Friday, February 21, 2014

ഉക്രൈനിലെ യുഎസ് കുത്തിത്തിരിപ്പ്

പഴയ സോവിയറ്റ്യൂണിയനിലെ റിപ്പബ്ലിക്കുകളെ റഷ്യയ്ക്കെതിരെ തിരിക്കാനും ആദ്യം യൂറോപ്യന്‍ യൂണിയനിലും പിന്നീട് നാറ്റോയിലും ചേര്‍ത്ത് സാമ്രാജ്യത്വപക്ഷത്ത് ഉറപ്പിക്കാനും അമേരിക്ക നടത്തുന്ന ഗൂഢമായ കരുനീക്കങ്ങളാണ് ഉക്രൈനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നില്‍. ലോകം ഇത് തിരിച്ചറിയേണ്ടതുണ്ട്. ഉക്രൈനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുമുണ്ട്.

കഴിഞ്ഞദിവസം തലസ്ഥാനമായ കീവില്‍ ഉണ്ടായ കലാപത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 250 പേര്‍ക്ക് പരിക്കേറ്റു. ഈ കലാപത്തിനുപിന്നിലുള്ള ശക്തി അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞരുടെ ചോര്‍ന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇത് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡിനാണ് ഉക്രൈനില്‍ കലാപമുണ്ടാക്കാനുള്ള ചുമതല അമേരിക്ക നല്‍കിയത്. നൂലാന്‍ഡും അമേരിക്കന്‍ സ്ഥാനപതി ജിയോഫ്രപാറ്റും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമേയുള്ളൂവെങ്കിലും, ഉക്രൈനിലെ ഭരണത്തെ അസ്ഥിരപ്പെടുത്തി അരാജകാവസ്ഥയുണ്ടാക്കാനും റഷ്യാബന്ധം വിടുവിച്ച് ഉക്രൈനിനെ അമേരിക്കന്‍പക്ഷത്തേക്ക് അടര്‍ത്തിച്ചേര്‍ക്കാനുമുള്ള പദ്ധതിയാണ് ആ ഹ്രസ്വസംഭാഷണം പുറത്തുകൊണ്ടുവന്നത്. യുട്യൂബിലൂടെ ഇത് വിവാദമായപ്പോള്‍ വിക്ടോറിയാ നൂലാന്‍ഡ് പരസ്യമായി മാപ്പുചോദിക്കുകയുണ്ടായി.

എന്നാല്‍, അമേരിക്ക തങ്ങളുടെ ശ്രമം അവിടെ ഉപേക്ഷിക്കുകയല്ല, പരസ്യമായി മാപ്പുപറയുമ്പോഴും രഹസ്യമായി ഉക്രൈനില്‍ കലാപത്തിന്റെ കനല്‍ വിതറുകയാണ് ചെയ്തത്. ഉക്രൈന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വിക്ടര്‍ യാനുകോവിച്ചിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ അട്ടിമറിക്കാന്‍ ആഭ്യന്തരകലാപം വളര്‍ത്താന്‍ വന്‍തോതില്‍ അമേരിക്ക പണമൊഴുക്കി. അങ്ങനെയുണ്ടായതാണ് ഈ കലാപ പരമ്പര. യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുന്ന ഉടമ്പടികളില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് വിസമ്മതിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ കലാപങ്ങള്‍ പടരുന്നത്. റഷ്യയ്ക്കൊപ്പം നില്‍ക്കുന്ന ഈ മുന്‍സോവിയറ്റ് റിപ്പബ്ലിക്കിനെ തങ്ങളുടെ അധീനതയിലാക്കാനാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും ശ്രമിക്കുന്നത്. ഏത് അന്താരാഷ്ട്ര കരാര്‍ ഒപ്പിടണം; ഏത് രാജ്യവുമായി ഏത് വ്യവസ്ഥയില്‍ സഹകരിക്കണം എന്നൊക്കെ നിശ്ചയിക്കാന്‍ പരമാധികാരമുള്ള രാജ്യമാണ് ഉക്രൈന്‍. ആ പരമാധികാരത്തിനുനേര്‍ക്ക് അവിടത്തെ ചില വിധ്വംസകശക്തികളെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ് ഇപ്പോള്‍ അമേരിക്ക.

മൂന്നുമാസം മുമ്പ് യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരക്കരാറില്‍നിന്ന് പിന്മാറുകയും റഷ്യയുമായി സമാനസ്വഭാവത്തിലുള്ള കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു ഉക്രൈന്‍. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ ഉക്രൈനിന്റെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമല്ല എന്നുകണ്ടാണ് ആ രാഷ്ട്രം പിന്മാറിയത്. റഷ്യയുടെ വ്യവസ്ഥകളാകട്ടെ, ഉക്രൈനിന്റെ പൊതുതാല്‍പ്പര്യത്തിലുള്ളതായിരുന്നുതാനും. റഷ്യയുമായി ഉക്രൈനിന് നേരത്തേതന്നെ നല്ല ബന്ധമുണ്ട്. വിപണിയിലെ വിലയെ അപേക്ഷിച്ച് താഴ്ന്നവിലയ്ക്ക് ഉക്രൈനിന് പ്രകൃതിവാതകം നല്‍കുന്നതുപോലും റഷ്യയാണ്. അങ്ങനെ പല നിലകളിലുള്ള ആ ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിന് വഴിവയ്ക്കുന്നതായി പുതിയ കരാര്‍. ഇത് അമേരിക്കയെയും ചില യൂറോപ്യന്‍ രാജ്യങ്ങളെയും ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. ഉക്രൈനിനെ റഷ്യയ്ക്കെതിരെ തങ്ങളുടെ പക്ഷത്ത് ഉറപ്പിക്കണമെന്ന് ചിന്തിച്ച അവര്‍ റഷ്യയുമായുള്ള ബന്ധം വിടര്‍ത്തിക്കൊണ്ടുള്ള ഉക്രൈനിന്റെ യൂറോപ്യന്‍ ഉല്‍ഗ്രഥനമെന്ന മുദ്രാവാക്യം ഉയര്‍ത്തി ആ രാജ്യത്ത് ആഭ്യന്തരപ്രക്ഷോഭം ഉയര്‍ത്താന്‍ ധനസഹായം നല്‍കി. ഛിദ്രശക്തികളെ അതിനുവേണ്ടി ഉപകരണങ്ങളാക്കി. അതിന്റെ ഫലമാണ് ഇന്നുകാണുന്ന കലാപങ്ങള്‍.

സോവിയറ്റ്യൂണിയനിലുണ്ടായിരുന്ന റിപ്പബ്ലിക്കുകളില്‍ റഷ്യ കഴിഞ്ഞാല്‍ കൂടുതല്‍ ജനസംഖ്യയും സാമ്പത്തികശേഷിയുമുള്ള രാജ്യമാണ് ഉക്രൈന്‍. ഉക്രൈന്‍ റഷ്യയോട് ചേര്‍ന്നുനില്‍ക്കുന്നത് അതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് സഹിക്കുന്നില്ല, പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സഹിക്കുന്നില്ല. നേരത്തെ ജോര്‍ജിയയില്‍ കുത്തിത്തിരിപ്പുണ്ടാക്കിയവര്‍ ഇപ്പോള്‍ ഉക്രൈനില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നു. ജോര്‍ജിയയിലെ ഇടപെടല്‍ റഷ്യ ഇടപെട്ട് അടിച്ചമര്‍ത്തി. അപ്പോള്‍ അമേരിക്ക ശ്രദ്ധ ഉക്രൈനിലാക്കി. ജോര്‍ജിയയെക്കൊണ്ട് റഷ്യയെ ആക്രമിപ്പിക്കാന്‍പോലും അമേരിക്ക ഒരു ഘട്ടത്തില്‍ തയ്യാറായി എന്ന് ഓര്‍മിക്കണം. ഉക്രൈനിന്റെ കാര്യത്തിലുള്ള ഗൂഢതാല്‍പ്പര്യങ്ങള്‍ അമേരിക്ക മറച്ചുവച്ചിട്ടില്ല. അവിടെ പടിഞ്ഞാറിന് സ്വീകാര്യമായ ഭരണസംവിധാനമുണ്ടാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി പരസ്യമായിത്തന്നെ പറഞ്ഞു. ഉക്രൈനിലെ പ്രതിപക്ഷനേതാക്കളെ മ്യൂണിക്കില്‍ വിളിച്ചുവരുത്തി സഹായവാഗ്ദാനങ്ങള്‍ നല്‍കി. പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചു. മറച്ചുവയ്ക്കാതെതന്നെ പണമൊഴുക്കി. പലതവണ അമേരിക്കന്‍ നേതാക്കളും യൂറോപ്യന്‍ നേതാക്കളും ഉക്രൈന്‍ തലസ്ഥാനമായ കീവിലെത്തി പ്രക്ഷോഭങ്ങളെ ഏകോപിപ്പിച്ചു. റഷ്യയുടെ കരിങ്കടല്‍ നാവികപ്പടയുടെ ആസ്ഥാനം ഉക്രൈനിലെ സെവസ്റ്റാപോള്‍ ആണ്. ഉക്രൈനിനെ അധീനത്തിലാക്കിയാല്‍ റഷ്യയുടെ നാവികസേനാശക്തിയെ വലിയ അളവില്‍ നിയന്ത്രിക്കാമെന്ന ചിന്തയും അമേരിക്കയ്ക്കുണ്ട്.

ഉക്രൈനിലുള്ളത് ജനാധിപത്യപരമായ പ്രക്രിയയിലൂടെ അധികാരത്തില്‍വന്ന സര്‍ക്കാരാണ്. ആ സര്‍ക്കാരിന് ഉക്രൈനിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനാധിപത്യപരമായ പരമാധികാരമുണ്ട്. അത് വകവച്ചുകൊടുക്കില്ല എന്നതാണ് അമേരിക്കയുടെ നിലപാട്. 2015ല്‍ തെരഞ്ഞെടുപ്പ് നടക്കുംമുമ്പുതന്നെ യാനുകോവിച്ച് സര്‍ക്കാരിനെ അട്ടിമറിച്ച് ഉക്രൈനില്‍ പാവഭരണം സ്ഥാപിക്കാനും ആ ഭരണം വഴി ആ രാജ്യത്തെ ആദ്യം യൂറോപ്യന്‍ യൂണിയനിലും തുടര്‍ന്ന് നാറ്റോയിലും അംഗമാക്കാനുമാണ് നീക്കം. ശീതസമരകാലം കഴിഞ്ഞുവെന്നു കരുതപ്പെടുമ്പോഴും റഷ്യയെ എതിര്‍ശക്തിയായി കണ്ട് കഴിയുന്നത്ര ഒറ്റപ്പെടുത്തി ശീതസമരത്തിന്റെ സ്പിരിറ്റ് മുമ്പോട്ടുകൊണ്ടുപോവുകയാണ് അമേരിക്ക. റഷ്യയ്ക്കടുത്തുള്ള രാജ്യങ്ങളെ അടര്‍ത്തി യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും ചേര്‍ക്കാനുള്ള പദ്ധതി ഇതിന്റെ ഭാഗമാണ്. ഉക്രൈനില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നതാകട്ടെ സംഹാരാത്മകമായ ആ ബൃഹദ്പദ്ധതിയുടെ ഭാഗംതന്നെയാണ്. ഇത് ലോകം തിരിച്ചറിയേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: