Thursday, February 27, 2014

പ്രസംഗത്തിന് മറയ്ക്കാനാകുമോ കണക്കുകളെ?

ഒരു ബജറ്റ് പ്രസംഗമായിരുന്നില്ല ധനമന്ത്രി ചിദംബരം ഫെബ്രുവരി 17നു പാര്‍ലമെന്റില്‍ നടത്തിയത്. അത് തിരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസ്സിന്റെ ഒരു മൈതാന പ്രസംഗമായിരുന്നു. പ്രസംഗം മികച്ചത് തന്നെ; എന്നാല്‍, പ്രസംഗങ്ങള്‍ക്ക് മറച്ചു പിടിക്കാനാവാത്ത കണക്കുകള്‍ ധനമന്ത്രിയുടെ ആത്മവിശ്വാസത്തെ അലോസരപ്പെടുത്തിയോ എന്ന സംശയം ബാക്കി. ഒപ്പം, ബജറ്റ് വായനക്കിടയില്‍ സ്വന്തം പാര്‍ടിക്കാര്‍ തന്നെ വന്നു പ്രസംഗം കീറിക്കളയുമോ എന്ന ഭീതി വേറെ; കീറാനായി മന്ത്രിസഭയിലെ തന്നെ സുഹൃത്ത് പള്ളം രാജു തയാറായി നില്‍പ്പുണ്ടായിരുന്നു. അവരെ തടയാനായി മൂന്നു തടിയന്മാരായ കോണ്‍ഗ്രസ്സ് എംപിമാര്‍ കാവല്‍ക്കാരായി തൊട്ടരികില്‍. ചരിത്രത്തിലാദ്യമായിരിക്കും ഇങ്ങിനെ സ്വന്തം എം പി മാരില്‍ നിന്നും രക്ഷ നേടാന്‍ വേറെ ചില എംപിമാരെ കാവല്‍ നിര്‍ത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സര്‍ക്കാരിന്റെ ദയനീയ അവസ്ഥയ്ക്ക് അടിവരയിടുന്നതായി ആ ദൃശ്യം.

കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങളെ വിലയിരുത്തുക എന്ന കൃത്യമാണ് ചിദംബരം നിര്‍വഹിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിനിടയില്‍ അദ്ദേഹം വിട്ടു പോയത് ഒരു തകര്‍ച്ചയുടെ വക്കിലേക്ക് സമ്പദ്ഘടനയെ എത്തിച്ചിട്ടാണ് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നത് എന്ന വസ്തുതയാണ്. ആ തകര്‍ച്ചയെ പ്രസംഗം കൊണ്ട് മൂടാനാണ് ചിദംബരം ശ്രമിച്ചത്.

ഒന്ന്: കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞു വരികയാണ്. 2010-11ല്‍ജിഡിപി വളര്‍ച്ചാ നിരക്ക് 8.9 ശതമാനം ആയിരുന്നെങ്കില്‍, അത് 2011-12ല്‍ 6.7 ശതമാനമായും 2012-13ല്‍ വെറും 4.5 ശതമാനമായും ചുരുങ്ങി.

രണ്ട്: ഇന്ത്യയിലെ മൊത്തം മൂലധന നിക്ഷേപ നിരക്ക് 2010-11ല്‍ 37 ശതമാനമായിരുന്നത് 2012-13ല്‍ 35 ശതമാനമായി ചുരുങ്ങി. സ്വകാര്യ കോര്‍പ്പറേറ്റു മേഖലയിലാണ് മൂലധന നിക്ഷേപത്തിലെ ഏറ്റവും കൂടുതല്‍ ഇടിവ്.

മൂന്ന്: ഇന്ത്യയിലെ മൊത്തം മിച്ചം (സേവിങ്സ് നിരക്ക്) 2010-11 ല്‍ 34 ശതമാനമായിരുന്നത് 2012-13ല്‍ 30 ശതമാനമായി ചുരുങ്ങി. ഇവിടെയാകട്ടെ, കുടുംബങ്ങളുടെ കയ്യില്‍ മിച്ചമായി വരുന്ന പണത്തിന്റെ തോതിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.

