Sunday, February 16, 2014

സിനിമ പങ്കിട്ട ചങ്ങാതി

ബാലു എന്റെ കൂട്ടുകാരനായിരുന്നു. അതിലുമുപരി എന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് ഗൂണപരമായ ഊര്‍ജ്ജം പകരുന്ന ചലച്ചിത്രകാരന്‍. സിനിമയെ കുറിച്ചുള്ള എന്റെ ലാവണ്യബോധം പങ്കിടാന്‍ കഴിയുന്ന ചങ്ങാതി. പിറവിയില്‍ അഭിനയിക്കാന്‍ അര്‍ച്ചനയെ പറഞ്ഞുവിട്ടത് ബാലുവാണ്. എന്റെ കൈയ്യില്‍ നിന്ന് ഒരു സംഖ്യപോലും വാങ്ങാതെ അഭിനയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയായിരുന്നു ശിഷ്യയെ അയച്ചത്. സ്വമ്മിലേക്ക് നായിക അശ്വനിയെ നിര്‍ദേശിച്ചതും ബാലുവായിരുന്നു. പൂണൈ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ക്കിടയില്‍ ഇത്തരത്തില്‍ വലിയ പരസ്പര സഹകരണം നിലനിന്നിരുന്നു.

എന്നേക്കാള്‍ അഞ്ചുവര്‍ഷം മുമ്പേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും എന്നോട് പ്രത്യേക കരുതല്‍ ബാലുവിനുണ്ടായിരുന്നു. സിനിമാട്ടോഗ്രാഫി പഠിച്ചിറങ്ങി സംവിധായകരായവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ വലിയ സമാനതകളുണ്ട്. ഫോട്ടോഗ്രാഫിയിലും പ്രമേയത്തിലും വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായ ചലച്ചിതകാരനാണ് ബാലു. ശിവാജി ഗണേശന്റേയും എംജിആറിന്റെയും ആധിപത്യ കാലമായിരുന്നു അത്. അവര്‍ക്ക് അവരുടേതായ ആളുകളുണ്ടായിരുന്നു. അന്നത്തെ സൃഷ്ടിപരമായ ധാരണകളെ പൊളിച്ച് ക്യാമറയെ സ്റ്റുഡിയോകളില്‍ നിന്ന് പ്രകൃതിയിലേക്ക് കൊണ്ടുപോകാനും അതിന്റെ സൗന്ദര്യം ബോധ്യപ്പെടുത്താനും ബാലുവിന് കഴിഞ്ഞു. ആ പ്രയത്നത്തില്‍ തമിഴ്നാട്ടില്‍ വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായി. ബാലുവിനോപ്പം ചേര്‍ന്ന് ഇളയരാജയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അക്കാലയളവില്‍ പഠിച്ചിറങ്ങിയ നിരവധി പേരും മാറ്റത്തില്‍ പങ്കാളികളായി. അന്നത്തെ താരാധിപത്യം പൊളിക്കാനും തമിഴ് സിനിമയെ ദേശീയതലത്തില്‍ അംഗീകരിപ്പിക്കാനും ബാലുവിന് സാധിച്ചു. ബാലു സ്വയം ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായി മാറി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാല, ശശികുമാര്‍ തുടങ്ങിയ ശിഷ്യന്മാരെല്ലാം ദേശീയശ്രദ്ധ നേടി. ഇങ്ങനെ തമിഴില്‍ വ്യത്യസ്തമായ ഒരു പാരമ്പര്യം സൃഷ്ടിക്കാന്‍ ബാലുവിനായി.

ഗുരുകുല സമ്പ്രദായത്തില്‍ സിനിമാസ്കൂളും നടത്തി. പരീക്ഷയില്ലാതെ മൂന്ന് വര്‍ഷം കൊണ്ട് സിനിമ പഠിപ്പിക്കുന്ന സമ്പ്രദായം. ഒപ്പമുള്ളവരെല്ലാം മുന്നേറണമെന്ന സ്വാര്‍ഥതക്ക് അപ്പുറത്തുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ച്ചന മാത്രം സിനിമ ചെയ്തില്ല എന്ന പരാതി ഇടക്കിടക്ക് പറയും. തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും സിനിമ എന്ന മാസ്മീഡിയയിലൂടെ ബാലുവിനെ പോലെ വ്യത്യസ്ത ലാവണ്യാനുഭൂതി സൃഷ്ടിക്കാനായ മറ്റ് സംവിധായകര്‍ ഇല്ല. സിലോണില്‍ ജനിച്ചുവളര്‍ന്നയാളാണ് ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തിയത്. തരളമായ പ്രണയം ബാലുവിന്റെ ജീവിതത്തേയുംസൃഷ്ടികളേയും പിന്തുടര്‍ന്നു. ദൂരദര്‍ശന്‍ ആവിര്‍ഭവിക്കുന്ന കാലത്ത് ഏറ്റവും വ്യത്യസ്തമായ സീരിയലുകള്‍ ചെയ്തു. പിറവിക്ക് ദേശീയപുരസ്കാരം കിട്ടുമ്പോള്‍ ബാലു ജൂറിയിലുണ്ടായിരുന്നു.

മികച്ച സിനിമക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം വിഭജിച്ച് നല്‍കാറുണ്ട്. എന്നാല്‍ പിറവിക്ക് ഇതുരണ്ടും ഒരുമിച്ചു ലഭിച്ചു. എനിക്ക് അര്‍ഹമായ അംഗീകാരം നേടിത്തരാന്‍ ജൂറിയില്‍ ശക്തമായി വാദിച്ചെന്ന് പിന്നീട് ആവേശത്തോടെ ബാലു പറഞ്ഞിട്ടുണ്ട്. എന്റെ സിനിമകള്‍ തിയേറ്ററിലെത്തിക്കും മുമ്പ് സ്വയം വിലയിരുത്തലിനായി ഞാന്‍ ആദ്യം കാണിക്കുന്ന സുഹൃത്തുക്കളുടെ വളരെ ചെറിയ പട്ടികയില്‍ ബാലുവുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സ്വപാനം മാത്രമേ ബാലു കാണാതുള്ളു. സിനിമ പൂര്‍ത്തിയായപ്പോള്‍ ചെന്നൈയില്‍ പ്രസാദ് ലാബില്‍ വച്ച് വിളിച്ചപ്പോള്‍ തിരക്കിലായിരുന്നു. സിനിമ കണാനൊത്തില്ലേലും കേരള മീന്‍കറി വാങ്ങിത്തരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള്‍ താമസിച്ച ചെന്നൈയിലെ ഗസ്റ്റ്ഹൗസില്‍ ഒരു പ്രമുഖ പാചകക്കാരനെ വിളിച്ചുവരുത്തി മീന്‍ വാങ്ങി കറിവച്ചു. ഞങ്ങള്‍ ഒരുമിച്ച് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിച്ചതാണ് ബാലുവിനെ കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ.

*
ഷാജി എന്‍ കരുണ്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: