Friday, February 7, 2014

സിബിഐ അന്വേഷണം: പ്രീതിപ്പെടുത്തേണ്ടത് ആരെ?

മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യുന്നത് ഭീതിയോ പ്രീതിയോ കൂടാതെ ഭരണഘടനാചുമതല നിറവേറ്റും എന്നാണ്. ഈ സത്യവാചകത്തിന് നേര്‍വിരുദ്ധമായ നിലയിലാണ് കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ടി പി ചന്ദ്രശേഖരന്‍ കേസിലെ ഇപ്പോഴത്തെ നീക്കങ്ങള്‍.

ആരെങ്കിലും നിരാഹാരം കിടന്നാല്‍ അതിന്റെ പേരില്‍ നടത്താനുള്ളതാണോ സിബിഐ അന്വേഷണം? കേരളത്തില്‍ ഒട്ടനവധിവധക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഓരോന്നിന്റെയുംപേരില്‍ ഓരോകൂട്ടര്‍ വന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിരാഹാരം കിടക്കുന്നുവെന്നുവയ്ക്കുക. എല്ലാ കേസുകളും സിബിഐക്കു വിടുമോ? ഈ ഒരു കേസില്‍മാത്രം എന്തുകൊണ്ടാണ് യുഡിഎഫ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇത്രയേറെ താല്‍പ്പര്യം? ഭയമോ പ്രീതിയോ മാനദണ്ഡമാക്കാതെ ഭരണം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞചെയ്തവര്‍ ഭയക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്; പ്രീതിനേടാനും പ്രീതിപ്പെടുത്താനും ശ്രമിക്കുകയുമാണ്. ഭയക്കുന്നത് തങ്ങളുടെ ഭരണ ദുഷ്ചെയ്തികള്‍ക്കെതിരെ ഉയരുന്ന ജനരോഷത്തെ. ആ ഭയത്തില്‍നിന്നാണ് ഭയപ്പെടുത്താനുള്ള നീക്കമുണ്ടാവുന്നത്. ഭയപ്പെടുത്താന്‍ നോക്കുന്നത് ആ ജനരോഷത്തിന്റെ ചാമ്പ്യന്മാരായി നില്‍ക്കുന്ന പ്രതിപക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ നേതാക്കളെ. പ്രീതിപ്പെടുത്താന്‍ നോക്കുന്നത് സിപിഐഎമ്മിനെ ഏത് വിധേനയും തകര്‍ക്കണമെന്ന ആഗ്രഹത്തില്‍ കവിഞ്ഞ ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒഞ്ചിയത്തെ ഒരു സംഘത്തെ. അവരെ പ്രീതിപ്പെടുത്തി രാഷ്ട്രീയമായി കേരളത്തിലാകെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് ഇവര്‍ ധരിക്കുന്നു. അധികാരത്തെ ഇതിനുള്ള ഉപകരണമായി മാറ്റുന്നു. ഭരണഘടനയ്ക്കുമുമ്പിലെന്നല്ല, ജനവികാരത്തിനുമുമ്പിലും ഈ കാപട്യം വിലപ്പോവില്ല.

ടി പി ചന്ദ്രശേഖരന്‍വധം ഇവരുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പൊലീസിനെക്കൊണ്ടുതന്നെ അന്വേഷിപ്പിച്ചതാണ്. രാഷ്ട്രീയമായ ഇടപെടലില്‍ ഏതാണ്ട് നൂറോളംപേരെ ഈ കേസില്‍ കുരുക്കിയിടുന്നതരത്തിലുള്ള ഒരു ചാര്‍ജ്ഷീറ്റ് പൊലീസ് തയ്യാറാക്കി. വിചാരണ നടന്നു. പൊലീസ് കുരുക്കിയ മഹാഭൂരിപക്ഷംപേരെയും കോടതി നിരപരാധികളെന്നുകണ്ട് വിട്ടയച്ചു. അന്വേഷണപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണത്തില്‍ അപര്യാപ്തതയുണ്ടെന്നു തോന്നിയിരുന്നെങ്കില്‍ ഇവര്‍ക്കിത് സിബിഐക്ക് വിടാമായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണം തൃപ്തികരമായി പൂര്‍ത്തിയാവുന്നു എന്നാണ്. പൂര്‍ത്തിയായശേഷമോ കുറ്റപത്രം സമര്‍പ്പിച്ചവേളയിലോ ഇവര്‍ക്ക് അതൃപ്തി തോന്നിയില്ല. സിബിഐ അന്വേഷണം നടത്തേണ്ടതുണ്ടെന്നു തോന്നിയില്ല. പിന്നീട് എപ്പോഴാണിത് തോന്നിയത്? രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ പൊലീസിനെക്കൊണ്ട് ഒട്ടേറെ സിപിഐ എം നേതാക്കളെ കെണിയിലാക്കിച്ച കാപട്യം കോടതിവിധിയിലൂടെ പൊളിഞ്ഞപ്പോള്‍. കെട്ടിപ്പൊക്കിയ കള്ളക്കഥ ചീട്ടുകൊട്ടാരംപോലെ കോടതി മുമ്പാകെ തകര്‍ന്നുവീണ് സിപിഐ എം കുറ്റവിമുക്തമായപ്പോള്‍. അപ്പോഴാണ് വിധിവരെ വന്നുകഴിഞ്ഞ കേസ് സിബിഐക്ക് വിടാമെന്ന ആലോചനയിലേക്ക് കെ കെ രമയും കോണ്‍ഗ്രസ് നേതാക്കളും കടന്നത്.

വിധിവന്ന കേസ് ഇനി സിബിഐക്കു വിടുന്നത് നിയമപരമായി സാധുവായ കാര്യമല്ല. അതിനപ്പുറം വിലപ്പെട്ട സമയം ഇതിനായി നീക്കിവച്ച കോടതിയെയും വിധി പറഞ്ഞ ജഡ്ജിയെയും അപഹസിക്കലാണുതാനും. സിബിഐക്ക് വിടേണ്ടതാണീ കേസ് എന്നുതോന്നിയിരുന്നെങ്കില്‍ എന്തിന് കോടതിയെയും ജഡ്ജിയെയുംകൊണ്ട് ഇങ്ങനെയൊരു വിഡ്ഢിവേഷം കെട്ടിച്ചു? ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ചോര്‍ത്തിക്കളയാന്‍ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞയെടുത്തിട്ടുള്ളവര്‍തന്നെ ശ്രമിക്കുന്നു എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. കോടതി തങ്ങള്‍ കല്‍പ്പിക്കുംപോലെ വിധി പറഞ്ഞാല്‍ കോടതി വിധിയെ മാനിക്കും. തങ്ങളുടെ കല്‍പ്പനപ്രകാരമല്ല വിധിയെങ്കില്‍ കേന്ദ്ര പൊലീസിനെക്കൊണ്ട് ആ വിധി അസ്ഥിരപ്പെടുത്താന്‍ നോക്കും. ഇതല്ലേ നിലപാട്? കോടതിക്കുമേലെയാണോ സിബിഐ?

വഴിവിട്ട് എന്തെല്ലാം കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്? ഏറെ വൈകി രമയില്‍നിന്ന് ഒരു പരാതി എഴുതി വാങ്ങി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുക. സിബിഐക്കു കേസ് റഫര്‍ ചെയ്യാനുള്ള ക്യാബിനറ്റ് നോട്ട് ആദ്യമേ തയ്യാറാക്കിവയ്ക്കുക. അക്കാര്യം രമയെ അറിയിച്ച് ക്യാബിനറ്റിന്റെ യോഗത്തിന് രണ്ടുനാള്‍മുമ്പ് അവരെക്കൊണ്ട് നിരാഹാരം അനുഷ്ഠിപ്പിക്കുക. ഇങ്ങനെ തിരക്കഥ പുരോഗമിക്കുമ്പോഴാണ് ഒരു നിയമസാങ്കേതിക പ്രശ്നം മുമ്പില്‍ വരുന്നത്. കോടതി വിധി പറഞ്ഞ കേസുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് ഉണ്ടാക്കിയാല്‍തന്നെ പ്രാഥമിക അന്വേഷണമെങ്കിലും ഇവിടത്തെ പൊലീസ് നടത്തിയതിന്റെ റിപ്പോര്‍ട്ടുണ്ടായാലേ സിബിഐ പരിഗണനയ്ക്കുപോലും എടുക്കാനിടയുള്ളൂ എന്നതാണത്. ഉടനെ, ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ വളരെ വൈകി നിയോഗിച്ചു. എന്താണ് ഈ ടീമിന്റെ പണി? സിബിഐ അന്വേഷിക്കാന്‍മാത്രം കഴമ്പുള്ളതാണ് ഈ കേസ് എന്നു വരുത്തുന്ന ഒരു അടിത്തറ കൃത്രിമമായി ഉണ്ടാക്കുക എന്നതുതന്നെ.

പ്രത്യേക ടീം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്ക് വിടുകയല്ല, മറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാഷ്ട്രീയമായി തീരുമാനിച്ചിട്ട് അതിനുതക്കവിധത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിത്തരാന്‍ പ്രത്യേക പൊലീസ് ടീമിനോട് ആവശ്യപ്പെടുക. കാളയ്ക്കുമുമ്പില്‍ വണ്ടിയെ കെട്ടുക എന്ന രീതി! സിപിഐ എമ്മിന്റെ കുറെ നേതാക്കളെക്കൂടി കുരുക്കിയിട്ട് കേസ് തീര്‍ന്നുപോകാതെ കത്തിച്ചുനിര്‍ത്തി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കലാണിത്. പൊലീസിനെ ഇതുപോലെ നികൃഷ്ടമായി രാഷ്ട്രീയ വൈരനിര്യാതനത്തിനുപയോഗിച്ച ദൃഷ്ടാന്തങ്ങള്‍ അധികമില്ല. ഈ പ്രക്രിയയില്‍ എന്തെല്ലാം കോമാളിവേഷങ്ങളാണ് യുഡിഎഫും അതിന്റെ മന്ത്രിമാരും എടുത്തണിയുന്നത്? രാഷ്ട്രീയമായി യുഡിഎഫിന് വേണ്ടിതന്നെയുള്ളതാണെങ്കിലും സാങ്കേതികമായി നോക്കിയാല്‍ സര്‍ക്കാരില്‍നിന്ന് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് രമയുടെ സമരം. ആ സമരത്തെ സമരപ്പന്തലില്‍ചെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ അഭിവാദ്യംചെയ്യുന്നത് കേരളം കണ്ടു. ഒരു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുമ്പോള്‍ കേരളപൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്നു കൂടിയാണല്ലോ അര്‍ഥമാക്കുന്നത്. കേരള പൊലീസ് ഈ കേസ് അന്വേഷിച്ചപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചയാളാണു തിരുവഞ്ചൂര്‍. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അഭിവാദ്യംചെയ്യുന്നു എന്നു പറഞ്ഞാല്‍, തന്റെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്കുതന്നെ വിശ്വാസമില്ല എന്നു പ്രഖ്യാപിക്കലല്ലേ അത്? ഇതില്‍ കവിഞ്ഞ ഒരു കോമാളിവേഷം കേരളത്തില്‍ അരങ്ങേറിയിട്ടുണ്ടോ?

ആര്‍എംപി എന്നു സ്വയം വിളിക്കുന്ന ചിലയാളുകള്‍ ഒരു ആവശ്യം ഉന്നയിക്കുന്നു. ആ ആവശ്യം വരുമ്പോള്‍ അതുയര്‍ത്തുന്ന സാങ്കേതിക പ്രശ്നം മുന്‍നിര്‍ത്തി മന്ത്രിസഭായോഗംപോലും യുഡിഎഫ് മാറ്റിവയ്ക്കുന്നു. മന്ത്രിസഭയ്ക്ക് മുന്നില്‍ വേറെയും അജന്‍ഡകളില്ലേ? അതൊന്നും പരിഗണിക്കേണ്ടതില്ലേ? അതോ മന്ത്രിസഭയ്ക്ക് സിബിഐ പ്രശ്നം മാത്രമേ ചര്‍ച്ചചെയ്യാനുള്ളോ? ആ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലയിലായോ?- കോമാളിത്തത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത്. ഏതായാലും ഒരു കാര്യം പറയട്ടെ, രാഷ്ട്രീയവൈരനിര്യാതനത്തിനുള്ള ആയുധമായി അധികാരത്തെ ദുരുപയോഗിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും ഒടുവില്‍ ചെന്നുവീഴുക. ചരിത്രം എത്രയോ തവണ അക്കാര്യം തെളിയിച്ചിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

1 comment:

Anonymous said...

നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ നമ്മൾ എന്തിനു ഒരു CBI അന്വേഷണത്തെ ഭയപ്പെടണം??? അവർ അന്വേഷിച്ചാലും വിധി കോടതിക്ക് മാത്രമേ പറയാൻ പറ്റൂ...