നാല്: മൂലധന നിക്ഷേപവുമായും മിച്ചവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ വളര്‍ച്ച. 2010-11നു ശേഷം ബാങ്കുകളുടെ വായ്പകളിലും വളര്‍ച്ചാ മുരടിപ്പ് കാണാം. ബാങ്ക് വായ്പ്പകള്‍ 2011നും 2012നും ഇടയ്ക്കു 19% കണ്ടു വളര്‍ന്നെങ്കില്‍ 2012 നും 2013 നും ഇടയ്ക്കു 14 % കണ്ടു മാത്രമാണ് വളര്‍ന്നത്. 2012 മാര്‍ച്ചില്‍ വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നു നിന്നിരുന്നുവെങ്കില്‍, ഇന്ന് വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ താഴെയായി. ബാങ്ക് വായ്പ്പകള്‍ വളരാത്തത് മൂലം തന്നെ സമ്പദ് ഘടനയിലെ ചോദനവും വളരാതെ തന്നെ നില്ക്കും.

അഞ്ചു, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് ബാങ്ക് വായ്പ്പകളുടെ തിരിച്ചടവ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ (ചജഅ) അവരുടെ മൊത്തം വായ്പ്പയുടെ 3 % ആയിരുന്നെങ്കില്‍ 2013 മാര്‍ച്ചില്‍ അത് 4 % ആയി ഉയര്‍ന്നു. 2014ല്‍ ഇത് 5% വരെ എത്തും എന്നാണു ചില കണക്കുകള്‍ കാണിക്കുന്നത്. ഒപ്പം, ബജറ്റില്‍തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്, ഇന്ത്യയിലെ വ്യവസായ രംഗം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ് എന്നത്. മാനുഫാക്ചറിങ് രംഗത്ത് വളര്‍ച്ചയേയില്ല. ഇതു മൂലമാണ് തൊഴിലില്ലായ്മ ഇത്ര മൂര്‍ച്ഛിച്ചിട്ടുള്ളത് എന്നത് ഏവരും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യവുമാണ്. ഇതിനൊക്കെ യുപിഎ അല്ലെ ഉത്തരം പറയേണ്ടത്? ഇതിനു പരിഹാരം കാണാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? സമ്പദ്ഘടനയിലെ ചോദനം വളര്‍ത്തി വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അങ്ങിനെ ചോദനം വളര്‍ത്താന്‍ പൊതുചിലവും പൊതുനിക്ഷേപവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അതിനു പകരം ചിലവു കുറയ്ക്കാനും അത് വഴി അന്താരാഷ്ട്ര നിക്ഷേപകരെ സന്തോഷിപ്പിക്കാനും അല്ലേ ശ്രമിച്ചിട്ടുള്ളത്?

