Sunday, February 2, 2014

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഇന്ത്യയുടെ ഗ്രാമീണ, കാർഷിക രംഗങ്ങളിലെ ബാങ്കിംഗ്‌ സാന്നിധ്യം വിശകലനം ചെയ്യുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കുമുള്ള നിർണ്ണായക സ്വാധീനം അവഗണിക്കാൻ കഴിയില്ല.  എന്നാൽ ഈ രണ്ട്‌ ബാങ്കിംഗ്‌ സരണികളുമിന്ന്‌ പൊതുധാരാ ബാങ്കുകളെപ്പോലെ തന്നെ ആഗോളവൽകരണത്തിന്റെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുന്ന കാഴ്ചയാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. 

110 വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യയിലെ സഹകരണ മേഖലയാകെയും, സഹകരണ  ബാങ്കുകൾ പ്രത്യേകിച്ചും, വിദഗ്ധസമിതികളുടെ ക്രൂരമായ മുൻവിധികൾക്ക്‌ ഇരകളായി തീര്‍ന്നിരിക്കയാണ്‌.  1990 ലെ ചൗധരി ബ്രഹ്മപ്രകാശ്‌ കമ്മിറ്റി മുതൽ വൈദ്യനാഥൻ, രഘുറാം രാജൻ കമ്മിറ്റികളും, ഒടുവിൽ പ്രകാശ്‌ ബക്ഷി കമ്മിറ്റി വരെ സഹകരണ ബാങ്കുകളുടെ ജനപക്ഷ നിലപാടുകളെയാണ്‌ കടന്നാക്രമിച്ചിട്ടുള്ളത്‌.  സേവനത്തിന്റെ സ്ഥാനത്ത്‌ ലാഭത്തെ പ്രതിഷ്ഠിക്കണമെന്നാണ്‌ അവർ ഏകസ്വരത്തിൽ ആജ്ഞാപിക്കുന്നത്‌.  അതിനായി,  സഹകരണ മേഖലയുടെ വാണിജ്യവൽകരണവും കമ്പോളവൽകരണവും, ഒപ്പം വരേണ്യവൽകരണവും അവർ ലക്ഷ്യമിടുന്നു.  ഇതിനുള്ള ചട്ടക്കൂടാണ്‌ 97-​‍ാം ഭരനഘടനാ ഭേദഗതി വഴി പൂർത്തിയാക്കിയത്‌.  ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം അതുവരെ സംസ്ഥാന വിഷയമായിരുന്ന സഹകരണ മേഖലയെ കേന്ദ്രം ഭരിക്കുന്ന യു.പി.എ ഗവൺമെണ്ട്‌ റാഞ്ചിയെടുത്തതിന്‌ പുറമെ കാണുന്നതിലെറെ ഗൗരവമുണ്ട്‌.  സഹകരണ ബാങ്കുകളുടെ നിയന്ത്രണം സംസ്ഥാന ഗവൺമെണ്ടുകളിൽ നിന്നെടുത്തു മാറ്റി, റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെയേല്പിച്ചു.  ഫെഡറൽ സംവിധാനത്തിനു മേലുള്ള മറയില്ലാത്ത കയ്യേറ്റമാണിത്‌.

സഹകരണസംഘം രൂപീകരിക്കാനുളള അവകാശം മൗലികാവകാശമാക്കിയെന്നത്‌ നേര്‌.  പ്രത്യക്ഷത്തിൽ, സഹകരണ സംഘങ്ങളുടെ പദവി ഉയർന്നതായി തോന്നാം.  എന്നാൽ ഒരേ പ്രദേശത്ത്‌ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നിലധികം സംഘങ്ങൾ ഗുണത്തെക്കാൾ ദോഷം ചെയ്യും.  അനാരോഗ്യകരമായ മത്സരം സംഘങ്ങളുടെ വായ്പാ തിരിച്ചടവിനെ ബാധിക്കും.  ക്രമേണ സംഘങ്ങൾ ക്ഷയിക്കും.  സഹകരണ സംഘങ്ങൾക്കു സ്വയം ഭരണാവകാശം, പ്രൊഫഷണൽ മാനേജ്മെന്റ്‌,  സ്വകാര്യ കമ്പനികളുടെ ഓഡിറ്റിംഗ്‌ എന്നിങ്ങനെ കേൾക്കാൻ ഇമ്പമുള്ള ആശയങ്ങളാണ്‌,  സഹകരണ ബാങ്കുകളുടെ കമ്പനിവൽകരണത്തിലൂടെ വിഭാവനം ചെയ്യുന്നതെന്നു വ്യക്തം.  സാധാരണ ജനങ്ങളുടെ ജീവിത പങ്കാളികളായ സഹകരണ ബാങ്കുകളെ ദന്തഗോപുരങ്ങളാക്കാനുള്ള ഗൂഢപദ്ധതിയാണിത്‌.

സംസ്ഥാന സർക്കാരിന്‌ ഭ്രഷ്ട്‌.

സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്നും കുഴപ്പം പരിഹരിക്കാനാണ്‌ സംസ്ഥാന സർക്കാരിന്‌ ഭ്രഷ്ട്‌ കല്പിച്ച്‌ റിസർവ്വ്‌ ബാങ്കിനെ  നിയന്ത്രണമേല്പിക്കുന്നതെന്നുമാണ്‌ കേന്ദ്ര-സംസ്ഥാന ഗവണ്‍മെണ്ടുകളുടെ വാദം.  പക്ഷെ, റിസർവ്വ്‌ ബാങ്കിന്റെ സമർത്ഥമായ മേൽനോട്ടവും നിയന്ത്രണവുമുണ്ടായിട്ടും നിരവധി വാണിജ്യ ബാങ്കുകൾ തന്നെ നിലംപൊത്തിയത്‌ സമീപകാല ചരിത്രമാണ്‌.  ബാങ്ക്‌ ഓഫ്‌ കൊച്ചിൻ, പറവൂർ സെൻട്രൽ ബാങ്ക്‌, നെടുങ്ങാടി ബാങ്ക്‌, ലോർഡ്‌ കൃഷ്ണാ ബാങ്ക്‌, ഗ്ളോബൽ ട്രസ്റ്റ്‌ ബാങ്ക്‌, സെൻചൂറിയൻ ബാങ്ക്‌, ടൈംസ്‌ ബാങ്ക്‌ എന്നിവയുടെ പതനം ഈ തലമുറ നേരിൽ കണ്ടതാണ്‌.  വിശ്വവിഖ്യാതരായ പ്രൊഫഷണൽ ഓഡിറ്റിംഗ്‌ കമ്പനികൾ കണക്കു പരിശോധിച്ചിട്ടും രാമലിംഗം രാജുവിന്റെ സത്യം കംപ്യൂട്ടേഴ്സും വിജയ്‌ മല്യയുടെ കിങ്ങ്ഫിഷർ വിമാന കമ്പനിയും പൊളിഞ്ഞ കഥകളും മറക്കാറായിട്ടില്ല.

സഹകരണ ബാങ്കുകളുടെ ജനകീയ ഇടപെടലുകളും ജനസേവന പ്രവർത്തനങ്ങളുമാണ്‌ ഒരു പക്ഷെ, യുപിഎ-യു.ഡി.എഫ്‌ ഗവണ്മെണ്ടുകളെ അസ്വസ്ഥമാക്കുന്നത്‌.  സഹകരണ ഉപഭോക്തൃ സ്റ്റോറുകൾ, വളം ഡിപ്പോകൾ, കാർഷികോല്പന്ന സംഭരണ-വിപണന കേന്ദ്രങ്ങൾ, ഉത്സവച്ചന്തകൾ തുടങ്ങിയ ഇടപെടലുകൾ കമ്പോള വേദാന്തക്കാരെ വല്ലാതെ ചൊടിപ്പിച്ചു.  സഹകരണ ബാങ്കുകൾ സേവന കേന്ദ്രങ്ങളല്ലാ, ലാഭമുണ്ടാക്കി ലാഭം വിതരണം ചെയ്ത്‌ പേരെടുക്കേണ്ട മോഡേൺ ബാങ്കുകളാവണമെന്ന്‌ നിഷ്കർഷിക്കാൻ തുടങ്ങിയത്‌ അതുകൊണ്ടാണ്‌.  സഹകാരികളെ തള്ളിമാറ്റി, മടിയിൽ കനമുള്ള നിക്ഷേപകരെ  സഹകരണ സംഘങ്ങളുടെ താക്കോൽ ഏല്പിക്കാനാണ്‌ നീക്കം.  തൂണുംചാരി നിന്നിരുന്ന ആഢ്യ?​‍ാരായ നിക്ഷേപകർ ഭരണം കൈയ്യാളും.  സഹകരണ ബാങ്കുകളിലെ സമ്പാദ്യം, കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബ്ളേഡ്‌ ബാങ്കുകളെയും ഏല്പിക്കാം.  ഇതിൽ വലിയ അപകടം പതിയിരിക്കുന്നുണ്ട്‌.  ഈ അപകടം നേരിടാൻ സർക്കാർ പിൻബലവും പിന്തുണയുമുണ്ടാവില്ല.  ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനു പകരം നഗരങ്ങളിൽ പോയി സാങ്കേതിക മികവുള്ള നാടനും മറുനാടനുമായ വൻകിട ബാങ്കുകളോട്‌ മത്സരിച്ച്‌ സാമർത്ഥ്യം തെളിയിക്കാനാണ്‌ സഹകരണ ബാങ്കുകളോടാവശ്യപ്പെടുന്നത്‌.  എന്നാൽ, വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും വ്യത്യസ്തമാണ്‌.  ഒരു പ്രദേശം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക്‌ വൻകിട ബാങ്കുകളുമായി മത്സരിച്ച്‌ മുന്നേറാൻ ഒരിക്കലും സാധ്യമാവുകയില്ല. 

സഹകരണ മേഖലയിൽ ത്രിതല സംവിധാനമാണ്‌ ഇന്നുള്ളത്‌. 2012-ൽ ഇന്ത്യയിൽ 37 സംസ്ഥാന സഹകരണ ബാങ്കുകളും 370 ജില്ലാ സഹകരണ ബാങ്കുകളും 93,000 പ്രാഥമിക സഹകരണ ബാങ്കുകളുമുണ്ട്‌.  2011-12-ൽ അവ 5.09 കോടി കർഷകർക്ക്‌ വായ്പ നൽകി.  സഹകരണ ബാങ്കു വായ്പകളുടെ 66% നൽകിയിരിക്കുന്നത്‌ ചെറുകിട, നാമമാത്ര കർഷകർക്കാണ്‌.  നമ്മുടെ സംസ്ഥാനത്ത്‌ സംസ്ഥാന സഹകരണ ബാങ്കിന്‌ 20 ശാഖകളും 14 ജില്ലാ സഹകരണ ബാങ്കുകളുടെ 696 ശാഖകളും 1602 പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ മൂവായിരത്തിലധികം ശാഖകളും ഹ്രസ്വകാല വായ്പാ മേഖലയിൽ പ്രവർത്തിക്കുന്നു.  ഇതിനു പുറമെ ദീർഘകാല വായ്പാ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അഗ്രിക്കൾച്ചറൽ ആന്റ്‌ റൂറൽ ഡെവലപ്മെന്റ്‌ ബാങ്കിനു സംസ്ഥാനത്തു 14 റീജണൽ ഓഫീസുകളുണ്ട്‌.  അവയുടെ മേൽനോട്ടത്തിൽ 63 പ്രാഥമിക കാർഷിക വികസന ബാങ്കുകളും പ്രവർത്തിക്കുന്നു.  കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആഗോളവൽകരണത്തിന്റെ ചുവട്‌ പിടിച്ചുള്ള നവലിബറൽ നയങ്ങൾ ഈ ബാങ്കിംഗ്‌ ശൃംഖലയുടെ പ്രവർത്തനങ്ങളെയാകെ ദോഷകരമായി ബാധിച്ചിരിക്കയാണ്‌.  ഗ്രാമവികസന പദ്ധതികൾക്കു നേതൃത്വം നൽകാനും പുനർവായ്പ നൽകി പ്രോത്സാഹിപ്പിക്കാനും മുഖ്യപങ്കുവഹിച്ച നബാർഡിന്‌ സർക്കാർ ഫണ്ട്‌ പിൻവലിച്ചുകൊണ്ടാണ്‌ കേന്ദ്രഗവൺമെണ്ട്‌ ഗ്രാമീണ, കാർഷിക മേഖലയെ തകർക്കാൻ കൂട്ടുനിൽക്കുന്നത്‌. 

