടെ വാര്‍ത്തയും പത്രത്താളില്‍ നിറഞ്ഞു. രണ്ടര വയസ്സുള്ള കുഞ്ഞിനെയാണ് സുഖജീവിതത്തിന് തടസ്സമാകുമെന്ന കരുതി കിണറ്റിലെറിഞ്ഞുകളഞ്ഞത്. കുഞ്ഞുങ്ങളെക്കുറിച്ച് എന്നും നടുക്കുന്ന വാര്‍ത്തകളുമായാണ് പത്രങ്ങളിറങ്ങുന്നത്.

അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. ഹൃദയത്തിന്റെ എറ്റവും ശക്തമായ ചായ്വ് കുഞ്ഞുങ്ങളോടുണ്ടാവണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. വര്‍ണം ചിതറുന്ന പൂക്കള്‍ ഉദ്യാനത്തെ ആകര്‍ഷകമാക്കുന്നതുപോലെ പുഞ്ചിരി ചിതറുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തെ സുന്ദരമാക്കിത്തീര്‍ക്കുന്നു. ഗോര്‍ക്കിയുടെ അമ്മ എന്ന നോവലില്‍ കുഞ്ഞുങ്ങളെ ഏറെ വാഴ്ത്തുന്നുണ്ട്. കരുത്തുറ്റ കാലുകള്‍കൊണ്ട് അസത്യം ചവിട്ടിയരച്ച് മനുഷ്യദുഃഖത്തെ കീഴടക്കാന്‍ അവര്‍ ലോകത്തേക്കിറങ്ങിയിരിക്കുന്നു എന്ന് ഗോര്‍ക്കി ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യത്തെ തുടച്ചുനീക്കി ഉടഞ്ഞ ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കുന്ന ദിവ്യശക്തി കുഞ്ഞുങ്ങള്‍ക്കുണ്ട്. ശാരീരികമായ ശിശുത്വത്തോടൊപ്പം ആത്മാവിന്റെ ശിശുത്വവും വിലയിരുത്തപ്പെടുന്ന കാലമാണിത്. ലളിതവും പരിശുദ്ധവും സുതാര്യവുമായ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ കഴിയണം. കേരളത്തില്‍ സ്കൂള്‍ തുറക്കുന്ന കാലമാണിത്. അടിച്ചുപൊളിച്ചുനടന്ന ഒഴിവുകാലത്തോട് വിടവാങ്ങി കുട്ടികള്‍ പള്ളിക്കൂടങ്ങളിലേക്ക് തുള്ളിച്ചാടുകയാണ്. ഇവരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളൊരുങ്ങിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കെടാതെ സൂക്ഷിക്കാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലുണ്ടാകണം. പഴയ ഉപമകളും ഉല്‍പ്രേക്ഷകളുംകൊണ്ട് തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുഞ്ഞുങ്ങള്‍. കളിപ്പാട്ടങ്ങള്‍ക്കുപകരം അവരുടെ കൈകളില്‍ മൗസും മൊബൈലുമാണ്. എം ടി വാസുദേവന്‍നായരുടെ നാലുകെട്ടിലെ അപ്പുണ്ണി എന്ന കുട്ടി ചിന്തിക്കുന്നത് വളര്‍ന്ന് വലിയ ആളാകും എന്നാണ്. ആരെയും ഭയപ്പെടാതെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കും എന്നാണ്. അധ്യാപകന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് ക്ലാസ് വിട്ടിറങ്ങിയ ഓടയില്‍ നിന്നിലെ പപ്പു എന്ന കുട്ടിയെക്കുറിച്ചും നമുക്കറിയാം. എങ്കിലും ബാല്യകാലസഖിയിലെ മജീദിനെപ്പോലെ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി ബല്യ ഒന്നായിത്തീരുന്ന വിദ്യാഭ്യാസസാഹചര്യങ്ങളാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. കേരളത്തിന്റെ പോരാട്ട ചരിത്രങ്ങളിലെല്ലാം കുട്ടികളുടെ വലിയ സാന്നിധ്യമുണ്ട്. പ്രായംകൊണ്ട് ചെറിയവരാണെങ്കിലും കുട്ടികള്‍ അത്ഭുതം കാട്ടുന്നവരാണ്. എങ്കിലും ജന്മംതൊട്ട് തുടങ്ങുന്നു അവരുടെ പ്രശ്നങ്ങള്‍. സ്നേഹസാഹോദര്യങ്ങള്‍ പൂത്തുലയുന്ന മനസ്സുമായി പാറിക്കളിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ. എ കെ ജിയുടെ ജീവചരിത്രത്തില്‍ പറയുന്നു, "കുഞ്ഞുങ്ങള്‍ നാടിന്റെ നന്മകളാണ്. ഭാവിയെ നിയന്ത്രിക്കുന്ന കൈകളാണവര്‍ക്കുള്ളത്. കുട്ടികളോടൊത്ത് കളിച്ചുനടക്കുമ്പോള്‍ ജീവിതത്തിലെ കനത്ത ഭാരം ലഘൂകരിക്കപ്പെടും. രാജ്യത്തെ രക്ഷിക്കാനുള്ള സമരത്തിലെ വീരയോദ്ധാക്കളാണ് കുട്ടികള്‍".

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

വേട്ടയാടപ്പെടുന്ന ദളിത് ജീവിതങ്ങള്‍

അടിസ്ഥാന സൗകര്യ നിഷേധത്തിന്റെയും നിര്‍ദയമായ സാമ്പത്തികപക്ഷപാതിത്വത്തിന്റെയും പാരമ്യമനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ദളിത് ജനസാമാന്യം. രൂക്ഷവും മനുഷ്യത്വരഹിതവുമായ സാമൂഹിക വിവേചനമാണ് ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ആ അവസ്ഥയുടെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ കത്ര ഗ്രാമത്തില്‍ കണ്ടത്. അവിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പതിനാലും പതിനഞ്ചും പ്രായമായ ആ കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നു കെട്ടിത്തൂക്കിയത് നിയമപാലകരടക്കമുള്ള ഹിംസ്ര ജന്തുക്കളാണ്. ഇതേ വാര്‍ത്തയോടൊപ്പം കേരളത്തില്‍ ഒരറസ്റ്റിന്റെ വിവരവും വന്നു. പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ ബലാത്സംഗംചെയ്ത് ശ്വാസംമുട്ടിച്ചു കൊന്ന പ്രമാണിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയാണത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമങ്ങള്‍ അവിരാമം അരങ്ങേറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിത്. അവസാനിക്കുന്നില്ല-യുപിയിലും പഞ്ചാബിലും ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപെട്ടതിന്റെ വാര്‍ത്ത ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നു.

മിര്‍ച്ച്പുര്‍, ധര്‍മപുരി, ഖൈന്‍ലാഞ്ചി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ഇന്ന് ദളിത് വേട്ടയുടെ പ്രതീകങ്ങളാണ്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളില്‍ ദളിത് ജനജീവിതം അചിന്തനീയമാംവിധം അരക്ഷിതമായ സാഹചര്യത്തിലാണ്. ഈയടുത്ത നാളുകളില്‍ അവിടങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴാം ദശകത്തിലെത്തി നില്‍ക്കുന്ന ഇന്ത്യ എത്ര മനുഷ്യത്വരഹിതമായാണ് ദളിതരെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. തലസ്ഥാനമായ ഡല്‍ഹിപോലും നിശിത വേട്ടയില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ഒരു ദളിത് വരനെ വിവാഹച്ചടങ്ങുകളുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് വിലക്കിയ അനുഭവം ഡല്‍ഹിയിലേതാണ്.

രാജ്യതലസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എഐഐഎംഎസില്‍ ദളിത് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുകയും വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അനുഭവമുണ്ടായി. ദളിത് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എഐഐഎംഎസില്‍ മാത്രമല്ല, നിരവധി ഐഐടികളിലും ഇതാണ് സ്ഥിതി. എഐഐഎംഎസില്‍ ജാതി വിവേചനം നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റി ഈ വസ്തുതകള്‍ അക്കമിട്ട് നിരത്തി. ആരും ഒരു നടപടിയും സ്വീകരിച്ചില്ല.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമാനുസരണം രജിസ്റ്റര്‍ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യമെമ്പാടും വര്‍ധനയാണുണ്ടാകുന്നത്. 2010ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 10513 കേസുകളാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തത്. 2011ല്‍ അത് 11342 ആയും 2012ല്‍ 12576 ആയും വര്‍ധിച്ചു. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാവുകയും ശിക്ഷ വിധിക്കുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നു. അതിക്രമവിരുദ്ധ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ വരുത്തിയിട്ടില്ല. അതിക്രമക്കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍പോലും ദളിത് വിഭാഗങ്ങള്‍ പ്രയാസമനുഭവിക്കുന്നു. ഫയല്‍ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ അതിക്രമക്കേസുകളില്‍ ശിക്ഷാനിരക്ക് 3 മുതല്‍ 8 ശതമാനംവരെയാണ്. കെട്ടിക്കിടക്കുന്ന കേസുകളാവട്ടെ 80 മുതല്‍ 90 ശതമാനം വരെയും. 21 ദളിതര്‍ കൊല്ലപ്പെടുകയും എന്നാല്‍, തെളിവില്ലെന്നതിന്റെ പേരില്‍ പ്രതികളെല്ലാം വിട്ടയക്കപ്പെടുകയുംചെയ്ത ബതാനി തോല കൂട്ടക്കൊലക്കേസിന്റെ 2012ലുണ്ടായ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞ വിവരമാണിത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ചെലവഴിക്കേണ്ട പണം ഈ വര്‍ഷത്തെ ബജറ്റില്‍ യുപിഎ ഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. യുപിഎ സര്‍ക്കാരില്‍നിന്ന് ദളിത് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഭരണത്തില്‍ ലഭ്യമാകും എന്ന് കരുതാനുള്ള സാഹചര്യവുമില്ല. മോഡി നാലുവട്ടം തുടരെ മുഖ്യമന്ത്രിയായ ഗുജറാത്തിലെ ദളിതരുടെ സ്ഥിതി കൂടുതല്‍ ഭയാനകമാണ്.

2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 2000ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ മറ്റൊരു കണക്കെടുപ്പ് വ്യക്തമാക്കുന്നത് ഗുജറാത്തില്‍ 12000 തോട്ടിപ്പണിക്കാരുണ്ടെന്നാണ്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്രയില്‍ 900ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നു. ബിജെപി "ശ്രേഷ്ഠ" ഭരണം നടത്തുന്ന "മാതൃകാ സംസ്ഥാ"ത്തില്‍ രൂക്ഷമായ ജാതിവിവേചനമാണ് നിലനില്‍ക്കുന്നത്.

സമൂഹത്തിലെ ദളിതരുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല, കൂടുതല്‍ അധോഗതിയിലേക്ക് തള്ളിവിടാനുള്ള മത്സരമാണ് യുപിഎയും എന്‍ഡിഎയും നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ്, മരത്തില്‍ തൂങ്ങിക്കിടക്കുന്ന ദളിത് പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍. ദളിതരുടെ ഈ ദുഃസ്ഥിതി മാറ്റിയെടുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭീകരമായ ജാതിവ്യവസ്ഥയ്ക്കെതിരായ ശക്തമായ സമരം നടത്തുന്നതിനും അതിശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടല്‍ അത്തരത്തിലുള്ളതായിരുന്നു. പശ്ചിമ ബംഗാള്‍ ഇന്ന് തിരിച്ചുപോക്കിന്റെ പാതയിലാണ്. തൃണമൂല്‍ ഭരണത്തില്‍ ദളിതര്‍ പരക്കെ ആക്രമിക്കപ്പെടുന്നു. ഭൂപരിഷ്കരണത്തിലൂടെ അവര്‍ക്കു ലഭിച്ച ഭൂമി തിരിച്ചെടുക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. എല്ലാ തരത്തിലുള്ള ജാതി വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടം രാജ്യത്താകെ വളര്‍ന്നുവരേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന സാഹചര്യമാണിത്.
*
deshabhimani editorial 31-05-2014

Saturday, May 10, 2014

അമ്മ; സ്നേഹവും സാന്ത്വനവും

അറിയുമോ ഈ അമ്മയെ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍നിന്നു തുടങ്ങട്ടെ. വനിതാ സെല്‍ ഉദ്യോഗസ്ഥര്‍ വൃദ്ധസദനത്തിലാക്കിയ ഈ അമ്മയ്ക്ക് മക്കളും കുടുംബവുമുണ്ട്. എന്നിട്ടും ഇവര്‍ ബസ്സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ടു. വീട്ടമ്മയെ നടുറോഡില്‍ കൊലപ്പെടുത്തി, അമ്മൂമ്മയെയും കൊച്ചുമകളെയും വെട്ടിക്കൊന്നു, വൃദ്ധമാതാവിനെ പീഡിപ്പിച്ചു എന്നിങ്ങനെ പോകുന്നു വാര്‍ത്തകള്‍. ഇന്ന് ലോകം മാതൃദിനം ആചരിക്കുകയാണ്. സ്നേഹവാത്സ്യങ്ങള്‍കൊണ്ട് ആര്‍ദ്രമായ അമ്മമാര്‍ക്കുവേണ്ടി ലോകം പ്രാര്‍ഥിക്കുമ്പോഴും നമ്മുടെ ദിനങ്ങള്‍ അമ്മമാര്‍ അനുഭവിക്കുന്ന പീഡനവാര്‍ത്തകളുമായി ഉണരുന്നു.

അമ്മ മനുഷ്യചേതനയെ പ്രപഞ്ച യാഥാര്‍ഥ്യവുമായി ബന്ധിപ്പിക്കുന്ന മഹോന്നത ശക്തിയാണ്. അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. അമ്മിഞ്ഞപ്പാല് നല്‍കി പിച്ചവച്ച് നടത്തിച്ച് താരാട്ടുപാടി ഉറക്കിയ മാതാക്കളോട് മക്കളുടെ സമീപനം വെറുക്കപ്പെട്ട രീതിയിലാകരുത്. പത്രപംക്തികള്‍ അമ്മമാരുടെ കണ്ണീരുകൊണ്ട് നനയരുത്.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി കൊണ്ടാടുന്നത്. അമ്മമാരുടെ പ്രസക്തി തിരിച്ചറിയുകയും കുടുംബത്തിലും സമൂഹത്തിലും അവര്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് ദിനാചരണത്തിന്റെ ഉദ്ദേശ്യം. ആദ്യമായി മാതൃദിനം ആചരിച്ചത് ഗ്രീസിലത്രേ. ഇംഗ്ലണ്ടിലും "മദറിങ് സണ്‍ഡേ"കള്‍ ആചരിച്ചിരുന്നു. അക്കാലത്ത് വീടുവിട്ട് വിദൂരങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഞായറാഴ്ചകളില്‍ അമ്മമാരെ കാണാന്‍ അവധി അനുവദിച്ചിരുന്നു. അന്ന് തൊഴിലാളികള്‍ ആഹ്ലാദത്തോടെ വീട്ടിലെത്തുകയും അമ്മയുടെ സ്നേഹവാത്സ്യങ്ങള്‍ നുകരുകയുംചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യാനുള്ള ആത്മബലം മാതൃസാന്നിധ്യം പകര്‍ന്നുതരുമെന്നാണ് വിശ്വസിച്ചിരുന്നത്.

മഹാന്മാരുടെ ജീവിതത്തിലെല്ലാം അമ്മ ശക്തിയും ചൈതന്യവുമായി നിലകൊണ്ടിരുന്നു. ഗോര്‍ക്കിയുടെ പ്രസിദ്ധമായ നോവലിന്റെ പേരുതന്നെ "അമ്മ" എന്നാണ്. നാടിനുവേണ്ടി ഒളിപ്രവര്‍ത്തനം നടത്തുന്ന മകനെ അമ്മ അഭിമാനത്തോടെ ആശ്ലേഷിക്കുന്നു. മകന്റെ പ്രസംഗമടങ്ങിയ ലഘുലേഖ ജനങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുന്നു. ചാരന്മാരുടെ അടിയേറ്റ് മറിഞ്ഞുവീഴുമ്പോഴും അമ്മ ഉറക്കെ വിളിച്ചുപറഞ്ഞത്- നാട്ടുകാരേ, മുഴുവന്‍ ശക്തിയും സംഭരിച്ച് ഒറ്റക്കെട്ടായി നില്‍ക്കുക എന്നാണ്. ഗാന്ധിയുടെയും എബ്രഹാം ലിങ്കന്റെയും ജീവിതത്തിലും മാതൃഭാവം തുടിച്ചുനിന്നു. എ കെ ജിക്കും ഇ എം എസിനും അമ്മയുടെ സ്നേഹം ഉണര്‍വും ഉത്സാഹവും പകര്‍ന്നിരുന്നു. അമ്മയാണ് രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതെന്ന് എ കെ ജി എഴുതി. എ കെ ജി ജയിലിലായപ്പോള്‍ മകന്റെ വിവരം അറിയാന്‍ അമ്മ പതിവായി പത്രം വായിച്ചു. അമ്മയുടെ ഏറ്റവും വലിയ രാഷ്ട്രീയം സ്നേഹമാണെന്നും എ കെ ജി എഴുതുന്നു.

വിഷ്ണുദത്ത അന്തര്‍ജനത്തിന്റെ നാലാമത്തെ പുത്രനാണ് ഇ എം എസ്. മകന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്ന ഘട്ടമെത്തിയപ്പോള്‍ ആ അമ്മ മൂകയായി കരഞ്ഞുതീര്‍ക്കുകയായിരുന്നു. ജയിലില്‍ പോകുന്നതിനേക്കാള്‍ ആ അമ്മയെ ഭയപ്പെടുത്തിയത് പൊലീസിന്റെ തല്ലുകൊള്ളുമെന്ന ചിന്തയാണ്. നമ്മുടെ ഇതിഹാസപുരാണങ്ങളിലും മാതൃഭാവത്തിന് സുപ്രധാന സ്ഥാനമുണ്ട്. കൈകേയിയും കൗസല്യയും സീതയും ഗാന്ധാരിയും മറ്റും മാതൃഭാവത്തിന്റെ മൂര്‍ത്തീകരണങ്ങളാണ്. മഹാഭാരതത്തില്‍ ഖാണ്ഡവ വനത്തിന് തീപിടിച്ചപ്പോള്‍ ജരിത എന്ന അമ്മപ്പക്ഷി നാലു മക്കളെയുംകൊണ്ട് കാട്ടുതീയില്‍ വെന്തുമരിക്കാന്‍ തീരുമാനിക്കുന്ന കഥയുണ്ട്. അമ്മയും മക്കളും തമ്മില്‍ ഉദാത്ത ഭാവത്തിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. കഥാകൃത്ത് ടി പത്മനാഭന്റെ ജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അമ്മ ജീവിതത്തിലും സാഹിത്യത്തിലും നന്മയുടെ തൂവല്‍സ്പര്‍ശമായി ആശ്വാസം പകര്‍ന്നു എന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങളിലും അമ്മമാരുടെ സജീവസാന്നിധ്യമുണ്ട്. ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ച നേതാക്കളെ അമ്മമാര്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. ഉറക്കംകെടുത്തിയ പൊലീസിന്റെയും ഗുണ്ടകളുടെയും ഭീഷണി അവഗണിച്ചും പ്രസ്ഥാനത്തെ പാലൂട്ടിയ അമ്മമാരുടെ കഥകളുണ്ട്.

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നതാണ് ഏറ്റവും ചിന്തിപ്പിക്കുന്ന കാര്യം. കര്‍മപഥത്തിലെ കരുത്തായി മക്കള്‍ വളര്‍ന്നുവരണമെന്നാണ് അമ്മമാരെല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള അമ്മമാര്‍ ബസ് സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കപ്പെടുന്നവരാകരുത്. അടുക്കളയില്‍ പുകഞ്ഞുതീരേണ്ടതല്ല അമ്മമാരുടെ ചൈതന്യമെന്ന് പുതുതലമുറ തിരിച്ചറിയണം.

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

Monday, April 21, 2014

മാതൃകയാകട്ടെ ശക്തിമില്‍ക്കേസ് വിധി

ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ സുപ്രധാനമായൊരു വിധിയാണ് മുംബൈ ശക്തിമില്‍ കൂട്ട ബലാത്സംഗക്കേസില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ മൂന്ന് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ബലാത്സംഗക്കുറ്റത്തിന് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്. 2013 ആഗസ്റ്റ് 22നാണ്, തന്റെ ജോലിയുടെ ഭാഗമായി മുംബൈ ശക്തി മില്‍ പരിസരത്തെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ പ്രതികള്‍ അഞ്ചുപേരും ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളെ ദിവസങ്ങള്‍ക്കകംതന്നെ കണ്ടുപിടിച്ച് അറസ്റ്റ്ചെയ്തു. ചോദ്യംചെയ്യലില്‍ പ്രതികള്‍ നിരവധി തവണ ഇതേ കുറ്റകൃത്യം നടത്തിയതായി തെളിഞ്ഞിരുന്നു.

സംഭവം നടന്ന ഇതേ ശക്തി മില്‍ പരിസരത്തുവെച്ച് 2013 ജൂലൈ 31ന് മുംബൈയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന മറ്റൊരുപെണ്‍കുട്ടിയെ ഇതേ പ്രതികള്‍ കൂട്ട ബലാല്‍സംഗംചെയ്തിരുന്നു. ആ പെണ്‍കുട്ടിയും പരാതിനല്‍കിയതോടെ കോടതി നടപടികള്‍ക്ക് വേഗതയേറി. വിചാരണയ്ക്കിടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കോടതി മുറിയില്‍ മോഹാലസ്യപ്പെട്ടുവീണു. മറ്റേ പെണ്‍കുട്ടി തനിക്ക് പ്രതികളെ കായികമായിത്തന്നെ ആക്രമിക്കണമെന്നതരത്തില്‍ വികാരവിക്ഷുബ്ധയായി. ഇരകള്‍ക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ പ്രതിഫലനങ്ങള്‍ വിചാരണവേളയിലുടനീളം കോടതിക്ക് നേരിട്ടുബോധ്യപ്പെട്ടു. അങ്ങനെയാണ് പ്രതികള്‍ പരമാവധി ശിക്ഷയര്‍ഹിക്കുന്നതായി കോടതി തീരുമാനമുണ്ടായത്. ആദ്യത്തെ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

രണ്ടാമത്തെ കേസ് പരിഗണിച്ചപ്പോള്‍ ആദ്യംചെയ്ത അതേ കുറ്റംതന്നെ പ്രതികള്‍ ആവര്‍ത്തിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇതേ തെറ്റുതന്നെ ആവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. മാത്രവുമല്ല, ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് ബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭരണഘടനാ വകുപ്പിന്റെ 376-ഇ അനുച്ഛേദപ്രകാരം, ഒന്നിലധികം തവണ ബലാല്‍സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാമെന്നാണ്. അതനുസരിച്ച് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷതന്നെ വിധിക്കുകയായിരുന്നു. ഡല്‍ഹി സംഭവത്തിനുശേഷം ബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയും പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതും അതു വേഗത്തിലാണെന്നതും ആശ്വാസദായകമാണ്. എന്നാല്‍ വൈകിക്കിട്ടുന്ന നീതി അനീതിക്ക് തുല്യമാണെന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട്, ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടവരുടെ അനേകം കേസുകള്‍ രാജ്യത്തെ വിവിധ കോടതികളിലായി ഇനിയും തീര്‍പ്പാക്കാതെ കിടപ്പുണ്ട്.

പൊതുജനരോഷമുയര്‍ന്ന പ്രമാദമായ കേസുകളില്‍ വേഗം തീര്‍പ്പുകല്‍പിക്കുകയും ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷവരെ പ്രതികള്‍ക്ക് നല്‍കുകയും ചെയ്യുന്ന നീതിന്യായ വ്യവസ്ഥ സമാനമായ അല്ലെങ്കില്‍ അതിനേക്കാള്‍ ക്രൂരമായി ഇരകളാക്കപ്പെട്ടവരുടെ കേസുകളില്‍ പലതിലും നടപടികള്‍ നിരന്തരം മാറ്റിവെച്ച് നീട്ടിക്കൊണ്ടുപോയി കേസുതന്നെ ഇല്ലാതാക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ചില കേസുകളില്‍ നിരന്തരമായ വിചാരണകളും അതുമൂലമുണ്ടാകുന്ന മാനസിക പീഡനവും അപമാനവുംമൂലം മനംമടുത്ത് ഇരകള്‍തന്നെ എങ്ങനെയെങ്കിലും കേസ് അവസാനിപ്പിക്കാന്‍ സ്വയം നിര്‍ബന്ധിതരായിത്തീരാറുണ്ട്. 18 വര്‍ഷം നീണ്ടുനിന്ന വിതുരക്കേസില്‍ ഒടുവില്‍ പ്രതികളെയെല്ലാം തിരിച്ചറിയാന്‍ കഴിയാതെ പെണ്‍കുട്ടി സ്വയം പരാജിതയായി, ഗതികെട്ട് കൂറുമാറിയതോടെ കേസുതന്നെ അവസാനിക്കുകയാണുണ്ടായത്.

പ്രമുഖര്‍ പങ്കാളികളാണെന്ന് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസ് അവസാനിപ്പിച്ച്, പ്രതികള്‍ രക്ഷപ്പെടാനുള്ള അവസ്ഥ സംജാതമാക്കിയത് നമ്മുടെ നീതിന്യായ സംവിധാനത്തിലെ അന്യായ വ്യവസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ്. പശ്ചിമബംഗാളില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഒന്നിലേറെ തവണ കൂട്ട ബലാല്‍സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ അതേ അക്രമികള്‍തന്നെ അവളെ ചുട്ടുകരിച്ചുകൊന്ന സംഭവത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടായപ്പോഴാണ് പ്രതികളെ അറസ്റ്റ്ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. പിന്നീടാരും കേസിനെക്കുറിച്ചോ അന്വേഷണ പുരോഗതിയെക്കുറിച്ചോ കേള്‍ക്കുകയുണ്ടായില്ല. മറ്റൊരുകേസില്‍ (പറവൂര്‍ പീഡനക്കേസ്) കേസന്വേഷണത്തിനിടയില്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അന്വേഷണസംഘത്തെ മാറ്റി, ഇരയെ ആ വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നതും (നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റി യുഡിഎഫ് ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരം മറ്റൊരു അന്വേഷണസംഘത്തെ ഏല്‍പിക്കുന്നതിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു) നാം കണ്ടതാണ്.

ഡല്‍ഹിയില്‍ 2012ല്‍ മാത്രം 754 പേരെ ബലാല്‍സംഗക്കുറ്റത്തിന് അറസ്റ്റ്ചെയ്തിരുന്നു. അതില്‍ ഒരാള്‍ മാത്രമാണ് ആ വര്‍ഷം ശിക്ഷിക്കപ്പെട്ടത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനുമായി നിലകൊള്ളുന്നുവെന്നു പറയപ്പെടുന്ന ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകളിലെ അധ്യക്ഷമാര്‍പോലും അതിക്രൂരമായി ആക്രമിക്കപ്പെട്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ പെണ്‍കുട്ടികളുടെ അസമയത്തെ സഞ്ചാരത്തെയും വസ്ത്രധാരണത്തിന്റെ പ്രകോപനപരതയെയും മറ്റും എടുത്തുകാട്ടി, തികച്ചും സ്ത്രീവിരുദ്ധവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തി കേസിന്റെ ഗൗരവംപോലും ചോര്‍ത്തിക്കളയുന്നതരത്തില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമൂഹം സാക്ഷിയായി. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും സിറ്റിങ് ജഡ്ജിമാരെക്കുറിച്ചുള്ള ലൈംഗികപീഡന ആരോപണങ്ങള്‍ ഭരണഘടനയുടെ 124-ാം അനുച്ഛേദപ്രകാരം അമിക്കസ്ക്യൂറിയെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ സമയബന്ധിതമായും നീതിപൂര്‍വകമായും നടപടികള്‍ പൂര്‍ത്തിയാക്കപ്പെടുന്നുണ്ടോ എന്നത് സംശയകരമാണ്.

രാജ്യത്തെ വിവിധ കോടതികളിലായി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയ, തീര്‍പ്പാക്കാനായി കിടക്കുന്ന കേസിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. തീര്‍പ്പാക്കപ്പെട്ട കേസുകള്‍തന്നെ എത്രത്തോളം നീതിപൂര്‍വകമായി കൈകാര്യംചെയ്യപ്പെട്ടു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഡല്‍ഹിക്കേസിലും മുംബൈ ശക്തിമില്‍ കേസിലും എത്രയുംവേഗം വിചാരണ പൂര്‍ത്തിയാക്കി മാതൃകാപരമായി പ്രതികള്‍ക്ക് ശിക്ഷവിധിച്ചത് സ്വാഗതാര്‍ഹംതന്നെ. എന്നാല്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ട് നീതിക്കായി കാത്തിരിക്കുന്നവര്‍ക്കെല്ലാം നീണ്ടകാലത്തെ കാത്തിരിപ്പില്ലാതെയും നീതിപൂര്‍വകമായും പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ നീതി എന്ന വാക്കിന് പൂര്‍ണമായും അര്‍ഥമുണ്ടാവുകയുള്ളൂ. അതാണ് സ്ത്രീസമൂഹം, ആത്യന്തികമായും മനുഷ്യസമൂഹംതന്നെ ആഗ്രഹിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശം എന്നതിലുമപ്പുറം പരിഷ്കൃത സമൂഹത്തിന്റെ ആവശ്യകതയും സ്റ്റേറ്റിന്റെ ഉത്തരവാദിത്വവും കൂടിയാണ്.

*
കെ ആര്‍ മായ ചിന്ത വാരിക

Sunday, April 20, 2014

അവളുടെ കഥ കേള്‍ക്കാനറിയണം പുതിയൊരു ഭാഷ

കൊഴിഞ്ഞുപോയ കാലമേ നീയെന്താണൊന്നുമുരിയാടാത്തത്?
നിനക്ക് ആദിയില്ലല്ലോ അന്തവും
കഥകളനേകം ചൊരിയുന്നുണ്ട് തലമുറകള്‍
നിന്നിലേക്ക് ജീവിതനദികളനേകം കലര്‍ന്നൊഴുകുന്നുണ്ട് നിന്നിലേക്ക്
മൂകഭീതിദമായൊരു സാഗരമാണു നീ
എന്താണ് നീയൊന്നുമുരിയാടാത്തത്?
എനിക്കറിയാം നീ അബോധത്തിലല്ലെന്ന്
ഓരോരോ കാലത്ത് ഇളക്കിമറിച്ചിട്ടുണ്ട്
നീയെന്റെ ഹൃദയത്തെ കാലത്തിന്റെ നിഗൂഢതകളെ
ഉഴുതുമറിച്ച് നിധികുംഭങ്ങളെനി- ക്കായി
തുറന്നുവച്ചിട്ടുണ്ട്
കരുത്തു പകരാന്‍ പല കാലത്ത് പല നാടുകളില്‍
ശബ്ദമില്ലാത്തവളായി നീ പണിയെടുത്തു
എങ്കിലും നീ മൂകയും പ്രച്ഛന്നയുമല്ലോ
എന്റെ ഹൃദയത്തോട് പറയൂ എല്ലാവരും വിസ്മരിച്ചത്
എന്നോട് പറയൂ നീ കുറിച്ചിട്ടിരിക്കുന്ന അവരുടെ കഥകള്‍
വായിക്കാനെനിക്കൊരു ഭാഷ വേണം
കേള്‍ക്കാനെനിക്കൊരു ഭാഷ വേണം എന്റെ ദൈവമേ!
എന്നോടു പറയൂ എനിക്കായി കരുണ ചൊരിയൂ
ആ ഓര്‍മ്മകള്‍ പകര്‍ത്താനെ- നിക്കൊരു ഭാഷ തരൂ
ആ ഓര്‍മ്മകളേറ്റു പാടാനെ- നിക്കൊരു ശബ്ദം തരൂ
(കടപ്പാട് "ദി പാസ്റ്റ്" രവീന്ദ്രനാഥടാഗോര്‍)

2014 ഏപ്രില്‍ 4-ന് ജസ്റ്റിസ്മാരായ കെ. ടി. ശങ്കരനും എം. എല്‍. ജോസഫും ഉള്‍പ്പെടുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ സൂര്യനെല്ലികേസ് വിധിപ്രസ്താവം നിയമപോരാട്ടങ്ങളുടെ ചരിത്രവഴിയില്‍ നാഴികക്കല്ലാകുകയാണ്. ഇപ്പോള്‍ ഈ കോടതി വിധി വരുമ്പോള്‍ കാലമേറെ മാറിയിരിക്കുന്നു. സമൂഹമനസ്സും മാറിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ധാരാളം നിയമനിര്‍മ്മാണങ്ങളും ഇടപെടലുകളും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ദില്ലി കൂട്ടബലാത്സംഗവും പെണ്‍കുട്ടിയുടെ മരണവും ഇന്ത്യന്‍സമൂഹമനസ്സാക്ഷിയെ ആഴത്തില്‍ സ്പര്‍ശിക്കുകയും അതിനെതിരെ സമൂഹം ഒന്നാകെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന പ്രതീതിയുണ്ടാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സൂര്യനെല്ലിക്കേസിന്റെ പുതിയവിധി. "ഇരയുടെ മൊഴി ഒരിക്കലും അവിശ്വസിക്കേണ്ടതില്ലെന്ന" പ്രസ്താവന നീതി നിര്‍വ്വഹണമെന്നതിലുപരി അവള്‍ക്കും അവളുടെ കുടുംബത്തിനും വൈകി ലഭിച്ച ഒരു സാമൂഹികനീതി കൂടിയാണ്.

2005 ജനുവരി 20-ന് ജസ്റ്റിസ്മാരായ കെ അബ്ദൂള്‍ ഗഫുറൂം ആര്‍ ബസന്തും ഉള്‍പ്പെടുന്ന ഹൈക്കോടതി ബഞ്ച് വിചാരണക്കോടതിയുടെ വിധിയെ തത്ത്വത്തില്‍ അപ്പാടെ റദ്ദുചെയ്യുകയും ധര്‍മ്മരാജന് മാത്രം കേവലം അഞ്ചുവര്‍ഷം ശിക്ഷ നല്‍കുകയും ചെയ്തു. 40 ദിവസം നീണ്ടുനിന്ന പീഡനങ്ങളെയും തട്ടിക്കൊണ്ടുപോകലിനെയും ആ കുപ്രസിദ്ധവിധി വിശേഷിപ്പിച്ചത്, "ഒരു വഷളുപെണ്‍കുട്ടിയുടെ ഉല്ലാസയാത്രയായാണ്". മറ്റുപ്രതികളെ സംബന്ധിച്ച് ചെറിയൊരു സദാചാരപ്രശ്നമേ ഉള്ളൂ എന്നാണ് കോടതി നിരീക്ഷിച്ചത്. ഒരു പതിനാറുകാരിക്ക് നേരിടേണ്ടിവന്ന ക്രൂരമായ ലൈംഗികപീഡനവും ശാരീരികപീഡനവും അവളുടെയും കുടുംബത്തിന്റെയും ജീവപര്യന്തഏകാന്തത്തടവായും അവഹേളനമായും ആയിമാറുന്നത് 2005-ലെ ഈ ഹൈക്കോടതി വിധിയിലൂടെയാണ്. 9 വര്‍ഷത്തിനുശേഷം അതേ കോടതിയിലെ മറ്റൊരുബെഞ്ച് നീതിയോട് കാണിച്ച പ്രത്യേക കരുതല്‍ ആ കറുത്തപാടുകളെ കുറഞ്ഞൊന്ന് ഉരച്ച് മായിച്ച് കളയും. 1996 ജനുവരി 16. അന്നായിരുന്നു കേരളത്തിനെ കീഴ്മേല്‍ മറിച്ച ആ സംഭവങ്ങളുടെ തുടക്കം. മൂന്നാര്‍ ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍ അന്ന്. സ്കൂള്‍ ബോര്‍ഡിംഗില്‍ താമസം. അവളുടെ പപ്പ മൂന്നാര്‍ ടൗണിലെ പോസ്റ്റ്മാസ്റ്റര്‍. ആഴ്ച അവസാനം അവളും പപ്പയോടൊപ്പം സൂര്യനെല്ലിയിലേക്ക് പോകും. തിങ്കളാഴ്ച തിരിച്ച് സ്കൂളിലേക്ക് വരും. അതായിരുന്നു പതിവ്.

അന്ന് ആ ജനുവരി 16-ന് രാവിലെ പപ്പയോടൊപ്പം അവള്‍ വീട്ടില്‍നിന്ന് വന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് വൈകുന്നേരമാകുമ്പോഴേക്കും ബോര്‍ഡിംഗില്‍നിന്ന് ഒരു ഫോണ്‍ വന്നു. കുട്ടി ഇതുവരെ ബോര്‍ഡിംഗില്‍ എത്തിയിട്ടില്ലെന്നായിരുന്നു സന്ദേശം. തളര്‍ന്ന് ഇരുന്നുപോയെങ്കിലും തൊഴിലാളിസംഘടനാപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ആ പിതാവ് മൂന്നാര്‍ പൊലീസ്സ്റ്റേഷനിലെത്തി പരാതി കൊടുത്തു. ഒന്നാംപ്രതി രാജുവിനോടൊപ്പമാണ് അവളെ കാണാതായതെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 19-ന് പൊലീസ് രാജുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആ പിതാവിന്റെ മുഖത്ത് നോക്കി ഒരു പരിഹാസച്ചിരിയോടെ അയാള്‍ അപ്പോഴെ അവിടെനിന്ന് ഇറങ്ങിപ്പോയി. പിന്നീടുള്ള 40 ദിവസം!! പൊലീസ് കാര്യമായൊന്നും ചെയ്തില്ല. ഇടയ്ക്കിടെ വരുന്ന അജ്ഞാതഫോണ്‍കോളുകള്‍, ഭീഷണികള്‍, ഫോണില്‍ക്കൂടിയുള്ള അവളുടെ നിലവിളികള്‍.... ഭ്രാന്തുപിടിച്ചതുപോലെ ആ പിതാവ് നാട്ടില്‍ നെടുകെയും കുറുകെയും പാഞ്ഞുനടന്നു. 40 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26ന് പിതാവിന്റെ ഓഫീസിനുമുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അവളെ കണ്ടുപിടിക്കാനായില്ല. ജീര്‍ണ്ണിച്ചു ചീര്‍ത്ത ശരീരവുമായി തിരിച്ചെത്തിയ പെണ്‍കുട്ടി കഴിഞ്ഞ 40 ദിവസങ്ങളില്‍ എന്തുസംഭവിച്ചു എന്ന് പറഞ്ഞു. സൂര്യനെല്ലി-മൂന്നാര്‍ ബസ്സിലെ ക്ലീനറായിരുന്നു രാജു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് അവന്‍ വശത്താക്കി. അവനോടൊപ്പം ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജു കൈവശപ്പെടുത്തിയ അവളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പപ്പായുടെ ഓഫീസിനുമുമ്പില്‍ ഒട്ടിക്കുമെന്ന് ഭയപ്പെടുത്തി.

കല്യാണം കഴിച്ച് എവിടെയെങ്കിലും ജീവിക്കാമെന്ന് പ്രലോഭിപ്പിച്ച് അവളെ കോതമംഗലം ബസ്സില്‍ കയറ്റി. അത് ജനുവരി 16 നായിരുന്നു. കോതമംഗലത്ത് എത്തിയപ്പോള്‍ രാജുവിനെ കാണാതെ പെണ്‍കുട്ടി പരിഭ്രാന്തയായി. ബസ്സില്‍ കാലേകൂട്ടി അവളുടെ സീറ്റിനടുത്ത് ഇരിപ്പുറപ്പിച്ചിരുന്ന ഉഷ, സഹായിക്കാനെന്നോണം അടുത്തുകൂടുകയും പെണ്‍കുട്ടിയെ കോട്ടയത്ത് വച്ച് അഡ്വ. ധര്‍മ്മരാജന് കൈമാറുകയും ചെയ്തു. ധര്‍മ്മരാജന്‍ ലോഡ്ജ്മുറിയില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. പിന്നിടുള്ള 40 ദിവസം കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധകേന്ദ്രങ്ങളിലായി പെണ്‍കുട്ടി കൂട്ടബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി. അവളുടെ ചെറിയ കുണുക്കു കമ്മലുകളും വെള്ളിപ്പാദസരങ്ങളും വരെ ധര്‍മ്മരാജന്‍ പിടിച്ചു വാങ്ങി വിറ്റു. അവസാനം കടിച്ചുപറിച്ച പാടുകളും മാന്തിക്കീറിയ മുറിവുകളുമായി രക്തവും പഴുപ്പും സ്രവിക്കുന്ന ശരീരവുമായി അവളെ മൂന്നാറിലേക്കുള്ള ബസ്സില്‍ കയറ്റിവിട്ടു. ശരീരം ഇറുന്നപോകുന്ന വേദനയോടുകൂടി വേച്ച്വേച്ച് നടക്കുന്ന അവളെയുംകൂട്ടി അടിമാലി ടൗണിലും മൂന്നാര്‍ ടൗണിലും പൊലീസ് തെളിവെടുപ്പ് നടത്തി. ആ മാതാപിതാക്കളും പെണ്‍കുട്ടിയും കുനിഞ്ഞ ശിരസ്സോടെ ആര്‍ത്തിരമ്പുന്ന ആയിരക്കണക്കിനാളുകളുടെ നടുവിലൂടെ പലവട്ടം വേച്ചുവേച്ചു നടന്നു. ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയില്‍ ചിതറിയോടുന്ന ആ ജീവിതങ്ങള്‍ക്ക് ഇന്നുവരെയും ആ ശിരസ്സുകളൊന്ന് ഉയര്‍ത്തിപ്പിടിക്കാനായിട്ടില്ല. ഞങ്ങളല്ല, ഞങ്ങളുടെ മകളല്ല തെറ്റുചെയ്തതെന്ന് ഉറച്ചുപറയാന്‍, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഉറപ്പിച്ചുപറയാന്‍ എത്ര തീ നിലങ്ങളാണ് അവര്‍ക്ക് തരണം ചെയ്യേണ്ടിവന്നത്. മനസ്സ് കല്ലായിപ്പോയെങ്കിലും സ്വന്തം അമ്മ മരിച്ചിട്ടുകൂടി കാണാന്‍ അനുവാദമില്ലാതെ വന്നത് ഓര്‍ക്കുമ്പോള്‍ ആ പിതാവിന്റെ നെഞ്ച് ഇപ്പഴും കനക്കുന്നുണ്ട്. അദ്ദേഹത്തിന് ഹൃദ്രോഗവും പ്രമേഹവും; അമ്മയ്ക്ക് പ്രഷറും ഹൃദ്രോഗവും; രണ്ടുപേരും ബൈപാസ് സര്‍ജറി കഴിഞ്ഞവര്‍; നിരന്തരം രോഗാവസ്ഥയില്‍....

പള്ളിയും ആസ്പത്രിയുമാണ് അവരുടെ സാമൂഹിക ഇടങ്ങള്‍. അവസാനം പള്ളികൂടി അവരെ തള്ളിപ്പറയുന്ന ഒരു കാലഘട്ടമുണ്ടായി. കേസ് ഒക്കെ തീര്‍ന്നിട്ടുമതി പള്ളിയില്‍ വരുന്നത് എന്ന് പള്ളിയില്‍നിന്ന് ശാസനയുണ്ടായി. അതവരെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. 2012 ഫെബ്രുവരി 6-ന് അവള്‍ ബസ്സുകയറാന്‍ നിന്നിടത്തുനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അവളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴാണ് കോട്ടയത്തെ അവരുടെ പുതിയ വീടിന്റെ അയല്‍വാസികള്‍ അവളെ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് തിരിച്ചറിയുന്നത്. 2006 മുതല്‍ കോട്ടയത്ത് ഏതാണ്ടൊരു ഒളിവുതാമസമായിരുന്നു അവരുടേത്. ഏറെ ആഗ്രഹിച്ച് മൂന്നാറില്‍ വച്ച വീട് കിട്ടിയ വിലയ്ക്ക് വിറ്റ് രായ്ക്കുരായ്മാനം പോന്നതാണ് കോട്ടയത്തേക്ക്. നിവൃത്തിയില്ലാഞ്ഞിട്ടാണ് ലൗവ് ഡേയില്‍ എന്നു പേരിട്ടിരുന്ന മൂന്നാറിലെ വീട് വിറ്റത്. അത്രയ്ക്ക് ഒറ്റപ്പെട്ടതും അപമാനിതവുമായ ജീവിതമായിരുന്നു അവിടുത്തേത്. ആ വീടിന്റെ പാലുകാച്ചലിനെക്കുറിച്ച് പറയുമ്പോള്‍ അവളുടെ അമ്മയുടെ കണ്ണ് ഇപ്പോഴും നിറയും.

പപ്പായുടെ പെന്‍ഷന്‍ പണം സ്വരുക്കൂട്ടിയാണ് വീട് വച്ചത്. കേസ്സുകാലത്ത് കൂടെയുണ്ടായിരുന്നവരേയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുംമെല്ലാം പാലുകാച്ചലിന് ക്ഷണിച്ചു. 800 പേര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ ഒരുക്കി. പക്ഷേ, സംഭവിച്ചത് അവര്‍ 4 പേര്‍ മാത്രമായി കയറിത്താമസിക്കേണ്ടിവന്നു. ഈ അനുഭവം ജീവിതത്തില്‍ ഉടനീളം ഏറിയും കുറഞ്ഞും അവര്‍ അനുഭവിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് അവള്‍ ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി ഇന്‍കംടാക്സ് ഓഫീസിലെ പണാപഹരണപ്രശ്നം. കരുതിക്കൂട്ടി അവളെ പ്രതിയാക്കുകയായിരുന്നു എന്നതിന് സംശയമില്ല. രണ്ടുലക്ഷത്തിഇരുപത്തിയാറായിരം രൂപ അവള്‍ അപഹരിച്ചുവെന്നായിരുന്നു ആരോപണം. വകുപ്പുതല അന്വേഷണത്തില്‍ മേലുദ്യോഗസ്ഥരുള്‍പ്പെടെ 4 പേരെ നിര്‍ബന്ധിതസ്ഥലമാറ്റത്തിന് വിധേയമാക്കി. ഇതിനിടയില്‍ ഒരുദിവസം അവളെ ഓഫീസില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി ഈ തുക അത്രയും അടപ്പിക്കുകയും ചെയ്തു. മാത്രമല്ല അവളെക്കൊണ്ട് താനാണ് ഈ പണമെടുത്തതെന്നും അത് തിരിച്ചടയ്ക്കുന്നുവെന്നും രേഖയുണ്ടാക്കി ഒപ്പുവയ്പ്പിക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് യാദൃച്ഛികമായ അറസ്റ്റ്. ഉമ്മന്‍ചാണ്ടി ഗവണ്മെന്റ് അധികാരമേറ്റിട്ട് 2 മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 7 ദിവസം പൂര്‍ണമായും അവളെ കസ്റ്റഡിയില്‍ വെച്ചു. 8-ാം ദിവസം ജാമ്യം കൊടുത്തെങ്കിലും എല്ലാ ആഴ്ചയും ക്രൈബ്രാഞ്ച് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. അതോടെ അവളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ആ സസ്പെന്‍ഷന്‍ എട്ടുമാസം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇതൊക്കെ കണ്ട് നിശബ്ദമായി നിന്ന സമൂഹത്തില്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരുപറ്റം ആള്‍ക്കാരുടെ ശക്തമായ ഇടപെടല്‍കാരണമാണ് അവളെ തിരിച്ച് ജോലിയില്‍ എടുത്തത്. അവള്‍ക്കും അവളുടെ കുടുംബത്തിനും നേരിടേണ്ടിവന്ന ചില പ്രതിസന്ധികള്‍മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. സൂര്യനെല്ലി കേസില്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പി ജെ കുര്യന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി ആരോപിക്കുന്നതോടെയാണ് ഒന്നിനുമേല്‍ ഒന്നായി കെണികളൊരുങ്ങുന്നത്. അഭയാകേസില്‍ എന്തിനാണ് അവളെ ചോദ്യംചെയ്തത്? അഭയ കൊല്ലപ്പെടുമ്പോള്‍ അവള്‍ക്ക് വെറും പതിനൊന്ന് വയസ്സ്. ഒരേ ഹോസ്റ്റലില്‍പോലും അവര്‍ ഒന്നിച്ച് താമസിച്ചിട്ടില്ല. സൂര്യനെല്ലിക്കേസിലെ ഒരു പ്രതിയായ മേരിയുടെ വാക്കുകളായിരുന്നു അന്ന് സിബിഐക്ക് വേദവാക്യം. 2005 മാര്‍ച്ച് മാസത്തിലെ മാതൃഭൂമി പത്രത്തിലാണ് പെണ്‍കുട്ടി പി ജെ കുര്യന്റെ ഫോട്ടോ കണ്ടത്. പി ജെ കുര്യന്‍ ആരാണെന്നോ അദ്ദേഹം രാഷ്ട്രീയ നേതാവാണെന്നോ ഒന്നും തിരിച്ചറിയാതെയാണ് അവള്‍ ഇദ്ദേഹവും എന്നെ പീഡിപ്പിച്ചവരില്‍ പെടുന്ന ആളാണെന്ന് പറയുന്നത്. എന്നാല്‍ അന്വേഷണഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ പി. ജെ. കുര്യന്റെ പേര് ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല.

കുമളി ഗസ്റ്റ്ഹൗസില്‍ കുര്യന്‍ വന്നു എന്ന് പെണ്‍കുട്ടി പറയുന്ന സമയം അദ്ദേഹം തന്റെകൂടെ ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു എന്ന് സുകുമാരന്‍നായര്‍ മൊഴികൊടുത്തു. ആ "അലിബി" തെളിവായി എടുത്ത് പി ജെ കുര്യനെ കേസില്‍നിന്ന് ഒഴിവാക്കി. അതുകൊണ്ടാണ് പെണ്‍കുട്ടിക്ക് പി ജെ കുര്യന് എതിരെ വ്യക്തിപരമായി കേസ് കൊടുക്കേണ്ടിവന്നത്. തൊടുപുഴ കോടതി കുര്യന് എതിരെ പ്രഥമദൃഷ്ട്യാകേസ് നിലനില്ക്കും എന്ന് കണ്ടെത്തി. എന്നാല്‍ നിയമത്തിന്റെ പഴുതുകളും അധികാരത്തിന്റെ ശക്തിയും ഉപയോഗിച്ച് പരമോന്നത നീതിപീഠംവരെ പോയി കേസില്‍നിന്ന് പി. ജെ. കുര്യന്‍ ഒഴിവായി. ഈയൊരു പ്രക്രിയയില്‍ പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാനോ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനോ നമ്മുടെ നിയമവ്യവസ്ഥ ഇതുവരെ തയ്യാറായിട്ടില്ല. അതിനെതിരെ പെണ്‍കുട്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ പി ജെ കുര്യന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള ധര്‍മ്മരാജന്റെ വെളിപ്പെടുത്തലുകളും പി ജെ കുര്യന് അനുകൂലമായ അന്നത്തെ മൊഴികളിലെ വൈരുധ്യങ്ങളും പുറത്തുവരികയുണ്ടായി.

ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭവും അതിന്റെ ഫലമായി സര്‍ക്കാര്‍ നിയോഗിച്ച വര്‍മാകമ്മീഷനും പുതിയ നിയമനിര്‍മാണവും സ്ത്രീപോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയുണ്ടായി. ഈ പുതിയ നിയമം രാജ്യസഭയുടെ അംഗീകാരത്തിനായി വരുമ്പോള്‍ അതിന് അദ്ധ്യക്ഷപദവി നിര്‍വഹിക്കാന്‍ നമ്മുടെ ഭരണകൂടം നിയോഗിച്ചിരുന്ന വ്യക്തി പീഡനക്കേസിലെ കുറ്റാരോപിതനായ പി ജെ കുര്യനാണ് എന്നത് കോണ്‍ഗ്രസ്സിന്റെയും അത് നേതൃത്വം നല്‍കുന്ന ഗവണ്മെന്റിന്റെയും കപടമുഖം വെളിവാക്കുന്നതാണ്. പെണ്‍കുട്ടിയും അമ്മയും പി ജെ കുര്യന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പലകുറി സംസ്ഥാനസര്‍ക്കാരിനോടും അദ്ദേഹത്തെ രാജ്യത്തിന്റെ നിയമനിര്‍മാണസഭയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയോടും അപേക്ഷിക്കുകയുണ്ടായി. എന്നാല്‍ ഒരുതരം വാശിയോടെ "വിമന്‍ ഡെലിവര്‍" കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ നിയോഗിക്കുകയാണ് ഉണ്ടായത്. ഇതിനെ ഇന്ത്യന്‍ സ്ത്രീപോരാട്ടചരിത്രത്തെ മുഴുവന്‍ അധിക്ഷേപിക്കുന്നതിന് തുല്യമായാണ് സ്ത്രീസംഘടനകള്‍ വിലയിരുത്തിയത്.

പുതിയ മാര്‍പാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങില്‍ രാഷ്ട്രത്തെയും ഇന്ത്യയിലെ വിശ്വാസികളെയും പ്രതിനിധീകരിക്കാന്‍ നിയോഗിക്കപ്പെട്ടതും സ്ത്രീപീഡനത്തിലെ ഈ കുറ്റാരോപിതനെയാണ്. നിരന്തരം നിയമനിര്‍മാണങ്ങള്‍ നടത്തുകയും ജനാധിപത്യപോരാട്ടങ്ങള്‍ നടത്തുകയും ചെയ്യുകവഴി സമൂഹത്തിലെ അശരണക്കര്‍ക്കും പാര്‍ശ്വവത്ക്കൃതര്‍ക്കും നീതി ഉറപ്പാക്കേണ്ട ജനപ്രതിനിധികള്‍ സ്ത്രീപീഡകരാകുന്നത് സ്ത്രീമുന്നേറ്റത്തെ മാത്രമല്ല മനുഷ്യമുന്നേറ്റത്തെയും പ്രതികൂലമായി ബാധിക്കും. ഏറ്റവും അവസാനം പി ജെ കുര്യനെ കേന്ദ്രഗവണ്മെന്റ് ആദരിച്ചത് ക്യാബിനറ്റ് റാങ്കില്‍ അദ്ദേഹത്തിനെ അവരോധിച്ചുകൊണ്ടാണ്.

2012ല്‍ പി ജെ കുര്യനെതിരെ പീരുമേട് കോടതിയില്‍ കേസ് കൊടുക്കുന്നതോടുകൂടിയാണ് പെണ്‍കുട്ടിക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണം ശക്തമാകുന്നത്. ജസ്റ്റിസ് ബസന്ത് ഒരു ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവള്‍ ബാലവേശ്യയായിരുന്നുവെന്നും പണത്തിനുവേണ്ടി സ്വന്തം ഇഷ്ടത്താലാണ് പ്രതികള്‍ക്കൊപ്പം പോയതെന്നും പറഞ്ഞത് വലിയ വിവാദമായി. ഇടതുപക്ഷസംഘടനകളും യുവസംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നു. എന്നാല്‍ എംപിയായ കെ സുധാകരന്‍ കുറേക്കൂടി കടുത്തഭാഷയില്‍ പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. ചീഫ്വിപ്പ് പി സി ജോര്‍ജും പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആക്ഷേപം ഉന്നയിച്ചു. രാഷ്ട്രീയനേതാക്കളുടെ ഇത്തരം നിലപാടുകള്‍ സമൂഹത്തിന്റെ യാഥാസ്ഥിതിക സദാചാരബോധങ്ങളെ കൂടുതല്‍ മൂര്‍ത്തമാക്കാനാണ് സഹായിച്ചിട്ടുള്ളത്. ഒരേപോലെ വേട്ടക്കാരനും സംരക്ഷകനുമായ പുരുഷാധിപത്യറോളാണ് മാധ്യമങ്ങള്‍ സൂര്യനെല്ലിക്കേസില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളത്.

*
സുജ സൂസന്‍ ജോര്‍ജ് ചിന്ത വാരിക

Sunday, April 13, 2014

ചോദ്യങ്ങൾ മാറുന്നു, ഉത്തരങ്ങളും

ഇലത്താളം കലാകാരനായ കല്ലൂർബാബുവിനെ പരാമർശിച്ച്‌ കഴിഞ്ഞ പരീക്ഷക്ക്‌ ഉണ്ടായ ചോദ്യം പുതിയ തലമുറയെ ചിന്തിപ്പിക്കുന്നതായിരുന്നു. എട്ടാം ക്ളാസിലെ മലയാളം പരീക്ഷയ്‌ക്കായിരുന്നു ചോദ്യം. ബാബുവിനെ ഒഴിവാക്കിയ വാർത്ത, ചോദ്യമാകുന്നതിന്‌ മുന്നോടിയായി അയിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളും ചേർത്തിരുന്നു. “നീചനാരിതൻ കയ്യാൽ ജലം വാങ്ങിയാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ” എന്ന സൂര്യതേജസുള്ള വരികൾ.

ജാതീയമായ വേർതിരിവുകൾ ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവോ? പ്രതികരിക്കുക-ഇതായിരുന്നു ആറുമാർക്കിന്റെ ചോദ്യം. നിയമസഭയിലെ മന്ത്രിയുടെ പരാമർശം മുതൽ അയ്യൻകാളിയുടെയും അയ്യാവൈകുണ്ഠരുടെയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും നാരായണഗുരുവിന്റെയും ആനന്ദതീർഥന്റെയും ബ്രഹ്‌മാനന്ദ ശിവയോഗിയുടെയും കാലത്തെവരെ ഒരുനിമിഷം കൊണ്ട്‌ കുട്ടികൾ ഓർത്തിട്ടുണ്ടാകും. പരീക്ഷാഹാളിൽ ഒരുനിമിഷം കൊണ്ട്‌ ചിന്തയുടെ സുഗന്ധം നിറഞ്ഞിട്ടുണ്ടാകും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു ചോദ്യത്തിന്‌ ഇടമുണ്ടായി എന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യമാണ്‌. പുരോഗമനാശയങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ പഴയകാലം തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണ്‌ ഈ ചോദ്യം.

ഭൂമി എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്‌ വളരെക്കാലം ഭൂമിയെ ദൈവം സൃഷ്‌ടിച്ചു എന്നായിരുന്നു ഉത്തരം. ദൈവത്തെ മനുഷ്യൻ സൃഷ്‌ടിച്ചു എന്ന ഉത്തരം ഉണ്ടായതോടുകൂടി ഹൃദയത്തിൽ വെളിച്ചം നിറയുകയും ചിന്തയ്‌ക്ക്‌ തീപിടിക്കുകയും ചെയ്‌തല്ലൊ. പരീക്ഷാഹാളിൽ നിന്ന്‌ ഇരുട്ട്‌ ഇറങ്ങിപ്പോവുകയും അറിവിന്റെ കുളിർകാറ്റു വീശുകയും ചെയ്‌തല്ലോ.

പക്ഷേ, കേരളം തിരിച്ചുപോകുന്നു. ഒരു ചോദ്യത്തിന്റെ പേരിൽ അധ്യാപകന്റെ ചോറുണ്ണാനുള്ള കൈ വെട്ടിയെറിഞ്ഞത്‌ ഇവിടെയാണല്ലോ. കൺമുമ്പിൽ വച്ചുണ്ടായ ആ മതദൈവനീതിനിർവഹണം പിന്നീട്‌ ഗുരുപത്‌നിയുടെ സ്വയംഹത്യയിൽ കലാശിച്ചതും ഇവിടെയാണല്ലോ. അതുവഴി മതം സ്‌നേഹമാണ്‌, ത്യാഗമാണ്‌, ക്ഷമയാണ്‌, മാപ്പാണ്‌ എന്നെല്ലാമുള്ള വ്യാജപ്രചരണങ്ങൾ തകർന്ന്‌ പോയതും ഇവിടെയാണല്ലൊ.

എട്ടാം ക്ളാസിലെ പാഠപുസ്‌തകം തയ്യാറാക്കിയ മാഷുമാർ ഇന്ത്യൻ ഭരണഘടനയെ ആദരിക്കുന്നവരാണ്‌. പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളിൽ ശാസ്‌ത്രീയമായ കാഴ്‌ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്‌ക്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ടല്ലൊ. പാഠപുസ്‌തകത്തിലെ ഒരു യൂണിറ്റ്‌ അന്ധവിശ്വാസ ദൂരീകരണത്തിനായി മാറ്റിവച്ചിട്ടുണ്ട്‌. നാരായണഗുരു കുട്ടിച്ചാത്തനു കത്തുകൊടുത്തതും സഞ്‌ജയന്റെ സ്വാമിജി എന്ന കഥയും മറ്റുമാണ്‌ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നു പേരിട്ടിട്ടുള്ള ഈ യൂണിറ്റിലുള്ളത്‌. ക്ളാസുകളിൽ അന്ധവിശ്വാസം സംബന്ധിച്ച ചർച്ചകളും നടക്കാറുണ്ട്‌. ചോദ്യപേപ്പറിൽ ഇക്കുറി ജോത്സ്യൻ എന്ന നഗ്ന കവിത ചേർത്തിട്ടുണ്ട്‌. ഈ കവിതയുടെ സാമൂഹ്യപ്രസക്തി, ആസ്വാദനഭംഗി ഇവ വിലയിരുത്തി ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കാനായിരുന്നു ചോദ്യം.

ജോത്സ്യൻ

ജോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല
ചന്ദ്രൻ അപഹരിച്ചോ
രാഹുവോ കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാൾ
കവടി നിരത്തിയതേയില്ല
നേരേ നടന്നു
പൊലീസ്‌ സ്റ്റേഷനിലേക്ക്‌

ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കി, പരീക്ഷക്കാലവും മറന്നപ്പോഴാണ്‌ ഈ ചോദ്യം ജോത്സ്യന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത്‌. കേരള ഗണക കണിശ സഭ മലപ്പുറത്തുകൂടി, കളരിക്കുറുപ്പടക്കമുള്ള സമുദായങ്ങളെ അവഹേളിക്കുകയാണെന്നും ഉടൻ നടപടി വേണമെന്നും പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കയച്ചു. ഇപ്പോഴും അവർ കവടിനിരത്താതെ പരാതിയുമായി അധികൃതകേന്ദ്രത്തിലേക്ക്‌ പോയല്ലോ എന്നു പറഞ്ഞു ചിരിക്കുന്നവരെ എന്തുചെയ്യാനാണ്‌.

*
കുരീപ്പുഴ ശ്രീകുമാർ

Friday, March 7, 2014

ഡോണിജറും വിശുദ്ധനരകവും പിന്നെ നമ്മളും

ഹിന്ദുക്കളും ഹിന്ദുമതവും വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. തീവ്ര ഹിന്ദുത്വത്തിന്റെയും കോര്‍പ്പറേറ്റ് കുത്തകകളുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള നരേന്ദ്രമോഡിയുടെ വളര്‍ച്ച മാത്രമല്ല അതിനു കാരണം. ഹിന്ദുത്വത്തിന്റെ വിവിധ രൂപങ്ങള്‍ നടത്തുന്ന മറ്റു വിക്രിയകളും ഇതിനുകാരണമാണ്. ചില ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദപ്രകാരം പെന്‍ഗ്വിന്‍ ബുക്സ് പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞയായ വെന്‍ഡി ഡോണിജര്‍ ഹിന്ദുമതത്തെക്കുറിച്ചെഴുതിയ പുസ്തകം പിന്‍വലിക്കുകയും അതിന്റെ എല്ലാ പ്രതികളും നശിപ്പിക്കുകയും ചെയ്യുന്നു. മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് അതിലെ മുന്‍ അന്തേവാസിയായ ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ ""വിശുദ്ധനരകം"" എന്ന പുസ്തകം വിവാദ വിഷയമാകുന്നു. അതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാന പൊലീസ് കേസെടുക്കുന്നു. കേരളത്തില്‍ പലയിടങ്ങളിലും യാഗങ്ങള്‍ അരങ്ങേറുന്നുവെന്നു മാത്രമല്ല യാഗസ്ഥലത്ത് ഒരുക്കിയ ""വൈദിക"" പുസ്തകശാലയില്‍ നരേന്ദ്രമോഡിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്നു. പുതിയ ഹിന്ദുത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ആശയസംഹിതകളുടെ സ്വഭാവമെന്തെന്നും തെളിയിക്കുന്നവയാണ് ഈ ഓരോ സംഭവങ്ങളും.

കഴിഞ്ഞ മൂന്നു ദശകക്കാലത്തിലേറെയായി ഹിന്ദുമതത്തെക്കുറിച്ച് ഗവേഷണം നടത്തുകയും നിരവധി ആധികാരിക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത സാമൂഹ്യശാസ്ത്രജ്ഞയാണ് വെന്‍ഡി ഡോണിജര്‍. ഹിന്ദുമതത്തിന്റെ പ്രയോഗത്തില്‍, പ്രത്യേകിച്ച് പ്രതിമാശില്‍പകലയിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗിക ചിഹ്നങ്ങളെയും മാതൃകകളെയുമാണ് അവര്‍ പഠനത്തിന് വിധേയമാക്കിയത്. ശിവലിംഗങ്ങള്‍, ശിവാരാധനയിലുള്ള അര്‍ദ്ധനാരീശ്വരസങ്കല്‍പം, നപുംസകങ്ങളും ലിംഗാതീതവുമായ ദേവതകള്‍, പ്രതിമാശില്‍പങ്ങളിലും കൊത്തുപണികളിലും കാണാവുന്ന ലൈംഗികരൂപങ്ങള്‍ മുതല്‍ ഇന്ത്യന്‍ മതരൂപങ്ങളില്‍ കാമസങ്കല്‍പത്തിന്റെയും ആരാധനയുടെയും അതിപ്രസരംവരെ അവരുടെ പഠനത്തിനു വിധേയമായി. ഇത്തരം ലൈംഗിക ചിഹ്നങ്ങളെ മറ്റു സമൂഹങ്ങളിലെ ലൈംഗിക ചിഹ്നങ്ങളുമായി താരതമ്യപ്പെടുത്തിയ അവര്‍ പുരുഷാധിപത്യസമൂഹത്തിന്റെ ലൈംഗികനിര്‍വചനങ്ങള്‍ എങ്ങനെ മതാരാധനാ രൂപങ്ങളെ ക്രമപ്പെടുത്തിയെന്ന് വിശദീകരിച്ചു. അതേസമയം ഉര്‍വരതാപൂജയുടെയും ലൈംഗികാടിസ്ഥാനത്തിലുള്ള ദേവതാ രൂപങ്ങളുടെയും സ്വാധീനം ജനപ്രിയ ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ വേദങ്ങളിലും ഉപനിഷത്തുകളിലും കാണുന്ന പ്രപഞ്ച വീക്ഷണത്തിനപ്പുറമുള്ള ദേവതാരാധനാ രൂപങ്ങളാണ് പൗരാണിക ഹിന്ദുമതത്തില്‍ സ്ഥാനംപിടിച്ചതെന്ന് അവര്‍ വാദിച്ചു. ശിവലിംഗം, താമര, സര്‍പ്പം മുതലായ പ്രകടമായ ലൈംഗികചിഹ്നങ്ങളും ലിംഗത്തിന്റെയും യോനിയുടെയും പൂജയും ഇതിനുദാഹരണങ്ങളാണ്.

പൗരാണിക ഹിന്ദുമതത്തേയും താന്ത്രിക മതം എന്ന് പൊതുവില്‍ അറിയപ്പെടുന്നതും വ്യത്യസ്ത ആഗമങ്ങളനുസരിച്ചുള്ളതുമായ പൂജകളെയും അനുഷ്ഠാനരൂപങ്ങളെയും സംബന്ധിച്ച നിരവധി പഠനങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. മദ്ധ്യകാലത്ത് ഹിന്ദുമതത്തെ വന്‍തോതില്‍ സ്വാധീനിച്ച താന്ത്രിക വിധികളില്‍ ഉര്‍വരതാ പൂജയുടെയും ലൈംഗികതയുടെയും അംശങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. കര്‍ണാടകത്തില്‍ വീരശൈവരുടെ ലിംഗാരാധനയിലും വടക്കേ ഇന്ത്യയില്‍ ഹോളി അടക്കമുള്ള ഉത്സവങ്ങളിലും പ്രകടമായ ലൈംഗികാംശങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വെന്‍ഡി ഡോണിജറിന്റെ പ്രധാന പഠനവിഷയമായ ജനപ്രിയ ഹിന്ദുമതത്തെ സംബന്ധിച്ച് എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ വെളിച്ചത്തില്‍ ഹിന്ദുമതത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന് വിശദീകരിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളു. എറിക് ഹോബ്സ്ബോമും ടെറന്‍സ് റേഞ്ചറും ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്തം"" എന്ന പദപ്രയോഗം നടത്തുന്നുണ്ട്. ഓരോ കാലഘട്ടത്തിലും ഒരു സമൂഹം അതിനാവശ്യമായ പാരമ്പര്യത്തെ ഉല്‍പാദിപ്പിക്കും. സമൂഹത്തിന്റെ താല്‍ക്കാലികാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പാരമ്പര്യം. അതിന് സ്ഥായിയും ചരിത്രപരവുമായ പ്രസക്തി ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇന്ത്യയില്‍ അധീശത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയുമൊക്കെയുള്ള ""ഹിന്ദു"" പാരമ്പര്യത്തിലാണ് താല്‍പര്യം. ഈ പാരമ്പര്യം ഉന്നതരായ ബ്രാഹ്മണ, ക്ഷത്രിയന്മാര്‍ സൃഷ്ടിച്ചതാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഉയര്‍ത്തുന്ന ധാര്‍മ്മിക പാരമ്പര്യത്തോട് കിടപിടിക്കാവുന്നതുമാണ്. ക്രിസ്തുമതവും ഇസ്ലാമുമൊക്കെ ഇതേരീതിയിലുള്ള ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ങ്ങളാണെന്ന് അവര്‍ ആലോചിക്കുന്നില്ല. ഉര്‍വരതാപൂജയുടെയും നരബലിയടക്കമുള്ള ആചാരങ്ങളുടെയും സൂചനകള്‍ ബൈബിളിന്റെ പഴയനിയമത്തില്‍ കാണാവുന്നതാണ്. ജനങ്ങള്‍ കുടിപാര്‍ക്കുകയും വ്യാപിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ അവരുടെ ജീവിത സാഹചര്യങ്ങളനുസരിച്ചാണ് ദേവതകളെ സങ്കല്‍പിക്കുന്നത്. കൃഷിയും വാണിജ്യവുംപോലെ ഉര്‍വരതയും ലൈംഗികതയും അവരുടെ ജീവിത സാഹചര്യങ്ങളുടെ ഭാഗവുമാണ്.

സ്ത്രീയുടെ ലൈംഗികതയെ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്ന നാടുവാഴിത്ത-പുരുഷാധിപത്യ സമൂഹങ്ങളില്‍ അതേ സങ്കല്‍പത്തെ ആധാരമാക്കിയുള്ളതും ചിലപ്പോള്‍ പുരുഷാധിപത്യത്തെ ചോദ്യംചെയ്യുന്നതുമായ ദേവതാ സങ്കല്‍പങ്ങള്‍ വളര്‍ന്നുവരാം. ധര്‍മ്മവും അര്‍ത്ഥവുംപോലെ കാമവും പുരുഷാര്‍ത്ഥമായി കാണുന്ന സമൂഹങ്ങളില്‍ ഇതിന് കൂടുതല്‍ സാധ്യതയുണ്ട്. ജനപ്രിയ ഹിന്ദുമതത്തില്‍ അതാണ് സംഭവിച്ചതും. അത് ചൂണ്ടിക്കാണിക്കുകയാണ് വെന്‍ഡി ഡോണിജര്‍ ചെയ്തത്. ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും അശ്ലീലമായി ചിത്രീകരിക്കുന്നുവെന്നുമുള്ള ഹിന്ദുത്വവാദികളുടെ പ്രലപനങ്ങള്‍ ഒരുതരം കണ്ണടച്ചിരുട്ടാക്കലാണ്. ജനപ്രിയ ഹിന്ദുമതത്തില്‍ ആധ്യാത്മിക ദൈവ സങ്കല്‍പമല്ല ഉണ്ടായിരുന്നതെന്നും ജീവിതവൃത്തിയുടെ ഭാഗമായി അഭീഷ്ടങ്ങള്‍ നിര്‍വഹിച്ചു തരുന്ന ദേവതാ സങ്കല്‍പമാണ് ശബരിമല അയ്യപ്പനും ആറ്റുകാലും ഗുരുവായൂരും കൊല്ലൂര്‍ മൂകാംബികയുമടക്കം എല്ലാ ദേവ ദേവീ ക്ഷേത്രങ്ങളെയും നിലനിര്‍ത്തുന്നതെന്നുമുള്ള വസ്തുതയെ ബോധപൂര്‍വം വിസ്മരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ഇത്തരം ആചാരങ്ങളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്ര പുനഃസ്ഥാപനങ്ങള്‍ നടത്തുന്നതിനും ഹിന്ദുത്വവാദികള്‍ക്ക് ഒരു മടിയുമില്ല. പ്രായോഗികതലത്തിലുള്ള ഇരട്ടത്താപ്പിനെയാണ് ഇതു കാണിക്കുന്നത്.

ഇത്തരം ""പാരമ്പര്യത്തിന്റെ കണ്ടുപിടിത്ത""ത്തിന് വേറൊരുദ്ദേശ്യംകൂടിയുണ്ട്. ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ക്ഷേത്ര കേന്ദ്രിതമായ "ആധ്യാത്മിക" ഹിന്ദുമതത്തെക്കാള്‍ സാമൂഹ്യ സംഘര്‍ഷങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് പഴയകാലത്തെ ജനപ്രിയ ഹിന്ദുമതത്തിനുണ്ട്. ശിവനും വിഷ്ണുവുമെല്ലാം ബ്രാഹ്മണ സംസ്കൃത പാരമ്പര്യം വളര്‍ത്തിയെടുത്ത ദേവതകളാണ്. പ്രാദേശികതലത്തില്‍ നിലനിന്ന ആരാധനാ രൂപങ്ങളെ ഉള്‍ക്കൊണ്ടാണ് ഇവ പ്രചരിച്ചത്. പ്രാദേശികാരാധനാ രൂപങ്ങള്‍ ഗോത്രസമൂഹങ്ങളുടെ വീരാരാധനയാണ്. സാമൂഹ്യ സംഘര്‍ഷങ്ങളിലും പോരാട്ടങ്ങളിലും മരിക്കുന്നവരാണ് വീരന്മാരായി ആരാധിക്കപ്പെടുന്നത്. നമ്മുടെ നാട്ടിലെ വീരക്കല്ലുകളും മാഡതിക്കല്ലുകളും ഉദാഹരണങ്ങളാണ്. പലപ്പോഴും ജന്മി നാടുവാഴിത്തത്തിനെതിരായി കലഹിച്ചവരെയും ചോദ്യംചെയ്തവരെയും ഇത്തരത്തില്‍ ആരാധിച്ചതായി കാണാം. വടക്കേ മലബാറിലെ മുച്ചിലോട്ടു ഭഗവതി തെയ്യവും പൂമാതൈ തോറ്റവും ഉദാഹരണങ്ങളാണ്. ഇത്തരം പാരമ്പര്യങ്ങളില്‍ പലതിലും മനുഷ്യരുടെ വൈകാരികമായ അംശങ്ങളെ പ്രകീര്‍ത്തിക്കുക സാധാരണയാണ്. കൃഷ്ണന്റെ രാസക്രീഡ ഭക്തര്‍ക്ക് അംഗീകരിക്കാന്‍ ഒരു പ്രയാസവുമില്ലല്ലോ. ഇത്തരം ജനകീയാംശങ്ങളെ പൂര്‍ണമായും തമസ്കരിക്കുകയും തികച്ചും ""ആര്‍ഷ""വും ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതവുമായ മറ്റൊരു ഹിന്ദുമതവും ക്ഷേത്ര സംസ്കാരവും അടിച്ചേല്‍പിക്കുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഇന്നത്തെ ഹിന്ദുത്വത്തിന്റെ മുഖ്യ വക്താക്കളായ മദ്ധ്യവര്‍ഗത്തിന്റെ കപട ധാര്‍മ്മികതയെ അതുവഴി താലോലിക്കുകയും ചെയ്യാം.

കപട ധാര്‍മികതയെ താലോലിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നതിന് ഉദാഹരണമാണ് മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ വിശുദ്ധനരകം എന്ന ഗ്രന്ഥം. മാതാഅമൃതാനന്ദമയി മഠം ഇതിനുമുമ്പും ചര്‍ച്ചാവിഷയമായതാണ്. തൃശൂരെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന വി നാരായണന്‍കുട്ടിയുടെ മരണത്തോടനുബന്ധിച്ച്, പിന്നീട് സത്നാംസിംഗ് എന്ന ഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മഠം വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഒരു ആസ്ട്രേലിയക്കാരിയുടെ രചന നമ്മുടെ ഒരു വിശുദ്ധ സങ്കേതത്തില്‍ എന്തൊക്കെയാണ് നടക്കാവുന്നത് എന്നതിന്റെ സൂചന നല്‍കുന്നു. ഒരു സന്യാസിമഠവും ആശ്രമവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കും എന്ന് ആരും പ്രതീക്ഷിക്കില്ല. പരസ്യമായി പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്നേഹവും വാത്സല്യവും കരുണയുമെല്ലാം മഠത്തിലെ അന്തേവാസികളോടും കാണിക്കും എന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഗെയ്ല്‍ ട്രെഡ്വെല്‍ പറയുന്നത് "കാരുണ്യമയി"യായ അമൃതാനന്ദമയി മഠത്തിനകത്ത് തികഞ്ഞ ഏകാധിപതിയാണെന്നാണ്. "അമ്മ"യുടെ അടുത്ത ആളുകളായ സ്വാമിമാര്‍ അതിനുപറ്റിയ മന്ത്രിമാരും. ലൈംഗികതയും ബലാത്സംഗംപോലും ഏകാധിപത്യത്തിന്റെ രൂപങ്ങളാണ്. സര്‍വസാധാരണമായ ഭൗതിക തൃഷ്ണകള്‍പോലും "ഭക്തി"യുടെ മറവില്‍ അമ്മയും അവരുടെ ആത്മീയ സന്തതികളും സ്വലാഭത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ട്രെഡ്വെലിന്റെ വെളിപ്പെടുത്തല്‍. എതിര്‍ക്കുന്നവരെ ഏതെങ്കിലും രൂപത്തില്‍ വകവരുത്തുക ആശ്രമത്തിന്റെ പൊതു സ്വഭാവമാണത്രെ. അതായത് പുറമെയുള്ള ധാര്‍മ്മികത കപടമാണെന്നും മഠത്തിനകത്ത് തികഞ്ഞ കേന്ദ്രീകരണവും ഏകാധിപത്യവുമാണെന്നും വരുന്നു. കേരളത്തില്‍ ഏറ്റവുമധികം വരുമാനമുള്ള, ഏറ്റവുമധികം വിദേശപ്പണം കൈപ്പറ്റുന്നവരില്‍പെടുന്ന സംഘടനയാണ് മാതാ അമൃതാനന്ദമയിമഠം എന്നുകൂടി അറിയുമ്പോള്‍ മഠത്തിന്റെ സ്വഭാവം ഒന്നുകൂടി വ്യക്തമാവുകയാണ്. സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് ഇടംനല്‍കുന്ന ജനപ്രിയ ആരാധനാ രൂപങ്ങളില്‍നിന്ന് ഇത്തരം ""പുതിയ തലമുറ"" സന്യാസിമഠങ്ങള്‍ക്കുള്ള അകല്‍ച്ചയും പ്രകടമാകുകയാണ്.

മാതാ അമൃതാനന്ദമയിമഠത്തോളം വലിപ്പമില്ലെങ്കിലും അവരുടെകൂടി പിന്തുണയോടെയാണ് കോഴിക്കോട്ടെ കാശ്യപവേദാശ്രമം ഒരു സോമയാഗം നടത്തിയത്. പുതിയ മഠങ്ങളും ഹിന്ദുത്വം മൊത്തത്തിലും പ്രചരിപ്പിക്കുന്ന ""ആധ്യാത്മിക"" ഹിന്ദുമതത്തിനും അതിനുള്ള പ്രകടമായ ചാതുര്‍വര്‍ണ്യ സ്വഭാവത്തിനും നല്ലൊരുദാഹരണമാണ് സോമയാഗം. പാലക്കാട്ട് തഥാതന്‍ എന്ന മറ്റൊരു സന്യാസിയും ""ധര്‍മ്മസൂയം"" എന്നപേരില്‍ യാഗം നടത്തിയതിനുശേഷമാണ് കോഴിക്കോട്ടെ യാഗം നടത്തിയത്. കോഴിക്കോട്ടെ യാഗത്തിന് മൂന്നുകോടിയോളം രൂപയുടെ പിരിവാണ് നടത്താന്‍ തീരുമാനിച്ചത്. അതിനുള്ള വസ്തുവകകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഘടിപ്പിച്ചു. ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാദിവസവും അന്നദാനവും നടത്തി. യാഗച്ചടങ്ങുകളിലും അന്നദാനത്തിലുമായി 13 ലക്ഷംപേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകരുടെ കണക്ക്. ചിലര്‍ എല്ലാ ദിവസവും പങ്കെടുത്തിട്ടുണ്ടാകാം. യാഗചടങ്ങുകളോടൊപ്പം വൈദിക പാരമ്പര്യത്തിനുവേണ്ടിയുള്ള ജനങ്ങളുടെ സംഘാടനം യാഗത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

യാഗങ്ങളും സന്യാസവും ""ജീവകാരുണ്യ"" പ്രവര്‍ത്തനങ്ങളും മറ്റുമായി പുതിയ ധാര്‍മ്മിക പ്രസ്ഥാനം സൃഷ്ടിക്കാനുള്ള ഹിന്ദുത്വത്തിന്റെ പ്രവര്‍ത്തനങ്ങളും വെന്‍ഡി ഡോണിജറിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞരുടെ പഠനങ്ങളുടെമേല്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകളും കൂട്ടിവായിക്കേണ്ടതാണ്. വേദോപനിഷത്തുകളും പൗരാണികമതവും കൂടിച്ചേര്‍ന്ന ഒരു ബ്രാഹ്മണ-സംസ്കൃത പാരമ്പര്യവും നിരവധി പ്രാദേശിക വഴക്കങ്ങളും തമ്മില്‍ നടന്ന കൊള്ളക്കൊടുക്കകളുടെ ഫലമായാണ് നമ്മുടെ ദേവാലയങ്ങളും ആരാധനാരൂപങ്ങളും കലാ സാംസ്കാരികാവിഷ്കാരങ്ങളും വളര്‍ന്നുവന്നത്. വൈവിധ്യമാണ്, ഏകീകൃത രൂപമല്ല അതിനുണ്ടായത്. നമുക്ക് ശൈവാരാധനയും വൈഷ്ണവാരാധനയും ശാക്തേയരൂപങ്ങളും പലതരത്തിലുള്ള പൂര്‍വികാരാധനകളും ഉര്‍വരതാ കാമദേവപൂജകളും ഒക്കെ കലര്‍ന്ന രീതികളാണുള്ളത്. നമ്മുടെ പ്രാദേശിക വൈവിധ്യത്തില്‍ ഇത്തരം രീതികള്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ പാരമ്പര്യങ്ങള്‍ എന്തെന്നു തിരിച്ചറിയാന്‍ ഇത്തരം വൈവിധ്യങ്ങളുടെ മൂര്‍ത്തമായ പഠനം ആവശ്യമാണ്. ഡോണിജറെയും ലോറന്‍സനെയും ഫ്രൈഡംഹെം ഹാര്‍ഡിയെയും സൂസന്‍വാഡ്ലിയെയുംപോലുള്ള നിരവധി നരവംശ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ചരിത്രകാരന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരാണ്. അവരുടെ പഠനങ്ങളില്‍ വൈകല്യങ്ങള്‍ കടന്നുകൂടാം. അതിനെ വിമര്‍ശിക്കാനുള്ള ബാധ്യത അതുകണ്ടെത്തുന്നവര്‍ക്കുണ്ട്. പക്ഷേ അത്തരം പഠനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെടാനും അത് നടപ്പിലാക്കണമെന്ന് ശഠിക്കാനുമുള്ള താല്‍പര്യം വിജ്ഞാനനിഷേധമാണ്.

ഹാരപ്പന്‍ സംസ്കാരത്തെയും പ്രാചീന ഇന്ത്യാചരിത്രത്തെയുംകുറിച്ച് ശുദ്ധ വങ്കത്തങ്ങള്‍ എഴുതി നിറച്ച പുസ്തകങ്ങള്‍ ""ഹൈന്ദവ""മായതുകൊണ്ട് യഥേഷ്ടം അച്ചടിച്ചു വില്‍ക്കുന്നുണ്ടെന്ന വസ്തുതയും നാം ഓര്‍ക്കണം. ഇത്തരം ""ഹൈന്ദവ"" വാദങ്ങളെ പിന്തുണയ്ക്കുന്ന ഡേവിഡ് ഫ്രൌലിയെയും മിഷെല്‍ ദാനിനോയെയും ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. അപ്പോള്‍ വിദേശികളുടെ വിവരമില്ലായ്മയും മുന്‍വിധികളുമല്ല പ്രശ്നം.സ്വന്തം മുന്‍വിധികളനുസരിച്ച് എഴുതാന്‍ വെന്‍ഡിഡോണിജറിനെപ്പോലുള്ളവര്‍ തയ്യാറില്ല എന്നതുതന്നെയാണ്.

ഡോണിജറിന്റെ പുസ്തകം പിന്‍വലിപ്പിച്ചതുകൊണ്ട് ഹിന്ദുത്വവാദികള്‍ എന്താണ് നേടുന്നത്? സല്‍മാന്‍ റുഷ്ദിയുടെ ""സാത്താനിക് വേഴ്സസ്"" നിരോധിപ്പിച്ചതുകൊണ്ട് മുസ്ലീം തീവ്രവാദികള്‍ക്കുണ്ടായ അതേ നേട്ടംതന്നെ. വിശുദ്ധ ഇസ്ലാമിലേക്കുള്ള സാത്താന്റെ കടന്നുകയറ്റം തടഞ്ഞതോടെ യഥാര്‍ത്ഥ ഇസ്ലാമിക പാരമ്പര്യം ""കണ്ടുപിടിക്കാന്‍"" ഇസ്ലാമിന്റെ വക്താക്കള്‍ക്കായി. അതുപോലെ ജനപ്രിയ ഹിന്ദുമതത്തില്‍ ""കടന്നുകൂടിയ"" ലൈംഗികതയെയും "അശ്ലീല"ത്തെയും മറ്റ് "ജീര്‍ണ"മായ ആചാരരൂപങ്ങളെയും അവയെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നുവെന്ന് തെളിയിക്കാനുള്ള ഒരു ഗവേഷകയുടെ ശ്രമത്തെ തകര്‍ത്ത് യഥാര്‍ത്ഥ ഹിന്ദുത്വത്തിന്റെ ""ആധ്യാത്മിക"" പാരമ്പര്യം "കണ്ടുപിടിക്കാന്‍" ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നു. ഇത്തരം വ്യത്യസ്തരൂപങ്ങള്‍ കുറിച്ചിട്ട സമൂഹസംഘര്‍ഷങ്ങളെയും അവര്‍ തമസ്കരിക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ""ആധ്യാത്മിക""മായ ധാര്‍മ്മിക ഹിന്ദുമതത്തിന്റെ തേര്‍വാഴ്ചയാണ് "വിശുദ്ധ നരക"ത്തിലൂടെ വരച്ചുകാണിക്കുന്നത്. അത് സൃഷ്ടിക്കുന്ന പുതിയ ജനപ്രിയ മതമാണ് യാഗങ്ങള്‍ മുതല്‍ പൊങ്കാലവരെ പുതിയ ഭക്തജനങ്ങള്‍ കഞ്ഞിവെച്ചും ഭക്ഷണംകഴിച്ചും പായസമുണ്ടുമൊക്കെ ആഘോഷിക്കുന്നത്. പുതിയ ഭക്തി ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെടുന്നത് സ്ത്രീകളിലുമാണ്.

പുതിയ ഹിന്ദുമതവും മൂലധനാധിപത്യവും തമ്മിലുള്ള ബന്ധവും മറന്നുകൂട. മാതാ അമൃതാനന്ദമയിമഠം വിദേശ ഫണ്ടുവാങ്ങുന്നുവെന്നു മാത്രമല്ല, അതു നടത്തുന്ന നിരവധി സ്ഥാപനങ്ങളിലൂടെ ഇന്നത്തെ മൂലധനാധിപത്യത്തിന് കീഴടങ്ങുന്ന ഭൗതികതതന്നെയാണ് പ്രചരിപ്പിക്കുന്നത്. മറ്റു നിരവധി "ഹിന്ദു" സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും വ്യത്യസ്തമല്ല. "ഹിന്ദുത്വം" പ്രചരിപ്പിക്കുകയും ""പാശ്ചാത്യഭൗതിക ""സംസ്കാരത്തെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന നവലിബറല്‍ പരിഷ്കാരങ്ങളെ വിമര്‍ശിക്കാന്‍ തയ്യാറില്ല. ഹിന്ദുത്വത്തിന്റെ ""വികസനനായക""നായ മോഡിയുടെ പരിഷ്കാരങ്ങള്‍ പൂര്‍ണമായും തികഞ്ഞ കോര്‍പറേറ്റ്വല്‍ക്കരണമാണ്. ഇതിനെക്കുറിച്ചുനടന്ന വിവാദങ്ങളിലൊരിടത്തുപോലും നമുക്ക് ഹിന്ദുത്വവാദികളെയോ സന്യാസികളെയോ കാണാനാവില്ല. ""ആധ്യാത്മിക"" ഹിന്ദുമതത്തിന് ഭൗതികമായ മൂലധനാധിപത്യവുമായി ഒരുവിധത്തിലുള്ള പിണക്കവുമില്ല. നേരെതിരിച്ചും അങ്ങനെതന്നെയാണെന്നും വ്യക്തമാണ്. പെന്‍ഗ്വിന്‍ബുക്സ് ഒരുകാലത്ത് (1934ല്‍) സോഷ്യലിസ്റ്റ് പക്ഷപാതികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സഹായത്തോടെ അല്ലെന്‍ ലെയിന്‍ എന്ന തൊഴില്‍രഹിതനായ ചെറുപ്പക്കാരന്‍ തുടങ്ങിയ സ്ഥാപനമാണ്. പുരോഗമന സാഹിത്യമടക്കം നിരവധി ലോകോത്തര സാഹിത്യ-വൈജ്ഞാനിക ഗ്രന്ഥങ്ങളെ ചുരുങ്ങിയ വിലയ്ക്ക് ജനസമക്ഷമെത്തിച്ചവരാണവര്‍.

ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ ചെലവായത് പെന്‍ഗ്വിന്‍ ബുക്സ് വഴിയായിരുന്നു. പിന്നീട് സ്ഥിതി മാറി. പെന്‍ഗ്വിന്‍ ബുക്സ് അടച്ചുപൂട്ടുന്ന സ്ഥിതിയായി. അമേരിക്കന്‍ പുസ്തകശാലയായ പിയേഴ്സന്‍ കോര്‍പറേഷന്‍ പെന്‍ഗ്വിന്‍ ഏറ്റെടുത്തു. അവരുടെ നിലപാടുകള്‍ക്കും മാറ്റംവന്നു. ഈ മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണ് വെന്‍ഡി ഡോണിജറുടെ പുസ്തകം കണ്ടുകെട്ടി നശിപ്പിക്കാനുള്ള അവരുടെ നീക്കം. മതത്തിന്റെ സമ്മര്‍ദ്ദത്തിന് മൂലധനം കീഴടങ്ങുന്നതിന്റെ പ്രത്യക്ഷമായ തെളിവാണിത്. ശിവാജിയെക്കുറിച്ച് ഒരു വിദേശ ചരിത്രകാരന്‍ എഴുതിയ പുസ്തകം ഇതുപോലെ പിന്‍വലിക്കപ്പെട്ടിട്ട് അധികകാലമായില്ല എന്നും ഓര്‍ക്കണം. നമ്മുടെ നാട്ടിലെ മതപ്പെരുമാക്കന്മാരുടെ തീട്ടൂരങ്ങളനുസരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും പിന്‍വലിക്കുകയും ചെയ്തതുകൊണ്ട് പുസ്തകക്കുത്തകകള്‍ക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ ജ്ഞാനസമ്പാദനത്തിനുള്ള സാധാരണക്കാരുടെ അവകാശമാണ് ഇല്ലാതാക്കുന്നത്. അറിവിനെ മതവും മൂലധനവും ഒരുപോലെ ഭയപ്പെടുന്നു എന്നാണിതിന്റെ അര്‍ത്ഥം.

*
കെ എന്‍ ഗണേശ് ചിന്ത വാരിക

Thursday, March 6, 2014

പൗരസമൂഹത്തെ വിലയ്ക്കെടുക്കുമ്പോള്‍

ആധുനികസമൂഹത്തെയാകെ രണ്ട് തലങ്ങളിലാണ് അന്റോണിയോ ഗ്രാംഷി എന്ന ഇറ്റാലിയന്‍ ചിന്തകന്‍ വിഭജിക്കുന്നത്. ഒന്ന്, പൗരസമൂഹം. അത് പൊതുസമ്മതത്തിന്റെയും പരസ്പരപ്രേരണയുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട്, രാഷ്ട്രീയ സമൂഹം അഥവാ ഭരണകൂടം. അതാവട്ടെ, ആത്യന്തികമായി അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. കോടതി, പട്ടാളം, പൊലീസ്, നിയമങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഈ ബലപ്രയോഗം സാധിക്കുന്നത്. ഇത്തരം ബലപ്രയോഗങ്ങളൊന്നുമില്ലാതെ പൊതുസമ്മതിയും പ്രേരണയും ഉപയോഗിച്ചാണ് പൗരസമൂഹം നിലനില്‍ക്കുക. ആശയപരമായ സ്വാധീനത്തിന്റെ നേതൃത്വമാണ് പൗരസമൂഹത്തിന്റെ കെട്ടുറപ്പിനാധാരം. ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാന്‍ രാഷ്ട്രീയ സമൂഹ(ഭരണകൂട)ത്തിന് കഴിയുമെങ്കിലും പൗരസമൂഹത്തില്‍ ആശയപരമായ സ്വാധീനം കൂടിയുണ്ടെങ്കില്‍മാത്രമേ അതിന്റെ നിലനില്‍പ്പ് സുരക്ഷിതമാവൂ. ആധുനികകാലത്ത്, ഈ സ്വാധീനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാനശക്തിയാണ് മാധ്യമങ്ങള്‍. പൊതുസമ്മതിയിലൂടെയും പ്രേരണാശക്തിയിലൂടെയും പൗരസമൂഹത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ബലപ്രയോഗരഹിതമായ നിയന്ത്രണം വളരെ പ്രകടമായിരിക്കുന്നു.

കേരളത്തില്‍ അടുത്തകാലത്ത് ചര്‍ച്ചാവിഷയമായ, രണ്ട് സ്ത്രീകളുടെ മരണങ്ങളോടുള്ള മാധ്യമസമീപനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഒരാളുടേത് അസ്വാഭാവികമരണവും മറ്റൊരാളുടേത് കൊലപാതകവും ആയിരുന്നു. അസ്വാഭാവികമരണത്തിനിരയായ സുനന്ദ പുഷ്കര്‍, മരണത്തിനുമുമ്പ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. മരണാനന്തരം മൂന്നുനാലുദിവസങ്ങള്‍ക്കുള്ളില്‍ അവരെ മാധ്യമങ്ങള്‍ അടക്കംചെയ്തു. അസ്വാഭാവികമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ സുനന്ദയെക്കുറിച്ചുള്ള പുതിയപുതിയ കഥകള്‍ മെനഞ്ഞ് ആ മരണത്തെ ആഘോഷിച്ച മാധ്യമങ്ങള്‍, റിപ്പോര്‍ട്ട് വന്നതോടെ പിന്‍വാങ്ങി. അങ്ങനെ വിസ്മരിക്കേണ്ടവരായിരുന്നില്ല ആ സ്ത്രീ എന്നും അങ്ങനെ അടക്കംചെയ്യേണ്ടതായിരുന്നില്ല അവരുടെ അസ്വാഭാവികമരണമെന്നും അറിയാതെയല്ല മാധ്യമങ്ങള്‍ അതിനു തുനിഞ്ഞത്. രാധ എന്ന സ്ത്രീ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത് അച്ചടിദൃശ്യമാധ്യമങ്ങളില്‍ ഭൂരിഭാഗത്തിനും പ്രധാനവാര്‍ത്തയേ ആയില്ല. കൊലപാതകത്തിനു പിന്നിലെ ചില രാഷ്ട്രീയനേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അവര്‍ അവഗണിച്ചു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സ്ത്രീകളെ സംബന്ധിക്കുന്ന പൊതുബോധത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്തരം മാധ്യമങ്ങള്‍ സ്വീകരിച്ചത്.

സ്ത്രീകളെ സംബന്ധിക്കുന്ന നമ്മുടെ പൊതുബോധം അങ്ങേയറ്റം പിന്തിരിപ്പനാണ്. ഉദാഹരണത്തിന്, സുനന്ദ പുഷ്കറുടെ മൂന്നാമത്തെ വിവാഹമായിരുന്നു ശശി തരൂരുമായിട്ടുള്ളത് എന്നതിനാണ് ബിസിനസ് രംഗത്തെ അവരുടെ നേട്ടത്തെക്കാള്‍ സമൂഹത്തില്‍ പ്രാധാന്യം ലഭിക്കുന്നത്. അവിടെ സുനന്ദ എന്ന വ്യക്തിയുടെ ബൗദ്ധികവും നേതൃപരവുമായ കഴിവുകള്‍ അപ്രസക്തമാവുകയാണ്. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയായിരിക്കെ, ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തിന്റെ പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനിടയിലാണല്ലോ അവരുടെ അസ്വാഭാവികമരണം. ആ വസ്തുത പൊതുസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തക്കവിധം ശക്തമാണ് സുനന്ദയുടെ പൂര്‍വവിവാഹത്തെയും സ്വകാര്യജീവിതത്തെയും സംബന്ധിക്കുന്ന കഥകളുടെ പ്രചാരണം. അക്കാര്യത്തില്‍ മത്സരബുദ്ധിയാണ് മുഖ്യധാരാമാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്.

വസ്തുതയില്‍നിന്ന് അകന്നുപോകുന്ന പൗരസമൂഹം സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ അവള്‍ക്കിതുതന്നെ വേണം എന്ന നിഗമനത്തിലെത്തുന്നു. രാധയുടെ കാര്യത്തില്‍, അവരൊരു തൂപ്പുകാരിയാണെന്നും കൊലയാളികളോട് അടുപ്പമുണ്ടായിരുന്നുവെന്നുമുള്ള വാര്‍ത്ത മാത്രംമതി, പൗരസമൂഹത്തിനു മുന്നില്‍, രാധയുടെ സദാചാരം ചര്‍ച്ചയാകുവാനും കൊലചെയ്യപ്പെട്ടതുപോലും പൊറുക്കപ്പെടാനും. തൂപ്പുകാരും വീട്ടുവേലക്കാരും മറ്റുമായി, അടിസ്ഥാനതൊഴിലുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ച് എന്നും സംശയവും വേവലാതിയുമാണ് പൊതുസമൂഹത്തിന്. ഇവിടെ രണ്ടുപേരും രണ്ടു വര്‍ഗത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. സ്ത്രീയെക്കുറിച്ചുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാട് ഏതു വര്‍ഗത്തില്‍പ്പെട്ട സ്ത്രീക്കും ഒരുപോലെ ബാധകമാണെന്ന് ഈ രണ്ടു സംഭവങ്ങളോടുമുള്ള സമീപനം തെളിയിക്കുന്നു. ഇക്കാര്യത്തില്‍ നേതൃപരമായ പങ്കാണ് ആ മാധ്യമങ്ങള്‍ വഹിച്ചത്.

സ്ത്രീകളുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ചില സമരങ്ങളിലും മാധ്യമങ്ങളുടെ ബലപ്രയോഗരഹിതമായ മേല്‍ക്കൈ പ്രകടമാണ്. ജസീറ, സന്ധ്യ, രമ എന്നീ പേരുകള്‍ മാധ്യമങ്ങളിലൂടെയാണ് പൊതുസമൂഹം ശ്രദ്ധിച്ചത്. ക്ലിഫ്ഹൗസ് ഉപരോധം കാരണം വഴിയാത്ര തടസ്സപ്പെടുന്നുവെന്ന് ആരോപിച്ച് സന്ധ്യ എന്ന സ്ത്രീ പ്രതികരിച്ചപ്പോള്‍ അവരെ അനുകൂലിക്കാനും അവര്‍ക്ക് പിന്തുണ നല്‍കി പ്രധാന ചര്‍ച്ചകള്‍ നടത്താനും ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തയ്യാറായി. വഴി തടയലുള്‍പ്പെടെയുള്ള സമരങ്ങള്‍ നയിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്ത രാഷ്ട്രീയസാമൂഹ്യനേതാക്കളുടെ നേതൃത്വത്തില്‍ തുടങ്ങിയ പത്രങ്ങള്‍പോലും ഇക്കാര്യത്തില്‍ ചരിത്രനിഷേധികളായി. വഴിനടക്കാനുള്ള അവകാശം നേടിയതു സമരത്തിലൂടെയായിരുന്നുവെന്ന ചരിത്രം സന്ധ്യക്ക് അറിയില്ലായിരിക്കാം. പക്ഷേ, മാധ്യമങ്ങള്‍ക്ക് അത് അറിയാത്തതല്ല. വല്ലപ്പോഴും തടസ്സപ്പെടുന്ന വഴിയാത്ര, പൊതുവായ അവകാശങ്ങള്‍ക്കു വേണ്ടിയും ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന അഴിമതി തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെയുമാണെന്ന വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം, ഇന്നില്‍മാത്രം ജീവിക്കുന്ന മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താനാണ് ആ മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിലൂടെ, രാഷ്ട്രീയസമൂഹ(ഭരണകൂട)ത്തെ ഉലയാതെ നിലനിര്‍ത്തുകയെന്നതും.

ചിറ്റിലപ്പിള്ളി എന്ന ബിസിനസുകാരന്‍ സന്ധ്യക്ക് പാരിതോഷികവും നല്‍കി. താന്‍ രാഷ്ട്രീയക്കാരനല്ലായെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് സന്ധ്യക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നതെന്നുമാണ് ചിറ്റിലപ്പിള്ളി പറഞ്ഞത്. വീഗാലാന്‍ഡ് എന്ന വാട്ടര്‍തീം പാര്‍ക്കിലെ തൊഴിലാളികള്‍ മാസങ്ങളായി നടത്തുന്ന അവകാശസമരത്തെ കണ്ടില്ലെന്നു നടിക്കുന്ന വ്യക്തിയാണ് ചിറ്റിലപ്പിള്ളി. അവരുടെ സമരം ചിറ്റിലപ്പിള്ളിയുടെ ഭാഷയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നല്ല. പക്ഷേ, അവരുടെ കുടുംബങ്ങള്‍ മാസങ്ങളായി പട്ടിണിയിലാണ്. അവരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാത്ത ചിറ്റിലപ്പിള്ളിയുടെ രാഷ്ട്രീയം വ്യക്തമാണല്ലോ. അതും മാധ്യമങ്ങള്‍ക്ക് ചിറ്റിലപ്പിള്ളിക്കനുകൂലമായ ആഘോഷമായി. അതേസമയം ജസീറയുടെ സമരം ചിറ്റിലപ്പിള്ളിക്കെതിരെ വന്നപ്പോള്‍, ജസീറയ്ക്ക് മനോവിഭ്രാന്തിയുണ്ടെന്നുപോലും വരുത്തിത്തീര്‍ക്കാനുള്ള തിടുക്കപ്പെട്ട ശ്രമങ്ങളില്‍ മാധ്യമങ്ങളും നല്ല പങ്കുവഹിച്ചു.
കോടതിവിധിക്കുശേഷം ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട രമ നടത്തിയ നിരാഹാരസമരവും മാധ്യമങ്ങള്‍ ഏറ്റെടുത്തു. മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ക്ക് ദിവസങ്ങളോളം മുഖ്യവാര്‍ത്തയായിരുന്നു അത്. ഒരു രാഷ്ട്രീയപ്പാര്‍ടിക്ക് ഒരു വര്‍ഷത്തിലേറെയായി ഒരേയൊരു അജന്‍ഡമാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യംപോലും മാധ്യമങ്ങള്‍ കാണാതെപോയി. ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാത്രം നിരന്തരം ആവശ്യപ്പെടുന്നതും അതിനായിമാത്രം സമരംചെയ്യുന്നതും ആ കൊലപാതകത്തെ ആസ്പദമാക്കി രൂപീകരിക്കപ്പെടുന്ന സമിതികളോ സംഘടനകളോ ആണ്. ആര്‍എംപി ഒരു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളോട് ആ പാര്‍ടിക്ക് പ്രതികരണങ്ങളേയില്ല. അത്രമാത്രം അപ്രസക്തമായ ഒരു രാഷ്ട്രീയപാര്‍ടി നടത്തുന്ന സമരംപോലും മാധ്യമങ്ങള്‍ക്ക് പ്രധാനമായിരുന്നു. ഇവിടെ സുനന്ദ, രാധ, ജസീറ, സന്ധ്യ, രമ തുടങ്ങിയ പേരുകള്‍ കേവലം പേരുകളല്ല, വിവിധ ആശയങ്ങളുടെയും പ്രത്യയശാസ്ത്രബോധത്തിന്റെയും പ്രതിനിധികളാണവര്‍. അവരോടുള്ള മാധ്യമസമീപനത്തിലെ വിവേചനത്തിനു പക്ഷേ, അധാര്‍മികമെന്ന വിശേഷണംമാത്രമേ ആവശ്യമുള്ളൂ. ഈ അധാര്‍മികത പൗരസമൂഹത്തില്‍ പൊതുസമ്മതി നിലനിര്‍ത്തുന്നതിനും അതിലൂടെ ഭരണകൂടത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. രാഷ്ട്രീയസമൂഹത്തിന് (ഭരണകൂടത്തിന്) അനുകൂലമാക്കുവാനുള്ള ആശയപരമായ മേധാവിത്തം പൗരസമൂഹത്തില്‍ ഭരണകൂടം ചെലുത്തിക്കൊണ്ടിരിക്കും. ഈ മേധാവിത്തം നിലനില്‍ക്കുന്നിടത്തോളം ഭരണകൂടം പൗരസമൂഹത്തില്‍ ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ അനുവദിക്കും. എന്നാല്‍, ആശയപരമായ മേല്‍ക്കൈക്ക് ഉലച്ചില്‍ തട്ടുന്നുണ്ടെന്നു തോന്നിയാല്‍ സഹായകഘടകങ്ങളെ ശക്തിപ്പെടുത്തി സമഗ്രാധിപത്യത്തിലേക്ക് നീങ്ങും. അക്കാര്യത്തില്‍ ബലപ്രയോഗരഹിതമായ നിയന്ത്രണത്തിന് ശക്തമായ ഉപകരണങ്ങളാണ് മാധ്യമങ്ങള്‍. ഉദാഹരണമായി പാര്‍ടി ഓഫീസുകളില്‍ നടക്കുന്ന വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശം, മലയാളമനോരമയുടെ ഒന്നാം പേജിലെ വാര്‍ത്തയായത് ഇങ്ങനെ: സിപിഎം ഓഫീസില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകം പ്രധാനവാര്‍ത്തയേ ആകുന്നില്ല എന്നു കാണുക. മറ്റ് രാഷ്ട്രീയപാര്‍ടികളുടെ ഓഫീസില്‍ നടക്കുന്ന വിവാഹത്തിന് നിയമസാധുതയുണ്ടെന്ന തോന്നലാണല്ലോ ഈ തലക്കെട്ട് നല്‍കുക.

കോടതി വ്യക്തമായി പറഞ്ഞത്, എല്ലാ രാഷ്ട്രീയപാര്‍ടിക്കും ബാധകമായ കാര്യമാണ്. സിപിഐഎം ഓഫീസില്‍ നടന്ന ഒരു വിവാഹത്തെ സംബന്ധിച്ച പരാതി പരിഗണിക്കുന്നതിനിടയിലാണ് ഈ പരാമര്‍ശം നടത്തിയതെന്നു മാത്രം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖപത്രമല്ല മനോരമ എന്നതും ഓര്‍ക്കണം. ഇങ്ങനെ സ്ത്രീവിരുദ്ധതയുടെ പ്രചാരകരും (സുനന്ദ, രാധ എന്നിവരുടെ കാര്യങ്ങളില്‍) സാമ്പത്തിക മാഫിയകളുടെ വക്താക്കളും (ജസീറയുടെ സമരം), രാഷ്ട്രീയകക്ഷികളോട് പക്ഷം പിടിക്കുന്നവരും (കെ കെ രമയുടെ സമരം) ആത്യന്തികമായി മുതലാളിത്ത ആശയങ്ങളുടെ കാവലാളുകളുമായി ആ മാധ്യമങ്ങള്‍ മാറി. പൗരസമൂഹത്തെ വിലയ്ക്കെടുക്കാനുള്ള ശേഷി ഭരണകൂടത്തിന്റെ കൂടി പിന്തുണയോടെ അവ ശക്തമാക്കി. മാധ്യമങ്ങളുടെ സമീപനത്തിലും ഇടപെടലിലുമുള്ള ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

*
ഡോ. പി എസ് ശ്രീകല

Monday, March 3, 2014

സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരം- 2

ഒന്നാം ഭാഗം

ഉപപദ്ധതിക്കും നോഡല്‍ ഏജന്‍സിക്കും വേണ്ടിയുള്ള നിയമനിര്‍മ്മാണം നടത്തിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു മൂന്നാമത്തെ പ്രസ്ഥാനം. സാമൂഹ്യമായ പ്രശ്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സാമ്പത്തികമായ പ്രശ്നങ്ങളുടെ കാര്യത്തിലും ദളിതരോട് വിവേചനം കാണിക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഗ്രാമങ്ങളുടെ വികസന പദ്ധതികളില്‍, ദളിതരുടെ ബസ്തികളും കോളണികളും പലപ്പോഴും അവഗണിക്കപ്പെട്ടുപോകുന്നു. ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമായി ബജറ്റ് വകയിരുത്തലിന്റെ കാര്യത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി ലഭിക്കുന്നില്ല. അവരുടെ ജനസംഖ്യയുടെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ വേണം ബജറ്റ് വകയിരുത്തല്‍. ഇത്തരം പ്രശ്നങ്ങളുടെ കാര്യത്തിലും ദളിത് സംഘടനകളും എന്‍ജിഒകളും ഏറെ വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നിവേദനങ്ങളും മെമ്മോറാണ്ടങ്ങളുംകൊണ്ട് ഗുണമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്ന സംഘടന, 2007 ഫെബ്രുവരിയില്‍ ഒരു ക്യാമ്പൈന്‍ സമരം ആരംഭിച്ചു. 25 സംസ്ഥാനതല-ജില്ലാതല നേതാക്കന്മാര്‍ ആറുദിവസം നീണ്ടുനില്‍ക്കുന്ന സത്യഗ്രഹം സംഘടിപ്പിച്ചു. ഇത്തരം സമ്മര്‍ദങ്ങളുടെഫലമായി നോഡല്‍ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള കല്‍പനയിറക്കുന്നതിന് അതേ വര്‍ഷം നവംബറില്‍ത്തന്നെ ഗവണ്‍മെന്റ് നിര്‍ബന്ധിതമായിത്തീര്‍ന്നു.

എന്നാല്‍ ആ കല്‍പന ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉപ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പാക്കപ്പെടണമെങ്കില്‍ അതിന് നിയമപരമായ ബാധ്യത ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട്, 2011ല്‍ ഏഴുദിവസം നീണ്ടുനിന്ന സത്യഗ്രഹവും സംഘടിപ്പിക്കുകയുണ്ടായി. ഈ ആവശ്യത്തിന്റെ സാംഗത്യം പഠിക്കുന്നതിനുവേണ്ടി ഉപ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു മന്ത്രിതല സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ സബ്കമ്മിറ്റിയുടെ ശുപാര്‍ശകളിന്മേല്‍, യാതൊരു തീരുമാനവുമെടുക്കാതെ ഗവണ്‍മെന്റ് അടയിരിക്കുകയാണെന്ന് കണ്ടപ്പോള്‍, 100 സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശാല ഐക്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ 2012 മാര്‍ച്ച് 27ന് പ്രതിഷേധ പ്രകടന പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഒടുവില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന ഗവണ്‍മെന്റ്, 2012 ഡിസംബറില്‍ ഒരു നിയമനിര്‍മ്മാണം നടത്തി.

ഇതൊരു നല്ല നീക്കമാണെങ്കിലും, ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നീക്കിവെച്ച തുക അവര്‍ക്കുവേണ്ടിത്തന്നെ ചെലവാക്കപ്പെടും എന്നതിന് യാതൊരു ഉറപ്പുമില്ല. നിയമത്തില്‍ നിരവധി ദൗര്‍ബല്യങ്ങളുണ്ട്. ഈ പഴുതുകള്‍ ഇല്ലാതാക്കുന്നതിനും നിയമം നടപ്പാക്കിക്കുന്നതിനും ശക്തിയായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ഈ സമരങ്ങള്‍ക്കിടയില്‍ വിവിധ ശക്തികളും വിഭാഗങ്ങളും പ്രതികരിച്ചരീതി പരിശോധിച്ചാല്‍ രസകരമായ പല വസ്തുതകളും പുറത്തുവരും. ജാതി വിവേചനത്തിനെതിരായ സമരത്തിനും ഉപ പദ്ധതിക്കുവേണ്ടിയുള്ള ക്യാമ്പൈനും എതിരായി വിവിധ ശക്തികള്‍ വിവിധ നിലപാടുകളാണ് സ്വീകരിച്ചത്.

മനുഷ്യരുടെ ജാതി എന്തുതന്നെയായിരുന്നാലുംശരി, മനുഷ്യരെല്ലാവരും ശരീരശാസ്ത്രപരമായി ഒന്നുതന്നെയാണ് എന്നാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്; എല്ലാവരും തുല്യരാണെന്ന് മനുഷ്യത്വപരമായ മൂല്യങ്ങള്‍ നമ്മെ പഠിപ്പിക്കണം; ജാതിയും തൊഴിലും തമ്മിലുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാല്‍ ജാതി വിവേചനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗ്രാമീണമേഖലകളിലെ സമ്പന്ന സവര്‍ണ ഹിന്ദുക്കളുടെ മേധാവിത്വത്തെ പാവങ്ങള്‍ വെല്ലുവിളിക്കാതിരിക്കാന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഒരു ആയുധമാണ് ജാതി വിവേചനം. ദളിതര്‍ ജാതി വിവേചനം നിരസിക്കുകയും തങ്ങളുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ സമൂഹത്തിലെ മറ്റ് പാവങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും തങ്ങള്‍ക്ക് കീഴ്പ്പെടുത്തി നിര്‍ത്താന്‍ സവര്‍ണര്‍ക്ക് കഴിയില്ല. തങ്ങളും ദളിതരും തമ്മിലുള്ള പ്രവൃത്തിപരമായ ബന്ധത്തിനാണ്, ദളിതരല്ലാത്ത പാവങ്ങള്‍, തങ്ങളും ഭൂപ്രഭുക്കളും തമ്മിലുള്ള ജാതിപരമായ ബന്ധത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക; അങ്ങനെവന്നാല്‍ അത് വര്‍ഗപരമായ ഐക്യത്തിലേക്കാണ് നീങ്ങുക; അപ്പോള്‍ വര്‍ഗപരമായ ചൂഷണത്തിനും ഭൂമിയുടെ കേന്ദ്രീകരണത്തിനും എതിരായിട്ടുള്ള സമരത്തില്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പാവങ്ങള്‍ക്ക് കഴിയും. ഭരണവര്‍ഗങ്ങളുടെ അധികാരത്തിന്റെയും ശക്തിയുടെയും അടിവേരുകളില്‍ത്തന്നെയാണ് അത് കത്തിവെയ്ക്കുക. അതുകൊണ്ടാണ് തങ്ങളുടെ വര്‍ഗപരമായ ചൂഷണത്തെ സംരക്ഷിക്കുന്നതിനുപോലും ജാതിപരമായ വിവേചനം നിലനില്‍ക്കുന്നതാണ് നല്ലതെന്ന് ഭരണവര്‍ഗങ്ങള്‍ കണക്കുകൂട്ടുന്നത്.

 ഇത്തരമൊരു സന്ദര്‍ത്തില്‍, വര്‍ഗസമരത്തിനുപോലും, ജാതി വിവേചനത്തിനെതിരായ ചെറുത്തുനില്‍പില്‍ ദളിതര്‍ തങ്ങളുടെ സ്വതന്ത്രമായ ശക്തി നേടേണ്ടത് അത്യാവശ്യമായിത്തീരുന്നു. ദളിതരും മറ്റ് പാവങ്ങളും തങ്ങള്‍ക്ക് കീഴൊതുങ്ങിനില്‍ക്കണമെന്നാണ് അധീശത്വശക്തികള്‍ (അവരുടെ രാഷ്ട്രീയച്ചായ്വ് എന്തുതന്നെയായിരുന്നാലുംശരി) ആഗ്രഹിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്‍കീഴില്‍, ദളിതരുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുന്നതിന്, ദളിതരെ സ്വന്തം നിയന്ത്രണത്തിന്‍കീഴില്‍ ഒതുക്കിനിര്‍ത്തേണ്ടതും മേധാവിത്വവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. അതുകൊണ്ടാണ് ജാതി വിവേചനം തുടര്‍ന്നുകൊണ്ടിരിക്കണമെന്ന് മേധാവിത്വശക്തികളും ഭരണവര്‍ഗങ്ങളും ആഗ്രഹിക്കുന്നത്.    

ഗവണ്‍മെന്റിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദളിതര്‍ സമരംചെയ്യുന്നതില്‍ മേധാവിത്വശക്തികള്‍ക്ക് ഒട്ടും മനഃസാക്ഷിക്കുത്തില്ല. പലയിടങ്ങളിലും, പ്രതിപക്ഷത്തുള്ള ഇത്തരം ഭരണവര്‍ഗ പാര്‍ടികള്‍, ഇത്തരം സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകപോലും ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന കക്ഷികള്‍ ചില വാഗ്ദാനങ്ങള്‍ നടത്തുന്നുണ്ട്; അവയില്‍ ചിലത് നടപ്പാക്കപ്പെടുന്നുപോലുമുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ ദളിതരുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശക്തമാണെങ്കില്‍ത്തന്നെയും, അത് ഉയര്‍ന്ന ജാതിക്കാരുടെ ചൂഷണത്തിനോ രാഷ്ട്രീയ മേധാവിത്വത്തിനോ നേര്‍ക്കുള്ള ഭീഷണിയായി ഉയരുന്നില്ല. എന്നുതന്നെയല്ല, ഭരണവര്‍ഗങ്ങള്‍ ദളിതരില്‍ ചിലരെ തങ്ങളുടെ ഭാഗത്തുനിര്‍ത്തി അവരെ കങ്കാണികളായോ ഏജന്റുമാരായോ അനുയായികളായോ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഈ ആളുകള്‍, അവര്‍ ദളിതര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ത്തന്നെ, ഭരണവര്‍ഗ പാര്‍ടികളുടെ സ്വാധീനത്തിന് തങ്ങള്‍ ഭീഷണിയായിത്തീരുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

 ജാതി വിവേചനത്തിനെതിരായ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ദളിത് ഉപ പദ്ധതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ദളിത് സംഘടനകള്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കുകയുണ്ടായി. ഉപ പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായി പല ദളിത് ബുദ്ധിജീവികളും ദളിത് ഗ്രൂപ്പുകളും വര്‍ഷങ്ങളോളം കാര്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ദളിതര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്ന കാര്യത്തില്‍ അവര്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുമുണ്ട്. ഭരണകക്ഷികളിലെ ദളിത് പ്രതിനിധികളും സംസ്ഥാന ബ്യൂറോക്രസിയിലെ ദളിത് ഓഫീസര്‍മാരും സ്വന്തം വേദികളില്‍ നിന്നുകൊണ്ടാണെങ്കിലും, സമ്മര്‍ദം ചെലുത്തുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളില്‍ ദളിത് സംഘടനകള്‍ വലിയതോതില്‍ അണിചേര്‍ന്നിട്ടില്ലെങ്കില്‍ത്തന്നെയും അവയുടെ നേതാക്കള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി.

 ദളിത് ഉപ പദ്ധതി നടപ്പാക്കപ്പെടുന്നത് ഗ്രാമീണ മേധാവിത്വശക്തി ശല്യപ്പെടുത്തുന്നില്ല എന്നതിനാല്‍, ഗവണ്‍മെന്റിലെ ദളിത് പ്രതിനിധികള്‍പോലും അതില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജാതി വിവേചനത്തിനെതിരായ സമരങ്ങളെ, ഭരണവര്‍ഗകക്ഷികളിലെ ദളിത് പ്രതിനിധികള്‍ പൂര്‍ണമായും അവഗണിച്ചതായും കാണാം. അവരില്‍ ചിലര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം വ്യക്തിപരമായി പ്രകടിപ്പിക്കുകയുണ്ടായെങ്കിലും ഇതിന് കടകവിരുദ്ധമായി, ജാതി വിവേചനത്തിനെതിരായ പ്രസ്ഥാനത്തെ ദളിത് സംഘടനകളുടെ പ്രതിനിധികള്‍ പ്രശംസിച്ചുവെങ്കിലും, അതില്‍ പങ്കെടുക്കുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനോ അവര്‍ വലിയ താല്‍പര്യമൊന്നും കാണിച്ചതുമില്ല. ഉപ പദ്ധതിക്കുവേണ്ടി നിയമനിര്‍മ്മാണം നടത്താന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന ഗവണ്‍മെന്റ് തങ്ങളാണ് അതിന് മുന്‍കയ്യെടുത്ത് നിയമം നിര്‍മ്മിച്ചതെന്ന അവകാശവാദം ഉന്നയിക്കുകയാണിപ്പോള്‍-മറ്റെല്ലാ പാര്‍ടികളില്‍നിന്നും എതിര്‍പ്പുണ്ടായിട്ടും. താന്‍ ""ദളിതരുടെ സുഹൃത്താണെന്ന (ദളിത് ബന്ധു) പദവി അവകാശപ്പെടാന്‍പോലും സംസ്ഥാനത്തെ മുഖ്യമന്ത്രി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ""ഇന്ദിരയുടെ സ്വപ്നങ്ങള്‍"" എന്ന പേരിലുള്ള ഒരു ക്യാമ്പൈന്ന് അവര്‍ ഇപ്പോള്‍ തുടക്കം കുറച്ചിരിക്കുകയാണ്.

ഈ നേട്ടം കൈവരിച്ചതിന്റെപേരില്‍ മുഖ്യമന്ത്രിയുടെമേല്‍ പ്രശംസചൊരിയാന്‍ മന്ത്രിമാരും ഭരണകക്ഷി എംഎല്‍എമാരും തമ്മില്‍ത്തമ്മില്‍ മത്സരിക്കുകയാണ്. ജാതി വിവേചനത്തിനെതിരായി പ്രചരണം നടത്തുന്നതിന് സംസ്ഥാനത്ത് നിലവില്‍വന്ന ഗവണ്‍മെന്റുകളൊന്നും താല്‍പര്യം കാണിക്കുകയുണ്ടായിട്ടില്ല. ഈ വിഷയത്തെ സംബന്ധിച്ച് അസംബ്ലിക്കുള്ളില്‍ ഒരു പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുന്നതിനുപോലും അവര്‍ക്ക് മടിയായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന് ഒരു ചെയര്‍മാനെ നിയമിക്കുന്നതിനുപോലും നാലുവര്‍ഷക്കാലമായി അവര്‍ താല്‍പര്യം കാണിച്ചില്ല. സംവരണത്തിന്റെ മെച്ചം നേടിയ ദളിത് പ്രതിനിധികള്‍, തൊട്ടുകൂടായ്മയ്ക്കെതിരായി പ്രതികരിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു-ഗ്രാമീണ മേഖലയിലെ മേധാവിത്വശക്തികള്‍ അവര്‍ക്കുമേല്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ തെളിവാണത്.

തൊട്ടുകൂടായ്മയെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചും നിയമനിര്‍മ്മാണസഭകളില്‍ പരാമര്‍ശങ്ങളോ ചര്‍ച്ചകളോ നടക്കുന്നില്ല. പക്ഷേ, ദളിതരുടെ ക്ഷേമത്തിനുവേണ്ടി തങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെക്കുറിച്ച് ഭരണവര്‍ഗങ്ങള്‍ ആത്മപ്രശംസയില്‍ മുഴുകിയിരിക്കുകയാണുതാനും. അതവര്‍ സ്ഥിരം പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഗ്രാമീണ മേധാവിത്വശക്തികളുടെ സ്വാധീനം കൂടുതല്‍ കര്‍ക്കശമായി അനുഭവപ്പെടുന്ന ജില്ലാ പരിഷത്തുകളിലും മണ്ഡല്‍ പരിഷത്തുകളിലും ഇതുപോലും കാണാനില്ല. ഇതില്‍നിന്നെല്ലാം രണ്ടു പ്രധാനപ്പെട്ട നിഗമനങ്ങളില്‍ എത്തിച്ചേരാവുന്നതാണ്; സംവരണം, ഉപപദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ ഒടുവില്‍ ബൂര്‍ഷ്വാ പാര്‍ടികള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകും; വേണ്ടിവന്നാല്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍തന്നെ അവര്‍ തയ്യാറാകും-കാരണം അവരുടെ മേധാവിത്വം, അഥവാ ചൂഷണവ്യവസ്ഥ മാറ്റമില്ലാതെ തുടരും. എന്ന് അവര്‍ക്കറിയാം. അത്തരം പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മേധാവിത്വമേഖലയ്ക്കപ്പുറം കടന്നുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി, അത്തരം പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ അവര്‍ തങ്ങളുടെ കൂടെ കൂട്ടുന്നതും പതിവാണ്. എന്നാല്‍ തൊട്ടുകൂടായ്മ, ജാതി വിവേചനം തുടങ്ങിയ പ്രശ്നങ്ങളിലാകട്ടെ, ഇത്തരം ഹീനമായ വ്യവസ്ഥ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിന് ഈ പാര്‍ടികള്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയാണുതാനും. ഈ ഹീനമായ വ്യവസ്ഥ ദൂരീകരിക്കുന്നതിനുള്ള ഏതൊരു ശ്രമത്തേയും അട്ടിമറിക്കുന്നതിന് അവര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയും ചെയ്യും. കാരണം ഗ്രാമീണ മേഖലയിലെ ദരിദ്രരുടെമേലുള്ള തങ്ങളുടെ പിടി നിലനിര്‍ത്തുന്നതിന്, ജാതി വിവേചനം നിലനിര്‍ത്തേണ്ടതുണ്ട് എന്ന് അവര്‍ക്കറിയാം.

 ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം, അവയുടെ ചില ദൗര്‍ബല്യങ്ങള്‍ നമ്മുടെ അനുഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. പ്രതീക്ഷിച്ചത്ര ഫലം നേടിയെടുക്കാന്‍ കഴിയാത്തവിധം നമ്മെ തടയുന്ന ദൗര്‍ബല്യങ്ങളാണവ. പ്രധാനപ്പെട്ട ആറ് ദൗര്‍ബല്യങ്ങള്‍ താഴെ കൊടുക്കുന്നു:

1. ദളിതരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദളിത് ജനവിഭാഗങ്ങളെ അണിനിരത്തുന്നതില്‍ സംഭവിച്ച പരാജയം: ജാതിവ്യവസ്ഥയ്ക്കെതിരായും ദളിതരുടെയും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഉണ്ടെങ്കിലും, ചില പ്രത്യേക സംഭവങ്ങളോട് പ്രതികരിക്കുന്നതുകൊണ്ടുമാത്രം സംതൃപ്തിയടയുന്നവരാണ് അവരില്‍ മിക്കവരും. ദൈനംദിന ജീവിതത്തില്‍ ദളിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്നതിനും ദളിതരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവര്‍, വിട്ടുവീഴ്ചയില്ലാത്ത ക്യാമ്പൈന്‍ നടത്താനോ പ്രവര്‍ത്തിക്കാനോ തയ്യാറാവുന്നില്ല.

2. വാചകമടി വലിയത്; പക്ഷേ പ്രവൃത്തി കുറച്ചും: ജാതിയെ സംബന്ധിച്ച വിവിധവശങ്ങളെക്കുറിച്ച് അറ്റമില്ലാത്ത ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കും. ഹിന്ദുമതത്തെ നവീകരിക്കാതെ ജാതിവ്യവസ്ഥ അവസാനിപ്പിക്കാന്‍ കഴിയുമോ? വര്‍ഗ വ്യവസ്ഥ ഇല്ലാതാക്കാതെ ജാതിവ്യവസ്ഥ അവസാനിപ്പിക്കാന്‍ കഴിയുമോ? ജാതിവ്യവസ്ഥ അവസാനിപ്പിക്കാതെ ജാതി വിവേചനവും തൊട്ടുകൂടായ്മയും അവസാനിപ്പിക്കാന്‍ കഴിയുമോ? ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും വാദിയെ പ്രതിയാക്കുന്നവിധം തരം താഴാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് വ്യക്തത കൈവരുത്തുന്നതിനായി സൈദ്ധാന്തികമായി ചര്‍ച്ചകള്‍ അനിവാര്യമാണ്. എന്നാല്‍ വാദപ്രതിവാദങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നതുകൊണ്ടുമാത്രം നാം തൃപ്തിയടയരുത്. വാദപ്രതിവാദങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പ്രവൃത്തികൊണ്ട് പരിഹരിക്കാന്‍ കഴിയും. ഒരു സംഘടനയുടെ വില, അതിന്റെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലാണ് കിടക്കുന്നത്.

3. തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതില്‍ വിശ്വാസമില്ലായ്മ: ജാതിവ്യവസ്ഥയെ തകര്‍ക്കാതെതന്നെ തൊട്ടുകൂടായ്മയും ജാതി വിവേചനവും അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. പ്രശ്നത്തെ ഈ രീതിയില്‍ കാണുന്നത് ശരിയല്ല. നിരന്തരവും ശക്തവുമായ സമരങ്ങളിലൂടെ മാത്രമേ, പൊതുമണ്ഡലങ്ങളില്‍നിന്ന് തൊട്ടുകൂടായ്മയും കടുത്ത രൂപത്തിലുള്ള ജാതി വിവേചനവും ദൂരീകരിക്കാന്‍ കഴിയൂ.

4. അവസാനിക്കാത്ത ശിഥിലീകരണം: വിവിധ ജാതി/സ്വത്വസംഘടനകളുടെ സ്വഭാവം ഐക്യം എന്നതിനേക്കാളേറെ ഭിന്നിപ്പ് ആണെന്നു കാണാം. സാമൂഹ്യനീതി നേടിയെടുക്കുന്നതിനുള്ള കടമ മുന്നോട്ടു കൊണ്ടുപോകുന്നതിന്മുന്നിലുള്ള പ്രധാന തടസ്സം ഇതാണ്. കരംചേദു, സുന്ദരു തുടങ്ങിയ ചില ഭീകര സംഭവങ്ങളെതുടര്‍ന്ന് ഒരുതരത്തിലുള്ള ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞുവെങ്കില്‍തന്നെ, അവയൊക്കെ നൈമിഷികമായിട്ടുള്ളതാണ്; താല്‍ക്കാലികമായിട്ടുള്ളതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രാഥമികമാണെ ന്നതിനാല്‍ അവ നിലനില്‍ക്കുന്നു. ഒരു പ്രത്യേക ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി വിശാലമായ ഐക്യം ഊട്ടിയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. അത്തരം ഐക്യം നേടിയെടുക്കുന്നതിന് രാസത്വരകത്തെപ്പോലെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ഇന്നത്തെ ദശാസന്ധിയില്‍ അത്യാവശ്യമാണ്.

 5. കാലവിളംബമുണ്ടാക്കുന്ന വിഭാഗീയ പ്രവണതകള്‍: ദളിതരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ദളിതര്‍ക്കേ കഴിയൂ. ദളിതര്‍ക്കുവേണ്ടി ദളിതര്‍മാത്രം പ്രവര്‍ത്തിച്ചാല്‍ മതി തുടങ്ങിയ, ദളിതരെ ഒറ്റപ്പെടുത്തി നിര്‍ത്തുന്ന പ്രവണതകള്‍ മുന്‍കാലങ്ങളില്‍ ശക്തമായിരുന്നു. ഈ വിഭാഗീയ പ്രവണത ഒരതിരുവരെ ദുര്‍ബലമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും, അത് പരിഗണനാര്‍ഹമായ ഒരു ശക്തിയായിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രവണതകളെ മറികടക്കാതെ, ജാതി വിവേചനത്തിനെതിരായ സമരത്തില്‍ ഒന്നിച്ചുവരേണ്ട ശക്തികളെ മുഴുവന്‍ ഒന്നിപ്പിക്കാതെ, ഒറ്റപ്പെട്ട ഒരു സമരം നടത്തുന്നത് വിജയപ്രദമായിത്തീരുകയില്ല. ദളിതരുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള സമരത്തില്‍ ദളിതര്‍ക്ക് ഒരു മുഖ്യ പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജനാധിപത്യ-ദളിതേതര ശക്തികളെയും വിഭാഗങ്ങളേയും അണിനിരത്തുന്നതിനുള്ള ശ്രമങ്ങളെ അവഗണിക്കണമെന്നല്ല ഇതിനര്‍ഥം.

 6. വര്‍ഗപ്രസ്ഥാനങ്ങള്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല: ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍, അതായത് പ്രധാനമായും കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ പ്രസ്ഥാനങ്ങളില്‍ അണിനിരത്തുന്നതിനായി പല സംഘടനകളും രൂപീകരിക്കുന്നുണ്ട്. ഓരോ വിഭാഗത്തിന്റേയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച്, അവര്‍ തൊഴിലാളികളെയും കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും വിദ്യാര്‍ഥികളെയും യുവാക്കളെയും സ്ത്രീകളെയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സംഘടനകളെല്ലാംതന്നെ അവയുടെ ലക്ഷ്യങ്ങളിലൊന്നായി, ജാതി വിവേചനത്തിനെതിരായി സമരംചെയ്യുകയും ദളിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ പ്രത്യേക ലക്ഷ്യത്തില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അവര്‍ക്ക് കഴിയുന്നില്ല. ഈ സംഘടനകള്‍ക്ക് നിരവധി പ്രശ്നങ്ങളും താല്‍പര്യങ്ങളും ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട്, ഇത് സാധ്യവുമല്ല. തൊട്ടുകൂടായ്മയും ജാതിവിവേചനവും അവസാനിപ്പിക്കുന്നതില്‍ താല്‍പര്യമുള്ള ഏതൊരു സംഘടനയും വ്യക്തിയും, മേല്‍പറഞ്ഞ ദൗര്‍ബല്യങ്ങള്‍ മറികടക്കുന്നതിനായി ശ്രമിക്കുകയും വിശാലാടിസ്ഥാനത്തിലുള്ള യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യണം. ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്നതിനുള്ള സംഘടന, കഴിഞ്ഞ പതിനഞ്ചുകൊല്ലത്തെ അതിന്റെ നിലനില്‍പിനിടയില്‍, മേല്‍പറഞ്ഞ ധാരണ പ്രാവര്‍ത്തികമാക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്.
 (അവസാനിച്ചു)
*
ബി വി രാഘവുലു ചിന്ത വാരിക

Tuesday, January 21, 2014

കേരള നവോത്ഥാനവും യാഗ പുനരുത്ഥാനവും

""വിഷയം: ശൂദ്രന് യാഗാദികര്‍മങ്ങള്‍ ചെയ്യാന്‍ അര്‍ഹതയില്ല.

എതിരഭിപ്രായം: നാലുവര്‍ണങ്ങള്‍ക്കും യാതൊരു വിവേചനവും കൂടാതെ യാഗങ്ങള്‍ ചെയ്യാന്‍ അധികാരം ഉണ്ട്.

ശരിയായ വീക്ഷണഗതി:

യഥാര്‍ഥത്തില്‍ യാഗങ്ങള്‍ ചെയ്യാന്‍ മൂന്ന് (ഉയര്‍ന്ന) വര്‍ണങ്ങള്‍ക്കുമാത്രമേ അധികാരമുള്ളൂ. കാരണം (യാഗത്തിനുള്ള) അഗ്നി കൂട്ടാനുള്ള അവകാശം ഈ മൂന്നു വര്‍ണങ്ങള്‍ക്കുമാത്രമെ നല്‍കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് ശൂദ്രന് യാഗവുമായി ഒരു ബന്ധവുമുണ്ടാകാന്‍ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍ വേദങ്ങള്‍ ബ്രാഹ്മണനും മറ്റു രണ്ടു വര്‍ണങ്ങള്‍ക്കും മാത്രമേ ബാധകമാവുകയുള്ളൂ. ഇതാണ് ആത്രേയന്റെ അഭിപ്രായം. (ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ VII: 25-26. കെ ദാമോദരന്റെ "ഭാരതീയ ചിന്ത" കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 1992 എഡിഷന്‍-പേജ് 239).

ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന "ജൈമിനി"യുടെ മേല്‍ ഉദ്ധരിച്ച പൂര്‍വമീമാംസാ സൂത്രങ്ങള്‍, 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മലയാളിയുടെ ചുണ്ടില്‍ കൗതുക മേമ്പൊടിചേര്‍ത്തൊരു പരിഹാസച്ചിരിപടര്‍ത്തേണ്ടതാണ്. എന്നാല്‍ വ്യത്യസ്തമായ ചിലത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കാലഹരണപ്പെട്ട യജ്ഞസംസ്കാരത്തെ, ചൂഷണതാല്പര്യത്തോടെ ചിലര്‍ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, ആ "അമൃതത്വ" ലഹരിയുടെ "സോമരസം" നുണയാന്‍ കുറെപ്പേരെങ്കിലും തയ്യാറെടുപ്പു നടത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍, 1920-ഓടുകൂടിത്തന്നെ സവര്‍ണമേധാവിത്വത്തിനെതിരെയുള്ള നിശ്ശബ്ദവിപ്ലവത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നുവല്ലോ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഏതാണ്ട് പടിക്കുപുറത്താവുകയും ചെയ്തിരുന്നു. "ശൂദ്രവിഭാഗം" എന്ന പേരില്‍ അതിനീചമായി പിന്തള്ളപ്പെട്ടിരുന്നവരുടെ വിമോചനസമരങ്ങളും ശക്തിപ്പെട്ടു.

1940-കളോടെ പൂണൂല്‍-സവര്‍ണമേധാവിത്വത്തിന് ക്ഷേത്രങ്ങളുടെ അകത്തളങ്ങളിലും ശ്രീകോവിലിനുള്ളിലും ഒതുങ്ങിക്കൂടേണ്ടിവന്നു. ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്ത് അതിനു ഫണം വിടര്‍ത്താന്‍ കഴിയാതെയായി. ഈ പശ്ചാത്തലത്തില്‍ ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ക്കോ യാഗസംഘാടനത്തിനോ 1975 വരെ കേരളത്തില്‍ വലിയ സ്ഥാനമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ 75-നു ശേഷം ഈ അവസ്ഥക്ക് ചെറിയ മാറ്റമുണ്ടാവാന്‍ തുടങ്ങി. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് പഞ്ഞാളില്‍ 1975-ല്‍ കൊട്ടിഘോഷിച്ച് നടത്തിയ "അതിരാത്രം" എന്ന യാഗം വീണ്ടും പൊതുമണ്ഡലത്തില്‍ "ബ്രാഹ്മണ്യ"ത്തിനും സവര്‍ണതാല്പര്യത്തിനും "താക്കോല്‍സ്ഥാനസമ്മതി" നേടുന്നതിന് അവസരമൊരുക്കി. നമ്പൂതിരിയും മറ്റു സവര്‍ണരും കാര്‍മികരാവുന്ന വിവാഹാദി കുടുംബച്ചടങ്ങുകളെ "സ്റ്റാറ്റസ് സിംബല്‍" ആയി കാണുന്നിടത്തോളം, നവോത്ഥാനകേരളം നിലവാരത്തകര്‍ച്ച നേരിടുകതന്നെ ചെയ്യും. തങ്ങള്‍ക്കു വിലക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതിന് പകരം അതിനു കാരണമായവരെത്തന്നെ തങ്ങളുടെ തട്ടകത്തില്‍ സ്വീകരിച്ച് വരേണ്യവല്‍ക്കരിക്കുന്നത് തങ്ങളെക്കൂടി ബഹുമാന്യരാക്കുന്നു എന്ന ചിന്താപരമായ അടിമത്തത്തിന് കേരളത്തിലെ പ്രബല "പിന്നാക്കവിഭാഗങ്ങള്‍" പോലും വഴിപ്പെട്ടിരിക്കുന്നു.

1975നു ശേഷം കേരളത്തില്‍ യാഗങ്ങളുടെ പരമ്പരതന്നെ ഉണ്ടായി. 1984 ല്‍ തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന "സോമയാഗം", 1992 ല്‍ എറണാകുളത്തുനടന്ന "പുത്രകാമേഷ്ടി", തുടര്‍ന്ന് കോഴിക്കോട്ട് നടന്ന "സര്‍വകാമേഷ്ടി," 2002 ല്‍ വീണ്ടും പാഞ്ഞാളില്‍ നടന്ന "വിശ്വവേദസത്രം," തുടര്‍ന്ന് അംബായാഗം, മംഗളമയീയാഗം എന്നിങ്ങനെ യാഗങ്ങളുടെ ഘോഷയാത്രതന്നെയായിരുന്നു. പാഞ്ഞാള്‍ "അതിരാത്രത്തിലെ" രണ്ട് വിദേശികളുടെ സജീവ സാന്നിധ്യം അന്ന് പത്രമാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ഫ്രിറ്റ്സ് സ്റ്റാളും, ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫ. ആസ്കോപര്‍ക്കോളിയും മറ്റും നമ്മുടെ മഹത്തായ യാഗപാരമ്പര്യത്തില്‍ മതിമയങ്ങിപ്പോയി എന്നായിരുന്നു കേരളത്തിന്റെ ദേശീയപാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രത്തിന്റെ ഭാഷ്യം. പ്രാക്തന ഗോത്രാചാരങ്ങള്‍ ഇപ്പോഴും പുലര്‍ത്തിപ്പോരുന്ന ഒരു അപരിഷ്കൃത ജനവിഭാഗം കേരളത്തിലുണ്ടെന്നും അവരുടെ കൗതുകകരമായ യാഗക്കാഴ്ചകള്‍ക്ക് താന്‍ സാക്ഷ്യംവഹിച്ചു എന്നുമാണ് ഇത് സംബന്ധിച്ച് മേല്‍സൂചിപ്പിച്ച പ്രൊഫസര്‍മാര്‍ അവരുടെ നാട്ടിലെ പത്രങ്ങളില്‍ എഴുതിയതത്രേ! "

മലയാള മനോരമ" ഈ ലേഖനരഹസ്യം വെളിപ്പെടുത്തിയത് ഈ ലേഖകന്‍ ഓര്‍ക്കുന്നു. എന്തോ?.. നാണക്കോടോര്‍ത്ത് അന്ന് ആരും ഇത് വിവാദമാക്കിയില്ല എന്നുമാത്രം. പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന ഒരു ആചാരത്തെ, കൗതുകത്തിനുവേണ്ടി പുനരാവിഷ്കരിച്ച് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് യാഗലക്ഷ്യമെങ്കില്‍ അത് നമുക്കു മനസ്സിലാക്കാന്‍ കഴിയും. ദീര്‍ഘായുസ്സ്, സന്താനലബ്ധി, സ്വര്‍ഗപ്രാപ്തി, സമൂഹ പുരോഗതി എന്തിന് പരിസര ശുചീകരണംവരെ യാഗലക്ഷ്യങ്ങളില്‍ പെടുന്നു എന്നാണ് അതിന്റെ യജമാനന്മാരുടെയും പാര്‍ശ്വവര്‍ത്തികളുടെയും അവകാശവാദം. ലക്ഷക്കണക്കിനു രൂപ ചെലവുചെയ്ത് അനാചാരങ്ങള്‍ തിരികെക്കൊണ്ടുവന്ന് വലിയൊരു വിഭാഗം ജനങ്ങളുടെ സമയവും ഊര്‍ജവും പാഴാക്കിക്കളയുന്നതിനുമാത്രമേ ഈ യാഗങ്ങള്‍ ഉപകരിക്കുകയുള്ളു എന്ന കാര്യത്തില്‍ സംശയമേതുമില്ല.

1975 നുശേഷം കേരളത്തില്‍ നടന്ന യാഗങ്ങള്‍ സമൂഹത്തിനോ വ്യക്തികള്‍ക്കോ എന്തു ഗുണം ചെയ്തു എന്ന് വിശദീകരിക്കാനുള്ള ബാധ്യതപോലും യാഗസംഘാടകര്‍ ഏറ്റെടുക്കുന്നില്ല എന്നതാണ് ഏറെ വിചിത്രം.

II

""കാടന്മാരായിരുന്ന നമ്മുടെ പൂര്‍വികര്‍ക്ക് മാന്ത്രികവിദ്യ-അവമിഥ്യയായിരുന്നെങ്കില്‍ക്കൂടിയും- ആവശ്യമായിരുന്നു. അവരുടെ കാടത്തമായിരുന്നു കാരണം"" എന്ന് ദേവീപ്രസാദ് ചതോപാധ്യായ പറയുന്നു. ("ഇന്ത്യന്‍ നിരീശ്വരവാദം" പേജ് 279) "കാടന്മാര്‍" എന്ന് ദേവീപ്രസാദ് പറഞ്ഞതിനെ ഇന്നു നാം സാമാന്യേന ഉപയോഗിച്ചുപോരുന്ന അര്‍ഥത്തില്‍ വിലകുറച്ചുകാണേണ്ടതില്ല. ചരിത്രപരമായ വിശാലാര്‍ഥത്തില്‍ കണ്ടാല്‍മതി. വേദങ്ങള്‍ ആവിര്‍ഭവിച്ച കാലം മനുഷ്യരാശിയുടെ ശൈശവമായിരുന്നു. ഇന്നു മനുഷ്യന്‍ ബാഹ്യപ്രപഞ്ചത്തിനുമേല്‍ സ്ഥാപിച്ചെടുത്ത ആധിപത്യത്തോടുപമിക്കാവുന്ന യാതൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്തരം ഒരു ചുറ്റുപാടില്‍ പ്രകൃതിയില്‍ കാണുന്നതെല്ലാം - തീയും കാറ്റും മുകിലും മിന്നലും ഇടിമുഴക്കവും കൊടുങ്കാറ്റുമെല്ലാം - തങ്ങളെ ഭരിക്കുന്ന ദൈവികശക്തികളായിട്ടാണ് അവര്‍ക്കു തോന്നിയിരുന്നത്. ഈ നിസ്സഹായതയില്‍നിന്നുള്ള മോചനമാര്‍ഗം അവര്‍ കണ്ടെത്തിയത് മാന്ത്രികവിദ്യയിലൂടെയാണ്. ഈ മാന്ത്രികവിദ്യ പ്രകൃതിക്കുമുന്നിലുള്ള മനുഷ്യന്റെ ദൗര്‍ബല്യ പ്രകടനമാണെങ്കിലും പ്രകൃതിയോടേറ്റുമുട്ടാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. ""യാഥാര്‍ഥ്യത്തെ നിയന്ത്രിക്കുന്നു എന്ന മിഥ്യ സൃഷ്ടിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ നിയന്ത്രിക്കാം എന്ന തത്വത്തെയാണ് മാന്ത്രികവിദ്യ ആശ്രയിക്കുന്നത്"" എന്ന് ജോര്‍ജ് തോംസണ്‍ പറയുന്നു. (Religion;. London 1950) "നിയന്ത്രിക്കുന്നു" എന്ന മിഥ്യാപ്രതീതി താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതിനപ്പുറം യാഥാര്‍ഥ്യത്തെ നിയന്ത്രിക്കാന്‍ മാന്ത്രിക വിദ്യകള്‍ക്ക് (യാഗങ്ങള്‍ക്ക്) കഴിയുകയില്ല.

ദേവതകള്‍ക്ക് സോമരസം അര്‍പ്പിച്ച് "അമൃതത്വം" അഥവാ ദീര്‍ഘായുസ്സ് നേടലാണ് സോമയാഗങ്ങളുടെ ലക്ഷ്യം. ഇവയ്ക്ക് പൊതുവെ "ജ്യോതിഷ്ടോമം" എന്ന പേരുണ്ട്. അഗ്നിഷ്ടോമം, ഷോഡശി, വാജപേയം, അതിരാത്രം തുടങ്ങി സോമയാഗങ്ങള്‍ ഏഴാണ്. മരണത്തെ മറികടക്കാം എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തില്‍ മീമാംസാകാലത്ത് സോമയാഗം നടത്തിയിരുന്നതിനെ അന്നത്തെ സാമൂഹ്യജീവിത പശ്ചാത്തലം വിലയിരുത്തുമ്പോള്‍ ഗുരുതരമായ തെറ്റായി വിലയിരുത്താന്‍ കഴിയുകയില്ല.

എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. മാന്ത്രികവിദ്യയുടെ മായിക സാധ്യത എന്ന ഫലശൂന്യതയെ ആധുനികമനശ്ശാസ്ത്രം തെളിവുകളോടുകൂടി തള്ളിക്കളഞ്ഞിരിക്കുന്നു. വില്‍ഹംറൈഹ് (Wilherm Reich 1897-1957) എറിക് ഫ്രോം (Eric Fromum1900-1980) എന്നീ പ്രശസ്ത നവ ഫ്രോയിഡിയന്മാര്‍ "യാഗസംസ്കാരം" പോലുള്ള ദുരാചാരങ്ങള്‍ എങ്ങനെ സമൂഹത്തില്‍ രൂപപ്പെടുന്നു എന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഫാസിസത്തിന്റെ മാനസികോപാധികളായി വില്‍ഹം റൈഹ് തന്റെ Mass Psychology of Facism എന്ന പ്രശസ്ത കൃതിയില്‍ സിദ്ധാന്തിക്കുന്ന ആത്മീയതയും, വംശീയതയും, ദേശീയതയും "നവ"യാഗ സംസ്കാര" പ്രവണതകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം. ചരിത്രത്തിന് സമൂഹത്തെ രൂപപ്പെടുത്തുന്നതിലും സമൂഹത്തിന് വ്യക്തിയെ വാര്‍ത്തെടുക്കുന്നതിലും പങ്കുണ്ടെന്ന മാര്‍ക്സിയന്‍ സിദ്ധാന്തം അംഗീകരിച്ച പ്രശസ്ത മനശ്ശാസ്ത്രനായിരുന്നല്ലോ എറിക് ഫ്രോം. മുതലാളിത്തം കൊടികുത്തിവാഴുന്ന അരക്ഷിത സമൂഹത്തില്‍ സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അനുഭൂതികള്‍ ഉണ്ടായിക്കൊണ്ടിരിക്കാന്‍ വേണ്ടി മിഥ്യകളുടെ (Illusions)പരമ്പര സൃഷ്ടിക്കപ്പെടും എന്ന് ഫ്രോം പറഞ്ഞത് നവയാഗപരമ്പരയുടെ കാര്യത്തിലും പ്രസക്തമാണല്ലോ. കപടസ്വത്വത്തെ (pseudo-self)സൃഷ്ടിക്കുകയും കപടചിന്തകളില്‍ (pseudo-thoughts) വ്യാപരിക്കുകയും ഈ മിഥ്യകള്‍ നിലനില്‍ക്കാനായി കപട അനുഭൂതികള്‍ (pseudo feelings) അനുഭവിപ്പിക്കുകയും ചെയ്തുകൊണ്ട്, സ്വത്വത്തിന്റെ ആന്തരിക ജീവിത സമൃദ്ധിയില്‍നിന്ന് അന്യവല്‍ക്കരണം നടത്തുന്നു എന്ന എറിക് പ്രോമിന്റെ നിരീക്ഷണം "നവയാഗസംസ്കാര"വുമായി എങ്ങനെ നാഭീ-നാളബന്ധം പുലര്‍ത്തുന്നു എന്ന് നമുക്കിന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

""ശാസ്ത്രവും മതത്തെപോലെ മാന്ത്രികവിദ്യയില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. മതം അജ്ഞാതത്തിനുമുമ്പുള്ള മനുഷ്യന്റെ നിസ്സഹായത പ്രകടിപ്പിക്കുന്ന മാന്ത്രിക വിദ്യയുടെ നിഷേധാത്മക വശത്തെ വികസിപ്പിച്ചു. ശാസ്ത്രമാകട്ടെ അറിഞ്ഞതിന്മേലുള്ള അവന്റെ ശക്തി വിളംബരം ചെയ്തുകൊണ്ട് അതിന്റെ സ്വീകാര്യാത്മക വശത്തെ വളര്‍ത്തിയെടുത്തു"" എന്ന് ജോര്‍ജ് തോംസണ്‍ പറയുന്നു. (Religion;. London 1950) ശാസ്ത്രത്തിന്റെ ഈ സ്വീകാര്യാത്മകതയെ നിഷേധിക്കാനാവാത്തതിനാല്‍ മതം അതിന്റെ ""ചെമ്പു തെളിയാതിരിക്കാന്‍" ശാസ്ത്രീയയുക്തികള്‍ മോഷ്ടിച്ചെടുത്ത് ""പുറംപൂച്ച്"" നടത്തി സുരക്ഷിതരായിരിക്കാന്‍ വേവലാതിപ്പെടുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഈ പശ്ചാത്തലത്തില്‍ നിരന്തരം യാഗങ്ങള്‍ നടത്തി മേനി നടിക്കാനുള്ള ഭൗതിക ചുറ്റുപാട് രൂപപ്പെടുത്തിയെടുക്കാന്‍ സവര്‍ണമേധാവിത്വത്തിന് എങ്ങനെ സാധ്യമാകുന്നു എന്ന് മതേതരത്വത്തിന് ഏറെ മൂല്യം കല്‍പിക്കുന്ന മലയാളി ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

III

ഓരോ വേദത്തിനും മന്ത്രങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്ന് നാല് ഭാഗങ്ങളുണ്ട്. യാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ബ്രാഹ്മണമാണ് പൂര്‍വ മീമാംസ. ജൈമിനി എന്ന മഹര്‍ഷിയാണ് മീമാംസദര്‍ശനത്തിന്റെ ഉപജ്ഞാതാവ് എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. വേദങ്ങള്‍ക്ക് ജ്ഞാനപരം, കര്‍മപരം, ഉപാസനാപരം എന്നിങ്ങനെ മൂന്ന് വ്യാഖ്യാനഭേദങ്ങളുമുണ്ട്. കര്‍മ പരമായ വ്യാഖ്യാനമാണ് മീമാംസ നിര്‍വഹിക്കുന്നത്. കര്‍മമെന്നാല്‍ "യാഗം" എന്നാണ് മീമാംസയില്‍ അര്‍ഥം.

ഉപനിഷദ് മാഹാത്മ്യത്തെ തന്റെ ""തത്വമസി"" എന്ന വിഖ്യാതകൃതിയിലൂടെ പ്രഘോഷിക്കുന്ന സുകുമാര്‍ അഴീക്കോട് യാഗസംസ്കാരത്തെക്കുറിച്ച് പ്രസ്തുത കൃതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത് ശ്രദ്ധിക്കുക. ""വേദം ബ്രഹ്മകാണ്ഡം എന്നും ധര്‍മ കാണ്ഡം എന്നും രണ്ടു ഭാഗമാണെന്ന് ജൈമിനി പറയുന്നു. ധര്‍മകാണ്ഡം ദേവതാസ്തുതിപരമായ ഉപാസനാകാണ്ഡവും യജ്ഞവിധി രൂപമായ കര്‍മകാണ്ഡവുമായി വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മകാണ്ഡം എന്ന പവിത്രമായ ആത്മീയാനുഭൂതിയുടെ ഹിരണ്യഹൃദയം തുറന്നുവിടുകയാണ് യഥാര്‍ഥമായി വേദപഠനത്തിന്റെ ലക്ഷ്യം. യാജ്ഞികന്മാര്‍ക്ക് അതല്ല ലക്ഷ്യം, യാഗം ചെയ്തു നേടാവുന്ന സ്വര്‍ഗാദികളായ ഫലങ്ങളാണ്, ""ജ്യോതിഷ്ടോമേന സ്വര്‍ഗകാമോയജതേ"" എന്ന ജൈമിനിയുടെ പൂര്‍വമീമാംസാസൂത്രത്തിലെ വിധി നോക്കുക. പൊന്നുവേണ്ടെന്ന് വെച്ച് തുരുമ്പന്വേഷിച്ചുപോയ ഭാരതത്തിന്റെ ആത്മാവിന്റെ ദാരിദ്ര്യത്തെയാണ് നാം ബ്രാഹ്മണങ്ങളില്‍ കണ്ടെത്തുന്നത്."" (സുകുമാര്‍ അഴീക്കോട് -"തത്വമസി" 3-ാം പതിപ്പ് 1985 പേജ് 48)
ഭാരതത്തിന്റെ ആത്മാവിന്റെ ദാരിദ്ര്യത്തെയാണ് യജഞസംസ്കാരം വെളിപ്പെടുത്തുന്നതെന്നാണ് ""തത്വമസി"കാരന്‍ പറയുന്നതെങ്കില്‍ ആ ദാരിദ്ര്യത്തില്‍ നിന്ന് എങ്ങനെ മുതലെടുപ്പ് നടത്താം എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളത്തിലെ ചില "യുവ ആചാര്യ"ന്മാരിപ്പോള്‍. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിച്ച് ""ശൂദ്രവിമോചനം"" സാധ്യമാക്കിയ ശ്രീനാരായണനവോത്ഥാന ഭൂമികയിലേക്ക് ""യജ്ഞസംസ്കാര""ത്തിന്റെ "സവര്‍ണമേധാവിത്വ" മോഹവുമായി എത്തുന്ന മേല്‍പറഞ്ഞ "ആചാര്യ"ന്മാരെ നാം തിരിച്ചറിയേണ്ടതുണ്ട്.

വേദങ്ങള്‍ ഉപനിഷത്തുകള്‍ എന്നിവ എന്താണെന്ന് അറിയാതെ ആ പേരുകള്‍ കേള്‍ക്കുന്ന മാത്രയില്‍തന്നെ അപ്രാപ്യമായ ഏതോ അനുഭൂതിവിശേഷത്തിന് ജനസാമാന്യം അടിമപ്പെടുന്ന ഒരു അന്തരീക്ഷം ഇപ്പോഴും ഇന്ത്യയില്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്. ""ഏകശിലാബദ്ധവും കാലാതിശായിയും സനാതനവുമായ ഒരു പ്രാക്തന ദര്‍ശനം"" എന്നത് ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രപാഠം. പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. വൈരുധ്യപൂര്‍ണമായ നിരവധി ദര്‍ശനങ്ങളുടെ വിളനിലമായിരുന്നു പ്രാചീനഭാരതം. "പഴമയുടെ വിശുദ്ധിക്ക്" തൊട്ടുകൂടായ്മ കല്‍പ്പിക്കപ്പെട്ടുപോരുന്ന പാരമ്പര്യം ഇന്ത്യയില്‍ പൊതുവെ നിലനിന്നിരുന്നതിനാല്‍ മുമ്പത്തേതിന് വിരുദ്ധമായ ദാര്‍ശനിക ചിന്ത അവതരിപ്പിച്ചിരുന്ന പ്രതിഭാശാലികള്‍ പോലും "ഇരട്ടനാവുകൊണ്ട് "സംസാരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. "ഇന്ത്യന്‍ ഫിലോസഫി"എന്ന ഗ്രന്ഥത്തില്‍ ദേവീപ്രസാദ് ചതോപാധ്യായ ഇതുസംബന്ധിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്. ""ഒരു പഴയ വീക്ഷണഗതി വീണ്ടും വിശദീകരിക്കുന്നതിനിടയില്‍ ഒരു ദാര്‍ശനികന്‍ സ്പഷ്ടമായ ഒരു പുതുമ അവതരിപ്പിക്കുമ്പോള്‍ പോലും പ്രതിനിധാനം ചെയ്യുന്ന പഴയ വിജ്ഞാനത്തില്‍തന്നെ വിലീനനായിരിക്കുന്നതിന്റെ ഒരു വ്യാഖ്യാനം മാത്രമാണ് എന്ന് അയാള്‍ എപ്പോഴും വാദിച്ചിരുന്നു"".

യാഗസൂചകമായ നല്ലൊരു ദൃഷ്ടാന്തംതന്നെ നമുക്കുപരിശോധിക്കാം.108 ഉപനിഷത്തുകളില്‍ ഏറ്റവും ശ്രഷ്ഠമെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുള്ള 13 എണ്ണത്തില്‍പ്പെട്ടതാണ് മുണ്ഡകോപനിഷത്ത്. രണ്ടു ഖണ്ഡങ്ങള്‍ വീതമുള്ള 3 മുണ്ഡകങ്ങള്‍ അടങ്ങിയ ഈ ഉപനിഷത്തില്‍ ആകെ 65 മന്ത്രങ്ങളാണുള്ളത്. മുണ്ഡകം ഒന്നിലെ ഖണ്ഡം രണ്ടിലുള്ള ആദ്യ 6 മന്ത്രങ്ങളും യാഗമാഹാത്മ്യത്തെയാണ് പ്രകീര്‍ത്തിക്കുന്നത്. കാളി, കരാളി, മനോജവ, സുലോഹിത, സുധൂമ്രവര്‍ണ, സ്ഫുലിംഗിനി, വിശ്വരൂപി എന്നിങ്ങനെ ആഹുതി ഗ്രസനത്തിനായി ഇളകിക്കൊണ്ടിരിക്കുന്ന ഏഴ് അഗ്നി നാവുകളിലേയ്ക്ക് യഥാവിധി അഗ്നിഹോത്രാദി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു എങ്കില്‍, ഒരുവന്‍ അര്‍പ്പിക്കുന്ന ആ ആഹൂതികള്‍ തന്നെ സൂര്യന്റെ രശ്മികളായിത്തീര്‍ന്ന് അവനേയും എടുത്ത് ദേവന്മാരുടെ നാഥനായ ഇന്ദ്രന്‍ വാഴുന്ന ആ സ്വര്‍ഗത്തിലേയ്ക്ക് പോകുന്നു എന്നാണ് ഈ 6 മന്ത്രങ്ങളുടേയും സാര സംഗ്രഹം. ഏഴാമത്തെ മന്ത്രം ഇതിന് നേര്‍വിപരീതമായ ആശയത്തെയാണ് പ്രഖ്യാപനം ചെയ്യുന്നത്.

പ്ലവാഹ്യേതേ, അദൃഢം യജ്ഞരൂപാ അഷ്ടാ ദശോക്തമപരം യേഷ്ഠകര്‍മ്മ ഏതച്ഛ്റേയോയേങ്കഭിനന്ദന്തിമൂഢാ ജരാമൃത്യുംതേപുരരേവാപിയന്തി

16 ഋത്വിക്കുകളും യജമാനനും പത്നിയും ഉള്‍പ്പെടെ 18 പേര്‍ ചേര്‍ന്നു ചെയ്യുന്ന ഈ യജ്ഞങ്ങളെ ശ്രേയസ്സാധനമായി കരുതി അഭിനന്ദിക്കുന്ന മുഢന്മാര്‍ ജനനമരണചക്രത്തില്‍പ്പെട്ട് കറങ്ങിക്കൊണ്ടിരിക്കും എന്നും യജ്ഞസ്വരൂപങ്ങളെല്ലാം സംസാരസാഗരത്തിന്റെ തരണത്തിന് അപര്യാപ്തങ്ങളായ ഉറപ്പില്ലാത്തവഞ്ചികളെപ്പോലെ നശ്വരങ്ങളും ദോഷകരങ്ങളുമാകുന്നു എന്നും ആണ് ഈ മന്ത്രത്തിന്റെ താല്പര്യം. യാഗങ്ങളുടെ അര്‍ഥശൂന്യതയെ വളരെ സ്പഷ്ടമായിത്തന്നെ ഈ മന്ത്രം വിശകലനം ചെയ്യുന്നുണ്ട്. യാഗത്തെ ആറു കൈകള്‍ കൊണ്ട് തലോടുകയും ഏഴാമത്തെ കൈകൊണ്ട് ഊക്കോടെ പ്രഹരിക്കുകയും ചെയ്യുന്ന ഈ വൈരുധ്യത്തിനെ ശ്രീരാമകൃഷ്ണാശ്രമത്തിലെ മൃഡാനന്ദ സ്വാമികളെപ്പോലുള്ളവര്‍ വ്യാഖ്യാനം കൊണ്ട് മറയിടാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഈ വൈരുധ്യം മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുന്നുണ്ട്.

ഛാന്ദോഗ്യോപനിഷത്തിലെ "ശൗവഉദ്ഗീതം" (ശ്വാക്കളാല്‍ ഉപജ്ഞാതമായ ഉദ്ഗീതം) യാഗസംസ്കാരത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ബകദാത്ഭ്യന്‍, ഗ്ലാവമെത്രേയന്‍ എന്നീ രണ്ടു ബ്രാഹ്മണര്‍ നോക്കി നില്‍ക്കെ ഒരു വെള്ളനായയും അതിന്റെ കൂട്ടുകാരും മുന്നിലുള്ളതിന്റെ വാല് പിന്നിലുള്ളത് കടിച്ചുപിടിച്ചുകൊണ്ട് യാഗച്ചടങ്ങിലെന്നപോലെ വട്ടം ചുറ്റിമോങ്ങിക്കൊ ണ്ടിരുന്നു. മോങ്ങലിന്റെ അര്‍ഥം ഉപനിഷത്ത് ഇങ്ങനെ വ്യാഖ്യാനിക്കുന്നു.

ഓം അദാമോം പിബാമോംദേവോ വരുണ; പ്രജാപതി: സവിതാന്നമിതാഹരത്, അന്നപതേ! അന്നംഇഹാഹര, ആഹര, ഓമിതി (ചാന്ദോഗ്യം 1.12.5) (ഓം ഞങ്ങള്‍ അന്നം കഴിക്കുമാറാകട്ടെ! ഓം, വെള്ളം കുടിക്കുമാറാകട്ടെ. വരുണനും പ്രജാപതിയും സവിതാവും ഞങ്ങള്‍ക്ക് അന്നംതരട്ടെ! അന്നങ്ങള്‍ക്കെല്ലാം നാഥനായിട്ടുള്ളവനേ! ഞങ്ങള്‍ക്ക് അന്നം തന്നാലും...അന്നം തന്നാലും).

ഇപ്രകാരം യാഗകര്‍മങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമ്പോഴും ഛാന്ദോഗ്യവും യാഗങ്ങളെ പ്രമാണമാക്കുന്നുണ്ട്. സുകുമാര്‍ അഴീക്കോട് ഇതുസംബന്ധിച്ച് ആശ്വാസം കൊള്ളുന്നത് ഇങ്ങനെയാണ്. ""ആത്മവിദ്യയുടെ പരകാഷ്ഠയായ ഉപനിഷത്തിന്റെ ഔന്നിത്യംകാട്ടുന്നതോടൊപ്പം ഛാന്ദോഗ്യത്തില്‍ ബ്രാഹ്മണങ്ങളിലെ യജ്ഞക്രിയാപരതയുടെ പടുകുഴികളും കാണാം. ചന്ദ്രന്റെ കളങ്കം പോലെ എന്നു നമുക്ക് സമാശ്വസിക്കാം"".(തത്വമസി-ചആട 3-ാം പതിപ്പ്) പേജ് 277)

ചന്ദ്രനിലെ കളങ്കം കളങ്കമാണെന്നു തുറന്നു വിമര്‍ശിക്കാതെ ഒരു നിസ്സംഗതയാണ് അഴീക്കോട് ഇക്കാര്യത്തില്‍ പുലര്‍ത്തിയത്. ഈ നിസ്സംഗതയെപ്പോലും അതിവൈകാരികതയായി പെരുപ്പിച്ചുകാട്ടിയ മഹാകവി അക്കിത്തം "നമ്പൂതിരി"യെപ്പോലുള്ളവരാണ് (അക്കിത്തം: "ശ്രൗതശാസ്ത്രപാരമ്പര്യം കേരളത്തില്‍" ശുക്രപുരം 1990 പുറം 38) ആധുനികകാലത്തെ യാഗസംഘാടകരുടെ പ്രതിലോമശക്തിയെ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖേദപൂര്‍വം പറയട്ടെ.

ഭാരതത്തിലെ പ്രാക്തന ദര്‍ശനങ്ങളില്‍ ലോകായതം, സാംഖ്യം, ബൗദ്ധം, ജൈനം തുടങ്ങിയ ഭൗതികദര്‍ശനങ്ങളൊഴികെ മറ്റെല്ലാ ആത്മീയദാര്‍ശനികരും -ജൈമിനിയും ശ്രീശങ്കരനും ഉള്‍പ്പടെ-സ്വീകരിച്ചുപോന്ന ഗൃഹാതുരത്വ ദൗര്‍ബല്യ സമീപനമാണ് പുതിയകാലത്ത് യാഗത്തെയും "കമ്പോളവല്‍ക്കരിക്കാനുള്ള" പൂണൂല്‍ യജമാനന്മാരുടെ നീക്കങ്ങള്‍ക്ക് പ്രമാണമായിത്തീരുന്നത് "ഇന്ത്യയുടെ പൂര്‍വകാലത്തിന്റെ രാഷ്ട്രീയപ്രഭാവം എത്രതന്നെ മാറിക്കൊണ്ടിരുന്നതായി തോന്നിയാലും ഏറ്റവും പഴയകാലം മുതല്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകംവരെ അതിന്റെ സാമൂഹ്യസ്ഥിതി മാറ്റമില്ലാതെതന്നെ ഇരുന്നിട്ടുണ്ട്" എന്ന് മാര്‍ക്സ് പറഞ്ഞത് പ്രസക്തമാണ്. (മാര്‍ക്സ് ഏംഗല്‍സ് "ബ്രിട്ടനെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍"-മോസ്കോ 1954 പേജ് 380)

മരവിച്ചുനിന്ന ഇന്ത്യന്‍ തത്വചിന്താ രീതിക്ക് പൂതുജീവന്‍ നല്‍ കിയ രാജാറാംമോഹന്‍റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, വിവേകാനന്ദന്‍, ടാഗോര്‍, മഹാത്മാഗാന്ധി തുടങ്ങിയ ആധുനികപരിഷ്കര്‍ ത്താക്കള്‍പോലും മതവേഷവും മുന്‍വിധികളും എടുത്തണിഞ്ഞുകൊണ്ട് മാത്രമേ പരിഷ്കരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുള്ളു. പ്ലേറ്റോ തന്റെ ഏറ്റവും പരിപക്വമായ "നിയമങ്ങള്‍" എന്ന കൃതിയില്‍ ഇങ്ങനെ പറയുന്നു "സത്യം എന്നത് സ്ഥായിയായ ഒരു നല്ലകാര്യമാണ്. എങ്കിലും അത് ആളുകളെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ പ്രയാസമാണ്."- മാര്‍ക്സ് പറഞ്ഞതുപോലെ കാഴ്ചപ്പാടുകളില്‍ തലകീഴായിനില്‍ക്കുന്ന ഒരു ലോകത്ത് സത്യം അവിശ്വസനീയമാംവിധം തലനിവര്‍ത്തി നേരെത്തന്നെയാണല്ലോ നില്‍ക്കുക. നിവര്‍ന്നുനില്‍ക്കുന്ന സത്യത്തെ അസത്യമായും തലകീഴായി നില്‍ക്കുന്ന പ്രതിലോമ ആശയ അസത്യങ്ങളെ സത്യമായും ജനബോധം സാമാന്യവല്‍ക്കരിക്കുന്നു.

പരിഷ്കരണശ്രമങ്ങളിലെ ആശയവാദമുന്‍വിധികള്‍ താല്‍ക്കാലിക വിജയങ്ങള്‍ക്ക് കാരണമായേക്കാമെങ്കിലും ദീര്‍ഘകാല പുരോഗതി എന്ന ലക്ഷ്യപ്രാപ്തിക്ക് അത് വിലങ്ങുതടിയായിത്തീരുന്നു എന്ന് ശ്രീനാരായണഗുരുവിന്റെ "നിശ്ശബ്ദ വിപ്ലവം" തന്നെ തെളിവുനല്‍കുന്നുണ്ടല്ലോ. തികച്ചും സോദ്ദേശ പ്രേരകമായിരുന്നു എങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്താനും വിശ്വാസ്യത നേടിയെടുക്കാനും ഗുരു സ്വീകരിച്ച വിഗ്രഹപ്രതിഷ്ഠാരീതിതന്നെ ഉദാഹരമായി എടുക്കാവുന്നതാണ്. വിഗ്രഹാരാധകനല്ലാതിരുന്നിട്ടുകൂടി ഗുരുവിന് 28 വിഗ്രഹപ്രതിഷ്ഠകള്‍ നടത്തേണ്ടിവന്നു. അദൈ്വതിയും വിഗ്രഹപ്രതിഷ്ഠാവിരോധിയുമായിരുന്ന വാഗ്ഭടാനന്ദ ഗുരുവിനുമുന്നില്‍ ഉത്തരം മുട്ടിപ്പോയപ്പോള്‍ "ജനങ്ങള്‍ സൈ്വര്യം തരേണ്ടേ, എന്ന കേവല യുക്തിയില്‍ അദ്ദേഹത്തിന് അഭയം കണ്ടെത്തേണ്ടിയും വന്നു. ഈ വൈരുധ്യം ബഹുജനപിന്തുണയുടെ കാര്യത്തില്‍ ഗുരുവിന് രക്ഷാകവചമായിരുന്നു എങ്കിലും മരണശേഷം അദ്ദേഹവും വിഗ്രഹവല്‍ക്കരിക്കപ്പെടുകയും ചില്ലുകൂട്ടില്‍ അടക്കപ്പെടുകയുമാണല്ലോ ഉണ്ടായത്.

യുക്തിപരമായി ഔന്ന്യത്യം പുലര്‍ത്തുമ്പോഴും "യുക്തിരാഹിത്യത്തിന്" മൗനാനുവാദം നല്‍കുന്ന കീഴ്വഴക്കം നവോത്ഥാന കേരള സംസ്കൃതിയെ ഒരു ശാപംപോലെ പിന്തുടരുകയാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന് കേരളത്തില്‍ ഉറപ്പുള്ള ഒരു സൗധം പണിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സുസജ്ജമായ താല്‍ക്കാലിക ടെന്റുകള്‍ പെട്ടെന്ന് കെട്ടിയുയര്‍ത്താനുള്ള കോപ്പുകള്‍ കരഗതമാണുതാനും. ഇങ്ങനത്തെ ഒരു താല്‍ക്കാലിക ടെന്റിലേക്ക് ഇത്തിരി ഇടം തേടി "സോമയാഗം" എന്ന "ഒട്ടകം" എത്തിയിരിക്കുന്നു. തിരിച്ചറിവിന്റെ വലിയ ദണ്ഡുപയോഗിച്ച് അതിനെ ആട്ടിപ്പായിക്കേണ്ടത് കേരളത്തിന്റെ ഭൗതിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.

*
എ കെ പീതാംബരന്‍ ദേശാഭിമാനി വാരിക

അന്ധകാരയുഗം തിരിച്ചെത്തുമ്പോള്‍

Monday, January 20, 2014

അന്ധകാരയുഗം തിരിച്ചെത്തുമ്പോള്‍

2014 ഫെബ്രുവരി മാസം കോഴിക്കോട്, പാലക്കാട് ജില്ലകള്‍ യാഗത്തിന്റെയും മഹായാഗത്തിന്റെയും വേദികളാക്കി മാറ്റാന്‍ ഒരുകൂട്ടര്‍ തീരുമാനിച്ചിരിക്കുന്നു. കോഴിക്കോട് ജില്ല ഇതാദ്യമായിട്ടാണ് യജ്ഞവേദിയാകുന്നത്. പാലക്കാട് ജില്ല ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ യജ്ഞവേദി ആയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം 1975ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാളിന്റെയും ഹെല്‍സിങ്കി സര്‍വകലാശാലയിലെ പ്രൊഫ. പര്‍പോളയുടെയും നേതൃത്വത്തില്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രയജ്ഞമാണ്. കോഴിക്കോട്ട് ഫെബ്രുവരി 13 മുതല്‍ 19 വരെ സോമയാഗവും പാലക്കാട്ട് ഫെബ്രുവരി 6 മുതല്‍ 12 വരെ ധര്‍മസൂയ മഹായാഗവും നടക്കുന്നു. രണ്ട് യാഗവും ഏഴുദിവസം നീണ്ടുനില്‍ക്കുന്ന സപ്താഹയജ്ഞങ്ങളാണ്. രണ്ടുകൂട്ടരും പ്രചരിപ്പിക്കുന്നത് ലോകസമാധാനത്തിനും പ്രപഞ്ച ഊര്‍ജത്തെ  ആവാഹിച്ച് ശരീര പുഷ്ടി വര്‍ധിപ്പിക്കാനും അന്തരീക്ഷം സംശുദ്ധമാക്കാനും, രോഗാണുക്കളെ ഇല്ലാതാക്കാനും മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കാനും മഴ പെയ്യിക്കാനും യജ്ഞശിഷ്ടം കഴിക്കുന്നവര്‍ക്ക് സന്താനലാഭം കിട്ടാനും മറ്റും ഈ യജ്ഞം ഉപകരിക്കും എന്നാണ്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ നടമാടിയിരുന്നു എന്നു പറയപ്പെടുന്ന ഈ യജ്ഞസംസ്കാരത്തെ അക്കാലത്തു തന്നെ ശ്രമണന്മാരുടെയും മറ്റും നേതൃത്വത്തില്‍ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായി.

ആഴ്ചകളും മാസങ്ങളും നീണ്ടുനിന്ന യജ്ഞങ്ങള്‍ നടത്തി നാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നൊടുക്കിയതിന്റെ ഫലമായി നാട്ടില്‍ കൃഷി ആവശ്യത്തിനുപോലും കന്നുകാലികളെ കിട്ടാതെ വന്നപ്പോള്‍, അക്കാലത്തെ ജനങ്ങള്‍ ഹിംസയ്ക്കെതിരെ അഹിംസാ മുദ്രാവാക്യമുയര്‍ത്തി നടത്തിയ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടങ്ങളുടെയും ഫലമായിട്ടുകൂടിയാണ് കാലാന്തരത്തില്‍ ബുദ്ധന്റെയും ജൈനന്റെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട മതങ്ങള്‍ എന്ന് കാണാന്‍ കഴിയും. അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ ഉണ്ടാകുന്നത് മാലിന്യങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്താല്‍ മാത്രമേ മാലിന്യജന്യമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തെക്കാള്‍ എത്രയോ ഇരട്ടി അന്തരീക്ഷമാലിന്യം മറ്റു സംസ്ഥാനങ്ങളിലുണ്ട്. കേരളത്തോട് മാത്രം അതിലും വിശേഷിച്ച് കോഴിക്കോട്, പാലക്കാട് ജില്ലകളോട് എന്തേ ഇത്ര സ്നേഹം. ഉത്തരം ലളിതമാണ്. ഈ രണ്ട് ജില്ലകളിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് താരതമ്യേന കൂടുതല്‍ വേരോട്ടമുള്ളത്; വിശ്വാസികളായ കമ്യൂണിസ്റ്റുകാരെയെങ്കിലും അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞാല്‍ അത്രയുമായി. ഇവരുടെ പൂര്‍വികര്‍ 1992ല്‍ കുട്ടികളില്ലാത്ത ദമ്പതിമാരെ പങ്കെടുപ്പിച്ച് എറണാകുളത്ത് നടത്തിയ പുത്രകാമേഷ്ടിയുടെ ഫലം ഇപ്പോഴും "അപൂര്‍വസിദ്ധി"യില്‍ കുടികൊള്ളുകയാണ്.

ലോകസമാധാനത്തിനായി 1975ല്‍ പാഞ്ഞാളില്‍ നടത്തിയ അതിരാത്രത്തിനു ശേഷമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അശാന്തി ഉണ്ടായത് എന്നു കാണാന്‍ കഴിയും. അടിയന്തരാവസ്ഥയും ഇറാക്ക് യുദ്ധവും ഗുജറാത്ത്-മാറാട്-മുസാഫര്‍പൂര്‍ കലാപങ്ങളുമെല്ലാം അതിനു ശേഷമാണ് ഉണ്ടായത്. വിശ്വാസികളല്ലാത്തവരെപ്പോലും വിശ്വാസികളാക്കാന്‍ പറ്റുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സംഘാടകര്‍ നടത്തുന്നത്. ഇവര്‍ക്കൊഴുകിയെത്തുന്ന സാമ്പത്തിക സ്രോതസ് അന്വേഷിച്ചു കണ്ടെത്താന്‍ ബാധ്യതപ്പെട്ടവര്‍പോലും ഇവരുടെ മുന്നില്‍ കയ്യുംകെട്ടി നില്‍ക്കുന്നു. മലയാളികളുടെ, പ്രത്യേകിച്ച് അഭ്യസ്തവിദ്യരുടെ ശാസ്ത്ര ബോധവും യുക്തിചിന്തയും കൈമോശം വന്നുകൊണ്ടിരിക്കുന്നു. പാവപ്പെട്ട വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം ആസുരശക്തികളുടെ പ്രവര്‍ത്തനം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റും.

ശാസ്ത്രം വളരുന്നതനുസരിച്ച് നമ്മുടെ ശാസ്ത്രജ്ഞര്‍ വളരുന്നുണ്ടോ എന്ന ചോദ്യം ഏറെ നാളുകളായി ഉത്തരം കിട്ടാതെ ഉഴലുകയായിരുന്നു. എന്നാലിപ്പോള്‍ ശാസ്ത്രം വളരുന്നതനുസരിച്ച് ശാസ്ത്രജ്ഞര്‍ പോലും വളരുന്നില്ല എന്ന് ഖണ്ഡിതമായി ഉത്തരം പറയാന്‍ ഒരു ശാസ്ത്രജ്ഞനെങ്കിലും മുന്നോട്ടു വന്നിരിക്കുന്നു. മറ്റാരുമല്ല, ഈ വര്‍ഷത്തെ ഭാരതരത്ന പുരസ്കാര ജേതാവായ പ്രൊഫ. സി എന്‍ ആര്‍ റാവു. ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് അനുഗ്രഹം തേടുന്ന നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാരെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ബഹിരാകാശ ദൗത്യങ്ങള്‍ക്കു മുമ്പ് ഉപഗ്രഹങ്ങളുടെ ചെറുമാതൃക തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദൈവാനുഗ്രഹം വാങ്ങുന്ന നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ജനങ്ങളുടെ ഇടയില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ശാസ്ത്രജ്ഞനായ തനിക്ക് ജ്യോതിഷത്തിലോ മറ്റന്ധവിശ്വാസങ്ങളിലോ വിശ്വാസമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രൊഫ. റാവു, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുക മാത്രമല്ല മറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുക കൂടിയാണ് ചെയ്തത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51A യിലെ മൗലിക കര്‍ത്തവ്യങ്ങള്‍ എന്ന വകുപ്പില്‍ (h) ഉപവകുപ്പ് പറയുന്നു... "ജനങ്ങളില്‍ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണം". ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനം എന്നര്‍ത്ഥം. കേരളത്തില്‍ത്തന്നെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ ശബരിമല സന്നിധാനത്തിലെത്തി സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടുന്നു; മുന്‍ ചെയര്‍മാന്‍ ഡോ. മാധവന്‍ നായര്‍ക്ക് ഗുരുവായൂരപ്പനോടായിരുന്നു കൂടുതല്‍ ഇഷ്ടം. ഭരണാധികാരികള്‍ വല്ലപ്പോഴെങ്കിലും നമ്മുടെ ഭരണഘടന വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഇതുപറയാന്‍ കാരണം സമീപകാലത്ത് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ശോഭന്‍ സര്‍ക്കാര്‍ എന്ന ഒരു സന്യാസി സ്വപ്നം കണ്ടെന്ന് കേട്ട മാത്രയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിലെ രാജാവ്, രാജ റാവൂ റാംബക്സ് സിംഗിന്റെ കോട്ടയില്‍ ദേശീയ പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ ശ്രീവാസ്തവയും കൂട്ടരും സ്വര്‍ണം കുഴിച്ചെടുക്കാന്‍ കാട്ടിയ പരാക്രമം ഭാരതത്തിനും ഭാരതീയര്‍ക്കുമാകെ അപമാനം വരുത്തിവയ്ക്കുകയുണ്ടായി. ആഴ്ചകളോളം കോട്ടയും പരിസരവും ഉഴുതുമറിച്ചിട്ടും സ്വര്‍ണത്തിന്റെ തരിപോലും കിട്ടിയില്ല. ഇന്ദിരാഗാന്ധിയുടെ കാലത്തും ഇത്തരത്തില്‍ ഒരു "സ്വര്‍ണഖനനം" നടത്തിയിരുന്നതായും അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഭൂട്ടോ, തങ്ങളുടെ വിഹിതം ആവശ്യപ്പെട്ട് കത്തെഴുതിയതായും സ്വര്‍ണം ലഭിച്ചില്ല എന്നുപറഞ്ഞ് ഇന്ദിരാഗാന്ധി ഭൂട്ടോയ്ക്ക് മറുപടി അയച്ചിരുന്നതായും വാര്‍ത്തയുണ്ടായിരുന്നു. ഇന്ദിരയുടെ പിതാവ് നെഹ്റു ആയിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രിയെങ്കില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രവീണ്‍ ശ്രീവാസ്തവ ആ കസേരയില്‍ പിന്നെ ഉണ്ടാകുമായിരുന്നില്ല.

"തമസോ മാ ജ്യോതിര്‍ഗമയ" - അന്ധകാരത്തില്‍നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ എന്നുദ്ഘോഷിച്ച ഭാരതീയ ഋഷിവര്യന്മാരുടെ നാട് ഇന്നെവിടെയെത്തി നില്‍ക്കുന്നു. വിദ്യാഭ്യാസരംഗത്ത് അസൂയാര്‍ഹമായ നേട്ടം കൈവരിച്ച കേരളം സാമൂഹികാപചയങ്ങളുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് നമ്മുടെ നാട്ടില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കണ്ട്സഹിക്കവയ്യാതെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച വിവേകാനന്ദന്‍ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ കണ്ടിരുന്നെങ്കില്‍ ഈ മതഭ്രാന്തന്മാരെ നോക്കി "മാ നിഷാദ" എന്നുപറയുമായിരുന്നു.

1823ല്‍ ബ്രിട്ടീഷുകാര്‍ കല്‍ക്കട്ടയില്‍ ആദ്യമായി ഒരു സംസ്കൃത കോളേജ് സ്ഥാപിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ഭാരതീയ നവോത്ഥാന നായകനായ രാജാറാം മോഹന്‍ റായ് അതിനെ അതിശക്തമായി എതിര്‍ക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു... ""ഈ രാജ്യത്തെ ഇരുട്ടില്‍ തുടര്‍ന്നു വച്ചേക്കുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉദ്ദേശമെങ്കില്‍ അതിന് ഏറ്റവും പറ്റിയത് സംസ്കൃത സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം തന്നെയാണ്. തുടര്‍ന്ന് പറഞ്ഞു... ഭാരതീയരുടെ അഭിവൃദ്ധിയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെങ്കില്‍ ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം മുതലായ ഉപയോഗപ്രദങ്ങളായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുരോഗമനോന്മുഖവും ഉദ്ബുദ്ധവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയില്‍ നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. രാജാറാം മോഹന്‍ റായിയുടെ വാദം അംഗീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് നിര്‍ബന്ധിതരായി. (ശ്രീനാരായണ യുഗപ്രഭാവം. പേജ്.312).

ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം, കാവ്യ-ശാസ്ത്രാദി സമ്പ ത്തുക്കളാല്‍ സമ്പന്നമായ സംസ്കൃതഭാഷയോടുള്ള എതിര്‍പ്പ് കൊണ്ടല്ല സംസ്കൃതഭാഷാവിശാരദന്‍ കൂടിയായിരുന്ന റായ്, സംസ്കൃതകോളേജ് തുടങ്ങുന്നതിനെ എതിര്‍ത്തത്. ബ്രഹ്മസമാജ സ്ഥാപകന്‍ കൂടിയായിരുന്ന റായിയുടെ നേതൃത്വത്തില്‍ അക്കാലത്ത് നടന്ന നവോത്ഥാനപ്പോരാട്ടങ്ങള്‍ക്ക് സംസ്കൃതഭാഷയുടെ അധീശത്വവും പേറി ബ്രാഹ്മണമേധാവിത്തം സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല. അവരാദ്യം സംസ്കൃതഭാഷയ്ക്ക് ദൈവികപരിവേഷം ചാര്‍ത്തി ദേവഭാഷയാക്കി അവതരിപ്പിച്ചു. ഭൂമിയിലെ ദേവന്മാരായ തങ്ങള്‍ക്കുമാത്രമേ ദേവഭാഷ പഠിക്കാന്‍ അധികാരമുള്ളൂ എന്ന് രാജാക്കന്മാരെക്കൊണ്ട് അംഗീകരിപ്പിക്കുകയും അത് ലംഘിക്കുന്നവരുടെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കുമെന്ന നിയമം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അഥവാ ഏതെങ്കിലുമൊരവര്‍ണന്‍ നാല ക്ഷരം പഠിച്ചുപോയാല്‍ അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിയമമുണ്ടാക്കി ""ശൂദ്രം അക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേത്"". അക്ഷരം പഠിച്ച ശൂദ്രനെ വളരെ ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കണം. അന്നൊക്കെ സംസ്കൃതശ്ലോകങ്ങളാണ് പ്രമാണമായി സ്വീകരിച്ചുപോന്നത്.

ബ്രാഹ്മണമേധാവിത്തം ആദ്യം വേദത്തിന് "അപൗരുഷേയത്വം" (അപൗരുഷേയം വാക്യം വേദഃ) കല്‍പ്പിക്കുകയും അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒന്നാക്കി മാറ്റുകയും ചെയ്തു. ഇന്ന് കാണപ്പെടുന്ന മിക്കവാറും എല്ലാ സംസ്കൃത ഗ്രന്ഥങ്ങളും അതിന്റെ ആദിരൂപത്തില്‍നിന്നും എത്രയോ രൂപഭേദത്തിനു വിധേയമായതാണ്. നൂറ്റാണ്ടുകളോളം വേദാദിഗ്രന്ഥങ്ങള്‍ ചെവിക്കുചെവി കൈമാറി മനുഷ്യമനസ്സില്‍ മാത്രം കൂടിക്കൊണ്ടിരുന്നു എന്നത് എല്ലാവരും സമ്മതിക്കും. അതുകൊണ്ടു കൂടിയാണല്ലോ വേദത്തിനു "ശ്രുതി" എന്ന പേര് സിദ്ധിച്ചത്. എന്തിനേറെപ്പറയുന്നു രാമായണ-മഹാഭാരതാദി കാവ്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍നിന്നും എത്രയോ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു. അതൊക്കെത്തന്നെ കാലാകാലങ്ങളില്‍ തല്‍പ്പര കക്ഷികള്‍ അവരവരുടെ താല്‍പ്പര്യപ്രകാരം എഴുതിച്ചേര്‍ത്തതോ വെട്ടിമാറ്റിയതോ ആണെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞു. കാല്‍ലക്ഷത്തോളം മാത്രം പദ്യങ്ങളുണ്ടായിരുന്ന "ജയം" (victory) കാലാന്തരത്തില്‍ "ഭാരതം" ആയതും തുടര്‍ന്ന് ഒരുലക്ഷത്തോളം പദ്യമുള്‍ക്കൊണ്ട "മഹാഭാരതം" ആയതും ലോകം അംഗീകിച്ചുകഴിഞ്ഞ സത്യമാണ്.

നമ്മുടെ ഗോത്രസംസ്കാരത്തിന്റെ കാലഘട്ടത്തില്‍ സാമൂഹിക ജീവിതത്തില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന "സംഘര്‍ ഷങ്ങള്‍ക്ക് " കാവ്യരൂപം നല്‍കാന്‍ അക്കാലത്ത് ഋഷിവര്യന്മാരായ കവികള്‍ അഥവാ ദാര്‍ശനികന്മാര്‍ (ഋഷിഃകവിഃ, ഋഷിഃകില ദര്‍ശനാത്) ധാരാളമുണ്ടായിരുന്നു. വിശ്വാമിത്രനായാലും വ്യാസനായാലും വസിഷ്ഠനായാലും കാളിദാസനായാലും ഭാസനായാലും അവരാരും തന്നെ സവര്‍ണവര്‍ഗ പ്രതിനിധികളായി അറിയപ്പെട്ടവരല്ല. എല്ലാവരും പ്രതിഭാശാലികളായ കവീശ്വരന്മാര്‍ ആയിരുന്നു. രാമായണം എഴുതിയ വാല്മീകിതന്നെ, ഇതൊരു കഥയാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.

""യാവത് സ്ഥാസ്യന്തി ഗിരയഃ കരിതശ്ച മഹീതലേ താവത് രാമായണകഥാ ലോകേ ഷു പ്രചരിഷ്യതി""

ഭൂമിയില്‍ പര്‍വതങ്ങളും നദികളും ഉള്ളിടത്തോളം കാലം രാമായണകഥ ലോകത്ത് പ്രചരിക്കും. മനുഷ്യരുള്ള കാലത്തോളം രാമായണകഥ അവരുടെ ഹൃദയങ്ങളില്‍ കുടികൊള്ളുമെന്ന് സാരം. അത് വാല്മീകിരാമായണത്തിന്റെ കാര്യം; കമ്പരാമായണം, തുളസീദാസരാമായണം തുടങ്ങി വേറെയും രാമായണങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. മഹാത്മാഗാന്ധി "രാമരാജ്യത്തെ" ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതിനേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായ ലങ്കാരാജ്യം നമ്മുടെ തൊട്ടടുത്ത് പ്രശോഭിച്ചിരുന്നു. നാം നമ്മുടെ മക്കളെ നോക്കി മര്യാദാപുരുഷോത്തമനായ രാമനെപ്പോലെയാവണം, ദുഷ്ടരാവണനെപ്പോലെയാകരുത് എന്നുപദേശിക്കുമ്പോള്‍ നമ്മുടെ അയല്‍ക്കാരായ ശ്രീലങ്കന്‍ രക്ഷിതാക്കള്‍ അവരുടെ മക്കള്‍ രാവണനെപ്പോലെയാകാന്‍ പ്രാര്‍ഥിക്കുന്നു. അതിനവര്‍ക്ക് അവരുടെതായ ന്യായീകരണങ്ങളുണ്ട്. സ്വന്തം സഹോദരി ഒരു പ്രേമാഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ അവളുടെ സൗന്ദര്യധാമങ്ങളായ മൂക്കും മുലകളും അരിഞ്ഞുകളഞ്ഞ ശ്രീരാമന്റെ "സീതയെ" എത്ര മാന്യമായും സുരക്ഷിതമായുമാണ് ഞങ്ങള്‍ രാവണന്‍ സംരക്ഷിച്ചത് എന്ന ശ്രീലങ്കക്കാരുടെ ചോദ്യത്തിനു മുന്നില്‍ നാം ഉത്തരം കിട്ടാതെ ഇപ്പോഴും പകച്ചുനില്‍ക്കുന്നു.

ആര്യഭടനെപ്പോലുള്ള, മാധവനെപ്പോലുള്ള എത്രയെത്ര ശാസ്ത്രജ്ഞന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് നമ്മുടെ നാട്. മറ്റേതൊരു ഭാഷയേയും പോലെ ഒരുപക്ഷേ അതിനേക്കാളുപരി വിഭവസമൃദ്ധമായ ഭാഷയാണ് സംസ്കൃതഭാഷ. അതിന്റെ മഹത്വത്തെ മലീമ സപ്പെടുത്തുന്ന രീതിയില്‍ ഏതോ ഒരുകാലത്ത് ഒരു വിഭാഗം ബ്രാഹ്മണരുടെ ഇടയില്‍ നിലനിന്നിരുന്നതും നമ്മുടെ പൂര്‍വികന്മാരായ നവോത്ഥാന നായകന്മാരും പുരോഗമന പ്രസ്ഥാനക്കാരും അതിശക്തമായ പോരാട്ടം നടത്തി അറബിക്കടലിലെറിഞ്ഞതുമായ ആ "യജ്ഞസംസ്കാരം", അതിന്റെ എല്ലാവിധമായ ബീഭത്സവും ക്രൂരവും പൈശാചികവുമായ മുഖത്തോടെ നമ്മുടെ നാട്ടില്‍ തിരിച്ചുകൊണ്ടുവരാന്‍ ചില ആസുരശക്തികള്‍ ശ്രമിക്കുന്നു. വിവേകാനന്ദ സ്വാമികള്‍ മുതല്‍ ചട്ടമ്പിസ്വാമികള്‍ വരെ എത്രയെത്ര മഹാരഥന്മാര്‍ ഈ യജ്ഞസംസ്കാരത്തെ കാടത്ത മെന്നു വിശേഷിപ്പിച്ചു. കേരളത്തില്‍ മുമ്പും ഇത്തരം യജ്ഞസംസ്കാരങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തായാട്ട് ശങ്കരന്‍, സുകുമാര്‍ അഴീക്കോട്, ഡോ. രാജന്‍ ഗുരുക്കള്‍ തുടങ്ങി എത്രയോ പേര്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. നമ്മുടെ കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ബോധപൂര്‍വം മൗനം പാലിക്കുന്നു. പ്രബുദ്ധകേരളം എന്ന വിശേഷണം തന്നെ നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വൈവിധ്യമാര്‍ന്ന ആശയങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്താനും പ്രചരിപ്പിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. എന്നാല്‍ അത് ശതാബ്ദങ്ങള്‍ക്കു മുമ്പ് കടപുഴക്കി എറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നമ്മുടെ നാട്ടില്‍ തിരിച്ചുകൊണ്ടുവരികയും അതുവഴി പരശുരാമന്‍ മഴു എറിഞ്ഞു നേടിയതെന്ന് പറഞ്ഞുകൊണ്ട് കേരളത്തെ പുനരവതരിപ്പിക്കാനുള്ള ചിലരുടെ നീക്കം അത്യന്തം അപലപനീയമാണ്. ഈ നീക്കത്തെ പ്രബുദ്ധകേരളം ശക്തമായി ചെറുത്തു തോല്‍പ്പിക്കും. ഗോക്കളുടെ ജാതിയായ ഗോത്വത്തെപ്പോലെ മനുഷ്യന്റെ ജാതി മനുഷ്യത്വം ആണെന്ന് പ്രോദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെയും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നാഹ്വാനം ചെയ്ത സഹോദരന്‍ അയ്യപ്പന്റെയും നാട്ടില്‍ ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും മറവില്‍ പഴയ ഇരുണ്ടയുഗം തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞകര്‍ത്താക്കളുടെ പുറപ്പാട് കേരളത്തെ ലോകജനതയുടെ മുന്നില്‍ വീണ്ടും അപമാനിതരാക്കും.

നാലു വേദങ്ങളുടെയും ഭാഷ്യം രചിച്ച സായണാചാര്യന്‍ പറഞ്ഞത്, ഇഷ്ടപ്രാപ്തിക്കും അനിഷ്ടപരിഹാരത്തിനുമുള്ള അലൗകിക ഉപായമാണ് വേദം എന്നാണ്. പുത്രകാമേഷ്ടി ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള ഒരു യാഗത്തിലും ഉദ്ദിഷ്ട യാഗഫലം ലഭ്യമായിട്ടില്ല. എറണാകുളത്ത് പുത്രലബ്ധിക്കായി നടത്തിയ പുത്രകാമേഷ്ടിയില്‍ പങ്കെടുത്ത പതിനായിരങ്ങളില്‍ ഒരാള്‍ക്കുപോലും നാളിതുവരെ പുത്രലബ്ധി ഉണ്ടായില്ല. ചൊവ്വയിലേക്ക് മംഗള്‍യാന്‍ റോക്കറ്റും അയച്ച്കാത്തിരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ശാസ്ത്രബോധത്തിനു മുകളില്‍ കരിനിഴല്‍ വീഴ്ത്താന്‍ സാമ്രാജ്യത്വം കിണഞ്ഞു ശ്രമിക്കാതിരിക്കില്ല. നമ്മുടെ ചാനലുകളൊക്കെത്തന്നെയും രാമായ ണ-മഹാഭാരത-ഭാഗവതാദി സീരിയലുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. അതില്‍ ദേവന്മാരായും ദേവതമാരായും അഭിനയിക്കുന്ന നടന്മാരെയും നടികളെയും സാക്ഷാല്‍ ഈശ്വരന്മാരായി കരുതി ആരാധിക്കുന്ന പ്രവണതയും നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്നു. പണ്ട് വിറകടുപ്പ് കത്തിച്ചിരുന്ന കാലത്ത് വീട്ടില്‍ ആഹാരം പാകം ചെയ്യുമ്പോള്‍ ദേവേന്ദ്രന്റെ നാക്കായി കണക്കാക്കപ്പെടുന്ന അഗ്നിജ്വാലയില്‍ അല്‍പം കയില്‍ കൊണ്ടൊഴിച്ചു "അഗ്നയേ ഇദം, ന മമ" ഇതഗ്നിക്കുള്ളതാണ്, എന്റെതല്ല" എന്നുപറഞ്ഞുകൊണ്ട് നമ്മുടെ അമ്മമാര്‍ സായൂജ്യമടഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഗ്യാസടുപ്പില്‍ ആ സാഹസത്തിനു മുതിര്‍ന്നാല്‍ ഗ്യാസിന്റെ ബര്‍ണര്‍ അടഞ്ഞു തീ കെട്ടുപോകും എന്നു മനസ്സിലാക്കിയ അമ്മമാര്‍ ആ പണി സ്വയം വേണ്ടെന്നു വച്ചു. വീണ്ടും അത്തരം ആചാരങ്ങള്‍ക്ക് പുതിയ രൂപവും മാനവും നല്‍കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്.

തൃണാരണിമണികളെക്കൊണ്ട് ആദികാലത്ത് തീ കടഞ്ഞെടുത്തിരുന്നു എങ്കില്‍ ഇന്നതിന്റെ ആവശ്യമില്ല. "യത്ര യത്ര ധൂമഃ തത്ര തത്ര വഹ്നി" എവിടെ എവിടെ പുകയുണ്ടോ അവിടെ അവിടെ തീയുണ്ട് എന്ന് തര്‍ക്കശാസ്ത്രം വിധിക്കുന്നു. വിധി കാലഘട്ടത്തില്‍ അത് ശരിയായിരുന്നു. പിന്നീട് ശാസ്ത്രം വളര്‍ന്നു. ഇപ്പോള്‍ പുകയുള്ളിടത്തെല്ലാം തീയുണ്ടെന്നു പറഞ്ഞാല്‍ അത് പൂര്‍ണമായും വസ്തുതാപരമാകില്ല. വിവേകാനന്ദസ്വാമികള്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ നിത്യഭ്രാന്താലയമാക്കി നിലനിര്‍ത്താനുള്ള അജണ്ട സാമ്രാജ്യത്ത്വത്തിന്റെതാണ്. അതിനു വിളനിലമായി നമ്മുടെ ആരാധനാലയങ്ങള്‍ മാറാന്‍ പാടില്ല. അവിടെ വരുന്ന വിശ്വാസികളുടെ മനസ്സിനെ അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടത്.

വി ടി ഭട്ടതിരിപ്പാട് ഒരിക്കല്‍ പറഞ്ഞു: ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ - മതഭ്രാന്തിനെ- കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീസഹോദരന്മാരെ, നമുക്ക് കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും. (വി ടി ജന്മശതാബ്ദിപ്പതിപ്പ്-പുറം. 104). പുത്രകാമേഷ്ടിക്കെതിരെ പ്രതികരിച്ചുകൊണ്ട് ഇഎംഎസ് എഴുതി. "രണ്ടുമൂന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട യജ്ഞസംസ്കാരം പുന രുദ്ധരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും നിരുത്സാഹപ്പെടുത്താന്‍ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ മുന്നോട്ടുവരണം". സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ആവര്‍ത്തിക്കട്ടെ.... ഉത്തിഷ്ഠത! ജാഗ്രത!

*
ജെ പ്രസാദ് ദേശാഭിമാനി വാരിക