Monday, February 3, 2014

സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം: ചില അനുഭവങ്ങള്‍

ദളിതര്‍ക്കുനേരെയുള്ള സാമ്പത്തിക ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും ഇല്ലാതാക്കുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളിലൊന്നാണ്. ഈ ഉദ്ദേശത്തിനായി പല നിയമനിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്. എത്രയോ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അവ നടപ്പാക്കപ്പെട്ടതിെന്‍റ അനുഭവങ്ങളും ഫലങ്ങളും പരിശോധിച്ചാല്‍ സ്ഥിതി ഒട്ടും ആശാവഹമല്ലെന്ന് കാണാം. ദളിതരുടെ സ്ഥിതിയില്‍ മൗലികമായ മാറ്റം വരുത്തുന്നതിനായി സമരം ചെയ്യുന്നവര്‍ ചെലുത്തുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ സ്വാധീനം, നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുന്നതുകൊണ്ടുള്ള മെച്ചം നേടുന്ന ശക്തികള്‍ ഗവണ്‍മെന്‍റിനും സിവില്‍ സമൂഹത്തിനുംമേല്‍ ചെലുത്തുന്നുണ്ട് എന്നതാണ് അതിനുള്ള പ്രധാന കാരണം. ദളിതരുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ ജാതി - വര്‍ഗ - ബഹുജന സംഘടനകളുടെ ധാരണകളിലും പ്രവര്‍ത്തനങ്ങളിലും ഉള്ള സഹജമായ ദൗര്‍ബല്യങ്ങളാണ് അതിെന്‍റ മറ്റൊരു കാരണം.

ദളിത് സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ചും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ അനുഭവങ്ങളെക്കുറിച്ചും ഞാനിവിടെ അല്‍പമൊന്ന് വിവരിയ്ക്കാം. ദളിതരുടെ സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്ന വിവിധ ശക്തികളുടെയും അത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ എതിര്‍ക്കുന്ന ശക്തികളുടെയും പ്രതികരണങ്ങളെക്കുറിച്ചും അല്‍പമൊന്ന് പ്രതിപാദിക്കാം. പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷെന്‍റ രൂപീകരണത്തിനുവേണ്ടി നടത്തപ്പെട്ട സമരങ്ങള്‍, തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തപ്പെട്ട പ്രത്യക്ഷ പ്രക്ഷോഭങ്ങള്‍, പട്ടികജാതി - പട്ടികവര്‍ഗ ഉപപദ്ധതിയ്ക്കുള്ള നിയമം നിര്‍മിക്കുന്നതിനുവേണ്ടി നടത്തിയ സമരം എന്നീ മൂന്ന് സുപ്രധാന ക്യാമ്പൈനുകള്‍ക്കിടയില്‍ വിവിധ ശക്തികള്‍ വഹിച്ച, നിഷേധാത്മകവും രചനാത്മകവുമായ പങ്കിനെ സംബന്ധിച്ച ചില അനുഭവങ്ങളും ഞാനിവിടെ വിശകലനം ചെയ്യാം. ആന്ധ്രാപ്രദേശില്‍ സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍ രൂപീകരിക്കുന്നതിനുവേണ്ടി നടത്തിയ സമരത്തെക്കുറിച്ച്, ഞാന്‍ ആദ്യം തന്നെ പരാമര്‍ശിക്കാം. തൊട്ടുകൂടായ്മ ഏറെക്കുറെ ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കുന്നു എന്ന വ്യാപകമായ വിശ്വാസം വിവിധ തലങ്ങളില്‍ ഉണ്ട്. പലരും ചോദിയ്ക്കുന്ന ചോദ്യം ഇതാണ്: നമ്മുടെ സംസ്ഥാനത്ത് ജാതിവിവേചനം എവിടെയാണുള്ളത്? ദളിതര്‍ക്കെതിരായി എന്തെങ്കിലും വിവേചനം നിലനില്‍ക്കുന്നുവെന്ന കാര്യം തന്നെ ബൂര്‍ഷ്വാ ഭൂപ്രഭു പാര്‍ടികള്‍ നിഷേധിയ്ക്കും. ഇനി അഥവാ അത് നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെ, ഇടതുപക്ഷ പാര്‍ടികളും ദളിത് സംഘടനകളും ചില വളണ്ടറി സംഘടനകളും ചിത്രീകരിക്കുന്ന വിധത്തില്‍ അത്രമാത്രം കടുത്ത രീതിയിലില്ല താനും.

മതപരിവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ന്യായീകരിക്കുന്നതിനുംവേണ്ടിയാണ് ചില ക്രിസ്ത്യന്‍ സംഘടനകള്‍ ഈ പ്രശ്നത്തെക്കുറിച്ച് വീറോടെ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ആര്‍എസ്എസ് - ബിജെപി പ്രഭൃതികളും അവയുമായി ബന്ധപ്പെട്ട സംഘടനകളും പ്രചരിപ്പിക്കുന്നത്. ദളിതരോടുള്ള വിവേചനം അനുവര്‍ത്തിക്കുന്നതിെന്‍റ വ്യാപ്തി കുറച്ചു കാണുകയാണ്, ബൂര്‍ഷ്വാ - ഭൂപ്രഭു പാര്‍ടികളിലെ ചില ദളിത് നേതാക്കന്മാര്‍. ഈ പ്രശ്നത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും നിശ്ശബ്ദത പാലിക്കുന്നു. ചില സംഭവങ്ങളുടെ അനന്തരഫലമായി വല്ലതും പറയാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുകയാണെങ്കില്‍ത്തന്നെ, അവര്‍ പലപ്പോഴും വസ്തുതകള്‍ വളച്ചൊടിയ്ക്കുകയും ചെയ്യും. തൊട്ടുകൂടായ്മയേയും ജാതി വിവേചനത്തേയും സംബന്ധിച്ചിടത്തോളം ഏറ്റവും അടിത്തട്ടിലുള്ള സ്ഥിതി എന്തെന്ന് വിലയിരുത്തുന്നതിനായി, ജാതി വിവേചനത്തിനെതിരായി സമരം ചെയ്യുന്നതിനുള്ള സംഘടന (ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്ട്രഗിള്‍ എഗിന്‍സ്റ്റ് കാസ്റ്റ് ഡിസ്ക്രിമിനേഷന്‍ )

1999 ഒക്ടോബറില്‍ സംസ്ഥാന വ്യാപകമായി ഒരു സര്‍വെ സംഘടിപ്പിക്കുകയുണ്ടായി. 15 ദിവസത്തെ കാലയളവിനുള്ളില്‍, നമ്മുടെ പ്രവര്‍ത്തകര്‍ 11,000 ദളിത് കോളനികള്‍ സന്ദര്‍ശിച്ചു. അവരുടെ കണ്ടെത്തല്‍ കണ്ണു തുറപ്പിക്കുന്നതാണ്. പക്ഷേ അത്തരം കണ്ടെത്തലുകള്‍ക്ക് ഒരു ഗവണ്‍മെന്‍റ് ഏജന്‍സിയുടെ കയ്യൊപ്പുണ്ടെങ്കിലേ, അവയ്ക്ക് സാര്‍വത്രികമായ അംഗീകാരം ലഭിക്കുകയുള്ളൂ. ""കുതിരവായില്‍നിന്ന് (അധികാരവൃത്തങ്ങളില്‍നിന്ന്) വരുന്നതല്ലെങ്കില്‍ സത്യമായിരിക്കുകയില്ല"" എന്നാണല്ലോ ചൊല്ല്. ഇക്കാരണത്താലാണ്, സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജാതിവിവേചനത്തെപ്പറ്റി പഠിയ്ക്കുന്നതിനും അത് നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ഒരു കമ്മീഷന്‍ രൂപീകരിക്കണം എന്ന് ആവശ്യപ്പെടുന്ന ക്യാമ്പൈന്‍ നമ്മുടെ പാര്‍ടി ആരംഭിച്ചത്. 1998ലും 1999ലും തുടര്‍ച്ചയായി സമരം നടത്തപ്പെട്ടു. മാര്‍ച്ച് 22ന് സംഘടിപ്പിച്ച ""അസംബ്ലി മാര്‍ച്ചില്‍"" ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഇടതുപക്ഷ പാര്‍ടികളുടെ അസംബ്ലി അംഗങ്ങള്‍, ഈ പ്രശ്നം അസംബ്ലിയ്ക്കുള്ളില്‍ ഉന്നയിച്ചു.