97-​‍ാം ഭരണഘടനാ ഭേദഗതിയെ അടിമ തുല്യമായ ദാസ്യഭാവത്തോടെ സ്വാഗതം ചെയ്ത കേരള സർക്കാർ സംസ്ഥാന സഹകരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ പാസ്സാക്കി കഴിഞ്ഞു.

സഹകരണ മേഖലയിലെ ത്രിതല ബാങ്കിംഗ്‌ സംവിധാനം നിർത്തലാക്കാൻ പ്രകാശ്‌ ബക്ഷി കമ്മിറ്റി ശുപാർശ ചെയ്തിരിക്കയാണിപ്പോൾ.  പ്രാഥമിക ബാങ്കുകളുടെ കഴുത്തിനു നേരെയാണ്‌ പ്രകാശ്‌ ബക്ഷി വാളോങ്ങിയിരിക്കുന്നത്‌.  പ്രാഥമിക ബാങ്കുകൾ, മേലിൽ ജില്ലാ ബാങ്കുകളുടെ ബിസിനസ്‌ കറസ്പോണ്ടന്റുമാരായി പ്രവർത്തിച്ചാൽ മതിയെന്നാണ്‌ നിർദ്ദേശം.  അവക്കു ബാങ്കിംഗ്‌ ലൈസൻസില്ലാ എന്ന തൊടുന്യായമാണ്‌ ഈ ശുപാർശയ്ക്കു പിന്നിൽ.  പ്രാഥമിക ബാങ്കുകളുടെ ജനസമ്മിതി പ്രകാശ്‌ ബക്ഷി കാര്യമാക്കുന്നില്ല.  ചുറ്റുമുള്ള കുടുംബങ്ങളിലെ ജനനം മുതൽ വിവാഹവും മരണവും വരെയുള്ള സമസ്ത കാര്യങ്ങളിലും ഒരു കൂടപ്പിറപ്പെന്ന പോലെ ഇടപെട്ട്‌ സഹായഹസ്തമരുളുന്ന പ്രാഥമിക ബാങ്കുകളെ തുടച്ചുമാറ്റി,  ഈ പണമെല്ലാം ഓഹരികമ്പോളത്തിലേക്ക്‌ വലിച്ചൂറ്റിയെടുത്ത്‌ ഊഹകച്ചവടം കൊഴുപ്പിക്കാനാണ്‌ പ്രകാശ്‌ ബക്ഷിയും ഒരുമ്പെടുന്നത്‌.  ത്രിതല ബാങ്കുകൾ വഴി ഉപജീവനം കണ്ടെത്തിയ പതിനായിര കണക്കിന്‌ തൊഴിലാളികളുണ്ട്‌.   സഹകരണ ബാങ്കുകൾ ദുർബലമായാൽ സാധാരണക്കാരുടെ നാഡീസ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കുന്ന ഈ തൊഴിൽ ശേഷിയും വഴിയാധാരമാവും.

പരമാധികാര രാഷ്ട്രങ്ങളുടെ അതിരുകൾ ഭേദിച്ച്‌ ആഗോളഗ്രാമം പണിത്‌ അതിനെ ഒരൊറ്റ ചൂതാട്ടകേന്ദ്രമാക്കുന്ന ആഗോളവത്കരണം പട്ടിണിപ്പാവങ്ങളുടെ സമ്പാദ്യവും ഈ ചൂതുകളിക്കായി തടുത്തുകൂട്ടുകയാണ്‌.  നാട്ടിൻ പുറത്തെ ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായി ഒപ്പം നിൽക്കുന്ന സഹകരണ ബാങ്കുകളെ എന്തുവില കൊടുത്തും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ നാട്ടുകാരുടെ പിന്തുണ ബി.ഇ.എഫ്‌.ഐ അഭ്യർത്ഥിക്കുന്നു.


*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്


അധികവായനയ്ക്

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

No comments: