Showing posts with label മോഡി സര്‍ക്കാര്‍. Show all posts
Showing posts with label മോഡി സര്‍ക്കാര്‍. Show all posts

Saturday, May 31, 2014

വര്‍ഗീയ-സാമ്പത്തിക ആക്രമണങ്ങള്‍

ഇരട്ടനാവോടെയാണ് ആര്‍എസ്എസും ബിജെപിയും സംസാരിക്കുന്നതെന്ന വസ്തുത തെളിയിക്കപ്പെട്ടതാണ്. ഇരട്ട അജന്‍ഡ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ "ഇരട്ട ഭാഷണം" അവര്‍ മികവോടെ തുടരുന്നത്. തീവ്രമായ തോതില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കല്‍ എന്ന ആര്‍എസ്എസിന്റെ പ്രധാന അജന്‍ഡയാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആര്‍എസ്എസും ബിജെപിയും നടപ്പാക്കിയ ഇരട്ടഅജന്‍ഡ സുവിദിതമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ "മുഖമായി" നരേന്ദ്രമോഡി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ അവര്‍ക്ക് വര്‍ഗീയധ്രുവീകരണം ഉറപ്പാക്കാനായി. മറുവശത്ത്, "വികസനം", "ഗുജറാത്ത് മോഡല്‍", "സദ്ഭരണം" തുടങ്ങിയ വര്‍ഗീയേതര വിഷയങ്ങള്‍ ചര്‍ച്ചചെയ്തും വോട്ടര്‍മാരുടെ പിന്തുണ തേടിയും ജനങ്ങളെ ആകര്‍ഷിച്ചു. ഈ ഇരട്ടതന്ത്രം ഫലപ്രദമായി നടപ്പാക്കിയാണ് ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. എന്നിരുന്നാലും സത്യപ്രതിജ്ഞയുടെ തലേന്ന് നരേന്ദ്രമോഡി സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡ മറനീക്കി.

ഹിന്ദുത്വസംഘടനകള്‍ ആസൂത്രണംചെയ്ത നിരവധി ഭീകരാക്രമണകേസുകളിലെ പ്രധാന പ്രതികളില്‍ ഒരാളും ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രേഷ്കുമാര്‍ ആവശ്യപ്പെട്ടത്, സിബിഐയും എന്‍ഐഎയും എടിഎസും അന്വേഷിക്കുന്ന ഇത്തരം എല്ലാ കേസും പിന്‍വലിക്കണമെന്നും അറസ്റ്റിലായ ഹിന്ദുത്വസംഘടനകളുടെ എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നുമാണ്. "രണ്ടാം സ്വാതന്ത്ര്യ"മാണ് തെരഞ്ഞെടുപ്പു ഫലമെന്നും ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

അധികാരമേറ്റയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചത് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെയും വിഭജനത്തിന്റെയുംസമയത്ത് ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചേര്‍ത്തതെന്ന വസ്തുത ഓര്‍ക്കണം. 370-ാം വകുപ്പ് റദ്ദാക്കാനുള്ള നടപടിയും ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടെന്ന വ്യക്തമായ ഈ പ്രസ്താവന ജമ്മു കശ്മീരിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിന് സ്വാഭാവികമായി വഴിയൊരുക്കിയിട്ടുണ്ട്. 370-ാം വകുപ്പ് റദ്ദാക്കല്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും "യഥാര്‍ഥ അജന്‍ഡ"യുടെ ഭാഗമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് 370-ാം വകുപ്പ് റദ്ദാക്കാന്‍ കഴിയാതിരുന്നതെന്ന് അവര്‍ പറയുന്നു. "ഈ വകുപ്പ് റദ്ദാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്" ബിജെപി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍, 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നിവയാണ് ഹിന്ദുത്വഅജന്‍ഡയുടെ കാതലെന്ന് ആര്‍എസ്എസും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെ, മതന്യൂനപക്ഷങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് മോഡിസര്‍ക്കാരിലെ മന്ത്രിമാര്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം എന്നതിന് ബിജെപി എതിരാണെന്നും കാരണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സംവരണം "ഭരണഘടനാവിരുദ്ധമാണെന്നും" സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. ന്യൂനപക്ഷസംവരണം എന്നതിന് താന്‍ എതിരാണെന്നും എന്തെന്നാല്‍ സംവരണം "മത്സരത്തിനുള്ള ആവേശം" ഇല്ലാതാക്കുമെന്നുമാണ് ന്യൂനപക്ഷക്ഷേമമന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞത്. മുസ്ലിങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷമല്ലെന്നും അവരുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും ജനസംഖ്യ കുറഞ്ഞുവരുന്ന പാഴ്സികളാണ് ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നതെന്നുകൂടി പറയാന്‍ നജ്മ മുതിര്‍ന്നു. മുസ്ലിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ തന്റെ മന്ത്രാലയത്തിന്റെ പങ്ക് കുറച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നജ്മയെന്ന ധാരണയാണ് അവര്‍ നല്‍കുന്നത്.

""മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. പാഴ്സികളാണ് ന്യൂനപക്ഷം. എണ്ണം കുറയാതിരിക്കാന്‍ അവരെ സഹായിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കണം"". ഇങ്ങനെയാണ് നജ്മ മാധ്യമങ്ങളോട് പറഞ്ഞത്. (ടൈംസ് ഓഫ് ഇന്ത്യ, മെയ് 28, 2014). പല മേഖലകളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് മുസ്ലിങ്ങള്‍ കഴിയുന്നതെന്ന് ഇവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് ഓര്‍ക്കണം. ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ യുപിഎ സര്‍ക്കാര്‍ നിയോഗിക്കുകയുംചെയ്തു. മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാര്‍ 2011 ഡിസംബറില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയത്.

ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പശ്ചിമബംഗാളിലെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വിവിധ മുസ്ലിംവിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഒബിസി സംവരണപരിധിക്കുള്ളില്‍ 10 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വളരെമുമ്പായിരുന്നു ഇത്. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മുസ്ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് അവര്‍ക്ക് പരിഗണന നല്‍കേണ്ടതെന്ന് പുതിയ ന്യൂനപക്ഷക്ഷേമമന്ത്രിയോട് പറയേണ്ടിവന്നിരിക്കുന്നു. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ പാഴ്സികളെപ്പോലുള്ള മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുമായി താരതമ്യംചെയ്യുന്നത് ക്രൂരതയാണ്. ഹിന്ദുത്വഅജന്‍ഡയുടെ കാതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ഇതേ അജന്‍ഡയുടെ വൃത്തികെട്ട മുഖം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധം പ്രത്യക്ഷപ്പെടുന്നുവെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.

നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവില്‍ മോഡിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് വിവിധ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുഫലം വന്നശേഷം കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കര്‍ണാടകത്തിലെ ബിജാപ്പുരില്‍ ബിജെപി നടത്തിയ വിജയഘോഷയാത്ര നഗരഹൃദയത്തിലെ പച്ചക്കറിച്ചന്തയില്‍ പൂര്‍ണതോതിലുള്ള വര്‍ഗീയകലാപത്തിലാണ് കലാശിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് കൊള്ളയടിക്കുകയുംചെയ്തു. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെ ഗോമതിപുരില്‍ സത്യപ്രതിജ്ഞയുടെ തലേന്ന് വര്‍ഗീയ ഏറ്റുമുട്ടലുകളുണ്ടായി. പരസ്പരം ഏറ്റുമുട്ടിയ ഹിന്ദു-മുസ്ലിം ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രണ്ടു സമുദായത്തിലെ ചിലര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് വന്‍ സംഘര്‍ഷമായി വളര്‍ന്നത്. നിരവധി കടകളും ബസും ഇരുചക്രവാഹനങ്ങളും കത്തിച്ചു.

സാമ്പത്തികരംഗത്ത് നവഉദാരനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രതിരോധ ഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുമെന്ന് പുതിയ പ്രതിരോധമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ മാനിക്കാതെ, ദേശീയസുരക്ഷ അടിയറവച്ച് പ്രതിരോധഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി സര്‍ക്കാരായിരുന്നു എന്നതും സ്മരണീയം.

തെരഞ്ഞെടുപ്പുകാലത്തുയര്‍ന്ന ആശങ്കകള്‍ ശരിവയ്ക്കുന്ന സൂചനകളാണ് സര്‍ക്കാരിന്റെ ആദ്യനടപടികളില്‍നിന്ന് ലഭിക്കുന്നത്; ഒരുവശത്ത് രാജ്യത്ത് വര്‍ഗീയധ്രുവീകരണം ശക്തമാക്കുക, മറുവശത്ത് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക- ഈ ഇരട്ടലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത്തരമൊരു ദ്വിമുഖ ആക്രമണത്തിനുമുന്നില്‍ നാം ഇരകളായി നിന്നുകൊടുക്കേണ്ട കാര്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വരുംനാളുകളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ സജ്ജമാവുകയാണ് ചെയ്യേണ്ടത്.

*
(പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം, മെയ് 28, 2014)

Thursday, May 29, 2014

കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിപോലുള്ള മര്‍മപ്രധാന കാര്യങ്ങളില്‍ ആലോചനാരഹിതമായ അവിവേക പ്രഖ്യാനങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുതന്നെയുണ്ടാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ പ്രഖ്യാപനം ചരിത്രബോധത്തോടെയുള്ളതായില്ല എന്നുമാത്രമല്ല ദേശീയപ്രശ്നങ്ങള്‍ ഗൗരവബോധത്തോടെ കൈകാര്യംചെയ്യുന്ന തരത്തിലുള്ളതുമായില്ല. ആവര്‍ത്തിച്ചുകൂടാത്ത അബദ്ധങ്ങളിലൊന്നാണത്.

ഒരു സംസ്ഥാനത്തിനുമാത്രം എന്തിന് പ്രത്യേക പദവി എന്നുചോദിക്കുന്നവര്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുരന്തഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സംസ്ഥാനമാണ് അത് എന്നത് കാണുന്നില്ല. കശ്മീരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കലുഷാവസ്ഥ, അത് മുതലെടുത്ത് അവിടത്തെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദി- ഭീകരസംഘടനകള്‍, അവയെ നേരിട്ടുകൊണ്ട് ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന അവിടത്തെ ജനത, അവരെ എല്ലാ അര്‍ഥത്തിലും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊന്നും ബിജെപി കാണുന്നില്ല. ഭരണഘടനയുടെ 370-ാം വകുപ്പും അതിന്റെ ഫലമായുള്ള പ്രത്യേക പദവിയും എടുത്തുകളയുക എന്നുപറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ക്ഷീണിപ്പിക്കലും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അരങ്ങൊരുക്കലുമാകും.

ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരും പാക് അധീനതയിലുള്ള കശ്മീര്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു പഴയ കശ്മീര്‍ രാജഭരണ പ്രവിശ്യ. ജമ്മു കശ്മീരില്‍ത്തന്നെ മൂന്ന് പ്രത്യേക മേഖലകളുണ്ട്. 54 ലക്ഷം ജനസംഖ്യയുള്ള കശ്മീര്‍ താഴ്വര, 44 ലക്ഷം ജനസംഖ്യയുള്ള ജമ്മു, മൂന്നുലക്ഷം ജനസംഖ്യയുള്ള ലഡാക് എന്നിങ്ങനെ. മൂന്നിനും വേറിട്ട പ്രദേശത്തനിമകളുമുണ്ട്. പാകിസ്ഥാന്‍ ഭാഗത്താകട്ടെ, മുസഫറാബാദ് മേഖലയും ബള്‍ട്ടിസാന്‍ -ഹില്‍ജിത് -ഗുന്‍സാ എന്നിവ ഉള്‍പ്പെട്ട വടക്കന്‍മേഖലകളുമുണ്ട്. ഇതൊക്കെ ഉള്‍ച്ചേര്‍ന്ന കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സന്നദ്ധനായിരുന്നില്ല ഹരിസിങ് മഹാരാജാവ്. തന്റെ രാജ്യത്തെ സ്വതന്ത്രരാഷ്ട്രമായി നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15നുപോലും ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്.

പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നുള്ള ആക്രമണം ഏതാണ്ട് ശ്രീനഗറില്‍വരെ എത്തിയ ഘട്ടത്തില്‍മാത്രമാണ് ഹരിസിങ് രാജാവ് ഇന്ത്യാ യൂണിയനില്‍ ചേരാന്‍ തയ്യാറായത്. ഇന്ത്യന്‍ സൈന്യം ആകാശമാര്‍ഗം ശ്രീനഗറില്‍ എത്തി ശത്രുസൈന്യത്തെ തുരത്തുകയായിരുന്നു അന്ന്. ഹരിസിങ്ങും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഷേഖ് അബ്ദുള്ളയും തമ്മില്‍ ധാരണയായി. കശ്മീര്‍ അധികാരികളും ഇന്ത്യന്‍ യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ഡല്‍ഹി കരാറില്‍ 1952ല്‍ ഒപ്പുവച്ചു. ആ ഘട്ടത്തില്‍ ആ പ്രദേശത്തെ കഴിയുന്നത്ര ജനങ്ങളെ പാകിസ്ഥാന്‍ സ്വാധീനത്തില്‍നിന്ന് വിടുവിച്ചെടുക്കുക എന്നത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത സംരക്ഷിക്കാന്‍ ആവശ്യമായിരുന്നു; പ്രത്യേകിച്ചും എതിര്‍ഭാഗത്തുനിന്നുള്ള പ്രീണന-പ്രലോഭന നടപടികള്‍ തുടര്‍ന്ന സാഹചര്യത്തില്‍. ഇത്തരമൊരു അവസ്ഥയിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യപ്പെട്ടത്. ആ പദവി എടുത്തുകളയാന്‍ തക്കവിധം കശ്മീരിലെ സ്ഥിതി മാറിയിട്ടില്ല എന്നത് അവിടുന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ അറിയാനുള്ളതേയുള്ളൂ.

ഷേഖ് അബ്ദുള്ള ഭൂപരിഷ്കരണം നടപ്പാക്കി സ്വാധീനമുറപ്പിക്കുന്നുവെന്ന് വന്നപ്പോഴാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ ശത്രുതയോടെ കണ്ടുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി 1953ലും "65ലും ഒക്കെ ഷേഖ് അബ്ദുള്ളയെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത് കശ്മീരിലെ സ്ഥിതി പിന്നെയും വഷളാക്കി. അതിനിടെയാണ് ജനസംഘത്തിന്റെ മുന്‍രൂപമായിരുന്ന പ്രജാപരിഷത്ത് ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചത്. കശ്മീരില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരുന്നു പ്രജാപരിഷത്തിന്റെ പരിപാടി. അത്തരം ഒരാവശ്യം എങ്ങനെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ സഹായകവുമാകും എന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് ഭരണംതന്നെ പ്രത്യേക പദവിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികള്‍ കൈക്കൊണ്ടു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കി ജി എം ഷായുടെ പാവഭരണത്തെ അവരോധിച്ചു. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി. അങ്ങനെ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി. അപ്പോഴൊക്കെ സ്വതന്ത്രകശ്മീരായി നില്‍ക്കുന്നതാണ് നല്ലത് എന്ന വിഘടനവാദികളുടെ അഭിപ്രായത്തിന് സ്വീകാര്യത കിട്ടുന്ന അന്തരീക്ഷം അവിടെ പരക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തിനെതിരെ ജനങ്ങളില്‍ രോഷം വളര്‍ത്താന്‍ ഇതിലോരോന്നും പാക് പിന്തുണയുള്ള ശക്തികള്‍ ഉപയോഗിച്ചു. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സായുധനീക്കങ്ങള്‍ക്കൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഭാഗമായിനിന്നാല്‍ തടയില്ല എന്ന ആശങ്ക പടര്‍ത്തി. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരമേഖല കേന്ദ്രാധികാരത്തിന്റെ കൈയേറ്റത്തിന് വിധേയമായ ഘട്ടങ്ങളിലൊക്കെ യഥാര്‍ഥത്തില്‍ ഈ ആശങ്ക ശക്തിപ്പെടുത്തുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അധികാര കൈയേറ്റങ്ങള്‍ കശ്മീരിനെ പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയില്‍നിന്ന് സംസ്ഥാനാധികാരത്തില്‍പ്പെട്ട വിഷയങ്ങളില്‍പ്പോലും നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് താഴ്ത്തുകയായിരുന്നു. ഭീകര- തീവ്രവാദ സംഘടനകള്‍ക്ക് സത്യത്തില്‍ അതുതന്നെയായിരുന്നു ആവശ്യവും.

ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കുന്നത് അവിടെ വര്‍ഗീയചേരിതിരിവ് ശക്തിപ്പെടുത്താനും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരാനും അങ്ങനെ തീവ്രവാദ- ഭീകരപ്രവര്‍ത്തന സംഘടനകള്‍ക്ക് സ്വാധീനമുറപ്പിക്കാനുമുള്ള അന്തരീക്ഷമുണ്ടാക്കുകയാവും ചെയ്യുക. ഇത് മനസ്സിലാക്കാനുള്ള വിവേകം ബിജെപി ഭരണത്തിനില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതല്ല രാഷ്ട്രതന്ത്രജ്ഞത. 370-ാം വകുപ്പ് എടുത്തുകളയുന്നതുപോകട്ടെ, അതുപ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നേരിയ ഇടിവുവരുത്തുന്നതുപോലും ആപത്തുണ്ടാക്കുകയേ ചെയ്യൂ. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങളെ പരിരക്ഷിക്കാനുതകുംവിധം പ്രത്യേക പദവി ദുര്‍ബലപ്പെടാതെ നോക്കുകയാണ് ഇന്നുവേണ്ടത്. കശ്മീര്‍ ജനതയുടെ സ്വത്വം സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നവിധം കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കുമെന്ന് പറയേണ്ട ഘട്ടത്തിലാണ് നേര്‍വിപരീതദിശയിലുള്ള നീക്കങ്ങളുണ്ടാകുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇത് കൊള്ളാമായിരിക്കും. എന്നാല്‍, രാഷ്ട്രതാല്‍പ്പര്യത്തിന് ഇത് ഗുണംചെയ്യില്ല. ഇതിപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതോ ഇതേക്കുറിച്ച് തിരിച്ചും മറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ പറയുന്നതോ ഒന്നും ആശാസ്യമല്ല.
*
deshabhimani editorial

Wednesday, May 28, 2014

ആര്‍എസ്എസിന്റെ അധികാരപര്‍വം

ആര്‍എസ്എസിന് സമ്പൂര്‍ണ നിയന്ത്രണമുള്ള രാഷ്ട്രീയ പാര്‍ടിയുടെ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് ആര്‍എസ്എസ് നിയോഗപ്രകാരം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ്. ദശകങ്ങളായി ബിജെപിയെ നയിച്ച അദ്വാനിയെ കടത്തിവെട്ടി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലും ആര്‍എസ്എസിന്റെ വിധി തീര്‍പ്പുണ്ടായിരുന്നു. നരേന്ദ്രമോഡിയാണ് ബിജെപിയിലെ അവസാന വാക്ക് എന്ന് ധരിച്ചാല്‍ തെറ്റി. അവസാന വാക്ക് ആര്‍എസ്എസ് തന്നെയാണ്. ആര്‍എസ്എസ് മാത്രമാണ്.

1920കളില്‍ ഇറ്റലിയില്‍ മുസോളിനി അധികാരത്തിലെത്തി. ഗുജറാത്ത് മാതൃകയെന്ന പ്രചാരണംപോലെ മുസോളിനിയുടെ അപദാനങ്ങള്‍ അക്കാലത്ത് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. സമയം തെറ്റിയോടിയിരുന്ന തീവണ്ടികള്‍ കൃത്യമായി ഓടാന്‍ തുടങ്ങിയതാണ് മുസോളിനിയെ വാഴ്ത്താന്‍ പറഞ്ഞിരുന്ന പല കാര്യങ്ങളില്‍ ഒന്ന്. തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കിയെന്നതായിരുന്നു ജര്‍മനിയില്‍ ഹിറ്റ്ലര്‍ പ്രചരിപ്പിച്ചിരുന്നത്. യുപിഎയുടെ കാലത്ത് അകലെനിന്ന് ആരോ ചരടുവലിക്കുന്ന യന്ത്രപ്പാവ പോലുള്ള പ്രധാനമന്ത്രിയായി ധരിക്കപ്പെട്ടിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണമില്ലായ്മയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അവതരിച്ച മിശിഹായായാണ് നരേന്ദ്രമോഡി വാഴ്ത്തപ്പെട്ടത്. 1929-30കളില്‍ ലോകത്തെ ഗ്രസിച്ച ആഗോളമാന്ദ്യകാലത്തെ അതിജീവിക്കാന്‍ മൂലധനശക്തികള്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയരൂപങ്ങളായിരുന്നു മുസോളിനിയും ഹിറ്റ്ലറും. 2008 മുതല്‍ ലോകത്തെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും വീണ്ടെടുപ്പ് സാധ്യമായിട്ടില്ലാത്തതുമായ മാന്ദ്യത്തിന് ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ പരിഹാരശ്രമത്തിന്റെ രാഷ്ട്രീയരൂപമാണ് നരേന്ദ്രമോഡി. മന്‍മോഹന്‍ സിങ് ഒരിക്കലും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നില്ല. ഇന്ത്യന്‍ ജനഹിതത്തെ ഒട്ടും മാനിക്കാതെ, മൂലധനശക്തികളുടെ എന്തെല്ലാം ഇംഗിതങ്ങളാണ് മന്‍മോഹന്‍ സിങ് നടപ്പാക്കിയത്. പെട്രോള്‍-ഡീസല്‍-പഞ്ചസാര എന്നിവകളുടെ വിലനിയന്ത്രണം മൂലധനശക്തികള്‍ക്ക് കാഴ്ചവച്ചതും, ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതും, പൊതുവിതരണം തകര്‍ത്തതും, പാചകവാതക വില ഉയര്‍ത്തിയതും സബ്സിഡി എടുത്തുകളഞ്ഞതും, ബാങ്ക്-പൊതുമേഖലാ വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും ഉള്‍പ്പെടെ മൂലധന ശക്തികളുടെ ഏതുകാര്യം നടത്താനും ഭരണമില്ലായ്മയെന്ന പ്രശ്നം യുപിഎയുടെ കാലത്ത് ഉണ്ടായിട്ടേയില്ല. മൂലധനശക്തികള്‍ എക്കാലത്തും മന്‍മോഹന്‍ സിങ്ങിനോടും കോണ്‍ഗ്രസിനോടും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, മൂലധനത്തിന് വികാരങ്ങളില്ല.

ലാഭം മൂന്നിരട്ടിയായാല്‍ യജമാനനെത്തന്നെ കഴുവേറ്റാന്‍ മൂലധനം മടികാട്ടുകയില്ല&ൃറൂൗീ;എന്ന് കാള്‍മാര്‍ക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണമില്ലായ്മ എന്ന മിഥ്യയെ പ്രചാരണപരമായി ഉയര്‍ത്തിക്കാട്ടി ശക്തനായ ഭരണാധികാരിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന പ്രചാരണതന്ത്രങ്ങളാണ് കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. മന്‍മോഹന്‍ സിങ്ങിനെക്കൊണ്ട് മൂലധനശക്തികള്‍ ചെയ്യിച്ചുവന്ന ആഗോളവല്‍ക്കരണ നടപടികള്‍ ജനങ്ങളിലുണ്ടാക്കിയ വെറുപ്പിനെ, തീവ്ര വലതുപക്ഷത്തെ ഉപയോഗിച്ച് കൊയ്തെടുക്കുകയെന്ന മൂലധനശക്തികളുടെ അജന്‍ഡയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. തങ്ങളുടെ അരുമയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ദയം കൈയൊഴിയാനും തങ്ങളുടെ ഇപ്പോഴത്തെ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കായി ബലികൊടുക്കാനും ഒരു മടിയുമില്ലെന്ന് ഇന്ത്യന്‍ മുതലാളിത്തം തെളിയിച്ചു. അങ്ങനെ കഴുവേറ്റപ്പെട്ട പഴയ യജമാനന്റെ പ്രതിരൂപംമാത്രമാണ് രാഹുല്‍ഗാന്ധി. പുതിയ യജമാനന്റെ അപദാനങ്ങള്‍ വാഴ്ത്തികൊണ്ട് സാര്‍ഥവാഹകസംഘം മുന്നേറുന്നതാണ് മോഡിയെ സ്തുതിക്കുന്ന മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.

ബിജെപിയും മോഡിയും 31 ശതമാനം വോട്ടുമാത്രമാണ് നേടിയത്. അര്‍ഹതയ്ക്കപ്പുറം അനുമോദനങ്ങള്‍ ചൊരിയുമ്പോള്‍, പുതിയ ഭരണസംവിധാനത്തിലെ ആര്‍എസ്എസിന്റെ പങ്ക് വിസ്മരിക്കരുത്. ജനാധിപത്യങ്ങളിലെ ജനവിധിയെ അംഗീകരിച്ചുകൊടുക്കുകയെന്നത് രാഷ്ട്രീയമര്യാദയാണ്. അതിന്റെ പേരില്‍ ആര്‍എസ്എസിന്റെ പ്രഹരശേഷിയെ കുറച്ചുകാണുന്നതാണ് വലിയ അപകടം.

1925 സെപ്തംബറില്‍ നാഗ്പുരില്‍ ജന്മമെടുത്ത ആര്‍എസ്എസ് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ തല്‍പ്പരരായിരുന്നില്ല. വിദേശ ഭരണാധികാരികളെയല്ല വിദേശികളെന്ന് മുദ്രകുത്തുന്ന മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരെയാണ് നേരിടേണ്ടതെന്ന, ഗോള്‍വാള്‍ക്കറുടെ &ഹറൂൗീ;വിചാരധാരയാണ് അക്കാലത്ത് ആര്‍എസ്എസ് നടപ്പാക്കിയത്. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ എത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്ക് എതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്രമോഡി ആക്രോശിക്കുകയുണ്ടായി. ബംഗ്ലാദേശില്‍നിന്നു വരുന്ന ഹിന്ദുക്കള്‍ക്ക് സ്വാഗതമരുളുകയുംചെയ്തു. ഹെഗ്ഡേവാറിന്റെ പിന്‍ഗാമിയായ ഗോള്‍വാള്‍ക്കറുടെ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിനു ചേരുന്ന വാക്കുകളാണ് മോഡിയുടെ ഈ പ്രസംഗത്തില്‍ കാണാനാകുന്നത്.

ഗോള്‍വാള്‍ക്കറുടെ നിര്‍ദേശമനുസരിച്ച് 1951 ഒക്ടോബര്‍ 21നാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം എന്ന രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചത്. 1977ല്‍ ജനതാപാര്‍ടിയില്‍ ലയിച്ച ജനസംഘം, 1980 ഏപ്രില്‍ 5നാണ് ഭാരതീയ ജനതാ പാര്‍ടിയായി പുനര്‍ജനിച്ചത്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റും 7.4 ശതമാനം വോട്ടും ലഭിച്ച ബിജെപി 1989ല്‍ 89 സീറ്റും 11.4 ശതമാനം വോട്ടും നേടി. 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 120 സീറ്റും 20.11 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാഷ്ട്രീയമായി ഏറെ ഒറ്റപ്പെട്ടുവെങ്കിലും, 1996ല്‍ 161 സീറ്റും 21.24 ശതമാനം വോട്ടും ബിജെപിക്കു കിട്ടി. 1998ല്‍ 180 സീറ്റായി നില ഉയര്‍ന്നു. 26.6 ശതമാനം വോട്ടാണ് എന്‍ഡിഎ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത്. 1999ല്‍ 182 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടിങ് ശതമാനം 23.7 ആയി കുറഞ്ഞു. 2004ല്‍ ബിജെപി മുന്നണി സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ പുറത്താക്കിയത് ബിജെപിയുടെ ഭരണമികവ്&ൃറൂൗീ;ബോധ്യപ്പെട്ടതിനാലാണ്. വാജ്പേയി-അദ്വാനി ദ്വന്ദ്വത്തിന്റെ ജനാധിപത്യപരമായ നാട്യങ്ങള്‍ കൊണ്ട് കിതച്ചുനിന്ന ബിജെപിയെ 31 ശതമാനം വോട്ടിലേക്കും അവരുടെ കാലത്തുനിന്ന് നൂറു സീറ്റുകള്‍ അധികം നേടി കേവല ഭൂരിപക്ഷത്തിലേക്കും നയിക്കാനായിയെന്നതിന് നരേന്ദ്രമോഡിക്ക് അഭിമാനിക്കാം. എന്നാല്‍, ഗുജറാത്ത് കലാപത്തിന്റെ ഫലമായി വര്‍ഗീയതയുടെ വിളവെടുപ്പിന് ചാലുകീറിയൊരുക്കപ്പെട്ട പുതിയ മണ്ണിലാണ് മോഡി ഭരണത്തെപ്പറ്റിയുള്ള കെട്ടുകഥകള്‍ക്കുമേല്‍, ശക്തനായ ഭരണാധികാരിയെന്ന ബിംബവല്‍ക്കരണം നടത്തപ്പെട്ടത്. ഹിന്ദു-മുസ്ലിം ദ്വന്ദ്വമെന്ന സാമ്പ്രദായിക രീതികള്‍ക്കു പകരം ഹിന്ദുമതത്തിലെതന്നെ ജാതിയെ അടിസ്ഥാനമാക്കി ജാട്ട് -മുസ്ലിം ഭിന്നതയെന്ന നിലയില്‍ വര്‍ഗീയ ലഹളയ്ക്ക് പുത്തനാവിഷ്കാരം നല്‍കുന്നതില്‍ മുസഫര്‍പുരില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ജാതിയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്ന ബൂര്‍ഷ്വാ രീതിക്ക് പുതിയ മാനം നല്‍കി, ജാതിശക്തിയെ ഏകീകരിച്ച് വര്‍ഗീയ കലാപത്തിനുപയോഗിക്കുക എന്നതിലേക്ക് ഉത്തരേന്ത്യയെ മാറ്റിയെടുത്തതാണ് ബിജെപിയുടെ വിജയത്തിന്റെ രസതന്ത്രമായി മാറിയത്. ബിജെപിക്കാരുടെ സ്തുതിഗീതങ്ങളില്‍ മോഡി ശ്രീരാമനാണെങ്കില്‍ അമിത്ഷാ ലക്ഷ്മണനാണ്. അമിത്ഷായുടെ യുപി ദൗത്യത്തില്‍ അവിടെ അവതരിപ്പിക്കപ്പെട്ടത് ഒരു ജനാധിപത്യ ബദലായിരുന്നില്ല. മുസഫര്‍ നഗര്‍ കലാപവും അതില്‍ സര്‍വസ്വവും നഷ്ടപ്പെട്ട് ഹതാശരായ മുസ്ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിതാവസ്ഥയിലുമാണ്, മോഡിമാജിക് (യഥാര്‍ഥത്തില്‍ അമിത്ഷാ) യുപിയില്‍ വിജയം കണ്ടത്. മതന്യൂനപക്ഷങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ് അതീവ ദുര്‍ബലമാക്കപ്പെട്ട ഈ ജനവിധി, ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഗുണകരമായ ഉണര്‍വാണെന്ന് കടുത്ത ശുഭാപ്തിവിശ്വാസികള്‍പോലും തെറ്റിദ്ധരിക്കയില്ല. അസമിലെ 4 ജില്ലകളില്‍ നടന്ന തീവ്രമായ വര്‍ഗീയ സംഘര്‍ഷങ്ങളും ഈ ധ്രുവീകരണ പ്രക്രിയക്ക് ആക്കം കൂട്ടി. എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരും വീണ വഴികളിലൂടെയാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയതെന്ന് വിജയപീഠത്തിലേറുമ്പോള്‍ ഊറി വീണ മോഡിയുടെ സന്തോഷക്കണ്ണീരില്‍ നാം മറന്നുപോകരുത്.

മതനിരപേക്ഷതയും ഇടതുപക്ഷവുമൊക്കെ മോഡിതരംഗത്തില്‍ പരാജിതരായിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. നേതാക്കളെ വിചാരണചെയ്യാന്‍ പ്രതിക്കൂടുകള്‍ ഒരുക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആഗോളവല്‍ക്കരണ നയങ്ങളാണ്, പരാജയപ്പെട്ടത് എന്നതു മാത്രം സമര്‍ഥമായി മറച്ചുവയ്ക്കപ്പെടുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി പോരടിക്കുന്ന ഇടതുപക്ഷത്തിന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ മുതലെടുക്കാനായിട്ടില്ല എന്നത് വാസ്തവം. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകള്‍ ആഴത്തിലുള്ള വിശകലനം അര്‍ഹിക്കുന്നതുമാണ്. തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് ജനരോഷത്തിന്റെ ഗുണഫലങ്ങള്‍ റാഞ്ചാനായിയെന്നത് സത്യമാണെങ്കിലും, മന്‍മോഹനേക്കാള്‍ മെച്ചപ്പെട്ടതൊന്നും മോഡിയുടെ സാമ്പത്തിക നയങ്ങളില്‍ പ്രതീക്ഷിക്കരുത്. ജനങ്ങളെ വിഭജിക്കുന്നതിന്റെ രാഷ്ട്രീയകലയില്‍, പുതിയ അടവുകളുമായി ഫാസിസം നിലനില്‍ക്കാനോ മുന്നേറാനോ ശ്രമിക്കും. ആര്‍എസ്എസിന്റെ അധികാരപര്‍വം ആരംഭിക്കുന്നതേയുള്ളു. മോഡിയുടെ വ്യക്തിപ്രഭാവത്തേക്കാളും ഫാസിസത്തിന്റെ തന്ത്രങ്ങളെക്കാളുമെല്ലാമുപരി യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനും മറ്റ് ദുര്‍നയങ്ങള്‍ക്കുമെതിരായ ജനരോഷത്തിലാണ് ബിജെപിയുടെ വിജയത്തിന്റെ വഴിയൊരുക്കപ്പെട്ടത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മറ്റൊരു ഭരണവിരുദ്ധ വികാരത്തള്ളലില്‍ ബിജെപി ജനവിധിക്ക് കീഴ്പ്പെട്ടുകൊടുക്കുമെന്ന് ധരിക്കരുത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിലും വികാരങ്ങളുയര്‍ത്തി ഉന്മാദത്തിലേക്ക് നയിക്കുന്നതിനും ഫാസിസത്തിനുള്ള കഴിവുകള്‍ അപാരമാണ്. ഫാസിസത്തിനെതിരായ സമരത്തിലാണ് ഇനി ജനാധിപത്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. തൊഴിലാളി വര്‍ഗത്തിനും ഇടതുപക്ഷത്തിനും അതില്‍ വഹിക്കാനുള്ള പങ്ക് ചരിത്രപരമായിത്തന്നെ നിര്‍ണയിക്കപ്പെട്ടതാണ്. പ്രസക്തി നഷ്ടപ്പെട്ടുവെന്ന ശകാരങ്ങള്‍ കേട്ട് അരങ്ങൊഴിയാനല്ല, സമൂഹത്തിലെ വൈരുധ്യങ്ങളെ കണ്ടറിഞ്ഞ് ജനപക്ഷ രാഷ്ട്രീയത്തെ വികസിപ്പിക്കുകയെന്നതിലാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ദൗത്യം കുടികൊള്ളുന്നത്.

*
അഡ്വ. കെ അനില്‍കുമാര്‍