സഭയ്ക്കുള്ളിലും പുറത്തും ചെലുത്തപ്പെട്ട സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ പുന്നയ്യ ചെയര്‍മാനായുള്ള ഏകാംഗ കമ്മീഷനെ 2003 മാര്‍ച്ച് 23ന് നിയമിയ്ക്കാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായിത്തീര്‍ന്നത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച ഈ കമ്മീഷന്‍, ദളിതര്‍ നേരിടുന്ന വിവേചനത്തിന്റെയും അവരുടെ പദവിയുടെയും തെളിവുകള്‍ സംഭരിച്ചു. പൊതുജനങ്ങളില്‍നിന്ന് കമ്മീഷന്‍ അഭിപ്രായം കേട്ടു. വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും പാര്‍ടികളില്‍നിന്നും കമ്മീഷന്‍ നിവേദനങ്ങളും പരാതികളും സ്വീകരിച്ചു. സംഭരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1996 പേജുള്ള ഒരു റിപ്പോര്‍ട്ട്, ആ കമ്മീഷന്‍ ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചു. ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നതിനേക്കാള്‍ എത്രയോ വലിയ അളവില്‍ സംസ്ഥാനത്ത് ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന നമ്മുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. 42 ശുപാര്‍ശകളും ആ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്. സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍ സ്ഥാപിക്കുന്നതിനും പുന്നയ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും ഗവണ്‍മെന്‍റിനെ നിര്‍ബന്ധിതമാക്കുന്നതിനായി മറ്റൊരു സമരം നടത്തേണ്ടിവന്നു. ഒടുവില്‍ 2003ല്‍ ഗവണ്‍മെന്‍റ് നടത്തിയ നിയമനിര്‍മാണത്തിന്റെ ഫലമായി സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍ സ്ഥാപിതമായി; ജസ്റ്റീസ് കെ പുന്നയ്യ അതിെന്‍റ ഒന്നാമത്തെ ചെയര്‍മാനായി നിയമിതനായി. ജസ്റ്റീസ് കെ പുന്നയ്യ ചെയര്‍മാനായി പ്രവര്‍ത്തിച്ച മൂന്നുവര്‍ഷക്കാലത്ത് വിവിധ പ്രശ്നങ്ങളില്‍, കമ്മീഷന്‍ സജീവമായി ഇടപെട്ടത്, ദളിതരെ സംബന്ധിച്ചിടത്തോളം ധാര്‍മികമായ ഉത്തേജനമായി ഭവിച്ചു. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്‍റിന് സംഭവിയ്ക്കുന്ന പരാജയങ്ങളെ സംബന്ധിച്ച് മേല്‍നോട്ടം വഹിയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ കമ്മീഷന് ബാധ്യതയില്ലെങ്കില്‍ത്തന്നെയും, ഗവണ്‍മെന്‍റിെന്‍റ ഭാഗത്തുനിന്ന് ഉത്തരം പറയാനുള്ള ബാധ്യസ്ഥതയുണ്ടെന്ന് കമ്മീഷന്‍ നിഷ്കര്‍ഷിച്ചു. ജസ്റ്റീസ് കെ പുന്നയ്യയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഭരണകക്ഷി സ്വന്തം പ്രതിനിധിയെ ആ പദവിയില്‍ നിയമിച്ചു. തുടര്‍ന്ന് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു കുറഞ്ഞുവന്നു. 2009ലെ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതിനെ തുടര്‍ന്ന് ആ പദവി ഒഴിഞ്ഞുകിടന്നു. ഭരണകക്ഷി വീണ്ടും അധികാരത്തില്‍ വന്നെങ്കിലും കഴിഞ്ഞ നാലു കൊല്ലക്കാലമായി ആ പോസ്റ്റില്‍ ഗവണ്‍മെന്‍റ് ആരേയും നിയമിച്ചിട്ടില്ല.

സംസ്ഥാനതലത്തില്‍ പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്റെ നിയമനത്തോടെ, ദളിതരുടെ പ്രശ്നങ്ങളെല്ലാം പരിഹരിയ്ക്കപ്പെടുമെന്നോ അവരോടുള്ള വിവേചനം ഇല്ലാതാകുമെന്നോ ഉള്ള വ്യാമോഹമൊന്നും ആര്‍ക്കുമില്ല. വിവേചനത്തിന്നെതിരായി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഒരു വേദിയായി, അഥവാ ഉപകരണമായിട്ടാണ് ഞങ്ങള്‍ അതിനെ കാണുന്നത്. കമ്മീഷെന്‍റ ചെയര്‍മാന്‍ സജീവമായി പ്രവര്‍ത്തിയ്ക്കുകയാണെങ്കില്‍, ഗവണ്‍മെന്‍റ് സംവിധാനത്തിനുമേല്‍ സമ്മര്‍ദം കൊണ്ടുവരാന്‍ കഴിയുന്നതിനുള്ള സാധ്യത കൂടുതലുണ്ടെന്ന് മാത്രം. യഥാര്‍ഥത്തില്‍ ഒന്നാമത്തെ ചെയര്‍മാെന്‍റ കാലത്ത് അങ്ങനെ സംഭവിയ്ക്കുകയും ചെയ്തു. അക്കാലത്തെ ചെയര്‍മാന്റേത് വെറുമൊരു രാഷ്ട്രീയ നിയമനമായിരുന്നില്ല, മറിച്ച് ദളിതരുടെ ദുരവസ്ഥയില്‍ ഉല്‍ക്കണ്ഠയുള്ള ഒരാളായിരുന്നു അദ്ദേഹം എന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാല്‍ രാഷ്ട്രീയ രക്ഷാധികാരിത്വത്തിന്റെ ഗുണഭോക്താവായ അടുത്ത ചെയര്‍മാന്റെ കാര്യം അങ്ങിനെയായിരുന്നില്ല. കമ്മീഷന് യഥാര്‍ത്ഥ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ദളിതരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു ഉപകരണമെന്ന നിലയില്‍ കമ്മീഷനെക്കൊണ്ട് ചില പ്രയോജനമൊക്കെ ഉണ്ടായിരുന്നതുകൊണ്ട്, അതിെന്‍റ നിലനില്‍പ്പിനെ സഹിഷ്ണുതയോടെ കാണാന്‍ ഭരണവര്‍ഗങ്ങള്‍ക്കും ഭരണകക്ഷികള്‍ക്കും കഴിഞ്ഞിരുന്നില്ല. അതാണ് ചെയര്‍മാന്റെ പദവി ഇന്നും ഒഴിഞ്ഞുകിടക്കുന്നതിനുള്ള കാരണം. കഴിഞ്ഞ നാലു കൊല്ലമായി ചെയര്‍മാന്റെ പോസ്റ്റ് ഒഴിഞ്ഞുകിടന്നിട്ടും, മറ്റ് പല കാര്യങ്ങളിലും വാചാലമാകാറുള്ള ദളിത് സംഘടനകള്‍, നിശ്ശബ്ദത പാലിക്കുന്നത് രസകരമാണ്. ഈ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ അവ ഒട്ടും തന്നെ താല്‍പര്യം കാണിക്കുന്നില്ല. സംവരണത്തിന്റെ പ്രശ്നത്തില്‍ അവര്‍ സാധാരണയായി പ്രകടിപ്പിക്കുന്നതിെന്‍റ പതിനായിരത്തിലൊരംശം പോലും താല്‍പര്യം അവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്നില്ല. ഗ്രാമീണമേഖലയിലെ ദളിത് ജനവിഭാഗങ്ങളില്‍നിന്ന് ഈ നേതാക്കന്മാര്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. ഈ നേതാക്കന്മാരില്‍ മിക്കവരും പട്ടണ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരാണ്.

തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തിയ പ്രത്യക്ഷ പ്രക്ഷോഭസമരങ്ങളെക്കുറിച്ച് ഇനി നമുക്ക് വിലയിരുത്താം. ജാതിവിവേചനത്തിന്നെതിരായ സമരത്തിനുവേണ്ടിയുള്ള സംഘടന (കെവിപിഎസ്) തൊട്ടുകൂടായ്മയ്ക്കെതിരായി 2006ല്‍ സംസ്ഥാന വ്യാപകമായ ഒരു പ്രത്യക്ഷ പ്രക്ഷോഭ സമരം സംഘടിപ്പിക്കുകയുണ്ടായി. ദളിതരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനായി, അവരെ പ്രത്യക്ഷ സമരത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി 2006 ഏപ്രില്‍ 2 മുതല്‍ 13 വരെ രംഗറെഡ്ഡി ജില്ലയില്‍ ഞാന്‍ ഒരു സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. 25 യുവാക്കളായ പ്രവര്‍ത്തകരും എന്നോടൊപ്പം ഉണ്ടായിരുന്നു. 152 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ആ യാത്ര, ആകെ 950 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക, ചായപ്പീടികകളില്‍ ദളിതര്‍ക്ക് പ്രത്യേകം ഗ്ലാസ് ഉപയോഗിക്കുന്ന സമ്പ്രദായം ലംഘിയ്ക്കുക തുടങ്ങിയ പ്രത്യക്ഷ സമരമാര്‍ഗങ്ങള്‍ 69 ഗ്രാമങ്ങളില്‍ സംഘടിപ്പിച്ചു. 2007ല്‍ വീണ്ടും അത്തരം സൈക്കിള്‍ യാത്രകള്‍ 10 ദിവസം സംഘടിപ്പിയ്ക്കപ്പെട്ടു; 8336 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച ജാഥ, 41,000 കിലോമീറ്റര്‍ ദൂരം താണ്ടി. സംസ്ഥാനത്തുടനീളം വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഈ പരിപാടിയ്ക്ക് കഴിഞ്ഞു. പ്രശംസയും കടുത്ത എതിര്‍പ്പും ഞങ്ങള്‍ക്ക് ലഭിച്ചു. സ്വതവേ ശാന്തമായിട്ടുള്ള ഗ്രാമങ്ങളില്‍ ഞങ്ങള്‍ കുഴപ്പം കുത്തിപ്പൊക്കുകയാണ് എന്ന് ചില വിഭാഗം ആളുകള്‍ വിമര്‍ശിച്ചു. ഗ്രാമങ്ങളില്‍ സഹോദരങ്ങളെപ്പോലെ ജീവിച്ചുവരുന്ന ആളുകള്‍ക്കിടയില്‍ ശത്രുതയും വിരോധവും വിതയ്ക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത് എന്ന് മറ്റു ചിലര്‍ വിമര്‍ശിച്ചു. തങ്ങളോട് സവര്‍ണ ഹിന്ദുക്കള്‍ നല്ല നിലയില്‍ പെരുമാറുന്നുണ്ട് എന്നും തങ്ങള്‍ സൗഹൃദത്തോടെ ജീവിച്ചുവരികയാണെന്നും ജാതിവിവേചനമൊന്നും ഇവിടെയില്ലെന്നും പറഞ്ഞ് പല ഗ്രാമങ്ങളിലും ഏതാനും ദളിതര്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തുകയുണ്ടായി. ഈ ആളുകള്‍ സവര്‍ണ ഹിന്ദുക്കളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. പല സ്ഥലങ്ങളിലും പുരുഷന്മാരില്‍നിന്ന് വ്യത്യസ്തമായി, യഥാര്‍ഥ കാര്യങ്ങള്‍ വിവരിക്കുന്നതിന് സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ടുവരുന്ന അനുഭവവും ഉണ്ടായി, തങ്ങള്‍ നേരിടുന്ന വിവേചനത്തേക്കാള്‍ ക്ഷേമപദ്ധതികളും ഭൂമിയും ശ്മശാനവും മറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഊന്നിപ്പറയുന്നതിനാണ് പുരുഷന്മാര്‍, പ്രത്യേകിച്ചും വയസ്സായവര്‍, താല്‍പര്യം കാണിച്ചത്. തങ്ങള്‍ ഗവണ്‍മെന്‍റിന്നെതിരായി പരാതി പറയുകയാണെങ്കില്‍, ഗ്രാമത്തിലെ സവര്‍ണഹിന്ദുക്കള്‍ക്ക് വിഷമമുണ്ടാക്കില്ല എന്ന് അവര്‍ക്കറിയാം. ഉയര്‍ന്ന ജാതിക്കാരുമായി ഒരു സംഘട്ടനം ഉണ്ടാവുകയാണെങ്കില്‍ തങ്ങള്‍ ജയിയ്ക്കുകയില്ല എന്നു കണ്ട അവര്‍ സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു.

ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തില്‍ നേരെ എതിര്‍ വിഭാഗങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ മതത്തിന് പ്രോല്‍സാഹനം നല്‍കുകയാണ് എന്നാണ് ചിലരുടെ വാദം. ജാതിവ്യവസ്ഥയ്ക്ക് ആധാരമായ ഹിന്ദുമതത്തില്‍ത്തന്നെ തുടരാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റുകാര്‍, ദളിതരെ, മതപരിവര്‍ത്തനത്തില്‍നിന്ന് തടയുന്നത് എന്തിനെന്ന് മറ്റ് ചിലര്‍ അല്‍ഭുതപ്പെടുന്നു. ഇതൊരു വിമര്‍ശനമായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രപ്രവേശനത്തെ പ്രോല്‍സാഹിപ്പിക്കുന്നതെന്തിനാണ് എന്നതായിരുന്നു മറ്റൊരു വിമര്‍ശനം. ഈ രണ്ടു വിമര്‍ശനങ്ങളിലും, തൊട്ടുകൂടായ്മ എന്ന പ്രശ്നം പൂര്‍ണമായും അവഗണിയ്ക്കപ്പെടുകയാണ്. ഒരു മതത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെയോ അഥവാ മറ്റൊരു മതത്തെ നിരുല്‍സാഹപ്പെടുത്തുന്നതിന്റെയോ പ്രശ്നമല്ല ഇത്. ഞങ്ങളുടെ ക്യാമ്പൈന്‍ മതവുമായി ബന്ധപ്പെട്ടതേയല്ല. നമ്മുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്തുതന്നെയായാലും ശരി, തങ്ങളുടെ മതത്തിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിയ്ക്കണമെന്നും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് തുല്യമായ അവകാശം ലഭിയ്ക്കണമെന്നും വിശ്വാസികളായ ചില വ്യക്തികള്‍ അഥവാ വിഭാഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, ഞങ്ങള്‍ അവരോടൊപ്പം നില്‍ക്കും. ജാതിവിവേചനത്തിന്നെതിരായി സമരം ചെയ്യുന്നതിനുള്ള ഒരു വഴിയാണത്.

ബൂര്‍ഷ്വാ - ഭൂപ്രഭു പാര്‍ടികളുടെ നേതാക്കന്മാരുടെ, പ്രത്യേകിച്ചും പ്രാദേശിക നേതാക്കന്മാരുടെ, പ്രതികരണം വളരെ പ്രകോപനപരമായിരുന്നു. ഇത്തരം ചില നേതാക്കന്മാര്‍ യാത്രാ സംഘത്തെ കാണുകയും യാത്രയെ പ്രശംസ കൊണ്ട് മൂടുകയും അതേ അവസരത്തില്‍ തങ്ങളുടെ ഗ്രാമത്തില്‍ വിവേചനമില്ലെന്ന് സാമര്‍ഥ്യപൂര്‍വം സമര്‍ഥിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ സ്ഥലം വിട്ടു കഴിഞ്ഞാല്‍, അവരുടെ മുന്നില്‍വെച്ച് സത്യം തുറന്നുപറയാന്‍ കഴിയാത്ത ദളിതര്‍, തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നതിനെക്കുറിച്ച് വിവരിക്കുകയും ചെയ്യും. തങ്ങളുടെ ഗ്രാമത്തില്‍ വിവേചനമില്ലെന്നും യാത്രാ സംഘത്തെ നിരുല്‍സാഹപ്പെടുത്തണമെന്നും മറ്റേതെങ്കിലും ഗ്രാമത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് ജാഥാംഗങ്ങളെ ഉപദേശിക്കണമെന്നും ചില ഗ്രാമങ്ങളില്‍ സവര്‍ണ ഹിന്ദുക്കള്‍, ദളിതരെ പറഞ്ഞ് പഠിപ്പിയ്ക്കും. പല ഗ്രാമങ്ങളിലും അത്തരം സവര്‍ണ ഹിന്ദുക്കള്‍ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച്, ദളിതര്‍ക്കെതിരായി അണിനിരന്നു. ചില സ്ഥലങ്ങളില്‍ ഉയര്‍ന്ന ജാതികളില്‍പെട്ടവരേക്കാള്‍ കൂടുതല്‍ വീറോടെ വാദിച്ചത് പിന്നോക്ക ജാതിക്കാരാണ്. പ്രത്യക്ഷസമരത്തെ ചെറുക്കുന്നതില്‍, ചില സ്ഥലങ്ങളില്‍ പുരുഷന്മാരേക്കാള്‍ വീര്യം കാണിച്ചത് സ്ത്രീകളാണ്. ദളിതര്‍ക്കുനേരെ ആക്രമണങ്ങളും പീഡനങ്ങളും ഭീകരതകളും നടന്നപ്പോള്‍, നീതിയ്ക്കുവേണ്ടി ജനങ്ങള്‍ അണിനിരന്നതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. കരം ചേദു, സുന്ദുരു, ലക്ഷ്മിപേട്ട് സംഭവങ്ങളെ തുടര്‍ന്ന് ദളിത് സംഘടനകള്‍ ഏറെ കാര്യങ്ങള്‍ ചെയ്യുകയുണ്ടായി. ദളിത് സംഘടനകളുടെ നേതാക്കള്‍ തമ്മില്‍ ഐക്യമില്ലെങ്കിലും, ഓരോ സംഭവം കഴിയുമ്പോഴും അവര്‍ ശക്തിയായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍, തൊട്ടുകൂടായ്മയ്ക്കും വിവേചനത്തിനും എതിരായും തങ്ങളുടെ ആത്മാഭിമാനവും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിനുംവേണ്ടി അവര്‍ ക്യാമ്പൈനുകളൊന്നും സംഘടിപ്പിക്കുന്നില്ല. മിക്ക ദളിത് നേതാക്കന്മാരും പട്ടണങ്ങളില്‍ ജോലിയുള്ളവരും അവിടെ താമസിക്കുന്നവരും ആയതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ വിവേചനത്തെക്കുറിച്ച് ഗ്രഹിക്കുന്നതിനും അതിന്നെതിരായി പ്രതികരിക്കുന്നതിനും അവര്‍ക്ക് കഴിയുന്നില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത് തെറ്റായിരിയ്ക്കും. പട്ടികജാതിക്കാരെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രശ്നത്തില്‍ ഈ നേതാക്കന്മാര്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരുടെ ധാരണയിലല്ല കുഴപ്പം, മറിച്ച് അവരുടെ വിശ്വാസങ്ങളുടെയും സമീപനത്തിന്റെയും കാര്യത്തിലാണ് പ്രശ്നം എന്ന് ഇത് കാണിക്കുന്നു.
സംവരണത്തിന്റെ പ്രശ്നത്തിലും തൊട്ടുകൂടായ്മയുടെ പ്രശ്നത്തിലും ഈ സംഘടനകള്‍ പ്രതികരിക്കുന്ന രീതിയിലും പ്രവര്‍ത്തിക്കുന്ന രീതിയിലും വ്യത്യാസമൊന്നുമില്ല. ദളിത് സംഘടനകളുടെ നേതാക്കള്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 14ന് ബി ആര്‍ അംബേദ്ക്കറുടെ ജന്മദിനം ഗ്രാമങ്ങളിലും പട്ടണങ്ങളിലുംആഘോഷിക്കാറുണ്ട്. തൊട്ടുകൂടായ്മയോടും വിവേചനത്തോടും ഉള്ള തങ്ങളുടെ രോഷവും വെറുപ്പും അവര്‍ പ്രകടിപ്പിയ്ക്കാറുമുണ്ട്. പക്ഷേ വര്‍ഷത്തില്‍ നാലുദിവസമെങ്കിലും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചും തൊട്ടുകൂടായ്മയ്ക്കെതിരായി ക്യാമ്പൈന്‍ സംഘടിപ്പിച്ചുകൊണ്ടും ദളിതരുടെ അവബോധം ഉയര്‍ത്തുന്നതിന് അവര്‍ ശ്രമിയ്ക്കാറില്ല. സാമൂഹ്യമായ അടിച്ചമര്‍ത്തലിെന്‍റ പ്രശ്നങ്ങള്‍ അവഗണിക്കുന്നുവെന്നും വര്‍ഗസമരത്തിനുമാത്രം (പ്രത്യേകിച്ചും സാമ്പത്തിക പ്രശ്നങ്ങള്‍ക്കുമാത്രം) ഊന്നല്‍ നല്‍കുന്നുവെന്നും പറഞ്ഞ് കമ്യൂണിസ്റ്റുകാരെ പലരും കുറ്റപ്പെടുത്താറുണ്ട്. ഈ വിമര്‍ശനം ഭാഗികമായി ശരിയായിരിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മെ വിമര്‍ശിക്കുന്ന മിക്ക ദളിത് സംഘടനകളും നേതാക്കളും സംവരണത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും കാര്യത്തില്‍ മാത്രം ശ്രദ്ധ ഊന്നുന്നവരാണ് എന്നതാണ് വിരോധാഭാസം. തൊട്ടുകൂടായ്മ നിത്യേന അനുഭവിക്കുന്ന ദളിതരെ, അതിനെ ചെറുക്കുന്നതിന് സന്നദ്ധരാക്കുന്നത് എളുപ്പമുള്ള പണിയല്ല. ആവര്‍ത്തിച്ച് ഉന്നയിയ്ക്കപ്പെടുന്ന ഒരു ചോദ്യം ഇതാണ്: ""ഈ വ്യവസ്ഥയെ നേരിടാന്‍ ഇന്ന് നിങ്ങളിവിടെയുണ്ടാകും. എന്നാല്‍ നാളെ മേല്‍ജാതിക്കാര്‍ ഞങ്ങളെ ആക്രമിയ്ക്കാന്‍ വരുമ്പോള്‍ ആരാണ് ഞങ്ങളുടെ കൂടെയുണ്ടാവുക""?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. നാം എല്ലായ്പ്പോഴും അവിടെയുണ്ടായിരിക്കും, അവരോടൊപ്പം ഉണ്ടായിരിക്കും എന്ന് പറഞ്ഞുകൊണ്ട് അവരില്‍ വിശ്വാസം ജനിപ്പിക്കുന്നുവെങ്കില്‍ മാത്രമേ, വിവേചനത്തെ ചെറുക്കാന്‍ ദളിതര്‍ മുന്നോട്ടുവരികയുള്ളൂ. നമ്മുടെ സംഘടനയ്ക്ക് ആവശ്യമായ സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ, അഥവാ ദളിതര്‍ക്ക് ആവശ്യമായ ആത്മവിശ്വാസം ജനിപ്പിക്കുന്നതിന് കഴിവുള്ള മറ്റ് ഏതെങ്കിലും സംഘടനയുണ്ടെങ്കില്‍ മാത്രമേ, അഥവാ അവരെ നയിയ്ക്കുന്നതിന് വ്യക്തമായ അവബോധത്തോടെ ഗ്രാമത്തില്‍നിന്നു തന്നെ ആരെങ്കിലും ഉയര്‍ന്നുവരുന്നുവെങ്കില്‍ മാത്രമേ വിവേചനത്തെ ചെറുക്കുന്നതിനുള്ള പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ കഴിയുകയുള്ളൂ. അത്തരം സ്ഥിതി നിലവിലില്ലാത്ത പ്രദേശങ്ങളില്‍, ക്യാമ്പൈന്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ യാത്ര വിജയിയ്ക്കുമെന്നു മാത്രം. ദളിതര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ഗ്രാമങ്ങളില്‍ ട്രേഡ് യൂണിയനുകള്‍, കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടനകള്‍, മറ്റ് ദളിത് സംഘടനകള്‍, എന്‍ജിഒകള്‍, സാമൂഹ്യനീതിയ്ക്കുവേണ്ടി നിലകൊള്ളുന്ന കമ്യൂണിസ്റ്റുകാരെപ്പോലെയുള്ള രാഷ്ട്രീയശക്തികള്‍ തുടങ്ങിയവ നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ വിവേചനം അവസാനിപ്പിയ്ക്കാന്‍ കഴിയൂ എന്ന കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. പ്രത്യേക ക്യാമ്പൈന്‍ നടത്തിയതിനുശേഷവും പഴയ വ്യവസ്ഥ പുനഃസ്ഥാപിയ്ക്കപ്പെട്ട അനുഭവത്തിനും ഞങ്ങള്‍ സാക്ഷ്യം വഹിയ്ക്കുകയുണ്ടായി. (തുടരും)

*
ബി വി രാഘവുലു ചിന്ത വാരിക

No comments: