Showing posts with label ബാങ്കിംഗ്. Show all posts
Showing posts with label ബാങ്കിംഗ്. Show all posts

Monday, May 12, 2014

സര്‍വം റിലയന്‍സ് വിഴുങ്ങുമ്പോള്‍

രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കിങ് സംവിധാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 95 ശതമാനം പ്രവര്‍ത്തനങ്ങളും ഏറ്റവും വലിയ കോര്‍പറേറ്റുകളിലൊന്നായ റിലയന്‍സ് ഗ്രൂപ്പിന് കൈമാറുന്നതിന് അതീവരഹസ്യമായി ഒപ്പിട്ട കരാര്‍വിവരം പുറത്തുവിട്ടത് "ദേശാഭിമാനി"യാണ്. പാസ്പോര്‍ട്ട് വിതരണച്ചുമതല ടാറ്റയെ ഏല്‍പ്പിച്ചതോടെ പാസ്പോര്‍ട്ട് ഓഫീസുകളാകെ നോക്കുകുത്തിയായ അവസ്ഥ എസ്ബിഐയുടെ കാര്യത്തിലും ഉണ്ടാകുമെന്ന് വസ്തുതകള്‍സഹിതം തുടരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. കരാര്‍ പുതിയതല്ലെന്നും 2011 മുതല്‍ കരാര്‍ ഉണ്ടെന്നുമായിരുന്നു അതില്‍ ബാങ്ക് അധികൃതരുടെ വിശദീകരണം. ബിസിനസ് കറസ്പോണ്ടന്റ് കരാര്‍ മാത്രമാണ്, മുംബൈ ലോക്കല്‍ ഹെഡ് ഓഫീസിനു കീഴില്‍ ഒരു ബ്രാഞ്ചില്‍ പരീക്ഷണാര്‍ഥം നടപ്പാക്കുന്നതാണ് എന്നൊക്കെയുള്ള വിശദീകരണവും വന്നു. ഈ വിശദീകരണങ്ങള്‍ തികച്ചും നിരര്‍ഥകമാണെന്ന് കരാറിലെ വ്യവസ്ഥകള്‍ തെളിയിക്കുന്നു. ഏതായാലും റിലയന്‍സുമായി കരാര്‍ ഒപ്പുവച്ചെന്ന കാര്യം എസ്ബിഐ തുറന്നുസമ്മതിച്ചു. കരാറിന്റെ വിശദാംശങ്ങള്‍ എല്ലാ ബാങ്ക് ശാഖകളിലും എത്തിക്കുകയും ചെയ്തു. "ദേശാഭിമാനി" വാര്‍ത്തകളെ തുടര്‍ന്നാണ് ഇതിന് നിര്‍ബന്ധിതമായത്.

കരാര്‍ രഹസ്യമാക്കിവച്ചത് മറ്റൊന്നുകൊണ്ടുമല്ല, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്നാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി ഭയന്നാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കരാര്‍ ഒപ്പിട്ടതും രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍വച്ചാണ്. ഈ കരാര്‍ സാമ്പത്തികമേഖലയിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം അതീവ ഗുരുതരമാണ്. അതോടൊപ്പം രണ്ടരലക്ഷത്തോളംവരുന്ന ജീവനക്കാരുടെ തൊഴില്‍സുരക്ഷിതത്വം ഇല്ലാതാകുകയും പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും.

രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിയുന്ന ബാങ്കിങ് മേഖല നിക്ഷേപകരുടെ ചെലവില്‍ മുതലാളിമാരുടെ ആസ്തി വര്‍ധിപ്പിക്കാന്‍മാത്രം ഉപയോഗിക്കുന്നതിനെതിരെ പാര്‍ലമെന്റിലും പുറത്തും നടന്ന നിരന്തര പോരാട്ടങ്ങളെ തുടര്‍ന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപംനല്‍കിയത്. നാട്ടുരാജ്യങ്ങളുടെ ട്രഷറി ഇടപാടുകളടക്കം നടത്തിവന്ന സ്റ്റേറ്റ് സെക്ടര്‍ ബാങ്കുകളും എസ്ബിഐയും ഇന്ത്യന്‍ സാമ്പത്തികരംഗത്ത് കാര്യമായ ഇടപെടല്‍ നടത്തി. ധാരാളം ശാഖകള്‍ തുറന്നു. എന്നാല്‍, അവയ്ക്കുമാത്രമായി വിശാലമായ രാജ്യത്തിലെ ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന ഘട്ടത്തിലാണ് ബാങ്ക്ദേശസാല്‍ക്കരണം നടപ്പില്‍വന്നത്. അങ്ങനെയാണ് ഇന്ത്യന്‍ ബാങ്കിങ്ങിന്റെ 90 ശതമാനവും പൊതുമേഖലയുടെ നിയന്ത്രണത്തിലായത്.

എന്നാല്‍, മന്‍മോഹന്‍സിങ് ധനമന്ത്രിയായതോടെ ഇതിന് മാറ്റം വന്നു. അദ്ദേഹം നിയമിച്ച നരസിംഹം കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ബാങ്കിങ് സ്വകാര്യവല്‍ക്കരണത്തിന്റെ രൂപരേഖയായി. ബാങ്കുകളുടെ പൂര്‍ണ ഉടമസ്ഥത സര്‍ക്കാരിന് എന്ന സ്ഥിതിമാറി. കുറെ സ്വകാര്യ ബാങ്കുകള്‍ ആരംഭിച്ചു. കടത്തിന്റെ പേരുപറഞ്ഞ് ചില സര്‍ക്കാര്‍ ബാങ്കുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതുകൊണ്ടൊന്നും ജനങ്ങള്‍ക്ക് പൊതുമേഖലാ ബാങ്കിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിഞ്ഞില്ല. ബാങ്കിങ്ങിന്റെ 80 ശതമാനവും ഇപ്പോഴും പൊതുമേഖലയുടെ നിയന്ത്രണത്തിലാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ വീണ്ടും സ്വകാര്യമേഖലയില്‍ ബാങ്കുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. വന്‍ കോര്‍പറേറ്റ് വ്യവസായ ഗ്രൂപ്പുകളടക്കം അപേക്ഷ നല്‍കി. എന്നാല്‍, വന്‍ വ്യവസായ ഗ്രൂപ്പുകളുടെ അപേക്ഷകള്‍ തല്‍ക്കാലം പരിഗണിച്ചില്ല. കോര്‍പറേറ്റ് അപേക്ഷകരില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍ എന്ന കമ്പനിയുമുണ്ടായിരുന്നു. ഈ റിലയന്‍സ് ക്യാപിറ്റലിന്റെ കീഴിലുള്ള റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായാണ് എസ്ബിഐ കരാര്‍ ഒപ്പിട്ടത് എന്നുവരുമ്പോള്‍ വളഞ്ഞ വഴിയിലൂടെ ഏറ്റവും വലിയ ബാങ്കിനെത്തന്നെ വിഴുങ്ങുകയായിരുന്നുവെന്ന് വ്യക്തം.

റീട്ടെയില്‍ ബാങ്കിങ് ജോലികള്‍ ഏതാണ്ട് പൂര്‍ണമായും കൈമാറുംവിധത്തിലാണ് കരാര്‍. ഇതുവരെ പൊതുമേഖലാ ബാങ്കുകളിലൊന്നിലും സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയിരുന്നില്ല. പുതിയ വ്യവസ്ഥപ്രകാരം ഇത്തരം അക്കൗണ്ട് തുറക്കാന്‍ ഗ്രാമീണ, ചെറുകിട നഗരങ്ങളില്‍ 25 രൂപ ഫീസ് ഈടാക്കും. വന്‍ നഗരങ്ങളില്‍ ഫീസ് 100 രൂപയാണ്. 100 രൂപയുമായി ബാങ്കില്‍ചെന്ന് അക്കൗണ്ട് തുടങ്ങി ആ തുകതന്നെ ഒന്നാമത്തെ സമ്പാദ്യമായി കണക്കില്‍ ചേര്‍ത്ത് പാസ് ബുക്ക് വാങ്ങാന്‍ കഴിയുമായിരുന്നതില്‍ നിന്ന് അക്കൗണ്ട് തുടങ്ങുന്ന കാശിനുപുറമെ റിലയന്‍സിന് കമീഷനും കൊടുക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാചകവാതകത്തിനും പൊതുവിതരണത്തിനും ഉള്‍പ്പെടെയുള്ള സബ്സിഡികള്‍, ഇതര സര്‍ക്കാര്‍ സഹായങ്ങള്‍, പെന്‍ഷനുകള്‍ തുടങ്ങിയവയ്ക്കെല്ലാം ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. കൂടാതെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതിയും നടപ്പായിവരികയാണ്. ഇതൊക്കെ കാരണം ബാങ്കുകളിലേക്ക് ചെറുകിട ഇടപാടുകാരുടെ കുത്തൊഴുക്കു നടക്കുന്ന ഘട്ടത്തിലാണ് ഈ സ്വകാര്യവല്‍ക്കരണ പദ്ധതി എന്നത് ശ്രദ്ധേയമാണ്.

ബിസിനസ് കറസ്പോണ്ടന്റ്, ബിസിനസ് ഫെസിലിറ്റേറ്റര്‍ തുടങ്ങിയ പേരുകളില്‍ വ്യക്തികളെയും ചെറുകിട സ്ഥാപനങ്ങളെയും ഇത്തരം ജോലികള്‍ ഏല്‍പ്പിക്കാനുള്ള ശ്രമം ബാങ്കുകള്‍ നടത്തിയിരുന്നു. അത് വേണ്ടത്ര വിജയിച്ചില്ലെന്നുമാത്രമല്ല, ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും പണം തിരിമറി നടത്തിയ വിവരവും പുറത്തുവന്നു. അതെതുടര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും അക്ഷയ പോലുള്ള സേവനകേന്ദ്രങ്ങള്‍ക്കും ഇത്തരം ജോലികള്‍ കൈമാറാന്‍ നീക്കംനടക്കുകയാണ്. ചുരുക്കത്തില്‍ എല്ലാ റീട്ടെയില്‍ ബാങ്കിടപാടുകളും പുറംകരാര്‍ വഴി മുഖ്യധാരാ ബാങ്കിങ് ചാനലില്‍നിന്ന് എടുത്തുമാറ്റി, അത്തരം സേവനങ്ങള്‍ക്കെല്ലാം ഇടപാടുകാരനുമേല്‍ ഫീസ് ചുമത്തി, ബാങ്കിങ് സേവനം സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള രൂപരേഖയാണ് ഈ കരാര്‍. ഏറ്റവും വലുതും ആദ്യത്തേതുമായ പൊതുമേഖലാ ബാങ്കില്‍ നിന്നുതന്നെ പരീക്ഷണത്തിന് തുടക്കം കുറിച്ചുവെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതര ബാങ്കുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതോടെ ബാങ്കിങ്ങിന്റെ സേവനമുഖം നഷ്ടമാകുകയും എല്ലാം ലാഭാധിഷ്ഠിതഘടനയിലേക്ക് മാറുകയും ചെയ്യും. ജനങ്ങളുടെ ചെറുകിട സമ്പാദ്യസമാഹരണവും അതിന്റെ സുരക്ഷയും പ്രധാനമാണ്. ജനങ്ങളെ പിഴിഞ്ഞ് പരമാവധി ലാഭം തട്ടിയെടുക്കുകയെന്ന ലക്ഷ്യം മാത്രമുള്ള കോര്‍പറേറ്റുകള്‍ക്ക് ഇതൊന്നും കാര്യമല്ല.

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ കരാറിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും സര്‍ക്കാരിന്റെയും ബാങ്കിന്റെയും സമീപനം മാറ്റുമെന്നോ കരാര്‍ റദ്ദാക്കുമെന്നോ പ്രതീക്ഷിക്കുന്നത് മൗഢ്യമാകും. ജനകീയ ഇടപെടലിലൂടെ മാത്രമേ ഇതില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ കഴിയൂ. അത്തരം ഒരു പ്രതിരോധത്തിന് രാജ്യവ്യാപകമായ ജനകീയമുന്നേറ്റം അനിവാര്യമായിരിക്കുകയാണ്.
*
deshabhimani editorial 12-05-2014

Tuesday, April 1, 2014

സാധാരണക്കാരുടെ പണം കുത്തകകള്‍ക്ക്

1991ല്‍ നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍സിങ് ധനമന്ത്രിയുമായി അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മറ്റു മേഖലകളിലെന്നതുപോലെ ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ അലകുംപിടിയും മാറ്റി സ്വകാര്യ-വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. കോണ്‍ഗ്രസ് തുടങ്ങിവച്ച നയങ്ങളും നടപടികളും ഇടയ്ക്കധികാരത്തില്‍ വന്ന ബിജെപി ഗവണ്‍മെന്റും തുടര്‍ന്നു. ബാങ്കുകളാണ് ഒരു രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന സമ്പത്ത് സമാഹരിച്ച്, ആവശ്യമുള്ള മേഖലകള്‍ക്കും വ്യക്തികള്‍ക്കും എത്തിച്ചുകൊടുക്കുന്നത്. ബാങ്കുകള്‍ക്ക് ഇത്തരത്തില്‍ ഒരു ഇടനിലക്കാരന്റെ സ്ഥാനമാണുള്ളതെങ്കിലും, ബാങ്കിന്റെ ഉടമയ്ക്ക് സമ്പത്തിന്റെ വിതരണത്തില്‍ വലിയ ഒരു പങ്കുണ്ട്.

ബാങ്കുകളുടെ നിയന്ത്രണവും ഉടമസ്ഥതയും കുത്തകകളുടെ കയ്യിലെത്തിയാല്‍ അവരുടെ താല്‍പര്യമായിരിക്കും സ്വാഭാവികമായും ബാങ്കുകള്‍ സംരക്ഷിക്കുക. ദേശസാല്‍കൃത ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിനും സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും പ്രവര്‍ത്തനം വിപുലമാക്കുന്നതിനുംവേണ്ടി മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ പല നടപടികളും സ്വീകരിക്കുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 2012 ഡിസംബര്‍ 18ന് ലോക്സഭ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട എട്ട് സുപ്രധാന നിയമങ്ങള്‍ ഈ ഭേദഗതിയിലൂടെ മാറ്റിമറിച്ചു. വിദേശികള്‍ക്ക് ഇന്ത്യന്‍ സ്വകാര്യബാങ്കുകളില്‍ 74% വരെ ഓഹരി പങ്കാളിത്തമാകാം, 74% ഓഹരി കൈവശമുള്ളപ്പോഴും ഓഹരിയുടമയുടെ യോഗങ്ങളില്‍ വിദേശികളുടെ വോട്ടവകാശം 10% എന്നായി നിയന്ത്രിച്ചിരുന്നു. 2012ലെ പുതിയ ഭേദഗതിയിലൂടെ വിദേശ ഓഹരി ഉടമകളുടെ വോട്ടവകാശ പരിധി 26% ആയി ഉയര്‍ത്തി. വിദേശികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ പിടിമുറുക്കാന്‍ ഈ ഭേദഗതി സഹായിക്കും.

മറ്റൊരു ഭേദഗതി ദേശസാല്‍ക്കൃത ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശ പരിധി ഒരു ശതമാനത്തില്‍നിന്നും 10% ആയി ഉയര്‍ത്തിയതാണ്. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പുതിയ ഭേദഗതി ദേശസാല്‍കൃത ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം കൂടുതല്‍ നഷ്ടപ്പെടുത്തും. ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത ഇല്ലാതാക്കുകയും ചെയ്യും. 2008ലെ ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ ധനകാര്യമേഖല രക്ഷപ്പെട്ടുനിന്നത് ബാങ്കുകളുടെ പൊതു ഉടമസ്ഥതയും റിസര്‍വ്ബാങ്കിന്റെ ശക്തമായ നിയന്ത്രണവുംകൊണ്ടാണ്. ഈ രണ്ടു ഘടകങ്ങളെയും സ്വയം കൈവെടിയുകയാണ് 2012ലെ നിയമഭേദഗതിയുടെ ഒരു പ്രധാന ലക്ഷ്യം.

പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ബാങ്കുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2013 ജൂലൈ 2 ആയിരുന്നു. ഇപ്പോള്‍ നിലവില്‍ 25 അപേക്ഷകളാണ് റിസര്‍വ് ബാങ്ക് പരിഗണനയിലുള്ളത്. ആദിത്യ, ബജാജ്, റിലയന്‍സ് ക്യാപിറ്റല്‍, യുഎഇ എക്സ്ചേഞ്ച്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ വന്‍കിടക്കാരാണ് അപേക്ഷകര്‍. കുത്തകകള്‍ക്ക് ലൈസന്‍സ് നല്‍കില്ല എന്നതായിരുന്നു കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും സ്വീകരിച്ചിരുന്ന പൊതുനയം. എന്നാല്‍ ഇപ്പോള്‍ അതും തിരുത്തിയിരിക്കുകയാണ്. ഈ സമീപനം 1969ലെ ദേശസാല്‍ക്കരണത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യന്‍ ബാങ്കിങ്ങിനെ കൊണ്ടുപോകും. ഇതുകൂടാതെ 2013 നവംബര്‍ 6ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ബാങ്കുകളെ വിദേശികള്‍ക്ക് അടിയറവെയ്ക്കാന്‍ പറ്റിയ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ സര്‍ക്കുലര്‍പ്രകാരം വിദേശ ബാങ്കുകള്‍ക്കും അവയുടെ ഉപസ്ഥാപനങ്ങള്‍ക്കും  ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളെ യഥേഷ്ടം ഏറ്റെടുക്കാന്‍ കഴിയും. ഫെഡറല്‍ബാങ്ക്, ആക്സിസ്ബാങ്ക് തുടങ്ങിയ ബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഈ സര്‍ക്കുലറിലെ നിബന്ധനകള്‍ പാലിച്ചാല്‍ ഏറ്റെടുക്കാന്‍ കഴിയും.

ഒരുവശത്ത് കുത്തകകള്‍ ബാങ്കിങ് ലൈസന്‍സിനായി ക്യൂനില്‍ക്കുമ്പോള്‍ മറുവശത്ത് അവര്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നില്ല എന്നതാണ് വിരോധാഭാസം. 2013 ഡിസംബറില്‍ ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 2.43 ലക്ഷം കോടി രൂപയായിരുന്നു. 2012ല്‍ അത് 1.25 ലക്ഷം കോടി രൂപയായിരുന്നു. ഈ കിട്ടാക്കടത്തില്‍ നല്ലൊരുപങ്ക് കോര്‍പ്പറേറ്റുകളുടേതാണ്. ഇവരുടെ കിട്ടാക്കടങ്ങള്‍ നിരന്തരമായി എഴുതിത്തള്ളുന്നുമുണ്ട്. 2012 അവസാനം വരെ കുത്തകകളുടെ എഴുതിത്തള്ളിയ വായ്പ 5.39 ലക്ഷം കോടി രൂപയുടേതായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സിന്റെ മാത്രം 86,700 കോടി രൂപയാണ് എഴുതിത്തള്ളിയിട്ടുള്ളത്. ജിവികെ, വേദാന്ത, ജിഎംആര്‍, എസ്സാര്‍, വീഡിയോകോണ്‍ തുടങ്ങിയ വന്‍കിടക്കാരുടെയും കോടികള്‍ എഴുതിത്തള്ളിയിട്ടുണ്ട്. കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളുക എന്നു പറഞ്ഞാല്‍ നാട്ടുകാരുടെ സമ്പാദ്യം എടുത്ത് വന്‍കിടക്കാര്‍ക്ക് ദാനംചെയ്യുക എന്നര്‍ത്ഥം. ഒരുവശത്ത് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം. മറുവശത്ത് ബാങ്കുകളിലെ സാധാരണക്കാരുടെ പണം കുത്തകകള്‍ക്ക് കൈമാറല്‍. ഇതാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത്.

*
ജോസ് ടി എബ്രഹാം

Sunday, February 16, 2014

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

1969 ജൂലായ്‌ 19ന്‌ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ 14 ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു.  അതോടെ സമ്പന്ന വിഭാഗക്കാർക്ക്‌ മാത്രം ലഭ്യമായിരുന്ന ബാങ്കിംഗ്‌ മേഖല ക്രമേണ സാധാരണക്കാർക്കും പ്രാപ്യമാകാൻ തുടങ്ങി. ഗ്രാമങ്ങളിൽ ശാഖകൾ തുറന്ന്‌ ബാങ്കിംഗ്‌ ശൃംഖല വിപുലീകൃതമായതോടെ ബാങ്ക്‌ ജീവനക്കാരായി സാധാരണക്കാർക്ക്‌ കടന്നുവരാൻ അവസരമുണ്ടായി. മറ്റു സർക്കാർ സർവ്വീസുകളിലെന്നപോലെ പൊതുമേഖലാ ബാങ്കുകളിലും  നിയമനങ്ങൾക്ക്‌ കൃത്യമായ മാനദണ്ഡങ്ങൾ കൈവന്നു; സംവരണ തത്വങ്ങളും സാമൂഹ്യനീതിയും  നടപ്പിലായി.  ശരാശരി 50,000 പേർക്ക്‌ പ്രതിവർഷം ബാങ്കുകളിൽ നിയമനങ്ങൾ ലഭിക്കുമെന്ന സ്ഥിതി സംജാതമായി. പൊതുമേഖലാ ബാങ്കുകളിൽ നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ്‌ സർവ്വീസ്‌ റിക്രൂട്ട്മെന്റ്‌ ബോർഡ്‌ (BSRB) നിലവിൽ വന്നു.  സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും അതിന്റെ സബ്സിഡിയറി ബാങ്കുകളിലും റീജണൽ റിക്രൂട്ട്മെന്റ്‌ ബോർഡുകളായിരുന്നു നിയമനങ്ങൾ നടത്തിയിരുന്നത്‌.  1987-ൽ സ്റ്റേറ്റ്‌ ബാങ്ക്‌ ഉൾപ്പെടെ എല്ലാ ദേശസാൽകൃത ബാങ്കുകളിലെ നിയമനങ്ങളും BSRB സംവിധാനത്തിനു കീഴിലാക്കി.  ഈയൊരു സാഹചര്യം മൂലം രാജ്യത്തെ സ്വകാര്യ ബാങ്കുകളിലെ  നിയമനകാര്യത്തിൽ കുറെയൊക്കെ സുതാര്യത പാലിക്കാനും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പൊതുമേഖലക്ക്‌ സമാനമായ വിധം നടപ്പാക്കാനും നിർബന്ധിതരായി.

എല്ലാം തകിടംമറിച്ച്‌ പുത്തൻ നയങ്ങൾ

    1991-ൽ  പുത്തൻ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായി ബാങ്കിംഗ്‌ മേഖലയിൽ കാതലായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ചു.  ജനകീയ ബാങ്കിംഗ്‌ സങ്കൽപ്പത്തെ തന്നെ അട്ടിമറിക്കുന്ന പല നടപടികളും ബാങ്കിംഗ്‌ മേഖലയിൽ നടപ്പിലാക്കി.  പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരികൾ വിൽക്കുന്നതിന്‌ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു.  തൊഴിൽ ശക്തിയുടെ യോജിച്ചുള്ള പോരാട്ടത്തിന്റെ ഫലമായി  49 ശതമാനം ഓഹരികൾ കൈമാറാൻ മാത്രമേ സർക്കാരിന്‌ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ.   ബാങ്കുകളിലെ തൊഴിൽ സംസ്കാരത്തിനും വലിയ തിരിച്ചടിയാണ്‌ ഈ സർക്കാർ നയം മൂലം ഉണ്ടായിരിക്കുന്നത്‌.  ഒരു സന്ദർഭത്തിൽ രാജ്യത്തെ ഏറ്റവും ആകർഷകമായ ഒന്നായിരുന്നു ബാങ്ക്‌ ജോലിയെങ്കിൽ ഇന്ന്‌ അത്‌ തീർത്തും അനാകർഷകമായി തീർന്നിരിക്കുകയാണ്‌.

    2001 മാർച്ചിൽ ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്വയം പിരിഞ്ഞുപോകൽ പദ്ധതി നടപ്പിലാക്കി.  ഒന്നരലക്ഷം ജീവനക്കാരാണ്‌ ഈ പദ്ധതി പ്രകാരം ബാങ്കുകളിൽ നിന്നും പിരിഞ്ഞുപോയത്‌. 2001 ജൂണിൽ അന്നത്തെ ഭരണകക്ഷിയായിരുന്ന BJP സർക്കാർ ബഡ്ജറ്റ്‌ അവതരണ വേളയിൽ BSRB പിരിച്ചുവിട്ടു.  തുടർന്ന്‌ ബാങ്കുകളിൽ നിയമനങ്ങൾ പൂർണ്ണമായും നിലച്ചു.  തൊഴിൽ ശക്തിയിലെ കുറവ്‌ ബാങ്കുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ തുടങ്ങി. ശാഖകളിൽ ജീവനക്കാരില്ലാതെ വന്നതിനാൽ കുറവ്‌ ചെയ്യപ്പെട്ടത്‌ സാധാരണക്കാരുടെ സേവനമാണ്‌. നിലവിലുള്ള ജീവനക്കാരെ വലിച്ചു നീട്ടിയും അടിച്ചു പരത്തിയും പരമാവധി ചൂഷണം ചെയ്യുന്ന ഒരു സമ്പ്രദായം ബാങ്കുകളിലാകെ നടപ്പിലായി. കുറച്ച്‌ ജീവനക്കാരെ വിനിയോഗിച്ച്‌ കൂടുതൽ ബിസ്സിനസ്സ്‌ നേടുക, അഥവാ ബിസിനസ്സ്‌ വർദ്ധിപ്പിക്കുകയെന്നതായി ബാങ്കുകളുടെ ലക്ഷ്യം.  അതിന്റെ ഭാഗമായി വൻകിട ഇടപാടുകാരിൽ കേന്ദ്രീകരണം നടന്നു. ചെറുകിട വായ്പകൾ, കാർഷിക വായ്പകൾ, വിദ്യഭ്യാസ വായ്പ എന്നിവ ബാങ്കുകൾ ഉപേക്ഷിക്കാൻ തുടങ്ങി. പരമാവധി ജോലികൾ പുറം കരാർ സംരംഭങ്ങളായി നിർവ്വഹിക്കാൻ കൂടി ആരംഭിച്ചതോടെ ഇന്ത്യൻ ബാങ്കിംഗ്‌ വ്യവസ്ഥയുടെ തനിമയും വിശ്വാസ്യതയും നഷ്ടപ്പെടാൻ ആരംഭിച്ചു.

    ബി.എസ്‌.ആർ.ബി പുന:സ്ഥാപിച്ച്‌ നിയമന പ്രക്രിയ സുതാര്യമാക്കണമെന്ന BEFI തുടങ്ങിയ സംഘടനകളുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ ഐ.ബി.പി.എസ്‌ (Indian Banking Personnel Selection) എന്ന ഒരു സ്വകാര്യ ഏജൻസിക്ക്‌ ബാങ്കുകളിലെ നിയമനങ്ങൾക്കുള്ള ചുമതല ഏൽപ്പിച്ചിരിക്കുകയാണ്‌.   ഈ ഏജൻസിയിലൂടെയുള്ള നിയമന പ്രക്രിയ വേണ്ടത്ര ഫലപ്രദമായല്ല മുന്നോട്ടുപോകുന്നത്‌. ഒരേ ഉദ്യോഗാർത്ഥികൾക്ക്‌  ഒന്നിലേറെ ബാങ്കുകളിൽ നിയമനം ലഭിക്കുന്നതിനാൽ ഒഴിവുകൾ പൂർണ്ണമായി നികത്തപ്പെടുന്നില്ല.   സ്വകാര്യ ഏജൻസി എന്നതുകൊണ്ട്‌ തന്നെ സുതാര്യതയും വിശ്വസനീയതയും കുറവാണ്‌.  സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും സബ്സിഡിയറി ബാങ്കുകളും ഇപ്പോഴും പ്രത്യേക പരീക്ഷ നടത്തിയാണ്‌ ജീവനക്കാരെ നിയമിക്കുന്നത്‌. സർക്കാർ നിയന്ത്രണത്തിലുള്ള ബി.എസ്‌.ആർ.ബി പുന:സ്ഥാപിക്കുക എന്നത്‌ മാത്രമാണ്‌ ശരിയായ പരിഹാര മാർഗ്ഗം.

ക്യാംപസ്‌ നിയമനങ്ങൾ

    സ്വകാര്യ ഐ.ടി കമ്പനികൾ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിന്‌ രാജ്യത്തെ പ്രധാനപ്പെട്ട ക്യാംപസുകൾ കേന്ദ്രീകരിച്ച്‌ നിയമനങ്ങൾ നടത്തിവരാറുണ്ട്‌.  ഈ മാതൃക നടപ്പിലാക്കുന്നതിനാണ്‌ പല ബാങ്കുകളും ഇപ്പോൾ ശ്രമിച്ചു വരുന്നത്‌. ചുരുക്കം ചില കോളേജുകളിൽ നിന്ന്‌  മാത്രമായി ക്യാംപസ്‌ നിയമനങ്ങൾ നടക്കുന്നത്‌ മറ്റ്‌ കോളേജുകളിൽ പഠനം നടത്തുന്ന അർഹതയുള്ള ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു. അതോടൊപ്പം സംവരണ തത്വങ്ങളും അട്ടിമറിക്കപ്പെടുന്നു. കോളേജുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളില്ല. ഉദ്യോഗാർത്ഥികളോടുള്ള വിവേചനങ്ങളും സാമൂഹ്യ നീതിയില്ലായ്മയും ക്യാമ്പസ്‌ നിയമനങ്ങളുടെ പ്രധാന ദോഷഫലങ്ങളാണ്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ക്യാംപസ്‌ നിയമനത്തിന്‌  കേരളത്തിലെ മൂന്നു കോളേജുകളെ മാത്രമായി നിശ്ചയിച്ചതിനെതിരെ  കൊച്ചി സർവ്വകലാശാലയിലെ ടഎക വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയും കോടതി അവർക്കനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു.   പൊതു നിയമനങ്ങളിൽ സംവരണ തത്വങ്ങളും അവസര സമത്വവും അട്ടിമറിക്കുന്ന നിയമന പ്രക്രിയ ഒരു പൊതുമേഖലാ സ്ഥാപനം നടപ്പിലാക്കുന്നതിനെതിരെ കോടതി നിശിതമായ വിമർശനം നടത്തി.  എന്നാൽ  ടുലരശമഹശലെറ ഇമലേഴീ​‍ൃ​‍്യ എന്ന പേരിൽ പല പൊതുമേഖലാ ബാങ്കുകളും ഇന്നും ക്യാംപസ്‌ നിയമനം നടത്തിവരുന്നുണ്ട്‌.  ഇങ്ങിനെ നിയമനം തേടുന്ന ഉദ്യോഗാർത്ഥികളാകട്ടെ സാധാരണ ശാഖകളിൽ  മറ്റ്‌ ജീവനക്കാർ ചെയ്യുന്ന ഗുമസ്ത ജോലികൾ തന്നെയാണ്‌ നിർവ്വഹിച്ചു വരുന്നത്‌.

സ്വകാര്യ സർവ്വകലാശാലയിലൂടെയുള്ള നിയമനം

    മണിപ്പാൽ സർവ്വകലാശാലയും ബാങ്കുകളും സംയുക്തമായി നടത്തുന്ന സ്വാശ്രയ കോഴ്സുകൾ പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌  ഓഫീസർ തസ്തികയിലേക്ക്‌ ചില നവ സ്വകാര്യ ബാങ്കുകൾ നിയമനം നല്കിയിരുന്നു.  ഇപ്പോൾ ബാങ്ക്‌ ഓഫ്‌ ബറോഡ,  ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളും ഫെഡറൽ ബാങ്ക്‌ പോലുള്ള പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഇങ്ങനെയുള്ള നിയമനരീതി അവലംബിക്കുന്നുണ്ട്‌. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക്‌ ഓഫീസർ തസ്തികയിലേക്കാണ്‌ ഈ പദ്ധതിപ്രകാരം നിയമനം ലഭിക്കുന്നത്‌. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ യൂണിവേഴ്സിറ്റിയുടെ കോഴ്സിൽ ചേരാൻ 2 ലക്ഷം മുതൽ 3.5 ലക്ഷം വരെയാണ്‌ ഒരു വർഷത്തെ ഫീസ്‌. ഈ പണം വായ്പയായി ബാങ്കുകൾ നല്കും.  ഒരു വർഷത്തിനു ശേഷം ബാങ്കിൽ ഓഫീസറായി നിയമനം ലഭിക്കുമ്പോൾ എടുത്ത വായ്പ പലിശയോടെ തിരിച്ചടക്കണം.  കോഴ്സ്‌ കാലാവുധി കാലത്ത്‌ ഒരു ചെറിയ സംഖ്യ ബാങ്കുകൾ സ്റ്റൈപ്പെന്റായി നല്കും.  പഠന കാലാവധിയുടെ മൂന്നുമാസം ബാങ്കിൽ ട്രെയിനിയായി ജോലി നോക്കണം.  3 വർഷത്തേക്ക്‌ മറ്റൊരു ജോലിയിലും ചേരുകയില്ല എന്ന ബോണ്ട്‌ ഉദ്യോഗാർത്ഥി നൽകണമെന്നത്‌ മുന്നുപാധിയാണ്‌.   ചുരുക്കത്തിൽ, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ വഴിവിട്ട്‌ സഹായിക്കുന്ന ഒരു സമ്പ്രദായമാണ്‌ ഇക്കാര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ പോലും അനുവർത്തിക്കുന്നത്‌. സ്വയം ഭരണ - സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന ധനാഢ്യരായവർക്ക്‌ ബാങ്ക്‌ ജോലിക്കായി ഒരു പ്രത്യേക കവാടം ഉറപ്പാക്കുന്ന ഈ രീതി മിടുക്കരായ സാധാരണ ഉദ്യോഗാർത്ഥികൾക്ക്‌ ന്യായമായ  അവസരങ്ങൾ നിഷേധിക്കുന്നു.   തുല്യനീതി, സംവരണം, അവസര സമത്വം, മുതലായ ഭരണഘടനാ വ്യവസ്ഥകളെ അവഗണിക്കുന്നു.

നിയമനങ്ങളിലെ ചേരുവ മാറ്റം

ബാങ്ക്‌ ശാഖകളുടെ വർദ്ധനവിനനുസരണമായോ ബിസിനസ്‌ വളർച്ചയുടെ തോതനുസരിച്ചോ ബാങ്കുകളിൽ നിയമങ്ങൾ നടക്കുന്നേയില്ല. കഴിഞ്ഞ രണ്ട്‌ പതീറ്റാണ്ടിനിടയിൽ ബാങ്കുകളുടെ ബിസിനസ്സ്‌ പല മടങ്ങ്‌ വർദ്ധിക്കുകയും ശാഖകളുടെ എണ്ണം ഗണ്യമായി ഉയരുകയുമുണ്ടായി. ദേശസാൽകരണത്തിനു ശേഷം നിയമനം ലഭിച്ചവരെല്ലാം 2005-നു ശേഷം സർവ്വീസിൽ നിന്നു വിരമിച്ചു.   ജീവനക്കാരുടെ എണ്ണത്തിൽ യാതൊരു വർദ്ധനവും ഉണ്ടാകുന്നില്ല എന്നത്‌ വിസ്മയകരമായ യാഥാർത്ഥ്യമാണ്‌.   അതുപോലെ, ജീവനക്കാരുടെ ചേരുവയിൽ വന്ന മാറ്റവും ശ്രദ്ധേയമാണ്‌. സ്വീപ്പർ തസ്തികയിൽ സ്ഥിരം നിയമനം നടത്തുന്നതിൽ എല്ലാ ബാങ്കുകളും പിറകിലാണ്‌. ദിവസക്കൂലി അടിസ്ഥാനത്തിൽ താല്ക്കാലിക ജീവനക്കാരെ നിയോഗിച്ച്‌ നടത്തുന്ന ചൂഷണ രീതി ചില സ്ഥാപനങ്ങളിൽ മനുഷ്യാവകാശ ലംഘനം പോലുമായി തീരുന്നുണ്ട്‌. പ്യൂൺ നിയമന കാര്യത്തിലും ബാങ്കുകൾ വളരെയധികം ഉദാസീനരാകുന്നതായി കാണാം. ക്ളർക്കുമാരുടെ നിയമനം വരുമ്പോഴും വളരെ കർക്കശ സമീപനമാണ്‌ ബാങ്കുകൾ അവലംബിച്ച്‌ വരുന്നത്‌. ഈ തസ്തികകളിൽ നിയമനം നടക്കാത്തതിനാൽ ബാങ്ക്‌ ശാഖയുടെ കൗണ്ടറിൽ വരുന്ന സാധാരണക്കാർക്കുള്ള സർവ്വീസ്‌ ഗണ്യമായി വെട്ടിച്ചുരുക്കുന്നതിന്‌ ഇടയാകുന്നു. മാത്രവുമല്ല, മേൽ പറഞ്ഞ ജോലികൾ ലഭിക്കാൻ സാധ്യതയുള്ള സാധാരണക്കാരുടെ തൊഴിൽ അവസരവും നഷ്ടമാകുന്നു. എന്നാൽ, ഓഫീസർ തസ്തികയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ബാങ്കധികാരികൾ അതീവ തല്പരരാണ്‌. എക്സിക്യൂട്ടീവ്‌ ഉദ്യോഗസ്ഥരുടെ നിയമനക്കാര്യം വരുമ്പോൾ ബാങ്കുകൾ കൂടുതൽ ഉദാരമായ സമീപനം പുലർത്തുന്നതായും കാണാം. നിയമനങ്ങളിലെ ഈ വിചിത്ര നിലപാട്‌ ബോധപൂർവ്വമാണ്‌.     സമ്പന്നരായ ഇടപാടുകാർക്ക്‌ വിശിഷ്ടമായ സേവനം നൽകുന്നതിന്‌ വേണ്ടിയുള്ള സാഹചര്യമൊരുക്കലാണ്‌ ഇത്‌. മാത്രവുമല്ല ഓഫീസർ വിഭാഗത്തെ മാനേജ്മെന്റിന്റെ ഭാഗഭാക്കായി ചിത്രീകരിച്ച്‌ അവർക്ക്‌ അമിത ജോലി ഭാരവും ദീർഘിപ്പിച്ച ജോലി സമയവും അടിച്ചേൽപ്പിക്കുന്ന ശൈലി ബാങ്കുകളിൽ വ്യാപകമാണിന്ന്‌. ഉന്നത എക്സിക്യൂട്ടീവുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്‌ ധൂർത്തും ആഢംബര ചിലവുകളും പെരുകുന്നതായും കാണാം. 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ബാങ്ക്‌ തകർച്ചയുടെ കാരണങ്ങളിലൊന്നായി കണ്ടെത്തിയിട്ടുള്ളത്‌, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും കനത്തതായിരുന്നു എന്നാണ്‌.   ജോലി ചെയ്യുന്നവരെക്കാൾ കൂടുതൽ പേർ ജോലി ചെയ്യിപ്പിക്കുന്നവരാണ്‌.  ഉത്തരവ്‌ നൽകിക്കൊണ്ട്‌ എ.സി. ക്യാബിനിലിരുന്നു ഫോൺ ചെയ്യുന്നവരുടെ ഒരു വൻ പട ബാങ്കുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.  തൊഴിൽ തർക്ക നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വംശനാശം വരുത്തി,  ബാങ്കുകളിൽ നിന്ന്‌ ട്രേഡ്‌ യൂണിയനുകളെ തുരത്തുകയെന്ന സാമ്രാജ്യത്വ അജണ്ടയാണ്‌ ഇന്ത്യയിലെ ബാങ്കുകൾ നടപ്പിലാക്കുന്നത്‌.  യൂണിയനുകളുടെ ക്ഷീണം ഓഫീസർ സംഘടനകളുടെ പ്രവർത്തനങ്ങളെയും ക്ഷയിപ്പിക്കുമെന്നവർക്കറിയാം.

കടന്നുവരുന്നവരുടെ കൊഴിഞ്ഞുപോക്ക്‌

    ബാങ്കുകളിൽ നാമമാത്രമായെങ്കിലും നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾ മറ്റ്‌ ഉദ്യോഗങ്ങൾ ലഭിക്കുന്ന മാത്രയിൽ തന്നെ ബാങ്കുകളിൽ നിന്നും  കൊഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്നതായി കാണാം. പലർക്കും നല്ല ജോലി തേടുന്നതിന്‌ മുമ്പുള്ള ഒരു ഇടത്താവളമാണ്‌ ബാങ്ക്‌ ജോലി. ഉദ്യോഗാർത്ഥികൾ ഇതര മേഖലകളിലേക്ക്‌ പാലായനം നടത്തുന്നതിന്റെ മുഖ്യ കാരണം ബാങ്കുകളിലെ വേതന ഘടനയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശോഷണമാണ്‌. ഒരുവേള സമൂഹത്തിൽ ഏറ്റവും അധികം ശമ്പളം ലഭിച്ചിരുന്ന (ഉയർന്ന വേതന ദീപ്‌ നിവാസികൾ)  വിഭാഗമായിരുന്നു ബാങ്ക്‌ ജീവനക്കാരെങ്കിൽ ഇന്ന്‌ സ്ഥിതിയാകെ മാറി.  കേരളത്തിലെ KSFE എന്ന ധനകാര്യ സ്ഥാപനത്തേക്കാൾ താഴ്ന്ന വേതന ഘടനയാണ്‌ ബാങ്കുകളിൽ ഇന്ന്‌ നിലനിൽക്കുന്നത്‌.  പുതിയ ശമ്പളക്കരാർ കാലാവധി 2012 ഒക്ടോബർ 31-ന്‌ അവസാനിച്ചുവെങ്കിലും മാന്യമായ ഒരു ശമ്പള പരിഷ്കരണം നടപ്പാക്കി ഗുണമേന്മയുള്ള ഒരു തൊഴിൽ ശക്തിയെ ബാങ്കിലേക്ക്‌ ആകർഷിക്കാനുള്ള യാതൊരു കർമ്മ പദ്ധതിയും ബാങ്കുടമകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ്‌ അസോസിയേഷനിൽ (IBA) നിന്നും വരുന്നില്ല.

      മാത്രവുമല്ല, ശമ്പള പരിഷ്കരണ ചർച്ചകളിൽ ജീവനക്കാരുടെ തൊഴിൽ സംസ്ക്കാരത്തിന്‌ മൗലികമായ മാറ്റങ്ങൾ വരുത്തണമെന്ന ബദൽ നിർദ്ദേശമാണ്‌ IBA മുന്നോട്ടു വച്ചിരിക്കുന്നത്‌. പുതിയ തലമുറ ബാങ്കുകളിൽ നിലവിലുള്ള Cost to Company സമ്പ്രദായവും Performance Linked Wages -രീതിയും പൊതുമേഖലാ  ബാങ്കുകളിലും പ്രാവർത്തികമാക്കണമെന്നതാണ്‌ നിർദ്ദേശം.  ഇത്‌ സ്ഥിരം ജോലി സമ്പ്രദായം തന്നെ അവസാനിപ്പിക്കുന്നതിലേക്ക്‌ കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും.  ഓരോ ജീവനക്കാരനും  വ്യത്യസ്ഥമായ ശമ്പള ഘടനയെന്നത്‌ കൂടുതൽ തൊഴിൽ ചൂഷണത്തിനും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനും കാരണമായി തീരും. ഒരു മത്സരാധിഷ്ഠിത തൊഴിൽ സംസ്കാരം  സൃഷ്ടിച്ചുകൊണ്ട്‌ ഒരു സ്ഥാപനത്തിനോടും പ്രത്യേക പ്രതിബദ്ധതയില്ലാത്ത (commitment to the profession, not to the organisation) തൊഴിൽ ശക്തിയെ സജ്ജമാക്കുന്നതിനാണ്‌ അധികാരികളുടെ ശ്രമം.  ജീവനക്കാർ ഒരു ലാവണത്തിൽ നിന്നും മറ്റൊന്നിലേക്ക്‌ യഥേഷ്ടം കൂടുമാറുന്ന സമ്പ്രദായം ബാങ്കിംഗ്‌ പോലുള്ള സേവന മേഖലക്ക്‌ ഒട്ടും അഭികാമ്യമല്ല.

പുറംകരാർ സമ്പ്രദായം വ്യാപകം

    ബാങ്കുകളിലെ കാതലായ ജോലികൾ പുറം കരാർ ഏജൻസികൾക്ക്‌ നല്കരുത്‌ എന്നതാണ്‌ സംഘടനകളും ബാങ്കുടമകളുമായി എത്തിച്ചേർന്നിരിക്കുന്ന കരാർ.  എന്നാൽ ഇന്ന്‌ ബാങ്കുകളിലെ ഏതാണ്ട്‌ എല്ലാ ജോലികളും കരാർ ഏജൻസികൾക്ക്‌ നല്കുന്ന പ്രവണതയാണ്‌ കണ്ടുവരുന്നത്‌. ബാങ്കുകളുടെ തന്ത്രപ്രധാനമായ ജോലികളും രഹസ്യ സ്വഭാവം കാത്ത്‌ സൂക്ഷിക്കേണ്ടതായ കൃത്യങ്ങളും പുറം കരാർ ഏജൻസികൾക്ക്‌ നൽകുന്നത്‌ വ്യവസായത്തിന്റെ തിരിച്ചടികൾക്ക്‌ കാരണമാകും. എക്കൗണ്ട്‌ തുറക്കുന്നതും ചെക്ക്‌ ബുക്ക്‌ നൽകുന്നതും എ.ടി.എം. നടത്തുന്നതുമൊക്കെ പുറം കരാർ ഏജൻസികളാണ്‌ ഇപ്പോൾ നിർവ്വഹിച്ചു വരുന്നത്‌. ഏറ്റവും അവസാനം ബാങ്കുകളിൽ നടപ്പാക്കിയ ചെക്ക്‌ ട്രങ്കേഷൻ സിസ്റ്റം (CTS) പ്രകാരമുള്ള ക്ളിയറിങ്ങ്‌ ജോലി പോലും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച്‌ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ബാങ്കുകൾ മാറിനിൽക്കുകയാണ്‌. ഇന്ത്യയിൽ ചെന്നൈ, മുംബൈ, ഡെൽഹി തുടങ്ങിയ ഗ്രിഡുകളിലാണ്‌ CTS സംവിധാനത്തിലൂടെ ചെക്ക്‌ ക്ളിയറിങ്ങ്‌ പ്രവർത്തനം നടന്നു വരുന്നത്‌. രാജ്യത്തിന്റെ എല്ലാ ശാഖകളിൽ നിന്നുമുള്ള ചെക്കുകളുടെ ഫോട്ടോ (ഇമേജ്‌) മാത്രമാണ്‌ ഗ്രിഡുകളിൽ എത്തിച്ചേരുന്നത്‌. ഈ ഫോട്ടോ രേഖ പ്രകാരമാണ്‌ എല്ലാ ക്ളിയറിങ്ങ്‌ ഇടപാടുകളും നടക്കുന്നത്‌. ഈ മൂന്ന്‌ ഗ്രിഡുകളിലും വലിയ അദ്ധ്വാനഭാരമുണ്ടാവുക സ്വാഭാവികം മാത്രം. വൈവിദ്ധ്യമാർന്ന സംസ്ക്കാരങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥമായ അവധി ദിവസങ്ങളും മറ്റും സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. കൃത്യമായ ഒരു മുന്നൊരുക്കവും നടത്താതെ, മാനദണ്ഡങ്ങളിൽ വ്യക്തതയില്ലാതെ CTS ന്റെ മുഴുവൻ ജോലികളും പുറമെയുള്ള സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരിക്കുന്നതിൽ വലിയ അപകടമാണ്‌ പതിയിരിക്കുന്നത്‌.

    ATM ൽ കറൻസി നിറയ്ക്കുന്ന ജോലിയും പുറം കരാർ ഏജൻസികൾക്ക്‌ നൽകുക വഴി കള്ളനോട്ട്‌ പ്രചരിപ്പിക്കാനുള്ള ഒരു ഉറവിടമാണ്‌ തുറന്ന്‌ വെക്കപ്പെട്ടിട്ടുള്ളത്‌. ATM ൽ നിറയ്ക്കാനായി ബാങ്കുകളിൽ നിന്നും നൽകുന്ന അതേ കറൻസികൾ തന്നെ അവയിൽ നിക്ഷേപിക്കുന്നില്ലെന്ന്‌ മാത്രമല്ല ലഭിക്കുന്ന മുഴുവൻ തുകയും ATM ൽ നിറക്കാതെ തിരിമറി ചെയ്യുന്ന സ്ഥിതിയും വ്യാപകമാണിന്ന്‌.  ഇന്ത്യൻ ബാങ്കിംഗ്‌ വ്യവസ്ഥയുടെ എല്ലാ വിശുദ്ധിയും കളഞ്ഞ്‌ കുളിക്കുന്ന സമീപനമാണ്‌ വ്യാപകമായ ഔട്ട്‌ സോഴ്സിങ്ങിലൂടെ നടപ്പാക്കപ്പെടുന്നത്‌. സേവന കാര്യങ്ങളിൽ കുറവുണ്ടാകുമ്പോൾ  ഇടപാടുകാർ ശാഖകളിൽ വന്ന്‌ പരാതി ഉന്നയിച്ചാൽ പ്രസ്തുത ജോലി ഔട്ട്‌ സോഴ്സ്‌ ചെയ്തിരിക്കുന്നു എന്നാണ്‌ ബാങ്ക്‌ ശാഖകളുടെ വിശദീകരണം. എന്നാൽ അദൃശ്യനായ പുറം കരാർ ഏജൻസിയെ കണ്ടെത്താനാകാതെ ഇടപാടുകാർ വലഞ്ഞ്‌ നടക്കുന്ന ദുരനുഭവങ്ങൾ സർവ്വസാധാരണമായി തീരുന്ന സ്ഥിതിയാണ്‌ ഇന്ന്‌ ബാങ്കുകളിൽ നിലനിൽക്കുന്നത്‌. ATM സെക്യൂരിറ്റി, സ്വീപ്പർ, പ്യൂൺ തസ്തികകളുടെ ജോലികളും വ്യാപകമായ വിധം പുറം കരാർ ഏജൻസികൾക്കാണ്‌ നൽകിയിട്ടുള്ളത്‌. തന്മൂലം അവയിലുണ്ടാകുന്ന കുറവുകളും പിഴവുകളും ബാങ്കുകളുടെ കാര്യക്ഷമതയെ മാത്രമല്ല വിശ്വാസ്യതയെയും  ബാധിക്കുന്നതായി തീർന്നിരിക്കുന്നു. പുറം കരാർ ഏജൻസിക്ക്‌ ബാങ്കുകൾ വൻ തുക നൽകുകയും, എന്നാൽ യഥാർത്ഥ തൊഴിലാളിക്ക്‌ തുച്ഛമായ കൂലി ലഭ്യമാക്കുകയും ചെയ്യുന്ന ഒരു ചൂഷണ മുഖവും ഈ പ്രശ്നത്തിൽ അന്തർലീനമായിട്ടുണ്ട്‌. ബാങ്കുകളിൽ തന്നെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെയോ ഭരണ കക്ഷി രാഷ്ട്രീയക്കാരുടേയോ ബിനാമികളാണ്‌ മിക്ക പുറം കരാർ ഏജൻസിയുടെയും നടത്തിപ്പുകാർ എന്നുകൂടി തിരിച്ചറിയുമ്പോഴാണ്‌ ഔട്ട്‌ സോഴ്സിങ്ങ്‌ കൊള്ളയുടെ യഥാർത്ഥ ഉദ്ദേശ്യം ബോധ്യമാകുക.

ദൈന്യംദിന ബാങ്കിടപാടുകളും സ്വകാര്യ ഏജൻസിക്ക്‌

    ബാങ്കുകളിലെ അക്കൗണ്ട്‌ തുടങ്ങൽ, പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, സ്ഥിരം നിക്ഷേപങ്ങൾ,  വായ്പകൾ, RTGS ഡെബിറ്റ്‌ കാർഡുകൾ, ക്രെഡിറ്റ്‌ കാർഡുകൾ, ഇൻഷുറൻസ്‌, പെൻഷൻ, മ്യൂച്ചൽ ഫണ്ട്‌ തുടങ്ങിയ മുഴുവൻ പണികളും സ്വകാര്യ ഏജൻസികൾ മുഖേന നടപ്പിലാക്കാനുള്ള പുതിയ ഒരു പദ്ധതി ബാങ്കുകൾ നടപ്പിലാക്കി വരികയാണ്‌.  എല്ലാ പ്രതിലോമകരമായ പദ്ധതികളൂം നടപ്പിലാക്കുമ്പോൾ  പറയാറുള്ളതുപോലെ സാമ്പത്തികമായ ഉൾച്ചേർക്കലിനുവേണ്ടി എന്നതാണ്‌ ഈ പദ്ധതിയെ സംബന്ധിച്ചുമുള്ള അധികാരികളുടെ ഭാഷ്യം.  അതിന്റെ ഭാഗമായി കേരളത്തിലെ സംസ്ഥാനതല ബാങ്കേ​‍്ഴ്സ്‌ കമ്മിറ്റിയുടെ കൺവീനറായ കനറാ ബാങ്ക്‌ ഇക്കഴിഞ്ഞ ഡിസംബർ 23-ന്‌ കേരളത്തിൽ പ്രസ്തുത പദ്ധതിക്ക്‌ തുടക്കം കുറിച്ചു.  തിരുവനന്തപുരത്ത്‌ നേമത്തെ അക്ഷയ ഏജൻസിയിലൂടെയാണ്‌ പദ്ധതി ആരംഭിച്ചിരിക്കുന്നത്‌.  ഇതിലൂടെ ഒരു ഇടപാടുകാരന്‌ എല്ലാ ബാങ്കിടപാടുകളും നടത്തുന്നതിന്‌ സാധിക്കും. ആധാർ കാർഡിലൂടെയും നാഷണൽ  പോപ്പുലേഷൻ റെക്കാർഡ്സിൽ (NPR)  റെജിസ്റ്റർ ചെയ്തവർക്കും ഈ പദ്ധതിയിലൂടെ ഇടപാടു നടത്താം.  ആദ്യം കനറാ ബാങ്കും തുടർന്ന്‌ എല്ലാ ബാങ്കുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.  അക്ഷയ ഏജൻസിയെ കൂടാതെ രാജ്യത്തെ രണ്ട്‌ പ്രമുഖ കുത്തക കമ്പനികളും ഇത്തരത്തിലുള്ള ബാങ്ക്‌ പ്രവർത്തി നിർവ്വഹിക്കാനായി അനുമതി നല്കിയിട്ടുണ്ട്‌.  ഏജൻസികളിലൂടെ നടത്തുന്ന ഒരു പണമിടപാടിനും ബാങ്കുകൾക്ക്‌ ഉത്തരവാദിത്വമുണ്ടാവുകയില്ല.  ചുരുക്കത്തിൽ,  സാധാരണക്കാരായ ഇടപാടുകാരെ ബാങ്ക്‌ ശാഖകളിൽ നിന്നും പുറത്താക്കിക്കൊണ്ട്‌ അവരെ അനാഥരാക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്‌.   അവരുടെ ഇടപാടുകളുടെ സുരക്ഷിതത്വവും നഷ്ടപ്പെടും.  അതോടൊപ്പം 1991 മുതൽ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയെ വിദേശ കുത്തകൾക്ക്‌ അടിയറവെക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോല്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന തൊഴിലാളി സംഘടനകളെ ക്ഷയിപ്പിക്കലും ഒരു പ്രധാന ലക്ഷ്യമാണ്‌.

    ബാങ്ക്‌ കൗണ്ടറിലൂടെയും ക്യാബിനിലൂടെയും ഇടപാടുകാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സ്വകാര്യ ഇൻഷുറൻസ്‌ ഉല്പന്നങ്ങൾ ഭീമമായ തട്ടിപ്പിലേക്കാണ്‌ നീങ്ങുന്നത്‌.  ഇൻഷുറൻസ്‌ കമ്പനി ക്ളെയിം നിഷേധിക്കുമ്പോൾ ബാങ്കുകളും കൈയൊഴിയുന്നു.  ഇൻഷുറൻസിൽ ചേർക്കാൻ നിർബന്ധിച്ച മാനേജരും മാർക്കറ്റിംഗ്‌ ഓഫീസറും അപ്പോഴേക്കും സ്ഥലം മാറിപ്പോയിരിക്കും.  ഇടപാടുകാർ ഒംബുഡ്സ്മാന്റെ തിണ്ണ നിരങ്ങി,  അടച്ച പ്രീമിയം നഷ്ടപ്പെട്ട്‌ നക്കാപ്പിച്ച എക്സ്ഗ്രേഷ്യയും വാങ്ങി മടങ്ങേണ്ടി വരുന്നു.  ബാങ്കുകൾ വിൽക്കുന്ന ഉല്പന്നങ്ങൾക്ക്‌ ബാങ്കുകൾ ഉത്തരവാദിത്വം ഏൽക്കാത്തത്‌ വിശ്വാസ വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. 

   
ബാങ്കിംഗ്‌ എന്നത്‌ സുപ്രധാനമായൊരു സേവനരംഗമാണ്‌. വിശ്വാസ്യതയിൽ പടുത്തുയർത്തപ്പെട്ട ഒരു മഹനീയ സംരംഭം. പറയുന്നത്‌ പ്രാവർത്തികമാക്കിയാലേ വിശ്വസനീയത പരിപാലിക്കാനാകൂ. മനുഷ്യ സാന്നിദ്ധ്യമാണ്‌ സേവന മേഖലയെ കൂടുതൽ ഊഷ്മളമാക്കുന്ന ഘടകം. എന്നാൽ തൊഴിൽ ശക്തിയെ ലഘൂകരിക്കുക എന്നതാണ്‌ സർക്കാരിന്റെയും ബാങ്കധികാരികളുടെയും പുതിയ ലക്ഷ്യം. പ്രതിബദ്ധതയിലൂടെ നേടിയെടുക്കാനാവുന്ന ഒന്നാണ്‌ വിശ്വസനീയത. പക്ഷേ പ്രതിബദ്ധതയില്ലാത്ത ഒരു തൊഴിൽ ശക്തിയെ സൃഷ്ടിക്കലാണ്‌ ബാങ്കുകളിലെ മാനുഷിക വികസന ഡിപ്പാർട്ടുമെന്റുകൾ ഏറ്റെടുത്തിട്ടുള്ള ദൗത്യം. ന്യായമായ ലാഭം നേടുക എന്നത്‌ പാപമല്ല. പക്ഷേ എങ്ങിനെയും ലാഭം തേടാനുള്ള വ്യഗ്രതമൂലം, മൂല്യങ്ങളിൽ നിന്നും മാന്യതയിൽ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ്‌ ബാങ്കുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. കുബേരന്മാരെയല്ല, ശതകോടി സാധാരണക്കാരെയാണ്‌ ഇതുമൂലമുണ്ടാകുന്ന ദുരനുഭവങ്ങൾ തേടിയെത്തുക.  അരാജകത്വത്തിലേക്കുള്ള മടക്കയാത്രയാണിത്‌.  ഇതൊരു തത്വശാസ്ത്രവും നയപരിപാടിയുമാണ്‌.  ഈ നയങ്ങളിൽ കോൺഗ്രസ്സിനും ബിജെപിക്കും ഏകമനസ്സാണ്‌.   ഇരുവരും ഒരുപോലെ താലോലിക്കുന്ന നയസംഹിതയാണിത്‌.  ഈ നയങ്ങൾക്കെതിരായ ഒരു അവകാശ പത്രികയാണ്‌ ബാങ്കു ജീവനക്കാർ മുന്നോട്ടുവെക്കുന്നത്‌.  നമുക്ക്‌ പ്രതിരോധം സൃഷ്ടിക്കണം.

    ജനകീയ ബാങ്കിംഗിനു മേൽ അവസാന ആണിയടിക്കുന്നതിന്‌ മുമ്പായി പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂട്ടായ്മ രൂപപ്പെടുത്തുക എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗ്ഗം. മനുഷ്യ കൂട്ടായ്മയ്ക്ക്‌ ഏതു ജനവിരുദ്ധ നയത്തേയും തിരുത്തിക്കാനാകുമെന്നതിന്‌ ചരിത്രമാണ്‌ സാക്ഷ്യം.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌


വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

Saturday, February 15, 2014

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകൾ ഒരു രാജ്യത്തിന്റെ സാമ്പത്തിക മികവിന്റെ പ്രതീകങ്ങളാണ്‌. നാടിന്റെ വിഭവ സ്രോതസ്സുകൾ സമാഹരിക്കപ്പെടുന്ന രാഷ്ട്ര ഖജനാവായി അവ അറിയപ്പെടുന്നു. ജനങ്ങളുടെ ജീവിത സമ്പാദ്യം സമാഹരിക്കപ്പെടുന്ന ഒരു ഇടമെന്ന നിലയിൽ അവയ്ക്ക്‌ സമ്പദ്ഘടനയിൽ തന്ത്രപ്രധാനമായ  സ്ഥാനമാണുള്ളത്‌. ഒരു രാജ്യത്തിന്റെ വികസന നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെ നിർണ്ണയിക്കുന്നത്‌ ബാങ്കുകളിൽ നിലനിൽക്കുന്ന ധനസഞ്ചയസ്രോതസ്സിന്റെ അളവാണ്‌. തന്മൂലം ബാങ്കുകളുടെ ഉടമസ്ഥാവകാശം ആരുടെ കൈകളിൽ എന്നത്‌ മർമ്മ പ്രധാനമാണ്‌.   കാരണം ബാങ്കുകളെ നിയന്ത്രിക്കുന്നവരുടെ മനോഭാവവും താല്പര്യവും പ്രകാരമാണ്‌ ബാങ്കിംഗ്‌  വിഭവങ്ങളുടെ വിനിയോഗം നിർവ്വഹിക്കപ്പെടുക.

2008ലെ ലോക സാമ്പത്തിക കുഴപ്പം ബാങ്കുകളുടെ പ്രാധാന്യത്തെ കുറിച്ചും അവയുടെ ഉടമസ്ഥതയെക്കുറിച്ചും സുവ്യക്തമായ പാഠങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. പ്രതിസന്ധിയെ തുടർന്ന്‌ അമേരിക്കയിൽ മാത്രം 478 ബാങ്കുകളാണ്‌ തകർന്നടിഞ്ഞു വീണത്‌. മൂലധനത്തിന്റെ അപര്യാപ്തയോ ടെക്നോളജിയുടെ അഭാവമോ അല്ലായിരുന്നു ഈ  തകർച്ചക്ക്‌ വഴിയൊരുക്കിയത്‌. തകർന്നടിഞ്ഞ ബാങ്കിങ്ങ്‌ സ്ഥാപനങ്ങളെല്ലാം അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സ്വകാര്യ മേഖലാ ബാങ്കുകളായിരുന്നു. സർക്കാർ നിയന്ത്രണമില്ലാത്ത ഈ കാസിനോ ബാങ്കുകൾ  ജനതാല്പര്യം പരിഗണിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട്‌ ഊഹക്കച്ചവടത്തിലേർപ്പെട്ടെതിന്റെ ബാക്കി പത്രമാണ്‌ ബാങ്ക്‌ തകർച്ച. ധനമേഖലയുടെ നിയന്ത്രണം കമ്പോളത്തിനും കോർപ്പറേറ്റുകൾക്കും ചൂതാട്ടക്കാർക്കും  വിട്ടുകൊടുത്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തിനെ കുറിച്ച്‌ ഈ ദുരനുഭവങ്ങൾ വേണ്ടുവോളം പറഞ്ഞുതരുന്നുണ്ട്‌. ഇതിനെ തുടർന്നാണ്‌ മുതലാളിത്ത രാജ്യങ്ങളിൽ പോലും ബാങ്കുകളുടെ പ്രവർത്തനങ്ങൾക്ക്‌ മേൽ സാരമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന ബോധം ഉയർന്നു വന്നിട്ടുള്ളത്‌. മറ്റൊന്ന്‌, ധനമേഖലയുടെ വളർച്ചാനിരക്ക്‌ കൊണ്ടുമാത്രം സമ്പദ്‌ ഘടന അഭിവൃദ്ധിപ്പെടുമെന്നോ സാമാന്യജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നോ ഉറപ്പിക്കാനാകില്ല എന്നതാണ്‌.

സൈപ്രസ്‌ അനുഭവത്തിന്റെ സാരാംശം

കോർപ്പറേറ്റ്‌-വിദേശ ബാങ്കുകളുടെ പ്രവർത്തനങ്ങളിലുള്ള വിധ്വംസക - നിയമവിരുദ്ധ ഉള്ളടക്കം ജനവിശ്വാസം നഷ്ടപ്പെടുത്തും വിധമുള്ളതാണ്‌. HSBC എന്ന കൂറ്റൻ അന്താരാഷ്ട്ര ബാങ്ക്‌ തീവ്രവാദ പ്രവർത്തനങ്ങൾക്കും മയക്കു മരുന്നു വ്യാപാരികൾക്കും ക്രിമിനലുകൾക്കും വായ്പ നൽകി വരുന്നു. ബാങ്ക്‌ അക്കൗണ്ടുകളുടെ രഹസ്യ സ്വഭാവം പോലും ഇത്തരം സ്ഥാപനങ്ങളിൽ ജലരേഖയായി തീര്‍ന്നുകഴിഞ്ഞു. സൈപ്രസ്‌ എന്ന കൊച്ചു രാജ്യത്ത്‌ വിദേശ മൂലധനത്തെ ആകർഷിക്കാൻ നടത്തിയ പരിഷ്കരണങ്ങളുടെ നീക്കിബാക്കി നമ്മുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമായതാണ്‌. നികുതി രഹിത സ്വർഗ്ഗം വാഗ്ദാനം നൽകി വിദേശ മൂലധനത്തെ സ്വാഗതം ചെയ്തതോടെ ആ രാജ്യത്തെ ബാങ്കുകളിലേക്ക്‌ കള്ളപ്പണം പ്രവഹിക്കാൻ തുടങ്ങി. കള്ളപ്പണത്തെ വെളുപ്പിച്ച്‌ നിയമവിധേയമാക്കി സ്വന്തം രാജ്യങ്ങളിലേക്ക്‌ തിരികെ കൊണ്ടുപോകാൻ, ആഗോള കുത്തകകൾക്ക്‌, അവിടത്തെ ബാങ്കുകൾ അനുവാദം നല്കി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സൈപ്രസിലെ ബാങ്കുകൾക്ക്‌ പിടിച്ചു നില്‍ക്കാനായില്ല. ഒടുവിൽ ബാങ്കു നിക്ഷേപത്തിന്‌ നികുതി ഈടാക്കുക എന്ന വിചിത്ര നിയമം തന്നെ കൊണ്ടു വരാൻ അധികാരികൾ സന്നദ്ധരായി. തുടർന്ന്‌ 2013 മാർച്ചിൽ സൈപ്രസിലെ ബാങ്കുകളെല്ലാം രണ്ടാഴ്ചക്കാലത്തേക്ക്‌ പൂട്ടിയിട്ടു. മാർച്ച്‌ 28ന്‌ ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ബാങ്കിടപാടുകൾക്ക്‌ നിയന്ത്രണം കൊണ്ടു വന്നു. പടിഞ്ഞാറൻ ബാങ്കിംഗ്‌ മാതൃക അന്ധമായി പിന്തുടരുന്നതിൽ വൻ അപടകടമുണ്ടെന്ന മുൻ റിസർവ്വ്‌ ബാങ്ക്‌ ഗവർണ്ണർ ഡോ. വൈ. വി. റെഡ്ഡിയുടെ നിഗമനങ്ങൾക്കുള്ള ഒന്നാന്തരം തെളിവാണ്‌, സൈപ്രസിലെ സംഭവവികാസങ്ങൾ.

ഇന്ത്യയിലെ ബാങ്ക്‌ വിദേശവൽക്കരണ പദ്ധതി

വിദേശ ബാങ്കുകളുടേതായി 334 ബാങ്കു ശാഖകളാണ്‌ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നത്‌. ഇവയിൽ 316 എണ്ണവും മെട്രോ പൊളിറ്റൻ നഗരങ്ങളിലും പട്ടണപ്രദേശങ്ങളിലുമാണ്‌. വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുദ്ദേശിച്ചുകൊണ്ട്‌ കേന്ദ്ര സർക്കാർ തന്നെ വലിയ പ്രോത്സാഹനങ്ങളാണ്‌ നൽകി വരുന്നത്‌. 2004ൽ  ഇന്ത്യൻ സ്വകാര്യ ബാങ്കുകളിൽ 74% വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്ന നയം അന്നത്തെ ബി.ജെ.പി. സർക്കാർ ആവിഷ്ക്കരിക്കുകയുണ്ടായി. 2009 ഏപ്രിൽ 1 മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള  ബാങ്ക്‌ വിദേശ വൽക്കരണ പദ്ധതിയുടെ ഒരു റോഡ്‌ മാപ്പും പിന്നീട്‌ തയ്യാറാക്കി. എന്നാൽ 2008ലെ ലോക സാമ്പത്തിക തകർച്ചയും വിദേശ ബാങ്കുകളുടെ പതനവും ലോകകുത്തകകളുടെ ഇന്ത്യൻ അധിനിവേശ മോഹങ്ങൾക്ക്‌ വിലങ്ങുതടിയായി. ഈ പഴയ വീഞ്ഞാണ്‌ ഇപ്പോൾ വീണ്ടും പുതിയ കുപ്പിയിലാക്കി ഇന്ത്യയിൽ  വിൽക്കാൻ ഉദ്ദേശിക്കുന്നത്‌. 2013 ഒക്ടോബർ 22ന്‌ വാഷിങ്ങ്ടണിൽ ചെന്ന്‌ റിസർവ്വ്‌ ബാങ്കിന്റെ പുതിയ ഗവർണ്ണർ പ്രഖ്യാപിച്ചത്‌, ഇന്ത്യൻ സ്വകാര്യ ബാങ്കുകളെ ഏറ്റെടുക്കാൻ വിദേശ കുത്തക ബാങ്കുകൾക്ക്‌ എല്ലാ സൗകര്യങ്ങളും നൽകുമെന്നായിരുന്നു. തുടർന്ന്‌ നവംബർ 6-നു തന്നെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ബാങ്ക്‌ വിദേശവല്‍ക്കരണ പദ്ധതിയുടെ ഒരു കർമ്മ രേഖ പുറത്തിറക്കി.  വിദേശ ബാങ്കുകൾക്കും അവയുടെ ഉപസ്ഥാപനങ്ങൾക്കും  (wholly owned subsidiaries) ഇന്ത്യൻ സ്വകാര്യ ബാങ്കുകളെ യഥേഷ്ടം ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമാണ്‌ ഈ രേഖ വിഭാവനം ചെയ്യുന്നത്‌. ഈ സാഹചരം പ്രയോജനപ്പെടുത്തിയാണ്‌ ഈയിടെ ഫെഡറൽ ബാങ്ക്‌, ആക്സിസ്‌ ബാങ്ക്‌ എന്നീ സ്വകാര്യ ബാങ്കുകളിൽ 74% വരെ വിദേശ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കുന്ന നടപടികളുമായി നീങ്ങുന്നതെന്നു കാണാം. ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ പ്രക്രിയ ത്വരിതപ്പെടുത്തുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ ബാങ്കിങ്ങ്‌ സംവിധാനത്തി​ന്മേലുള്ള സമ്പൂർണ്ണമായ വിദേശാധിപത്യമാണ്‌ കോർപ്പറേറ്റ്‌ കുത്തകകളുടെ യഥാർത്ഥ ലക്ഷ്യമെന്ന്‌ തിരിച്ചറിയാനാകും.

പുത്തൻ തലമുറ ബാങ്കുകൾ - ഇന്ത്യൻ അനുഭവം

വിദേശ ബാങ്കുകളുടെ മാതൃകയിലും അവയുടെ പ്രവർത്തന ഉള്ളടക്കത്തിന്‌ സമാനമായും 1990കളിൽ ഇന്ത്യയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ്‌ പുത്തൻ തലമുറ ബാങ്കുകൾ അഥവാ നവസ്വകാര്യ ഹൈടെക്‌  ബാങ്കുകൾ. ഇവയിൽ Gobal Trust Bank‌, ടൈംസ്‌ ബാങ്ക്‌ എന്നിവ പിടിച്ചു നില്ക്കാനാകാതെ തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞുപോയി.  ICICI ബാങ്ക്‌, HDFC ബാങ്ക്‌, AXIS ബാങ്ക്‌, Indus Ind ബാങ്ക്‌, കൊടക്മഹീന്ദ്രാ ബാങ്ക്‌, ING വൈശ്യ ബാങ്ക്‌ തുടങ്ങി അവശേഷിക്കുന്ന നവ സ്വകാര്യ ബാങ്കുകളിലെ മഹാഭൂരിപക്ഷം ഓഹരികളും വിദേശികളുടേതാണ്‌.

ബാങ്ക്‌                     വിദേശ ഓഹരി പങ്കാളിത്തം

ICICI ബാങ്ക്‌                 66.3%
HDFC ബാങ്ക്                45.6%
ING വൈശ്യ ബാങ്ക്‌                 67.3%
Indus Ind ബാങ്ക്‌                 68.5%
Axis ബാങ്ക്‌                 62.1%

സ്വകാര്യ ബാങ്കുകളിൽ 74% വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിച്ചിട്ടുള്ളതിനാൽ ഈ ബാങ്കുകൾക്കു പുറമെ പഴയ തലമുറയിൽപ്പെട്ട സ്വകാര്യ ബാങ്കുകളായ ഫെഡറൽ ബാങ്ക്‌, സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌, കാത്തലിക്‌ സിറിയൻ ബാങ്ക്‌, ധനലക്ഷ്മി ബാങ്ക്‌ എന്നിവയിലും ഉയർന്ന തോതിൽ പ്രത്യക്ഷ വിദേശ നിക്ഷേപം നിലനില്ക്കുന്നതായി കാണാം. ഈ ഉയർന്ന ഓഹരി പങ്കാളിത്തം ബാങ്കുകളുടെ ഡയറക്ടർ ബോർഡ്‌ ചേരുവയിലും മാറ്റങ്ങളുണ്ടാക്കുന്നു. തുടർന്ന്‌ ഈ ബാങ്കുകളുടെ പ്രവർത്തന ഉള്ളടക്കം പൂർണ്ണമായും വരേണ്യ പക്ഷപാതിത്വത്തിലേക്ക്‌ തെന്നി മാറിയിട്ടുണ്ട്‌. വിദേശബാങ്കുകളിലെ ഉന്നതപദവിയിലിരുന്ന ഉദ്യോഗസ്ഥർ ഫെഡറൽ ബാങ്ക്‌, കാത്തലിക്‌ സിറിയൻ ബാങ്ക്‌ എന്നിവയുടെ മാനേജിംഗ്‌ ഡയറക്ടർമാരായി നിയമിക്കപ്പെടുന്നത്‌ യാദൃശ്ചികമല്ല. 2012 ഡിസംബർ 18ന്‌കോൺഗ്രസ്‌-ബി.ജെ.പി. പിന്തുണയോടെയും, ഇടതുപക്ഷ എതിർപ്പോടെയും, ഇന്ത്യൻ പാർലിമെന്റ്‌ പാസ്സാക്കിയ ബാങ്കിങ്ങ്‌ നിമയഭേദഗതി ബിൽ ജനകീയ ബാങ്കിങ്ങിന്റെ മരണമണി മുഴക്കുന്നതാണ്‌. കേന്ദ്ര സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ ലഭ്യമായതിനാൽ സാധാരണ ജനങ്ങളെ വകഞ്ഞു മാറ്റി,  ബാങ്കുകളെ സമ്പന്ന വിഭാഗത്തിന്റേതാക്കി തീർക്കുന്ന ഒരു ബാങ്കിങ്ങ്‌ സമ്പ്രദായമാണ്‌ പടിപടിയായി നവസ്വകാര്യ ബാങ്കുകൾ മുഖാന്തിരം ഇന്ത്യയിൽ നടപ്പാക്കി വരുന്നത്‌.  അതിന്‌ കളമൊരുക്കാൻ കാലേക്കൂട്ടി ജനങ്ങളുടെ ജീവിത പങ്കാളികളായി ഇതിനകം മാറിക്കഴിഞ്ഞിട്ടുള്ള നാട്ടിലെ സഹകരണ ബാങ്കുകളെ തച്ചുതകർക്കാൻ ഭരണഘടന ഭേദഗതി ചെയ്യുന്നു;  പ്രകാശ്‌ ബക്ഷി കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നു.  ഗ്രാമജനതയുടെ കൂടപ്പിറപ്പായി മാറിയ റീജണൽ റൂറൽ ബാങ്കുകളെ വരിഞ്ഞു മുറുക്കുന്നു.

ക്രമക്കേടുകളിൽ ഒന്നാമതെത്തുന്നവർ

നവ സ്വകാര്യ ബാങ്കുകളുടെ തനിനിറം  വെളിപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങൾ കഴിഞ്ഞ രണ്ടുപതീറ്റാണ്ടിനിടയിൽ നാം കണ്ടുകഴിഞ്ഞു.   KYC (Know Your Customer) വ്യവസ്ഥകൾ നിർബാധം ലംഘിക്കുക, വ്യാജരേഖകളിലൂടെ അക്കൗണ്ട്‌ തുടങ്ങുക, ഇടപാടുകാരറിയാതെ കള്ള ഒപ്പിട്ട്‌ പണം പിൻവലിച്ച്‌, ഇൻഷുറൻസിലും ഓഹരികളിലും നിക്ഷേപിക്കുക, കള്ളപ്പണം വെളുപ്പിക്കുന്നതിന്‌ ഉദാരമായ സഹായം നല്കുക തുടങ്ങിയ വഞ്ചനാപരമായ ഇടപാടുകളിൽ നവസ്വകാര്യ ബാങ്കുകൾ ബഹുദൂരം മുന്നിലാണ്‌. കള്ളപ്പണം വെളുപ്പിക്കുന്നതിന്‌ സന്നദ്ധത പ്രകടിപ്പിച്ച ദൃശ്യങ്ങൾ കോബ്രാ പോസ്റ്റിന്റെ ഒളി ക്യാമറയിൽ കണ്ടതിനെ തുടർന്ന്‌ ചില മാനേജർമാരെ സസ്പെന്റു ചെയ്തും മറ്റു ചിലരെ സ്ഥലം മാറ്റിയും ബലിയാടുകളെ സൃഷ്ടിച്ച്‌ യഥാർത്ഥ ഉത്തരവാദികൾ മാളത്തിലൊളിക്കുകയുണ്ടായി. സൈബർ ക്രമക്കേടുകളിലും വിദേശ-നവസ്വകാര്യ ബാങ്കുകൾ മുൻപിലാണെന്ന്‌ സർക്കാർ രേഖകൾ വിളിച്ചു പറയുന്നു. 1934ലെ ഞആക നിയമപ്രകാരം ബാങ്കുകളുടെ നിയമലംഘനത്തിനുള്ള പരമാവധി ശിക്ഷ 5 ലക്ഷം രൂപ പിഴയാണ്‌. വമ്പൻ ക്രമക്കേടുകൾ ബോധപൂർവ്വം നടത്തുകയും അവ പിടിക്കപ്പെടുകയാണെങ്കിൽ മാത്രം 5 ലക്ഷം രൂപ പിഴയടച്ച്‌ രക്ഷപ്പെടുകയും ചെയ്യുന്ന ശൈലിയാണ്‌ നവസ്വകാര്യ ബാങ്കുകൾ അവലംബിച്ചുവരുന്നത്‌. സൈബർ ക്രമക്കേടുകളെക്കുറിച്ച്‌ ലോകസഭയിൽ ധനകാര്യ വകുപ്പുമന്ത്രി അവതരിപ്പിച്ച 2012 ലെ സ്വയം സംസാരിക്കുന്ന കണക്കുകളാണിത്‌.

ആക്സിസ്‌ ബാങ്ക്‌             12.25 കോടി രൂപ
അമേരിക്കൻ എക്സ്പ്രസ്‌         8.17 കോടി രൂപ
സിറ്റി ബാങ്ക്‌             6.90 കോടി രൂപ
ഐ.സി.ഐ.സി.ഐ ബാങ്ക്‌         6.77 കോടി രൂപ
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌         4.10 കോടി രൂപ
സ്റ്റാൻചാർട്ട്‌ ബാങ്ക്‌             2.08 കോടി രൂപ
ഐ.ഡി.ബി.ഐ. ബാങ്ക്‌         2.03 കോടി രൂപ
എച്ച്‌.എസ്‌.ബി.സി.             1.81 കോടി രൂപ
പഞ്ചാബ്‌ നാഷണൽ ബാങ്ക്‌         0.99 കോടി രൂപ
യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ        0.70 കോടി രൂപ

അങ്ങിനെ, സംശുദ്ധമായി നിലനിന്നിരുന്ന ഇന്ത്യൻ ബാങ്കിംഗ്‌ വ്യവസ്ഥയുടെ വിശുദ്ധിയും ചാരിത്ര​‍്യവുമാണ്‌ നവസ്വകാര്യ ബാങ്കുകൾ മുഖാന്തിരം മലീമസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത്തരം പ്രവർത്തന ശൈലികളും ശീലങ്ങളും പൊതുമേഖലാ ബാങ്കുകളിലേക്കും ഒരു പകർച്ചവ്യാധിയെന്നപോലെ പതുക്കെപതുക്കെ വ്യാപ​‍ിക്കുന്നതായി കാണാം.

സാധാരണ ജനങ്ങൾക്കെതിര്‌

വിദേശ-നവസ്വകാര്യ ബാങ്കുകൾ നഗര കേന്ദ്രീകൃത സ്വഭാവമുള്ളവയാണ്‌. അവർ ഗ്രാമങ്ങളിലേക്ക്‌ കടന്നു വരാറില്ല. സാധാരണ ജനങ്ങളോട്‌ അവർക്ക്‌ പുച്ഛമാണ്‌. സമ്പന്നാനുകൂല നടപടികളിൽ വ്യാപൃതരായി കഴിയാനാണ്‌ അവർക്കിഷ്ടം. കാർഷിക വായ്പയും വിദ്യാഭ്യാസ വായ്പയും അവർ നൽകാറേയില്ല. റിസർവ്വ്‌ ബാങ്ക്‌ വിമർശിച്ചാലും ജനദ്രോഹ പ്രവർത്തികളിൽ അവർ തുടർന്നും ഏർപ്പെട്ടു കൊണ്ടേയിരിക്കും. ചെറുകിട വായ്പകൾ അവരുടെ കണക്കുപുസ്തകങ്ങളിൽ ഇടംതേടിയിട്ടേ ഇല്ല. ഒരു സാധാരണ സേവിംഗ്സ്‌ അക്കൗണ്ട്‌ തുടങ്ങാൻ പോലും 15,000-25,000 രൂപയാണ്‌ മിനിമം തുക. എന്തിനുമേതിനും കനത്ത സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കുകയാണ്‌ ഇവരുടെ മുഖമുദ്ര. അങ്ങിനെ മാത്രമേ ലാഭം കുന്നുകൂട്ടാനാകൂ എന്നവർ മനസ്സിലാക്കിയിരിക്കുന്നു. ഒളി പിരിവുകൾ ചാട്ടുളി പോലെ കടന്നു വരുന്നത്‌ അനുഭവിച്ചു തീർത്തവർക്കേ, ആയതിന്റെ യഥാർത്ഥ അസ്വസ്ഥത ബോധ്യപ്പെടൂ. ക്രിമിനലുകളെ ഉപയോഗിച്ചാണ്‌ വായ്പാ തിരിച്ചടവ്‌ ഉറപ്പാക്കുന്നത്‌. സുപ്രീം കോടതിയെയും റിസർവ്വ്‌ ബാങ്കിനെയും അവർക്ക്‌ ഭയമില്ല. കാരണം, സാക്ഷാൽ കേന്ദ്ര സർക്കാരാണ്‌ അവരുടെ കാവൽക്കാർ. പൊതുമേഖലാ ബാങ്കുകളെയും ഗ്രാമീണ ബാങ്കുകളെയും സഹകരണബാങ്കുകളെയും മലീമസപ്പെടുത്താനും നിഗ്രഹിക്കാനുമായി കേന്ദ്ര ഭരണാധികാരികൾ ജ?ം കൊടുത്ത ഈ അസുരബാങ്കുകൾക്ക്‌ അധീശത്വം ലഭ്യമാകുന്നതോടെ പെരുമ കേട്ട ഇന്ത്യൻ ജനകീയ ബാങ്കിങ്ങ്‌ വ്യവസ്ഥയാണ്‌ അന്യം നിന്ന്‌ പോകുന്നത്‌.  ബാങ്കിംഗ്‌ വ്യവസ്ഥ അന്യാധീനപ്പെട്ടാൽ രാജ്യം അരാജകത്വത്തിലേക്ക്‌ നീങ്ങും. സാമാന്യ ജന ജീവിതത്തിന്റെ സമ്പൂർണ്ണ തകർച്ചയായിരിക്കും തിക്ത ഫലമെന്ന്‌ ലോക ചരിത്രാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

കൊണ്ടാലും പഠിക്കാത്തവർ

2008ലെ ആഗോള സാമ്പത്തിക സുനാമിയിൽ ഇന്ത്യ പിടിച്ചുനിന്നത്‌ ശക്തമായ പൊതുമേഖലാ ബാങ്കുകൾ മൂലമായിരുന്നുവെന്ന്‌ പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയും ആവർത്തിച്ച്‌ സാക്ഷ്യം പറയാറുണ്ട്‌. ബാങ്കുകൾക്ക്‌ മേൽ നിയന്ത്രണം ആവശ്യമെന്നാണ്‌ ആഗോള സാമ്പത്തിക തകർച്ചക്കു ശേഷം മുതലാളിത്ത ധനശാസ്ത്ര പണ്ഡിതർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാൽ നമ്മുടെ ഭരണാധികാരികൾ  അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല. അവരുടെ അന്ധമായ മുതലാളിത്ത രാഷ്ട്രീയമാണതിനു കാരണം. ആഗോളതലത്തിൽ തകർന്നടിഞ്ഞു കിടക്കുന്ന ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ   ഇന്ത്യയിൽ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയാണ്‌, ഇന്ത്യയിലേക്ക്‌ കുത്തകകളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്‌. വിദേശ ബാങ്കുകളുടെ വരവ്‌ നമ്മുടെ ബാങ്കിംഗ്‌ രീതികളെയും സംസ്ക്കാരത്തെയും മൗലികമായി അട്ടിമറിക്കും.  ഇതിനൊക്കെ പുറമെയാണ്‌ 25 കോർപ്പറേറ്റ്‌ കുത്തകകൾക്ക്‌ പുതുതായി ബാങ്കിങ്ങ്‌ ലൈസൻസ്‌ നൽകാൻ തീരുമാനിച്ചിരിക്കുന്നത്‌. ബിര്‍ളയും അംബാനിയും മുതൽ മുത്തൂറ്റ്‌ ഫൈനാൻസുവരെ അടങ്ങുന്ന 25 കുത്തകൾക്ക്‌ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ കീഴ്പ്പെടുത്താനുള്ള സ്വാതന്ത്യമാണ്‌ ഫലത്തിൽ അനുവദിക്കാൻ പോകുന്നത്‌.

പുതിയ ബാങ്ക്‌ ലൈസൻസിന്‌ പരിഗണിക്കപ്പെടുന്നവർ

1. ആദിത്യ ബിർള
2. ബജാജ്‌
3. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസസ്‌
4. ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ പോസ്റ്റ്‌
5. ഇൻഡെവീൽസ്‌ ഫിനാൻഷ്യൽ സർവ്വീസസ്‌
6. IDFC
7. IFCI
8. India Bulls Housing Finance
9. ഇന്ത്യാ ഇൻഫോലൈൻ
10.INMACS Mgt Services
11. ജനലക്ഷ്മി ഫിനാൻഷ്യൽ സർവ്വീസസ്‌
12. LIC Housing Finance
13. JM ഫിനാൻഷ്യൽ സർവ്വീസസ്‌

ഈ കോർപ്പറേറ്റ്‌ ബാങ്കുകൾ ഗ്രാമങ്ങളിൽ ശാഖ തുറന്ന്‌ ഗ്രാമീണരെ ഉദ്ധരിച്ച്‌, ഇന്ത്യയിൽ ധനപരമായ ഉൾച്ചേർക്കൽ നടപ്പാക്കുമെന്നാണ്‌ കേന്ദ്ര സർക്കാർ വിശ്വസിക്കുന്നത്‌.  കോഴിയുടെ കാവല്‍ക്കാരനായി കുറുക്കനെ ചുമതലപ്പെടുത്തുന്ന ഈ വികലനയം പിൻവലിക്കണമെന്ന്‌ ബാങ്കു ജീവനക്കാർ ആവശ്യപ്പെടുന്നു.

ചുരുക്കത്തിൽ, ബാങ്കുടമകളുടെ പരമമായ ദൗത്യം രണ്ടാണ്‌.  ഒന്ന്‌, വരുമാനം മുഴുവൻ ചെലവഴിക്കാതെ, മിച്ചം വെയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക.  രണ്ട്‌, ഈ സമ്പാദ്യം സമാഹരിച്ച്‌ കൃഷിക്കും വ്യവസായത്തിനും വ്യാപാരത്തിനും തൊഴിൽദായക സംരംഭങ്ങൾക്കും വായ്പ നൽകി, നാടിനും നാട്ടാർക്കും സമ്പദ്ഘടനയ്ക്കും പരമാവധി ശ്രേയസ്സ്‌ കൈവരിക്കുക.  ഈ ജനകീയ ബാങ്കിംഗ്‌ ധർമ്മങ്ങൾ പാടെമറന്ന്‌, വിദേശ, ചൂതാട്ട ബാങ്കിങ്ങ്‌ ശൈലി അനുകരിക്കുമ്പോൾ,  വിലക്കയറ്റമടക്കമുള്ള വർത്തമാനകാല ഇന്ത്യൻ പ്രതിസന്ധികൾ  മൂർച്ചിക്കുകയേയുള്ളൂ. ലോകാനുഭവവും ഇന്ത്യൻ പരീക്ഷണവും എതിരായിട്ടും, ഭീതി ജനകമായ ഒരു ദുരന്ത ദൃശ്യം മുന്നിൽ നില്ക്കുമ്പോഴും, വഴിപിഴച്ച നയങ്ങൾ തിരുത്താൻ  തയ്യാറാവാത്ത  ഭരണാധികാരികളെ തൂത്തെറിയുക എന്നതാണ്‌ ജനങ്ങൾക്കു മുന്നിലുള്ള ഏക പോംവഴി.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

Thursday, February 13, 2014

ബാങ്ക് സമരം കണ്ടില്ലെന്നു നടിക്കരുത്

പണമിടപാട് മേഖല പൂര്‍ണമായും നിശ്ചലമാകാന്‍ ഇടവരുത്തിയ ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും രണ്ടു ദിവസത്തെ പണിമുടക്ക് സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ഫെബ്രുവരി 10നും 11നും ദേശവ്യാപകമായി നടന്ന പണിമുടക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. 7,40,000 കോടി രൂപയുടെ 10 ലക്ഷം ചെക്ക് കൈകാര്യംചെയ്യുന്നത് രണ്ടുദിവസം സ്തംഭിച്ചു. ചെന്നൈയില്‍ കുടുങ്ങിയത് 90 ലക്ഷം ചെക്ക് എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതുമൂലം 60,000 കോടിയിലധികം രൂപയുടെ കൈമാറ്റം സ്തംഭിച്ചെന്നാണ് ഒരു നേതാവ് വെളിപ്പെടുത്തിയത്. 27 പൊതുമേഖലാ ബാങ്കുകളുടെ അമ്പതിനായിരത്തോളം ശാഖകളിലെ എട്ടു ലക്ഷം ജീവനക്കാര്‍ പണിമുടക്കി എന്നാണ് കാണുന്നത്. 10 ലക്ഷം എന്നും റിപ്പോര്‍ട്ടുണ്ട്. അതെന്തായാലും പണിമുടക്ക് പൂര്‍ണമായിരുന്നു എന്നതാണ് സത്യം. ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടന്നത്. കേരളത്തിലെ സഹകരണബാങ്ക് ജീവനക്കാരെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ജീവനക്കാരും നബാര്‍ഡ് ജീവനക്കാരും പണിമുടക്കിയിരുന്നില്ല.

ബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് ഏഴു വര്‍ഷംമുമ്പാണ് കരാര്‍ ഒപ്പിട്ടത്. സ്വകാര്യ കോര്‍പറേറ്റുകള്‍ക്കും വിദേശകുത്തകകള്‍ക്കും പൊതുമേഖലാ ബാങ്കുകള്‍ തീറെഴുതി കൊടുക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ശമ്പളം കൂട്ടി നിശ്ചയിക്കണമെന്നുമാണ് പണിമുടക്കിയവര്‍ ഉന്നയിച്ച ആവശ്യം. ഏഴുവര്‍ഷംമുമ്പ് 17.5 ശതമാനം തുകയാണ് ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിട്ടത്. അതിനുശേഷം ജീവിതച്ചെലവ് അനേകം മടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ശമ്പളത്തില്‍ 30 ശതമാനം വര്‍ധന വേണമെന്നാണ് ആവശ്യം. 10 ശതമാനം വര്‍ധിപ്പിക്കാമെന്ന മാനേജ്മെന്റിന്റെ നിര്‍ദേശം ജീവനക്കാര്‍ തള്ളുകയാണുണ്ടായത്. ഇപ്പോള്‍ ഉന്നയിച്ച ആവശ്യം നേടുന്നതിനായി 2012 ല്‍ ബാങ്ക് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് എട്ടുവട്ടം കൂടിയാലോചന നടന്നു. ആവശ്യം അംഗീകരിക്കാതെ ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് പണിമുടക്ക് അനിവാര്യമായത്. ബാങ്കുകളുടെ ലാഭത്തില്‍ 250 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്നും ലാഭം ഏഴു വര്‍ഷംമുമ്പുള്ള 19,680 കോടി രൂപയില്‍നിന്ന് 4,87,000 കോടിയായി വര്‍ധിച്ചിട്ടുണ്ടെന്നുമാണ് സമരക്കാരുടെ ഐക്യവേദി ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഇന്ത്യയിലെ മുഴുവന്‍ പൗരന്മാരെയും ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് മാനേജ്മെന്റും സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നു. ബാങ്കിങ് മേഖലയുടെ പുരോഗതിയിലും വളര്‍ച്ചയിലും ജീവനക്കാര്‍ തല്‍പ്പരരാണെന്ന കാര്യത്തില്‍ സംശയമില്ല. സഹകരിക്കാന്‍ അവര്‍ തയ്യാറാണെന്ന് ഇതിനകം തെളിയിച്ചതുമാണ്. 50 കോടി അക്കൗണ്ടുകള്‍ പുതുതായി ആരംഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ജോലിഭാരം ഇനിയും വര്‍ധിക്കാനിടവരും. താല്‍ക്കാലിക ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും നിയമിക്കാനുള്ള നീക്കം ഗുണകരമല്ല.

ധനമന്ത്രി ചിദംബരം ഒത്തുതീര്‍പ്പിന് തടസ്സംനില്‍ക്കുന്ന രീതിയില്‍ ഇടപെടുന്നതായി ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ട്. ലാഭം വര്‍ധിച്ചു എന്ന് ചിദംബരവും സമ്മതിക്കുന്നു. ലാഭവര്‍ധന ഡിവിഡന്റിനും ശമ്പളവര്‍ധനയ്ക്കും മാത്രമുള്ളതല്ല, മൂലധനം വര്‍ധിപ്പിക്കാന്‍ ലാഭംവിഹിതം നിക്ഷേപിക്കണമെന്ന് ചിദംബരം വാദിക്കുന്നു. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യം അന്യായമാണെന്നു പറയാന്‍ ആര്‍ക്കും ആകില്ല. പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളെപ്പറ്റി ക്രിയാത്മകമായ ചര്‍ച്ച നടത്തണം. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും പിടിവാശിയും ഉപേക്ഷിച്ച് ആവശ്യം അംഗീകരിക്കലാണ് വേണ്ടത്. ജീവനക്കാരുടെ ഐക്യം അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണെന്നാണ് ഞങ്ങള്‍ കാണുന്നത്. ധനമേഖലയുടെ രക്തധമനിയാണ് ബാങ്കിങ്മേഖല എന്ന കാര്യം മറന്നുകൂടാ. പണിമുടക്കിന്റെ പാഠമുള്‍ക്കൊണ്ട് എത്രയും പെട്ടെന്ന് സംഘടനകളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജീവനക്കാരെ അനിശ്ചിതകാല പണിമുടക്കിലേക്ക് തള്ളിവിടുന്നത് ആപല്‍ക്കരമായിരിക്കും. ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പണിമുടക്ക് ഒറ്റപ്പെട്ട സംഭവമല്ല. "ബാങ്ക് പണിമുടക്ക് ഫലത്തില്‍ മൂന്നരദിവസം: വ്യാപാരമേഖലയ്ക്ക് നഷ്ടം 400 കോടി" എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക്, പെട്രോള്‍പമ്പ് സമരത്തിനു പിന്നാലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കും എന്നാണ് മറ്റൊരു പത്രത്തില്‍ കാണുന്നത്. യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ എല്ലാവരും അസന്തുഷ്ടരാണ്. തൊഴിലാളികളുടെ കൈയിലുള്ള ആയുധം കൂട്ടായി വിലപേശാനുള്ള ശക്തിയും ഐക്യവും സംഭരിക്കലും, ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ പണിമുടക്കാനുള്ള അവകാശം ഉപയോഗിക്കലുമാണ്. ബാങ്ക് ജീവനക്കാര്‍ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ വിജയിച്ചു. പണിമുടക്കിയ ജീവനക്കാരെയും ഓഫീസര്‍മാരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

Thursday, December 12, 2013

ഗ്രാമീണജനതയെ പൊതുമേഖല ബാങ്കുകള്‍ കൈയൊഴിയുന്നു

ഗ്രാമീണ മേഖലയുടെ തകര്‍ച്ചയും കാര്‍ഷികരംഗത്ത് കൃഷിക്കാരുടെ ആത്മഹത്യയും വര്‍ഷന്തോറും വര്‍ധിക്കുന്നതിന് കാരണം പുത്തന്‍ സാമ്പത്തിക നയവും അതിന്റെ നടത്തിപ്പുമാണ്. ഇതിന്റെ മുഖ്യ ഉത്തരവാദിത്വം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനാണ്. അടുത്ത കാലത്ത് പുറത്തുവന്ന റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. നാരായണ്‍ ചന്ദ്രപ്രധാന്‍ തയ്യാറാക്കിയ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് അശോക് ഉപാധ്യായ, മേയ് 15 ന് ദി ഹിന്ദു ബിസിനസ് ലൈനില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗ്രാമീണ ഭവനങ്ങളില്‍ അഞ്ചില്‍ രണ്ട് ഭാഗവും വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് സ്വകാര്യപണമിടപാടുകാരെയാണെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്ന കാര്യം ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് മേഖല കടന്നുവന്നത് 1971 മുതലാണെന്നാണ്.

1971 ല്‍ കാര്‍ഷിക കടത്തിന്റെ രണ്ട് ശതമാനം മാത്രമായിരുന്നു ബാങ്കിംഗ് മേഖലയ്ക്കുണ്ടായിരുന്നതെങ്കില്‍ 1981 ല്‍ അത് 28 ശതമാനമായി വര്‍ധിച്ചു. പിന്നീടുള്ള വളര്‍ച്ച നേരിയ തോതിലായിരുന്നു. പത്ത് വര്‍ഷംകൊണ്ട് ഒരു ശതമാനം മാത്രമായിരുന്നു വളര്‍ച്ച. 1991 ല്‍ 29 ശതമാനമായിരുന്നു കാര്‍ഷിക വായ്പയില്‍ ബാങ്കിംഗ് മേഖലയുടെ പങ്ക്. ഇതുപോലെ 1971 ല്‍ 20.5 ശതമാനമായിരുന്ന സഹകരണ വായ്പാ മേഖലയുടെ വായ്പാ വിതരണം 1981 ല്‍ 28.6 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ 1991 ല്‍ ഇത് 18.6 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാനകാരണമായി നാരായണ്‍ ചന്ദ്രപ്രധാന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് ബാങ്ക് ദേശസാല്‍ക്കരണവും ദേശസാല്‍കൃത ബാങ്കുകള്‍ കൂടുതല്‍ ഗ്രാമീണ ശാഖകള്‍ ആരംഭിച്ചതുമാണ്.

1980 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം ദൃശ്യമായി തുടങ്ങി. 1961 ല്‍ ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തം കാര്‍ഷിക വായ്പയുടെ 14.8 ശതമാനം വിതരണം ചെയ്തിരുന്ന സ്ഥാനത്ത് 1981 ല്‍ 61.2 ശതമാനമായും 1991 ല്‍ 64 ശതമാനമായും വര്‍ധിച്ചു. എന്നാല്‍ ഇത് 2002 ല്‍ 57.1 ശതമാനമായി കുറഞ്ഞു. ഇതുപോലെ മൊത്തം വായ്പയുടെ 20 ശതമാനമായിരുന്ന സഹകരണ വായ്പ 1980 ല്‍ 28 ശതമാനമായും 1991 ല്‍ 29 ശതമാനമായും ഉയര്‍ന്നു. 2002 ല്‍ ഇത് 24.5 ശതമാനമായി കുറഞ്ഞു. ഇതെ സമയം ഗ്രാമീണ മേഖലയില്‍ കാര്‍ഷിക പണമിടപാടുകാരുടെയും മറ്റ് പണമിടപാടുകാരുടെയും വായ്പാ ഓഹരി വര്‍ധിച്ചുവന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കായി സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങുന്നവരുടെ ഓഹരി 1981 ല്‍ 6.2 ശതമാനം ആയിരുന്നത് 2002 ല്‍ 10 ശതമാനമായി വര്‍ധിച്ചു. ഗ്രാമീണപണമിടപാടുകാരുടെ പങ്ക് 1981 ല്‍ 9.4 ശതമാനമായിരുന്നത് 2002 ല്‍ 19.6 ശതമാനമായി വര്‍ധിച്ചു.

നാരായണ്‍ ചന്ദ്രപ്രധാന്‍ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു. പുത്തന്‍ സാമ്പത്തിക നയം നടപ്പാക്കാന്‍ തുടങ്ങിയതു മുതല്‍ കൃഷിക്കാരെയും ഗ്രാമീണ മേഖലയെയും ബാങ്കുകള്‍ തഴയാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കൊള്ളപ്പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാര്‍ ഗ്രാമീണ മേഖലയിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ വരാന്‍ തുടങ്ങി. ഇതിന്റെ പരിണിതഫലമാണ് കൃഷിക്കാര്‍ കൂടുതല്‍ കടക്കെണിയിലേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നുവെങ്കിലും കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ ആത്മഹത്യകള്‍ ഓരോവര്‍ഷവും വര്‍ധിക്കുന്നു. ഇത് അവഗണിക്കാനാണ് പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. 1991 മുതല്‍ ഗ്രാമീണ മേഖലയില്‍ നിന്നും ബാങ്കുകളെ പിന്‍വലിക്കാന്‍ തുടങ്ങി.
കാര്‍ഷിക - ഗ്രാമീണ മേഖലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയം എന്താണ്? കാര്‍ഷിക - ഗ്രാമീണ മേഖലയുടെ വികസനത്തിന് എന്താണ് ആവശ്യം. ഒന്നാമത് കൃഷിക്കാരനെ ഭൂമിയുടെ ഉടമയാക്കുകയും പരിധി നിശ്ചയിച്ച് മിച്ചം വരുന്ന ഭൂമി, ഭൂമി ഇല്ലാത്തവര്‍ക്ക് വിതരണം ചെയ്യുകയും വേണം. രണ്ടാമതായി, കാര്‍ഷിക വികസനത്തിനായി ന്യായമായ പലിശയ്ക്ക് വായ്പാ സൗകര്യം ലഭ്യമാക്കണം. മൂന്നാമത്തെ കാര്യം, കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും ന്യായവില ലഭ്യമാക്കാനും സംവിധാനം ഉണ്ടാക്കണം. നാലാമത്തേത് പ്രകൃതിക്ഷോഭംമൂലമോ മറ്റോ കൃഷിനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക. ഇതില്‍ വായ്പ തുടങ്ങിയ കാര്യങ്ങള്‍ ശരിയായ നിലയില്‍ നടപ്പില്‍ വരുത്തുന്നതിന് കൃഷിക്കാരന്‍ എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള സംവിധാനം വേണം. അതിന് ഏറ്റവും പറ്റിയത് സഹകരണ പ്രസ്ഥാനമാണ്. ഗ്രാമീണ മേഖലയെ രക്ഷിക്കാന്‍ ശക്തമായ ഒരു പ്രാഥമിക സഹകരണ പ്രസ്ഥാനം ഉണ്ടാവണം. സഹകരണ പ്രസ്ഥാനം പലകാര്യങ്ങളിലും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും വികസനത്തിനും പുരോഗതിക്കും സഹകരണ പ്രസ്ഥാനത്തെ വിഭജിക്കണമെന്ന് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുണ്ട്.

പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളും നടത്തിപ്പുകാരുമായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും ധനമന്ത്രി ചിദംബരവും ഇന്ന് സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് നിയോഗിച്ച ഭക്ഷിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് നബാര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവത്തില്‍ സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്നവരോ മാധ്യമങ്ങളോ കണ്ടിട്ടില്ല. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ നേരിട്ട് വായ്പ നല്‍കരുതെന്നാണ് ഭക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റുമാരായി ജോലി നോക്കിയാല്‍ മതിയെന്നാണ് രണ്ടാമത്തെ നിര്‍ദ്ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നാണ്. ഇത് എന്ത് ഭ്രാന്തന്‍ നയമാണ്. 2012 ലെ കണക്കനുസരിച്ച് കേരളത്തിലെ ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെ ശരാശരി നിക്ഷേപം 24.6 കോടി രൂപയാണ്. ഭക്ഷിയുടെ നിര്‍ദേശം പൂര്‍ണമായി നടപ്പിലാക്കിയാല്‍ ഇനി നിക്ഷേപം എന്ത് ചെയ്യണം? ചുരുക്കത്തില്‍ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ സഹകരണ മേഖല കാര്‍ഷികരംഗത്ത് നിന്നും പാടെ തുടച്ചുനീക്കപ്പെടും. ഗ്രാമീണ കാര്‍ഷിക വായ്പയുടെ 25 ശതമാനം നിര്‍വഹിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കിയാല്‍ രാജ്യത്തെ സാധാരണ കൃഷിക്കാര്‍ ആശ്രയിക്കേണ്ടിവരുന്നത് സ്വകാര്യ പണമിടപാടുകാരെയാണ്.

ഗ്രാമീണ മേഖലയില്‍ ശാഖകള്‍ ആരംഭിക്കണമെന്ന ബാങ്കുകളുടെ മുന്‍ഗണന ഇന്ന് ഇല്ലാതാക്കിയിരിക്കുന്നു. ബാങ്കുകളുടെ ദേശസാല്‍ക്കരണത്തില്‍ ഊന്നിയിരുന്ന ഒരു കാര്യം കാര്‍ഷിക വായ്പയ്ക്ക് മുന്‍ഗണന നല്‍കണമെന്നതായിരുന്നു. എന്നാല്‍ ആ നയവും പ്രായോഗികമായി ഇല്ലാതായിരിക്കുന്നു. നാരായണ്‍ ചന്ദ്രപ്രധാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത് 1981 വരെ വാണിജ്യബാങ്കുകളും സഹകരണ ബാങ്കുകളും അടക്കം പൊതുമേഖല ആകെ ഗ്രാമീണ വായ്പാ ആവശ്യത്തിന്റെ 64 ശതമാനം വിതരണം നടത്തിയിരുന്നു. പുത്തന്‍ സാമ്പത്തികനയം നടപ്പാക്കിയ 1991 മുതല്‍ ഗ്രാമീണ മേഖലയില്‍ നിന്നും പൊതുവായ്പാ മേഖല പുറകോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. 2002 വരെയുള്ള കണക്കുകളാണ് അതില്‍ കൊടുത്തിട്ടുള്ളത്. അത് കഴിഞ്ഞ പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ഗതിക്രമം അനുസരിച്ചാണെങ്കില്‍ പൊതു-സഹകരണ വായ്പാ മേഖലയുടെ പങ്കാളിത്തം കുറഞ്ഞുകൊണ്ട് വരും. കുത്തകകളോടും സാധാരണക്കാരോടും വളരെ വ്യത്യസ്തമായ സമീപനമാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. ഒരു ഗ്രാമീണ കര്‍ഷകന്റെ വായ്പയില്‍ ഒരു രൂപപോലും എഴുതി തള്ളാതിരിക്കുമ്പോള്‍ കുത്തകകളുടെ കുടിശികയായ ഒരു ലക്ഷം കോടിയിലധികമാണ് അടുത്തകാലത്ത് ബാങ്കുകള്‍ എഴുതി തള്ളിയത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

Wednesday, December 11, 2013

എടിഎം സുരക്ഷയും ബാങ്കിങ് നയങ്ങളും

ജനങ്ങളുടെ നിത്യജീവിതത്തില്‍ വര്‍ധിച്ച അളവില്‍ ആശ്രയിക്കേണ്ടുന്ന ഒന്നായി എടിഎം കൗണ്ടറുകള്‍ മാറി. എടിഎം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ബാങ്കുകള്‍ മത്സരിച്ച് നടപ്പാക്കുന്നതിനാല്‍ അതിന്റെ ഉപയോഗം ഇനിയും വര്‍ധിക്കാനാണ് സാധ്യത. 2013 ആഗസ്തിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഒരുലക്ഷത്തോളം ബാങ്ക് ശാഖകള്‍ക്കു പുറമെ 1,26,950 എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 1,15,000 എണ്ണത്തില്‍ മാത്രമേ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ളൂ. അമ്പതിനായിരത്തോളം എടിഎമ്മുകളിലാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. കേരളത്തില്‍ 6000 എടിഎം കേന്ദ്രങ്ങളാണുള്ളത്. 3000 ജനങ്ങള്‍ക്ക് ഒരു എടിഎം എന്ന നിലയില്‍ ലോകത്താകെ 22 ലക്ഷം മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് മതിപ്പു കണക്ക്.

വിശ്വസനീയത പ്രധാന മൂലധനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ബാങ്കിങ്. അതിനാല്‍ത്തന്നെ ബാങ്കിങ്ങിന്റെ പവിത്രതയും സത്യസന്ധതയും പരിരക്ഷിക്കാന്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരിക്കല്‍ തകര്‍ച്ച സംഭവിച്ചാല്‍ തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമുള്ള കാര്യമാണല്ലോ വിശ്വസനീയത. എന്നാല്‍, ഈയൊരു കാഴ്ചപ്പാടിലൂടെയൊന്നുമല്ല അധികാരികള്‍ ബാങ്കിങ് നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് പണം ജനങ്ങളിലേക്ക് വിടുന്ന പ്രധാന കവാടമായി ബാങ്ക് എടിഎമ്മുകള്‍ മാറിക്കഴിഞ്ഞു. ശരാശരി 4000-5000 കോടി രൂപയുടെ നോട്ടുകളാണ് ഈ തുറയിലൂടെ ദിനംപ്രതി പുറത്തുവരുന്നത്. ശാഖകള്‍ക്കകത്ത് ക്യാഷ് സെക്ഷന്‍പോലെ തന്ത്രപ്രധാനമായ ഒരു ഇടമാണ് എടിഎം കൗണ്ടര്‍. ബാങ്കിനകത്തെ ക്യാഷ് കൗണ്ടറിനേക്കാള്‍ കനത്ത സുരക്ഷയും മുഴുവന്‍സമയം കാവലുമാണ് റോഡരികില്‍ സ്ഥിതിചെയ്യുന്ന എടിഎമ്മിന് സജ്ജമാക്കേണ്ടത്. എന്നാല്‍, സുരക്ഷാമാര്‍ഗമായി ഒരു ക്യാമറ സ്ഥാപിച്ച് നിര്‍വൃതിയടയുന്ന സമീപനമാണ് മിക്ക ബാങ്കുകളും അനുവര്‍ത്തിക്കുന്നത്. ബംഗളൂരുവിലെ എടിഎമ്മില്‍ അക്രമി കയറിച്ചെന്ന് യുവതിയെ വെട്ടിയ സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.

ക്യാമറകള്‍ ഇല്ലാത്ത, പ്രവര്‍ത്തിക്കാത്ത ക്യാമറയുള്ള എടിഎമ്മുകളും രാജ്യത്തുണ്ട്. പണം പിന്‍വലിക്കാന്‍ കാര്‍ഡും രഹസ്യനമ്പരും ആവശ്യമാണെങ്കിലും ഒന്നരലക്ഷം ഇടങ്ങളില്‍ നോട്ടുകെട്ടുകളുടെ സഞ്ചയമടങ്ങുന്ന മെഷീന്‍ പൊതുസ്ഥലത്ത് കാവല്‍ക്കാരില്ലാതെ അനാഥമായി നിലനില്‍ക്കുന്നത് അപകടംതന്നെയാണ്. ഒരു ജീവനക്കാരനെ നിയമിക്കുമ്പോള്‍ ഉണ്ടാകുന്ന ധനനഷ്ടം കണക്ക് കൂട്ടുമ്പോഴാണ് സെക്യൂരിറ്റിയില്ലാത്ത എടിഎം എന്ന വികലനയം സ്വീകരിക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കുന്നത്. ഒരുലക്ഷം പേര്‍ക്ക് തൊഴിലുകൊടുക്കുമ്പോള്‍ അത്രയും കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗം തെളിയും എന്ന വിശാല കാഴ്ചപ്പാട് ഉണ്ടായില്ലെങ്കിലും, കോടിക്കണക്കിനു രൂപയുടെയും എടിഎമ്മില്‍ എത്തിച്ചേരുന്ന മനുഷ്യരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കടമ ബാങ്കധികാരികള്‍ക്കുണ്ട്. പക്ഷേ, സംഭവിക്കാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കുക എന്നതല്ല കോര്‍പ്പറേറ്റ് നയം. ജനതാല്‍പ്പര്യങ്ങളെ ഹനിക്കുക, എങ്ങനെയും ലാഭം കുന്നുകൂട്ടുക എന്നീ ചിന്തകള്‍ ബാങ്കുകളെ പിടികൂടിയതിന്റെ ഭാഗമായാണ് ഇടപാടുകാരുടെ സേവനങ്ങളില്‍ ചോര്‍ച്ചയും സുരക്ഷയില്‍ വീഴ്ചയും സംഭവിക്കുന്നത്.

ബാങ്കുകളുടെ ബാങ്കായും സമ്പദ്വ്യവസ്ഥയുടെ കാരണവരായും വര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും, ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റകരമായ മൗനവും ഒട്ടകപ്പക്ഷിനയവുമാണ് അനുവര്‍ത്തിക്കാറുള്ളത്. രാജ്യത്തെ ബാങ്കിങ് നയത്തില്‍ വന്നുകൊണ്ടിരിക്കുന്ന വഴിപിഴച്ച ചിന്തകളില്‍ റിസര്‍വ് ബാങ്കും മുഖ്യ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു എന്നാണ് കാലംനല്‍കുന്ന സന്ദേശം. ബാങ്ക് ജോലികള്‍ വ്യാപകമായി പുറംകരാര്‍ ഏജന്‍സികള്‍ക്ക് നല്‍കുമ്പോള്‍ സംഭവിക്കുന്ന മൂല്യച്യുതിയും ഭവിഷ്യത്തുക്കളുമാണ് ഇന്ന് ഈ വ്യവസായം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നം. വിവിധ ബാങ്ക് ജോലികള്‍ പുറംകരാര്‍ സമ്പ്രദായംവഴി നടപ്പാക്കുമ്പോള്‍ വന്‍ തുകയാണ് ബാങ്കുകള്‍ ഏജന്‍സികള്‍ക്ക് നല്‍കേണ്ടിവരുന്നത്. എന്നാല്‍, യഥാര്‍ഥ ജീവനക്കാരന്റെ കൈവശം എത്തിച്ചേരുന്നത് തുച്ഛമായ കൂലിയാണ്. ഇങ്ങനെ അസ്സല്‍ ഗുണഭോക്താക്കള്‍ക്ക് വന്‍ നഷ്ടവും ഇടത്തട്ടുകാരെയും മധ്യവര്‍ത്തികളെയും പനപോലെ വളര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് ആഗോളീകരണനയങ്ങളിലൂടെ വ്യാപകമാകുന്നത്. തന്മൂലം ഒരുവശത്ത് ബാങ്കിന്റെ ചെലവുകള്‍ വര്‍ധിക്കുന്നുവെന്നു മാത്രമല്ല, മറുവശത്ത് സ്വകാര്യ ഏജന്‍സികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍മൂലം ബാങ്കുകളില്‍നിന്ന് ഇടപാടുകാര്‍ പ്രതീക്ഷിക്കുന്ന സുരക്ഷയും ഉത്തരവാദിത്തബോധവും നിര്‍വഹിക്കാനും കഴിയുന്നില്ല.

എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഉത്തരവാദിത്തം എല്ലാ ബാങ്കുകളും സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് കറന്‍സിനോട്ടുകള്‍ പുറത്തുവിടുന്ന കവാടമെന്ന നിലയില്‍ ഉയര്‍ന്ന ഉത്തരവാദിത്തബോധവും ശുഷ്കാന്തിയും പുലര്‍ത്താതെയാണ് കൃത്യനിര്‍വഹണം നടക്കുന്നതെന്നു കാണാം. മെഷീനുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ ബാങ്കുകളില്‍നിന്ന് കൈപ്പറ്റുന്ന അതേ കറന്‍സിതന്നെ എടിഎമ്മുകളില്‍ നിറയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു സംവിധാനവും ഇല്ല. പുത്തന്‍ കറന്‍സികള്‍ നവസ്വകാര്യ ബാങ്കുകളുടെ എടിഎമ്മിലും മോശം നോട്ടുകള്‍ പൊതുമേഖലാ ബാങ്ക് എടിഎമ്മുകളിലും നിറയ്ക്കുന്നുവെന്ന പരാതി വ്യാപകമാണിന്ന്. എടിഎമ്മുകളില്‍ കള്ളനോട്ട് വ്യാപകമായി പ്രത്യക്ഷപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍പ്പോലും, പുറംകരാര്‍ സമ്പ്രദായത്തില്‍ പതിയിരിക്കുന്ന അപകടസൂചനകളെ തിരുത്താന്‍ അധികാരികള്‍ സന്നദ്ധമാകുന്നില്ല. ബാങ്കുകള്‍ക്ക് നേരിട്ട് നിയന്ത്രണവും ഉത്തരവാദിത്തവുമുള്ള ജീവനക്കാരെ എല്ലാ ബാങ്കിങ് പ്രവൃത്തികള്‍ക്കും- എടിഎം സെക്യൂരിറ്റിക്കടക്കം- വിന്യസിക്കുക എന്നതാണ് ദുരന്തങ്ങളെ ഒഴിവാക്കാനുള്ള മാര്‍ഗം. എന്നാല്‍, ബാങ്കുകളിലെ മനുഷ്യവിഭവവിന്യാസത്തിലെ സമീപകാല പ്രവണതകള്‍ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതാണ്. വ്യവസായം വളരുന്നതിനാനുപാതികമായോ റിട്ടയര്‍മെന്റിനനുസരണമായോ പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല. നിയമനങ്ങള്‍ നടത്തുമ്പോള്‍ ഓഫീസര്‍- എക്സിക്യൂട്ടീവ് തസ്തികകളില്‍ വന്‍ തോതില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതു കാണാം. ക്ലര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍ നിയമനങ്ങളുടെ കാര്യം വരുമ്പോള്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതാണ് അനുഭവം. സാധാരണ ഇടപാടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ജീവനക്കാരെ ഇങ്ങനെ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിനാലാണ് സേവനങ്ങളില്‍ കുറവുണ്ടാകുന്നതും ശാഖകളില്‍ അസംതൃപ്തി ഉരുണ്ടുകൂടുന്നതും.

അതേസമയം, സമ്പന്നരായ ഇടപാടുകാരുടെ വിശേഷാല്‍സേവനങ്ങള്‍ പെട്ടെന്ന് നിര്‍വഹിക്കുന്നതിന് ശാഖകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുന്നതും കാണാം. ക്ലര്‍ക്ക്, പ്യൂണ്‍ ജോലികളെല്ലാംതന്നെ പുറംകരാര്‍ ഏജന്‍സികള്‍ മുഖാന്തരവും കോണ്‍ട്രാക്ട് വ്യവസ്ഥയിലും നിര്‍വഹിക്കപ്പെടുന്നതാണ് മറ്റൊരു രീതി. ഈ ഏജന്‍സികള്‍ക്ക് ആരോടും ഒന്നിനോടും കടപ്പാടില്ലാത്തതിനാല്‍ അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കടന്നുവരികയും, തദ്വാരാ, ഇടപാടുകാര്‍ക്ക് ദുര്‍ബലമായ സേവനം ലഭ്യമാകുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും. എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിക്കുന്ന ഇടപാടുകാരന്റെ മാനസിക സംഘര്‍ഷംമാത്രം ആലോചിച്ചാല്‍മതി, സംഗതികളുടെ ഗൗരവാവസ്ഥ ബോധ്യപ്പെടും. എടിഎമ്മുമായി ലിങ്ക് ചെയ്തിട്ടുള്ള അപരിചിതമായ ബാങ്കുശാഖയില്‍ ചെന്നാല്‍ അവര്‍ നിസ്സഹായവസ്ഥ പ്രകടിപ്പിക്കും. സ്വന്തം അക്കൗണ്ടുള്ള ബാങ്ക് ശാഖയില്‍ ചെന്നാലും രക്ഷയില്ല. അവസാനം കള്ളനോട്ട് കൈയില്‍വച്ച് പുറംകരാര്‍ ഏജന്‍സിയെ തേടിയലയുന്ന ഇടപാടുകാരന്‍, പാതിവഴിയില്‍ രോഷവും നിരാശയും പ്രകടിപ്പിച്ച് ഉദ്യമം അവസാനിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. വിശ്വസനീയത കൈമുതലാക്കി നീങ്ങിയ ബാങ്കിങ് വ്യവസ്ഥയ്ക്ക് നവലിബറല്‍ സ്വാധീനത്താല്‍ വന്നുഭവിച്ച അപചയംമൂലമാണ്, ഉപയോക്താവിന് കൃത്യമായ ഒരു പരാതി നിര്‍വഹണകേന്ദ്രംപോലും ചൂണ്ടിക്കാണിക്കാനില്ലാത്തവിധം അരക്ഷിതാവസ്ഥ സംജാതമായിട്ടുള്ളത്.

ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും തിക്താനുഭവങ്ങളും ഒറ്റപ്പെട്ടതല്ല. ബാങ്കുകളുടെ ചിന്താധാരയും പ്രവര്‍ത്തനലക്ഷ്യങ്ങളും ലാഭകേന്ദ്രീകൃതമായി തീരുന്നതിന്റെ പ്രത്യാഘാതങ്ങളാണിവ. ഇത്തരം ദുരനുഭവങ്ങള്‍ അരങ്ങേറുന്ന വേളകളില്‍ വലിയ ഒച്ചപ്പാടും രോഷപ്രകടനവുമുണ്ടാകാറുണ്ട്. എന്നാല്‍, പ്രശ്നത്തിന്റെ ഉറവിടത്തിലേക്ക് പോയി അതിന്റെ ശാശ്വത പരിഹാരം സാധ്യമാക്കുന്ന രീതി നമ്മുടെ പൊതു മണ്ഡലത്തില്‍ നടക്കുന്നില്ല. വിഷയത്തിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോള്‍ പരിഹാരം കാണേണ്ടവര്‍തന്നെയാണ് ദുരിതങ്ങള്‍ക്ക് നിദാനമായ നയങ്ങളും പരിപാടികളും രൂപകല്‍പ്പനചെയ്യുന്നതെന്നു കാണാനാകും. ബാങ്കിങ് പ്രവൃത്തികള്‍ക്ക് മൂല്യച്യുതി സംഭവിക്കുന്നതും, എടിഎമ്മില്‍ യുവതി ആക്രമിക്കപ്പെടുന്നതും, കള്ളനോട്ടുകള്‍ കണ്ടെത്തുന്നതും ഒക്കെ പുറംകരാര്‍ സമ്പ്രദായം നടപ്പാക്കിയതിന്റെയും ബാങ്കുകള്‍ ലാഭകേന്ദ്രീകരണമാക്കിയതിന്റെയും തിക്തഫലങ്ങളാണ്. ഇത്തരം ക്ലാസ് ബാങ്കിങ് രീതിയാണ് അഭികാമ്യം എന്നാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിരന്തരം ഉദ്ബോധിപ്പിക്കുന്നത്. ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞ് തെറ്റായ നയങ്ങള്‍ നടപ്പാക്കുന്ന അധികാരകേന്ദ്രങ്ങളെ തിരുത്തലാണാവശ്യം.

*
ടി നരേന്ദ്രന്‍ ദേശാഭിമാനി

Monday, November 25, 2013

ബാങ്കിങ് മേഖലയിലെ പ്രതിലോമ മാറ്റങ്ങള്‍

2014 ജനുവരിക്ക് മുമ്പായി സ്വകാര്യമേഖലയ്ക്ക് ബാങ്കിങ് ലൈസന്‍സുകള്‍ ധൃതിപിടിച്ച് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത്തരം ലൈസന്‍സുകള്‍ 1994ലും 2001ലും നല്‍കുകയുണ്ടായി. ഇത് മൂന്നാമത്തെ തവണയാണ് അങ്ങനെ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും കോര്‍പ്പറേറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമായി വിലക്കിയിട്ടുണ്ടായിരുന്നുവെങ്കില്‍ അതിന് കടകവിരുദ്ധമായി ഇത്തവണ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്കും ലൈസന്‍സുകള്‍ അനുവദിക്കുന്നതാണ്. ടാറ്റ, ബിര്‍ള, റിലയന്‍സ് തുടങ്ങിയ ചില ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ ബാങ്ക് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നതിനായി ലൈനില്‍ മുന്നില്‍ത്തന്നെയുണ്ട്.

1969ല്‍ ബാങ്കുകള്‍ ദേശസാല്‍കരിക്കപ്പെട്ടതിനുമുമ്പുള്ള നാളുകളിലേക്ക് ഇത് നമ്മെ കൊണ്ടെത്തിക്കുന്നു എന്ന ഭീഷണിയാണ് നിലനില്‍ക്കുന്നത്. അക്കാലത്ത് എല്ലാ വന്‍കിട കുടുംബങ്ങള്‍ക്കും സ്വന്തം ബാങ്കുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് എല്ലാ വന്‍കിട ബാങ്കുകളും കോര്‍പ്പറേറ്റ് കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. തങ്ങളുടെ സ്വന്തം ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ആ ബാങ്കുകള്‍ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ സമാഹരിച്ചു. അതാത് ഗ്രൂപ്പുകളുടെ തന്ത്രം നടപ്പാക്കുക എന്നതായിരുന്നു ബാങ്കിങ്ങിന്റെ അര്‍ഥം; ആ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമുള്ള ഇടങ്ങളിലേക്ക് വായ്പ ഒഴുകിയെത്തി; കൃഷിക്കാരുടെ ഉല്‍പാദനത്തിന് പ്രാമുഖ്യമുള്ളതും അക്കാലത്ത് കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്ക് ഏറെ താല്‍പര്യമൊന്നും ഇല്ലാതിരുന്നതുമായ കാര്‍ഷികമേഖലയെപ്പോലെയുള്ള മേഖലകള്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടു. മൗലികമായ സാമൂഹ്യ പ്രാധാന്യം ഇതൊക്കെ മാറ്റാന്‍വേണ്ടിയാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. വളരെ ലളിതമായ ഒരു ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് അത് ചെയ്തത്. അതായത് ബാങ്കിങ് എന്നത് മറ്റ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്; ""വായ്പാവിപണി"" മറ്റ് ""വിപണി""കളില്‍നിന്ന് വ്യത്യസ്തമാണ്. മറ്റ് വിപണികളില്‍ (ഉദാഹരണത്തിന് ഫര്‍ണിച്ചര്‍ വിപണി) വാങ്ങുന്ന ആളുടെ പോക്കറ്റില്‍ ഇടപാട് നടക്കുന്നതിനുമുമ്പുള്ള പണത്തിന്റെ അടിസ്ഥാനത്തിലാണ് ചരക്ക് വില്‍ക്കപ്പെടുന്നത്. വില്‍പനക്കാര്‍ "ചരക്ക്" കൊടുത്ത് "പണം" കൈപ്പറ്റുന്നു. വാങ്ങുന്ന ആളാകട്ടെ "പണം" കൊടുത്ത് "ചരക്ക്" കൈപ്പറ്റുന്നു. പക്ഷേ ""വായ്പാ വിപണി""യില്‍ ഉപഭോക്താവിന്റെ പോക്കറ്റില്‍ പുതിയ വിഭവങ്ങള്‍ (അഥവാ വിഭവങ്ങള്‍ക്കുമേലുള്ള നിയന്തണം) ഇട്ടുകൊടുക്കുകയാണ്. ബാങ്കുകള്‍ പുതിയ ""പണം"" സൃഷ്ടിക്കുന്നു. അത് വായ്പയെടുക്കുന്നവന് നല്‍കുന്നു. ബാങ്കുകള്‍ വിട്ടുകൊടുക്കുന്നത് മൂലധനത്തിനുമേലുള്ള നിയന്ത്രണമാണ്. അങ്ങനെ മൂലധനത്തിന്മേലുള്ള നിയന്ത്രണം ആര്‍ക്കാണ് ബാങ്കുകള്‍ വിട്ടുകൊടുക്കുന്നത് എന്നത്, വികസനത്തിന്റെ മാര്‍ഗത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൗലികമായ സാമൂഹ്യപ്രസക്തിയുണ്ട്; സാമൂഹ്യ പ്രാധാന്യമുണ്ട്. കാരണം വികസനം നടക്കണമോ ഏതേത് മേഖലകളാണ് വികസിക്കേണ്ടത്, ഏതേത് ഗ്രൂപ്പുകളാണ് വളരേണ്ടത്, ഏതേത് പ്രദേശങ്ങളാണ് വികസിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് അതാണ്. ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് അത്രമാത്രം മൗലികമായ സാമൂഹ്യ പ്രസക്തിയുണ്ടെങ്കില്‍, ബാങ്കുകളുടെ പ്രവര്‍ത്തനത്തിനുമേലെ സമൂഹത്തിന് നിയന്ത്രണം ഉണ്ടായിരിക്കണം. ബാങ്ക് ദേശസാല്‍ക്കരണത്തിനു പിന്നിലുള്ള യുക്തി അതായിരുന്നു. ""ബാങ്കുകളുടെ മേലുള്ള സാമൂഹ്യ നിയന്ത്രണം"" എന്നു പറയപ്പെടുന്ന, ഒരു ചെറിയ കാലയളവില്‍ നടത്തിയ വിഫലമായ പരിശ്രമത്തിനുശേഷമാണ് ഇങ്ങനെ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടത്. ഈ യുക്തി എക്കാലത്തും പ്രസക്തമായിരുന്നതുപോലെത്തന്നെ, ഇപ്പോഴും പ്രസക്തമായിത്തന്നെ നിലനില്‍ക്കുന്നു. സമൂഹത്തിന് മുന്‍ഗണനകളുണ്ട്, ബാങ്കുകള്‍ അത് പാലിക്കേണ്ടതുണ്ട് എന്ന വസ്തുതയെ അതില്‍ പിന്നീട് ഉയര്‍ന്നുവന്ന നവലിബറല്‍ വാദം എതിര്‍ക്കുന്നില്ല; അതിന് എതിര്‍ക്കാന്‍ കഴിയുകയുമില്ല.

നവലിബറല്‍ വാദം പറയുന്നത് ഇതാണ്. ബാങ്കുകളെ, അവയുടെ സ്വന്തം പ്രയോഗ യുക്തിക്ക് വിട്ടുകൊടുത്താല്‍, അതായത് ""വായ്പാ വിപണി""യെ സ്വതന്ത്രമായിവിട്ടാല്‍, അവയ്ക്ക് ഈ മുന്‍ഗണനകള്‍ നിറവേറ്റാന്‍ കഴിയും; നാണയപരമായ നയത്തിന്റെ കാര്യത്തില്‍ മൊത്തത്തിലുള്ള ചില നിബന്ധനകള്‍ അനുസരിക്കണമെന്നേയുള്ളു. എന്നാല്‍ പ്രകടമായ രണ്ട് കാരണങ്ങളാല്‍ ഈ വാദം തെറ്റാണ്. ഒന്നാമത് ""വായ്പാ വിപണി""യെ സ്വതന്ത്രമാക്കുന്നതുകൊണ്ട് കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും വേണ്ടത്ര സ്ഥാപനവായ്പ ഒരിക്കലും ലഭ്യമാവുകയില്ല. അങ്ങനെയാവുമ്പോള്‍ ഒന്നുകില്‍ ആ മേഖലകള്‍ സമൂഹത്തിന് ദോഷകരമായവിധത്തില്‍ തളരും; അതല്ലെങ്കില്‍ അവയെ തട്ടിമാറ്റിക്കൊണ്ട് അവിടെ കോര്‍പ്പറേറ്റ് മൂലധനം സ്ഥാനം പിടിക്കും; അതിന്റെ ഫലമായി വമ്പിച്ച ദുരിതം ഉണ്ടാകും; അതും ഒരു സമൂഹത്തിനും സഹിക്കാന്‍ കഴിയുകയില്ല. രണ്ടാമത് എത്രയോ മുമ്പ് ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് ചൂണ്ടിക്കാണിച്ചപോലെ, ""ഊഹക്കച്ചവട""ത്തേയും ""കച്ചവട സംരംഭ""ത്തേയും വേര്‍തിരിച്ചറിയുന്നതിന് വിപണി, സ്വതവേതന്നെ കഴിവില്ലാത്തതാണ്. അതിനാല്‍ സ്വതന്ത്രവിപണിയില്‍ ""കച്ചവട സംരംഭ""ത്തിന്റെ ചെലവില്‍ ""ഊഹക്കച്ചവടം"" തഴച്ചുവളരുന്നുവെന്ന് മാത്രമല്ല, അത് സ്വത്തുടമസ്ഥര്‍ക്കുതന്നെ കാലാകാലങ്ങളില്‍ വമ്പിച്ച തകര്‍ച്ച വരുത്തിവെയ്ക്കുകയും ചെയ്യും. 2008ലെ ധനമൂലധന പ്രതിസന്ധിയില്‍, അത്തരമൊരു വമ്പിച്ച തകര്‍ച്ചയ്ക്കുള്ള ഉദാഹരണം നാംതന്നെ കണ്ടതാണല്ലോ. അമേരിക്കയുടെ പൊതു ഖജനാവില്‍നിന്ന് 13 ലക്ഷം കോടി ഡോളറോളംപോന്ന വളരെ വലിയ സംഖ്യ എടുത്തുകൊടുത്തിട്ടാണ് ആ പ്രതിസന്ധിയില്‍നിന്ന് ബാങ്കുകളെ രക്ഷപ്പെടുത്തിയെടുത്തത്. ആ കാര്യം ഇവിടെ വിശദീകരിക്കേണ്ടതില്ലല്ലോ. (സാന്ദര്‍ഭികമായി പറയട്ടെ, പൊതു ഖജനാവില്‍നിന്ന് ഇത്ര വലിയ തുക എടുത്തുകൊടുത്തപ്പോള്‍, ആരുംതന്നെ ""സ്വതന്ത്ര വിപണി""യുടെ ""ധര്‍മങ്ങളെ""പ്പറ്റി പറയുന്നതു കേട്ടില്ല). ചുരുക്കത്തില്‍, സാമൂഹ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കണമെന്നുണ്ടെങ്കില്‍ ബാങ്കുകളുടെമേല്‍ സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ലാതെ മററ് ബദല്‍ മാര്‍ഗങ്ങളൊന്നുമില്ല. അത്തരം നിയന്ത്രണം ചെലുത്തുന്നതിനുള്ള ഫലപ്രദമായ ഒരേയൊരു മാര്‍ഗം, ബാങ്കുകള്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരികയാണുതാനും. ഉല്‍പാദന ഉപകരണങ്ങളുടെമേലുള്ള സ്വകാര്യ ഉടമസ്ഥത, പൊതുവില്‍ പറഞ്ഞാല്‍, സാമൂഹ്യ നന്മയ്ക്ക് ദ്രോഹകരമാണെങ്കില്‍ ബാങ്കുകളുടെ സ്വകാര്യ ഉടമസ്ഥതയും സാരാംശത്തില്‍ അങ്ങനെതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഇന്ത്യയിലെ പൊതുമേഖലയിലുള്ള ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര ധനമൂലധനത്തില്‍നിന്ന് നിരന്തരം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. പക്ഷേ അത്തരമൊരു നീക്കം നടത്തുകയാണെങ്കില്‍ അത് വിളിച്ചുവരുത്താവുന്ന വമ്പിച്ച എതിര്‍പ്പ് കാരണം മന്‍മോഹന്‍സിങ് ഗവണ്‍മെന്റിനുപോലും അത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രശ്നത്തെക്കുറിച്ച് സാമ്രാജ്യത്വ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നതുകൊണ്ട്, അവര്‍ തങ്ങളുടെ ആവശ്യത്തിന്റെ ശക്തി കുറയ്ക്കുകയും ചെയ്തു എന്ന കാര്യവും ശരിയാണ്. ഉദാഹരണത്തിന്, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ മാത്രം സ്വകാര്യവല്‍ക്കരിച്ചാല്‍ മതി എന്നാണ് ഒന്നൊന്നായി വന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്നതുകൊണ്ടും ലോകത്തിലെതന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് അത് എന്നതുകൊണ്ടും, ധനമൂലധനത്തെ സംബന്ധിച്ചിടത്തോളം, ആ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണംതന്നെ, വേണ്ടത്ര ആകര്‍ഷകമായ ഒരു വിജയ സാധ്യതയായിരുന്നു. എന്നാല്‍ അതുപോലും കടുത്ത എതിര്‍പ്പ് ഉയരുന്നതിന് കാരണമാകുമായിരുന്നു; രാജ്യത്തിലെ ഒരു നവലിബറല്‍ ഭരണത്തിനും അത് തരണംചെയ്യാനും കഴിയുമായിരുന്നില്ല. അതിനാല്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പിന്‍വാതിലിലൂടെയുള്ള ഒരു ശ്രമമാണ്, ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേറ്റ് കുടുംബങ്ങളെ അനുവദിക്കല്‍. ഇന്ത്യയില്‍ കൂടുതല്‍ വിപുലമായ തോതില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വിദേശബാങ്കുകളെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ക്ഷണിച്ചത്, ഇതേ ദിശയിലുള്ള മറ്റൊരു സൂചകമാണ്. വിദേശബാങ്കുകളും ആഭ്യന്തര സ്വകാര്യ ബാങ്കുകളും വലിയ അളവില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍പിന്നെ, പൊതുമേഖലയിലെ ബാങ്കുകളെ തങ്ങളുടെ നിയന്ത്രണത്തിന്‍കീഴില്‍ ഒതുക്കിനിര്‍ത്താന്‍ എക്കാലത്തും കഴിയുന്ന ഗവണ്‍മെന്റിന്, സ്വകാര്യബാങ്കുകളും പൊതുമേഖലാ ബാങ്കുകളും തമ്മിലുള്ള ""ലയന""ത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും; അഥവാ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യബാങ്കുകള്‍ "ഏറ്റെടുക്കുന്നതി"നെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. അങ്ങനെയാകുമ്പോള്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രത്യക്ഷമായ നീക്കം ഉണ്ടാക്കുന്ന എതിര്‍പ്പിന്റെ അത്രതന്നെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിവിടാതെത്തന്നെ, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം വളഞ്ഞ വഴിയിലൂടെ കൈവരിക്കാന്‍ കഴിയുമായിരുന്നു. ഒരുപക്ഷേ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലുണ്ടായ, ഏറ്റവും സുപ്രധാനവും പുരോഗമനപരവുമായ സാമ്പത്തിക നടപടിയായിരിക്കാവുന്ന ബാങ്ക് ദേശസാല്‍ക്കരണത്തെ അട്ടിമറിക്കുന്നതിനുള്ള വഞ്ചനാപരമായ ഒരു നീക്കത്തിനാണ് അതിനാല്‍, നാമിന്ന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

നാം ശ്രദ്ധിക്കേണ്ട ഒരു അടിയന്തിര അര്‍ഥതലംകൂടി ഇതിനുണ്ട്. അത്രയുംകാലം അവഗണിക്കപ്പെട്ടുവന്ന ചെറുകിട ഉല്‍പാദക വിഭാഗത്തിനും അതിനൊക്കെ പുറമെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും സ്ഥാപനവായ്പകള്‍ ലഭ്യമാകുന്നതിന് ബാങ്ക് ദേശസാല്‍ക്കരണം ഇടയാക്കി. കര്‍ഷക ജനസാമാന്യത്തിനിടയിലുള്ള അതിന്റെ വിതരണം അസമമായ വിധത്തിലായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ധനിക കൃഷിക്കാരും ഭൂവുടമകളും ആയിരുന്നു സ്ഥാപന വായ്പകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. അതെന്തായാലും, ബാങ്ക് ദേശസാല്‍ക്കരണം ഉറപ്പാക്കിയ തോതിലുള്ള സ്ഥാപനവായ്പകളുടെ വ്യാപകമായ വിതരണം ഇല്ലായിരുന്നു എങ്കില്‍ ഹരിതവിപ്ലവം സാധ്യമാകുമായിരുന്നില്ല. കാര്‍ഷികമേഖലയില്‍ സ്ഥാപനവായ്പകള്‍ വിതരണം ചെയ്യപ്പെടുന്നതില്‍ അസമത്വം ഉണ്ടായിരുന്നിട്ടും, കാര്‍ഷികമേഖലയിലെ മുരടിപ്പ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയാകെ വികസനത്തിനുമുന്നില്‍ കെട്ടിയുയര്‍ത്തിയ തടസ്സത്തേയും (അറുപതുകളുടെ മധ്യത്തില്‍ ഭക്ഷ്യ പ്രതിസന്ധിയിലും ബീഹാര്‍ ക്ഷാമത്തിലും പ്രകടമായിക്കണ്ടത് അതാണ്) ഭക്ഷ്യ ഇറക്കുമതിക്കായി ഇന്ത്യക്ക് അമേരിക്കയെ ആശ്രയിക്കേണ്ടതായി വന്ന അവസ്ഥയേയും തരണംചെയ്യുന്നതിന് കഴിഞ്ഞത്, കാര്‍ഷികമേഖലയിലേക്കുള്ള സ്ഥാപനവായ്പ വര്‍ധിപ്പിച്ചതുമൂലമാണ്. ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പാദനം മെച്ചപ്പെടുന്നതിന് പല നടപടികളുടെയും സംയോജിത പ്രവര്‍ത്തനം കാരണമായിത്തീര്‍ന്നുവെന്ന കാര്യത്തില്‍ സംശയമില്ല; പ്രത്യേകിച്ചും പുതിയ വിത്ത്-രാസവള സാങ്കേതിക വിദ്യ. എന്നാല്‍ അവയിലൊക്കെ വെച്ച് വളരെ പ്രധാനപ്പെട്ട ഒരു ഘടകം ബാങ്കുകളില്‍നിന്നുള്ള വായ്പാ ലഭ്യതയായിരുന്നു എന്ന കാര്യം ഉറപ്പാണ്. പാരിസ്ഥിതികമായ അടിസ്ഥാനത്തില്‍ ഹരിതവിപ്ലവം വിമര്‍ശിക്കപ്പെടുന്നുണ്ട്. അത് ശരിക്കും സാധുവായിരിക്കുകയും ചെയ്യാം. എന്നാല്‍ അത് മറ്റൊരു പ്രത്യേക പ്രശ്നമാണ്. പക്ഷേ സാമ്രാജ്യത്വത്തിന്റെ നുകക്കീഴില്‍നിന്ന് രാജ്യത്തെ അത് രക്ഷിച്ചു എന്ന വസ്തുത അപ്പോഴും നിലനില്‍ക്കുന്നു.

സാമ്പത്തിക ""ഉദാരവല്‍ക്കരണത്തിനു""ശേഷം കൃഷിക്കുള്ള സ്ഥാപനവായ്പ വലിയ അളവില്‍ കുറഞ്ഞുവെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മുന്‍ഗണനാമേഖല എന്ന നിബന്ധന ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നത് ശരിതന്നെ. എന്നാല്‍ അതൊക്കെ പരിഹാസ്യമാക്കിത്തീര്‍ക്കപ്പെട്ടുവെന്ന് മാത്രമല്ല, ""മുന്‍ഗണനാമേഖല"" എന്നതിന്റെ നിര്‍വചനംപോലും (കാര്‍ഷികമേഖലയ്ക്കുള്ള ന്യായമായ വായ്പ അതിന്റെ അതിനിസ്സാരമായ ഘടകം മാത്രമായിത്തീരത്തക്കവിധത്തില്‍) വിപുലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നുതന്നെയല്ല, അത്തരം നിബന്ധനകളെ, ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും കൂടാതെ വിദേശ ബാങ്കുകള്‍ ലംഘിക്കുകയും ചെയ്യുന്നു; സ്വകാര്യ ബാങ്കുകളും അതേ മാര്‍ഗംതന്നെ പിന്‍തുടരുന്നു. മേല്‍പറഞ്ഞ തടസ്സങ്ങളൊക്കെയുണ്ടായിട്ടും മുന്‍ഗണനാ വായ്പകള്‍ വിതരണംചെയ്യുന്ന കാര്യത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ്. ഈ ദശാസന്ധിയില്‍, വിദേശബാങ്കുകളുടെയും കോര്‍പ്പറേറ്റ് കുടുംബബാങ്കുകളുടെയും സാന്നിധ്യം വിപുലമാക്കുന്നത്, അതീവ വിചിത്രമായി തോന്നുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ മുന്നില്‍രണ്ടു ഭാഗത്തിന് ഗുണം ലഭിക്കത്തക്കവിധത്തിലുള്ള ഭക്ഷ്യസുരക്ഷാ നിയമം ഈയിടെ ഗവണ്‍മെന്റ് പാസാക്കിയിട്ടുണ്ട്. ജനസംഖ്യയിലെ ഇത്രയും വലിയ ഒരു വിഭാഗത്തിന്റെ ഭക്ഷ്യ ഉപഭോഗം വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍, രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന കാര്യം വ്യക്തമാണ്. കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കു ലഭിക്കുന്ന സ്ഥാപനവായ്പ വലിയ അളവില്‍ വര്‍ധിപ്പിക്കാതെ, അത്തരമൊരു ഉല്‍പാദന വര്‍ധന കൈവരിക്കാന്‍ കഴിയില്ല. ഇത് കഴിയണമെങ്കില്‍ മുന്‍ഗണനാമേഖലാ വായ്പ എന്നാല്‍ എന്തെന്ന് കര്‍ശനമായി നിര്‍വചിക്കപ്പെടണം; മുന്‍ഗണനാ മേഖലാ വായ്പകള്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ശരിയായി പാലിക്കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം; മുന്‍ഗണനാ മേഖലാ വായ്പയെ സംബന്ധിച്ച ഇന്നത്തെ ദുര്‍ബലമായ നിര്‍വചനത്തിന്റെ കാര്യത്തില്‍പോലും നിരന്തരം വീഴ്ചവരുത്തിക്കൊണ്ടിരിക്കുന്ന ബാങ്കുകളുടെ, പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും മേല്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണം. എന്നാല്‍ അത് ചെയ്യുന്നതിനുപകരം, ബാങ്കിങ് മേഖലയിലെതന്നെ മുന്‍ഗണനാവായ്പകളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കാത്ത വിഭാഗത്തെയാണ് ഗവണ്‍മെന്റ് യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുന്നത്. തങ്ങളുടെതന്നെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിന് യാതൊരു ഗൗരവബോധവും ഇല്ല എന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്.

വിദേശബാങ്കുകള്‍ക്കുവേണ്ടി ഗവണ്‍മെന്റ് ചുവന്ന പരവതാനി വിരിച്ചുകൊടുക്കുകയാണ്. ഒരിക്കല്‍ അവ രാജ്യത്തിനകത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍, മുന്‍ഗണനാമേഖലാവായ്പാ നിബന്ധനകള്‍ പാലിക്കുന്നില്ല എന്ന കാരണത്താല്‍ അവയെ പുറത്താക്കാന്‍ ഗവണ്‍മെന്റിന് കഴിയില്ല എന്നത് വളരെ വ്യക്തമാണല്ലോ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഭക്ഷ്യസുരക്ഷാ നിയമത്തിന് അത്യാവശ്യമായതെന്താണോ അതിന് കടകവിരുദ്ധമാണ് ഇന്ന് ബാങ്കിങ് മേഖലയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ നിയമം കുഴിച്ചുമൂടപ്പെടും എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകാതിരിക്കുകയില്ല. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരമായി പണം നല്‍കുന്നതിനുള്ള സാധ്യത, ആ നിയമത്തില്‍ ഇപ്പോള്‍ത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടിയാല്‍, ഭക്ഷ്യധാന്യത്തിനു പകരമായി പണം നല്‍കുന്നതിലേക്ക് ഗവണ്‍മെന്റും പതുക്കെ മാറും; ഇന്നത്തെ നിലയില്‍ വിലകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെ കൈമാറുന്ന പണത്തിന്റെ യഥാര്‍ത്ഥ മൂല്യം കാലക്രമേണ ശുഷ്കിച്ചു ശുഷ്കിച്ചു വരും; സന്ദര്‍ഭവശാല്‍ അംഗീകരിക്കുന്നതിന് ഗവണ്‍മെന്റിന്റെ നവലിബറല്‍ വിഭാഗം നിര്‍ബന്ധിതമായിത്തീര്‍ന്ന, വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ട ഈ നടപടി പതുക്കെ അട്ടിമറിക്കപ്പെടുകയും ചെയ്യും.

മറ്റൊരു സംഭവ വികാസവും ഇതേ ദിശയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ബജറ്റിലൂടെ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു; ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ ബാങ്കുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ സുഗമമായി വാങ്ങിക്കുന്നതിനുള്ള വായ്പകള്‍ നല്‍കാന്‍ കഴിയും. സമ്പദ്വ്യവസ്ഥയിലെ വ്യാവസായിക ചോദനം വര്‍ധിപ്പിക്കുന്നതിനും ഇതിനകം ഉണ്ടായിട്ടുള്ള പിറകോട്ടടിയെ തടയുന്നതിനും ഈ നടപടികൊണ്ട് കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ഗപരമായ ചായ്വ് പക്ഷേ ഡിമാണ്ട് വര്‍ധിപ്പിക്കുന്നതിന് രണ്ടുമാര്‍ഗങ്ങളാണ് ഉള്ളത്. ഉപഭോക്താവിന് വായ്പ ലഭ്യമാക്കുന്നതാണ് ഒന്നാമത്തെ മാര്‍ഗം. കൃഷി തുടങ്ങിയുള്ള മേഖലകളിലെ ഉല്‍പാദകര്‍ക്ക് വായ്പകള്‍ നല്‍കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. അങ്ങനെ വായ്പ നല്‍കുന്നതുവഴി അവരുടെ ഉല്‍പാദനവും വ്യാവസായിക ചരക്കുകള്‍ക്കുള്ള ഡിമാന്റും വര്‍ധിപ്പിക്കുവാന്‍ കഴിയും. വ്യാവസായിക ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്ന അവസരത്തില്‍ത്തന്നെ, രാജ്യത്തിലെ ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും വളരെ വലിയ വിഭാഗം വരുന്ന കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വാങ്ങല്‍കഴിവ് ഉയര്‍ത്തുന്നതിനും കഴിയും എന്ന മെച്ചം രണ്ടാമത്തേതുകൊണ്ടുണ്ട്. ആഭ്യന്തരവിപണി വികസിപ്പിക്കുന്നതിന് രണ്ടാമത് പറഞ്ഞ ഈ മാര്‍ഗം അവലംബിക്കുന്നതിനുപകരം ഗവണ്‍മെന്റ് അനുവര്‍ത്തിച്ചത് ആദ്യത്തെ മാര്‍ഗമാണ്. അതാകട്ടെ, അമേരിക്കന്‍ ബാങ്കുകള്‍ അവലംബിച്ച മാര്‍ഗമല്ലാതെ മറ്റൊന്നുമല്ലതാനും. അതാണ് താല്‍ക്കാലികമായ ""വായ്പക്കുമിള"" സൃഷ്ടിച്ചത്. പിന്നീടത് പൊട്ടിത്തകരുകയും ചെയ്തു. അതാകട്ടെ, ആ രാജ്യത്തിന്റെ ധനവ്യവസ്ഥയ്ക്ക് ഹാനികരമായിത്തീരുകയും ചെയ്തു. മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന്റെ കടുത്ത വര്‍ഗപക്ഷപാതിത്വത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

വാഹനങ്ങള്‍ വാങ്ങുന്നതിനായി ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കുന്നത്, വിപണിക്ക് പ്രത്യക്ഷത്തില്‍ത്തന്നെ ഉത്തേജനം നല്‍കുന്ന നടപടിയാണ്. അത്തരം വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും അത് ഉതകും. അതേ അവസരത്തില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വികസനവും ബഹുജനങ്ങളുടെ വാങ്ങല്‍ കഴിവും വര്‍ധിപ്പിക്കുന്നതുവഴി ആഭ്യന്തര വിപണിയെ വികസിപ്പിക്കുന്നത്, കോര്‍പ്പറേറ്റ് മൂലധനത്തെ സംബന്ധിച്ചിടത്തോളം തലതിരിഞ്ഞ നടപടിയുമാണ്. ഉല്‍പാദകന് വായ്പ നല്‍കുന്നതിനുപകരം ഉപഭോക്താവിന് വായ്പ നല്‍കുന്ന, കൃഷിപ്പണിചെയ്യുന്ന കര്‍ഷകനുപകരം കോര്‍പ്പറേറ്റ് ധനമൂലധന വരേണ്യവര്‍ഗത്തിന് മുന്‍ഗണന നല്‍കുന്ന, ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ നേട്ടങ്ങളെ തകിടംമറിച്ച് സമ്പദ്വ്യവസ്ഥയെ ധനപ്രതിസന്ധികള്‍ക്കുമുന്നില്‍ തുറന്നിട്ടു കൊടുക്കുന്ന, ബാങ്കിങ് നയത്തിലെ ഈ പുതിയ നിര്‍ദ്ദേശങ്ങളെ, രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിച്ച്, ശക്തിയായി ചെറുക്കേണ്ടതുണ്ട്.

*
പ്രഭാത് പട്നായിക് ചിന്ത വാരിക

Tuesday, October 29, 2013

Changes Being Mooted in the Banking Sector: Prabhat Patnaik

NEW banking licenses are to be issued to the private sector post-haste before January 2014. This is the third occasion, after 1994 and 2001, when such licenses are to be given. But this time, unlike on the two earlier occasions when the Reserve Bank of India had explicitly forbidden it, corporate houses too are to be allowed to get such licenses. Not surprisingly, some of the biggest corporate houses, the Tatas, Birlas and Reliance, are in line to get bank licenses.

This threatens to take us back to the days before bank nationalisation in 1969, when all big houses had their own in-house banks. Indeed all the big banks at the time were owned by corporate houses which mobilised deposits from the public for promoting the interests of their respective groups. Banking meant furthering the group’s strategy; credit went where the group’s interest demanded; and sectors like agriculture where peasant production dominated and the corporate groups had little interest at that time, were cut off from institutional credit.

FUNDAMENTAL SOCIAL SIGNIFICANCE

Bank nationalisation was meant to change all that. It was based on a simple premise, namely that banking was different from other activities, that the “credit market” differed from other “markets”. In other markets, like say the furniture market, commodities are sold against pre-existing resources in the pockets of the buyers: sellers exchange C for M and buyers exchange M for C. In the credit “market” however new resources (or command over resources) are put into the pockets of the customers: fresh M is created by the banks which give it to borrowers against only IOUs. What the banks give out is command over capital; whom they give such command to determines the entire trajectory of development. What banks do is therefore of fundamental social significance, since it determines whether growth occurs at all, which sectors grow, which groups grow and which regions grow. And if what banks do is of such fundamental social significance, then society must have control over what banks do. This was the logic of bank nationalisation which was carried out after a brief period of futile attempt at what was called “social control over banks”.

This logic remains as valid today as it ever was. The neo-liberal argument which has surfaced since then does not, indeed it cannot, contest the fact that society has priorities which banks must serve. What it says is that banks can serve these priorities if left to their own devices, ie, if the credit “market” is left free, subject to obeying certain overall parameters of monetary policy.

This argument however is erroneous for two obvious reasons. First, freeing the credit “market” can never bring adequate institutional credit to peasants and petty producers, in which case either the sectors where they are located must languish, to the detriment of society; or they will perforce be replaced by corporate capital, causing acute mass distress, which again no society can tolerate. Second, the market, as John Maynard Keynes had pointed out long ago, is intrinsically incapable of differentiating between “speculation” and “enterprise”. Hence in a free market not only does “speculation” thrive at the expense of “enterprise”, but this fact brings periodic mass ruin to the wealth-holders themselves. Since we have just seen an example of such mass ruin in the 2008 financial crisis, from which banks had to be bailed out by the provision of as much as $ 13 trillion from the public exchequer in the US, there is no need to labour the point. (Incidentally when this astronomical sum was being provided from the public exchequer nobody talked of the “virtues of the free market”!).

There is in short no alternative to social control over banks if social goals are to be achieved and the only effective way of exercising such control is through public ownership of banks. If private ownership of the means of production in general is inimical to social good, then private ownership of banks is quintessentially so.

But the persistent demand of international finance capital has been for privatising publicly-owned banks in India, which even the Manmohan Singh government has not been able to accede to, because of the enormous opposition that such a move will invite. Indeed, imperialist agencies, aware of this problem, have even scaled down their demand. Successive US administrations for instance have demanded that “only” the State Bank of India should be privatised: since the SBI is by far the biggest bank in India, and one of the largest in the world, its privatisation alone is a sufficiently attractive prospect for finance capital. But even this will arouse opposition which no neo-liberal regime in the country can possibly overcome. Allowing corporate houses to set up banks therefore is a backdoor attempt at privatising the banking system of the country.

Another pointer in the same direction is the invitation by RBI governor Raghuram Rajan to foreign banks to operate in India on a much larger scale. Once foreign and domestic private banks have started operating on a sizeable scale, the government, which can always run down the public sector banks under its control,  can encourage “mergers” between private and public banks, or “takeovers” by private banks of public ones, in which case privatisation of public sector banks would have occurred in a roundabout manner without generating the same degree of opposition that a direct attempt at privatisation does. We are thus witnessing an insidious undermining of bank nationalisation, which is perhaps the most significant progressive economic measure enacted in post-independence India.

This has an immediate implication that must be noted. Bank nationalisation had brought institutional credit to sectors of petty production neglected until then, and above all to peasant agriculture. Of course, the distribution of such credit had been unequal across the peasantry; it is the rich peasants and the landlords who had been the biggest beneficiaries of institutional credit. Nonetheless the Green Revolution would have been impossible without the disbursement of institutional credit on the scale that bank nationalisation ensured. Notwithstanding inequalities in credit disbursement within agriculture, the constraint that the stagnation of this sector had imposed on the development of the Indian economy, which became manifest in the mid-sixties food crisis (and the Bihar famine) and which made India dependent upon imperialism for food imports, could be overcome through increased institutional credit to agriculture. True, several measures acted conjointly towards improving India’s food production, especially the new seed-fertilizer technology; but credit availability from banks was certainly an important one among them. The Green Revolution has been criticised on environmental grounds, which may be perfectly valid. But that is a separate issue altogether; the fact remains that it saved the country from the clutches of imperialism.

After economic “liberalisation”, institutional credit to agriculture, as is well-known, has dried up significantly. Priority sector norms remain; but not only are they flouted, but even the definition of “priority sector” has been so expanded that genuine credit to agriculture has become a meagre component of it. The foreign banks flout even these norms with impunity; and private sector banks follow them closely. Public sector banks, notwithstanding all the above caveats, are still the best performers in priority sector lending.

Enlarging the presence of foreign banks and corporate house banks at this juncture therefore is quite bizarre. The government has just enacted a Food Security legislation covering over two-thirds of the country’s population. If such a large segment of the population is to increase its food intake, then obviously there has to be an increase in food output in the country. Such an increase is inconceivable without a substantial increase in institutional credit to peasant agriculture. This needs a strict definition of priority sector lending, a firm directive to public sector banks to adhere to priority sector lending norms, and penalisation of those banks, especially foreign and private banks, which have systematically defaulted on priority sector lending even on its current loose definition. The fact that instead of doing this the government is actually encouraging the growth of precisely that sector within banking that does not care about priority sector lending, shows its lack of seriousness in implementing its own Food Security legislation. Quite obviously foreign banks for whom the red carpet is being unrolled, cannot be shown the door for not meeting priority sector lending norms once they have entered the country.

The changes being mooted in the banking sector in other words are so flagrantly in contradiction with what the Food Security legislation demands that one cannot help feeling that once the elections are over this legislation will be given a quiet burial. Already the legislation incorporates the possibility of cash payment in lieu of food; so, once the elections are over, the government will quietly shift to cash payments, and, with prices rising as at present, the real value of the cash transfers will be allowed to get eroded over time, quietly undermining this much-hyped measure which the neo-liberal wing of the government has been in any case coerced into accepting.

Another development points in the same direction. The government is making budgetary resources available to public sector banks on the basis of which they can give loans to make the purchase of private vehicles easier. This is supposed to be a measure to boost industrial demand in the economy and counter the slowdown that has occurred.

CLASS BIAS

There are however two ways of boosting demand. One is via consumer credit. The other is via giving loans to producers in sectors such as agriculture, whose output, and hence demand for industrial goods, can thereby be boosted. The latter has the obvious “advantage” that even while boosting industrial demand, it adds to the nation’s food output and the purchasing power of large numbers of peasants and agricultural labourers. The fact that instead of following this latter course for expanding the home market, the government has followed the former, which is nothing else but the path followed by the American banks that created a credit bubble only for it to burst later to the detriment of the country’s financial system, is indicative of the utter class bias of the Manmohan Singh government. Giving easy credit for the purchase of vehicles is a direct boost to the markets and hence profits of the corporate sector that is engaged in producing such vehicles, while enlarging the domestic market via an expansion of agricultural output and the purchasing power of the masses is too roundabout a route for corporate capital.

These new directions in banking policy that privilege consumer credit over producer credit, that privilege the corporate-financial elite over peasant agriculture, that roll back the thrust of bank nationalisation and expose the economy to financial crises have got to be resisted with vigour in the interests of the nation.

 *
Prabhat Patnaik People's Democracy 27-10-2013

Friday, October 25, 2013

ബാങ്കിങ് മേഖലയില്‍ സംഭവിക്കുന്നത്

പരിഷ്കാരങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഒരു പ്രധാന തടസ്സം അയ്യഞ്ചുകൊല്ലം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പാണ് എന്ന് ഒരു ലോകബാങ്ക് രേഖ നിരീക്ഷിച്ചിരുന്നു. എതിരായി ഉയരാവുന്ന ശബ്ദങ്ങള്‍ ഞെരിച്ചമര്‍ത്താനുള്ള ഒരു പോംവഴിയും ആ രേഖ മുന്നോട്ടുവെച്ചിരുന്നു. പരിഷ്കാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു നിര്‍ദേശിക്കപ്പെട്ട ഒറ്റമൂലി. ഒന്നിനുപിറകെ ഒന്നായി അതിദ്രുതം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരിഷ്കാരങ്ങള്‍ തുടരെത്തുടരെ വന്നാല്‍ എന്തിനെതിരെ തിരിയും എതിര്‍പ്പിന്റെ കുന്തമുന എന്നുതന്നെയായിരുന്നു ചോദ്യം. ഒരു നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തി വരുമ്പോഴേക്ക് അടുത്ത നടപടി. അതേപ്പറ്റി പറയാന്‍ തുടങ്ങുമ്പോഴേക്ക് അതിനടുത്ത നടപടി. ആക്രമണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ പ്രതിരോധശ്രമങ്ങള്‍ അപ്രസക്തമാവും എന്നായിരുന്നു അന്നത്തെ പ്രവചനം. ഈ നിര്‍ദേശം ഏറ്റവും ഫലപ്രദമായി നടപ്പാക്കപ്പെടുന്നത് ബാങ്കിങ് മേഖലയിലാണ്. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കകം, ഈ രംഗത്തു നടപ്പാക്കിപ്പോന്ന പരിഷ്കാരങ്ങളും അവയ്ക്കെതിരെ ഉയര്‍ന്ന ചെറുത്തുനില്‍പുകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.

ലോകത്താകെയുള്ള ധനമേഖല വെട്ടിപ്പിടിക്കാനുള്ള ആഗോള മൂലധന പരിശ്രമം ശക്തമാകുന്നത് ഇക്കാലത്താണ്. ധനമൂലധനത്തിന്റെ സര്‍വാധിപത്യത്തിലേക്കെത്തുമ്പോള്‍ ആക്രമണങ്ങള്‍ അതിദ്രുതം പരിഷ്കാരങ്ങളെന്നപേരില്‍ അടിച്ചേല്‍പിക്കപ്പെടുകയാണ്. ഉല്‍പാദനമേഖലയില്‍നിന്ന് ഊഹക്കച്ചവടത്തിന്റെ മേഖലയിലേക്കുള്ള കുത്തൊഴുക്കിനാണ് ലോകം ഇക്കാലത്ത് സാക്ഷ്യം വഹിച്ചത്. അതുകൊണ്ടുതന്നെ എവിടെയും കൂടുകെട്ടാനും എവിടെയും താവളങ്ങള്‍ സ്ഥാപിക്കാനും എവിടെയും പാര്‍പ്പുറപ്പിക്കാനുമുള്ള ധനമൂലധനത്തിന്റെ ആക്രാന്തമാണ് ദേശരാഷ്ട്രങ്ങളെ അപ്രസക്തമാക്കിക്കൊണ്ടും അവയുടെ നിയമനിര്‍മ്മാണങ്ങള്‍ അപ്പാടെ ഭേദഗതിചെയ്യിച്ചുകൊണ്ടും ധനമൂലധനം ആധിപത്യം സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ടാണ്, വിശ്വാസം വിലകൊടുത്തു വാങ്ങിയതിന്റെ പിറ്റേന്ന് നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍ പറന്നുയര്‍ന്നതിന് സാക്ഷ്യംവഹിച്ച ഇന്ത്യക്കാരെ നോക്കി അവരുടെ ധനമന്ത്രി തങ്ങള്‍ ഇടതുപക്ഷത്തിന്റെ ചങ്ങലക്കെട്ടില്‍നിന്ന് മോചിതരായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്, ഉടനെതന്നെ ബാങ്കിങ്-ഇന്‍ഷ്വറന്‍സ്-പെന്‍ഷന്‍ ബില്ലുകള്‍ പാസാക്കിയെടുക്കും എന്നഹങ്കരിച്ചത്. വിശ്വാസം വിലകൊടുത്തുവാങ്ങാനായി നോട്ടുകെട്ടുകള്‍ എത്തിച്ചുകൊടുത്തവര്‍ക്ക് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ!

1991ല്‍ പ്രഖ്യാപിക്കപ്പെട്ട "പുത്തന്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ധനകാര്യമേഖലയ്ക്കുമുന്നില്‍ 1989ലെ ലോക വികസനരേഖയുണ്ട്- ലോകബാങ്കിന്റെ ആ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ""ധനമേഖലാ പരിഷ്കാരങ്ങള്‍"" എന്നതായിരുന്നു. പുതിയ പരിഷ്കാരങ്ങള്‍ ഡസന്‍കണക്കിന് രാജ്യങ്ങളെ കുത്തുപാളയെടുപ്പിച്ച അനുഭവങ്ങള്‍ പരിശോധിച്ച പ്രസ്തുത രേഖ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയ ഒരു കാര്യം ഏതു ഭരണാധികാരിയുടെയും കണ്‍തുറപ്പിക്കാന്‍ പര്യാപ്തമാവേണ്ടതായിരുന്നു.സ്ഥൂല സാമ്പത്തിക ദൃഢത  കൈവരിക്കാത്ത രാജ്യങ്ങളില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ സ്ഥിതി വഷളാവുകയേ ഉള്ളൂ എന്നാണ് പ്രയോഗം.

ഇന്തോനേഷ്യയില്‍, ഫിലിപ്പൈന്‍സില്‍, തായ്ലാന്റില്‍, ചിലിയില്‍, ഉറുഗ്വേയില്‍, തുര്‍ക്കിയില്‍ അങ്ങനെ മറ്റനേകം രാജ്യങ്ങളില്‍ അസമയത്ത് അനുചിതമായി നടപ്പാക്കിയ പരിഷ്കാരങ്ങള്‍ വരുത്തിവെച്ച പിശകുകളെ ലോക വികസനരേഖ 1989 വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയായിരുന്നെങ്കില്‍ കണ്ണുംപൂട്ടിയുള്ള പരിഷ്കാര നടപടികള്‍ക്ക് ഒരു സര്‍ക്കാരും തുനിയുകയില്ലായിരുന്നു. എന്നാല്‍ പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനാരംഭിച്ച ഉടനെതന്നെ ബാങ്കിങ്മേഖലയിലെ തൊഴില്‍ ശക്തിയാകെ അതിനെതിരെ പോരാട്ടമാരംഭിച്ചു. 1991 നവംബര്‍ 29ന്റെ പണിമുടക്ക് തുടങ്ങി ഈ നയമാറ്റത്തിനെതിരെ രാജ്യത്തു നടന്ന 15 പണിമുടക്കുകളില്‍ അണിനിരന്നതിനുപുറമെ, ഈ മേഖലയുടെ രക്ഷയ്ക്കുവേണ്ടി ബാങ്ക് ജീവനക്കാര്‍ മാത്രമായി 31 തവണ പണിമുടക്കുകള്‍ നടത്തുകയും ചെയ്തു. 1989ല്‍തന്നെ ലോകബാങ്ക് ചൂണ്ടിക്കാട്ടിയ അനുഭവങ്ങളില്‍നിന്ന് മാത്രമല്ല, 2008ല്‍ അമേരിക്കയിലും യൂറോപ്പിലുമുണ്ടായ വന്‍ പ്രതിസന്ധിയില്‍നിന്നും ഇന്ത്യന്‍ ബാങ്കിങ് മേഖലയെയും സമ്പദ്വ്യവസ്ഥയെയും രക്ഷിച്ചെടുക്കാനായതിനുപിന്നില്‍ ചെറുതല്ലാത്ത പങ്ക് ഈ പോരാട്ടങ്ങള്‍ക്കുണ്ട്. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ഇടതുപക്ഷം കൈക്കൊണ്ട നിലപാടിന്നും ബാങ്ക് ജീവനക്കാരുടെ ചെറുത്തുനില്‍പിന്നും സ്തുതി.

ഇന്ത്യന്‍ ബാങ്കുകള്‍ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടത് വഴിവിട്ടതോതിലുള്ള "നിയന്ത്രണവിമുക്തി"ക്കുവേണ്ടിയുള്ള ധനമൂലധനത്തിന്റെ പരിശ്രമങ്ങളെ ചെറുത്തുതോല്‍പിച്ചതുകൊണ്ടാണ്. എന്നാല്‍ രണ്ടാം യുപിഎ ഗവണ്‍മെന്റാകട്ടെ ചിദംബരം പ്രഖ്യാപിച്ചതുപോലെ, ഇടതുപക്ഷത്തിന്റെ ചങ്ങലക്കെട്ടില്‍നിന്ന് രക്ഷപ്പെട്ടശേഷം പരിഷ്കാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രതിരോധത്തെ ദുര്‍ബലമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 1991ല്‍ നരസിംഹം കമ്മിറ്റിയെക്കൊണ്ട് എഴുതിവാങ്ങിച്ച റിപ്പോര്‍ട്ട് വേണ്ടുംവിധം നടപ്പാക്കാന്‍ ആവാത്തവര്‍ ഇപ്പോള്‍ നാനാതരം പരിഷ്കാരങ്ങള്‍ ഒന്നിച്ച് അടിച്ചേല്‍പിക്കുകയാണ്. അതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും കാലഹരണപ്പെട്ടതുമായ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ തിരക്കിട്ട് പാസാക്കിയെടുത്തത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും സ്വകാര്യബാങ്കുകളുടെ വിദേശവല്‍ക്കരണവും സാധിതപ്രായമാക്കുന്നതോടൊപ്പം ഈ മേഖലയെയാകെ കമ്പോളത്തിന് വിട്ടുകൊടുക്കാനാണ് നീക്കം. നാടന്‍-മറുനാടന്‍ ധനമൂലധനത്തിനായി ബാങ്കിങ് രംഗം പതിച്ചുകൊടുക്കുകയാണ്. അതോടൊപ്പം സാധാരണക്കാരെ, ജീവനക്കാരായാലും ഇടപാടുകാരായാലും, ഈ മേഖലയില്‍നിന്ന് ആട്ടിപ്പുറത്താക്കുകയാണ്. അനൗപചാരിക വായ്പകളാണ് ഗ്രാമീണ വായ്പാമേഖലയില്‍ പെരുകി വരുന്നത് എന്ന് റിസര്‍വ്ബാങ്കിന്റെ 2013 മെയ് 9ന്റെ വര്‍ക്കിങ് പേപ്പറിനുപോലും തുറന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗ്രാമീണ വായ്പാ മേഖലയില്‍ ഹുണ്ടികക്കാരെ സഹായിച്ചുകൊണ്ടുവേണം ബാങ്കുകള്‍ കടമ നിറവേറ്റാന്‍ എന്ന് ശുപാര്‍ശചെയ്ത ആളാണിപ്പോള്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായി ചാര്‍ജെടുത്തത്. (തന്റെ നാട്ടിലെ ബാങ്കുകളാകെ അമേരിക്കന്‍ മുതലാളിമാരുടെ കരസ്പര്‍ശത്തിനായി കോരിത്തരിക്കുകയാണെന്ന് വാഷിങ്ടണില്‍ ചെന്ന് ഈയടുത്തിടെയാണ് രഘുറാംരാജന്‍ പ്രസ്താവിച്ചത്). സഹകരണബാങ്കുകളെ പ്രവര്‍ത്തിപ്പിക്കാനനുവദിക്കാത്ത രീതിയില്‍ മൂക്കുകയറിടുകയാണ്. ബാങ്കിങ്, ബാങ്ക് മുതലായ വാക്കുകള്‍തന്നെ പ്രയോഗിക്കുന്നതിനെതിരെയാണ് വിലക്ക്! അതോടൊപ്പം ഗ്രാമീണ ബാങ്കുകളെ തൂക്കി വില്‍ക്കാനുള്ള ബില്ലും പാസാക്കിക്കഴിഞ്ഞു. ഗ്രാമീണ വായ്പാമേഖലയില്‍ ഇടപെടാനായി സ്ഥാപിക്കപ്പെട്ട നബാഡിനും ചരമഗീതമെഴുതിക്കഴിഞ്ഞു. ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി മുമ്പാകെ എത്തിയിരിക്കുന്നു. ജോര്‍ജ് സോറോസിനെപ്പോലുള്ള നിക്ഷേപകത്തമ്പ്രാക്കള്‍ക്ക് മൈക്രോ ഫിനാന്‍സ് മേഖല തുറന്നുകൊടുത്തുകൊണ്ട്, മുഖ്യധാരയില്‍നിന്ന് ആട്ടിയകറ്റപ്പെട്ട സാധാരണ മനുഷ്യരെ അവര്‍ക്കുമുമ്പിലേക്ക് ആട്ടിത്തെളിക്കുകയാണ്.

ഗ്രാമീണമേഖലയില്‍ ബാങ്കിങ് സൗകര്യം എത്തിക്കാന്‍ എന്നപേരില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ല്യൂഷന്‍ ഉറപ്പുവരുത്താന്‍ ഇന്‍ഫോസിസ്പോലുള്ള വമ്പന്‍ കമ്പനികളെ ഏല്‍പിക്കുകയാണ്. ഗ്രാമീണമേഖലയിലെ 3,000 ത്തിലേറെ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടിയവര്‍ ഇപ്പോള്‍ ഇവര്‍വഴി നടപ്പാക്കുന്നത് ശാഖാരഹിത ബാങ്കിങ്ങാണത്രെ! ധനപരമായ ഉള്‍ചേര്‍ക്കല്‍ (financial inclusion) ഉറപ്പുവരുത്താന്‍ നിയമിക്കപ്പെട്ട കുത്തകക്കമ്പനികള്‍ ആ പണി സന്നദ്ധ സംഘടനകളെ ഏല്‍പിക്കും. അവരാകട്ടെ, ആയിരമോ രണ്ടായിരമോ എറിഞ്ഞുകൊടുത്തുകൊണ്ട് തൊഴിലില്ലാത്തവരെക്കൊണ്ട് ബാങ്ക് ജീവനക്കാര്‍ ചെയ്യുന്ന പണി ചെയ്യിക്കും! പച്ചയ്ക്കുള്ള പുറംകരാര്‍ പണി! ഇങ്ങനെ പുരപ്പടിക്കല്‍ സേവനം എത്തിച്ചു കിട്ടുന്നതുകൊണ്ട് ഗ്രാമീണരില്‍നിന്നും യൂസര്‍ഫീ ഈടാക്കാമെന്നും ഒരു നിര്‍ദേശമുണ്ടത്രെ.

ബാങ്കിങ്മേഖലയിലെ തൊഴില്‍ ശക്തിയാകെ ഒന്നിച്ചു നിന്നെതിരിടുന്നതുകൊണ്ട് അതിന്റെ ശക്തി കുറയ്ക്കുക എന്നതും ഈ ദുഷ്ട നീക്കത്തിനുപിന്നിലുണ്ട്. ""കുടുതല്‍ കൂടുതല്‍ പ്രവൃത്തികള്‍ പുറം കരാര്‍ പണിക്ക് വിടണം"" എന്ന ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെ ഈ മേഖലയിലെ തൊഴില്‍ ശക്തിയോടാകെ യുദ്ധം പ്രഖ്യാപിച്ചവര്‍ നടത്തുന്ന പുതിയൊരാക്രമണമാണ് ക്ലിയറിങ്ഹൗസ് സ്വകാര്യവല്‍ക്കരണവും തജ്ജന്യമായ കുഴപ്പങ്ങളും! നിലവിലുള്ള ഒഴിവുദിനങ്ങള്‍തന്നെ കവര്‍ന്നെടുത്തുകൊണ്ടുള്ള ഉത്തരവ് റിസര്‍വ്ബാങ്ക് പുറപ്പെടുവിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടംനാളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലെ ബാങ്ക് ജീവനക്കാര്‍ തിരിച്ചടിച്ചു. റിസര്‍വ്ബാങ്കിലും സ്റ്റേറ്റ്ബാങ്കിലും നടത്തിവന്നിരുന്ന ക്ലിയറിങ് ഹൗസിന്റെ പ്രവര്‍ത്തനം സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പിച്ചുകഴിഞ്ഞു. രാത്രി 8.30മുതല്‍ 9 വരെ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുടെ ഇരുളടഞ്ഞ വരാന്തകളില്‍വെച്ചാണ് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ബാങ്കിടപാടുകള്‍ ക്ലിയറിങ്വഴി നടത്തുന്നത്. ഇക്കാര്യത്തിലൊക്കെ ജീവനക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

അതിനുംപുറമെ, മുമ്പ് താരതമ്യേന ആകര്‍ഷകമായിരുന്ന ബാങ്കിങ്മേഖലയിലെ തൊഴില്‍ അങ്ങേയറ്റം അനാകര്‍ഷകവും സംഘര്‍ഷഭരിതവും ആക്കി മാറ്റുകയാണ്. ജോലിഭാരം അവിശ്വസനീയമാംവിധം പെരുകുകയാണ്. 1970കളില്‍ പ്രതിശീര്‍ഷ ബിസിനസ് 17 ലക്ഷമായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 12 കോടിയിലേറെയായിരിക്കുന്നു. ഇക്കഴിഞ്ഞ 4 വര്‍ഷത്തിനകം 18,000 ബാങ്ക് ശാഖകള്‍ (ഗ്രാമീണ മേഖലയിലല്ല) തുറന്നപ്പോള്‍ ജീവനക്കാരുടെ എണ്ണം 18,000 കുറയുകയാണുണ്ടായത്. ഇത്തരമൊരവസ്ഥയില്‍ നടക്കുന്ന വേതന പരിഷ്കരണ ചര്‍ച്ചകള്‍ പ്രഹസനമാക്കിക്കൊണ്ട് തൊഴില്‍ ശക്തിയെത്തന്നെ വെല്ലുവിളിക്കുകയാണ് ഉടമകള്‍.

ഒരു വര്‍ഷംകൊണ്ട് കാലഹരണപ്പെട്ട ശമ്പളക്കരാര്‍ പുതുക്കണമെങ്കില്‍, തങ്ങളുടെ കൗണ്ടര്‍ ഡിമാന്‍ഡുകള്‍ അംഗീകരിക്കണമെന്നാണ് ഉടമകള്‍ പറയുന്നത്. നിലവിലുള്ള ശമ്പള വ്യവസ്ഥതന്നെ മാറ്റിത്തീര്‍ത്ത് നവ സ്വകാര്യ ബാങ്കുകളിലേതുപോലെ കോസ്റ്റ്ടു കമ്പനി വ്യവസ്ഥയിലാവണമത്രെ ശമ്പളം. കഴിവിനനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്ത ശമ്പളം. തങ്ങളുടെ കൗണ്ടര്‍ ഡിമാന്‍ഡുകള്‍ അംഗീകരിച്ചാലേ ചര്‍ച്ചയുള്ളൂ എന്നാണ് നിലപാട്. ശമ്പള വ്യവസ്ഥ അട്ടിമറിക്കുക മാത്രമല്ല, തൊഴില്‍ ശക്തിയെ തങ്ങളുടെ വരുതിയില്‍ ഒതുക്കിനിര്‍ത്താനാണ് ശ്രമം എന്ന് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഒക്ടോബര്‍ 22ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനമാചരിക്കാനും തുടര്‍ന്ന് കൂടുതല്‍ കരുത്തുറ്റ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനുമാണ് തീരുമാനം.

*
എ കെ രമേശ് ചിന്ത വാരിക 25-10-2013