കണക്കുകള്‍ നോക്കാം. 2012-13 ല്‍ ഇന്ത്യയുടെ റവന്യൂ കമ്മി 3.9 ശതമാനവും ധനക്കമ്മി 5.2 ശതമാനവും ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഇത് കുറച്ചു റവന്യൂ കമ്മി 3.3 ശതമാനവും ധന കമ്മി 4.6 ശതമാനവും ആക്കി നിര്‍ത്തിയിരുന്നു; അതിനു വേണ്ടി വലിയ തോതില്‍ പൊതുചിലവുകള്‍ വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് 2014-15 വര്‍ഷത്തേക്ക് റവന്യൂ കമ്മി 3 ശതമാനവും ധനക്കമ്മി 4.1 ശതമാനവും എന്ന ലക്ഷ്യം ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞോ? പ്രശ്നമില്ല. എന്നാല്‍, അതുണ്ടായിട്ടില്ല. 2012-13ല്‍ ജിഡിപിയുടെ 10.4% ആയിരുന്നു മൊത്തം നികുതി വരുമാനം. ഇത് കൂട്ടി 10.9% ആക്കണം എന്ന് ലക്ഷ്യം വെച്ച 2013-14ല്‍ കിട്ടിയത് 10.2 % മാത്രം. അതുകൊണ്ടുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തെ കടുത്ത ചിലവ് ചുരുക്കല്‍ നമ്മള്‍ കണ്ടത്. എന്നിട്ടാണ് അടുത്ത വര്‍ഷത്തേക്ക് 10.7 ശതമാനം നികുതി വരുമാനം ലക്ഷ്യംവെച്ചു ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതും പിരിക്കാന്‍ കെല്‍പ്പില്ല എന്നറിയാം. വീണ്ടും ചെലവ് ചുരുക്കും എന്നര്‍ഥം. നികുതി പിരിച്ചോ ഇല്ലയോ എന്ന് ജനങ്ങള്‍ക്കറിയാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുള്ള രേഖയാണ് ടമേലോലിേ ീള ഞല്ലിൗലെ എീൃലഴീില എന്ന ബജറ്റ് കൈപുസ്തകം. ഇത് വഴിയാണ് നമുക്ക് മനസ്സിലായത് 2012-13 ല്‍ അഞ്ചേകാല്‍ ലക്ഷം കോടി രൂപ നികുതി സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു എന്ന്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഈ കണക്കറിയാന്‍ മാര്‍ഗമില്ല. കാരണം ഈ വര്‍ഷത്തെ ബജറ്റിന്റെ കൂടെ ആ പ്രസിദ്ധീകരണം ഇല്ല!

എന്താണ് ചിദംബരത്തിനു ഇവിടെ മറയ്ക്കാനുള്ളത്? എഴുതി തള്ളിയ നികുതിപ്പണം കൂടിയത് കൊണ്ടാണോ? അത് ജനങ്ങളോട് പറയാന്‍ നാണക്കേടായിട്ടാണോ? കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്പദ്ഘടനയെ ഉലച്ചിരുന്ന ഒരു വിഷയമായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച. ആ തകര്‍ച്ചയുടെ മൂലകാരണം ഇന്ത്യയിലെ വളര്‍ന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി ആയിരുന്നു. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന ഇറക്കുമതികളും വളരാതെ നില്‍ക്കുന്ന കയറ്റുമതികളും കൂടി വരുത്തിവെച്ച വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. ഐ.റ്റി. സര്‍വീസുകള്‍ക്ക് അപ്പുറത്ത് കയറ്റുമതികള്‍ വളരാത്തതു മൂലം, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശനാണയ ശേഖരം വളരുന്നില്ല; എന്നാല്‍, ഇറക്കുമതികള്‍ തുടരുന്നതു മൂലം അതിലേക്കായി കൊടുക്കാന്‍ കയ്യിലുള്ള വിദേശനാണയ ശേഖരം ചുരുങ്ങുന്നു.

2011ന്റെ മദ്ധ്യം മുതല്‍ വളരെ വലിയ തോതില്‍ കറണ്ട് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചു. ഇത് പിടിച്ചു നിര്‍ത്താനായി എന്നാണു ചിദംബരത്തിന്റെ വാദം. എന്നാല്‍, എങ്ങനെ എന്നതാണ് ചോദ്യം. ബജറ്റില്‍ തന്നെ പറയുന്നു 1500 കോടി ഡോളര്‍ പുതിയ വിദേശ നിക്ഷേപം വാങ്ങിക്കൊണ്ടാണ് ഇത് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് എന്ന്. അതായത്, പുറമേ നിന്ന് കടം വാങ്ങിയ പണം കൊണ്ട് തന്നെയാണ് ഈ തകര്‍ച്ചയില്‍ നിന്നും കര കയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന്. ഇനിയുമുണ്ട്. വളരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടികള്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താനായുള്ള നടപടികള്‍ - ഇതൊന്നും തന്നെ ബജറ്റിലില്ല. വിലക്കയറ്റം നോക്കൂ. മൊത്തം പണപ്പെരുപ്പം കുറഞ്ഞു എന്നാണു വാദം. എന്നാല്‍, സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പമോ? 2012 ഡിസംബറില്‍ ഭക്ഷ്യപണപ്പെരുപ്പം 9.03 ശതമാനം. ഇത് 2013 ഡിസംബറില്‍10.54 ശതമാനം. ബജറ്റ് രേഖകള്‍ തന്നെ പറയുന്ന കണക്കുകളാണ് ഇവ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു വലിയ മാന്ദ്യത്തിന്റെ വക്കിലാണ്. ഇന്നത് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2007ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയിലെ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉന്നയിച്ച ഒരു പ്രധാന വാദമായിരുന്നു റലരീൗുഹശിഴ ന്റേത്. അതായത്, ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന കൊളുത്തുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇല്ല. അത് കൊണ്ട്, ഇന്ത്യ പ്രതിസന്ധിയില്‍ നിന്നും ഒഴിഞ്ഞു തന്നെ നില്‍ക്കും. ഈ വാദം ഇന്ന് നവലിബറലുകള്‍ തന്നെ തള്ളിയിരിക്കുന്നു.

എല്ലാ മേഖലകളെയും ഇന്ന് മുരടിപ്പ് പിടികൂടിയിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി സര്‍ക്കാരിന്റെ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന കേയ്നീഷ്യന്‍ രീതിയാണ്. എന്നാല്‍, വിദേശനിക്ഷേപത്തോടുള്ള ഭരണകൂടത്തിന്റെ സ്നേഹം ആ വഴിയും കൊട്ടിയടച്ചു. എങ്ങിനെ? വളര്‍ച്ച കുറഞ്ഞപ്പോള്‍ നികുതി വരുമാനവും കുറഞ്ഞു. അപ്പോള്‍, സര്‍ക്കാര്‍ ചിലവ് വര്‍ധിക്കണമെങ്കില്‍ കടമെടുക്കണം. കടമെടുത്താല്‍ ബജറ്റ് - ധനക്കമ്മികള്‍ കൂടും. അപ്പോള്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയെ കൂടുതല്‍ ഭയക്കാന്‍ തുടങ്ങും. കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തിന് പുറത്തേക്ക് ഒഴുകാന്‍ അത് വഴി വെയ്ക്കും. ഡോളര്‍ ശേഖരം വീണ്ടും കുറയും. രൂപയുടെ മൂല്യവും കുറയും. സര്‍ക്കാര്‍ അത് ഭയക്കുന്നു.

അതിനാല്‍, കമ്മി കുറയ്ക്കുക എന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ചിലവുകള്‍ കുറയ്ക്കുക തന്നെ വേണം. ചിലവുകള്‍ വര്‍ധിക്കാത്തത് ചോദനം വീണ്ടും കുറയ്ക്കുകയും വളര്‍ച്ച കൂടുതല്‍ മുരടിക്കുകയും ചെയ്യും. അങ്ങിനെ മുരടിപ്പില്‍ നിന്നും കൂടുതല്‍ മുരടിപ്പിലേക്കു സമ്പദ്ഘടന കൂപ്പുകുത്തുന്നു. ഇത്തരത്തിലുള്ള കൂപ്പുകുത്തലില്‍ നിന്ന് കരകയറാനുള്ള ഒരു മാര്‍ഗവും ചിദംബരത്തിന്റെ ബജറ്റില്‍ ഇല്ല എന്നതാണ് വസ്തുത. മറിച്ചു, പ്രതിസന്ധിയുടെ എല്ലാ ഭാരവും സാധാരണക്കാരുടെ മേലില്‍ കെട്ടി വെച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് ബജറ്റില്‍ ഉള്ളത്.

*
ആര്‍ രാംകുമാര്‍ ചിന്ത വാരിക

No comments: